অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹൃദയതാളം

ഹൃദയതാളം തെറ്റിക്കരുതേ...

മനുഷ്യര്‍ എക്കാലത്തും അവനവന്റെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്‍മാരാണ്. എന്നാല്‍ ചിലപ്പോള്‍ അറിഞ്ഞു കൊണ്ടു തന്നെ രോഗങ്ങള്‍ വരുത്തിവയ്ക്കാന്‍ മടി ഇല്ലാത്തവരും. പുകവലി, മദ്യപാനം, ചില അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, വ്യായാമക്കുറവ് തുടങ്ങിയവ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് അറിയാമെങ്കിലും അതിനു പിറകേ പായുന്നത് ചിലരുടെയെങ്കിലും ഒരു പൊതുസ്വഭാവമായി മാറിയിട്ടുണ്ട്. ഈ ദുശീലങ്ങളുടെ അനന്തരഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് പാവം നമ്മുടെ ഹൃദയം തന്നെ.

ഹൃദയവും രോഗങ്ങളും
ഹൃദയത്തിന്റെ ഭിത്തികളിലൂടെ പോകുന്ന രക്തക്കുഴലുകളില്‍ (കൊറോണറി ധമനി) അകത്ത് കൊഴുപ്പ് അടിയുമ്പോള്‍ ഇവ പൂര്‍ണമായോ ഭാഗികമായോ അടയുന്നു. അങ്ങനെ അതു വഴിയുള്ള രക്തപ്രവാഹം തടസപ്പെടുന്നു. ഇതു നെഞ്ചുവേദനയായി രോഗികള്‍ക്ക് അനുഭവപ്പെടുന്നു. പെട്ടെന്ന് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ ഇവിടുത്തെ മാംസപേശികള്‍ കേടായി തുടങ്ങും. ഇതിന്റെ ഫലമായി നെഞ്ചിന്റെ മധ്യഭാഗത്ത് വലിഞ്ഞു മുറുകുന്നതായും വേദനയായും നെഞ്ചില്‍ എന്തോ ഭാരം എടുത്തു വച്ചതുപോലെയുള്ള തോന്നലും കിതപ്പുമെല്ലാം അനുഭവപ്പെടുന്നു.താടിയെല്ലില്‍ കഴമ്പ്, നെഞ്ചിന്റെ മധ്യഭാഗത്ത് വേദന, ഇടതു കൈ തരിപ്പ്, അമിതമായി വിയര്‍ക്കല്‍, ഛര്‍ദിക്കാനുള്ള തോന്നല്‍, ശ്വാസ തടസം എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കണം. ഇവ ഹൃദയരോഗങ്ങളുടെ ലക്ഷണമായേക്കാം.

ഇവയെ സൂക്ഷിക്കുക
40 വയസിനു മുകളില്‍ പ്രായമുള്ള പലരിലും പൊതുവായി കണ്ടുവരുന്ന രോഗങ്ങളാണ് പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ. പുകവലി, അമിത മദ്യപാനം, ഫാസ്റ്റ്ഫുഡ് എന്നിവയാണ് ഇപ്പറഞ്ഞ പല രോഗങ്ങളിലേക്കും വഴിതെളിക്കുന്നത്. ഇതു കൂടാതെ പാരമ്പര്യമായും ഇത്തരം രോഗങ്ങള്‍ പ്രത്യക്ഷപ്പെടാം. കുടുംബത്തില്‍ ആരെങ്കിലും ഒരാള്‍ ഇത്തരം രോഗബാധിതരായുണ്ടെങ്കില്‍ അടുത്ത തലമുറയിലേക്കും രോഗം ബാധിക്കാനുള്ള സാഹചര്യവുമുണ്ട്. ഹൃദ്രോഗത്തിന് വഴിവെച്ചേക്കാവുന്ന ഇത്തരം കാരണങ്ങള്‍ നേരത്തേ തന്നെ കണ്ടു പിടിച്ച് ചികിത്സിക്കേണ്ടതാണ്.

കുട്ടികളും ഹൃദയരോഗങ്ങളും
ജന്‍മനാല്‍ തന്നെ ചില കുട്ടികളില്‍ ഹൃദയത്തിന് തകരാറുകള്‍ കണ്ടു വരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ശിശുവിന് ഏതെങ്കിലും തരത്തിലുള്ള ഹൃദയതകരാര്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ സാധിക്കും. ഹൃദയത്തിന്റെ ഘടനാപരമായ പ്രശ്നങ്ങളാണ് സാധാരണയായി കുട്ടികളില്‍ കണ്ടു വരുന്നത്. ജനിച്ചു വീഴുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പ് സ്റ്റെതസ്കോപ്പ് വച്ചു നോക്കിയും എക്കോ കാര്‍ഡിയോഗ്രാഫിയിലൂടെയും മനസ്സിലാക്കാവുന്നതാണ്. തകരാര്‍ ഉണ്ടെങ്കില്‍ ആദ്യമേ തന്നെ ചികിത്സ തുടങ്ങി അത് ഭേദമാക്കാവുന്നതേയുള്ളു.

ചികിത്സ എങ്ങനെ?
ഇസിജി, എക്കോടെസ്റ്റ്, ട്രെഡ്മില്‍ ടെസ്റ്റ്, ആന്‍ജിയോഗ്രാം എന്നിവയാണ് സാധാരണയായി ചെയ്തുവരാറുള്ള രോഗ നിര്‍ണ്ണയ രീതികള്‍. നെഞ്ചുവേദനയുടെ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന ഒരു രോഗിയുടെ ഇസിജി എടുക്കുകയാണ് ചികിത്സയുടെ ഭാഗമായി ആദ്യം ചെയ്യുന്നത്. ഹൃദയത്തിന്റെ എവിടെയെങ്കിലും ബ്ളോക്കുകളോ, ഹൃദയമിടിപ്പിലുള്ള തകരാറുകളോ ഉണ്ടെങ്കില്‍ ഇസിജിയില്‍ മനസിലാക്കാവുന്നതാണ്. ഹൃദയത്തിന്റെ ഘടനയും പ്രവര്‍ത്തന ക്ഷമതയും വാല്‍വുകളുടെ പ്രവര്‍ത്തനവും എക്കോടെസ്റ്റ് വഴി നിര്‍ണയിക്കാവുന്നതാണ്. ഇവ രണ്ടും റെസ്റ്റ് പീരീഡില്‍ ചെയ്യുന്ന ടെസ്റ്റുകളാണ്. നടക്കുന്ന സമയത്ത് എന്തെങ്കിലും വ്യതിയാനം കാണുന്നുണ്ടോ എന്നറിയാനാണ് ട്രെഡ്മില്‍ ടെസ്റ്റ് ചെയ്യുന്നത്. ഈ സമയത്ത് ഹൃദയത്തിന്റെ മിടിപ്പ് കൂടുകയും രക്ത സമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യും. അപ്പോള്‍ ഹൃദ്രോഗത്തിന്റെ സൂചനയുണ്ടെങ്കില്‍ ഇസിജിയില്‍ തെളിയുകയും ചെയ്യും.

ആന്‍ജിയോഗ്രാം ടെസ്റ്റില്‍ ഹൃദയത്തിലെ രക്തക്കുഴലുകളുടെ ചിത്രം എടുക്കുകയാണ് ചെയ്യുന്നത്. കാലിന്റെയോ കൈയുടെയോ ഞരമ്പുകളിലൂടെ ഒരു വയര്‍ ഹൃദയത്തിലേക്ക് കടത്തി അത് വഴി ഒരു ഡൈ ഇന്‍ജക്ട് ചെയ്യുന്നു. ത്രോംബസ് ഉള്ള ഭാഗത്തുവച്ച് ഡൈ കടന്നു പോകാതെ തടസം സൃഷ്ടിക്കുന്നു. ഇങ്ങനെ ബ്ളോക്ക് ഉള്ള ഭാഗം കൃത്യമായി കണ്ടെത്താന്‍ സാധിക്കും. ആന്‍ജിയോഗ്രാം ടെസ്റ്റിന്‍ ബ്ളോക്ക് ഗുരുതരം ആണെന്നു കാണുകയാണെങ്കില്‍ രോഗിയെ ഉടന്‍ തന്നെ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയരാക്കും. കൂടുതല്‍ ബ്ളോക്കുകളാണെങ്കില്‍ ബൈപ്പാസ് സര്‍ജറി ചെയ്യേണ്ടതായും വരുന്നു. ശരീരത്തിന്റെ മററു ചില ഇടങ്ങളില്‍ നിന്നെടുക്കുന്ന ധമനിയുടെയോ സിരകളുടേയോ ഗ്രാഫ്റ്റ് ഉപയോഗിച്ചാണ് ബൈപ്പാസ് ഓപ്പറേഷന്‍ ചെയ്യുന്നത്.

ഭക്ഷണക്രമം എങ്ങനെ?
കൊളസ്ട്രോള്‍ സാധ്യതയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയാണ് രോഗികള്‍ ആദ്യം ചെയ്യേണ്ടത്. മട്ടണ്‍, റെഡ്മീറ്റ്, വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍, എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ഫ്രൈ ചെയ്യുമ്പോള്‍ എണ്ണ സാച്ചുറേറ്റഡ് ആയി മാറും. ഈ എണ്ണ തന്നെ വീണ്ടും ഉപയോഗിക്കുമ്പോള്‍ കൊളസ്ട്രോള്‍ കൂടുന്നു. പഞ്ചസാര കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും ഒഴിവാക്കുക. സോഫ്റ്റ് ഡ്രിങ്ക്സ് പോലുള്ളവയില്‍ ഷുഗര്‍ കണ്ടന്റ് കൂടുതലാണ്, മാത്രമല്ല ഇവയില്‍ ആര്‍ട്ടിഫിഷ്യല്‍ ഫ്ളേവേഴ്സും കളറുകളും ഉപയോഗിക്കുന്നുമുണ്ട്. അച്ചാര്‍, പപ്പടം, ഉണക്കമീന്‍ പോലുള്ള ഉപ്പ് അധികം അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ അകറ്റി നിര്‍ത്തണം.

ചൂര, മത്തി, അയല പോലുള്ള മത്സ്യങ്ങള്‍ ഫ്രൈ ചെയ്യാതെ കറി വച്ചു കഴിക്കാവുന്നതാണ്. പച്ചക്കറികള്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താം. കിഴങ്ങുവര്‍ഗങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. മധുരം കുറഞ്ഞതരം പഴവര്‍ഗങ്ങള്‍ കഴിക്കാം. മുരിങ്ങ, ചീര തുടങ്ങിയ ഇലക്കറികള്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. നാരുകള്‍ കൂടതലായി അടങ്ങിയ ധാന്യവിഭവങ്ങള്‍ ഹൃദയത്തിനു നല്ലതാണ്. ഇത് ദഹനപ്രക്രിയയെ എളുപ്പത്തിലാക്കുകയും കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.

വ്യായാമം ആവശ്യമോ?
ചിട്ടയായ വ്യായാമത്തിലൂടെ ഒരളവു വരെ ഹൃദയത്തെ സംരക്ഷിക്കാവുന്നതാണ്. മാംസത്തിന്റെ ഒരു സഞ്ചിയാണ് നമ്മുടെ ഹൃദയം. ഹൃദയം നന്നായി നന്നായി പമ്പ് ചെയ്യപ്പെടണമെങ്കില്‍ കൃത്യമായി എന്നാല്‍ കാഠിന്യമേറാതെയുള്ള വ്യായാമം നല്‍കേണ്ടതാണ്. എല്ലാ ദിവസവും കുറഞ്ഞത് 45 മിനിട്ടെങ്കിലും നടക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന് വ്യായാമം ലിക്കാതെ ഒരു സ്ഥലത്ത് ഇരുന്ന് മാത്രം ജോലിചെയ്യുന്നവര്‍ കൃത്യമായ വ്യായമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള സോഷ്യല്‍ ഗെയിമുകളുടെ ഭാഗമാകാം. ഒപ്പം ഇത് നമ്മുടെ സാമൂഹ്യപരമായ ആശയവിനിമയം സാധ്യമാക്കുകയും ചെയ്യുന്നു. ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ബാഡ്മിന്റണ്‍, നീന്തല്‍തുടങ്ങിയ കായികവിനോദങ്ങളില്‍ ഏര്‍പ്പെടുക, ഓഫീസിലേക്കോ, ജോലിസ്ഥലത്തേക്കോ ഒക്കെ പോകുന്നത് ചെറിയ ദൂരമാണെങ്കില്‍ വാഹനം ഒഴിവാക്കി നടന്നു പോകുന്നതും സൈക്കിള്‍ ഉപയോഗിക്കുന്നതും പരോക്ഷമായി നല്ലൊരു വ്യായാമമാണ്.

ഹൃദ്രോഗികള്‍ ഓര്‍മ്മിക്കേണ്ടത്?
ഒരിക്കല്‍ ഹൃദ്രോഗമുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടാല്‍ കൃത്യമായി മരുന്നുകള്‍ ആരംഭിക്കുകയും, ഗുരുതരമായ ബ്ളോക്കുകളാണെങ്കില്‍ എത്രയും പെട്ടെന്ന് അതിനുള്ള പരിഹാരമാര്‍ഗങ്ങളടങ്ങിയ ചികിത്സ നടത്തുകയും വേണം. വൈകുന്തോറും ഹൃദയ പേശികള്‍ കേടായി നാം നിത്യരോഗിയായി മാറുകയോ ഒരു ദിവസം പെട്ടെന്ന് ഹൃദയം നിന്നുപോയി മരണപ്പെടുകയോ ചെയ്തേക്കാം. വളരെ സുപ്രധാനമായ മറ്റൊരു കാര്യം ഒരു കാര്‍ഡിയോളജിസ്റ്റിന്റെ നിര്‍ദ്ദേശമില്ലാതെ ഹൃദയരോഗത്തിനുള്ള മരുന്നുകള്‍ മാറ്റുകയോ നിര്‍ത്തുകയോ ചെയ്യാന്‍ പാടില്ല. കൃത്യമായ ചികിത്സ തക്കസമയത്ത് എടുക്കുകയും തുടരുകയും ചെയ്യുന്നതിലൂടെ ഇന്ന് നമുക്ക് ഹൃദയാരോഗ്യം ഫലപ്രദമായി സംരക്ഷിക്കുവാന്‍ സാധിക്കും.

എന്താണ് ഹാർട്ട് അറ്റാക്ക്?

ഹൃദയസ്തംഭനം അഥവാ മയോകാർഡിയൽ ഇൻഫാർക്ഷൻ ഉണ്ടാകുന്നത് ഹൃദയത്തിലേക്കുള്ള രക്തംഎത്തിക്കുന്ന ആർട്ടറികളിൽ ഏതെങ്കിലും ഒന്ന് തടസ്സപ്പെടുമ്പോഴാണ്. ഇത് സംഭവിക്കുമ്പോൾ ആ ആർട്ടറിയിൽ നിന്നും രക്തം ലഭിക്കുന്ന ഹൃദയത്തിന്റെ ഭാഗം തകരാറിലാക്കുന്നു. എത്ര കൂടുതൽ സമയം ആർട്ടറി ബ്ലോക്ക് ആകുന്നോ അത്രയും വലിയ ഹൃദയ സ്തംഭനം ആകുന്നു അത്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ആർട്ടറീസിനെ കൊറോണറി ആർട്ടറി എന്നുപറയുന്നു.

കൊറോണറി ഹാർട്ട് ഡിസീസ് അഥവാ കൊറോണറി ആർട്ടറി ഡിസീസ് എന്ന അവസ്ഥയെ ആണ് ഹാർട്ട് അറ്റാക്ക് എന്ന്പറയുന്നത്. ഈ അസുഖം, കൊറോണറി ആർട്ടറിയുടെ അകത്തെ ഭിത്തിയിൽ കൊഴുപ്പ് (ഫാറ്റ്) അടിഞ്ഞുകൂടി പ്ളേക് ഉണ്ടാകുന്നു. ഈ പ്ളേക് ചിലപ്പോൾ രക്തം കട്ടപിടിക്കാൻ കാരണമാകുന്നു. ഈ ബ്ലോക്ക് രക്തം ആർട്ടറിയിൽകൂടെ ഹൃദയത്തിൽ എത്തുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെയാണ് സാധാരണയായി ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്.

ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
ഹാർട്ട് അറ്റാക്ക് വരുന്ന സമയത്ത് ആളുകൾക്ക് സാധാരണ അനുഭവപ്പെടുന്നത് നെഞ്ചിൽ വേദന, ഭാരം കയറ്റിവച്ച പോലെ തോന്നുക, അസ്വസ്ഥത, അരയ്ക്കു മുകളിൽ ഉള്ള മറ്റുഭാഗങ്ങളിൽ അതായത് കൈകളിൽ, പുറത്ത്, കഴുത്തിൽ, താടിയെല്ലിൽ അല്ലെങ്കിൽ വയറ്റിൽ വേദന, തുടിപ്പ്, അല്ലെങ്കിൽ അസ്വസ്ഥത, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, ഛർദ്ദിക്കാൻ തോന്നുക, ഛർദ്ദിക്കുക, ഏമ്പക്കം വിടുക, അല്ലെങ്കിൽ നെഞ്ചെരിച്ചിൽ. വിയർക്കുകയോ തണുപ്പ് തോന്നുകയോ ചെയ്യുക, ഈർപ്പമുള്ള ചർമം, വേഗത്തിലുള്ളതോ ക്രമം തെറ്റിയതോ ആയ ഹൃദയ സ്പന്ദനം. തല കറക്കം അല്ലെങ്കിൽ ഒരു മന്ദത അനുഭവപ്പെടൽ.

ഹാർട്ട് അറ്റാക്ക് ആണെന്ന് ഉറപ്പിക്കാൻ പരിശോധനാമാർഗങ്ങൾ
ഹാർട്ട് അറ്റാക്ക് ആണെന്ന് ഉറപ്പിക്കാൻ പരിശോധനാമാർഗങ്ങളുണ്ട്. ഹാർട്ട് അറ്റാക്ക് ആണെന്നു ഡോക്ർക്കു തോന്നുകയാണെങ്കിൽ ഇലക്ട്രോ കാർഡിയോഗ്രാം നടത്താൻ അദ്ദേഹം ആവശ്യപ്പെടാം. ഈ ടെസ്റ്റ് നിങ്ങളുടെ ഹൃദയത്തിന്റെ ഇലക്ട്രിക്കൽ പ്രവർത്തന രീതി മനസ്സിലാക്കാൻ ഉപയോഗിക്കുന്നു. 

രക്ത പരിശോധന
ഹാർട്ട് അറ്റാക്ക് ഉണ്ടാകുമ്പോൾ ഹാർട്ട് ചില കെമിക്കൽസ് പുറംതള്ളാറുണ്ട്. ഇത് നിങ്ങളുടെ രക്തത്തിൽ കലർന്നിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് വന്നിട്ടുണ്ടെന്ന് മനസിലാക്കാം.

എക്കോ കാർഡിയോഗ്രാം
ഈ ടെസ്റ്റിൽ ശബ്ദവീചികൾ ഉപയോഗിച്ച് ഹൃദയം പമ്പു ചെയ്യുന്ന ചിത്രം ഉണ്ടാക്കുന്നു. ഹാർട്ട് അറ്റാക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ ഹൃദയത്തിലെ എല്ലാ ഭാഗങ്ങളും ഒരുപോലെ രക്തം പമ്പ് ചെയ്യുകയില്ല.

ആൻജിയോഗ്രാം
ഈ ടെസ്റ്റിനിടയിൽ ഡോക്ടർ ഒരു നേർത്ത കുഴൽ നിങ്ങളുടെ കൈയിലെയോ കാലിലെയോ ഞരമ്പിലൂടെ കയറ്റി പതുക്കെ ഹൃദയത്തിനടുത്തേക്കു നീക്കുന്നു. എക്സ്-റേ കടന്നുപോകുമ്പോൾ തെളിഞ്ഞു കാണാനായി ഒരു ഡൈ ഉപയോഗിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിനെ കൊറോണറി ആൻജിയോഗ്രാഫി എന്നുപറയുന്നു. ഏതെങ്കിലും ആർട്ടറിയിൽ രക്തചംക്രമണം തടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ ഇതുമൂലം അറിയാൻ കഴിയും.

ഹാർട്ട് അറ്റാക്ക് ചികിത്സ?
ഹാർട്ട് അറ്റാക്ക് ഉണ്ടാകുമ്പോൾ ആശുപത്രിയിൽ പോയാൽ ഡോക്ടർമാരും നഴ്സുമാരും താഴെപ്പറയുന്ന ചില കാര്യങ്ങൾചെയ്യും.

∙ നിങ്ങൾക്ക് മാസ്ക് വഴിയോ ട്യൂബ് വഴിയോ ഓക്സിജൻ മൂക്കിലേക്ക് നൽകും. ഇത് ഹാർട്ട് അറ്റാക്ക് വഴിയുണ്ടാവാൻ സാധ്യതയുള്ള ഹൃദയത്തിന്റെ കേടുപാടുകൾ കുറയ്ക്കാൻ സഹായിക്കും.

∙ വേദനാസംഹാരികൾ നൽകും. ഇത് നെഞ്ചുവേദനയും മറ്റ് അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കും. ചിലപ്പോൾ പിരിമുറുക്കം കുറയ്ക്കുവാനുള്ള മരുന്നുകളും നൽകിയേക്കാം.

∙ കൂടുതൽ രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകൾ നൽകിയേക്കാം.

∙ നിങ്ങളുടെ ഹൃദയത്തിന്റെ ഓക്സിജന്റെ ആവശ്യം കുറയ്ക്കാനായി ബീറ്റ ബ്ലോക്കർ എന്ന മരുന്ന് നൽകിയേക്കാം. ഇതും ഹാർട്ട്അറ്റാക്ക് മൂലമുള്ള ഹൃദയത്തിന്റെ കേടുപാടുകൾ കുറയ്ക്കാൻ സഹായിക്കും.

∙ അടഞ്ഞ ആർട്ടറിയിലൂടെ വീണ്ടും രക്തം പ്രവഹിപ്പിക്കാൻ നോക്കും. അതിനായി രണ്ടു വഴികളിൽ ഏതെങ്കിലും ഒന്ന് ചെയ്തുനോക്കും.

ഹൃദയത്തിലെ ബ്ലോക്ക് അലിയിച്ചു കളയാനായി ഞരമ്പിലൂടെ (ഐ.വി.) ക്ലോട്ട് ബസ്റ്റെർസ് എന്ന മരുന്ന് കയറ്റിവിടും.

സ്റ്റെന്റിങ് എന്ന പേരിലുള്ള ചികിത്സാരീതിയാണ് മറ്റൊന്ന്. ഒരു ചെറിയ മെറ്റൽ ട്യൂബ് ബ്ലോക്ക് ആയ അർട്ടറിയിലേക്കു കടത്തി അതിനെ തുറന്നുവയ്ക്കുന്ന രീതി.

∙ സ്റ്റെന്റ് സമയത്ത് ലഭിക്കാതെ വരുകയോ അല്ലെങ്കിൽ ശരിയായി പ്രവർത്തിക്കാതെ വരുകയോ ചെയ്യുകയാണെങ്കിൽ ഡോക്ടർ ഓപ്പൺ ഹാർട്ട് സർജറി നിർദ്ദേശിക്കാം. കൊറോണറി ആർട്ടറി ബെപാസ്സ്‌ ഗ്രാഫ്റ്റിങ് അല്ലെങ്കിൽ ബെപാസ്സ്‌ സർജറി എന്നപേരിലും ഈ സർജറിയെ വിളിക്കാറുണ്ട് . ഈ സർജറി ചെയ്യുമ്പോൾ ഡോക്ടർ നിങ്ങളുടെ തന്നെ ആർട്ടറിയും ഞരമ്പുകളും ഉപയോഗിച്ച് അർട്ടറിയിലെ തടസ്സമുള്ള സ്ഥലത്തുനിന്ന് രക്തം വഴിമാറ്റി സഞ്ചരിപ്പിക്കാൻ പുതിയ പാത ഉണ്ടാക്കുന്നു.

∙ സങ്കീർണമല്ലാത്ത ഒരു ഹാർട്ട് അറ്റാക്ക് ആണ് സംഭവിച്ചതെങ്കിൽ രോഗിക്ക് 3 തൊട്ടു 5 ദിവസം മാത്രമേ ആശുപത്രിയിൽ കഴിയേണ്ടിവരികയുള്ളൂ.

ഹാർട്ട് അറ്റാക്കിനു ശേഷമുള്ള ജീവിതം?
ഒരു ഹാർട്ട് അറ്റാക്ക് ഉണ്ടായതിനു ശേഷം താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

മുമ്പത്തേതിനേക്കാൾ കൂടുതൽ മരുന്നുകൾ ഉപയോഗിക്കേണ്ടി വരും. ഡോക്ടർ നിർദ്ദേശിച്ചപോലെ കൃത്യമായി മരുന്നുകൾകഴിക്കാൻ ശ്രദ്ധിക്കണം. ഒരിക്കൽ ഹാർട്ട് അറ്റാക്ക് ഉണ്ടായിട്ടുള്ളവർക്ക് കൊടുക്കുന്ന മരുന്നുകൾ വീണ്ടും ഒരു ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുന്നു.. അങ്ങനെ പക്ഷാഘാതമോ മരണമോ ഉണ്ടാകുന്നതിന്റെയും സാധ്യത കുറയ്ക്കുന്നു. നിങ്ങൾക്ക് മരുന്നിന്റെ വില താങ്ങാൻ കഴിയില്ല എങ്കിലും തരുന്ന മരുന്നുകൾ എന്തെങ്കിലും പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു എങ്കിലും ഡോക്ടറോട് പറയാൻ മടിക്കരുത്. തീർച്ചയായും മറ്റു വഴികൾ ഉണ്ടാകും. 

ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ വേണം
∙ കൊഴുപ്പ്കൂ ടുതൽ അടങ്ങിയ ഭക്ഷണവും വറുത്ത ഭക്ഷണങ്ങളും ഒഴിവാക്കുക. റെഡ് മീറ്റ് അധികം കഴിക്കാതെ ശ്രദ്ധിക്കുക. പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൊഴുപ്പു കുറഞ്ഞ പാലുൽപ്പന്നങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ് .

∙ ഭാരക്കൂടുതൽ ഉണ്ടെങ്കിൽ ശരീരഭാരം കുറയ്‌ക്കുക 

∙ ശരീരഭാരം കുറയ്ക്കുന്നത് അടുത്ത ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഒപ്പം നിങ്ങളെ ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കുന്നു.

∙ കൂടുതൽ ആക്റ്റീവായിരിക്കാൻ ശ്രദ്ധിക്കുക.

∙ നടത്തം, പൂത്തോട്ട പരിപാലനം, അതല്ലെങ്കിൽ മനസ്സിനും ശരീരത്തിനും സന്തോഷവും ഉന്മേഷവും നൽകുന്ന പ്രവർത്തികളിൽ ഏർപ്പെടുക. അങ്ങനെയുള്ള ജീവിതരീതിയും അപകട സാധ്യത കുറയ്ക്കുന്നു.

നിങ്ങളുടെ ഹൃദയമിടിപ്പ് ശരിയായ രീതിയിലാണോ?

ഒരാളുടെ ഹൃദയം ക്രമരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്ന അവസ്ഥയെയാണ് "അർഹിത്മിയ" എന്ന്പറയുന്നത്. ഓരോ വർഷവും പുതിയതായി ഏകദേശം 2,00,000 പേർക്ക് അർഹിത്മിയ ഉണ്ടെന്ന് കണ്ടുപിടിക്കുന്നു. ഇതിൽ ഭൂരിഭാഗംപേർക്കും ഈ അസുഖം ഉണ്ടെങ്കിലും സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇത് അത്രനിസ്സാരമായി കാണരുത്.

ഹൃദ്രോഗികളിൽ സംഭവിക്കുന്ന മരണത്തിന്റെ പ്രധാന കാരണം ഈ അവസ്ഥയാണ്. രോഗികൾക്കും ചികിത്സിക്കുന്നഡോക്ടർമാർക്കും ഈ അവസ്ഥയെക്കുറിച്ച് ശരിയായ അവബോധമുണ്ടാക്കുക വഴി 80% ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞേക്കും. അതുകൊണ്ടുതന്നെ ഈ അവസ്ഥയെക്കുറിച്ച് നന്നായി മനസ്സിലാക്കേണ്ടതും അപകട ലക്ഷണങ്ങൾ എത്രയൂം പെട്ടന്ന് തിരിച്ചറിയേണ്ടതും അത്യാവശ്യമാണ്.

ഹൃദയത്തെക്കുറിച്ചറിയാം
ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കുന്നത് ഹൃദയത്തിന്റെ മുകളിലായുള്ള ഒരു കൂട്ടം കോശങ്ങളാണ്. ഇവ സിനോട്രിയൽ അഥവാ സൈനസ് നോഡ് എന്ന പേരിൽ അറിയപ്പെടുന്നു. ഈ സൈനസ് നോഡ് ഇലക്ട്രിക്ക് സിഗ്നലുകളെ ഒരു പ്രത്യേകഇടവേളകളിൽ ഹൃദയത്തിലൂടെ കടത്തിവിടുകയും തന്മൂലം ഹൃദയം മിടിക്കുകയും രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പമ്പ് ചെയ്യുകയും ചെയ്യുന്നു.

സാധാരണ ഹൃദയത്തിൽ ഈ സിഗ്നൽ തടസ്സങ്ങളൊന്നുമില്ലാതെ അട്രിയോവെൻട്രിക്ക്യൂലാർ നോഡിൽ എത്തുകയുംഅവിടെനിന്ന് ഹിസ്-പർകിൻജെ ഫൈബറുകളിൽ എത്തുകയും ഹൃദയം ഒരു മിനുട്ടിൽ 60 നും 100 നും ഇടയിൽ (ബി.പി.എം.) മിടിക്കാൻ കാരണമാകുകയും ചെയ്യുന്നു. വിശ്രമിക്കുമ്പോൾ സാധാരണ 72 .ബി.പി.എം. ആണ് ഉണ്ടാവുക.

അർഹിത്മിയ പലതരത്തിലുണ്ടെങ്കിലും പ്രധാനമായും കാണപ്പെടുന്നത് സൈനസ് നോഡിൽ നിന്ന് ഇലക്ട്രിക്ക് സിഗ്നൽപുറപ്പെടുന്നതുകൂടാതെ വേറെ സിഗ്നൽ കൂടെ പുറപ്പെടുന്നു. തന്മൂലം ഹൃദയമിടിപ്പ് വളരെ വേഗത്തിലാകുന്നു. (ടാകിഅർഹിത്മിയ100 ബി.പി.എം.നു മുകളിൽ). മറ്റൊന്ന് ഇലക്ട്രിക്ക് സിഗ്നൽ സഞ്ചരിക്കുന്ന വഴിയിൽ തടസ്സമുണ്ടാവുകയും ഹൃദയമിടിപ്പ് പതുക്കെയാവുകയും ചെയ്യുന്നു. (60 ബി.പി.എമ്മിന് താഴെ.) 

പ്രധാനമായി കാണുന്ന അർഹിത്മിയ ഏതെല്ലാം?
ആട്രിയൽ ഫൈബ്രില്ലേഷൻ. (എ.എഫ്.) ആണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. പ്രധാനമായും 65 വയസ്സ് കഴിഞ്ഞവരിലാണ് കൂടുതലായി കാണപ്പെടുന്നത്. കൂടുതലായി ഇലക്ട്രിക് സിഗ്നൽ കടന്നുപോകുന്നെങ്കിൽ അർത്ഥമാക്കേണ്ടത് ഹൃദയം ശരിയായ രീതിയിൽ രക്തം പമ്പ്ചെയ്യുന്നില്ല എന്നാണ്. 

എ.എഫ് ഉണ്ടാകാനുള്ള കാരണം പൂർണമായും കണ്ടുപിടിക്കാനായിട്ടില്ല. എങ്കിലും, അതിന്റെ മൂലകാരണം മിക്കവാറും നിലവിലുള്ള എന്തെങ്കിലും തരത്തിലുള്ള ഹൃദ്രോഗം തന്നെയാകാം. ഉദാഹരണത്തിന് ഉയർന്ന രക്തസമ്മർദം, കൊറോണറി ആർട്ടറിയിലുള്ള അസുഖങ്ങൾ, അമിത മദ്യപാനം കൊണ്ടുള്ള പ്രശ്നങ്ങൾ തുടങ്ങിയവ.

സുപ്ര വെൻട്രികുലാർ ടാക്കികാർഡിയ (എസ്‌.വി.ടി.)
ഹൃദയത്തിനു മുകളിൽ നിന്നും ശക്തികൂടിയ ഒരു ഇലട്രിക്കൽ സിഗ്നൽ സൈനസ് നോഡിൽ നിന്നുള്ള ഇലക്ട്രിക്കൽ സിഗ്നലിന്റെ സ്ഥാനത്ത് വരികയും ഹൃദയമിടിപ്പ് കൂട്ടുകയും ചെയ്യുന്നു. ഇത് ബി.പി.എം 140നും 180നും ഇടയിലാണ്സാധാരണമായി കാണാറുള്ളതെങ്കിലും പലപ്പോഴും 300 ബി.പി.എം വരെ കൂടുതലും ആകാറുണ്ട്. ഇതുമൂലം ജീവാപായം അപൂർവമാണ്. ഇത് പലപ്പോഴും തനിയെ ഭേദമാകാറുണ്ട്. ചെറുപ്പക്കാരിലാണ് കൂടുതലായികണ്ടുവരുന്നത്.

വെൻട്രികുലാർ അർഹിത്മിയ
ഇത് ഏറ്റവും അപൂർവവും അതോടൊപ്പം ഏറ്റവും അപകടകരവുമായ ഒരവസ്ഥയാണ്. ഈ രോഗാവസ്ഥയിൽ ഹൃദയത്തിന്റെ അടിയിൽനിന്നും ഇലക്ട്രിക്കൽ സിഗ്നൽ പുറപ്പെടുന്നു. ഇത് മരണകാരണം ആകാവുന്നതും അതിനാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതുമാണ്. 

വളരെ അപകടകരമായ ഈ അവസ്ഥ ഹൃദയസ്തംഭനത്തിന് കാരണമാകുകയും ചെയ്യാറുണ്ട്. നേരത്തെ തന്നെ ഹൃദ്രോഗികളായിട്ടുള്ളവർക്ക് ഇത് കൂടുതൽ അപകടം ഉണ്ടാക്കും.

ലോങ്ങ് ക്യു.ടി. സിൻഡ്രോം, ബ്രൂഗാഡ സിൻഡ്രോം തുടങ്ങിയ അസുഖങ്ങൾ പോലെയോ അർഹിത്മോജനിക് റൈറ്റ്വെൻട്രികുലാർ കാർഡിയോ മയോപ്പതി (എ.ആർ.വി.സി.)തുടങ്ങിയ അസുഖങ്ങളെ പോലെയോ ഇത് പാരമ്പര്യമായി വരുന്നതുമാകാം.

ബ്രദായർഹൈത്തിമ
ഇത് ഹൃദയത്തിലെ ഇലട്രിക്കൽ സിഗ്നലുകൾ സഞ്ചരിക്കുന്ന പാതയിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ കാരണം ഹൃദയമിടിപ്പ്നിയന്ത്രിക്കുന്ന സിഗ്നലുകൾ സഞ്ചരിക്കേണ്ട പാതയിൽ നിന്നും വ്യതിചലിക്കേണ്ടി വരുന്ന അവസ്ഥയാണ്.

അർഹിത്മിക് എപ്പിസോഡിന്റെ അപകടലക്ഷണങ്ങൾ
കാരണമൊന്നുമില്ലാതെ അബോധാവസ്ഥയിലാകുക, രക്തസമ്മർദ്ദം കുറയുന്നത് മൂലം മോഹാലസ്യപ്പെടുക, പെട്ടെന്നുള്ള മരണം, കിതപ്പ്, ശ്വാസം എടുക്കാനാവാത്ത അവസ്ഥ, ക്രമത്തിലല്ലാത്ത മിടിപ്പ്.

ഡോക്ടർ എങ്ങനെ ഈ രോഗം കണ്ടുപിടിക്കും?
രോഗിയുടെ മുഴുവൻ രോഗചരിത്രം മനസ്സിലാക്കുകയും 12 ലീഡ് ഇലക്ട്രോ കാർഡിയോ ഗ്രാം എടുക്കുക വഴിആർട്ടറിയുടെയും ഹൃദയ കോശങ്ങളുടെയും സങ്കോചത്തെക്കുറിച്ചും അതിനെടുക്കുന്ന സമയത്തെക്കുറിച്ചും പഠിക്കുന്നതുവഴി അർഹിത്മിയ ഉണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയുന്നു.

കൂടുതൽ സമയം നിരീക്ഷണത്തിനായി ഹോൾട്ടർ മോണിറ്റർ ഉപയോഗിക്കുന്നു. ഇത് 24 മണിക്കൂർ ഇ.സി.ജി. രേഖപ്പെടുത്തുന്നു. ഹൃദയത്തിനകത്ത് ഉറപ്പിക്കാൻ കഴിയുന്ന ലൂപ്പ് റെക്കോർഡർ ഉപയോഗിച്ച് 13 മാസക്കാലം ഹൃദയമിടിപ്പ് നിരീക്ഷിക്കുകയുംചെയ്യാറുണ്ട്. ഇത് അപൂർവമായും മനസ്സിലാക്കാൻ കഴിയാത്തതുമായ അർഹിത്മിയ ഉള്ള രോഗികളിലാണ് ഉപയോഗിക്കുന്നത്.

രോഗചികിത്സ?
ബീറ്റ-ബ്ളോക്കേഴ്സ്
ഇത് അഡ്രിനാലിന്റെ ഹൃദയത്തിലുള്ള പ്രഭാവം കുറയ്ക്കുന്നത് വഴി ഹൃദയം അതിവേഗത്തിൽ മിടിക്കുന്നത് തടയുന്നു.

അർഹിത്മിക് മരുന്നുകൾ
അമിയോഡറോൺ അല്ലെങ്കിൽ വേരാപാമിൽ പോലെയുള്ള വളരെ ശക്തിയേറിയ മരുന്നുകളാണ് അസാധാരണമായ ഇലക്ട്രിക്ക്സിഗ്നലുകളെ തടയാൻ ഉപയോഗിക്കുന്നത്.

വാർഫെറിൻ
ഇത് രക്തം നേർപ്പിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ്. സ്ട്രോക്കുമായി ബന്ധപ്പെട്ടുണ്ടാകുന്ന കട്ടപിടിച്ച രക്തം പലപ്പോഴുംഹൃദയം വേണ്ടത്ര ചുരുങ്ങാത്തതുമൂലം ഹൃദയ ധമനികളിൽ തടസ്സമായി രൂപാന്തരപ്പെടുന്നു. ഇതലിയിക്കാൻ ആണ് ഈമരുന്നുപയോഗിക്കുന്നത്.

ഹാർട്ട് ഷോക്ക്
നിങ്ങൾ എ.എഫ് അല്ലെങ്കിൽ എസ്.വി.ടി. ഉള്ള രോഗിയാണെങ്കിൽ ഹൃദയത്തിനെ പഴയ താളത്തിൽ കൊണ്ടുവരാനായി ഹാർട്ട്ഷോക്ക് കൊടുക്കാറുണ്ട്. ഇത് അറ്റാക്ക് വന്നതിനു ശേഷം 48 മണിക്കൂറിനുള്ളിൽ പരിചയ സമ്പന്നനായ ഒരു നഴ്‌സിന്റെയോ ഡോക്ടറുടെയോ സഹായത്തോടെ വേണം ചെയ്യാൻ.

അബ്ലേഷൻ
ഇത് ഹൃദയത്തിന്റെ ആവശ്യമില്ലാത്ത ഇലക്ട്രിക്കൽ സിഗ്നലുകൾ പുറപ്പെടുവിക്കുന്ന ഭാഗം റേഡിയോ ഫ്രീക്വൻസി ഉപയോഗിച്ച്നശിപ്പിച്ചതിന് ശേഷം സൈനസ് നോഡിനെ തിരികെ പ്രവർത്തന ക്ഷമമാക്കുന്ന രീതിയാണ്.

ഐ.സി.ഡി.
കലശലായ വെൻട്രികുലാർ അർഹിത്മിയ അനുഭവിക്കുന്ന രോഗികളിൽ പെട്ടന്നുള്ള മരണം സംഭവിക്കാം. ഇത് തടയാനായി ഇമ്പ്ലാന്റബിൾ കാർഡിയോ വെർട്ടർ ഡിഫൈബ്രില്ലേറ്റർ (ഐ.സി.ഡി.) എന്ന ഉപകരണം ഘടിപ്പിക്കുന്നു. ഇതിന് പെട്ടന്നുള്ള അർഹിത്മിയ തിരിച്ചറിയാനും തടയാനും കഴിയുന്നു.

പേസ്‌മേക്കർ
പേസ്‌മേക്കർ സാധാരണമായി സീരിയസ് ബ്രാഡികാർഡിയ ബാധിച്ച (വളരെ വേഗത്തിൽ മിടിക്കുന്നതും വളരെ പതുക്കെമിടിക്കുന്നതും )രോഗികളിലാണ് ഘടിപ്പിക്കുന്നത്. ഇവരുടെ ഹാർട്ട് റേറ്റ് കുറയുന്നതുകൊണ്ടു ഹാർട്ട് നിലച്ചുപോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് സൈനസ് നോഡിന്റെ ജോലി പേസ്‌മേക്കർ ഏറ്റെടുത്ത് ഹൃദയമിടിപ്പിന്റെ വേഗത കൃത്യമായിരിക്കാൻ സഹായിക്കുന്നു.

ജന്മനായുള്ള ഹൃദ്രോഗം

നിങ്ങളുടെ കുട്ടിക്ക് ജന്മനാ ഹൃദ്രോഗം ഉണ്ടെന്ന വാർത്ത ആരെയാണ് പേടിപ്പെടുത്താത്തത്. എന്നാൽ ഓരോ നൂറു നവജാതശിശുക്കളിലും ഹൃദ്രോഗം കണ്ട് വരുന്നത് സാധാരണമാണ്. വൈദ്യ ചികിത്സാരംഗത്ത് നവീനരീതികളും ഡയഗ്നോസ്റ്റിക് സാങ്കേതികവിദ്യയും ഹൃദയ സംബന്ധമായ അസ്വാഭാവികതയും മനസിലാക്കാൻ കഴിയും.

ജന്മനായുള്ള ന്യൂനതകൾ സർജറിയിലൂടെയോ കത്തെറ്റർ രീതിയിലൂടെയോ ചിലയവസരങ്ങളില്‍ മരുന്നിലൂടെയോ പരിഹരിക്കാൻ കഴിയും. സർജറിയും കതേറ്റർ രീതിയും ചേർന്നുള്ള ചികിത്സയും സാധാരണയാണ്. പീഡിയാട്രിക് ഹൃദയ ശാസ്ത്രക്രിയയിലെ നവീന വിദ്യകളും ഇന്റർവേഷനൽ കാതെറ്ററൈസേഷൻ രീതിയും ഫലപ്രദമായ മാർഗങ്ങളാണ്. എന്നാൽ ഒരു കേസിലും നുറു ശതമാനം ഗ്യാരണ്ടി പറയാൻ കഴിയില്ല; എങ്കിലും ഹൃദയ സംബന്ധിയായ പ്രശ്നങ്ങളുള്ള ഒട്ടു മിക്ക കുട്ടികളും സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം നയിച്ചു വരുന്നു.

ജന്മനാ ഹൃദയ വൈകല്യം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ
ഗര്‍ഭത്തിന്റെ ആദ്യ 8 മുതൽ 9 വരെയുള്ള ആഴ്ചകളിൽ ഒന്നിലേറെ ജനിതക കാരണം കൊണ്ടോ പാരിസ്ഥിതിക ഘടകങ്ങൾ മൂലമോ ഹൃദയത്തിന്റെ വളർച്ചയും വികസനവും തടസ്സപ്പെട്ടേക്കാം. ചിലയവസരങ്ങളിൽ ജന്മനായുള്ള ഹൃദയ വൈകല്യങ്ങളുടെ കാരണം അറിയാൻ കഴിയും. ഗർഭകാലത്തിന്റെ ആദ്യ ത്രൈമാസങ്ങളിൽ പാരിസ്ഥിതിക ഘടകം മൂലം ഘടനാപരമായ അസ്വാഭാവികത സംഭവിച്ചേക്കാം (ഫെനിറ്റോൺ പോലെയുള്ള ആന്റി കൺവൾസെന്റ് മരുന്നുകളുടെ ഉപയോഗം, ഐസോട്രേട്ടിനോയിങ് ഡെർമറ്റോളജിക്കൽ മരുന്ന്, മാനസിക പിരിമുറുക്കം തടയുന്നതിനായുള്ള ലിഥിയം സാൾട്ട് ഉപയോഗം).

ഗർഭിണിയായിരിക്കെ നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം, മദ്യത്തിന്റെയോ മയക്കു മരുന്നിന്റെയോ അമിത ഉപയോഗം, വ്യാവസായിക രാസപദാർത്ഥങ്ങളുടെ സാന്നിധ്യം എന്നിവ ശിശുവിന് ജന്മനാ ഹൃദയ വൈകല്യത്തിന് കാരണമാകാം. ക്രോമസോമിലെ അസ്വാഭാവികത മൂലം, അതായത് ക്രോമസോമുകൾ കൂടുതലാവുകയോ ചിലത് ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥയും ജന്മനായുണ്ടാകുന്ന ഹൃദയ വൈകല്യത്തിലേക്ക് നയിക്കാം. പക്ഷേ, ഒട്ടുമിക്ക കേസുകളിലും ജന്മനായുണ്ടാകുന്ന ഹൃദയ വൈകല്യത്തിന്റെ കാരണം അജ്ഞാതമാണ്.

സൂചനകളും ലക്ഷണങ്ങളും
ജനനശേഷം, ജന്മനായുണ്ടാകുന്ന ഹൃദയ വൈകല്യത്തിന്റെ ആദ്യ സൂചന ഹൃദയത്തിലെ മർമ്മരമാണ്. ഹൃദയം രക്തം പമ്പ് ചെയ്യുന്നതിനൊപ്പം ഒരു മർമ്മരസ്വരം കേൾക്കാൻ കഴിയും.

എന്നാൽ എല്ലാ മർമ്മര സ്വരങ്ങളും ഹൃദ്രോഗ ലക്ഷണമല്ല. സാധാരണഗതിയിൽ ഹൃദയത്തിന്റെ മർമ്മര സ്വരം ഏതെങ്കിലും ഹൃദ്രോഗത്തിന്റെ സൂചനയല്ല. ചിലയവസരങ്ങളിൽ ഡോക്ടർക്ക് തന്റെ സ്റ്റെതസ്ക്കോപ്പിലൂടെ കേൾക്കുന്ന സ്വരത്തിലൂടെ ഹൃദ്രോഗമുണ്ടോ എന്ന് തിരിച്ചറിയാൻ കഴിയും. മറ്റു ചില കേസുകളിൽ ഹൃദയത്തിന്റെ എക്സ്റേ, ഇ കെ ജി, ഇ സി ജി തുടങ്ങിയ പരിശോധനകളിലൂടെ മർമ്മരസ്വരത്തിന്റെ യഥാർത്ഥ കാരണം അറിയാൻ കഴിയും.

മിക്ക കുട്ടികള്‍ക്കും ചെറിയ രീതിയിൽ കാണപ്പെടുന്ന ജന്മനായുള്ള ഹൃദ്രോഗത്തിന് പ്രത്യേക ചികിത്സകളൊന്നും ആവശ്യമില്ല. ചിലർക്ക് ഗുരുതരമായ ലക്ഷണങ്ങള്‍ കാണിക്കുകയും ആദ്യ ഒരു വർഷത്തിനുള്ളിൽ തന്നെ ഇവർക്ക് ചികിത്സ നൽകുകയും വേണം. ശ്വാസകോശത്തിലെ തടസം മൂലം ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഇത്തരത്തിൽ ഒരു ലക്ഷണമാണ്. ഹൃദയത്തിൽ ഉണ്ടാകുന്ന ദ്വാരത്തിന്റെയോ മറ്റോ ഫലമായി ഇടത് ഭാഗത്ത് നിന്ന് വലത് ഭാഗത്തേക്കുണ്ടാകുന്ന അമിതമായ രക്തയോട്ടമാണ് ഇതിന് കാരണം. ചിലയവസരങ്ങളിൽ ഹൃദയത്തിന്റെ ഇടത് ഭാഗത്ത് രക്തയോട്ടം തടസപ്പെടുകയും ഇതുമ‌ൂലം ശ്വാസകോശത്തിൽ രക്തം തിങ്ങിനിറയുകയും ഇത് തിരികെ ഒഴുകുകയും ചെയ്യുന്നത് മൂലവും സംഭവിക്കാം. ഇത് കുഞ്ഞിന് പാലു കുടിക്കാൻ തടസം ഉണ്ടാക്കുകയും ആവശ്യത്തിന് ശരീരഭാരം കിട്ടാത്ത അവസ്ഥയിലേക്കും എത്തിക്കാം. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് അടിയന്തിരമായി വൈദ്യസഹായവും സർജറിയോ കാതട്ടറൈസേഷനോ നൽകണം.

രക്തത്തോടൊപ്പം ആവശ്യത്തിന് ഓക്സിജൻ ഇല്ലാതെ വരുന്ന അവസ്ഥയിലും ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് ചർമ്മത്തിന് നീല നിറം കാണപ്പെടുകയും സ്യാനോസിസ് എന്ന അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യും. ശ്വാസകോശത്തിലേക്ക് രക്തം എത്തിപ്പെടാതിരിക്കുകയോ ഹൃദയത്തിൽ ഉണ്ടാകുന്ന സുഷിരങ്ങൾ മൂലം ഹൃദയത്തിന്റെ വലതു ഭാഗത്ത് നിന്ന് ഇടത് ഭാഗത്തേക്ക് ഓക്സിജൻ കുറവുള്ള രക്തം ധാരാളമായി എത്തുന്നത് മൂലമോ ഇങ്ങനെ സംഭവിക്കാം. ഹൃദയത്തിൽ നിന്നുള്ള ധമനികളുടെ അസ്വാഭാവികത കൊണ്ടും ഇങ്ങനെ സംഭവിക്കാം. ഈ സാഹചര്യങ്ങളിലെല്ലാം ഓക്സിജന്റെ അളവ് കുറവുള്ള രക്തം ശ്വാസകോശത്തിൽ നിന്ന് വരാനും ഓക്സിജൻ അടങ്ങാത്ത നീല രക്തം ശരീരത്തിൽ കലരാനും കാരണമാകും. ഇതാണ് ചര്‍മത്തിന് നീലനിറം കലരാൻ കാരണം.

ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾക്ക് ചികിത്സ
ഒട്ടു മിക്ക ഹൃദയ അസ്വാഭാവികതകൾക്കും ശൈശവത്തിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ ഒറ്റ ശസ്ത്രക്രിയയിലൂടെ മാറ്റിയെടുക്കാൻ കഴിയും. ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം, ട്രൈകസ്പിഡ് അട്രീഷ്യ പോലെയുള്ള സങ്കീർണമായ ഹൃദ്രോഗബാധിതർക്ക് നവജാതകാലം മുതൽ മൂന്ന് വർഷത്തിനുള്ളിൽ രണ്ടോ മൂന്നോ ഓപ്പറേഷനുകള്‍ വേണ്ടി വരും. ഇത്തരം കുട്ടികൾ ഒട്ടുമിക്ക സമയവും വീട്ടിൽ രക്ഷിതാക്കളുടെ നിരന്തര ശ്രദ്ധയിലോ പീഡിയാട്രിക് കാർഡിയോളജിസ്റ്റിനൊപ്പമോ ശിശുരോഗ വിദഗ്ദ്ധർക്കൊപ്പമോ ആയിരിക്കും.

ഓപ്പറേഷൻ റൂമുകളേക്കാൾ കാർ‍ഡിയാക് കാതെറ്ററൈസേഷൻ ലാബുകളിലായിരിക്കും ഇവർക്ക് ചികിത്സ നൽകുക. ബലൂൺ ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ വാൽവ്‌ലോ‌പ്ലാസ്റ്റി ഉൾപ്പെടെയുള്ള രീതികളായിരിക്കും ഇവരിൽ ഉപയോഗിക്കുക. ഈ പ്രക്രിയയിൽ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഒരു പ്രത്യേകതരം ബലൂൺ ഘടിപ്പിച്ച പ്ലാസ്റ്റിക് ട്യൂബ് രക്തക്കുഴലിലേക്ക് കടത്തിവിടും. തുടർന്ന് ബലൂൺ വീർപ്പിച്ച് രക്തക്കുഴലുകളിലോ ഹാർട്ടി വാൽവിലോ ഉള്ള തടസം മാറ്റും.

അസ്വാഭാവികതയുള്ള ഓപ്പണിങ് അല്ലെങ്കിൽ സുഷിരങ്ങൾ അടയ്ക്കുന്നതിനായി സർജറിക്ക് പകരം ട്രാൻസ്കാതെറ്റർ രീതിയാണ് ഉപയോഗിക്കുക. ചെറുതോ ആവശ്യമായ വലിപ്പമില്ലാത്തതോ ആയ വെന്‍ട്രിക്കുലാർ സെപ്റ്റൽ വൈകല്യമുള്ള കുട്ടികളിൽ ആവശ്യമായ വളർച്ച ഉണ്ടാവില്ല. ഇത്തരക്കാരിൽ സുഷിരം അടയ്ക്കുന്നതിന് മുൻപായി മരുന്ന് ഉപയോഗിക്കേണ്ടി വരും. ചില കുട്ടികൾക്ക് സർജറിക്ക് ശേഷവും തുടർച്ചയായി മരുന്ന് ഉപയോഗിക്കേണ്ടതായി വരും.

സർജറിയിലൂടെയോ മരുന്നിലൂടെയോ ആയാലും നിങ്ങളുടെ കുട്ടിക്ക് നിരന്തരം പീഡിയാട്രിക് കാർഡിയോളജിസ്റ്റിനെ സന്ദർശിക്കേണ്ടി വരും. ആദ്യ ഘട്ടങ്ങളില്‍ ഇത് എല്ലാ മാസവും അല്ലെങ്കില്‍ രണ്ടുമാസം കൂടുമ്പോൾ ആയിരിക്കും. എന്നാൽ ചികിത്സയ്ക്ക് ശേഷം ഇത് വർഷത്തിൽ ഒന്നായി കുറയ്ക്കാൻ കഴിയും. എക്സ്റേ, ഇലക്ട്രോ കാർഡിയോഗ്രാം, ഇക്കോ കാർഡിയോഗ്രാം തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ചാണ് ചികിത്സ ഫലപ്രദമാണോ എന്ന് വിലയിരുത്തുക. 

എന്തെങ്കിലും പ്രശ്നം സംശയിക്കപ്പെട്ടാൽ
ഹൃദ്രോഗ ചികിത്സ തേടുന്ന ഘട്ടത്തിലോ ചികിത്സാനന്തരമോ സംശയകരമായ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. നിങ്ങളുടെ കുട്ടി ശ്വസന പ്രക്രിയയ്ക്കായി സാധാരണയിൽ കവിഞ്ഞ ആയാസം എടുക്കുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക.

അടിയന്തര വൈദ്യസഹായം ലഭ്യമാക്കേണ്ട മറ്റു സാഹചര്യങ്ങൾ
വായയ്ക്ക് ചുറ്റുമോ ചുണ്ടിലോ നീല നിറം കാണപ്പെട്ടാൽ, ശ്വസന തടസ്സമോ കൂടുതൽ തവണ ശ്വാസം എടുക്കുകയോ ചെയ്യേണ്ടി വന്നാൽ, വിശപ്പില്ലായ്മയോ മുലകുടിക്കാൻ ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്താൽ (നിറവ്യത്യാസത്തോടൊപ്പം) മുല കുടിക്കുമ്പോൾ അമിതമായി വിയർക്കുക, ആവശ്യമായ ശരീരഭാരം കൈവരിക്കാൻ കഴിയാതെ വരികയോ ഭാര നഷ്ടം സംഭവിക്കുകയോ ചെയ്താൽ, ഊർജ നഷ്ടം അനുഭവപ്പെട്ടാൽ, ദീർഘ നാളോ വിവരിക്കാൻ പറ്റാത്തതോ ആയ പനി. ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക.

നിങ്ങളുടെ കുട്ടിയെ പരിചരിക്കുക
ഹൃദയ വൈകല്യം ഉള്ള കുട്ടിയെ മരുന്ന് നൽകുന്നതിലും മുലയൂട്ടുന്നതിലും ശ്രദ്ധിക്കുന്നതിനൊപ്പം കുട്ടിയെ എപ്പോഴും ആക്റ്റീവ് ആയി നിർത്താൻ ശ്രദ്ധിക്കുക. ശാരീരിക ആയാസം അധികം നൽകരുത്, എങ്കിൽ പോലും മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനോ ആക്റ്റീവ് ആകുന്നതിനോ തടസമില്ല. കാർഡിയോളജിസ്റ്റിനോട് ചോദിച്ച് കുട്ടികൾ എന്തൊക്കെ ചെയ്യാം ചെയ്യരുത് എന്ന് കൃത്യമായി മനസിലാക്കുക. ഉദാഹരണത്തിന് ചില മത്സരങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ്.

രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക. കുട്ടികളെ അമിതമായി ശ്രദ്ധിക്കുകയും പരിചരിക്കുകയും ചെയ്യുമ്പോൾ അവര്‍ ഒറ്റപ്പെട്ടു പോകാതെയും അത്തരമൊരു ചിന്ത അവരിൽ വളരാതെയും ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടി സാധാരണ കുട്ടിയെ പോലെയാണെന്നുള്ള ചിന്ത അവരിൽ ഉണ്ടാക്കുക.

നിങ്ങൾ ഹൃദ്രോഗ ഭീഷണിയിലാണോ?

ചില ലക്ഷണങ്ങൾ, അവസ്ഥ, ശീലം തുടങ്ങിയവ നിങ്ങളുടെ ഹൃദയത്തിലെ രക്തധമനികളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥയിലെത്തിച്ചേക്കാം (കൊറോണറി ഹാർട്ട് ഡിസീസ് – സി എച്ച് ഡി). ഈ അവസ്ഥകൾ റിസ്ക് ഫാക്റ്റുകൾ അഥവാ അപകട ഘടകം എന്നറിയപ്പെടുന്നു. നിലവിൽ ഹൃദ്രോഗമുള്ളവരിൽ ഈ അപകട ഘടകങ്ങൾ രോഗം ഗുരുതരമാകുന്നതിന് കാരണമാകാം.

സ്ത്രീകളിലും പുരുഷന്മാരിലും ഡി എച്ച് ഡിക്കുള്ള അപകട ഘടകങ്ങൾ ഒരു പോലെയാണ്. എന്നാൽ ചിലത് സ്ത്രീകളെ പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി ബാധിച്ചേക്കാം. ഉദാഹരണത്തിന് പ്രമേഹം സ്ത്രീകളിൽ ഹൃദ്രോഗത്തിന് കൂടുതൽ കാരണമായേക്കാം. എന്നാൽ ഗർഭ നിരോധന ഗുളികകളും ആർത്തവവിരാമവും സ്ത്രീകളെ മാത്രം ബാധിക്കുന്ന അപകട ഘടകങ്ങളാണ്.

അറിയപ്പെടുന്ന ഒട്ടേറെ അപകട ഘടകങ്ങളുണ്ട്. ഹൃദയാഘാതത്തിനും ഹൃദ്രോഗ ബാധയ്ക്കുമുള്ള സാധ്യത നിങ്ങളിലുള്ള അപകട ഘടകത്തിന്റെയും അതിന്റെ തീവ്രതയെയും ആശ്രയിച്ചിരിക്കും. ഏതെങ്കിലും ഒരു അപകട ഘടകം ആണ് നിങ്ങൾക്കുള്ളതെങ്കിൽ അത് നിങ്ങളുടെ ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കും. രണ്ട് അപകട സാധ്യത ഉണ്ടെങ്കിൽ ഹൃദ്രോഗബാധയ്ക്കുള്ള സാധ്യത നാല് മടങ്ങാവും. മൂന്നോ അതിൽ കൂടുതലോ അപകട സാധ്യത ഉള്ളവരാണ് നിങ്ങളെങ്കിൽ ഹൃദ്രോഗ സാധ്യത പത്ത് മടങ്ങാണ്.

പുകവലി, പ്രമേഹം തുടങ്ങിയ ചില അപകട ഘടകങ്ങൾ ഉള്ളവർക്ക് ഹ‍ൃദ്രോഗത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കും.

അപകട ഘടകങ്ങളെ നിയന്ത്രിക്കാം

പുകവലി
നിയന്ത്രണവിധേയമാക്കാവുന്ന ഏറ്റവും വലിയ അപകട ഘടകമാണ് പുകവലി. പുകയിലയുടെ പുക ദീർഘ നാൾ ശ്വസിക്കുന്നവരിൽ ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും സാധ്യത കൂടുതലാണ്.

പുകവലി നിങ്ങളുടെ ധമനികളിൽ രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂട്ടും. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കും. നങ്ങൾ എത്രത്തോളം കൂടുതൽ പുകവലിക്കുന്നോ ഹൃദയാഘാതത്തിനുള്ള സാധ്യത അത്രത്തോളം വർധിക്കുന്നു.

ഉയർന്ന കൊളസ്ട്രോളും ട്രൈ ഗ്ലിസറൈ‍ഡും
ലിപോ പ്രൊട്ടീൻസ് എന്നറിയപ്പെടുന്ന ചെറിയ പാക്കേജുകളായി കൊളസ്ട്രോൾ നിങ്ങളുടെ രക്തത്തിലൂടെ സഞ്ചരിക്കും. ലോ ഡെൻസിറ്റി ലിംപോ പ്രൊട്ടീൻ (എൽ ഡി എൽ), ഹൈ ഡെൻസിറ്റി ലിപോ പ്രോട്ടീൻ (എച്ച് ഡി എൽ) എന്നിങ്ങനെ രണ്ടു തരത്തിലുള്ള കൊളസ്ട്രോളുകളാണ് ഉള്ളത്.

എൽ ഡി എൽ കൊളസ്ട്രോളിനെ ചീത്ത കൊളസ്ട്രോൾ എന്നാണ് അറിയപ്പെടുന്നത്. കോശങ്ങളിലേക്കും ധമനികളിലേക്കും കൊളസ്ട്രോളിനെ എത്തിക്കുന്നതിനാലാണ് ഇത് ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്നത്. എച്ച് ഡി എൽ കൊളസ്ട്രോൾ ആകട്ടെ, ധമനികളിൽ നിന്ന് കൊളസ്ട്രോൾ നീക്കം ചെയ്യുന്നതിനാൽ നല്ല കൊളസ്ട്രോൾ എന്നാണ് അറിയപ്പെടുന്നത്.

ഒരു ഡെസിലിറ്റർ രക്തത്തിൽ ഇത്ര മില്ലിഗ്രാം എന്ന തോതിലാണ് കൊളസ്ട്രോള്‍ അളക്കുന്നത്. ഒരു ഡെസിലിറ്ററിൽ 200 മില്ലിഗ്രാമിൽ കൂടുതൽ കൊളസ്ട്രോൾ കാണപ്പെടുകയോ എൽ ഡി എൽ കോളസ്ട്രോൾ 100 മില്ലിഗ്രാമിൽ കൂടുകയോ എച്ച് ഡി എൽ 50 മില്ലിഗ്രാമിൽ താഴുകയോ ചെയ്താൽ സ്ത്രീകളിൽ ഹൃദ്രോഗത്തിന് സാധ്യത കൂടുതലാണ്.

ഉയർന്ന രക്ത സമ്മർദം
ഹൃദയം രക്തം പമ്പ് ചെയ്യുന്നതിന് അനുസരിച്ച് രക്തത്തെ ധമനികളിലേക്ക് തള്ളുന്ന ശക്തിക്കാണ് രക്തസമ്മർദം എന്ന് പറയുന്നത്. ഇതിന്റെ ശക്തിയോ വേഗതയോ കൂടിയാൽ അത് നിങ്ങളുടെ ശരീരത്തെ പലവിധത്തിൽ ബാധിക്കും. രക്ത സമ്മർദ്ദം 120/ 80 മില്ലിഗ്രാമിൽ കൂടിയാൽ ഹൃദ്രോഗ സാധ്യതയും കൂടും.

പ്രമേഹമോ സാരമായ കിഡ്നി രോഗബാധയോ ഉണ്ടെങ്കിൽ ഉയർന്ന രക്ത സമ്മർദ്ദം വ്യത്യസ്തമായി കണക്കാക്കാം. നിങ്ങള്‍ ഈ രണ്ടു രോഗബാധിതരാണെങ്കിൽ ഡോക്ടറെ കണ്ട് ആരോഗ്യകരമായ രക്ത സമ്മർദം നിലനിർത്തണം

ഡയബറ്റിസും പ്രീ ഡയബറ്റിസും
രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റിസ്. ശരീരം ശരിയായ രീതിയിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുകയോ ഇൻസുലിൻ ശരീയായ രീതിയിൽ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. രക്തത്തിലെ പഞ്ചസാരയെ കോശങ്ങളിലേക്ക് മാറ്റുകയും അത് ഊർജ്ജമാക്കി ഉപയോഗിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഹോർമോണാണ് ഇൻസുലിൻ. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നത് രക്ത ധമനികളിൽ ഒരു ആവരണം രൂപപ്പെടുത്തും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയിലേതിനേക്കാൾ കൂടുതലാവുകയും എന്നാൽ പ്രമേഹ രോഗികളുടേതിനെ പോലെ അളവിലേക്ക് എത്തുകയും ചെയ്യാത്ത അവസ്ഥയാണ് പ്രീ ഡയബറ്റിസ്. എന്നാൽ ഈ അവസ്ഥയും പ്രമേഹത്തിലേക്കും ഹൃദ്രോഗത്തിലേക്കും നയിച്ചേക്കാം. രണ്ടവസ്ഥയും പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് വരാൻ സാധ്യത കൂടുതൽ. 

ആർത്തവ വിരാമത്തിന് മുൻപ് ഈസ്ട്രജന്റെ സാന്നിധ്യം ഹൃദ്രോഗത്തിനെതിരെ സ്ത്രീകളിൽ സംരക്ഷണം തീർക്കും. എന്നാൽ പ്രമേഹ ബാധിതരായ സ്ത്രീകളിൽ‌ ഈസ്ട്രജൻ സാന്നിധ്യം വേണ്ടത്ര ഫലപ്രദമാക്കില്ല.

അമിത ഭാരം, അമിതവണ്ണം
ശരാശരിയിൽ കൂടുതൽ ഭാരവും വണ്ണവും ഉള്ള അവസ്ഥയാണ് അമിതവണ്ണത്തിലേക്കും അമിത ഭാരത്തിലേക്കും നയിക്കുന്നത്. ബോഡി മാസ് ഇൻഡക്സ് (ബി എം ഐ) ആണ് ഇതിന്റെ അളവ് കോൽ. നീളവും ഭാരവും കണക്ക് കൂട്ടിയാണ് ബി എം ഐ നിശ്ചയിക്കുന്നത്. പ്രായപൂർത്തിയായവരിൽ 18.5 മുതൽ 24.9 വരെയാണ് നോർമൽ ബി എം ഐ. 25 മുതൽ 29.9 വരെ അമിത ഭാരമായി കണക്കാക്കാം. മുപ്പതോ അതിന് മുകളിലോ ബി എം ഐ ഉള്ളവർ അമിതവണ്ണക്കാരായി കണക്കാക്കാം.

അമിത ഭാരം എങ്ങനെ ഹൃദ്രോഗ ഭീഷണി ഉയർത്തുന്നു എന്നറിയണമെങ്കിൽ നിങ്ങളുടെ ബി എം ഐയും അരവണ്ണവും കണക്കാക്കണം. 24.9 നേക്കാൾ കൂടുതലാണ് നിങ്ങളുടെ ബി എം ഐ എങ്കിൽ 35 ഇഞ്ച് ആണ് അരവണ്ണമെങ്കിൽ ഉറപ്പാണ്, നിങ്ങള്‍ക്ക് ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ അര വണ്ണം ഇടുപ്പ് അളവ് കൊണ്ട് ഹരിച്ചാൽ 0.9 നേക്കാൾ കൂടുതലാണെങ്കിൽ നിങ്ങൾക്ക് ഹൃദ്രോഗ സാധ്യത ഏറെയാണ്.

ഗർഭനിരോധന ഗുളികകൾ
പുകവലി ശീലമുള്ള സ്ത്രീകളിലും ഗർഭനിരോധന ഗുളികകൾ കഴിക്കുന്നവരിലും ഹൃദ്രോഗ സാദ്ധ്യതകൾ കൂടുതലാണ്. പുകവലി ശീലമില്ലാത്ത എന്നാൽ ഗർഭനിരോധന ഗുളിക ഉപയോഗിക്കുന്ന സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത എത്രത്തോളം ഉണ്ടാകും എന്നത് വ്യക്തമല്ല.

ശാരീരികക്ഷമതയുടെ അഭാവം
ശാരീരിക ആയാസം ഇല്ലാത്ത ആളുകളെക്കാൾ ശാരീരിക പ്രവർത്തനം ഉള്ളവർക്ക് ഹൃദ്രോഗ സാധ്യത കുറവാണ്. ശാരീരിക ആയാസം ഇല്ലാത്തവർക്ക് ബ്ലഡ് കൊളസ്ട്രോൾ, ട്രൈ ഗ്ലിസറൈഡ്, ഉയർന്ന രക്ത സമ്മർദം, പ്രമേഹം, പാരാഡയബറ്റിക്സ്, അമിതഭാരം, അമിതവണ്ണം തുടങ്ങിയ അപകട ഘടകങ്ങൾ കൂടാനും അതുവഴി ഹൃദ്രോഗ സാധ്യതയും ഏറെയാണ്.

അനാരോഗ്യകരമായ ഭക്ഷണ രീതി
അനാരോഗ്യകരമായ ഭക്ഷണ രീതി ഹൃദ്രോഗ സാധ്യത വർധിപ്പിക്കും ട്രാൻസ്ഫാറ്റ് അടങ്ങിയതും സാന്ദ്രത ഏറിയതുമായ ഭക്ഷണങ്ങള്‍ നിങ്ങളുടെ എൽ ഡി എൽ കൊളസ്ട്രോൾ വർധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യും. ഉപ്പ് കൂടിയ ഹൈ സോഡിയം ഭക്ഷണം രക്തസമ്മർദം ഉയരാൻ കാരണമാകും.

പഞ്ചസാരയുടെ അളവ് കൂടിയ ഭക്ഷണങ്ങൾ പോഷകഗുണമില്ലാത്ത വൈറ്റമിൻ, ധാതുക്കൾ അടങ്ങിയ കൂടുതൽ കലോറികൾ സമ്മാനിക്കും. ഇത് ഭാരം കൂടാൻ കാരണമാകുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും.

മദ്യത്തിന്റെ അമിത ഉപയോഗം ഭാരം കൂടാൻ കാരണമാകുകയും ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യും.

മാനസിക പിരിമുറുക്കം‍
മാനസിക പിരിമുറുക്കം ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാം. മാനസിക സമ്മർദം നാഡികളെ ചുരുക്കുകയും ഇത് ഉയർന്ന രക്ത സമ്മർദത്തിലേക്കും ഹൃദയാഘാതത്തിലേക്കും നയിച്ചേക്കാം.

നിയന്ത്രിക്കാൻ കഴിയാത്ത അപകട ഘടകങ്ങൾ

പ്രായവും ആർത്തവ വിരാമവും
പ്രായമേറുന്തോറും ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും സാധ്യത കൂടും. ചെറുപ്പകാലം മുതൽ ഹൃദയ ധമനികളിൽ രൂപപ്പെടുന്ന ആവരണം ഇതിലേക്ക് നയിച്ചേക്കാം.

55 വയസ് വരെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യത വളരെ കുറവാണ്. ആർത്തവ വിരാമത്തിന് മുൻപ് വരെ ഈസ്ട്രജൻ സ്ത്രീകളിൽ ഹൃദ്രോഗത്തിനെതിരെ പ്രതിരോധം തീർക്കും. എന്നാൽ 55 വയസിന് ശേഷം സ്ത്രീകൾക്കും പുരുഷന്മാർക്കും ഹൃദ്രോഗ സാധ്യത ഏറെയാണ്.

കുടുംബ ചരിത്രം
ഹൃദ്രോഗ സാധ്യത കുടുംബത്തെ അല്ലെങ്കിൽ പാരമ്പര്യത്തെ ആശ്രയിച്ചിരിക്കും. 55 വയസിന് മുൻപ് നിങ്ങളുടെ പിതാവോ സഹോദരനോ 65 വയസിന് മുൻപ് നിങ്ങളുടെ അമ്മയ്ക്കോ സഹോദരിക്കോ ഹൃദ്രോഗബാധിതരായെങ്കിൽ നിങ്ങൾക്കും ഹൃദ്രോഗം ഉണ്ടാകാൻ സാധ്യത ഏറെയാണ്. സ്ട്രോക് ബാധിതരായ, പ്രത്യേകിച്ച് ‘അമ്മ ഉണ്ടെങ്കിൽ ഹൃദ്രോഗ സാധ്യത നിങ്ങൾക്കും കൂടുതലാണ്. എന്നാൽ കുടുംബത്തിൽ ആർക്കെങ്കിലും സ്ട്രോക്ക് അല്ലെങ്കിൽ ഹൃദ്രോഗം ഉണ്ടെങ്കിൽ നിങ്ങളും ഒരു ഹൃദ്രോഗി ആകണമെന്നില്ല.

ജീവിതചര്യകളിൽ മാറ്റം വരുത്തുകയോ മരുന്ന് കഴിക്കുകയോ ചെയ്യുക വഴി പാരമ്പര്യമായുള്ള അപകട ഘടകം ഒഴിവാക്കാനോ ഹൃദ്രോഗ സാധ്യത പരമാവധി വൈകിപ്പിക്കാനോ കഴിയും.

.അടുക്കളയിൽ നിന്ന് രക്ഷാമാർഗങ്ങൾ

നാവിനു രുചി പകരുന്ന ഭക്ഷണവിഭവങ്ങൾ രൂപം കൊള്ളുന്ന അടുക്കളയിൽ നിന്നു തന്നെയാകാം നമ്മുടെ ഹൃദയത്തിനു ദഹിക്കാത്ത ഭക്ഷണങ്ങളും ഉൽപാദിപ്പിക്കപ്പെടുന്നത്. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ കൂട്ടുന്നതിൽ ആഹാരത്തിനും ഒരു പങ്കുണ്ട്. ഹൃദ്രോഗസാധ്യതയുള്ളവരുടെയും ഹൃദയാഘാതം വന്നവരുടെയും ഭക്ഷണചിട്ടയിൽ പ്രത്യേകം കരുതൽ വേണം. ഈ കരുതൽ ആരംഭിക്കേണ്ടതാകട്ടെ അടുക്കളയിൽ നിന്നും. ഒരൽപ്പം ശ്രദ്ധയും നോട്ടവുമുണ്ടെങ്കിൽ ഹൃദയാരോഗ്യത്തിന്റെ അടിത്തറ അടുക്കളയിൽ നിന്നുതന്നെ ആരംഭിക്കാം. ഹൃദ്രോഗ സാധ്യതയുള്ളവരും ഹൃദയാഘാതം വന്നവരും അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പൊതുവാണ്.

ഉപ്പിന്റെ അളവു കുറയ്ക്കാം
ഉപ്പ് കുറഞ്ഞ ഭക്ഷണത്തിൽ തന്നെ ഉറച്ചുനിൽക്കണം. ഉപ്പിന്റെ ഉപയോഗം എത്ര കുറയ്ക്കുന്നുവോ അത്രയും നന്ന്. എല്ലാ പാചകത്തിനും കൂടി ഒരാൾക്ക് ഒരു ടീസ്പൂൺ ഉപ്പുമതി. ഉപ്പിന്റെ അംശം കലർന്ന ഭക്ഷണം തന്നെയുണ്ട്. ജന്തുജന്യമായ ഭക്ഷണങ്ങൾ, ഇലക്കറികൾ, കടൽവിഭവങ്ങൾ, ഉണക്കമത്സ്യം, സംസ്കരിച്ച വസ്തുക്കൾ എന്നിവയിൽ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഉപ്പിലിട്ടവ, പപ്പടം, സോഡാപ്പൊടി കലർന്ന ബേക്കറി സാധനങ്ങൾ, ബിസ്ക്കറ്റ്, മുട്ടയുടെ വെള്ള, ഉണക്കപ്പഴങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഏതെങ്കിലും ഒരു കറിയിൽ ഉപ്പു കുറച്ചാൽ മൂന്നു ഗ്രാം ഉപ്പിന്റെ അളവു ഭക്ഷണത്തിൽ കുറയും. ഉപ്പിന്റെ കുപ്പി കൈയെത്തും ദൂരത്തു നിന്നു മാറ്റുക. മാത്രമല്ല ആഹാരം കഴിക്കാനിരിക്കുമ്പോൾ ടേബിളിൽ ഉപ്പ് ചേർക്കാതിരിക്കുക. ഇൻസ്റ്റന്റ് ഭക്ഷണപദാർഥം പാകം ചെയ്യുമ്പോൾ ഉപ്പ് ചേർക്കേണ്ട കാര്യമില്ല. അവയിൽ ഉപ്പിന്റെ അംശം ഉണ്ടായിരിക്കും. 

പകരമായി ഇന്തുപ്പ്
രുചിഭേദം കുഴപ്പമില്ലെങ്കിൽ കറികളിൽ ഇന്തുപ്പ് ഉപയോഗിച്ചു ശീലിക്കാം. ഹൃദയാഘാതമുണ്ടായ രോഗിയുടെ ഭക്ഷണത്തിൽ പൊട്ടാസ്യം ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. 2000 മി. ഗ്രാം പൊട്ടാസ്യം ദൈനംദിനാഹാരത്തിലുൾപ്പെടുത്തണം. പ്രമേഹരോഗിയല്ലെങ്കിൽ ഒരു ഏത്തപ്പഴം എന്നും കഴിക്കാം. ഓറഞ്ച്, തണ്ണിമത്തൻ, കൂവരക് എന്നിവയും നല്ലതാണ്.

ഹൃദ്രോഗികൾക്കു 3000 മി. ഗ്രാം വരെ ജീവകം സി ലഭിക്കത്തക്കവിധത്തിൽ സാലഡായി പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ശ്രമിക്കുക.

എണ്ണ കരുതലോടെ
എണ്ണ ഏതായാലും വളരെക്കുറച്ചു മാത്രം ഉപയോഗിക്കുക. പൂരിതകൊഴുപ്പ് അടങ്ങിയ എണ്ണ പാചകത്തിനുപയോഗിക്കരുത്. അപകടകാരികളായ ട്രാൻസ്ഫാറ്റ് ചേർന്ന് വനസ്പതിയുടെ ഉപയോഗം ഹൃദയാഘാതസാധ്യത 30% കൂട്ടുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. തേങ്ങയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. അതുകൊണ്ടു തന്നെ വെളിച്ചെണ്ണയും കുറയും. പാമോയിലും ഒഴിവാക്കുക. കഴിയുമെങ്കിൽ ഒലിവോയിലോ തവിടെണ്ണയോ ഉപയോഗിക്കുക. ഒരു ദിവസം ഒന്നര ടേബിൾ സ്പൂൺ എണ്ണ മാത്രം ഉപയോഗിക്കുക. ഒമേഗാ—3 ധാരാളമുള്ള ചാള, മത്തി, അയല, ചൂര എന്നിവ കറിവച്ചു മാത്രം കഴിക്കുക. മീൻ വറുത്തത് ഒഴിവാക്കുന്നതു വഴി എണ്ണയുടെ അംശം അധികമായി ശരീരത്തിലെത്തുന്നതു കുറയ്ക്കാം.

എണ്ണ വീണ്ടും ചൂടാക്കരുത്
ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. കാരണം എണ്ണ വീണ്ടും ചൂടാക്കുമ്പോൾ ട്രാൻസ്ഫാറ്റി ആസിഡ് എന്ന ഘടകം അധികമായി ഉണ്ടാകുന്നു. ഇതു എൽഡിഎൽ കൊളസ്ട്രോളിന്റെ അളവു വർധിപ്പിക്കും. ഇതു ഹൃദയത്തിനു ദോഷകരമാണ്. പാചകത്തിന് എണ്ണ ചൂടാക്കുമ്പോൾ അതിൽ നിന്നു പുക വരുന്നതുവരെ ചൂടാക്കുന്നത് ഒഴിവാക്കുക.

ഭക്ഷണപദാർഥം വറുക്കാൻ ഉപയോഗിച്ച എണ്ണ ബാക്കി വന്നാൽ അതു പുതിയ എണ്ണയോടൊപ്പം കലർത്തി ഉപയോഗിക്കരുത്.

വായു കടക്കാത്ത കണ്ടെയ്നറിൽ അൽപം ഇരുണ്ടസ്ഥലത്ത് എണ്ണ സൂക്ഷിക്കുക.

ചെറിയ ഉള്ളിയിൽ വലിയ ഗുണം
ചെറിയ ഉള്ളിയുടെ ഉപയോഗം എത്ര വേണമെങ്കിലുമാകാം. കുറഞ്ഞത് 50 ഗ്രാം ചെറിയ ഉള്ളി കഴിക്കുമ്പോൾ രക്തം കട്ടപിടിക്കുന്നതു തടയപ്പെടുന്നു. ഉള്ളിയിലുള്ള അഡിനോബിൻ എന്ന രാസവസ്തു രക്തം കട്ടപിടിക്കുന്നതു തടയുകയും എച്ച്ഡിഎൽ. കൂട്ടുകയും എൽഡിഎൽ കുറയ്ക്കുകയും ചെയ്യുന്നു.

ആന്റി ഓക്സിഡന്റായ ക്വാർസെറ്റിൻ ഉള്ളിയിൽ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ടു കൊളസ്ട്രോളിന്റെ അളവിനെ രക്തത്തിൽ കുറയ്ക്കുന്നു. തഴുതാമനീരും ഉള്ളിയും ചേർന്ന സൂപ്പ് ഒരു നല്ല ടോണിക്കാണെന്നു കരുതാം.

പാനീയങ്ങളിൽ സ്വീറ്റ്നേഴ്സ്
പാനീയങ്ങളിൽ പഞ്ചസാരയ്ക്കു പകരം കാലറി കുറവുള്ള സ്വീറ്റ്നേഴ്സ് ഉപയോഗിക്കാം. ഒരു മുട്ട കഴിക്കുന്നതിനു പകരം രണ്ട് മുട്ടയുടെ വെള്ള കഴിക്കുന്നതാണ് ഉത്തമം. കൊഴുപ്പിന്റെ അംശം കൂടുതലുള്ളതിനാൽ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുക.

കോഴിയിറച്ചി തൊലിനീക്കി
പാചകം ചെയ്യും മുമ്പ് കോഴിയിറച്ചിയുടെ തൊലി കളയുക. തൊലിയിൽ കൊഴുപ്പിന്റെ അംശം കൂടുതലാണ്. തൊലി നീക്കിയ ചിക്കനാണു സുരക്ഷിതം. മത്സ്യമായാലും മാംസമായാലും ബേക്ക് (എണ്ണ ഉപയോഗിക്കാതെയുള്ള പാചകം), ബോയിൽ (പുഴുങ്ങിയെടുക്കുക) എന്നിവ ചെയ്യുന്നതാണ് ഉത്തമം. അത്യാവശ്യമെങ്കിൽ എണ്ണ കുറച്ച് ഷാലോഫ്രൈ ചെയ്യാം. വാഴയിലയിൽ പൊതിഞ്ഞ് മത്സ്യം ചുട്ടെടുക്കുന്ന രീതിയും ആരോഗ്യകരമാണ്. ബ്രോയിൽ (നേരിട്ട് ചൂട് ഏൽപ്പിച്ച് പാചകം ചെയ്യുംവിധം) ചെയ്യുന്നതും നല്ലതാണ്.

സൂപ്പ്, സ്റ്റു എന്നിവ ഉണ്ടാക്കുമ്പോൾ വിളമ്പുന്നതിനു മുമ്പ് പാത്രത്തിൽ പാടപോലെ അടിഞ്ഞിരിക്കാൻ സാധ്യതയുള്ള കൊഴുപ്പ് ഒരു സ്പൂൺ കൊണ്ട് നീക്കം ചെയ്യുക. ഈ വിഭവങ്ങൾ വീണ്ടും ചൂടാക്കുന്നതിനു മുമ്പും കൊഴുപ്പ് കളയുക. തോടുള്ള കടൽവിഭവമാണങ്കിൽ തോടു നീക്കം ചെയ്തശേഷം പാചകം ചെയ്യുക. മാംസവും മത്സ്യവും ആവിയിൽ ഗ്രിൽ ചെയ്തെടുക്കുന്നതു നല്ലതാണ്. തൈര് ഉണ്ടാക്കുമ്പോൾ പാട നീക്കിയ പാൽ ഉപയോഗിക്കാൻ ശ്രമിക്കുക.

പാത്രങ്ങളുടെ ഉപയോഗം
പാചകത്തിന് നോൺ സ്റ്റിക്ക് പാത്രങ്ങൾ തിരഞ്ഞെടുക്കുക. ഇവ ഉപയോഗിക്കുമ്പോൾ പാചകത്തിനുള്ള എണ്ണയുടെ അളവ് വളരെ കുറച്ചു മതിയാകും. കേക്ക്, പേസ്ട്രി, ഡോനട്ട്സ്, ഫ്രഞ്ച് ഫ്രൈസ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പാക്കറ്റിൽ ലഭിക്കുന്ന ഭക്ഷണപദാർഥങ്ങൾ വാങ്ങുമ്പോൾ അതിലെ ചേരുവകൾ സസൂക്ഷ്മം വായിക്കുക. ഉപ്പ്, കൊഴുപ്പ് എന്നിവ അധികമാണെങ്കിൽ അത്തരം വിഭവങ്ങളെല്ലാം ഒഴിവാക്കുന്നതാണ് ഉത്തമം.

ഹൃദയത്തിനുള്ള പോഷണം തിരഞ്ഞെടുക്കാം

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കൂടിയെങ്കിലും ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ വരവോടെ പോഷകക്ഷാമം രൂക്ഷമായി. ഫാസ്റ്റ് ഫുഡ് സംസ്കാരം പോഷകങ്ങളുടെ അഭാവം മാത്രമല്ല വരുത്തിവച്ചത്, അത് അമിതവണ്ണവും ഹൃദ്രോഗത്തിനു കാരണമാകുന്ന ഘടകങ്ങളും വർധിപ്പിക്കുകയും ചെയ്തു. ആഹാരചിട്ടയിൽ നിന്നു മാംസം ഒഴിവാക്കി, സസ്യഭുക്കായതു കൊണ്ടു മാത്രം പോഷകങ്ങൾ ലഭിക്കണമെന്നില്ല. കഴിക്കുന്ന പദാർഥങ്ങളിൽ ഹൃദയാരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. കാർഡിയോളജിസ്റ്റിന് ഈ വിഷയത്തിൽ സഹായിക്കാൻ കഴിയും. ഡോക്ടറുടെ നിർദേശപ്രകാരം ഡയറ്റീഷ്യന്റെ സേവനവും തേടാം. ഹൃദ്രോഗസാധ്യതയുള്ളവർക്കും ഹൃദ്രോഗികൾക്കും ഒരുപോലെ ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ അറിയാം.

സമീകൃതാഹാരം ശീലമാക്കുക
വീട്ടിലെ എല്ലാ അംഗങ്ങളും സമീകൃതാഹാരം ശീലമാക്കുക. പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അമിതവണ്ണമുള്ളവർ തടി കുറയ്ക്കാൻ ശ്രമിക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷകവും കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഒപ്പം വ്യായാമവും വേണം.

ബാല്യത്തിലെ കരുതൽ
കുട്ടിക്കാലത്തെ പാൽ, മുട്ട, മാംസം, പൊരിച്ച മത്സ്യം, വെണ്ണ, നെയ്യ്, വനസ്പതി, പഞ്ചസാര, ബേക്കറി സാധനങ്ങൾ എന്നിവ കൂടുതൽ ഉപയോഗിക്കുന്നത് പിന്നീട് പൊണ്ണത്തടിക്കും ഉയർന്ന കൊളസ്ട്രോൾ നിരക്കിനും ഇടയാക്കുന്നു.

ഏതാണ്ടു 150—ലേറെ കാരണങ്ങൾ കൊണ്ടു ഹൃദ്രോഗം ഉണ്ടാകുമെന്നാണു കണക്ക്. ഇവയൊക്കെ നിയന്ത്രിച്ചു ജീവിക്കുക അസാധ്യമാണ്. എന്നാൽ സാധ്യമായവ ഒഴിവാക്കാമല്ലോ. പ്രായമായവരും അമിതമായ ഊർജം, പ്രോട്ടീൻ, കൊഴുപ്പ്, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണം നിയന്ത്രിക്കണം. ജീവകം എ, ബി1, ബി2, ബി3, ബി6, ബി12, ജീവകം സി, ധാതുലവണങ്ങളായ കാത്സ്യം, പൊട്ടാസിയം, മഗ്നീഷ്യം, കോബാൾട്ട്, സിങ്ക്, ഇരുമ്പംശം എന്നിവ ധാരാളം ഉള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കണം.

ഫ്ളേവനോയിഡുകൾ ഫൈറ്റോകെമിക്കൽസ്, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ ഉറവിടങ്ങളായ വിവിധ നിറങ്ങളിലുള്ള—പച്ച, മഞ്ഞ, ഓറഞ്ച്, വെള്ള, റോസ്—പഴങ്ങളും പച്ചക്കറികളും ഏതാണ്ട് 750 ഗ്രാം ദൈനംദിനാഹാരത്തിൽ ഉൾപ്പെടുത്തണം. കുട്ടിക്കാലം മുതൽ ഇങ്ങനെ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവർക്കു ഹൃദയസംരക്ഷകപോഷകങ്ങൾ ഉറപ്പായും ലഭിക്കുകയും രോഗനിയന്ത്രണം സാധ്യമാവുകയും ചെയ്യും.

കുടുംബത്തിന്റെ ശ്രദ്ധ
പോഷകാഹാരചികിത്സ ഹൃദയാഘാതത്തെ നിയന്ത്രിക്കുന്നു. ഹൃദയാഘാതം ഉണ്ടായ ഒരാൾക്കു വീണ്ടും ഹൃദയാഘാതമുണ്ടാകാതിരിക്കുവാൻ കുടുംബത്തിലുള്ള എല്ലാവർക്കും പങ്കുണ്ട്. രോഗിയോടെന്നപോലെ പെരുമാറാതെ സാധാരണപോലെ, എന്നാൽ വളരെ കരുതലോടെ വേണം രോഗം വന്ന ആളോടുള്ള സമീപനം. മാനസികസംഘർഷവും ഒന്നിനും കൊള്ളാത്തവനായി എന്ന മനോഭാവവും വീട്ടുകാർ ഒഴിവാക്കിയെടുക്കണം. കുടുംബിനികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേക ശ്രദ്ധയോടെ വേണം ഭക്ഷണം തയാറാക്കാൻ.

കുടുംബാംഗങ്ങൾ രോഗിക്കും കൂടി കഴിക്കുവാൻ കഴിയുന്ന ആഹാരക്രമത്തിലേക്കു മാറണം. ആവിയിൽ വേവിച്ച ഭക്ഷണം, കൊഴുപ്പു കുറഞ്ഞ ഊർജം കുറഞ്ഞ വിഭവങ്ങൾ, മാട്ടിറച്ചി, പോത്തിറച്ചി, പൊരിച്ച മത്സ്യം, കൊഞ്ച്, ഞണ്ട് ഇവയൊക്കെ എല്ലാവരും ഭക്ഷണത്തിൽ കുറയ്ക്കണം. കൊളസ്ട്രോൾ കൂട്ടുന്ന ഭക്ഷണങ്ങളാണിവ. നെയ്യ്, പാൽപാട എന്നിവയും ഒഴിവാക്കണം. ചുവന്ന മാംസത്തിന്റെ അളവു കുറയ്ക്കുക.

പഴങ്ങൾ ഉത്തമം
ആപ്പിൾ, പപ്പായ, പൈനാപ്പിൾ, മാങ്ങ, മുന്തിരി എന്നീ പഴവർഗങ്ങൾ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. പച്ചക്കറികളിൽ വെള്ളരിക്ക, ബ്രോക്കോളി, തക്കാളി, ഇലക്കറികൾ എന്നിവ കൊണ്ടുള്ള വിഭവങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഇരുണ്ട നിറമുള്ളതും അധികം വേവിക്കാത്തതും പഴക്കമില്ലാത്തതുമായ പച്ചക്കറികൾ ഉപയോഗിക്കാം. ഉദാഹരണത്തിനു ഡ്രൈ ഫ്രൂട്ട്സ് ശരീരത്തിനു ഗുണകരമാണ്. പച്ചക്കറികളിലുള്ള കരോട്ടിനോയിഡുകളും ഫ്ളേവനോയിഡുകളും ഹൃദ്രോഗങ്ങളെ പ്രതിരോധിക്കുന്നു. എന്നാൽ കാബേജ്, കോളിഫ്ളവർ, റാഡിഷ് തുടങ്ങിയവ കൊളസ്ട്രോളിന്റെ അളവു കൂട്ടുമെന്നതിനാൽ അവ തീർച്ചയായും ഒഴിവാക്കുക.

ധാന്യങ്ങളിലെ നാരുകൾ
ധാന്യങ്ങളിൽ റാഗി, ഗോതമ്പ്, ഓട്സ്, അരി എന്നിവ ഹൃദയത്തിന്റെ പ്രവർത്തനക്ഷമതയ്ക്കു നüല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നു. പയർ വർഗങ്ങളിൽ മുളപ്പിച്ചവയും പരിപ്പുകളും ചെറുപയർ, കടല, ഉഴുന്ന്, നിലക്കടല എന്നിവയും ഉത്തമമാണ്. നിലക്കടലയിൽ അടങ്ങിയിരിക്കുന്ന നിയാസിൻ രക്തത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു. കൂണും ഗുണകരമാണ്.

കൊഴുപ്പു കുറഞ്ഞ പാൽ ഹൃദ്രോഗികൾക്കു കുടിക്കാം. മോരും നല്ലതാണ്. ഇവ കാത്സ്യത്തിനാൽ സമൃദ്ധമാണ്. അതേസമയം കൊഴുപ്പു കൂടിയ പാൽ, തൈര്, നെയ്യ്, വെണ്ണ എന്നിവയുടെ നിരന്തര ഉപയോഗവും കുറയ്ക്കുക. കാരണം ഇവ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.

പാനീയങ്ങൾ അറിയാം
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പഴച്ചാറുകൾ. കരിക്കിൻ വെള്ളം, കടുപ്പം കുറഞ്ഞ ചായ എന്നിവ മികച്ച പാനീയങ്ങളാണ്. അതേസമയം മദ്യം, കോള, ടിന്നിലടച്ച പാനീയങ്ങൾ ഒഴിവാക്കണം. ചുവന്ന വൈൻ പോലുള്ള പാനീയങ്ങൾ മിതമായി കഴിക്കാവുന്നതാണ്.

മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന ഒമേഗ—3 ഫാറ്റി അമ്ലങ്ങൾ അപകടകാരികളായ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്നു. ഒപ്പം എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുന്നു. അതുകൊണ്ടു പതിവായി മീൻ കഴിക്കുക. ഒരാഴ്ചയിൽ കുറഞ്ഞത് 200 ഗ്രാം മത്സ്യമെങ്കിലും കഴിക്കാൻ ശ്രമിക്കുക. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളാണ് ഏറ്റവും നന്ന്. പക്ഷേ, പൊരിച്ചത് ഒഴിവാക്കുക.

മീനെണ്ണയും ഗുണകരമാണ്. മീനെണ്ണ കഴിക്കുന്നവരിൽ ഹൃദയാഘാതത്തിനു ശേഷമുള്ള മരണസാധ്യത, ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് 29 ശതമാനം കുറയ്ക്കാൻ കഴിയുമെന്നു ബ്രിട്ടനിൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു. പക്ഷേ, ചെമ്മീൻ, കൊഞ്ച്, ഞണ്ട്, കണവ എന്നിവ ഹൃദയത്തിനു ദോഷകരമാണ്.

ഹൃദയാരോഗ്യത്തിന് ഈന്തപ്പഴം വളരെ നല്ലതാണ്. കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, സൾഫർ, ഫോസ്ഫറസ്, മാംഗനീസ്, കോപ്പർ, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് ഈന്തപ്പഴം. ഈന്തപ്പഴം വെള്ളത്തിൽ കുതിർത്തു വച്ചു സിറപ്പാക്കി ദിവസവും കഴിച്ചാൽ ഹൃദയാഘാത സാധ്യത 40 ശതമാനം കുറയുമെന്നു പഠനങ്ങൾ പറയുന്നു.

ഇവ ഒഴിവാക്കുക
കേക്ക്, പേസ്ട്രി, നാൻ, റൂമാലി, റൊട്ടി, ന്യൂഡിൽസ് എന്നിവ കൊളസ്
ട്രോളിന്റെ അളവ് കൂട്ടുമെന്നതിനാൽ ഇവ സ്നാക്കുകളായി കഴിക്കുന്നത് ഒഴിവാക്കുക. ഹൽവ, ചോക്ലേറ്റ്, എസ്ക്രെീം, ജിലേബി, ലഡു എന്നിവയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. ഉപ്പിലിട്ടവയും അച്ചാറുകളും രക്തസമ്മർദം വർധിപ്പിക്കുന്നു. അവ ഒഴിവാക്കുക തന്നെ വേണം.

കടപ്പാട്-മനോരമ ഓണ്‍ലൈന്‍.കോം

അവസാനം പരിഷ്കരിച്ചത് : 5/26/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate