കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തസംരംഭമായ ഓയില്‍പാം ഇന്ത്യയുടെ മുഖ്യ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ എണ്ണപ്പനകൃഷിയുടെ വളർച്ചയ്ക്കും പ്രോത്സാഹനത്തിനുമായി രൂപംകൊണ്ട കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണ് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്. കേരളസർക്കാരിന് 51% ഉം കേന്ദ്ര സർക്കാരിന് 49% ഉം പങ്കാളിത്തമുള്ള ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന് കൊല്ലം ജില്ലയിലെ ഏരൂർ, ചിതറ, കുളത്തൂപ്പുഴ എന്നീ സ്ഥങ്ങളിലായി 3646 ഹെക്ടർ സ്ഥലത്ത് എണ്ണപ്പന കൃഷിത്തോട്ടമുണ്ട്.
മുഖ്യ പ്രവർത്തനങ്ങളിലൂടെ
മണിക്കൂറിൽ 20 മെട്രിക് ടൺ ഓയിൽ പാം പഴങ്ങൾ സംസ്കരിക്കാൻ ശേഷിയുള്ള, മലേഷ്യൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഒരു ആധുനിക പ്രോസസ്സിംഗ് മില്ല് കമ്പനി സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെതന്നെ ഏറ്റവും വലിയ എണ്ണയുൽപ്പാദന കേന്ദങ്ങളിലൊന്നാണ് ഇത്. കമ്പനിയുടെ എസ്റ്റേറ്റിൽ നിന്നും കൃഷിക്കാരിൽ നിന്നും ലഭിക്കുന്ന എണ്ണപ്പനപ്പഴം ഉപയോഗിച്ച് ഉയർന്ന ഗുണനിലവാരമുള്ള പാം ഓയിൽ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി കമ്പനിക്കുണ്ട്.
7000 മെട്രിക് ടണ്ണോളം ക്രൂഡ് പാം ഓയിലാണ് ഓരോ വർഷവും ഉൽപ്പാദിപ്പിക്കുന്നത്. എണ്ണപ്പന പഴത്തിന്റെ തൊണ്ടിൽ നിന്നെടുക്കുന്ന പാമോയിൽ ഭക്ഷ്യ എണ്ണയായും, സോപ്പ്, കോസ്മെറ്റിക്സ്, മെഴുക് എന്നിവയുടെ നിർമാണത്തിനും ജൈവഇന്ധനമായും മറ്റും ഉപയോഗിക്കുന്നു.
കമ്പനിയുടെ ഏരൂർ എസ്റ്റേറ്റിൽ എണ്ണപ്പന പഴത്തിന്റെ പരിപ്പിൽ നിന്നും എണ്ണ ഉൽപ്പാദിപ്പിക്കുന്നതിന് അത്യാധുനിക സംവിധാനത്തോടുകൂടിയുള്ള കെർണൽ ഓയിൽ ഫാക്ടറി പ്രവർത്തിക്കുന്നു.
800 മെട്രിക് ടണ്ണോളം കെർണൽ ഓയിലാണ് ഒരു വർഷത്തെ ഉൽപ്പാദനം. പഴത്തിന്റെ കുരുവിൽ നിന്നെടുക്കുന്ന പാം കർണൽ ഓയിൽ ഭക്ഷ്യവസ്തുക്കളായ മാർഗരിൻ, ഐസ്ക്രീം, ചോക്ലേറ്റ്, ബ്രഡ്, ഔഷധങ്ങൾ എന്നിവയുടെ നിർമാണത്തിനായും ഉപയോഗിക്കുന്നു.
കമ്പനിയുടെ പാമോയിൽ മില്ലിൽനിന്ന് ലഭ്യമാകുന്ന ഉത്പ്പന്നങ്ങൾ ഇവയാണ്.
പാം ഫൈബർ
FFBയുടെ വേർതിരിക്കലിൽ നിന്നും ലഭ്യമാകുന്ന ഉപയുൽപ്പന്നമാണ് പാം ഫൈബർ. ഇന്ധനമായി ഉപയോഗിക്കാം. ഉയർന്ന കലോറിഫിക് മൂല്യം ഉള്ളതിനാൽ ഇവയെ ചൂളകളിലും മറ്റും വ്യാപകമായി ഉപയോഗിച്ച് വരുന്നു.
പാംകേക്ക് കിട്ടുന്നത് കെര്‍ണൽ ഓയിൽ വേർതിരിച്ച ശേഷമുള്ള പാംകേക്കിൽ നിന്നാണ്. കാലിത്തീറ്റ നിർമാണത്തിനായി പാം കേക്കിനേ ഉപയോഗിക്കാം. അധികമായി ഓയിൽ ലഭിക്കുന്നത് കെർണൽ കേക്കിലെ സോൾവെന്റ് വേർതിരിക്കലിനു ശേഷമാണ്.
പി.എഫ്.എ.ഡി
PFAD പാം ഓയിൽ മില്ലിലെ സംസ്കരണത്തിന്റെ ഫലമായി ഉൽപ്പാദിപ്പിക്കുന്ന കൊത്തിൽ നിന്ന് ഉരുത്തിരിയുന്ന ഒരു വസ്തുവാണ്. സോപ്പ്, ജൈവഡീസൽ, കെമിക്കല്‍ വ്യവസായങ്ങളുടെ അസംസ്കൃത വസ്തുക്കൾ എന്നിവ പോലുള്ള പല വ്യവസായങ്ങളിലും PFAD ഉപയോഗിക്കുന്നു.
ഇ,എഫ്.ബി (ശൂന്യമായ എണ്ണപ്പനക്കുലകൾ)
ക്രൂഡ് പാമോയിലിന്റെ ഉത്പ്പാദനത്തിനായി സംസ്കരിക്കുമ്പോൾ ലഭിക്കുന്ന ഒരു ഉപഉൽപ്പന്നമാണ് EFB. ഏരൂർ എസ്റ്റേറ്റിൽ നിന്നും 8000 മെട്രിക് ടണ്ണുകളോളം EFB ലഭ്യമാകുന്നു. ബോയ്‌ലറുകളിലും മറ്റും ഇന്ധനമായി ഇവയെ ഉപയോഗിക്കുന്നുണ്ട്. ഇഷ്ടിക നിർമാണം, മൺപാത്ര നിർമാണം ഇവയിലൊക്കെ ഇന്ധനമായി EFB ഉപയോഗിച്ച് വരുന്നു. ഇവയെ വെർമികമ്പോസ്റ്റായും ഉപയോഗിക്കാവുന്നതാണ്.
പാം നട്ട് ഷെൽ
കെർണൽ ഓയിൽ സംസ്കരിക്കുന്നതിനു വേണ്ടി എണ്ണപ്പനപഴത്തിന്റെ കുരു പൊട്ടിക്കുമ്പോഴാണ് അതിന്റെ പുറന്തോട് നമുക്ക് കിട്ടുന്നത്. ഉയർന്ന കലോറിമൂല്യമുള്ളതിനാൽ അവയെ ചൂളയിലും മറ്റും ഇന്ധനമായി ഉപയോഗിക്കാറുണ്ട്.
ഓയിൽ പാം ഇന്ത്യക്ക് സങ്കരയിനം തൈകൾ വികസിപ്പിക്കുന്നതിന് രണ്ട് നഴ്സറികളാണ്
ഉള്ളത്. ഒന്ന് കൊല്ലത്തെ കുളത്തുപുഴയിലും മറ്റൊന്ന് വയനാട്ടിലെ അഞ്ചുകുന്നിലും. കമ്പനിയുടെ എസ്റ്റെറ്റുകളിലും കേരളത്തിലെ കർഷകർക്കിടയിലും എണ്ണപ്പന കൃഷി വ്യാപിപ്പിക്കുന്നതിന് 18 മാസം പ്രായമുള്ള തൈകളാണ് ഈ നഴ്സറികൾ വികസിപ്പിച്ചെടുക്കുന്നത് നഴ്സറിയുടെ പ്രവർത്തനം രണ്ട് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യ ഘട്ടത്തിൽ 4 മാസം വരെ പ്രായമുള്ള തൈകളാണ് പരിപാലിക്കുന്നത്, രണ്ടാം ഘട്ടത്തിൽ 5 മുതൽ 18 മാസം വരെയുള്ള തൈകളും.
ഉയർന്ന ഗുണനിലവാരമുള്ള എണ്ണപ്പന തൈകള്‍ വികസിപ്പിക്കാനായി 1988 മുതൽ കുളത്തുപ്പുഴ എസ്റ്റേറ്റിൽ ഒരു നഴ്സറി പ്രവർത്തിച്ചു വരുന്നു. തൊടുപുഴ സീഡ് ഗാർഡനിൽ നിന്നും ഗുണമേൻമയുള്ള വിത്തുകൾ കൊണ്ടുവരികയും 16 മാസം ശാസ്ത്രീയമായി പരിപാലിച്ച ശേഷം കർഷകർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.
മുളപ്പിച്ച എണപ്പന വിത്തുകൾ ഉൽപ്പാദിപ്പിക്കുന്ന ഓയിൽ പാം സീഡ് ഗാർഡൻ
ഉയർന്ന ഗുണമേൻമയുള്ള സങ്കരയിനം എണ്ണപ്പന വിത്തുകൾ ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള
ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ വർഷങ്ങളായി ഇവിടെ ഉൽപ്പാദിപ്പിച്ചുവരുന്ന അത്യുൽപ്പാദന ശേഷിയുള്ള സങ്കരയിനം വിത്തുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലേക്കും വെച്ച് ഏറ്റവും അധികം വിളവു തരുന്ന മികച്ച എണ്ണപ്പനകളിൽ നിന്നാണ്.
ഓയിൽ പാം ഡെവലപ്പ്മെന്റ് പ്രോഗ്രാം
ഭാരത സർക്കാർ 1999-2000 കാലയളവിൽ 'ടെക്നോളജി മിഷൻ ഓൺ ഓയിൽ പാം ഡെവലപ്പ്മെന്റ് പ്രോഗ്രാമിന് (ഒ.പി.ഡി.പി) തുടക്കം കുറിച്ചു. 2004-05 മുതൽ ഈ പ്രോഗ്രാം “ഇന്റഗ്രേറ്റഡ് സ്കീം ഓഫ് ഓയിൽ സീഡ്സ്, പൾസസ്, ഓയിൽ പാം ആന്റ് മെയ്സ്' (ഐ.എസ്.ഒ.പി.ഒ.എം) എന്ന പദ്ധതിയുടെ കീഴിലാക്കി.
ഇപ്പോൾ പെട്രോളിയം കഴിഞ്ഞാൽ ഏറ്റവും അധികം വിദേശനാണ്യം ചെലവഴിച്ച് ഇറക്കുമതി ചെയ്യുന്നത് പ്രധാനമായും ഇന്തോനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്. ആയതിനാൽ എണ്ണയുല്‍പാദനം കൂട്ടുന്നതു ലക്ഷ്യമിട്ടുകൊണ്ട് എണ്ണപ്പന കൃഷിക്ക് പ്രത്യേക പരിഗണന നല്‍കി ഒയില്‍പാം ഏരിയ എക്സ്പാന്ഷന്‍ 2011-12 കാലയളവില്‍ നടപ്പിലാക്കി. 2014-15 മുതല്‍ ഈ പ്രോഗ്രാം നാഷണല്‍ മിഷന്‍ ഓഫ് ഓയില്‍ സീഡ്സ് ആന്‍റ് ഓയില്‍ പാം (എന്‍.എം.ഒ.ഒ.പി.) പദ്ധതി പ്രകാരം നടപ്പിലാക്കി വരുന്നു.
എണ്ണക്കുരുക്കളില്‍, പ്രത്യേകിച്ച് ദീര്‍ഘകാല വിളകളില്‍ ഒരു യൂണിറ്റു സ്ഥലത്തു നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഏക വിളയാണിത്. അനുകൂല സാഹചര്യങ്ങളില്‍ ഒരു ഹെക്ടറില്‍ നിന്നും 20 മുതല്‍ 30 ടണ്‍ വരെ എണ്ണപ്പനപ്പഴം ‘ഫ്രഷ് ഫ്രൂട്ട് ബഞ്ച്’ (എഫ്.എഫ്.ബി) ഉത്പാദിപ്പിക്കാവുന്നതും അതുവഴി 4 മുതല്‍ 6 വരെ ടണ്‍ ഭക്ഷ്യ എണ്ണ ലഭിക്കുന്നതുമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്ന നോഡല്‍ ഏജന്‍സിയാണ് ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ്.
പദ്ധതി സംബന്ധിച്ച വിവരങ്ങള്‍
കൃഷിക്കാവശ്യമായ സങ്കരവര്‍ഗ്ഗത്തില്‍പ്പെട്ട ഗുണമേന്മ കൂടിയ നടീല്‍വസ്തുക്കള്‍ സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നു. തൈകളുടെ വിലയുടെ 85% സബ്സിഡി, ഹെക്ടര്‍ ഒന്നിന് 12000/- രൂപയായി നിജപ്പെടുത്തി നല്‍കുന്നു.
എണ്ണപ്പന നാലാംവര്‍ഷം മുതല്‍ ആദായം നല്‍കിത്തുടങ്ങും. പദ്ധതി പ്രകാരം ആദ്യത്തെ 4 വര്‍ഷത്തെ ചിലവിന്‍റെ 50% സബ്സിഡിയായി, അതായത് ഹെക്ടര്‍ ഒന്നിന് 20,000/- രൂപയായി നിജപ്പെടുത്തി നല്‍കുന്നു. ഓരോ സംസ്ഥാനത്തെയും സ്ഥലപരിധി നിയമമനുസരിച്ച് 25 ഹെക്ടര്‍ വരെ സ്ഥലത്തേക്കുള്ള കൃഷിക്ക് നിലവില്‍ സബ്സിഡി നല്‍കിവരുന്നുണ്ട്.
ഗീത വി നായര്‍
കടപ്പാട്: കേരളകര്‍ഷകന്‍
അവസാനം പരിഷ്കരിച്ചത് : 2/15/2020