অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കന്നുകാലി സംരക്ഷണം

കന്നുകാലി സംരക്ഷണം

കന്നുകാലികള്‍ക്ക് പൊള്ളലേറ്റാല്‍

സോഡിയം ബൈകാര്‍ബണേറ്റ് ലായനിയില്‍ മുക്കിയ തുണിയോ പരുത്തിയോ പൊള്ളലേറ്റ ഭാഗത്ത് വെക്കാം

തീകൊണ്ടുള്ള പൊള്ളല്‍ മനുഷ്യര്‍ക്കെന്നപോലെ മൃഗങ്ങള്‍ക്കും സാധാരണമാണ്. ഈ അത്യാഹിതം മിക്കപ്പോഴും അശ്രദ്ധമൂലമാണ് ഉണ്ടാകുന്നത്. യഥാസമയത്ത് മുന്‍കരുതലുകളെടുത്താല്‍ മിക്ക തീപ്പൊള്ളലും തടയാവുന്നതാണ്.

പൊള്ളല്‍ നിസ്സാരമാണെങ്കില്‍ പൊള്ളലേറ്റ ഭാഗം തണുത്ത വെള്ളത്തില്‍ മുക്കിവെക്കുകയോ ആ ഭാഗം തണുത്തവെള്ളമോ ഐസോകൊണ്ട് തണുപ്പിക്കുകയോ ചെയ്താല്‍ മതി. ഇതുമൂലം വേദനയ്ക്ക് ശമനമുണ്ടാവും. കൂടാതെ പൊള്ളലിനുള്ള ഓയിന്‍മെന്റുകള്‍ പുരട്ടുകയോ നേര്‍ത്ത സോഡിയം ബൈകാര്‍ബണേറ്റ് ലായനിയില്‍ മുക്കിയ തുണിയോ പരുത്തിയോ പൊള്ളലേറ്റ ഭാഗത്ത് വെക്കുന്നതും വേദന കുറയ്ക്കാന്‍ സഹായിക്കുന്നു.

ചിലപ്പോള്‍ പൊള്ളല്‍ ശരീരം മുഴുവന്‍ വ്യാപിച്ചിട്ടുണ്ടാവും. തൊലിപൊള്ളി കുമിളകളായി വീര്‍ത്തിരിക്കുന്നതായും കരിഞ്ഞിരിക്കുന്നതായും കാണാം. കഠിനമായ പൊള്ളലേറ്റ മൃഗത്തിന്റെ ശരീരത്തില്‍നിന്ന് ത്വക്കില്‍ കൂടി ധാരാളം ജലം നഷ്ടമാകാന്‍ ഇടയുണ്ട്. ഇതിന്റെ ഫലമായി മൃഗം ക്ഷീണിക്കും. ഉടന്‍ തണുത്തവെള്ളം കുടിക്കാന്‍ കൊടുക്കണം. പൊള്ളലേറ്റ ഭാഗത്തെ വീര്‍ത്തിരിക്കുന്ന കുമിളകളില്‍ കൂടി അണുക്കള്‍ ഉള്ളിലേക്ക് പ്രവേശിക്കാം.

അതിനാല്‍ അവ പൊട്ടിക്കാതിരിക്കുകയാണ് നല്ലത്. കൂടാതെ പൊള്ളലേറ്റ ഭാഗത്തുകൂടി രോഗാണുക്കള്‍ പ്രവേശിക്കാതെ തടയാന്‍വേണ്ട പ്രഥമശുശ്രൂഷ നല്‍കുകയും വേണം. പൊള്ളലേറ്റ ഭാഗത്ത് തുണിക്കഷണം, കടലാസ് എന്നിവ പറ്റിയിരിപ്പുണ്ടെങ്കില്‍ ഇളക്കി മാറ്റാതെ ബാക്കിയുള്ള ഭാഗങ്ങള്‍ മുറിച്ച് കളയുകയാണ് വേണ്ടത്.

പൊള്ളിയ ഭാഗങ്ങള്‍ അണുനാശക ഔഷധങ്ങളില്‍ മുക്കിയ തുണികൊണ്ട് മൂടിവെക്കുക. ഔഷധങ്ങളോ ഓയിന്‍മെന്റുകളോ പൊള്ളലിന് മുകളില്‍ പുരട്ടാന്‍ പാടില്ല. തൊലി കേടുവന്നിട്ടുള്ള ഭാഗം വായുതട്ടാത്ത വിധത്തില്‍ വൃത്തിയുള്ള തുണികൊണ്ട് പൊതിഞ്ഞുകെട്ടണം. ഇഴയടുപ്പമുള്ള തുണിയാണ് ഉപയോഗിക്കേണ്ടത്. കണ്ണുകള്‍ക്ക് പൊള്ളലേറ്റാല്‍ കണ്‍പോളകള്‍ക്കിടയില്‍ ഒന്നോരണ്ടോ തുള്ളി ആവണക്കെണ്ണ ഒഴിക്കുന്നത് നല്ലതാണ്. പൊള്ളല്‍ വ്യാപകമായ രീതിയില്‍ ആവുമ്പോള്‍ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.

വീടിന് തീ പിടിക്കുമ്പോള്‍ സമീപത്തുള്ള തൊഴുത്തില്‍നിന്ന് കന്നുകാലികളെ അഴിച്ചുമാറ്റണം. മൃഗങ്ങളുടെ ശരീരത്തില്‍ തീ ആളിക്കത്തുമ്പോള്‍ ഓടാന്‍ അനുവദിക്കരുത്. ഇങ്ങനെയുള്ള അവസരത്തില്‍ ചാക്കോ കട്ടിയുള്ള തുണിയോ കൊണ്ട് മൃഗത്തിന്റെ ശരീരം പൊതിഞ്ഞ് തീയണയ്ക്കണം

ഡോ. പി.കെ. മുഹ്‌സിന്‍

കന്നുകാലികളിലെ ഞൊണ്ടുവാതം

ഞൊണ്ടുവാതം ബാധിച്ച പശുക്കള്‍ കിടന്നെഴുന്നേല്‍ക്കാന്‍ പ്രയാസപ്പെടും

കന്നുകാലികളില്‍ ആരോഗ്യം  കുറഞ്ഞവയിലും ഗര്‍ഭിണികളിലും  കറവപ്പശുക്കളിലും കാണുന്ന അവസ്ഥയാണ് ഞൊണ്ടുവാതം. ഇതൊരു രോഗമായി  കാണാന്‍പറ്റില്ലെങ്കിലും വൈകല്യമായി കാണാം. ഇത് സ്ഥിരമോ താത്കാലികമോ  ആയിരിക്കാം. പിന്നിലെ ഒരു കാലിലോ രണ്ടു കാലുകളിലോ ഈ മുടന്തുകാണാം. മുട്ടില്‍കാണുന്ന ലിഗ്മെന്റ് സ്ഥാനംതെറ്റുന്നതുകൊണ്ടാണ് ഇതുസംഭവിക്കുന്നത്.

ലക്ഷണങ്ങള്‍: പശുകിടന്ന് എഴുന്നേല്‍ക്കുമ്പോള്‍ നടക്കാന്‍  പ്രായാസപ്പെടും. കാലുവലിച്ച് നടക്കും. ചിലപ്പോള്‍ കുറേ നടന്നുകഴിയുമ്പോള്‍ ശരിയായ അവസ്ഥയിലാകും.

പ്രതിവിധി: മുട്ടില്‍ ടിഞ്ചര്‍ അയഡിന്‍ 2.5 ശതമാനം എട്ടുമില്ലിലിറ്റര്‍ കുത്തിവെക്കുക. ഒരു വെറ്ററിനറി ഡോക്ടര്‍വേണം ഇതുചെയ്യാന്‍. സാധാരണയായി 6-9 വയസ്സിലും 3-4 തവണ പ്രസവിച്ച പശുക്കളിലും 6-7 മാസം ഗര്‍ഭിണികളിലും കൂടുതല്‍ കണ്ടുവരുന്ന അവസ്ഥയാണിത്.

ചികിത്സ: ഫലപ്രദമായ ചികിത്സ ശാസ്ത്രക്രിയയാണ്. സ്ഥാനംതെറ്റിയ മുട്ടിലെ ലിഗ്മെന്റ് മുറിക്കുകയാണ് ചെയ്യുക. കാല്‍മുട്ടിലെ ചെറിയ കുഴിയില്‍  വിരല്‍കൊണ്ട് അമര്‍ത്തിനോക്കിയാല്‍ ലിഗ്മെന്റ് സ്ഥാനംമാറിയത് അനുഭവപ്പെടും.

പശു വളര്‍ത്താന്‍ 10 കോടിയുടെ ധനസഹായവുമായി നബാര്‍ഡ്

ആറുലക്ഷം രൂപവരെ വായ്പയായും വായ്പയുടെ 25 ശതമാനം വരെ സബ്സിഡിയായും ലഭിക്കും

പശു വളര്‍ത്തലിന് പത്തുകോടി രൂപയുടെ സഹായവുമായി നബാര്‍ഡ് രംഗത്ത്. പശുവളര്‍ത്തല്‍ വ്യാപിപ്പിക്കുകയും ശുദ്ധമായ പാല്‍ ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രാമീണമേഖലയില്‍ ഇത്രയും രൂപ സബ്സിഡിയായി നല്കുന്നത്. സംസ്ഥാനത്ത് ക്ഷീരവികസനവകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതും വകുപ്പാണ്.

ബാങ്കുകള്‍ വഴിയാണ് വായ്പ ലഭ്യമാക്കുക. ആറുലക്ഷം രൂപവരെ വായ്പയായും വായ്പയുടെ 25 ശതമാനം വരെ സബ്സിഡിയായും ലഭിക്കും.  ഒന്നോ രണ്ടോ പശുവിനെ വാങ്ങുന്നതിനോ കൂട്ടമായി വാങ്ങുന്നതിനോ സഹായം ലഭിക്കും. പൊതുമേഖലാ ബാങ്കുള്‍ക്കും സഹകരണബാങ്കുകള്‍ക്കും വായ്പ നല്കുന്നതിന് നബാര്‍ഡ് നിര്‍ദേശം നല്കി.

പട്ടിക വിഭാഗങ്ങള്‍ക്ക് 33 ശതമാനം വരെ സബ്സിഡിക്ക് അര്‍ഹതയുണ്ട്. ഒരു ലക്ഷം രൂപ വായ്പയെടുത്താല്‍ രണ്ട് പശുക്കളെ വാങ്ങണം. ബാക്കി തുക മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഉപയോഗിക്കാം. തിരിച്ചടയ്ക്കുന്നതിന് ആറുമാസം വരെ സാവകാശം ലഭിക്കും. വായ്പ വാങ്ങുന്ന സമയത്ത് എന്നുമുതല്‍ തിരിച്ചടവ് തുടങ്ങാനാവുമെന്ന് ബാങ്കുകാര്‍ക്ക് ഉറപ്പു നല്കണം.

പശുവളര്‍ത്തുന്നവര്‍ക്കും, പശുവളര്‍ത്തലില്‍ പരിശീലനം ലഭിച്ചവര്‍ക്കും സ്ത്രീകള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും വായ്പയ്ക്ക് മുന്‍ഗണനയുണ്ട്. സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ആദ്യം വായ്പ ലഭിക്കുന്നവര്‍ക്കാണ് സബ്സിഡി.

 

കമ്പ്യൂട്ടര്‍ നിയന്ത്രിത കറവയന്ത്രം

 

സ്വയം പ്രവര്‍ത്തിച്ച് പശുവിനെ കറവയ്ക്കുവേണ്ടി തയ്യാറാക്കുന്ന കറവയന്ത്രങ്ങളെ പരിചയപ്പെടാം

കറവപ്പശുക്കളുടെ എണ്ണം അന്‍പതില്‍ത്താഴെ മാത്രമായാല്‍ ബക്കറ്റ് കറവയന്ത്രങ്ങള്‍ മതിയാകും. എന്നാല്‍, 100ല്‍ കൂടുതല്‍ കറവമാടുകളെ പരിപാലിക്കേണ്ടിവരുമ്പോള്‍ പ്രത്യേക കറവകേന്ദ്രങ്ങളും അവിടെ ആധുനിക കറവയന്ത്രങ്ങളും സ്ഥാപിക്കേണ്ടിവരുന്നു. കൂടുതല്‍ പശുക്കളെ ഒരേസമയം കറവ നടത്താന്‍ ഇന്ന് വികസിതരാജ്യങ്ങള്‍ റോട്ടറി പാര്‍ലറുകളെയാണ് കൂടുതലും ആശ്രയിക്കുന്നത്. ഒന്നിച്ച് 24 പശുക്കളെ മുതല്‍ 500 പശുക്കളെവരെ കറവ നടത്താന്‍ കഴിയുന്ന റോട്ടറി പാര്‍ലറുകള്‍ ഇന്ന് ലോകവിപണയില്‍ ലഭ്യമാണ്.Animalhusbandry

റോട്ടറി പാര്‍ലറുകളില്‍ ചാക്രികമായി തിരിയുന്ന ഒരു പീഠത്തിനുമുകളില്‍ പ്രത്യേക അറകള്‍ക്കുള്ളില്‍ പശുക്കള്‍ സ്വയം കയറിനില്‍ക്കുകയും പശുക്കളുമായി തിരിയുന്ന പീഠത്തോടൊപ്പം അകിടില്‍ ഘടിപ്പിച്ച കറവയന്ത്രം പാല്‍ കറന്നെടുക്കുകയുമാണ് ചെയ്യുന്നത്.  വൃത്താകൃതിയില്‍ നിര്‍മിച്ച പീഠവും അതില്‍ ഓരോ പശുവിനും പ്രത്യേക അറകളും അനുബന്ധമായ കറവയന്ത്രങ്ങളും ഘടിപ്പിച്ചതാണ് റോട്ടറി കറവയന്ത്രം.

ഓരോ പശുവിനും പീഠത്തിലെ കറവസ്ഥാനത്ത് കയറി നില്‍ക്കാനും പുറത്തേക്കിറങ്ങാനും സൗകര്യപ്രദമായ വാതിലുകളും ഓരോ അറയിലും കയറി നില്‍ക്കുന്ന പശുക്കളുടെ അനിയന്ത്രിത ചലനത്തെ ക്രമീകരിക്കുന്നതിനുള്ള കൃത്രിമ പൂട്ട് സംവിധാനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. റോട്ടറി പാര്‍ലറുകള്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങിയാല്‍ പശുക്കള്‍ വരിവരിയായി പീഠത്തില്‍ അനുവദിക്കപ്പെട്ട അറകളില്‍ കയറി നില്‍ക്കുമ്പോള്‍ പീഠം സാവകാശം തിരിയുകയും അടുത്ത പശുവിനായി ക്രമീകരിച്ച അറയില്‍ കടക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യുന്നു.

ഇപ്രകാരം കള്ളികളുടെ എണ്ണത്തിനനുസരിച്ച് പശുക്കള്‍ കയറുന്നതോടൊപ്പം കൃത്രിമ പൂട്ടുകള്‍ സ്വയം പ്രവര്‍ത്തിച്ച് പശുവിനെ കറവയ്ക്കുവേണ്ടി തയ്യാറാക്കുന്നു. തുടര്‍ന്ന് കറവയന്ത്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി അകിടില്‍ ഘടിപ്പിക്കുന്നതോടൊപ്പം കറവ ആരംഭിക്കും. ഏകദേശം അഞ്ചുമുതല്‍ 10 മിനിറ്റുകൊണ്ട് പീഠം 360 ഡിഗ്രിയില്‍ ചുറ്റിത്തിരിഞ്ഞ് പഴയസ്ഥാനത്ത് എത്തുകയും ചെയ്യുന്നു.

കറന്നെടുത്ത പാല്‍ കമ്പ്യൂട്ടര്‍ നിയന്ത്രിത പമ്പുകളുടെ സഹായത്താല്‍ കൂളിങ് ടാങ്കിലേക്ക് മാറ്റുകയും ചെയ്യുന്നു. കറവ പൂര്‍ത്തിയാക്കിയ പശുക്കളുടെ അകിടില്‍നിന്ന് ക്ലസ്റ്ററുകള്‍ സ്വയം വേര്‍പെട്ട് സ്വതന്ത്രമാകുന്നതോടൊപ്പം പിറകിലെ വാതില്‍ കൃത്യമായി തുറക്കപ്പെടുകയും കറവ കഴിഞ്ഞ പശു വാതിലിലൂടെ തൊഴുത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. കറവ പൂര്‍ത്തിയാക്കാത്ത ഉത്പാദനക്ഷമത കൂടിയ പശുക്കളെ പൂര്‍ണ കറവയ്ക്കുവേണ്ടി പുതിയ സംഘത്തിനോടൊപ്പം അതേസ്ഥാനത്തുതന്നെ നിലനിര്‍ത്തുകയും ചെയ്യുന്നു.

കറവ പൂര്‍ത്തിയാക്കി പശുക്കള്‍ തൊഴുത്തിലേക്ക് മാറിയാല്‍ യാന്ത്രിക ശുചീകരണ സംവിധാനംവഴി ഇളംചൂടുവെള്ളം ഉപയോഗിച്ച് ക്ലസ്റ്ററുകളും പാല്‍ക്കുഴലുകളും കഴുകി വൃത്തിയാക്കുന്നു. കറങ്ങുന്ന പീഠത്തിനുചുറ്റുമുള്ള പ്രത്യേക ചാലുകള്‍വഴി പീഠവും അനുബന്ധ യൂണിറ്റുകളും കഴുകി കറവകേന്ദ്രത്തിന്റെ പരിശുദ്ധി നിലനിര്‍ത്തുന്നു.

സര്‍ക്കാര്‍സ്ഥാപനമായ കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ഇടുക്കി ജില്ലയിലെ കോലാഹലമേട് ഫാമില്‍ റോട്ടറി പാര്‍ലര്‍ സ്ഥാപിച്ച് കറവ നടത്തുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ പാലുത്പാദനം ലക്ഷ്യമാക്കി സ്ഥാപിക്കുന്ന വലിയ ഡെയറി ഫാമുകളില്‍ കറവയ്ക്കുവേണ്ടി ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കറങ്ങുന്ന പീഠത്തിലെ റോട്ടറി കറവയന്ത്രങ്ങളാണ്.

എലിപ്പനി കന്നുകാലികളിലും

 

എലി, തുരപ്പന്‍ എന്നിവയുടെ വിസര്‍ജ്യത്തില്‍ കാണുന്ന സ്‌പൈറോയിറ്റ് ബാക്ടീരിയയാണ് രോഗം പരത്തുന്നത്‌

മനുഷ്യരില്‍ മാത്രമല്ല എലിപ്പനി മൃഗങ്ങളിലും കണ്ടുവരുന്നു. ബാക്ടീരിയ പരത്തുന്ന രോഗമാണിത്. കരള്‍, വൃക്ക, മറ്റു ആന്തരിക അവയവങ്ങളെയൊക്കെയാണ് ബാധിക്കുന്നത്. മൃഗങ്ങളില്‍ കന്നുകാലികള്‍, ആട്, പന്നി, നായ, കുതിര എന്നിവയെയാണ് പ്രധാനമായും ഇതു ബാധിക്കുന്നത്. ലോകത്തില്‍ എല്ലാ ഭാഗങ്ങളിലും ഈ അസുഖം കണ്ടുവരുന്നു.

leptospirosisപകരുന്നവിധം: രോഗം ബാധിച്ച മൃഗങ്ങളുടെ മൂത്രംവഴിയാണ് പകരുന്നത്. ഇതിലെ അണുക്കള്‍  വെള്ളം, മണ്ണ് എന്നിവയില്‍ ആഴ്ചകള്‍മുതല്‍ മാസങ്ങള്‍വരെ ജീവിക്കും. ശരീരത്തിലുള്ള മുറിവുകള്‍വഴി അണുക്കളടങ്ങിയ വെള്ളമോ മണ്ണോ സ്പര്‍ശിക്കാന്‍ ഇടവന്നാല്‍ അണുക്കള്‍ ശരീരത്തില്‍ കടക്കും. കൂടാതെ കണ്ണ്, മൂക്ക്, വായ, ശ്വസനം ഇവയില്‍ക്കൂടിയും രോഗം വരും.

അണുക്കളടങ്ങിയ വെള്ളം കുടിക്കുന്നതുവഴിയും രോഗം വരാം. മഴക്കാലത്ത് പ്രത്യേകിച്ച് അണുക്കള്‍ അടങ്ങിയ വെള്ളത്തില്‍ക്കൂടി നടന്നാലോ കുളിച്ചാലോ ശരീരത്തില്‍ മുറിവില്ലെങ്കിലും മറ്റു ശരീരഭാഗങ്ങളില്‍ക്കൂടി രോഗംവരാം. എലി, തുരപ്പന്‍ എന്നിവയുടെ വിസര്‍ജ്യത്തില്‍ കാണുന്ന സ്‌പൈറോയിറ്റ് ബാക്ടീരിയയാണ് രോഗംപരത്തുന്നത്. പശുക്കളില്‍ ശക്തിയായ പനി, ഗര്‍ഭം അലസല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. നായകളില്‍ പനി കൂടാതെ ഛര്‍ദി, വയറുവേദന, ക്ഷീണം, വയറിളക്കം, ഭക്ഷണം കഴിക്കാതിരിക്കല്‍, ശരീരവേദന, കണ്ണുകള്‍ മഞ്ഞനിറത്തിലായിരിക്കുക എന്നിവയാണ് ലക്ഷണങ്ങള്‍. അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രണ്ടുമുതല്‍ 25 ദിവസത്തിനകം രോഗലക്ഷണം കാണിക്കും.

പ്രതിരോധം: അണുക്കള്‍ കലരാന്‍ ഇടയുള്ള മലിനജലം, മണ്ണ് എന്നിവയില്‍നിന്ന് ഒഴിവാകുക, രോഗവാഹകരായ എലികളെ നശിപ്പിക്കുക. രോഗമുണ്ടെന്ന് സംശയിക്കുന്ന മൃഗങ്ങളുടെ മൂത്രം, രക്തം, ആന്തരിക അവയവങ്ങള്‍ എന്നിവ കൈകാര്യംചെയ്യുമ്പോള്‍ കൈയുറകള്‍ ധരിക്കുക, കൈ നന്നായി അണുനാശിനി ഉപയോഗിച്ച് കഴുകുകയും വേണം. നായ, പശുക്കള്‍, പന്നി എന്നിവയില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുക.

മനുഷ്യരിലും ഈ രോഗം പകരുന്നത് അണുക്കള്‍ കലര്‍ന്ന വെള്ളം, മണ്ണ് എന്നിവയില്‍ക്കൂടിതന്നെയാണ്. കരള്‍, വൃക്കകള്‍ എന്നിവയെ ബാധിക്കുന്നത് കാരണം ഈ രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണം.

 

കറവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കറവയിലെ ശാസ്ത്രീയമാര്‍ഗങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്

ആരോഗ്യമുള്ള പശുവിന്‍പാലിന് നേരിയ മധുരവും പ്രത്യേക രീതിയിലുള്ള ഹൃദ്യമായ മണവുമാണ് ഉണ്ടാവുക. പ്രകൃത്യായുള്ള നിറം തൂവെള്ള മുതല്‍ തവിട്ടുകലര്‍ന്ന ഇളംമഞ്ഞവരെ വ്യത്യാസപ്പെട്ടിരിക്കും. ഈ വ്യത്യാസത്തിന്റെ തോത്  പാലിലടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെയും ഇതര പദാര്‍ഥങ്ങളുടെയും അളവിന്റെ അടിസ്ഥാനത്തിലാണ്.

സമീകൃതാഹാരമായ പാല്‍ മനുഷ്യനെന്നപോലെ സൂക്ഷ്മാണുക്കള്‍ക്കും പ്രിയപ്പെട്ട ആഹാരമാണ്. പാലില്‍ വിവിധ മാര്‍ഗങ്ങളിലൂടെ കടന്നുകൂടുന്ന സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനഫലമായി പാല്‍ പുളിച്ച് ഉപയോഗശൂന്യമാകുന്നു. അണുക്കളുടെ പ്രവര്‍ത്തനംമൂലം ലാക്ടോസ് പാക്ടിക് അമ്‌ളമായി മാറുമ്പോഴാണ് പാല്‍ പുളിച്ച് കേടായിപ്പോകുന്നത്. പാലില്‍ ലാക്ടിക് അമ്‌ളം ഉത്പാദിപ്പിക്കുന്ന നിരവധി ബാക്ടീരിയകളുണ്ട്.

പാലില്‍ അണുക്കള്‍ പ്രധാനമായും കടന്നുകൂടുന്നത് മുലക്കാമ്പില്‍ക്കൂടിയും ചുറ്റുപാടുകളില്‍നിന്നുമാണ്. കറവയ്ക്കുമുമ്പായി കന്നുകാലികളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചാണകവും മറ്റ് അഴുക്കുകളും നന്നായി തേച്ചുകഴുകി ഉണങ്ങിയ തുണികൊണ്ട് തുടച്ച് വൃത്തിയാക്കണം. 
പ്രാരംഭത്തില്‍ ഓരോ മുലക്കാമ്പില്‍നിന്നും അല്പം പാല്‍ കറന്നുകളയുന്നത് സൂക്ഷ്മാണുക്കളുടെ എണ്ണം കുറയുന്നതിന് സഹായിക്കുന്നു. വായ്‌വട്ടം കുറവുള്ള തിളച്ച വെള്ളത്തിലോ അണുനാശിനിയിലോ കഴുകി വൃത്തിയാക്കി ഉണക്കിയ പാത്രത്തില്‍വേണം പാല്‍ കറക്കാന്‍. കറവക്കാരന്‍ സാംക്രമികരോഗങ്ങളില്‍നിന്ന് മുക്തനും ശുചിത്വമുള്ളവനുമായിരിക്കണം.

കറവയ്ക്കുമുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകി അണുനാശിനിയില്‍ കഴുകിയ തുണികൊണ്ട് തുടച്ചുണക്കണം. കൂടാതെ ശുചിത്വമുള്ള വസ്ത്രം ധരിക്കുകയും വേണം. കറവസമയത്ത് പുകവലി, മുറുക്ക് തുടങ്ങിയവ ഒഴിവാക്കുകയും വേണം. 
സാധാരണയായി കൈകൊണ്ടും കറവയന്ത്രങ്ങളിലുമാണ് പശുക്കളെ കറക്കുന്നത്. കൈകൊണ്ട് കറക്കുമ്പോള്‍ കൈത്തലം മുഴുവന്‍ ഉപയോഗിച്ചുകൊണ്ട് കറക്കുന്ന രീതിയാണ് ശാസ്ത്രീയമായിട്ടുള്ളത്. കൂടുതല്‍ പശുക്കളെ കറക്കാനുള്ള സ്ഥലത്ത് കറവയന്ത്രം ഉപയോഗിക്കാറുണ്ടെങ്കിലും ഒന്നും രണ്ടും പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് കൈക്കറവയാണ് കൂടുതല്‍ പ്രായോഗികം.

പാല്‍ചുരത്താന്‍ പശുവിനെ പ്രധാനമായും സഹായിക്കുന്നത് ഓക്‌സിടോക്‌സിന്‍ എന്ന ഹോര്‍മോണാണ്. ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനം 67 മിനിറ്റേ നീണ്ടുനില്‍ക്കൂ. തന്മൂലം  പാല്‍ചുരത്തിക്കഴിഞ്ഞാല്‍ ഈ സമത്തിനുള്ളില്‍ കറവ പൂര്‍ത്തിയാക്കണം. കൂടുതല്‍ പാല്‍കിട്ടുന്നവയെ രണ്ടുകൈകൊണ്ടും  കറക്കാവുന്നതാണ്.

കറവസമയത്ത് പശുവിനെ ഭയപ്പെടുത്താന്‍ പാടില്ല. അകിടില്‍ ഒട്ടുംതന്നെ പാല്‍ ബാക്കിയാക്കാതെ  കറന്നെടുക്കണം. അവസാനം ലഭിക്കുന്ന പാലിലാണ് കൂടുതല്‍ കൊഴുപ്പടങ്ങിയിരിക്കുക.  കറവ കഴിഞ്ഞാല്‍ പാല്‍ ഉടന്‍തന്നെ തൊഴുത്തില്‍നിന്ന് മാറ്റി വൃത്തിയുള്ള തുണിയില്‍ അരിച്ചശേഷം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കണം.

 

കന്നുകാലികളിലെ അരിമ്പാറ

 

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാത്ത രോഗമാണിത്

 

കന്നുകാലികളിലെ അരിമ്പാറരോഗം കര്‍ഷകരെ സംബന്ധിച്ചിടത്തോളം സാമ്പത്തികഞെരുക്കം വരുത്തുന്ന ഒന്നാണ്. അകിടിലാണ് ഈ രോഗം കാണുന്നതെങ്കില്‍ ഇവയെ കറവയ്ക്ക് ഉപയോഗിക്കാന്‍ പ്രയാസം നേരിടും. ബൊവൈന്‍ പാപ്പിലോമ വൈറസ് അണുക്കളാണ് രോഗം പരത്തുന്നത്. മൃഗങ്ങളില്‍നിന്ന് മറ്റു മൃഗങ്ങളിലേക്ക് പകരുന്ന രോഗമാണിത്.

അസുഖബാധിതരായ പശുക്കളുമായുള്ള സാമീപ്യം, അണുക്കള്‍ അടങ്ങിയ തീറ്റപ്പാത്രങ്ങള്‍, ജലസംഭരണി, മറ്റ് ഉപകരണങ്ങള്‍ എന്നിവയില്‍ക്കൂടിയും രോഗം പകരാം. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരില്ല.സാധാരണയായി തല, കഴുത്ത്, അകിട്, ലൈംഗികാവയവങ്ങള്‍, ശരീരമാസകലമായും അരിമ്പാറ കാണപ്പെടുന്നു.

ഒരു വര്‍ഷം പ്രായമാകുന്നതിനുമുമ്പുള്ളവയെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇവയുടെ പ്രതിരോധശക്തി ശരീരത്തിനു തികച്ചും ലഭ്യമാകാത്തതാണ് കാരണം.

രോഗലക്ഷണങ്ങള്‍: തൊലിയില്‍ തടിച്ച പാട് കാണുക, ഇവ ഞെട്ട് ഉള്ളവയോ ഇല്ലാത്തവയോ ആവാം. ചിലത് കോളിഫ്‌ളവര്‍ പോലെ തോന്നിപ്പിക്കുന്ന വളര്‍ച്ചയുണ്ടാകാം. ശസ്ത്രക്രിയചെയ്ത് ഇവ നീക്കാം. ഞെട്ട് ഉള്ളവയാണെങ്കില്‍ അതില്‍ ഒരു കട്ടിയുള്ള നൂല്‍ കെട്ടിയിടുക. 34 ദിവസത്തിനകം താനെ വീഴും. ചികിത്സയില്‍ ഏറ്റവും അഭികാമ്യം ഹോമിയോ മരുന്നാണ്. അരിമ്പാറ കളയുന്നതിന് ഹോമിയോപ്പതിയില്‍ ഉത്തമമായ മരുന്നുകള്‍ ലഭ്യമാണ്.

 

കന്നുകാലികളിലെ കുളമ്പ് രോഗം

 

തീറ്റയിലൂടെയും വെള്ളത്തിലൂടെയും വായുവിലൂടെയും വ്യാപിക്കുന്ന രോഗമാണിത്

 

നമ്മുടെ കന്നുകാലികളില്‍ കാണുന്ന വളരെ പ്രധാനപ്പെട്ട ഒരു വൈറസ്  രോഗമാണിത്. ശക്തിയായ പനി, മൂക്കൊലിപ്പ്, ഉമിനീര്‍ സ്രവം, തീറ്റയില്‍ വിരക്തി, പാലിന്റെ അളവില്‍ ഗണ്യമായ കുറവ് തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് വായിലും കുളമ്പുകള്‍ക്കിടയിലും കുമിളകള്‍ ഉണ്ടാകുകയും അവ പൊട്ടി വ്രണങ്ങളാവുകയും ചെയ്യുന്നു. കുളമ്പുകളില്‍ വ്രണങ്ങളുള്ളതിനാല്‍ അസ്വസ്ഥത കാരണം കാല്‍ കുടയുന്നത് കാണാം.  ചില കന്നുകാലികളില്‍ കുളമ്പ് വേര്‍പ്പെട്ട് പോകുവാന്‍ വരെ ഇടയുണ്ട്. ചില പശുക്കളില്‍ ഈ വൈറസ് അകിടിനേയും ബാധിക്കാം.  കിടാരികളില്‍ ഈ രോഗം ഹൃദയ പേശികളെ ബാധിക്കുന്നതിനാല്‍ ഏറെക്കുറെ ഗുരുതരമാണ്.

മുതിര്‍ന്ന പശുക്കളില്‍ മറ്റ് അനുബന്ധ അണുബാധകള്‍ മൂലമാണ് മരണം സംഭവിക്കുക. തീറ്റയിലൂടെയും വെള്ളത്തിലൂടെയും വായുവിലൂടെയുമാണ് ഈ രോഗം വ്യാപിക്കുന്നത്. രോഗബാധയേറ്റ പശുക്കളെ മാറ്റി പാര്‍പ്പിച്ച് പ്രത്യേക പരിചരണം നല്‍കേണ്ടതാണ്. രോഗബാധിതരായ കന്നുകാലികളുടെ വായക്കുള്ളിലെ വ്രണങ്ങള്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകിയശേഷം ബോറിക് ആസിഡ് തേനില്‍ ചാലിച്ച് പുരട്ടാവുന്നതാണ്. കുളമ്പിനടിയിലെ വ്രണങ്ങള്‍ 2% അലക്കുകാര ലായനിയോ തുരിശ് ലായനിയോ ഉപയോഗിച്ച് കഴുകിയശേഷം ആന്റിസെപ്റ്റിക് ലേപനങ്ങള്‍ പുരട്ടാവുന്നതാണ്.

കൂടാതെ പാര്‍ശ്വാണുബാധ തടയുന്നതിനായി ആന്റിബയോട്ടിക്ക് കുത്തിവയ്പും പനി കുറയുന്നതിനായ മരുന്നുകളും വിദഗ്ധരുടെ സഹായത്തോടെ നല്‍കാവുന്നതാണ്. അണുബാധയുള്ള തൊഴുത്തും, ഉപകരണങ്ങളും 4% അലക്കുകാര ലായനിയോ, 2% കോസ്റ്റിക് സോഡ ലായനിയോ, 2% ഫോര്‍മലിന്‍ ലായനിയോ ഉപയോഗിച്ച് അണുവിമുക്തമാക്കാവുന്നതാണ്.

രോഗപ്രതിരോധ കുത്തിവെയ്പാണ് ഒരേയൊരു പ്രതിരോധ മാര്‍ഗ്ഗം. കന്നുകുട്ടികളില്‍ മൂന്ന് മാസം പ്രായത്തിനുമുകളില്‍  കുളമ്പുരോഗത്തിനെതിരെ ആദ്യകുത്തിവെയ്പ് നടത്തണം. പിന്നീട് വര്‍ഷത്തില്‍  രണ്ടു തവണ വീതം കുത്തിവെയ്പ്പ് നല്‍കാവുന്നതാണ്. ചെനയുള്ള പശുക്കളില്‍ 7 മാസത്തിനു ശേഷം ഈ കുത്തിവെയ്പ് ഒഴിവാക്കേണ്ടതാണ്.

രോഗബാധ കണ്ടു തുടങ്ങിയാല്‍ ശാസ്ത്രീയമായ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പാലിക്കേണ്ടതാണ്. അതായത് രോഗംബാധിച്ച കന്നുകാലികളുടെ മലമൂത്ര വിസര്‍ജ്ജനം  എന്നിവയിലൂടെ രോഗസംക്രമണം നടക്കുന്നതിനാല്‍ മറ്റു കന്നുകാലികളില്‍ നിന്നു മാറ്റിപ്പാര്‍പ്പിക്കുകയും രോഗം പൂര്‍ണ്ണമായും ഭേദമാകുന്നതുവരെ മേച്ചില്‍പുറങ്ങളില്‍ കൊണ്ടുപോകാതിരിക്കുകയും ചെയ്യുക. രോഗം ബാധിച്ച കന്നുകാലികളെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതും ഒഴിവാക്കേണ്ടതാണ്. രോഗം പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ ഫാമുകളിലും മറ്റും സന്ദര്‍ശകരെ ഒഴിവാക്കേണ്ടതാണ്.

അതുപോലെ തന്നെ രോഗമുള്ളവരെ പരിചരിക്കാന്‍ പ്രത്യേക മൃഗപാലകരേയും ഏര്‍പ്പെടുത്തേണ്ടതാണ്. സന്ദര്‍ശകരുടെയും, മൃഗപാലകരുടേയും ശരീരത്തിലൂടെയും വസ്ത്രം തുടങ്ങിയവയിലൂടെയും രോഗാണുക്കള്‍ മറ്റുള്ള മൃഗങ്ങളിലേക്ക് കടക്കാം. അതുപോലെത്തന്നെ രോഗം പടര്‍ന്നു പിടിക്കുന്ന  സമയത്ത് കാലിപ്രദര്‍ശനം, കാലിരോഗ ക്യാമ്പ് തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്.  മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍  കുളമ്പുരോഗത്തിനെതിരെ ഫലപ്രദമായ പ്രതിരോധ കുത്തിവെയ്പ്  വര്‍ഷാവര്‍ഷം  നടത്തിവരാറുണ്ട്. ക്ഷീരകര്‍ഷകര്‍ കുത്തിവെയ്പിനെ പരമാവധി പ്രയോജനപ്പെടുത്തി തങ്ങളുടെ ഉരുക്കളെ രോഗത്തില്‍ നിന്ന് രക്ഷിക്കേണ്ടതാണ്.

 

കന്നുകാലികളിലെ ഹെര്‍ണിയ

 

ഹെര്‍ണിയ അഥവാ കുടലിറക്കം കന്നുകുട്ടികളിലാണ് സാധാരണയായി കണ്ടുവരുന്നത്

പൊക്കിള്‍ ഭാഗത്തുണ്ടാവുന്ന ഹെര്‍ണിയ അഥവാ കുടലിറക്കം കന്നുകുട്ടികളിലാണ് സാധാരണയായി കണ്ടുവരുന്നത്. ജനന സമയത്തിന് മുമ്പായി കന്നുകുട്ടിയുടെ പൊക്കിള്‍ ഭാഗത്തുള്ള മാംസപേശികള്‍ വേണ്ടപോലെ കൂടിച്ചേരാത്തതാണ് ഇതിന് കാരണം. അങ്ങനെ മാംസ പേശികളിലുണ്ടാവുന്ന വിടവില്‍ കൂടി ഒമന്റം, ചെറുകുടല്‍ എന്നീ ആന്തരാവയവങ്ങളുടെ ഭാഗങ്ങള്‍ തുറിച്ച് വന്ന് പൊക്കിള്‍ ഭാഗത്തെ ചര്‍മത്തിനടിയില്‍ മുഴച്ച് നില്‍ക്കുന്നതിനാണ് പൊക്കിള്‍ ഹെര്‍ണിയ എന്ന്പറയുന്നത്.

ലക്ഷണങ്ങള്‍: പൊക്കിള്‍ ഭാഗത്ത് വീക്കം ഉണ്ടാകും. കന്നുകുട്ടിയെ മലര്‍ത്തിക്കിടത്തി പതുക്കെ അമര്‍ത്തിയാല്‍ വീക്കം താനേ താണുപോകുന്നതും എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ വീക്കം വീണ്ടും ഉണ്ടാകുന്നതും കാണാം. വീക്കം താണുപോകുന്ന സന്ദര്‍ഭത്തില്‍ ഹെര്‍ണിയയ്ക്ക് കാരണമായ ദ്വാരം കൈകൊണ്ട് തൊട്ടറിയാവുന്നതാണ്.

എന്നാല്‍ കാലപ്പഴക്കം ചെന്ന ഹെര്‍ണിയകള്‍ തോലിനോട് അവിടവിടെ ഒട്ടിപ്പിടിക്കുന്നത് കൊണ്ട് അവയുടെ വീക്കം അമര്‍ത്തിച്ചുരുക്കാനും 'ഹെര്‍ണിയദ്വാരം' കണ്ടുപിടിക്കാനും പ്രയാസമാണ്. ഇവയെ 'ചുരുക്കാന്‍ പറ്റാത്ത ഹെര്‍ണിയ' എന്നും ആദ്യം പറഞ്ഞവയെ ചുരുക്കാവുന്ന ഹെര്‍ണിയ എന്നും വിളിക്കുന്നു.

ഹെര്‍ണിയയെ അതിന്റെ ഹെര്‍ണിയ ദ്വാരത്തില്‍കൂടി പൂര്‍വസ്ഥിതിയിലേക്ക് തള്ളുന്ന ക്രിയയ്ക്ക് 'ഹെര്‍ണിയ ചുരുക്കല്‍'എന്ന് പറയുന്നു.

ചികിത്സ

1. ഹെര്‍ണിയ ചുരുക്കിയ ശേഷം വീണ്ടും വരാത്തവിധത്തില്‍ ഉദരത്തിന് ചുറ്റും ബാന്‍ഡേജുകള്‍ വെച്ച് കെട്ടുക.

2. ഹെര്‍ണിയ ചുരുങ്ങിയ ശേഷം ബാന്‍ഡേജിന്  പകരം ഹെര്‍ണിയല്‍ ക്ലാമ്പ് മുതലായ ചില പ്രത്യേക ഉപകരണങ്ങള്‍ ധരിപ്പിക്കാം.

3. ചര്‍മം മുറിച്ച് തുറിച്ച് നില്‍ക്കുന്ന അവയ ഭാഗങ്ങള്‍ തള്ളി പൂര്‍വ്വസ്ഥിതിയാക്കുകയോ അവ മുറിച്ച് കളയുകയോ ചെയ്യുക. പിന്നീട് ഹെര്‍ണിയദ്വാരം തുന്നി അടയ്ക്കുകയും ചര്‍മത്തില്‍ ഉണ്ടായിട്ടുള്ള മുറിവ് തുന്നിച്ചേര്‍ക്കുകയും ചെയ്യുക. ഇങ്ങനെ ഹെര്‍ണിയ ദ്വാരത്തെ തുന്നിക്കൂട്ടുന്നതിന് 'ഹെര്‍ണിയോറാഫി' എന്ന് പറയുന്നു.

കന്നുകാലികളെ തളര്‍ത്തുന്ന ബെബീസിയ രോഗം

മൂത്രത്തിലെ നിറവ്യത്യാസമാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണം

സങ്കരയിനം കന്നുകാലികളെ ബാധിക്കുന്ന ഒരു മാരക പരാദബാധയാണ് ബെബീസിയ രോഗം അഥവാ ചുവപ്പുരോഗം. രോഗത്തിന്റെ പേരുപോലെത്തന്നെ മൂത്രം ചുവപ്പുനിറത്തില്‍ പോവുന്നതാണ് പ്രധാന ലക്ഷണം. കൊടുക്കുന്ന മരുന്ന് കാരണമാണ് കാലികള്‍ക്ക് മൂത്രത്തില്‍ ചുവപ്പുനിറം എന്ന തെറ്റിദ്ധാരണ മൂലം യഥാസമയത്ത് വിദഗ്ധചികിത്സ നടത്താത്തപക്ഷം കന്നുകാലികളുടെ ജീവന്‍ അപഹരിക്കുന്ന രോഗമാണിത്. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കേണ്ടതാണ്. ചികിത്സയ്ക്കുണ്ടാകുന്ന കാലതാമസം രോഗം സുഖപ്പെടാതിരിക്കാന്‍ ഇടയാക്കാറുണ്ട്.
രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് പത്തുദിവസം കഴിഞ്ഞാണ് രോഗലക്ഷണം കണ്ടുതുടങ്ങുന്നത്.

ഉയര്‍ന്ന ശരീരോഷ്മാവാണ് ആദ്യം കാണുക. ഇത് മൂന്നുദിവസത്തോളം കാണാം. ഇതോടൊപ്പം വിശപ്പില്ലായ്മ, അയവിറക്കാതിരിക്കല്‍, മലബന്ധം, വര്‍ധിച്ച നാഡിമിടിപ്പും ശ്വാസോച്ഛ്വാസവും, പാലുത്പാദനത്തില്‍ ഗണ്യമായ കുറവ് എന്നീ ലക്ഷണങ്ങളും കാണാം. മൂത്രത്തിന്റെ നിറവ്യത്യാസമാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രകടമായ രോഗലക്ഷണങ്ങള്‍. മൂത്രമൊഴിക്കുന്നതിന് വേദനയും കാണപ്പെടും. മൂത്രത്തിന്റെ അളവില്‍ ഗണ്യമായ കുറവ് കാണാം. മലബന്ധത്തെ തുടര്‍ന്ന് രക്തവും കഫവും കലര്‍ന്ന വയറിളക്കം കാണാറുണ്ട്. ഈ അവസ്ഥ വരുമ്പോഴേക്കും കന്നുകാലികള്‍ ക്ഷീണിച്ച് തളര്‍ന്നുപോകും. പേശികളുടെ വിറയല്‍, ഉമിനീരൊലിക്കല്‍ എന്നിവയും കാണാം. ക്രമേണ ഉയര്‍ന്ന ശരീരോഷ്മാവ് കുറഞ്ഞുവരികയും കാലികള്‍ ചാവുകയും ചെയ്യും.

രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ വെറ്ററിനറി ഡോക്ടറെ സമീപിച്ച് ചികിത്സ തേടേണ്ടതാണ്. ശരീരത്തില്‍ കാണുന്ന പട്ടുണ്ണികള്‍ വഴിയാണ് കാലികളില്‍ രോഗസംക്രമണം നടക്കുന്നത്. രോഗമുള്ള കാലികളെ പട്ടുണ്ണികള്‍ കടിക്കുമ്പോള്‍ അവയുടെ കുടലില്‍ ബെബീസിയ അണുക്കള്‍ പെരുകുകയും വീണ്ടും അവ ആരോഗ്യമുള്ള കാലികളെ കടിക്കുന്നതുവഴി രോഗം വ്യാപിക്കുകയും ചെയ്യും. ഇക്കാരണത്താല്‍ പട്ടുണ്ണികളെ നശിപ്പിക്കല്‍ അനിവാര്യമാണ്. മേച്ചില്‍സ്ഥലം ഇടയ്ക്കിടക്ക് മാറ്റിയാല്‍ പട്ടുണ്ണികളെ നിര്‍മാര്‍ജനം ചെയ്യാം.

കറവപ്പശുക്കള്‍ക്ക് വേനല്‍പരിചരണം

 

കടുത്ത വേനല്‍ മനുഷ്യനെ മാത്രമല്ല ബാധിക്കുന്നത്. മൃഗങ്ങള്‍ക്കും വേനല്‍ക്കാല പരിചരണം ആവശ്യമാണ്. കൂടുതല്‍ ചൂടേല്‍ക്കുന്നത് പാലുത്പാദനം കുറയ്ക്കുമെന്നതിനാല്‍ ഇതില്‍ നിന്നും രക്ഷ നേടാനുള്ള വഴികളാണ് ഇവിടെ വിവരിക്കുന്നത്

കേരളത്തില്‍ ചൂടുകൂടിവരികയാണ്. 95 ശതമാനം സങ്കരയിനം പശുക്കളുള്ള കേരളത്തില്‍ അന്തരീക്ഷോഷ്മാവില്‍ ശരാശരിയില്‍നിന്നും രണ്ടു ഡിഗ്രി സെല്‍ഷ്യസിലുള്ള വര്‍ധന 10 ശതമാനം പാലുത്പാദനം കുറയ്ക്കാനിടയാക്കും.

വേനല്‍ക്കാല പരിചരണം:

1) പശുക്കളെ ചൂടുകൂടിയ പകല്‍സമയങ്ങളില്‍ രാവിലെ 11 മുതല്‍ മൂന്നുവരെപുറത്തേക്ക് മേയാന്‍ വിടരുത്. തീറ്റ അല്പം വെള്ളത്തില്‍ക്കുഴച്ച് വെള്ളം പ്രത്യേകമായി നല്‍കണം.
2) അന്തരീക്ഷോഷ്മാവ് കൂടിയ സമയങ്ങളില്‍ കൂടുതല്‍ തീറ്റ നല്‍കരുത്. അന്തരീക്ഷോഷ്മാവ്  കുറഞ്ഞ സമയങ്ങളില്‍ കാലത്തും വൈകീട്ടും നല്‍കണം. 3)  രണ്ടുമണിക്കൂര്‍ ഇടവിട്ട് യഥേഷ്ടം ശുദ്ധമായ വെള്ളം നല്‍കണം. 
രാത്രികാലങ്ങളില്‍ കര്‍ഷകര്‍ ഉറങ്ങാന്‍ കിടക്കുന്നതിനുമുമ്പ് യഥേഷ്ടം ശുദ്ധജലം നല്‍കണം.
4) വേനലില്‍ പച്ചപ്പുല്ലിന്റെ ക്ഷാമം ജീവകം എയുടെ ന്യൂനതയ്ക്കിടവരുത്തുന്നതിനാല്‍ മീനെണ്ണ ഓരോ ഔണ്‍സുവീതം ആഴ്ചയില്‍ മൂന്നുദിവസം നല്‍കണം. 5) വിറ്റാമിന്‍ ധാതുലവണമിശ്രിതം പതിവായി 6070 ഗ്രാമെങ്കിലും ദിവസേന നല്‍കണം.
6) ചൂടുകൂടിയ പകല്‍സമയങ്ങളില്‍ അവയെ മരത്തണലില്‍ കെട്ടിയിടാം. ദിവസേന 45 തവണ ദേഹത്ത് തണുത്ത വെള്ളം തളിക്കണം. 
7) കോണ്‍ക്രീറ്റ് നിലത്ത് പശുക്കള്‍ കിടക്കുമ്പോള്‍ അവയുടെ അകിടിലും മുലക്കാമ്പിലും കൂടുതല്‍ ചൂടേല്‍ക്കുന്നത് പാലുത്പാദനം കുറയ്ക്കും. തൊഴുത്തിന്റെ നിലത്ത് റബ്ബര്‍ മാറ്റിടുന്നത് നല്ലതാണ്. 
8) കോണ്‍ക്രീറ്റ്, ആസ്ബസ്റ്റോസ് മേല്‍ക്കൂരയുള്ള തൊഴുത്തില്‍നിന്നും പശുക്കളെ യഥേഷ്ടം  വായുസഞ്ചാരമുള്ള താത്കാലിക തൊഴുത്തില്‍ പകല്‍സമയങ്ങളില്‍ പാര്‍പ്പിക്കണം. മേല്‍ക്കൂരയില്‍ ഓല, വൈക്കോല്‍ എന്നിവ വിതറി വെള്ളം തളിക്കുന്നതും കാറ്റിനഭിമുഖമായി നനഞ്ഞ ചാക്ക് തൂക്കിയിടുന്നതും നല്ലതാണ്.
9. ഫാമുകളില്‍ തൊഴുത്തിനുള്ളില്‍ അന്തരീക്ഷോഷ്മാവ് കുറയ്ക്കാന്‍ എക്‌സോസ്റ്റ് ഫാനുകളും മിസ്റ്റ് സംവിധാനവും ഏര്‍പ്പെടുത്താം.

കാലിത്തീറ്റ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പശുക്കള്‍ക്ക് ചെനയുള്ളപ്പോള്‍ ഏഴാം മാസത്തിലും പ്രസവിച്ച് പത്താം ദിവസവും വിരമരുന്ന് നല്‍കുന്നത് പ്രതിദിന പാലുത്പാദനത്തില്‍ 1.33 ലിറ്ററിന്റെ വര്‍ധനയുണ്ടാക്കുമെന്ന് ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു

കൃഷിയിലെന്നപോലെ പശുവളര്‍ത്തലിലും കൃത്യതാരീതികള്‍  അനുവര്‍ത്തിച്ചാല്‍ പാലുത്പാദനം ഉയര്‍ത്താനും ഉത്പാദനച്ചെലവ് കുറയ്ക്കാനും സാധിക്കും.  അന്തരീക്ഷോഷ്മാവ് കുറഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തീറ്റയിലൂടെയുള്ള പൂപ്പല്‍ വിഷബാധ പശുക്കളുടെ പാലുത്പാദനം കുറയ്ക്കും.  കാലിത്തീറ്റയില്‍ വളരുന്ന അസ്പര്‍ജില്ലസ് ഇനം പൂപ്പലുകളുണ്ടാക്കുന്ന അഫ്‌ളാടോക്‌സിന്‍ വിഷാംശം പശുക്കളുടെ കരളിനെ ബാധിക്കും.

തീറ്റയുടെ രുചിക്കുറവ് പാലുത്പാദനം കുറയ്ക്കും. പൂപ്പല്‍വിഷബാധ ഒഴിവാക്കാന്‍ തീറ്റ 6-8  മണിക്കൂര്‍ വെയിലത്തുണക്കി നല്‍കണം. തീറ്റച്ചാക്ക് ഭിത്തിയോടുചേരാതെ മരപ്പലകയ്ക്കുമുകളില്‍  തണുത്ത കാറ്റടിക്കാതെ മുറിയില്‍ അടച്ചുസൂക്ഷിക്കണം. പൂപ്പലുണ്ടെന്ന് തോന്നുന്നതോ പഴകിയതോ ആയ തീറ്റ പശുക്കള്‍ക്ക് നല്‍കരുത്. നിലക്കടലപ്പിണ്ണാക്കില്‍ പൂപ്പല്‍ വളരാന്‍ സാധ്യത ഏറെയായതിനാല്‍ തണുപ്പുകാലങ്ങളില്‍ അവ ഒഴിവാക്കണം.

cowപശുക്കള്‍ക്ക് ചെനയുള്ളപ്പോള്‍ ഏഴാം മാസത്തിലും പ്രസവിച്ച് പത്താം ദിവസവും വിരമരുന്ന് നല്‍കുന്നത് പ്രതിദിന പാലുത്പാദനത്തില്‍ 1.33 ലിറ്ററിന്റെ വര്‍ധനയുണ്ടാക്കുമെന്ന് ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. രാത്രികാലങ്ങളില്‍ പശുക്കള്‍ക്ക് യഥേഷ്ടം ശുദ്ധമായ വെള്ളം കുടിക്കാന്‍ നല്‍കുന്നത് പാലുത്പാദനത്തില്‍ 5-10 ശതമാനം വര്‍ധനയ്ക്കിടവരുത്തും.   അശാസ്ത്രീയ തീറ്റക്രമങ്ങള്‍ ദഹനക്കേടിനും വയറിളക്കത്തിനും ഇടവരുത്തി പാലുത്പാദനം  കുറയ്ക്കുന്നതിനാല്‍  ഇവ ഒഴിവാക്കണം.

ഗുണമേന്മയുള്ള  വിറ്റാമിന്‍  ധാതുലവണ മിശ്രിതങ്ങള്‍ പതിവായി 40-50 ഗ്രാമെങ്കിലും പശുക്കള്‍ക്ക്  നല്‍കണം.   ചാണകം തൊഴുത്തില്‍ കെട്ടിനിര്‍ത്തരുത്. വളക്കുഴി തൊഴുത്തിന് അടുത്തുതന്നെ വേണം.  ശാസ്ത്രീയ കറവരീതികള്‍ അനുവര്‍ത്തിക്കണം.  ഇത് അകിടുവീക്കത്തെ നിയന്ത്രിക്കും.

 

കന്നുകുട്ടികളിലെ വയറിളക്കം തടയാം

നിര്‍ജലികരണ ശതമാനം അറിയാന്‍ തൊലി (പ്രത്യേകിച്ച് കഴുത്തിലേത്) രണ്ട് വിരുകള്‍ കൊണ്ട് നുളളി വലിച്ച് പിടിക്കുക. അല്പസമയം കഴിഞ്ഞ് കൈകൊണ്ടുള്ള പിടുത്തം സാവധാനം വിടുക. തൊലിയുടെ മടക്ക് (ചുരുള്‍) നിവര്‍ന്നു കഴിയുന്ന സമയം സെക്കന്റില്‍ രേഖപ്പെടുത്തണം

 

ബാക്ടീരിയ, വൈറസ്, പാരസൈറ്റ് എന്നിവയുടെ അണുക്കളാണ് കന്നുകുട്ടികളില്‍ വയറിളക്കം ഉണ്ടാക്കുന്നത്. 2 മുതല്‍ 30 ദിവസം വരെയുള്ള പ്രായത്തിലാണ് വയറിളക്കം അധികമായി കണ്ടുവരുന്നതും കൂടുതല്‍ മരണം സംഭവിക്കുന്നതും. ജനിക്കുമ്പോള്‍ ശരീരത്തില്‍ 70% ജലാംശം അടങ്ങിയിരിയ്ക്കും. രോഗം പിടിപെടുമ്പോള്‍ കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി ശരീരം ജീവന്‍ നിലനിര്‍ത്തുമ്പോള്‍ നിര്‍ജലീകരണം (dehydration) സംഭവിക്കുകയും രോഗാവസ്ഥ മാരകമായിത്തീരുകയും ചെയ്യുന്നു.

Cattleഇങ്ങനെ സംഭവിക്കുമ്പോള്‍ ഒരു ദിവസം 5-10%  ശരീരഭാരം നഷ്ടപ്പെടുന്നു. 8% ജലം നഷ്ടപ്പെടുകയാണെങ്കില്‍ സിരകളില്‍ കൂടി ഇലക്ടോലൈറ്റ് (electrolyte) ലായനികള്‍ കുത്തിവെയ്ക്കണം. 14% ജലം നഷ്ടപ്പെടുകയാണെങ്കില്‍ മരണം നിശ്ചയമാണ്. ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന ജലം ഉടന്‍ തന്നെ നിശ്ചിത അളവില്‍ തിരികെ നല്‍കുക എന്നതാണ് പ്രഥമിക ചികിത്സ.

നിര്‍ജലികരണ ശതമാനം അറിയാന്‍ തൊലി (പ്രത്യേകിച്ച് കഴുത്തിലേത്) രണ്ട് വിരുകള്‍ കൊണ്ട് നുളളി വലിച്ച് പിടിക്കുക. അല്പസമയം കഴിഞ്ഞ് കൈകൊണ്ടുള്ള പിടുത്തം സാവധാനം വിടുക. തൊലിയുടെ മടക്ക് (ചുരുള്‍) നിവര്‍ന്നു കഴിയുന്ന സമയം സെക്കന്റില്‍ രേഖപ്പെടുത്തണം.

8സെക്കന്റ്: 10-14% ഡിഹൈഡ്രേഷന്‍

6 സെക്കന്റ് : 8-10% ഡിഹൈഡ്രേഷന്‍

4 സെക്കന്റ് : 6-8% ഡിഹൈഡ്രേഷന്‍

2 സെക്കന്റ് : 4-6% ഡിഹൈഡ്രേഷന്‍

ശരീരഭാരത്തെ ശതമാനം കൊണ്ട് ഗുണിച്ച് 100 കൊണ്ട് ഹരിച്ചാല്‍ എത്ര ലിറ്റര്‍ ജലമാണ് അടിയന്തിരമായി കൊടുക്കേണ്ടതെന്നറിയാം. ഉദാഹരണത്തിന് 25 കി.ഗ്രാം തൂക്കമുളള ഒരു കന്നുകുട്ടിയ്ക്ക്  8% ഡിഹൈഡ്രേഷന്‍ ഉണ്ടെങ്കില്‍ അതിന് ഉടന്‍ 2 ലിറ്റര്‍ ജലം നല്‍കണം. ഇത് കൂടാതെ ജീവന്‍ നിലനിര്‍ത്തുന്നതിനുളള ജലവും കൂടി നല്‍കണം.

വയറിളക്കത്തിന്റെ ലക്ഷണങ്ങള്‍

വയറ്റില്‍ നിന്ന് വെളള , മഞ്ഞ, ചാരനിറം, രക്തം കലര്‍ന്നതോ ആയ ചാണകം ഒലിച്ചു പോകുക, വരണ്ട തൊലി, കുഴിഞ്ഞ കണ്ണുകള്‍ , മൂക്ക് , മോണ, കണ്‍പോള എന്നിവ വരളുക, ചുണ്ട് നക്കുക, ഭാരക്കുറവ് , പാല് കുടിക്കാതിരിക്കുക, ശോഷിച്ച ശരീരം, മൂത്രത്തിന്റെ അളവ് കുറയുക.കൈകാലുകളുടെ അഗ്രം തണുത്തിരിക്കുക, ചലനമറ്റ് കിടക്കുക എന്നിവയാണ്  പ്രധാന ലക്ഷണങ്ങള്‍.

കന്നുകുട്ടികളുടെ ആദ്യ മൂന്നാഴ്ചകളില്‍ രോഗപ്രതിരോധശക്തി കുറവായിരിക്കും. ഇത് കൂട്ടുവാനാണ് പ്രസവിച്ച ഉടന്‍ നിശ്ചിത അളവില്‍ യഥാസമയം കന്നിപ്പാല്‍ (lotostrum) കൊടുക്കേണ്ടത്. കന്നിപ്പാലിന്റെ അഭാവം രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുവാനും രോഗം വരുത്തുവാനും ഇടയാക്കുന്നു. കന്നിപ്പാല്‍ കന്നുകുട്ടിക്ക്  പ്രസവിച്ച് അര മണിക്കൂറിനുളളില്‍ നല്‍കണം.നാല് ദിവസം വരെയെങ്കിലും തുടരണം.

കന്നിപ്പാലിന്‍ പ്രോട്ടീന്‍, ലവണങ്ങള്‍, ജീവകങ്ങള്‍, രോഗപ്രതിരോധശക്തി നല്‍കുന്ന ഘടകങ്ങള്‍ എന്നിവ യഥേഷ്ടം അടങ്ങിയിടുണ്ട്. പ്രസവിച്ച ഉടന്‍ പശു മരണപ്പെടുകയാണെങ്കില്‍ കന്നിപ്പാല്‍ കൃത്രിമമായി ഉണ്ടാക്കിക്കൊടുക്കാം.

കൃത്രിമ കന്നിപ്പാല്‍

300 മില്ലിലിറ്റര്‍ ചൂടുവെളളത്തില്‍ ഒരു മുട്ടകലക്കി വെയ്ക്കുക.അര ടീസ്പൂണ്‍ ആവണെക്കെണ്ണ, ഒരു ടീസ്പൂണ്‍ കോഡ് ലിവര്‍ ഓയില്‍, 500 മി.ല്ലി ചൂടാക്കിയ പാല്‍ ഇവ നന്നായി ഇളക്കി ശരീരോഷ്മാവിന്റെ അളവുള്ള ചൂടില്‍ ഒറ്റ തവണയായി കുടിപ്പിക്കുക. ഇത് പ്രകാരം ദിവസം 3-4 തവണ കൊടുക്കണം. ശരീരഭാരത്തിന്റെ അനുപാതത്തില്‍ നിര്‍ജലീകരണ ശതമാനം മനസ്സിലാക്കി ഇലക്ടോലൈറ്റ്  ലായനി വേണ്ടുന്ന അളവില്‍ നല്‍കണം. ഇലക്ടോലൈറ്റ്  ലായനികള്‍ വീടുകളില്‍ തന്നെ ഉണ്ടാക്കുവാന്‍ സാധിക്കും.

ഗ്ഗൂക്കോസ് / ഡെക്ട്രൈസ് - 60 ഗ്രാം

അപ്പക്കാരം -13 ഗ്രാം

കറിയുപ്പ് - 6 ഗ്രാം

പൊട്ടാസ്യം ക്ലോറെഡ് - 3 ഗ്രാം

ചൂടുവെളളം - 2 ലിറ്റര്‍

10 കി.ഗ്രാം ശരീരഭാരത്തിന് 1 ലിറ്റര്‍ എന്ന അളവില്‍ ദിവസം 3-4 തവണയായി ഇത് നല്‍കണം. പാല് കുടിക്കുന്നതിന് 2 മണിക്കൂര്‍ മുമ്പോ, ആല്ലെങ്കില്‍ കുടിച്ചതിനുശേഷം 2 മണിക്കൂര്‍ കഴിഞ്ഞോ വേണം ലായനി നല്‍കാന്‍.

മുന്‍കരുതലുകള്‍

പ്രസവിച്ച ഉടന്‍ മൂക്കും,വായും,ശരീരവും വൃത്തിയായി തുടച്ച് വെക്കണം. പൊക്കിള്‍ക്കൊടി അണുബാധയേല്‍കാതെ ഓയിന്‍മെന്റൊ, ലോഷനോ പുരട്ടണം. മൂന്നാമത്തെ ആഴ്ചയില്‍ വിരമരുന്ന് നല്‍കണം. കന്നിപ്പാല്‍  4-5 ദിവസം നിര്‍ബന്ധമായും നല്‍കണം.

തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വേണ്ടുവോളം കാറ്റും വെളിച്ചവും ലഭ്യമാക്കണം. ശുദ്ധമായ വെളളം വേണ്ടുവോളം നല്‍കണം. ചാണകം, മൂത്രം എന്നിവ വിസര്‍ജ്യങ്ങള്‍ യഥാസമയം മാറ്റി കഴുകി അണുനാശിനി കലര്‍ത്തിയ ലോഷന്‍ തെളിക്കണം. കുട്ടിയെ പാല്‍ കുടിപ്പിക്കുന്നതിന് മുമ്പ് അകിട് വൃത്തിയായി കഴുകണം. കറവക്കാരന്റെ കൈ വൃത്തിയുളളതായിരിക്കണം.പാല്‍ കറന്നെടുത്ത് കുട്ടിയെ കുടിപ്പിക്കുയാണെങ്കില്‍ പാത്രങ്ങള്‍ വൃത്തിയുളളതായിരിക്കണം. മോശമായ പാല്‍ ഒരിക്കലും കുടിപ്പിക്കരുത്.

കന്നുകാലികളിലെ 'ക്ഷയ' രോഗം

 

ശ്വസനം വഴിയാണെങ്കില്‍ അണുക്കള്‍ ശ്വാസകോശത്തില്‍ പെരുകുകയും നോഡ്യൂളുകളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കരള്‍, കിഡ്നി, സ്പ്ലീന്‍ എന്നിവയിലേക്ക് പകരുകയും ചെയ്യുന്നു

 

മനുഷ്യരിലും മൃഗങ്ങളിലും, പക്ഷികളിലും ഒരുപോലെ ബാധിക്കുന്ന ഒരു രോഗമാണ് ക്ഷയം. മൈക്കോ ബാക്ടീരിയം ബോവിസ് എന്ന

ബാക്ടീരിയയാണ്‌ മൃഗങ്ങളില്‍ രോഗമുണ്ടാക്കുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരാവുന്നതുകൊണ്ട് തന്നെയാണ് ഇതിനെ ജന്തുജന്യരോഗമായി കണക്കാക്കുന്നതും.

cattleപകരുന്ന വിധം

ശ്വസനം, ഭക്ഷണം, സാമീപ്യം എന്നിവയിലൂടെ അസുഖം ബാധിച്ച മൃഗങ്ങളുടെ (വന്യമൃഗങ്ങള്‍ അടക്കം) വിസര്‍ജ്യം, മൂത്രം, കഫം എന്നിവയിലടങ്ങിയ അണുക്കള്‍ ശരീരത്തില്‍ കടന്നാല്‍ കൊല്ലങ്ങളോളം ലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും രോഗം പടര്‍ത്തുകയും ചെയ്യും.

ശ്വസനം വഴിയാണെങ്കില്‍ അണുക്കള്‍ ശ്വാസകോശത്തില്‍ പെരുകുകയും നോഡ്യൂളുകളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കരള്‍, കിഡ്നി, സ്പ്ലീന്‍ എന്നിവയിലേക്ക് പകരുകയും ചെയ്യുന്നു.

അണുബാധയേറ്റ  പാത്രങ്ങള്‍, മേച്ചില്‍ സ്ഥലങ്ങള്‍, ജലാശയം എന്നിവയില്‍ കൂടി ശ്വാസോച്ഛ്വാസം വഴി അണുക്കള്‍ അന്തരീക്ഷത്തില്‍ കടന്ന് മറ്റു മൃഗങ്ങളിലേക്ക് പകര്‍ത്തുന്നു. തിളപ്പിക്കാത്ത പാലില്‍ കൂടി മനുഷ്യരിലേക്കും കന്നുകുട്ടികളിലേക്കും പടരാം.

ലക്ഷണങ്ങള്‍

ശരീരം മെലിയുക, തൂക്കം കുറയുക.

ഇടവിട്ടുള്ള ചുമ, ക്രമത്തിലല്ലാത്ത പനി

ശരീരം തളരുക, ഭക്ഷണകുറവ്

പാലുല്‍പാദനം വളരെ കുറയുക

ആദ്യഘട്ടത്തില്‍ പ്രത്യക്ഷമായ ലക്ഷണങ്ങള്‍ കാണിക്കാറില്ല.

രോഗനിര്‍ണ്ണയം

ട്യൂബര്‍കുലോസിസ് സ്‌കിന്‍ ടെസ്റ്റ്‌: ട്യൂബര്‍ക്കുലിന്‍ ആന്റിജന്‍ കഴുത്തിലെ തൊലിക്കടിയില്‍ കുത്തിവെച്ച് എഴുപത്തിരണ്ട് മണിക്കൂറാകുമ്പോള്‍ തൊലിയില്‍ ഉണ്ടാകുന്ന റിയാക്ഷന്‍ നോക്കിയുള്ള രീതി. സ്ഥിരീകരിക്കാന്‍ കഴിയാത്ത രോഗനിര്‍ണയം ലബോറട്ടറി പരിശോധനയിലൂടെ അറിയാവുന്നതാണ്.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

വന്യമൃഗങ്ങള്‍, അവയുടെ വിസര്‍ജ്യങ്ങള്‍, മറ്റു സ്രവങ്ങള്‍ എന്നിവയുടെ സാമീപ്യം ഒഴിവാക്കുക.

വളര്‍ത്തു മൃഗങ്ങള്‍ വിഹരിക്കുന്ന സ്ഥലത്തുള്ള  ജലാശയങ്ങളിലും  പുല്‍മേടകളിലും വന്യമൃഗങ്ങളുടെ പ്രവേശനം നിയന്ത്രിക്കുക.

രോഗബാധയേറ്റ മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കണം. ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തണം.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മൃഗങ്ങളില്‍ ക്ഷയയോഗം ഇല്ലെന്ന് ഉറപ്പ് വരുത്തണം

തൊഴുത്തും പരിസരവും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കി വെയ്ക്കണം.

പാലും മാംസവും നന്നായി തിളപ്പിച്ചും വേവിച്ചും കഴിക്കണം.

ചത്ത മൃഗങ്ങളെ പോസ്റ്റമോര്‍ട്ടം ചെയ്ത് ക്ഷയരോഗം ബാധിച്ചതാണോ എന്ന് സ്ഥിരീകരിക്കണം

ക്ഷയരോഗമാണെന്ന സംശയമുണ്ടെങ്കില്‍ തൊട്ടടുത്തുള്ള വെറ്റിനറി ഡോക്ടറുടെ ഉപദേശം തേടണം.  പൊതുജനാരോഗ്യ പ്രശ്‌നമായതുകൊണ്ടാണ് ഇങ്ങനെ ചെയ്യണമെന്ന് നിഷകര്‍ഷിക്കുന്നത്.

 

പശുക്കളെ വളര്‍ത്തുന്ന സമ്പ്രദായങ്ങള്‍

കന്നുകാലികളെ രാപകല്‍ഭേദമെന്യേ തുറന്നുവിട്ട് വളര്‍ത്തുന്ന സമ്പ്രദായമാണിത്. ഇതിന് കുറേയധികം സ്ഥലമാവശ്യമാണ്. കൂടുതല്‍ മഴയോ വെയിലോ മഞ്ഞോ ഉള്ളപ്പോള്‍ കയറിനില്‍ക്കാനായി മേല്‍ക്കൂരയോടുകൂടിയ സൗകര്യം വേണം.

പ്രകൃതിയുമായി ഇണങ്ങിച്ചേരാനുള്ള ഉരുവിന്റെ കഴിവ് അതിന്റെ പാരമ്പര്യഗുണത്തെയും പരിചരണത്തെയും ആശ്രയിച്ചിരിക്കുന്നു. പ്രതികൂല കാലാവസ്ഥയുമായി ഇണങ്ങിച്ചേരാനുള്ള കഴിവ് വിവിധ ജനുസ്സുകള്‍ തമ്മിലും ഒരേ ജനുസ്സിലെ കാലികള്‍ തമ്മിലും വ്യത്യസ്തമായിരിക്കും.

ചൂടുകുറഞ്ഞ വിദേശരാജ്യങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഉയര്‍ന്ന പാലുത്പാദനശേഷിയുള്ള പശുക്കള്‍ ഇവിടെവെച്ച് ഉയര്‍ന്ന ചൂടേല്‍ക്കുന്നതിന്റെ ഫലമായി ശരീരതാപനില വര്‍ധിക്കുകയും ആഹാരത്തിനോട് വിരക്തിയും വെള്ളത്തിനോട് കൂടുതല്‍ താത്പര്യവും കാണിക്കുന്നു. ഇതുമൂലം ശരീരം ശോഷിക്കുകയും പാലുത്പാദനം കുറയുകയുംചെയ്യും. ശരീരതാപനില അമിതമായി വര്‍ധിക്കാതിരിക്കാന്‍ ഉച്ചസമയങ്ങളില്‍ ഉരുവിന്റെ ശരീരം മുഴുവനായോ തലയില്‍ മാത്രമോ വെള്ളം തളിക്കുന്നത് നല്ലതാണ്.

പ്രതികൂല കാലാവസ്ഥയില്‍നിന്ന് രക്ഷനല്‍കി ഉരുവില്‍നിന്ന് ഉയര്‍ന്ന ഉത്പാദനം ലഭ്യമാക്കാന്‍ വേണ്ടരീതിയിലുള്ള പാര്‍പ്പിടം അത്യന്താപേക്ഷിതമാണ്. ശാസ്ത്രീയമായ തൊഴുത്ത് നിര്‍മിക്കുന്നതുമൂലം രോഗസാധ്യത കുറയുകയും പാലുത്പാദനം കൂടുകയുംചെയ്യുന്നു. കൂടാതെ, ജൈവവളമായ ചാണകം, മൂത്രം എന്നിവ ശേഖരിക്കാനും പരിസ്ഥിതിപ്രശ്‌നങ്ങളും സാംക്രമികരോഗങ്ങളും തടയാനും സാധിക്കുന്നു. നമ്മുടെ രാജ്യത്ത് പ്രധാനമായും മൂന്നുരീതിയിലാണ് പശുക്കളെ വളര്‍ത്തുന്നത്.സ്വതന്ത്രമായിവിട്ട് വളര്‍ത്തുന്ന സമ്പ്രദായം.

കന്നുകാലികളെ രാപകല്‍ഭേദമെന്യേ തുറന്നുവിട്ട് വളര്‍ത്തുന്ന സമ്പ്രദായമാണിത്. ഇതിന് കുറേയധികം സ്ഥലമാവശ്യമാണ്. കൂടുതല്‍ മഴയോ വെയിലോ മഞ്ഞോ ഉള്ളപ്പോള്‍ കയറിനില്‍ക്കാനായി മേല്‍ക്കൂരയോടുകൂടിയ സൗകര്യം വേണം. മേയാന്‍ വിടുന്ന സ്ഥലത്തിനുചുറ്റും വേലിയോ മതിലോ ആവശ്യമാണ്. ഏതുനേരത്തും വേണ്ടത്ര വെള്ളം കുടിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണം. ഇറച്ചിക്കായി വളര്‍ത്തുന്ന കാലികളെയാണ് സാധാരണയായി ഇങ്ങനെ സംരക്ഷിക്കുന്നത്.

തീവ്രസമ്പ്രദായം

സ്ഥലപരിമിതിയുള്ള പട്ടണപ്രദേശങ്ങളിലും മറ്റും അനുവര്‍ത്തിക്കാവുന്ന ഒരുരീതിയാണിത്. കാലികളെ സദാസമയവും തൊഴുത്തില്‍ത്തന്നെ നിര്‍ത്തുന്നു. അവയ്ക്കാവശ്യമായ തീറ്റയും വെള്ളവും അവിടെത്തന്നെ എത്തിച്ചുകൊടുക്കുന്നു. ഈ സമ്പ്രദായത്തില്‍ പ്രതികൂലകാലാവസ്ഥയില്‍നിന്നും ഉരുക്കള്‍ക്ക് പൂര്‍ണസംരക്ഷണം ലഭിക്കും.

കൂടാതെ, നല്ലപോലെ ശുചിത്വം പാലിക്കാനും രോഗസാധ്യത കുറയാനും ഇടയാകും. പരിചരണത്തിനുള്ള ചെലവുകുറവായിരിക്കും. ഉരുക്കള്‍ക്ക് വ്യായാമം കിട്ടുന്നില്ല എന്ന ഒരു പ്രധാന ന്യൂനതയുണ്ട്. കൂടാതെ സമീകൃതാഹാരം തൊഴുത്തിലെത്തിച്ചുകൊടുക്കേണ്ടതുകൊണ്ട് തീറ്റച്ചെലവ് കൂടുന്നു.

മധ്യവര്‍ത്തി സമ്പ്രദായം

നമ്മുടെ നാട്ടില്‍ സാധാരണയായി അനുവര്‍ത്തിക്കുന്ന രീതിയാണിത്. ഈ രീതിയില്‍ കാലികളെ തൊഴുത്തില്‍ കെട്ടിനിര്‍ത്തുന്നു. പകല്‍സമയത്ത് മിക്കപ്പോഴും പറമ്പില്‍ കെട്ടിയിടുകയോ മേയാന്‍വിടുകയോ ചെയ്യുന്നു. പരിചരണച്ചെലവ്, തീറ്റച്ചെലവ് എന്നിവ കുറയ്ക്കാനും കന്നുകാലികള്‍ക്ക് വ്യായാമം ലഭിക്കാനും ഈ മാര്‍ഗം ഉപകരിക്കുന്നു.

കടപ്പാട് : മാതൃഭൂമി

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate