অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സമ്മേളനങ്ങള്‍

സമ്മേളനങ്ങള്‍

രൂപീകരണ സമ്മേളനം, 1962ഒക്ടോബര്‍ 28, 29 തൃശ്ശൂർ

കടുത്ത അവഗണനയും നാമമാത്രമായ വേതനവും ഉദോഗസ്ഥ ദുഷ്പ്രഭുത്വവും തത്ഫലമായുള്ള പീഢനവുംനിമിത്തം ദുരിതപൂര്‍ണ്ണമായിരുന്നു ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളുടെ അവസാനത്തില്‍ കേരളത്തിലെ സിവില്‍ സര്‍വ്വീസ് രംഗം. ഇതിനെതിരെ പ്രതികരിക്കാന്‍ ശേഷിയില്ലാത്ത  ഛിന്നഭിന്നമായ സംഘടനാ സംവിധാനങ്ങളായിരുന്നു നിലനിന്നിരുന്നത്. ഈ അവസ്ഥയില്‍നിന്നും മോചനം കൊതിച്ച ഉത്പതിഷ്ണുക്കളും അവകാശബോധമുള്ള സംഘടനാപ്രവര്‍ത്തകരും ജീവനക്കാരും കേരളത്തിലെ സര്‍ക്കാർ ജീവനക്കാര്‍ക്ക് ഒറ്റ സംഘടന എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തിയ പരിശ്രമങ്ങളുടെ ഫലമായി 1961ഫെബ്രുവരി 18,19 തീയതികളില്‍ തിരുവനന്തപുരത്ത് സംസ്ഥാന കണ്‍വന്‍ഷന്‍ ചേര്‍ന്നു. കെ.ചെല്ലപ്പന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷനിൽ സംസ്ഥാനത്തെ മുഴുവൻ ജീവനക്കാര്‍ക്കുമായിഏകീകൃത സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു.

പ്രസ്തുത കൺ‌നെൻ‍ഷന്‍റെ തീരുമാനപ്രകാരം അഡ്ഹോക്ക് കമ്മിറ്റി സംഘടനാരൂപം സംബന്ധിച്ച നിർദ്ദേശം തയ്യാറാക്കി വിവിധ സംഘടനകൾക്ക് അയച്ചുകൊടുത്തു. ലാസ്റ്റ്ഗ്രേഡ്, അധ്യാപക വിഭാഗങ്ങൾ ഒഴികെയുള്ള എൻ.ജി.ഒ മാർക്ക്വേണ്ടി കേരളാ എൻ.ജി.ഒ യൂണിയൻ എന്ന സംഘടന രൂപീകരിക്കുന്നതിന് ഒരു കരട് നിയമാവലിയും തയ്യാറാക്കപ്പെട്ടിരുന്നു.1962 ഏപ്രിൽ 20 ന് കോഴിക്കോട് ചേർന്ന അഡ്ഹോക്ക് കമ്മിറ്റി യോഗം കരട് നിയമാവലി അനുസരിച്ച് കേരളാ എൻ.ജി,ഒ യൂണിയന്‍ രൂപീകരിക്കാൻ തീരുമാനിച്ചു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ 1962 ഒക്ടോബര്‍ 27, 28 തീയതികളില്‍ തൃശ്ശൂർ സെന്‍റ്തോമസ് ഹൈസ്കൂളില്‍വച്ച് യൂണിയന്‍റെ രൂപീകരണ സമ്മേളനം ചേര്‍ന്നു. എല്ലാ ജില്ലകളിൽ നിന്നുമായി 135 കൌണ്‍സിലര്‍മാർ പങ്കെടുത്തു. അഡ്ഹോക്ക് കമ്മിറ്റി തയ്യാറാക്കിയ കരടുനിയമാവലി സമ്മേളനം അംഗീകരിച്ചു.

സമ്മേളനം താഴേപ്പറയുന്നവര്‍ ഭാരവാഹികളായ 21 അംഗ സംസ്ഥാനക്കമ്മിറ്റിയെ തിരഞ്ഞെടുത്തു .

പ്രസിഡന്‍റ് : കെ.എം. മദനമോഹനന്‍

വൈസ് പ്രസിഡന്‍റുമാർ : വി. രാധാകൃഷ്ണനൻ, പി. രാമചന്ദ്രന്‍ നായര്‍

സെക്രട്ടറി : എ. രാധാകൃഷ്ണനൻ

ജോയിന്‍റ് സെക്രട്ടറിമാര്‍ : ഇ.ജെ. ഫ്രാന്‍സിസ്, സി.ഇ. മാധവ വാര്യര്‍

ട്രഷറര്‍ : കെ.കുമാരമേനോന്‍

അഡ്ഹോക്ക് കമ്മിറ്റി തയ്യാറാക്കി സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനയുടെ നയപ്രഖ്യാപനരേഖക്ക് ബദലായി വന്ന രണ്ടുപ്രമേയങ്ങളും കൂടി പരിശോധിച്ച് പുതിയ രേഖ തയ്യാറാക്കുവാന്‍ സമ്മേളനം എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ഇന്ത്യാ-ചൈനാ യുദ്ധം ആരംഭിച്ചിരുന്ന പശ്ചാത്തലത്തിലാണ് യൂണിയന്‍റെ രൂപീകരണ സമ്മേളനം നടന്നത്. പ്രസ്തുത സാഹചര്യത്തില്‍ ചൈനയുടെ നടപടിയെ അപലപിച്ചുകൊണ്ടും അക്രമണകാരികളെ തുരത്താന്‍ ഇന്ത്യാസര്‍ക്കാരിനു പിന്നില്‍ അണിനിരക്കാന്‍ എന്‍.ജി.ഒ മാരെ ആഹ്വാനം ചെയ്തും, പ്രധാനമന്ത്രിയുടെ രാജ്യരക്ഷാനിധിയിലേക്ക് 10000 രൂപ പിരിച്ചു കൊടുക്കാന്‍ തീരുമാനിച്ചുകൊണ്ടുമുള്ള പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

ഒന്നാം സംസ്ഥാനസമ്മേളനം , 1964മെയ് 23,24,25  ആലപ്പുഴ

യൂണിയന്‍റെ ഒന്നാം സംസ്ഥാനസമ്മേളനം 1964മെയ് 23,24,25 തീയതികളില്‍ ആലപ്പുഴ ഗേള്‍സ് ഹൈസ്കൂളില്‍ നടന്നു. പ്രസ്തുതസമ്മേളനത്തില്‍ താഴേപ്പറയുന്നവര്‍ ഭാരവാഹികളായ 21 അംഗ സംസ്ഥാനകമ്മറ്റിയെ തെര‍‍ഞ്ഞെടുത്തു.

പ്രസിഡന്‍റ് :  കെ.ചെല്ലപ്പന്‍പിള്ള

വൈസ് പ്രസിഡന്‍റ് :  എം.ശാരദ

സെക്രട്ടറി :  ഇ.ജെ. ഫ്രാന്‍സിസ്

ജോയിന്‍റ് സെക്രട്ടറി : കെ.എം.ജി.പണിക്കര്‍

ട്രഷറര്‍ : എന്‍.ശ്രീധരന്‍പിള്ള

ഈ സമ്മേളനത്തിലാണ് യൂണിയന്‍റെ പതാക അംഗീകരിച്ചത്. പതാക അംഗീകരിക്കുന്നതു സംബന്ധിച്ച് സംഘടനയുടെ വിവിധ തലങ്ങളില്‍ വലിയ ചര്‍ച്ച നടത്തിയിരുന്നു. ചുവപ്പു നിറമുള്ള കൊടി അംഗീകരിക്കുന്നതിൽ പ്രതിഷേധിച്ച പ്രവര്‍ത്തകർ സംഘടനയിലുണ്ടായിരുന്നു.  ആര്‍.ശങ്കറിന്‍റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ്സ് സര്‍ക്കാർ സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന വേളയിലാണ് ഒന്നാം സമ്മേളനം ചേര്‍ന്നത്. സംസ്ഥാന സര്‍ക്കാർ ജീവനക്കാരുടെ അവകാശാനുകൂല്യങ്ങളോട് തീര്‍ത്തും നിഷേധാത്മകമായ സമീപനമാണ് മന്ത്രിസഭ കൈക്കൊണ്ടിരുന്നത്. ഈ സാഹചര്യത്തിൽ സര്‍ക്കാരിന്‍റെ അവഗണനക്കെതിരെ അവകാശദിനമാചരിക്കുവാനും ട്രെയിന്‍ജാഥ നടത്തിയതിനുശേഷം സര്‍ക്കാരിന് കൂട്ടനിവേദനം നല്‍കുവാനും തീരുമാനിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാൽ നെഹ്റുവിന്‍റെ നിര്യാണത്തെത്തുടര്‍ന്ന് 1964 ജൂണ്‍ 27 ന് നടത്താന്‍ തീരുമാനിച്ച അവകാശദിനാചരണം ജൂലായ് 7ലേക്ക് മാറ്റി. ആ ഘട്ടത്തില്‍ ആഭ്യന്തര കലഹം നിമിത്തം ആര്‍. ശങ്കര്‍ മന്ത്രിസഭ രാജി വക്കുകയും സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണമേര്‍പ്പെടുത്തുകയും ചെയ്തു. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ട്രെയിന്‍ജാഥയടക്കമുള്ള പ്രക്ഷാഭപരിപാടികള്‍ മാറ്റിവച്ചു. പിന്നീട് ആര്‍. പ്രസാദ് ഗവര്‍ണ്ണറുടെ ഉപദേഷ്ടാവായി ചുമതലയേറ്റതിനുശേഷം ട്രെയിന്‍ജാഥ നടത്തി. ആ വര്‍ഷം ഒക്ടോബര്‍ 2 ന് കൂട്ട നിവേദനം അഡ്വൈസർ ശ്രീ. ആര്‍. പ്രസാദിന് സമര്‍പ്പിച്ചു.

രണ്ടാം സംസ്ഥാനസമ്മേളനം, 1965 മെയ് - 8,9,10 കോഴിക്കോട്

1965 മെയ് 08,09,10 തീയതികളില്‍ കോഴിക്കോട് ഗണപതി ഹൈസ്കൂള്‍ ഓഡിറ്റോറയത്തില്‍ നടന്ന സമ്മേളനം താഴേപ്പറയുന്നവർ ഭാരവാഹികളായ 21 അംഗ സംസ്ഥാനകമ്മറ്റിയെ തെര‍‍ഞ്ഞെടുത്തു.

പ്രസിഡന്‍റ് : ഇ.ജെ. ഫ്രാന്‍സിസ്

വൈസ് പ്രസിഡന്‍റ് : എം.ശാരദ

ജനറല്‍ സെക്രട്ടറി : ഇ. പത്മനാഭൻ

ജോയിന്‍റ് സെക്രട്ടറി : സി.എ. രാജേന്ദ്രൻ

ട്രഷറര്‍ :  എം.കെ സുധാകരപ്പണിക്കര്‍

ഒന്നാം സമ്മേളനത്തില്‍ അവതരിപ്പിച്ച നയപ്രഖ്യാപനരേഖ ആവശ്യമായ പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഈ സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തിനത്തിനു സമാപനം കുറിച്ചുകൊണ്ട് ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കടുത്ത ഉജ്ജ്വലപ്രകടനം നടന്നു.കേരളാ എന്‍.ജി,ഒ യൂണിയനെ അംഗീകരിക്കുക, കേന്ദ്ര നിരക്കില്‍ ക്ഷാമബത്ത നല്‍കുക, ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് താമസിപ്പിക്കാതെ നടപ്പാക്കുക, സ്വഭാവ നടപടിചട്ടങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ഡിമാന്‍റുകള്‍ സമ്മേളനത്തില്‍ അംഗീകരിക്കപ്പെട്ടു.

മൂന്നാം സംസ്ഥാനസമ്മേളനം, 1966 സെപ്തംബര്‍ 10,11 തൃശ്ശൂർ

തൃശ്ശൂർ സെന്‍റ് തോമസ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം താഴേപ്പറയുന്നവർ ഭാരവാഹികളായുള്ള  സംസ്ഥാനകമ്മറ്റിയെ തെര‍‍ഞ്ഞെടുത്തു.

പ്രസിഡന്‍റ് :   ഇ.ജെ. ഫ്രാന്‍സിസ്

വൈസ് പ്രസിഡന്‍റ് : എം.ശാരദ

ജനറല്‍ സെക്രട്ടറി : ഇ. പത്മനാഭൻ

ജോയിന്‍റ് സെക്രട്ടറി : പി.ആർ. രാജന്‍

ട്രഷറര്‍ : എം.കെ സുധാകരപ്പണിക്കര്‍

എന്‍.ജി.ഒ മാരോടുള്ള ഗവണ്‍മെന്‍റിന്‍റെ അവഗണനക്കും അനീതിക്കുമെതിരായി ശക്തമായ പ്രക്ഷോഭം ആരംഭിക്കുവാന്‍ സമ്മേളനം തീരുമാനിച്ചു. സര്‍വ്വീസിലുള്ള സര്‍വ്വ വിഭാഗങ്ങളേയും ബാധിക്കുന്ന 36 അടിയന്തിരാവശ്യങ്ങള്‍ അടങ്ങിയ ഒരു അവകാശപത്രികയും ഈ സമ്മേളനം അംഗീകരിച്ചു. ഉജ്ജ്വലമായ പ്രകടനത്തോടെയാണ് സമ്മേളനം സമാപിച്ചത്

ചാർട്ടർ ഓഫ് ഡിമാന്‍റ്സ്:

v പതിനഞ്ചാമത് ഇന്ത്യന്‍ ത്രികക്ഷി ലേബര്‍ കോണ്‍ഫറന്‍സ് അംഗീകരിച്ചിട്ടുള്ള കുറഞ്ഞകൂലിയുടെ തത്വം അടിസ്ഥാനമാക്കി ശമ്പളസ്കെയിലുകൾ പരിഷ്കരിക്കുക.

v കേന്ദ്രഗവണ്‍മെന്‍റ് നിരക്കിലുള്ള ക്ഷാമബത്ത അനുവദിക്കുക.

v വീട്ടുവാടക അലവന്‍സ് എല്ലാ ജീവനക്കാര്‍ക്കും നല്‍കുക.

v ട്രേഡ് യൂണിയൻ അവകാശങ്ങള്‍ അനുവദിക്കുക.

v കോണ്ടാക്ട് റൂളുകള്‍ പരിഷ്കരിക്കുക.

v ജീവനക്കാരനെ സംബന്ധിക്കുന്ന രഹസ്യ ഫയല്‍ സമ്പ്രദായം നിര്‍ത്തലാക്കക.

v പേ ഫിക്സേഷന്‍ മൂലം അഞ്ചുരൂപയില്‍ കുറഞ്ഞ പ്രയോജനം മാത്രമുള്ളവര്‍ക്ക് ഒരു ഇംക്രിമെന്‍റ് അനുവദിക്കുക.

v യൂണിയന്‍ പ്രവര്‍ത്തകര്‍ക്കെതിരായുള്ള എല്ലാശിക്ഷാ നടപടികളും പിന്‍വലിക്കുക.

v സ്പെഷ്യൽ പേ, സ്പെഷ്യൽ അലവന്‍സ്, പി.ടി.എ എന്നിവ അനുവദിക്കുക.

v ക്ലാര്‍ക്കന്മാരുടേയും ടൈപ്പിസ്റ്റുമാരുടേയും പരസ്പര തസ്തികമാറ്റം അനുവദിക്കുക.

v റിക്രൂട്ട്മെന്‍റ് കേഡറില്‍ പ്രൊബേഷനും ഇന്‍ക്രിമെന്‍റിനും ടെസ്റ്റ് ക്വാളിഫിക്കേഷന്‍ ഉപാധി നീക്കം ചെയ്യുക.

v മിനിസ്റ്റീരിയല്‍, ടെക്നിക്കല്‍, എക്സിക്യൂട്ടീവ് വിഭാഗങ്ങളിലുള്ള എല്ലാ എന്‍.ജി.ഒ മാര്‍ക്കും പരമാവധി ജോലിയുടെ അളവ്  നിശ്ചയിക്കുക.

v ഓഫീസ് സ്റ്റാഫിനും ഫീല്‍ഡ് സ്റ്റാഫിനും പൂര്‍ത്തിയാകാത്ത ജോലിയുടെ അടിസ്ഥാനത്തില്‍ ശമ്പളവും പി.റ്റി.എയും വെട്ടിക്കുറക്കുന്ന രീതി നിര്‍ത്തലാക്കുക.

v ആഫീസര്‍, പേര്‍സണല്‍ അസിസ്റ്റന്‍റ്, ഫിനാന്‍സ് ആഫീസര്‍, അക്കൗണ്ട്സ് ആഫീസര്‍ തുടങ്ങിയ തസ്തികകളിലേക്ക് സെക്രട്ടറിയേറ്റില്‍നിന്നും മറ്റ് ഡിപ്പാര്‍ട്ട്മെന്‍റുകളിൽ നിന്നുമുള്ള ഡെപ്യൂ‍ട്ടേഷന്‍ അവസാനിപ്പിച്ച്, അതാത് ഡിപ്പാര്‍ട്ട്മെന്‍റിലുള്ള ഓഫീസ് സ്റ്റാഫിന് പ്രൊമോഷന്‍ നല്‍കുക.

v മിനിസ്റ്റീരിയല്‍ സ്റ്റാഫിന് ലഭിക്കേണ്ട അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലേക്ക് എക്സിക്യൂട്ടീവ് ടെക്നിക്കല്‍ തസ്തികകളിലുള്ളവരെ നിയമിക്കുന്ന രീതി നിര്‍ത്തലാക്കുക.

v എമര്‍ജന്‍സിയുടെ പേരില്‍ കാഷ്വൽ ലീവ് 15 ആക്കിക്കുറച്ചത് വീണ്ടും 20ആക്കുക. അര ദിവസം കാഷ്വല്‍ ലീവ് ഏര്‍പ്പെടുത്തുക.

v എല്ലാ ശനിയാഴ്ചകളും അവധി ദിനങ്ങളാക്കുക.

v ജനാധിപത്യ സ്വഭാവമുള്ള സ്റ്റാഫ് കൗണ്‍സിലുകള്‍ എല്ലാ വകുപ്പുകളിലും സംഘടിപ്പിക്കുക.

v എന്‍.ജി.ഒ യൂണിയന്‍റെ പ്രതിനിധിയെ സ്റ്റാഫില്‍ നിന്നും നോമിനേറ്റു ചെയ്യുക.

v മൂന്നുവര്‍ഷം സര്‍വ്വീസിലുള്ള എല്ലാ ജീവനക്കാര്‍ക്കും സ്ഥിരം സര്‍വീസിന്‍റെ പ്രയോജനം നല്‍കുക.

v രണ്ടുവര്‍ഷത്തിലധികം തു‍‍ടരുന്ന എല്ലാ തസ്തികകളും സ്ഥിരപ്പെടുത്തുക.

v വിദ്യാഭ്യാസ സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികള്‍ക്കും കുടുംബാംഗങ്ങൾക്കും നല്‍കുന്ന തോതില്‍ കേരളത്തിലും നടപ്പാക്കുക.

v വിവിധ വകുപ്പുകളിലുള്ള ഒറ്റപ്പെട്ട തസ്തികകള്‍ക്ക് പൊതുകേഡര്‍ ഉണ്ടാക്കി അവരുടെ സര്‍വീസും പ്രൊമോഷന്‍ സാധ്യതകളും സുരക്ഷിതമാക്കുക.

v മുഴുവന്‍ സര്‍വ്വീസും പെന്‍ഷന് കണക്കാക്കുകയും ഒരു വര്‍ഷത്തിന് ഒരു മാസത്തെ ശമ്പളത്തോതില്‍ ഗ്രാറ്റു‌വിറ്റി നല്‍കുകയും ചെയ്യുക.

v പെന്‍ഷനും ഗ്രാറ്റു‌വിറ്റിയും ഒടുവിലത്തെ ശമ്പളത്തിന്‍റെ അടിസ്ഥാനത്തില്‍ കണക്കാക്കുക.

v രൂപയുടെ ഡീവാല്യുവേഷന്‍റെ അടിസ്ഥാനത്തില്‍ ജീവനക്കാരില്‍നിന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള ഫണ്ടുകൾക്കും നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് തുകകള്‍ക്കും 56.4 ശതമാനം നഷ്ടപരിഹാരം അനുവദിക്കുക.

v യാത്രക്കൂലിയുടേയും താമസച്ചിലവുകളുടേയും വര്‍ദ്ധന കണക്കിലെടുത്ത് ടി.എ യും ഡി.എ.യും പരിഷകരിക്കുക.

v മൂന്നുവര്‍ഷത്തിനുള്ളിലുണ്ടാവുന്ന സ്ഥലം മാറ്റങ്ങള്‍ക്ക് ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ ഡിസ്-ലൊക്കേഷൻ അലവന്‍സ് അനുവദിക്കുക.

v യൂണിയന്‍റെ ഔദ്യോഗിക ഭാരവാഹികള്‍ക്ക് ആണ്ടില്‍ 10 ദിവസത്തില്‍ കുറയാത്ത സ്പെഷല്‍ കാഷ്വൽ ലീവ് അനുവദിക്കുക.

v യൂണിയന്‍റെ ഔദ്യോഗിക ഭരവാഹികളെ അവരുടെ ഔദ്യാഗിക സ്ഥാനകാലാവധിക്കുള്ളില്‍ അപേക്ഷപ്രകാരമല്ലാതെ സ്ഥലം മാറ്റാതിരിക്കുക.

v സ്വദേശത്തുനിന്നും 150 കിലോമീറ്ററിലധികം ദൂരത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്കും കുടുംബത്തിനും ആണ്ടില്‍ ഒരു പ്രാവശ്യം സ്വദേശത്ത്പോവുന്നതിന് ടി.എ അനുവദിക്കുക.

v അവധി ദിവസങ്ങളില്‍ ഡ്യൂട്ടി ചെയ്യേണ്ടിവരുന്നവര്‍ക്ക് ഓവര്‍ടൈം അലവന്‍സും കോമ്പന്‍സേഷന്‍ അവധിയും അനുവദിക്കുക.

v വിവിധതരം വീഴ്ചകള്‍ക്കും കുറ്റങ്ങള്‍ക്കും ശിക്ഷനിശ്ചയിച്ചുകൊണ്ടുള്ള ഒരു ഷെഡ്യൂള്‍ കൂട്ടിച്ചേര്‍ത്ത് കേരള സിവില്‍സര്‍വ്വീസ് റൂളുകള്‍ പരിഷ്കരിക്കുക.

തുടങ്ങിയ ആവശ്യങ്ങളാണ് അവകാശപത്രികയിലൂടെ ഉന്നയിച്ചത്.

ഇതേ കാലഘട്ടത്തില്‍ 1966   നവംബര്‍‍ 2,3,4,5 തീയതികളില്‍ അഖിലേന്ത്യാ ഫെഡറേഷന്‍റെ ദേശീയ സമ്മേളനം തിരുവനന്തപുരത്ത് ചേര്‍ന്നു. പ്രസ്തുത സമ്മേളനം കേന്ദ്രനിരക്കില്‍ ക്ഷാമബത്ത അനുവദിക്കുക, അവശ്യാധിഷ്ഠിത മിനിമം വേതനം അനുവദിക്കുക, സംഘടനാപ്രവർത്തകർക്കും ഭാരവാഹികള്‍ക്കും എതിരേയുള്ള പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക , പിരിച്ചുവിട്ടവരേയും സസ്പെന്‍റ് ചെയ്തവരേയും തിരിച്ചെടുക്കുക, സംസ്ഥാനജീവനക്കാര്‍ക്ക് ട്രേഡ് യൂണിയൻ അവകാശങ്ങള്‍ അംഗീകരിക്കുക, കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.

യൂണിയന്‍ സംസഥാനസമ്മേളനം സര്‍ക്കാരിന് സമര്‍പ്പിച്ച 36 ഇന അവകാശ പത്രികയിലെ ആവശ്യങ്ങളും അഖിലേന്ത്യാ ഫെഡറേഷന്‍റെ സമ്മേളന തീരുമാനങ്ങളും ആധാരമാക്കി 1967 ജനുവരി 5 മുതല്‍ സംസ്ഥാന സിവില്‍സര്‍വ്വീസിലെ ആദ്യത്തെ അനിശ്ചിതകാല പണിമുടക്ക് നടന്നു.

നാലാം സംസ്ഥാനസമ്മേളനം, 1967 മെയ് 20,21,22 കൊല്ലം

യൂണിയന്‍റെ നാലാം സംസ്ഥാനസമ്മേളനം 1967 മെയ്  20,21,22  തീയതികളില്‍ കൊല്ലത്ത് ചേര്‍ന്നു.1967 ജനുവരി 5 മുതല് 12 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല പണിമുടക്കിനുശേഷമുള്ള ആവേശകരമായ അന്തരീക്ഷത്തിലാണ് നാലാം സമ്മേളനം നടന്നത്. ഗവര്‍ണ്ണര്‍ഭരണത്തിനു തിരശ്ശീലയിട്ടുകൊണ്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള സപ്തകക്ഷിമുന്നണി അധികാരത്തിലെത്തുകയും ചെയ്തിരുന്നു. ഇത് കേരളത്തിലെ പൗരസമൂഹത്തിനാകെ ആവേശം പകരുന്നതായിരുന്നു. ഈ സാഹചര്യത്തിൽ‍ നടന്ന സമ്മേളനത്തില്‍ ഭാരവാഹികളായി താഴെപ്പറയുന്നവരടക്കമുള്ള സംസ്ഥാനകമ്മറ്റിയെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് : ഇ.ജെ. ഫ്രാന്‍സിസ്

വൈസ് പ്രസിഡന്‍റ് : എം ശാരദ

ജനറല്‍ സെക്രട്ടറി : ഇ. പത്മനാഭൻ

ജോയിന്‍റ് സെക്രട്ടറി : പി ആർ. രാജൻ

ട്രഷറര‍്‍‍ ‍: എം കെ സുധാകരപ്പണിക്കർ

പണിമുടക്കിനുശേഷം സംസ്ഥാനത്ത് അധികാരത്തില്‍ വന്ന ജനാധിപത്യഗവണ്മെന്‍റ് എന്‍.ജി.ഒ മാരുടെ അടിയന്തിരാവശ്യങ്ങള്‍ അംഗീകരിക്കുകയും മറ്റുള്ളവയില്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.  ഈ സാഹചര്യത്തില്‍ അഴിമതിയ് ക്കെതിരായി സന്ധിയില്ലാസമരത്തിന് സമ്മേളനം ആഹ്വാനം നൽകി. നാലാം സംസ്ഥാനസമ്മേളനത്തിന്‍റെ ഭാഗമായി നിരവധി വൈവിധ്യമാര്‍ന്ന അനുബന്ധപരിപാടികൾ നടന്നിരുന്നു. നാലാം സമ്മേളനത്തിന്‍റെ സമാപനം കുറിച്ചുകൊണ്ട്  ആയിരക്കണക്കിന് ജീവനക്കാര്‍ അണിനിരന്ന പ്രൗഢഗംഭീരമായ പ്രകടനം നടന്നു. പ്രകടനാനന്തരം കൊല്ലം ഗൗസ്ഖാന്‍ നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം കേരള മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു ഉദ്ഘാടനപ്രസംഗത്തില്‍ ജീവനക്കാരുടെ സംഘടനയായ കേരളാ എന്‍.ജി.ഒ യൂണിയന്‍ അംഗീകാരം നല്‍കുവാൻ സര്‍ക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സങ്കുചിതവികാരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രാഫ്റ്റ് സംഘടനകള്‍ക്ക് രൂപം കൊടുക്കാതെ ഒരൊറ്റ സംഘടനയായി എല്ലാ വിഭാഗം ജീവനക്കാരും കൂടി ഒത്തൊരുമിച്ചു നില്‍ക്കേണ്ടതാണെന്നും അല്ലാത്തപക്ഷം ജീവനക്കാരുടെ സംഘടനാശേഷിയെ തകര്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് പരസ്പരം മത്സരിക്കുന്ന സംഘടനകള്‍ ആയുധമായിത്തീരുമെന്നും ഇ.എം.എസ്. ഉദ്‌ബോധിപ്പിച്ചു.

അഞ്ചാം സംസ്ഥാന സമ്മേളനം, 1968   ജൂണ്‍ 8,9,10 പാലക്കാട്

യുണിയന്‍ അഞ്ചാം സംസ്ഥാന സമ്മേളനം 1968   ജൂണ്‍ 8,9,10 തീയതികളില്‍ പാലക്കാട് ഗവണ്‍മെന്‍റ് മോയന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ നടന്നു. എന്‍.ജി.ഒ യൂണിയനിൽ പിളര്‍പ്പുണ്ടാക്കാന്‍ ചില തത്പര കക്ഷികൾ 1967 മുതല്‍ ശ്രമം തുടങ്ങിയിരുന്നു. 1967 ല്‍ ഇ.എം.എസ് സര്‍ക്കാർ അധികാരമേറ്റതിനെത്തുടര്‍ന്ന് ജീവനക്കാരുടെ പരമപ്രധാനമായ ആവശ്യങ്ങളും അവകാശങ്ങളും അംഗീകരിച്ചിരുന്നു. കേന്ദ്രനിരക്കില്‍ ക്ഷാമബത്ത സര്‍ക്കാർ അനുവദിച്ചു. മുന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാർ, ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച ശിക്ഷാനടപടികള്‍ റദ്ദാക്കി. പണിമുടക്കുകയില്ലെന്ന വ്യവസ്ഥ യൂണിയന്‍റെ ഭരണഘടനയിൽ ചേര്‍ക്കതെ തന്നെ എൻ.ജി.ഒ.യൂണിയന് അംഗീകാരം നൽകി. 1966 ലെ ശമ്പളപരിഷ്കണ അനോമലികള്‍ പരിഹരിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ കൂടുതല്‍ അപാകതകള്‍ നിറഞ്ഞ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് മറ്റൊരു കമ്മീഷനെ നിയോഗിച്ചു. ക്ലാസ്സ്ഫോര്‍ ജീവനക്കാരെ ദാസ്യവേലയ്ക്ക് നിയോഗിക്കുന്നതിന് കര്‍ശനവിലക്കേര്‍പ്പെടുത്തി. അങ്ങനെ കേരള സിവില്‍ സര്‍വ്വീസില്‍ ശ്രദ്ധേയമായ നിരവധിമാറ്റങ്ങള്‍ നിലവില്‍വന്നു. ഇതിനെയെല്ലാം തമസ്കരിച്ചുകൊണ്ട് സംഘടനയിൽ രാഷ്ട്രീയം ആരോപിച്ചുകൊണ്ട് സംഘടനയെ പിളര്‍ത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാനപ്രസിഡന്‍റ് ഇ.ജെ. ഫ്രാന്‍സിസിന്‍റെ തന്നെ നേതൃത്വത്തില്‍ ആരംഭിച്ചു.  ഈ പശ്ചാത്തലത്തില്‍ പാലക്കാട് ചേര്‍ന്ന സമ്മേളനത്തില്‍ ഭാരവാഹിതെരഞ്ഞെടുപ്പിൽ മത്സരം നടന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇ. പത്മനാഭനെതിരെ ഇ.ജെ. ഫ്രാന്‍സിസ് മത്സരിച്ച് ദയനീയമായി പരാജയപ്പെട്ടു. പ്രസ്തുതസമ്മേളനത്തില്‍ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.

പ്രസിഡന്‍റ് :  ഇ.പത്മനാഭൻ

വൈസ് പ്രസിഡന്‍റ് :  എ.ആര്‍. പ്രകാശം

ജനറല്‍ സെക്രട്ടറി :  സി. വിജയഗോവിന്ദൻ

ജോ.സെക്രട്ടറി                  :  എം.ശിവപാലന്‍.

ട്രഷറര്‍ :  എം.ആര്‍. ബാലകൃഷ്ണകാരണവര്‍.

ഈ സാഹചര്യത്തില്‍ എന്‍.ജി.ഒ.മാരെ ഭിന്നിപ്പിക്കുക എന്ന കുപ്രസിദ്ധമായ അടവ് പയറ്റുകയായിരുന്ന സര്‍ക്കാരിന് കൂട്ടുനില്‍ക്കുന്ന വിഭാഗീയ സംഘടനകളുടെ കുലദ്രോഹത്തിനെതിരെ അണിനിരക്കുവാനും മുഴുവന്‍ എന്‍.ജി.ഒ.മാരെയും നമ്മുടെ കുടക്കീഴില്‍ അണിനിരത്താനുള്ള നിരന്തരമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുവാനും സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് നിരവധി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സമ്മേളന സമാപനം ജീവനക്കാരുടെ ശക്തിപ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും  നടന്നു.

ആറാം സംസഥാനസമ്മേളനം, 1969 മെയ് 30, 31,ജൂണ്‍ 1  എറണാകുളം

യുണിയന്‍ ആറാം സംസ്ഥാന സമ്മേളനം 1969 മെയ് 30,31 ജൂണ്‍ 01 തീയതികളില്‍ എറണാകുളം ടൗണ്‍ഹാളില്‍ ചേര്‍ന്നു. അഞ്ചാം സമ്മേളന കാലയളവില്‍ സംഘടനയെ പിളര്‍ത്താനുള്ള തന്ത്രം പിഴച്ചപ്പോള്‍ സമാന്തര സംഘടനയുണ്ടാക്കാനായിരുന്നു വിമതരുടെ പിന്നീടുള്ള ശ്രമം.1969 ജനുവരി 1-ന് ഇതിനായി തിരുവനന്തപുരത്ത് ഒരു യോഗം ചേര്‍ന്ന് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. കെ.എം. മദനമോഹനന്‍ ആയിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇ.ജെ. ഫ്രാന്‍സിസ് അടക്കമുള്ളവരുടെമേല്‍ സംഘടനാനടപടികൾ ആരംഭിച്ചു. ഇതിനിടയില്‍ രാഷ്ട്രീയ ചായ്വ് ആരോപിച്ച്, ഇ.ജെ. ഫ്രാന്‍സിസ് യൂണിയനില്‍ നിന്നും രാജിവച്ചു. 1961ല്‍ കെ.എം. മദനമോഹനന്‍റെ നേതൃത്വത്തിലുള്ള അ‍ഡ്ഹോക്ക് കമ്മിറ്റി നിരാകരിച്ച കാറ്റഗറി സംഘടനകളെ പുനരുദ്ധരിച്ച് അത്തരം സംഘടനകളുടെ ഫെഡറേഷന്‍ ഉണ്ടാക്കാനാണ്  1969 ല്‍ അദ്ദേഹം നിര്‍ദ്ദേശിച്ചത്. ഇതേത്തുടര്‍ന്ന് 1969 മെയ് മാസത്തിൽ ജോയിന്‍റ് കൌണ്‍സിൽ ഓഫ് സ്റ്റേറ്റ് സര്‍വ്വീസ് രൂപംകൊണ്ടു. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ്  യൂണിയന്‍റെ ആറാം സമ്മേളനം എറണാകുളത്ത് നടന്നത്. സമ്മേളനത്തിൽ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.

പ്രസിഡന്‍റ് :  മാത്യു സക്കറിയ

വൈസ് പ്രസിഡന്‍റ് : എം. ശാരദ

ജനറല്‍ സെക്രട്ടറി :  ഇ. പത്മനാഭൻ

ജോ.സെക്രട്ടറി                  :  കെ.എം.ജി. പണിക്കർ

ട്രഷറര്‍ :  എന്‍. ശ്രീധരന്‍പിള്ള

സമ്മേളനത്തോടനുബന്ധിച്ച് കലാ-കായിക-സാംസ്കാരിക പരിപാടികളും ട്രേഡ് യൂണിയന്‍ സമ്മേളനവും നടന്നു. സിവില്‍സര്‍വ്വിസില്‍ കേരള എന്‍.ജി.ഒ യൂണിയന്‍ രൂപം കൊണ്ടതിനുശേഷം വളർത്തിയെടുത്ത, എല്ലാവിഭാഗം ജീവനക്കാരുടേയും ഐക്യത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് വകുപ്പടിസ്ഥാനത്തിലും തസ്തിക അടിസ്ഥാനത്തിലും വിഭാഗീയ സംഘടനകള്‍ പടച്ചുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തില്‍ വിഭാഗീയ പ്രവണതകൾക്കെതിരെ എന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടു നടന്ന ആവേശോജ്ജ്വലമായ പ്രകടനത്തില്‍ എണ്ണായിരത്തിലേറെ ജീവനക്കാര്‍ പങ്കെടുത്തു തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ അരവിന്ദഘോഷ്, എസ്.എസ് .കോഡര്‍, കെ.എം.ജോര്‍ജ്ജ് , കെ.ചന്ദ്രശേഖരന്‍, സുശീലാ ഗോപാലന്‍ ജോണ്‍ മാ‍ഞ്ഞൂരാന്‍  എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഇ.എം.എസ് സമ്മേളനത്തിന് വിജയംനേര്‍ന്നുകൊണ്ട് സന്ദേശം അയച്ചിരുന്നു.

ഏഴാം സംസ്ഥാന സമ്മേളനം, 1970 ആഗസ്റ്റ് 8.9.10 കോട്ടയം

യൂണിയന്‍ ഏഴാം സംസഥാന സമ്മേളനം 1970 ആഗസ്റ്റ് 8.9.10  തീയതികളില്‍ കോട്ടയം മാമ്മന്‍മാപ്പിള ഹാളിൽ ചേർന്നു. എതിരാളികളുടെ തീക്ഷ്ണമായ പ്രചരണം, അധികാരി വര്‍ഗ്ഗത്തിന്‍റെ മര്‍ദ്ദന നടപടികള്‍, ഭിന്നിപ്പിക്കാനുള്ള തത്പരകക്ഷികളുടെ നീചമായ അടവുകള്‍എന്നിവയുടെപശ്ചാത്തലത്തിലാണ് സമ്മേളനം ചേര്‍ന്നത്. ഭാരവാഹികളായി താഴെപ്പറയുന്നകരെ സമ്മേളനം തെര‍ഞ്ഞെടുത്തു.

പ്രസിഡന്‍റ് : മാത്യു സക്കറിയ

വൈസ് പ്രസിഡന്‍റ് :  എം.ശാരദ

ജനറല്‍ സെക്രട്ടറി : ഇ.പത്മനാഭന്‍

ജോയിന്‍റ് സെക്രട്ടറി : കെ.എം.ജി.പണിക്കര്‍

ട്രഷറര്‍ :  എന്‍.ശ്രീധരന്‍പിള്ള

ഏഴാം സംസ്ഥാന സമ്മേളനം അംഗീകരിച്ച സംഘടനാ പ്രമേയം

സംഘടനാരംഗത്ത് പ്രത്യക്ഷപ്പെട്ട പിളര്‍പ്പന്‍മാർ മുന്‍ ശമ്പളപരിഷ്കരണത്തെത്തുടര്‍ന്ന് സര്‍ക്കാർ ജീവനക്കാരിലുണ്ടായ അസംതൃപ്തിയും കാലികമായ മറ്റ് പ്രശ്നങ്ങളും ഉപയോഗിച്ച് വകുപ്പ് തിരിച്ചും വിഭാഗീയമായും പുതിയ പുതിയ സംഘടനകള്‍ക്ക് രൂപം കൊടുത്തുകൊണ്ടിരുന്നു. ഇത്തരം താത്പര്യവൈരുദ്ധ്യങ്ങൾ സൃഷ്ടിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ഐക്യം പാടെ തകര്‍ക്കുന്ന സ്ഥിതിവിശേഷമാണുണ്ടാക്കിയെടുത്തത്. ദൈനംദിന പ്രശ്നങ്ങള്‍ക്കപ്പുറം രാജ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യത്തിനെതിരായി ഭരണാധികാരി വര്‍ഗ്ഗത്തില്‍നിന്ന് ഗുരുതരമായ ഭീഷണി ഉയര്‍ന്നുവന്നിരിക്കുന്നത് ഇവര്‍ ബോധപൂര്‍വ്വം അവഗണിച്ചു. ഈ വിപത്തിനെതിരായി ജീവനക്കാരെ ബോധവത്കരിക്കുകയും വിശാലമായ ഐക്യത്തിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വേണം. സുശക്തമായ ഒരു സംഘടനയുടെ കീഴില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിച്ചണിനിരന്നാല്‍ മാത്രമേ ഇത് സാദ്ധ്യമാവുകയുള്ളൂ. ജീവനക്കാരുടെ പ്രശ്നങ്ങള്‍ യഥാകാലം കൈകാര്യം ചെയ്യുന്നതിന് നമ്മുടെ സംഘടനയ്ക്ക് വീഴ്ചപറ്റുമ്പോഴാണ് വിമതന്മാര്‍ക്കും വിഭാഗീയപ്രവണതകള്‍ക്കും വളരുവാനുള്ള സാഹചര്യം രൂപം കൊള്ളുന്നത്. ഇതുണ്ടാവാതിരിക്കാന്‍ വേണ്ടത്ര ജാഗ്രതപുലര്‍ത്തുക എന്നുള്ളതാണ് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്ന് പ്രമേയം വിലയിരുത്തുന്നു.

സമ്മേളനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സമ്മേളന സമാപനം ജീവനക്കാരുടെ ശക്തിപ്രകടനത്തോടൊപ്പം പൊതുസമ്മേളനത്തോടെയും നടന്നു.

എട്ടാം സംസ്ഥാന സമ്മേളനം, 1971 ജൂലൈ 25,26,27 തിരുവനന്തപുരം

യൂണിയന്‍ എട്ടാം സംസ്ഥാനസമ്മേളനം 1971 ജൂലൈ 25,26,27 തീയതികളിൽ തിരുവനന്തപുരത്ത് ചേര്‍ന്നു. സംയുക്തമായി മുഴുവന്‍ ജീവനക്കാരും നടത്തിയ സമരത്തിന്‍റെ പേരില്‍ പ്രവര്‍ത്തകരുടെ പേരിൽ നിരവധി കള്ളക്കേസുകൾ ഗവണ്‍മെന്‍റ് എടുത്തിരുന്നു. ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ പണിമുടക്കിനനുഭാവപ്രകടനം നടത്തിയതിന്‍റെ പേരിൽ രാധാകൃഷ്ണനെ സസ്പെന്‍റ് ചെയ്തിരുന്നു.പിളര്‍പ്പന്‍മാരുടെ നേതൃത്വത്തിൽ സംഘടിതപ്രസ്ഥാനത്തില്‍നിന്നും വകുപ്പ്-കാറ്റഗറി അടിസ്ഥാനത്തില്‍ ജീവനക്കാരെ അടര്‍ത്തിയെടുക്കാനുള്ള പരിശ്രമങ്ങളും നടന്നിരുന്നു. അങ്ങനെ വളരെ പ്രതികൂലമായ സാഹചര്യങ്ങളിലായിരുന്നു  എട്ടാം സമ്മേളനം ചേര്‍ന്നത്.

യൂണിയന്‍റെ ഭാരവാഹികളായി താഴെപ്പറയുന്നവരെ സമ്മേളനം തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്  : മാത്യു സഖറിയ

വൈസ് പ്രസിഡന്‍റ് :എം. ശാരദ

ജനറൽ സെക്രട്ടറി  :  ഇ. പത്മനാഭന്‍

ജോഃ സെക്രട്ടറിമാര്‍  :  എം. ശങ്കരനാരായണപിള്ള, കെ.എം.ജി. പണിക്കര്‍

ട്രഷറര്‍  :  എൻ.ശ്രീധരന്‍പിള്ള

സമ്മേളനത്തില്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക നയത്തെ സംബന്ധിച്ച രേഖ ചര്‍ച്ചചെയ്ത് അംഗീകരിച്ചു. തുടര്‍ന്ന് സംഘടനാപ്രമേയമുള്‍പ്പെടെ ഏട്ട് പ്രധാന പ്രമേയങ്ങള്‍കൂടി സമ്മേളനം അംഗീകരിച്ചു. ട്രേഡ് യൂണിയന്‍, ശമ്പളക്കമ്മീഷൻ, സംഘടനാപ്രവര്‍ത്തനത്തിന്‍റെ പേരിലുള്ള പ്രശ്നങ്ങള്‍, പശ്ചിമബംഗാളിലെ ഭീകരഭരണം, ആഗസ്റ്റ് 19-ന്‍റെ അഖിലേന്ത്യാ ദിനം, ആഭ്യന്തര സുരക്ഷിതത്വനിയമം പിന്‍വലിക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് സമ്മേളനം പ്രമേയങ്ങൾ അംഗീകരിച്ചത്. അതിനൊപ്പം സിവില്‍സര്‍വ്വീസിൽ നിലനിന്നിരുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രക്ഷോഭപരിപാടികള്‍ക്കും സമ്മേളനം രൂപം കൊടുത്തു.

തിരുവനന്തപുരം നഗരത്തില്‍ പി.എം.ജി. ജംഗ്ഷനില്‍ നിര്‍മ്മിച്ച യൂണിയന്‍റെ ആസ്ഥാനമന്ദിരം ഈ സമ്മേളനത്തോടനുബന്ധിച്ച് 1971 ജൂലൈ 25-ന് കെ.ആര്‍. ഗൌരിയമ്മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. ചെല്ലപ്പന്‍പിള്ള ഉദ്ഘാടനം ചെയ്തു.

ഒമ്പതാം സംസ്ഥാന സമ്മേളനം, 1972 മെയ് 13,14,15 ആലപ്പുഴ

യൂണിയന്‍  ഒമ്പതാം സമ്മേളനം 1972 മേയ് 13-15 ആലപ്പുഴ ഗവ : ഗേള്‍സ് സ്കൂളില്‍ നടന്നു. ജീവനക്കാരുടെ സംഘടിത പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനും ശിഥിലീകരിക്കാനുമുള്ള ശ്രമം ഭരണാധികാരികള്‍ നടത്തിക്കൊണ്ടിരിക്കുകയും അതിനെ ചെറുത്തുതോല്‍പ്പിക്കാനുള്ള  പ്രക്ഷോഭങ്ങള്‍ യൂണിയന്‍റെ  നേതൃത്വത്തില്‍  ജീവനക്കാര്‍ നടത്തുകയും ചെയ്തുകൊണ്ടിരുന്ന സാഹചര്യത്തിലാണ് ഒമ്പതാം സമ്മേളനം നടന്നത്. 1971-ലെ ഇടക്കാലാശ്വാസത്തിനുവേണ്ടിയുള്ള യോജിച്ച പ്രക്ഷോഭം സിവില്‍ സര്‍വ്വീസില്‍ വലിയ ആവേശമുയര്‍ത്തിയിരുന്നു. എങ്കിലും ജീവിതവിലസൂചിക കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാർ അനുവദിച്ച ഇടക്കാലാശ്വാസം ക്ഷാമബത്തക്ക് പകരമാണെന്നും, അത് സംസ്ഥാന ജീവനക്കാര്‍ക്കും അനുവദിക്കേണ്ടതാണെന്നുമുള്ള ആവശ്യം നിരാകരിക്കപ്പെട്ടത് ഫലത്തിൽ ഇ.എം.എസ്. സര്‍ക്കാർ അനുവദിച്ച ക്ഷാമബത്താതത്വം നിഷേധിക്കുന്നതായിരുന്നു. സംഘടനാസ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും നിഹനിക്കുന്ന ഉത്തരവുകൾ സര്‍ക്കാര്‍ ഇറക്കിക്കൊണ്ടിരുന്നു. ഇത്തരത്തിലുള്ള പ്രതിലോമകരവും ജനവിരുദ്ധവുമായ നടപടികളെ ശരിവയ്ക്കുന്നതിന് സംഘടനകള്‍ രൂപീകരിച്ചുകൊണ്ട് ജീവനക്കാരെ ഭിന്നിപ്പിക്കുന്നതിനുള്ള കുത്സിത ശ്രമങ്ങളും നടന്നിരുന്നു.

ഈ പശ്ചാത്തലത്തില്‍ നടന്ന ഒമ്പതാം സമ്മേളനം ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് : മാത്യു സഖറിയ

വൈസ് പ്രസിഡന്‍റ് : എം. ശാരദ

ജനറല്‍ സെക്രട്ടറി : ഇ. പത്മനാഭന്‍

ജോ: സെക്രട്ടറി                 :  കെ. എം. ജി. പണിക്കര്‍, എം. ശങ്കരനാരായണ പിള്ള

ട്രഷറര്‍ : എന്‍. ശ്രീധരന്‍ പിള്ള

സമ്മേളനം താഴെ പറയുന്ന പ്രമേയങ്ങള്‍ അംഗീകരിച്ചു.

ശമ്പളപരിഷ്കരണം : ഒരു തൊഴിലാളിക്ക് അവന്‍റെഅദ്ധ്വാനത്തിന്, തുടര്‍ന്നുളള അദ്ധ്വാനശക്തിയേയും കുടുംബത്തെയും നിലനിര്‍ത്തുന്നതിനും മറ്റു സാമൂഹ്യ ബാദ്ധ്യതകള്‍ നിറവേറ്റുന്നതിനും വേണ്ടത്ര കൂലി ലഭിക്കണമെന്നതാണ് ദേശീയ മിനിമം വേതനത്തിന്‍റെ അന്തസത്ത. എന്നാല്‍ സംസ്ഥാന സിവില്‍സര്‍വ്വീസിലെ ജീവനക്കാരന്‍റെ വേതനവും ദേശീയ മിനിമം വേതന സങ്കല്‍പവും തമ്മില്‍ യാതൊരു പൊരുത്തവുമില്ല. ഇതര തൊഴില്‍മേഘലയിലുളളവരുടെയെല്ലാം വേതനത്തില്‍ വര്‍ദ്ധനവുണ്ടായിട്ടും സര്‍ക്കാര്‍ ജീവനക്കാരുടെ വേതനപരിഷ്കരണത്തിന് നടപടികള്‍ ഉണ്ടായില്ല. ഈ പരിതഃസ്ഥിതിയിൽ ജീവിതാവശ്യങ്ങളും വിലനിലവാരവും കണക്കിലെടുത്ത് ശാസ്ത്രീയമായി വേതനവ്യവസ്ഥ പരിഷ്കരിക്കണമെന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു.

തൊഴിലില്ലായ്മ പരിഹരിക്കുക : തൊഴിലില്ലായ്മ ഗുരുതരമായ ദേശീയ പ്രശ്നമായി വളര്‍ന്നുകഴിഞ്ഞു. 1950-51-ല്‍ തൊഴില്‍രഹിതരായി 33 ലക്ഷം പേര്‍ ഉണ്ടായിരുന്നത് 1970-ല്‍ 200 ലക്ഷമായി ഉയര്‍ന്നു. മുതലാളിത്ത സമ്പത്ഘടനയില്‍ സഹജമായിട്ടുളള തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാവശ്യമായ സാമ്പത്തിക നയപരിപാടികള്‍ മുന്നോട്ടുവച്ച് ബഹുജന സമരങ്ങള്‍ സംഘടിപ്പിക്കേണ്ടത് തൊഴിലുള്ളവരുടെ ആവശ്യവും കടമയുമാണ്. ഇതിനായുള്ള നടപടികളിൽ യൂണിയന്‍റെ എല്ലാ ഘടകങ്ങളും മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കണമെന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു.

ട്രേഡ് യൂണിയന്‍ -ജനാധിപത്യസ്വാതന്ത്ര്യങ്ങള്‍ നിലനിര്‍ത്തുക : 1961-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുകക്ഷികള്‍ക്കുണ്ടായ മുന്നേറ്റവും 68-ലെ കേന്ദ്രജീവനക്കാരുടെ പണിമുടക്കവും കേന്ദ്രഭരണാധികാരികളെ വിറകൊള്ളിച്ചിരുന്നു. ഇതിനെ ശിഥിലീകരിക്കുവാന്‍ ട്രേഡ്‌യൂണിയന്‍ രംഗത്തിടപെടുവാന്‍ പുതിയ കുഴലൂത്ത് സംഘടനകളെ സ്രഷ്ടിച്ചും സമരസംഘടനകളുടെ അംഗീകാരം പിന്‍വലിച്ചുകൊണ്ടുമുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്‍റെ ചുവടുപിടിച്ച് കേരളത്തിലെ സര്‍ക്കാരും പണിമുടക്കുനിരോധനവും ഡയസ്നോണും സര്‍വ്വീസ് ബ്രേക്കും പേ-കട്ടും നടപ്പിലാക്കിത്തുടങ്ങി. ഈ സാഹചര്യത്തില്‍ സംഘടിതപ്രസ്ഥാനങ്ങള്‍ക്കെതിരായുള്ള ബഹുമുഖമായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ മുഴുവന്‍ തൊഴിലാളികളെയും അണിനിരത്തി വിശാലമായ ഐക്യം കെട്ടിപ്പടുക്കുവാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുണമെന്ന് യൂണിയന്‍റെ ഘടകങ്ങളെ ആഹ്വാനം ചെയ്യുകയും ട്രേഡ് യൂണിയന്‍-ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ നിലനിര്‍ത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

പത്താം സംസ്ഥാന സമ്മേളനം, 1973-മെയ് 26,27,28  തൃശ്ശൂർ

യൂണിയന്‍റെ പത്താം സംസ്ഥാന സമ്മേളനം തൃശ്ശൂർ റീജിണല്‍ തിയേറ്ററില്‍ നടന്നു. ജീവനക്കാരുടെ സംഘടിത പ്രസ്ഥാനത്തെ ശിഥിലീകരിക്കാനുള്ള ശ്രമം ഭരണാധികാരികള്‍ തുടര്‍ന്നു വരികയായിന്നു. സംഘടനാ സ്വാതന്ത്ര്യത്തേയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തേയും നിഷേധിക്കുന്ന ഉത്തരവുകള്‍ ഇറക്കുകയും സമരം ചെയ്തുനേടിയിട്ടുള്ള അവകാശങ്ങള്‍ ഒന്നൊന്നായി നിഷേധിക്കപ്പെട്ടു. കിട്ടുന്ന വരുമാനം കൊണ്ട് ജീവിതാവശ്യങ്ങൾ നിറവേറ്റാൻ പറ്റാത്ത സാഹചര്യത്തില്‍ ആലപ്പുഴ സമ്മേളനം അംഗീകരിച്ച പ്രമേയത്തിന്‍റെ അടിസ്ഥാനത്തില്‍, 1973 ജനുവരി പത്താം തീയതി ആരംഭിച്ച 54 ദിവസത്തെ പണിമുടക്കിനുശേഷമാണ് പത്താം സംസ്ഥാനസമ്മേളനം ചേരുന്നത്.

നിശ്ചയദാര്‍ഢ്യവും   പതറാത്ത ആത്മവീര്യവുമുള്ള കരുത്തുറ്റ ഒരു സംഘടനയാണ് എന്‍.ജി.ഒ യൂണിയനെന്ന് തെളിയിക്കുന്നതായിരുന്നു, പത്താം സമ്മേളനം. ഈ സമ്മേളനത്തില്‍ ഭാരവാഹികളായി താഴെ പറയുന്നവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്‍റ് : മാത്യു സക്കറിയ

വൈസ് പ്രസിഡന്‍റ് : എം.ശാരദ

ജനറല്‍ സെക്രട്ടറി : ഇ.പത്മനാഭന്‍

ജോഃ സെക്രട്ടറിമാര്‍ : എം. ശങ്കരനാരായണപിള്ള,  പി. ആര്‍. രാജന്‍

ട്രഷറര്‍ :  എന്‍. ശ്രീധരന്‍പിള്ള

ഒരു ഡിമാന്‍റുപോലും നേടിയെടുക്കാതെ  പണിമുടക്കം ഏകപക്ഷീയമായി പിന്‍വലിക്കപ്പെട്ടെങ്കിലും ജീവനക്കാരുടെ ആത്മവിശ്വാസം വളര്‍ത്താനും സമരവീര്യം വർദ്ധിപ്പിക്കാനും പണിമുടക്ക് ഡിമാന്റുകളുടെ പ്രസക്തിയും പ്രാധാന്യവും സമൂഹത്തെ ബോദ്ധ്യപ്പെടുത്താനും കഴിഞ്ഞ ഈ പ്രക്ഷോഭം വിവിധ രൂപങ്ങളില്‍ തുടര്‍ന്നുകൊണ്ടുപോകാൻ സമ്മേളനം തീരുമാനിച്ചു. പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക, വേതനഘടന പുനര്‍നിര്‍ണ്ണയം ചെയ്യുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് വിവിധ അനുബന്ധ പരിപാടികളും മഹാപ്രകടനവും പൊതുസമ്മേളനവും നടന്നു.

പതിനൊന്നാം സംസ്ഥാന സമ്മേളനം, 1974  ആഗസ്റ്റ് 10,11,12 പെരിന്തല്‍മണ്ണ

യൂണിയന്റെ പതിനൊന്നാം സംസ്ഥാന സമ്മേളനം 1974  ആഗസ്റ്റ് 10,11,12 തീയതികളില്‍, പെരിന്തല്‍മണ്ണ യിലെ ബിനേയ് മന്നാ നഗറില്‍ നടന്നു. പ്രതിനിധി സമ്മേളനം ഇ. ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനം താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് : ഇ. പത്മനാഭന്‍

വൈസ് പ്രസിഡന്‍റ് : എം. ശാരദ

ജനറല്‍ സെക്രട്ടറി :  പി.ആര്‍ . രാജന്‍

സെക്രട്ടറിമാര്‍ :  സി. വിജയഗോവിന്ദന്‍, പി.ആനന്ദന്‍, ടി.കെ ബാലന്‍, കെ.എം.ജി. പണിക്കര്‍

ട്രഷറര്‍ :  എന്‍. ശ്രീധരന്‍പിള്ള

1974-ല്‍ നടന്ന പെരിന്തല്‍മണ്ണ സമ്മേളനം മുതലാണ് സാര്‍വ്വദേശീയ-ദേശീയ-പ്രാദേശിക വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സംഘടനയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന ജനറല്‍സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു തുടങ്ങിയത്. ‌റിപ്പോർട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ക്കും വിശദീകരണത്തിനും ശേഷം റിപ്പോര്‍ട്ട് അംഗീകരിച്ചു. തുടര്‍ന്ന് മറ്റ് പ്രമേയങ്ങളും അവതരിപ്പിച്ച് അംഗീകരിച്ചു. സമ്മേളനത്തിലുണ്ടായ ചര്‍ച്ചകളും വിശദീകരണങ്ങളും സമാഹരിച്ച് സമരൈക്യത്തിനുള്ള ആഹ്വാനം ഉള്‍ക്കൊള്ളുന്ന ഒരു പ്രമേയം കൂടി സമ്മേളനം അംഗീകരിച്ചു. സി.ഐ.ടി.യു ജനറല്‍ സെക്രട്ടറിയായിരുന്ന സ.പി. രാമമൂര്‍ത്തി സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പന്ത്രണ്ടാം തീയതി വൈകുന്നേരം 5 മണിയ്ക്ക് ആരംഭിച്ച പ്രകടനത്തില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്തു. സമാപന പൊതുസമ്മേളനം സി.ഐ.ടി.യു ജനറൽ സെക്രട്ടറി പി. രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു.

പന്ത്രണ്ടാം സംസ്ഥാന സമ്മേളനം, 1975 മെയ് 10,11,12 കണ്ണൂർ

പന്ത്രണ്ടാം സംസ്ഥാന സമ്മേളനം 1975 മെയ് 10 മുതല്‍ 12 വരെ തീയതികളിൽ കണ്ണൂരിൽ ചേര്‍ന്നു. സമ്മേളനം താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്  : ഇ. പത്മനാഭൻ

വൈസ്പ്രസിഡന്‍റുമാര്‍ : എം. ശാരദ,  സി. വിജയഗോവിന്ദൻ, കെ.എം.ജി. പണിക്കര്‍

ജനറൽസെക്രട്ടറി  :  പി.ആർ . രാജൻ

സെക്രട്ടറിമാർ : എ.കുഞ്ഞിരാമന്‍നായർ, പി.ആനന്ദൻ, കെ.വി.രാജേന്ദ്രന്‍, ടി.കെ.ബാലൻ,പി. വേണുഗോപാലന്‍നായർ

ഖജാന്‍ജി :  എൻ.ശ്രീധരൻപിള്ള

മെയ് 10-ന് വൈകിട്ട് 6-മണിക്ക്  ഇ.കെ. നായനാര്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. 11 ന് രാവിലെ 9.30-ന് ജനറല്‍സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്കുശേഷം സമ്മേളനം അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റ് പ്രമേയങ്ങൾ ജനറല്‍സെക്രട്ടറി അവതരിപ്പിച്ചു. മാര്‍ക്സിയന്‍ സാമ്പത്തികശാസ്ത്രം എന്ന വിഷയത്തെക്കുറിച്ച് പി. രവീന്ദ്രനാഥും, ലോകരാഷ്ട്രീയ ചരിത്രം എന്ന വിഷയത്തില്‍ പി. ഗോവിന്ദപ്പിള്ളയും ക്ളാസ്സുകളെടുത്തു. മൂന്നാം ദിവസം പ്രതിനിധിസമ്മേളനത്തില്‍ അഖിലേന്ത്യാ ഫെഡറേഷൻ ചെയര്‍മാൻ പി.എന്‍. സുകുള്‍, സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്‍റ് ബി.ടി.ആര്‍, എ.കെ.ജി. എന്നിവര്‍ സംസാരിച്ചു.

പതിമൂന്നാം സംസ്ഥാന സമ്മേളനം, 1976 ജൂലായ് 10, 11 തിരുവനന്തപുരം

പതിമൂന്നാം സംസ്ഥാന സമ്മേളനം 1976 ജൂലായ് 10,11 തീയതികളില്‍ തിരുവനന്തപുരം യൂണിയനോഫീസില്‍ ചേര്‍ന്നു. അടിയന്തിരാവസ്ഥക്കാലമായതിനാലാണ് സമ്മേളനം യൂണിയനോഫീസില്‍ ചേരാനിടയായത്. അവഗണിക്കപ്പെട്ടും അവഹേളനങ്ങൾ സഹിച്ചും കഴിഞ്ഞ സര്‍ക്കാര്‍ ജീവനക്കാരെ ഒരു സാമൂഹ്യ ശക്തിയാക്കി വളര്‍ത്തിക്കൊണ്ടുവരികയെന്നതായിരുന്നു യൂണിയന്‍റെ ആദ്യകാലങ്ങളിലെ ലക്ഷ്യം. ഈ ലക്ഷ്യം സാധിച്ചെടുക്കാന്‍ കഴിഞ്ഞതോടൊപ്പം തന്നെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്‍റെ ഒരു അവിഭാജ്യ ഭാഗമായി മാറാനും കേരളാ എന്‍.ജി.ഒ യൂണിയന് സാധിച്ചു.

1975 ജൂണ്‍ 26 ന് എല്ലാ പൗരാവകാശങ്ങളും റദ്ദുചെയ്തുകൊണ്ട് ഇന്ത്യയില്‍ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖാപിച്ചു. ഇതിന്‍റെ ഭാഗമായി 1976 ലെ സംസ്ഥാന സമ്മേളനത്തില്‍, അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതും ഇന്ത്യന്‍ പ്രതിരോധചട്ടങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന എന്‍.ജി.ഒ അസോസിയേഷന്‍ നേതാവിന്‍റെ പരാതിയെത്തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പി.ആര്‍ . രാജനേയും റിപ്പോര്‍ട്ട് അടിച്ച കുന്നുകുഴി വിനോദ് പ്രസ് ഉടമയേയും ഡി.ഐ.ആര്‍ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയും, പി.ആര്‍. രാജനെ സര്‍വ്വീസില്‍നിന്നും സസ്പെന്‍റ് ചെയ്യുകയും ചെയ്തു. ദീപശിഖാങ്കിതമായ യൂണിയന്‍റെ പതാക കൂടുതല്‍കൂടുതല്‍ ഉയരത്തില്‍ പറപ്പിക്കണമെന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ആഹ്വാനമാണ് അസോസിയേഷന്‍ നേതൃത്വത്തെ ചൊടിപ്പിച്ചത്.

പതിമൂന്നാം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട ജനറല്‍സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ രാജ്യത്തെ രാഷ്ട്രീയ സാമൂഹിക, സാമ്പത്തിക സ്ഥിതിഗതികളെ വിലയിരുത്തിക്കൊണ്ട് മുഴുവന്‍ തൊഴിലാളി വിഭാഗങ്ങളേയും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളേയും ഉള്‍ക്കൊള്ളാവുന്ന വിശാലവും ശക്തവുമായ ഐക്യനിരകെട്ടിപ്പടുക്കുവാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനം താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് : ഇ. പത്മനാഭന്‍

വൈസ് പ്രസിഡന്‍റ് : എം. ശാരദ, സി. വിജയഗോവിന്ദന്‍, കെ.എം.ജി. പണിക്കര്‍

ജനറല്‍ സെക്രട്ടറി             : പി.ആര്‍. രാജന്‍

സെക്രട്ടറിമാര്‍ : എം.ശങ്കരനാരായണ പിള്ള, എ.കുഞ്ഞിരാമന്‍ നായര്‍, പി.ആനന്ദന്‍,  ടി.കെ ബാലൻ,     കെ.വി. രാജേന്ദ്രന്‍

ട്രഷറര്‍ : എൻ.ശ്രീധരന്‍ പിള്ള

പതിനാലാം സംസ്ഥാനസമ്മേളനം, 1977 മെയ് 21, 22, 23 കോഴിക്കോട്

യൂണിയന്‍റെ പതിനാലാം സംസ്ഥാനസമ്മേളനം 1977 മെയ് 21,22,23 തീയതികളില്‍ കോഴിക്കോട് ചേര്‍ന്നു. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടതിനുശേഷം നടന്ന സമ്മേളനം എന്ന നിലക്ക് യൂണിയന്‍റെ സംസ്ഥാനസമ്മേളനം പലതുകൊണ്ടും പ്രാധാന്യം അര്‍ഹിച്ചിരുന്നു. 1976 നവംബര്‍ 18 ന് ലോവര്‍‍‍ ഗ്രേഡ് യൂണിയന്‍, എന്‍‍‍.ജി.ഒ യൂണിയനില്‍ ലയിച്ചതിന് ശേഷം ചേരുന്ന സമ്മേളനം കൂടിയായിരുന്നു. 1975-ല്‍ പ്രഖ്യാപിക്കപ്പെട്ട ആഭ്യന്തര അടിയന്തരാവസ്ഥയില്‍‍ നിരവധി ആക്രമണങ്ങള്‍‍‍‍ക്ക് സംസ്ഥാനജീവനക്കാര്‍ വിധേയരാവുകയുണ്ടായി. നേടിയെടുത്ത അവകാശങ്ങള്‍‍‍ നിഷേധിക്കപ്പെട്ടു. ഏകപക്ഷീയമായി ജോലിഭാരം വര്‍ദ്ധിപ്പിച്ചു. നൂറുകണക്കിന് ജീവനക്കാരെ അകാരണമായി സസ്പെന്‍ഡ് ചെയ്തു, സ്ഥലം മാറ്റി, പിരിച്ചുവിട്ടു, നിര്‍ബന്ധിത പെന്‍ഷൻ നല്‍കി, കള്ളക്കേസുകളില്‍ കുടുക്കി. മിസ, ഡി.ഐ.ആര്‍ എന്നിവ നിര്‍ബാധം എടുത്തു പ്രയോഗിച്ചു. ഈ സാഹചര്യത്തിലാണ് യൂണിയന്‍റെ  പതിനാലാം സംസ്ഥാനസമ്മേളനം ചേര്‍ന്നത്. സംസ്ഥാനജീവനക്കാരുടെ സേവനവേതനവ്യവസ്ഥകള്‍ സമഗ്രമായി പരിഷ്ക്കരിക്കണമെന്നുള്ള ആവശ്യം ശക്തിയായി മുന്നോട്ട് വയ്ക്കുന്നതിനും അത് അംഗീകരിച്ച് കിട്ടുന്നതിനും ജീവനക്കാരുടെ ഐക്യം പടുത്തുയര്‍ത്തിക്കൊണ്ട് മുന്നോട്ട് നീങ്ങുന്നതിനും യൂണിയന്‍റെ പതിനാലാം സമ്മേളനം തീരുമാനിച്ചു. താഴെ പറയുന്ന അടിയന്തരാവശ്യങ്ങളാണ് യൂണിയൻ ഉന്നയിച്ചത്.

v സംസ്ഥാനജീവനക്കാരുടെ സേവനവേതനവ്യവസ്ഥകള്‍ സമഗ്രമായി പരിഷ്ക്കരിക്കുക

v ഇടക്കാലാശ്വാസം അനുവദിക്കുക

v പിരിച്ചുവിട്ട മുഴുവന്‍‍ ജീവനക്കാരെയും തിരിച്ചെടുക്കുക

v നിര്‍ബന്ധിത റിട്ടയര്‍മെന്‍റ് തുടങ്ങിയ ദ്രോഹനടപടികള്‍ പിന്‍വലിക്കുക

v ഹയര്‍ ഗ്രേഡുകളും പ്രമോഷന്‍‍ വ്യവസ്ഥകളും ഏര്‍‍പ്പെടുത്തുക

v പാര്‍ട് ടൈം,ക്ളാസ്സ് IV ജീവനക്കാര്‍ക്ക് പ്രമോഷന്‍‍ വ്യവസ്ഥകള്‍ ഉണ്ടാക്കുക

v ഡൈസ്നോണ്‍ പൂര്‍വ്വകാല പ്രാബല്യത്തോടെ പിന്‍വലിക്കുകയും തട‍ഞ്ഞുവച്ച ശമ്പളം നല്‍കുകയും ചെയ്യുക

v പെന്‍ഷന്‍ വയസ്സും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുക.

v സംഘടനാസ്വാതന്ത്ര്യത്തെ ധ്വംസിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കുക.

v സംസ്ഥാനജീവനക്കാര്‍ക്കും ബോണസ്സ് അനുവദിക്കുക

v പ്രമോഷന്‍ തസ്തികകളിലേയ്ക്ക് നേരിട്ടുള്ള നിയമനം നിര്‍ത്തലാക്കുക.

സമ്മേളനത്തില്‍ താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് : ഇ.പത്മനാഭൻ

വൈസ് പ്രസിഡന്‍റ് : എം.ശാരദ, എം.വി.കരുണാകരന്‍

ജനറല്‍ സെക്രട്ടറി :പി.ആര്‍. രാജന്‍

സെക്രട്ടറിമാര്‍ :എം.ശങ്കരനാരായണപിള്ള, പി.കെ.കേശവന്‍

ട്രഷറര്‍ :എന്‍. ശ്രീധരന്‍ പിള്ള

സമ്മേളനത്തോടനുബന്ധിച്ച് സാംസ്ക്കാരികസമ്മേളനവും വനിതാസമ്മേളനവും നടത്തി. കണ്ണൂരില്‍ ചേര്‍ന്ന പന്ത്രണ്ടാം സമ്മേളനത്തിലാണ് വനിതാജീവനക്കാരുടെ പ്രശ്നങ്ങൾ സമഗ്രമായി ചര്‍ച്ചചെയ്യപ്പെട്ടത്. അതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന, ജില്ലാ, ബ്രാഞ്ച് അടിസ്ഥാനത്തില്‍ മഹിളാസബ്കമ്മറ്റികള്‍ രൂപീകരിച്ചു. ഈ സാഹചര്യത്തിൽ പതിനാലാം സംസ്ഥാനസമ്മേളനം വനിതാ ജീവനക്കാരുടെ പ്രശ്നങ്ങള്‍‍  പ്രത്യേകപരിഗണനകൊടുത്ത് ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

താഴെപ്പറയുന്നവയാണ് യൂണിയന്‍ ഉന്നയിച്ച അടിയന്തരാവശ്യങ്ങള്‍

v മാതൃത്വവും ജോലിയുടെ ബാധ്യതകളും നിര്‍വ്വഹിക്കുവാന്‍ സൗകര്യപ്പെടുന്നതിന് ജില്ലാതാലൂക്ക് ആസ്ഥാനങ്ങളിൽ ആഫീസുകളോടനുബന്ധമായി ശിശുവിഹാരങ്ങളും ശിശുവിദ്യാലയങ്ങളും സ്ഥാപിക്കുക.

v ജോലിഭാരം ലഘൂകരിക്കുന്നതിനും ആഫീസ് സമയത്തില്‍ അരമണിക്കൂര്‍ ഇളവ് അനുവദിക്കുകയും ചെയ്യുക.

v നേഴ്സുമാരുടേയും രാത്രികാലങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്ന മറ്റ് വനിതാജീവനക്കാരുടേയും പ്രവര്‍ത്തിസമയം 4 മണിക്കൂറാക്കി കുറയ്ക്കുക.

v നാട്ടിന്‍പുറങ്ങളില്‍ ജോലിക്ക് നിയോഗിക്കപ്പെടുന്ന എ.എന്‍.എം, ഹെല്‍ത്ത് വിസിറ്റര്‍, എല്‍.വി.ഇ.ഒ തസ്തികയിലുള്ളവര്‍ക്ക് കുടുബസഹിതം താമസിക്കാനുള്ള ക്വാര്‍ട്ടേഴ്സുകള്‍ നല്കുക.

v വനിതകളായ ഫീല്‍ഡ് ജീവനക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുക.

v സ്റ്റേറ്റ്,ജില്ലാ,താലൂക്ക് ആസ്ഥാനങ്ങളില്‍ ഗവണ്‍മെന്‍റ് ആഭിമുഖ്യത്തില്‍ വനിതാഹോസ്റ്റലുകള്‍ ഏര്‍പ്പെടുത്തുക.

v താമസസൗകര്യങ്ങള്‍ ലഭ്യമല്ലാത്തസ്ഥലങ്ങളിലേയ്ക്ക് സ്ത്രീകളെ നിയമിക്കാതിരിക്കുക.

v പ്രസവാവധിയോടൊപ്പം ഒരു മാസത്തെ ശമ്പളം കൂടി പ്രത്യേകം അനുവദിക്കുക.

v എന്‍.ജി.ഒ മാരായ ഭാര്യാഭര്‍ത്താക്കന്മാരെ ഒരേസ്ഥലത്ത് നിയമിക്കുക.

v എല്ലാ ആഫീസ് കെട്ടിടങ്ങളിലും ലഞ്ച്റൂം, ബാത്ത് റൂം, കക്കൂസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.

സമ്മേളനസമാപനത്തില്‍ മഹാപ്രകടനവും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം ഇ.എം.എസ്. ഉദ്ഘാടനം ചെയ്തു.

പതിനഞ്ചാം സംസ്ഥാന സമ്മേളനം, 1978 മെയ് 13,14,15 തൊടുപുഴ

യൂണിയന്‍റെ പതിന‍ഞ്ചാം സംസ്ഥാന സമ്മേളനം 1978 മെയ്13,14,15 തീയതികളില്‍ തൊടുപുഴയില്‍ നടന്നു. 1977-ല്‍ അടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെട്ട ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ശ്രീ.കെ കരുണാകരന്‍ മുഖ്യമന്ത്രിയായെങ്കിലും രാജന്‍കേസുമായി ബന്ധപ്പെട്ടുവന്ന ഹൈക്കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് രാജിവയ്ക്കേണ്ടിവന്നു. തുടര്‍ന്ന് ശ്രീ. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായി. ജീവനക്കാരോടുള്ള സമീപനത്തില്‍  നിഷേധാത്മകമായ നലപാടുകള്‍ തന്നെയാണ് ശ്രീ. എ.കെ.ആന്‍റണിയും തുടര്‍ന്നത്. യൂണിയന്‍ പതിനാലാം സമ്മേളനം മുന്നോട്ടുവച്ച ഡിമാന്‍റുകളിൽ അനുകൂലമായ നിലപാടുകള്‍ സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നും ഉണ്ടാവാത്തതിനെത്തുടര്‍ന്ന് 1977-ല്‍ എല്ലാ സംഘടനകളും വേതന പരിഷ്കരണം എന്ന ഡിമാന്‍റ് മുന്നോട്ടുവച്ചു. ഇതംഗീകരിക്കാന്‍ സര്‍ക്കാർ തയാറവാത്ത സാഹചര്യത്തിൽ ജനുവരി 11 മുതൽ 27 വരെ അനിശ്ചിതകാലപണിമുടക്ക് നടന്നു. അ‍ഞ്ചു വർഷ ശമ്പളപരിഷ്കരണ തത്വം സംരക്ഷിക്കുന്നതിനായി നടന്ന പണിമുടക്കിന് ശേഷം തൊടുപപുഴയിൽ ചേര്‍ന്ന പതിന‍ഞ്ചാം സംസ്ഥാന സമ്മേളനം ഇ.കെ നായനാര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനം താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് :  ഇ. പത്മനാഭന്‍

വൈസ് പ്രസിഡന്‍റ് : പി.ആര്‍. രാജന്‍, എം.വി. കരുണാകരന്‍

ജനറല്‍ സെക്രട്ടറി : ടി.കെ ബാലന്‍

സെക്രട്ടറിമാര്‍ : എം.ശങ്കരനാരായണ പിള്ള, എ.കുഞ്ഞിരാമന്‍ നായര്‍

ട്രഷറര്‍ : എൻ.ശ്രീധരന്‍പിള്ള

ടി.കെ ബാലന്‍ അവതരിപ്പിച്ച ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ഇതരപ്രമേയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന മഹിളാ സമ്മേളനം അഹല്യാ രംഗനേക്കര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് സുഹൃദ്സമ്മേളനവും സാംസ്കാരിക സമ്മേളനവും നടന്നിരുന്നു. പതിനഞ്ചാം തീയതി വൈകുന്നേരം ആയിരക്കണക്കിന് ജീവനക്കാര്‍ അണിനിരന്ന പ്രകടനവും തുടര്‍ന്ന് സമാപന സമ്മേളനവും നടന്നു. സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്‍റ് ബി.ടി. രണദിവെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

പതിനാറാം സംസ്ഥാന സമ്മേളനം, 1979 മെയ് 26,27,28 തിരുവനന്തപുരം

പതിനാറാം സംസഥാന സമ്മേളനം 1979 മെയ് 26,27,28 തീയതികളില്‍ തിരുവനന്തപുരത്തു നടന്നു. സ്വാതിതിരുനാള്‍ സംഗീതകോളേജിൽ സജ്ജമാക്കിയ ഗോപിനാഥൻ‍ നഗറിലായിരുന്നു സമ്മേളനം.

ഇന്ത്യയിലെല്ലായിടത്തും തൊഴിലാളി വിഭാഗങ്ങൾക്കിടയില്‍ മുമ്പെങ്ങും കാണാത്ത ഐക്യബോധവും സമരാവേശവും വളര്‍ന്നുവരുന്ന ഒരു കാലഘട്ടത്തിലാണ് സമ്മേളനം നടന്നത്. പ്രതിനിധി സമ്മേളനം പ്രസിഡന്‍റ് ഇ. പത്മനാഭന്‍റെ അദ്ധ്യക്ഷതയിൽ‍‍ ആരംഭിച്ചു.  ഇ. ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

സമ്മേളനം താഴേപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് :ഇ. പത്മനാഭൻ

വൈസ് പ്രസിഡന്‍റ് :പി.ആര്‍. രാജന്‍‍‍‍‍, സി. വിജയഗോവിന്ദന്‍

ജനറല്‍സെക്രട്ടറി :ടി.കെ ബാലന്‍

സെക്രട്ടറിമാര്‍ :പി.വേണുഗോപാലന്‍ നായർ, പി. ആനന്ദന്‍‍

ട്രഷറര്‍ : എന്‍. ശ്രീധരന്‍ പിള്ള

‍‍

സേവനവേതന വ്യവസ്ഥകള്‍ കാലാനുസൃതമായി പരിഷ്കരിക്കുക, ജീവനക്കാരുടെ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍‍‍‍ക്കെതിരേയുള്ള എല്ലാ നടപടികളും നിയമങ്ങളും റദ്ദാക്കുക തുടങ്ങിയ പതിമൂന്നാവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജൂലൈ മാസത്തിൽ ആരംഭിക്കുന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിന് സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം വി.ജെ.ടി ഹാളില്‍ നടന്നു.

പതിനേഴാം സംസ്ഥാന സമ്മേളനം, 1980 മെയ് 10,11,12 കൊല്ലം

പതിനേഴാം സംസ്ഥാന സമ്മേളനം 1980 മെയ് 10,11,12 തീയതികളില്‍ കൊല്ലത്ത് നടന്നു. രൂപീകരണത്തിന് ശേഷമുള്ള പതിനേഴ് വര്‍ഷക്കാലം സംഘടനക്കാര്‍ജ്ജിക്കാന്‍കഴിഞ്ഞ വിവധതലങ്ങളിലുള്ള വളര്‍ച്ച സംബന്ധിച്ച് വിലയിരുത്തിയ സമ്മേളനം 1980-കളിലെ ഇന്ത്യയിലെ സങ്കീര്‍ണ്ണമായ സ്ഥിതിഗതികൾ സംബന്ധിച്ചും പരിശോധിച്ചിരുന്നു. വിവിധപ്രദേശങ്ങൾ ഭാഷകള്‍ എന്നിവയുടെ വികസനത്തിനും അംഗീകാരത്തിനും വേണ്ടി ഇന്ത്യയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു. ഇടതുപക്ഷ ജനാധിപത്യ കക്ഷികളുടെ നേതൃത്വത്തില്‍ കേരളത്തില്‍  ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായി ഒരു ഗവണ്‍മെന്‍റ് ചുമതലയേറ്റ സാഹചര്യത്തിലുമായിരുന്നു സമ്മേളനം നടന്നത്.

താഴെ പറയുന്നവരെ സമ്മേളനം ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് : ഇ. പത്മനാഭന്‍

വൈസ് പ്രസിഡന്‍റ് :  പി.ആര്‍. രാജന്‍,  ടി,കെ. ബാലന്‍

ജനറല്‍ സെക്രട്ടറി : പി. വേണുഗോപാലന്‍ നായര്‍

സെക്രട്ടറിമാര്‍ :  കെ.വി. രാജേന്ദ്രന്‍, പി. ആനന്ദന്‍

ട്രഷറര്‍ : എന്‍. ശ്രീധരന്‍ പിള്ള

സമ്മേളനത്തില്‍ വിവിധ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ചര്‍ച്ചകള്‍ നടന്നു. ട്രേഡ് യൂണിയൻ ജനാധിപത്യസ്വാതന്ത്ര്യങ്ങൾ ഹനിച്ചതോടൊപ്പംതന്നെ തൊഴിലെടുത്ത് ജീവനം നടത്തുന്ന മുഴുവൻ ജീവനക്കാര്‍ക്കുമെതിരായി സാമ്പത്തികരംഗത്ത് നടത്തിയ മറ്റൊരു ആക്രമണമാണ് എംപ്ളോയ്മെന്‍റ് ടാക്സ്. ഇത് അടിയന്തിരമായി റദ്ദുചെയ്യണമെന്നും, മാറ്റിവയ്ക്കപ്പെട്ട വേതനമെന്നനിലക്ക് ബോണസ്സ് അനുവദിക്കണമെന്നും, ട്രേഡ് യൂണിയന്‍ ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന് മുഴുവന്‍ സംസ്ഥാന ജീവനക്കാരും അണിനിരക്കണമെന്നുമുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. യൂണിയന്‍ മുന്നോട്ടുവെച്ചിട്ടുള്ള ഡിമാന്‍റുകൾ നേടിയെടുക്കുന്നതിനാവശ്യമായ പ്രക്ഷോഭങ്ങളില്‍ അണിനിരക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സമ്മേളനം അവസാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളനവും നടന്നു.

പതിനെട്ടാം സംസ്ഥാന സമ്മേളനം, 1981 മെയ് 11, 12,13 പാലക്കാട്

യൂണിയന്‍റെ പതിനെട്ടാം സംസ്ഥാന സമ്മേളനം 1981 മെയ് 11,12,13 തീയ്യതികൾ പാലക്കാട്ട്  നടന്നു.  ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാർ ആദ്യവര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയിലാണ് സമ്മേളനം നടന്നത്. അവശജനവിഭാഗത്തിന് ആശ്വാസം പകരുന്ന ഒട്ടേറെ ജനപക്ഷ പദ്ധതികള്‍ക്ക് ആ സര്‍ക്കാര്‍ തുടക്കമിട്ടു. കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍, തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് ആശ്വാസമായി തൊഴിലില്ലായ്മ വേതനം തുടങ്ങിയ പദ്ധതികൾ ആ സർക്കാര്‍ നടപ്പാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്നങ്ങളോട് അനുഭാവപൂര്‍ണ്ണമായ സമീപനമാണ് ഇടതുമുന്നണി സര്‍ക്കാര്‍ കൈക്കൊണ്ടത്. എന്നാല്‍ കോണ്‍ഗ്രസ്സ് നേതൃത്ത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ അവകാശസമരങ്ങളെ അടിച്ചമര്‍ത്താന്‍ പ്രയോഗത്തില്‍ കൊണ്ടുവന്ന കരിനിയമങ്ങള്‍ പിന്‍വലിക്കപ്പെടേണ്ടതുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പതിനെട്ടാം സമ്മേളനം പാലക്കാട്ട് നടന്നത്.

പതിനൊന്നാം തീയതി രാവിലെ സമ്മേളന സ്ഥലമായ പാലക്കാട് ടൗണ്‍ഹാള്‍ അങ്കണത്തില്‍ പ്രസിഡന്‍റ്  ഇ. പത്മനാഭന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ക്ക് തുടക്കമായി.

ഭാരവാഹികളായി താഴെപ്പറയുന്നവരെ സമ്മേളനം തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് :ഇ. പത്മനാഭന്‍

വൈസ് പ്രസിഡന്‍റ് :പി.ആർ. രാജന്‍, ടി.കെ ബാലന്‍

ജനറല്‍ സെക്രട്ടറി :പി.വേണുഗോപാലന്‍ നായര്‍

സെക്രട്ടറിമാര്‍ :പി.ആനന്ദൻ, കെ.വി.രാജേന്ദ്രന്‍

ട്രഷറര്‍ : എൻ.ശ്രീധരന്‍ പിള്ള

ഭാരവാഹികള്‍ക്കു പുറമേ എട്ടംഗ സെക്രട്ടറിയേറ്റിനേയും സമ്മേളനം തെരഞ്ഞെടുത്തു. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി ഇ. ബാലാനന്ദന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറിയുടെ റിപ്പോര്‍ട്ടടക്കമുള്ള രേഖകളും ട്രേഡ് യൂണിയൻ ബോധമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സുശക്തമായ  സംഘടനയാക്കി യൂണിയനെ വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന്    പ്രവര്‍ത്തകരെ  ആഹ്വാനം ചെയ്ത    സംഘടനാ പ്രമേയവും കരിനിയമങ്ങള്‍ റദ്ദാക്കാനും മറ്റ് അടിയന്തിരാവശ്യങ്ങൾ നേടിയെടുക്കാനും അണിനിരക്കുക, ഡയസ്നോണ്‍ പിന്‍വലിപ്പിക്കുന്നതിനും ട്രഡ് യുണിയന്‍ ജനാധിപത്യ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വിപുലമായ ഐക്യം കെട്ടിപ്പടുക്കുക തുടങ്ങിയ പ്രമേങ്ങളും സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കലാസാംസ്കാരിക പരിപാടികൾ നടന്നു. പതിമൂന്നാം തീയതി വൈകുന്നേരം ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത പ്രകടനം നടന്നു. സമാപന പൊതു സമ്മേളനം സംസ്ഥാന മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഉദ്ഘാടനം ചെയ്തു.

പത്തൊമ്പതാം സംസ്ഥാനസമ്മേളനം, 1982 ഏപ്രില്‍ 24,25 തിരുവനന്തപുരം

പത്തൊമ്പതാം സംസ്ഥാനസമ്മേളനം1982 ഏപ്രില്‍ 24,25 തീയതികളില്‍ തിരുവനന്തപുരം ബിഷപ്പ് പെരേര ഹാളില്‍ നടന്നു.1982  ജനുവരി 19-ന് അഖിലേന്ത്യാവ്യാപകമായി ഒരു ദിവസത്തെ പൊതുപണിമുടക്കിന് മുഴുവന്‍ തൊഴിലാളികളും ജീവനക്കാരും കേന്ദ്രട്രേഡ് യൂണിയനുകളും അഖിലേന്ത്യാ ഫെഡറേഷനുകളും ആഹ്വാനം ചെയ്തു. ഇന്ത്യയില്‍ ആദ്യമായി തൊഴിലാളികള്‍ ഒറ്റക്കെട്ടായി ഒരു വര്‍ഗ്ഗമെന്ന നിലയില്‍ അദ്ധ്വാനിക്കുന്നവന്‍റെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ പൊതുപണിമുടക്കിന് ശേഷമായിരുന്നു പത്തൊമ്പതാം സംസ്ഥാനസമ്മേളനം നടന്നത്.

ഏപ്രില്‍ 24-ന് ടി.കെ. ബാലന്‍ പതാക ഉയര്‍ത്തിയതോടുകൂടി സമ്മേളനം ആരംഭിച്ചു. പ്രതിനിധിസമ്മേളനം ഇ.ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജനറല്‍സെക്രട്ടറീസ് റിപ്പോര്‍ട്ടും പ്രവര്‍ത്തനറിപ്പോര്‍ട്ടും ചര്‍ച്ചചെയ്ത് അംഗീകരിച്ചു. വനിതാസബ്കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. കാൽനൂറ്റാണ്ടുകാലത്തെ സംഘടനാപ്രവര്‍ത്തനത്തിനു ശേഷം ഇ.പത്മനാഭന്‍ സര്‍വ്വീസിൽ നിന്നും സ്വമേധയാ വിരമിച്ചു. സഖാവിന്‍റെ യാത്രയയപ്പ് സമ്മേളനം കൂടിയായിരുന്നു പത്തൊമ്പതാം സംസ്ഥാനസമ്മേളനം.

സമ്മേളനത്തില്‍ താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് :ടി.കെ.ബാലന്‍

വൈസ് പ്രസിഡന്‍റ് :കെ.വി.രാജേന്ദ്രന്‍, ഇ.പി.ചെല്ലപ്പന്‍

ജനറല്‍ സെക്രട്ടറി :പി.വേണുഗോപാലന്‍നായര്‍

സെക്രട്ടറിമാര്‍ :എ.കുഞ്ഞിരാമന്‍നായര്‍, പി.ആനന്ദന്‍

ട്രഷറര്‍ :എന്‍.ശ്രീധരന്‍ പിള്ള

ഭരണാധികാരികള്‍ തുടര്‍ന്നുവരുന്ന തെറ്റായ സാമ്പത്തികനയങ്ങളുടെ ഫലമായി വിലക്കയറ്റം, നാണയപ്പെരുപ്പം, മൂല്യശോഷണം, തൊഴിലില്ലായ്മ, ഉത്പാദനമാന്ദ്യം എന്നിവ  രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിരാവശ്യങ്ങള്‍ നേടിയെടുക്കാന്‍ യോജിച്ചണിനിരക്കണമെന്ന് തീരുമാനിച്ചുകൊണ്ട് സമ്മേളനം സമാപിച്ചു.

ഇരുപതാം സംസ്ഥാന സമ്മേളനം, 1983 മെയ് 14,15,16 എറണാകുളം

ഇരുപതാം സംസ്ഥാന സമ്മേളനം 1983, മെയ് 14,15,16 തീയതികളില്‍, എറണാകുളം മഹാരാജാസ് കോളേജ് സെന്‍റിനറി ഹാളില്‍ നടന്നു.1982-ല്‍ ശ്രീ കെ. കരുണാകരന്‍റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാർ അധികാരത്തില്‍ വന്ന ശേഷം മുന്‍ ഇടതുമുന്നണി ഗവണ്‍മെന്‍റ് നടപ്പിലാക്കിയ ജനപക്ഷ പദ്ധതികളാകെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്കരണമെന്നത് ഒരു തത്വമായി ഗവണ്‍മെന്‍റ് അംഗീകരിച്ചിട്ടില്ലെന്നും മറ്റുമുള്ള പ്രഖ്യാപനങ്ങള്‍ വന്നു. സ്വാഭാവികമായും സിവില്‍സര്‍വീസ് മേഖല വീണ്ടും പ്രക്ഷോഭ പോരാട്ടങ്ങളുടെ അന്തരീക്ഷത്തിലേക്ക് എത്തപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടിന്‍റെ പേരില്‍ 1983 ജനുവരി 31-ന് ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തിയ  യുണിയന്‍ ജനറൽ സെക്രട്ടറി പി. വേണുഗോപാലന്‍ നായര്‍ അടക്കമുള്ള ജീവനക്കാരെ അതിക്രൂരമായി പോലീസ് മര്‍ദ്ദിച്ചു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഇരുപതാം സമ്മേളനം നടന്നത്. മെയ് 14-ന് രാവിലെ ആരംഭിച്ച സമ്മേളനം പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു.

പ്രസിഡന്‍റ് :ടി.കെ. ബാലന്‍

വൈസ് പ്രസിഡന്‍റ് :കെ.വി.രാജേന്ദ്രന്‍ , ഇ.പി. ചെല്ലപ്പന്‍

ജനറല്‍ സെക്രട്ടറി :പി. വേണുഗോപാലന്‍ നായര്‍

സെക്രട്ടറിമാര്‍ : എ.കുഞ്ഞിരാമൻ നായര്‍, പി. ആനന്ദന്‍

ട്രഷറര്‍ : എന്‍. ശ്രീധരന്‍പിള്ള

ഭാരവാഹികള്‍ക്കു പുറമെ 8 അംഗ സെക്രട്ടറിയേറ്റിനേയും സമ്മേളനം തിരഞ്ഞെടുത്തു.

മെയ് 14ന് വൈകുന്നേരം പ്രതിനിധിസമ്മേളനം എം.കെ പാന്ഥെ ഉദ്ഘാടനം ചെയ്തു ജനറല്‍സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും നടത്തി. ഇതര സര്‍വ്വീസ് സംഘടനാ നേതാക്കളും അഖിലേന്ത്യാ ഫെഡറേഷന്‍ നേതാക്കളും സമ്മേളനത്തെ അഭിവാദ്യം ചെയ്തു.             ശമ്പളക്കമ്മീഷന്‍ഘടനയില്‍ മാറ്റം വരുത്തുക, പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് സംഘടനകളുമായി ചര്‍ച്ച നടത്തുക, ഇടക്കാലാശ്വാസം, ക്ഷാമബത്ത, ബോണസ്സ്, കരിനിയമങ്ങള്‍ പിന്‍വലിക്കല്‍ തുടങ്ങിയ പ്രധാനകാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ "അടിയന്തരാവശ്യങ്ങള്‍ നേടാന്‍ യോജിച്ചണിനിരക്കുക എന്ന പ്രമേയം സമംഏളനം അംഗീകരിച്ചു.

മൂന്നാം ദിവസം 25 ഔദ്യോഗിക പ്രമേയങ്ങൾ അംഗീകരിച്ചു. സമ്മേളനത്തില്‍  പി. ഗോവിന്ദപിള്ള സാംസ്കാരിക പ്രഭാഷണം നടത്തി. വനിതാ സമ്മേളനം കെ.ആര്‍. ഗൗരിയമ്മ ഉദ്ഘാടനം ചെയ്തു. പി .സൗദാമിനി കണ്‍വീനര്‍ ആയ വനിതാ സബ്കമ്മിറ്റിയേയും സമ്മേളനം തിര‍ഞ്ഞെടുത്തു. പതിനാറാം തീയതി വൈകുന്നേരം ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത പ്രകടനത്തോടെയാണ് സമ്മേളനം അവസാനിച്ചത്.

ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം, 1984 മെയ് 13, 14, 15 കോട്ടയം

യൂണിയന്‍ ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം 1984 മെയ് 13,14,15 തീയതികളില്‍ കോട്ടയത്ത് മാമ്മന്‍ മാപ്പിള ഹാളില്‍ ചേര്‍ന്നു. വിലക്കയറ്റം തടയുക, ഇടക്കാലാശ്വാസം അനുവദിക്കുക, ബോണസ്സ് അനുവദിക്കുക, പ്രതികാരനടപടികൾ പിന്‍വലിക്കുക, എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്‌വേണ്ടി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിവന്ന പ്രക്ഷോഭം ഫെബ്രുവരി 16-ന് ആരംഭിച്ച് 22-ന് നിര്‍ത്തിയ സാഹചര്യത്തിലാണ് സമ്മേളനം ചേര്‍ന്നത്. ആ പണിമുടക്കില്‍ 3500-ല്‍പരം സസ്പെന്‍ഷനുകളും ഉണ്ടായി. ക്രൂരമായ പോലീസ് മര്‍ദ്ദനവും സംഘടനാ നേതാക്കള്‍ക്ക് ഏല്‍ക്കേണ്ടിവന്നിട്ടുണ്ട് ജനാധിപത്യവിരുദ്ധമായ സമീപനം സ്വീകരിച്ച് തൊഴില്‍ സമരങ്ങളെ പരാജയപ്പെടുത്താമെന്ന് വ്യാമോഹിച്ച മുഖ്യമന്ത്രി കരുണാകരനെ വരച്ചവരയില്‍നിറുത്തി തീരുമാനമെടുക്കാന്‍ കഴിഞ്ഞത് ജീവനക്കാരുടെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രമാണ് ഇടക്കാലാശ്വാസം സംബന്ധിച്ച് തികച്ചും തൃപ്തികരമല്ലെങ്കിലും ഒരു തീരുമാനം കൈക്കൊള്ളുവാന്‍ ഭരണാധികാരികളെ നിര്‍ബ്ബന്ധിതരാക്കിയത്.

ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം മെയ് 13-ന് രാവിലെ 10 മണിക്ക് ടി. കെ. ബാലന്‍ പതാക ഉയര്‍ത്തിയതോടുകൂടി ആരംഭിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടും ജനറല്‍സെക്രട്ടറീസ് റിപ്പോര്‍ട്ടും ചര്‍ച്ചചെയ്ത് സമ്മേളനം അംഗീകരിച്ചു. യൂണിയന്‍ അംഗത്വ ഫീസ് 3 രൂപയില്‍നിന്ന് 5 രൂപയായി വര്‍ദ്ധിപ്പിക്കുന്നതിന് ജനറല്‍സെക്രട്ടറി അവതരിപ്പിച്ച ബൈലോ ഭേദഗതി ചര്‍ച്ചക്കുശേഷം അംഗീകരിച്ചു. പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ജനറല്‍സെക്രട്ടറി കെ. എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ലോകം  അഭിമുഖീകരിക്കുന്ന യുദ്ധഭീഷണിയെക്കുറിച്ചും ദേശീയ രംഗത്ത് ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ അടിയന്തിര കടമയെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ചു. സമ്മേളനത്തെ അഖിലേന്ത്യാ ഫെഡറേഷന്‍ മേഖലാസെക്രട്ടറി ആര്‍. ജി. കാര്‍ണില്‍ അഭിവാദ്യം ചെയ്തു. ഇന്ത്യന്‍ സാമ്പത്തിക പ്രതിസന്ധിയും ട്രേഡ് യൂണിയന്‍ കടമകളും എന്ന വിഷയത്തില്‍ ഡോഃ മാത്യു കുര്യന്‍ പ്രഭാഷണം നടത്തി. സമ്മേളനത്തിലെ വൈവിദധ്യമാര്‍ന്ന ഒരിനമായിരുന്നു സമാധാന സമ്മേളനം. സാമ്രാജ്യത്വം ഉയര്‍ത്തുന്ന ആണവ സുരക്ഷാഭീഷണിയുടെ കാലഘട്ടത്തില്‍ നടത്തിയ സമ്മേളനം ബഹുഃ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയതു. വനിതാസബ്കമ്മറ്റിയെ തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രകടനം എം. ടി. സെമിനാരി ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ കേന്ദ്രീകരിച്ചുകൊണ്ട് തിരുനക്കര മൈതാനിയിലെത്തിയപ്പോള്‍ അതൊരു മനുഷ്യ മഹാസമുദ്രമായി മാറിക്കഴിഞ്ഞിരുന്നു. സമാപനസമ്മേളനം ഇ. ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

സമ്മേളനം താഴെ പറയുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് :  കെ. വി രാജേന്ദ്രൻ

വൈസ് പ്രസിഡന്‍റ് : ആര്‍. രഘുനാഥന്‍ നായര്‍, ഇ. പി. ചെല്ലപ്പന്‍

ജനറല്‍ സെക്രട്ടറി : ടി. കെ. ബാലന്‍

സെക്രട്ടറിമാര്‍ : എ. കുഞ്ഞിരാമന്‍ നായര്‍, പി. ആനന്ദന്‍

ട്രഷറര്‍ : എന്‍. ശ്രീധരന്‍പിള്ള

വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, ശമ്പളപരിഷ്കരണ നടപടികള്‍ ത്വരിതപ്പെടുത്തുകയും അര്‍ഹമായ മിനിമം ആനുകൂല്യം ഉറപ്പുവരുത്തുകയും ചെയ്യുക, ക്ഷാമബത്ത അനുവദിക്കുക, ബോണസ്സ് അനുവദിക്കുക, പ്രതികാരനടപടികള്‍ പിന്‍വലിക്കുക, കരിനിയമങ്ങള്‍ റദ്ദാക്കുക, ട്രേഡ് യൂണിയന്‍-ജനാധിപത്യ വിരുദ്ധ സമീപനം അവസാനിപ്പിക്കുക, എന്നീ ഡിമാന്‍റുകള്‍ നേടിയെടുക്കുന്നതിന് മുഴവന്‍ ജീവനക്കാരുടെയും ഐക്യം വിപുലപ്പെടുത്തി യോജിച്ചണിനിരത്താന്‍ സമ്മേളനം തീരുമാനിച്ചു.

ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം, 1985 മേയ് 10,11,,12  ആലപ്പുഴ

ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം 1985 മേയ് 10,11,12 തിയ്യതികളില്‍ ആലപ്പുഴയില്‍ നടന്നു. സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണ കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ട കാലഘട്ടം. 1983 ജൂലായ്‌ മുതല്‍ പ്രാബല്യം നല്‍കി നടപ്പിലാക്കേണ്ട ശമ്പളപരിഷ്കരണം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുകയും കേന്ദ്രം അനുവദിച്ച ക്ഷാമബത്ത അനുവദിക്കാതിരിക്കുകയും, ജീവനക്കാരുടെ വേതന പരിഷ്കരണത്തിനു വേണ്ടിയുള്ള സുദീര്‍ഘമായ പ്രക്ഷോഭം ശക്തിപ്പെടുകയും ജീവനക്കാരുടെ യോജിച്ച പ്രക്ഷോഭം അനിവാര്യമായിത്തീരുകയും ചെയ്ത സാഹചര്യത്തിലാണ് സമ്മേളനം നടന്നത്.

ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം പത്താം  തിയ്യതി കാലത്ത് 9.30 നു  പ്രസിഡന്‍റ് കെ.വി.രാജേന്ദ്രൻ പതാക ഉയര്‍ത്തിയതോടുകൂടി ആരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാൻ കെ.ആര്‍.ഗൌരിയമ്മ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം ഇ.ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ ഗവണ്മെന്‍റ് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പുതിയ നയത്തിനെതിരെ തൊഴിലാളി സംഘടനകള്‍ യോജിച്ചു ചെറുത്തുനില്‍പ്പ്‌ ആരംഭിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് സഖാവ് പ്രസ്താവിച്ചു. സുകൊമള്‍സെന്‍, കെ.എ. കേശവമൂര്‍ത്തി, എം.ആര്‍. അപ്പന്‍, സുശീലാ ഗോപാലന്‍ എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു. കെ.ആര്‍. ഭാനുമതി കണ്‍വീനറായി വനിതാ സബ്കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനം ജനറല്‍സെക്രട്ടറീസ് റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്തു അംഗീകരിച്ചു. സമ്മേളനം താഴെ പറയുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് :കെ.വി.രാജേന്ദ്രന്‍

വൈ.പ്രസിഡന്‍റ്               :ആര്‍. രഘുനാഥന്‍ നായര്‍, ഇ.പി.ചെല്ലപ്പന്‍

ജനറല്‍സെക്രട്ടറി :ടി.കെ.ബാലന്‍

സെക്രട്ടറി :എം.കെ.വാസു, പി.ആനന്ദന്‍

ട്രഷറര്‍ :എന്‍.ശ്രീധരപിള്ള

സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സിമ്പോസിയത്തില്‍ കമ്പ്യൂട്ടറൈസേഷന്‍പ്രബന്ധാവതരണം ഉണ്ടായി. അവതരണം പ്രൊ.വി.കെ. ദാമോദരനായിരുന്നു. ചര്‍ച്ചയില്‍ ശ്രീ. എസ്. വരദരാജന്‍ നായര്‍, ജെ.ചിത്തരഞ്ജന്‍, ഡോഃ പി.കെ.ഗോപാലകൃഷ്ണന്‍, കെ.പങ്കജാക്ഷന്‍ എം.എല്‍.എ,  കെ.എന്‍. രവീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.

01.07.1983 മുതല്‍ ലഭിക്കേണ്ട ശമ്പളപരിഷ്കരണം ഇനിയും നടപ്പാക്കിയിട്ടില്ല. കേന്ദ്ര ജീവനക്കാര്‍ക്ക് അനുവദിക്കുന്ന ക്ഷാമബത്ത ഗഡുക്കളും സംസ്ഥാന ജീവനക്കാര്‍ക്ക് കുടിശ്ശികയായിരിക്കുന്നു. ക്ഷാമബത്താതത്വം സംസ്ഥാന ജീവനക്കാരുടെ കാര്യത്തില്‍  ലംഘിക്കപ്പെടുന്നു. മിനിമം ബോണസ് അനുവദിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ജീവനക്കാരുടെ ശമ്പള പരിഷ്കരണവും മറ്റാനുകൂല്യങ്ങളും നേടാന്‍ യോജിച്ച പോരാട്ടത്തിന് അണിചേരണമെന്ന പ്രമേയം അംഗീകരിച്ചുകൊണ്ടാണ് സമ്മേളനം സമാപിച്ചത്.

ഇരുപത്തിമൂന്നാം സംസ്ഥാന സമ്മേളനം, 1986 മേയ് 10,11,12  തൃശ്ശൂർ

 

ഇരുപത്തിമൂന്നാം സംസ്ഥാന സമ്മേളനം 1986 മേയ് 10,11,12 തിയ്യതികളില്‍ തൃശൂരില്‍ നടന്നു.  സമ്മേളനം കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വൈപുല്യം കണക്കിലെടുത്ത് വാര്‍ഷിക കൌണ്‍സില്‍ യോഗം ഒമ്പതാം തിയ്യതി തന്നെ സാഹിത്യ അക്കാദമി ഹാളില്‍ ചേര്‍ന്നിരുന്നു. അവകാശ നിഷേധവും വാഗ്ദാന ലംഘനവും മുഖമുദ്രയാക്കിയ യു.ഡി.എഫ് സര്‍ക്കാര്‍ യൂണിയനെയും പ്രവര്‍ത്തകരെയും ജീവനക്കാരെയും വൈരനിര്യാതനബുദ്ധിയോടെ വേട്ടയാടുന്ന സാഹചര്യം നിലനിന്നിരുന്ന പശ്ചാത്തലത്തിലാണ് സമ്മേളനം ചേര്‍ന്നത്‌. മേയ് 10നു രാവിലെ 9 മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ പ്രസിഡന്‍റ് കെ.വി.രാജേന്ദ്രന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ഔപചാരികമായി ആരംഭിച്ചു. സമ്മേളനം ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് :കെ.വി. രാജേന്ദ്രൻ

വൈഃ പ്രസിഡന്‍റ് :ആര്‍. രഘുനാഥന്‍ നായര്‍, ഇ.പി. ചെല്ലപ്പന്‍

ജനറല്‍സെക്രട്ടറി :ടി.കെ. ബാലന്‍

സെക്രട്ടറി :എം.കെ. വാസു, പി. ആനന്ദന്‍

ട്രഷറര്‍ `           :ഡി. രത്നാകരന്‍

പ്രതിനിധി സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന ജനറല്‍സെക്രട്ടറി കെ.എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് 2-മണിക്ക് ചേര്‍ന്ന സുഹൃദ്സമ്മേളനം അഖിലേന്ത്യാ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എ. കേശവമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. അവകാശ സമരത്തില്‍ പങ്കെടുത്ത കാരണം പറഞ്ഞു പിരിച്ചുവിടപ്പെട്ട സി.ജെ. ജോസഫിന് സമ്മേളനം സ്വീകരണം നല്‍കി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രശസ്ത സാഹിത്യ നായകരായ എം.ടി. വാസുദേവന്‍ നായര്‍, തിരുനെല്ലൂര്‍ കരുണാകരന്‍, പി. ഗോവിന്ദപ്പിള്ള എന്നിവര്‍ സംസാരിച്ചു. രാത്രിയില്‍ ജനറല്‍സെക്രട്ടറീസ് റിപ്പോര്‍ട്ട് സെക്രട്ടറി എം.കെ. വാസു അവതരിപ്പിച്ചു. പിറ്റേന്ന് റിപ്പോർട്ടിന്മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് പ്രസിഡന്‍റ് കെ.വി.രാജേന്ദ്രന്‍ വിശദീകരണം നല്‍കി. അഖിലേന്ത്യാ ഫെഡറേഷന്‍ ജന.സെക്രട്ടറി സുകോമള്‍സെന്‍, ടി.എന്‍.ജി.ഇ.എ പ്രസിഡന്‍റ് കെ.ഗംഗാധരന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ വര്‍ഗീയതയ്ക്കെതിരായ നിലപാടുകള്‍ ഉയർത്തിപ്പിടിച്ചു നടത്തിയ പ്രഭാഷണം അവിസ്മരണീയമായിരുന്നു. ഭാവി പരിപാടികള്‍ സംബന്ധിച്ചഅവകാശങ്ങള്‍ നേടിയെടുക്കാന്‍ യോജിച്ചണിനിരക്കുക എന്ന പ്രമേയം സംസ്ഥാന സെക്രട്ടറി പി.ആനന്ദന്‍ അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം പ്രമേയം അംഗീകരിക്കപ്പെട്ടു.

ഭരണ രംഗത്തെ അഴിമതിയും സര്‍ക്കാര്‍ ജീവനക്കാരും ബഹുജനങ്ങളുമായുള്ള ബന്ധവും എന്ന വിഷയത്തെ ആധാരമാക്കി നടന്ന സിമ്പോസിയം സമ്മേളനത്തിലെ സുപ്രധാന പരിപാടി ആയിരുന്നു. സിമ്പോസിയം ഉദ്ഘാടനം ചെയ്ത് ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ ശ്രീ.വി.എം. സുധീരന്‍ ആയിരുന്നു. രാഷ്ട്രീയ രംഗത്തെ അഴിമതിക്കെതിരെ അദ്ദേഹം നടത്തിയ പല പരാമര്‍ശങ്ങളും ശ്രദ്ധേയമായിരുന്നു. അഴിമതിക്ക് വഴിവെക്കുന്ന സ്ഥലംമാറ്റങ്ങള്‍ക്കുള്ള സ്പെഷ്യൽ ഓര്‍ഡര്‍ സംവിധാനം അവസാനിപ്പിക്കേണ്ടതാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന യൂണിയന്‍ നിരന്തരം ഉന്നയിച്ചു കൊണ്ടിരുന്ന സ്ഥലം മാറ്റങ്ങള്‍ക്കു പൊതുമാനദണ്ഡം എന്ന നിലപാടിനെ അംഗീകരിക്കുന്നതായിരുന്നു. സിമ്പോസിയത്തില്‍ അദ്ധ്യക്ഷത വഹിച്ചത് പ്രഗത്ഭ ന്യായാധിപന്‍ ജസ്റ്റിസ് പി. സുബ്രമണ്യന്‍ പോറ്റി ആയിരുന്നു. വിഷയം അവതരിപ്പിവച്ച് ഇ.പത്മനാഭനും കെ.വി. സുരേന്ദ്രനാഥ്‌ എം.എല്‍.എയും സിമ്പോസിയത്തില്‍ സംസാരിച്ചു.

കെ.ആര്‍. ഭാനുമതി കണ്‍വീനറായി വനിതാ സബ്കമ്മിറ്റിയെ സമ്മേളനം  തെരഞ്ഞെടുത്തു. മേയ് 12നു ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത പ്രകടനം നടന്നു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം ഇ. ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

ഇരുപത്തിനാലാം സംസ്ഥാനസമ്മേളനം, 1987 ജൂണ്‍ 4,5,6,7  തിരൂര്‍

ഇരുപത്തിനാലാം സംസ്ഥാനസമ്മേളനം 1987 ജൂണ്‍ 4,5,6,7 തീയതികളിൽ തിരൂർ മുനിസിപ്പല്‍ ടൗണ്‍ ഹാളിൽ നടന്നു. ഇന്ത്യയുടെ ആകെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു തെരഞ്ഞെടുപ്പു പോരാട്ടത്തില്‍ മതേതര ജനാധിപത്യശക്തികള്‍ വിജയം കൈവരിച്ച സാഹചര്യത്തിലാണ് യൂണിയന്‍ സമ്മേളനം ചേര്‍ന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് പത്താഴ്ചക്കകം തന്നെ ജീവനക്കാരെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങളിൽ ജീവനക്കാര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുത്തു. പെന്‍ഷന്‍ പ്രായം കഴിഞ്ഞിട്ടും സര്‍വ്വീസ്സില്‍ തുടരുന്ന അനേകംപേരുടെ സര്‍വ്വീസ് അവസാനിപ്പിച്ചു, ഒരു പുതിയ പോലീസ് നയം അംഗീകരിച്ചു, തൊഴില്‍ സമരങ്ങളില്‍ പോലീസ് ഇടപെടില്ലെന്ന് തീരുമാനിച്ചു. ഇത്തരം സമരങ്ങളില്‍ എടുക്കുന്ന പോലീസ് കേസ് പിന്‍വലിക്കാൻ തീരുമാനിച്ചു. പിരിച്ചുവിടപ്പെട്ട ശ്രീ.സി.ജെ.ജോസഫിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിച്ചു. സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡം അംഗീകരിച്ചു.  നഴ്സുമാരുടെ ജോലിസമയം എട്ട് മണിക്കൂറാക്കി നിജപ്പെടുത്തി. ഈയൊരു കാലഘട്ടത്തിലാണ് സമ്മേളനം ചേരുന്നത്.

സമ്മേളനം ജൂണ്‍ 4-ന് രാവിലെ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി.കെ.ഹംസയുടെ അദ്ധ്യക്ഷതയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി വി.ജെ.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനറിപ്പോര്‍ട്ടും ജനറല്‍സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ചര്‍ച്ചചെയ്ത് അംഗീകരിച്ചു. യൂണിയന്‍റെ ബൈലോ അനുസരിച്ച് ഒരു റവന്യൂ ജില്ലയില്‍ ഒരു ജില്ലാ സെന്‍റർ എന്നതാണ് വ്യവസ്ഥ. അംഗങ്ങളുടെ വര്‍ദ്ധനവും പ്രവര്‍ത്തനസൗകര്യവും കണക്കിലെടുത്ത് ഒരു റവന്യൂ ജില്ലയില്‍ ഒന്നില്‍ക്കൂടുതൽ യൂണിയന്‍ ജില്ലാ സെന്‍ററുകൾ അനുവദിക്കാന്‍ സംസ്ഥാനകമ്മറ്റിക്ക് അധികാരം നല്‍കുന്ന ബൈലോഭേദഗതി അംഗീകരിച്ചു. പ്രതിനിധി സമ്മേളനം സി.ഐ.റ്റി.യു. സെക്രട്ടറി എം.എം. ലോറന്‍സ് ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.പി. നേതാവ് പ്രൊഫസര്‍ ടി.ജെ. ചന്ദ്രചൂഢന്‍, കെ.പി.സി.സി.(എസ്) ജനറല്‍ സെക്രട്ടറി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനത്തില്‍ താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് :കെ.വി. രാജേന്ദ്രന്‍

വൈസ് പ്രസിഡന്‍റ് :സി. കുഞ്ഞാമദ്, ആര്‍. രഘുനാഥന്‍നായര്‍

ജനറല്‍ സെക്രട്ടറി :ടി.കെ. ബാലന്‍

സെക്രട്ടറിമാര്‍ :എം. കെ.വാസു, പി. ആനന്ദന്‍

ട്രഷറര്‍ :ഡി. രത്നാകരൻ

സമ്മേളനത്തോടനുബന്ധിച്ച് വളരെ ശ്രദ്ധേയമായ സാംസ്ക്കാരികസമ്മേളനം നടന്നു. പ്രൊഫസര്‍ സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു. പുനത്തില്‍ കുഞ്ഞബ്ദുള്ള ചെറുകഥകള്‍ വായിച്ചവതരിപ്പിച്ചു.

രജതജൂബിലി സമ്മേളനം, 1988 മെയ് 8 മുതല്‍ 12 വരെ തിരുവനന്തപുരം

രജതജൂബിലി സമ്മേളനംമെയ് 8 മുതല്‍ 12 വരെ തിരുവനന്തപുരം ബിഷപ്പ് പെരേര ഹാളില്‍ നടന്നു .1987-ല്‍ അധികാരത്തില്‍വന്ന ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, സംസ്ഥാന സിവില്‍ സര്‍വ്വീസില്‍ മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഡൈസ്നോണ്‍ അടക്കമുള്ള കരിനിയമങ്ങള്‍ പിന്‍വലിച്ചു. അഞ്ചു വര്‍ഷത്തിന് ശേഷം ആദ്യമായി ക്ഷാമബത്ത കുടിശിക പണമായി അനുവദിച്ചു. ഇത്തരത്തില്‍ ജീവനക്കാരുടെ അവകാശാനുകൂല്യങ്ങള്‍ അനുവദിക്കുന്നതില്‍ അനുഭാവപൂര്‍വ്വമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സ്വാഭാവികമായും ജനോപകാരപ്രദമായ നിലപാടുകള്‍ സ്വീകരിക്കുന്ന സര്‍ക്കാരിന്‍റെ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍സര്‍വ്വീസ് ഘടന അനിവാര്യമായ സാഹചര്യത്തിലാണ് സമ്മേളനം നടന്നത്.

സമ്മേളനത്തിലുയര്‍ത്താനുള്ള പതാക വര്‍ക്കലയില്‍നിന്നും, കൊടിമരം പാറശാലയില്‍ നിന്നും ജാഥകളായി തിരുവനന്തപുരത്തെത്തിച്ചു. മെയ് 9 ന് രാവിലെ പ്രതിനിധി സമ്മേളനം ഇ.എം.എസ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍വച്ച് എന്‍.ജി.ഒ പ്രസ്ഥാനത്തിന്‍റെ ആദ്യകാലനേതാക്കള്‍ക്ക് സ്വീകരണം നൽകി. യൂണിയന്‍റെ സ്ഥാപകനേതാക്കളില്‍ ഒരാളും 1962 മുതല്‍ 69 ൽ രാജിവച്ച് പുറത്തുപോകും വരെ സംസ്ഥാനനേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്ത ഇ.ജെ.ഫ്രാന്‍സിസ്, കേരളത്തിലെ എന്‍,ജി.ഒ പ്രസ്ഥാനത്തിന്‍റെ നേരവകാശികള്‍ കേരളാ എന്‍.ജി.ഒ യൂണിയന്‍ ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വര്‍ഷങ്ങളായി തന്‍റെ കൈയില്‍ സൂക്ഷിച്ചിരുന്ന പഴയ മിനുട്സ് പുസ്തകവും മറ്റ് രേഖകളും യൂണിയന്‍ ഭാരവാഹികള്‍ക്ക് കൈമാറിയത് വികാരനിര്‍ഭരമായ അനുഭവമായിരുന്നു.

എന്‍.ജി.ഒ യൂണിയന്‍ ചരിത്രം വ്യക്തമാക്കുന്ന അപൂര്‍വ്വ ഫോട്ടോകളും പത്രവാര്‍ത്തകളും അടങ്ങുന്ന എക്സിബിഷന്‍ തിരുവനന്തപുരത്ത് നടന്നു. പ്രദര്‍ശനം ബഹുഃ നിയമസഭാ സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്‍റെ ഭാഗമായിനടന്ന സാംസ്കാരിക സമ്മേളനം സാംസ്കാരിക വകുപ്പുമന്ത്രി ടി.കെ രാമ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഡോഃ സുകുമാര്‍ അഴിക്കോട്, പി. ഗോവിന്ദപ്പിള്ള, പ്രൊഫഃ എം.കെ. സാനു, തുടങ്ങിയ സാംസ്കാരിക നായകര്‍ പങ്കെടുത്തു. വിവിധ ട്രേഡ് യൂണിയന്‍-വര്‍ഗ്ഗ-ബഹുജന സംഘടനകള്‍ പങ്കെടുത്ത സുഹൃദ്സമ്മേളനം, സി.ഐ.ടി.യു സംസ്ഥാന ജനറല്‍സെക്രട്ടറി കെ . എന്‍.  രവീന്ദ്രനാഥ്  ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമ്മേളനം വിദ്യുഛക്തി വകുപ്പു മന്ത്രി ടി. ശിവദാസമേനോന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍  ഡോഃ വി. മോഹന്‍ തമ്പി, SFI അഖിലേന്ത്യാ പ്രസിഡന്‍റ്     എ. വിജയരാഘവന്‍, എസ് രാമചന്ദ്രന്‍പിള്ള, പി.കെ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ സാമ്പത്തിക പ്രതിസന്ധി എന്ന വിഷയത്തെ ആധാരമാക്കി സിംപോസിയം നടന്നു, സംസ്ഥാന ധനകാര്യമന്ത്രി വി. വിശ്വനാഥമേനോന്‍ ഉദ്ഘാടനം ചെയ്തു. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിന്‍റെ ഭാഗമായിനടന്ന വനിതാ സമ്മേളനം കെ.ആര്‍ ഗൗരിയമ്മ ഉദ്ഘാടനം ചെയ്തു. എം.സി ബിന്ദുമോള്‍, കെ.എ പാര്‍വ്വതി തുടങ്ങയവര്‍ സംസാരിച്ചു. സമ്മേളനത്തെ അഭിവാദനം ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി.കെ ഹംസ സംസാരിച്ചു. വ്യത്യസ്ത കലാപരിപാടികള്‍ ഓരോ ദിവസവും അരങ്ങേറി.

സമാപന ദിവസം പതിനായിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത പടുകൂറ്റന്‍ പ്രകടനം തിരുവനന്തപുരത്ത് നടന്നു. പൊതുസമ്മേളനം സംസ്ഥാന മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഉദ്ഘാടനം ചെയ്തു. വി.എസ്. അച്യുതാനന്ദന്‍, പി.കെ.വാസുദേവന്‍ നായര്‍, കെ ചന്ദ്രശേഖരന്‍,  ബേബിജോണ്‍, എന്നിവര്‍ സംസാരിച്ചു.

ജൂബിലി സമ്മേളനത്തിന്‍റെ ഭാഗമായി ജില്ലാതലത്തിലും ബ്രാഞ്ച്തലത്തിലും 1987 ഒക്ടോബര്‍ 28 മുതല്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഒക്ടോബര്‍ 29-ന് കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങള്‍ സംബന്ധിച്ച സിംപോസിയങ്ങള്‍ നടന്നു. തുടര്‍ന്ന് എല്ലാ ജില്ലകളിലും, ലോകസമാധാനം, സിവില്‍സര്‍വീസും പൊതുജനങ്ങളുമായുള്ള ബന്ധം, ദേശീയോദ്ഗ്രഥനം, സ്ത്രീകളുടെ  തൊഴില്‍പരവും സാമൂഹികവുമായ പ്രശ്നങ്ങൾ, എന്നീ വിഷയങ്ങളെ അധികരിച്ച് സിംപോസിയങ്ങള്‍ നടത്തി.

രജതിജൂബിലി സമ്മേളനം ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു.

പ്രസിഡന്‍റ് : കെ.വി.രാജേന്ദ്രൻ

വൈസ് പ്രസിഡന്‍റ് : ആര്‍.രഘു നാഥന്‍നായര്‍, സി.കുഞ്ഞാമദ്

ജനറല്‍ സെക്രട്ടറി :  ടി.കെ.ബാലന്‍

സെക്രട്ടറിമാര്‍ : പി.ആനന്ദന്‍, എം.കെ .വാസു

ട്രഷറര്‍ : ഡി.രത്നാകരന്‍

സമ്മേളനത്തില്‍ ഭാവിപരിപാടികള്‍ വിശദീകരിക്കുകയും സിവില്‍സര്‍വീസ് കാര്യക്ഷമമാക്കാനുള്ള പോരാട്ടത്തിലണിനിരക്കുകയെന്ന പ്രമേയം ഐക്യകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു.

ഇരുപത്താറാം സംസ്ഥാന സമ്മേളനം, 1989, മെയ് 12,13,14,15 തിരുവല്ല

ഇരുപത്താറാം സംസ്ഥാന സമ്മേളനം 1989, മെയ് 12,13,14,15 തീയതികളില്‍ തിരുവല്ല, എം.ജി.എം. ഹൈസ്കൂള്‍, ഓഡിറ്റോറിയത്തില്‍ നടന്നു.  പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു.

പ്രസിഡന്‍റ് : കെ.വി.രാജേന്ദ്രൻ

‍വൈസ് പ്രസിഡന്‍റ് :  ആര്‍.രഘുനാഥന്‍ നായര്‍,  സി.കുഞ്ഞാമദ്

ജനറല്‍  സെക്രട്ടറി : ടി.കെ ബാലന്‍

സെക്രട്ടറിമാര്‍ : പി. ആനന്ദന്‍, എം.കെ വാസു

ട്രഷറര്‍ : ഡി.രത്നാകരന്‍

ഭാരവാഹികള്‍ക്കു  പുറമെ 8 അംഗ സെക്രട്ടറിയേറ്റിനേയും സമ്മേളനം തിരഞ്ഞെടുത്തു.

പ്രതിനിധിസമ്മേളനം വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മാത്യു.ടി തോമസ് സ്വാഗതം പറഞ്ഞു. "ഇന്ത്യയുടെ ഭാവി എന്‍റെ  കാഴ്ചപ്പാടില്‍ ' വിഷയത്തില്‍  ശ്രീ ഗീവര്‍ഗ്ഗീസ് മാര്‍  ദെസ്താനിയോസ് മെത്രാപ്പൊലീത്ത , എസ് . രാമചന്ദ്രന്‍ പിള്ള, എം.ആര്‍. അപ്പന്‍ എന്നിവര്‍  പങ്കെടുത്തു. കെ.എം,ജി.പണിക്കര്‍ തയ്യാറാക്കിയ 'കേരളത്തിലെ എന്‍.ജി.ഒ പ്രസ്ഥാനം ' എന്ന പുസ്തകം മുന്‍ വൈദ്യുതി മന്ത്രി. ടി. ശിവദാസമേനോന്‍  പ്രകാശനം ചെയ്തു.

`           സ.പി ആനന്ദന്‍  പുസ്തകത്തിന്‍റെ  ആദ്യകോപ്പി  സ്വീകരിച്ചു. മെയ് 15ന് ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണത്തിന് ശേഷം ട്രേഡ് യൂണിയന്‍ രംഗത്തെ സമകാലീന പ്രശ്നങ്ങളേയും കടമകളേയും കുറിച്ച്  കെ.എന്‍ രവീന്ദ്രനാഥ് പ്രഭാഷണം നടത്തി. ഉച്ചയ്ക്കുശേഷം ട്രേഡ് യൂണിയന്‍ സുഹൃദ്സമ്മേളനം നടന്നു. ശ്രീ.ടി.കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത് സാംസ്കാരിക സമ്മേളനത്തിൽ പി.ഗോവിന്പിള്ള, ഒ.എന്‍. വി കുറുപ്പ്, കടമ്മനിട്ട രാമകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് അഖിലേന്ത്യാ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി സുകോമള്‍ സെന്‍ എം,പി. സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സമ്മേളനത്തില്‍ വച്ച് 7396 എംപ്ലോയീസ് ഫോറം മാസികയുടെ വരിസംഖ്യ അദ്ദേഹത്തെ ഏല്‍പിച്ചു

സിവില്‍ സര്‍വീസില്‍ നിലനിൽക്കുന്ന കാര്യക്ഷമതാ രാഹിത്യവും അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കി സിവില്‍  സര്‍വ്വീസ് കാര്യക്ഷമമാക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ മുഴുവന്‍ ജീവനക്കാരേയും ആഹ്വാനം ചെയ്യുന്ന പരിപാടി പ്രമേയം, സമ്മേളനം അംഗീകരിച്ചു.

26 അംഗ വനിതാ സബ് കമ്മിറ്റി രൂപീകരിച്ചു. സ്ഥാപക നേതാക്കളായ സി.വിജയഗോവിന്ദന്‍, കെ.എം.ജി.പണിക്കർ എന്നിവര്‍ക്ക് സമ്മേളനത്തില്‍വച്ച് വികാരനിര്‍ഭരമായ യാത്രയയപ്പ് നൽകി. തുടര്‍ന്ന് വമ്പിച്ച പ്രകടനവും പൊതുയോഗവും നടന്നു. മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രശസ്തരായ നേതാക്കള്‍ സംബന്ധിച്ചു.

 

ഇരുപത്തിയേഴാം സംസ്ഥാന സമ്മേളനം,  1990 ഏപ്രില്‍ 20,21,22  തിരുവനന്തപുരം

യൂണിയന്റെ  27-ാം സംസ്ഥാന സമ്മേളനം 1990 ഏപ്രിൽ 20,21,22  തിയ്യതികളില്‍ തിരുവനന്തപുരത്ത് വച്ച് നടന്നു.  തികച്ചും ആർഭാടരഹിതമായി ഈ സമ്മേളനം നടത്തണമെന്ന സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരമാണ് സമ്മേളനം നടന്നത്. ഏപ്രിൽ 20നു വൈകുന്നേരം 4മണിക്ക് രാജധാനി ആഡിറ്റോറിയത്തില്‍ കൌണ്‍സില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകരിച്ചു. ഏപ്രിൽ 21നു രാവിലെ 9മണിക്ക് പ്രസിഡന്റ്‌ കെ.വി.രാജേന്ദ്രന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ഔപചാരികമായി ആരംഭിച്ചു പുതിയ കൌണ്‍സില്‍ യോഗം ചേര്‍ന്ന് താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു

പ്രസിഡന്റ്‌                       : കെ.വി.രാജേന്ദ്രന്‍

വൈ.പ്രസിഡന്റ് : ആര്‍.രഘുനാഥന്‍ നായര്‍, സി.കുഞ്ഞാമദ്

ജനറൽ സെക്രട്ടറി : ടി.കെ.ബാലന്‍

സെക്രട്ടറി                        : പി.ആനന്ദന്‍, കെ രവീന്ദ്രന്‍

ട്രഷറർ                           : ഡി.രത്നാകരന്‍

രാവിലെ 9.30നു ആരംഭിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി വി.വിശ്വനാഥമേനോന്‍ ഉദ്ഘാടനം ചെയ്തു തുടര്‍ന്ന് ജന.സെക്രട്ടറീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു. സമ്പൂര്‍ണ്ണ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ യൂണിയനും പങ്ക് ചേര്‍ന്നിരുന്നു. ഇത് വിജയിപ്പിക്കേണ്ടതിന്റെ  പ്രാധാന്യം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സി.ജി.ശാന്തകുമാര്‍ സമ്മേളനത്തില്‍ വിശദീകരിച്ചു

യൂണിയന്റെ ഭാവി പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര പാരിറ്റിയെ സംബന്ധിക്കുന്ന പ്രമേയം ചര്‍ച്ചയ്ക്കായി പി.ആനന്ദന്‍ അവതരിപ്പിച്ചു ചര്‍ച്ചകള്‍ക്ക് ശേഷം പ്രമേയം സമ്മേളനം അംഗീകരിച്ചു ഔദ്യോഗികപ്രമേയങ്ങള്‍ക്ക് പുറമേ 11 അനൌദ്യോഗിക പ്രമേയങ്ങളും സിവില്‍ സര്‍വീസിനെ കാര്യക്ഷമമാക്കുന്നതിനെ സംബന്ധിച്ചുള്ള പ്രമേയവും സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. അഖിലേന്ത്യാ ഫെഡറേഷന്‍ സെക്രട്ടറി എം.ആര്‍. അപ്പന്‍ സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ്‌ സി.കണ്ണന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സമാപന ദിവസം വി.എസ്.അച്യുതാനന്ദന്‍ സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. രജത ജൂബിലി സമ്മേളന തീരുമാനങ്ങള്‍ എങ്ങിനെയും പ്രാവര്‍ത്തികമാക്കണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യൂണിയന്‍ രജത ജൂബിലി സമ്മേളനം അംഗീകരിച്ചതും യൂണിയന്റെ പ്രഖ്യാപിത ലക്‌ഷ്യവുമായ അഴിമതി രഹിതവും ജനോപകാരപ്രദവുമായ സിവില്‍ സര്‍വീസ് കെട്ടിപ്പടുക്കുന്നത്തിനുള്ള പോരാട്ടം കൂടുതല്‍ ഊര്‍ജ്ജ്വസ്വലമായി മുന്നോട്ട് കൊണ്ടുപോകുമെന്നു പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാന പ്രസിഡന്റ്‌ കെ.വി.രാജേന്ദ്രന്‍ നടത്തിയ ഉപസംഹാര പ്രസംഗത്തോടെ സമ്മേളന നടപടികള്‍ക്ക് സമാപനമായി.

 

ഇരുപത്തിയെട്ടാം സംസ്ഥാന സമ്മേളനം. 1991 ഏപ്രിൽ 18,19,20 തിരുവനന്തപുരം

യൂണിയന്‍ ഇരുപത്തിയെട്ടാം സംസ്ഥാന സമ്മേളനം 1991 ഏപ്രില്‍ 18,19,20 തീയതികളില്‍ തിരുവനന്തപുരത്ത് നടന്നു. മെയ് രണ്ടാം വാരത്തില്‍ തലശ്ശേരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം ലോകസഭാതെരെഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ തിരുവനന്തപുരത്ത് വച്ച്  നടത്താൻ തീരുമാനിക്കുകയായിരുന്നു തികച്ചും ബിസിനസ് സമ്മേളനമായാണ് നടന്നത്.

ഏപ്രില്‍ 18-ന് വൈകുന്നേരം 4.30-ന് തിരുവനന്തപുരം രാജധാനി ഓഡിറ്റോറിയത്തില്‍ കൌണ്‍സില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവ്-ചലവ് കണക്കുകളും അവതരിപ്പിച്ച് അംഗീകരിച്ചു. സംസ്ഥാനസിവിൽ സർവീസിലെ കരുത്തുറ്റ സമരസംഘടനയായ യൂണിയനെ ദീര്‍ഘകാലം നയിച്ച, എക്കാലത്തേയും കരുത്തരായ നേതാക്കളില്‍ പ്രമുഖനായ ഇ. പത്മനാഭന്‍ 1990 സെപ്തംബര്‍ 18-ന് അന്തരിച്ചു. സഖാവിന്‍റെ സ്മരണയെ ഉണര്‍ത്തി ഇ. പത്മനാഭന്‍ നഗര്‍ എന്ന് നാമകരണം ചെയ്യപ്പെട്ട പ്രിയദര്‍ശിനി ഹാള്‍ അങ്കണത്തില്‍ പ്രസിഡന്‍റ് കെ. വി. രാജേന്ദ്രന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമായി. പുതിയ കൌണ്‍സില്‍ യോഗം ചേര്‍ന്ന് താഴെ പറയുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്                     :  കെ. വി രാജേന്ദ്രന്‍

വൈസ് പ്രസിഡന്‍റ്           :  ആര്‍ രഘുനാഥന്‍ നായര്‍,  ഇ. പി. ചെല്ലപ്പന്‍

ജനറല്‍ സെക്രട്ടറി              : പി. ആനന്ദന്‍

സെക്രട്ടറിമാര്‍                   : കെ. രവീന്ദ്രന്‍,  കെ. കൃഷ്ണന്‍

ട്രഷറര്‍                            : ഡി. രത്നാകരന്‍

രാവിലെ പത്തുമണിക്ക് ആരംഭിച്ച പ്രതിനിധിസമ്മേളനം വി. എസ്. അച്ച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനയോഗത്തിനുശേഷം സെക്രട്ടറി കെ. രവീന്ദ്രന്‍ ജനറല്‍ സെക്രട്ടറീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. TNGEA ജനറല്‍ സെക്രട്ടറി എം. ആര്‍. അപ്പന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. CITU സംസ്ഥാന ജനറല്‍സെക്രട്ടറി കെ. എന്‍. രവീന്ദ്രനാഥ് സമ്മേളനത്തില്‍ പ്രഭാഷണം നടത്തി.

ഏപ്രില്‍ 20-ന് രാവിലെ സുകോമള്‍സെന്‍ MP സമ്മേളനത്തെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് 24 ഔദ്യോഗിക പ്രമേയങ്ങളും 23 അനൌദ്യോഗിക പ്രമേയങ്ങളും അംഗീകരിച്ചു. സംസ്ഥാനജീവനക്കാരുടെ വേതനം കാലോചിതമായി പരിഷ്കരിക്കുക എന്ന പരിപാടിപ്രമേയം സമ്മേളനം ചര്‍ച്ചചെയ്ത് അംഗീകരിച്ചു. പ്രസിഡന്‍റിന്‍റെ ഉപസംഹാരപ്രസംഗത്തോടെ സമ്മേളന നടപടികള്‍ക്ക് തിരശ്ശീല വീണു.

ഇരുപത്തി ഒന്‍പതാം സംസ്ഥാനസമ്മേളനം, 1992 മേയ് 9,10,11,12 കണ്ണൂർ

29-ാം സംസ്ഥാന സമ്മേളനം, 1992 മെയ് 9 മുതൽ 12 വരെ കണ്ണൂരില്‍ നടന്നു. കണ്ണൂര്‍പോലീസ് മൈതാനത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ രണ്ടായിരം പേര്‍ക്കിരിക്കാവുന്ന വിശാലമായ പന്തലിലാണ് സമ്മേളനം നടന്നത്. 1991 ലെ പൊതുതിരഞ്ഞെടുപ്പില്‍ കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളായിരുന്നു ഭരണത്തില്‍. കെ.കരുണാകരന്റെ നേതൃത്ത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ സമയബന്ധിത ശമ്പള പരിഷ്കരണമെന്ന അവകാശത്തെപോലും നിരാകരിക്കുവാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം നടക്കുന്നത്. താഴെ പ്പറയുന്നവരെ പുതിയവര്‍ഷത്തെ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.

പ്രസിഡന്റ് : കെ.വി.രാജേന്ദ്രന്‍

വൈസ് പ്രസിഡന്റുമാര്‍ : ആര്‍ രാമചന്ദ്രന്‍, എൻ .പരമേശ്വരന്‍

ജനറല്‍ സെക്രട്ടറി : കെ.രവീന്ദ്രന്‍

സെക്രട്ടറിമാര്‍ : കെ. കൃഷ്ണന്‍, വി.ജി.രവീന്ദ്രന്‍

ട്രഷറര്‍ : ഡി.രത്നാകരന്‍

പ്രതിനിധി സമ്മേളനം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍.രവീന്ദ്രനാഥ് സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തില്‍ പ്രശസ്ത സാംസ്കാരിക നായകന്‍മാരായ പ്രൊഫ.എം.എന്‍ വിജയന്‍, പ്രൊഫ.ഒ.എന്‍.വി.കുറുപ്പ്, പി .ഗോവിന്ദപ്പിള്ള എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചർച്ചചെയ്ത് അംഗീകരിച്ചു. മെയ് 10ന് രാത്രിയിലുണ്ടായ അതിശക്തമായ പേമാരിയിലും കാറ്റിലും പോലീസ് മൈതാനിയിലെ പന്തല്‍ തകര്‍ന്നു. കണ്ണൂര്‍ജില്ലയിലെ വര്‍ഗ്ഗ ബഹുജന സംഘടനാപ്രവര്‍ത്തകരുടേയും യൂണിയന്‍ പ്രവര്‍ത്തകരുടേയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള സാമര്‍ത്ഥ്യത്തിന്റേയും ഫലമായി കണ്ണൂര്‍ ടൗണ്‍ഹാളില്‍ യാതൊരു കുറവുമില്ലാതെ സമ്മേളന നഗര്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സമ്മേളന നടപടികള്‍ നടന്നത് അവിടെ വച്ചാണ്. രണ്ടാം ദിവസ സമ്മേളനത്തില്‍ ഭാരത സര്‍ക്കാറിന്റെ പുത്തന്‍ സാമ്പത്തിക നയങ്ങളും പ്രത്യാഘാതങ്ങളും എന്ന വിഷയത്തെ അധികരിച്ച് നടന്ന സിമ്പോസിയം അഖിലേന്ത്യാ ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി സുകോമള്‍ സെന്‍ എം.പി, ഉദ്ഘാടനം ചെയ്തു. ടി.ശിവദാസമേനോന്‍, പ്രൊഫ.ഹരിലാല്‍, ഡോ.ബി.ഇക്ബാല്‍എന്നിവര്‍ സംസാരിച്ചു. സര്‍വിസില്‍ നിന്നും വിരമിച്ച മുന്‍ഭാരവാഹികളായിരുന്ന, ഇ.പി. ചെല്ലപ്പന്‍, എം. ശങ്കരനാരായണന്‍പിള്ള, എ.കുഞ്ഞിരാമന്‍ നായര്‍എന്നിവർക്ക് യാത്രയയപ്പ് നൽകി. സുഹൃത്ത് സംഗമം സ. ടി.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വ്വീസിനെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളെ ആധാരമാക്കിയുള്ള 27പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. അ‍‍ഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്കരണമെന്ന ആനുകൂല്യം സംരക്ഷിക്കാന്‍ യോജിച്ചണിനിരക്കുക എന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു. മെയ് 12ന് വൈകുന്നേരം പതിനയ്യായിരത്തില്‍പ്പരം ജീവനക്കാര്‍ അണിനിരന്ന പ്രകടനം നടന്നു. ബി.ടി.ആര്‍ നഗറില്‍ ചേര്‍ന്ന പൊതു സമ്മേളനം ഇ.കെ നായനാര്‍ ഉദ്ഘാടനം ചെയ്തു.പ്രമുഖരായ നേതാക്കള്‍ സംസാരിച്ചു.

മുപ്പതാം സംസ്ഥാനസമ്മേളനം : 1993 മേയ് 12,13,14,15  കൊല്ലം

30- ാം സംസ്ഥാന സമ്മേളനം 1993 മേയ് 12,13,14,15  തിയ്യതികളിൽ കൊല്ലത്ത്

നടന്നു. പാര്‍ട്ട് ടൈംജീവനക്കാരുടെ സംഘടനയായ കേരള പാര്‍ട്ട്‌ ടൈം കണ്ടിജെന്സി എംപ്ലോയീസ് യൂണിയന്‍, കേരള എൻ.ജി.ഒ യൂണിയനില്‍ ലയിക്കാനെടുത്ത തീരുമാനപ്രകാരം ലയന നടപടികള്‍ പൂര്‍ത്തീകരിക്കപ്പെട്ട സമ്മേളനമായിരുന്നു മുപ്പതാം സമ്മേളനം. ആദ്യ ദിവസം നിലവിലുള്ള കൌണ്‍സില്‍ യോഗം ചേര്‍ന്നു പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും ചര്‍ച്ച ചെയ്തംഗീകരിച്ചു. രണ്ടാം ദിവസം രാവിലെ വി.ഒ. ആന്റണി നഗറില്‍ രാവിലെ ഒന്‍പതു മണിക്ക് ആക്ടിംഗ് പ്രസിഡന്റ് ആര്‍.രാമചന്ദ്രന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് ഔപചാരികമായ തുടക്കമായി. രാവിലെ 9.30നു പുതിയ കൌണ്‍സില്‍ യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്റ്‌                                   : ആര്‍. രാമചന്ദ്രന്‍

വൈ.പ്രസിഡന്റുമാര്‍ : എന്‍. പരമേശ്വരന്‍, കെ.വരദരാജന്‍

ജ.സെക്രട്ടറി                                 : കെ.രവീന്ദ്രന്‍

സെക്രട്ടറിമാർ : കെ.കൃഷ്ണന്‍, വി.ജി. രവീന്ദ്രന്‍

ട്രഷറര്‍ : ഡി.രത്നാകരന്‍

സി.പി.ഐ.(എം) പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ഫെഡറേഷന്‍ സെക്രട്ടറി  എം.ആര്‍. അപ്പന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. വൈകിട്ട് മൂന്നു മണിക്ക് ജനറല്‍ സെക്രട്ടറീസ് റിപോര്‍ട്ട്‌ കെ രവീന്ദ്രന്‍ അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് സമ്മേളനം അംഗീകരിച്ചു. വൈകിട്ട് 5.40നു സാംസ്കാരിക സമ്മേളനം നടന്നു. പ്രൊഫ: എം.എന്‍.വിജയന്‍, പ്രൊഫ: എം.കെ.സാനു, കവി കടമ്മനിട്ട രാമകൃഷ്ണന്‍, കഥാകൃത്ത് ബി.രാജീവന്‍ എന്നിവര്‍ സാംസ്കാരിക സമ്മേളനത്തില്‍ സംസാരിച്ചു. മൂന്നാം ദിവസം രാവിലെ 9.30നു ആരംഭിച്ച സമ്മേളനത്തില്‍ ജന.സെക്രട്ടറീസ് റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചകള്‍ ഉപസംഹരിച്ചുകൊണ്ടു ജെനറല്‍ സെക്രട്ടറി മറുപടി പറഞ്ഞു. പിന്നീട് മറ്റ് ഔദ്യോഗിക പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഉച്ചക്ക് ശേഷം അഖിലേന്ത്യാ ഫെഡറേഷന്‍ ചെയര്‍മാന്‍ ആര്‍.ജി.കാര്‍ണിക് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പ്രതിനിധികളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. വൈകിട്ട് 4മണിക്ക് നടന്ന സുഹൃദ് സമ്മേളനം ടി.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയ വിരുദ്ധസെമിനാറിൽ പ്രൊഫ:സുകുമാര്‍ അഴീക്കോട്, എം.പി.വീരേന്ദ്രകുമാര്‍, ഡോ.എന്‍.വി.പി.ഉണിത്തിരി, പ്രൊഫ: ഹമീദ് ചേന്ദമംഗലൂര്‍ എന്നിവര്‍ സംസാരിച്ചു. മേയ് 15നു രാവിലെ അഖിലേന്ത്യാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സുകോമള്‍ സെന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെ.ആര്‍. ഭാനുമതി കണ്‍വീനറായി സംസ്ഥാന വനിതാ സബ്കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. പേ ഇക്വലൈസേഷന്‍ കമ്മിറ്റീ റിപ്പോർട്ട് തള്ളിക്കളയണമെന്നും ആറാം ശമ്പളപരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നു ആവശ്യപ്പെടുന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു. വൈകുന്നേരം ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത ആവേശ്വോജ്ജ്വലമായ പ്രകടനം നടന്നു. ചിന്നക്കടയില്‍ ചേര്‍ന്ന പൊതുയോഗം ഇ.കെ.നായനാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ.വാസുദേവന്‍ നായര്‍, ബേബി ജോണ്‍, പി.വിശ്വംഭരന്‍, പി.ജെ.ജോസഫ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു.

മുപ്പത്തി ഒന്നാം സംസ്ഥാനസമ്മേളനം 1994 മെയ് 14,15,16,17   കോഴിക്കോട്

31-ാം സംസ്ഥാനസമ്മേളനം 1994 മെയ് 14,15,16,17  തീയതികളില്‍ കോഴിക്കോട് നടന്നു. കോഴിക്കോട് കടപ്പുറത്തെ സ്മൃതിമണ്ഡപത്തെ സാക്ഷിയാക്കി രാജ്യത്തിന്‍റെ അഭിമാനവും സുരക്ഷയും ഐശ്യര്യവും ഉറപ്പുവരുത്താനുള്ള പോരാട്ടങ്ങളില്‍ ഉറച്ചുനിൽക്കുമെന്ന് പ്രതിജ്ഞ എടുത്തുകൊണ്ടാണ് സമ്മേളനത്തിന് തുടക്കമായത്. എ.രാധാകൃഷ്ണന്‍ നഗറിൽ(ടാഗോര്‍ സെന്‍റിനറി ഹാള്‍) പ്രസിഡന്‍റ് ആര്‍.രാമചന്ദ്രന്‍ പതാക ഉയര്‍ത്തി. നിലവിലെ കൗണ്‍സില്‍യോഗം മെയ് 14ന് രണ്ട് മണിക്ക് ചേര്‍ന്നു. .പ്രവര്‍ത്തനറിപ്പോര്‍ട്ട് ചര്‍ച്ചചെയ്ത് അംഗീകരിച്ചു. യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് . : കെ.രവീന്ദ്രന്‍

വൈസ് പ്രസിഡന്‍റ്മാര്‍       : കെ.വരദരാജന്‍, കെ.ആര്‍.ഭാനുമതി

ജനറല്‍ സെക്രട്ടറി : കെ.കൃഷ്ണന്‍

സെക്രട്ടറിമാര്‍                     : വി.ജി.രവീന്ദ്രന്‍, കെ.മുഹമ്മദ്കുട്ടി

ട്രഷറര്‍                              : ഡി.രത്നാകരന്‍

പ്രതിനിധിസമ്മേളനം സി.ഐ.റ്റി.യു സംസ്ഥാന പ്രസിഡന്‍‍റ് ഇ.ബാലാനന്ദൻ ഉദ്ഘാടനംചെയ്തു. അഖിലേന്ത്യാഫെഡറേഷന്‍ ചെയര്‍മാന്‍ ആര്‍.ജി.കാര്‍ണിക്ക് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഉച്ചയ്ക്ക്ശേഷം വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മൊളോയ്റോയ്, കെ.ആര്‍.ഹെഗ്ഡേ ,കെ.ആര്‍.ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജനറല്‍സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേല്‍നടന്ന ചര്‍ച്ചകൾ ഉപസംഹരിച്ചുകൊണ്ട് പ്രസിഡന്‍റ് മറുപടി പറഞ്ഞു.  റിപ്പോര്‍ട്ട് സമ്മേളനം അംഗീകരിച്ചു. മെയ് 15ന് വൈകുന്നേരം ഇ.പത്മനാഭന്‍ നഗറില്‍ സാംസ്ക്കാരികസമ്മേളനം നടന്നു.പ്രശസ്തസാഹിത്യകാരന്‍എം.ടി.വാസുദേവന്‍നായര്‍, പ്രൊഫസര്‍ എം.എന്‍.വിജയന്‍, കണിയാപുരം രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മെയ് 16 ന് കാലത്ത് സുഹൃത്ത്സമ്മേളനം നടന്നു. ഉച്ചയ്ക്ക്ശേഷം അധികാരവികേന്ദ്രീകരണത്തിന്‍റെ പ്രശ്നങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സിമ്പോസിയത്തില്‍ ജസ്റ്റിസ്.വി.ആര്‍.കൃഷ്ണയ്യര്‍ മുഖ്യപ്രഭാക്ഷണം നടത്തി, ടി.കെ.ബാലന്‍ സിമ്പോസിയത്തില്‍ സംസാരിച്ചു. വൈകിട്ട് സാമ്പത്തികസെമിനാറില്‍ ഡോ.റ്റി.എം.തോമസ് ഐസക്ക്, സുകുമോള്‍സെന്‍, ടി.പി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.4-ാം ദിവസം പ്രതിനിധിസമ്മേളനത്തില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് പ്രതിനിധികളെ അഭിവാദ്യം ചെയ്തു. സമ്മേളനത്തിന്‍റെഭാഗമായി മെയ് 13-17 വരെ കോഴിക്കോട് സഫ്ദാര്‍ ഹാഷ്മി(ടൗണ്‍ ഹാള്‍) നഗറില്‍ സഹ്‍മത്ത്  ഒരുക്കിയ ഹംസബ്അയോദ്ധ്യ എന്ന പ്രദര്‍ശനം നടന്നു.  സഫ്ദര്‍ ഹാഷ്മിയുടെ മാതാവ് ഖമര്‍ ആസാദ് ഹാഷ്മിയുടെ നേതൃത്തിലുള്ള സംഘമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. മേയ് 17ന് ഖമര്‍ ആസാദ് ഹാഷ്മിയും

സമ്മേളനത്തിന്അഭിവാദ്യംനേര്‍ന്നു. ആറാംശമ്പളപരിഷ്ക്കരണനടപടികള്‍ ആരംഭിക്കണമെന്ന പരിപാടിപ്രമേയം സമ്മേളനം അംഗീകരിച്ചു. വൈകുന്നേരം ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനം നടന്നു. പൊതു സമ്മേളനം ഇ.എം.എസ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

മുപ്പത്തിരണ്ടാം സംസ്ഥാനസമ്മേളനം 1995 മേയ് 12-14 കാസറഗോഡ്

യൂണിയന്‍റെ മുപ്പത്തിരണ്ടാമത് സംസ്ഥാനസമ്മേളനം 1995 മെയ് 12,13,14 തീയതികളില്‍ കാസര്‍‍ഗോഡ് നടന്നു. ഈ കാലയളവിലാണ് WTO നിലവില് വന്നത്. രണ്ടാംലോകമഹായുദ്ധത്തിനുശേഷം ലോകസമ്പദ് ഘടനയെ നിയന്ത്രിക്കുന്നതിനുവേണ്ടി രൂപം നൽകാന്‍ തീരുമാനിച്ചിരുന്ന സ്ഥാപനങ്ങളിൽ മൂന്നാമത്തേതാണ് ഇത്. World Bank, IMF എന്നിവയാണ് മറ്റു രണ്ടെണ്ണം. ജീവനക്കാരുടെ മേഖലയില്‍ പേ ഈക്വലൈസേഷന്‍റെ ഭാഗമായി കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍‍‍‍ നഷ്ടപ്പെട്ട കാലഘട്ടം കൂടിയാണത്.

മെയ് 12ന് രാവിലെ പ്രസിഡന്‍‍‍‍റ് കെ .വരദരാജന്‍ പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. നിലവിലുള്ള കൌണ്‍സിൽ‍‍‍ ചേര്‍ന്ന് പ്രവര്‍ത്തന റിപ്പോർട്ടും വരവുചെലവു കണക്കുകളും അംഗീകരിച്ചു. പ്രതിനിധി സമ്മേളനം CITU ജനറല്‍ സെക്രട്ടറി കെ.എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ലോകതൊഴിലാളി വര്‍ഗ്ഗം നേരിടുന്ന പുതിയ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കൾ‍‍‍‍‍‍ പങ്കെടുത്തു. ജനറല്‍‍‍‍സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പികയും ചര്‍ച്ചകള്‍‍‍ക്കുശേഷം അംഗീകരിക്കുകയും ചെയ്തു. സമകാലിക സാമ്പത്തിക പരിഷ്കാരങ്ങള്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക്മേൽ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് ഡോ തോമസ് ഐസക്ക് പ്രഭാഷണം നടത്തി.   ‍പ്രതിനിധി സമ്മേളനത്തെ എം.ആര്‍.അപ്പന്‍, കെ.ആര്‍. ഹെഗ്ഡെ, റോസമ്മ ജോസഫ്, എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ചു നടന്നസാംസ്കാരികസമ്മേളനത്തിൽ പ്രൊഫ.എം.എന്‍‍.വിജയന്‍, പി. ഗോവിന്ദപ്പിള്ള, ഹമീദ് ചേന്നമംഗലൂര്‍ എന്നിവർ സംസാരിച്ചു. സര്‍വീസില്‍നിന്നും വിരമിക്കുന്ന മുന്‍ജനറൽ സെക്രട്ടറി പി. അനന്തനും മുന്‍ട്രഷറർ ഡി.രത്നാകരനും യാത്രയയപ്പു നൽകി. കേന്ദ്രപാരിറ്റിയുടെ പേരില്‍ ഇനിയും ജീവനക്കാരെ വഞ്ചിക്കാന്‍‍‍‍ നോക്കുന്നവര്‍ക്ക് താക്കീതുനൽകിക്കൊണ്ട്, ശമ്പളപരിഷ്കരണത്തിനുവേണ്ടി പണിമുടക്കം നടത്താനുള്ള തീരുമാനത്തെ കരഘോഷത്തോടെ സമ്മേളനം  അംഗീകരിച്ചു.താഴേപറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് :കെ. വരദരാജന്‍

വൈസ് പ്രസിഡന്‍റ് :കെ.മുഹമ്മദുകുട്ടി, കെ.ആര്‍. ഭാനുമതി

ജനറല്‍സെക്രട്ടറി :കെ.കൃഷ്ണന്‍

സെക്രട്ടറിമാര്‍ :വി.ജി.രവീന്ദ്രന്‍, സി.എച്ച്.അശോകന്‍

ട്രഷറര്‍ :കെ.എ. റഹ്‌മാൻ

സമ്മേളനം വൈകുന്നേരം 4 മണിക്ക് അങ്ങേയറ്റം ആവേശം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ പ്രസിഡന്‍‍‍റിന്‍റെ ഉപസംഹാര‍ പ്രസംഗത്തോടെ സമാപിച്ചു.

 

മുപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനം 1996  ജൂണ്‍  09, 10,11   പാലക്കാട്

33ാം സംസ്ഥാന സമ്മേളനം 1996   ജൂണ്‍ 09, 10,11തീയതികളില്‍ പാലക്കാട്  നടന്നു.അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശ തന്ത്രങ്ങള്‍  വിവിധ രൂപങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കാലയളവാണിത്.

പ്രതിനിധി സമ്മേളനം വൈദ്യുതിവകുപ്പ് മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഏതെങ്കിലുമൊരു വിഭാഗത്തെ അടിച്ചമര്‍ത്തി ഭരിക്കുകയല്ല ഇടതുപക്ഷസര്‍ക്കാരിന്റെ നയമെന്നും ജീവനക്കാരുള്‍പ്പെടെയുള്ള എല്ലാ വിഭാഗക്കാരുടേയും പ്രശ്നങ്ങൾ ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നതാണ് ഗവണ്‍മെന്റ് നയമെന്നും ഉദ്ഘാടകന്‍ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ CITU ജനറല്‍ സെക്രട്ടറി പി.ഉണ്ണി സ്വാഗതം പറഞ്ഞു. ടി.കെ ബാലന്‍ , കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ , എം.കണ്ണന്‍ തുടങ്ങിയ നേതാക്കന്‍മാർ സംസാരിച്ചു.സമ്മേളനം താഴെപ്പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

പ്രസിഡന്റ് : കെ വരദരാജന്‍

വൈസ് പ്രസിഡന്റുമാര്‍ : കെ.മുഹമ്മദ്കുട്ടി, കെ.ആർ.ഭാനുമതി

ജനറല്‍ സെക്രട്ടറി : കെ.കൃഷ്ണന്‍

സെക്രട്ടറിമാര്‍ : വി.ജി.രവീന്ദ്രന്‍ , സി.എച്ച് അശോകന്‍

ട്രഷറര്‍ : കെ.എ.റഹ്‌മാന്‍

ജനറല്‍ സെക്രട്ടറിയുടെറിപ്പോര്‍ട്ട് ചര്‍ച്ചയുടേയും മറുപടിയുടേയും അടിസ്ഥാനത്തില്‍ അംഗീകരിച്ചു. തമിഴ്നാട് NGOA ജനറല്‍ സെക്രട്ടറി കെ,ആർ .ശങ്കരന്‍, ആന്ധ്രാ എന്‍.ജി.ഒ.എ പ്രസിഡന്റ് നിസാബാറെഡ്ഡി, അഖിലേന്ത്യാ ഫേഡറേഷന്‍ ജനറൽ സെക്രട്ടറി  സുകോമള്‍സെന്‍ എന്നിവർ സംസാരിച്ചു . 13831 എംപ്ലോയീസ് ഫോറം വരിസംഖ്യ സുകോമള്‍സെന്‍ ഏറ്റു വാങ്ങി. ട്രഡ് യൂണിയന്‍ രംഗത്തെ പ്രശ്നങ്ങളും അവയുടെ പരിഹാര നിര്‍ദ്ദേശങ്ങളും പ്രതിപാദിച്ചുകൊണ്ട്   സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി കെ.എന്‍ രവീന്ദ്രനാഥ് പ്രഭാഷണം നടത്തി. സാംസ്കാരിക സമ്മേളനം പ്രൊഫ.എം.എന്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.കെ സാനു, കടമ്മനിട്ട രാമകൃഷ്ണന്‍, ഇയ്യങ്കോട് ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു . വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം പരിപാടിപ്രമേയം അംഗീകരിച്ചു. 22 ഔദ്യോഗിക പ്രമേയങ്ങളും  5 അനൗദ്യോഗിക പ്രമേയങ്ങളും  സമ്മേളനം അംഗീകരിച്ചു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്  ആയിരുന്ന ആര്‍.രാമചന്ദ്രന്  സമ്മേളനത്തില്‍ വച്ച് യാത്രയയപ്പ് നൽകി.  സമ്മേളനം അഞ്ചുമണിക്ക് അവസാനിച്ചതിന്ശേഷം ജീവനക്കാര്‍ ചെറുപ്രകടനങ്ങളായാണ് പൊതുസമ്മേളന നഗരിയിലെത്തിച്ചേര്‍ന്നത് .പൊതുസമ്മേളനം കേരളാമുഖ്യമന്ത്രി ഇ.കെ നായനാർ ഉദ്ഘാടനം ചെയ്തു.   ധനമന്ത്രി ടി.ശിവദാസമേനോന്‍, വിദ്യാഭ്യാസ മന്ത്രി  പി.ജെ ജോസഫ്, കടന്നപ്പള്ളി രാമചന്ദ്രന്‍, സി.കെ.നാണു എം.എല്‍.എ എന്നിവര്‍ സംസാരിച്ചു.

മുപ്പത്തിനാലാം സംസ്ഥാനസമ്മേളനം 1997 മെയ് 13,14,15   തൃശൂര്‍

രാജ്യത്ത് പുത്തന്‍സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുവാന്‍ ആരംഭിച്ചിട്ട് ആറുവര്‍ഷം പിന്നിടുമ്പോള്‍ രാജ്യം ഗുരുതരമായ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ് . രാജ്യത്തിന്‍റെ സാമ്പത്തിക പരമാധികാരത്തെയും സ്വാശ്രയത്വത്തെയും അപകടത്തിലാക്കുന്നവിധം കടക്കെണിയിലേക്ക് ചെന്നെത്തിയിരിക്കുന്നു. നാടിന്‍റെ അഭിമാനമായ പൊതുമേഖലാസ്ഥാപനങ്ങള്‍ തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയാണ്. ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനങ്ങള്‍ കരുത്താര്‍ജ്ജിക്കുന്നുണ്ടെങ്കിലും ദേശീയതലത്തില്‍രൂപം കൊണ്ട ഐക്യമുന്നണി ഗവണ്‍മെന്‍റ് മുന്‍ഗവണ്‍മെന്‍റുകളുടെ സാമ്പത്തികനയങ്ങള്‍തന്നെയാണ് പിന്തുടരുന്നത്. ഇതിനെതിരായ ചെറുത്ത് നില്‍പ്പ് രാജ്യത്ത് ശക്തിപ്പെടുകയാണ്. ഇത്തരം പ്രതിരോധസമരങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചു വരുന്ന ഘട്ടത്തിലാണ് 34-ാം സംസ്ഥാനസമ്മേളനത്തിന് പതാക ഉയർന്നത്.

മെയ് 12ന് രാവിലെ 9.30ന് പ്രസിഡന്‍റ് കെ.വരദരാജൻ പതാക ഉയര്‍ത്തി. നിലവിലെ കൗണ്‍സില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച .പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ അവതരിപ്പിച്ച യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു. പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് . : കെ.വരദരാജന്‍

വൈസ് പ്രസിഡന്‍റ്മാര്‍      : കെ.മുഹമ്മദ്കുട്ടി, കെ.ആര്‍.ഭാനുമതി

ജനറല്‍ സെക്രട്ടറി : കെ.കൃഷ്ണന്‍

സെക്രട്ടറിമാര്‍ : വി.ജി.രവീന്ദ്രൻ, സി.എച്ച്.അശോകന്‍

ട്രഷറര്‍ : എം.തങ്കപ്പന്‍

പ്രതിനിധിസമ്മേളനം പശ്ചിമബംഗാള്‍ ധനകാര്യമന്ത്രിയും പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനുമായ ഡോ.അഷിംദാസ്ഗുപ്ത ഉദ്ഘാടനം ചെയ്തു. സാമ്പത്തികരംഗത്ത് രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലേയ്ക്ക് വെളിച്ചം വീശുന്നതും ബദല്‍നയങ്ങളുടെ പ്രസക്തി അരക്കിട്ടുറപ്പിക്കുന്നതായിരുന്നു പ്രസംഗം. സംസ്ഥാന പട്ടികജാതിക്ഷേമവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ, ടി.കെ.ബാലന്‍ എം.എല്‍.എ എന്നിവര്‍  സംസാരിച്ചു. വിവിധ സഹോദരസർവീസ് സംഘടനാനേതാക്കള്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. കരിവെള്ളൂര്‍ മുരളി രചിച്ച് വി.കെ.ശശിധരന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തോടെയാണ് സെക്ഷന്‍‍ ആരംഭിച്ചത്. കലാമണ്ഡലം നമ്പീശന്‍മാസ്റ്ററും മട്ടന്നൂര്‍ശങ്കരന്‍കുട്ടിയും അണിനിരന്ന വാദ്യമഞ്ജരി സമ്മേളനസായാഹ്നത്തെ ആകര്‍ഷകമാക്കി.

14-ന് രാവിലെ എ.ഐ.എസ്.ജി.ഇ.എഫ്.ഹോണററി പ്രസിഡന്‍റ് എം.ആര്‍.അപ്പനും തമിഴ്നാട് എന്‍.ജി.ഒ.എ ജനറല്‍സെക്രട്ടറി കെ.ആര്‍.ശങ്കറും സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സമ്മേളനത്തിന്‍റെ ഭാഗമായി രണ്ടു പ്രധാനസെമിനാറുകള്‍ നടന്നു. മാധ്യമരാഷ്ട്രീയം എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാര്‍ വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രമുഖമാധ്യമപ്രവര്‍ത്തകന്‍ എന്‍.റാം മുഖ്യപ്രഭാക്ഷണം നടത്തി. പി.ഗോവിന്ദപ്പിള്ള അദ്ധ്യക്ഷത വഹിച്ചു.മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയ് , പ്രൊഫസര്‍ എം.എന്‍.വിജയന്‍ എന്നിവര്‍ സംസാരിച്ചു. ആനന്ദ് പട് വര്‍ധന്‍റെ രാം കെ നാം എന്ന സിനിമയുടെ പ്രദര്‍ശനം നടന്നു.

അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വ്വീസ് എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറില്‍ എസ്.എം.വിജയാനന്ദ് ഐ.എ.എസ് ആയിരുന്നു മുഖ്യപ്രഭാഷകന്‍ പ്ളാനിംഗ് ബോര്‍ഡ് അംഗം ഇ.എം.ശ്രീധരന്‍ സംസാരിച്ചു.

സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് തെക്കേഗോപുരനടയില്‍ ചേര്‍ന്ന പൊതു സമ്മേളനം മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഉദ്ഘാടനം ചെയ്തു. വി.വി.രാഘവന്‍ എം.പി., കടന്നപ്പള്ളി രാമചന്ദ്രന്‍, ബാബുദിവാകരന്‍, സുലൈമാൻ റാവുത്തര്‍ എന്നിവര്‍ സംസാരിച്ചു.സമ്മേളനത്തിന്‍റെ ഭാഗമായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രഭാഷണപരമ്പരയും എന്‍.ജി.ഒ മാരുടെ കലാജാഥയും സംഘടിപ്പിച്ചു.

അവകാശങ്ങള്‍ സംരക്ഷിക്കുക തൊഴില്‍പരമായ കടമകള്‍ നിര്‍വ്വഹിക്കുക എന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു.

മുപ്പത്തിയഞ്ചാം സംസ്ഥാനസമ്മേളനം 1998 മെയ് 16,17,18  കോട്ടയം

സംഘബോധത്തിന്‍റെ കൊടിക്കീഴില്‍ ജീവനക്കാരെ യോജിപ്പിച്ചണിനിരത്തിയ മൂന്നരപ്പതിറ്റാണ്ടിന്‍റെ അനുഭവസമ്പത്തുമായി കേരള എന്‍.ജി.ഒ യൂണിയന്‍റെ 35-ാം സംസ്ഥാനസമ്മേളനത്തിന് 1998 മെയ് 16,17,18  കോട്ടയം ആതിഥ്യമരുളി. സ്വാതന്ത്ര്യസമരകാലഘട്ടം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന കാലഘട്ടത്തിലാണ് അക്ഷരനഗരി സംഘടനാസമ്മേളനത്തിന് അരങ്ങൊരുക്കിയത്. മാമ്മന്‍മാപ്പിള ഹാളിൽ പ്രസിഡന്‍റ് കെ.വരദരാജന്‍ പതാക ഉയര്‍ത്തി. നിലവിലെ കൗണ്‍സില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ട് ചര്‍ച്ചചെയ്ത്  അംഗീകരിച്ചു. യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് . : കെ.വരദരാജന്‍

വൈസ് പ്രസിഡന്‍റ്മാര്‍      : കെ.മുഹമ്മദ്കുട്ടി, കെ.ആര്‍.ഭാനുമതി

ജനറല്‍ സെക്രട്ടറി : കെ.കൃഷ്ണന്‍

സെക്രട്ടറിമാര്‍ : വി.ജി.രവീന്ദ്രന്‍, സി.എച്ച്.അശോകന്‍

ട്രഷറര്‍ : എം.തങ്കപ്പന്‍

പ്രതിനിധിസമ്മേളനം സി.ഐ.റ്റി.യു.ദേശീയ സെക്രട്ടറി സ.എം.കെ.പാന്ഥെ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തൊഴില്‍മേഖല തകര്‍ച്ചയെ നേരിടുന്നതിന്‍റെ ഉദാഹരണങ്ങൾ നിരത്തികൊണ്ടു തൊഴിലെടുക്കുന്നവരടക്കമുള്ള പൊതുസമൂഹം അഭിമുഖീകരിക്കുന്ന ജീവിതദുരിതങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു സഖാവിന്‍റെ ഉദ്ഘാടനപ്രസംഗം . എഫ്.എസ്.ഇ.ടി.ഒ പ്രസിഡന്‍റ് കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍, എന്‍.എഫ്.പി.റ്റി.ഇ. സംസ്ഥാനകണ്‍വീനര്‍ എം.കൃഷ്ണന്‍ എന്നിവർ സംസാരിച്ചു.

16 ന് വൈകിട്ട് മതനിരപേക്ഷത നേരിടുന്നവെല്ലുവിളികള്‍ എന്ന സെമിനാർ ധനകാര്യമന്ത്രി ടി.ശിവദാസമേനോന്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് ചേന്ദമംഗലൂര്‍ വിഷയം അവതരിപ്പിച്ചു. പ്രൊഫ.നൈനാന്‍ കോശി, റവ.ഫാദര്‍ കെ.വി.പൗലോസ് എന്നിവര്‍ സംസാരിച്ചു.17 ന് സമ്മേളനപ്രതിനിധികളെ അഭിവാദ്യം ചെയ്തുകൊണ്ട് അഖിലേന്ത്യാ ഫെഡറേഷന്‍ ചെയര്‍മാന്‍ ആര്‍.ജി.കാര്‍ണിക്ക് സംസാരിച്ചു.

പ്രതികരണോന്മുഖസിവില്‍സര്‍വ്വീസ് എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഭക്ഷ്യസിവില്‍സപ്ളൈസ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.ജി അസിസ്റ്റന്‍റ് പ്രൊഫസറും മാനേജ്മെന്‍റ് വിദഗ്ദ്ധനുമായ എസ്.രാമചന്ദ്രന്‍പിള്ള , ടി.കെ.ബാലന്‍ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. അഖിലേന്ത്യാ ഫെഡറേഷന്‍ ഹോണററിചെയര്‍മാന്‍ എം.ആര്‍.അപ്പന്‍ അഭിവാദ്യപ്രസംഗം നടത്തി.

വൈകിട്ട് തിരുനക്കരമൈതാനിയിലെ  ഇ.പത്മനാഭന്‍ നഗറില്‍ നടന്ന സാംസ്ക്കാരിക സമ്മേളനം സാംസ്ക്കാരിക വകുപ്പ്മന്ത്രി ടി.കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സുകുമാര്‍ അഴീക്കോടിന്‍റെ വാഗ്ധോരണിയും പ്രൊഫ.എം.എം.നാരായണന്‍റെ ഹൃദ്യമായപ്രഭാഷണവും സമ്മേളനത്തെ സമ്പന്നമാക്കി. സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന കലോത്സവത്തിന്‍റെ വിജയികള്‍ക്ക് സമ്മാനദാനവും ഇളംകുളം മനയ്ക്കലെ അമ്മ എന്ന നാടകത്തിന്‍റെ അവതരണവും നടന്നു.

സിവില്‍ സര്‍വ്വീസ് സംരക്ഷിക്കുവാനും ദേശീയഐക്യം കാത്തു സൂക്ഷിക്കുവാനും യോജിച്ചണിനിരക്കുക എന്ന പരിപാടി പ്രമേയം സമ്മേളനം ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകരിച്ചു. സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന സുഹൃദ് സമ്മേളനം വൈക്കംവിശ്വന്‍  ഉദ്ഘാടനം ചെയ്തു.വിവിധ സഹോദരസംഘടനാനേതാക്കള്‍ പങ്കെടുത്തുസംസാരിച്ചു. മുന്‍സംസ്ഥാന വൈസ്പ്രസിഡന്‍റ് എം.പരമേശ്വരന് സമ്മേളനം ഹൃദ്യമായ യാത്രയയപ്പ് നല്‍കി. മൂന്നരപ്പതിറ്റാണ്ടിനിടയില്‍ സംഘടന കൈവരിച്ച വളര്‍ച്ചയുടെ  വിളമ്പരമായി മാറിയ പ്രകടനത്തോടുകൂടെയാണ് സമ്മേളനം അവസാനിച്ചത്. തിരുനക്കരമൈതാനിയില്‍ ചേര്‍ന്ന സമാപന സമ്മേളനംസംസ്ഥാന വൈദ്യുതി-സഹകരണ മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളിരാമചന്ദ്രന്‍,പന്ന്യന്‍ രവീന്ദ്രന്‍‍ ,നീലലോഹിതദാസന്‍ നാടാര്‍ എന്നിവര്‍ സംസാരിച്ചു.

ജീവനക്കാരടക്കമുള്ള തൊഴിലാളി സമൂഹത്തിന്‌റെ ജീവീതാവസ്ഥകളും ചെറുത്തുനില്പ്പുപോരാട്ടങ്ങളും അടയാളപ്പെടുത്തുന്ന ചരിത്ര പ്രദര്‍ശനം സമ്മേളനഭാഗമായി സംഘടിപ്പിച്ചു.

കേന്ദ്രബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാണിക്കുന്നതിനും രാജ്യത്തിന്‌റെ സാമൂഹ്യഘടനതകര്‍ക്കുന്ന സാമ്പത്തികപരിഷ്കാരങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും തൊഴിലാളിപ്രസ്ഥാനങ്ങള്‍ യോജിച്ച് അണിനിരക്കേണ്ടതിന്‌റെ ആവശ്യകത കൂടുതല്‍ക്ക‍ൂടുതൽ വ്യക്തമാക്കുന്ന ഘട്ടത്തിലാണ് 35-ാം സംസ്ഥാന സമ്മേളനം നടന്നത്. ജീവനക്കാരോട് അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കുകയും ചെയ്ത എല്‍.ഡി.എഫ് സര്‍ക്കാരിന്‌റെ നയങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനും ഈ ദൃശ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ ഏറ്റെടുക്കുവാനും സമ്മേളനം അംഗീകരിച്ചപരിപാടി  പ്രമേയം സംഘടനയ്ക്ക് കരുത്തുപകര്‍ന്നു.

മുപ്പത്തിയാറാം സംസ്ഥാന സമ്മേളനം 1999 മേയ് 14,15,16,17 കല്‍പ്പറ്റ

വൈദേശികാധിപത്യത്തിനെതിരെ മണ്ണിന്റെ മക്കള്‍ നടത്തിയ ചെറുത്തുനില്‍പ്പുകളുടെ ത്രസിപ്പിക്കുന്ന ചരിത്രമുറങ്ങുന്ന വയനാടിന്റെ മണ്ണില്‍ പുതിയൊരു ചരിത്രം കുറിച്ച് കൊണ്ടാണ് യൂണിയന്റെ 36ാം സംസ്ഥാന സമ്മേളനം നടന്നത്. കല്‍പ്പറ്റ ചന്ദ്രഗിരി ആഡിറ്റോറിയത്തില്‍ നടന്ന നാല് ദിനസമ്മേളനത്തിനു തുടക്കം കുറിച്ച് കൊണ്ട് മേയ്15നു രാവിലെ സംസ്ഥാന പ്രസിഡന്റ് കെ.വരദരാജന്‍ പതാകയുയര്‍ത്തി. പുതിയ കൌണ്‍സില്‍ യോഗം സംഘടനയുടെ പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

പ്രസിഡന്റ്                                   : കെവരദരാജന്‍

വൈ.പ്രസിഡന്റുമാർ : കെ.മുഹമ്മദ്കുട്ടി, കെ.ആര്‍. ഭാനുമതി

ജന: സെക്രട്ടറി : കെ.കൃഷ്ണന്‍

സെക്രട്ടറിമാര്‍ : സി.എച്ച്.അശോകന്‍, ജി.ശശിധരന്‍

ട്രഷറര്‍ : എം.തങ്കപ്പന്‍

രാവിലെ 10.30നു ആരംഭിച്ച പ്രതിനിധി സമ്മേളനം സ:പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സിവില്‍സര്‍വീസ് ജനോപകാരപ്രദമായി വരേണ്ടതിന്റെ അനിവാര്യതയിലൂന്നുന്നതായിരുന്നു സഖാവിന്റെ ഉദ്ഘാടന പ്രസംഗം. കേന്ദ്ര ഭരണാധികാരികളുടെ സാമ്രാജ്യത്വ സാമ്പത്തിക നയങ്ങളുടെ കെടുതികള്‍ വിശകലനം ചെയ്തു കൊണ്ട് തൊഴിലെടുക്കുന്നവര്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഉദ്ഘാടകന്‍ സൂചിപ്പിച്ചു. അഖിലേന്ത്യാ ഫെഡറേഷന്‍ ഹോണററി സെക്രട്ടറി എം.ആര്‍.അപ്പന്‍ എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന പ്രസിഡന്റ് എ.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

15നു വൈകിട്ട് മതനിരപേക്ഷതയും ഇന്ത്യന്‍ ജനാധിപത്യവും എന്ന വിഷയത്തെ അധികരിച്ച സെമിനാര്‍ പ്രകാശ്കാരാട്ട് ഉദ്ഘാടനം ചെയ്തു. എം.പി.വീരേന്ദ്രകുമാര്‍, പ്രൊഫ: ഹമീദ് ചേന്ദമംഗലൂര്‍, ഫാ.കെ.വി.പൗലോസ്‌ തുടങ്ങിയവര്‍ സംസാരിച്ചു. വയനാട്ടിലെ ആദിവാസിസമൂഹത്തിന്റെ തനത് കലാരൂപങ്ങള്‍ക്ക് രംഗഭാഷയൊരുക്കി കനവിലെ ബേബിയും കുട്ടികളുടെ സംഘവും അവതരിപ്പിച്ച കലാപരിപാടികള്‍ വ്യത്യസ്തതയാര്‍ന്ന അനുഭവമാണ് സമ്മാനിച്ചത്. സമ്മേളനത്തില്‍ അവതരിപ്പിച്ച ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്പ്രതിനിധികളുടെ ചര്‍ച്ചയും തുടര്‍ന്നുള്ള മറുപടിക്കും ശേഷം ഏകകണ്ഠമായി അംഗീകരിച്ചു.16നു  അഖിലേന്ത്യാ ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി സുകോമള്‍സെന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സി.ഐ.ടി.യു. സംസ്ഥാന ജനറല്‍സെക്രട്ടറി കെ.എന്‍.രവീന്ദ്രനാഥ് പുത്തന്‍ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രഭാഷണം നടത്തി.

ഉച്ചക്കുശേഷം നടന്ന സുഹൃദ്‌സമ്മേളനം യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ടി.കെ.ബാലന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിവിധ സുഹൃദ് സംഘടനാ നേതാക്കള്‍ സംസാരിച്ചു. മലയാളത്തിന്റെ പ്രിയകവി കടമ്മനിട്ട രാമകൃഷ്ണനും കെ.ഇ.എന്‍.കുഞ്ഞഹമ്മദും പങ്കെടുത്ത സാംസ്കാരിക സമ്മേളനം പ്രതിനിധികള്‍ക്ക് പുതിയൊരനുഭവമായി.

17നു രാവിലെ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സംഘടനയുടെ ഭാവിപരിപാടികള്‍ക്ക് ദിശാബോധവും കരുത്തും പകരുവാന്‍ പരിപാടിപ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു. അവകാശങ്ങള്‍ സംരക്ഷിക്കുവാനും കടമകളും ബാദ്ധ്യതയും നിറവേറ്റുവാനും യോജിച്ചണിനിരക്കുവാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രമേയം. സംസ്ഥാന ജീവനക്കാരുടെ മേഖലയില്‍ സമയബന്ധിതവും സമഗ്രവുമായ ഒരു ശമ്പളപരിഷ്കരണം എല്‍.ഡി.എഫ്. ഗവണ്മെന്റ് നടപ്പിലാക്കുകയുണ്ടായി. എന്നാല്‍ ഇതിനെതിരെ നിഷേധാത്മക സമീപനമാണ് ചില സംഘടനകള്‍ സ്വീകരിച്ചത്. അനാവശ്യ സമരങ്ങളുമായി രംഗത്ത് വരികയാണവര്‍ ചെയ്തത്. ജീവനക്കാര്‍ ഇത്തരം സമരങ്ങളെ അവജ്ഞയോടെ തള്ളിക്കളഞ്ഞു. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് അധികാരവികേന്ദ്രീകരണത്തിന് മാതൃകാപരമായ സമീപനം സ്വീകരിക്കുകയും സിവില്‍സര്‍വീസിനെ ജനോപകാരപ്രദമാക്കി മാറ്റുന്നതിന് കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്ത എല്‍.ഡി.എഫ്. ഗവണ്മെന്റിന്റെ സമീപനം തിരിച്ചറിയേണ്ടതുണ്ട്. അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും സമഗ്രവികസനത്തിനുള്ള ബദല്‍നയങ്ങളുടെ ഭാഗമാണ്. ഈ അവബോധം വളര്‍ത്തിയെടുക്കുന്നതില്‍ ജീവനക്കാര്‍ക്ക് മുഖ്യപങ്കുണ്ട്. എന്നാല്‍ ജീവനക്കാരടക്കമുള്ള തൊഴിലെടുക്കുന്നവരെ ജാതി മത വര്‍ഗ്ഗീയ ചിന്തകള്‍ കുത്തിവച്ച് ഭിന്നിപ്പിക്കാനാണ്‌ കേന്ദ്ര ബി.ജെ.പി. ഗവണ്മെന്റും അവരുടെ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന സമാന ചിന്താഗതിക്കാരും ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാനും തൊഴിലെടുക്കുന്നവരുടെ ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള യോജിച്ച പോരാട്ടം വളര്‍ത്തിയെടുക്കേണ്ടതും കാലഘട്ടത്തിന്റെ കടമയാണ് എന്ന് വിളംബരം ചെയ്യുന്നതായിരുന്നു സമ്മേളനം അംഗീകരിച്ച പരിപാടിപ്രമേയം.

36വര്‍ഷത്തെ സംഘശക്തിയുടെ കരുത്ത് വിളിച്ചോതുന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയുമാണ് സമ്മേളനം സമാപിക്കുന്നത്. ആയിരക്കണക്കിന് ജീവനക്കാര്‍ അണിനിരന്ന പ്രകടനത്തിന് സമാപനം കുറിച്ചുകൊണ്ട് കല്‍പ്പറ്റ എച്ച്.ഐ.എം. യു.പി. സ്കൂള്‍ഗ്രൌണ്ടില്‍ നടന്ന പൊതുയോഗം പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. എന്‍.കെ.പ്രേമചന്ദ്രന്‍ എബ്രഹാം കോലമ്പില്‍, സുരേഷ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

മുപ്പത്തിയേഴാം സംസ്ഥാന സമ്മേളനം 2000 മെയ് 13,14,15,16 കണ്ണൂര്‍

37 ാം സംസ്ഥാന സമ്മേളനം, 2000 മെയ് 13,14,15,16 തീയതികളില്‍ കണ്ണൂരില്‍ നടന്നു. ലോക സമ്പദ്ഘടനയില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണ്. ഫിനാന്‍സ് മൂലധനമാണ് ആഗോളമുതലാളിത്ത വ്യവസ്ഥയെത്തന്നെ നിയന്ത്രിക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന ഏകധ്രുവ ലോകത്തിനെതിരെ ലോകത്തെമ്പാടും വമ്പിച്ച ബഹുജനമുന്നേറ്റമുണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യൂണിയന്റെ 37ാമത് സമ്മേളനം ചേർന്നത്. പുതിയ കൌണ്‍സില്‍ യോഗം സംഘടനയുടെ പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് . : കെ.വരദരാജന്‍

വൈസ് പ്രസിഡന്‍റ്മാര്‍ : ആർ.എ.ഉണ്ണിത്താൻ, കെ.ആർ.ഭാനുമതി

ജനറല്‍ സെക്രട്ടറി : സി.എച്ച്.അശോകന്‍

സെക്രട്ടറിമാര്‍ : ജി.ശശിധരൻ, എ.രാമചന്ദ്രന്‍

ട്രഷറർ : എൻ.പി.ജോൺ

മെയ് 13ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ചത് സീതാറാം യെച്ചൂരിയാണ്. ദേശിയതലത്തിലും സാര്‍വ്വദേശീയ തലത്തിലും ആഗോളവല്‍ക്കരണത്തിനെതിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എളമരം കരീം, എ.കെ.ചന്ദ്രന്‍, എം.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കവി സമ്മേളനം ശ്രീ ഏഴാചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.ഉമേഷ്ബാബു, കുരീപ്പുഴ ശ്രീകുമാര്‍ മണമ്പൂര്‍ രാജന്‍ബാബു എന്നിവർ കവിതകള്‍ അവതരിപ്പിച്ചു. സുഹൃദ് സമ്മേളനം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കള്‍ സംസാരിച്ചു. മതനിരപേക്ഷതയും ഇന്ത്യന്‍ ജനാധിപത്യവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പ്രൊഫ. കെ.എന്‍. പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ആഗോള വല്‍ക്കരണവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും എന്ന സെമിനാര്‍ ഇ. ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു.  പൊതുമേഖലാ സ്ഥാപനങ്ങള്‍ വിദേശി-സ്വദേശികുത്തകകള്‍ക്ക് വിറ്റു തുലയ്ക്കുന്നതും സേവനമേഖല വിദേശക്കുത്തകള്‍ക്ക് തുറന്നു കൊടുക്കുന്നതും പോലെയുള്ള  ഇന്ത്യന്‍ ഭരണാധികാരികളുടെ മുതലാളിത്ത പ്രീണന നയത്തെത്തുറിച്ച് അദ്ദേഹം സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തില്‍ പ്രൊഫ. എം.എന്‍.വിജയന്‍, പി. ഗോവിന്ദപ്പിള്ള , ഡോ.പി.ഗീത എന്നിവര്‍ സംസാരിച്ചു. മെയ് 15ന് രാവിലെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. സുകോമള്‍സെന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് സുധാ സുന്ദര്‍രാമന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. കേന്ദ്രസർക്കറിന്റെ വര്‍ഗീയവല്‍ക്കരണ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, ബദല്‍ നയങ്ങള്‍ക്കും മതേതരത്വത്തിനും വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുക, എന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു.

മുപ്പത്തിയെട്ടാം സംസ്ഥാനസമ്മേളനം 2001 ജൂണ്‍ 9,10,11,12  തിരുവനന്തപുരം

യൂണിയന്‍റെ 38-ാം സംസ്ഥാനസമ്മേളനം 2001 ജൂൺ 9,10,11,12  തീയതികളില്‍ തിരുവനന്തപുരത്ത് നടന്നു. ഇന്ത്യാ രാജ്യത്ത് തുടര്‍ന്നുവരുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരെ അതിരൂക്ഷമായ പ്രക്ഷോഭണങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന ഒരു കാലഘട്ടം. പൊതുവിതരണസമ്പ്രദായവും കാര്‍ഷികോൽപന്നങ്ങൾക്ക് താങ്ങുവിലനല്‍കുന്നതും ഉപേക്ഷിച്ച ഗവണ്‍മെന്‍റ് തന്ത്രപരമായ പല മേഖലകളും വിദേശികള്‍ക്ക് അടിയറ വെയ്ക്കുകയാണ് . ഇതിനെതിരായി യോജിച്ച പ്രക്ഷോഭങ്ങളും ദേശീയപണിമുടക്കങ്ങളും നടന്നുവരുന്ന കാലഘട്ടത്തിലാണ് യൂണിയന്‍റെ 38-ാം സംസ്ഥാനസമ്മേളനം നടന്നത്.

ജൂണ്‍ 10 രാവിലെ 9.45ന് പ്രസിഡന്‍റ് കെ.വരദരാജന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു.    നിലവിലെ കൗണ്‍സില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച .പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ അവതരിപ്പിച്ച യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് . : കെ.വരദരാജന്‍

വൈസ് പ്രസിഡന്‍റ്മാര്‍ : വി.എം.പവിത്രൻ, കെ.പി.മേരി

ജനറല്‍ സെക്രട്ടറി : സി.എച്ച്.അശോകന്‍

സെക്രട്ടറിമാര്‍ : എ.രാമചന്ദ്രന്‍, യു.ചന്ദ്രശേഖരന്‍

ട്രഷറര്‍ : കെ.രാജേന്ദ്രന്‍

പ്രതിനിധിസമ്മേളനം വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ജെ.ചന്ദ്ര സ്വാഗതം പറഞ്ഞു. സുഹൃദ്സമ്മേളനം എം.സത്യനേശന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസാമ്പത്തികനയങ്ങളും പ്രത്യാഘാതങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ നടന്ന സെമിനാറിൽ  ‍ഡോ.വെങ്കടേശ് ആത്രേയ, ഇ.എം.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് കലാപരിപാടികള്‍ നടന്നു. ജനവിരുദ്ധ നയങ്ങളെ ചെറുക്കുക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുക എന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു.

സമ്മേളനത്തിന് സമാപനംകുറിച്ചുകൊണ്ട് മഹാകവി കുമാരന്‍നാശാന്‍ സ്ക്വയര്‍ പരിസരത്തുനിന്നും പ്രകടനം ആരംഭിച്ചു. ഗാന്ധിപാര്‍ക്കില്‍ നടന്ന പൊതു സമ്മേളനം മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഉദ്ഘാടനം ചെയ്തു. പി.സി.ജോര്‍ജ് എം.എല്‍.എ , എന്‍.കെ.പ്രേമചന്ദ്രന്‍, കരകുളം കൃഷ്ണപിള്ള, ഡോ.വര്‍ഗ്ഗീസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

മുപ്പത്തിയൊന്‍പതാം സംസ്ഥാന സമ്മേളനം 2002 ജൂൺ 7,8,9,10 പെരിന്തല്‍മണ്ണ

39ാം സംസ്ഥാനസമ്മേളനം ജൂൺ 7 മുതൽ 10 വരെ തിയ്യതികളില്‍ പെരിന്തല്‍മണ്ണയില്‍ ചേര്‍ന്നു. 2001ല്‍ ശ്രീ.എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ്. സര്‍ക്കാര്‍ ആഗോളവത്കരണ നയങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കിയതിന്റെ ഭാഗമായി സിവില്‍ സര്‍വീസ് മേഖലയില്‍ വലിയ കടന്നാക്രമണമാണ് നടത്തിയത്.  സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് അന്ന് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിച്ചിരുന്ന മുഴുവന്‍ ആനുകൂല്യങ്ങളും 2002 ജനുവരി 16ന്റെ കറുത്ത ഉത്തരവിലൂടെ കവര്‍ന്നെടുത്തതിനെതിരെ സിവില്‍ സര്‍വീസിലെ മുഴുവന്‍ സംഘടനകളെയും ഐക്യത്തിന്റെ പാതയില്‍ അണിനിരത്തിക്കൊണ്ട് ഫെബ്രുവരി 6മുതല്‍ മാര്‍ച്ച് 9 വരെ 32 ദിവസക്കാലം നടത്തിയ സമാനതകളില്ലാത്ത പണിമുടക്ക് ഒത്ത്തീര്‍പ്പായതിനു ശേഷമാണ് പെരിന്തല്‍മണ്ണയില്‍ വച്ച് 39ാം സംസ്ഥാന സമ്മേളനം ചേരുന്നത്. പെരിന്തല്‍മണ്ണ വി.കെ.കമ്മ്യൂണിറ്റി ഹാളില്‍ സജ്ജമാക്കിയ ഇ.പത്മനാഭന്‍ നഗറില്‍ സംസ്ഥാന പ്രസിഡന്റ് സ:കെ.വരദരാജന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അംഗീകരിച്ചു. ഉച്ചയ്ക്ക് ശേഷം ചേര്‍ന്ന പുതിയ കൌണ്‍സില്‍ യോഗത്തില്‍ താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്റ്                                   : കെ.വരദരാജന്‍

വൈ.പ്രസിഡന്റുമാര്‍                        : വി.എം.പവിത്രന്‍, കെ.പി.മേരി

ജന: സെക്രട്ടറി                             : സി.എച്ച്.അശോകന്‍

സെക്രട്ടറിമാര്‍                               : യു.ചന്ദ്രശേഖരന്‍, കെ.മോഹനന്‍

ട്രഷറര്‍                                        : കെ.രാജേന്ദ്രന്‍

പ്രതിനിധി സമ്മേളനം സി.പി.ഐ.(എം) പോളിറ്റ്ബ്യൂറോ അംഗം പ്രകാശ്കാരാട്ട് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവികള്‍ പങ്കെടുത്ത കാവ്യസന്ധ്യ നടന്നു, സമ്മേളനത്തിന്റെ ഭാഗമായി നടന്ന കലാസാഹിത്യ മത്സരങ്ങളിൽ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം കടമ്മനിട്ട രാമകൃഷ്ണന്‍ നിര്‍വഹിച്ചു. രണ്ടാം ദിവസം രാവിലെ ജനറല്‍സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് അനിശ്ചിതകാല പണിമുടക്കും സാമൂഹ്യ പ്രത്യാഘാതങ്ങളും എന്ന വിഷയത്തെ  ആധാരമാക്കി നടത്തിയ സെമിനാര്‍ സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് കെ.എന്‍.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ.അസോസിയേഷൻ ഐ വിഭാഗം നേതാവ് മങ്ങാട് രാജേന്ദ്രന്‍ എ വിഭാഗം നേതാവ് അബ്ദുറഹുമാന്‍, കെ.എ.പി.റ്റി.യു. നേതാവ് കെ.എ.ജോസഫ് ജോയിന്റ് കൌണ്‍സില്‍ ജനറല്‍സെക്രട്ടറി കെ.എന്‍.കെ. നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. സി.ഐ.ടി.യു. സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ.ഗുരുദാസന്‍ ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് പിന്നിലെ സാമ്പത്തിക രാഷ്ട്രീയ അജണ്ട എന്ന വിഷയത്തെ ആധാരമാക്കിയുള്ള സെമിനാര്‍ ഡോ.കെ.എൻ.പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ഡോ.റവ. വത്സന്‍ തമ്പു പത്രപ്രവര്‍ത്തകൻ ഒ.അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു. യൂണിയന്‍ മുന്‍ ജനറല്‍സെക്രട്ടറി ടി.കെ.ബാലന്‍ എം.എല്‍.എ. സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

ആഗോളവല്ക്കരണത്തില്‍  സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തില്‍ സുഭാഷിണി അലി സംസാരിച്ചു.ആഗോളവത്ക്കരണം സ്വതന്ത്ര പരമാധികാരം എന്ന സെമിനാര്‍ ഡോ.ബി.ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി ഡബ്ലിയു.ആര്‍.വരദരാജന്‍, ഡോ.തോമസ്‌ ഐസക്ക്‌ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. ഹരിഗോവിന്ദന്‍ അവതരിപ്പിച്ച സോപാനസംഗീതം ആസ്വാദ്യകരമായിരുന്നു. ചെറുത്തു നില്‍പ്പിന്റെ 32 ദിനരാത്രങ്ങള്‍ എന്ന സ്മരണിക സമ്മേളനത്തില്‍ ഇ.കെ.നായനാര്‍ പ്രകാശനം ചെയ്തു.

പണിമുടക്കനുഭവം കൈമുതലാക്കി  കൂടുതല്‍ ശക്തമായ ചെറുത്തുനില്‍പ്പിന് തയ്യാറാവുക എന്ന പരിപാടി പ്രമേയം സമ്മേളനം ചര്‍ച്ച ചെയ്തു അംഗീകരിച്ചു. ഇതിനു പുറമേ 30 പ്രമേയങ്ങള്‍ കൂടി സമ്മേളനം അംഗീകരിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച  സഖാക്കള്‍ എ.രാമചന്ദ്രന്‍. കെ.എ.റഹ്മാന്‍, ടി.പി.കാസിം, എന്‍.പി.ജോണ്‍, എന്നിവര്‍ക്ക് സമ്മേളനം യാത്ര അയപ്പ് നല്‍കി.

ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത ഉജ്ജ്വലമായ പ്രകടനം നടന്നു. തുടര്‍ന്ന് ഇ.എം.എസ്. നഗറിൽ(ചെറുകാട് കോര്‍ണര്‍) നടന്ന സമാപന സമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

` നല്‍പ്പതാം  സംസ്ഥാനസമ്മേളനം 2003 ഏപ്രില്‍ 29,30 മെയ് 1 തിരുവനന്തപുരം

നാല്‍പ്പതാം സംസ്ഥാന സമ്മേളനം 2003  ഏപ്രിൽ 29, 30 മെയ് 1 തീയതികളില്‍ തിരുവനന്തപുരത്ത് വച്ച് നടന്നു.

ഏപ്രിൽ 29 ന് എ കെ ജി ഹാളിൽ ചേർന്ന  യോഗത്തിൽ ഒരു വർഷക്കാലത്തെ പ്രവര്‍ത്തന റിപ്പോർട്ടും വരവു ചെലവു കണക്കും അംഗീകരിച്ചു. തുടർന്ന് വൈകിട്ട് നടന്ന പ്രതിനിധി സമ്മേളനം സ.പിണറായി വിജയൻ  ഉദ്ഘാടനം ചെയ്തു. ആന്റണി സർക്കാർ കേരളത്തിന് ശാപമായി മാറിക്കഴിഞ്ഞെന്നും എത്രയും വേഗം അധികാരത്തിൽ നിന്നും പോകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സഖാവ് പറഞ്ഞു.  ഉദ്ഘാടന സമ്മേളനത്തിൽ സ. എം വിജയകുമാര് ,  FSETO സംസ്ഥാന പ്രസിഡന്റ് റഷീദ് കണിച്ചേരി,കേന്ദ്ര കോൺഫെഡറേഷൻ സംസ്ഥന സെക്രട്ടറി എം.കൃഷ്ണൻ എന്നിവർ സംസാരിച്ചു. ആഗോളവൽക്കരണ നയങ്ങളുടെ ഫലമായി ലോകസമ്പദ് ഘടന ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ് എന്ന് സ. കെ.എൻ.രവീന്ദ്രനാഥ് ചൂണ്ടികാട്ടി. മെയ്ദിനത്തിന്റെ സാർവ്വ ദേശീയവും ദേശീയവുമായ പ്രസക്തി എന്ന വിഷയത്തെ അധികരിച്ച്  സ.പി.ഗോവിന്ദപിള്ള പ്രഭാഷണം നടത്തി.സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് : കെ വരദരാജൻ

വൈസ് പ്രസിഡന്റ് : വി എം പവിത്രൻ, കെ പി മേരി

ജനറല് സെക്രട്ടറി : സി.എച്ച്.അശോകൻ

സെക്രട്ടറിമാർ : യു.ചന്ദ്രശേഖരൻ, കെ.മോഹനൻ

ട്രഷറർ                                              : കെ രാജേന്ദ്രൻ

അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ദിശാസൂചകമായി ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കുക, നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ വീണ്ടെടുക്കാനും ശമ്പള പരിഷ്കരണം നേടിയെടുക്കാനും അണിനിരക്കുക എന്ന പരിപാടി പ്രമേയം സംസ്ഥാന സെക്രട്ടറി യു ചന്ദ്രശേഖരൻ  അവതരിപ്പിച്ചു. അഖിലേന്ത്യാ ഫെഡറേഷന്‍ ഹോണററി സെക്രട്ടറി  എം.ആർ.അപ്പൻ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

നാല്‍പ്പത്തിഒന്നാം  സംസ്ഥാനസമ്മേളനം2004 ജൂണ് 5,6,7 കട്ടപ്പന

41 ാംസംസ്ഥാന സമ്മേളനം 2004  ജൂണ്‍ 5,6,7 തീയതികളില്‍  ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ വച്ച് നടന്നു. സാമ്രാജ്യത്വത്തിനും ആഗോളവൽക്കരണത്തിനും വർഗീയതയ്ക്കുമെതിരെ ആഗോള പടയൊരുക്കത്തിനുള്ള ആഹ്വാനവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനായിരങ്ങള്‍ പങ്കെടുത്ത സാമ്രാജ്യത്വ വിരുദ്ധ കൂട്ടായ്മ ബോംബെയില്‍ നടന്ന കാലഘട്ടത്തിലാണ് ഈ സമ്മേളനം നടക്കുന്നത്.

ഒരു വ്യാഴവട്ടക്കാലത്തിലേറെയായി ഇന്ത്യയിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഉദാരവൽക്കരണ സ്വകാര്യവൽക്കരണ സാമ്പത്തിക നയങ്ങള്‍ രാഷ്ട്രം ഒറ്റ മനസ്സോടെ നിരാകരിച്ചു. 14ാം ലോകസഭാ തെരഞ്ഞെടുപ്പിൽ ജനവിരുദ്ധ നയങ്ങൾക്കും വർഗീയതയ്കുമെതിരായി ജനങ്ങള്‍ വിധിയെഴുതി.

ജൂൺ 5 രാവിലെ 9.45ന് സംസ്ഥാന വൈസ്പ്രസിഡന്റ്  വി എം പവിത്രൻ പതാക ഉയര്ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. ഒരു വർഷക്കാലത്തെ പ്രവര്‍ത്തന റിപ്പോർട്ടും വരവു ചെലവു കണക്കും സമ്മേളനം അംഗീകരിച്ചു.

സമ്മേളനത്തിൽ  അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് : വി എം പവിത്രൻ

വൈസ് പ്രസിഡന്റ് : കെ പി മേരി, പി എസ്സ് തങ്കപ്പൻ, ജി വിജയകുമാർ

ജനറൽ സെക്രട്ടറി : സി.എച്ച്.അശോകൻ

സെക്രട്ടറിമാർ : കെ മോഹനൻ, പി.വി.രത്നാകരൻ, ജി വിജയകുമാര്‍

ട്രഷറർ : കെ രാജേന്ദ്രൻ

സ. പിണറായി വിജയൻ സമ്മേളനം ഉത്ഘാടനം ചെയ്തു.ലോകത്താകമാനം

സാമ്രാജ്യത്ത്വത്തിനും ആഗോളവൽക്കരണത്തിനും എതിരായ വികാരം ശക്തിപ്പെട്ടു വരികയാണ് എന്നും സോഷ്യലിസത്തിന് പ്രസക്തി വര്ദ്ധിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി എം.പി.ഫ്രാൻസിസ് ജോർജ്, ടി.കെ.ബാലൻ , എം.ആർ. അപ്പൻ, എം.എം.മണി, റഷീദ് കണിച്ചേരി, എം.കൃഷ്ണൻ എന്നിവരും ഉത്ഘാടന സമ്മേളനത്തിൽ സംസാരിച്ചു. സഖാവ് കെ.എൻ.രവീന്ദ്രനാഥ്  പ്രഭാഷണം  നടത്തി.

സാർവദേശീയ ദേശീയ സംഭവവികാസങ്ങളെ സമഗ്രമായി പരിശോധിച്ചുകൊണ്ടുള്ള ജനറൽ സെക്രട്ടറീസ് റിപ്പോർട്ട് ചർച്ചകൾക്കും മറുപടിക്കും ശേഷം അംഗീകരിച്ചു. സുഹൃദ് സമ്മേളനം സി.ഐ.ടി.യു.ജനറൽ സെക്രട്ടറി പി.കെ.ഗുരുദാസൻ ഉത്ഘാടനം ചെയ്തു.വിവിധ വർഗ്ഗ ബഹുജന സംഘടനാ നേതാക്കള്‍ പങ്കെടുത്തു.  സർക്കാർ നവീകരണ പരിപാടികളും പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ തോമസ് ഐസക്ക് എം.എൽ.എ പ്രഭാഷണം നടത്തി . തമിഴ്നാട് ഗവ എംപ്ലോയീസ് നേതാക്കൾക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി.ആർ.മുത്തു സുന്ദരം ,തമിഴ്ശെൽവി, എം.ആർ. അപ്പൻ എന്നിവര്‍ അഭിവാദ്യം ചെയ്തു.

ശമ്പളപരിഷ്കരണവും ഇടക്കാലാശ്വാസവും നേടിയെടുക്കുവാനും ജനദ്രോഹ നയങ്ങളെ ചെറുത്തു തോൽപ്പിക്കാനും  വിട്ടു വീഴ്ചയില്ലാത്ത പോരാട്ടത്തിന് തയ്യാറെടുക്കുക എന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു.

നാല്‍പ്പത്തിരണ്ടാം സംസ്ഥാന സമ്മേളനം 2005 മേയ് 14,15,16,17 ആലപ്പുഴ

42ാം സംസ്ഥാനസമ്മേളനം മേയ് 14 മുതൽ 17 വരെ ആലപ്പുഴ മുനിസിപ്പല്‍ മൈതാനിയില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍(ടി.കെ.ബാലന്‍ നഗര്‍) നടന്നു.

മേയ് 14നു രാവിലെ സംസ്ഥാന പ്രസിഡന്റ് വി.എം.പവിത്രന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന കൌണ്‍സില്‍ യോഗം പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അംഗീകരിച്ചു. വൈകുന്നേരം നാലുമണിക്ക് ചേര്‍ന്ന കൌണ്‍സില്‍ താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്റ്                                   : വി.എം.പവിത്രന്‍

വൈ.പ്രസിഡന്റുമാര്‍ : കെ.പി.മേരി, പി.എസ്.തങ്കപ്പന്‍, ജി.വിജയകുമാര്‍

ജന: സെക്രട്ടറി : സി.എച്ച്.അശോകന്‍

സെക്രട്ടറിമാര്‍ : കെ.മോഹനന്‍, പി.വി.രത്നാകരന്‍, ജി.വിജയകുമാര്‍

ട്രഷറര്‍ : കെ.രാജേന്ദ്രന്‍

വൈകിട്ട് 5നു ആരംഭിച്ച പ്രതിനിധി സമ്മേളനം ദി ഹിന്ദു പത്രാധിപര്‍ ശ്രീ.എന്‍.റാം  ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം രാവിലെ ജനറല്‍ സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഖിലേന്ത്യാ ഫെഡറേഷന്‍ പ്രസിഡന്റ്  ആര്‍.ജി. കാര്‍ണിക്, ജനറല്‍സെക്രട്ടറി സുകോമള്‍സെന്‍ എന്നിവർ അഭിവാദ്യം ചെയ്തു. വിവിധ സംഘടനാ നേതാക്കള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. സുഹൃദ്സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ.ഗുരുദാസന്‍ ഉദ്ഘാടനം ചെയ്തു ആഗോള വല്‍ക്കരണത്തിന്റെ പ്രത്യാഖാതം ഇന്ത്യന്‍ സമൂഹത്തില്‍ എന്ന വിഷയത്തില്‍ ഡോ.തോമസ്‌.ഐസക്ക്‌ എം.എല്‍.എയും പ്രഭാഷണം നടത്തി.

മൂന്നാം ദിവസം രാവിലെ ട്രേഡ് യൂണിയന്‍ രംഗത്തെ കടമകളെ ക്കുറിച്ച് സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് കെ.എന്‍.രവീന്ദ്രനാഥ് പ്രഭാഷണം നടത്തി. വനിതാ രംഗത്തെ പ്രശ്നങ്ങളെ സംബന്ധിച്ച് ടി.എന്‍.ജി.ഇ.എ. സെക്രട്ടറി തമിഴ്ശെൽവി പ്രഭാഷണം നടത്തി. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ഡോ. സുകുമാര്‍ അഴിക്കോട് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

16നു ജനറല്‍സെക്രട്ടറി സംഘടനാ രേഖ അവതരിപ്പിച്ചു.ശമ്പളപരിഷ്കരണവും ഇടക്കാലാശ്വാസവും അടിയന്തിരമായി ലഭ്യമാക്കാനും ജനദ്രോഹ നയങ്ങളെ ചെറുത്തു പരാജയപ്പെടുത്തുവാനും യോജിച്ചണിനിരക്കുകഎന്ന  പരിപാടിപ്രമേയം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. സമ്മേളനം 39 പ്രമേയങ്ങൾ അംഗീകരിച്ചു.

സമ്മേളനസമാപന പ്രകടനത്തിൽ ഇരുപതിനായിരത്തില്‍പ്പരം ജീവനക്കാര്‍ പങ്കെടുത്തു. തുടര്‍ന്ന് ഭട്ടതിരിപ്പുരയിടത്തിലെ ഇ.കെ..നായനാര്‍ നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

നാല്‍പ്പത്തിമൂന്നാം സംസ്ഥാനസമ്മേളനം  2006 ജൂൺ 4,5,6,7 അടൂർ

.

43-ാം സംസ്ഥാന സമ്മേളനം 2006 ജൂൺ 4 മുതൽ 7 വരെ പത്തനംതിട്ട ജില്ലയിലെ അടൂരില്‍ നടന്നു. യു.ഡി.എഫ്.സർക്കാർ നടപ്പിലാക്കിയ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാരുൾപ്പെടെ നടത്തിയ ചെറുത്തുനിൽപ്പ് പോരാട്ടങ്ങൾക്ക് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സർക്കാർ അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് സമ്മേളനം നടന്നത്.

ജൂണ് 4 രാവിലെ 9.30 ന് സംസ്ഥാന പ്രസിഡന്റ്  വി എം പവിത്രൻ പതാക ഉയര്ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. ഒരു വർഷക്കാലത്തെ പ്രവര്‍ത്തന റിപ്പോർട്ടും വരവു ചെലവു കണക്കും സമ്മേളനം അംഗീകരിച്ചു.

പുതിയ ഭാരവാഹികളെ താഴെ പറതയുന്നവരെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് : വി.എം.പവിത്രൻ

വൈസ് പ്രസിഡന്റ് : കെ പി മേരി, പി.എസ്സ്.തങ്കപ്പൻ, ജി.വിജയകുമാർ

ജനറൽ സെക്രട്ടറി : സി.എച്ച്.അശോകൻ

സെക്രട്ടറിമാർ : കെ.മോഹനൻ, കെ.രാജേന്ദ്രൻ,പി.വി.രത്നാകരൻ

ട്രഷറർ : എസ്.ശ്രീകണ്‌ഠേശൻ

സി.ഐ.ടി.യു ദേശീയ പ്രസിഡന്റ് എം.കെ.പാന്ഥെ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു.  കേരള സംസ്ഥാനത്തിന്‍റെ വികസനം, ആഗോളവത്കരണവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന സെമിനാറുകളിൽ ടി.എം.തോമസ് ഐസക്ക്, പ്രൊഫ. സി.രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു. സിവിൽ സർവീസിന്റെ സാമൂഹ്യ പ്രതിപബദ്ധതയെ കുറിച്ച് അൽഫോൻസ് കണ്ണന്താനം എം.എൽ.എ യും ഡോ.എൻ.കെ.ജയകുമാറും പ്രഭാഷണങ്ങള്‍ നടത്തി.

സുഹൃദ് സമ്മേളനം തൊഴിൽ വകുപ്പ് മന്ത്രി പി.കെ.ഗുരുദാസൻ ഉത്ഘാടനം ചെയ്തു. അഖിലേന്ത്യാ ഫെഡറേഷൻ ചെയർ‌മാൻ ആർ.ജി.കാർണിക് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എൻ.രവീന്ദ്രനാഥ്, കെ കെ ശൈലജ ടീച്ചർ എം.എൽ.എ, കെ.ഇ.എൻ.കുഞ്ഞഹമ്മദ് എന്നിവർ സമ്മേളനത്തിന്റ വിവിധ സെഷനുകളിൽ സംസാരിച്ചു.

സാമ്പത്തിക നയത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുക സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുക എന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു. ഇതിനു പുറമെ 34 പ്രമേയങ്ങള്‍ കൂടി സമ്മേളനം അംഗീകരിച്ചു. സമാപനദിവസം പതിനായിരത്തിലധികം ജീവനക്കാർ അണിനിരന്ന പ്രകടനവും സമ്മേളനവും നടന്നു. പൊതുസമ്മേളനം വ്യവസായ വകുപ്പ് മന്ത്രി എളമരം കരിം ഉത്ഘാടനം ചെയ്തു.

നാല്‍പ്പത്തിനാലാം സംസ്ഥാന സമ്മേളനം. 2007 ഏപ്രിൽ 30,മെയ് 1,2,3 കോഴിക്കോട്

യൂണിയന്‍റെ നാല്‍പ്പത്തിനാലാം സംസ്ഥാന സമ്മേളനം 2007 ഏപ്രില്‍ 30,മെയ് 1,2,3 കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളില്‍ നടന്നു. കേരള സംസ്ഥാനരൂപീകരണം നടന്ന് 50 വര്‍ഷം പിന്നിടുന്ന സന്ദര്‍ഭം, കേരളത്തിലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ആദ്യമായി അധികാരത്തില്‍വന്ന സര്‍ക്കാരിന്‍റെ 50-ാം വാര്‍ഷികം ഇങ്ങനെ ഒട്ടേറെ പ്രത്യേകത നിറഞ്ഞ വര്‍ഷമാണ് 2007.

സമ്മേളനം ആരംഭിക്കുന്നതിനുമുമ്പ് കടപ്പുറത്തെ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ സമ്മേളനപ്രതിനിധികള്‍ സ്മരണ പുതുക്കി. പ്രസിഡന്‍റ് വി.എം. പവിത്രന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു. നിലവിലുള്ള കൌണ്‍സില്‍യോഗത്തില്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ച് അംഗീകരിച്ചു. വൈകുന്നേരം 4 മണിക്ക് കെ. മോഹനന്‍റെ അദ്ധ്യക്ഷതയില്‍ച്ചേര്‍ന്ന കൌണ്‍സില്‍ യോഗം താഴെ പറയുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്                                 :  കെ. പി. മേരി

വൈസ് പ്രസിഡന്‍റ്                       : കെ. ശശീന്ദ്രന്‍, പി.എച്ച്.എം. ഇസ്മയില്‍, ടി.പി. മാധവന്‍

ജനറല്‍ സെക്രട്ടറി                          : കെ. രാജേന്ദ്രന്‍

സെക്രട്ടറിമാര്‍                               : കെ. മോഹനന്‍, പി.വി. രത്നാകരന്‍, ബി. ആനന്ദക്കുട്ടന്‍‍

ട്രഷറര്‍                                        : എസ്. ശ്രീകണ്ഠേശൻ

പ്രതിനിധിസമ്മേളനം തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി പാലൊളി മുഹമ്മദ്കുട്ടി നിര്‍വ്വഹിച്ചു. ഉദ്ഘാടനസമ്മേളനത്തില്‍ CITU സംസ്ഥാന ജനറല്‍സെക്രട്ടറി എം.എം. ലോറന്‍സ്, CITU സംസ്ഥാന സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, FSETO പ്രസിഡന്‍റ് എ.കെ. ചന്ദ്രന്‍, കോണ്‍ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി എം.കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. മിഠായിത്തെരുവ് ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് എന്‍.ജി.ഒ. യൂണിയന്‍ സമാഹരിച്ച 2,60,000 രൂപ പാലൊളി മുഹമ്മദ്കുട്ടിയെ ഏല്‍പ്പിച്ചു. ജനറല്‍ സെക്രട്ടറീസ് റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ക്കും മറുപടിക്കും ശേഷം അംഗീകരിച്ചു. സുഹൃദ്സമ്മേളനം വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ വിവധസഹോദര സംഘടനാനേതാക്കള്‍ പങ്കെടുത്തു. സമ്മേളനത്തില്‍ ഇതര സംസ്ഥാനങ്ങളിലെ നേതാക്കള്‍ പങ്കെടുത്തു. ബി. സച്ചിതാനന്ദമൂര്‍ത്തി (കര്‍ണ്ണാടക), മഹാദേവ മഠപതി (കര്‍ണ്ണാടക) എസ്.എസ്.ഹാഡ്‌ലി (കര്‍ണ്ണാടക), ആശിഷ് കെ. ദസ്റോയി (ത്രിപുര), മഞ്ജുള്‍കുമാര്‍ ദാസ് (ബിഹാര്‍), ജ്യോതിപ്രസാദ് ബസു (വെസ്റ്റ് ബംഗാള്‍), ആനന്ദകുമാര്‍ ബന്ദോപാദ്ധ്യായ (വെസ്റ്റ് ബംഗാള്‍), സുനില്‍ ജോഷി  (മുംബൈ). സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന സെമിനാറില്‍ ധനകാര്യ മാനേജ്മെന്‍റും കേരള വികസനവും എന്ന വിഷയത്തില്‍ സംസ്ഥാന ധനകാര്യവകുപ്പുമന്ത്രി ഡോഃ ടി.എം തോമസ് ഐസക് പ്രഭാഷണം നടത്തി. പദ്ധതി നിര്‍വ്വഹണവും ജീവനക്കാരും എന്ന വിഷയത്തില്‍ പ്രൊഃ ടി.പി. കുഞ്ഞിക്കണ്ണൻ സംസാരിച്ചു. മാദ്ധ്യമ ഇടപെടല്‍ ജനാധിപത്യ സമൂഹത്തില്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ സെമിനാറില്‍ പിണറായിവിജയന്‍ സംസാരിച്ചു. കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു. കേരളത്തിലെ എന്‍.ജി.ഒ. പ്രസ്ഥാനം എന്ന പുസ്തകത്തിന്‍റെ പരിഷ്കരിച്ച പതിപ്പ് സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ. മോഹനന്‍ അവതരിപ്പിച്ച നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, സിവില്‍ സര്‍വ്വീസ് കാര്യക്ഷമമാ ക്കാനുള്ള നടപടികള്‍ ആരംഭിക്കുക എന്ന  പരിപാടിപ്രമേയം ഐകകണ്‍ഠ്യേന അംഗീകരിച്ചു. 26 മറ്റു പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

യൂണിയന്‍റെ സംസ്ഥാന പ്രസിഡന്‍റായിരുന്ന വി.എം.പവിത്രന്‍, ജനറല്‍സെക്രട്ടറിയായിരുന്ന സി.എച്ച്. അശോകന്‍, സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന ജി. വിജയകുമാര്‍, പി.എസ്.തങ്കപ്പന്‍, സംസ്ഥാന സെക്രട്ടറിയായിരുന്ന യു. ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. യാത്രയയപ്പ്സമ്മേളനം മന്ത്രി പി.കെ. ഗുരുദാസന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് ചരിത്രപ്രദര്‍ശനം ഏപ്രിൽ 29 മുതല്‍ മെയ് 3 വരെ നടന്നു. കെ.കെ.എന്‍. കുറുപ്പ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് വടകര കോട്ടപ്പറമ്പില്‍ വിദ്യാഭ്യാസ സാംസ്കാരിക സെമിനാര്‍ എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ടൌണ്‍ഹാളില്‍ ജുഡീഷ്യറിയും സാമൂഹ്യ നീതിയും എന്നസെമിനാര്‍ നിയമവകുപ്പുമന്ത്രി എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് വൈകിട്ട് 4.45-ന് കോഴിക്കോട് കടപ്പുറത്തുനിന്നും ആരംഭിച്ച ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനം വിവധകലാപരിപാടികളുടെ അകമ്പടിയോടെ 6.30-ന് മുതലക്കുളം മൈതാനിയിൽ (ചിത്തബ്രത മജുംദാര്‍ നഗര്‍) സമാപിച്ചു. സമാപനസമ്മേളനം പി.കെ. ഗുരുദാസന്‍ ഉദ്ഘാടനം ചെയ്തു. ജലവിഭവ വകുപ്പുമന്ത്രി എൻ.കെ.പ്രേമചന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രന്‍  MLA , മുന്‍ വനംവകുപ്പുമന്ത്രി സി.കെ. നാണു, വി.സി. ചാണ്ടിമാസ്റ്റര്‍, ആര്‍.ജി. കാര്‍ണിക്, സുകോമള്‍സെന്‍ എന്നിവര്‍ സംസാരിച്ചു.

നാല്‍പ്പത്തഞ്ചാം സംസ്ഥാന സമ്മേളനം 2008 ഏപ്രിൽ 27,28,29 തിരുവനന്തപുരം

നാല്‍പ്പത്തഞ്ചാം സംസ്ഥാന സമ്മേളനം 2008 ഏപ്രിൽ 27,28,29 തീയതികളില്‍ തിരുവനന്തപുരത്ത് എ.കെ.ജി. ഹാളില്‍ നടന്നു. ഏപ്രിൽ 27-ന് രാവിലെ 9.30-ന് പ്രസിഡന്റ് കെ.പി.മേരി പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികൾക്ക് തുടക്കമായി. പഴയ കൌണ്‍സില്‍ യോഗം ചേർന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കുകളും ചര്‍ച്ചചെയ്ത് അംഗീകരിച്ചു.  പുതിയ കൌണ്‍സില്‍ ചേർന്ന് താഴെ പറയുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്                                 :  കെ. പി. മേരി

വൈസ് പ്രസിഡന്‍റ് :  കെ.ശശീന്ദ്രന്‍,  പി.എച്ച്.എം. ഇസ്മയില്‍,   ടി.പി. മാധവന്‍

ജനറല്‍ സെക്രട്ടറി : കെ. രാജേന്ദ്രന്‍

സെക്രട്ടറിമാര്‍ : പി.വി.രത്നാകരന്‍,  എ.ശ്രീകുമാര്‍,  ടി.സി. മാത്തുക്കുട്ടി

ട്രഷറര്‍ : എസ്.ശ്രീകണ്‌ഠേശൻ

വൈകുന്നേരം 4മണിക്ക് ചേര്‍ന്ന പ്രതിനിധിസമ്മേളനം സംസ്ഥാന ധനകാര്യവകുപ്പുമന്ത്രി ഡോഃ ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

പിറ്റേദിവസം രാവിലെ 9-ന് ആരംഭിച്ച പ്രതിനിധിസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടു. ചര്‍ച്ചകള്‍ക്കും വിശദീകരണങ്ങള്‍ക്കും ശേഷം റിപ്പോര്‍ട്ട് സമ്മേളനം അംഗീകരിച്ചു. 11മണിക്ക് ആരംഭിച്ച സുഹൃദ്സമ്മേളനം CITU സംസ്ഥാന ജനറല്‍സെക്രട്ടറി എം.എം. ലോറന്‍സ് ഉദ്ഘാടനം ചെയ്തു. വൈകുന്നേരം കേന്ദ്ര-സംസ്ഥാന സമ്പത്തിക ബന്ധങ്ങളും കേരളത്തിന്‍റെ വികസനവും എന്ന വിഷയത്തെ ആധാരമാക്കി നടന്ന സെമിനാര്‍ സംസ്ഥാന നിയമ-പാര്‍ലമെന്‍ററി മന്ത്രി എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫഃ എം.എ. ഉമ്മര്‍ പ്രഭാഷണം നടത്തി.

ഏപ്രില്‍ 29 രാവിലെ 9 മണിക്ക് ആരംഭിച്ച പ്രതിനിധിസമ്മേളനത്തില്‍ AISGEF  ജനറല്‍സെക്രട്ടറി സുകോമള്‍സെന്‍ പ്രഭാഷണം നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ.ശൈലജ ടീച്ചര്‍ MLA പ്രഭാഷണം നടത്തി. ജനവിരുദ്ധ നയങ്ങളെ ചെറുത്തുതോല്‍പിക്കുക, സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുക എന്ന പരിപാടിപ്രമേയം സമ്മേളനം ചര്‍ച്ചചെയ്ത് അംഗീകരിച്ചു.

സര്‍വ്വീസില്‍നിന്നു വിരമിച്ച മുന്‍ സംസ്ഥാന സെക്രട്ടറിമാരായ കെ.മോഹനനും ബി. ആനന്ദക്കുട്ടനും യാത്രയയപ്പ് നല്‍കി. പ്രസിഡന്‍റ് കെ. പി. മേരിയുടെ ഉപസംഹാരപ്രസംഗത്തോടെ സമ്മേളന നടപടികള്‍ക്ക് തിരശ്ശീല വീണു.

നാൽപ്പത്തിയാറാം സംസ്ഥാന സമ്മേളനം 2009 ജൂൺ 13,14,15, ആലുവ

46ാം സംസ്ഥാനസമ്മേളനം ജൂൺ 13 മുതൽ 15 വരെ തിയ്യതികളില്‍ എറണാകുളം ജില്ലയിലെ ആലുവയില്‍ വച്ച് നടന്നു. ജൂൺ 13നു രാവിലെ 9.30നു സംസ്ഥാന പ്രസിഡന്റ് കെ.പി.മേരി പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമായി. 2009 മേയ് മാസത്തില്‍ ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും കോണ്ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ മുന്നണി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ സഹാചര്യതിലാണ് സമ്മേളനം നടന്നത്.

നിലവിലുണ്ടായിരുന്ന കൌണ്‍സില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അംഗീകരിച്ചു. പുതിയ കൌണ്‍സില്‍ യോഗം ചേര്‍ന്ന് താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്റ്                                   : കെ.പി.മേരി

വൈ.പ്രസിഡന്റുമാര്‍ : കെ.ശശീന്ദ്രന്‍, പി.എച്ച്.എം.ഇസ്മയില്‍, ഇ.പ്രേംകുമാര്‍

ജന: സെക്രട്ടറി : കെ.രാജേന്ദ്രന്‍

സെക്രട്ടറിമാര്‍ : പി.വി.രത്നാകരന്‍, എ.ശ്രീകുമാര്‍, ടി.സി.മാത്തുക്കുട്ടി

ട്രഷറര്‍ : എസ്.ശ്രീകണ്ഠേശന്‍

തുടര്‍ന്ന്  ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടു. റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ക്കും ജനറല്‍ സെക്രട്ടറി നല്‍കിയ വിശദീകരനങ്ങള്‍ക്കും ശേഷം സമ്മേളനം അംഗീകരിച്ചു.

സുഹൃദ്സമ്മേളനം സംസ്ഥാന ഫിഷറീസ് മന്ത്രി എസ്.ശര്‍മ്മ ഉദ്ഘാടനം ചെയ്തു. തൊഴിലാളി സംഘടനകളും ജാതിമത ഇടപെടലുകളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സി.ഐ.ടി.യു. സംസ്ഥാന ജനറല്‍സെക്രട്ടറി എം.എം.ലോറന്‍സ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. ജനറല്‍സെക്രട്ടറി  കാനം രാജേന്ദ്രന്‍, ഐ.എന്‍.ടി.യു.സി. വൈസ് പ്രസിഡന്‍റ് അഡ്വ:കെ.പി.ഹരിദാസ് എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു.

അഖിലേന്ത്യാ ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി ര്‍.മുത്തുസുന്ദരം വൈസ് ചെയര്‍മാന്‍ തമിഴ് ശെല്‍വി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ധനകാര്യ വകുപ്പ് മന്ത്രി സ:ടി.എം.തോമസ്‌ ഐസക്ക് പ്രഭാഷണം നടത്തി.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തമായി തുടരുക ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക എന്ന പരിപാടി പ്രമേയം സമ്മേളനം ചര്‍ച്ച ചെയ്തംഗീകരിച്ചു. ഇതിനു പുറമേ സര്‍വീസിന്റെ കാര്യക്ഷമതാ പ്രശ്നം സംബന്ധിച്ച രേഖയും സമ്മേളനം ചര്‍ച്ച ചെയ്തംഗീകരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍, ഏറണാകുളത്ത് ആഗോളവല്‍കരണവും തൊഴിലെടുക്കുന്ന വനിതകളും എന്ന വിഷയത്തില്‍ ജൂണ്‍ 5നും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ മൂവാറ്റുപുഴയിലും സെമിനാറുകള്‍ നടന്നിരുന്നു. ജൂണ്‍ 10നു ആലുവയില്‍ സാംസ്കാരിക സമ്മേളനവും നടന്നിരുന്നു.

സമാപനദിവസം ആയിരക്കണക്കിന് ജീവനക്കാർ പങ്കെടുത്ത പ്രകടനവും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

നാല്‍പ്പത്തിഏഴാം സംസ്ഥാനസമ്മേളനം  2010 മാര്‍ച്ച്   11,12,13 കാസറഗോഡ്

47-ാം സംസ്ഥാന സമ്മേളനം കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടന്നു. മാര്‍ച്ച് 11ന് രാവിലെ 9.30 പ്രസിഡന്റ് കെ.പി.മേരി പതാക ഉയര്‍ത്തിയതോടെ സമ്മേളനം ആരംഭിച്ചു. പുതിയകൗണ്‍സില്‍യോഗം താഴെപ്പറയുന്നവരെ ഭാരവാഹികളായ തിരഞ്ഞെടുത്തു.

പ്രസിഡന്റ് : പി.എച്ച്.എം. ഇസ്മയിൽ

വൈസ് പ്രസിഡെന്റ്മാര്‍ : കെ.ശശീന്ദ്രന്‍, ഇ.പ്രേംകുമാര്‍,  ആര്‍.ഗീതാഗോപാല്‍

ജനറല്‍ സെക്രട്ടറി : എ.ശ്രീകുമാര്‍

സെക്രട്ടറിമാര്‍ “: ടി.സി.മാത്തുക്കുട്ടി, പി.എം.രാമന്‍, അജയന്‍.കെ.മേനോന്‍

ട്രഷറര്‍ : എസ് ശ്രീകണ്ഠേശന്‍

പ്രതിനിധി സമ്മേളനം സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

രാത്രി ഏഴുമണിക്ക് ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയോടെയാണ് രണ്ടാം ദിവസ സമ്മേളന നടപടികളാരംഭിച്ചത്. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള  സംഘടനാ നേതാക്കള്‍  പ്രതിനിധികളെ അഭിവാദ്യം ചെയ്തു. സുഹൃദ് സമ്മേളനം കെ.കുഞ്ഞിരാമന്‍ എം​.എല്‍.എ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ഫെഡറേഷന്‍ വൈസ് ചെയര്‍പേഴ്സണ്‍  തമിഴ് ശെല്‍വി പി.കരുണാകരൻ എം.പി.എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

ജനവിരുദ്ധനയങ്ങളെ പ്രതിരോധിക്കുക, ഇടതുപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്തുപകരുക എന്ന പരിപാടി പ്രമേയം ടി.സി.മാത്തുക്കുട്ടി അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം പരിപാടി പ്രമേയം അംഗീകരിച്ചു. മറ്റ് 24 പ്രമേയങ്ങള്‍ കൂടി സമ്മേളനം അംഗീകരിച്ചു. സര്‍വീസില്‍നിന്നും നിന്നും വിരമിക്കുന്ന മുന്‍ പ്രസിഡന്റ് കെ.പി.മേരി, മുൻ ജനറല്‍ സെക്രട്ടറി കെ.രാജേന്ദ്രന്‍  എന്നിവര്‍ക്ക് സമ്മേളനം യാത്രയയപ്പ് നൽകി.  പ്രസിഡന്റ് പി.എച്ച്.എം ഇസ്മയിലിന്റെ ഉപസംഹാര പ്രസംഗത്തോടെ സമ്മളനം സമാപിച്ചു.

നാല്‍പ്പത്തിഎട്ടാം സംസ്ഥാനസമ്മേളനം 2011 ജൂണ്‍ 26,27,28 തിരുവനന്തപുരം

48-ാം സംസ്ഥാനസമ്മേളനം 2011 ജൂൺ 26,27,28 തീയ്യതികളിൽ തിരുവനന്തപുരത്ത് നടന്നു. രാജ്യത്ത് ജനാധിപത്യപൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ആഭ്യന്തരഅടിയന്തരാവസ്ഥയുടെ വാര്‍ഷികത്തിന്‍റേയും നവലിബറല്‍ നയങ്ങള്‍ കൂടുതല്‍ തീവ്രതയോടെ നടപ്പിലാക്കുന്ന രണ്ടാം യി.പി.എ സര്‍ക്കാറിന്‍റെ നയങ്ങള്‍ക്കെതിരെ രാജ്യത്തൊട്ടാകെ പ്രക്ഷോഭങ്ങള്‍ നടന്നുവരുന്ന കാലഘട്ടം. ജാതിമതശക്തികളുടെ പിന്തുണയോടെ അധികാരത്തിലേറിയ യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞകാല യു.ഡി.എഫ് സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ നടപ്പിലാക്കിതുടങ്ങിയ ഒരു കാലഘട്ടത്തിലാണ് യൂണിയന്‍റെ 48-ാം സംസ്ഥാനസമ്മേളനം ചേരുന്നത്.

ജൂണ്‍ 6 രാവിലെ 9.30 ന് പ്രസിഡന്‍റ് പി.എ​ച്ച്.എം.ഇസ്മയില്‍  പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു. പഴയ കൗണ്‍സില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ അവതരിപ്പിച്ച യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.

പുതിയ കൗണ്‍സില്‍ സംഘടനാചരിത്രത്തില്‍ അവിസ്മരണീയമായ ഒരു അദ്ധ്യായം എഴുതിച്ചേര്‍ത്തു. സംസ്ഥാനജീവനക്കാര്‍ക്കാകെ ഏക സംഘടനയെന്ന യൂണിയന്‍റെ പ്രഖ്യാപിത ലക്ഷ്യത്തിലേയ്ക്ക് വലിയൊരു ചുവട് വെയ്പ്പായി കൗണ്‍സില്‍ മാറി. കേരളപഞ്ചായത്ത് എംപ്ളോയീസ് അസോസിയേഷനും കേരള ഗവണ്മെന്‍റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയനും കേരള എന്‍‍.ജി.ഒ യൂണിയനില്‍ ലയിച്ചു. ജനറല്‍സെക്രട്ടറി അവതരിപ്പിച്ച ലയനപ്രമേയം സംസ്ഥാനകൗൺ‌സിൽ അംഗീകരിച്ചു. തുടര്‍ന്ന്  ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് .                      : പി.എ​ച്ച്.എം.ഇസ്മയില്‍

വൈസ് പ്രസിഡന്‍റ്മാര്‍        : കെ.ശശീന്ദ്രന്‍, ആര്‍.ഗീതാഗോപാല്‍, ഇ.പ്രേംകുമാര്‍, ടി.സി.രാമകൃഷ്ണൻ

ജനറല്‍ സെക്രട്ടറി : എ.ശ്രീകുമാര്‍

സെക്രട്ടറിമാര്‍                      :ടി.സി.മാത്തുക്കുട്ടി, പി.എം.രാമന്‍, അജയന്‍.കെ.മേനോന്‍,  കെ.ആര്‍.രാജന്‍

ട്രഷറര്‍ `                :എസ്.ശ്രീകണ്ഠേശന്‍

പ്രതിനിധിസമ്മേളനം സി.ഐ.ടി.യു. ദേശീയവൈസ്പ്രസിഡന്‍റ് ഡോ.എം.കെ.പാന്ഥെ ഉദ്ഘാടനം ചെയ്തു. ആര്‍.മുത്തുസുന്ദരം, എ.ശ്രീകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ സംമ്മേളനത്തെ അഭിവാദ്യം ചെയ്തു.

സുഹൃദ്സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം.ലോറന്‍സ് ഉദ്ഘാടനംചെയ്തു. കേരളത്തിന്‍റെ ഭാവി എന്ന വിഷയത്തില്‍ ഡോ.ടി.എം.തോമസ് ഐസക്ക് പ്രഭാക്ഷണം നടത്തി.

ജനവിരുദ്ധനയങ്ങളെ പ്രതിരോധിക്കുക സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കുക എന്ന പരിപാടിപ്രമേയം ചര്‍ച്ചയ്ക്ക് ശേഷം അംഗീകരിച്ചു. സ്ത്രീകളുടെ സാമൂഹികപദവിയും സുരക്ഷയും എന്ന വിഷയത്തില്‍ സ.പി.കെ.ശ്രീമതി പ്രഭാക്ഷണം നടത്തി. എ.ലത കണ്‍വീനറായി വനിതാസബ്കമ്മറ്റി രൂപീകരിച്ചു.

വൈകുന്നേരം ആയിരങ്ങള്‍ അണിനിരന്ന പ്രകടനം പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്നും ആരംഭിച്ചു. പുത്തരിക്കണ്ടം ഇ.കെ.നായനാര്‍ പാര്‍ക്കില്‍ പൊതുസമ്മേളനം പിണറായിവിജയന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ അട്ടിമറിക്കപ്പെടുന്നതിനെതിരെ ജാഗ്രത പുലര്‍ത്താനും വിദ്യാഭ്യാസമേഖലയില്‍ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും യോജിച്ചണിനിരക്കണമെന്ന് സഖാവ് ആഹ്വാനം ചെയ്തു. സി.എന്‍.ചന്ദ്രൻ, എം.എല്‍.എ മാരായ മാത്യു.ടി.തോമസ്, എ.എ.അസീസ്, എ.കെ.ശശീന്ദ്രന്‍ എ.ശിവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

നാല്‍പ്പത്തി ഒന്‍പതാം സംസ്ഥാനസമ്മേളനം 2012 മെയ് 5,6,7  കൊല്ലം

49-ാം സംസ്ഥാനസമ്മേളനം 2012 മെയ് 5,6,7  തീയതികളില്‍  കൊല്ലത്ത് നടന്നു. സി.കേശവന്‍ മെമ്മോറിയല്‍ ഹാളില്‍(എം.കെ.പാന്ഥെ നഗര്‍) മെയ്5 ന് രാവിലെ 9 ന് പ്രസിഡന്‍റ് സ.പി.എ​ച്ച്.എം.ഇസ്മയില്‍  പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു. പഴയ കൗണ്‍സില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ അവതരിപ്പിച്ച യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് . : പി.എ​ച്ച്.എം.ഇസ്മയില്‍

വൈസ് പ്രസിഡന്‍റ്മാര്‍       : കെ.ശശീന്ദ്രന്‍,  ആര്‍.ഗീതാഗോപാല്‍, ഇ.പ്രേംകുമാര്‍, ടി.സി.രാമകൃഷ്ണന്‍

ജനറല്‍ സെക്രട്ടറി : എ.ശ്രീകുമാര്‍

സെക്രട്ടറിമാര്‍                    : ടി.സി.മാത്തുക്കുട്ടി, പി.എം.രാമന്‍, അജയന്‍.കെ.മേനോന്‍, കെ.ആര്‍.രാജന്‍

ട്രഷറര്‍ :എസ്.ശ്രീകണ്ഠേശന്‍

പ്രതിനിധിസമ്മേളനം കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.രാജഗോപാൽ, ആര്‍.മുത്തുസുന്ദരം, എം.ഷാജഹാന്‍, പി.രഘുനാഥന്‍പിള്ള എന്നിവര്‍ സംമ്മേളനത്തെ അഭിവാദ്യം ചെയ്തു.

കെ.എന്‍.രവീന്ദ്രനാഥ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഉച്ചയ്ക്കുശേഷം നടന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു.സംസ്ഥാനജനറല്‍ സെക്രട്ടറി എം.എം.ലോറന്‍സ് ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കന്മാര്‍ അഭിവാദ്യം ചെയ്തു. മതനിരപേക്ഷത സമകാലികകേരളത്തില്‍ എന്ന സെമിനാര്‍ ഡോ.കെ.എന്‍.പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.നൈനാന്‍ കോശി, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരുടെ പ്രഭാക്ഷണങ്ങള്‍ സെമിനാറിനെ ശ്രദ്ധേയമാക്കി. സംഘടനയുടെ വരും കാല പ്രക്ഷോഭങ്ങളുടെ ദിശാസൂചികയായ പരിപാടിപ്രമേയം 7-ാം തീയതി രാവിലെ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ജനവിരുദ്ധനയങ്ങള്‍ തിരുത്തുവാനും പെന്‍ഷനും വേതനഘടനയും സംരക്ഷിക്കുവാനുമുള്ള പ്രക്ഷോഭങ്ങളില്‍ യോജിച്ചണിനിരക്കുക എന്ന പ്രമേയം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. അരക്ഷിതമാകുന്ന സ്ത്രീസമൂഹവും പ്രതിരോധവും എന്ന വിഷയത്തില്‍ എ.ഐ.ഡി.ഡബ്ളിയു.എ ജോയിന്‍റ് സെക്രട്ടറി യു.വാസുകി പ്രഭാക്ഷണം നടത്തി. ജനപക്ഷനയങ്ങള്‍ പൊളിച്ചെഴുതുമ്പോള്‍ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഡോ.ടി.എം.തോമസ് ഐസക്ക് എം.എല്‍.എ പ്രഭാഷണം നടത്തി. കൊല്ലം ജില്ല കേന്ദ്രീകരിച്ചുനടന്ന പ്രകടനത്തോടെ സമ്മേളനം സമാപിച്ചു. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എല്‍.എ മാരായ സി.ദിവാകരന്‍, എ.എ.അസീസ്എന്നിവര്‍ സംസാരിച്ചു.

സുവര്‍ണ്ണ ജൂബിലി സമ്മേളനം, 2013 മേയ് 10-14 തൃശൂര്‍

2012ഒക്ടോബര്‍ 27 ന് തിരുവനന്തപുരത്ത് തുടങ്ങിവച്ച സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് 2013 മെയ്  10, മുതല്‍14വരെ തൃശൂരില്‍ ചേര്‍ന്ന സുവര്‍ണ്ണ ജൂബിലി സമ്മേളനത്തോടെ പരിസമാപ്തിയായി. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. തെക്കെ ഗോപുര നടയില്‍ ആര്‍.സുരേന്ദ്രന്‍ നഗറിൽ ബി.ആനന്ദകുട്ടനും ആര്‍.ശെല്‍വനും ചേര്‍ന്ന്  ക്രമീകരിച്ച ചരിത്ര പ്രദര്‍ശനം കലാമണ്ഡലം ഹൈമവതി ഉദ്ഘാടനം ചെയ്തു. മെയ് 5 ന് പ്രധാന കേന്ദ്രങ്ങളിൽ വര്‍ണ്ണ ശബളമായ ഘോഷയാത്ര നടത്തി.ഏപ്രില്‍ 29 ന് പതാക ദിനത്തിൽ ആയിരം കേന്ദ്രങ്ങളിൽ പതാക ഉയര്‍ത്തി. കലാ-കായികമത്സരങ്ങള്‍, വിവിധവിഷയങ്ങളില്‍ പ്രഗത്‍ഭരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സെമിനാറുകള്‍, വനിതാകൂട്ടായ്മകൾ, കലാജാഥകള്‍, സാന്ത്വനപ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നനിലയില്‍ രക്തദാനസംഘങ്ങളുടെ രൂപീകരണം തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറി. പ്രചരണാര്‍ത്ഥം 5 ഗാനങ്ങൾ അടങ്ങിയ സി.ഡി പ്രകാശനം ചെയ്തു. എടപ്പാളില്‍ ഇ.പത്മനാഭന്‍ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് തൃശൂരില്‍ ആർ.രാമചന്ദ്രന്‍ നഗറില്‍ സമ്മേളന നടപടിക്കു തുടക്കമിട്ടത്. മെയ് 10ന് രാവിലെ 11മണിക്ക് ചേര്‍ന്ന കൗണ്‍സില്‍യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവു ചെലവ് കണക്കുകളും അവതരിപ്പിച്ച് അംഗീകരിച്ചു. സംഘടനാഘടകങ്ങളുടെ പുനര്‍നാമകരണം, സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച ബൈലാഭേദഗതി എന്നിവ അംഗീകരിക്കപ്പെട്ടു.സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്രപ്രദര്‍ശനത്തിന്റെ  വിശദാംശങ്ങളടങ്ങിയ ആല്‍ബം പ്രശസ്ത ചിത്രകാരന്‍ പ്രൊഫ.ഇ.രാജന്‍ പ്രകാശനംചെയ്തു.

വൈകിട്ട് 5.15 ന് പുതിയ കൗണ്‍സില്‍ യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു

.

പ്രസിഡന്റ് :പി.എച്ച്.എം. ഇസ്മയിൽ

വൈസ് പ്രസിഡന്റുമാര്‍ :കെ. ശശീന്ദ്രന്‍, ഇ.പ്രേംകുമാര്‍,ആര്‍.ഗീതാഗോപാല്‍, ടി.സി.രാമകൃഷണന്‍

ജനറല്‍ സെക്രട്ടറി :എ.ശ്രീകുമാര്‍

സെക്രട്ടറിമാര്‍ :ടി.സി മാത്തുക്കുട്ടി, പി.എം. രാമന്‍, അജയന്‍.കെ.മേനോന്‍,   കെ.സുന്ദരരാജന്‍

ട്രഷറര്‍ :എസ് ശ്രീകണ്ഠേശന്‍

കാസര്‍ഗോഡ് , നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നും മെയ്8ന് ആരംഭിച്ച കൊടിമര, പതാക ജഥകള്‍ മെയ് 10ന് പൊതുസമ്മേളന നഗറില്‍ സംഗമിച്ചു. പൊതുസമ്മേളനവേദിയായ സി.ഒ പൗലോസ് മാസ്റ്റര്‍ നഗറിൽ (വിദ്യാര്‍ത്ഥി കോര്‍ണ്ണര്‍) സ്വാഗത സംഘം ചെയര്‍മാന്‍ എ.സി.മൊയ്തീന്‍ പതാക ഉയര്‍ത്തി.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കമല്‍ നിര്‍വഹിച്ചു. തുടര്‍ന്ന് കലാജാഥകളില്‍ പങ്കെടുത്തവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും കലാമത്സരവിജയികള്‍ക്കുള്ള പുരസ്കാരദാനവും കോഴിക്കോട് 'റിമബ്രന്‍സ്' തിയേറ്ററിന്റെ  'കിഴവനും കടലും"എന്ന നാടകം അരങ്ങേറി.

മെയ് 11ന് രാവിലെ 9 മണിക്ക് ആര്‍.രാമചന്ദ്രന്‍ നഗറിൽ (ജില്ലാബാങ്ക് ഓഡിറ്റോറിയത്തില്‍)  രക്തസാക്ഷി അഭിവാദനത്തിനും ഗാനാലാപനത്തിനും തായമ്പകമേളത്തിനും ശേഷം പ്രസിഡന്റ്  പി.എച്ച്.എം. ഇസമയില്‍ പതാകഉയർത്തി. പത്തുമണിക്ക് പ്രതിനിധി സമ്മേളനം പ്രശസ്ത മാധ്യമപ്രവ്ര‍ത്തകന്‍ ശ്രീ പി.സായിനാഥ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക് 12.15ന് ആരംഭിച്ച സുഹൃത്ത് സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. 5.30ന് പി.ഗോവിന്ദപ്പള്ള നഗറിൽ നടന്ന മാധ്യമ സെമിനാര്‍ ശ്രീ.വെങ്കിടേഷ് രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ.പെരുവനം കുട്ടന്‍മാരാരും സ​ഘവും അവതരിപ്പിച്ച പാണ്ടിമേളം അരങ്ങേറി.

മെയ് 12 രാവിലെ ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്കുശേഷം അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് സാര്‍വ്വദേശീയ ട്രേഡ്‌യൂണിയൻ നേതാവും ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണല്‍ ഫോര്‍ പബ്ലിക് എംപ്ലോയീസ് പ്രസിഡന്റ് ലുലാ മിലാ സുതാക്ക സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഉച്ചക്കശേഷം 2.15ന് ചേര്‍ന്ന ട്രേഡ് യൂണിയന്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം ദക്ഷിണാഫ്രിക്കന്‍ നാഷണല്‍ ഹെല്‍ത്ത് എജ്യൂക്കേഷന്‍ ആന്റ് അലൈഡ് വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റ് സ്വാണ്ട് ലേ മിഖായേല്‍ മക്വയ്ബ നിര്‍വ്വഹിച്ചു. ഗോവിന്ദപ്പിള്ള നഗറില്‍ നടന്ന സാംസ്കാരിക സന്ധ്യയില്‍ ഡോ.സിര്‍പ്പി ബാലസുബ്രഹ്മണ്യം, കെ.പി.രാമനുണ്ണി, വൈശാഖന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ശ്രീ ജയരാജ് വാര്യര്‍അവതരിപ്പിച്ച് കല്ലറ ഗോപന്‍ നേതൃത്വം നൽകിയ പാട്ടുമഴ അങ്ങേറി

മെയ് 13ന് രാവിലെ 9മണിക്ക് സംഘടനാരേഖ  അവതരിപ്പിച്ചു. ചര്‍ച്ചകൾക്ക് ശേഷം രേഖ അംഗീകരിച്ചു.11മണിക്ക് പൂര്‍വ്വകാല നേതാക്കളുടെ സംഗമം നടന്നു ഉച്ചയ്കുശേഷം 2.30ന് AISGEF ഘടകസംഘടനാ നേതാക്കളുടെ കൂട്ടായ്മ നടന്നു.ആഗോളീകരണ കാലത്തെ സിവില്‍സര്‍വ്വീസ് എന്ന വിഷയത്തെ ആധാരമാക്കി ആറു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നേതാക്കള്‍ സംസാരിച്ചു.

വൈകിട്ട് പി.ഗോവിന്ദപ്പിള്ള നഗറില്‍ കേരള വികസനത്തിന്റെ ഭാവി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരള കലാമണ്ഡലം വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്തസന്ധ്യ അരങ്ങേറി.

മെയ് 14ന് രാവിലെ പ്രതിനിധിസമ്മേളനത്തില്‍ ജനവിരുദ്ധ നടപടികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെെടുത്തുക , പെന്‍ഷന്‍ സംരക്ഷണത്തിനും ജനപക്ഷ സിവിൽ സര്‍വ്വീസിനും വേണ്ടി അണിനിരക്കുക എന്ന പരിപാടി പ്രമേയം സംസ്ഥാന സെക്രട്ടറി ടി.സി.മാത്തുക്കുട്ടി അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കുശേഷം പരിപാടിപ്രമേയം അംഗീകരിച്ചു. പ്രശസ്ത സോപാന സംഗീത കലാകാരന്‍ ശ്രീ കൃഷ്ണകുമാര്‍ സോപാന സംഗീതം അവതരിപ്പിച്ചു.സ്ത്രീ സുരക്ഷയും സാമൂഹ്യ പദവിയും എന്ന വി‍ഷയത്തെ അധികരിച്ച് നടന്ന വനിതാ സമ്മേളനം സുഭാഷിണി അലി ഉദ്ഘാടനം ചെയ്തു. കെ.എ.ബീന, സജിതാ മഠത്തില്‍. പി.ഡി.ശ്രീദേവി തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിനിധികളുടെ വിശദാംശങ്ങള്‍ അടങ്ങിയ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമ്മേളനത്തില്‍ അവതരിപ്പിച്ചു പരിപാടി പ്രമേയത്തിനു പുറമെ 23 പ്രമേയങ്ങള്‍ കൂടി സമ്മേളനത്തില്‍ അവതരിപ്പിച്ച് അംഗീകരിച്ചു

സുവര്‍ണ്ണ ജൂബിലി സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള മഹാപ്രകടനം വൈകിട്ട് 4.30ന് ശക്തന്‍തമ്പുരാന്‍ സ്റ്റാന്റില്‍ നിന്നും ആരംഭിച്ചു. ജില്ലാതല ബാനറിന്‍ കീഴില്‍ നാടന്‍ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവയുമായി ആയിരങ്ങള്‍ അണിനിരന്ന പ്രകടനം സി.ഒ. പൗലോസ് മാസ്റ്റര്‍ നഗറില്‍ എത്തിയപ്പോള്‍ സമാപന സമ്മേളനത്തിന് തുടക്കമായി. പൊതുസമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് എ.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ മാത്യു.ടി.തോമസ്, എ.എ അസീസ്, എ.കെ.ശശീന്ദ്രന്‍, മാത്യു.ടി.തോമസ്, പി.സി.തോമസ് എന്നിവര്‍ സംസാരിച്ചു.അഞ്ചു പതിറ്റാണ്ട് കാലത്തെ പോരാട്ടങ്ങളിലൂടെ വളര്‍ന്നുവന്ന സംഘടനയുടെ കരുത്ത് തെളിയിച്ച പ്രൗഢ ഗംഭീരമായ സുവര്‍ണ്ണജൂബിലി സമ്മേളനം ചരിത്രസംഭവമായി സമാപിച്ചു.

അന്‍പത്തിഒന്നാം സംസ്ഥാന സമ്മേളനം  2014 മേയ് 24,25,26 കോട്ടയം

51-ാം സംസ്ഥാനസമ്മേളനം 2014 മെയ് 24,25,26  തീയതികളിൽ  കോട്ടയത്ത് നടന്നു. പി.ആർ.രാജൻ നഗറിൽ(മാമ്മൻ മാപ്പിള ഹാൾ) മെയ് 24 ന് രാവിലെ 9 ന് പ്രസിഡന്‍റ് സ.പി.എ​ച്ച്.എം.ഇസ്മയില്‍  പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു. പഴയ കൗൺസില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോർട്ടും ട്രഷറര്‍ അവതരിപ്പിച്ച യൂണിയന്‍റെ വരവ് ചെലവ് കണക്കുകളും മനേജർ വി.പി.ജയപ്രകാശ് മേനോനവതരിപ്പിച്ച കേരള സര്‍വ്വീസ് മാസികയുടെ വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് . : പി.എ​ച്ച്.എം.ഇസ്മയില്‍

വൈസ് പ്രസിഡന്‍റ്മാര്‍       : ഇ.പ്രേംകുമാര്‍,   ടി.സി.രാമകൃഷ്ണന്‍, സുജാത കൂടത്തിങ്കൽ, കെ.എം.അബ്രഹാം

ജനറല്‍ സെക്രട്ടറി : എ.ശ്രീകുമാര്‍

സെക്രട്ടറിമാര്‍                    : ടി.സി.മാത്തുക്കുട്ടി, പി.എം.രാമന്‍, അജയന്‍.കെ.മേനോന്‍, കെ.സുന്ദരരാജൻ

ട്രഷറര്‍ :എസ്.രാധാകൃഷ്ണന്‍

പ്രതിനിധിസമ്മേളനം എസ്.രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കെ.എൻ.രവീന്ദ്രനാഥ്, കെ.ശിവകുമാർ, വി ശ്രീകുമാർ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരംകരീം സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സുഹൃദ് സമ്മേളനം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കന്മാര്‍ അഭിവാദ്യം ചെയ്തു. സി.എച്ച്. അശോകൻ നഗറിൽ (തിരുനക്കര) സാമ്പത്തിക സെമിനാർ ദോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനം പ്രഭാവർ‌മ ഉദ്ഘാടനം ചെയ്തു. ശമ്പള കമ്മീഷൻ പുനഃസംഘടിപ്പിക്കുക; ശമ്പള പരിഷ്ക്കരണം ഉടൻ അനുഭവവേദ്യമാക്കുക; ഇടക്കാലാശ്വാസം അനുവദിക്കുക എന്ന പരിപാതിപ്രമേയം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. സ്ത്രീസുരക്ഷ-സാമൂഹ്യൈടപെടലിന്റെ അനിവാര്യത  എന്ന വിഷയത്തില്‍ നടന്ന സെമിനാർ  എ.ഐ.ഡി.ഡബ്ളിയു.എ ജനറൽ സെക്രട്ടറി ജഗ്‌മതി സഗ്‌വൻ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ല കേന്ദ്രീകരിച്ചുനടന്ന പ്രകടനത്തോടെ സമ്മേളനം സമാപിച്ചു. പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സി.എൻ.ചന്ദ്രൻ, മാത്യു.ടി.തോമസ്, എ.കെ.ശശീന്ദ്രൻ, പി.സി.തോമസ് എന്നിവര്‍ സംസാരിച്ചു.

അന്‍പത്തിരണ്ടാം സംസ്ഥാന സമ്മേളനം  2015 മേയ് 24,25,26 പാലക്കാട്

52-ാം സംസ്ഥാനസമ്മേളനം 2015 മെയ് 24,25,26  തീയതികളിൽ പാലക്കാട് നടന്നു.  മെയ് 24 ന് രാവിലെ 9.30 ന് പ്രസിഡന്‍റ് സ.പി.എ​ച്ച്.എം.ഇസ്മയില്‍  പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു. പഴയ കൗൺസില്‍യോഗത്തില്‍ സെക്രട്ടറി അജയന്‍.കെ.മേനോന്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോർട്ടും ട്രഷറര്‍ അവതരിപ്പിച്ച യൂണിയന്‍റെ വരവ് ചെലവ് കണക്കുകളും മാനേജർ വി.പി.ജയപ്രകാശ് മേനോനവതരിപ്പിച്ച കേരള സര്‍വ്വീസ് മാസികയുടെ വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് . : പി.എ​ച്ച്.എം.ഇസ്മയില്‍

വൈസ് പ്രസിഡന്‍റ്മാര്‍       : ടി.സി.രാമകൃഷ്ണന്‍, സുജാത കൂടത്തിങ്കൽ, കെ.എം.അബ്രഹാം

ജനറല്‍ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി,

സെക്രട്ടറിമാര്‍                    : കെ.സുന്ദരരാജൻ, ഇ.പ്രേം‌ംകുമാര്‍, വി.പി.ജയപ്രകാശ്‌മേനോന്‍

ട്രഷറര്‍ :എസ്.രാധാകൃഷ്ണന്‍

പ്രതിനിധിസമ്മേളനം സി.ഐ.ടി.യു ദേശീയ പ്രസിഡന്റ് എ.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എ.കെ.ബാലൻ. എം.എൽ.എ, കെ.എൻ.സുകുംസ്സ്രൻ,  വി ശ്രീകുമാർ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സംഘടനാ ചരിത്രത്തിന്റെ പരിഷ്ക്കരിച്ച പതിപ്പിന്റെ  സുകോമള്‍സെന്‍ നിര്‍വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വരദരാജന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.

സുഹൃദ് സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരംകരീം ചെയ്തു. വിവിധ സംഘടനാ നേതാക്കന്മാര്‍ അഭിവാദ്യം ചെയ്തു. മൂലധനതാത്പര്യങ്ങളും വര്‍ഗ്ഗീയതയും എന്ന വിഷത്തില്‍ നടന്ന സാംസ്കാരികസമ്മേളനം  എം.എ.ബേബിഉദ്ഘാടനം ചെയ്തു, വൈശാഖൻ സംസാരിച്ചു.  ധനകാര്യമാനേജ്‌മെന്റും കെടുകാര്യസ്ഥതയും എന്ന വിഷയത്തില്‍ കെ.എന്‍.ഹരിലാല്‍ പ്രഭാഷണം നടത്തി. സ്ത്രീസുരക്ഷയും വര്‍ത്തമാന സാഹചര്യവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സുധാ സുന്ദരരാമന്‍ ഉദ്ഘാടനം ചെയ്തു. സൂസങ്കോടി സംസാരിച്ചു.  സമയബന്ധിത ശംബള പരിഷ്ക്കരണം നേടിയെടുക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭത്തില്‍ അണീചേരുക; ജനവിരുദ്ധ നയങ്ങളെ ചെറുത്തു പരാജയപ്പെടുത്തുക എന്ന പരിപാതിപ്രമേയം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. സര്‍വീസില്‍നിന്നും വിരമിക്കുന്ന മുന്‍ ജനറല്‍ സെക്രട്ടറി എ.ശ്രീകുമാര്‍, മുന്‍ സെക്രട്ടറി പി.വി.രത്നാകരന്‍, മുന്‍ വൈസ്പ്രസിഡന്റ് കെ.ബേബി സുന്ദർ‌രാജ് എന്നിവർക്ക് യാത്രയയപ്പ് നൽകി.

പ്രക്ഷോഭങ്ങള്‍

 

ശമ്പള പരിഷ്‌കണം ട്രെയിന്‍ ജാഥ 1965

1964 മെയ് 23-25 തീയതികളില്‍ ആലപ്പുഴയില്‍ ചേര്‍ന്ന ഒന്നാം സംസ്ഥാന സമ്മേളനം സര്‍ക്കാറിന്റെ അവഗണനക്കെതിരേ അവകാശ ദിനം ആചരിക്കാനും ട്രെയിന്‍ ജാഥയ്ക്ക് ശേഷം കൂട്ട നിവേദനം നടത്താനും തീരുമാനിച്ചു.

ജൂലായ് 7 ന് അവകാശദിനാചരണം നടന്നു. കൂട്ടനിവേദന ജാഥ ആഗസ്ത് 15 ന് കാസര്‍ഗോഡുനിന്നും ട്രെയിന്‍ മാര്‍ഗ്ഗം പുറപ്പെട്ടു. 17 ന് കൂട്ടനിവേദനം മുഖ്യമന്ത്രിക്ക് നല്‍കാന്‍ അനുമതി ആവശ്യപ്പെട്ടുവെങ്കിലും അനുമതി നിഷേധിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി യുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്ക് മാര്‍ച്ച് ചെയ്തു.

പിന്നീട് ഗവര്‍ണ്ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ശമ്പള പരിഷ്‌കരണം, ഇടക്കാലാശ്വാസം, രൂക്ഷമായ ഭക്ഷ്യപ്രശ്‌നം എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് നവംബര്‍ 27 ന് ബാഡ്ജ് ധരിച്ച് ജോലി ചെയ്യുകയും ഉച്ചഭക്ഷണം കഴിക്കാതെ ബ്രാഞ്ച് തലത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു.

1964 ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം, പണിമുടക്ക് ബാലറ്റ് എടുക്കാന്‍ തീരുമാനിച്ചു. യൂണിയനില്‍ അംഗത്വമെടുക്കാന്‍ അര്‍ഹതയുള്ള നാല്‍പ്പതിനായിരത്തോളം ജീവനക്കാരില്‍ 36,483 പേര്‍ പണിമുടക്ക് ബാലറ്റില്‍ പങ്കുചേര്‍ന്നു. 1965 ജനുവരി 25 ന് ഇടക്കാലാശ്വാസം എന്ന നിലയ്ക്ക് 7.50 രൂപ മുതല്‍ 15 രൂപ വരെ ക്ഷാമബത്തയും വര്‍ദ്ധിപ്പിച്ചു. 1965 ഫെബ്രുവരി 27 ന് റിട്ടയേര്‍ഡ് ഐ.സി.എസ് ഉദ്യോഗസ്ഥന്‍ കെ.എം.ഉണ്ണിത്താനെ നിയമിച്ചു. ശമ്പളക്കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനതില്‍ 1965 ഒക്ടോബര്‍ 1 മുതല്‍ ക്ഷാമബത്ത പരിഷ്‌കരിച്ചു. ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നിരാശാജനകമായതില്‍ പ്രതിഷേധിച്ച് 1966 മെയ് 24 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഏപ്രില്‍ 24 മുതല്‍ പ്രചാരണവാരവും, മെയ് 1 മുതല്‍ ചട്ടപ്പടി സമരവും പണിമുടക്കിന് മുന്നോടിയായി നടത്താന്‍ തീരുമാനിച്ചു. ഏതാനും ആനുകൂല്യങ്ങള്‍ അനുവദിച്ച സാഹചര്യത്തില്‍ പണിമുടക്ക് താല്‍ക്കാലികമായി മാറ്റിവെച്ചു


കോട്ടയം സമരം 1966 ഫെബ്രുവരി


കോട്ടയം ജില്ലാ കല്ക്ടറായിരുന്ന ശ്രീ. എസ്.ഗോപാലന്‍ , ഐ.എ.എസ് ന്റെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ ചോദ്യം ചെയ്തതിന് ഇ.പി.ചെല്ലപ്പന്‍, സുകുമാരന്‍ എന്നിവരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുകയും, പലരുടേയും ഇന്‍ക്രിമെന്റ് തടഞ്ഞുവെക്കുകയും, സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതിനെതിരേ 1966 ഫെബ്രുവരിയില്‍ 10 ദിവസം നീണ്ടുനിന്ന പണിമുടക്ക് നടന്നു. ആലപ്പുഴ ജില്ലാ കലക്ടര്‍ രാമുണ്ണിമേനോന്റെ ശിക്ഷാ നടപടിക്കെതിരേ പ്രക്ഷോഭം നടത്തി.

അനിശ്ചിതകാല പണിമുടക്കം 1967

കേരളത്തിലെ ജീവനക്കാരുടെ ആദ്യത്തെ അനിശ്ചിതകാല പണിമുടക്കം നടന്നത് 1967 ജനുവരിയിലാണ്. എന്‍.ജി.ഒ. യൂണിയന്‍ 1966 ഒക്ടോബര്‍ 17 ന് സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശ പത്രികയും ഒപ്പം അഖിലേന്ത്യ ഫെഡറേഷന്റെ തീരുമാനവും ഈ പണിമുടക്കിന് കാരണമായിരുന്നു. ക്ഷാമ ബത്തക്ക് ദേശീയ ഫോര്‍‌മുല അംഗീകരിക്കുക, കേന്ദ്രക്ഷാമബത്ത അനുവദിക്കുക, അവശ്യാധിഷ്ടിത മിനിമം വേതനം അംഗീകരിക്കുക, സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പ്രതികാര നടപടികള്‍ പിന്‍വലിക്കുക പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ അംഗീകരിക്കുക, ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് 1967 ജനുവരി 5 ന് ആരംഭിച്ച പണിമുടക്ക് 12 ദിവസങ്ങള്‍ക്ക് ശേഷം ചര്ച്ചപയെത്തുടര്‍ന്ന്  4 ഒത്തുതീര്പ്പ്  വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പിന്‍‌വലിച്ചു. ഒത്തുതീര്പ്പുപവ്യവസ്ഥകള്‍ ഇവയായിരുന്നു.

1). ക്ഷാമബത്തയുടെ എല്ലാവശങ്ങളെയും സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ജഡ്ജിയെ കമ്മീഷണായി നിയോഗിക്കുക
2). സമരത്തിന്റെ ഭാഗമായുള്ള എല്ലാ ശിക്ഷാനടപടികളും പിന്‍‌വലിക്കുക.
3). ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ഒരു കമ്മറ്റിയെ നിയോഗിക്കുക.
4) കാലാകാലങ്ങളില്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു കണ്‍സല്‍ട്ടേറ്റിവ് കമ്മിറ്റിയെ നിയമിക്കുക.

എന്‍.ജി.ഒ. യൂണിയന്‍ ജനറല്‍ സെക്രട്ടറി സ:ഇ.പത്മനാഭന്‍ കണ്‍വീനറായ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേത്യത്വത്തിലായിരുന്നു പണിമുടക്ക്. അഖിലേന്ത്യാ ഫെഡറേഷന്റെ തീരുമാനപ്രകാരം ജനുവരി 5ന് നടക്കാനിരുന്ന തൊഴില്‍ ബഹിഷ്‌കരണ സമരമാണ് സര്‍കാറിന്റെ പണിമുടക്ക് നിരോധനം ഉള്‍പ്പെടെയുള്ള അടിച്ചമര്‍ത്തല്‍ നടപടികളുടെ ഭാഗമായി അനിശ്ചിതകാല പണിമുടക്കില്‍ കലാശിച്ചത്. പണിമുടക്കം ഏകദേശം സമ്പൂര്‍ണമായിരുന്നു എന്നാല്‍ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശിക്ഷാനടപടികള്‍ സ്വീകരിച്ചു. ക്ഷാമബത്ത കമ്മീഷന്റെ അന്വേഷണ വിഷയം വികലമാക്കി. കരിങ്കാലിപ്പണി ചെയ്തവര്‍ക്ക് അഡ്വാന്‍സ് ഇന്‍ക്രിമെന്റ് അനുവദിച്ചു 1967 ഫെബ്രുവരിയില്‍ അധികാരത്തില്‍ വന്ന ഇ.എം.എസ്സ് സര്‍ക്കാര്‍ എല്ലാ ശിക്ഷാനടപടികളും പിന്‍വലിച്ചു. ക്ഷാമബത്ത കമ്മീഷന്‍ പിരിച്ചു വിടുകയും ഇന്ത്യയിലാദ്യമായി സംസ്ഥാന ജീവനക്കാര്‍ക്ക് കേന്ദ്രനിരക്കില്‍ ക്ഷാമബത്ത അനുവദിക്കുകയും ചെയ്തു.

കൂട്ട കാഷ്വല്‍ ലീവ് സമരം 1970

ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണ മെന്നാവശ്യപ്പെട്ട് 1970 ഫെബ്രുവരി 13 ന് കൂട്ട കാഷ്വല്‍ ലീവ് സമരം നടത്തി. സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേ ശം നല്കിതയെങ്കിലും ജീവനക്കാരുടെ ഡിമാ ന്റു കള്‍ മുന്നോട്ടുവെച്ച് നടത്തിയ സമരമാണെന്ന ജുഡീഷ്യല്‍ ഓഫീസര്‍ മാരുടെ നിലപാട്മൂലം അച്ചടക്ക നടപടികള്‍ തുടരാന്‍ കഴിഞ്ഞില്ല

ഇടക്കാലാശ്വാസ സമരം : 1971 ഫെബ്രുവരി 10 - 21

കേന്ദ്ര ഗവ. ജീവനക്കാര്‍ക്ക് അനുവദിച്ച ഇടക്കാലാശ്വാസം സംസ്ഥാന ജീവനക്കാര്‍ക്ക് നേടിയെടുക്കുന്നതിന് 1971 ഫെബ്രുവരി 10 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാന്‍ സമരസമിതി തീരുമാനിച്ചു. പി.എസ്.ടി.എ, കെ.എ.പി.ടി.യു അടക്കമുള്ള എല്ലാ സംഘടനകളും, സെക്രട്ടറിയേറ്റ് അസോസിയേഷന്‍, ജോയന്റ് കൗണ്‍സില്‍, കാറ്റഗറി സംഘടനകള്‍ എന്നിവ അടക്കമുള്ള എല്ലാ വിഭാഗങ്ങളും അടങ്ങുന്നതായിരുന്നു സമരസമിതി. പണിമുടക്ക് സമ്പൂര്‍ണ്ണമായിരുന്നു. നാമമാത്രമായ ഇടക്കാലാശ്വാസ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് പണിമുടക്ക് പിന്‍വലിക്കാന്‍ ഗവ. ആവശ്യപ്പെട്ടു. അതിനിടെ പണിമുടക്ക് ഏകപക്ഷീയമായി പിന്‍വലിക്കണമെന്ന് ജോയന്റ് കൗണ്‍സിലും അവരോടൊപ്പം നില്‍ക്കുന്നവരും സമര സമിതിയില്‍ സമ്മര്‍ദ്ദം ചെലുത്തി. ഈ സാഹചര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് കിട്ടാവുന്ന ആനുകൂല്യങ്ങള്‍ വാങ്ങി സമരം അവസാനിപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചു. 11 രൂപ മുതല്‍ 17 രൂപ വരെ ഇടക്കാലാശ്വാസം അനുവദിക്കാനും പണിമുടക്ക് കാലത്തെ തൊഴില്‍ദിന നഷ്ടം അവധി ദിവസങ്ങളില്‍ ജോലിചെയ്ത് നികത്താനും ശിക്ഷാനടപടികളും കേസുകളും പിന്‍വലിക്കാനും സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ധാരണയായി. അങ്ങനെ 12 ദിവസം നീണ്ടുനിന്ന പണിമുടക്ക് പിന്‍വലിച്ചു.

ചാപിള്ള സമരം : 1971 ജൂലായ് 12

സെക്രട്ടറിയേറ്റില്‍ നിന്ന് അഡ്മിനിസ്റ്റീരിയല്‍ ഓഫീസറെ നിയമിച്ചതിനെതിരേ ഡി.പി.ഐ ഓഫീസിലെ ജീവനക്കാര്‍ 1971 ജൂലായ് 12 ന് പണിമുടക്കി. ഏന്നാല്‍ സെക്രട്ടറിയേറ്റ് ജീവനക്കാരെ പിന്‍‌വലിച്ച് ഐ.എ.എസ് ഓഫീസറെ പകരം നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മാത്രമല്ല പണിമുടക്ക് ദിവസത്തെ ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനെതിരേ ഒക്ടോബര്‍ 21 ന് ജീവനക്കാര്‍ പിക്കറ്റിങ്ങ് നടത്തി. 80 ഓളം ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 27 ന് തിരുവനന്തപുരം ജില്ലയിലെ ജീവനക്കാര്‍ പെന്‍ഡൗണ്‍ സ്‌ട്രൈക്ക് നടത്തി. എന്നാല്‍ മുന്‍ചര്‍ച്ചയിലെ ധാരണയ്ക്ക് വിരുദ്ധമായി പണിമുടക്ക് കാലത്തെ ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരേ 1971 നവംബര്‍ 10 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാന്‍ എന്‍.ജി.ഒ യൂണിയന്‍ ഉള്‍പ്പെട്ട കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും ജോയന്റ് കൗണ്‍സിലും സംയുക്തമായി തീരുമാനിച്ചു. നവംബര്‍ 9 ന് സര്‍ക്കാരുമായി ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളെക്കുറിച്ച് സംഘടനകള്‍ പ്രത്യേകം പ്രത്യേകമായി ചര്‍ച്ച ചെയ്തതിനു ശേഷം സംയുക്തമായി കൂടിയാലോചിച്ച് സര്‍ക്കാറിനെ വിവരം അറിയിക്കണമെന്ന് നിശ്ചയിച്ച് താല്‍ക്കാലികമായി പിരിഞ്ഞു. എന്നാല്‍ ഒരു കൂടിയാലോചനയ്ക്ക് കാത്തുനില്‍ക്കാതെ ജോയന്റ് കൗണ്‍സില്‍ പണിമുടക്കില്‍ നിന്ന് പിന്മാറി. പണിമുടക്ക് ആരംഭിക്കേണ്ടതിന് മണിക്കൂറുകള്‍ക്കു മുമ്പ് ജോയന്റ് കൗണ്‍സില്‍ പിന്നില്‍ നിന്ന് കുത്തിയതുകൊണ്ട് സമരവുമായി മുന്നോട്ട് പോകാന്‍ യൂണിയനും കഴിഞ്ഞില്ല. ഈ സമരം 'ചാപിള്ള സമരം ' എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടു.

സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത്‌ഡൈസ്‌നോണ്‍ പിന്‍വലിക്കാന്‍ ധാരണയായതിന്റെ അടിസ്ഥനത്തിലാണ് സമരം പിന്‍വലിച്ചതെന്നാണ് ജോയന്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചത്. ഇത് വെറും വ്യാജ പ്രചരണമാണെന്ന് പില്‍ക്കാല അനുഭവങ്ങള്‍ തെളിയിച്ചു.

അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക : 1973 ലെ ഐതിഹാസിക പണിമുടക്ക്

സമര ചരിത്രത്തില്‍ ഐതിഹാസികം എന്ന് വിശേഷിക്കപ്പെടുന്ന 1973 ജനുവരി 10 മുതല്‍ മാര്‍ച്ച് 14 വരെ 54 ദിവസം നീണ്ടു നിന്ന പണിമുടക്ക് സംസ്ഥാന ജീവനക്കാരുടെ ചിന്തയിലും മനോഭാവത്തിലും വിപ്ലവകരമായ മാറ്റം വരുത്തി. തങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗമല്ലെന്നും ഉപകരണം മാത്രമെന്നും തിരിച്ചറിഞ്ഞു. ജീവനക്കാര്‍ക്ക് തനിച്ച് ഒരു അസ്ഥിത്വമില്ലെന്നും മറിച്ച് തങ്ങളുടെ സഖാക്കളും സംരക്ഷകരും, സാധാരണ ജനങ്ങളാണെന്ന് അവര്‍ കണ്ടെത്തി.

1972 മെയ് 13  15 തീയതികളില്‍ ആലപ്പുഴയില്‍ ചേര്‍ന്ന 9 ആം സമ്മേളനം സംസ്ഥാന ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിന് ഒരു ഉന്നതാധികര കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെടുന്ന പരിപാടി പ്രമേയമം അംഗീകരിച്ചു. തുടര്‍ന്ന് അതിനായി പ്രചാരണ– പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 14 ന് യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് ഇടക്കാലാശ്വാസമായി 100 രൂപ ആവശ്യപ്പെട്ടു. ശമ്പള കമ്മീഷനെ നിയമിക്കുകം 100 രൂപ ഇടക്കാലാശ്വാസം അനുവദിക്കുക, വിലക്കയറ്റം തടയുക, വര്‍ദ്ധിപ്പിച്ച തൊഴില്‍കരം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിത കാലത്തേക്ക് പണിമുടക്കാന്‍ തീരുമാനിച്ചു.
1972 ഡിസംബര്‍ 20 ന് സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കി. പണിമുടക്കാന്‍ തീരുമാനിച്ച സംഘടനകളുടെ യോഗം ഡിസംബര്‍ 24 ന് തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തു. 21 സംഘടനകളുടെ പ്രതിനിധികള്‍ സംബന്ധിച്ചു. ഇ.പത്മനാഭന്‍ കണ്‍വീനറായി സമരസമിതി (ആക്ഷന്‍ കമ്മിറ്റി) രൂപീകരിച്ചു. ജനുവരി 10 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാന്‍ യോഗം തീരുമാനിച്ചു.

പണിമുടക്ക് വിജയിപ്പിക്കുന്നതിന് വേണ്ടി വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങളും തയ്യാറെടുപ്പുകളും നടത്തി. സമരസഹായ സമിതികളും ഡിഫന്‍സ് കമ്മിററികളും രൂപീകരിച്ചു. അതേസമയം പണിമുടക്ക് പരാചയപ്പെടുത്തുന്നതിന് സര്‍ക്കാരും ജോയിന്റ് കൗണ്‍സിലും എല്ലാവിധ ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചു. പല വകുപ്പുകളിലും പണിമുടക്ക് നിരോധിച്ചു. സമൂഹത്തില്‍ ജീവനക്കാരെ ഒറ്റപ്പെടുത്തുന്ന പ്രചരണങ്ങള്‍ നടത്തി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് കൊണ്ടാണ് സര്‍ക്കാര്‍ പാപ്പരാകുന്നതെന്നും വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്നതെന്നും വ്യപകമായ കള്ളപ്രചാരണ വേല ആരംഭിച്ചു.
ജനുവരി 10ന് പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് വന്‍ വിജയമായിരുന്നെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. പണിമുടക്കിയ പ്രൊബേഷണര്‍മാരുടെ സര്‍വ്വീസ് അവസാനിപ്പിക്കാന്‍ നോട്ടീസ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സമരസമിതി നേതാക്കള്‍ക്കെതിരെ നുണ പ്രചരണങ്ങള്‍ അഴിച്ചു വിട്ടു. പണിമുടക്കിനെ അടിച്ചമര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. ആയിരക്കണക്കിന് ജീവനക്കാരെ അറസ്റ്റ് ചെയ്തു, ജയിലിലടച്ചു, സസ്‌പെന്റ് ചെയ്തു. സസ്‌പെന്റ് ചെയ്യപ്പെട്ടവര്‍ക്ക് ഉപജീവനപ്പടി നിഷേധിച്ചു. ഡൈസ്‌നോണും കരിനിയമങ്ങളും ഉപയോഗിച്ചു. സമരക്കാരുമായി ചര്‍ച്ചയില്ലെന്ന് പ്രഖ്യാപിച്ചു. സമരം നീണ്ടുപൊയിട്ടും ജീവനക്കാര്‍ സമരത്തില്‍ ഉറച്ചുനിന്നു. സമരത്തിനെതിരെ വ്യാപകമായി ദുഷ്പ്രചരണം അഴിച്ചുവിട്ട ഭരണകക്ഷി സംഘടനകള്‍ സമരപ്രവര്‍ത്തകരെ അക്രമിച്ചു. ഈ ഘട്ടത്തില്‍ പ്രതിപക്ഷകക്ഷികളും സി.ഐ.ടി.യു തുടങ്ങിയ ട്രേഡ് യൂണിയന്‍ സംഘടനകളും യുവജന ഫെഡറേഷന്‍ പ്രവര്‍ത്തകരും സമരത്തെ സഹായിക്കാന്‍ രംഗത്ത് വന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ മേഖലയിലേയും കൂടുതല്‍ സംഘടനകളും ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കില്‍ പങ്കെടുത്തു. സമര സഹായ സമിതികളുടെ നേതൃത്വത്തില്‍ റിലീഫ് ക്യാമ്പുകളും കഞ്ഞിവീഴ്ത്ത് കേന്ദ്രങ്ങളും ആരംഭിച്ചു. പൗരാവകാശ സംരക്ഷണ സമിതികളുടെ നേത്യത്വത്തില്‍ ഫിബ്രവരി 12 ന് താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനവും ഫെബ്രവരി 15 ന് പോലീസ് സ്റ്റേഷന്‍ മര്‍ച്ചും നടന്നു. തിരുവനന്തപുരത്ത് ആഭ്യന്തരമന്ത്രിയുടെ വസതിയിലേക്ക് നടന്ന മാര്‍ച്ചിന് സ: എ.കെ.ജി. നേതൃത്വം നല്‍കി. ഫിബ്രവരി 17 ന് പഞ്ചായത്ത് തലത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും 21 ന് കേരള ബന്ദും സംഘടിപ്പിച്ചു. 26 മുതല്‍ പണിമുടക്കിയ ജീവനക്കാരും പൗരാവകാശ സമിതി വളണ്ടിയര്‍മാരും കൂട്ടപ്പിക്കറ്റിങ്ങ് നടത്തി അറസ്റ്റ് വരിച്ച് ജയിലില്‍ പോയി. പിക്കറ്റ് ചെയ്ത ജീവനക്കാര്‍ സ്വയം ജാമ്യം നിരസിച്ചും പൗരാവകാശ സമിതി വളണ്ടിയര്‍മാര്‍ കുറ്റം സമ്മതിച്ച് ശിക്ഷ വരിച്ചുമാണ് ജയിലില്‍ പോയത്. മാര്‍ച്ച് 3 ന് മൂന്ന് സമരസമിതികളുടേയും യോഗം ചേര്‍ന്ന് പണിമുടക്ക് നിരുപാധികം പിന്‍വലിക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 5 ന് ജോലിക്ക് ഹാജരാകുവാനും (മാര്‍ച്ച് 4 അവധി ദിവസമായിരുന്നു) എല്ലാ ജീവനക്കാരോടും അഭ്യര്‍ത്ഥിച്ചു.

സമരം പിന്‍വലിക്കുമ്പോള്‍ ആയിരക്കണക്കിന് ജീവനക്കാര്‍ സര്‍വ്വീസിന് വെളിയിലായിരുന്നു. പതിനായിരത്തോളം ജീവനക്കാരുടെ പേരില്‍ കേസ്സെടുത്തിരുന്നു. പ്രൊബേഷന്‍ ടെര്‍മിനേഷന്‍ നോട്ടീസ് ലഭിച്ച ആയിരങ്ങള്‍ വേറെയും. കുറഞ്ഞത് പതിനായിരം ജീവനക്കാരെങ്കിലും സ്ഥലം മാറ്റത്തിന് വിധേയരായി. നൂറ് കണക്കിന് ജീവനക്കാര്‍ ജയിലിലായിരുന്നു.

പണിമുടക്ക് പിന്‍വലിച്ചുകൊണ്ട് സമരസമിതി കണ്‍വീനര്‍ സ:ഇ.പത്മനാഭന്‍ ജീവനക്കാരോട് തലയുയര്‍ത്തിപ്പിടിച്ച് സ്ഥാപനങ്ങളില്‍ കയറുവാനും ആഹ്വാനം ചെയ്തു. പണിമുടക്ക് മാത്രമെ പിന്‍വലിച്ചിട്ടുള്ളു എന്നും, സമരം തുടരുമെന്നും സമര സമിതി പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ പ്രതികാര നടപടികളും ജീവനക്കാരുടെ പ്രതിഷേധവും വ്യക്തമാക്കുന്നതായിരുന്നു. സ: ഇ. പത്മനാഭന്‍ നടത്തിയ പ്രസ്താവന 'ആളിക്കത്തുന്ന തീയും അമര്‍ന്ന് കത്തുന്ന തീയും തീയാണ്.' കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരചരിത്രത്തില്‍ ഇത്രയും ദീര്‍ഘമായ പണിമുടക്ക് മുന്‍പും പിന്‍പും നടന്നിട്ടില്ല. ജനങ്ങളെ ആകെ അണിനിരത്തിക്കൊണ്ട് ഭരണാധികാരികളെ ഇത്രയും ഒറ്റപ്പെടുത്തിയ സമരം വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. പ്രത്യക്ഷത്തില്‍ ഒരു നേട്ടവുമില്ലാതെ നിരുപാധികമായാണ് സമരം പിന്‍വലിച്ചത് എന്നാല്‍ അഞ്ച് വര്‍ഷ ശമ്പള പരിഷ്‌ക്കരണ തത്വം നേടിയെടുക്കാന്‍ മഹത്തായ സമരത്തിലൂടെ കഴിഞ്ഞു എന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്. ഭരണാധികാരികളുടെ തൊഴിലാളി വിരുദ്ധ നടപടികളെ പരാജയപ്പെടുത്തുന്നതിനും സമാന വിഭാഗങ്ങളുടെ യോജിച്ച ഐക്യ നിര അവശ്യമാണെന്ന ഈ പണിമുടക്കിന്റെ അനുഭവ പാഠത്തില്‍ നിന്നാണ് എഫ്.എസ്.ഇ.ടി.ഒ രൂപം കൊണ്ടത്.

റെയില്‍വേ സമരം

1974 മെയ് 8 മുതല്‍ ആരംഭിക്കാന്‍ നിശ്ചയിക്കുകയും കേന്ദ്ര സര്‍ക്കാറിന്റെ പ്രതികാര നടപടികളുടേയും അറസ്റ്റുകളുടേയും ഭാഗമായി പലയിടത്തും ആ തീയതിക്ക് മുമ്പുതന്നെ പണിമുടക്ക് ആരംഭിക്കുകയും ചെയ്ത ഇന്ത്യന്‍ റെയില്‍വെ തൊഴിലാളി പണിമുടക്കിന് യൂണിയന്‍ സര്‍വ്വ വിധ പിന്തുണയും സഹായവും നല്‍കി. സഹായസമിതിയായും സംരക്ഷണസമിതിയായും സംരക്ഷണസമിതിയുടെ ഷെല്‍ട്ടറുകള്‍ സംഘടിപ്പിച്ചും റിലീഫ് ക്യാമ്പുകള്‍ തുറന്നും പണിമുടക്ക് വിജയിപ്പി ക്കാനുള്ള സംരംഭങ്ങള്‍ക്ക് നേത്യത്വം നല്‍കി.

1975 ലെ ക്ഷാമബത്താ പണിമുടക്ക്

1974ല്‍ അനിയന്ത്രിതമായ വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ജനജീവിതം ദുരിതപൂര്‍ണ്ണമാക്കി. വിവിധ മേഖലകളില്‍ ചെറുതും വലുതുമായ നിരവധി പണിമുടക്കുകള്‍ ഇക്കാലയളവില്‍ നടന്നു. സം സ്ഥാന ജീവനക്കാര്‍ക്ക് ആറു ഗഡു ക്ഷാമബത്ത കുടിശ്ശികയായി. (അക്കാലത്ത് ജീവിത വില സൂചികയുടെ ഓരോ 8 പോയന്റിനും ഓരോ ഗഡു ക്ഷാമബത്ത എന്നതായിരുന്നു മാനദണ്ഡം ) ക്ഷാമബത്ത നേടിയെടുക്കുന്നതിന് എഫ്.എസ്.ഇ.ടി .ഒ 1974 നവംബര്‍ 29 വൈകിട്ട് മുതല്‍ 30 ന് രാവിലെ വരെ സംസ്ഥാനത്താകെ നിശാധര്‍ണ്ണകള്‍ നടത്തി തുടര്‍ന്ന് 1975 ജനുവരി 15 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. എന്‍.ജി,ഒ അസോസിയേഷന്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കാന്‍ തയ്യാറായതോടെ യുണൈറ്റഡ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ഫെബ്രുവരി 5 മുതല്‍ പണിമുടക്കാന്‍ തീരുമാനിച്ചു. പണിമുടക്കത്തെ സര്‍ക്കാര്‍ കര്‍ശനമായി നേരിട്ടു. ഡി.ഐ.ആര്‍ ഉപയോഗിച്ച് ജീവനക്കാരെയും സംഘടനാനേതാക്കളെയും അറസ്റ്റ് ചെയ്തു. കള്ളക്കേസുകളില്‍ പ്രതികളാക്കി.  ഫെബ്രുവരി 11 ന് സമര സമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും ക്ഷാമബത്ത അനുവദിക്കാമെന്ന പരസ്യ പ്രഖ്യാപനം നടത്താന്‍  തയ്യാറായില്ല. പണിമുടക്ക് പിന്‍വലിച്ചതിനു ശേഷം 3 ഗഡു ക്ഷാമബത്ത അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തു.

ശമ്പള പരിഷ്‌കരണം 1978

അഞ്ച് വര്‍ഷശമ്പള പരിഷ്‌കരണതത്വത്തിന്റെ അടിസ്ഥാനത്തില്‍ 1978 ജൂലായ് 1 മുതല്‍ ശമ്പള പരിഷ്‌കരണത്തിന് നടപടികള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ യൂണിയനും എഫ്.എസ്. ഇ.ടി.ഒ യും 1978 ജൂണ്‍ 3 ന് പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് മറ്റു ചില സംഘടനകളും ഈ ആവശ്യങ്ങളുന്നയിച്ച് മുന്നോട്ട് വന്നു. മുന്‍ ചീഫ് സെക്രട്ടറി എന്‍ .ചന്ദ്രഭാനു വിനെ ഏകാംഗ കമ്മീഷനായി സെപ്തംബര്‍ 9 ന് സര്‍ക്കാര്‍ നിയമിച്ചു. ഏകപക്ഷീയമായി അന്വേഷണ വിഷയങ്ങള്‍ തീരുമാനിച്ചു. ജീവനക്കാര്‍ ഉന്നയിച്ച ഇടക്കാലാശ്വാസം, ബോണസ്, ഡയസ്‌നോണ്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല. ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടും സര്‍ക്കാര്‍ നിലപാട് തിരുത്താത്ത സാഹചര്യത്തില്‍ ശമ്പള കമ്മീഷനില്‍ അംഗീകരിച്ച ജീവനക്കാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തുക, അന്വേഷണ വിഷയത്തില്‍ ഭേദഗതി വരുത്തുക, ഇടക്കാലാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിസംബര്‍ 1 ന് സൂചനാ പണിമുടക്കിന് സംഘടനകള്‍ തീരുമാനിച്ചു. ഈ പണിമുടക്കില്‍ നിന്ന് മാറിനിന്നിരുന്ന ജോയന്റ് കൗണ്‍സില്‍ നവംബര്‍ 29 ന് യോഗം ചേര്‍ന്ന് സൂചനാ പണിമുടക്കില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അവരുടെ പ്രവര്‍ത്തകര്‍ പലരും പണിമുടക്കിയില്ല. ഡിസംബര്‍ 1 ന്റെ സൂചനാ പണിമുടക്കം വന്‍വിജയമായിരുന്നു. തുടര്‍ന്ന് ഐക്യസമരസമിതി യോഗം ചേര്‍ന്ന് ജനുവരി 11 മുതല്‍ അനിശ്ചിതകാല പണിമുടക്കം പ്രഖ്യാപിച്ചു. പണിമുടക്കില്‍ ജോയന്റ് കൗണ്‍സില്‍ പങ്കെടുത്തില്ല. മാത്രമല്ല പണിമുടക്കം പരാജയപ്പെടുത്തുന്നതിന് സര്‍ക്കാരിനൊപ്പം നിന്ന് ശക്തമായ ക്യാമ്പയിന്‍ നടത്തി.  പണിമുടക്കത്തെ നേരിടുന്നതിന് സര്‍ക്കാര്‍ ഡി.ഐ.ആറും മറ്റ് കരിനിയമങ്ങളും ഡയ്‌സ്‌നോണും പ്രയോഗിച്ചു. ജനുവരി 17 മുതല്‍ ആരംഭിച്ച പണിമുടക്കില്‍ ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കി. ഓര്‍‌ഡിനന്‍സും നിയമാനുസ്യത പ്രഖ്യാപനങ്ങളൊന്നുമില്ലാതെ തന്നെ ഓഫീസുകള്‍ക്കു ചുറ്റും നിരോധനാജ്ഞയും കൂട്ട അറസ്റ്റും ആദ്യദിവസം തന്നെ ആരംഭിച്ചു. കേരളാ പോലീസിനു പുറമേ കര്‍ണ്ണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസിനെയും ഉപയോഗിച്ചു. സമരസമിതി പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റു ചെയ്ത് ജയിലിലടച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറായില്ല. സര്‍ക്കാര്‍ സംവിധാനങ്ങളും പ്രാദേശികമായി ഭരണകക്ഷിഗുണ്ടകളും ജീവനക്കാരെ നിരന്തരമായി ഭീഷണിപ്പെടുത്തി. സമരം നീണ്ടു പോയതിനെ തുടര്‍ന്ന് ചില ഘടക സംഘടനകളില്‍ ചാഞ്ചാട്ടങ്ങള്‍ പ്രകടമായി. സമര സമിതിയിലും സമര ഐക്യത്തിലും വിള്ളലുണ്ടാകാതെ ഐക്യം നിലനിര്‍ത്തി പണിമുടക്കം നിരുപാധികം പിന്‍വലിക്കാന്‍ ജനുവരി 27 ന് സമരസമിതി തീരുമാനിച്ചു.

1978 വൈദ്യുതി സമരം

1978 മെയ് മാസത്തില്‍ ആരംഭിച്ച് രണ്ട് മാസത്തോളം നീണ്ടുനിന്ന വൈദ്യുതിബോര്‍ഡ് ജീവനക്കാരുടെ സമരത്തെ യൂണിയന്‍ സഹായിക്കുക മാത്രമല്ല നേരിട്ട് ഇടപെടുകയും ചെയ്തു. പണിമുടക്കിന് പിന്തുണ പ്രഖാപിച്ച് ജൂണ്‍ 5 ന് നടന്ന പൊതു പണിമുടക്കും ജൂണ്‍ 15 ന് കേരള ബന്ദും നടന്നു. പണിമുടക്കിനെ സഹായിച്ച യൂണിയന്‍ പ്രവര്‍ത്തകര്‍ക്കെതിരേ സ്വീകരിച്ച സസ്‌പെന്‍ഷന്‍ അടക്കമുള്ള ശിക്ഷാനടപടികളും ക്രിമിനല്‍കേസുകളും ദീര്‍ഘകാലം തുടര്‍ന്നു

 

1979 ജൂലൈ 4 പ്രഖ്യാപിത സമരം

ശമ്പളം പരിഷ്‌കരിക്കുന്നതിന് നിയോഗിച്ച എന്‍.ചന്ദ്രഭാനു കമ്മീഷന്‍ ഒരുവിധ പഠനവും നടത്താതെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1978 ഡിസംബറില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി റിപ്പോര്‍ട്ട് അംഗീകരിച്ചു. സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ തയാറായില്ല. 25 രൂപയായിരുന്നു മിനിമം ആനുകൂല്യം. ചില സ്‌കെയിലുകളീല്‍ ഇന്‍ക്രിമെന്റ് നിരക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറവായിരുന്നു. ജീവനക്കാരിലാകെ നിരാശയും അമര്‍ഷവും ഉളവായി. 1979 ജനുവരി 24 ന് സര്‍വ്വീസ് സംഘടനകളുടെ യോഗം എറണാകുളത്ത് ചേര്‍ന്ന് അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമര സമിതിക്ക് രൂപം നല്‍കി പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോയി. അവശ്യധിഷ്ടിത മിനിമം വേതനം, ക്ഷാമബത്തക്ക് നിലവിലുള്ള ദേശീയതത്വം കേരളത്തിലും ഉറപ്പ് വരുത്തല്‍, പ്രമോഷന്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കല്‍, ബോണസ് തുടങ്ങിയ 13 ആവശ്യങ്ങള്‍ ആയിരുന്നു സമര സമിതി ഉയര്‍ത്തിയത് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 1979 ജൂലൈ 4 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ജൂലൈ 2 ന് സര്‍ക്കാരുമായി നടന്ന ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പായി

1). എന്‍.ജി.ഒ. മാര്‍ക്ക് എന്‍ട്രി കാഡറില്‍ 13 വര്‍ഷം സര്‍വ്വീസിന് ഹയര്‍ ഗ്രേഡ്.
2) ക്ഷാമബത്തയിലെ കുറവ് നികത്തല്‍
3) 25 വര്‍ഷ സര്‍വ്വീസിന് മൂന്നാമതൊരു വെയിറ്റേജ്,
4) സ്‌കൂള്‍, കോളേജ് അദ്ധ്യാപകരുടെ ഗ്രേഡിന്‍റെ കാലാവധി കുറക്കല്‍
5) ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കല്‍.
6) ഡയസ്‌നോണ്‍, യു.ജി.സി സ്‌കെയില്‍ തുടങ്ങിയ കാര്യങ്ങളെ ക്കുറിച്ച് ഒരു മാസത്തിനുള്ളില്‍ വീണ്ടും ചര്‍ച്ച എന്നിവയായിരുന്നു ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍.

ഏറ്റവും താഴത്തെ 5 സ്‌കെയിലിലുള്ള ജീവനക്കാര്‍ക്ക് എന്‍ട്രി കേഡറില്‍ 13 വര്‍ഷത്തെ ഹയര്‍ ഗ്രേഡ് അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് അപാകതകള്‍ നിറഞ്ഞതായിരുന്നു. ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കുന്നതിന് നടപടിയുണ്ടാ യില്ല. മറ്റ് പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടന്നില്ല.

ഡയസ്‌നോണ്‍ വിരുദ്ധ സമരം – 1981

ഡയസ്‌നോണ്‍ പിന്‍വലിക്കുക എന്നത് മുഖ്യ ആവശ്യമായി ഉന്നയിച്ച് 1981 ഫെബ്രുവരി 17 മുതല്‍ പണിമുടക്കാന്‍ ഐക്യ സമര സമിതി തീരുമാനിച്ചു. ഡയസ്‌നോണ്‍ പണിമുടക്കവകാശത്തിന്റെ അംഗീകാരമാണെന്നും ഈ നിയമം എടുത്തുകളഞ്ഞാല്‍ സര്‍വ്വീസ് ബ്രേക്കായിരിക്കുമെന്നും വാദിച്ചുകൊണ്ട് ജോയന്റ് കൗണ്‍സില്‍ സമരസമിതി വിട്ടു. പൊതുപ്രശ്‌നങ്ങളെ ആസ്പദമാക്കി പൊതുസംഘടനകള്‍ നടത്തുന്ന പണിമുടക്കിന് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തില്ലെന്നും കൂടുതല്‍ ചര്‍ച്ച പിന്നീടാകാമെന്നും ഫെബ്രുവരി 11 ന് നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ വ്യക്തമാക്കി. ഈ ഉറപ്പ് അംഗീകരിച്ചുകൊണ്ട് പണിമുടക്ക് പിന്‍‌വലിച്ചു. 1987 ല്‍ വീണ്ടും അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ റദ്ദ് ചെയ്തുകൊണ്ട് തീരുമാനമെടുത്തു. പണിമുടക്കുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലാവുന്നവര്‍ക്ക് ഉപജീവനപ്പടി നിഷേധിക്കുന്ന വ്യവസ്ഥയും, 48 വയസ്സ് പൂര്‍ത്തിയായവരെ കാരണം കാണിക്കാതെ പിരിച്ചുവിടുന്നതിനുള്ള വ്യവസ്ഥയും ഇതോടൊപ്പം റദ്ദ് ചെയ്തു.

കേന്ദ്രസര്‍ക്കാറിന്റെ കരിനിയമങ്ങള്‍ക്കെതിരേ ദേശീയ പണിമുടക്ക് : 1981 സെപ്തംബര്‍ 3

1980 ല്‍ അധികാരത്തില്‍ വന്ന കേന്ദ്രസര്‍ക്കാര്‍ പഴയ അടിയന്തിരാവസ്ഥാ നയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 1981 സെപ്തംബര്‍ 3 ന് ദേശവ്യാപകമായി ട്രേഡ് യൂണിയനുകളുടേയും ജീവനക്കാരുടെ ഫെഡറേഷനുകളുടേയും ആഭിമുഖ്യത്തില്‍ പണിമുടക്ക് നടന്നു.

സര്‍ക്കാരാകട്ടെ കൂടുതല്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങി. റിസര്‍വ്വ് ബാങ്ക്, വായ്പകള്‍ നിയന്ത്രിക്കുകയും അമിതപലിശ നിശ്ചയിക്കുകയും ചെയ്തു. പൊതുമേഖലാ വ്യവസായങ്ങള്‍ വേതനകരാറുകള്‍ പുതുക്കിയില്ല. ഈ പശ്ചാത്തലത്തില്‍ ഐ.എന്‍.ടി.യു.സി ഒഴികെയുള്ള എട്ട് ട്രേഡ് യൂണിയനുകളും നാല്‍പ്പതോളം കേന്ദ്രസംസ്ഥാന പൊതുമേഖലാ ജീവനക്കാരുടെ ഫെഡറേഷനുകളും 1981 ജൂണ്‍ 4 ന് ബോംബെയില്‍ യോഗം ചേര്‍ന്ന് 'നാഷണല്‍ ക്യാമ്പയിന്‍ കമ്മിറ്റി' രൂപീകരിച്ചു. 13 ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സംസ്ഥാന കമ്മിറ്റി സെപ്തംബര്‍ 3 ന് പൊതു പണിമുടക്ക് നടത്തി. നവംബര്‍ 23 ന് നടന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്തു.

ദേശീയ പണിമുടക്ക് : 1986 ഫെബ്രുവരി 26

1985 നവംബറില്‍ ബോംബെയില്‍ ചേര്‍ന്ന അഖിലേന്ത്യാ ഫെഡറേഷന്‍ ആറാം സമ്മേളനം ജീവനക്കാര്‍ക്കെതിരായ ഭരണഘടനാ വകുപ്പുകള്‍ റദ്ദാക്കുന്നതിനായി 1986 ഫെബ്രുവരി 26 ന് ദേശീയതലത്തില്‍ ഒരു സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഭരണഘടനയുടെ 310, 310(2), ബി, സി വകുപ്പുകളുടെ പ്രയോഗത്തിന് വ്യാപ്തി വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ 1985 ജൂലൈ 7 ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ശക്തി പ്രാപിച്ചിരുന്നു. പണിമുടക്കിന് മുന്നോടിയായി ജനുവരി 8 ന് പ്രതിഷേധദിനമായി ആചരിച്ചു. പാര്‍ലമെന്റിനെ പോലും മറികടന്നുകൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, അരി, ഗോതമ്പ്, രാസവളം, പാചകവാതകം തുടങ്ങിയവയുടെ വില വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 26 ന് ഭാരതബന്ദ് നടത്താന്‍ പ്രതിപക്ഷകക്ഷികള്‍ ആഹ്വാനം ചെയ്തു. പണിമുടക്കിക്കൊണ്ട് ബന്ദ് വിജയിപ്പിക്കാന്‍ ക്യാമ്പയിന്‍ കമ്മിറ്റി ആഹ്വാനം ചെയ്തു. സെറ്റോ ഒഴികെയുള്ള എല്ലാ സംഘടനകളും പണിമുടക്കില്‍ പങ്കെടുത്തു.

1983 ഫിബ്രവരി 1, 2 ലീവ് സറണ്ടര്‍ സമരം

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജീവനക്കാരുടെ ചുമലില്‍ വെക്കുക എന്ന നയമായിരുന്നു ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കരുകള്‍ എക്കാലത്തും ചെയ്തത് ജീവനക്കാരുടെ ലീവ് സറണ്ടര്‍ വേതനം മരവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢപദ്ധതി 83 ജനുവരി അവസാന വാരത്തില്‍ പത്രത്തില്‍ വന്ന വാര്‍ത്തയെ മുഖ്യ മന്ത്രിയും സര്‍ക്കാരും നിഷേധിച്ചു. എന്നാല്‍ ജനുവരി 31 ന് രാത്രി ലീവ് സറണ്ടര്‍ വേതനം മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി ഇതിനോടകം സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ ജീവനക്കാരില്‍ യൂണിയനും എഫ്.എസ്.ഇ.ടി.ഒ ഉള്‍പ്പെട്ട സമരസമിതിയും കാമ്പയിന്‍ നടത്തിയിരുന്നു. സര്‍ക്കാരിന്റെ ഉത്തരവ് ജീവനക്കാരില്‍ വമ്പിച്ച അമര്‍ഷവും പ്രതിഷേധവും ഉണ്ടാക്കി. ഫിബ്രവരി 1 ന് ജീവനക്കാര്‍ ഓഫീസ് ബഹിഷ്‌കരിച്ച് സെക്രട്ടറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ചും കൂട്ടധര്‍ണ്ണയും നടത്തി. ഇതിനു്‌സമാന്തരമായി സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്ത്വത്തില്‍ സെക്രട്ടറിയറ്റിനുള്ളില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി. പോലീസ് ജീവനക്കാരെ മര്‍ദ്ദിക്കുകയും വനിതകളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിനു ശേഷം മുഖ്യമന്ത്രിയുടെ സാനിദ്ധ്യത്തില്‍ സെക്രട്ടറിയറ്റ് നടയില്‍ ധര്‍ണ്ണയിരുന്ന ഐക്യ സമരസമിതി പ്രവര്‍ത്തകരെ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തു. എന്‍.ജി.ഒ. യൂണിയന്‍ ജനറല്‍ സെക്രട്ടറി പി. വേണുഗോപാലന്‍ നായര്‍, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എന്‍.അനന്തകൃഷണന്‍ തുടങ്ങി നിരവധി സമരസമിതി പ്രവര്‍ത്തകര്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയിലായി. ഈ സംഭവം ജീവനക്കാരേയും സംഘടനകളേയും കൂടുതല്‍ പ്രകോപിതരാക്കി. അന്ന് വൈകുന്നേരം എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രധിഷേധ പ്രകടനങ്ങളും ധര്‍ണ്ണയും നടന്നു. പോലീസ് നടത്തിയ നരനായാട്ടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ലീവ് സറണ്ടര്‍ അവകാശം നിഷേധിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഫിബ്രവരി 2 ന് സംസ്ഥാന വ്യാപകമായി സമരസമിതിയുടെ നേതൃത്ത്വത്തില്‍ നടന്ന പണിമുടക്ക് അക്ഷരാര്‍ത്ഥത്തില്‍ സമ്പൂര്‍ണ്ണമായിരുന്നു. സര്‍ക്കാരിനോടുള്ള ആഭിമുഖ്യം മൂലം എന്‍.ജി.ഒ. അസോസിയേഷന്‍ ഈ പ്രക്ഷോഭപരിപാടിയില്‍ നിന്ന് ഒഴിഞ്ഞു നിന്നെങ്കിലും അനുയായികളെല്ലാം പണിമുടക്കില്‍ പങ്കെടുത്തു. ഒരു ശക്തമായ പണിമുടക്കിന്റെ അന്തരീക്ഷം സംജാതമായ സാഹചര്യത്തില്‍ ഫിബ്രവരി 9ന് സര്‍ക്കാര്‍ സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചു. ലീവ് സറണ്ടര്‍ വേതനം ഭാഗികമായി പുനസ്ഥാപിച്ചു.

സറണ്ടര്‍ ആനുകൂല്യം ക്‌ളാസ്സ് 4 ജീവനക്കാര്‍ക്ക് പൂര്‍ണ്ണമായും ക്‌ളാസ് 3 ജീവനക്കാര്‍ക്ക് അമ്പത് ശതമാനം ഫിബ്രവരിയിലും അമ്പത് ശതമാനം ഏപ്രില്‍ മാസത്തിലും നല്‍കാമെന്നും മറ്റുള്ളവര്‍ക്ക് അമ്പത് ഏപ്രില്‍ മാസത്തില്‍ നല്‍കാമെന്നും സര്‍ക്കാര്‍ സമ്മതിച്ചു. ശമ്പള പരിഷ്‌കരണം, ക്ഷാമബത്ത എന്നിവ സംബന്ധിച്ച് മാര്‍ച്ച് 5 നും ചര്‍ച്ച നടത്തുമെന്നും പറഞ്ഞു. ഡിമാന്റുകള്‍ പൂര്‍ണ്ണമായും അംഗീകരിച്ചില്ല എങ്കിലും സമരസമിതികള്‍ എന്ന പരിമിതികള്‍ക്കകത്തുനിന്ന് കൊണ്ട് ഐക്യം നിലനിര്‍ത്തി സമരം പിന്‍വലിച്ചു.

1984ലെ ഇടക്കാലാശ്വാസ സമരം.

1982 ല്‍ യു.ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ജീവനക്കാരോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിച്ചത്. 5 വര്‍ഷ ശമ്പളപരിഷ്‌കരണതത്വം, ക്ഷാമബത്ത, ലീവ് സറണ്ടര്‍ വേതനം എന്നിവ അട്ടമറിക്കാനുള്ള നീക്കങ്ങളാണ് തുടക്കം മുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ശമ്പളക്കമ്മീഷന്‍ ഘടനയിലും അന്വേഷണ വിഷയത്തിലും മാറ്റം വരുത്തുക, ഇടക്കാലാശ്വാസം നല്‍കുക, ബോണസ് അനുവദിക്കുക, ഡി.എ. റൊക്കം പണമായി അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് അനിശ്ചിതകാല പണിമുടക്കം നടത്തുന്നതിനും 1983 ജൂലൈ 6 ന് സൂചനാ പണിമുടക്ക് നടത്താനും തീരുമാനിച്ചു.

ജൂലൈ 6 ന്റെ സൂചന പണിമുടക്ക് പരാജയപ്പെടുത്താന്‍ സെറ്റോ ആഹ്വാനം ചെയ്തു. പക്ഷെ ജീവനക്കാരെ പണിമുടക്കില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയില്ല എന്ന് ബോധ്യപ്പെട്ട അവര്‍ ഒരു സമരസമിതി രൂപീകരിച്ചു ആഗസ്റ്റ് 4 മുതല്‍ പണിമുടക്കുമെന്ന് പ്രഖ്യാപിച്ചു. ഇതുകൊണ്ടൊന്നും അണികളെ പിടിച്ചുനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. സൂചനാ പണിമുടക്ക് വന്‍ വിജയമായിരുന്നു.

1983 ആഗസ്റ്റ് 4 മുതല്‍ നടക്കുന്ന പണിമുടക്കില്‍ പങ്കുചേരാന്‍ ഐക്യസമരസമിതി തീരുമാനിച്ചു. ഇതിനിടെ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 50 രൂപമുതല്‍ 70 രൂപവരെ ഇടക്കാലാശ്വാസം അനുവദിച്ചു. ഈ സാഹചര്യത്തില്‍ കേരളത്തിലും ഇടക്കാലാശ്വാസം അനുവദിക്കണമെന്ന ആവശ്യത്തിന് പ്രസക്തി വര്‍ദ്ധിച്ചു. ഐക്യസമരസമിതിയുടെ പ്രവര്‍ത്തന ഫലമായി പണിമുടക്കുണ്ടാകു മെന്ന് ബോദ്ധ്യമായ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായി. ജൂലൈ 30 ന് ചര്‍ച്ച നടന്നു. ചര്‍ച്ചയിലൂടെ ഒന്നും നേടിയില്ലെങ്കിലും സെറ്റൊ പണിമുടക്കില്‍ നിന്നും പിന്‍മാറി. ഐക്യത്തോടെ പണിമുടക്കാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നത് കൊണ്ട് ഐക്യ സമര സമിതിയും പണിമുടക്ക് പിന്‍വലിച്ചു.

ഇടക്കാലാശ്വാസം നേടിയെടുക്കുന്നു.

ജൂലൈ 30 ന് നടന്ന ചര്‍ച്ചയില്‍ ശമ്പളക്കമ്മീഷന് അനുവദിച്ചിരിക്കുന്ന സമയം 6 മാസമാണെന്നും നിശ്ചിതസമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ഇടക്കാലാശ്വാസം അനുവദിക്കുമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഇടക്കാലാശ്വാസത്തിനും മറ്റും വേണ്ടിയുള്ള സമരം പുനരാരംഭിച്ചു. 1984 ജനുവരി 18 മുതല്‍ പണിമുടക്കാന്‍ ഐക്യ സമരസമിതി തീരുമാനിച്ചു. പണിമുടക്കാരംഭിക്കാന്‍ നിശ്ചയിച്ച തീയ്യതിക്ക് ശേഷം 10 ദിവസം കഴിഞ്ഞുള്ള ദിവസമാണ് (ജനുവരി 28) സര്‍ക്കാര്‍ സംഘടനകളുമായി ചര്‍ച്ചക്ക് നിശ്ചയിച്ചത്. ചര്‍ച്ച ഒഴിവാക്കിയെന്ന ആക്ഷേപത്തിന് ഇടകൊടുക്കാതിരിക്കാന്‍ പണിമുടക്ക് മാറ്റി വെച്ച് ഐക്യ സമരസമിതി ജനുവരി 28 ന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ യാതൊരാവശ്യവും അംഗീകരിച്ചില്ല. അന്ന് തന്നെ സമരസമിതി യോഗം ചേര്‍ന്ന് ഫിബ്രവരി 16 മുതല്‍ പണിമുടക്ക് ആരംഭിക്കാന്‍ തീരുമാനിച്ചു. എല്ലാ സംഘടനകളും 16 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഫിബ്രവരി 14 ന് വീണ്ടും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായി. ചര്‍ച്ചയില്‍ ഫിബ്രവരി 22 ന് ഇടക്കാലാശ്വാസം പ്രഖ്യാപിക്കുമെന്ന ഉറപ്പാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. തുടര്‍ച്ചയായ വാഗ്ദാനലംഘനം നടത്തുന്ന സര്‍ക്കാരിനെ വിശ്വസിച്ച് പണിമുടക്ക് മാറ്റി വെക്കാന്‍ കഴിയുമായിരുന്നില്ല. പണിമുടക്കുമായി മുന്നോട്ട് പോകുവാന്‍ ഐക്യ സമരസമിതി തീരുമാനിച്ചു. എന്‍.ജി.ഒ അസോസിയേഷനും കൂട്ടാളികളും പണിമുടക്ക് മാറ്റി വെച്ചു. ഫിബ്രവരി 16ന് ആരംഭിച്ച പണിമുടക്കില്‍ ഭരണനുകൂല സംഘടനകളുടെ ജില്ലാ തല ഭാരവാഹികള്‍ അടക്കം ബഹുഭൂരിപക്ഷം പങ്കെടുത്തു. സര്‍ക്കാര്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് പണിമുടക്കിനെ നേരിട്ടു. 3500 ജീവനക്കാരുടെ പേരില്‍ കേസ്സുകള്‍ എടുത്തു. കേസില്‍ പ്രതികളായവരെ സസ്‌പെന്റ് ചെയ്തു. വനിതകള്‍ അടക്കമുള്ള ജീവനക്കാരെ പോലീസ് കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഫെബ്രവരി 22 ന് സര്‍ക്കാര്‍ 35 രൂപ മുതല്‍ 45 രൂപവരെ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചു. ശക്തമായ പണിമുടക്ക് നടന്നത് കൊണ്ടാണ് ഇടക്കാലാശ്വാസം അനുവദിച്ചത് എന്നും എന്‍.ജി.ഒ അസോസിയേഷനും കൂട്ടാളികളും നടത്തിയ വഞ്ചന മൂലമാണ് ആനുകൂല്യം പരിമിതപ്പെട്ടതെന്നും ജീവനക്കാര്‍ക്ക് ബോദ്ധ്യമായി. അവകാശ ബോധത്തിലടിയുറച്ച ജീവനക്കാരെ പിന്തിരിപ്പന്‍മാര്‍ക്ക് യഥേഷ്ടം ആട്ടിത്തെളിക്കാന്‍ കഴിയില്ലെന്നും ഈസമരം തെളിയിച്ചു.


1985 ശമ്പള പരിഷ്‌ക്കരണം യാഥാര്‍ത്ഥ്യമാകുന്നു

1983 ഏപ്രിലില്‍ നിയമിച്ച ശമ്പളക്കമ്മീഷന്റെ കാലാവധി 1984 ജൂണ്‍ 30 വരെ സര്‍ക്കര്‍ നീട്ടിക്കൊടുത്തിരുന്നു. കാലാവധി വീണ്ടും നീട്ടുന്നതിന് അഭ്യര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ അതിന് വഴങ്ങിയില്ല. റിപ്പോര്‍ട്ട് ജൂണ്‍ 30 ന് ഏറ്റുവാങ്ങിയില്ലെങ്കില്‍ തപാലില്‍ അയക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഗത്യന്തരമില്ലതെ ജൂണ്‍ 30 ന് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും സംഘടനകളുമായി ചര്‍ച്ച ചെയ്യണമെന്നും ഐക്യ സമരസമിതി ആവശ്യപ്പെട്ടു.

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് സംഘടന കളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കുക, 6 ഗഡു ക്ഷാമബത്ത റൊക്കം പണമായി അനുവദിക്കുക, പ്രതികാര നടപടികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഫെബ്രുവരി 20 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നതിന് മുന്നണികള്‍ തീരുമാനിച്ചു.  ഫിബ്രവരി 15 ന് സംഘടന പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ ക്ഷാമബത്താ കുടിശ്ശിക അനുവദിക്കാമെന്നും ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ചയാകാമെന്നും സര്‍ക്കാര്‍ സമ്മതിച്ചു. ഈ ഒത്തുതീര്‍പ്പ് അനുസരിച്ച് പണിമുടക്ക് മാറ്റി വെച്ചു. ശമ്പളപരിഷ്‌കരണത്തിന് 1983 ന് പകരം 1985 മുതല്‍ പ്രാബല്യം നല്‍കാനായിരുന്നു സര്‍ക്കാര്‍ നീക്കം. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 1985 ജൂലൈ 16 ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. മൂന്ന് സമര മുന്നണികളും ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും അഹ്വാനം ചെയ്ത പണിമുടക്ക് സമ്പൂര്‍ണ്ണമായിരുന്നു. സെറ്റോയുമായും പണിമുടക്ക് തീയ്യതി ധാരണയായതോടെ 1985 ആഗസ്റ്റ് 7 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്ക് സര്‍ക്കാര്‍ ഓഫീസുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്തംഭിപ്പിച്ചു. ആഗസ്റ്റ് 12 മുതല്‍ പണിമുടക്കാന്‍ കെ.ജി.ഒ.എ തീരുമാനിച്ചു. ഓഫീസ് പരിസരത്ത് ചെല്ലുന്ന ജീവനക്കാരെ പോലീസ് കസ്റ്റ്ഡിയില്‍ എടുത്തു. കേസ്സുകളും സസ്‌പെന്‍ഷനുകളും ധാരാളമുണ്ടായി. പണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ അഡീഷണല്‍ സെക്രട്ടറി സി.ജെ.ജോസഫിനെ പിരിച്ചു വിട്ടു. സര്‍ക്കാര്‍ പിരിച്ചു വിടുന്നവരെ സംഘടന സംരക്ഷിക്കുമെന്ന് എന്‍.ജി.ഒ യൂണിയന്‍ പ്രഖ്യാപിച്ചു. 1985 ആഗസ്റ്റ് 17 ന് ശമ്പളം പരിഷ്‌കരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ശമ്പള പരിഷ്‌കരണത്തിന് 1983 ജൂലൈ 1 മുതല്‍ പ്രാബല്യം നല്‍കിയെങ്കിലും 1985 ഏപ്രില്‍ വരെയുള്ള 100 കോടിരൂപയുടെ കുടിശ്ശിക നിഷേധിച്ചു. റേഷ്യോ പ്രമോഷന്‍, ഗ്രേഡ്, വീട്ടുവാടക അലവന്‍സ് എന്നിവക്ക് മുന്‍കാല പ്രാബല്ല്യം അനുവദിച്ചില്ല. പ്രഖ്യാപനത്തിനെതിരെ സംസ്ഥാനത്താകെ പ്രധിഷേധ പ്രകടനങ്ങള്‍ നടന്നു.

പിരിച്ചു വിടല്‍, കരിനിയമങ്ങള്‍ എന്നിവയെ ചെറുക്കുന്നതിന് ഐക്യം അനിവാര്യമാണ് എന്നത് കൊണ്ട് 1985 ആഗസ്റ്റ് 17 ന് പണിമുടക്കം അവസാനിപ്പിക്കാന്‍ എല്ലാ സംഘടനകളും തീരുമാനിച്ചു.
ഐക്യവിരോധികളായ സംഘടനാ നേതൃത്വങ്ങളെ യോജിപ്പിന്റെ പാതയിലേക്ക് കൊണ്ടുവരുവാനും പണിമുടക്കിന് നിര്‍ബ്ബന്ധിതരാക്കുകയും ചെയ്തതാണ് പണിമുടക്കിന്റെ നേട്ടം. 3 വര്‍ഷത്തെ സമരം കൊണ്ട് 5 വര്‍ഷ തത്വം അംഗീകരിപ്പിക്കാന്‍ കഴിഞ്ഞു – 21 മാസത്തെ കുടിശ്ശിക നഷ്ടത്തോടെ. 1987 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് സി.ജെ.ജോസഫിനെ തിരിച്ചെടുത്തതും പ്രതികാര നടപടികള്‍ പിന്‍വലിച്ചതും.

പ്രീ ഡിഗ്രി ബോര്‍ഡ് വിരുദ്ധ സമരം 1986 ജൂണ്‍ 16

കോളേജുകളുടെ ഭാഗമായിരുന്ന പ്രീഡിഗ്രി വിദ്യാഭ്യാസം പ്രത്യേകം ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു. പ്ലസ് ടു, സ്‌ക്കൂള്‍തല വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനായിരുന്നില്ല ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കായി നടത്തിയ ഈ നീക്കം. പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ 1986 മെയ് 15 ന് പ്രീഡിഗ്രി ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോളേജ് അദ്ധ്യാപകരും മിനിസ്റ്റീരിയല്‍ ജീവനക്കാരും മെയ് 31 മുതല്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍ ഏപ്രില്‍ 19 ന് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ്ണയും ജൂണ്‍ 12 ന് വിദ്യാഭ്യാസ സംരക്ഷണ ദിനമായും ആചരിച്ചു. പ്രീഡിഗ്രി ബോര്‍ഡ് വിരുദ്ധസമര സമിതിയുടെ നേത്യത്വത്തിലായിരുന്നു പ്രക്ഷോഭങ്ങള്‍. ജൂണ്‍ 15 ന് നടന്ന പ്രകടനത്തെ പോലീസ് ക്രൂരമായി നേരിട്ടു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ 16 ന് സംസ്ഥാന ജീവനക്കാര്‍ പണിമുടക്കി. ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും കോളേജുകള്‍ക്ക് മുമ്പിലും നിരാഹാരസമരം ആരംഭിച്ചു. എം.എല്‍.എ മാരുമായി ചര്‍ച്ച ചെയ്ത് രൂപപ്പെട്ട നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജൂലൈ 4 സമരം അവസാനിച്ചു. വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവല്‍ക്കരണ നടപടികള്‍ തിരുത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് സമരത്തിന്റെ മികച്ച നേട്ടം

വനിതാ ജീവനക്കാരുടെ ട്രെയിന്‍ ജാഥ 1987 സെപ്തംബര്‍ 24, 25

സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സിലെ വിവേചനം അവസാനിപ്പിക്കുക, പ്രസവാവധി പ്രൊബേഷന് കണക്കാക്കുക, വനിതാ കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വനിതാ സബ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ 1987 ഫെബ്രുവരി 24, 25 തീയതികളില്‍ ട്രെയിന്‍ ജാഥ നടത്തി. ജാഥയുടെ സമാപനം കുറിച്ച് 25 ന് ആയിരക്കണക്കിന് വനിതാ ജീവനക്കാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രകടനം നടത്തി. മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.

വിവേചനരഹിതമായ കമ്പ്യൂട്ടര്‍വല്‍ക്കരണം

വിവേചനരഹിതവും ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുത്തു ന്നതുമായ കമ്പ്യൂട്ടര്‍വല്‍ക്കരണ നീക്കത്തിനെതിരേ വിപുലമായ ക്യാമ്പയിന്‍ ആരംഭിക്കാന്‍ യൂണിയന്റെ 27 ആം സംസ്ഥാന സമ്മേളനം തീരുമാനിച്ചു. കമ്പ്യൂട്ടര്‍വല്‍ക്കരണ വിരുദ്ധ സമിതി രൂപീകരിക്കുകയും അശാസ്ത്രീയമായ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനെതിരേ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു

പേ ഈക്വലൈസേഷന്‍

ജീവനക്കാര്‍ക്ക് കേന്ദ്രപാരിറ്റി നല്‍കുമെന്നത് 1991 ല്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. കേരളത്തിലെ നിലവിലുള്ള ആനുകൂല്യങ്ങള്‍ നിലനിര്‍ത്തി കേന്ദ്രത്തിലെ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് സമര സമിതി അവശ്യപ്പെട്ടു. പാരിറ്റി നടപ്പിലാക്കാന്‍ പ്രത്യേക സംവിധാനം ആവശ്യമില്ലെന്ന് എഫ്.എസ്.ഇ.ടി.ഒ ആവശ്യപ്പെട്ടു. എന്നാല്‍ 1992 ജനുവരി 15 ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഗോപാലക്യഷ്ണപ്പിള്ള ചെയര്‍‌മാനായുള്ള പേ ഈക്വലൈസേഷന്‍ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ അന്വേഷണ വിഷയങ്ങള്‍ എകപക്ഷീയമായി തീരുമാനിച്ചത് നിലവിലുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ത്തുന്നതായിരുന്നു. ഇതിനെതിരായി വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കേരളത്തിലെ ജീവനക്കാര്‍ അനുഭവിച്ചു പോരുന്ന, കേരളത്തിലെ മെച്ചപ്പെട്ട പ്രൊമോഷന്‍ സാധ്യതയും, കമ്മ്യൂട്ടേഷന്‍ , ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തണമെന്ന് എഫ്.എസ്.ഇ.ടി.ഒ ആവശ്യപ്പെട്ടു. താഴെ തട്ടിലുള്ള മൂന്ന് സ്‌കെയിലുകള്‍ കേന്ദ്രസ്‌കെയിലുകളേക്കാള്‍ മെച്ചപ്പെട്ടതായിരുന്നു. ഈ വ്യത്യാസം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

1992 സെപ്തംബര്‍ 1 ന് കമ്മിറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ക്ഷാമബത്ത, അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കാതെ ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതായിരുന്നു ശുപാര്‍ശകള്‍. മാസ്റ്റര്‍ സ്‌കെയില്‍ നഷ്ടമായി. ഇന്‍‌ക്രിമെന്റ് നിരക്കുകള്‍ അട്ടിമറിച്ചു. നിലവിലുണ്ടായിരുന്ന 3 ഗ്രേഡ് 12 വര്‍ഷ സര്‍‌വീസിന് എന്‍ട്രി കേഡറില്‍ ഒരു ഗ്രേഡായി വെട്ടിച്ചുരുക്കി. സ്റ്റാഗ്‌നേഷന്‍ ഇന്‍‌ക്രിമെന്റ് 2 വര്‍ഷത്തില്‍ ഒരിക്കലായി. സറണ്ടര്‍ലീവ് ആനുകൂല്യം 45 ല്‍ നിന്ന് 15 ആയി വെട്ടിക്കുറച്ചു, കേന്ദ്രം നല്‍കുന്ന വീട്ടു വാടക അലവന്‍സോ, വിദ്യാഭ്യാസ അലവന്‍സോ , എല്‍.ടി.സിയോ നല്കിയില്ല. ബഹുഭൂരിപക്ഷം തസ്തികകളിലും കേന്ദ്രസ്‌കെയില്‍ ശുപാര്‍ശ ചെയ്തില്ല. കേന്ദ്ര പരിഷ്‌കരണത്തിനു ശേഷം അടുത്ത പരിഷ്‌കരണം മതിയെന്ന് നിര്‍ദ്ദേശിച്ചു.
നിലവിലുള്ള ആനുകൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കേന്ദ്ര പാരിറ്റി നടപ്പിലാക്കുക, ക്ഷാമബത്താ കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 1992 ഒക്ടോബര്‍ 28 ന് ഐക്യ സമര സമിതിയുടെ നേത്യത്വത്തില്‍ സൂചനാ പണിമുടക്ക് നടത്തി. തുടര്‍ന്ന് 1993 ഫെബ്രുവരി 17 മുതല്‍ അനിശ്ചിതകാല പണിമുടക്കിന് തീരുമാനമെടുത്തു.ജനുവരി 15 ന് സംഘടനാ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചു. പേ ഈക്വലൈസേഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിര്‍ത്തിവെക്കുമെന്നും അതു സംബന്ധിച്ച ആക്ഷേപം മാര്ച്ച് 31 വരെ സംഘടനകള്‍ക്ക് നല്‍കാമെന്നും 2 ഗഡു ക്ഷാമബത്ത നല്‍കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഈ സാഹചര്യത്തില്‍ ഐക്യ സമരസമിതി പണിമുടക്ക് മാറ്റിവെച്ചു.

നിലവിലുള്ള ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പേ ഈക്വലൈസേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക 6 ആം ശമ്പള പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക എന്നീ ആവശങ്ങളുന്നയിച്ച് സെപ്തംബറില്‍ അനിശ്ചിതകാല പണിമുടക്കിന് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത്‌നടന്ന വമ്പന്‍ റാലിയിലാണ് പണിമുടക്ക് പ്രഖ്യാപനം ഉണ്ടായത്. പേ ഈക്വലൈസേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് സര്‍ക്കാര്‍ ക്യാബിനറ്റ് സബ് കമ്മിറ്റിയെ നിയോഗിച്ചു. സബ്കമ്മിറ്റി ശുപാര്‍ശ പ്രകാരം പേ ഈക്വലൈസേഷന്‍ സംബന്ധിച്ച് ഉത്തരവ് 1993 സെപ്തംബര്‍ 25 ന് പുറപ്പെടുവിച്ചു. പേ ഈക്വലൈസേഷന്‍ നിലവില്‍ വന്ന 1992 മാര്‍ച്ചിനു ശേഷം 15 ല്‍ അധികമായി ലീവ് സറണ്ടര്‍ ചെയ്ത തുക തിരിച്ചു പിടിക്കാനും തത്തുല്യ ലീവ് അവധി കണക്കില്‍ ചേര്‍ക്കാനും തീരുമാനമായി. പേ ഈക്വലൈസേഷന്‍ കമ്മിറ്റി ശുപാര്‍ശയില്‍ വെട്ടിക്കുറച്ച മറ്റ് ആനുകൂല്യ ങ്ങള്‍ പുന:സ്ഥാപിച്ചില്ല.

1993 സെപ്തംബര്‍ 29 ന് നിലവിലുള്ള ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരേ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധ പണിമുടക്ക് നടത്തി. നാളിതുവരെ ഉള്ള ശമ്പള പരിഷ്‌കരണങ്ങള്‍ ജീവനക്കാരന്റെ സേവന വേതന വ്യവസ്ഥകളെ ഒരു പടി മുന്നോട്ട് കൊണ്ടു പോകുന്നതായിരുന്നു. പേ ഈക്വലൈസേഷന്‍ വേതന ഘടനയുടെ അടിത്തറ തന്നെ തകര്‍ത്തു. യാന്ത്രിക കേന്ദ്ര പാരിറ്റിക്കുവേണ്ടി നിലകൊണ്ട സംഘടനകളും നഷ്ടത്തിന് ഉത്തരവാദികളാണ്. പേ ഇക്വലൈസേഷന്റെ പരിക്കുകള്‍ പരിഹരിക്കപ്പെട്ടത് 1997 ല്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി നടപ്പിലാക്കിയ ശമ്പളരിഷ്‌കരണത്തിലൂടെയാണ്.

1996 ഇടക്കാലാശ്വാസ സമരം

1992 ല്‍ പേ ഈക്വലൈസേഷന്‍ നടപ്പിലാക്കിയതിന്റെ ഫലമായി 1993ല്‍ ലഭിക്കേണ്ട ശമ്പളപരിഷ്‌കരണം നഷ്ടപ്പെട്ടു. ഈ കാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 200 രൂപ മുതല്‍ 1000 രൂപ വരെ രണ്ട് ഗഡുക്കളായി ഇടക്കാലാശ്വാസം ലഭിച്ചു. ബാങ്കിങ്ങ് മേഖലയില്‍ 15 ശതമാനവും കേന്ദ്ര പൊതുമേഖലയില്‍ 20 ശതമാനവും വേതനവര്‍ദ്ധനവ് ലഭിച്ചു. വിലക്കയറ്റം രൂക്ഷമായി. ഈ സാഹചര്യത്തില്‍ സംസ്ഥാന ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുക, അടിസ്ഥാന ശമ്പളത്തിന്റെ 20% (മിനിമം 250 രൂപ) ഇടക്കാലാശ്വാസം അനുവദിക്കുക, പെന്‍ഷന്‍ പറ്റി പിരിയുന്ന ജീവനക്കാര്‍ക്ക് ഉണ്ടാവുന്ന കടുത്ത സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ ക്ഷാമബത്ത കൂടി കണക്കാക്കി പെന്‍ഷന്‍ അനുവദിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളടങ്ങിയ അവകാശപത്രിക 1995 ആഗസ്ത് 24 ന് സര്‍ക്കാറിന് നല്‍കി. നവംബര്‍ 15 മുതല്‍ അനിശ്ചിതകാലം പണിമുട ക്കാന്‍ തീരുമാനിച്ചു. ജോയന്റ് കൗണ്‍സില്‍ ഐക്യത്തിന് വിധേയപ്പെടാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ മറ്റ് സംഘടനകള്‍ ചേര്‍ന്ന് ആക്ഷന്‍ കണ്‍സില്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സിന് രൂപം നല്‍കി. നവംബര്‍ 2 ന് പണിമുടക്ക് നോട്ടിസ് നല്‍കി. നവംബര്‍ 13 ന് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. സാവകാശം വേണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചും ഐക്യം വിപുലപ്പെടുത്തുന്നതിനുമായി നവംബര്‍ 15 ന്റെ പണിമുടക്ക് 23 ലേക്ക് മാറ്റി. നവംബര്‍ 16 ന് കുടിശ്ശിക ക്ഷാമബത്ത അനുവദിക്കാനും 100 രൂപ ഇടക്കാലാശ്വാസം അനുവദിക്കാനും തീരുമാനിച്ച സാഹചര്യത്തില്‍ പണിമുടക്ക് നടത്തേണ്ടതില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

എന്നാല്‍ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ഇടക്കാലാശ്വസം അനുവദിക്കാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് ഡിസംബര്‍ 28 ന് ജില്ലാ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ ധര്‍ണ്ണ, 1996 ജനുവരി 3 മുതല്‍ സംസ്ഥാന നേതാക്കളുടെ നിരാഹാര സത്യാഗ്രഹം, ജനുവരി 4 ന് പന്തം കൊളുത്തി പ്രകടനങ്ങള്‍, 5 ന് കൂട്ടധര്‍ണ്ണ, ജനുവരി `12 ന് സെക്രട്ടറിയേറ്റും കലക്ടറേറ്റുകളും പിക്കറ്റ് ചെയ്യല്‍ എന്നീ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ജനുവരി 19 ന് സൂചനാപണിമുടക്ക് പ്രഖ്യാപിച്ചു.  ജനുവരി 18 ന് ചേര്‍ന്ന മന്ത്രിസഭായോഗം പാര്‍ട്ട്‌ടൈം ജീവനക്കാര്‍ക്ക് 60 രൂപ ഇടക്കാലാശ്വാസം അനുവദിച്ചു. ഉയര്‍ന്ന വര്‍ഗ്ഗബോധം പ്രകടിപ്പിച്ചുകൊണ്ട് സംസ്ഥാന ജീവനക്കാര്‍ സമരചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം എഴുതിചേര്‍ക്കുകയായിരുന്നു.

ശമ്പളപരിഷ്‌കരണം അംഗീകരിപ്പിക്കുന്നതിനായി 1996 മാര്‍ച്ച് 7 ന് ആക്ഷന്‍ കൗണ്‍സില്‍ സൂചനാ പണിമുടക്ക് നടത്തി. പണിമുടക്കിനെ നേരിടാന്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റ് റദ്ദാക്കിയിരുന്ന ഡയസ്‌നോണ്‍ വീണ്ടും നടപ്പിലാക്കി.

സമാനതകളില്ലാത്ത പണിമുടക്ക്

സമാനതകളില്ലാത്ത സമ്പൂര്‍ണ പണിമുടക്കായിരുന്നു 2002 ഫിബ്രവരി 6 മുതല്‍ മാര്‍ച്ച് 9 വരെ നടന്ന 32 ദിവസത്തെ പണിമുടക്ക്. 1971ന് ശേഷം എല്ലാ സംഘടനകളും പങ്കെടുത്ത പണിമുടക്ക് കൂടിയായിരുന്നു അത്. ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത 2002 ജനുവരി 16 ലെ സര്‍ക്കാര്‍ ഉത്തരവായിരുന്നു പണിമുടക്കിന് നിദാനം. നവലിബറല്‍ അജണ്ട സിവില്‍ സര്‍വ്വീസില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ ഉത്തരവ്. 2002 ജനുവരി 8 ന് ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിനും തസ്തികകള്‍ വെട്ടിച്ചുരുക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാരിന്ന് നിര്‍ദ്ദേശം നല്‍കി. യു.ഡി.ഏഫ് തീരുമാനത്തിനെതിരെ ജനുവരി 9 ന് രാവിലെ 10 മുതല്‍ 12 വരെ 2 മണിക്കൂര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ആഹ്വാന പ്രകാരം ജീവനക്കാര്‍ ജോലി ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി. യു.ഡി.എഫ്. തീരുമാനങ്ങള്‍ അംഗീകരിച്ചു കൊണ്ട് മന്ത്രിസഭ തീരുമാനം പുറത്ത് വന്ന ഉടനെ ജനുവരി 10 മുതല്‍ പണിമുടക്കാന്‍ ആക്ഷന്‍ കൗണ്‍സിലും അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയും സംയുക്തമായി തീരുമാനിച്ചു. സംസഥാനത്തെ മറ്റെല്ലാ സര്‍വ്വീസ് സംഘടനകളും ഈ പണിമുടക്കില്‍ പങ്കെടുത്തിരുന്നു. ഉത്തരവ് പിന്‍‌വലിക്കാത്ത സാഹചര്യത്തില്‍ 2002 ഫിബ്രവരി 6 മുതല്‍ പണിമുടക്കാന്‍ എല്ലാ സംഘടനകളും പരസ്പരധാരണയോടെ തീരുമാനിച്ചു. ജനുവരി 25 ന് സംഘടനാ സമിതികള്‍ പണിമുടക്ക് നോട്ടീസ് നല്‍കിയെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായില്ല. ഡയസ്‌നോണ്‍, എസ്മ തുടങ്ങിയ കരിനിയമങ്ങള്‍ ബാധകമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജീവനക്കാരെ സമൂഹത്തില്‍ ഒറ്റപ്പെടുന്നതിന് സര്‍ക്കാരും ഭരണകക്ഷി നേതാക്കളും വ്യാപകമായ ദുഷ്‌പ്രചരണങ്ങള്‍ അഴിച്ചുവിട്ടു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ ലഭിക്കുന്ന 500 കോടിരൂപയില്‍ 100 കോടി രൂപ കര്‍ഷകരെ സഹായിക്കുന്നതിനുള്ള ഒരു പാക്കേജിനായി നീക്കിവെക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇന്‍ഫാം തുടങ്ങിയ സംഘടനകളെ ജീവനക്കാര്‍ക്കെതിരെ തിരിച്ചു വിട്ടു. അവശ്യസര്‍വ്വീസ് നിയമ പ്രകാരം 15 വകുപ്പുകളില്‍ പണീമുടക്ക് നിരോധിച്ചു കൊണ്ട് ഫിബ്രവരി 1 ന് സര്‍ക്കാര്‍ ഉത്തരവിറക്കി. നിരോധനങ്ങളും ഭീഷണികളും സമരാവേശം ആളിക്കത്തിക്കാനാണ് ഉതകിയത്, ഗത്യന്തരമില്ലാതെ ഫിബ്രവരി 5 ന് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായി. 2002 ജനുവരി 16 ലെ വിവാദ ഉത്തരവ് താല്‍ക്കാലികമായി മരവിച്ചു കൊണ്ട് വിശദമായ ചര്‍ച്ചക്ക് അവസരം ഒരുക്കിയാല്‍ പണിമുടക്ക് മാറ്റി വെക്കാമെന്ന് സംഘടനാ പ്രതിനിധികളുടെ നിര്‍ദ്ദേശംപോലും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ചര്‍ച്ച പരാജയപ്പെട്ടു.

പണിമുടക്കാരംഭിക്കുന്നു

2002 ഫിബ്രവരി 6ന് ആരംഭിച്ച പണിമുടക്ക് സര്‍വ്വീസ് മേഖലയില്‍ പൂര്‍ണ്ണമായിരുന്നു. ആള്‍ ഇന്ത്യാ സര്‍വ്വീസില്‍ പെട്ടവരും പണിമുടക്കില്‍ നിന്നും ഒഴിവാക്കപ്പെട്ടവരും മാത്രമാണ് ജോലിക്ക് ഹാജരായത്. കോടതികള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.പതിവ് പിക്കറ്റിങ്ങും പ്രകടനവും മാത്രമല്ല പുതിയ സമരമുറകളും അരങ്ങേറി. കുടുംബാംഗങ്ങളുടേയും കുട്ടികളുടെയും അനുഭാവ സത്യാഗ്രഹങ്ങള്‍, സഹോദര സംഘടനകളുടെ പ്രകടനങ്ങള്‍, ഡി.ജി.പി ഓഫീസ് മാര്‍ച്ച്, ജയിലുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ, മുഖ്യമന്ത്രി യുടെ ഓഫീസിലേക്ക് മാര്‍ച്ച്, കളക്ടറേറ്റ് മാര്‍ച്ച്, മനുഷ്യച്ചങ്ങല, തെരുവുനാടകം, വിശദീകരണ യോഗങ്ങള്‍, വനിതകളുടെ പ്രത്യേക ധര്‍ണ്ണ തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന പ്രക്ഷോഭപരിപാടികള്‍ സംസ്ഥാനത്ത് നടന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ മാസങ്ങളോളം അടഞ്ഞു കിടന്നാലും ഒരു ചുക്കും സംഭവിക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന വലിയ പ്രതിഷേധത്തിനിടയാക്കി. എസ്മ പ്രകാരം 533 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 36 പേര്‍ വനിതകളും 6 പേര്‍ പാര്‍ട്ട്‌ടൈം ജീവനക്കാരുമായിരുന്നു. ഈ പണിമുടക്കില്‍ വനിതാ ജീവനക്കാരുടെ പങ്ക് എല്ലാ അര്‍ത്ഥത്തിലും പൂണ്ണമായിരുന്നു. എസ്മ അറസ്റ്റുകള്‍ ജീവനക്കാരുടെ ആത്മവീര്യം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി. അറസ്റ്റ് ചെയ്ത ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയും ഉപജീവനപ്പടി നിഷേധിക്കുകയും ചെയ്തു. പ്രൊബേഷന്‍ കാരെയും ഉന്നത ഉദ്യോഗസ്ഥന്‍മാരെയും നിശ്ചിത തീയ്യതിക്കകം ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചു വിടുമെന്ന്ഭീഷണി മുഴക്കി. ആരും വഴങ്ങിയില്ല.

ഗത്യന്തരമില്ലാതെ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായി. മാര്‍ച്ച് 9 ന് സംഘടനകളെ ചര്‍ച്ചക്ക് ക്ഷണിച്ചു. ചര്‍ച്ചയില്‍ കമ്യുട്ടേഷന്‍ ആനുകൂല്യങ്ങള്‍ 50 ശതമാനം പുന:സ്ഥാപിക്കാമെന്നും പ്രൊട്ടക്റ്റഡ് അദ്ധ്യാപകര്‍ക്ക് ജൂണ്‍ മാസം വരെ പൂര്‍ണ്ണ ശമ്പളം നല്‍കുമെന്നും അതിനിടയില്‍ കഴിയവുന്നത്ര പേരെ പുനര്‍വിന്യസിക്കാമെന്നും സറണ്ടര്‍ ആനുകൂല്യം സ്‌കൂള്‍ അടച്ചു പൂട്ടല്‍, തസ്തിക വെട്ടിക്കുറക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് സംഘടനകളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കമെന്നും ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. പുതിയതായി സര്‍വ്വീസില്‍ വന്ന ജീവനക്കാര്‍ക്ക് ക്ഷാമബത്തയും മറ്റാനുകൂല്യങ്ങളും നിഷേധിക്കുന്ന നടപടി പുന:പരിശോധിക്കുമെന്നും ഉറപ്പ് നല്‍കി. ക്രിമിനല്‍ കേസ്സുകള്‍ ഒഴികെയുള്ളവ പിന്‍വലിക്കാമെന്നും ഉറപ്പ് നല്‍കി. ചര്‍ച്ചക്ക്  ശേഷം സമരസമിതികള്‍ കൂടിയാലോചിച്ച് പണിമുടക്കം പിന്‍വലിച്ചു. അഖിലേന്ത്യ ഫെഡറേഷനും ഇതര സംസ്ഥാനങ്ങളിലെ പ്രത്യേകിച്ച് തമിഴ് നാട്ടിലെ ജീവനക്കാരും പണിമുടക്ക് സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കി. കേരളത്തിലെ സംഘടിത തൊഴിലാളി വര്‍ഗ്ഗം സമരത്തിന് ചാലകശക്തിയായി. കേരളത്തിലെ ബഹുജനങ്ങളുടെ പിന്തുണ ഈ സമരത്തിന്റെ വിജയത്തിന് മുഖ്യ പങ്ക് വഹിച്ചു. 32 ദിവസവും ജീവനക്കാര്‍ പ്രകടിപ്പിച്ച ഐക്യവും സമരാവേശവും ജനപിന്തുണയുമാണ് പണിമുടക്കിനെ വിജയത്തിലെത്തിച്ചത്. ആഗോള വല്‍ക്കരണ നയത്തിനെതിരേ പോരാടാനും അതില്‍ വിജയം വരിക്കാമെന്നും ഈ പണിമുടക്കം തെളിയിച്ചു.

പണിമുടക്കവകാശം സംരക്ഷിക്കുന്നതിന്

ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കപ്പെടുന്നതിന്റെ ഭാഗമായി 2003ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ്സ്, സറണ്ടര്‍ ആനുകൂല്യം, പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ എന്നിവയെല്ലാം വെട്ടിക്കുറച്ചു. ഇതിനെതിരേ 2003 ഏപ്രില്‍ 10 ന് ജീവനക്കാര്‍ ഏകദിന പണിമുടക്ക് നടത്തി. തുടര്‍ന്ന് ജൂലായ് 2 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ എല്ലാ സംഘടനകളും തീരുമാനിച്ചു. ജൂലായ് 4 ന് അവശ്യ സര്‍വ്വീസ് നിയമം ഭേദഗതി ചെയ്ത് ജീവനക്കാരെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാനുള്ള അംഗീകാരം സര്‍ക്കാര്‍ സ്വായത്തമാക്കിയിരുന്നു. ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ 1,70,241 ജീവനക്കാരെ തമിഴ്‌നാട് സര്‍ക്കാര്‍ പിരിച്ചുവിട്ടു. 2003 ജൂലൈ 24 ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം 6072 ജീവനക്കാരെ ഒഴികെ മറ്റെല്ലാവരേയും തിരികെ സര്‍വ്വീസില്‍ പ്രവേശിപ്പിച്ചു. 6072 ജീവനക്കാരില്‍ 3323 പേരെ പിരിച്ചുവിട്ടതായും 2749 പേരെ സസ്‌പെന്‍ഡ് ചെയ്തതായും കണക്കാക്കാന്‍ ഉത്തരവായി. ആഗസ്ത് 6 ന് സുപ്രീം കോടതി അന്തിമ വിധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും നിയമപരമായോ ധാര്‍മ്മികമായോ, ഭരണഘടനാപരമായോ പണിമുടക്കാന്‍ അവകാശമില്ല എന്നായിരുന്നു വിധി.

ഭരണഘടന ഉറപ്പു ചെയ്യുന്ന ജനാധിപത്യാവകാശം നിഷേധിക്കുന്ന ഈ വിധിക്കെതിരേ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നുവന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന കോടതിവിധിക്കെതിരേ പണിമുടക്കി പ്രതിഷേധിക്കാന്‍ കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ ഫെഡറേഷനുകള്‍ സംയുക്തമായി തീരുമാനിച്ചു. കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കാന്‍ തൊഴിലാളികളെ ആഹ്വാനം ചെയ്തു. 2004 ഫെബ്രുവരി 24 ന് നടന്ന അഖിലേന്ത്യാ പണിമുടക്ക് പങ്കാളിത്തംകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ പണിമുടക്കായി മാറി.

സുപ്രീംകോടതി വിധിക്കെതിരേ കേരളത്തില്‍ വര്‍ദ്ധിച്ച പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. പണിമുടക്കാവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ. ഭാഗമായി ഒക്ടോബര്‍ 7, 8 തീയതികളിലായി സംസ്ഥാന വ്യാപകമായി ജീവനക്കാരില്‍ നിന്ന് ഒപ്പുകള്‍ ശേഖരിച്ചു. ഒക്ടോബര്‍ 23 ന് തിരുവനന്തപുരത്ത് ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത രാജ്ഭവന്‍ മാര്‍ച്ചിന് ശേഷം ഈ ഭീമഹരജി രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്നതിനായി ഗവര്‍ണര്‍ക്ക് കൈമാറി.

സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട തമിഴ്‌നാട്ടിലെ ജീവനക്കാരെ സഹായിക്കുന്നതിന് അഖിലേന്ത്യാ ഫെഡറേഷന്റെ് ആഹ്വാന പ്രകാരം കേരളത്തില്‍ നിന്ന് 12,75,000 രൂപ സമാഹരിച്ച് നല്‍കാനുള്ള എഫ്.എസ്.ഇ.ടി.ഒയ്ക്ക് കഴിഞ്ഞു. 2004 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായ പരാജയം ഏറ്റുവാങ്ങിയ ജയലളിത സര്‍ക്കാര്‍ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാനും വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ തിരിച്ചു നല്‍കാനും നിര്‍ബന്ധിതമായി

5 വര്‍ഷ ശമ്പള പരിഷ്‌ക്കരണ തത്വം അട്ടിമറിക്കപ്പെടുന്നു

2002 ജൂണില്‍ പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന സമ്മേളനം ജീവനക്കാരുടെ ശമ്പളം പരിഷക്കരിക്കുക എന്ന ആവശ്യം മുന്നോട്ട് വെച്ചു. കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ തിരികെ ലഭ്യമാക്കുന്നതിനുള്ള പ്രക്ഷോഭത്തിന്റെ മധ്യേയാണ് ഈ മുദ്രാവാക്യം മുന്നോട്ട് വെച്ചത്. ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രചരണ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2003 ഫിബ്രവരി 27ന് സൂചനാപണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. സമ്പൂര്‍ണ്ണമായ ഒരു പണിമുടക്ക് ഉറപ്പായ സാഹചര്യത്തില്‍ വിവിധ സംഘടനകള്‍ ഐക്യത്തിന് തയ്യാറായി. സംഘടനകളുമായി ചര്‍ച്ച നടത്താമെന്നും പണിമുടക്ക് മാറ്റിവെക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചതിനെ തുടന്ന് പണിമുടക്ക് മാറ്റി വെച്ചു. ഏപ്രില്‍ 12 ന് സര്‍ക്കാരുമായി ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയ പ്രകാരം ലീവ് സറണ്ടര്‍ ആനുകൂല്യം ഭാഗികമായി പുന:സ്ഥാപിച്ചു. 2002 ജനുവരി 16ന് ശേഷം നിയമിച്ച ജീവനക്കാര്‍ക്ക് 2003 ജൂണ്‍ 1 മുതല്‍ ഡി.എ യും മറ്റ് അലവന്‍സുകളും നല്‍കാനും തീരുമാനിച്ചു.

ശമ്പള പരിഷ്‌ക്കരണം നേടിയെടുക്കുന്നതിന് യൂണിയന്‍ സംഘടിപ്പിച്ച വിവിധ പ്രക്ഷോഭ പരിപാടികള്‍ക്ക് ശേഷം ഒക്ടോബര്‍ 28 ന് ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 25000 പേരുടെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തി. 2005 ജനുവരി 18 സൂചനാപണിമുടക്ക് പ്രഖ്യാപിച്ചു. സുനാമി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും ഐക്യത്തിന് വേണ്ടി പണിമുടക്ക് മാറ്റി വെക്കണമെന്ന ചില സംഘടനാ നേതാക്കളുടെ അഭ്യര്‍ത്ഥനയും മാനിച്ച് സൂചനാപണി മുടക്ക് മാറ്റിവെച്ചു.

ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായി പുന:സ്ഥാപിക്കുക, സര്‍വ്വീസ് വിദ്യാഭ്യാസ മേഖല സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫിബ്രവരി 23 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുവാന്‍ ആക്ഷന്‍ കൗണ്‍സില്‍, അദ്ധ്യാപക സര്‍വീസ് സംഘടനാ ഐക്യവേദി, സര്‍വ്വീസ് സംഘടനാ സമരസമിതി എന്നീ മുന്നണികളും, എന്‍.ജി.ഒ അസോസിയേഷന്റെ ഒരു വിഭാഗവും തീരുമാനിച്ചു. ഫിബ്രവരി 21ന് നടന്ന ചര്‍ച്ചയില്‍ ശമ്പളക്കമ്മീഷനെ നിയമിക്കുമെന്നും 3 മാസത്തിനകം കമ്മിഷന്റെ ഇടക്കാല റിപ്പോര്‍ട്ട് വാങ്ങി ഇടക്കാലാശ്വാസം അനുവദിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മറ്റ് കാര്യങ്ങളില്‍ അനുകൂല തീരുമാനം എടുക്കുമെന്നും ഉറപ്പു നല്‍കി. ഇതെ തുടര്‍ന്ന് പണിമുടക്ക് പിന്‍വലിച്ചു.

മാര്‍ച്ച് 2 ന് ചേര്‍ന്ന മന്ത്രിസഭായോഗം മുന്‍ ധനകാര്യ സെക്രട്ടറി ആര്‍.നാരായണന്‍ അദ്ധ്യക്ഷനായി ശമ്പളക്കമ്മീഷനെ നിയമിക്കുവാന്‍ തീരുമാനിച്ചു. ടേംസ് ഓഫ് റഫറന്‍സില്‍ പെന്‍ഷന്‍ പരിഷ്‌ക്കരണം, കാഷ്വല്‍ ജീവനക്കാരുടെ വേതന പരിഷ്‌ക്കരണം എന്നീ കാര്യങ്ങള്‍ ഇല്ലായിരുന്നു.

വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷം പെന്‍ഷന്‍ പരിഷ്‌ക്കരണം അന്വേഷണ വിഷയത്തില്‍ ഉള്‍പ്പെടുത്തി. കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സും കമ്മറ്റി തയ്യാറാക്കിയ ചോദ്യാവലിയും സംസ്ഥാനത്ത് വേതന വ്യവസ്ഥ അട്ടിമറിക്കാനുള്ള സാധ്യത സംജാതമാക്കി. വീണ്ടും സമരം ശക്തിപ്പെട്ടപ്പോള്‍ മാത്രമാണ് കമ്മീഷന്‍ ഇടക്കാലാശ്വാസത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ തയ്യാറായത്. 01/03/2002 മുതല്‍ അടിസ്ഥാന ശമ്പളത്തിന്റെ 25% ഇടക്കാലാശ്വാസമായി ലഭിക്കണമെന്ന് എഫ്.എസ്സ്.ഇ.ടി. യുടെ ആവശ്യം നിരാകരിക്കപ്പെട്ടു. 5 വര്‍ഷ ശമ്പള പരിഷ്‌കരണ തത്വം അട്ടിമറിക്കപ്പെടുന്നതിന്റെ ഭാഗമായി എന്‍.ജി.ഒ. അസോസിയേഷന്‍ ആവശ്യപ്പെട്ട പ്രകാരം 2005 ഏപ്രില്‍ 1 മുതല്‍ ഇടക്കാലാശ്വാസം അനുവദിച്ച് ഉത്തരവായി. ജീവനക്കാര്‍ക്ക് 300 രൂപയും പെന്‍ഷന്‍ കാര്‍ക്ക് 175 രൂപയുമാണ് ഇടക്കാലാശ്വാസമായി പ്രഖ്യാപിച്ചത്. 2005 ഡിസംബര്‍ 31 ന് മുമ്പ് ശമ്പളപരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുനല്‍കിയ സര്‍ക്കാര്‍ കമ്മീഷന്‍ ആവശ്യപ്പെടാതെ തന്നെ കാലാവധി നീട്ടിക്കൊടുത്തു. കമ്മീഷന്റെ പ്രവര്‍ത്തനം നീട്ടിക്കൊണ്ട്‌പോകുക എന്ന സര്‍ക്കാരിന്റെ ഗൂഢതന്ത്രം മനസ്സിലാക്കിയ ആക്ഷന്‍ കൗണ്‍സില്‍ സമരസമിതി ഐക്യവേദി മുന്നണികള്‍ 2006 ജനുവരി 24 ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്ക് വന്‍ വിജയമായിരുന്നു. തുടര്‍ന്ന് ഫിബ്രവരി 22 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട അനിശ്ചിതകാല പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഫിബ്രവരി 21 ന് ചര്‍ച്ചനടത്താന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായി. ഫിബ്രവരി 28നകം ശമ്പളപരിഷ്‌കരണം സംബന്ധിച്ച അന്തിമ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. നിയമ സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഉത്തരവിറക്കുമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാര്‍ച്ച് 2 ന്റെ മന്ത്രിസഭായോഗത്തിലാണ് ശമ്പളപരിഷ്‌കരണ തീരുമാനം എടുത്തത്. ഈ തീരുമാനത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി.

കമ്മീഷന്റെ പ്രതിലോമകരമായ ശുപാര്‍ശകള്‍ തിരുത്തണമെന്ന് യൂണിയന്‍ ആവശ്യപെട്ടു. 5 വര്‍ഷ ശമ്പളപരിഷ്‌കരണ തത്വം അട്ടിമറിക്കപ്പെട്ടതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച് പ്രാബല്യ തീയ്യതി തീരുമാനിക്കുമെന്ന പ്രഖ്യാപനത്തിലെ ചതി പ്രതിപക്ഷം തിരിച്ചറിഞ്ഞു. അതിനാല്‍ പ്രതിപക്ഷ കക്ഷികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുവാന്‍ അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്ന പ്രമേയം പ്രതിപക്ഷത്തിന്റെ സഹായത്തോടെ നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു. ഈ അഭ്യര്‍ത്ഥന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. തുടര്‍ന്ന് 2006 മാര്‍ച്ച് 25 ശമ്പള പരിഷ്‌കരണ ഉത്തരവ് ഇറക്കി. അതിലും പെന്‍ഷന്‍ പരിഷ്‌കരണം ഉള്‍പ്പെടുത്തിയില്ല. തഴെത്തട്ടിലുള്ള 6 സ്‌കെയിലുകള്‍ക്ക് നഷ്ടം വരുത്തുന്നതായിരുന്നു ഉത്തരവ്. 5 വര്‍ഷ തത്വം അട്ടിമറിക്കപ്പെട്ടു. ശമ്പള പരിഷ്‌കരണത്തിന്റെ പ്രാബല്യം 2004 ജൂലൈ 1 മുതല്‍ ആയിരുന്നു. എന്നാല്‍ സാമ്പത്തിക ആനുകൂല്യം 2005 ഏപ്രില്‍ 1 മുതല്‍ ആയിരുന്നു. 5വര്‍ഷ തത്വം അട്ടിമറിക്കുന്നതിന് സര്‍വ്വീസ് മേഘലയിലെ സംഘടനകളുടെ (എന്‍.ജി.ഒ അസോസിയേഷന്‍) സഹായം സര്‍ക്കാരിന്ന് ലഭിച്ചു. കെ.എസ്സ്.ആര്‍ റൂള്‍ 28 A പരിമിതപ്പെടുത്തി. കമ്മീഷന്റെ പ്രതിലോമകരമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അതേ പടി നടപ്പിലാക്കി. വെയിറ്റേജ്, വണ്‍റാങ്ക് വണ്‍പെന്‍ഷന്‍ എന്നീ കാര്യങ്ങളില്‍ യൂണിയന്റെ ആവശ്യങ്ങള്‍ കമ്മീഷന്‍ അംഗീകരിച്ചതിനാല്‍ സര്‍ക്കാരിന് നടപ്പിലാക്കേണ്ടി വന്നു. 2007 ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റ് ശമ്പളപരിഷ്‌ക രണത്തിലെ അടിസ്ഥാനപരമായ അപാകതകള്‍ പരിഹരിച്ചു. മിനിമം വേതനം 4300 രൂപായില്‍ നിന്ന് 4510 രൂപയായി ഉയര്‍ത്തി. താഴെത്തട്ടിലുള്ള 6 ശമ്പള സ്‌കെയിലുകള്‍ അവയുടെ ഇന്‍ക്രിമെന്റ് നിരക്കുകള്‍ ഗ്രേഡ് സ്‌കെയിലുകള്‍ ഉയര്‍ത്തി. പാര്‍ട്ട്‌ടൈം ജീവനക്കാരുടെ വേതനവും ഉയര്‍ത്തി. കാഷ്വല്‍ സ്വീപ്പര്‍ മാരുടെ വേതനം 600 രൂപയില്‍ നിന്ന് 750 രൂപയാക്കി. പിന്നീട് 1000 രൂപയായി ഉയര്‍ത്തി. സമയ ബന്ധിത ഗ്രേഡിലെ നിയന്ത്രണങ്ങളും പരിധികളും ഒഴിവാക്കി. 5 വര്‍ഷ തത്വം പുന:സ്ഥാപിച്ചുകൊണ്ട് 2009 ജൂലൈ 1 മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കി

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങള്‍

ഇന്ത്യയില്‍ നടപ്പാക്കി വരുന്ന നവലിബറല്‍ നയങ്ങളുടെ സൃഷ്ടിയായ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി കേരളത്തിലും നടപ്പിലാക്കാന്‍ 2002 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനമെടുത്തു. ശക്തമായ പ്രതിഷേധവും 32 ദിവസക്കാലത്തെ ജീവനക്കാരുടെ പണിമുടക്കും മൂലം ഉത്തരവ് നടപ്പിലാക്കുന്നതില്‍ നിന്ന് സര്‍ക്കാരിന്ന് പിന്‍വാങ്ങേണ്ടി വന്നു. എന്നാല്‍ ഐ.എം.എഫ്. നിര്‍ദ്ദേശാനുസരണം ബി.ജെ.പി സര്‍ക്കാര്‍ 2004 ജനുവരി 1 മുതല്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കി. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഒന്നാം യു.പി.എ സര്‍ക്കാര്‍ പി.എഫ്.ആര്‍.ഡി.എ ബില്‍ നിയമമാക്കാന്‍ ശ്രമിച്ചെങ്കിലും ഇടത്പക്ഷ എതിര്‍പ്പ് മൂലം കഴിഞ്ഞില്ല. എന്നാല്‍ തികച്ചും ജനാധിപത്യ വിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലായിരുന്നു. സാമ്പത്തിക പ്രധിസന്ധിയില്‍ നട്ടം തിരിയുന്ന കോര്‍പ്പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കാനാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ചുവട് പിടിച്ചു കേരളത്തില്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 2004-05 ലെ ബജറ്റിലൂടെ പ്രഖ്യാപിച്ചു. 2006 ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിച്ചു. 2011 ല്‍ വീണ്ടും അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ നീക്കം തുടങ്ങി. ഇതില്‍ പ്രധിഷേധിച്ച് 2011 ജൂലൈ 7ന് സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ യൂണിയന്‍ പ്രധിഷേധ പ്രകടനങ്ങള്‍ നടത്തി.

തുടര്‍ന്ന് വിപുലമായ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് എഫ്.എസ്.ഇ.ടി.ഒ തീരുമാനിച്ചു. തൃപ്പൂണിത്തുറയില്‍ ചേര്‍ന്ന സംസ്ഥാനകണ്‍വെന്‍ഷന്‍ 'സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തില്‍ അണിചേരുക' എന്ന പ്രമേയം അംഗീകരിച്ചു. 2012 ആഗസ്റ്റ് 8 ലെ ജി.ഒ (പി) 441/2012 ഉത്തരവിലൂടെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍, സമരസമിതി, എഫ്.ഇ.ടി.ഒ എന്നിവയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 10 ന് സ്ഥാപനങ്ങള്‍ വിട്ടിറങ്ങി പ്രധിഷേധ പ്രകടനം നടത്തി. ഉത്തരവിന്റെ കോപ്പി കത്തിച്ചു. ഈ മൂന്ന് സമര മുന്നണികളും ആഗസ്റ്റ് 10ന് യോഗം ചേര്‍ന്ന് ആഗസ്റ്റ് 17 ന് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. ഐക്യ വേദിയും ഈ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചു. സെറ്റൊ ആഗസ്റ്റ് 21 ന് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഐക്യത്തിനായി പണിമുടക്ക് ഈ തീയ്യതിയിലേക്ക് മാറ്റാന്‍ സമരമുന്നണികള്‍ തീരുമാനിച്ചു.

ആഗസ്റ്റ് 16ന് സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന ധിക്കാരപരമായ നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുകയെന്ന മുന്‍ ആവശ്യത്തില്‍ നിന്നും ചര്‍ച്ച വഴിതിരിച്ചു വിടുന്നതിനുള്ള ശ്രമമാണ് സെറ്റൊ നടത്തിയത്. ഈ സാഹചര്യത്തില്‍ അഗസ്റ്റ് 21 ന്റെ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ സമരസമിതികള്‍ തീരുമാനിച്ചു. പണിമുടക്കിനെ നേരിടാന്‍ എല്ലാ ജനാധിപത്യ വിരുദ്ധ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. ഡയിസ്‌നോണ്‍ പ്രഖ്യാപിച്ചു. ഓഫീസ് സമയങ്ങളിലെ സമര പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. പത്ര ദൃശ്യ മാധ്യമങ്ങളില്‍ പണിമുടക്കിനെതിരായി വ്യാപകമായ പ്രചാരണം നടത്തി. പണിമുടക്ക് വിജയിപ്പിക്കാന്‍ ശക്തമായ തയ്യാറെടുപ്പുകള്‍ നടത്തി. സര്‍ക്കാറിന്റെ എല്ലാ ഭീഷണികളെയും തള്ളി ശക്തമായ പണിമുടക്കാണ് ആഗസ്റ്റ് 21 ന് നടന്നത്. സംഘടനാ ഭേദമന്യെ  ജീവനക്കാര്‍ പങ്കെടുത്ത പണിമുടക്ക് പെന്‍ഷന്‍ സ്വകാര്യ വല്‍ക്കരിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരായ ഉജ്ജ്വല താക്കീതായി.
ആഗസ്റ്റ് 21 ന്റെ സൂചനാ പണിമുടക്കിന്റെ വിവരം കണക്കിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. 2012 സപ്‌തെംബര്‍ 19ന് ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍, സമര സമിതി, ഫെറ്റൊ മുന്നണികളുടെ യോഗം തുടര്‍ പ്രക്ഷോഭ ങ്ങള്‍ക്ക് രൂപം നല്‍കി സെപ്തംബര്‍ 8 തീയ്യതി ചേര്‍ന്ന യോഗം 2013 ജനുവരി 8 മുതല്‍ അനിശ്ചിതകാല പണിമുടക്കാന്‍ തീരുമാനിച്ചു. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ഉപേക്ഷിക്കുക,നിയമന നിരോധനവും തസ്തികവെട്ടിക്കുറക്കലും പിന്‍‌വലിക്കുക, ഒമ്പതാം ശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുക, അപാകതകള്‍ പരിഹരിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 2012 ഒക്ടോബര്‍ 16,17,18 തീയ്യതികളില്‍ ജില്ലകളില്‍ വാഹന പ്രചരണ ജാഥകള്‍ നടത്തി. തുടര്‍ന്ന് നവംമ്പര്‍ 14 വരെ ഒപ്പു ശേഖരണം നടത്തി. 5000 വനിതകളടക്കം 27000 പേര്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ് മാര്‍ച്ചിനുശേഷം ഒപ്പുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി. ഡിസംബര്‍ 11 ന് പണിമുടക്ക് നോട്ടീസ് നല്‍കി. ഡിസംബര്‍ 18 മുതല്‍ 20 വരെ സ്ഥാപനാടിസ്ഥാനത്തില്‍ കാല്‍നടജാഥകള്‍ നടത്തി. സംസ്ഥാനത്താകെ പെന്‍ഷന്‍ സംരക്ഷണ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. പണിമുടക്കിനെതിരെ സെറ്റോ സംഘടനകള്‍ രംഗത്തുവന്നു. പങ്കാളിത്ത പെന്‍ഷന്റെറ അനിവാര്യതയും സാമ്പത്തിക നേട്ടവും ഉയര്ത്തി ക്കാണിച്ച് സര്‍ക്കാരിനെ ന്യായീകരിച്ച് സെറ്റോ പ്രചരണം നടത്തി.
2013 ജനുവരി 1 ന് സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. 2012 ആഗസ്റ്റ് 16 ന്റെ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കുകയായിരുന്നു. 10 വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണം മതിയെന്നുള്ള എക്‌സ്‌പെന്റിച്ചര്‍ റിവ്യൂ കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ ചൂണ്ടിക്കാണിച്ചപ്പോള്‍ 5 വര്‍ഷ ശമ്പളപരിഷ്‌കരണം സംരക്ഷിക്കുമെന്നും എല്‍.ടി.സി അനുവദിക്കുമെന്നും പറയാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതുടര്‍ന്ന് പണിമുടക്കുമായി മുന്നോട്ടു പോകാന്‍ സമരസമിതികള്‍ തീരുമാനിച്ചു. 2013 ജനുവരി 8 ന് പണിമുടക്ക് ആരംഭിച്ചു.അതിശക്തമായ പണിമുടക്കാണ് 8 മുതല്‍ നടന്നത്. കെ.എസ്.ഇ.ബി, കെ.എസ്.അര്‍.ടി.സി, വാട്ടര്‍ അതോറിറ്റി, ഖാദിബോര്‍ഡ് എന്നീ മേഖലകളില്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ ജനുവരി 8 ന് പണിമുടക്കി. പണിമുടക്ക് ശക്തമായി അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. രാത്രിയില്‍ വീട് വളഞ്ഞ് ജീവനക്കാരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഒട്ടേറെ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. സംസ്ഥാനത്താകെ യൂത്ത് കോണ്ഗ്ര സ്, കെ.എസ്.യു പ്രവര്‍ത്തകര്‍ ജീവനക്കാരെ ആക്രമിച്ചു. സംസ്ഥാനത്ത് 372 ജീവനക്കാര്‍ക്കെതിരെയും 122 സമരസഹായസമിതി പ്രവര്‍ത്തക രെയും കള്ളക്കേസില്‍ കുടുക്കി. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ട്രേഡ് യൂണിയനുകള്‍ പൊതുപണിമുടക്ക് പ്രഖ്യാപിച്ചു.

പണിമുടക്ക് ശക്തമായി മുന്നോട്ട് പോയ സാഹചര്യത്തില്‍ ജനുവരി 13 ന് സര്‍ക്കാര്‍ സംഘടകളുമായി ചര്‍ച്ച നടത്തി.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകാന്‍ തയ്യാറായില്ലെങ്കിലും സംഘടനകള്‍ ഉയര്‍ത്തിയ മിനിമം പെന്‍ഷന്‍, പെന്‍ഷന്‍ ഫണ്ട് സംസ്ഥാന ട്രഷറിയില്‍ നിക്ഷേപിക്കല്‍, പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനം, 2013 മാര്‍ച്ച് 31 വരെയുള്ള ജീവനക്കാരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കല്‍, സമരത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെയുള്ള ശിക്ഷാനടപടികള്‍ പിന്‍ലിക്കല്‍, തസ്തിക വെട്ടിക്കുറക്കാന്‍ നിയമിച്ച എംപവേര്‍ഡ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സംഘടനകളുമായി ചര്‍ച്ചചെയ്യല്‍ എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരായ പ്രക്ഷോഭം തുടരാനും പണിമുടക്ക് നിര്‍ത്തിവെക്കാനും സമരസമിതികള്‍ തീരുമാനിച്ചു.
2002 ല്‍ ഐക്യത്തോടെ പ്രക്ഷോഭം നടത്തിയത് കൊണ്ടാണ് സര്‍ക്കാരിന്റെ പ്രതിലോമ നടപടികളെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ പെന്‍ഷന്‍ കവര്‍ന്നെടുക്കാനുള്ള യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനത്തിന് കൂട്ട് നിന്ന എന്‍.ജി.ഒ അസോസിയേഷനും സെറ്റൊ സംഘടനകളും ജീവനക്കാരുടെ ഐക്യത്തെ ദുര്‍ബ്ബല പ്പെടുത്തുന്ന വജഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചത്. ഇതാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കനുള്ള സാഹചര്യം സൃഷടിച്ചത്.

പണിമുടക്കിന്റെ ഭാഗമായി ശിക്ഷാനടപടികള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു. സസ്‌പെന്‍ഷനും സ്ഥലം മാറ്റവും തുടര്‍ന്നു. ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമെതിരെ കള്ളക്കേസുകല്‍ ചാര്‍ജ്ജ് ചെയ്തു. വനിതകള്‍ അടക്കമുള്ള സമരസമിതി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. കരകുളത്ത് ജയിലടക്കപ്പെട്ടവര്‍ ഇരുപത്തി ഒന്ന് ദിവസത്തിനു ശേഷവും നെയ്യാറ്റിന്‍കരയില്‍ നിന്നുള്ളവര്‍ 29 ദിവസത്തിനു ശേഷവും പീരുമേടില്‍ നിന്നുള്ളവര്‍ 26 ദിവസങ്ങള്‍ക്ക് ശേഷവുമാണ് ജാമ്യം നേടിയത്

ഈ സാഹചര്യത്തില്‍ പ്രതികാര നടപടികള്‍ അവസാനിപ്പി ക്കണമെന്ന് ആവശ്യപ്പെട്ട് 2013 ജനുവരി 31 ന് സെക്രട്ടറിയറ്റിന് മുന്നിലും ജില്ലാകേന്ദ്രങ്ങളിലും കൂട്ട ധര്‍ണ്ണ നടത്തി. തുടര്‍ന്ന് പണീമുടക്കിന്റെ പേരില്‍ സ്വീകരിച്ച പ്രതികാരനടപടികള്‍ പിന്‍ വലിക്കുക, കള്ളക്കേസുകളും പ്രതികാര നടപടികളും റദ്ദാക്കുക വൈര്യനിര്യാതന ബുദ്ധിയോടെയുള്ള സ്ഥലം മാറ്റങ്ങള്‍ അവസാനിപ്പിക്കുക, സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് പിന്തിരിയുക, നിര്‍ഭയമായി ജോലിചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുക, അകാരണമായി ശമ്പളം നിഷേധിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കൗണ്‍സിലും സമരസമിതിയും ചേര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ 100 മണിക്കൂര്‍ സത്യാഗ്രാം നടത്തി.

ആഗോളവല്‍ക്കരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍

1980 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഐ.എം.എഫില്‍ നിന്ന് കടം വാങ്ങിയതിനെതുടര്‍ന്ന് അവരുടെ നിര്‍ദ്ദേശം അനുസരിച്ച് സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തി. ഇതിനെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വന്നു. 1981 ജൂണ്‍ മാസത്തില്‍ ട്രേഡ് യൂണിയനുകളുടേയും ഫെഡറേഷനുകളുടേയും നാഷണല്‍ ക്യാംപയില്‍ കമ്മിറ്റി രൂപീകരിച്ചു. പുതിയ ജനദ്രോഹ സാമ്പത്തിക നയത്തിനെതിരേ 1981 സെപ്തംബര്‍ 3 ന് അഖിലേന്ത്യാ പണിമുടക്ക് നടത്തിയപ്പോള്‍ സംസ്ഥാന ജീവനക്കാരും ഈ പണിമുടക്കില്‍ അണിചേര്‍ന്നു.

പിന്നീട് 1982 ജനുവരി 19 ന് പൊതുപണിമുടക്കില്‍ ജീവനക്കാര്‍ അണിചേര്‍ന്നിരുന്നു. പൊതുമേഖലയ്ക്ക് എതിരേയുള്ള നീക്കങ്ങള്‍ ചെറുക്കുന്നതിന് 1986 ഫെബ്രുവരി 26 ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഫീസര്‍മാരും തൊഴിലാളികളും നടത്തിയ പണിമുടക്ക് വന്‍വിജയമായിരുന്നു.

ഉദാരവല്‍ക്കരണ നയം തൊഴിലാളികള്‍ക്കെതിരാണെന്ന് കൂടുതല്‍ ജനങ്ങള്‍ക്ക് ബോധ്യമായി. 1988 മാര്‍ച്ച് 19 ന് ഭാരത ബന്ദ് നടന്നു. 1989 ആഗസ്ത് 30 ന് ദേശവ്യാപകമായി നടന്ന പണിമുടക്കില്‍ കേരളത്തില്‍ ബഹുഭൂരിപക്ഷം ജീവനക്കാരും അണിനിരന്നു. ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനകള്‍ ഒഴികെ മറ്റെല്ലാ സംഘടനകളും ഫെഡറേഷനും ഉള്‍ക്കൊള്ളുന്ന സ്‌പോണ്‍സറിങ്ങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമ്പത്തികനയത്തിനെതിരേ 1991 നവംബര്‍ 29 ന് ദേശവ്യാപകമായ പണിമുടക്ക് നടത്തി.

ഗാട്ട്കരാര്‍ ഉണ്ടാക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് ഡങ്കല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച സാഹചര്യത്തില്‍ 1992 ജൂണ്‍ 16 ന് വീണ്ടും ദേശീയ പണിമുടക്ക് നടത്തി ബാങ്ക്, എല്‍.ഐ.സി മേഖലകളിലും വ്യവസായ മേഖലയിലും സര്‍ക്കാര്‍ ജീവനക്കാരുടെ രംഗത്തും പണിമുടക്ക് വന്‍വിജയമായിരുന്നു. 1992 ല്‍ രാസവള സബ്‌സിഡി വെട്ടിക്കുറക്കുകയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുകയും ചെയ്തപ്പോള്‍ വ്യാപക പ്രതിഷേധം ഉയരുകയും 1992 സെപ്തംബര്‍ 25 ന് പൊതുപണിമുടക്ക് നടത്തുകയും ചെയ്തു.

ഗാട്ട് ഉടമ്പടിക്ക് ശേഷം 1994 സെപ്തംബര്‍ 29 ന് നടന്ന പണിമുടക്ക് 5 സംസ്ഥാനങ്ങളില്‍ ബന്ദായി മാറി. ( കേരളം, തമിഴ്‌നാട്, ബംഗാള്‍, ബീഹാര്‍, ത്രിപുര) 1996 ല്‍ ദേവഗൗഡയുടെ നേത്യത്വത്തിലുള്ള ഐക്യമുന്നണി ഗവണ്‍മെന്റ് സാമ്പത്തിക നയത്തില്‍ മൗലികമായ മാറ്റമൊന്നും വരുത്തിയില്ല.

1998 ഡിസംബര്‍ 11 ന് ദേശീയ പണിമുടക്ക്
2003 ദേശീയ പണിമുടക്ക് (പെന്‍ഷന്‍ സംരക്ഷണം)
2003 ഫെബ്രുവരി 24  പണിമുടക്കവകാശം സംരക്ഷണം
2005 സെപ്തംബര്‍ 29 പണിമുടക്ക് (പെന്‍ഷന്‍ സംരക്ഷണം)
2006 ഡിസംബര്‍ 14 – ദേശീയ പണിമുടക്ക്.

2006
നിലവിലുള്ള സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ച് പകരം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക – എ.ഐ.എസ്.ജി.എഫ്, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ എംപ്ലോയീസ് ആന്റ് വര്‍ക്കേര്‍സ്, എസ്.ടി.എഫ്. ഐ ആഗസ്ത് 18 ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തി.

പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ പിന്‍വലിക്കുക, കേന്ദ്രസംസ്ഥാന പൊതുമേഖലയിലും സിവില്‍ സര്‍വ്വീസിലും സ്വകാര്യവല്‍ക്കരണവും തസ്തിക വെട്ടിക്കുറക്കലും നിര്‍ത്തലാക്കുക. അഖിലേന്ത്യാ അവകാശദിനം ജൂലൈ 19

2007

ഒക്ടോബര്‍ 30 ദേശിയ പണിമുടക്ക് ::: പി.എഫ്.ആര്‍.ഡി.എ ബില്‍ ഉപേക്ഷിക്കുക, പണിമുടക്കം അടക്കമുള്ള ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ അംഗീകരിക്കുക, 
പരിധി ഒഴിവാക്കുക

ഒന്നേ കാല്‍ കോടിയോളം വരുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്കം ചരിത്രത്തിലെ ഉജ്വല അദ്ധ്യായമായി മാറി.

2008 : യു.പി.എ ഗവണ്‍മെന്റ് രൂപം നല്‍കിയ പൊതുമിനിമം പരിപാടിയില്‍ നിന്ന് വ്യതിചലിച്ച് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിച്ചും പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നീക്കം, സ്വകാര്യവല്‍ക്കരണവും വിദേശ പങ്കാളിത്തവും. –ആഗസ്ത് 20 ന്റെ പൊതുപണിമുടക്ക്

2010 നിയമന നിരോധനം :: ഔട്ട്‌സോഴ്‌സിങ്ങ്, വിലക്കയറ്റം തടയുക, ഭരണവര്‍ഗ്ഗ നയങ്ങള്‍ക്കെതിരേ ഐ.എന്‍.ടി.യു.സി അടക്കമുള്ള കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ ഒന്നിച്ചണിനിരന്ന് രാജ്യഭരണം സ്തംഭിപ്പിച്ചുകൊണ്ടുള്ള പണിമുടക്ക്.

നവലിബറല്‍ നയങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സമ്പത്തിക ആനുകൂല്യങ്ങള്‍ക്കൊപ്പം രാഷ്ട്രീയ ഡിമാന്റുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ തൊഴിലാളി സംഘടനകള്‍ നിര്‍ബ്ബന്ധിത മാകുകയാണ്. ഈ സമരങ്ങളെ വിലയിരുത്തുമ്പോള്‍ അതുണ്ടാക്കുന്ന താല്‍ക്കാലിക നേട്ടങ്ങള്‍ക്കൊപ്പം പോരാട്ടങ്ങളുടെ ഭാഗമായി രൂപപ്പെടുന്ന രാഷ്ട്രീയ ബോധം തുടര്‍പോരാട്ടങ്ങള്‍ക്ക് സഹായകരമാകും.

കല
സര്‍ക്കാര്‍ ജീവനക്കാരുടെ കലാപരമായ വാസനകള്‍‍ വളര്‍‍ത്തിയെടുക്കാന്‍ സംഘടന തുടക്കം മുതല്‍ പരിശ്രമിച്ചു. 1961 ഫെബ്രുവരി 18, 19 തിയ്യതികളില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ആദ്യ എന്‍.ജി.ഒ. കണ്‍‌വെന്‍ഷനില്‍‍‍‍‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. അവതരിപ്പിച്ച നാടകങ്ങള്‍ : ‘അദ്ധ്വാനത്തിന്റെ ശബ്ദം’ (എറണാകുളം സമിതി), ‘ബാധ ഒഴിപ്പിക്കല്‍’ (കോട്ടയം കലാ സമിതി) ഫെഡറേഷനില്‍ അംഗമായ ഘടക സംഘടനകളുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് കലാപരിപാടികള്‍ പ്രധാനപ്പെട്ട ഇനം. കേരള മിനിസ്റ്റീരിയല്‍സ്റ്റാഫ് യൂണിയന്‍, ഉത്തരകേരള എന്‍.ജി. അസോസിയേഷന്‍ തുടങ്ങിയവ ജീവനക്കാരുടെ കലാപരിപാടികള്‍ക്ക് നേതൃത്വം നല്കിക. ജില്ലകളിലും വകുപ്പുകളിലും ആദ്യകാലത്ത് ജീവനക്കാരുടെ റിക്രിയേഷന്‍ ക്ലബുകള്‍ രൂപം കൊണ്ടു. ഇവ നാടകം, ഗാനമേള, ടാബ്ലോ, മോണോആക്ട്, ഇംഗ്ലീഷ് കഥാപ്രസംഗം, തുടങ്ങിയവ അരങ്ങില്‍ എത്തിച്ചു. ( കേരളസര്‍‌വീസ് 1959 ഒക്ടോബര്‍ ലക്കം പേജ് 12, 1960 ഫെബ്രുവരി പേജ് 24,33) പെരുമ്പുഴ ഗോപാലകൃഷ്ണന്റെ ‘ജീവിതം തുടങ്ങിയില്ല’ കെ. ടി. മുഹമ്മദിന്റെ ‘കൈത്തോക്ക്’ വീരരാഘവന്‍ നായരുടെ ‘നാളെ കാണുന്നവനെ ഇന്നുകാണുന്നില്ല’ എന്നീ നാടകങ്ങള്‍ നിരവധി വേദികളില്‍ അവതരിപ്പിച്ചു. ‘പച്ചപ്പനം തത്തേ, പുന്നാരപൂമുത്തേ’ എന്ന ഗാനം ചിട്ടപ്പെടുത്തിയത് സര്ക്കാ ര്‍ ജീവനക്കാരനായ ശിവദാസ്.

ഓണാഘോഷ പരിപാടികള്‍
ഓഫീസുകളില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. റവന്യൂ ആഫീസേഴ്സ് ആര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ ഹരിപ്പാട് ടൗണ്‍‌ഹാളില്‍ ഓണാഘോഷം (കേരള സര്‍‌വീസ് 1962 ഒക്ടോബര്‍ പേജ് 33)
പരിയാരം ടി.ബി. സാനിറ്റോറിയത്തിലെ രോഗികളും ജീവനക്കാരും ചേര്‍ന്ന് ഓണാഘോഷം നടത്തി. ഇബ്രാഹീം വേങ്ങരയുടെ ‘ജീവിതം’ ജി.പി. സാരഥിയുടെ ‘തകര്‍ന്ന ബന്ധങ്ങള്‍’ എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചു. ( കേരളാസര്‍‌വീസ് 1967 ഡിസംബര്‍ പേജ് 22)

1962 ല്‍ യൂണിയന്‍ രൂപീകരണത്തോടുകൂടി താലൂക്ക് വാര്‍ഷികങ്ങളില്‍ കലാപരിപാടികള്‍. 1964 ല്‍ കാര്‍ത്തികപ്പള്ളി താലൂക്ക് വാര്‍ഷികത്തില്‍ ‘ഇരുളില്‍ ഒരു ദീപനാളം’ എന്ന നൃത്തസംഗീത നാടകം എന്‍.ജി.ഒ മാര്‍ അവതരിപ്പിച്ചു. ( കേരളാസര്‍‌വീസ് 1964 ഏപ്രില്‍ പേജ് 29). ഹരിപ്പാട് വാര്‍ഷികത്തില്‍ ഹരിപ്പാട് എന്‍.ജി.ഒ ആര്‍ട്സ് ക്ലബ് ‘കടപ്പാടുകള്‍’ എന്ന നാടകം അവതരിപ്പിച്ചു. ( കേരളാസര്‍‌വീസ് 1966 മാര്‍ച്ച് പേജ് 34)
ആലപ്പുഴ ജില്ല പഞ്ചവത്സരപദ്ധതി പ്രചാരണപരിപാടികളോടനുബന്ധിച്ച് ആലപ്പുഴ എന്‍.ജി.ഒ. ആര്‍ട്സ് ആന്റ് റിക്രിയേഷന്‍ ക്ലബ് ‘ചാഞ്ഞ മരം വീണില്ല’ എന്ന നാടകം അവതരിപ്പിച്ചു. ( കേരളാസര്‍വീസ് 1962 മാര്‍ച്ച് പേജ് 26,29)  1962 ലെ രാജ്യരക്ഷാനിധി സമാഹരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ ഡയറക്റ്ററേറ്റിലെ റിക്രിയേഷന്‍ ക്ലബ് കലാപരിപാടികള്‍ നടത്തി പണം സമാഹരിച്ചു. ( കേരളാസര്‍വീസ് 1962 ആഗസ്റ്റ് പേജ് 23)  കേരള സംഗീതനാടക അക്കാദമി നടത്തിയ മത്സരത്തില്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്. ( കേരളാസര്‍വീസ് 1974 ഒക്ടോബര്‍ പേജ് 13) സംഘടനയുടെ ആരംഭകാലം മുതല്‍ അതിന്റെ സംസ്ഥാന ജില്ലാ വാര്‍ഷിക സമ്മേളനങ്ങളില്‍ കലാ- സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സിവില്‍ സര്‍‌വീസിലേക്ക് കടന്നുവരുന്നവരുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ ഇതു വഴി മെച്ചപ്പെട്ടു. പില്കാമലത്ത് ഇവരില്‍ പലരും അറിയപ്പെടുന്ന കലാകാരന്മാരും സാഹിത്യകാരന്മാരുമായി വളര്‍ന്നു . (  കേരളാസര്‍വീസ് 1977 ജൂലൈ പേജ് 14,15,16,17 1979 മെയ് പേജ് 15 ; 1979 ജൂണ്‍ പേജ് 27; 1980 ജൂണ്‍ പേജ് 27; 1981 ജൂണ്‍ പേജ് 6; 1984 ജൂണ്‍ പേജ് 13 -17) ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായും കലാമത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. 1980 കള്‍ മുതലുളള എല്ലാ സംസ്ഥാന സമ്മേളനങ്ങളുടെ ഭാഗമായും കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ എന്‍.ജി.ഒ. യൂണിയന്‍ പ്രവര്‍ത്തകരുടെ കലാ സാംസ്കാരിക സംഘടനയായ തൃശ്ശൂര്‍ എന്‍.ജി.ഒ ആര്‍ട്സ് പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തി. ( കേരളാസര്‍വീസ് 1986 ജനുവരി പേജ് 13)
പാലക്കാട് സര്‍വീസ് കലാവേദി 1986 മെയ് 2ന് ഇയ്യങ്കോട് ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു ( കേരളാസര്‍വീസ് 1986 ഏപ്രില്‍ പേജ് 21). 1987 ജനുവരി 8ന് തിരുവനന്തപുരം ജില്ലാ സംഘ സംസ്കാരയുടെ ഉദ്ഘാടനം പ്രൊ. എന്‍. കൃഷ്ണപിള്ള ( കേരളാസര്‍വീസ് 1987 ഫെബ്രുവരി പേജ് 9). 24 –ാം സംസ്ഥാന സമ്മേളനം 1987 ജൂണ്‍ 5,6,7 തിരൂര്‍ കലാസാഹിത്യ മത്സരങ്ങള്‍ ( കേരളാസര്‍വീസ് 1987 ജൂലൈ പേജ് 29, 1987 ആഗസ്റ്റ് പേജ് 10,11, 1987 സെപ്റ്റംബര്‍ പേജ് 17) നാടക മത്സരം ഏപ്രില്‍ 5 മുതല്‍ 8 വരെ കോഴിക്കോട്.സാഹിത്യ മത്സരം ഏപ്രില്‍ 5 മുതല്‍ 8 വരെ തൃശ്ശൂര്‍. ( കേരളാസര്‍വീസ് 1988 ഏപ്രില്‍ പേജ് 4,21). 26 ാം സംസ്ഥാന സമ്മേളനം കലാ സാഹിത്യ മത്സരങ്ങള്‍ 1989 മെയ് 12 – 15 തിരുവനന്തപുരം ( കേരളാസര്‍വീസ് 1989 ജൂണ്‍ പേജ് 13 – 15) യൂണിയന്‍ 30 –ാം സംസ്ഥാന സമ്മേളനം 1993 മെയ് 12 – 15 കൊല്ലം. കലാ – സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ( കേരളാസര്‍വീസ് 1993 ഏപ്രില്‍ പേജ് 26 1993 മെയ് പേജ് 16). 31 –ാം സംസ്ഥാന സമ്മേളനം കലാ സാഹിത്യ മത്സരങ്ങള്‍.(കേരളാസര്‍വീസ് 1994 ഏപ്രില്‍ പേജ് 22). തൃശ്ശൂര്‍ 34 –ാം സംസ്ഥാന സമ്മേളനം സാഹിത്യമത്സരം ( കേരളാസര്‍വീസ് 1997 ഏപ്രില്‍ പേജ് 13). 1998 മെയ് 16 -18 35 –ാം സംസ്ഥാന സമ്മേളനം കോട്ടയം, കലാ – സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ( കേരളാസര്‍വീസ് 1998 മെയ് പേജ് 26 ,1998 മെയ് പേജ് 13). തിരുവനന്തപുരം നോര്‍ത്ത് ജില്ലാകമ്മറ്റിയുടെ സാംസ്കാരിക വിഭാഗമായ ‘സംഘ സംസ്കാര’ 2000 ആഗസ്റ്റ് 25 ന് നടത്തിയ സെമിനാര്‍. ( കേരളാസര്‍വീസ് 2000 ഒക്ടോബര്‍ പേജ് 5,6,7).
37 – ാം സംസ്ഥാന സമ്മേളനം കണ്ണൂര്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സാഹിത്യ മത്സരം ( കേരളാസര്‍വീസ് 2000 ജൂണ്‍ പേജ് 16). 38 – ാം സംസ്ഥാന സമ്മേളനം 2001 ജൂണ്‍ 9 – 12 തിരുവനന്തപുരം, കലാ – സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ( കേരളാസര്‍വീസ് 2001 ജൂണ്‍ പേജ് 20). 39 –ാം സംസ്ഥാന സമ്മേളനം 2002 ജൂണ്‍ 7 – 10 സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ( കേരളാസര്‍വീസ് 2002 മെയ് പേജ് 4).
സംസ്ഥാന കലാജാഥ ( കേരളാസര്‍വീസ് 2006 മെയ് പേജ് 21). 43 - ാം സംസ്ഥാന സമ്മേളനം 2006 ജൂണ്‍ 4 – 7 അടൂര്‍, കലാ – സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ( കേരളാസര്‍വീസ് 2006 ജൂണ്‍ പേജ് 27).
44 – ാം സംസ്ഥാന സമ്മേളനം 2007 ഏപ്രില്‍ 30 മെയ് 123 കോഴിക്കോട് കലാ – സാഹിത്യ മത്സരങ്ങള്‍ ( കേരളാസര്‍വീസ് 2007 ഏപ്രില്‍ പേജ് 15 മെയ് പേജ് 24). കലാ സാഹിത്യ മത്സരങ്ങള്‍ - അഖിലേന്ത്യാ ഫെഡറേഷന്‍ 13 –ാം ദേശീയ സമ്മേളനം തിരുവനന്തപുരത്ത് നടക്കുമ്പോള്‍ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും കലാ സാഹിത്യ മത്സരങ്ങള്‍ നടത്തി.  (കേരളാസര്‍വീസ് 2008 നവമ്പര്‍ പേജ് 4, ഡിസമ്പര്‍ പേജ് 26) കേരളാസര്‍വീസ് സുവര്‍ണ്ണ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ജീവനക്കാരുടെ രചനാ മത്സരങ്ങള് സംഘടിപ്പിച്ചു. ( കേരളാസര്‍വീസ് 2009 സെപ്റ്റമ്പര്‍ പേജ് 34). 47 - ാം സംസ്ഥാന സമ്മേളനം 2010 മാര്ച്ച് 11,12,13 കാഞ്ഞങ്ങാട് (കേരളാസര്‍വീസ് 2010 ഫെബ്രുവരി പേജ് 23). 2012 ഡിസമ്പര്‍ 15 മുതല്‍ 17 വരെ പാലക്കാട് വെച്ച് ‘സംസ്ഥാന ചലചിത്രോത്സവവും’ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി 2013 ഏപ്രില്‍ 16 മുതല്‍ 18 വരെ കൊല്ലത്തുവെച്ച് ‘നാടകോത്സവവും’ 2013 ഏപ്രില്‍ 19 – 20 പത്തനംതിട്ടയില്‍ വെച്ച് ‘സംസ്ഥാനതല കായികമേളയും’ 2013 ഏപ്രില്‍ 26 കണ്ണൂരില്‍ വച്ച് ‘സംസ്ഥാന കലോത്സവവും സംഘടിപ്പിച്ചു’. സുവര്ണ്ണ ജൂബിലി സമ്മേളനം കലാപരിപാടി / കലാജാഥ റിഹേഴ്സല്‍ തൃശ്ശൂരില്‍ ( കേരളാസര്‍വീസ്2013 ഫിബ്രവരി പേജ് 31) ചലചിത്രമേള – പാലക്കാട് ( കേരളാസര്‍വീസ് 2013 ജനുവരി പേജ് 50) സുവര്‍ണ്ണ ജബിലി കലാ – സാഹിത്യ മത്സരങ്ങള്‍ ( കേരളാസര്‍വീസ് 2013 മാര്ച്ച് പേജ് 45) നാടകോത്സവം – കൊല്ലം ( കേരളാസര്‍വീസ് 2013 മെയ് പേജ് 15) സംസ്ഥാന കലാജാഥ ( കേരളാസര്‍വീസ് 2013 മെയ് പേജ് 24,25) സുവര്‍ണ്ണ ജൂബിലി കലോത്സവം – കണ്ണൂര്‍ ( കേരളാസര്‍വീസ് 2013 മെയ് പേജ് 4) നാടകവേദിക്ക് ഉണര്‍‌വേകി ‘അരങ്ങ് 2013’ സംസ്ഥാന നാടക മത്സരം 2013 നവമ്പര്‍ 2 കോഴിക്കോട് ( കേരളാസര്‍വീസ് 2013 സെപ്റ്റമ്പര്‍ പേജ് 25, 2013 ഒക്ടോബര്‍ പേജ് 36,37) കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കലോത്സവം 2013 ഡിസമ്പര്‍ 28 തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വെച്ച് നടന്നു. ( കേരളാസര്‍വീസ് 2014 ജനുവരി പേജ് 38). 

സംസ്ഥാന കലാ – കായിക സബ്കമ്മറ്റി കണ്‍‌വീനര്‍ ടി. എം. ഗോപാലകൃഷ്ണന്‍
ജോ. കണ്‍‌വീനര്‍‌മാര്‍ കെ. എല്‍. ജോസ്, എസ് സുശീല
ജില്ലാ കലാ – കായിക സമിതികള്‍
സംഘസംസ്കാര – തിരുവനന്തപുരം നോര്‍ത്ത്
അക്ഷര – തിരുവനന്തപുരം സൗത്ത്
ജ്വാല കലാവേദി – കൊല്ലം
പ്രോഗ്രസ്സീവ് ആര്‍ട്സ് - പത്തനംതിട്ട
തീക്കതിര്‍ കലാവേദി – കോട്ടയം
റെഡ് സ്റ്റാര്‍ എന്‍.ജി.ഒ. കലാവേദി – ആലപ്പുഴ
സംഘസംസ്കാര കലാവേദി – എറണാകളം 
കനല്‍ കലാവേദി – ഇടുക്കി
സര്ര‍ഗ്ഗധാര എന്‍.ജി.ഒ. ആര്‍ട്സ് ക്ലബ് – തൃശ്ശൂര്‍
ഫോര്‍ട്ട് കലാവേദി – പാലക്കാട്
ജ്വാല കലാവേദി – മലപ്പുറം 
എന്‍.ജി.ഒ. ആര്‍ട്സ് – കോഴിക്കോട് 
ഗ്രാന്മ – വയനാട് 
സംഘവേദി – കണ്ണൂര്‍ 
എന്‍.ജി.ഒ കലാവേദി – കാസര്‍ഗോഡ്

ജീവകാരുണ്യ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
സാമൂഹിക പ്രതിബദ്ധതയുള്ള സംഘടന എന്ന നിലയില്‍ നാട്ടിലെ ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ദുരിതങ്ങളിലും , പ്രയാസങ്ങളിലും, ദുരന്തങ്ങളിലും അവരെ സഹായിക്കുവാന്‍ യൂണിയന്‍‍‍‍‍ മുന്നിട്ടിറങ്ങി. പ്രകൃതി ദുരന്തത്തിന് ഇരയാകുന്നവരെ സഹായിക്കുവാന്‍ സാമ്പത്തികം ജീവനക്കാരില്‍‍‍‍‍ നിന്നും സമാഹരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഹ്വാനം അനുസരിച്ചും നിധികള്‍ സമാഹരിച്ചു നല്കി . 
1963 ല്‍ രാജ്യരക്ഷാ നിധിയിലേക്ക് 9,32,000/- രൂപ സംഭാവന നല്കി.( കേരളാസര്‍വീസ് 1963 ഏപ്രില്‍ പേജ് 22)
.ജീവനക്കാര്‍ മരണപ്പെട്ടാല്‍ അവരുടെ കുടുംബത്തെ സഹായിക്കുവാന്‍ മുന്നിട്ടിറങ്ങി (കേരള സര്‍വീസ് 1968 ഫെബ്രുവരി പേജ് 16 ,1968 ഡിസംബറ് 24).
1968 ‍ല്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്ത്തനങ്ങളില്‍ ജീവനക്കാരെ പങ്കെടുപ്പിക്കുവാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. (കേരള സര്‍വീസ് 1968 ആഗസ്റ്റ് പേജ് 01 ,10 , 21).
എല്‍ . പി. സ്കൂളില്‍ പഠിക്കുന്ന നിര്‍ധനരായ വിദ്യാര്‍‍‍ത്ഥികള്‍ക്ക് യൂണിയന്‍ യൂണിഫോം വിതരണം നടത്തി. (കേരള സര്‍വീസ്1977 ഡിസംബര്‍ പേജ് 17).
1983- വരള്‍ച്ച, ദുരിതാശ്വാസ പ്രവര്‍ത്തനം FSETO നേതൃത്വത്തില്‍ ജീവനക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ അണിചേര്‍ന്നു. (കേരള സര്‍വീസ് 983 മെയ് പേജ് 11).
1985 ആഗസ്റ്റ് പ്രകൃതിക്ഷോഭം , വെളളപ്പൊക്കം, പേമാരി, ദുരിതാശ്വാസ ഫണ്ട് കൈമാറി (കേരള സര്‍വീസ് 1985 ആഗസ്റ്റ് പേജ് 25 )
1986-കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസം FSETO (കേരള സര്‍വീസ് 1986 ഫെബ്രുവരി പേജ് 7)
1987 ഒക്ടോബര്‍ പ്രകൃതി ദുരന്തം - ദുരിതാശ്വാസ ഫണ്ട് 25000/- നല്‍‍‍‍കി (കേരള സര്‍വീസ് 1987 നവംബര്‍ പേജ് 5)
1988 ബീഹാര്‍ ഭൂകമ്പം –ദുരിതാശ്വാസം –സാമ്പത്തിക സഹായം (കേരള സര്‍വീസ്1988 ഒക്ടോബറ്‍ പേജ് 4)
1989 –മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000/-സംഭാവന നല്കി. (കേരള സര്‍വീസ് 1989 സെപ്ററംബര്‍ പേജ് 13)
1992 –സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ഉപരോധം – പൊരുതുന്ന ക്യൂബ൯ ജനതയ്ക് സഹായം. ഒരു ലക്ഷം രൂപ നല്കി (കേരള സര്‍വീസ് 1992 ജൂണ്‍ പേജ് 9)
1996 ആന്ധ്ര ചുഴലിക്കാറ്റ് ദുരിതാശ്വാസ നിധി ശേഖരണത്തിന് യൂണിയ൯ ആഹ്വാനമനുസരിച്ച് ഹുണ്ടിക പിരിവ് നടത്തി. (കേരള സര്‍വീസ് 996 ഡിസംബര്‍ പേജ് 8)
1997 വെളളപ്പൊക്ക ദുരിതാശ്വാസം -6,22,710/-രൂപ സംഭാവന നല്കി.(കേരള സര്‍വീസ് 1997 സെപ്ററംബര്‍ പേജ് 23) 
1998 ഒക്ടോബര്‍ മാസത്തിലുണ്ടായ വെളളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി. (കേരള സര്‍വീസ് 1998 നവംബര്‍ പേജ് 4)
കാര്‍ഗില്‍ ജവാ൯മാര്‍ക്ക് കുടുംബസഹായ ഫണ്ട് –യൂണിയ൯ 7,59,454/-രൂപ നല്കി (കേരള സര്‍വീസ് 1999 ജൂലൈ പേജ് 21)
യൂണിയ൯ അംഗങ്ങള്‍ക്ക് ഇ൯ഷ്വറ൯സ് പദ്ധതി –നാഷണല്‍ ഇ൯ഷ്വറ൯സ് മൂഖാന്തിരം മുഴുവ൯ യൂണിയ൯ അംഗങ്ങള്‍‍‍ക്കും ഇ൯ഷ്വറ൯സ് പദ്ധതി ആവിഷ്കരിച്ചു. (കേരള സര്‍വീസ് 1999 നവംബര്‍ പേജ് 4)
‍‍‍ബംഗാള്‍ ദൂരിതാശ്വാസ നിധി (കേരള സര്‍വീസ് 2000 ഒക്ടോബര്‍ പേജ് 4)
2001 ലെ വെളളപ്പൊക്ക ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂണിയ൯ 5,00,126 രൂപ സംഭാവന നല്കി . (കേരള സര്‍വീസ് 2001 ആഗസ്റ്റ് പേജ് 4)
2001 ഗുജറാത്ത് ദുരിതാശ്വാസ ഫണ്ടിലേക്ക് യൂണിയ൯ 8,22,590/-രൂപ സംഭാവന നല്‍കി
2002 ആദിവാസി ഭൂസമരത്തെ സഹായിക്കുന്നതിന് 39-ാംസംസ്ഥാന സമ്മേളന പ്രതിനിധികളില്‍ നിന്ന് പിരിച്ചെടുത്ത 18610/-രൂപ ഭൂസമര സഹായസമിതിക്ക് കൈമാറി. (കേരള സര്‍വീസ് 2002ജൂലൈ പേജ് 18)
2002 ഗുജറാത്ത് വംശഹത്യക്ക് ഇരയായവര്‍ക്ക് അഖിലേന്ത്യാ ഫെഡറേഷ൯ 22 ലക്ഷം രൂപ നല്കി. (കേരള സര്‍വീസ് 2002 ഒക്ടോബര്‍ പേജ്25)
ഡെങ്കിപ്പനി ബാധിതര്‍ക്ക് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ (കേരള സര്‍വീസ് 2003 ജൂലൈ പേജ് 4, ആഗസ്റ്റ് പേജ് 22)
തമിഴ്നാട് ജീവനക്കാര്‍ക്ക് റിലീഫ് ഫണ്ട് (FSETO)-9,21,455 രൂപ നല്‍കി. (കേരള സര്‍വീസ് 2003 നവംബര്‍ പേജ് 16)
2005 സുനാമി ദുരിതാശ്വാസം –11,47,000/-രൂപ യൂണിയന്‍ ശേഖരിച്ചു നല്‍കി (കേരള സര്‍വീസ് 2005 ജനുവരി പേജ് 19, ഫിബ്രവരി പേജ് 25)
2005 കാശ്മീര്‍ ഭൂകമ്പത്തിന് ഇരയായവരുടെ കുടുംബത്തെ സഹായിക്കുന്നതിന് ദുരിതാശ്വാസ നിധിയിലേക്ക് 8 ലക്ഷം രൂപ ശേഖരിച്ചു നല്‍‍കി. (കേരള സര്‍വീസ്2005 നവംബര്‍ പേജ് 26)
2006 പാലസ്തീന്‍ ഫണ്ട് FSETO 1164319/- രൂപ നല്കി. (കേരള സര്‍വീസ് 2006 സെപ്റ്റംബര്‍ പേജ് 11)
2007 കേരള പിറവിയുടെ സുവര്‍ണ്ണ ജൂബിലി സ്മാരകം എന്ന നിലയില്‍ വയനാട് ജില്ലാ കമ്മറ്റി സുല്‍ത്താന്‍ ബത്തേരിയില്‍‍ ബസ് വെയിറ്റിംഗ് ഷെഡ്ഡ് നിര്‍‌മിച്ചു. (കേരള സര്‍വീസ് 2007 ജനുവരി പേജ് 4)
2007 കേരള പിറവി സുവര്‍ണ്ണ ജൂബിലി- കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒ.പി.വിഭാഗത്തിന് 240 ഇരിപ്പിടങ്ങള്‍ സംഭാവന ചെയ്തു. (കേരള സര്‍വീസ് 2007 ഏപ്രില്‍ പേജ്12)
2007- കോഴിക്കോട് മിഠായി തെരുവ് ദുരന്തം യൂണിയന്‍ 26000/- രൂപ നല്കി. (കേരള സര്‍വീസ് 2007 മെയ് പേജ്26)
2007-മഴക്കാല പൂര്‍വ്വ ശുചീകരണം (കേരളസര്‍വീസ് 2007 ജൂണ്‍ പേജ്32)
2007-കാലവര്‍ഷ കെടുതിക്കിരയായവര്‍ക്ക് സഹായഹസ്തം (കേരള സര്‍വീസ് 2007 ആഗസ്റ്റ് പേജ്16)
2007 – ആന്ധ്രയില്‍ ഭൂമിക്ക് വേണ്ടി പോരാടി രക്ത സാക്ഷികളായവരുടെ കുടുംബത്തെ സഹായിക്കുവാന്‍ ഒരു ലക്ഷം രൂപ സംഭാവന നല്കി. (കേരള സര്‍വീസ് 2007 സെപ്ററംബര്‍ പേജ്24)
2007-മാലിന്യ മുക്ത കേരളം-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ എല്‍ . ഡി .എഫ്. സര്‍ക്കാരുമായി കൈകോര്‍ത്ത് കേരളത്തെ മാലിന്യ മുക്തമാക്കാനുളള പ്രവര്‍ത്തനങ്ങളില്‍ സംഘടന ഒരു ലക്ഷം മനുക്ഷ്യാദ്ധ്വാനം സംഭാവന ചെയ്തു. 15 സര്‍ക്കാരാശുപരികളുടെ സ്ഥിരമായ ശുചീകരണ പ്രവര്‍ത്തനം ഏറ്റെടുത്തു (കേരള സര്‍വീസ് 2007 ഒക്ടോബര്‍ പേജ്19,25,33 ഡിസംബര്‍ പേജ്20).
2009-എജീസ് ഓഫീസ് പിരിച്ചു വിടല്‍ റിലീഫ് ഫണ്ട് സമാഹരണം- അന്യായമായ പിരിച്ചുവിടലിന് വിധേയമായ എജീസ് ഓഫീസ് ജീവനക്കാരെ സംരക്ഷിക്കുന്നതിനാവശ്യമായ ഫണ്ട് FSETO നേതൃത്വത്തില്‍ 11,40,000/-രൂപ സമാഹരിച്ചു (കേരള സര്‍വീസ് 2009 മെയ് പേജ്33)
2009-‘ഐല’ ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം –യണിയന്‍ സംസ്ഥാന കമ്മറ്റി 2 ലക്ഷം രൂപ സംഭാവന നല്കി– (കേരള സര്‍വീസ് 2009 ജൂണ്‍ പേജ്22)
2009- വടക്കന്‍ കേരളത്തിലെ കാലവര്‍ഷ കെടുതി-ദുരിതാശ്വാസ പ്രവര്‍ത്തനം –യൂണിയന്‍ വയനാട്, കണ്ണൂര്‍ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ദുരിതാശ്വാസം (കേരള സര്‍വീസ് 2009 ആഗസ്റ്റ് പേജ്30)
2010-ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി – ഒരു ദിവസത്തെ വേതനം എഫ്.എസ്.ഇ.ടി.ഒ. സംഭാവനയായി നല്കി. (കേരള സര്‍വീസ്  2010 ജനുവരി പേജ്4)
2010-ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നിധിയിലേക്ക് സംഭാവന (കേരള സര്‍വീസ്  2010 ഫിബ്രവരി പേജ്30)
2010 കല്‍പ്പറ്റ വെളളാരം കുന്നില്‍ ഭൂമിക്ക് വേണ്ടി സമരം നടത്തുന്ന ആദിവാസികളുടെ സമര സഹായ നിധിയിലേക്ക് സംഭാവന (കേരള സര്‍വീസ് 2010 ജൂലൈ പേജ്28)
2013-അട്ടപ്പാടി ഊരുകളില്‍ പോഷകാഹാര കുറവുമൂലം കുഞ്ഞുങ്ങള്‍ മരിക്കുവാനിടയായ മേഖലകളില്‍ സാന്ത്വന ഹസ്തവുമായി യൂണിയന്‍ പോഷകാഹാര കിറ്റും , മരുന്നുകളും വിതരണം ചെയ്തു. (കേരള സര്വ്വീ സ് 2013 ജൂണ്‍ പേജ്13)
2013-ഉത്തരാഖണ്ഡ് റിലീഫ് ഫണ്ട്- പ്രളയ ദുരിതത്തില്‍പെട്ട  ഉത്തരാഖണ്ഡിലേക്ക് അഖിലേന്ത്യാ ഫെഡറേഷന്റെ തീരുമാന പ്രകാരം എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തില്‍ സമാഹരിച്ച 25,95,765/- രൂപ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കൈമാറി (കേരള സര്‍വീസ് 2013 ആഗസ്റ്റ് പേജ്51 ,സെപ്ററംബര്‍ പേജ് 2,49).
എന്‍.ജി.ഒ യൂണിയന്‍‍‍ അട്ടപ്പാടിയില്‍ കുടിവെളള പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി (കേരള സര്‍വീസ് 2014 ഫെബ്രുവരി ബാക്ക് കവര്‍ പേജ്)
ഷോര്‍‍‍ട് സ്റ്റേ ഹോം തിരുവനന്തപുരത്ത് ആരംഭിച്ചു. (കേരള സര്‍വീസ് 2014 ഏപ്രില്‍ പേജ്42)

കായികം
ജീവനക്കാരുടെ കായികമായ കഴിവുകള്‍ മെച്ചപ്പെടുത്തുവാ൯ സ്പോര്‍ട്സ് മീറ്റുകള്‍ ആരംഭം മുതല്‍‍‍ സംഘടിപ്പി‍ച്ചു .ഓഫീസുകളോട് ചേര്‍ന്ന് കളിക്കളം നിര്‍‌മ്മിക്കുവാനും ഉപകരണങള്‍ വാങ്ങുവാനും സര്‍വീസ് ഫെ‍‍‍‍‍ഡറേഷന്‍ ആഹ്വാനം നല്‍കി (കേരള സര്‍വീസ് 1959 ഒക്ടോബര്‍ പേജ് 12) വകുപ്പുകള്‍ തോറും സ്പോര്‍ട്സ് ക്ളബ്ബുകള്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശം സംഘടന മുന്നോട്ടു വച്ചു (കേരള സര്‍വീസ് 1960 ഫെബ്രുവരി പേജ് 33) 
ആരോഗ്യസൗന്ദര്യ മത്സരത്തിലും ജീവക്കാര്‍ പങ്കെടുത്ത് സമ്മാനം നേടി.
ജില്ലാ സംസ്ഥാനസമ്മേളനങ്ങള്‍
ജില്ല്ലാ – സംസ്ഥാന സമ്മേളനങ്ങളോടനുബന്ധിച്ച് സ്പോര്‍ട്സ് മീറ്റുകള്‍ നടത്തപ്പെട്ടു. തൃശ്ശൂര്‍ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി സ്പോര്‍ട്സ് മീറ്റ് നടത്തി (കേരളാസര്‍വീസ് 1967 ഏപ്രില്‍ പേജ് 8) യൂണിയന്റെ 5- ആം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. (കേരളാസര്‍വീസ് 1968 ജൂണ്‍ പേജ് 27)
സംസ്ഥാന കായികമേള 2013 ഏപ്രില്‍ 12,13 തീയതികളില്‍ പത്തനംതിട്ടയില്‍ (കേരള സര്‍വീസ് 2013 ഫെബ്രുവരി പേജ് 3, 2013 മാര്ച്ച് പേജ് 44,45. 2013 ഏപ്രില്‍ പേജ് 48. 2013 മെയ് പേജ് 17. 24,25,26,27,41).‍‍
സംസ്ഥാന സ്പോര്‍ട്സ് മീറ്റ് 2014 മെയ് 8 എറണാകുളം (കേരളാസര്‍വീസ് 2014 മെയ് പേജ് 48,49)

സന്നദ്ധപ്രവര്‍ത്തനങ്ങള്‍
മാനവീയം
പുതിയ സഹസ്രാബ്ദത്തെ വരവേല്‍ക്കാന്‍ ‘മാനവീയം’ പരിപാടി 2000 –ല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
യൂണിയന്‍ പ്രവര്‍ത്തകരുടെസാമൂഹ്യ പ്രതിബദ്ധതയും വികസനപ്രവര്‍ത്തനങ്ങളോടുള്ള താല്പരര്യവും വ്യക്തമാക്കി ‘മാനവീയം’സാംസ്കാരിക മിഷന്റെം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും ഓരോ നിര്‍‌മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു
‘തിരുവനന്തപുരം നോര്‍ത്ത് ജില്ലാ കമ്മറ്റി നാഷണല്‍ ഹൈവേയില്‍ തിരുവന്തപുരം പി.എം.ജി. ജംഗ്ഷനില്‍ ആധുനിക രൂപത്തില്‍ ഒരു ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍‌മ്മിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ തൈക്കാട് ഗവ: ആശുപത്രിയില്‍ രോഗികക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഒരു വിശ്രമകേന്ദ്രമാണ് സൗത്ത് ജില്ലാകമ്മറ്റി നിര്‍‌മ്മിച്ചത്. സിവില്‍ സ്റ്റേഷനില്‍ ഒരു പൂന്തോട്ടം നിര്‍‌മ്മിച്ചുകൊണ്ടാണ് കൊല്ലം ജില്ലാകമ്മറ്റി നിര്ന‍‌മ്ങ്ങമാണ്ള് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
കെ.എസ്.ആര്‍.ടി.സി യുടെ കോട്ടയം ഡിപ്പോയും ബസ്സുകളും ശുചീകരിച്ചുകൊണ്ടുള്ള വികസന പരിപാടിയാണ് കോട്ടയത്ത് നടന്നത്.
ഒല്ലൂക്കര ഗ്രാമ പഞ്ചായത്തിലെ 4ാം വാര്‍ഡില്‍ ബ്രദേഴ്സ് ലൈനില്‍ ശുദ്ധജല വിതരണത്തിനായിചാലകീറി പൈപ്പിടുന്ന പ്രവര്‍ത്തനമാണ് തൃശ്ശൂരില്‍ നടന്നത്.
മലപ്പുറം സിവില്‍ സ്റ്റേഷന്‍ കാമ്പസില്‍ ഒരു പൊതു കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍‌മ്മിക്കാനാണ് മലപ്പുറം ജില്ലാകമ്മറ്റി തീരുമാനിച്ചത്.
ശുചീകരണ തൊഴിലാളികള്‍ പോലും എടുത്തുനീക്കാന്‍ അറയ്ക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് വളപ്പിലെ മാലിന്യ കൂമ്പാരങ്ങള്‍ നിമിഷനേരം കൊണ്ട് എടുത്തുമാറ്റിയാണ് കോഴിക്കോട്ടെ യൂണിയന്‍ പ്രവര്‍ത്തകര്‍ സേവനപ്രവര്‍ത്തനം  നടത്തിയത്.
മാനന്തവാടി ടൗണില്‍ മാനന്തവാടി മൈസൂര്‍ റോഡില്‍ ഒരു ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍‌മ്മിച്ച് കൊണ്ടാണ് ഈ പ്രവര്‍ത്തനം വയനാട് ജില്ലയില്‍ നടന്നത്. കാടുപിടിച്ച് കിടന്ന വിശാലമായ സിവില്‍ സ്റ്റേഷന്‍ പരിസരം വൃത്തിയാക്കികൊണ്ടുള്ള സേവനപ്രവര്‍ത്തനമാണ് കണ്ണൂരില്‍, നടന്നത്. കാസറഗോഡ് താലൂക്കാശുപത്രിയി പരിസരം വൃത്തിയാക്കികൊണ്ടാണ് കാസറഗോഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ വികസനപ്രവര്‍ത്തനം ഏറ്റെടുത്തത്.
ജനകീയാസൂത്രണപ്രസ്ഥാനം _ രണ്ട് ലക്ഷം മനുക്ഷ്യാദ്ധ്വാന ദിനങ്ങള്‍ സംഭാവന
സര്‍ഗാത്മക ജനാധിപത്യത്തിന്റെ മാതൃകയായിരുന്നു, ജനകീയാസൂത്രണം 
അധികാരവികേന്ദ്രീകരണം ജനങ്ങള്‍‍‍ നാട്ടിലെ ഭരണത്തില്‍ നേരിട്ടിടപെടുന്ന അവസ്ഥ സൃഷ്ടിച്ചു. ജനകീയാസൂത്രണവും അധികാരവികേന്ദ്രീകരണവും ഫലപ്രാപ്തിയിലെത്തുന്നതിന് യൂണിയന്‍ എല്ലാതലത്തിലും സഹകരണം ഉറപ്പാക്കി. (കേരളസര്‍വീസ് 2000 ആഗസ്റ്റ് പേജ് 25 ജനകീയാസൂത്രണം ഒരു ബാക്കി പത്രം –ലേഖനം കെ. രാജേന്ദ്രന്‍)
യൂണിയന്റെ 15 ജില്ലാകമ്മറ്റികളുടേയും 117 ബ്രാഞ്ച്കമ്മറ്റികളുടേയും നേതൃത്വത്തില്‍ 2 ലക്ഷം മനുഷ്യാദ്ധ്വാന ദിനങ്ങള്‍ സംഭാവന നല്കി .
കോഴിക്കോട് ജില്ലയിലെ ഓന്തപ്പാറ കുടിവെള്ള പദ്ധതി പൈപ്പിടല്‍, കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം പഞ്ചായത്ത്, പുഞ്ചവയലില്‍ നീര്‍ച്ചാലുകളുടെ നിര്‍‌മ്മാണം, തടയണനിര്‍‌മ്മാണം, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പഞ്ചായത്തിലെതാഴെങ്ങല്‍- ചക്കിയോട് ഡ്രെയിനേജ് നിര്‍‌മ്മാണം, തിരുവനന്തപുരം ജില്ലയിലെവെഞ്ചാവോട് കുളത്തിന്റെ ശുദ്ധീകരണം എന്നിവ യൂണിയന്‍ ഏറ്റെടുത്ത പദ്ധതികളില്‍ ചിലത്. എല്ലാ ജില്ലകളിലും ഇതുപോലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ യൂണിയന്‍ ഏറ്റെടുത്തു. ഓഫീസുകളില്‍ ജോലിഭാരം വര്‍ദ്ധിച്ചത് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഓഫീസ് ജോലിയില്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ സഹായം നല്‍കി.


മാലിന്യ മുക്തകേരളം പരിപാടി
സര്‍ക്കാര്‍ ആഹ്വാന പ്രകാരം യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സംഘടിതമായി ഓഫീസുകളും പരിസരങ്ങളും ശുചിയാക്കി. (കേരള സര്‍വീസ് 2008 മാര്ച്ച് പേജ് 28, ഫോട്ടോ കേരള സര്‍വീസ് 2008 ഫെബ്രുവരി പേജ് 4)
സംസ്ഥാന സമ്മേളന പ്രമേയം (കേരള സര്‍വീസ് 2008 മെയ് പേജ് 34).


പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍
ഒരു കാലത്ത് ഭരണയന്ത്രത്തിന്റെ ഭാഗം മാത്രമായി സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടും അകന്നും നില്‍ക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരെ സാമൂഹ്യശക്തിയായി വളര്‍ത്തി എന്‍.ജി.ഒ. യൂണിയന്റെ ഉദ്ഭവം, വളര്‍ച്ച, വികാസം എന്നിവ രേഖപ്പെടുത്തിയ പുസ്തകങ്ങള്‍ യൂണിയ൯ ആദ്യം പ്രസിദ്ധകരിച്ചു. ഇതിന് മുന്നോടിയായി സംഘടനാചരിത്രം സംബന്ധിച്ച കുറിപ്പുകള്‍ 1982 ല്‍ പ്രസിദ്ധീകരിച്ചിരുന്നു. കുറിപ്പുകള്‍ക്ക് ലഭിച്ച വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും കണക്കിലെടുത്ത് ‘കേരളത്തിലെ എന്‍.ജി.ഒ. പ്രസ്ഥാനം’ എന്ന ചരിത്ര ഗ്രന്ഥം 1989 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. യൂണിയന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എം.ജി. പണിക്കരാണ് പുസ്തകം എഡിറ്റ് ചെയ്തത് (കേരളത്തിലെ എന്‍.ജി.ഒ. പ്രസ്ഥാനം എഡിറ്റര്‍ കെ.എം.ജി. പണിക്കര്‍, യൂണിയ൯ സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരണം). ഇതിന്റെ പരിഷ്കരിച്ച പതിപ്പ് 2007ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.(കേരള സര്‍വീസ് 1989 ജൂണ്‍‍‍ പേജ് 12) ഇ. പത്മനാഭന്‍ സ്മരണിക 1991 ല്‍ യൂണിയന്‍ പ്രസിദ്ധീകരിച്ചു. സബ്മിറ്റു ചെയ്യലും ക്വറി എഴുത്തും മാത്രമല്ല സര്‍ക്കാര്‍ ജീവനക്കാരന്റെ പണി എന്നും അതിനുമപ്പുറം വിസ്തൃതവും വിശാലവുമായ ഒരു ലോകമുണ്ടെന്നും ആലോകത്തെ കൂടി ഹൃദയത്തില്‍ കൊണ്ടുനടക്കേണ്ടവനാണ് സര്‍ക്കാര്‍ ജീവനക്കാരന്‍‍ എന്ന സാമൂഹ്യ ബോധം പകര്‍ന്നു നല്‍കിയ എന്‍.ജി.ഒ. പ്രസ്ഥാനത്തിന്റെ അമരക്കാരനായ പത്മനാഭനെകുറിച്ചുള്ള ഓര്‍‌മ്മകള്‍ക്ക് ഒരാമുഖമായാണ് സ്മരണിക പ്രസിദ്ധീകരിച്ചത്. (ഇ. പത്മനാഭന്‍ സ്മരണിക യൂണിയന്‍ സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരണ വര്‍ഷം 1991 ) 
‘ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചരിത്രം’ എന്ന ഗ്രന്ഥം യൂണിയന്‍ പ്രസീദ്ധീകരിച്ചിട്ടുണ്ട്. (പ്രസിദ്ധീകരണം, യൂണിയന്റെ മുഖപത്രമായ കേരള സര്‍വീസ്. പ്രസിദ്ധീകരണവര്‍ഷം 2005 ഒക്ടോബര്‍) . ഇംഗ്ലീഷിലും ഹിന്ദിയിലും നിരവധി പുസ്തകങ്ങള്‍ രചിച്ച സ: സുകോമള്‍ സെന്‍ ആണ് ഗ്രന്ഥകര്‍ത്താവ്. സുകോമള്‍ സെ൯ അഖിലേന്ത്യാ സ്റ്റേറ്റ് ഗവ: എംപ്ലോയീസ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തി. സി.പി.എമ്മിന്റെ കേന്ദ്രകമ്മറ്റി അംഗം. ഇംഗ്ലീഷില്‍ എഴുതിയ ഗ്രന്ഥം കൂടുതല്‍ പരിഷ്കരിച്ചും കൂട്ടിച്ചേര്ത്തും എഡിറ്റ് ചെയ്തത് ‘ചിന്ത’ യുടെ എഡിറ്ററായിരുന്ന സി. ഭാസ്കരനാണ്. (ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗ ചരിത്രം, എഡിറ്റര്‍ സി. ഭാസ്കരന്‍, പ്രസിദ്ധീകരണം കേരള സര്‍വീസ്
കേരള എന്‍.ജി.ഒ. യൂണിയന്റെ ജൂബിലി വര്‍ഷാചരണ, സമാപന വേളയില്‍ യൂണിയന്റെ ചരിത്രം വരകളിലൂടെയും വര്‍ണ്ണ ചിത്രങ്ങളിലൂടെയും വ്യക്തമാക്കിക്കൊണ്ടുള്ള ‘മുന്നേറ്റത്തിന്റെ സുവര്‍ണ്ണ വര്‍ഷങ്ങള്‍’ എന്ന ചരിത്ര പ്രദര്‍ശന ആല്‍ബം പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരണ വര്‍ഷം 2013 മെയ്. തയ്യാറാക്കിയത് യൂണിയന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ബി. ആനന്ദക്കുട്ടനാണ്.
സംസ്ഥാന ജീവനക്കാരുടെ 32 ദിവസത്തെ പണിമുടക്കിന്റെ നേര്‍ചിത്രം-
‘ചെറുത്തു നില്‍പ്പിന്റെ 32 ദിനരാത്രങ്ങള്‍’ സ്മരണിക (കേരളസര്‍വീസ്2002 ജൂണ്‍ പേജ്18).
കേരളസര്‍വീസ് മാസികയില്‍ 1986 മുതല്‍ പ്രസിദ്ധം ചെയ്തുവരുന്ന സര്‍വീസ് പ്രശ്നങ്ങള്‍ ക്രോഡീകരണം 
സ: പി. അനന്തന്റെ ‘സര്‍വീസ് പ്രശ്നങ്ങള്‍’ എന്ന പുസ്തകം എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിച്ചു. (കേരള സര്‍വീസ് 2004 ആഗസ്റ്റ് പേജ് 4).
വെബ്സൈറ്റ് ആരംഭിച്ചു. ഉദ്ഘാടനം – എളമരം കരീം www.kerelangounion.com (കേരള സര്‍വീസ് 2008 ഡിസംബര്‍ പേജ് 4).
2013 ഒക്ടോബറില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച വസ്തുതകള്‍ വ്യക്തമാക്കുന്ന ‘കവരുന്ന പെന്‍ഷന്‍ തകരുന്ന സുരക്ഷ’ എന്ന കൈപ്പുസ്തകം FSETO പ്രസിദ്ധീകരിച്ചു.

അവസാനം പരിഷ്കരിച്ചത് : 9/22/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate