ജീവലോകത്തു ഓരോ ജീവി വർഗ്ഗത്തിനും ഒരു സവിശേഷ സ്‌ഥാനമുണ്ട്. ഉൽപാദകരായും, ഉപഭോക്താവായും, സസ്യഭുക്കായും, മാംസഭുക്കായും, പരാദമായും എല്ലാം ഈ സ്ഥാനം വ്യത്യസ്ത ജീവിവർഗ്ഗങ്ങൾ നിറവേറ്റി പോരുന്നു. അവയുടെ നിലനിൽപ്പും ഈ സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ജീവിയും പ്രസ്തുത സ്ഥാനത്തു എത്തിച്ചേർന്നത് തന്നെ പരിണാമ പ്രക്രിയയിലെ നിരന്തര മാറ്റങ്ങൾക്കു വിധേയമായിട്ടാണ്. പരിസ്ഥിതി ശാസ്ത്ര പ്രകാരം ഈ സ്ഥാനത്തെ നിച്ച് (Ecological Niche) എന്ന് പറയുന്നു. ഒരു ജീവിക്ക് അതിന്റെ പരിസ്ഥിതിയിൽ നിന്നും കിട്ടുന്നതും അങ്ങോട്ട് കൊടുക്കുന്നതുമായ സേവനങ്ങളുടെ ആകെ തുകയായാണ് നിചിനെ നിർവചിക്കുന്നത്. ഓരോ ജീവിക്കും അതിന്റേതായ നിച് ഉണ്ടെന്നു പറയാം. ഒരു ജീവിക്ക് അതിന്റെ പരിസ്ഥിതിയിൽ ഏറ്റവും സൗഖ്യത്തോടെ കഴിയാൻ സഹായിക്കുന്ന മൊത്തം ഘടകങ്ങളെ നമുക്ക് ലളിതമായി നിച് എന്നു മനസിലാക്കാം. ഒരു ഭൂപ്രദേശത്ത് ഒരിക്കലും ഒരേസമയം ഒന്നിലധികം ജീവി വർഗ്ഗം ഒരേ നിചിൽ കാണപ്പെടില്ല. ഏതെങ്കിലും കാരണവശാൽ അങ്ങനെ കാണപ്പെടുകയാണെങ്കിൽ അത് അതി ശക്തമായ മത്സരത്തിലേക്ക് നയിക്കുകയും അങ്ങനെ പരിണാമ പ്രക്രിയയിലെ ചാലക ശക്തികൾ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യുന്നു. അതുവഴി ഇതിൽ ഏതെങ്കിലും ഒരു ജീവി വർഗ്ഗം ആ നിചിൽ നിന്നും മറ്റൊരു നിചിലേക്കു പരിവർത്തനം ചെയ്ത് മാറി പോവുകയോ അല്ലെങ്കിൽ നിലനില്കാനാവാതെ നശിക്കുകയോ ചെയ്യുന്നു. ഇന്ന് ഭൂമുഖത്തുള്ള മൊത്തം സ്പീഷീസുകൾ ഇതുവരെ ഇവിടെ ജന്മമെടുത്ത ആകെ സ്പീഷീസുകളുടെ ഏതാണ്ട് ഒരു ശതമാനം മാത്രമേ വരികയുള്ളൂ എന്നാണ് അനുമാനിക്കപ്പെടുന്നത്. ബാക്കി എല്ലാം നില നിൽക്കാനാവാതെ അപ്രത്യക്ഷമായി എന്ന് കരുതപ്പെടുന്നു.
ഓരോ ജീവിക്കും ജീവലോകത്തുള്ള സ്വന്തം സ്ഥാനം നില നിർത്താൻ അശ്രാന്ത പരിശ്രമം ആവശ്യമാണ്. മാറുന്ന പരിസ്ഥിതിയോടും മറ്റു ജീവ സ്രോതസ്സുകളിൽ ഉണ്ടാവുന്ന മാറ്റങ്ങളോടും അനുഗുണമായി മാറുക എന്നതാണ് നില നില്പിനു തന്നെ ആധാരം. ഇത്തരം മാറ്റങ്ങളാണ് ഒരു ജീവി വർഗ്ഗത്തിൽ നിന്നും രൂപത്തിലും സ്വഭാവത്തിലും വ്യത്യസ്തത പുലരുന്ന അനേകം ജീവി വർഗ്ഗങ്ങളായി കാലാന്തരത്തിൽ പരിണമിക്കുന്നത്.
ഈ നിരന്തര മാറ്റത്തെ, പരിണാമ ശാസ്ത്രത്തിൽ വിവരിക്കുന്നത് റെഡ് ക്വീൻ പരികല്പനയിൽ (Red Queen Hypothesis) കൂടെയാണ്. സുപ്രസിദ്ധ എഴുത്തുകാരൻ ലൂയി കരോളിന്റെ ത്രൂ ദി ലുക്കിങ് ഗ്ലാസ്(Through the looking glass) എന്ന നോവലിലെ ഒരു വാചകമാണ് ഈ പേരിനാധാരം. കണ്ണാടിയിലൂടെ അത്ഭുത ലോകത്തെത്തുന്ന ആലീസിനോട് കഥയിലെ പ്രതിനായിക ആയ റെഡ് ക്വീൻ പറയുന്ന വാചകമാണിത്
“Now, here, you see, it takes all the running you can do, to keep in the same place”.
“നോക്കൂ, ഇവിടെ, ഇപ്പൊ, നിനക്ക് നില്കുന്നിടത്ത് തന്നെ നിൽക്കണമെങ്കിൽ പരമാവധി വേഗത്തിൽ ഓടിക്കൊണ്ടിരിക്കുകയേ മാർഗമുള്ളൂ” എന്നിതിനെ പരിഭാഷപ്പെടുത്താം.
പരിണാമ പ്രക്രിയയിൽ ഇതിനെ നമുക്ക് ഇങ്ങനെ വ്യാഖ്യാനിക്കാം, ജീവ ലോകത്ത് ഓരോ ജീവിക്കും നില നിൽക്കണമെങ്കിൽ നിരന്തര മാറ്റം അനിവാര്യമാണ്. ഇവിടെ മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രമാണ്. എന്നാൽ ഇതിനെ മൊത്തത്തിൽ വെല്ലുവിളിക്കുന്ന മറ്റുചില ജീവി വർഗ്ഗങ്ങൾ ഉണ്ട്. കാലങ്ങളായി യാതൊരു മാറ്റവും കൂടാതെ, എന്നാൽ ഇപ്പോഴും വലിയ പരിക്കൊന്നും കൂടാതെ നില നില്ക്കുന്നവ; പരിണാമ ജഡത്വം (Evolutionary Stagnancy) പൂണ്ടവ. ജീവ ലോകത്ത് അവയെ ജീവിച്ചിരിക്കുന്ന ഫോസിലുകൾ (Living Fossils). എന്നാണ് പറയാറ്. ജീവലോകത്ത് ഒരുപാടു ലിവിങ് ഫോസിലുകളെക്കുറിച്ചു പറയാമെങ്കിലും സസ്യ ലോകത്തെ ജിൻകോ ബൈലോബയോളം (Ginkgo biloba) ഈ പേര് അർഹിക്കുന്ന മറ്റൊരു ജീവി വർഗ്ഗം ഉണ്ടാവില്ല.
സീലക്കാന്ത്ലിവിങ് ഫോസിലുകളെ അങ്ങനെ വിളിക്കാൻ ഉള്ള പ്രധാന കാരണം പ്രസ്തുത ജീവികളുടെ ലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ടെന്നതും അതിൽ നിന്നും ഇന്നും അവയ്ക്ക് കാര്യമായ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല എന്നതുമാണ്. ജന്തു ലോകത്തെ ജീവിക്കുന്ന ഫോസിൽ ആയ സീലകാന്തിനെ (Coelacanth) പോലെ ജിൻകോയ്ക്കും ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുക്കളൊന്നുമില്ല. ജിങ്കോയെൽസ് എന്ന വലിയ ഓർഡറിൽ ഇപ്പോഴും നില നിൽക്കുന്ന ഏക സ്‌പീഷീസാണ് ജിങ്കോ ബൈലോബ. വ്യത്യസ്ത കാല ഘട്ടങ്ങൾ കണക്കാക്കപ്പെടുന്ന ഫോസിലുകൾ ജിൻകോയുടേതായി ലഭിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പഴക്കം ചെന്നവ 270 ദശലക്ഷം മുൻപ് ഉള്ളവയാണ്. ഏകദേശം ജുറാസിക് യുഗത്തിന്റെ തുടക്കത്തിലാണ് ജിൻകോയുടെ ഉത്ഭവം എന്നാണ് അനുമാനിക്കപ്പെടുന്നത്. ഇത്രയും കാലം കാര്യമായ യാതൊരു മാറ്റവും കൂടാതെ ഒരു സ്പീഷീസ് നില നിന്നു എന്നത് തന്നെ അത്യത്ഭുദമാണ്. മാറി മാറി വരുന്ന പരിസ്ഥിതി സാഹചര്യങ്ങളിൽ കാലത്തിനനുസരിച്ചു കോലവും മാറുന്ന, പരിണാമ പരമായി അസാധ്യ മെയ് വഴക്കം കാണിക്കുന്ന അപൂർവ്വം ചില ഗ്രൂപ്പുകൾ പലവിധ വൈവിധ്യവത്കരണത്തിലൂടെ വ്യത്യസ്ത സ്പീഷിസുകളായും മറ്റു ഉയർന്ന ഗ്രൂപ്പുകളായും പരിണമിച്ചു പോകുന്നത് പരിണാമ പ്രക്രിയയിൽ സർവ്വ സാധാരണമാണ്. ആ ചുറ്റുപാടിൽ ആണ് ഇതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്.
ആദ്യ കാലങ്ങളിൽ ചൈനയിൽ ഒരു ചെറിയ ഭൂപ്രദേശത്തു ഒരു തനതു സസ്യമായി തുടർന്നു പോന്നിരുന്ന ജിൻകോ, യൂറോപ്യൻമാരുടെ ചൈന സന്ദർശനത്തോടെ അവിടെ നിന്നും യൂറോപ്പിലും പിന്നീട് ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു. ബുദ്ധമതത്തിൽ പ്രത്യേക സ്ഥാനമുള്ളവയാണ് ഇവ, അതിനാൽ തന്നെ അതീവ ശ്രദ്ധയോടെ ബൗദ്ധർ ഇവയെ പരിപാലിച്ചു പോന്നിരുന്നു. ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പഴക്കമുള്ള ജിൻകോ കാണപ്പെടുന്നത് ചൈനയിൽ ആണ്, 1500 വർഷമാണ് ഇതിന്റെ പഴക്കം. കാണാനും അതിമനോഹരമാണ് ജിൻകോ, വിശറി ആകൃതിയിൽ ഇളം പച്ച നിറത്തോടു കൂടിയ ഇലകൾ ആണ് ജിൻകോക്ക് ഒരു വശ്യ സൗന്ദര്യം കൊടുക്കുന്നത്. ഇതിനാൽ തന്നെ പൂന്തോട്ടങ്ങളിൽ ഉദ്യാന സസ്യമായും വലിയ സ്‌ഥാനമാണ് ഇവയ്ക്കുള്ളത്. ആൺ പെൺ മരങ്ങൾ വ്യത്യസ്തമായി ഉണ്ടെങ്കിലും, മൂപ്പെത്തിയ കായകൾ ഒരല്പം ദുർഗന്ധം വമിക്കുന്നതാകയാൽ പെൺ മരങ്ങൾ ഉദ്യാന സസ്യങ്ങൾ ആയി അധികം ഉപയോഗിക്കുന്നില്ല. തണുത്ത കാലാവസ്ഥയാണ് ജിൻകോക്കു പഥ്യം. ശരത്കാലം ആവുന്നതോടെ ഇലകൾ എല്ലാം സ്വർണ വർണമാവുകയും പൊഴിഞ്ഞു പോവുകയും ചെയ്യും. സ്വർണ വർണമുള്ള ജിങ്കോയിലകൾ മരത്തിനു ചുറ്റും പരന്നു കിടക്കുന്നതും നയന മനോഹരമാണ്. ചൈനയിലെയും ജപ്പാനിലെയും ബുദ്ധമതാശ്രമങ്ങളിൽ സ്ഥിര സാന്നിധ്യമാണ് ജിൻകോ. ദക്ഷിണേന്ത്യയിൽ പലയിടത്തും ഈ വൃക്ഷം വച്ചുപിടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെകിലും മിക്കതും ഇവിടത്തെ മിതോഷ്ണ കാലാവസ്ഥയിൽ വളരാതെ പോവുകയായിരിന്നു.
പരമ്പരാഗത ചൈനീസ് വൈദ്യത്തിൽ വലിയ സ്ഥാനമാണ് ജിങ്കോക്ക് ഉള്ളത്. നാഡീരോഗ ചികിൽസയ്ക്കും, ബുദ്ധി, ഓർമ ശക്തി, പ്രധിരോധ ശക്തി എന്നിവ വർധിപ്പിക്കുന്നതിനും ജിൻകോ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഉണക്കിയ കായകൾ വിശേഷ അവസരങ്ങളിൽ ഉപയോഗിക്കുന്ന വിശിഷ്ട ഭോജ്യമാണ് ചൈനയിലും ജപ്പാനിലും.
ജിൻകോയുടെ അതിജീവനത്തിനു മറ്റൊരുദാഹരണമാണ് ജപ്പാനിലെ ഹിരോഷിമയിലുള്ളത്. 1945 ഓഗസ്റ് 6 ലെ അമേരിക്കയുടെ അണു ബോംബ് പ്രയോഗത്തിൽ, ബോംബ് പതിച്ച സ്ഥലത്തിന് രണ്ടര കിലോമീറ്റർ ചുറ്റളവിൽ സർവ്വ ചരാചരങ്ങളും നാമാവശേഷമായപ്പോയി. പിന്നീട് സെപ്റ്റംബറിൽ ഈ പ്രദേശത്തു നടത്തിയ പര്യവേഷണത്തിൽ ഈ മഖലയിൽ ആറോളം ജിൻകോ വൃക്ഷങ്ങൾ ജീവനോടെ നിലനിൽക്കുന്നതായി കണ്ടെത്തി. മുച്ചൂടും കരിഞ്ഞു പോയവയിൽ നിന്നും പുനർജീവനം ചെയ്തവയായിരുന്നു അവ. അതിനാൽ തന്നെ ജിൻകോ ജപ്പാൻകാർക്ക് പ്രതീക്ഷയുടെ പ്രതീകമാണ്. പ്രകൃതി നിർധാരണത്തിന്‍റെ പോരാട്ടവീഥികളിൽ കഴിഞ്ഞ 270 ദശലക്ഷം വർഷങ്ങൾ വിജയശ്രീലളിതമായി, അചഞ്ചലമായി നിൽക്കുന്ന ജിൻകോ ജൈവലോകത്തെ തളരാത്ത പോരാളിയാണ്. അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന ജിൻകോ ജീവിക്കുന്ന ഫോസിൽ മാത്രമല്ല ജീവിക്കുന്ന ഇതിഹാസവുമാണെന്ന് പറയേണ്ടി വരും.
തലയ്ക്കുമുകളില്‍ വ്യാഴനുദിയ്ക്കുന്ന ജൂലൈ മാസം
തലയ്ക്കുമുകളില്‍ വ്യാഴനുദിക്കുന്ന മനോഹര രാത്രികളാണ് 2017 ജൂലൈ മാസത്തേത്. മഴമേഘങ്ങള്‍ നിങ്ങളുടെ കാഴ്ച മറയ്ക്കുന്നില്ലങ്കില്‍, സുന്ദരമായ ദൃശ്യങ്ങളാണ് ഈ രാവുകള്‍ നിങ്ങള്‍ക്കായി കരുതിയിരിക്കുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന പ്രധാന ഗ്രഹമായ ശനിയും ജൂലൈ മാസം ദൃശ്യമാണ്. ഏറ്റവും മനോഹരമായ നക്ഷത്രരാശികള്‍ ചിങ്ങവും വൃശ്ചികവും നിങ്ങളെ വശീകരിക്കുമെന്നതും ഈ മാസത്തിന്റെ പ്രത്യേകതയാണ്. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര, തൃക്കേട്ട, ചോതി എന്നിവയെയും നിങ്ങള്‍ക്ക് ആകാശത്ത് ദര്‍ശിക്കാന്‍ സാധിക്കും. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്നുനില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്നു നില്‍ക്കുന്നത്.
പ്രധാന നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും
സന്ധ്യാകാശത്ത് ജൂലൈയില്‍ നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു രാശികളെ നിരീക്ഷിക്കാൻ സാധിക്കും. നേരെ കിഴക്ക് പടിഞ്ഞാറായല്ല ഈ മാസങ്ങളില്‍ രാശിചക്രം കാണപ്പെടുന്നത്; പടിഞ്ഞാറ് ഭാഗത്ത് അല്പം വടക്കോട്ട് നീങ്ങിയും, കിഴക്ക് ഭാഗത്ത് അല്പം തെക്ക് മാറിയുമാണ്. തുടര്‍ന്നുള്ള മാസങ്ങളില്‍ ഈ ചായ്‌വ് കൂടിവരും. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്. സന്ധ്യയോടെ തന്നെ കര്‍ക്കിടകം രാശി പടിഞ്ഞാറ് അസ്തമിക്കുമെന്നതിനാല്‍ ദൃശ്യമാകില്ല.
ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 നക്ഷത്രസമൂഹങ്ങളാക്കി വിഭജിച്ചിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.
ചിങ്ങം രാശി
പടിഞ്ഞാറേ ചക്രവാളത്തില്‍ സന്ധ്യയ്ക്ക് ഏഴ് മണിയോടെ 300യ്ക്കും 600യ്ക്കും ഇടയിലായി ചിങ്ങം രാശി കാണാം. ചിങ്ങം രാശിയിലെ തിളക്കമേറിയ നക്ഷത്രമാണ് റെഗുലസ് (α Leonis). മറ്റൊരു പ്രധാന നക്ഷത്രമാണ് ദെനെബോല (β Leonis). ചിങ്ങത്തിന്റെ തലഭാഗത്തെ നക്ഷത്രങ്ങള്‍ ചേര്‍ന്ന് ഒരു അരിവാൾ പോലെ കാണപ്പെടുന്നു. ഇതാണ് മകം എന്ന ചാന്ദ്രഗണം. നടുവിലുള്ള സോസ്മ, ചോർട്ട് എന്നിവ പൂരം ചാന്ദ്രഗണവും. ദെനെബോലെയും അതിനടുത്ത നക്ഷത്രങ്ങളും ചേർന്ന് ഉത്രവും രൂപപ്പെടുന്നു.
കന്നി രാശി
പടിഞ്ഞാറു ഭാഗത്തുള്ള ചിങ്ങത്തിനും കിഴക്കു ഭാഗത്തുള്ള തുലാത്തിനും ഇടയിലായി ജൂലൈ മാസത്തിന്റെ ആരംഭത്തിൽ സന്ധ്യക്ക് കന്നിരാശി മദ്ധ്യാകാശത്തായി കാണാൻ കഴിയും. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്ര ആണ്. മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണ് ചിത്ര (Spica). 2017ല്‍ വ്യാഴഗ്രഹം കന്നിരാശിയിലാണ് കാണപ്പെടുന്നത്.
തുലാം രാശി.
ജൂലൈ മാസത്തിൽ തലക്ക് മുകളിലായി, കന്നി രാശിക്കും വൃശ്ചികം രാശിക്കും ഇടയിലായാണ് ഇതിന്റെ സ്ഥാനം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാല്‍ മഴക്കാറുള്ളപ്പോള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.
വൃശ്ചികം രാശി
ജൂലൈ മാസത്തില്‍ സന്ധ്യയ്ക്ക് തലയ്ക്കുമുകളില്‍ അല്പം തെക്ക്-കിഴക്കായി വൃശ്ചികം രാശി കാണപ്പെടുന്നു. തേളിന്റെ ആകൃതി ഇതിന് സങ്കല്പിച്ചിരിക്കുന്നു. ഇതിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം തൃക്കേട്ടയാണ്. ഇതൊരു ചുവപ്പ് ഭീമന്‍ നക്ഷത്രമാണ്. തൃക്കേട്ട എന്ന ചാന്ദ്രഗണത്തില്‍ ഈ ചുവപ്പ് ഭീമന്‍ നക്ഷത്രത്തെയും ഇരുവശവുമുള്ള രണ്ട് നക്ഷത്രങ്ങളേയും ഉള്‍പ്പെടുത്താറുണ്ട്. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം ചാന്ദ്രഗണം. തൃക്കേട്ടക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം.
ധനു രാശി
ജൂലൈ മാസത്തില്‍ രാത്രി 8 മണിയോടെ തെക്ക് കിഴക്ക് ചക്രവാളത്തില്‍ ധനു രാശി പൂര്‍ണമായും ഉദിച്ചുയരും. വില്ലിന്റെ(ധനുസ്സ്) ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണിത്. ആകാശ ഗംഗയുടെ കേന്ദ്രം ധനുരാസിയുടെ ഭാഗത്തായാണ് കാണുന്നത്. തിളക്കമേറിയ നക്ഷത്രങ്ങളാണുള്ളത് എന്നതിനാല്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന നക്ഷത്രസമൂഹമാണ് ധനു. ഇതിന്റെ പടിഞ്ഞാറേ പകുതി പൂരാടം ചാന്ദ്രഗണവും ബാക്കി ഉത്രാടവും ആണ്.
മറ്റ് പ്രധാന നക്ഷത്രസമൂഹങ്ങള്‍
വടക്കേ ചക്രവാളത്തില്‍ ഈ സമയത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാന നക്ഷത്രസമൂഹമാണ് സപ്തര്‍ഷികള്‍. വടക്കന്‍ ചക്രവാളത്തിനുമുകളില്‍ അല്പം പടിഞ്ഞാറ് നീങ്ങി ഏകദേശം 30-45ഡിഗ്രി മുകളിലായി സപ്തര്‍ഷികളെ കാണാം. ഒരു സ്പൂണിന്റെ ആകൃതിയില്‍ കാണപ്പെടുന്ന തിളക്കമുള്ള ഏഴ് നക്ഷത്രങ്ങള്‍ ഉള്‍പ്പെടുന്ന നക്ഷത്ര സമൂഹമാണിത്. വലിയ കരടി എന്നും ഇതിന് പേരുണ്ട്. ഈ ഗണത്തിലെ ഏഴ് പ്രധാന നക്ഷത്രങ്ങൾക്ക് വസിഷ്ഠൻ, അംഗിരസ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു, മരീചി എന്നിങ്ങനെയാണ് പേര്. ഇതിൽ ഏറ്റവും വാലറ്റത്തു സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് മരീചി. കൂടാതെ ഈ കൂട്ടത്തിൽ പെടാത്തതും വസിഷ്ഠൻ എന്ന നക്ഷത്രത്തിനോട് വളരെയടുത്ത് മങ്ങി കാണപ്പെടുന്നതുമായ നക്ഷത്രമാണ് അരുന്ധതി . സപ്തർഷികളിലെ വാലറ്റത്തെ മൂന്നു നക്ഷത്രങ്ങളെ കൂട്ടി യോജിപ്പിച്ചാൽ കിട്ടുന്ന വക്രരേഖ നീട്ടിയാൽ അത് ചോതിയിലും തുടര്‍ന്ന് ചിത്രയിലുമെത്തും.
തലയ്ക്കുമുകളില്‍, ഖഗോള മദ്ധ്യരേഖയ്ക്ക് അല്പം വടക്ക് മാറി ചിത്രയ്ക്കും അല്പം വടക്ക് മാറി, അവ്വപുരുഷന്‍ (Bootes) എന്ന നക്ഷത്രസമൂഹം കാണാം. ഇതിലെ തിളക്കമുള്ള നക്ഷത്രമാണ് ചോതി(Arcturus). ഇളം ചുവപ്പ് നിറമാണിതിന്. ചിത്രയ്ക്കും വടക്കുഭാഗത്തായാണ് ഇതിന്റെ സ്ഥാനം. വടക്ക്-കിഴക്ക് ചക്രവാളത്തിന് മുകളിലായി കാണുന്ന പ്രഭയുള്ള നക്ഷത്രമാണ് വീഗ. ലൈറ നക്ഷത്ര സമൂഹത്തിന്റെ ഭാഗമാണിത്. ദക്ഷിണ ആകാശത്ത് തെക്കന്‍ ചക്രവാളത്തിന് മുകളിലായി ആറ് പ്രഭയുള്ള നക്ഷത്രങ്ങളെ നിരീക്ഷിക്കാം. ഏറ്റവും പ്രഭയേറിയ രണ്ടെണ്ണം, കിഴക്ക് പടിഞ്ഞാറായി കാണുന്നത് സെന്റാറസ് നക്ഷത്രസമൂഹത്തിലെ ആല്‍ഫാ സെന്റോറിയും ബീറ്റാ സെന്റോറിയുമാണ്. മറ്റുള്ള നാല് നക്ഷത്രങ്ങള്‍, ഡൈമണ്‍ ആകൃതിയില്‍ കാണുന്നത്, തെക്കന്‍ കുരിശും.
ഗ്രഹങ്ങള്‍
വ്യാഴം
2017 ജൂലൈയില്‍ സൂര്യാസ്തമനത്തോടെ തന്നെ തലയ്ക്ക് മുകളിലായി ദൃശ്യമാകുന്ന തിളക്കമാര്‍ന്ന ആകാശ വസ്തുവാണ് വ്യാഴം. മറ്റ് ആകാശ ഗോളങ്ങള്‍ ദൃശ്യമാകുന്നതിനും വളരെ മുമ്പേതന്നെ നമുക്ക് ഗ്രഹരാജാവായ വ്യാഴത്തിനെ കാണാന്‍ കഴിയും. സന്ധ്യാകാശത്ത് തലയ്ക്കുമുകളില്‍ കാണാന്‍ കഴിയുന്ന ഏറ്റവും ശോഭയുള്ള വസ്തു, അത് വ്യാഴമാണെന്ന് സംശയമില്ലാതെ ഉറപ്പിക്കാം. ചെറിയ ദൂരദര്‍ശിനിയില്‍ കൂടി നോക്കിയാല്‍ പോലും വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെ കാണാന്‍ സാധിക്കും. കന്നി രാശിക്ക് മധ്യത്തില്‍ ചിത്രയ്ക്കടുത്തായാണ് വ്യാഴത്തിന്റെ സ്ഥാനം. വ്യാഴം 12 വര്‍ഷങ്ങള്‍ കൊണ്ട് ക്രാന്തിവൃത്തത്തിലൂടെ ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നു. കഴിഞ്ഞവര്‍ഷം വ്യാഴം ചിങ്ങം രാശിയിലായിരുന്നു. 2018ല്‍ തുലാം രാശിയിലേക്ക് മാറും.
ശനി
വൃശ്ചികം നക്ഷത്രരാശിയില്‍ മൂലം ഗണത്തിന് അല്പം വടക്ക് മാറി ഖഗോള മദ്ധ്യരേഖയിലായാണ് ശനി ഈ മാസം കാണപ്പെടുന്നത്. വൃശ്ചികം, ധനു രാശികള്‍ക്കിടയിലായി തൃക്കേട്ട കഴിഞ്ഞാല്‍ കൂടുതല്‍ തിളക്കത്തില്‍ കാണുന്നത് ശനിയാണ്. ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്. അടുത്തവര്‍ഷം ശനി ധനുരാശിയിലേക്ക് നീങ്ങും.
മറ്റുള്ള ഗ്രഹങ്ങളില്‍ ശുക്രനൊഴികെയുള്ളവ പകല്‍ സമയത്തായതിനാല്‍ കാണാന്‍ സാധിക്കില്ല. ശുക്രനെ പുലര്‍ച്ചെ 5 മുതല്‍ കിഴക്കന്‍ ചക്രവാളത്തില്‍ ദൃശ്യമാകും.
മനുഷ്യർ മഴ പെയ്യിക്കുമ്പോൾ
കേരളം ഇന്ന് കൃത്രിമ മഴയുടെ സാധ്യതയേക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. എന്താണ് കൃത്രിമ മഴയെന്ന് നോക്കാം. സാങ്കേതികവിദ്യയുടെ സഹായത്തോടെ മഴ പെയ്യിക്കുന്നതാണ് കൃത്രിമ മഴ. ക്ലൗഡ് സീഡിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മഴ കൃത്രിമമായി പെയ്യിക്കുന്നത്. രാസവസ്തുക്കൾ ഉപയോഗിച്ചാണ് കൃത്രിമ മഴ ഉണ്ടാക്കുന്നത്.
എന്താണ് ക്ലൗഡ് സീഡിങ്?
അവസാനം പരിഷ്കരിച്ചത് : 2/15/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നിങ്ങളുടെ റേറ്റിംഗ്
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക