ലഹരി ചുമക്കുന്ന സ്കൂള്‍ ബാഗുകള്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ച് പലവഴിയെത്തുന്നു പല പല ലഹരികള്‍ അതിന്റെ മായികമായ വഴികളില്‍ അവര്‍ എല്ലാം മറക്കുന്നു. ഈ വഴികളും കണക്കുകളും മക്കളെ സ്നേഹിക്കുന്ന എല്ലാ മാതാപിതാക്കളും വായിക്കേണ്ടതാണ്. എല്ലാവര്ക്കും ഇതൊരു മുന്നറിയിപ്പാകും വിദ്യാര്‍ഥികള്‍ക്കിടയില്‍ അഴിയാക്കുരുക്കായി മാറിയ ലഹരിയുടെ കാണാക്കയങ്ങളെ കുറിച്ച് തയ്യാറാക്കിയ പരമ്പര ഒരു കാലത്ത് ആവേശങ്ങളുടെ നാളുകളായിരുന്നു ഓരോ വിദ്യാര്‍ഥിക്കും അവന്റെ സ്കൂള്‍ കാലം. ഒരു പാട് ഇഷ്ടങ്ങളുടെ, നല്ല സൗഹൃദങ്ങളുടെ, സര്‍ഗവാസനകളുടെ അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിന് ശേഷമുള്ള ഒരു സ്കൂള്‍ കാലത്തെ ഇന്ന് നമുക്ക് ഭീതിയോടെയല്ലാതെ നോക്കികാണാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന തരത്തില്‍ അവരുടെ സ്കൂള്‍ ജീവിതത്തിലേക്ക് ലഹരിയെന്ന നീരാളി കൈകള്‍ അഴിയാകുരുക്കായി കൂടുതല്‍ കൂടുതല്‍ മുറുകിക്കൊണ്ടിരിക്കുന്നു. അങ്ങനെ സ്കൂള്‍ കാലം കഴിയുമ്പോഴേക്കും താന്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത തരത്തില്‍ അല്ലെങ്കില്‍ വെറുക്കപ്പെട്ട ദിനങ്ങളായി പലര്‍ക്കും ആ ദിനങ്ങള്‍ ഉണങ്ങാത്ത മുറിവായി മാറിയിരിക്കുന്നു. സ്കൂളുകള്‍ ലഹരിവിമുക്തമാക്കാന്‍ ബോധവത്കരണ പരിപാടികളും വിമുക്തി പോലുള്ള പദ്ധതികളും സര്‍ക്കാരും അധികൃതരും മുന്‍കൈയെടുത്ത് നടപ്പിലാക്കുന്നുണ്ടെങ്കിലും അതിന് വലിയ ഫലമുണ്ടായിട്ടില്ല എന്ന് തന്നെയാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കോട്പ(Cigarettes and Other Tobacco Products Act),എന്‍.ഡി.പി.എസ്(Narcotic Drugs and Psychotropic Substances Act) കണക്ക് നോക്കാം. ഓരോ ദിവസവും പുതിയ പുതിയ ലഹരികള്‍ അവരുടെ കൈകളിലെത്തുന്നു അത് മറ്റുള്ളവരില്‍ നിന്നും മറച്ച് വെക്കാന്‍ പ്രഫഷണലുകളെ വെല്ലുന്ന നൂതന മാര്‍ഗങ്ങള്‍ സ്വയം കണ്ടെത്തുന്നു. സാഹചര്യം ഇങ്ങനെ ഭീകരമാവുമ്പോള്‍ എവിടെയോ നമുക്ക് പാളിച്ച പറ്റിയിന്ന് തീര്‍ച്ച. അത് തിരുത്തുക തന്നെ വേണം. സ്കൂള്‍ ബാഗുമെടുത്ത് രാവിലെ വീട്ടില്‍ നിന്നും അപ്രത്യക്ഷമാവുന്ന നമ്മുടെ കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നു ഒരന്വേഷണം. ബോബ് മാര്‍ലിയും ശിവതാണ്ഡവവും കുട്ടികളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഒരു പരമ്പരയ്ക്കായുള്ള വിവരങ്ങള്‍ക്കായി അറിയപ്പെടുന്ന ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിച്ചപ്പോഴാണ് അവര്‍ പലപ്പോഴും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുള്ള ചിലരുടെ ഞെട്ടിക്കുന്ന നേരനുഭവങ്ങള്‍ ഞങ്ങളോട് പറഞ്ഞത്. രാത്രി പന്ത്രണ്ട് മണിക്ക് പത്താം ക്ലാസുകാരനായ തന്റെ മകന്റെ മൊബൈല്‍ ഫോണിലെ കാതടിപ്പിക്കുന്ന ശബ്ദത്തിലുള്ള ഇംഗ്ലീഷ് പാട്ടുകേട്ടാണ് അവന്റെ അമ്മ അടുത്ത മുറിയില്‍ നിന്നും എഴുന്നേറ്റ് വന്നത്. ഫോണിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അന്ന് അമ്മ അവനെ വഴക്ക് പറഞ്ഞെങ്കിലും അത് ജമൈക്കന്‍ ഗായകന് ബോബ് മാര്‍ലിയുടെ ഹിറ്റ് പാട്ടാണെന്നായിരുന്നു അവന്റെ മറുപടി. അങ്ങനെ ഒരു പാട്ടുകാരനുണ്ടെന്ന് ടീച്ചര്‍ കൂടിയായ അമ്മ പോലും അറിയുന്നത് അപ്പോള്‍ മാത്രം. അച്ഛന് വിദേശത്തായതിനാല്‍ മൂത്ത ചേച്ചിയും അമ്മയും മാത്രമാണ് വീട്ടുലുണ്ടാവുക. എട്ടാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പോലും വിദേശത്ത് മാത്രം കിട്ടുന്ന ലഹരികള്‍ പോലും യഥേഷ്ടം കിട്ടാറുണ്ടെന്ന് അറിയുമ്പോഴാണ് എത്ര സംഘടിതവും ശക്തവുമാണ് നമ്മുടെ കുട്ടികള്‍ക്കിടയിലുള്ള ലഹരി മാഫിയാ സംഘങ്ങള്‍ എന്ന് അറിയാന്‍ കഴിയുന്നത്. ഓരോ ദിവസവും പുതിയ പുതിയ ലഹരികള്‍ അവരുടെ കൈകളിലെത്തുന്നു അത് മറ്റുള്ളവരില്‍ നിന്നും മറച്ച് വെക്കാന്‍ പ്രഫഷണലുകളെ വെല്ലുന്ന നൂതന മാര്‍ഗങ്ങള്‍ സ്വയം കണ്ടെത്തുന്നു. സാഹചര്യം ഇങ്ങനെ ഭീകരമാവുമ്പോള്‍ എവിടെയോ നമുക്ക് പാളിച്ച പറ്റിയിന്ന് തീര്‍ച്ച. കഞ്ചാവും മയക്കുമരുന്നുമെല്ലാം ഉപയോഗിക്കുന്നവരില്‍ ഭൂരിപക്ഷവും കേരളത്തിന്റെ ഇളം തലമുറയാണെന്ന് തിരിച്ചറിയുമ്പോള്‍ കേരള യുവത്വത്തിന്റെ ഭാവി എന്ത് എന്ന ചോദ്യം ന്യായമായി ഉയരുന്നു. മകന്റെ ബോബ് മാര്‍ലിയോടുള്ള സ്നേഹത്തെ ചെറുപ്പത്തിന്റെ ആവേശം എന്നതിലപ്പുറം ഇതിന് പുറകില്‍ മറ്റൊന്നുണ്ടായിരുന്നുവെന്ന് ആ അമ്മ ചിന്തിച്ച് പോലുമില്ലെങ്കിലും ബോബ് മാര്‍ലി ലഹരി ഉപയോഗിക്കുന്ന ചെറുപ്പാക്കാരുടെ പ്രധാന ഹീറോ ആണെന്ന് തിരിച്ചറിയാന്‍ അവര്‍ വൈകിപ്പോവുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മകന് നഗരത്തിലെ തീരപ്രദേശത്തെ ആളൊഴിഞ്ഞ ഭാഗത്തേക്ക് പലപ്പോഴും പോവുന്നത് കാണാറുണ്ടെന്ന് ചിലര്‍ വിവരം നല്‍കിയത്. പിറ്റെ ദിവസം പുറത്തേക്ക് പോവുന്നത് വിലക്കിയതില്‍ മുമ്പെങ്ങുമില്ലാത്ത രീതിയില്‍ അവന് അമ്മയോട് ദേഷ്യപ്പെട്ടു. ഇതെ കുറിച്ച് ഒരു ഡോക്ടറോട് സംസാരിച്ചതോടെയാണ് തന്റെ മകന് തീരപ്രദേശത്തെ ലഹരി ഉപയോഗിക്കുന്ന ചിലരുടെ കെണിയില്‍ പെട്ട് പോയിട്ടുണ്ടെന്ന സംശയം ഇവര്‍ക്കുണ്ടായത്. തുടര്‍ന്ന് നടത്തിയ രക്ത പരിശോധനയിലും മറ്റും അവന് ലഹരിക്കടിമപ്പെട്ട് പോയതായി ഡോക്ടര്‍ക്ക് സ്ഥിരീകരിക്കേണ്ടിയും വന്നു. ചികിത്സയിലൂടെയും കൗണ്സിലിങ്ങിലൂടെയുമെല്ലാം സാധാരണ ജീവിതത്തിലേക്ക് അവനെ തിരിച്ച് കൊണ്ട് വരാന്‍ അവര്‍ക്ക് കഴിഞ്ഞുവെങ്കിലും തന്റെ മകന്റെ സ്കൂള്‍ കാലത്തെ ഇന്നും മറക്കാന്‍ ശ്രമിക്കുകയാണ് ആ അമ്മ. ബോബ് മാര്‍ലിയുടെ പാട്ട് കേള്‍ക്കുന്ന എല്ലാവരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് തെറ്റിദ്ധരിക്കേണ്ടെങ്കിലും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ സാധാരണ രീതിയില്‍ നിന്നും തന്റെ മകന് അല്ലെങ്കില്‍ മകള്‍ക്ക് എന്തോ മാറ്റമുണ്ടെന്ന് രക്ഷിതാക്കള്‍ക്ക് തോന്നിയാല്‍ അവരില്‍ അല്‍പ്പം ശ്രദ്ധ കൂടുതല്‍ നല്‍കുന്നത് വലിയ അപകടത്തില്‍ നിന്നും നമുക്കവരെ രക്ഷിക്കാന്‍ കഴിയുമെന്ന് മനശാസ്ത്ര വിദഗ്ധരും എക്സൈസ് അധികൃതരും ചൂണ്ടിക്കാട്ടുന്നു. ലഹരി ഉപയോഗിക്കുക മാത്രമല്ല അതിന്റെ പൂര്‍ണ സുഖം ലഭിക്കാന്‍ തന്റെ ജീവിത രീതി തന്നെ മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്തരക്കാര്‍ ബോബ് മാര്‍ലിയെ പോലുള്ളവരെ ആരാധിക്കുന്നതും അങ്ങനെയുള്ളവര്‍ തങ്ങള്‍ക്ക് എന്തോ പ്രചോദനമാണെന്ന് ചിന്തിക്കുകയും ചെയ്യുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എട്ടാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പോലും വിദേശത്ത് മാത്രം കിട്ടുന്ന ലഹരികള്‍ യഥേഷ്ടം കിട്ടാറുണ്ടെന്ന് അറിയുമ്പോഴാണ് എത്ര സംഘടിതവും ശക്തവുമാണ് നമ്മുടെ കുട്ടികള്‍ക്കിടയിലുള്ള ലഹരി മാഫിയാ സംഘങ്ങള്‍ എന്ന് നമുക്ക് അറിയാന്‍ കഴിയുന്നത്. പെട്രോളും ഫെവിക്കോളും ലഹരിയാക്കുന്ന ന്യൂജെന്‍ പഴയ കൗമാരമല്ല ഇന്നത്തെ പുതിയ കൗമാരം. പണ്ട് അച്ഛനോ മുത്തച്ഛനോ മുറ്റത്ത് വലിച്ചിട്ട കുറ്റി ബീഡിയായിരുന്നു അന്നത്തെ ലഹരിയിലേക്കുള്ള ആദ്യ പടിവാതിലെങ്കില് അത് ബ്രൗണ്ഷുഗറിലേക്കും കഞ്ചാവിലേക്കും ഹെറോയിനിലേക്കും വഴിമാറി. സൗകര്യങ്ങളുടെയും പണത്തിന്റെയും ധാരാളിത്തം എന്തിനും സ്വാതന്ത്രവും നല്കുന്നു. ഇത്തരക്കാര്‍ ലഹരിമാഫിയകളുടെ പ്രത്യേക ടാര്ഗറ്റുമാവുന്നുണ്ട്. ജോജോ ആന്‍ഡ് സെറ്റ്, ജോയിന്റ്, മരിജു, ഇല, സ്റ്റഫ്, സാധനം, എന്നൊക്കെ കുട്ടികള്ക്കിതിന് കോഡുഭാഷയുണ്ട്. ഓരോ ദിവസം കഴിയുന്തോറും പുതിയ പുതിയ പേരിലും രൂപത്തിലുമാണ് മയക്ക് മരുന്നുകള്‍ വിദ്യാര്‍ഥികളുടെ കയ്യിലെത്തുന്നത്. പലപ്പോഴും ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള നൂതന കണ്ടു പിടിത്തങ്ങള്‍. പുതിയ ലഹരികളും രീതികളും കണ്ടെത്താനായി വലിയ ഗവേഷണം തന്നെ നടത്തുന്ന സംഘങ്ങള്‍ നമ്മുടെ കലാലയങ്ങളെ കേന്ദ്രീകരിച്ചിട്ടുണ്ട്. പെട്രോള്‍ പോലും ലഹരിയായി ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന് കണ്ടെത്തുമ്പോഴാണ് എത്ര അപകടകരമായ രീതിയിലാണ് വിദ്യാര്‍ഥി സമൂഹം മുന്നോട്ട് പോവുന്നതെന്ന് തിരിച്ചറിയാന്‍ കഴിയുന്നതെന്ന് എക്സൈസ് അധികൃതരും പറയുന്നു. ബൈക്കിന്റെ പെട്രോള്‍ ടാങ്ക് തുറന്ന് അത് മണത്താണ് ഇത്തരക്കാര്‍ ലഹരി കണ്ടെത്തുന്നത്. പെട്രോളില്‍ അടങ്ങിയിരിക്കുന്ന പെട്രോകെമിക്കല്‍ എന്ന രാസവസ്തുവാണ് മണിക്കൂറുകളോളം ലഹരിയുണ്ടാക്കുന്നത്. ഇത് ഏറെ നേരം നീണ്ട് നില്‍ക്കുന്നുവെന്നത് കൊണ്ട് പെട്രോള്‍ ലഹരിയില്‍ വലിയ രീതിയില്‍ കുട്ടികള്‍ അകൃഷ്ടരാവുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇതിന്റെ ലക്ഷണങ്ങള്‍ പുറത്ത് കാണിക്കാത്തത് കൊണ്ട് കേസെടുക്കാനും കഴിയുന്നില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇങ്ങനെയുള്ളവരെ തങ്ങളുടെ അന്വേഷണത്തില്‍ വലിയ തോതില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കോഴിക്കോട് ഡിവിഷനിലെ എക്സൈസ് സബ് ഇന്‍സ്പെക്ടര്‍ ഗിരീഷ് മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. സമാന രൂപത്തിലുള്ളതാണ് ഫെവിക്കോള്‍ ഉപയോഗിച്ചുള്ള ലഹരികണ്ടെത്തല്. ഫെവിക്കോള്‍ പുരട്ടിയ സഞ്ചി മണത്ത് കൊണ്ടാണ് ലഹരി കണ്ടെത്തുന്നത്. ഇതിന്റെ ദിവസേനയുള്ള ഉപയോഗം കൊണ്ട് ഇതിലടങ്ങിയ ടോള്‍വിന്‍ എന്ന രാസവസ്തുവിന് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പോലും തടസപ്പെടുത്താന്‍ കഴിവുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടാംലോക മഹായുദ്ധകാലത്ത് പട്ടാളക്കാര്‍ ലഹരിക്കായി ഉപയോഗിച്ചിരുന്നത് ടോള്‍വിന്‍ എന്ന രാസവസ്തുവാണെന്നാണ് പറയപ്പെടുന്നത്. ലഹരി ഉപയോഗിച്ചതിന്റെ ലക്ഷണങ്ങളൊന്നും അത്ര പെട്ടെന്ന് തിരിച്ചറിയില്ല എന്നത് കൊണ്ട് ഇത് ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ച് വരുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. കഞ്ചാവ് മാഫിയകളെ പിന്തുടരുന്നുണ്ടെന്ന് തോന്നിയാല്‍ പലപ്പോഴും വധഭീഷണി പോലും തങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്ന് കോഴിക്കോട് ഡിവിഷനിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ മുരളീധരന് ചൂണ്ടിക്കാട്ടുന്നു. അത്ര സംഘടിതമാണ് അവരുടെ പ്രവര്‍ത്തനം. രണ്ട് മാസം മുമ്പ് ഇങ്ങനെ വധഭീഷണി വന്നതിനാല്‍ എക്സൈസ് കമ്മിഷണര്‍ക്ക് പരാതി കൊടുത്തിരിക്കയാണ് മുരളീധരന്. സങ്കേതിക വിദ്യാഭ്യാസം സമൂഹത്തിന്റെ നന്മയ്ക്കോ നാശത്തിനോ കഴിഞ്ഞ വര്‍ഷമാണ് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന നാല് പേര് താമസിക്കുന്ന മുറി എക്സൈസ് അധികൃതര്‍ രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയത്. അന്ന് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത് ഒരു കൂട്ടം എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ പുതിയൊരു ലഹരിയുടെ കണ്ടു പിടിത്തത്തില്‍ ഏര്‍പ്പെട്ട കാഴ്ചയായിരുന്നു. അതിന് ബോംഗ് എന്ന ഒരു പേരുമുട്ടു .പേരിന്റെ അര്‍ഥം സൂചിപ്പിക്കുന്നത് പോലെ പൈപ്പുകൊണ്ട് പ്രത്യേകമായി നിര്‍മിച്ച ഒരു ഉപകരണമായിരുന്നു അത്. അതിലേക്ക് നിറച്ച മണമുള്ള പുക തറയില്‍ വെച്ചിരിക്കുന്ന ഒരു പാത്രത്തിലെ വെള്ളത്തില്‍ കലര്‍ത്തിയ ശേഷം അത് മണത്ത് ലഹരി കണ്ടെത്തുന്ന രീതി എക്സൈസ് അധികൃതരെ പോലും ഞെട്ടിച്ചു. കഴിഞ്ഞമാസം വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നവരില്‍ ഒരാളെ എക്സൈസ് അധികൃതര്‍ കയ്യോടെ പിടിച്ചപ്പോള്‍ കണ്ട അനുഭവവും നമ്മുടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഇന്ന് എവിടെയെത്തിയിരിക്കുന്നുവെന്നതിന്റെ യഥാര്‍ഥ നേര്‍ക്കാഴ്ചയാണ്. ആഴ്ചയില്‍ പത്തോ പതിനഞ്ചോ കുട്ടികള്‍ ലഹരി ഉപയോഗത്തില്‍ നിന്ന് കരകയറുന്നതിനായി ചികിത്സ തേടി ഒരു ഡോക്ടറുടെ അടുത്ത് എത്തുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു ഡോക്ടറുടെ അടുത്ത് ഇത്രയും കുട്ടികള്‍ വരുന്നുണ്ടെങ്കില്‍ അത് വളരെ ഭീകരമായ ഒരു അന്തരീക്ഷത്തെയാണ് സൂചിപ്പിക്കുന്നത്. തുടക്കത്തിലേ തന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ അതിഭീകരമായ വിപത്തില്‍ നിന്ന് കുട്ടിയെ മോചിപ്പിക്കാന്‍ കഴിയും. അറിയാനുള്ള ആകാംക്ഷ, കിട്ടുമെന്ന് കേട്ടിട്ടുള്ള ഉന്മാദാവസ്ഥ, സമപ്രായക്കാരുടെ പ്രേരണ, ബോറടി മാറ്റാന്‍, വിഷാദം മാറ്റാന്‍, വീട്ടിലെ പ്രശ്നങ്ങള്‍ മറക്കാന്‍, ക്ഷീണം മാറ്റാന്‍, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നവര്‍. എന്നിങ്ങനെ ലഹരിവസ്തുക്കളിലേക്ക് ശ്രദ്ധ മാറാന്‍ കാരണങ്ങള്‍ നിരവധിയാണ് വാട്സ് ആപ്പിലൂടെ കഞ്ചാവ് വില്‍പ്പന നടത്തുന്ന നഗരത്തിലെ പ്രധാന കണ്ണിയെയാണ് അന്ന് അധികൃതര്‍ പിടിച്ചത്. പിടിച്ചതിന് ശേഷം സിവില്‍ സ്റ്റേഷന്റെ അടുത്ത് എത്തിയാല്‍ കഞ്ചാവ് പൊതി തരാമെന്ന് പറഞ്ഞ് ഇയാളെ കൊണ്ട് തന്നെ അധികൃതര്‍ ആവശ്യക്കാരെ വിളിപ്പിച്ചു. അന്ന് കഞ്ചാവ് വാങ്ങിക്കാനെത്തിയത് നഗരത്തിലെ വിവിധ സ്കൂളിലെ അമ്പതോളം വിദ്യാര്‍ഥികളാണെന്ന് എക്സൈസ് സബ് ഇന്‍സ്പെക്ടര്‍ പി.മുരളീധരന് പറയുന്നു. നഗരത്തിലെ ഒരു പ്രധാന ആശുപത്രിയിലെ ഡോക്ടറുടെ മകന്, മറ്റൊരു പ്രധാന വക്കീലിന്റെ മകന് എന്നിവരൊക്കെ ഈ അമ്പത് പേരില്‍ പെടും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിപ്പിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്. വിനോദയാത്ര നല്ലതാണ് പക്ഷെ കേരളത്തിലേക്കെത്തുന്ന അനധികൃത മയക്ക്മരുന്ന് ലഹരിയുടെ ഉറവിടമന്വേഷിച്ചപ്പോഴാണ് ഊട്ടി, മൈസൂര്‍, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ നടത്തുന്ന വിനോദയാത്രയുടെ അപകടത്തെ പറ്റി ബന്ധപ്പെട്ടവര്‍ പറഞ്ഞ് തന്നത്. എല്‍. എസ്. ഡി (ലിസറിക് ആസിഡ് ഡൈത്തലാമൈഡ്) പോലുള്ള ദേഹത്ത് ഒട്ടിച്ച് വെക്കാവുന്ന മയക്ക്മരുന്നുകള്‍, ലഹരിക്കൂണുകള്‍ എന്നിവയെല്ലാം വലിയ തോതില്‍ കേരളത്തില്‍ എത്തുന്നത് ഇവിടങ്ങളിലേക്കുള്ള വിനോദയാത്രയ്ക്കിടെയാണ്. പലപ്പോഴായി കൂട്ടുകൂടി യാത്രപോവുന്ന വിദ്യാര്‍ഥികളെ കാത്ത് വലിയൊരു മാഫിയ തന്നെ ഇവിടെ കാത്തിരിക്കുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ചെറുതായി മുറിച്ചെടുത്ത് നാക്കിനടിയില്‍ പോലും ഒട്ടിച്ച് വെക്കാവുന്ന തരത്തിലുള്ളതാണ് എല്‍. എസ്.ഡി സ്റ്റിക്കര്‍. പാര്‍ട്ടി ഡ്രഗ്സ് എന്നറിയപ്പെടുന്ന ഇത് ഗോവയിലും മറ്റും നടക്കുന്ന വലിയ പാര്‍ട്ടിക്കിടെയാണ് വിദ്യാര്‍ഥികളുടെ കൈകളിലെത്തുന്നത്. ആരുമറിയില്ലെന്നതും ഏറെ നേരം ലഹരിയുട ഉന്മാദാവസ്ഥയില് എത്താമെന്നത് കൊണ്ടും വിദ്യാര്‍ഥികളുടെ കൈവശം പലപ്പോഴായി ഇത്തരം സ്റ്റിക്കറുകള്‍ കണ്ട് വരുന്നുണ്ട്.ഇതേ അവസ്ഥയാണ് ലഹരിക്കുണ്‍ ഉപയോഗിക്കുന്നവര്‍ക്കും ലഭിക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ച് ഉന്മാദത്തിന്റെ മൂര്‍ദന്യാവസ്ഥയില്‍ എത്തിയവര്‍ക്ക് പിന്നെ അതില്‍ കുറഞ്ഞ മറ്റൊരു ലഹരിയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയില്ലെന്നതും ഇതിന്റെ അപകടാവസ്ഥയാണെന്ന് അധികൃതര്‍ പറയുന്നു കടപ്പാട്- മാതൃഭൂമി .കോം