অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഉദ്യാന പരിചരണം

വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകാം

പുതുക്കിയ വിള ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ മുഴുവൻ കർഷകരെയും അംഗങ്ങളാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന കൃഷി വകുപ്പ് പദ്ധതി തയാറാക്കി.

ഇതിന്റെ ഭാഗമായി എല്ലാ കൃഷിഭവനുകളിലും ജൂലൈ ഒന്നിനു വിള ഇൻഷുറൻസ് ദിനാചരണം നടത്തും.

കൃഷി വകുപ്പ് നടപ്പാക്കുന്ന എല്ലാ പദ്ധതികൾക്കും ആനുകൂല്യം ലഭിക്കുന്നതിന് കർഷകർ നിർബന്ധമായും വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിരിക്കണം.

വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ, കാട്ടുതീ, വന്യജീവി ആക്രമണം എന്നിവ കൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങൾ വിള ഇൻഷുറൻസിന്റെ പരിഗണനയിൽ വരും.

വിള ഇൻഷുറൻസ് ഇങ്ങനെ:

കായ്‌ഫലം നൽകുന്ന തെങ്ങൊന്നിന് ഒരു വർഷത്തേക്ക് രണ്ടു രൂപയാണ് പ്രീമിയം. നഷ്ട പരിഹാരത്തോത് 2000 രൂപയാണ്. കറയെടുക്കുന്ന റബർമരത്തിന് മൂന്നു രൂപയാണ് ഒരു വർഷത്തെ പ്രീമിയം.

റബർമരം പൂർണമായും നശിച്ചാൽ 1000 രൂപ കർഷകന് നഷ്ടപരിഹാരമായി ലഭിക്കും. നട്ടു കഴിഞ്ഞാൽ അഞ്ചു മാസത്തിനുള്ളിൽ വാഴ ഇൻഷുർ ചെയ്യണം.

വാഴ ഒന്നിന് മൂന്നു രൂപയാണ് പ്രീമിയം.

കുലച്ച ശേഷമാണ് നഷ്ടപ്പെടുന്നതെങ്കിൽ നേന്ത്രനും കപ്പവാഴയ്ക്കും 300 രൂപയും ഞാലിപ്പൂവന് 200 രൂപയും ലഭിക്കും.

മറ്റിനങ്ങൾക്ക് 75 രൂപയും ലഭിക്കും. കുലയ്ക്കാത്ത വാഴയ്ക്കും നഷ്ട പരിഹാരമുണ്ട്. 25 സെന്റ് സ്ഥലത്തെ നെൽകൃഷിക്ക് 25 രൂപ മാത്രമാണ് പ്രീമിയം.

നട്ട് 15 ദിവസം കഴിഞ്ഞ് 45 ദിവസത്തിനുള്ളിൽ ഇൻഷുർ ചെയ്യണം. നട്ട് ഒന്നര മാസത്തിനുള്ളിലാണ് നഷ്ടം സംഭവിക്കുന്നതെങ്കിൽ 25 സെന്റിന് 1500 രൂപയും, 45 ദിവസത്തിന് ശേഷമാണെങ്കിൽ 3500 രൂപയും നഷ്ടപരിഹാരം നൽകും.

രണ്ടാഴ്ചയ്ക്കുള്ളിൽ അപേക്ഷിക്കണം

ഓരോ വിളയ്ക്കും വർധിച്ച തോതിലുള്ള ആനുകൂല്യമാണ് വിള ഇൻഷുറൻസിലൂടെ ലഭിക്കുക.

വിളകൾക്ക് നഷ്ടം സംഭവിച്ചാൽ രണ്ടാഴ്‌ചയ്ക്കകം നിർദിഷ്ട ഫോമിൽ അപേക്ഷിക്കണം. പൂർണനാശത്തിനാണ് നഷ്ടപരിഹാരം നൽകുക.

കൃഷിഭവനിലാണ് വിള ഇൻഷുറൻസ് ചെയ്യുന്നതിനുള്ള അപേക്ഷ നൽകേണ്ടത്.

നഷ്ടപരിഹാരം: തുക പരിഷ്കരിച്ചു

വിള ഇൻഷുറൻസ് പദ്ധതി ആരംഭിച്ചിട്ട് 21 വർഷം കഴിഞ്ഞെങ്കിലും കർഷകർക്ക് നൽകുന്ന നഷ്ടപരിഹാര തുക തുച്ഛമായിരുന്നു. എന്നാൽ സംസ്ഥാനത്ത് 1995 മുതൽ നിലവിലുണ്ടായിരുന്ന സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി 21 വർഷങ്ങൾക്ക് ശേഷം നഷ്ടപരിഹാരത്തുക വിവിധ സൂചികകളെ അടിസ്ഥാനമാക്കി ആനുപാതികമായി ഉയർത്തിയും, പ്രീമിയം തുക 1995 മുതൽ നിലവിൽ ഉണ്ടായിരുന്നതിൽനിന്ന് 50 ശതമാനം മാത്രം ഉയർത്തിക്കൊണ്ടും സംസ്ഥാനത്തെ പ്രധാനപ്പെട്ട മുഴുവൻ വിളകളെയും ഉൾപ്പെടുത്തി വിള ഇൻഷുറൻസ് പദ്ധതി ഇക്കഴിഞ്ഞ മാർച്ച് മാസം സർക്കാർ പുനരാവിഷ്കരിച്ച് ഉത്തരവായിട്ടുണ്ട്. പുനരാവിഷ്കരിച്ച വിള ഇൻഷുറൻസ് പദ്ധതി പ്രകാരം നഷ്ടപരിഹാരത്തുകയിൽ ഇരട്ടിമുതൽ പത്തിരട്ടിവരെയുള്ള വർധനയാണ് വിവിധ വിളകൾക്ക് ഉണ്ടായിട്ടുള്ളത്. പ്രീമിയം നിരക്ക് സംസ്ഥാനത്തെ പ്രധാനപ്പെട്ട വിളകളായ നെല്ല്, പച്ചക്കറി, തെങ്ങ് എന്നിവയുടെ കാര്യത്തിൽ 1995ൽ നിലവിലുണ്ടായിരുന്ന അതേ നിരക്ക് നിലനിർത്തുകയും ചെയ്‌തിട്ടുണ്ട്.

പൂന്തോട്ടത്തിൽ ഈ മാസം: റോസിനു കാലിവളം

നിലത്തു വളരുന്ന റോസിന് ചുവട്ടിൽനിന്ന് 25 സെ.മീ. അകലെ വൃത്താകൃതിയിൽ ചാലെടുത്ത് വളം ചേർക്കാം. ഒരു ചുവടിന് അര കിലോ വീതം കാലിവളം അല്ലെങ്കിൽ കമ്പോസ്റ്റ്. ഒപ്പം യൂറിയ – 220 ഗ്രാം, സൂപ്പർ ഫോസ്ഫേറ്റ് – 300 ഗ്രാം, എല്ലുപൊടി – 250 ഗ്രാം, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് – 250 ഗ്രാം എന്നീ തോതിൽ തയാറാക്കിയ വളക്കൂട്ടിന്റെ 30 ഗ്രാം മൂന്നാഴ്ച ഇടവിട്ട് രണ്ടു തവണ ചേർക്കാം. ചട്ടിയിൽ വളരുന്ന റോസിനും ഇതേ തോതിൽ വളം ചേർക്കാം.

ആന്തൂറിയം

റീപോട്ടിങ് നടത്താം. ചുവന്ന മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ തുല്യയളവിൽ ചേർത്തുണ്ടാക്കുന്ന പോട്ടിങ് മിശ്രിതമാണ് മെച്ചം. രണ്ടാഴ്ച കഴിഞ്ഞ് വളം ചേർക്കാം. എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, പച്ചച്ചാണക സ്ലറി, കടലപ്പിണ്ണാക്ക് അഞ്ചു ദിവസം കുതിർത്തു കിട്ടുന്ന തെളി എന്നിവ നല്ല ജൈവവളങ്ങൾ. 10 ദിവസം ഇടവിട്ട് 19–19–19 വളം 10 ഗ്രാം വീതം ഓരോ ചുവടിനും ചേർക്കാം.

ഓർക്കിഡ്

നിലത്തു വളരുന്ന ഓർക്കിഡുകൾ ജൈവവളം ഇഷ്ടപ്പെടുന്നു. പച്ചച്ചാണകം, കടലപ്പിണ്ണാക്ക് എന്നിവ ഇവയ്ക്കു നന്ന്. ഒരു കിലോ പച്ചച്ചാണകം അഞ്ചു ലീറ്റർ വെള്ളത്തിൽ കലക്കി ഒരു ച.മീറ്റർ സ്ഥലത്ത് ഒഴിക്കാം. കരുത്ത് കുറവാണെങ്കിൽ 19–19–19 വളം നേരിയ അളവിൽ വെള്ളത്തിൽ കലക്കി ഒഴിക്കുക. ചട്ടികളിൽ വളരുന്നവയ്ക്ക് പച്ചച്ചാണകസ്ലറി അരിച്ചെടുത്ത് തളിക്കാം. ഇതു ബാക്ടീരിയകളെ നിയന്ത്രിക്കും. ചെറിയ അളവിൽ രാസവളലായനിയും തളിക്കാം. കായികവളർച്ചയുടെ കാലത്ത് 19–19–19 വളം 10 ഗ്രാം, യൂറിയ 7.5 ഗ്രാം എന്നിവ കലർത്തിയതിൽനിന്ന് മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ആഴ്ചയിൽ രണ്ടു തവണ തളിക്കാം. പുഷ്പിക്കുമ്പോള്‍ 19–19–19 വളം 10 ഗ്രാം, സൂപ്പർ ഫോസ്ഫേറ്റ് 10 ഗ്രാം, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് മൂന്നു ഗ്രാം എന്നിവ കലർത്തിയ മിശ്രിതത്തിൽനിന്ന് മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ആഴ്ചയിൽ രണ്ടു തവണ തളിക്കുക.

ഉൾക്കണ്ണിലെ ഉദ്യാനം

വേനലവധിക്ക് അന്ധവിദ്യാലയം അടച്ചു. ഹോസ്റ്റലിലെ കൂട്ടുകാരെയെല്ലാം വീട്ടുകാർ വന്നു കൂട്ടിക്കൊണ്ടു പോയിരിക്കുന്നു. നേരമേറെ വൈകിയിട്ടും മുഹമ്മദിന്റെ ഉപ്പ മാത്രം എത്തിയിട്ടില്ല. ഉപ്പയെക്കാത്ത് കൺമുന്നിലെ ഇരുട്ടിൽത്തറഞ്ഞു നിൽക്കുകയാണ് മുഹമ്മദ്. സ്കൂൾ മുറ്റത്തെ പൂന്തോട്ടത്തിൽനിന്ന് ഒരു കിളിക്കുഞ്ഞിന്റെ നേർത്ത കരച്ചിൽ. മരച്ചില്ലയിലെ കൂട്ടിൽനിന്ന് താഴെ വീണുപോയ കുഞ്ഞിക്കിളിയുടെ പേടിച്ചരണ്ടുള്ള കരച്ചിലാണതെന്ന് മുഹമ്മദ് തിരിച്ചറിഞ്ഞു.

ചെവി വട്ടംപിടിച്ച് കിളിയൊച്ച കേൾക്കുന്ന ദിക്കു നിർണയിച്ച് തപ്പിത്തടഞ്ഞ് അവൻ അവിടെയെത്തി. കരിയിലകൾക്കിടയില്‍ കൈകൊണ്ടു പരതി തൂവലുകൾ മുളയ്ക്കാത്ത കിളിക്കുഞ്ഞിനെ കയ്യിലെടുത്ത് പോക്കറ്റിൽ സുരക്ഷിതമായി വച്ചു. പിന്നെ, കൂട്ടിലെ കൂടെപ്പിറപ്പുകളായ കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുന്ന മരം തിരിച്ചറിഞ്ഞ് അതിൽ ക്ലേശിച്ചു കയറി, ചില്ലകളിലൂടെ നിരങ്ങി നീങ്ങി കിളിക്കുഞ്ഞിനെ അമ്മക്കൂട്ടിലെത്തിക്കുമ്പോൾ മുഹമ്മദിന്റെ മുഖത്ത് പൂർണചന്ദ്രപ്രഭ.

ഇറാൻ ചലച്ചിത്രകാരൻ മജീദ് മജീദിയുടെ ‘കളർ ഓഫ് പാരഡൈസ്’ എന്ന ചിത്രം കണ്ടിറങ്ങുന്നവരുടെ ഹൃദയത്തിൽ ആജീവനാന്തം അവശേഷിക്കും ഈ അന്ധബാലന്റെ ജീവിതം. കാഴ്ചയുള്ളവർ പ്രപഞ്ചത്തെ അലസമായി കണ്ടിട്ടേയുള്ളൂ, തീവ്രമായി അനുഭവിച്ചിട്ടില്ല എന്ന യാഥാർഥ്യവും, കാഴ്ചയുടെ ഗർവിൽ നിൽക്കുമ്പോൾ ദുർബലമായ കരച്ചിലുകൾക്ക് കാതുകൊടുത്തിട്ടില്ല എന്ന സത്യവും കുറ്റബോധത്തോടെ മനസ്സിൽ തെളിയും, കണ്ണുകൊണ്ടു മാത്രം അറിയുന്ന ലോകം അപൂർണമത്രേ, തൊട്ടും മണത്തും രുചിച്ചും അറിയേണ്ട സത്യങ്ങൾ എത്രയെത്ര!

കോഴിക്കോട് തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സർവകലാശാല കാമ്പസിൽ ബോട്ടണി വിഭാഗം ഒരുക്കിയിട്ടുള്ള അന്ധര്‍ക്കുള്ള പൂന്തോട്ടം പകരുന്ന അനുഭവവും ഇതുതന്നെ. കാഴ്ചയില്ലാത്തവർക്ക് പ്രകൃതിയെ അടുത്തറിയാൻ അവസരം നൽകുന്നു ഈ പൂന്തോട്ടം. കാഴ്ചയുള്ളവർക്കാകട്ടെ, ഇത്രകാലവും കണ്മുന്നിൽ കണ്ടതെല്ലാം അർദ്ധസത്യം മാത്രമായിരുന്നെന്ന തിരിച്ചറിവിനും.

.കാഴ്ചയില്ലാത്തവർക്ക് കേട്ടും തൊട്ടും മണത്തുമെല്ലാം പ്രകൃതിയെ അറിയാൻ ഒരുക്കിയ ഈ ‘ടച്ച് ആൻഡ് ഫീൽ ഗാർഡനു’ സമാനമായി ഇന്ത്യയിൽ മറ്റൊന്നുള്ളത് ഉത്തർപ്രദേശിലെ ലക്നൗ നാഷനൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ്. വിസ്തൃതിയിലും സാങ്കേതികസൗകര്യങ്ങളിലും അതിനേക്കാൾ ഏറെ മുന്നിലാണ് സർവകലാശാല ബോട്ടണി വിഭാഗത്തിന്റെ ബൊട്ടാണിക്കൽ ഗാർഡന്റെ ഭാഗമായ ‘ടച്ച് ആൻഡ് ഫീൽ’ ഗാർഡൻ.

അകംകാഴ്ചകൾ

‘‘ചുറ്റുമുള്ള നിറങ്ങളത്രയും നഷ്ടമാകുന്നു എന്നതല്ല കാഴ്ചയില്ലാത്തവരുടെ പ്രശ്നം. ലോകത്തെക്കുറിച്ചുള്ള അറിവുകളും അന്യമാകുന്നുവെന്നതാണ്. എന്നാലത് ഒരു പരിധിയോളം പരിഹരിക്കാൻ കഴിയുന്നതുമാണ്. കണ്ടു മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾ തൊട്ടും മണത്തും രുചിച്ചും കേട്ടുമെല്ലാം ഉൾക്കൊള്ളാനാവും. അതിനുള്ള പരിശീലനവും അവസരവും പക്ഷേ കാഴ്ചയില്ലാത്തവർക്കു ലഭിക്കണം. ഇക്കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയുമൊക്കെ ഏറെ മുന്നിലാണ്. ശാരീരിക വെല്ലുവിളികൾ നേരിടുന്ന സഹജീവികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനായി ഈ രാജ്യങ്ങളിലെ ജനങ്ങളും ഭരണകൂടങ്ങളും വലിയ ജാഗ്രത പുലർത്തുന്നു. ഉദ്യാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള പഠനരീതികളും ഹോര്‍ട്ടികൾച്ചർ തെറപ്പി പോലുള്ള ചികിൽസാമാർഗങ്ങളും അവിടങ്ങളിൽ കാര്യമായി മുന്നേറുന്നു’’, ടച്ച് ആൻഡ് ഫീൽ പൂന്തോട്ടം ഒരുക്കാൻ മുന്നിട്ടിറങ്ങിയ ബോട്ടണി വിഭാഗം പ്രഫസർ ഡോ.എം. സാബു പറയുന്നു.

സാധാരണ ഉദ്യാനം ഒരുക്കുന്നതുപോലെ ലാഘവത്തോടെ ചെയ്യേണ്ടതല്ല കാഴ്ചയില്ലാത്തവർക്കുള്ള ഉദ്യാനത്തിന്റെ നിർമാണം. ചെടികളുടെ തിരഞ്ഞെടുപ്പ്, നടപ്പാത നിർമാണം, മറ്റു സൗകര്യങ്ങളൊരുക്കൽ എന്നിവയിലെല്ലാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ രാജ്യാന്തര മാനദണ്ഡങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഡോ. സാബു.

അറുപത്തഞ്ചിനം സുഗന്ധസസ്യങ്ങളാണ് ചട്ടികളിൽ ക്രമീകരിച്ചിരിക്കുന്നത്. ഏറെയും മലയാളികൾക്ക് പരിചിതമായ ഔഷധസസ്യങ്ങൾ. ഓരോ ചെടിയുടെയും ചുവട്ടിൽ ബ്രെയ്‌ലി ലിപിയിൽ ചെടിയുടെ സസ്യനാമം, സസ്യകുടുംബം, മലയാളത്തിലുള്ള പ്രാദേശികനാമം എന്നിവ രേഖപ്പെടുത്തിയ നെയിം പ്ലെയ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നു. പേനയുടെ ആകൃതിയിലുള്ള സോണിക് ലേബലര്‍ എന്ന ഉപകരണം നെയിം പ്ലെയ്റ്റിൽ മുട്ടിച്ചാൽ ഉപകരണത്തിൽ റെക്കോഡ് ചെയ്തിരിക്കുന്ന, ചെടിയെ സംബന്ധിച്ച വിശദമായ ഓഡിയോ വിവരണം കേൾക്കുകയും ചെയ്യാം.

ടച്ച് ആൻഡ് ഫീൽ പൂന്തോട്ടത്തിൽ പരിപാലിക്കുന്ന എല്ലാ ചെടികളുടെയും ഇല, തണ്ട്, പൂവ്, കായ് എന്നിവയിൽ ഏതിനെങ്കിലുമൊക്കെ സവിശേഷമായ മണവും രുചിയുമുള്ളവയാവണം. കാഴ്ചയില്ലാത്തവർക്ക് ഓരോന്നിനെയും മണത്തും രുചിച്ചും ഓർമയിൽ വേർതിരിച്ചു സൂക്ഷിക്കാം. തൊട്ടും രുചിച്ചും പരിചയിക്കാനുള്ളവ ആയതുകൊണ്ടുതന്നെ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നവയല്ല തിരഞ്ഞെടുത്ത ചെടികളെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഒന്നിനുപോലും രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കുന്നുമില്ല. ഇലകള്‍ നുള്ളി പരിചയപ്പെടുന്നതിനാൽ ചില ചെടികൾ താമസിയാതെ മുരടിച്ച് അനാകർഷകമാവും. ഇവയ്ക്ക് പകരം പുതിയവ വയ്ക്കുന്നതിനായി എല്ലാ ചെടികളുടെയും കൂടുതൽ എണ്ണം പൂന്തോട്ടത്തിനോട് ചേർന്ന് പരിപാലിക്കുന്നുമുണ്ട്.

തൊട്ടടുത്തുനിന്ന് ചെടികളെ പരിചയപ്പെടാനും മണക്കാനുമുള്ള സൗകര്യത്തിനായി അൽപം ഉയരത്തിൽ തറകൾ കെട്ടി അതിലാണ് ചട്ടികൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ തറയിലും ഏഴിനം ചെടികൾ. ഒന്നിൽനിന്ന് അടുത്ത തറയിലേക്കു നടക്കുമ്പോൾ വഴിയിലെ തിരിവുകളും അതിരുകളും കാഴ്ചയില്ലാത്തവര്‍ക്ക് തിരിച്ചറിയണമല്ലോ. വ്യത്യസ്തമായ പ്രതല അനുഭവങ്ങൾ നൽകുന്ന ടൈലുകൾ നടപ്പാതയിൽ നിരത്തി ഇതു സാധ്യമാക്കിയിരിക്കുന്നു.

അന്ധവിദ്യാലയങ്ങളിൽനിന്നും മറ്റും സംഘംചേർന്ന് എത്തുന്ന കുട്ടികൾക്ക് വിശ്രമിക്കാനും ക്ലാസുകൾ സംഘടിപ്പിക്കാനുമായി ഉദ്യാനത്തിനുള്ളിൽ കെട്ടിട സൗകര്യവുമുണ്ട്. ഇവിടെ തേങ്ങയും അടയ്ക്കയും കാപ്പിക്കുരുവും മഞ്ചാടിക്കുരുവും കടുകും പയറും വെണ്ടയും ഉലുവയും പോലുള്ള ഒട്ടേറെ ഇനങ്ങളുടെ വിത്തുകളും കായ്കളും ക്രമീകരിച്ചിരിക്കുന്നതാണ് മറ്റൊരു കൗതുകം. ഓരോന്നും കയ്യിലെടുത്ത് തഴുകിയും മണത്തും പരിചയപ്പെടാം. നെയിം പ്ലെയ്റ്റിലെ ബ്രെയ്‌ലി ലിപിയിലൂടെയും സോണിക് ലേബലർ ഉപയോഗിച്ചും വിശദാംശങ്ങൾ അറിയുകയുമാവാം.

അന്ധവിദ്യാലയങ്ങളിൽനിന്നു മാത്രമല്ല കാഴ്ചയില്ലാത്തവരുടെ സംഘടനയായ ഫെ‍ഡറേഷൻ ഓഫ് ദ ബ്ലൈൻഡിലെ അംഗങ്ങൾ ഉൾപ്പെടെ കാഴ്ചയില്ലാത്ത ഒട്ടേറെപ്പേർ കുടുംബസമേതം ഈ പൂന്തോട്ടത്തിലെത്തി ഏറെ സമയം ചെലവിടുന്നു.

‘പലർക്കും ഈ ചെടികളൊക്കെ കേട്ടു മാത്രമേ പരിചയമുള്ളൂ. ഇതുവരെ ആരും അവരെ അടുത്തുകൊണ്ടുപോയി പരിചയപ്പെടുത്തിയിട്ടില്ല. ഇവിടെ വരുമ്പോൾ ഇത്രയും ചെടികളെ ഒരുമിച്ച് പരിചയപ്പെടാന്‍ കഴിയുന്നതിനാൽ പലരും രാവിലെ വന്നാൽ ഓരോന്നും തൊട്ടും രുചിച്ചും ഉച്ചതിരിയും മടങ്ങുമ്പോ’ഴെന്ന് ഡോ. സാബു. തങ്ങളുടെ സാഹചര്യത്തിന് അനുസൃതമായി നിര്‍മിച്ചിരിക്കുന്നതിനാൽ പൂന്തോട്ടത്തിലെത്തിയാൽ പിന്നെ അവർക്കു പരസഹായം ആവശ്യവുമില്ല.

അന്ധവിദ്യാലയങ്ങളിൽ നിന്നെത്തുന്ന കുട്ടികൾ ചെടികളെ തൊട്ടറിയുമ്പോൾ അനുഭവിക്കുന്ന ആഹ്ലാദം കണ്ടുനിൽക്കുന്നവരുടെ മനസ്സു നിറയ്ക്കുമെന്ന് പൂന്തോട്ടത്തിന്റെ നോട്ടക്കാരനായ വിനീഷ്. കുരുമുളകു കടിക്കുമ്പോള്‍ എരിവുകൊണ്ടു ചുളിയുന്ന നെറ്റികൾ, തുളസിയിനമായ സ്റ്റീവിയ രുചിക്കുമ്പോൾ മധുരംകൊണ്ടു വിടരുന്ന മുഖങ്ങൾ, അരൂതയുടെ അരുചി അറിഞ്ഞപ്പോൾ ‘അയ്യോ അബദ്ധം പറ്റിയല്ലോ’ എന്ന ചമ്മൽ... ആഫ്രിക്കൻ മല്ലിയും ബിരിയാണിച്ചെടിയും ചെറുനാരകവും കറിവേപ്പിലയുമെല്ലാം അവരുടെ മുഖങ്ങളിൽ സൃഷ്ടിക്കുന്ന ഭാവപ്രപഞ്ചം കണ്ടിരിക്കുമ്പോൾ അന്ധയായിരുന്ന വിഖ്യാത ചിന്തക ഹെലൻ കെല്ലറുടെ വാക്കുകൾ ഓര്‍മയിലെത്തും; ‘കാഴ്ചയിലല്ല, ഉൾക്കാഴ്ചയിലാണ് കാര്യം’.

കാഴ്ചയില്ലാത്തവർ മാത്രമല്ല കാഴ്ചയുള്ളവരും ഇവിടെ എത്തുന്നു. പനിക്കൂർക്കയും തിപ്പലിയും ഇഞ്ചിപ്പുല്ലുമെല്ലാം ഇത്രകാലവും കണ്മുന്നിലുണ്ടായിരുന്നിട്ടും ഇങ്ങനെയാണ് ഇവയുടെ ഗുണവും മണവുമെന്നറിഞ്ഞത് ഇപ്പോൾ മാത്രമെന്ന് അവരും മനസ്സിൽ പറയുന്നു.

ഫോൺ (ഡോ.എം. സാബു): 9447636333

ബാൽക്കണി ഗാർ‍ഡൻ

 

വീടിന്റെ പൂമുഖത്ത് ഭംഗിയുള്ള ഉദ്യാനം ആരാണ് ഇഷ്ടപ്പെടാത്തത്. വീട്ടിലേക്കു നടന്നു കയറുമ്പോൾ ചുറ്റും പൂച്ചെടികളും പുൽത്തകിടിയും അലങ്കാരവുമെല്ലാമുള്ള പൂന്തോട്ടം മനസ്സിനു കുളിർമയും സന്തോഷവും നല്‍കും. നഗരവാസികളിൽ പലർക്കും ഇത് എത്ര സുന്ദരമായ നടക്കാൻ പറ്റാത്ത സ്വപ്നം മാത്രമാണ്. വിശേഷിച്ചും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക്.

ഇനി നഗരവാസികള്‍ക്കും പൂന്തോട്ടം അന്യമല്ല. കാരണം നഗരത്തിലെ വീടുകളിലും ഫ്ലാറ്റുകളിലും ബാൽക്കണി, പൂന്തോട്ടത്തിനുള്ള സ്ഥലമായി മാറുകയാണ്. ഏതു വലുപ്പത്തിലും ആകൃതിയിലുമുള്ള ബാൽക്കണിയാണെങ്കിലും ഉള്ള സ്ഥലം ഉപയോഗപ്പെടുത്തി ഉദ്യാനം രൂപപ്പെടുത്താൻ കഴിയും.

ആകർഷകമായ അലങ്കാരച്ചട്ടികളിലും റാക്കുകളിലും നിലത്തും ഭിത്തിയിലും ഹാൻഡ് റെയിലിങ്ങിലുമായി പലതരം അലങ്കാരച്ചെട്ടികള്‍ നട്ട് ഇരിപ്പിടങ്ങളും ഒരുക്കി, ബാൽക്കണിയെ ഉദ്യാനമായി മാറ്റാം. വീട്ടുകാർക്കു രാപകൽ വ്യത്യാസമില്ലാതെ സമയം ചെലവഴിക്കാൻ പറ്റിയ ഇടമാണ് ഈ കുഞ്ഞൻ ഉദ്യാനം. ചെടികളെല്ലാം ചട്ടിയിലോ പ്ലാന്റർ ബോക്സുകളിലോ നടുന്നതുകൊണ്ട് ഉദ്യാനത്തിന്റെ രൂപഘടന ആവശ്യാനുസരണം മാറ്റി ഇടയ്ക്കിടെ പുതുമയുണ്ടാക്കാനും കഴിയും.

നിലത്തു തയാറാക്കുന്ന ഉദ്യാനത്തിൽനിന്നു വ്യത്യസ്തമായി കളച്ചെടികളുടെ ശല്യമില്ല, കീടബാധ താരതമ്യേന കുറവായിരിക്കും. നനയാകട്ടെ, ചെടികളുടെ ആവശ്യത്തിനു മാത്രം മതി. ഓരോയിനം ചെടിക്കും യോജിച്ച നടീൽമിശ്രിതം തയാറാക്കി പരിപാലിക്കാമെന്ന മെച്ചവുമുണ്ട്. ബാൽക്കണിയിൽ ചെടികൾ എണ്ണത്തിൽ കുറവായതുകൊണ്ടു കൂടുതല്‍ ശ്രദ്ധയും പരിപാലനവും നൽകാനാവും. നിലത്തു മണ്ണിൽ നട്ടാൽ വലിയ ചെടിയായോ കൂട്ടമായോ മാറുന്ന മുള, പന എന്നിവയെ ചട്ടിയിലെ പരിമിത സാഹചര്യത്തിൽ വളർച്ച നിയന്ത്രിച്ചുനിർത്തി കുറേനാൾ പരിപാലിക്കാൻ കഴിയും. വീടിനുള്ളിൽ ശുദ്ധവായു സുലഭമാക്കാനും ബാൽക്കണി ഗാർഡൻ ഉപകരിക്കും.

തയാറാക്കുന്ന വിധം

ഏതൊരു ഉദ്യാനവുംപോലെ വ്യക്തമായ ലേ ഔട്ട് ബാൽക്കണി ഗാർഡനും വേണം. ബാൽക്കണിയിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെയും കാറ്റിന്റെയും ലഭ്യതയനുസരിച്ചു വേണം ലേ ഔട്ടും ചെടികളും തീരുമാനിക്കാൻ. ഈ ഉദ്യാനത്തിൽ ചട്ടി, റാക്ക്, തൂക്കിയിടാൻ ഉപയോഗിക്കുന്ന വള്ളി ഉൾ‌പ്പെടെ എല്ലാ ഘടകങ്ങളിലും ആളുകളുടെ ശ്രദ്ധ ചെല്ലുമെന്നതിനാൽ ഇവയെല്ലാം സൂക്ഷ്മതയോടെ തിരഞ്ഞെടുക്കണം. ബാൽക്കണിയുടെ ഭിത്തികൾക്ക് ഇളം നിറമാണു യോജിച്ചത്. എങ്കിൽ മാത്രമേ ചട്ടിയും ചെടിയുമെല്ലാം കൂടുതൽ വ്യക്തമാകുകയുള്ളൂ. ചട്ടിയും റാക്കുമെല്ലാം തിളങ്ങുന്ന നിറങ്ങളുള്ളവയും ആകൃതികൊണ്ട് ആകർഷകവുമായിരിക്കണം.

നല്ല വളർച്ചയെത്തിയ ചെടികളാണു നടേണ്ടത്. നിത്യഹരിത സ്വഭാവമുള്ളവയാണ് ഇവിടേക്കു യോജിച്ചത്. നല്ല വലുപ്പമുള്ള ഇലകളോടുകൂടിയവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ചെടികൾ വയ്ക്കുന്ന സ്ഥാനം നിർണയിക്കാൻ ആ ഭാഗത്തു ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവു പരിഗണിക്കണം.

ശക്തമായി കാറ്റു വീശുന്ന ബാൽക്കണിയിൽ ഉയരമേറിയ ചട്ടികൾ വയ്ക്കുമ്പോൾ മറിഞ്ഞുവീഴാത്ത വിധത്തിൽ ഉറപ്പിക്കണം. ചെറിയ ചട്ടികളിലും മഗ്ഗിലുമായി ഏറെ ചെടികൾ നടുന്നതിനു പകരം വലിയ പ്ലാന്റർ ബോക്സിൽ കുറേയെണ്ണം ഒരുമിച്ചു വളർത്തുന്നതാണ് കൂടുതൽ ഭംഗി. ഒരേ അളവിൽ നനയും സൂര്യപ്രകാശവും ആവശ്യമുള്ളവ ഒരുമിച്ചു നടുക. ഭിത്തിയിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയോ അല്ലെങ്കിൽ പ്രത്യേകം തയാറാക്കിയ റാക്കുകളിലും ബ്രാക്കറ്റുകളിലും ചട്ടികൾ നിരത്തിയോ കൂടുതൽ ഭംഗി നൽകാം. ചട്ടിയിൽനിന്ന് ഊർന്നിറങ്ങി നിലത്തു വീഴുന്ന വെള്ളം വേഗത്തിൽ ഡ്രെയിനേജ് ദ്വാരത്തിലേക്ക് ഒഴുകിപ്പോകാൻ വേണ്ടത്ര ചെരിവ് തറയ്ക്ക് ഉണ്ടായിരിക്കണം. ഉദ്യാനത്തിന്റെ പ്രതീതി ലഭിക്കാൻ ചട്ടികൾ ഇല്ലാത്ത ഭാഗങ്ങളിൽ കൃത്രിമ പുൽത്തകിടി വിരിക്കുന്നതു നന്ന്.

ചട്ടികൾക്കൊപ്പം ഇഷ്ടപ്പെട്ട ശിൽപങ്ങളും വച്ച് ഉദ്യാനം കൂടുതൽ ആകർഷകമാക്കാം. ഭാഗിക തണലിൽ വളരുന്ന വള്ളിയിനങ്ങളായ മണിപ്ലാന്റ്, വാക്സ് പ്ലാന്റ് ഇവയെല്ലാം ഭിത്തിയിൽ പ്രത്യേകമായി തയാറാക്കിയ ചട്ടത്തിലോ ബ്രാക്കറ്റിലേക്കോ പടർത്തി കയറ്റാം. ചട്ടിയിൽ നട്ട ചെടിക്കു ചുറ്റും ചെറിയ പെബിൾ, മാർബിൾ ചിപ്പുകൾ ഉപയോഗിച്ചു മിശ്രിതം മറയ്ക്കാൻ പറ്റും.

ചട്ടിയിലെയും പ്ലാന്റർ ബോക്സിലെയും മിശ്രിതത്തിലെ ഈർപ്പത്തിന്റെ അളവനുസരിച്ചു മാത്രം നനച്ചാൽ മതി. നന്നായി കാറ്റും സൂര്യപ്രകാശവും കിട്ടുന്ന ബാൽക്കണിയിലെ ചെടികൾക്കു ജലം കൂടുതൽ അളവിൽ നഷ്ടപ്പെടുമെന്നതുകൊണ്ടു നന്നായി നനയ്ക്കണം. സെൽഫ് വാട്ടറിങ് പോട്ടുകൾ ഇന്നു വിപണിയിൽ ലഭ്യമാണ്. ഇത്തരം ചട്ടികളിലെ താഴത്തെ കള്ളിയിൽ നിറയ്ക്കുന്ന വെള്ളം വേരുകൾ സാവധാനം ഉപയോഗിച്ചുകൊള്ളും. താഴത്തെ കള്ളിയിൽ ശേഷിക്കുന്ന വെളളത്തിന്റെ അളവ് മനസ്സിലാക്കാൻ പ്രത്യേക സംവിധാനം ഇത്തരം ചട്ടികളിലുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചെടികൾ തിരഞ്ഞെടുക്കുമ്പോൾ അവ ബാൽക്കണിയിൽ ലഭിക്കുന്നത്ര സൂര്യപ്രകാശത്തിൽ വളരാൻ കഴിയുന്നവയാണോയെന്നു നോക്കണം. ബാൽക്കണിയുടെ തറയിൽ വെള്ളം തങ്ങി നിൽക്കാതെ വേഗത്തിൽ വാർന്നു പോകുന്നുണ്ടെന്ന് ഉറപ്പാക്കണം. അധിക നനജലം താഴെയുള്ള അപ്പാർട്ടുമെന്റുകൾക്ക് അസൗകര്യം ഉണ്ടാക്കാൻ സാധ്യതയുള്ളതുകൊണ്ടു ചില ഫ്ലാറ്റുകളിൽ ഹാൻഡ് റെയിലിങ്ങിൽനിന്നു പുറത്തേക്കു തള്ളിനിൽക്കുന്നവിധം ചെടിച്ചട്ടികൾ തൂക്കിയിടാൻ അനുവദിക്കില്ല.

ബാൽക്കണിയുടെ തറയ്ക്കു താങ്ങാവുന്നത്ര ചെടിച്ചട്ടികൾ മാത്രം വയ്ക്കുക. ഭാരം കുറയ്ക്കാൻ ചകിരിച്ചോറും പെർലൈറ്റും മറ്റും ചേർത്ത നടീൽമിശ്രിതം പ്രയോജനപ്പെടുത്താം. ചട്ടികളും റാക്കുകളും മറ്റും സ്ഥാപിച്ചശേഷം ബാൽക്കണിയിൽ പെരുമാറാനുള്ള സ്ഥലസൗകര്യം ഉണ്ടായിരിക്കണം. ഉദ്യാനം ഒറ്റയടിക്കു മുഴുമിപ്പിക്കാതെ ഘട്ടംഘട്ടമായി തയാറാക്കിയാൽ നമ്മൾക്ക് ഇഷ്ടപ്പെട്ട ചെടിയും ചട്ടിയും ലഭ്യമാകുന്നതിന് അനുസരിച്ചു വാങ്ങി വയ്ക്കാം. ഉദ്യാനത്തിനു പുതുമ കിട്ടുകയും ചെയ്യും. വേണമെങ്കില്‍ രണ്ടുമൂന്നു ചെടികൾ ബാൽക്കണിയുടെ പല ഭാഗങ്ങളിലായി ഒന്നു രണ്ടു മാസം പരിപാലിച്ച് അവയുടെ വളർച്ചയും മറ്റും മനസ്സിലാക്കി ‌പിന്നീട് ഉദ്യാനം പൂർണമായി ഒരുക്കിയെടുക്കാം. ബാൽക്കണിയിൽനിന്നു പുറത്തേക്കുള്ള കാഴ്ച മുഴുവനായി മറയ്ക്കുന്ന വിധത്തിൽ ചെടികൾ വയ്ക്കരുത്. ഇളം നിറമുള്ള ചട്ടികൾ സാവധാനമേ ചൂടാകുകയുള്ളൂ എന്നതുകൊണ്ട് ഇവ നല്ല സൂര്യപ്രകാശം കിട്ടുന്ന ബാൽക്കണിയിൽ ഉപയോഗിക്കാം. ഉദ്യാന പരിപാലനത്തിന് എത്ര സമയം കിട്ടുമെന്നു കണക്കാക്കി വേണം ചെടികളുടെ ഇനവും എണ്ണവുമൊക്കെ തീരുമാനിക്കാൻ.

ബാല്‍ക്കണിയൊരു വൃന്ദാവനം

ഒന്നര വർഷം മുൻപ് മറിയം ബീവി എറണാകുളം കലൂരിലുള്ള ഫ്ലാറ്റിലേക്കു താമസം മാറ്റിയത് ഉദ്യാനത്തോടും പൂച്ചെടികളോടുമുള്ള താൽപര്യം എങ്ങനെ തുടരാനാവുമെന്ന ആശങ്കയോടെയാണ്. എന്നാൽ ഫ്ലാറ്റിന്റെ ബാൽക്കണി പടിഞ്ഞാറുഭാഗത്തായതു കാരണം ഉച്ചതിരിഞ്ഞുള്ള വെയിൽ അവിടെ നന്നായി കിട്ടുമായിരുന്നു. പിന്നെ കൂടുതൽ ചിന്തിച്ചില്ല. തനിക്കിഷ്ടപ്പെട്ട പൂച്ചെടികളും ഇലച്ചെടികളും ശേഖരിച്ച് ചട്ടികളിലാക്കി ബാല്‍ക്കണിയിൽ നിരത്തി. ഭാഗികമായി തണൽ ലഭിക്കുന്ന ഭിത്തിയോടു ചേർന്ന് റാക്ക് വച്ച് അതിൽ ചട്ടിയിൽ നട്ട സിങ്കോണിയം, മിനിയേച്ചർ ഫിലോ ഡെൻഡ്രോൺ ചെടികളും വച്ചു. ഇരുമ്പിന്റെ ആകർഷകമായ ചട്ടം ഭിത്തിയിൽ ഉറപ്പിച്ച് അതിൽ കൊങ്ങിണി, മണിപ്ലാന്റ് തുടങ്ങിയവ നിറച്ചു. നിലത്താവട്ടെ പലതരം ചട്ടികളിൽ മിനിയേച്ചർ ചെത്തി, ടെക്കോമ, ലീയ, യൂജിനിയ, ബാൾ അരേലിയ, ബൊഗേൻവില്ല, ചെമ്പരത്തി തുടങ്ങിയ ചെടികളും വളര്‍ത്തി. ഒപ്പം പക്ഷികൾക്കായി ടെറാക്കോട്ട നിർമിത ബേർഡ് ബാത്തും ഒരുക്കി.

മറിയം ബീവി രാവിലത്തെ സമയം ചെലവിടുന്നതു ബാൽക്കണിയിൽ നനയും വളമിടീലുമായി ചെടികൾക്കൊപ്പമാണ്. വളമായി വെള്ളത്തിൽ പൂർണമായി ലയിക്കുന്ന എൻപികെ 30:10:10 ലായനിയായി ചെടികൾക്കു തളിച്ചുനൽകും. കൂടാതെ 18:18:18 കൂട്ടുവളം മിശ്രിതത്തിലും നൽകാറുണ്ട്. വർഷത്തിൽ ഒരു തവണ മിശ്രിതം മാറ്റി പുതിയതിലേക്കു നടുന്നതുകൊണ്ടു ചെടികൾ നല്ല കരുത്തോടെയാണു വളരുന്നത്.

യോജിച്ച ചെടികൾ

ദിക്ക് അനുസരിച്ച് ബാൽക്കണിയിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ തീവ്രത വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ ചെടിയിനങ്ങളും വെവ്വേറെയാണ്. വടക്കും തെക്കും ഭാഗത്തുള്ള ബാൽക്കണിയിൽ വെയിൽ കിട്ടുന്നതു കുറവായതുകൊണ്ട് ഇവിടേക്ക് സിങ്കോണിയം, ബ്രൊമീലിയാസ് ചെടികൾ, ഡിഫൻബെക്കിയ, അഗ്ലോനിമ, ആന്തൂറിയം, പെപ്പറോമിയ, ആഫ്രിക്കൻ വയലറ്റ്സ്, ഡ്രസീന, ക്രിപ്റ്റാന്തസ്, അലോ, അലോക്കേഷിയ, കലാത്തിയ, ഫിലോഡെൻഡ്രോൺ തുടങ്ങിയ ഇലച്ചെടികളാണു കൂടുതൽ യോജിച്ചത്.

കിഴക്കുഭാഗത്തുള്ള ബാൽക്കണിയിൽ രാവിലത്തെ വെയിൽ കിട്ടുമെന്നതുകൊണ്ട് ഇവിടേക്കു മേൽപറഞ്ഞവ കൂടാതെ പെന്റാസ്, ഗോൾഫീമിയ, അരേലിയ ക്ലോനേഫൈറ്റം, ലില്ലി തുടങ്ങിയവയും ഉപയോഗിക്കാം.

പടിഞ്ഞാറുവശത്തെ ബാൽക്കണിയിലാണ് ഉച്ചകഴിഞ്ഞുള്ള ചൂടുകൂടിയ വെയിൽ കിട്ടുന്നത്. അതുകൊണ്ടുതന്നെ ഇവിടെ പൂവിടും ചെടികൾ പരിപാലിക്കാം. മിനിയേച്ചർ ചെത്തി, നന്ത്യാർവട്ടം, ചെമ്പരത്തി, ക്രോട്ടൺ, മുള, കൊങ്ങിണി, എറാന്തിമം, റിബൺ ഗ്രാസ്, ഫൈക്കസ് എന്നിവയെല്ലാം ഇവിടേക്കു യോജിച്ചവയാണ്.

ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21

ഫോൺ: 94470 02211

Email: jacobkunthara123@gmail.com

വരവായ് വിദേശപ്പൂമരങ്ങൾ

 

പ്രകൃതിയുടെ വിസ്മയങ്ങളിലൊന്നാണ് കടുത്ത വേനലിലും പച്ചപ്പോടെ നിൽക്കുന്ന മരങ്ങൾ. പൂമരങ്ങളാകട്ടെ, പൂന്തോട്ടത്തിന് നിത്യയൗവനവും നൽകുന്നു. പൂക്കൂട നെയ്യുന്ന മുത്തപ്പനല്ലേ പൂമരം. വളരുംതോറും ഭംഗി വർധിച്ചുവരുന്ന പൂമരം പൂർണവളർച്ചയെത്തുമ്പോഴാണ് കൂടുതൽ ആകർഷകമാകുന്നത്. മരങ്ങൾ നട്ടു വളർത്തുമ്പോൾ ഉദ്യാനം കൂടുതൽ മോടിയാകുന്നു. ഒപ്പം തണലുമൊരുക്കും. എത്രയോതരം ജീവജാലങ്ങളുടെ ആവാസകേന്ദ്രവുമാകുന്നു മരങ്ങൾ.

ഉദ്യാനത്തിലേക്കു തിരഞ്ഞെടുക്കുന്ന പൂമരം നമ്മുടെ കാലാവസ്ഥയ്ക്കു യോജിച്ചതും നിത്യഹരിത സ്വഭാവമുള്ളതുമായിരിക്കണം. പല സമയത്തായി പൂവിടുന്ന മരങ്ങളുണ്ടെങ്കിൽ എല്ലാക്കാലത്തും ഉദ്യാനത്തിൽ പൂക്കളുണ്ടാവും. പല നിറത്തിൽ പൂക്കൾ ഉള്ള മരങ്ങൾ നടാനും ശ്രദ്ധിക്കണം. ശൈശവദശ കഴിഞ്ഞ മരങ്ങളാണ് നടേണ്ടത്. നമ്മുടെ നാട്ടിൽ മഴക്കാലം ആരംഭിക്കുന്ന സമയമാണ് മരങ്ങൾ നടാൻ ഏറ്റവും നന്ന്. അലങ്കാരവൃക്ഷങ്ങളുടെ പുതിയ ഒട്ടേറെ ഇനങ്ങൾ ഇന്നു വിപണിയിൽ ലഭ്യമാണ്.

സിമോഫ് എയർട്രീ

ആഞ്ഞിലിയുടെ ഇലകളോടു സാദൃശ്യമുള്ള ഇലകളുമായി ഈ മലേഷ്യൻ അലങ്കാരമരം നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിലായിട്ടില്ല. എന്നാൽ പല ഏഷ്യൻ രാജ്യങ്ങളിലും ഇതു പൂമരമായി നട്ടു പരിപാലിച്ചുവരുന്നു. നിത്യഹരിത സ്വഭാവമുള്ള ഈ മരത്തിന്റെ ചോലയിൽ കിട്ടുന്നത്ര തണലും തണുപ്പും മറ്റ് അലങ്കാരവൃക്ഷങ്ങൾക്കു നൽകാനാവില്ല. 9–10 മീറ്റർ മാത്രം ഉയരത്തിൽ വളരുന്ന സിമോഫ് എയർട്രീയുടെ വലിയ ഇലകളിൽ ഞരമ്പുകൾ വളരെ പ്രകടമാണ്. ഇലഞെട്ട് അൽപം തടിച്ചു പരന്നതാണ്. ഇളം ഇലകൾക്ക് ചുവപ്പുരാശിയുള്ള തവിട്ടുനിറമായിരിക്കും.

വർഷം മുഴുവൻ പൂവിടുന്ന പ്രകൃതമുള്ള ഈ അലങ്കാരവൃക്ഷത്തിൽ കടുത്ത മഴക്കാലത്തുപോലും പൂക്കൾ ഉണ്ടാകും. 8–10 പൂക്കൾ ചെറുകൂട്ടമായി ശാഖാഗ്രങ്ങളിലാണ് ഉണ്ടായി വരിക. അതിരാവിലെ വിരിയാൻ തുടങ്ങുന്ന പൂവ് സൂര്യനുദിച്ചാൽ മുഴുവനായി വിരിഞ്ഞു കഴിയും. പൂക്കൾക്ക് മരത്തിൽ 2–3 ദിവസത്തെ ആയുസ്സേയുള്ളൂ. മഞ്ഞനിറമുള്ള പൂവിന്റെ ഇതളുകൾ എല്ലാം നന്നായി വിടർന്ന് പരന്നാണ് കാണപ്പെടുക. ഒത്ത നടുവിൽ വെള്ളനിറത്തിൽ കേസരങ്ങൾ നിറയെ കാണാം.

പൂവിട്ടുനിൽക്കുന്ന ഈ മരത്തിൽ തേനീച്ചകളും ചെറുവണ്ടുകളും ധാരാളമായി വന്നെത്തും. ഇവ പൂക്കളിൽ പരാഗണം നടത്തി കായ്കൾ ഉണ്ടായിവരും. പരാഗണം നടന്ന പൂവ് കായാകാൻ അഞ്ച് ആഴ്ചക്കാലമെടുക്കും. കായ്കൾ മുകളിലേക്കു നിവർന്നാണ് നിൽക്കുക. നക്ഷത്രത്തിന്റെ ആകൃതിയുള്ള കായ്കൾക്ക് തിളക്കമാർന്ന ചുവപ്പുനിറമാണ്. ഒറ്റനോട്ടത്തിൽ കായ്കൾ പൂക്കളാണെന്നേ തോന്നൂ. വിത്ത് പൊഴിഞ്ഞു നിലത്തുവീണാൽ അനുകൂല കാലാവസ്ഥയിൽ തൈകളായി വളർന്നുവരും. വിത്തിന്റെ കിളിർപ്പുശേഷി വേഗത്തിൽ നഷ്ടപ്പെടുമെന്നതുകൊണ്ട് മരത്തിൽനിന്നു ശേഖരിച്ചവ വൈകാതെ പാകിമുളപ്പിക്കണം.

ഈ മരം നന്നായി വളരുന്നപക്ഷം മണ്ണിൽ ഭൂഗർഭജലം നന്നായി ഉണ്ടെന്നു മനസ്സിലാക്കാം. വരണ്ട കാലാവസ്ഥയിൽ സിമോഫ് എയർട്രീ നന്നായി വളരാറില്ല. വിത്തുവഴി ഉൽപാദിപ്പിച്ച തൈയും ഇളം കമ്പുകളുമാണ് നടേണ്ടത്. കമ്പുകൾ നടീൽവസ്തുവാക്കി ഉപയോഗിച്ചാൽ വേഗത്തിൽ വളർന്നുവന്ന് മരമായി മാറും.

ബട്ടർഫ്ലൈ പീ ട്രീ

പടർന്നു പന്തലിച്ചു നിൽക്കുന്ന തണൽമരത്തിൽ നിറയെ ശംഖുപുഷ്പങ്ങളുള്ള കുലകൾ. ഞാന്നു കിടക്കുന്ന പൂങ്കുലയിൽ 8–10 പൂക്കളും ധാരാളം പൂമൊട്ടുകളും ഉണ്ടാകും. 10–12 മീറ്റർ മാത്രം ഉയരത്തിൽ വളരുന്ന ബട്ടർഫ്ലൈ പീ മരത്തിന്റെ വശങ്ങളിലേക്കു ഞാന്നുകിടക്കുന്ന ശാഖകളിലാണ് ധാരാളം പൂക്കൾ ഉണ്ടാകുന്നത്. ബ്രസീലിലെ ആമസോൺ വനങ്ങളിൽ സ്വാഭാവികമായി വളരുന്ന ഈ പൂമരം നമ്മുടെ നാട്ടിൽ വന്നെത്തിയിട്ട് അധികനാളായിട്ടില്ല.

കമ്പുകളിൽ ഇലക്കൂട്ടുകളാണ് ഉണ്ടായിവരിക. ഓരോ ഇലക്കൂട്ടത്തിലും മൂന്നു ലഘുപത്രങ്ങൾ വീതം കാണും. ഇലകൾക്ക് 3–7 സെ.മീ. നീളമുണ്ട്. ഇളം ഇലകള്‍ക്ക് താഴെ നഖംപോലുള്ള സ്റ്റിപ്യൂൾ (Stipule) പ്രത്യേകതയാണ്. നല്ല നീളമുള്ള ബീൻസിന്റെ ആകൃതിയാണ് കായ്കൾക്ക്. പയറിനങ്ങളില്‍ എന്നപോലെ നൈട്രജൻ ആഗിരണം ചെയ്യാൻ കഴിവുള്ള ബാക്ടീരിയ ഇതിന്റെ വേരുകളിലെ ചെറുമുഴകളിൽ സ്വാഭാവികമായി കാണപ്പെടുന്നു.

പൂങ്കുലകൾ ശാഖാഗ്രങ്ങളിലും ഇലകളുടെ മുട്ടുകളിലുമാണ് ഉണ്ടായി വരിക. 8–40 സെ.മീ. വരെ പൂങ്കുലയ്ക്ക് നീളമുണ്ടാകും. പൂക്കൾക്ക് ഇളം വയലറ്റ് അല്ലെങ്കിൽ ലൈലാക് നിറമാണ്. തേനീച്ചയും ചെറുവണ്ടുകളും വഴി പരാഗണം നടന്ന് ഉണ്ടായിവരുന്ന കായ്കൾ വിളഞ്ഞാൽ തവിട്ടുനിറമായിരിക്കും. ഒരു കായ്ക്കുള്ളിൽ 5–10 വിത്തുകൾ കാണും. വിത്തുകൾക്ക് ഇളം കറുപ്പുനിറമാണ്. കായ്കൾ മൂത്തു പാകമായാൽ പൊട്ടിത്തുറന്ന് വിത്തുകൾ അൽപം ദൂരേക്കു വിന്യസിക്കും. വിത്തുവഴി സ്വാഭാവിക വംശവർധന നടത്തുന്ന ബട്ടർഫ്ലൈ പീ ട്രീയുടെ വിത്തുപയോഗിച്ച് വളർത്തിയെടുത്ത തൈകളാണ് നട്ടുവളർത്തുന്നത്.

കമ്പു മുറിച്ചും നടാം. 30–50 സെ.മീ. നീളമുള്ള കമ്പ് ഇലകൾ നീക്കിയശേഷം നട്ടാൽ എളുപ്പം വളർന്നുവരും. വേഗത്തിൽ വളരുന്ന ഈ അലങ്കാരവൃക്ഷം വഴിയോരത്തും, പാർക്കിലുമെല്ലാം നട്ടുപരിപാലിക്കാൻ നന്ന്.

ഓസ്ട്രേലിയൻ അംബ്രല്ല ട്രീ

ഉദ്യാനത്തിൽ പാതി തണലുള്ളിടത്ത് കുറ്റിച്ചെടിയായി പരിപാലിക്കുന്ന ഷഫ്ളീറ എന്ന ഇലച്ചെടിയുടെ ജനുസ്സിൽപെടുന്നതാണ് ഓസ്ട്രേലിയൻ അംബ്രല്ല മരം. ഓസ്ട്രേലിയയും ജാവാ ദ്വീപുകളും ജന്മേദേശമായ ഈ തണൽമരം പല രാജ്യങ്ങളിലും പൂമരമായി പ്രചാരത്തിലുണ്ട്. പാതി തണലുള്ളിടത്തും ഇതു വളർന്നുകൊള്ളും. മറ്റ് അലങ്കാരവൃക്ഷങ്ങളിൽനിന്നു വ്യത്യസ്തമായി തായ്ത്തടി അത്രയ്ക്കു വ്യക്തമായി ഉണ്ടാകാറില്ല. പകരം ചുവട്ടിൽനിന്നു കുത്തനെ വളരുന്ന തണ്ടുകളാണുള്ളത്. 6–10 മീറ്ററോളം ഉയരത്തിൽ വളരുന്ന അംബ്രല്ല ട്രീയുടെ പോതുകളിൽ ഈ മരത്തിന്റെ തന്നെ വിത്തുകൾ വീണു കിളിർത്ത് ഓർക്കിഡിന്റെ രീതിയിൽ വായുവിൽ വേരുകളുമായി തൈകൾ ഉണ്ടാകും. പിന്നീട് ഈ വേരുകൾ താഴേക്കു വളർന്നിറങ്ങി മറ്റൊരു മരമായി മാറും.

കുടപോലെ കാണുന്ന നല്ല വലുപ്പമുള്ള ഇലക്കൂട്ടുകളാണ് ഈ മരത്തിന്റെ ഭംഗി. 7–16 ഇലകൾ ചേരുന്നതാണ് ഓരോ ഇലക്കൂട്ടും. 15–60 സെ.മീ നീളമുള്ള ഞെട്ടിന്റെ അഗ്രഭാഗത്താണ് ഇലകൾ ഉണ്ടായിവരിക. കടുംപച്ചനിറമുള്ള ഇളം ശാഖകളിൽ പൊഴിഞ്ഞുവീണ ഇലകളുടെ പാടുകൾ വ്യക്തമായി കാണാം.

ദൂരെനിന്നുപോലും വളരെ വ്യക്തമായി കാണുന്ന വിധത്തിൽ ശാഖാഗ്രങ്ങളില്‍ ഇലപ്പടർപ്പിനു മുകളിലാണ് പൂങ്കുലകൾ ഉണ്ടായിവരിക. ധാരാളം ശാഖകളോടു കൂടിയ പൂങ്കുലയിലെ ഓരോ ശാഖയ്ക്കും 80 സെ.മീ വരെ നീളമുണ്ടാകും. പൂങ്കുലകൾ കുത്തനെ നിവർന്നു നിൽക്കുന്നു. പൂക്കൾ ചെറുതും കടുംചുവപ്പു നിറമുള്ളതുമാണ്. ഓരോ പൂങ്കുലയിലും ആയിരത്തിലേറെ പൂക്കൾ ഉണ്ടാകും. വേനൽക്കാലത്താണ് നന്നായി പൂവിടുന്നത്.

ചെറുപക്ഷികളും തേനീച്ചകളും പൂക്കളുടെ പരാഗണം നടത്തുന്നു. ഇവയെ ആകർഷിക്കാൻ പൂക്കള്‍ സമൃദ്ധമായി തേൻ ഉൽപാദിപ്പിക്കും. അംബ്രല്ല ട്രീയുടെ കായ്കൾ ചെറു ജന്തുക്കൾക്കും പക്ഷികൾക്കും ഇഷ്ടവസ്തുവാണ്. ഇവയാണ് മരത്തിന്റെ സ്വാഭാവിക പ്രജനനം നടത്തുന്നത്. കായ്കൾ വിളഞ്ഞ് പാകമായാൽ പർപ്പിൾ നിറമാണ്.

വിത്തുവഴിയും കമ്പ് മുറിച്ചുനട്ടുമാണ് മരം സാധാരണയായി വളർത്തിയെടുക്കുക. നന്നായി വളർച്ചയെത്തിയ മരത്തിന്റെ ഒരടിയോളം നീളമുള്ള കമ്പ് മുറിച്ചെടുത്ത് നടാം. ഇളം കമ്പുകളാണ് കൂടുതൽ യോജിച്ചത്. കുറെക്കാലം ചട്ടിയിൽ കുറ്റിച്ചെടിയായി പരിപാലിക്കാനാകും.

ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21

ഫോൺ: 94470 02211

Email: jacobkunthara123@gmail.com

പൂന്തോട്ടത്തിൽ ഈ മാസം: ഓർക്കിഡിനു ജൈവവളം

 

നിലത്തു വളരുന്ന ഓർക്കിഡുകൾക്ക് ജൈവവളമാണ് പ്രധാനം. പച്ചച്ചാണകസ്ലറി, കടലപ്പിണ്ണാക്ക്, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കാം. കരുത്തു കുറവാണെങ്കിൽ 18:18:18 / 19:19:19 എന്ന രാസവളക്കൂട്ട് വെള്ളത്തിൽ ലയിപ്പിച്ച് നന്നായി നേർപ്പിച്ച് വളം കലക്കി ഒഴിക്കുകയോ ഗ്രീൻ കെയർ നേർപ്പിച്ചു തളിക്കുകയോ ആകാം. ചട്ടികളിൽ വളർത്തുന്ന ഇനങ്ങൾക്ക് വളർച്ചയ്ക്കനുസരിച്ചാണ് വളം. കായികവളർച്ചയുടെ കാലങ്ങളിൽ എൻ.പി.കെ. 3:1:1 എന്ന അനുപാതത്തിൽ ഉപയോഗിക്കാം. ഈ കൂട്ടിന്റെ 2–3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ആഴ്ചയിൽ രണ്ടു തവണ തളിക്കാം. പുഷ്പിക്കുന്ന കാലങ്ങളിൽ വളത്തിന്റെ കൂട്ട് 1:2:2 എന്ന അനുപാതത്തിലാണ്. ഈ കൂട്ടിന്റെ മൂന്നു ഗ്രാം / ഒരു ലീറ്റർ എന്ന കണക്കിന് ആഴ്ചയിൽ രണ്ടു തവണ തളിക്കാം. സ്യൂഡോമോണാസ് കള്‍ച്ചർ 10–15 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ഇടയ്ക്കിടെ തളിക്കുന്നത് രോഗങ്ങളെ തടയും.

പഞ്ചഗവ്യം ഓര്‍ക്കിഡിനു നന്ന്. ഇലകളിൽ പൊട്ട്, കരിച്ചിൽ, ചുവടുഭാഗം അഴുകൽ, വാട്ടം എന്നിവയാണ് ഓർക്കിഡിന്റെ പ്രധാന രോഗങ്ങൾ. ഇവയ്ക്കെതിരെ ബാവിസ്റ്റിൻ, ഡൈത്തേൻ എം– 45 എന്നിവ ഫലപ്രദം. പ്രധാന കീടങ്ങൾ ശൽക്കകീടം, ത്രിപ്സ്, ഏഫിഡുകൾ, മീലിമൂട്ടകൾ, മണ്ഡരി, വീവിൾ. ഇവയെ ഏതെങ്കിലും സ്പര്‍ശന കീടനാശിനികൊണ്ടു നിയന്ത്രിക്കാം.

റോസ്

പതിനഞ്ച് ദിവസം കൂടുമ്പോൾ നേരിയ അളവിൽ 18:18:18 / 19:19:19 വെള്ളത്തില്‍ ലയിപ്പിച്ച് നന്നായി നേർപ്പിച്ചതോ റോസ് മിക്സ്ചറോ ചേർക്കുക. ഇടയ്ക്കിടെ പച്ചച്ചാണകസ്ലറിയോ മണ്ണിരക്കമ്പോസ്റ്റോ, കടലപ്പിണ്ണാക്ക് ഒരാഴ്ച കുതിർ‌ത്തതിന്റെ തെളി നേർപ്പിച്ചതോ ഒഴിക്കുക. ചുവട്ടിൽ ഉണങ്ങിയ ചാണകക്കട്ടകൾ കൂട്ടുന്നത് ചൂടിന്റെ കാഠിന്യം കുറയ്ക്കും. ചെറുകീടങ്ങളെ നശിപ്പിക്കും. കീടനാശിനി നേർപ്പിച്ച് ബ്രഷുകൊണ്ട് തണ്ടിൽ പുരട്ടിയാൽ ശൽക്കകീടങ്ങളെ നിയന്ത്രിക്കാം. കുരുടിപ്പ്, ഇലകളുടെ മാർദ്ദവം നഷ്ടപ്പെടുക, അരികു വളയുക, പൂമൊട്ടുകൾ തുറക്കാതെ കരിയുക എന്നിവ വരുത്തുന്ന ചെറുകീടങ്ങളെ നിയന്ത്രിക്കാൻ ഉയർന്ന മർദത്തിൽ വെള്ളം തളിക്കുക. നേർപ്പിച്ച വെളുത്തുള്ളി നീര്, വെളുത്തുള്ളി–വേപ്പെണ്ണ–സോപ്പു മിശ്രിതം എന്നിവയിലൊന്ന് സ്പ്രേ ചെയ്യുക. സമതലങ്ങളിൽ ഹൈബ്രിഡ്–റ്റി വിഭാഗത്തിന് കേടു കൂടുതലാണ്. മിനിയേച്ചറുകൾക്ക് കേട് അൽപം കുറയും. ഈ മാസം പ്രൂണിങ്ങ് ലഘുവായി മതി.

ആന്തൂറിയം

നേരിട്ടു വെയിലടിക്കുന്നതുമൂലം ഇലകൾ പൊള്ളുകയും പൂക്കളുടെ നിറം മങ്ങുകയും ചെയ്യും. നേരിയ തണൽ ഉള്ളിടത്ത് 50% തണൽവലയും നേരിട്ടു വെയിലടിക്കുന്നിടത്ത് 75% തണൽവലയും ഉപയോഗിക്കുക. നന കൂടിയാല്‍ ഒച്ചിന്റെ ഉപദ്രവം കൂടും. ഒച്ചിനെ രാത്രിയിൽ ടോർച്ചടിച്ച് പെറുക്കി നശിപ്പിക്കുക. രണ്ടാഴ്ച കൂടുമ്പോൾ 19:19:19 വെള്ളത്തിൽ ലയിപ്പിച്ച് നന്നായി നേർപ്പിച്ച് ചേർക്കാം. ഇടയ്ക്കിടെ കടലപ്പിണ്ണാക്ക് അഞ്ചു ദിവസം കുതിർത്തു കിട്ടുന്ന തെളി, പച്ചച്ചാണകസ്ലറി, മണ്ണിരക്കമ്പോസ്റ്റ്, എല്ലുപൊടി എന്നിവയും നൽകാം. ഇലകളിൽ തളിക്കുന്ന ഗ്രീൻ കെയർ എന്ന ലായനിരൂപത്തിലുള്ള വളവും ഉപയോഗിക്കാം.

പൂന്തോട്ടത്തിൽ ഈ മാസം: റോസിനു തുണ ചാണകക്കട്ട

റോസിന്റെ ഇലകളില്‍ കീടങ്ങൾക്കെതിരെ ദിവസവും രണ്ടുമൂന്നു തവണ വെള്ളം ഹോസ്കൊണ്ട് തളിക്കണം. ജൈവ കീടനാശിനികളായ വെളുത്തുള്ളിനീര് നേർപ്പിച്ചത്, വെളുത്തുള്ളി– വേപ്പെണ്ണ–സോപ്പുമിശ്രിതം എന്നിവ ചെറുകീടങ്ങൾക്കെതിരെ പല തവണ തളിക്കേണ്ടിവരും. ഈ മാസം റോസിനു നേരിയ തോതിലേ പ്രൂണിങ് നടത്താവൂ. കടലപ്പിണ്ണാക്ക് ഒരാഴ്ച കുതിർത്തുകിട്ടുന്ന തെളി, മണ്ണിര കംപോസ്റ്റ്, പച്ചച്ചാണകസ്ലറി എന്നിവ ഇടയ്ക്കിടെ ചേർക്കാം. കൂടാതെ, 19–19–19 വളം, റോസ് മിക്സ്ചർ എന്നിവ രണ്ടാഴ്ചതോറും രണ്ട് സ്പൂൺ വീതം ചേർക്കാം. ഉണക്കിന്റെ കാഠിന്യം കുറയ്ക്കാൻ ചുവട്ടിൽ ഉണങ്ങിയ ചാണകക്കട്ട കൂട്ടിവയ്ക്കുന്നതു കൊള്ളാം.

ഓർക്കിഡ്

നിലത്തു വളർത്തുന്നയിനം ഓർക്കിഡുകൾക്ക് കടലപ്പിണ്ണാക്ക്, പച്ചച്ചാണകസ്ലറി എന്നിവ ചേർക്കുക. കരുത്ത് കിട്ടുന്നതിനായി 19–19–19 വളം നേരിയ അളവിൽ നേർപ്പിച്ച് ഇടയ്ക്കിടെ ഒഴിക്കാം. ഹാങ്ങിങ് വിഭാഗം ഓര്‍ക്കിഡുകൾക്ക് പച്ചച്ചാണകം വെള്ളത്തിൽ കലക്കി തെളിയെടുത്തു തളിക്കാം. ഇവ നന്നായി വളരുന്നതിനും പുഷ്പിക്കുന്നതിനും നേരിയ അളവിൽ രാസവളങ്ങൾ ഉപയോഗിക്കാം. ഇവയുടെ കായികവളർച്ചയുടെ കാലത്ത് എൻപികെ 3:1:1 അനുപാതത്തിലും പുഷ്പിക്കുന്ന കാലത്ത് 1:2:2 അനുപാതത്തിലും ഉപയോഗിക്കാം.

ആന്തൂറിയം

നന കൂടിയാൽ കുമിൾബാധയും ഒച്ചിന്റെ ശല്യവും കൂടും. രാത്രിയിൽ ടോർച്ചടിച്ച് ഒച്ചിനെ പെറുക്കി നശിപ്പിക്കണം. നാലുമാസത്തിലൊരിക്കൽ ഓരോ ചുവടിനും ഒരു വലിയ സ്പൂൺ കുമ്മായം ചുറ്റും വിതറി കൊത്തിച്ചേർക്കുക. കടലപ്പിണ്ണാക്ക് അഞ്ചു ദിവസം കുതിർത്തു കിട്ടുന്ന തെളി നേർപ്പിച്ചത്, പച്ചച്ചാണകസ്ലറി, മണ്ണിര കംപോസ്റ്റ് എന്നിവ ഇടയ്ക്കിടെ ചേർക്കാം. എന്നാൽ ചെടികൾക്കു കരുത്തു കിട്ടാൻ 19–19–19 വളം 10 ഗ്രാം രണ്ടു ലീറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്ച ഇടവേളയിൽ ഒഴിക്കാം.


ചിത്രശലഭങ്ങളുടെ വീട്

ചെങ്കോമാളി, ചുട്ടിക്കറുപ്പൻ, ചോലവിലാസിനി, നാരകക്കാളി, നരിവരയൻ, പുലിത്തെയ്യൻ, തെളിനീലക്കടുവ, വരയൻ വാൾവാലൻ, ആവണച്ചോപ്പൻ, പൂച്ചക്കണ്ണി, വനദേവത, ചെമ്പഴകൻ, എരുക്കുതപ്പി, മഞ്ഞപ്പാപ്പാത്തി... തീർന്നില്ല, നാട്ടുമലയാളത്തിന്റെ ചെത്തവും ചൂരുമുള്ള പേരുകാർ ഇനിയുമുണ്ട് ഒട്ടേറെ.

‘ഇവരൊക്കെ ആരാ?’, പുതുതലമുറയിലെ കുട്ടികൾ ചോദിക്കും. ‘ബാലരമയിലെ ജമ്പനും തുമ്പനും പോലെ ആരെങ്കിലുമാണോ... ?’

മേൽപറഞ്ഞ ഓരോ പേരും കേൾക്കുമ്പോൾ പക്ഷേ പഴയ തലമുറയുടെ ഓർമകളിൽനിന്നു ചിത്രശലഭങ്ങൾ ചിറകടിച്ചുയരും. പഴയ ഗ്രാമീണജീവിതത്തിലെ വിരുന്നുകാരായിരുന്നല്ലോ ഈ ശലഭങ്ങളെല്ലാം. ഇവരൊക്കെ ഇന്നെവിടെപ്പോയി?

ആവാസവ്യവസ്ഥകളിലുണ്ടാവുന്ന മാറ്റങ്ങളോട് പെട്ടെന്നു പ്രതികരിക്കുന്നവരാണ് പൂമ്പാറ്റകള്‍. അതിനാൽ പൂമ്പാറ്റയെ ഒരു ജൈവസൂചകമായാണ് (biological indicator) ശാസ്ത്രലോകം കാണുന്നത്. അമിത കീടനാശിനിപ്രയോഗം, പരിസ്ഥിതി മലിനീകരണം, വന നശീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലമുള്ള ചെറിയ മാറ്റങ്ങൾപോലും പൂമ്പാറ്റകളുടെ നിലനിൽപിനെ ബാധിക്കുന്നു.

മുമ്പ് നാട്ടുമ്പുറങ്ങളിൽ എപ്പോഴും എവിടെയും കാണാമായിരുന്നു എരുക്കുതപ്പി, അരളിശലഭം, നീലക്കടുവ, ചെങ്കോമാളി, മഞ്ഞപ്പാപ്പാത്തി തുടങ്ങിയ ശലഭങ്ങളെ. ഇവയെല്ലാം ഇന്ന് നമ്മുടെ ചുറ്റുപാടുകളിൽനിന്ന് അപ്രത്യക്ഷമാവുന്നുണ്ടെങ്കിൽ അതിനർഥം പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരാറിലാണ് എന്നുതന്നെ. ഈ സാഹചര്യത്തിലാണ് ശലഭോദ്യാനങ്ങളുടെ പ്രസക്തി.

ഫോർമൽ, ഇൻഫോർമൽ, ഡ്രൈ ഗാർഡൻ എന്നിങ്ങനെ പൂന്തോട്ടങ്ങൾ പലതരം. ഇവയെല്ലാം പക്ഷേ മനുഷ്യനിര്‍മിത പൂന്തോട്ടങ്ങളാണ്. അതായത്, ഉടമ കാണാനാഗ്രഹിക്കുന്ന പൂച്ചെടികളും പൂമരങ്ങളും പുൽത്തകിടിയുമെല്ലാം ഉൾപ്പെടുത്തിയുള്ള ഉദ്യാനങ്ങൾ. ആഡംബരം ആവോളമുണ്ടെങ്കിലും പ്രകൃതിയുടെ നൈസർഗിക സൗന്ദര്യം പലപ്പോഴും ഇവയ്ക്ക് ഇല്ലാതെ പോകുന്നു.

ആരും ക്ഷണിക്കാതെതന്നെ ചിത്രശലഭങ്ങൾ നിത്യവും വിരുന്നെത്തുന്ന ബട്ടർഫ്ലൈ ഗാർഡൻ ഇവയില്‍നിന്നു തികച്ചും വ്യത്യസ്തമാണ്. സിംഗപ്പൂർ ചാംഗി വിമാനത്താവളത്തിലെ അതിവിശാലമായ ശലഭോദ്യാനം ഇക്കൂട്ടത്തിൽ ഏറെ പ്രശസ്തം. അമ്പതോളം വര്‍ഗങ്ങളില്‍പ്പെട്ട നൂറു കണക്കിനു വർണശലഭങ്ങൾ പാറിനടക്കുന്ന ഈ ഉദ്യാനം എയർപോർട്ടിലെത്തുന്നവരുടെയെല്ലാം ഹൃദയം കവരുന്നു. ശലഭങ്ങൾക്കു ജീവിതചക്രങ്ങൾ പൂർത്തീകരിക്കാനാവശ്യമായ ചെടികളാല്‍ സമ്പന്നമാണ് ഇവിടം.

കേരളത്തിലെ അപൂർവ ശലഭോദ്യാനങ്ങളിലൊന്ന് എറണാകുളം ജില്ലയിൽ വനം–വന്യജീവി വകുപ്പിന്റെ കീഴിലുള്ള തട്ടേക്കാട് പക്ഷിസങ്കേതത്തിൽ കാണാം.

കുഞ്ഞാപ്പുവെന്ന ജോസഫിനാണ് തട്ടേക്കാട് ശലഭോദ്യാനത്തിന്റെ പരിപാലനച്ചുമതല. ശലഭജീവിതങ്ങളുമായി മുൻപരിചയമൊന്നുമില്ലായിരുന്നു കുഞ്ഞാപ്പുവിന്. രണ്ടു കൊല്ലം മുമ്പ് പാർക്ക് തുടങ്ങിയപ്പോൾ നോട്ടക്കാരനായി കുഞ്ഞാപ്പുവിനെ നിയോഗിച്ചതാണ്. ഇന്നു പക്ഷേ അമ്പതിലേറെ ശലഭങ്ങളെ, പറന്നുപോകുമ്പോഴുള്ള ഞൊടിനേരംകൊണ്ടു തിരിച്ചറിയാൻ കുഞ്ഞാപ്പുവിനു കഴിയും. പെൺകുട്ടികൾ മുടി കെട്ടിവയ്ക്കുന്ന ക്ലിപ്പിന്റെ ആകൃതിയുള്ള ക്ലിപ്പർ ശലഭവും പല വർണങ്ങളിലുള്ള മഷി കുടഞ്ഞതുപോലെ മനോഹരമായ ചിറകുകളുള്ള ചുട്ടിമയൂരിയും ചക്കരശലഭവും വഴനപ്പൂമ്പാറ്റയുമെല്ലാം കുഞ്ഞാപ്പുവിനു സ്വന്തക്കാർ.

അനുകൂലമായ ആവാസവ്യവസ്ഥയുള്ള ഉദ്യാനങ്ങളിലേക്കാണ് ശലഭങ്ങൾ ആകർഷിക്കപ്പെടുന്നതും വംശവർധന നടത്തുന്നതും. പൂച്ചെടികളും പൂമ്പാറ്റകളും തമ്മിലുള്ള ബന്ധം പൂക്കളിലെ തേൻ നുകരുകയെന്നതു മാത്രമല്ല. ഓരോ ഇനം പൂമ്പാറ്റയും സ്വന്തം ജീവിതചക്രം പൂർത്തീകരിക്കാൻ ഓരോ ഇനം ചെടിയെ ആശ്രയിക്കാറുണ്ട്. ചില പൂമ്പാറ്റകൾ ഇരപിടിയന്മാർക്ക് അലോസരമുണ്ടാക്കുന്ന ചെടികൾ തിരഞ്ഞെടുത്താണ് മുട്ടയിടാറ്. മുട്ട വിരിഞ്ഞെത്തുന്ന ലാർവകളുടെ ഭക്ഷണം ഇലകളാണ്. തങ്ങളുടെ ജീവിതചക്രങ്ങളുമായി ബന്ധപ്പെട്ട ചെടികളുമായി ചേർത്താണ് മിക്ക പൂമ്പാറ്റകൾക്കും പേരു കിട്ടിയിരിക്കുന്നതും. വെള്ളിലയിൽ കൂടുതലായി വന്നിരിക്കുന്ന വെള്ളിലത്തോഴി, കൃഷ്ണകിരീടം ചെടിയുടെ പൂക്കൾക്കു ചുറ്റും പതിവായി കാണുന്ന കൃഷ്ണശലഭം, എരുക്ക് തേടിയെത്തുന്ന എരുക്കുതപ്പി, ആവണക്ക് അന്വേഷിച്ചു വരുന്ന ആവണച്ചോപ്പൻ, മഞ്ഞത്തകരയെ ചുറ്റിപ്പറക്കുന്ന മഞ്ഞത്തകരമുത്തി തുടങ്ങിയവ ഉദാഹരണം. വൻതകര, വള്ളിക്കദളി, കണിക്കൊന്ന, നാരകം, വയന, അരളി, ചെത്തി, ഇത്തിൾക്കണ്ണി, കറിവേപ്പ്, കരിങ്കുറിഞ്ഞി, ചെമ്പരത്തി, കടമ്പ്, നീർമാതളം എന്നിങ്ങനെ ചിത്രശലഭങ്ങളെ ആകർഷിക്കുന്ന ചെടികൾകൊണ്ടു തീർത്ത ചെറുവനമാണ് തട്ടേക്കാട്ടുള്ളത്. കാട്ടിൽ സമൃദ്ധമായിക്കാണുന്ന കിലുക്കി എന്ന ചെടിയാണ് ഇവിടെ ഏറ്റവുമധികം നട്ടുവളർത്തിയിരിക്കുന്നതെന്ന് കുഞ്ഞാപ്പു. ആറേഴിനം ശലഭങ്ങളെങ്കിലും കിലുക്കിയിൽ പതിവുകാരാണ്. നാട്ടുമ്പുറങ്ങളിൽനിന്ന് ഈ ജൈവ വൈവിധ്യങ്ങള്‍ അപ്രത്യക്ഷമായപ്പോഴാണ് പൂമ്പാറ്റകളും പറന്നകന്നത്.

പൂമ്പാറ്റകൾക്കു കുടിനീരിനായി മനോഹരമായ ചെറു കുളവും ഈ ഉദ്യാനത്തിലുണ്ട്. എന്നാല്‍ പരമ്പരാഗത ശൈലിയിലുള്ള പൂന്തോട്ടം പ്രതീക്ഷിച്ച് ഇവിടെയെത്തുന്നവർ നിരാശപ്പെടും. കാരണം ഇത് ഒരുക്കിയതു മനുഷ്യർക്കു വേണ്ടിയല്ല, ശലഭങ്ങൾക്കു വേണ്ടിയാണ്. അതുകൊണ്ടുതന്നെ ശലഭോദ്യാനം സ്വന്തം വീട്ടുമുറ്റത്തൊരുക്കുക അത്ര പ്രായോഗികമല്ല. ഓരോ പ്രദേശത്തും കൂടുതലായിക്കാണുന്ന ശലഭങ്ങൾ ഏതൊക്കെയെന്നു മനസ്സിലാക്കി അതിന് അനുസൃതമായി ലാർവാസസ്യങ്ങൾ വളർത്തിയെടുത്തില്ലെങ്കിൽ ശലഭമുട്ട വിരിഞ്ഞെത്തുന്ന പുഴുക്കൾ ഇലകൾ അനിയന്ത്രിതമായി തിന്നു നശിപ്പിച്ചേക്കാമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വിദ്യാലയങ്ങൾ, പാർക്കുകൾ, ഗവേഷണകേന്ദ്രങ്ങൾ എന്നിവയുടെ ഭാഗമായി ശലഭോദ്യാനങ്ങൾ ഒരുക്കുന്ന വിദേശരാജ്യങ്ങളിലെ രീതി നമ്മുടെ നാട്ടിലുമുണ്ടാകണം. നിരീക്ഷണത്തിനും ശാസ്ത്രീയ പരിപാലനത്തിനുമുള്ള സാഹചര്യമുണ്ടല്ലോ ഇത്തരം ഇടങ്ങളിൽ. വിദ്യാർഥികളിൽ നിരീക്ഷണബുദ്ധിയും പ്രകൃതിസ്നേഹവും വളർത്താനും ഇതുപകരിക്കും.

ഇനി, വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ ഏതാനും ശലഭങ്ങളെങ്കിലും വിരുന്നുകാരായി എത്തണമെന്ന് ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ശലഭങ്ങൾ കൂടുതലായി തേടിയെത്തുന്ന ചെമ്പരത്തി ഇനങ്ങൾ, കടും ചുവപ്പ് പൂക്കൾ വിരിയുന്ന കൃഷ്ണകിരീടം, ചെത്തി, കൊങ്ങിണി, ഗരുഡക്കൊടി, വെള്ള മുസാൻഡ, ബന്തി, അരളി, കണിക്കൊന്ന, കൂവളം, രാജമല്ലി, ചെമ്പകം, പാഷൻഫ്രൂട്ട് തുടങ്ങിയവ പൂന്തോട്ടത്തിൽ നട്ടുവളർത്തുക. ഇവയിൽ പലതും വർഷം മുഴുവനും പൂക്കൾ വിടർത്തി പൂമ്പാറ്റകൾക്ക് പൂന്തേൻ നൽകുന്നവയാണ്. വെള്ളം നിറഞ്ഞ, ആഴം കുറഞ്ഞ ചെറിയ അലങ്കാരക്കുളവും പൂന്തോട്ടത്തിലുണ്ടാവണം. ചെടികളില്‍ രാസകീടനാശിനികൾ പ്രയോഗിച്ചാൽ ശലഭങ്ങൾ അകലുമെന്ന് പറയേണ്ടതില്ലല്ലോ. ജൈവവളങ്ങളും ജൈവകീടനാശിനികളും മാത്രം പ്രയോഗിക്കുക.

തട്ടേക്കാട് ശലഭോദ്യാനത്തിലെത്തുന്ന സന്ദർശകരിൽ അവിടെ ഏറെ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നത് കുട്ടികളാണെന്ന് കുഞ്ഞാപ്പു. പ്രകൃതിയോടും പൂമ്പാറ്റകളോടും കുട്ടികൾക്കു തോന്നുന്ന നൈസർഗികമായ ഈ ഇഷ്ടം പ്രോത്സാഹിപ്പിച്ചാൽ ഭൂമി ഇന്നത്തെക്കാൾ സുന്ദരമാകും നാളെ.

കടപ്പാട് -മനോരമ ഓണ്‍ലൈന്‍.കോം

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate