ലോക്ഡൗണ്‍ കാലത്ത് അന്തര്‍ സംസ്ഥാന യാത്ര നടത്തുന്ന കാലി ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള ചരക്കു വാഹനങ്ങളുടെ ഡ്രൈവര്‍മാരും ചരക്കു കടത്തുന്നവരും നേരിടുന്ന പ്രശ്നങ്ങള്‍ക്കും അവരുടെ പരാതികള്‍ക്കും വേഗത്തില്‍ പരിഹാരം ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ട്രോള് റൂമൂകള്‍ ഇതിന് ഉപയോഗപ്പെടുത്താനും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയ ഉദ്യോഗസ്ഥരെയും ഇതിനായി നിയോഗിക്കാനുമാണ് തീരുമാനം. ലോക് ഡൗണ്‍ കാലത്ത് ഡ്രൈവര്‍മാരുടെയും ചരക്കുമായി പോകുന്നവരുടെയും ഏതു പരാതിയും ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ട്രോള് റൂം നമ്പര്‍ 1930 ല്‍ അറിയിക്കാം. ദേശീയപാതയുമായി ബന്ധപ്പെട്ട പരാതികള്‍ ദേശീയപാതാ അതോറിറ്റിയുടെ ഹെല്പ് ലൈന്‍ നമ്പര്‍ 1033ലും അറിയിക്കാം. റോഡ് ഗതാഗത, ദേശീയപാതാമന്ത്രാലയം, ദേശീയ പാതാ അതോറിറ്റി, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗതാഗത വകുപ്പുകള്‍ എന്നിവ ഡ്രൈവര്‍മാര്‍ക്കും ചരക്കു കടത്തുകാര്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കും. റോഡ് ഗതാഗത, ദേശീയപാതാമന്ത്രാലയത്തില് നിന്നും നിയോഗിച്ച ഉദ്യോഗസ്ഥര്‍ പരാതി പരിഹാരപ്രവര്ത്തനങ്ങളെ സഹായിക്കും. ദിവസവും ലഭിക്കുന്ന പരാതികള്‍ റോഡ് ഗതാഗത, ദേശീയപാതാമന്ത്രാലയം ഉദ്യോഗസ്ഥർ ഏകോപിപ്പിക്കും. ലോക്ഡൗണ്‍ കാലത്തെ വാഹന നീക്കങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുകളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും നിയന്ത്രിക്കുക എന്നും വ്യക്തമാക്കിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന ചരക്കു കടത്തുന്ന കാലി ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ സഞ്ചാരവുമായി ബന്ധപ്പെട്ട ഡ്രൈവര്‍മാര്‍, ചരക്കു കൊണ്ടുപോകുന്നവര്‍, ക്ലീനര്‍മാര്‍ എന്നിവര്‍ക്ക് അവരുടെ വീടുകള്‍ മുതലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടങ്ങളിലും നേരിടുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം ലഭ്യമാക്കാനാണ് നിര്‍ദേശം. രാജ്യത്ത് കൊവിഡ് 19മായി ബന്ധപ്പെട്ടു പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാരണം സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമുള്ള ചരക്കു കടത്തലിനു തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.