অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഗര്‍ഭകാല വിവരങ്ങൾ

വൈകിയുള്ള ഗര്‍ഭധാരണവും ജനിതക പ്രശ്‌നങ്ങളും

ആരോഗ്യവും പൂര്‍ണവളര്‍ച്ചയുമുള്ള കുഞ്ഞുങ്ങളാണ് ഒരു കുടുംബത്തിന്റെ പൂര്‍ണത. അതുകൊണ്ട് ആരോഗ്യപൂര്‍ണമായ കുഞ്ഞുങ്ങളുടെ ജനനത്തിനും അമ്മയുടെ സുരക്ഷയ്ക്കും മുപ്പത്തിയഞ്ച് വയസിനുള്ളില്‍ കുടുംബം പൂര്‍ണതയിലെത്താന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതാണ് ഉചിതം.

സ്ത്രീയുടെ ജന്മം പൂര്‍ണതയിലെത്തുക അവള്‍ അമ്മയാകുമ്പോഴാണ്. കാലങ്ങള്‍ എത്ര കടന്നു പോയാലും തലമുറകള്‍ പലത് കടന്നു വന്നാലും ഗര്‍ഭധാരണവും കുഞ്ഞുങ്ങളുടെ പരിപാലനവും സ്ത്രീകളുടെ അവകാശങ്ങളില്‍പ്പെടുന്നതാണ്.

അതുകൊണ്ട് തന്നെയാണ് വിവാഹത്തിനു ശേഷം ഗര്‍ഭധാരണം വൈകരുതെന്നു പഴമക്കാര്‍ പറയുന്നതും. ഗര്‍ഭധാരണത്തിനു ഏറ്റവും അനുയോജ്യമായ പ്രായം 22 മുതല്‍ 35 വയസ്സ് വരെയാണ്.

ഇരുപത് വയസിനു മുന്‍പുള്ള ഗര്‍ഭധാരണം പ്രായക്കുറവ് കൊണ്ടുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്കും, മുപ്പത്തിയഞ്ച് വയസിനു ശേഷമുള്ള ഗര്‍ഭധാരണം പ്രായക്കൂടുതല്‍ കൊണ്ടുള്ള ശാരീരീക മാനസിക പ്രശ്‌നങ്ങള്‍ക്കും ഗര്‍ഭസ്ഥശിശുവിന്റെ ജനിതക വൈകല്യങ്ങള്‍ക്കും കാരണമാകാം.

ആരോഗ്യവും പൂര്‍ണവളര്‍ച്ചയുമുള്ള കുഞ്ഞുങ്ങളാണ് ഒരു കുടുംബത്തിന്റെ പൂര്‍ണത. അതുകൊണ്ട് ആരോഗ്യപൂര്‍ണമായ കുഞ്ഞുങ്ങളുടെ ജനനത്തിനും അമ്മയുടെ സുരക്ഷയ്ക്കും മുപ്പത്തിയഞ്ച് വയസിനുള്ളില്‍ കുടുംബം പൂര്‍ണതയിലെത്താന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതാണ് ഉചിതം.

വിവിധ ജീവിത സാഹചര്യങ്ങള്‍കൊണ്ട് രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ പ്രായക്കുറവുള്ള സ്ത്രീകളെ അപേക്ഷിച്ച് മുപ്പത്തിയഞ്ച് വയസുള്ള സ്ത്രീകളില്‍ കൂടുതലായിരിക്കും. ഇത്തരത്തിലുള്ള ഒന്നിലധികം പ്രശ്‌നങ്ങള്‍ താമസിച്ചുള്ള ഗര്‍ഭധാരണത്തില്‍ ഉണ്ടാകാം.

ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും ഉദ്യോഗസ്ഥിരത കൈവരിക്കുന്നതു വരെ ഗര്‍ഭധാരണത്തിനു തയ്യാറാകില്ലെന്ന നിലപാടുകളും ഏറെക്കുറെ താമസിച്ചുള്ള ഗര്‍ഭധാരണത്തിനു കാരണമാകുന്നുണ്ട്. അനുയോജ്യമായ സമയത്തെ ഗര്‍ഭധാരണത്തിലൂടെ അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകാന്‍ ഇടയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാനാകും.

ഗര്‍ഭധാരണം വൈകിയാല്‍

താമസിച്ചുള്ള ഗര്‍ഭധാരണം കുഞ്ഞിന്റെ വളര്‍ച്ചയെ ദോഷമായി ബാധിക്കാം. അതായത് കുഞ്ഞിനു ജനിതകപരമായ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത താമസിച്ചുള്ള ഗര്‍ഭധാരണത്തിലുണ്ട്.

വളരെ സൂക്ഷ്മമായി സൃഷ്ടിച്ചിരിക്കുന്ന ഒരു ജനിതകഘടനയാണ് ഗര്‍ഭസ്ഥശിശുവിന്റേത്. അതായത് ഇരുപത്തിമൂന്ന് ജോഡി ക്രോമസോം അമ്മയില്‍ നിന്നും ഇരുപത്തിമൂന്ന് ജോഡി ക്രോമസോം അച്ഛനില്‍ നിന്നും സംയോജിച്ചാണ് നാല്‍പ്പത്തിയാറ് ജോഡി ക്രോമസോം രൂപപ്പെടുന്നത്.

ഈ ജനിതകഘടനയില്‍ പാകപ്പിഴകള്‍ ഉണ്ടാകുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. ക്രോമസോം നമ്പറുകള്‍ക്ക് എന്തെങ്കിലും തരത്തില്‍ കുറവുകള്‍ സംഭവിച്ചാലും അത് കുഞ്ഞിന്റെ ജനിതകപരമായ വൈകല്യങ്ങളിലേക്കായിരിക്കും എത്തിച്ചേരുക.

ക്രോമസോം നമ്പറുകള്‍ കുറയുകയോ കൂടുകയോ ചെയ്യുന്നതുകൊണ്ട് കുഞ്ഞിനുണ്ടാകുന്ന വൈകല്യമാണ് ക്രോമസോമല്‍ അബ്‌നോര്‍മാലിറ്റി. ഡൗണ്‍സിന്‍ഡ്രം ക്രോമസോമല്‍ അബ്‌നോര്‍മാലിറ്റിക്ക് ഉദാഹരണമാണ്.

ഘടനാപരമായി ഉണ്ടാകുന്ന വ്യത്യാസങ്ങളാണ് മറ്റൊരു കാരണം. ക്രോമസോമിനു ഒരു ഘടനയുണ്ട്, അതിനു വ്യത്യാസമുണ്ടായാല്‍ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചയെ ദോഷമായി ബാധിക്കും.

താമസിച്ചുള്ള ഗര്‍ഭധാരണം കൊണ്ടുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഇവയൊക്കെയാണെങ്കിലും മുപ്പത്തിയഞ്ച് വയസിനു ശേഷം ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ വൈദ്യശാസ്ത്രം നല്‍കുന്നുണ്ട്.

എന്നാല്‍ അതോടൊപ്പം ചില ടെസ്റ്റുകള്‍ക്ക് കൂടി ഇവര്‍ വിധേയമാകേണ്ടതുണ്ട്. കാരണം ഇരുപത്തഞ്ച് വയസ് പ്രായമുള്ള സ്ത്രീയുടെ ആരോഗ്യസ്ഥിതിയായിരിക്കില്ല മുപ്പത്തിയഞ്ച് വയസ്സുള്ള സ്ത്രീക്കുള്ളത്. അതുകൊണ്ട് താമസിച്ച് ഗര്‍ഭം ധരിക്കുന്നവര്‍ കൂടുതല്‍ ടെസ്റ്റുകള്‍ക്ക്് വിധേയമാകണം.

ജനിതക വൈകല്യങ്ങള്‍ മാത്രമോ കാരണം

അമ്മയുടെ ആരോഗ്യം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ഏറെ സ്വാധീനിക്കും. അമ്മയുടെ ആരോഗ്യസ്ഥിതി അനുസരിച്ചുള്ള ചില മാറ്റങ്ങള്‍ കുഞ്ഞിലും പ്രകടമാകാം. ജനിതക വൈകല്യങ്ങള്‍ കൊണ്ടു മാത്രമല്ല, ശരിയായ പ്രായത്തിലുള്ള ഗര്‍ഭധാരണത്തില്‍ അമ്മയില്‍ നിന്നുമുണ്ടാകുന്ന അണുബാധകള്‍ അമ്മയ്ക്കും കുഞ്ഞിനും ദോഷമാകാനിടയുണ്ട്.

ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്നു മാസങ്ങളില്‍ ഉണ്ടാകുന്ന അണുബാധകളാണ് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കുക. റൂബെല്ല പോലുള്ള വൈറല്‍ പനി അമ്മയ്ക്ക് ആദ്യത്തെ മൂന്നു മാസങ്ങളിലാണ് ഉണ്ടാകുന്നതെങ്കില്‍ ഗര്‍ഭസ്ഥശിശുവിനു വൈകല്യങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അവയൊരിക്കലും ജനിതകപരമായ വൈകല്യങ്ങളായിരിക്കില്ല.

ഗര്‍ഭാവസ്ഥയില്‍ പല സ്ത്രീകളുടെയും സംശയമാണ് അമ്മ കഴിക്കുന്ന മരുന്നുകള്‍ ഗര്‍ഭസ്ഥശിശുവിന് ഏതെങ്കിലും തരത്തില്‍ ദോഷമാകുമോയെന്നത്. ഗര്‍ഭാവസ്ഥയിലുള്ള മരുന്നുകളുടെ ഉപയോഗത്തില്‍ ഇപ്പോഴും പല സ്ത്രീകളിലും ആശങ്കകളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. അമ്മ കഴിക്കുന്ന ചില മരുന്നുകള്‍ കുഞ്ഞിനെ ബാധിച്ചേക്കാം.

എന്നാല്‍ എല്ലാ മരുന്നുകളും ഈ ഗണത്തില്‍പ്പെടുന്നില്ല. മരുന്നുകളെ പ്രധാനമായും എ,ബി,സി,ഡി എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്. എ,ബി എന്നീ വിഭാഗത്തിലുള്ള മരുന്നുകള്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്്ക്ക് ദോഷമാകുന്നില്ല. എന്നാല്‍ 'സി' മുതലുള്ള മരുന്നുകള്‍ ഗര്‍ഭാവസ്ഥയില്‍ കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ആന്റിബയോട്ടികുകളുടെ ഉപയോഗം പോലും ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുമെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ ചില ആന്റിബയോട്ടികുകളുടെ ഉപയോഗം ഗര്‍ഭസ്ഥശിശുവിനു ദോഷമാകുന്നില്ല. ഗര്‍ഭാവസ്ഥയില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത് നന്നായിരിക്കും.

കാന്‍സര്‍ രോഗങ്ങള്‍ക്കു നല്‍കുന്ന മരുന്നുകള്‍, അപസ്്മാരം, സൈക്യാട്രിക് മരുന്നുകള്‍ തുടങ്ങിയ ചുരുക്കം ചില മരുന്നുകള്‍ ഗര്‍ഭാവസ്ഥയില്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം തിരിച്ചറിയാം

ഗര്‍ഭാവസ്ഥയില്‍ ആദ്യത്തെ മൂന്നുമാസം വളരെ പ്രധാനപ്പെട്ടതായതിനാല്‍ ജനിതക വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ സമയം ആദ്യമൂന്നു മാസമാണ്. അതായത് ഒന്നാം ട്രെമസ്റ്റര്‍. ജനിതകപരമായ വൈകല്യങ്ങള്‍ ആദ്യ ട്രൈമസ്റ്ററില്‍ (11- 12 ആഴ്ച) കണ്ടെത്തുന്നതാണ് ഉചിതം.

മൂന്നു മാസത്തിനുശേഷം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ ആദ്യമൂന്നു മാസങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ആദ്യമൂന്നുമാസങ്ങളില്‍ നടത്തുന്ന ടെസ്റ്റുകളിലൂടെ അമ്മയ്ക്കും കുഞ്ഞിനും ദോഷമാകാത്ത രീതിയില്‍ ഗര്‍ഭസ്ഥശിശുവിന്റെ ജനിതക വൈകല്യങ്ങള്‍ കണ്ടെത്താന്‍ കഴിയണം.

ആദ്യ ട്രെമസ്റ്റര്‍ സ്‌ക്രീനിങില്‍ 11- 12 ആഴ്ചയില്‍ നടത്തുന്ന സ്‌കാനിങ് വളരെ പ്രധാനപ്പെട്ടതാണ്. ഗര്‍ഭസ്ഥശിശുവിന്റെ കഴുത്തിന്റെ എല്ല് മുതല്‍ ത്വക്ക് വരെയുള്ള ഭാഗം നൂക്കല്‍ ട്രാന്‍സുസെന്‍സി (എന്‍ റ്റി സ്‌കാന്‍) സ്‌കാനിങിലൂടെ കുഞ്ഞിനു ജനിതകപരമായ വൈകല്യമുണ്ടോയെന്നു കണ്ടെത്തുന്നതിനു സഹായിക്കുന്നു.

ഡൗണ്‍സിന്‍ഡ്രം ഉള്‍പ്പെടെയുള്ള വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനു 11-12 ആഴ്ചയില്‍ സ്‌കാനിങ് നടത്തുന്നതാണ് ഏറ്റവും നല്ലത്. ഇതിനു ചില മെഷര്‍മെന്റുകള്‍ ഉണ്ട്.

അതിന്റെ അടിസ്ഥാനത്തിലായിരിക്കും കുഞ്ഞിന്റെ ജനിതക വൈകല്യങ്ങള്‍ കണ്ടെത്തുന്നത്. വളരെ വൈകി ഗര്‍ഭം ധരിക്കുന്ന സ്ത്രീകളില്‍ സ്‌കാനിങ്ങിനൊപ്പം ഡബിള്‍ മാര്‍ക്കര്‍ എന്ന രക്ത പരിശോധന കൂടി നിര്‍ദേശിക്കാറുണ്ട്.

അമ്മയുടെ ശരീരത്തില്‍നിന്നുള്ള് രണ്ടുഘടകങ്ങളാണ് ഡബിള്‍ മാര്‍ക്കര്‍ രക്ത പരിശോധനയിലൂടെ നിര്‍ണയിക്കുക. ഡബിള്‍ മാര്‍ക്കറിന്റെ അളവ് കൂടുതലാണോ കുറവാണോ എന്നതിനൊപ്പം എന്‍ റ്റി സ്‌കാനിന്റെ അളവ് കൂടി കണക്കാക്കിയാണ് ഗര്‍ഭസ്ഥശിശുവിനു ജനിതക വൈകല്യങ്ങള്‍ ഉണ്ടോയെന്നു കണ്ടെത്തുക. ഈ രണ്ടു ടെസ്റ്റുകളുടെ പിന്‍ബലത്തില്‍ എണ്‍പത്തിയഞ്ചു ശതമാനവും കുഞ്ഞിനു വൈകല്യമുണ്ടെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

ആദ്യ മൂന്നു മാസത്തെ ടെസ്റ്റുകളില്‍ കണ്ടെത്താന്‍ കഴിയാത്ത ജനിതക പ്രശ്‌നങ്ങള്‍ രണ്ടാം ട്രെമസ്റ്ററില്‍ കണ്ടെത്താനാകും. അതായത് അമ്മയുടെ ശരീരത്തിലെ രക്തത്തില്‍ നിന്ന് മൂന്നു ഘടകങ്ങള്‍ പരിശോധിക്കും. ട്രിപ്പിള്‍ മാര്‍ക്കര്‍ എന്നറിയപ്പെടുന്ന ഈ പരിശോധനയില്‍ പ്രധാനമായും ജനിതകപരമായ ഘടകങ്ങളായിരിക്കും പരിശോധിക്കുക.

ഗര്‍ഭസ്ഥശിശുവിന്റെ കൈകളുടെയും കാലുകളുടെയും നീളം, മൂക്കിന്റെ പാലം, നെറ്റിത്തടത്തിന്റെ ആകൃതി, വൃക്കയുടെ വലിപ്പം തുടങ്ങി പത്തോളം ജനിതക ഘടകങ്ങള്‍ അമ്‌നിയോസിന്തസിസ് പരിശോധനയിലൂടെ കണ്ടെത്തുന്നു.

ട്രിപ്പിള്‍ മാര്‍ക്കറിനു പകരമായി നാലു ഘടകങ്ങളിലൂടെ ജനിതകവൈകല്യം കണ്ടെത്താവുന്ന കോണ്‍ട്രിപ്പിള്‍ മാര്‍ക്കര്‍ പരിശോധനയുമുണ്ട്. ഈ ടെസ്റ്റുകളിലൂടെയാണ് മുപ്പത്തിയഞ്ച് വയസിനു ശേഷമുള്ള സങ്കീര്‍ണത തോന്നുന്ന ഗര്‍ഭാവസ്ഥയിലുള്ള ഒരു സ്ത്രീ കടന്നു പോകുക.

ഗര്‍ഭാവസ്ഥയുടെ ആദ്യഘട്ടത്തില്‍ എപ്പോഴെങ്കിലും അമ്മയ്‌ക്കോ ഗര്‍ഭസ്ഥശിശുവിനോ അപകടകരമായ സാഹചര്യമുണ്ടായാല്‍ ഗര്‍ഭഛിദ്രത്തിനുള്ള അവകാശമുണ്ട്.

എന്നാല്‍ ഈ തീരുമാനത്തിലേക്ക് എത്തിച്ചേരേണ്ടത് ഭാര്യയും ഭര്‍ത്താവും തന്നെയായിരിക്കണം. മറ്റുള്ളവരുടെ നിര്‍ബന്ധങ്ങള്‍ക്കോ ഒരാളുടെ മാത്രം നിര്‍ബന്ധത്തിനോ വഴങ്ങി തീരുമാനത്തിലെത്തുന്നതുമാകരുത്. പരിശോധനകളുടെ ആധിക്യത്തില്‍ ഒരു ജീവന്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ജനിതക വൈകല്യങ്ങളോ ബുദ്ധിമാന്ദ്യമോ ഉള്ള കുട്ടികള്‍ക്കും ജീവിക്കാന്‍ പൂര്‍ണ അവകാശമുണ്ട്.

സാഹചര്യങ്ങളെ പൂര്‍ണമനസ്സോടെ അംഗീകരിച്ച് മുന്നോട്ട് പോകാനുള്ള ധൈര്യമുണ്ടായാല്‍ ഏതൊരവസ്ഥയിലുള്ള കുഞ്ഞിനും ജീവിക്കാനുള്ള അവസരം നല്‍കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കാലതാമസമില്ലാതെ അനുയോജ്യമായ സമയത്തുള്ള ഗര്‍ഭധാരണത്തിനു തയ്യാറാകുകയെന്നതാണ് പ്രധാനം.

ഡോ. ഷെറിന്‍ വര്‍ഗീസ്

കണ്‍സള്‍ട്ടന്റെ് ഗൈനക്കോളജിസ്റ്റ്

ഭാരത് ഹോസ്പിറ്റല്‍, കോട്ടയം

നവജാത ശിശുപരിചരണം

നവജാതശിശുക്കളെക്കുറിച്ചുള്ള കൊച്ചുസംശയങ്ങള്‍പോലും മാതാപിതാക്കള്‍ക്ക് മാനസിക പിരിമുറുക്കമുണ്ടാക്കാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാന കാരണം 
മുലയൂട്ടുന്നതിനെക്കുറിച്ചുള്ള ആവലാതികളാണ്.

ഒരു കുഞ്ഞിന്റെ ജനനം ഏവരും അത്യാഹ്ലാദത്തോടെയാണ് സ്വീകരിക്കുന്നത്. എന്നാല്‍, നവജാതശിശുക്കളെക്കുറിച്ചുള്ള കൊച്ചുസംശയങ്ങള്‍പോലും മാതാപിതാക്കള്‍ക്ക് മാനസിക പിരിമുറുക്കമുണ്ടാക്കാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാന കാരണം മുലയൂട്ടുന്നതിനെക്കുറിച്ചുള്ള ആവലാതികളാണ്.

മുലയൂട്ടല്‍

ജനിച്ച് ആദ്യദിവസങ്ങളില്‍ എല്ലാ അമ്മമാര്‍ക്കും പാലിന്റെ അളവ് കുറവായിരിക്കും. ആ സമയങ്ങളില്‍ 1-2 മണിക്കൂര്‍ ഇടവിട്ട് പാല്‍കുടിപ്പിക്കണം. മുലപ്പാല്‍ കൂട്ടാനുള്ള ഏറ്റവും നല്ല മാര്‍ഗം കൂടെ കൂടെ മുലയൂട്ടല്‍ തന്നെയാണ്. 4-5 ദിവസങ്ങള്‍ക്കുള്ളില്‍ പാലിന്റെ അളവ് കൂടും.

ആ സമയത്ത് 3-4 മണിക്കൂര്‍ ഇടവിട്ട് പാല്‍കുടിപ്പിക്കണം. പാല്‍ ആവശ്യത്തിന് കിട്ടി തുടങ്ങിയാല്‍ കുഞ്ഞുങ്ങളുടെ ഭാരം കൂടും. ജനിച്ച് ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ ഭാരം കുറയും. എന്നാല്‍ ഒരാഴ്ച പ്രായമാകുമ്പോഴേക്കും ജനിച്ച സമയത്തുള്ള അതേഭാരം വീണ്ടെടുക്കും.

തുടര്‍ ദിവസങ്ങളില്‍ ആദ്യത്തെ മൂന്നുമാസം പ്രതിദിനം കുറഞ്ഞത് 20-30 ഗ്രാം തൂക്കം കൂടും. പാല്‍ ആവശ്യത്തിനുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ സംതൃപ്തരായി രണ്ട്-മൂന്ന് മണിക്കൂര്‍ തുര്‍ച്ചയായി കിടന്നുറങ്ങും.

വയറ്റില്‍ നിന്ന് 2-3 തവണയും 5-6 തവണയെങ്കിലും ചുരുങ്ങിയത് മൂത്രവുമൊഴിക്കും. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് 3-4 ആഴ്ച പ്രായമായാല്‍ എല്ലാ ദിവസവും വയറ്റില്‍ നിന്ന് പോകണമെന്നില്ല. കുഞ്ഞിന് വിശപ്പുണ്ടോ എന്നറിയാന്‍ താഴെപ്പറയുന്ന ചില അടയാളങ്ങള്‍ സഹായകമാണ്.

1. ചുണ്ട് നക്കിക്കൊണ്ടിരിക്കും

2. കുഞ്ഞ് കൂടുതല്‍ സജീവമാകും.

3. കൈ വായിലിടും.

4. നമ്മുടെ കൈ ചുണ്ടിനോടടുപ്പിച്ച് വെച്ചാല്‍ കൈ വായിലോട്ടടുപ്പിക്കും.

അമൃതാകുന്ന അമ്മിഞ്ഞപ്പാല്‍

മുലപ്പാലാണ് കുഞ്ഞിന് ഏറ്റവും ഉത്തമം. കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക് ഇത് സഹായിക്കുന്നു. മുലപ്പാല്‍ പെട്ടെന്ന് ദഹിക്കും മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളില്‍ വയറിളക്കം, ചെവിയിലെ പഴുപ്പ്, ബാക്റ്റീരിയയും വൈറസും പരത്തുന്ന രോഗങ്ങള്‍, ആസ്ത്മ, പ്രമേഹം തുടങ്ങിയവ കുറവാണ്.

മുലയൂട്ടുന്ന അമ്മമാരില്‍ സ്തനാര്‍ബുദവും അണ്ഡാശയ കാന്‍സറും കുറവാണ്. എന്നാല്‍ കുഞ്ഞുങ്ങളുടെ തൂക്കം ആവശ്യത്തിന് കൂടുന്നില്ലെങ്കിലോ മറ്റ് പ്രത്യേക കാരണങ്ങള്‍ കൊണ്ടോ അപൂര്‍വമായി ഡോക്ടര്‍മാര്‍ പൊടിപ്പാല്‍ നിര്‍േദശിക്കാറുണ്ട്.

മാസം തികയാത്ത ജനനം

നേരത്തെ ജനിക്കുന്ന കുട്ടികള്‍ക്ക് മാസം തികഞ്ഞ് പ്രസവിക്കുന്നവരെപ്പോലെ മുലപ്പാല്‍ വലിച്ച് കുടിക്കാന്‍ കഴിയില്ല. അതിനാല്‍ ചെറിയ കുഞ്ഞുങ്ങള്‍ക്ക് പാല്‍ ചിലപ്പോള്‍ ഒരു ട്യൂബ് മൂക്ക് വഴിയോ, വായിലൂടെയോ ഇറക്കിയാണ് കൊടുക്കുന്നത്.

ഘട്ടംഘട്ടമായി പാലിന്റെ അളവ് കൂട്ടികൊണ്ടുവരും. പിന്നീട് കുഞ്ഞ് കൂടുതല്‍ വളരുമ്പോള്‍ പാലഡ (ഗോകര്‍ണ്ണം) ഉപയോഗിച്ച് പാല്‍ കൊടുക്കും. കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ ആഴ്ചകള്‍ കഴിയുമ്പോള്‍ മുലപ്പാല്‍ വലിച്ച് കുടിക്കാന്‍ സാധിക്കും.

മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളുടെ ചൂടും സ്പര്‍ശവും ലഭിക്കാന്‍ അച്ഛനമ്മമാര്‍ കുഞ്ഞുങ്ങള്‍ ശരീരത്തോട് ചേര്‍ത്ത് നിര്‍ത്താറുണ്ട്. ഇതിനെ കംഗാരു കെയര്‍ എന്നാണ് പറയുന്നത്. ഇത് കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചക്കും, കൂടുതല്‍ പാല്‍ ഉണ്ടാകുന്നതിനും സഹായിക്കുന്നു.

കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തം

കുഞ്ഞുങ്ങളുടെ ചര്‍മ്മത്തിലോ കണ്ണിന്റെ വെള്ളയിലോ മഞ്ഞനിറം കാണുന്നതിനാണ് മഞ്ഞപ്പിത്തം എന്ന് പറയുന്നത്. പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞുങ്ങളില്‍ 60 ശതമാനവും മാസം തികയാതെ പ്രസവിക്കുന്നവരില്‍ 80 ശതമാനവും മഞ്ഞപ്പിത്തം കാണാറുണ്ട്.

കറുപ്പ് നിറമുള്ള കുഞ്ഞുങ്ങളില്‍ ചര്‍മ്മത്തിലെ മഞ്ഞനിറം മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. മഞ്ഞപ്പിത്തം പലപ്പോഴും പ്രശ്‌നമാകാറില്ല. 7-10 ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ഞനിറം മാറും. രക്തത്തിലെ ചുവന്നകോശങ്ങള്‍ നശിക്കുമ്പോഴുണ്ടാകുന്ന ബിലുറുബിന്‍ കൂടുമ്പോഴാണ് മഞ്ഞനിറം കാണുന്നത്.

ഇതിന് കാരണം, നവജാത ശിശുക്കളിലെ ചുവന്ന രക്തകോശങ്ങള്‍ കൂടുതല്‍ നശിക്കുന്നതുകൊണ്ടും, നശിക്കുമ്പോഴുണ്ടാകുന്ന ബിലിറുബിനെ നീക്കം ചെയ്യാന്‍ കരള്‍ പാകപ്പെടുത്താതുമാണ്.

ഫോട്ടോതെറാപ്പി

ചിലപ്പോള്‍ ബിലിറുബിന്‍ വളരെ കൂടുതലായാല്‍ മഞ്ഞപ്പിത്തം കുറയ്ക്കാന്‍ ഫോട്ടോതെറാപ്പി വേണ്ടിവരും. ആശുപത്രികളില്‍ മാത്രമുള്ള പ്രത്യേകതരം ലൈറ്റുപയോഗിക്കുമ്പോള്‍ ബിലിറുബിനെ മൂത്രത്തിലൂടെയും മലത്തിലൂടെയും വിസര്‍ജിച്ച് മഞ്ഞനിറം കുറയ്ക്കും.

ഫോട്ടോ തെറാപ്പി കൊടുക്കുമ്പോള്‍ കണ്ണ് മറച്ച്, ഡയപ്പര്‍ മാത്രം ഉപയോഗിച്ച് കുഞ്ഞിനെ ഈ പ്രത്യേകതരം ഫോട്ടോതെറാപ്പി മെഷീന് കീഴെ വയ്ക്കും.

അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ 3 മണിക്കൂര്‍ ഇടവിട്ട് വരാം എന്നാല്‍ ബിലിറുബിന്‍ വളരെക്കൂടുതലുണ്ടെങ്കില്‍ ഓരോ 3 മണിക്കൂറില്‍ 20 - 30 മിനിട്ട് ഫോട്ടോതെറാപ്പിയില്‍ നിന്ന് മാറ്റാന്‍ കഴിയില്ല.

അത്തരം സന്ദര്‍ഭങ്ങളില്‍ മുലപ്പാല്‍ (പാലഡ ഗോകര്‍ണ്ണം) ത്തിലാക്കി ഫോട്ടോതെറാപ്പിയില്‍ നിന്ന് കുഞ്ഞുങ്ങളെ മാറ്റാതെതന്നെ പാല്‍കൊടുക്കും.

ഫോട്ടോതെറാപ്പിക്ക് സാധാരണയായി പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാകാറില്ല. ചെറിയ തോതിലുള്ള വയറിളക്കമോ, തൊലിപ്പുറത്ത് അടയാളമോ കാണാറുണ്ട്. ബിലിറുബിന്‍ നിര്‍ത്തിയാല്‍ 1-2 ദിവസങ്ങള്‍ക്കുള്ളില്‍ ബിലിറുബിന്‍ സാധാരണയായി വീണ്ടും പരിശോധിക്കാറുണ്ട്.

ബിലിറുബിന്റെ അളവ് അപൂര്‍വമായി വളരെ കൂടാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എക്‌സേഞ്ച് ട്രാന്‍സ്ഫ്യൂഷന്‍ ചെയ്യാറുണ്ട്. മഞ്ഞപ്പിത്തം ഉള്ള കുഞ്ഞുങ്ങളുടെ രക്തം മാറ്റി പകരം രക്തം കൊടുക്കുന്നതാണിത്.

കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തത്തിന് ഫോട്ടോതെറാപ്പിയും എക്‌സേഞ്ച് ട്രാന്‍സ്ഫ്യൂഷനും തീരുമാനിക്കുന്നത് പ്രത്യേക ചാര്‍ട്ടിലെ ബിലിറുബിന്റെ അളവ് നോക്കിയാണ്.

സൂര്യപ്രകാശം മഞ്ഞനിറം കുറയ്ക്കാമെങ്കിലും ഒരിക്കലും ബിലിറുബിന്‍ കുറയ്ക്കാന്‍ കുഞ്ഞിനെ സൂര്യവെളിച്ചത്തില്‍ വയ്ക്കാന്‍ പാടില്ല. സൂര്യതാപം കുഞ്ഞിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതുകൊണ്ടാണിത്.

അമ്മയുടെ രക്തഗ്രൂപ്പ് 'ഒ' യും കുഞ്ഞുങ്ങളുടെ രക്തഗ്രൂപ്പ് 'എ' അല്ലെങ്കില്‍ 'ബി' ആണെങ്കിലോ അമ്മയുടെ രക്തഗ്രൂപ്പ് നെഗറ്റീവും കുഞ്ഞിന്റെ ഗ്രൂപ്പ് പോസിറ്റീവും ആണെങ്കിലും മഞ്ഞനിറം കൂടാന്‍ സാധ്യത ഏറെയാണ്.

മെറ്റബോളിക് സ്‌ക്രീനിംഗ്

ജനിച്ച് 1-3 ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞുങ്ങളുടെ മെറ്റബോളിസത്തിലുള്ള ജനിതക വൈകല്യങ്ങള്‍ കാരണമുണ്ടാകുന്ന അപൂര്‍വവും ഗൗരവവുമുള്ള ചില രോഗങ്ങളെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനാണ് ഈ ടെസ്‌ററുകള്‍ ചെയ്യുന്നത്.

കുഞ്ഞുങ്ങളുടെ കാല്പ്പാദത്തില്‍ നിന്ന് രക്തമെടുത്ത് ഒരു പ്രത്യേക പേപ്പറില്‍ അയച്ചാണ് ഈ ടെസ്റ്റുകള്‍ ചെയ്യുന്നത്. പരിശോധനാഫലത്തില്‍ തകരാര്‍ കണ്ടാല്‍ കൂടുതല്‍ പരിശോധനകള്‍ ചെയ്താണ് രോഗമുണ്ടെന്ന് ഉറപ്പുവരുത്തുന്നത്.

കുഞ്ഞ് പ്രസവിച്ച ആശുപത്രിയിലെ ഡോക്ടറോട് ചോദിച്ച് ഏതെല്ലാം രോഗങ്ങള്‍ക്കാണ് ഈ ടെസ്‌റ്റെന്ന് കണ്ടുപിടിക്കാവുന്നതാണ്.

ഓക്‌സിജന്‍ സ്‌ക്രീനിംഗ് ടെസ്റ്റ്

ജനിക്കുന്ന 1000 ല്‍ 20 കുഞ്ഞുങ്ങള്‍ക്ക് ജന്മനാ ഹൃദയത്തിന് ഗൗരവകരമായ ഏതെങ്കിലും വൈകല്യങ്ങള്‍ കാണാറുണ്ട്. ഗര്‍ഭസമയത്ത് സ്‌കാനിംഗ് കൊണ്ടോ, ജനിച്ചശേഷമുള്ള ഡോക്ടറുടെ പരിശോധനകൊണ്ടോ മിക്കപ്പോഴും ഈ രോഗങ്ങളെ കണ്ടെത്തുക പ്രയാസമായിരിക്കും.

കുഞ്ഞുങ്ങളുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് നോക്കിയാല്‍ പലപ്പോഴും ഈ ഹൃദയത്തിന്റെ തകരാറുകളെ ജനനസമയത്ത് തന്നെ കണ്ടെത്താം. വിരലുകളില്‍ ഒരു ചെറിയ ഉപകരണം ഘടിപ്പിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ ഓക്‌സിജന്റെ അളവ് കണ്ടെത്താന്‍ കഴിയും.

എന്നാല്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണെങ്കില്‍ രോഗമുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഹൃദയത്തിന്റെ സ്‌കാന്‍ വേണ്ടിവരും.

അപൂര്‍വമായിട്ടാണെങ്കിലും ഓക്‌സിജന്റെ അളവ് നോര്‍മല്‍ ആയി വന്നാലും ഹൃദയത്തിന് വൈകല്യങ്ങള്‍ കാണാന്‍ സാധ്യതയുണ്ട് എന്ന കാര്യം ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

അതായത് പള്‍സ് ഓക്‌സിമെട്രി പരിശോധന പാസായാലും ഹൃദയത്തിന് വൈകല്യങ്ങള്‍ വരാനുള്ള ചെറിയ സാധ്യതകള്‍ നിലനില്‍ക്കുമെന്ന് സാരം.

കേള്‍വിയുടെ സ്‌ക്രീനിംഗ് ടെസ്റ്റ്

1000 ല്‍ 1 കുഞ്ഞിനെങ്കിലും കേള്‍വിക്കുറവ് കാണാറുണ്ട്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളില്‍ ഇത് കൂടുതലാണ് കേള്‍വിക്കുറവ് നേരത്തെ കണ്ടെത്തി സംസാരശേഷിയും കേള്‍വിശക്തിയും ഭേദമാക്കാം.

ലോകമെമ്പാടും കേള്‍വിയുടെ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട്. ചെറിയ രീതിയിലുള്ള കേള്‍വിക്കുറവുകള്‍പോലും ഇത്തരം സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ കണ്ടെത്താന്‍ കഴിയും.

ഒ.എ.ഇ, എ.ബി.ആര്‍ എന്നീ ടെസ്റ്റുകളാണ് സാധാരണ ഇതിനുവേണ്ടി ചെയ്യാറുള്ളത് ഈ ടെസ്റ്റുകള്‍ പരാജയപ്പെട്ടാല്‍ ഒരു തവണകൂടി വീണ്ടും ചെയ്യും.

കുഞ്ഞുങ്ങള്‍ ശാന്തരായി ഇരിക്കുന്നില്ലെങ്കിലോ, റൂമില്‍ ഏതെങ്കിലും ശബ്ദമുണ്ടെങ്കിലോ, ചെവിയില്‍ ഏതെങ്കിലും ദ്രവം കാണുന്നതിനാലോ ആണ് ആദ്യം ഈ ടെസ്റ്റുകള്‍ പരാജയപ്പെടാറുള്ളത്. എന്നാല്‍ രണ്ടാം തവണയും ടെസ്റ്റ് പരാജയപ്പെട്ടാല്‍ കുഞ്ഞിന് കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരും.

വീട്ടില്‍പോയാല്‍ പൊക്കിള്‍കൊടിയുടെ പരിചരണം

പൊക്കിള്‍ക്കൊടി സാധാരണയായി 7-14 ദിവസങ്ങള്‍ക്കുള്ളില്‍ വീഴും. പൊക്കിള്‍ക്കൊടി വീണാല്‍ ഉണങ്ങാന്‍ വേണ്ടി പൗഡറും മരുന്നും ഇടാറില്ല.

എന്നാല്‍ പൊക്കിള്‍ക്കൊടിക്ക് ചുവപ്പ് നിറമോ, ദുര്‍ഗന്ധമോ, പഴുപ്പോ ഉണ്ടെങ്കില്‍ പെട്ടെന്ന് ഡോക്ടറെ കാണണം. പൊക്കിള്‍ക്കൊടി വീണാലാണ് കുഞ്ഞുങ്ങളെ കുളിപ്പിക്കേണ്ടത്. അതിനുമുമ്പുള്ള ദിവസങ്ങളില്‍ കുഞ്ഞിനെ നനച്ച് തുടച്ചാല്‍ മതി.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍

  1. നവജാതശിശുക്കളുടെ ഇമ്യൂണിറ്റി കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് പെട്ടെന്ന് ജലദോഷവും മറ്റസുഖങ്ങളും പിടിപെടാം. അതുകൊണ്ട് രോഗമുള്ളവര്‍ കുഞ്ഞുങ്ങളുടെ സമീപത്ത് വരരുത്. രോഗമില്ലാത്തവരാണെങ്കില്‍ പോലും കുഞ്ഞുങ്ങളെ തൊടുന്നതിന് മുമ്പ് നന്നായി സോപ്പുപയോഗിച്ച് കൈ കഴുകണം. കൂടുതല്‍ ആളുകള്‍ ഉള്ള സ്ഥലങ്ങളില്‍ കഴിവതും കുഞ്ഞുങ്ങളെ കൊണ്ടുപോകരുത്.
  2. കുഞ്ഞിന് ഒരു വയസാകുന്നവരെ കമിഴ്ത്തി കിടത്തരുത്. പുകവലിക്കുന്നവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ വീട്ടില്‍ പ്രവേശിച്ച് എത്രയും പെട്ടെന്ന് അവരുടെ വസ്ത്രം മാറി കൈ നന്നായി കഴുകി മാത്രമെ കുഞ്ഞുങ്ങളെ തൊടാന്‍ പാടുള്ളു. പുകവലി നിര്‍ത്തുന്നതാണ് കൂടുതല്‍ അഭികാമ്യം.
  3. കുഞ്ഞുങ്ങളുടെ മുറിയിലെ ഊഷ്മാവ് കൂടുതല്‍ തണുക്കാനോ ചൂടാകാനോ പാടില്ല. 230 ഇ ല്‍ കുറയാത്തതാണ് നല്ലത്.

അപായ സൂചനകള്‍

കുഞ്ഞിന്റെ ശരീരതാപം 360 ഡിഗ്രി സെല്‍ഷ്യസില്‍ കുറവോ 370 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലോ, കുഞ്ഞിന് പാല്‍കുടിക്കാനോ ശ്വാസോച്ഛാസത്തിനോ ബുദ്ധിമുട്ടോ ഉണ്ടെങ്കിലോ കുഞ്ഞ് നീലനിറമാവുന്നുണ്ടെങ്കിലോ, മഞ്ഞനിറം കൂടുതല്‍ കാണുന്നുണ്ടെങ്കിലോ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെക്കുറിച്ച് എന്ത് ആശങ്കയുണ്ടെങ്കിലും എത്രയും പെട്ടെന്ന് ഡോക്ടറുടെ അഭിപ്രായം ആരായണം.

ഡോ. സക്കീര്‍ വി.ടി

സീനിയര്‍ കണ്‍സള്‍ട്ടന്റ് നിയോനാറ്റോളജിസ്റ്റ്

റിനൈ മെഡിസിറ്റി

പാലാരിവട്ടം, കൊച്ചി

വൃക്ക തകരാറുള്ളവര്‍ ഗര്‍ഭം ധരിക്കുമ്പോള്‍

സാധാരണയായി ഗര്‍ഭിണികളില്‍ ഗര്‍ഭം ധരിച്ച് അഞ്ചാം മാസം മുതലാണ് രക്തസമ്മര്‍ദം കണ്ടുതുടങ്ങുന്നത്. ഇത് സാധാര 
ണയായി എല്ലാ ഗര്‍ഭിണികളിലും ഉണ്ടാകുന്നതാണ്.

എന്നാല്‍ രക്തസമ്മര്‍ദം സാധാരണയിലും കൂടുതലാണെങ്കില്‍ വൃക്ക രോഗങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കുന്ന പരിശോധനകള്‍ക്ക് വിധേയമാക്കണം.

മനുഷ്യശരീരത്തിലെ ഓരോ അവയവവും പോലെ പ്രധാനപ്പെട്ടതാണ് വൃക്കയുടെ പ്രവര്‍ത്തനവും. വൃക്കയുടെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ സംഭവിച്ചാല്‍ അത് ബാധിക്കുന്നതു ശരീരത്തിന്റെ സുഖമമായ മുഴുവന്‍ പ്രക്രിയയെയും ആയിരിക്കും.

വൃക്കരോഗങ്ങള്‍ പല തരത്തിലുണ്ട്. അക്യൂട്ട് കിഡ്‌നി ഡിസോര്‍ഡര്‍, ക്രോണിക് കിഡ്‌നി ഡിസോര്‍ഡര്‍ തുടങ്ങിയവയാണ് നിലവിലുള്ള വൃക്ക രോഗങ്ങളില്‍ ചിലത്. അക്യൂട്ട് പെട്ടെന്നുണ്ടാകുന്ന വൃക്ക രോഗമാണ്. രക്തസ്രാവത്തിലൂടെയോ മറ്റ് അണുബാധയിലൂടെയോ ഉണ്ടാകുന്ന വൃക്കത്തകരാറാണ് അക്യൂട്ട്. എന്നാല്‍ ക്രോണിക് വൃക്കരോഗങ്ങളില്‍ ഒരു വിഭാഗം മാത്രമാണ് പോളിസിസ്റ്റിക്ക്.

ജന്മനാ ഒരാളില്‍ ഉണ്ടാകുന്ന വൃക്കത്തകരാറാണിത്. അതായത് ജനിതകപരമായി വൃക്ക രോഗമുള്ളവര്‍ക്കാണ് പോളിസിസ്റ്റിക്ക് വിഭാഗത്തിലുള്ള വൃക്കരോഗങ്ങള്‍ സാധാരണയായി ഉണ്ടാകുക. വൃക്ക രോഗങ്ങളില്‍ ഏറ്റവും പ്രധാനം ക്രോണിക് കിഡ്‌നി ഡിസോര്‍ഡറാണ്. രക്ത സമ്മര്‍ദവും പ്രമേഹവും ക്രമാതീതമായി വര്‍ധിച്ച് അവ വൃക്കയെ ബാധിക്കുന്ന സാഹചര്യങ്ങളിലാണ് ക്രോണിക് ഡിസോര്‍ഡര്‍ ഉണ്ടാകുന്നത്.

ക്രോണിക് ഡിസോര്‍ഡര്‍ ഉള്ളവരില്‍ രക്തസമ്മര്‍ദത്തിന്റെ തോത് വര്‍ധിക്കുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകാം. ക്രോണിക് ഡിസോര്‍ഡര്‍ ഉള്ളവരില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യതയും പ്രസവസമയത്തുണ്ടാകുന്ന സമ്മര്‍ദവും കൂടുതലായിരിക്കും. വൃക്കത്തകരാര്‍ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചു തുടങ്ങുന്ന അവസ്ഥയുണ്ടാകുന്നത് ക്രോണിക് ഡിസോര്‍ഡറുണ്ടാകുമ്പോഴാണ്.

ഗര്‍ഭധാരണവും വൃക്കത്തകരാറും

വൃക്കത്തകരാറുകള്‍ വിവിധതരത്തിലുണ്ടെങ്കിലും ഗര്‍ഭധാരണ സമയത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ക്രോണിക്ക് വിഭാഗത്തില്‍പ്പെടുന്ന വൃക്ക രോഗങ്ങളാണ്.

മറ്റു വൃക്ക രോഗങ്ങള്‍ പോലെയല്ല ക്രോണിക് കിഡ്‌നി ഡിസോര്‍ഡര്‍. മറ്റു വൃക്കരോഗങ്ങള്‍ ഗര്‍ഭധാരണ അവസ്ഥയില്‍ കൂടുതല്‍ സമ്മര്‍ദങ്ങള്‍ സൃഷ്ടിക്കുന്നില്ല.അതുപോലെതന്നെ ജനിതകപരമായി വൃക്കത്തകരാറുള്ളവരില്‍ അതിനുള്ള ചികിത്സകള്‍ തുടക്കം മുതല്‍ നല്‍കാന്‍ കഴിയുന്നുമുണ്ട്.

എന്നാല്‍ ക്രോണിക് വൃക്കരോഗങ്ങള്‍ നിര്‍ണയിക്കപ്പെടുന്നതു രക്തത്തിലെ സെറം ക്രിയാറ്റിന്റെ തോത് അനുസരിച്ചായിരിക്കും. രക്തത്തില്‍ സെറം ക്രിയാറ്റിന്‍ എത്രമാത്രം അടങ്ങിയിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഗര്‍ഭാവസ്ഥയില്‍ എന്തൊക്കെ സമ്മര്‍ദങ്ങള്‍ ഉണ്ടാകുമെന്നു നിശ്ചയിക്കുക.

രക്തത്തില്‍ സെറം ക്രിയാറ്റിന്റെ അളവ് വളരെ കൂടുതലാണെങ്കില്‍ വൃക്ക രോഗങ്ങള്‍ ഉണ്ടോയെന്നു നിര്‍ണയിക്കുന്നതിനുള്ള ടെസ്റ്റുകള്‍ നടത്തുന്നത് നന്നായിരിക്കും.

സാധാരണയായി ഗര്‍ഭിണികളില്‍ ഗര്‍ഭം ധരിച്ച് അഞ്ചാം മാസം മുതലാണ് രക്തസമ്മര്‍ദം കണ്ടുതുടങ്ങുന്നത്. ഇത് സാധാരണയായി എല്ലാ ഗര്‍ഭിണികളിലും ഉണ്ടാകുന്നതാണ്. എന്നാല്‍ രക്തസമ്മര്‍ദം സാധാരണയിലും കൂടുതലാണെങ്കില്‍ വൃക്ക രോഗങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കുന്ന പരിശോധനകള്‍ക്ക് വിധേയമാക്കണം.

ക്രോണിക് വൃക്ക രോഗങ്ങള്‍ക്കു വിവിധ ഘട്ടങ്ങളുണ്ട്. സെറം ക്രിയാറ്റിന്റെ തോതനുസരിച്ചായിരിക്കും ഓരോ ഘട്ടവും നിര്‍ണയിക്കുന്നത്. പ്രധാനമായും വൃക്കരോഗമുള്ളവര്‍ ഗര്‍ഭം ധരിക്കുമ്പോള്‍ രക്തസമ്മര്‍ദം വര്‍ധിക്കുകയും അത് പ്രസവസമയത്ത് കൂടുതല്‍ സമ്മര്‍ദങ്ങള്‍ക്കു കാരണവുമാകാം.

ലക്ഷണങ്ങള്‍

  1. രക്തസമ്മര്‍ദം കൂടുതലായിരിക്കും.
  2. കാലിലും ശരീരത്തിലും മുഖത്തും നീര് കൂടുതലായി കാണപ്പെടുക.
  3. മൂത്രം പോകാത്ത അവസ്ഥ.
  4. മൂത്രത്തില്‍ പ്രോട്ടിന്റെ അളവ് കൂടുതലായിരിക്കും.
  5. രക്തത്തിന്റെ അളവ് കുറയുക.
  6. വിളര്‍ച്ച അനുഭവപ്പെടുക.

അമ്മയെയും കുഞ്ഞിനെയും ബാധിക്കുന്നതെങ്ങനെ

വൃക്കരോഗങ്ങള്‍ ഉള്ളവര്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കണം. ഏതുതരം വൃക്കരോഗമാണെങ്കിലും ഗര്‍ഭാവസ്ഥയുടെ പ്രാരംഭഘട്ടം മുതല്‍ പരിശോധനകള്‍ കൃത്യമായി നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. വൃക്കരോഗങ്ങള്‍ക്കു മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഗര്‍ഭധാരണ സമയത്ത് ഡോക്ടറെ കാണുന്നതു നന്നായിരിക്കും.

ഗര്‍ഭാവസ്ഥയുടെ ആരംഭത്തില്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഗര്‍ഭസ്ഥശിശുവിനെ ദോഷമായി ബാധിക്കാതിരിക്കാന്‍ പ്രത്യേകം മുന്‍കരുതലുകള്‍ ഉണ്ടാകുന്നതു നല്ലതാണ്.

ജനിതകപരമായി വൃക്കരോഗമുള്ളവരുടെ കുഞ്ഞിനും വൃക്കത്തകരാറിനുള്ള സാധ്യത ള്ളിക്കളയാനാകില്ല.അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതായിരിക്കും.

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാകും. കാലങ്ങളായി വൃക്കരോഗം ഉള്ളവരുണ്ടാകാം. അവരെ സംബന്ധിച്ച് ഗര്‍ഭാവസ്ഥയിലുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെക്കുറിച്ചു ഏറെക്കുറെ അറിഞ്ഞിട്ടുണ്ടാകും.

അവരെ കാര്യങ്ങള്‍ കൂടുതല്‍ ബോധ്യപ്പെടുത്തേണ്ട ആവശ്യം വരുന്നില്ല. എന്നാല്‍ ചില കേസുകളില്‍ ഗര്‍ഭാവസ്ഥയിലായിരിക്കും വൃക്കരോഗങ്ങള്‍ തിരിച്ചറിയുക. അത്തരം അവസരങ്ങളില്‍ വൃക്കരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് കുഞ്ഞിനെ ദോഷമായി ബാധിക്കാം.

പ്രസവസമയത്ത് രക്തസമ്മര്‍ദം കൂടുന്നതും അപകടമാണ്. ക്രോണിക് ഡിസോര്‍ഡര്‍ ഉള്ളവരില്‍ ഗര്‍ഭാവസ്ഥയില്‍ വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്. പ്രോട്ടീന്‍ കുറയുന്നതാണ് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്.ഇത് അമ്മയെയും കുഞ്ഞിനെയും ദോഷമായി ബാധിച്ചേക്കാം.

മുന്‍കരുതലുകള്‍

വൃക്കരോഗമുള്ളവര്‍ ഗര്‍ഭം ധരിക്കുന്നതിനു മുന്‍പ് തന്നെ ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും. വൃക്കത്തകരാര്‍ കാര്യമായി ആരോഗ്യത്തെ ബാധിച്ചു തുടങ്ങുന്നതിനു മുന്‍പു തന്നെ ഗര്‍ഭധാരണത്തിനായി തയാറാകണം.

പരിശോധനയ്്ക്കുശേഷം ഗര്‍ഭധാരണത്തിനുള്ള സമയം ഡോക്ടറുടെ നിര്‍ദേശപ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്്. വൃക്കതകരാറിനുള്ള മരുന്നുകളുടെ ഉപയോഗം ഗര്‍ഭാവസ്ഥയ്ക്കു ദോഷമാകാം. അതുകൊണ്ട് അത്തരം മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശത്തോടെ ഒഴിവാക്കാവുന്നതാണ്.

അതിനു പകരം ഗര്‍ഭാവസ്ഥയെ ബാധിക്കാത്ത, ഡോക്ടര്‍ നിര്‍ദേശിക്കുന്ന മറ്റു മരുന്നുകള്‍ ഉപയോഗിക്കാം. വൃക്കയുടെ പ്രവര്‍ത്തനം കൂടുതല്‍ മോശമാകുന്ന അവസ്ഥയില്‍ എത്തുന്നതിനു മുന്‍പ് ഉള്ള ഗര്‍ഭധാരണമാണ് ഏറ്റവും നല്ലത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍ രണ്ടു വര്‍ഷത്തിനുശേഷം ഗര്‍ഭം ധരിക്കുന്നതാണ് ഉചിതം.

ഇതിലൊക്കെ ഉപരിയായി ഇവര്‍ക്കുവേണ്ട മാനസിക പിന്തുണ കൂടി നല്‍കേണ്ടതുണ്ട്. പങ്കാളിയുടെ പൂര്‍ണ പിന്തുണ ഈ സമയങ്ങളില്‍ ഗുണം ചെയ്യും. കൂടാതെ സാഹചര്യങ്ങളും ഗര്‍ഭാവസ്ഥയിലും പ്രസവസമയത്തും ഉണ്ടാകാവുന്ന സമ്മര്‍ദങ്ങളും ഇരുവരും മനസിലാക്കുന്നതുപോലെ മറ്റു ബന്ധുക്കളും മനസിലാക്കി അവര്‍ക്ക് ധൈര്യം നല്‍കാന്‍ ശ്രമിക്കണം. ഗര്‍ഭാവസ്ഥയുടെ ആദ്യഘട്ടം മുതല്‍ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും പരിശോധനയിലൂടെ മനസിലാക്കാന്‍ ശ്രമിക്കണം.

ക്രോണിക് ഡിസോര്‍ഡര്‍ ഉള്ളവരില്‍ ഗര്‍ഭാവസ്ഥയില്‍ രക്തത്തിന്റെ അളവ് കുറയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പ്രസവസമയത്തു കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനായി മരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങുന്നതു നന്നായിരിക്കും. ഈ സമയം പ്രമേഹം വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്.

അതുപോലെ രക്തം കട്ടപിടിക്കാനും സാധ്യതയുണ്ട്. അതിനാല്‍ രക്തം കട്ട പിടിക്കാതെ നിലനിര്‍ത്തുന്നതിനായി മരുന്നുകള്‍ ഉപയോഗിക്കണം.

മരുന്നുകളുടെ ഉപയോഗവും ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയും

ഗര്‍ഭകാലത്തെ മരുന്നുകളുടെ ഉപയോഗം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ചിലപ്പോള്‍ ബാധിച്ചേക്കാം. ഗര്‍ഭാവസ്ഥയിലാണെന്നു അറിയാതെ ആദ്യമാസങ്ങളില്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥശിശുവിനെ ബാധിക്കും.

അതുകൊണ്ടു വൃക്കരോഗത്തിനുള്ള മരുന്നുകളില്‍ ഗര്‍ഭാവസ്്ഥയെ ബാധിക്കാത്ത മരുന്നുകള്‍ നല്‍കുന്ന രീതിയുണ്ട്. അതു ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്ക് ദോഷമാകില്ല. എങ്കിലും വൃക്കരോഗമുള്ളതിനാല്‍ അത് ചില രീതിയില്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാന്‍ സാധ്യതയുണ്ട്.

വൃക്കത്തകരാറുള്ളതിനാല്‍ പ്ലാസന്റ വഴിയുള്ള ഓക്‌സിനേഷനു തടസമുണ്ടാകാം. ചിലപ്പോള്‍ മാസം തികയാതെയുള്ള കുട്ടികള്‍ ഉണ്ടാകാനും സാധ്യതയേറെയാണ്. ഇത്തരത്തിലുള്ള ജനനം കുഞ്ഞുങ്ങള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാകാനും കാരണമാകാം.

ജനിതകപരമായി വൃക്കത്തകരാറുള്ളവരുടെ കുഞ്ഞുങ്ങള്‍ക്കും പാരമ്പര്യമായി രോഗമുണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവനു അപകടമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ ഡയാലിസിസിനു വിധേയമാക്കാറുണ്ട്.

വൃക്കയുടെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ കണ്ടുതുടങ്ങുന്ന സാഹചര്യത്തിലാണ് ഡയാലിസിസിനു വിധേയമാക്കുക. വൃക്കരോഗങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് വേണ്ട മുന്‍കരുതലുകള്‍ പാലിച്ചാല്‍ ഗര്‍ഭധാരണാവസ്ഥയിലുള്ള ബുദ്ധിമുട്ടുകള്‍ ഏറെക്കുറെ പരിഹരിക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. സൂസന്‍ ജോസഫ്

ഗൈനക്കോളജിസ്റ്റ്

മെഡിക്കല്‍ സെന്റര്‍, കോട്ടയം

തയാറാക്കിയത്:

നീതു സാറാ ഫിലിപ്പ്

സ്ത്രീ വന്ധ്യത

ഭാര്യയ്ക്കും ഭര്‍ത്താവിനും സെക്‌സിലുള്ള അജ്ഞതപോലും വന്ധ്യതയ്ക്ക് കാരണമാകാം. അണ്ഡോല്‍പാദനം നടക്കുന്ന ഘട്ടത്തെപ്പറ്റി ദമ്പതിമാര്‍ 
ബോധവാന്മാരായിരിക്കണം.

സ്ത്രീകളിലെ വന്ധ്യത വര്‍ധിച്ചുവരികയാണ്. അതിന് കാരണങ്ങള്‍ പലതലാണ്. ഭാര്യയ്ക്കും ഭര്‍ത്താവിനും സെക്‌സിലുള്ള അജ്ഞതപോലും വന്ധ്യതയ്ക്ക് കാരണമാകാം.

അണ്ഡോല്‍പാദനം നടക്കുന്ന ഘട്ടത്തെപ്പറ്റി ദമ്പതിമാര്‍ ബോധവാന്മാരായിരിക്കണം. അണ്ഡവിസര്‍ജനം സാധാരണ മാസമുറ ആരംഭിക്കുന്നതിന്റെ 14 ദിവസം മുമ്പാണ്.

അതായത് 28 ദിവസത്തില്‍ ഒരിക്കല്‍ ആര്‍ത്തവം ഉണ്ടാകുന്നവര്‍ക്ക് 14 - ാം ദിവസവും 36 ദിവസത്തിലൊരിക്കല്‍ ആര്‍ത്തവം ഉണ്ടാകുന്നവര്‍ക്ക് 8 - ാം ദിവസവും ആയിരിക്കും അണ്ഡവിസര്‍ജനം സംഭവിക്കുന്നത്.

ഇക്കാര്യങ്ങളെപ്പറ്റി ദമ്പതിമാര്‍ക്ക് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുന്നത് വന്ധ്യതയുടെ തോത് കുറയ്ക്കാന്‍ സഹായിക്കും. വിദ്യാഭ്യാസപരമായി മുന്നില്‍ നില്‍ക്കുന്നുവെങ്കിലും ഇന്ന്പല പെണ്‍കുട്ടികള്‍ക്കും ഇക്കാര്യങ്ങളെക്കുറിച്ചുള്ള അറിവുകള്‍ പരിമിതമാണ്.

പ്രായം കടന്നാല്‍

പ്രായം സ്ത്രീവന്ധ്യതയില്‍ ഒരു പ്രധാനം ഘടകമാണ്. 25 വയസിനു ശേഷം സ്ത്രീകളില്‍ ഗര്‍ഭധാരണശേഷി കുറയുന്നതായി ആധുനിക പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രായംകുറഞ്ഞ സ്ത്രീകളില്‍ ഗര്‍ഭധാരണശേഷി കൂടുതലാണ്.

ഭാര്യയുടെയോ, ഭര്‍ത്താവിന്റെയോ ശാരീരിക പ്രത്യേകതകളും വന്ധ്യതയ്ക്ക്് കാരണം. അത് തരംതിരിച്ചറിയാന്‍ വിവിധ തരത്തിലുള്ള ടെസ്റ്റുകളും, തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു ഭേദമാക്കാനുള്ള ആധുനിക ചികിത്സ സൗകര്യങ്ങളും ഇന്ന് മെച്ചപ്പെട്ട ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ ലഭ്യമാണ്.

അണ്ഡോല്‍പാദന തകരാര്‍

അണ്ഡോല്‍പാദനത്തില്‍ തകരാര്‍ സംഭവിക്കുന്നത് വന്ധ്യതയ്ക്ക് വഴിതെളിക്കും. പോളിസിസ്റ്റിക് ഓവറി, അമിത വണ്ണം, ഹോര്‍മോണ്‍ തകരാറുകള്‍, അകാല ആര്‍ത്തവ വിരാമം തുടങ്ങിയവയാണ് അണ്ഡോല്‍പാദനത്തിലുണ്ടാകുന്ന തകരാറുകള്‍ക്ക് കാരണം.

മുമ്പ് നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധ മൂലം അണ്ഡവാഹിനിക്കുഴലില്‍ തടസമുണ്ടാകുന്നത് സ്ത്രീ വന്ധ്യതയ്ക്ക് മറ്റൊരു കാരണമാണ്. കേരളത്തില്‍ വന്ധ്യത അനുഭവിക്കുന്ന സ്ത്രീകളില്‍ മൂന്നിലൊന്നും എന്‍ഡോമെട്രിയോസിസ് മൂലമാണ്.

ഗര്‍ഭപാത്രത്തിലെ അകം പാളിയായ എന്‍ഡോമെട്രിയം അണ്ഡാശയത്തിലും മറ്റും ചുറ്റിപ്പിടിച്ച് വളരുന്നതാണ് എന്‍ഡോമെട്രിയോസിസ്. അണ്ഡാശയ മുഴകളും ജന്മനായുള്ള തകരാറുകളും സ്ത്രീ വന്ധ്യതയ്ക്ക് കാരണമാകുന്നു.

വ്യായാമക്കുറവ്

വ്യായാമം കുറയുന്നത് സ്ത്രീകളിലെ വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. അതോടൊപ്പം ഫാസ്റ്റ് ഫുഡ് സംസ്‌കാരവും. ഫാസ്റ്റ് ഫുഡ് അമിത വണ്ണത്തിന് കാരണമാകുന്നു. അമിത വണ്ണം ഗര്‍ഭധാരണത്തെ തടയുന്നു. അമിത വണ്ണം മൂലം ആര്‍ത്തവം ക്രമം തെറ്റുന്നു.

പുരുഷ ഹോര്‍മോണിന്റെ അളവ് കൂടാനും ഇത് ഇടയാക്കും. പെണ്‍കുട്ടികളില്‍ രോമവളര്‍ച്ച അമിതമാകുന്നത് പുരുഷ ഹോര്‍മോണ്‍ അധികരിക്കുന്നതുമൂലമാണ്. ഹോര്‍മോണ്‍ വ്യതിയാനം മൂലം റഗുലര്‍ ഓവുലേഷന്‍ നടക്കാതെവരുന്നു.

വന്ധ്യതാ നിര്‍ണയം

വന്ധ്യതാ നിര്‍ണയത്തിന് പല പരിശോധനാ സംവിധാനങ്ങളുണ്ട്. ആദ്യമായി പങ്കാളിയില്‍ ആര്‍ക്കാണ് വന്ധ്യത എന്ന് കണ്ടെത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പങ്കാളികള്‍ ഇരുവരുടെയും സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്.

അതേ സമയം വന്ധ്യത സ്ത്രീകളുടെ മാത്രം തകരാറുകൊണ്ട് സംഭവിക്കുന്നതാണെന്ന് കരുതുന്ന പുരുഷന്മാരുണ്ട്. അല്ലെങ്കില്‍ സമൂഹമുണ്ട്.

ഇതില്‍ പുരുഷന്മാര്‍ക്കാണ് തകരാര്‍ എന്നു കണ്ടെത്തിയാല്‍ തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കും വിധേയരാകാന്‍ വിസമ്മതിക്കുന്നത് വന്ധ്യതാ ചികിത്സയിലെ വെല്ലുവിളിതന്നെയാണ്.

പരിശോധനകള്‍

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക പരിശോധനകളാണുള്ളത്. പുരുഷന്മാര്‍ക്ക് ശുക്ല പരിശോധന, രക്ത പരിശോധന, ഹോര്‍മോണ്‍ പരിശോധന, വൃഷണത്തിന്റെ ആരോഗ്യപരിശോധന, വേരിക്കോസില്‍ ഉണ്ടോ എന്നറിയാനുള്ള പരിശോധന, ഉദ്ധാരണ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനുള്ള ട്രാന്‍സ് റെക്ടല്‍ അള്‍ട്രാ സോണോഗ്രാഫി തുടങ്ങിയ പരിശോധനകള്‍ നടത്തുന്നു.

സ്ത്രീകളില്‍ അള്‍ട്രാ സോണോഗ്രാഫി, സോണോസാല്‍പിനോഗ്രാഫി, ലാപ്രോസ്‌കോപി, ഹിസ്റ്ററോസ്‌കോപി, ബ്ലഡ് ഹോര്‍മോണ്‍, ബീജ ആന്റിബോഡി ടെസ്റ്റ് എന്നീ പരിശോധനകളാണ് വന്ധ്യതാ നിര്‍ണയത്തിനായി നടത്തുന്നത്.

ഗര്‍ഭധാരണത്തിന് മുമ്പ് അറിഞ്ഞിരിക്കേണ്ടത്

ഗര്‍ഭത്തിന്റെ അഞ്ചാം മാസം മുതലാണ് ഗര്‍ഭധാരണത്തിനു ശേഷമുള്ള പ്രമേഹം ആരംഭിക്കുന്നത്. സാധാരണ പ്രമേഹ പരിശോധനയിലൂടെ ഇത് അറിയാന്‍ കഴിയണമെന്നില്ല.

ഗര്‍ഭധാരണത്തിന് മുമ്പ് സ്ത്രീകള്‍ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്. പ്രഷറും പ്രമേഹവും ഉള്‍പ്പെടെ പല രോഗങ്ങളും ഉണ്ടാകാനിടയുണ്ട്. ഇത്തരം ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഗര്‍ഭം ധരിക്കുമ്പോഴും പ്രസവിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്.

ഗര്‍ഭധാരണത്തിനുമുമ്പോ ഗര്‍ഭം ധരിച്ചതിനുശേഷമോ പ്രമേഹം ഉണ്ടാകാം. ഗര്‍ഭത്തിന്റെ അഞ്ചാം മാസം മുതലാണ് ഗര്‍ഭധാരണത്തിനു ശേഷമുള്ള പ്രമേഹം ആരംഭിക്കുന്നത്. സാധാരണ പ്രമേഹ പരിശോധനയിലൂടെ ഇത് അറിയാന്‍ കഴിയണമെന്നില്ല.

ഗ്ലൂക്കോസ് നല്‍കികൊണ്ട് നടത്തുന്ന പ്രത്യേക പരിശോധനാ രീതിയായ ജിഎസ്ടി യിലൂടെ ഗര്‍ഭിണികളില്‍ പ്രമേഹ നിരക്ക് അറിയാം. ഇതിനുശേഷം ചികിത്സ ആരംഭിക്കുന്നു. പ്രമേഹമുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ഉടന്‍തന്നെ പ്രമേഹത്തിനു കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ നിര്‍ത്തി ഡോക്ടറെ കാണേണ്ടതാണ്.

പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകള്‍ കുഞ്ഞിന്റെ അംഗവൈകല്യത്തിനുവരെ കാരണമാകാം. അതിനാല്‍ ഗുളികകള്‍ കഴിച്ചു കൊണ്ടിരിക്കുന്നവര്‍ അതു നിര്‍ത്തി ഇന്‍സുലിന്‍ കുത്തിവയ്പ്പ് എടുക്കണം.

പ്രമേഹമുള്ള അമ്മയ്ക്ക് രക്തസമ്മര്‍ദം വരാനുള്ള സാധ്യതയുമുണ്ട്. പ്രസവസമയത്ത് ഇവര്‍ക്ക് ബ്ലീഡിംഗ് ഉണ്ടാകാം. അനിയന്ത്രിതമായ പ്രമേഹമുള്ളവര്‍ക്ക് ജനിക്കുന്ന കുട്ടിയ്ക്ക് അമിത ഭാരം, വൈകല്യങ്ങള്‍, നട്ടെല്ലിന് പ്രശ്‌നങ്ങള്‍, ഹൃദയസംബന്ധമായ തകരാറുകള്‍ തുടങ്ങിയവയ്ക്കും ചിലപ്പോള്‍ കുട്ടിമരിക്കുന്നതിനുവരെ ഇത് കാരണമായേക്കാം.

പ്രമേഹം

പ്രമേഹരോഗമുള്ളവര്‍ ഗര്‍ഭം ധഭിക്കുന്നതിനുമുമ്പുതന്നെ ഭക്ഷണനിയന്ത്രണത്തിലൂടെയും മരുന്നുകള്‍ കൃത്യമായി കഴിക്കുന്നതിലൂടെയും പ്രമേഹം നിയന്ത്രണ വിധേയമാക്കണം. മറ്റു സ്ത്രീകള്‍ക്ക് ആവശ്യമുള്ളതിലും കൂടുതല്‍ തവണ പ്രമേഹരോഗി ഗര്‍ഭിണിയാകുമ്പോള്‍ പരിശോധനകള്‍ നടത്തണം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പുവരുത്തണം. കുഞ്ഞിന്റെ അനക്കം ശ്രദ്ധിക്കണം. പ്രമേഹനിരക്ക് കൂടുതലുള്ളവര്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടതായും വരാം. സാധാരണയായി പ്രമേഹരോഗമുള്ള ഗര്‍ഭിണികളെ 37 ആഴ്ച കഴിയുമ്പോള്‍ സിസേറിയനിലൂടെയോ വേദനയ്ക്കുള്ള മരുന്നു കൊടുത്തോ പ്രസവിപ്പിക്കുന്നു.

പ്രസവശേഷം ഈ കുട്ടികളില്‍ കാല്‍സ്യം കുറയുക, ഷുഗര്‍ കുറയുക, ശ്വാസംമുട്ടല്‍, മഞ്ഞപ്പിത്തം തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം. പ്രമേഹരോഗമുള്ള അമ്മമാര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്കും ഭാവിയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹ സാധ്യത കൂടുതലാണ്

രക്തസമ്മര്‍ദം

ഗര്‍ഭിണികള്‍ രക്തസമ്മര്‍ദം നിയന്ത്രിച്ചില്ലെങ്കില്‍ കരള്‍, വൃക്ക, ഹൃദയം എന്നീ അവയവങ്ങള്‍ക്ക് തകരാറുകള്‍ ഉണ്ടാകാനും ഗര്‍ഭാവസ്ഥയില്‍ ഫിറ്റ്‌സ് വരുന്നതിനും ഇടയാക്കാം. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക, മരുന്നു ശരിയായ രീതിയില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിക്കുക, ഇടയ്ക്കിടെ വൃക്ക, കരള്‍ എന്നിവയുടെ പരിശോധനകള്‍ നടത്തണം. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക,

പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കുടുതലായി ഉള്‍പ്പെടുത്തുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ രക്തസമ്മര്‍ദം നിയന്ത്രണവിധേയമാക്കാം. തലവേദന, കാഴ്ചയ്ക്കു വ്യത്യാസം, കാലിലും മുഖത്തും നീര് തുടങ്ങിയവ ഉണ്ടായാല്‍ നിസാരമായി കാണാതെ ഡോക്ടറെകണ്ട് ചികിത്സ ലഭ്യമാക്കണം.

അപസ്മാരം

അപസ്മാരരോഗികള്‍ക്ക് വിവാഹം കഴിക്കുന്നതിനോ ഗര്‍ഭം ധരിച്ച് പ്രസവിക്കുന്നതിനോ യാതൊരു കുഴപ്പവുമില്ല. ഗര്‍ഭധാരണത്തിനുമുമ്പ് ചില മുന്‍കരുതലുകളെടുക്കണമെന്നു മാത്രം. അപസ്മാരത്തിനു അമ്മ കഴിക്കുന്ന മരുന്നുകള്‍ കുഞ്ഞിനെ പലരീതിയിലും ബാധിക്കും.

കുഞ്ഞിന്റെ നട്ടെല്ലിന്, ഹൃദയത്തിന്, തലയ്ക്ക്, കൈവിരലുകള്‍ക്ക് എല്ലാം വൈകല്യം ഉണ്ടാക്കാം. അതിനാല്‍ അപസ്മാര രോഗികള്‍ ഗര്‍ഭധാരണത്തിനുമുമ്പുതന്നെ ഡോക്ടറെകണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. ഗര്‍ഭധാരണത്തിനു മൂന്നുമാസം മുമ്പ്തന്നെ ഇവര്‍ നിര്‍ബന്ധമായും ഫോളിക് ആസിഡ് ഗുളികകള്‍ കഴിച്ചു തുടങ്ങണം.

ഗര്‍ഭാവസ്ഥയില്‍ അപസ്മാരം പൂര്‍ണമായും വരാതിരിക്കുന്നതിനു വേണ്ടി ഗര്‍ഭിണിയായ ശേഷം അപസ്മാരത്തിനു കഴിച്ചുകൊണ്ടിരിക്കുന്ന ഗുളികകളുടെ ഡോസ് യൂറോളജിസ്റ്റിനെ കാണിച്ചു വര്‍ധിപ്പിക്കണം.

കുട്ടിക്കു വളര്‍ച്ചക്കുറവ്, മാസം തികയാതെയുള്ള പ്രസവം, മറുപിള്ള നേരത്തെ വിട്ടുപോവുക മുതലായ ഗുരുതരമായ പ്രശ്‌നങ്ങളും പ്രസവത്തോടനുബന്ധിച്ച് ഉണ്ടാകാം. ഗര്‍ഭിണികളില്‍ ഫിറ്റ്‌സ് ഉണ്ടായാല്‍ ബോധക്ഷയംവന്ന് രക്തയോട്ടം കുറഞ്ഞ് കുഞ്ഞ് മരിച്ചു പോകുന്നതിനുവരെ കാരണമാകാറുണ്ട്.

ആസ്ത്മ

ആസ്ത്മയുള്ളവര്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ജീവിതരീതി എങ്ങനെ ക്രമപ്പെടുത്തണം? 
ആസ്തമരോഗമുള്ളവര്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ആസ്ത്മയുണ്ടാക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ക്ക് പകരം ഇന്‍ഹേലര്‍ ഉപയോഗിക്കുക.

ആസ്ത്മയുള്ള അമ്മമാര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്ക് ആസ്ത്മ ഉണ്ടാകും എന്ന ധാരണ തെറ്റാണ്. മറ്റനവധി ഘടകങ്ങളാണ് ഇത് നിര്‍ണയിക്കുന്നത്. ആസ്ത്മ വിവാഹത്തിനോ ഗര്‍ഭധാരണത്തിനോ ഒരു തടസവും സൃഷ്ടിക്കുന്നില്ല.

മൂത്രത്തില്‍ പഴുപ്പ്

മിക്കവര്‍ക്കും കാണപ്പെടുന്നതും അത്ര ഗുരുതരമല്ലാത്തതുമായ ഒന്നാണ് മൂത്രത്തില്‍ പഴുപ്പ്. മൂത്ര പരിശോധനയിലൂടെ ഇത് അറിയാന്‍ കഴിയും. മാസം തികയാതെയുള്ള പ്രസവം, ഫ്‌ളൂയിഡ് പോകുക തുടങ്ങിയവക്കൊക്കെ ഇത് കാരണമാകാറുണ്ട്.

അനുയോജ്യമായ ആന്റിബയോട്ടിക് ചികിത്സയിലൂടെ ഈ രോഗം പൂര്‍ണമായും മാറ്റാവുന്നതാണ്. മൂത്രത്തില്‍ പഴുപ്പുള്ളവര്‍ അത് ചികിത്സിച്ചു മാറ്റിയശേഷം ഗര്‍ഭം ധരിക്കുന്നതാണ് നല്ലത്. ഗര്‍ഭിണികള്‍ ദിവസവും 10- 15 ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണം. ഗുഹ്യഭാഗങ്ങള്‍ വൃത്തിയാക്കി വയ്ക്കുക, ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.

ഹൃദ്രോഗം

ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍ കാര്‍ഡിയോളജിസ്റ്റിനെകണ്ട് ഗര്‍ഭധാരണത്തിന് തടസമുണ്ടോയെന്ന് അറിയണം. ചെറിയ തകരാറുകള്‍ ഉള്ളവര്‍ക്ക് ഗര്‍ഭം ധരിക്കുന്നതിനോ പ്രസവിക്കുന്നതിനോ കുഴപ്പമൊന്നുമില്ല. ബോധംകെടുത്താന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ചിലപ്പോള്‍ ഇവരില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാറുണ്ട്.

അതിനാല്‍ സാധാരണ പ്രസവവമാണ് ഇവര്‍ക്ക് സിസേറിയനേക്കാള്‍ നല്ലത്. ഗര്‍ഭസമയത്ത് ശ്വാസംമുട്ടല്‍, നെഞ്ചിടിപ്പ്, നീര് തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്.

നേരത്തെയുള്ള പ്രസവം, കുട്ടിയ്ക്ക് വളര്‍ച്ചക്കുറവ് എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രസവസമയത്ത് ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് കുറയുന്നതിനും കാരണമാവാം.

ഡോ. റെജി

കാരിത്താസ് ഹോസ്പിറ്റല്‍, തെള്ളകം

പ്രതിരോധകുത്തിവയ്പ്

പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് ഇന്നും പലരും അജ്ഞരാണ്. കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാരകമായ 
അസുഖങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും വേണ്ടിയാണ് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുന്നത്.

ഇന്നത്തെ കുഞ്ഞുങ്ങള്‍ നാളത്തെ നാടിന്റെ വാഗ്ദാനമാണ്. അവര്‍ക്കു വേണ്ടി, നമ്മുടെ രാജ്യത്തിനു വേണ്ടി അവരുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രതിരോ ധ കുത്തിവയ്പ്പുകളെക്കുറിച്ച് ഇന്നും പലരും അജ്ഞരാണ്.

കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാരകമായ അസുഖങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും വേണ്ടിയാണ് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുന്നത്.

നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ അനുസരിച്ച് ബി.സി.ജി, ഒ.പി.വി, ഹെപ്പറ്റൈറ്റിസ് ബി, ഡി.ടി ആന്‍ഡ് പി, മീസില്‍സ്, ഹിബ് വാക്‌സിന്‍ എന്നിവ നല്‍കുന്നു. ഐ.എ.പി ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍, കൂടുതല്‍ വാക്‌സിനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടായി തരം തിരിക്കാം

1. റെക്കമെന്‍ഡഡ് വാക്‌സിന്‍സ്

  1. ബി.സി.ജി (റ്റി.ബി യ്ക്ക് എതിരായിട്ടുള്ളത്)
  2. ഒ.പി.വി/ഐ.പി.വി (പോളിയോയ്ക്ക് എതിരെയുള്ളത്)
  3. ഹെപ്പറ്റൈറ്റിസ് ബി (മഞ്ഞപ്പിത്തത്തിന്)
  4. ഹിബ് (എച്ച് ഇന്‍ഫ്‌ളുവന്‍സയ്ക്ക് എതിരെയുള്ളത്)
  5. പി.സി.വി (ന്യൂമോകോക്കല്‍ വാക്‌സിന്‍)
  6. മീസില്‍സ് (മീസില്‍സിന് എതിരെയുള്ളത്)
  7. റോട്ടാവൈറസ് (റോട്ടാവൈറസിന് എതിരെയുള്ളത്)
  8. എം.എം.ആര്‍ (മീസല്‍സ്, മംസ്, റുബെല്ലാ)
  9. ഹെപ്പറ്റൈറ്റിസ് എ (ഹെപ്പറ്റെറ്റിസ് എ യ്‌ക്കെതിരെ)
  10. വാരിസെല്ലാ (ചിക്കന്‍പോക്‌സിന് എതിരെയുള്ളത്)
  11. ടൈഫോയിഡ് (ടൈഫോയിഡിന് എതിരെയുള്ളത്)
  12. എച്ച്.പി.വി (സെര്‍വിക്കല്‍ കാന്‍സറിന് എതിരെയുള്ളത്)

2. സ്‌പെഷല്‍ വാക്‌സിന്‍സ് (പ്രത്യേക സാഹചര്യത്തില്‍ കൊടുക്കാവുന്നവ)

  1. യെല്ലോ ഫീവര്‍
  2. ജാപ്പനീസ് എന്‍സിഫലൈറ്റിസ്
  3. റാബിസ് (പേവിഷബാധ)
  4. കോളറ
  5. ഇന്‍ഫ്‌ളുവന്‍സാ വാക്‌സിന്‍
  6. മെനിന്‍ജോ കോക്കല്‍ വാക്‌സിന്‍
  7. ന്യൂമോകോക്കല്‍ പോളിസാക്കറൈഡ് വാക്‌സിന്‍

മേല്‍പറഞ്ഞ വാക്‌സിനുകള്‍ കുട്ടികള്‍ക്ക് അതാതു കാലയളവില്‍ നല്‍കേണ്ടതാണ്. വാക്‌സിനുകള്‍ എടുക്കാന്‍ കാലതാമസം നേരിട്ടാല്‍ എത്രയും പെട്ടെന്ന് ഒരു പീഡിയാട്രീഷനെ കാണുകയും വിട്ടുപോയ വാക്‌സിനുകള്‍ യഥാക്രമം എടുക്കുകയും ചെയ്യണം.

കുട്ടികള്‍ക്ക് വാക്‌സിനുകള്‍ എടുക്കാന്‍ പോകുമ്പോള്‍ പീഡിയാട്രീഷനെ കണ്ട് കുഞ്ഞിന്റെ ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ച അതാത് പ്രായത്തിനൊത്ത വിധമുണ്ടെന്ന് ഉറപ്പു വരുത്തണം. ഇപ്പോള്‍ എല്ലാ ആശുപത്രികളിലും 'വെല്‍ ബേബി ക്ലിനിക്' പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവിടെ വാക്‌സിനേഷന്‍ എടുക്കുന്നതിനോടൊപ്പം കുഞ്ഞുങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഭക്ഷണക്രമവും ശരീരവളര്‍ച്ചയും പരിശോധിക്കുകയും അത് ക്രമത്തില്‍ വാക്‌സിനേഷന്‍ കാര്‍ഡില്‍ അടയാളപ്പെടുത്തുകയും ചെയ്യണം.

ഇത് കുഞ്ഞിന്റെ വളര്‍ച്ചയില്‍ ഏറ്റവും വിലപ്പെട്ട സര്‍ട്ടിഫിക്കറ്റാണ്. ഇപ്പോള്‍ ധാരാളം കോമ്പിനേഷന്‍ വാക്‌സിനുകളുണ്ട്. മാതാപിതാക്കള്‍ ഇവയെപ്പറ്റി മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ക്കായി 'പ്രീ ഡിസ് ചാര്‍ജ് കൗണ്‍സിലിംങ്' (ഡിസ് ചാര്‍ജ് ചെയ്യുന്നതിന് മുമ്പ്) നല്‍കിവരുന്നുണ്ട്. പ്രധാനമായും കുട്ടികളുടെ വാക്‌സിനേഷനെപ്പറ്റി പറഞ്ഞു കൊടുക്കുന്നു. അതിനുശേഷം മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ 'വെല്‍ ബേബി ക്ലിനിക്കില്‍' പ്രതിരോധ കുത്തിവയ്പിനായി കൊണ്ടുവരാറുണ്ട്.

പ്രായം------------------------- പ്രതിരോധ മരുന്നുകള്‍

ജനന സമയം - ബി.സി.ജി, ഒ.പി.വി ഒ, ഹെപ്പറ്റെറ്റിസ് ബി1

6-8 - ആഴ്ച- ഡി.ടി പി1 / ഡി.ടിന്റ പി1/ , ഒ.പി.വി1 / ഐ.പി.വി1, ഹിബ്1, റോട്ടാ വൈറസ്, ഹെപ്പറ്റെറ്റിസ് ബി 2, പി.സി.വി1

10-14 - ആഴ്ച - ഡി.ടി പി.ടി 2 /, ഡി.ടിന്റ പി2 /, ഒ.പി.വി 2 /, ഐ.പി.വി 2, ഹിബ് 2, പി.സി.വി 2, റോട്ടാവൈറസ് 2

14-200 - ആഴ്ച - ഡി.ടിന് പി.ടി 3 /, ഡി.ടിന്റ പി3 /, ഒ.പി.വി 3 /, ഐ.പി.വി 3, ഹിബ് 3, പി.സി.വി 3, റോട്ടാവൈറസ് 3

6 മാസം - ഹെപ്പറ്റെറ്റിസ് ബി

9 മാസം - മീസില്‍സ്

12 മാസം - ഹെപ്പറ്റെറ്റിസ് എ 1

15 മാസം - എം.എം.ആര്‍, വാരിസെല്ലാ

18 മാസം - ഡി.ടിന്ദ പി ബി1 /, ഡി.ടിന്റ പി ബി1 /, ഒ.പി.വി 4 /, ഐ.പി.വി. ബി, ഹിബ് ബി 1, പി.സി. വി ബൂസ്റ്റര്‍

21 മാസം - ഹെപ്പറ്റെറ്റിസ് എ 2, വാരിസെല്ലാ 2

2 വയസ് - ടൈഫോയിഡ് 2

10-12 വയസ് - ടി.ഡി.എ.പി / ടി.ഡി, എച്ച്.പി.വി

ഡോ. പ്രമീളാ ജോജി

കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷന്‍

കിംസ് ഹോസ്പിറ്റല്‍, തിരുവനന്തപുരം

അവസാനം പരിഷ്കരിച്ചത് : 5/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate