অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍

അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍

ആമുഖം

കുട്ടികളിലെ അമിതമായ ശ്രദ്ധക്കുറവും ഒരിടത്തും ഒന്നടങ്ങിയിരിക്കാത്ത ശീലവും ഒരു നിയന്ത്രണവുമില്ലാത്തതു പോലുള്ള പെരുമാറ്റങ്ങളും എ.ഡി.എച്ച്.ഡി. (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍) എന്ന അസുഖത്തിന്റെ ലക്ഷണങ്ങളാവാം. ഈ പ്രശ്നങ്ങള്‍ നേരിയ തോതില്‍ മിക്കവാറും കുട്ടികളിലും കണ്ടേക്കാമെങ്കിലും അവയുടെ തീവ്രത വല്ലാതെ കൂടുമ്പോള്‍ മാത്രമാണ് അവയെ എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങളായി പരിഗണിക്കുന്നത്. ചില കുട്ടികള്‍ക്ക് ശ്രദ്ധക്കുറവിന്റെ മാത്രം പ്രശ്നവും, വേറെ ചിലര്‍ക്ക് പിരുപിരുപ്പും എടുത്തുചാട്ടവും മാത്രവും, ഇനിയും ചിലര്‍ക്ക് ഈ മൂന്നു ലക്ഷണങ്ങളും ഒന്നിച്ചും കാണപ്പെടാറുണ്ട്. പഠനത്തിലും കുടുംബജീവിതത്തിലും സാമൂഹ്യബന്ധങ്ങളിലും ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ഈ രോഗം കാരണമാവാറുണ്ട്.

തലച്ചോറിലുണ്ടാകുന്ന ചില തകരാറുകള്‍ മൂലം ആവിര്‍ഭവിക്കുന്ന ഈ അസുഖം ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്നതും, ഏറെ വിവാദങ്ങള്‍ക്കു വിഷയമായതും, തെറ്റായി രോഗനിര്‍ണയം നടത്തപ്പെടുന്നതും, അര്‍ഹിക്കുന്ന ചികിത്സ പലപ്പോഴും ലഭിക്കാതെ പോകുന്നതുമായ ഒരു  രോഗമാണ്.

എ.ഡി.എച്ച്.ഡി.യുടെ കാരണങ്ങള്‍

 

എ.ഡി.എച്ച്.ഡി.യുടെ ഉത്ഭവത്തിലേക്കു നയിക്കുന്ന ഘടകങ്ങളെ കൃത്യമായി നിര്‍വചിക്കാന്‍ ശാസ്ത്രലോകത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. മറ്റു പല അസുഖങ്ങളേയും പോലെ എ.ഡി.എച്ച്.ഡി.ക്കു പിന്നിലും ജനിതകഘടകങ്ങള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കും പങ്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ജനിതകഘടകങ്ങളുടെ പങ്ക്

ഇരട്ടകളില്‍ നടന്ന പല പഠനങ്ങളും വ്യക്തമാക്കുന്നത് ഒരു കുട്ടിക്ക് എ.ഡി.എച്ച്.ഡി. പിടിപെടാനുള്ള സാദ്ധ്യതയുടെ 65 മുതല്‍ 90 വരെ ശതമാനവും നിര്‍ണയിക്കുന്നത് ആ കുട്ടിയുടെ ജനിതകഘടനയാണ് എന്നാണ്. എ.ഡി.എച്ച്.ഡി.യുള്ള കുട്ടികളില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ഈ അസുഖമുള്ള ഒരു ബന്ധുവെങ്കിലുമുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എ.ഡി.എച്ച്.ഡി.യിലേക്കു നയിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പല ജീനുകളും തലച്ചോറിലെ കോശങ്ങളെ പരസ്പരം സംവദിക്കാന്‍ സഹായിക്കുന്ന ഡോപ്പമിന്‍ , നോറെപ്പിനെഫ്രിന്‍ എന്നീ നാഡീരസങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവയാണ്. ഈ ജീനുകളുടെ എ.ഡി.എച്ച്.ഡി.ക്കു കാരണമാകുന്ന വകഭേദങ്ങള്‍ പേറുന്ന എല്ലാവര്‍ക്കും ഈ അസുഖം വരണമെന്നില്ല. മറിച്ച്, അങ്ങിനെയുള്ളവര്‍ക്ക് രോഗം പിടിപെടാനുള്ള സാദ്ധ്യത കൂടുക മാത്രമാണ് ചെയ്യുന്നത്.

തലച്ചോറില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന മറ്റു കാരണങ്ങള്‍

ഗര്‍ഭിണികളിലെ മദ്യപാനം, പുകവലി, മാനസികസമ്മര്‍ദ്ദം, ബെന്‍സോഡയാസെപിന്‍ വിഭാഗത്തിലെ മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ അവര്‍ക്കു ജനിക്കുന്ന കുട്ടികളില്‍ എ.ഡി.എച്ച്.ഡി.ക്കു വഴിവെച്ചേക്കാം. പ്രസവത്തിലുണ്ടാകുന്ന സങ്കീര്‍ണതകളും‍, ജനനസമയത്തെ തൂക്കക്കുറവും, തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളും എ.ഡി.എച്ച്.ഡി.ക്കു കാരണമാവാറുണ്ട്. ചില കീടനാശിനികളും ഭക്ഷണപദാര്‍ത്ഥങ്ങളിലുപയോഗിക്കുന്ന ചില കൃത്രിമനിറങ്ങളും എ.ഡി.എച്ച്.ഡി.യുണ്ടാക്കിയേക്കാമെന്നും സൂചനകളുണ്ട്.

എ.ഡി.എച്ച്.ഡി. ബാധിതരുടെ തലച്ചോറിന്റെ സവിശേഷതകള്‍

പ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ പരിഹരിക്കാനും, സംഭവങ്ങളുടെ കാര്യകാരണ ബന്ധങ്ങള്‍ ഉള്‍ക്കൊള്ളാനും, ആത്മനിയന്ത്രണം പാലിക്കാനും, കാര്യങ്ങള്‍ നന്നായി ആസൂത്രണം ചെയ്യാനുമൊക്കെ നമ്മെ പ്രാപ്തരാക്കുന്ന തലച്ചോറിലെ ഫ്രോണ്ടല്‍ ലോബ്സ് എന്ന ഭാഗം എ.ഡി.എച്ച്.ഡി.യുള്ള കുട്ടികളില്‍ താരതമ്യേന ചെറുതാണെന്നും, ഈ കുട്ടികള്‍ മുതിര്‍ന്ന് രോഗലക്ഷണങ്ങള്‍ ക്രമേണ കുറഞ്ഞുവരുന്നതിനനുസരിച്ച് ഈ വലിപ്പക്കുറവ് പതിയെ ഇല്ലാതാകുന്നുണ്ടെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തലച്ചോറിന്റെ രണ്ടുവശങ്ങളെയും ബന്ധിപ്പിക്കുന്ന കോര്‍പ്പസ് കലോസത്തിന്റെ ചില ഭാഗങ്ങള്‍ക്ക് ഈ കുട്ടികളില്‍ താരതമ്യേന വലിപ്പം കുറവാണെന്നും സൂചനകളുണ്ട്. പരസ്പരം നല്ല കണക്ഷനുകളുള്ള തലച്ചോറിലെ ലാറ്റേറല്‍ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സ്, ഡോഴ്സല്‍ ആന്റീരിയര്‍ സിങ്കുലേറ്റ് കോര്‍ട്ടെക്സ്, കോഡേറ്റ്, പ്യുട്ടാമെന്‍ എന്നീ ഭാഗങ്ങള്‍ക്ക് എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങള്‍ക്കു പിന്നില്‍ പങ്കുണ്ടെന്നതിന് ശക്തമായ തെളിവുകളുണ്ട് (ചിത്രങ്ങള്‍ കാണുക). തലച്ചോറിലെ ഇത്തരം പ്രശ്നങ്ങള്‍ മൂലം ഈ കുട്ടികള്‍ക്ക് സ്വതവേ ഉണര്‍വ് കുറവാണെന്നും, അതു കാരണം സ്വയം ഉത്തേജിപ്പിക്കാന്‍ വേണ്ടി അവര്‍ പിരുപിരുപ്പും എടുത്തുചാട്ടവും കാണിക്കുന്നതാണെന്നും ചില ശാസ്ത്രജ്ഞര്‍ സമര്‍ത്ഥിക്കുന്നുണ്ട്.

പ്രസക്തമായ ചില കണക്കുകള്‍

മുപ്പതു കുട്ടികളുള്ള ഒരു ക്ലാസില്‍ ഒരാള്‍ക്കെങ്കിലും എ.ഡി.എച്ച്.ഡി. ഉണ്ടാവാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്കൂള്‍പ്രായത്തിലുള്ള കുട്ടികളുടെ മൂന്നു മുതല്‍ ഏഴു വരെ ശതമാനത്തെ ഈ അസുഖം ബാധിച്ചേക്കാം. ആണ്‍കുട്ടികള്‍ക്ക് ഈ അസുഖം വരാനുള്ള സാദ്ധ്യത പെണ്‍കുട്ടികളുടേതിനെക്കാള്‍ മൂന്നിരട്ടിയാണ്. എ.ഡി.എച്ച്.ഡി. ബാധിതരില്‍ മൂന്നില്‍ രണ്ടു പേര്‍ക്ക് വിഷാദരോഗം, ഉത്ക്കണ്ഠാരോഗങ്ങള്‍, പഠനവൈകല്യങ്ങള്‍ തുടങ്ങിയ മാനസികപ്രശ്നങ്ങളും കണ്ടുവരാറുണ്ട്.

സാധാരണയായി രോഗലക്ഷണങ്ങള്‍ തലപൊക്കിത്തുടങ്ങാറുള്ളത് കുട്ടിക്ക് മൂന്നിനും ആറിനും ഇടക്ക് പ്രായമുള്ളപ്പോഴാണ്. വലുതാകുന്നതിനനുസരിച്ച് ഈ കുട്ടികളുടെ പിരുപിരുപ്പിനും എടുത്തുചാട്ടത്തിനും പതുക്കെ ശമനമുണ്ടാവാറുണ്ട്. പക്ഷേ ശ്രദ്ധക്കുറവും അടുക്കുംചിട്ടയുമില്ലായ്മയും അറുപതു ശതമാനത്തോളം കുട്ടികളില്‍ മുതിര്‍ന്നാലും കുറയാതെ ബാക്കിനില്‍ക്കാറുണ്ട്.

എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങള്‍

ബാല്യസഹജമായ കുസൃതി എവിടെയാണ് അവസാനിക്കുന്നത്, എ.ഡി.എച്ച്.ഡി. എന്ന രോഗം എവിടെയാണ് തുടങ്ങുന്നത് എന്ന സംശയം പലപ്പോഴും കുടുംബാംഗങ്ങളെയും അദ്ധ്യാപകരെയും കുഴക്കാറുണ്ട്. അതിനൊരുത്തരം നല്‍കുന്നതിനു മുമ്പ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ എങ്ങിനെയൊക്കെ പ്രകടമാവാറുണ്ടെന്ന്‍ പരിശോധിക്കാം.

ശ്രദ്ധക്കുറവിന്റെ വിവിധ ഭാവങ്ങള്‍

ശ്രദ്ധക്കുറവിന്റെ മാത്രം പ്രശ്നമുള്ള കുട്ടികളില്‍ രോഗനിര്‍ണയം പലപ്പോഴും വൈകിപ്പോവാറുണ്ട്.

ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, മറവി അമിതമാവുക, കാര്യങ്ങളുടെ വിശദാംശങ്ങള്‍ ഗ്രഹിക്കുന്നതില്‍ ബുദ്ധിമുട്ടു നേരിടുക തുടങ്ങിയ പ്രശ്നങ്ങള്‍ ശ്രദ്ധക്കുറവുള്ള കുട്ടികളില്‍ കണ്ടുവരാറുണ്ട്. പുതിയ വിവരങ്ങള്‍ പഠിച്ചെടുക്കാനും, വേണ്ട ശ്രദ്ധ കൊടുത്ത് അടുക്കും ചിട്ടയോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനും ഇവര്‍ക്ക് പ്രയാസം നേരിടാറുണ്ട്. ഒരു പ്രവൃത്തി മുഴുവനാക്കാതെ വേറൊന്നിലേക്ക് കടക്കുക, തങ്ങളുടെ സാധനസാമഗ്രികള്‍ നിരന്തരം കൈമോശം വരുത്തുക, ആസ്വാദ്യകരമല്ലാത്ത പ്രവൃത്തികളിലേര്‍പ്പെടുമ്പോള്‍ പെട്ടെന്നു തന്നെ ബോറടിച്ചു പോവുക, അശ്രദ്ധ കാരണം പഠനത്തില്‍ നിസ്സാരമായ തെറ്റുകള്‍ വരുത്തുക തുടങ്ങിയവ ഇവരുടെ രീതികളാണ്. മറ്റു കുട്ടികളുടെയത്ര വേഗത്തിലും കൃത്യമായും കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനോ, നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാനോ, ജോലികള്‍ സ്വന്തമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനോ ഇവര്‍ക്കു കഴിയാറില്ല. നല്ല ഏകാഗ്രത ആവശ്യമുള്ള ജോലികളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രവണതയും ചെറിയ ശബ്ദങ്ങള്‍ പോലും കേള്‍ക്കുമ്പോള്‍ ശ്രദ്ധ അതിലേക്കു തിരിഞ്ഞു പോവുക എന്ന പ്രശ്നവും ഈ കുട്ടികളില്‍ കാണാറുണ്ട്. അവര്‍ എപ്പോഴും പകല്‍ക്കിനാവു കണ്ടിരിക്കുകയാണെന്നും, അങ്ങോട്ടു പറയുന്ന കാര്യങ്ങളിലൊന്നും അവര്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നും മറ്റുള്ളവര്‍ക്കു തോന്നിയേക്കാം.

ശ്രദ്ധക്കുറവിന്റെ മാത്രം പ്രശ്നമുള്ള കുട്ടികളില്‍ രോഗനിര്‍ണയം പലപ്പോഴും വൈകിപ്പോവാറുണ്ട്. അവര്‍ അടങ്ങിയൊതുങ്ങിയിരിക്കുന്നതും അധികം ബാഹ്യലക്ഷണങ്ങള്‍ പ്രകടമാക്കാത്തതുമാണ് ഇതിനു കാരണം. പഠനഭാരം കൂടുതലുള്ള മുതിര്‍ന്ന ക്ലാസുകളിലെത്തുമ്പോള്‍ ഈ ശ്രദ്ധക്കുറവ് പഠനത്തിലെ പിന്നോക്കാവസ്ഥക്ക് വഴിവെക്കുമ്പോള്‍ മാത്രമാണ് മിക്കവാറും ഇത്തരം കുട്ടികളില്‍ രോഗനിര്‍ണയത്തിന് അവസരമൊരുങ്ങാറുള്ളത്.

കമ്പ്യൂട്ടറിന്റെയോ ടീവിയുടെയോ മുമ്പില്‍ എത്രനേരം വേണമെങ്കിലും ശ്രദ്ധയോടെയിരിക്കാനുള്ള ഇവരുടെ കഴിവ് പലപ്പോഴും മാതാപിതാക്കള്‍ക്ക് രോഗനിര്‍ണയത്തെപ്പറ്റി സംശയങ്ങളുണര്‍ത്താറുണ്ട്. എ.ഡി.എച്ച്.ഡി.യുള്ള കുട്ടികള്‍ക്ക് ഒരു കാര്യത്തിലും ശ്രദ്ധിക്കാന്‍ പറ്റാതെ വരികയല്ല, മറിച്ച് കൂടുതല്‍ മാനസികാദ്ധ്വാനം വേണ്ട പ്രവൃത്തികളില്‍ ആവശ്യമായ ഏകാഗ്രത പുലര്‍ത്താന്‍ കഴിയാതെ പോവുകയാണ് ചെയ്യുന്നത്.

പിരുപിരുപ്പിന്റെ വ്യത്യസ്ത മുഖങ്ങള്‍

പിരുപിരുപ്പിന്റെ പ്രശ്നമുള്ള കുട്ടികള്‍ അവരുടെ ഇരിപ്പിടത്തില്‍ എപ്പോഴും ഇളകിക്കളിക്കുകയോ ഞെളിപിരി കൊള്ളുകയോ ചെയ്തേക്കാം. നിരന്തരം ചലിച്ചുകൊണ്ടേയിരിക്കുക, എപ്പോഴും ഓടിനടക്കുക, ഇടതടവില്ലാതെ സംസാരിക്കുക, അടങ്ങിയിരുന്ന് ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരിക, ചുറ്റുപാടുമുള്ള സാധനങ്ങളിലൊക്കെ തൊടാനോ അവയെടുത്ത് കളിക്കാനോ ശ്രമിക്കുക തുടങ്ങിയ കുഴപ്പങ്ങളും ഇവരില്‍ കാണാറുണ്ട്.

എടുത്തുചാട്ടം പ്രകടമാകുന്ന രീതികള്‍

അക്ഷമയും വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാതെയുള്ള പെരുമാറ്റങ്ങളും എടുത്തുചാട്ടമുള്ള കുട്ടികളുടെ മുഖമുദ്രകളാണ്. കളികളിലും മറ്റും തങ്ങളുടെ ഊഴമെത്തുന്നതോ കിട്ടാനുള്ള കാര്യങ്ങള്‍ക്കു വേണ്ടിയോ കാത്തിരിക്കാന്‍ ഇവര്‍ക്ക് പ്രയാസമുണ്ടാവാറുണ്ട്. മുന്‍പിന്‍നോക്കാതെ അഭിപ്രായങ്ങള്‍ എഴുന്നള്ളിക്കുക, ചോദ്യം മുഴുവനാകുന്നതിനു മുമ്പു തന്നെ വായില്‍ വരുന്ന ഉത്തരം വിളിച്ചു പറയുക, ആവശ്യങ്ങള്‍ ഉടനടി സാധിച്ചില്ലെങ്കില്‍ ദേഷ്യപ്പെടുക, നിയന്ത്രണങ്ങളൊന്നുമില്ലാതെ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുക, മറ്റുള്ളവരുടെ സംഭാഷണങ്ങളെയോ ജോലികളെയോ തടസ്സപ്പെടുത്തുക തുടങ്ങിയ പ്രശ്നങ്ങളും ഇത്തരം കുട്ടികളില്‍ കാണാറുണ്ട്.

സാദാകുസൃതിയും എ.ഡി.എച്ച്.ഡി.യും തമ്മിലുള്ള വ്യത്യാസങ്ങള്‍

നല്ലൊരു ശതമാനം കുട്ടികളും ചില മുതിര്‍ന്നവരും ഇടക്കൊക്കെ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ ഒരു കുട്ടിയില്‍ ഈ ലക്ഷണങ്ങളുടെ കാഠിന്യം അവന്റെയതേ പ്രായവും വളര്‍ച്ചയുമുള്ള മറ്റു കുട്ടികളെ അപേക്ഷിച്ച് വല്ലാതെ കൂടുതലാവുകയും, അവ സ്കൂള്‍, വീട്, സാമൂഹ്യസദസ്സുകള്‍ കളിക്കളം എന്നിങ്ങനെ കുട്ടി ഇടപഴകുന്ന സ്ഥലങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണത്തിലെങ്കിലുംപ്രകടമാവുകയും, ഇത് കുട്ടിയുടെ ദൈനംദിനജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ മാത്രമാണ് അവയെ എ.ഡി.എച്ച്.ഡി.യുടെ സൂചനകളായി കണക്കാക്കുന്നത്. ഈ ലക്ഷണങ്ങള്‍ കുട്ടിക്ക് ഏഴു വയസ്സാവുന്നതിനു മുമ്പേ തുടങ്ങുകയും ചുരുങ്ങിയത് ആറുമാസമെങ്കിലും നീണ്ടുനില്‍ക്കുകയും ചെയ്താലേ സാധാരണ നിലയില്‍ എ.ഡി.എച്ച്.ഡി. എന്ന് രോഗനിര്‍ണയം നടത്താറുള്ളൂ.

വിദഗ്ദ്ധോപദേശം തേടേണ്ടത് എപ്പോള്‍?

 

തന്റെ കുട്ടിയുടെ പെരുമാറ്റരീതികളും പ്രവര്‍ത്തനശൈലികളും സമപ്രായക്കാരുടേതില്‍ നിന്ന് വിഭിന്നമാണെന്ന് ഒരാള്‍ക്ക് തോന്നിത്തുടങ്ങുമ്പോള്‍ തന്നെ ഒരു വിദഗ്ദ്ധപരിശോധന ലഭ്യമാക്കുന്നതാണ് അഭികാമ്യം. നിങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നും ബോദ്ധ്യപ്പെടുന്നില്ലെങ്കിലും ബന്ധുക്കള്‍, അദ്ധ്യാപകര്‍, മറ്റു കുട്ടികളുടെ മാതാപിതാക്കള്‍, കുടുംബസുഹൃത്തുക്കള്‍ തുടങ്ങിയവര്‍ കുട്ടിയുടെ രീതികളെപ്പറ്റി നിരന്തരം സന്ദേഹങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അവനെ വിദഗ്ദ്ധപരിശോധനക്കു വിധേയനാക്കുന്നതാണ് നല്ലത്. രോഗം കൃത്യമായി നിര്‍ണയിക്കാവുന്ന ഒരു ഘട്ടമെത്തിയിട്ടില്ലെങ്കില്‍ പോലും കുട്ടിയിലെ ലക്ഷണങ്ങളുടെ കാഠിന്യം ഒന്നു രേഖപ്പെടുത്തിവെക്കാനും എന്തെങ്കിലും ചെറിയ പ്രതിവിധികള്‍ തുടങ്ങിയിടാനും ഇത് അവസരമൊരുക്കിയേക്കും. കഴിയുന്നത്ര നേരത്തേ രോഗനിര്‍ണയം നടത്തുന്നതും ചികിത്സകള്‍ ആരംഭിക്കുന്നതുമാണ് കുട്ടിയുടെയും കുടുംബത്തിന്റെയും ഭാവിക്ക് ഏറ്റവും നല്ലതെന്ന് ഗവേഷണഫലങ്ങള്‍ അടിവരയിട്ടു പറയുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍, എ.ഡി.എച്ച്.ഡി. ലക്ഷണങ്ങളെ മാതാപിതാക്കള്‍ വെറും കുസൃതിയായി തെറ്റിദ്ധരിക്കുന്നതും അവ സ്വയം മാറുമെന്ന പ്രതീക്ഷയില്‍ വിലപ്പെട്ട സമയം പാഴാക്കുന്നതും സര്‍വസാധാരണമാണ്. അസുഖം കൂടുതല്‍ സങ്കീര്‍ണമാവാനും, അതിന്റെ അനുബന്ധപ്രശ്നങ്ങളുടെ ആവിര്‍ഭാവത്തിനും, ചികിത്സ കൂടുതല്‍ ക്ലേശകരമാകുന്നതിനും ഈ കാലതാമസം ഇടയാക്കാറുണ്ട്.

ശ്രദ്ധക്കുറവ് ലഘൂകരിക്കാന്‍ ചില പൊടിക്കൈകള്‍

പല ഘട്ടങ്ങളുള്ള പ്രവൃത്തികളെ ചെറിയ ചെറിയ ഭാഗങ്ങളായി വേര്‍തിരിച്ചു കൊടുക്കുന്നത് ഏകാഗ്രതയെ സഹായിക്കും. സമയമെടുക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനിടക്ക് ചെറിയ ഇടവേളകള്‍ അനുവദിക്കുന്നതും ഫലപ്രദമാണ്. ഇത്തരം കുട്ടികള്‍ പഠിക്കാനിരിക്കുമ്പോള്‍ ടീവിയോ അവരുടെ ശ്രദ്ധ തിരിച്ചുവിട്ടേക്കാവുന്ന മറ്റുപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടെക്കളിക്കുന്നവരുടെ എണ്ണം ഒന്നോ രണ്ടോ ആയി പരിമിതപ്പെടുത്തുന്നത് കളിയില്‍ കൂടുതല്‍ ശ്രദ്ധ കിട്ടാനും ക്ഷമകെട്ടുള്ള പൊട്ടിത്തെറികള്‍ ഒഴിവാക്കാനും ഉപകരിക്കാറുണ്ട്.

അടുക്കും ചിട്ടയും വളര്‍ത്തിയെടുക്കാനുള്ള മാര്‍ഗങ്ങള്‍

ഉണരുന്നതു മുതല്‍ ഉറങ്ങാന്‍ പോകുന്നതു വരെയുള്ള എല്ലാ ദിനചര്യകള്‍ക്കും ഒരു സമയക്രമം നിശ്ചയിക്കുന്നതും എല്ലാ ദിവസവും അത് കര്‍ശനമായി പിന്തുടരുന്നതും ഫലപ്രദമാണ്. ഹോംവര്‍ക്കിനും ഹോബികള്‍ക്കും കളികള്‍ക്കുമൊക്കെ ഇതില്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കേണ്ടതാണ്. ഈ ടൈംടേബിള്‍ കുട്ടിക്ക് എളുപ്പം കാണാവുന്ന വിധത്തില്‍ എവിടെയെങ്കിലും ഒട്ടിച്ചുവെക്കുന്നത് നല്ലതാണ്. ഈ സമയക്രമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നത് കഴിയുന്നത്ര മുന്‍കൂട്ടി കുട്ടിയെ അറിയിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

കുട്ടിയുടെ സാധനസാമഗ്രികള്‍ ഓരോന്നിനും അതിന്റേതായ സ്ഥലം കൃത്യമായി നിശ്ചയിച്ച് അവ ആ സ്ഥലത്തു മാത്രം സൂക്ഷിക്കാന്‍ പ്രത്യേകം നിഷ്ക്കര്‍ഷിക്കേണ്ടതാണ്. സ്കൂളില്‍ കൊണ്ടുപോകാനുള്ള സാധനങ്ങള്‍ തലേന്നു രാത്രി തന്നെ എടുത്തു വെക്കാന്‍ ശീലിപ്പിക്കുന്നത് രാവിലെ അവര്‍ക്ക് ആഹാരം കഴിക്കാനും വസ്ത്രങ്ങള്‍ ധരിക്കാനുമൊക്കെ മതിയായ സമയം കിട്ടാന്‍ സഹായിക്കും.

നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

കുട്ടിയുടെ ശ്രദ്ധ നിങ്ങളുടെ നേരെയാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം അങ്ങോട്ടു വല്ലതും പറയുക.

കുട്ടിയുടെ ശ്രദ്ധ നിങ്ങളുടെ നേരെയാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം അങ്ങോട്ടു വല്ലതും പറയുക. പറയാനുള്ള കാര്യം വ്യക്തമായി, ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിക്കുക. സംസാരിക്കുമ്പോള്‍ കുട്ടിയുടെ മുഖത്തേക്കു തന്നെ നോക്കാന്‍ ശ്രദ്ധിക്കുക. അനുയോജ്യമെങ്കില്‍ എന്താണു ചെയ്യേണ്ടതെന്നതിന് രണ്ടോ മൂന്നോ ഓപ്ഷനുകള്‍ കൊടുക്കാവുന്നതാണ്. നാം ഉച്ചത്തില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ കുട്ടികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഓര്‍ക്കുക. “ഇങ്ങിനെ ചെയ്യരുത്”, “അങ്ങിനെ ചെയ്യരുത്” എന്നൊക്കെ വീണ്ടും വീണ്ടും കല്‍പ്പിക്കുന്നതിനെക്കാള്‍ നല്ലത് എന്താണു ചെയ്യേണ്ടത് എന്ന് വ്യക്തമായി പറഞ്ഞു കൊടുക്കുന്നതാണ്. അതുപോലെ “വൃത്തിയായി ആഹാരം കഴിക്ക്” എന്നതു പോലുള്ള അത്ര വ്യക്തമല്ലാത്ത പൊതുവായ ആജ്ഞകളെക്കാള്‍ ഫലം ചെയ്യുക “ആഹാരം പ്ലേറ്റില്‍ നിന്നു പുറത്തു വീഴാതെ ശ്രദ്ധിക്ക്” എന്നതു പോലുള്ള കൃത്യമായ നിര്‍ദ്ദേശങ്ങളാണ്. ഒറ്റയടിക്ക് കുറേയധികം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനു പകരം ചെയ്യാനുള്ള കാ‍ര്യങ്ങളെ ഓരോന്നോരോന്നായി അവതരിപ്പിക്കുന്നതും ശ്രദ്ധ മാറിപ്പോകുന്നത് തടയാന്‍ സഹായിക്കും. നിങ്ങള്‍ എന്താണു പറഞ്ഞതെന്ന് ആവര്‍ത്തിക്കാന്‍ കുട്ടിയോട് ആവശ്യപ്പെട്ട് ആ കാര്യം അവന്‍ ഉള്‍ക്കൊണ്ടോ എന്ന് ഉറപ്പുവരുത്താവുന്നതാണ്.

കൊടിയ പെരുമാറ്റദൂഷ്യങ്ങള്‍ക്ക് ടൈം ഔട്ട്

നശീകരണസ്വഭാവം, ശാരീരിക ഉപദ്രവം, വളരെ മോശമായ വാക്കുകളുടെ ഉപയോഗം തുടങ്ങിയ കടുത്ത പ്രശ്നങ്ങള്‍ക്ക് ടൈം ഔട്ട് ഒരു നല്ല പ്രതിവിധിയാണ്. മൂര്‍ച്ചയുള്ള വസ്തുക്കള്‍, മരുന്നുകള്‍, വൈദ്യുതോപകരണങ്ങള്‍ തുടങ്ങിയ കുട്ടി അപകടങ്ങളുണ്ടാക്കാന്‍ ഉപയോഗിച്ചേക്കാവുന്ന വസ്തുക്കളൊന്നുമില്ലാത്ത ഒരു മുറി ടൈം ഔട്ടിനായി തെരഞ്ഞെടുക്കേണ്ടതാണ്. ഈ മുറിയില്‍ കളിപ്പാട്ടങ്ങള്‍, കഥാപുസ്തകങ്ങള്‍ തുടങ്ങിയ വിനോദോപാധികളും ഉണ്ടായിരിക്കരുത്. കുട്ടി മേല്‍പ്പറഞ്ഞ ദുസ്സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അവന്റെ മുഖത്തു നോക്കി “ഇനി ഇതാവര്‍ത്തിച്ചാല്‍ നിന്നെ പതിനഞ്ചു മിനുട്ട് മുറിയില്‍ അടച്ചിടും” എന്ന് ഒരൊറ്റത്തവണ വാണിങ്ങ് കൊടുക്കണം. എന്നിട്ടും അവന്‍ ആ പെരുമാറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ പറഞ്ഞതു പോലെത്തന്നെ പ്രവര്‍ത്തിക്കുക. പിന്നീട് കുട്ടി ആ സ്വഭാവം പുറത്തെടുക്കുമ്പോഴൊക്കെ ഒരു മുന്നറിയിപ്പും കൂടാതെ അവനെ ടൈം ഔട്ട് മുറിയില്‍ അടക്കേണ്ടതാണ്.

പല തവണ ടൈം ഔട്ട് ഉപയോഗിച്ചതിനു ശേഷം മാത്രമേ  ഇത്തരം പെരുമാറ്റങ്ങളില്‍ കുറവ് കണ്ടുതുടങ്ങുകയുള്ളൂ. ആദ്യത്തെ ഒന്നു രണ്ടു തവണ ടൈം ഔട്ട് നടപ്പാക്കുമ്പോള്‍ കുട്ടി ശക്തമായി പ്രതികരിക്കുന്നുണ്ടെങ്കില്‍ അതിനെ അവഗണിച്ചു തള്ളേണ്ടതാണ്.

മാതാപിതാക്കള്‍ ഓര്‍ത്തിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍

മോശമായ പ്രവൃത്തികളെ കുറ്റപ്പെടുത്തുന്നതിന്റെ അഞ്ചിരട്ടിയെങ്കിലും നല്ല പെരുമാറ്റങ്ങളെ അഭിനന്ദിക്കാന്‍ ശ്രദ്ധിക്കുക. ചെറിയ ചെറിയ വികൃതികളെ അവഗണിക്കുക. അടി പോലുള്ള ശാരീരികശിക്ഷകള്‍ക്ക് ഈ രോഗത്തിന്റെ ലക്ഷണങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയില്ലെന്നും നിര്‍ത്താതെയുള്ള ചീത്തവിളി കടുത്ത ശ്രദ്ധക്കുറവുള്ള ഈ കുട്ടികളുടെ തലച്ചോറില്‍ എത്തുക പോലുമില്ലെന്നും ഓര്‍ക്കുക.

തന്റെ ചെയ്തികളാണ് പല കുഴപ്പങ്ങള്‍ക്കും കാരണമാകുന്നതെന്നു തിരിച്ചറിയാന്‍ ശ്രദ്ധക്കുറവു കാരണം കുട്ടി‍ക്കു കഴിയാതെ വന്നേക്കാം. ഇത്തരം കാര്യകാരണബന്ധങ്ങള്‍ കുട്ടിക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കേണ്ടത് മുതിര്‍ന്നവരുടെ കടമയാണ്.

എ.ഡി.എച്ച്.ഡി.യുള്ള പല കുട്ടികളും കലാകായികരംഗങ്ങളില്‍ മികവു പുലര്‍ത്താറുണ്ട്. ഇത്തരം കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത് അസുഖം കാരണം സദാ ക്ഷതമേറ്റുകൊണ്ടിരിക്കുന്ന അവരുടെ ആത്മാഭിമാനത്തിന് നല്ല മറുമരുന്നാണ്.

കുടുംബാംഗങ്ങളുടെ മാനസികാരോഗ്യത്തിന്

കുട്ടികളെ വളര്‍ത്തുന്ന രീതിയിലെ പിഴവുകളോ ഗാര്‍ഹികാന്തരീക്ഷത്തിലെ ചെറിയ അസ്വാരസ്യങ്ങളോ എ.ഡി.എച്ച്.ഡി.ക്ക് കാരണമാകുന്നില്ല എന്ന് ഗവേഷണങ്ങള്‍ നിസ്സംശയം തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കുട്ടിക്ക് അസുഖം വന്നതിന്റെ പേരില്‍ ഒരു കുറ്റബോധം ഉള്ളില്‍ കൊണ്ടുനടക്കുന്നതിലോ മറ്റു കുടുംബാംഗങ്ങളെ പഴിചാരുന്നതിലോ ഒരു കാര്യവുമില്ല. മാനസികസമ്മര്‍ദ്ദത്തെ ശരിയായ രീതിയില്‍ നേരിടാനുള്ള മാര്‍ഗങ്ങള്‍ പരിശീലിക്കുന്നത് പ്രശ്നങ്ങളെ ചങ്കൂറ്റത്തോടെ നേരിടാനും കുട്ടിയുടെ പെരുമാറ്റങ്ങളോട് സമചിത്തതയോടെ മാത്രം പ്രതികരിക്കാനും നിങ്ങളെ പ്രാപ്തരാക്കും.

എ.ഡി.എച്ച്.ഡി.യുടെ എല്ലാ വശങ്ങളെയും പറ്റി, പ്രത്യേകിച്ച് ചികിത്സകളെക്കുറിച്ച്, കഴിയുന്നത്ര അറിവ് സമ്പാദിക്കുക. ഈ അസുഖത്തിന് ഒരു ശാശ്വതപരിഹാരവും ഇതു വരെ കണ്ടെത്തിയിട്ടില്ല എന്ന് ഓര്‍ക്കുക. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ ആകൃഷ്ടരായി തട്ടിപ്പുചികിത്സകളുടെ പിറകെ സമയവും സമ്പത്തും മനസ്സമാധാനവും നഷ്ടപ്പെടുത്താതിരിക്കുക.

അസുഖത്തിന്റെ വിവരം സ്കൂളില്‍ പറയാമോ?

കുട്ടി സ്കൂളില്‍ ചേരുകയോ പുതിയ ക്ലാസിലേക്കു കയറുകയോ ചെയ്യുമ്പോള്‍ത്തന്നെ അസുഖത്തിന്റെ കാര്യം അദ്ധ്യാപകരുമായി ചര്‍ച്ച ചെയ്യുന്നത് പിന്നീട് കൂടുതല്‍ പ്രശ്നങ്ങളുണ്ടാവുന്നത് ഒഴിവാക്കാന്‍ സഹായിക്കും. (ഇനി രോഗവിവരം സ്കൂളധികൃതരില്‍ നിന്ന്‍ മറച്ചുവെക്കാനാണ് തീരുമാനമെങ്കില്‍ ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍ക്ക് അധികനാള്‍ ഒളിഞ്ഞിരിക്കാന്‍ കഴിയില്ല എന്നും ഓര്‍ക്കുക.) കുട്ടി സാധാരണ കാണിക്കാറുള്ള പ്രശ്നങ്ങള്‍ ഏതൊക്കെയാണ്, നിങ്ങളുടെ പരിചയം വെച്ച് അവക്കുള്ള ഏറ്റവും നല്ല പ്രതിവിധികള്‍ എന്തൊക്കെയാണ് എന്നതൊക്കെ അദ്ധ്യാപകരുമായി പങ്കുവെക്കേണ്ടതാണ്. പുതിയ ക്ലാസുമായും അദ്ധ്യാപകരുമായും പരിചയപ്പെടാനും പൊരുത്തപ്പെടാനും കുട്ടിയെയും സഹായിക്കേണ്ടതാണ്.

അദ്ധ്യാപകരുടെ അറിവിന്

എ.ഡി.എച്ച്.ഡി. എന്ന രോഗത്തെക്കുറിച്ച് ഒരു ഏകദേശധാരണയെങ്കിലും അദ്ധ്യാപകര്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്. രോഗലക്ഷണങ്ങളെ കുട്ടി മന:പൂര്‍വം ചെയ്യുന്ന വികൃതികളായി കണക്കാക്കാതെ അവന്റെ തലച്ചോറിനുള്ള ചില പ്രത്യേകതകളുടെ പ്രതിഫലനം മാത്രമായി കാണുന്ന അദ്ധ്യാപകര്‍ക്കേ ഇത്തരം കുട്ടികളെ ഉള്‍ക്കൊള്ളാനും ഫലപ്രദമായി പഠിപ്പിക്കുവാനും കഴിയൂ. സ്കൂള്‍നിയമങ്ങള്‍ എല്ലായ്പ്പോഴും ഒരുപോലെത്തന്നെ നടപ്പാക്കുക, ക്ലാസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നത്ര അടുക്കും ചിട്ടയും കൊടുക്കുക, കുട്ടിയോട് സമചിത്തതയോടെ മാത്രം പെരുമാറുക, കുട്ടിയുടെ കഴിവിനും പഠനശൈലിക്കും യോജിച്ച അദ്ധ്യാപനരീതികള്‍ ഉപയോഗിക്കുക തുടങ്ങിയവ അദ്ധ്യാപകര്‍ക്ക് സ്വീകരിക്കാവുന്ന മാര്‍ഗങ്ങളാണ്.

കുട്ടിയുടെ രോഗലക്ഷണങ്ങള്‍ തലപൊക്കാന്‍ ഇടയാക്കാറുള്ള സാഹചര്യങ്ങള്‍ അറിഞ്ഞുവെച്ചും, പെരുമാറ്റങ്ങള്‍ വഴിവിടാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്നു തന്നെ അവന് സൂചനകള്‍ കൊടുത്തും, കുട്ടിയുടെ പഠനകാര്യത്തില്‍ മാതാപിതാക്കളുമായി യോജിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞും, അവര്‍ അനുഭവിക്കുന്ന മാനസികക്ലേശം ഉള്‍ക്കൊണ്ടുമൊക്കെ അദ്ധ്യാപകര്‍ക്ക് എ.ഡി.എച്ച്.ഡി.യുടെ ചികിത്സയില്‍ പങ്കാളികളാകാവുന്നതാണ്. ഈ കുട്ടികളോട് അസുഖക്കാരെന്ന രീതിയില്‍ പെരുമാറാതിരിക്കാനും, അസുഖത്തെയും ചികിത്സയെയും സംബന്ധിച്ച വിവരങ്ങള്‍ മറ്റു കുട്ടികളുടെ മുമ്പില്‍ വെച്ച് പരാമര്‍ശിക്കാതിരിക്കാനും, ക്ലാസില്‍ ഒരു പ്രശ്നമുണ്ടെങ്കില്‍ അതിനു പിന്നില്‍ എ.ഡി.എച്ച്.ഡി.യുള്ള കുട്ടി തന്നെയാവും എന്ന തരത്തിലുള്ള മുന്‍വിധികള്‍ ഒഴിവാക്കാനും അദ്ധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ്.

ഇത്തരം കുട്ടികളെ മുന്‍ബെഞ്ചുകളില്‍ ഇരുത്തുന്നത് അവരുടെ ശ്രദ്ധ സഹപാഠികളിലേക്കു തിരിഞ്ഞുപോവുന്നത് തടയാന്‍ സഹായിക്കും. അവരെ വാതിലുകളുടെയോ ജനലുകളുടെയോ അരികില്‍ ഇരുത്തുന്നതും അവരുടെ ഇരിപ്പിടം ഇടക്കിടെ മാറ്റുന്നതും ഒഴിവാക്കേണ്ടതാണ്. ക്ലാസിലെ നന്നായി പഠിക്കുന്ന ചില കുട്ടികളെ അവരുടെ ചുറ്റുമിരുത്തുന്നത് എ.ഡി.എച്ച്.ഡി.യുള്ള കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താന്‍ സഹായിക്കാറുണ്ട്.

(2011 സെപ്തംബര്‍ ലക്കം ആരോഗ്യമംഗളത്തില്‍ പ്രസിദ്ധീകരിച്ചത്)

മുതിര്‍ന്നവരിലെ അശ്രദ്ധയും വികൃതിയും

 

നിങ്ങള്‍ക്കോ പരിചയത്തിലാര്‍ക്കെങ്കിലുമോ പ്രധാനപ്പെട്ട കാര്യങ്ങള്‍ പോലും പെട്ടെന്നു മറന്നു പോവുക, ചെയ്യാന്‍ തുടങ്ങുന്ന ജോലികള്‍ മിക്കതും മുഴുമിപ്പിക്കാനാവാതെ വരിക തുടങ്ങിയ പ്രശ്നങ്ങളുണ്ടോ? ദൈനംദിന ഉത്തരവാദിത്തങ്ങള്‍ ചിട്ടയോടെ ചെയ്തു തീര്‍ക്കാന്‍ ബുദ്ധിമുട്ടു നേരിടാറുണ്ടോ? ഉള്ള കഴിവുകള്‍ക്ക് അനുസൃതമായ വൈദഗ്ദ്ധ്യം തന്‍റെ ജോലിയില്‍ പ്രകടിപ്പിക്കാനാവാതെ വരുന്നുണ്ടോ? മുന്‍കോപം, എടുത്തുചാട്ടം, ഇത്തിരി നേരം പോലും അടങ്ങിയിരിക്കാന്‍ പറ്റായ്ക തുടങ്ങിയ ദുശ്ശീലങ്ങളുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക - ഇപ്പറഞ്ഞ ലക്ഷണങ്ങളെല്ലാം അഡല്‍റ്റ് എ.ഡി.എച്ച്.ഡി. (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍) എന്ന അസുഖത്തിന്‍റെ സൂചനകളാവാം.

എ.ഡി.എച്ച്.ഡി.യുടെ ബഹിര്‍സ്ഫുരണങ്ങള്‍ ഒരാളുടെ കുട്ടിക്കാലത്തു തന്നെ പ്രകടമായിത്തുടങ്ങാറുണ്ട്. അമിതമായ പിരുപിരുപ്പ്, ഒന്നിലും ഏകാഗ്രത കിട്ടായ്ക, എന്തിലുമേതിലുമുള്ള അക്ഷമ എന്നിവയാണ് കുട്ടികളില്‍ ഈ രോഗത്തിന്‍റെ മുഖമുദ്രകള്‍. ബാല്യത്തില്‍ ഈ അസുഖം കാണപ്പെടുന്നവരില്‍ എഴുപതു ശതമാനത്തോളം പേരില്‍ കൌമാരപ്രായത്തിലും പകുതിയോളം പേരില്‍ യൌവനാരംഭത്തിലും പ്രസ്തുത ലക്ഷണങ്ങള്‍ വിട്ടുമാറാതെ നില്‍ക്കാറുണ്ട്. വളര്‍ന്നു വരുന്നതിനനുസരിച്ച് പിരുപിരുപ്പ്, അക്ഷമ എന്നീ കഷ്ടതകള്‍ ക്രമേണ നേര്‍ത്തില്ലാതാവുകയും എന്നാല്‍ അശ്രദ്ധയും അനുബന്ധപ്രശ്നങ്ങളും പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാതെ തുടരുകയുമാണ് സാധാരണ സംഭവിക്കാറുള്ളത്. ഇതിനെയാണ് അഡല്‍റ്റ് എ.ഡി.എച്ച്.ഡി. എന്നു വിളിക്കുന്നത്. ലോകജനസംഖ്യയുടെ അഞ്ചു ശതമാനത്തോളം ഈ രോഗത്താല്‍ കഷ്ടപ്പെടുന്നുണ്ടെന്നും, എന്നിട്ടും ഇക്കൂട്ടത്തില്‍ പത്തു ശതമാനത്തോളം പേര്‍‍ക്കേ ശരിയായ രോഗനിര്‍ണയത്തിനുള്ള അവസരം കിട്ടുന്നുള്ളൂ എന്നും ലോകാരോഗ്യ സംഘടനയുടേതടക്കമുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കുടുംബജീവിതത്തെത്തൊട്ട് തൊഴില്‍ക്ഷമതയെ വരെ കുഴപ്പത്തിലാക്കിക്കളയുന്ന ഈ അസുഖത്തിന്‍റെ പ്രത്യാഘാതങ്ങള്‍ പക്ഷേ യഥാസമയത്തുള്ള രോഗനിര്‍ണയവും അനുയോജ്യമായ ചികിത്സകളും ജീവിതശൈലിയില്‍ വരുത്തുന്ന തക്കതായ മാറ്റങ്ങളും വഴി നന്നായി ലഘൂകരിക്കാന്‍ സാധിക്കാറുണ്ട്. അഡല്‍റ്റ് എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങളെയും കാരണങ്ങളെയും ചികിത്സകളെയും പരിചയപ്പെടുത്തുക എന്നതാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശം.

രോഗം പ്രകടമാകുന്ന രീതികള്‍

ഒന്നിലും വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ പോവുക എന്നതാണ് ഈ രോഗം ബാധിച്ചവര്‍ അനുഭവിക്കുന്ന പ്രധാന വൈഷമ്യം.

ഒന്നിലും വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ പോവുക എന്നതാണ് ഈ രോഗം ബാധിച്ചവര്‍ അനുഭവിക്കുന്ന പ്രധാന വൈഷമ്യം. ജോലികള്‍ തക്കസമയത്തു ചെയ്യാന്‍ തുടങ്ങാതെ നിരന്തരം വെച്ചുതാമസിപ്പിക്കുക, ഗൌരവമുള്ള എന്തിലെങ്കിലും മുഴുകാന്‍ ശ്രമിക്കുമ്പോഴൊക്കെ നാലുപാടുമുള്ള അപ്രസക്തമായ കാഴ്ചകളിലേക്കും ശബ്ദങ്ങളിലേക്കും മനസ്സ് വീണ്ടും വീണ്ടും പാളിപ്പോവുക, ഒരു ജോലിയും അതിന്‍റെ ശരിയായ മുറയില്‍ ചെയ്യാന്‍ സാധിക്കാതെ വരിക, മറ്റുള്ളവര്‍ പറഞ്ഞ കാര്യങ്ങളോ നിര്‍ദ്ദേശങ്ങളോ ഓര്‍മയില്‍ വെക്കാന്‍ പറ്റാതിരിക്കുക, ചെയ്യുന്ന പ്രവൃത്തികളിലൊക്കെ വളരെപ്പെട്ടെന്ന് മുഷിപ്പനുഭവപ്പെടുക, ഒരു കര്‍ത്തവ്യം മുഴുമിക്കുന്നതിനു മുമ്പേ അടുത്തതിലേക്കു കടക്കുക തുടങ്ങിയവ ഇക്കൂട്ടര്‍ നിത്യേനയെന്നോണം നേരിടുന്ന വിഷമതകളാണ്. ഒരു പണി ചെയ്തുതീര്‍ക്കാന്‍ എത്ര സമയമെടുത്തേക്കും എന്ന് മുന്‍കൂട്ടി ഊഹിക്കാന്‍ കഴിയാതെ വരിക, ഉത്തരവാദിത്തങ്ങള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കാനാവാതിരിക്കുക, മറ്റുള്ളവര്‍ക്കു കൊടുക്കുന്ന വാക്കുകള്‍ സദാ തെറ്റിക്കുക, ഒന്നിലധികം കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാന്‍ ബുദ്ധിമുട്ടു നേരിടുക, ഒരു കൃത്യം മുഴുമിപ്പിച്ച് മറ്റൊന്നിലേക്കു കടക്കുമ്പോള്‍ തീരെ ഏകാഗ്രത കിട്ടാതിരിക്കുക, ചെയ്യുന്ന കാര്യങ്ങളുടെ വിശദാംശങ്ങളിലുള്ള ജാഗ്രതക്കുറവു മൂലം പിഴവുകള്‍ വന്നു ഭവിക്കുക, അവിരതമായ ജാഗരൂകതയാവശ്യപ്പെടുന്ന ചുമതലകള്‍ ഏറ്റെടുക്കാന്‍ വൈമുഖ്യം പ്രകടിപ്പിക്കുക തുടങ്ങിയ കുഴപ്പങ്ങളും ഇവരില്‍ സാധാരണമാണ്.

അമിതമായ എടുത്തുചാട്ടം, അക്ഷമ, ആത്മനിയന്ത്രണമില്ലായ്മ എന്നിവയും അഡല്‍റ്റ് എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങളാവാം. വിചാരശൂന്യമായി പെരുമാറുക, മുന്‍പിന്‍ ‍നോക്കാതെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുക, വരുംവരായ്കകള്‍ കണക്കിലെടുക്കാതെ ഏതു കാര്യത്തിലും പ്രതികരിക്കുക, തന്‍റെ ഊഴമെത്തുന്നതു വരെ കാത്തിരിക്കാന്‍ തയ്യാറല്ലാതിരിക്കുക, മറ്റുള്ളവരുടേതിന് ഇടക്കു കയറിപ്പറയുക, അശ്രദ്ധമായി വണ്ടിയോടിക്കുക, വീണ്ടുവിചാരമില്ലാതെ കാശു ചെലവഴിക്കുക, കുത്തഴിഞ്ഞ ലൈംഗികജീവിതം തുടങ്ങിയ ശീലങ്ങള്‍ ഇവര്‍ക്കുണ്ടാവാം. മനോവികാരങ്ങളില്‍ പൊടുന്നനെയും അകാരണമായും വ്യതിയാനങ്ങള്‍ ദൃശ്യമാവുക, മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കുക, പെട്ടെന്നു ദേഷ്യം വരിക തുടങ്ങിയ പ്രശ്നങ്ങളും ഈ രോഗത്തിന്‍റെ ഭാഗമാവാം. മൃദുവായ വിമര്‍ശനങ്ങള്‍ പോലും ഉള്‍ക്കൊള്ളാനാവാതിരിക്കുക, ചെറിയ പ്രകോപനങ്ങളുടെ പേരില്‍ ബന്ധങ്ങളില്‍ നിന്ന് പിന്മാറുകയോ ജോലി രാജിവെക്കുകയോ ചെയ്യുക, പ്രധാന തീരുമാനങ്ങള്‍ പോലും സ്വയമെടുക്കാന്‍ സാധിക്കാതെ പോവുക, സാമൂഹ്യമര്യാദകളെ നിരന്തരം അവഗണിക്കുക എന്നീ സ്വഭാവരീതികളും ഇവരില്‍ സാധാരണമാണ്.

ചിലരില്‍ മുതിര്‍ന്നു കഴിഞ്ഞാലും അതിരുകവിഞ്ഞ പിരുപിരുപ്പ് വിട്ടുമാറാതെ നില്‍ക്കാറുണ്ട്. കൈകാലുകള്‍ എപ്പോഴും ചലിപ്പിച്ചു കൊണ്ടേയിരിക്കുക, അടങ്ങിയിരിക്കേണ്ട സാഹചര്യങ്ങളില്‍ പോലും ഇളകിക്കളിച്ചു കൊണ്ടിരിക്കുക, ഇടമുറിയാതെ സംസാരിക്കുക, ഒരിടത്തു തന്നെയിരുന്നു ചെയ്തുതീര്‍ക്കേണ്ട ജോലികള്‍ ഏറ്റെടുക്കാന്‍ വൈമനസ്യം കാണിക്കുക തുടങ്ങിയ ശീലങ്ങള്‍ ഇത്തരക്കാരില്‍ കണ്ടുവരാറുണ്ട്.

ഈ ലക്ഷണങ്ങളുടെ അനന്തരഫലങ്ങള്‍

അസാമാന്യ ബുദ്ധിശക്തിയുള്ള ചില എ.ഡി.എച്ച്.ഡി. ബാധിതര്‍ക്കെങ്കിലും മേല്‍പ്പറഞ്ഞ വിഷമതകളെയൊക്കെ ഫലപ്രദമായി അതിജയിക്കാന്‍ കഴിയാറുണ്ട്. എന്നാല്‍ ഭൂരിപക്ഷം പേരിലും ഈ പ്രശ്നങ്ങള്‍ കാലക്രമത്തില്‍ ഗൌരവമേറിയ പല പ്രത്യാഘാതങ്ങള്‍ക്കും വഴിവെക്കുകയാണു പതിവ്. എല്ലാറ്റിലും താല്പര്യം നഷ്ടപ്പെടുക, സമ്മര്‍ദ്ദങ്ങളെ ഫലപ്രദമായി നേരിടാനുള്ള കഴിവ് പൊയ്പ്പോവുക, ആത്മവിശ്വാസമില്ലായ്മയും അരക്ഷിതാവസ്ഥയും ജീവിതത്തില്‍ ഒന്നും ചെയ്യാനാവാതെ പോയി എന്ന കുറ്റബോധവും രൂപപ്പെടുക തുടങ്ങിയവ ഉദാഹരണങ്ങളാണ്.

തൊഴിലില്ലായ്മ, സാമ്പത്തികക്ലേശങ്ങള്‍, വ്യക്തിബന്ധങ്ങളിലെ കെട്ടുറപ്പില്ലായ്മ, ദാമ്പത്യകലഹങ്ങള്‍, വിവാഹമോചനം, വിവിധതരം അപകടങ്ങള്‍ തുടങ്ങിയവക്കും ഈ രോഗം നിമിത്തമാവാറുണ്ട്. ഇവര്‍ നിയമലംഘനങ്ങള്‍ നടത്താനും അറസ്റ്റു ചെയ്യപ്പെടാനും ജയിലിലടക്കപ്പെടാനുമൊക്കെയുള്ള സാദ്ധ്യതകളും കൂടുതലാണ്. തടങ്കല്‍പ്പുള്ളികളില്‍ പത്തു മുതല്‍ എഴുപതു ശതമാനം വരെ ആളുകള്‍ ഈ രോഗം ബാധിച്ചിട്ടുള്ളവരാണെന്ന് സൂചനകളുണ്ട്. അഡല്‍റ്റ് എ.ഡി.എച്ച്.ഡി. ബാധിതരില്‍ എണ്‍പത് ശതമാനത്തോളം പേരെ വിഷാദരോഗം, ഉത്ക്കണ്ഠാ രോഗങ്ങള്‍, ആത്മഹത്യാപ്രവണത, നിദ്രാരോഗങ്ങള്‍, അമിതമദ്യപാനം, ലഹരിമരുന്നുകളുടെ ഉപയോഗം തുടങ്ങിയ മറ്റു മാനസികാസുഖങ്ങളും പിടികൂടാറുണ്ട്‌.

എ.ഡി.എച്ച്.ഡി.യുടെ പ്രാഥമിക ലക്ഷണങ്ങളെക്കാളും രോഗികളുടെ ദൈനംദിന ജീവിതത്തെ വല്ലാതെ തകിടംമറിച്ചു കളയാറുള്ളത് ഇപ്പറഞ്ഞ അനുബന്ധ പ്രശ്നങ്ങളാണെന്ന്‍ പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

തടങ്കല്‍പ്പുള്ളികളില്‍ പത്തു മുതല്‍ എഴുപതു ശതമാനം വരെ ആളുകള്‍ ഈ രോഗം ബാധിച്ചിട്ടുള്ളവരാണെന്ന് സൂചനകളുണ്ട്.

അഡല്‍റ്റ് എ.ഡി.എച്ച്.ഡി. ഉണ്ടാകുന്നത്

ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങള്‍ എന്തൊക്കെയെന്നത് ഓര്‍ത്തിരിക്കാനും, അവയ്ക്ക് അനുയോജ്യമായ മുന്‍ഗണനാക്രമം നിശ്ചയിക്കാനും, ഓരോന്നിനും ഏകദേശം എത്ര സമയമെടുത്തേക്കാമെന്ന് ശരിയായി ഊഹിക്കാനും, ഓരോ ഉത്തരവാദിത്തവും അര്‍ഹിക്കുന്ന ചിട്ടയോടെ ചെയ്തുതീര്‍ക്കാനും, നാലുപാടുമുള്ള ബഹളങ്ങള്‍ക്കിടയിലും ചെയ്തുകൊണ്ടിരിക്കുന്ന കൃത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും, ചെയ്യുന്ന പ്രവൃത്തികളുടെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താനും, ബാഹ്യലോകവുമായുള്ള ഇടപെടലുകളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താനും, മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം പരുവപ്പെടുത്താനുമൊക്കെയുള്ള കഴിവുകള്‍ നമുക്കു തരുന്നത് തലച്ചോറിലെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ്‌ എന്ന ഭാഗമാണ്. ജനിതകവൈകല്യങ്ങളോ ഭ്രൂണാവസ്ഥയിലോ ശൈശവദശയിലോ നേരിടേണ്ടി വരുന്ന ചില പാരിസ്ഥിതിക കാരണങ്ങളോ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സിന്‍റെ വളര്‍ച്ചയില്‍ ഏല്‍പിക്കുന്ന വിഘാതങ്ങളാണ് എ.ഡി.എച്ച്.ഡി.ക്ക് ഹേതുവാകുന്നത്.

ഒരാള്‍ക്ക് എ.ഡി.എച്ച്.ഡി. പിടിപെടാനുള്ള സാദ്ധ്യതയുടെ എഴുപത്തിയാറു ശതമാനവും നിശ്ചയിക്കുന്നത് അയാളുടെ ജനിതകഘടനയാണ്. മൂന്ന്‍ എ.ഡി.എച്ച്.ഡി. രോഗികളില്‍ ഒരാളുടെ മാതാപിതാക്കളിലാര്‍ക്കെങ്കിലും ഈ അസുഖം കാണപ്പെടുന്നുണ്ടെന്നും, രോഗബാധിതരുടെ മക്കളില്‍ മൂന്നിലൊരാള്‍ക്ക് എ.ഡി.എച്ച്.ഡി. പിടിപെടുന്നുണ്ടെന്നുമുള്ള കണ്ടെത്തലുകള്‍ രോഗത്തിന്‍റെ ആവിര്‍ഭാവത്തില്‍ ജനിതകഘടകങ്ങള്‍ക്കുള്ള സ്വാധീനത്തിന്‍റെ തെളിവുകളാണ്. എ.ഡി.എച്ച്.ഡി.ക്കു നിദാനമാകുന്നതെന്ന് കണ്ടെത്തിയിട്ടുള്ള മിക്ക ജീനുകളും മസ്തിഷ്ക്കകോശങ്ങളെ പരസ്പരം സംവദിക്കാന്‍ സഹായിക്കുന്ന ഡോപ്പമിന്‍, നോറെപ്പിനെഫ്രിന്‍, സിറോട്ടോണിന്‍ എന്നീ നാഡീരസങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവയാണ്. ഡോപ്പമിന്‍റെ സ്വീകരണികളായ DRD4, DRD5, സിറോട്ടോണിന്‍റെ സ്വീകരണിയായ HTR1B, യഥാക്രമം ഡോപ്പമിന്‍റെയും സിറോട്ടോണിന്‍റെയും പുനരാഗിരണത്തില്‍ പങ്കുള്ള DAT1, 5HTT, നാഡികളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന SNAP-25 എന്നീ പ്രോട്ടീനുകളുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ജീനുകള്‍ക്ക് എ.ഡി.എച്ച്.ഡി.യുടെ ഉത്പത്തിയില്‍ പങ്കുണ്ട്. ജനിതകവ്യതിയാനങ്ങള്‍ മൂലം നാഡീകോശങ്ങള്‍ക്കിടയിലുള്ള സിനാപ്സുകള്‍ എന്ന ഇടങ്ങളില്‍ നിന്ന്‍ ഡോപ്പമിനും നോറെപ്പിനെഫ്രിനും പതിവിലും നേരത്തേ പുനരാഗിരണം ചെയ്യപ്പെട്ടു പോകുന്നതാണ് രോഗികളുടെ ഓര്‍മയെയും ഏകാഗ്രതയെയും മറ്റും തകര്‍ത്തു കളയുന്നത്.

ഗര്‍ഭാവസ്ഥയില്‍ കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിക്കുകയോ, പുകവലിക്കുകയോ, മദ്യപിക്കുകയോ, ചില തരം മരുന്നുകള്‍ ഉപയോഗിക്കുകയോ, ചില രാസവിഷങ്ങളുമായി സമ്പര്‍ക്കമുണ്ടാവുകയോ, അമിത രക്തസമ്മര്‍ദ്ദം പിടിപെടുകയോ ചെയ്ത സ്ത്രീകള്‍ക്കു ജനിക്കുന്ന കുട്ടികളില്‍ എ.ഡി.എച്ച്.ഡി. കൂടുതലായി കണ്ടുവരാറുണ്ട്. സമയം തികയുന്നതിനു മുമ്പേ ജനിച്ചവര്‍, പ്രസവസമയത്ത് തക്കതായ തൂക്കമില്ലാതിരുന്നവര്‍, കുട്ടിക്കാലത്ത് ഈയം, കീടനാശിനികള്‍ തുടങ്ങിയ വിഷപദാര്‍ത്ഥങ്ങളുമായി ഇടപെട്ടിട്ടുള്ളവര്‍, തലച്ചോറില്‍ അണുബാധകള്‍ ഏറ്റിട്ടുള്ളവര്‍ തുടങ്ങിയവരിലും ഈ രോഗം വര്‍ദ്ധിച്ച തോതില്‍ കാണപ്പെടുന്നുണ്ട്.

കുട്ടിക്കാലത്ത് എ.ഡി.എച്ച്.ഡി. പ്രകടമാക്കുന്നവരില്‍ ഏതു വിഭാഗത്തിലാണ് മുതിര്‍ന്നു കഴിഞ്ഞും അസുഖം വിട്ടുമാറാതെ നിലനില്‍ക്കാന്‍ സാദ്ധ്യത കൂടുതലുള്ളത് എന്നന്വേഷിച്ച പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് പിരുപിരുപ്പ്, അശ്രദ്ധ എന്നിവ രണ്ടും ഒരേ തീവ്രതയില്‍ കാണപ്പെടുന്നവര്‍, കൂടുതല്‍ കഠിനമായ ലക്ഷണങ്ങളുള്ളവര്‍, വിഷാദരോഗമോ മറ്റ് മാനസികപ്രശ്നങ്ങളോ കൂടി പിടിപെട്ടവര്‍, എ.ഡി.എച്ച്.ഡി. ബാധിതരുള്ള കുടുംബങ്ങളിലോ മാനസികരോഗങ്ങളുള്ള മാതാപിതാക്കള്‍ക്കോ ജനിച്ചവര്‍, ഹാനികരമായ സാമൂഹ്യ ചുറ്റുപാടുകളില്‍ നിന്നുള്ളവര്‍ തുടങ്ങിയവരിലേക്കാണ്.

രോഗനിര്‍ണയം എങ്ങിനെ?

നേരത്തേ വിവരിച്ച ലക്ഷണങ്ങള്‍ മിക്കതും ഒരസുഖവുമില്ലാത്തവരിലും ഇടക്കെപ്പോഴെങ്കിലുമൊക്കെ തലപൊക്കിയേക്കാവുന്നവ തന്നെയാണ്. എന്നാല്‍ പ്രസ്തുത ബുദ്ധിമുട്ടുകള്‍ പന്ത്രണ്ടു വയസ്സിനു മുമ്പേ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, തൊഴില്‍, കുടുംബജീവിതം, സാമൂഹ്യബന്ധങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും രണ്ടു മേഖലകളിലെങ്കിലും പ്രശ്നങ്ങള്‍ക്കു വഴിവെക്കുന്നുണ്ടെങ്കിലും മാത്രമാണ് അഡല്‍റ്റ് എ.ഡി.എച്ച്.ഡി. നിര്‍ണയിക്കപ്പെടുക.

ഇങ്ങിനെയൊരു രോഗത്തെക്കുറിച്ചുള്ള അജ്ഞത മൂലം ചെറുപ്രായത്തില്‍ പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ ബാല്യസഹജമായ കുസൃതികളും ദുശ്ശീലങ്ങളും മാത്രമായി തെറ്റിദ്ധരിക്കപ്പെട്ടു പോകാറുണ്ട്.

ചിലരില്‍ കുട്ടിക്കാലത്തു തന്നെ രോഗനിര്‍ണയം സാദ്ധ്യമാവാറുണ്ട്. എന്നാല്‍ പലപ്പോഴും ഇങ്ങിനെയൊരു രോഗത്തെക്കുറിച്ചുള്ള അജ്ഞത മൂലം ചെറുപ്രായത്തില്‍ പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ ബാല്യസഹജമായ കുസൃതികളും ദുശ്ശീലങ്ങളും മാത്രമായി തെറ്റിദ്ധരിക്കപ്പെട്ടു പോകാറുണ്ട്. മുതിര്‍ന്നു വരുന്നതിനനുസരിച്ച് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ അതിനനുസൃതമായ കാര്യപ്രാപ്തി പ്രകടിപ്പിക്കാതിരിക്കുന്നതു കാണുമ്പോള്‍ മാത്രമാവാം പലരിലും ഒരസുഖത്തിന്‍റെ സാന്നിദ്ധ്യം സംശയിക്കപ്പെട്ടു പോകുന്നത്.

രോഗിയില്‍ നിന്നും ആ വ്യക്തിയെ കുട്ടിക്കാലം തൊട്ടേ അടുത്തറിയാവുന്നവരില്‍ നിന്നും അയാള്‍ നേരിടുന്ന ബുദ്ധിമുട്ടുകളുടെ വിശദാംശങ്ങള്‍ ചോദിച്ചറിയുക എന്നതാണ് രോഗനിര്‍ണയത്തിനുള്ള പ്രധാന ഉപാധി. രോഗലക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ച ചോദ്യാവലികള്‍, ഏക്രാഗത, ഓര്‍മ തുടങ്ങിയവയുടെ സൂക്ഷ്മാവലോകനം നടത്താനുള്ള സൈക്കോളജിക്കല്‍ ടെസ്റ്റുകള്‍, അനുബന്ധ ശാരീരിക, മാനസിക പ്രശ്നങ്ങള്‍ തിരിച്ചറിയാനുള്ള പരിശോധനകള്‍ തുടങ്ങിയവയും രോഗനിര്‍ണയത്തിന് ഉപയുക്തമാക്കാറുണ്ട്.  പ്രശ്നങ്ങള്‍ ഏതു പ്രായത്തില്‍ ആരംഭിച്ചു, ചെറുപ്പത്തില്‍ എത്രത്തോളം തീവ്രമായിരുന്നു എന്നൊക്കെ കൃത്യമായറിയാന്‍ പഴയ സ്കൂള്‍രേഖകള്‍ ഉപകരിക്കാറുണ്ട്.

എ.ഡി.എച്ച്.ഡി.ക്കാരുടെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സില്‍ ഗ്ലൂക്കോസിന്‍റെ ചയാപചയം (metabolism) കുറവാണെന്നും ഇവരുടെ തലച്ചോറിലെ സ്ട്രയാറ്റം എന്ന ഭാഗത്ത് ഡോപ്പമിന്‍റെ പുനരാഗിരണം നടത്തുന്ന പമ്പുകളുടെ സാന്ദ്രത കൂടുതലാണെന്നും പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി, സിംഗിള്‍ ഫോട്ടോണ്‍ എമിഷന്‍ ടോമോഗ്രഫി എന്നീ പരിശോധനകളില്‍ വെളിപ്പെടാറുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഗവേഷണോദ്ദേശ്യങ്ങള്‍ക്കല്ലാതെ സാധാരണ രോഗികളുടെ പതിവു പരിശോധനക്ക് ഉപകരിക്കത്തക്ക സാംഗത്യം ഈ ടെസ്റ്റുകള്‍ക്ക് ഇല്ല. അതേസമയം, നാഡീകോശങ്ങളിലെ വിദ്യുത്പ്രവാഹങ്ങളുടെ ആവൃത്തി ഗണിച്ചെടുത്ത് അതുവഴി കുട്ടികള്‍ക്ക്‌ എ.ഡി.എച്ച്.ഡി.യുണ്ടോ എന്നു തിരിച്ചറിയാന്‍ സഹായിക്കുന്ന NEBA എന്ന ഒരു പരിശോധനക്ക് അമേരിക്കയിലെ ഫുഡ് ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ അനുമതി നല്‍കുകയുണ്ടായി.

താന്‍ ഇത്രയും കാലം സഹിച്ചു പോന്ന ക്ലേശങ്ങള്‍ക്കു പിന്നില്‍ സ്വഭാവദൂഷ്യങ്ങളോ വ്യക്തിപരമായ ന്യൂനതകളോ ഇച്ഛാശക്തിയുടെയോ പക്വതയുടെയോ അഭാവമോ ഒന്നും ആയിരുന്നില്ലെന്നും, മറിച്ച് ബാല്യം തൊട്ടേ തന്‍റെ തലച്ചോറിനെ ഗ്രസിച്ച ഒരു അസുഖത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമായിരുന്നു അവയൊക്കെയെന്നുമുള്ള പുതിയ ഉള്‍ക്കാഴ്ച പലര്‍ക്കും വലിയ ആശ്വാസം പകരാറുണ്ട്.

ചികിത്സാരീതികളെപ്പറ്റി ഒരല്‍പം

മരുന്നുകള്‍, സൈക്കോതെറാപ്പി, കൌണ്‍സലിംഗ് എന്നിങ്ങനെ വിവിധ ചികിത്സകള്‍ ഇന്നു ലഭ്യമാണ്. നാഡീരസങ്ങളുടെ അളവിലുണ്ടാകുന്ന നേരത്തേ സൂചിപ്പിച്ച വ്യതിയാനങ്ങളെ ക്രമപ്പെടുത്താന്‍ സഹായിക്കുന്ന മീതൈല്‍ ഫെനിഡേറ്റ്, അറ്റെമോക്സെറ്റിന്‍, ബ്യൂപ്രോപ്പയോണ്‍ തുടങ്ങിയ മരുന്നുകളാണ് ഇവര്‍ക്കു നിര്‍ദ്ദേശിക്കപ്പെടാറുള്ളത്. ഉപയോഗിക്കുന്നവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ഇവ പ്രയോജനപ്രദമാവാറുണ്ട്. രോഗത്തെ വേരോടെ പിഴുതു കളയുകയല്ല, മറിച്ച് ലക്ഷണങ്ങളെ നിയന്ത്രണവിധേയമാക്കുക മാത്രമാണ് ഈ മരുന്നുകള്‍ ചെയ്യുന്നത് എന്നതിനാല്‍ ഇവ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കേണ്ടി വന്നേക്കാം.

രോഗത്തെ വേരോടെ പിഴുതു കളയുകയല്ല, മറിച്ച് ലക്ഷണങ്ങളെ നിയന്ത്രണവിധേയമാക്കുക മാത്രമാണ് മരുന്നുകള്‍ ചെയ്യുന്നത് എന്നതിനാല്‍ അവ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കേണ്ടി വന്നേക്കാം.

കോഗ്നിറ്റീവ് ബിഹാവിയര്‍ തെറാപ്പി എന്ന മനശാസ്ത്രചികിത്സ അസ്ഥാനത്തുള്ള സ്വയംവിമര്‍ശനം തിരിച്ചറിഞ്ഞ്‌ അതിനു പൂര്‍ണവിരാമമിടാനും, നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനും, അനാവശ്യ ഉത്ക്കണ്ഠകള്‍ ദൂരീകരിക്കാനും, ജീവിതം കൂടുതല്‍ നന്നായി ആസൂത്രണം ചെയ്യാനുമൊക്കെ ഈ രോഗികളെ പ്രാപ്തരാക്കും. വലിയ വലിയ ലക്ഷ്യങ്ങളെ ഉപലക്ഷ്യങ്ങളായി വിഭജിച്ച് അവയെ കൈപ്പിടിയില്‍ ഒതുക്കുന്നത്ങ്ങ എങ്ങനെയെന്നും, വിദൂരഭാവിയില്‍ നേടിയെടുക്കാനുള്ള കാര്യങ്ങള്‍ക്കു വേണ്ടി ഇപ്പോഴേ പ്രയത്നിക്കാന്‍ വേണ്ട പ്രചോദനം എങ്ങനെ കണ്ടെത്താമെന്നുമൊക്കെ ഇവരെ മനസ്സിലാക്കിക്കാന്‍ മെറ്റാകോഗ്നിറ്റീവ് തെറാപ്പി കൊണ്ടു സാധിക്കും. അനുയോജ്യമായ തൊഴിലുകളേതെന്നു കണ്ടെത്താനും ജോലിസ്ഥലത്ത് അഭിമുഖീകരിക്കേണ്ടി വരുന്ന വൈഷമ്യങ്ങളെ തരണം ചെയ്യുന്നതെങ്ങനെയെന്ന അറിവു നേടാനുമൊക്കെ ശരിയായ കൌണ്‍സലിംഗ് സഹായിക്കും. റിലാക്സേഷന്‍ വിദ്യകള്‍ പരിശീലിക്കുന്നത് മാനസികസമ്മര്‍ദ്ദത്തെ ലഘൂകരിക്കാന്‍ ഉതകും. വ്യക്തിബന്ധങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന ഉലച്ചിലുകള്‍ പരിഹരിക്കാന്‍ ഫാമിലി തെറാപ്പി, മരയിറ്റല്‍ തെറാപ്പി എന്നിവ ഉപകരിക്കും.

ദൈനംദിന ഉപയോഗത്തിന് കുറച്ചു പൊടിക്കൈകള്‍

തങ്ങളുടെ ന്യൂനതകളെയും കഴിവുകളെയും തിരിച്ചറിയുകയും അനുയോജ്യമായ ചില മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യുന്നത് രോഗമൊരുക്കുന്ന പ്രതിബന്ധങ്ങളെ ഫലപ്രദമായി മറികടക്കാന്‍ എ.ഡി.എച്ച്.ഡി. ബാധിതരെ സജ്ജരാക്കും. സര്‍ഗാത്മകത, ചുറുചുറുക്ക്, സ്വതസിദ്ധമായ ചിന്താശൈലി, തങ്ങള്‍ക്കു താല്പര്യം തോന്നുന്ന കാര്യങ്ങളോടുള്ള അമിതമായ അഭിനിവേശം തുടങ്ങിയ പല നല്ല ഗുണങ്ങളും ഇവരില്‍ പലര്‍ക്കും കൈമുതലായുണ്ടാവാറുണ്ട്. ഇത്തരം കഴിവുകളുടെ ബുദ്ധിപൂര്‍വമായ വിനിയോഗം തങ്ങളുടെ പോരായ്മകളെ തരണം ചെയ്യാന്‍ അവര്‍ക്കു തുണയാകാറുമുണ്ട്.

അനുയോജ്യമായ ഹോബികള്‍ വളര്‍ത്തിയെടുക്കുന്നത് സന്തതസഹചാരിയായ അമിതോന്മേഷത്തെ സൃഷ്ടിപരമായി ബഹിര്‍ഗമിപ്പിക്കാനുള്ള അവസരങ്ങള്‍ തരും. പ്രകോപനങ്ങളൊന്നും കൂടാതെ വികാരവിക്ഷോഭങ്ങള്‍ കടന്നു വരുമ്പോഴൊക്കെ അവ തന്‍റെ അസുഖത്തിന്‍റെ ഭാഗം മാത്രമാണെന്നു തിരിച്ചറിയുകയും, അവ താല്‍ക്കാലികം മാത്രമാണെന്ന് സ്വയം ഓര്‍മിപ്പിക്കുകയും, അവയുടെ പേരില്‍ തന്നെത്തന്നെയോ ആ സമയത്ത് കൂടെയുള്ളവരെയോ പഴിക്കാതിരിക്കുകയും, അത്രയും നേരത്തേക്ക് ശ്രദ്ധ തിരിച്ചുവിടാന്‍ തനിക്ക് ആശ്വാസം തരാറുള്ള എന്തെങ്കിലും പ്രവൃത്തികളില്‍ ഏര്‍പ്പെടുകയുമൊക്കെ ചെയ്യുന്നത് നല്ല നടപടികളാണ്. ചിട്ടയായ വ്യായാമം, ആവശ്യത്തിന് ഉറക്കം എന്നിവ വിവിധ രോഗലക്ഷണങ്ങളുടെ തീവ്രത കുറക്കാന്‍ സഹായിക്കും. രോഗലക്ഷണങ്ങളെ വഷളാക്കുന്ന അനാവശ്യ വാഗ്വാദങ്ങള്‍, ലഹരിയുപയോഗം തുടങ്ങിയ ശീലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധയില്ലായ്മയെ മറികടക്കാന്‍

  • പ്രധാനപ്പെട്ട വല്ലതും ചെയ്യാനൊരുങ്ങുന്നതിനു മുമ്പ് ടെലിവിഷന്‍, റേഡിയോ തുടങ്ങിയ ശ്രദ്ധയെ വ്യതിചലിപ്പിച്ചേക്കാവുന്ന ഘടകങ്ങള്‍ക്കെതിരെ അനുയോജ്യമായ മുന്‍കരുതലുകള്‍ എടുക്കുക.
  • എഴുതുകയോ വായിക്കുകയോ മറ്റോ ചെയ്യാനുള്ളപ്പോള്‍ മുറിയിലെ ജനലുകള്‍ക്ക് അഭിമുഖമായി ഇരിപ്പുറപ്പിക്കാതെ മേശ ഒരു ചുമരിനു നേരെ തിരിച്ചിട്ട് ഇരിക്കുക.
  • മീറ്റിങ്ങുകളിലും മറ്റും പ്രഭാഷകന്‍റെ തൊട്ടടുത്തു തന്നെ ഒരു ഇരിപ്പിടം സംഘടിപ്പിക്കാന്‍ ശ്രദ്ധിക്കുക.
  • മറ്റുള്ളവര്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ തരുമ്പോള്‍ അതിന്‍റെ ഒരു സംഗ്രഹം അവരോടു തിരിച്ചു പറഞ്ഞ് അവര്‍ ഉദ്ദേശിച്ചതു തന്നെയാണോ താന്‍ മനസ്സിലാക്കിയത് എന്നുറപ്പു വരുത്തുക.
  • ചെയ്തുതീര്‍ക്കാനുള്ള ചെറിയ കാര്യങ്ങള്‍ക്കു പോലും അന്തിമസമയം നിശ്ചയിക്കുക.
  • ടൈം മാനേജ്മെന്‍റ് വിദ്യകള്‍ പരിശീലിക്കുക.
  • സെല്‍ഫോണുകളിലും മറ്റും ഇപ്പോള്‍ യഥേഷ്ടം ലഭ്യമായ പ്ലാനറുകള്‍, റിമൈന്‍ററുകള്‍ തുടങ്ങിയവയുടെ ഉപയോഗം ശീലമാക്കുക.

(2014 ജനുവരി ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

എ.ഡി.എച്ച്.ഡി.യുടെ ചികിത്സകള്‍ : മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എ.ഡി.എച്ച്.ഡി. എന്ന അസുഖത്തെ വേരോടെ പിഴുതുകളയുന്ന ചികിത്സകളൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ലഭ്യമായ എ.ഡി.എച്ച്.ഡി. ചികിത്സകളെല്ലാം ഊന്നല്‍ നല്‍കുന്നത് രോഗലക്ഷണങ്ങളുടെ തീവ്രത ലഘൂകരിക്കുന്നതിലും കുട്ടിയുടെ ജീവിതനിലവാരവും പഠനമികവും മെച്ചപ്പെടുത്തുന്നതിലുമാണ്. ബിഹേവിയര്‍ തെറാപ്പി, പേരന്റ് ട്രെയിനിംഗ്, മരുന്നുകള്‍ എന്നിവയാണ് ഗവേഷണങ്ങളില്‍ ഫലപ്രദമെന്നു തെളിഞ്ഞു കഴിഞ്ഞ പ്രധാന ചികിത്സാരീതികള്‍. ഈ ചികിത്സകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് കുടുംബാംഗങ്ങള്‍, അദ്ധ്യാപകര്‍, ചൈല്‍ഡ് സ്പെഷ്യലിസ്റ്റുകള്‍, സൈക്ക്യാട്രിസ്റ്റുകള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൌണ്‍സിലര്‍മാര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനം അത്യാവശ്യമാണ്.

രോഗനിര്‍ണയം

ഒരു കുട്ടിക്ക് എ.ഡി.എച്ച്.ഡി.യുണ്ടോ എന്ന് കൃത്യമായി നിര്‍ണയിക്കാന്‍ സഹായിക്കുന്ന ടെസ്റ്റുകളൊന്നും നിലവിലില്ല. കുട്ടിക്ക് എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങളുണ്ടോയെന്നും, അവ അസുഖത്തിന്റെ നിര്‍വചനം ആവശ്യപ്പെടുന്നയത്ര തീവ്രമാണോ എന്നും തീരുമാനിക്കുകയാണ് രോഗനിര്‍ണയത്തിന് പ്രധാനമായും ചെയ്യുന്നത്. കുടുംബാംഗങ്ങളുമായുള്ള വിശദമായ ചര്‍ച്ചകളും കുട്ടിക്കു നടത്തുന്ന മാനസികവും ശാരീരികവുമായ പരിശോധനകളുമാണ് രോഗനിര്‍ണയത്തിനുള്ള പ്രധാന ഉപകരണങ്ങള്‍..

കുട്ടി പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ രോഗത്തിന്റെ പരിധിയില്‍ വരുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ചില ചോദ്യാവലികള്‍ സഹായകമാവാറുണ്ട്. ചില കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യമോ പഠനവൈകല്യങ്ങളോ തിരിച്ചറിയാനുള്ള സൈക്കോളജിക്കല്‍ ടെസ്റ്റുകള്‍ ആവശ്യമായി വന്നേക്കാം. കുട്ടിയുടെ ബുദ്ധിമുട്ടുകള്‍ക്കു പിന്നില്‍ അപസ്മാരം, കാഴ്ചയുടെയോ കേള്‍വിയുടെയോ പ്രശ്നങ്ങള്‍, ഹൈപ്പോതൈറോയ്ഡിസം തുടങ്ങിയ ശാരീരിക അസുഖങ്ങള്‍ക്കു പങ്കുണ്ട് എന്നു സംശയം തോന്നിയാല്‍ ഡോക്ടര്‍മാര്‍ അനുയോജ്യമായ ടെസ്റ്റുകള്‍ നിര്‍ദ്ദേശിച്ചേക്കാം.

ചികിത്സയെടുത്തില്ലെങ്കില്‍ എന്താ‍ണു കുഴപ്പം?

രോഗനിര്‍ണയത്തിലും ചികിത്സ ആരംഭിക്കുന്നതിലും വരുന്ന കാലതാമസം പഠനനിലവാരത്തിലെ തകര്‍ച്ച, പെരുമാറ്റവൈകല്യങ്ങള്‍, അച്ചടക്കലംഘനത്തിനുള്ള പ്രവണത‍, ആത്മവിശ്വാസക്കുറവ്, വിഷാദരോഗം പോലുള്ള മാനസികപ്രശ്നങ്ങള്‍, പരിക്കുകള്‍, അപകടങ്ങള്‍ തുടങ്ങിയവക്കു കാരണമാവാറുണ്ട്. ചികിത്സ കിട്ടാത്ത കുട്ടികള്‍ക്ക് കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തുവാനും, കൂട്ടുകെട്ടുകള്‍ വളര്‍ത്തിയെടുക്കുവാനും, സാമൂഹ്യമര്യാദകള്‍ പഠിച്ചെടുക്കുവാനും കൂടുതല്‍ പ്രയാസം നേരിടാറുണ്ട്. എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങളുമായി വളര്‍ന്നു വരുന്നവരില്‍ പ്രായപൂര്‍ത്തിയെത്തുന്നതിനു മുമ്പേയുള്ള ലൈംഗികബന്ധങ്ങള്‍, അമിതമദ്യപാനം, ലഹരിമരുന്നുകളുടെ ഉപയോഗം, ജോലി ലഭിക്കുന്നതിലും നിലനിര്‍ത്തുന്നതിലുമുള്ള ബുദ്ധിമുട്ടുകള്‍, നിയമലംഘനത്തിനുള്ള പ്രവണത, അക്രമവാസന തുടങ്ങിയവ കൂടുതലായി കണ്ടുവരാറുണ്ട്.

ബിഹേവിയര്‍ തെറാപ്പിയുടെ പ്രസക്തി

 

മുതിര്‍ന്നു കഴിഞ്ഞ് എ.ഡി.എച്ച്.ഡി. ബാധിതരില്‍ എത്രത്തോളം പ്രശ്നങ്ങള്‍ അവശേഷിക്കുമെന്നു നിശ്ചയിക്കുന്ന  പ്രധാനഘടകങ്ങള്‍ അവരുടെ പഠനനിലവാരം, സമപ്രായക്കാരുമായി ഇടപഴകാനുള്ള അവരുടെ മിടുക്ക്, അവരുടെ മാതാപിതാക്കള്‍ എ.ഡി.എച്ച്.ഡി. ലക്ഷണങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എന്നിവയാണ്. ഈ മൂന്നു ഘടകങ്ങളിലും പോസിറ്റീവായ മാറ്റങ്ങള്‍ ലഭിക്കാന്‍ ബിഹേവിയര്‍ തെറാപ്പി ഏറെ സഹായിക്കാറുണ്ട്. ഈ കുട്ടികളോട് എങ്ങിനെ ഇടപെടണമെന്ന പരിശീലനം മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും നല്‍കാനും, തങ്ങളുടെ ന്യൂനതകളെ ലഘൂകരിക്കുന്നതെങ്ങനെയെന്ന പരിശീലനം കുട്ടികള്‍ക്ക് കൊടുക്കാനും ബിഹേവിയര്‍ തെറാപ്പിക്ക് സാധിക്കാറുണ്ട്. എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങള്‍ ചിലരിലെങ്കിലും ജീവിതാന്ത്യം വരെ നിലനിന്നേക്കാമെന്നതും അവയെ നേരിടാനുള്ള കഴിവുകള്‍ സ്വായത്തമാക്കുന്നത് ജീവിതകാലം മുഴുവന്‍ ഉപകരിച്ചേക്കാമെന്നതും ബിഹേവിയര്‍ തെറാപ്പിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. മരുന്നുകള്‍ കഴിഞ്ഞാല്‍ ശാസ്ത്രീയഗവേഷണങ്ങളുടെ ഏറ്റവുമധികം പിന്‍ബലമുള്ള ചികിത്സയും ബിഹേവിയര്‍ തെറാപ്പിയാണ്.

ബിഹേവിയര്‍ തെറാപ്പിയുടെ ലക്ഷ്യങ്ങള്‍

കുട്ടിയുടെ പ്രവൃത്തികളെ നിരീക്ഷിക്കുവാനും എന്നിട്ട് അവയില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തുവാനും കുട്ടിയെയും മാതാപിതാക്കളെയും പ്രാപ്തരാക്കുകയാണ് ബിഹേവിയര്‍ തെറാപ്പിയുടെ പ്രധാന ലക്ഷ്യം. ദേഷ്യം നിയന്ത്രിക്കുക, വരുംവരായ്കകളെകുറിച്ച് ചിന്തിച്ചു മാത്രം പ്രവര്‍ത്തിക്കുക തുടങ്ങിയ നല്ല ശീലങ്ങള്‍ കാണിക്കുമ്പോള്‍ കുട്ടിക്ക് അഭിനന്ദനങ്ങളോ ചെറിയ സമ്മാനങ്ങളോ നല്‍കുന്നതെങ്ങനെയെന്നും, ക്രിയാത്മകമായ രീതിയില്‍ കുട്ടിക്ക് പുകഴ്ത്തലുകളും വിമര്‍ശനങ്ങളും കൊടുക്കുന്നതെങ്ങനെയെന്നും ഒക്കെയുള്ള പരിശീലനം ബിഹേവിയര്‍ തെറാപ്പിയില്‍ മാതാപിതാക്കള്‍ക്കു നല്‍കാറുണ്ട്. അടുക്കും ചിട്ടയോടെ കാര്യങ്ങള്‍ ചെയ്യാനും, സ്കൂള്‍ജോലികള്‍ സമയത്ത് മുഴുവനാ‍ക്കാനും, മനക്ലേശമുണ്ടാക്കുന്ന സാഹചര്യങ്ങളെ അതിജീവിക്കാനുമൊക്കെയുള്ള പ്രായോഗികപരിശീലനങ്ങളും ബിഹേവിയര്‍ തെറാപ്പിയുടെ ഭാഗമാണ്.

ബിഹേവിയര്‍ തെറാപ്പിയില്‍ സംഭവിക്കുന്നത്

കുട്ടിയുടെ ഏതൊക്കെ പെരുമാറ്റങ്ങളിലാണ് അടിയന്തിരമായി മാറ്റങ്ങള്‍ വേണ്ടത്, ഇത്തരം പെരുമാറ്റങ്ങള്‍ക്കു തൊട്ടുമുമ്പേ എന്തൊക്കെയാണ് സംഭവിക്കാറുള്ളത്, ഈ പെരുമാറ്റങ്ങളുടെ പരിണിതഫലങ്ങള്‍ എന്തൊക്കെയാണ് എന്നൊക്കെയുള്ള വിശകലനങ്ങളാണ് ബിഹേവിയര്‍ തെറാപ്പിയുടെ പ്രധാന അടിത്തറ. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പെരുമാറ്റത്തിനു മുന്നോടിയാവുന്ന സാഹചര്യങ്ങളിലും ആ പെരുമാറ്റത്തിന്റെ അനന്തരഫലങ്ങളിലും മാറ്റങ്ങള്‍ വരുത്തി എങ്ങിനെ ഇത്തരം പെരുമാറ്റങ്ങളെ കുറച്ചുകൊണ്ടുവരാമെന്ന് മുതിര്‍ന്നവര്‍ക്ക് പരിശീലനം കൊടുക്കുകയാണ് തെറാപ്പിസ്റ്റുകള്‍ ചെയ്യാറുള്ളത്. ഉദാഹരണത്തിന്‍, അനുസരണക്കേടാണ് ഒരു കുട്ടിയുടെ പ്രധാനപ്രശ്നം എന്നിരിക്കട്ടെ. കുട്ടിയോട് നാം എന്തെങ്കിലും ആവശ്യപ്പെടുന്നത് ഏതു രീതിയിലാണ്, കുട്ടി അതനുസരിക്കാതെ വരുമ്പോള്‍ നാം പ്രതികരിക്കുന്നതെങ്ങിനെയാണ് എന്നീ കാര്യങ്ങളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി കുട്ടിയില്‍ അനുസരണാശീലം വളര്‍ത്തിയെടുക്കാവുന്നതാണ്.

വീട്ടിലും സ്കൂളിലും മറ്റു സാഹചര്യങ്ങളിലും കുട്ടിയുടെ പെരുമാറ്റങ്ങളിലുള്ള പ്രധാനപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന വിശദമായ അവലോകനമാണ് തെറാപ്പിയുടെ ആദ്യപടി. അതിനു ശേഷം മാറ്റങ്ങള്‍ ആവശ്യമുള്ളതും, മാറ്റം വന്നു കഴിഞ്ഞാല്‍ കുട്ടിയുടെ കാര്യക്ഷമതയെയും ഭാവിയെയും സഹായിച്ചേക്കാവുന്നതുമായ കുറച്ചു പെരുമാറ്റങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുന്നു. മാറ്റിയെടുക്കേണ്ട ദുശ്ശീലങ്ങളും പുതുതായി പരിശീലിപ്പിച്ചെടുക്കേണ്ട നല്ല ഗുണങ്ങളും ഈ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്. സഹപാഠികളെ ഉപദ്രവിക്കാതിരിക്കുക,  ദിവസവും ഒന്നര മണിക്കൂറെങ്കിലും വായിക്കുക തുടങ്ങിയവ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്ന പെരുമാറ്റങ്ങളുടെ ഉദാ‍ഹരണങ്ങളാണ്. കുട്ടിക്ക് എളുപ്പത്തില്‍ മാറ്റം വരുത്താവുന്ന പെരുമാറ്റങ്ങളിലാണ് തെറാപ്പിയുടെ തുടക്കത്തില്‍ ഊന്നല്‍ കൊടുക്കാറുള്ളത്.

തെറാപ്പിസ്റ്റിന്റെ നിര്‍ദ്ദേശങ്ങള്‍ കുട്ടിയുമായി ഇടപഴകുന്ന എല്ലാവരും എല്ലാ സാഹചര്യങ്ങളിലും ഒരുപോലെ പാലിക്കേണ്ടത് ചികിത്സയുടെ വിജയത്തിന് അത്യാവശ്യമാണ്. ഉദാഹരണത്തിന്, കുട്ടി ചീത്തവാക്കുപയോഗിച്ചതിന്റെ പേരില്‍ അമ്മ ഓഫ് ചെയ്തിട്ടു പോയ ടീവി വാത്സല്യത്തിന്റെ പുറത്ത് അമ്മൂമ്മ ഓണ്‍ ചെയ്തുകൊടുത്താല്‍ ചികിത്സ വിജയിക്കില്ല.

പുതിയതായി പഠിപ്പിച്ചെടുക്കുന്ന പെരുമാറ്റങ്ങള്‍ ശീലങ്ങളായി മാറാനും കുട്ടിയില്‍ സ്ഥായിയായ മാറ്റങ്ങള്‍ വരാനും മാസങ്ങളെടുത്തേക്കാം. പെരുമാറ്റത്തില്‍ വരുന്ന പോസിറ്റീവായ മാറ്റങ്ങള്‍ക്ക് പോയിന്റുകള്‍ നല്‍കുകയും, ദിവസത്തിലോ ആഴ്ചയിലോ കിട്ടുന്ന പോയിന്റുകള്‍ക്കനുസരിച്ച് ചെറിയ സമ്മാനങ്ങള്‍ കൊടുക്കുകയും ചെയ്യുന്നത് നല്ല സ്വഭാവങ്ങളിലേക്കുള്ള കുട്ടിയുടെ രൂപാന്തരണത്തിന്റെ വേഗം കൂട്ടാറുണ്ട് (ചിത്രം കാണുക). തെറാപ്പി ഉദ്ദേശിച്ച ഫലം തരുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കുകയും, വലിയ പ്രയോജനം ചെയ്യാത്തതും ഇനിയും അത്യാവശ്യമില്ലെന്നു തോന്നുന്നതുമായ മാറ്റങ്ങള്‍ ഒഴിവാക്കുകയും ചെയ്യേണ്ടതാണ്.

ഉപകാരപ്രദമെന്നു തെളിയിക്കപ്പെട്ട മറ്റു സൈക്കോതെറാപ്പികള്‍

എ.ഡി.എച്ച്.ഡി.യുള്ള കുട്ടികള്‍ക്ക് സാമൂഹ്യമര്യാദകളിലും മറ്റുള്ളവരോട് ഇടപഴകേണ്ട രീതികളിലും പരിശീലനം നല്‍കുന്ന ചികിത്സയാണ് സോഷ്യല്‍ സ്കില്‍സ് ട്രെയിനിംഗ്. തങ്ങളുടെ ഊഴമെത്തുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുന്നതെങ്ങനെ, കളിപ്പാട്ടങ്ങളും മറ്റും കൂട്ടുകാരുമായി പങ്കുവെക്കുന്നതെങ്ങനെ, പരിഹാസങ്ങളോട് പ്രതികരിക്കുന്നതെങ്ങനെ, മറ്റുള്ളവരോട് സഹായാഭ്യര്‍ത്ഥനകള്‍ നടത്തുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ സോഷ്യല്‍ സ്കില്‍സ് ട്രെയിനിംഗില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്.

എ.ഡി.എച്ച്.ഡി.യുടെ പ്രാഥമികലക്ഷണങ്ങളെയും അനുബന്ധപ്രശ്നങ്ങളെയും ഫലവത്തായി നേരിടാന്‍ മാതാപിതാക്കള്‍ക്കു പരിശീലനം നല്‍കുന്നതിനെ പേരന്റ് ട്രെയിനിംഗ് എന്നു വിളിക്കുന്നു. സ്കൂള്‍പ്രായമെത്തിയിട്ടില്ലാത്ത കുട്ടികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു ചികിത്സയാണിത്.

ഫലപ്രദമല്ലാത്ത സൈക്കോതെറാപ്പികള്‍

ഒരു കൌണ്‍സിലറുമായി കുട്ടി തന്റെ പ്രശ്നങ്ങള്‍ ചുമ്മാ ചര്‍ച്ച ചെയ്യുന്ന സാദാ “കൌണ്‍സലിങ്ങ്”, കളിപ്പാട്ടങ്ങളും മറ്റും ഉപയോഗിച്ചു നടത്തുന്ന പ്ലേ തെറാപ്പി, കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഊന്നല്‍ കൊടുക്കുന്ന ഫാമിലി തെറാപ്പി, പേശികളുടെ പിരിമുറുക്കം കുറയാന്‍ സഹായിക്കുന്ന റിലാക്സേഷന്‍ വ്യായാമങ്ങള്‍ തുടങ്ങിയവ, പ്രത്യേകിച്ച് ഇവ മാത്രമാണ് കുട്ടിക്കു ആകെ കിട്ടുന്ന ചികിത്സകളെങ്കില്‍, എ.ഡി.എച്ച്.ഡി.യില്‍ വലിയ മാറ്റങ്ങളുണ്ടാക്കാറില്ല.

എ.ഡി.എച്ച്.ഡി.യുടെ മരുന്നുകള്‍

അമ്പതിലേറെ വര്‍ഷങ്ങളായി ഉപയോഗത്തിലുള്ള മീഥൈല്‍ഫെനിഡേറ്റ് എ.ഡി.എച്ച്.ഡി.യുടെ ഏറ്റവും ഫലപ്രദമായ ചികിത്സകളിലൊന്നാണ്.

പിരുപിരുപ്പും എടുത്തുചാട്ടവും കുറക്കുകയും ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ചില മരുന്നുകള്‍ എ.ഡി.എച്ച്.ഡി. ചികിത്സയില്‍ ഉപയോഗിക്കാറുണ്ട്. മീഥൈല്‍ഫെനിഡേറ്റ്, അറ്റൊമോക്സെറ്റിന്‍ ‍, ക്ലൊനിഡിന്‍ എന്നിവയാണ് എ.ഡി.എച്ച്.ഡി.യുള്ളവര്‍ക്ക് പ്രധാനമായും നിര്‍ദ്ദേശിക്കപ്പെടാറുള്ള മരുന്നുകള്‍.

മീഥൈല്‍ഫെനിഡേറ്റ്

അമ്പതിലേറെ വര്‍ഷങ്ങളായി ഉപയോഗത്തിലുള്ള മീഥൈല്‍ഫെനിഡേറ്റ് എ.ഡി.എച്ച്.ഡി.യുടെ ഏറ്റവും ഫലപ്രദമായ ചികിത്സകളിലൊന്നാണ്. ചികിത്സയുടെ ആദ്യപടിയായി പൊതുവെ ഉപയോഗിക്കപ്പെടാറുള്ള ഒരു മരുന്നാണിത്. നമ്മെ ഏകാഗ്രതയും ആത്മനിയന്ത്രണവും ഉള്ളവരാക്കുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്ന ഡോപ്പമിന്‍ , നോറെപ്പിനെഫ്രിന്‍ എന്നീ നാഡീരസങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുകയാണ് മീഥൈല്‍ഫെനിഡേറ്റ് ചെയ്യുന്നത്

വയറ്റില്‍ നിന്ന് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്ന ഇമ്മേഡിയേറ്റ് റിലീസ് ഗുളികകള്‍, പതിയെ മാത്രം ആഗിരണം ചെയ്യപ്പെടുന്ന ഡിലേയ്ഡ് റിലീസ് ഗുളികകള്‍ എന്നിങ്ങനെ മീഥൈല്‍ഫെനിഡേറ്റ് ഗുളികകള്‍ രണ്ടുതരമുണ്ട്. ഡിലേയ്ഡ് റിലീസ് ഗുളികകള്‍ രാവിലെ മാത്രം കഴിച്ചാല്‍ മതിയാകും. എന്നാല്‍ ഇമ്മേഡിയേറ്റ് റിലീസ് ഗുളികകള്‍ രാവിലെയും ഉച്ചക്കും കഴിക്കേണ്ടതുണ്ട്. മരുന്നു കഴിച്ച് ഏകദേശം അരമണിക്കൂറു മുതല്‍ ഒന്നരമണിക്കൂറു വരെ സമയത്തിനുള്ളില്‍ ഈ മരുന്നിന്റെ ഫലം കണ്ടുതുടങ്ങാറുണ്ട്. എഴുപത്തഞ്ച് ശതമാനത്തോളം കുട്ടികളില്‍ ഈ മരുന്ന് ഫലപ്രദമാവാറുണ്ട്. LPHN3 എന്ന ജീനിന്റെ ഒരു പ്രത്യേക വകഭേദമാണ് എ.ഡി.എച്ച്.ഡി.യുള്ള ഒമ്പത് ശതമാനത്തോളം കുട്ടികളില്‍ രോഗകാരണമാവുന്നതെന്നും ഇങ്ങിനെയുള്ള കുട്ടികളില്‍ മീഥൈല്‍ഫെനിഡേറ്റ് വളരെയധികം ഫലപ്രദമാണെന്നും സൂചനകളുണ്ട്.

മീഥൈല്‍ഫെനിഡേറ്റിന്റെ പാര്‍ശ്വഫലങ്ങളും അവയുടെ പ്രതിവിധികളും

വിശപ്പില്ലായ്മ, മെലിച്ചില്‍, ഉറക്കക്കുറവ്, അമിതമായ ദേഷ്യം എന്നിവയാണ് ഈ മരുന്നിന്റെ സാധാരണ കണ്ടുവരുന്ന പാര്‍ശ്വഫലങ്ങള്‍. മീഥൈല്‍ഫെനിഡേറ്റ് കഴിക്കുന്ന ചില കുട്ടികള്‍ക്ക് നേരിയ വയറുവേദനയോ തലവേദനയോ അനുഭവപ്പെടാറുണ്ട്. ഈ പാര്‍ശ്വഫലങ്ങളെല്ലാം സാധാരണ ഒന്നോ രണ്ടോ മാസങ്ങളേ നീണ്ടുനില്‍ക്കാറുള്ളൂ. മരുന്നിന്റെ ഡോസില്‍ തല്‍ക്കാലത്തേക്ക് കുറവു വരുത്തുന്നത് ഇവയുടെ കാഠിന്യം കുറയാന്‍ സഹായിക്കാറുണ്ട്. പ്രാതലിനു ശേഷം മാത്രം ഗുളിക കൊടുക്കാന്‍ ശ്രദ്ധിച്ചും, അത്താഴവേളയില്‍ കൂടുതല്‍ ആഹാരം നല്‍കിയും, കുട്ടിക്ക് വിശപ്പ് തോന്നുമ്പോള്‍ കഴിക്കാന്‍ ഭക്ഷണം തയ്യാറാക്കിവെച്ചുമൊക്കെ ഈ വിശപ്പില്ലായ്മ പരിഹരിക്കാവുന്നതാണ്. കൂടുതല്‍ പോഷകമൂല്യമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്‍കുന്നതും കഴിയുന്നത്ര സമീകൃതാഹാരം കൊടുക്കുന്നതും ഈ കുട്ടികളിലെ മെലിച്ചിലിന് നല്ല പ്രതിവിധികളാണ്. ഇമ്മേഡിയേറ്റ് റിലീസ് ഗുളികകളിലേക്കു മാറിയും, രാവിലെ മാത്രം ഗുളിക കൊടുത്തും, മരുന്നിന്റെ ഡോസ് കുറച്ചും, നല്ല ഉറക്കം കിട്ടാനുള്ള വിദ്യകള്‍ പരിശീലിച്ചുമൊക്കെ മീഥൈല്‍ഫെനിഡേറ്റ് മൂലമുണ്ടാകുന്ന ഉറക്കക്കുറവ് മാറ്റിയെടുക്കാവുന്നതാണ്.

അറ്റൊമോക്സെറ്റിന്‍

ഇത് നോറെപ്പിനെഫ്രിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്ന ഒരു മരുന്നാണ്. മീഥൈല്‍ഫെനിഡേറ്റിനെ അപേക്ഷിച്ച് അറ്റൊമോക്സെറ്റിന് കാര്യശേഷി അല്പം കുറവാണെന്നാണ് പരിമിതമായ പഠനങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ മീഥൈല്‍ഫെനിഡേറ്റ് ഫലം ചെയ്യാത്ത പല കുട്ടികള്‍ക്കും ഈ മരുന്നു കൊണ്ട് പ്രയോജനം കിട്ടാറുണ്ട്. മീഥൈല്‍ഫെനിഡേറ്റിന്റെ പാര്‍ശ്വഫലങ്ങള്‍ താങ്ങാന്‍ കഴിയാത്തവര്‍ക്ക് അറ്റൊമോക്സെറ്റിന്‍ കൂടി കൊടുക്കുന്നത് മീഥൈല്‍ഫെനിഡേറ്റിന്റെ ഡോസ് കുറക്കാന്‍ സഹായിക്കാറുണ്ട്. എ.ഡി.എച്ച്.ഡി.ക്കു പുറമെ മറ്റു മാനസികപ്രശ്നങ്ങള്‍ കൂടിയുള്ള കുട്ടികള്‍ക്ക് അറ്റൊമോക്സെറ്റിനാണ് കൂടുതല്‍ നല്ലതെന്നും കരുതപ്പെടുന്നു.  രണ്ടു മാസത്തോളം മരുന്നു കഴിച്ചാല്‍ മാത്രമേ അറ്റൊമോക്സെറ്റിന്‍ ഒരു കുട്ടിക്ക് ഉപകാരപ്പെടുമോ എന്ന് കൃത്യമായി പറയാന്‍ സാധിക്കൂ. വയറുവേദന, വിശപ്പില്ലായ്മ, മനംപിരട്ടല്‍, ഛര്‍ദ്ദി എന്നിവയാണ് ഇതിന്റെ സാധാരണ കണ്ടുവരുന്ന പാര്‍ശ്വഫലങ്ങള്‍.

ക്ലൊനിഡിന്‍

തലച്ചോറിലെ ലോക്കസ് സെറുലിയസ് എന്ന ഭാഗത്തു നിന്ന്‍ കൂടുതല്‍ നോറെപ്പിനെഫ്രിനെ സ്രവിപ്പിക്കുകയാണ് ക്ലൊനിഡിന്റെ പ്രവര്‍ത്തനരീതി. ഉറക്കക്കൂടുതല്‍, അമിതദേഷ്യം എന്നിവയാണ് ഈ മരുന്നിന്റെ സാധാരണ കാണപ്പെടുന്ന പാര്‍ശ്വഫലങ്ങള്‍. മറ്റ് എ.ഡി.എച്ച്.ഡി. മരുന്നുകളെ അപേക്ഷിച്ച് വില കുറവാണെങ്കിലും മീഥൈല്‍ഫെനിഡേറ്റിന്റെ അത്ര കാര്യശേഷിയില്ല്ലെന്നതും പാര്‍ശ്വഫലങ്ങള്‍ താരതമ്യേന കൂടുതലാണെന്നതും ക്ലൊനിഡിന്റെ ന്യൂനതകളാണ്.

എ.ഡി.എച്ച്.ഡി.ക്ക് മരുന്നുകള്‍ കഴിക്കുമ്പോള്‍

വികൃതി കാണിക്കുന്ന കുട്ടി‍ക്ക് ഭ്രാന്തിന്റെ ഡോക്ടറുടെ മരുന്നുകളോ എന്നത് എ.ഡി.എച്ച്.ഡി.യുടെ ഉള്ളുകള്ളികളറിയാത്തവരുടെ മനസ്സില്‍ ആദ്യമുയരുന്ന സംശയങ്ങളിലൊന്നാണ്. മരുന്നിന് അഡിക്ഷനായിപ്പോകുമോ, മാരകമായ പാര്‍ശ്വഫലങ്ങളുണ്ടായേക്കുമോ എന്നൊക്കെയുള്ള സന്ദേഹങ്ങളും സാധാരണമാണ്. രോഗത്തെക്കുറിച്ച് കഴിയുന്നത്ര അറിവു സമ്പാദിച്ചും  ചികിത്സകരുമായി തുറന്ന ചര്‍ച്ചകള്‍ നടത്തിയും ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കാവുന്നതാണ്.

ഈ മരുന്നുകളുപയോഗിക്കുന്ന കുട്ടികള്‍ക്ക് അഛനമ്മമാരുടെയും ഡോക്ടറുടെയും നിരന്തരമായ മേല്‍നോട്ടം ആവശ്യമാണ്. ഒരു കുട്ടിക്ക് ഏറ്റവും അനുയോജ്യമായ മരുന്നും ഡോസും കണ്ടെത്താന്‍ പലപ്പോഴും പല മരുന്നുകളും ഡോസുകളും ശ്രമിച്ചുനോക്കേണ്ടതായി വരാറുണ്ട്. മരുന്നു കഴിക്കുമ്പോള്‍ കുട്ടിയുടെ പെരുമാറ്റങ്ങളില്‍ എന്തൊക്കെ വ്യത്യാസങ്ങള്‍ വരുന്നുണ്ട്, ഏതെങ്കിലും പാര്‍ശ്വഫലങ്ങള്‍ തലപൊക്കുന്നുണ്ടോ എന്നൊക്കെ ഒരു ഡയറിയില്‍ കുറിച്ചു വെച്ച് ഈ പ്രക്രിയയില്‍ ഡോക്ടറെ സഹായിക്കാന്‍ കുടുംബാംഗങ്ങള്‍ക്കു സാധിക്കും. 

ഈ മരുന്നുകളുടെ ഫലം അവ കഴിച്ച് കുറച്ചു മണിക്കൂറുകള്‍ മാത്രമേ നിലനില്‍ക്കൂ എന്നതിനാല്‍ ഡോസുകള്‍ മിസ്സാവാതെ ശ്രദ്ധിക്കേണ്ടതാണ്. രാവിലെ മരുന്നെടുക്കാന്‍ വിട്ടുപോകുന്ന ദിവസങ്ങളില്‍ രോഗലക്ഷണങ്ങള്‍ പഴയ തീവ്രതയോടെത്തന്നെ പ്രത്യക്ഷപ്പെടാറുണ്ട്.  മരുന്ന് സ്കൂള്‍സമയത്തേക്കു മാത്രം മതിയോ അതോ വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും കൂടി മരുന്നിന്റെ ആവശ്യമുണ്ടോ എന്നത് മാതാപിതാക്കളും ചികിത്സിക്കുന്ന ഡോക്ടറും കൂടിയാലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്. അത്ര അത്യാവശ്യമല്ലാത്ത സമയങ്ങളില്‍ മരുന്നുകള്‍ ഒഴിവാക്കുന്നതോ ഡോസ് കുറക്കുന്നതോ പരിഗണിക്കാവുന്നതാണ്.

എത്ര കാലം കൊണ്ട് മരുന്നുകള്‍ ഒഴിവാക്കാനാകും?

കൌമാരത്തിലേക്കു കടക്കുമ്പോഴും പല കുട്ടികളിലും എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങള്‍ വിട്ടുമാറാതെ നില്‍ക്കാറുണ്ട്. പകുതിയിലധികം പേരില്‍ മുതിര്‍ന്നു കഴിഞ്ഞും ഈ ലക്ഷണങ്ങള്‍ നിലനില്‍ക്കാറുണ്ട്. ഇത്തരം ആളുകളില്‍ രോഗലക്ഷണങ്ങളുടെ നിയന്ത്രണത്തിനായി ചിലപ്പോള്‍ വലുതായിക്കഴിഞ്ഞും മരുന്നുകള്‍ തുടരേണ്ട അവസ്ഥയുണ്ടാവാറുണ്ട്. മറ്റു പലര്‍ക്കും കാലക്രമത്തില്‍ രോഗലക്ഷണങ്ങള്‍ നേര്‍ത്തില്ലാതാവുകയോ അവയുമായി പൊരുത്തപ്പെട്ടു ജീവിക്കാനുള്ള ശീലമാവുകയോ ചെയ്യാറുണ്ട്. ഇങ്ങിനെയുള്ളവര്‍ക്ക് മരുന്നുകള്‍ നിര്‍ത്തുകയോ ഡോസ് കുറക്കുകയോ ചെയ്യാവുന്നതാണ്.

മരുന്നു കഴിച്ചുകൊണ്ടിരിക്കെ തുടര്‍ച്ചയായി ഒരു വര്‍ഷത്തോളം പറയത്തക്ക ലക്ഷണങ്ങളൊന്നും പ്രകടമാകാതിരിക്കുക, ഒരേ ഡോസില്‍ത്തന്നെ കൂടുതല്‍ക്കൂടുതല്‍ പുരോഗതി ദൃശ്യമാവുക, ഇടക്കൊക്കെ മരുന്നു കഴിക്കാന്‍ വിട്ടുപോയാലും വലിയ പ്രശ്നങ്ങളുണ്ടാവാതിരിക്കുക, ഇതുവരെയില്ലാതിരുന്ന ഒരു ഏകാഗ്രത കിട്ടാന്‍ തുടങ്ങുക എന്നിവ മരുന്നിന്റെ ആവശ്യകതയെക്കുറിച്ച് ഒരു പുനര്‍വിചിന്തനത്തിനുള്ള ചൂണ്ടുപലകകളാണ്. മരുന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുന്നതിനു മുമ്പ് കുട്ടിയുമായും, മറ്റു കുടുംബാംഗങ്ങളുമായും, അദ്ധ്യാപകരുമായും, ചികിത്സിക്കുന്ന ഡോക്ടറുമായും ആലോചിക്കേണ്ടതാണ്.

മരുന്നുകളാണോ ബിഹേവിയര്‍ തെറാപ്പിയാണോ കൂടുതല്‍ നല്ലത്?

രണ്ടു ചികിത്സകളും ഒന്നിച്ചു ലഭ്യമാക്കുന്നതാണ് കൂടുതല്‍ ഫലപ്രദം.

രണ്ടു ചികിത്സകളും ഒന്നിച്ചു ലഭ്യമാക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. ബിഹേവിയര്‍ തെറാപ്പിയെടുക്കുന്ന കുട്ടികള്‍ക്ക് മരുന്നുകള്‍ കൂടി ഉപയോഗിക്കുന്നത് നല്ലതാണെന്നും, മരുന്നു കഴിക്കുന്നവര്‍ക്ക് ബിഹേവിയര്‍ തെറാപ്പി കൂടി ലഭ്യമാക്കുന്നത് മരുന്നുകളുടെ ഡോസ് കുറക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ഏത് ചികിത്സയാണ് ആദ്യം തുടങ്ങേണ്ടത് എന്നു തീരുമാനിക്കുന്നത് രോഗത്തിന്റെ തീവ്രത അനുസരിച്ചാണ്. കൂടുതല്‍ ശക്തിയുള്ള അസുഖത്തിന് മരുന്നുകള്‍ കൊണ്ട് കുറച്ചു ശമനം വരുത്തിയതിനു ശേഷം മാത്രമാണ് ബിഹേവിയര്‍ തെറാപ്പി ആരംഭിക്കാറുള്ളത്. നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കും സ്കൂള്‍പ്രായമെത്തിയിട്ടില്ലാത്തവര്‍ക്കും മരുന്നുകളില്ലാതെ ബിഹേവിയര്‍ തെറാപ്പി മാത്രമായും ഉപയോഗിക്കാറുണ്ട്.

ഈ ചികിത്സകള്‍ക്കൊക്കെ ആരെയാണു സമീപിക്കേണ്ടത്?

രോഗലക്ഷണങ്ങള്‍ക്കു പിന്നില്‍ മറ്റു ശാരീരിക അസുഖങ്ങളൊന്നുമില്ലെന്നും കുട്ടിയുടെ പ്രശ്നങ്ങള്‍ക്കു കാരണം എ.ഡി.എച്ച്.ഡി. തന്നെയാണെന്നും ഉറപ്പുവരുത്താനും അതിനാവശ്യമായ ടെസ്റ്റുകള്‍ നടത്താനും യോഗ്യതയുള്ളത് സൈക്ക്യാട്രിസ്റ്റുകള്‍, ശിശുരോഗവിദഗ്ദ്ധര്‍, ചൈല്‍ഡ് ന്യൂറോളജിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കാണ്. മരുന്നുകള്‍ കുറിക്കാനും അവയുടെ പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കാ‍നുമൊക്കെ പരിശീലനവും നിയമാനുമതിയും ഉള്ളതും ഇവര്‍ക്കാണ്. കുട്ടിക്ക് ബുദ്ധിമാന്ദ്യം, പഠനവൈകല്യങ്ങള്‍ തുടങ്ങിയ മാനസികപ്രശ്നങ്ങളുണ്ടോ എന്ന സംശയമുദിക്കുകയാണെങ്കില്‍ ഇവ തിരിച്ചറിയാനുള്ള ടെസ്റ്റുകള്‍ നടത്താന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സഹായം തേടാറുണ്ട്. ബിഹേവിയര്‍ തെറാപ്പി, സോഷ്യല്‍ സ്കില്‍സ് ട്രെയ്നിംഗ്, പേരന്റ് ട്രെയ്നിംഗ് എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ളതും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ക്കാണ്. ഇവരെക്കൂടാതെ ചില സൈക്ക്യാട്രിസ്റ്റുകളും തക്ക പരിശീലനം ലഭിച്ചിട്ടുള്ള ചില കൌണ്‍സിലര്‍മാരും ഈ സൈക്കോതെറാപ്പികള്‍ ചെയ്യാറുണ്ട്.

കടപ്പാട്: Dr. Shahul Ameen.

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.mind.in

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate