অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ പരിസ്ഥിതി വിവരങ്ങള്‍

കാലാവസ്ഥയെ നിയന്ത്രിക്കാം

ചൈനയിലെ ഗ്യാന്‍ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിസിന്റെ ഉത്ഘാടന ചടങ്ങിനെയും സമാപന ചടങ്ങിനെയും മഴ ഉപദ്രവിക്കാതിരിക്കാനായി വിമാനങ്ങളും റോക്കറ്റുകളും തയാറാക്കി നിര്‍ത്തിയിരിക്കുന്നു. മഴ വരുന്ന വിവരം മുന്‍കൂട്ടി അറിയാനായി റഡാറുകള്‍ സജീകരിച്ചിരിക്കുന്നു. കേട്ടാല്‍ യുദ്ധത്തിനു് തയാറെടുക്കുന്ന പ്രതീതി. മേഘങ്ങളെ തുരത്തിയോടിക്കാനാണു് വിമാനങ്ങളും റോക്കറ്റുകളും എന്നാണു് ചില മാധ്യമങ്ങള്‍ പറയുന്നതു്. 2008ലെ ബെയ്ജിങ്ങ് ഒളിംപിക്സ് സമയത്തും ചൈന ഇത്തരം ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. എന്താണു് സംഭവിക്കുന്നതു്? ശത്രുവിമാനങ്ങളെ തുരത്തി ഓടിക്കുന്നതുപോലെ മേഘങ്ങളെയും ഓടിക്കാനാകുമോ? ഇതിന്റെ പിന്നിലുള്ള ശാസ്ത്രമെന്താണെന്നു് നമുക്കു് പരിശോധിക്കാം.

മേഘങ്ങളും മഴയും ഉണ്ടാകുന്നതെങ്ങിനെയാണെന്നു് മനസിലാക്കിയാലേ മേഘങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും മഴ ഇല്ലാതാക്കുകയും മറ്റും ചെയ്യുന്നതെങ്ങിനെ എന്നു് വ്യക്തമാകൂ. ഭൂമിയുടെ ഉപരിതലത്തോടു് ഏറ്റവും ചേര്‍ന്നുകിടക്കുന്ന അന്തരീക്ഷത്തിന്റെ ഭൂസ്പര്‍ശമണ്ഡലം, അഥവാ ട്രോപോസ്ഫിയര്‍, എന്ന പാളിയിലാണു് കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങള്‍ നടക്കുന്നതു്. അന്തരീക്ഷത്തില്‍ മുകളിലേക്കു് പോകംതോറും ചൂടു് കുറഞ്ഞുവരുമെന്നു് അറിയാമല്ലോ. അതുകൊണ്ടാണല്ലോ മൂന്നാറും വയനാടും ഊട്ടിയും പോലെയുള്ള സ്ഥലങ്ങളില്‍ എല്ലാക്കാലത്തും തണുപ്പുള്ളതു്. ഭൂമിയുടെ ഉപരിതലം സൂര്യപ്രകാശമേറ്റു് ചൂടാകുമ്പോള്‍ അതിനോടു് ചേര്‍ന്നുകിടക്കുന്ന വായുവും ചൂടാകുന്നു. ചൂടാകുന്ന വായു മുകളിലേക്കുയരുമല്ലോ. പക്ഷെ മുകളിലേക്കുയരുമ്പോള്‍ അതു് തണുക്കും. ഈ വായുവില്‍ ധാരാളം ഈര്‍പ്പം (നീരാവി) ഉണ്ടെങ്കില്‍ വായു തണുക്കുമ്പോള്‍ നീരാവി ജലകണങ്ങളായി മാറിത്തുടങ്ങും. പക്ഷെ ജലകണങ്ങള്‍ ഉണ്ടായിത്തുടങ്ങാന്‍ ചെറിയ തരികളുടെ സാന്നിദ്ധ്യം ആവശ്യമാണു്. ചിലതരം പൊടികളും കടലില്‍നിന്നുയരുന്ന ഉപ്പുതരികളും ഒക്കെ ഇതിനു് ഉതകുന്നവയാണു്. ഇത്തരം തരികള്‍ സാധാരണഗതിയില്‍ അന്തരീക്ഷത്തില്‍ ഉണ്ടായിരിക്കും. ഇവയില്‍ നീരാവി തണുത്തുറഞ്ഞാണു് മേഘങ്ങളുണ്ടാകുന്നതു്.

മേഘങ്ങളെല്ലാം മഴ തരില്ലല്ലോ. ചില മേഘങ്ങളില്‍നിന്നു മാത്രമെ മഴ പെയ്യൂ. മേഘത്തിലെ ജലകണങ്ങള്‍ വളരെ ചെറുതാണു്. അവ അപ്പൂപ്പന്‍താടികളെപ്പോലെ കാറ്റില്‍ പറന്നുനടക്കുകയേയുള്ളൂ. അവ കൂടിച്ചേര്‍ന്നോ നീരാവി വലിച്ചെടുത്തോ വളര്‍ന്നു് വലുതാകുമ്പോള്‍ വായുവില്‍ തങ്ങി നില്‍ക്കാനാവാതെ താഴോട്ടു് നീങ്ങാന്‍ തുടങ്ങും. താഴോട്ടു് നീങ്ങുമ്പോള്‍ മറ്റു ചെറിയ തുള്ളികളുമായി കൂടിച്ചേര്‍ന്നു് വലുതാകാന്‍ സാദ്ധ്യതയുണ്ടു്. മറിച്ചു്, വായുവില്‍ ഈര്‍പ്പം കുറവാണെങ്കില്‍ വറ്റിപ്പോകാനും ഇടയുണ്ടു്. എന്തു് സംഭവിക്കുന്നു എന്നുള്ളതു് സാഹചര്യത്തെ ആശ്രയിച്ചിരിക്കും. സാഹചര്യം അനുയാജ്യമാണെങ്കില്‍ തുള്ളികള്‍ വളരുകയും മഴയായി താഴെ എത്തുകയും ചെയ്യും.

മഴയുണ്ടാകുന്നതിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ടു്. വായുവില്‍ ആവശ്യത്തിനു് ഈര്‍പ്പമുണ്ടായിരിക്കണം. എങ്കിലേ ധാരാളം മഴത്തുള്ളികളുണ്ടാകൂ. ജലത്തിനു് ഘനീഭവിച്ചുതുടങ്ങാനായി അനുയോജ്യമായ തരികളുണ്ടാകണം. ഇവ രണ്ടു തരത്തിലുള്ളവയാകാം. ചില തരം തരികള്‍ നീരാവി ഘരരൂപത്തില്‍, അതായതു് ഐസ്, ആയി തീരാന്‍ സഹായിക്കുന്നു. അതു സംഭവിക്കാന്‍ താപനില പൂജ്യം ഡിഗ്രിയില്‍ താഴെ ആയിരിക്കണം. പല മേഘങ്ങളും ഒരു ഉയരത്തിനപ്പുറത്തു് പൂജ്യം ഡിഗ്രിയില്‍ താഴെ ആയിരിക്കും. എന്നാല്‍ അങ്ങനെ അല്ലാത്ത മേഘങ്ങളുമുണ്ടു്. അത്തരം മേഘങ്ങളുണ്ടാകുന്നതു് നീരാവി തണുത്തു് ജലകണങ്ങളാകാന്‍ സഹായിക്കുന്ന തരികള്‍ ഉള്ളപ്പോഴാണു്. രണ്ടായാലും തരികളുടെ എണ്ണം തീരെ കുറവാണെങ്കില്‍ ആവശ്യത്തിനു് മഴത്തുള്ളികളുണ്ടാവാതിരിക്കുകയും വായുവിലെ ഈര്‍പ്പത്തില്‍ കുറെ ഭാഗം മഴയായി തീരാതിരിക്കുകയും ചെയ്യാം. "അധികമായാല്‍ അമൃതും വിഷം" എന്നപോലെ തരികള്‍ കൂടുതലായാലും പ്രശ്നമാകും. അപ്പോള്‍ ഉള്ള ഈര്‍പ്പം അനേകം തുള്ളികളായി തീരുകയും ഒരു തുള്ളിയും വേണ്ടത്ര വലുപ്പം വയ്ക്കാതിരിക്കുകയുമാവാം.

ഇവിടെയാണു് നമുക്കു് മേഘങ്ങളെ മാറ്റിയെടുക്കാനുള്ള അവസരം ലഭിക്കുന്നതു്. ആവശ്യത്തിനു് തരികളില്ലാത്തതിനാല്‍ മഴയുണ്ടാകാത്ത മേഘങ്ങള്‍ക്കു് തരികള്‍ കൊടുക്കാം. ഇതിനു് സാധാരണയായി ഉപയോഗിക്കുന്നതു് ഉപ്പോ സില്‍വര്‍ അയഡൈഡ് എന്ന രാസവസ്തുവോ ആണു്. വളരെ നേര്‍ത്ത പൊടിയായിട്ടാണു് ഇതു് മേഘത്തില്‍ വിതറുന്നതു്. നീരാവി ധാരാളമുള്ള മേഘത്തില്‍ പൂജ്യം ഡിഗ്രിയില്‍ താഴെ താപനിലയുള്ള ഭാഗത്തു് വേണം ഇതു് വിതറാന്‍. ഈ വസ്തുക്കളുടെ ക്രിസ്റ്റല്‍ ഘടന ഐസിന്റേതിനോടു് സാമ്യമുള്ളതായതുകൊണ്ടു് നീരാവി ഇതില്‍ എളുപ്പത്തില്‍ ഉറഞ്ഞുകൂടി ഐസായിത്തീരുന്നു. വിമാനത്തില്‍ കൊണ്ടുപോയി മേഘത്തിന്റെ അനുയോജ്യമായ ഭാഗത്തു് വിതറുകയാണു് പിന്‍തുടര്‍ന്നുവന്ന രീതി. എന്നാല്‍ റോക്കറ്റുപയോഗിച്ചു് രാസവസ്തുക്കള്‍ മേഘത്തില്‍ വിതറാനുള്ള വിദ്യ ചൈനയില്‍ വികസിപ്പിച്ചെടുത്ത ശേഷം പലയിടങ്ങളിലും അങ്ങനെയും ചെയ്യുന്നുണ്ടു്.

ഖരരൂപത്തിലുള്ള കാര്‍ബണ്‍ ഡയോക്സൈഡാണു് ഉപയോഗിക്കപ്പെടുന്ന മറ്റൊരു വസ്തു. പൂജ്യത്തെക്കാള്‍ ഏതാണ്ടു് 80 ഡിഗ്രി താഴെയാണു് ഇതിന്റെ താപനില. അതുകൊണ്ടു് തണുപ്പിച്ചുവയ്ക്കാന്‍ പ്രത്യേകം സംവിധാനങ്ങളുള്ള വിമാനത്തില്‍ വേണം ഇതു് കൊണ്ടുപോയി വിതറാന്‍. ഇതു് വീഴുന്ന ഭാഗം പെട്ടെന്നു് വളരെയധികം തണുക്കുന്നതുകൊണ്ടു് അവിടെ നീരാവി നേരെ ഐസ് കണങ്ങളായി രൂപാന്തരപ്പെടുന്നു. ഇതൊക്കെ ചെയ്താലും കൂടുതല്‍ മഴ ലഭിന്നുണ്ടോ, മഴ എത്രമാത്രം വര്‍ദ്ധിക്കുന്നുണ്ടു് എന്നൊക്കെ കൃത്യമായി മനസിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇനി ചൈനയില്‍ ചെയ്യുന്നതും മുമ്പൊരിക്കല്‍ റഷ്യയില്‍ ലോകനേതാക്കളുടെ ഒരു സമ്മേളനത്തിനുവേണ്ടി ഒരുക്കിവച്ചതും പോലെ മഴക്കാര്‍ ഇല്ലാതാക്കുകയാണു് വേണ്ടതെങ്കില്‍ എഴുപ്പമാണു്. മഴക്കാര്‍ പെയ്യണമെങ്കില്‍ മേഘത്തിലെ ജലകണങ്ങളില്‍ കുറെയെണ്ണം വലുതാവണം എന്നു പറഞ്ഞല്ലോ. അതുണ്ടാവാതിരിക്കണമെങ്കില്‍ ഉള്ള നീരാവി അനേകം തുള്ളികളായി തീര്‍ന്നാല്‍ മതി. അപ്പോള്‍ വലുപ്പമുള്ള തുള്ളികള്‍ ഉണ്ടാവില്ല. തുള്ളികളുടെ എണ്ണം വര്‍ദ്ധിക്കണമെങ്കില്‍ നീരാവി ഉറഞ്ഞുകൂടാന്‍ സഹായിക്കുന്ന തരികളുടെ എണ്ണവും കൂടണം. അതിനായി നമ്മള്‍ മേഘത്തില്‍ ധാരാളം തരികള്‍ വിതറുന്നു. അപ്പോള്‍ മേഘത്തിലുള്ള നീരാവി അനേകം തരികളിലായി ഉറഞ്ഞുകൂടുകയും ഒരു തുള്ളിയും വലുതാകാതിരിക്കുകയും ചെയ്യും. വളരെ ചെറിയ തുള്ളികള്‍ക്ക് അധികസമയം അങ്ങനെ നിലനില്‍ക്കാനാവില്ല. അവ എളുപ്പത്തില്‍ വറ്റിപ്പോകും. അതായതു് മേഘം തന്നെ ഇല്ലാതാകും. ഇതാണു് മഴ ഇല്ലാതാക്കുന്ന വിദ്യ.

പൊതുവായി പറഞ്ഞാല്‍ മഴ പെയ്യിക്കുന്നതിനേക്കാള്‍ ഉറപ്പോടെ മഴ ഇല്ലാതാക്കം എന്നു പറയാം. കാരണം മഴ പെയ്യണമെങ്കില്‍ വളരെ കൃത്യമായ സാഹചര്യങ്ങള്‍ ഉണ്ടാവണം. എന്നാല്‍ പെയ്യാനിടയുള്ള മേഘത്തെ ഇല്ലാതാക്കണമെങ്കില്‍ ആ സാഹചര്യം ഒഴിവാക്കിയാല്‍ മതി. അതു് താരതമ്യേന എളുപ്പമാകുമല്ലോ.

കേരളത്തിലും മറ്റുചില സംസ്ഥാനങ്ങളിലും മഴ വേണ്ടത്ര ലഭിക്കാത്ത സമയങ്ങളില്‍ കൃത്രിമമായി മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടു്. അവ എത്രമാത്രം ഫലപ്രദമായിട്ടുണ്ടു് എന്നു് നിശ്ചയമില്ല. ചില സ്വകാര്യ കമ്പനികള്‍ അമേരിക്കന്‍ കമ്പനികളുമായി ചേര്‍ന്നാണു് ഈ പരിപാടികള്‍ നടത്തുന്നതു് എന്നാണു് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതു്. ഇവ എത്രമാത്രം ഫലപ്രദമാകുന്നുണ്ടു് എന്നു് മനസിലാക്കാനുള്ള ശാസ്ത്രീയ വൈദഗ്ദ്ധ്യം നമുക്കുണ്ടായിട്ടില്ല -- വൈദഗ്ദ്ധ്യം നേടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും.

എന്നാല്‍ കേരളത്തിലും മറ്റുചിലയിടങ്ങളിലും സാധാരണയില്‍ കവിഞ്ഞ മഴ ഉണ്ടാകുകയും തത്ഫലമായി വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്യുക പതിവായിട്ടുണ്ടു്. അതുകൊണ്ടു് മഴ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍, അവ കൂടുതല്‍ ഫലപ്രദമാണെന്നുള്ള നിലയ്ക്കു്, തുടങ്ങാവുന്നതാണു്. എന്തുകൊണ്ടോ ആ വഴിക്കു് ആരും ചിന്തിച്ചിട്ടില്ല എന്നു തോന്നുന്നു.

ദിനാവസ്ഥയില്‍ (weather) മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ മറ്റെന്തു മാറ്റങ്ങളുണ്ടാക്കുന്നുണ്ടു് എന്നു നമുക്കു് അറിയില്ല. ഉദാഹരണമായി, ഒരു ഭാഗത്തു് കൂടുതല്‍ മഴ പെയ്യിച്ചാല്‍ മറ്റൊരു ഭാഗത്തു് മഴ കുറയുമോ? മറിച്ചു് ഒരു ഭാഗത്തു് മഴ ഇല്ലാതാക്കിയാല്‍ മറ്റൊരു ഭാഗത്തു് മഴ അധികമാകുമോ? അതോ മറ്റെന്തെങ്കിലും മാറ്റം കാലാവസ്ഥയിലുണ്ടാകുമോ? ഇതൊന്നും മനസിലാക്കാതെ നമ്മള്‍ അന്തരീക്ഷത്തിലെ പ്രക്രിയകളില്‍ ഇടപെടുന്നതു് ശരിയാണോ? നമ്മള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ വരുത്തിവയ്ക്കുകയാവുമോ ചെയ്യുക?

വരള്‍ച്ചയായാലും വെള്ളപ്പൊക്കമായാലും ഇന്നത്തെ പല പ്രശ്നങ്ങള്‍ക്കും ഉത്തരവാദികള്‍ നമ്മള്‍തന്നെയാണു്. ആ പ്രശ്നങ്ങള്‍ക്കു് പരിഹാരം കാണാന്‍ നമുക്കു് മറ്റു മാര്‍ഗങ്ങളുണ്ടു്താനും. ആ നിലയ്ക്കു് പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതിരിക്കുന്നതല്ലേ നല്ലതു്?

കാലാവസ്ഥാവ്യതിയാനവും കോസ്‌മിക് രശ്മികളും

കാലാവസ്ഥാവ്യതിയാനത്തില്‍ കോസ്‌മിക് രശ്മികള്‍ക്കുള്ള പങ്ക് പഠിക്കേണ്ടതാണു് എന്നു് ഈയിടെ ഡോ. വി. രാമനാഥന്‍ എന്ന പ്രശസ്ത അന്തരീക്ഷശാസ്ത്രജ്ഞന്‍ ഇന്ത്യയില്‍വച്ചു് പ്രഖ്യാപിക്കുകയുണ്ടായി. ഏതാനും ദിവസം മുമ്പാണു് കാലാവസ്ഥാവ്യതിയാനത്തില്‍ കോസ്‌മിക് രശ്മികള്‍ക്കു് സുപ്രധാന പങ്കുണ്ടെന്നു് പ്രശസ്ത ഭൌതികശാസ്ത്രജ്ഞനും മുന്‍ ഐ.എസ്.ആര്‍.ഒ. മേധാവിയുമായ പ്രൊഫ. യു.ആര്‍. റാവു ദില്ലിയില്‍വച്ചു് പ്രഖ്യാപിച്ചതു്. ഇതെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഒരു പ്രബന്ധം ഇന്ത്യയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന കറന്‍റ് സയന്‍സ് \eng(Current Science) \mal എന്ന ശാസ്ത്രപ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിന്റെ അര്‍ത്ഥം കാലാവസ്ഥാവ്യതിയാനത്തില്‍ മനുഷ്യനു് പങ്കൊന്നുമില്ല എന്നാണോ? ഇനി ആ പ്രശ്നത്തെപ്പറ്റി നമുക്കു് മറക്കാനാകുമോ? ഐക്യരാഷ്ട്രസഭ സ്ഥാപിച്ച കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചുള്ള അന്തര്‍സര്‍ക്കാര്‍ സമിതി (Intergovernmental Panel on Climate Change, IPCC) പറഞ്ഞതെല്ലാം തെറ്റാണു് എന്നാണോ? നമുക്കിവിടെ ഇക്കാര്യങ്ങളൊന്നു പരിശോധിക്കാം.

ബഹിരാകാശത്തുനിന്നു് ഭൌമാന്തരീക്ഷത്തിലേക്കു് പതിക്കുന്ന കണങ്ങളാണു് കോസ്‌മിക് രശ്മികള്‍ എന്ന പേരില്‍ അറിയപ്പെടുന്നതു്. ഇവ രണ്ടു തരത്തില്‍ പെടുന്നവയാണു്. ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിക്കുന്ന ഭൂരിഭാഗം കണങ്ങളും സൂര്യനില്‍നിന്നു് ഉത്ഭവിക്കുന്നവയാണു്. താരതമ്യേന ഊര്‍ജ്ജം കുറഞ്ഞ ഇവ സൌര കോസ്മിക രശ്മികള്‍ (Solar Cosmic Rays) എന്ന പേരില്‍ അറിയപ്പെടുന്നു. ഭൌമാന്തരീക്ഷത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗങ്ങളില്‍ ഇവ വായുവിലെ തന്മാത്രകളുമായി കൂട്ടിമുട്ടി അവയെ വൈദ്യുത ചാര്‍ജുള്ള അയണുകളായി മാറ്റുകയും അതിലൂടെ ഊര്‍ജ്ജം നഷ്ടപ്പെടുകയും ചെയ്യുന്നു. ഏതാണ്ടു് 60-65 കി.മീ. ഉയരത്തിനു് താഴെ ഇവ എത്തുന്നില്ല.

രണ്ടാമത്തെ കൂട്ടം കോസ്‌മിക് രശ്മികള്‍ ബഹിരാകാശത്തുനിന്നു്, ഒരുപക്ഷെ ക്ഷീരപഥത്തിന്റെയും പുറത്തുനിന്നു്, വരുന്നവയാണു്. നക്ഷത്രവ്യൂഹ കോസ്മിക് രശ്മികള്‍ (Galactic Cosmic Rays) എന്ന പേരില്‍ അറിയപ്പെടുന്ന ഇവയ്ക്കു് സൌര കോസ്മിക് രശ്മികളെക്കാള്‍ അനേകം മടങ്ങു് ഊര്‍ജ്ജമുണ്ടാകും. ഈ രശ്മികള്‍ ഭൌമാന്തരീക്ഷത്തിന്റെ അടിത്തട്ടില്‍ വരെ എത്തുകയും വായുവിനെ അയണീകരിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഉപരിതലത്തോടു ചേര്‍ന്നു കിടക്കുന്ന അന്തരീക്ഷത്തിന്റെ ഭാഗമായ ഭൂസ്പര്‍ശമണ്ഡലം അഥവാ ട്രോപ്പോസ്‌ഫിയറിലും (Troposphere) അയണീകരണം നടത്താന്‍ നക്ഷത്രവ്യൂഹ കോസ്മിക രശ്മികള്‍ക്കു് കഴിയുന്നു. ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന അയണുകള്‍ നീരാവി ഉറഞ്ഞുകൂടി ജലകണങ്ങളാവാനും അങ്ങനെ മേഘങ്ങളുണ്ടാവാനും സഹായിക്കുന്നുണ്ടു് എന്നു് ചിലര്‍ കരുതുന്നു. വായുവിലടങ്ങിയ പലതരം തരികളാണു് നീരാവിയ്ക്കു് ജലകണങ്ങളായി മാറാന്‍ പ്രധാനമായും സഹായിക്കുന്നതു് എന്നാണു് ശാസ്ത്രജ്ഞര്‍ പൊതുവില്‍ വിശ്വസിക്കുന്നതു്. തിരയടിക്കുമ്പോഴും മറ്റും കടലില്‍നിന്നു് ഉയര്‍ന്നുവരുന്ന ഉപ്പുതരികളും ഇക്കൂട്ടത്തില്‍ പെടുന്നു.

കോസ്മിക് രശ്മികളുടെ കാര്യത്തില്‍ ഇനിയൊരു സങ്കീര്‍ണ്ണതയുണ്ടു്. നക്ഷത്രവ്യൂഹ കോസ്മിക് രശ്മികളെക്കാള്‍ വളരെയധികം ഊര്‍ജ്ജം കുറഞ്ഞവയാണെങ്കിലും അവയുടെ തീവ്രതയെ നിയന്ത്രിക്കാനുള്ള സവിശേഷ കഴിവു് സൌര കോസ്മിക് രശ്മികള്‍ക്കുണ്ടു്. ഭൂമിയുടെ കാന്തികമണ്ഡലത്തിലെ പ്രക്രിയകളെ കാര്യമായി സ്വാധീനിക്കാന്‍ കഴിയുന്നതുകൊണ്ടാണു് അവയ്ക്കു് ഇതു് സാധ്യമാകുന്നതു്. വൈദ്യുത ചാര്‍ജുള്ള അനേകം കണങ്ങള്‍ ഒരു കാറ്റുപോലെ വന്നു് ഭൂമിയുടെ കാന്തക മണ്ഡലത്തില്‍ പതിക്കുമ്പോള്‍ അതു് കാന്തികമണ്ഡലത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഈ മാറ്റങ്ങളാണു് നക്ഷത്രവ്യൂഹ കോസ്മിക് രശ്മികളുടെ തീവ്രത നിയന്ത്രിക്കുന്നതു്. സൌര കോസ്മിക് രശ്മികളുടെ തീവ്രത വര്‍ദ്ധിക്കുമ്പോള്‍ അന്തരീക്ഷത്തിന്റെ താണ തലങ്ങളിലെത്തുന്ന നക്ഷത്രവ്യൂഹ കോസ്മിക് രശ്മികളുടെ തീവ്രത കുറയുന്നു. മറിച്ചു് സൌര കോസ്മിക് രശ്മികളുടെ തീവ്രത കുറയുമ്പോള്‍ അന്തരീക്ഷത്തിലെത്തുന്ന നക്ഷത്രവ്യൂഹ കോസ്മിക് രശ്മികളുടെ തീവ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

കോസ്മിക് രശ്മികളുടെ തീവ്രതയില്‍ ഇങ്ങനെ മാറ്റം വരുമ്പോള്‍ അതു് മേഘങ്ങളുണ്ടാകുന്നതിലും പ്രതിഫലിക്കും എന്നാണു് ചില ശാസ്ത്രജ്ഞര്‍ പറയുന്നതു്. മേഘങ്ങള്‍ കൂടുതല്‍ ഉണ്ടാകുമ്പോള്‍ ഭൂമിയുടെ അടിത്തട്ടിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവു് കുറയുമല്ലോ. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതില്‍ മേഘങ്ങള്‍ക്കും ധ്രുവപ്രദേശങ്ങളിലും ഉയര്‍ന്ന പര്‍വ്വതങ്ങളിലും മറ്റുമുള്ള ഹിമപാളികള്‍ക്കും വളരെയധികം കാര്യക്ഷമതയുണ്ടു്. അതുകൊണ്ടു് മേഘങ്ങളുടെ അളവു് വര്‍ദ്ധിക്കുമ്പോള്‍ ഭൌമോപരിതലത്തിലെത്തുന്ന സൌരോര്‍ജ്ജത്തിന്റെ അളവു് കുറയും. അതു് താപനില കുറയുന്നതിലേക്കു് നയിക്കും. മറിച്ചു് മേഘങ്ങളുടെ അളവു് കുറയുമ്പോള്‍ താപനില കൂടുകയും ചെയ്യും. കഴിഞ്ഞ കുറെ കാലമായി കോസ്മിക് രശ്മികളുടെ തീവ്രത കുറയുന്നതിനാല്‍ മേഘങ്ങളുണ്ടാകുന്നതില്‍ കുറവു വരുന്നുണ്ടെന്നും അതാണു് കാലാവസ്ഥാവ്യതിയാനത്തിലേക്കു് നയിക്കുന്ന ഒരു പ്രധാന ഘടകം എന്നുമാണു് ചില ശാസ്ത്രജ്ഞര്‍ പറയുന്നതു്.

കോസ്മിക് രശ്മികളുടെ തീവ്രതയും മേഘങ്ങളുടെ അളവും തമ്മിലുള്ള ഒരു ബന്ധം ആദ്യമായി ചൂണ്ടിക്കാട്ടിയതു് ഡാനിഷ് ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ ഹെന്‍റിക് സ്വെന്‍സ്മാര്‍ക്ക് (Henrik Svensmark), ഫ്രീസ് ക്രിസെന്‍സെന്‍ (Friis Christensen) എന്നീ ഗവേഷകരാണു്. എന്നാല്‍ അതിനു് വളരെ മുമ്പുതന്നെ സൌര കോസ്‌മിക് രശ്മികളും കാലാവസ്ഥയും തമ്മില്‍ ബന്ധമുണ്ടു് എന്നു് പലരും സംശയിച്ചിരുന്നു. ഒരുപക്ഷെ ഇതു് ആദ്യമായി ഉറക്കെ പറഞ്ഞതു് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന സി.റ്റി.ആര്‍. വില്‍സന്‍ ആയിരിക്കാം. സൂര്യകളങ്കങ്ങള്‍ പോലെ സൂര്യനില്‍ നടക്കുന്ന പ്രതിഭാസങ്ങളും ഭൂമിയിലെ കാലാവസ്ഥയുമായി ബന്ധമുണ്ടെന്നു് 1970കളില്‍ ശക്തമായ സംശയമുണ്ടായിരുന്നു. ഇതിനെ അനുകൂലിക്കുന്ന വിധത്തില്‍ പല പഠനഫലങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.

എന്നാല്‍ ഇത്തരമൊരു ബന്ധത്തിനു് വിരുദ്ധമായ തെളിവുകളാണു് മറ്റനേകം പഠനങ്ങള്‍ നല്‍കിയതു്. സൂര്യനില്‍ നടക്കുന്ന പ്രക്രിയകള്‍ ഭൂമിയിലെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കാം എന്നു് വിശദീകരിക്കാന്‍ ശ്രമിക്കുന്ന സിദ്ധാന്തങ്ങളുടെ അഭാവവും കൂടിയായപ്പോള്‍ ഭൂമിയിലെ കാലാവസ്ഥയെ സൂര്യനിലെ പ്രക്രിയകള്‍ സ്വാധീനിക്കുന്നുണ്ടു് എന്ന ആശയത്തിനു് ക്രമേണ പ്രചാരം നഷ്ടപ്പെട്ടു. ഒരര്‍ത്ഥത്തില്‍ ഇതേ ആശയങ്ങള്‍ തന്നെയാണു് ഇപ്പോള്‍ വീണ്ടും വരുന്നതു് എന്നു പറയാം. %രസകരമെന്നു പറയട്ടെ, സൌര പ്രക്രിയകള്‍ കാലാവസ്ഥയെ സ്വാധീനിക്കുന്നതെങ്ങനെയാവാം എന്നു് വിശദീകരിക്കാന്‍ ശ്രമിച്ച, 1970കളില്‍ ജനശ്രദ്ധയാകര്‍ഷിച്ച ഒരു സിദ്ധാന്തം കോസ്‌മിക് രശ്മികളെയും അന്തരീക്ഷത്തിലെ വായുവിന്റെ അയണീകരണത്തെയും തന്നെയാണു് ആശ്രയിച്ചിരുന്നതു്.

സൌരപ്രവര്‍ത്തനം (solar activity) ഏതാണ്ടു് 11 വര്‍ഷത്തെ ആവൃത്തിയില്‍ മാറുന്നുണ്ടു്. സൌരകളങ്കങ്ങളുടെ വിസ്തൃതിയിലും സോളാര്‍ ഫ്ലെയറുകളുടെ എണ്ണത്തിലും തീവ്രതയിലും ഈ മാറ്റം കാണാനാവും. ഈ വ്യതിയാനം സൌരവാതത്തിലും തദ്വാരാ കോസ്മിക് രശ്മികളുടെ തീവ്രതയിലും ദൃശ്യമാകുന്നു. കോസ്മിക് രശ്മികളുടെ തീവ്രതയില്‍ ഏതാണ്ടു് 15% മാറ്റമാണു് കാണുന്നതു്. 11 വര്‍ഷത്തെ ആവൃത്തിയില്‍ കാണുന്ന ഈ വ്യതിയാനം ലോകത്താകമാനം കാണുന്ന മേഘത്തിന്റെ അളവിലും കാണുന്നു എന്നാണു് സ്വെന്‍സ്‌മാര്‍ക്കും മറ്റും പറഞ്ഞതു്. ഇതു് വിശദീകരിക്കാനാണു് അന്തരീക്ഷത്തിലെ അയണീകരണം മേഘങ്ങളുണ്ടാകുന്ന പ്രക്രിയയെ സ്വാധീനിക്കുന്നതിലൂടെ ആഗോളതാപനത്തെയും അങ്ങനെ കാലാവസ്ഥാവ്യതിയാനത്തെയും ബാധിക്കുന്നുണ്ടു് എന്ന സിദ്ധാന്തം അവര്‍ കൊണ്ടുവന്നതു്. ഇതു് സംശയാതീതമായി സ്ഥാപിക്കാനാവശ്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ല എന്ന കാരണത്താലാണു് IPCC ഇക്കാര്യം അവരുടെ റിപ്പോര്‍ട്ടുകളില്‍ കണക്കിലെടുക്കാതിരുന്നതു്.

സ്വെന്‍സ്‌മാര്‍ക്കിന്റെയും മറ്റും സിദ്ധാന്തത്തിനു് വിരുദ്ധമായ തെളിവുകള്‍ പിന്നീടു് ലഭ്യമായിട്ടുണ്ടു്. അതില്‍ പ്രധാനമായ ഒന്നു മാത്രം പറയട്ടെ. കോസ്മിക് രശ്മികളുടെ തീവ്രത 11 വര്‍ഷത്തെ ആവൃത്തിയില്‍ മാറുന്നതുപോലെ അക്ഷാംശമനുസരിച്ചും മാറുന്നുണ്ടു്. ഭൂമധ്യരേഖയ്ക്കു് സമീപം കാണുന്നത്ര തീവ്രത ധ്രുവങ്ങള്‍ക്കു് സമീപം കാണുന്നില്ല. ഭൂമിയുടെ കാന്തികമണ്ഡലം കോസ്മിക് രശ്മികളുടെ സഞ്ചാരത്തെ സ്വാധീനിക്കുന്നതുകൊണ്ടാണു് ഇങ്ങനെ കാണുന്നതു്. ബ്രിട്ടനിലെ രണ്ടു് സര്‍വ്വകലാശാലകളിലെ ശാസ്ത്രജ്ഞര്‍ മേഘത്തിന്റെ അളവിലും ഈ മാറ്റം കാണുന്നുണ്ടോ എന്നു് പരിശോധിച്ചു. സ്വെന്‍സ്മാര്‍ക്കിന്റെയും മറ്റും സിദ്ധാന്തം ശരിയാണെങ്കില്‍ മാറ്റം കാണണമല്ലോ. പക്ഷെ അവര്‍ക്കു് അങ്ങനെയൊന്നു് കാണാനായില്ല.

ആഗോളതാപനത്തില്‍ മനുഷ്യനുള്ള പങ്കും അതു് നിയന്ത്രിക്കേണ്ട ആവശ്യകതയും IPCC ഊന്നിപ്പറയുമ്പോള്‍ അതെല്ലാം വെറുതെയാണെന്നു് പറയുന്നവരുണ്ടു്. തങ്ങളുടെ ബിസിനസ്സിനെ ഇതു് പ്രതികൂലമായി ബാധിക്കില്ലേ എന്ന ഭയത്താല്‍ ഈ നിലപാടെടുക്കുന്നവരുണ്ടാകാം. മറ്റു ചിലര്‍ തങ്ങളുടെ ജീവിതരീതിയെ ബാധിക്കും എന്നു് ഭയക്കുന്നുണ്ടാവാം. എന്നാല്‍ കാലാവസ്ഥാവ്യതിയാനം യഥാര്‍ത്ഥമാണെങ്കില്‍ അതു് ബാധിക്കാന്‍ പോകുന്നതു് ലോകത്തിലെ എല്ലാ ജീവജാലങ്ങളെയുമാണു്. അതുകൊണ്ടു് അതു് യഥാര്‍ത്ഥമാണു് എന്നും മനുഷ്യനു് അതില്‍ കാര്യമായൊരു പങ്കുണ്ടു് എന്നും കരുതിക്കൊണ്ടു് മുന്നോട്ടു പോകുന്നതു തന്നെയാണു് ബുദ്ധി. ഇതിനുള്ള യത്നങ്ങളില്‍നിന്നു് രാഷ്ട്രങ്ങളെയും ജനതകളെയും പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ അതിനെ സഹായിക്കുന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണു്.

വേരറ്റുപോകുന്ന സസ്യങ്ങള്‍

ലോകത്തെ സസ്യങ്ങളില്‍ ഇരുപതു് ശതമാനത്തിലധികം വംശനാശം നേരിടുന്നു എന്നു് ഒരു പഠനം വ്യക്തമാക്കിയിരിക്കുന്നു. ലണ്ടനിലെ ക്യൂ (Kew) എന്ന സ്ഥലത്തുള്ള റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ നേതൃത്വം നല്‍കിയ ഈ പഠനത്തില്‍ ലണ്ടനിലെ നാച്ചുറല്‍ ഹിസറ്ററി മ്യൂസിയവും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറും (International Union for the Conservation of Nature, IUCN) പങ്കെടുത്തിരുന്നു.

പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പല ജന്തുക്കളും സസ്യങ്ങളും വംശനാശത്തിനു് വിധേയമായിട്ടുണ്ടു്. പരിണാമത്തിന്റെ ഫലമായി സ്വാഭാവികമായി ഉണ്ടായതും ചിലപ്പോഴൊക്കെ കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളുടെ ഫലമായി ഉണ്ടായതുമാണു് ഈ വംശനാശം. ഭൂമിയില്‍ എല്ലാക്കാലത്തും ഉണ്ടായിരുന്ന സസ്യങ്ങളും ജന്തുക്കളും ചേര്‍ത്തുവച്ചാല്‍ അതിന്റെ ഏതാണ്ടു് 99 ശതമാനവും ഇല്ലാതായിട്ടുണ്ടു് എന്നു് കണക്കാക്കപ്പെടുന്നു. ഇങ്ങനെ വംശനാശം നേരിട്ട മൃഗങ്ങളില്‍ ഒരുപക്ഷെ ഏറ്റവും പ്രസിദ്ധം ദിനോസാറുകളായിരിക്കും. എന്നാല്‍ തീര്‍ച്ചയായും അവ മാത്രമല്ല. പല ജന്തുവര്‍ഗങ്ങളും സസ്യങ്ങളും ഇതുപോലെ വേരറ്റു പോയിട്ടുണ്ടു്. ഉദാഹരണമായി, മനുഷ്യന്‍ ഉത്ഭവിക്കുന്നതിനു് മുമ്പു് ഉണ്ടായിരുന്ന, മനുഷ്യനെപ്പോലെയുള്ള നിയാന്‍ഡര്‍ത്താല്‍ മനുഷ്യന്‍ (Neanderthal Man) എന്ന പേരിലറിയപ്പെടുന്ന ഹോമോ നിയാന്‍ഡര്‍ത്താലെന്‍സിസ് (Homo neanderthalensis) ഇങ്ങനെ വംശനാശം വന്നുപോയ ജന്തുവര്‍ഗമാണു്. മനുഷ്യനുമായി മത്സരിച്ചു് നിലനില്‍ക്കാനാവാതെയായിരിക്കണം ആ ജീവിവര്‍ഗം നശിച്ചുപോയതു്.

മേല്പറഞ്ഞ വംശനാശം പക്ഷെ വളരെ സാവധാനത്തിലാണു് നടന്നതു്. എന്നാല്‍ അപൂര്‍വ്വമായി അനേകം ജീവിവര്‍ഗങ്ങളുടെ വംശനാശം ചെറിയ കാലയളവില്‍ നടന്നതായി തെളിവുണ്ടു്. ഏതാണ്ടു് ആറര കോടി വര്‍ഷം മുമ്പു് ദിനോസാറുകള്‍ ഇല്ലാതെയായതു് ഇത്തരമൊരു സംഭവമായിരുന്നു. അന്നു് നിലവിലുണ്ടായിരുന്ന ജൈവരൂപങ്ങളില്‍ അമ്പതു് ശതമാനത്തോളം ഇല്ലാതെയായി എന്നു് ഗവേഷകര്‍ വിശ്വസിക്കുന്നു. ഏതാണ്ടു് ഇരുപത്തഞ്ചു് കോടി വര്‍ഷം മുമ്പു് (ഭൂഖണ്ഡങ്ങളെല്ലാം ഒന്നിച്ചു ചേര്‍ന്നു് കിടന്നിരുന്ന കാലത്തു്) ഉണ്ടായ സംഭവമാവണം ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ജീവിവര്‍ഗങ്ങളുടെ നാശത്തിനു് കാരണമായതു്. അന്നു് കടലിലെ ഏതാണ്ടു് 90 ശതമാനവും കരയിലെ ഏതാണ്ടു് 70 ശതമാനവും ജീവികള്‍ വേരറ്റു പോയി എന്നു് കരുതപ്പെടുന്നു. ഒരു ഉല്‍ക്കയോ വാല്‍നക്ഷത്രമോ ഭൂമിയുമായി കൂട്ടിയിടിച്ചതിന്റെ ഫലമായിരിക്കാം ഇതു്.

ഒരു ജീവിവര്‍ഗത്തില്‍ ഏതാനും വ്യക്തികള്‍ മാത്രം അവശേഷിക്കുമ്പോള്‍ ആ വര്‍ഗത്തിനു് പുനരുല്പാദനത്തിലൂടെ നിലനില്‍ക്കാന്‍ സാധ്യമല്ലാത്ത സ്ഥിതി എത്താം. അപ്പോള്‍ത്തന്നെ അതിന്റെ വംശനാശം ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ആ വര്‍ഗത്തിലെ അവസാനത്തെ വ്യക്തിയുടെ മരണത്തോടെ മാത്രമാണു് വംശനാശം സംഭവിച്ചതായി കണക്കാക്കുന്നതു്. ഇങ്ങനെ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച ചില ജന്തുക്കളെ പിന്നീടു് കണ്ടെത്തിയിട്ടുണ്ടു്. ഒരു വസ്തു കണ്ടിട്ടില്ല എന്നതുകൊണ്ടു് അങ്ങനെയൊന്നില്ല എന്നു കണക്കാക്കാനാവില്ലല്ലോ. എന്നാല്‍ പിന്നീടു് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ജൈവരൂപങ്ങളും നിരവധിയാണു്. ഇന്നത്തെ അറിവിന്റെ അടിസ്ഥാനത്തിലേ നമുക്കു് സംസാരിക്കാനാകൂ.

ഇടയ്ക്കൊക്കെ ഹ്രസ്വകാലംകൊണ്ടു് നിരവധി ചെടികളും മൃഗങ്ങളും വംശനാശം നേരിട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ വംശനാശം വളരെ സാവധാനത്തിലാണു് മുമ്പൊക്കെ സംഭവിച്ചിരുതു് എന്നു് കാണാം. എന്നാല്‍ മനുഷ്യന്‍ ഉത്ഭവിച്ചതിനു ശേഷമുള്ള കാര്യം അങ്ങനെയല്ല -- വിശേഷിച്ചു് സാങ്കേതികമായു സാമ്പത്തികമായും ഉയര്‍ന്നു തുടങ്ങിയതിനു് ശേഷം. ഏതാണ്ടു് പതിനാറാം നൂറ്റാണ്ടു മുതല്‍ മൃഗങ്ങളുടെയും സസ്യങ്ങളുടെയും വംശനാശം വളരെ വേഗത്തില്‍ സംഭവിച്ചുതുടങ്ങി എന്നാണു് സൂചന. പലപ്പോഴും മനുഷ്യന്റെ അത്യാര്‍ത്തി തന്നെയായിരുന്നു അതിനു് കാരണം. മൌറീഷ്യസില്‍ കണ്ടുവന്നിരുന്ന ഡോഡൊ എന്ന മൃഗം ഇതിനു് നല്ല ഉദാഹരണമാണു്. കണ്ടാല്‍ ഏതാണ്ടു് കോഴിയെപ്പോലെയിരിക്കുന്ന, പറക്കാനാവാത്ത, മൃഗമായിരുന്നു ഡോഡൊ. അതിനെ ഭക്ഷിക്കുന്ന മൃഗങ്ങളില്ലാത്ത പരിസ്ഥിതിയില്‍ ജീവിക്കുന്നതിനാല്‍ മനുഷ്യരെ കണ്ടാല്‍ പേടിച്ചോടാത്ത, താത്പര്യത്തോടെ അടുത്തു വരുന്ന പ്രകൃതമായിരുന്നു അതിന്റേതു്. പറക്കാനുള്ള ശേഷി ഇല്ലാതിരുന്നതിനാല്‍ അതിനു് പെട്ടെന്നു് രക്ഷപ്പെടാനും ആവില്ലായിരുന്നു. ഈ പ്രത്യേകതകള്‍ മുതലെടുത്തു് മനുഷ്യര്‍ ഡോഡൊയെ ധാരാളം കൊന്നു് തിന്നു. അതിന്റെ ഇറച്ചിയ്ക്കു് വലിയ രുചിയില്ല എന്നാണു് രേഖകള്‍ സൂചിപ്പിക്കുന്നതെങ്കിലും മനുഷ്യന്‍ അതിനെ ജീവിക്കാന്‍ അനുവദിച്ചില്ല. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭകാലത്തെപ്പഴോ ആയിരിക്കണം അവസാനത്തെ ഒരു ഡോഡൊയെ വധിച്ചതു് എന്നു് കരുതപ്പെടുന്നു. ചരിത്രരേഖയുള്ള ആദ്യത്തെ വംശനാശം എന്ന നിലയ്ക്കു് ഡോഡൊ പ്രശസ്തമായി. അങ്ങനെയാണു് "ഡോഡൊയെപ്പോലെ ചത്ത" (Dead as a Dodo), "ഡോഡൊയുടെ വഴിയേ പോകുക" (to go the way of the Dodo) തുടങ്ങിയ പ്രയോഗങ്ങള്‍ നിലവില്‍ വന്നതു്. വംശനാശത്തിന്റെ ചിഹ്നമായിരിക്കുകയാണു് ഇന്നു് ഡോഡൊ. %http://en.wikipedia.org/wiki/Dodo#Extinction

ചരിത്രാതീത കാലത്തു് നൂറു വര്‍ഷംകൊണ്ടു് ആയിരം സ്പീഷീസില്‍ ഒന്നില്‍ താഴെ മാത്രമാണു് വംശനാശം നേരിട്ടിരുന്നതു് എന്നു് കണക്കുകള്‍ കാണിക്കുന്നു. %http://maps.grida.no/go/graphic/species-extinction-rates
അതിന്റെ നൂറിരട്ടിയാണു് ഇപ്പോഴത്തെ നിരക്കു് -- ഒരു നൂറ്റാണ്ടുകൊണ്ടു് ആയിരത്തില്‍ നൂറു് സ്പീഷീസ്. ഇവയില്‍ പ്രധാനമായിട്ടുള്ളതു് മൃഗങ്ങളാണു്. വിശേഷിച്ചു് ഉഭയജീവികള്‍. പക്ഷികളുടെയും സസ്തനജീവികളുടെയും വംശനാശം അത്രതന്നെയില്ല. എന്നാല്‍ സസ്തനജീവികളുടെ വംശനാശത്തിന്റെ കണക്കുകള്‍ ഒരുപക്ഷെ വളരെ കൃത്യമായിരിക്കില്ല എന്നു് സൂചനകളുണ്ടു്. വംശനാശം സംഭവിച്ചു എന്നു് കരുതിയിരുന്ന ചില ജന്തുക്കളെ പിന്നീടു് കണ്ടെത്തിയതായി വല്ലപ്പോഴും വാര്‍ത്ത വരാറുമുണ്ടു്. ഒരുപക്ഷെ വംശനാശത്തിന്റെ എല്ലാ കണക്കുകളിലും ഈയൊരു ചെറിയ സംശയമുണ്ടാകാം. എങ്കിലും വലിയതോതില്‍ ജീവജാലങ്ങള്‍ ഇല്ലാതാകുന്നു എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. സസ്യങ്ങളുടെ വംശനാശം താരതമ്യേന കുറവാണു് എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ആ വിശ്വാസത്തെ മാറ്റിമറിച്ചതാണു് ഇപ്പോഴത്തെ കണ്ടുപിടിത്തം.

ക്യൂ ഗാര്‍ഡന്‍സ് \eng(Kew Gardens) \mal എന്നറിയപ്പെടുന്ന ക്യൂവിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡനാണു് പഠനത്തിനു് നേതൃത്വം നല്‍കിയതു്. ലോകത്തിലുണ്ടെന്നു് കരുതപ്പെടുന്ന 3,80,000 തരം സസ്യങ്ങളുടെ വംശനാശത്തെക്കുറിച്ചുള്ള ഏറ്റവും വിശദമായ പഠനമാണു് ഇതു് എന്നാണു് ക്യൂ ഗാര്‍ഡന്‍സിന്റെ ഡയറക്‌ടര്‍ സ്റ്റീഫന്‍ ഹോപ്പര്‍ \eng(Stephen Hopper) \mal പറഞ്ഞതു്. ``ഞങ്ങള്‍ക്കുണ്ടായിരുന്ന സംശയം ഉറപ്പിക്കുന്നതാണു് ഈ കണ്ടുപിടിത്തം'' എന്നദ്ദേഹം പറഞ്ഞു. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ചെടികളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുകയും അങ്ങനെ അനേകം സസ്യങ്ങള്‍ വംശനാശം നേരിടുകയും ചെയ്യുന്നുണ്ടെന്നു് പലര്‍ക്കും സംശയമുണ്ടായിരുന്നു. മൃഗങ്ങളുടെ അത്ര തന്നെ സസ്യങ്ങളും വംശനാശം നേരിടുന്നുണ്ടു് എന്നു് ഈ പഠനം സൂചിപ്പിക്കുന്നു. വംശനാശം നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കാനായുള്ള ഐക്യരാഷ്ട്രസഭയുടെ ബയോഡൈവേഴ്സിറ്റി കണ്‍വെന്‍ഷന്‍ ഒക്‌ടോബര്‍ 18 മുതല്‍ 29 വരെയുള്ള തീയതികളില്‍ ജപ്പാനിലെ നഗോയയില്‍ സമ്മേളിക്കാനിരിക്കെയാണു് ഈ കണ്ടെത്തല്‍ ഉണ്ടായതു് എന്നതു് പ്രസക്തമാണു്.

സസ്യങ്ങളുടെയും മൃഗങ്ങളുടെയും കാര്യത്തില്‍ വളരെ സമ്പന്നമായ ഒരു പ്രദേശമാണു് നമ്മുടെ പശ്ചിമഘട്ടം. ലോകത്തിലെ തന്നെ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള പത്തു് പ്രദേശങ്ങളില്‍ ഒന്നാണിതു്. ഇവിടെ ഏതാണ്ടു് 5,000 തരം പൂച്ചെടികളും 508 തരം പക്ഷികളും 139 ഇനം സസ്തനജീവികളും 179 തരത്തില്‍പ്പെട്ട ഉഭയജീവികളും ഉണ്ടെന്നാണു് കണക്കാക്കപ്പെടുന്നതു്. നമ്മളിതുവരെ കണ്ടെത്തിയിട്ടില്ലാത്ത സസ്യങ്ങളും മറ്റും ഉണ്ടായിരിക്കാമെന്നതുകൊണ്ടു് മേല്പറഞ്ഞതു് ഏറ്റവും കുറഞ്ഞ കണക്കാവാനേ തരമുള്ളൂ. എന്നാല്‍ ഇവയില്‍ തന്നെ 325 എണ്ണം വംശനാശത്തിന്റെ ഭീഷണിയിലാണു് എന്നറിയുന്നതു് സന്തോഷമുണ്ടാക്കുന്ന കാര്യമല്ല.

എല്ലാത്തരം ജീവനും അടിസ്ഥാനം സസ്യങ്ങളാണു്. വായു, ജലം, സൂര്യപ്രകാശം തുടങ്ങിയവയില്‍നിന്നു് ഭക്ഷണം നിര്‍മ്മിക്കാന്‍ കഴിയുന്നതു് സസ്യങ്ങള്‍ക്കു് മാത്രമാണു്. മറ്റെല്ലാ ജൈവരൂപങ്ങളും നിലനില്‍ക്കുന്നതുതന്നെ സസ്യങ്ങളുടെ സഹായത്തോടെയാണു്. മറിച്ചു് പല സസ്യങ്ങളും പരാഗണത്തിനും മറ്റുമായി ചില പക്ഷിമൃഗാദികളെ ആശ്രയിക്കുന്നുമുണ്ടു്. മാത്രമല്ല, എല്ലാ ജൈവരൂപങ്ങളും നേരിട്ടോ അല്ലാതെയോ മറ്റു ജൈവരൂപങ്ങളെ ആശ്രയിച്ചാണു് നിലനില്‍ക്കുന്നതു്. മനുഷ്യന്റെ കാര്യത്തിലാണെങ്കില്‍ ഭക്ഷണത്തിനു് മാത്രമല്ല മരുന്നുകള്‍ക്കും തടിയ്ക്കും വിറകിനും എല്ലാം സസ്യങ്ങള്‍ ആവശ്യമാണു്. ഇപ്പോള്‍ തന്നെ ആയുര്‍വേദ ഔഷധങ്ങള്‍ തയാറാക്കാന്‍ വേണ്ട പല സസ്യങ്ങളും ലഭിക്കാന്‍ ബുദ്ധിമുട്ടാണു്. തത്‌ഫലമായി ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാനും ബുദ്ധിമുട്ടാണു്. ഇതെല്ലാംകൊണ്ടു് എല്ലാ തരം സസ്യങ്ങളും നിലനില്‍ക്കേണ്ടതു് മനുഷ്യനു് അത്യാവശ്യമാണു്.

നമ്മള്‍ വികസനത്തിനുവേണ്ടി പരക്കംപായുമ്പോള്‍ മറന്നുപോകുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണു് നമ്മുടെ ആവാസവ്യവസ്ഥയുടെ ആരോഗ്യം.

പരസ്പരം സഹായിക്കുന്ന ബാക്‌ടീരിയ

ആന്റിബയോട്ടിക് മരുന്നുകളെ ചെറുത്തു നില്‍ക്കുന്ന രോഗാണുക്കള്‍ ഇടയ്ക്കിടയ്ക്കു് ചര്‍ച്ചാവിഷയമാകാറുണ്ടല്ലോ. പല മരുന്നുകളെയും ചെറുത്തു നില്‍ക്കാന്‍ ശേഷിയുള്ള `സൂപ്പര്‍ ബഗ്ഗു'കളും ഇപ്പോള്‍ നമ്മെ ഭീഷണിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണു് മരുന്നുകളെ ചെറുക്കാന്‍ കഴിവുള്ള ബാക്ടീരിയകള്‍ ആ കഴിവില്ലാത്ത തങ്ങളുടെ സഹോദരങ്ങളെ സഹായിക്കുന്നുണ്ടു് എന്നു് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നതു്. അമേരിക്കയില്‍ മേരിലാന്‍ഡിലെ ചെവി ചേസ് എന്ന സ്ഥലത്തുള്ള ഹവാര്‍ഡ് ഹ്യൂസ് (Harvard Hughes) മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണു് ഈ അത്ഭുതകരമായ കണ്ടുപിടിത്തം നടത്തിയിരിക്കുന്നതു്. സെപ്റ്റംബര്‍ 2ലെ നേച്ചര്‍ \eng(Nature) \mal എന്ന പേരെടുത്ത ശാസ്ത്രവാരികയിലാണു് ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടു് വന്നിരിക്കുന്നതു്. എന്തൊക്കയായിരിക്കാം ഇതു് സൂചിപ്പിക്കുന്നതു്? നമുക്കൊരു വിശകലനം നടത്താം.

മരുന്നുകളെ ചെറുത്തുനില്‍ക്കുന്ന രോഗാണുക്കളെപ്പറ്റി നമ്മുടെയിടയില്‍ വേണ്ടത്ര ധാരണയുണ്ടെന്നു തോന്നുന്നില്ല. ഒരു തരത്തില്‍പ്പെട്ട രോഗാണുക്കള്‍ക്കു് ഒരു മരുന്നിനെ ചെറുത്തുനില്‍ക്കാനുള്ള ശേഷി ഉണ്ടാകുമ്പോള്‍ ആ മരുന്നു് ആ പ്രത്യേകതരം രോഗാണുവിനെതിരെ ഫലപ്രദമല്ലാതാകുകയാണു്. പിന്നീടു് അതുണ്ടാക്കുന്ന രോഗം മറ്റൊരു മരുന്നുകൊണ്ടു് മാത്രമെ ചികിത്സിക്കാനാകൂ. ഇങ്ങനെ നമുക്കിന്നറിയാവുന്ന പല മരുന്നുകളും ഉപയോഗശൂന്യമായിട്ടുണ്ടു്. തുടര്‍ച്ചയായി പുതിയ മരുന്നുകള്‍ കണ്ടെത്തേണ്ട സാഹചര്യമാണു് ഇപ്പോഴുള്ളതു്. ഒരര്‍ത്ഥത്തില്‍ ഇതു് പരിണാമത്തിന്റെ ഉദാഹരണമാണു്. A എന്ന മരുന്നു കഴിക്കുന്ന രോഗിയുടെ ശരീരത്തിലുള്ള രോഗാണുക്കളില്‍ മിക്കതിനെയും മരുന്നു് നശിപ്പിച്ചിട്ടുണ്ടാകാം. രോഗം ഭേദമായിട്ടുമുണ്ടാവാം. എന്നാല്‍ ഏതാനും ചില രോഗാണുക്കള്‍, അവയുടെ ജെനറ്റിക് സവിശേഷത കാരണം, മരുന്നിനു് നശിപ്പിക്കാനാവാതെ അവശേഷിക്കാനൊരു ചെറിയ സാദ്ധ്യതയുണ്ടു്. അത്തരം രോഗാണുക്കള്‍ക്കു് വളരാനുള്ള സാഹചര്യം ലഭിച്ചാല്‍ അവയെ നശിപ്പിക്കാന്‍ A എന്ന മരുന്നിനു് ആവില്ല. അപ്പോള്‍ B എന്ന മറ്റൊരു മരുന്നു് വേണ്ടിവരുന്നു. പരിണാമം സംഭവിക്കുന്നതു് ഇതേ രീതിയിലാണു്. സാഹചര്യത്തില്‍ മാറ്റമുണ്ടാകുമ്പോള്‍ സമൂഹത്തിലെ ചില വ്യക്തികള്‍ക്കു് അവിടെ ജീവിക്കാനുള്ള ശേഷിയുണ്ടാകും, ചിലര്‍ക്കു് അതുണ്ടാവില്ല. ആദ്യത്തെ കൂട്ടരുടെ സന്തതി പരമ്പര തഴച്ചുവളരും, മറ്റുള്ളവരുടേതു് നശിക്കും. ഇങ്ങനെ പല മാറ്റങ്ങളുണ്ടാകുമ്പോള്‍ അതൊരു പുതിയ ജന്തുവര്‍ഗമായി പരിണമിക്കാം.

രോഗാണുക്കള്‍ക്കു് മരുന്നിനെ ചെറുത്തുനില്‍ക്കാനുള്ള ശേഷി ഉണ്ടാക്കുന്നതില്‍ മനുഷ്യര്‍തന്നെ ഒരു പങ്കു് വഹിച്ചിട്ടുണ്ടു്. ഏതെങ്കിലുമൊരു ആന്റിബയോട്ടിക് കഴിച്ചു തുടങ്ങിയാല്‍ രക്തത്തിലുള്ള അതിന്റെ അളവു് കുറച്ചു ദിവസത്തേക്കു് ഒരു നിശ്ചിത നിലയില്‍ കുറയാതിരിക്കേണ്ടതു് ആവശ്യമാണു്. എങ്കിലേ രോഗാണുക്കള്‍ പൂര്‍ണ്ണമായി നശിക്കുകയുള്ളൂ. ഡോക്ടര്‍ പറഞ്ഞ അത്രയും ദിവസം കൃത്യമായി മരുന്നു് കഴിച്ചില്ലെങ്കില്‍ രോഗാണുക്കള്‍ ശരീരത്തില്‍ അവശേഷിക്കാനുള്ള സാദ്ധ്യത ഏറെയാണു്. അങ്ങനെ അവശേഷിക്കുന്നവ ആ മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി നേടിയിരിക്കാനും സാദ്ധ്യതയുണ്ടു്. അതുകൊണ്ടു് അഞ്ചു ദിവസം കഴിക്കണം എന്നു് ഡോക്ടര്‍ പറഞ്ഞാല്‍ രോഗം ഭേദമായതായി നമുക്കു് തോന്നിയാലും അത്രയും ദിവസംതന്നെ കഴിക്കേണ്ടതുണ്ടു്. ഇതു് പലപ്പോഴും പല രോഗികളും ചെയ്യാറില്ല. മരുന്നു് ഏശാത്ത രോഗാണുക്കള്‍ ഉണ്ടാകുന്ന ഒരു മാര്‍ഗം ഇതാണത്രെ.

പാശ്ചാത്യ രാജ്യങ്ങളില്‍ കന്നുകാലികള്‍ക്കു് രോഗചികിത്സയ്ക്കല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്കാറുണ്ടത്രെ. ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ കാലിത്തീറ്റയിലൂടെയാണു് ഇങ്ങനെ ചെയ്യുന്നതു്. കന്നുകാലികളുടെ വളര്‍ച്ച മെച്ചപ്പെടുത്താനായിട്ടാണു് ഇതുപയോഗിക്കുന്നതത്രെ. ഇത്തരം ആന്റിബയോട്ടിക്കുകളെ ചെറുത്തുനില്‍ക്കാന്‍ ശേഷിയുള്ള രോഗാണുക്കളുണ്ടാകാന്‍ ഇതും കാരണമാകുന്നുണ്ടു്. ഈ പ്രശ്നമുള്ളതുകൊണ്ടു് രോഗശുശ്രൂഷയ്ക്കല്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു് നിരോധിക്കുന്ന കാര്യം ചില രാജ്യങ്ങള്‍ പരിഗണിക്കുന്നുണ്ടു്. ചുരുക്കിപ്പറഞ്ഞാല്‍ ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗമാണു് ഒരു കണക്കിനു് മരുന്നുകളെ ചെറുക്കാന്‍ ശേഷിയുള്ള രോഗാണുക്കളെയും സൂപ്പര്‍ ബഗ്ഗുകളെയും മറ്റും സൃഷ്ടിച്ചതു്. ഇതിനു് ഡോക്ടര്‍മാരും രോഗികളും മരുന്നു കമ്പനികളും എല്ലാം ഉത്തരവാദികളാണു്.

ഈ സാഹചര്യത്തിലാണു് ഹാര്‍വഡ് ഹ്യൂസില്‍നിന്നുള്ള പുതിയ കണ്ടെത്തല്‍. അതെന്താണെന്നു് പരിശോധിക്കാം. ഓരോ ബാക്ടീരിയയും പ്രത്യേകമായിട്ടാണു് മരുന്നിനോടു് പ്രതികരിക്കുന്നതു് എന്നാണു് ഇതുവരെ ധരിച്ചിരുന്നതു്. അതായതു് മരുന്നിനെ ചെറുത്തുനില്ക്കാനുള്ള ശേഷി ഓരോ ബാക്ടീരിയയുമാണു് കൈവരിക്കുന്നതു് എന്നു്. പുതിയ കണ്ടുപിടിത്തം ആ ധാരണ മാറ്റി. മരുന്നിന്റെ സാന്നിദ്ധ്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ ചില പ്രത്യേകതരം പ്രൊട്ടീന്‍ തന്മാത്രകള്‍ ഉത്‌പാദിപ്പിക്കുകയും അവയെ പരിസരത്തിലേക്കു് വിസര്‍ജിക്കുകയും ചെയ്യുന്നു എന്നവര്‍ കണ്ടു. ഈ തന്മാത്രകള്‍ മറ്റു ബാക്ടീരിയകളെ മരുന്നില്‍നിന്നു് രക്ഷപ്പെടാന്‍ സഹായിക്കുന്നു എന്നവര്‍ പറയുന്നു. അങ്ങനെ മരുന്നിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ തങ്ങളുടെ സഹോദരങ്ങളെയും മരുന്നിന്റെ ആക്രമണത്തില്‍നിന്നു് രക്ഷിക്കുന്നുണ്ടത്രെ. ഇ കൊളൈ \eng(escherichia coli) \mal എന്ന ബാക്ടീരിയകളിലാണു് അവര്‍ പരീക്ഷണം നടത്തിയതു്.

ഈ അനുഭവത്തില്‍നിന്നു് എന്തെല്ലാം പാഠങ്ങളാണു് നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതു്? ആദ്യമായിട്ടു് എന്തുകൊണ്ടാണു് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മരുന്നുകള്‍ക്കു് ഇത്തരം പ്രശ്നങ്ങളുള്ളതു് എന്ന ചോദ്യമുയരുന്നു. അതിനുള്ള ഒരു ഉത്തരം അതിന്റെ കച്ചവടവല്‍ക്കരണമല്ലേ? മറ്റുല്പന്നങ്ങള്‍ വാങ്ങാന്‍ പരസ്യങ്ങള്‍ വഴി പ്രോത്സാഹിപ്പിക്കുന്നതിനോടു് താരതമ്യം ചെയ്യാവുന്ന തരത്തിലാണു് മരുന്നുകളും കച്ചവടം ചെയ്യുന്നതു്. ഒരു മരുന്നു് കൂടുതല്‍ കുറിച്ചു കൊടുക്കുന്നതിനു് ഡോക്ടറന്മാര്‍ക്കു് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നു. അതുകൊണ്ടു് പല ഡോക്ടറന്മാരും ആവശ്യത്തിനും അനാവശ്യത്തിനും രോഗികളെക്കൊണ്ടു് മരുന്നുകള്‍ വാങ്ങിപ്പിക്കുന്നു. അറിവില്ലായ്മകൊണ്ടും ഡോക്ടറന്മാര്‍ ശരിയായ രീതിയില്‍ വിശദീകരിച്ചു കൊടുക്കാത്തതുകൊണ്ടും ഒക്കെ കുറേ രോഗികള്‍ ആന്റിബയോട്ടിക്കുകള്‍ വേണ്ടത്ര നേരം കഴിക്കുന്നില്ല.

ഇതു് ഒരുവശത്തു് സംഭവിക്കുമ്പോള്‍ മറ്റൊരുവശത്തു് ചിലര്‍ ആന്റിബയോട്ടിക്കുകള്‍ ചേര്‍ന്ന കാലിത്തീറ്റ പടച്ചുവിടുന്നു. അവ കന്നുകാലികള്‍ വേഗത്തില്‍ വളരാനായി പലരും ഉപയോഗിക്കുന്നു. ഇതെല്ലാം മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളുണ്ടാകാനായി വഴിതെളിക്കുന്നു. ചികിത്സയും മരുന്നുല്പാദനവും കന്നുകാലിവളര്‍ത്തലും എല്ലാം പരമാവധി ലാഭം കൊയ്യാന്‍വേണ്ടി ചെയ്യുന്നതിന്റെ, രോഗിയെയും കന്നുകാലികളെയും അതിനുള്ള മാര്‍ഗം മാത്രമായി കാണുന്നതിന്റെ, ഫലമല്ലേയിതു്? പണത്തിനു് ജീവിതത്തില്‍ വളരെ പ്രമുഖമായ ഒരു സ്ഥാനം കൈവന്നതിന്റെ ഫലമായല്ലേ ഇതെല്ലാം ഉണ്ടായതു്?

ഭാരതീയ ചികിത്സാ സമ്പ്രദായത്തില്‍ ചില നിഷ്ഠകള്‍ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ടു്. വൈദ്യശാസ്ത്രം പഠിക്കുന്നവര്‍ ഒരിക്കലും ആ അറിവു് സ്വന്തം ഗുണത്തിനായി ഉപയോഗിക്കരുതു് എന്നുള്ളതായിരുന്നു അവയില്‍ ഒന്നു് എന്നു് പറഞ്ഞു കേട്ടിട്ടുണ്ടു്. വൈദ്യശാസ്ത്രം ഒരു സേവനമായി കാണണം എന്നായിരുന്നു അതിന്റെ ഉദ്ദേശ്യം. ഇന്നും മിക്ക പാരമ്പര്യ വൈദ്യന്മാരും രോഗിയെ പരിശോധിക്കുന്നതിനോ ചികിത്സ തീരുമാനിക്കുന്നതിനോ പണം വാങ്ങാറില്ല. മരുന്നിന്റെ വില മാത്രമാണു് അവര്‍ ആവശ്യപ്പെടുന്നതു്. രോഗികളില്‍ ചിലര്‍ വൈദ്യനും പ്രതിഫലം നല്‍കാറുണ്ടു്. അതു് രോഗിയുടെ ഇഷ്ടം. പല ആദിവാസി സമൂഹങ്ങളിലും ഇത്തരം ചിട്ടകള്‍ ഇന്നും വളരെ കര്‍ശനമായി പാലിക്കുന്നുണ്ടു്. അതുകൊണ്ടുതന്നെ സ്വന്തം ഗുണത്തിനായി അറിവു് ഉപയോഗിക്കും എന്നു് സംശയിക്കുന്നവരെ അവര്‍ വൈദ്യശാസ്ത്രം പഠിപ്പിക്കാറില്ല. എന്നാല്‍ ഇക്കാലത്തു് പണമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളില്‍ ഒന്നായിരിക്കുന്നു ആധുനിക വൈദ്യശാസ്ത്രം. അതുകൊണ്ടുതന്നെയല്ലേ മെഡിസിന്‍ പഠിക്കാനുള്ള പരക്കം പാച്ചില്‍?

ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ കാര്യം പറയുമ്പോള്‍ മറ്റൊരു കാര്യം മനസില്‍ വരുന്നു. ആയിരക്കണക്കിനു് വര്‍ഷം മുമ്പു് ഉപയോഗിച്ചിരുന്ന ഔഷധങ്ങള്‍ തന്നെയാണു് ഇന്നും ആയുര്‍വേദത്തില്‍ കുറിച്ചു കൊടുക്കുന്നതു്. ഇക്കാലമത്രയും കഴിഞ്ഞിട്ടും ഈ മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ ഉണ്ടാകാത്തതെന്തേ? പെനിസിലിന്‍ എന്ന `ദിവ്യൌഷധം' കണ്ടുപിടിച്ചിട്ടു് നൂറുവര്‍ഷം തികഞ്ഞിട്ടില്ല. എന്നിട്ടും അതു് ചില രോഗാണുക്കളുടെ കാര്യത്തിലെങ്കിലും പ്രയോജനമില്ലാതായിട്ടുണ്ടു്. അതിനുശേഷം കണ്ടുപിടിച്ച പല മരുന്നുകളെയും ചെറുക്കുന്ന രോഗാണുക്കള്‍ ഉണ്ടായിക്കഴിഞ്ഞു. പുതിയ മരുന്നുകള്‍ കണ്ടുപിടിക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ മരുന്നുകള്‍ ഫലപ്രദമല്ലാതായി തീരുന്നുണ്ടെന്നു് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. എന്താണിങ്ങനെ സംഭവിക്കുന്നതു്? ആയുര്‍വേദത്തിന്റെ (മറ്റു പല പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളുടെയും) അടിസ്ഥാന തത്വങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റേതിനേക്കാള്‍ മെച്ചപ്പെട്ടവയായതുകൊണ്ടാണോ? ഇതു് ശ്രദ്ധയോടെ, മുന്‍വിധികളില്ലാതെ, പഠിക്കേണ്ടിയിരിക്കുന്നു. മാറേണ്ടി വരുന്നതു് ആധുനിക വൈദ്യശാസ്ത്രം തന്നെയാവില്ല എന്നു് പറയാനാവുമോ?

മനുഷ്യന്‍ പ്രപഞ്ചത്തില്‍ ഒറ്റയ്ക്കാണോ?

പണ്ടുപണ്ടൊരു കാലത്തു് പ്രപഞ്ചമെന്നാല്‍ നമുക്കു് ഭൂമിയായിരുന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മറ്റും മനുഷ്യനു് വേണ്ടി ദൈവം സൃഷ്ടിച്ചതാണു് എന്നു് മനുഷ്യരില്‍ ചിലരെങ്കിലും വിശ്വസിച്ചിരുന്നു. പിന്നീടു്, സൌരയൂഥം എന്ന ആശയം ഉത്ഭവിക്കുകയും പതിനേഴാം നൂറ്റാണ്ടില്‍ ഗലീലിയൊ ദൂരദര്‍ശിനി ആകാശത്തേയ്ക്കു് തിരിക്കുകയും ചെയ്തതോടെ അതാണു് യാഥാര്‍ത്ഥ്യം എന്നു് മനുഷ്യര്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ പ്രപഞ്ചമെന്നാല്‍ നമുക്കു് സൌരയൂഥം മുഴുവനുമായി. മറ്റു ഗ്രഹങ്ങളിലും ജീവികളുണ്ടോ, മനുഷ്യരുണ്ടോ എന്നെല്ലാം ഒരുപക്ഷെ അക്കാലത്തുതന്നെ ചിലരൊക്കെ സ്വയം ചോദിച്ചു തുടങ്ങിയിട്ടുണ്ടാകാം. പിന്നീടു്, ആകാശഗംഗ എന്ന നക്ഷത്രസമൂഹം കണ്ടുപിടിച്ചതോടെ സൌരയൂഥംതന്നെ പ്രപഞ്ചത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നു് മനസിലായി. അപ്പോള്‍ മറ്റു നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങളുണ്ടാകാമെന്നും അവിടെയും ജീവനുണ്ടാകാമെന്നും മനുഷ്യന്‍ ചിന്തിച്ചുതുടങ്ങി. ആകാശഗംഗ പോലത്തെ ഏതാണ്ടു് പതിനായിരം കോടി നക്ഷത്രസമൂഹങ്ങള്‍ പ്രപഞ്ചത്തിലുണ്ടു് എന്നു് നമുക്കിന്നറിയാം. ഓരോ നക്ഷത്രസമൂഹത്തിലും ഏതാണ്ടു് പതിനായിരം കോടി നക്ഷത്രങ്ങള്‍ വീതം ഉണ്ടാകും. അപ്പോള്‍ തീര്‍ച്ചയായും ഏതെങ്കിലും നക്ഷത്രത്തിന്റെ ഏതെങ്കിലും ഒരു ഗ്രഹത്തില്‍ മനുഷ്യനെപ്പോലുള്ള ജീവികളുണ്ടാവില്ലേ? ഒരുപക്ഷെ നമ്മുടേതുപോലത്തെ വികസിതമായ ഒരു സമൂഹവും നമ്മുടേതിനേക്കാള്‍ കൂടുതല്‍ വികസിതമായ സാങ്കേതികവിദ്യപോലും ഉണ്ടായിക്കൂടേ? ഈ സംശയം ന്യായമായും പലരുടെ മനസിലും ഉദിച്ചു. അങ്ങനെയുള്ള വികസിത സമൂഹമുണ്ടെങ്കില്‍ അവരെ നമ്മള്‍ കണ്ടെത്തണ്ടേ? അതിനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. എന്തുകൊണ്ടോ മറ്റു ഗ്രഹങ്ങളില്‍ ജീവനുള്ളതിന്റെ ലക്ഷണം പോലും ഇതുവരെ കാണാനായിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ചില കണ്ടെത്തലുകള്‍ മറ്റു നക്ഷത്രങ്ങള്‍ക്കു് ഗ്രഹങ്ങളും അവയില്‍ ചിലതില്‍ ജീവനുമുണ്ടായിരിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. അവയെന്താണെന്നു പരിശോധിക്കുന്നതിനുമുമ്പു് ഇതുവരെ എന്തെല്ലാം പഠനങ്ങള്‍ നടന്നിട്ടുണ്ടെന്നു നോക്കാം.

ലോകത്തിന്റെ എല്ലാ ഭാഗത്തുള്ള സമൂഹങ്ങളിലും -- ഗ്രീസിലും ഭാരതത്തിലുമെല്ലാം -- പ്രപഞ്ചത്തിലെ മറ്റിടങ്ങളില്‍ ജീവനുണ്ടായിരിക്കാനുള്ള സാദ്ധ്യതയെപ്പറ്റി പ്രാചീനകാലത്തുതന്നെ ചിന്തിച്ചിരുന്നതായി സൂചനകളുണ്ടു്. ചിലരെങ്കിലും മറ്റനേകം ഗ്രഹങ്ങളില്‍ ജീവനുണ്ടു് എന്നുതന്നെയാണു് കരുതിയിരുന്നതു്. ദൈവത്തിന്റെ സാന്നിദ്ധ്യം എല്ലാ ഗ്രഹങ്ങളിലും ഉണ്ടായിരിക്കണമെന്നും അതുകൊണ്ടു് അവിടങ്ങളില്‍ ജീവനുണ്ടായിരിക്കണം എന്നുമായിരുന്നു വാദഗതി. ആധുനിക യുഗത്തില്‍ അന്യഗ്രഹങ്ങളില്‍ നിന്നു് ഭൂമിയിലേക്കു വരികയോ ഭൂമിയുമായി ബന്ധപ്പെടുകയോ ചെയ്യുന്ന വികസിത സാങ്കേതികവിദ്യയുള്ള അന്യഗ്രഹനിവാസികളെക്കുറിച്ചു് കഥകള്‍ ഉണ്ടായിട്ടുണ്ടു്. അവയില്‍ ഏറ്റവും പ്രശസ്തമായതു് ഒരുപക്ഷെ 1898ല്‍ പ്രസിദ്ധീകരിച്ച എച്. ജി. വെല്‍സിന്റെ ലോകങ്ങളുടെ യുദ്ധം (War of the Worlds) ആയിരിക്കാം. ഫ്രെഡ് ഹോയ്‌ലും ജോണ്‍ എലിയട്ടും ചേര്‍ന്നു് രചിച്ചു് 1961ല്‍ പ്രസിദ്ധീകരിച്ചഎ ഫോര്‍ ആന്‍ഡ്രോമെഡ (A for Andromeda)എന്ന നോവലില്‍ പ്രപഞ്ചത്തില്‍ എവിടെയോനിന്നു് ലഭിച്ച സന്ദേശമാണു് കഥയുടെ തുടക്കം. ഇതില്‍ അന്യഗ്രഹവാസികള്‍ പ്രത്യക്ഷപ്പെടുന്നില്ല. ഈ നോവല്‍ ഉത്ഭവിച്ചതു് ഒരുപക്ഷെ അതിനു് രണ്ടുവര്‍ഷം മുമ്പു് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലായിരിക്കാം.

പ്രപഞ്ചത്തിലെ മറ്റേതെങ്കിലും ഗ്രഹത്തിലെ മികച്ച സാങ്കേതികവിദ്യയുള്ള ജീവികള്‍ അവരുടെ സാന്നിദ്ധ്യം അറിയിക്കാനായി റേഡിയോ സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ടെങ്കില്‍ അവ ഏതു് തരംഗദൈര്‍ഘ്യങ്ങളിലായിരിക്കാം എന്നും അവയെങ്ങനെ കണ്ടെത്താം എന്നും മറ്റും 1959ല്‍ നേച്ചര്‍ എന്ന പ്രശസ്ത ശാസ്ത്രവാരികയില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഒരുപക്ഷെ ഈ പ്രബന്ധത്തിന്റെയും കൂടി പ്രചോദനത്തിലായിരിക്കാം അടുത്ത വര്‍ഷം അമേരിക്കയിലെ കോര്‍ണ്ണല്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. ഫ്രാങ്ക് ഡ്രേക് എന്ന ശാസ്ത്രജ്ഞന്‍ ആദ്യമായി ഒരു പരീക്ഷണം നടത്തി. ആകാശത്തുനിന്നു് വരുന്ന മൈക്രോവേവ് തരംഗങ്ങളില്‍നിന്നു് അറിയപ്പെടുന്നവയെല്ലാം നീക്കിക്കഴിഞ്ഞാല്‍ അവശേഷിക്കുന്നതില്‍ ഒരു സന്ദേശത്തിന്റെ സ്വഭാവമുള്ള എന്തെങ്കിലും സിഗ്നലുകളുണ്ടോ എന്നു നോക്കുന്നതായിരുന്നു ആ പരീക്ഷണം. സെടി (SETI, Search for Extra Terrestrial Intelligence) അഥവാ ഭൌമേതര ബുദ്ധിയ്ക്കുവേണ്ടിയുള്ള തിരച്ചില്‍ എന്ന പേരില്‍ വര്‍ഷങ്ങളായി നടത്തിയ പരീക്ഷണത്തിന്റെ തുടക്കം ഇവിടെയായിരുന്നു എന്നു പറയാം.

സൂര്യനെപ്പോലെയുള്ള വസ്തുക്കള്‍ തന്നെയാണു് നക്ഷത്രങ്ങള്‍ എന്ന തിരിച്ചറിവു് ഉണ്ടായ കാലം മുതല്‍തന്നെ അവയില്‍ ചിലതിനു ചുറ്റിലും ഗ്രഹങ്ങളുണ്ടാവാം എന്നുള്ള ആശയം ഉണ്ടായിത്തുടങ്ങിയിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ജിയോര്‍ഡാനെ ബ്രൂണൊ തന്നെ ഈ ആശയത്തെക്കുറിച്ചു് പറഞ്ഞിട്ടുണ്ടു്. പിന്നീടു് ഐസക് ന്യൂട്ടണും അതിനെ അനുകൂലിച്ചു. എന്നാല്‍ മറ്റൊരു നക്ഷത്രത്തിനെ പ്രദക്ഷിണം വയ്ക്കുന്ന ഗ്രഹത്തെ മനുഷ്യനു് കാട്ടിത്തരാനുള്ള സാങ്കേതികവിദ്യ അക്കാലത്തുണ്ടായിരുന്നില്ല. ഏറ്റവും ശക്തികൂടിയ ദൂരദര്‍ശിനിയില്‍ക്കൂടി പോലും ഒരു നക്ഷത്രത്തെ ഒരു ബിന്ദുവായി മാത്രമെ കാണാനാകുമായിരുന്നുള്ളൂ.

എങ്കിലും ഏതാണ്ടു് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ക്കുതന്നെ മറ്റു നക്ഷത്രങ്ങളില്‍ ഗ്രഹങ്ങളെ കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. ആദ്യത്തെ അത്തരം റിപ്പോര്‍ട്ടു് മദ്രാസില്‍ നിന്നുള്ള ഒന്നു് ആണെന്നു തോന്നുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാപ്റ്റന്‍ ജേക്കബാണു് മദ്രാസ് നിരീക്ഷകേന്ദ്രത്തില്‍നിന്നു് 70 ഒഫിയുചി (70 Ophiuchi) എന്ന നക്ഷത്രത്തിന്റെ ചലനങ്ങള്‍ അതിനു് ഗ്രഹമുണ്ടെന്നു് സൂചിപ്പിക്കുന്നു എന്നു് 1855ല്‍ റിപ്പോര്‍ട്ടു ചെയ്തതു്. 1988ല്‍ കനേഡിയന്‍ ജ്യോതിശ്ശാസ്ത്രജ്ഞരായ കാമ്പെല്‍ (Bruce Campbell), വോക്കര്‍ (G.A.H. Walker) യാങ്ങ് (S. Yang) എന്നിവര്‍ ഗാമ സിഫീഡ് എന്ന നക്ഷത്രത്തിന്റെ ചലനം അതിനെ ഒരു ഗ്രഹം പ്രദക്ഷിണം വയ്ക്കുന്നതായി സൂചിപ്പിക്കുന്നു എന്നു് പ്രഖ്യാപിച്ചു. അവരുപയോഗിച്ച നിരീക്ഷണോപകരണത്തിന്റെ കഴിവിന്റെ പരിധിയ്ക്കടുത്തു് വരുന്നതായിരുന്നു അവര്‍ കണ്ട വ്യതിയാനങ്ങള്‍ എന്നതുകൊണ്ടു് അക്കാലത്തു് വളരെ സംശയത്തോടെ യായിരുന്നു ശാസ്ത്രലോകം ഈ പ്രഖ്യാപനത്തെ സ്വീകരിച്ചതു് എങ്കിലും പിന്നീടുണ്ടായ നിരീക്ഷണങ്ങളുടെ ഫലമായി 2002ല്‍ ഗ്രഹത്തിന്റെ കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. ഇതു് വളരെ വലിയ ഗ്രഹമാണെന്നു് പിന്നീടു് മനസിലായി. എന്നാല്‍ കൂടുതല്‍ ശക്തമായ സാങ്കേതികവിദ്യ വികസിപ്പിച്ചതോടെ കുറേക്കൂടി ചെറിയ ഗ്രഹങ്ങളും കണ്ടെത്താനായിട്ടുണ്ടു്.

ഇപ്പോള്‍ പ്രപഞ്ചത്തിലാകെ നാനൂറു് ഗ്രഹങ്ങള്‍ കണ്ടെത്തിയതായി കണക്കാക്കപ്പെടുന്നു. എങ്കിലും ഇവയില്‍ ജീവനുണ്ടാകാനുള്ള സാദ്ധ്യതയെപ്പറ്റി നമുക്കറിയില്ല. നമുക്കു് പരിചിതമായ രൂപത്തിലുള്ള ജീവനുണ്ടാകണമെങ്കില്‍ അതിനു് ജലമുണ്ടായേ തീരൂ. അതുകൊണ്ടു് ജലത്തിന്റെ സാന്നിദ്ധ്യത്തെപ്പറ്റി അന്വേഷിക്കുകയാണു് ഒരു വഴി. ഇംഗ്ലണ്ടിലെ ലൈസെസ്റ്റര്‍ സര്‍വ്വകലാശാലയിലെ ജേ ഫരിഹി (Jay Far­ihi) നടത്തിയ പഠനത്തില്‍ പല വെള്ളക്കുള്ളന്‍ (white dwarf) നക്ഷത്രങ്ങളിലും ഭാരം കൂടിയ മൂലകങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി ഈയിടെ പ്രഖ്യാപിച്ചു. സ്ക്കോട്ട്ലന്‍ഡിലെ ഗ്ലാസ്‌ഗൊവില്‍ നടന്ന റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ ദേശീയ സമ്മേളനത്തില്‍ വച്ചാണു് ഏപ്രില്‍ 13നു് ഇതുസംബന്ധിച്ച പ്രബന്ധം അദ്ദേഹം അവതരിപ്പിച്ചതു്. വെള്ളക്കുള്ളനില്‍ ഭാരം കൂടിയ മൂലകങ്ങള്‍ ഉണ്ടാവണമെങ്കില്‍ ആ നക്ഷത്രത്തിനു് ഗ്രഹങ്ങള്‍ ഉണ്ടായിരുന്നിരിക്കണം എന്നാണു് നമ്മള്‍ മനസിലാക്കിയിട്ടുള്ളതു്. നക്ഷത്രത്തില്‍ ജലത്തിന്റെ അംശവും ഉണ്ടായിരിക്കാം എന്നതിനു് സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സൂര്യന്‍ പോലെയുള്ള നക്ഷത്രങ്ങള്‍ വെള്ളക്കുള്ളന്മാരായി തീരും എന്നാണു് നമ്മള്‍ മനസിലാക്കിയിരിക്കുന്നതു്. അതായതു് നമ്മുടെ ക്ഷീരപഥത്തിലെ 90\% നക്ഷത്രങ്ങളും വെള്ളക്കുള്ളന്മാരായിത്തീരും. അങ്ങനെയെങ്കില്‍ ക്ഷീരപഥത്തില്‍ അനേകം ഗ്രഹങ്ങളുണ്ടായിരിക്കണം. ഒരുപക്ഷെ അവയില്‍ പലതിലും ജലമുണ്ടായിരിക്കാനും സാദ്ധ്യതയുണ്ടു്. ജലമുള്ള ഗ്രഹങ്ങളില്‍ ജീവനുത്ഭവിക്കാനുള്ള സാദ്ധ്യത വളരെ വലുതാണു്.

ഇനി ജലത്തിനു പകരം മറ്റെന്തെങ്കിലും ദ്രാവകമായിക്കൂടെ? ആവാം. അത്തരമൊന്നാണു് മീഥേന്‍. പക്ഷെ ജലത്തില്‍ അലിയുന്നത്ര പദാര്‍ത്ഥങ്ങള്‍ മീഥേനില്‍ അലിയില്ല. അതുകൊണ്ടു് നമുക്കു് പരിചിതമായത്ര വിവിധമായ ജൈവരാസവസ്തുക്കള്‍ മീഥേന്‍ അധിഷ്ഠിതമായ ജീവനില്‍ ഉണ്ടാകാനാവില്ല. എങ്കിലും ലളിതമായ ജൈവരൂപങ്ങള്‍ ദ്രവമീഥേന്‍ നിലനില്‍ക്കുന്ന ഗ്രഹങ്ങളിലും ഉണ്ടാവാനിടയുണ്ടു്. ശനിയുടെ ഉപഗ്രഹമായ റ്റൈറ്റാനില്‍ അത്തരം ജീവനുണ്ടാവാനുള്ള സാദ്ധ്യതയുണ്ടത്രെ. അവിടെ ദ്രവരൂപത്തിലുള്ള മീഥേന്‍ നിലനില്‍ക്കുന്നുണ്ടെന്നു് കരുതപ്പെടുന്നു.

ഇനി മറ്റെവിടെയെങ്കിലും മനുഷ്യരുടെയത്രയൊ അതിലധികമൊ സാങ്കേതികമായി വികസിച്ച സംസ്ക്കാരമുണ്ടെങ്കിലോ? ഭൂമിയില്‍ ജീവനുണ്ടെന്നറിഞ്ഞാല്‍ ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു് പറഞ്ഞ നോവലുകളിലെപ്പോലെ അവര്‍ നമ്മെ ആക്രമിച്ചു കീഴടക്കാന്‍ ശ്രമിക്കുമോ? ഭൂമിയിലെ ചില രാജ്യങ്ങളെപ്പോലെയാണു് അവര്‍ എങ്കില്‍ അതു് സംഭവിക്കില്ല എന്നു പറയാനാവില്ല. നമുക്കു് ചെറുത്തുനില്‍ക്കാനാകാത്ത ആയുധങ്ങള്‍ അവരുടെ പക്കല്‍ ഉണ്ടായെന്നും വരാം. എന്നാല്‍ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിന്റെ പ്രകാശത്തിനു് പോലും ഇവിടെയെത്താന്‍ നാലു വര്‍ഷത്തിലധികം വേണമെന്നോര്‍ക്കുമ്പോള്‍ ഇത്രയധികം ദൂരം താണ്ടി ഇവിടെയെത്തി നമ്മോടു് യുദ്ധം ചെയ്യാന്‍ ആരും തയാറായേക്കില്ല എന്നു വേണം കരുതാന്‍.

എന്താണു് ജീവന്‍?

പ്രിയോണുകള്‍ക്കു് പരിണാമം ഉണ്ടാകുന്നുണ്ടു് എന്നു് ഈയിടെ കണ്ടെത്തിയതായി ആഗോള ശാസ്ത്രവാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന വേള്‍ഡ് സയന്‍സ് എന്ന വെബ് പ്രസിദ്ധീകരണം പറയുന്നു (http://www.world-science.net/othernews/100101\_prions). ശാസ്ത്രജ്ഞരെ അത്ഭൂതപ്പെടുത്തിയ ഒരു വാര്‍ത്തയാണിതു്. കാരണം പ്രിയോണുകള്‍ വെറും പ്രൊട്ടീന്‍ തന്മാത്രകളാണു്. ജീവനുള്ള ചെടികളും മൃഗങ്ങളുമാണു് പ്രൊട്ടീന്‍ ഉത്പാദിപ്പിക്കുന്നതെങ്കിലും ഈ തന്മാത്രകള്‍ക്കു് ജീവനുണ്ടു് എന്നു വിശ്വസിക്കാന്‍ ആരും തയാറാവാത്തതില്‍ അത്ഭുതമില്ലല്ലൊ. പ്രിയോണുകള്‍ പരിണാമത്തിനു് വിധേയമാകുന്നുണ്ടു് എന്ന കണ്ടുപിടിത്തം അടിസ്ഥാനപരമായ ചില ചോദ്യങ്ങളിലേക്കാണു് നയിക്കുന്നതു്. പ്രിയോണുകള്‍ എന്താണെന്നും അവ പരിണാമത്തിനു് വിധേയമാകുന്നുണ്ടെങ്കില്‍ അതുയര്‍ത്തുന്ന ചോദ്യങ്ങളെന്താണെന്നും നമുക്കു് പരിശോധിക്കാം.

1984ല്‍ ഇംഗ്ലണ്ടിലാണു് ആദ്യമായി പശുക്കളില്‍ ഒരു പ്രത്യേക രോഗം കണ്ടതു്. രോഗം തുടങ്ങുമ്പോള്‍ പശുക്കളുടെ സ്വഭാവത്തില്‍ വല്ലാത്ത മാറ്റങ്ങളുണ്ടാകുന്നു. പിന്നീടു് ഒരുമാതിരി ``വട്ടുപിടിച്ചതുപോലെ'' നടക്കുകയും തീറ്റ കുറയ്ക്കുന്നില്ലെങ്കില്‍ പോലും പശു മെലിയാന്‍ തുടങ്ങുകയും ചെയ്യും. ക്രമേണ പശുവിനു് എണീറ്റു് നില്‍ക്കാന്‍ പോലും വയ്യാതായി ചത്തു പോകുകയും ചെയ്യുന്നു. പശുവിറച്ചിയും എല്ലിന്‍ പൊടിയും മറ്റും അരച്ചു് പശുത്തീറ്റയില്‍ ചേര്‍ക്കുന്ന ഒരു പതിവു് ഇംഗ്ലണ്ടില്‍ അക്കാലത്തുണ്ടായിരുന്നു. അവിടെ നന്നായി വളരാത്ത സോയബീനിനു പകരമായിട്ടാണു് ഇവ ചേര്‍ത്തിരുന്നതു്. അങ്ങനത്തെ തീറ്റ കഴിച്ച പശുക്കളിലാണു് ഈ രോഗം കാണുന്നതെന്നു് മനസിലായി. രോഗം വന്ന പശുക്കളുടെ ഇറച്ചി ചേര്‍ത്ത തീറ്റ കഴിച്ച പശുക്കള്‍ക്കാണു് രോഗം പകരുന്നതെന്നു് പിന്നീടു് മനസിലായി. ഈ രോഗം ആദ്യം കണ്ടെത്തിയപ്പോള്‍ അതു് ശാസ്ത്രജ്ഞരെ അത്ഭൂതപ്പെടുത്തുകയും വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു.

ചില രോഗങ്ങളുണ്ടാക്കുന്നതു് ബാക്ടീരിയയോ വൈറസോ അല്ല, വെറും പ്രോട്ടീന്‍ തന്മാത്രകളായിരിക്കാം എന്നു് 1960 കളില്‍ ചില ശാസ്ത്രജ്ഞര്‍ സങ്കല്പിച്ചിരുന്നു. അള്‍ട്രാവയലറ്റ് രശ്മികളേറ്റാല്‍ എല്ലാ സെല്ലിലുമുള്ള ഡി.എന്‍. എ. (DNA, Deoxyribo Nucleic Acid) തന്മാത്രകള്‍ക്കു് ക്ഷതമേല്‍ക്കുമെങ്കിലും ചില രോഗങ്ങളുണ്ടാക്കുന്ന രോഗാണുക്കള്‍ നശിക്കുന്നില്ല എന്ന കണ്ടുപിടിത്തം വിശദീകരിക്കാനാണു് ഇങ്ങനെയൊരു സങ്കല്പം ഉണ്ടായതു്. മേല്പറഞ്ഞ, ``പ്രാന്തിപ്പശു രോഗം'' (Mad Cow Disease) എന്നു പേരിട്ട, രോഗം ഒരു പ്രോട്ടീന്‍ തന്മാത്രയാണു് ഉണ്ടാക്കുന്നതു് എന്നു് സാന്‍ ഫ്രാന്‍സിസ്ക്കോയിലെ കാലഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. സ്റ്റാന്‍ലി പ്രൂസിനര്‍ 1982ല്‍ തെളിയിച്ചു. അദ്ദേഹം തന്നെയാണു് ഇത്തരം പ്രോട്ടീന്‍ തന്മാത്രകള്‍ക്കു് പ്രിയോണ്‍ എന്നു പേരിട്ടതും. കണ്ടുപിടിത്തത്തിനു് 1997ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബെല്‍ സമ്മാനം സ്റ്റാന്‍ലിയ്ക്കു് ലഭിക്കുകയും ചെയ്തിരുന്നു.

പ്രാന്തിപ്പശു രോഗത്തെപ്പറ്റി ഒരു വാക്കു്. ബൊവൈന്‍ സ്പോഞ്ചിഫോം എന്‍സെഫാലോപ്പതി \eng(Bovine Spongiform Encephalopathy, BSE) \mal എന്നാണു് പ്രാന്തിപ്പശു രോഗത്തിന്റെ ശാസ്ത്രീയനാമം. ഈ രോഗമുള്ള പശുവിന്റെ ഇറച്ചി കഴിച്ചാല്‍ മനുഷ്യനു് ഇതുപോലത്തെ ഒരു രോഗം ഉണ്ടാകും. അതിനു് വ്യത്യസ്തമായ ക്രൂട്ട്സ്‌ഫെല്‍ഡ്റ്റ് ജേക്കബ് രോഗം (variant Creutzfeldt-Jakob disease) എന്നു പറയുന്നു. (ഇതേ പേരില്‍ അറിയപ്പെട്ടിരുന്ന മറ്റൊരു രോഗമുണ്ടു്. അതില്‍നിന്നു് തിരിച്ചറിയാനാണു് ഇതിനെ വ്യത്യസ്തമായ ക്രൂട്ട്സ്‌ഫെല്‍ഡ്റ്റ് ജേക്കബ് രോഗം എന്നു വിളിക്കുന്നതു്.) പ്രാന്തിപ്പശു രോഗമുള്ള പശുക്കളെയെല്ലാം കൊന്നൊടുക്കി തീയീട്ടാണു് ഈ രോഗം ഇല്ലാതാക്കിയതു്.

എല്ലാ ജീവിവര്‍ഗങ്ങളിലും ഒരു തലമുറയില്‍നിന്നു് അടുത്ത തലമുറയിലേക്കു് സ്വഭാവസവിശേഷതകള്‍ പകരുന്നതു് ജീവജാലങ്ങളില്‍ അടങ്ങിയിരിക്കുന്ന കോശങ്ങള്‍ക്കുള്ളിലെ ഡി.എന്‍.എ. തന്മാത്രകളിലൂടെയാണു്. ചെടികളുടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും കോശങ്ങളിലൊക്കെ ഈ തന്മാത്രകളുണ്ടു്. ബാക്ടീരിയ പോലെയുള്ള ഏകകോശ ജീവികളിലും ഈ തന്മാത്രകളുണ്ടു്. വൈറസുകളിലാണെങ്കില്‍ ഡി.എന്‍.എ. തന്മാത്രകള്‍ മാത്രമെയുള്ളൂ. മറ്റു് ജൈവരൂപങ്ങള്‍ക്കുള്ളതുപോലെ കോശമില്ല. കോശമില്ലാത്ത ഒരു വസ്തുവെങ്ങനെ ജൈവരൂപമാകും എന്നു ചിലര്‍ സംശയിച്ചിരുന്നു. എന്നാല്‍ വൈറസുകള്‍ പ്രത്യുല്പാദിപ്പിക്കുകയും ചിലവ ജൈവകോശങ്ങളെ നശിപ്പിച്ചു് രോഗങ്ങളുണ്ടാക്കുകയും ചെയ്യുന്നതിനാല്‍ അവ ഒരു ജൈവരൂപമാണു് എന്നുതന്നെ എല്ലാവരും അംഗീകരിച്ചു.

എന്നാല്‍ പ്രിയോണാവട്ടെ വെറും പ്രോട്ടീന്‍ തന്മാത്രയാണു്. പ്രോട്ടീന്‍ എന്നതു് എല്ലാ മൃഗങ്ങളുടെയും ശരീരത്തിലുള്ള, അത്യാവശ്യമുള്ള, ഒരു വസ്തുവാണുതാനും. അതെങ്ങനെയാണു് രോഗകാരണമാകുന്നതു്? അതു് മനസിലാക്കാന്‍ പ്രോട്ടീന്‍ തന്മാത്രകളുടെ ഒരു പ്രത്യേകത മനസിലാക്കണം. പ്രോട്ടീന്‍ തന്മാത്രകള്‍ വളരെ വലുതാണു്. വലുപ്പം കാരണമായിരിക്കാം അവ സാധാരണഗതിയില്‍ മടങ്ങിയാണിരിക്കുന്നതു്. ഒരു പ്രത്യേക രീതിയില്‍ മടങ്ങിയിരുന്നാലേ പ്രോട്ടീന്‍ ശരീരത്തില്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കൂ. തന്മാത്ര നിവര്‍ന്നു പോകുകയോ മടക്കം മറ്റൊരു രീതിയിലാകുകയോ ചെയ്താല്‍ ആ തന്മാത്രകൊണ്ടു് ശരീരത്തിനു് പ്രയോജനമില്ലാതാകും. ചില പ്രോട്ടീനുകള്‍ വല്ലാതെ ചൂടാകുകയെ തണുക്കുകയോ ചെയ്യുമ്പോള്‍ നിവര്‍ന്നു പോകും. അങ്ങനെ ആയാല്‍ ആ പ്രോട്ടീന്‍ ശരീരത്തിനു് ഗുണം ചെയ്യില്ല.

പ്രിയോണുകള്‍ എങ്ങനെയാണു് രോഗമുണ്ടാക്കുന്നതു്? ഒരു കോശത്തില്‍ പ്രിയോണ്‍ കടന്നുകഴിയുമ്പോള്‍ ആ കോശത്തിലുള്ള മറ്റു പ്രോട്ടീന്‍ തന്മാത്രകളെ അതു് നിവരാന്‍ പ്രേരിപ്പിക്കും. അങ്ങനെ കൂടുതല്‍ പ്രോട്ടീന്‍ തന്മാത്രകള്‍ ശരീരത്തില്‍ അവ ചെയ്യേണ്ട കര്‍മ്മം ചെയ്യാതാവും. അങ്ങനെ ശാരീരിക പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചുകൊണ്ടാണു് പ്രിയോണുകള്‍ രോഗമുണ്ടാക്കുന്നതു്. അങ്ങനെ പ്രിയോണുകള്‍ പുനരുല്പാദിപ്പിക്കുന്നില്ലെങ്കിലും എണ്ണത്തില്‍ വര്‍ദ്ധിക്കുന്നുണ്ടു്. ആ അര്‍ത്ഥത്തില്‍ പ്രിയോണുകള്‍ക്കു് ബാക്ടീരിയ, വൈറസ് തുടങ്ങിയ ഏകകോശജീവികളുമായി സാമ്യമുണ്ടു്. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു: എല്ലാ ജന്തുക്കളുടെയും ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ഒരു രാസവസ്തുവായി പ്രോട്ടീനിന്റെ തന്മാത്രകളെങ്ങനെയാണു് ഒരു ഏകകോശ ജീവിയെപ്പോലെ പെരുമാറുന്നതു്?

പണ്ടൊരു കാലത്തു് ചെടികള്‍ക്കു് ജീവനില്ല എന്നു് കരുതിയിരുന്നു. ജഗദീശ്ചന്ദ്ര ബോസ് ചെടികള്‍ക്കു് ജീവനുണ്ടെന്നു് തെളിയിച്ചു. വൈറസുകളെ ജീവികളായി കണക്കാക്കാമോ എന്നു് പലര്‍ക്കും സംശയമുണ്ടായിരുന്നു. പൊതിഞ്ഞു വച്ചിരിക്കുന്ന ഡി.എന്‍.എ. (അല്ലെങ്കില്‍ ആര്‍.എന്‍.എ.) തന്മാത്രകളാണു് വൈറസുകള്‍. സ്വഭാവസവിശേഷതകള്‍ ഒരു തലമുറയില്‍നിന്നു് അടുത്ത തലമുറയിലേക്കു് പകരുന്നതു് ഡി.എന്‍.എ. വഴിയാണെന്നു മാത്രമല്ല ഒരു ജന്തുവിന്റെ രൂപവും നിറവും സ്വഭാവവും പോലും നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന പങ്കു് വഹിക്കുന്നതു് ഡി.എന്‍.എ. ആണു്. എന്നിരുന്നാലും ഒരു കോശം പോലുമില്ലാത്ത വൈറസിനെ എങ്ങനെ ഒരു ജീവിയായി കണക്കാക്കും എന്നു് സംശയമുണ്ടായെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ലല്ലോ. പ്രിയോണുകള്‍ക്കാണെങ്കില്‍ കോശവുമില്ല, ഡി.എന്‍.എ.യുമില്ല! അവയെ എങ്ങനെ ജീവിയായി കണക്കാക്കാനാകും?

ഇതു് സങ്കീര്‍ണ്ണമായ ഒരു പ്രശ്നത്തിലേക്കു് വിരല്‍ ചൂണ്ടുന്നു എന്നെനിക്കു് തോന്നുന്നു. പ്രിയോണുകള്‍ ജീവികളല്ല എന്നു് സമ്മതിച്ചാലും മറിച്ചു് അവ ജീവികളാണു് എന്നു് സമ്മതിച്ചാലും പ്രശ്നമുണ്ടു്. പ്രിയോണുകള്‍ ജീവനില്ലാത്ത വസ്തുക്കളാണെങ്കില്‍ വൈറസുകളെയും അതുപോലെതന്നെ കാണണ്ടേ? പ്രിയോണുകള്‍ പ്രോട്ടീന്‍ തന്മാത്രകളാണെങ്കില്‍ വൈറസുകള്‍ ഡി.എന്‍.എ. (അല്ലെങ്കില്‍ ആര്‍.എന്‍.എ.) തന്മാത്രകളല്ലേ? രണ്ടും തന്മാത്രകള്‍. പിന്നെ വൈറസില്‍ എവിടെനിന്നു് ജീവന്‍ വന്നു? വൈറസിനു് അധികമായുള്ളതു് ഒരു ആവരണം മാത്രമാണു്. അതിലാണോ ജീവന്‍ കുടികൊള്ളുന്നതു്? അങ്ങനെയെങ്കില്‍, കോശത്തിനുള്ളില്‍ കടക്കുന്ന വൈറസ് ആവരണം ഉപേക്ഷിച്ച ശേഷം കോശത്തിലെ ഘടകങ്ങളുടെ സഹായത്താല്‍ പുനരുല്പാദനം നടത്തുമ്പോള്‍ വൈറസിനു് ജീവന്‍ നഷ്ടമാകുമോ? മാത്രമല്ല, മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ``ജീവജാല''ങ്ങള്‍ക്കു് ജീവന്‍ എന്നൊന്നുണ്ടോ? അതോ ഇതൊക്കെ നമ്മുടെ തോന്നല്‍ മാത്രമാണോ? ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടാണു് ഈ ചോദ്യത്തിനു്.

മറിച്ചു്, പ്രിയോണുകള്‍ ജീവികളാണു് എന്നു് സങ്കല്പിച്ചാലോ? അങ്ങനെയെങ്കില്‍ സാധാരണ പ്രോട്ടീന്‍ തന്മാത്രകള്‍ക്കു് ജീവനില്ലേ എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. ഇല്ല എങ്കില്‍, പ്രിയോണുകള്‍ക്കു് ഏതു് ഘട്ടത്തിലാണു് ജീവന്‍ ലഭിക്കുന്നതു്? പ്രോട്ടീന്‍ തന്മാത്രയുടെ മടക്കു് നിവരുമ്പോഴോ? മാത്രമല്ല, പ്രോട്ടീന്‍ തന്മാത്രകള്‍ക്കു് ജീവനുണ്ടാകാമെങ്കില്‍ മറ്റു് തന്മാത്രകള്‍ക്കും ജീവനുണ്ടാകില്ല എന്നു് എങ്ങനെ ഉറപ്പിച്ചു് പറയാനാകും? കല്ലിനും മണ്ണിനും പോലും ജീവനില്ല എന്നു് എങ്ങനെ ഉറപ്പിച്ചു് പറയും? ആധുനിക ശാസ്ത്രത്തിന്റെ പുതിയ ചില കണ്ടുപിടിത്തങ്ങള്‍ ഇത്തരത്തിലുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. %ശാസ്ത്രത്തില്‍ ഒരു കുതിപ്പുചാട്ടത്തിനു് സമയമായി എന്നാണു് ഇതു് കാണിക്കുന്നതു് എന്നു് ചിലര്‍ വിശ്വസിക്കുന്നു.

ചപ്പുചവറുകള്‍ എന്തു ചെയ്യണം

ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതു് പല പ്രശ്നങ്ങള്‍ക്കും കാരണമാകാം. കരിയിലയും കടലാസും മറ്റുമാണെങ്കില്‍ പുകയും ചാരവും പടരുന്നതുകൂടാതെ വായുവിലേക്കു് കാര്‍ബണ്‍ മോണോക്സൈഡും നൈട്രജന്റെയും സള്‍ഫറിന്റെയും ഓക്സൈഡുകളും ശ്വസിക്കാവുന്ന ധൂളിയും പരത്തുന്നു. ഇനി അതിന്റെ കൂട്ടത്തില്‍ പ്ലാസ്റ്റിക്കോ റബ്ബറോ കൂടി ഉണ്ടെങ്കില്‍ വല്ലാത്ത നാറ്റവും ഡയോക്സിന്‍ പോലുള്ള വളരെ ഹാനികരമായ, കാന്‍സര്‍ വരെ ഉണ്ടാക്കാവുന്ന വാതകങ്ങളും ഉണ്ടാകുന്നു. ജൈവവസ്തുക്കളാണെങ്കില്‍ കമ്പോസ്റ്റു ചെയ്യുക, പ്ലാസ്റ്റിക്കും ലോഹവും കൊണ്ടു നിര്‍മ്മിച്ച വസ്തുക്കള്‍ പുനഃചംക്രമണം ചെയ്യുക എന്നതാണു് ചെയ്യേണ്ടതു്. ഗ്രാമങ്ങളില്‍ ജീവിച്ചിരുന്ന കാലങ്ങളില്‍ ചപ്പുചവറുകള്‍ പ്രശ്നമേയല്ലായിരുന്നു. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളായപ്പോഴാണു് ഈ പ്രശ്നങ്ങള്‍ ഗൗരവതരമായതു്. പണ്ടു നാം ജീവിച്ചിരുന്ന അതേ രീതിയില്‍ നഗരങ്ങളിലും ജീവിക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഭയാനകമാകാം. കേരളത്തില്‍ പടര്‍ന്ന ഡെങ്കി, പക്ഷി, എലി, കോഴി പനികള്‍ ഉദാഹരണം. അതുകൊണ്ടു് നമ്മുടെ പരിസരവും നാം ശ്വസിക്കുന്ന വായുവും വൃത്തിയായി സൂക്ഷിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു.

മറ്റുള്ളവര്‍ക്കു് രോഗങ്ങളുണ്ടാക്കും എന്ന പേരില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിട്ടും വഴിയോരങ്ങളിലും പറമ്പുകളിലും എല്ലാത്തരം ചപ്പുചവറും കൂട്ടിയിട്ടു തീയിടുന്നതു് നിരോധിക്കാത്തതു് അത്ഭുതകരമായിരിക്കുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുകവലിയിലൂടെ ഉണ്ടാകുന്ന പുകയും ചാരവും എത്രയോ ചെറുതാണു്! സര്‍ക്കാരുകളും മുനിസിപ്പാലിറ്റികളും ഇതിനൊരു പരിഹാരമുണ്ടാക്കുന്നില്ലെങ്കില്‍ പൊതുജനം തന്നെ മുന്നിട്ടു് ഇറങ്ങേണ്ടിയിരിക്കുന്നു.

ഈ പ്രശ്നത്തിനെ ശാസ്ത്രീയമായി നേരിടാനായി കേരള മുഖ്യമന്ത്രിക്കു് ഞാനൊരു നിവേദനം തയാറാക്കിയിട്ടുണ്ടു്. അതു് താഴെ കൊടുത്തിരിക്കുന്ന കണ്ണിയില്‍ ക്ലിക് ചെയ്താല്‍ കാണാവുന്നതാണു്.

അവസാനം പരിഷ്കരിച്ചത് : 5/6/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate