অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുട്ടികൾ-ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികൾ-ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

പഠനം ഇനി എത്ര മധുരം

രണ്ടുമുതല്‍ 11 വയസു വരെ കുട്ടിയുടെ ബുദ്ധി പക്വത പ്രാപിക്കുന്ന കാലഘട്ടമാണ്. ഈ സമയത്ത് കുട്ടിയുടെ പഠനത്തില്‍ മാതാപിതാക്കളുടെ റോള്‍ എന്താണ്

കുഞ്ഞിക്കാല്‍ വളരുന്നോ കുഞ്ഞിക്കൈ വളരുന്നോ എന്ന കാര്യത്തില്‍ മിക്ക മാതാപിതാക്കള്‍ക്കും എപ്പോഴും ഒരു കണ്ണുണ്ട്. എന്നാല്‍, കുഞ്ഞിന്റെ ശാരീരിക വളര്‍ച്ച പോലെ തന്നെ ശ്രദ്ധിക്കേണ്ടതാണു മാനസികമായ വളര്‍ച്ചയും. കുഞ്ഞുമനസിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ മിടുക്കരാക്കാനും ഓരോ പ്രായത്തിലുമുള്ള മാനസിക വളര്‍ച്ചാഘട്ട ങ്ങളും അവയുടെ പ്രത്യേകതകളും അച്ഛനമ്മമാര്‍ മനസിലാക്കണം.

പ്രകൃതിയില്‍ നിന്നു പഠിക്കട്ടെ

ജനിക്കുന്നതു മുതല്‍ രണ്ടുവയസുവരെ കുഞ്ഞ് തൊട്ടും മണത്തും സ്പര്‍ശിച്ചും രുചിച്ചും കേട്ടും ചുറ്റുമുള്ള ലോകത്തെ അറിയാന്‍ തുടങ്ങുന്നു. അതിനു പ്രകൃതി ഒരുക്കിയിരിക്കുന്ന അവസരങ്ങള്‍ നിഷേധിക്കാതിരുന്നാല്‍ മതി. മണ്ണില്‍ നടക്കുമ്പോഴും, പൂവിന്റെ സുഗന്ധം ആസ്വദിക്കുമ്പോഴും ഉരുണ്ടുവീഴുമ്പോഴുമെല്ലാം കുട്ടി അറിവിന്റെ പുതിയ പാഠങ്ങള്‍ പഠിക്കുന്നുണ്ട് എന്ന് അമ്മമാര്‍ ഓര്‍ക്കണം. കുഞ്ഞിന് അപകടമുണ്ടാകാതെ ശ്രദ്ധിച്ചാല്‍ മാത്രം മതി. ഈ പ്രായത്തില്‍ അമ്മയുടെ സാമീപ്യം കുട്ടികള്‍ക്കു കൂടുതല്‍ കിട്ടണം.

ഒരു വയസ് അടുക്കുമ്പോഴെ ആദ്യാക്ഷരങ്ങള്‍ കുഞ്ഞു പറഞ്ഞു തുടങ്ങും. 18 മാസമാകുമ്പോള്‍ കുട്ടി 20 വാക്കുക ളോളം പറയാന്‍ പഠിക്കും. ശബ്ദത്തിന്റെ ആരോഹണാവരോഹണത്തിലൂടെ അമ്മ സംസാരിക്കുന്നതു നല്ലതാണ്. അതിനു ചില ചെറിയ വിദ്യകളാവാം. ഒരു പേപ്പര്‍ കപ്പിനു സുഷിരമിടുക. അതിലൂടെ കുഞ്ഞിനോടു സംസാരിക്കുക. പേപ്പര്‍ ടവ്വല്‍ മടക്കി റോളാക്കി അതിലൂടെ അമ്മയുടെ വാക്കുകള്‍ കേള്‍ക്കുന്നതും കുട്ടിക്കു രസിക്കും.

കുട്ടിയുടെ പേരു തന്നെ ആദ്യം അല്‍പം ഉച്ചത്തിലും പിന്നീടു താഴ്ന്ന ശബ്ദത്തിലും കുട്ടിയെനോക്കി ഉച്ചരിക്കുക. ഇനി കുട്ടിയുടെ കാതില്‍ നേരിട്ടു പേരു മന്ത്രിച്ചോളൂ. കാതിലുണ്ടായ ഇക്കിളി പോലും കുട്ടിയെ സന്തോഷിപ്പിക്കും. മാതാപിതാക്കളോടുള്ള അടുപ്പം മാത്രമല്ല സ്വന്തം ശബ്ദത്തെ ഉപയോഗിക്കാനുള്ള കഴിവും കുട്ടി പതിയെ നേടും.

കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്കൂളില്‍ പഠിപ്പിക്കുന്ന ഉച്ചാരണം തന്നെ പാലിക്കാന്‍ കുട്ടിയെ സഹായിക്കണം.

2-11 വയസുവരെ കൂടുതല്‍ ശ്രദ്ധ

രണ്ടു മുതല്‍ ഏഴു വരെയുള്ള പ്രായത്തെ മനോവ്യാപാര പൂര്‍വഘട്ടം (പ്രീ ഓപ്പറേഷണല്‍ പീരീഡ്) എന്നാണു പ്രശസ്ത ശിശു മനശാസ്ത്രജ്ഞന്‍ ജീന്‍ പിയാഷെ വിശേഷിപ്പിക്കുന്നത്. ഏഴു മുതല്‍ 11 വരെയുള്ള പ്രായമാണു മനോവ്യാപാര രൂപാത്മകഘട്ടം (കോണ്‍ക്രീറ്റ് ഓപ്പറേഷണല്‍ പീരീഡ്).

രണ്ടു മുതല്‍ 11 വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ പഠനവും സ്വഭാവവും അടിസ്ഥാനപരമായി രൂപപ്പെടുന്ന ത്. മസ്തിഷ്ക്കത്തിനു പക്വത പ്രാപിക്കുന്ന കാലഘട്ടമെന്നാണു മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ ഘട്ടത്തില്‍ മനസില്‍ രൂപപ്പെടുന്നതു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും.

വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടത്തില്‍ നഴ്സറി തലത്തില്‍ കളിയിലൂടെ പഠിക്കാന്‍ സഹായിക്കുകയാണു മാതാപിതാ ക്കള്‍ ചെയ്യേണ്ടത്. അതിനു പ്രധാനമായും രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം.

1 വായിക്കാനും പഠിക്കാനും മാനസികമായി തയാറാകുന്നതിനുള്ള പരിശീലനം കുട്ടിക്കു കിട്ടണം.2 അനുഭവങ്ങളും പ്രവൃത്തിപരിചയവും നേടാന്‍ സഹായിക്കുന്ന പരിശീലനം നല്‍കണം. അതിനായി പ്രകൃതിയെ നിരീക്ഷിക്കാന്‍ അവസരമൊരുക്കുക. പലതരം കളികള്‍, കളറിങ്, കൂട്ടുകൂടല്‍, പങ്കുവയ്ക്കല്‍ ഇവയെല്ലാം കുട്ടി ചെയ്യട്ടെ.

ഭാഷാപഠനം ആദ്യം കഥയിലൂടെ

റിലാക്സ് ചെയ്തു രസിച്ചു പഠിക്കാന്‍ സഹായിക്കുക എന്നതാണു മാതാപിതാക്കള്‍ എപ്പോഴും ഓര്‍ക്കേണ്ടത്. ഏതു കുട്ടിക്കും കഥ കേള്‍ക്കാനിഷ്ടമാണ്. ഉറക്കെ കഥ വായിച്ചു കേള്‍പ്പിച്ചോളൂ. ഒപ്പം ചിത്രങ്ങളും കാണിക്കണം. പുസ്ത കത്തോടു കുട്ടിക്കു താല്‍പര്യം സ്വാഭാവികമായി ഉണ്ടാവുകയില്ല. കഥ പറയുമ്പോള്‍ ഇനി എന്തു സംഭവിക്കുമെന്നു കുട്ടിയെക്കൊണ്ടു പറയിക്കുന്നതു ഭാവന വളര്‍ത്താന്‍ സഹായിക്കും.

ശ്രദ്ധയും വിശകലനവും പോഷിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ശബ്ദം ഉപയോഗിച്ചുള്ള കളികളാണ്. ആദ്യം കുട്ടികളെ പലതരം ശബ്ദങ്ങള്‍ പരിചയപ്പെടുത്താം. സ്പൂണും ഗാസും മെല്ലെ കൂട്ടിമുട്ടിക്കുക. ഒരു ഗാസില്‍ നിന്നു മറ്റൊന്നിലേക്കു വെള്ളമൊഴിക്കുക തുടങ്ങിയവ.കുട്ടി പറയുന്ന വാക്കുകള്‍ മാതാപിതാക്കള്‍ വലിയ വലിപ്പത്തില്‍ എഴുതുക. എന്നിട്ടത് ഉറക്കെ വായിക്കുക. കുട്ടികള്‍ക്കറിയാവുന്ന സാധാരണ വസ്തുക്കള്‍ കാണിച്ചു പേരു പറയിക്കുക. ചോദ്യം കുട്ടിക്കു മനസിലാകുന്നില്ലെങ്കില്‍ വിശദീകരണം നല്‍കണം.

അടുത്തതായി, കൂട്ടുകാരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ പറയിക്കാം. അക്ഷരങ്ങള്‍ മനസിലാക്കാന്‍ തുടങ്ങിയാല്‍ കുട്ടിയുടെ കിടപ്പുമുറിയിലെ സാധനങ്ങളുടെ പേരെഴുതി ലേബല്‍ ചെയ്യാം. പേരുകള്‍ ടാഗ് പോലെ കെട്ടിയിടുന്നതും കുട്ടിക്കു പഠനം എളുപ്പമാക്കും. കുട്ടിക്ക് അറിയാവുന്ന അക്ഷരങ്ങള്‍ ഇതില്‍ നോക്കി പറയുന്നതു പ്രോത്സാഹിപ്പി ക്കാം.

ഭാഷയോടു കുട്ടിക്കു താല്‍പര്യം തോന്നുമ്പോള്‍ സാഹിത്യകാരന്‍മാരുടെ ചിത്രങ്ങള്‍, അവരുടെ ജീവിതം, കൃതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കുട്ടി ലൈബ്രറിയില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിക്കട്ടെ.കുട്ടി ശേഖരിച്ച വിവരങ്ങള്‍ പാട്ടായി, കഥാപ്രസംഗമായി ആഴ്ചയിലൊരിക്കല്‍ വീട്ടിലെ സദസില്‍ അവതരിപ്പിക്കട്ടെ.

ആദ്യം മണലില്‍ എഴുതട്ടെ

ചെറിയ പ്രായത്തില്‍ കുട്ടിക്കു സ്വന്തം കൈ നിയന്ത്രിക്കാനുള്ള കഴിവു മാത്രമേ ഉണ്ടാകു. പെന്‍സില്‍ കൈകാര്യം ചെയ്യാന്‍ കുട്ടിക്കാവില്ല. വളരെ ചെറിയ കുട്ടിയുടെ കൈയ്യില്‍ പെന്‍സില്‍ കൊടുത്താല്‍ ശ്രദ്ധയുടെ 80 ശതമാനവും എഴുത്തുപകരണം പിടിക്കുന്നതിനു വേണ്ടിയാണു പ്രയോഗിക്കുക. ശ്രദ്ധ പൂര്‍ണമായും അക്ഷരങ്ങളില്‍ ചെല്ലണ മെങ്കില്‍ എഴുതാന്‍ വിരല്‍ മാത്രം ഉപയോഗിക്കുന്നതാണു നല്ലത്. മണലില്‍ എഴുതുന്നതാണ് ഏറ്റവും നല്ലത്. വിരല്‍കൊണ്ടു തൊട്ടറിയുന്നതു മനസില്‍ മായാതെ നില്‍ക്കും. വിരല്‍ കൊണ്ടെഴുതുമ്പോള്‍ കൈ സമര്‍ഥമായി നിയന്ത്രിക്കാന്‍ കുട്ടി പഠിക്കുന്നു. കൈയ്യക്ഷരം നന്നാവാനും ഈ നിയന്ത്രണം സഹായിക്കുന്നു.

മണലിലെഴുതുമ്പോള്‍ എത്ര വലുതാക്കി വേണമെങ്കിലും എഴുതാം. എളുപ്പം മായ്ച്ചു കളയാം. ഇഷ്ടമുള്ളതെന്തും എഴുതാനുള്ള സ്വാതന്ത്യ്രവുമുണ്ട്. ഇഷ്ടം പോലെ കുത്തി വരച്ചു കളിക്കാമെന്നതു കുട്ടിയുടെ താല്‍പര്യവും കൂട്ടും.

മണലില്‍ എഴുതി ആത്മവിശ്വാസമുണ്ടായി കഴിഞ്ഞാല്‍ ക്രയോണോ പിടിക്കാന്‍ എളുപ്പമുള്ള വണ്ണം കൂടിയ പെന്‍സിലോ കൊടുക്കുക. ഈ സമയത്തു കൈയ്യക്ഷരം ശരിയാക്കാന്‍ കുട്ടിയെ നിര്‍ബന്ധിക്കരുത്.

കുട്ടിയുടെ വിരല്‍ എളുപ്പം ചലിപ്പിക്കാന്‍ ചില വിദ്യകളുണ്ട്. ആദ്യം വളഞ്ഞ വരവരച്ചു കൊടുക്കുക. അവയിലൂടെ പെന്‍സിലോടിക്കാന്‍ കുട്ടിയെ ശീലിപ്പിക്കുക. പിന്നീട് അല്‍പം ബുദ്ധിമുട്ടുള്ള വരകളിലൂടെ പെന്‍സിലോടിപ്പിക്കുക. പെന്‍സിലോടിക്കുന്ന തു ഇടത്തു നിന്നു വലത്തേയ്ക്കാണെന്ന് ഉറപ്പാക്കണം.വരകളിലൂടെ വരയ്ക്കുന്നത് എഴുതുന്ന കഴിവിനെ സഹായിക്കും.

അക്ഷരങ്ങള്‍ ചേരുംപടി ചേര്‍ക്കാന്‍ ചില വര്‍ക്ക് ഷീറ്റുകള്‍ ഉപയോഗിക്കാം. പല അക്ഷരങ്ങള്‍ രണ്ടു നിരകളിലായി എഴുതുക. അതില്‍ ഒരേ അക്ഷരങ്ങള്‍ തമ്മില്‍ വരച്ചു യോജിപ്പിക്കാന്‍ പറയുക.നാലു വയസായ കുട്ടിയോട് ഒരു വാചകത്തിലോ രണ്ടു വാചകത്തിലോ കത്തെഴുതാന്‍ പ്രോത്സാഹിപ്പിക്കാം. വിഷയം കേക്ക് ഉണ്ടാക്കിയ കാര്യമോ, വീട്ടിലെ പട്ടിക്കുട്ടിയെക്കുറിച്ചോ എന്തുമാകട്ടെ. പ്രായമേറുന്തോറും വാചക ഘടന, വ്യാകരണം എന്നിവയില്‍ ശ്രദ്ധിക്കാന്‍ സഹായിക്കും.

കണക്കില്‍ താല്‍പര്യം വരുത്താം

കണക്ക് വെറും എണ്ണം പഠിക്കലും കൂട്ടലും കുറയ്ക്കലും മാത്രമാകരുത്. നമ്മുടെ ചുറ്റിനുമുള്ള കാര്യങ്ങള്‍ കുട്ടിയെ മനസിലാക്കി കൊടുക്കുക. ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ഒന്നു മുതല്‍ 50 വരെ എണ്ണാന്‍ ചിലപ്പോള്‍ കുട്ടിക്കു കഴിഞ്ഞേക്കും. പക്ഷേ, കുട്ടിക്കു സംഖ്യാവബോധം ചിലപ്പോള്‍ പത്തുവരെ മാത്രമായിരിക്കും. എട്ടു, പത്തിനേക്കാള്‍ കുറവാണെന്നോ 12,10 നേക്കാള്‍ കൂടുതലാണെന്നോ ഉള്ള അറിവ് നേടാന്‍ കുട്ടിയെ സഹായിക്കണം.

ചുറ്റുപാടുകളില്‍ നിന്നു കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ചു കണക്കിന്റെ പട്ടിക, വ്യത്യസ്തമായ ആകൃതികള്‍ എന്നിവയെക്കുറിച്ചു പഠിപ്പിക്കാം.1+2=3 എന്ന പട്ടിക ഇലകള്‍ പോലെ പ്രകൃതിയില്‍ സുലഭമായുള്ളവ ഉപയോഗിച്ചു പഠിപ്പിക്കാം.

നീളം, വീതി, നിറം, മാതൃക ഇവയുടെ അടിസ്ഥാനത്തില്‍ വസ്തുക്കളെ തിരിച്ചറിയാനും തരംതിരിക്കാനുമുള്ള കഴിവു കിട്ടണം. പിന്നെ, വസ്തുക്കള്‍ തമ്മിലുള്ള സാമ്യവും വ്യത്യസ്തതയും മനസിലാക്കി അവയെ തരം തിരിക്കാനുള്ള അറിവു പകരണം. വൃത്താകൃതി: പന്ത്, വള, നാണയം. ചതുരം: തടിക്കട്ട, കാര്‍ഡ് ബോര്‍ഡ്, ത്രികോണാകൃതി: തടിക്കട്ട എന്നിവ ഉപയോഗിക്കാം. ഇവയുടെ ഓരോ ആകൃതിയും വേര്‍തിരിക്കാന്‍ കുട്ടിയോട് ആവശ്യപ്പെടാം.

രൂപങ്ങള്‍ തിരിച്ചറിയാനും ആകൃതി പുനസൃഷ്ടിക്കാനുമുള്ള കഴിവു പ്രവൃത്തി പരിചയത്തിലൂടെ സാധിക്കും.

വൃത്തം, ചതുരം, ത്രികോണം തുടങ്ങിയ ആകൃതികള്‍ മനസിലാക്കികൊടുക്കുക. കാര്‍ഡ് ബോര്‍ഡില്‍ വര്‍ണക്കടലാസ് ഒട്ടിച്ച് പെന്‍സില്‍ കൊണ്ടു പല ആകൃതികള്‍ വരയ്ക്കുക. എന്നിട്ട് ഇവ ഓരോന്നായി കത്രിക കൊണ്ടു മുറിച്ചെടുക്കുക.

ഇതില്‍ നിന്നു വൃത്തവും ത്രികോണവും പോലെ വ്യത്യസ്ത രൂപങ്ങള്‍ തിരഞ്ഞെടുക്കുക. കുട്ടിയോടു രൂപത്തിന്റെ പേരു ചോദിക്കുക. ഉത്തരം പറയാന്‍ കുട്ടിക്കു കഴിയുന്നില്ലെങ്കില്‍ ആ രൂപത്തിനു ചുറ്റും വിരലോടിക്കാന്‍ ആവശ്യപ്പെടുക. അതോടൊപ്പം പേരു പറഞ്ഞു കൊടുക്കുകയും വേണം.

അളവുകള്‍ കൂടുതലേത്, കുറവേത് എന്നറിയാന്‍ കുട്ടികള്‍ക്കു താല്‍പര്യമുണ്ടാവും. വ്യത്യസ്ത നീളമുള്ള രണ്ടു പാവക്കുട്ടികളെ തിരഞ്ഞെടുക്കാം. ഇവയെ അടുപ്പിച്ചു മേശമേല്‍ വയ്ക്കുക. ഏതു പാവയാണു പൊക്കം കൂടിയത് എന്നു കുട്ടി പറയട്ടെ. ഇനി പൊക്കം കൂടിയ പാവയെ താഴ്ന്ന പ്രതലത്തില്‍ വയ്ക്കുക. പൊക്കം കൂടിയ പാവയുടെയും പൊക്കം കുറഞ്ഞ പാവയുടെയും തല ഒരേ ഉയരത്തില്‍ വരും വിധം പൊക്കം കൂടിയ പാവയുടെ പ്രതലം ക്രമീകരിക്കുക. കുട്ടിയോട് ഏതാണു പൊക്കം കൂടിയ പാവയെന്നു ചോദിക്കുക. ഒരേപോലെയുള്ള പ്രതലത്തില്‍ വച്ചേ പൊക്കവ്യത്യാസം അറിയാന്‍ കഴിയുകയുള്ളൂ എന്നതു കുട്ടിക്കു എളുപ്പം മനസിലാകും.

കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കുട്ടിയെ കൂടെക്കൊണ്ടു പോകണം. ത്രാസില്‍ സാധനങ്ങളുടെ ഭാരം തൂക്കുന്നതു കുട്ടിയെ കാണിക്കണം. വീട്ടിലെത്തിയാല്‍ ഷര്‍ട്ട് തൂക്കിയിടുന്ന കോട്ട് ഹാങ്ങര്‍ എടുക്കുക. മുകളിലെ കൊളുത്തില്‍ ഒരു ചരടു കെട്ടി കോട്ട് ഹാങ്ങര്‍ തൂക്കിയിടുക. കോട്ട് ഹാങ്ങറിന്റെ താഴത്തെ രണ്ടുമൂലയിലും ഒരേനീളത്തിലുള്ള വള്ളിയില്‍ ഓരോ പേപ്പര്‍ കപ്പ് കെട്ടിയിടുക. രണ്ടു പേപ്പര്‍ കപ്പിലും കല്ലുകള്‍ ഇട്ട് ത്രാസിന്റെ പ്രവര്‍ത്തനരീതി കുട്ടി സ്വയം മനസിലാകട്ടെ. ഇപ്പോള്‍ കടകളിലുള്ള വെയിങ് മെഷീനില്‍ സാധനങ്ങളുടെ ഭാരമനുസരിച്ചു തൂക്കം രേഖപ്പെടുത്തുന്നതിന്റെ അടിസ്ഥാനം കുട്ടിക്കു മനസിലാകും.

അല്‍പം കൂടി മുതിരുമ്പോള്‍ കടയില്‍ സാധനം വാങ്ങാന്‍ കുട്ടിയെ ഒറ്റയ്ക്കു വിടുന്നതു കണക്കു പഠിക്കുന്നതിന്റെ പ്രയോജനം മനസിലാക്കാന്‍ സഹായിക്കും. കൊടുത്തു വിടുന്ന പണം തികയും വിധത്തില്‍ സാധനങ്ങളുടെ അളവു കുറച്ചു ക്രമീകരിക്കാനും ആവശ്യപ്പെടണം.

സയന്‍സിനോട് ഇഷ്ടം കൂടുതല്‍

ചുറ്റും കാണുന്നതെന്തും അദ്ഭുതമാണു കുട്ടിക്ക്. അവയിലൂടെ ചിന്താശേഷി വളര്‍ത്താനും ലോകത്തെ മനസിലാക്കാനും കുട്ടികളെ സഹായിക്കുക.

തൊട്ടറിഞ്ഞു പഠിപ്പിക്കുന്നതു കുട്ടിക്ക് എളുപ്പം മനസിലാകും. ഇസ്തിരിപ്പെട്ടി ചെറുതായി ചൂടാക്കിയിട്ടു കുട്ടിയെ മെല്ലെ അതില്‍ തൊടുവിക്കുക. കൈ വലിക്കുന്നതോടൊപ്പം അപകടം ഒഴിവാക്കുന്ന പാഠവും കൂടിയാണു കുട്ടി പഠിക്കുക.

മണത്തറിയുന്നത് ഒരു കളിപോലെയാക്കുക. ഗ്രാമ്പു, ഇഞ്ചി, മാമ്പഴം, തുളസിയില, വെളുത്തുള്ളി ഇങ്ങനെ വ്യത്യസ്തഗന്ധമുള്ള സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കുക. അവര്‍ മണത്തു സാധനങ്ങള്‍ തിരിച്ചറിയട്ടെ.

ചില ശാസ്ത്രീയ കാര്യങ്ങള്‍ കാണിച്ചു കൊടുക്കാന്‍ പറ്റില്ല. കാറ്റിനെ കുറിച്ചുകേള്‍പ്പിക്കാനും അനുഭവിപ്പിക്കാനുമേ കഴിയൂ. ഒരു ബലൂണ്‍ കൊടുത്തിട്ട് അതില്‍ കാറ്റു നിറയ്ക്കാം. ബലൂണിന്റെ ഉള്ളിലുള്ള കാറ്റ് അഴിച്ചു വിട്ട് അതിന്റെ രീതി വിശദീകരിക്കാം. പിന്നീടു ഹൈഡ്രജന്‍ നിറച്ച ബലൂണുകള്‍ വാങ്ങികൊടുക്കുമ്പോള്‍ വാതകത്തിന്റെ കനക്കുറവിനെക്കുറിച്ചു കുട്ടിയെ എളുപ്പം മനസിലാക്കാം.

മഴ പെയ്യുന്നതെങ്ങനെയെന്നു കുട്ടിക്കു പറഞ്ഞു കൊടുക്കാം. രണ്ടു പരന്ന പാത്രമെടുക്കുക. ഒരു പാത്രത്തില്‍ അരഗാസ് വെള്ളമൊഴിക്കണം. വെയിലത്തു വയ്ക്കുക. അരമണിക്കൂറിനുള്ളില്‍ ജലം ആവിയായിപ്പോകും. ജലത്തിന് എന്തു സംഭവിച്ചുവെന്നു കുട്ടിയോടു ചോദിക്കാം.

രണ്ടാമത്തെ പാത്രത്തില്‍ തിളച്ചവെള്ളമൊഴിച്ചു നീരാവി വരുന്നതു കാണിച്ചു കൊടുക്കുക. തിളച്ച വെള്ളമുള്ള പാത്രം മറ്റൊരു സ്റ്റീല്‍പാത്രം കൊണ്ടു മൂടിവയ്ക്കണം. കുറെക്കഴിഞ്ഞു മൂടി ഉയര്‍ത്തുക. ഘനീഭവിച്ച നീരാവി ജലബിന്ദുക്കളായി മാറിയതും പാത്രത്തിലേക്ക് ഇറ്റു വീഴുന്നതും കുട്ടിയെ കാണിക്കണം.

നീരാവി തണുത്താല്‍ വെള്ളമാവുമെന്നും സൂര്യപ്രകാശത്തില്‍ നദികളിലേയും കടലിലേയും വെള്ളം ചൂടായി നീരാവിയായി ഉയര്‍ന്നു മേഘമായി മാറുമെന്നും അവ കാറ്റേറ്റു തണുത്തു മഴയാവുമെന്നും പറഞ്ഞു കൊടുക്കാം.

ചെടി വളര്‍ത്തല്‍ പരിശീലിപ്പിക്കാം

ഇലകളും ചെടികളും വെറുതെ പറിച്ചു കളയരുതെന്നും അവ നമുക്കോരോരുത്തര്‍ക്കും ചെയ്യുന്ന ഉപകാരങ്ങളും കുട്ടിയെ മനസിലാക്കണം. വീട്ടിലെ അടുക്കളത്തോട്ടത്തില്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചു കൃഷി ചെയ്യുന്നതും ഗുണം ചെയ്യും. അടുപ്പവും ഒപ്പം അറിവുമാണു കുട്ടിക്കു കിട്ടുക. അല്‍പം കൂടി മുതിര്‍ന്ന ക്ളാസില്‍ ഏക ബീജസസ്യം, ദ്വിബീജസസ്യം എന്നെല്ലാം പഠിക്കും. അപ്പോള്‍ ശിഖരങ്ങളുള്ള വൃക്ഷം, ഒറ്റത്തടിയായി വളരുന്നത് എന്നെല്ലാം കുട്ടിയെ പറഞ്ഞു മനസിലാക്കാം.

പച്ചനിറം ഭക്ഷണം പാകം ചെയ്യാന്‍ ചെടികളെ സഹായിക്കുന്നു എന്നു പഠിക്കുമ്പോള്‍ പുല്‍ച്ചാടിക്ക് അതിനു സാധിക്കുമോ എന്നു കുട്ടി സംശയം ചോദിച്ചേക്കാം. ചുവന്ന ചീര എങ്ങനെ ആഹാരം പാകം ചെയ്യുന്നു എന്നു സംശയമുണ്ടാകാം. സാന്തോഫില്‍, കരോട്ടിന്‍ തുടങ്ങിയ ചില പിഗ്മെന്റ്സ് മൂലം ചുവന്നനിറം കാണപ്പെടുന്നതാണ്. ചീരയിലും ക്ളോറോഫില്‍ ഉണ്ട് എന്ന് അറിയുമ്പോള്‍ കുട്ടിക്കു തൃപ്തിയാകും.

കുട്ടിയുടെ ഓരോ ചെറിയ നേട്ടവും അംഗീകരിക്കുക. അഭിനന്ദിക്കുക. പരിശ്രമിച്ചാല്‍ കൂടുതല്‍ നേട്ടങ്ങള്‍ നേടാമെന്നുള്ള ആത്മവിശ്വാസം കൊടുക്കുക. ഏത് ആവശ്യത്തിനും സഹായിക്കാന്‍ ഞങ്ങളുണ്ട് എന്ന മാതാപിതാക്കളുടെ ഉറപ്പും കിട്ടിയാല്‍ കുട്ടി ഉയരങ്ങളിലേക്കു ചുവടു വയ്ക്കുകയായി.

കിടന്നു പഠിക്കരുത്


. കുട്ടി എവിടെയിരുന്നു പഠിക്കണമെന്നു നിര്‍ബന്ധിക്കരുതെന്നു മനഃശാസ്ത്രജ്ഞര്‍ പറയുന്നു. പഠനമുറിയില്‍ തന്നെയിരുന്നു പഠിക്കണമെന്നില്ല. അടുക്കളയില്‍ വന്നിരുന്നു പഠിച്ചാല്‍ പോലും തടയരുത്.

. കിടന്നുകൊണ്ടു പഠിക്കുന്നതു ഗുണം ചെയ്യില്ല. കിടക്കുമ്പോള്‍ വിശ്രമിക്കുക എന്ന സന്ദേശമാണ് ശരീരത്തിനും മനസിനും കിട്ടുക. അതിനാല്‍ ഇരുന്നുള്ള പോസ് തന്നെയാണു പഠനത്തിനു നല്ലത്.

. മനസിന് ഏകാഗ്രമായി ഒരു സമയത്ത് ഒരു കാര്യത്തിലാണു പൂര്‍ണമായും ശ്രദ്ധിക്കാന്‍ കഴിയുക. ചിലര്‍ക്കു സംഗീതം കേട്ടു കൊണ്ടു പഠിക്കാന്‍ കഴിയുന്നത് ആര്‍ജിച്ചെടുത്ത കഴിവു കൊണ്ടാണ്.

മൂന്നു വിധത്തില്‍ പഠിക്കുന്നവരുണ്ട്.

1 ചിലര്‍ കണ്ടു പഠിക്കും (വിഷ്വല്‍ലേണേഴ്സ്)

2 ചിലര്‍ കേട്ടു പഠിക്കും (ഓഡിറ്ററി ലേണേഴ്സ്)

3 ചിലര്‍ നടന്നു വായിച്ചും തൊട്ടറിഞ്ഞും പഠിക്കും (കെനിസ്തറ്റിക് ലേണേഴ്സ്).

അതിനാല്‍ എന്റെ കുട്ടി ഒന്നും വായിച്ചു പഠിക്കില്ല എന്നു പരാതി പറയുന്നതു പൂര്‍ണമായും ശരിയല്ല.

. പല കുട്ടികളുടെയും പാടവം പലതായിരിക്കും. ചിലര്‍ക്ക് ഭാഷ, കണക്ക് എന്നിവയോടു താല്‍പര്യവും കഴിവും കൂടുതലായിരിക്കും. ഇതിനെ ഡസ്ക്ക്ടോപ് സ്കില്‍സ് എന്നാണു പറയുന്നത്. ചിലര്‍ക്കു മെക്കാനിക്കല്‍ സ്കില്‍സ്, കലാപരമായ വാസന, മറ്റുള്ളവരുമായി ആശയവിനിമയത്തിനുള്ള കഴിവ് തുടങ്ങിയവയാകും കൂടുതല്‍. ഡസ്ക്ക് ടോപ് സ്കില്‍സ് കൂടുതലുള്ളവരില്‍ മറ്റു മെക്കാനിക്കല്‍ സ്കില്‍സ് കുറയുന്നതായാണു പൊതുവെ കണ്ടു വരുന്ന ത്.അതിനാല്‍ കണക്കില്‍ എന്റെ കുട്ടി പിന്നിലാണ് തുടങ്ങിയ മുന്‍വിധികള്‍ വേണ്ട. കുട്ടിയുടെ ഐക്യു പരിശോധി ക്കാന്‍ ബദ്ധപ്പെട്ട് ഓടുകയും വേണ്ട. 12 വയസു വരെ ബുദ്ധിക്ഷമത പരീക്ഷകളുടെ കൃത്യത കണക്കിലെടുക്കാന്‍ കഴിയില്ല. ഭാവിയില്‍ ഏതു വിഭാഗത്തിനോടാണു കുട്ടിക്കു താല്‍പര്യമെന്നു തിരഞ്ഞെടുക്കാന്‍ പ്ളസ്ടു തലത്തില്‍ അഭിരുചി പരീക്ഷയില്‍ പങ്കെടുത്താല്‍ മതി.

. ദിവസവും പഠിക്കാന്‍ ടൈംടേബിള്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കുക. പരമാവധി 45 മിനിറ്റില്‍ കൂടുതല്‍ കുട്ടിക്കു ശ്രദ്ധ പിടിച്ചു നിറുത്താന്‍ പറ്റില്ല. ഓരോ 45 മിനിറ്റിലും ഇടവേള അനുവദിക്കണം.

. കുട്ടിക്കു പഠനവൈകല്യങ്ങള്‍ ഉണ്ടോയെന്നു മാതാപിതാക്കള്‍ നിരീക്ഷിക്കണം. രണ്ടു ക്ളാസിനു താഴെയുള്ള കുട്ടി യെപ്പോലെയാണു കുട്ടിയുടെ പഠന നിലവാരമെങ്കില്‍ സൂക്ഷിക്കുക. ഉദാ: അഞ്ചാം ക്ളാസില്‍ പഠിക്കുന്ന കുട്ടിക്കു മൂന്നാം ക്ളാസില്‍ പഠിക്കുന്ന കുട്ടിയുടെ കഴിവേ ഉള്ളെങ്കില്‍ വിദഗ്ധ പരിശോധന തേടണം.

ക്ഷമയോടെ ഉത്തരം പറയുക

കുട്ടികളുടെ ജിജ്ഞാസ അവരുടെ വളര്‍ച്ചയുടെ പ്രധാന ചേരുവയാണ്. അവയ്ക്കു ക്ഷമയോടെ വ്യക്തമായി ഉത്തരം പറയണം. അറിയില്ലെങ്കില്‍ അറിവുള്ളവരോടു ചോദിച്ചു പറഞ്ഞു തരാമെന്നു പറയുകയും അങ്ങനെ ചെയ്യുകയും വേണം.

കൊച്ചുവായില്‍ വഴങ്ങാത്ത അക്ഷരങ്ങള്‍ വളരെ ബദ്ധപ്പെട്ടു വായിപ്പിച്ചു കുട്ടിക്കു വായനയോടു വിരക്തിയുണ്ടാക്കരുത്.

എഴുതിത്തുടങ്ങുന്ന പ്രായത്തില്‍ കൈയ്യക്ഷരം നന്നാക്കാന്‍ ശ്രമിക്കരുത്. കുട്ടിയുടെ വിരലില്‍ പിടിച്ച് എഴുതിക്കുക യോ മറ്റും ചെയ്യുമ്പോള്‍ കുട്ടിയുടെ വിരല്‍ വേദനിക്കാതെ ശ്രദ്ധിക്കണം.

എത്ര പ്രയാസമുള്ള വിഷയമായാലും ഹോംവര്‍ക്ക് മക്കള്‍ക്കു ചെയ്തു കൊടുക്കരുത്. നിര്‍ദേശങ്ങള്‍ നല്‍കുകയേ ആകാവൂ.

വീട്ടില്‍ മോഡല്‍ പരീക്ഷയാവാം. ക്ളാസിലേതു പോലെ വീട്ടില്‍ പരീക്ഷ എഴുതുന്നതു കുട്ടി ഇഷ്ടപ്പെടും. ഒട്ടേറെ ഗുണവും ചെയ്യും.

സൂപ്പര്‍ ഫുഡ്, സൂപ്പര്‍ ശക്തി

വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്കു വേണം നിറയെ എനര്‍ജി, നിറയെ പ്രോട്ടീന്‍. സ്കൂളില്‍ പോകുന്ന കുട്ടികളുടെ ഭക്ഷണം എങ്ങനെ ക്രമീകരിക്കണം..

സമീകൃത ആഹാരം, ജംഗ്ഫുഡ്, ഹെല്‍ത് ഫുഡ്... കുട്ടികളുടെ ഭക്ഷണത്തെക്കുറിച്ചാണു സംസാരമെങ്കില്‍, എല്ലാവര്‍ക്കും പറയാനുള്ളത് ഈ ക്ളീഷേകള്‍ മാത്രം. കുട്ടികള്‍ക്ക് ഇഷ്ടമുള്ള ചിപ്സ്, ബേക്കറി ഐറ്റംസ് ഇവയൊന്നും കൊടുക്കാനും പാടില്ല. പകരം എന്തുകൊടുക്കണമെന്നും ആരും പറയുന്നുമില്ല.ധാരാളം വലിച്ചുവാരി കഴിക്കുന്നതല്ല ശരിയായ ഭക്ഷണശീലം. വളരെക്കുറച്ചു കഴിക്കുന്നതും ശരിയല്ല. ശരിയായ അളവില്‍ ശരിയായ ഭക്ഷണം കൃത്യസമയത്തു കഴിക്കാനുള്ള ശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം.

ശരിയായ ഭക്ഷണം

സ്കൂളില്‍ പോയിത്തുടങ്ങുന്ന പ്രായത്തില്‍ കുഞ്ഞിന് ഏറ്റവും വേണ്ടത് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ ഭക്ഷണമാണ്. ദിവസേനയുള്ള ഭക്ഷണത്തില്‍ എല്ലാ ഭക്ഷ്യഗണത്തിലുംപെട്ട ഭ”ക്ഷണസാധനങ്ങള്‍ ഉള്‍പ്പെടുത്തുക. ഒരു ദിവസത്തെ മെനു ഇങ്ങനെയാക്കാം.

പ്രാതല്‍ നിര്‍ബന്ധം

. ഇഡ്ഡലി, ദോശ, ചപ്പാത്തി, അപ്പം, വെജിറ്റബിള്‍ ഉപ്പുമാവ്... ഇവയില്‍ ഏതെങ്കിലുമൊന്ന്.

. ഒപ്പം വിളമ്പാന്‍ സാമ്പാര്‍, കടലക്കറി, പയറുകറി, വൈവിധ്യമാര്‍ന്ന ചട്നി എന്നിവ.

ആഴ്ചയില്‍ ഒരിക്കല്‍ പൂരി, ഓട്സ് കാച്ചിയത്, കോണ്‍ഫ്ളേക്സ് പാലിനൊപ്പം എന്നിവയും ആകാം. ചപ്പാത്തി തയാറാക്കുമ്പോള്‍, കൂടുതല്‍ പോഷകപ്രദമാക്കാന്‍ ഗോതമ്പുപൊടിയുടെ ഒപ്പം അല്‍പം സോയാപ്പൊടി ചേര്‍ക്കുക.

. ഒരു കപ്പു പാല്‍ (ഏകദേശം 150 മില്ലി) അല്ലെങ്കില്‍ പാല്‍ ചേര്‍ത്ത ചായ.

പ്രാതല്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം. തലച്ചോര്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ പ്രാതല്‍ കഴിച്ചേ മതിയാകൂ. സ്കൂളിലേക്കു പോകുവാനുള്ള തിരക്കില്‍ പാല്‍ മാത്രം കുടിച്ച് ഓടാന്‍ അനുവദിക്കരുത്. വെറും വയറ്റില്‍ പാല്‍ മാത്രം കുടിച്ചാല്‍ അത് അസിഡിറ്റിക്കു കാരണമാകും. ആമാശയത്തില്‍ അള്‍സര്‍ ഉണ്ടാകുവാനും ഇതിടയാക്കും.

അവനു കഴിക്കാന്‍ നേരം കിട്ടാറില്ല. എന്നു പറഞ്ഞു മാതാപിതാക്കള്‍ ദുശ്ശീലം അനുവദിച്ചു കൊടുക്കരുത്. ദിവസേന അര മണിക്കൂര്‍ നേരത്തെ എഴുന്നേറ്റാല്‍ ആവശ്യത്തിനു സമയം കിട്ടും. തീരെ സമയമില്ലെങ്കില്‍ പ്രാതല്‍ പൊതിഞ്ഞു കൊടുക്കുക. കുട്ടി അതു കഴിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുക.

പത്തുമണി സ്നാക്ക്: ബേക്കറി വേണ്ട

. ഒരു പിടി കശുവണ്ടി, ഈന്തപ്പഴം, കാരറ്റ്, വെള്ളരിക്ക എന്നിവ വിരലിന്റെ വലിപ്പത്തില്‍ അരിഞ്ഞത്, കപ്പലണ്ടി മിഠായി, എള്ളുണ്ട, കാരറ്റ് ഹല്‍വ, ചീസ് സാന്‍ഡ്വിച്ച്, പഴങ്ങള്‍, അവല്‍ വിളയിച്ചത്. ഇവയില്‍ ഏതെങ്കിലും ഒന്നു നല്‍കാം.

ഈ വിഭവങ്ങള്‍ എല്ലാം തന്നെ നേരത്തെ തയാറാക്കി വയ്ക്കാവുന്നവയാണ്. ഇതു തയാറാക്കി സൂക്ഷിച്ചാല്‍, സ്നാക്ക് ബോക്സില്‍ നിന്നു ബേക്കറി വിഭവങ്ങള്‍ ഒഴിവാക്കാം. പ്രിസര്‍വേറ്റീവ്സ് ചേര്‍ന്ന ബേക്കറി വിഭവങ്ങള്‍ സ്ഥിരമായി കഴിക്കുമ്പോള്‍ കുട്ടിയുടെ വിശപ്പു നഷ്ടപ്പെടുന്നു.

ഉച്ചയൂണു സമൃദ്ധിയോടെ

. ചോറ്, പുലാവ്, ചപ്പാത്തി, വെജിറ്റബിള്‍ ബിരിയാണി.

. വെജിറ്റബിള്‍ റെയ്ത്ത, തൈര്

. മുട്ട, പരിപ്പ്, പയര്‍, മീന്‍, പനീര്‍, ഇറച്ചി വിഭവങ്ങള്‍.

. പച്ചക്കറികള്‍.

ചമ്മന്തി

പച്ചമാങ്ങ, നെല്ലിക്ക, മല്ലിയില, പുതിനയില എന്നിവ കൊണ്ടുള്ള പുതുമയാര്‍ന്ന ചമ്മന്തികള്‍ തയാറാക്കുക. മുളകു കുറയ്ക്കാന്‍ ശ്രദ്ധിക്കണം.

ഉച്ചഭക്ഷണത്തില്‍ നിര്‍ബന്ധമായും പച്ചക്കറി ഉള്‍പ്പെടുത്തണം. പരിപ്പോ പയറോ ചേര്‍ന്ന ഒരു കറിയും നിര്‍ബന്ധമാ ണ്. കുട്ടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നിറഞ്ഞതാണു പയര്‍ പരിപ്പു വര്‍ഗങ്ങള്‍.ഏതെങ്കിലും ഒരു പാലുല്‍പന്നവും ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അല്പം തൈരോ മോരോ, പനീറോ ആകാം.ചില കുട്ടികള്‍ക്കു രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് തന്നെ ഉച്ചയൂണിനു കൊണ്ടുപോകാനായിരിക്കും താല്‍പര്യം. അതിനു തടസം നില്‍ക്കേണ്ട. അത്തരം അവസരങ്ങളില്‍ രാവിലത്തെ പ്രാതലിനു ചെറിയ പരിഷ്ക്കരണം നടത്തി കൊടുത്തു വിടാം. രാവിലത്തെ ചപ്പാത്തിയുടെ ഉള്ളില്‍ അല്‍പം പച്ചക്കറിയും മുട്ട ചിക്കിപ്പൊരിച്ചതും വച്ചു ചുരുട്ടിയെടുക്കാം. ഇഡ്ഡലി മാവില്‍ കുറച്ചു കാരറ്റും ബീന്‍സും പൊടിയായി അരിഞ്ഞതു ചേര്‍ത്തിളക്കി ഇഡ്ഡലി പുഴുങ്ങിയെടുക്കാം. ഇടിയപ്പ ത്തിനുള്ളില്‍ ഇറച്ചി മിന്‍സ് ചെയ്തതു സ്റ്റഫ് ചെയ്യാം. ഇത്തരം പുതുമകള്‍ കുട്ടി പൂര്‍ണമനസോടെ സ്വീകരിക്കും.

നാലു മണി വിഭവങ്ങള്‍ വീട്ടിലുണ്ടാക്കുക

. പീറ്റ്സ ഊത്തപ്പം, ഏത്തപ്പഴം പുഴുങ്ങിയത്, പഴംപൊരി, വട, കൊഴുക്കട്ട, പഞ്ഞപ്പുല്‍ അട, കട്ലറ്റ്, അവല്‍ നനച്ചതും പഴവും, കപ്പബോള്‍. ഇവയില്‍ ഏതെങ്കിലും ഒന്ന്.

. പാല്‍, ചായ, പഴച്ചാറ്, മില്‍ക്ഷെയ്ക്, കസ്റ്റേര്‍ഡ് പുഡ്ഡിങ്.

ജോലിക്കു പോകുന്ന അച്ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണിത്. വൈകുന്നേരം വന്നിട്ടു നീ തന്നെ എന്തെങ്കിലും വാങ്ങി കഴിച്ചോളൂ. എന്നു പറഞ്ഞു പണം കൊടുക്കുന്ന പതിവു നിര്‍ത്തുക. ബേക്കറിയില്‍ ചെല്ലുന്ന കുട്ടി നിറവും മധുരവുമുള്ള ലഡ്ഡു, ജിലേബി അല്ലെങ്കില്‍ പായ്ക്ക്ഡ് ചിപ്സ്, പഫ്സ് തുടങ്ങിയവ വാങ്ങിക്കഴിക്കും. ഒരു പഫ്സില്‍ മാത്രം അഞ്ചുസ്പൂണ്‍ വരെ എണ്ണയുണ്ട്. യഥാര്‍ഥത്തില്‍ കുട്ടിക്ക് ഒരു ദിവസം ആകെ വേണ്ട എണ്ണ അഞ്ചു സ്പൂണ്‍ ആണ്.വീട്ടില്‍ തന്നെതയാറാക്കുന്ന വിഭവങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക. രാവില ത്തെ ദോശമാവും കോരിയൊഴിച്ചു പരത്തി, അതിനു മീതെ അല്‍പം പച്ചക്കറികള്‍ അരിഞ്ഞതും ചീസും വിതറിയ ശേഷം മറിച്ചിട്ടെടുത്താല്‍ പീറ്റ്സ് ഊത്തപ്പമായി.സ്കൂള്‍ കാന്റീനുകളാണു കുട്ടികളില്‍ ചീത്ത ഭക്ഷണശീലം വളര്‍ ത്തുന്ന മറ്റൊരു ഘടകം. വീട്ടില്‍ അച്ഛനും അമ്മയും വാങ്ങിക്കൊടുക്കാത്ത, വറപൊരി സാധനങ്ങള്‍ കാന്റീനില്‍ കിട്ടുമ്പോള്‍ കുട്ടിക്കു കാര്യങ്ങള്‍ വളരെയെളുപ്പമായി.കാന്റീനിലും ആരോഗ്യകരമായ സ്നാക്ക്സ് വിതരണം ചെയ്യാ ന്‍ പേരന്റ്സ് ടീച്ചര്‍ അസോസിയേഷന്‍ വഴി മാതാപിതാക്കള്‍ മുന്‍കൈ എടുക്കണം.

അത്താഴം എട്ടു മണിക്കു മണിക്കു മുമ്പ്

ചോറ്, ചപ്പാത്തി, ദോശ, . സാലഡ്, . പച്ചക്കറി

രാത്രിയില്‍ പറോട്ടയും മാംസാഹാരങ്ങളും കുറയ്ക്കുക. ഇവ ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കും. രാത്രി എട്ടു മണിക്കുള്ളില്‍ കുട്ടികള്‍ അത്താഴം കഴിക്കണം.അത്താഴം കഴിഞ്ഞ് ഒന്നര മണിക്കൂറിനു ശേഷം മാത്രം കിടക്കാന്‍ അനുവദിക്കുക.

കിടക്കാന്‍നേരം

. ചെറുചൂടുള്ള ഒരു ഗാസ് പാല്‍.

വാശികള്‍ പ്രോത്സാഹിപ്പിക്കേണ്ട.

ഏതാണ്ട് 90 ശതമാനം കുട്ടികളും ഏറ്റവും ഇഷ്ടത്തോടെ നൂഡില്‍സ് കഴിക്കുന്നു. ഉണ്ടാക്കാന്‍ എളുപ്പമായതിനാല്‍ അമ്മയ്ക്കും സന്തോഷം. നൂഡില്‍സ് കഴിക്കരുത് എന്നു പറഞ്ഞു തടുക്കുന്നതിനു പകരം നൂഡില്‍സിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതാണു പരിഹാരം. സാധാരണ നൂഡില്‍സിനു പകരം ആട്ട നൂഡില്‍സ് വാങ്ങാം. നൂഡില്‍സിനൊപ്പം ഗ്രീന്‍പീസ്, കാരറ്റ്, ബീന്‍സ് വേവിച്ചതും മുട്ട ചിക്കിപ്പൊരിച്ചതും ചേര്‍ക്കുക. പച്ചക്കറികള്‍ വേവിച്ചു വച്ചിരുന്നാല്‍ ആവശ്യാനുസരണം നൂഡില്‍സില്‍ ഉപയോഗിക്കുകയുമാവാം.പാല്‍ കുടിക്കാന്‍ ഇഷ്ടമില്ലാത്ത കുട്ടിക്ക്, പഴങ്ങള്‍ ചേര്‍ത്തടിച്ച പാല്‍ മില്‍ക്ഷേയ്ക് എന്നു പേരിട്ടു നല്‍കാം. പാല്‍ ചേര്‍ത്തുണ്ടാക്കുന്ന ബ്രെഡ് പുഡ്ഡിങ്, കസ്റ്റേ ര്‍ഡ് പുഡ്ഡിങ് എന്നിവയും പാല്‍ അകത്താക്കാനുള്ള എളുപ്പവഴിയാണ്. ഇതൊന്നുമല്ലെങ്കില്‍ തൈരോ വെണ്ണയോ പനീറോ ആയും പാല്‍ നല്‍കാം.കുട്ടികളുടെ ഇഷ്ടങ്ങള്‍ കൂടി ഉള്‍പെടുത്തി, ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതിലാണ് അമ്മയുടെ വിജയം.

ഒരു ദിവസം ആവശ്യമായ ഭക്ഷണം

. അരി, ഗോതമ്പ്, ചോളം, ഓട്സ് തുടങ്ങിയ ധാന്യങ്ങള്‍ (ഊര്‍ജം പകരുന്നു).... 270 ഗ്രാം

. പയര്‍, പരിപ്പ്, ഉഴുന്ന് തുടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ (വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്നു).... 60 ഗ്രാം

. പാലും മോര്, തൈര്, പനീര്‍ തുടങ്ങിയ പാലുല്പന്നങ്ങളും (പ്രോട്ടീന്‍, കാല്‍സ്യം, ബി വൈറ്റമിന്‍ എന്നിവ നല്‍കുന്നു.).... 500 മില്ലി

. കാരറ്റ്, ഉരുളക്കിഴങ്ങ്, കപ്പ, ചേന, സവാള തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ (അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ്, വൈറ്റമിന്‍ എ. കാല്‍സ്യം)...... 100 ഗ്രാം

. ചീര, മുരിങ്ങയില, ലെറ്റൂസ് തുടങ്ങിയ ഇലക്കറികള്‍ (കാല്‍സ്യം, ഇരുമ്പ്, വൈറ്റമിന്‍ എ, ബി, സി, ഫോളിക് ആസിഡ് എന്നിവ നിറഞ്ഞത്)..... 100 ഗ്രാം

. ബീന്‍സ്, കായ, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികള്‍ (വൈറ്റമിന്‍ സി, മറ്റു ധാതുക്കള്‍, നാര്)... 100 ഗ്രാം

. ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം പോലുള്ള പഴങ്ങള്‍ (പ്രധാനമായും വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, നാര് എന്നിവ അടങ്ങിയിട്ടുണ്ട്).... 100 ഗ്രാം

. പഞ്ചസാര, തേന്‍, ശര്‍ക്കര തുടങ്ങിയ മധുരങ്ങള്‍ (രുചി കൂട്ടുന്നതിനൊപ്പം ഊര്‍ജം നല്‍കുന്നു. ശര്‍ക്കരയില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്).... ആറു ചെറിയ സ്പൂണ്‍

. നെയ്യ്, എണ്ണ, വെണ്ണ തുടങ്ങിയ കൊഴുപ്പ് (വളരെയധികം ഊര്‍ജം പ്രദാനം ചെയ്യുന്നു)... അഞ്ചു ചെറിയ സ്പൂണ്‍

മാംസാഹാരം കഴിക്കുന്നവര്‍ പയര്‍ വര്‍ഗങ്ങളുടെ അളവു പകുതിയാക്കി, അതിനു പകരം ഇറച്ചിയോ മീനോ കഴിക്കാം. അതായത് 30 ഗ്രാം പയര്‍ വര്‍ഗം മാറ്റി അതിനു പകരം 30 ഗ്രാം മാംസാഹാരം ഉള്‍പ്പെടുത്തണം

കുട്ടികളുടെ ഭക്ഷണം


സ്കൂളില്‍പ്പോകും കാലം വളരുന്ന കാലമാണ് കുട്ടികള്‍ക്ക്. അതിനൊത്ത ഭക്ഷണം വേണം. വളരുന്ന പ്രായത്തില്‍ ഏറ്റവും അത്യാവശ്യമാണു പ്രോട്ടീന്‍. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസ വും നല്‍കണം. പ്രോട്ടീന്‍ അടങ്ങിയ ഏതെ ങ്കിലും ഒരു വിഭവം ഒാരോ നേരവും ഭക്ഷണ ത്തിലുള്‍പ്പെടുത്തണം. പാല്‍, മുട്ട, മീന്‍, ഇറച്ചി, നട്സ്, പയറുവര്‍ഗങ്ങള്‍ ഇവയിലെ ല്ലാം പ്രോട്ടീന്‍ ധാരാളമുണ്ട്.ഒാരോ നേരവും ഭക്ഷണ ത്തില്‍ ഇവയിലൊരെണ്ണം ഉറപ്പാ ക്കണം.

വളരുന്ന കുട്ടികള്‍ക്ക് എല്ലിന്റെയും പല്ലിന്റെയും കരുത്തിനു കാല്‍സ്യം വളരെയേറെ വേണം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കുട്ടികള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പാലില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യ മാണ് ഏറ്റവും എളുപ്പം

ശരീരം ആഗിരണം ചെയ്യുന്നത്. ദിവസംകുറഞ്ഞത് ഒരു ഗാസ് പാലെങ്കിലും കുട്ടികള്‍ക്ക് നല്‍കണം. പാല്‍ കഴിക്കാത്ത കുട്ടികള്‍ക്കു ഷേക്ക് ആയോ നട്സും പാലും കൂടി ചേര്‍ത്തടിച്ചോ നല്‍കാം. തൈര്, മോര് എന്നിവയിലും കാല്‍സ്യം ഉണ്ട്.

എട്ടുമുതല്‍ 10 വരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് ഇരുമ്പിന്റെ അംശം ധാരാളം ആവശ്യമുണ്ട്. ദിവസവും ഒരുതരം ഇലക്കറിയെങ്കിലും ഇവര്‍ക്കു നല്‍കാന്‍ ശ്രദ്ധിക്കണം. മീന്‍, ഇറച്ചി, മുട്ട, ശര്‍ക്കര ചേര്‍ന്ന വിഭവങ്ങള്‍ എന്നിവയിലും ഇരുമ്പ് ഉണ്ട്. വൈകുന്നേരങ്ങളില്‍ ശര്‍ക്കര ചേര്‍ന്ന അടയോ റാഗി ശര്‍ക്കര ചേര്‍ത്തു കുറുക്കിയതോ ഒക്കെ നല്‍കാം.

ഒരു ദിവസം കിട്ടേണ്ട പോഷണത്തിന്റെ മൂന്നിലൊന്നു ഭാഗവും ഉച്ചഭക്ഷണത്തില്‍ നിന്നാണു ലഭിക്കുന്നത്. രാവിലത്തെ ഭക്ഷണത്തിന്റെ ബാക്കി ഒരിക്കലും ഉച്ചയ്ക്കു കൊടുത്തുവിടരുത്. പയറുവര്‍ഗങ്ങളിലൊന്ന് ഉച്ചഭക്ഷണത്തില്‍ ഉറപ്പായും വേണം. അല്‍പം തൈര് നല്‍കുന്നതു ദഹനത്തിനു സഹായിക്കും. വെള്ളമിറങ്ങുന്ന കറികള്‍ ചോറിനൊപ്പം വയ്ക്കാതെ പ്രത്യേകം കുപ്പിയിലാക്കി നല്‍കണം.

എന്നും ചോറും കറികളുമാക്കാതെ വല്ലപ്പോഴും വെജിറ്റബിള്‍ പുലാവ്, പച്ചക്കറികളോ ഉരുളക്കിഴങ്ങോ കൊണ്ട് സ്റ്റഫ് ചെയ്ത ചപ്പാത്തി എന്നിവയൊക്കെ നല്‍കാം. നൂഡില്‍സ് കഴിവതും ഒഴിവാക്കണം. അഥവാ നല്‍കുകയാണെങ്കില്‍ ധാരാളം പച്ചക്കറികള്‍ അരിഞ്ഞിട്ടോ മുട്ട ഉടച്ചുചേര്‍ത്തോ പോഷകപൂര്‍ണമാക്കാം. ബ്രഡ്, ജാം എന്നിവയും വേണ്ട. വെജിറ്റേറിയന്‍ കുട്ടികള്‍ക്ക് ഇടയ്ക്ക് തൈരുസാദം നല്‍കാം.

പ്രഭാതഭക്ഷണത്തിന് പുളിപ്പിച്ച മാവുകൊണ്ടുള്ള എളുപ്പം ദഹിക്കുന്ന ആഹാരങ്ങളാണു നല്ലത്. ഏതെങ്കിലും ഒരു പഴവും ബ്രേക്ഫാസ്റ്റിനൊപ്പം നല്‍കാം. ഒാട്സ്, കോണ്‍ഫ്ലേക്സ് എന്നിവ പ്രഭാതഭക്ഷണത്തിന് ഒഴിവാക്കുന്നതാണു നല്ലത്. സ്കൂളിലേക്കു പുറപ്പെടാനുള്ള ധൃതി തുടങ്ങുംമുന്‍പേ കുട്ടിയെ ബ്രേക് ഫാസ്റ്റ് കഴിപ്പിക്കണം. ധൃതിയില്‍ കഴിപ്പിക്കുന്നതു കുട്ടിക്കു ഭക്ഷണത്തോടുതന്നെ വെറുപ്പുണ്ടാക്കും.

ചെറിയ കുട്ടികള്‍ക്ക് 11 മണിക്ക് കഴിക്കാന്‍ സ്നാക്സ് കൊടുത്തു വിടാം. നൂറുകൂട്ടം കറികള്‍ കൂട്ടി ഉണ്ണാനുള്ള ക്ഷമ തീരെച്ചെറിയ കുട്ടികള്‍ക്ക് ഉണ്ടാവില്ല. പച്ചക്കറികള്‍ വേവിച്ച് ചോറും തൈരും ഒപ്പം ചേര്‍ത്ത് നല്‍കാം. ചോക്കലേറ്റ്, പേസ്ട്രി എന്നിവ ഒഴിവാക്കണം.

വൈകുന്നേരം വിശന്നായിരിക്കും കുട്ടികള്‍ സ്കൂളില്‍നിന്നു വരുന്നത്. നല്ലൊരു ചായയും സ്നാക്സും നല്‍കാം. ഒാട്സ് കാച്ചിയത്, അവല്‍ നനച്ചത്, റാഗി, ഊത്തപ്പം, മസാല ദോശ എന്നിവയൊക്കെ നല്‍കാം. പോഷകാഹാര ക്കുറവല്ല, അമിതാഹാരമാണു പല സ്കൂള്‍ കുട്ടികളുടെയും പ്രശ്നം. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും കൊഴുപ്പു കൂടിയ ഫാസ്റ്റ് ഫുഡുമൊക്കെയാണു വില്ലന്‍. പുറമെനിന്നുള്ള ആഹാരം കഴിവതും കുറയ്ക്കണം. ഡീപ് ഫ്രൈ ചെയ്ത ഭക്ഷണം, ചോക്കലേറ്റ്, പേസ്ട്രി എന്നിവ ഒഴിവാക്കാം. കോളയ്ക്കു പകരം ഫ്രൂട്ട് ജ്യൂസ് നല്‍കാം.

പഠിച്ചു മിടുക്കരാകാന്‍ ഭക്ഷണക്രമം


നന്നായി ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ ക്കാണ് നല്ലപോലെ പഠിക്കാനും സാധിക്കു ന്നത്. അതിനാല്‍ ഊര്‍ജം മാത്രമല്ല, എല്ലാ പോഷകങ്ങളും കൃത്യമായി ലഭിക്കുന്നതായി രിക്കണം ഈ പ്രായത്തിലെ ആഹാരം. ഒരു ഗാസ് പാലും ഒരു മുട്ട പുഴുങ്ങിയതും സ്കൂളിലേക്ക് വിടുന്ന അമ്മ മാരുണ്ട്. എന്നാല്‍, വളരുന്ന പ്രായത്തിലെ കുട്ടികള്‍ക്ക് ഇതു മാത്രം പോരാ അതുകൊണ്ട് പാലിനോടൊ പ്പം ഇഡ്ലി, ദോശ, പുട്ട്, പൂരി, സാന്‍ഡ്വിച്ച് എന്നീ പലഹാരങ്ങളേതെങ്കിലും കൊടുത്താ ല്‍ പോഷക സമ്പുഷ്ടമായ പ്രാതലായി.

ഓസ്റ്റിയോപൊറോസിസ് മുതിര്‍ന്നവരുടെ രോഗമാണ്. പക്ഷേ അതിന്റെ തറക്കല്ലു പാകുന്നത് കുട്ടിക്കാലത്താണ്. കാല്‍സ്യം അടങ്ങിയ ഭക്ഷണമാണ് ഇതിനു പരിഹാരം.പാല്‍ ധാരാളം കുടിക്കുകയാണ് ഓസ്റ്റിയോ പൊറോസിസി നെ തടയാ നുള്ള വഴി. തൈര്, മോര്, പനീര്‍, വെണ്ണ തുടങ്ങിയ പാലുല്‍പ്പന്നങ്ങളും നല്ലതാണ്. പാല്‍ കുടിച്ചാലും കാല്‍സ്യം മറ്റു വഴികളിലൂടെ നഷ്ടപ്പെടുന്നതാണ് ഇതിനു കാരണം.

പഞ്ചസാരയും ശീതള പാനീയങ്ങളും അമിതമായി ഉപയോഗിക്കുന്ന കുട്ടികളില്‍ കാല്‍സ്യം നഷ്ടപ്പെടാനിടയുണ്ട്. കാല്‍സ്യം കുറവുള്ള പ്പോള്‍ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നത് അപകടകരമാണ്. അച്ചാറും സോസും പതിവായി കുട്ടികള്‍ക്കു കൊടുക്കരുത്. പനി, വയറിളക്കം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ വളരുന്ന കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ഈ സമയത്ത് എന്തു ഭക്ഷണം കൊടു ത്താലും മുഖംതിരിച്ചു കളയുന്നതു സ്വാഭാവികം. പക്ഷേ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ശരിയായ ഭക്ഷണം കൊടുക്കേണ്ട സമയമാണിത്. അസുഖം മാറിയാലും ഭക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ശരീരത്തിന്റെ നഷ്ടപ്പെട്ട പ്രതിരോധശേഷി വീണ്ടെടുക്കാന്‍ ഇതു വളരെ പ്രധാനമാണ്.

ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാന്‍ കുട്ടികളെ ഈ പ്രായത്തില്‍ തന്നെ ശീലിപ്പിക്കേണ്ടതു ണ്ട്. ടിവിയും കംപ്യൂട്ടറും വിഡിയോ ഗെയിമുകളുമാണ് മിക്ക കുട്ടികളുടെയും ഇഷ്ടവിനോ ദങ്ങള്‍. യാതൊരു അധ്വാ നവുമില്ലാതെ ഇവയ്ക്കു മുന്നിലിരിക്കുന്നത് പൊണ്ണത്തടിയുണ്ടാക്കുന്നു. മാത്രമല്ല, ടിവി കാണുമ്പോള്‍ ലഘു ഭക്ഷ ണങ്ങള്‍ കഴിക്കുന്നത് മിക്ക കുട്ടികളുടെയും ശീലമാണ്. ഇത് വണ്ണം വയ്ക്കാനിടയാക്കും. അതിനാല്‍ കൃത്യമായ ആഹാരക്രമവും വ്യായാമവും കുട്ടികളെ ശീലിപ്പിക്കേണ്ടിയിരിക്കുന്നു.

ഇതുവേണ്ട

1 കേക്ക്, പേസ്ട്രി തുടങ്ങിയ മധുരങ്ങള്‍. (മൈദയും വനസ്പതിയും ചേര്‍ന്ന വിഭവം).

2 ശീതളപാനീയങ്ങള്‍ (പ്രിസര്‍വേറ്റീവ്സും അനാവശ്യമായ മധുരവും ചേര്‍ന്നത്)

3 പറോട്ട, പഫ്സ്, ബിസ്കറ്റ് (മൈദ ചേര്‍ന്ന വിഭവം. കൂടാതെ തയാറാക്കുവാന്‍ വളരെയധികം എണ്ണയും ഉപയോഗിക്കുന്നു.)

4 ബര്‍ഗര്‍, പീറ്റ്സ (ബര്‍ഗറിന്റെ ബണ്ണും പീറ്റ്സയുടെ ബേസും മൈദ ചേര്‍ത്തുണ്ടാക്കുന്നവയാണ്)

5 പായ്ക്കറ്റില്‍ വരുന്ന ഉരുളക്കിഴങ്ങു ചിപ്സുകള്‍ (പ്രിസര്‍വേറ്റീവ്സ് ചേര്‍ന്നത്)

ഇതുമതി

1 വട്ടയപ്പം, പാല്‍ ചേര്‍ത്തുണ്ടാക്കുന്ന കസ്റ്റേര്‍ഡ്/ബ്രെഡ് പുഡ്ഡിങ്.

2 പഴങ്ങള്‍, പഞ്ചസാര ചേര്‍ക്കാതെ അടിച്ചെടുത്ത പഴച്ചാറുകള്‍.

3 പച്ചക്കറി സ്റ്റഫ് ചെയ്ത ചപ്പാത്തി. പോപ്കോണ്‍, ഗോതമ്പിന്റെ റൊട്ടി കൊണ്ടുണ്ടാക്കിയ സാന്‍ഡ്വിച്ച്, അവല്‍ വിളയിച്ചത്.

4 വീറ്റ് ബണ്‍ കൊണ്ടുള്ള സാന്‍ഡ്വിച്ച്, ഗോതമ്പു കൊണ്ടുള്ള പീറ്റ്സ ബേസും.

5 അച്ചപ്പം, കുഴലപ്പം, മധുരസേവ, കപ്പലണ്ടി മിഠായി, അവലോസുണ്ട.

കസ്റ്റേര്‍ഡ് പുഡ്ഡിങ്

ചീനച്ചട്ടി ചൂടാക്കി, രണ്ടു വലിയ സ്പൂണ്‍ പഞ്ചസാര ചൂടാക്കുക. ബ്രൌണ്‍ നിറമായിത്തുടങ്ങുമ്പോള്‍ അല്പം വെള്ളമൊഴിച്ചു തുടരെയിളക്കി, പാനിയാകുമ്പോള്‍, വാങ്ങി പുഡ്ഡിങ് സെറ്റു ചെയ്യാനുള്ള പാത്രത്തില്‍ പുരട്ടി വയ്ക്കുക.ഇനി 300 മില്ലി പാല്‍, രണ്ടു മുട്ട, 100 ഗ്രാം പഞ്ചസാര എന്നിവ മിക്സിയില്‍ അടിച്ച ശേഷം പാത്രത്തില്‍ ഒഴിച്ചു പ്രഷര്‍ കുക്കറില്‍ വച്ച് 15 മിനിറ്റു ചെറുതീയില്‍ വേവിക്കുക. അപ്പച്ചെമ്പിലാണെങ്കില്‍ 30 മിനിറ്റു വേവിക്കണം. പഞ്ചസാര കരിച്ചതു പുരട്ടി വച്ചിരിക്കുന്ന പാത്രത്തില്‍ ഒഴിച്ചു സെറ്റു ചെയ്യാം.

ബ്രോയ്ലര്‍ ചില്‍ഡ്രന്‍


മകന്‍ പരീക്ഷയില്‍ റാങ്കുകാരനായില്ല എന്നറിഞ്ഞപ്പോള്‍ ആ അച്ഛന്‍ പറഞ്ഞു;സാരമില്ല, താമശ കാണുമ്പോള്‍ അവന്‍ നന്നായി ചിരിക്കുന്നുണ്ട് അതുമതി.തമാശ കാണുമ്പോള്‍ നന്നായി ചിരിക്കാന്‍ കഴിയുന്നതാണ് മക്കള്‍ക്കു വേണ്ട മിനിമം യോഗ്യതയെന്നു പറഞ്ഞ ആളിനെ നിങ്ങള്‍ക്ക് അറിയാം.മലയാള സിനിമയിലെ ബഹുപ്രതിഭയായ ശ്രീനിവാസന്‍. റാങ്ക് കിട്ടാത്ത ആ മകനെയും നിങ്ങളറിയും. ഗായകനും നടനും ഇപ്പോള്‍ സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.

മക്കള്‍ക്കു പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞാല്‍ കുടുംബത്തോടെ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്ന മതാപിതാക്ക ളുള്ള ഈ സംസ്ഥാത്തുനിന്നാണ് ശ്രീനിവാസന്‍ ഇങ്ങനെ പറഞ്ഞത് എന്നു കൂടി ഓര്‍ക്കുക.മക്കളെ മാതാപിതാ ക്കള്‍, സ്വര്‍ണംപോലെയോ ഭൂമി പോലെയോ ഉള്ള ഒരു നിക്ഷേപം കൂടിയായി കരുതിയതോടെയാണ് ഈ പ്രശ്നം രൂപം കൊണ്ടത്. പഠിച്ചു പഠിച്ചു മിടുക്കരായി എത്രയും പെട്ടെന്നു നല്ലൊരു വൈറ്റ്കോളര്‍ ജോലി, അതാണു പല മാതാപിതാക്കള്‍ക്കും മക്കളെക്കുറിച്ചുള്ള സ്വപ്നം. ഇതുകൊണ്ടാണ് യാതൊരു വിധ വിഷമങ്ങളും അറിയിക്കാതെ ഇറച്ചിക്കോഴികളെപ്പോലെ മക്കളെ വളര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതരാകുന്നത്.

കുട്ടികളെ ലാളിഞ്ചു കൊഞ്ചിച്ചു വളര്‍ത്തി പാഴാക്കുന്ന രീതി വിദേശങ്ങളിലെ സമ്പന്ന സമൂഹങ്ങളിലാണ് കണ്ടുവന്നിരുന്നത്. മറ്റുള്ളവരുടെ താങ്ങോ തണലോ ഇല്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരിക്കും ഈ കുട്ടികള്‍ വളരുക. ബ്രോയ്ലര്‍ ചില്‍ഡ്രന്‍ എന്നാണ് ഇവരെ മനഃശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഇറച്ചിക്കോഴി കളെ ഇടയ്ക്ക് നനച്ചുകൊണ്ടിരിക്കണം. അല്ലെങ്കില്‍ അവ കൂട്ടത്തോടെ ചത്തുപോകും.

അതുപോലെ മറ്റൊരാളിന്റെ സംരക്ഷണത്തിന്റെ നനവ് ഇല്ലെങ്കില്‍ ബ്രോയ്ലര്‍ ചില്‍ഡ്രനും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല.ഇതേ അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലും ഉണ്ടായിരിക്കുന്നത്. കുളിപ്പിച്ചു കുളിപ്പിച്ച് കുഞ്ഞിനെ കൊല്ലും എന്നു പറയുന്നതുപോലെ വളര്‍ത്തി വളര്‍ത്തി കുട്ടികളെ ഇല്ലാതാക്കുന്ന നാടായി മാറിയിരിക്കുന്നു നമ്മുടെ കേരളം. തിരുവനന്തപുരം ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിലെ ക്ളിനിക്കില്‍ സൈക്കോളജിസ്റ്റ് ഡോ മിനി പോള്‍ പറയുന്നു.

മക്കള്‍ കഷ്ടപ്പാട് അറിയരുത്

ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടാണ് വളര്‍ന്നത്. അതുകൊണ്ട് എന്റെ കുട്ടികള്‍ ആ കഷ്ടപ്പാടുകള്‍ അറിയരുത്. ഒട്ടുമിക്ക മാതാപിതാക്കളും ഇങ്ങനെ കരുതുന്നു. അതുകൊണ്ട് കുട്ടികളെ ഒരു വിഷമവും അറിയിക്കാതെ അവര്‍ വളര്‍ത്തുന്നു. ഫലമോ ജീവിതത്തിന്റെ സുഖങ്ങള്‍ മാത്രം അറിഞ്ഞ കുട്ടികള്‍ ചെറിയ പ്രശ്നങ്ങളില്‍ വാടിപ്പോകുന്നു. തീയില്‍ കുരുത്താലേ വെയിലത്തു വാടാതിരിക്കൂ. വെയില്‍ പോലും കൊള്ളാത്ത കുട്ടികളാണ് പെട്ടെന്നു വാടുന്നത്.

ശ്രീബുദ്ധന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഒരു കഥയുണ്ട്.സിദ്ധാര്‍ഥ രാജകുമാരനെ യാതൊരു ദുഃഖവും അറിയിക്കാതെ യാണ് അച്ഛനും അമ്മയും വളര്‍ത്തിയത്. കൌമാരംവരെ ദുഃഖം എന്തെന്നു സിദ്ധാര്‍ഥന്‍ അറിഞ്ഞിരുന്നില്ല. ഒരാള്‍ കരയുന്നത് സിദ്ധാര്‍ഥന്‍ കണ്ടിട്ടില്ല. വിശപ്പ്, ദാരിദ്യ്രം, ഹിംസ, അധര്‍മം തുടങ്ങിയ യാതൊരു വികാരങ്ങളും അറിയി ക്കാതെ രാജകൊട്ടാരത്തിന്റെ സുഖസൌകര്യങ്ങള്‍ക്കകത്ത് വളര്‍ന്നു വന്ന രാജകുമാരന്‍ ഒരു ദിവസം അവിചാരിതമാ യി ഒരു വിലാപയാത്ര കാണാന്‍ ഇടയായി. രാജകുമാരന്‍ ആദ്യമായി ദുഃഖം എന്തെന്നറിഞ്ഞു. കണ്ണീരു കണ്ട്. മരണം എന്തെന്നറിഞ്ഞു. പിന്നീട് ജീവിതത്തില്‍ ഒരിക്കലും സുഖമോ സന്തോഷമോ അറിയാതെ സിദ്ധാര്‍ഖന്‍ കൊട്ടാരം വിട്ടു. ശ്രീബുദ്ധനായി.

മാതാപിതാക്കള്‍ മക്കളെ സിദ്ധാര്‍ഥനെപ്പോലെ വളര്‍ത്തുന്നു. പക്ഷേ, അവര്‍ ഒരിക്കലും ശ്രീബുദ്ധനെപ്പോലെയാകു ന്നില്ല. സിദ്ധാര്‍ഥന് ഉണ്ടായ മാനസിക പരിവര്‍ത്തനം ലോകത്തിന് വെളിച്ചം നല്‍കുന്ന രീതിയിലായി. എന്നാല്‍ നമ്മുടെ കുട്ടികള്‍ ഒരു വിലാപയാത്ര ആദ്യമായി കാണുമ്പോള്‍ തകര്‍ന്നുപോകുന്നു. മാതാപിതാക്കളുടെ അമിതമായ പ്രതീക്ഷകള്‍ കടലെടുക്കുകയും ചെയ്യുന്നു.

മക്കള്‍ എങ്ങനെ വളരണം?


മക്കളെ എങ്ങനെ വളര്‍ത്തണം എന്നതിനെപ്പറ്റി ആശയക്കുഴപ്പത്തിലാണ് മാതാപിതാക്കള്‍. മക്കളില്‍ നിന്ന് ഭാവിയില്‍ ആദായം പ്രതീക്ഷിച്ചിരിക്കുന്നവര്‍ മൂന്നു തരം പ്രത്യേകിച്ചും. മനഃശാസ്ത്രജ്ഞര്‍ മൂന്നുതരം പേരന്റിങ്ങിനെക്കുറിച്ചു പറയും.

1 അതോറിറ്റേറിയന്‍ പേരന്റിങ് (ഹിറ്റ്ലര്‍ പേരന്റിങ്)

മാതാപിതാക്കള്‍ മക്കളെ ശാസനയും ഉത്തരവുകളും കൊണ്ടു നിയന്ത്രിക്കുന്നതാണ്. അതോറിറ്റേറിയന്‍ പേരന്റിങ്. കുട്ടികളുടെ മാനസികാവസ്ഥയോ സമ്മര്‍ദങ്ങളോ മനസിലാക്കാതെയുള്ള ഇത്തരം ഇടപെടല്‍ പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.

2 ഡമോക്രാറ്റിക് ടൈപ്പ്

പലപ്പോഴും ആരോഗ്യകരമായി കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരുന്ന രീതിയാണിത്. കുട്ടികളെ നിക്ഷേപങ്ങളായി കാണാതെയും വലിയ പ്രതീക്ഷകള്‍ അവരില്‍ അടിച്ചേല്‍പ്പിക്കാതെയും മിതമായ സ്വപ്നങ്ങളുമായി കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് അവരുടേതായ രംഗത്ത് വളരാന്‍ കഴിയുന്നു.

3 ലെയ്സി-ഫെയര്‍ പേരന്റിങ്

കുട്ടികളുടെ കാര്യത്തില്‍ ഒന്നുകില്‍ അമിതമായ പ്രതീക്ഷ അല്ലെങ്കില്‍ തീരെ ശ്രദ്ധയില്ലാത്ത അവസ്ഥ. ലെയ്സി -ഫെയര്‍ പേരന്റിങ് എന്നതുകൊണ്ട് മനഃശാസ്ത്രജ്ഞര്‍ വിളിക്കുന്നത് ഇത്തരം മാതാപിതാക്കളെയാണ്. ബ്രോയിലര്‍ ചില്‍ഡ്രന്‍ എന്ന വിഭാഗത്തില്‍ വരുന്ന കുട്ടികളുടെ മാതാപിതാക്കളും ഈ വിഭാഗത്തില്‍ വരുന്നു, വളരെ അപകടകരമാണ് ഇത്തരത്തില്‍ കുട്ടികളെ വളര്‍ത്തുന്നത്.

കഴിവുകള്‍ പ്രോത്സാഹിപ്പിക്കണം

കുട്ടികള്‍ക്ക് സാധാരണ കിട്ടുന്ന ഒരു ഉപദേശം കഴിവുകേടുകള്‍ മനസിലാക്കി പരിഹരിക്കണമെന്നതാണ്. അതോടൊപ്പം അവരുടെ കഴിവുകള്‍ കൂടി പ്രോത്സാഹിപ്പിക്കുന്ന ഒരു സമീപനം ആവശ്യമായിരിക്കുന്നു. പഠിക്കുക എന്ന ഒരുജോലി മാത്രമുള്ള കുട്ടികളെ ശ്രദ്ധിച്ചാല്‍ അറിയാം മിക്കപേരും പഠനത്തില്‍ ശരാശരി നിലവാരം ഉള്ളവര്‍ മാത്രമായിരിക്കും. എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ പി സന്ദീഷ് പറയുന്നു.

ഇഷ്ടപ്പെട്ട ആഹാരം ആവശ്യത്തിലും അധികം കൊടുത്തു കുട്ടികളെ തടിപ്പിക്കുമ്പോള്‍ അവരുടെ സ്വാഭാവികമായ ഊര്‍ജം നഷ്ടപ്പെടുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. പൊണ്ണത്തടിയും അതുമൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കുകയും ഇത് അവരെ നിരാശയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു.

ദാമ്പത്യ പ്രശ്നങ്ങളും പരാജയപ്പെടുന്ന കുടുംബജീവിതവുമായി കോടതി കയറിയിറങ്ങുന്ന പലരുടെയും പൂര്‍ണചിത്രം പറയുന്നത് അമിതമായ സംരക്ഷണത്തോടെയാണ് ഇവര്‍ വളര്‍ന്നു വന്നിട്ടുള്ളത്.

ശാരീരികം, മാനസികം, വൈകാരികം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലുള്ള പ്രതിസന്ധികള്‍ അഭിമുഖീകരിച്ചു തന്നെ കുട്ടികള്‍ വളരണം.

ഇല്ലെങ്കില്‍ മറ്റുള്ളവരുടെ ആശ്രമില്ലാതെ ഒറ്റയ്ക്കു നില്‍ക്കേണ്ടി വരുന്ന ജീവിത സാഹചര്യങ്ങളില്‍ അവര്‍ വല്ലാതെ തളര്‍ന്നു പോകും.

വളര്‍ത്തുദോഷം ഒഴിവാക്കാന്‍


ജീവനുള്ള മാംസപിണ്ഡങ്ങളായി കുട്ടികള്‍ മാറിപ്പോകുന്നതിന് പ്രധാന കാരണം മാതാപിതാക്കളുടെ വളര്‍ത്തു ദോഷം തന്നെയാണ്.നിങ്ങളുടെ കുട്ടി താഴെപ്പറയുന്ന സാഹചര്യങ്ങളിലൂടെയാണോ കടന്നുപോകുന്നതെന്ന് ശ്രദ്ധി ക്കുക. അങ്ങനെയാണെങ്കില്‍ ഉടനെ അതു തിരുത്തുക.

1 ഇന്നത്തെക്കാലത്ത് കുട്ടിയുടെ ആവശ്യാനുസരണമല്ല ആഹാരം കൊടുക്കുന്നത്. മാതാപിതാക്കളുടെ താല്‍പര്യ മനുസരിച്ചുള്ള ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാവുന്നു. ഇറച്ചിക്കോഴിക്ക് എന്ന പോലെ സമയബോധ മില്ലാതെ അവര്‍ ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുന്നു. ഇതു കഴിക്കുന്ന കുട്ടികള്‍ വെറുതേ തടിക്കുകയും ധാരാളം രോഗങ്ങള്‍ക്ക് അത് കാരണമാവുകയും ചെയ്യുന്നു.

2 അധികം സഞ്ചാരസ്വാതന്ത്യ്രം ഇറച്ചിക്കോഴികള്‍ക്ക് ഇല്ല. ഈ കുട്ടികളുടെയും അവസ്ഥ വ്യത്യസ്തമല്ല. ചുറ്റും ഓടി നടന്ന് പ്രകൃതിയില്‍ നിന്നു കിട്ടേണ്ട ഊര്‍ജം മനസിലും ശരീരത്തിലും ആര്‍ജിക്കാന്‍ അവസരം കൈവരുന്നില്ല. കുട്ടി ക്കാലത്ത് കുട്ടികള്‍ പ്രകൃതിയുമായി ഇടപഴകുന്നത് അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കു നല്ല താണെന്നു പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. ആ സാഹചര്യത്തിലാണ് കുട്ടികളെ ഇരുമ്പുവലയ്ക്കുള്ളില്‍ പൂട്ടിയിടു ന്നത്.

3 കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കള്‍ക്കുള്ള ഉത്കണ്ഠ വളരെ കൂടുതലാണിപ്പോള്‍. കുട്ടികളുടെ മുന്നില്‍ വച്ചു തന്നെ അവര്‍ ഈ ഭയം പ്രകടിപ്പിക്കുന്നു. കുഞ്ഞ് ജനിച്ചു വീഴുന്നതു മുതല്‍ കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് വേവലാതി പ്പെടുന്നവര്‍ കുട്ടിയുടെ സ്വാഭാവികമായ ചലനങ്ങളെ തടസപ്പെടുത്തുന്നു. കുട്ടി സ്വാഭാവികമായി നടന്നു പഠിക്കേണ്ട സമയത്ത് മാതാപിതാക്കള്‍ കുട്ടിയെ വാക്കറില്‍ ഇരുത്തുന്നു. ഇവിടം മുതല്‍ തുടങ്ങുകയാണ് കുട്ടിയുടെ സ്വാശ്രയ ത്വം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള മാതാപിതാക്കളുടെ ഉത്കണ്ഠ.

4 ഒരാളിന്റെ അടിസ്ഥാനവ്യക്തിത്വം രൂപപ്പെടുത്തുന്ന കുട്ടിക്കാലത്ത് കിട്ടേണ്ട മാനസികവും ശാരീരികവുമായ ഊര്‍ജം കിട്ടാന്‍ പല മാതാപിതാക്കളും സമ്മതിക്കുന്നില്ല. ഇത് കുട്ടികളെ പെട്ടെന്നു തന്നെ ഓഫ് ആവാന്‍ (ഇലക്ട്രി സിറ്റി ഇല്ലാത്ത അവസ്ഥ) പ്രേരിപ്പിക്കുന്നു. അതുകൊണ്ടാണ് നിസാര സംഭവങ്ങളില്‍പോലും പലരും തളരുന്നതും ബാലിശമായ പിടിവാശികള്‍ അപകടത്തില്‍ കൊണ്ടു ചാടിക്കുന്നതും.

5 നല്ല സുഹൃത്തുക്കള്‍, ഒരു സാമൂഹികജീവി എന്ന നിലയില്‍ ഇടപെടല്‍, മറ്റുള്ളവരോട് സ്നേഹവും അനുകമ്പയു മുള്ള പെരുമാറ്റം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സോഷ്യല്‍ ഇന്റലിജന്‍സില്‍ നിന്ന് കുട്ടികളെ മാറ്റി നിര്‍ത്തുന്നു. അതിന്റെ ഫലമായി സാമൂഹിക ജീവിതത്തില്‍ നിന്ന് കുട്ടികള്‍ അകന്നു പോകുന്നു. സ്ഥിരമായി കാറില്‍ മാത്രം യാത്രചെയ്തു ശീലിച്ചാല്‍ കുട്ടിക്ക് ബസില്‍ യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അവന്‍ തളര്‍ന്നുപോകുന്നു. അതൊരു ഉദാഹരണം മാത്രമാണ്. ഇതുപോലെയാണ് എല്ലാ കാര്യങ്ങളും.

6 സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങാനും ആളുകളുമായി ഇടപഴകാനും കഴിയാതെ വരുന്നു. അതുകൊണ്ട് ഒരു പൊതുചടങ്ങില്‍ പങ്കെടുക്കേണ്ട സാഹചര്യം ഉണ്ടാവുമ്പോള്‍ അതില്‍ നിന്ന് ഉള്‍വലിയാനുള്ള പ്രേരണയുണ്ടാ കുന്നു.

7 ഒരു പ്രശ്നം ഉണ്ടായാല്‍ എങ്ങനെ പരിഹരിക്കണം എന്ന് അറിയാതെ അത് കൂടുതല്‍ വഷളാക്കുകയും അപകട കരമായ അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു.

8 ഇത്തരത്തില്‍ വളര്‍ത്തപ്പെടുന്ന കുട്ടികള്‍ ഒരുഘട്ടം വരെ മറ്റാരുടെയെങ്കിലും മുന്നിലായിരിക്കും കൂടുതല്‍ സമയ വും ചെലവിടുന്നത്. അതുകൊണ്ട് അവരുടേതായ സ്വകാര്യ നിമിഷങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാകുന്നു.

9 സമൂഹവുമായുള്ള ഇടപെടല്‍ കുറയുന്നത് കുട്ടികളെ അവരിലേക്കു തന്നെ ഉള്‍വലിയാന്‍ പ്രേരിപ്പിക്കുന്നു. ഇത്തരക്കാര്‍ കൂടുതല്‍ സമയവും മുറിയടച്ചിരുന്ന് സമയം ചെലവിടുന്നു. പലരും ഇന്റര്‍നെറ്റിന് അടിമപ്പെടുന്നത് ഇത്തരം സാഹചര്യത്തിലാണ്.

10 സ്വന്തം പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനോ മറ്റുള്ളവരുടെ ദുഃഖത്തില്‍ ഇടപെടുന്നതിനോ ഇവര്‍ തയാറാകുന്നില്ല. ഇതിന്റെ ഫലമായി സമ്മര്‍ദങ്ങള്‍ ഇവര്‍ക്കു താങ്ങാന്‍ കഴിയാതെ വരികയും മാനസികമായി തളര്‍ന്നു വീഴുകയും ചെയ്യുന്നു.

11 മറ്റുള്ളവര്‍ക്കു വേണ്ടി ചെറിയത്യാഗം പോലും ചെയ്യാനുള്ള മാനസികാവസ്ഥയില്ല. കാരുണ്യം, സ്നേഹം തുടങ്ങി യ വികാരങ്ങള്‍ ഇത്തരക്കാരുടെ ഉള്ളില്‍ ഇല്ല. ഇത് മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാക്കും. മറ്റുള്ളവ ര്‍ക്ക് താങ്ങാനുള്ള മാനസികാവസ്ഥയുള്ളവര്‍ക്ക് ഒരു പ്രശ്നമുണ്ടാവുമ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കാന്‍ കുറ്റബോ ധമുണ്ടാവില്ല. സ്നേഹം, കാരുണ്യം, ദയ, അനുകമ്പ തുടങ്ങിയ വികാരങ്ങള്‍ കൊടുക്കുക, വാങ്ങുക എന്നതാണ് ലോകതത്വം. കൊടുക്കുന്നവര്‍ക്കു തീര്‍ച്ചയായും തിരിച്ചു കിട്ടും.

കുട്ടികളോടു സംസാരിക്കുമ്പോള്‍

മാതാപിതാക്കളുടെ അമിത ആശങ്ക പലപ്പോഴും കുട്ടിയെയും മാനസികസമ്മര്‍ദത്തിലാക്കും. കുട്ടികളെ സ്നേഹിക്ക ണം. പക്ഷേ നിങ്ങളുടെ സ്നേഹം അവര്‍ക്ക് ഭാരമാകരുത്.

ചോദ്യം ചെയ്യല്‍ വേണ്ട

കുട്ടികളെ കുറ്റവാളികളെ പോലെയാണ് ചില മാതാപിതാക്കളെങ്കിലും കൈകാര്യം ചെയ്യുന്നത്. ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ പിന്നെ തുടര്‍ ചോദ്യങ്ങളുമായി കുട്ടിയുടെ സ്വൈരം കെടുത്തരുത്. നിങ്ങളുടെ പെരുമാറ്റത്തില്‍ വാത്സ ല്യം ഉണ്ടെന്നു തോന്നിയാല്‍ കുട്ടി ഒന്നും നിങ്ങളില്‍ നിന്നു മറച്ചു വയ്ക്കില്ല.

കേള്‍ക്കൂ; വിധിയെഴുതുംമുമ്പ്

കുട്ടി ഒരു കാര്യം പറയുമ്പോള്‍, കേട്ട ഉടനേ വിധിയെഴുതരുത്. പറ്റില്ല എന്നാണ് മറുപടി നല്‍കേണ്ടതെങ്കിലും ആദ്യം കുട്ടി പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കണം.സംസാരിച്ചു തുടങ്ങുമ്പോഴേ പറ്റില്ല എന്നു പറഞ്ഞാല്‍ കുട്ടിക്ക് അകല്‍ച്ചതോന്നാം. അവഗണിക്കപ്പെടുന്നു എന്ന തോന്നല്‍ കുട്ടിക്ക് ഉണ്ടാകരുത്

കളിയില്‍ അല്‍പം കാര്യം


കളിക്കാന്‍ മാത്രമുള്ളതല്ല കളിപ്പാട്ടം. കുട്ടിയു ടെ ബഹുമുഖ വളര്‍ച്ചയ്ക്ക് കളിപ്പാട്ടങ്ങള്‍ ക്ക് വലിയ സ്ഥാനമുണ്ട്.ജോലിത്തിരക്കില്‍ കുഞ്ഞുങ്ങളുടെ ശല്യം ഒഴിവാക്കാന്‍ കളിപ്പാ ട്ടം നല്‍കുമ്പോള്‍ ഓര്‍ക്കുക, പുസ്തകങ്ങള്‍ ക്കൊപ്പം സ്ഥാനമുണ്ട് കളിപ്പാട്ടത്തിന്. കളി പ്പാട്ടം രൂപകല്‍പ്പന ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ശിശു മനോരോഗ വിദഗ്ധ രുടെ സേവനം ഉപയോ ഗി ക്കുന്നുണ്ടെന്നോര്‍ക്കുക.

പ്രായത്തിന് അനുസരിച്ച് വേണം കളിപ്പാട്ടങ്ങളുടെ സ്വഭാവം. വിലയല്ല, ഈ കളിപ്പാട്ടം കൊണ്ട് എന്തു പ്രയോജനം എന്നു ചിന്തിക്കണം.കുരുന്നുപ്രായത്തില്‍ കിലുക്കാംപെട്ടിയാണ് നല്ലത്. ശബ്ദവും നിറവും ചലനത്തെ സഹായിക്കു ന്നു. ശബ്ദവും ശാരീരിക ചലനവുമായി നേരിട്ട് ബന്ധമുണ്ട്.

ഒരു വയസു മുതല്‍ രണ്ടു വയസു വരെ ഉന്തു വണ്ടികളാണ് നല്ലത്. ശബ്ദം കേള്‍ക്കാന്‍ വേണ്ടി തള്ളാനും അതു വഴി നടക്കാനും ഇത് പ്രേരണ നല്‍കും.രണ്ടിനും മൂന്നിനും വയസിനിടയില്‍ നിറങ്ങള്‍ക്കാണ് പ്രധാനം. പല നിറത്തിലുള്ള പന്തുകള്‍, പാവക ള്‍ ഇക്കാലത്ത് നല്‍കണം. ശരീരത്തിന് മുറിവേല്‍ക്കാത്ത മൃദുവായ കളിക്കോപ്പു കള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.

അഞ്ചു വയസു വരെ പാവകള്‍, കാറുകള്‍ പോലുള്ളവ കളിക്കാന്‍ ഉപയോഗിക്കാം. പിന്നീട് സൈക്കിളും വീടിനു പുറത്തെ കളികളും കുട്ടികളുടെ ലോകത്ത് എത്തുന്നു. ആടുന്ന മരക്കുതിര, ഊഞ്ഞാലുക ള്‍, സീസോ തുടങ്ങിയവ ഈ കാലയളില്‍ ആനന്ദം പകരും.

അക്രമത്തെ പ്രൊത്സാഹിപ്പിക്കുന്നവ തോക്കു പോലുള്ളവ ഉപയോഗിക്കുമ്പോള്‍ അതിന്റെ മറുവശം കൂടി പറഞ്ഞു കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. തോക്ക് നല്ലതാണ് രസകരമാണ്. പക്ഷേ മറ്റുള്ളവരെ വേദനിപ്പിക്കരുതെന്ന ഗുണപാഠം ഇത്തരുണത്തില്‍ നല്‍കുക.

വളര്‍ച്ചയും കളികളും

ബൌദ്ധികമായ വളര്‍ച്ച, ഭാവനയുടെ വളര്‍ച്ച, സമൂഹത്തില്‍ ജീവിക്കുന്ന തിനുള്ള സ്വഭാവ രൂപീകരണം എന്നിവയാണ് കളിപ്പാട്ടങ്ങളിലൂടെ ലഭിക്കുന്നത്.ബില്‍ഡിങ് ബ്ളോക്കുകള്‍, ചായംകൊടുക്കല്‍, അക്കങ്ങളുടെ രൂപങ്ങള്‍ തുടങ്ങിയവ ബുദ്ധിവികാസ ത്തിനും പില്‍ക്കാലത്തെ പഠനത്തെയും സഹായിക്കും.

പന്തുകളി, കാരംസ് ബോര്‍ഡ് തുടങ്ങി ഒന്നോ രണ്ടോ പേര്‍ ചേര്‍ന്ന് കളിക്കേണ്ട ഉപകരണങ്ങള്‍ സഹകരണത്തിന്റെ യും ഒരുമയുടെയും സൌഹൃദത്തിന്റെയും പാഠങ്ങള്‍ പകരുന്നു. മറ്റു കുട്ടികളുമായി ചേര്‍ന്ന് കളിക്കുന്നത് തടയരുത്. പകരം പ്രൊത്സാ ഹിപ്പിക്കുക. കളിപ്പാട്ടം കേടാകുമെന്ന ആശങ്ക കുട്ടിയുടെ ഭാവിയെ തകര്‍ക്കും.

ഒറ്റയ്ക്ക് കളിക്കുന്ന കളിപ്പാട്ടങ്ങള്‍ (കാര്‍, വീഡിയോ ഗെയിം ) പോലു ള്ളവ തുടക്കത്തില്‍ മാത്രം ഗുണം ചെയ്യും. സഹകരണത്തോടെ കളി ക്കുമ്പോഴാണ് കൂടുതല്‍ ആനന്ദമെന്ന് കുട്ടി തിരിച്ചറിയുന്നിടത്താണ് കളിപ്പാട്ടത്തിന്റെ വിജയം.കളിപ്പാട്ടം സൂക്ഷിച്ചു വയ്ക്കേണ്ടതാണെന്ന ധാരണ മാറ്റുക. നിശ്ചിത സമയത്ത് മാത്രം കളിക്കാന്‍ നല്‍കുന്നതും നല്ലതല്ല. കുട്ടിയാണ് കളിപ്പാട്ടത്തിന്റെ ഉടമ. അവന്റെ ഇഷ്ടത്തിന് കളിക്കാന്‍ നല്‍കുക.

കടപ്പാട്: ഡോ. സി.ജെ. ജോണ്‍ ചീഫ് സൈക്യാട്രിസ്റ്റ,്മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, കൊച്ചി

കുട്ടികളും ടെന്‍ഷനും

 

പ്രത്യേക കാരണങ്ങളില്ലാതെ മാറാത്ത ശരീര വേദന, തീരാ തലവേദന, ഛര്‍ദി തുടങ്ങിയ അസുഖങ്ങള്‍ കുട്ടികളില്‍ കാണാ റുണ്ടോ? അമിതമായ ഉല്‍ക്കണ്ഠ കൊണ്ട് ഉണ്ടാവുന്ന സൊമാ റ്റോഫോം ഡിസോഡര്‍ ആവാം ഈ അസുഖ ങ്ങള്‍ക്കു കാരണം. മരുന്നു കഴിച്ചിട്ടൊന്നും രോഗം ഭേദമാകുന്നില്ലെങ്കില്‍ കുട്ടികളെ വ്യക്തിപരമായി വിലയിരുത്തു ന്നതിനു ഗൈഡന്‍സ് വിദഗ്ധരുടെ സഹായം തേടണം. കുട്ടികളില്‍ പേടിയും ഉല്‍ക്കണ്ഠയും ഉണ്ടാ ക്കുന്ന ഘടകങ്ങളെ രണ്ടായി തിരിക്കാം.

ആന്തരിക ഘടകങ്ങള്‍ (കുട്ടിയുടെ പ്രശ്നങ്ങള്‍)

ബാഹ്യഘടകങ്ങള്‍ (കുടുംബപരമായും സാമൂഹിക പരമായും പഠനസംബന്ധമായും ഉണ്ടാവുന്ന പ്രശ്നങ്ങള്‍)

പഠനത്തിലെ പിന്നോക്കാവസ്ഥയും പഠനവൈകല്യങ്ങളും

കുട്ടികളില്‍ അമിത ഉല്‍ക്കണ്ഠ ഉണ്ടാക്കുന്നു. അമിത ദേഷ്യമുള്ള മാതാ പിതാക്കള്‍, മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകള്‍, കുടുംബത്തി ലെ സമാധാനമില്ലാത്ത അന്തരീക്ഷം, കൂട്ടുകാര്‍, സഹപാഠികള്‍, അധ്യാപകര്‍ എന്നിവരുമാ യി ബന്ധപ്പെട്ടുണ്ടാവുന്ന പിരിമുറുക്കം, വീട്ടിലെ മറ്റു കുട്ടികളുമായുള്ള താരതമ്യപ്പെടുത്തല്‍ ഇവയെല്ലാം ഉല്‍ക്കണ്ഠ യുടെ കാരണങ്ങളാണ്.

രോഗലക്ഷണങ്ങള്‍

. പഠനത്തില്‍ ഏകാഗ്രതയും താല്‍പര്യവും കുറയുക.

. പഠനനിലവാരം താഴുക

. ഓര്‍മക്കുറവ്

. തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവു കുറയുക.

. ആത്മവിശ്വാസം തീരെ ഇല്ലാതാവുക.

. നിഷേധാത്മക ചിന്തകള്‍.

. കൌമാരത്തില്‍ പുകവലി, ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം

. സമൂഹവുമായി ഇടപെടാനുള്ള കഴിവു കുറയുക.

ചെയ്യേണ്ടത്

. ഉല്‍ക്കണ്ഠയുടെ കാരണം കണ്ടെത്തി അത് അവലോകനം ചെയ്യാനുള്ള സാഹചര്യം കുട്ടിക്കു നല്‍ക്കുക.

. ഉല്‍ക്കണ്ഠ കൂടുമ്പോള്‍ യാഥാര്‍ഥ്യബോധത്തോടെ ചിന്തിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുക.

. പഠനഭാരം കൂടുതലാണെങ്കില്‍ പഠനഭാരം കുറഞ്ഞ സിലബസിലേയ്ക്കു മാറ്റുക.

. മാതാപിതാക്കള്‍ അവരുടെ പ്രശ്നങ്ങള്‍ ആദ്യം പരിഹരിക്കുക. അമിത സമ്മര്‍ദത്താലും വിഷമങ്ങളാലും മാതാ പിതാക്കള്‍ വലയുന്നതു കുട്ടികള്‍ കാണരുത്.

. കുട്ടിയുടെ യഥാര്‍ഥപ്രശ്നം തിരിച്ചറിഞ്ഞാല്‍ പ്രത്യേക പരിശീലനം വഴി അവ എളുപ്പത്തില്‍ പരിഹരിക്കാം.

കൊഗ്നിറ്റീവ് തെറപ്പി

ഉല്‍ക്കണ്ഠ മൂലമുള്ള പ്രശ്നങ്ങള്‍ക്കു വളരെ ഫലപ്രലദമായ ചികിത്സയാണ് കൊഗ്നിറ്റീവ് തെറപ്പി. മനസിലെ അലട്ടു ന്ന നിഷേധ വികാരങ്ങളെപാടേ തുടച്ചുകളയാനും കുട്ടിയില്‍ ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും നിറയ്ക്കാ നും ഈ കൌണ്‍സലിങ് വഴി സാധിക്കും, പ്രശ്നഭരിതമായ സാഹചര്യം മാറ്റുന്നത് പ്രായോഗികമായിരിക്കില്ല. പക്ഷേ, പുതിയ ചിന്താഗതി കൈവരുന്നതോടെ ധൈര്യമായി ആ സാഹചര്യം നേരിടാന്‍ കുട്ടിക്കു കഴിയും.

കുഞ്ഞുമനസുകളിലെ പിരിമുറുക്കങ്ങള്‍

മാനസിക സമ്മര്‍ദ്ദങ്ങളെ ജീവിതത്തില്‍ നിന്നും പൂര്‍ണമായി തുടച്ചുമാറ്റാന്‍ കഴിയി ല്ല. വിവിധ പ്രായത്തില്‍. വിവിധ രൂപത്തില്‍ സമ്മര്‍ദ്ദങ്ങള്‍ സ്ത്രീ ജീവിതത്തെ അലോസ രപ്പെടുത്തി ക്കൊണ്ടിരിക്കും. ബാല്യത്തില്‍, കൌമാരത്തില്‍, യൌവ്വനത്തില്‍ എന്നുവേണ്ട ഏതു കര്‍മമണ്ഡലത്തിലായാലും സമ്മര്‍ദ്ദങ്ങള്‍ നമ്മുടെ സഹചാരിയായിരിക്കും. സമ്മര്‍ദ്ദങ്ങളെ ഒരുപരിധിവരെ ഒഴിവാക്കാ നും സമാധാനപൂര്‍ണമായ ജീവിതം കൈവരിക്കാനും സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

തൊട്ടിലില്‍ ആടിയുറങ്ങുന്ന കുരുന്ന് ഇടയ്ക്കു ചിരിച്ച് ഇടയ്ക്കു കരഞ്ഞും അമ്മയുടെ മുഖംനോക്കി ദൈവികമായ ഭാഷയില്‍ സംസാരിച്ചും......ഇതുപോലെ എന്നുമായി രിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു ചിന്തിച്ചുപോവാറില്ലേ? ജീവി തത്തിന്റെ സംഘര്‍ഷങ്ങളൊന്നുമറിയാതെ....പക്ഷേ, തൊട്ടിലിലുറങ്ങുന്ന കൊച്ചു കുഞ്ഞിനും മാനസിക സംഘര്‍ഷ ങ്ങളും ടെന്‍ഷനുമുണ്ടാവാമെന്നാണ് പുതിയ കണ്ടെത്തല്‍. ചുറ്റുപാടുകളാണത്രേ കുട്ടികളുടെ മനസ്സില്‍ കൊച്ചു കൊച്ചു പിരിമുറക്കങ്ങളുണ്ടാക്കുക. സമയത്ത് ഭക്ഷണം കിട്ടാതിരിക്കുക, അപരിചിതരുടെ നടുവില്‍ ഒറ്റപ്പെട്ടു പോവുക, അമ്മ അകന്നുപോവുക...ഇതെല്ലാം കുഞ്ഞുങ്ങളുടെ മനസിനെ അസ്വസ്ഥമാക്കുന്നുണ്ട്.

ജോലിക്കാരായ അമ്മമാര്‍ക്കു കുഞ്ഞുങ്ങളെ വിട്ടുപോകുന്നത് ഒഴിവാക്കാന്‍ കഴിയില്ല. പെട്ടെന്നുള്ള ഈ വിട്ടുപിരിയ ല്‍ കുഞ്ഞുങ്ങളുടെ മനസില്‍ അകാരണമായ ഭയങ്ങള്‍ നിറയ്ക്കാം. അമ്മ നല്‍കിയ സുരക്ഷിതത്വത്തിന്റെ തണല്‍ പെട്ടെന്ന് ഇല്ലാതാവുമ്പോള്‍ പരിഭ്രമവും ടെന്‍ഷനും കുട്ടികള്‍ക്കുണ്ടാവാം.കുറച്ചുകൂടി മുതിരുമ്പോള്‍ സ്കൂളും സ്കൂളിലെ സാഹചര്യവുമാവാം ഇവരെ വിഷമിപ്പിക്കുന്നത്. കൂട്ടുകാരുടെ പിണക്കം, ടീച്ചറുടെ നിഷ്കരുണമായ പെരുമാറ്റം, സ്കൂളിലേയ്ക്കു തിരിച്ചുമുള്ള യാത്രയിലുണ്ടാവുന്ന ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍ ഇതെല്ലാം കുഞ്ഞിന്റെ കളിചിരികളെ മായ്ക്കുന്നു.

വീടും പ്രശ്നങ്ങളും

വീട്ടിലെ അന്തരീക്ഷം കലുഷിതമെങ്കിലും കുഞ്ഞുങ്ങളുടെ മനസു സമ്മര്‍ദ്ദത്തിന് അടിമപ്പെടാം. മദ്യപിച്ചു ലക്കുകെട്ട് അച്ന്‍ അമ്മയെ ഉപദ്രവിക്കന്നതു ദിവസവും കാണേണ്ടിവരുന്ന ഒരു കുഞ്ഞിന്റെ മനസു വേദനിക്കുന്നതു സ്വാഭാവി കം. അച്ന്‍ അമ്മയെ കൊല്ലുമോ? അമ്മയില്ലാതായാല്‍ എന്തു ചെയ്യും? ഇത്തരം ചിന്തകള്‍ കുഞ്ഞിന്റെ മനസില്‍ പുകഞ്ഞു കൊണ്ടിരിക്കും.സംശയരോഗിയായ അമ്മ അച്നോടുനിരന്തരം വഴക്കുണ്ടാക്കുന്നതു കാണുമ്പോള്‍ കുഞ്ഞിന്റെ മനസ് അച്നോടു ചേര്‍ന്നു നിന്നു ചിന്തിക്കുന്നു. ലോകത്തോടുമുഴുവന്‍ ഭയവും അതൃപ്തിയുമുള്ള കുഞ്ഞുങ്ങളുണ്ടാവുന്നതു വീട്ടിലെ അശാന്തമായ ചുറ്റുപാടുകളില്‍നിന്നാണ്.

അമ്മമാര്‍ ശ്രദ്ധിക്കേണ്ടത്

സ്കൂളില്‍ പോയിത്തുടങ്ങുമ്പോള്‍ കുഞ്ഞു മടികാണിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ യഥാര്‍ത്ഥ കാരണം ചോദി ച്ച് മനസിലാക്കുന്നതില്‍ വീഴ്ച വരുത്തരുത്. ഡിസ്ലെക്സിയ പോലുള്ള പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് അക്ഷര ങ്ങള്‍ ശരിയായി എഴുതാന്‍ കഴിയാതെവരാം. പഠനവൈകല്യങ്ങളുള്ള കുട്ടികള്‍ക്കു പഠനത്തില്‍ മറ്റുള്ളവരുടെ ഒപ്പ മെത്താന്‍ കഴിയാത്തതു പിരിമുറുക്കം ഉണ്ടാക്കാം. സ്കൂളില്‍ബസില്‍വച്ചും സ്കൂളിലെ വിശ്രമസമയത്തുമെല്ലാം ചിലപ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ ചെറിയ കുട്ടികളെ ഉപദ്രവിച്ചെന്നിരിക്കാം. ഭയംമൂലം ഇതവര്‍ക്ക് പുറത്തുപറയാനും കഴിഞ്ഞെന്നു വരില്ല. നാളെയും ചേട്ടന്മാര്‍ ഇടിക്കുമോ? അമ്മയോടു പറഞ്ഞാല്‍ അമ്മയേയും ഇവര്‍ ഉപദ്രവിക്കുമോ? എന്നെല്ലാം ഇവരുടെ മനസ് വിഷമിക്കാം. അപൂര്‍വമായെങ്കിലും ലൈംഗികപീഡനങ്ങളും കുഞ്ഞുങ്ങളുടെ മനസിനെ ഏറെ മുറിപ്പെടുത്തുന്നു. സ്കൂളില്‍വച്ചോ വീട്ടില്‍വച്ചോ മുതിര്‍ന്നവര്‍ ഇവരെ ലൈംഗിക ചൂഷണത്തിന് വിധേയമാ ക്കിയാല്‍ കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന അവ്യക്തതയും അത്തരം സാഹചര്യം ഒഴിവാക്കാനുള്ള ത്വരയുമു ണ്ടാവാം. ഇതുകഴിയാതെ വന്നാല്‍ ടെന്‍ഷനും പിരിമുറുക്കവും അവരെ അസ്വസ്ഥതപ്പെടുത്താം.

സങ്കടങ്ങള്‍ തിരിച്ചറിയാന്‍

ഒരു നിമിഷംപോലും അടങ്ങിയിരിക്കാതെ കളിചിരികളില്‍ മുഴുകുന്നതാണ് കുഞ്ഞുങ്ങളുടെ രീതി. ഈ സ്വഭാവത്തിന് പെട്ടെന്നൊരു മാറ്റമുണ്ടായാല്‍ കുഞ്ഞിന്റെ മനസ് കലുഷിതമാണെന്ന് മനസിലാക്കാം. കുഞ്ഞിന്റെ മനസറിയാന്‍ ഏറ്റവും നല്ലമാര്‍ഗം ഈ 'മൂഡ് മാറ്റങ്ങളെ ശ്രദ്ധിക്കുകയാണ്. എപ്പോഴും എന്തോ ചിന്തിച്ചിരിക്കും പോലെ തോന്നുക. അനാവശ്യമായി വാശിപിടിക്കുക, ഒറ്റയ്ക്കിരിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുക, സകൂളില്‍ പോകാന്‍ പെട്ടെന്നാരു ദിവ സം മടികാണിക്കുക... ഇതെല്ലാം മാനസിക സംഘര്‍ഷങ്ങളെ കാണിക്കുന്നു. ടെന്‍ഷനുകള്‍ വേഗത്തില്‍ കുട്ടികളുടെ മനസിനെ ഗ്രസിക്കുകയും അതുപോലെതന്നെ മാഞ്ഞുപോവുകയും ചെയ്യാം. കുട്ടിയുടെ മനസിന്റെ ചാലകമായി ത്തീരാന്‍ അമ്മയ്ക്ക് കഴിയണം. കുട്ടി പുറത്തുപോയിവന്നാല്‍ വിശേഷങ്ങളെല്ലാം ചോദിച്ചറിയണം. ഈ ശീലം ചെറു പ്രായത്തിലെ തുടങ്ങിവച്ചാല്‍ സ്കൂളില്‍പ്പോയി വന്നാല്‍ അമ്മ ചോദിക്കാതെതന്നെ കുഞ്ഞ് അമ്മയോട് മനസു തുറക്കും.

കുഞ്ഞ് ഏറെ സമയം ഇടപെടേണ്ടിവരുന്നത് ജോലിക്കാരോടാണെങ്കില്‍ കുഞ്ഞിന്റെ ഭാവമാറ്റങ്ങള്‍ ശ്രദ്ധിക്കുക. ജോലിക്കാരോട് ഇണങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ശാന്തനായ കുട്ടി 'മോശം കുട്ടിയായി മാറുന്നതു കാണാം. സ്കൂളില്‍ പോകുംമുമ്പ് ചില കുട്ടികള്‍ക്ക് ഛര്‍ദ്ദി, തലവേദന, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ കാണാം. ഇത് മടിയായിക്ക രുതി അവരെ ശിക്ഷിക്കാന്‍ മുതിരരുത്. ഇത്തരം സൈക്കോസൊമാറ്റിക് അസുഖങ്ങളെ സഹാനുഭൂതിയോടെ കാണുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും വേണം.

മക്കളുടെ നന്മയ്ക്ക് 10 ചുവട്


പുതിയ അധ്യയനവര്‍ഷത്തില്‍ മക്കളെ പഠനത്തിലും ജീവിതത്തിലും വിജയവഴിയിലെ ത്തിക്കാന്‍ മാതാപിതാക്കള്‍ എന്തു ചെയ്യണം?പുതിയകാലം പുതിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. അത് ഓരോ വിദ്യാര്‍ഥിയും രക്ഷിതാവും തിരിച്ചറിയേണ്ടിയിരിക്കുന്നു. അതുകൊണ്ടാണു ശാസ്ത്രീയമായ പുതിയ ചുവടുവയ്പ്പുകള്‍ ആവശ്യമാണെന്നു പറയുന്നത്. ഒരു വിദ്യാര്‍ഥിയുടെ മാനസികം, ശാരീരികം, കുടുംബപരം, സാമൂഹികം എന്നീ മേഖലകളില്‍ ഉണ്ടാകാവുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശാസ്ത്രീയമായ നിര്‍ദേശങ്ങളാണ് ഇവിടെ ഡോക്ടര്‍മാര്‍ നല്‍കുന്നത്. ഈ നിര്‍ദേശങ്ങള്‍ സൂക്ഷ്മമായി പിന്തുടരുക. പുതിയ ചിട്ടകളും ശീലങ്ങളും വളര്‍ത്തിയെടുക്കുക. പുതിയ ഉയരങ്ങള്‍ നിങ്ങള്‍ അറിയാതെ തന്നെ കീഴടങ്ങുമെന്ന് ഉറപ്പ്.

പരീക്ഷകളില്‍ ഒന്നാമനാവുക എന്നതല്ല പുതിയ വിദ്യാഭ്യാസ സമ്പ്രദായം. അവരവര്‍ക്ക് സാധ്യമായ മേഖലകള്‍ കണ്ടെത്തുകയും അവിടെ മിടുക്കു തെളിയിക്കുകയുമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനം. ഏഴു വര്‍ഷം കോളജ് വിദ്യാഭ്യാസം നേടിയ ഒരാളുടെ ഭാവി സുന്ദരമാക്കുന്നത് ചിലപ്പോള്‍ മൂന്നുമാസം കൊണ്ട് എടുത്ത ഒരു സര്‍ട്ടിഫിക്കറ്റായിരിക്കും.പഠനത്തില്‍ ഒരാള്‍ മോശമാകുമ്പോള്‍ അയാളെ ബുദ്ധികുറഞ്ഞവന്‍ എന്നു വേര്‍തിരിച്ചു നിര്‍ത്തുകയായിരുന്നു ഇതുവരെയുള്ള സമ്പ്രദായം. പുതിയ കാലത്തെ ശാസ്ത്രീയമായ വിശകലനങ്ങള്‍ പറയുന്നത് ഒരാളിന്റെ ബുദ്ധിശക്തിയുടെ അളവുകോല്‍ പരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കും മാത്രമല്ല എന്നാണ്. കാരണം പരീക്ഷയ്ക്കു കിട്ടുന്ന മാര്‍ക്ക് ഓര്‍മയുടെ ഫലമാണ്. ഓര്‍മശക്തി ശാസ്ത്രീയമായി വര്‍ധിപ്പിക്കാന്‍ കഴിയും. ഓര്‍മശക്തിയും ബുദ്ധിയും ഒന്നല്ല. ബുദ്ധിയുടെ ഒരു വകഭേദം മാത്രമാണ് ഓര്‍മ. പരീക്ഷയിലെ മാര്‍ക്കല്ല ഒരാളിന്റെ വിജയത്തെ നിര്‍ണയിക്കുന്നത്. അയാളുടെ ക്രിയാത്മകമായ ബുദ്ധിയാണെന്നു ചുരുക്കം.

എന്താണ് ഒരു കുട്ടിയുടെ പഠനനിലവാരം

ഒരു കുട്ടിയുടെ പഠനനിലവാരം രൂപപ്പെടുന്നതില്‍ പ്രധാനമായും നാലു ഘടകങ്ങള്‍ നിര്‍ണായകമാണ്.

1. കുട്ടിയുടെ വ്യക്തിത്വം.

2. കുട്ടിയുടെ കുടുംബം.

3. കുട്ടി പഠിക്കുന്ന സ്കൂള്‍.

4. മാധ്യമങ്ങളുടെ സ്വാധീനം.

ഓര്‍മശക്തി, ബുദ്ധിശക്തി, പഠനരീതി, വളര്‍ച്ചാഘട്ടത്തിലെ വ്യക്തിത്വസവിശേഷതകള്‍ എന്നിവ പ്രധാനമാണ്. ഇതില്‍ ജനിതക ഘടകങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ഉദാഹരണത്തിനു മമ്മൂട്ടിക്കു കിട്ടിയ സൌന്ദര്യം ജനിതകമാണ്. അത് അദ്ദേഹം സൂക്ഷിക്കുന്ന രീതി ഭൌതികമാണ്. അതുപോലെ ഓരോരുത്തര്‍ക്കും ജനിതകമായ ബുദ്ധിശക്തിയും ഓര്‍മശക്തിയുമുണ്ട്. അതിനര്‍ഥം 99% ആള്‍ക്കാരും ബുദ്ധിയുടെ കാര്യത്തില്‍ മമ്മൂട്ടിയായി ജനിക്കുന്നു. പക്ഷേ, അവര്‍ അത് ഉപയോഗിക്കുന്നതിലെ വ്യത്യാസം കൊണ്ടു ചിലര്‍ ബുദ്ധിമാന്മാര്‍ ആകുന്നു, ചിലര്‍ മണ്ടന്മാരും.

പഠനകാര്യങ്ങളിലും ചിലതു ശ്രദ്ധിക്കണം. പഠിക്കുന്നു എന്നു പറഞ്ഞ് വെറുതെ പുസ്തകം നിവര്‍ത്തി വച്ചതുകൊണ്ടോ പുസ്തകത്തില്‍ കണ്ണുംനട്ട് ഇരുന്നതുകൊണ്ടോ അത് പഠനമാവുന്നില്ല. ശാസ്ത്രിയമായ പഠനം തലച്ചോറിനുള്ളില്‍ അത് രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. അതിന് പഠനസമയം കൂടുതല്‍ കിട്ടുന്നതുകൊണ്ടു കാര്യമില്ലെന്നും കിട്ടുന്ന ചുരുങ്ങിയ സമയം ഗുണകരമായി വിനിയോഗിക്കുക എന്നാണെന്നും പുതിയ പഠനങ്ങള്‍.

സ്കൂളില്‍ ഒന്നാമതാകാന്‍

20 മിനിറ്റു പഠിച്ചു കഴിഞ്ഞാല്‍ ഇടവേള. സോഷ്യല്‍ സയന്‍സു പഠിക്കാന്‍ കോഡ് വാക്കുകള്‍... പഠനം എളുപ്പമാക്കാ ന്‍ ചില നിര്‍ദ്ദേശങ്ങള്‍.. പഠനത്തിലും കളിയിലുമെ ല്ലാം മക്കള്‍ ഒന്നാമതെത്തണ മെന്നാണ് മിക്ക മാതാപിതാക്കളുടെ യും ആഗ്രഹം. കുട്ടിയുടെ കഴിവിന്റെ പരിധി മനസിലാക്കി അതിനനുസരിച്ചു വേണം പ്രതീക്ഷകള്‍ വച്ചു പുലര്‍ത്താ ന്‍ എന്നതാണ് മാതാപിതാ ക്കള്‍ മനസിലാക്കേണ്ട ആദ്യപാഠം. കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള പഠനവൈകല്യ ങ്ങളുണ്ടോ എന്നറിയേണ്ടത് അത്യാവശ്യമാ ണ്. പഠനസാമഗ്രികള്‍ വാങ്ങിക്കൊടുക്കുന്ന തുപോലെ തന്നെ പഠിക്കാ ന്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയും വേണം.

20 മിനിറ്റ് കഴിഞ്ഞാല്‍ ഇടവേള

കുട്ടികള്‍ പഠിക്കാനിരുന്നാല്‍ തുടര്‍ച്ചയായി കുറച്ചു മണിക്കൂറുകള്‍ പഠിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ക്കു സമാധാനമാ കില്ല. 20 മിനിറ്റു കഴിയുമ്പോള്‍ കുട്ടിക്ക് 5 മിനിറ്റ് ഇടവേള കൊടുക്കണം. പാട്ടു കേള്‍ക്കുകയോ കംപ്യൂട്ടര്‍ ഗെയിം കളിക്കുകയോ എഴുന്നേറ്റുപോയി ഒരു ഗാസ് വെള്ളം കുടിച്ചു തിരിച്ചു വരികയോ ആവാം. അതിനുശേഷം അടുത്ത വിഷയം പഠിക്കാനെടുക്കാം. 20 മിനിറ്റിലധികം ഒരു കാര്യത്തില്‍ ഏകാഗ്രതയോടെ ശ്രദ്ധിക്കാന്‍ കുട്ടികള്‍ക്കാവില്ലെ ന്നാണു ശാസ്ത്രീയമായ കണ്ടെത്തല്‍. സ്കൂളില്‍ ഒരു പീരിയഡിന്റെ ദൈര്‍ഘ്യം 40 മിനിറ്റ് ആക്കിയിരിക്കുന്നത് ഇതി ന്റെ അടിസ്ഥാനത്തിലാണ്. ആദ്യ 10 മിനിറ്റ് അദ്ധ്യാപകരുടെ ആമുഖം, 20 മിനിറ്റ് വിഷയം ആഴത്തില്‍ പഠിപ്പിക്കുന്നു, അവസാന 10 മിനിറ്റ് ഉപസംഹാരം.

പഠിക്കേണ്ട സമയത്തു പഠിക്കുക

കുട്ടി പഠിക്കുമ്പോള്‍ ദൂരെയിരുന്നു പഠിക്കുന്നുണ്ടോ എന്നു നോക്കിയാല്‍ പോരാ എന്താണു പഠിക്കുന്നതെന്നു ശ്രദ്ധിക്കണം. ചിലപ്പോള്‍ കൂട്ടുകാരുടെ പുസ്തകത്തില്‍ നിന്നു നോട്ട് പകര്‍ത്തിയെഴുതുകയോ ഹോം വര്‍ക്ക് ചെയ്യുകയോ ആവും. ഹോം വര്‍ക്ക് ചെയ്യാന്‍ പ്രത്യേകം സമയം കൊടുക്കാം. പഠിക്കേണ്ട സമയത്ത് ഹോംവര്‍ക്ക് ചെയ്യാതെ അതതു ദിവസം പഠിപ്പിച്ച കാര്യങ്ങള്‍ പഠിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക.

ഭാഷയ്ക്ക് പാഠ്യപുസ്തകങ്ങള്‍ മാത്രം പോര

എല്ലാ വിഷയങ്ങള്‍ക്കും ഒരേ പഠനരീതിയല്ല അവലംബിക്കേണ്ടത്. പുതിയ സിലബസ് അനുസരിച്ചു ഭാഷാവിഷയങ്ങ ള്‍ക്ക് പുസ്തകത്തില്‍ നിന്നുള്ളതിനേക്കാള്‍ പുറത്തു നിന്നുള്ള കാര്യങ്ങളാണ് മനസിലാക്കേണ്ടത്. പുസ്തകത്തില്‍ ഇല്ലാത്ത ഒരു കവിതയുടെ ആശയം വികസിപ്പിക്കാന്‍ പരീക്ഷയ്ക്കു ചോദിച്ചെന്നു വരാം. പാഠ്യപുസ്തകം മാത്രം വായിക്കുന്ന കുട്ടിക്ക് ഇത് എളുപ്പമാവില്ല. ഭാഷയും എഴുത്തിന്റെ ശൈലിയും വികസിപ്പിക്കുന്നതിനുള്ള വഴികള്‍ പറഞ്ഞുകൊടുക്കണം. നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് കുട്ടിക്ക് വായിക്കാന്‍ നല്‍കാം. ചെറിയ കുട്ടികളെ കുട്ടി കളുടെ പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ പ്രോത്സാഹിപ്പിക്കുക. അത് അവരെ ക്രിയാത്മകമായി എഴുതാനും ഭാഷ വികസിപ്പിക്കാനും സഹായിക്കും.

കണക്ക് എളുപ്പമാക്കാം.

മിക്ക കുട്ടികള്‍ക്കും പ്രയാസമുള്ള വിഷയമാണ് കണക്ക്. അതു ക്ളാസില്‍ പഠിപ്പിക്കുന്ന ആശയം മനസിലാകാത്തതു കൊണ്ടാണ്. ട്യൂഷന്‍ ക്ളാസില്‍ പറഞ്ഞയയ്ക്കുമ്പോഴും ഇതു തന്നെ സംഭവിക്കാം. സ്കൂളില്‍ ചെയ്യിച്ച അതേ കണക്ക് ഇവിടെയും അതേ പടി ചെയ്യിപ്പിക്കുമ്പോള്‍ കുട്ടിക്ക് അതിനു പിന്നിലെ യുക്തി മനസിലാകില്ല. കണക്ക് എത്രത്തോളം ചെയ്തു പഠിക്കാമോ അത്രയും നല്ലത്. പക്ഷേ, കുട്ടി അടിസ്ഥാനം മനസിലാക്കിയെന്ന് ഉറപ്പു വരുത്തണം. തിയറി മനസിലാക്കിയോ എന്നറിയാന്‍ അതു പ്രയോഗിക്കേണ്ട വഴിക്കണക്കുകള്‍ ചെയ്യിച്ചാല്‍ മതി. അത്തരം വഴിക്കണക്കുകള്‍ മാതാപിതാക്കള്‍ക്കു തന്നെ ഉണ്ടാക്കാവുന്നതേയുള്ളു.

സോഷ്യല്‍ സയന്‍സിനു കോഡ്

സോഷ്യല്‍ സയന്‍സില്‍ വര്‍ഷങ്ങളും പല കാലഘട്ടങ്ങളിലെ ഭരണപരിഷ്കാരങ്ങളും ഒക്കെയാവും ഓര്‍ത്തിരിക്കാനു ണ്ടാവുക. കാണാതെ പഠിക്കുകയാണ് ഇതിനുള്ള വഴി. മറന്നു പോകാതിരിക്കാനായി ചില കോഡുകള്‍ ഉണ്ടാക്കിയാ ല്‍ സംഗതി എളുപ്പമാണ്. കുട്ടിക്ക് അറിയാവുന്ന കാര്യങ്ങളുമായി ബന്ധപ്പെടുത്തി പഠിപ്പിക്കുക. t, h, r എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന മൂന്നു പാരാഗ്രാഫുകളാണ് ഉപന്യാസത്തില്‍ അടുത്തു വരുന്നതെങ്കില്‍ ഓര്‍ത്തിരിക്കാനായി  teacher എന്ന കോഡു വാക്കിനെ കൂട്ടുപിടിക്കാം, ഒപ്പം മനസില്‍ ഏറ്റവും ഇഷ്ടമുള്ള ടീച്ചറിന്റെ രൂപം സങ്കല്പിക്കുക കൂടി ചെയ്താല്‍ അതു മറക്കുകയേയില്ല.

സയന്‍സ് പഠിക്കാന്‍ നിത്യജീവിതം

സയന്‍സില്‍ കൂടുതലും വസ്തുതകള്‍ ആണുള്ളത്. ഇവിടെയും ചില ആശയങ്ങള്‍ കുട്ടിക്ക് മനസിലാകുന്നുണ്ടെന്ന് ഉറപ്പിക്കണം. ദൈനംദിന ജീവിതത്തില്‍ നിന്നു കുട്ടിക്ക് പരിചയമുള്ള ഉദാഹരണങ്ങള്‍ പറഞ്ഞു കൊടുത്ത് ഇതു ചെയ്യാം. ഉദാഹരണത്തിന് ഭൂമിക്കു നാലു പടലങ്ങള്‍ ഉണ്ടെന്നു പറയുമ്പോള്‍ പടലം അഥവാ ലെയര്‍ എന്താണെന്നു കുട്ടിക്കു മനസിലാകണമെന്നില്ല. പറോട്ടയില്‍ കാണുന്നതുപോലെ നാലു ചുറ്റുകള്‍ എന്നു പറഞ്ഞുകൊടുത്താല്‍ കുട്ടിക്ക് എളുപ്പമുണ്ടാവും. സയന്‍സില്‍ ഇക്വേഷനുകളും ഫോര്‍മുലകളും ധാരാളമുണ്ടാവും. ഇവയൊക്കെ എഴുതി പഠിച്ചാല്‍ മറക്കില്ല. അതോടൊപ്പം ഇവ പ്രയോഗിക്കേണ്ട പ്രോബ്ളംസ് ചെയ്തു പഠിക്കണം.

എല്ലാ ദിവസവും എല്ലാ വിഷയവും

കുട്ടി 11 മണി വരെ ഇരുന്നു പഠിക്കാറുണ്ടെന്ന് സമാധാനപ്പെടുന്ന മാതാപിതാക്കളുണ്ട്. കുട്ടിക്കിഷ്ടമുള്ള വിഷയമാ വും 11 മണി വരെയും വായിക്കുന്നത്. എന്നും എല്ലാ വിഷയങ്ങളും പഠിപ്പിക്കണം. രാത്രിയും രാവിലെയുമായി മൂന്നു മണിക്കൂര്‍ പഠിച്ചാല്‍ മതി. ഹോംവര്‍ക്കിനുള്ള സമയവും ഇതിലുള്‍പ്പെടും. ക്ളാസില്‍ നന്നായി ശ്രദ്ധിക്കുന്ന കുട്ടിക്ക് അന്നു പഠിപ്പിച്ച ഒരു വിഷയം പഠിക്കാന്‍ 10 മിനിറ്റ് മതി.

മാതാപിതാക്കളും സ്കൂളില്‍ പോകണം

കൃത്യമായ കാലയളവില്‍ സ്കൂളില്‍ പോയി അദ്ധ്യാപകരോടു കുട്ടിയുടെ പഠനനിലവാരത്തെക്കുറിച്ച് അന്വേഷിക്ക ണം. ശരിയായ രീതിയില്‍ കുട്ടി പഠിക്കുന്നില്ലെങ്കില്‍ സന്ദര്‍ശനത്തിന്റെ എണ്ണം കൂട്ടണം.

ആരോഗ്യത്തിനും പഠനത്തിനും കായികവിനോദം

ദിവസവും അരമണിക്കൂറെങ്കിലും കായികവിനോദങ്ങള്‍ക്കായി കുട്ടിക്ക് അനുവദിച്ചു കൊടുക്കണം. ആരോഗ്യത്തിനും പഠനത്തിനും സ്പോര്‍ട്സ് നല്ലതാണ്. വീഡിയോ ഗെയിം പോലെ ഒരിടത്തു ചടഞ്ഞിരുന്നുള്ള കളികള്‍ മാത്രം പോര.

വ്യക്തിപരമായ ശ്രദ്ധയ്ക്കു ട്യൂഷന്‍

നിരവധി കുട്ടികളുള്ള ക്ളാസില്‍ അദ്ധ്യാപകര്‍ക്ക് ഓരോ കുട്ടിയെയും വ്യക്തിപരമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 ആണെങ്കി ല്‍ ഓരോ കുട്ടിക്കും ശ്രദ്ധകൊടുക്കുവാന്‍ അധ്യാപകര്‍ക്കു കഴിയും. പിന്നോക്കം നില്‍ക്കുന്ന വിഷയങ്ങള്‍ക്കു കുട്ടിയെ ട്യൂഷനു വിടാം.സ്കൂളിലേതു പോലെ അനേകം കുട്ടിക ളെ നിരത്തിയിരുത്തി ട്യൂഷന്‍ പഠിപ്പിക്കുന്നതു കൊണ്ടു കാര്യമില്ല. സ്കൂളിലെയും ട്യൂഷന്‍ സെന്ററിലെയും പഠന രീതികള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെങ്കി ല്‍ അതും ബുദ്ധിമുട്ടാകാം. കുട്ടിയുമായും ട്യൂഷന്‍ ടീച്ചറുമായും സംസാരിച്ച് ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാം. കുട്ടിയുടെ ആവശ്യം മനസിലാക്കി കുട്ടിക്ക് എവിടെയാണോ സഹായം വേണ്ടത് അതു ചെയ്തു കൊടുക്കുകയാണു ട്യൂഷന്‍ ക്ളാസുകളുടെ ധര്‍മ്മം.

വിവരങ്ങള്‍ക്കു കടപ്പാട് :

ഡോ. ടി. വി. ബിന്ദു, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍, തിരുവനന്തപുരം, ഡോ. വര്‍ഗീസ് പുന്നൂസ്, പ്രൊഫസര്‍ ഓഫ് സൈക്യാട്രി, മെഡിക്കല്‍ കോളജ്, ആലപ്പുഴ

കൈയക്ഷരം നന്നാകാന്‍


കുട്ടി നല്ല അക്ഷരത്തില്‍ എഴുതാന്‍ ശ്രദ്ധി ക്കേണ്ട കാര്യങ്ങള്‍.കുഞ്ഞിന്റെ വിരലുകളിലെ പേശികള്‍ക്ക് അയവുണ്ടെ ങ്കിലേ പെന്‍സില്‍ പിടിക്കാനും എഴുതാനും കഴിയൂ. കുന്നിക്കുരുവും മുത്തുകളും പെറുക്കി കളക്കുന്നതു പേശികള്‍ ക്ക് അയവുണ്ടാക്കും. ക്രയോണുകള്‍ കൊണ്ടു നിറം കൊടുക്കുന്നതും ചോക്കു കൊണ്ടു സ്ളേറ്റില്‍ വരപ്പിക്കുന്നതും നല്ലതാണ്.

. എഴുതാനിരിക്കുന്ന രീതിയും കൈയക്ഷ രവും തമ്മിലും ബന്ധമുണ്ട്. കൂനിക്കൂടിയിരി ക്കാതെ നിവര്‍ന്നിരുന്നു വേണം എഴുതാന്‍.

. എഴുതേണ്ട ബുക്ക് നാല്‍പ്പത്തിയഞ്ചു ഡിഗ്രിയില്‍ വച്ച് എഴുതുന്നതാണു നല്ലത്. പേനയും നാല്‍പ്പത്തിയഞ്ചു ഡിഗ്രിയില്‍ പിടിക്കുന്നതു നന്നായെഴുതാന്‍ സഹായകമാകും.

. നല്ല പ്രകാശമുള്ള സ്ഥലത്തും വേണം കുഞ്ഞിനെ എഴുതാനിരുത്താന്‍. കണ്ണും ബുക്കും തമ്മില്‍ മുപ്പതു സെന്റീമീറ്റര്‍ അകലം വേണം.

. എഴുതുമ്പോള്‍ ഇടതു കൈ മേശമേല്‍ വയ്ക്കുന്നതു ശരീരഭാരം മുഴുവന്‍ പെന്‍സിലിലേക്കു വരുന്നതു തടയും. എഴുത്തും സുഗമമാക്കും.

. തള്ള വിരലും ചൂണ്ടുവിരലും കൊണ്ടുവേണം പെന്‍സില്‍ പിടിക്കാന്‍. നടുവിരല്‍ കൊണ്ടു പെന്‍സിലിനു താങ്ങും കൊടുക്കണം.

. ആറു വയസു വരെ കുട്ടികള്‍ പെന്‍സില്‍ കൊണ്ട് എഴുതുന്നതാണു നല്ലത്. ഉരുണ്ടിരിക്കുന്ന പെന്‍സിലുകളെ ക്കാള്‍ മൂന്നോ ആറോ വശങ്ങളുള്ള പെന്‍സിലുകളാണു നന്ന്. ഇതു പെന്‍സില്‍ മുറുകെ പിടിക്കാന്‍ കുട്ടിയെ സഹായിക്കും. 6 ബി പെന്‍സിലുകളാണു കുഞ്ഞുങ്ങള്‍ക്ക് ആദ്യം എഴുതാന്‍ കൊടുക്കേണ്ടത്. ഓരോ വയസു കഴിയുമ്പോഴും ഗ്രേഡ് കുറച്ച് 1 ബി വരെ കൊണ്ടുവരാം.

. വളരെ നീളം കൂടിയ പെന്‍സിലോ തീരെ നീളം കുറഞ്ഞ പെന്‍സി ലോ കുഞ്ഞിനു കൊടുക്കരുത്. നീളമുള്ള പെന്‍സില്‍ ശരിയായി ബാലന്‍സ് ചെയ്യാന്‍ കഴിയാതെ വരും. മുതിര്‍ന്ന കുട്ടികള്‍ ഫൌണ്ടന്‍ പേന ഉപയോഗിക്കുന്ന ത് അവരുടെ അക്ഷരം നന്നാകാന്‍ നല്ലതാണ്.

കുട്ടികളിലെ അമിതവണ്ണം


അമ്മുക്കുട്ടി ഉണര്‍ന്നാല്‍ കണ്ണും തിരുമ്മി നേരെ അടുക്കളയിലേയ്ക്കു നടക്കും. 'അമ്മേ, ഇന്ന് സ്കൂള്‍ അവധിയാ ണോ? എല്ലാ ദിവസവും ആദ്യം ചോദിക്കുന്ന ചോദ്യമാണിത്. സ്കൂളില്‍ ചെന്നാല്‍ കുട്ടികളെല്ലാം തടിച്ചീന്നും ആനേ ന്നും വിളിക്കുമത്രേ. അതാണ് അമ്മുവിന് സ്കൂളിനോട് തന്നെ അലര്‍ജി.അമ്മമാരുടെ 'ഗുണ്ടുമണികള്‍ക്ക് കൂട്ടുകാരു ടെ മുന്നില്‍ ഇങ്ങനെ എത്രയെത്ര സങ്കടങ്ങള്‍. അതിലും വലുതാണ് ഈ കൊച്ചു തടിച്ചികള്‍ക്കും തടിയന്‍മാര്‍ക്കുമു ണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍.അമിതവണ്ണമുള്ള കുട്ടികളെ കാത്തിരിക്കുന്ന രോഗങ്ങള്‍ പലതാണ്. ഹുദ്രോഗം, രക്തസമ്മര്‍ദം, പ്രമേഹം, പക്ഷാഘാ തം... തുടങ്ങിയ പല രോഗങ്ങളും ഇവര്‍ക്കു എളുപ്പം പിടിപെടാന്‍ സാധ്യതയു ണ്ട്.ഏതു നേര വും എന്തെങ്കിലും തിന്ന് എവിടെയെങ്കി ലും ചടഞ്ഞിരിക്കാനാണ് ഈ കുട്ടികള്‍ക്ക് ഇഷ്ടം. അതുകൊ ണ്ടുതന്നെ ഇവര്‍ മടിയന്മാരായി തീരാ നും ഇടയുണ്ട്.

ഹോര്‍മോണിലെ വ്യത്യാസം

ചില കുട്ടികളില്‍ തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം മന്ദഗതിയി ലായിരിക്കും. ഇവ ഉല്‍പാദിപ്പിക്കുന്ന തൈറോ ക് സിന്‍ എന്ന ഹോര്‍മോ ണിന്റെ അവവു കുറയും. അപ്പോള്‍ കുട്ടികള്‍ക്ക് വണ്ണം കൂടും. ഒപ്പം തലച്ചോറിന്റെ വളര്‍ച്ച മുരടിക്കുകയും ചെയ്യും. ചിലപ്പോള്‍ മന്ദബുദ്ധി ആകാനും മതി. ഡോക്ടറെ കണ്ട് തൈറോക്സിന്റെ കുറവ് നേരത്തെ കണ്ടുപിടിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാം. തൈറോക്സിന്റെ അളവി ല്‍ കുറവുള്ള കുട്ടികള്‍ക്ക് വണ്ണം കൂടുമെങ്കി ലും പൊക്കം കുറവായിരി ക്കും. മുഖത്തിന്റെ ആകൃതിയില്‍ ലക്ഷ ണക്കേടുണ്ടാകാം. മലബന്ധവും ഉണ്ടാകും. അഡ്രീ നല്‍ ഗ്രന്ഥികളുടെ തകരാറു മൂലവും ഹോര്‍മോണിന്റെ അളവി ല്‍ വ്യത്യാസം വരാം. അപ്പോള്‍ വണ്ണം കൂടുന്നതോ ടൊപ്പം രക്തസമ്മ ര്‍ദവും കൂടും.നമ്മുടെ വിശപ്പിനെയും മറ്റും നിയന്ത്രിക്കുന്നത് തലച്ചോറിനുള്ളിലെ ഹൈപ്പോതലാ മസാണ്. ഹൈപ്പോതലാമസിന് വൈകല്യമു ണ്ടായാല്‍ അമിതമായി വിശപ്പുണ്ടാകും. അപ്പോള്‍ ധാരാളം ഭക്ഷണം കഴിക്കുന്ന തു കൊണ്ട് വണ്ണവും കൂടും. ഭക്ഷണത്തോടുള്ള ആര്‍ത്തി കൊണ്ട്, വിശപ്പില്ലെങ്കില്‍ കൂടി വലിച്ചുവാരി തിന്നുന്നതും ഒരു മാനസി ക പ്രശ്നമാണ്.അച്ഛനും അമ്മയ്ക്കും അമിതവണ്ണമുണ്ടെങ്കില്‍ കുട്ടി കള്‍ക്കും വണ്ണം കൂടാന്‍ സാധ്യതയുണ്ട്. അതിനു പുറമെ കുട്ടിയെ എങ്ങനെയെങ്കിലും 'ഒരു ബൊമ്മക്കുട്ടി ആക്കാനാ ണ് അമ്മമാര്‍ക്ക് തത്രപ്പാട്. അതിനുവേണ്ടി ആവശ്യത്തിലേറെ ഭക്ഷണം കഴിപ്പിക്കുമ്പോള്‍ സംഗതി കൂടുതല്‍ വഷളാകും.

അമിതവണ്ണം കണ്ടു പിടിക്കാം

പൊണ്ണത്തടി ഇല്ലെങ്കിലും കുട്ടികള്‍ക്ക് ചിലപ്പോള്‍ ആവശ്യത്തിലധികം വണ്ണവും തൂക്കവും ഉണ്ടായിരിക്കും.ഓരോ പ്രായത്തിലും കുഞ്ഞിന് ഒരു നിശ്ചിത അളവ് തൂക്കം ഉണ്ടായിരിക്കണം. അത് അറിഞ്ഞിരുന്നാല്‍ തൂക്കക്കൂടുതല്‍ കണ്ടു പിടിക്കാന്‍ എളുപ്പമാണ്.കുഞ്ഞിന്റെ ജനന സമയത്തെ തൂക്കം അമ്മമാര്‍ കുറിച്ചുവയ്ക്കുക. ആറാം മാസ ത്തില്‍ കുട്ടിയുടെ തൂക്കം അതിന്റെ ഇരട്ടിയാകണം. ഒരു വയസില്‍ തൂക്കം മൂന്നിരട്ടി ആകണം. രണ്ടു വയസില്‍ നാലി രട്ടിയും മൂന്നു വയസില്‍ അഞ്ചിരട്ടിയും ആകണം.അതായത് കുട്ടി ജനിച്ചപ്പോള്‍ മൂന്നു കിലോ തൂക്കം ഉണ്ടായിരുന്നു വെന്ന് കരുതുക. അപ്പോള്‍ ആറാം മാസത്തില്‍ 6 കിലോ ആകണം. ഒരു വയസില്‍ 9 കിലോ ആകണം. രണ്ടു വയ സില്‍ 12 കിലോയും മൂന്നു വയസില്‍ 15 കിലോയും വേണം. ഇവര്‍ക്ക് നാലു വയസില്‍ 16 കിലോയും അഞ്ചു വയ സില്‍ 19 കിലോയും തൂക്കമുണ്ടായാല്‍ മതി.ഈ നിശ്ചിത തൂക്കത്തില്‍നിന്നും 20ശതമാനം കൂടുകയോ കുറയുക യോ ചെയ്താല്‍ കുഴപ്പമില്ല. തൂക്കം 20 ശതമാനത്തില്‍ അധികമായാല്‍ അമിത വണ്ണമായി കണക്കാക്കാം. 20 ശതമാനത്തില്‍ താഴെയാണെങ്കില്‍ കുട്ടിക്കു പോഷകക്കുറവായിരിക്കും.

അമിതവണ്ണം കുറയ്ക്കാന്‍

'എന്റെ മോളും തടിച്ചിക്കുട്ടിയാണല്ലോ. ഇനി മുതല്‍ അത്താഴം കൊടുക്കേണ്ട. എന്നു തീരുമാനിക്കാന്‍ വരട്ടെ. വളരു ന്ന പ്രായത്തില്‍ കുട്ടികളുടെ ഭക്ഷണത്തില്‍ കുറവു വരുത്തിക്കൂടാ. അവരുടെ ആന്തരിക അവയവങ്ങളുടെയും തല ച്ചോറിന്റെയും വളര്‍ച്ചയ്ക്ക് പോഷകങ്ങള്‍ അത്യാവശ്യമാണ്.വണ്ണം കുറയ്ക്കാന്‍ ഉചിതമായ മാര്‍ഗം വ്യായാമം തന്നെ. ഒഴിവു സമയങ്ങളില്‍ വിയര്‍ത്തു കുളിക്കുന്നത് നല്ല വ്യായാമമാണ്.സ്കൂള്‍ ബസിലും ഓട്ടോയിലും യാത്ര ചെയ്യുന്ന സ്കൂള്‍ കുട്ടികള്‍ക്ക് ഓടാനോ നടക്കാനോ ഉള്ള അവസരമില്ല. വൈകുന്നേരം വീട്ടിലെത്തി യാല്‍ ട്യൂഷന്‍, ഗൃഹപാ ഠം, ടിവി കാണല്‍, നല്ല ഭക്ഷണം, സുഖമായ ഉറക്കം... കളിക്കാനോ കൂട്ടുകൂടാനോ അച്ഛനമ്മമാര്‍ അവരെ അനുവ ദിക്കാറുമില്ല. വ്യായാമം മരുന്നിനു പോലുമില്ല. കുഞ്ഞുങ്ങള്‍ക്ക് ഓടിക്കളിക്കുന്നതും വിയര്‍ക്കുന്നതും തന്നെ അവര്‍ ക്ക് നല്ല വ്യായാമമാണ്. വിപണിയില്‍ കിട്ടുന്ന, പോഷക സമ്പുഷ്ടമെന്ന് അവകാശപ്പെടുന്ന ടിന്‍ഫുഡ് കഴിക്കുന്ന കുട്ടികള്‍ക്ക് അമിതവണ്ണം ഉണ്ടാകും.പശുവിന്‍പാലും ആട്ടിന്‍പാലും കുടിക്കുന്ന കുട്ടികള്‍ക്കും വണ്ണം കൂടും.എന്നാല്‍ മുലപ്പാല്‍ കുടിക്കുന്ന കുട്ടിക്ക് ആവശ്യത്തിലേറെ തൂക്കം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കുട്ടിയുടെ തലച്ചോറി ന്റെ വളര്‍ച്ച യ്ക്കും ആരോഗ്യത്തിനും നല്ലതും ഇതു തന്നെ. ഇളം പ്രായത്തില്‍ വണ്ണം കൂടുതലാണെങ്കില്‍ തുടര്‍ന്നും വണ്ണം കൂടാന്‍ ഇടയുണ്ട്. അതു കൊണ്ട് ചെറുപ്രായത്തില്‍ തന്നെ തൂക്കം നിയന്ത്രിക്കണം.

പുസ്തകങ്ങളോടു കൂട്ടുകൂടാം


എത്രാം വയസില്‍ വായന തുടങ്ങണം, എങ്ങനെ പ്രോത്സാഹിപ്പിക്കണം,ഏതെല്ലാം പുസ്തകം വായിക്കണം ?

ആദ്യം കൊതിപ്പിക്കുക, പിന്നെ രസിപ്പിക്കുക, കുട്ടികളുടെ വായനയുടെ രൂചി അറിയിക്കാനുള്ള സൂത്രവാക്യങ്ങളാ ണിവ. മാതാപിതാക്കളും ആദ്യപടി ചെയ്യേണ്ടത് അവര്‍ക്കു കഥകളും പാട്ടുകളും വായിച്ചുകൊടുക്കുകയാണ്. പുസ്ത കത്തിലെ വാക്കുകള്‍ അതേപടി വായിച്ചുകൊടുത്താല്‍ അവര്‍ക്കു രസിക്കില്ല. ഓരോ കഥാപാത്രത്തെയും വ്യത്യസ്ത മായി അവതരിപ്പിക്കണം. അതിനു കുഞ്ഞുമനസ്സിലേക്ക് ഇറങ്ങിച്ചെല്ലുക തന്നെ വേണം. മുത്തശ്ശിമാര്‍ക്കു അതിനുള്ള വിരുതുണ്ടായിരുന്നു. ഏറ്റവും എളുപ്പവഴി കുഞ്ഞ് പുസ്തകമെടുത്തു വായിക്കാനൊരുങ്ങുമ്പോള്‍ ഒപ്പം കൂടുക എന്നതാണ്.

കഥയുടെ സന്ദര്‍ഭങ്ങള്‍ക്കു പറ്റിയ വിവരണങ്ങള്‍ നല്‍കണം. ആനയെ ക്കുറിച്ചു പറയുമ്പോള്‍ ആന ചിന്നം വിളിക്കു ന്നതു കേള്‍പ്പിക്കാം. ആടു കരയുന്നതും കോഴി കൂവുന്നതും അച്ഛനോ അമ്മയോ അഭിനയിച്ചു കാണിക്കുമ്പോള്‍ കഥ കണ്‍മുന്നില്‍ നടക്കുന്നതു പോലെ കുട്ടിക്കു ആസ്വാദ്യകരമാകും. കഥ പറഞ്ഞു കൊടുക്കുമ്പോള്‍ കുട്ടികളുടെ തന്നെ വാക്കുകള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഉദാരഹണത്തിനു പക്ഷേ എന്ന വാക്ക് കുട്ടികള്‍ ഉപയോഗിക്കാ റില്ല. അത്തരം 'പ്രായപൂര്‍ ത്തിയായ വാക്കുകള്‍ ഒഴിവാക്കുക.കഥ പറഞ്ഞു തീര്‍ക്കാന്‍ സമയം കിട്ടില്ല എന്നോര്‍ത്ത് സംഭാഷണങ്ങള്‍ വേണ്ടെന്നു വയ്ക്കരുത്.ഒരേ കഥ തന്നെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് ആവര്‍ത്തിച്ചു കേട്ടാലും 'ജീവനുള്ള വിവരണമാണെങ്കില്‍ കുട്ടി ഇഷ്ടപ്പെടും.

അറിവിന്റെ മാധുര്യത്തിലേക്ക്

വായനയിലേക്കു കുട്ടിയെ ആകര്‍ഷിക്കാനും ലയിപ്പിക്കാനും അവസരമൊരുക്കുന്ന കളറിങ്ങിനും കളികള്‍ക്കും സൌകര്യമുള്ള പുസ്തകങ്ങളായാല്‍ നല്ലത്. നിറക്കൂട്ടുകള്‍ കുട്ടിയെ ഏറെ സ്വാധീനി ക്കും. അതിനു 'കളിക്കുടുക്ക പോലെയുള്ള പുസ്തകങ്ങള്‍ പ്രയോജന പ്പെടും. മൃഗങ്ങളെക്കുറിച്ചു ചെറിയ വിവരണവും ഒപ്പം മൃഗങ്ങളുടെ അവയവങ്ങള്‍ ഓരോന്നായി ചേര്‍ത്തു രൂപപ്പെടുത്താവുന്ന 'ജിഗ്സോ പസില്‍ അടങ്ങിയ പുസ്തകങ്ങള്‍ വിപണിയില്‍ കിട്ടും. "ഐ ആം എ ക്യാറ്റ്, ഐ ഹാവ് ഫോര്‍ പോസ് വിത്ത് ക്ളോസ്" എന്ന പദ്യശകല ത്തോടൊപ്പം പൂച്ചയുടെ പസില്‍ പൂര്‍ത്തിയാക്കുമ്പോള്‍ കുട്ടിക്കു വായനയില്‍ താല്‍പര്യം കൂടുമെന്നു മാത്രമല്ല അതുകൊണ്ട് അറിവു കിട്ടുന്നതിന്റെ സന്തോഷവുമുണ്ടാകും.

അക്ഷരം പഠിക്കുന്നതിനും നഴ്സറിയില്‍ പോകുന്നതിനും മുമ്പേ കുട്ടികള്‍ പുസ്തകങ്ങളെ സ്നേഹിച്ചുതുടങ്ങും. വായിക്കാനറിയില്ലെ ങ്കിലും കൈയില്‍ കിട്ടുന്ന പുസ്തകങ്ങള്‍ കൌതുകത്തോടെ മറിച്ചുനോ ക്കുകയും ചിത്രങ്ങള്‍ നോക്കി സ്വയം കഥ പറയാന്‍ ശ്രമിക്കുകയും ചെയ്യും. രസകരമായ എന്തൊക്കെയോ കാര്യങ്ങള്‍ പുസ്തകങ്ങളിലു ണ്ടെന്ന് അവര്‍ മനസ്സിലാക്കിയിരിക്കും. ഏതു പ്രായത്തില്‍ കുട്ടികളെ വായിപ്പിക്കാന്‍ തുടങ്ങണം എന്നു സംശയമുള്ള മാതാപിതാക്കള്‍ ഏറെ യാണ്. "അഞ്ചുവയസുകാരും വായനയും - ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍" എന്ന പേരില്‍ ഡര്‍ക്കിന്‍ ഒരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കാലിഫോര്‍ണിയയിലായിരുന്നു ഗവേഷണം. സ്കൂളില്‍ ചേരുന്ന തിനു മുമ്പുതന്നെ വായിക്കാന്‍ പഠിച്ച 49 കുട്ടികളിലാണു ഗവേഷണം നടത്തിയത്. കുട്ടികള്‍ മൂന്നുമുതല്‍ അഞ്ചുവയസിനകം വായിക്കാന്‍ പഠിച്ചവരായിരുന്നു.പത്തുവര്‍ഷത്തെ പഠനത്തിനുശേഷം ഡര്‍ക്കിന്‍ നേരത്തെ വായിക്കുന്ന കുട്ടികള്‍ (ചില്‍ഡ്രന്‍ ഹു റീഡ് ഏര്‍ളി) എന്ന പുസ്തകം പ്രസിദ്ധീകരി ച്ചു. നേരത്തെ വായന പരിശീലിക്കുന്ന കുട്ടികള്‍ അസാധാരണ ഓര്‍മ ശക്തിയുള്ളവരും ശ്രദ്ധാലുക്കളുമായിരിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. അഞ്ചുവയസിനും ആറുവയസിനുമിടയ്ക്കാണു വായന ആരംഭിക്കാന്‍ ഉചിതമായ പ്രായമെന്നു ഭൂരിപക്ഷം വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.

വായന ശിക്ഷയാക്കരുത്

വളരെ നേരത്തെ കുട്ടികളെ വായിക്കാന്‍ പ്രേരിപ്പിക്കുന്നതിനു ഒരു മറുവശമുണ്ട്. കുട്ടികള്‍ വായിക്കാന്‍ വലിയ ഉത്സാ ഹം കാണിക്കുന്നു എന്നു കരുതുന്നവരാണു പല മാതാപിതാക്കളും. ഈ താല്‍പര്യം ഗൌര വമായി കണക്കാക്കി ഗഹനമായ കാര്യങ്ങള്‍ വായിപ്പിക്കരുത്. പ്രീപ്രൈ മറി സ്കൂളില്‍ എഴുത്തും വായനയും പഠിപ്പിക്കുന്നതു കൊണ്ടുള്ള ഗുണദോഷങ്ങളെക്കുറിച്ചു കാര്യമായ പഠനം കേരളത്തില്‍ നടന്നിട്ടില്ല. റയ്മണ്ട് ഹുഷ് എന്ന അമേരിക്കന്‍ ശാസ്ത്ര ജ്ഞന്‍ 'അതിബാല്യ വായനയിലെ അപകടങ്ങള്‍ (ഡേഞ്ചേഴ്സ് ഓഫ് ഏര്‍ളി എംഫസീസ് ഓണ്‍ റീഡിങ് എന്ന പേരില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിലേ വായന അഭ്യസിപ്പിക്കുന്നതു കുട്ടിയുടെ തലച്ചോറിന്റെ ഇടതുഭാഗത്തെ ദോഷകരമായി ബാധിക്കുമെന്നാണു കണ്ടെത്തല്‍. കുട്ടിയായിരിക്കുമ്പോള്‍ അവര്‍ കാണിക്കുന്ന താല്‍പര്യങ്ങള്‍ നിലനിര്‍ത്തുവാന്‍ സഹായിക്കുക മാത്രം ചെയ്താല്‍ മതി. ക്രമേണ അവര്‍ വായനയുടെ ലോകത്തേ യ്ക്കു ചുവടുവച്ചുകൊള്ളും. കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം വായിപ്പിക്കരുത്.

അഭിനന്ദിക്കുക

തപ്പിത്തടഞ്ഞാണെങ്കിലും കുട്ടി തനിയെ വായിക്കുമ്പോള്‍ അഭിനന്ദിക്കു ക. ചെറിയ തെറ്റുകള്‍ ആദ്യമൊക്കെ അവഗ ണിക്കുക. തുടര്‍ച്ചയായി വായന തടസ്സപ്പെടുത്തുന്നതും തെറ്റു തിരുത്തുന്നതും ആത്മവിശ്വാസം നഷ്ടപ്പെടുത്തും. വായനയുടെ രസം കുട്ടിക്കു പകര്‍ന്നു കൊടുത്താല്‍ മാത്രം പോരാ. വായിക്കാന്‍ യോജിച്ച പുസ്തകങ്ങള്‍ ലഭ്യമാക്ക ണം. ലൈബ്രറിയില്‍ അംഗത്വമെടുത്തു കൊടുക്കുക, ലൈബ്രറിയില്‍ പോയി സ്വയം പുസ്കമെടുത്തു അതു തിരിച്ചേ ല്‍പ്പിക്കുന്നതും കുട്ടിയില്‍ ആ ത്മാഭിമാനം വളര്‍ത്തും. കുട്ടിക്കു പിറന്നാള്‍ സമ്മാനമായി അവര്‍ക്കിഷ് ടപ്പെട്ട പുസ്തകം സ്വയം തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുക. വീട്ടി ലുള്ളവര്‍ വായിക്കുന്നതു കുട്ടിക്കു പ്രേരണയാവും. ടിവിയുടെ മുന്നില്‍ നിന്നു നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിച്ച് വിടാന്‍ നിങ്ങള്‍ മെനക്കെടേണ്ട തില്ല. അവര്‍ രസിച്ചു വായിച്ചു 'വലിയ വായനക്കാരനായി വളരുന്നതു കാണാം.

ഏതെല്ലാം പുസ്തകങ്ങള്‍

ഏതു പ്രായത്തില്‍ ഓരോ കുട്ടിക്കും ഏതു പുസ്തകം എന്നു കൃത്യമാ യി വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം, ഓരോ കുട്ടിയുടെയും അഭിരുചി വ്യത്യസ്തമാണ് എന്നതുതന്നെ. മാത്രമല്ല, പുസ്തകം വായിക്കണമെന്നു പട്ടികയില്‍ ഒതുക്കാവുന്നതല്ലല്ലോ പുസ്തകസാഗരം. മൃഗങ്ങളുമായി ബന്ധപ്പെട്ടുള്ള കഥകള്‍ യുക്തിയുടെ പിന്‍ബലമി ല്ലാതെ തന്നെ കുട്ടി തലകുലുക്കി ആസ്വദിക്കും. ക്ളാസിക്കുകളുടെ ലളി തമായ മലയാള തര്‍ജ്ജമ വിപണിയില്‍ സുലഭമാണ്. അഞ്ചുവയസു മുതല്‍ എട്ടുവയസുവരെയുള്ള കുട്ടികള്‍ക്കു വായിച്ചുകൊടുക്കാനും സ്വയം വായിച്ചറിയാനും വിശ്വസാഹിത്യമാല പ്രയോജനപ്പെടുത്താം. പഞ്ചതന്ത്രം കഥകള്‍, ഈസോപ്പുകഥകള്‍ എന്നിവ ഗുണപാഠം കൊണ്ടു മാത്രമല്ല ഭാവന വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

മലയാളത്തിലെ പ്രശസ്ത സാഹിത്യനായകന്മാരുടെ രചനകള്‍ കുട്ടികള്‍ക്കു രസിക്കുന്നതു തിരഞ്ഞെടുത്തു കൊടു ക്കണം. വൈക്കം മുഹമ്മദ് ബഷീറിന്റെ 'പാത്തുമ്മയുടെ ആട് , 'ആനപ്പൂട തുടങ്ങിയവ കുട്ടികള്‍ക്കു യോജിച്ചതാണ്. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കഥകള്‍ കൊച്ചുകുട്ടികള്‍ക്കു പോലും രസിച്ചു വായിക്കാം.'കുട്ടികളുടെ രാമായണം, 'മഹാഭാരതം , ' ബൈബിള്‍ എന്നിവ വായനയില്‍ ഉള്‍പ്പെടുത്തണം. പണ്ടത്തെ ആചാരങ്ങള്‍, നാട്ടുനടപ്പുകള്‍, ജീവി ത സമ്പ്രദായം എന്നിവയുടെ ഉജ്ജ്വല പ്രതീകം കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല സമ്മാനിക്കും. മാലി യുടെ 'ഉണ്ണികള്‍ക്കു ജന്തു കഥകള്‍ കുട്ടികള്‍ക്കു രസിക്കും. സഞ്ചാരം ഹരമുള്ള കുട്ടികള്‍ക്കു ഡാനിയല്‍ ഡിഫോ യുടെ 'റോബിസണ്‍ ക്രൂസോ, 'എണ്‍പതു ദിവസം കൊണ്ടു ഭൂമിക്കു ചുറ്റും, 'ഗള്ളിവേഴ്സ് ട്രാവല്‍സ് തുടങ്ങിയവ പരിചയപ്പെടുത്തി കൊടുക്കാം.സര്‍വാന്റീസിന്റെ ഡോണ്‍ ക്വിക്സോട്ട്, ബിര്‍ബല്‍ കഥകള്‍ എന്നിവ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ്. ഷേക്സ്പിയര്‍ നാടകങ്ങളുടെ തര്‍ജമ സാഹിത്യവാസനയു ള്ള കുട്ടികളില്‍ താല്‍പര്യം വര്‍ദ്ധിപ്പിക്കും.

പന്ത്രണ്ടു വയസുമുതല്‍ 16 വയസുവരെയുള്ളവരെ 'യങ് അഡള്‍ട്സ് എന്നാണു വിഴശേഷിപ്പിക്കുക. അവര്‍ക്കായി ചില ഇംഗീഷ് കൃതികള്‍. അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ജയിംസ് തര്‍ബറുടെ 'ദി കര്‍ബല്‍ കാര്‍ണിവല്‍ കുട്ടികളെ ചിരിപ്പിക്കും. നേവല്‍ കമാന്‍ഡറാവാന്‍ കൊതിക്കുകയും എന്നാല്‍ ഭാര്യയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുകയും ചെയ്യുന്ന കഥാപാത്രം കുട്ടികള്‍ക്ക് രസിക്കും.ഇംഗണ്ടില്‍ സ്വന്തമായി മൃഗശാല നിര്‍മിച്ച ജറാള്‍ഡ് ഡുറലിന്റെ 'മൈ ഫാമിലി ആന്‍ഡ് അദര്‍ ആനിമല്‍സ് മൃഗങ്ങളുടെയും പക്ഷികളുടെയും സ്പൈറോ എന്ന ടാക്സി ഡ്രൈവറുടെയും തിയോ ഡര്‍ എന്ന ശാസ്ത്രജ്ഞന്റെയും രസകരമായ ലോകമാണു കുട്ടികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. 'ത്രീമെന്‍ ഇന്‍ എ ബോട്ട് എന്ന ജെറോം കെ ജെറോമിന്റെ കഥ തേംസ് നദിക്കരയില്‍ നിന്നു ഓക്സ്ഫോര്‍ഡിലേക്കുള്ള യാത്രയുടെ മാനോഹാരിത പകരും. ഒരു ദിനപത്രമെങ്കിലും മുടങ്ങാതെ കുട്ടികളെ വായിപ്പിക്കണം. ആരംഭത്തില്‍ അവര്‍ തലക്കെ ട്ടുകള്‍ വായിക്കുകയും ചിത്രങ്ങള്‍ ആസ്വദിക്കുകയും ചെയ്യട്ടെ. മാതാപിതാക്കളെയോ മുത്തച്ചനെയോ മുത്തശ്ശിയെ യോ വാര്‍ത്ത വായിച്ചു കേള്‍പ്പിക്കാനുള്ള അവസരം അവര്‍ക്കു കൊടുക്കുകയും വേണം.

മണ്ടനും മടിയനും ആക്കുന്നതാര്


പഠന പിന്നാക്കാവസ്ഥയുള്ള കുട്ടികള്‍ ചെറി യ പ്രായത്തില്‍ത്തന്നെ വലിയ വേദനകള്‍ ചുമക്കുന്നവരാണ്. തന്റെ പ്രശ്നങ്ങള്‍ എന്താ ണെന്ന് അവനുതന്നെയോ ചുറ്റുമുള്ളവര്‍ ക്കോ മനസ്സിലാകാറില്ല. മണ്ടനും മടിയനുമാ യി മാറാന്‍ ഒരു കുട്ടിയും ആഗ്രഹിക്കുന്നില്ല എന്നതാണ് ആദ്യം മാതാപിതാക്കളും അധ്യാ പകരും മനസ്സിലാക്കേണ്ടത് .'നോക്ക്,  നീയൊരു നല്ല കുട്ട്യാണ് എന്ന് ഒരു തവണയെങ്കിലും അമ്മ യോ ടീച്ചറോ പറഞ്ഞെങ്കില്‍ എന്ന കൊതി കണ്ണീരോടെ ഉള്ളിnലൊതു ക്കി ആശനിറഞ്ഞ മനസ്സോടെ കാത്തിരിക്കുന്ന ഒരു കുഞ്ഞ് നിങ്ങളുടെ വീട്ടിലുമുണ്ടാകാം. പഠന വൈകല്യത്തെ ആസ്പദമാക്കി അടുത്തിടെ ഇറങ്ങിയ 'താരേ സമീന്‍ പര്‍ എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായ ഇഷാന്‍ അവസ്തി ഒറ്റയ്ക്കിരുന്ന് സങ്കടത്തോടെ ഞാനത്രയ്ക്കും ചീത്തയാണോ എന്റെ അമ്മേ എന്നു ചോദിച്ചപ്പോള്‍ ദൈവമേ അവന് എന്റെ കുഞ്ഞിന്റെ മുഖമാണല്ലോ എന്നോര്‍ത്താണു പലരും കരഞ്ഞത്.

പഠന പിന്നാക്കാവസ്ഥയുള്ള കുട്ടികള്‍ ചെറിയ പ്രായത്തില്‍ത്തന്നെ വലിയ വേദനകള്‍ ചുമക്കുന്നവരാണ്. തന്റെ പ്രശ്നങ്ങള്‍ എന്താണെ ന്ന് അവനുതന്നെയോ ചുറ്റുമുള്ളവര്‍ക്കോ മനസ്സിലാകാറില്ല. മണ്ടനും മടിയനുമായി മാറാന്‍ ഒരു കുട്ടിയും ആഗ്രഹിക്കുന്നില്ല എന്ന സത്യമാ ണ് ആദ്യം മാതാപിതാക്കളും അധ്യാപകരും മനസ്സിലാക്കേണ്ടത് എന്നു വിദ്യാഭ്യാസവിദഗ്ധരും മനഃശാസ്ത്രജ്ഞരും പറയുന്നു. കുട്ടികള്‍ പഠനത്തില്‍ പുറകോട്ടു പോകുന്നതിനു വ്യക്തമായ കാരണങ്ങളുണ്ട്.

പഠന പിന്നാക്കാവസ്ഥ

കുട്ടി ഒരുവിഷയത്തില്‍ അല്ലെങ്കില്‍ ഒന്നില്‍ക്കൂടുതല്‍ വിഷയങ്ങളില്‍ രണ്ടോ അതിലധികമോ തവണ തോല്‍ക്കുക യാണെങ്കില്‍ പഠന പിന്നോക്കാവസ്ഥ ഉണ്ടെന്നു പറയാം. ഈ അവസ്ഥയ്ക്കു പ്രധാനമായും മൂന്നു കാരണങ്ങളുണ്ട്. വീട്ടിലെയും സ്കൂളിലെയും ചുറ്റുപാടുകള്‍ കുട്ടിയുടെ പഠനത്തില്‍ പ്രധാനമായ പങ്കു വഹിക്കും. മറ്റൊന്ന് കുട്ടിയി ല്‍ത്തന്നെയുള്ള പ്രശ്നങ്ങളാണ്. കുട്ടിയില്‍ത്തന്നെയുള്ള പ്രശ്നങ്ങള്‍ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകാറു ണ്ട്. കാരണമറിയാതെ കൊള്ളരുതാത്തവനെന്നു കുട്ടി മുദ്രകുത്തപ്പെടുന്നു. കുട്ടികളില്‍ പഠന പിന്നാക്കാവസ്ഥ യുണ്ടാക്കുന്ന പല ഘടകങ്ങളുണ്ട്.

കാഴ്ചയിലും കേള്‍വിയിലുമുള്ള പ്രശ്നങ്ങള്‍

പതിയെ പഠിക്കുന്നവര്‍ (slow learners)

ശ്രദ്ധാ വൈകല്യം (ADHD)

പഠനവൈകല്യം (specific learning disorders)

കാഴ്ചക്കുറവ്, കേള്‍വിക്കുറവ്

ശാരീരികമായ ചെറിയ പ്രശ്നങ്ങള്‍ കുട്ടികളില്‍ ഉണ്ടാകാം. ചെറിയ തോതില്‍ കാഴ്ചക്കുറവ്, കേള്‍വിക്കുറവ് എന്നീ പ്രശ്നങ്ങളാണവ. ഇത്തരം പ്രശ്നങ്ങള്‍ കൂടിയ അളവിലുണ്ടെങ്കില്‍ സാധാരണയായി നേരത്തേ കണ്ടുപിടിക്കപ്പെടും. എന്നാല്‍ വളരെ ചെറിയ അളവിലാകു മ്പോള്‍ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകും. എന്താണ് എനിക്കു മാത്രം ഇങ്ങനെ എന്ന വേദനയാവും കുട്ടിയുടെ ഉള്ളില്‍. ഇങ്ങനെയുള്ള കുട്ടികള്‍ ക്ളാസില്‍ നാലാമത്തെയും അഞ്ചാമത്തെ യും ബഞ്ചുകളിലിരു ന്നാല്‍ അധ്യാപകര്‍ പറയുന്നത് പലതും കേള്‍ക്കാതെയും ബോര്‍ഡില്‍ എഴുതുന്നത് കാണാ തെയും പോകും. ഈ അസ്വസ്ഥത തുടരുന്നതു പഠനത്തോടു മടുപ്പുണ്ടാക്കാനും പഠന പിന്നാക്കാവസ്ഥയ്ക്കും കാരണമാകുന്നു.

പതിയെ പഠിക്കുന്നവര്‍

കാര്യങ്ങള്‍ ഇവര്‍ പതുക്കെയാണു ചെയ്യുക. എഴുതാനും വായിക്കാനും കൂടുതല്‍ സമയം ആവശ്യമായി വരും. അധ്യാപകര്‍ ബോര്‍ഡില്‍ എഴുതുന്നതു മായ്ക്കുമ്പോഴും എഴുതിത്തീര്‍ന്നിട്ടുണ്ടാകില്ല.

ശ്രദ്ധാവൈകല്യം

ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത ചില കുട്ടികളുണ്ട്. കൊച്ചു കുസൃതികളും വികൃതികളുമായി ഒാടിച്ചാടി നടക്കുന്നതു സ്വാഭാവികമാണ്. എന്നാല്‍ ശ്രദ്ധാവൈകല്യം, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടീവ് ഡിസ്ഒാര്‍ഡര്‍ (എഡിഎച്ച്ഡി) അല്ലെങ്കില്‍ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഡിസ്ഒാര്‍ഡറുള്ള കുട്ടികള്‍ അസഹനീയമായ വികൃതിത്തരങ്ങളാണു കാട്ടുക.തലച്ചോറിലെ പ്രീഫോണ്ടല്‍ കോര്‍ട്ടക്സ്, ലിംബുലാര്‍ സിസ്റ്റം എന്നിവിടങ്ങളിലെ ഡോപ്പമിന്‍ പോലുള്ള രാസവസ്തുക്കളുടെ അളവിലെ വ്യതിയാനം എഡിഎച്ച്ഡിക്കു കാരണമാകാം. ഏറെ ഇഷ്ട പ്പെടുന്ന കാര്യങ്ങള്‍പോലും അധികസമയം ചെയ്യാന്‍ അവര്‍ക്കാവില്ല. തുടര്‍ച്ചയായി പഠിക്കാന്‍ കഴിയില്ല. കൂട്ടുകാരെ ഉപദ്രവിക്കുന്നതിനാല്‍ സ്കൂളിലും വീട്ടിലും തല്ലുകൊള്ളി ഇമേജാണ് അവര്‍ക്കുണ്ടാവുക. ഇതിനു പുറമേ വിഷാദ രോഗവും പഠനത്തില്‍ പുറകോട്ടടിക്കാന്‍ കാരണമാകാറുണ്ട്.

പഠനവൈകല്യം

സാധാരണ ബുദ്ധിശക്തിയുള്ള കുട്ടികള്‍ക്ക് എഴുത്ത്, വായന, ഗണി തം എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളെയാണു പഠന വൈകല്യം എന്നു വിളിക്കുന്നത്. ശരാശരിയിലോ അതിലും കവിഞ്ഞ അളവിലോ ബുദ്ധി യുണ്ടായിട്ടും അതിന് അനുസൃതമായി നേട്ടമുണ്ടാ ക്കാന്‍ കഴിയാത്ത അവസ്ഥയാണിത്. പഠനവൈകല്യം എന്ന അവസ് ഥ ബുദ്ധിമാന്ദ്യമല്ല എന്നാണ് മാതാപിതാക്കള്‍ ആദ്യം തിരിച്ചറിയേണ്ട ത്. പരിഹാരമില്ലാത്ത മാനസിക പ്രശ്നമായും കാണേണ്ട. ഗര്‍ഭാവസ് ഥയിലോ പ്രസവത്തോടനുബന്ധിച്ചോ തലച്ചോറിനു സംഭവിക്കുന്ന ആഘാതങ്ങ ള്‍, തലച്ചോറിലുണ്ടാകുന്ന സൂക്ഷ്മമായ രാസവ്യതിയാന ങ്ങള്‍ എന്നിവയൊക്കെ പഠനവൈകല്യത്തിനു കാരണമായേക്കാം.

വായന, എഴുത്ത്, കണക്ക്

പഠനത്തിന്റെ വിവിധ മേഖലകളിലുള്ള പ്രശ്നങ്ങള്‍ പ്രധാനമായും മൂന്നാണ്.

. വായനയിലെ പ്രശ്നങ്ങള്‍ (ഡിസ്ലെക്സിയ)

. എഴുത്തിലെ പ്രശ്നങ്ങള്‍ (ഡിസ്ഗ്രാഫിയ)

. ഗണിതത്തിലെ പ്രശ്നങ്ങള്‍ (ഡിസ്കാല്‍ക്കുലിയ)

പല പഠനവൈകല്യങ്ങള്‍ ഒറ്റയ്ക്കോ അല്ലെങ്കില്‍ കൂട്ടായോ കുട്ടികളില്‍ കാണാറുണ്ട്.

ഡിസ്ലെക്സിയ

വാക്കിലെ അക്ഷരങ്ങള്‍ മാത്രമായും വാചകത്തിലെ വാക്കുകള്‍ മാത്ര മായും വായിക്കുക, വാക്കുകള്‍ തെറ്റിച്ചു വായിക്കുക, പുറകോട്ടു വായി ക്കുക, എവിടെ നിര്‍ത്തണമെന്ന് അറിയാത്ത രീതിയില്‍ വായിക്കുക എന്നിങ്ങനെ പല രീതിയില്‍ ഡിസ്ലെക്സിയ പ്രത്യക്ഷപ്പെടാം.

ഡിസ്ഗ്രാഫിയ

കണ്ണാടിയില്‍ കാണുന്നതുപോലെ എഴുതുക (മിറര്‍ റൈറ്റിങ്), വാക്കു കള്‍ക്കിടയില്‍ അനാവശ്യമായ സ്ഥലം കൊടുത്തും കൊടുക്കാതെയും എഴുതുക,, ലത എന്നെഴുതാന്‍ പറഞ്ഞാല്‍ തല എന്നെഴുതുക, ചിഹ്നത്രഹ്നങ്ങള്‍ എവിടെയാണ് ഉപയോഗിക്കേണ്ടതെന്നു തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെ പല രീതിയില്‍ പ്രകടമാകും. അക്ഷരം പഠിക്കാന്‍ തുടങ്ങുമ്പോള്‍ ഇവയില്‍ പല പ്രശ്നങ്ങളും കുട്ടികളില്‍ കാണാറുണ്ട്, എന്നാല്‍ ഏറെ സമയം പിന്നിട്ടിട്ടും ഈ പ്രശ്നങ്ങള്‍ മാറ്റമില്ലാതെ തുടരുമ്പോഴാണ് ഇവ പഠനവൈകല്യങ്ങളാകുന്നത്.

ഡിസ്കാല്‍ക്കുലിയ

കൂട്ടുക, കുറയ്ക്കുക, ഹരിക്കുക, ഗുണിക്കുക എന്ന അടിസ്ഥാനപാഠം പഠനവൈകല്യങ്ങളുള്ള കുട്ടിക്കു കൃത്യമായി മനസ്സിലാകില്ല. കൂട്ടുക, കുറയ്ക്കുക എന്നു പറയുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നു കുട്ടി യുടെ മനസ്സിനു പിടിച്ചെടുക്കാന്‍ സാധിക്കില്ല. അടിസ്ഥാനം ഉറയ്ക്കാ ത്തതിനാല്‍ പിന്നീടു വലിയ കണക്കുകള്‍ ചെയ്യുന്നതിനെക്കുറിച്ച് അവര്‍ക്കു ചിന്തിക്കാനേ കഴിയില്ല.

ഞങ്ങളുടെ മകള്‍ക്ക് ഞങ്ങളുടെ കൂട്ട്

കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഡോ. ശ്രീകുമാര്‍ നമ്പൂതിരിയും ഡോ. അനൂപാറാണിയും തങ്ങളുടെ മകളുടെ പഠനവൈകല്യത്തെ മറികടക്കാന്‍ അവളെ സഹായിക്കുന്നതിനെ കുറിച്ച് പറയുന്നതിങ്ങനെ. ''എല്‍കെജി, യുകെജി ക്ളാസുകളില്‍ പഠിക്കുമ്പോള്‍ തന്നെ അവള്‍ക്കു പഠിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നു മനസിലായിരുന്നു. സാധാരണ എല്ലാ രക്ഷിതാക്കളേയും പോലെ മടി കാരണമായിരിക്കും ഈ പ്രശ്നങ്ങള്‍ എന്നാണ് ആദ്യം കരുതിയത്. മടിയല്ല കാരണം എന്നു മനസിലായപ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍ പഠിച്ചു.

പനി വന്നാല്‍ ആരു കുട്ടിയെ വഴക്കു പറയാറില്ലല്ലോ, അതുപോലെയാ ണ് ഇവിടെയും എന്നു മനസിലാക്കി. പ്രശ്നവും കുട്ടിയും രണ്ടാണ് എന്നറിഞ്ഞു. വിദഗ്ധരെ കണ്ട് ഞങ്ങള്‍ സ്വയം ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. അവളുടെ സ്കൂളില്‍ അധ്യാപകരെ നിരന്തരം കണ്ടു സംസാരിച്ചും പഠിപ്പിക്കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്നു ചോദിച്ചറിഞ്ഞും പ്രശ്നത്തിലൂടെ കടന്നുപോ കാന്‍ മകളെ സഹായിക്കുന്നു. അവള്‍ ഇപ്പോള്‍ പത്താം ക്ളാസില്‍ പഠിക്കുകയാണ്.

എന്റെ കുട്ടിക്ക് പഠനവൈകല്യമോ ശ്രദ്ധാവൈകല്യമോ ഉണ്ടോ?

ഈ ചോദ്യങ്ങളുടെ ഉത്തരം അതേ എന്നാണെങ്കില്‍ കുഞ്ഞിന് ഏതെ ങ്കിലും തരത്തിലുള്ള പഠനവൈകല്യമോ ശ്രദ്ധാവൈകല്യമോ ഉണ്ടായി രിക്കാന്‍ സാധ്യതയുണ്ട്.

1. മറ്റു കുട്ടികളെക്കാള്‍ വൈകിയാണോ സംസാരിച്ചു തുടങ്ങിയത്?

2. പഠനത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കുട്ടി സ്ഥിരമായി ശ്രമിക്കുന്നുണ്ടോ?

3. ഒരു നിമിഷം പോലും അടങ്ങിയിരിക്കാതെ അസ്വസ്ഥത കാണിക്കുന്നുണ്ടോ?

4. ഏറെ ഇഷ്ടമുള്ള പ്രവൃത്തിപോലും കൂടുതല്‍ സമയം ചെയ്യാന്‍ കുട്ടിക്കു സാധിക്കുന്നില്ലേ?

5. മൂന്നാം ക്ളാസില്‍ എത്തിയിട്ടും എഴുതാനും വായിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ?

6. മറ്റു കുട്ടികളെ ആയുധം ഉപയോഗിച്ച് ഉപദ്രവിക്കുന്നുണ്ടോ?

7. മൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കാറുണ്ടോ?

ശദ്ധിക്കുക

നമ്മുടെ സംസ്ഥാനത്ത് പൊതുപരീക്ഷകള്‍ എഴുതുന്ന, പഠനവൈക ല്യം കൂടിയ അളവിലുള്ള കുട്ടികള്‍ക്കു ബന്ധപ്പെട്ട രേഖകള്‍ ഹാജരാ ക്കിയാല്‍ പരീക്ഷ എഴുതാനും ചോദ്യങ്ങള്‍ വായിച്ചു മനസിലാക്കി നല്‍കാനും സഹായിക്കാന്‍ ആളെ നിയോഗിക്കാനുള്ള സംവിധാനം ഉണ്ട്. എഴുതാന്‍ കൂടുതല്‍ സമയവും അനുവദിക്കും.

ഞാന്‍ മാത്രം എന്താണിങ്ങനെ ?

പഠന വൈകല്യങ്ങളുള്ള കുട്ടിയുടെ മാനസികാവസ്ഥ അതിദയനീയമാ യിരിക്കും. പഠിക്കാന്‍ കൊള്ളാത്തവന്‍, മണ്ടന്‍ എന്ന പേരുകള്‍ സ്കൂളിലും വീട്ടിലും അവനു പിന്നാലെ കൂടും. മറ്റെല്ലാത്തിനും നിനക്കു നല്ല മിടുക്കാണല്ലോ, പഠിക്കാന്‍ മാത്രം എന്താണിങ്ങനെ എന്നു വീട്ടുകാരും അധ്യാപകരും നിരന്തരം ചോദിച്ചുകൊണ്ടിരിക്കും. ശാരീരിക പ്രശ്നമാ ണു പഠനവൈകല്യത്തില്‍ ഉള്ളതെങ്കിലും അതു പുറമേക്കു കാണാനി ല്ലാത്തതു കൊണ്ട് ചുറ്റുപാടും നിന്നുള്ള പരിഹാസവും ശകാരവും കുട്ടി യെ തളര്‍ത്തും.ഞാന്‍ ഒന്നിനും കൊള്ളാത്തവനാണ് എന്ന തോന്നല്‍ ശക്തമാകും, നിരാശ, ദേഷ്യം, വാശി, ചിട്ടയില്ലായ്മ, എനിക്ക് ആരുമില്ല എന്ന തോന്നല്‍ എന്നിങ്ങനെ പറഞ്ഞാല്‍ തീരാത്ത സങ്കടങ്ങള്‍ തുളുമ്പുന്ന മനസായി മാറും കുട്ടിയുടെത്. ഇത്രയധികം വിഷമങ്ങള്‍ കുഞ്ഞ് അനുഭവിക്കുന്നു ണ്ടെന്ന് അച്ഛനോ അമ്മയോ പോലും അറിയില്ല. പഠനത്തിന്റെ പ്രത്യേക മേഖലകള്‍ ഒഴികെയുള്ള മറ്റു കാര്യ ങ്ങളിലെ ല്ലാം കുട്ടികള്‍ സാധാരണ പോലെയോ അല്ലെങ്കില്‍ സാധാരണയില്‍ കവിഞ്ഞ മിടുക്കോ കാണിക്കാറുണ്ട്.

അച്ഛനും അമ്മയും കൂടെയുണ്ട്

ചെറിയ പ്രായത്തില്‍ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടെന്നു കണ്ടെത്തിയാല്‍ അത്രയും നേരത്തേ തിരുത്താം. പഠിക്ക് എന്നു നിരന്തരം പറയുന്നതിനു പകരം അവനു സ്കൂളില്‍ പോകാന്‍ ഇഷ്ടമാണോ, പഠിക്കാന്‍ താല്‍പര്യ മുണ്ടോ, താല്‍പര്യക്കുറവ് എന്തു കൊണ്ടാണ് എന്നെല്ലാം കണ്ടെത്താന്‍ ശ്രമിക്കണം.പഠനത്തില്‍ പിന്നാക്കം പോകു ന്നതു പഠനവൈകല്യം അല്ലെങ്കില്‍ മാനസിക പ്രശ്നങ്ങള്‍ എന്നിവ കാരണമാണ് എന്നു തിരിച്ചറിഞ്ഞാല്‍ അത് അംഗീകരിക്കുക. ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള മനഃശാസ്ത്ര ജ്ഞനെയോ ശിശുരോഗവിദഗ്ധനെയോ കാണാം. ഒരു വിഭാഗം മാതാ പിതാക്കള്‍ പ്രശ്നം അംഗീകരിക്കില്ല. എന്റെ കുഞ്ഞിന്റെ ബുദ്ധിക്ക് ഒരു കുഴപ്പവുമില്ല എന്ന നില പാടായിരിക്കും അവരുടെത്. മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത് കുട്ടിയുടെ ബുദ്ധിക്ക് എന്തോ തകരാറുണ്ട്, അതി നി മാറ്റിയെടുക്കാനൊന്നും ആവില്ല എന്നാണ്. ഈ രണ്ടു നിലപാടുകളും അപകടമാണ്.

. സ്നേഹവും ശ്രദ്ധയും ശാസ്ത്രീയമായ സമീപനവും തന്റെ കുട്ടിക്ക് ഏറെ ആവശ്യമുണ്ട് എന്ന് എപ്പോഴും ഒാര്‍ക്കുക.

. മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തി വിഷമിപ്പിക്കരുത്. വീട്ടിലെ മൂത്തകുട്ടി പഠനത്തില്‍ മിടുക്കനാണെങ്കില്‍ അവനെ കണ്ടു പഠിക്ക് എന്ന് ഒരിക്കലും പറയരുത്.

. കുട്ടിയെ ഇരട്ടപ്പേരുകള്‍ വിളിച്ച് കളിയാക്കാന്‍ വീട്ടില്‍ ആരെയും അനുവദിക്കരുത്. മണ്ടന്‍, മഠയന്‍ എന്നിങ്ങനെ വിളിക്കുന്നത് കുട്ടിയു ടെ മനസില്‍ വലിയ മുറിവുകളുണ്ടാക്കും. ഇരട്ടപ്പേരുകളിലേക്ക് വളരാനുള്ള പ്രവണതയും കുട്ടികളില്‍ കാണാറുണ്ട്.

. പഠനവൈകല്യമുണ്ട് എന്നു തിരിച്ചറിഞ്ഞാല്‍ നിനക്ക് ഒരു രോഗമുണ്ട് എന്ന രീതിയില്‍ കുട്ടിയോടു സംസാരിക്കരുത്.

പഠനത്തില്‍ കൂട്ടാവാം

ധാരാളം കുട്ടികളുള്ള ക്ളാസ് മുറിയില്‍ കുട്ടികള്‍ക്കു വ്യക്തിഗതമായ ശ്രദ്ധ നല്‍കുന്നതു പ്രായോഗികമല്ലായിരിക്കാം. പക്ഷേ കുട്ടികളുടെ പഠനപ്രശ്നങ്ങളില്‍ പരിഹരിക്കുന്നതില്‍ അധ്യാപകര്‍ക്കു വലിയ പങ്കുണ്ട്.

. പ്രശ്നം തിരിച്ചറിഞ്ഞാല്‍ കുട്ടിയുടെ വീട്ടില്‍ വിവരം അറിയിക്കുക

. മുന്‍ ബെഞ്ചില്‍ ഇരുത്തുക (ജനലരികില്‍ ഇരുത്തിയാല്‍ ഇവരുടെ ശ്രദ്ധ പുറത്തു നടക്കുന്ന കാര്യങ്ങളിലായിരിക്കും).

. കുട്ടിയുടെ കണ്ണില്‍ നോക്കി സംസാരിക്കുക

. ക്ളാസിലെ ചെറിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുന്നത് പ്രോല്‍സാ ഹനമാകും

. കാര്യങ്ങള്‍ ചെയ്യാന്‍ മറ്റു കുട്ടികളെക്കാള്‍ കൂടുതല്‍ സമയം അനുവദി ക്കുക

. പുസ്തകത്തിലെ തെറ്റുകള്‍ കണ്ടെത്തി ചുവന്ന മഷിയില്‍ വട്ടമിടുന്ന പതിവുണ്ട്. അത് ഇവരുടെ പുസ്തകങ്ങളില്‍ വേണ്ട. അങ്ങനെ ചെയ്താല്‍ അവരുടെ പുസ്തകം നിറയെ ചുവന്ന വട്ടങ്ങളേ ഉണ്ടാകൂ.

. ചെറിയ നേട്ടങ്ങള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുക.

വിവരങ്ങള്‍ക്കു കടപ്പാട്

ഡോ. പി. കൃഷ്ണകുമാര്‍, ഡയറക്ടര്‍, ഇംഹാന്‍സ്, കോഴിക്കോട്, ഡോ. ഡി. സച്ചിത്ത്, ശിശുരോഗ വിദഗ്ധന്‍, കെഎംസി ഹോസ്പിറ്റല്‍, കുറ്റ്യാടി.

കുട്ടികള്‍ക്കു യോഗാസനങ്ങള്‍


കുട്ടികളിലെ അമിതവണ്ണം, അലസത, മടി എന്നിവ അകറ്റി ഊര്‍ജസ്വലരാകാന്‍.

1 യോഗമുദ്ര

വജ്രാസനത്തില്‍ ഇരിക്കുക. കൈകള്‍ ശരീരത്തിന് പിന്‍ഭാഗത്ത് കൊണ്ടുവന്ന് ഇടതുകൈകൊണ്ട് വലതുകൈക്കുഴ യില്‍ ബലമായി പിടിക്കുക. നട്ടെല്ല് നിവര്‍ത്തി ദീര്‍ഘമായി ശ്വാസം ഉള്ളിലേക്കെടുക്കുക. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് മുന്നോട്ടു കുനിഞ്ഞ് നെറ്റി തറയില്‍ ചേര്‍ത്തു വയ്ക്കുക. ഈ നിലയില്‍ സാവധാനം ശ്വാസോച്ഛ്വാസം നടത്താവുന്നതാണ്. വീണ്ടും ശ്വാസം എടുത്തുകൊണ്ട് ഉയര്‍ന്നു വരികയും ചെയ്യുക. ഇങ്ങനെ അഞ്ചുപ്രാവശ്യം ആവര്‍ത്തിച്ചു ചെയ്യുക. കണ്ണുകള്‍ അടച്ചുകൊണ്ട് യോഗമുദ്ര ചെയ്യുന്നത് കൂടുതല്‍ ഗുണകരമാണ്.ഗുണങ്ങള്‍: പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഉത്തമം. പുറംപേശികള്‍ക്ക് അയവും ബലവും ലഭിക്കുന്നു.

2 ധനുരാസനം

1 കമഴ്ന്നു കിടക്കുക. അതിനുശേഷം കാലുകള്‍ മടക്കി അതത് വശം കൈകള്‍കൊണ്ട് കാലുകളുടെ കണങ്കാലില്‍ (നെരിയാണിയില്‍) ബലമായി പിടിച്ചു കിടക്കുക.

2 ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് ഭുജംഗാസനത്തിലേതുപോലെ തലയും നെഞ്ചും മുകളിലേക്ക് ഉയര്‍ത്തുന്ന തോടൊപ്പം കാല്‍ത്തുടകളും തറയില്‍ നിന്നു കൈകളുടെ സഹായത്താല്‍ വലിച്ചുയര്‍ത്തുക. ഇപ്പോള്‍ ശരീരം ഞാണ്‍ വലിച്ചു മുറുക്കിയ വില്ലിന്റെ ആകൃതിയില്‍ വരുന്നു. വീണ്ടും ശ്വാസം മെല്ലെ പുറത്തേക്ക് വിട്ടുകൊണ്ട് ആദ്യത്തെ നിലയിലേക്ക് താഴ്ന്നു വരിക. വീണ്ടും ശ്വാസമെടുത്തുകൊണ്ട് ഉയരുകയും ശ്വാസം വിട്ടുകൊണ്ട് താഴുകയും ചെയ്യാവുന്നതാണ്. മൂന്നുതവണ ആവര്‍ത്തിച്ചു ചെയ്യുക. പരിശീലനം നന്നായി ലഭിച്ചാല്‍ ഉയര്‍ന്ന നിലയില്‍ നിന്നുകൊണ്ടു തന്നെ ശ്വാസോച്ഛ്വാസം നടത്താവുന്നതാണ്.

ഗുണങ്ങള്‍:

കുടവയര്‍ കുറയും. കൂടാതെ ശരീരത്തിലെ ദുര്‍മേദസ് പ്രത്യക്ഷമാകും. അമിതവണ്ണം കുറയും. വാത രോഗങ്ങള്‍, മലബന്ധം ഇവ മാറിക്കിട്ടും.

 

3 പാദഹസ്താസനം

1 നിവര്‍ന്നു നില്‍ക്കുക. കൈകള്‍ ശരീരത്തിന് ഇരുവശത്തുമായി തൂക്കിയിടുക. കാലുകള്‍ ചേര്‍ത്തുവച്ച് ശ്വാസമെടു ത്തുകൊണ്ട് കൈകള്‍ സാവധാനം മുകളിലേക്ക് ഉയര്‍ത്തി അല്‍പം പുറകോട്ട് വളയുക.

2 അതിനുശേഷം ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് മുന്നോട്ടു കുനിഞ്ഞ് കൈപ്പത്തികള്‍ പാദങ്ങള്‍ക്ക് ഇരുവശത്തു മായി പതിച്ചു വയ്ക്കുക. ഈ നിലയില്‍ നിന്ന് നെറ്റി കാല്‍മുട്ടുകളില്‍ ചേര്‍ത്തു വയ്ക്കാന്‍ നല്ല മെയ്വഴക്കം ലഭിക്കു ന്നതിലൂടെ സാധിക്കും. ഈ നിലയില്‍ സാവധാനം ശ്വാസോച്ഛ്വാസം അനുഷ്ഠിക്കാം. വീണ്ടും ദീര്‍ഘമായി ശ്വാസ മെടുത്തുകൊണ്ട് മുകളിലേക്കുയരുക. ശ്വാസം വിട്ടുകൊണ്ട് താഴുക. മൂന്നു പ്രാവശ്യം ഇത് ആവര്‍ത്തിക്കുക.

ഗുണങ്ങള്‍:

ശിരസിലേക്ക് രക്തപ്രവാഹം വര്‍ധിക്കുന്നു. തലവേദന, മൈഗ്രേന്‍ മുതലായ ശിരോരോഗങ്ങള്‍ ശമിക്കു ന്നു. ആന്തരികഗ്രന്ഥികളെ ശക്തിപ്പെടുത്തുന്നു. ഉയരം വര്‍ധിക്കാന്‍ സഹായിക്കുന്ന ഒരാസനമാണിത്.

4 വൃക്ഷാസനം

നേരേ നിവര്‍ന്നു നില്‍ക്കുക. വലതുകാല്‍മുട്ട് മടക്കി കൈകളുടെ സഹായത്താല്‍ കാല്‍പാദം സാവധാനം ഇടതു കാല്‍ത്തുടയ്ക്ക് മുകളിലായി കയറ്റി വയ്ക്കുക. ഇനി കൈകള്‍ വശങ്ങളിലൂടെ മുകളിലേക്കുയര്‍ത്തി തലയ്ക്കു മുകളില്‍ കൂപ്പി പിടിക്കുക. ഈ നിലയില്‍ നിന്ന് സാധാരണ ശ്വാസോച്ഛ്വാസം നടത്തുക. ഇപ്രകാരം ഇടതുകാല്‍ മടക്കിവച്ചും ചെയ്യാവുന്നതാണ്.ഗുണങ്ങള്‍: ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കൂടുന്നു. കാലുകള്‍ കൂടുതല്‍ ശക്ത മാകുന്നു. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ താല്‍പര്യം വര്‍ധിക്കുന്നു. ശരീരബാലന്‍സ് കൂടുതലായി വര്‍ധിക്കുന്നു.

5 സുഖാസനത്തിലിരുന്നുള്ള നിശബ്ദ ധ്യാനം

കാലുകള്‍ നീട്ടിവച്ച് ഇരിക്കുക. വലതുകാല്‍ മുട്ട് മടക്കി ഇടത്തേതുടയോട് ചേര്‍ത്തു വയ്ക്കുക. അതുപോലെ ഇടതുകാല്‍ മടക്കി വലത്തേതുടയോട് പാദം ചേര്‍ത്തു വയ്ക്കുക. ഇപ്പോള്‍ കണങ്കാലുകള്‍ ക്രോസ് ചെയ്തിരിക്കും. കാലുകള്‍ അന്യോന്യം മാറ്റിവച്ചിരിക്കാവുന്നതാണ്. ഇനി നട്ടെല്ല് നിവര്‍ത്തി ശരീരം പാറപോലെ ഉറപ്പിച്ച് ഇരിക്കണം. കൈകള്‍ അതത് വശം മുട്ടിന്മേല്‍ ചിന്മുദ്രയില്‍ വയ്ക്കുക. (പെരുവിരലും ചൂണ്ടുവിരലും സ്പര്‍ശിച്ചിരിക്കണം).

കണ്ണുകള്‍ സാവധാനം അടയ്ക്കുക. ധ്യാനത്തിലിരിക്കുന്ന കുട്ടികള്‍ അവര്‍ വിശ്വസിക്കുന്ന ഈശ്വരനെ മനസില്‍ കണ്ടുകൊണ്ടുള്ള ധ്യാനത്തില്‍ ഏര്‍പ്പെടാവുന്നതാണ്. അല്ലെങ്കില്‍ സൂര്യാസ്തമയം, നീലാകാശം, വെള്ളച്ചാട്ടം, കടല്‍ എന്നിങ്ങനെയുള്ള പ്രകൃതിദൃശ്യരംഗങ്ങളും മനസില്‍ കണ്ടുകൊണ്ട് ധ്യാനിക്കാവുന്നതാണ്. വളരെ സാവധാനം ശ്വാസോച്ഛ്വാസം ചെയ്യുക. അഞ്ചു മിനിറ്റ് മുതല്‍ പത്തുമിനിറ്റ് വരെ സമയം ഇങ്ങനെ ചെയ്യുക.

ഗുണങ്ങള്‍:

മനസ് ശാന്തമാകും. ആരോഗ്യം വര്‍ധിക്കും. രക്തസമ്മര്‍ദം ക്രമീകരിക്കു ന്നു. കോപം, വെറുപ്പ്, വേവലാതികള്‍ ഇവ മാറി മനഃസുഖവും സമാധാനവും ലഭിക്കും.

6 പൂര്‍ണ ശവാസനം (യോഗനിദ്ര)

നീണ്ടുനിവര്‍ന്ന് മലര്‍ന്ന് കിടക്കുക. കണ്ണുകള്‍ സാവധാനം അടയ്ക്കുക. കൈകള്‍ ശരീരത്തില്‍ നിന്ന് ഒരടി അകലത്തില്‍ മാറ്റി മലര്‍ത്തി വയ്ക്കുക. കാലുകള്‍ ഉദ്ദേശം ഒന്നരയടി അകലത്തില്‍ വച്ചു കിടക്കുക. ശരീരാവയവങ്ങള്‍ക്കു ബലം കൊടുക്കാതെ പൂര്‍ണമായി അയച്ചിടുക. ശ്വാസോച്ഛ്വാസം സാധാരണപോലെ നടന്നുകൊള്ളട്ടെ. അല്‍പസമയം നിങ്ങളുടെ ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധിച്ചു കിടക്കുക.

അതിനുശേഷം കാല്‍പാദം, കണങ്കാല്‍, കാല്‍മുട്ട്, കാല്‍ത്തുട, അരക്കെട്ട്, അടിവയര്‍, നെഞ്ച്, കഴുത്ത്, കവിളുകള്‍, ചുണ്ടുകള്‍, കണ്ണുകള്‍, നെറ്റിത്തടം, ശരീരത്തിന്റെ പുറകുവശം, തോളുകള്‍ കൈമസില്‍, കൈമുട്ട്, കൈത്തണ്ടകള്‍, കൈമുഷ്ടികള്‍, കൈവിരലുകള്‍ എന്നീ ഭാഗങ്ങള്‍ ഓരോന്നായി മനസുകൊണ്ട് കാണുകയും ആ ഭാഗങ്ങള്‍ ഓരോന്നായി വിശ്രാന്തിയിലേക്ക് വരുന്നതായും (റിലാക്സ് ആകുന്നതായും) സങ്കല്‍പിക്കുക. അവസാനം ശരീരവും മനസും പൂര്‍ണമായി അയഞ്ഞ് വിശ്രമിക്കുന്നതായി മനസില്‍ കണ്ട് സങ്കല്‍പിക്കുക. ഇത്രയും ആകുമ്പോഴേക്കും ശരീരമനസുകള്‍ക്ക് പൂര്‍ണവിശ്രമം കിട്ടും.

ഗുണങ്ങള്‍: മാനസിക പിരിമുറുക്കം കുറയ്ക്കുവാനും, അകാരണഭയവും ആകാംക്ഷയും ദേഷ്യവുമൊക്കെ മാറി മനസിലേക്കു പുതിയൊരു ഊര്‍ജസ്വലതയും ഉത്സാഹവും ആഹ്ളാദവും ആനന്ദവും ആത്മവിശ്വാസവും കടന്നുവരാനും സഹായിക്കും.

യോഗാചാര്യ സണ്ണി ചേന്നാട്ട്, യോഗാ റിസോഴ്സ് പേഴ്സണ്‍,എംജി യൂണിവേഴ്സിറ്റി (അഡല്‍ട്ട് എജ്യുക്കേഷന്‍), കോട്ടയം.

ദുഃശീലങ്ങള്‍ തിരുത്താം


നഖം കടിക്കുക, മൂക്കു ചൊറിയുക, തുടര്‍ച്ചയായി കണ്ണു ചിമ്മുക, ചുണ്ടു നനയ്ക്കുക തുടങ്ങിയവയ്ക്കു പിന്നിലെ മനഃശാസ്ത്രത്തെക്കുറിച്ച്. ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്ഥാന്‍ അടിച്ചു തകര്‍ക്കുന്നു. ഇന്ത്യയുടെ സൂപ്പര്‍ താരം സച്ചിന്‍ടെന്‍ഡുല്‍ക്കര്‍ ഉല്‍കണ്ഠ മൂത്ത് കൈനഖം 'തിന്നുതീര്‍ക്കുകയാണ്'. കളികണ്ടിരുന്നവരില്‍ മിക്കവരും ആധി കയറിയപ്പോള്‍ സച്ചിനു പിന്തുണ പ്രഖ്യാപിച്ച് സ്വന്തം നഖങ്ങള്‍ വാശിയോടെ 'തിന്നു തീര്‍ത്തു'. ഇനി കൊച്ചിയിലെ പ്രശസ്തമായ ഒരു കലാലയത്തിലേക്ക്. ആവേശത്തോടെ പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ കൈ മുഴുവന്‍ സമയവും ഷര്‍ട്ടിന്റെ ബട്ടണിലാണ്. ബട്ടണില്‍ തെരുപ്പിടിപ്പിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു വാക്ക് പോലും പുറത്തേക്ക് വരില്ല.ഇങ്ങനെ സാധാരണവും വിചിത്രവും ആയ ദുഃശീലങ്ങളുള്ള പലരേയും പലപ്പോഴും നമ്മള്‍ കണ്ടുമുട്ടാറുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഉല്‍കണ്ഠ കൂടുമ്പോള്‍

ഉല്‍കണ്ഠ കൂടുമ്പോഴാണ് ചിലര്‍ നഖം കടിക്കുന്നത്. ചെറുപ്പത്തിലേ നഖം കടി ശീലിച്ചവരായിരിക്കും ഇവര്‍. പരീക്ഷാപ്പേടി, അച്'നമ്മമാരുടെയും അദ്ധ്യാപകരുടെയും വഴക്കിനെ ഭയം എന്നിവയെല്ലാം മറി കടക്കാന്‍ ഇവര്‍ നഖംകടിയെ ആശ്രയിക്കും. അദ്ധ്യാപകരുടെ ചോദ്യത്തിന് ഊഴം കാത്തിരിക്കുമ്പോള്‍ നഖം കടിക്കുന്ന കുട്ടികളെ കണ്ടിട്ടില്ലേ? പേന കടിക്കുന്നതും വിരല്‍ കുടിക്കുന്നതും ഉല്‍കണ്ഠ കൂടുമ്പോഴാണ്. ഉല്‍കണ്ഠയില്‍ നിന്നൊരു താല്‍ക്കാലിക മോചനമാണ് ഇവ ചെയ്യുമ്പോള്‍ ഇവര്‍ക്കു ലഭിക്കുന്നത്.

പക്ഷേ, ഇതൊന്നും ഇവര്‍ ബോധപൂര്‍വ്വം ചെയ്യുന്നതല്ല. തുടക്കത്തില്‍ ബോധപൂര്‍വമാകാമെങ്കിലും പിന്നീട് ശീലമായി മാറുകയാണ്. ഏതൊരു ദുഃശീലവും കൌമാരത്തിലേക്കു കൂടി വ്യാപിക്കുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. പ്രായമാകുമ്പോള്‍ ഉല്‍കണ്ഠ മറികടക്കുവാന്‍ കൂടുതല്‍ പക്വമായ രീതികള്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നു. 10-12 വയസിനു ശേഷവും ഈ ശീലങ്ങള്‍ തുടര്‍ന്നാല്‍ അവയ്ക്ക് അടിമയായി തുടങ്ങിയെന്നാണ് അര്‍ത്ഥം. സംസാരിക്കു മ്പോഴും വെറുതെയിരിക്കുമ്പോഴും തലമുടിയില്‍ പിടിച്ചു വലിക്കുന്ന ചിലരുണ്ട്. ഇങ്ങനെ വലിച്ച് വലിച്ച് ചിലര്‍ക്ക് അത്രയും ഭാഗത്തെ മുടിതന്നെ നഷ്ടമാകുന്നു. ഇതിന് 'ട്രിക്കോടില്ലോമീനിയ' എന്നാണ് വൈദ്യശാസ്ത്രം പറയുന്ന ത്. കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടു വരുന്നത്.

ചിലരാകട്ടെ മുടി വലിച്ച് പിഴുതെടുക്കുക മാത്രമല്ല. അത് വിഴുങ്ങുകയും ചെയ്യുന്നു. ഈ മുടികള്‍ ഒടുവില്‍ പന്തിന്റെ രൂപത്തില്‍ ആയി കുടലില്‍ തടസമുണ്ടാക്കിയസംഭവങ്ങള്‍ കുറവല്ല. തടസം മാറ്റാന്‍ ശസ്ത്രക്രിയ വേണ്ടി വരും. ചിലര്‍ സംസാരിക്കുന്നതിനിടയില്‍ തലചൊറിഞ്ഞുകൊണ്ടേയിരിക്കും. മറ്റു വിചിത്രമായ സ്വഭാവ പ്രത്യേകതകളുള്ള വരും കുറവല്ല. ഷേവ് ചെയ്താലും തൃപ്തിയാവാതെ വീണ്ടും വീണ്ടും ഷേവ് ചെയ്യുക, വാതില്‍പൂട്ടി ഇറങ്ങിയാലും സംശയം മൂലം വീണ്ടും തിരിച്ചു കയറുക, കുളി കഴിഞ്ഞാലും ദേഹത്തെ അണുക്കള്‍ പോയിട്ടില്ല എന്ന തോന്നലില്‍ വീണ്ടും കുളിക്കുക..... തുടങ്ങിയവ 'ഒബ്സസീവ് കംപല്‍സിവ് ഡിസോര്‍ഡര്‍' എന്നാണറിയപ്പെടുന്നത്.

ഇവ എന്തു കൊണ്ട്?

ഒരു അച്'നും അമ്മയും ഡോക്ടറെ കാണാനെത്തിയത് മകന്റെ വിചിത്രമായ ശീലത്തിന് പരിഹാരം തേടിയാണ്. മറ്റുള്ളവരുടെ കഴുത്തിനു പിടിക്കുക എന്നതായിരുന്നു കുട്ടിയുടെ രീതി.ഡോക്ടര്‍ കുട്ടിയുമായി സംസാരിച്ചപ്പോഴാ ണ് ഈ പെരുമാറ്റത്തിനു പിന്നിലെ കഥകളറിയുന്നത്. അച്'നുമമ്മയും വീട്ടില്‍ സ്ഥിരം വഴക്കാണ്. വഴക്കു മൂക്കു മ്പോള്‍ അച്'ന്‍ അമ്മയുടെ കഴുത്തിനു പിടിക്കുന്നതു കണ്ടാണ് കുട്ടി അതു ശീലിച്ചത്. ദുഃശീലങ്ങള്‍ തുടങ്ങാന്‍ ഉല്‍കണ്ഠ മുഖ്യ കാരണമാണെങ്കിലും ഇവയ്ക്കു പിന്നില്‍ മറ്റു ചിലതുകൂടിയുണ്ടാകും.

അമിതമായി ശാസനയുംനിയന്ത്രണവും ഏറ്റു വളരുന്നവരില്‍ ഇത്തരം പെരുമാറ്റ വൈകല്യങ്ങള്‍ കാണപ്പെടുന്നു. സ്വന്തം വികാരങ്ങള്‍ അടക്കി പിടിച്ചു വളരുന്നവരിലും ഇവ സംഭവിക്കാം. ചിലര്‍ക്ക് ഉല്‍ക്കണ്ഠ പാരമ്പര്യമായി ലഭിക്കാം. എന്നാല്‍ മാതാപിതാക്കള്‍ക്ക് ഉല്‍കണ്ഠയില്ലെങ്കിലും അവ ജന്മനാ ലഭിക്കുന്നവരുമുണ്ട്.ഇളയ കുട്ടി ജനിക്കുമ്പോള്‍ മൂത്ത കുട്ടിക്ക് മാതാപിതാക്കള്‍ക്ക് തന്നോട് സ്നേഹമില്ലെന്നു തോന്നുകയും (Sibling Rivalry) അത് ഇത്തരം ശീലങ്ങളിലേക്ക് വഴി വയ്ക്കുകയും ചെയ്യുന്ന അനുഭവങ്ങള്‍ ധാരാളമുണ്ട്.

മാനറിസം

സംസാരിക്കുമ്പോള്‍ ഷര്‍ട്ടിന്റെ ബട്ടണിലോ പേനയിലോ തെരുപിടിക്കുക, മൂക്കു ചൊറിയുക, ചുണ്ടു നനയ്ക്കുക തുടങ്ങിയ സ്വഭാവക്കാര്‍ നമുക്കിടയിലുണ്ട്. ദുപ്പട്ട നേരെയാണ് കിടക്കുന്നതെങ്കിലും ഇടയ്ക്കിടെ ദുപ്പട്ട പിടിച്ചിടുക അതുമല്ലെങ്കില്‍ ഇടയ്ക്കിടെ മുടി ഒതുക്കുക തുടങ്ങിയ 'കലാപരിപാടികള്‍' ഒട്ടുമിക്ക സ്ത്രീകളിലും കാണാം. ഓരോ രുത്തര്‍ക്കും അവരവരുടേതായ ചില ആംഗ്യങ്ങളും ശാരീരിക ചലനങ്ങളുമുണ്ട്. ഇന മാനറിസമെന്നറിയപ്പെ ടുന്നു. മേല്‍പ്പറഞ്ഞവയൊക്കെ മാനറിസത്തില്‍പ്പെടുത്താവുന്നവയാണ്. ഇവയൊന്നും രോഗമല്ല. അല്‍പം പരിശ്രമിച്ചാല്‍ വേണമെന്നു വച്ചാല്‍ മാറ്റാവുന്നതേയുള്ളൂ.

കാരണങ്ങള്‍

പല കാരണങ്ങള്‍ കൊണ്ട് ഒരാള്‍ സ്വന്തമായി മാനറിസം രൂപപ്പെടുത്താം. വെറുതെയൊരു സ്റ്റൈലിനു വേണ്ടി ഇതു ചെയ്യുന്നവരുണ്ട്. മറ്റുള്ളവരെ അനുകരിച്ചു മാനറിസം രൂപപ്പെടുത്തുന്നവരുണ്ട്. സിനിമാ നടന്മാരെയും നടിമാരെയും അനുകരിച്ച് ഓരോചേഷ്ടകള്‍ സ്വന്തമാക്കുന്നവര്‍ അവ ഗോഷ്ഠികളായി മാറുന്നത് അറിയാറില്ലെന്നു മാത്രം. മാനറിസവും പ്രായവുമായി ബന്ധമില്ല. ഏതു പ്രായത്തിലും ഉണ്ടാകാം. മാനറിസം ഓരോ പ്രായത്തിലും മാറി വരാം.അനുകരണമാണ് മാനറിസത്തിന്റെ തുടക്കം. ആരെയെങ്കിലും അനുകരിച്ച് ചെയ്യുന്ന പ്രവൃത്തി പിന്നീട് ശീലമായി മാറുന്നു. ആത്മവിശ്വാസമില്ലായ്മയും ഉല്‍കണ്ഠയും ചിലരിലെങ്കിലും ഇത്തരം ശീലങ്ങള്‍ക്കു കാരണമാകുന്നു. അപ്പോഴാണ് മൂക്കു ചൊറിയുക, പേനയില്‍ മുറുകെ പിടിക്കുക തുടങ്ങി 'ആത്മവിശ്വാസം ലഭിക്കുന്ന' പ്രവൃത്തികള്‍ ചെയ്യുന്നത്.മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരുമുണ്ട്.

ടിക്സ്

ഇടയ്ക്കിടെ കണ്ണു ചിമ്മുകയും തോളു വെട്ടിക്കുകയുമൊക്കെ ചെയ്യുന്നവരെ കണ്ടിട്ടില്ലേ? ഇവരെ കളിയാക്കുമ്പോള്‍ ഒന്നോര്‍ക്കുന്നതു നന്ന് . ഇതൊന്നും ഇവര്‍ ബോധപൂര്‍വം ചെയ്യുന്നതല്ല. ഒരു രോഗാവസ്ഥയാണ്. മാനസികത്തേ ക്കാള്‍ ശാരീരിക കാരണമാണ് ഇതിനു പിന്നില്‍. ടിക്സ്(ന്ധദ്ധ്യന്ഥ) എന്നാണിതറിയപ്പെടുന്നത്. ഇത്തരം ശീലമു ള്ളവര്‍ അറിയാതെ തന്നെ ചെയ്യുന്ന ഒരു പ്രവൃത്തിയാണിത്. മറ്റുള്ളവര്‍ കളിയാക്കുമോ എന്ന ഉല്‍കണ്ഠയും നാണക്കേടും ഇവര്‍ക്കുണ്ടാകും. ഇത് ആത്മവിശ്വാസം കെടുത്തുകയും വിഷാദത്തിന് കാരണമാകുകയും ചെയ്യുന്നു. സ്വയം നിയന്ത്രിക്കുവാന്‍ ശ്രമിച്ചാലും പലപ്പോഴും ഇതു മാറ്റാന്‍ സാധിക്കുകയില്ല. മരുന്നു കൊണ്ട് മാത്രമേ ഇത് മാറുകയുള്ളു.

കൌമാരത്തിലാണ് സാധാരണയായി ടിക്സ്കണ്ടു വരുന്നത്. പക്ഷേ, കൌമാര കാലഘട്ടം കഴിഞ്ഞും ഇവ നിലനില്‍ ക്കുന്നത് അപൂര്‍വമാണ്. 10-20 വയസു വരെയാണ് ടിക്സ് ഉണ്ടാകാറുള്ളത്. ചിലര്‍ സംസാരിക്കുന്നതിനിടയ്ക്ക് മുരടനക്കി ശബ്ദം ശരിയാക്കാറുണ്ട്. ജലദോഷമോ പ്രത്യേകിച്ച് അസുഖമോ ഇല്ലെങ്കില്‍പോലും ഇക്കൂട്ടര്‍ ഇടയ്ക്കി ടെ ഇത് ആവര്‍ത്തിക്കുകയോ മൂക്കുചീറ്റുകയോ ചെയ്യും. ഇതിനെ 'വോക്കല്‍ ടിക്സ്' എന്നാണ് പറയുന്നത്.

ചില കുട്ടികളില്‍ കണ്ടു വരുന്ന ഒരു സ്വഭാവ വൈകല്യമുണ്ട്. ടൂററ്റ്സ് സിന്‍ഡ്രോം (tourett's syndrome) എന്നറിയപ്പെടുന്ന ഈ സ്വഭാവവൈകല്യമുള്ള കുട്ടികള്‍ അശ്ളീല വാക്കുകള്‍ പറയാന്‍ പ്രവണതയുള്ളവരാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇവര്‍ ചീത്ത വാക്കുകള്‍ പറയുന്നത്.

എങ്ങനെ മാറ്റാം?

നഖംകടി പോലെ ഉല്‍കണ്ഠ കൊണ്ടുണ്ടാകുന്ന ശീലങ്ങള്‍ തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ സ്വയം മാറ്റാവുന്നതാണ്. ഇത്തരം ശീലങ്ങള്‍ ഉണ്ടാക്കുന്ന അവസരങ്ങള്‍ കഴിവതും കുറയ്ക്കുക. ഒറ്റയ്ക്കാവുമ്പോഴാണ് ഇങ്ങനെയുള്ള ദുഃശീലങ്ങള്‍ ചെയ്യുന്നതെങ്കില്‍ കഴിവതും അത്തരം അന്തരീക്ഷം ഒഴിവാക്കുക. വെറുതെയിരിക്കുമ്പോള്‍ ഇവ കൂടുതലായി ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഏതെങ്കിലും പ്രവൃത്തികളില്‍ വ്യാപൃതരാവുക. വായിക്കുക, വരയ്ക്കുക, എന്നിങ്ങനെ കുട്ടികള്‍ക്ക് അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവൃത്തികള്‍ ചെയ്യുവാനുള്ള സാഹചര്യം ഒരുക്കുക.

സ്വയം മാറ്റാന്‍ പറ്റാത്ത വിധം ശീലങ്ങള്‍ക്ക് അടിമപ്പെട്ടെങ്കില്‍ വിദഗ്ധ സഹായം തേടുക. 'ബിഹേവിയര്‍ തെറാപ്പി' വഴി അവ മാറ്റാവുന്നതേയുള്ളു. മാനറിസം സ്വയം നിയന്ത്രിച്ചാല്‍ മാറാവുന്നതേയുള്ളു. എത്ര ശ്രമിച്ചിട്ടും മാറ്റാന്‍ പറ്റുന്നില്ലെങ്കില്‍ കൌണ്‍സിലറുടെ സഹായം തേടണം. ടിക്സ് രോഗമായതിനാല്‍ ബിഹേവിയര്‍ തെറാപ്പിയോടൊപ്പം മരുന്നും കൂടി കഴിച്ചാല്‍ മാറും.

ചികിത്സ വേണ്ടതെപ്പോള്‍?

ഇടയ്ക്ക് ഒന്ന് കണ്ണു ചിമ്മിയാലോ നഖം കടിച്ചാലോ ഡോക്ടറെ കാണാന്‍ ഓടേണ്ടതില്ല. ചികിത്സ വേണ്ട സന്ദര്‍ഭങ്ങള്‍ ഏതൊക്കെയെന്ന് മനോരോഗവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

. തുടര്‍ച്ചയായി ഈ ദുഃശീലങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടോ എന്ന് ആദ്യമേ ശ്രദ്ധിക്കുക.

. ഈ സ്വഭാവം മറ്റുള്ളവര്‍ക്കോ തനിക്കോ ഹാനികരമാണോ എന്നും തിരിച്ചറിയുക. സ്വന്തം വ്യക്തിത്വത്തെയോ നിലനില്പിനെയോ ഈ സ്വഭാവം ബാധിക്കുന്നുണ്ടോ എന്നു മനസിലാക്കുക.

. സമൂഹത്തിന് അനുചിതമാണോ തന്റെ പ്രവൃത്തി എന്നും ശ്രദ്ധിക്കുക.

ഇതിനൊക്കെ ഉത്തരം 'അതെ' എന്നാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ചികിത്സ തേടണം.

കടപ്പാട് : മലയാള മനോരമ

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate