অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശാരീരിക മാനസിക രോഗികള്‍ക്കുള്ള ക്ഷേമപദ്ധതികള്‍

 

 

വൈകല്യമുള്ളവര്‍ക്ക് നികുതിയിളവുകള്‍

ശാരീരികമായോ മാനസികമായോ വൈകല്യം അഥവാ രോഗം ഉള്ളവരെ പരിരക്ഷിക്കാന്‍ ഒട്ടേറ ക്ഷേമപദ്ധതികള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ആദായനികുതി നിയമത്തില്‍ വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും മറ്റും വിവിധ വകുപ്പുകള്‍ പ്രകാരം നികുതിയിളവുകള്‍ നല്‍കിയിട്ടുണ്ട്. 2011-12 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി (ഓഡിറ്റ് നിര്‍ബന്ധമില്ലാത്തവര്‍ക്ക്) ജൂലായ് 31 ആണെന്നിരിക്കെ ഈ ഗണത്തില്‍പ്പെട്ട നികുതിദായകര്‍ക്കുള്ള ആശ്വാസങ്ങളെപ്പറ്റി ചുരുക്കി വിവരിക്കാം.

ആദായ നികുതി നിയമത്തിലെ വകുപ്പ് 80 യു പ്രകാരം അന്ധതയടക്കമുള്ള സ്ഥിരമായ ശാരീരികമോ മാനസികമോ ആയ വൈകല്യമോ ഉള്ളവര്‍ക്ക് നികുതി കിഴിവ് ലഭ്യമാണ്. സാധാരണ വൈകല്യമുള്ളവര്‍ക്ക് 75,000 രൂപയും ഗുരുതരമായ വൈകല്യമുള്ളവര്‍ക്ക് ഒരുലക്ഷം രൂപയും കിഴിവ് അവകാശപ്പെടാം. പ്രധാനവ്യവസ്ഥകള്‍ താഴെ കൊടുക്കുന്നു:

1. 'വൈകല്യം' എന്ന പദത്തിനെറ നിര്‍വചനം:-Persons with Disabilities (Equal Opportunities) Act, 1995ലെ വകുപ്പ് 2(i) -ല്‍ വിവരിച്ചിരിക്കുന്നതുകൂടാതെ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവയും ഉള്‍പ്പെടുന്നു. ഇവയുടെ വിശദമായ നിര്‍വചനം National Trust For Welfare of Persons with Autism, Cerebral Palsy, Mental Retardation and Multiple Disabilities Act, 1999ലെ വകുപ്പ് 2(a), 2(c), 2(h) ല്‍ ലഭ്യമാണ്.

2. 40 ശതമാനമെങ്കിലും വൈകല്യമുണ്ടെങ്കില്‍ സാധാരണ വൈകല്യമായും എണ്‍പതോ അതില്‍ കൂടുതലോ വൈകല്യമുണ്ടെങ്കില്‍ ഗുരുതരമായ വൈകല്യമായും നിര്‍വചനപ്രകാരം പരിഗണിക്കപ്പെടും.
3) വൈകല്യത്തെ സംബന്ധിച്ച് ഒരു 'മെഡിക്കല്‍ അതോറിട്ടി'യുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ക്കുമാത്രമാണ് കിഴിവിനര്‍ഹത.

വൈകല്യങ്ങളുള്ള ആശ്രിതരുണ്ടെങ്കില്‍

നികുതിദായകന് ശാരീരികമായോ മാനസികമായോ വൈകല്യമുണ്ടെങ്കില്‍ വകുപ്പ് 80 യു പ്രകാരം 75,000 രൂപ അഥവാ 1,00,000 രൂപ കിഴിവ് ലഭ്യമാണെന്ന് നാം മനസ്സിലാക്കി. വൈകല്യങ്ങളുള്ള ആശ്രിതരായ ബന്ധുക്കളെ സംരക്ഷിക്കാന്‍ നിര്‍ബന്ധിതരായിത്തിരുന്ന നികുതിദായകര്‍ക്ക് വകുപ്പ് 80 ഡിഡി പ്രകാരം കിഴിവ് അവകാശപ്പെടാം. പ്രധാനവ്യവസ്ഥകള്‍ താഴെ കൊടുക്കുന്നു:

1. ഈ വകുപ്പിന്റെ ആനുകൂല്യം ഇന്ത്യയില്‍ സ്ഥിരതാമസക്കാരായ വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

2. സാധാരണ വൈകല്യമുള്ള ആശ്രിതര്‍ക്ക് 50,000 രൂപയും ഗുരുതരമായ വൈകല്യമുള്ളവര്‍ക്ക് 1,00,000 രൂപയുമാണ് കിഴിവ് ലഭിക്കുക.

3. 'ആശ്രിതന്‍' എന്ന പദത്തിന്റെ നിര്‍വചനത്തില്‍ ജീവിതപങ്കാളി, മക്കള്‍, മാതാപിതാക്കള്‍, സഹോദരീസഹോദരന്മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഹിന്ദു അവിഭക്ത കുടുംബത്തിന്റെ കാര്യത്തിലാണെങ്കില്‍ കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗം നിര്‍വചനത്തിലുള്‍പ്പെടും. ഈ വ്യക്തികള്‍ നികുതി ദായകനെ ആശ്രയിച്ചു കഴിയുന്നവരായിരിക്കണമെന്നും അവരിലാരും വകുപ്പ് 80 യു പ്രകാരമുള്ള കിഴിവിന് അവകാശം ഉന്നയിച്ചവരായിരിക്കരുതെന്നും നിബന്ധനയുണ്ട്.

4. 'വൈകല്യം', 'ഗുരുതരമായ വൈകല്യം', 'മെഡിക്കല്‍ അതോറിട്ടി' എന്നീ പദങ്ങളുടെ നിര്‍വചനം മേല്‍വിവരിച്ച വകുപ്പ് 80 യു-വില്‍ പരാമര്‍ശിക്കപ്പെട്ട നിയമങ്ങള്‍ പ്രകാരം തന്നെയാണ്.

5. സാമ്പത്തിക വര്‍ഷത്തില്‍ ശാരീരികമായോ മാനസികമായോ വൈകല്യമുള്ള നികുതിദായകന്റെ ബന്ധുവായ ആശ്രിതനുവേണ്ടി നഴ്‌സിങ് അടക്കമുള്ള ചികിത്സയ്ക്കായോ, പുനരധിവാസം, പരിശീലനം എന്നിവയ്ക്കായോ എന്തെങ്കിലും ചെലവു ചെയ്യുകയോ പ്രസ്തുത ആശ്രിതന്റെ ക്ഷേമത്തിനായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ അഥവാ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിനാല്‍ അംഗീകൃതമായ മറ്റു സ്ഥാപനത്തിന്റെയോ പ്രത്യേകം അംഗീകരിക്കപ്പെട്ട പദ്ധതിയില്‍ നിക്ഷേപം നടത്തുകയോ ചെയ്തിരിക്കണം. കൂടാതെ ഈ പദ്ധതി പ്രകാരമുള്ള മറ്റ് ഉപാധികളും പാലിച്ചിരിക്കണം.

ഗുരുതരമായ രോഗങ്ങളുണ്ടെങ്കില്‍

നികുതിദായകനോ നികുതിദായകന്റെ സംരക്ഷണത്തില്‍ കഴിയുന്ന ആശ്രിതനോ ഹിന്ദു അവിഭക്ത കുടുംബത്തിലെ ഏതെങ്കിലും അംഗത്തിനോ, കാന്‍സര്‍, എയ്ഡ്‌സ്, പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, ഡിമെന്‍ഷ്യ, ഹീമോഫീലിയ, ഗുരുതരമായ മൂത്രാശയരോഗം തുടങ്ങിയ റൂള്‍ 11 ഡിഡി പ്രകാരം പ്രത്യേകം പ്രഖ്യാപിതമായ രോഗങ്ങളുണ്ടായിരിക്കുകയും ഇതിലേക്കായി ചെലവു നടത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഇങ്ങനെ ചെലവായ തുകയോ 40,000 രൂപയോ (തമ്മില്‍ കുറഞ്ഞതിന്) കിഴിവ് ലഭിക്കും. മേല്‍കൊടുത്തിട്ടുള്ള വകുപ്പ് 80 ഡിഡി പ്രകാരമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍വചനങ്ങള്‍ എന്നിവ സംബന്ധിച്ച് നിബന്ധനകള്‍ ഈ വകുപ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്

ശാരീരിക വൈകല്യം ഉള്ളവരുടെ വിസ ഇനി കാത്തിരിപ്പില്ലാതെ

ശാരീരിക വൈകല്യമുള്ളവരുടെ വിസ നടപടികള്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള സംവിധാനം ദുബായ് താമസ കുടിയേറ്റ വകുപ്പ് വിപുലപ്പെടുത്തി .
വികലാംഗര്‍, കാഴ്ച ഇല്ലാത്തവര്‍, പ്രായമായവര്‍ തുടങ്ങിയവരുടെ താമസ രേഖകള്‍ ഒരുക്കാന്‍ ഇവര്‍ക്ക് മാത്രമായി ഇനി പ്രത്യേക ഓഫീസ് പ്രവര്‍ത്തിക്കും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്. ) മുഖ്യ കാര്യാലയത്തിലെ ഹാള്‍ നമ്പര്‍ മൂന്നിലാണ് ഈ സംവിധാനം വിപുലപ്പെടുത്തിയിരിക്കുന്നത് .
താമസ കുടിയേറ്റ വകുപ്പ് കാര്യാലയത്തില്‍ എത്തുന്നവരുടെ സഹായത്തിന് 8005111 എന്ന ടോള്‍ഫ്രി നമ്പറില്‍ വിളിച്ചാല്‍ വില്‍ച്ചെയറുമായി എമിഗ്രേഷന്‍ മെഡിക്കല്‍ വിഭാഗം ഇവര്‍ക്ക് സമീപമെത്തും. ഇപ്രകാരം അര്‍ഹതയുള്ള അപേക്ഷകള്‍ പെട്ടെന്ന് ഇവിടെ നിന്ന് പൂര്‍ത്തീകരിച്ച് മടങ്ങാനാകും. മാനുഷിക പരിഗണന വിഭാഗത്തിലുള്ളവര്‍ക്കായുള്ള വിസാ നടപടികള്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറിയാണ് ഉത്തരവ് നല്‍കിയത് .
ദുബായ് വിമാനത്താവളങ്ങളില്‍ ഇവരുടെ യാത്രകള്‍ക്കായി പ്രത്യേക സഞ്ചാരപാതകള്‍ നിലവില്‍ ഉണ്ട്. പാസ്‌പോര്‍ട്ട് ചെക്കിങ് പവലിയന് പുറമെ മിഡില്‍ ഈസ്റ്റിലെ എയര്‍പോര്‍ട്ടുകളില്‍ ആദ്യമായി ഇവര്‍ക്കുള്ള ഇ-ഗേറ്റുകളും സ്മാര്‍ട്ട് ഗേറ്റുകളും ആരംഭിച്ചതും ദുബായ് എമിഗ്രേഷനാണ്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തുമിന്റെ ദീര്‍ഘവീക്ഷണം അനുസരിച്ച് കൂടുതല്‍ മേഖലകളിലേക്ക് കൂടി വികസനത്തിന് തയ്യാറെടുക്കുകയാണ് ദുബായ് എമിഗ്രേഷന്‍ വകുപ്പ്.

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍

ബുദ്ധിമാന്ദ്യം (മെന്റലി റിട്ടാര്‍ഡ്‌) ശാരീരിക വൈകല്യം (ഫിസിക്കലി ഹാന്‍ഡി ക്യാപ്ഡ്‌), മസ്തിഷ്ക തളര്‍വാതം (സെറിബ്രല്‍ പാള്‍സി), ദിവാസ്വപ്ന പ്രകൃതം(ഓട്ടിസം), കാഴ്ചശക്തിയില്ലായ്മ(വിഷ്വല്‍ ഇംപയേര്‍ഡ്‌), കേള്‍വിക്കുറവ്‌ (ഹിയറിംഗ്‌ ഇംപയേര്‍ഡ്‌), ബഹുവൈകല്യങ്ങള്‍(മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി) എന്നീ വിഭാഗങ്ങളിലുള്ളവരെയാണ്‌ ശാരീരികമാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നു പറയുന്നത്‌.
ബുദ്ധിമാന്ദ്യം ശാരീരികമോ മാനസികമോ ആയ രോഗമല്ല. അത്‌ കേവലം ഒരു അവസ്ഥ മാത്രമാണ്‌. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലുള്ള വൈകല്യം കൊണ്ടാണ്‌ അതുണ്ടാകുന്നത്‌. ബുദ്ധിമാന്ദ്യം വന്നവര്‍ക്ക്‌ അവരുടെ ആവശ്യങ്ങളെക്കുറിച്ചോ പൗരന്‍ എന്ന നിലയില്‍ അവര്‍ക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചോ അറിയില്ല. ബുദ്ധിമാന്ദ്യം ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു അവസ്ഥയാണ്‌. ഇത്‌ ഭേദപ്പെടുത്താന്‍ ഫലപ്രദമായ ഒരു ചികിത്സയും ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനസംഖ്യയിലെ ഏതാണ്ട്‌ മൂന്നുശതമാനം പേര്‍ ബുദ്ധിമാന്ദ്യമുള്ളവരാണ്‌. എങ്കിലും ഇവരില്‍ ചിലര്‍ക്ക്‌ കഴിവുകളുണ്ട്‌. അതിനാല്‍ ബുദ്ധിമാന്ദ്യമുള്ള ഇത്തരക്കാരുടെ എല്ലാ കഴിവുകളോടും കുറവുകളോടുംകൂടി സമൂഹം അംഗീകരിക്കുകയും അവരുമായി സ്നേഹം പങ്കുവെയ്ക്കുകയും വേണം.
കുട്ടി ജനിച്ച്‌ രണ്ട്‌ മാസം കഴിയുമ്പോള്‍ വിളിച്ചാല്‍ മുഖത്തുനോക്കി ചിരിക്കണം. നാല്‌ മാസം തികയുമ്പോള്‍ കഴുത്ത്‌ ഉറയ്ക്കണം. 8 മാസം തികയുമ്പോള്‍ ഇരിയ്ക്കണം. ഒരു വര്‍ഷം തികയുമ്പോള്‍ നില്‍ക്കണം. അതായത്‌ കുഞ്ഞ്‌ കാണുകയും കേള്‍ക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടെന്ന്‌ അമ്മ പ്രത്യേകം ഉറപ്പാക്കണം.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശരിയാംവണ്ണം ഇല്ലെന്നുണ്ടെങ്കില്‍ അത്‌ ബുദ്ധിമാന്ദ്യത്തിന്റെയോ മറ്റ്‌ വൈകല്യങ്ങളുടെയോ ലക്ഷണമാകാം. അതുകൊണ്ട്‌ കുഞ്ഞിന്റെ സ്വാഭാവിക വളര്‍ച്ചയ്ക്കും വികാസത്തിനും എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന്‌ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം.
ബുദ്ധിമാന്ദ്യം, ശാരീരിക വൈകല്യം, മസ്തിഷ്ക്ക തളര്‍വാതം, സെറിബ്രല്‍ പാള്‍സി, കേള്‍വിക്കുറവ്‌, കാഴ്ചക്കുറവ്‌, സംസാരക്കുറവ്‌, ഓട്ടിസം തുടങ്ങിയ ബഹുവൈകല്യങ്ങളെ ശാരീരിക മാനസിക വൈകല്യങ്ങള്‍ ഉള്ളവര്‍ പഠിക്കുന്ന, പരിശീലിക്കുന്ന സ്കൂളുകളെയാണ്‌ സ്പെഷല്‍ സ്കൂളുകള്‍ എന്നുപറയുന്നത്‌.
തിരുവനന്തപുരത്ത്‌ പാങ്ങാപ്പാറയിലുള്ള സ്റ്റേറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെന്റലി ഹാന്‍ഡിക്യാപ്ഡ്‌ എന്ന ഒരു സ്കൂള്‍ മാത്രമാണ്‌ ഗവണ്‍മെന്റിന്റെ കീഴിലുള്ളത്‌. ബാക്കിയുള്ള 221 സ്കൂളുകളും നോണ്‍ ഗവണ്‍മെന്റ്‌ ഓര്‍ഗനൈസേഷനുകള്‍ (എന്‍ജിഒ) നടത്തുന്നതാണ്‌.
ജില്ല തിരിച്ചുള്ള കണക്ക്‌
തിരുവനന്തപുരം -19
കൊല്ലം -15
പത്തനംതിട്ട -8
ആലപ്പുഴ -13
ഇടുക്കി -8
കോട്ടയം -27
എറണാകുളം -30
തൃശ്ശൂര്‍ -21
പാലക്കാട്‌ -8
മലപ്പുറം -20
വയനാട്‌ -5
കോഴിക്കോട്‌ -21
കണ്ണൂര്‍ -20
കാസര്‍ഗോഡ്‌ -6
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ കൈയെടുത്ത്‌ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കുടുംബശ്രീമിഷന്‍ 47 ബഡ്സ്‌ സ്കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്‌. ഇതില്‍ എറണാകുളം ജില്ലയില്‍ മാത്രം 15 എണ്ണമുണ്ട്‌.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ പഠിക്കുന്ന സ്പെഷല്‍ സ്കൂളുകളിലും ബഡ്സ്‌ സ്കൂളുകളിലും പഠിക്കുന്നവര്‍ക്ക്‌ അതാതു പ്രദേശത്തുള്ള പഞ്ചായത്ത്‌ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണസ്ഥാപനങ്ങള്‍ വഴി സ്കൂളിലേയ്ക്കുള്ള യാത്രാച്ചെലവ്‌, യൂണിഫോം എന്നിവയ്ക്കുള്ള സ്കോളര്‍ഷിപ്പ്‌ തുക ലഭിക്കുന്നതാണ്‌. സ്കൂളുകള്‍ നടത്തുന്നവര്‍ക്ക്‌ എല്ലാം സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ഗ്രാന്റും ലഭിക്കും.
ബുദ്ധിമാന്ദ്യത്തിന്റെ നിലവാരമനുസരിച്ച്‌ പഠിപ്പിക്കുവാന്‍ പറ്റുന്നവര്‍, പരിശീലിപ്പിക്കാന്‍ പറ്റുന്നവര്‍, നിരന്തര സഹായമാവശ്യമുള്ളവര്‍ എന്നിങ്ങനെ തിരിച്ചാണ്‌ ഇവരെ പരിശീലിപ്പിക്കുന്നത്‌. പരസഹായം കൂടാതെ ജീവിക്കാന്‍ പ്രാപ്തനാക്കുക എന്നതാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.
ഭൂരിഭാഗം സ്പെഷല്‍ സ്കൂളുകളിലും ഇത്തരത്തിലുള്ള തൊഴിലധിഷ്ഠിത ട്രെയിനിംഗ്‌ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ഭൂരിപക്ഷം കുട്ടികള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കാരണം അവരുടെ കാഴ്ചശക്തിയും കേള്‍വിശക്തിയും ശരീരപ്രകൃതിയും ആരോഗ്യവും കഴിവും അഭിരുചിയും അനുസരിച്ച്‌, താല്‍പ്പര്യമുള്ളവരെക്കൊണ്ട്‌ മാത്രമേ ജോലികള്‍ ചെയ്യിക്കാനും പരിശീലിപ്പിക്കാനും കഴിയുകയുള്ളൂ.
പേപ്പര്‍ ബാഗ്‌, മെഴുകുതിരി, സോപ്പ്‌,നോട്ട്‌ ബുക്ക്‌, കവറുകള്‍, വസ്ത്രം, കരകൗശല വസ്തുക്കള്‍, അച്ചാര്‍ തുടങ്ങിയവ നിര്‍മിക്കാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കിയാല്‍ മതി. വൊക്കേഷണല്‍ യൂണിറ്റുകളുള്ള സെന്ററുകള്‍ക്ക്‌ സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കും. ഇതുകൂടാതെ വികലാംഗ കോര്‍പ്പറേഷന്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന്‌ ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക്‌ കുറഞ്ഞ പലിശനിരക്കില്‍ ലോണ്‍ ലഭിക്കുന്നതാണ്‌.
ബുദ്ധിമാന്ദ്യമുള്ള 21 വയസ്സു കഴിഞ്ഞവരെ പകല്‍ സമയത്ത്‌ നോക്കി സംരക്ഷിക്കാനായി ‘പകല്‍വീടുകള്‍’ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍തോറും താലൂക്ക്‌ അടിസ്ഥാനത്തില്‍ തുടങ്ങേണ്ടത്‌ വളരെഅത്യാവശ്യമാണ്‌. താമസിപ്പിക്കുന്നതിനുള്ള സെന്ററുകളും തുടങ്ങാവുന്നതാണ്‌. വീടുകള്‍ക്ക്‌ സമാനമായ രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും ചികിത്സയും പരിശീലനവും ലഭ്യമാക്കിയാല്‍ ഇത്തരം കുട്ടികളുടെ മാതാപിതാക്കള്‍ക്ക്‌ ഒരു പരിധിവരെ ആശ്വാസമായിരിക്കും. വിവിധ കാരണങ്ങളാല്‍ സ്കൂളുകളിലും പരിശീലന കേന്ദ്രങ്ങളിലും പോകാന്‍ കഴിയാത്തവര്‍ക്കെല്ലാം പകല്‍ വീടുകള്‍ ഒരു അത്താണിയാകും.
വിദ്യാര്‍ത്ഥികളുടെ കുറവുമൂലം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ സ്കൂളുകളും അനുബന്ധ സൗകര്യങ്ങളും മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസത്തിനും പരിശീലനത്തിനും ബഡ്സ്കൂളുകള്‍, പകല്‍ വീടുകള്‍ തുടങ്ങിയവ ആരംഭിക്കുവാന്‍ പ്രയോജനപ്പെടുത്താം.
കേരളത്തില്‍ മാത്രം 12 ലക്ഷം ബുദ്ധിമാന്ദ്യമുള്ളവര്‍ ഉണ്ട്‌. ഇത്തരം കുട്ടികളുള്ള കുടുംബങ്ങള്‍ സാമ്പത്തികമായും സാമൂഹികമായും തകര്‍ച്ച നേരിടുന്നുണ്ട്‌. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ സാമൂഹ്യചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിമുഖത കാട്ടുന്നു. അതിനാല്‍ ഗര്‍ഭിണിയായവര്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കേണ്ടതാണ്‌.
രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം, സമീകൃതാഹാരത്തിന്റെ കുറവ്‌, പ്രസവ സമയത്തുള്ള ഉയര്‍ന്ന ബിപി, ഗര്‍ഭസമയത്തുള്ള വീഴ്ച, ക്ഷതമേല്‍ക്കല്‍, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം തുടങ്ങിയ കാരണങ്ങള്‍കൊണ്ട്‌ ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ ജനിക്കാന്‍ സാധ്യത വളരെ കൂടുതലാണ്‌. ഒരു സമൂഹമെന്ന നിലയില്‍ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക്‌ മതിയായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിനും സമൂഹത്തിനും കഴിഞ്ഞിട്ടില്ല. ഉയര്‍ന്ന ഫിസിക്കല്‍ ക്വാളിറ്റി ഓഫ്‌ ലൈഫ്‌ ഇന്‍ഡെക്സ്‌ നിലനിര്‍ത്തുന്ന ഒരു സമൂഹമെന്ന നിലയില്‍ ശാരീരിക മാനസികവെല്ലുവിളികള്‍ നേരിടുന്നവരുടെ ഉന്നമനത്തിനായി ഇനിയും നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതായിട്ടുണ്ട്‌. ഇവരുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതിനായി നിലവിലുള്ള പദ്ധതികള്‍ നടപ്പിലാക്കുകയും ഫലപ്രദമായ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും വേണം.
സര്‍ക്കാരും മറ്റ്‌ വകുപ്പുതല മേലധികാരികളും ഇവരുടെ എല്ലാതരത്തിലുമുള്ള പരിരക്ഷയും ഇനിയെങ്കിലും ഉറപ്പുവരുത്തണം. വിവിധങ്ങളായ പ്രശ്നങ്ങളില്‍ വസ്തുനിഷ്ഠമായും ക്രിയാത്മകമായും ഇടപെടുകയും പരിഹാരം ഉണ്ടാക്കുകയും വേണം.

അവസാനം പരിഷ്കരിച്ചത് : 7/5/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate