অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സമ്പൂര്‍ണ്ണ വിവരങ്ങളും അറിയിപ്പുകളും

സമ്പൂര്‍ണ്ണ വിവരങ്ങളും അറിയിപ്പുകളും

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള ഫാറം വില്ലേജ്‌ ആഫീസ്സ്‌, താലൂക്ക്‌ ഓഫീസ്സ്‌ എന്നിവിടങ്ങളില്‍ നിന്നു സൌജന്യമായി ലഭിക്കും. 18 വയസ്സ്‌ പൂര്‍ത്തിയാക്കിയതിന്റെ രേഖ, വിലാസം തെളിയിക്കുന്ന രേഖ എന്നിവ ഹീയറിങ്ങിനു ഹാജരാക്കണം. വീട്ടില്‍ ആരുടെയെങ്കിലും തിരഞ്ഞെടുപ്പ്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ ഉണ്ടെങ്കില്‍ ജോലി എളുപ്പമാവും. യോഗ്യതയുള്ള പക്ഷം ഹീയറിംഗ്‌ ദിനത്തില്‍ തന്നെ ഫോട്ടോ എടുത്ത്‌ അപ്പോള്‍തന്നെ കാര്‍ഡ്‌ നല്‍കുകയും ചെയ്യും.

ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധമായ വിവരങ്ങള്‍

ഇന്ത്യയിലെ പൊതു നിരത്തുകളില്‍ വാഹനം ഓടിക്കാന്‍ 1988 ലെ മോട്ടോര്‍വാഹന നിയമം അനുസരിച്ച് ഡ്രൈവിങ് ലൈസന്‍സ് ആവശ്യമാണ്. കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ 17 റീജണല്‍ ഓഫീസുകള്‍ വഴിയും 42 സബ് റീജണല്‍ ഓഫീസുകള്‍ വഴിയും ഡ്രൈവിങ് ലൈസന്‍സ് എടുക്കാം.

യോഗ്യത

16 നും 18 വയസിനും ഇടെ പ്രായമുള്ളവര്‍ക്ക് രക്ഷകര്‍ത്താവിന്റെ സമ്മത പത്രമുണ്ടെങ്കില്‍ 50 സി.സിയ്ക്കു താഴെയുളള വാഹനം ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. 18 വയസിനുമേല്‍ പ്രായമുളളവര്‍ക്ക് സ്വകാര്യ വാഹനം ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. 20 വയസിനുമേല്‍ പ്രായവും സ്വകാര്യ വാഹനം ഓടിച്ച ഒരു വര്‍ഷത്തെ പരിചയവും ഉണ്ടെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാന്‍ എട്ടാം ക്ലാസ് വിജയിച്ചിരിക്കണം എന്ന വ്യവസ്ഥ കൂടിയുണ്ട്.

ലേണേഴ്‌സ് ലൈസന്‍സ്

ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനു മുന്‍പ് ലേണേഴ്‌സ് ലൈസന്‍സ് എടുക്കേണ്ടതുണ്ട്. അപേക്ഷ നല്‍കിയശേഷം ലേണേഴ്‌സ് ലൈസന്‍സിനുള്ള പരീക്ഷ ഓണ്‍ലൈനായി എഴുതാം. ട്രാഫിക് നിയമങ്ങള്‍, സിഗ്നലുകള്‍, വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ തുടങ്ങിയവയെ ആസ്പദമായ ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉണ്ടാകും.

പരീക്ഷ പാസായാല്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കും. ആറുമാസമാണ് ഇതിന്റെ കാലാവധി. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ 30 രൂപ ഫീസ് അടച്ച് വീണ്ടും പരീക്ഷ എഴുതാം. ലൈസന്‍സ് എടുക്കാനുള്ള റോഡ് ടെസ്റ്റിന്റെ തീയതി ലേണേഴ്‌സ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിരിക്കും. ലേണേഴ്‌സ് ലൈസന്‍സ് പുതുക്കാനാവില്ല.

ഡ്രൈവിങ് ടെസ്റ്റ്

ലേണേഴ്‌സ് ലൈസന്‍സ് എടുത്ത് 30 ദിവസങ്ങള്‍ക്കുശേഷം ലൈസന്‍സ് ടെസ്റ്റില്‍ പങ്കെടുക്കാം. ഇതിന് പ്രത്യേക അപേക്ഷ നല്‍കേണ്ടതുണ്ട്. രണ്ടു ഘട്ടങ്ങളായാണ് ലൈസന്‍സ് ടെസ്റ്റ് നടത്തുന്നത്. ഗ്രൗണ്ട് ടെസ്റ്റാണ് ഒന്നാം ഭാഗം. രണ്ടാം ഭാഗം റോഡ് ടെസ്റ്റ്. ഒന്നാം ഭാഗമായ റോഡ് ടെസ്റ്റില്‍ വാഹനം നിയന്ത്രിക്കാനുളള കഴിവാണ് പരിശോധിക്കപ്പെടുന്നത്. ഈ ഘട്ടത്തില്‍ 8 ആകൃതിയിലുള്ള ട്രാക്കിലൂടെ ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും ഓടിക്കേണ്ടിവരും. നാല്‍ചക്ര വാഹനങ്ങള്‍ H ആകൃതിയിലുള്ള ട്രാക്കിലൂടെയാണ് ഓടിച്ചു കാട്ടേണ്ടത്.

ടെസ്റ്റിന്റെ രണ്ടാം ഭാഗത്തില്‍ റോഡിലൂടെ വാഹനം ഓടിക്കാനുള്ള കഴിവാണ് പരിശോധിക്കപ്പെടുന്നത്. ടെസ്റ്റിന്റെ രണ്ടു ഭാഗങ്ങളും വിജയിച്ചാല്‍ നിങ്ങള്‍ക്ക് ഒരു കൂപ്പണ്‍ ലഭിക്കും. ഒരാഴ്ചയ്ക്കകം ലൈസന്‍സ് കാര്‍ഡ് തപാലില്‍ അയച്ചുതരും.

ആവശ്യമായ ഫോമുകളും രേഖകളും

ഫോം 1- 50 വയസില്‍ താഴെയുളളവര്‍ക്ക് ശാരീരിക യോഗ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാണിത്.

ഫോം 1 എ- 50 വയസിനുമേല്‍ പ്രായമുളളവര്‍ ശാരീരിക യോഗ്യതകള്‍ സംബന്ധിച്ച ഡോക്ടറുടെ സാക്ഷ്യപത്രം ഈ ഫോമിനൊപ്പം നല്‍കണം.

ഫോം 2- ലേണേഴ് സ് ലൈസന്‍സിനുളള അപേക്ഷ (സ്വയം പൂരിപ്പിക്കണം)
ഫോം 3- ലേണേഴ്‌സ് ലൈസന്‍സ് ഫോം (ഏതാനും കോളങ്ങള്‍ സ്വയം പൂരിപ്പിക്കണം)
ഫോം 4- ഡ്രൈവിങ് ലൈസന്‍സിനുളള അപേക്ഷ (സ്വയം പൂരിപ്പിക്കണം)

കാഴ്ചശക്തി സംബന്ധിച്ച നേത്രരോഗ വിദഗ്ദ്ധന്റെ സാക്ഷ്യപത്രം ചിലര്‍ക്ക് സമര്‍പ്പിക്കേണ്ടിവരും. ഇതുകൂടാതെ മേല്‍വിലാസം, വയസ്, പൗരത്വം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളും ഹാജരാക്കേണ്ടിവരും. ഇതിനായി തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, എസ്.എസ്.എല്‍.സി ബുക്ക് ഇവയുടെ സാക്ഷ്യപ്പെടുത്തിയ പതിപ്പുകള്‍ നല്‍കിയാല്‍ മതി.

വിവിധ അപേക്ഷകള്‍ക്കൊപ്പം നല്‍കേണ്ട ഫീസ് ഇങ്ങനെയാണ്. ലേണേഴ്‌സ് ലൈസന്‍സ്- 30 രൂപ, ഡ്രൈവിങ് ടെസ്‌ററ്- 50 രൂപ, ഡ്രൈവിങ് ലൈസന്‍സ്- 200 രൂപ, സര്‍വീസ് ചാര്‍ജ്ജ്- 50 രൂപ. അപേക്ഷാഫോമും നിശ്ചിത ഫീസും തൊട്ടടുത്ത മോട്ടോര്‍വാഹന വകുപ്പ് ഓഫീസില്‍ സമര്‍പ്പിക്കാം. ലൈസന്‍സ് തപാലില്‍ ലഭിക്കാന്‍ നിശ്ചിത സ്റ്റാംപ് ഒട്ടിച്ച കവറും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.

പാസ്സ്പോര്‍ട്ട് സംബന്ധമായ വിവരങ്ങള്‍

പുതിയ പാസ്സ്‌പോര്‍ട്ടിന്

അപേക്ഷാഫാറത്തിന്റെ വില 10 രൂപ. (ഫോറം-1). ഫോട്ടോസ്റ്റാറ്റും സ്വീകരിക്കും. അപേക്ഷയോടൊപ്പം ജനനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ (സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്‌, പഞ്ചായത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ ഇവയില്‍ ഏതെങ്കിലും ഒന്നു്), താമസസ്ഥലം തെളിയിക്കാന്‍ റേഷന്‍ കാര്‍ഡ്, വാട്ടര്‍ കാര്‍ഡ്, ഇലക്ട്രിസിറ്റി, ടെലിഫോണ്‍ ബില്‍, ബാങ്ക്‌ പാസ്സ് ബുക്ക്‌ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ മൂന്നു കോപ്പിയും (രണ്ടെണ്ണം ഗസറ്റഡ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയതും, ഒന്നു അപേക്ഷകന്‍ തന്നെ സാക്ഷ്യപ്പെടുത്തിയതും) 8 പാസ്സ് പോര്‍ട്ട്‌ സൈസ്സ്‌ ഫോട്ടോയുമായി വേണം അപേക്ഷിക്കാന്‍. 2 ഫോട്ടോയില്‍ അപേക്ഷകന്‍ ഒപ്പിട്ടിരിക്കണം. 1000 രൂപയാണ് ഫീസ്‌. 1989 ജനുവരി 26-നു ശേഷം ജനിച്ചവര്‍ക്ക്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാണ്‌. 

അപേക്ഷകന്‍ പ്രായപൂര്‍ത്തി ആയിട്ടില്ലെങ്കില്‍ അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ പാസ്സ്പോര്‍ട്ടും നല്‍കണം. ഫീസ്സ്‌ 600 രൂപ. രക്ഷകര്‍ത്താക്കള്‍ വിദേശത്താണെങ്കില്‍ ഇവിടെ രക്ഷകര്‍തൃസ്ഥാനം നല്‍കിയിട്ടുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. പക്ഷേ അതിനു അധികാരപ്പെടുത്തികൊണ്ട്‌ വിദേശത്തുള്ള രക്ഷകര്‍ത്താക്കള്‍ നല്‍കുന്ന കത്ത്‌, 6 കളര്‍ പാസ്സ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ എന്നിവ വേണം. സാധാരണ ഗതിയില്‍ 30 ദിവസത്തിനുള്ളില്‍ പാസ്സ്പോര്‍ട്ട്‌ ലഭിക്കും.

പാസ്സ്പോര്‍ട്ട്‌ നഷ്ടപ്പെട്ടാല്‍

നഷ്ടപ്പെട്ടയാള്‍ താമസ്സിക്കുന്ന സ്റ്റേഷന്‍ പരിധിയിലെ സബ്‌ ഇന്‍‌സ്പെക്ടര്‍ക്ക്‌ പരാതി നകി അവിടെ നിന്നും ലഭിക്കുന്ന എഫ്.ഐ.ആറിന്റെ പകര്‍പ്പോടുകൂടി വേണം ഡൂപ്ലിക്കേറ്റിനപേക്ഷിക്കുവാന്‍.നഷ്ടപ്പെട്ടതായി പരസ്യം ചെയ്ത്‌ ഒരു മാസം കഴിഞ്ഞും തിരിയെ ലഭിച്ചില്ലെങ്കില്‍ മാത്രമേ ഡ്യൂപ്ലിക്കേറ്റ്‌ അനുവദിക്കുകയുള്ളു. കാലാവധി തീര്‍ന്ന പാസ്സ്പോര്‍ട്ടാണെങ്കില്‍ 1000 രൂപയും അല്ലാത്തതാണെങ്കില്‍ 2500 രൂപയും ഫീസ്സ് നല്‍കണം.

വിദേശത്തു വച്ചാണ് പാസ്പോര്‍ട്ട്‌ കളഞ്ഞെതെങ്കില്‍ അവിടെ നിന്നും പകരം ലഭിക്കുന്ന ഔട്ട്പാസ്‌ ഇവിടെ വിമാനത്താവളത്തിലോ, തുറമുഖത്തിലോ ഏള്‍പ്പിച്ചാല്‍ ഒരു സ്ലിപ്പ്‌ നല്‍കും. ഈ സ്ലിപ്പ്‌ സഹിതം ഡ്യൂപ്ലിക്കേറ്റ്‌ പാസ്പോര്‍ട്ടിനു അപേക്ഷിക്കണം.

പാന്‍ കാര്‍ഡ്‌

പാന്‍ (പെര്‍മനന്റ്‌ അക്കൌണ്ട്‌ നമ്പര്‍) കാര്‍ഡ്‌ നികുതി ദായകരുടെ ഏറ്റവും പ്രധാന തിരിച്ചറിയല്‍ രേഖയാണ്. അദായനികുതി വകുപ്പ്‌ പാന്‍ കാര്‍ഡ് ബാങ്ക്‌ അക്കൌണ്ട്‌ തുടങ്ങാന്‍ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്ക്‌ നിര്‍ബന്ധമായും ഹാജരാക്കേണ്ട് രേഖയാണ്. യൂണിറ്റ്‌ ട്രസ്റ്റിനെയാണ് പാന്‍‌കാര്‍ഡ് നല്‍കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. വെള്ളയമ്പലത്തുള്ള യൂണിറ്റ്‌ ട്രസ്റ്റ്‌ ഓഫീസില്‍ നിന്നും 5 രൂപയ്ക്ക്‌ അപേക്ഷാ ഫാറം ലഭിക്കും. തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന രേഖ എന്നിവ ഉള്‍പ്പെടെ അപേക്ഷയോടൊപ്പം പ്രോസ്സസ്സിംഗ്‌ ഫീസ്സായി 66 രുപയും യൂണിറ്റ് ട്രസ്റ്റ്‌ ഓഫീസ്സില്‍ ഏല്പിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ പാന്‍‌കാര്‍ഡ്‌ തപാലില്‍ ലഭ്യമാകും.

ഭവന സംബന്ധമായത്

റേഷന്‍ കാര്‍ഡ് അനുബന്ധ വിവരങ്ങള്‍

റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാന്‍
പുതിയ റേഷന്‍കാര്‍ഡ് ലഭിക്കാന്‍ താലൂക്ക് സപൈ്ള ഒാഫിസില്‍ നിന്നു ലഭിക്കുന്ന ഫോമില്‍ വേണം അപേക്ഷ തയ്‌യാറാക്കാന്‍. അഞ്ച് രൂപയാണ് അപേക്ഷാഫോമിന്‍റെ വില. ഗ്രാമപഞ്ചായത്ത് അലെ്ലങ്കില്‍ നഗരസഭ എന്നിവിടങ്ങളില്‍ നിന്നുള്ള റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, വിലേ്ലജ് ഒാഫിസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പഴയ റേഷന്‍ കാര്‍ഡിനോടൊപ്പം   സപൈ്ള ഒാഫിസില്‍ അപേക്ഷ നല്‍കണം. ഏതു കാര്‍ഡില്‍ നിന്നാണോ പേരു നീക്കം ചെയ്‌യുന്നത് ആ റേഷന്‍ കാര്‍ഡ് ഉടമയുടെ സമ്മത പത്രം അപേക്ഷയോടൊപ്പം വയ്ക്കണം. രണ്ടും ഒരേ താലൂക്കാണെങ്കില്‍ ഇങ്ങനെ അപേക്ഷിച്ചാല്‍ മതി. മറ്റൊരു താലൂക്കിലേക്കാണെങ്കില്‍ പഴയ റേഷന്‍ കാര്‍ഡ് റദ്ദാക്കിയതിന്‍റെയോ, പേര് നീക്കം ചെയ്തതിന്‍റെയോ രേഖ ഹാജരാക്കണം. ഇത്തരം രേഖകള്‍ താലൂക്ക് സപൈ്ള ഒാഫിസില്‍ നിന്നാണ് ലഭിക്കുക. ഏഴു ദിവസത്തിനുള്ളില്‍ താല്‍ക്കാലിക റേഷന്‍കാര്‍ഡ് ലഭിക്കും , പിന്നീട് സ്ഥിരം കാര്‍ഡും. ഇതേസമയം റേഷനിങ് ഇന്‍സ്‌പെക്ടറുടെ അന്വേഷണത്തിനു ശേഷമേ കാര്‍ഡ് ലഭിക്കുകയുള്ളു. 

കുട്ടികളുടെ പേരു ചേര്‍ക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് സഹിതം സപൈ്ള ഒാഫിസര്‍ക്ക് അപേക്ഷ നല്‍കിയാല്‍ മതി. സ്കൂളില്‍ നിന്നുള്ള വയസ് തെളിയിക്കുന്ന സാക്ഷ്യപത്രവും സ്വീകരിക്കും. 

രണ്ടു വയസുമുതല്‍ റേഷനു അര്‍ഹതയുണ്ട്. 12 വയസു മുതല്‍ പൂര്‍ണമായ റേഷനും ലഭിക്കും. 

കാര്‍ഡ് നഷ്ടപ്പെട്ടാല്‍ താലൂക്ക് സപൈ്ള ഒാഫിസിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ വെള്ളക്കടലാസില്‍ തയ്‌യാറാക്കിയാല്‍ മതി. അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് ഒട്ടിക്കണം. കാര്‍ഡ് നഷ്ടപ്പെട്ടതായി റേഷന്‍ കട ഉടമയുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം വയ്ക്കണം. എല്ലാതരത്തിലുമുള്ള അപേക്ഷകള്‍ കാര്‍ഡ് ഉടമയാണ് തയ്‌യാറാക്കേണ്ടത്. കാര്‍ഡ് ഉടമയുടെ ഒപ്പ്   നിര്‍ബന്ധമാണ്. ഒരു റേഷന്‍ കാര്‍ഡിലും പേര് ഉള്‍പ്പെട്ടിട്ടിലെ്ലന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷനാണ് അപേക്ഷ നല്‍കേണ്ടത്. തിരിച്ചറിയല്‍ കാര്‍ഡിന്‍റെയും വിദ്യാഭ്യാസ യോഗ്യതയുടെയും രേഖകള്‍ അപേക്ഷയോടൊപ്പം നല്‍കണം. മൂന്നു ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതിനു ഫീസ് ഈടാക്കില്ല. റേഷന്‍ കടയെ സംബന്ധിച്ചുള്ള പരാതികള്‍ കടയില്‍ തന്നെയുള്ള പരാതി ബുക്കില്‍ രേഖപ്പെടുത്തുകയാണ് ആദ്യം ചെയേ്‌യണ്ടത്. പരിഹാരം ഉണ്ടാകാത്ത പക്ഷം താലൂക്ക് സപൈ്ള ഒാഫിസര്‍ക്കുവീണ്ടും പരാതി നല്‍കാം. അതിനു ശേഷം ജില്ലാ സപൈ്ള ഒാഫിസര്‍ക്കും പരാതി കൊടുക്കാം.

1997 ലാണ് കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ കാര്‍ഡ് ഉടമകളെ ബിപിഎല്‍ എന്നും എപിഎല്‍ എന്നും തിരിച്ചത്. വീടുകള്‍ കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിച്ചാണു ലിസ്റ്റ് തയാറാക്കേണ്ടത്. ഇതിനായി ഒന്‍പതു മാനദണ്ഡങ്ങള്‍ നിര്‍ണയിച്ചു. 1.അഞ്ചു സെന്റില്‍ കുറവായ ഭൂമിയുള്ളവര്‍,

2.വാസയോഗ്യമല്ലാത്ത വീടുള്ളവര്‍,

3.സാനിറ്ററി, കക്കൂസ് എന്നിവ ഇല്ലാത്തവര്‍,

4.150 മീറ്ററിനുള്ളില്‍ കുടിവെള്ളം ലഭ്യമല്ലാത്തവര്‍,

5.വീട്ടില്‍ ഒരാളിനെങ്കിലും ജോലി ഇല്ലാതിരിക്കുക,

6.പട്ടികജാതി / വര്‍ഗം,

7.കളര്‍ ടിവി ഇല്ലാതിരിക്കുക,

8.മാനസികാരോഗ്യമില്ലായ്മ,

9.മാരകരോഗം, അംഗവൈകല്യം ഇവയിലേതെങ്കിലും ഉണ്ടാകുക എന്നിങ്ങനെയാണു മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നത്.

ഇതില്‍ ഏതെങ്കിലും നാലോ അതില്‍ കൂടുതലോ ഘടകങ്ങള്‍ അനുകൂലമാകുന്നവര്‍ ബിപിഎല്‍ ലിസ്റ്റില്‍ ഇടം നേടും

വീട്ടു നമ്പര്‍ ലഭിക്കാന്‍

ലൈസന്‍സുള്ള ആര്‍കിടെക്ടിന്റെയോ സര്‍വ്വേയറുടേയോ പക്കല്‍നിന്നും ലഭിക്കുന്ന കമ്പ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്‌ (പ്ലാന്‍ പ്രകാരമാണ് വീട്‌ പൂര്‍ത്തിയാക്കിയതെന്ന രേഖ) വാങ്ങി കോര്‍പ്പറേഷനിലെ ടൌണ്‍ പ്ലാനിംഗ്‌ വിഭാഗത്തില്‍ ഓക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റിനും വീട്ടുനമ്പരിനും അപേക്ഷ നല്‍കാം.

വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍

കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസുകളില്‍ നിന്ന്‌ 25 രൂപയ്ക്ക്‌ അപേക്ഷാ ബുക്ക്‌ലെറ്റ്‌ വാങ്ങണം. ഇതു പൂരിപ്പിച്ച്‌ വിവിധ രേഖകള്‍ ഉള്‍പ്പെടുത്തി 50 രൂപ ഫീസ്സടച്ച്‌ അപേക്ഷ നല്‍കണം. തദ്ദേശ സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്ന കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌, വസ്തുക്കരം അടച്ചതായി വില്ലേജാഫീസ്സില്‍ നിന്നുള്ള രസീത്‌, വൈദ്യുതി ബോര്‍ഡുമായുള്ള കരാര്‍ 50 രൂപ മുദ്രപത്രത്തില്‍ തയ്യാറാക്കിയത്‌, ലൈസന്‍സ്‌ ഉള്ള ഇലക്ട്രീഷ്യന്‍ സാക്ഷ്യപ്പെടുത്തിയ വയറിംഗ്‌ കമ്പ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയാണ് അപേക്ഷയോടോപ്പം നല്‍കേണ്ട രേഖകള്‍. ബോര്‍ഡുമായുള്ള കരാര്‍, വയറിംഗ് കമ്പ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയുടെ മാതൃക അപേക്ഷാ ബുക്ക്‌ലെറ്റില്‍ തന്നെയുണ്ട്‌.

അപേക്ഷ നല്‍കിയ ശേഷം സെക്ഷന്‍ ഓഫീസ്സില്‍ നിന്ന്‌ എസ്റ്റിമേറ്റ്‌ തയ്യാറാക്കി നിര്‍ദ്ദേശിക്കുന്ന ഫീസ്സ്‌, ഡിപ്പോസിറ്റ്‌ എന്നിവ അടച്ചാല്‍ കണക്ഷന്‍ ലഭിക്കും.

പാചക വാതക കണക്ഷന്‍ ലഭിക്കാന്‍

അപേക്ഷിക്കുന്ന ഏജന്‍സിയുടെ പരിധിയിലാണ് താമസിക്കുന്നതെന്ന്‌ തെളിയിക്കാനായി റേഷന്‍ കാര്‍ഡിന്റെ ഒന്നും നാലും പേജിന്റെ കോപ്പി സഹിതം ഏജന്‍സിയില്‍ ഹാജരാക്കി പുതിയ കണക്ഷനു ബുക്ക്‌ ചെയ്യാം. അപേക്ഷാ ഫീസ്‌ ഇല്ല. വിവരങ്ങള്‍ റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തും. സീനിയാറിറ്റി ലഭിക്കുമ്പോള്‍ തപാലില്‍ വിവരം അറിയിക്കും. ഒരു സിലിണ്ടര്‍ ലഭിച്ചാ‍ല്‍ രണ്ടാമത്തേതിനു ഉടന്‍ ബുക്ക്‌ ചെയ്യാം.

ഗ്യാസ്‌ ഏജന്‍സിയുടെ ഗോഡൌണില്‍ നിന്നും 5 കിലോമീറ്ററിനുള്ളിലാണ് ഉപഭോക്താവെങ്കില്‍ യാതൊരു വിധ ട്രാന്‍‌സ്പോര്‍ട്ടിംഗ് ഫീസും ഇല്ലാതെ വേണം പാചക വാതകം എത്തിക്കാന്‍. 5മുതല്‍ 10 കിലോമീറ്റര്‍ വരെ ദൂരമുണ്ടെങ്കില്‍ 16 രൂപയും, 10-15 വരെ 21 രൂപയും, 15-20 വരെ 26 രൂപയും, 20-25 വരെ 31 രൂപയും വേണം ഏജന്‍സികള്‍ ട്രാന്‍‌സ്പോര്‍ട്ടിംഗ് ഫീസായി വാങ്ങേണ്ടത്‌.

വാട്ടര്‍ കണക്ഷന്‍ ലഭിക്കാന്‍

ജല അതോറിറ്റിയുടെ സബ്‌ ഡിവിഷന്‍ ഓഫീസില്‍ നിന്ന്‌ 15 രൂപയ്ക് ലഭിക്കുന്ന നിശ്ചിത ഫാറത്തില്‍ ലൈസന്‍സ്‌ഡ്‌ പ്ലംബര്‍ മുഖേന രേഖകള്‍ സഹിതമാണ് വാട്ടര്‍ കണക്ഷന്‍ ലഭിക്കുവാന്‍ അപേക്ഷ നല്‍കേണ്ടത്‌. കണക്ഷന്‍ ലഭിക്കേണ്ട വീടോ, സ്ഥാപനമോ നില്‍ക്കുന്ന ജല അതോറിറ്റി സെക്ഷന്‍ ഓഫീസ്സ് ഉള്‍പ്പെടുന്ന സബ്‌ ഡിവിഷന്‍ ഓഫീസിലെ അസ്സിസ്റ്റന്റ്‌ എക്സിക്കുട്ടീവ്‌ എഞ്ചിനിയര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്‌. 10 രൂപ മുദ്ര പത്രത്തില്‍ തയ്യാറാക്കിയ കരാര്‍. തദ്ദേശ ഭരണ സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്ന കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌ തുടങ്ങിയ വിവിധ രേഷകളും ഒപ്പം വയ്കണം.

അപേക്ഷ ലഭിച്ചാല്‍ വാട്ടര്‍ വര്‍ക്സ്‌ ഇന്‍സ്പക്ടര്‍ സ്ഥലത്തു പോയി സാധ്യതാ പഠനം നടത്തി അസിസ്റ്റന്റ്‌ എഞ്ചിനിയര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കും. തുടര്‍ന്ന്‌ അടയ്കേണ്ട തുകയുടെ വിശദാംശംങ്ങള്‍ ഉള്‍പ്പെടുത്തി അസ്സിസ്റ്റന്റ്‌ എഞ്ചിനിയര്‍ സബ്‌-ഡിവിഷന്‍ ഓഫീസിലേക്ക്‌ ശുപാര്‍ശ നല്‍കും.ഇവിടെ തുക അംഗീകരിച്ചാല്‍ പണം അപേക്ഷകനു അടയ്കാം.തുടര്‍ന്ന്‌ വര്‍ക്ക്‌ ഓര്‍ഡര്‍ നല്‍കും.

വിവിധ രെജിസ്ട്രെഷനുകള്‍

എം‌പ്ലോയ്‌മെന്റ് എക്സ്ചെയ്ഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാന്‍.

14 വയസ്സുള്ള ആര്‍ക്കും പേരു രജിസ്റ്റര്‍ ചെയ്യാം. സ്കൂള്‍ സര്‍ട്ടിഫിക്കറ്റാണ് അടിസ്ഥാര രേഖ. സ്കൂള്‍ വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് ജാതകത്തിന്റെ പകര്‍പ്പും ഡോക്ടരുടെ സര്‍ട്ടിഫിക്കറ്റുമായി രജിസ്റ്റര്‍ ചെയ്യാം.

വിലാസം തെളിയിക്കുന്ന റേഷന്‍ കാര്‍ഡുപോലെയുള്ള രേഖകളും വേണം. ബിരുദം പോലെ അധിക യോഗ്യത നേടുമ്പോള്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയാലുടന്‍ രജിസ്റ്റര്‍ ചെയ്യാം.വൈകും തോറും അവസരം പിന്നിലാകും. 50 വയസ്സുള്ളവര്‍ക്ക്‌ വരെ രജിസ്ട്രേഷന്‍ നടത്താം.

മൂന്ന്‌ വര്‍ഷം കൂടുമ്പോള്‍ രജിസ്ട്രേഷന്‍ പുതുക്കണം. മൂന്ന്‌ വര്‍ഷത്തിനു ശേഷം 2 മാസം കൂടി പുതുക്കാന്‍ ഗ്രേയ്സ്‌ പിരിയഡ്‌ അനുവദിക്കും. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക്‌ 4 വര്‍ഷം കൂടുമ്പോള്‍ പുതുക്കിയാല്‍ മതി.

ജനന മരണ രജിസ്ട്രേഷന്‍

ജനനവും മരണവും അതതു തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ 21 ദിവസത്തിനുള്ളില്‍ നിര്‍ബന്ധമായും അറിയിച്ച്‌ രജിസ്റ്റര്‍ ചെയ്തിരിക്കണം. 30 ദിവസം വരെ 2 രൂപ ലേറ്റ്‌ഫീ ഒടുക്കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഒരു വര്‍ഷം കഴിഞ്ഞ്‌ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ പഞ്ചായത്ത്‌ ഡപ്യൂട്ടി ഡയറക്ടറുടെ അനുവാദം വേണ്ടി വരും. ജനനമരണം രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത്‌ കുറ്റകരമാണ്.

സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിനു 5 രൂപ കോര്‍ട്ട്‌ഫീ സ്റ്റാ‍മ്പൊട്ടിച്ച്‌ വെള്ള പേപ്പറില്‍ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ നല്‍കിയാല്‍ മതി.

ആശുപതിയിലാണ് ജനനമരണമെങ്കില്‍ ആശുപതി അധികൃതര്‍ തന്നെ വിവരം തദ്ദേശസ്ഥാപനങ്ങള്‍ക്ക്‌ കൈമാറണം. ബന്ധുക്കള്‍ പിന്നീട്‌ നേരിട്ട്‌ സ്ഥാപനങ്ങളില്‍ നിന്നും കൈപ്പറ്റണം. വീടുകളില്‍ നടക്കുന്ന ജനനമരണങ്ങള്‍ വീട്ടുകാര്‍ നേരിട്ട്‌ അരിയിക്കണം. കിയോസ്ക്‌ സംവിധാനത്തിലുള്ള നഗരത്തിലെ ഏതാനും ആശുപത്രികള്‍ നഗരസഭയുമായി ബന്ധപ്പെട്ട്‌ നേരിട്ട്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌

ജാതി സര്‍ട്ടിഫിക്കറ്റുകള്‍

വെള്ള പേപ്പറില്‍ 5 രുപ കോര്‍ട്ട്ഫീ സ്റ്റാമ്പൊട്ടിച്ച്‌ വില്ലേജ ഓഫീസറിന് അപേക്ഷ നല്‍കിയാല്‍ മതി.വേണ്ടപെട്ട രേഖകളും ഹാജരാക്കണം. പട്ടിക വിഭാഗത്തിലുള്ളവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ തഹ്‌സീല്‍ദാരാണ് നല്‍കുന്നത്‌. അപേക്ഷയില്‍ സ്റ്റാമ്പൊട്ടിക്കേണ്ടതില്ല.

വരുമാന സര്‍ട്ടിഫിക്കറ്റ്‌

നിശ്ചിത ഫോറത്തില്‍ 5 രുപ കോര്‍ട്ട്ഫീ സ്റ്റാമ്പൊട്ടിച്ച്‌ വില്ലേജ ഓഫീസറിന് അപേക്ഷ നല്‍കിയാല്‍ മതി. ശമ്പള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ്‌ , വസ്തുക്കളുടെ കണക്കുകള്‍ എന്നിവയും നല്‍കണം. അന്വേഷണങ്ങള്‍ക്ക്‌ ശേഷം വില്ലേജ്‌ ഓഫീസര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്‌ നല്‍കും.

പെന്‍ഷന്‍ /വേതനം

തൊഴില്‍ രഹിത വേതനം

എമ്പ്ലോയ്‌മെന്റ്‌ എക്സ്ചേയ്ഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതര്‍ക്ക്‌ മാസം 120 രൂപ വീതം തൊഴില്‍ രഹിത വേതനം ലഭിക്കുന്ന പദ്ധതി. എക്സ്ചേയ്ഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അതാതു തദ്ദേശസ്ഥാപനങ്ങളിലാണ് വേതനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. 21 മുതല്‍ 35 വരെ വയസ്സുകാര്‍ക്കാണ് വേതനം ലഭിക്കുക. എക്സ്ചേയ്ഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത്‌ 3 വര്‍ഷം സീനിയാറിറ്റി വന്നാലേ 21 -ം വയസ്സില്‍ തൊഴില്‍ രഹിത വേതനം ലഭിക്കു. തദ്ദേശ സ്ഥാപനങ്ങള്‍ അപേക്ഷകരുടെ വിവരം എക്സ്ചേയ്ഞ്ചുകള്‍ക്ക്‌ നല്‍കും. അയോഗ്യതയുണ്ടെങ്കില്‍ എക്സ്ചെയ്ഞ്ചു നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ വേതനം നിഷേധിക്കാം. 35 വയസ്സ്‌ പൂര്‍ത്തിയാകുന്നതുവരെ വേതനം ലഭിക്കും.

വാര്‍ദ്ധക്യ കാല പെന്‍ഷന്‍

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ക്ഷേമ പദ്ധതി ഒരേ സ്ഥലത്ത്‌ 3 വര്‍ഷമായി താമസിക്കുന്നവരും കുടുമ്പവാര്‍ഷിക വരുമാനം 11000 രൂപയില്‍ താഴെയുള്ളവരും ആകണം.അഗതികളായ ഭാര്യക്കും ഭര്‍ത്താവിനും ലഭിക്കും. 20 വയസ്സിനു മുകളിലുള്ള ആണ്‍‌മക്കളുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക്‌ പെന്‍ഷന്‍ ലഭിക്കില്ല.
വിധവാ പെന്‍ഷന്‍

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്കുള്ള ക്ഷേമ പദ്ധതി. 110 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. ഭര്‍ത്താവ്‌ മരിച്ച സ്ത്രീ പുനര്‍ വിവാഹം നടത്തിയിരിക്കരുത്‌. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീ, 7 വര്‍ഷമായി ഭര്‍ത്താവിനെ കുറിച്ച്‌ വിവരമില്ലാത്ത സ്ത്രീ, എന്നിവര്‍ക്കും അര്‍ഹതയുണ്ട്‌. കുടുമ്പ വാര്‍ഷിക വരുമാനം 3600 രൂപയില്‍ താഴെയാകണം. 20 വയസ്സിനു മുകളിലുള്ള ബന്ധുക്കള്‍ (അച്ഛന്‍, അമ്മ, മകന്‍) പാടില്ല. പ്രായപൂര്‍ത്തിയാകാത്ത മകനുണ്ടെങ്കിലും മകനു 20 വയസ്സ്‌ ആകും വരെ അമ്മയ്ക്ക്‌ പെന്‍ഷന്‍ ലഭിക്കാം.

വികലാംഗ പെന്‍ഷന്‍
മൂകര്‍, അന്ധര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, 40% അംഗവൈകല്യമുള്ളവര്‍, എന്നിവര്‍ക്കാണ് അര്‍ഹത. വാര്‍ഷിക വരുമാനം 6000 രൂപയില്‍ കവിയരുത്‌. 20 വയസ്സിനു മുകളിലുള്ള ബന്ധുക്കള്‍ (അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്‌, മകന്‍) പാടില്ല. ബന്ധുക്കളുണ്ടെങ്കില്‍ വാര്‍ഷികവരുമാനം 6000 രൂപയില്‍ കവിയരുത്‌. 110 രൂപയാണ് പ്രതിമാസ പെന്‍ഷന്‍.

അറിഞ്ഞിരിക്കേണ്ടവ

വിവാഹ നിയമം

പ്രത്യേക വിവാഹ നിയമം അഥവാ സ്പെഷ്യൽ മാര്യേജ് ആക്ട് 1954

തന്താങ്ങളുടെ മത - വിശ്വാസ പ്രമാണങ്ങളേതാണെങ്കിൽപ്പോലും ഇന്ത്യയിലെ എല്ലാ പൌരന്മാർക്കും പ്രവാസികളായ ഇന്ത്യക്കാർക്കും പരസ്പരം വിവാഹിതരാകുന്നതിനുള്ള പ്രത്യേക വിവാഹ നടപടികൾ വ്യവസ്ഥ ചെയ്യുന്നതാണ് പ്രത്യേക വിവാഹ നിയമം അഥവാ സ്പെഷ്യൽ മാര്യേജ് ആക്ട് 1954 നടപ്പാക്കിയത്.

നിയമത്തിന്റെ പശ്ചാത്തലം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം നിർദ്ദേശിക്കപ്പെട്ട ഒരു നിയമനിർമ്മാണത്തിന്റെ ചുവടുപിടിച്ചാണ് ഈ നിയമം ഇന്ത്യാഗവൺമെന്റ് നടപ്പാക്കിയത്. 1872 ൽ ബ്രിട്ടീഷ് നിയമപണ്ഡിതനായിരുന്ന സർ ഹെൻറി സമ്‌നർ മൈൻ നിർദ്ദേശിച്ചതു പ്രകാരം നടപ്പാക്കിയ 1872 ലെ ആക്ട് III ആണ് ഈ നിയമത്തിന്റെ മുൻഗാമി. 1872 ലെ ആക്ട് പ്രകാരമുള്ള വിവാഹങ്ങൾ സിവിൽ വിവാഹങ്ങളായി കണക്കാക്കുയും അപ്രകാരം വിവാഹിതരാകുന്നവർ അവരവരുടെ സ്വന്തം മതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്യണമായിരുന്നു. ഇത് ഒട്ടനവധി എതിർപ്പുകളും വിമർശനങ്ങളും ക്ഷണിച്ചുവരുത്തി. അതിലെ അപാകതകൾ പരിഹരിച്ചുകൊണ്ടാണ് പ്രത്യേക വിവാഹ നിയമം 1954 നിലവിൽവരുന്നത്.

ഒരു വ്യക്തിയുടെ ജനനം മുതൽ മരണംവരെയുള്ള ജീവിതത്തെ നിയന്ത്രിക്കുന്ന മതപരമായ നിയമങ്ങളെയാണ് വ്യക്തിനിയമം എന്ന് വിളിക്കുന്നത്. സാധാരണയായി വിവാഹമെന്ന ഇതിലെ പ്രധാന ഭാഗം അതത് മതവിഭാഗങ്ങളുടെ നിയമങ്ങൾക്കനുസരിച്ച് - ഹിന്ദു, ക്രിസ്ത്യൻ, ശരീഅത്ത് നിയമങ്ങൾക്കനുസരിച്ച് - നടത്തുകയായിരുന്നു അക്കാലയളവുവരെയുള്ള പതിവ്. മിശ്രവിവാഹങ്ങൾക്ക് ഇത് തടസ്സം സൃഷ്ടിച്ചിരുന്നു. പ്രത്യേക വിവാഹനിയമം നടപ്പാക്കിയതിലൂടെ മതപരമായ വിവാഹങ്ങളുടെ സ്ഥാനത്ത് സിവിൽ വിവാഹങ്ങൾ സാദ്ധ്യമായി. എന്നാൽ ഈ വിവാഹങ്ങളിലെ ബന്ധങ്ങളിലുണ്ടാകുന്ന കുട്ടികളുടെ സ്വത്തവകാശ പിൻതുടർച്ച ഒരു പ്രശ്നമായി വന്നപ്പോൾ അതിന് പരിഹാരം കാണുവാൻ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം, 1925 എന്ന നിയമവും സർക്കാർ നടപ്പാക്കുകയുണ്ടായി. ഇന്ത്യയിൽ ഇന്ന് പൊതു സിവിൽ കോഡ് നിലവിലില്ലെങ്കിലും മതേതര ജീവിതം നയിക്കുവാനാഗ്രഹിക്കുന്നവർക്ക്, ഈ രണ്ടു നിയമങ്ങളും കൂടി പിന്തുടർന്ന് അത്തരമൊരു ജീവിതത്തിന് സാദ്ധ്യത സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

ഉദ്ദേശ ലക്ഷ്യങ്ങൾ 1954 ഒക്ടോബർ 9 ന് അംഗീകരിച്ച ഈ നിയമം 1954 ഡിസംബർ 17 ന് നിലവിൽ വന്നു. ഈ നിയമത്തിലൂടെ പ്രധാനമായും താഴെ പറയുന്ന കാര്യങ്ങൾ ലക്ഷ്യമിടുന്നു.

  • ചില സാഹചര്യങ്ങളിൽ വിവാഹം നടത്തുന്നതിന് പ്രത്യേകമായ നടപടിക്രമങ്ങൾ.
  • ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുവാനുള്ള സംവിധാനം.
  • ഇത്തരം ബന്ധങ്ങളിൽ വിവാഹമോചനം ആവശ്യമെങ്കിൽ അതിനുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളും.
  • വിദേശത്തുവെച്ച് മതചടങ്ങുകൾ പ്രകാരം വിവാഹം നടത്തുവാൻ സാധിക്കാത്ത ഇന്ത്യാൻ വംശജരായ പ്രവാസികൾക്ക് വിവാഹ ഓഫീസർമാരായ (രജിസ്ട്രേഷൻ ഓഫീസർ) നയതന്ത്ര ഉദ്യോഗസ്ഥർ മുൻപാകെ വിവാഹം നടത്തുവാൻ സംവിധാനം ഉണ്ടാക്കുക. [1]
  • മതപരമായ വിവാഹം മുമ്പ് നടത്തിയവർക്കും ഈ നിയമപ്രകാരം രിജിസ്റ്റർ ചെയ്യുവാൻ സാധിക്കും
  • ഈ നിയമ പ്രകാരം വിവാഹിതരായവരുടെ പിന്തുടർച്ച ഇൻഡ്യൻ പിന്തുടർച്ചാ നിയമം ആണ് ബാധകമാകുക*

നിയമം ബാധകമാകുന്നവർ

  • ജാതി-മത-സമുദായ ഭേദമന്യേ ഏതുവ്യക്തിക്കും ഇതുപ്രകാരം വിവാഹിതരാകാം.
  • ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതവിശ്വാസികളായവർക്കും ഈ നിയമം തെരഞ്ഞെടുക്കാം.
  • മുസ്ലീം, ക്രൈസ്തവ, പാഴ്‌സി, ജൂത മത വിഭാഗങ്ങളിൽപ്പെടുന്നവർക്കും ഇത് തെരഞ്ഞെടക്കാം.
  • മിശ്ര വിവാഹം ആഗ്രഹിക്കുന്നവർക്കും
  • ജമ്മു കാശ്മീരിലൊഴികെ ഇന്ത്യയുടെ ഏതു ഭാഗത്തു വസിക്കുന്നവർക്കും പ്രവാസികളായ ഇന്ത്യൻ വംശജർക്കും ഇത് ബാധകമാകുന്നു.

വിവാഹത്തിനുള്ള വ്യവസ്ഥകൾ പ്രത്യേക വിവാഹനിയമത്തിന്റെ വകുപ്പ് -4 പ്രകാരം, ഇത്തരം വിവാഹകർമ്മം നടത്തിക്കൊടുക്കുന്നതിന് താഴെപറയുന്ന വ്യവസ്ഥകൾ പാലിച്ചിരിക്കേണ്ടതുണ്ട്.

  • വിവാഹിതരാകുന്ന പുരുഷനോ സ്ത്രീക്കോ ജീവിച്ചിരിക്കുന്ന മറ്റൊരു ജീവിതപങ്കാളി ഉണ്ടാകുവാൻ പാടില്ല.
  • ഏതെങ്കിലും ഒരു കക്ഷിക്ക്
    • വിവാഹത്തിന് സാധുവായ സമ്മതം നൽകുവാൻ തക്കതായ മാനസികാരോഗ്യ ഇല്ലാതിരിക്കുക അഥവാ,
    • സാധുവായ സമ്മതം നൽകാനുള്ള കഴിവുണ്ടെന്നിരിക്കിലും മാനസികരോഗത്തിന് അടിപ്പെട്ടിരിക്കുകയോ പ്രത്യുല്പാദനോ ദാമ്പത്യജീവിതം നയിക്കുന്നതിനോ ശേഷിയില്ലാതരിക്കുക അഥവാ,
    • തുടർച്ചയായ ഭ്രാന്തോ, അപസ്മാരമോ ഉണ്ടായിരിക്കരുത്
  • പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂർത്തിയായിരിക്കണം
  • വിലക്കപ്പെട്ട നിലയിലുള്ള ബന്ധത്തിൽ ഉൾപ്പെട്ടവരാകരുത്

വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത്‌ നിര്‍ബന്ധം

2008 ഫബ്രുവരി 29 മുതല്‍ പുതിയ വിവാഹ രജിസ്ട്രേഷന്‍ നിയമം നിലവില്‍ വന്നു. ഇതനുസരിച്ച്‌ വിവാഹം നടന്ന്‌ 45 ദിവസത്തിനുള്ളില്‍ ഗ്രാമപഞ്ചായത്ത്‌- നഗരസഭാ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കില്‍ 100 രൂപ പിഴ. ഇതിനായി പ്രത്യേക അപേക്ഷാ ഫാറം ഉണ്ട്‌. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ വധൂവരന്മാരുടെ ഫോട്ടോ പതിച്ച വിവാഹ സര്‍ട്ടിഫിക്കറ്റ്‌ നല്‍കും. എല്ലാ മതസ്ഥര്‍ക്കും വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധം. മതാചാരപ്രകാരം വിവാഹം നടന്നതിന്റെ തെളിവ്‌ ഹാജരാക്കേണ്ടതാണ്.

ചുരുക്കത്തില്‍ ഈ നിയമം പ്രാബല്യത്തിലായതിനു ശേഷം, മതാചാരപ്രകാരം നടത്തിയതാണെങ്കില്‍ പോലും ഒരു വിവാഹത്തിനു നിയമ സാധുത ഉണ്ടാകണമെങ്കില്‍ ആ വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കണം, മതമേതായാലും.

അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍

സമൂഹത്തില്‍ വ്യക്തികളുടെ മാനുഷികമായ പരിഗണനയ്ക്ക് മുന്‍‌തൂക്കം നല്‍കിക്കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ചില നിയമ നിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്. അവ നിര്‍ബന്ധമായും പാലിക്കേണ്ടതും പിന്തുടരേണ്ടതും ആണ്.എന്നാല്‍ നിര്ഭാഗ്യവച്ചാല്‍ പലരും ഇത് അനുസരിക്കാതിരിക്കുകയോ അവ പാലിക്കാതിരിക്കുകയോ ചെയ്യുന്നു.

വിധ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ അവ പാലിക്കുവാന്‍ പരിശീലിപ്പിക്കുകയും പറഞ്ഞു മനസ്സിലാക്കി തെറ്റ് തിരുത്തുകയും ചെയ്‌താല്‍ നിയമ ബോധമുള്ള ഒരു തലമുറയും  സുരക്ഷിതമായ ഒരു കേരളവും ഇന്ത്യയും അങ്ങനെ ലോകവും കെട്ടിപ്പടുക്കുവാന്‍ സാധിക്കും.

നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമങ്ങളെ ഡ്രോപ്പ് ഡൌണ്‍ മെനു ആയി മുകളില്‍ ചേര്‍ത്തിരിക്കുന്നു.

കോടതി

സിവില്‍ കോടതികള്‍

വ്യക്തിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് സിവില്‍ കോടതികള്‍. ഇതിനെ ഭൂമി പരിതിയും തര്‍ക്കത്തിന്‍റെ മൂല്യവും അനുസരിച്ച് അഞ്ചായി തരാം തിരിച്ചിരിക്കുന്നു.
(1) മുന്‍സിഫ്‌ കോടതി - ഒരു ലക്ഷം രൂപ വരെ ഉള്ള തര്‍ക്കങ്ങളുടെ തീര്‍പ്പ്.
(2) സബ് ജഡ്ജ് കോടതി - ഒരു ലക്ഷത്തിനു മേല്‍ വരുന്ന എല്ലാ ഹര്‍ജികളും.
(3) ജില്ലാ കോടതി - നിയമ പരമായ പ്രശ്നങ്ങളുടെ അപ്പീല്‍.
(4) ഹൈ കോടതി - ജില്ലാ കോടതിയില്‍ നിന്നുള്ള അപ്പീല്‍, റിട്ട് ഹര്‍ജികള്‍.
(5) സുപ്രീം കോടതി - റിട്ട് അധികാരം, സംസ്ഥാനാന്തര തര്‍ക്കങ്ങള്‍, കേന്ദ്ര-സംസ്ഥാന തര്‍ക്കങ്ങള്‍, ഭരണ ഘടനാ പ്രശ്നങ്ങള്‍, ഉപധേശാധികാരം, അപ്പീല്‍ അധികാരം തുടങ്ങിയവ...

ക്രിമിനല്‍ കോടതികള്‍

ഒരാളുടെ ജീവനും സ്വത്തിനും ഹാനികരമാകുകയും സമൂഹത്തെ ആകമാനം ബാധിക്കുകയും ചെയ്യുന്ന കുറ്റ കൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ വിധിക്കുകയും അതിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംവിധാനമാണ് ക്രിമിനല്‍ കോടതികള്‍. ഇത്തരം കുറ്റ കൃത്യങ്ങള്‍ വ്യക്തിപരമായാലും രാഷ്ട്രതിനെതിരായിട്ടാണ് പരിഗണിക്കുന്നത്. ശിക്ഷകളുടെ അടിസ്ഥാനത്തിലാണ് ഈ കോടതികളെ തരംതിരിച്ചിരിക്കുന്നത്.
(1) ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രറ്റ് - മൂന്നു വര്‍ഷത്തില്‍ കവിയാത്ത തടവും 5,000 രൂപയില്‍ കവിയാത്ത പിഴയും.
(2) ജുഡിഷ്യല്‍ മജിസ്ട്രറ്റ് - ഏഴ് വര്‍ഷത്തില്‍ കവിയാത്ത തടവും 10,000 രൂപ വരെ പിഴയും.
(3) അസി. സെഷന്‍സ് ജഡ്ജ് - പത്തു വര്‍ഷത്തില്‍ കവിയാത്ത തടവും പരിധിയില്ലാത്ത പിഴയും.
(4) സെഷന്‍സ് കോടതി - പത്തു വര്‍ഷത്തിനുമേല്‍ തടവും വധ ശിക്ഷയും.
(5) ഹൈ കോടതി , സുപ്രീം കോടതി - ശിക്ഷാ പരിധി നിര്‍ണ്ണയിക്കപ്പെടുന്നില്ല.

കുട്ടികളുടെ കോടതി

ഏഴ് വയസ്സിനു താഴെ ഉള്ള കുട്ടികള്‍ കുറ്റം ചെയ്യില്ലെന്നാണ് നിയമം കരുതുന്നത്. പതിനാറു വയസ്സില്‍ താഴെ ഉള്ളവര്‍ മന:പൂര്‍വ്വം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ കഴിയാതവരാനെന്നും കരുതപ്പെടുന്നു.
അതുകൊണ്ട് ഇവര്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണന പ്രകാരം വധശിക്ഷ, ജീവപര്യന്തം എന്നിവ ഒഴികെ ശിക്ഷ വിധിക്കാവുന്ന കുറ്റങ്ങള്‍, ചീഫ് ജുഡിഷ്യല്‍ മജിസ്ട്രട്ടിന്‍റെ തലത്തിലുള്ള പ്രത്യേക കോടതി വിചാരണ ചെയ്ത് പരിഹാര പരിശീലനത്തിനും പുനരധിവാസത്തിനും മറ്റും അയക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു. മുതിര്‍ന്ന തടവുകാരോടൊപ്പം ഇവരെ ജയിലില്‍ പാര്‍പ്പിക്കരുതെന്നും കുട്ടികളുടെ കോടതി നിയമത്തില്‍ അനുശാസിക്കുന്നുണ്ട്.

ജാമ്യം
കുറ്റകൃത്യം ചെയ്ത വ്യക്തി വാറണ്ടില്ലാതെ അറസ്റ്റില്‍ ആയാല്‍ വിട്ടു കിട്ടുന്നതിനു വേണ്ടി നിയമം അനുശാസിക്കുന്ന സംവിധാനം ആണ് 'ജാമ്യം'. കുറ്റകൃത്യം ജാമ്യം കിട്ടാവുന്ന വിഭാഗത്ഗില്‍ പെട്ടതാണെങ്കില്‍ പോലീസെ ഓഫീസര്‍, കോടതി എന്നിവയ്ക്ക് ജാമ്യം അനുവദിക്കാം. ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി ജാമ്യം കൊടുക്കാന്‍ തയ്യാറായി വന്നാല്‍ നിര്‍ബന്ധമായും പോലീസ് അല്ലെങ്കില്‍ കോടതി ജാമ്യം അനുവദിക്കണം.

മുന്‍‌കൂര്‍ ജാമ്യം
ജാമ്യം അനുവദിക്കെണ്ടതില്ലാത്ത കുറ്റകൃത്യം തന്‍റെ മേല്‍ ആരോപിക്കാന്‍ സാദ്ധ്യതയുന്ടെന്നും അതുമൂലം താന്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ ഇടയുണ്ടെന്നും വിശ്വസിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ആ വ്യക്തിക്ക് ഹൈ കോടതിയില്‍ / സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ കൊടുക്കാവുന്നതാണ്, കോടതിക്ക് യുക്തമെന്നു തോന്നുന്നസന്ദര്‍ഭങ്ങളില്‍ മാത്രം അറസ്റ്റില്‍ ആകുന്ന പക്ഷം അയാളെ ജാമ്യത്തില്‍ വിടുവാന്‍ ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍

സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ലഘുലേഖകള്‍ എന്നിവ പ്രസിദ്ധീകരിക്കുകയോ, പ്രദര്‍ശിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. തപാല്‍ വഴി ഇത്തരത്തിലുള്ള പുസ്തകങ്ങളോ ലഘുലേഖകളോ, പേപ്പറുകളോ, ഫിലിം, ഫോട്ടോ തുടങ്ങിയവ അയയ്കുന്നതും കുറ്റകരമാണ്. മൊബൈല്‍ ഫോണില്‍ കൂടി അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതും കുറ്റകരമാണ്. ഇന്‍ഡ്യന്‍ ശിക്ഷാനിയമം 509-ം വകുപ്പനുസരിച്ച്‌ ഒരു സ്ത്രീയുടെ മാന്യതയെ നിന്ദിക്കുവാനുള്ള ഉദ്ദേശത്തോടെ ഏതെങ്കിലും വാക്ക്‌ ഉച്ഛരിക്കുകയോ, ശബ്ദം ഉണ്ടാക്കുകയോ, ആംഗ്യം കാണിക്കുകയോ, ഏതെങ്കിലും വസ്തു പ്രദര്‍ശിപ്പിക്കുകയോ ചെയ്താല്‍ ഒരു വര്‍ഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ്.

സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഠനങ്ങള്‍

ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക്‌ സംരക്ഷണം നല്‍കുന്നതിനുള്ള നിയമം 2006 ഒക്ടോബറില്‍ നിലവില്‍ വന്നു. പീഠനം നടക്കുന്ന വിവരത്തെ സംബന്ധിച്ച്‌ പരാതിക്കാരിക്കോ, അതറിവുള്ള വ്യക്തിക്കോ സന്നഗ്ദ സംഘടകള്‍ക്കോ വിവരം നല്‍കാം.

എതിര്‍ കക്ഷിയുടെ ഏതെങ്കിലും പെരുമാറ്റംങ്ങളും നടപടികളും താഴപ്പറയുന്ന സ്വഭാവമുള്ളതാണെങ്കില്‍ അവ ഗാര്‍ഹിക പീഠനങ്ങളുടെ പരിധിയില്‍ വരും.
ശാരീരികപരമായും, ലൈംഗികമായും, വൈകാരികമായും, സാമ്പത്തികമായും ചൂഷണം ചെയ്യുന്നത്‌, സാമ്പത്തിക നേട്ടത്തിനായി പരാതിക്കാരിയേയോ, അവരുടെ ബന്ധമുള്ള ആരെയെങ്കിലും നിര്‍ബന്ധിക്കുന്നതിനു വേണ്ടി പീഠിപ്പിക്കുക, പരാതിക്കാരിക്കോ ബന്ധുവിനോ ഭീതിജനകമായ അവസ്ഥയുണ്ടാക്കുക എന്നിങ്ങനെ പരാതിക്കാരിയെ വേദനിപ്പിക്കുന്ന ഏതു പ്രവര്‍ത്തിയും ഗാര്‍ഹിക പീഠനമാണ്. ഗാര്‍ഹിക പീഠനങ്ങള്‍ക്കെതിരെ എല്ലാ ജില്ലകളിലും പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌, തിരുവനന്തപുരം കാര്‍, ഈ നമ്പരില്‍ വിളിക്കുക: 9387830946.

സ്ത്രീധനം വാങ്ങിയാല്‍

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും അതിനു പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്. 5 വര്‍ഷത്തില്‍ കുറയാത്ത തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്‌. നേരിട്ടോ പരോക്ഷമായോ, വധുവിന്റെ മാതാപിതാക്കളോടോ ബന്ധുക്കളോടോ രക്ഷാകര്‍ത്താവിനോടോ സ്ത്രീധനം ആവശ്യപ്പെടുന്നത്‌ കുറ്റകരമാണ്.

വിവാഹസമയത്ത്‌ വധുവിനോ വരനോ നല്‍കുന്ന സമ്മാനങ്ങളെ സ്ത്രീധനത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌.

വിവരാവകാശ നിയമം

ജനാധിപത്യമൂല്യങ്ങള്‍ക്കനുസൃതമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ നിര്‍വഹണത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക്‌ കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടാക്കുന്നതിനും പൊതുജനങ്ങള്‍ക്കാവശ്യ മായ ഔദ്ദ്യോഗിക രേഖകളും മറ്റും യഥാസമയം ലഭ്യമാക്കുന്നതിനാണ് ഈ നിയമം നിര്‍മ്മിച്ചിരിക്കുന്നത്‌. 2005 ഓക്ടോബര്‍ 12 നു ഈ നിയമം പ്രാബല്യത്തില്‍ വന്നു.

ആവശ്യപ്പെടുന്ന രേഖകളുടെ പകര്‍പ്പ്‌ നല്‍കുവാന്‍ അധികാരപ്പെടുത്തിയിട്ടുള്ള ‘പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍’ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉണ്ട്. 10 രൂപ കോര്‍ട്ട്ഫീ സ്റ്റാമ്പൊട്ടിച്ച വെള്ള കടലാസില്‍ അപേക്ഷിച്ചാല്‍ മതി. ആവശ്യപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ഓരോ എ.4 സൈസ്‌ പേജിനും 2 രൂപ ക്രമത്തില്‍ അടക്കേണ്ടതാണ്. അപേക്ഷ നല്‍കി 30 ദിവസത്തിനകം ആവശ്യപ്പെട്ട വിവരം ലഭ്യമാക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍, അപ്പല്ലേറ്റ്‌ അതോറിറ്റിക്ക്‌ 30 ദിവസത്തിനുള്ളില്‍ ആദ്യ അപ്പീല്‍ നല്‍കണം. അതിനും മറുപടി കിട്ടിയില്ലെങ്കില്‍ സംസ്ഥാന കമ്മീഷനു രണ്ടാമത്തെ അപ്പീല്‍ നല്‍കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഈ അസോസിയേഷന്റെ ‘രക്ഷാധികാരിയെ’ സമീപിക്കുക.

വാഹന സംബന്ധമായ വിവരങ്ങള്‍

വാഹനത്തില്‍ എപ്പോഴും സൂക്ഷിക്കേണ്ട രേഖകള്‍.

1. ആര്‍.സി. ബുക്ക്‌

2. ഇന്‍ഷ്വറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌

3. വാഹന നികുതി അടച്ച രസീത്‌.

4. ഡ്രൈവിംഗ്‌ ലൈസന്‍സ്‌

5. പുകമലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്‌.

ട്രാന്‍‌സ്പോര്‍ട്ട്‌ വാഹനങ്ങളാണെങ്കില്‍ ഇവ കൂടാതെ പെര്‍മിറ്റ്‌, ഫിറ്റ്നെസ്സ്‌ സര്‍ട്ടിഫിക്കറ്റ്‌, ട്രിപ്പ്‌ ഷീറ്റ്‌, പരാതി ബുക്ക്‌ എന്നിവയും ഉണ്ടായിരിക്കണം.

ഏക ജാലക സംവിധാനങ്ങള്‍

ഏക ജാലക സൌകര്യം (FRIENDS അഥവാ ജനസേവനകേന്ദ്രം, അക്ഷയ)
ബി.എസ്സ്.എന്‍.എല്‍, സിവില്‍ സപ്ലൈസ്സ്‌, റവന്യു, ട്രാന്‍‌സ്പോര്‍ട്ട്‌ ഓഫീസ്സ്‌, ഇലക്ട്രിസിറ്റി ഓഫീസ്സ്‌, വാട്ടര്‍ അതോറിറ്റി, കേരളാ സര്‍വ്വകലാശാല, നഗരസഭ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും ജനസേവനകേന്ദ്രത്തില്‍ സ്വീകരിക്കും. ഞായറാഴ്ചയും പ്രവര്‍ത്തിദിവസമാണ്

അവസാനം പരിഷ്കരിച്ചത് : 3/7/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate