অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരള സംസ്ഥാന ജൈവവിധ്യ ബോര്‍ഡ്

കേരള സംസ്ഥാന ജൈവവിധ്യ ബോര്‍ഡ്

  1. സ്ഥാപനത്തെക്കുറിച്ച്
  2. പ്രവര്‍ത്തനങ്ങള്‍
  3. സമുദ്ര നീര്‍ത്തട ജൈവവൈവിധ്യം
  4. ഹരിത (Access and Benefit Sharing) നയം
  5. വ്യാവസായികാവശ്യത്തിന് ജൈവവിഭവങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണ
  6. MoEF പ്രഖ്യാപിച്ചിട്ടുള്ള ജൈവജാതിയിനങ്ങളുടെ സംരക്ഷണം
  7. വിദഗ്ധസമിതിയുടെ രൂപീകരണം
  8. സംരക്ഷണ-ബോധവല്‍ക്കരണ പരിപാടികള്‍
  9. സമുദ്ര ജൈവവൈവിധ്യ രജിസ്റ്റര്‍
  10. കന്നുകാലി ജൈവവൈവിധ്യ സംരക്ഷണം
  11. വയനാട്ടിലെ പക്ഷികളുടെ വിവരം രേഖെപ്പടുത്തലും സംരക്ഷണവും
  12. ജനപങ്കാളിത്തത്തോടെ കടലാമകളുടെ സംരക്ഷണം
  13. തനത് ഉള്‍നാടന്‍ മത്സ്യയിനങ്ങളുടെ സംരക്ഷണം
  14. പുഞ്ചക്കരി - വെള്ളായണി നീര്‍ത്തട പ്രദേശത്തെ പക്ഷികളുടെ വിവരം രേഖപ്പെടുത്തലും സംരക്ഷണവും
  15. കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണം
  16. വിത്ത് ബാങ്ക്, സസ്യ-വന്യവിള ജൈവവൈവിധ്യ സംരക്ഷണം
  17. ആവാസവ്യവസ്ഥകളുടെ സംരക്ഷണം
  18. ജൈവവൈവിധ്യ വിവരസംവിധാനം

സ്ഥാപനത്തെക്കുറിച്ച്

ഭാരതത്തിലെ ഏറ്റവും ജൈവവൈവിധ്യ സമ്പുഷ്ടമായ പ്രദേശങ്ങളിലൊന്നാണ് കേരളം. വന്യ ജൈവവൈവിധ്യത്താലും വീട്ടുവളപ്പിലെ കാര്‍ഷിക ജൈവവൈവിധ്യത്തിലും നമ്മുടെ നാട് മുന്നിലാണ്.  മാത്രമല്ല തനതായ ഒട്ടേറേ ജീവജാലങ്ങളുടെ ഈറ്റില്ലമാണ് കേരളം.

രാജ്യത്തിന്റെ വിലപ്പെട്ട ജൈവസമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2002-ല്‍ ജൈവവൈവിധ്യ നിയമത്തിന് രൂപം നല്‍കി.  ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരണമായി 2005 ഫെബ്രുവരിയില്‍ കേരള സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് നിലവില്‍ വന്നു.  സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ കീഴിലാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ജൈവവൈവിധ്യ സംരക്ഷണവും ജൈവ സമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗവും സംസ്ഥാനത്ത് ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന, സംസ്ഥാന ഗവണ്‍മെന്റിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്.  ജനിതക വൈവിധ്യം, സ്പീഷിസുകളുടെ വൈവിധ്യം, ആവാസവ്യവസ്ഥകളുടെ ജൈവവൈവിധ്യം എന്നിവയുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി ബോര്‍ഡ് മുന്നേറുന്നു.

2002-ലെ കേന്ദ്ര ജൈവവൈവിധ്യ നിയമവും 2008-ല്‍സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങളും പ്രകാരമാണ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ട ഉപദേശം നല്‍കുക, ജൈവസമ്പത്തിന്റെ വാണിജ്യ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള നേട്ടങ്ങള്‍ പ്രാദേശിക സമൂഹത്തിനുകൂടി ലഭ്യമാകുന്നൂവെന്ന് ഉറപ്പാക്കുക, ജൈവ സമ്പത്തിന്റെ വാണിജ്യ ഉപയോഗം, ജൈവ സമ്പത്തിന്റെ സര്‍വ്വേ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതീയരായ വ്യക്തികള്‍ക്ക് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കുക എന്നിവയ്‌ക്കൊപ്പം മേല്‍പ്പറഞ്ഞ നിയമവും ചട്ടങ്ങളും വിവക്ഷിക്കുന്ന മറ്റു പ്രവര്‍ത്തനങ്ങളും നടത്താന്‍ ചുമതലപ്പെട്ട സ്ഥാപനമാണ് ജൈവവൈവിധ്യ ബോര്‍ഡ്.

പ്രവര്‍ത്തനങ്ങള്‍

 

ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍

2014-15 സാമ്പത്തിക വര്‍ഷത്തില്‍ 65 ഗ്രാമപഞ്ചായത്തുകള്‍, 5 മുനിസിപ്പാലിറ്റികള്‍, 2 കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെ ആകെ 72 തദ്ദേശ സ്ഥാപനങ്ങളില്‍ പി.ബി.ആര്‍. തയ്യാറാക്കുന്നതിനുവേണ്ട പരിശീലനം ബോര്‍ഡ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളിലെ പി.ബി.ആര്‍. തയ്യാറാക്കല്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തെ എല്ലാ ബി.എം.സി.കളിലും പി.ബി.ആര്‍. പൂര്‍ത്തിയാക്കിയ ആദ്യ ജില്ല വയനാടാണ്. ഇതുവരെ പൂര്‍ത്തിയാക്കിയ പി.ബി.ആറുകളുടെ എണ്ണം, 2014-15 സാമ്പത്തികവര്‍ഷം നല്‍കിയ പരിശീനങ്ങളുടെ എണ്ണം എന്നിവ ജില്ലാടിസ്ഥാനത്തില്‍ ചുവടെ ചേര്‍ക്കുന്നു.

ക്രമ നമ്പര്‍

ജില്ല

2015 മാര്‍ച്ച് വരെ പി.ബി.ആര്‍. പൂര്‍ത്തിയാക്കിയ ബി.എം.സി.കളുടെ എണ്ണം

2014-15 കാലയളവില്‍ പി.ബി.ആര്‍. പരിശീലനം നല്‍കിയ ബി.എം.സി.കളുടെ എണ്ണം

1.

തിരുവനന്തപുരം

71 GP

1 GP+1M+1C

2.

കൊല്ലം

58 GP

4 GP+1M+1C

3.

പത്തനംതിട്ട

49 GP+1M

1 GP

4.

ആലപ്പുഴ

69 GP+1M

2 GP

5.

കോട്ടയം

52 GP

5 GP+1M

6.

ഇടുക്കി

43 GP +1 M

1 GP

7.

എറണാകുളം

54 GP +2 M

8 GP+1M

8.

തൃശൂര്‍

78 GP

3 GP

9.

പാലക്കാട്

47 GP

6 GP

10.

മലപ്പുറം

61 GP +1 M

16 GP+1M

11.

കോഴിക്കോട്

47 GP +1 M

11 GP

12.

വയനാട്

25 GP +1 M

പൂര്‍ത്തിയായി

13.

കണ്ണൂര്‍

53 GP +1 M

6 GP

14.

കാസര്‍ഗോഡ്

30 GP +1 M

1 GP

 

ആകെ

737 GPs + 10 M

65GPs+5M+2C (72)

 

(GP - ഗ്രാമപഞ്ചായത്ത്, M - മുനിസിപ്പാലിറ്റി, C - കോര്‍പ്പറേഷന്‍)

സമുദ്ര നീര്‍ത്തട ജൈവവൈവിധ്യം

തിരുവനന്തപുരം ജില്ലയിലെ വലിയതുറ മുതല്‍ പുതുക്കുറിച്ചി വരെ 20 കി. മീറ്റര്‍ തീരപ്രദേശത്തെ സമുദ്ര ജൈവൈവവിധ്യവും ബന്ധപ്പെട്ട നാട്ടറിവും രേഖപ്പെടുത്തി 2013-14-കാലഘട്ടത്തില്‍ ബോര്‍ഡ് സമുദ്രജൈവവൈവിധ്യ രജിസ്റ്റര്‍ (MBR) തയ്യാറാക്കിയിരുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായ എം.ബി.ആര്‍.-ല്‍ സമുദ്രജൈവൈവിധ്യവും ബന്ധപ്പെട്ട നാട്ടറിവുകളും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അറിവും ജൈവൈവവിധ്യ സംരക്ഷണത്തിന് അവര്‍ പിന്തുടരുന്ന പരമ്പരാഗതരീതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2014-15-ല്‍ പുതുക്കുറിച്ചി മുതല്‍ കൊല്ലം വരെയും വലിതുറ മുതല്‍ പൊഴിയൂര്‍ വരെയും 78 കി. മീറ്റര്‍ തീരപ്രദേശത്ത് എം.ബി.ആര്‍. തയ്യാറാക്കിവരുന്നു. പദ്ധതിയുടെ ഭാഗമായി അടിത്തട്ടിലെ വിവരശേഖരണത്തിന് സ്‌കൂബ ഡൈവിങ്ങുകാരെയും പരമ്പരാഗത മുങ്ങല്‍ വിദഗ്ധരെയും പ്രയോജനപ്പെടുത്തുന്നുണ്ട്.

പ്രധാനനേട്ടങ്ങള്‍

  • പദ്ധതി പ്രദേശത്തെ പാറക്കെട്ടുകളില്‍ നിന്നും 400-ല്‍ പരം സമുദ്രജീവികളെ തിരിച്ചറിഞ്ഞിട്ടുണ്ട്
  • സമുദ്ര പവിഴപ്പുറ്റുകളുടെ വിശദമായ ലിസ്റ്റ് തയ്യാറാക്കി
  • തീരപ്രദേശത്തെ ജനസംഖ്യാ കണക്ക് ശേഖരിച്ചു
  • 42 മത്സ്യഗ്രാമങ്ങളില്‍ നിലവിലുള്ള മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ കൈവശമുള്ള മത്സ്യബന്ധനോപാകരണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ചു
  • തീരപ്രദേശത്തെ സസ്യജൈവവൈവിധ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് രേഖപ്പെടുത്തി
  • കടലിലെ തിരമാല, കാറ്റ് എന്നിവ സംബന്ധിച്ച പരമ്പരാഗത അറിവുകള്‍, ജ്യോതിശാസ്ത്രപരമായ അറിവുകള്‍ തുടങ്ങിയവ മത്സ്യത്തൊഴിലാളികളില്‍ നിന്നും ശേഖരിച്ച് രേഖപ്പെടുത്തി
  • 300-ല്‍ പരം സമുദ്രജീവികളെ ശേഖരിച്ച് ഭാവിയിലെ റഫറന്‍സിന് വേണ്ടി സൂക്ഷിച്ചിട്ടുണ്ട്

എ.ബി.എസ്

ജൈവവിഭവങ്ങളുടെ സ്വായത്തമാക്കലും, അതിന്റെ പ്രയോജനങ്ങളുടെ നീതിപൂര്‍വമായ പങ്കുവയ്ക്കലും (Access and Benefit Sharing) പ്രാവര്‍ത്തികമാക്കല്‍

ഹരിത (Access and Benefit Sharing) നയം

ജൈവവൈവിധ്യ കണ്‍വെന്‍ഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ജനിതക വസ്തുക്കളുടെ ഉപയോഗത്തിലൂടെ പ്രാപ്യമാകുന്ന പ്രയോജനങ്ങളുടെ തുല്യവും നീതിപൂര്‍വവുമായ പങ്കുവയ്ക്കല്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള സുതാര്യവും നിയമപരവുമായ ഒരു ചട്ടക്കൂട് 2014 ഒക്‌ടോബര്‍ 12-ലെ നഗോയ ഉടമ്പടി നല്‍കുന്നു. ആയുര്‍വേദ ഔഷധങ്ങള്‍, സമുദ്രവിഭവങ്ങള്‍, വിത്തുകള്‍, സുഗന്ധദ്രവ്യങ്ങള്‍, തോട്ടം എന്നിവയാണ് കേരളത്തില്‍ എ.ബി.എസ്. ബാധകമായ ചില മേഖലകള്‍. സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് കേരള സംസ്ഥാനത്തിന്റെ എ.ബി.എസ്. നയത്തിന്റെയും മാര്‍ഗനിര്‍ദ്ദേശങ്ങളുടെയും കരട് തയ്യാറാക്കിയിട്ടുണ്ട്. താഴെപ്പറയുന്നവയാണ് അതിലെ പ്രധാന ലക്ഷ്യങ്ങള്‍.

  • എ.ബി.എസ്. പ്രവര്‍ത്തനസംവിധാനം സംസ്ഥാനതലത്തില്‍ ഉണ്ടാകേണ്ടതിന്റെ കാരണവും ഉദ്ദേശ്യങ്ങളും സമഗ്രമായി വിശദീകരിക്കുക;
  • സംസ്ഥാനത്ത് എ.ബി.എസ്. സംവിധാനം നടപ്പിലാക്കുന്നതില്‍ വിവിധമേഖലകളുടെയും മധ്യസ്ഥരുടെയും കര്‍ത്തവ്യമെന്തെന്ന് വിശദമാക്കുക.
  • ജൈവവൈവിധ്യ നിയമം വകുപ്പ് 7, കേരള സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങള്‍ എന്നിവ നിര്‍ദ്ദേശിക്കുന്നതിനുസരിച്ച് എ.ബി.എസ്. പ്രവര്‍ത്തനരീതികള്‍ നിര്‍ദ്ദേശിക്കുക;
  • ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിരോപയോഗം എന്നിവ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള സംസ്ഥാനതല എ.ബി.എസ്. പ്രവര്‍ത്തനരീതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ വിശദമാക്കുക.
  • എല്ലാറ്റിനുപരിയായി താഴെപ്പറയുന്ന മുഖ്യ ഘടകങ്ങള്‍ ഉള്‍പ്പടുത്തിക്കൊണ്ടാണ് സംസ്ഥാന എ.ബി.എസ്. നയവും മാര്‍ഗനിര്‍ദ്ദേശങ്ങളും വികസിപ്പിച്ചിട്ടുള്ളത്.
  • ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിരപരിപാലനം, പ്രയോജനങ്ങളുടെ പങ്കുവയ്ക്കല്‍ എന്നിവയില്‍ കേരളത്തിന്റെ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക.
  • കേരളത്തിന്റെ ജൈവവിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിരോപയോഗവും പ്രോത്സാഹിപ്പിക്കുക.
  • ശാസ്ത്ര-സാങ്കേതികരംഗത്തെ ഗവേഷണത്തെയും കണ്ടുപിടുത്തത്തെയും സഹായിക്കുക.
  • ഒരു സുസ്ഥിര സാമ്പത്തികോപാധിയായി എ.ബി.എസിനെ പരിഗണിച്ചുകൊണ്ട് സംസ്ഥാനത്തെ ജനങ്ങളുടെ സാമ്പത്തിക ഉപജീവന മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തുക.
പരിസ്ഥിതിയും വികസനവും, സാമ്പത്തിക സംതുലനം, കാര്യക്ഷമത എന്നീ തത്വങ്ങളിലധിഷ്ഠിതമാണ് ഹരിത എ.ബി.എസ്. നയത്തിന്റെ കരട്. എ.ബി.എസ്. പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കായിട്ടുള്ളവര്‍ അവരുടെ പ്രവര്‍ത്തനമേഖലയില്‍ മരം വച്ചുപിടിപ്പിക്കുക, അതിനെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നുള്ളതാണ് എ.ബി.എസ്. പ്രവര്‍ത്തനരീതിയിലൂടെ ബോര്‍ഡ് ലക്ഷ്യമാക്കുന്നത്. എ.ബി.എസിലൂടെ ലഭ്യമാകുന്ന നേട്ടങ്ങള്‍ തിരികെ ജൈവവിഭവങ്ങളുടെ സംരക്ഷണത്തിന് പ്രയോജനപ്പെടുത്തുമെന്ന് ഈ നയം വ്യക്തമാക്കുന്നതോടൊപ്പം അത്തരത്തിലുള്ള സേവനം ലഭ്യമാക്കാനാണ് അതില്‍ ഭാഗഭാക്കായിട്ടുള്ളവരോട് ഇത് ആവശ്യപ്പെടുന്നത്. ജനിതകവിഭവങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിരോപയോഗത്തിനും പ്രചോദനം നല്‍കുന്നതോടൊപ്പം വികസനത്തിനും മനുഷ്യനന്മയ്ക്കും ജൈവവൈവിധ്യം പ്രയോജനപ്പെടുത്തുന്നതിനും ഹരിത എ.ബി.എസ്. നയം സഹായകമാണ്. ഈ നയം അംഗീകരിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

വ്യാവസായികാവശ്യത്തിന് ജൈവവിഭവങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണ

  • ജൈവവൈവിധ്യ നിയമം 2002 വകുപ്പ് 7, സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങള്‍ 2008, വകുപ്പ് 16 എന്നിവ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വ്യാവസായികാവശ്യത്തിന് ജൈവവിഭവങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെങ്കില്‍ ഫോം I പ്രകാരം (ജൈവവിഭവങ്ങള്‍ സ്വായത്തമാക്കുന്നതിന്) അനുമതി തേടുന്നതിന് 1500-ല്‍പ്പരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചുകഴിഞ്ഞു. 88 സ്ഥാപനങ്ങള്‍ ജൈവവിഭവം ഉപയോഗിക്കുന്നതിന് നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
  • വനഗവേഷണകേന്ദ്രം, SACON, ഫുഡ് & ഡ്രഗ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റബര്‍ ബോര്‍ഡ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഒരു കൂടിയാലോചനായോഗം 2014 നവംബര്‍ 4 ന് തിരുവനന്തപുരത്ത് വച്ച് നടന്നു. ജൈവവൈവിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എ.ബി.എസില്‍ ഭാഗഭാക്കായിട്ടുള്ളവരെ ബോധവല്‍ക്കരിക്കുക, എ.ബി.എസ്. നടപ്പിലാക്കുന്നതിന് ബി.എം.സി.യെ കാര്യക്ഷമമാക്കുക, അവരുടെ അധികാര പരിധിയില്‍ നിന്നും വ്യാവസായികാടിസ്ഥാനത്തില്‍ ഉയോഗിക്കുന്ന ജൈവവിഭവങ്ങളെപ്പറ്റി ബി.എം.സി.കള്‍ക്ക് ധാരണയുണ്ടാക്കുക എന്നീ കാര്യങ്ങള്‍ പ്രാരംഭമായി നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശം യോഗത്തിലുണ്ടായി. തുടര്‍ന്ന് വിപണനശൃംഖല, വിതരണശൃംഖല എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വികസിപ്പിക്കുക, നിയന്ത്രണവിധേയമാക്കിയിട്ടുള്ള ജൈവജാതിയിനങ്ങളെ (Species) ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു കൈപ്പുസ്തകം, ജൈവജാതിയിനങ്ങളെ തിരിച്ചറിയുന്നതിന് വൈദഗ്ധ്യമുള്ളവരുടെ ഡയറക്ടറി, ജൈവവൈവിധ്യ ആക്ടിലെയും, നിയമങ്ങളിലെയും പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു മാര്‍ഗരേഖ എന്നിവ തയാറാക്കി എല്ലാ സ്ഥാപനങ്ങള്‍ക്കും നല്‍കുന്നതിനുള്ള ശിപാര്‍ശകള്‍ യോഗം മുന്നോട്ടുവച്ചിട്ടുണ്ട്.
  • എന്‍.ബി.എ.യുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് എ.ബി.എസുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഒരു നയം വികസിപ്പിക്കുന്നതിന് 2015 ജനുവരി 8, 9 തീയതികളില്‍ ജൈവവൈവിധ്യ ബോര്‍ഡ് ഹെഡ് ഓഫീസില്‍ വച്ച് ഡോ.ബാലകൃഷ്ണ പിശുപതിയുമായി ചര്‍ച്ചനടത്തി.
  • എ.ബി.എസ്. വിദഗ്ധസമിതിയുടെ ആദ്യയോഗം 2015 ഫെബ്രുവരി 3 ന് തിരുവനന്തപുരത്ത് വച്ച് നടന്നു. ഡോ.ഉമ്മന്‍ വി. ഉമ്മന്‍, കമ്മിറ്റിയുടെ പ്രധാന ചുമതലകളെപ്പറ്റി വിശദീകരിച്ചു. ഡോ. ബാലകൃഷ്ണ പിശുപതി എ.ബി.എസ്. നയത്തെക്കുറിച്ച് ഒരു പൊതു അവലോകനം നടത്തി. എ.ബി.എസ്. നയത്തിന്റെ കരട്, ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ആവശ്യമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
  • ആയുര്‍വേദ ഔഷധനിര്‍മ്മാണ അസോസിയേഷന്‍, മത്സ്യവിഭവങ്ങളുടെ കയറ്റുമതിക്കാര്‍, പ്ലാന്റേഷന്‍ അസോസിയേഷന്‍ തുടങ്ങിയ വിവിധ സംഘടനകളുടെ ഉന്നതതല പ്രതിനിധികളുമായി 2015 ഫെബ്രുവരി 3 ന് തിരുനന്തപുരത്ത് വച്ച് ആദ്യഘട്ട ചര്‍ച്ച നടത്തി. യു.എന്‍. കണ്‍സള്‍ട്ടന്റായ ഡോ.ബാലകൃഷ്ണ പിശുപതി, ഡോ.ഉ മ്മന്‍ വി. ഉമ്മന്‍, ഡോ. കെ.പി.ലാലാദാസ്, AMMOI യുടെ ഉന്നതല പ്രതിനിധികള്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ കയര്‍ അസോസിയേഷന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കേരളത്തിലെ ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളില്‍ ജൈവവൈവിധ്യ നിയമത്തെക്കുറിച്ച് ഒരു ധാരണയുണ്ടാക്കാന്‍ ഈ യോഗത്തിലൂടെ സാധിച്ചു. യോഗത്തില്‍ പങ്കെടുത്ത ഏജന്‍സികള്‍ക്ക് നിയമത്തിലെ വ്യവസ്ഥകളിന്മേലുള്ള സംശയം ദൂരീകരിച്ച് എ.ബി.എസ്. നടപ്പാക്കുന്നതിന് അവരുടെ സഹകരണം നേടുന്നതിനും സാധിച്ചു. ഓരോ മേഖലയ്ക്കും എ.ബി.എസ്. ചട്ടക്കൂട് നിര്‍ദ്ദേശിക്കുക, എ.ബി.എസ്.  വിഭവങ്ങളുടെ സംരക്ഷണം, സുസ്ഥിര പരിപാലനം എന്നിവയിലൂടെ മേഖലകള്‍ക്ക് പ്രതീക്ഷിക്കാവുന്ന സാമ്പത്തികേതര നേട്ടങ്ങളുടെ പരിധി തീരുമാനിക്കുക, ജൈവവിഭവങ്ങള്‍ സ്വായത്തമാക്കുന്നതിനും നേട്ടങ്ങള്‍ പങ്കുവയ്ക്കുന്നതിനും ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍, എ.ബി.എസ്.  പ്രവര്‍ത്തനവുമായി സഹകരിക്കുന്നവര്‍ക്ക് ലഭമാകുന്ന പ്രചോദനങ്ങള്‍, എ.ബി.എസ്. പ്രവര്‍ത്തനത്തിലൂടെയുണ്ടാകുന്ന നേട്ടങ്ങള്‍ വിവിധ മേഖലകളുടെ സുസ്ഥിരവികസനത്തിന് ഉപയോഗിക്കുന്നതിനുള്ള പ്രാധാന്യം എന്നിവ ചര്‍ച്ച ചെയ്തു.
  • എ.ബി.എസ്. പ്രവര്‍ത്തനരീതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ചെയര്‍മാനും മെമ്പര്‍ സെക്രട്ടറിയും 2015 ഫെബ്രുവരി 10-ന് പി.സി.സി.എഫ്.മായി ചര്‍ച്ച നടത്തി. നോര്‍മലി ട്രേഡഡ് കമ്മോഡിറ്റീസില്‍ (Normally traded commodities) ഉള്‍പ്പെടുത്താത്ത ജൈവവിഭവങ്ങളെ ലേലത്തിലൂടെ സ്വായത്തമാക്കുന്നവര്‍ 2002-ലെജൈവവൈവിധ്യ നിയമം, 2004-ലെ ജൈവവൈവിധ്യ ചട്ടങ്ങള്‍ എന്നിവയിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

MoEF പ്രഖ്യാപിച്ചിട്ടുള്ള ജൈവജാതിയിനങ്ങളുടെ സംരക്ഷണം

ജൈവവൈവിധ്യ നിയമം 2002, വകുപ്പ് 38 പ്രകാരം കേരളത്തിലെ 26 സസ്യയിനങ്ങളും 13 ജന്തുയിനങ്ങളും വംശനാശത്തിന്റെ വക്കിലാണെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനുമായി ചേര്‍ന്ന് ബോര്‍ഡ് ഈ ജൈവജാതിയിനങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

വിദഗ്ധസമിതിയുടെ രൂപീകരണം

ജൈവവൈവിധ്യ നിയമ വ്യവസ്ഥകള്‍ കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഒരു വിദഗ്ധ സമിതി രൂപീകരിച്ചു. ജന്തു-മത്സ്യ ജൈവവൈവിധ്യം, പരമ്പരാഗതയിനങ്ങളുടെ സംരക്ഷണം, വന്യപുഷ്പ വൈവിധ്യം, കടന്നുകയറ്റക്കാരായ സസ്യ-ജന്തുക്കള്‍, എ.ബി.എസ്. പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍, ജൈവവിഭവുമായി ബന്ധപ്പെട്ട ഐ.പി.ആര്‍. പ്രശ്‌നങ്ങള്‍, ബയോഡൈവേഴ്‌സിറ്റി ഹെറിറ്റേജ് സൈറ്റുകളുടെ പ്രഖ്യാപനവും പരിപാലനവും, നീര്‍ത്തട ആവാസവ്യവസ്ഥകളുടെ സംരക്ഷണം, കേരളത്തിലെ പാരിസ്ഥിതിക ജൈവവൈവിധ്യ പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധ സമിതികള്‍ രൂപീകരിച്ചു. സംസ്ഥാനത്തെ സസ്യ-ജന്തുവൈവിധ്യത്തിന്റെ ഡാറ്റാബേസ് വികസിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, MoEF പ്രഖ്യാപിച്ച വംശനാശഭീഷണി നേരിടുന്ന ജൈവജാതിയിനങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക, ജൈവവൈവിധ്യ നിയമം 2002, വകുപ്പ് 38 പ്രകാരം വംശനാശം നേരിടുന്നവയായി പ്രഖ്യാപിക്കാവുന്ന ജൈവജാതിയിനങ്ങളെ തിരിച്ചറിയുക, റ്റി.എസ്.ജി.യുമായി ചേര്‍ന്ന് ജില്ലാതല ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനാവശ്യമായ വിവരങ്ങള്‍ നല്‍കുക, നാടന്‍ കന്നുകാലിയിനങ്ങളുടെയും തനതു മത്സ്യങ്ങളുടെയും സംരക്ഷണത്തിനുവേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, പി.ബി.ആര്‍. നവീകരണം, കടന്നുകയറ്റക്കാരായവയും വിദേശീയ ഇനങ്ങളുമായിട്ടുള്ള സസ്യജന്തുയിനങ്ങളെ തിരിച്ചറിയുക, എ.ബി.എസ്. അപേക്ഷകളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് സഹായിക്കുക, ജൈവവൈവിധ്യ നിയമം, നോട്ടിഫിക്കേഷനുകള്‍ എന്നിവയ്ക്കാവശ്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുക തുടങ്ങിയവയാണ് വിദഗ്ധ സമിതിയുടെ പ്രവര്‍ത്തനമേഖല

സംരക്ഷണ-ബോധവല്‍ക്കരണ പരിപാടികള്‍

ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും പ്രോജക്ട് ഫെല്ലോകള്‍ സന്ദര്‍ശനം നടത്തുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൈവവൈവിധ്യ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അധികാരികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതുവരെ ജില്ലയില്‍ 6 ജൈവവൈവിധ്യ ക്ലബ്ബുകള്‍ രൂപീകരിച്ചു.

ശാന്തിസ്ഥല്‍ - എസ്.ബി.കോളേജ്, ചങ്ങനാശ്ശേരി, ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് വെല്ലൂര്‍, ഡി.ബി.കോളേജ് തലയോലപ്പറമ്പ് എന്നിങ്ങനെ മൂന്ന് ശാന്തിസ്ഥലുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.

പുതുപ്പള്ളി, കോടൂര്‍ നദിയുടെ സംരക്ഷണം - ജില്ലയിലെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ (റ്റി.എസ്.ജി.) സഹായത്തോടെ കോടൂര്‍ നദി സംരക്ഷിക്കുന്നതിനും നദിയെ കബംബ കരോലിനിയാന എന്ന കളയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച് നദിയുടെ ശോഷണം തടയുന്നതിനും വേണ്ട ബോധവല്‍ക്കരണ പരിപാടികള്‍സംഘടിപ്പിച്ചു.

ആറ്റുവഞ്ചിക്കാവിന്റെ സംരക്ഷണം – കെ.എസ്.ബി.ബി.യുടെ നിര്‍ദ്ദേശാനുസരണം ഡി.സിയും പ്രോജക്ടു ഫെല്ലോകളും റ്റി.എസ്.ജി. അംഗം ഡോ.ഉണ്ണികൃഷ്ണനും 2014 നവംബര്‍ 27-ന് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ ആറ്റുവഞ്ചിക്കാവ് സന്ദര്‍ശിച്ചു. വിശദപഠനത്തിനുശേഷം സ്ഥലത്തെ പ്രധാന ഭീഷണികള്‍ എന്തൊക്കെയാണെന്നും അതിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും, ആറ്റുവഞ്ചിക്കാവ് സംരക്ഷണത്തിനും മീനച്ചല്‍ ആറിലെ മണലൂറ്റ് തടയുന്നതിനുള്ള നടപടികളെക്കുറിച്ചും കെ.എസ്.ബി.ബി.യ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ലോകപരിസ്ഥിതിദിനം – ലോക പരിസ്ഥിതിദിനാഘോഷങ്ങളുടെ ഭാഗമായി 2014 ജൂണ്‍ 4, 5 തീയതികളില്‍ വനംവകുപ്പുമായി സഹകരിച്ച് കോട്ടയം കെ.പി.എസ്. മേനോന്‍ ഹാളില്‍ നടന്ന ഹരിതശ്രീ ഫോട്ടോ എക്‌സിബിഷനില്‍ സജ്ജീവമായി പങ്കെടുത്തു.

കുട്ടികളുടെ ജൈവവൈവിധ്യ സംഗമം - കുട്ടികളുടെ ഏഴാമത് ജൈവവൈവിധ്യ സംഗമത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പിന്റെ സജീവ സഹകരണത്തോടെ സ്‌കൂള്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ പ്രോജക്ടുകള്‍ ക്ഷണിച്ചു. ഏകദേശം 150 ഓളം പ്രോജക്ടുകള്‍ ലഭിച്ചതില്‍ നിന്നും 10 പ്രോജക്ടുകള്‍ വീതം ഓരോ വിഭാഗത്തിലും അവതരണത്തിനായി തെരഞ്ഞടുത്തു.

മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങ് 2014 നവംബര്‍ 15 ന് ബേക്കല്‍ മെമ്മോറിയല്‍ ആഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. നിര്‍മ്മല നിമ്മി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഡി.ഡി.ഇ. ശ്രീമതി ജെസ്സി ജേക്കബ് അധ്യക്ഷത വഹിക്കുകുയും ചെയ്തു. തുടര്‍ന്ന് ഉപന്യാസരചന, ചിത്രരചന, പദ്ധതി അവതരണം തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 450 കുട്ടികള്‍ വിവിധ മത്സരയിനങ്ങളിലും പദ്ധതി അവതരണത്തില്‍ നൂറ് കുട്ടികളും പങ്കെടുത്തു.

കുട്ടികളുടെ ഏഴാമത് ജൈവൈവിധ്യ കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ നടത്തിയ മത്സരങ്ങളും മറ്റ് പരിപാടികളും വിജയമായിരുന്നു.

സമുദ്ര ജൈവവൈവിധ്യ രജിസ്റ്റര്‍

തിരുവനന്തപുരം ജില്ലയിലെ വലിയതുറ മുതല്‍ പുതുക്കുറിച്ചി വരെ 20 കി. മീറ്റര്‍ തീരപ്രദേശത്തെ സമുദ്ര ജൈവൈവവിധ്യവും ബന്ധപ്പെട്ട നാട്ടറിവും രേഖപ്പെടുത്തി 2013-14-കാലഘട്ടത്തില്‍ ബോര്‍ഡ് സമുദ്രജൈവവൈവിധ്യ രജിസ്റ്റര്‍ (MBR) തയ്യാറാക്കിയിരുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായ എം.ബി.ആര്‍.-ല്‍ സമുദ്രജൈവൈവിധ്യവും ബന്ധപ്പെട്ട നാട്ടറിവുകളും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അറിവും ജൈവൈവവിധ്യ സംരക്ഷണത്തിന് അവര്‍ പിന്തുടരുന്ന പരമ്പരാഗതരീതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2014-15-ല്‍ പുതുക്കുറിച്ചി മുതല്‍ കൊല്ലം വരെയും വലിതുറ മുതല്‍ പൊഴിയൂര്‍ വരെയും 78 കി. മീറ്റര്‍ തീരപ്രദേശത്ത് എം.ബി.ആര്‍. തയ്യാറാക്കിവരുന്നു. പദ്ധതിയുടെ ഭാഗമായി അടിത്തട്ടിലെ വിവരശേഖരണത്തിന് സ്‌കൂബ ഡൈവിങ്ങുകാരെയും പരമ്പരാഗത മുങ്ങല്‍ വിദഗ്ധരെയും പ്രയോജനപ്പെടുത്തുന്നുണ്ട്.

പ്രധാനനേട്ടങ്ങള്‍

  • പദ്ധതി പ്രദേശത്തെ പാറക്കെട്ടുകളില്‍ നിന്നും 400-ല്‍ പരം സമുദ്രജീവികളെ തിരിച്ചറിഞ്ഞിട്ടുണ്ട്
  • സമുദ്ര പവിഴപ്പുറ്റുകളുടെ വിശദമായ ലിസ്റ്റ് തയ്യാറാക്കി
  • തീരപ്രദേശത്തെ ജനസംഖ്യാ കണക്ക് ശേഖരിച്ചു
  • 42 മത്സ്യഗ്രാമങ്ങളില്‍ നിലവിലുള്ള മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ കൈവശമുള്ള മത്സ്യബന്ധനോപാകരണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ചു
  • തീരപ്രദേശത്തെ സസ്യജൈവവൈവിധ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് രേഖപ്പെടുത്തി
  • കടലിലെ തിരമാല, കാറ്റ് എന്നിവ സംബന്ധിച്ച പരമ്പരാഗത അറിവുകള്‍, ജ്യോതിശാസ്ത്രപരമായ അറിവുകള്‍ തുടങ്ങിയവ മത്സ്യത്തൊഴിലാളികളില്‍ നിന്നും ശേഖരിച്ച് രേഖപ്പെടുത്തി
  • 300-ല്‍ പരം സമുദ്രജീവികളെ ശേഖരിച്ച് ഭാവിയിലെ റഫറന്‍സിന് വേണ്ടി സൂക്ഷിച്ചിട്ടുണ്ട്

കന്നുകാലി ജൈവവൈവിധ്യ സംരക്ഷണം

കേരളത്തിന്റെ തനത് ഇനങ്ങളായ വെച്ചൂര്‍, ചെറുവള്ളി പശുക്കളുടെ സംരക്ഷണത്തിനായി കഴിഞ്ഞ രണ്ട് വര്‍ഷമായി ബോര്‍ഡ് ധനസഹായം നല്‍കിവരുന്നു.

വെച്ചൂര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയാണ് NABARD, GEF (UNDP) എന്നീ ഏജന്‍സികളുടെ ധനസഹായത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. ആര്‍ദ്രതയും ചൂട് കാലാവസ്ഥയും  അതിജീവിക്കാന്‍ കഴിയുന്ന ഈയിനങ്ങള്‍ ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭീതി നേരിടുന്ന ഇക്കാലത്ത് കര്‍ഷകര്‍ക്ക് സഹായകരമായിരിക്കും. പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍

  1. ചെറുവള്ളി, വെച്ചൂര്‍ കന്നുകാലിയിനങ്ങളുടെ സംരക്ഷണം
  2. തനതിനങ്ങളായ കന്നുകാലികളുടെ ജേം പ്ലാസം സെന്ററുകളെ ശാക്തീകരിക്കുക
  3. ചെറുവള്ളി, വെച്ചൂര്‍ കാളകളുടെ ബീജം ഉല്‍പ്പാദിപ്പിച്ച് സംസ്‌ക്കരിച്ച് സംരക്ഷിക്കുകയും ഇനത്തിന്റെ ജനിതക സ്വഭാവം നിലനിര്‍ത്തുകയും ചെയ്യുക
  4. തനത് ആവാസവ്യവസ്ഥകളില്‍ നാടനിനങ്ങളുടെ സംരക്ഷണം നടപ്പിലാക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യ, ബോധവല്‍ക്കരണം, വിപണനസഹായം എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക

പ്രധാന നേട്ടങ്ങള്‍

  1. ചെറുവള്ളിയിലെ മൃഗങ്ങളുടെ ഒരു സര്‍വേ നടത്തി
  2. കഴിഞ്ഞകൊല്ലം വാങ്ങിയ 5 ചെറുവള്ളി കന്നുകാലികളെ (ഒരു കാളയും 4 പശുക്കളും) പദ്ധതിയുടെ കീഴില്‍ സംരക്ഷിച്ചിട്ടുണ്ട്.
  3. ഒരു പശുവിനെയും ഒരു കിടാവിനെയും ഒരു കര്‍ഷകന് നല്‍കി.
  4. ചെറുവള്ളിയില്‍ 5 കന്നുകാലികളും വെച്ചൂര്‍ ജെം പ്ലാസം സെന്ററില്‍ ഒരെണ്ണവും പുതിയതായി ഉണ്ടായി.
  5. വെച്ചൂര്‍ കാളയുള്‍പ്പെടെ 8 കാളകളെ ഈ കാലയളവില്‍ പരിപാലിച്ചിട്ടുണ്ട്. കൂടാതെ 5 കാളകളുടെ ബീജം ശീതീകരിച്ച് ബീജദാനത്തിനായി പല സ്ഥലങ്ങളില്‍ ഉപയോഗിച്ചു. ഈ കാളകളില്‍ നിന്നും ബീജശേഖരണം നടത്തി കര്‍ഷകര്‍ക്ക് നല്‍കിവരുന്നു.
  6. ഈ പദ്ധതിയിലേക്ക് കര്‍ഷകരുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നത് പുരോഗമിക്കുകയാണ്.
  7. വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളന്‍, വയനാടന്‍ പശു എന്നിവയുടെ ഓരോ സങ്കരയിനങ്ങള്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
  8. എടുത്തുപറയേണ്ട പ്രധാന നേട്ടം, മൃഗങ്ങളെ കൃത്യമായും തിരിച്ചറിയുന്നതിന് മൈക്രോചിപ്പിങ്ങ് ഉപയോഗിച്ചുതുടങ്ങി എന്നുള്ളതാണ്. പ്രജനനത്തിനാവശ്യമായ മൃഗങ്ങളെ കൃത്യതയോടെ തെരഞ്ഞെടുക്കുന്നതിനും സങ്കരണം നടത്തി സംരക്ഷിക്കുന്നതിനും മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ സഹായകരമാണ്. ഇതിലൂടെ ബന്ധുയിനങ്ങള്‍ തമ്മിലുള്ള ഇണചേരല്‍ ഒഴിവാക്കുന്നതിനും, വിപണണത്തിലെ തട്ടിപ്പ് തടയുന്നതിനും, നഷ്ടപ്പെട്ട മൃഗങ്ങളെ കണ്ടെത്തുന്നതിനും സാധിക്കുന്നതാണ്.
  9. മൃഗങ്ങളുടെ വംശപാരമ്പര്യം സാക്ഷ്യപ്പെടുത്തി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു. ട്രസ്റ്റ് മൃഗങ്ങള്‍ക്ക് അവയുടെ വംശഗുണം അനുസരിച്ചുള്ള ഗ്രേഡ്, നല്‍കിവരുന്നു.
10.  സങ്കരണം നടത്തിയ മൃഗങ്ങള്‍ക്കിടയില്‍ അസുഖങ്ങള്‍ ഉണ്ടാകുമ്പോള്‍ കുളമ്പുരോഗ സാധ്യത  നിരീക്ഷിച്ചിരുന്നു. വെച്ചൂര്‍ പശുക്കള്‍ക്ക് കുളമ്പുരോഗം ഇതുവരെയും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

11.  നാടന്‍ കന്നുകാലിയിനങ്ങളുടെ സംരക്ഷണം കൂടുതല്‍ ലാഭകരവും സുസ്ഥിരവുമാക്കുന്നതിനുവേണ്ടി അവയില്‍ നിന്ന് മൂല്യവര്‍ദ്ധിതവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും ആവശ്യമായ പരിശീലനങ്ങള്‍ ട്രസ്റ്റ് നല്‍കിയിട്ടുണ്ട്. വെച്ചൂര്‍ നെയ്യ്, ഭൂസഞ്ജീവനി (ചാണകം, ഗോമൂത്രം എന്നിവയില്‍ നിന്നുള്ള ജൈവവളക്കൂട്ട്), ഗോമയ ഭസ്മം എന്നിവയാണ് ഇത്തരത്തില്‍ വികസിപ്പിച്ചിട്ടുള്ള ചില ഉല്‍പ്പന്നങ്ങള്‍.

വയനാട്ടിലെ പക്ഷികളുടെ വിവരം രേഖെപ്പടുത്തലും സംരക്ഷണവും

കാലാവസ്ഥാവ്യതിയാനത്തോട് പെട്ടെന്ന് പ്രതികരിക്കുന്നവയാണ് പക്ഷികള്‍. കടുത്ത വരള്‍ച്ച പല പക്ഷിയിനങ്ങളുടെയും ആവാസവ്യവസ്ഥകളെ ബാധിക്കുന്നു. ദേശാടനം നടത്തുന്ന പക്ഷികള്‍ ഇത്തരം സാഹചര്യത്തില്‍ പുതിയ ആവാസവ്യവസ്ഥയിലേക്ക് ചേക്കേറുന്നു. എന്നാല്‍ ഒരു പ്രത്യേക ആവാസവ്യവസ്ഥയില്‍ മാത്രം അധിവസിക്കുന്നവ നാശോന്മുഖമാകുന്നതാണ്. വയനാട്ടിലെ മനുഷ്യവാസപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും മറ്റ് ആവാസകേന്ദ്രങ്ങളിലും, തനതിനങ്ങളും വംശനാശ ഭീഷണി നേരിടുന്നവയുമായ പക്ഷികളുടെ സര്‍വേ നടത്തുകയുണ്ടായി. കല്ലൂരിലെയും മേമത്തെയും നെല്‍പ്പാടങ്ങള്‍ പനമരം കൊറ്റില്ലം എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ പക്ഷിയിനങ്ങളെ രേഖപ്പെടുത്തിയിട്ടുള്ളത്. കാതിലക്കഴുകന്‍, ചുട്ടിക്കഴുകന്‍, ചുട്ടിപ്പരുന്ത്, കരിമ്പരുന്ത്, ബൂട്ടസ് പരുന്ത്, ബോണില്ലിസ് പരുന്ത്, തനതിനമായി നീലഗിരി പാറ്റപിടിയന്‍ തുടങ്ങിയ പക്ഷികളെ സര്‍വേയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തനതിനങ്ങളെയും ദേശാടനയിനങ്ങളെയും ഉള്‍പ്പെടുത്തി ഒരു പ്രദേശത്തെ പക്ഷികളുടെ ഡാറ്റാബേസ് ഉണ്ടാക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് പക്ഷികളെ ദേശാടനരീതിയിലും കൂട്ടുകൂടുന്നതിലുണ്ടായ മാറ്റങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളെടുത്ത് അവയുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജനപങ്കാളിത്തത്തോടെ കടലാമകളുടെ സംരക്ഷണം

സംസ്ഥാനജൈവവിവധ്യ ബോര്‍ഡ് കാസറഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, പ്രദേശത്തെ ജൈവവൈവിധ്യ പരിപാലന സമിതികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, എന്‍.ജി.ഒ.കള്‍ എന്നിവരുമായി ചേര്‍ന്ന് വംശനാശഭീഷണി നേരിടുന്ന കടലാമയുടെ (Olive ridely turtle) സംരക്ഷണത്തിനുവേണ്ടിയുള്ള പദ്ധതി നടപ്പിലാക്കിവരുന്നു. കടലാമകള്‍ മുട്ടയിടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവയുടെ മാപ്പിങ്ങ്, കടലാമകളെ സംരക്ഷിക്കുന്നതിന് പൊതുജനബോധവല്‍ക്കരണം, മുട്ടവിരിയിക്കുന്നതിനുള്ള ഹാച്ചറി സജ്ജമാക്കല്‍, കടലാമകളുടെ സംരക്ഷണകേന്ദ്രം, ദീര്‍ഘനാളത്തെ നിരീക്ഷണത്തിനുവേണ്ടി കടലാമകള്‍ക്ക് ടാഗിടുക എന്നിവയാണ് പദ്ധതിയിലുള്‍പ്പെടുന്നത്. ജൈവവൈവിധ്യ ബോര്‍ഡിന്റെയും ജൈവവൈവിധ്യ ക്ലബ്ബുകളുടെയും വോളന്റിയര്‍മാരും, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമാണ് ജന്തുശാസ്ത്രത്തിലെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പൊതുജനബോധവല്‍ക്കരണ പരിപാടികള്‍, പരിശീലന പരിപാടികള്‍, ശില്‍പ്പശാലകള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നത്.

തനത് ഉള്‍നാടന്‍ മത്സ്യയിനങ്ങളുടെ സംരക്ഷണം

പമ്പയിലെ തനതു മത്സ്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി യഥാക്രമം കോയിപ്രം, മാന്നാര്‍, പാണ്ടനാട് എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ 5 കുളങ്ങള്‍ തിരഞ്ഞെടുത്തു. 88 കി. ഗ്രാം മുഷിയെയും (Clarias dussunuri) 20 കി.ഗ്രാം മഞ്ഞക്കൂരിയെയും (Horabagrus brachysoma) കുളങ്ങളില്‍ വിട്ടു.

പുഞ്ചക്കരി - വെള്ളായണി നീര്‍ത്തട പ്രദേശത്തെ പക്ഷികളുടെ വിവരം രേഖപ്പെടുത്തലും സംരക്ഷണവും

വെള്ളായണിക്കായല്‍ സംരക്ഷണവും സമീപത്തെ പുഞ്ചക്കരി നീര്‍ത്തട ജൈവവൈവിധ്യ സംരക്ഷണവും കെ.എസ്.ബി.ബി.യുടെ പദ്ധതികളിലൊന്നാണ്. ഇതിന്റെ ഭാഗമായി പ്രദേശത്തെ ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. നല്ലൊരു നീര്‍ത്തട ആവാസവ്യവസ്ഥയുടെ ലക്ഷണമാണ് നീര്‍പക്ഷികളുടെ സാന്നിദ്ധ്യം. പദ്ധതിയുടെ ഭാഗമായി പ്രജനന സമയത്തെയും അല്ലാതെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍വ്വേ നടന്നുവരുന്നു. പ്രജനന കാലത്ത് പക്ഷികള്‍ പലവിധത്തിലാണ് നീര്‍ത്തടങ്ങളെ ആശ്രയിക്കുന്നത്, ചില പക്ഷികള്‍ അവയുടെ പ്രജനനകാലയളവില്‍ പ്രജനനത്തിനും ആഹാരത്തിനും, വാസസ്ഥലത്തിനും പൂര്‍ണമായും നീര്‍ത്തടങ്ങളെയാണ് ആശ്രയിക്കുന്നത്. ഓരോ വര്‍ഷവും നീര്‍ത്തടത്തില്‍ കാണപ്പെടുന്ന നീര്‍പ്പക്ഷികളുടെ വിവരം, അവയുടെ എണ്ണം, വ്യാപനം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

വെള്ളായണിക്കായലിലെ നാടന്‍ മത്സ്യയിനങ്ങളുടെ സംരക്ഷണം
സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളിലെ പരമ്പരാഗത മത്സ്യങ്ങളെ സംരക്ഷിക്കുന്നതിന് നാടന്‍ ശുദ്ധജല മത്സ്യ സംരക്ഷണ പദ്ധതിക്ക് കെ.എസ്.ബി.ബി. തുടക്കം കുറിച്ചിട്ടുണ്ട്. തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ വെള്ളായണിക്കായലില്‍ അനിയന്ത്രിത മത്സ്യബന്ധനം കാരണം നാടന്‍ മത്സ്യങ്ങള്‍ കുറഞ്ഞുവരുന്നതായി അടുത്ത കാലത്തെ സര്‍വേകള്‍ വെളിപ്പെടുത്തുന്നു. ഇത് കണക്കിലെടുത്ത് വെള്ളായണിക്കായലിലെ മത്സ്യ വൈവിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ആറ്റുകൊഞ്ച് (Macrobrachium rosenbergii) കരിമീന്‍ (Etroplus suratensis) എന്നീ പരമ്പരാഗത മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ യഥാക്രമം 3500, 20,000 എണ്ണം വീതം കായലില്‍ നിക്ഷേപിച്ചു.

കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണം

ഓണാട്ടുകരയിലെ കിഴങ്ങുവര്‍ഗ സംരക്ഷണപദ്ധതി
ഭക്ഷ്യയോഗ്യവും പോഷകമൂല്യമുള്ളതും, അറിവില്ലായ്മമൂലം ഇന്ന് ഉപയോഗിക്കാത്തവയുമായ അപൂര്‍വ ഇനത്തില്‍പ്പെട്ട നമ്മുടെ പരമ്പരാഗത കിഴങ്ങുവര്‍ഗങ്ങളുടെ സംരക്ഷണവും വ്യാപനവുമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. ഇത്തരത്തില്‍പ്പെട്ട 10 കിഴങ്ങുകളുടെ നടീല്‍ വസ്തുക്കള്‍ വയനാട്ടിലെ പരമ്പരാഗത കര്‍ഷകരില്‍ നിന്നും ശേഖരിച്ച്, ആലപ്പുഴ ജില്ലയിലെ ചെന്നിത്തല, തഴക്കര, മാന്നാര്‍, ചെട്ടികുളങ്ങര, തെക്കേക്കര ഗ്രാമപഞ്ചായത്തുകളിലെയും മാവേലിക്കര മുനിസിപ്പാലിറ്റിയിലെയും 127 കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. കിഴങ്ങുകളുടെ ജൈവകൃഷിക്കുവേണ്ട ജൈവവളവും സൗജന്യമായി അവര്‍ക്ക് നല്‍കി. ഓണാട്ടുകര പ്രദേശത്തെ കിഴങ്ങുവര്‍ഗങ്ങളുടെ വൈവിധ്യം വര്‍ദ്ധിപ്പിക്കുകയും അവയുടെ വ്യാപനവുമാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം.

ജനപങ്കാളിത്തത്തോടെ വാഴയിനങ്ങളുടെ ജനിതക സംരക്ഷണം
വാഴകളുടെ വിവിധയിനങ്ങള്‍ കൃഷിചെയ്ത് വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സാധാരണ ഉപയോഗിക്കുന്ന വാഴയിനങ്ങള്‍ക്ക് പുറമേ നാടന്‍ ഇനങ്ങളെ ജനകീയമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അപൂര്‍വയിനം വാഴകള്‍ കൃഷിചെയ്തും വീട്ടുവളപ്പില്‍ വളര്‍ത്തിയും സംരക്ഷിച്ച് അവയുടെ വംശനാശം ഒഴിവാക്കാനും കാലാവസ്ഥാവ്യതിയാനം കുറയ്ക്കാന്‍ സഹായകമായ ഇത്തരം വിളകളുടെ പ്രചാരണം കൂട്ടാനും ഇതിലൂടെ സാധിക്കും. പെരിങ്ങമ്മല ബനാന നഴ്‌സറിയില്‍ നിന്നും ഇത്തരത്തിലുള്ള 18 ഇനം വാഴകളുടെ നടീല്‍വസ്തുക്കള്‍ ശേഖരിച്ച് കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ 444 കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. അടുക്കന്‍, കൃഷ്ണവാഴ, മട്ടി, പെരുംപടലി, കര്‍പ്പുരവള്ളി തുടങ്ങിയ അപൂര്‍വയിനങ്ങളും ഇതില്‍പ്പെടും.

വിത്ത് ബാങ്ക്, സസ്യ-വന്യവിള ജൈവവൈവിധ്യ സംരക്ഷണം

പ്രാദേശികമായ തനത് കാര്‍ഷികവിളകളെയും വന്യ ജൈവവൈവിധ്യത്തെയും ഉള്‍പ്പെടുത്തി 700-ല്‍പ്പരം ഗ്രാമപഞ്ചായത്തുകളില്‍ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ (പി.ബി.ആര്‍.) കെ.എസ്.ബി.ബി. തയ്യാറാക്കി കഴിഞ്ഞു. ജനിതകവൈവിധ്യ ഗവേഷണത്തിനുവേണ്ടി ജെംപ്ലാസം സൂക്ഷിക്കുന്നതിനു പല വിളകളുടെയും വന്യബന്ധുക്കളുടെ വിത്ത് ബാങ്കുണ്ടാക്കുന്ന പരിപാടി കെ.എസ്.ബി.ബി.യും കേരള യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗവും സംയുക്തമായി നടപ്പിലാക്കിവരുന്നു. അപൂര്‍വവും വംശനാശഭീഷണി നേരിടുന്നവയും വംശനാശം സംഭവിച്ചവയുമായ സസ്യയിനങ്ങള്‍, പ്രാചീനമായി കൃഷിചെയ്തുവരുന്ന ഇനങ്ങള്‍, വന്യവിളകള്‍, കാര്‍ഷികവിളയിനങ്ങള്‍ എന്നിവയുടെ വിത്തുകളുടെ ഒരു ശേഖരമായിരിക്കും ഈ വിത്ത് ബാങ്ക്. കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്. തദ്ദേശീയയിനങ്ങളുടെയും പ്രാചീന വിളകളുടെയും സംരക്ഷണത്തിനും ഗവേഷണത്തിനുമുള്ള പ്രധാന സ്ഥാപനമായി ഇത് മാറും.

ആവാസവ്യവസ്ഥകളുടെ സംരക്ഷണം

അടുപ്പുകൂട്ടാന്‍ പാറമടയുടെ പാരിസ്ഥിതിക പുനരുദ്ധാരണം
തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കട തൂലൂക്കിലുള്ള അടുപ്പുകൂട്ടാന്‍ പാറമട വളരെക്കാലമായി ഉപേക്ഷിക്കപ്പെട്ട സ്ഥിതിയിലാണ്. നാലേക്കറോളം വരുന്ന പാറമടക്കുളം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളുംകൊണ്ട് നിറഞ്ഞ് മലിനമായി കിടക്കുന്നു. ഈ മലിനജലം പ്രദേശവാസികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും പരസ്ഥിതിയ്ക്ക് ഭീഷണിയായി നിലകൊള്ളുകയും ചെയ്യുന്നു. തദ്ദേശവാസികളുടെ സഹകരണത്തോടെ ഈ പാറമടകളുടെ പാരിസ്ഥിതിക പുനരുദ്ധാരണം കെ.എസ്.ബി.ബി. ഏറ്റെടുത്ത് താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തു.

  • പാറമടക്കുളം വൃത്തിയാക്കി
  • ശേഖരിച്ച മാലിന്യങ്ങള്‍ അവയുടെ പുനരുല്‍പ്പാദന കേന്ദ്രങ്ങളില്‍ എത്തിച്ചു
  • പാറമടയെ പേരൂര്‍ക്കട ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന റോഡ് വെട്ടിത്തെളിച്ചു
  • പാറമടയുടെ പ്രവേശനമാര്‍ഗത്തിലെ സ്ഥലം വൃത്തിയാക്കി നിരപ്പാക്കി

സംരക്ഷണപ്രവര്‍ത്തനങ്ങളോടൊപ്പം വിനോദ ടൂറിസത്തിന് സാധ്യതയുള്ള സ്ഥലമാണ് ഈ പാറമട. അടുത്തഘട്ടമായി, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍, തനതു നാടന്‍ മത്സ്യങ്ങളുടെ പരിപാലനം, അലങ്കാരസസ്യങ്ങള്‍ വച്ച് പിടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. പദ്ധതി ഉദ്ഘാടനം ചെയതത് കെ.മുരളീധരന്‍ എ.എല്‍.എ.യാണ്.


ശാസ്താംകോട്ട കായല്‍ സംരക്ഷണ പദ്ധതി
ശാസ്താംകോട്ട, മൈനാഗപ്പള്ളി, പടിഞ്ഞാറെക്കല്ലട എന്നീ 3 ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത ജൈവവൈവിധ്യ പരിപാലന സമിതി, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ചെയര്‍മാനാക്കി മറ്റ് രണ്ട് ബി.എം.സി.കളിലെ അധ്യക്ഷന്മാരെ ജോയിന്റ് കണ്‍വീനര്‍മാരാക്കിയും രൂപീകരിച്ചു. 2014 ജൂലൈ 11-ന് കെ.എസ്.ബി.ബി. ചെയര്‍മാന്‍ ശാസ്താംകോട്ട തടാകം സന്ദര്‍ശിച്ച് പടിഞ്ഞാറെക്കല്ലട പ്രദേശത്ത് മരം വച്ച് പിടിപ്പിക്കുന്നതിന് തുടക്കമിട്ടു. തനതു സസ്യയിനങ്ങളാണ് ഈ പദ്ധതിയിലൂടെ വച്ച് പിടിപ്പിക്കുന്നത്. മുള, ചൂരല്‍, വേപ്പ് തുടങ്ങിയവയുടെ 2000 തൈകള്‍ വച്ച് പിടിപ്പിച്ച് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പരിപാലിച്ചുവരുന്നു.

പാലക്കാട് ചുരത്തിന്റെ ഹരിതവല്‍ക്കരണം
സുസ്ഥിര വികസനത്തിന്റെ ഭാഗമായി, പാലക്കാട് ജില്ലയുടെ മഴനിഴല്‍പ്രദേശത്ത് മരം വച്ചുപിടിപ്പിക്കുന്ന പദ്ധതി കെ.എസ്.ബി.ബി. നടപ്പിലാക്കിവരുന്നു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും പ്രധാനപ്പെട്ട ചുരമാണ് പാലക്കാട് ചുരം. പാലക്കാട് ജില്ലയിലെ മഴനിഴല്‍ പ്രദേശത്തെ ഹരിതാഭ കുറയുന്നത് തടയുന്നതിനുവേണ്ടി ഈ പ്രദേശത്തെ തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ ഹരിതവല്‍ക്കരണം നടത്തുകയാണ് പദ്ധതിയുടെ ഉദ്ദേശം. പാലക്കാട് ജില്ലയിലെ ജൈവവൈവിധ്യ ക്ലബ്ബുകള്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, കര്‍ഷകര്‍, 17 പഞ്ചായത്തുകളിലെ ബി.എം.സി.കള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ പ്രവര്‍ത്തനരീതിയുമായി ബന്ധപ്പെട്ട് 2014 ഡിസംബര്‍ 22-ന് പാലക്കാട് ജില്ലയിലെ ഗവണ്‍മെന്റ് മോയന്‍ മോഡല്‍ സ്‌കൂളില്‍ പ്രാരംഭ ചര്‍ച്ചകള്‍ നടന്നു. 2015 ഫെബ്രുവരി 5-ന് പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് 5 പഞ്ചായത്തുകളില്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചു. പാലക്കാട് ചുരത്തിന്റെ ഹരിതവല്‍ക്കരണത്തെക്കുറിച്ച് ഒരു കൈപ്പുസ്തകം തയ്യാറാക്കിക്കഴിഞ്ഞു. പച്ചപ്പ് കൂട്ടുക, ഭൂഗര്‍ഭ ജലസ്രോതസ്സ് മെച്ചപ്പെടുത്തുക, മണ്ണൊലിപ്പ് തടയുക, തനത് സസ്യയിനങ്ങള്‍ വച്ച് പിടിപ്പിക്കുക, ആവാസവ്യവസ്ഥകള്‍ പുനരുദ്ധരിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ജൈവവൈവിധ്യ വിവരസംവിധാനം

പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുംവിധത്തില്‍ കേരളത്തിലെ സസ്യങ്ങളുടെയും ജന്തുക്കളുടെയും ജൈവവൈവിധ്യ വിവരസംവിധാനം, ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെ ധനസഹായത്തോടെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ സസ്യ-ജന്തു വൈവിധ്യത്തിന്റെ പ്രാഥമിക-ദ്വിതീയതല വിവരശേഖരണം ഇതിനോടകം കെ.എസ്.ബി.ബി. നടത്തിക്കഴിഞ്ഞു. ജൈവജാതിയിനങ്ങളുടെ (Species) ചെക്ക്‌ലിസ്റ്റ് ഇമേജുകള്‍, ആവാസവ്യവസ്ഥകള്‍, സംരക്ഷണ അവസ്ഥ, രൂപശാസ്ത്രപരമായ (Morphological) വിവരങ്ങള്‍, കാണപ്പെടുന്ന സ്ഥലങ്ങള്‍, തനത് ജൈവജാതിയിനങ്ങളുടെ വിവരണം എന്നിവ ഈ ഡാറ്റാബേസില്‍ ഉള്‍പ്പെടും. നല്ല റസല്യൂഷനുള്ള ഡിജിറ്റല്‍ ഇമേജുകളുടെ (JPEG/ TIFF ഫോര്‍മാറ്റില്‍) ശേഖരവും വികസിപ്പിച്ചുവരുന്നു. സസ്യങ്ങളെ/ ജന്തുക്കളെ അവയുടെ കുടുംബം, ജീനസ്, ഭൂമിശാസ്ത്രപരമായ വ്യാപനം, ശാസ്ത്രീയനാമം, അവയുടെ സമാനപദങ്ങള്‍ എന്നിവ ഉപയോഗിച്ച് അന്വേഷിക്കുന്നതിനുള്ള സംവിധാനം ഡേറ്റാബേസിലുണ്ടാകും. ഈ വിവരസംവിധാനം പി.ബി.ആര്‍. തയ്യാറാക്കുന്ന വേളയിലും അധ്യാപനത്തിലും  സ്പീഷീസുകളെ തിരിച്ചറിയുന്നതിന് പ്രയോജനപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വയനാട്ടിലെ ഔഷധ സസ്യങ്ങളുടെ സുസ്ഥിര രീതിയിലുള്ള വിളവെടുപ്പ്
പശ്ചിമഘട്ടത്തിലെ ഗുരുതരമായി നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങളെ സംരക്ഷിക്കുന്നതിന് വയനാട്ടിലെ തവിഞ്ഞാല്‍, അമ്പലവയല്‍, മുപ്പൈനാട്, പൂതാടി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ആദിവാസികള്‍ക്ക് സ്ഥിരമായ വരുമാനമാര്‍ഗം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ഔഷധസസ്യബോര്‍ഡിന്റെ ധനസഹായത്തോടെയാണ് മൂന്ന് വര്‍ഷക്കാലയളവുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്. അതാത് പഞ്ചായത്തുകളിലെ ജൈവവൈവിധ്യ പരിപാലന സമിതികളാണ് ഇത് നിര്‍വഹിക്കുന്നത്. ഔഷധസസ്യങ്ങളുടെ ഉപയോഗയോഗ്യമായ ഭാഗങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിക്കാനുള്ള സംവിധാനത്തിന്റെ അഭാവം, പൂപ്പല്‍ പിടിക്കുന്നതിലൂടെയും ഈര്‍പ്പം കൂടുന്നതിലൂടെയും ശേഖരിക്കുന്നവര്‍ക്ക് വിലകുറച്ച് കിട്ടുന്നതിനു കാരണമാകുന്നു. അതിനാല്‍ താലൂക്ക് തലത്തില്‍ പൊതുവായ സംസ്‌ക്കരണസംവിധാനം (സൂക്ഷിപ്പ് സ്ഥലം, ഉണക്കുതറ എന്നിവ ഉള്‍പ്പെടെ) നിര്‍മ്മിക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിലൂടെ അസംസ്‌കൃത വസ്തുക്കള്‍ പാഴാകാതെ ഗുണമേന്മ കൂട്ടുന്നതിന് സാധിക്കും. ഔഷധസസ്യങ്ങള്‍ വാണിജ്യാവശ്യത്തിന് ശേഖരിക്കുമ്പോള്‍ സുസ്ഥിര പരിപാലനരീതികള്‍ പിന്തുടരുന്നതിനും വിലയിരുത്തുന്നതിനും സുസ്ഥിരവിളവെടുപ്പ് രീതി (കലണ്ടര്‍) ഉണ്ടാക്കുക, അതാത് ബി.എം.സി.യെയും തദ്ദേശസ്ഥാനപങ്ങളെയും ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങള്‍ പദ്ധതിയ്ക്കുണ്ട്. പദ്ധതിയിലൂടെ ശേഖരിക്കുന്ന ഔഷധസസ്യങ്ങളെ തിരിച്ചറിയുന്നതിനും വിളവെടുത്ത്സംസ്‌ക്കരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ പരിശീലനങ്ങള്‍ നല്‍കിവരുന്നു. കുറുന്തോട്ടി (Sida anifolia), നെല്ലിക്ക (Phyllanthus emblica), താന്നിക്ക (Terminalia bellirica), മൂവില (Pseudarthria viscida) തുടങ്ങിയ വനവിഭവങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിനും അവയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുമുള്ള സഹായവും പദ്ധതിയിലൂടെ ലഭ്യമാക്കുന്നു.

ബന്ധപ്പെടേണ്ട വിലാസം

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്,

എല്‍-14 ജയ് നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ.,

തിരുവനന്തപുരം - 695 011

ഫോണ്‍ നമ്പര്‍: 0471 - 2553135, 2554740

www.keralabiodiversity.org

അവസാനം പരിഷ്കരിച്ചത് : 7/6/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate