പനിമരണങ്ങള്‍ ഓരോ ദിവസം കൂടുന്തോറും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ സാധാരണ പനിയും ഗുരുതരാവസ്ഥയിലേക്ക് നയിച്ചേക്കാവുന്ന പനികളും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
സാധാരണ പനി: മൂക്കടപ്പ്, മൂക്കൊലിപ്പ്, ചെറിയ തൊണ്ടവേദന എന്നിവയോടുകൂടിയ പനിയാണ് ഫ്ലൂ അഥവാ സാധാരണ പനി. ജലദോഷപ്പനി എന്നു വിളിക്കുന്ന ഈ പനി മഴക്കാലത്തും മഞ്ഞുകാലത്തുമാണ് പൊതുവെ കണ്ടുവരുന്നത്. എളുപ്പം ദഹിക്കുന്ന ചൂടുള്ള ഭക്ഷണം മാത്രം കഴിച്ച് രണ്ടോ മൂന്നോ ദിവസത്തെ പൂര്‍ണവിശ്രമംകൊണ്ട് മാറുന്ന രോഗമാണിത്.
ഗൗരവമായി എടുക്കേണ്ട പനികള്‍: ഡെങ്കിപ്പനി, ഡെങ്കി ഹെമറേജിക് പനി, എച്ച്1 എന്‍1, ചികുന്‍ഗുനിയ പനി എന്നിവയാണ് ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന പനികള്‍. പൊതുവെ പകര്‍ച്ചപ്പനികള്‍ എന്നു വിളിക്കുന്ന ഇത്തരം പനികളുടെ കാരണം ചിലതരം വൈറസുകളാണ്. ബാക്ടീരിയ പടര്‍ത്തുന്ന എലിപ്പനിയും ഗൗരവമായി എടുക്കേണ്ട രോഗമാണ്.
ഡെങ്കിപ്പനി: കണ്ണിന്റെ പിന്‍ഭാഗത്ത് വേദന, തലവേദന, കഠിനമായ ക്ഷീണം, സന്ധികളിലും പേശികളിലുമുള്ള കടുത്ത വേദന എന്നിവയോടൊപ്പം ഉയര്‍ന്ന തോതിലുള്ള പനിയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. മൂന്നു ദിവസം മുതല്‍ രണ്ടാഴ്ചവരെ ഇത് നീണ്ടുനിന്നേക്കാം.
ഡെങ്കി ഹെമറേജിക് പനി: ഡെങ്കിപ്പനി പിടിപെട്ട രോഗിയുടെ ശരീരത്തില്‍ മറ്റൊരു വൈറസുകൂടി പ്രവേശിക്കു മ്പോഴാണ് ഡെങ്കി ഹെമറേജിക് പനിയുണ്ടാവുന്നത്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ക്ക് പുറമെ കടുത്ത തൊണ്ടവേദന, ഛര്‍ദി, അടിവയറ്റില്‍ വേദന, മനംപിരട്ടല്‍ എന്നീ ലക്ഷണങ്ങാണ് ഡെങ്കി ഹെമറേജിക് പനിക്കുണ്ടാവുക.
രോഗലക്ഷണങ്ങള്‍ തുടങ്ങി രണ്ടോ മൂന്നോ ദിവസത്തിനകം രോഗം ഗുരുതരാവസ്ഥയിലാവും. കടുത്ത ക്ഷീണവും തളര്‍ച്ചയും മൂലം രോഗി അവശതയിലാവും. തുടര്‍ന്ന് വായ, മൂക്ക്, ത്വക്ക് എന്നിവയിലൂടെ രക്തസ്രാവമുണ്ടാകും. മലത്തിലൂടെയും രക്തം പുറത്തുവരും. ഉടന്‍ വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കില്‍ മാരകമാവുന്ന അവസ്ഥയാണിത്.
എച്ച്1 എന്‍1 പനി: സ്വൈന്‍ ഇന്‍ഫ്ലുവന്‍സ അഥവാ പന്നിപ്പനി എന്നപേരിലും എച്ച്1 എന്‍1 പനി എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ഒരുതരം ഇന്‍ഫ്ലുവന്‍സ വൈറസുകളാണ് രോഗം പരത്തുന്നത്. രോഗിയുടെ ശ്വാസകോശത്തില്‍നിന്ന് വരുന്ന സ്രവങ്ങളിലൂടെ രോഗം അതിവേഗം പടരുന്നു. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗാണുക്കള്‍ വായുവിലൂടെ മറ്റുള്ളവരിലെത്തുകയും രോഗം പടരുകയും ചെയ്യുന്നു. കടുത്ത പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം കഫക്കെട്ട്, ശ്വാസംമുട്ടല്‍, വയറിളക്കം, ഛര്‍ദി എന്നിവയും രോഗലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ പെട്ടെന്നുതന്നെ വിദഗ്ധ ചികിത്സ തേടുകയും രോഗമില്ലാത്തവര്‍ രോഗിയില്‍നിന്ന് അകന്നുനില്‍ക്കുകയും വേണം.
ചികുന്‍ഗുനിയ പനി: മഴക്കാലത്ത് പ്രത്യക്ഷപ്പെടുന്ന ഒരുതരം വൈറസ് പനിയാണ് ചികുന്‍ ഗുനിയ. ചികുന്‍ ഗുനിയ അഥവാ ചിക് വൈറസാണ് രോഗകാരണം. കൊതുകുകള്‍ വഴിയാണ് രോഗം പകരുന്നത്.
പനി, ശരീരവേദന, സന്ധിവേദന, ചൊറിച്ചിലോടെയോ അല്ലാതെയോ തൊലിപ്പുറത്ത് പൊങ്ങുന്ന ചുവന്ന പാടുകളും തടിപ്പും, കാലുകളിലെ നീര്, ഓക്കാനം, ആഹാരത്തിനോട് വിരക്തി, വായക്ക് രുചിയില്ലാത്ത അവസ്ഥ എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍. കണ്ണുകള്‍ ചലിപ്പിക്കുമ്പോള്‍ വേദന, പ്രകാശം കണ്ണിലടിക്കുമ്പോള്‍ അസ്വസ്ഥത, വായ്പ്പുണ്ണ്, രക്തസ്രാവം എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പെട്ടെന്നുതന്നെ വിദഗ്ധ ചികിത്സ തേടണം.
എലിപ്പനി: മറ്റ് പകര്‍ച്ചപ്പനികള്‍ വൈറസ് മൂലമാണ് ഉണ്ടാവുന്നതെങ്കില്‍ എലിപ്പനി സെപ്റോകീറ്റസ് വിഭാഗത്തില്‍പെട്ട ബാക്ടീരിയ മൂലമാണ് ഉണ്ടാവുന്നത്. പ്രധാനമായും എലികളിലും വളര്‍ത്തുമൃഗങ്ങളിലുമാണ് രോഗാണുക്കള്‍ വളരുന്നത്. ഇവയുടെ മൂത്രത്തിലൂടെയും മറ്റു സ്രവങ്ങളിലൂടെയും രോഗാണുക്കള്‍ മനുഷ്യരുടെ ശരീരത്തില്‍ എത്തുന്നു. ശക്തിയേറിയ പനി, കടുത്ത തലവേദന, നടുവേദന, കാല്‍വേദന എന്നിവയോടൊപ്പം കണ്ണുകള്‍ക്ക് ചുവപ്പുനിറവും കണ്ണുകളില്‍നിന്ന് രക്തസ്രാവവുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗിയുടെ വൃക്ക, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാവുകയും രോഗം മാരകമാവുകയും ചെയ്യുന്നു.
പകര്‍ച്ചപ്പനികള്‍ ബാധിക്കുന്ന എല്ലാവരും മരിക്കുന്നില്ല. മറിച്ച് ശരീരത്തിന്‍റെ പ്രതിരോധശേഷി വളരെയധികം കുറയുമ്പോഴാണ് പനികള്‍ മാരകമാവുന്നത്. കൂടാതെ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവരെ പകര്‍ച്ചപ്പനി ബാധിക്കുമ്പോള്‍ രോഗം സങ്കീര്‍ണമാവുകയും മരണം സംഭവിക്കുകയും ചെയ്യും.
പ്രമേഹരോഗിക്ക് പനി മൂര്‍ച്ഛിക്കുമ്പോള്‍ ഡയബെറ്റിക് കീറ്റോ അസിഡോസിസ് എന്ന ഗുരുതരാവസ്ഥയുണ്ടാവുന്നു. പനിയോടൊപ്പം ദീര്‍ഘനേരം രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുമ്പോള്‍ രക്തത്തില്‍ കീറ്റോണ്‍ എന്നു പേരുള്ള ഒരുതരം ആസിഡ് ഉല്‍പാദിപ്പിക്കപ്പെടുന്നത് മൂലമാണിത്. വയറുവേദനയോടൊപ്പം മയക്കവും അബോധാവസ്ഥയും ശ്വാസതടസ്സവുമൊക്കെയാണ് രോഗലക്ഷണങ്ങള്‍. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ തലച്ചോറിനെയും മറ്റ് അവയവങ്ങളെയും ബാധിച്ച് മരണത്തിലേക്ക് നയിക്കുന്ന അവസ്ഥയാണ് ഡയബറ്റിക് കീറ്റോ ആസിഡോസിസ്.കൂടാതെ ഹൃദയത്തിന് തകരാറുള്ളവരില്‍ ഡെങ്കിപ്പനിപോലുള്ള പകര്‍ച്ചപ്പനികള്‍ ഹൃദയത്തിന്‍റെ മിടിപ്പ് കൂട്ടുകയും രക്തസമ്മര്‍ദം ഉയരാന്‍ കാരണമാകുകയും തുടര്‍ന്ന് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ചെറിയ കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍, ദീര്‍ഘകാലമായി പ്രമേഹം, ആസ്ത്മ, രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവരെ ഹൈ റിസ്ക് വിഭാഗം അഥവാ പ്രത്യേകം ശ്രദ്ധ നല്‍കേണ്ടവര്‍ എന്ന ഗണത്തില്‍പ്പെടുത്തിയിരിക്കുന്നു. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പനിവന്നാല്‍ ഉടന്‍ ചികിത്സ തേടണം.
പനിവരുമ്പോള്‍ ഉടന്‍ പാരസെറ്റമോള്‍ പോലുള്ള മരുന്നുകള്‍ സ്വയം കഴിക്കുന്നത് രോഗലക്ഷണങ്ങള്‍ പുറത്തേക്ക് കാണാതിരിക്കാനും അണുബാധ വര്‍ധിച്ച് രോഗം മൂര്‍ച്ഛിക്കാനും കാരണമാവും. രോഗനിര്‍ണയത്തിനും സ്വയംചികിത്സ ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് നേരിട്ട് വാങ്ങുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍മൂലം കുടലില്‍ രക്തസ്രാവമുണ്ടാകാനും രോഗം വഷളാവാനും ഇടയാക്കും.
കൊതുക് നിര്‍മാര്‍ജനം, പരിസര ശുചീകരണം, കൊതുകുവലപോലുള്ളവ ഉപയോഗിച്ച് കൊതുകുകടിയില്‍നിന്ന് രക്ഷനേടല്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കല്‍, വ്യക്തിശുചിത്വം പാലിക്കല്‍, ശരീരത്തിെന്റ രോഗപ്രതിരോധശേഷി കുറയാതെ നോക്കല്‍ എന്നിവയാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍. ശരിയായ വിശ്രമം, വിദഗ്ധ ചികിത്സ, കൃത്യമായി മരുന്നു കഴിക്കല്‍, ധാരാളം ശുദ്ധജലം കുടിക്കല്‍, എളുപ്പത്തില്‍ ദഹിക്കുന്ന പോഷകാഹാരങ്ങള്‍ ആവശ്യത്തിന് കഴിക്കല്‍ എന്നിവയാണ് രോഗം പിടിപെട്ടാല്‍ ശ്രദ്ധിക്കേണ്ടത്.
നമ്മുടെ ചുറ്റുപാടും മലിനികരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. വാഹനങ്ങളുടെ പൊടി, മാലിന്യങ്ങള്‍, പുക തുടങ്ങിയ പല കാരണങ്ങളും മൂലമാണ് ഇത് സംഭവിക്കുന്നത് ഇതു മൂലം പല രോഗങ്ങളും നമ്മെ ബാധിക്കുന്നു.ഇതിനു പ്രധാന കാരണം നമ്മുടെ ശരീരത്തിന്‍റെപ്രതിരോധ ശക്തിയുടെ കുറവാണ്. എന്നാല്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതു വഴി നമുക്ക് രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാവുന്നതേയുള്ളൂ അവ ഏതൊക്കെ എന്ന് നോക്കാം
ഓട്സ്: ബീറ്റാഗ്ലുക്കോണ്‍ കലവറയാണ് ഓട്സും ബാര്‍ലിയും. ഈ ആഹാര പദാര്‍ത്ഥങ്ങള്‍ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു. ഇതു കൂടാതെ ആന്‍റിബയോട്ടിക്കിന്‍റെ പ്രവര്‍ത്തനം നമ്മുടെ ശരീരത്തില്‍ വേഗത്തിലാക്കുന്നതിനും ഓട്സും ബാര്‍ലിയും സഹായിക്കുന്നു. ഓട്സ് ധാരാളം കഴിക്കുന്നതുമൂലം വണ്ണംവയ്ക്കുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല ഒരാഴ്ചയില്‍ കഴിയുന്നതും 3,4 ദിവസമെങ്കിലും ഓട്സ് ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുക.
വെളുത്തുള്ളി: അണുബാധയും ബാക്ടീരിയയും ചെറുക്കുന്നതിനുളള കഴിവ് വെളുത്തുള്ളിക്കുണ്ട്. കൂടാതെ ആമാശയം, കുടല്‍ എന്നിവയ്ക്കുണ്ടാകുന്ന കാന്‍സര്‍ തടയുന്നതിന് വെളുത്തുള്ളി സഹായിക്കുന്നു. സ്ഥിരമായി വെളുത്തുള്ളി ഉപയോഗിക്കുന്നവര്‍ക്ക് ജലദോഷം ബാധിക്കില്ല.
മത്സ്യം: മത്സ്യത്തില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നു ഇത് രോഗപ്രതിരോധ ശക്തി വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു. കരള്‍ രോഗങ്ങളെ ചെറുക്കുന്നതിനും രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വൈറല്‍ പനി തടയുന്നതിനും മത്സ്യ വിഭവങ്ങള്‍ ധാരാളം ഉപയോഗിക്കുന്നത് കൊണ്ട് കഴിയുന്നു.
ചിക്കന്‍ : ചിക്കന്‍സൂപ്പ് കഴിക്കുന്നത് രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കുട്ടികള്‍ ധാരാളം ചിക്കന്‍ വിഭവങ്ങളും മത്സ്യ വിഭവങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
തൈര്: തൈര് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ വളര്‍ത്തുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ അന്നനാളത്തെയും കുടലിനെയും അണുക്കളില്‍ നിന്ന് സംരക്ഷിക്കുന്നു.
ഗ്രീന്‍ ടീ: കട്ടന്‍ ചായയില്‍ നിന്നും പാല്‍ ചായയില്‍ നിന്നും ഇന്നു നാം ഗ്രീന്‍ ടീയിലേക്ക് മാറിയിരിക്കുന്നു. ഗ്രീന്‍ ടീ ഔഷധങ്ങളുടെ കലവറയാണ്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് വൈറല്‍ പ്രതിരോധ ശക്തി 10 ശതമാനം വര്‍ദ്ധിപ്പിക്കുന്നു.
നമ്മുടെ ശരീരത്തെ രോഗാണുക്കളില്‍ നിന്നും സംരക്ഷിക്കുന്ന ശ്വേതരക്താണുക്കളുടെ ഉല്‍പാദനത്തിനാവശ്യമായ സിങ്ക് ബീഫില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ ധാന്യങ്ങളും പാലും ഉപയോഗിക്കുന്നതും നമ്മുടെ ശരീരത്തിന് ആവശ്യമായ സിങ്ക് ലഭിക്കുന്നതിന് സഹായിക്കുന്നു.
പെരും ജീരകം, ഇഞ്ചി, മഞ്ഞള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു.
പൊതുവേ വയോധികരില്‍ കൂടുതലായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് പാര്‍ക്കിസോണിസം. പ്രവര്‍ത്തികള്‍ ചെയ്യാനുള്ള കാലതാമസം, വിറയല്‍, പേശികളുടെ മുറുക്കം, നടക്കുമ്പോള്‍ ഉണ്ടാകുന്ന ബാലന്‍സില്ലായ്മ, എന്നിവയാണ് ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍. അനേകം രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന പാര്‍ക്കിസോണിസം രോഗാവസ്ഥയെ പാര്‍ക്കിന്‍സണ്‍സ് രോഗം, എറ്റിപ്പിക്കല്‍ പാര്‍ക്കിസോണിസം, സെക്കന്‍ഡറി പാര്‍ക്കിസോണിസം എന്നിങ്ങനെ മൂന്നായി തരംതിരിക്കുന്നു. ഇതില്‍ സാധാരണയായി പാര്‍ക്കിന്‍സണ്‍സ് രോഗമാണ് കൂടുതലായി കാണപ്പെടുന്നത്.
തലച്ചോറിനെ ബാധിക്കുന്ന തേയ്മാന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. ഇത് മസ്തിഷ്ക തേയ്മാന രോഗമായി മാറുമ്പോഴാണ് എറ്റിപ്പിക്കല്‍ പാര്‍ക്കിന്‍സണ്‍സായി മാറുന്നത്. ഇത് തലച്ചോറിനെ ബാധിക്കുമ്പോഴത് സെക്കന്‍ഡറി പാര്‍ക്കിന്‍സോണിസം എന്ന വിഭാഗത്തില്‍പ്പെടുന്നു. ഇതൊരു തേയ്മാന രോഗമായതിനാല്‍ തന്നെ രോഗിയുടെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതും കാലം കഴിയും തോറും മൂര്‍ഛിക്കുന്നതുമാണ്. തലച്ചോറിലെ സബ്സ്റ്റേന്‍ഷ്യ നൈഗ്ര എന്ന ഭാഗത്തെ നാഡീകോശങ്ങള്‍ തേയ്മാനം കാരണം നശിക്കുമ്ബോഴാണ് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാകുന്നത്. ഈ നാഡീകോശം നശിക്കുമ്പോള്‍ ഡോപ്പമിന്‍ എന്ന രാസവസ്തു തലച്ചോറില്‍ കുറയും. ഇവ 70-80 ശതമാനം കുറയുമ്ബോഴാണ് രോഗിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവുക.
വൈദ്യശാസ്ത്രം കാലത്തിനനുസരിച്ച് വളരുമ്പോഴും പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ യഥാര്‍ഥ കാരണങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ലെന്നതാണ് വസ്തുത. പാരിസ്ഥിതിക ഘടകങ്ങളായ മലിനീകരണം, രാസവസ്തുക്കള്‍, കീടനാശിനികള്‍ എന്നിവയുടെ അമിതമായ ഉപയോഗവും ജനിതക ഘടകങ്ങളുമാണ് പ്രധാന കാരണങ്ങളായി സംശയിക്കപ്പെടുന്നത്.
പ്രായക്കൂടുതലുള്ളവരില്‍ മാത്രം കാണപ്പെടുന്ന രോഗമായാണ് പാര്‍ക്കിന്‍സണ്‍ അറിയപ്പെടുന്നത്. സാധാരണയായി 50 വയസിനു മുകളിലുള്ളവരിലാണ് ഈ രോഗം കൂടുതലായും കാണപ്പെടുന്നതും. 50 വയസിനു മുകളിലുള്ളവരില്‍ ഒരു ശതമാനവും 65 വയസിനു മുകളിലുള്ളവരില്‍ 1.8 ശതമാനവും 85 വയസിനു മുകളിലുള്ളവരില്‍ 2.6 ശതമാനവുമാണ് ഈ രോഗം കണ്ടുവരുന്നത്. പാര്‍ക്കിന്‍സണ്‍സ് ഒരു വാര്‍ധക്യ രോഗമാണെങ്കിലും ഏകദേശം 10 ശതമാനം രോഗികളില്‍ ഇത് 40 വയസിനു മുന്‍പ് തന്നെ കണ്ടുവരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
പ്രധാനമായും ചലന സംബന്ധമായ പ്രശ്നങ്ങല്‍, ചലന സംബന്ധമല്ലാത്ത പ്രശ്നങ്ങള്‍ എന്നിങ്ങനെ രണ്ടു തരത്തിലാണ് ഈ രോഗാവസ്ഥയെ തരം തിരിക്കാനാവുക. വിറയല്‍ (രോഗികളില്‍ ആദ്യമായി പ്രകടമാവുക. പ്രവര്‍ത്തി സമയങ്ങളില്‍ വിറയലുകള്‍ അപ്രത്യക്ഷമാവും. വിശ്രമ വേളകളിലാണ് വിറയലുകള്‍ കൂടുതലായും കാണപ്പെടുക. അതുകൊണ്ട് ഇതിനെ വിശ്രമാവസ്ഥയിലുള്ള വിറയല്‍ എന്നാണ് വിളിക്കുന്നത്). പേശികളുടെ മുറുക്കം, പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള കാലതാമസം, നടക്കുമ്പോള്‍ ബാലന്‍സില്ലായ്മ എന്നിവയാണ് പ്രധാനമായും പ്രകടമാവുന്ന ലക്ഷണങ്ങള്‍.
പാര്‍ക്കിന്‍സോണിസം നിര്‍ണയിക്കുന്നതിനായി ഒരു ന്യൂറോളജിസ്റ്റിന്‍റെ പരിശോധന ആവശ്യമാണ്. തലച്ചോറിന്‍റെ സ്കാനിങിലൂടെയാണ് രോഗം നിര്‍ണയിക്കുന്നത്. രോഗലക്ഷണങ്ങള്‍ രോഗിയുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമ്പോഴാണ് ചികിത്സ ആവശ്യമായി വരുന്നത്. രോഗലക്ഷണം കണ്ടുതുടങ്ങിയാല്‍ ഡോക്ടറെ സമീപിക്കുകയും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയുമാണെങ്കില്‍ ജീവിതം കൂടുതല്‍ നാള്‍ ആനന്ദകരമാക്കാവുന്നതേയുള്ളൂ.
മഴക്കാലമാവുകയും സ്കൂള്‍ തുറക്കുകയും ചെയ്തതോടെ വിവിധയിനം പനികളുടെ ഭീഷണിയിലാണ് നമ്മുടെ കുട്ടികള്‍. ഒരു വീട്ടില്‍ ഒരാളെങ്കിലും പനിപിടിക്കാതെയില്ല എന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു. പല പനിയും അത്ര ഭീതിയുണ്ടാക്കുന്നതല്ലെങ്കിലും ഡെങ്കിപോലുള്ള പനികളാണ് ജീവന് പോലും ഭീഷണിയായിരിക്കുന്നത. ഇതാവട്ടെ ഭൂരഭാഗവും കീഴ്പ്പെടുത്തുന്നത് കുട്ടികളെയുമാണ്.
ചെറിയ പനിയാണെങ്കില്‍ പോലും ഉടന്‍ വൈദ്യ സഹായം തേടുകയും പൂര്‍ണ വിശ്രമം അനുവദിക്കുകയുമാണ് അസുഖം കൂടുതല്‍ രൂക്ഷമാകാതിരിക്കാനുള്ള ഏക മാര്‍ഗം. പനിയോടൊപ്പം ചര്‍മത്തില്‍ ചുവന്ന് തടിച്ച പാടുകളുണ്ടാവുക, അപസ്മാര ലക്ഷണങ്ങള്‍, പ്ലേറ്റ്ലറ്റുകളുടെ എണ്ണത്തില്‍ ഉണ്ടാകന്ന കുറവ് എന്നിവയൊക്കെ ഡെങ്കിപ്പനിയുടെ ലക്ഷണമാണ്. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരിക, ഉദര രക്തസ്രാവം, വയറുവേദന, ചര്‍ദി, രക്തസമ്മര്‍ദം ഗണ്യമായി കുറയുക എന്നിവയും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ തന്നെ.
നേരത്തെ ഡെങ്കി വന്നതാണ് എന്നത് കൊണ്ട് പനിയെ നിസാരമായി കാണരുതെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരാക്കര്‍ക്ക് മറ്റൊരു വിഭാഗത്തില്‍ പെട്ട വൈറസ് ബാധയുണ്ടായാല്‍ അതി ഗരുതരരമായ പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടായെന്നും വരും. ജലദോഷ പനിയാണ് പ്രധാനമായും കുട്ടികളില്‍ കാണപ്പെടുന്നത്. ഇത് അത്ര പ്രശ്നക്കാരനല്ലെങ്കിലും മൂന്ന് ദിവസത്തില്‍ കൂടുതല്‍ പനി നീണ്ട് നില്‍ക്കുകയാണെങ്കില്‍ വിദഗ്ധ ചികിത്സ തന്നെ ആവശ്യമായി വരും.
കുട്ടികള്‍ക്ക് പനി വന്നാല്‍ വിശ്രമം തന്നെയാണ് മരുന്നുകള്‍ക്കൊപ്പമുള്ള പ്രധാന പ്രതിരോധ മാര്‍ഗം. സ്കൂളില്‍ പോകുമ്പോള്‍ കുട്ടികള്‍ ഓടിക്കളിക്കാനും മറ്റും ഇടയുള്ളത് കൊണ്ട് പനി രൂക്ഷമാവാന്‍ കാരണമാകും. പനി ഉള്ളപ്പോള്‍ ബേക്കറി സാധനങ്ങളും ജങ്ക് ഫുഡുകളും കുട്ടികള്‍ക്ക് നല്‍കരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടികളുടെ വ്യക്തിത്വശുചിത്വം പാലിക്കാനും ശ്രദ്ധിക്കണം. ഇടയ്ക്കിടെ കൈകള്‍ സോപ്പിട്ട് കഴുകി വൃത്തിയാക്കണം. തുമ്മുമ്പോഴും ചുയ്ക്കുമ്പോഴും കര്‍ച്ചീഫ് കൊണ്ട് മൂക്കും വായും പൊത്താനും പടിപ്പിക്കേണ്ടതുണ്ട്.
പനിയുണ്ടെങ്കില്‍ ഒരു കാരണവശാലും തണുപ്പേല്‍ക്കാതെ നോക്കണം. തണുത്ത പാനീയങ്ങള്‍ നല്‍കുക, പഴച്ചാറുകള്‍ നല്‍കുക എന്നിവ അരുത്. കാരണം കേവലം ശരീര താപനിലയെ കുറയ്ക്കാന്‍ ചെയ്യുന്ന ഇത്തരം അബദ്ധങ്ങള്‍ കൂടുതല്‍ താറുമാറാക്കി പിന്നീട് മാരകമായ അവസ്ഥകളിലേക്കെത്തിക്കാം.
കുഞ്ഞിനു വിശുപ്പുവന്നു തുടങ്ങുമ്പോള്‍ അല്‍പാല്‍പമായി ചെറുചൂടോടെ പൊടിയരി, ഗോതമ്പ്, റവ തുടങ്ങിയവയിട്ടു തയ്യാറാക്കുന്ന കഞ്ഞി സ്വല്പം ഉപ്പും, പഞ്ചസാരയിട്ടും നല്കാം. എന്നാല്‍ ഏത്തപ്പഴം, പുളിയുള്ളതും അല്ലാത്തതുമായ പഴങ്ങള്‍, കുറുക്കുകള്‍ തുടങ്ങിയവ നല്‍കരുത്. ഇവ ദഹനത്തെ പ്രയാസപ്പെടുത്തുകയും പനിയേയും മറ്റും കൂട്ടുന്നതിനും കാരണമാകും. ദഹിക്കാനെളുപ്പമുള്ള, ജലാംശം അധികമുള്ള ധാന്യസമ്പുഷ്ടമായ ആഹാരം ചൂടോടെ വിശപ്പിനനുസരിച്ച് നല്‍കാവുന്നതാണ്.
പനിയുണ്ടെങ്കില്‍ കുട്ടികളെ കുളിപ്പിക്കുകയോ, തണുത്ത വെള്ളം കോരിയൊഴിക്കുകയോ ചെയ്യുന്നതും ശരിയല്ല. പനിയെയല്ല, പനിയുടെ കാരണത്തെയാണ് ഉന്മൂലനം ചെയ്യേണ്ടതെന്നോര്‍ക്കുക. പനിയില്ലെങ്കിലും, കുട്ടി ഉന്മേഷവാനാണെങ്കിലും കുട്ടിയുടെ ശരീരം ചെറുചൂടുവെള്ളത്തില്‍ മുക്കി തുടക്കുകയോ കഴുകുകയോ ആവാം.
മുലപ്പാല്‍ കുടിക്കുന്ന രോഗികളായ കുഞ്ഞുങ്ങളുടെ അമ്മമാര്‍ ഈ അവസ്ഥയില്‍ നിഷ്കര്‍ഷിച്ചു ചെയ്യേണ്ട ഔഷധങ്ങളും ജീവിതചര്യയുമുണ്ട്. തീര്‍ച്ചയായും ഉടനടി വൈദ്യ നിര്‍ദേശം സ്വീകരിക്കേണ്ടതുണ്ട്.
കുട്ടിയുടെ ശുചിത്വകാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഒപ്പം പരിസരശുചിത്വം ഉറപ്പാക്കണം.
രോഗശമനത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും വിശ്രമവും ഏറെ പ്രയോജനം ചെയ്യും.
മുതിര്‍ന്നവരില്‍ വളരെയധികം കേള്‍ക്കുന്ന ഒന്നാണ് തലനീരിറക്കം. ശിരസ്സില്‍ നിന്നിറങ്ങുന്ന നീര്‍ക്കെട്ട് എല്ലാ അവയവങ്ങളെയും ബാധിച്ച് വിവിധ രോഗങ്ങള്‍ക്കു കാരണമാകുന്നു. ശിരസില്‍ നിന്നിറങ്ങുന്ന നീര്‍ക്കെട്ട് അസ്ഥിയില്‍ സഞ്ചിതമായാല്‍ കൈകളുടെയും കാലുകളുടെയും മുട്ടുവേദന, തോള്‍സന്ധിവേദന, സന്ധിവേദന മുതലായവ ഉണ്ടാകാം. ഇതിനെ രക്തവാതമെന്നും പറയുന്നു. തലനീരിറങ്ങി ഉണ്ടാകുന്ന വേദനകള്‍ പലപ്പോഴും കുത്തിനോവ് ഉണ്ടാകുന്ന പോലത്തെ അനുഭവമാകും ഉണ്ടാക്കുന്നത്.
ആയുര്‍വേദ പ്രകാരം ശാരീരിക രോഗങ്ങള്‍ക്കും പ്രധാന കാരണം രക്തത്തിലെ മാലിന്യങ്ങളില്‍ നിന്നുള്ള നീര് ആണ്. ഈ നീര് ഭാവിയില്‍ വിവിധ രോഗങ്ങളായി മാറും. ആയുര്‍വേദ ചികിത്സാരീതിയില്‍ തലനീരിറക്കത്തിന് ഒരു ശാസ്ത്രീയവശം തന്നെയുണ്ട്. കഫത്തിന്റെ ദോഷമായാണ് ശരീരത്തില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്നത്. നീര്‍ക്കെട്ട് ശരീരത്തിന്‍റെ ഏത് ഭാഗത്താണോ പറ്റിപ്പിടിക്കുന്നത് ആ അവയവത്തിലേക്കുള്ള രക്തയോട്ടവും വായുസഞ്ചാരവും തടസ്സപ്പെടുന്നു. ആ ശരീരഭാഗത്ത് രോഗം ഉണ്ടാകാനുള്ള സാധ്യതകളും കൂടുന്നു. രക്തത്തില്‍ തിങ്ങി നിറഞ്ഞ മാലിന്യങ്ങള്‍ ശിരസ്സില്‍ സഞ്ചരിക്കുകയും വെള്ളം താഴോട്ടൊഴുകുന്നതുപോലെ ജലസ്വഭാവമുള്ള ദോഷങ്ങള്‍ താഴെ ശരീരത്തിലേക്ക് ഇറങ്ങുകയും ശരീരത്തിന്‍റെ പലഭാഗങ്ങളിലായി പറ്റി പിടിക്കുകയും ചെയ്യുന്നു.
ശരീരത്തിന്‍റെ ദോഷങ്ങള്‍ മനസിനെയും മറിച്ച് മനസിന്റെ ദോഷങ്ങള്‍ ശരീരത്തെയും ബാധിക്കും. നീര്‍ക്കെട്ടുകള്‍ നിറഞ്ഞ ശരീരത്തില്‍ കുടികൊള്ളുന്ന മനസിനെയും ഒരുപാട് ദോഷങ്ങള്‍ ബാധിക്കുകയും മാനസികമായിട്ടുള്ള പലരോഗങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. ദുഷിക്കാതിരിക്കുന്ന വായു ആരോഗ്യത്തിനും ദുഷിച്ച വായു രോഗങ്ങള്‍ക്കും കാരണമായി തീരുന്നു. നീര്‍ക്കെട്ടുകള്‍ ശരീരകോശങ്ങളിലും സൂക്ഷ്മ കോശങ്ങളിലും പ്രാണവായുവും കലര്‍ന്ന രക്തം എത്തിച്ചേരാതിരിക്കുന്നതിനാല് ആ അവയവത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി സ്തംഭിച്ച് രോഗ കാരണമാകുന്നു.വ്യായാമം ചെയ്യാതിരിക്കുക,അമിതമായി ആഹാരം കഴിക്കുക, കഫസ്വഭാവമുള്ള ആഹാരസാധനങ്ങള്‍ കഴിക്കുക, ക്രമം തെറ്റിയ ആഹാരരീതികള്‍ എന്നിവയും ഒഴിവാക്കേണ്ടതാണ്.
ആയുര്‍വേദ പ്രകാരം ശാരീരിക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളിലൊന്ന് നീര് തന്നെയാണ്. നീര്‍ക്കെട്ടിനെ തുടച്ചുനീക്കുകയും ശരീരത്തിന് ബലത്തെ പ്രദാനം ചെയ്യുന്നതിലൂടെയും രോഗത്തെ ചെറുക്കാന്‍ സാധിക്കുന്നു. കഴിയുന്നതും പകലുറക്കം ഒഴിവാക്കുക. ചൂടുവെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക. അമിതമായ ഉപ്പ്, എരിവ് എന്നിവ ഒഴിവാക്കുക. ഇതുകൂടാതെ കാലാവസ്ഥയുമായി ബന്ധപ്പെട്ട് ശരീരത്തില്‍ നീര്‍ക്കെട്ടിനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. ഈര്‍പ്പം കൂടിയ വായു നിറഞ്ഞ കാലാവസ്ഥ നീര്‍ക്കെട്ട് വര്‍ദ്ധിപ്പിക്കുന്നതായി കണ്ടുവരുന്നു. കേരളത്തില്‍ ഹ്യുമിഡിറ്റിയുടെ അളവ് അന്തരീക്ഷത്തില്‍ കൂടുതലാണ്. അത് കൊണ്ടുതന്നെ നീരിറക്കവുമായി ബന്ധപ്പെട്ട രോഗങ്ങളും കൂടുതലാണ്. നീര്‍ക്കെട്ട് രക്തത്തില്‍ സഞ്ചിതമായാല്‍ ത്വക്ക് രോഗങ്ങളായ കരിവാളിച്ച, ത്വക്കില്‍ നിറവ്യത്യാസം, എക്സിമ എന്നിവയും കൂടാതെ ഉറക്കമില്ലായ്മ, പെട്ടെന്ന് ദേഷ്യം വരിക, മാനസികഅസ്വസ്ഥത, ജോലി ചെയ്യാന്‍ താല്പര്യമില്ലായ്മ എന്നിവയ്ക്കും കാരണമാകാറുണ്ട്. തലനീരിറക്കം പല നേത്രരോഗങ്ങള്‍ക്കും കാരണമാകുന്നു. ചിലരില്‍ നീര്‍ക്കെട്ട് ശിരസില്‍ സഞ്ചയിക്കുകയും തന്മൂലം തലവേദന, തലകറക്കം, തുമ്മല്‍, മൂക്കടപ്പ്, ചെവിവേദന തുടങ്ങിയവയും കണ്ടുവരാറുണ്ട്
ശരീരത്തിന്‍റെ ഏത് ഭാഗത്താണ് വെള്ളപ്പാണ്ട് ഉണ്ടാവുക എന്നതാണ് ആദ്യംഅറിയേണ്ടത്. മുഖം, ചുണ്ട്, കാല്‍, കൈ, തുടയിടുക്ക് എന്നീ സ്ഥലങ്ങളിലെല്ലാംവെള്ളപ്പാണ്ട് ഉണ്ടാവാം.
തലയിലും വെള്ളപ്പാണ്ടിനുള്ള സാധ്യത തള്ളിക്കളയരുത്. ആദ്യം തന്നെ മുടിയുടെ കറുത്ത നിറം നഷ്ടപ്പെടുന്നതാണ് ലക്ഷണം.
ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ സാധാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നുംവ്യത്യസ്തമായി തൊലിപ്പുറമേയുള്ള കോശങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നു. ഇതാണ് ഈ രോഗത്തിന്‍റെ പ്രധാന കാരണം.
ശരീരത്തിലെ മറ്റ് പല അലര്‍ജികളും വെള്ളപ്പാണ്ടിന് കാരണമാകുന്നു. ശരീരത്തിലെമുറിവുകള്‍, പാടുകള്‍, മരുന്നുകളുടെ അലര്‍ജി എന്നിവയെല്ലാംവെള്ളപ്പാണ്ടിന് കാരണമാകുന്നു.
തൈറോയ്ഡ് സംബന്ധമായ രോഗങ്ങളും മാനസിക പിരിമുറുക്കവും പലപ്പോഴും രോഗത്തിന് കാരണമാകുന്നു.
രോഗത്തിന് ആയുര്‍വ്വേദത്തിലും ഹോമിയോപ്പതിയിലും ചികിത്സയുണ്ട്. പക്ഷേ രോഗംതുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയണം. കാരണം രോഗം മൂര്‍ച്ഛിച്ചാല്‍പെട്ടെന്ന് തന്നെ ഫലം കിട്ടണം എന്നില്ല.
ഹൃദയാഘാതം പെട്ടെന്ന് ആളുകളെ മരണത്തിലേയ്ക്കെത്തിയ്ക്കുന്ന ഒരു അവസ്ഥയാണെന്നു പറയാം. പലപ്പോഴും അറിയാതെ വന്നു ജീവന്‍ കവര്‍ന്നു പോകുന്ന ഒന്ന്. ഹൃദയാഘാതത്തിന് പലപ്പോഴും ശരീരം മുന്‍കൂട്ടി പല ലക്ഷണങ്ങളും കാണിയ്ക്കും. നമുക്കതു തിരിച്ചറിയാനാകുന്നില്ലെന്നാണ് വാസ്തവം. ഹൃദയാഘാതത്തിന്‍റെ ചില മുന്‍കൂട്ടിയുള്ള ലക്ഷണങ്ങള്‍ ഇതെല്ലാമാണ്, പ്രീ അറ്റാക്ക് സിംപ്റ്റംസ് എന്നു പറയാം. ഇതെക്കുറിച്ചറിയൂ,
നെഞ്ചുവേദന ചെറതായെങ്കിലും ഇടയ്ക്കനുഭവപ്പെടുന്നത്. ചിലരിതു ഗ്യാസ് ആയെടുക്കും.
ഈ വേദന കഴുത്തിലേയ്ക്കു ഷോള്‍ഡറുകളിലേയ്ക്കും പടരുന്നതായി അനുഭവപ്പെടും.
ഇതൊടൊപ്പം മനം പിരട്ടല്‍ പോലുള്ള തോന്നലുണ്ടാകുന്നതും മറ്റൊരു ലക്ഷണമാണ്.
തളര്‍ച്ച പ്രീ അറ്റാക്ക് സിംപ്റ്റമായെടുക്കാം., പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ലാത്ത തളര്‍ച്ച.
ഉത്കണ്ഠയും കാര്യമില്ലാത്തൊരു അസ്വസ്ഥതയും ഹൃദയാഘാത ലക്ഷണങ്ങളുമാകാം.
വിയര്‍ക്കുന്നതും തലചുറ്റുന്നതും പ്രീ അറ്റാക്ക് സിംപ്റ്റംസില്‍ പെടും.
ശ്വാസമെടുക്കാനുളള ബുദ്ധിമുട്ടാണ് ഹൃദയാഘാത ലക്ഷണങ്ങളില്‍ ഒന്ന്.
മറ്റു വീട്ടുമൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി വീടുകളില്‍ യഥേഷ്ടം സഞ്ചരിക്കുന്ന ഒരു ഓമന മൃഗമാണ് പൂച്ച. ഇന്ന് നമ്മുടെ നാട്ടില്‍ അനേകം വിദേശ ഇനം പൂച്ചകളേയും വളര്‍ത്തുന്നുണ്ട്. ഇവയെ ഓമനിച്ച് വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന പല കാര്യങ്ങളുമുണ്ട്. ഇവയില്‍ നിന്ന് പല രോഗങ്ങളും മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യതയുണ്ട്. ഇവ ഏതൊക്കെയാണെന്നും പരിഹാര മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം.
ടോക്സോ പ്ലാസ്മോസിസ്
ടോക്സോപ്ലാസ്മ ഗോണ്‍ഡി എന്ന ഒരു പാരസൈറ്റ് ആണ് രോഗം പരത്തുന്നത്. എലികളെയും മറ്റു ചില പ്രാണികളെയും തിന്നുന്നതു വഴി ഇവ പൂച്ചയുടെ വയറ്റില്‍ എത്തുകയും കുടല്‍ ഭിത്തികളില്‍ പെരുകുകയും മുട്ടകള്‍ വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. വിസര്‍ജ്യങ്ങള്‍ അശാസ്ത്രീയമായി പരിസരങ്ങളില്‍ വലിച്ചെറിയുമ്പോഴും വൃത്തിയില്ലാതെ ഇവയെ സമീപിക്കുമ്പോഴും നന്നായി കൈകഴുകാതെ അണുക്കള്‍ പിടിച്ചിരിക്കുന്ന പഴങ്ങള്‍ , പച്ചക്കറികള്‍ എന്നിവ തിന്നുന്നതു വഴിയും ശരിയായി പാകം ചെയ്യാത്ത മാംസഭക്ഷണം കഴിക്കുന്നതു വഴിയും ഇത് മനുഷ്യരില്‍ എത്തി രോഗം പരത്തുന്നു.
ഗര്‍ഭിണികള്‍
ഗര്‍ഭം അലസല്‍, മാസം തികയാത്ത കുട്ടികളുടെ ജനനം, ഇത്തരം കുട്ടികളില്‍ കാഴ്ചയില്ലായ്മ, മാനസിക വളര്‍ച്ചകുറവ്, മഞ്ഞപിത്തം, എന്നിവ ഉണ്ടാകുന്നു. ഇവര്‍ പൂച്ചകളുടെ സാമീപ്യം ഒഴിവാക്കണം.
ലക്ഷണങ്ങള്‍
പനി, ശരീരത്തിനു പ്രതിരോധശക്തി നല്‍കുന്ന ലിംഫ് നോഡുകളില്‍ നീര്, ഇതുവഴി പ്രതിരോധ ശക്തികുറക്കുക, തലച്ചോറില്‍ രോഗം ബാധിക്കാനുള്ള സാദ്ധ്യത
പേവിഷബാധ
ഒരു തരം വൈറസ് ഉണ്ടാക്കുന്ന രോഗമാണ്. കുറുക്കന്‍, ചെന്നായ, പേ പിടിച്ച നായ, കീരി എന്നവയുടെ കടിയില്‍ കൂടി പൂച്ചകള്‍ക്ക് രോഗം പരുന്നു. പൂച്ചകളില്‍ കടിയില്‍ കൂടിയോ, മാന്തലില്‍ കൂടിയോ ഞരമ്പുകള്‍ വഴി സുഷ്മ്നാ കാണ്ഡത്തിലൂടെ നട്ടെല്ലില്‍ നിന്ന് തലച്ചോറിലെത്തുമ്ബോള്‍ ലക്ഷണം കാണിക്കുന്ന ഇവയുടെ കടി, മാന്തല്‍ വഴി മനുഷ്യരില്‍ രോഗം പകരുന്നു. പാതകളില്‍ പതിയിരുന്ന് പെട്ടെന്ന് ചാടിവീണ് കടിക്കുക എന്നതാണ് പ്രധാന ലക്ഷണം. കൂടാതെ മുന്നില്‍ കൊതുക്, ഈച്ച എന്നിവയുടെ സാമീപ്യം സംശയിച്ച് ഒരു കൈകൊണ്ട് അതിനെ ഓടിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയും ഒരു പ്രത്യേക ലക്ഷണമാണ് പൂച്ചകളില്‍. . കടിയേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് പത്ത് മിനിട്ടെങ്കിലും കഴുകുകയും ഉടന്‍ തന്നെ ചികിത്സക്ക് വിധേയമാക്കുകയും ചെയ്യണം. കടിച്ച മൃഗത്തിനെ പത്ത് ദിവസമെങ്കിലും നിരീക്ഷിക്കുന്നത് നല്ലതാണ്. പൂച്ചകള്‍ക്കും നായകള്‍ക്കും പ്രതിരോധകുത്തിവെപ്പ് എടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രതിരോധകുത്തിവെപ്പിന് വിധേയമാക്കാന്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം.
ബാര്‍ടോണപ്പോസിസ്
ഒരുതരം ബാക്ടീരിയ മനുഷ്യരുടെ രക്തകുഴലുകളുടെ ഭിത്തികളില്‍ ബാധിക്കുകയും പൂച്ചകള്‍ മാന്തുന്ന ശരീരഭാഗത്തിനു ചുറ്റും ചുവന്ന കുരുക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു. പൂച്ചകളില്‍ ലക്ഷണം കാണുകയില്ലെങ്കിലും മനുഷ്യരില്‍ പനി, തലവേദന, രുചിക്കുറവ് എന്നീ ലക്ഷണങ്ങല്‍ കാണുന്നു. പൂച്ചകളുടെ മാന്തല്‍ ഏല്‍ക്കാതെ നോക്കണം. ക്ഷതമേറ്റാല്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം.
കാംപിലോബാക്ടര്‍ എന്ന രോഗം ബാക്ടീരിയ പരത്തുന്നതാണ് പൂച്ചയുടെ വിസര്‍ജ്യം കലര്‍ന്ന വെള്ളം, തിളപ്പിക്കാത്ത പാല്‍, നന്നായി വേവിക്കാത്ത ഇറച്ചി എന്നിവ മൂലം മനുഷ്യരില്‍ വയറുവേദന, പനി, ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്നു. മനുഷ്യരില്‍ വയറിളക്കം, ഛര്‍ദ്ദി, പനി, തലവേദന എന്നിവ ഉണ്ടാക്കുന്നത് ഒരു തരം ബാക്ടീരിയയാണ്. ഇവ കലര്‍ന്ന ഭക്ഷണപദാര്‍ത്ഥം, പഴകിയ ഇറച്ചി എന്നിവ കഴിക്കുന്നതിലൂടെയാണ് സാല്‍മൊണെല്ല രോഗം പകരുന്നത്.
ഗിയാര്‍ഡിയ: പ്രോട്ടോസോവ ഇനത്തില്‍പ്പെട്ട അണുക്കള്‍ കുടലില്‍ ഉണ്ടാക്കുന്ന രോഗമാണ് ഗിയാര്‍ഡിയ. അസുഖം വന്ന പൂച്ചകളുടെ സാമീപ്യം വഴി മനുഷ്യരില്‍ വയറുവേദന, കഠിനമായ വയറിളക്കം ഇവ ഉണ്ടാക്കുന്നു.
വിസറല്‍ ലാര്‍വ മൈഗ്രന്‍സ് എന്ന രോഗം പരത്തുന്നത് ടോക്സോക്കാരകാറ്റീ എന്നറിയപ്പെടുന്ന റൗണ്ട് വേം ആണ്. ഇവയുടെ മുട്ടകള്‍ വിസര്‍ജ്യത്തിലൂടെ അനാരോഗ്യപരമായ ചുറ്റുപാടുകളില്‍ ആമാശയത്തില്‍ എത്തുകയും. കുടല്‍ ഭിത്തികളില്‍ മുട്ടകള്‍ വിരിഞ്ഞ ലാര്‍വ തുളച്ചുകയറി രക്തത്തില്‍ പ്രവേശിക്കുകയും ചുമ, പനി, ന്യുമോണിയ, കരള്‍വീക്കം, തൊലികളില്‍ പഴുപ്പുകള്‍ എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. അസുഖമുള്ള പൂച്ചയുമായുള്ള നേരിട്ടുള്ള സാമീപ്യം വഴി മനുഷ്യരില്‍ തൊലികളില്‍ ചൊറിച്ചില്‍, ചുവന്ന് തടിക്കല്‍ എന്നീ അസ്വസ്ഥതകളുണ്ടാകുന്നു.
ചെള്ളുകളില്‍ കാണുന്ന ഒരു തരം ബാക്ടീരിയ പൂച്ചകളുടെ നഖം, വായ എന്നിവിടങ്ങളില്‍ കുന്നുകൂടുകയും ഇവയുടെ മാന്തല്‍, കടി എന്നിവ വഴി മനുഷ്യരില്‍ ശ്വാസകോശ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. ഇതാണ് ക്യാറ്റ സ്ക്രാച്ച് ഡിസീസ്
ഗര്‍ഭിണിയായ പൂച്ചകളില്‍ ഗര്‍ഭം അലസല്‍ ഉണ്ടാക്കുന്ന ഒരു രോഗമാണ് ക്യൂ ഫിവര്‍. മനുഷ്യരില്‍ ഇത് പോലുള്ള ലക്ഷണങ്ങള്‍ ന്യൂമോണിയ, കരള്‍വീക്കം, ഹൃദയഭിത്തികളില്‍ വീക്കം എന്നിവ ഉണ്ടാകുന്നു.
പ്രതിരോധ മാര്‍ഗങ്ങള്‍
പൂച്ചകളുമായുള്ള സാമീപ്യത്തില്‍ ശുചിത്വം പാലിക്കണം
വിസര്‍ജ്യങ്ങള്‍ ഗ്ലൗസുകള്‍ ധരിച്ച് ശാസ്ത്രീയമായി നീക്കണം
വിസര്‍ജ്യങ്ങള്‍ വന്നു ചേരാന്‍ സാധ്യതയുള്ള സ്ഥലത്ത് കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്
പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകി ഉപയോഗിക്കണം.
പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കരുത്
ഇറച്ചി നന്നായി പാകം ചെയ്ത് കഴിക്കണം
പൂച്ചകളില്‍ യഥാസമയം വിരയിളക്കുകയും, പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുകയും വേണം.
പരിസരം അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം
ലേസര്‍ രശ്മികളുടെ സഹായത്തോടെ അനാവശ്യ രോമങ്ങള്‍ നീക്കംചെയ്യുന്നതിനെയാണ് ലേസര്‍ ഹെയര്‍ റിമൂവല്‍ എന്ന് പറയുന്നത്. ലേസര്‍ രശ്മിയെ രോമകൂപങ്ങളിലേക്ക് കടത്തിവിട്ടാണ് രോമവളര്‍ച്ച തടയുന്നത്. വാക്സിംഗ്, ഷേവിംഗ്, പ്ലക്കിംഗ്, ഇലക്‌ട്രോളിസിസ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും എപിലേറ്ററുകള്‍ ഉപയോഗിച്ചുമാണ് പരമ്പരാഗത രീതിയില്‍ രോമം നീക്കംചെയ്തിരുന്നത്. അലര്‍ജി, ചര്‍മ്മത്തിന് അസ്വസ്ഥത, ചര്‍മ്മവീക്കം അണുബാധ തുടങ്ങിയവയ്ക്ക് കാരണമായേക്കുമെന്നതിനാല്‍ ഈ രീതികളൊന്നും കണ്ണടച്ച് സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. അനാവശ്യ രോമങ്ങള്‍ എപ്പോഴും ഒരു പ്രശ്നമാണെന്നിരിക്കെ, അവ ഫലപ്രദമായും സമീപ കോശങ്ങളെ ബാധിക്കാത്ത രീതിയില്‍ സുരക്ഷിതമായും നീക്കം ചെയ്യുന്നതിന് ലേസര്‍ ചികിത്സ വലിയൊരളവു വരെ സഹായകമാവുന്നു. ലേസര്‍ ഉപയോഗിച്ച് രോമങ്ങള്‍ നീക്കംചെയ്യുമ്പോള്‍ അടുത്തുള്ള കോശങ്ങളെയും സിരകളെയും ബാധിക്കുമെന്ന ആശങ്കയും വേണ്ട.
മുടിവളര്‍ച്ചയുടെ ഘട്ടങ്ങള്‍
വളര്‍ച്ചാ ഘട്ടത്തിലുള്ള (അനജന്‍) രോമങ്ങള്‍ക്കാണ് ലേസര്‍ ചികിത്സ. വിശ്രമാവസ്ഥയിലുള്ള (ടെലൊജന്‍) )ചികിത്സയോട് പ്രതികരിക്കില്ല. രോമങ്ങള്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ആയിരിക്കുമെന്നതിനാല്‍ അവ പൂര്‍ണമായും നീക്കംചെയ്യുന്നതിന് പല ഘട്ടങ്ങളിലായി ലേസര്‍ ചികിത്സ നടത്തേണ്ടിവരും. രോമകൂപങ്ങളില്‍ ലേസറിന്‍റെ കടുത്ത ചൂട് ഏല്‍പ്പിച്ച് തകരാറുവരുത്തിയാണ് രോമവളര്‍ച്ച തടയുന്നത്.
ശരീരത്തിന്‍റെ ഏതു ഭാഗത്തുള്ള അനാവശ്യരോമങ്ങള്‍ നീക്കംചെയ്യാനും ലേസര്‍ ചികിത്സ സഹായകമാവും. എന്നാല്‍, ലേസര്‍ ചികിത്സയ്ക്കും സ്ഥിരമായ രോമവളര്‍ച്ച തടയാന്‍ കഴിയുമെന്ന് ഉറപ്പു നല്‍കാനാവില്ല. കാലാകാലങ്ങളില്‍ തകരാറുകള്‍ പരിഹരിക്കാനുള്ള ചികിത്സ ആവശ്യമാണ്.
ലേസര്‍ ഉപയോഗിച്ച് രോമം നീക്കംചെയ്യാന്‍ വേണ്ട തയ്യാറെടുപ്പുകള്‍
എങ്ങനെയാണ് ലേസര്‍ ഉപയോഗിച്ച് രോമം നീക്കംചെയ്യുന്നത്?
ചികിത്സയ്ക്ക് ഒരാഴ്ച മുമ്പ്, ചര്‍മ്മത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗത്ത് ലേസര്‍ ചികിത്സാ പരീക്ഷണം നടത്തും. ഇതിനു ശേഷം ചര്‍മ്മത്തില്‍ എന്തെങ്കിലും അസ്വസ്ഥതകളോ വൃണമോ നിറക്കൂടുതലോ നിറക്കുറവോ ഉണ്ടാകുന്നോ എന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ഡോക്ടര്‍ അവലംബിക്കുന്ന രീതി, ചികിത്സ ആവശ്യമുള്ള ശരീരഭാഗം എന്നിവയെ അടിസ്ഥാനമാക്കി വിവിധ തരം ലേസര്‍ ചികിത്സാ രീതികള്‍ പ്രയോഗത്തിലുണ്ട്.
ലേസര്‍ ചികിത്സയ്ക്ക് ശേഷം ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നിങ്ങളുടെ ഡോക്ടര്‍ ആവശ്യപ്പെട്ടേക്കാം;
ചികിത്സയ്ക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിങ്ങളുടെ ഡോക്ടര്‍ പ്രത്യേക ഉപദേശങ്ങള്‍ നല്‍കും. ഐസ് പായ്ക്കുകള്‍ പോലെയുള്ള കോള്‍ഡ് കമ്പ്രസ്സുകള്‍ ഉപയോഗിക്കുന്നതിലൂടെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സാധിക്കും. ചികിത്സയ്ക്ക് ശേഷം ചര്‍മ്മത്തില്‍ കുമിളകള്‍, വ്രണങ്ങള്‍ എന്നിവയുണ്ടാവുകയോ കരിവാളിപ്പ് കൂടുകയോ കുറയുകയോ ചുവപ്പ് നിറം നിലനില്‍ക്കുകയോ ചെയ്താല്‍ ഉടന്‍ വൈദ്യസഹായം തേടണം.
ലേസര്‍ ചികിത്സയുടെ ഫലം എപ്പോള്‍ പ്രകടമാവും?
ചികിത്സയ്ക്ക് ശേഷം വലിയ താമസമില്ലാതെ ഫലം പ്രകടമാവും. രോമത്തിന്‍റെ കട്ടി, നിറം, ചര്‍മ്മത്തിന്‍റെ നിറം, ഏതുതരം ലേസറാണ് ഉപയോഗിച്ചത് എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തികളിലും ചികിത്സയുടെ ഫലം വ്യത്യസ്തമായിരിക്കും.
ലേസര്‍ ചികിത്സയുടെ ഫലം എത്രകാലം നിലനില്‍ക്കും
ഫലപ്രദമായി രോമം നീക്കംചെയ്യുന്നതിന് 2-6 തവണ വരെ ലേസര്‍ ചികിത്സ നടത്തേണ്ടിവരും. ചികിത്സയ്ക്ക് ശേഷം ചികിത്സ നടത്തിയ ഭാഗത്ത് മാസങ്ങളോളം അല്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ വരെ രോമം കാണപ്പെടില്ല.
ലേസര്‍ ഉപയോഗിച്ച് രോമം നീക്കംചെയ്യുന്നതിന്‍റെയും ഗുണങ്ങള്‍
ലേസര്‍ ഉപയോഗിച്ച് രോമം നീക്കംചെയ്യുന്നതിലെ അപകടസാധ്യതകള്‍
ലേസര്‍ ചികിത്സയിലൂടെ സ്ഥിരമായി രോമം നീക്കംചെയ്യാമെന്ന് ഉറപ്പില്ല. ചികിത്സയ്ക്ക് ശേഷവും ചില രോമങ്ങള്‍ വളര്‍ന്നേക്കാം. എന്നാല്‍, അവ ഒറ്റപ്പെട്ടതും നിറം കുറഞ്ഞവയും ആയിരിക്കും. ലേസര്‍ ഉപയോഗിച്ച് രോമം നീക്കംചെയ്യുന്നതിന്‍റെ സാധാരണ പാര്‍ശ്വഫലങ്ങള്‍
വളരെ ചുരുക്കം അവസരങ്ങളില്‍ ചര്‍മ്മത്തില്‍ വടുക്കളോ കുമിളകളോ അണുബാധയോ ഉണ്ടായേക്കാം.
ജീവകങ്ങള്‍, ധാതുക്കള്‍, ആന്‍റി ഓക്‌സിഡന്‍റുകള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ഉണക്കമുന്തിരി. ഇത് രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, മലബന്ധം, ശരീരഭാരം എന്നിവയെ എല്ലാം പ്രതിരോധിയ്ക്കാന്‍ നല്ലതാണ്.
ഉണക്കമുന്തിരി കുതിര്‍ത്തി കഴിച്ചാല്‍ മതി കരള്‍ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുമ്പോള്‍ അത് കരളിന്‍റെ ആരോഗ്യത്തെ എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.
കുതിര്‍ത്തിയ ഉണക്കമുന്തിരി കഴിക്കുന്നത് കരളിനെ ക്ലീന്‍ ചെയ്യുന്നു. ഇത് കരളിലടിഞ്ഞ് കൂടിയിട്ടുള്ള അഴുക്കിനെ ഇല്ലാതാക്കുന്നു.
ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുള്ള ബയോഫ്‌ളവനോയ്ഡ് വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ആന്‍റിഓക്‌സിഡന്‍റായി മാറുന്നു. ഇത് പഴകിയ കരള്‍ രോഗങ്ങളെ വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ഉണക്കമുന്തിരി 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കാം. വെള്ളവും ഉണക്കമുന്തിരിയുമായി ചേരുമ്പോള്‍ അത് നല്ല ഒരു പാനീയമായി മാറുന്നു. മാത്രമല്ല ഉണക്കമുന്തിരി ഇഷ്ടമില്ലാത്തവര്‍ക്ക് പോലും ഈ പാനീയം ഇഷ്ടമാവും.
ഫാറ്റി ലിവര്‍ പോലെ കരളിനെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. എന്നും രാവിലെ വെറും വയറ്റില്‍ ഉണക്കമുന്തിരി വെള്ളത്തിലിട്ടത് കഴിച്ചാല്‍ മതി. കരള്‍ ആരോഗ്യമുള്ളതായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.
കരളിന്‍റെ ആരോഗ്യസംരക്ഷണമല്ലാതെ നിരവധി ആരോഗ്യഗുണങ്ങള്‍ ഉണക്കമുന്തിരിക്കുണ്ട്. ഉണക്കമുന്തിരി കുതിര്‍ത്തി കഴിച്ചാല്‍ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാവുന്നത്.
പലപ്പോഴും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് കുടല്‍ ക്ലീന്‍ ചെയ്യാന്‍ പറ്റാത്തത്. എന്നാല്‍ കുടല്‍ ക്ലീന്‍ ചെയ്യാന്‍ ഇനി ഉണക്കമുന്തിരിയുടെ വെള്ളം കുടിച്ചാല്‍ മതി. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിച്ചാല്‍ കുടലിനുള്‍വശവും ക്ലീനാവും.
ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടു മിക്ക പനിക്കഥകളിലെയും വില്ലനാണ് കൊതുക്. കൊതുകിനെ അകറ്റാന്‍ കൊതുകുതിരി കത്തിക്കുകയോ ലിക്വിഡ് മോസ്കിറ്റോ വേപ്പറൈസര്‍ ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുന്നില്ല. എന്നാല്‍, കൊതുക് പെരുകാതെ നോക്കാനും നശിപ്പിക്കാനും അവയെ അകറ്റി നിര്‍ത്താനുമൊക്കെ ചില നാടന്‍ മാര്‍ഗങ്ങളുമുണ്ട്. കൊതുകില്‍ നിന്ന് രക്ഷ നേടാനുള്ള ഉത്തമമാര്‍ഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചെടുത്തു വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയില്‍ തളിച്ചാല്‍ കൊതുകു വരില്ല. വെളുത്തുള്ളി ചതച്ചു ചാറെടുത്തു ശരീരത്തില്‍ പുരട്ടിയാലും കൊതുകു കടിയില്‍ നിന്നു രക്ഷ നേടാം. വീടിനുള്ളില്‍ കര്‍പ്പൂരം കത്തിച്ചു വച്ചാലും കൊതുകുകള്‍ അടുക്കില്ല. രൂക്ഷഗന്ധമുള്ള വേപ്പെണ്ണ കൊതുകുകളെ അകറ്റും. വേപ്പെണ്ണയും വെളിച്ചെണ്ണയും ചേര്‍ത്ത ശരീരത്തു പുരട്ടുന്നത് കൊതുകുകടിയില്‍ നിന്ന് രക്ഷിക്കും. നാരങ്ങ രണ്ടായി മുറിച്ച് ഓരോ കഷണത്തിലും ഒരു ഗ്രാമ്പൂ വീതം കുത്തി നിര്‍ത്തിയ ശേഷം മുറിയില്‍ സൂക്ഷിച്ചാല്‍ കൊതുക് ശല്യം ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു.
കാലുകള്‍ക്ക് നമ്മള്‍ പലപ്പോഴും വേണ്ടത്ര ശ്രദ്ധകൊടുക്കാറില്ല. എന്നാല്‍ ഈ അശ്രദ്ധ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കാണ് നിങ്ങളെ എത്തിയ്ക്കുന്നത്.
കാലുകള്‍ വിണ്ടുകീറുന്നത് സാധാരണയാണ്. എന്നാല്‍ തൈറോയ്ഡ് സംബന്ധിച്ച രോഗത്തിനുള്ള മുന്നറിയിപ്പ് കൂടിയാവാം ഈ ലക്ഷണങ്ങള്‍.
ചെറുപ്പക്കാരില്‍ തള്ളവിരലില്‍ ഇടയ്ക്കിടയ്ക്ക് തരിപ്പ് അനുഭവപ്പെടാറുണ്ടെങ്കില്‍ അത് ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട മുന്നറിയിപ്പാണ്. ഇത് വര്‍ദ്ധിക്കുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കണം.
നഖങ്ങളിലെ ഏതെങ്കിലും തരത്തില്‍ കറുത്ത കുത്തുകളോ വരകളോ ഉണ്ടെങ്കില്‍ മെലനോമ എന്ന രോഗത്തിന്‍റെ ലക്ഷണങ്ങളില്‍ ഒന്നാകാം.
കാലിലെ സന്ധികളിലും പേശികളിലും വേദന അനുഭവപ്പെടുകയാണെങ്കിലും ശ്രദ്ധിക്കണം. റുമാറ്റോയിഡ് ആര്‍ത്രൈറ്റിസിന്‍റെ സൂചനയാകാന്‍ സാധ്യതയുണ്ട്.
കാലിന്‍റെ അറ്റം പൊട്ടുന്നുണ്ടെങ്കിലും സൂക്ഷിക്കണം. കാരണം രക്തചംക്രമണ വ്യവസ്ഥയിലും നാഡീവ്യവസ്ഥയിലും ഉള്ള വ്യതിയാനങ്ങള്‍ ആണ് ഇതിന് കാരണം.
ഇടവിട്ടുള്ള മഴയും വെയിലും കാരണം വ്യാപകമായി പകരുന്ന എച്ച്1 എന്‍1, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചപ്പനിക്കെതിരെ ശ്രദ്ധിച്ചാല്‍ തീവ്രമായ രോഗാവസ്ഥയില്‍ നിന്നും രക്ഷ നേടാവുന്നതാണ്.
എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം?
1. പനി വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുക
2. ഉപ്പിട്ട കഞ്ഞിവെള്ളം ഉള്‍പ്പെടെ ധാരാളം വെള്ളം കുടിക്കുക
3. നന്നായി ഭക്ഷണം കഴിക്കുക
4. നന്നായി വിശ്രമിക്കുക
5. രോഗിയെ കൊതുകു വലയ്ക്കുള്ളില്‍ കിടത്തുക
6. പതിനായിരത്തില്‍ താഴെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞാലോ രക്ത സ്രാവത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടാലോ മാത്രം പ്ലേറ്റ്‌ലെറ്റ് നല്‍കിയാല്‍ മതി
7. വ്യക്തി ശുചിത്വം പാലിക്കുക
8. പരിസരം വൃത്തിയായി സൂക്ഷിക്കുക
9. വീടിനുചുറ്റും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക
10. ആഴ്ചയിലൊരിക്കല്‍ ഒരു മണിക്കൂര്‍ കുടുംബാഗങ്ങളെല്ലാവരും വീടും പരിസര പ്രദേശങ്ങളും വൃത്തിയാക്കുക
11. വൈകുന്നേരവും രാവിലെയും വീട്ടിനുള്ളില്‍ ലിക്വഡൈസര്‍/മാറ്റ് രൂപത്തിലുള്ള കൊതുക് നാശിനികള്‍ ഉപയോഗിക്കുക
12. ഉണങ്ങിയ വേപ്പില, തുളസിയില, കുന്തിരിക്കം തുടങ്ങിയ വസ്തുക്കള്‍പുകയ്ക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്
13. കഴിവതും കൈകാലുകള്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക
14. തുറസായ സ്ഥലത്ത് ജോലി ചെയ്യുന്നവരും കളിക്കുന്നവരും കൊതുകളെ അകറ്റി നിര്‍ത്താന്‍ കഴിയുന്ന ലേപനങ്ങള്‍ പുരട്ടുക
15. കുട്ടികളുള്‍പ്പെടെ പകല്‍ ഉറങ്ങുന്നവര്‍ കൊതുകു വലയ്ക്കുള്ളില്‍ മാത്രം കിടക്കുക
16. പനിയോടൊപ്പം കഠിനമായ വയറുവേദന, വയറിളക്കം, ഛര്‍ദി, ശ്വാസ തടസം, മലത്തില്‍ രക്തം പോകുക, കറുത്ത നിറത്തിലുള്ള മലം, മൂത്രത്തില്‍ രക്ത നിറം, മോണയില്‍ അസാധാരണമായ രക്തസ്രാവം, അമിത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അടിയന്തിര വിദഗ്ധ ചികിത്സ തേടണം
17. ഒരിക്കല്‍ ഡെങ്കിപ്പനി വന്നവര്‍ വളരെയേറെ ശ്രദ്ധിക്കണം
18. വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കണ്ടെത്തി ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഇല്ലാതാക്കുക. വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങള്‍, ഫ്രിഡ്ജിന് അടിയിലെ ട്രേ, പൂച്ചട്ടികള്‍, വെള്ളം നിറഞ്ഞ ഫ്ളവര്‍ വേസ്, ഉപയോഗിക്കാത്ത ടോയ്‌ലെറ്റുകള്‍, വീടിനുള്ളില്‍ തുണികള്‍ ഉണങ്ങാന്‍ വിരിക്കുന്നയിടം ഇവിടെയെല്ലാം കൊതുകുകള്‍ മുട്ടയിട്ടു പെരുകാന്‍ കാരണമായേക്കും.
വീടിനു പുറത്തുള്ള ടയര്‍, ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ചിരട്ട, ഒഴിഞ്ഞ പ്ലാസ്റ്റിക് കവര്‍, ടയര്‍, ടാര്‍പോളിന്‍, ഉപയോഗമില്ലാത്ത പാത്രങ്ങള്‍, ഉരലുകള്‍, ആട്ടുകല്ല്, പൂച്ചെട്ടികള്‍, ഉപയോഗിക്കുന്നവയും അല്ലാത്തതുമായ ടാങ്കുകള്‍, സണ്‍ഷേഡ്, ഓര്‍ക്കിഡ് ചെടികള്‍, ചെടിച്ചട്ടികള്‍, കോഴിക്കൂടിനും പട്ടിക്കൂടിനും അകത്തുള്ള പാത്രങ്ങള്‍, റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ ഇവയിലെല്ലാം വെള്ളം കെട്ടിനില്‍കാന്‍ സാധ്യത ഉണ്ട്.
എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല
അച്ചാര്‍ എന്തായാലും ദിവസങ്ങളോളം സൂക്ഷിക്കുന്ന ഒന്നാണ്. ഈ അച്ചാറിലാകട്ടെ നിരുപദ്രവകാരികളായ നിരവധി ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇതിന് കുടലില്‍ അനാരോഗ്യമുണ്ടാക്കുന്ന നിരവധി ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.
ആന്‍റിഓക്‌സിഡന്‍റിനാല്‍ സമ്പുഷ്ടമാണ് അച്ചാറുകള്‍. ഫ്രീ റാഡിക്കലുകളുടെ ആക്രമണത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ അച്ചാറിന് കഴിയുന്നു. സെല്ലുലാര്‍ മെറ്റബോളിസത്തില്‍ ഉണ്ടാകുന്ന അസ്ഥിര രാസവസ്തുക്കളാണ് ഫ്രീറാഡിക്കലുകള്‍..
ശരീരത്തിനാവശ്യമായ മിനറല്‍സും വിറ്റാമിനുകളും അച്ചാറിലൂടെ ലഭിക്കുന്നു. മാത്രമല്ല കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്.
പ്രമേഹം നിയന്ത്രിക്കുന്നതിനും അച്ചാറിന്‍റെ ഉപയോഗം സഹായിക്കുന്നു. വിനാഗിരിയിലെ അസിറ്റിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്.
നെല്ലിക്ക ഉപയോഗിച്ചുള്ള അച്ചാറാണ് ഏറ്റവും അധികം ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നത്. അമിത വിശപ്പിനെ നിയന്ത്രിക്കാനും ദഹനത്തെ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
കരള്‍ സംരക്ഷണത്തിനും ഏറ്റവും ഫലപ്രദമായ ഒന്നാണ് അച്ചാറുകള്‍. അച്ചാര്‍ കഴിക്കുന്നവരില്‍ കരള്‍സംബന്ധമായ അസുഖങ്ങള്‍ കുറവാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
അള്‍സര്‍ പരിഹരിക്കാനും ഏറ്റവും ഫലപ്രദമാണ് അച്ചാര്‍. ഇതില്‍ നെല്ലിക്ക അച്ചാറാണ് ഏറ്റവും ഫലപ്രദം. ഇത് അള്‍സറിനെ പരിഹരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍ ആരോഗ്യ ഗുണങ്ങളുണ്ടെന്ന് കരുതി അച്ചാറിന്‍റെ ഉപയോഗം കൂടുതലായാല്‍ അത് ശരീരത്തെ വളരെയധികം ദോഷകരമായി തന്നെ ബാധിക്കും. കൂടുതല്‍ കഴിക്കുന്നവരിലാണ് ഇത്തരം പ്രശ്‌നം കാണുന്നത്.
ദീര്‍ഘകാലാടിസ്ഥാനത്തിലാണ് പലരും വിപണിയില്‍ അച്ചാര്‍ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ കേടു കൂടാതിരിക്കാന്‍ പലരും അജിനോമോട്ടോ എന്ന കൃത്രിമ വസ്തു ധാരാളം ചേര്‍ക്കുന്നു. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
നെഞ്ചെരിച്ചില്‍ എല്ലാവരേയും അലട്ടുന്ന ഒന്നാണ്. അതിനെ ഇല്ലാതാക്കാന്‍ പഴം കഴിക്കുന്നത് നല്ലതാണ്. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് നിമിഷ പരിഹാരമാണ് പഴം. അമിത വിശപ്പ് കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് അതിരാവിലെ പഴം കഴിക്കുന്നത്. ഇതിലൂടെ അമിതവണ്ണത്തേയും ഇല്ലാതാക്കാം.
ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ ഇരിക്കാന്‍ വെറും വയറ്റില്‍ പഴം കഴിക്കുന്നത് സഹായിക്കുന്നു. ഇതില്‍ പ്രകൃതിദത്തമായുള്ള അസിഡിക് അംശം വയറ്റിലുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. പഴത്തില്‍ ധാരാളം അയേണ്‍ കണ്ടന്‍റ് അടങ്ങിയിട്ടുണ്ട്. ഇത് ഹിമോഗ്ലോബിന്‍റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നു. ഇതിലൂടെ വിളര്‍ച്ചയുണ്ടാവുന്നത് തടയുകയും ചെയ്യുന്നു.
ദഹനസംബന്ധമായുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാനും അതിരാവിലെ പഴം കഴിക്കുന്നത് സഹായിക്കുന്നു. മാത്രമല്ല ശരീരത്തിനാവശ്യമായ പ്രോട്ടീനും മറ്റും ലഭിക്കാനും ഇത് കാരണമാകുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും പഴം മുന്നിലാണ്. വെറും വയറ്റില്‍ എന്നും രാവിലെ പഴം കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. ഹൃദയസംബന്ധമായുണ്ടാകുന്ന പ്രശ്നങ്ങളെയെല്ലാം പഴം കഴിക്കുന്നതിലൂടെ തടയാനാവുന്നു.
കാബേജ് കഴിക്കുന്നത് അള്‍സറിനെ പ്രതിരോധിക്കുന്നു. ഭക്ഷണത്തില്‍ എത്രത്തോളം കാബേജ് ഉള്‍പ്പെടുത്താമോ അത്രയും കഴിക്കാം. മാത്രമല്ല കാബേജ് ജ്യൂസ് അടിച്ച് കഴിക്കുന്നത് അള്‍സറിനെ പ്രതിരോധിക്കും.
ഒരു ടീസ്പൂണ്‍ ഉലുവ രണ്ട് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് അതില്‍ തേനും ചേര്‍ത്ത് കഴിക്കാം. ഇത് ദിവസവും കഴിച്ചാല്‍ അള്‍സറിനെ പ്രതിരോധിക്കും.
ആരോഗ്യ ഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി കൊണ്ട് ഏത് രോഗങ്ങള്‍ക്കും പരിഹാരം കാണാം. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അള്‍സറിനെ പ്രതിരോധിക്കാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് വെളുത്തുള്ളി.
പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും പഴം സഹായിക്കുന്നു. അള്‍സറിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗവും പഴം തന്നെയാണ്.
തേങ്ങയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. തേങ്ങയിലുള്ള ആന്‍റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് ആണ് അള്‍സറിനെ പ്രതിരോധിക്കുന്നത്. തേങ്ങ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് അള്‍സറിനെ ഇല്ലാതാക്കും.
ശുദ്ധമായ തേന്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇതിലുള്ള എന്‍സൈമുകളാണ് അള്‍സറിനെ പ്രതിരോധിക്കുന്നത്. തേന്‍ അള്‍സറിന് കാരണമാകുന്ന ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു.
വിളാമ്പഴം കഴിക്കുന്നതാണ് മറ്റൊന്ന്. ഏറ്റവും ഫലപ്രദമായ ഒന്നാണ് വിളാമ്പഴം. ഇത് അള്‍സര്‍ മൂലമുള്ള വേദനയെ ഇല്ലാതാക്കുകയും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് നടുവേദന അഥവാ ലോ ബാക്ക് പെയ്ൻ. വൃദ്ധരിലും മധ്യവയ്സകരിലുമാണ് നടുവേദന കാണാറുള്ളതെങ്കിലും ഇന്ന് ചെറുപ്പക്കാർക്കും കുട്ടികൾക്കും വരെ നടുവേദന ഉണ്ടാകാറുണ്ട്. ആധുനിക ജീവിതശൈലീരോഗങ്ങളുടെ ഗണത്തിലേക്ക് നടുവേദനയും മാറിക്കൊണ്ടിരിക്കുന്നു.
കാരണങ്ങൾ : വ്യായാമമില്ലായ്മ, അമിതവണ്ണം, ശരിയായ രീതിയിൽ അല്ലാതെ ഇരുന്നുള്ള ജോലികൾ, ദീർഘനേരം ഇരുന്നുള്ള ജോലികൾ തുടങ്ങി ആധുനിക ജനതയുടെ പലശീലങ്ങളും നടുവേദനയ്ക്ക് കാരണമാകുന്നു.
ചെറിയൊരു ശതമാനം ആളുകളിൽ ഡിസ്കിന്‍റെ തേയ്മാനം മൂലം നടുവേദന ഉണ്ടാകാറുണ്ട്.
നടുവേദന രണ്ടുതരം
1. നട്ടെല്ലിന്‍റെയും അനുബന്ധ ഭാഗങ്ങളുടെയും പ്രശ്നങ്ങൾ
2. വയറിന്‍റെയും ഗർഭാശയസംബന്ധമായ അസുഖങ്ങളുടെയും ഭാഗമായി വരുന്ന നടുവേദന.
നമ്മുടെ നട്ടെല്ല് 33 കശേരുക്കൾകൊണ്ട് നിർമിതമാണ്. കാർട്ടിലേജുകളും നാരുകലകളും കൊണ്ട് നിർമിതമായ ഡിസ്കുകൾ കശേരുക്കളെ തമ്മിൽ വേർതിരിക്കുന്നു. നട്ടെല്ലിന്‍റെ പ്രശ്നങ്ങളോ ഡിസ്കുകളുടെ തേയ്മാനമോ നടുവേദനയ്ക്ക് കാരണമാകാറുണ്ട്.
കശേരുക്കൾക്കിടയിലുള്ള സന്ധികൾ, നട്ടെല്ലും ഇടുപ്പും ചേരുന്ന സന്ധികൾ എന്നിവയെ ബാധിക്കുന്ന പ്രശ്നങ്ങളും പുറംവേദന ഉണ്ടാക്കാറുണ്ട്. എല്ലാ നടുവേദനയ്ക്കും കാരണം ഡിസ്കിന്‍റെ തേയ്മാനമല്ല. കൃത്യമായ രോഗലക്ഷണങ്ങളുടെ വിലയിരുത്തലും പരിശോധന രീതികളും കൊണ്ട് പുറംവേദനയുടെ യഥാർത്ഥ കാരണം കണ്ടുപിടിക്കാവുന്നതാണ്.
ഇതു ശ്രദ്ധിക്കണം: ഭൂരിഭാഗം നടുവേദനയും ഗുരുതരരോഗമല്ല. ലളിതമായ ചികിത്സകൊണ്ട് അവ പരിഹരിക്കാവുന്നതാണ്. എന്നാൽ ചില നടുവേദനകൾ നാം ശ്രദ്ധിക്കണം. 20 വയസിനു താഴെയുള്ള കുട്ടികളിലും 50 വയസിനു മുകളിലുള്ളവർക്കും വരുന്ന നടുവേദന പ്രത്യേകം പ്രാധാന്യമർഹിക്കുന്നു. മുൻപ് കാൻസർപോലുള്ള വ്യാധികൾ ബാധിച്ചവരിലും മയക്കുമരുന്നുപയോഗിക്കുന്നവരിലും നടുവേദന ശ്രദ്ധിക്കേണ്ടതാണ്. അകാരണമായ ഭാരക്കുറവ്, മൂത്രം അറിയാതെ പോകുന്ന അവസ്ഥ, രഹസ്യഭാഗങ്ങളിലെ മരവിപ്പ്, കൈകാലുകളുടെ തളർച്ച എന്നിവ നടുവേദനയോടൊപ്പം അനുഭവപ്പെടുന്നുണ്ടെങ്കിൽ പരിശോധനകൾക്ക് വിധേയമാവേണ്ടതുണ്ട്. രാത്രിയിൽ മാത്രം വരുന്ന നടുവേദന, അപകടങ്ങളെ തുടർന്നുള്ള നടുവേദന, തുടർച്ചയായി നിലനിൽക്കുന്ന വേദന എന്നിവയും പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു.
ചികിത്സാരീതികൾ : ഭൂരിഭാഗം നടുവേദനയും ലളിതമായ ചികിത്സകൊണ്ട് മാറാവുന്നതേയുള്ളു. രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം, ലളിതമായ വേദനസംഹാരികൾ, ഫിസിയോതെറാപ്പി എന്നിവ ആവശ്യമായി വന്നേക്കാം.
ചികിത്സാരീതികൾ നിശ്ചയിക്കുന്നതിനു മുൻപ് വിശദമായ രോഗലക്ഷണങ്ങളുടെ അവലോകനം നടത്തണം. നട്ടെല്ലിന്‍റെ സന്ധികളിൽ വരുന്ന നീർക്കെട്ടും പുറംവേദനക്കു കാരണമാകും. ഇത്തരം വേദനകൾക്ക് എക്സ്റേയുടെ സഹായത്തോടെ കൃത്യമായ സന്ധിയിലേക്ക് മരുന്നു കുത്തിവച്ച് പരിഹരിക്കാനാവും.
പ്രതിരോധ മാർഗങ്ങൾ: കൃത്യമായ വ്യായാമം, ശരിയായ രീതിയുള്ള ഇരിപ്പ്, കിടപ്പ്, അമിതവണ്ണം കുറയ്ക്കൽ എന്നിവ ഒരു പരിധിവരെ നടുവേദന ഒഴിവാക്കാൻ സഹായിക്കും. വലിയഭാരം ഉയർത്തുന്നതുപോലെ മുതുകിന് ആയാസം കൊടുക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണം.
വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമേ നടുവേദനയ്ക്ക് ശസ്ത്രക്രിയ ഒരു പരിഹാരമായി വരികയുള്ളു. ശസ്ത്രക്രിയ പലർക്കും ഭയമാണ്. എന്നാൽ ശസ്ത്രക്രിയ ആവശ്യമായ സമയങ്ങളിൽ അത് ചെയ്യാതിരിക്കുന്നത് ഗുരുതരമായ ഭവിഷ്യത്തുകൾ വിളിച്ചുവരുത്തും. സ്വയം ചികിത്സയും അശാസ്ത്രീയമായ ചികിത്സാരീതികളും നല്ലതല്ല
റൂമാറ്റിക് ഫീവർ അഥവാ വാതപ്പനി എന്നത് ഗുരുതരമായ അസുഖമാണ്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ അണുബാധ മൂലമുള്ള തൊണ്ടവേദനയെത്തുടർന്നാണ് സാധാരണയായി വാതപ്പനി ഉണ്ടാകുന്നത്. കുട്ടികളിൽ കുറെ ദിവസം നീണ്ടുനിൽക്കുന്ന തൊണ്ടവേദനയ്ക്കുശേഷം കൈമുട്ടുകൾ, കാൽമുട്ടുകൾ, കൈക്കുഴകൾ എന്നിവിടങ്ങളിൽ നീരും തൊലിപ്പുറമെ തടിപ്പും പനിയും വയറുവേദനയും ചലനങ്ങളിൽ അപാകതകളും കാണും. വാതപ്പനിയുടെ ആദ്യഘത്തിൽ ഹൃദയത്തിന്‍റെ വാൽവുകൾക്ക് സ്ഥിരമായ തകരാറുകൾ ഉണ്ടാക്കാറുണ്ട്. ഇതിന് റുമാറ്റിക് ഹൃദ്രോഗം എന്നാണ് അറിയപ്പെടുന്നത്. ആറു മുതൽ പതിനാറു വയസുവരെയുള്ള കുട്ടികൾക്കാണ് സാധാരണയായി വാതപ്പനി പിടിപെടുന്നത്. എന്നാൽ, യുവാക്കളിലും ഇത് കാണാറുണ്ട്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഫാരിഞ്ചൈറ്റിസ് മൂലം അസാധാരണമായ രീതിയിൽ രോഗപ്രതിരോധശേഷി നശിക്കുന്ന ഒരു ഓട്ടോ ഇമ്യൂണ്‍ രോഗമാണ് അക്യൂട്ട് റൂമാറ്റിക് ഫീവർ (എആർഎഫ്).
ഒന്നു മുതൽ മൂന്നു വരെ ശതമാനം ആളുകളിൽ ഒന്നു മുതൽ അഞ്ച് ആഴ്ച വരെ (ശരാശരി 19 ദിവസം) നീണ്ടുനിൽക്കുന്ന സ്ട്രെപ്റ്റോകോക്കൽ ഫാരിഞ്ചൈറ്റിസിനു ശേഷമാണ് കടുത്ത വാതപ്പനി കണ്ടുവരുന്നത്. ഇന്ത്യയിൽ പത്തു മുതൽ പതിനാലു വയസ് വരെയുള്ളവരിലാണ് എആർഎഫ് കൂടുതലായി കാണുന്നത്.
ഹൃദയത്തെ തകരാറിലാക്കും
വാതപ്പനി മൂലം ഹൃദയവാൽവുകൾക്ക് തകരാറുണ്ടായാൽ ശ്വാസതടസവും ക്ഷീണവും തോന്നാം. കുട്ടികളിൽ വാതപ്പനിയുണ്ടായിട്ടുണ്ടെങ്കിൽ രോഗലക്ഷണങ്ങൾ പലതും കാലാന്തരത്തിൽ ഇല്ലാതാകുമെങ്കിലും ഹൃദയവാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ സ്ഥിരമായുള്ളതായിരിക്കും. ദന്തഡോക്ടർമാരെയും മറ്റും കാണുന്പോൾ അങ്ങനെയുള്ള കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ വേണം. ഹൃദയവാൽവുകളുടെ തകരാർ മാറ്റുന്നതിന് ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.
വാതപ്പനി പകരില്ല : ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് വാതപ്പനി പകരില്ല. എന്നാൽ, സ്ട്രെപ്റ്റോകോക്കസ് മൂലമുള്ള തൊണ്ടവേദനയുള്ളവരിൽനിന്നും മറ്റുള്ളവരിലേക്ക് തുപ്പൽ, തുൽ, ചുമ എന്നിവ വഴി പടർന്നേക്കാം.
പ്രതിരോധിക്കാം : വാതപ്പനി പ്രതിരോധിക്കാൻ കഴിയുന്ന രോഗമാണ്. കുട്ടികൾക്ക് തൊണ്ടവേദനയുണ്ടായാൽ അവരെ ഡോക്ടർമാരുടെ പക്കലോ, മെഡിക്കൽ ക്ലിനിക്കിലോ പരിശോധനയ്ക്ക് വിധേയരാക്കണം. തൊണ്ടയിലെ സ്വാബ് പരിശോധന നടത്താൻ ഡോക്ടറോട് ആവശ്യപ്പെടാം. ആന്‍റിബയോട്ടിക്കുകൾ നല്‍കിയട്ടുണ്ടെങ്കിൽ ആ മരുന്ന് പൂർണതോതിൽ കഴിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
തൊണ്ടയിൽ നോക്കിയാൽ വൈറസ് മൂലമാണോ സ്ട്രെപ്റ്റോകോക്കസ് മൂലമാണോ രോഗമുണ്ടായതെന്ന് പറയാൻ സാധിക്കില്ല. അതിനാൽ മെഡിക്കൽ പ്രഫഷണൽ രംഗത്ത് പ്രവർത്തിക്കുന്നവർ തന്നെ തൊണ്ടവേദനയുള്ള കുട്ടികളെ പരിശോധിച്ച് തൊണ്ടയിലെ സ്വാബ് പരിശോധന നടത്തണം. ചില കേസുകളിൽ കുട്ടികൾക്ക് വാതപ്പനിമൂലമുള്ള അപകടസാധ്യതയുണ്ടെന്ന് ഡോക്ടർമാർക്ക് തോന്നിയാൽ അവർ ഉടൻതന്നെ ആന്‍റിബയോട്ടിക്കുകൾ നിർദ്ദേശിക്കും. സാധിക്കുന്നിടത്തോളം നേരത്തെ നിങ്ങളുടെ കുട്ടിയെ ഡോക്ടറെ കാണിക്കുന്ന കാര്യം ശ്രദ്ധിക്കണം.
മരുന്നുകൾ നല്‍കി രോഗലക്ഷണങ്ങൾ മാറ്റുന്നതിലൂടെ ശരീരത്തിനുണ്ടാകുന്ന, പ്രത്യേകിച്ച് ഹൃദയത്തിനുണ്ടാകുന്ന സ്ഥിരമായ നാശം ചെറുക്കാൻ സാധിക്കും. ഒരിക്കൽ വാതപ്പനിയുണ്ടായാൽ പിന്നീട് രോഗം ആവർത്തിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് തടയാനായി ദീർഘകാലത്തേയ്ക്ക് ആന്‍റിബയോട്ടിക്കുകൾ കഴിക്കേണ്ടി വന്നേക്കാം. വീണ്ടും വീണ്ടും വാതപ്പനിയുണ്ടായാൽ ഹൃദയത്തിന് തകരാറുണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. രണ്ട് മുതൽ മൂന്ന് ആഴ്ചയുടെ ഇടവേളയിൽ കുറെ വർഷത്തേക്ക് ആൻറിബയോട്ടിക്കുകൾ കുത്തിവയ്ക്കുന്നതിനാണ് സാധാരണയായി ശിപാർശ ചെയ്യുന്നത്. നിങ്ങളുടെ കുട്ടിയുടെ ഹൃദയത്തിന് വീക്കം അനുഭവപ്പെടുന്നില്ലെങ്കിൽ പതിനെട്ട് വയസാകുന്നതുവരെ അല്ലെങ്കിൽ അഞ്ചുവർഷത്തേക്ക് കുത്തിവയ്പെടുക്കണം. ഹൃദയത്തിന് വീക്കം അനുഭവപ്പെടുകയും അതിൽനിന്ന് സുഖം പ്രാപിക്കുകയും ചെയ്തെങ്കിൽ 25 വയസാകുന്നതുവരെയോ പത്തുവർഷത്തേക്കോ കുത്തിവയ്പ് വേണ്ടി വരും. കുട്ടിയുടെ ഹൃദയത്തിന് വീക്കമുണ്ടാവുകയും നീണ്ടുനിൽക്കുന്ന ഹൃദ്രോഗമുണ്ടാവുകയും ചെയ്താൽ പിന്നീട് ജീവിതകാലം മുഴുവൻ അല്ലെങ്കിൽ 40/ 45 വയസാകുന്നതുവരെ കുത്തിവയ്പ് എടുക്കേണ്ടി വരും.
രോഗം കുറയ്ക്കാം :ശുചിത്വകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ, ആന്‍റിബയോട്ടിക് മരുന്നുകൾ കൂടുതലായി ലഭ്യമാകുന്നത്, ആരോഗ്യപരിരക്ഷ, വീടുകളിലെ ആളുകൾ തിങ്ങിപ്പാർക്കുന്നതിലുണ്ടായ കുറവ്, മറ്റ് സാമൂഹിക, സാമ്പത്തിക മാറ്റങ്ങൾ മൂലം ഗുരുതരമായ വാതപ്പനിയും ഇതുമൂലമുള്ള ഹൃദ്രോഗവും കുറഞ്ഞുവരുന്നുണ്ട്.
കടപ്പാട് : ഇന്‍ഫോ മാജിക്
അവസാനം പരിഷ്കരിച്ചത് : 10/24/2019