অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അര്‍ബുദം കൂടുതൽ വിവരങ്ങൾ

അര്‍ബുദം കൂടുതൽ വിവരങ്ങൾ

അര്‍ബുദം

ശരീരകോശങ്ങളുടെ അനിയന്ത്രിതവളര്‍ച്ചകൊണ്ട് ഉണ്ടാകുന്ന ഒരു രോഗം. കോശങ്ങളുടെ അമിതമായ വളര്‍ച്ചകൊണ്ടുതന്നെ അര്‍ബുദം കൂടാതെ ലഘു ട്യൂമര്‍ (മുഴ) എന്ന അസുഖവും ഉണ്ടാകാറുണ്ട്. അര്‍ബുദകോശങ്ങള്‍ തുടര്‍ച്ചയായി വിഭജിക്കുകയും വളര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യും. എന്നാല്‍ ലഘു ട്യൂമര്‍ കോശങ്ങള്‍ ഇത്തരത്തില്‍ വളരുന്നില്ല. അര്‍ബുദം ശരീരത്തിലെ ഒരു അവയവത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറുകയോ പടരുകയോ (metastasis) ചെയ്യുന്നു. കോശത്തിന്റെ സ്വഭാവത്തെ മാറ്റുന്ന എന്തെങ്കിലും ഉത്പരിവര്‍ത്തനം (mutation) സംഭവിക്കുന്നതിനാല്‍ ക്രമപ്രസരണം (proliferation) ഉണ്ടാകുന്ന അവസ്ഥ അഥവാ കോശവിഭജനത്തിലുണ്ടാകുന്ന നിയന്ത്രണമില്ലായ്മയാണ് അര്‍ബുദമായിത്തീരുന്നത്. ട്യൂമറുകള്‍ രണ്ടുവിധമുണ്ട്. ലഘു (benign) ട്യൂമറുകളും മാരക (malignant) ട്യൂമറുകളും. മാരക ട്യൂമറുകളാണ് അര്‍ബുദം. ലഘു ട്യൂമറുകള്‍ക്കും മാരക ട്യൂമറുകള്‍ക്കും മധ്യേസ്വഭാവമുള്ള ട്യൂമറുകളുമുണ്ട്. ട്യൂമറുകളായി വളരാത്ത രക്താര്‍ബുദം, ചര്‍മാര്‍ബുദം എന്നിവ പോലുള്ള അര്‍ബുദങ്ങളും ഉണ്ട്.

വകഭേദങ്ങള്‍

കാന്‍സറുകളെ ഏറ്റവും ലളിതമായ തരത്തില്‍ രണ്ടായി വിഭജിക്കാം: കാഴ്സിനോമയും (carcinoma) സാര്‍ക്കോമയും (sarcoma). ഇതില്‍ കാഴ്സിനോമ ഉപകലാ (epithelium) കോശങ്ങളില്‍നിന്നു സംജാതമാവുന്നതും സാര്‍ക്കോമ ഇതര കോശങ്ങളില്‍നിന്ന് ഉദ്ഭവിക്കുന്നതുമാണ്. വിവിധയിനം അര്‍ബുദങ്ങളെ അവയുടെ കോശഘടനയെയും കോശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിറങ്ങളെയും അടിസ്ഥാനമാക്കി തരംതിരിക്കാം.

രോഗത്തിന്റെ വളര്‍ച്ചയനുസരിച്ച് അര്‍ബുദം മൂന്നുവിധമുണ്ട്. അതാത് അവയവങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നാമത്തെ തരം അര്‍ബുദങ്ങള്‍ പ്രായേണ ചികിത്സയ്ക്കു വിധേയമാണ്; മറ്റു ഭാഗങ്ങളിലേക്ക്, വിശിഷ്യ ലസികഗ്രന്ഥി(Lymph gland)കളിലേക്കും സമീപസ്ഥകോശങ്ങളിലേക്കും വ്യാപിച്ചിട്ടുള്ള രണ്ടാമത്തെ ഇനം അര്‍ബുദങ്ങള്‍ ചില ഉപാധികള്‍ക്കു വിധേയമായി മാത്രമേ ചികിത്സിക്കുവാന്‍ സാധിക്കുകയുള്ളു; ദേഹമാസകലം വ്യാപിച്ചുകഴിഞ്ഞ മൂന്നാമത്തെ വിഭാഗം അര്‍ബുദങ്ങള്‍ ചികിത്സിച്ചു മാറ്റുക ദുഷ്കരമാണ്.

കോശങ്ങളുടെ ഘടനയും അവ ഉള്‍ക്കൊള്ളുന്ന നിറങ്ങളും അനുസരിച്ച് അര്‍ബുദങ്ങളെ സാധാരണ നാലു ഗ്രേഡുകളായി കണക്കാക്കാറുണ്ട്: ആദ്യത്തെ ഇനം അര്‍ബുദകോശങ്ങള്‍ സാധാരണകോശങ്ങളില്‍നിന്നു വളരെയേറെ വ്യത്യസ്തമല്ല; ഇവ വളരെ സാവധാനത്തില്‍ വളരുന്നവയും പരീക്ഷണവേളയില്‍ അധികം ചായം (dye) സ്വീകരിക്കാത്തവയും ആണ്. ഒടുവിലത്തെ ഇനത്തില്‍പ്പെട്ട, അതിവേഗം വളരുന്ന, കാന്‍സര്‍ കോശങ്ങള്‍ ദൂരവ്യാപകമായ ഘടനാവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നവയും ഒട്ടേറെ ചായം വലിച്ചെടുക്കുന്നവയുമാണ്. മറ്റു രണ്ടുതരം കോശങ്ങളും സ്വഭാവത്തില്‍ മധ്യവര്‍ത്തികളായി നിലകൊള്ളുന്നു.

അര്‍ബുദങ്ങളെ അവ സംജാതമാകുന്ന കോശങ്ങളുടെ അടിസ്ഥാനത്തിലും, അവയുടെ വളര്‍ച്ചയുടെ തോതിന്റെ അടിസ്ഥാനത്തിലും വിവിധനാമങ്ങള്‍ക്കൊണ്ട് വിശേഷിപ്പിക്കാറുണ്ട്. ഉദാ. എല്ലിന്റെ കാന്‍സര്‍=ഓസ്റ്റിയോസാര്‍ക്കോമ (Osteosarcoma); ത്വക്കിലുണ്ടാകുന്ന കാന്‍സര്‍=മെലനോമ (Melanoma); ഗര്‍ഭാശയ ഗളഅര്‍ബുദം (Cancer cervix uterie); സ്തനാര്‍ബുദം (Breast cancer) തുടങ്ങിയവ.

നിദാനം

ആധുനിക ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ കോശങ്ങളുടെ അര്‍ബുദപ്രവണതയ്ക്കു ചുരുങ്ങിയത് അഞ്ചു കാരണങ്ങളെങ്കിലുമുള്ളതായി വ്യക്തമായിട്ടുണ്ട്: (1) അര്‍ബുദത്തിന്റെ നിദാനത്തെപ്പറ്റിയുള്ള ആദ്യത്തെ നിഗമനം കാന്‍സര്‍ 'എരിച്ചില്‍' അഥവാ ഉത്താപം (irritation) കൊണ്ടുണ്ടാകുന്നതാണ് എന്നതാണ്. എന്തെങ്കിലും കാരണവശാല്‍ ഒരു മൂലവസ്തുവിനു പരിക്കേല്ക്കുമ്പോള്‍ അത് നന്നാക്കുവാനും, മൂലവസ്തുവിനു വീണ്ടും രൂപംനല്കാനും ഉള്ള ശ്രമം ശരീരം ഏറ്റെടുക്കും. പലതവണ ഈ സംഭവവികാസം ഉണ്ടാകുമ്പോള്‍ കോശങ്ങള്‍ അമിതമായി വളരുകയും അര്‍ബുദമായി പരിണമിക്കുകയും ചെയ്യും. ഇതിന് ഉപോദ്ബലകമാണ് പുകയില മുറുക്കുന്നവര്‍ക്ക് വായില്‍ ഉണ്ടാകുന്ന അര്‍ബുദം. ഇത്തരത്തിലുള്ള കാന്‍സറുകളുടെ ഉദാഹരണമായി ആന്ധ്രാപ്രദേശിലുണ്ടാകുന്ന 'ചൂട്ടാ' കാന്‍സറും, കാശ്മീരിലെ 'കാണ്‍ഗ്രി' കാന്‍സറും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കത്തുന്ന ഭാഗം വായില്‍വച്ചുകൊണ്ട് ചുരുട്ടുവലിക്കുന്ന ഒരു സമ്പ്രദായം ആന്ധ്രയിലുണ്ട്. അത്തരക്കാരില്‍ വായുടെ ഉള്‍ഭാഗത്തു കാണുന്ന കാന്‍സറിനെയാണ് 'ചൂട്ടാ' കാന്‍സര്‍ എന്നു വിളിക്കുന്നത്. കാശ്മീരിലെ തണുപ്പ് തടയുന്നതിന് കനല്‍ ഇട്ട ഒരു മണ്‍പാത്രം നെഞ്ചോട് ചേര്‍ത്തുവച്ച് പുതച്ചുനടക്കുന്ന പതിവുണ്ട്; അതിന്റെ ഫലമായി നെഞ്ചിന്റെ മുന്‍വശത്ത് കാന്‍സര്‍ ഉണ്ടാകുന്നു. പുകവലിയും ശ്വാസകോശത്തിലെ കാന്‍സറും തമ്മില്‍ ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സിഗരറ്റുകവറിനുമേല്‍ "പുകവലി ആരോഗ്യത്തിനു ഹാനികരമാണ് എന്ന് എഴുതണമെന്നു നിയമമുണ്ട്. അനവരതം അലട്ടിക്കൊണ്ടിരിക്കുന്ന എരിച്ചില്‍ കാന്‍സര്‍രോഗത്തിന് കളമൊരുക്കുന്നു എന്ന് ഇന്നുപരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞ ഒരു വസ്തുതയാണ്.

(2) വികസിത രാജ്യങ്ങളിലെ 23 ശ.മാ. അര്‍ബുദങ്ങളും പകര്‍ച്ചവ്യാധികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലതരം അര്‍ബുദങ്ങള്‍ വൈറസുകള്‍ (virus) മുഖേന ഒരു വ്യക്തിയില്‍നിന്നു മറ്റൊരു വ്യക്തിയിലേക്ക് പകരാമെന്നുള്ളതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം. ത്വക്കിനെ ബാധിക്കുന്ന ചില കാന്‍സറുകള്‍ ഇപ്രകാരം പകരുന്നവയാണ്. ഗവേഷണശാലയില്‍ സ്തനങ്ങളെ ബാധിക്കുന്ന കാന്‍സര്‍ മുലപ്പാലില്‍ക്കൂടി എലികളില്‍ പകര്‍ത്തിയതിനും അര്‍ബുദത്തെ പകര്‍ച്ചവ്യാധിയുടെ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്തതിനും ആണ് 1966-ല്‍ പേറ്റണ്‍ റൂസ് എന്ന യു.എസ്. ശാസ്ത്രജ്ഞനു നോബല്‍സമ്മാനം ലഭിച്ചത്. ഇന്നത്തെ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പുകളില്‍ക്കൂടിപ്പോലും ദര്‍ശിക്കുവാന്‍ കഴിയാത്ത അതിസൂക്ഷ്മങ്ങളായ വൈറസുകളാണ് ചിലയിനം അര്‍ബുദത്തിനു കാരണമെന്ന് കരുതപ്പെടുന്നു. കരളിലെ അര്‍ബുദത്തിനു കാരണമാകുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളും ഗര്‍ഭാശയ ഗളാര്‍ബുദം (Cervical), ഗുദാര്‍ബുദം എന്നിവയ്ക്കു കാരണമാകുന്നത് ഹ്യൂമണ്‍ പാപ്പിലോമാ വൈറസുകളായ HPV 16, 18 വൈറസുകളുമാണ്. ആമാശയാര്‍ബുദത്തിനു കാരണമാകുന്നത് ഹെലിക്കോബാക്ടര്‍ പൈലോറി (Helicobacter Pylori) എന്ന വൈറസുകളാണ്. മനുഷ്യരില്‍ അര്‍ബുദം ഒരു പകര്‍ച്ചവ്യാധിയാണെന്ന് പൂര്‍ണമായും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അര്‍ബുദരോഗത്തിനു കാരണമാകുന്ന പ്രത്യേക തന്മാത്രാഘടനയോടുകൂടിയ ചില രാസവസ്തുക്കളുണ്ട്. ഇത്തരം വസ്തുക്കള്‍ അര്‍ബുദജനകങ്ങള്‍ (carcinogens) എന്ന് അറിയപ്പെടുന്നു.

(3) മനുഷ്യ ശരീരത്തില്‍ ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്ന നിരവധി അന്തഃസ്രാവി (Endocrine glands) ഗ്രന്ഥികളുണ്ട്. ശരീരത്തിലെ സങ്കീര്‍ണവും സന്ദര്‍ഭാനുസൃതവും ആയ ഗതിവിഗതികളെ ഏറിയകൂറും നിയന്ത്രിക്കുന്നത് അന്തഃസ്രാവിസമുച്ചയമാണ്. അവയുടെ പ്രവര്‍ത്തനത്തിന്റെ പാകപ്പിഴകള്‍കൊണ്ട് അനവധി രോഗങ്ങള്‍ ഉണ്ടാകുന്നു. സ്തനം, ഗര്‍ഭാശയം, പുരുഷന്റെ മൂത്രാശയത്തോടു ബന്ധപ്പെട്ട പ്രോസ്റ്റ്രേറ്റ് (prostrate) ഗ്രന്ഥി എന്നിവയ്ക്കുണ്ടാകുന്ന അര്‍ബുദത്തിനു പ്രധാന കാരണം ഇത്തരത്തിലുള്ള അന്തഃസ്രാവിപ്രവര്‍ത്തനവൈകല്യമാണ്.

(4) അര്‍ബുദത്തിനുള്ള മറ്റൊരു കാരണം പാരമ്പര്യസ്വഭാവ സവിശേഷതകളാണ്. ഭ്രൂണാവസ്ഥയില്‍ ഉണ്ടാകുന്ന ചില ഗതിവിഭ്രംശങ്ങളും മുരടിക്കലുകളും പലപ്പോഴും ദുഷ്ടാര്‍ബുദസ്ഥായിയായ മൂലവസ്തുക്കളെ സൃഷ്ടിക്കാറുണ്ട്. ഇങ്ങനെയുള്ള മൂലവസ്തുക്കള്‍ വളരെ എളുപ്പത്തില്‍ അര്‍ബുദത്തിനു വിധേയമാവും. വൃക്കകളിലും വൃഷണങ്ങളിലും അണ്ഡാശയത്തിലും ഉണ്ടാകുന്ന പലതരം അര്‍ബുദങ്ങളും ഈ ഇനത്തില്‍പ്പെട്ടവയാണ്. പൊതുവായി പറഞ്ഞാല്‍ കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്ന കാന്‍സറിന് എല്ലാംതന്നെ പാരമ്പര്യ ഘടകമാണ് മിക്കപ്പോഴും കാരണം.

അര്‍ബുദവും പ്രായവും

കണ്ണിനു പുറത്തുണ്ടാകുന്ന റെറ്റിനോ ബ്ലാസ്റ്റോമ (retino blastoma), വൃക്കയിലുണ്ടാകുന്ന നെഫ്രോ ബ്ലാസ്റ്റോമ (nephro blastoma), അഡ്രിനലില്‍ (adrinal) ഉണ്ടാകുന്ന ന്യൂറോ ബ്ലാസ്റ്റോമ (neuroblastoma) എന്നീ കാന്‍സറുകള്‍ ശിശുക്കളില്‍ കാണപ്പെടുന്നവയാണ്. വൃഷണങ്ങളിലുണ്ടാകുന്ന ടെറട്ടോമാ (teratoma) എന്ന അര്‍ബുദം യുവാക്കളിലാണ് കൂടുതലായി കണ്ടുവരുന്നത്. സ്തനത്തിലും ഗര്‍ഭാശയത്തിലും ഉണ്ടാകുന്ന അര്‍ബുദം പ്രായഭേദമെന്യേ സ്ത്രീകളില്‍ കണ്ടുവരുന്നു. 55 വയസ്സുകഴിഞ്ഞ പുരുഷന്മാരിലാണ് പ്രോസ്റ്റ്രേറ്റ് (prostrate) അര്‍ബുദം കാണപ്പെടുന്നത്.

കണ്ടുവരുന്ന സ്ഥലങ്ങളും വിതരണവും

അര്‍ബുദം മനുഷ്യരില്‍ മാത്രം ഉണ്ടാകുന്ന ഒരു രോഗമല്ല. പട്ടി, കുതിര, പശു എന്നീ മൃഗങ്ങളിലും അര്‍ബുദത്തിന്റെ സാന്നിധ്യം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. എലികള്‍ക്കും ഈ രോഗമുണ്ടാകാറുണ്ട്. അതിനാലാണ് എലികളെ അര്‍ബുദ ഗവേഷണത്തിനു ധാരാളമായി ഉപയോഗിക്കുന്നത്.

വ്യാവസായിക പുരോഗതി കൈവരിച്ച യു.എസ്., ഇറ്റലി, ആസ്റ്റ്രേലിയ, ജര്‍മനി, നെതര്‍ലന്‍ഡ്, കാനഡ, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് കൂടിയ തോതില്‍ അര്‍ബുദരോഗികളുള്ളത്. ഏറ്റവും കുറവ് വടക്കേ ആഫ്രിക്കയിലും ഏഷ്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലുമാണ്.

ചില വര്‍ഗങ്ങളിലും ഗോത്രങ്ങളിലും ചിലതരം പ്രത്യേക അര്‍ബുദങ്ങള്‍ കൂടുതല്‍ കാണാറുണ്ട്. മൂക്കിലും തൊണ്ടയിലും കാണപ്പെടുന്ന അര്‍ബുദം ചൈനക്കാരിലാണധികം ഉണ്ടാവുക. യകൃത്തിലെ അര്‍ബുദം മലയാക്കാരിലും ആഫ്രിക്കയിലെ ബാന്തുഗോത്രവര്‍ഗക്കാരുടെ ഇടയിലും കൂടുതല്‍ പ്രത്യക്ഷമാവാറുണ്ട്. ചര്‍മാര്‍ബുദം (melanoma) കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ കുറവാണ്. ചില പ്രത്യേകതരം അര്‍ബുദം വരുവാനുള്ള കാരണം ഗോത്രപരമോ വര്‍ഗപരമോ അല്ലെന്നും നേരേമറിച്ച് ശരീരഘടനയിലും പ്രവൃത്തി ഭേദങ്ങളിലും അധിഷ്ഠിതമാണെന്നും കരുതപ്പെടുന്നു. കുട്ടികള്‍ക്ക് മുലകൊടുക്കുന്ന സ്ത്രീകളില്‍ സ്തനത്തിലുണ്ടാകുന്ന അര്‍ബുദം കുറവാണെന്നും സുന്നത്തു സമ്പ്രദായം നടപ്പുള്ള സമുദായങ്ങളിലെ പുരുഷന്മാരില്‍ ലിംഗാര്‍ബുദം കുറവാണെന്നും ഉള്ളത് മേല്പറഞ്ഞ നിഗമനത്തിന് ഉപോദ്ബലകമാണ്.

പ്രവൃത്തിയും അര്‍ബുദവും

ചില പ്രത്യേക ജോലികള്‍ അര്‍ബുദത്തെ ക്ഷണിച്ചുവരുത്തുന്നവയാണ്. ഉദാഹരണമായി എക്സ്-റേ (X-ray) യുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് അര്‍ബുദം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ കുറച്ചുകാലം ഏര്‍പ്പെടുന്നപക്ഷം വളരെ വര്‍ഷങ്ങള്‍ക്കുശേഷവും ഈ പ്രവണത പ്രകടമാകാറുണ്ട്. അസ്ബെസ്റ്റോസ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അനിലിന്‍ ചായങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു മൂത്രാശയസംബന്ധിയായ അര്‍ബുദം ബാധിക്കാറുണ്ട്. കോള്‍ടാറില്‍ ജോലിചെയ്യുന്നവര്‍ക്കുണ്ടാകുന്ന ചര്‍മാബുദങ്ങളും വാച്ചുകളില്‍ റേഡിയം തേയ്ക്കുന്നവര്‍ക്ക് അസ്ഥിയിലുണ്ടാകുന്ന അര്‍ബുദവും മറ്റുദാഹരണങ്ങളാണ്.

ആദ്യലക്ഷണങ്ങള്‍

ചില അസ്വാസ്ഥ്യങ്ങള്‍ അര്‍ബുദത്തിന്റെ മുന്നോടിയായിത്തീരാറുണ്ട്. ഇവ അന്തിമമായി അര്‍ബുദത്തിലേക്കുതന്നെ നീങ്ങിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ലെങ്കിലും, അവയും അര്‍ബുദവും തമ്മിലുള്ള ബന്ധം സാധാരണയില്‍ കവിഞ്ഞതാണ്. അതുകൊണ്ട്, ഈ അവസ്ഥകളെ 'പ്രീകാന്‍സര്‍ (Pre-Cancer) രോഗങ്ങള്‍' എന്നും വിളിക്കാറുണ്ട്. വായില്‍ ഉണ്ടാകുന്ന തടിപ്പും കല്ലിപ്പും (leukoplakia) വായിലെ അര്‍ബുദത്തിന്റെ ഒരു മുന്നോടിയാണ്. നാവിലുണ്ടാകുന്ന വെളുത്തപാടും ചുവന്ന തടിപ്പും മറ്റൊരുദാഹരമാണ്. കണ്ടെത്തി തുടക്കത്തിലെ ചികിത്സയാരംഭിക്കുന്ന പക്ഷം ഇത് പൂര്‍ണമായും സുഖപ്പെടുത്താനാകും. കുടലില്‍ കാണുന്ന പോളിപ് (polyps) കാലക്രമേണ അര്‍ബുദമാകാറുണ്ട്. ത്വക്കിലെ പൊള്ളലേറ്റ ഭാഗത്തും അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

അര്‍ബുദം-മരണത്തിന്റെ കണക്ക്

ഓരോ രാജ്യത്തും എത്രപേര്‍ക്ക് അര്‍ബുദം ഉണ്ടാകുന്നുവെന്നും, അതുകൊണ്ട് എത്രപേര്‍ മരണമടയുന്നു എന്നുമുള്ളതിനു ശരിയായ കണക്കുകള്‍ ലഭ്യമാണ്.

2020-ാമാണ്ടോടെ ആഗോള അര്‍ബുദനിരക്ക് 50 ശ.മാ. വര്‍ധിച്ച് 15 ദശലക്ഷത്തോളം ആകും എന്നാണ് ലോക കാന്‍സര്‍ റിപ്പോര്‍ട്ട് (WCR) സൂചിപ്പിക്കുന്നത്. പ്രായാധിക്യമുള്ളവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്, ജീവിതശൈലിയിലെ വ്യത്യാസം എന്നിവ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പുകവലി, ഭക്ഷണക്രമം, രോഗസംക്രമണം (infection) എന്നിവ നിയന്ത്രിക്കുക വഴി 1/3 ഭാഗം അര്‍ബുദം തടയാനും മറ്റൊരു 1/3 ഭാഗം ചികിത്സിച്ചു ഭേദമാക്കാനും ആകും. 2000-ല്‍ മരണമടഞ്ഞ 56 ദശലക്ഷം മനുഷ്യരില്‍ 12 ശ.മാ.വും അര്‍ബുദം മൂലമായിരുന്നു മരണമടഞ്ഞത്. 5.3 ദശലക്ഷം പുരുഷന്മാരും 4.7 ദശലക്ഷം സ്ത്രീകളും അര്‍ബുദരോഗബാധിതരായി കണ്ടെത്തിയിട്ടുണ്ട്. 6.2 ദശലക്ഷം പേര്‍ ഈ രോഗം മൂലം മരണമടയുകയും ചെയ്തു. വ്യാവസായിക പുരോഗതി കൈവരിച്ച വികസിത രാഷ്ട്രങ്ങളധികവും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്ന് അര്‍ബുദബാധയാണ്.

അര്‍ബുദത്തിനെതിരെ ത്വരിതഗതിയില്‍ എടുക്കേണ്ട നടപടികള്‍:

1.അര്‍ബുദം ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ചുള്ള ബോധവത്കരണം.

2.ആദ്യഘട്ടത്തില്‍ത്തന്നെ രോഗം കണ്ടെത്താന്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്തല്‍.

3.ചികിത്സ ലഭിച്ചാലും സുഖപ്പെടുത്താനാവാത്തത്ര കഠിനമായത് വേദനാഹരങ്ങളായ (palliative care) ഔഷധങ്ങള്‍ നല്‍കി ആശ്വസിപ്പിക്കല്‍.

ഇരുപതാം നൂറ്റാണ്ടില്‍ പുകയിലയുടെ ഉപയോഗം ലോകത്താകമാനം ഏതാണ്ട് 100 ദശലക്ഷം പേരുടെ മരണത്തിനുകാരണമായി. ഇത് പ്രധാനമായും ശ്വാസകോശം (17.8 ശ.മാ.), ആമാശയം (10.4 ശ.മാ.), കരള്‍ (8.8 ശ.മാ.) എന്നിവയെ ബാധിച്ച അര്‍ബുദം മൂലമാണ്.

രോഗനിര്‍ണയനം

50 ശ.മാ. അര്‍ബുദങ്ങളും, കാണാവുന്ന തരത്തിലുള്ളവയാണ്; അവയെ തൊട്ടുനോക്കാനും സാധ്യമാണ്. ഇവയ്ക്കു പുറമേ നല്ലൊരു ശതമാനം അര്‍ബുദങ്ങള്‍ എന്‍ഡോസ്കോപ്പ് മുഖേന പരിശോധിച്ചാല്‍ അറിയാവുന്നവയാണ്. പൊള്ളയായ അവയവങ്ങളെ (ഉദാ. അന്നനാളം, മൂത്രാശയം) നിരീക്ഷിക്കുവാന്‍ ഉപയോഗിക്കുന്നതും ബള്‍ബുകള്‍ ഘടിപ്പിക്കാവുന്നതുമായ ഉപകരണങ്ങളാണ് എന്‍ഡോസ്കോപ്പുകള്‍ (Endoscope); പ്രത്യേക അവയവങ്ങള്‍ക്ക് ഉപയോഗിക്കുന്ന എന്‍ഡോസ്കോപ്പുകള്‍ക്ക് പ്രത്യേകം പേരുകളും ഉണ്ട്. ബ്രോങ്കോസ്കോപ്പ് (Bronchoscope-ശ്വാസനാളത്തെ പരിശോധിക്കുവാന്‍), സിസ്റ്റോസ്കോപ്പ് (Cystoscope-മൂത്രാശയത്തില്‍ കടത്തുന്നത്) എന്നിവ ഈ വിഭാഗത്തില്‍പ്പെടും. ഇതിനും പുറമേ, പ്രത്യേകം കാണാന്‍ കഴിയുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ചും അല്ലാതെയും ഉള്ള എക്സ്-റേ പടങ്ങളും അര്‍ബുദം കണ്ടുപിടിക്കാന്‍ പ്രയോജനപ്രദങ്ങളാണ്. ബേരിയം ഭക്ഷിച്ചതിനുശേഷം എടുക്കുന്ന എക്സ്-റേ (Barium meal X-ray) ഇതിനുദാഹരണമാണ്. ചില അര്‍ബുദങ്ങളില്‍ രക്തത്തിലെ രാസവസ്തുക്കളും എന്‍സൈമുകളും (ആല്‍ക്കലൈന്‍ ഫോസ്ഫേറ്റ്സ്, ആസിഡ് ഫോസ്ഫേറ്റ്സ് എന്നിവ) കൂടിയും കുറഞ്ഞുമിരിക്കും. മേല്പറഞ്ഞ പരീക്ഷണങ്ങളിലൂടെ, അര്‍ബുദം ഉണ്ടെന്നു സംശയം തോന്നിയാല്‍, മൂലവസ്തുവിന്റെ ഒരു ചെറിയ കഷണം മുറിച്ചെടുത്ത് സൂക്ഷ്മദര്‍ശിനിയില്‍ക്കൂടി പരിശോധിക്കണം. ഈ പരീക്ഷണത്തിനാണ് ബയോപ്സി (biopsy) എന്നു പറയുന്നത്. ബയോപ്സി പരിശോധനയെക്കാള്‍ വിഷമമില്ലാതെ നിര്‍വഹിക്കാവുന്ന മറ്റൊരു അര്‍ബുദ നിര്‍ണയനമാര്‍ഗമാണ് 'എക്സ്ഫോളിയേറ്റീവ് സൈറ്റോളജി എക്സാമിനേഷന്‍'. സാധാരണ കോശങ്ങളെക്കാള്‍ വേഗത്തില്‍ അര്‍ബുദബാധിതകോശങ്ങള്‍ അടര്‍ന്നുവീഴുന്നു. ഈ കോശങ്ങളെ പാപ്പനിക്കളോവ് (pap smear) മാര്‍ഗം ഉപയോഗപ്പെടുത്തി ചായംപിടിപ്പിച്ച് മൈക്രോസ്കോപ്പിലൂടെ പരിശോധിക്കുന്ന വിധത്തെയാണ് എക്സ്ഫോളിയേറ്റീവ് സൈറ്റോളജി എന്നു പറയുന്നത്. ആദ്യഘട്ടത്തില്‍ മാമോഗ്രാഫി, എം.ആര്‍. (Magnetic Resonane), സി.റ്റി. (Computed Tomography) തുടങ്ങിയ സ്കാനുകള്‍ നടത്തി രോഗനിര്‍ണയം നടത്താം. പ്രോസ്റ്റ്രേറ്റ് കാന്‍സര്‍ സീറം പി.എസ്.എ. ലെവല്‍ പരിശോധനയിലൂടെയും കോളന്‍ കാന്‍സര്‍ കോളനോസ്കോപിയിലൂടെയും സ്താനര്‍ബുദം മാമോഗ്രാഫി നടത്തിയും കണ്ടുപിടിക്കാം.

വര്‍ഷംതോറും 1.2 ദശലക്ഷംപേരെ ശ്വാസകോശാര്‍ബുദം ബാധിക്കുന്നതായി കണ്ടുവരുന്നു. ആഗോളതലത്തില്‍ ഏറ്റവും വ്യാപകമായിട്ടുള്ളതും ഇതാണ്.

സ്തനാര്‍ബുദം ഒരു ദശലക്ഷം,

കോളോറെക്റ്റല്‍ 9,40,000,

ആമാശയാര്‍ബുദം 8,70,000,

കരള്‍ 5,60,000,

ഗര്‍ഭാശയാര്‍ബുദം 4,70,000,

അന്നനാളം 4,10,000,

തല-കഴുത്ത് 3,90,000,

ബ്ളാഡര്‍ 330000,

ലിംഫോമ 2,90,000,

രക്താര്‍ബുദം 2,50,000,

പ്രോസ്റ്റ്രേറ്റ്-വൃഷണം 2,50,000,

പാന്‍ക്രിയാസ് 2,16,000,

അണ്ഡാശയം 1,90,000,

വൃക്ക 1,90,000,

എന്‍ഡോമെട്രിയല്‍ 1,88,000,

നാഡീവ്യവസ്ഥ 1,75,000,

ത്വക് 1,33,000,

തൈറോയ്ഡ് 1,23,000,

ഗ്രസനി 65,000,

ഹോഗ്കിന്‍ അസുഖം 62,000.

അപകടസൂചനകള്‍

ഒട്ടുമുക്കാലും അര്‍ബുദങ്ങള്‍ തുടക്കത്തില്‍ത്തന്നെ കണ്ടുപിടിക്കാവുന്നവയാണ്. അര്‍ബുദം അതിന്റെ ആരംഭദശയില്‍ തന്നെ കണ്ടുപിടിക്കുകയും, കാര്യക്ഷമമായവിധം ചികിത്സിക്കുകയും ചെയ്താല്‍ ഒരളവുവരെ മാറ്റാമെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിയിക്കുന്നു. അര്‍ബുദത്തിന്റെ ആരംഭദശയിലുള്ള കണ്ടുപിടുത്തമാണ് കാര്യക്ഷമമായ ചികിത്സയുടെ അവിഭാജ്യഘടകം എന്ന് ഇതില്‍നിന്ന് വ്യക്തമാകും. അര്‍ബുദത്തെപ്പറ്റി പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നുള്ളതാണ് ഈ പദ്ധതിയില്‍ ആദ്യമായി ചെയ്യേണ്ടത്. ഇതിന് അര്‍ബുദത്തിന്റെ ആരംഭദശയിലുള്ള അപകടസൂചനയെപ്പറ്റി അവരെ മനസ്സിലാക്കിക്കണം. ഈ സൂചനകള്‍ താഴെ പറയുന്നവയാണ്:

1.കരിയാന്‍ താമസിക്കുന്ന വ്രണം;

2. ദേഹത്ത് എവിടെയെങ്കിലും, പ്രത്യേകിച്ച് സ്തനങ്ങളില്‍, ഉണ്ടാകുന്ന മുഴയോ, കല്ലിപ്പോ;

3. സാധാരണയില്‍ കവിഞ്ഞ രക്തസ്രാവം, പഴുപ്പു പോക്ക് മുതലായവ;

4. പെട്ടെന്നു വളരുന്ന കറുത്ത മറുകുകള്‍;

5. വിശപ്പില്ലായ്മ, വിഴുങ്ങുന്നതിനു തടസ്സം മുതലായവ;

6. ഒച്ചയടപ്പും വിട്ടുമാറാത്ത ചുമയും;

7. വിരേചനയിലുണ്ടാകുന്ന തകരാറുകള്‍.

സാധാരണ അര്‍ബുദങ്ങള്‍

ചര്‍മാര്‍ബുദം

ചര്‍മാര്‍ബുദത്തിന്റെ ആരംഭം ഒരു വ്രണം മാതിരിയാണ്. ഈ വ്രണത്തിന് തടിച്ച അഗ്രങ്ങളുണ്ടായിരിക്കും; ആദ്യഘട്ടങ്ങളില്‍ വേദന തീരെ കാണുകയില്ല. ആദ്യഘട്ടത്തില്‍ത്തന്നെ ചികിത്സ തുടങ്ങിയാല്‍ നിവാരണസാധ്യതയുള്ളതാണ് ചര്‍മാര്‍ബുദം. ത്വക്കാന്‍സര്‍ വിഭാഗത്തില്‍പ്പെട്ട മെലനോമ പെട്ടെന്നു വ്യാപിക്കുന്നതും ചികിത്സിച്ചു സുഖപ്പെടുത്താന്‍ വളരെ പ്രയാസമേറിയതും ആണ്.

വായിലെ അര്‍ബുദം

ചുണ്ടിന്‍മേല്‍ ഉണ്ടാകുന്ന അര്‍ബുദം വിള്ളലായോ തടിപ്പായോ പ്രത്യക്ഷപ്പെട്ടേക്കാം. മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നതിനു മുന്‍പ് ചികിത്സിച്ചാല്‍ സുഖപ്പെടുത്തുവാന്‍ പ്രയാസമില്ല.

നാവിലെയും കവിളിലെയും അര്‍ബുദം ആദ്യം മുതല്‍ക്കുതന്നെ വേദനയുളവാക്കുന്നതും വളരെ വേഗത്തില്‍ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നതും ആണ്. തന്മൂലം ഇത്തരം അര്‍ബുദങ്ങള്‍ ആരംഭദശയില്‍ത്തന്നെ ചികിത്സയ്ക്കു വിധേയമാക്കിയാല്‍ പൂര്‍ണമായും സുഖപ്പെടും.

തൊണ്ടയിലുണ്ടാകുന്ന അര്‍ബുദത്തിന്റെ ആദ്യലക്ഷണം ശബ്ദത്തില്‍ വരുന്ന മാറ്റവും തൊണ്ടയടപ്പുമാണ്. ഇത് കാര്യക്ഷമമായ വിധത്തില്‍ ചികിത്സിച്ചു സുഖപ്പെടുത്തുവാന്‍ സാധിക്കും.

തൈറോയ്ഡ് കാന്‍സര്‍

കഴുത്തില്‍ ഉണ്ടാവുന്ന അര്‍ബുദം സാധാരണമായി മറ്റു ഭാഗങ്ങളിലുള്ള അര്‍ബുദത്തിന്റെ സംക്രമണമാകാന്‍ സാധ്യതയുണ്ട്. ചെറിയ ഗോളകങ്ങളായിട്ടാണ് ഇവ കാണപ്പെടുന്നത്. ഇവയുടെ ചികിത്സയ്ക്കു ശസ്ത്രക്രിയയാണ് ഫലപ്രദം.

ശ്വാസകോശാര്‍ബുദം

അടുത്തകാലത്തായി വളരെയധികം വര്‍ധിച്ചിട്ടുള്ള ഒരിനം അര്‍ബുദമാണിത്. ആധുനിക നിദാനസൂചകസമ്പ്രദായങ്ങള്‍കൊണ്ട് ഇതിനെ എളുപ്പം കണ്ടുപിടിക്കാം എന്നത് ഇതിന് ഒരു കാരണമായേക്കാം. പുകവലിയുടെ വര്‍ധനയും, പട്ടണങ്ങളിലുള്ള കാര്‍ബണ്‍മോണോക്സൈഡിന്റെയും മറ്റ് അര്‍ബുദജനകവാതകങ്ങളുടെയും ആധിക്യവും ശ്വാസകോശാര്‍ബുദനിരക്ക് വര്‍ധിപ്പിക്കുന്നു. ശ്വാസകോശാര്‍ബുദം ചികിത്സിച്ചു മാറ്റുവാന്‍ വളരെ പ്രയാസമേറിയ ഒരു രോഗമായി വളരെക്കാലം നിലനിന്നു. എന്നാല്‍ ശസ്ത്രക്രിയയിലുണ്ടായ പുരോഗതി കാരണം ഇത്തരം അര്‍ബുദങ്ങളുടെ ചികിത്സ സാധ്യമായിട്ടുണ്ട്. ഈ രോഗം വളരെ മാരകമാണ്, ആദ്യഘട്ടത്തില്‍ ചികിത്സിച്ചാല്‍ മാത്രമേ ഫലപ്രദമാവുകയുള്ളൂ.

ശ്വാസകോശാര്‍ബുദം വര്‍ഷംതോറും 90,000 പുരുഷന്മാരെയും 3,30,000 സ്ത്രീകളെയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരില്‍ 80 ശ.മാ. ശ്വാസകോശാര്‍ബുദത്തിനു കാരണം പുകവലിയാണ്; സ്ത്രീകളില്‍ 45 ശ.മാ.വും. വടക്കേ അമേരിക്ക, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ സ്ത്രീകളിലെ 70 ശ.മാ. ശ്വാസകോശാര്‍ബുദവും പുകവലിമൂലമാണ്. 40 വയസ്സില്‍ താഴെയുള്ളവരെ അപൂര്‍വമായേ ഈ രോഗം ബാധിക്കുന്നുള്ളൂ. എന്നാല്‍ 70-75 വയസ്സുള്ളവരെയാണ് ശ്വാസകോശാര്‍ബുദം കൂടുതലായി ബാധിക്കുന്നത്.

അന്നനാളാര്‍ബുദം

ഭക്ഷണം കഴിക്കുന്നതിനുള്ള പ്രയാസവും കട്ടിയായ ഭക്ഷണം കഴിക്കുമ്പോഴുള്ള വേദനയും ആണ് രോഗലക്ഷണം. എന്‍ഡോസ്കോപ്പി പരിശോധനകള്‍കൊണ്ട് അന്നനാളാര്‍ബുദവും ശ്വാസകോശാര്‍ബുദവും എളുപ്പം കണ്ടുപിടിക്കാം. ആധുനികശസ്ത്രക്രിയയിലൂടെ അന്നനാളത്തെ മുറിച്ചു നീക്കംചെയ്യുവാനും അന്നനാളത്തിന്റെ മുകള്‍ഭാഗം ആമാശയവുമായി സംയോജിപ്പിക്കുവാനും തദ്വാരാ ഈ വ്യാധിക്ക് ആശ്വാസം നല്കുവാനും സാധിക്കും.

ഉദരാര്‍ബുദം

മനസ്സിലാക്കുവാന്‍ വിഷമമേറിയതാണ് ഉദരാര്‍ബുദം. ദഹനക്കേട്, വിരേചനയില്‍ ഉണ്ടാകുന്ന തകരാറ്, പുളിച്ചുതികട്ടല്‍, അകാരണമായ മെലിച്ചില്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളായി കാണാറുണ്ട്. ശസ്ത്രക്രിയയുടെ ആശാവഹമായ പുരോഗതി വയറിലെ അര്‍ബുദത്തിന്റെ ചികിത്സാരംഗത്തും കാര്യമായ നേട്ടങ്ങള്‍ക്കു കാരണമായിട്ടുണ്ട്.

വികസിതരാജ്യങ്ങളില്‍ വന്‍കുടലിനെയും മലാശയത്തിനെയും ബാധിക്കുന്ന അര്‍ബുദത്തിന്റെ തോത് കുറവായിട്ടാണ് കാണപ്പെടുന്നത്. 94,000 പുതിയ രോഗികള്‍ ഓരോ വര്‍ഷവും ഉണ്ടാകുന്നതായും 50,000 പേര്‍ ഇത്തരം അര്‍ബുദംമൂലം മരണമടയുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം, മാംസാഹാരം, കുറഞ്ഞ വ്യായാമത്തോത്, ആധുനിക ജീവിതശൈലി എന്നിവയാണ് ഇത്തരം അര്‍ബുദത്തിനുകാരണം. 5 ശ.മാ. പേരില്‍ ജനിതകകാരണങ്ങള്‍ കൊണ്ടും പാരിസ്ഥിതികഘടകങ്ങള്‍കൊണ്ടും ആമാശയാര്‍ബുദം ബാധിക്കാം. കോളനോസ്കോപ്പി ചെയ്ത് ആദ്യഘട്ടത്തില്‍ത്തന്നെ രോഗനിര്‍ണയനം നടത്താം.

മുന്‍കാലങ്ങളില്‍ ആമാശയാര്‍ബുദം ബാധിക്കുന്ന 8,70,000 രോഗികളില്‍ 6,80,000 പേരും മരണമടയുകയായിരുന്നു പതിവ്. അടുത്തകാലത്തായി ആമാശയാര്‍ബുദത്തിന്റെ തോതില്‍ ഏകദേശം 60 ശ.മാ. കുറവ് വന്നിട്ടുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ കുറവ് ചൂണ്ടിക്കാണിക്കുന്നത് അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ആമാശയാര്‍ബുദം ഒരു അപൂര്‍വരോഗമായി മാറുവാനിടയുണ്ട് എന്നാണ്. ഇത്തരത്തിലൊരു കുറവ് സംഭവിക്കാനുണ്ടായ പ്രധാനകാരണം റെഫ്രിജറേറ്ററുകളുടെ കണ്ടുപിടുത്തമാണ്. ഉപ്പുവെള്ളത്തില്‍ സംസ്കരിച്ചെടുക്കുന്ന മത്സ്യമാംസാദികളും പച്ചക്കറികളും സംസ്കരണം ചെയ്തെടുക്കുന്ന പഴവര്‍ഗങ്ങളുമാണ് ആമാശയാര്‍ബുദത്തിനു കാരണം. വര്‍ഷംമുഴുവനും ലഭ്യമാകുന്ന പുതുമയുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷിക്കുന്നത് ദഹനേന്ദ്രിയത്തെ ബാധിക്കുന്ന അര്‍ബുദത്തില്‍ 25 ശ.മാ.-ത്തോളം കുറവ് വരുത്തുന്നു. ജീവിതശൈലിയിലുണ്ടാകുന്ന ഇത്തരം വ്യതിയാനങ്ങള്‍ ഹൃദ്രോഗവും പ്രമേഹവും ഒരു പരിധിവരെ തടയുന്നു.

പാന്‍ക്രിയാസ് കാന്‍സര്‍

ആദ്യഘട്ടങ്ങളില്‍ അപൂര്‍വമായേ ഈ രോഗം കണ്ടുപിടിക്കാന്‍ കഴിയാറുള്ളു. ഇതു വളര്‍ന്ന് പിത്താശയത്തില്‍ സമ്മര്‍ദം ചെലുത്തുകയും തന്നിമിത്തം മഞ്ഞപ്പിത്തം സൃഷ്ടിക്കുകയും ചെയ്തതിനുശേഷമാണ് മിക്കപ്പോഴും ഈ രോഗം ഉണ്ടെന്നുള്ള കാര്യം വ്യക്തമാവുക. അതുകൊണ്ടുതന്നെ ചികിത്സയും പലപ്പോഴും പരാജയപ്പെടാറുണ്ട്.

ഗുദാര്‍ബുദം

പലപ്പോഴും ആരംഭദശയില്‍ ഇത് അര്‍ശസ് അഥവാ മൂലക്കുരു (piles) ആയി കരുതപ്പെടാറുണ്ട്; മലത്തില്‍അല്പാല്പം രക്തം കാണുക എന്നതാണ് ഇതിന്റെ ആദ്യലക്ഷണം. ശരിയായ മലശോധന ഇല്ലാതിരിക്കുന്ന അവസ്ഥയും മലം പോകുന്നതോടൊന്നിച്ചുള്ള വേദനയും കടച്ചിലും ഈ വ്യാധിയുടെ പ്രാഥമിക ലക്ഷണങ്ങളാണ്. ശസ്ത്രക്രിയകൊണ്ടും ഔഷധങ്ങള്‍കൊണ്ടും തികച്ചും സുഖപ്പെടുത്താനാകുന്ന അര്‍ബുദമാണിത്.

സ്തനാര്‍ബുദം

ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന രോഗമാണ് സ്തനാര്‍ബുദം. അമേരിക്കയിലും യൂറോപ്പിലും 50-60 വയസ്സുള്ളവരിലാണ് സ്തനാര്‍ബുദം കൂടുതലായി കാണപ്പെടുന്നത്; കേരളത്തില്‍ 30-55 വയസ്സുള്ളവരിലും. 35 വയസ്സില്‍ താഴെയുള്ളവരാണ് 20 ശ.മാ. സ്തനാര്‍ബുദരോഗികളും എന്നത് ഇതിനെതിരെ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. അമേരിക്കയില്‍ 35 വയസ്സില്‍ താഴെയുള്ള അഞ്ചു ശ.മാ. വ്യക്തികളില്‍ മാത്രമേ ഈ രോഗം ഉള്ളൂ എന്ന വസ്തുത ഏറെ ശ്രദ്ധേയമാണ്. 30 വയസ്സുകഴിഞ്ഞ് എല്ലാ സ്ത്രീകളും വര്‍ഷംതോറും പ്രഗല്ഭരായ ഡോക്ടര്‍മാരുടെ അടുക്കല്‍ സ്തനപരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.

പാരമ്പര്യമായി ഈ രോഗമുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 25 വയസ്സിനുമുന്‍പ് പെണ്‍കുട്ടികള്‍ വിവാഹിതരായി ആദ്യത്തെ കുഞ്ഞ് താമസം കൂടാതെ ജനിക്കുന്നതും കുഞ്ഞിനെ മൂലയുട്ടുന്നതും ഒരു പരിധിവരെ സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറയാനുതകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വേദനയില്ലാത്ത ഒരു ചെറിയ മുഴയായി കണ്ടുവരുന്ന രോഗമാണിത്. ഈ മുഴ അതിവേഗം വളരുകയും കല്ലിപ്പു സൃഷ്ടിക്കുകയും ചെയ്യും. പിന്നീട് ഇത് വ്രണംപോലെയാകുന്നു; മുലക്കണ്ണ് ചുരുണ്ടുകൂടാനിടയുണ്ട്. സ്തനത്തില്‍ കാണുന്ന ഏതൊരു മുഴയെയും കല്ലിപ്പിനെയും അര്‍ബുദപരിശോധ നടത്തിയശേഷം ചികിത്സിക്കണം. സാധാരണഗതിയില്‍ ഏതാണ്ട് ഒരു ശതമാനം മധ്യവയസ്കരായ പുരുഷന്മാരിലും സ്തനാര്‍ബുദം ഉണ്ടാകാം. ലസികാഗ്രന്ഥികളില്‍കൂടി അതിവേഗം പടര്‍ന്നുപിടിച്ചേക്കാവുന്ന ഈ മാരക രോഗത്തിന് ആരംഭദശയിലുള്ള ശസ്ത്രക്രിയ വളരെ പ്രയോജനപ്രദമാണ്.

ഗര്‍ഭാശയാര്‍ബുദം

ഗര്‍ഭാശയത്തില്‍ രണ്ടു തരത്തിലുള്ള അര്‍ബുദങ്ങള്‍ ഉണ്ടാകാവുന്നതാണ്. ഗര്‍ഭാശയത്തിലെ മാംസപേശികളില്‍ ഉണ്ടാകുന്ന അര്‍ബുദം 50 വയസ്സിലധികം പ്രായമുള്ള (പ്രസവിക്കാത്ത) സ്ത്രീകളിലാണ് സാധാരണ കണ്ടുവരുന്നത്. ഇത് എളുപ്പം കണ്ടുപിടിക്കുവാന്‍ സാധിക്കാത്തതും ശസ്ത്രക്രിയകൊണ്ടു മാത്രം നീക്കം ചെയ്യാവുന്നതും ആയ തരം അര്‍ബുദമാണ്. ഗര്‍ഭാശയത്തിന്റെ ഗളഭാഗത്ത് (cervix) ഉണ്ടാകുന്ന അര്‍ബുദമാണ് കൂടുതലായി കണ്ടുവരുന്നത്. ഇതിന്റെ ലക്ഷണം ആര്‍ത്തവസമയത്തോ രണ്ട് ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള കാലയളവിലോ ഉണ്ടാവുന്ന അമിതമായ രക്തംപോക്കോ വെള്ളപോക്കോ ആണ്. 30-ഉം 50-ഉം വയസ്സിനിടയ്ക്കുള്ള സ്ത്രീകളില്‍ കണ്ടുവരുന്ന ഈ രോഗം മനസ്സിലാക്കുവാന്‍ സുഗമമായ മാര്‍ഗങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. യോനീസ്രവങ്ങള്‍ ഒരു കുഴലില്‍ക്കൂടി വലിച്ചെടുക്കുകയും അവയെ പ്രത്യേകതരം ചായവുമായി ഇടകലര്‍ത്തി സൂക്ഷ്മദര്‍ശിനിയില്‍ക്കൂടി പരിശോധിക്കുകയും ആണ് ഇതിനു ചെയ്യേണ്ടത്. 'പാപ്പാനിക്കോളോവ്സ് ടെസ്റ്റ്, (Papanicolov's Test, 1943) എന്നറിയപ്പെടുന്ന ഈ പ്രക്രിയ സെര്‍വൈക്കല്‍ കാന്‍സര്‍ ആരംഭദശയില്‍ത്തന്നെ കണ്ടുപിടിക്കുന്നതിനും കാര്യക്ഷമമായ ചികിത്സാമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും വളരെയേറെ സഹായകമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ 30-ലേറെ വയസ്സായ സ്ത്രീകളില്‍ ഈ പരിശോധന നടത്തുക പതിവാണ്. ഈ രോഗത്തിനുള്ള പ്രതിവിധി ശസ്ത്രക്രിയയും എക്സ്-റേ ചികിത്സയും റേഡിയം ചികിത്സയുമാണ്.

മൂത്രാശയാര്‍ബുദം (വൃക്കയുടേതും)

ഇത്തരം അര്‍ബുദങ്ങളുടെ ആദ്യഘട്ടത്തില്‍, മൂത്രത്തിലൂടെയുള്ള രക്തംപോക്കും ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നലുമാണ് രോഗലക്ഷണം. മൂത്രമൊഴിക്കുമ്പോള്‍ വേദനയും കടച്ചിലും ഉണ്ടായേക്കാം. സിസ്റ്റോസ്കോപ്പി (cystoscopy) കൊണ്ടും പ്രത്യേക ചായങ്ങള്‍ കുത്തിവച്ച് എക്സ്-റേ എടുത്തുമാണ് രോഗങ്ങള്‍ കണ്ടുപിടിക്കുന്നത്. വൃക്കയിലെ അര്‍ബുദങ്ങള്‍ പലപ്പോഴും വലുതാകുന്നതുവരെ യാതൊരു ലക്ഷണവും പ്രകടമാക്കാത്തവയാണ്.

പോസ്റ്റ്രേറ്റ് കാന്‍സര്‍

ഈ രോഗം പ്രധാനമായും 55 വയസ്സുകഴിഞ്ഞവരെയാണ് ബാധിക്കുന്നത്. വൃദ്ധന്മാരില്‍ ഉണ്ടാകുന്ന ഈ അര്‍ബുദം മിക്കപ്പോഴും ആദ്യഘട്ടങ്ങളില്‍ യാതൊരു ലക്ഷണങ്ങളും കാണിക്കാറില്ല. എല്ലുകളില്‍ രോഗസ്ഥാനഭേദം (metastasis) വരുകയും തന്നിമിത്തം നട്ടെല്ലിനും സുഷുമ്നാ നാഡിക്കും (spinal cord) വൈഷമ്യങ്ങള്‍ ഉണ്ടാവുകയും ചെയ്തതിനു ശേഷമാണ് ഈ അര്‍ബുദം പ്രായേണ കണ്ടുപിടിക്കപ്പെടുന്നത്. ഇടയ്ക്കിടെ മൂത്രം ഒഴിക്കാനുള്ള തോന്നല്‍ പ്രകടമായി എന്നു വരാം. രോഗം പഴകിയ സ്ഥിതിയില്‍ വൃഷണങ്ങള്‍ എടുത്തുകളയുമ്പോള്‍ അല്പം ആശ്വാസം കണ്ടേക്കാം.

അസ്ഥിയര്‍ബുദം

എല്ലിനെ ബാധിക്കുന്ന അര്‍ബുദത്തി (bone cancer)നെ ഓസ്റ്റിയോസാര്‍ക്കോമ (osteosarcoma) എന്നു വിളിക്കുന്നു. ഇത് ഏതു പ്രായത്തിലും ഉണ്ടാകാം. വേദനയും ചില ശരീരഭാഗങ്ങള്‍ ഉപയോഗിക്കുവാന്‍ സാധിക്കായ്കയുമാണ് ലക്ഷണങ്ങള്‍. ശസ്ത്രക്രിയയും കീമോ തെറാപ്പിയുമാണ് ചികിത്സ.

രക്താര്‍ബുദം

രക്തത്തിലുണ്ടാകുന്ന അര്‍ബുദമാണിത്. കീമോ തെറാപ്പിയാണ് ചികിത്സ. നോ: ലുക്കീമിയ

അര്‍ബുദ നിയന്ത്രണം

ഇംഗ്ലണ്ട്, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളില്‍ ആരംഭിച്ച അര്‍ബുദ നിയന്ത്രണപദ്ധതി ലോകവ്യാപകമായി വികസിച്ചിട്ടുണ്ട്. ഈ പദ്ധതിയില്‍ ഇന്ത്യയും അംഗമാണ്. പൊതുജനങ്ങളെ, പ്രത്യേകിച്ചും വിദ്യാര്‍ഥികളെ, ഈ പ്രശ്നത്തെപ്പറ്റി ബോധവാന്മാരാക്കുക, ഡോക്ടര്‍മാര്‍ക്കും എക്സ്-റേ പ്രവര്‍ത്തകര്‍ക്കും നേഴ്സുമാര്‍ക്കും അര്‍ബുദചികിത്സയില്‍ പ്രത്യേക പരിശീലനങ്ങള്‍ നല്കുക, അര്‍ബുദം ആദ്യഘട്ടത്തില്‍ത്തന്നെ കണ്ടുപിടിക്കുന്നതിനുള്ള ക്ലിനിക്കുകളും ലാബറട്ടറികളും സജ്ജീകരിക്കുക, കാന്‍സര്‍ ആശുപത്രികള്‍ സ്ഥാപിക്കുക എന്നിവയെല്ലാം ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. അര്‍ബുദത്തെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ സംഘടിപ്പിക്കുകയും, ചികിത്സയ്ക്കുള്ള നവീനങ്ങളായ ഉപകരണങ്ങളെപ്പറ്റി പരീക്ഷണങ്ങള്‍ നടത്തുകയും, അങ്ങനെ അര്‍ബുദ ചികിത്സയ്ക്കു കൂടുതല്‍ ശാസ്ത്രീയമായ അടിസ്ഥാനം നല്കുകയും ചെയ്യുന്നതില്‍ ഈ പ്രസ്ഥാനം ശ്രദ്ധിക്കുന്നുണ്ട്.

പുകയില ഉപയോഗം നിയന്ത്രിക്കുന്നത് അര്‍ബുദരോഗം വരാനുള്ള സാധ്യത കുറയ്ക്കും. മോളിക്കുലര്‍ ജീനോം ഗവേഷണത്തിലൂടെ അപൂര്‍വ അര്‍ബുദരോഗങ്ങളുടെ തോത് മനസ്സിലാക്കാം. വന്‍തോതില്‍ അര്‍ബുദരോഗബാധയുള്ള യൂറോപ്പ്, വടക്കേ അമേരിക്ക, ആസ്റ്റ്രേലിയ, ജപ്പാന്‍, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ ജീവിതശൈലി പിന്തുടരുന്നത് അവികസിത രാജ്യങ്ങളില്‍ സ്തനം, വന്‍കുടല്‍, പ്രോസ്ട്രേറ്റ്, ഗര്‍ഭാശയം തുടങ്ങിയ ഭാഗങ്ങളിലെ അര്‍ബുദനിരക്കുവര്‍ധനയ്ക്കു കാരണമായിട്ടുണ്ട്.

അര്‍ബുദ പ്രതിവിധികള്‍

അര്‍ബുദം ഏറ്റവും ഭയാനകമായ രോഗമായിട്ടാണ് ഇന്നും ജനങ്ങള്‍ കരുതുന്നത്. എന്നാല്‍ ഇത് എപ്പോഴും അപായസാധ്യതയുള്ള ഒന്നായി കണക്കാക്കേണ്ടതില്ല. പ്രാരംഭദശയില്‍ത്തന്നെ കണ്ടുപിടിച്ച് സത്വരനടപടികളെടുത്താല്‍ നിയന്ത്രണവിധേയമാകുമെന്നു തെളിഞ്ഞിട്ടുണ്ട്.

എക്സ്-റേ, ശസ്ത്രക്രിയ, റേഡിയേഷന്‍ (Radio theraphy) കീമോ തെറാപ്പി എന്നിങ്ങനെ ഭൗതിക (physical) പ്രതിവിധികളും രാസവസ്തുക്കള്‍, ഹോര്‍മോണുകള്‍ എന്നീ രാസപ്രതിവിധികളും അര്‍ബുദചികിത്സയ്ക്കു നിര്‍ദേശിക്കപ്പെട്ടുവരുന്നു. സാന്ത്വന ചികിത്സ (palliative care) ഭേദമാക്കാന്‍ സാധിക്കാത്ത വിധത്തില്‍ മൂര്‍ച്ഛിച്ച രോഗം ഉള്ളവര്‍ക്കു വേദനയും മറ്റു പ്രശ്നങ്ങളും നിയന്ത്രിക്കാന്‍ ഉതകുന്നുണ്ട്. രോഗം ഒരു അവയവത്തെയോ ഒരു കലയെയോ മാത്രം ബാധിച്ചിട്ടുള്ള അവസ്ഥയില്‍ ശസ്ത്രക്രിയകൊണ്ട് എളുപ്പത്തില്‍ അതിനു പ്രതിവിധി ചെയ്യാം.

ശസ്ത്രക്രിയ പ്രധാനമായും സാര്‍കോമ, അണ്ഡാശയ കാന്‍സര്‍, സ്തനാര്‍ബുദം, ബ്രെയിന്‍ ട്യൂമര്‍, നാക്കിലെ കാന്‍സര്‍, വയറിലെ ട്യൂമറുകള്‍, കഴുത്തിലെ ഗ്രന്ഥികള്‍ (lymph nodes) എന്നിവയ്ക്കാണു ഫലപ്രദം. ചിലപ്പോള്‍ സര്‍ജറി ചെയ്താല്‍ പൂര്‍ണമായി മുറിച്ചുമാറ്റാന്‍ സാധിച്ചില്ലെങ്കില്‍ ഇതിനുപുറമേ റേഡിയേഷനും കീമോതെറാപിയും (multidisciplinary apporach) ആവശ്യമായിവരും. ഇപ്പോള്‍ കരള്‍, അന്നനാളം, മൂത്രാശയം, ശബ്ദപേടകം എന്നിവ പൂര്‍ണമായി ശസ്ത്രക്രിയ ചെയ്തു മാറ്റി പകരം കൃത്രിമ അവയവം (Transplant അല്ലെങ്കില്‍ പ്രോസ്തസിസ്) വയ്ക്കാം. അല്ലെങ്കില്‍ രോഗിയെ ഈ അവയവം ഇല്ലാത്ത അവസ്ഥ മറികടക്കാന്‍ പരിശീലിപ്പിക്കാം. ഇതിന് പുനരധിവാസം (rehabilitation) എന്നു പറയുന്നു.

ഇവിടെ ഏറ്റവും ചിന്തനീയമായ കാര്യം അവയവം മുറിച്ചുനീക്കുന്നത് ശരീരത്തെ എത്രമാത്രം ബാധിക്കുമെന്നതാണ്. ചുണ്ട്, നാവ്, ചര്‍മം എന്നിവയിലെ അര്‍ബുദങ്ങള്‍ക്ക് ആ രോഗബാധിത ഭാഗങ്ങള്‍ മുറിച്ചുകളയുന്നത് പ്രതിവിധിയാണ്. ചുണ്ടിലും ചര്‍മത്തിലും നഷ്ടപ്പെട്ട ഭാഗങ്ങള്‍ പ്ളാസ്റ്റിക് സര്‍ജറി കൊണ്ട് ശരിയാക്കാം. ശ്വാസനാളി, ഉദരം, വന്‍കുടല്‍ എന്നിവയിലെ അര്‍ബുദത്തിന് ബാധിതഭാഗം ശസ്ത്രക്രിയകൊണ്ടു നീക്കി രണ്ടറ്റങ്ങളെയും തുന്നി യോജിപ്പിക്കുന്നത് അംഗീകൃതമായ ഒരു പ്രതിവിധിയാണ്. കണ്ണുകള്‍, ശ്വാസകോശങ്ങള്‍, വൃഷണങ്ങള്‍, വൃക്കകള്‍ എന്നീ ഇരട്ടഅവയവങ്ങളെ സംബന്ധിച്ചിടത്തോളം ബാധിതമായ ഒരു ഭാഗം കളഞ്ഞതുകൊണ്ട് ശരീരത്തിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ വലിയ തടസ്സമോ ന്യൂനതയോ സംഭവിക്കുന്നില്ല. കരളിനെ സംബന്ധിച്ചിടത്തോളം 75-80 ശ. മാ. നഷ്ടപ്പെട്ടാലും ഒരാള്‍ക്കു ജീവിക്കാമെന്നു തെളിഞ്ഞിട്ടുണ്ട്. ശ്വാസകോശങ്ങള്‍, കരള്‍, വൃക്കകള്‍ എന്നിവ മുഴുവന്‍ നീക്കംചെയ്ത് പകരം കൃത്രിമാവയവങ്ങള്‍ ഘടിപ്പിച്ച് ജീവിതം ദീര്‍ഘിപ്പിക്കാവുന്നതാണ്.

എക്സ്-റേ, റേഡിയം, റേഡിയോ ആക്ടീവ് ഐസൊടോപ്പുകള്‍ എന്നിവയുടെ ഉപയോഗം റേഡിയേഷന്‍ ചികിത്സയുടെ വിവിധമാര്‍ഗങ്ങളാണ്. ടെലിതെറാപ്പി, ബ്രേക്കി തെറാപ്പി ഇന്റേണല്‍ തെറാപ്പി എന്നിങ്ങനെ റേഡിയോ തെറാപ്പി, മൂന്നു തരമുണ്ട്. ടെലിതെറാപ്പിയില്‍ മെഷീനില്‍നിന്നും 80-120 സെ.മീ. ദുരെവച്ച് രശ്മികള്‍ കൊണ്ടു ചികിത്സിക്കുന്നു. ഉദാഹരണം-കോബാള്‍ട്ട് 60 മെഷീന്‍ (ഗാമാരശ്മി ചികിത്സ), ലീനിയര്‍ ആക്സിലെറേറ്റര്‍ (എക്സ്റേ രശ്മിചികിത്സ), ഗാമാ നൈഫ് (വളരെ സൂക്ഷ്മമായി ബ്ളെയ്ഡ് വച്ചു വരച്ചതുപോലെയുള്ള രശ്മി ചികിത്സ) എന്നിവയാണ്. ഇപ്പോള്‍ കണ്‍ഫോര്‍മല്‍ റേഡിയോതെറാപ്പി മുതലായ വളരെ സൂക്ഷ്മമായ ചികിത്സാരീതികളുണ്ട്. ഇതില്‍ ആവശ്യമുള്ളിടത്ത് മാത്രം ഡോസ് കിട്ടുന്ന സംവിധാനം ഉണ്ട്. ചികിത്സാചെലവുകള്‍ വളരെ കൂടുതലാണ്. ഇന്റെന്‍സിറ്റി മോഡുലേറ്റഡ് റേഡിയോതെറാപ്പി(IMRT)യാണ് ഏറ്റവും പുതിയതും രോഗിക്ക് ഏറ്റവും ഗുണകരവുമായ ചികിത്സ.

ബ്രേക്കിതെറാപ്പിയില്‍ റേഡിയേഷന്‍ സ്രോതസ്സുകളെ സൂചികള്‍, വയറുകള്‍, പെല്ലെറ്റുകള്‍ എന്നീ രൂപത്തിലാക്കി വായ്, ഗര്‍ഭാശയം, അന്നനാളം എന്നിവിടങ്ങളില്‍ കടത്തിവച്ച് ആ സ്ഥാനങ്ങളില്‍ത്തന്നെ ഉയര്‍ന്ന മാത്രയില്‍ റേഡിയേഷന്‍ നല്‍കാന്‍ കഴിയും. റേഡിയം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. പകരം ഇറിഡിയം, സീസിയം എന്നിവയുടെ ഐസോടോപ്പുകള്‍ ഉപയോഗിക്കുന്നു. ഈ ചികിത്സ വളരെ ഫലപ്രദമാണ്. ഇന്റേണല്‍ തെറാപ്പിയില്‍ ഗുളിക അല്ലെങ്കില്‍ പാനീയരൂപത്തിലുള്ള ഐസോടോപ്പുകള്‍ രോഗിക്കു കൊടുക്കുന്നു. ചില പ്രത്യേക അവയവങ്ങളില്‍ ഐസോടോപ്പുകള്‍ ചെന്നുകൂടുന്നു. ആ ഭാഗങ്ങളില്‍ ഒരു ഗാമ ക്യാമറ ഉപയോഗിച്ചു ചിത്രങ്ങളെടുത്ത് വ്യതിയാനങ്ങള്‍ പഠിച്ച് അനുമാനങ്ങളിലെത്തുന്നു. ചില ഐസോടോപ്പുകള്‍ ചില അവയവങ്ങളില്‍ കേന്ദ്രീകരിക്കുന്നതു ചികിത്സയ്ക്കു ഉപയോഗിക്കാം. ഉദാ: കാന്‍സര്‍ തൈറോയ്ഡ് & റേഡിയോ അയഡിന്‍.

ശസ്ത്രക്രിയ (Surgery) കൊണ്ടുമാത്രമേ അര്‍ബുദം പൂര്‍ണമായി സുഖപ്പെടുത്താനാകൂ. എന്നാല്‍ നാവിലെ അര്‍ബുദം ആരംഭഘട്ടത്തില്‍ കണ്ടെത്തി റേഡിയോ തെറാപ്പി കൊണ്ടും നാസാഗ്രസനി അര്‍ബുദം (Naso Pharyngeal Carcinoma) കീമോതെറാപ്പി കൊണ്ടും ശസ്ത്രക്രിയ കൂടാതെ പൂര്‍ണമായി സുഖപ്പെടുത്താനാകും.

ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ട്യൂമറും ട്യൂമറിന്റെ ചുറ്റിലുമുള്ള സുമാര്‍ ഒരു സെ.മീറ്ററോളം കലകളും അതിന്റെ ത്രിമാന (three dimensional) അവസ്ഥയില്‍ മുറിച്ചു നീക്കണം. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ശസ്ത്രക്രിയ ചെയ്താലും സുഖപ്പെടാത്ത അവസ്ഥയുണ്ടാകും. ബയോപ്സി(biopsy)യുടെ ആവശ്യമില്ലാതെതന്നെ ഫൈന്‍ നീഡില്‍ ആസ്പിറേഷന്‍ സൈറ്റോളജി(FNAC)യിലൂടെ 96 ശതമാനം മുഴകളും അര്‍ബുദമാണോ എന്നു കണ്ടുപിടിക്കാനാകും. ചുരുക്കം ചില അവസരങ്ങളില്‍ മാത്രമേ ബയോപ്സി ആവശ്യമായി വരുന്നുള്ളൂ. യു.എസ്സിലെ ഡോക്ടര്‍മാര്‍ എഫ്.എന്‍.എ.സി., ഇമേജിങ് പ്രവിധി(Imaging techniques)കളായ എക്സ്-റേ, സി.ടി. സ്കാന്‍, എം.ആര്‍.ഐ. സ്കാന്‍ എന്നീ പരിശോധനകള്‍ നടത്തി 98 ശ.മാ. അര്‍ബുദവും ആദ്യഘട്ടത്തില്‍ത്തന്നെ കണ്ടുപിടിക്കുന്നുണ്ട്.

ശസ്ത്രക്രിയയോടൊപ്പം ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് മറ്റ് ആധുനിക ചികിത്സാരീതികളും ഔഷധങ്ങളും അവലംബിക്കേണ്ടതാണ്. ഇത് അജൂവന്റ് (Adjuvant) തെറാപ്പി എന്നറിയപ്പെടുന്നു. ഇതിനെക്കുറിച്ച് രോഗികള്‍ക്ക് അവബോധമുണ്ടാക്കാന്‍ വളരെ പ്രയോജന പ്രദമായ മാര്‍ഗമാണ് www.adjuvantonline.com..

ശരീരത്തിനകത്ത് റേഡിയത്തെ ചെറിയ അളവില്‍ കടത്തിവയ്ക്കാവുന്നതാണ്. റേഡിയം വികിരണങ്ങള്‍ക്കു പ്രവേശിക്കുവാന്‍ കഴിയാത്ത ശരീരഭാഗങ്ങളിലേക്ക് ഹൈവോള്‍ട്ടേജ് ഉള്ള എക്സ്-റേ കടന്നുചെല്ലുന്നു. എക്സ്-റേക്കു പകരം കോബാള്‍ട് (Co60) അര്‍ബുദത്തിന്റെ ബാഹ്യചികിത്സയ്ക്കായി ധാരാളം ഉപയോഗിച്ചുവരുന്നുണ്ട്. ഈ ഐസൊടോപ്പിന്റെ അര്‍ധായുഷ്കാലം 5.3 കൊല്ലമാകയാല്‍ മുമ്മൂന്നു കൊല്ലം കഴിയുമ്പോള്‍ അതു പ്രതിസ്ഥാപിക്കേണ്ടി (substitute) വരും. റേഡിയോ ഫോസ്ഫറസ് (P32) രക്താര്‍ബുദത്തിനുള്ള ഒരു നല്ല പ്രതിവിധിയാണ്. രോഗികളുടെ ജീവിതം 5-10 കൊല്ലത്തേക്കു ദീര്‍ഘിപ്പിക്കുവാന്‍ ഈ ചികിത്സകൊണ്ടു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. ചികിത്സയ്ക്കുള്ള എളുപ്പം, വിഷാലുത്വക്കുറവ്, വികിരണംമൂലമുള്ള വൈഷമ്യങ്ങളുടെ കുറവ് എന്നീ സവിശേഷതകള്‍ ഇവിടെ പ്രത്യേകം പ്രസ്താവ്യങ്ങളാണ്. തൈറോയ്ഡ് അര്‍ബുദത്തിന് ഏറ്റവും യോജിച്ച പ്രതിവിധിയാണ് അയഡിന്‍-131 (I131) കൊണ്ടുള്ള ചികിത്സ. 7-10 ആഴ്ചകള്‍ക്കുള്ളില്‍ രോഗശമനമുണ്ടാകും. സോസിഡം (റേഡിയോ) അയഡൈഡ് ലായനിരൂപത്തില്‍ സേവിപ്പിക്കലാണ് ചികിത്സാരീതി. ശരീരത്തെ മൊത്തത്തില്‍ വികിരണനവിധേയമാക്കുന്നതിന് പൊട്ടാസിയം42 (K42), സോഡിയം-24 (Na24) എന്നിവ ഉപയോഗിക്കപ്പെടുന്നു. ജലലേയങ്ങളായ യുറേനിയം കോംപ്ളെക്സ് ലവണങ്ങള്‍ പലപ്പോഴും നല്ല ഒരു അര്‍ബുദപ്രതിവിധിയായി അനുഭവപ്പെട്ടിട്ടുണ്ട്.

കീമോതെറാപ്പി.

ഔഷധങ്ങള്‍ കൊണ്ടു കാന്‍സര്‍ ചികിത്സിക്കുന്നതാണ് കീമോതെറാപ്പി. ഇത്തരം മരുന്നുകളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. താഴെ പറയുന്ന രീതിയില്‍ ആണ് അവയെ വേര്‍തിരിച്ചിരിക്കുന്നത്.

ആല്‍ക്കൈലേറ്റിംഗ് ഏജന്റുകള്‍

നൈട്രജന്‍ മസ്റ്റാര്‍ഡുകള്‍. മസ്റ്റീന് ഹൈഡ്രോ ക്ളോറൈഡ്, സൈക്ളോഫോസ്ഫമൈഡ്, മെല്‍ഫാലാന്‍, ഐഫോസ്ഫമൈഡ്, ക്ലോറാംബുസില്‍.

ആല്‍ക്കൈല്‍ സല്‍ഫോണേറ്റുകള്‍. മൈലെറാന്‍

നൈട്രോസോയുറിയകള്‍. CCNU

ആന്റിമെറ്റബൊളൈറ്റുകള്‍.

മീതേട്രെക്സേറ്റ്, 5 ഫ്ളൂറോയുറാസില്‍, കാപ്സൈറ്റബിന്‍, ജെംസൈറ്റബിന്‍, സൈറ്ററാബിന്‍

ആന്റിട്യൂമര്‍ ആന്റിബയോട്ടിക്കുകള്‍.

ആക്ടിനോമൈസിന്‍-D, അഡ്രിയാമൈസിന്‍, ബ്ളിയോമൈസിന്‍, മൈറ്റോമൈസിന്‍.

എപിപോഡോഫൈലോടോക്സികള്‍.

(VP 16) ഇറ്റോപൊസൈഡ്.

വിന്‍കാ ആല്‍കലോയിഡുകള്‍. വിന്‍ക്രിസ്റ്റിന്‍, വിന്‍ബ്ളാസ്റ്റിന്‍.

വിവിധയിനം:

സിസ് പ്ലാറ്റിന്‍, മൈറ്റോക്സാന്ത്രോണ്‍, താലിഡോമൈഡ്, ഓക്സാലിപ്ളാറ്റിന്‍, ടാക്സോള്‍.

ഹോര്‍മോണുകള്‍.

കോര്‍ട്ടിസോണ്‍, ഡെക്സാമീതസോണ്‍, ടെസ്റ്റോസ്റ്റീറോണ്‍, ടാമോക്സിഫെന്‍, ലെട്രോസോള്‍, ഫ്ളൂട്ടമൈഡ്.

ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിനു വിധേയമായ ചില അവയവങ്ങളിലുണ്ടാകുന്ന അര്‍ബുദത്തിന് ഹോര്‍മോണുകള്‍ കുത്തിവയ്ക്കുന്നതുകൊണ്ട് വലിയ ഗുണങ്ങള്‍ കണ്ടുവരാറുണ്ട്. പ്രൊസ്ട്രേറ്റ് ഗ്രന്ഥിയിലെ അര്‍ബുദത്തിന് വൃഷണങ്ങള്‍ നീക്കം ചെയ്യുന്നതും സ്ത്രൈണ ഹോര്‍മോണുകള്‍ (female hormones) കുത്തിവയ്ക്കുന്നതും ഫലപ്രദമാണ്. അതുപോലെ സ്ത്രീകള്‍ക്കു സ്തനത്തില്‍ ഉണ്ടാകുന്ന അര്‍ബുദത്തെ അണ്ഡാശയങ്ങള്‍ നീക്കം ചെയ്തും പുരുഷഹോര്‍മോണുകള്‍ കുത്തിവച്ചും ചികിത്സിക്കാം. അര്‍ബുദത്തിന് ഹോര്‍മോണ്‍ ചികിത്സ പ്രാവര്‍ത്തികമാക്കിയതിനാണ് 1966-ല്‍ ചാള്‍സ് ഹിഗ്ഗിന്‍സ് എന്ന ശാസ്ത്രജ്ഞന് നോബല്‍ സമ്മാനം ലഭിച്ചത്.

വികിരണനം, ഔഷധപ്രയോഗം എന്നിവയെ ഒറ്റയ്ക്കൊറ്റയ്ക്കു ചികിത്സാമുറകളായി സ്വീകരിക്കുന്നതിനു പകരം രണ്ടും ഏകകാലത്തില്‍ പ്രയോഗിച്ചുകൊണ്ടുള്ള സംയുക്തചികിത്സ കൂടുതല്‍ കാര്യക്ഷമമാണെന്നു കണ്ടുപിടിച്ചിട്ടുണ്ട്.

ഇമ്യൂണോതെറാപ്പി.

മോണോക്ളോണല്‍, ആന്റിബോഡികള്‍

ബെവാസിസുമദ് [Bevacizumad(AVASTIN)], ട്രാസ്റ്റുഗുമാബ് Traestugumab(Herceptrin)(ശരീരത്തിന്റെ പ്രതിരോധശക്തിയില്‍ മാറ്റം വരുത്തുന്നവ)

ഇന്റര്‍ ഫെറോണ്‍ ഇന്റര്‍ല്യൂകിന്‍ (Interluckin)

പുതിയ ചികിത്സാ ഉപാധികള്‍

ബോണ്‍ മാരോ ട്രാന്‍പ്ലാന്റ് (മജ്ജമാറ്റി വയ്ക്കല്‍)

പ്രധാനമായും രക്താര്‍ബുദം, ലിംഫോമാ മള്‍ട്ടിപ്പിള്‍ മയലോമ എന്നീ ട്യൂമറുകളില്‍ ഈ ചികിത്സ പ്രയോഗിക്കുന്നുണ്ട്. വളരെ ചെലവേറിയതും ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ളതുമാണ് ഈ ചികിത്സാ രീതി. ശരീരത്തിലെ മുഴുവന്‍ മജ്ജ കോശങ്ങളെയും റേഡിയേഷന്‍ അല്ലെങ്കില്‍ കീമോതെറാപ്പികൊണ്ട് നിര്‍വീര്യമാക്കിയിട്ടു പുതിയ മജ്ജകോശങ്ങള്‍ പ്രദാനം ചെയ്യുന്നു.

ജീന്‍ തെറാപ്പി.

ഏറ്റവും പുതിയ സിദ്ധാന്തം അനുസരിച്ച് കാന്‍സറിന്റെ ശരിയായ കാരണം മനുഷ്യകോശങ്ങളിലെ ജീനുകളില്‍ ഉത്പരിവര്‍ത്തനം (mutation) കൊണ്ടുണ്ടാകുന്ന ചില വ്യതിയാനങ്ങളാണ്. ഇത്തരത്തിലുള്ള ജീനുകളെ ചികിത്സിക്കുന്ന അതിസൂക്ഷ്മമായ ചികിത്സ അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ രോഗികളില്‍ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ആശാവഹമായ ഫലങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ ഈ ചികിത്സയായിരിക്കും കാന്‍സറിന് ഏറ്റവും ഫലപ്രദമായിരിക്കുക.

അര്‍ബുദരോഗ നിര്‍ണയവും ചികിത്സയും സങ്കീര്‍ണമാക്കുന്ന ഘടകങ്ങളില്‍ പ്രധാനമായൊരു പ്രശ്നം ജൈവകോശങ്ങളിലെ തന്മാത്രാതലങ്ങളില്‍ രോഗബാധയുടെ പ്രാഥമിക സൂക്ഷ്മ ചിഹ്നങ്ങള്‍ രൂപപ്പെടുമ്പോള്‍ത്തന്നെ അവ കണ്ടെത്തുവാന്‍ നിലവിലുള്ള സംവിധാനങ്ങളുടെ കഴിവില്ലായ്മയാണ്. രോഗബാധിതകോശങ്ങളും കലകളും കണ്ടെത്തിയാല്‍ തന്നെ അവയെ കൃത്യമായി നശിപ്പിക്കുന്നതിനും മറ്റു ശരീരകോശങ്ങളെയും വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുമുള്ള സാങ്കേതിക സംവിധാനത്തിന്റെ അപര്യാപ്തതയാണ് മറ്റൊന്ന്. ഈ രണ്ടു കാര്യങ്ങളിലും നാനോ ടെക്നോളജി ഫലപ്രദമായ ഒരുത്തരമാകുകയാണ്. നാനോ കണികകള്‍ക്ക് രക്തധമനികളിലൂടെ സഞ്ചരിച്ച് രോഗബാധിതകോശങ്ങളെ കണ്ടെത്തുവാനുള്ള കഴിവുണ്ട്. ഈ പ്രക്രിയയാണ് നാനോ ഇമേജിങ്.

അര്‍ബുദ ചികിത്സയുടെ രീതി ശാസ്ത്രത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാക്കാന്‍ നാനോ ടെക്നോളജിക്ക് കഴിയുന്നുണ്ട്. മരുന്നുകള്‍ നിര്‍ദിഷ്ട ലക്ഷ്യങ്ങളില്‍ കൃത്യതയോടെ നിക്ഷേപിക്കുവാനുള്ള സാങ്കേതികവിദ്യയാണ് (targetted drug delivery) ഈ മേഖലയിലെ ഒരു മഹാനേട്ടം. നാനോ ബയോചിപ്പുകള്‍ ഉപയോഗിച്ച് അതിവേഗത്തില്‍ മാംസ്യഘടനാവിശകലനത്തിനുള്ള ഒരു സാങ്കേതികവിദ്യയും അര്‍ബുദനിര്‍ണയമേഖലയില്‍ വികസിപ്പിച്ചു വരുന്നുണ്ട്.

അര്‍ബുദജനകങ്ങള്‍

അര്‍ബുദം എന്ന രോഗത്തെ ഉളവാക്കുന്നവ. ബാഹ്യമായി പ്രവര്‍ത്തിച്ച് അര്‍ബുദം ഉളവാക്കുന്ന 400-ല്‍ അധികം ഹേതുക്കള്‍ കണ്ടുപിടിച്ചിട്ടുണ്ട്. അര്‍ബുദജനകങ്ങളാണോ എന്നു നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കിലും സംശയിക്കപ്പെടുന്ന വേറെയും ഹേതുക്കളുണ്ട്. വികിരണങ്ങള്‍ (radiations), താപനില, വ്രണാദികള്‍, രാസവസ്തുക്കള്‍, വൈറസ്സുകള്‍, പരോപജീവികള്‍ (parasites), ബാക്റ്റീരിയ എന്നിങ്ങനെ അര്‍ബുദജനകങ്ങളെ പല ഇനങ്ങളായി തിരിക്കാം. അണുവിഭജനം സാധ്യമായതിനെത്തുടര്‍ന്ന് ജനമധ്യേസംസാരവിഷയമായിത്തീര്‍ന്നിട്ടുള്ള ഒന്നാണ് അര്‍ബുദവും വികിരണങ്ങളും തമ്മിലുള്ള ബന്ധം. എക്സ് രശ്മികള്‍, ഗാമാ രശ്മികള്‍, ഇലക്ട്രോണുകള്‍, ന്യൂട്രോണുകള്‍, പ്രോട്ടോണുകള്‍ എന്നിവ അര്‍ബുദജനകങ്ങളായ ഉച്ചോര്‍ജ വികിരണങ്ങളാണ്. സാമാന്യേന വികിരണപ്രേരിതമായ അര്‍ബുദത്തിന്റെ ആവൃത്തി നിശ്ചയിക്കുവാന്‍ പ്രയാസമുണ്ട്. ഒരാള്‍ റേഡിയേഷന് എത്രമാത്രം വിധേയനായിട്ടുണ്ട് എന്നു നിര്‍ണയിക്കുക അത്ര എളുപ്പമല്ല. റേഡിയേഷന്റെ മാത്ര എന്ത്? അഭികരണം (exposure) അല്പകാലികവും തീവ്രവുമായിരുന്നുവോ അതോ ദീര്‍ഘകാലികവും ലഘുവുമായിരുന്നുവോ? അഭികരണവിധേയമായ ടിഷ്യൂവിന്റെ വ്യാപ്തം (volume) എന്താണ്? അഭികരണം ഏതു രീതിയിലായിരുന്നു? ഇത്രയും കാര്യങ്ങള്‍ അത്ര കൃത്യമായി അറിയുവാന്‍ അസാധ്യമായതിനാലാണ് റേഡിയേഷന്‍ മൂലം മനുഷ്യനിലുണ്ടാകുന്ന അര്‍ബുദങ്ങളുടെ വിവരണം ഇന്നും ഒരു പരിധിവരെ അപൂര്‍ണമായിരിക്കുന്നത്.

വികിരണാര്‍ബുദങ്ങളുടെ (Radiation cancer) ആദ്യത്തെ രേഖകളില്‍ ഒന്ന് 1902-ല്‍ ജര്‍മനിയിലെ ഹാംബര്‍ഗില്‍ നിന്നാണു ലഭിച്ചത്. എക്സ്റേ-ട്യൂബ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരന്‍ ട്യൂബുകളെ പരിശോധിച്ചിരുന്നത് സ്വന്തം കൈകളില്‍ ആ വികിരണങ്ങള്‍ തട്ടിച്ചുനോക്കിയിട്ടായിരുന്നു. അയാള്‍ക്ക് കൈയിന്മേല്‍ പരന്ന ഒരു ചര്‍മത്തടിപ്പ് ആദ്യമുണ്ടായി, മൂന്നു വര്‍ഷത്തിനുശേഷം അയാള്‍ ചര്‍മാര്‍ബുദബാധിതനായിത്തീര്‍ന്നു. രോഗം ശരീരത്തിന്റെ ഇതരഭാഗങ്ങളിലേക്കും വ്യാപിച്ചു. ഈ നിരീക്ഷണത്തെത്തുടര്‍ന്ന് അസ്ഥി, ശ്വാസകോശം, രക്തനിര്‍മാണകാരികളായ കലകള്‍ എന്നിവയില്‍ വികിരണപ്രേരിതാര്‍ബുദങ്ങളുടെ ദൃഷ്ടാന്തങ്ങള്‍ കണ്ടുകിട്ടിത്തുടങ്ങി. വാച്ചിന്റെ ഡയല്‍ (dial) പെയിന്റു ചെയ്യുന്നവരുടെ ഇടയിലാണ് ഇത്തരം ഉദാഹരണങ്ങള്‍ ഏറ്റവും അധികം പ്രകടമായിരുന്നത്. പ്രകാശിക്കുന്ന ഡയലുകള്‍ നിര്‍മിക്കുമ്പോള്‍ ദീപ്തിശീലങ്ങളായ (luminiscent) റേഡിയോ ആക്റ്റീവ് പദാര്‍ഥങ്ങള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. ബ്രഷ് ചുണ്ടില്‍തൊട്ടു നനച്ചാണ് പലരും പെയിന്റിങ് നടത്തിയിരുന്നത്. അത്തരക്കാരില്‍ അധരാര്‍ബുദം ഉണ്ടായിക്കണ്ടു. അത്യല്പമാത്രകളില്‍ വികിരണം ഏല്ക്കുന്നതുകൊണ്ടു വലിയ ദോഷമൊന്നും വരാനില്ല.

ഹിരോഷിമയിലും നാഗസാക്കിയിലും അണുവിപത്തില്‍ നിന്നു രക്ഷപ്പെട്ട് അവശേഷിച്ചവരില്‍ രക്താര്‍ബുദ ബാധാനിരക്ക് കൂടുതലുണ്ടായിരുന്നു. വികിരണനം ആണ് ഇതിന്റെ കാരണം. എലി, ഗിനിപ്പന്നി എന്നീ ജീവികളില്‍ വികിരണനം മൂലം പലതരം അര്‍ബുദങ്ങളും ഉത്പാദിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. സൂര്യകിരണങ്ങള്‍ അര്‍ബുദജനകം ആകാം. വെളുത്ത തൊലിയുള്ളവര്‍ക്കു കറുത്തവരെക്കാള്‍ കൂടുതലായി മുഖം, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളില്‍ കാന്‍സര്‍ കാണാവുന്നതാണ്. അക്കൂട്ടത്തില്‍ നാവികര്‍, ഉഷ്ണമേഖലകളില്‍ കൃഷിചെയ്യുന്നവര്‍ എന്നിവര്‍ക്കും അര്‍ബുദസാധ്യത കൂടുതലാണ്.

അര്‍ബുദജനകങ്ങളായ രാസവസ്തുക്കള്‍ അനവധിയാണ്. പുകക്കുഴല്‍ തൂപ്പുകാര്‍ക്കിടയില്‍ വൃഷണസഞ്ചിയില്‍ കാന്‍സര്‍ കൂടുതലായി ഉണ്ടാവുന്നതായി 1775-ല്‍ പേര്‍സിവല്‍ പോട്സ് (Percival Potts) എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ചു. നൂറ്റിനാല്പതു കൊല്ലത്തിനുശേഷം എലികളുടെ ചെവികളില്‍ കോള്‍ടാര്‍ തേച്ചുവിട്ട് അര്‍ബുദം ഉത്പാദിപ്പിക്കുകയും അതിനു കാരണമായ രാസവസ്തുവിനെ വേര്‍തിരിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് കോള്‍ടാറില്‍നിന്ന് അര്‍ബുദജനകങ്ങളായ അനേകം രാസവസ്തുക്കളും കണ്ടുപിടിച്ചു.

അര്‍ബുദജനകങ്ങളായ രാസപദാര്‍ഥങ്ങളില്‍ ഏറ്റവും പ്രധാനം പോളിസൈക്ലികങ്ങളായ ആരൊമാറ്റിക് ഹൈഡ്രോകാര്‍ബണുകളും, തത്സമാനങ്ങളായ നൈട്രജന്‍ ഉള്ള ഹെറ്ററൊസൈക്ലിക യൗഗികങ്ങളും ചില സംശ്ലിഷ്ട ചായങ്ങളും (synthetic dyes) ആണ്. ചില ആരൊമാറ്റിക് അമീനുകള്‍ക്കും ചില കാര്‍ബമേറ്റുകള്‍ക്കും അര്‍ബുദജനകത്വം ഉണ്ട്. ഫിനാന്‍ഥ്രീന്‍, ബെന്‍സാന്‍ഥ്രസീന്‍, ബെന്‍സൊപൈറിന്‍, ബെന്‍സൊഫിനാന്‍ഥ്രീന്‍, ഫ്ളുവൊറോണ്‍ എന്നീ യൗഗികങ്ങള്‍ പോളിസൈക്ലിക ഹൈഡ്രൊകാര്‍ബണുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇവയും ഇവയുടെ വ്യുത്പന്നങ്ങളും, ബെന്‍സാക്രിഡിന്‍ എന്ന ഹെറ്ററൊസൈക്ലിക യൗഗികത്തിന്റെ വ്യുത്പന്നങ്ങളും, ആരൊമാറ്റിക് അമീന്‍ ആയ അനിലിനും, എഥില്‍ കാര്‍ബമേറ്റും, പാരാഡൈമെഥില്‍ അമിനൊ അസൊബെന്‍സീന്‍ അഥവാ ബട്ടര്‍ യെല്ലോ എന്ന അസൊ ചായവും (azodye) മറ്റുള്ളവയ്ക്ക് ഉദാഹരണങ്ങളാണ്. ഈ രാസവസ്തുക്കള്‍ ശരീരത്തിലെ ചില സെല്‍ പ്രോട്ടീനുകളുമായി രാസപരമായി യോജിക്കുകയും അവയുടെ സ്വതേയുള്ള ശാരീരികപ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്യുന്നു എന്നാണു വിശ്വസിക്കപ്പെടുന്നത്. ചില എന്‍സൈമുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നതിനും ഇവയ്ക്കു കഴിവുണ്ട്. അസൊ ചായങ്ങളുടെ സൂക്ഷ്മവും വിശദവുമായ പഠനങ്ങള്‍ക്കുശേഷം അത്തരം യൗഗികങ്ങളിലുള്ള -N = N- എന്ന അപൂരിതഗ്രൂപ്പാണ്(unsaturated group) അര്‍ബുദനിദാനം എന്നും മനസ്സിലായിട്ടുണ്ട്. അസൊഗ്രൂപ്പിലെ ഇലക്ട്രോണ്‍സാന്ദ്രത (electron concentration) കൂടുന്നതിനനുസരിച്ച് അര്‍ബുദജനകത്വശേഷി വര്‍ധിക്കുന്നതായും കണ്ടിരിക്കുന്നു. എന്നാല്‍ ഗവേഷണങ്ങളുടെ ഫലമായി ചില അര്‍ബുദജനകങ്ങളായ വസ്തുക്കള്‍ക്ക് അര്‍ബുദസ്തംഭകത്വം (cancer inhibition) കൂടി ഉണ്ടെന്ന ആശ്ചര്യകരമായ സംഗതിയും തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഏതായാലും അന്തിമമായ ഒരു തീരുമാനവും ഇനിയും കൈക്കൊള്ളാറായിട്ടില്ല.

പുകയിലയിലടങ്ങിയിട്ടുള്ള ചില രാസവസ്തുക്കള്‍ (പോളിസൈക്ലിക ഹൈഡ്രൊകാര്‍ബണ്‍ വ്യുത്പന്നങ്ങള്‍ ഉദാഹരണം) അര്‍ബുദജനകങ്ങള്‍ ആണ്. പുകവലിക്കാര്‍ക്കിടയില്‍ ശ്വാസകോശാര്‍ബുദം കൂടുതലായി കാണുന്നുണ്ട്. ഒരു ദിവസം 20-40 സിഗരറ്റ് വലിക്കുന്നവര്‍ 10-20 സിഗരറ്റു വലിക്കുന്നവരെക്കാള്‍ രണ്ടിരട്ടിയോളം അര്‍ബുദവിധേയത്വമുള്ളവരാണ്. ഒരിക്കലും പുകവലിക്കാത്തവര്‍ക്കു ശ്വാസകോശത്തില്‍ അര്‍ബുദബാധ സുദുര്‍ലഭമത്രെ; പുകവലിക്കാര്‍ക്കിടയില്‍ വൃക്കയിലെ അര്‍ബുദവും (kidney cancer) വ്യാപകമാണ്.

ചിരസ്ഥായിയായ ടിഷ്യു ക്ഷതങ്ങള്‍ (chronic irritation of tissues), ഷിസ്റ്റൊസോമ ഹേമറ്റോബിയം (Schistosoma hematobium) എന്ന പരോപജീവിയുടെ (parasite) ആക്രമണം, മുമ്പെങ്ങാനുമുണ്ടായിട്ടുള്ള ക്ഷയരോഗബാധ മുതലായവയും അര്‍ബുദജനകങ്ങളാകാവുന്നതാണ്. പുകവലിക്കുന്നവര്‍ക്കു ദീര്‍ഘകാല ഉത്തേജനംനിമിത്തം ചുണ്ടിലും, പുകയില മുറുക്കുന്നവര്‍ക്ക് കവിളത്തും, മുറിഞ്ഞതോ തേഞ്ഞതോ ആയ പല്ലിന്‍മേല്‍ ചിരകാലമായി ഉരസുകമൂലം നാവിലും കവിളിലും അര്‍ബുദം ഉണ്ടാകാം. കാറ്റത്തും വെയിലത്തും ദീര്‍ഘകാലം വിവസ്ത്രരായി ജീവിക്കുന്നവര്‍ക്കും അര്‍ബുദസാധ്യതയുണ്ട്. എന്നാല്‍ നിരന്തരമായ ഉത്തേജനമുണ്ടായിട്ടും പ്രസ്തുത രോഗം ബാധിക്കാത്തവരുടെ എണ്ണവും വിരളമല്ല. ആകയാല്‍ ഉത്തേജനം അര്‍ബുദത്തിന് ഒരു പ്രത്യക്ഷകാരണമല്ലെന്നാണു കരുതേണ്ടത്. ഉത്തേജനംകൊണ്ട് കലകളില്‍ സംഭവിക്കുന്ന ഉത്പരിവര്‍ത്തനമോ മറ്റെന്തെങ്കിലുമോ ആയിരിക്കണം യഥാര്‍ഥത്തില്‍ അര്‍ബുദകാരണം.

പ്രകൃത്യാ ലഭിക്കുന്നതോ ശുദ്ധീകരിക്കപ്പെട്ടതോ ആയ ആഹാരസാധനങ്ങളൊന്നും പ്രായേണ അര്‍ബുദജനകമായിട്ട് അനുഭവപ്പെട്ടിട്ടില്ല. ആഹാരത്തെ ദൂഷിതമാക്കുന്ന കീടനാശിനികള്‍, ജന്തുക്കളുടെ ആഹാരത്തില്‍ കലര്‍ത്തുന്ന ഹോര്‍മോണുകള്‍, ആന്റിബയോട്ടിക്കുകള്‍, ആഹാരത്തിന്റെ പരിരക്ഷകങ്ങള്‍ (preservatives) ആയ പദാര്‍ഥങ്ങള്‍, ആഹാരത്തിനു നിറവും മണവും കൊടുക്കുന്നതിനും ആഹാരം ചിലപ്പോള്‍ പരുവപ്പെടുത്തുന്നതിനും ഉപയോഗിക്കുന്ന പദാര്‍ഥങ്ങള്‍ മുതലായവ അര്‍ബുദജനകങ്ങള്‍ ആണോ എന്ന കാര്യം ഗാഢമായ ഗവേഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. സൌന്ദര്യവര്‍ധകങ്ങളായ വസ്തുക്കളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുടെ കഥയും ഇതുതന്നെ. ഇവയെല്ലാം ഒരുവിധം നിത്യോപയോഗസാധനങ്ങളാകയാല്‍ ഇവയുപയോഗിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള രാസവസ്തുക്കളുമായി ദീര്‍ഘകാലത്തെ അഭികരണം സംഭവിക്കാനിടയുണ്ട്.

വ്യവസായവത്കൃതനഗരങ്ങളില്‍ അന്തരീക്ഷം പൊതുവേ മലിനമാകുന്നതുമൂലം അവിടെ താമസിക്കുന്ന ജനങ്ങള്‍ക്ക് അര്‍ബുദസാധ്യത കൂടുതലാണ്. വിവിധരാസപ്രക്രിയകളില്‍ നിന്നും ഉദ്ഭവിക്കുന്ന വാതകങ്ങള്‍, കല്‍ക്കരി, എണ്ണ എന്നിവയുടെ ദഹനം (combustion) നിമിത്തം ഉത്പന്നമാകുന്ന വസ്തുക്കള്‍, മോട്ടോര്‍വാഹനങ്ങളില്‍നിന്നു വമിക്കുന്ന വാതകങ്ങള്‍, കരിയുടെ സൂക്ഷ്മകണങ്ങള്‍ എന്നീ അപദ്രവ്യങ്ങള്‍കൊണ്ടു നഗരാന്തരീക്ഷം പ്രായേണ പ്രദൂഷിതമായിരിക്കും. വ്യവസായവത്കരണം പുരോഗമിക്കുന്തോറും അര്‍ബുദബാധയില്‍ സമാന്തരമായ ഒരു വര്‍ധനവു കാണുന്നുണ്ട്, വിശേഷിച്ചും ശ്വാസകോശാര്‍ബുദബാധയില്‍. പ്രദൂഷിതാന്തരീക്ഷത്തിനും അര്‍ബുദത്തിനും തമ്മില്‍ നേരിട്ടു കാര്യകാരണബന്ധമുണ്ടോ എന്നു ഖണ്ഡിതമായി ഇനിയും തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

ചില ഇനം വൈറസുകള്‍ക്ക് കോഴിക്കുഞ്ഞുങ്ങളില്‍ അര്‍ബുദമുണ്ടാക്കുവാന്‍ കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. മനുഷ്യന്റെ രക്താര്‍ബുദത്തില്‍ വൈറസ് സദൃശകണങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ട്. സാര്‍ക്കോമ (Sarcoma, ബന്ധക കലകളെ ബാധിക്കുന്ന അര്‍ബുദം) ബാധിച്ച കലകളുടെ കോശരഹിതനിഷ്യന്ദങ്ങള്‍ (cellfree filtrates) ചുണ്ടെലികളില്‍ ജനിച്ചയുടന്‍തന്നെ കുത്തിവച്ചപ്പോള്‍ അവയ്ക്ക് രക്താര്‍ബുദം ഉണ്ടാകുന്നതായി കണ്ടു. ആകയാല്‍ അത്തരം നിഷ്യന്ദങ്ങളില്‍ അര്‍ബുദജനകവസ്തു ഉണ്ടായിരിക്കണമെന്നും അതു മിക്കവാറും വൈറസ് പോലുള്ള എന്തെങ്കിലുമാണെന്നും അഭ്യൂഹിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം വൈറസ് മനുഷ്യരില്‍ രക്താര്‍ബുദം ഉണ്ടാക്കാനിടയുണ്ട്. പ്രസ്തുത വൈറസ് ആദ്യം നിരുപദ്രവമായിരുന്നിരിക്കാമെന്നും അതു പിന്നീട് ചില അര്‍ബുദജനകങ്ങളുടെ പ്രവര്‍ത്തനമോ പ്രേരണയോ നിമിത്തം സ്വയം അര്‍ബുദജനകമായിത്തീര്‍ന്നിരിക്കാമെന്നും സംശയിക്കപ്പെടുന്നു. രക്താര്‍ബുദജനകം കുത്തിവച്ച ചുണ്ടെലികളുടെ സീറത്തില്‍ (serum) നിന്നും ഉണ്ടാക്കിയ വാക്സിനുകള്‍ക്കു (vaccines) മറ്റു ജന്തുക്കളെ വൈറസ് ബാധയില്‍നിന്നു രക്ഷിക്കുവാന്‍ സാധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരെ സംബന്ധിച്ചിടത്തോളം നിരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. വൈറസുകള്‍ ചില ശരീരകോശങ്ങളെ ആക്രമിച്ച് അവയുടെ നിയന്ത്രക ക്രിയാതന്ത്രങ്ങളെ (regulatory mechanisms) വ്യത്യാസപ്പെടുത്തുന്നതുകൊണ്ടാണ് അര്‍ബുദജനകങ്ങള്‍ ആയിത്തീരുന്നത് എന്നു വൈറസ് ഗവേഷകര്‍ വിശ്വസിക്കുന്നു.

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate