অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഊർജ്ജ സംരക്ഷണം

പ്രവൃത്തി ചെയ്യാനുള്ള കഴിവാണ്‌ ഊര്‍ജം. നിത്യജീവിതത്തില്‍ ഊര്‍ജത്തിന്റെ എത്രയെത്ര രൂപങ്ങളാണ്‌ ഉപയോഗിക്കുന്നത്.പെട്രോളിയം ഉല്‍പ്പന്നങ്ങളോ, വൈദ്യുതിയോ ഇല്ലാത്ത ഒരു ദിവസത്തെ പറ്റി നമുക്ക്‌ ചിന്തിക്കാനാകുമോ ഊര്‍ജമില്ലെങ്കില്‍ യന്ത്രങ്ങളെല്ലാം നിശ്ചലം. ഊര്‍ജമെന്നാല്‍ വൈദ്യുതി മാത്രമാണ്‌ പെട്ടെന്ന്‌ ഓര്‍മ്മയില്‍ വരിക. എന്നാല്‍ പെട്രോള്‍, ഡീസല്‍, കല്‍ക്കരി, പ്രകൃതി വാതകം എന്നിവയും വളരെ പ്രാധാന്യമുണ്ട്‌. നമ്മുടെ നാട്ടില്‍ വൈദ്യുതി പ്രധാനമായും ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചാണല്ലോ ഉല്‍പ്പാദിപ്പിക്കുന്നത്‌. എന്നാല്‍ ജലസ്രോതസുകള്‍ കൊണ്ട്‌ കേരളത്തെപോലെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളും സമ്പന്നമല്ല. അതിനാല്‍ ഡീസല്‍, കല്‍ക്കരി, ആണവ ഇന്ധനം എന്നിവ വൈദ്യുതി ഉണ്ടാക്കാനായി ഉപയോഗപ്പെടുത്തുന്നു. അങ്ങനെ നോക്കുമ്പോള്‍ നാം വൈദ്യുതി ഉപയോഗിക്കുമ്പോള്‍ പരോക്ഷമായി മുകളില്‍ സൂചിപ്പിച്ച ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌.എന്തുകൊണ്ട്‌ ഊര്‍ജസംരക്ഷണംഭൂമിയില്‍ നിന്നും ഖനനം ചെയ്‌തെടുക്കുന്ന ഇന്ധനസ്രോതസുകളെല്ലാം വറ്റികൊണ്ടിരിക്കുകയാണ്‌.
പതിനായിരക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, മനുഷ്യ ജീവിതം ഭൂമിയില്‍ ഉടലെടുക്കുന്നതിനും മുന്‍പ്‌ ഭൂമിക്കടിയില്‍ കുഴിച്ചു മൂടപ്പെട്ട ജൈവവസ്‌തുക്കള്‍ ജീര്‍ണ്ണിച്ചുണ്ടായ എണ്ണയും പ്രകൃതിവാതകവും കണ്ടെത്തി, കുഴിച്ചെടുത്ത്‌, ശുദ്ധീകരിച്ച്‌ മനുഷ്യനാവശ്യമായ ഊര്‍ജമാക്കി മാറ്റുന്ന സംവിധാനമാണല്ലോ നാം ഉപയോഗപ്പെടുത്തി വരുന്നത്‌.ഇനി എത്രനാള്‍.. സൃഷ്‌ടിക്കപ്പെട്ടതിന്റെ നൂറിരട്ടി വേഗത്തിലാണ്‌ മനുഷ്യന്‍ ഇങ്ങനെയുള്ളപ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച്‌ തീര്‍ക്കുന്നത്‌.ലോകത്തിലെ എല്ലാ എണ്ണ ഉറവിടങ്ങളും വറ്റി കൊണ്ടിരിക്കുകയാണ്‌.കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടയില്‍ നിര്‍ണ്ണായകമായ പുതിയ എണ്ണ ഉറവിടങ്ങള്‍ കണ്ടെത്തിയിട്ടുമില്ല. നാം ഇന്നുപയോഗിക്കുന്ന രീതി തുടര്‍ന്നാല്‍ പെട്രോളിയം 30 വര്‍ഷത്തേക്കും പ്രകൃതി വാതകം 55 വര്‍ഷത്തേക്കും മാത്രമേ ശേഷിക്കൂ. മാത്രമല്ല എല്ലാ രാജ്യത്തും പെട്രോളിയം നിക്ഷേപം ഇല്ല എന്നതും എടുത്തു പറയേണ്ടതുണ്ട്‌. അതായത്‌ ലോക സമ്പദ്‌വ്യവസ്ഥ തന്നെ എണ്ണയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇന്ത്യയില്‍ ലഭ്യമായതിന്റെ മൂന്നിലൊന്ന്‌ മാത്രമാണ്‌ തദ്ദേശിയമായി ഉദ്‌പാദിപ്പിക്കുന്നത്‌. ബാക്കി മൂഴുവനും ഇറക്കുമതി ചെയ്യുകയാണ്‌.ഊര്‍ജപ്രതിസന്ധിഭാവിലോകത്തിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന്‌ ഊര്‍ജപ്രതിസന്ധിയാണ്‌. ഇത്‌ എങ്ങനെ തരണം ചെയ്യാം. ഇവിടെയാണ്‌ ഊര്‍ജസംരക്ഷണത്തിന്റെ പ്രാധാന്യം. ഇന്ന്‌ ഊര്‍ജക്ഷാമം പരിഹരിക്കാനായി വിവിധ രാജ്യങ്ങള്‍ ഊര്‍ജസംരക്ഷണ ഉപാധികള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. സൗരോര്‍ജം, തിരമാല, ഭൗമതാപോര്‍ജം, ജൈവാവശിഷ്‌ടങ്ങളില്‍ നിന്നുള്ള ബയോഗ്യാസ്‌, ജെട്രോഫാ പോലുള്ള ചെടികളില്‍ നിന്നുണ്ടാക്കുന്ന ബയോഡീസല്‍ എന്നീ ഊര്‍ജസ്രോതസുകളായിരിക്കും നാളത്തെ ഇന്ധനങ്ങള്‍. ഇത്തരത്തില്‍ പുതുക്കപ്പെടാന്‍ കഴിയുന്ന ഊര്‍ജസ്രോതസുകള്‍ വ്യാപകമാക്കുന്നതും പ്രചരിപ്പിക്കുന്നതും ഊര്‍ജ സംരക്ഷണത്തോടൊപ്പം നടത്തി വരുന്ന പ്രവര്‍ത്തനമാണ്‌.

ഊര്ജത്തിന്റെ യൂണിറ്റ്

ഊര്‍ജം അളക്കുന്ന യൂണിറ്റ്‌ പ്രധാനമായും ജൂള്‍ (joules) ആണ്‌. താപം ഒരു ഊര്‍ജരൂപമാണെന്ന്‌ കണ്ടെത്തിയ ജെയിംസ്‌ പ്രസ്‌കോട്ട്‌ ജൂള്‍ എന്ന ശാസ്‌ത്രജ്ഞന്റെ പേരിലാണ്‌ ഈ യൂണിറ്റ്‌ അറിയപ്പെടുന്നത്‌. ഒരു ബാരല്‍ക്രൂഡ്‌ ഓയിലില്‍ 6.12 ജിഗാജൂള്‍ ഊര്‍ജം അടങ്ങിയിരിക്കുന്നു. എന്നാല്‍ വീട്ടിലെത്തുന്ന വൈദ്യുതി അളക്കുന്നത്‌ കിലോവാട്ട്‌ അവര്‍ എന്ന കണക്കിലാണ്‌. ലളിതമായി ഒരു യൂണിറ്റ്‌ വൈദ്യുതി എന്നും പറയും. ഒരുപകരണം എത്ര സമയം പ്രവര്‍ത്തിക്കും അതിന്‌ എത്ര ശക്തിയുണ്ട്‌ എന്നതിനെ ആശ്രയിച്ചാണ്‌ വൈദ്യുതപയോഗം വ്യത്യാസപ്പെടുന്നത്‌. 100 വാട്ട്‌ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ബള്‍ബ്‌(ഇന്‍കാന്‍ഡസെന്റ്‌ ലാമ്പ്‌ എന്ന സാങ്കേതിക നാമം) 10 മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ ഒരു മണിക്കൂര്‍ വൈദ്യുതിയാകും. അല്ലെങ്കില്‍ 1000 വാട്ട്‌ ഉള്ള ഒരു ഉപകരണം ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ ഒരു യൂണിറ്റ്‌ വൈദ്യുതിയാകും.
ഉപകരണത്തിന് വേണ്ട വൈദ്യുതി = (രേഖപ്പെടുത്തിയിരിക്കുന്ന പവര് വാട്ട്സില് x പ്രവര്ത്തിക്കുന്ന സമയം മണിക്കൂറില് ) /1000
ഈ സൂത്ര വാക്യം ഉപയോഗിച്ച്‌ നിങ്ങളുടെ വീട്ടിലെ വൈദ്യുതോപയോഗം കണ്ടു പിടിക്കാം.

ഊര്ജത്തിന്റെ വില

പെട്രളിന്റെയും ഡീസലിന്റെയും എല്‍. പി. ജി. യുടെയും വില എന്നും ദിനപത്രങ്ങളില്‍ ചര്‍ച്ചാവിഷയമണല്ലോ. അതായത്‌ ഊര്‍ജസംരക്ഷണം എന്നാല്‍ പണലാഭവുമാണ്‌. ഒപ്പം അധിക ഊര്‍ജ ഉപഭോഗം കൊണ്ടു ഉണ്ടായേക്കാവുന്ന മലിനീകരണത്തില്‍ നിന്നും പ്രകൃതിയെ രക്ഷിക്കുകയും ചെയ്യാം. ഇനി വൈദ്യുതിയുടെ വില നോക്കുക 1958 ല്‍ ഒരു യൂണിറ്റ്‌ വൈദ്യുതിക്ക്‌ വെറും 1.5 അണ മാത്രമായിരുന്നു വില. എന്നാല്‍ ഇന്നോ 95 പൈസ മുതല്‍ 5.25 രൂപ വരെ വിവിധ സ്ലാബുകളായാണ്‌ വില ഈടാക്കുന്നത്‌ കുറച്ച്‌ ഉപയോഗിക്കുന്നവര്‍ കുറഞ്ഞ നിരക്കിലുള്ള തുക കൊടുത്താല്‍ മതി എന്നാല്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ തുക ഉപയോഗിക്കേണ്ടി വരും. 1956ല്‍ 109.5 മെഗാ വാട്ട്‌ മാത്രമായിരുന്നു നമ്മുടെ സംസ്ഥാനത്തിന്റെ വൈദ്യുതി സ്ഥാപിത ശേഷി ഇന്ന്‌ 2649.24 മെഗാവാട്ട്‌ ആയി കുത്തനെ കൂട്ടിയിട്ടും ആവശ്യത്തിന്‌ തികയുന്നില്ല
വൈദ്യുതി ലാഭിക്കൂ ബില് തുക കുറക്കൂ
ഇങ്ങനെ വൈദ്യുതി ലാഭിക്കുന്ന വൈദ്യുതി കൊണ്ട്‌ സംസ്ഥാനത്തിന്‌ ഏറെ നേട്ടങ്ങളുണ്ട്‌. പുതിയ വൈദ്യുതി കണക്ഷനും വ്യവസായശാലകള്‍ക്ക്‌ ആവശ്യത്തിനുള്ള വൈദ്യുതിയിലും നമുക്ക്‌ ക്ഷാമം അനുഭവപ്പെടുന്നുണ്ട്‌. അതായത്‌ ഉത്‌പാദനവും ആവശ്യവും തമ്മില്‍ ഒരുവിടവ്‌ നില നില്‍ക്കുന്നു. ഊര്‍ജ സംരക്ഷണതിതിലൂടെ ലാഭിക്കുന്ന വൈദ്യുതി ഇങ്ങനെയുള്ള വിടവ കുറക്കാന്‍ സഹായകമാകും. 20 ശതമാനം വൈദ്യുതി ലാഭിച്ചാല്‍ വൈദ്യുതി ബില്ലിനുണ്ടാകുന്ന കുറവ്‌ 30 ശതമാനമാണ്‌. ലളിതമായ വൈദ്യുത സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ 20 ശതമാനം വൈദ്യുതി അനായാസമായി ലാഭിക്കാം. മുന്‍പ്‌ സൂചിപ്പിച്ചപോലെ ഏറ്റവും കുറഞ്ഞ അളവില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക്‌ കൂടിയ നിരക്കിലും അതു കൊണ്ട്‌ സംരക്ഷിക്കപ്പെടുന്ന വൈദ്യുതി കൂടിയ നിരക്കിലുള്ളതായിരിക്കും.
ഊര്‍ജസംരക്ഷണം= ഊര്‍ജ ഉല്‍പ്പാദനം
ലോകമാകമാനം ഇന്ന്‌ കൂടുതല്‍ ഊര്‍ജക്ഷമതയുള്ള ഉപകരണങ്ങള്‍ക്കായി ഗവേഷണം നടക്കുകയാണ്‌. ഇവിടെയാണ്‌ ഊര്‍ജ സംരക്ഷണം = ഊര്‍ജഉല്‍പ്പാദനം എന്ന സമവാക്യം അര്‍ത്ഥ വത്താകുന്നത്‌. വൈദ്യുതിയുടെ കാര്യം തന്നെയെടുക്കാം. ഉല്‌പ്പാദിപ്പിക്കുന്നതുമുതല്‍ നമ്മുടെ വീട്ടിലോ വ്യവസായശാലകളിലോ എത്തുന്നതുവരെ ഉണ്ടാകുന്ന പ്രസരണവിതരണ നഷ്‌ടം ഏതാണ്‌ 50 ശതമാനം വരും. ഇതിനെ വൈദ്യുതിയുടെ വഴിച്ചിലവെന്നും പറയാം. അതായത്‌ നമ്മുടെ വീട്ടിലെ എനര്‍ജി മീറ്ററില്‍ ഒരു യൂണിറ്റ്‌ രേഖപ്പെടുത്തുമ്പോള്‍ ഉത്‌പാദനസ്ഥലത്ത്‌ 2 യൂണിറ്റ്‌ രേഖപ്പെടുത്തും എന്ന്‌ സാരം. ആവശ്യമില്ലാത്ത ലൈറ്റുകളും ഫാനും ഓഫാക്കിയാല്‍ തന്നെ നല്ലോരളവു വരെ വൈദ്യുതി ലാഭിക്കാന്‍ സാധിക്കും.
വെള്ളം പാഴാക്കരുതേ!
വെള്ളം വീട്ടിനുമുകളിലെ ടാങ്കിലേക്ക്‌ പമ്പുചെയ്യാന്‍ നാം വൈദ്യുത മോട്ടോറിനെയാണല്ലോ ആശ്രയിക്കുക. അലക്ഷ്യമായി ടാപ്പ്‌ തുറന്നുകിടന്നാല്‍ പരോക്ഷമായി വൈദ്യുതി ഒഴുക്കികളയുന്നു എന്നുപറയാം. പമ്പ്‌ ചെയ്യുമ്പോള്‍ വെള്ളം ടാങ്ക്‌ കവിഞ്ഞൊഴുകാറുണ്ടല്ലോ. ഇതും വൈദ്യുതി നഷ്‌ട്ടം തന്നെയാണ്‌. അതോടെപ്പം തന്നെ വിലക്കുറവാണെന്നുകരുതി ഗുണമേന്മകുറഞ്ഞ തരംതാണ പമ്പുകള്‍ വാങ്ങാതിരിക്കുക. ഇത്തരം പമ്പുകള്‍ക്ക്‌ വൈദ്യുതി ആര്‍ത്തിയാണെന്ന്‌ പറയാം. ആദ്യത്തെവിലയും ആറുമാസത്തെ വൈദ്യുത ബില്ലും കൂട്ടിനോക്കിയാല്‍ വിലകുറഞ്ഞപമ്പുകള്‍ വന്‍ നഷ്‌ടമാണ്‌ വരുത്തി വക്കുന്നത്‌കണ്ട്‌ മനസ്സിലാക്കാം. കൂടാതെ നമ്മുടെ ആവശ്യത്തിനിണങ്ങുന്ന പവര്‍ ഉള്ള പമ്പ്‌ തെരഞ്ഞെടുക്കുക. പമ്പിന്റെ പവര്‍ ഹോഴ്‌സ്‌ പവറിലാണ്‌ സാധാരണരേഖപ്പെടുത്തുക 1 ഹോഴ്‌സ്‌പവര്‍= 746 വാട്ട്‌നിങ്ങളുടെ സ്‌ക്കൂളില്‍ ഒരു സംരക്ഷണ ക്ലബ്‌ തുടങ്ങൂ!ഇന്ന്‌ കേരളത്തിലെ 400ലേറെ സ്‌ക്കൂളുകളിലും കോളേജുകളിലും ഊര്‍ജസംരക്ഷണക്ലബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഊര്‍ജ ലാഭത്തിനുപകരിക്കുന്ന ലഘുലേഖകള്‍, കാര്‍ട്ടൂണ്‍, നാടകം, ലഘുചിത്രം എന്നിവ എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി സ്‌ക്കൂള്‍ ക്ലബുകള്‍ക്ക്‌ ലഭ്യമാക്കും. 'എനര്‍ജിമാമന്‍' എന്നപേരില്‍ ഒരു ചെറിയ ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുണ്ട്‌. അത്‌ സ്‌ക്കൂളില്‍ പ്രദര്‍ശിപ്പിക്കാം. വിദ്യാര്‍ത്ഥികളില്‍ ഊര്‍ജ്ജബോധം വളര്‍ത്താനായി വിദ്യാലയങ്ങളിലെ ഊര്‍ജ്ജസംരക്ഷണ ക്ലബ്ബുകള്‍ വളരെ ഫലവത്താണ്‌.
ഊര്ജസംരക്ഷണ ക്ലബ്ബുകള് തുടങ്ങുന്നതിന്
എനര്ജി കണ്സര്വേഷന് സൊസൈറ്റി
വിലാസം: കൂര്‍ക്കഞ്ചരി,തൃശൂര്‍-7
ഊര്‍ജസംരക്ഷണ സംബന്ധിയായ കൂടുതല്‍ ആശയങ്ങള്‍ ലഭിക്കുന്നതിനും സ്‌കൂളുകളില്‍ വിവിധഊര്‍ജസംരക്ഷണ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വിവിധ സംഘടനകള്‍ നിലവിലുണ്ട്‌.
എനര്ജി മാനേജ്മെന്റ് സെന്റര്-കേരള
വിലാസം: തൈക്കാട്‌,തിരുവനന്തപുരം 695014.
വെബ്‌ സൈറ്റ്‌ : http://www.keralaenergy.gov.in/
ഇ മെയില്‍ : emck@keralaenergy.gov.in
അനര്ട്ട് (ANERT-Agency for Non-Conventional Energy and Rural Technology)
വിലാസം: കേശവദാസപുരം,തിരുവനന്തപുര
പി.സി.ആര്. (പെട്രാളിയം കണ്സര്വേഷന് & റിസര്ച്ച് അസോസിയേഷന്)
സംരക്ഷണ്‍ ഭവന്‍10-ഭിക്കാജി കമാ പ്‌ളേസ്‌,ന്യൂ ദില്ലി-110066

വൈദ്യുതി ലാഭിക്കാന് എല്.സി.ഡി മോണിറ്ററുകള്

ഊര്‍ജക്ഷമത ഏറെയുള്ള ഉപകരണങ്ങള്‍ തെരെഞ്ഞെടുക്കുന്നത്‌ നേട്ടമുണ്ടാക്കും. ഐ.ടി വിപ്ലവത്തിന്റെ ഭാഗമായി കംപ്യൂട്ടര്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി തീര്‍ന്നുവല്ലോ. ഒരു ശരാശരി കംപ്യൂട്ടര്‍ ഏകദേശം 100W ലേറെ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്‌. അതായത്‌ 10 മണിക്കൂര്‍ ഈ കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 1 യൂണിറ്റ്‌ വൈദ്യുതിയാകും എന്ന്‌ ലളിതമായി പറയാം. കംപ്യൂട്ടറില്‍ തന്നെ മോണിറ്ററാണ്‌ വൈദ്യുതിയുടെ സിംഹഭാഗവും അപഹരിക്കുന്നത്‌.കംപ്യൂട്ടര്‍ വഴി പാട്ട്‌ കേള്‍ക്കുമ്പോള്‍ മോണിറ്റര്‍ ഓഫ്‌ ചെയ്യുക. പാട്ടിന്‌ കാഴ്‌ചയുടെ സാധ്യത ഇല്ലാത്തിടത്തോളം മോണിറ്റര്‍ ഓഫാക്കി വയ്‌ക്കാമല്ലോ. ഇതു വഴി മാത്രം മോണിറ്ററിന്റെ വലിപ്പമനുസരിച്ച്‌ 60-70% വൈദ്യുതി ലാഭിക്കാനാകും.
എന്നാല്‍ ഇതിലൊക്കെ ഉപരിയായി, ഇപ്പോള്‍ വ്യാപകമായികൊണ്ടിരിക്കുന്ന എല്‍.സി.ഡി മോണിറ്ററുകള്‍ ഒരു വലിയ ഊര്‍ജസംരക്ഷണ സാധ്യതയാണ്‌ നമുക്ക്‌ മുന്നില്‍ തുറന്നിടുന്നത്‌. ഒരു 17 ഇഞ്ച്‌ സാധാരണ മോണിറ്റര്‍ (ഇതിനെ കാഥോഡ്‌ റേ ട്യൂബ്‌ ?CRT- മോണിറ്റര്‍ എന്നാണ്‌ പറയുക. ടി.വി യുടെ അതേ തത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.)80 മുതല്‍ 100 വാട്ട്‌ വരെ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ അതേ വലിപ്പത്തിലുള്ള സ്‌ക്രീന്‍ പ്രദാനം ചെയ്യുന്ന എല്‍.ഡി.സി മോണ്‌റ്റര്‍ 45 വാട്ട്‌ വരെ വൈദ്യുതിയെ ഉപയോഗിക്കുന്നുള്ളു.മറ്റൊരു തരത്തില്‍ പരമ്പരാഗത മോണിറ്ററുകള്‍ക്ക്‌ കറണ്ട്‌ ആര്‍ത്തിയാണെന്നു പറയാം. കാരണം മറ്റൊന്നുമല്ല, മുമ്പ്‌ സൂചിപ്പിച്ചതുപോലെ കാഥോഡ്‌ റേ ട്യൂബിലെ കാഥോഡ്‌ ഒരു ചുട്ടു പഴുത്തഫിലമെന്റാണ്‌. കോണാകൃതിയിലുള്ള വാക്വം ട്യൂബിനുളിളില്‍ പിടിപ്പിച്ചിരിക്കുന്ന ഈ ഫിലമെന്റാണ്‌ വില്ലന്‍. ഉന്നത വോള്‍ട്ടതയിലുള്ള വൈദ്യുതിയിലാണ്‌ ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്‌. സ്‌ക്രീനില്‍ പുരട്ടിയിട്ടുള്ള ഫോസ്‌ഫറില്‍ ഇലക്‌ട്രോണ്‍ ബീം വന്നു പതിക്കുമ്പോഴാണ്‌ ചിത്രമായി പ്രത്യക്ഷപ്പെടുക. ഈ പ്രവര്‍ത്തനം തന്നെയാണ്‌ വൈദ്യുതോര്‍ജം ഏറെയും ഉപയോഗിക്കുന്നത്‌. എന്നാല്‍ എല്‍.ഡി.സി. മോണിറ്ററുകളില്‍ ലിക്വിഡ്‌ ക്രിസ്റ്റലുക വര്‍ണ വിന്യാസം വഴി ചിത്രാലേഖനം നടക്കുന്നതിനാല്‍ വളരെ കുറച്ച്‌ വൈദ്യുതി മതിയാകും.
എന്തൊക്കെയാണ് എല്.ഡി.സി മോണിറ്ററിന്റെ മറ്റു നേട്ടങ്ങള്
എല്‍.ഡി.സി മോണിറ്ററുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ താപം പുറത്തേയ്‌ക്ക്‌ വിടുന്നില്ല. എന്നാല്‍ സാധാരണ മോണിറ്ററുകളാകട്ടെ ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ താരതമ്യേന ഉയര്‍ന്ന അളവിലുള്ള താപം പുറത്തേയ്‌ക്ക്‌ വിടുന്നു. ഏകദേശം 50 കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്ന ഹാളിലെ താപനില ക്രമാതീതമായി ഉയരാന്‍ ഇതു കാരണമാകും. അതോടൊപ്പം എസിയുടെ ലോഡ്‌ കൂടുകയും ചെയ്യും. ഇതേ ഹാളില്‍ എല്‍.സി.ഡി. മോണിറ്ററാണ്‌ ഉപയോഗിക്കുന്നത്‌ എന്നിരിക്കട്ടെ നേരിട്ടുള്ള ഊര്‍ജലാഭം 50 % വും പരോക്ഷമായിട്ടുള്ള എസി യുടെ ലോഡ്‌ കുറയുന്നതടക്കം) ഊര്‍ജ്ജലാഭം 10% വരെ വരികയും ചെയ്യും.വൈദ്യുതിയുടെ പണിമുടക്കിനാശ്രയം യു.പി.എസ്‌ ആണല്ലോ. സാധാരണ മോണിറ്ററിന്‌ 10 മിനിറ്റ്‌ ബാക്ക്‌ അപ്‌ തരുന്ന യു.പി.എസ്‌ എല്‍.സി.ഡി മോണിറ്ററുള്ള കംപ്യൂട്ടറിനെ 20 മിനിറ്റ്‌ വരെ പ്രവര്‍ത്തിക്കാനനുവദിക്കും.ഇതോടൊപ്പം ഭാരം വളരെ കുറവാണെന്നുള്ളതും എല്‍.സി.ഡിയുടെ മേന്‍മയാണ്‌.ഇത്തരം മോണിറ്റര്‍ കൊണ്ടുള്ള സ്ഥലലാഭം 20% ഉണ്ടാകും. ഉന്തിനില്‍ക്കുന്ന പിന്‍ഭാഗം ഇല്ലാത്തതിനാലാണ്‌ ഇത്രയും സ്ഥലം ലാഭിക്കാന്‍ കഴിയുന്നത്‌.കാഴ്‌ചയിലും കേമന്‍ എല്‍.സി.ഡി മോണിറ്ററുകള്‍ തന്നെ. ഇത്‌ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം മതിലിലോ, മേശപ്പുറത്തോ സൗകര്യപ്രദമായി. കോന്‍ ബനേഗാ ക്രോര്‍പതി എന്ന ഹിറ്റ്‌ ടി.വി.ക്വിസ്‌ ഷോയില്‍ അമിതാബ്‌ ബച്ചന്‌ മുന്നില്‍ ആകര്‍ഷകമായി ചരിച്ചു പിടിപ്പിച്ചിരിക്കുന്ന എല്‍.സി.ഡി മോണിറ്റര്‍ നമുക്ക്‌ സുപരിചിതമാണല്ലോ.ആരോഗ്യരംഗത്ത്‌ ശസ്‌ത്രക്രീയാ മുറികളില്‍ മതിലില്‍ പിടിപ്പിക്കുന്ന 40 ഇഞ്ച്‌ സ്‌ക്രീനുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടത്രേ. ഊര്‍ജലാഭത്തിലുപരിയായി അനവധി നേട്ടങ്ങളാണ്‌ ഇവിടെ ഇത്തരം മോണിറ്ററുകളെ ഉപയുക്തമാക്കുന്നത്‌. സാധാരണ മോണിറ്ററുകള്‍ വൈദ്യുത കാന്തിക തരംഗങ്ങള്‍ വഴിയാണ്‌ അടിസ്ഥാനപരമായി പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഇലക്‌ട്രോ മാഗ്നെറ്റിക്‌ പ്രതിബന്ധങ്ങള്‍ (elecro magnetic interference) ഉണ്ടാക്കും, ശസ്‌ത്രക്രിയാ മുറിയില്‍ സൂക്ഷ്‌മതയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഏറെ ഉള്ളതിനാല്‍ സാധാരണ മോണിറ്ററില്‍ നിന്നുള്ള ഇത്തരം സാങ്കേതിക തടസങ്ങള്‍ ഏറെ പ്രശ്‌നങ്ങല്‍ സൃഷ്‌ടിക്കുന്നുണ്ടായിരുന്നു, ഇത്‌ കൂടാതെ ചെറിയ തോതില്‍ എക്‌സ്‌റെ പ്രസരണവും സാധാരണ മോണിറ്ററുകള്‍ ഉണ്ടാക്കുന്നു.സാധാരണ മോണിറ്ററുകളിലെ ഫ്‌ളിക്കര്‍ ഇഫക്‌റ്റ്‌ (ഇലക്‌ട്രോണ്‍ ബീം സ്‌കാനിങ്ങിനോടൊപ്പം ഉണ്ടാകുന്ന പ്രതിഭാസം) മനുഷ്യനേത്രത്തിന്‌ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. എന്നാല്‍ എല്‍.സി.ഡി ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. കംപ്യൂട്ടറിലൂടെ വായിക്കുമ്പോള്‍ എല്‍.സി.ഡി സാധാരണ മോണിറ്ററിനെ അപേക്ഷിച്ച്‌ 20% അധികം നേരം വായിക്കാന്‍ സാധിക്കുന്നു എന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ ഏറെ നേരം ബുദ്ധിമുട്ടില്ലാതെ കംപ്യൂട്ടര്‍ ഉപയോഗിക്കാനും സാധിക്കുന്നു. ചുരുക്കി പരഞ്ഞാല്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം താരതമ്യേന എല്‍.സി.ഡി മോണിറ്ററുകള്‍ക്ക്‌ കുറവാണ്‌.പ്രവര്‍ത്തനകാലം വെച്ചുള്ള താരതമ്യ പഠനത്തിലും എല്‍.സി.ഡി മോണിറ്ററുകള്‍ 25-50% അധികം നാള്‍ നിലനില്‍ക്കുന്നു എന്ന്‌ കാണാം. സാധാരണ മോണിറ്ററുകളുടെ പുറം ഭിത്തി ഗ്ലാസ്സ്‌ കൊണ്ട്‌ നിര്‍മ്മിച്ചതാണ്‌. അതുകൊണ്ട്‌ തന്നെ ടി.വി യുടേത്‌ പോലെ -ഗ്ലെയര്‍- കാഴ്‌ചയ്‌ക്ക്‌ തടസ്സം സൃഷ്‌ടിക്കും. എല്‍.സി.ഡി മോണിറ്ററില്‍ ഗ്ലാസ്സ്‌ ഉപയോഗിച്ചുള്ള പുറം ഭിത്തി ഇല്ലാത്തതിനാല്‍ ഇത്തരം തടസങ്ങള്‍ ഉണ്ടാകുന്നില്ല.ഇതൊക്കെ വിലയിരുത്തുമ്പോള്‍ സാധാരണ മോണിറ്റര്‍ അത്രയ്‌ക്ക്‌ പിന്നോക്കകാരനാണെന്ന്‌ കരുതണ്ട. വിലയില്‍ ഇപ്പോഴും കുറവ്‌ ഇവയ്‌ക്കുതന്നെ. എന്നാല്‍ വാങ്ങുന്ന വില മാത്രം കണക്കാക്കി ഒരു ഉപകരണത്തിന്റെ മികവ്‌ എങ്ങനെ രേഖപ്പെടുത്താനാകും. അതിന്റെ ഊര്‍ജഉപഭോഗ ചെലവ്‌ കൂടി കണക്കാക്കുമ്പോള്‍ ഈ വിലക്കുറവ്‌ ആത്യന്തികമായി നഷ്‌ടമാണെന്ന്‌ ബോദ്ധ്യമാകും.വശങ്ങളില്‍ നിന്ന്‌ കാണുമ്പോള്‍ എല്‍.സി.ഡി യിലെ ചിത്രത്തിന്‌ മിഴിവ്‌ ഉണ്ടായിരിക്കുകയില്ലെന്ന്‌ മാത്രമല്ല പലപ്പോഴും കാഴ്‌ചയ്‌ക്ക്‌ വിഘാതം ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ കംപ്യൂട്ടര്‍ സാധാരണയായി അഭിമുഖമായി ഇരുന്നാണല്ലോ ഉപയോഗിക്കാറുള്ളത്‌. കൈകാര്യം ചെയ്യാന്‍ സാധാരണ മോണിറ്ററുകളാണ്‌ സൗകര്യപ്രദം. സ്‌ക്രീന്‍ ഏല്‍ക്കുന്ന ചെറിയതോതിലുള്ള ക്ഷതമൊന്നും സാധാരണ മോണിറ്ററുകള്‍ക്ക്‌ ഭീഷണിയല്ല. എന്നാല്‍ തീരെ ചെറിയ മര്‍ദമാണ്‌ ഉണ്ടാകുന്നതെങ്കില്‍ പോലും എല്‍.സി.ഡി ഉപയോഗശൂന്യമായി പോയേക്കാം.ഇന്ന്‌ ലോകത്തിലെ മോണിറ്റര്‍ വില്‌പനയുടെ 30% ളം എല്‍.സി.ഡി കൈയടക്കിക്കഴിഞ്ഞു. ഇതോടൊപ്പം ഈ മേഖലയില്‍ നല്ല വളര്‍ച്ചാ നിരക്കും എല്‍.സി.ഡി കാണിക്കുന്നുണ്ട്‌. ഇന്നത്തെ നിരക്ക്‌ വച്ച്‌ 2008 ആകുമ്പോഴേക്കും 90%ലേറെ കംപ്യൂട്ടറുകളിലും എല്‍.സി.ഡി ആകും ഉണ്ടാകുക. ജപ്പാനില്‍ മാത്രം മൊത്തം കംപ്യൂട്ടറിന്റെ 75% എല്‍.സി.ഡി കൈയടക്കിയാല്‍ 3 ബില്യന്‍ യൂണിറ്റ്‌ വൈദ്യുതിയായിരിക്കും ലാഭിക്കുക. അതായത്‌ അവിടുത്തെ 3 വൈദ്യുത നിലയങ്ങള്‍ ഉണ്ടാക്കുന്ന വൈദ്യുതിക്ക്‌ തുല്യം.(source: http://home.jeita.or.jp/device/lirec/english/enviro/contribut.htm ) എല്‍.സി.ഡി യുടെ നേട്ടം ആരംഭം തൊട്ടേ ലഭ്യമാക്കിയ ഏക ഉപകരണം ലാപ്‌ ടോപ്പ്‌ കംപ്യൂട്ടറുകള്‍ തന്നെയാണ്‌. ഏതായാലും വാല്‍വ്‌ റേഡിയോ സ്വീകരണമുറിയില്‍ നിന്ന്‌ ഷോക്കേസിലേക്ക്‌ ഒരു കാഴ്‌ച വസ്‌തു ആയി മാറിയതുപോലെ മോണിറ്ററുകളും തൊട്ടടുത്ത്‌ സ്ഥാനം പിടിച്ചേക്കുന്ന കാലം വിദൂരമല്ല.
_______________15ഇഞ്ച്‌എല്‍.സി.ഡി* _____17ഇഞ്ച്‌ സി.ആര്‍.ടി.
ഊര്‍ജഉപഭോഗം ___________25 W ______________70 W
വൈദ്യുതചാര്‍ജ്‌ ________Rs 7 /യൂണിറ്റ്‌ _________Rs 7 /യൂണിറ്റ്‌ .
ഉപയോഗം/ദിവസം ______12 മണിക്കൂര്‍__________ 12 മണിക്കൂര്‍
പയോഗം/വര്‍ഷം_______4380 മണിക്കൂര്‍_______ 4380 മണിക്കൂ
ര്‍വൈദ്യുതിയൂണിറ്റ്‌്‌/വര്‍ഷം_______109.5units__________ 306.6Units
വൈദ്യുതചാര്‍ജ്‌/വര്‍ഷം ________Rs.766.50/ _________Rs.2146.20/
വൈദ്യുതചാര്‍ജ്‌/5 വര്‍ഷം** _____Rs.3832.50/________ Rs.10731/

* 15 ഇഞ്ച്‌ എല്‍.സി.ഡി = 17 ഇഞ്ച്‌ സി.ആര്‍.ടി** മോണിറ്റര്‍ പ്രവര്‍ത്തന കാലം 5 വര്‍ഷമായി കണക്കാക്കിയിരിക്കുന്നു
1. എല്‍.സി.ഡി 5 വര്‍ഷത്തിനുശേഷം രൂ.6898.50/ ലാഭമാണ്‌. (രൂ 10731 - രൂ 3832.50)
2. എല്‍.ഡി.സി മോണിറ്ററുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ താപം പുറത്തേയ്‌ക്ക്‌ വിടുന്നില്ല അതുകൊണ്ടുണ്ടാകുന്ന എ.സി യുടെ ലോഡ്‌ ലാഭം ഇവിടെ കണക്കാക്കിയിട്ടില്ലവൈദ്യുതി ചാര്‍ജ്‌ രൂ
3 പ്രതി യൂണിറ്റ്‌ എന്ന്‌ കണക്കുകൂട്ടിയാലും 5 വര്‍ഷത്തിനുശേഷം രൂ. 2956.5 ലാഭം

ഊര്ജലാഭത്തിനും ലാപ്ടോപ്പ് ബാറ്ററി ആയുസിനും

കംപ്യൂട്ടര്‍ വിപണിയില്‍ ഡസ്‌ക്‌ ടോപ്പ്‌ സിസ്റ്റത്തെക്കാളും വളര്‍ച്ചാനിരക്ക്‌ ഇന്ന്‌ ലാപ്‌ടോപ്‌ കംപ്യൂട്ടറുകള്‍ക്കുണ്ട്‌. എന്നാല്‍ ലാപ്‌ടോപ്‌ ഉപയോക്താക്കള്‍ക്ക്‌ ബാറ്ററി ചാര്‍ജ്‌ ടൈം മിക്കപ്പോഴും തടസം സൃഷ്‌ടിക്കും. ബാറ്ററി ചാര്‍ജ്‌ ആയുസ്‌ കൂട്ടാനുള്ള പത്ത്‌ നിര്‍ദ്ദേശങ്ങള്‍
1.ഡിസ്‌പ്ലെ സ്‌ക്രീന്‍ ബ്രൈറ്റ്‌നസ്‌,സി.പി.യു സ്‌പീഡ്‌..എന്നിവ ക്രമീകരിക്കുക. സ്‌ക്രീന്‍ തെളിച്ചം കുറച്ചുവച്ചാല്‍ വൈദ്യുതോപയോഗം കുറയും. എല്ലാ ലാപ്‌ടോപ്പുകളിലും പവര്‍ മാനേജ്‌മെന്റ്‌ ഓപ്‌ഷനുകള്‍ ഉണ്ട്‌. ഇത്‌ എനേബിള്‍ ചെയ്യുക.
2.ലാപ്‌ടോപ്പില്‍ മൂല്യവര്‍ധനവിനും ഉപയോഗലാളിത്യത്തിനുമായി ഘടിപ്പിക്കാറുള്ള ഡാറ്റാകാര്‍ഡ്‌, ബ്ലൂ ടൂത്ത്‌ അഡാപ്‌റ്റര്‍, യു.എസ്‌.ബി മൗസ്‌ എന്നീ ഉപകരണങ്ങള്‍ അധിക ഊര്‍ജം എടുക്കുന്നുണ്ട്‌. ഉപയോഗത്തിലില്ലാത്തപ്പോള്‍ ഇവ ഒഴിവാക്കുക അല്ലെങ്കില്‍ ഡിസേബിള്‍ ചെയ്യുക.
3.ഐ.പോഡ്‌ പോലുള്ള സംവിധാനങ്ങള്‍ ഘടിപ്പിച്ചാല്‍ ഇത്‌ ചാര്‍ജ്‌ ചെയ്യാന്‍ ലാപ്‌ടോപ്പ്‌ ബാറ്ററി ഉപയോഗിച്ചുകൊണ്ടിരിക്കും. ഇവ ചാര്‍ജ്ജിനിടണമെങ്കില്‍ ലാപ്‌ടോപ്പ്‌ വൈദ്യുതലൈനില്‍ ബന്ധിപ്പിച്ചിരിക്കുന്ന അവസരം പ്രയോജനപ്പെടുത്തുക.
4. ലാപ്‌ടോപ്പ്‌ ബാറ്ററിയില്‍ വര്‍ക്ക്‌ ചെയ്യുന്ന വേളയില്‍ മൗസിന്‌ പകരം ടച്ച്‌ പാഡ്‌ ഉപയോഗിച്ചാല്‍ ഏറെനേരം ഉപയോഗിക്കാം.
5.ഉചിതമായ റാം റാന്‍ഡം അക്‌സസ്‌ മെമ്മറി ലാപ്‌ടോപ്പില്‍ ഉള്‍പ്പെടുത്തുക. അല്ലാത്തപക്ഷം കൂടുതല്‍ മെമ്മറി ഉപയോഗിക്കേണ്ട അവസരങ്ങളില്‍ വിര്‍ച്വല്‍ മെമ്മറി ഉപയോഗിച്ചു തുടങ്ങും. വിര്‍ച്വല്‍ മെമ്മറി എന്നാല്‍ ഹാര്‍ഡ്‌ ഡിസ്‌ക്കിന്റെ വര്‍ധിച്ച ഉപയോഗം തന്നെയാണ്‌. ഉപയോഗത്തിന്‌ യുക്തമായ റാം ഊര്‍ജലാഭം എന്നു സാരം.
6.ഉപയോഗത്തിലില്ലങ്കില്‍ സി.ഡി ഡി.വി.ഡി റോം എന്നിവ ഡ്രൈവില്‍ ഇടാതിരിക്കുക. ഡാറ്റാ സര്‍ച്ചിംഗ്‌ വേളയിലും മറ്റും ഡ്രൈവില്‍ ഡിസ്‌ക്‌ ഉണ്ടെങ്കില്‍ ഡ്രൈവുമായി ബന്ധിപ്പിച്ചിട്ടുള്ള മോട്ടോര്‍ സ്‌പിന്‍ ചെയ്യാറുണ്ട്‌. ഇത്തരത്തിലുള്ള ഊര്‍ജനഷ്‌ടം ഡിസ്‌ക്‌ ഒഴിവാക്കുന്നതിലൂടെ കുറയ്‌ക്കാം.
7.മാസത്തിലൊരിക്കലെങ്കിലും ബാറ്ററിയുടെ മെറ്റല്‍ കണക്‌ടറുകള്‍ വൃത്തിയാക്കുക.തുണിയില്‍ ക്ലീനിംഗ്‌ ലിക്വിഡ്‌ ഉപയോഗിച്ച്‌ വെടിപ്പാക്കാം. ഇങ്ങനെ ചെയ്യുന്നതു വഴി ബാറ്ററിയില്‍ നിന്നുള്ള ചാനല്‍ മെച്ചപ്പെട്ട്‌ വൈദ്യുത പ്രവാഹം കാര്യക്ഷമമാകും.
8.ബാറ്ററി ഏറെ നാള്‍ ഉപയോഗത്തിലില്ലാതെ വയ്‌ക്കരുത്‌. കുറഞ്ഞത്‌ രണ്ടാഴ്‌ചയിലൊരിക്കലെങ്കിലും ചാര്‍ജ്‌ ചെയ്യുക, ഉപയോഗിക്കുക. ലിഥിയം ബാറ്ററി പൂര്‍ണമായും ഡിസ്‌ചാര്‍ജ്‌ ചെയ്യാന്‍ അനുവദിക്കരുത്‌.
9.ലാപ്‌ടോപ്പിന്റെ വായൂസഞ്ചാരം കൂട്ടുക. ഉയര്‍ന്നചൂടുള്ള അന്തരീക്ഷം ഉപകരണത്തിന്റെ ആയുസിനെ പ്രതികൂലമായി ബാധിക്കും. ലാപ്‌ടോപ്പിന്റെ വശങ്ങളിലും അടിഭാഗത്തും ഉള്ള വായുസഞ്ചാര അഴികള്‍ വൃത്തിയാക്കുക.ചില സന്ദര്‍ഭങ്ങളില്‍ വായുസഞ്ചാര അഴികള്‍ തടസപെടുത്തക്ക രീതിയില്‍ പുസ്‌തകങ്ങളോ പെന്‍ സ്റ്റാന്റോ കാണാറുണ്ട്‌. ഇവ ഒഴിവാക്കി സുഗമമായ വായു സഞ്ചാരം ഉറപ്പുവരുത്തുക. ലാപ്‌ ടോപ്‌ അല്‌പം ഉയര്‍ന്ന രീതിയില്‍ ഘടിപ്പിക്കാനനുവദിക്കുന്ന ലാപ്‌ ടോപ്‌ സ്റ്റാന്റുകള്‍ വിപണിയില്‍ ലഭ്യമാണ്‌. ഇത്‌ കൂടുതല്‍ വായുസമ്പര്‍ക്കം ഉണ്ടാക്കി താപനില ശരിയായ അളവില്‍ നിലനിര്‍ത്തുന്നു.
10.ബാറ്ററിയില്‍ ഏറെ നേരം പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നുവെങ്കില്‍, ചെയ്യുന്ന ജോലിക്കൊപ്പം സംഗീതം ആസ്വദിക്കുന്നതു പോലുള്ള മള്‍ട്ടി ടാസ്‌കുകള്‍ ഒഴിവാക്കുക. ഒന്നിലധികം ജോലിചെയ്യാന്‍ കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുമല്ലോ. ശരിയായ ഇടപെടലുകളിലൂടെ മള്‍ട്ടി ടാസ്‌ക്കുകള്‍ ഒഴിവാക്കി ബാറ്ററി കൂടുതല്‍ നേരം ഉപയോഗിക്കാം.

ഊര്ജ്ജ സംരക്ഷണം സാമൂഹിക കാഴ്ചപ്പാടില്


കേരള സംസ്ഥാന രൂപീകരണത്തിന്റെ 50-ം വര്‍ഷം തികയുന്ന ഈ വേളയില്‍ നടക്കുന്ന കണക്കെടുപ്പിലും വിശകലനത്തിലും ഊര്‍ജ്ജരംഗത്തെക്കൂടി കൊണ്ടു വരുന്നത്‌ എന്തുകൊണ്ടും ഉചിതമാണ്‌. 1958 ല്‍ കേവലം 1.5 അണ മാത്രമായിരുന്നു 1 യൂണിറ്റ്‌ വൈദ്യുതിയുടെ വിലയെങ്കില്‍ ഇന്നത്‌ 95 പൈസയ്‌ക്കും 5.25 രൂപയ്‌ക്കും ഇടയില്‍ നില്‍ക്കുന്നു അന്ന്‌ 109.5 മെഗാവാട്ട്‌ ആയിരുന്നു സ്ഥാപിതശേഷിയെങ്കില്‍ ഇന്ന്‌ 2649.24 മെഗാവാട്ട്‌ ആവശ്യത്തിന്‌ തികയുന്നില്ല എന്ന പരിവേദനത്തിലാണ്‌ കേരളം. വൈദ്യുതി ഉത്‌പാദനവും ഉപയോഗവും തമ്മിലുള്ള വിടവാണ്‌ നാം നേരിടുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്ന്‌.
കെ.എസ്‌.ഇ.ബി യുടെ വെബ്‌സൈറ്റ്‌ കണക്ക്‌ പ്രകാരം 67,26,152 ഗാര്‍ഹിക ഉപഭോക്താക്കളുണ്ടെന്നാണ്‌. ഒരു വശത്ത്‌ വൈദ്യുത കമ്മി രൂക്ഷമായി നേരിടുമ്പാള്‍ മറ്റൊരു വശത്ത്‌ ഉപഭോഗഭ്രമം തലയ്‌ക്ക്‌ പിടിച്ച കാര്‍ണിവെലുകളെ അനുസ്‌മരിപ്പിക്കുന്ന വിധം ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്‌ മലയാളികള്‍. ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്‌ട്രോണിക്‌ കണ്‍സ്യൂമര്‍ ചന്തയാണ്‌ കേരളം എന്നതിന്‌ വില്‌പ്പനയുടെ കണക്കുകള്‍ തന്നെ സാക്ഷി. ഇത്തരത്തിലുള്ള കൃത്യമായ രേഖപ്പെടുത്തലാണ്‌ ഒ.വി. വിജയന്റെ 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌'. ഇതില്‍ പുതിയ നൂറ്റാണ്ടിനെ സൂചിപ്പിക്കാനായി നാടു മുഴുവന്‍ വൈദ്യുതീകരിച്ചിരിക്കുന്നു. എന്തിന്‌ വധശിക്ഷ നടപ്പാക്കുന്നതുവരെ കമനീയമായി പ്ലേറ്റിംഗ്‌ നടത്തിിയ വൈദ്യുത കസേരയില്‍ ഇരുത്തിയാണ്‌. ആരാച്ചാര്‍ക്ക്‌ പകരം കര്‍മ്മം കംപ്യൂട്ടര്‍ സഹായത്തോടെ സാങ്കേതിക വിദഗ്‌ദര്‍ ഏറ്റെടുക്കുന്നു. പക്ഷെ യന്ത്രതകരാറുമൂലം സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. വിജയന്‍ നേരിട്ട്‌ സൂചിപ്പിക്കുന്നില്ലെങ്കിലും നാളെ ചിലപ്പോള്‍ യന്ത്രക്കേടായിരിക്കില്ല വൈദ്യുതിയില്ലായ്‌മയായിരിക്കും ഉപകരണങ്ങളെ പ്രവര്‍ത്തിക്കാനനുവദിക്കാത്തത്‌.
സാമൂഹ്യശാസ്‌ത്രരംഗത്തെ വിവിധ കുതിച്ചു ചാട്ടങ്ങള്‍ക്ക്‌ കേരളം മാതൃകയായിട്ടുണ്ട്‌. അഭിമാനകരമായ ആരോഗ്യ,ജീവിത നിലവാര സൂചികയും ഒട്ടും അഭിമാനകരമല്ലാത്ത സാമ്പത്തിക വളര്‍ച്ചാനിരക്കും ഒരേസമയം രേഖപ്പെടുത്തികൊണ്ടും ലോകത്തിന്റെ തന്നെ ചര്‍ച്ചയ്‌ക്ക്‌ വേദിയായിട്ടുണ്ട്‌ കേരളം. നോബല്‍ സമ്മാനിതര്‍ തന്നെ കേരളവികസനാനുഭവത്തെ പുകഴ്‌ത്തിയിട്ടുണ്ട്‌. സാക്ഷരതാ, ഇ-സാക്ഷരത, ശരാശരി ആയുര്‍ദൈര്‍ഘ്യം, ശിശു മരണനിരക്ക്‌, മനുഷ്യ വിഭവശേഷി, വിജ്‌ഞാനസമൂഹം എന്നിങ്ങനെ വിവിധ അളവുകോലുകളില്‍ നാം വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ്‌. മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തിന്‍ ചൈതന്യം പകരുന്നത്‌ ഇന്ധനങ്ങള്‍ തന്നെയാണ്‌, പെട്രോളിയം, വൈദ്യുതി.... ഇങ്ങനെ ഏതു രൂപം നേക്കിയാലും.
കേരള വികസന സംവാദങ്ങളിലും വിശകലനങ്ങളിലും കൂടുതല്‍ വൈദ്യുതി ഉത്‌പാദിപ്പിക്കണം എന്ന്‌ ആവര്‍ത്തിച്ച്‌ പറയാറുള്ളതിലപ്പുറം ഊര്‍ജ്ജസംരക്ഷണം ഒരുതരത്തില്‍ ഊര്‍ജ്ജ ഉത്‌പാദനം തന്നെയാണ്‌ എന്ന തലത്തിലേക്ക്‌ ചര്‍ച്ചവരുന്നത്‌ കണ്ടിട്ടില്ല എന്നത്‌ ദൗര്‍ഭാഗ്യകരമാണ്‌. ഊര്‍ജ്ജസംരക്ഷണമെന്നാല്‍ ലഭ്യമായ ഊര്‍ജ്ജം എത്രമാത്രം കാര്യക്ഷമമായി ഉപയോഗിക്കാം എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒപ്പം അധികമായി ഊര്‍ജ്ജ ഉപഭോഗമില്ലാത്തതിനാല്‍ പ്രകൃതിക്ക്‌ ഏല്‍പ്പിക്കാനിടയുണ്ടായിരുന്ന ആഘാതത്തിന്റെ കുറവ്‌ ഒരു വികസിത സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന്‌ അനിവാര്യവുമാണ്‌.ലോകമെങ്ങും ഇന്ന്‌ ഊര്‍ജ്ജ പ്രതിസന്ധി വികസനചര്‍ച്ചകളിലെ മുഖ്യ വിഷയമാണ്‌ രണ്ട്‌ വ്യത്യസ്ഥ രീതികളിലും പ്രയോഗങ്ങളിലും ആണെങ്കിലും ധനാഢ്യനും ദരിദ്രനും വൈദ്യുതി/ഊര്‍ജ്ജക്ഷാമം നേരിടുന്നുണ്ട്‌. വറ്റിക്കൊണ്ടിരിക്കുന്ന ഊര്‍ജ്ജ ഉറവിടങ്ങളെ കൈക്കലാക്കാനുള്ള ത്വര യുദ്ധമോ-അധിനിവേശമോ ആയി പരിണമിക്കുന്നത്‌ ഊര്‍ജ്ജത്തിന്റെ സമകാലീന രാഷ്‌ട്രതന്ത്രം.
വിവിധ ജീവിത നിലവാര സൂചകങ്ങളില്‍ കേരളം വികസിത രാജ്യമായ അമേരിക്കയ്‌ക്ക്‌ ഒപ്പമാണ്‌. മുന്‍പ്‌ സൂചിപ്പിച്ച സൂചകങ്ങള്‍ നാം നിലനിര്‍ത്തേണ്ടതുണ്ട്‌. എന്നാല്‍ അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വര്‍ജിക്കേണ്ട ചില സൂചകങ്ങളും ഉണ്ടെന്ന്‌ ഓര്‍മ്മിപ്പിക്കുന്നത്‌ ഉചിതമായിരിക്കും. അമേരിക്കന്‍ പൗരന്റെ പ്രതിശീര്‍ഷ വൈദ്യുതോപയോഗം 13,456 യൂണിറ്റ്‌ ആയിരിക്കെ ഭാരതീയന്റെത്‌ കേവലം 665 യൂണിറ്റ്‌ ആണെന്ന്‌ 2005ലെ യു.എന്‍.ഡി.പി. ഹ്യൂമന്‍ ഡെവലപ്‌മെന്റ്‌ റിപ്പോര്‍ട്ട്‌ എടുത്തു പറയുന്നു. ഇവിടെയാണ്‌ പുതുചിന്ത വളരേണ്ടത്‌. ഒരു പക്ഷേ അമേരിക്കയ്‌ക്ക്‌ പോലും അനുകരിക്കാന്‍ പറ്റുന്ന ഒരു ഊര്‍ജാവബോധം നമുക്ക്‌ സൃഷ്‌ടിക്കാനാകണം. ഇതായിരിക്കണം സുവര്‍ണ്ണകേരളം ലോകത്തിന്‌ നല്‍കുന്ന 50-#ം പിറന്നാല്‍ സമ്മാനം. 90 കളുടെ ആദ്യം സാക്ഷരകേരളം സുന്ദരകേരളം എന്ന മുദ്രാവാക്യം ഒരു സാമൂഹ്യ വിപ്ലവത്തിന്‌ തന്നെ നാന്ദി കുറിച്ചു. ഇന്നും സാക്ഷരതയുടെ പ്രത്യക്ഷപരോക്ഷ നേട്ടങ്ങള്‍ നാം ആവോളം അനുഭവിക്കുന്നുണ്ട്‌. പത്തു വര്‍ഷത്തിനു ശേഷം അക്ഷയയിലൂടെ ഇ-സാക്ഷരതയിലും നാം ലോകശ്രദ്ധ ക്ഷണിച്ചു. ലോകത്തിലെ തന്നെ ആദ്യ കംപ്യൂട്ടര്‍ സാക്ഷരസമൂഹമായി നാം ഉടനെ പ്രഖ്യാപിക്കപ്പെടും,. എന്നാല്‍ ഇനി നമുക്ക്‌ മറ്റൊരു സാക്ഷരതയെ പറ്റി ചിന്തിക്കാം. 'ഊര്‍ജസംരക്ഷണ സാക്ഷരത'. ജീവിതം സുഖകരമാക്കാനും അയത്‌ന ലളിതമാക്കാനും വാങ്ങിച്ചു കൂട്ടുന്ന ഉപകരണങ്ങള്‍ വൈദ്യുതി വറ്റിച്ചു തീര്‍ക്കുന്ന കുട്ടി ഭൂതങ്ങളാണെന്ന്‌ നമുക്ക്‌ ജനങ്ങളെ ബോധവാന്മാരാക്കാം. ഉപകരണങ്ങള്‍ ഉപേക്ഷിക്കണം എന്ന പിന്തിരിപ്പന്‍ ആശയമല്ല മറിച്ച്‌ ഊര്‍ജദായകമായ ഉചിതമായ ഉപകരണങ്ങള്‍ വാങ്ങാന്‍ അവരെ പഠിപ്പിക്കാം. ഒരോ കുടുംബത്തില്‍ ഒരാളെങ്കിലും ഒരാഴ്‌ചയില്‍ കുറഞ്ഞത്‌ അര മണിക്കൂര്‍ ഊര്‍ജാവലോകനത്തിനും നീരീക്ഷണത്തിനും മാറ്റിവച്ചാല്‍ ആ കുടുംബത്തെ ഊര്‍ജസംരക്ഷണ കുടുംബമെന്ന്‌ പറയാം അങ്ങനെ ആദ്യ വില്ലേജ്‌, താലൂക്ക്‌, ജില്ല ക്രമത്തില്‍ സമയബന്ധിതമായി കേരളത്തെ ഊര്‍ജസംരക്ഷണസാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കാം. അക്ഷയ ഇ-സാക്ഷരതയില്‍ നടത്തിയതുപോലെ ശക്തമായ ബോധവത്‌കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌. എനര്‍ജി മാനേജ്‌മെന്റ്‌ സെന്റര്‍, അനെര്‍ട്ട്‌, എന്‍ര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി എന്നിവ ഈ രംഗത്ത്‌ ഇതിനോടകം മികച്ച ട്രാക്ക്‌ റെക്കോര്‍ഡുകള്‍ നിര്‍മ്മിച്ചെടുത്ത സ്ഥാപനങ്ങളാണ്‌. ഇതിനൊപ്പം കേരളത്തിലെ 150 ഓളം വരുന്ന എന്‍ജിനീയറിംഗ്‌ കോളേജുകള്‍, പോളിടെക്‌നിക്കുകള്‍ എന്നിവയെ ഈ നൂതനാശയത്തിന്റെ ചാലക ശക്തികളാക്കി മാറ്റാം. അതു വഴി ഇപ്പോള്‍ നടക്കുന്ന സ്വാശ്രയ കോളജ്‌ ചര്‍ച്ചയെ സ്വാശ്രയ കേരള പ്രവര്‍ത്തനമാക്കി മാറ്റി നവകേരള സൃഷ്‌ടിക്കായി അണി നിരത്താം. ഇത്‌ വഴി രണ്ട്‌ നേട്ടങ്ങളാണുള്ളത്‌. സ്‌ക്കൂള്‍, കോളേജ്‌ വിദ്യാര്‍ത്ഥികള്‍ സമുഹത്തെ ഊര്‍ജസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം നാളത്തെ പൗരന്മായ അവര്‍ ഊര്‍ജാവബോധവും സ്വാഭിമാന ബോധവുമുള്ളവരുമായി വളരുകയും ചെയ്യും. സാങ്കേതിക വിദ്യയുടെ മാസ്‌മരിക പ്രഭാപൂരത്തില്‍ കണ്ണഞ്ചി നാം സ്വീകരിക്കുന്ന ഹൈടെക്‌ ജിവിത ശൈലിയില്‍ തന്നെയാണ്‌ ഭാവി ദുരന്ത ബീജങ്ങള്‍ ഒളിഞ്ഞിരിക്കുന്നതെന്ന്‌ നമുക്ക്‌ ജനങ്ങളെ ഓര്‍മ്മിപ്പിക്കാം. ഇങ്ങനെ ആര്‍ത്തിയോടെ, അലക്ഷ്യമായി ഉപയോഗിച്ചു തീര്‍ക്കുന്ന ഇന്ധനങ്ങള്‍ നമ്മുടെതല്ലെന്നും ഭാവി തലമുറയുടെ പക്കല്‍നിന്നും കടം വാങ്ങിയതാണെന്നും അത്‌ സുരക്ഷിതമായി തിരിച്ചേല്‍പ്പിക്കാനുളള ബാധ്യത കാലം ചെല്ലുമ്പോള്‍ നമുക്കുണ്ടെന്നും ഓര്‍ത്താല്‍ ഊര്‍ജ സംരക്ഷണത്തിലേക്ക്‌ ഈ സമൂഹത്തെ ഒന്നാകെ കൊണ്ടു വരാം. ഒപ്പം ലോക ശ്രദ്ധ വീണ്ടും ഈ കൊച്ചു കേരളത്തിലേക്ക്‌ കൊണ്ടു വരാം.

അവസാനം പരിഷ്കരിച്ചത് : 4/25/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate