കാർഷിക സർവകലാശാല തയാറാക്കിയ ബയോബിന്നിന്റെ പ്രവർത്തനം ഹോർട്ടിക്കൾച്ചർ കോളജ് അഗ്രിക്കൾച്ചർ മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ:ഡി. ഗിരിജ വിശദീകരിക്കുന്നു.
ഒരു വീട്ടിലെ മുഴുവൻ ജൈവ മാലിന്യവും ചെലവുകുറഞ്ഞ രീതിയിൽ സംസ്കരിക്കുന്ന കാർഷിക സർവകലാശാലയുടെ ബയോ ബിന്നിന് ആവശ്യക്കാരേറുന്നു. കരിയിലയും ഖരരൂപത്തിലുള്ള ജൈവ മാലിന്യവും ചാണകവുമുപയോഗിച്ചു വളരെ വേഗത്തിൽ മാലിന്യത്തെ ജൈവ വളമാക്കുന്ന ബയോബിന്നിന്റെ ചെലവ് 1500 രൂപയിൽ താഴെ മാത്രം. തൃശൂർ കോർപറേഷന്റെ 14ാം ഡിവിഷനിൽ വീടുകളിൽ വിതരണം ചെയ്ത ബയോബിന്നുകളിൽ നിന്നു ജൈവവളം ലഭിച്ചതോടെയാണു സർവകലാശാലയുടെ പുതിയ സംസ്കരണ യൂണിറ്റിനു പ്രചാരമേറിയത്.
കാർഷിക സർവകലാശാല ഹോർട്ടിക്കൾച്ചർ കോളജ് അഗ്രിക്കൾച്ചർ മൈക്രോ ബയോളജി വിഭാഗം മേധാവിയും പ്രഫസറുമായ ഡോ. ഡി.ഗിരിജയുടെ നേതൃത്വത്തിലാണു കെഎയു സ്മാർട് ബയോബിൻ വികസിപ്പിച്ചെടുത്തത്. പരിമിതമായ സ്ഥലമുള്ളവർക്കും വീടുകളിൽ ഉപയോഗിക്കാവുന്ന ബയോബിൻ കേവലം മൂന്നടി ഉയരവും 19 ഇഞ്ച് വ്യാസവുമുള്ള സ്റ്റൈയിൻലസ് സ്റ്റീൽ ഉപയോഗിച്ചു നിർമിച്ചിരിക്കുന്നു. ആദ്യ വലയത്തിനുള്ളിൽ 14 ഇഞ്ച് വ്യാസത്തിൽ മറ്റൊരു വലയവുമുണ്ട്. രണ്ടു വലയങ്ങളുടെ ഇടയിൽ കരിയില നിറയ്ക്കുകയും ഉള്ളിൽ കരിയിലയും ജൈവ മാലിന്യവും അടുക്കുകളായി നിക്ഷേപിക്കുകയും ചെയ്യണം.ആഴ്ചയിലൊരിക്കൽ കരിയിലയുടെ മുകളിൽ പച്ച ചാണകമോ നേർപ്പിച്ച കംപോസ്റ്റിങ് ടോണിക് (ഇനോക്കുലം) വിതറുക. 45 ദിവസത്തിനുശേഷം പൊടി രൂപത്തിലുള്ള കംപോസ്റ്റ് താഴേക്കു വീണു തുടങ്ങും.
കരിയിലയ്ക്കു പകരം, ചകിരിച്ചോറ്, തെങ്ങിന്റെ ഉണങ്ങിയ ഓല, അറക്കപ്പൊടി എന്നിവയും വലയങ്ങൾക്കുള്ളിലും വലയങ്ങൾക്കിടയിലും ഉപയോഗിക്കാം. അന്തരീക്ഷ മലിനീകരണമില്ലാത്തതും പ്രവർത്തന പരിചയമോ തൊഴിലാളികളുടെ സേവനമോ ആവശ്യമില്ലാത്തതുമാണു ബയോബിൻ. ജൈവ വളമുപയോഗിച്ച് അടുക്കളത്തോട്ടത്തിലെ വിഷരഹിത പച്ചക്കറി കൃഷിയും നടത്താം. നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിൽ ഒരുപോലെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന സർവകലാശാലയുടെ ബയോബിൻ തുമ്പൂർമുഴി കംപോസ്റ്റിങ് യൂണിറ്റിന്റെ ചുവടുപിടിച്ചാണു രൂപകൽപന ചെയ്തത്. നാരാങ്ങാതൊലി, മുട്ടത്തോട്, മൽസ്യ–മാംസ അവശിഷ്ടങ്ങൾ തുടങ്ങി വീട്ടിലെ ഖരമാലിന്യങ്ങളെല്ലാം 45 ദിവസത്തിനുശേഷം ജൈവ വളമാക്കുന്ന ബയോബിന്നിനു കൂടുതൽ ആവശ്യക്കാർ വരുന്നതായി ഡോ.ഡി.ഗിരിജ പറഞ്ഞു.
ഇറച്ചിക്കോഴി മാലിന്യം സംസ്ക്കരിക്കുന്ന പ്ലാന്റിനരികിൽ സിദ്ദീഖ്
കോഴിക്കടകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ നാട്ടുകാരുടെ കണ്ണുവെട്ടിച്ചു തോടുകളിലും വഴിയരികിലും തള്ളുന്നവർ എറണാകുളം എടവനക്കാട് പഴങ്ങാട് വലിയാറ വീട്ടിൽ സിദ്ദീഖിന്റെ ഫാമിലേക്കു വരണം. ഇറച്ചിക്കോഴി മാലിന്യം ആർക്കും ശല്യമാകാതെ ബയോഗ്യാസ് ആക്കിമാറ്റുക മാത്രമല്ല, അതു പരിസരത്തുള്ള വീട്ടുകാർക്കു സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുകയാണ് സിദ്ദീഖ്. വൈപ്പിൻ പോലെ ജനസാന്ദ്രമായ പ്രദേശങ്ങളിൽ മാലിന്യ ഭീഷണിക്കും തെരുവുനായ ശല്യത്തിനുമൊക്കെ പ്രധാന കാരണം ഇറച്ചിക്കോഴി മാലിന്യമാണ്.
അലങ്കാരപ്പക്ഷി വളർത്തലിനൊപ്പം കോഴി വ്യവസായത്തിലേക്കു തിരിഞ്ഞപ്പോഴാണ് സിദ്ദീഖ് പ്ലാന്റ് നിർമിക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. കോഴിക്കൂടുകൾക്കൊപ്പം തന്നെ ബയോഗ്യാസ് പ്ലാന്റും നിർമിച്ചു. മൂന്നു ക്യുബിക് മീറ്റർ വലുപ്പമുള്ള ടാങ്കോടു കൂടിയ യൂണിറ്റാണ് ഒരു ലക്ഷത്തോളം രൂപ ചെലവിട്ടു സ്ഥാപിച്ചത്. ഇറച്ചിക്കോഴികളുടെ തൊലിയും തലയും ആന്തരികാവയവങ്ങളുമെല്ലാം അതേപടി ടാങ്കിൽ നിക്ഷേപിക്കും. മുകളിലേക്കു പൊങ്ങിവരുന്ന തൂവലുകൾ മാസത്തിലൊരിക്കൽ കോരിമാറ്റിയാൽ മാത്രം മതിയാകും.
30 കിലോഗ്രാം അവശിഷ്ടങ്ങൾ നിക്ഷേപിച്ചാൽ പ്രതിദിനം ആറു മണിക്കൂർ രണ്ടു ബർണറുകൾ തുടർച്ചയായി കത്താനുള്ള വാതകമാണ് ഇതുവഴി ഉൽപാദിപ്പിക്കുന്നത്. സമീപത്തുള്ള മൂന്നു കുടുംബങ്ങൾ പാചകാവശ്യങ്ങൾക്ക് ഇതു സൗജന്യമായി ഉപയോഗപ്പെടുത്തുന്നു. അതിനു ശേഷവും ഗ്യാസ് ബാക്കിയുണ്ടാകും. പ്ലാന്റിൽ നിന്നു പുറന്തള്ളുന്ന വളക്കൂറുള്ള അവശിഷ്ടങ്ങൾ പച്ചക്കറി കർഷകർക്കും ഉപയോഗിക്കാം.
സംഘടനകൾക്കും പഞ്ചായത്ത് അധികൃതർക്കുമെല്ലാം അനുകരിക്കാവുന്ന മാതൃകയാണിതെന്നു സിദ്ദീഖ് പറയുന്നു. ഇത്തരമൊരു പ്ലാന്റ് പഞ്ചായത്ത് മുൻകയ്യെടുത്തു സ്ഥാപിച്ചാൽ സമീപത്തുള്ള കോഴിക്കടക്കാർക്കു തങ്ങളുടെ കടകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ അവിടെയെത്തിച്ചു പ്ലാന്റിൽ ഇടാൻ കഴിയും. ഉൽപാദിപ്പിക്കുന്ന ഗ്യാസ് സമീപത്തെ ആവശ്യക്കാർക്കു വിൽക്കുകയും ചെയ്യാം
ഐആർടിസിയുടെയും നിർമിതി കേന്ദ്രയുടെയും നേതൃത്വത്തിൽ തിരുത്തിയാട് നിർമിതി കേന്ദ്ര ഓഫിസിനു സമീപം നടക്കുന്ന ബയോഗ്യാസ് പ്ലാന്റ് നിർമാണ പരിശീലനം.
ജൈവമാലിന്യ സംസ്കരണത്തിനായി ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളുടെ ഉപയോഗം വ്യാപകമാകുന്നു. ശാസ്ത്ര സാങ്കേതിക പരിഷതിന്റെ സാങ്കേതിക വിഭാഗമായ ഐആർടിസി (ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ) നിർമിച്ചുനൽകുന്ന പ്ലാന്റുകൾ കോഴിക്കോട്ടുൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 15,000 എണ്ണമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ജൈവമാലിന്യം മികച്ച രീതിയിൽ സംസ്കരിക്കുന്നതിനൊപ്പം പാചകവാതകവും വളവും ലഭിക്കുമെന്നതാണ് ബയോഗ്യാസ് പ്ലാന്റിന്റെ നേട്ടം. ഐആർടിസിയുടെ പ്ലാന്റ് വീട്ടിൽ സ്ഥാപിക്കാൻ 1.5 മീറ്റർ നീളവും അത്രയും തന്നെ വീതിയുമുള്ള സ്ഥലം മതി. ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാനും പ്രയാസമില്ല.
500 ലീറ്ററിന്റെ ബയോഗ്യാസ് ടാങ്കിൽ ഒരുദിവസം മൂന്നു കിലോ ജൈവമാലിന്യം നിക്ഷേപിച്ചാൽ ഒരു മണിക്കൂർ നേരം ഒരു ബർണർ കത്തിക്കാനുള്ള ഗ്യാസ് ലഭിക്കും. 1000 ലീറ്ററിന്റേതാണെങ്കിൽ ആറുകിലോ മാലിന്യം നൽകിയാൽ രണ്ടുമണിക്കൂർ നേരം ബർണർ കത്തിക്കാം. എത്രകിലോ മാലിന്യമാണോ അത്രയും ലീറ്റർ വെള്ളവുമൊഴിക്കണം. കഞ്ഞിവെള്ളമോ അരിയും മറ്റും കഴുകിയ വെള്ളമോ ശുദ്ധജലമോ ഉപയോഗിക്കാം. പുതുതായി ഉപയോഗിച്ചുതുടങ്ങുന്ന ടാങ്കിൽ ആദ്യമായി ആറുകൊട്ട പുതിയ ചാണകം ഇട്ടുനൽകണം. ഒരാഴ്ചയ്ക്കുശേഷം മാലിന്യം ഇടാം.
ഓക്സിജൻ ആവശ്യമില്ലാത്ത അനെയ്റോബിക് ബാക്ടീരിയയുടെ പ്രവർത്തനമാണ് ടാങ്കിൽ നടക്കുന്നത്. ടാങ്ക് നിറയുന്നതോടെ ബയോഗ്യാസ് ലഭിച്ചുതുടങ്ങും. ഫൈബർ ഗ്ലാസിൽ നിർമിച്ച ടാങ്ക്, പൈപ്പുകൾ, സ്റ്റവ്, ബർണർ എന്നിവയാണ് ഐആർടിസി നൽകുന്നത്. ഇവയെല്ലാം സ്ഥാപിക്കുന്നതടക്കം 10,500 രൂപയാണ് ഒരു പ്ലാന്റ് സജ്ജീകരിക്കുന്നതിന് ഐആർടിസിക്കു നൽകേണ്ടത്. 1000 ലീറ്ററിന്റെ ടാങ്കിന് 14,500 രൂപയാകും. പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതു സംബന്ധിച്ച സഹായവും ഐആർടിസി നൽകും. ജൈവമാലിന്യം മാത്രമാണ് ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കേണ്ടത്. നാരങ്ങപോലെ അധികം പുളിയുള്ള പദാർഥങ്ങളും ഒഴിവാക്കണം.
∙പരിശീലനം
കോർപറേഷനെയും വിവിധ പഞ്ചായത്തുകളെയും പ്രതിനിധീകരിച്ചെത്തിയ 14 പേർക്ക് ബയോഗ്യാസ് ടാങ്കുകളുടെ നിർമാണത്തിനുള്ള പരിശീലനം നൽകിവരികയാണ്. ഐആർടിസിയുടെ നേതൃത്വത്തിലുള്ള പരിശീലനത്തിന്റെ സാമ്പത്തിക സഹായം നിർമിതി കേന്ദ്രയാണ്. അഴകൊടി നിർമിതി കേന്ദ്ര ഓഫിസിനുസമീപം നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ദിവസം 300 രൂപ സ്റ്റൈപൻഡ് നൽകുന്നുണ്ട്. ഐആർടിസി സോളിഡ് വെയ്സ്റ്റ് മാനേജ്മെന്റ് ഡിവിഷൻ പ്രോജക്ട് കോഓർഡിനേറ്റർ സി.വി. സുധീന്ദ്രനാണ് നേതൃത്വം. എസ്. മനോജാണ് ഇൻസ്ട്രക്ടർ. പരിശീലനം ലഭിച്ചവരുടെ സേവനം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമുണ്ടെങ്കിൽ ഇനിയും ആളുകൾക്ക് പരിശീലനം നൽകും. ടാങ്ക് സ്ഥാപിക്കാൻ വിളിക്കുക: ഐആർടിസി: 0491 2832324, 2832663, നിർമിതി കേന്ദ്ര: 0495 2772394
∙പരിഹാരം
നഗരത്തിൽ ഗാർഹിക ബയോഗ്യാസ് പ്ലാന്റുകൾ വ്യാപകമായാൽ ഞെളിയൻപറമ്പിലെ കേന്ദ്രീകൃത മാലിന്യ പ്ലാന്റിലെ ഇന്നത്തെ ദുരവസ്ഥയ്ക്കു ശമനമുണ്ടാകും. നിലവിൽ വീടുകളിൽനിന്ന് ശുചീകരണ ജീവനക്കാർ ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ചവയല്ല എന്നതാണ് മുഖ്യപ്രശ്നം. ഇതിനാൽ പ്ലാന്റിലെത്തിക്കുന്ന ദുർഗന്ധം വമിക്കുന്ന മാലിന്യത്തിൽനിന്ന് പ്ലാസ്റ്റിക്കും ഗ്ലാസുമെല്ലാം വേർതിരിക്കേണ്ടിവരികയാണ്.ഇത് ഒരു തൊഴിലാളിതന്നെ ചെയ്യേണ്ടിയും വരുന്നു. ഇതിനുള്ള പരിഹാരമാണ് ഓരോവീട്ടിലും മാലിന്യം തരംതിരിച്ച് ജൈവമാലിന്യം ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കുകയെന്നത്. ഒരാൾ ഉൽപാദിപ്പിക്കുന്ന മാലിന്യം മറ്റൊരാൾ കൈകാര്യം ചെയ്യേണ്ടിവരിക എന്ന സാംസ്കാരിക പ്രശ്നത്തിനുമുള്ള മറുപടിയാണിതെന്ന് പ്രോജക്ട് കോഓർഡിനേറ്റർ സി.വി. സുധീന്ദ്രൻ പറയുന്നു.
ആനന്ദൻ ദിവാകരൻ
പാരിസിലെ സെയിൻ നദി കണ്ടപ്പോൾ ആനന്ദൻ ദിവാകരന് ഓർമ വന്നത് കൊല്ലം തോടാണ്. വൃത്താകൃതിയിലുള്ള പാരിസ് നഗരത്തെ രണ്ടായി പകുത്തുകൊണ്ടാണ് സെയിനിന്റെ ഒഴുക്ക്. പക്ഷേ നമ്മുടെ വഴിയിറമ്പു പോലെയായിരുന്നില്ല പാരിസ് തെരുവുകൾ. പൊട്ടിപ്പൊളിഞ്ഞ റോഡുകളും പ്ലാസ്റ്റിക് കവറിൽ മൂടിയ മാലിന്യവുമില്ല. വീടിന്റെ അകം പോലെ വൃത്തിയും വെടിപ്പുമുള്ള വീഥികൾ. 1600ൽ പുനർനിർമിച്ച പാരിസ് നഗരം എത്രയോ പതിറ്റാണ്ടുകളായി ഇങ്ങനെയാണ്.
വീടുകളിൽ നിന്നു പ്ലാസ്റ്റിക് കവറുകളിലാക്കി വഴിയരികിൽ തള്ളുന്ന മാലിന്യങ്ങൾ ചീഞ്ഞഴുകുന്ന നാടിന്റെ ദുർഗന്ധമാണ് ആനന്ദന്റെ മനസ്സിൽ തെളിഞ്ഞത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പിഎസ്എൽവിയുടെയും ജിഎസ്എൽവിയുടെയും അസോഷ്യേറ്റ് പ്രോജക്ട് ഡയറക്ടറായിരുന്ന ആനന്ദൻ അന്നൊരു തീരുമാനമെടുത്തു. തന്റെ വീട്ടിൽ നിന്ന് ഒരു മാലിന്യവും ഇനി വഴിവക്കിൽ ഇടംപിടിക്കില്ല. ആനന്ദൻ മാലിന്യപ്രശ്നം എങ്ങനെ കൈകാര്യം ചെയ്തു? അതിന് ഉത്തരമാണ് ആനന്ദൻ ദാമോദരന്റെ വീടായ അയത്തിൽ ശാന്തി നഗർ കൈലാസ്.
ആനന്ദന്റെ വീട്ടിൽ മാലിന്യ നിർമാർജനത്തിനു മൂന്നു മാതൃകകളാണുള്ളത്.
പേരു കേട്ടു ഞെട്ടേണ്ട. സംഗതി സിംപിൾ. എല്ലാം നമ്മുടെ നാടൻരീതികൾ. അത് എങ്ങനെയെന്നു നോക്കാം.
ഇവയ്ക്കെല്ലാം കൂടി എത്ര സ്ഥലം വേണമെന്ന് സംശയിക്കേണ്ട. പത്തു ചതുരശ്ര അടി സ്ഥലം പോലും വേണ്ട. അടുക്കളയോട് ചേർന്ന് ഇവയെല്ലാം നിർമിക്കാം.
ആനന്ദന്റെ വീട്ടിൽ മാത്രമല്ല. മക്കളുടെയും സഹോദരങ്ങളുടെയും പരിചയക്കാരുടെയും വീടുകളിലും പിന്നെ തിരുവനന്തപുരത്തു ചില ഫ്ലാറ്റുകളിലും വർഷങ്ങൾക്കു മുൻപേ ഇതു നടപ്പാക്കി. ശുചിത്വ മിഷനു പദ്ധതികൾ സമർപ്പിച്ചു. കോർപറേഷൻ അധികൃതർ നേരിൽ കണ്ടു മനസ്സിലാക്കി. എല്ലാവരും കയ്യടിച്ചും കൈകൊടുത്തും അഭിനന്ദിച്ചു. പക്ഷേ, വലിയ പദ്ധതികളോടാണ് അവർക്കെല്ലാം താൽപര്യം. അല്ല, ഇതിനെല്ലാം അധികൃതരുടെ നടപടികളും സബ്സിഡിയും കാത്തിരിക്കുന്നതെന്തിനാണ്? വീട്ടിൽ ശുചിമുറി പണിയുന്നതിന്റെ നാലിലൊന്നു തുക പോലും വേണ്ട. വീടു പോലെ പൊതു ഇടവും നമ്മുടേതാണ്. അതു മലിനമാക്കാതിരിക്കേണ്ടതു നമ്മുടെ കടമയാണ്. മറ്റുള്ളവർക്കു നേരെ വിരൽ ചൂണ്ടുന്നതിനു മുൻപേ നമ്മിലേക്കു നോക്കുക. വീടുപോലെ പരിസരവും നിരത്തുകളും കാത്തുസൂക്ഷിക്കാം.
അന്തരീക്ഷ മലിനീകരണമില്ലാതെ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചുകളയാൻ ഒരുക്കിയ സാങ്കേതിക വിദ്യയുടെ പ്രവർത്തനത്തെക്കുറിച്ച് അഞ്ചേരി സ്വദേശി സുഭാഷ്ചന്ദ്രബോസ് വിശദീകരിക്കുന്നു.
തദ്ദേശ സ്ഥാപനങ്ങൾക്ക് ഏറെ തലവേദനയുണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം അന്തരീക്ഷ മലിനീകരണമില്ലാതെ ഉരുക്കുന്ന സാങ്കേതിക വിദ്യയുമായി ഇലക്ട്രീഷ്യൻ രംഗത്ത്. തൃശൂർ കോർപറേഷൻ അധികൃതർ ഈ സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ഒല്ലൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ ഓട്ടോ ഇലക്ട്രിക്കൽ കട നടത്തുന്ന അഞ്ചേരി സ്വദേശി സുഭാഷ് ചന്ദ്രബോസാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
പ്ലാസ്റ്റിക് ഉരുക്കി ബാഷ്പീകരിച്ച് ദ്രാവക ഇന്ധനമാക്കി മാറ്റുകയാണ് ഈ പ്രക്രിയയിലൂടെ ചെയ്യുന്നത്. ഇതിനിടയിലുണ്ടാകുന്ന ഡയോക്സിൻ വാതകം വെള്ളത്തിൽ ലയിപ്പിക്കുകയാണിവിടെ ചെയ്യുന്നത്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കാക്കനാട്ടെ രണ്ട് ഏജൻസികൾ ഈ പ്രക്രിയയിൽ അന്തരീക്ഷ മലിനീകരണം നടക്കുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
വേസ്റ്റ് പ്ലാസ്റ്റിക് ഓയിൽ മെഷീൻ എന്നാണ് ഈ സാങ്കേതിക വിദ്യയ്ക്ക് ബോസ് പേരിട്ടിരിക്കുന്നത്. അവസാനം ലഭിക്കുന്ന ഈ ദ്രാവക ഇന്ധനം വീണ്ടും പ്ലാസ്റ്റിക് മാലിന്യം കത്തിക്കാൻ ഉപയോഗിക്കാം. 400 ഡിഗ്രി ചൂടിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച് ഇല്ലാതാക്കാനുള്ള ഈ സാങ്കേതിക വിദ്യ രൂപപ്പെടുത്താൻ 10 ലക്ഷം രൂപയാണ് ചെലവ്. തദ്ദേശം സ്ഥാപനങ്ങൾക്ക് ഒറ്റ തവണ പണം മുടക്കിയാൽ കാലങ്ങളോളം പ്ലാസ്റ്റിക് മാലിന്യം എന്ന ദുരന്തത്തെ നേരിടാം. തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ സാങ്കേതിക വിദ്യ സൗജന്യമായി കൈമാറാനും ബോസ് തയാർ. ഫോൺ: 9846592223.
കടപ്പാട്- മനോരമ ഓണ്‍ലൈന്‍.കോം
അവസാനം പരിഷ്കരിച്ചത് : 4/11/2020
അക്വാപോണിക്സ് കൃഷിരീതിയെ സംബന്ധിക്കുന്ന വിവരങ്ങൾ
വാഴ, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങള്, അവയുടെ ഫലങ്...
കൂടുതല് വിവരങ്ങള്
കൂടുതല് വിവരങ്ങള്