অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രാചീനകാലവും ആധുനിക കാലവും

പ്രാചീനകാലവും ആധുനിക കാലവും

ആമുഖം

ഒരു ജനതയുടെ വിദ്യാഭ്യാസചരിത്രത്തെ ആ ജനതയുടെ വികാസചരിത്രത്തില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുക സാധ്യമല്ല; സംസ്കാരത്തിന്റെ വികാസം അവിടെ നിലനില്ക്കുന്ന വിദ്യാഭ്യാസപ്രക്രിയയെ ആശ്രയിച്ചിരിക്കുന്നു. ആര്യദ്രാവിഡസംസ്കാരങ്ങളുടെ സംഗമഭൂമിയായിരുന്ന പുരാതനകേരളം സംസ്കാരസമ്പന്നമായ പ്രാചീന പൗരസ്ത്യപാശ്ചാത്യരാജ്യങ്ങളുമായുള്ള സമ്പര്‍ക്കം മൂലം വിശിഷ്ടമായ ഒരു വിജ്ഞാനപാരമ്പര്യം സ്വായത്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നതിയുടെ പിന്നില്‍ ദൃശ്യമാകുന്നതും ഈ പാരമ്പര്യം തന്നെയാണ്. കേരളവിദ്യാഭ്യാസചരിത്രത്തെ സമഗ്രമായി പ്രതിപാദിക്കുമ്പോള്‍ പല വിധത്തിലുള്ള പ്രായോഗികവൈഷമ്യങ്ങളും നേരിടേണ്ടിവരുന്നുണ്ട്; വ്യക്തമായ ചരിത്രരേഖകളുടെ അഭാവം തന്നെയാണ് പ്രധാനം. കേരളത്തിലെ പ്രാചീന വിദ്യാഭ്യാസത്തെ സുവ്യക്തമായി പ്രതിപാദിക്കുന്ന രേഖകള്‍ ഒന്നുംതന്നെ ലഭ്യമല്ല. 1817-ല്‍ റാണി പാര്‍വതീഭായിയുടെ ഭരണകാലത്ത് വിദ്യാഭ്യാസച്ചുമതല ഗവണ്‍മെന്റ് ഏറ്റെടുത്ത കാലം മുതലുള്ള തിരുവിതാംകൂറിന്റെ വിദ്യാഭ്യാസചരിത്രം നാഗമയ്യായുടെയും ടി. കെ. വേലുപ്പിള്ളയുടെയും സ്റ്റേറ്റ് മാന്വലുകളില്‍ സാമാന്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ, കൊച്ചിയുടെയും മലബാറിന്റെയും ആധുനികഘട്ടത്തിലെ വിദ്യാഭ്യാസചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സി. അച്യുതമേനോന്റെ കൊച്ചിന്‍ സ്റ്റേറ്റ് മാന്വലില്‍ നിന്നും ലോഗന്റെ മലബാര്‍ മാന്വലില്‍ നിന്നും ഏറെക്കുറെ മനസ്സിലാക്കാവുന്നതാണ്. കേരളത്തിന്റെ സാംസ്കാരികപാരമ്പര്യം ഭാരതസംസ്കാരവുമായി ബന്ധപ്പെട്ടതായതിനാല്‍ കേരളവിദ്യാഭ്യാസചരിത്രത്തിനും ഭാരതീയ വിദ്യാഭ്യാസചരിത്രത്തിനും തമ്മില്‍ അഭേദ്യമായ ബന്ധം കാണുന്നുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസചരിത്രം പൊതുവേ ഇങ്ങനെ സംഗ്രഹിക്കാം.

പ്രാചീനകാലം

ഭാരതത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ പ്രാചീനകേരളത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക-സാമൂഹിക മണ്ഡലങ്ങളിലും ബുദ്ധമതവും ആര്യസംസ്കാരവും ഹിന്ദുമതവും അതതു കാലഘട്ടത്തില്‍ സ്വാധീനത ചെലുത്തിയിരുന്നു. പ്രാചീന വൈദിക-ബൗദ്ധ വിദ്യാഭ്യാസപദ്ധതികളെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ലഭ്യമായ തെളിവുകള്‍ സൂചിപ്പിക്കുന്നത് ബുദ്ധപ്രഭാവ കാലഘട്ടത്തിലാണ് കേരളത്തില്‍ പൊതുവിദ്യാഭ്യാസം ആരംഭിച്ചതെന്നാണ്. ബുദ്ധവിഹാരങ്ങളോടനുബന്ധിച്ച് ബുദ്ധഭിക്ഷുക്കള്‍ അക്കാലത്ത് വിദ്യാലയങ്ങള്‍ (പള്ളികള്‍) നടത്തിയിരുന്നു. എഴുത്തുവിദ്യ ഇവിടെ പ്രചരിപ്പിച്ചതും ബുദ്ധഭിക്ഷുക്കള്‍ തന്നെയായിരുന്നു. ബ്രാഹ്മി എഴുത്തുവിദ്യ ഇവരുടെ സംഭാവനയാണെന്ന് കരുതുന്നു. എന്നാല്‍ വൈദികമതത്തിന്റെ പ്രഭാവകാലത്തോടുകൂടി വിദ്യാഭ്യാസം ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയായിത്തീര്‍ന്നു. ബി. സി. 2000 മുതല്‍ 600 വരെയുള്ള വൈദികകാലഘട്ടത്തില്‍ വാമൊഴി വഴിയായിരുന്നു വിദ്യാഭ്യാസം നടത്തിയിരുന്നത്; ലേഖനവിദ്യ ഈ കാലഘട്ടത്തില്‍ അജ്ഞാതമായിരുന്നു. ബി. സി. 800-ാമാണ്ടോടടുപ്പിച്ച് ബ്രാഹ്മിവര്‍ണമാലയുടെ വരവോടുകൂടി ഭാരതത്തില്‍ ലേഖനവിദ്യ ആരംഭിച്ചു; ബി. സി. 500-ാമാണ്ടോടുകൂടിയാണ് ലേഖനവിദ്യ ആരംഭിച്ചതെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

ലേഖനവിദ്യയുടെ ആരംഭത്തോടുകൂടി വാമൊഴിരൂപേണയുള്ള അധ്യാപനക്രമം മാറുകയും ഒരു സാമാന്യ വിദ്യാഭ്യാസപദ്ധതി രൂപം കൊള്ളുകയും ചെയ്തു. വേദാധ്യയനത്തിനുമുമ്പ് വിദ്യാരംഭം കഴിക്കണമെന്നത് നിര്‍ബന്ധമായിരുന്നു. രാജാക്കന്മാരുടെ വിദ്യാഭ്യാസം ചൗളകര്‍മത്തിനുശേഷം തുടങ്ങണമെന്ന് കൗടല്യന്‍ അനുശാസിച്ചിട്ടുണ്ട്. ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വേദാധ്യയനത്തിനുള്ള ഗുരുകുലങ്ങള്‍ ക്രിസ്തുവിന് 500 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭാരതത്തില്‍ നിലനിന്നിരുന്നതായി വിശ്വസിക്കാവുന്നതാണ്. എഴുത്ത്, ഗണിതം, വ്യാകരണം, തര്‍ക്കം, ജ്യോതിഷം മുതലായ വിഷയങ്ങളാണ് ഗുരുകുലങ്ങളില്‍ പ്രധാനമായും പഠിപ്പിച്ചിരുന്നത്.

ഗുരുകുലവിദ്യാഭ്യാസം

ബ്രാഹ്മണര്‍ക്ക് കേരളത്തില്‍ ആധിപത്യം ലഭിക്കുന്നതിന് മുമ്പ് ബുദ്ധമതക്കാരുടെ നേതൃത്വത്തില്‍ കേരളത്തിലെ ഗ്രാമങ്ങള്‍തോറും വിദ്യാലയങ്ങള്‍ നടത്തപ്പെട്ടിരുന്നു. പള്ളികള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബുദ്ധവിഹാരങ്ങള്‍ വിദ്യാലയങ്ങള്‍ കൂടിയായിരുന്നു. വിദ്യാവ്യാപനത്തില്‍ ബുദ്ധമതം നടത്തിയ യത്നങ്ങളുടെ ഫലമായി ഉത്തരേന്ത്യയില്‍ ബ്രാഹ്മണക്ഷത്രിയാദികളുടെ ഇടയില്‍ മാത്രം ഒതുങ്ങിനിന്ന വിദ്യാഭ്യാസസമ്പ്രദായം സാമാന്യജനങ്ങള്‍ക്ക് പ്രയോജനകരമാകത്തക്കവണ്ണം ക്രമീകരിക്കപ്പെട്ടു. എന്നാല്‍ ബുദ്ധമതത്തിന്റെ തിരോധാനവും ബ്രാഹ്മണമതത്തിന്റെ വികാസവും സ്ഥിതിഗതികളില്‍ മാറ്റംവരുത്തി. തിരുവഞ്ചിക്കുളം അഥവാ വഞ്ചി തലസ്ഥാനമാക്കിക്കൊണ്ട് ഭരണം നടത്തിവന്ന ഇമയവരമ്പന്‍ നെടുംചേരലാതന്റെ മകന്‍ ഇളങ്കോ അടികളുടെ രക്ഷാധികാരത്തില്‍ തൃക്കണ്ണാമതിലകത്ത് ഒരു സര്‍വകലശാല തന്നെ ഉണ്ടായിരുന്നു. തെങ്കൈലനാഥോദയം ചമ്പുവിലും ശിവവിലാസം കാവ്യത്തിലും ശുകസന്ദേശത്തിലും ഈ സര്‍വകലശാലയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഉണ്ട് (കൊല്ലവര്‍ഷം ആദിശതകങ്ങളില്‍ പ്രസിദ്ധിയാര്‍ജിച്ചിരുന്ന കേരളത്തിലെ മറ്റുചില വിദ്യാപീഠങ്ങളാണ് മൂഴിക്കുളംശാല, തിരുവല്ലാശാല, കാന്തളൂര്‍ശാല, പാര്‍ഥിവപുരംശാല, ശ്രീവല്ലഭപ്പെരുഞ്ചാല എന്നിവ). ഇതേ കാലഘട്ടത്തില്‍ പ്രത്യേക വിഷയങ്ങളില്‍ ഉപരിവിദ്യാഭ്യാസം നല്‍കിവന്ന മറ്റു രണ്ടു പ്രശസ്തകേന്ദ്രങ്ങളായിരുന്ന കൊടുങ്ങല്ലൂര്‍ കോവിലകവും പയ്യൂര്‍മനയും. കൂടാതെ തൃശൂര്‍, കുമ്പളം, ഇരിങ്ങാലക്കുട, പെരുവനം, ചൊവ്വണ്ണൂര്‍ എന്നിവടിങ്ങളിലെ സഭാമഠങ്ങളും അക്കാലത്തെ പ്രശസ്ത വിദ്യാഭ്യാസകേന്ദ്രങ്ങളായിരുന്നു.

വേദപാഠശാലകള്‍

ബ്രാഹ്മണാധിപത്യം കേരളത്തില്‍ ശക്തിപ്പെട്ടതോടെ അവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി വേദപാഠശാലകള്‍, സഭാമഠങ്ങള്‍ എന്നീ രണ്ടു തരം വിദ്യാലയങ്ങള്‍ കേരളത്തില്‍ നിലവില്‍ വരികയും വിദ്യാഭ്യാസം എന്നാല്‍ വേദപഠനമാണെന്ന സ്ഥിതി സംജാതമാവുകയും ചെയ്തു. ഓരോ പ്രദേശത്തുമുള്ള പ്രധാനക്ഷേത്രങ്ങളില്‍ വേദപാഠശാലകള്‍ ഏര്‍പ്പെടുത്തി. അവയുടെ ഭരണത്തിന് പ്രത്യേക സ്വത്തും മാറ്റിവച്ചിരുന്നു. ഏതു ബ്രാഹ്മണനും സ്വശാഖയിലുള്ള വേദം 'മുതല്‍-മുറ' (ഒരാവൃത്തി സ്വശാഖചൊല്ലല്‍) യെങ്കിലും അധ്യയനം ചെയ്തിരിക്കണമെന്നത് നിര്‍ബന്ധമായിരുന്നു. ശുചീന്ദ്രം, വടിവീശ്വരം, ഭൂതപ്പാണ്ടി, പദ്മനാഭപുരം, വലിയശാല, വൈക്കം, തിരുവല്ലം, ശുകപുരം, തിരുനെല്ലി തുടങ്ങിയ സ്ഥാനങ്ങളിലെ വേദപാഠശാലകള്‍ പ്രസിദ്ധങ്ങളായിരുന്നു.

സഭാമഠങ്ങള്‍

വേദപാഠശാലകളില്‍ നിന്നു വ്യത്യസ്തമായിരുന്നു സഭാമഠങ്ങളിലെ വിദ്യാഭ്യാസരീതി. കര്‍മികള്‍ക്കുവേണ്ട ശ്രൗതസ്മാര്‍ത്ത വിദ്യാഭ്യാസമാണ് അവിടെ നല്കിയിരുന്നത്. കേരളത്തില്‍ ആകെ പതിനെട്ടു സഭാമഠങ്ങള്‍ ഉണ്ടായിരുന്നതായി രേഖകള്‍ ഉണ്ട്. ഇവയില്‍ ആറെണ്ണം ഭാട്ടമതത്തിനും ആറ് പ്രാഭാകാരത്തിനും മൂന്ന് വേദാന്തത്തിനും മൂന്ന് വ്യാകരണത്തിനുമായിരുന്നുവെന്നും കാണുന്നു. ഈ സഭാമഠങ്ങളില്‍ വിവിധ ശാസ്ത്രങ്ങളോടൊപ്പം ആയുധവിദ്യയും പഠിപ്പിച്ചിരുന്നു. തിരുനാവായ, ചൊവ്വണ്ണൂര്‍, കടവല്ലൂര്‍, തൃശൂര്‍തെക്കേമഠം, ഇടയില്‍മഠം, നടുവില്‍മഠം, തൃക്കണ്ണാമതിലകം മുതലായവ വളരെ പ്രസിദ്ധങ്ങളായ മഠങ്ങളായിരുന്നു. തക്ഷശിലയിലേതുപോലെ കേരളത്തിലെ സഭാമഠങ്ങളിലും 16 വയസ്സു പൂര്‍ത്തിയായവര്‍ക്കു മാത്രമേ പ്രവേശനം നല്കിയിരുന്നുള്ളൂ. ഒരു വിദ്യാര്‍ഥി ഏറ്റവും കുറഞ്ഞത് 12 വര്‍ഷമെങ്കിലും ഒരു മഠത്തില്‍ താമസിച്ചു പഠിച്ചിരിക്കണം എന്നതായിരുന്നു വ്യവസ്ഥ. വിദ്യാഭ്യാസകാലഘട്ടത്തിലെ ചെലവുകള്‍ മുഴുവനും അതത് മഠങ്ങള്‍ തന്നെയാണു വഹിച്ചിരുന്നത്. ഓരോ ബ്രാഹ്മണകുടുംബവും അതിന്റെ സ്വത്തില്‍ നിന്നും ഒരു ഓഹരി അതതു മഠത്തിലേക്കു സംഭാവന നല്‍കണമായിരുന്നു. വേദാര്‍ഥനിരൂപണം, വേദാന്തവിഷയങ്ങളെക്കുറിച്ചുള്ള വാദപ്രതിവാദം, ശിക്ഷ, കല്പം, വ്യാകരണം, ഛന്ദസ്സ്. നിരുക്തം, ജ്യോതിഷം, തര്‍ക്കം, വേദാന്തം, മീമാംസ എന്നിവയായിരുന്നു സഭാമഠങ്ങളിലെ പ്രധാനപഠനവിഷയങ്ങള്‍. പണ്ഡിതപരിഷത്തുകളില്‍ ഭാഗഭാക്കാകുന്നതിനും ഗ്രന്ഥരചന നടത്തുന്നതിനുമുള്ള പരിശീലനങ്ങളും അവസാനത്തെ രണ്ടുമൂന്നു വര്‍ഷത്തെ പഠനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വേദാഭ്യാസം

ഇന്നത്തെ സര്‍വകലാശാലകളെപ്പോലെ സഭാമഠങ്ങളും പരീക്ഷകളും ബിരുദദാനങ്ങളും നടത്തിയിരുന്നു. വളരെ ഉത്കൃഷ്ടമായ പാണ്ഡിത്യം ആര്‍ജിക്കുന്നവര്‍ക്ക് 'ഭട്ട' ബിരുദം നല്കിയിരുന്നു. ഈ ബിരുദം ലഭിക്കുന്നതിന് വിദ്വത്സദസ്സുകളില്‍ വിജയമോ ഒരു ഗ്രന്ഥം രചിച്ചു പണ്ഡിതപരിഷത്തിന്റെ അംഗീകാരമോ നേടണമായിരുന്നു.

രണ്ടുതരത്തിലുള്ള സഭാമഠങ്ങള്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്നു: ശ്രൗതകര്‍മാഭ്യാസനത്തില്‍ ഏര്‍പ്പെട്ടിരുന്ന കര്‍മികളുടെ സഭാമഠങ്ങളും വേദപഠനത്തിനായി സ്ഥാപിക്കപ്പെട്ടിരുന്ന സന്ന്യാസിമഠങ്ങളും. ശങ്കരാചാര്യരുടെ കാലത്തിനു ശേഷമാണ് സഭാമഠങ്ങള്‍ കേരളത്തില്‍ ശക്തിയും പുഷ്ടിയും പ്രാപിച്ചതെന്നു കരുതപ്പെടുന്നു. വേദപാഠശാലകളുടെയും സഭാമഠങ്ങളുടെയും സര്‍വാവകാശവും മലയാളബ്രാഹ്മണര്‍ക്കു മാത്രമായി ക്ലിപ്തപ്പെടുത്തിയിരുന്നു.

മലബാര്‍പ്രദേശത്ത് സാമൂതിരിമാരുടെ ഭരണകാലത്ത് മലയാളബ്രാഹ്മണര്‍ കുടുംബഗുരുവായ തിരുനാവായ വാധ്യാനെപ്പോലുള്ളവരെക്കൊണ്ടു തങ്ങളുടെ കുട്ടികളെ വേദം, ഉപനിഷത്ത്, മീമാംസ, വ്യാകരണം എന്നിവ പഠിപ്പിച്ചിരുന്നു. തിരുനാവായയിലെയും തൃശൂരിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ പലപ്പോഴും മത്സരങ്ങളും നടത്തിപ്പോന്നു. വേദങ്ങളിലെയും ഉപനിഷത്തുക്കളിലെയും ഏതെങ്കിലും ഭാഗം അനുലോമമായും പ്രതിലോമമായും ചൊല്ലുകയായിരുന്നു മത്സരരീതി.

കേരളത്തില്‍ പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസം ആരംഭിക്കുന്നതിനുമുമ്പ് കൊച്ചി പ്രദേശത്തെ നമ്പൂതിരിയുവാക്കള്‍ക്കു മഠങ്ങളില്‍ സൗജന്യ താമസവും വിദ്യാഭ്യാസവും ഉറപ്പു ചെയ്തിരുന്നു. സമാവര്‍ത്തന കര്‍മത്തിനുശേഷം കുട്ടികള്‍ ഏതെങ്കിലുമൊരു മഠത്തിലോ ഗുരുഗൃഹത്തിലോ വേദപാഠങ്ങളും സംസ്കൃതവും അഭ്യസിക്കണമെന്നത് നിര്‍ബന്ധമായിരുന്നു.

ക്ഷേത്രകലാശാലകള്‍

കൊല്ലവര്‍ഷത്തിന്റെ ആദിശതകങ്ങളില്‍ പ്രസിദ്ധിയാര്‍ജിച്ചിരുന്ന കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസകേന്ദ്രങ്ങളാണ് മൂഴിക്കളംശാല, തിരുവല്ലാശാല, കാന്തളൂര്‍ശാല, പാര്‍ഥിവപുരംശാല, ശ്രീവല്ലഭപ്പെരുഞ്ചാല തുടങ്ങിയ ക്ഷേത്രകലാശാലകള്‍. ഇവയില്‍ പാര്‍ഥിവപുരംശാല മലയാളബ്രാഹ്മണര്‍ക്കുമാത്രം വേണ്ടി സ്ഥാപിതമായതാണെന്നതിനു തെളിവുകള്‍ ഉണ്ട്. തിരുവല്ലാശാലയിലും ശ്രീവല്ലഭപ്പെരുഞ്ചാലയും അങ്ങനെയായിരുന്നുവെന്നു തീര്‍ത്തു പറയുവാന്‍ സാധ്യമല്ല. 'ചാത്തിരര്‍ക്കമിര്‍തിന്' ഒരു നേരത്തേക്ക് 350 ഇടങ്ങഴിയോളം അരി ചെലവുണ്ടായിരുന്നുവെന്നു തിരുവല്ലാശാസനങ്ങളില്‍ പറഞ്ഞിട്ടുള്ളതിനാല്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ അവിടെ പഠിച്ചിരുന്നു എന്ന് അനുമാനിക്കാവുന്നതാണ്. ശ്രീവല്ലഭന്‍ (?-862) എന്ന പാണ്ഡ്യരാജാവ് കന്യാകുമാരിയില്‍ സ്ഥാപിച്ചതാണ് ശ്രീവല്ലഭപ്പെരുഞ്ചാല. ഇവിടെയും നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പഠിച്ചിരുന്നതായി ചരിത്രരേഖകളില്‍ പരാമര്‍ശിച്ചു കാണുന്നു. മൂഴിക്കളംശാലയിലേക്കും തിരുവല്ലാശാലയിലേക്കും അനേകായിരം പറ നിലം ദാനം ലഭിച്ചിരുന്നതായി തെളിവുകള്‍ ഉണ്ട്. പാര്‍ഥിവപുരംശാല ഉപരിപഠനകേന്ദ്രമായിരുന്നു. കൊ.വ. 41-ാമാണ്ടില്‍ കരുനന്തടക്കന്‍ എന്ന ആയ്രാജാവ് പാര്‍ഥിവപുരം ക്ഷേത്രം പണികഴിപ്പിച്ചു; അതോടൊപ്പം 95 ചട്ടര്‍ക്ക് (വിദ്യാര്‍ഥികള്‍ക്ക്) താമസിച്ചുപഠിക്കാന്‍ സൗകര്യമുള്ള ഒരു വിദ്യാപീഠവും 'തൊണ്ണൂറ്റ ഐവര്‍ ചട്ടര്‍ക്ക് ചാലൈയും ചെയ്താന്‍ ശ്രീകോക്കരുനന്തകടക്കന്‍' എന്നു പാര്‍ഥിവപുരം ചെപ്പേടില്‍ പറഞ്ഞുകാണുന്നു. ശാലയെ സംബന്ധിക്കുന്ന നിയമങ്ങളും ഈ ശാസനത്തില്‍ ഉണ്ട്. അക്കാലത്തെശാലകളുടെ സാമാന്യസ്വഭാവം വ്യക്തമാക്കുന്നതാണ് ഈ ശാസനം. ഈ കലാശാലകളില്‍ കര്‍ശനമായ അച്ചടക്കംഏര്‍പ്പെടുത്തിയിരുന്നതായും മലയാള ബ്രാഹ്മണര്‍ 16-ാം ശതകത്തിന്റെ ആരംഭം വരെയും ആയുധവിദ്യ അഭ്യസിച്ചിരുന്നതായും ഈ കലാശാലകളുടെ രേഖകളില്‍ നിന്നും വ്യക്തമാണ്. വ്യാകരണം, മീമാംസ തുടങ്ങിയ വിഷയങ്ങളിലും വേദത്തിലും രാജ്യവ്യവഹാരത്തിലും ആയിരുന്നു ഈ ക്ഷേത്രകലാശാലകളില്‍ പ്രധാനമായും ശിക്ഷണം നല്‍കിയിരുന്നത്.

പ്രാചീനഭാരതത്തിലെ തക്ഷശില, നാളന്ദ മുതലായ സര്‍വകലാശാലകളെപ്പോലെ കേരളത്തിലെ ഈ ക്ഷേത്രകാലാശാലകളും അന്തേവാസികളുടെ കായികവും മാനസികവുമായ വികാസത്തെ ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ കലാശാലകള്‍ക്ക് അപചയം ഉണ്ടായത് 12-ാം നൂറ്റാണ്ടോടുകൂടിയാണ് എന്നു കരുതുന്നു.

വിദേശാധിപത്യകാലം വരെ

കുടിപ്പള്ളിക്കൂടങ്ങള്‍

കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും കുടിപ്പള്ളിക്കൂടങ്ങള്‍ ഉണ്ടായിരുന്നു. നാലുവശവും തുറന്ന വെറും ഷെഡ്ഡുകളായിരുന്നു ഈ വിദ്യാലയങ്ങള്‍. നിലത്ത് പൊടിമണല്‍ വിരിച്ച് അതില്‍ എഴുതിയാണ് അക്ഷരങ്ങള്‍ പഠിപ്പിച്ചിരുന്നത്. നിലത്തെഴുത്തും കൂട്ടിവായനയും പഠിച്ചുകഴിഞ്ഞാല്‍ ഗണിതം, ജ്യോതിഷം, അമരകോശം, സിദ്ധരൂപം, അഷ്ടാംഗഹൃദയം, കാവ്യം മുതലായവ പഠിപ്പിച്ചിരുന്നു. സാധാരണ ജനങ്ങളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കിയുള്ളതായിരുന്നു ഈ വിദ്യാഭ്യാസ രീതി. 1891-ലെ സെന്‍സസ് കാലത്ത് ഇത്തരം 1,300-ലധികം വിദ്യാലയങ്ങള്‍ തിരുവിതാംകൂറില്‍ ഉണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിരുന്നു. മറ്റാരുടേയും ധനസഹായമില്ലാതെയാണ് ഇവ പ്രവര്‍ത്തിച്ചിരുന്നത്. ആശാന്മാര്‍ക്കു രക്ഷാകര്‍ത്താക്കള്‍ ശമ്പളവും ദക്ഷിണകളും കാഴ്ചകളും നല്‍കിയിരുന്നു. സാധനങ്ങളായിട്ടാണ് ശമ്പളം നല്‍കിയിരുന്നത്. ഇതായിരുന്നു ബ്രിട്ടീഷ് ഭരണം വരെ കേരളത്തിലെ ഗ്രാമീണ ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന വിദ്യാഭ്യാസരീതി. ഈ നൂറ്റാണ്ടിന്റെ ആദ്യപാദംവരെയും കേരളത്തിലെ ഗ്രാമങ്ങളില്‍ ഇത്തരം കുടിപ്പള്ളിക്കൂടങ്ങള്‍ നിലവിലിരുന്നു.

സൈനികവിദ്യാഭ്യാസം

പ്രാചീനകേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വ്യാകരണാദി വിഷയങ്ങള്‍ക്കൊപ്പം ആയുധവിദ്യാഭ്യാസത്തിനും പ്രമുഖമായ സ്ഥാനം നല്‍കിയിരുന്നു. വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന വടക്കന്‍പാട്ടുകളും മധ്യകേരളത്തിലെ ചെങ്ങന്നൂര്‍ ആദിപാട്ടും പൌരാണിക കേരളത്തിന്റെ സമ്പന്നമായ ആയോധന പാരമ്പര്യത്തിലേക്ക് വെളിച്ചംവീശുന്നതാണ്. ബ്രാഹ്മണര്‍പോലും ആയുധപരിശീലനം നേടിയിരുന്നു. ക്രമേണ ഈ ആയുധാഭ്യാസം ചില വിഭാഗക്കാരുടെ കുലവൃത്തിയായിത്തീര്‍ന്നു. ബ്രിട്ടീഷ് ആധിപത്യത്തിനു മുമ്പുവരെ കേരളത്തിലെ ഒരു വിഭാഗമാളുകള്‍ സൈനികവൃത്തി തൊഴിലായി സ്വീകരിച്ചിരുന്നു. ഇവര്‍ക്കുവേണ്ടി കളരികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരുതരം സൈനിക സ്കൂളുകള്‍ എല്ലാ പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചുവന്നു. കളരികളില്‍ പതിനെട്ടുവിധം ആയുധാഭ്യാസരീതികളാണ് പഠിപ്പിച്ചിരുന്നത്. ഓരോന്നിനെയും ഓരോ അടവെന്നാണു പറയുക. ഈ അടവുകളെല്ലാം പഠിച്ചു പ്രായോഗിക വൈദഗ്ധ്യം നേടിയവര്‍ക്ക് കുറുപ്പ്, കൈമള്‍ എന്നീ സ്ഥാനങ്ങള്‍ നല്‍കിയിരുന്നു. പണിക്കന്മാരും കുറുപ്പന്മാരുമായിരുന്നു ഗുരുനാഥന്മാര്‍. ഗുരുക്കള്‍, ആശാന്‍ എന്നും അവരെ വിളിക്കാറുണ്ടായിരുന്നു. കളരികളില്‍ സൈനിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ പൊതുവിദ്യാഭ്യാസവും നല്‍കിയിരുന്നു. ബ്രിട്ടീഷുകാര്‍ കേരളത്തില്‍ ആധിപത്യം സ്ഥാപിച്ചതോടെ കളരികള്‍ നിര്‍ത്തലാക്കപ്പെട്ടു. നോ. കളരിപ്പയറ്റ്

ആധുനികകാലം

മിഷനറിപ്രവര്‍ത്തനങ്ങള്‍

സി.എം.എസ്. കോളേജ്-കോട്ടയം

ഭാരതത്തില്‍ വിദേശാധിപത്യം ഉറച്ചതോടെ കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ദൃശ്യമായി; യൂറോപ്യന്‍ വിദ്യാഭ്യാസരീതി ക്രമേണ ശക്തിപ്രാപിച്ചു തുടങ്ങി. മതപ്രചാരണത്തിനായി കേരളത്തില്‍ എത്തിയ മിഷനറിമാര്‍ അതിനുള്ള ഏറ്റവും നല്ല ഉപാധിയായി വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തി. 1806-ല്‍ കേരളത്തില്‍ വന്ന പ്രൊട്ടസ്റ്റന്റ് മിഷനറി റവ. വില്യം ട്രോബിസ് റിംഗിള്‍ടോബ് ആണ് ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ കേരളത്തില്‍ സ്ഥാപിച്ചത്. എല്ലാ വിഭാഗത്തിലുംപെട്ട പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു വേണ്ടിയും ഇദ്ദേഹം വിദ്യാലയങ്ങള്‍ സ്ഥാപിച്ചിരുന്നു. 1813-ല്‍ റിംഗിള്‍ടോബിന്റെ മേല്‍നോട്ടത്തില്‍ ആറ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. തിരുവിതാംകൂറിലെ റാണി ലക്ഷ്മീഭായി സാമ്പത്തിക സഹായമുള്‍പ്പെടെ പല സഹായങ്ങളും നല്‍കി റിംഗിള്‍ടോബിന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 1817-ല്‍ ലണ്ടന്‍മിഷന്‍ സൊസൈറ്റിയുടെ പ്രതിനിധിയായി കേരളത്തില്‍ വന്ന റവ. ചാറല്‍സ്മീഡും കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തു സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു. കേരളത്തിന്റെ പല ഭാഗത്തും വിദ്യാലയങ്ങള്‍ സ്ഥാപിച്ച ഇദ്ദേഹം സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിലും വിലപ്പെട്ട പല സംഭാവനകളും നല്‍കുകയുണ്ടായി. 1816-ല്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പുരോഹിതന്മാര്‍ക്കുവേണ്ടി കോട്ടയത്ത് സ്ഥാപിച്ചതാണ് സി.എം.എസ്.കോളജ്; ഇതിന്റെ ആവിര്‍ഭാവത്തോടുകൂടിയാണ് തിരുവിതാംകൂര്‍ പ്രദേശത്തെ ഉന്നതവിദ്യാഭ്യാസം പുഷ്ടി പ്രാപിച്ചുതുടങ്ങിയത്. കേരളത്തിലെ മിഷനറി പ്രവര്‍ത്തകര്‍ പലേടത്തും സെമിനാരികള്‍ സ്ഥാപിച്ച് അവയോടനുബന്ധിച്ചു വിദ്യാലയങ്ങളും നടത്തിവന്നിരുന്നു. 1866-ല്‍ ഈ സ്കൂള്‍ കോളജായി ഉയര്‍ത്തപ്പെട്ടു.

നാട്ടുഭാഷാ (വെര്‍ണാക്കുലര്‍) സ്കൂളുകള്‍

റാണി ഗൗരി പാര്‍വതീഭായിയുടെ വിളംബരം മുതലാണ് (1819) വിദ്യാഭ്യാസരംഗത്ത് സ്റ്റേറ്റ് നേരിട്ടും കാര്യക്ഷമമായും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇതോടെ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിലും നാട്ടുഭാഷാ സ്കൂളുകള്‍ സ്ഥാപിതമായി. ഓരോ സ്കൂളിലും 50 പണം (ഏഴുരൂപ) ശമ്പളത്തില്‍ രണ്ട് അധ്യാപകരെ വീതം നിയമിക്കുകയും തഹസീല്‍ദാര്‍മാരെ സ്കൂള്‍ പരിശോധനയ്ക്കുള്ള ചുമതല ഏല്പിക്കുകയും ചെയ്തു.

കൊച്ചിയില്‍ അബ്രാഹ്മണകുടുംബത്തിലെ കുട്ടികള്‍ ഗ്രാമത്തിലുള്ള എഴുത്തുപള്ളികളില്‍ വിദ്യ അഭ്യസിച്ചിരുന്നു. എഴുത്തുപള്ളികളില്‍ ഗുരുകുലവിദ്യാഭ്യാസ രീതിയാണ് അനുവര്‍ത്തിച്ചിരുന്നത്. 1817-ലെ വിളംബരത്തില്‍ ഓരോ ഗ്രാമത്തിലും എഴുത്താശാന്മാരെ നിയമിക്കാനും സ്റ്റേറ്റ് ഖജനാവില്‍ നിന്ന് ആശാന്മാര്‍ക്ക് ശമ്പളം നല്‍കാനും വ്യവസ്ഥ ചെയ്തു. എഴുത്താശാന്മാര്‍ അപ്പപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പ്രത്യേകം നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ പ്രതിവാര റിപ്പോര്‍ട്ടയയ്ക്കണമെന്നും വിളംബരത്തില്‍ നിര്‍ദേശിച്ചിരുന്നു. 1818-ല്‍ ഈ വ്യവസ്ഥകള്‍ക്കനുസരണമായി ഇത്തരം 33 സ്കൂളുകള്‍ കൊച്ചിയില്‍ സ്ഥാപിക്കപ്പെട്ടു. എഴുത്തും വായനയും ഗണിതവുമാണവിടെ പഠിപ്പിച്ചിരുന്നത്. കാര്യക്ഷമമല്ലാതെ പ്രവര്‍ത്തിച്ചിരുന്ന പല സ്കൂളുകളും 1833-ല്‍ നിര്‍ത്തലാക്കി. 1890-ല്‍ ഒരു പ്രത്യേക വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുകയും ആശാന്മാര്‍ക്കു പകരം യോഗ്യതയുള്ള അധ്യാപകരെ വിദ്യാഭ്യാസത്തിന്റെ ചുമതലക്കാരാക്കുകയും ചെയ്തു.

ഇംഗ്ലീഷ് സ്കൂളുകള്‍

എസ്.എല്‍.ബി.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍-നാഗര്‍കോവില്‍

1834-ല്‍ സ്വാതിതിരുനാള്‍ രാമവര്‍മരാജാവ് നാഗര്‍കോവില്‍ സെമിനാരിയിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന റോബര്‍ട്ട്സിനെ ഒരു ഇംഗ്ലീഷ് സ്കൂള്‍ സ്ഥാപിക്കുന്നതിനായി തിരുവനന്തപുരത്തേക്കു ക്ഷണിച്ചുവരുത്തിയതോടെ കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു. 1834-ല്‍ റോബര്‍ട്ട്സ് നടത്തിവന്ന ഇംഗ്ലീഷ് സ്കൂള്‍ ഗവണ്‍മെന്റ് ഏറ്റെടുത്ത് എച്ച്. എച്ച്. ദ് രാജാസ് ഫ്രീ സ്കൂള്‍ (ഇപ്പോഴത്തെ എസ്. എല്‍. ബി. ഹൈസ്കൂള്‍) എന്നു നാമകരണം ചെയ്തു. 1836 മുതല്‍ 1855 വരെ റോബര്‍ട്ട്സ് തന്നെ ഇവിടെ ഹെഡ്മാസ്റ്റര്‍ ആയി തുടര്‍ന്നു. ആദ്യമായി 1864-ല്‍ ഏഴുപേര്‍ ഈ സ്കൂളില്‍ നിന്നും മെട്രിക്കുലേഷന്‍ പരീക്ഷയ്ക്ക് ചേര്‍ന്നു. കോട്ടാര്‍, ചിറയിന്‍കീഴ്, കായംകുളം തുടങ്ങിയ സ്ഥലങ്ങളിലും ഈ കാലഘട്ടത്തില്‍ ഇംഗ്ലീഷ് സ്കൂളുകള്‍ ആരംഭിക്കുകയുണ്ടായി. ആദ്യമായി ഒരു പാഠപുസ്തകക്കമ്മിറ്റി രൂപവത്കരിച്ചതും ഇക്കാലത്തു തന്നെയാണ്. ഇതേകാലഘട്ടത്തില്‍ തിരുവിതാംകൂറില്‍ സ്വകാര്യമേഖലയിലും പല വിദ്യാലയങ്ങളും സ്ഥാപിക്കപ്പെട്ടു.

1894-ല്‍ പ്രൈവറ്റ് സ്കൂളുകള്‍ക്ക് ഗ്രാന്റ് നല്‍കുന്ന വ്യവസ്ഥകള്‍ പ്രഖ്യാപിക്കപ്പെട്ടു. അധ്യാപകരുടെ യോഗ്യതകള്‍, പാഠ്യപദ്ധതി, കെട്ടിടങ്ങള്‍, ഫര്‍ണിച്ചര്‍, പഠനസഹായികള്‍ എന്നിവയെപ്പറ്റിയുള്ള വ്യക്തമായ നിര്‍ദേശങ്ങളും ഗവണ്‍മെന്റില്‍നിന്നും നല്‍കിയിരുന്നു. ഹൈസ്കൂള്‍, മിഡില്‍സ്കൂള്‍, പ്രൈമറിസ്കൂള്‍ എന്നിങ്ങനെ സ്കൂളുകള്‍ മൂന്നായി തരം തിരിക്കപ്പെട്ടതും ഇക്കാലത്താണ്. ഈ കാലയളവില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കേരളത്തില്‍ വിശേഷിച്ചും തിരുവിതാംകൂറില്‍ നല്ല പ്രചാരം സിദ്ധിച്ചിരുന്നു. 1903-ല്‍ 25 ഇംഗ്ലീഷ് ഹൈസ്കൂളുകളും 55 ഇംഗ്ലീഷ് മിഡില്‍ സ്കൂളുകളും തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ചിരുന്നു.

റവ. ഡാസന്‍ 1818-ല്‍ മട്ടാഞ്ചേരിയില്‍ സ്ഥാപിച്ചതാണ് കൊച്ചിയിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍. തൃശൂരിലും തൃപ്പൂണിത്തുറയിലും 1837-ല്‍ ഓരോ ഇംഗ്ലീഷ് സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1890-ല്‍ ആറു ഗവണ്‍മെന്റ് ഇംഗ്ലീഷ് സ്കൂളുകളും 18 പ്രൈവറ്റ് ഇംഗ്ലീഷ് സ്കൂളുകളും കൊച്ചിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു.

സംസ്കൃതവിദ്യാഭ്യാസം

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല-കാലടി

പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃതകോളേജ്

കേരളത്തില്‍ പ്രാചീനകാലം മുതല്‍ തന്നെ സംസ്കൃത വിദ്യാഭ്യാസത്തിന് പ്രാധാന്യം കല്പിച്ചിരുന്നു. ലോകപ്രശസ്തരായ പല പണ്ഡിതന്മാരെയും വാര്‍ത്തെടുക്കുവാന്‍ ഇവിടത്തെ സംസ്കൃതവിദ്യാഭ്യാസത്തിനു കഴിഞ്ഞിരുന്നു. സംസ്കൃതമാധ്യമത്തില്‍ പഠിപ്പിച്ചിരുന്ന നിരവധി സംസ്കൃതവിദ്യാലയങ്ങളും ഏതാനും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തില്‍ നിലവിലിരുന്നു. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷമുണ്ടായ വിദ്യാഭ്യാസരംഗത്തിലെ പരിവര്‍ത്തനങ്ങളുടെ ഫലമായി സംസ്കൃതവിദ്യാഭ്യാസത്തിന് ക്രമേണ അപചയമാണ് സംഭവിച്ചത്. പ്രാദേശിക ഭാഷ(മലയാളം, കന്നഡ, തമിഴ്)യ്ക്കു പകരം സംസ്കൃതം പഠിപ്പിക്കുന്ന ഏതാനും സംസ്കൃതവിദ്യാലയങ്ങള്‍ ആണ് ഇന്ന് സംസ്കൃതപഠനകേന്ദ്രങ്ങളായിട്ടുള്ളത്. പ്രാദേശിക ഭാഷയിലെ ഒന്നാം പേപ്പറിനു പകരമായി സംസ്കൃതം ഐച്ഛികവിഷയമായി പഠിപ്പിക്കുന്ന വിദ്യാലയങ്ങളും ഇന്നു കേരളത്തിലുണ്ട്. തിരുവനന്തപുരം, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ നിലവിലുള്ള സംസ്കൃത കോളജുകളിലും പട്ടാമ്പിയിലെ ശ്രീനീലകണ്ഠ സംസ്കൃത കോളജിലെ സംസ്കൃത വിഭാഗത്തിലും സംസ്കൃതം സംസ്കൃതമാധ്യമത്തിലൂടെയാണ് അഭ്യസിച്ചുവരുന്നത്. വ്യാകരണം, വേദാന്തം, ന്യായം, ജ്യോതിഷം, സാഹിത്യം എന്നീ ശാസ്ത്രങ്ങളില്‍ ഉപരിപഠനം നടത്തുവാനുള്ള സൗകര്യവും ഈ കോളജുകളിലുണ്ട്. മറ്റു ചില കോളജുകളിലും സംസ്കൃതം ഐച്ഛികമായും ഉപഭാഷകളിലൊന്നായും പഠിപ്പിച്ചുവരുന്നുണ്ട്. കേരള, കോഴിക്കോട് എന്നീ സര്‍വകലാശാലകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്കൃതവിഭാഗങ്ങളില്‍ ഗവേഷണപഠനങ്ങള്‍ക്കുള്ള സംവിധാനങ്ങളുമുണ്ട്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ സ്കോളര്‍ഷിപ്പുകളും മറ്റും നല്‍കി സംസ്കൃത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചുവരുന്നു. സ്കൂള്‍തലത്തിലുള്ള സംസ്കൃതവിദ്യാഭ്യാസനിലവാരം ഉയര്‍ത്തുവാനും പ്രോത്സാഹിപ്പിക്കുവാനും വേണ്ടി നടപ്പിലാക്കുന്ന കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുവാന്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷനില്‍ ഒരു സംസ്കൃത സ്പെഷ്യല്‍ ആഫീസറും നിയോഗിക്കപ്പെട്ടിട്ടുണ്ട്.

ഇതിനും പുറമേ ഡല്‍ഹിയിലെ രാഷ്ട്രീയ സംസ്കൃത സംസ്ഥാനിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗുരുവായൂര്‍ സാഹിത്യദീപിക സംസ്കൃത വിദ്യാപീഠവും കേന്ദ്രഗവണ്‍മെന്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബാലുശ്ശേരി ആദര്‍ശ സംസ്കൃത വിദ്യാപീഠവും കൊടുങ്ങല്ലൂര്‍, എടയ്ക്കടം എന്നിവിടങ്ങളില്‍ സ്വകാര്യ മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലുള്ള സംസ്കൃത വിദ്യാപീഠങ്ങളും കേരളത്തില്‍ സംസ്കൃത വിദ്യാഭ്യാസത്തിന്റെ അഭിവൃദ്ധിക്കു കാര്യമായ സംഭാവനകള്‍ നല്‍കിവരുന്നു. ഈ വിദ്യാപീഠങ്ങളില്‍ രാഷ്ട്രീയ സംസ്കൃത സംസ്ഥാനിന്റെ പാഠ്യപദ്ധതിയനുസരിച്ച് പ്രാചീനരീതിയിലുള്ള അധ്യയനാധ്യാപന സമ്പ്രദായത്തിലാണ് ബോധനം നടന്നുവരുന്നത്. ശാസ്ത്രി (ബി.എ.), ആചാര്യ (എം.എ.), ശിക്ഷാശാസ്ത്രി (ബി.എഡ്.) എന്നീ ബിരുദങ്ങളാണ് അവിടത്തെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. ഗുരുവായൂര്‍ വിദ്യാപീഠത്തില്‍ ഗവേഷണത്തിനു വേണ്ട സൗകര്യങ്ങളും ലഭ്യമാണ്. ശങ്കരാചാര്യരുടെ ജന്മസ്ഥാനമായ കാലടിയില്‍ സ്ഥാപിച്ച സംസ്കൃത സര്‍വകലാശാല(1993)യില്‍ സംസ്കൃതപഠനത്തോടൊപ്പം ഇതര വിഷയങ്ങളില്‍ പഠനഗവേഷണങ്ങളും നടന്നുവരുന്നു.

അറബി വിദ്യാഭ്യാസം

ഒ.ഇ.ടി. അറബിക് കോളേജ്-കാലിക്കട്ട് സര്‍വകലാശാല

പുരാതനകാലം മുതല്‍ തന്നെ അറബികള്‍ സമുദ്രതീര പര്യടനത്തിന്റെ ഭാഗമായി തെക്കേ ഇന്ത്യന്‍ തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇങ്ങനെ എത്തിയവരില്‍ ചിലര്‍ കച്ചവടസംബന്ധമായി കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ സ്ഥിരതാമസമാക്കി. പ്രവാചകനായ മുഹമ്മദ് നബിയുടെ കാലഘട്ടത്തിനുശേഷം ഇസ്ലാംമത പ്രചാരകര്‍ ഇവിടെ എത്തുകയും വ്യാപാരികളോടൊപ്പം താമസിക്കുകയും ചെയ്തു. ഇസ്ലാംമതത്തോടൊപ്പം അറബിഭാഷയും കേരളത്തില്‍ പ്രചരിക്കുന്നതിന് ഇതു കാരണമായിത്തീര്‍ന്നു. അറബിഭാഷാപഠന കേന്ദ്രമായി ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത് മുസ്ലിം ദേവാലയങ്ങളാണ്. മതവിദ്യാഭ്യാസത്തിനായിരുന്നു ഈ സ്ഥാപനങ്ങള്‍ പ്രാധാന്യം കൊടുത്തിരുന്നത്. പൊന്നാനി, കോഴിക്കോട് തുടങ്ങിയ നിരവധി കേന്ദ്രങ്ങളില്‍ ഉപരിപഠനത്തിനുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു.

പള്ളികളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലാസ്സുകള്‍ ക്രമേണ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറുകയും അങ്ങനെ 'മദ്രസാ' സമ്പ്രദായം നിലവില്‍ വരികയും ചെയ്തു. ഈ മദ്രസകളാണ് പില്ക്കാലത്ത് അറബിക് കോളജുകള്‍ക്കു വഴിയൊരുക്കിയത്. മുസ്ലിം ദേവാലയങ്ങളോട് ചേര്‍ന്ന് പള്ളിദര്‍സുകളും ഇന്ന് സാര്‍വത്രികമാണ്.

1912-ഓടുകൂടി തിരുവിതാംകൂറില്‍ അറബി അധ്യയനം ആരംഭിച്ചു. മുസ്ലിംജനവിഭാഗത്തിന്റെ അഭ്യുന്നതിയില്‍ ശ്രദ്ധിച്ചിരുന്ന അന്നത്തെ തിരുവിതാംകൂര്‍-കൊച്ചി നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാര്‍ ആണ് അറബി അധ്യയനത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ എടുത്തത്. പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ ഒരു അവിഭാജ്യഭാഗമായി അറബി ഭാഷാപഠനവും നടത്തേണ്ടതാണെന്നവര്‍ വിശ്വസിച്ചിരുന്നു. ആധുനിക വിദ്യാഭ്യാസ ധാരയിലേക്ക് മുസ്ലിം സമുദായത്തിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ആകര്‍ഷിക്കാനുള്ള ഒരു ഉപാധികൂടിയായിട്ടാണ് അന്നത്തെ ഭരണാധികാരികള്‍ അറബി ഭാഷാപഠനത്തെ കണക്കാക്കിയിരുന്നത്. അറബി ഭാഷാപഠനം സംഘടിതരൂപത്തില്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതിനായി 1919-ല്‍ അന്ന് നാടുവാണിരുന്ന ശ്രീമൂലംതിരുനാള്‍ രാജാവ് മുഹമ്മദന്‍ ഇന്‍സ്പെക്ടര്‍ ഒഫ് സ്കൂള്‍സ് എന്ന ഒരു തസ്തിക തന്നെ സൃഷ്ടിക്കുകയുണ്ടായി.

മഹാരാ‍ജാസ് കോളേജ്-എറണാകുളം

അറബി ഭാഷാപഠനം തുടങ്ങിയ 1912-ല്‍ ഇത് ലോവര്‍ പ്രൈമറി സ്കൂളുകളിലും നാട്ടുഭാഷാ മിഡില്‍ സ്കൂളുകളിലും മാത്രമായി ഒതുങ്ങിനിന്നു. 1925 ആയപ്പോഴേക്കും അറബിഭാഷ പഠിക്കുന്നതിന് 131 സ്കൂളുകളിലായി 1935 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. അടുത്ത പത്തു വര്‍ഷം കൊണ്ട് സ്കൂളുകളുടെ സംഖ്യ 253 ആയും വിദ്യാര്‍ഥികളുടെ എണ്ണം 31,550 ആയും ഉയര്‍ന്നു. 1934-35-ല്‍ അറബി അധ്യാപകരെ എല്ലാം മിക്സഡ് പ്രൈമറി സ്കൂളുകളിലും നിയമിക്കാനാരംഭിച്ചു. പ്രൈമറി സ്കൂളുകളിലെ അറബിഭാഷാധ്യാപകരെ ഖുര്‍ ആന്‍ അധ്യാപകര്‍ എന്നാണ് വിളിച്ചിരുന്നത്; മിഡില്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്നവരെ അറബി മുന്‍ഷിമാരെന്നും. പിന്നീട് ഹൈസ്കൂള്‍ തലത്തിലേക്കുകൂടി അറബിഭാഷാപഠനം വ്യാപിപ്പിക്കുകയുണ്ടായി. കേരളസംസ്ഥാനം ഉടലെടുത്തതോടെ പൊതുവിദ്യാഭ്യാസ ധാരയില്‍ അറബിഭാഷാപഠനവും സ്ഥാനം പിടിക്കുകയുണ്ടായി. മുസ്ലിം സമുദായക്കാരല്ലാത്തവരും ഇന്ന് അറബി ഭാഷാപഠനത്തില്‍ താത്പര്യം പ്രദര്‍ശിപ്പിച്ചുകാണുന്നുണ്ട്.

ഇന്ന് കേരള സംസ്ഥാനത്തില്‍ നിരവധി ഓറിയന്റല്‍ സ്കൂളുകളുണ്ട്. അറബിഭാഷാധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി മൂന്ന് ട്രെയിനിങ് സെന്ററുകളും പ്രവര്‍ത്തിച്ചുവരുന്നു. ഓറിയന്റല്‍ ടൈറ്റിലിനുവേണ്ടി അറബിഭാഷ പഠിപ്പിക്കുന്ന ആറ് അറബിക് കോളജുകള്‍ നിലവിലുണ്ട്. കേരള-കാലിക്കറ്റ് സര്‍വകലാശാലകളുടെ കീഴിലുള്ള 27 കോളജുകളില്‍ രണ്ടാം ഭാഷയായി അറബി പഠിപ്പിച്ചുവരുന്നു. ബിരുദനിലവാരത്തില്‍ അറബിഭാഷ പഠിപ്പിക്കുന്ന 11 കോളജുകളും കേരളത്തില്‍ ഉണ്ട്. അതോടൊപ്പം ബിരുദാനന്തര അറബിപഠനത്തിനുള്ള മൂന്നു കോളജുകളും നിലവിലുണ്ട്. അറബിഭാഷയ്ക്കു വേണ്ടി കോഴിക്കോട് സര്‍വകലാശാലയില്‍ ഒരു പ്രത്യേക വകുപ്പു പ്രവര്‍ത്തിക്കുന്നുണ്ട്. കേരള-കോഴിക്കോട് സര്‍വകലാശാലകളില്‍ അറബിഭാഷയുടെ ബിരുദാനന്തരപഠനത്തിനും ഗവേഷണത്തിനും വേണ്ടുന്ന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അറബിലിപി ഉപയോഗിച്ചുകൊണ്ടുള്ള അറബിമലയാളം എന്ന പ്രത്യേകമൊരു ഭാഷാരൂപവും ഇന്ന് ഉടലെടുത്തിട്ടുണ്ട്. നോ. അറബിമലയാളം

വിദ്യാഭ്യാസം തൊണ്ണൂറുകളില്‍

1903-ല്‍ പ്രൈമറിവിദ്യാഭ്യാസം സൗജന്യമാക്കിയതോടുകൂടി ഇപ്പോള്‍ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന് പ്രാരംഭം കുറിച്ചു എന്നു പറയാവുന്നതാണ്. 1904-ല്‍ ഒന്നാം ക്ലാസ്സിലെ ഫീസ് നിര്‍ത്തുകയും രണ്ടും മൂന്നും ക്ലാസ്സുകളിലെ ഫീസ് രണ്ടും മൂന്നും ചക്രമായി കുറയ്ക്കുകയും ചെയ്തു. 1908-ല്‍ ഒരു വിദ്യാഭ്യാസ ഡയറക്ടറെ നിയമിക്കുകയും പെണ്‍പള്ളിക്കൂടങ്ങള്‍ പ്രത്യേക ഇന്‍സ്പെക്ട്രസ്സുമാരുടെ ചുമതലയിലാക്കുകയും ചെയ്തു. മുസ്ലിങ്ങളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ഫീസ് സൗജന്യവും ധനസഹായവും ഇക്കാലത്ത് ഏര്‍പ്പെടുത്തുകയുണ്ടായി. 1911-ല്‍ തിരുവനന്തപുരത്ത് ഒരു ട്രെയിനിങ് കോളജ് ആരംഭിച്ചതോടെ സെക്കന്‍ഡറി സ്കൂള്‍ അധ്യാപക പരിശീലനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടായി. 1916 മുതല്‍ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയില്‍ ആരംഭിച്ചു. ഇതു വിദ്യാഭ്യാസമേഖലയെ കൂടുതല്‍ സജീവമാക്കി. ഈ കാലയളവില്‍ 10 ട്രെയിനിങ് സ്കൂളുകളും പുതുതായി ആരംഭിക്കുകയുണ്ടായി.

മലബാര്‍ ക്രിസ്ത്യന്‍ കോളേജ്-കോഴിക്കോട്

1921-ല്‍ വിദ്യാഭ്യാസച്ചെലവ് നിര്‍ണയിക്കാന്‍ നിയുക്തമായ കമ്മിറ്റി പ്രൈമറി വിദ്യാഭ്യാസം നിര്‍ബന്ധിതവും സാര്‍വത്രികവും സൌജന്യവുമാക്കണമെന്ന് ശിപാര്‍ശ ചെയ്തു. നാട്ടുഭാഷാ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദിവാന്‍ ബഹദൂര്‍ ഗോവിന്ദപ്പിള്ള അധ്യക്ഷനായി ഒരു കമ്മിറ്റിയും ഇക്കാലത്ത് നിയുക്തമായി. നാട്ടുഭാഷാ സ്കൂളുകളിലും സെക്കന്‍ഡറി വിദ്യാഭ്യാസം നല്‍കുക, ഭാഷാപരിജ്ഞാനമുള്ളവരെ മാത്രം ഇന്‍സ്പെക്ടര്‍മാരായി നിയമിക്കുക, ഇംഗ്ലീഷ് അഞ്ചാം ക്ലാസ്സുമുതല്‍ മാത്രം നിര്‍ബന്ധിതമാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കമ്മിറ്റി ഗവണ്‍മെന്റിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് മലയാളം ഹയര്‍ പരീക്ഷ ഏര്‍പ്പെടുത്തുകയും പ്രത്യേക ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുകയും ചെയ്തു.

ആധുനിക രീതിയിലുള്ള കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ആരംഭം കോട്ടയം സി. എം. എസ്. കോളജിന്റെ സ്ഥാപനത്തോടുകൂടിയാണ് (1816). 1866-ല്‍ എച്ച്. എച്ച്. ദ് രാജാസ് ഫ്രീ സ്കൂള്‍ മഹാരാജാസ് കോളജായി രൂപാന്തരപ്പെട്ടു. ജോണ്‍ റോസായിരുന്നു ആദ്യത്തെ പ്രിന്‍സിപ്പാള്‍. ഈ കോളജ് 1924-ല്‍ എച്ച്. എച്ച്. ദ് മഹാരാജാസ് കോളജ് ഫോര്‍ സയന്‍സ്, എച്ച്. എച്ച്. ദ് മഹാരാജാസ് കോളജ് ഫോര്‍ ആര്‍ട്സ് എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. എന്നാല്‍ 1942-ല്‍ വീണ്ടും ഈ രണ്ടു കോളജുകളെ യൂണിവേഴ്സിറ്റി കോളജ് എന്ന പേരില്‍ സംയോജിപ്പിച്ചു. 1949-ല്‍ ഇന്റര്‍മീഡിയറ്റ് വിഭാഗം ഇതില്‍ നിന്നു വേര്‍പെടുത്തി ഒരു പ്രത്യേക കോളജാക്കി.

യൂണിവേഴ്സിറ്റി കോളേജ്-തിരുവനന്തപുരം

സ്ത്രീകളുടെ വിദ്യാഭ്യാസകാര്യത്തില്‍ കേരളം എന്നും മുമ്പന്തിയില്‍ ആയിരുന്നു. 1880-ല്‍ ഹോളി ഏയ്ന്‍ജല്‍സ് കോണ്‍വെന്റ് തിരുവനന്തപുരത്തു ഒരു ഗേള്‍സ് ഹൈസ്കൂള്‍ ആരംഭിച്ചു. ഈ സ്ഥാപനമാണ് തിരുവിതാംകൂറിലെ എന്നു മാത്രമല്ല ദക്ഷിണഭാരതത്തിലെ തന്നെ ആദ്യത്തെ ഗേള്‍സ് ഹൈസ്കൂള്‍. 1896-ല്‍ എഫ്. എ. ക്ലാസ്സുകള്‍ ഈ സ്കൂളില്‍ ആരംഭിച്ചെങ്കിലും സാമ്പത്തിക പരാധീനത നിമിത്തം 1906-ല്‍ അവ നിര്‍ത്തലാക്കപ്പെട്ടു. 1897-ല്‍ എച്ച്. എച്ച്. ദ് മഹാരാജാസ് ഗേള്‍സ് ഹൈസ്കൂളിനോടനുബന്ധിച്ച് എച്ച്. എച്ച്. മഹാരാജാസ് കോളജ് ഫോര്‍ ഗേള്‍സ് സ്ഥാപിതമായി. മിസ്. എസ്. ബി. വില്യംസ് ആയിരുന്നു ആദ്യത്തെ പ്രിന്‍സിപ്പാള്‍. 1923-ല്‍ ഈ കോളജ് വഴുതക്കാട്ടേക്കു മാറ്റിയതോടെ എച്ച്. എച്ച്. ദ് മഹാരാജാസ് കോളജ് ഫോര്‍ വിമന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

1921-ല്‍ ആലുവയിലെ ക്രിസ്ത്യന്‍ കോളജും 1922-ല്‍ ചങ്ങനാശ്ശേരിയിലെ സെന്റ് ബര്‍ക്ക്മാന്‍സ് കോളജും പ്രവര്‍ത്തനം ആരംഭിച്ചു. 1937-ല്‍ ലാ കോളജ്, ട്രെയിനിങ് കോളജ്, സംസ്കൃത കോളജ് ഉള്‍പ്പെടെയുള്ള 10 കോളജുകളിലായി 214 അധ്യാപകരും 2,975 വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. 1937 ന. 22-ലെ വിളംബരപ്രകാരം തിരുവിതാംകൂര്‍ സര്‍വകലാശാല നിലവില്‍ വരുന്നതുവരെ ഈ കോളജുകള്‍ മദ്രാസ് സര്‍വകലാശാലയുടെ ഘടകങ്ങളായാണ് പ്രവര്‍ത്തിച്ചിരുന്നത്.

1933-ലെ വിദ്യാഭ്യാസ പരിഷ്കരണക്കമ്മിറ്റി റിപ്പോര്‍ട്ടില്‍ 5-ാം ക്ലാസ്സുവരെ വിദ്യാഭ്യാസം സൌജന്യമാക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടിരുന്നു; ഈ നിര്‍ദേശം വര്‍ഷങ്ങള്‍ക്കുശേഷം നടപ്പാക്കപ്പെട്ടു. എച്ച്. ഡി. പാപ്പ്വര്‍ത്ത് അധ്യക്ഷനായി 1945-ല്‍ നിയമിച്ച കമ്മിറ്റിയുടെ ശിപാര്‍ശയനുസരിച്ച് മലയാളം, തമിഴ്, ഇംഗ്ലീഷ് സ്കൂളുകള്‍ തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാക്കി എകീകൃത ഹൈസ്കൂളുകളാക്കിത്തീര്‍ത്തു. 1947-ല്‍ ചങ്ങനാശ്ശേരിയിലും 1948-ല്‍ തിരുവനന്തപുരത്ത് പെരുന്താന്നിയിലും 1949-ല്‍ കൊല്ലത്തും സ്വകാര്യ ഉടമസ്ഥതയില്‍ കോളജുകള്‍ ആരംഭിച്ചതോടെ തിരുവിതാംകൂര്‍ ഭാഗത്തെ ഉന്നതവിദ്യാഭ്യാസരംഗം കൂടുതല്‍ സജീവമായി.

കൊച്ചിയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആരംഭം കൊച്ചി സര്‍ക്കാര്‍ 1845-ല്‍ എറണാകുളത്ത് ഒരു ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചതോടുകൂടിയാണ്. ഈ സ്കൂള്‍ 1875-ലെ 'എറണാകുളം കോളജ്' ആയി രൂപാന്തരപ്പെട്ടു. എ. എഫ്. സീലി ആയിരുന്നു പ്രഥമ പ്രിന്‍സിപ്പാള്‍. 1925-ല്‍ ഇതിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുകയും മഹാരാജാസ് കോളജ് എന്ന പേരില്‍ ഒരു ഒന്നാം ഗ്രേഡ് കോളജായി ഉയര്‍ത്തപ്പെടുകയും ചെയ്തു.

കോളേജ് ഒഫ് എന്‍ജിനീയറിങ് -തിരുവനന്തപുരം

1907 മുതല്‍ കൊച്ചിയില്‍ പ്രൈവറ്റ് സ്കൂളുകള്‍ക്ക് പ്രോത്സാഹനം ലഭിച്ചു തുടങ്ങി. 1908-ല്‍ കൊച്ചിയിലെ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കപ്പെട്ടു. കൊച്ചിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. 1911-ല്‍ തയ്യാറാക്കിയ 'കൊച്ചിന്‍ എഡ്യൂക്കേഷന്‍ കോഡ്'. 1931-ല്‍ 923 സ്കൂളുകള്‍ കൊച്ചി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നു.

1908-ല്‍ കൊച്ചിയില്‍ ഒരു ചീഫ് ഇന്‍സ്പെക്ടറും മൂന്നു ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെട്ട ഒരു ഇന്‍സ്പെക്ടറേറ്റ് രൂപവത്കരിച്ചു. പരിശീലനം സിദ്ധിച്ച ഹെഡ്മാസ്റ്ററും ആറാം ഫാറത്തിന് പ്രത്യേക അധ്യാപകനും ഉണ്ടായിരിക്കണമെന്നും 1908-ല്‍ വ്യവസ്ഥ ചെയ്തു. 1910-ല്‍ സ്കൂള്‍ ഫൈനല്‍ പരീക്ഷ ആദ്യമായി കൊച്ചിയില്‍ നടപ്പാക്കി. കൊച്ചി വിദ്യാഭ്യാസരംഗത്ത് പല പരീക്ഷണങ്ങളും നടത്തിയിരുന്നു. 1925-ല്‍ തൃശൂര്‍ ഗവണ്‍മെന്റ് സ്കൂളില്‍ ഡാല്‍ട്ടണ്‍ പ്ലാന്‍ എന്ന അധ്യയനരീതി പരിശോധിച്ചുനോക്കി. 1926-ല്‍ അഞ്ചുപേരെ പൂണെയില്‍ കാര്‍ഷിക ശാസ്ത്രപരിശീലനത്തിനയച്ചു. 1928-ല്‍ ഹിന്ദി ഒരു ഐച്ഛികവിഷയമായും കൊച്ചിയില്‍ അംഗീകരിച്ചിരുന്നു.

1848-ല്‍ ബാസല്‍മിഷന്‍ കല്ലായിയില്‍ സ്ഥാപിച്ച പ്രൈമറി സ്കൂളാണ് മലബാര്‍ പ്രദേശത്തെ ആദ്യത്തെ പാശ്ചാത്ത്യവിദ്യാഭ്യാസ സ്ഥാപനം. 1866-ല്‍ പാലക്കാട്ട് ആരംഭിച്ച റേറ്റ് സ്കൂള്‍ (ജനങ്ങളില്‍ നിന്നും പ്രത്യേകനിരക്കില്‍ ഇതിനായി നികുതി പിരിച്ചിരുന്നു. 1871-ല്‍ ഈ നികുതി നിര്‍ത്തലാക്കി) 1872-ല്‍ ഗവണ്‍മെന്റ് സ്കൂള്‍ ആയിത്തീര്‍ന്നു. 1888-ല്‍ ഈ വിദ്യാലയം വിക്ടോറിയ ജൂബിലി കോളജായി ഉയര്‍ത്തപ്പെട്ടു. ഈ കോളജിന്റെ ആദ്യത്തെ പ്രിന്‍സിപ്പാള്‍ ടി.സി. എല്‍സ്വര്‍ത്തി ആയിരുന്നു. മുനിസിപ്പല്‍ കൗണ്‍സിലായിരുന്നു ഇതു നിയന്ത്രിച്ചിരുന്നത്. 1919-ലാണ് ഇത് ഗവണ്‍മെന്റ് ഏറ്റെടുത്തതും 'ഗവണ്‍മെന്റ് വിക്ടോറിയാ കോളജാ'യതും. 1862-ല്‍ എഡ്വേര്‍ഡ് ബ്രണ്ണന്റെ സഹായത്തോടെ തലശ്ശേരി ബ്രണ്ണന്‍ ഹൈസ്കൂള്‍ സ്ഥാപിതമായി. 1899-ല്‍ സ്കൂളിനോടനുബന്ധിച്ച് ബ്രണ്ണന്‍ കോളജും സ്ഥാപിതമായി. പി.പി.ഡി. റൊസാറിയോ ആയിരുന്നു ആദ്യത്തെ പ്രിന്‍സിപ്പാള്‍. ഇത് 1919-ല്‍ ഗവണ്‍മെന്റ് ഏറ്റെടുത്തു. സാമൂതിരിരാജകുടുംബാംഗങ്ങള്‍ക്കു വേണ്ടി 1877-ല്‍ കോഴിക്കോട്ട് ആരംഭിച്ച കേരള വിദ്യാശാല 1879-ല്‍ ഒരു സെക്കന്‍ഡ് ഗ്രേഡ് കോളജ് ആയി ഉയര്‍ത്തപ്പെട്ടു. 1900-ത്തില്‍ ഇതിനു സാമൂതിരികോളജ് എന്നു നാമകരണം ചെയ്തു. പിന്നീട് ഇത് 'ഗുരുവായൂരപ്പന്‍ കോളജ്' എന്ന പേരില്‍ ഒരു ഒന്നാം ഗ്രേഡ് കോളജായിത്തീര്‍ന്നു (1952). 1889-ല്‍ പുന്നശ്ശേരിനമ്പി സ്ഥാപിച്ച പട്ടാമ്പിയിലെ സംസ്കൃതകോളജും 1910-ല്‍ കുമ്പളയില്‍ സ്ഥാപിച്ച മഹാജന സംസ്കൃതകോളജും 1909-ല്‍ പാവറട്ടിയില്‍ സ്ഥാപിച്ച സാഹിത്യദീപികാ സംസ്കൃത കോളജും മലബാര്‍ പ്രദേശത്തെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു. 1848-ല്‍ ബാസല്‍ മിഷന്‍ കല്ലായിയില്‍ ആരംഭിച്ച പ്രൈമറി സ്കൂള്‍ ക്രമേണ വളര്‍ന്നു വികസിച്ച് 1909-ല്‍ ബാസല്‍ ജര്‍മന്‍ മിഷന്‍ കോളജായിത്തീര്‍ന്നു. റവ. ഡബ്ല്യു. മ്യൂളര്‍ ആയിരുന്നു ആദ്യത്തെ പ്രിന്‍സിപ്പാള്‍. 1919-ല്‍ ബാസല്‍മിഷനറിമാര്‍ മലബാറില്‍നിന്നു പിന്‍വാങ്ങിയപ്പോള്‍ കോളജിന്റെ ഭരണച്ചുമതല മദ്രാസിലെ ക്രിസ്ത്യന്‍ കോളജ് ഏറ്റെടുത്തതോടുകൂടി 'മലബാര്‍ ക്രിസ്ത്യന്‍ കോളജായി' മാറി. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍, സംസ്ഥാനത്തെ ജില്ലകളില്‍ വിദ്യാഭ്യാസരംഗത്ത് മുമ്പന്തിയിലായിരുന്നു. 1951-ല്‍ 29.13 ശതമാനം ആയിരുന്നു മലബാര്‍ ജില്ലയിലെ സാക്ഷരത്വം. മലബാര്‍ തിരു-കൊച്ചി സംസ്ഥാനത്തോടുചേര്‍ന്ന് ഐക്യകേരളത്തിന്റെ ഭാഗമായപ്പോഴും ഈ ജില്ലയ്ക്കു സാക്ഷരത്വത്തില്‍ പിന്നണിസ്ഥാനമേ ലഭിച്ചിരുന്നുള്ളൂ.

ഗവ.പോളീടെക്നിക്-അടൂര്‍

രണ്ടുതരത്തിലുള്ള അധ്യാപക പരിശീലനം മലബാര്‍ പ്രദേശത്തു നിലനിന്നിരുന്നു. എട്ടാംക്ലാസ് പാസായവര്‍ക്ക് ഹയര്‍ എലിമെന്ററി ടീച്ചര്‍ ട്രെയിനിങ് കോഴ്സും (H.E.T.T.C) സ്കൂള്‍ ഫൈനല്‍ പരീക്ഷ പാസായവര്‍ക്ക് സെക്കന്‍ഡറി ടീച്ചര്‍ ട്രെയിനിങ് കോഴ്സും (T.T.C) ഏര്‍പ്പെടുത്തിയിരുന്നു. അറബി വിദ്യാഭ്യാസത്തിനായി ഫറൂക്കിലും അരീക്കോട്ടും പുളിക്കലും പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള പട്ടിക്കാട്ടും കോളജുകള്‍ ഉണ്ടായിരുന്നു. 1929-ല്‍ തുടങ്ങിയ ഗവണ്‍മെന്റ് ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍, 1838-ല്‍ ആരംഭിച്ച ബേപ്പൂര്‍ കയര്‍ സ്കൂള്‍, 1946-ല്‍ ആരംഭിച്ച കോഴിക്കോട് ഗവണ്‍മെന്റ് പോളിടെക്നിക്, മടപ്പള്ളി ഫിഷറീസ് ടെക്നിക്കല്‍ സ്കൂള്‍, 1950-ല്‍ ആരംഭിച്ച കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിങ് കോളജ്, 1957-ല്‍ ആരംഭിച്ച തലശ്ശേരി ട്രെയിനിങ് കോളജ്, 1961-ല്‍ ആരംഭിച്ച ഫറൂക്ക് ട്രെയിനിങ് കോളജ് എന്നിവ മലബാര്‍ പ്രദേശത്തെ തൊഴില്‍പരവും സാങ്കേതികവുമായ വിദ്യാഭ്യാസരംഗത്തെ പ്രശസ്തസ്ഥാപനങ്ങളാണ്. കോട്ടയ്ക്കലും ഷൊര്‍ണൂരും പ്രവര്‍ത്തിച്ചുവന്നിരുന്ന ആയുര്‍വേദ കോളജുകളും ഈ പ്രദേശത്തെ പ്രത്യേകപരിഗണന അര്‍ഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു.

1949-ല്‍ തിരു-കൊച്ചി ലയനം നടക്കുമ്പോള്‍ തിരുവിതാംകൂര്‍ ഭാഗത്ത് നാലും അഞ്ചും ഫോറങ്ങളില്‍ പുതിയ പാഠ്യപദ്ധതിയും ആറാം ഫോറത്തില്‍ ഐച്ഛികസമ്പ്രദായവുമാണ് നിലവിലിരുന്നത്. ലയനത്തെത്തുടര്‍ന്ന് 1950-ല്‍ രണ്ടു സമ്പ്രദായങ്ങളും ഏകീകരിക്കപ്പെട്ടു. ഇതോടെ തിരുവിതാംകൂറില്‍ നിലവിലിരുന്ന ഇ.എസ്.എല്‍.സി. തിരു-കൊച്ചിയിലാകമാനം എസ്.എസ്.എല്‍.സി. ആയി മാറി.

1952 മാര്‍ച്ചിലാണ് ആദ്യത്തെ എസ്.എസ്.എല്‍.സി. പരീക്ഷ നടന്നത്. എല്ലാ വര്‍ഷവും മാര്‍ച്ചിലാണ് പ്രസ്തുത പരീക്ഷ. ആദ്യമായി പരീക്ഷയ്ക്കു ഹാജരാകുന്ന വിദ്യാര്‍ഥിക്ക് പത്താം ക്ലാസ്സില്‍ കുറഞ്ഞത് 85 ശ.മാ. ഹാജരുണ്ടായിരിക്കണമെന്ന് പില്ക്കാലത്ത് വ്യവസ്ഥ ചെയ്യപ്പെട്ടു.

ഗവ.ലോ.കോളേജേ-കോഴിക്കോട്

1956-ല്‍ കേരള സംസ്ഥാനം രൂപംകൊള്ളുന്നതിനുമുമ്പുതന്നെ മിഡില്‍സ്കൂള്‍ വിദ്യാഭ്യാസം സൗജന്യമാക്കിയിരുന്നു. ഒന്നാം ക്ലാസ്സില്‍ പ്രവേശനത്തിനുള്ള പ്രായം അഞ്ച് വയസ്സാക്കിയും സ്കൂള്‍ വിദ്യാഭ്യാസഘട്ടത്തെ പ്രൈമറി, സെക്കന്‍ഡറി എന്നു രണ്ടായി തിരിച്ചും ക്ലാസ്സുകളെ ഫോറമെന്നു പറയുന്നതിനുപകരം സ്റ്റാന്‍ഡേര്‍ഡ് എന്നുമാറ്റിയും ഉള്ള പരിഷ്കാരങ്ങള്‍ 1956 ജൂണ്‍ മുതല്‍ നടപ്പാക്കപ്പെട്ടു. രണ്ടുവര്‍ഷത്തെ ഇന്റര്‍മീഡിയറ്റ് കോഴ്സ് നിര്‍ത്തലാക്കി തത്സ്ഥാനത്ത് ഒരു വര്‍ഷത്തെ പ്രീ-യൂണിവേഴ്സിറ്റി കോഴ്സ് ആരംഭിച്ചത് കേരള സംസ്ഥാന രൂപവത്കരണത്തിനു മുമ്പായിരുന്നു. 1956 നവംബറില്‍ കേരള സംസ്ഥാനം രൂപം കൊണ്ടതിനെത്തുടര്‍ന്ന് പത്താം സ്റ്റാന്‍ഡേര്‍ഡുവരെ ഫീസ് സൌജന്യം ഏര്‍പ്പെടുത്തുകയും അധ്യാപകര്‍ക്കു സേവനസ്ഥിരത ഉറപ്പുവരുത്തുന്ന കേരള എഡ്യൂക്കേഷന്‍ ആക്റ്റും ചട്ടങ്ങളും രൂപവത്കരിക്കുകയും ചെയ്തു. 2005 മാര്‍ച്ച് മുതല്ക്കാണ് എസ്.എസ്. എല്‍.സി. പരീക്ഷയില്‍ ഗ്രേഡിങ് സമ്പ്രദായത്തിലുള്ള മൂല്യനിര്‍ണയം പ്രാബല്യത്തില്‍ വന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്ന പുതിയ വിഷയംകൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടതോടെ പരീക്ഷകളുടെ എണ്ണം 10 ആയി വര്‍ധിച്ചു.

1975-നുശേഷം കേരളത്തില്‍ ഉണ്ടായിട്ടുള്ള വിദ്യാഭ്യാസ പുരോഗതി പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഇക്കാലത്ത് 2,578 സ്കൂളുകള്‍ പുതുതായി ആരംഭിച്ചു. ഇവയില്‍ 936 എണ്ണം ഹൈസ്കൂളുകളും 1,077 എണ്ണം അപ്പര്‍ പ്രൈമറി സ്കൂളുകളും 565 എണ്ണം ലോവര്‍ പ്രൈമറി സ്കൂളുകളുമായിരുന്നു.

സ്കൂള്‍ വിദ്യാഭ്യാസം

കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍-തിരുവനന്തപുരം

2012-13 ലെ കണക്കനുസരിച്ച് കേരളത്തില്‍ 12,627 സ്കൂളുകളാണുള്ളത്. ഇതില്‍ 4,619 സര്‍ക്കാര്‍ സ്കൂളുകളും 7,152 എയ്ഡഡ് സ്കൂളുകളും 856 അണ്‍ എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ ആകെയുള്ള സ്കൂളുകളില്‍ 56.64 ശ.മാ. എയ്ഡഡ് സ്കൂളുകളും 36.58 ശ.മാ. ഗവണ്‍മെന്റ് സ്കൂളുകളും 6.78 ശ.മാ. സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളുമാണ്. സര്‍ക്കാര്‍ മേഖലയിലുള്ള അപ്പര്‍ പ്രൈമറി സ്കൂള്‍, ഹൈസ്കൂള്‍ എന്നിവയുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ പ്രൈമറി സ്കൂളുകള്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്കൂളുകള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 1,472 എണ്ണം. കണ്ണൂരും (1,291) കോഴിക്കോടു(1,237)മാണ് തൊട്ടുപിന്നില്‍. സംസ്ഥാന സിലബസ്സിലുള്ള സ്കൂളുകളെ കൂടാതെ 994 ഇതര സിലബസ്സ് സ്കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 842 സി.ബി.എസ്.ഇ. സ്കൂളുകളും 108 ഐ.സി.എസ്.ഇ. സ്കൂളുകളും 30 കേന്ദ്രീയ വിദ്യാലയങ്ങളും 14 ജവഹര്‍ നവോദയ സ്കൂളുകളും ഉള്‍പ്പെടുന്നു.

കേരളത്തിലെ കുട്ടികളുടെ സ്കൂള്‍ പ്രവേശനനിരക്ക് ഏതാണ്ട് 100 ശതമാനമാണ്. സൗജന്യവും നിര്‍ബന്ധിതവുമായ സ്കൂള്‍ വിദ്യാഭ്യാസം, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന സമ്പ്രദായം, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ പ്രാദേശികവും സാമൂഹികവുമായ അന്തരങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞത്, സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി, വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാസൗകര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോകല്‍നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2009-10 ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോകല്‍ നിരക്ക് 1.05ശതമാനമാണ്. ലോവര്‍പ്രൈമറി സ്കൂള്‍, അപ്പര്‍പ്രൈമറി സ്കൂള്‍, ഹൈസ്കൂള്‍ ക്ലാസ്സുകളിലെ കൊഴിഞ്ഞുപോകല്‍ നിരക്കുശതമാനം യഥാക്രമം 1.52, 0.76, 0.86 എന്നിങ്ങനെയാണ്. സംസ്ഥാനത്തെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ കൊഴിഞ്ഞുപോകല്‍ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ് ലോവര്‍ പ്രൈമറി വിഭാഗത്തില്‍ 4.87 ശതമാനവും അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 2.15 ശതമാനവും. ഹൈസ്കൂള്‍ വിഭാഗത്തില്‍ കൊഴിഞ്ഞുപോക്കില്‍ വയനാട് ജില്ലയാണ് (2.51 ശ.മാ.) ഏറ്റവും മുന്നില്‍. അതേസമയം ഇതേ കാലയളവില്‍ കേരളത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോകല്‍ നിരക്ക് 0.61 ശതമാനവും പട്ടികഗോത്ര വിദ്യാര്‍ഥികളുടേത് 3.71 ശതമാനവുമാണ് എന്നത് ആദിവാസി മേഖലകളില്‍ ഉള്‍പ്പെടെ ഇനിയും നിലനില്ക്കുന്ന സാമൂഹിക-സാമ്പത്തിക അസന്തുലിതാവസ്ഥയുടെ പരിച്ഛേദമായി വിലയിരുത്തപ്പെടുന്നു.

2012-13 ലെ കണക്കുകള്‍ പ്രകാരം റ്റി.റ്റി.ഐ അധ്യാപകര്‍ ഉള്‍പ്പെടെ കേരളത്തില്‍ ആകെ സ്കൂളധ്യാപകരുടെ എണ്ണം 1,67,776 ആണ്. ഇതില്‍ 101143 (60.28 ശ.മാ.) പേര്‍ എയ്ഡഡ് സ്കൂളുകളിലും 13052 (7.78 ശ.മാ.) പേര്‍ സ്വകാര്യ അണ്‍ എയ്ഡഡ് സ്കൂളുകളിലും ശേഷിക്കുന്ന 53581 (31.94 ശ.മാ.) അധ്യാപകര്‍ സര്‍ക്കാര്‍ സ്കൂളുകളിലും ജോലിചെയ്യുന്നു. കേരളത്തിലെ സ്കൂളധ്യാപകരില്‍ 71.65 ശതമാനവും വനിതകളാണ്. 2012-13 അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:26 ആയാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

2010-ഓടെ രാജ്യത്ത് ആറുമുതല്‍ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഉപയോഗപ്രദവും ആവശ്യവുമായ പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2001 മുതല്‍ നടപ്പാക്കിത്തുടങ്ങിയ കേന്ദ്രാവിഷ്കൃത പരിപാടിയായ സര്‍വ ശിക്ഷാ അഭിയാന്‍ കേരളത്തിലും നടപ്പാക്കിവരുന്നു.

എ.കെ.ജി.സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍-പെരളശ്ശേരി

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം.

ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായി സെക്കന്‍ഡറി വിദ്യാഭ്യാസം പുനഃക്രമീകരിക്കുന്നതിനുവേണ്ടിയാണ് 1990-91 കാലയളവില്‍ സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ നിലവില്‍ വന്നത്. 2013-ല്‍ സംസ്ഥാനത്ത് ആകെ 1,825 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളാണ് ഉള്ളത്. ഇതില്‍ 776 ഗവണ്‍മെന്റ് സ്കൂളുകളും 674 എയ്ഡഡ് സ്കൂളുകളും 395 അണ്‍എയ്ഡഡ് സ്കൂളുകളുമാണ്. 6264 ബാച്ചുകളിലായി 3,55,797 വിദ്യാര്‍ഥികളാണ് ഈ മേഖലയിലുള്ളത്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം.

1983-84 കാലഘട്ടത്തിലാണ് സംസ്ഥാനത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. നേരിട്ടുള്ള വ്യക്തിഗത തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക, ലംബമാന ചലനാത്മകത വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ പ്ലസ്ടു തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്. പ്ലസ്ടു വിദ്യാഭ്യാസത്തിനുശേഷം ഒന്നോ അതില്‍ കൂടുതലോ ജോലികളില്‍ പ്രാഗല്ഭ്യമുള്ളവരായി മധ്യനിരയില്‍ ഒരു തൊഴില്‍ശക്തി കെട്ടിപ്പടുക്കുന്നതിനാണ് ഈ പാഠ്യപദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. 2013-ല്‍ സംസ്ഥാനത്ത് 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലായി 1,097 ബാച്ചുകള്‍ നിലവില്‍ ഉണ്ട്. 389 വി.എച്ച്.എസ്.സി.കളില്‍ 261 എണ്ണം സര്‍ക്കാര്‍ മേഖലയിലും 128 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുള്ളത് കൊല്ലം ജില്ല(52 എണ്ണം)യിലാണ്.

സര്‍വകലാശാലകളും ഉന്നതവിദ്യാഭ്യാസവും

പതിനൊന്ന് സംസ്ഥാന സര്‍വകലാശാലകളും രണ്ട് കല്പിത സര്‍വകലാശാലകളും ഒരു കേന്ദ്രസര്‍വകലാശാലയും ഒരു സ്വാശ്രയ സര്‍വകലാശാലയും കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതില്‍ കേരള, കോഴിക്കോട്, മഹാത്മാഗാന്ധി, കണ്ണൂര്‍ എന്നീ സര്‍വകലാശാലകള്‍ പൊതുസ്വഭാവമുള്ളവയും വിവിധ കോഴ്സുകള്‍ നടത്തുന്നവയുമാണ്.

കേരള സര്‍വകലാശാല

മെഡിക്കല്‍ വിദ്യാഭ്യാസമേഖലയില്‍, 2010-ല്‍ നിലവില്‍ വന്ന സര്‍വകലാശാലയാണ് തൃശൂരില്‍ സ്ഥിതിചെയ്യുന്ന കേരള യൂണിവേഴ്സിറ്റി ഒഫ് ഹെല്‍ത്ത് സയന്‍സസ്.

സമുദ്രപഠനം, മത്സ്യബന്ധനം തുടങ്ങിയ മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെതന്നെ പ്രഥമ സര്‍വകലാശാലയാണ് കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആന്‍ഡ് ഓഷന്‍ സ്റ്റഡീസ് (KUFOS). കൊച്ചിയിലെ പനങ്ങാട് ആസ്ഥാനമാക്കി 2010-ല്‍ നിലവില്‍ വന്ന കുഫോസിന് കൊച്ചിയിലെ തന്നെ പുതുവൈപ്പിനിലും തിരുവനന്തപുരത്തെ തിരുവല്ലത്തും പ്രാദേശിക കേന്ദ്രങ്ങളുണ്ട്. വെറ്ററിനറി മേഖലയുമായി ബന്ധപ്പെട്ട കേരളത്തിലെ ഏക സര്‍വകലാശാലയാണ് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി. വയനാട് ജില്ലയിലെ പൂക്കോട് ആസ്ഥാനമാക്കി 2010-ലാണ് ഈ സര്‍വകലാശാല നിലവില്‍ വന്നത്.

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും കേരള സംസ്കാരത്തിന്റെയും പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് ഭാഷാപിതാവായ, തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ പേരില്‍ സ്ഥാപിതമായ സര്‍വകലാശാലയാണ് മലയാളം സര്‍വകലാശാല. മലപ്പുറത്തെ തിരൂര്‍, തുഞ്ചന്‍പറമ്പില്‍ സ്ഥിതിചെയ്യുന്ന മലയാളം സര്‍വകലാശാല 2012 ന. 1-നാണ് നിലവില്‍ വന്നത്.

വെറ്റിനറി കോളേജ്-മണ്ണുത്തി

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവ പ്രത്യേക വിഷയങ്ങളില്‍ വൈദഗ്ധ്യം നേടുന്നതില്‍ സഹായകമായ കോഴ്സുകള്‍ നടത്തിവരുന്നു. ഇതിനു പുറമേ 2005-ല്‍ സ്ഥാപിതമായ നാഷണല്‍ യൂണിവേഴ്സിറ്റി ഒഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (NUALS) സംസ്ഥാനത്തെ ഏക ദേശീയ നിയമ സര്‍വകലാശാലയാണ്. കാസര്‍കോടാണ് കേരളത്തിലെ ഏക കേന്ദ്രസര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം, കോഴിക്കോട് സ്ഥാപിതമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (NIT) എന്നിവ കല്പിത സര്‍വകലാശാലകളാണ്.

ഇതിനുപുറമേ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള ഐസര്‍ (Indian Institute of Science Education and Research) തിരുവനന്തപുരത്തും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് (IIM) കോഴിക്കോടും പ്രവര്‍ത്തിക്കുന്നുണ്ട്. ബഹിരാകാശ പഠന ഗവേഷണങ്ങള്‍ക്കുവേണ്ടി മാത്രമായി, ഇന്ത്യന്‍ ബഹിരാകാശ മന്ത്രാലയത്തിനു കീഴിലെ ഒരു സ്വയംഭരണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി തിരുവനന്തപുരം വലിയമല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു. യു.ജി.സി. അംഗീകാരമുള്ള ഈ സ്ഥാപനത്തിന്റെ ചാന്‍സലര്‍ ഡോ. എ.പി.ജെ. അബ്ദുള്‍കലാം ആണ്. ഏഷ്യയിലെതന്നെ ഇത്തരത്തിലുള്ള ഏക വിദ്യാലയമാണിത്.

കോഴിക്കോട് സര്‍വകലാശാല

1937-ല്‍ സ്ഥാപിതമായ തിരുവിതാംകൂര്‍ സര്‍വകലാശാലയാണ് 1957-ല്‍ കേരള സര്‍വകലാശാലയായി മാറിയത്. ഇന്ത്യയിലെ 16-ാമത് സര്‍വകലാശാലയാണിത്. 1983 ഒ. 2-നാണ് മഹാത്മാഗാന്ധി സര്‍വകലാശാല നിലവില്‍ വന്നത്. ഗാന്ധിജി യൂണിവേഴ്സിറ്റി എന്ന പേരില്‍ ആരംഭിച്ച ഈ സര്‍വകലാശാല 1985-ല്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല എന്ന പുതിയ പേരു സ്വീകരിച്ചു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്ത് 1968-ല്‍ സ്ഥാപിതമായ കാലിക്കറ്റ് (കോഴിക്കോട്) സര്‍വകലാശാല കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഫിലിയേറ്റ് കോളജുകള്‍ നിലവിലുള്ള സര്‍വകലാശാലയാണ്. 1971-ല്‍ നിലവില്‍വന്ന കൊച്ചി സര്‍വകലാശാല (കുസാറ്റ്) അഫിലിയേറ്റിങ് സര്‍വകലാശാലയാക്കിക്കൊണ്ടുള്ള ബില്‍ 1986 നവംബറില്‍ കേരള നിയമസഭ പാസാക്കി. കുസാറ്റിനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (IIST) ആയി ഉയര്‍ത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 1994-ലാണ് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല എറണാകുളം ജില്ലയിലെ കാലടിയില്‍ സ്ഥാപിതമായത്. 1996-ല്‍ നിലവില്‍ വന്ന മലബാര്‍ സര്‍വകലാശാല പിന്നീട് കണ്ണൂര്‍ സര്‍വകലാശാലയായി മാറി. തൃശൂര്‍ ജില്ലയിലെ മണ്ണുത്തി ആസ്ഥാനമായി 1971-ല്‍ കാര്‍ഷിക സര്‍വകലാശാല സ്ഥാപിതമായി. റീജിയണല്‍ എന്‍ജിനീയറിങ് കോളജ് എന്ന പേരില്‍ കോഴിക്കോട് 1961-ല്‍ നിലവില്‍ വന്ന സ്ഥാപനമാണ് 2003-ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (NIT) പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. കേരളത്തിലെ പ്രഥമ സ്വാശ്രയ സര്‍വകലാശാലയായ നാഷണല്‍ യൂണിവേഴ്സിറ്റി ഒഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് 2005-ല്‍ നിലവില്‍ വന്നു. കൊച്ചിയിലെ കലൂരാണ് നുവാല്‍സിന്റെ ആസ്ഥാനം. കേരള കലാമണ്ഡലത്തിന് 2006-ല്‍ കല്പിത സര്‍വകലാശാലാ പദവി ലഭിച്ചു. ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളുടെ കോഴ്സുകള്‍ കേരളത്തിലെ കോളജുകളിലും പഠിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 2009 മുതല്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ അന്തര്‍ സര്‍വകലാശാലാ സെന്ററുകള്‍ക്ക് തുടക്കമിട്ടിട്ടുള്ളത്. അമൃത വിശ്വവിദ്യാപീഠമാണ് കേരളത്തിലെ ഏക സ്വാശ്രയ സര്‍വകലാശാല.

കാര്‍ഷിക കോളേജ്-വെള്ളായണി

കേരള കലാമണ്ഡലം-ചെറുതുരുത്ത്

2013 വരെ 150 സ്വകാര്യ എയ്ഡഡ് കോളജുകളും 41 സര്‍ക്കാര്‍ കോളജുകളും ഉള്‍പ്പെടെ ആകെ 191 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ അണ്‍എയ്ഡഡ് കോളജുകളിലേത് ഒഴികെ ആകെ 1.82 ലക്ഷം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ആകെ വിദ്യാര്‍ഥികളില്‍ 69.78 ശതമാനവും പെണ്‍കുട്ടികളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ഉള്ളത് എറണാകുളം ജില്ലയിലാണ് (25 എണ്ണം).

സാങ്കേതികവിദ്യാഭ്യാസം.

സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ 153 എന്‍ജിനീയറിങ് കോളജുകളുണ്ട്. ഇതില്‍ 141 കോളജുകള്‍ അണ്‍ എയ്ഡഡ് മേഖലയിലാണ്. സര്‍ക്കാര്‍ മേഖലയില്‍ ഒന്‍പത് എന്‍ജിനീയറിങ് കോളജുകളും എയ്ഡഡ് മേഖലയില്‍ മൂന്ന് എന്‍ജിനീയറിങ് കോളജുകളുമാണുള്ളത്. ഇവയിലെല്ലാംകൂടി 26 ബ്രാഞ്ചുകളിലായി 48,988 സീറ്റുകളുണ്ട് (2012). ഏറ്റവും കൂടുതല്‍ എന്‍ജിനീയറിങ് കോളജുകളുള്ളത് എറണാകുളം ജില്ലയിലാണ് (29). തൊട്ടുപിന്നില്‍ തിരുവനന്തപുരം ജില്ല (24). ഒരു എന്‍ജിനീയറിങ് കോളജുമാത്രമാണ് വയനാട്ടിലുള്ളത്. 2012-ലെ കണക്കുപ്രകാരം പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഗവണ്‍മെന്റ് മേഖലയില്‍ എന്‍ജിനീയറിങ് കോളജുകളില്ല. കേരളത്തിലെ എന്‍ജിനീയറിങ് സീറ്റുകളില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള വിഭാഗം ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനാണ് (11002). കമ്പ്യൂട്ടര്‍ സയന്‍സ് (8777), ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് (7572) വിഭാഗങ്ങളാണ് സീറ്റുകളുടെ എണ്ണത്തില്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍.

കേരളസര്‍വകലാശാല-കാസര്‍കോട്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആസ്ഥാനം

എന്‍ജിനീയറിങ് കോളജുകള്‍ക്കുപുറമേ 49 പോളിടെക്നിക്കുകളും 39 സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളുകളും മൂന്ന് ഫൈന്‍ ആര്‍ട്സ് കോളജുകളും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനുപുറമെ നാല് തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍, 42 ടെയ്ലറിങ് ആന്‍ഡ് ഗാര്‍മെന്റ് മേക്കിങ് പരിശീലന കേന്ദ്രങ്ങള്‍, 17 സര്‍ക്കാര്‍ വാണിജ്യകേന്ദ്രങ്ങള്‍ എന്നിവയും ഈ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസം.

2012-13 ലെ കണക്കനുസരിച്ച് കേരളത്തിലെ അഞ്ച് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലായി 900 എം.ബി.ബി.എസ്. സീറ്റുകളും ബി.ഡി.എസ്സിന് 140 സീറ്റുകളും ബി.എസ്സി നഴ്സിങ്ങിന് 315 സീറ്റുകളുമാണുള്ളത്.

അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി, യൂനാനി, സിദ്ധ, നഴ്സിങ് തുടങ്ങി വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ കോഴ്സുകളും കേരള യൂണിവേഴ്സിറ്റി ഒഫ് ഹെല്‍ത്ത് സയന്‍സസിനു കീഴിലാണുള്ളത്. നിലവില്‍ (2013) 230 പ്രൊഫഷണല്‍/മെഡിക്കല്‍/പാരാമെഡിക്കല്‍ കോളജുകള്‍ ഈ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

2013-14 സാമ്പത്തിക വര്‍ഷം വിദ്യാഭ്യാസമേഖലയ്ക്കായി 879 കോടി രൂപയാണ് കേരള സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം, വിദ്യാര്‍ഥികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വിക്ടേഴ്സ് ചാനല്‍.

കേരളത്തില്‍ ഒരു ഐ.ഐ.റ്റി സ്ഥാപിക്കുന്നതിനായുള്ള റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്‍മെന്റിനു സമര്‍പ്പിച്ചിട്ടുണ്ട് (2013).

കായികവിദ്യാഭ്യാസം

ഇന്ത്യയില്‍ത്തന്നെ സമഗ്രമായ ഒരു കായിക വിദ്യാഭ്യാസപദ്ധതിക്ക് രൂപംകൊടുക്കാന്‍ ശ്രമിച്ചത് വൈ.എം.സി.എ. എന്ന സംഘടനയാണ്. ആദ്യമായി 1920-ല്‍ മദ്രാസ് വൈ.എം.സി.എ.യുടെ ആഭിമുഖ്യത്തില്‍ ഒരു ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സ്കൂള്‍ സ്ഥാപിക്കുകയും ഒരു ദശാബ്ദത്തിനുശേഷം അത് കായിക വിദ്യാഭ്യാസം നല്കാനുള്ള കോളജായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ നിന്നും അയല്‍രാജ്യങ്ങളായ ശ്രീലങ്ക, മ്യാന്മര്‍ എന്നീ രാജ്യങ്ങളില്‍നിന്നും കായിക വിദ്യാഭ്യാസ പരിശീലനത്തിനായി അധ്യാപകര്‍ ഇവിടേക്കു വന്നിരുന്നു. തുടര്‍ന്നാണ് സ്കൂളുകളില്‍ കായിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയത്. അന്ന് പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നതുകൊണ്ട് ഇത്തരത്തിലുള്ള സംഘടിത കായിക വിദ്യാഭ്യാസം ഇവിടങ്ങളിലെ സ്കൂളുകളിലേക്കും വ്യാപിച്ചു. എന്നാല്‍ തിരു-കൊച്ചി ഭാഗത്തെ സ്കൂളുകളിലെ കായിക വിദ്യാഭ്യാസം ആഴ്ചയില്‍ ഒരു പിരിയഡിലുള്ള ഡ്രില്ലില്‍മാത്രം ഒതുങ്ങിനിന്നു. സ്കൂളിലെ ഡ്രില്‍മാസ്റ്റര്‍മാര്‍ക്ക് പരിശീലനം നല്കാനായി 1930-ല്‍ ആലുവ വൈ.എം.സി.എ.യുടെ ആഭിമുഖ്യത്തില്‍ ഒരു സ്കൂള്‍ ആരംഭിച്ചു. അതിന് സര്‍ക്കാരിന്റെ അംഗീകാരവും ലഭിച്ചു.

ഉഷാ സ്കൂള്‍ ഒഫ് അത് ലെറ്റിക്സില്‍ നടക്കുന്ന കായികപരിശീലനം

1955-ല്‍ തിരുവനന്തപുരത്തും 1957-ല്‍ കോഴിക്കോടും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജുകള്‍ തുടങ്ങി. പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്സും സര്‍ട്ടിഫിക്കറ്റ് കോഴ്സും ആണ് രണ്ടിടത്തും ആരംഭിച്ചത്. ഓരോ വര്‍ഷം വീതം നീണ്ടുനില്ക്കുന്ന കോഴ്സുകളായിരുന്നു അവ. എന്നാല്‍ 1962-ല്‍ അതുരണ്ടും പ്രവര്‍ത്തനം നിര്‍ത്തി. തുടര്‍ന്നു നടത്താന്‍ പല ശ്രമങ്ങളും 1971 വരെ നടത്തിയിരുന്നെങ്കിലും തുടരാനായില്ല.

പിന്നീട് 1975-ല്‍ ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍ തിരുവനന്തപുരത്ത് ആരംഭിച്ചു. ഇവിടെ രണ്ടു തലങ്ങളിലായിട്ടാണ് കോഴ്സുകള്‍ സംവിധാനം ചെയ്തിട്ടുള്ളത്; എട്ട് മുതല്‍ പത്ത് വരെ ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന ഹൈസ്കൂള്‍ തലവും പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന ഹയര്‍ സെക്കന്‍ഡറി തലവും. സാധാരണ ഹൈസ്കൂളിലെ കരിക്കുലവും പാഠ്യക്രമവും തന്നെയാണ് ഇവിടുത്തെ ഹൈസ്കൂള്‍ തലത്തിലും ഉള്ളത്. എന്നാല്‍ ഇവയ്ക്കുപുറമേ അത്ലറ്റിക്സിലും ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ് ബോള്‍, ഹോക്കി തുടങ്ങിയ കളികളിലും പരിശീലനം നല്കുന്നു. പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകളിലെ പഠനം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രീ-ഡിഗ്രി നിലവാരത്തിലുള്ള വിദ്യാഭ്യാസത്തോടൊപ്പം കുട്ടികള്‍ അത് ലെറ്റിക്സും ഗെയിംസും പരിശീലിക്കുന്നു. പ്ലെസ്ടു കോഴ്സിനോട് തുല്യതയുള്ള കോഴ്സാണിത്.

1976-ല്‍ കണ്ണൂരില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി സ്കൂളില്‍ത്തന്നെ ഒരു സ്പോര്‍ട്സ് ഡിവിഷന്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. സാധാരണ ക്ലാസ്സിലെ വിഷയങ്ങളോടൊപ്പം ഈ ഡിവിഷനില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് താത്പര്യമുള്ള സ്പോര്‍ട്സ് ഇനങ്ങളില്‍ പരിശീലനം നേടാനുള്ള പ്രത്യേക സൌകര്യങ്ങളും നല്‍കുക എന്നതായിരുന്നു തീരുമാനം. കായിക പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഒരു ഐച്ഛികമായിരുന്നു ഈ കോഴ്സ്. കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലാണ് കണ്ണൂര്‍ ഡിവിഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരത്തിലുള്ള സ്പോര്‍ട്സ് ഡിവിഷനുകള്‍ പിന്നീട് മറ്റു പല ജില്ലകളിലും ആരംഭിച്ചു.

1979-ല്‍ കോഴിക്കോട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ചു. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ഒരു ദ്വിവത്സര കോഴ്സായിരുന്നു അത്.

1985-ല്‍ തിരുവനന്തപുരത്ത് കാര്യവട്ടത്ത് ആരംഭിച്ച ലക്ഷ്മീബായി നാഷണല്‍ കോളജ് ഒഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (LNCPE) കായികവിദ്യാഭ്യാസരംഗത്ത് കേരളം നടത്തിയ നല്ല ഒരു ചുവടുവയ്പായിരുന്നു. കേരള സര്‍വകലാശാലയുമായി അഫിലിയേറ്റു ചെയ്തിട്ടുള്ള ത്രിവത്സര ബാച്ചിലര്‍ ഒഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (BPE), ദ്വിവത്സര മാസ്റ്റര്‍ ഒഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (MPE) എന്നീ കോഴ്സുകളാണ് ഇവിടെ നടക്കുന്നത്. ബി.പി.ഇ. നേടിയവര്‍ക്ക് സ്കൂളുകളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകരായും എം.പി.ഇ. പാസ്സായവര്‍ക്ക് കോളജുകളിലും സര്‍വകലാശാലകളിലും ലക്ചറര്‍മാരായും/ഡയറക്ടര്‍മാരായും ജോലിനേടാന്‍ അര്‍ഹതയുണ്ട്.

പി.ടി. ഉഷയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഉഷാ സ്കൂള്‍ ഒഫ് സ്പോര്‍ട്സും മറ്റ് സ്വകാര്യ സ്പോര്‍ട്സ് സ്കൂളുകളും കായിക വിദ്യാഭ്യാസരംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്നുണ്ട്.

കോരുത്തോട് സി.കെ.എം.എച്ച്. ഹൈസ്കൂള്‍, കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹൈസ്കൂള്‍, പാലാ സെന്റ് തോമസ് ഹൈസ്കൂള്‍, കോട്ടയം ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് ഹൈസ്കൂള്‍, മലപ്പുറം ഗവ. ഹൈസ്കൂള്‍, കുന്നംകുളം ഗവ. ഹൈസ്കൂള്‍, കണ്ണൂര്‍ ഗവ. ഹൈസ്കൂള്‍, തിരുവനന്തപുരം കോട്ടണ്‍ഹില്‍ മോഡല്‍ ഹൈസ്കൂള്‍, ജി.വി. രാജ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേരളത്തിലെ സ്കൂള്‍ കായികരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിവരുന്നത്. കോരുത്തോട് സ്കൂളിന്റെ കായികാധ്യാപകനായ കെ.പി. തോമസ്, സ്കൂള്‍ കായികവിദ്യാഭ്യാസരംഗത്ത് മാതൃകാപരമായ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ച് ഇന്ത്യാ ഗവണ്‍മെന്റ് 2013-ല്‍ ഇദ്ദേഹത്തെ ദ്രോണാചാര്യ പുരസ്കാരം നല്‍കി ആദരിക്കുകയുണ്ടായി.

എം.ജി., കേരള, കാലിക്കട്ട്, കണ്ണൂര്‍ സര്‍വകലാശാലകളാണ് അഖിലേന്ത്യാതലത്തില്‍ കേരളത്തിന്റെ മികവിനെ പ്രതിനിധീകരിച്ചുവരുന്നത്. ലോണ്‍ടെന്നീസ്, ബാഡ്മിന്റണ്‍, ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ്ബോള്‍, ബോള്‍ ബാഡ്മിന്റണ്‍, അത്ലറ്റിക്സ്, നീന്തല്‍, ഹോക്കി, ടേബിള്‍ ടെന്നീസ്, ഹാന്‍ഡ് ബോള്‍, റോവിങ്, സൈക്ലിങ്, ഷട്ടില്‍ ബാഡ്മിന്റണ്‍, പവര്‍ലിഫ്റ്റിങ്, ഖോഖോ, സോഫ്റ്റ് ബോള്‍, ഫെന്‍സിങ് തുടങ്ങിയ ഇനങ്ങളിലാണ് അന്തര്‍സര്‍വകലാശാലാരംഗത്ത് കേരളം മികവുപുലര്‍ത്തിവരുന്നത്.

കടപ്പാട് -സര്‍വ്വവിജ്ഞാനകോശം വെബ് എഡിഷന്‍

അവസാനം പരിഷ്കരിച്ചത് : 10/31/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate