অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രമേഹത്തിന് ലഘുചികിത്സകൾ,ഭീതികൾ

ആയുർവേദശാസ്ത്ര പ്രകാരം പ്രമേഹരോഗം പ്രധാനമായും 20 വിധത്തിൽ കാണപ്പെടും. ഉദകമേഹം, ഇക്ഷുമേഹം, സുരാമേഹം, പിഷ്ടമേഹം, ശുക്ലമേഹം, ലാലാമേഹം, ശനൈർമേഹം, സികതാമേഹം, ശീതമേഹം, സാന്ദ്രമേഹം ഇങ്ങനെ കഫദോഷ പ്രധാനമായുണ്ടാകുന്ന മേഹങ്ങൾ പത്തു വിധത്തിലുണ്ട്.

ഇതു കൂടാതെ മഞ്ജിഷ്ഠാമേഹം, നീലമേഹം, കാളമേഹം, ഹരിദ്രാമേഹം, ശോണിതമേഹം, ക്ഷാരമേഹം എന്നിങ്ങനെ പിത്തപ്രധാനങ്ങളായ മേഹങ്ങൾ ആറും വസാമേഹം, മജ്ജാമേഹം, ഹസ്തിമേഹം, മധുമേഹം എന്നിങ്ങനെ വാതപ്രധാനമായ മേഹങ്ങൾ നാലു വിധത്തിലും കണ്ടുവരുന്നു. അതിനാൽത്തന്നെ ശാസ്ത്രീയമായ ആയുർവേദ ചികിത്സയ്ക്ക് വിദഗ്ധമായ രോഗനിർണയം അത്യാവശ്യമാണ്.

മേൽപറഞ്ഞ വിഭാഗങ്ങളിൽ ചികിത്സ അസാധ്യമായി സംഹിതകൾ കരുതുന്ന മധുമേഹത്തോടാണു നാം ആധുനിക ശാസ്ത്രത്തിൽ പറയുന്ന പ്രമേഹം എന്ന രോഗത്തിന് ഏറെ സാമ്യം. അതിനാൽത്തന്നെ പ്രമേഹചികിത്സ ഏറെ സൂക്ഷിച്ചു ചെയ്യേണ്ടതും കൃത്യമായ വൈദ്യനിർദേശപ്രകാരം ദീർഘകാലം ശീലിക്കേണ്ടതുമാണ്. ബലവാനായ രോഗിക്കു വമനം, വിരേചനം തുടങ്ങിയ ശോധന പ്രയോഗങ്ങൾക്ക് ശേഷമാണ് ശമന ചികിത്സ വിധിക്കുന്നത്. എങ്കിലും വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്ന ചില ലഘു പ്രയോഗങ്ങൾ ചുവടെ നൽകുന്നു.

ലഘു പ്രയോഗങ്ങൾ

  1. നെല്ലിക്ക

  2. പച്ചമഞ്ഞൾ, പച്ചനെല്ലിക്ക ഇവയുടെ നീര് 25 മില്ലി വീതം ആവശ്യത്തിനു തേനും ചേർത്ത് രാവിലെ വെറുവയറ്റിൽ സേവിക്കുക. നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ ഒരൗൺസ് നീരിൽ രണ്ട് ടീസ്പൂൺ വരട്ടുമഞ്ഞളിന്റെ പൊടി ചേർത്തു സേവിക്കുന്നതും പച്ചനെല്ലിക്കയും മഞ്ഞളും തുല്യമായി ചേർത്തരച്ചു 20 ഗ്രാം വരെ രാവിലെ വെറും വയറ്റിൽ സേവിക്കുന്നതും ഗുണകരമാണ്.

  3. തേറ്റാമ്പരൽ നാല്—അഞ്ച് എണ്ണം വെള്ളത്തിൽ ഒരു രാത്രി ഇട്ടുവച്ചിരുന്നു രാവിലെ കടഞ്ഞെടുത്ത മോരിലരച്ച് സേവിക്കുന്നതു പ്രമേഹശമനീയമാണ്.

  4. ചിറ്റമൃതിന്റെ നീര്— 25 മില്ലി—തേൻ ചേർത്ത് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതു പ്രമേഹം ശമിപ്പിക്കും.

  5. ഏകനായകത്തിൻവേര് (പൊൻകുരണ്ടി), തേറ്റമ്പരൽ എന്നിവ തുല്യ അളവിൽ പൊടിച്ചു രണ്ടു ടേബിൾ സ്പൂൺ വീതം രണ്ടു നേരം സേവിക്കുന്നത് പ്രമേഹശമനത്തിന് ഉത്തമമാണ്.

  6. ഏകനായകവും പച്ചമഞ്ഞളും (20 ഗ്രാം) പുളിക്കാത്ത മോരിൽ തുല്യമായ അളവിലരച്ച് രണ്ട് നേരം കഴിച്ചാൽ പ്രമേഹത്തിന് ശമനമുണ്ടാവും.

  7. പുളിയരിത്തൊണ്ട്, നെല്ലിക്ക ഇവ കഷായം വച്ച് —50 മി ലീ വീതം ഒരു ടീസ്പൂൺ ഞവര അരിയുടെ തവിടു ചേർത്ത് രണ്ടു നേരം സേവിച്ചാൽ പ്രമേഹരോഗം തടയാം.


  8. മുരിക്കിന്റെ തൊലി അരച്ച് (20 ഗ്രാം)— മോരിലോ തേനിലോ ചേർത്ത് സേവിക്കുന്നതു ഹിതമാണ്.

  9. അഞ്ചു കൂവളത്തില അരച്ചുരുട്ടി രാവിലെ വെറും വയറ്റിൽ കഴിക്കുന്നതു പ്രമേഹം നിയന്ത്രിക്കുന്നതിനു സഹായിക്കുന്നു.

  10. ത്രിഫല, മഞ്ഞൾ, ഞാവൽത്തൊലി, നാൽപാമരത്തൊലി, നീർമാതളത്തൊലി, ചെറൂളവേര്, പാച്ചോറ്റിത്തൊലി ഇവ ഒന്നിച്ചോ അല്ലെങ്കിൽ ഇവയിൽ ലഭ്യമായ മൂന്നു മരുന്നുകൾ തുല്യ അളവിൽ ഏകനായകവുമായി ചേർത്തോ കഷായം വച്ചു കഴിച്ചാൽ പ്രമേഹം ശമിക്കും.

  11. കന്മദം പൊടിച്ചത് അഞ്ചുഗ്രാം വരെ സേവിക്കുന്നത് പ്രമേഹശമനത്തിന് നല്ലതാണ്. (തേൻ ചേർക്കേണ്ട യോഗങ്ങളിൽ വിശ്വാസയോഗ്യമായ ചെറുതേൻ ആണ് ഉപയോഗിക്കേണ്ടത്).

പഥ്യം ഏതു വിധം?

ഏറ്റവും പഥ്യമായത് ശരിയായ വ്യായാമമാണ്. ചെരുപ്പും കുടയുമില്ലാതെ സന്യാസിയെപ്പോലെ ജിതേന്ദ്രിയനായി ദിവസവും നൂറു യോജന കാൽനടയായി യാത്ര ചെയ്താൽ പ്രമേഹശമനമുണ്ടാവുമെന്നു ചക്രദത്തം അനുശാസിക്കുന്നു. ദിവസവും 45 മിനിറ്റ് നേരത്തെ കൈവീശിക്കൊണ്ടു വേഗത്തിലുള്ള നടത്തം ധാരാളം രോഗങ്ങൾക്ക് പ്രയോജനപ്രദമാണ്.

മഞ്ഞൾ

ആഹാരത്തിലാകട്ടെ മോര്, ചെറുപയർ ചേർത്തുണ്ടാക്കുന്ന രസം (എണ്ണയും തേങ്ങയും ചേർക്കാത്തത്), നെല്ലിക്ക, മഞ്ഞൾ, പടവലം, മലർ എന്നിവ കൂടുതലായി കഴിക്കാം.

 

 

നിർബന്ധമായും ഒഴിവാക്കേണ്ടവ

പകലുറക്കം, വ്യായാമം ഇല്ലായ്മ ഇവ ആദ്യം തന്നെ ഒഴിവാക്കണം. തൈര്, നെയ്യ്, മത്സ്യം, മാംസം, പഞ്ചസാര, ശർക്കര, അരച്ചുണ്ടാക്കിയ ആഹാരം, പൂവൻപഴം, തേങ്ങ, കിഴങ്ങുവർഗങ്ങൾ എന്നിവയും ആഹാരത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്.

കടപ്പാട് :ഡോ: ബി. ഹരികുമാർ, മെഡിക്കൽ സൂപ്രണ്ട്, എൻ. എസ്. എസ്. ആയുർവേദ ഹോസ്പിറ്റൽ, വള്ളംകുളം, തിരുവല്ല.

പ്രമേഹരോഗിയുടെ 10 ഭീതികൾ

പാമ്പിനെ എല്ലാവർക്കും പേടിയാണ്. കാൻസറിനെയും എല്ലാവർക്കും പേടിയാണ്. ഇതുരണ്ടിനും കാരണം മരണഭീതിയാണ്. പ്രമേഹത്തെ ആർക്കും പേടിയില്ലായിരുന്നു. എന്നാൽ കൂടുതൽ കൂടുതൽ അറിഞ്ഞതു മുതൽ നമ്മൾ പ്രമേഹത്തെയും ഭയക്കാൻ തുടങ്ങി. പ്രമേഹത്തെ ഭയക്കുന്നതു അടിസ്ഥാനരഹിതമാണ് എന്നു സ്ഥാപിക്കുവാനല്ല ശ്രമിക്കുന്നത്. നമ്മുടെ നാട്ടിൽ പ്രമേഹത്തോടു മാത്രമല്ല പേടി. പ്രമേഹ മരുന്നുകളെ പേടിയാണ്. പ്രേമഹ ചികിത്സയെ പേടിയാണ്. അങ്ങനെ പ്രമേഹവുമായി ബന്ധപ്പെട്ട ഭീതികളുടെ പട്ടിക നീളുന്നു. ഈ പേടികളെല്ലാം ചേർന്ന് പ്രമേഹചികിത്സയുടെ താളം തെറ്റിക്കുകയും രോഗികളെ വിവിധ രോഗാവസ്ഥകളുടെ പടുകുഴിയിലേക്കു തള്ളിവിടുകയും ചെയ്യുന്നു.

ഇത്തരം ഭയം വളർത്തുന്നതിനു പിന്നിൽ അൽപജ്ഞാനികളുടെ പങ്ക് വലുതാണ്. വിദഗ്ധനായ ഒരു ഡോക്ടർ പറയുന്നതിനെപ്പോലും അവിശ്വസിച്ചു കൊണ്ട് തട്ടിപ്പു ചികിത്സകളുടെയും ഒറ്റമൂലികളുടെയും പുറകേ പായാൻ പ്രേരിപ്പിക്കുന്നവരാണ് ഈ ഉപദേശികളിൽ പലരും. അങ്ങനെ പ്രമേഹവുമായി ബന്ധപ്പെട്ട ഭീതി ഒരു മൂടുപടം പോലെ രോഗിയെ കീഴടക്കുന്നു. എന്നാൽ അത്തരം ഭീതികളുടെ കാരണങ്ങൾ തിരിച്ചറിഞ്ഞ് അവയെ തോൽപിക്കുവാനുള്ള മാർഗങ്ങളാണ് ഇവിടെ പറയുന്നത്.

1. മരുന്നുകളോടുള്ള ഭയം

ഇതു വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ഭയമാണ്. ഇൻസുലിൻ ഇൻജക്ഷൻ എടുക്കാൻ ഭയം, ഗുളികകൾ ഉപയോഗിക്കുവാൻ ഭയം, തുടർച്ചയായി മരുന്നുകൾ ഉപയോഗിക്കുവാൻ ഭയം ഇങ്ങനെയുള്ള അടിസ്ഥാനരഹിതമായ ഭയാശങ്കകൾ തന്നെയാണു വിദ്യാഭ്യാസമുള്ള മലയാളിയെയും അനധികൃതമായ, അംഗീകരിക്കപ്പെടാത്ത ചികിത്സാരീതികളിലേക്ക് ആകർഷിക്കുന്നത്. മരുന്നുകൾ ഒഴിവാക്കുവാനും മരുന്നുകളുടെ എണ്ണം കുറയ്ക്കുവാനും രോഗികൾ ശ്രമിക്കുന്നു. അലോപ്പതി മരുന്നുകൾ ഒഴിവാക്കി മറ്റ് ഔഷധങ്ങൾ തേടിപ്പോകുന്നു. എന്നാൽ ശാസ്ത്രീയമായ മരുന്നുപരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട ഔഷധങ്ങൾ മാത്രമേ പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുവാൻ പാടുള്ളൂ. ഫലപ്രദമെന്നു തെളിയിക്കപ്പെട്ട മരുന്നുകൾക്കു തീർച്ചയായും പാർശ്വഫലങ്ങളും ഉണ്ടാകും.

സത്യത്തിൽ ഭയക്കേണ്ടത് പരീക്ഷണങ്ങൾക്കും ശാസ്ത്രീയ വിശകലനങ്ങൾക്കും വിധേയമാക്കാത്ത മരുന്നുകളെയാണ്. മരുന്നുകളെ ഭയന്നു ചികിത്സ ഒഴിവാക്കാനോ നീട്ടിവയ്ക്കുവാനോ ശ്രമിക്കുമ്പോൾ അവയവങ്ങളെ അൽപാൽപമായി പ്രമേഹം നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്ന നഗ്നയാഥാർഥ്യം ഉൾക്കൊള്ളുക. വാസ്തവത്തിൽ ആ അവസ്ഥയെ ആണു നാം ഭയക്കേണ്ടത്. മരുന്നുകളെയല്ല.

2. പ്രമേഹം ഉണ്ട് എന്നറിയുമ്പോൾ

പ്രമേഹമുണ്ട് എന്നറിയുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന വികാരങ്ങളാണു ഞെട്ടൽ, നിഷേധം, ഭയം തുടങ്ങിയവയും ആ പരിശോധനാഫലം തെറ്റായിരിക്കാം എന്ന വെറുതെയെങ്കിലുമുള്ള ഒരു ആഗ്രഹവും. പക്ഷേ, ഈ വികാരങ്ങൾക്കെല്ലാം അടിസ്ഥാനം ഭയം തന്നെയാണ്. പ്രമേഹം പുതുതായി കണ്ടെത്തുന്നവർ ഒരു കാരണവശാലും ഭയക്കരുത്. അത്യാവശ്യം പ്രാരംഭദശയിൽ തന്നെ അതു കണ്ടെത്തുവാൻ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കുകയാണു വേണ്ടത്.

രക്തപരിശോധനയിൽ HbA 1c 6.5% എത്തുമ്പോഴാണു പ്രമേഹം ഉണ്ട് എന്നു തീർച്ചപ്പെടുത്താൻ കഴിയുന്നത്. മനസിന്റെ ശക്തി അൽപം പോലും കൈവിടാതെ കണ്ണ്, വൃക്ക, നാഡീവ്യൂഹങ്ങൾ, കരൾ തുടങ്ങി എല്ലാ അവയവങ്ങളും പരിശോധിച്ച് അനുബന്ധരോഗങ്ങൾ പിടിപെട്ടിട്ടുണ്ടോ എന്നു തിരിച്ചറിയണം. തുടർന്ന് വിദഗ്ധ ഡോക്ടർ, ഡോക്ടറോടൊപ്പമുള്ള ഡയറ്റീഷ്യൻ, ഡയബറ്റിസ് നഴ്സ്, ഡയബറ്റിസ് എഡ്യുക്കേറ്റേഴ്സ് തുടങ്ങിയവരുടെ നിർദേശങ്ങൾ സ്വീകരിച്ചു സധൈര്യം ചികിത്സ ആരംഭിക്കുകയാണു വേണ്ടത്.

പ്രമേഹം കണ്ടെത്തുമ്പോൾ പഞ്ചസാര, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ വളരെ കൂടുതലാണെങ്കിൽ ചികിത്സ തുടങ്ങി അൽപനാളുകൾക്കുശേഷമായിരിക്കാം വ്യായാമമുറകൾ തുടങ്ങേണ്ടത്. രോഗം കണ്ടെത്തിയ ഭയം കാരണം പിറ്റേദിവസം മുതൽ കഠിനമായ വ്യായാമം തുടങ്ങുന്നത് ഒരുപക്ഷേ, ആപത്തായി മാറിയേക്കും. ശാസ്ത്രീയമായ വിജ്ഞാനവും വിദഗ്ധനിർദേശങ്ങളുമാണ് പ്രമേഹനിയന്ത്രണത്തിനു നല്ലത്.

3. പഞ്ചസാര കുറഞ്ഞുപോയാൽ

കേരളത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്, ചികിത്സ സ്വീകരിക്കുന്നവരിൽ 20 ശതമാനം രോഗികൾക്കു മാത്രമേ വിജയകരമായി ചികിത്സിക്കാൻ കഴിയുന്നുള്ളൂ എന്നാണ്. ഇത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്. പ്രമേഹം ചികിത്സിക്കുമ്പോൾ രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകുമോ എന്ന ഭയം മൂലം പല രോഗികളും ഔഷധങ്ങളുടെ യഥാർഥ ഡോസ് സ്വീകരിക്കില്ല. പ്രമേഹത്തിനു ചികിത്സിക്കുന്നവരിലും 80 ശതമാനത്തിലേറെപേർക്കും അനുബന്ധരോഗങ്ങൾ വരുന്നതു ഈ മരുന്നുകുറയ്ക്കൽ മൂലമാണ്.

രോഗിയുടെ പഞ്ചസാരയുടെ നിലവാരം എത്രയാണ് എന്നു തിട്ടപ്പെടുത്താതെ ഔഷധം കൃത്യമായി കുറിക്കാൻ സാധിക്കുകയില്ല. രക്തപരിശോധനകൾ ശാസ്ത്രീയമായി നടത്തി മാത്രമേ ഔഷധങ്ങളുടെ പ്രത്യേകിച്ചും ഇൻസുലിന്റെ അളവു തീരുമാനിക്കാൻ കഴിയൂ. അതു പലരിലും ആഴ്ചയിലൊരിക്കലോ ചിലപ്പോൾ മാസത്തിൽ പല പ്രാവശ്യമോ മാറ്റിക്കൊണ്ടോ ഇരിക്കേണ്ടിവരും. വ്യായാമവും മാനസികനിലയും ഭക്ഷണരീതികളും കാലാവസ്ഥയും ഒക്കെ രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങൾക്കു കാരണമാകും. ഇതു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അതിനാൽ രക്തത്തിലെ പഞ്ചസാര പെട്ടെന്നു കുറഞ്ഞുപോകും എന്ന ഭയം ഉള്ളവർ ഔഷധത്തിന്റെ യഥാർഥ ഡോസിനു പകരം കുറഞ്ഞ അളവ് സ്വീകരിക്കും. ഇതാണ് പ്രമേഹ ചികിത്സയിലെ പ്രധാന പരാജയകാരണം.

തീവ്രചികിത്സയിലൂടെ രക്തത്തിലെ പഞ്ചസാര വളരെ നോർമലായിട്ടു നിലനിറുത്തുവാൻ കഴിയുന്നവർ കൃത്യമായ ഇടവേളകളിൽ ഡയറ്റീഷ്യൻ നിർദേശിക്കുന്ന പ്രകാരം ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കണം. ഇല്ലെങ്കിൽ രക്തത്തിലെ പഞ്ചസാര പെട്ടെന്നു താഴ്ന്നു പോകാം. പഞ്ചസാര പെട്ടെന്നു കുറഞ്ഞുപോയാൽ അതു ഗുരുതര പ്രത്യാഘാതങ്ങൾക്കു കാരണമാകാം. ചുരുക്കം ചില വേളകളിൽ മരണം വരെ സംഭവിക്കാം. എന്നാൽ ഹൈപ്പോഗ്ലൈസീമിയയെ പേടിച്ച് മരുന്നു കുറയ്ക്കുകയല്ല ആ അവസ്ഥ ഒഴിവാക്കുവാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും ഫലപ്രദമായി പ്രമേഹ ഔഷധങ്ങൾ പ്രയോജനപ്പെടുത്തുവാനും രോഗികൾക്ക് കഴിയണം. അങ്ങനെ ഹൈപ്പോഗ്ലൈസീമിയ എന്ന ഭയം കൂടാതെ നമുക്കു ലക്ഷ്യത്തിലെത്തുവാൻ തക്കവിധത്തിൽ പ്രമേഹം വിജയകരമായി ചികിത്സിക്കണം.

4. യാത്രകളെ ഭയം

പ്രമേഹം നന്നായി ചികിത്സിക്കുന്ന രോഗികൾക്കു യാത്രകൾ പേടിസ്വപ്നമാണ്. ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള ഒരു നാടാണെങ്കിൽ പോലും പ്രമേഹരോഗികൾക്കു രോഗം വർധിപ്പിക്കുന്ന ഒരു സാഹചര്യമാണു നിർഭാഗ്യവശാൽ നമ്മുടെ നാട്ടിലുള്ളത്. സഞ്ചരിക്കുന്ന വേളയിൽ മധുരമില്ലാത്ത ചായ, കാപ്പി, മധുരം ചേർക്കാത്ത പാനീയങ്ങൾ ഇവയൊക്കെ ലഭിക്കാൻ നന്നേ പ്രയാസമാണ്. ഇന്ത്യൻ റയിൽവേ പ്രമേഹരോഗികളുടെ നിരന്തരമുള്ള ആവശ്യം പരിഗണിച്ച് മധുരമില്ലാത്ത ചായയും കോഫിയും നൽകാൻ തീരുമാനിച്ചത് സ്വാഗതാർഹം തന്നെ.

ബസിലും ട്രെയിനിലും മറ്റും യാത്ര ചെയ്യുമ്പോൾ മധുരമില്ലാത്ത ഭക്ഷണങ്ങൾ ലഭിക്കുവാൻ എത്ര ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ കഴിവതും പ്രമേഹപ്രാരംഭാവസ്ഥയിലുള്ളവരും പ്രമേഹരോഗികളും യാത്രാവേളയിൽ ആവശ്യമുള്ളത്രയും ഭക്ഷണം കൂടെ കരുതുന്നതാണു നല്ലത്. നിവൃത്തിയില്ലാതെ മധുരം കഴിക്കേണ്ടതായി വരികയാണെങ്കിൽ അതിനനുസൃതമായി ഇൻസുലിൻ ഡോസ് കൂട്ടി എടുക്കാം. മധുരം മാത്രമല്ല എണ്ണയിൽ വറുത്തവയും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഭക്ഷണപ്രശ്നത്തിനൊപ്പം യാത്രാക്ഷീണവും മരുന്നുകളും ഇൻസുലിനും സമയത്ത് ഉപയോഗിക്കാനുള്ള അസൗകര്യവും ദീർഘയാത്രകളിൽ പ്രമേഹരോഗികൾക്ക് ബുദ്ധിമുട്ടാകാറുണ്ട്. യാത്രയ്ക്കൊരുങ്ങുമ്പോൾ തന്നെ ഈ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് പരിഹാരം കണ്ടെത്തണം. യാത്രകളെ ഭയക്കാതെ അത്തരം പ്രതിസന്ധികൾ നേരിടുവാനുള്ള ആസുത്രണമാണ് വേണ്ടത്.

5. ഡയാലിസിസ് പേടി

ഏതൊരു പ്രമേഹരോഗിയും ജീവിതത്തിൽ ഏറ്റവുമധികം ഭയക്കുന്നതു വൃക്കരോഗങ്ങളും അതേ തുടർന്നുള്ള ഡയാലിസിസും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമാണ്. മാനസികമായും ശാരീരികമായും സാമ്പത്തികമായും തകർന്നു പോകുന്ന ഒരവസ്ഥയാണു വൃക്കരോഗം വരുമ്പോഴുണ്ടാകുക. വൃക്കരോഗത്തിന്റെ ആരംഭത്തിൽ പല രോഗികളും പറയുന്ന വാചകമുണ്ട്. എനിക്ക് എന്തു സംഭവിച്ചാലും ഞാൻ ഒരിക്കലും ഡയാലിസിസിനു വിധേയമാകില്ല സാർ. പക്ഷേ, ഈ തീരുമാനം പലർക്കും മാറ്റിമുറിക്കേണ്ടതായി വരും. പെട്ടെന്നു ശ്വാസംമുട്ടോ, അസ്വസ്ഥതയോ അനുഭവപ്പെടുമ്പോൾ ജീവിതം തുടരാനായി ഡയാലിസിസ് അല്ലാതെ വേറെ മാർഗമൊന്നുമില്ല. ആധുനിക ചികിത്സാവിധികളിൽ വൃക്കരോഗം മൂർച്ഛിക്കാതെ പ്രമേഹം തുടർന്നു ചികിത്സിക്കുവാൻ നിരവധി മാർഗങ്ങളുണ്ട്.

വൃക്കരോഗം വരുമ്പോൾ ചികിത്സ വൃക്കയ്ക്കു മാത്രമാകരുത്. അതു പഞ്ചസാര, കൊഴുപ്പ്, രക്തസമ്മർദം തുടങ്ങി പല ഘടകങ്ങളെയാണു ചികിത്സയ്ക്കു വിധേയമാക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം രക്തസമ്മർദത്തിന്റെയും രക്തത്തിലെ പഞ്ചസാര ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന ഔഷധങ്ങളുടെ സമയവും തോതുമൊക്കെ ചിലപ്പോൾ മാറ്റിക്കൊണ്ടിരിക്കേണ്ടതായി വരും. അഥവാ ഡയാലിസിസിനു വിധേയമാകേണ്ടി വന്നാൽ പോലും അതിനു വേണ്ടിയുള്ള തയാറെടുപ്പുകൾ എടുക്കുകയാണി രോഗികൾ ചെയ്യേണ്ടത്. ഭയം ഒന്നിനും ഒരു പ്രതിവിധിയല്ല.

വർഷങ്ങളോളം ചികിത്സ സ്വീകരിച്ചതിലും ഭക്ഷണക്രമീകരണങ്ങൾ നടപ്പാക്കിയതിലും അപാകത സംഭവിച്ചു. അലംഭാവം കാണിച്ചു എന്ന കുറ്റബോധം രോഗിക്കുണ്ടാകാം. എന്നാൽ ഭയം എന്ന വികാരം തുടർചികിത്സയ്ക്ക് ഒരു തടസമായി മാറരുത്. വൃക്കരോഗങ്ങൾ തടയാനും ഫലപ്രദമായി ചികിത്സിക്കാനും രോഗികൾക്കു സ്വാഭാവികജീവിതം നയിക്കുന്നതിനും ചികിത്സാവിധികളുണ്ട്. ശരിയായ മാർഗം തടസം കൂടാതെ സ്വീകരിക്കുക. സന്തോഷമായി ജീവിതം തുടരുക.

6. സംഭോഗ ഭീതി

പ്രമേഹരോഗികൾക്കു ലൈംഗിക ആവേശം കുറയുവാനും അതുപോലെ ലിംഗത്തിന്റെ ഉദ്ധാരണ ശക്തിയിൽ വ്യതിയാനങ്ങൾ വരുവാനും സാധ്യതയുണ്ട്. സംഭോഗവേളയിൽ നനവു കുറയുന്നതു കാരണം പ്രമേഹരോഗികളായ സ്ത്രീകൾക്കു വേദന അനുഭവപ്പെടുന്നതും സാധാരണയാണ്. ഇത്തരം കാര്യങ്ങൾ വായിച്ചും കേട്ടും അറിവുള്ളതിനാൽ ഈ രോഗങ്ങളൊന്നുമില്ലാത്ത പ്രമേഹരോഗികൾക്കും ഇതെല്ലാം ഉണ്ട്. ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന ഭയം പൊതുവെ നിലവിലുണ്ട്. ഈ ഭയം രോഗം ഇല്ലാത്തവരിൽ പോലും ആശങ്കകൾക്കു കാരണമാകുന്നു. ലൈംഗികവേളയിലെ സുഖവും സന്തോഷവും സംതൃപ്തിയും എക്കാലവും നിലനിറുത്തുവാൻ പ്രമേഹരോഗികൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം കണ്ടുപിടിക്കപ്പെടുന്ന വേളയിൽ തന്നെ ഇത്തരം രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നെങ്കിൽ അതു ഡോക്ടറോട് പറയണം.

ചില പുരുഷന്മാരിൽ പ്രമേഹരോഗത്തിന്റെ പ്രാരംഭദശയിൽ തന്നെ ലിംഗത്തിന്റെ അഗ്രത്തിലായി ചൊറിച്ചിലും മുറിപ്പാടുകളും ഉണ്ടായേക്കും. ഇതു ചികിത്സകനെ അറിയിച്ചു വേണ്ടവിധത്തിൽ പരിഹരിക്കണം. പ്രമേഹരോഗം പ്രാരംഭത്തിലെ എട്ടോ പത്തോ വർഷങ്ങളിൽ അസ്വസ്ഥതയോ, അസുഖലക്ഷണങ്ങളോ പ്രകടിപ്പിക്കാതിരിക്കാം. അക്കാരണം കൊണ്ടുതന്നെ രോഗം വളരെ കൂടുതലാണ് എന്നു രക്തപരിശോധനയിലൂടെ തെളിഞ്ഞാലും അജ്ഞത കൊണ്ടോ, അറിവില്ലായ്മ കൊണ്ടോ ജോലിത്തിരക്കു കാരണമോ പല ചെറുപ്പക്കാരും ചികിത്സയിൽ ശ്രദ്ധിക്കാറില്ല. സ്വയം രക്തപരിശോധന നടത്തുവാനോ ചികിത്സാസംഘത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച് പരിശോധനകളും ഔഷധങ്ങളും ഇടവേളകളിൽ പുനർക്രമീകരിക്കുവാനും ഉപദേശങ്ങൾ സ്വീകരിക്കുവാനും പലരും തയാറാകുന്നില്ല.

ലിംഗത്തിന്റെ ഉദ്ധാരണശക്തി കുറഞ്ഞുവരുന്നതു പ്രമേഹരോഗ ചികിത്സയിൽ പാകപ്പിഴകൾ വരുമ്പോഴാണ്. എന്നാൽ വരാനിരിക്കുന്ന ഒരു ഹൃദ്രോഗത്തിന്റെയോ പക്ഷാഘാതത്തിന്റെയോ മുന്നോടിയായിട്ടും ഇതിനെ കാണാം. ലൈംഗികശേഷി കുറവാണെങ്കിൽ സംഭോഗതാൽപര്യം കുറഞ്ഞുവരികയാണെങ്കിൽ സംഭോഗവേളയിൽ വേദന തോന്നുകയാണെങ്കിൽ തീർച്ചയായും ചികിത്സിക്കണം. പക്ഷേ, പ്രമേഹം ഉണ്ടാക്കുന്ന മറ്റേതൊരു രോഗത്തെയും പോലെ ആ ഒരു അസുഖലക്ഷണത്തിന്റെയോ അവയവത്തിന്റെയോ ചികിത്സ മാത്രമായിരിക്കരുത് സ്വീകരിക്കേണ്ടത്. അടിസ്ഥാനരോഗമായ പ്രമേഹത്തിനു സമഗ്രമായ ചികിത്സ സ്വീകരിക്കുകയാണെങ്കിൽ മാത്രമേ ശാശ്വത പരിഹാരം ലഭിക്കുകയുള്ളൂ. പ്രമേഹരോഗികൾ ശാസ്ത്രത്തിന്റെ ഇന്നത്തെ വളർച്ച ഉൾക്കൊണ്ടു കൊണ്ടു ഭയാശങ്കകൾ ഒന്നും കൂടാതെ തന്നെ ലൈംഗികവേഴ്ച ആസ്വദിക്കുകയാണു വേണ്ടത്. സംതൃപ്ത ലൈംഗികബന്ധങ്ങൾ ഹൃദയാരോഗ്യത്തിനും മനസിന്റെയും ശരീരത്തിന്റെയും ഊർജം നിലനിറുത്തുന്നതിനും അത്യന്താപേക്ഷിതമാണ്.

7. വിവാഹം ചെയ്യാൻ പേടി

ഇതു രണ്ടർഥത്തിൽ കാണാം. യുവാക്കളിൽ ഇപ്പോൾ പ്രമേഹരോഗം കൂടുതലായി കണ്ടുവരുന്നുണ്ട്. വിവാഹപ്രായമെത്തുമ്പോൾ രോഗം വിവാഹത്തിനു തടസമാകാൻ സാധ്യതയുണ്ട്. സ്ത്രീയ്ക്കും പുരുഷനും ഇത് ഒരുപോലെ ബാധകമാണ്. എന്നാൽ പ്രമേഹരോഗത്തെക്കുറിച്ചും പ്രമേഹത്തിന്റെ ശരിയായ ചികിത്സാവിധികളെക്കുറിച്ചും അറിവുള്ള പെൺകുട്ടികളും ആൺകുട്ടികളും പ്രമേഹരോഗികളാണെങ്കിൽ കൂടിയും ശരിയായ ചികിത്സ സ്വീകരിക്കുന്നവരാണ്. എങ്കിൽ വിവാഹം കഴിക്കുന്നതിന് അൽപവും വൈമുഖ്യം വേണ്ട.

ടൈപ്പ് 1 പ്രമേഹരോഗികളാണെങ്കിൽ ചികിത്സയുടെ വിജയം നിർണയിക്കപ്പെടുന്നത് അത് എങ്ങനെ ഏതു വിധത്തിൽ സ്വീകരിക്കുന്നുവോ എന്നതിനെ ആശ്രയിച്ചാണ്. ഇൻസുലിൻ പമ്പുകൾ ഉപയോഗിക്കുന്നവർ, ഒരു ദിവസം നാലും അഞ്ചും പ്രാവശ്യം ഇൻജക്ഷൻ എടുക്കുന്നവർ, നിരവധി പ്രാവശ്യം ഗ്ലൂക്കോമീറ്റർ ഉപയോഗിച്ചു രക്തപരിശോധന നടത്തുന്നവർ ഇവരെല്ലാം തന്നെ ടൈപ്പ് 1 പ്രമേഹരോഗികളാണെങ്കിൽ കൂടിയും പ്രമേഹം വളരെ നന്നായി ചികിത്സിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഇവരിൽ മറ്റു രോഗങ്ങൾ വന്നെത്തും എന്ന ഭയാശങ്കകൾ ആവശ്യമില്ല. എന്നാൽ വിവാഹത്തെ പേടി എന്ന വികാരം വിശാലമായി വിശകലനം ചെയ്യുകയാണെങ്കിൽ ഏതൊരു പ്രമേഹരോഗിക്കും ബാധകമാണെന്നു കാണാം. വിവാഹ സൽക്കാരങ്ങളിൽ പങ്കെടുക്കുന്ന കാര്യമാണത്. പ്രമേഹരോഗികൾക്ക് അതിൽ പൊതുവേ ഭയമുണ്ട്. നന്നായി പ്രമേഹം ചികിത്സിച്ച് അനുവദനീയമായ അളവുകളിൽ രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും രക്തസമ്മർദവും നിലനിറുത്തുവാൻ കഴിയുന്നവർക്കാണ് വിവാഹങ്ങളിൽ പങ്കെടുക്കുവാൻ കൂടുതൽ ഭയം. വിവാഹങ്ങളിൽ പങ്കെടുക്കേണ്ടി വന്നാൽ ഭക്ഷണം കഴിക്കാതെ അവിടെ നിന്നും രക്ഷപ്പെടുവാൻ കഴിയുകയില്ല. മലയാളിയുടെ സ്വതസിദ്ധമായ ആതിഥേയ മര്യാദ പ്രമേഹരോഗികൾക്കെല്ലാം ഒരു പേടിസ്വപ്നമാണ്. വീടുകൾ സന്ദർശിച്ചാലും ആഘോഷവേളകളാണെങ്കിലും നിർബന്ധപൂർവം ഭക്ഷണം അടിച്ചേൽപിക്കുവാനുള്ള ഒരു സ്വഭാവം മലയാളികൾക്കിടയിലുണ്ട്.

പരസ്യമായി തന്നെ താനൊരു പ്രമേഹരോഗിയാണ് എന്നും ചിട്ടയായ ഒരു ഭക്ഷണക്രമം സ്വീകരിക്കുന്ന ആളാണ് താനെന്നും രോഗികൾക്കും രോഗം വരാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കും ഉറക്കെ പറയാൻ കഴിയണം. അൽപം വാശിയോടെ തന്നെ അതു പ്രാവർത്തികമാക്കണം. അല്ലാത്തപക്ഷം ഇന്ന് ഒരു ദിവസത്തേക്ക് മാത്രമല്ലേ ഒരു നേരത്തേക്കു മാത്രമല്ലേ ഇത്, ഇന്നു കഴിക്കുന്നതു കൊണ്ടു കുഴപ്പമില്ല എന്നു പലയാവർത്തി കേട്ടു മടുത്ത അഭ്യർഥനകൾ മാനിച്ച് ആഴ്ചയിൽ 3—4 പ്രാവശ്യം മധുരവും കൊഴുപ്പും ഉള്ളിലേക്കു കടത്തിവിടാൻ നമ്മൾ പ്രേരിതമാകുന്നു. ആഘോഷവേളകളിൽ മതിമറന്ന് അസുഖത്തെയും മറന്നുകളയരുത്. എല്ലാമാകാം. അമിതമാകരുത്. ഭയപ്പാടില്ലാതെ സന്തോഷപൂർവം വിവാഹങ്ങളിൽ പങ്കെടുക്കേണ്ടി വന്നാൽ അതാകാം. നിയന്ത്രണങ്ങൾ മറക്കരുതെന്നു മാത്രം.

8. പരിശോധനകളെ പേടി

ബഹുഭൂരിപക്ഷം പ്രമേഹരോഗികൾക്കും പരിശോധനകളെ ഭയമാണ്. വേദനകൊണ്ടോ, സമയക്കുറവുകൊണ്ടോ, ചെലവേറിയതുകൊണ്ടോ ഒന്നുമല്ല. പരിശോധനാഫലങ്ങളെയാണു ഭയം. പഞ്ചസാര കൂടിപ്പോകുമോ, കൊളസ്ട്രോൾ കൂടുതലാണോ, ഔഷധങ്ങൾ നിറുത്തിയതു കാരണം ബിപി കൂടുതലായിരിക്കുമോ. വൃക്കയിൽ അസുഖം തുടങ്ങി കാണുമോ തുടങ്ങി 100 കണക്കിനു പരിശോധനകൾക്ക് പതിനായിരക്കണക്കിനു ഭയങ്ങളാണ്. ഭയം പാടില്ല എന്നല്ല, ഭയം എന്ന വികാരം ഒന്നിനും പരിഹാരമല്ല.

ഇനി മറ്റൊരു കൂട്ടരുണ്ട്. നന്നായി ചികിത്സിച്ചു ഭക്ഷണത്തിലൂടെയും ഔഷധത്തിലൂടെയും വ്യായാമത്തിലൂടെയും എല്ലാ അളവുകോലുകളും അനുവദനീയമാണ് എന്ന് ഉറപ്പുവരുത്താൻ കൂടെക്കൂടെ ആഗ്രഹിക്കുന്നവർ. ഇക്കൂട്ടർ രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ എല്ലാ പരിശോധനകളും നടത്തി അതു പ്രമേഹ ചികിത്സാസംഘം നിർദേശിച്ച് അളവുകോലുകൾക്കുള്ളിലാണ് എന്ന് ഉറപ്പുവരുത്തുന്നു. ഇക്കൂട്ടർക്ക് പരിശോധനകളെ തെല്ലും ഭയമില്ല. ഓരോ പരിശോധനകളും ഇവർക്കു സമ്മാനിക്കുന്നത് ആശ്വാസവും സംതൃപ്തിയുമാണ്. വാസ്തവത്തിൽ എല്ലാ പ്രമേഹരോഗികളും പ്രമേഹസംബന്ധമായ പരിശോധനാവിധികളെ ഈ വികാരത്തോടു കൂടിയാണ് സമീപിക്കേണ്ടത്. പരിശോധനകളെ ഭയന്നു ഗ്ലൂക്കോമീറ്റർ ഉപയോഗിക്കാതിരിക്കുകയും ആശുപത്രിയിൽ ഡോക്ടറെ കൃത്യമായ ഇടവേളകളിൽ കാണാതിരിക്കുകയും ചെയ്യുന്നതു ആത്മഹത്യാപരമാണ്. കഴിഞ്ഞ മാസം മകന്റെ കല്യാണമായിരുന്നു. അതുകൊണ്ട് എല്ലാം കൂടുതലായിരിക്കും. മൂന്നുമാസം കഴിഞ്ഞു പരിശോധിക്കാം എന്ന ഒരു തീരുമാനം അബദ്ധമാണ്. ആഘോഷവേളകളിൽ രക്തത്തിലെ പഞ്ചസാരയും കൊഴുപ്പും മറ്റും കൂടുതലാണെങ്കിൽ അതു പരിശോധിച്ച് അപ്പോൾ തന്നെ നോർമലാക്കി ചികിത്സ തുടരുകയാണു വേണ്ടത്. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ അതു കൂടിതന്നെ നിൽക്കുമ്പോൾ ഗുരുതര പാർശ്വഫലങ്ങൾ മറ്റ് അവയവങ്ങൾക്കു പതിയെ പതിയെ സംഭവിച്ചുകൊണ്ടിരിക്കും. പരിശോധനകളെ ഭയക്കാതെ അവ നമ്മുടെ ആരോഗ്യവും ആയുസും ജീവൻ നീട്ടിത്തരുന്ന ഉപാധികളായി കണ്ടു രണ്ടു കൈയും നീട്ടി ആശ്ലേഷിക്കുകയാണു വേണ്ടത്.

9. കുത്തിവയ്പുകളെ ഭയം

ഇൻസുലിൻ ഇൻജക്ഷനുകളെ ഭയക്കുന്ന രോഗികളുണ്ട്. അഞ്ചു വർഷങ്ങൾക്കു മുമ്പുവരെ ബഹുഭൂരിപക്ഷവും കുത്തിവയ്പുകളെ പേടിച്ചിരുന്നവരായിരുന്നു. പക്ഷേ, ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്. ഇൻസുലിൻ ഇൻജക്ഷനുകൾ പ്രമേഹചികിത്സയിൽ ഏറ്റവും സുരക്ഷിതമാണ് എന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഏറ്റവും പഴക്കം ചെന്ന ഫലപ്രദമായ പ്രമേഹചികിത്സാരീതിയും ഇൻസുലിൻ ഇൻജക്ഷനുകളാണ്. ഇവ കണ്ടുപിടിച്ചിട്ടു 93 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. വേദനയുണ്ടാകാം എന്നതാകാം കുത്തിവയ്പുകളെ രോഗികൾ ഭയക്കുന്നത്. എന്നാൽ ഇപ്പോൾ ഈ ഭയം അസ്ഥാനത്താണ്. കഴിഞ്ഞ 6—7 വർഷങ്ങളായി സൂചികൾ വളരെ നേർത്തതായി മാറിയിട്ടുണ്ട്. അതുകൊണ്ടു കുത്തിവയ്പ് 100 ശതമാനവും വേദനയില്ലാത്ത ഒരു അനുഭവമാണ്. സൂചി കാണുമ്പോൾ തന്നെ മനസിൽ ഭയമുള്ള രോഗികളുണ്ട്. അത്തരക്കാരെയും കൂടി പരിഗണിച്ചുകൊണ്ട് ഇപ്പോൾ വളരെ വളരെ നേർത്ത നാനോ നീഡിൽ പോലെയുള്ള ഇൻസുലിൻ ഇൻജക്ഷനായിട്ടുള്ള സൂചികൾ വിപണിയിൽ ഇറക്കിയിരിക്കുന്നത്.

ഇൻസുലിൻ ഇൻജക്ഷൻ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ അതു നിറുത്തുവാൻ കഴിയാതെ വരുമോ, ഇത് പലയാവർത്തി എടുക്കേണ്ടി വരാം, എന്നൊക്കെ കുത്തിവയ്പുമായി ബന്ധപ്പെട്ട മറ്റു ചില ഭയങ്ങളാണ്. ഇതും അസ്ഥാനത്താണ്. പ്രമേഹം കണ്ടെത്തുന്ന വേളയിലാണു ഇൻജക്ഷനുകൾ തുടങ്ങുന്നതെങ്കിൽ അതു നിറുത്തുവാൻ കഴിയും. ഗുളികകൾ കഴിച്ചു കൊണ്ടിരിക്കുമ്പോൾ പ്രമേഹം വളരെ ഗുരുതരമാകുന്നതിനു മുമ്പുതന്നെയാണ് ഇൻജക്ഷനുകൾ തുടങ്ങുന്നത്. എങ്കിലും തീർച്ചയായിട്ടും ഇൻസുലിൻ ഇൻജക്ഷൻ നമുക്കു നിറുത്തുവാൻ കഴിയും. ഇനി ഒരു വേള രോഗം വളരെ മൂർച്ഛിച്ച ശേഷമാണു ഇൻജക്ഷനുകൾ തുടങ്ങുന്നത് എങ്കിൽ നമുക്കതു നിറുത്തുവാൻ കഴിയില്ല. പക്ഷേ, ഇവിടെ ഭയത്തിന്റെ ആവശ്യമില്ല. ആ കുത്തിവയ്പിലൂടെ ജീവിതം കൂടുതൽ സജീവവും സുഖവും സന്തോഷവും ഊർജവും നിറഞ്ഞതാകുന്നു.

ഇൻസുലിൻ ഇൻജക്ഷനുകൾ എടുക്കുന്ന രോഗികൾ സ്വയം രക്തപരിശോധന നടത്തി പഞ്ചസാരയുടെ അളവു തിട്ടപ്പെടുത്താൻ കൂടി പഠിച്ചു കഴിഞ്ഞാൽ, ഇൻജക്ഷനുകൾ എടുക്കേണ്ട രീതികൾ മനപാഠമാക്കാൻ കഴിഞ്ഞാൽ ഇൻജക്ഷനുകളെ തെല്ലും പിന്നെ ഭയക്കേണ്ടതില്ല.

10. മുറിവുകളുടെ ഭയം

സാധാരണക്കാരന് അന്നും ഇന്നും പ്രമേഹമെന്നാൽ ഉണങ്ങാത്ത മുറിവുകളാണ്. രക്തത്തിൽ പഞ്ചസാര ക്രമത്തിലും അധികമാണ് എങ്കിൽ ചെറിയ മുറിവ് പോലും പഴുക്കുവാനും പടരുവാനും അതു കാൽപാദങ്ങളും ഒരുപക്ഷേ കാൽ തന്നെ മുറിച്ചുമാറ്റുന്നതിനും കാരണമായി മാറിയേക്കും. പ്രമേഹത്തിന്റെ ഈ ഭീകരാവസ്ഥ കൊച്ചുകുഞ്ഞുങ്ങൾക്കു പോലും അറിയാവുന്ന ഒന്നാണ്. നമ്മുടെ പ്രശസ്തരും അപ്രശസ്തരുമായ എത്രയോ പേർക്കാണു പ്രമേഹം ശരിയായ വിധത്തിൽ ചികിത്സിക്കാത്തതു കാരണം കാൽ മുറിച്ചുമാറ്റേണ്ടി വന്നിട്ടുള്ളത്. അപ്പോൾ തീർച്ചയായും ഈയൊരു “ഭയം അടിസ്ഥാനരഹിതമല്ല. തക്കതായ കാരണവുമുണ്ട്. ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാൽ എല്ലാ പ്രമേഹരോഗികൾക്കും മുറിവുകളുണ്ടാകുമ്പോൾ അത് ഉണങ്ങാത്ത അവസ്ഥ വരുന്നില്ല. എത്ര ചെറിയ മുറിവാണെങ്കിൽ പോലും അതിനെ ഗുരുതരമായി കണ്ട് ഉടനെ തന്നെ ചികിത്സിക്കുക.

ഇൻസുലിൻ ഇൻജക്ഷനുകൾ എടുക്കുന്നവരാണെങ്കിൽ മുറിവിൽ അണുബാധ ഉണ്ടാകുമ്പോൾ പഞ്ചസാര കൂടുന്ന വേളയിൽ ഇൻസുലിൻ ഇൻജക്ഷന്റെ അളവു കൂട്ടിയാൽ മതിയാകും. പലപ്പോഴും സംഭവിക്കുന്നതു മുറിവുകൾ വിദഗ്ധമായി ചികിത്സിക്കപ്പെടുന്നു: എന്നാൽ നിർഭാഗ്യവശാൽ രക്തത്തിലെ പഞ്ചസാര 24 മണിക്കൂറും വിദഗ്ധമായി പഴുപ്പു പടരാത്ത വിധത്തിൽ നോർമലായി നിലനിറുത്തുവാൻ രോഗികൾക്കു സാധിക്കാതെ വരുന്നു. ഇക്കാരണം കൊണ്ടു തന്നെയാണ് ഒരുകാൽ നഷ്ടപ്പെട്ടവർക്ക് അൽപ വർഷങ്ങൾ കഴിയുമ്പോൾ മറ്റേ കാലിലും വ്രണമുണ്ടാകുന്നതും അതു പഴുക്കുവാൻ ഇടയാകുന്നതും.

പ്രമേഹരോഗികളുടെ അനാവശ്യമായ ഭയാശങ്കകൾക്കു കാരണം വാസ്തവത്തിൽ രോഗചികിത്സയെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അവസ്ഥ കൂടുന്ന രോഗമാണെങ്കിലും നിരവധി സങ്കീർണതകൾ ഒപ്പമുള്ള ഒരു അവസ്ഥയാണ്. അവയെക്കുറിച്ചെല്ലാം സാമാന്യമായ ജ്ഞാനം രോഗികൾക്കു വേണം. പ്രമേഹം ഏതെങ്കിലും ഒരു അവയവത്തിൽ അനുബന്ധരോഗം വരുത്തിത്തീർക്കുമ്പോൾ ആ രോഗം മാത്രം ചികിത്സിക്കാതെ എല്ലാ അവയവങ്ങൾക്കും ഒരുപോലെ സംരക്ഷണം കിട്ടുന്ന വിധത്തിൽ അടിസ്ഥാനരോഗമായ പ്രമേഹത്തെ സമഗ്രമായി ചികിത്സിക്കുകയാണു വേണ്ടത്. അശാസ്ത്രീയ ചികിത്സാമാർഗങ്ങളും മരുന്നു പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടാത്ത ചികിത്സാവിധികളും സ്വീകരിക്കുന്ന രോഗികൾ തീർച്ചയായും പ്രമേഹത്തെ ഭയക്കണം. അങ്ങനെയല്ലാത്ത വിവേകമതികളായ, ശരിയായ ചികിത്സ ചെയ്യുന്ന രോഗികൾ പ്രമേഹത്തെ തെല്ലും ഭയക്കേണ്ടതില്ല.

കടപ്പാട്:

മലയാള മനോരമ

ഡോ. ജ്യോതിദേവ് കേശവദേവ്

കൺസൽട്ടന്റ് ഇൻ ഡയബറ്റിസ്, ജെറിയാട്രിക്സ്,

ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്റർ, തിരുവനന്തപുരം, കൊച്ചി


അവസാനം പരിഷ്കരിച്ചത് : 7/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate