অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പരിസ്ഥിതി മലിനീകരണം

പരിസ്ഥിതി മലിനീകരണം

പരിസ്ഥിതി മലിനീകരണം

ശാസ്ത്രത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പ് നമ്മുടെ ജീവിത സൗകര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്തി. മാനുഷിക അധ്വാനം ലഘൂകരിക്കുന്ന യന്ത്ര സംവിധാനങ്ങള്‍, നൂതനങ്ങളായ വാര്‍ത്താവിനിമയ ഉപാധികള്‍, വിനോദമാര്‍ഗങ്ങള്‍ ഇവയെല്ലാം മനുഷ്യജീവിതത്തിന്‍റെ മുഖച്ഛായ മാറ്റിമറിച്ചിരുന്നു. എന്നാല്‍ വികസനത്തിനായുള്ള വ്യഗ്രതയില്‍ തന്റെ ചുറ്റുപാടുകള്‍ നശിക്കുന്നതും ജീവവായു കളങ്കമാകുന്നതും അത് മൂലം ഭൂമിയിലെ നിലനില്‍പ്പ്‌ പോലും അപകടത്തിലാകുന്നതും അവനറിയുന്നില്ല.

വ്യവസായവല്‍ക്കരണവും നഗരവല്‍ക്കരണവും ആധുനിക ജീവിതത്തിനു അനുഗ്രഹമാകുമ്പോള്‍ അതിന്‍റെ ഉപോല്‍പ്പന്നങ്ങള്‍ മനുഷ്യന്‍റെയും മറ്റ് സസ്യജന്തുജാലങ്ങളുടെയും നിലനില്‍പ്പിനു ഭീഷണിയാവുന്നു. വ്യവസായവല്‍ക്കരണം പുരോഗതിയുടെ നാഴികക്കല്ലായെങ്കില്‍ അതിന്‍റെ ഫലമായുണ്ടാകുന്ന മലിനീകരണം പ്രകൃതിയുടെ സ്വച്ഛതയെ കാര്‍ന്നു തിന്നുന്നതാണ്. പരിസ്ഥിതി ഏതെങ്കിലും കാരണത്താല്‍ വിശേഷിച്ചു മനുഷ്യന്‍റെ ഇടപെടലുകളിലൂടെ ദുഷിതമാവുകയോ അതുവഴി പരിസ്ഥിതിയുടെ സ്വാഭാവികതയ്ക്ക് കോട്ടം തട്ടുകയോ ചെയ്യുന്നതിനെയാണ് മലിനീകരണം എന്നുപറയുന്നത്.

പ്രകൃതിയിലെ വ്യത്യസ്ത തലങ്ങളില്‍ മനുഷ്യന്‍ അവന്‍റെ നിത്യജീവിതത്തിന്‍റെ ഭാഗമായി ഇടപെടുന്നതായി കാണാം. ഇത്തരം പ്രവൃത്തികളുടെ അനന്തരഫലമെന്നോണം പ്രകൃതിജന്യമായ പദാര്‍ത്ഥങ്ങളുടെ അളവുകളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുകയും ചെയ്യുന്നു. ക്രമേണ ഇത്തരം പദാര്‍ത്ഥങ്ങളെ മലിനീകാരികള്‍ എന്നാണ് വിളിക്കുന്നത്. മലിനീകരണം സൃഷ്ടിക്കുന്നതെന്താണോ അതാണ്‌ മലിനീകാരി എന്ന് ചുരുക്കിപ്പറയാം.

വായു, ജലം, മണ്ണ്, പ്രകാശം തുടങ്ങി പരിസ്ഥിതിയുടെ എല്ലാ ഘടകങ്ങളും കാലദേശഭേദമന്യേ മലിനമാക്കപ്പെടുന്നുണ്ട്.

ജൈവമണ്ഡലത്തെ മുഴുവന്‍ വിഷലിപ്തമാക്കുന്ന മലിനീകരണ പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിനും ജീവന്‍റെ സ്വാഭാവിക നിലനില്‍പ്പിനും ഭംഗം വരുത്തിക്കൊണ്ടിരിക്കുന്നു. മലിനീകരണമെന്ന മഹാവിപത്തിനെക്കുറിച്ച് ചില കാര്യങ്ങളിതാ.

ജൈവമണ്ഡലത്തിലെ ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും അദൃശ്യമായ രീതിയില്‍ പരസ്പരം ഒത്തുചേര്‍ന്നു സന്തുലിതാവസ്ഥയില്‍ നിലകൊള്ളുന്നു. ഇവയില്‍ ഏതെങ്കിലും ഒന്നില്ലാതെ മറ്റൊന്നിനു നിലനില്‍പ്പില്ല. എന്നാല്‍ ആവാസവ്യവസ്ഥയിലെ അനേകം ജീവരൂപങ്ങളില്‍ ഒന്നു മാത്രമായ മനുഷ്യന്‍റെ അശ്രദ്ധയോ സ്വാര്‍ത്ഥതയോനിറഞ്ഞ പ്രവൃത്തികളും ഇടപെടലുകളും വഴി പ്രകൃതിയുടെ ഈ സന്തുലിതാവസ്ഥയില്‍ താളപ്പിഴകള്‍ സംഭവിക്കുന്നു. ശാസ്ത്ര-സാങ്കേതിക രംഗത്തുണ്ടായ പുരോഗതിയുപയോഗിച്ചു ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന ഇടപെടലുകള്‍ പരിസ്ഥിതിയുടെ സ്വാഭാവികത നഷ്ടപ്പെടുന്നതിനും അതുവഴി പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുകയാണ്. പരിസ്ഥിതിയുടെ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഗൗരവമായി കണക്കിലെടുക്കേണ്ട ഒരു വസ്തുതയായി അവശേഷിക്കുന്നു.

ഉഷ്ണമേഖലാ പ്രദേശത്തെ മഴക്കാടുകള്‍ വനനശീകരണത്തിലൂടെ വന്‍തോതില്‍ അപ്രത്യക്ഷമായതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. മഴക്കാടുകള്‍ അപ്രത്യക്ഷമായതിനു പുറമേ ഈ പ്രദേശങ്ങളില്‍ കണ്ടുവരുന്ന പ്രത്യേകതരം ജന്തുക്കളും സസ്യങ്ങളും ഈ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റപ്പെട്ടു കഴിഞ്ഞു.

അട്ടപ്പാടി വനമേഖല ഇതിനൊരുദാഹരണം മാത്രം. ഒരുകാലത്ത് നിബിഡ വനമായിരുന്ന അട്ടപ്പാടി വനമേഖല വെട്ടി വെളുപ്പിക്കുമ്പോള്‍ തുടച്ചുനീക്കപ്പെട്ടത് ആ പ്രദേശത്തിന്‍റെ സ്വാഭാവിക പരിസ്ഥിതിയാണ്. യാഥാര്‍ത്ഥ്യബോധത്തോടെ ഇതിന്‍റെ ഗൌരവം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ജനസംഖ്യാ വര്‍ധനവും നഗരവല്‍ക്കരണവും പാര്‍പ്പിടങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ പാര്‍പ്പിടങ്ങള്‍, റോഡുകള്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി വയലുകള്‍ നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് അവ നിലനിന്നിരുന്ന പ്രദേശങ്ങളിലെ ആവാസവ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്.

ഒരു പ്രദേശത്തെ ജലവിഭവം എന്ന് പറയുന്നത് ആ പ്രദേശത്തെ വയലുകളിലും നീര്‍ത്തടങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളമാണ്. ഈ വെള്ളമാണ് കിണറുകളിലൂടെ മനുഷ്യന്‍ ഉപയോഗിക്കുന്നത്. വയലുകള്‍ നികത്തുന്നത് കിണറുകളിലെ ജലം വര്‍ധിച്ച തോതില്‍ കുറയാന്‍ കാരണമാകുന്നു. ഇതിനു പുറമേ വയലുകളില്‍ മാത്രം കാണുന്ന ചെറിയതരം ജീവജാലങ്ങളും നീര്‍ത്തടങ്ങള്‍ തേടിവരുന്ന ദേശാടനപക്ഷികളും അപ്രത്യക്ഷമാവുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത വര്‍ധിപ്പിക്കാനും വയല്‍ നികത്തല്‍ കാരണമാവുകയാണിപ്പോള്‍.

നമ്മുടെ നാടിന്‍റെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ പരിസ്ഥിതിയില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്ന ഒന്നായിരുന്നു കാവുകള്‍. വലിയ വൃക്ഷങ്ങളും അപൂര്‍വ്വ സസ്യങ്ങളും ധാരാളമായി വളരുന്നവയാണ് കാവുകള്‍. ജൈവവൈവിധ്യങ്ങളുടെ കലവറയായി ഇവ കരുതപ്പെടുന്നു. ഇത്തരം കാവുകളുടെ നാശം ആ പ്രദേശങ്ങളിലെ ജലസ്രോതസ്സുകളെ ദോഷകരമായി ബാധിച്ചു കഴിഞ്ഞു. കാവുകളുടെ നാശത്തിലൂടെ പ്രകൃതിയില്‍ സംരക്ഷിക്കപ്പെട്ടിരുന്ന സസ്യജന്തുജാല വൈവിധ്യമാണ് നമുക്ക് നഷ്ടമാകുന്നത്.

ശാസ്ത്രരംഗത്തെ പുരോഗതിയുടെ ഫലമായുണ്ടായ വ്യവസായവല്‍ക്കരണം മനുഷ്യരാശിയുടെ വികസനത്തിന് മുതല്‍ക്കൂട്ടാവുന്നുണ്ടെങ്കിലും പരിസ്ഥിതി മലിനീകരണം രൂക്ഷമാകുന്നതിനും അത് കാരണമാകുന്നു. വ്യവസായശാലകളില്‍നിന്നും പുറത്തുവിടുന്ന രാസവസ്തുക്കള്‍ ജലമലിനീകരണത്തിനും വായുമലിനീകരണത്തിനും കാരണമാകുന്നു. വാഹനങ്ങളില്‍നിന്നും മറ്റും പുറന്തള്ളുന്ന വിഷവാതകങ്ങളുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതും മലിനീകരണത്തിന് ഹേതുവാണ്. അശാസ്ത്രീയമായ രീതിയില്‍ വ്യാവസായിക മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ജീവസമൂഹത്തിന് വന്‍ ദുരന്തങ്ങളാണ് ഉണ്ടാക്കുന്നത്. ഇതിനു പുറമേ കാര്‍ബണ്‍ഡയോക്‌സയിഡിന്‍റെ അളവിലുണ്ടായ വര്‍ധനവ് അന്തരീക്ഷ താപനില ഉയരാനും അതുമൂലം വിവിധ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

മണ്ണില്‍ അഴുകി ചേരാതെ കിടക്കുന്ന ഖരമാലിന്യങ്ങള്‍ പരിസ്ഥിതിയില്‍ ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇങ്ങനെ വിവിധ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം ഈ സ്ഥിതിയില്‍ തുടര്‍ന്നാല്‍ ഒരുകാലത്ത് നമ്മുടെ സ്വാഭാവിക പരിസ്ഥിതി തന്നെ നഷ്ടപ്പെടാന്‍ അത് കാരണമായേക്കാം.

മനുഷ്യന്‍റെ വീണ്ടുവിചാരമില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ വ്യാപകമായ മലിനീകരണത്തിന് കാരണമാവുന്നു. വനനശീകരണവും പരിസ്ഥിതി മലിനീകരണവും വഴി നാം നമ്മുടെ തന്നെ ശവക്കുഴി തോണ്ടുകയാണ്.

വായുമലിനീകരണം

ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് വായുമലിനീകരണം. ശ്വസിക്കാന്‍പോലും ശുദ്ധമായ വായു ലഭിക്കാത്ത അവസ്ഥയിലേക്കാണ് നമ്മുടെ യാത്ര. അതിനാല്‍ നമ്മുടെ വായു ശുദ്ധമായി സൂക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും കടമയായി കരുതണം.

വായുമലിനീകരണത്തിന് ഇടയാക്കുന്നവയെന്തൊക്കെയെന്നു നമുക്ക് നോക്കാം. ഒന്നാമാതായി വനനശീകരണം തന്നെ. പ്രകൃതി സന്തുലനത്തിന് ഒരു ഭൂപ്രദേശത്തിന്‍റെ മൂന്നിലൊരു ഭാഗം വനമായിരിക്കണം. വെള്ളം സംഭരിക്കുന്നതില്‍ വനങ്ങളുടെ പങ്ക് സുപ്രധാനമാണ്‌. ഉദാഹരണത്തിന് പശ്ചിമഘട്ടത്തിലെ ഒരു ഹെക്ടര്‍ വനത്തില്‍ തന്നെ ഏകദേശം 3000 ഘനമീറ്റര്‍ വെള്ളം തങ്ങിനില്‍ക്കും. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മരങ്ങള്‍ വന്‍തോതില്‍ വെട്ടിമാറ്റുന്നു. വൃക്ഷങ്ങള്‍ വെട്ടിമാറ്റുമ്പോള്‍ അന്തരീക്ഷത്തിലെ ഓക്സിജന്‍റെ

അളവ് കുറച്ചു കാര്‍ബണ്‍ഡയോക്‌സൈഡ് വര്‍ദ്ധിപ്പിക്കുന്നു. ഈ കാര്‍ബണ്‍ഡയോക്സൈഡ് തന്നെയാണ് വായുമലിനീകരണത്തിന് ഒരു പ്രധാന കാരണം.

വാഹനങ്ങള്‍, ഫാക്ടറികള്‍ പോലുള്ള പുറത്തുവിടുന്ന മാലിന്യങ്ങള്‍, പുകപടലങ്ങള്‍ എന്നിവ അന്തരീക്ഷത്തിന്‍റെ സ്വച്ചതയെ നശിപ്പിക്കുന്നു. കൃത്രിമ വളങ്ങളും കീടനാശിനികളും പരിസ്ഥിതിയ്ക്ക് ഹാനികരമാണ്. ഇത് മണ്ണും ജലവും വായുവും മലിനമാക്കുന്നു.

കാട്ടുതീയും അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സയിഡിന്‍റെ വര്‍ധനവിന് കാരണമാകുന്നുണ്ട്. കാട്ടുതീ മൂലം അന്തരീക്ഷത്തിലെ താപനില വര്‍ദ്ധിക്കുകയും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

കിളിമഞ്ചാരോ പര്‍വതനിര

ആഗോള താപനത്തിന്‍റെ അനന്തരഫലം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ഒരു മേഖലയാണ് ആഫ്രിക്കയിലെ കിളിമഞ്ചാരോ പര്‍വതനിര. ഒരുകാലത്ത് മഞ്ഞു മൂടിക്കിടന്നിരുന്ന ഈ പര്‍വ്വതങ്ങളിലെ മഞ്ഞെല്ലാം ഉരുകി അവിടെ ഇന്ന് വെറും പാറക്കെട്ടുകള്‍ മാത്രം അവശേഷിക്കുന്നു.

ആഗോളതാപനം

വായുമലിനീകരണത്തിന്‍റെ ഭാഗമായുണ്ടാകുന്ന ഭീകരമായ പാരിസ്ഥിതിക പ്രശ്നമാണ് ആഗോളതാപനം. കാര്‍ബണ്‍ഡയോക്‌സയിഡിന്‍റെ വര്‍ധനവ്‌ ആഗോളതാപനത്തിന് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു. അന്തരീക്ഷത്തിലെ അധികരിച്ചുവരുന്ന കാര്‍ബണ്‍ഡയോക്‌സൈഡ് ഒരു പാളിയായി പ്രവര്‍ത്തിച്ച്‌ സൂര്യനില്‍ നിന്നും ഭൂമിയിലെത്തുന്ന താപത്തിന്‍റെ അംശം അന്തരീക്ഷത്തിനു പുറത്തേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തുന്നു. തണുപ്പ് രാജ്യങ്ങളിലും മറ്റും സസ്യങ്ങളെ വളര്‍ത്താനുപയോഗിക്കുന്ന ഹരിതഗൃഹങ്ങളുടെ സുതാര്യമായ ഗ്ലാസ്സ് കൊണ്ടുള്ള ആവരണം താപം പുറത്തേക്ക് നഷ്ടപ്പെടുന്നത് തടയുന്നതുപോലെ കാര്‍ബണ്‍ഡയോക്‌സൈഡ് പാളി താപത്തെ തടഞ്ഞുനിര്‍ത്തുന്നതിനാല്‍ ഇത് പ്രകൃതിയിലെ ഹരിതഗൃഹപ്രഭാവം എന്ന് അറിയപ്പെടുന്നത്. ആഗോളതാപനത്തിന്‍റെ ഫലമായി അന്തരീക്ഷ താപനില ഈ നൂറ്റാണ്ടില്‍ 1 മുതല്‍ 5.4 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതുമൂലം അന്തരീക്ഷം ചൂടുപിടിക്കുകയും അന്തരീക്ഷ താപനില ഉയരാന്‍ ഇടയാകുകയും ചെയ്യുന്നു. ഇത് ആഗോളതാപനമെന്ന് അറിയപ്പെടുന്നു. വന്‍ പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാമാറ്റങ്ങളും ആഗോളതാപനത്തിന്‍റെ അനന്തരഫലമത്രേ. കൂടാതെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞ്, ഹിമാനികള്‍ എന്നിവ ഉരുകി സമുദ്രജലനിരപ്പ് ഉയരാനും, ദ്വീപുകളും താഴ്ന്ന തീരപ്രദേശങ്ങളും വെള്ളത്തിനടിയിലാവാനും ആഗോളതാപനം കാരണമായേക്കും.

സൈബീരിയന്‍ തടാകങ്ങള്‍

ആഗോളതാപനത്തിന്‍റെ മറ്റൊരു ഇരയാണ് റഷ്യയിലെ സൈബീരിയന്‍ തടാകം. ഒരു കാലത്ത് വിസ്തൃതമായ തടാകങ്ങളാല്‍ സമ്പന്നമായിരുന്നു സൈബീരിയ. ഈ അടുത്തകാലത്ത് നടന്ന അമേരിക്കന്‍ പഠനങ്ങള്‍ പ്രകാരം സൈബീരിയയില്‍ മുമ്പുണ്ടായിരുന്ന നൂറ്റിഇരുപത്തഞ്ചോളം തടാകങ്ങള്‍ അപ്രത്യക്ഷമായതായി കണ്ടെത്തി. സൈബീരിയയുടെ ഉപഗ്രഹഭൂപടം പരിശോധിച്ചതില്‍ നിന്നാണ് നടുക്കുന്ന ഈ സത്യം ശാസ്ത്രലോകം തിരിച്ചറിഞ്ഞത്. ഒരുപക്ഷെ ധ്രുവപ്രദേശങ്ങളെ മൂടിക്കിടക്കുന്ന മനുപാളികള്‍ വരുംകാലങ്ങളില്‍ ഭൂമിയെ മുഴുവന്‍ വെള്ളത്തിനടിയിലാക്കിയേക്കാം.

അമ്ലമഴ

വായുമലിനീകരണം കൊണ്ടുണ്ടാകുന്ന മറ്റൊരു പാരിസ്ഥിതിക പ്രശ്നമാണ് അമ്ലമഴ. വ്യവസായശാലകളില്‍നിന്നും പുറത്തുവിടുന്ന പുകയാണ് ഇതിന്‍റെ പ്രധാനകാരണം. വ്യവസായശാലകളില്‍ നിന്നും പുറത്തുവരുന്ന പുകയില്‍ അമോണിയ, സള്‍ഫര്‍ ഡൈ ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, കാര്‍ബണ്‍ഡയോക്‌സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ്, സില്‍വര്‍ പെറോക്സൈഡ് തുടങ്ങിയ വാതകങ്ങളും പൊടിപടലങ്ങളും നീരാവിയും അടങ്ങിയിരിക്കും. വ്യവസായ കേന്ദ്രത്തില്‍ നിന്നും വളരെ അകലെയുള്ള പ്രദേശങ്ങളെ പോലും മലിനമാക്കാന്‍ ശേഷിയുള്ള വാതകങ്ങളും വിഷവസ്തുക്കളുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. പുറംതള്ളപ്പെടുന്ന രാസവസ്തുക്കളില്‍ പലതും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കും. അമ്ലമഴയ്ക്ക് കാരണമാകുന്നതും ഇതുതന്നെ. വ്യാവസായിക പ്രക്രിയകളുടെ ഫലമായി സള്‍ഫര്‍ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ് തുടങ്ങിയ അമ്ലവാതകങ്ങള്‍ അന്തരീക്ഷത്തില്‍ കലരുകയും മഴ പെയ്യുമ്പോള്‍ ജലത്തില്‍ ലയിച്ച് സള്‍ഫ്യൂരിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയായി ഭൂമിയില്‍ പതിക്കുകയും ചെയ്യുന്നു. ഇതാണ് അമ്ലമഴ.

വായുമലിനീകരണത്തില്‍ വാഹനങ്ങളുടെ പങ്ക്

വായുമലിനീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ് വാഹനങ്ങള്‍. വാഹനങ്ങള്‍ പുറത്തുവിടുന്ന പുകയില്‍ കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രിക് ഓക്സൈഡ്, സള്‍ഫര്‍ ഡൈ ഓക്സൈഡ്, ലെഡിന്‍റെ ചെറുകണികകള്‍, കത്തിത്തീരാത്ത ഇന്ധനത്തിന്‍റെ അംശം, ബെന്‍സീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇന്ധനങ്ങളുടെ ജ്വലനം പൂര്‍ണ്ണമല്ലെങ്കില്‍ അതില്‍ നിന്നുണ്ടാകുന്ന പുകയില്‍ ഇന്ധനത്തിന്‍റെ തരികള്‍, കാര്‍ബണിന്‍റെ തരികള്‍ എന്നിവയും ചൂടുള്ള വായുവും ഉണ്ടാകും. ഈ പദാര്‍ഥങ്ങള്‍ അടങ്ങിയ പുക അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതിലൂടെ വായു മലിനമാക്കപ്പെടുന്നു. പ്ലാസ്റ്റിക്‌ മാലിന്യങ്ങളും മറ്റ് പാഴ്വസ്തുക്കളും കത്തിക്കുമ്പോള്‍ അവയില്‍നിന്നും പുറന്തള്ളുന്ന വാതകങ്ങളും പുകയും വായുമലിനീകരണത്തിന് പ്രധാന കാരണമാണ്. കാര്‍ഷികാവശിഷ്ടങ്ങളുടെയും കല്‍ക്കരി, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങളുടെയും ജ്വലനവും അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്നുണ്ട്.

കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍ക്ക് പരിസ്ഥിതി മലിനീകരണത്തില്‍ പ്രധാനമായ പങ്കുണ്ട്. ഇവ ശുദ്ധവായുവിന്‍റെ അളവ് കുറയ്ക്കുകയും വായുവിനെ ദുഷിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം അശുദ്ധവായു ശ്വസിക്കുന്നത് ജീവജാലങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.

ഓസോണ്‍പാളിയുടെ ശോഷണം

ഭൂമിയുടെ സംരക്ഷണ കവചമാണല്ലോ ഓസോണ്‍പാളി. ഈ പാളിയ്ക്ക് ശോഷണം വരുന്നതിനെയാണ് ഓസോണ്‍ പാളിയിലെ വിള്ളല്‍ എന്നുപറയുന്നത്. ഭൂമിയില്‍ ഉപയോഗിക്കുന്ന റഫ്രിജറേറ്റര്‍, എയ്റോ സോള്‍, അഗ്നിശമന പദാര്‍ഥങ്ങള്‍ മുതലായവയില്‍ നിന്നും പുറത്തുവരുന്ന ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍, ബ്രോമോ ഫ്ലൂറോ കാര്‍ബണുകള്‍ തുടങ്ങിയവ അള്‍ട്രാവയലറ്റ് രശ്മികളാല്‍ വിഘടിക്കപ്പെടുന്നു. അപ്പോള്‍ സ്വതന്ത്രമാക്കപ്പെടുന്ന ക്ലോറിന്‍ തന്മാത്രകള്‍ ഓസോണിനെ വിഘടിപ്പിക്കുന്നു. ഇങ്ങനെ ഓസോണ്‍ പാളിക്ക് ശോഷണം സംഭവിക്കുന്നത്‌ മൂലമാണ് ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടാവുന്നത്. ഭൂമിയുടെ സമീപകാലത്തെടുത്ത ഉപഗ്രഹചിത്രങ്ങള്‍ ഓസോണ്‍ പാളിയുടെ വിള്ളലിന് തെളിവ് നല്‍കുന്നുണ്ട്. അന്റാര്‍ട്ടിക്ക മേഖലയിലെ ഓസോണ്‍ പാളിയില്‍ 2 കോടി 83 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വിള്ളലുണ്ടത്രേ. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഉത്തരധ്രുവത്തിലും ഓസോണ്‍ ക്ഷയം രൂപപ്പെട്ടു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈയടുത്ത കാലത്തായി ഓസോണ്‍ പാളിയിലെ വിള്ളലില്‍ ആശാവഹമായ കുറവുണ്ടായതായി കാണുന്നുണ്ട്. ആഗോളതലത്തില്‍ മോന്‍ട്രിയല്‍ പ്രോട്ടോക്കോളിന്‍റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട പരിസ്ഥിതി അവബോധവും പരിഹാര പ്രവര്‍ത്തനങ്ങളും ഇക്കാര്യത്തില്‍ ഫലം കണ്ടുതുടങ്ങിയതായി ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത് ആശാവഹമാണ്‌.

ഓസോണ്‍ ദ്വാരം ജീവജാലങ്ങള്‍ക്ക് ഭീഷണി

ഓസോണ്‍ പാളിയ്ക്ക് ദ്വാരം വീഴുക വഴി അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് ഭൂമിയില്‍ പതിക്കും. ഈ രശ്മികള്‍ തുടര്‍ച്ചയായി ഏല്‍ക്കുന്നത് ജീവജാലങ്ങളുടെ നാശത്തിനു കാരണമാകുമെന്നാണ് ശാസ്ത്ര വിശദീകരണം. മനുഷ്യനിലും മറ്റു ജന്തുക്കളിലും തിമിരം, ത്വക്ക് ക്യാന്‍സര്‍ എന്നിവ ഉണ്ടാക്കാന്‍ ഇത് കാരണമായേക്കും. ചില ജീവികളുടെ വംശനാശത്തിന് തന്നെയും ഇത് ഇടയാക്കുന്നു. ഇത് ഭക്ഷ്യശൃംഖലയെ താളം തെറ്റിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ആണവ വികിരണങ്ങളും ജീവികളും

ആണവ നിലയങ്ങളില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും പുറത്തുവരുന്ന ചില വികിരണങ്ങള്‍ ജീവ കലകള്‍ക്ക് ദോഷം ചെയ്യും. സൂര്യപ്രകാശത്തിലെ തന്നെ അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാറെഡ് റേഡിയേഷനുകള്‍ക്ക് ജീവകലകള്‍ വിധേയമാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടവരുത്തും. ആല്ഫാ കണങ്ങള്‍, ബീറ്റാ കണങ്ങള്‍, ഗാമാ രശ്മികള്‍ എന്നിവ ദോഷകാരികളായ വികിരണങ്ങളാണ്. ഇത്തരം വികിരണങ്ങള്‍ നിരന്തരം ഏല്‍ക്കുന്നതു വഴി മനുഷ്യരില്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നു. പേശികള്‍ ദുര്‍ബലമാവുകയും രക്തത്തിലെ ശ്വേതരക്താണുക്കള്‍ നശിച്ചു അര്‍ബുദത്തിന് കാരണമാകുകയും അകാലമരണം സംഭവിക്കുകയും ചെയ്യും. ഗര്‍ഭിണികള്‍ക്ക് റേഡിയേഷനേല്‍ക്കുന്നത് ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യാനിടയുണ്ട്.

ചെര്‍ണോബില്‍ ദുരന്തം

1986ല്‍ ലോകത്തെ നടുക്കിയ അപകടമായിരുന്നു ചെര്‍ണോബില്‍ ആണവ റിയാക്ടര്‍ സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ ദുരന്തം. സ്ഫോടനഫലമായി റിയാക്ടറിന്‍റെ മുകളിലെ അടപ്പ് പൊട്ടിത്തെറിച്ച് ഭീമമായ അളവില്‍ അണുവികിരണ വസ്തുക്കള്‍ അന്തരീക്ഷത്തില്‍ കലരുകയും യൂറോപ്പിന്‍റെ പല ഭാഗങ്ങളിലും വ്യാപിക്കുകയും ചെയ്തു. ഇതിന്‍റെ ഫലമായുള്ള ആണവ വികിരണമേറ്റ് എണ്ണായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടു. ഇതിന്‍റെ ഫലങ്ങള്‍ വര്‍ഷങ്ങളോളം യൂറോപ്പ് അനുഭവിക്കേണ്ടി വന്നു എന്ന് പഠനങ്ങള്‍ കാണിക്കുന്നു.

ഭോപ്പാല്‍ ദുരന്തം

വായു മലിനീകരണത്തിന്‍റെ അനന്തരഫലമായി ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് ഭോപ്പാല്‍ വാതക ദുരന്തം. 1984 ഡിസംബര്‍ 3ന് യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയുടെ ഭോപ്പാലിലെ കീടനാശിനി നിര്‍മ്മാണശാലയിലുണ്ടായ വിഷവാതക ചോര്‍ച്ചയാണ് രാജ്യം കണ്ട ഈ മഹാദുരന്തത്തിനു കാരണമായത്. മീതൈല്‍ ഐസോ സായനെറ്റ് ഉപയോഗിച്ചുള്ള കീടനാശിനികള്‍ മുഖ്യമായും നിര്‍മ്മിച്ചിരുന്നത് ഇവിടെയായിരുന്നു. നിര്‍മ്മാണശാലയിലെ സുരക്ഷാവാല്‍വ് പൊട്ടി പുറത്തെത്തിയ മീതൈല്‍ ഐസോ സയനേറ്റ് വാതകം അപഹരിച്ചത് പതിനായിരത്തോളം മനുഷ്യജീവനാണ്. ഇതിന്‍റെ ഫലമായി കമ്പനിക്ക് സമീപമുള്ള പ്രദേശത്തെ ജനങ്ങള്‍ക്കും ആവാസവ്യവസ്ഥയ്ക്കും വന്‍നഷ്ടമുണ്ടായി. കെടുതികളുടെ ബാക്കിപത്രം ഇന്നും അവശേഷിക്കുന്നു.

ഗാര്‍ഹിക വായുമലിനീകരണം

പരിസ്ഥിതി മലിനീകരണത്തിന്‍റെ മറ്റൊരു വശമാണ് ഗാര്‍ഹിക മലിനീകരണം. ആധുനിക കെട്ടിട മേഖലകളില്‍ ശരിയായ വായുസഞ്ചാരമുള്ള കെട്ടിടനിര്‍മ്മാണത്തിന് ആരും ശ്രദ്ധ കൊടുക്കാറില്ല. ഇത് ഗാര്‍ഹിക വായുമലിനീകരണത്തിന് ഹേതുവാകുന്നു. സിഗരറ്റുകളില്‍ നിന്നും ഉണ്ടാകുന്ന വിഷവാതകം, ഭക്ഷണാവശിഷ്ടങ്ങളിലും മറ്റും ഉണ്ടാകുന്ന കുമിള്‍, പൂപ്പല്‍, എയര്‍ കണ്ടീഷണറുകളില്‍ നിന്ന് പുറന്തള്ളുന്ന അലര്‍ജിക്ക് കാരണമാകുന്ന വാതകങ്ങള്‍, കൃത്രിമ വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വീട്ടുപകരണങ്ങളില്‍ നിന്നും ഉണ്ടാകുന്ന കാര്‍ബണ്‍ വാതകങ്ങള്‍, കെട്ടിടനിര്‍മ്മാണ സാമഗ്രികളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് വാതകം, ചപ്പുചവറുകള്‍ കത്തുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ മോണോക്സൈഡ്, മേല്‍ക്കൂരകളില്‍ നിന്നും അടുപ്പുകളില്‍ നിന്നും പുറത്തുവരുന്ന രാസാംശം കലര്‍ന്ന വാതകം എന്നിവയെല്ലാം ഗാര്‍ഹിക മലിനീകരണത്തിന് കാരണമാകുന്നു. ഇത്തരം വിഷവാതകങ്ങള്‍ നിരന്തരമായി ശ്വസിക്കുന്നത് ശ്വാസകോശ കാന്‍സറിനു കാരണമായേക്കും. ഈ നൂറ്റാണ്ടില്‍ വിഷവായു ശ്വസിച്ചു കാന്‍സര്‍ ബാധിതരാകുന്ന രോഗികളുടെ എണ്ണം കൂടിവരുന്നതായി വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. ഗാര്‍ഹിക മലിനീകരണം മൂലമുണ്ടാകുന്ന രോഗാവസ്ഥയ്ക്ക് സിക്ക് ബില്‍ഡിംഗ്‌ സിന്‍ഡ്രോം എന്നു പറയുന്നു.

ഒരു വിരോധാഭാസത്തിന്‍റെ കഥ കൂടി പറഞ്ഞു വായുമലിനീകരണത്തേക്കുറിച്ചുള്ള കുറിപ്പ് അവസാനിപ്പിക്കാം. പരിസ്ഥിതി മലിനീകരണം പ്രകൃതിയിലെ എല്ലാ ജീവവസ്തുക്കളെയും ബാധിക്കുന്നു എന്ന് കണ്ടല്ലോ. പലപ്പോഴും അവയുടെ ജീവന്‍ തന്നെ അത് അപകടത്തിലാക്കുന്നു. എന്നാല്‍ അതിശയമെന്നു പറയട്ടെ, നമ്മുടെ പ്രകൃതിയില്‍ ചില സസ്യങ്ങള്‍ക്ക് മലിനീകരണം തിരിച്ചറിയാനും അതിനോട് പൊരുതാനുമുള്ള കഴിവുണ്ട്. അവയില്‍ ഒരു വിഭാഗമാണ്‌ ലൈക്കനുകള്‍. എന്നാല്‍ ഇക്കാലത്തെ മലിനപ്പെട്ട വായുവിന്‍റെ സാന്നിധ്യത്തില്‍ ലൈക്കനുകള്‍ പോലും നശിച്ചുപോകുന്നു. ഭാവിയിലെ അതിരൂക്ഷമായ വായു മലിനീകരണത്തിന് പ്രകൃതിയുടെ മുന്നറിയിപ്പായിട്ടാണ് ഈ പ്രതിഭാസത്തെ ശാസ്ത്രലോകം വീക്ഷിക്കുന്നത്.

ഇനി ഓക്സിജന്‍ പാര്‍ലറുകളും

ബ്യൂട്ടി പാര്‍ലറുകള്‍, ഐസ്ക്രീം പാര്‍ലറുകള്‍ എന്നിവയെക്കുറിച്ച് നിങ്ങളെല്ലാവരും കേട്ടിട്ടുണ്ടാവുമല്ലോ. എന്നാല്‍ ഓക്സിജന്‍ പാര്‍ലറുകള്‍ എന്ന് കേള്‍ക്കുമ്പോഴോ? ആശ്ചര്യം തോന്നുന്നുണ്ടോ? എങ്കില്‍ സത്യമാണ്.

ജപ്പാന്‍കാര്‍ക്കിടയില്‍ ഇത് ഒരു നിത്യസംഭവമാണ്. വ്യവസായവല്‍ക്കരണത്തിന്‍റെയും വാഹന പെരുപ്പത്തിന്‍റെയും ഫലമായി ദുഷിച്ച വായു നിറഞ്ഞു കിടക്കുന്നതിനാല്‍ അല്‍പ്പം       ശുദ്ധവായു ശ്വസിക്കാനാണ് ജപ്പാന്‍കാര്‍ ഇത്തരം പാര്‍ലറുകള്‍ ആരംഭിച്ചത്. ദിവസേന അനേകമാളുകള്‍ ശുദ്ധവായു ശ്വസിക്കാനായി ഓക്സിജന്‍ പാര്‍ലറുകളില്‍ എത്താറുണ്ടത്രെ. അധികം താമസിയാതെ ഇവ ഇന്ത്യയിലുമെത്തിയേക്കാം.

ജലമലിനീകരണം

ഭൂമിയില്‍ ഏകദേശം 136 കോടി ഘന കിലോമീറ്ററോളം ജലമുണ്ടെന്നാണ് ശാസ്ത്രനിഗമനം. ഇത് ഭൂമിയുടെ ഉപരിതലത്തിന്‍റെ ഏതാണ്ട് മൂന്നില്‍ രണ്ടുഭാഗം വരും. ആകെ ലഭ്യമായ ശുദ്ധജലത്തില്‍ മനുഷ്യന് ഉപയോഗിക്കാന്‍ കഴിയുന്നത് 2,72,000 കോടി ഘന കിലോമീറ്റര്‍ മാത്രമാണ്. ഇതില്‍ പതിനഞ്ചു ശതമാനം മാത്രമാണ് ഭൂഗര്‍ഭജലത്തിന്‍റെ അളവ്. എന്നാല്‍ വനനശീകരണത്തിന്‍റെ ഫലമായി ആഗോളതലത്തില്‍ തന്നെ ഭൂഗര്‍ഭജല തോത് വളരെയധികം കുറഞ്ഞുവെന്നാണ് ശാസ്ത്രലോകത്തിന്‍റെ കണ്ടെത്തല്‍.

വ്യാപകമായ വനനശീകരണം, ഒഴുകിപ്പോകുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിപ്പിക്കുകയും ജലത്തിന്‍റെ പുനസംഭരണ നിരക്ക് കുറയ്ക്കുകയും ചെയ്യുന്നു. ഭൂഗര്‍ഭജല നിരക്കിന്‍റെ അളവ് കുറയുന്നത് കൊണ്ട് തീരപ്രദേശങ്ങളില്‍ കടലിലെ ഉപ്പുവെള്ളം ഊര്‍ന്നിറങ്ങി കിണറുകളിലെ വെള്ളം ഉപ്പുരസമുള്ളതാകുന്നു. കൃഷിയിടങ്ങളില്‍ രാസവളങ്ങള്‍ ഉപയോഗിക്കുന്നത് മൂലം മഴവെള്ളത്തോടൊപ്പം രാസവസ്തുക്കള്‍ ജലസ്രോതസ്സുകളില്‍ എത്തിച്ചേര്‍ന്നു ജലമലിനീകരണത്തിന് കാരണമാകുന്നു. കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന രാസവളങ്ങള്‍ ചിലപ്പോള്‍ മണ്ണില്‍ തന്നെ അടിഞ്ഞുകൂടി മഴവെള്ളത്തോടൊപ്പം ഭൂഗര്‍ഭജലസ്രോതസ്സുകളിലുമെത്തി മലിനീകരണം വ്യാപിപ്പിക്കുന്നുമുണ്ട്. പാടങ്ങള്‍ നികത്തുമ്പോള്‍ മണ്ണിനോടൊപ്പം ചപ്പുചവറുകള്‍ നിക്ഷേപിക്കുന്നതും അറവുശാലകളിലെ മാലിന്യം നിക്ഷേപിക്കുന്നതും ഭൂഗര്‍ഭജല മലിനീകരണത്തിന് പ്രധാനഹേതുവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വ്യവസായവല്‍ക്കരണത്തിന്‍റെ ഭാഗമായി മനുഷ്യന്‍ കെട്ടിപ്പൊക്കിയ ലോഹസംസ്ക്കരണ ശാലകള്‍, വളം നിര്‍മ്മാണ ശാലകള്‍, കീടനാശിനി നിര്‍മ്മാണ ശാലകള്‍, തുകല്‍ സംസ്ക്കരണ ശാലകള്‍ തുടങ്ങിയവയില്‍ നിന്ന് ഉല്‍പ്പാദന പ്രക്രിയയുടെ ഫലമായി ജീവന് ഹാനികരമായ വാതകങ്ങളും മറ്റ് മാലിന്യങ്ങളും ജലസ്രോതസ്സുകളിലേക്കും മറ്റും പുറന്തള്ളുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നു. അശാസ്ത്രീയമായ രീതിയില്‍ വ്യാവസായിക മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതാണ് ഇതിനു കാരണം.

ഇതുകൂടാതെ അമ്ലമഴയും ജലമലിനീകരണത്തില്‍ പങ്കാളിയാവുന്നുണ്ട്. അമ്ലമഴ ജലത്തെ അമ്ലമിശ്രിതമാക്കി മാറ്റുകയും അതുപയോഗിക്കുന്ന ജന്തുജാലങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്നു. ഇന്ധന ഖനനം പ്രത്യേകിച്ച് പെട്രോളിയം ഖനനം ജലമലിനീകരണത്തിന്‍റെ മറ്റൊരു കാരണമാണ്. കടല്‍ത്തീരത്ത് നിന്നാണ് ഖനനം ചെയ്യുന്നതെങ്കില്‍ കടല്‍ ജലത്തില്‍ എണ്ണയുടെ അംശം കലരാനുള്ള സാധ്യത കൂടുതലായിരിക്കും. ഇത്തരത്തില്‍ കലരുന്ന എണ്ണ പാട പോലെ പൊങ്ങിക്കിടക്കുകയും കടലിലെ ആവാസവ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്യും. കടല്‍ ജലത്തില്‍ വായുസഞ്ചാരം കുറഞ്ഞ് കടലിലെ ജീവിവര്‍ഗ്ഗങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാവുന്നു. കടല്പ്പക്ഷികളുടെ ചിറകില്‍ എണ്ണ പറ്റിപ്പിടിച്ചു ചിറക് വിടര്‍ത്താന്‍ കഴിയാതെ മിക്കതും ചത്തൊടുങ്ങുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ കപ്പലുകള്‍ അപകടത്തില്‍പ്പെടുന്നത് ഇത്തരം സാഹചര്യങ്ങള്‍ വിളിച്ചു വരുത്തുന്നു.

ചവറുതൊട്ടിയാകുന്ന സമുദ്രം

രാഷ്ട്രങ്ങള്‍ വ്യാവസായികമായും സാമ്പത്തികമായും പുരോഗതി പ്രാപിക്കുംതോറും സമുദ്രമലിനീകരണം ഇവിടെ ത്വരിതഗതിയില്‍ നടക്കുന്നു. ലോകമെമ്പാടുമുള്ള നഗരങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് വ്യവസായശാലകളില്‍നിന്നുമുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് സമുദ്രത്തിലാണ്. അതായത് സമുദ്രം ഒരു ചവറുതോട്ടിയായി മാറുന്നു എന്ന് ചുരുക്കം.

ആണവമാലിന്യങ്ങള്‍ ഉള്‍പ്പെടെ മാലിന്യക്കൂമ്പാരങ്ങള്‍ അകലെ സമുദ്രങ്ങളില്‍ നിക്ഷേപിക്കുന്ന വന്‍കിട രാജ്യങ്ങളുണ്ടെന്നും ആരോപണങ്ങളുണ്ട്.

ജലമലിനീകരണവും അനന്തരഫലങ്ങളും

ജലമലിനീകരണം മൂലമുണ്ടാവുന്ന ദൂഷ്യഫലങ്ങളെന്തൊക്കെയെന്നു നോക്കാം. വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളിലുള്‍പ്പെടുന്ന ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങളും ഡിറ്റര്‍ജന്ടുകളും ജലത്തിലെ ഓക്സിജന്‍റെ അളവ് കുറയ്ക്കുകയും അവയില്‍നിന്നും രൂപപ്പെടുന്ന കാര്‍ബണ്‍ സംയുക്തങ്ങള്‍ സസ്യജീവജാലങ്ങളുടെ നാശത്തിനു കാരണമായിത്തീരുകയും ചെയ്യുന്നു.

കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന രാസവളങ്ങള്‍, കളനശിനികള്‍, കീടനാശിനികള്‍ എന്നിവ ജലാശയങ്ങളിലെ യൂട്രോഫിക്കേഷന് കാരണമാകും. ഒപ്പം ഇതിലടങ്ങിയിരിക്കുന്ന വിഷവസ്തുക്കള്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുകയും ചെയ്യുന്നു.

പവര്‍സ്റ്റേഷനുകളില്‍ നിന്നുള്ള മാലിന്യങ്ങളിലെ താപം ജലത്തിലെ ഓക്സിജന്‍റെ ലേയത്വം (വെള്ളത്തില്‍ ലയിക്കുന്നതിനുള്ള കഴിവ്) കുറക്കാനിടയാക്കും. തല്‍ഫലമായി വസ്തുക്കളുടെ ചീയല്‍ നിരക്ക് വര്‍ദ്ധിക്കുകയും ഇത് വീണ്ടും ഓക്സിജന്‍ കുറയുന്നതിന് കാരണമാവുകയും ചെയ്യും. രോഗങ്ങള്‍ പകരുന്നതിനു ഇത് കാരണമാകുന്നു. സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രമാണല്ലോ മലിനജലം. മലിനജലത്തിലൂടെ രോഗങ്ങള്‍ പകരുന്നു. വയറിളക്കം, കോളറ, മഞ്ഞപിത്തം, ടൈഫോയ്ഡ് എന്നിവ മലിനജലത്തിലൂടെ പകരുന്ന രോഗങ്ങളാണ്.

വ്യവസായ മലിനീകരണത്തിന്‍റെ പരിതാപകരമായ ദുരന്തഫലമാണ് ജപ്പാനിലെ ചിസ്സോ കോര്‍പ്പറേഷന്‍റെ പ്ലാസ്റ്റിക്‌ നിര്‍മ്മാണ ഫാക്ടറിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സംഭവിച്ചത്. ജപ്പാനിലെ ക്യൂഷോ ദ്വീപിലെ തീരപ്രദേശ ഗ്രാമമായ മീനമാതായിലായിരുന്നു ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഫാക്ടറിയില്‍ പ്ലാസ്റ്റിക്‌ ഉല്‍പ്പാദനത്തിന് ഉല്‍പ്രേരകമായി ഉപയോഗിച്ചിരുന്നത് മെര്‍ക്കുറി(രസം)യായിരുന്നു. ഫാക്ടറിയില്‍ നിന്നും പുറന്തള്ളുന്ന മലിനജലം മീനമാതാ ഉള്‍ക്കടലിലേക്കാണ് ഒഴുക്കിയിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം മീനമാത്ത ഉള്‍ക്കടലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ തുടങ്ങി. ചത്തുപോയ ഈ മത്സ്യങ്ങളെ ആഹാരമാക്കിയ കടല്‍ കാക്കകളും മറ്റ് പക്ഷികളും നാശമടഞ്ഞു. ചത്തുപൊങ്ങിയ മത്സ്യങ്ങളെ ഭക്ഷിച്ച പൂച്ചകളും നായകളും ഉന്മത്തരെപ്പോലെ ചാഞ്ചാടി വിറങ്ങലിച്ച് ചത്തുവത്രേ. ജപ്പാന്‍കാര്‍ ഈ രോഗത്തിന് മാര്‍ജാര നൃത്ത രോഗമെന്ന് പേര് നല്‍കി.

വര്‍ഷങ്ങള്‍ക്കുശേഷം ഫാക്ടറിയുടെ സമീപത്ത് താമസിച്ചിരുന്ന മനുഷ്യരിലും ഈ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. കൈകാലുകള്‍ വിറയ്ക്കല്‍, ചലനശേഷി നഷ്ടപ്പെടല്‍, കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, ശരീരത്തിന്‍റെ നിലതെറ്റല്‍ എന്നിവയായിരുന്നു രോഗലക്ഷണങ്ങള്‍. രോഗം അധികരിക്കുന്ന അവസ്ഥയില്‍ മുഖത്തെ പേശികള്‍ക്ക് ചലനശേഷി നഷ്ടപ്പെടുകയും ഇളിഭ്യതയാര്‍ന്ന ഒരു ചിരിയുടെ ഭാവം മുഖത്ത് പ്രകടമാവുകയും ചെയ്തുതുടങ്ങി. മാര്‍ജാരനൃത്ത രോഗത്തിന്‍റെ ലക്ഷണങ്ങള്‍ തന്നെ മനുഷ്യരിലും പ്രകടമായതിനാല്‍ ഈ രോഗം മരണച്ചിരി രോഗമെന്നും അറിയപ്പെടാന്‍ തുടങ്ങി. കടലിലെ ആവാസവ്യവസ്ഥയേപ്പോലും താളം തെറ്റിക്കുകയും രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്തത് വ്യവസായശാലകളില്‍ നിന്നുള്ള മെര്‍ക്കുറി വിഷബാധയാണെന്ന് സംഭവത്തെക്കുറിച്ചന്വേഷിച്ച വിദഗ്ധ സംഘത്തിനു പിന്നീട് ബോധ്യപ്പെട്ടു. ഈ രോഗം ഇന്ന് മീനമാത്ത രോഗം എന്നാണു അറിയപ്പെടുന്നത്.

ജലമലിനീകരണത്തിന്‍റെ ഫലമായി പ്രത്യക്ഷപ്പെടുന്ന മറ്റൊരു വിനാശമാണ് കൊതുകുകളുടെ പെരുകല്‍. കെട്ടിക്കിടക്കുന്ന മലിനജലമാണ്‌ കൊതുകുകള്‍ക്ക് വളരാന്‍ ഏറെ സഹായകമാകുന്നത്. രോഗാണുക്കള്‍ പകരുന്നതിനു കൊതുകുകള്‍ പ്രധാന കാരണമായിത്തീരുന്നു. അഴുക്കുചാലുകളുടെ അശാസ്ത്രീയമായ നിര്‍മ്മാണരീതികള്‍ പലപ്പോഴും മലിനജലം ഒഴുകിപ്പോകാതെ കെട്ടിനില്‍ക്കുന്നതിനു കാരണമാകുന്നു. അനുകൂലമായ ഇത്തരം സാഹചര്യങ്ങള്‍ കൊതുകുകളുടെ പെരുപ്പത്തിന് വഴിയൊരുക്കുന്നു. ഡെങ്കിപ്പനി, മന്ത്, ചിക്കുന്‍ ഗുനിയ, മലമ്പനി, ജപ്പാന്‍ മസ്തിഷ്ക ജ്വരം, മഞ്ഞപ്പനി എന്നീ അസുഖങ്ങളുടെ രോഗാണുവാഹകരായി മാറുന്നതും കൊതുകുകള്‍ തന്നെ. തുറസ്സായ സ്ഥലങ്ങളിലെ മലവിസര്‍ജ്ജനം, കിണറുകളില്‍ നിന്നും അകലം പാലിക്കാതെ നിര്‍മ്മിക്കുന്ന സെപ്റ്റിക് ടാങ്കുകള്‍, അശാസ്ത്രീയമായ രീതിയിലുള്ള മലിനജല നിര്‍മ്മാര്‍ജ്ജനം എന്നിവ ജലമലിനീകരണത്തിലേക്ക് വഴിതുറക്കുന്ന കാരണങ്ങളാണ്.

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകമെങ്ങും പ്രതിവര്‍ഷം അഞ്ചു കോടിയോളം ജനങ്ങളാണ് മലിനജലം ഉപയോഗിക്കുന്നതുമൂലം മരണമടയുന്നത്. ഇനിയെങ്കിലും ഫലപ്രദമായ തീരുമാനങ്ങള്‍ വഴി പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ മാത്രമേ സസ്യജാലങ്ങളുടെയും മനുഷ്യരുടെയും സ്വാസ്ഥ്യമാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ കഴിയൂ.

യൂട്രോഫിക്കേഷന്‍

നമ്മുടെ ചുറ്റുപാടുമുള്ള ചില ജല സ്രോതസ്സുകള്‍ പായലും ആല്‍ഗകളും നിറഞ്ഞ് ഉപയോഗശൂന്യമായി നില്‍ക്കുന്നതായി കാണാം. ജലാശയങ്ങളുടെ ഈ അവസ്ഥയ്ക്ക് യൂട്രോഫിക്കേഷന്‍ എന്നാണു പറയുന്നത്. ജലാശയം മലിനമാണ്‌ എന്നതിന്‍റെ ഉത്തമ തെളിവാണ് ഇത്. നൈട്രജന്‍ കലര്‍ന്ന രാസവലങ്ങളില്‍ നിന്നും മറ്റും ജലാശയങ്ങളില്‍ അടിഞ്ഞുകൂടുന്ന അധിക പോഷകങ്ങള്‍ ജലത്തില്‍ ആല്‍ഗ പോലുള്ള ജലസസ്യങ്ങളുടെ അമിതവളര്‍ച്ചയ്ക്ക് കാരണമാകുന്നു. ഈ ജലസസ്യങ്ങള്‍ സൂര്യപ്രകാശത്തെ ഉപരിതലത്തില്‍ തടഞ്ഞുനിര്‍ത്തുന്നതോടെ ജലത്തില്‍ അടങ്ങിയിരിക്കുന്ന ഓക്സിജന്‍റെ അളവ് കുറയാന്‍ തുടങ്ങും. ജലത്തിലെ ഓക്സിജന്‍ അമിതമായി വളരുന്ന ഈ ജലസസ്യങ്ങള്‍ ഉപയോഗിക്കുകയും മറ്റു ജലജീവികള്‍ ഓക്സിജന്‍ ലഭിക്കാതെ ചത്തൊടുങ്ങുകയും ചെയ്യും. മാത്രമല്ല, ഈ ജല സസ്യങ്ങള്‍ നശിക്കുമ്പോള്‍ ബാക്ടീരിയകളും മറ്റും അവയെ ജീര്‍ണ്ണിപ്പിക്കുന്നു. ഈ പ്രക്രിയക്കും ബാക്ടീരിയ ഉപയോഗപ്പെടുത്തുന്നത് ജലത്തിലെ ഓക്സിജനാണ്. ഇതും ജലത്തിലെ ഓക്സിജന്‍റെ അളവില്‍ കുറവ് വരുത്തുന്നു.

മുകളില്‍ പറഞ്ഞവ കൂടാതെ ഡിറ്റര്‍ജന്ടുകള്‍, ഗാര്‍ഹിക മാലിന്യങ്ങള്‍, കളനാശിനികള്‍, എക്കലും ചെളിയും, ഖനി മാലിന്യങ്ങള്‍, ആണവ മാലിന്യങ്ങള്‍ എന്നിവയും ജലമലിനീകരണത്തിന് സാഹചര്യമൊരുക്കുന്നു.

ശബ്ദമലിനീകരണം

ഇമ്പമേറിയ ശബ്ദവും സംഗീതവും ആരുടേയും മനം കവരും. എന്നാല്‍ കാതടപ്പിക്കുന്ന ശബ്ദമോ? അരോചകവും. മനസ്സിനും ശരീരത്തിനും അരോചകമായി അനുഭവപ്പെടുന്ന ഇത്തരം ബഹളങ്ങള്‍ ശബ്ദമലിനീകരണത്തിനിടയാക്കുന്നു. വായു മലിനീകരണവും ജലമലിനീകരണവും പോലെ ശബ്ദമലിനീകരണവും പരിസ്ഥിതി പ്രശ്നങ്ങളില്‍ മുന്‍പന്തിയിലുണ്ട്.

കേള്‍ക്കുന്നവരില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന അസഹനീയമായ ശബ്ദങ്ങളാണ് ശബ്ദമലിനീകരണത്തിന് കാരണമാകുന്നത്. വ്യവസായവല്‍ക്കരണത്തിന്‍റെ ഒരു പ്രധാന ഫലമത്രേ ശബ്ദമലിനീകരണം. ജനസംഖ്യാവര്‍ധനവും നഗരവല്‍ക്കരണവും ഇതിനു ആക്കം കൂട്ടുന്നു.

ഉച്ചഭാഷിണികളുടെ അമിതോപയോഗം, വ്യവസായശാലകളിലെ യന്ത്രങ്ങളുടെയും സൈറനുകളുടെയും ഉയര്‍ന്ന ശബ്ദം, മോട്ടോര്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എയര്‍ഹോണുകള്‍, മള്‍ട്ടി ടോണ്‍ട് ഹോണുകള്‍, ഉത്സവങ്ങളിലെ വെടിക്കെട്ട്‌, സ്ഫോടനങ്ങള്‍, തടിമില്ലുകളിലെ യന്ത്രങ്ങളുടെ പ്രവര്‍ത്തനം, പ്രകടനങ്ങള്‍, ഘോഷയാത്രകള്‍ എന്നിവ ശബ്ദമലിനീകരണത്തിന് കാരണങ്ങളാണ്. ഇതില്‍നിന്നും ശബ്ദമലിനീകരണത്തില്‍ മനുഷ്യന്‍റെ പങ്ക് എത്രത്തോളമാണെന്ന് മനസ്സിലാക്കാമല്ലോ.

ജീവിവര്‍ഗ്ഗത്തിനു സഹനീയമായ ശബ്ദപരിധി 80 ഡെസിബെല്ലാണ്. ശബ്ദത്തിന്‍റെ തീവ്രത അളക്കാനുള്ള ഏകകമാണ് ഡെസിബെല്‍. പൂജ്യം മുതല്‍ പത്ത് വരെ ഡെസിബെലുകളിലുള്ള ശബ്ദമാണ് ഇലകളുടെ മര്‍മ്മരത്തിന്‍റെത്. പത്തുമുതല്‍ ഇരുപതുവരെ ഡെസിബെലുകളിലുള്ള ശബ്ദമാണ് രഹസ്യം പറയുമ്പോള്‍ പുറത്തുവരുന്നത്. താഴ്ന്ന പരിധിയിലുള്ള ശബ്ദങ്ങള്‍ക്ക് ഉദാഹരണമാണ് ഇവ.

ശബ്ദമലിനീകരണവും നിയന്ത്രണങ്ങളും

ശബ്ദമലിനീകരണം കുറയ്ക്കാന്‍ വിവിധ മേഖലകളില്‍ അനുവദനീയമായ ശബ്ദ പരിധി നിയന്ത്രിച്ചുകൊണ്ട് നമ്മുടെ വനം-പരിസ്ഥിതി മന്ത്രാലയങ്ങള്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ശബ്ദനിയന്ത്രണമനുസരിച്ച് പരിസ്ഥിതിയെ നാല് മേഖലകളായി തരംതിരിച്ചിരിക്കുന്നു. വ്യവസായമേഖല, പാര്‍പ്പിട മേഖല, നിശബ്ദ മേഖല എന്നിങ്ങനെ.വിദ്യാലയങ്ങള്‍, ആശുപത്രികള്‍ എന്നിവയുള്ള സ്ഥലങ്ങള്‍ നിശബ്ദ മേഖലകളാണ് (Silent Zones). വന്യജീവി സങ്കേതങ്ങള്‍ നിശബ്ദ മേഖലകളായി സംരക്ഷിക്കുന്നു. ഇവിടെ അനുവദിച്ച ശബ്ദപരിധി രാത്രികാലങ്ങളില്‍ 40 ഡെസിബെലും പകല്‍ 50 ഡെസിബെലുമാണ്. വീടുകള്‍ തിങ്ങിനിറഞ്ഞു കിടക്കുന്ന പാര്‍പ്പിട മേഖലയില്‍ അനുവദനീയമായ ശബ്ദപരിധി പകല്‍ 55 ഡെസിബെലും രാത്രി 45 ഡെസിബെലുമാണ്. കച്ചവട കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന വാണിജ്യമേഖലകളില്‍ അനുവദിച്ച ശബ്ദപരിധി പകല്‍ 65 ഡെസിബെലും രാത്രി 55 ഡെസിബെലുമാണ്. വ്യവസായ ശാലകള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ പകല്‍ 75 ഡെസിബെലും രാത്രി 70 ഡെസിബെലുമാണ് അനുവദനീയമായ ശബ്ദപരിധി.

ശബ്ദമലിനീകരണവും ആരോഗ്യപ്രശ്നങ്ങളും

ശബ്ദമലിനീകരണം മനുഷ്യനില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ശരീരത്തിന്‍റെ പ്രവര്‍ത്തനക്ഷമത തകരാറിലാക്കുകയും ചെയ്യുന്നു. ശബ്ദനിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചെങ്കില്‍ മാത്രമേ  ശബ്ദമലിനീകരണം വലിയൊരളവു വരെ കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് ശബ്ദമലിനീകരണം കുറയ്ക്കാന്‍ ഫലപ്രദമായ ഒരു മാര്‍ഗമാണ്. ന്യൂയോര്‍ക്കിലെ ഒട്ടുമിക്ക പട്ടണങ്ങളിലും റോഡിന്‍റെ ഇരുവശത്തുമായി ജിംഗ്കോ ബിലോബിയ എന്ന വര്‍ഗ്ഗത്തില്‍പ്പെടുന്ന മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ശബ്ദമലിനീകരണവും വായു മലിനീകരണവും പ്രതിരോധിക്കാനുള്ള ഇത്തരം മരങ്ങളുടെ കഴിവാണ് ഇതിനുപിന്നില്‍.

ശബ്ദമലിനീകരണം മൃഗങ്ങളിലും മനുഷ്യരിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ക്രമാതീതമായ ശബ്ദശ്രവണം മൂലം മനുഷ്യരില്‍ ഹോര്‍മോണ്‍ വ്യതിയാനം സംഭവിച്ച് അമിതമായ ഭയം, ഉത്കണ്ഠ എന്നിവ പ്രകടമാകുന്നു. താല്‍ക്കാലികമോ, സ്ഥിരമോ ആയ കേള്‍വിക്കുറവ്, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, മാനസിക വൈകല്യം, തലചുറ്റല്‍, ഉറക്കമില്ലായ്മ, ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തന മന്ദത തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ശബ്ദമലിനീകരണത്തിന്‍റെയും സൃഷ്ടികളാണ്. ഗര്‍ഭിണികളില്‍ ഗര്‍ഭസ്ഥശിശുക്കളുടെ മരണത്തിനും നവജാത ശിശുക്കളില്‍ ശരീരവൈകല്യം സംഭവിക്കാനും ശബ്ദമലിനീകരണം കാരണമാകാറുണ്ട്.

ശബ്ദമലിനീകരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഉറക്ക ഗുളികകള്‍ക്കും മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മനുഷ്യര്‍ അടിമകളാകുകയും പതിവാണ്. ശബ്ദം അസഹാനീയാവസ്ഥയിലെത്തുമ്പോള്‍ ഹൃദ്രോഗം, മസ്ഥിഷ്ക്കാഘാതം എന്നിവ സംഭവിക്കാം. ഇത് മനുഷ്യരെ മരണത്തിലേക്ക് പോലും കൊണ്ടെത്തിക്കുന്നു.

ജന്തുക്കളിലെ അസ്വസ്ഥത

ഉയര്‍ന്ന ശബ്ദം മൃഗങ്ങളിലും അസ്വസ്ഥത ഉളവാക്കുന്നുണ്ട്. ഉത്സവ പറമ്പുകളിലെ വെടിക്കെട്ടും സ്ഫോടനങ്ങളും ആനകള്‍ വിരളുവാന്‍ കാരണമാകുന്നുണ്ട്. ഉച്ചത്തിലുള്ള ശബ്ദം മനുഷ്യരില്‍ സൃഷ്ടിക്കുന്ന മാനസിക-ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ മൃഗങ്ങളിലും ഉണ്ടാക്കുന്നുണ്ട്.

ജലത്തിനടിയില്‍ ശബ്ദമലിനീകരണത്തിന് യാതൊരു സാധ്യതയുമില്ലെന്നായിരുന്നു പൊതുവേയുള്ള ധാരണ. എന്നാല്‍ ഈ ധാരണ തെറ്റിക്കുകയാണ് ബോസ്റ്റണിലെ ഹാര്‍ഡ്വാര്‍ഡ്‌ മെഡിക്കല്‍ സ്കൂളിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍. അമേരിക്കന്‍ നേവിയുടെ സമുദ്രാന്തര്‍ ഭാഗങ്ങളിലെ സ്ഫോടന പരീക്ഷണങ്ങളും സോണാര്‍ ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും കടല്‍ജീവികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ഇതിന്‍റെ അനന്തരഫലമായി ജലജീവികള്‍ ചത്തൊടുങ്ങുന്നുണ്ടെന്നും അവര്‍ കണ്ടെത്തി.

ഇത്തരം സ്ഫോടനങ്ങളില്‍നിന്നും ശബ്ദതരംഗങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ സമുദ്ര സസ്തനികളായ തിമിംഗലം, ഡോള്‍ഫിനുകള്‍ തുടങ്ങിയവ സമുദ്രാന്തര്‍ഭാഗത്തേക്ക് സഞ്ചരിക്കാറുണ്ടത്രെ. ഈ അവസ്ഥയില്‍ ഇവയുടെ ശാരീരികപ്രവര്‍ത്തനക്ഷമതയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കും. ഇവ സമുദ്രത്തിന്‍റെ ആഴമേറിയ ഭാഗത്ത് എത്തുമ്പോള്‍ ഇവയുടെ ശ്വാസകോശങ്ങളില്‍നിന്നും നൈട്രജന്‍ വാതകം രക്തത്തില്‍ കലര്‍ന്ന് കുമിളകള്‍ രൂപപ്പെടുന്നു. ഇങ്ങനെ രൂപപ്പെടുന്ന കുമിളകള്‍ ഇവയുടെ രക്തക്കുഴലുകളില്‍ തടസ്സമുണ്ടാക്കുകയും രക്തക്കുഴലുകള്‍ പൊട്ടുന്നതിനു പോലും കാരണമാകുകയും ചെയ്യും. ഇത് ഇത്തരം ജീവികള്‍ ചത്തൊടുങ്ങാന്‍ ഇടവരുത്തുന്നു. സ്ഫോടനങ്ങളില്‍ നിന്നുള്ള ഉഗ്രശബ്ദം പലപ്പോഴും ഇവയുടെ കേള്‍വിശക്തി നശിപ്പിക്കാനും വിവിധതരം ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാവുന്നു. പുഴകളില്‍ മത്സ്യം പിടിക്കുന്നതിനു തോട്ട പൊട്ടിക്കുന്ന പതിവ് മത്സ്യങ്ങളെ ദോഷകരമായി ബാധിക്കുന്നത് നമുക്ക് അറിവുള്ള കാര്യമാണല്ലോ.

തിമിംഗലങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ദ സെന്‍റര്‍ ഫോര്‍ വെയില്‍ റിസര്‍ച്ച് നടത്തിയ അന്വേഷണത്തില്‍ അമേരിക്കയുടെ സമുദ്രാന്തര്‍ സൈനിക പരീക്ഷണങ്ങള്‍ തിമിംഗലങ്ങളുടെയും ഡോള്‍ഫിനുകളുടെയും നാശത്തിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മണ്ണും മലിനീകരണവും

ഭൂമിയില്‍ ജീവജാലങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന ഘടകങ്ങളില്‍ ഒന്നാണ് മണ്ണ്. പരിസ്ഥിതിയിലെ ഓരോ ജീവിക്കും നേരിട്ടോ അല്ലാതെയോ മണ്ണുമായി ബന്ധമുണ്ട്. ഭൂമിയിലെ സര്‍വജീവജാലങ്ങളുടെയും ആഹാരസ്രോതസ്സായ സസ്യങ്ങള്‍ ജീവിക്കുന്നതും മണ്ണിനെ ആശ്രയിച്ചുതന്നെ.

മണ്ണും മണ്ണൊലിപ്പും

പ്രകൃതിക്കുനേരെ കാലാകാലങ്ങളായി മനുഷ്യന്‍ തുടര്‍ന്നുവരുന്ന അക്രമമാണ് വനനശീകരണം. ഇത് മണ്ണിന്‍റെ സ്വാഭാവിക നിലനില്‍പ്പിനെ ഏറെ ബാധിക്കുന്നു. മണ്ണിനെ പിടിച്ചുനിര്‍ത്തുന്നത് മരങ്ങളുടെ വേരുകളാണല്ലോ. മരങ്ങളില്ലാതെ വരുമ്പോള്‍ വെള്ളത്തിന്‍റെ ഒഴുക്ക് തടഞ്ഞുനിര്‍ത്താന്‍ കഴിയാതെ വരികയും പോഷകസമ്പുഷ്ടമായ മേല്‍മണ്ണ് ഒലിച്ചുപോകുകയും ചെയ്യുന്നു. ഈ പ്രക്രിയയെ മണ്ണൊലിപ്പ് എന്നുപറയുന്നു. നമ്മുടെ ഭൂവല്‍ക്കം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് മണ്ണൊലിപ്പ്. വെള്ളം മാത്രമല്ല, കാറ്റ്, മഞ്ഞ് എന്നീ പ്രകൃതിശക്തികളും മണ്ണിന്‍റെ അപരദനത്തിന് (പൊടിയല്‍) കാരണമാകുന്നുണ്ട്. വനനശീകരണം മാത്രമല്ല അനധികൃത കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കന്നുകാലിമേയ്ക്കലും മണ്ണൊലിപ്പിന് ആക്കം കൂട്ടുന്നു. പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെ അശാസ്ത്രീയമായി ഭൂമിയെ ഉപയോഗപ്പെടുത്തുന്നതാണ് ഇതിനെല്ലാം അടിസ്ഥാന കാരണം.

ഭൂമിയുടെ ഉപരിതലത്തില്‍ മാത്രമാണ് മണ്ണൊലിപ്പെന്നു ധരിച്ചാല്‍ തെറ്റി. ഭൂമിയുടെ പുറംപാളിക്ക് കീഴെയും മണ്ണൊലിപ്പുണ്ടാകുന്നുണ്ട്. ഡാമുകള്‍ തകരുമ്പോഴോ ഉറവകള്‍ രൂപപ്പെടുമ്പോഴോ ജലത്തിന്‍റെ ശക്തിയായ തള്ളിച്ച മൂലം അടിമണ്ണ്‍ ഇളകുന്നത് ഇത്തരം മണ്ണൊലിപ്പിന് പ്രധാന കാരണമാകുന്നു.

തരിശാകുന്ന മണ്ണ്

മണ്ണൊലിപ്പ് മാത്രമല്ല മണ്ണിന്‍റെ ഫലപുഷ്ടി നഷ്ടപ്പെടാന്‍ കാരണമാകുന്നത്. കീടനാശിനികളുടെ അമിതോപയോഗം മണ്ണിന്‍റെ ഫലപുഷ്ടിയെ സാരമായി ബാധിക്കുന്നു. ഡി.ഡി.റ്റി, എന്‍ഡോസള്‍ഫാന്‍, ബി.എച്ച്.സി, മാലത്തിയോണ്‍, ഫ്യൂറിഡാന്‍, പാരത്തിയോണ്‍ തുടങ്ങിയ കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നു. ജൈവാവശിഷ്ടങ്ങളും മറ്റും വേഗത്തില്‍ അഴുകി മണ്ണോട് ചേരുമ്പോള്‍ ഡി.ഡി.റ്റി പോലുള്ള ചില വസ്തുക്കള്‍ അഴുകാതെ കാലങ്ങളോളം നിലനില്‍ക്കും. ഇവയുടെ അംശമടങ്ങിയ പുല്ല് ഭക്ഷിക്കുന്ന പശുവിന്‍റെ പാലിലും ഡി.ഡി.റ്റിയുടെ അംശം കാണപ്പെടുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മണ്ണില്‍ അഴുകി ചേരാതെ മണ്ണിലെ ആവാസവ്യവസ്ഥകള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന ഇത്തരം മാലിന്യങ്ങളെ ഖരമാലിന്യങ്ങള്‍ എന്നുപറയുന്നു. ഇവയുടെ നിര്‍മ്മാര്‍ജ്ജനം ഇന്ന് ഒരു ആഗോളപ്രശ്നമായി  മാറിക്കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക്‌ വസ്തുക്കളും മാലിന്യങ്ങളും മണ്ണില്‍ കുന്നുകൂട്ടിയിടുന്നത് ഗുരുതരമായ ഒരു വീഴ്ചയാണ്. ഒരിക്കലും അഴുകി മണ്ണില്‍ ചേരാത്ത ഇവ മണ്ണിന്‍റെ സ്വാഭാവിക പരിസ്ഥിതിക്ക് ഭംഗം വരുത്തുന്നു.

പ്ലാസ്റ്റിക്‌ നിയന്ത്രിക്കൂ...മണ്ണിനെ സംരക്ഷിക്കൂ...

നിത്യജീവിതത്തില്‍ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു വസ്തുവാണല്ലോ പ്ലാസ്റ്റിക്‌. ഇതിനെ ഒഴിച്ചുനിര്‍ത്തിയാലുള്ള അവസ്ഥ ഓര്‍ക്കാന്‍ പോലുമാകില്ല. എന്നാല്‍ ഇത് അല്‍പ്പം കുഴപ്പക്കാരനാണ്. എങ്ങനെയാണെന്ന് പരിശോധിക്കാം. മണ്ണില്‍ ലയിച്ച് ചേരാതെ ഏറെക്കാലം നിലനില്‍ക്കുന്നവയാണല്ലോ പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്‌ ഉല്‍പ്പന്നങ്ങളും. മണ്ണില്‍ ലയിക്കാതെ കിടന്ന് കൃഷിയിടങ്ങളില്‍ വേരിന്‍റെ വളര്‍ച്ച തടയുന്നതോടൊപ്പം ചെടിയുടെ വളര്‍ച്ച തന്നെ മുരടിപ്പിക്കാന്‍ തക്ക വിരുതനാണിവന്‍. മണ്ണിലെ കോടാനുകോടി സൂക്ഷ്മജീവികളുടെ നിലനില്‍പ്പിനും പ്ലാസ്റ്റിക്‌ ഭീഷണി തന്നെ. മണ്ണില്‍ വായുവിന്‍റെ അളവ് കുറയാനും വെള്ളം മണ്ണില്‍ ആഴ്ന്നിറങ്ങാതിരിക്കാനും പ്ലാസ്റ്റിക്‌ കാരണമാകുന്നു. പ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യത്തില്‍ മണ്ണില്‍ വായുസഞ്ചാരം കുറയുന്നത് മണ്ണിരകളുള്‍പ്പെടെയുള്ള ജീവികള്‍ക്ക് ഹാനികരമാണ്. അത്തരം മണ്ണില്‍ ചെടികള്‍ വളരുകയില്ലെന്ന് മാത്രമല്ല സസ്യവര്‍ഗ്ഗത്തിന്‍റെ തന്നെ നാശത്തിനും കാരണമാകുന്നു. ജൈവാംശം ഭക്ഷണമാക്കുന്ന മണ്ണിരകള്‍, ഇതോടൊപ്പം പ്ലാസ്റ്റിക്കിന്‍റെ അവശിഷ്ടവും വിഴുങ്ങുന്നു. ഇത് കുടലില്‍ കെട്ടിക്കിടന്ന് മണ്ണിരകള്‍ ചത്തൊടുങ്ങുന്നു. കൃഷിയിടങ്ങളിലെ മണ്ണ് ഇളക്കിമറിച്ച് ഈര്‍പ്പം നിലനിര്‍ത്തി ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മണ്ണിരകള്‍ ചത്തൊടുങ്ങിയാല്‍ കാര്‍ഷികമേഖലയുടെ നിലനില്‍പ്പ്‌ തന്നെ താറുമാറാവും.

ലവണങ്ങള്‍ മണ്ണില്‍ അടിഞ്ഞുകൂടുന്നത് ലവണത്വം വര്‍ധിപ്പിക്കുകയും തന്മൂലം മണ്ണിന്‍റെ ഫലപുഷ്ടി ക്ഷയിച്ച് ജൈവവൈവിധ്യങ്ങളുടെ നാശത്തിനു കാരണമാകുകയും ചെയ്യുന്നു. മണ്ണിലെ ഈ ലവണാംശം ജലത്തില്‍ കലര്‍ന്ന്‍ ഉപ്പുരസമുള്ളതായി മാറുന്നു. പ്രകൃത്യാലും മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളാലും മണ്ണില്‍ ലവണത്വം വര്‍ധിക്കുന്നുണ്ട്. വ്യവസായശാലകളില്‍നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങളും ലവണാംശത്തിന്‍റെ ഉറവിടമാകുന്നുണ്ട്. അതുപോലെ അമ്ലമഴ, വ്യവസായ മാലിന്യങ്ങളിലെ അമ്ലാംശം എന്നിവയും മണ്ണിന്‍റെ അമ്ലത്വത്തിനു കാരണമാകുന്നു. അമ്ലത്വം വര്‍ധിക്കുന്നത് മണ്ണിന്‍റെ സ്വാഭാവികത നശിപ്പിക്കുകയും സസ്യജന്തുജാലങ്ങളുടെ നാശത്തിനു വഴിതെളിക്കുകയും ചെയ്യും. കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന നൈട്രജന്‍ വളങ്ങളും മണ്ണിലെ അമ്ലാംശം വര്‍ദ്ധിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ആവാസവ്യവസ്ഥയില്‍ സംഭവിച്ച താളപ്പിഴകളും മനുഷ്യന്‍റെ ഇടപെടലുകളും ഒരു പ്രദേശത്തെ മുഴുവന്‍ മരുഭൂമിയാക്കി മാറ്റുവാന്‍ തക്ക കാരണങ്ങളാണ്. ഒരു തരി മണ്ണുണ്ടാകാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങളാണ് വേണ്ടിവരുന്നത്. എന്നാല്‍ പ്രകൃതിയുടെ വരദാനമായ മണ്ണിനെ സംരക്ഷിക്കുന്നതില്‍ വിമുഖത പുലര്‍ത്തുന്നവരാണ് മനുഷ്യന്‍ എന്നത് ഒരു വിരോധാഭാസമാകുന്നു.

ആസ്വന്‍ ഹൈ ഡാം

മണ്ണിലെ ലവണത്വം കാര്‍ഷിക രംഗത്ത് ഏല്‍പ്പിച്ച തിരിച്ചടിക്കുദാഹരണമാണ് 1970ല്‍ ഈജിപ്തില്‍ പണിതുയര്‍ത്തിയ ആസ്വന്‍ ഹൈ ഡാം. ഈ ഡാമിലേക്കുള്ള ജലസ്രോതസ്സ് ലവണാംശം കലര്‍ന്നതായിരുന്നു. ഡാമിന്‍റെ പണി പൂര്‍ത്തിയായപ്പോള്‍ വെള്ളത്തിന്‍റെ സുഗമമായ ഒഴുക്ക് നിലയ്ക്കുകയും ഭൂഗര്‍ഭജലത്തില്‍ ലവണാംശം വര്‍ദ്ധിക്കുകയും ചെയ്തു. ആ പ്രദേശത്തെ ജലസേചന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ ഏക ആശ്രയം ഈ ഡാമായിരുന്നു. ഇതുവഴി ഡാമിലെ ജലത്തിന്‍റെ ലവണാംശം കൃഷിയിടങ്ങളിലെ മണ്ണിലേക്കെത്തുകയും കാര്‍ഷികോല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഡാം പണിതുയര്‍ത്തുന്നതിന് മുമ്പ് നല്ല വിളവ്‌ ലഭിച്ച കൃഷി സ്ഥലങ്ങളെല്ലാം ഈയൊരു കാരണം കൊണ്ട് മാത്രം ഉല്‍പ്പാദന നഷ്ടം അഭിമുഖീകരിക്കേണ്ടിവന്നു.

പ്രകാശമലിനീകരണം

മണ്ണും ജലവും വായുവുമെല്ലാം നിരന്തരം മലിനീകരണ വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതിന്‍റെ കാരണങ്ങളും ദൂഷ്യഫലങ്ങളും ചുറ്റുപാടില്‍ ദൃശ്യമാണ് താനും. എന്നാല്‍ ഈ ഗണത്തിലൊന്നും പെടാത്തതും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നതുമായ പ്രകാശ മലിനീകരണത്തെക്കുറിച്ച് നാം ഏറെയൊന്നും ബോധവാന്മാരല്ല. ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണിത്. നഗരപ്രദേശങ്ങള്‍ തന്നെയാണ് പ്രകാശമലിനീകരണത്തിന്‍റെയും പ്രധാനകേന്ദ്രം.

മുംബൈ, ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളേക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്കെത്തുന്നത് വൈദ്യുത ദീപാലംകൃതമായ കെട്ടിടങ്ങളും ചീറിപ്പായുന്ന വാഹനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും ജനത്തിരക്കുമൊക്കെയാണ്. ഇവിടുത്തെ തിരക്കേറിയ റോഡുകള്‍ക്കിരുവശത്തുമായി ആരെയും ആകര്‍ഷിക്കത്തക്കവിധത്തില്‍ പ്രകാശപൂരിതമായ കൂറ്റന്‍ പരസ്യബോര്‍ഡുകളും വഴിവിളക്കുകളും കാണാം. ഇവയില്‍നിന്നെല്ലാം ബഹിര്‍ഗമിക്കുന്നതാകട്ടെ തീവ്രതയേറിയ പ്രകാശവും.

ജനങ്ങളെ ആകര്‍ഷിക്കാന്‍ വന്‍കിട കമ്പനികളും മറ്റും ഉപയോഗിക്കുന്ന കൃത്രിമ പ്രകാശസ്രോതസ്സുകള്‍ ഇന്ന് വ്യാവസായിക സംസ്കാരത്തിന് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. പ്രകൃതിയുടെ സ്വാഭാവികതയെ തകിടം മറിക്കുന്ന മനുഷ്യന്‍റെ ഇത്തരം ചെയ്തികള്‍ പ്രകാശത്തിനു വിവിധ മലിനീകരണകാരികളുടെ കൂട്ടത്തില്‍ സ്ഥാനം നേടിക്കൊടുത്തു.

പ്രകാശം പുറപ്പെടുവിക്കാന്‍ കഴിവുള്ള ഉപകരണങ്ങളില്‍ നിന്നും വന്‍തോതില്‍ പ്രകാശം പ്രസരിക്കുമ്പോള്‍ അത് ജീവികളില്‍ പലതരത്തിലുള്ള പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഈ സമയത്ത് പ്രകാശം ഭൂമിയില്‍ മലിനീകരണകാരിയായി മാറുന്നു. അതായത് അനാവശ്യവും ഹാനികരവുമായ പ്രകാശത്തിന്‍റെ സാന്നിധ്യമാണ് പ്രകാശമലിനീകരണം എന്ന് സാരം. മറ്റേതൊരു മലിനീകരണവും പരിസ്ഥിതിയിലെ സന്തുലിതാവസ്ഥയില്‍ താളപ്പിഴകള്‍ ഉണ്ടാക്കുന്നത് പോലെ പ്രകാശമലിനീകരണവും പരിസ്ഥിതിയുടെ താളംതെറ്റലുകള്‍ക്ക് കാരണമാകുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ക്കു പുറമേ ഊര്‍ജ്ജനഷ്ടത്തിനും പ്രകാശമലിനീകരണം വഴിയൊരുക്കുന്നു.

പ്രകാശത്തെ രണ്ടുതരത്തില്‍ വ്യാഖ്യാനിക്കാം. പ്രകൃതിദത്തവും കൃത്രിമവും. പ്രകൃതിദത്ത പ്രകാശത്തെക്കാള്‍ അതിതീവ്രമായതും തുളച്ചുകയറുന്നതുമായ കൃത്രിമ പ്രകാശം, ഒരു വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കുകയും അയാളുടെ ജോലിയില്‍ പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നു. കാഴ്ചക്കുറവ്, ഉയര്‍ന്ന രക്തസമ്മര്‍ദം, തലവേദന, കാന്‍സറിനുള്ള സാധ്യത എന്നിവ പ്രകാശ മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാണ്.

കൃത്രിമപ്രകാശവും മലിനീകരണവും

കൃത്രിമ പ്രകാശമാണ് പ്രകാശ മലിനീകരണത്തിന് ഒരു പ്രധാന കാരണമെന്ന് നാം കണ്ടുവല്ലോ. കൃത്രിമ സ്രോതസ്സുകളുടെ അനാവശ്യ ഉപയോഗം മൂലമുണ്ടാകുന്ന പ്രകാശമലിനീകരണത്തെ നമുക്ക് അഞ്ചായി വിഭജിക്കാം.

  • ലൈറ്റ് ട്രെസ്പാസ്

ചുറ്റുപാടുകളില്‍ അസ്വസ്ഥത സൃഷ്ടിച്ച് അരോചകമാവും വിധം പ്രകാശം അതിക്രമിച്ചു കടക്കുന്നതിനെയാണ് ലൈറ്റ് ട്രെസ്പാസ് എന്ന് പറയുന്നത്. ഉദാഹരണത്തിന് ഒരാളുടെ വീടിനകത്തേക്ക് അയല്‍ക്കാരന്‍റെ വീട്ടില്‍ സ്ഥാപിച്ച വൈദ്യുത വിളക്കില്‍ നിന്നുള്ള അതിശക്തമായ പ്രകാശത്തിന്‍റെ കടന്നുകയറ്റം അസ്വസ്ഥത ഉണ്ടാക്കുമ്പോള്‍ അതിനെ ലൈറ്റ് ട്രെസ്പാസ് എന്നുപറയാം.

രാത്രികാലങ്ങളില്‍ പരീക്ഷണങ്ങളിലേര്‍പ്പെട്ടിരിക്കുന്ന വാനനിരീക്ഷകര്‍ക്ക് ഇത്തരം പ്രകാശങ്ങള്‍ തടസ്സം സൃഷ്ടിക്കാറുണ്ട്. അതുകൊണ്ടാണ് വാനനിരീക്ഷണ കേന്ദ്രങ്ങള്‍ സാധാരണയായി പ്രകാശ നിരോധിത മേഖലയില്‍ സ്ഥിതി ചെയ്യുന്നത്.

  • ഓവര്‍ ഇല്യുമിനെഷന്‍

പ്രകാശത്തിന്‍റെ അമിതമായ ഉപയോഗമാണ് ഓവര്‍ ഇല്യുമിനേഷന്‍. ജോലി സ്ഥലത്തും മറ്റും നിശ്ചയിച്ച പരിധിയില്‍ കൂടുതല്‍ പ്രകാശം ഉപയോഗിക്കുന്നത് ഓവര്‍ ഇല്യുമിനേഷന് കാരണമാകുന്നു. കെട്ടിടങ്ങളുടെ അശാസ്ത്രീയമായ നിര്‍മ്മാണ രീതിയാണ് ഇത്തരത്തില്‍ കൂടുതല്‍ പ്രകാശം ഉപയോഗിക്കാന്‍ ഇടവരുന്നത്. സിനിമകളുടെ ചിത്രീകരണ വേളകളില്‍ എച്ച്.എം.ഐ. ലൈറ്റുകള്‍ പോലെയുള്ള പ്രകാശ സ്രോതസ്സുകളാണ് ഉപയോഗിക്കുന്നത്. ഇവയില്‍ നിന്നുള്ള ശക്തമായ പ്രകാശം ചുറ്റുമുള്ള അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്നു. തുടര്‍ച്ചയായുള്ള ഈ പ്രകാശം ശരീരത്തിനു ഹാനികരമാണ്. ആധുനിക ജീവിതത്തിന്‍റെ ഭാഗമായുള്ള ആഡംബരങ്ങള്‍ നിറഞ്ഞ ആഘോഷവേളകളിലും സ്റ്റേജ് സംവിധാനങ്ങളിലും ഉപയോഗിക്കുന്ന തീവ്രതയേറിയ പ്രകാശസ്രോതസ്സുകളും ശരീരത്തെ ദോഷകരമായി ബാധിക്കുന്നവയാണ്.

  • ഗ്ലെയര്‍

റോഡരികിലും മറ്റും സ്ഥാപിക്കപ്പെട്ട കൃത്രിമ പ്രകാശ സ്രോതസ്സുകളില്‍ നിന്നുള്ള അതിതീവ്രമായ പ്രകാശത്തിനാണ് ഗ്ലെയര്‍ എന്നു പറയുന്നത്. രാത്രികാലങ്ങളില്‍ കാല്‍നടയാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും കാഴ്ച്ചയെ തടസ്സപ്പെടുത്താന്‍ തക്ക തീവ്രതയേറിയ പ്രകാശമാണ് ഗ്ലെയര്‍. കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം പ്രകാശം പെട്ടെന്ന് കണ്ണില്‍ തട്ടുമ്പോള്‍ ഡ്രൈവര്‍മാരുടെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡപകടങ്ങള്‍ക്ക്  കാരണമാകുകയും ചെയ്യും.

പ്രകാശതീവ്രതയനുസരിച്ച് ഗ്ലെയറിനെ മൂന്ന് വിഭാഗങ്ങളാക്കി തരംതിരിക്കാം. സൂര്യപ്രകാശത്തെ നഗ്നനേത്രങ്ങള്‍ കൊണ്ട് നേരിട്ട് നോക്കുന്നത് പൂര്‍ണ്ണമായ അന്ധതയ്ക്കോ പൂര്‍ണ്ണമായോ ഭാഗികമായോ ഉള്ള കാഴ്ചക്കുറവിനോ കാരണമാകുന്നു. ഈ അവസ്ഥയെ ബ്ലൈന്‍ഡിംഗ് ഗ്ലെയര്‍ എന്നു പറയുന്നു. ഓടുന്ന വാഹങ്ങളുടെ വെളിച്ചം പെട്ടെന്ന് കണ്ണില്‍ തട്ടുന്നതിന്‍റെ ഫലമായി ഉണ്ടാകുന്ന കാഴ്ചക്കുറവാണ് ഡിസെബിലിറ്റി ഗ്ലെയര്‍. ഗുരുതരമായ അപകടാവസ്ഥ സൃഷ്ടിക്കുന്നില്ലെങ്കിലും ഒരാളെ പ്രകോപിപ്പിക്കാനോ ശല്യപ്പെടുത്താനോ കാരണമാകുന്ന പ്രകാശം ഡിസ്കംഫര്‍ട്ട് ഗ്ലെയര്‍ എന്നറിയപ്പെടുന്നു. ഇത്തരത്തിലുള്ള പ്രകാശം കൂടുതല്‍ സമയം അഭിമുഖീകരിക്കുന്ന ഒരാള്‍ക്ക് ശാരീരിക അസ്വാസ്ഥ്യവും തളര്‍ച്ചയും അനുഭവപ്പെടും.

ക്ലട്ടര്

പ്രകാശമലിനീകരണത്തിലെ ഒരു പ്രധാന ഘട്ടമാണ് ക്ലട്ടര്‍. പ്രകാശത്തിന്‍റെ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള തീവ്ര പ്രകാശം ചുറ്റിലും വ്യാപിക്കുന്നതിനെയാണ് ക്ലട്ടര്‍ എന്ന് പറയുന്നത്. ഇത് ഒരാളില്‍ സംഭ്രമാവസ്ഥ ജനിപ്പിക്കുകയും തടസ്സങ്ങള്‍ മനസ്സിലാകാതെ പലപ്പോഴും അപകടങ്ങള്‍ സംഭവിക്കാന്‍ കാരണമാവുകയും ചെയ്യും.

വിമാനത്താവളങ്ങള്‍ക്കു സമീപവും മറ്റും ക്ലട്ടര്‍ പ്രകാശ സ്രോതസ്സുകള്‍ ഉപയോഗിക്കുന്നത് വിമാനങ്ങള്‍ ഇറങ്ങുന്ന സമയത്ത് ശരിയായ സിഗ്നല്‍ സംവിധാനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ അപകട കാരണമാകുന്നു.

പ്രകാശ മലിനീകരണവും പരിസ്ഥിതിയും

സൂര്യന്‍ പ്രകൃത്യാലുള്ള ഒരു പ്രകാശ സ്രോതസ്സാണ്. എല്ലാ ജീവജാലങ്ങള്‍ക്കും സൂര്യനെ പരിചിതവുമാണ്. എന്നാല്‍ മനുഷ്യന്‍റെ ഇടപെടലുകള്‍ ഇന്ന് ഈ സ്ഥിതിക്ക് മാറ്റം വരുത്തിയിരിക്കുന്നു. വനപ്രദേശങ്ങളിലും മറ്റുമുള്ള മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥകളില്‍ ഇന്ന് വിനോദസഞ്ചാര മേഖലകള്‍ സ്ഥാപിക്കുന്നത് പ്രകാശമലിനീകരണത്തിന് കാരണമാകുന്നു. പ്രകാശമലിനീകരണം ഇവിടുത്തെ ജീവികളുടെ ആവാസവ്യവസ്ഥകളെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് ഉദാഹരണസഹിതം പറയാം.

പാതിരാ കൊക്കിന്‍റെ കേന്ദ്രമെന്ന് അറിയപ്പെടുന്ന കുമരകം പക്ഷി സങ്കേതത്തിലേക്കുള്ള ദേശാടന പക്ഷികളുടെ വരവ് ഗണ്യമായി കുറഞ്ഞിരിക്കുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനു കാരണമായത് മനുഷ്യരുടെ പ്രവര്‍ത്തനങ്ങളത്രേ. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ പേരിലും പക്ഷികള്‍ ചേക്കേറിയ മരങ്ങള്‍ വെട്ടി നശിപ്പിച്ച് മരങ്ങളുടെ മേല്‍ വൈദ്യുത ദീപാലങ്കാരങ്ങള്‍ സ്ഥാപിച്ചത് പക്ഷികളുടെ സ്വൈര്യ വിഹാരത്തിന് തടസ്സമായിരിക്കുകയാണ്. രാത്രികാലങ്ങളിലും മറ്റും തീവ്രതയേറിയ പ്രകാശം പക്ഷികളെ ഭയപ്പെടുത്തുകയും അവ പിന്നീട് ആ പ്രദേശത്തേക്ക് തന്നെ വരാന്‍ മടിക്കുകയും ചെയ്യുന്നു. ഇത് ലോകപ്രശസ്തി നേടിയ ഒരു പക്ഷിസങ്കേതത്തിന്‍റെ തകര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിദഗ്ദ പഠനങ്ങള്‍ പ്രകാരം ഇവിടെനിന്നും പക്ഷികള്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകാനുള്ള സാധ്യത കൂടുകയാണ്.

മൃഗങ്ങളുടെ സ്വൈര്യ സഞ്ചാരത്തിനും ആഹാര ശൃംഖലയില്‍ തടസ്സം സൃഷ്ടിച്ച് പ്രകൃതിയുടെ സന്തുലനാവസ്ഥ തകിടം മറിക്കാനും പ്രകാശ മലിനീകരണം കാരണമാവുന്നുണ്ട്.

തടാകങ്ങള്‍ക്കു ചുറ്റും അലങ്കാര ദീപങ്ങള്‍ സ്ഥാപിക്കുന്നത് അവയിലെ ജലജീവികളുടെ ആവാസവ്യവസ്ഥയെയും സാരമായി ബാധിക്കുന്നു. തടാകങ്ങളില്‍ കാണപ്പെടുന്ന ആല്‍ഗകളെ ഭക്ഷിക്കുന്ന ജലജീവികള്‍ തീവ്രപ്രകാശത്തില്‍ ജലത്തിന്‍റെ ഉപരിതലത്തില്‍ വരുന്നില്ല. ഇത് തടാകത്തിലെ ആവാസവ്യവസ്ഥകള്‍ നശിപ്പിക്കുന്ന ആല്‍ഗകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്ന പ്രാണികളെയും നിശാശലഭങ്ങളെയും പ്രകാശമലിനീകരണം ബാധിക്കുന്നതായി വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രാത്രിയില്‍ വിരിയുന്ന പുഷ്പങ്ങളില്‍ പരാഗണം നടത്തുന്നത് ഇത്തരം പ്രാണികളാണ്. നിശാ പുഷ്പങ്ങളില്‍ ഭൂരിഭാഗവും വെളുത്ത നിറമുള്ളതാണല്ലോ. ഇരുട്ടത്താണ് പ്രാണികളെ ഇത്തരം പുഷ്പങ്ങള്‍ കൂടുതലായും ആകര്‍ഷിക്കുന്നത്.

രാത്രിയില്‍ വഴിവിളക്കുകളുടെയും മറ്റും ചുറ്റിലും പ്രാണികള്‍ പറക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഇതിനുകാരണം വൈദ്യുത പ്രകാശം പ്രാണികളെ ആകര്‍ഷിക്കുന്നു എന്നതു തന്നെ. ഇത് പലപ്പോഴും അവയുടെ നാശത്തിനു കാരണമാകുന്നു. പ്രാണികളുടെ വെളിച്ചം തേടിയുള്ള യാത്ര ചെടികളിലെ പരാഗണത്തിനും ഉല്‍പ്പാദന പ്രക്രിയക്കും തടസ്സം സൃഷ്ടിക്കും. ഒരു പ്രദേശത്തെ ഭക്ഷ്യശൃംഖലയെയും അതിലൂടെ പരിസ്ഥിതിയെത്തന്നെയും ബാധിക്കുന്ന പ്രശ്നമായി ഇത് മാറുന്നു.

പ്രകാശമലിനീകരണം ഇതുവരെ ആരുടേയും ശ്രദ്ധയില്‍പ്പെടാത്ത വിഷയമായിരുന്നു. മറ്റേതൊരു മലിനീകരണത്തെയും പോലെ ജീവജാലങ്ങളില്‍ മാനസികവും ശാരീരികവുമായ ഒട്ടേറെ പ്രശ്നങ്ങള്‍ പ്രകാശമലിനീകരണം സൃഷ്ടിക്കുന്നുണ്ട്. ഫലപ്രദമായ നിവാരണ മാര്‍ഗ്ഗങ്ങള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഭാവിയില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതം എത്രത്തോളം വലുതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പരിസ്ഥിതിയില്‍ മനുഷ്യന്‍ നടത്തുന്ന ഇത്തരം ഇടപെടലുകള്‍ വിവിധ തരത്തിലുള്ള മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നു.

ഹാലൈഡ് വിളക്കുകള്‍

ഹാലൈഡ് വിളക്കുകളുടെ തീവ്രമായ പ്രകാശം ഇന്ന് ഏറെ ഉപയോഗിക്കപ്പെടുന്നു. അമിതമായ രീതിയില്‍ തുടര്‍ച്ചയായുള്ള ഇവയുടെ ഉപയോഗം ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിതെളിച്ചേക്കാം.

സ്കൈ ഗ്ലോ

ജനങ്ങള്‍ അമിതമായി തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളില്‍ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് സ്കൈ ഗ്ലോ അല്ലെങ്കില്‍ ആകാശ വെളിച്ചം. നഗരങ്ങളില്‍ ഉപയോഗിക്കുന്ന കൃത്രിമ പ്രകാശ സ്രോതസ്സുകളില്‍ നിന്നുള്ള വെളിച്ചം ആകാശത്തില്‍ തട്ടി തിരിച്ച് പ്രതിഫലിക്കുമ്പോഴാണ് സ്കൈ ഗ്ലോ ദൃശ്യമാകുന്നത്. ഈ പ്രതിഫലനം പ്രകാശത്തിന്‍റെ തരംഗ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുന്നു. ജ്യോതി ശാസ്ത്രജ്ഞര്‍ക്കും വാന നിരീക്ഷകര്‍ക്കും  ഏറ്റവും വലിയ വെല്ലുവിളിയാണ് സ്കൈ ഗ്ലോ. എന്തെന്നാല്‍ ഇത് ആകാശക്കാഴ്ച്ചകളെ മറയ്ക്കുകയും വാനനിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇ-വേസ്റ്റ്

ഉത്ഭവവും പരിസ്ഥിതി പ്രശ്നങ്ങളും

ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിപ്ലവമാണ് ഇന്ന് ലോകമെങ്ങും ദര്‍ശിക്കാനാവുന്നത്. മാനവ ജീവിതത്തില്‍ അധ്വാനത്തിന്‍റെ ആയാസം കുറയ്ക്കുകയാണല്ലോ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രധാന ലക്ഷ്യം. നമ്മുടെ ദൈനംദിന ജീവിതത്തില്‍ പരിസ്ഥിതിയിലെ അടിസ്ഥാന ഘടകങ്ങളോളം തന്നെ ഇലക്ട്രോണിക് ഉപകരണങ്ങളും തങ്ങളുടേതായ സ്ഥാനം കയ്യടക്കിക്കഴിഞ്ഞു. എന്നാല്‍ ഇവ കേടായിക്കഴിഞ്ഞാലോ? സ്ഥിതി ഗുരുതരം തന്നെ. ഉപയോഗശൂന്യമായ ഇലക്ട്രിക്‌, ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇ-വേസ്റ്റ് എന്നറിയപ്പെടുന്നത്. ഇത്തരം ഉപകരണങ്ങളുടെ അനുബന്ധ ഭാഗങ്ങള്‍ മണ്ണില്‍ അലിഞ്ഞു ചേരാത്തതും വിഷമയവുമാണ്.

എന്നാല്‍ ഇന്ന് മനുഷ്യജിവിതത്തിലെ ഒരു അവിഭാജ്യഘടകമായ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗശൂന്യമായാല്‍ എന്തുചെയ്യും എന്നത് വലിയൊരു ചോദ്യമായി അവശേഷിക്കുന്നു. പ്ലാസ്റ്റിക്കോ അലിഞ്ഞുചേരാത്ത മറ്റ് പദാര്‍ത്ഥങ്ങളോ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഇവ സൃഷ്ടിക്കുന്ന മാലിന്യപ്രശ്നം രൂക്ഷവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയവുമാണ്‌.

ഈ ആധുനിക യുഗത്തില്‍ ഇ-വേസ്റ്റ് പ്രശ്നങ്ങളെക്കുറിച്ച് കേള്‍ക്കാത്തവരും ചുരുക്കമായിരിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വര്‍ധിച്ചുള്ള ഉപയോഗം ഇ-വേസ്റ്റ് കുമിഞ്ഞുകൂടാന്‍ ഇടവരുത്തുന്നു.ഇവ മറ്റു മാലിന്യങ്ങളെക്കാള്‍ ഏറെ ഹാനികരമായിരിക്കും. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, വീടുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക്‌ ഉപകരണങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ സ്വാഭാവികമായും ഉപേക്ഷിക്കപ്പെടുന്നു. ഇന്ന് ഒരു വീട്ടില്‍ ശരാശരി എത്ര ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഊഹിച്ചുനോക്കൂ.

വേസ്റ്റ് ഇലക്ട്രിക്കല്‍ ആന്‍ഡ്‌ ഇലക്ട്രോണിക് എക്വിപ്മെന്‍റ് സംവിധാന പ്രകാരം വീട്ടുപകരണങ്ങളായ മൈക്രോവേവ് ഓവന്‍, റഫ്രിജറെറ്റര്‍, വാക്വം ക്ലീനര്‍, ടോസ്റ്റര്‍, ഓഫീസ് ഉപകരണങ്ങളായ കമ്പ്യൂട്ടര്‍, പ്രിന്‍റര്‍, ഫാക്സ്, ഫോണ്‍, വിനോദ ഉപകരണങ്ങളായ ടെലിവിഷന്‍, സി.ഡി.പ്ലെയര്‍, പ്രകാശോപകരണങ്ങള്‍, ഫ്ലൂറസെന്റ്‌ ബള്‍ബ്, ഇലക്ട്രോണിക് പണിയായുധങ്ങളായ ഡ്രില്ലിംഗ് മെഷീന്‍, ലോണ്‍ മൂവറുകള്‍ (പുല്ല് ചെത്തുന്ന യന്ത്രങ്ങള്‍), ഇലക്ട്രോണിക് പാവകള്‍, ആശുപത്രി ഉപകരണങ്ങള്‍, ബസ്സുകളിലും മറ്റും ഉപയോഗിക്കുന്ന ടിക്കറ്റ് യന്ത്രങ്ങള്‍ എന്നിവയുടെയെല്ലാം ഉപയോഗം ശൂന്യമായ ഭാഗങ്ങള്‍ ഇ-വേസ്റ്റുകളില്‍ ഉള്‍പ്പെടുന്നു. ദ്വിതീയ അസംസ്കൃത വസ്തുക്കളുടെ ഉറവിടമാണ് ഇ-വേസ്റ്റുകള്‍. എന്നാല്‍ അശാസ്ത്രീയമായി ഇവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് ആഗോള തലത്തില്‍ തന്നെ വന്‍ മാലിന്യ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. സാങ്കേതിക പരിഹാരങ്ങള്‍ ലഭ്യമാണെങ്കിലും അത്തരം പരിഹാരരീതികള്‍ സ്വീകരിക്കുന്നതിനു മുമ്പായി ഇലക്ട്രോണിക് മാലിന്യനിര്‍മ്മാര്‍ജ്ജനം പ്രായോഗികമാക്കാന്‍ വേണ്ട നിയമങ്ങള്‍ക്ക് രൂപം കൊടുക്കുകയും മാലിന്യം ശേഖരിക്കാനുള്ള സംവിധാനവും മറ്റ് സേവനങ്ങളും നടപ്പിലാക്കുകയും വേണം.

ചൈന, ഇന്ത്യ, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇലക്ട്രോണിക് മേഖലയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനവും പരിസ്ഥിതിയും ശോചനീയമായ അവസ്ഥയിലാണ്. മറ്റു രാജ്യങ്ങളില്‍ നിന്നും പോലും നിയമവിരുദ്ധമായി ഇ-വേസ്റ്റുകള്‍ ഇവിടങ്ങളിലേക്ക് കൊണ്ടുവന്നു സംസ്കരിക്കുന്നുണ്ട്. ഇന്ത്യയില്‍ ഡല്‍ഹിയിലും ബംഗ്ലൂരിലും ചൈനയില്‍ ശന്തെന പ്രദേശത്തെ ഗ്യുയുവിലും ഇന്ന് ഇലക്ട്രോണിക് മാലിന്യങ്ങളുടെ സംസ്ക്കരണം നടക്കുന്നുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ ഇത്തരം മാലിന്യങ്ങള്‍ കത്തിക്കുന്ന പ്രവണത പ്രദേശത്തെ അന്തരീക്ഷം വിഷമയമാക്കുന്നു. ഇത്തരം അശാസ്ത്രീയമായ മാലിന്യ സംസ്ക്കരണം ജനങ്ങളില്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകുന്നു.

ഇ-വേസ്റ്റുകളില്‍ അടങ്ങിയിരിക്കുന്ന ലെഡ്, മെര്‍ക്കുറി, കാഡ്മിയം തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യമാണ് ഇവ വിഷമയമാകാന്‍ കാരണം. ഒരു കമ്പ്യൂട്ടര്‍ മോണിട്ടറില്‍ ആറു ശതമാനത്തോളം ലെഡ് അടങ്ങിയിരിക്കുന്നുവത്രേ. ഏതാണ്ട് 38 ഇനം വ്യത്യസ്ത രാസ സംയുക്തങ്ങളും ഇത്തരം മാലിന്യങ്ങളിലുള്‍പ്പെടുന്നുണ്ട്.

ഇന്ത്യ, ചൈന എന്നിവിടങ്ങളിലെ സ്ഥിതി ഇതാണെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇ-വേസ്റ്റ് നിര്‍മ്മാര്‍ജ്ജനം ഇന്ന് മെച്ചപ്പെട്ട രീതിയിലാണ് നടക്കുന്നത്. നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഇത്തരം മാലിന്യങ്ങള്‍ ശേഖരിച്ച് പുന:ചംക്രമണം ചെയ്ത് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ സംരംഭകര്‍ക്കുള്ള താല്‍പ്പര്യവുമാണ് ഇതിനു പിന്നില്‍.

ഇ-വേസ്റ്റുകള്‍ പരിസ്ഥിതിയില്‍ ഇന്ന് അതിഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വായുവില്‍ വിഷവാതകങ്ങള്‍ പരക്കാനും മണ്ണിലെ വായുസഞ്ചാരം കുറയാനും ഇവ സാഹചര്യമൊരുക്കുന്നു. ഉപയോഗശൂന്യമായ റഫ്രിജറെറ്ററുകളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ക്ലോറോ ഫ്ലൂറോ കര്‍ബണുകള്‍ ഭൂമിയുടെ സംരക്ഷണ പാളിയായ ഒസോണില്‍ വാതകങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സൂര്യനില്‍ നിന്നുള്ള അപകടമേറിയ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ഈ ദ്വാരത്തിലൂടെ ഭൂമിയിലെത്തുകയും ജീവന് നാശം സൃഷ്ടിക്കുകയും ചെയ്യുന്നു.

കടപ്പാട്: നമ്മുടെ പരിസ്ഥിതി

Poorna Reference series - Science

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate