അധ്യാപകർ അറിയാതെതന്നെ അവരുടെ വിദ്യാർത്ഥികളുടെ പരീക്ഷാപ്പേടിക്ക് കാരണമാകുന്നു പഠനകാര്യത്തിൽ മുൻനിരയിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്കും ശരാശരി കുട്ടികൾക്കും സാധാരണയായി കണ്ടുവരാറുള്ള ഒന്നാണ് പരീക്ഷാപ്പേടി. ഇങ്ങനെ വിദ്യാർത്ഥികളിൽ പരീക്ഷാപ്പേടി സൃഷ്ടിക്കുന്നതിൽ അധ്യാപകർക്ക് കൃത്യമായ പങ്കുണ്ട്. മികച്ച വിജയശതമാനം ലക്ഷ്യമിടുന്ന സ്‌കൂൾ അധികൃതർ (ഉദാഹരണത്തിന്, കൂടുതൽ കുട്ടികൾ പരീക്ഷയിൽ ഉന്നതവിജയം നേടുന്നത്) കുട്ടികൾക്ക് മികച്ച വിജയശതമാനം ഉണ്ടാക്കാൻ അധ്യാപകരിൽ സമ്മർദ്ദം സൃഷ്ടിക്കുന്നു. അധ്യാപകർ പരീക്ഷയിൽ ഉന്നതവിജയം നേടുന്നതിനും വിജയശതമാനം കൂട്ടുന്നതിനും കുട്ടികളിൽ സമ്മർദ്ദം ചെലുത്തുന്നു. പരീക്ഷയിൽ ഉന്നതവിജയം നേടുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞാണ് ഇത് നടപ്പാക്കുന്നത്. അധ്യാപകർ നിരവധി സമ്മർദ്ദങ്ങള്‍ക്ക് അടിമപ്പെട്ടാണ് കുട്ടികളിൽ പരീക്ഷാപ്പേടി സൃഷ്ടിക്കുന്നത്. അധ്യാപകർ നേരിടുന്ന സമ്മർദ്ദങ്ങള്‍ പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ടാണ്.
നിംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജി അഡീഷണൽ പ്രൊഫസർ ഡോ. എം മഞ്ജുള നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ ലേഖനത്തിൽ എങ്ങനെയാണ് അധ്യാപകർ അറിഞ്ഞും അറിയാതെയും പരീക്ഷാപ്പേടിക്ക് കാരണമാകുന്നതെന്ന് വ്യക്തമാക്കുന്നു. ഒരു ക്ലാസിലെ എല്ലാ കുട്ടികളുടെയും പഠനനിലവാരം അടയാളപ്പെടുത്താനും നിയന്ത്രിക്കാനും ഒരധ്യാപകനും സാധ്യമല്ല. പഠനകാര്യങ്ങളിലും മറ്റുമുണ്ടാകുന്ന പേടിയും സമ്മർദ്ദവും കൈകാര്യം ചെയ്യാൻ കുട്ടികളെ സഹായിക്കാൻ മാത്രമാണ് അധ്യാപകർക്ക് കഴിയുക. വിദ്യാർത്ഥികളിലെ പരീക്ഷാപ്പേടിയും മറ്റും കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് ഉണ്ടാകാനിടയുള്ള ചില സംശയങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഇവിടെ കൊടുക്കുന്നത്.
എങ്ങനെയാണ് വിദ്യാർത്ഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത്?
വളരെക്കാലത്തെ പരിചയംകൊണ്ട് മികച്ച പഠനനിലവാരം ഉള്ള കുട്ടിയേയും ശരാശരിയും ശരാശരിയിൽ താഴെയുമുള്ള വിദ്യാർത്ഥികളേയും കണ്ടെത്താൻ എളുപ്പം സാധിക്കും. ഇത് പഠന നിലവാരത്തിനപ്പുറം ഓരോ വിദ്യാർത്ഥിക്കും പ്രത്യേക പരിഗണന കൊടുക്കാൻ അധ്യാപകരെ സഹായിക്കുന്നു. ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർത്ഥികളെ കൂടുതൽ ശ്രദ്ധിക്കാനും പരിഗണിക്കാനും അധ്യാപകർ ശ്രമിക്കാറുണ്ട്. ഇത് മറ്റുള്ള കുട്ടികൾക്ക് മികച്ച രീതിയിൽ പഠിക്കാനും കൂടുതൽ മാർക്ക് വാങ്ങാനും അങ്ങനെ ടീച്ചറുടെ ശ്രദ്ധയും പരിഗണനയും നേടാനും പ്രചോദനമാകും.
എങ്ങനെയാണ് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ സാധ്യമാകുക?
പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള ആശയവിനിമയം ആവശ്യമുണ്ടോ?
ഇത് എല്ലായ്പോഴും ആവശ്യമായി വരില്ല. മാത്രവുമല്ല മാതാപിതാക്കളുമായുള്ള തെറ്റായ ആശയവിനിമയം ഉണ്ടാകാനും പാടില്ല. 'മകൾ/മകൻ നന്നായി പഠിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക' 'പുറത്ത് പോകാനോ ടിവി കാണാനോ അനുവദിക്കരുത്. ഇത് ഫൈനൽ പരീക്ഷയാണ്' തുടങ്ങിയതരത്തിലുള്ള ആശയവിനിമയങ്ങള്‍ മാതാപിതാക്കൾ എടുക്കുന്നത് മോശമായ തരത്തിലാകും. അത് വീട്ടിലും അമിത സമ്മർദ്ദം സൃഷ്ടിക്കുന്നതിന് കാരണമാകും. അധ്യാപകർ മിക്കവാറും അവരുടെ ആകാംക്ഷയും ഉത്കണ്ഠയുമാകും മാതാപിതാക്കളോട് പങ്കുവെയ്ക്കുന്നത്, അല്ലെങ്കിൽ അടിച്ചേൽപ്പിക്കുന്നത്. അതിന്റെ അമിതഭാരം ഏൽക്കേണ്ടിവരുന്നത് വിദ്യാർത്ഥികളാവും എന്ന കാര്യം ഓർക്കുക. മാതാപിതാക്കളും സമ്മർദ്ദത്തിന് അടിപ്പെട്ടാൽ വിദ്യാർത്ഥി പൂർണ്ണമായും പരീക്ഷാപ്പേടിയുടെ പിടിയിലാകും
പരീക്ഷാസമയങ്ങളിൽ ഞാൻ എങ്ങനെയാണ് വിദ്യാർത്ഥികൾക്ക് വഴികാട്ടിയാവേണ്ടത്?
ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർത്ഥികളോടും പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരോടും അധ്യാപകർ വിവേചനം കാണിക്കാൻ തുടങ്ങുന്നതോടെ പ്രശ്‌നങ്ങൾ ആരംഭിക്കുന്നു. ഇത് പഠനത്തിൽ പിന്നാക്കം നിൽകുന്ന വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും ഇല്ലാതാക്കും. വിദ്യാർത്ഥികളുടെ പഠനനിലവാരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അതവരുടെ കഴിവുകളെയും ആത്മവിശ്വാസത്തേയും ഇല്ലാതാക്കും എന്ന കാര്യം കൂടി ഓർക്കുക.
അധ്യാപകർക്ക് വിദ്യാർത്ഥികളെ പിന്തുണയ്ക്കാൻ സാധിക്കുന്നത് ഇങ്ങനൊക്കെയാണ്
മാനസിക ആരോഗ്യവും പ്രകൃതി ദുരന്തങ്ങളും
പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ചവർക്ക് അടിസ്ഥാന ആവശ്യങ്ങളായ വീട്, ചികിത്സ, സാമ്പത്തികം തുടങ്ങിയ ആവശ്യങ്ങൾക്ക് പുറമെ മാനസിക, സാമൂഹിക പിന്തുണയും കൂടി ആവശ്യമുണ്ട്.
ഞങ്ങൾ റസ്റ്റോറന്റിന്റെ വാതിൽക്കലേക്ക് ഓടിച്ചെന്നു. ഇത്തരം ഭൂചലനങ്ങൾ ഞങ്ങൾക്ക് പരിചിതമായിരുന്നു. എങ്കിലും ഇത് കുറച്ച് വ്യത്യസ്തമായ തോതിലായിരുന്നു. അന്ന് ഉച്ചയ്ക്ക് അനുഭവിച്ചതുപോലെ എന്റെ കാലിനടിയിലെ മണ്ണ് അനങ്ങുന്നതായി ഒരിക്കലും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. തെരുവിൽ കെട്ടിടങ്ങളിൽനിന്ന് നടുറോഡിലേക്ക് ഓടുന്ന ആളുകളെയാണ് ഞങ്ങൾ കണ്ടത്. ഇതിന് മുമ്പ് ഉണ്ടായിരുന്നതിനെക്കാൾ സമയം ഈ തീവ്രചലനം നീണ്ടുനിന്നു. അവസാനിച്ചപ്പോഴേക്കും (പിന്നീട് അറിഞ്ഞത് പ്രകാരം ഏകദേശം 60 സെക്കന്റ് ഉണ്ടായിരുന്നു, പക്ഷേ ഒരുപാട് സമയമെടുത്തതായി അപ്പോൾ തോന്നി) തെരുവ് ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു.
ഭാഗ്യത്തിന് ചില പഴയ കെട്ടിടങ്ങളിൽ വീണ വിള്ളലുകൾ ഒഴിച്ച് നിർത്തിയാൽ മറ്റ് തകരാറുകളൊന്നുമില്ലായിരുന്നു. തുടർ കമ്പനങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് ഞങ്ങൾ റോഡിൽ ചുരുണ്ടു കൂടിയിരുന്നപ്പോൾ ആദ്യചലനത്തിന്റെ തോത് കുറയുകയും അത് ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ഞങ്ങൾ സുരക്ഷിതരായിരുന്നു. ഒരു മണിക്കൂറോ മറ്റോ കഴിഞ്ഞ് കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ടശേഷം തെരുവിന്റെ പഴയ ഭാഗങ്ങളിലേക്ക് തിരിച്ച് പോകാൻ ഞങ്ങൾ തീരുമാനിച്ചു. ആ ഭാഗത്ത് തകരാറുകൾ ഒരുപാട് കൂടുതലാണെന്ന് ഞങ്ങൾ കേട്ടിരുന്നു. പക്ഷേ, എന്തായിരിക്കും അവിടെ കാണാൻ പോകുന്നതെന്ന കാര്യത്തിൽ യാതൊരു ഊഹവും ഞങ്ങൾക്കില്ലായിരുന്നു.
ഒരിക്കൽ ഭംഗി തുളുമ്പി നിന്നിരുന്ന ആ പഴയ തെരുവ് പൊടിയും അവശിഷ്ടങ്ങളും നിറഞ്ഞ ഒരിടമായി മാറി. കുടുങ്ങി കിടക്കുന്ന ആളുകളെ തിരഞ്ഞ് പലരും അവശിഷ്ടങ്ങൾക്കിടയിൽ ഓടി നടക്കുന്നുണ്ടായിരുന്നു. എനിക്ക് അതിതീവ്രമായ കുറ്റബോധം അനുഭവപ്പെട്ടു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടമാളുകളുടെ ഒപ്പം ഞങ്ങളും ചേർന്നു. ആ ഇടുങ്ങിയ വഴിയിലൂടെ നടന്നപ്പോൾ നിർഭാഗ്യവാന്മാരെ കുറിച്ച് ഓർക്കാതിരുന്നതിൽ ഞാൻ ലജ്ജിച്ചു. ഞെട്ടലും പേടിയും തിരിച്ച് വരികയും പെട്ടെന്ന് എല്ലാം മരവിച്ച് പോയതുപോലെയും എനിക്ക് അനുഭവപ്പെട്ടു.
അന്ന് വൈകുന്നേരം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും എല്ലാത്തിൽനിന്നും വിച്ഛേദിക്കപ്പെട്ടതായി എനിക്ക് തോന്നി. എന്റെ രക്ഷകർത്താക്കൾക്ക് എന്നെ കണ്ടപ്പോൾ ആശ്വാസം വന്നെങ്കിൽകൂടി എനിക്ക് ആകെ ഒരു മരവിപ്പ് തോന്നി. എനിക്ക് സ്വസ്ഥനാകാൻ കുറച്ച് സമയം വേണമെന്ന് മനസിലായത് കൊണ്ട് അവരെന്നെ അതിന് അനുവദിച്ചു. അന്ന് ഞാൻ ഉറങ്ങിയതേയില്ല.
ഭൂചലനം ഉണ്ടായിട്ട് മൂന്നുമാസം കഴിഞ്ഞെങ്കിലും നഗരം ഇപ്പോഴും സാധാരണ ഗതിയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഇഷ്ടിക വീടുകളിലേക്ക് തിരിച്ച് പോകാൻ ഭയപ്പെടുന്നതിനാൽ പലരും ജീവിതം ടെന്റുകൾക്കുള്ളിലാക്കി. ഭാഗ്യത്തിന് നഗരജീവിതം കാര്യമായി മെച്ചപ്പെട്ടു. കുടിവെള്ളം, ഭക്ഷണം തുടങ്ങിയവയുടെ വിതരണവും വൈദ്യുതി, പൈപ്പ് വെള്ളത്തിന്റെ വിതരണവും മെച്ചപ്പെട്ടു. പഴയ തെരുവിന് പുറത്ത് ജീവിക്കുന്ന ആകാശ് എന്ന ഞങ്ങളുടെ ഒരു കൂട്ടുകാരനെ ഭൂകമ്പം മാനസികമായി ബാധിച്ചിരുന്നു. ചലനം ഉണ്ടായപ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്നു. അവിടെ സംഭവിച്ച തകർച്ചകൾക്കെല്ലാം സാക്ഷിയായിരുന്നു അയാൾ. അവൻ ഈ ദിവസങ്ങളിൽ തീരെ ഉറങ്ങാറില്ലെന്ന് ആകാശിന്റെ അമ്മ പറഞ്ഞു. ഒന്നിൽ കൂടുതൽ തവണ ഉറക്കത്തിൽ കമ്പനങ്ങള്‍ അനുഭവപ്പെടുന്നതായി അവൻ പരാതിപ്പെടുന്നുണ്ടായിരുന്നു. അവന്റെ വിശപ്പ് നഷ്ടപ്പെട്ടെന്നും എപ്പോഴും മുറിയിൽ അടച്ചിരിക്കുകയാണെന്നും അവന്റെ അമ്മ പറയുന്നുണ്ടായിരുന്നു. അവൻ ഭയന്നു പോയതാണെന്നും അത് പതിയെ മാറുമെന്നുമായിരുന്നു ആകാശിന്റെ അച്ഛൻ പറഞ്ഞത്. എന്താണ് ചെയ്യേണ്ടതെന്ന് അവന്റെ അമ്മയ്ക്ക് അറിയില്ല. കഴിയുമ്പോഴൊക്കെ ആകാശിന്റെ വീട്ടിലേക്ക് പോകാൻ ഞങ്ങൾ ശ്രദ്ധിച്ചു. അവന്റെ ഉത്സാഹം തീർച്ചയായും നഷ്ടപ്പെട്ടിട്ടുണ്ട്. അവനെ പഴയ ലാഘവമുള്ള മാനസിക അവസ്ഥയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.
പ്രകൃതി ദുരന്തത്തെ അതിജീവിച്ചവർക്ക് മാനസിക സാമൂഹിക പിന്തുണ ആവശ്യമുണ്ട്.
പ്രകൃതി ദുരന്തം അനുഭവിച്ചിട്ടുള്ള എല്ലാവരുംതന്നെ അതുമൂലം പ്രശ്‌നങ്ങൾ ഉണ്ടായിട്ടുള്ളവരും പിന്തുണ ആവശ്യമുള്ളവരുമാണ്. പിന്തുണയുടെ അളവിൽ മാത്രമാണ് വ്യത്യാസമുള്ളത്. പ്രകൃതി ദുരന്തത്തിന്റെ സമയത്തും അതിനുശേഷവുമുണ്ടാകുന്ന വൈകാരികാവസ്ഥകളെ തരണം ചെയ്യുവാൻ ചിലർക്ക് കഴിയും. അതിജീവിച്ചവർക്ക് സാധാരണയായി താഴെ പറയുന്ന വികാരങ്ങളാണ് അനുഭവപ്പെടാറുള്ളത്.
പ്രവചിക്കാനാവാത്ത ഒരു സംഭവത്തെ അതിജീവിക്കുന്ന മിക്കവാറും ആളുകൾക്ക് എല്ലാംതന്നെ ഈ വികാരങ്ങൾ അനുഭവപ്പെടാറുണ്ട്. കുറേ സമയത്തിനുള്ളിൽ ഭൂരിഭാഗം പേർക്കും അതിനെ തരണം ചെയ്യാൻ കഴിയുന്നതാണ്. എന്നാല്‍ അതിനെ അതിജീവിക്കാന്‍ കഴിയാതെ വിഷാദരോഗം, പോസ്റ്റ് ട്രോമാറ്റിക്ക് ഡിസോർഡർ (PTSD- മാനസിക ആഘാതത്തെ തുടർന്ന് ഉണ്ടായ മാനസിക നില) ഉറക്കക്കുറവ്, ലഹരി ഉപയോഗം തുടങ്ങി വിവിധ മാനസിക - ആരോഗ്യ പ്രശ്‌നങ്ങളാൽ കഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ട്.
വ്യക്തി കടന്നുപോയ സാഹചര്യം പരിഗണിച്ച് മാനസിക, സാമൂഹിക പിന്തുണയും ആവശ്യമാണ്. ഒന്നുകിൽ അവർ മരണത്തെ മുഖാമുഖം കണ്ടതാണ്. അല്ലെങ്കിൽ ഒരു കുടുംബാംഗത്തെ നഷ്ടപ്പെടുകയോ അവരുടെ വീട് തകർന്നടിഞ്ഞ സാഹചര്യമോ ഉണ്ടാകാം. ഇതിന് പുറമെ ആഹാരത്തിന്റെയും വെള്ളത്തിന്റെയും അപര്യാപ്തത മൂലം ഉണ്ടായ ശാരീരിക, മാനസിക പ്രശ്‌നങ്ങളും ഉണ്ടാകാം. ഇത്തരം മാനസിക സംഘർഷങ്ങളെ തരണം ചെയ്യാൻ എല്ലാ വ്യക്തികൾക്കും മാനസിക, വൈകാരിക കഴിവ് ഉണ്ടാകണമെന്നില്ല.
ഇത്തരം ദുരന്തങ്ങളും പ്രശ്‌നങ്ങളും അനുഭവിച്ചവർക്ക് ഉടനടി മാനസിക ആഘാതം ഉണ്ടാകണം എന്നില്ല. അവ രൂപപ്പെടാൻ കുറച്ച് സമയമെടുക്കും. അതിനാൽ സംഭവത്തിനുശേഷം അതിനെ അതിജീവിച്ചവരുടെ വികാരങ്ങളെ ക്ഷമയോടെയും വൈകാരികമായും കാണേണ്ടത് പ്രധാനമാണ്. കുറച്ച് മാസങ്ങൾക്കു ശേഷവും ഇത് തുടരുകയാണെങ്കിൽ അതിജീവിച്ചവർക്ക് മാനസിക, സാമൂഹിക ഇടപെടൽ ആവശ്യമുണ്ട്.
പ്രകൃതി ദുരന്തങ്ങൾ ഉണ്ടായ ഉടൻതന്നെ വ്യക്തികൾക്ക് സഹായം വേണ്ടി വരാവുന്നത്:
നിങ്ങളുടെ ഒരു കുടുംബാംഗമോ സുഹൃത്തോ ഒരു പ്രകൃതി ദുരന്തത്തെ അതിജീവിച്ചവരാണെങ്കിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഇതാണ്:
പരീക്ഷക്കാലത്ത് കുട്ടികൾ ഉത്കണ്ഠാകുലർ ആകാതിരിക്കാൻ മാതാപിതാക്കൾക്ക് പ്രത്യേകം തയ്യാറെടുക്കാം.
രക്ഷിതാക്കളും കുട്ടികളും ഒരേപോലെ പരീക്ഷാസംബന്ധമായ മാനസിക സമ്മർദ്ദത്തിന്റെ ചൂടറിയുന്ന കാലമാണിത്. മത്സരബുദ്ധി ആരോഗ്യപരമാണെങ്കിൽ കൂടിയും ചിലപ്പോഴത് മാതാപിതാക്കളെയും കുട്ടികളെയും അമിത സമർദ്ദത്തിനും ഉത്കണ്ഠയ്ക്കും അടിമപ്പെടുത്തുന്നു. പഠനമികവിനെ സംബന്ധിച്ച് ഉണ്ടാകുന്ന ഉത്കണ്ഠകളും അത് കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ഉടലെടുക്കുന്നത് ബോധപൂർവ്വമോ അബോധപൂർവ്വമോ അത് തങ്ങളുടെ കുട്ടികളിലേക്ക് ഭാരമിറക്കിവെയ്ക്കുന്ന രക്ഷിതാക്കളിൽ നിന്നാണെന്നാണ് മാനസികരോഗ വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്.
കുട്ടികളെ ഉത്കണ്ഠാകുലരാക്കാതെയും ആത്മവിശ്വാസത്തെ തളർത്താതെയും പരീക്ഷാ സമയങ്ങളിൽ രക്ഷിതാക്കൾക്ക് എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ച് ക്ലിനിക്കൽ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം. മഞ്ജുളയുമായി വൈറ്റ്‌സ്വാൻ ഫൗണ്ടേഷന്റെ പ്രതിനിധി പ്രിയങ്ക മന്ത്രിപ്രഗാഡ സംസാരിക്കുന്നു.
പരീക്ഷാസമയത്ത് എനിക്കെന്റെ കുട്ടിയെ എങ്ങനെ സഹായിക്കാം
പരീക്ഷകൾ സുഗമമാക്കാൻ പ്രോത്സാഹിപ്പിക്കുന്ന ആള് മാത്രമാകണം രക്ഷിതാവ്. പരീക്ഷകളിലെ പ്രകടനമോർത്ത് കുട്ടി ഉത്കണ്ഠാകുലനും മാനസിക സമ്മർദ്ദത്തിലുമാണ് എന്ന കാര്യം ഓർക്കുക. ഈ പ്രത്യേക അവസരത്തിൽ, ഒരു രക്ഷിതാവായ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്:
എന്റെ കുട്ടി പരീക്ഷാ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് ഞാൻ എങ്ങനെയാണ് മനസിലാക്കുന്നത്
ഒരു രക്ഷിതാവെന്ന നിലയ്ക്ക് നിങ്ങളുടെ കുട്ടി ഭയപ്പെടുമ്പോഴോ മാനസിക പിരിമുറുക്കം അനുഭവിക്കുമ്പോഴോ ഉത്കണ്ഠാകുലരാകുമ്പോഴോ എങ്ങനെയാവും പ്രതികരിക്കുക എന്ന് നിങ്ങൾക്കറിയാം. കുട്ടികൾ സാധാരണയായി തങ്ങളുടെ ഉത്കണ്ഠകളെയും സംഘർഷങ്ങളേയും ഇച്ചാഭംഗങ്ങളേയും അല്ലെങ്കിൽ പഠനത്തിലുള്ള തടസ്സങ്ങളേയും, പ്രയാസങ്ങളേയും കുറിച്ച് മാതാപിതാക്കളോട് സംസാരിക്കാറുണ്ട്. പരീക്ഷയ്ക്കായി കൃത്യമായി തയ്യാറെടുക്കാതിരിക്കുക, തങ്ങൾക്ക് ആവശ്യമുള്ള സീറ്റോ കോഴ്‌സോ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യുമെന്ന പേടി ഉണ്ടാകുക, ശ്രദ്ധ ചെലുത്തി പഠിക്കാൻ സാധിക്കാതെ വരിക, പഠിച്ചതെല്ലാം മറന്ന് പോകുക, വിഷയങ്ങൾ പഠിച്ചെടുക്കാൻ പറ്റാതെ വരിക തുടങ്ങിയവ കുട്ടികൾ പ്രകടിപ്പിച്ച് വരുന്ന ചില ഉത്കണ്ഠകളാണ്. ഇത് കൂടാതെ കുട്ടികൾ കൂടുതൽ ഉറങ്ങുകയോ തീരെ ഉറങ്ങാതെ ഇരിക്കുകയോ ചെയ്യുന്നു. അതേസമയം മറ്റ് ചിലർക്ക് പരീക്ഷയ്ക്ക് തൊട്ട് മുമ്പ് വയറിന് പ്രശ്‌നമുണ്ടാകുകയോ പരീക്ഷാഫലത്തെക്കുറിച്ചോർത്ത് നിരാശയും ഉത്കണ്ഠയും ഉണ്ടാകുകയും ചെയ്യുന്നു. ഉത്കണ്ഠ കൂടുന്നതിന് അനുസരിച്ച് ചില വിദ്യാർത്ഥികൾ സ്വയം അപകടപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. ഇവയെല്ലാം തന്നെ പരീക്ഷയുണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങളുടെയും ഉത്കണ്ഠകളുടെയും അടയാളങ്ങളാണ്. കുട്ടിയുടെ സമീപം തന്നെ ഉണ്ടാകുന്നതും നിരീക്ഷിക്കുന്നതും അവരുടെ സ്വഭാവത്തിന് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് മനസിലാക്കുന്നതിന് സഹായിക്കും. മാർക്കിലല്ല, കാര്യങ്ങൾ പഠിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് ഉറപ്പാക്കുന്നതും അവരെ ഒരു വലിയ അളവുവരെ സമാധാനമായി ഇരിക്കാൻ സഹായിക്കുന്നു. നിങ്ങൾ സമാധാനമായി ഇരുന്ന്അവരുടെ പേടി വർദ്ധിപ്പിക്കാതെ അവരെ സമാധാനമായി നിർത്തുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്.
എന്റെ കുട്ടിക്ക് രാത്രി പഠിക്കണം. അതിന് അനുവദിക്കണമോ?
എല്ലാ കുട്ടികളും വ്യത്യസ്ഥരാണ്, അതുപോലെ തന്നെയാണ് അവരുടെ പഠനശീലങ്ങളും. ചിലർ നേരത്തെ കിടന്ന് അതിരാവിലെ എഴുന്നേൽക്കുമ്പോൾ മറ്റ് ചിലർ രാത്രിയിലാകും കൃത്യമായി ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടിക്ക് രാത്രി പഠിക്കുവാൻ കഴിയുകയും രാവിലെ വിശ്രമിക്കുവാനും കഴിയുമെങ്കിൽ അങ്ങനെ ചെയ്യാൻ അവരെ അനുവദിക്കുക. കൂടാതെ കൗമാര പ്രായത്തിൽ കുട്ടികൾ കൂടുതൽ ഉറങ്ങുവാൻ സാധ്യത ഉണ്ടെന്നും ഓർക്കുക. അവരുടെ ഉറക്കം മുറിയുകയാണെങ്കിൽ പകൽ സമയങ്ങളിൽ കൃത്യമായി പ്രവർത്തിക്കാൻ അവർക്ക് കഴിയാതെ വരുന്നു.
എന്റെ കുട്ടിക്ക് ഒരു പഠനക്രമം രൂപീകരിക്കാൻ എങ്ങനെ കഴിയും?
കുട്ടിയുടെ ആവശ്യത്തിന് ആശ്രയിച്ചാണ് സഹായത്തിന്റെ അളവ്. രക്ഷിതാക്കൾക്ക് സഹായിക്കാൻ പറ്റുന്ന ചില വഴികളാണ്:
ഞാൻ പേടിക്കേണ്ടാത്ത കാര്യങ്ങൾ ഏതൊക്കെയാണ്?
ഉയർന്ന ക്ലാസിലെ പല കുട്ടികളും പരീക്ഷാസമയത്ത് പഠനത്തോട് ഉത്തരവാദിത്വം പുലർത്തുന്നു. അതിനാൽ അവരെ നിയന്ത്രിക്കുന്നത് ഒഴിവാക്കി, അവരുടേതായ നിലയിൽ പഠിക്കാനുള്ള സാഹചര്യം ഒരുക്കുക. പഠനത്തോട് ഉത്തരവാദിത്വം പുലർത്താൻ അവരെ പ്രേരിപ്പിക്കുക എന്നതാണ് പ്രധാനം. അതുകൊണ്ട് അമിതമായ നിരീക്ഷണവും ഉപദേശവും നന്നായി പഠിക്കുവാൻ അവരെ സഹായിക്കില്ല. ഹൈസ്‌കൂളിൽ ആയിട്ടും തങ്ങളുടെ കുട്ടികളുടെ കൂടെയിരുന്ന് പഠിപ്പിക്കുന്ന രക്ഷിതാക്കളെ ഞാൻ കണ്ടിട്ടുണ്ട്. ഇത് പിന്തുണ നൽകുന്നതിന് പകരം അവരുടെ സ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞ് കയറുന്നതിന് തുല്യമാണ്. ഏതെങ്കിലും വിഷയങ്ങളോ ആശയങ്ങളോ മനസിലാക്കാൻ സഹായം വേണമെങ്കിൽ അവർക്ക് നിങ്ങളെ സമീപിക്കാമെന്ന് പറയുക. പരീക്ഷയെക്കുറിച്ച് ഓർത്ത് വിഷമിക്കുകയോ ഉത്കണ്ഠപ്പെടുകയോ ചെയ്യേണ്ടതില്ലെന്ന് അവരെ മനസിലാക്കിക്കുക.
ഇന്റർനെറ്റ് ഉപയോഗിക്കുവാനും ടിവി കാണാനും പുറത്ത് പോയി കളിക്കാനും കുട്ടിയെ അനുവദിക്കാമോ?
ഫോണിൽ ഒരു സന്ദേശം വന്നോയെന്ന് പരിശോധിക്കുവാനോ കുറച്ച് സമയത്തേക്ക് ഇന്റർനെറ്റ് ഉപയോഗിക്കുവാനോ പഠനത്തിൽനിന്ന് നിങ്ങളുടെ കുട്ടി ഒരിടവേള എടുക്കുകയാണെങ്കിൽ കുഴപ്പമില്ല. ഫോണിലും ഇന്റർനെറ്റിലും ചെലവഴിക്കുന്ന സമയത്തെക്കുറിച്ച് കൃത്യമായ ആത്മനിയന്ത്രണം ഉണ്ടാകേണ്ടതുണ്ട്. ഇതിന് പകരമായി ഒന്ന് നടക്കാൻ പോകുവാനോ കുറച്ചുസമയം പാട്ട് കേൾക്കുവാനോ അവരോട് ആവശ്യപ്പെടുക. ഇത് നിങ്ങളുടെ കുട്ടിയെ ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കുന്നു. തങ്ങളുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാവാൻ പ്രേരിപ്പിക്കുക എന്നതാണ് ഒരു രക്ഷിതാവ് എന്ന നിലയിൽ ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം.
ഒരു രക്ഷിതാവെന്ന നിലയ്ക്ക് ഞാൻ എങ്ങനെയാണ് പരീക്ഷാസമയത്തെ എന്റെമാനസിക സമ്മർദ്ദം കുറയ്ക്കുക?
ഓരോ കുട്ടിയും വ്യത്യസ്തരാണെന്നും ഓരോരുത്തർക്കും ശക്തിയും കഴിവുകളുമുണ്ടെന്ന വസ്തുത നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. ഉയർന്ന മാർക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും ആളുകൾക്ക് നന്നായി ജീവിക്കാൻ പറ്റുമെന്ന കാര്യം നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. പക്ഷേ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നിങ്ങളുടെ കുട്ടിയെ അളക്കുന്നത് ശരിയായ കാര്യമല്ല. ഈ തെറ്റിദ്ധാരണയും മാനസികതടസവും മാറ്റേണ്ടതുണ്ട്. വിദ്യാഭ്യാസം എന്നത് ജീവിതത്തിലെ ഒരു ഭാഗം മാത്രമാണ്, ജീവിതമല്ല. കാഴ്ചപ്പാടിൽനിന്ന് കൊണ്ട് കുട്ടിയുടെ കഴിവുകളെ അംഗീകരിക്കുകയും അതിന്റെ സാധ്യതകൾ മനസിലാക്കുകയും ചെയ്യുന്നത് കുട്ടിയെ പിന്തുണയ്ക്കുന്നതിനുള്ള മാർഗ്ഗമാണ്.
എന്റെ കുട്ടിയോട് ഞാൻ എങ്ങനെയാണ് വിജയ പരാജയങ്ങളെക്കുറിച്ച് സംസാരിക്കുക?
ഒരു രക്ഷിതാവെന്ന നിലയിൽ പഠനത്തിലെ ജയപരാജയങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളെ വ്യക്തമാക്കാൻ ശ്രമിക്കാവുന്നതാണ്. ഉദാഹരണത്തിന്, 90 ശതമാനത്തിൽ കുറവ് മാർക്ക് ലഭിക്കുന്നത് പരാജയമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ കുട്ടിയും അബോധത്തിൽ ഇത് സ്വീകരിക്കുന്നു. അതിനാൽ കുഴപ്പമില്ലാത്ത വിജയമെന്ന് അംഗീകരിക്കപ്പെടുന്ന 85 ശതമാനം മാർക്ക് വാങ്ങിയാൽപോലും അവർ നിരാശരായി കാണപ്പെടുന്നു. എന്തെന്നാൽ അവരുടെ രക്ഷിതാക്കൾ അത് മതിയായ മാർക്കായി പരിഗണിക്കുന്നില്ല. ഒരു രക്ഷിതാവെന്ന നിലയിൽ നിങ്ങളുടെ കുട്ടി വിവേകമുള്ളവനും ദയാലുവുമായ ഒരു വ്യക്തിയായി സമൂഹത്തിൽ ജീവിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.
നിങ്ങളുടെ കുട്ടിയെ പരിപാലിക്കുവാനുള്ള ഏറ്റവും നല്ല വഴി അവരുടെ ശക്തിയെ തിരിച്ചറിയുക, അഭിരുചികൾ മനസ്സിലാക്കുക, ആത്മാഭിമാനം വർദ്ധിപ്പിക്കുക, ആത്മവിശ്വാസം വളർത്തുക തുടങ്ങിയ കാര്യങ്ങളിൽ സഹായിക്കുകയാണ്. നിങ്ങളും കുട്ടിയുമായുള്ള ദൈംനംദിന സംഭാഷങ്ങളിൽ ഇത് പ്രതിഫലിക്കേണ്ടത് ആവശ്യമാണ്. വിജയത്തെ മാത്രമല്ല നിങ്ങൾ ബഹുമാനിക്കുന്നതെന്ന് വിശദമാക്കുക. വിജയപരാജയങ്ങളെ തുല്യമായി പരിഗണിക്കുകയും രണ്ടും പ്രധാനമാണെന്നുമുള്ള രീതിയിൽ പെരുമാറുക. നിങ്ങളുടെ കുട്ടിയുമായി സാധാരണ ഉണ്ടാകാറുള്ള സംസാരത്തിന്റെ സാരം എന്താണെന്ന് സ്വയം ചോദിക്കുക. അത് നിങ്ങളുടെ കുട്ടിയെ സന്തോഷവാനും ആത്മവിശ്വാസം ഉള്ളവനും ആക്കുന്നുണ്ടോ? ഇല്ലെങ്കിൽ നിങ്ങളുടെ കുട്ടിയെ ആരോഗ്യവാനും സന്തോഷമുള്ളവനുമായി വളർത്തിയെടുക്കാൻ നിങ്ങളുടെ സംസാരത്തിന്റെ രീതി മാറ്റുക.
മാനസികരോഗം ഉള്ളവരോടുള്ള വിവേചനങ്ങൾ അവരെ ബലഹീനരാക്കുന്നു
മാനസികരോഗം ഉള്ളവർക്കെതിരെയുള്ള സമൂഹത്തിന്റെ മനോഭാവം മാറാൻ കാലങ്ങളെടുക്കും. എന്നാൽ ഇതിനകം നമ്മൾ മികച്ച പുരോഗതിനേടിയിട്ടുണ്ട്, മാത്രമല്ല, കാര്യങ്ങൾ വളരെ പ്രതീക്ഷാ ജനകവുമാണ്.
മാനസിക രോഗത്തെക്കുറിച്ച് ഇപ്പോഴും തെറ്റിദ്ധാരണ വെച്ചുപുലർത്തുന്ന സമൂഹമാണ് നമ്മുടേത്. മാനസികരോഗമുള്ളവരോടുള്ള പരിഗണനയുടെ കാര്യത്തിൽ നമ്മുടെ സമൂഹം അനുഭാവപൂർവ്വമല്ല പെരുമാറുന്നത്. മെൽബണിലെ സെന്റ് വിൻസെന്റ് ഹോസ്പിറ്റലിലെ മുതിർന്ന മനോരോഗവിദഗ്ദ്ധയും യൂണിവേഴ്‌സിറ്റി ഓഫ് മെൽബണിലെ പ്രൊഫസറുമായ സിഡ്നി ബ്ലോച്ച് പറയുന്നത് മാനസികരോഗികളെ പരിഗണിക്കുന്ന കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധ കാണിക്കണമെന്നാണ്. വൈറ്റ്സ്വാൻ ഫൗണ്ടേഷനിലെ പട്രീഷാ പ്രീതവുമായുള്ള സംഭാഷണമധ്യേയാണ് ഇവർ (ഡോ.ബ്ലോച്ച്) ഇക്കാര്യം പറയുന്നത്. പൊതുസമൂഹത്തിന്റെ ഈ മനോഭാവം മാനസിക രോഗമുള്ളവരെ കൂടുതൽ പ്രശ്‌നത്തിലാക്കുമെന്നും അവരുടെ മാനസികനില തകരാറിൽ ആകുന്നതിനു തന്നെ കാരണമാകുമെന്നുമാണ് അവർ വാദിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ മനോഭാവം മാറണമെന്ന കാര്യത്തിൽ സംശയമില്ല. വിദ്യാഭ്യാസത്തിലൂടെയാണ് സമൂഹത്തിന്റെ ഈ മനോഭാവത്തെ മാറ്റിയെടുക്കേണ്ടത്.
നാൽപത് വർഷത്തെ പ്രവര്‍ത്തനപരിചയമുള്ള ഒരു മനോരോഗ ചികിത്സകൻ എന്ന നിലയിൽ എന്തൊക്കെ മാറ്റങ്ങളാണ് മനോരോഗ ചികിത്സാരംഗത്ത് താങ്കള്‍ക്ക് കാണാനാകുന്നത്?
ഈ ചോദ്യത്തിന്റെ ഉത്തരം ഇതാണ്: ഒരല്‍പവും വളരെയേറെയും എന്നുവരികിലും അത് വിരോധാഭാസമായും തോന്നാം. ഞാൻ മനോരോഗ ചികിത്സ തുടങ്ങുന്ന കാലത്ത് വളരെ കുറച്ച് മരുന്നുകൾ (ചികിത്സകൾ) മാത്രമാണ് ഉണ്ടായിരുന്നത്. വിറയൽ ഉൾപ്പെടെയുള്ള പാർശ്വഫലങ്ങളുള്ള ചികിത്സാരീതികളാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ അമ്പത് വർഷത്തെ കാര്യം നോക്കിയാൽ ഇപ്പോഴത്തെ അവസ്ഥ കൂടുതൽ ഭേദമാണ്. ഇപ്പോൾ ഈ മേഖലയിൽ ധാരാളം ചികിത്സാരീതികളുണ്ട്. മരുന്ന് കൊണ്ട് മാത്രമല്ല ഇപ്പോഴത്തെ ചികിത്സ, അതിൽ മാനസിക ആരോഗ്യ ചികിത്സയും സാമൂഹിക ചികിത്സാരീതികളും ഉൾപ്പെടെ പല നൂതന രീതികളും ഉൾപ്പെടുന്നു. കൂടാതെ മാനസികാരോഗ്യത്തെ സംബന്ധിച്ചുള്ള കൂടുതൽ അറിവുകളും നിലവിലുണ്ട്. എന്താണ് മാനസികരോഗം, എങ്ങനെയാണ് അത് ചികിത്സിക്കേണ്ടത്, തലച്ചോറിൽ എന്ത് പ്രശ്നമാണുള്ളത് എന്നിങ്ങനെ വിവിധ കാര്യങ്ങളിൽ നല്ല ബോധ്യമുണ്ട്, എന്നാൽ ഇനിയും ഒരുപാട് മുന്നേറേണ്ടിയിരിക്കുന്നു.
കുട്ടികളിൽ സാധാരണ കണ്ടുവരുന്ന ഓട്ടിസം പോലുള്ള അസുഖങ്ങളെക്കുറിച്ച് നമുക്ക് ഏകദേശ ധാരണയുണ്ട്. എന്നാൽ കുട്ടികൾ വളരുന്നതോടെ കാര്യങ്ങൾ കുറച്ചുകൂടി സങ്കീർണ്ണമാകുന്നു. എന്താണ് കുട്ടികളിലെ യഥാർത്ഥ പ്രശ്‌നമെന്ന് നമുക്ക് മനസിലാകില്ല. ജനിതക പ്രശ്‌നമാണ് എന്ന തരത്തിലാവും ഇതിനെ എടുക്കുക. കുട്ടികളിലെ ഓട്ടിസം എന്താണെന്ന് വളരെ ചെറിയ അറിവ് മാത്രമാണ് നമുക്കുള്ളത്. അത് ഇനിയും വളരെയധികം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത് മനസിലാക്കാനുള്ള കഴിവൊക്കെ ഇതിനകം നമ്മൾ നേടിയെടുത്തിട്ടുണ്ട്. തലച്ചോറ് പരിശോധിക്കാനും അതിന്റെ പ്രവർത്തനങ്ങൾ മനസിലാക്കാനും എക്‌സ്‌റേ ഉൾപ്പെടെയുള്ള സൗകര്യങ്ങളും നിലവിലുണ്ട്. ജനിതകരോഗങ്ങളെക്കുറിച്ചും അതിന്റെ വ്യാപ്തിയെക്കുറിച്ചും കാര്യമായ ബോധ്യം ഇക്കാലത്തുണ്ട്. ചില ജനിതക കോശങ്ങൾ ഓട്ടിസം ഉണ്ടാക്കുന്നതിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും ധാരണയുണ്ട്. ഏതൊക്കെ ജീനുകളാണ് കുട്ടിക്ക് പ്രശ്‌നമാകുന്നത് എന്നുമറിയാം. 2000ൽ ഹ്യൂമൻജനോം കണ്ടുപിടിച്ചതോടെ തന്നെ ഈ വിഷയത്തിൽ കാര്യമായ പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്.
ഒരു ലാബിൽ പോയാൽ തലച്ചോറിന്റെ വിവിധ പ്രവർത്തനങ്ങൾ മനസിലാക്കാൻ സാധിക്കും. രാസപദാർത്ഥങ്ങളുടെ പ്രവർത്തനങ്ങൾ, ന്യൂറോ ട്രാൻസ്മിറ്ററുകളുടെയും ബയോകെമിക്കൽ വസ്തുക്കളുടെയും പ്രവർത്തനം എന്നിങ്ങനെ തലച്ചോറിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ മനസിലാക്കാൻ സാധിക്കും. കഠിനമായ മാനസികരോഗങ്ങളെക്കുറിച്ച് അറിയാനുള്ള മാർഗ്ഗങ്ങളുമുണ്ട്. ഇതിനെല്ലാമുള്ള നൂതന ചികിത്സാരീതികളും ഇപ്പോൾ ലഭ്യമാണ്. പല വിഷയങ്ങളിലും ഗവേഷണങ്ങൾ നടന്നുവരുകയാണ്, പല ചികിത്സാരീതികളും കണ്ടുപിടിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നു. അതിനെല്ലാം സമയമെടുക്കും. നമ്മൾ ക്ഷമയുള്ളവരായിരിക്കണം. കാര്യങ്ങൾ നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. ഇതാണ് എല്ലാവർക്കുമുള്ള പ്രധാനപ്പെട്ട സന്ദേശം.
ലോകത്തിലെ എല്ലാസമൂഹങ്ങളിലും മാനസികരോഗമുള്ളവർ സമൂഹത്തിൽ മാറ്റിനിർത്തപ്പെടുന്നു. വിവേചനം അനുഭവിക്കുന്നു. സമൂഹത്തിന്റെ ഈ തെറ്റായ വിശ്വാസങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യാനാവുക?
ഏറ്റവും ബുദ്ധിമുട്ടേറിയ വെല്ലുവിളിയാണിത്. മാനസിക രോഗികൾ നേരിടുന്ന ആദ്യത്തെ വെല്ലുവിളിയാണ് സമൂഹത്തിലുള്ള ഈ ഒറ്റപ്പെടൽ. മറ്റുള്ളവരെപ്പോലെ ജീവിക്കാൻ കഴിയാത്തവരായിട്ടാണ് അവരെ കണക്കാക്കുന്നത്. ഇത് കുറെയൊക്കെ ശരിതന്നെയാണ്. പതിനെട്ടാമത്തെ വയസിൽ മാനസികാരോഗ്യ പ്രശ്‌നം തുടങ്ങുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സാമൂഹിക ഒറ്റപ്പെടലുണ്ടാക്കുന്ന പ്രശ്‌നം സങ്കീർണ്ണമാണ്. അയാളുടെ വിവാഹം, കരിയർ തുടങ്ങിയ കാര്യങ്ങളിൽ വലിയ വെല്ലുവിളിയുണ്ടാകുന്നു. ഇതെല്ലാം സത്യം തന്നെയാണ്. ഇങ്ങനെയുള്ളവരെ കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്നും അവരെ മനസിലാക്കാൻ പറ്റില്ലെന്നുമാണ് എല്ലാവരും കരുതുന്നത്.
ബാക്കി എല്ലാവരെയുംപോലെ പ്രവർത്തനക്ഷമത ഇവർക്ക് ഉണ്ടാകില്ലെന്നും നമ്മൾ കരുതുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ നമ്മൾ അവരിൽ കഴിവില്ലാത്തവർ എന്ന ലേബൽ പതിപ്പിക്കുകയാണ് ചെയ്യുന്നത്, അവരെ മാറ്റിനിർത്തുകയാണ് ചെയ്യുന്നത്. അവർക്ക് ജോലി ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞ് അവരെ മാറ്റിനിർത്തുന്നു. മറ്റുള്ളവരെപ്പോലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള പ്രാപ്തി അവർക്കില്ലെന്നും നമ്മൾ വിധിക്കുന്നു. അവരെ ഉത്തരവാദിത്തങ്ങളിൽനിന്ന് നമ്മൾ മാറ്റിനിർത്തുന്നു. ഇത് രോഗികളെ ബലഹീനരാക്കുകയാണ് ചെയ്യുന്നത്.
ഇതിനെയെല്ലാം ബോധവത്കരണം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും മറികടക്കാൻ ശ്രമിക്കണം. നമ്മുടെ സമീപനം ശരിയായരീതിയിലുള്ളതല്ലെന്നും, മാനസികരോഗമുള്ളവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തണം. മാനസികരോഗ പ്രവണത കാണിക്കുന്നവരുടെ മാതാപിതാക്കളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും നിരന്തരം പറയുന്ന ഒരു കാര്യം അവരോട് വേർതിരിവ് കാണിക്കരുതെന്നാണ്. അപമാനഭയം ഉണ്ടാക്കരുതെന്നും, അവരെ വേണ്ടവിധം സഹായിക്കാനും ആവശ്യപ്പെടാറുണ്ട്. ഞാനും മനുഷ്യനാണെന്ന് മറ്റുള്ളവരോട് പറയാൻ രോഗികളോടും ഞാൻ ആവശ്യപ്പെടാറുണ്ട്. അവർക്കും ആവശ്യങ്ങളും വികാരങ്ങളുമുണ്ട്. അവർക്ക് രോഗമുണ്ടായിരിക്കാം, എന്നാൽ അവരും മറ്റുള്ള എല്ലാവരെയും പോലെ മനുഷ്യരാണ്.
ഇന്ത്യ പോലുള്ള രാജ്യങ്ങളെ പരിഗണിച്ച് നോക്കുമ്പോൾ ഓസ്‌ട്രേലിയ മികച്ച മാനസീകാരോഗ്യ ചികിത്സാസൗകര്യങ്ങളുള്ള, അതിന് കൂടുതൽ സാമൂഹ്യ സ്വീകാര്യതയുള്ള ഒരു രാജ്യമാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ മാനസികാരോഗ്യ ചികിത്സാമേഖലയിൽ നടപ്പിലാക്കേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? ഇന്ത്യയിൽ ഇപ്പോഴും മാനസീകാരോഗ്യ മേഖല ചില സാമൂഹിക പ്രശ്നങ്ങളെ നേരിടുകയാണല്ലോ ?
വലിയ ചോദ്യമാണിത്. നിങ്ങള്‍ പറയുന്നത് പൂര്‍ണമായും ശരിയാണോ എന്നെനിക്കു സംശയവുമുണ്ട്. നമ്മൾ മാനസികാരോഗ്യരംഗത്ത് ഏറെ പുരോഗതി നേടിയെടുത്ത സമൂഹമാണ്. മാനസിക ആരോഗ്യ ചികിത്സ, മാനസികരോഗം തുടങ്ങിയ വൈവിധ്യങ്ങൾക്ക് നൂതന ചികിത്സയും ലഭ്യമാണ്. എന്നാൽ ഇപ്പോഴും കാര്യവിവരമില്ലാത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് മനോരോഗികളെ വിഷമത്തിലാക്കുന്നത്. അഞ്ച് ലക്ഷം ഓസ്‌ട്രേലിയൻ ഡോളറാണ് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ്ക്ക് മെല്‍ബോണിൽ ചെലവാകുന്നത്. അത് സമൂഹമാണ് നല്‍കുന്നത്. മാനസികരോഗികളുടെ ചികിത്സയ്ക്ക് താരതമ്യേന ചിലവ് കുറവാണ്. എന്നാൽ അതിനുള്ള പണം അടയ്ക്കുന്ന കാര്യത്തിൽ ഒരു ധാരണയുമില്ല. അതിന് സമൂഹം തയ്യാറല്ല. മാനസികരോഗത്തെക്കാള്‍ വലുതാണ് ഹൃദയം മാറ്റിവെയ്ക്കൽ എന്ന് കരുതുന്ന സമൂഹമാണ് പ്രശ്‌നക്കാര്‍.
നമുക്ക് ഒരു തൊഴിലെന്ന രീതിയിൽതന്നെ വികാസം പ്രാപിച്ച മനോരോഗചികിത്സ, മാനസീകാരോഗ്യ പഠനം, മാനസികരോഗ സാമൂഹിക പ്രവർത്തനം, മാനസീകാരോഗ്യ സഹായികൾ, ഒക്യുപേഷണൽ തെറാപിസ്റ്റ് എന്നിവയുണ്ട്. നമ്മുടെ ഈ സംഘടിത ശക്തി ഉപയോഗിച്ച് മനോരോഗ ചികിത്സയും ശുശ്രൂഷയും മികച്ച രീതിയിൽ നടത്താവുന്നതാണ്. ഇതൊരു വലിയ ജോലിയാണ്, കൂടുതൽ സമയവും കരുതലും ആവശ്യമുള്ള ഒന്നാണ്.
ഞാൻ മനോരോഗ ചികിത്സകയായി ജോലി ചെയ്തിരുന്ന ചെറുപ്പകാലത്ത് നല്ല സൗകര്യങ്ങളും നൂതന ചികിത്സാമാർഗ്ഗങ്ങളും ഉള്ള ആശുപത്രികൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ കാര്യങ്ങൾ ഒരുപാട് പുരോഗമിച്ചിട്ടുണ്ട്. കിടത്തിയുള്ള ചികിത്സയും ഓട്ട്‌പേഷ്യന്റെ യൂണിറ്റുമുണ്ട്. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് കാലക്രമേണ മികച്ച രീതിയിലുള്ള ചികിത്സാമാർഗ്ഗങ്ങൾ ആവിഷ്‌കരിക്കുകയാണ് വേണ്ടത്.
ഇന്ത്യ ഇക്കാര്യത്തിൽ ദീർഘദൃഷ്ടിയോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. നാളയോ മറ്റന്നാളോ അതിനടുത്ത ദിവസമോ എല്ലാം ശരിയായെന്നു വരില്ല. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് വളരെ വേഗത്തിലുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത്.എന്നാൽ നമുക്കു മുന്നിലുളള സാധ്യതകളെയും സമൂഹത്തിന്റെ പ്രത്യേക ആവശ്യങ്ങളെയും കണക്കിലെടുത്ത് മാനസികരോഗത്തെ നേരിടുന്നതിൽ നമുക്ക് പതിയെ മുന്നേറാനാകും. നമുക്ക് കാര്യങ്ങൾ നല്ലരീതിയിലും മികച്ച രീതിയിലും ചെയ്യാനുള്ള മാർഗ്ഗങ്ങളുണ്ട്. എന്നാൽ ചില കാര്യങ്ങളിലുള്ള ഉട്ടോപ്യൻ ചിന്താഗതിയാണ് പ്രശ്‌നം. കാര്യങ്ങളൊന്നും സംഭവിക്കാതെ വരുമ്പോൾ നമ്മൾ പ്രശ്‌നത്തിലാകുന്നു. നിരുത്സാഹപ്പെടുന്നു. എന്നാൽ ചില മേഖലകളിൽ വലിയ തോതിലുള്ള മുന്നേറ്റം ഉണ്ടായിട്ടുണ്ട്. അത് ആശാവഹമാണ്. അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. എന്തെങ്കിലും തരത്തിൽ ഞങ്ങൾ നിങ്ങളെക്കാൾ വളരെ ഉയരെയാണ് എന്ന ചിന്തയൊന്നുമില്ല. ഞാൻ ചില ചിന്തകൾ പങ്കുവെയ്ക്കാനാണ് ശ്രമിച്ചത്. ഞാൻ ഇവിടെ വരുന്നു, നിങ്ങളും വരുന്നു. കാര്യങ്ങൾക്ക് എങ്ങനെയാണ് മികച്ച രീതിയിൽ മാറ്റം വരുത്താൻ സാധിക്കുക എന്ന വിഷയത്തിൽ നമുക്ക് സംസാരിക്കാം. അതിനുശേഷം അവയെ പ്രാവർത്തികമാക്കാം.
നിങ്ങളുടെ ഫിറ്റ്‌നസ് ക്രമത്തിനുള്ളിൽ മാനസിക ആരോഗ്യവും ഉള്‍പ്പെടുത്തുക
മാനസിക രോഗികൾക്ക് മാത്രമല്ല, മറ്റെല്ലാവർക്കും മാനസിക ആരോഗ്യം പ്രധാനമാണെന്ന് മനസിലാക്കുക അത്യാവശ്യമാണ്.
ഡോ. സീമ മെഹ്‌റോത്ര
നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലെങ്കിൽ എന്തിനാണ് ആരോഗ്യത്തെപ്പറ്റി ഉത്കണ്ഠപ്പെടുന്നത്. ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിച്ച് വരുന്ന കാലത്ത് ഇതൊരു മണ്ടൻ ചോദ്യമായി തോന്നിയേക്കാം. ശാരീരിക പ്രശ്‌നങ്ങൾ വരാതെ നോക്കുന്നതിനെക്കുറിച്ചും (കായികക്ഷമത) ഫിറ്റ്‌നസ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും നമ്മൾ തിരിച്ചറിയുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്തുകൊണ്ടെന്നാൽ സംതൃപ്തിയും കാര്യക്ഷമതയുമുള്ള ഒരു ജീവിതം നയിക്കുവാൻ ഇത് അനിവാര്യമാണെന്ന് നമ്മൾ മനസിലാക്കുന്നുണ്ട്.
മുകളിൽ കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ചപ്പോൾ എന്താണ് നിങ്ങൾ മനസിൽ കണ്ടത്? രാവിലെ ഓടാൻ പോകുന്നവരെയോ ജിമ്മിൽ കായികപരിശീലനംനടത്തുന്നവരെയോ പതിവായി രാവിലെ നടക്കാൻപോകുന്ന വൃദ്ധരേയോ ആകാം നിങ്ങൾ ഓർത്തിരിക്കുക എന്നതിൽ സംശയമില്ല. ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് ടെലിവിഷനിൽ വരുന്ന പരസ്യങ്ങളെയോ ജനപ്രിയ വാരികയിൽ വരുന്ന പോഷകാഹാരത്തെക്കുറിച്ചുള്ള വിദഗ്‌ദ്ധോപദേശങ്ങളുടെയോ ചിത്രങ്ങളും നിങ്ങൾ ഓർത്തെടുത്തിരിക്കുവാനുള്ള സാധ്യതയുണ്ട്.
ഇനി ഞാനൊന്ന് ചോദിക്കട്ടെ. മാനസിക ആരോഗ്യത്തെ നിങ്ങളുടെ ചിന്തകളിലോ മനോഭാവത്തിലോ ഉൾപ്പെടുത്തിയിട്ടുണ്ടോ? ഒരു വ്യക്തി തന്റെ തീവ്രദുഃഖങ്ങളെക്കുറിച്ച് തന്റെ അടുത്ത സുഹൃത്തിനോടോ കൗൺസിലറോടോ പങ്കുവെയ്ക്കുന്നത് നിങ്ങൾ സങ്കല്പിച്ചിരുന്നോ? തന്റെ കോപത്തെ അടക്കാനുള്ള പ്രായോഗികമായ മാർഗങ്ങൾ എഴുതി വയ്ക്കുന്ന ഒരാളെ നിങ്ങൾ സങ്കൽപ്പിച്ചിരുന്നോ? ഉത്കണ്ഠയും ആത്മാഭിമാനത്തിലുണ്ടായ ഇടിവും എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകം വായിക്കുന്ന ഒരാളുടെ ചിത്രം നിങ്ങളുടെ മനസിൽ ഉണ്ടായിരുന്നോ? വ്യക്തികളുമായി ഇടപഴകാനുള്ള കഴിവ് വളർത്തിയെടുക്കാൻ ശ്രമിക്കുന്നവരെയോ പോസിറ്റീവ് ചിന്താഗതി എങ്ങനെയുണ്ടാകാം എന്നതിനെക്കുറിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുന്ന ഒരാളെയോ നിങ്ങൾ സങ്കല്പിച്ചിട്ടുണ്ടോ?
ഉത്തരം ഇല്ലാ എന്നാകുമെന്നാണ് എന്റെ ഊഹം. നിങ്ങൾ ഇതിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ച് ചിന്തിക്കുകയോ, അല്ലെങ്കിൽ ആരോഗ്യം എന്നാൽ മാനസിക ആരോഗ്യവും അതിൽ ഉൾപ്പെടുന്നു എന്ന വസ്തുതയെക്കുറിച്ച് നിങ്ങൾ ബോധവാൻ ആകുകയോ ചെയ്താൽ നല്ലതാണ്.
തീർച്ചയായും ശാരീരിക ആരോഗ്യത്തെ കാര്യമായി പരിഗണിക്കാതെവരുന്ന സന്ദർഭങ്ങളുണ്ട്. പക്ഷേ, മാനസിക ആരോഗ്യത്തിന്റെ കാര്യത്തിൽ ഇത് തികച്ചും സാധാരണമാണ്. വാസ്തവത്തിൽ മാനസിക ആരോഗ്യം എന്ന വാക്ക് തന്നെ മാനസികരോഗത്തിനുള്ള പര്യായമായിരിക്കുന്നു. ഇതുകൂടാതെ മാനസിക ആരോഗ്യം എന്നത് മാനസിക രോഗികൾ മാത്രം ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് നമ്മൾ തെറ്റിദ്ധരിച്ചിരിക്കുന്നു.
മാനസിക ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കുന്നതും മാനസിക ആരോഗ്യത്തേയും ക്ഷേമത്തേയും പരിപോഷിപ്പിക്കുന്നതും ശാരീരിക ആരോഗ്യത്തിനും കായികക്ഷമതയ്ക്കും വേണ്ടി ജോലിയെടുക്കുന്നതിന് തുല്യമാണ്. ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇവ പരസ്പരം സ്വാധീനിക്കുന്നുണ്ടെന്നും പഠനങ്ങൾ തെളിയിക്കുന്നു. നിരവധി ഗവേഷണഫലങ്ങൾ ഇവ തമ്മിലുള്ള ബന്ധം തെളിയിക്കുന്നു. മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നത് (ഉദാഹരണത്തിന്, ടൈപ്പ് 2 പ്രമേഹം ബാധിച്ചിട്ടുള്ള വ്യക്തികൾക്ക് സാധാരണ ആളുകളെക്കാൾ വിഷാദരോഗം ബാധിക്കുവാനുള്ള സാധ്യത ഇരട്ടിയാണ്, അല്ലെങ്കിൽ ഹൃദയാഘാതത്തിന് ശേഷമുള്ള വിഷാദരോഗ ലക്ഷണങ്ങൾ ചികില്‍സിക്കുന്നത് അതുമൂലമുണ്ടാകുന്ന മരണനിരക്കും വീണ്ടും ആശുപത്രിയിലാകാനുള്ള സാധ്യതയും കുറയ്ക്കുന്നു). മാനസിക ആരോഗ്യത്തേയും ശാരീരിക ആരോഗ്യത്തേയും ഒരുപോലെ കൈകാര്യം ചെയ്യണമെന്ന വസ്തുത നാം ഓർക്കേണ്ടതുണ്ട്. ഒന്നിനെ മാത്രം കൈകാര്യം ചെയ്താൽ മറ്റൊന്നിന് പകരമാകുമെന്ന് കരുതരുത്.
മാനസിക ആരോഗ്യത്തേയും ക്ഷേമത്തേയും പരിപാലിക്കുവാനും വർദ്ധിപ്പിക്കാനുമുള്ള ശീലങ്ങളും പരിശീലനങ്ങളും വികസിപ്പിച്ച് എടുക്കുന്നത് പൂർവ്വസ്ഥിതി പ്രാപിക്കുവാനും ജീവിതത്തിലെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനുമുള്ള കഴിവ് ഉണ്ടാക്കി തരും. ഗാലപ്പ് ഗവേഷണസംഘത്തിന്റെ പഠനത്തിൽ തെളിഞ്ഞതിനനുസരിച്ച് മാനസികക്ഷേമത്തിൽ ശ്രദ്ധ ചെലുത്തുന്നത് ഒരു നല്ല തിരഞ്ഞെടുപ്പാണ്. എന്തുകൊണ്ടെന്നാൽ നമ്മുടെ ജീവിതത്തിലെ വിവിധ മേഖലകളിലെ പ്രവർത്തന ക്ഷമതയുമായി ഇത് അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.
മാനസിക ആരോഗ്യത്തെ സംരക്ഷിക്കുക എന്നത് ഇപ്പോഴും ഒരു പൊതു സ്വീകാര്യതയുള്ള ആശയമല്ല. ആളുകളുടെ മനസിൽ മാനസികരോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ കൊണ്ട് മാത്രമല്ല ഇതിന്റെ അവ്യക്തവും അമൂർത്തവുമായ സ്വഭാവം കൊണ്ട് കൂടിയാണ് എങ്ങനെയാണ് ഇതിനെ കൈകാര്യം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ആർക്കും ധാരണയില്ലാതെ പോകുന്നത്.
ഒരാളുടെ മാനസിക ആരോഗ്യത്തേയും ക്ഷേമത്തേയും വർദ്ധിപ്പിക്കുക എന്ന പ്രക്രിയയിൽ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുന്നു. മാനസിക വൈദഗ്ദ്ധ്യം, പൂർവ്വസ്ഥിതി പ്രാപിക്കുവാനുള്ള കഴിവുകൾ എന്നിവ ഉണ്ടാക്കിയെടുക്കുക. ഉദാഹരണത്തിന്, നെഗറ്റീവ് ചിന്തകളെ നിയന്ത്രിക്കാനുള്ള കഴിവ്, ആരോഗ്യം വികസിപ്പിക്കാനുള്ള രീതി, പോസിറ്റീവ് ചിന്തകൾ വളർത്തിയെടുക്കാനുള്ള കഴിവ് രൂപീകരിക്കുക, തത്ക്കാലിക ആശ്വാസത്തിന് വേണ്ടി പെട്ടെന്ന് രോഗശമനം നൽകുന്നതും ദീർഘകാല ഉപയോഗംകൊണ്ട് പ്രശ്‌നമാകുന്നതുമായ മരുന്നുകൾ ഉപേക്ഷിക്കുക, മറ്റുള്ളവരിൽനിന്നും, ആവശ്യമുള്ളപ്പോൾ വിദഗ്ദ്ധരിൽനിന്നും സഹായം തേടുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു (കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്, അസോസിയേഷൻ ഫോർ സൈക്കോളിജിക്കൽ സയൻസ്, ഇന്റർനാഷണൽ ജേർണൽ ഓഫ് സൈക്കോളജിക്കൽ സ്റ്റഡീസ് എന്നിവയുടെ പഠനങ്ങളിലാണ് ഈ നിരീക്ഷണങ്ങൾ ഉള്ളത്). ഇവ വെറും ഉദാഹരണങ്ങൾ മാത്രമാണ്. നമ്മുടെ മാനസികക്ഷേമത്തിനെ പരിപോഷിപ്പിക്കുവാനുള്ള വഴികൾ ഒരുപാടുണ്ട്. അതുകൊണ്ട് നമുക്ക് ഈ വിവരങ്ങൾ നമ്മുടെ മനസിലും പരസ്പരവും പങ്കുവെയ്ക്കാം!
ഡോ. സീമ മെഹ്‌റോത്രാ നിംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം അഡീഷണൽ പ്രൊഫസറാണ്. മാനസികാരോഗ്യത്തെ സംബന്ധിച്ച ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, യുവാക്കളിൽ പ്രത്യേകശ്രദ്ധ കേന്ദ്രീകരിച്ച് സേവനങ്ങളും പരിശീലനവും നൽകുക തുടങ്ങിയവ നടപ്പിലാക്കുന്ന പോസിറ്റീവ് സൈക്കോളജി യൂണിറ്റിന്റെ കോർഡിനേറ്ററുമാണ്.
മാനസികാരോഗ്യത്തെ നമ്മൾ എങ്ങനെ വീക്ഷിക്കുന്നു?
ശാരീരിക ആരോഗ്യത്തെ സംബന്ധിച്ച പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന രീതിയിൽതന്നെ മാനസികാരോഗ്യത്തെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കേണ്ടതുണ്ട്.
ഡോ. ശ്യാമള വത്സാ
എനിക്ക് എട്ടോ ഒൻപതോ വയസ് ഉള്ളപ്പോഴാണ് മാനസിക രോഗത്തെപ്പറ്റി ഞാനാദ്യമായി കേൾക്കുന്നത്. ഗാന്ധി ബസാറിലേക്കുള്ള വഴിയിലൂടെ അമ്മയോടൊപ്പം ഞാൻ നടക്കുകയായിരുന്നു. വൃത്തിഹീനമായ കീറിയ വസ്ത്രങ്ങളും ജഡ കെട്ടിയ മുടിയുമുള്ള ഒരു മനുഷ്യന് ചുറ്റും ഒരാൾക്കൂട്ടത്തെ കണ്ടു. അയാൾ കോപാകുലനായി തന്റെ മുഷ്ടി ചുരുട്ടി ആരെയെന്നില്ലാതെ ചീത്ത പറയുന്നുണ്ടായിരുന്നു. എന്റെ അമ്മ കൈയ്യിലെ പിടിമുറുക്കി പറഞ്ഞു, 'നമുക്ക് ഇവിടെനിന്നു പോകാം. അയാളൊരു ഭ്രാന്തനാണ്. അയാൾ അപകടകാരി ആയേക്കാം.'
സിനിമകളിലേയും പുസ്തകങ്ങളിലേയും മാനസികരോഗത്തിന്റെ ചിത്രീകരണത്തിലൂടെ ‘ഭ്രാന്തനെ’ തെറ്റായ രീതിയിലാണ് പൊതുസമൂഹത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇടയ്‌ക്കെപ്പോഴോ, ഭ്രാന്തന്മാർ മാനസികരോഗ വിദഗ്ദ്ധന്മാരാൽ ചികിത്സിക്കപ്പെടേണ്ടവരാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. കുറച്ചുകാലത്തിനുള്ളിൽ ഈ ചിന്ത മാനസികരോഗ ചികിത്സകന്മാർ ചികിത്സിക്കുന്നവരെല്ലാം ഭ്രാന്തന്മാരാണെന്ന മനോഭാവത്തിലേക്ക് പതുക്കെ മാറി.
മാനസികരോഗം = ഭ്രാന്ത്. ചെറുപ്പകാലം മുതൽക്കെ മാനസികരോഗത്തെക്കുറിച്ച് ആളുകളുടെ മനസിൽ വേരുറപ്പിക്കുന്ന ആശയം ഇതാണ്. കൊച്ചുകുട്ടികൾ സൂര്യന്റെയും ചന്ദ്രന്റെയും വലിപ്പം ഏകദേശം ഒരുപോലെ ആണെന്ന് ചിന്തിക്കുന്നതിന് സമാനമാണിത്. ഈ കാഴ്ചപ്പാട് വ്യത്യാസപ്പെടാതിരുന്നാൽ ഒന്നെങ്കിൽ അവർക്കോ അല്ലെങ്കിൽ മറ്റ് സ്‌നേഹിതർക്ക് വേണ്ടിയോ സഹായം തേടുന്നതിൽനിന്ന് ആളുകളെ വിലക്കുന്ന വിധത്തിലുള്ള തെറ്റിധാരണയായി ഇത് മാറുന്നു. 'ഞാനൊരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണണമെന്നോ! എനിക്ക് ഭ്രാന്താണെന്നാണോ നീ പറയുന്നത്?' മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടണമെന്ന നിർദ്ദേശത്തിന് സാധാരണയായി കാണുന്ന പ്രതികരണം ഇതാണ്.
മനുഷ്യശരീരത്തിലെ ഹൃദയം, ശ്വാസകോശം, വൃക്ക, കരൾ എന്നീ ഏകദേശം എല്ലാ അവയവങ്ങളെയും പലതരം രോഗങ്ങൾ ബാധിക്കുന്നു. പിന്നെന്ത് കൊണ്ടാണ് രോഗബാധയിൽനിന്ന് തലച്ചോറിനെ മാത്രം മാറ്റിനിർത്തുന്നത് (തലച്ചോറിനെ എന്തിനാണ് വ്യത്യസ്ഥമായി കാണുന്നത്?)
ഒരു വസ്തുവിന്റെ രൂപം കണ്ണിന്റെ കോർണിയയിലൂടെ കടന്ന് പോകുന്നത് മുതൽ തലച്ചോറ് അതിനെ വിശകലനം ചെയ്ത് എടുക്കുന്ന സമയംവരെ ഒരുപാട് പ്രക്രിയകൾ സംഭവിക്കുന്നു. നിമിഷാർധങ്ങൾ മാത്രമെടുക്കുന്നതിനാൽ ഈ പ്രക്രിയ നമ്മൾ തിരിച്ചറിയുന്നില്ല. തലച്ചോറ് ഒരു വസ്തുവിന് രൂപം നൽകുന്നതും അതിനുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങളും വലിയ പ്രശ്‌നങ്ങൾ ഇല്ലാതെതന്നെ നമ്മൾ തിരിച്ചറിയുന്നു. ഉദാഹരണത്തിന്, ഒരു ഐസ്‌ക്രീം കോൺ കാണുമ്പോൾ 'ആ ഇതൊരു ചോക്ലേറ്റ് ഐസ്‌ക്രീം ആണെന്ന' ചിന്ത സൃഷ്ടിക്കുവാൻ ആയിരക്കണക്കിന് കോശങ്ങളുടെ അധ്വാനവും ഏകോപനവും ഉണ്ട്. നാഡികോശങ്ങൾ ന്യൂറോട്രാൻസ്മിറ്ററുകൾ (ഒരു നാഡിയിലേക്കോ മാംസപേശിയിലേക്കോ ഒരു സംജ്ഞ കടത്തിവിടുന്നതിനായി നാഡീതന്തു ഉൽപാദിപ്പിക്കുന്ന രാസപദാർഥം) എന്ന രാസപദാർത്ഥം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നത് കൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങളുടെ ഒരു നീണ്ടനിര രൂപപ്പെടുന്നത്. ഒരു രാസപദാർത്ഥം കൃത്യമായി പ്രവർത്തിക്കാതെ വന്നാൽ കണ്ണുകളിലെ നാഡികോശങ്ങൾ ബന്ധിക്കുന്ന സ്ഥലം പ്രവർത്തനരഹിതമാകുകയും കണ്ണിന് ഐസ്‌ക്രീം കാണാന്‍ സാധിക്കാതെ വരുകയും ചെയ്യും. ഇതിന്റെ ഫലമായി തലച്ചോറിൽ രൂപത്തെ വിശകലനം ചെയ്യുന്ന ഭാഗം പ്രവർത്തന രഹിതമാകുന്നതിനാൽ അതൊരു ഐസ്‌ക്രീം ആണെന്ന് തിരിച്ചറിയാൻ തലച്ചോറിന് സാധിക്കില്ല.
ഇതിന് സമാനമായി നാഡികോശങ്ങളും ന്യൂറോട്രാൻസ്മിറ്ററുകളും ചിന്തിക്കാൻ സഹായിക്കുന്നു. അവ കൃത്യമായി ജോലി ചെയ്യുന്നില്ലെങ്കിൽ നമ്മുടെ ചിന്തകളെയും പെരുമാറ്റത്തേയും അത് ബാധിക്കുന്നു. മാനസിക രോഗത്തിന് പ്രമേഹത്തേയോ പാർക്കിൻസൺ രോഗത്തെയോപോലെ ജീവശാസ്ത്രപരമായ ഒരു അടിത്തറയുണ്ട്.
ഏതാണ്ട് 90 ശതമാനം മാനസികരോഗങ്ങളും ജനറൽ ഡോക്ടറെ കാണുവാനുള്ള രോഗാവസ്ഥകളായ ജലദോഷം, പനി, അലർജി കൊണ്ട് ഉണ്ടാകുന്ന ത്വക്‌രോഗങ്ങൾ, തലവേദന, ചെവിവേദന, വയറിളക്കം തുടങ്ങിയവയൊക്കെപ്പോലെ സാധാരണമാണ്. കടുത്ത വയറുവേദനയുമായി ഒരു ജനറൽ ഡോക്ടറെ കാണുകയാണെങ്കിൽ അയാൾ നിങ്ങൾക്ക് പുളിച്ച് തികട്ടൽ ആണെന്ന് കണ്ടെത്തുകയും അന്റാസിഡ് കുറിക്കുകയും ചെയ്യുന്നു. നിങ്ങൾ ഉത്കണ്ഠാകുലനാണോ എന്നയാൾ ചോദിക്കുകയും ആയതിനാൽ അത് കുറയ്ക്കുവാനുള്ള മരുന്ന് കുറിച്ച് തരുകയും ചെയ്യുന്നു. ഉത്കണ്ഠാരോഗത്തിനുള്ള മരുന്ന് കഴിച്ചതിനുശേഷവും ഈ അവസ്ഥ തുടരുകയാണെങ്കിൽ ഒരു മാനസികരോഗ വിദഗ്ദനെ കാണുവാൻ അയാൾ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങളുടെ ചെവിവേദന മരുന്നിനോട് പ്രതികരിക്കുന്നില്ലെന്ന് കാണുമ്പോൾ ജനറൽ ഡോക്ടർ ഒരു ഇഎൻടി വിദഗ്ദ്ധനെ കാണാൻ ആവശ്യപ്പെടുന്നത് പോലെ മാത്രമുള്ള കാര്യമാണിത്.
ആറ് മാസം മുമ്പ് തുടർച്ചയായി ചിന്തിക്കുന്നത് നിർത്താൻ കഴിയാത്തത് മൂലം ജീവിതം പ്രശ്‌നഭരിതമായ 35കാരിയെ കാണാനിടവന്നു. അപ്രധാനമായ കാര്യങ്ങളാണ് അവർ ചിന്തിച്ച് കൂട്ടുന്നത്. നിയന്ത്രിക്കാൻ പറ്റാത്ത ചിന്തകൾ കാട് കയറി അവർ പ്രശ്‌നത്തിലായി. അവർക്ക് തന്റെ മനസിൽനിന്ന് ചിന്തകളെയും ചിന്തിക്കുന്നവെന്ന തോന്നലിനെയും ഒഴിവാക്കാൻ സാധിക്കാതായി. അവർ എപ്പോഴും ഉത്കണ്ഠാകുലയും അമിത രക്തസമ്മർദ്ദത്തിന് ചികിത്സയിലുമായിരുന്നു. മനംപിരട്ടലും തീവ്രമായ വയറുവേദനയും മൂലം ഉറങ്ങുവാനോ ഭക്ഷണം കഴിക്കുവാനോ കഴിഞ്ഞിരുന്നില്ല. വിവാഹമോചനത്തെക്കുറിച്ച് മാത്രമാണ് ഭർത്താവ് ഈ സമയത്ത് സംസാരിച്ചിരുന്നത്. അവരുടെ പെരുമാറ്റത്തിൽ അയാൾ നിരാശനായിരുന്നു. തുടർച്ചയായി ചികിത്സിച്ചിട്ടും അവരുടെ രോഗത്തിന് ശമനമുണ്ടാകാത്തതിനാൽ അയാൾ മനംമടുത്ത് പോയിരുന്നു. വിവാഹം കഴിഞ്ഞു പന്ത്രണ്ട് വർഷമായിട്ടും ഇതായിരുന്നു സംഭവിച്ച് കൊണ്ടിരുന്നത്. കൃത്യമായി ഭക്ഷണം ഉണ്ടാക്കാൻ പോലും സാധിക്കാതെ വന്നു, കുട്ടിയെ നോക്കാനും വീട് വൃത്തിയാക്കാനും സാധിച്ചിരുന്നില്ല. എല്ലായ്പോഴും കരച്ചിലും, ദേഷ്യപ്പെടലും, ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്ന അവർക്കിടയിൽ ശരിയായസംസാരത്തിന് പോലും സാധ്യതയില്ലായിരുന്നു.
രോഗനിർണ്ണയം നടത്തുകയും മരുന്ന് കഴിക്കുവാനും തുടങ്ങുകയും ചെയ്തതോടെ കഴിഞ്ഞ ആറ് മാസമായി അവരുടെ രോഗലക്ഷണങ്ങൾക്ക് കൃത്യമായ കുറവുണ്ടായി. ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങൾ ഇല്ലാതായതോടെ വേർപിരിയുന്നതിനെ കുറിച്ചുള്ള സംസാരങ്ങളും അവസാനിച്ചു. അവർ ജോലിക്ക് പോകുവാൻ തുടങ്ങി. വീടിന്റെ അവസ്ഥ ഇപ്പോഴും പഴയതുപോലെ തന്നെയാണെങ്കിലും അവർ ഉത്സാഹത്തോടെ കാര്യങ്ങൾ ചെയ്യുന്നതിനെപ്പറ്റിയും വീട് വൃത്തിയാക്കുന്നതിനെപ്പറ്റിയും സംസാരിക്കാൻ തുടങ്ങി.
അമിതമായ ദുഃഖം, പേടി, ദേഷ്യം തുടങ്ങിയ മാനസിക രോഗലക്ഷണങ്ങൾക്ക് ചികിത്സ തേടണമോ എന്നത് മാനസിക രോഗത്തോടുള്ള വ്യക്തികളുടെ കാഴ്ചപ്പാട് അനുസരിച്ചിരിക്കുന്നു. മാനസിക രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീങ്ങുകയാണെങ്കിൽ ശാരീരിക ആരോഗ്യത്തെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നത് പോലെ തന്നെ മാനസികപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുക സാധ്യമാണ്.
ഇരുപത് വർഷമായി മാനസികരോഗ വിദഗ്ദ്ധയായി പ്രാക്ടീസ് ചെയ്യുന്ന ഡോ. ശ്യാമള വത്സ, ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്നു.
പ്രായോഗികലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതും കാര്യങ്ങള്‍ ചിട്ടപ്പെടുത്തുന്നതും പരീക്ഷാപ്പേടിയെ അകറ്റാൻ സഹായിക്കും
ഡോ. ഗരിമാ ശ്രീവാസ്തവ
നമുക്കിടയിൽ ഏറെപ്പേര്‍ക്കും പരീക്ഷയെന്നാല്‍ സമ്മര്‍ദ്ദത്തിന്റെയും ഉത്കണ്ഠയുടെയും സമയമാണ്. നമ്മുടെ ആ ബുദ്ധിമുട്ടുകള്‍ സാധാരണരീതിയിലാണെങ്കില്‍ അത് നമ്മളെ പരീക്ഷയ്ക്ക് കുടുതല്‍ സഹായിക്കും, ചിന്തയുടെ വേഗത കൂട്ടും, പഠനത്തിന്റെ ഫലം കൂട്ടും. സമ്മര്‍ദ്ദത്തിന്റെ ചില നിശ്ചിതതലങ്ങള്‍ പ്രകടനത്തെ മെച്ചപ്പെടുത്തുമെന്നും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുമെന്നും പ്രായോഗികപരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ പരിഭ്രമം ആഴത്തിലാണെങ്കില്‍, അത് നിങ്ങളുടെ പ്രകടനത്തെ ബാധിക്കുകതന്നെ ചെയ്യും. നമ്മളില്‍ ഏറെ പേർക്കും പരീക്ഷ സംബന്ധമായ പരിഭ്രമങ്ങള്‍ കാണും. അതിന്റെ സൂചനകള്‍ കണ്ടെത്തുന്നതും അതിനെ കൈകാര്യംചെയ്യുന്നതും വളരെ പ്രധാനമാണ്. നമ്മുടെ ഉത്കണ്ഠയുടെ കാരണം ബോധ്യപ്പെട്ട് അത് നിയന്ത്രിച്ചാല്‍തന്നെ പകുതി ബുദ്ധിമുട്ട് കുറയും. അപ്പോള്‍ നിങ്ങൾക്കത് സ്വയം നിയന്ത്രിക്കാനും നിങ്ങളോടുതന്നെ നീതിപുലര്‍ത്താനും സാധിക്കും.
ഉത്കണ്ഠ കാരണം ഇനിപ്പറയുന്ന പ്രശ്നങ്ങളുണ്ടാകും:
ഇതുപോലെയുള്ള ലക്ഷണങ്ങൾ നിങ്ങള്‍ പരീക്ഷയ്ക്കോ മറ്റും മുന്‍പ് കാണുകയാണെങ്കിൽ, പരീക്ഷാസമയത്തും അതിനു മുന്‍പുമായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
പരീക്ഷയ്ക്ക് മുൻപായി :-
1.ഒരു ആഴ്ചയിലെ റിവിഷന്‍ ദിനചര്യ ഉണ്ടാക്കി അത് അതേ രീതിയില്‍ ചെയ്യണം. അവസാന നിമിഷത്തിലെ പരീക്ഷാപ്പേടി ഒഴിവാകാന്‍ ഇത് സഹായകമാകും. എല്ലാം ഓർത്തെടുക്കാന്‍ കഴിയുന്നത് പഠനസമയത്തെ സമയ ക്രമീകരണത്തെ ആശ്രയിച്ചാണ്. പരീക്ഷാ സമയത്ത് സമയം ലാഭിക്കാനും ഇത് ഉപകരിക്കും. വിശ്രമസമയവും പൊതുകാര്യങ്ങള്‍ ചെയ്യാനുള്ള സമയവും ഉള്‍പ്പെടുത്തി യാഥാര്‍ഥ്യബോധത്തോടെ വേണം റിവിഷന്‍ സമയക്രമം തയ്യാറാക്കാന്‍.
2.തയ്യാറാക്കി കിട്ടുന്ന നോട്ടുകള്‍ക്കപ്പുറം നാം സ്വയം തയ്യാറാക്കിയ നോട്ടുകള്‍ വേണം ഉപയോഗിക്കാന്‍. പഠനഭാഗങ്ങളുമായി സജീവമായി ഇടപഴകാന്‍ ഇതു നിങ്ങളെ സഹായിക്കുമെന്നു മാത്രമല്ല വിഷയത്തിലെ വ്യത്യസ്ത ആശയങ്ങള്‍ക്കിടയില്‍ മികച്ച ബന്ധമുണ്ടാക്കിയെടുക്കാനും ഇതുപകരിക്കും.
3.വിവരങ്ങളെ മാനസികബന്ധപ്പടുത്തലുകളിലൂടെ (association) ചിത്രങ്ങളാക്കി വിശദീകരിക്കുന്ന മൈന്‍ഡ് മാപ്പുകള്‍, ഡയഗ്രങ്ങള്‍, ഫ്ളോചാർട്ടുകൾ തുടങ്ങിയവ വഴിയും മറ്റും കുടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യാം. വിവരങ്ങളുടെ ഏകോപനത്തിന് സംഗ്രഹ പട്ടികയും ഒരു നല്ല ഉപകരണമാണ് .
4.സ്വയം നോട്ടുകള്‍ തയ്യാറാക്കുക, ആവര്‍ത്തനപഠനത്തിനായി വിഷയങ്ങള്‍ തെരഞ്ഞെടുക്കുക, മുന്‍പ് വന്ന പരീക്ഷ പേപ്പറുകള്‍ വഴികാട്ടിയായി ഉപയോഗിക്കുക. പഴയ പരീക്ഷ പേപ്പറുകള്‍വച്ചുള്ള പരിശീലനം, മനസ്സിലാക്കിയവയിലെ വിടവ് നികത്താന്‍ ഉപകരിക്കും.
5.ആവശ്യമെങ്കില്‍ അധ്യാപകരുടെ അടുത്ത് സഹായം ചോദിക്കുക. ചില പ്രത്യേക വിഷയങ്ങളില്‍ നിങ്ങള്‍ക്ക് കൂട്ടുകാരുമൊത്തിരുന്ന പഠിക്കാവുന്നതാണ്. അത് അറിവുകളും കാഴ്ചപ്പാടുകളും പങ്കിടാന്‍ ഉപകരിക്കും.
6.ഇടയ്ക്കു ചെറിയ ഇടവേളകള്‍ എടുക്കണം. ഓരോ ഇടവേളയ്ക്കു ശേഷവും 10 മുതല്‍ 15 മിനിറ്റുവരെ മുന്‍പ് പഠിച്ച വിഷയം ഒന്നുകൂടി ഓര്‍ത്തു നോക്കണം. പിന്നെ 24 മണിക്കൂര്‍ കഴിഞ്ഞു അത് ഓർമയിലുണ്ടോ എന്ന് ഒന്നുകൂടി ഓര്‍ത്തുനോക്കുക. നിങ്ങളുടെ ഏകാഗ്രതയ്ക്ക് ഭംഗംവരാതെ നോക്കണം. അത് 40 മിനിട്ടില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ളതായിരിക്കും.
7.നിങ്ങള്‍ റിവിഷൻ ചെയുമ്പോള്‍ നിശ്ശബ്ദവും ശല്യമില്ലാത്തതുമായ ഒരു സ്ഥലം തെരഞ്ഞെടുക്കുക.
8.ശരീരത്തിലെ ജലാംശം ചോര്‍ന്ന് ക്ഷീണിതരാകാതിരിക്കാന്‍ നന്നായി ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.
9.ബഹുബോധ രീതികള്‍ അവലംബിക്കുക- എഴുത്ത്, പറച്ചില്‍, കാണല്‍, കേള്‍ക്കല്‍ എന്നിങ്ങനെ. ഉദാഹരണത്തിന്, നിങ്ങള്‍ നോക്കിപ്പഠിക്കുന്ന ആളാണെങ്കില്‍ പ്രധാന വിവരങ്ങള്‍ ഒരു പേജിലേക്ക് ക്രോഡീകരിച്ച് ഒരു ചാര്‍ട്ട് ഉണ്ടാക്കി ഭിത്തിയില്‍ ഒട്ടിച്ചുവയ്ക്കുക. പ്രധാന വിവരങ്ങളും ആശയങ്ങളിലേക്കുള്ള ചൂണ്ടുപലകകളും വ്യത്യസ്ത വാദങ്ങളും പെട്ടെന്നു മനസ്സിലാക്കാന്‍ കളര്‍ പെന്‍സിലുകളുപയോഗിച്ച് അവ അടയാളപ്പെടുത്തുക. നിങ്ങള്‍ ശ്രവണത്തിലൂടെ പഠിക്കുന്ന ആളാണെങ്കില്‍ റിവിഷന്‍ നോട്ടുകള്‍ ഒരു വോയ്സ് റെക്കോഡറിലേക്കു പകര്‍ത്തുക. നിശ്ചിത ഇടവേളകളില്‍ അത് ശ്രവിക്കുന്നത് വിവരങ്ങള്‍ നന്നായി ഓര്‍ത്തെടുക്കാന്‍ സഹായിക്കും.
10.സര്‍വ്വേ, ചോദ്യം, വായന, ഓര്‍മിക്കല്‍, പരിശോധിക്കല്‍ എന്ന തന്ത്രമായിരിക്കണം പഠിക്കുമ്പോള്‍ ഉപയോഗിക്കേണ്ടത്
പരീക്ഷാ സമയത്ത് :-
മിക്കയിടത്തും പരീക്ഷക്കു മുന്‍പായി 10 മിനിറ്റ് സമയം വായിക്കാനായി പരീക്ഷകര്‍ അനുവദിക്കാറുണ്ട്.
ഈ സമയം താഴെപ്പറയുംവിധം ക്രിയാത്മകമായി പ്രയോജനപ്പെടുത്തണം
1.ചോദ്യപ്പേപ്പറിലെ നിർദ്ദേശങ്ങൾ ശ്രദ്ധിച്ചു വായിക്കുക. ഇത് നിങ്ങൾക്ക് നിർബന്ധമായും ചെയ്യേണ്ട ചോദ്യങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കും. അതിനോടൊപ്പം തന്നെ ഒരു വിഭാഗത്തിലെ എത്ര ചോദ്യങ്ങൾക്ക് ഉത്തരമെഴുതേണ്ടതുണ്ടെന്ന് കണ്ടെത്താനും കഴിയും. എന്തൊക്കെയാണെങ്കിലും ഇതൊരു പ്രധാന സമയമാണ്, ഏറ്റവും നന്നായി തയ്യാറായി വന്നിട്ടുള്ളവര്‍ക്ക്പോലും സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും മൂലം ഒന്നോടിച്ചു വായിക്കുന്നതിലൂടെ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കാതെ വന്നേക്കാം..
2.എല്ലാ വിഭാഗങ്ങളും വായിച്ചു നോക്കി ഉത്തരമെഴുതാന്‍ കഴിയുന്നവയ്ക്കുനേരേ ശരി ചിഹ്നം കൊടുക്കണം. എന്താണ് ഉദ്ദേശിക്കുന്നതെന്ന് എല്ലായ്പോഴും അറിഞ്ഞിരിക്കണം. വായിക്കുമ്പോള്‍തന്നെ സൂചക പദങ്ങളും, വാക്യങ്ങളും മറ്റും അടിവരയിട്ട് വെയ്ക്കുക
3. ഓരോ ചോദ്യത്തിനും ഉത്തരമെഴുതാന്‍ എത്ര നേരം വേണമെന്നും നിങ്ങളതിനെ ഏതു രീതിയിലാണ് സമീപിക്കുന്നതെന്നും കണക്കാക്കണം. ഒരിക്കല്‍ നിങ്ങൾ എഴുതിത്തുടങ്ങിയാൽ പിന്നെ അതിൽ തെറ്റൊന്നുമില്ലെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ ഉത്തരം പ്രസക്തവും സമഗ്രവും വ്യത്യസ്തവും മൂല്യമുള്ളതുമായിരിക്കട്ടെ.
ഒരു സഹായക ഔഷധമെന്ന നിലയിൽ സ്വഭാവ ലക്ഷണ ചികിത്സയിൽ ആയുർവ്വേദം ഉപകാരപ്രദമാണ്.
ഒരു ശാസ്‌ത്രേതര വിദ്യാർഥിനിയായ 22കാരി സുധ ജീവിതത്തിലുടനീളം ഉത്കണ്ഠാകുലയായിരുന്നു. കാലം പോകെ ഈ ആശങ്കകളെ തടഞ്ഞു നിർത്തിയിരുന്ന ഘടകങ്ങൾ ദുർബ്ബലമാകാൻ തുടങ്ങി. ശ്വസനസംബന്ധിയായ പ്രശ്‌നങ്ങളും വിയർപ്പും തളർച്ചയുമെല്ലാം ശക്തമായതോടെ അവൾ ഒരു ഡോക്ടറെ സമീപിച്ചു. അദ്ദേഹം അവളെ ഒരു മനോരോഗ വിദഗ്ധന്റെ അടുക്കലയച്ചു. അദ്ദേഹം, തന്റെ പരിശോധനയിൽ ഇത് ഉത്കണ്ഠാസംബന്ധിയായ പ്രശ്‌നമാണെന്ന് കണ്ടെത്തുകയും രോഗലക്ഷണങ്ങളെ അകറ്റാനുള്ള മരുന്നുകൾ നൽകുകയും ചെയ്തു. രോഗലക്ഷണങ്ങൾക്ക് കാരണം കണ്ടെത്തിയതിൽ സന്തോഷമുണ്ടായെങ്കിലും അവൾക്ക് പൂർണ്ണതൃപ്തി തോന്നിയില്ല. അവൾ തന്റെ ബുദ്ധിമുട്ട് ആദ്യം കണ്ട ഡോക്ടറോട് പങ്കുവയ്ക്കുകയും അദ്ദേഹം ഒരു ആയുർവ്വേദ ചികിത്സകനെ സമീപിക്കാനും അങ്ങനെ നിലവിൽ കഴിക്കുന്ന മരുന്നുകളുടെ അളവ് നിയന്ത്രിക്കാനാകുമോ എന്ന് പരിശോധിക്കുവാനും പറഞ്ഞു.
ഒരു പ്രാചീന ചികിത്സാരീതിയെന്ന നിലയിൽ ആയുർവ്വേദം ഭാരതീയർക്ക് പരിചിതമാണെങ്കിലും ഒരു സഹായക ബദൽ ചികിത്സാരീതിയെന്ന നിലയിൽ അത് ഉപയോഗിക്കാൻ തുടങ്ങിയത് അടുത്തകാലത്താണ്. അലോപ്പതി ചികിത്സയ്ക്ക് സഹായകമെന്ന നിലയിലാണ് ആയുർവേദം ഉപയോഗിച്ചു വരുന്നത്. മാനസികാരോഗ്യ ചികിത്സയിൽ അലോപ്പതി മരുന്നുകളോടുള്ള ആശ്രിതത്വം കുറച്ചുകൊണ്ടുവരാൻ ഇത് സഹായിക്കുന്നുണ്ട്. സഹായകചികിത്സയെന്ന നിലയിലാണ് ഉപയോഗിക്കുന്നതെങ്കിലും മനശ്ശാസ്ത്രം അഥവ മനസ്സിന്റെ ശാസ്ത്രം ആയുർവേദത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽത്തന്നെ അധിഷ്ഠിതമാണ്.
ആയുർവ്വേദവിധിപ്രകാരം ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥ (സമദോഷ) യിലാണ് ഒരു മനുഷ്യൻ ആരോഗ്യവാനായിരിക്കുന്നത്. ഇതോടൊപ്പം ശരീരത്തിലും ശരീരകലകളിലും ഉൽപ്പാദിപ്പിക്കപ്പെടുന്ന ഊർജ്ജത്തിന്റെ സന്തുലിതാവസ്ഥ, ശാരീരിക മാലിന്യങ്ങളുടെ ശരിയായ നിർഗ്ഗമനം (മലക്രിയ), പ്രസന്നമായ ആത്മാവും മനസ്സും, പഞ്ചേന്ദ്രിയങ്ങളുടെ ശരിയായ പ്രവർത്തനം എന്നിവയൊക്കെ കൂടിച്ചേരുമ്പോഴാണ് ആരോഗ്യം കൈവരുന്നത്.
ലളിതമായി പറഞ്ഞാൽ അലോപ്പതി രോഗലക്ഷണങ്ങൾ ചികിത്സിച്ച് വളരെ വേഗത്തിൽ ആശ്വാസം നൽകുമ്പോൾ ആയുർവ്വേദം രോഗകാരണങ്ങളിലാണ് പ്രവർത്തിക്കുന്നത്. അതായത് മേൽപ്പറഞ്ഞ ഘടകങ്ങളിൽ ഏതിന്റെ അസ്വാഭാവികതയാണോ രോഗകാരണമായത് അതിനെ ചികിത്സിച്ച് ഭേദമാക്കുകയാണ് ആയുർവേദം ചെയ്യുന്നത്. ശരിയായ ചികിത്സയെന്നത് ഇത്തരത്തിൽ ശാരീരികവും മാനസികവുമായ ഘടകങ്ങളെ സമഗ്രമായി സമീപിക്കലാണെന്ന് ആയുർവ്വേദ ചികിത്സകർ വിശ്വസിക്കുന്നു. ഈ സമീപനമാണ് ആയുർവ്വേദത്തെ മനോരോഗത്തിനുള്ള ഒരു സഹായക അല്ലെങ്കിൽ “ബദൽ” ചികിത്സാരീതിയായി കാണാൻ മനോരോഗവിദഗ്ദ്ധരെ പ്രേരിപ്പിക്കുന്നത്.
ആയുസ്സിന്റെ വേദമായ ആയുർവ്വേദം ജീവിതത്തിന്റെ ശാസ്ത്രമാണ്. അതായത്, മനസ്സ്, ശരീരം, ആത്മാവ്, ആരോഗ്യം എന്നിവയിൽ അധിഷ്ഠിതമായ ശാസ്ത്രം. പാർശ്വഫലങ്ങളില്ലാത്തതിനാൽ ഈ പ്രാചീന ചികിത്സാരീതി വളരെ വ്യാപകമായി ഉപയോഗിച്ചു വരുന്നു. ശാരീരിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിലുപരി മാനസികാരോഗ്യപ്രശ്‌നങ്ങൾക്കും ഒരു ബദൽ ചികിത്സാരീതിയായും സഹായക ചികിത്സാരീതിയായും ആയുർവ്വേദത്തെ ഉപയോഗിക്കാം.
'ഉത്കണ്ഠ, വിഷാദം, OCD തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഒരു സഹായക ചികിത്സാ രീതിയെന്ന നിലയിൽ അലോപ്പതിയോടൊപ്പം ആയുർവ്വേദത്തെ വളരെ ഫലപ്രദമായി ഉപയോഗിക്കാം. ആയുർവ്വേദ മരുന്നുകൾ ക്രമാനുഗതമായി കൂട്ടുന്നതിലൂടെ അലോപ്പതി മരുന്നുകളോടുള്ള ആശ്രിതത്വം കുറച്ചു കൊണ്ടുവരാനാവും '- നിംഹാൻസിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ ആയുർവേദ ഇൻ മെന്റൽ ഹെൽത്ത് ഡയറക്ടർ ഡോ. ഡി സുധാകർ പറയുന്നു. അലോപ്പതി മരുന്നുകളെ ആശ്രയിക്കുന്നത് ഇത്തരത്തിൽ പൂർണ്ണമായും ഒഴിവാക്കാനായ കേസുകളുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അലോപ്പതി രോഗലക്ഷണങ്ങളെ ചികിത്സിക്കുമ്പോൾ ആയുർവേദം രോഗകാരണത്തെയാണ് സമഗ്രമായി ചികിത്സിക്കുന്നത്. പരമ്പരാഗത ഭക്ഷണ ജീവിത ശൈലികൾക്കൊപ്പം യോഗാസനങ്ങളും പച്ചമരുന്നുകളുമൊക്കെ ഈ ചികിത്സാരീതി അനുശാസിക്കുന്നുണ്ട്. ബദൽ ചികിത്സാ സങ്കേതമെന്ന നിലയിൽ ഇത് പരക്കെ അംഗീകാരം നേടിയിട്ടുമുണ്ട്. ശാരീരികവും മാനസികവുമായ ചികിത്സ നൽകുന്നതിലുപരി വീണ്ടും രോഗം വരുന്നതിനെ പ്രതിരോധിക്കുന്ന ഒരു ജീവിതശൈലിയിലേക്ക് ആ വ്യക്തി നയിക്കപ്പെടുകയും ചെയ്യുന്നു.
താത്വികമായിത്തന്നെ ആയുർവേദത്തിൽ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരു സമഗ്രചികിത്സാ രീതിയെന്ന നിലയിൽ ആയുർവേദം മനസ്സ്, ശരീരം, ആത്മാവ്, ഇന്ദ്രിയങ്ങളും അവയുടെ പ്രവർത്തനവും തുടങ്ങിയവയുടെ പാരസ്പര്യത്തെയാണ് പരിഗണിക്കുന്നത്.
മാനസികാരോഗ്യത്തെ അത് ഇനിപ്പറയുന്ന വിധമൊക്കെ സമീപിക്കുന്നു.
മനുഷ്യനെന്നത് മനസ്സ്, ശരീരം, ആത്മാവ്, ഇന്ദ്രിയങ്ങൾ എന്നിവയുടെ സമഗ്രരൂപമാണ്. ഇതിൽ മാനസിക ഇന്ദ്രിയങ്ങളും (ജ്ഞാനേന്ദ്രിയങ്ങൾ) ശാരീരിക ഇന്ദ്രിയങ്ങളും (കർമ്മേന്ദ്രിയങ്ങൾ) ഉൾപ്പെടും. ഈ പ്രാഥമിക ഘടകങ്ങളുടെ ചലനാത്മകതയാണ് ഒരു മനുഷ്യന്റെ ആരോഗ്യത്തിന് നിദാനം.
മനസ്സ് മൂന്ന് പ്രായോഗികഘടകങ്ങൾ ചേർന്നതാണ്. സത്വം, രജസ്സ്, തമസ്സ്. ഇവയെ ഗുണങ്ങൾ എന്നും വിളിക്കുന്നു. ഈ ഗുണങ്ങളാണ് ഒരു മനുഷ്യന്റെ സ്വഭാവം അഥവ 'സത്വം' നിർണ്ണയിക്കുന്നത്. നല്ല ഗുണങ്ങളുടെ സംയോഗമായ 'സത്വം'- ആത്മനിയന്ത്രണം, അറിവ്, ശരി തെറ്റുകളുടെ വേർതിരിച്ചറിയൽ തുടങ്ങിയവ ഉൾക്കൊള്ളുന്നു. രജോഗുണപ്രകാരം ചലനം, ഹിംസ, അസൂയ, അധികാരം, ആഗ്രഹം, ആശങ്ക തുടങ്ങിയ സ്വഭാവങ്ങളും തമോഗുണപ്രകാരം മന്ദത, നിഷ്‌ക്രിയത, ആലസ്യം, അലസത, ഉറക്കം, മയക്കം തുടങ്ങിയവയും ഉണ്ടാവുന്നു. ഇതിൽ രജോഗുണവും തമോഗുണവും മനോദോഷങ്ങളുടെ പട്ടികയിലാണ് പെടുന്നത്. സത്വ രജോ തമോഗുണങ്ങളിലുണ്ടാവുന്ന അസന്തുലിതാവസ്ഥ മാനസികപ്രശ്‌നങ്ങൾക്ക് (മനോവികാരം) കാരണമാകുന്നു.
അതേ സമയം, പ്രകൃതിയിൽ നിന്ന് രൂപം കൊണ്ടു എന്നു കരുതപ്പെടുന്ന ശരീരം മൂന്ന് മനോജൈവ ഘടകങ്ങളുടെ സംയോഗമാണ്. വാതം (വായു ഘടകം), പിത്തം (അഗ്‌നി ഘടകം), കഫം (ഭൂമി ഘടകം) എന്നിവയാണ് അവ. ഇവയെ ത്രിദോഷങ്ങൾ എന്ന് വിളിക്കുന്നു. ത്രിദോഷങ്ങൾ അടിസ്ഥാനപരമായി ഋണാത്മകമാണെന്ന് ബാംഗ്ലൂരിൽ കഴിഞ്ഞ 10 വർഷത്തിലേറെയായി ആയുർവേദ ചികിത്സകനായ ഡോ. രഘു റാം എം.ഡി. (ആയുർ) പറയുന്നു. (സംസ്‌കൃതത്തിൽ ദോഷം എന്നാൽ കുഴപ്പം) എന്നാലവ ശരീരത്തെ സംരക്ഷിക്കുകയുമാണ്. എപ്പോഴാണോ ഈ മൂന്ന് ദോഷങ്ങൾ വിരുദ്ധമാവുന്നത് അപ്പോൾ അത് ശരീരത്തെ ആക്രമിക്കുകയും ഏതെങ്കിലും ഒരു അവയവത്തിനോ ശരീരത്തിന് മൊത്തമായോ രോഗമുണ്ടാക്കുകയും ചെയ്യുന്നു; അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് മനസ്സിനെയും ബാധിക്കും. മാനസിക അസ്വാസ്ഥ്യവും ഒരുപക്ഷേ രോഗവും ഉണ്ടാക്കാം. ഈ പരസ്പരബന്ധം കൊണ്ടുതന്നെ ആയുർവേദ ചികിത്സയിൽ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾക്ക് ഒരുപോലെ ഊന്നൽ നൽകുന്നുണ്ട്.
വളരെ ഫലപ്രദമാണ് ഈ ചികിത്സാ ശൈലി എന്നാണ് വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രത്യേക മാനസികപ്രശ്‌നങ്ങൾക്ക് ആയുർവേദ ചികിത്സകർ നൽകിയ ചികിത്സയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
'ശാരീരിക പ്രശ്‌നങ്ങൾക്ക് ബദൽ ചികിത്സാരീതി എന്ന നിലയിൽ ആയുർവേദം വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു. എന്നാൽ മാനസികരോഗ ചികിത്സയിൽ ഒരു ബദൽ / സഹായക ചികിത്സാ രീതിയെന്ന നിലയിൽ ഇത് ഇപ്പോൾ മാത്രമാണ് പരിഗണിക്കപ്പെടുന്നത്' ഡോ. സുധാകർ പറയുന്നു.
വിചാരിക്കുന്നതിലും ഗുരുതരമായ പ്രശ്‌നമാകാമത്!
സാങ്കേതിക വിദ്യയുടെ യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും സ്‌ക്രീനിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു. ജോലി, പഠനം, പ്രിയപ്പെട്ടവരോടൊപ്പമുള്ള സമയം ചെലവഴിക്കൽ, ഷോപ്പിങ്ങ്, ബില്ലുകൾ അടയ്ക്കുക തുടങ്ങിയ കാര്യങ്ങളെല്ലാംതന്നെ ഒരു മൗസ് ക്ലിക്കിലോ ഫോണിലൂടെയോ സാധ്യമാകുന്നുണ്ട്. സാങ്കേതിക വിദ്യയോടുള്ള ആശ്രിതത്വം ജീവിതത്തെ കൂടുതൽ ലളിതമാക്കിയിരിക്കുകയാണ്. ആരോഗ്യകരവും ഉപയോഗപ്രദവുമായ രീതിയിൽനിന്ന് (സാങ്കേതിക വിദ്യയുടെ ഉപയോഗം പൂർണ്ണമായും നമ്മുടെ നിയന്ത്രണത്തിൽ ആകുമ്പോൾ) അനാരോഗ്യകരവും ആസക്തി ഉണ്ടാക്കുന്നതുമായ രീതിയിലേക്ക് (സാങ്കേതികവിദ്യയുടെ ഉപയോഗം നിയന്ത്രണാതീതമാകുമ്പോൾ) സാങ്കേതിക വിദ്യയുടെ ഉപയോഗം നീങ്ങുന്നത് തിരിച്ചറിയാൻ ഒരുപക്ഷേ കഴിഞ്ഞെന്ന് വരില്ലെന്നും ഇതർത്ഥമാക്കുന്നു. ചോദ്യമിതാണ്: എപ്പോഴാണ് നിങ്ങൾ നിങ്ങളുടെ ശീലത്തെ നിയന്ത്രിക്കുന്നതെന്നും നിങ്ങളുടെ ശീലം എപ്പോഴാണ് നിങ്ങളെ നിയന്ത്രിക്കുന്നതെന്നും എങ്ങനെയാണ് മനസിലാക്കാൻ കഴിയുക?
പത്തൊൻപത് വയസുള്ള രോഹിതിന് തന്റെ സ്മാർട്ട്‌ഫോണിനോട് വല്ലാത്ത അടുപ്പമാണ്. ഉണർന്നിരിക്കുന്ന സമയമത്രയും തന്റെ കൺവെട്ടത്ത് നിന്ന് അത് മാറ്റാറില്ല. മറ്റ് കൗമാരക്കാരെപ്പോലെ ഇ-മെയിൽ അയക്കാനും സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാനും ഇന്റർനെറ്റിൽ പരതാനും ഗെയിം കളിക്കാനുമായിരുന്നു അവൻ ഫോൺ ഉപയോഗിച്ചിരുന്നത്. പക്ഷേ മറ്റ് കൗമാരക്കാരിൽനിന്നു വ്യത്യസ്തമായി ഒരു ദിവസം കുറഞ്ഞത് ആറ് മണിക്കൂറിലധികം സമയം സ്മാർട്ട്‌ഫോണിനെ ചുറ്റിപ്പറ്റിയാണ് രോഹിത് ജീവിച്ചത്. ദിവസം കുറഞ്ഞത് നാന്നൂറ് സന്ദേശങ്ങൾ ലഭിക്കുകയും ഇരുന്നൂറോളം സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുമായിരുന്നു. ഒരുപാട് സമയം സ്‌ക്രീനിൽ നോക്കിയിരുന്ന് രോഹിതിന്റെ കണ്ണുകൾക്കും ടൈപ്പ് ചെയ്ത് വിരലുകൾക്കും കടുത്ത വേദന അനുഭവപ്പെടുകയുണ്ടായി. പുതിയ സന്ദേശങ്ങൾക്ക് വേണ്ടി തുടർച്ചയായി ഫോൺ പരിശോധിക്കാനുള്ള ത്വര ഉറക്കക്കുറവിന് കാരണമായി. ക്ലാസ് സമയത്ത് അവൻ ഉറങ്ങുവാൻ തുടങ്ങി. മനസ് മുഴുവൻ ടെക്റ്റ് മെസേജുകളിൽ ആയതിനാൽ ഉണർന്നിരിക്കുന്ന അവസരങ്ങളിൽ പോലും അവൻ അശ്രദ്ധനായി കാണപ്പെട്ടു. തൻമൂലം സ്‌കൂളിലെ ഗ്രേഡ് താഴാൻ തുടങ്ങി. തങ്ങളുടെ പുത്രന്റെ സ്വഭാവത്തിലുള്ള പ്രകടമായ മാറ്റം തിരിച്ചറിഞ്ഞപ്പോൾ രക്ഷിതാക്കൾ ആകെ പരിഭ്രാന്തരായി. തുടർന്ന് സന്ദേശങ്ങൾ അയക്കുന്നതിനോടുള്ള രോഹിതിന്റെ ആസക്തിയാണ് ഇതിന് കാരണമെന്ന് അവർ കണ്ടെത്തുകയായിരുന്നു.
(മേൽപ്പറഞ്ഞ കഥ സത്യമാണെങ്കിലും സ്വകാര്യത മാനിച്ച് പേരുവിവരങ്ങൾ മാറ്റിയിരിക്കുന്നു)
സാങ്കേതിക വിദ്യയോടുള്ള ആസക്തി: ഒരു ഗുരുതര പ്രശ്‌നമാണോ?
സാങ്കേതികവിദ്യ സർവ്വവ്യാപിയായതിനാൽ ആരോഗ്യപരവും അനാരോഗ്യപരവുമായ അതിന്റെ ഉപയോഗം നിർണ്ണയിക്കുന്ന രേഖ വളരെ നേർത്തതാണ്. അതിനാൽതന്നെ ഒരുവൻ എപ്പോഴാണ് അതിർത്തി ലംഘിക്കുന്നതെന്ന് പ്രവചിക്കുവാനും കഴിയില്ല. പെരുമാറ്റം എപ്പോഴും നിർണ്ണയിക്കാൻ സാധിക്കണമെന്നുമില്ല. മാത്രമല്ല, ദീർഘകാലം കൊണ്ട് മാത്രമേ അതിന്റെ പരിണിതഫലം പ്രകടമാകൂ. സാങ്കേതികവിദ്യയോടും ഇന്റർനെറ്റിനോടുമുള്ള ആസക്തി മറ്റ് ആസക്തികളെപ്പോലെ ഗുരുതരപ്രശ്‌നമായി കണക്കാക്കാത്തത് ഇതിനാലാണ്.
സാങ്കേതിക വിദ്യയുടെ ഇരുണ്ട വശത്തെക്കുറിച്ച് ഒരുപാട് നമ്മൾ വായിച്ചറിഞ്ഞിട്ടുണ്ട്. ഓൺലൈൻ ഷോപ്പിങ്ങിൽ വീണ് കടത്തിലായവരും കുട്ടികൾ വിശന്ന് കരഞ്ഞാൽപ്പോലും അറിയാതെ വീഡിയോ ഗെയിമുകളിൽ വ്യാപൃതരാകുന്ന മാതാപിതാക്കളുംവരെ ഇതിൽ ഉൾപ്പെടുന്നു. കമ്പ്യൂട്ടറിനും ഫോണിനും മുമ്പിൽ ദീർഘനേരം ചെലവഴിക്കുന്നത്, ഹാനികരമാണെന്ന പ്രതീതി ഉളവാക്കാത്ത പെട്ടെന്ന് തിരിച്ചറിയാതെ പോകുന്ന ഒരു പ്രശ്‌നമാണ്. ഗുരുതരമായ പരിണിതഫലം ഇതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ട്.
സാങ്കേതികവിദ്യയോടുള്ള ആസക്തിയെ ഭൂരിപക്ഷം മാനസികാരോഗ്യ വിദഗ്ദരും മറ്റ് ആസക്തികൾക്കൊപ്പമാണ് കാണുന്നത്. മറ്റ് പല ലഹരികളെപ്പോലെ തന്നെ സവിശേഷ സ്വഭാവരീതികളും വിടുതൽ ലക്ഷണങ്ങളും ഇതിനോടൊപ്പം കണ്ടുവരുന്നു. മറ്റ് എല്ലാത്തിനും പോലെ സാങ്കേതിക വിദ്യയോടുള്ള ആസക്തിയും ഒരു ശീലമായാണ് തുടങ്ങുന്നത്. നിയന്ത്രണാതീതമാകുമ്പോൾ ആരോഗ്യം, ദിനചര്യകൾ, ക്ഷേമം, ബന്ധങ്ങൾ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളെ ഇത് കാര്യമായി ബാധിക്കുന്നു.
ബാംഗ്ലൂരിലെ നിംഹാൻസിന്റെ (നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോസയൻസ്) നേതൃത്വത്തിലുള്ള SHUT (സർവ്വീസസ് ഫോർ ഹെൽത്തി യൂസ് ഓഫ് ടെക്‌നോളജി) എന്ന സ്ഥാപനത്തിൽ മാത്രം ഒരു മാസം പതിനഞ്ച് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
എന്താണ് സാങ്കേതികവിദ്യയോടുള്ള ആസക്തി?
ഒരുവൻ തനിക്ക് ആനന്ദം നൽകുന്ന വസ്തുവിനോട് ആശ്രിതനാകുന്ന രീതിയെയാണ് വൈദ്യശാസ്ത്രപരമായി ആസക്തി എന്ന് പറയുന്നത്. ഒരു വസ്തുവിന് അടിമപ്പെടുന്നത് മൂലം കുടുംബം, സുഹൃത്തുക്കൾ, ജോലി സംബന്ധിച്ച ഉത്തരവാദിത്വങ്ങൾ തുടങ്ങി ജീവിതത്തിലെ വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വ്യക്തിക്ക് കഴിയാതെ വരുന്നു. ഇത് അയാൾക്കും അയാളുടെ ചുറ്റുമുള്ളവരിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു.
ഒരു വ്യക്തി ഒരു സാങ്കേതിക മാധ്യമത്തോട് അടിമപ്പെടുന്ന രോഗാവസ്ഥയാണ് സാങ്കേതികവിദ്യയോടുള്ള ആസക്തി എന്ന് പറയുന്നത്. സന്ദേശങ്ങൾ അയക്കാനും, വീഡിയോകൾ കാണുവാനും, സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനുമായി മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്ന പതിനാലിനും പത്തൊൻപതിനും ഇടയിൽ പ്രായമുള്ള കൗമാരക്കാരാണ് സാങ്കേതികവിദ്യയോട് കൂടുതൽ ആശ്രിതരായിരിക്കുന്നതായി ഇന്ത്യയിലെ കണക്കുകൾ വ്യക്തമാക്കുന്നത്.
ജീവിതത്തിന്റെ വിവിധ മേഖലകളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിക്കുന്നതിനാൽ അതിനോടുള്ള ആസക്തി കൂടുതൽ ഗുരുതരവും സങ്കീർണ്ണവുമാകുന്നു. എന്തുകൊണ്ടെന്നാൽ എപ്പോഴാണ് അതിന്റെ ഉപയോഗം അനാരോഗ്യകരമായ രീതിയിലേക്ക് കടന്ന് കയറുക എന്നത് കണ്ടെത്തുക ബുദ്ധിമുട്ടാണ്.
'പഠനകാര്യത്തിനായോ ജോലിയുടെ ഭാഗമായോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി സാങ്കേതികവിദ്യ ഉപയോഗിക്കുകയും ഉദ്ദേശ്യം നിറവേറിയശേഷം മറ്റ് പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് സാധിക്കുകയും ചെയ്താൽ നിങ്ങൾ സാധാരണ ഉപയോക്താവിന്റെ ഗണത്തിൽപ്പെടുന്നു' - നിംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജി ഡിപ്പാർട്ട്‌മെന്റ് അഡീഷണൽ പ്രൊഫസർ ഡോ. മനോജ് ശർമ്മ പറയുന്നു.
അനാരോഗ്യകരമായ രീതിയിലാണോ നിങ്ങൾ ടെക്‌നോളജി ഉപയോഗിക്കുന്നതെന്നറിയാന്‍ ചില സൂചനകളുണ്ട്. ഷട്ട് ക്ലിനിക്ക് നടത്തുന്ന ഡോ. ശർമ്മ ഇത് പരിശോധിക്കുന്നതിന് ചില കാര്യങ്ങൾ പറയുന്നുണ്ട്. പ്രത്യേക ലക്ഷ്യങ്ങൾ ഇല്ലാതെ ഉപയോഗിക്കുക, കാരണങ്ങളൊന്നുമില്ലാതെ നിരന്തരം ഉപയോഗിക്കുക, ഒരിക്കൽ ലോഗിൻ ചെയ്താൽ ലോഗൗട്ട് ചെയ്യാൻ കഴിയാതെ വരുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. മറ്റ് പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുമ്പോഴും ഫോൺ പരിശോധിക്കാനും മെയിൽ ചെക്ക് ചെയ്യാനും നിങ്ങൾ നിർബന്ധിതരായേക്കാം. സുഹൃത്തുക്കൾ, കുടുംബം, സഹപ്രവർത്തകർ തുടങ്ങി നിങ്ങൾക്ക് ചുറ്റുമുള്ളവർ അവരോടൊപ്പം മതിയായ സമയം ചെലവഴിക്കുന്നില്ലെന്ന് പരാതിപ്പെട്ടേക്കാം, അല്ലെങ്കിൽ അവരോടു സംസാരിക്കുന്ന സമയത്തുപോലും ഫോൺ ഉപയോഗിക്കുന്നതായി കണ്ടേക്കാം.
കഴിഞ്ഞ വർഷം ഷട്ട് ക്ലിനിക്കിന് സാക്ഷിയാകേണ്ടിവന്ന നൂറ് കണക്കിന് കഥകളിൽ ഒന്നാണ് മുകളിൽ വിവരിച്ച രോഹിതിന്റേത്. ഡോ. ശർമ്മ പറയുന്നതിന് അനുസരിച്ച് ക്ലിനിക്കിലേക്ക് രക്ഷിതാക്കൾ കൊണ്ടുവരുന്ന ഭൂരിപക്ഷം കൗമാരക്കാരും സന്ദേശങ്ങൾ അയക്കുന്നതിലും വീഡിയോ ഗെയിമിലും സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റുകളിലും ഓൺലൈൻ രതിയിലും മുഴുകി തങ്ങളുടെ ഗൃഹപാഠമോ ദിനചര്യകളോ ആരോഗ്യമോ പോലും കണക്കിലെടുക്കാത്തവരാണ്.
ആറ് വയസ് മുതൽ ഓൺലൈൻ വീഡിയോ ഗെയിമുകൾ ഉപയോഗിച്ച് കൊണ്ടിരുന്ന ഒരു പതിനാലുകാരനാണ് ഷട്ട് ക്ലിനിക്കിലെ പ്രായം കുറഞ്ഞ ഇടപാടുകാരന്‍. സ്‌കൂൾ വിട്ട് വന്നശേഷമുള്ള സമയത്തും ആഴ്ചയവസാനങ്ങളിലും തുടർച്ചയായി അവൻ വീഡിയോ ഗെയിം കളിക്കുമായിരുന്നു. തുടക്കത്തിൽ ഇതൊരു ഗുരുതരപ്രശ്‌നമായി രക്ഷിതാക്കൾ പരിഗണിച്ചിരുന്നില്ല. വെള്ളത്തിനോ ഭക്ഷണത്തിനോ വേണ്ടിപോലും ഈ കൗമാരക്കാരൻ തന്റെ മുറിവിട്ട് ഇറങ്ങില്ലായിരുന്നു. മാതാപിതാക്കളോടോ മറ്റ് കുടുംബാംഗങ്ങളോടോ അവൻ സംസാരിക്കാൻപോലും താത്പര്യം കാണിക്കാതായി. വളർച്ചാഘട്ടത്തിന്റെ ഭാഗമാണ് ഇതെന്ന് കരുതിയ രക്ഷിതാക്കൾ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയത് ക്ലാസിൽ അവൻ അശ്രദ്ധനാണെന്നും ഉറക്കം തൂങ്ങുന്നുവെന്നും അസൈൻമെന്റുകൾക്ക് തീരെ പുറകിലാണെന്നും മറ്റും സ്‌കൂളിൽനിന്ന് വിവരം കിട്ടിയപ്പോഴാണ്. അവർ ഷട്ട് ക്ലിനിക്കൽ അഭയം തേടി. മകന്റെ കാര്യത്തിൽ ദുഃഖഗ്രസ്ഥരും കോപാകുലരുമായിരുന്നു. തന്റെ രോഗാവസ്ഥയിൽനിന്ന് കര കയറാൻ അവന് സഹായം ലഭിച്ചതോടൊപ്പം മാതാപിതാക്കൾക്കും കൃത്യമായ കൈത്താങ്ങ് ലഭിച്ചു. ബോധവത്കരണത്തിലൂടെയും രോഗവിവരങ്ങളെക്കുറിച്ചുള്ള അറിവോടെയും കൂടി സാഹചര്യത്തെ കൂടുതൽ വസ്തുനിഷ്ഠമായി മനസിലാക്കാനും അവർക്ക് സാധിച്ചു. തങ്ങളുടെ മകൻ ഏത് സാഹചര്യത്തിലൂടെയാണ് കടന്ന് പോയതെന്ന് അവർ തിരിച്ചറിഞ്ഞു. അവർ അവന്റെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കുവാൻ തുടങ്ങി. അവൻ തന്റെ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിക്കുന്നുണ്ടെന്നും അവർ ഉറപ്പു വരുത്തി. കുറച്ച് മാസങ്ങൾക്കകം അവരുടെ മകൻ തന്റെ ഗൃഹപാഠം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യാൻ തുടങ്ങുകയും ഇതുമൂലം പ്രവർത്തനക്ഷമമല്ലാത്ത പെരുമാറ്റം കാര്യമായി കുറയുകയും ചെയ്തു.
സാങ്കേതികവിദ്യയോടുള്ള ആസക്തിക്ക് സൂക്ഷ്മപരിശോധന ആവശ്യമുണ്ടോ?
താഴെ കൊടുത്തിരിക്കുന്ന മൂന്ന് സൂചനകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ആ വ്യക്തിക്ക് സാങ്കേതികവിദ്യയോടുള്ള ആസക്തി സംബന്ധിച്ചുള്ള സൂക്ഷ്മപരിശോധന ആവശ്യമുണ്ട്.
ഇത് കൂടാതെ താഴെ പറയുന്നതിൽ കുറഞ്ഞത് നാല് സൂചനകൾ എങ്കിലും ഇവർ പ്രകടിപ്പിക്കുന്നു.
സാങ്കേതികവിദ്യ ആസക്തിയുടെ ഫലങ്ങൾ
ഒരു നേരമ്പോക്കായി തുടങ്ങുന്ന സാങ്കേതികവിദ്യയോടുള്ള ആസക്തി കൃത്യമായ നിബന്ധനകൾ ഇല്ലാതെ വരുമ്പോൾ വ്യക്തിയുടെ ഉണർന്നിരിക്കുന്ന സമയമത്രയും പിടിച്ചെടുക്കുന്ന തരത്തിലുള്ള ആസക്തിയായി മാറുന്നു. പലനിലകളിലും അയാൾ പ്രവർത്തനക്ഷമതയില്ലായ്മ കാണിക്കുന്നു. താഴെ പറയുന്ന കാര്യങ്ങൾ അതിന്റെ സൂചനയാണ്.
ഷട്ട് ക്ലിനിക്കിലെ ക്ലൈന്റുകൾ രണ്ട് വിഭാഗത്തിൽപ്പെടുന്നു.
'പ്രവർത്തനക്ഷമത ഇല്ലായ്മ, താത്പര്യക്കുറവ് തുടങ്ങിയവ കാണിച്ച് തുടങ്ങുമ്പോഴാണ് മാതാപിതാക്കൾ കുട്ടികളെ ക്ലിനിക്കൽ കൊണ്ടുവരുന്നത്. അതുവരെ സാങ്കേതികവിദ്യയുടെ ഉപയോഗം കുറയ്ക്കാൻ വിവിധ നടപടികൾ എടുത്ത് നോക്കി. പക്ഷേ ഒന്നും ഫലവത്തായില്ല. രക്ഷിതാക്കൾ ഒരിക്കലും സാങ്കേതികവിദ്യയ്ക്ക് എതിരല്ല, പക്ഷേ മക്കൾ ആരോഗ്യവും മറ്റ് കാര്യങ്ങളും ഒഴിവാക്കുന്നതിലാണ് അവർക്ക് സങ്കടം. അടുത്തറിയുമ്പോൾ ഭയചകിതരാകുന്നു. എങ്കിലും സംസാരിക്കുമ്പോൾ തിരിച്ചറിയുന്നത് ഭൂരിപക്ഷംപേർക്കും ആവശ്യം സാങ്കേതികവിദ്യയുടെ ഉപയോഗവും മറ്റ് കാര്യങ്ങളും തമ്മിലുള്ള ഒരു സന്തുലിതാവസ്ഥയാണ്' ഡോ. ശർമ്മ പറയുന്നു
ഷട്ട് ക്ലിനിക്ക് സന്ദർശിക്കുന്നവരിൽ ഭൂരിപക്ഷവും മധ്യവർഗ്ഗ, ഉപരിവർഗ്ഗ സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുകളിൽനിന്ന് വരുന്ന യുവാക്കളാണ്. ഒറ്റമക്കൾ മാത്രമുള്ള വീടുകളിൽനിന്നാണ് കൂടുതൽ പേരും വരുന്നത്. മാതാപിതാക്കളുടെയോ മുതിർന്നവരുടെയോ അസാന്നിധ്യവും കൂട്ടുകാരില്ലാത്തതും അവരെ ഏകാകികളാക്കുന്നു. അങ്ങനെയുള്ള കുട്ടികൾ വളരെ പെട്ടെന്ന് സാങ്കേതികവിദ്യയ്ക്ക് അടിമകളാകാൻ സാധ്യതയുണ്ട്.
സാങ്കേതിക വിദ്യയോടുള്ള ആസക്തിയും മറ്റ് ആസക്തികളു
മറ്റ് ആസക്തികളോട് താരതമ്യം ചെയ്യുമ്പോൾ സാങ്കേതികവിദ്യയോടുള്ള ആസക്തി ഹാനികരമല്ലെന്ന് തോന്നിയേക്കാം. എന്നിരുന്നാലും വിദഗ്ദ്ധർ സാങ്കേതികവിദ്യയോടുള്ള ആസക്തിയുടെ കേസുകളെ മദ്യം, പുകയില, മറ്റ് ലഹരിവസ്തുക്കള്‍ എന്നിവയോടുള്ള ആസക്തിക്ക് സമാനമായാണ് കാണുന്നത്. ഈ ശീലം വളർന്നുവരുന്ന രീതി മറ്റ് ആസക്തികളെപ്പോലെ തന്നെയാണ്. വ്യക്തി ലഹരി പദാർത്ഥങ്ങൾക്ക് (സാങ്കേതികവിദ്യ) വേണ്ടി തീവ്രമായി ആഗ്രഹിക്കുന്നു. തീവ്രമായി ആഗ്രഹിക്കുകയും ഉപയോഗം വർദ്ധിപ്പിക്കുകയും ആഗ്രഹിച്ചിട്ടും ഉപയോഗം നിർത്താൻ സാധിക്കാതെയും വരുന്നു. ലഹരി ഉപയോഗത്തിൽനിന്ന് പിൻമാറുന്ന വ്യക്തിക്ക് ശാരീരികവും വൈകാരികവുമായ വിടുതൽ ലക്ഷണങ്ങളും സാങ്കികതവിദ്യ ആസക്തിയിൽനിന്ന് പിൻമാറുമ്പോൾ പെരുമാറ്റരീതിയിലും വിടുതൽ ലക്ഷണങ്ങൾ കാണിക്കുന്നു. ഈ ആസക്തികളെല്ലാംതന്നെ വ്യക്തിക്ക് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അയാളുടെ ആരോഗ്യത്തെ ബാധിക്കുന്നു. പെരുമാറ്റത്തേയും കാര്യക്ഷമതയേയും ബാധിക്കുന്നു. സാമൂഹികമായ ഒറ്റപ്പെടലും വൈകാരിക പ്രശ്‌നങ്ങളും ഉണ്ടാകുന്നു.
സാങ്കേതികവിദ്യ ആസക്തി കൈകാര്യം ചെയ്യൽ
ലഹരി ഉപയോഗത്തിന്റെ ചികിത്സാരീതിയെ ആധാരമാക്കിയ മനശാസ്ത്രപരമായ ചികിത്സ തന്നെയാണ് സാങ്കേതികവിദ്യ ആസക്തിക്കും ഉപയോഗിക്കുന്നത്. വ്യക്തിക്ക് പ്രചോദനവും കൃത്യമായ നല്ലചുറ്റുപാടുകളും കൊടുത്ത് ഇന്റർനെറ്റിലോ സെൽഫോണിലോ കേന്ദ്രീകൃതമല്ലാത്ത പുതിയൊരു ജീവിതരീതി സൃഷ്ടിക്കാൻ ഈ ചികിത്സാരീതി സഹായിക്കുന്നു.
താഴെ പറയുന്ന മൂന്ന് ഘട്ടങ്ങളാണ് ഈ ചികിത്സാരീതിക്കുള്ളത്
ASK: ഒന്നാമതായി വ്യക്തിയെ മനശാസ്ത്രജ്ഞന്റെയോ കൗൺസിലറുടെയോ അടുത്ത് എത്തിക്കുക. വിദഗ്ദ്ധർ കാര്യങ്ങൾ മനസിലാക്കുവാൻ വിശകലനം നടത്തുന്നു.
ഇതിനെത്തുടർന്ന് വ്യക്തിയുടെ ഉപയോഗം എത്ര മാത്രം ഉണ്ടെന്ന് വിദഗ്ദ്ധൻ പരിശോധിക്കുന്നു. ഇതിനുശേഷം മാനസികപഠനം ഏർപ്പെടുത്തുന്നു. ഈ പ്രക്രിയ വ്യക്തിയേയും കുടുംബാംഗങ്ങളേയും ഇന്റർനെറ്റ് ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചും അതുമൂലം ഉണ്ടാകുന്ന പ്രവർത്തനക്ഷമതമില്ലായ്മയെപറ്റിയും അതുകൂടാതെയുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. പ്രവർത്തനക്ഷമത ഇല്ലായ്മ, ഭാരക്കുറവ്, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, എന്നിവയെ എങ്ങനെ കുറയ്ക്കണമെന്ന് വ്യക്തിക്കും കുടുംബാംഗങ്ങൾക്കും ബോധവത്കരണം നടത്തുന്നു.
ഈ ഘട്ടത്തിൽ വ്യക്തിയോ കൂട്ടുകാരോ സാങ്കേതികവിദ്യ ആസക്തിയെ സംബന്ധിച്ചുള്ള സംശയങ്ങൾ ചോദിക്കുന്നതും എങ്ങനെയാണ് സഹായിക്കാൻ കഴിയുക എന്നത് മനസിലാക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്.
പ്രചോദനത്തിന്റെ തോത് വർദ്ധിപ്പിക്കുക എന്നതും മാനസിക പഠന പ്രക്രിയയിൽ അനിവാര്യഭാഗമാണ്. വ്യക്തി തന്റെ സാങ്കേതിക വിദ്യയോടുള്ള ആസക്തി കുറയ്ക്കുവാൻ പ്രേരിതനാകുന്നു. മറ്റ് ലഹരികളെപ്പോലെതന്നെ സാങ്കേതികവിദ്യയോടുള്ള ആസക്തിയുള്ള വ്യക്തിക്ക് അത് പെട്ടെന്ന് ഉപേക്ഷിക്കാൻ സാധിക്കില്ല. മിക്കവാറും കേസുകളിലും മറ്റൊരാൾ തങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്നുവെന്ന തോന്നൽ അസുഖകരവും നിരാശാജനകവുമാണ്. ഇതിനാൽ വ്യക്തിയോട് ദിവസവും ഒരു നിശ്ചിത സമയത്ത് മൊബൈലോ ഇന്റർനെറ്റോ ഉപയോഗിക്കാനുള്ള ഉടമ്പടിയിൽ ഏർപ്പെടുന്നു. ഈ കരാറുകൾ ചെറിയ കാലയളവിലേക്കാണ് രൂപീകരിക്കുന്നത് (ഒരു ദിവസത്തിനും ഒരാഴ്ചയ്ക്കുമിടയിൽ). അത് പരിശോധിക്കുകയും ചെയ്യുന്നു. വ്യക്തിക്ക് കരാറിനെക്കുറിച്ചും കാലയളവിനെക്കുറിച്ചും കൃത്യമായ അഭിപ്രായം ഉണ്ടാകേണ്ടത് പ്രധാനമാണ്.
പ്രശ്‌നത്തെ അംഗീകരിക്കുക
സാങ്കേതികവിദ്യയ്ക്ക് അടിമപ്പെടുന്ന മിക്കവാറും പേരും അത് സമ്മതിച്ച് തരാറില്ല, മറ്റ് ലഹരികൾക്ക് അടിമകളായവരെപ്പോലെ തന്നെ. അവരുടെ ഇന്റർനെറ്റ് ഉപയോഗം ഹാനികരം ആണെന്ന് അവർ ചിന്തിക്കില്ല. അതിനാൽ പൂർണ്ണമായ വിടുതലിന് പകരം അതുമൂലം ഉണ്ടാകുന്ന ദോഷം കുറയ്ക്കുന്നതിലും ഈ ശീലം സൃഷ്ടിക്കുന്ന പ്രവർത്തനക്ഷമതമില്ലായ്മയെ എങ്ങനെ മറികടക്കാമെന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചിലപ്പോൾ രോഗിയോട് ഇന്റർനെറ്റ് പൂർണ്ണമായും ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്നു. എന്നിരുന്നാലും ഓഫ്‌ലൈൻ ഇരിക്കാനും ഉപയോഗരീതിയിൽ വ്യത്യാസം വരുത്താനും വ്യക്തി പ്രേരിതനായാൽ മാത്രമേ ഇത് ഫലവത്താകുകയുള്ളൂ. തങ്ങളുടെ ഉപയോഗം അനാരോഗ്യകരമാണെന്നും അതിനാൽ അവർക്ക് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്നും മനസിലാക്കുക ആണെങ്കിൽ മാത്രമേ രോഗിക്ക് ഫലവത്തായി ഇത് കൈകാര്യം ചെയ്യാൻ പറ്റുകയുള്ളൂ.
മറ്റ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
ആത്മരക്ഷയും പരിപോഷണവും ഒപ്പം ഇതര പ്രവർത്തികൾക്കും പഠനത്തിനും ജോലിക്കും സാമൂഹിക ഇടപെടലുകൾക്കും ഉതകുന്ന രീതിയുള്ള ഒരു ദിനചര്യ വ്യക്തിയില്‍ വളർത്തിയെടുക്കാൻ മാനസികാരോഗ്യ വിദഗ്ദ്ധർ സഹായിക്കുന്നു. ഉറക്കക്കുറവ്, സാമൂഹികമായി ഇടപെടാനുള്ള വിമുഖത, സ്വയം പരിരക്ഷയില്ലായ്മ (വ്യക്തി അവന്റെ ആരോഗ്യവും ശുചിത്വവും പോഷണവും ആസക്തി മൂലം ഒഴിവാക്കിയേക്കാം) തുടങ്ങിയ സർവ്വ സാധാരണമായ പ്രശ്‌നങ്ങളായിരിക്കും ഈ ഘട്ടത്തിൽ പരിഹരിക്കാൻ ശ്രമിക്കുക.
തങ്ങളുടെ കുട്ടികൾ സാങ്കേതികവിദ്യയോട് അടിമപ്പെട്ടിരിക്കുകയാണ് എന്നറിയുന്ന ഭൂരിഭാഗം രക്ഷിതാക്കളും ഭയചകിതരും ഉത്ക്കണ്ഠാകുലരുമായിരിക്കും. ഇത്തരം രക്ഷിതാക്കൾക്ക് സാഹചര്യങ്ങളെ മറികടക്കാനുള്ള താങ്ങ് കൊടുക്കാൻ കൗൺസിലർക്ക് കഴിയുന്നു.
ശരിയായ മാനസികാരോഗ്യ വിദഗ്ധനെ കണ്ടെത്തുന്നതിൽ അൽപ്പം പരീക്ഷണാത്മകത വേണ്ടിവന്നേക്കാം, എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അത് ഗുണകരമാകുക തന്നെ ചെയ്യും.
ഡോ. ഗരിമ ശ്രീവാസ്തവ
ജീവിതത്തിന്റെ പല സന്ധികളിലും നമ്മൾ മാനസികമായി തളർന്നും വീണും പോകാറുണ്ട്, എങ്കിലും കുറേസമയം കഴിയുമ്പോൾ, ചിലപ്പോൾ വളരെ അടുത്ത ചിലരുടെ സഹായത്തോടെ നാം സ്വയം അവയിൽ നിന്നൊക്കെ കരകയറും. എന്നാൽ ഇത്തരം ദുരനുഭവങ്ങൾ, നമ്മുടെ വൈകാരികവും മാനസികവുമായ അവസ്ഥകളെയും ഇത്തരം സംഘർഷങ്ങളെ നേരിടാനുള്ള കഴിവിനെയും അതിലംഘിച്ചാലോ?
എപ്പോഴാണ് മാനസികാരോഗ്യകാര്യങ്ങളിൽ ഒരു വിദഗ്ധന്റെ സഹായം തേടുന്നതിനെപ്പറ്റി നമ്മൾ ആലോചിക്കേണ്ടത്? ഇത്തരം പ്രശ്‌നങ്ങൾ നമ്മുടെ ജോലിയെയും സാമൂഹികവും വ്യക്തിപരവുമായ ജീവിതത്തെയും ( അത് വൈകാരികമോ, വേദനാജനകമോ, വിഷമകരമോ ആയ പ്രശ്‌നങ്ങളോ, മാനസികാവസ്ഥയുടെ മാറ്റമോ, ആശങ്കയോ, ചിന്താവിഷ്ടതയോ, ബന്ധങ്ങളിലെ അസ്വാരസ്യമോ മറ്റു പലതോ ഒക്കെയാവാം) എത്രത്തോളം ബാധിക്കുന്നു എന്നതനുസരിച്ചാണ് വിദഗ്ധസഹായം തേടൽ പ്രസക്തമാകുന്നത്. വിദഗ്ധ സഹായം തേടുന്നതു സംബന്ധിച്ച് സ്വയമോ പ്രിയപ്പെട്ടവരോടോ ചോദിക്കുന്നത് ഒരു തീരുമാനമെടുക്കാൻ സഹായകമാകും.
സഹായം തേടലിന്റെ ആദ്യപടി
സഹായം തേടാനായി മാനസികമായി തയ്യാറെടുക്കുകയാണ് ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം. പലപ്പോഴും ഈ തീരുമാനവുമായി മുന്നോട്ടുള്ള പോക്കിൽ ഉറപ്പില്ലായ്മയും താൽപ്പര്യമില്ലായ്മയും ഉണ്ടായേക്കാം. നിങ്ങൾ മറ്റുള്ളവരാൽ വിധിക്കപ്പെടുകയോ ഭ്രാന്തനെന്ന് മുദ്രകുത്തപ്പെടുകയോ ചെയ്‌തേക്കാം. ഈ അവസ്ഥയിൽ നിന്ന് പുറത്തു കടക്കാനോ സ്വയം ഉയർന്നു വരാനോ ഒക്കെ ചിലർ, ഉപദേശിച്ചേക്കാം.
സഹായം തേടുന്നതിൽ ലജ്ജിക്കേണ്ട ഒരു കാര്യവുമില്ലെന്ന് മനസ്സിലുറപ്പിക്കുകയാണ് ആദ്യം വേണ്ടത്. ധാരാളം പേരെ, ഈ ലക്ഷണങ്ങളെ ഓർത്ത് ആത്മനിന്ദയും സ്വന്തം സ്വഭാവത്തെയോർത്ത് കുറ്റബോധവും ഉള്ളവരായി കാണാം. പ്രമേഹവും രക്തസമ്മർദ്ദവും ആസ്ത്മയുമൊക്കെയുള്ളവർ വൈദ്യസഹായം തേടാൻ ലജ്ജിക്കാറില്ലല്ലോ. അതുപോലെ നിങ്ങളുടെ മാനസികാരോഗ്യ വിദഗ്ധൻ പോലും നിങ്ങളെയോ നിങ്ങളുടെ പ്രവൃത്തികളെയോ വിധിക്കാനൊരുമ്പെടില്ല. ഒരു കാര്യമോർക്കുക, സഹായം തേടാനുള്ള താല്പര്യമുണ്ടാവുക എന്നതാണ് നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. നിങ്ങളുടെ സ്ഥിതി മെച്ചപ്പെടുന്നതിന് അതാണ് ഏറ്റവും അത്യാവശ്യം. നിങ്ങൾ മാനസിക സമ്മർദ്ദത്താൽ തളർന്നിരിക്കുമ്പോൾ, സഹായം വേണമെന്ന് പറയാനുള്ള ആത്മവിശ്വാസംപോലും നഷ്ടപ്പെട്ട അവസ്ഥയിൽ ഏറ്റവും നല്ല പിന്തുണ നൽകാൻ കഴിയുന്നത് ഒരു കുടുംബാംഗത്തിനോ സഹായിക്കോ ആയിരിക്കുമെന്നത് അതിപ്രധാനമാണ്.
നിങ്ങളുടെ തീരുമാനം പ്രധാനമാണ്.
നിങ്ങൾ ആരായാലും നിങ്ങൾ നേരിടുന്ന പ്രശ്‌നം എന്തുതന്നെയായാലും ഒരു മാനസികാരോഗ്യ വിദഗ്ധനെ തേടുമ്പോൾ ചില കാര്യങ്ങൾ തീർച്ചയായും മനസ്സിലുണ്ടാകണം. അത് നിങ്ങളുടെ അവകാശമാണ്.
ആദ്യകൂടിക്കാഴ്ചയ്ക്ക് മുമ്പുതന്നെ ആരോടുള്ള സംസാരമാവും നിങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമെന്ന കാര്യത്തിൽ തീരുമാനമെടുക്കണം. നിങ്ങൾ കാണാനുദ്ദേശിക്കുന്ന വിദഗ്ധന്റെ പ്രായം, ലിംഗം, മതം, ഭാഷ, സാംസ്‌കാരിക ചുറ്റുപാടുകൾ തുടങ്ങിയവ ഇക്കാര്യത്തിൽ പരിഗണിക്കാവുന്ന ചില ഘടകങ്ങളാണ്. ഈ ഘടകങ്ങൾ കണക്കിലെടുത്ത് ചില മാനസികാരോഗ്യ വിദഗ്ധരെ ഒഴിവാക്കേണ്ടിവന്നാൽ അതിലൊരു തെറ്റുമില്ല. ഒരു ദീർഘകാല ബന്ധത്തിനായേക്കാം നിങ്ങൾ തയ്യാറെടുക്കുന്നത് എന്നതുകൊണ്ടുതന്നെ സ്വന്തം സുസ്ഥിതിക്കാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടത്.
സഹകരണപരമായ ബന്ധം
നിങ്ങളുടെ ഡോക്ടറുമായുള്ള ബന്ധം ഒരു സഹവർത്തിത്വമാണെന്ന് ഓർക്കേണ്ടത് ഏറെ പ്രധാനമാണ്. നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ ഒരു ചികിത്സാ പദ്ധതി രൂപീകരിക്കുന്നതിന് ഇരുവരും ഒരുമിച്ചുള്ള പ്രവർത്തനമാകും ഉചിതം. നിങ്ങളുടെ രോഗത്തെ സംബന്ധിച്ച വിവരങ്ങൾക്കും ചികിത്സാവേളയിൽ നിങ്ങൾ പറയുന്ന കാര്യങ്ങൾക്കും ഉയർന്ന രഹസ്യാത്മകത ഉറപ്പു നൽകുന്ന കാര്യത്തിൽ എല്ലാ മാനസികാരോഗ്യ വിദഗ്ധരും ധാർമ്മികമായിത്തന്നെ ബാധ്യസ്ഥരാണ്. നല്ല യോജിപ്പിലും പാരസ്പര്യത്തിലും നിരപേക്ഷമായ ശുഭചിന്തയിലും അധിഷ്ഠിതമായ ഡോക്ടർ – രോഗി ബന്ധം ചികിത്സയിൽ വളരെ ഗുണം ചെയ്യും. ആ ബന്ധം നിലനിർത്തി കൊണ്ടുപോകുന്നതിലും ഇരുവരും വേണ്ട ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ഏതു തരം വിദഗ്ധനാവും എനിക്ക് നന്ന്?
പൊതുവെ പറഞ്ഞാൽ, മാനസിക പ്രശ്‌നങ്ങൾക്ക് രണ്ടുതരം ചികിത്സകളാണുള്ളത്: മനശ്ശാസ്ത്രപരവും മാനസികരോഗ ചികിത്സാപരവും. ചെറുതും അൽപ്പം ഉയർന്നതോതിലുള്ളതുമായ വിഷാദം, ആശങ്ക, സമ്മർദ്ദം തുടങ്ങി പൂർണ്ണമായും വൈകാരികവും മനശ്ശാസ്ത്രസ്വഭാവമുള്ളതുമായ പ്രശ്‌നങ്ങൾക്ക് ഒരു മനശ്ശാസ്ത്രജ്ഞനെ കണ്ടാൽ മതിയാവും. എന്നാൽ ഉയർന്ന തോതിലുള്ള വിഷാദമോ ഒബ്‌സസിവ് കമ്പൽസീവ് ഡിസോർഡറോ (OCD) ഒക്കെയാണെങ്കിൽ രോഗത്തെ നിയന്ത്രണാധീനമാക്കാൻ കൗൺസലിംഗുൾപ്പെടെയുള്ള മനശ്ശാസ്ത്രചികിത്സയ്‌ക്കൊപ്പം മരുന്നുകളും വേണ്ടിവരും. പാരനോയ്ഡ് സ്‌കിസോഫ്രിനിയ പോലുള്ള ഗുരുതരാവസ്ഥകളിൽ വിഭ്രമവും മതിഭ്രമവുമൊക്കെ ശമിക്കും വരെ മാനസികരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ നൽകേണ്ടിവരും.
അതായത്, ലക്ഷണങ്ങളുടെ ഗൗരവവും ചികിത്സയുടെ സങ്കീർണ്ണതയുമനുസരിച്ച് രോഗചികിത്സയിൽ മികവുള്ള ഒരു വിദഗ്ധനെ കണ്ടെത്തേണ്ടിവരും. നിങ്ങളുടെ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം വൈകാരികമോ മനശ്ശാസ്ത്രപരമോ ആണെന്ന് തിരിച്ചറിയാൻ കഴിഞ്ഞാൽ ഒരു മനശ്ശാസ്ത്രജ്ഞനെയോ മാനസികാരോഗ്യ കൗൺസിലറെയോ സമീപിക്കുന്നതാണ് നന്ന്.
അങ്ങനെ ഒരു മനശ്ശാസ്ത്രജ്ഞനെ കാണാൻ തീരുമാനിച്ചാൽ പിന്നെ ഏതുതരം ചികിത്സയാണ് അവരവർക്ക് ഉചിതമെന്ന് മനസ്സിലാക്കുകയാണ് അടുത്തതായി വേണ്ടത്. എല്ലാ മാനസികാരോഗ്യ വിദഗ്ധരും എല്ലാത്തരം മാനസികപ്രശ്‌നങ്ങളെയും കൈകാര്യം ചെയ്യാൻ കഴിയുന്നവരാണെങ്കിൽക്കൂടി നിങ്ങൾ നേരിടുന്ന പ്രശ്‌നം ചികിത്സിക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ളവരെ സമീപിക്കുന്നതാവും നന്ന്. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കുഴപ്പമാണ് നിങ്ങൾ നേരിടുന്നതെങ്കിൽ ആ മേഖലയിൽ പ്രാവീണ്യമുള്ള ഒരു മനശ്ശാസ്ത്രജ്ഞനെ സമീപിക്കാം. വൈവാഹിക ബന്ധത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ഒരു വിവാഹ, കുടുംബ ചികിത്സകനാവും നന്ന്. കുട്ടിക്ക് പരീക്ഷയുമായി ബന്ധപ്പെട്ട് ആശങ്കയാണെങ്കിൽ ഒരു സ്‌കൂൾ കൗൺസിലറുടെ സഹായം തേടാവുന്നതാണ്. തങ്ങൾക്ക് ഒരു ചികിത്സകനിൽ നിന്ന് എന്താണു വേണ്ടതെന്നതിനെപ്പറ്റി വളരെയേറെപ്പേർക്ക് വ്യക്തമായ ധാരണയുണ്ട്. ഉദാഹരണത്തിന്, ചികിത്സകൻ ഞാൻ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കണം, എന്റെ ലക്ഷ്യം നേടാൻ സഹായിക്കണം, അല്ലെങ്കിൽ എന്റെ മികവുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞുതരണം എന്നിങ്ങനെ..
താങ്കളുടെ മാനസികാരോഗ്യ സ്ഥിതി കൂടുതൽ വഷളാണെങ്കിൽ, ഉദാഹരണത്തിന് തീവ്രമായ വിഷാദമുണ്ടെങ്കിൽ താങ്കൾക്ക് ആത്മഹത്യാ പ്രവണത, തീവ്രമായ തലവേദന, നൈരാശ്യം, വിരക്തി, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ ഒക്കെ ഉണ്ടാവാം. അത്തരം സാഹചര്യങ്ങളിൽ മാനസികരോഗവിദഗ്ധനെ സമീപിച്ചാൽ അദ്ദേഹം വിഷാദമുക്തിക്കായും മറ്റു രോഗലക്ഷണങ്ങളുടെ ശമനത്തിനായും മരുന്നുകൾ നൽകും. ഒപ്പം ഒരു മനശ്ശാസ്ത്രജ്ഞന്റെ സഹായത്തോടെ ക്രമം തെറ്റിയ ചിന്തകളെയും വികാരങ്ങളെയുമൊക്കെ ചികിത്സിച്ച് ഭേദമാക്കാനും ആനന്ദകരമായ പ്രവർത്തനങ്ങളിലേക്ക് നിങ്ങളെ തിരികെയെത്തിക്കാനും കഴിയും.
പഴയ ചികിത്സാരേഖകൾ നൽകുക.
വയറു വേദനയും തലവേദനയും പോലുള്ള ആവർത്തിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ, പുകവലി, മദ്യപാനം, മയക്കു മരുന്നുപയോഗം, സ്വയം മുറിവേൽപ്പിക്കുക എന്നിവയുൾപ്പെടെ നിങ്ങളുടെ ആരോഗ്യചരിത്രം തുറന്നുപറയുന്നത് ചികിത്സയ്ക്ക് സഹായകമാകും. അതോടൊപ്പം, മറ്റേതെങ്കിലും മനശ്ശാസ്ത്രജ്ഞനിൽ നിന്നോ മാനസികരോഗവിദഗ്ധനിൽ നിന്നോ കൗൺസിലറിൽ നിന്നോ മറ്റോ മുമ്പ് ചികിത്സ തേടിയിട്ടുണ്ടോ എന്നും അത് പ്രയോജനം ചെയ്‌തോ എന്നും പറയണം.
മരുന്നുപയോഗത്തെപ്പറ്റി
മരുന്നുകഴിക്കുന്നതിനെപ്പറ്റിയും അവയുടെ പാർശ്വഫല സാധ്യതകളെപ്പറ്റിയും എന്തെങ്കിലും ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ അത് ഡോക്ടറോട് ചോദിച്ച് ദൂരീകരിക്കേണ്ടതാണ്.
എന്തു തരം വിദഗ്ധനെയാണ് ഞാൻ തെരഞ്ഞെടുക്കുക?
ചികിത്സ എത്ര കാലം?
ഓരോ മനോരോഗചികിത്സാ വേളകളും സാധാരണയായി 45 മുതൽ 60 മിനിട്ടുവരെ നീളാറുണ്ട്. ആദ്യതവണ മിക്കവാറും സംഭാഷണമാവും കൂടുതൽ നടക്കുക. നിങ്ങൾ തന്നെയാവും കൂടുതൽ സംസാരിക്കുക. വിദഗ്ധനോട് എന്തുകൊണ്ട് നിങ്ങൾക്ക് സഹായം ആവശ്യമെന്നും എന്താണ് ചികിത്സയിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കാം. താങ്കളെ എങ്ങനെ സഹായിക്കാനാവുമെന്ന് ആ വിദഗ്ധൻ വിശദീകരിച്ചു തരികയും ലക്ഷ്യം നേടാനായി ഒരുമിച്ച് പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിത്തരികയും ചെയ്യും. തുടർന്നുള്ള ഓരോ കൂടിക്കാഴ്ചയിലും, രോഗ ലക്ഷണങ്ങളുടെ ആവർത്തന സ്വഭാവത്തിൽ കുറവുണ്ടാകുന്നോ, തീവ്രത കൂടുന്നുണ്ടോ, സമയദൈർഘ്യം കുറയുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെയും ചികിത്സകന്റെയും കൂട്ടുപ്രവർത്തനം നിങ്ങളെ സൗഖ്യത്തിലേക്ക് നയിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിന് അനിവാര്യമാണ്.
വിദഗ്ധനെ ഞാൻ എവിടെ തേടണം?
വിദഗ്ധനിൽ നിന്ന് എന്തൊക്കെ വിവരങ്ങൾ ലഭിക്കും?
ചികിത്സകനെപ്പറ്റി വിവരങ്ങൾ തേടുന്നത് വളരെപ്രധാനമാണ്. അത് നിങ്ങളുടെ വ്യക്തിപരമായ താല്പര്യവും ആവശ്യവുമനുസരിച്ചിരിക്കും.
നിങ്ങൾ ചോദിച്ചേക്കാവുന്ന ചില ചോദ്യങ്ങൾ ഇവയായിരിക്കും:
ശരിയായ മാനസികാരോഗ്യ വിദഗ്ധനെ കണ്ടെത്തുന്നത് പ്രയാസമുള്ള ജോലിയാവാം, പരീക്ഷണാത്മകതയും വേണ്ടിവന്നേക്കാം. പക്ഷേ അതുകൊണ്ട് പിന്നീട് ഗുണമുണ്ടാവുകതന്നെ ചെയ്യും.
വ്യായാമവും മാനസിക സ്വാസ്ഥ്യവും
ബാംഗളൂരിലെ ഒരു കായിക മനശാസ്ത്ര വിദഗ്ധനായ ഡോക്ടർ ചൈതന്യ ശ്രീധർ ഇങ്ങനെ പറയുന്നു: “വ്യായാമം തലച്ചോറിലെ എന്‍ഡോഫിനുകളെ ഉത്തേജിപ്പിക്കുന്നതിലൂടെ മാനസിക പിരിമുറുക്കം കൊണ്ടുള്ള കുഴപ്പങ്ങളെ ചെറുത്ത് വിഷാദ രോഗത്തിനെതിരെ പൊരുതാനും മാനസിക സ്വാസ്ഥ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു”. നമ്മളിൽ കൂടുതൽ പേരും ആരോഗ്യം എന്നാൽ രോഗമില്ലാത്ത അവസ്ഥ എന്നാണ് അർത്ഥമാക്കുന്നത് (പ്രത്യേകിച്ച് ശാരീരികമായ രോഗങ്ങൾ).
നമ്മുടെ മൊത്തത്തിൽ ഉള്ള ഉന്മേഷത്തിൽ വൈകാരിക ആരോഗ്യത്തിന്റെയും സാമൂഹിക മനശാസ്ത്രത്തിന്റെയും പ്രാധാന്യം വളരെ കുറച്ചുപേർ മാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ. വ്യായാമവും കായിക പ്രവര്‍ത്തനങ്ങളും നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന നല്ല ഗുണങ്ങളെകുറിച്ച് നമുക്ക് അറിവുണ്ടെങ്കിലും ഇവ നമ്മുടെ മനസ്സിന് ഉണ്ടാക്കുന്ന നല്ല സ്വാധീനത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ?
‘സ്പോര്‍ട്സ് മെഡിസിൻ’ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള “എക്സര്‍സൈസും ബ്രെയിന്‍ ന്യൂറോട്രാന്‍സ്മിഷനും“ എന്ന ഗവേഷണ പേപ്പര്‍ അനുസരിച്ച് മസ്തിഷ്ക രാസവസ്തുക്കളായ സെറോട്ടോനിന്റേയും ഡോപ്പമെയ്നിന്റെയും വര്‍ദ്ധിച്ച അളവുകള്‍ നിങ്ങളിലെ വിദ്വേഷത്തെ കുറച്ച് മനോഭാവത്തെ മെച്ചപ്പെടുത്തി (ഉത്തേജിപ്പിച്ച്) നിങ്ങളെ കൂടുതല്‍ സാമൂഹികമായി സജീവമാക്കുന്നു. നിങ്ങളുടെ വിശപ്പ്, ഓര്‍മ്മശക്തി, ലൈംഗീക മോഹങ്ങള്‍, പ്രവൃത്തികള്‍ എന്നിവയെ മൊത്തത്തില്‍ മെച്ചപ്പെടുത്തുന്നു. നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നതിനും മറ്റു കര്‍ത്തവ്യങ്ങള്‍ നിറവേറ്റുമ്പോൾ കൂടുതല്‍ ഏകാഗ്രത കേന്ദ്രീകരിക്കാനും കഴിയുന്നു. അതാകട്ടെ നിങ്ങളുടെ നിശ്ചയബോധത്തേയും സ്വന്തം മൂല്യത്തേയും ഉയര്‍ത്തി ആത്മാഭിമാനം വർദ്ധിപ്പിക്കുന്നതിനു സഹായിക്കുന്നു.
നല്ല വ്യായാമശീലം ആരോഗ്യവാനായിരിക്കുവാൻ സഹായിക്കുന്നു എന്ന് നിങ്ങൾക്കറിയാം. കൂടാതെ അത് നിങ്ങളുടെ രോഗപ്രതിരോധാവസ്ഥയെ ശക്തമാക്കി രോഗം ഉണ്ടാകാനുള്ള അവസരങ്ങൾ കുറയ്ക്കുന്നു. എന്നാൽ, സ്ഥിരവ്യായാമം നിങ്ങളുടെ ദൈനംദിന പിരിമുറുക്കങ്ങളെ വിജയകരമായി നേരിടാൻ സഹായിക്കുന്ന കാര്യം നിങ്ങൾക്കറിയുമോ?
വ്യായാമത്തിന്റെ മറ്റുചില വൈകാരികമായ ഗുണങ്ങൾ ഇവയാണ്:
ഇവ വ്യായാമം കൊണ്ടുണ്ടാകുന്ന നല്ല ഫലങ്ങളിൽ ചിലത് മാത്രമാണ്. ഫലത്തിൽ വ്യായാമം നിങ്ങളുടെ ജീവിതത്തിന് മൊത്തത്തിൽ ഒരു ഉത്തേജനം നൽകുന്നു. നാം വ്യായാമം വേണ്ടെന്നു വയ്ക്കുന്നതിന് ഒരു കാരണം ജിമ്മുകളിലെ കഠിനമായ പരിശീലനവുമായി അതിനെ ബന്ധപ്പെടുത്തുന്നതുകൊണ്ടാണ്. ആ ധാരണ നമ്മെ വ്യായാമം ചെയ്യുന്നതിൽ നിന്ന് അകറ്റിനിർത്തുന്നു. എന്നാൽ ദിവസേന സ്ഥിരമായി നടക്കുന്നതോ ചെറിയ രീതിയിലുള്ള ഓട്ടമോ വളരെ ഫലപ്രദമാണ് എന്നതാണ് യാഥാർഥ്യം.
സാധാരണ നമ്മൾ മനസിന്റെ ഉന്മേഷ കുറവിനുള്ള പ്രതിവിധിയായി വ്യായാമത്തെ കരുതാറില്ല. അതിന് വിപരീതമായി ആണ് ചെയ്യുന്നത്. മനസ്സിന് ഉന്മേഷം കുറഞ്ഞ സമയത്ത് ഒറ്റയ്ക്ക് ഇരിക്കാനും സ്വയം പഴിക്കാനുമാണ് നാം തയ്യാറാകുന്നത്. അത് ക്രമേണ നമ്മെ കൂടുതൽ മോശമായ അവസ്ഥയിലേക്ക് എത്തിക്കുന്നു. മറിച്ച്, ഈ സമയത്ത് കായികാഭ്യാസത്തിൽ ഏർപ്പെടുന്നത് അത്തരം അസ്വസ്ഥതകളിൽ നിന്നു ശ്രദ്ധമാറി മാനസികമായ പ്രസരിപ്പ് വീണ്ടെടുക്കാൻ സഹായിക്കുന്നു. "മാനസികമായ ഉന്മേഷം കുറഞ്ഞിരിക്കുന്ന സമയത്ത് ഒരു ചലനമോ നടത്തയോ, എന്തിനു ഒരു ചാട്ടം പോലും അവരുടെ പ്രസരിപ്പിന്റെ നിലവാരം ഉയർത്താൻ സഹായിക്കുന്നു", ഡോക്ടർ ശ്രീധർ പറയുന്നു. മദ്യപാനം, പുകവലി തുടങ്ങിയ ആസക്തികളെ വേണ്ടെന്നുവയ്ക്കാനും അത്തരം വസ്തുക്കളോടുള്ള ആർത്തി കുറയ്ക്കാനും വ്യായാമം വളരെ സഹായകരമായിരിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഉറക്കമില്ലായ്മ, വിഷാദരോഗം, ഉത്ക്കണ്ഠ കൊണ്ടുള്ള കുഴപ്പങ്ങൾ, സ്‌കിസോഫ്രീനിയ എന്നിവയുടെ ലക്ഷണങ്ങളെ ചെറുക്കാൻ യോഗയ്ക്ക് പ്രത്യേക കഴിവുണ്ട്.
മറവിരോഗംപോലെ പ്രായാധിക്യം മൂലം വരാവുന്ന അസുഖങ്ങൾ വരുന്നത് വൈകിക്കാനും, കുഞ്ഞുങ്ങൾക്കുണ്ടാകുന്ന മാനസിക അസുഖങ്ങൾ കുറയ്ക്കാനും അവരുടെ ശ്രദ്ധയെ വർദ്ധിപ്പിക്കാനും വ്യായാമം സഹായിക്കുന്നു.
കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഇപ്പോൾ ക്രമേണ കുറഞ്ഞു വരികയാണ്. അതിനിയും കുറഞ്ഞുകൊണ്ടിരിക്കും. നമ്മുടെ മുൻതലമുറ കായികാദ്ധ്വാന പ്രാധാന്യമുള്ള ജോലികളിലും ജീവിത ശൈലിയിലും സജീവമായിരുന്നു. എന്നാൽ ഇന്ന് കാര്യക്ഷമത കൂട്ടാനായി മനുഷ്യ പ്രയത്നം കുറച്ച് കൂടുതൽ കൂടുതൽ യന്ത്രങ്ങളെ ആശ്രയിക്കുന്നു. ഹൃസ്വദൂരം പോകാൻ പോലും നമ്മൾ വാഹനങ്ങളെ ഉപയോഗിക്കുന്നു. പടികൾക്കുപകരം ലിഫ്റ്റും ചലിക്കുന്ന കോണിയും. എന്തിന്, പല്ല് തേക്കുന്ന ബ്രഷ് പോലും യന്ത്രം ഘടിപ്പിച്ചതാണ്! അതേസമയം, ഉത്കണ്ഠയും വിഷാദരോഗവും മൂലം ബുദ്ധിമുട്ടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നത് നമ്മുടെ സാമൂഹികക്ഷേമത്തിനുമേൽ ഉണ്ടാകുന്ന ഒരു വെല്ലുവിളിതന്നെയാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് വ്യായാമം ഇല്ലായ്മ എന്നത് നേരിട്ടുള്ള ഒരു കാരണമല്ലെങ്കിലും, സ്ഥിരമായി വ്യായാമം ചെയ്യുന്നവരിൽ മാനസിക അസ്വസ്ഥത വളരെ താഴ്ന്ന നിലയിലായിരിക്കും എന്നതിന് ഇന്ന് ധാരാളം തെളിവുകൾ ഉണ്ട്. സ്ഥിരമായ നടത്തം പോലുള്ള ഒരു ചെറിയ കാര്യത്തിനുപോലും നിങ്ങളുടെ ജീവിതനിലവാരത്തെ അഭിവൃദ്ധിപ്പെടുത്താൻ സാധിക്കുമെങ്കിൽ, അതിനുവേണ്ടി കുറച്ചു സമയം മാറ്റി വയ്ക്കുന്നത് നല്ലത് തന്നെയല്ലേ?
ഓട്ടമത്സരക്കാരെ ഒരു ഉദാഹരണമാക്കി ഡോക്ടർ ശ്രീധർ ഇങ്ങനെ പറയുന്നു " ഓട്ടക്കാർ സന്തോഷവാന്മാരും കൂടുതൽ ആത്മവിശ്വാസം ഉള്ളവരുമായി കാണുന്നു. അത് അവരുടെ മെച്ചപ്പെട്ട കായികക്ഷമത കൊണ്ട് മാത്രമല്ല. മറിച്ച് ആ നേട്ടത്തിലുള്ള അനുഭൂതിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്താന്‍ ഒരു കായികതാരമെന്ന നിലയിലുള്ള അവരുടെ കഴിവുകളിലെ ആത്മവിശ്വാസവും അഭിമാനവും കൊണ്ടാണ്".
എന്‍റെ മാനസികാരോഗ്യ പ്രശ്നവുമായി ഞാന്‍ ആരെ സമീപിക്കണം?
ശാരീരിക രോഗങ്ങള്‍ ചികിത്സിക്കാന്‍ നമുക്ക് ഡോക്ടര്‍മാര്‍ ഉള്ളതുപോലെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ചികിത്സിക്കാന്‍ നമുക്ക് മാനസികാരോഗ്യ വിദഗ്ധരുണ്ട്.
നിങ്ങള്‍ക്ക് പല്ലുവേദന വന്നാല്‍ അത് ചികിത്സിക്കുന്നതിനായി നിങ്ങള്‍ ദന്തഡോക്ടറുടെ അടുത്ത് പോകും, സന്ധിവേദന വന്നാല്‍ എല്ലുഡോക്ടറുടെ (ഓര്‍ത്തോപീഡിയസ്റ്റിന്‍റെ) അടുത്ത് പോകും. വിവിധ തരത്തിലുള്ള ശാരീരിക രോഗങ്ങള്‍ ചികിത്സിക്കുന്ന പലതരം സ്പെഷ്യലിസ്റ്റുകളെക്കുറിച്ച് നമ്മളില്‍ മിക്കവര്‍ക്കും അറിയാം. മനസിന്‍റേയും അതിന്‍റെ ആരോഗ്യത്തിന്‍റേയും കാര്യത്തിലാണ് സംശയം വരുന്നത്.
ഈ ലേഖനത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങളില്‍ പ്രത്യേക പ്രാവീണ്യം നേടിയിട്ടുള്ളവരും മനഃശാസ്ത്ര സംബന്ധവും മനോരോഗചികിത്സാ സംബന്ധവുമായ ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്ന വിദഗ്ധരെക്കുറിച്ചാണ് ഞങ്ങള്‍ പറയുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യധാരാ വിദഗ്ധരുടെ സംഘത്തില്‍ സൈക്യാട്രിസ്റ്റ് (മനോരോഗ ചികിത്സകര്‍) , ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍ (മനോരോഗ ചികിത്സാ മേഖലയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍) നേഴ്സുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
ഒരോ വിദഗ്ധരേയും അവരുടെ കഴിവുകളേയും കുറിച്ച് ഇവിടെ ചുരുക്കി പറയുന്നു, അത് എന്തെങ്കിലും മാനസികാരോഗ്യ പ്രശ്നം ഉണ്ടെങ്കില്‍ ആരെ ബന്ധപ്പെടണം എന്ന് തീരുമാനിക്കുവാന്‍ നിങ്ങള്‍ക്ക് സഹായകരമാകും.
സൈക്യാട്രിസ്റ്റ് (മനോരോഗ ചികിത്സകന്‍)
മനോരോഗ ചികിത്സ (സൈക്യാട്രി) എന്നാല്‍ മനോവികാരങ്ങളെ, ഗ്രഹണസംബന്ധമായ പ്രവര്‍ത്തനങ്ങളെ, പെരുമാറ്റത്തെ ബാധിക്കുന്ന വിവിധ മാനസിക തകരാറുകളെ കണ്ടെത്തുകയും വിലയിരുത്തുകയും നിയന്ത്രിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന വൈദ്യശാസ്ത്രത്തിലെ ഒരു ശാഖയാണ്. ഇതില്‍ പ്രത്യേക പ്രാവീണ്യം നേടിയിട്ടുള്ള ഡോക്ടര്‍മാരെയാണ് സൈക്യാട്രിസ്റ്റുകള്‍ (മനോരോഗ ചികിത്സകര്‍) എന്ന് വിളിക്കുന്നത്.
ആരാണ് സൈക്യാട്രിസ്റ്റ് (മനോരോഗ ചികിത്സകന്‍)?
മാനസികാരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിലും പ്രത്യേക പ്രാവീണ്യം നേടിയിട്ടുള്ള ഡോക്ടറെയാണ് സൈക്യാട്രിസ്റ്റ് (മനോരോഗ ചികിത്സകന്‍) എന്ന് പറയുന്നത്. വൈദ്യശാസ്ത്രമേഖലയിലെ സമഗ്രമായ ചികിത്സാ പരിശീലന പഠന കാലത്ത് സൈക്യാട്രിസ്റ്റുകള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളും തലച്ചോറും ശരീരവും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധവും മനസിലാക്കാന്‍ പരിശീലനം നേടുന്നു. മാനസികവും ശാരീരികവുമായ ക്ലേശങ്ങള്‍ക്കുള്ള ശാരീരികവും മാനസികവുമായ കാരണങ്ങള്‍ വേര്‍തിരിച്ചറിയാന്‍ ഏറ്റവും യോഗ്യതയുണ്ടായിരിക്കുക ഇവര്‍ക്കായിരിക്കും.
സൈക്യാട്രിസ്റ്റുകള്‍ എങ്ങനെയാണ് തങ്ങളുടെ രോഗികള്‍ക്ക് എന്താണ് കുഴപ്പമെന്ന് പറയുന്നത്?
സൈക്യാട്രിസ്റ്റുകള്‍ ശാരീരിക രോഗങ്ങളെക്കുറിച്ചും അറിവുള്ളവരും അവയ്ക്ക് ചികിത്സ നടത്തുന്നവരും കൂടി ആയതിനാല്‍ അവര്‍ രോഗിയുടെ പരിപൂര്‍ണമായ ശാരീരിക, മാനസികാവസ്ഥയെക്കുറിച്ച് മനസിലാക്കുന്നതിനായി ഒരു സമ്പൂര്‍ണ വൈദ്യശാസ്ത്ര, മനശാസ്ത്ര പരിശോധന നടത്താന്‍ യോഗ്യത നേടിയിട്ടുള്ളവരായിരിക്കും. അങ്ങനെ അവര്‍ രോഗിയുടെ ശരീരശാസ്ത്രപരവും മനശാസ്ത്രപരവുമായ എല്ലാ വിവരങ്ങളും വിലയിരുത്തുകയും രോഗനിര്‍ണയം നടത്തുകയും ശരിയായ ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
എന്തെല്ലാം ചികിത്സകളാണ് സൈക്യാട്രിസ്റ്റുകള്‍ ഉപയോഗപ്പെടുത്തുന്നത്?
സൈക്യാട്രിസ്റ്റുകള്‍ സാധാരണമായി മരുന്നുകഴിക്കല്‍ അടക്കമുള്ള നിരവധി ചികിത്സാമുറകള്‍ ഉപയോഗപ്പെടുത്താറുണ്ട്. അതുപോലെ തന്നെ അവര്‍ രോഗത്തിന്‍റെ തീവ്രതയുടേയും രോഗിയുടെ അവസ്ഥയുടേയും അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സയും നിര്‍ദ്ദേശിക്കാറുണ്ട്. മരുന്നിനൊപ്പം ഒരു രോഗിക്ക് സൈക്കോതെറാപ്പിയും ആവശ്യമാണെങ്കില്‍ സൈക്ര്യാട്രിസ്റ്റ് രോഗിയെ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനടുത്തേക്ക് അയയ്ക്കുകയും ചെയ്യും.
സൈക്യാട്രിസ്റ്റുകള്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തക്കുന്നത്?
ക്ലിനിക്കുകള്‍, പൊതുവായിട്ടുള്ളതും മനോരോഗ ചികിത്സക്കായിട്ടുള്ളതുമായ ആശുപത്രികള്‍, യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്‍ററുകള്‍, സാമൂഹ്യ സേവന ഏജന്‍സികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, നഴ്സിംഗ് ഹോമുകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, വ്യവസായശാലകള്‍, സര്‍ക്കാര്‍, പ്രതിരോധ മേഖല, കോടതികള്‍, ജയിലുകള്‍, സ്കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, അഭയകേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ സ്ഥലങ്ങളില്‍ സൈക്ര്യാട്രിസ്റ്റുകള്‍ (മനോരോഗ ചികിത്സകര്‍) ജോലി ചെയ്യുന്നുണ്ട്.
സൈക്കോളജിസ്റ്റ് (മനഃശാസ്ത്രജ്ഞന്‍)
എന്താണ് മനഃശാസ്ത്രം (സൈക്കോളജി)?
മനുഷ്യ മനസിനേയും പെരുമാറ്റങ്ങളേയും കുറിച്ചുള്ള ശാസ്ത്രീയമായ പഠനമാണ് മനഃശാസ്ത്രം.പ്രവര്‍ത്തികള്‍ക്ക് പ്രചോദനമാകുന്ന ചിന്തകള്‍, വികാരങ്ങള്‍, മാനസികവിക്ഷോഭങ്ങള്‍ തുടങ്ങിയവയുടെ എല്ലാ വശങ്ങളും വിവിധ പരിശോധനകളിലൂടേയും വിശകലനങ്ങളിലൂടേയും ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്നു. മനഃശാസ്ത്രപരമായ അറിവുകള്‍ മാനസികാരോഗ്യ പ്രശ്നങ്ങളുടെ വിലയിരുത്തലും ചികിത്സയും ഉള്‍പ്പെടെ, മനുഷ്യ പ്രവര്‍ത്തനങ്ങളുടെ വ്യത്യസ്ത മണ്ഡലങ്ങളെ മനസിലാക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നു.
ആരാണ് ഒരു സൈക്കോളജിസ്റ്റ് (മനഃശാസ്ത്രജ്ഞന്‍)?
ഒരു സൈക്കോളജിസ്റ്റിന് സൈക്കോളജിയില്‍ (മനഃശാസ്ത്രത്തില്‍)ബിരുദവും മനുഷ്യന്‍റെ പെരുമാറ്റം സംബന്ധമായ കാര്യങ്ങളില്‍ വൈദഗ്ധ്യവും ഉണ്ടായിരിക്കും. ആളുകളുടെ ചിന്തകളെ, ധാരണകളെ, വികാരങ്ങളെ, പ്രവര്‍ത്തികളെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഇവര്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു. തെളിവടിസ്ഥാനത്തിലുള്ള ഉപായങ്ങള്‍/തന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇവര്‍ ആളുകളെ ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും പ്രണയബന്ധം, വൈവാഹിക ബന്ധം, വിവാഹേതര ബന്ധം എന്നിങ്ങനെയുള്ള വിവിധ തരം മനുഷ്യ ബന്ധങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍, മാതാപിതാക്കള്‍ എന്ന നിലയ്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍, കൗമാരത്തില്‍ ഉണ്ടാകുന്ന വെല്ലുവിളികള്‍, ആരോഗ്യത്തില്‍ ഉണ്ടാകുന്ന ജീവിതശൈലിയുടെ സ്വാധീനം, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രോഗം എന്നിങ്ങനെയുള്ള ജീവിതത്തിലെ വിവിധ വിഷയങ്ങളെ വിജയകരമായി നേരിടാനും സഹായിക്കുന്നു. ഉത്കണ്ഠ, വിഷാദരോഗം, ഭക്ഷണംകഴിക്കലിലെ തകരാറുകള്‍, അകാരണമായി പെട്ടെന്നുണ്ടാകുന്ന അമിത ഭീതി, മദ്യ-മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ആളുകളുടെ കാര്യത്തില്‍ സൈക്കോളജിസ്റ്റുകള്‍ രോഗത്തെക്കുറിച്ച് ശാസ്ത്രീയമായ നിലപാടുകളില്‍ ഉള്ള തങ്ങളുടെ നൈപുണ്യം ഉപയോഗപ്പെടുത്തുന്നു.
വിഷയത്തിന്‍റെ അടിസ്ഥാന ശാസ്ത്രവും ഘടനയും ഒന്നാണെങ്കിലും, വ്യത്യസ്ത പ്രവര്‍ത്തി മണ്ഡലങ്ങളിലുള്ള ആളുകളെ ചികിത്സിക്കുന്ന സൈക്കോളജിസ്റ്റുകളെ താഴെ പരിചയപ്പെടുത്തുന്നു:
1. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് : മാനസിക പിരിമുറുക്കം കുറയ്ക്കാനും മാനസിക സൗഖ്യം വര്‍ദ്ധിപ്പിക്കാനും പരിശ്രമിക്കുന്നു. അസാധാരണ മനഃശാസ്ത്രം (അബ്നോര്‍മല്‍ സൈക്കോളജി) പഠിച്ചിട്ടുള്ള സൈക്കോളജിസ്റ്റുകള്‍ ഉത്കണ്ഠാരോഗം, വിഷാദരോഗം, മയക്കുമരുന്ന് ദുരുപയോഗം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു.
2. കൗണ്‍സിലര്‍: മാനസിക രോഗം കണ്ടെത്തിയിട്ടില്ലെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു. ഈ ആളുകളുടെ മാനസികമായ അസന്തുലനത്തിന് കാരണമായേക്കാവുന്നതരത്തില്‍ മറഞ്ഞുകിടക്കുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നു. ഇവര്‍, പ്രിയപ്പെട്ടവരുടെ മരണം മൂലം ഉണ്ടാകുന്ന ദുഃഖം, മുന്‍കാലത്തേയും ഇപ്പോഴത്തേയും ബന്ധങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, പെരുമാറ്റ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവ പോലെ വിവിധ ശ്രേണിയിലുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. അതുപോലെ തന്നെ കൗണ്‍സിലര്‍മാര്‍ ആളുകളെ അവരുടെ മനോഭാവങ്ങളില്‍ മാറ്റം വരുത്താനും പുകവലി ഉപേക്ഷിക്കാനും കൂടുതല്‍ അര്‍ത്ഥപൂര്‍ണമായ അവസ്ഥയിലേക്ക് ജീവിതത്തെ കൂട്ടിക്കൊണ്ടുപോകാനും സഹായിക്കുന്നു.
3. സ്കൂള്‍ സൈക്കോളജിസ്റ്റ് : കുട്ടികളുടേയും കൗമാരക്കാരുടേയും വളര്‍ച്ചയും പഠനുവായി ബന്ധപ്പെട്ട് അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ സൈക്കോളജിസ്റ്റുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ നയം രൂപീകരിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നു.
4. ഫൊറന്‍സിക് സൈക്കോളജിസ്റ്റ് : കുറ്റാന്വേഷണം, കുറ്റകരമായ പെരുമാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന മാനസിക പ്രശ്നങ്ങള്‍ മനസിലാക്കല്‍, കുറ്റവാളികള്‍ക്ക് ചികിത്സ ലഭ്യമാക്കല്‍ തുടങ്ങിയ നിയമപരമായ നടപടികളുടെ മനഃശാസ്ത്രപരമായ വശങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഫൊറന്‍സിക് സൈക്കോളജിസ്റ്റുകള്‍ 'ക്രിമിനല്‍ സൈക്കോളജിസ്റ്റ്', 'ലീഗല്‍ സൈക്കോളജിസ്റ്റ്', ക്രിമിനോളജിസ്റ്റ് എന്നീ പേരുകളിലും അറിയപ്പെടുന്നു.
5. ന്യൂറോ സൈക്കോളജിസ്റ്റ്: കാഴ്ച, ഓര്‍മ്മ, ഗന്ധം എന്നിവ പോലെയുള്ള, തലച്ചോറും അതിന്‍റെ നാഡീ-മനഃശാസ്ത്ര (ന്യൂറോ-സൈക്കോളജിക്കല്‍) പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധം സംബന്ധിച്ച പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു. അതുപോലെ തന്നെ ഇവര്‍ തലച്ചോറിന് പരിക്കു പറ്റിയിട്ടുള്ളവര്‍, മസ്തിഷ്കാഘാതം, ഡിമെന്‍ഷ്യ, ട്യൂമര്‍, അല്‍ഷിമേഴ്സ് രോഗം പോലെ മാറ്റാനാകാത്തതും ക്രമേണ വര്‍ദ്ധിക്കുന്നതുമായ തലച്ചോര്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നു.
6. ഒക്കുപേഷണല്‍/വൊക്കേഷണല്‍ സൈക്കോളജിസ്റ്റ് : സ്ഥാപനങ്ങളെ അവരുടെ തൊഴില്‍ സേനയില്‍ നിന്നും ഏറ്റവും മികച്ച ഫലം നേടിയെടുക്കുന്നതിനും തൊഴിലാളികളെ ജോലിയിലുള്ള സംതൃപ്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഈ മേഖലയില്‍ പ്രത്യേക പ്രാവീണ്യം നേടുകയും ശ്രദ്ധയൂന്നുകയും ചെയ്യുന്ന സൈക്കോളജിസ്റ്റുകള്‍ - തൊഴിലാളികളെ പ്രചോദിപ്പിക്കുക, ഏറ്റവും മികച്ചവരെ ജോലിക്ക് തെരഞ്ഞെടുക്കുക, വ്യക്തികളെ പുതിയ നൈപുണ്യങ്ങള്‍ നേടാന്‍ സഹായിക്കുക, കരിയര്‍ ആസൂത്രണം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്ക് മികച്ച രീതികള്‍ അവലംഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഒരു പ്രത്യേക മേഖലയുമായി അല്ലെങ്കില്‍ തസ്തികയുമായി വ്യക്തികള്‍ക്കുള്ള പൊരുത്തം/ചേര്‍ച്ച എത്രമാത്രമുണ്ടെന്ന് അളക്കുന്നതിനുമായി മനഃശാസ്ത്രപരമായ പരീക്ഷകള്‍ ഉപയോഗപ്പെടുത്താനും രൂപപ്പെടുത്താനും ഒക്കുപേഷണല്‍ സൈക്കോളജിസ്റ്റുകള്‍ക്ക് കഴിയും.
എന്താണ് മനഃശാസ്ത്രപരമായ വിലയിരുത്തല്‍?
ഒരു മനഃശാസ്ത്രജ്ഞന്‍ മനഃശാസ്ത്രപരമായ വിലയിരുത്തല്‍ നടത്തുന്നത് എങ്ങനെയാണ് ആളുകളുടെ ചിന്ത, വികാരങ്ങള്‍, അളുകള്‍ എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു, പ്രതികരിക്കുന്നു, എന്താണ് അവര്‍ക്ക് അനുഭവപ്പെടുന്നത് തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനുവേണ്ടിയാണ്. മനഃശാസ്ത്രപരമായ വിലയിരുത്തലില്‍ അഭിമുഖ സംഭാഷണം, നിരീക്ഷണം, വിവിധതരം വിശകലനങ്ങള്‍, മുറപ്രകാരമുള്ള മനഃശാസ്ത്ര പരീക്ഷകള്‍, ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മറ്റു വിദഗ്ധരുമായി ചര്‍ച്ചചെയ്ത് ഉപദേശം സ്വീകരിക്കല്‍ തുടങ്ങിയ വിവിധ രീതികള്‍ ഉള്‍പ്പെടുന്നു. മനഃശാസ്ത്ര പരീക്ഷയില്‍, ഒരു പരീക്ഷ/പരിശോധന നടത്തുക, അതിന്‍റെ മാര്‍ക്ക് നിര്‍ണയിക്കുക, അതിന് ശേഷം ആ പരീക്ഷയുടെ ഫലത്തെ വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുക എന്നിവ ഉള്‍പ്പെടുന്നു.
സൈക്കോളജിസ്റ്റുകള്‍ വിവിധ വിശകലന പ്രക്രിയകള്‍ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ ഓരോ വ്യക്തിയുടേയും പെരുമാറ്റവും കഴിവുകളും സംബന്ധിച്ച് ഒരു പൂര്‍ണമായ റിപ്പോര്‍ട്ട് ഉണ്ടാക്കുന്നതിനായെടുക്കുന്നു.പിന്നീട് ഈ വിവരങ്ങള്‍ ആ വ്യക്തിക്ക് എന്ത് ചികിത്സയാണ് ശുപാര്‍ശ ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നതിന് അടിസ്ഥാനമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, കുട്ടികളുടേയും യുവാക്കളുടേയും കാര്യത്തില്‍ കരിയര്‍ (തൊഴില്‍/തൊഴില്‍ മേഖല) ആസൂത്രണം ചെയ്യാന്‍, അല്ലെങ്കില്‍ മാനസിക രോഗമുള്ള ഒരാള്‍ക്കുവേണ്ടി ചികിത്സാ പദ്ധതി നിശ്ചയിക്കാന്‍. ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ രേഖപ്പെടുത്തപ്പെടുകയും ഒരു മനഃശാസ്ത്രാവലോകനമായി അവതരിപ്പിക്കുകയും ചെയ്യും.
മനഃശാസ്ത്രപരമായ പരീക്ഷ/പരിശോധന എന്നാല്‍ എന്ത്?
മനഃശാസ്ത്രപരമായ പരീക്ഷ/പരിശോധന വ്യക്തികളുടെ അഭിരുചി, ബുദ്ധിശക്തി പോലുള്ള ശേഷികള്‍ അളക്കുന്നതിനായി നടത്തപ്പെടുന്നതാണ്. ഈ പരീക്ഷ/പരിശോധനകള്‍ പൊതുവില്‍ സ്വീകാര്യമായിട്ടുള്ള മനഃശാസ്ത്രപരവും ശാസ്ത്രീയവുമായ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്.
മനഃശാസ്ത്രപരമായ പരീക്ഷ/പരിശോധന ഓരോരുത്തര്‍ക്കും വ്യത്യസ്തമായ രീതിയിലുള്ളതായിരിക്കും. പേപ്പറും പെന്‍സിലും ഉപയോഗിച്ചുള്ളതും അല്ലെങ്കില്‍ കംപ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ളതും വിവിധ ഭാഗങ്ങള്‍ ചേര്‍ത്ത് രൂപം ഉണ്ടാക്കല്‍, ചിത്രരചന, ഉത്തരം കണ്ടെത്തല്‍, ഓര്‍മ്മശക്തി പരിശോധിക്കല്‍ എന്നിങ്ങനെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെട്ടതുമായിരിക്കും. അതുപോലെ തന്നെ ഇതില്‍ നിര്‍ദ്ദിഷ്ട വ്യക്തിയുടെ മറ്റുള്ളവരുമായുള്ള ഇടപെടലും പെരുമാറ്റവും നിരീക്ഷിക്കലും ഉള്‍പ്പെടുത്തപ്പെട്ടേക്കാം. ഈ പരീക്ഷകളുടെ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍, സൈക്കോളജിസ്റ്റ് ആ വ്യക്തിയുടെ സഹജമായ കഴിവുകളേയും സാധ്യതകളേയും കുറിച്ച് ഒരു അനുമാനത്തിലെത്തും. ഇതുപോലെ തന്നെ അബോധമനസിനെ മനസിലാക്കുന്നതിന് വേണ്ടി വിഷയാധിഷിഠിത അന്തര്‍ബോധ പരിശോധന ( തീമാറ്റിക് അപ്പെര്‍സെപ്ഷന്‍ ടെസ്റ്റ്), റോര്‍സ്ചാര്‍ച്ച് ടെസ്റ്റ് (ഒരു ഒപ്പുകടലാസില്‍ മഷിവീഴ്ത്തി അതിലൂടെ തെളിയുന്ന രൂപം വിലയിരുത്തി ബുദ്ധിശക്തിയും ഭാവനാശക്തിയും മറ്റും അളക്കുന്നതുപോലുള്ള ഒരു പരിശോധന) എന്നിവ പോലെയുള്ള ചില ടെക്നിക്കുകളും സൈക്കോളജിസ്റ്റുകള്‍ ഉപയോഗപ്പെടുത്താറുണ്ട്.
ഒരു സൈക്കോളജിക്കല്‍ ടെസ്റ്റില്‍ (മനഃശാസ്ത്രപരമായ പരീക്ഷ/പരിശോധനയില്‍) ഏതെല്ലാം വശങ്ങളാണ് വിലയിരുത്തപ്പെടുന്നത്?
മനഃശാസ്ത്രപരമായ പരീക്ഷ വ്യത്യസ്തങ്ങളായ നിരവധി മേഖലകളെ ഉള്‍ക്കൊള്ളുന്നുണ്ട്. അവയില്‍ ചിലത് താഴെ പറയുന്നു:
പൊരുത്തപ്പെടല്‍ സംബന്ധിച്ച പെരുമാറ്റം വിലയിരുത്തല്‍ (അഡാപ്റ്റീവ് ബിഹേവിയര്‍ അസ്സെസ്മെന്‍റ): സാമൂഹികവും പ്രായോഗികവുമായ നൈപുണ്യം അളക്കുന്നതിന് വേണ്ടി നടത്തപ്പെടുന്നു. ഉദാഹരണത്തിന്, പൊതുവായ ഒരിടത്ത് ഒരു കുട്ടി എങ്ങനെ പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു, അവന്/ അവള്‍ക്ക് സ്കൂളില്‍ /വീട്ടില്‍ കാര്യങ്ങളെ നേരിടുകയും മുന്നോട്ട് പോകുകയും ചെയ്യുന്നതിന് ആവശ്യമായ ജീവിത നൈപുണ്യം (മിടുക്ക്) ഉണ്ടോ? ഈ ടെസ്റ്റ് സാധാരണയായി ധാരണാശക്തി (തിരിച്ചറിയല്‍ ശേഷി) സംബന്ധിച്ച പരീക്ഷയ്ക്ക് ഒപ്പമാണ് നടത്തപ്പെടാറ്, പ്രത്യേകിച്ച് ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്തുതീര്‍ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് അല്ലെങ്കില്‍ ധാരണാശക്തി (ഗ്രഹണശക്തി/തിരിച്ചറിയല്‍ ശഷി) വളരെ കുറഞ്ഞവരെന്ന് സംശയിക്കപ്പെടുന്നവര്‍ക്ക്.
അഭിരുചി പരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്): വിവിധ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ശേഷിയാണ് ഇതിലൂടെ അളക്കുന്നത്. ഉദാഹരണത്തിന്, ചില വ്യക്തികള്‍ക്ക് യന്ത്രങ്ങളും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചെയ്യുന്നതിനുള്ള ശേഷി മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഉണ്ടായിരിക്കും. മറ്റുചിലര്‍ക്കാകട്ടെ ഭാഷാപരവും യുക്തിചിന്താപരവുമായ മിടുക്ക് കൂടുതലുണ്ടായിരിക്കുമ്പോള്‍ വേറേ ചിലര്‍ക്ക് സര്‍ഗാത്മകമായ (ചിത്രരചന, കവിതാരചന, ശില്പനിര്‍മാണം, കരകൗശലം തുടങ്ങിയ) കാര്യങ്ങളിലായിരിക്കും കഴിവ് കൂടുതലുണ്ടായിരിക്കുക. ഈ വ്യത്യസ്തമായ ശേഷികളുടെ അളവ് പരിശോധിക്കുന്നതിലാണ് അഭിരുചി പരീക്ഷ ശ്രദ്ധവെയ്ക്കുന്നത്. ജോലി തെരഞ്ഞെടുക്കല്‍, അല്ലെങ്കില്‍ തൊഴില്‍ നൈപുണ്യ പരിശോധയില്‍ ഒരു വ്യക്തി ഒരു പ്രത്യേക (ആ നിര്‍ദ്ദിഷ്ട) തൊഴിലിന് അയാളുടെ കഴിവുകളുടെ അടിസ്ഥാനത്തില്‍ എത്രമാത്രം യോജിച്ചതാണ് എന്ന് നിശ്ചയിക്കുന്നതിനാണ് ഈ പരീക്ഷ പലപ്പോഴും നടത്തപ്പെടുന്നത്.
ഗ്രഹണശക്തി/ധാരണാശക്തി പരിശോധിക്കല്‍: ഒരു വ്യക്തിയുടെ ഉത്തരം കണ്ടെത്തല്‍, യുക്തിസഹമായ ചിന്ത, പദസമ്പത്ത്, ധാരണാശക്തി, ഓര്‍മ്മ ശക്തി എന്നിവ വിലയിരുത്തുന്നതിനായി നടത്തപ്പെടുന്നു. ഇത് ബുദ്ധി പരീക്ഷ, ഐ ക്യു ടെസ്റ്റ്, പൊതുസാമര്‍ത്ഥ്യ പരിശോധന എന്ന പേരുകളിലും അറിയപ്പെടുന്നു, ഇവ മിക്കവാറും വിദ്യാഭ്യാസ മേഖലയിലാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, കുട്ടികളെ അവരുടെ ശേഷികള്‍ തിരിച്ചറിയാനും അവര്‍ക്ക് ആകാവുന്നതിന്‍റെ പരമാവധിയില്‍ എത്തിച്ചേരാനും സഹായിക്കുന്നതിനായി.
വിദ്യാഭ്യാസപര/വിജയസാധ്യതാ പരിശോധന: ഒരു വ്യക്തി ഏതെങ്കിലും പ്രത്യേക വിഷയം (കണക്ക്, വായന, മുതലായവ) പഠിക്കുന്നതില്‍ എത്രമാത്രം പുരോഗതി കൈവരിച്ചു എന്നും ആ വിഷയം പഠിക്കുന്നതില്‍ അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ എന്നും പരിശോധിക്കുന്നതിനായി നടത്തപ്പെടുന്നു. കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുന്നതിനായി വിദ്യാഭ്യാസപരമായ പരീക്ഷകളുടെ കൂട്ടത്തില്‍ വിജയസാധ്യതാ പരിശോധന ഇടയ്ക്കിടെ നടത്തപ്പെടാറുണ്ട്.
ഫൊറന്‍സിക് സൈക്കോളജിക്കല്‍ പരിശോധന: ഈ പരിശോധന സാധാരണയായി നടത്തുന്നത് ഇതിന് വിധേയനാകുന്ന വ്യക്തി ഒരു കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് വിലയിരുത്തുകയും ഉറപ്പാക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ്. ഈ പരിശോധനയില്‍ ധാരണ, വ്യക്തിത്വം, നാഡീ-മനശാസ്ത്ര പരമായ കാര്യങ്ങള്‍ എന്നിവ സംബന്ധമായ വിലയിരുത്തല്‍ ഉള്‍പ്പെടുന്നു. ഇവ മിക്കവാറും നിയമ സംബന്ധമായ മേഖലയിലാണ് ഉപയോഗിക്കുന്നത്.
മാനസികാരോഗ്യം വിലയിരുത്തല്‍ : ഇതില്‍ ഒരു വ്യക്തിയുടെ ചികിത്സാ ചരിത്രം, കുടുംബ ചരിത്രം, നിലവിലത്തെ മാനസികാരോഗ്യാവസ്ഥ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. ഈ വിലയിരുത്തല്‍ ആ വ്യക്തിക്ക് എന്തെങ്കിലും മാനസികാരോഗ്യ പ്രശ്നം ഉണ്ടോ എന്ന് തിരിച്ചറിയാനും രോഗനിര്‍ണയവും ചികിത്സയും സംബന്ധിച്ച തീരുമാനമെടുക്കാനും സഹായിക്കുന്നു.
നാഡീ-മനഃശാസ്ത്രപരമായ പരിശോധന: തലച്ചോര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, തലച്ചോറിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് വിശകലനം ചെയ്യുന്നു. ഉദാഹരണത്തിന്, തലച്ചോറിന് പരിക്കുള്ള ഒരു വ്യക്തി, അല്ലെങ്കില്‍ ഡിമെന്‍ഷ്യയ്ക്ക് സാധ്യതയുള്ള ഒരു വ്യക്തിക്ക് അവരുടെ ഓര്‍മ്മ ശക്തി പരിശോധിക്കുന്നതിനായി ഈ ടെസ്റ്റിന് വിധേയനാകാവുന്നതാണ്.
വ്യക്തിത്വം വിലയിരുത്തല്‍: ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകളില്‍ ശ്രദ്ധയൂന്നുന്നു. ഒരു വ്യക്തി അമിതമായി അന്തര്‍മുഖനാണോ, ബഹിര്‍മുഖനാണോ, കടുംപിടുത്തക്കാരനാണോ, വാചാലാനാണോ അതോ മിതഭാഷിയാണോ, വിവിധ ജീവിത സാഹചര്യങ്ങളില്‍ ഇവര്‍ എങ്ങനെ പ്രതികരിക്കുകയും പ്രതിപ്രവര്‍ത്തക്കുകയും ചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്താന്‍ ഈ പരിശോധന സഹായിക്കും.
കൗണ്‍സിലര്‍
കൗണ്‍സിലിംഗ് എന്നാല്‍, ആളുകള്‍ക്ക് വിവിധ ജീവിത സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന വൈകാരികവും പെരുമാറ്റപരവും സാമൂഹികവുമൊക്കെയായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നതില്‍ ശ്രദ്ധവെയ്ക്കുന്ന പ്രയോഗയുക്തമായ ഒരു തരം മനഃശാസ്ത്ര സമീപനമാണ്. ഉദാഹരണത്തിന്, ജോലിസ്ഥലം, സ്കൂള്‍ അല്ലെങ്കില്‍ കോളേജ് എന്നിവിടങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കുടുംബ പ്രശ്നങ്ങള്‍ മുതലായവ. കൗണ്‍സിലിംഗില്‍, ഒരു വ്യക്തിക്ക് യുക്തിസഹമായ തീരുമാനം എടുക്കുന്നതിനായി നിര്‍ദ്ദേശകമായതോ നിര്‍ദ്ദേശകമല്ലാത്തതോ ആയ മാര്‍ഗോപദേശങ്ങളിലൂടെ വിവിധ ഘടനാപരമായ പ്രക്രിയകള്‍ ഉപയോഗിക്കുന്നു. കൗണ്‍സിലിംഗ് പൂര്‍ണമായും രഹസ്യമായിട്ടായിരിക്കും.
കൗണ്‍സിലിംഗ് താഴെ പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധയൂന്നുന്നു:
* ജീവിതത്തിലെ വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ലളിതമോ നിയന്ത്രിതമോ ആയ പ്രശ്നങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളുടെയത്ര ഗുരതരമല്ലാത്ത മറ്റ് മാനസിക സംഘര്‍ഷങ്ങളും.
* പ്രവര്‍ത്തികളിലേക്ക് നയിക്കുന്ന ചിന്തകള്‍ വിശ്വാസങ്ങള്‍, മനോവികാരങ്ങള്‍ തുടങ്ങിയ മനസിലാക്കല്‍.
* കഴിഞ്ഞകാല സംഭവങ്ങളേക്കാള്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പ്രധാന്യം നല്‍കല്‍.
* സര്‍ഗാത്മകത വളര്‍ത്തിയെടുക്കല്‍, ആത്മ-പ്രകാശനം, സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കാനുള്ള കഴിവ്.
* ബോധം, യുക്തിസഹമായ ചിന്ത എന്നിവ മെച്ചപ്പെടുത്തല്‍, ജീവിത സാഹചര്യങ്ങളോട് അനുകൂല സമീപനം പുലര്‍ത്തല്‍.
ആരാണ് ഒരു കൗണ്‍സിലര്‍?
കൗണ്‍സിലിംഗില്‍ ബിരുദാനന്തര ബിരുദം മുതല്‍ തപാലില്‍ എതാനും മാസങ്ങളുടെ പരിശീലനം നേടിയിട്ടുള്ളവര്‍ വരെയായ കൗണ്‍സിലര്‍മാരുണ്ട്.
ഒരു കൗണ്‍സിലര്‍ മറ്റൊരാള്‍ പറയുന്നത് കേട്ടിരിക്കാന്‍ പരിശീലനം നേടിയിട്ടുണ്ടാകും. അതുപോലെ തന്നെ ഒരു വ്യക്തിക്ക് അയാളുടെ പ്രശ്നങ്ങള്‍ വിശകലനം ചെയ്യാനും യുക്തസഹമായ ഒരു പരിഹാരം കണ്ടെത്താനും സഹായിക്കാനുള്ള മിടുക്കും ഇവര്‍ക്കുണ്ടാകും. ഒരു മനോരോഗ ചികിത്സകന്‍, മനഃശാസ്ത്രജ്ഞന്‍ അല്ലെങ്കില്‍ സൈക്കോതെറാപ്പിസ്റ്റ് കൈയേല്‍ക്കുന്ന അത്രയും തന്നെ വ്യത്യസ്തവും വിശാലവുമായ പ്രശ്നങ്ങള്‍ ഒരു കൗണ്‍സിലറും കൈകാര്യം ചെയ്യുന്നു.
ഒരു വ്യക്തി നേരിടുന്ന അടിസ്ഥാന പ്രശ്നം കൂടുതല്‍ തീവ്രവും ചികിത്സ ആവശ്യമുള്ളതും ആയതിനാല്‍ കൗണ്‍സിലിംഗ് കൊണ്ട് ആയാളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല എന്ന് ഒരു കൗണ്‍സിലര്‍ക്ക് തോന്നിയാല്‍ അദ്ദേഹം ആ വ്യക്തിയെ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും തെറാപ്പിക്ക് അല്ലെങ്കില്‍ മരുന്ന് കഴിക്കുന്നതിനും വേണ്ടി ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കാന്‍ ഉപദേശിക്കും.
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍:
മാനസിക രോഗങ്ങള്‍ക്കൊപ്പം ഉണ്ടാകുന്ന വിവിധ ജീവിത, സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ രോഗികളെ സഹായിക്കുന്ന മാനസികാരോഗ്യ വിദഗ്ധരാണ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നറിയപ്പെടുന്നത്. ഒരു രോഗിയുടെ വ്യക്തി ബന്ധങ്ങള്‍, തൊഴില്‍ സാഹചര്യം, ജീവിത നിലവാരം എന്നിവയ്ക്ക് രോഗംമൂലം വലിയ ആഘാതം ഏറ്റിട്ടുണ്ടാകും, ഇതൊരു വലിയ ബുദ്ധിമുട്ടുള്ള സാഹചര്യമാകുകയും ചെയ്തേക്കാം. സോഷ്യല്‍ വര്‍ക്കര്‍മാര്‍ രോഗികളെ ഈ പ്രശ്നങ്ങള്‍ നേരിടാന്‍ സഹായിക്കുന്നു.
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍ അവരുടെ പതിവ് കര്‍ത്തവ്യ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നു:
*രോഗിയുടെ വൈകാരികവും സാമൂഹികവും സാമ്പത്തികവും മാനസികാരോഗ്യ പരവുമായ ആവശ്യങ്ങള്‍ എന്താണെന്ന് തിട്ടപ്പെടുത്തുന്നു.
* രോഗിക്കും കുടുംബാംഗങ്ങള്‍ക്കും ആ രോഗിയുടെ രോഗത്തേക്കുറിച്ചുള്ള അറിവ് പകര്‍ന്നു കൊടുക്കുകയും രോഗിയുടെ ചികിത്സാ പദ്ധതിയെക്കുറിച്ച് മനസിലാക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു.
* രോഗിയുടെ സാമൂഹികസാമ്പത്തിക നില വിലയിരുത്തുകയും അവര്‍ക്ക് സഹായകരമായേക്കാവുന്നതരത്തില്‍ അവര്‍ ജീവിക്കുന്ന ചുറ്റുപാടില്‍ തന്നെയുള്ള വിഭവങ്ങളും സാധ്യതകളും അന്വേഷിക്കുകയും ചെയ്യുന്നു.
* വ്യക്തികള്‍ക്കും , സംഘങ്ങള്‍ക്കും കുടുംബത്തിനും തെറാപ്പിക്കുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു, തെറാപ്പിയുടെ ഘട്ടം ലഘുവാക്കാന്‍/സുഗമമാക്കാന്‍ സഹായിക്കുന്നു.
* രോഗിക്കും കുടുംബാംഗങ്ങള്‍ക്കും ആരോഗ്യസംരക്ഷണ സംഘത്തിനും ഇടയിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
* രോഗിയെ തിരികെ സമൂഹത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനുള്ള പദ്ധതി ഉണ്ടാക്കുന്നു.
* മൊത്തത്തില്‍ ഇവര്‍ രോഗിക്ക് കുടുംബത്തിലേക്കും സമൂഹത്തിലേക്കും അനായാസമായി തിരികെയെത്തുന്നതിനുള്ള സഹായം കൊടുക്കുന്നതില്‍ വളരെ പ്രധാനപ്പെട്ടൊരു പങ്ക് വഹിക്കുന്നു.
സൈക്യാട്രിക് നേഴ്സ്
മാനസികാരോഗ്യ തകരാറുള്ള വ്യക്തികളെ വിലയിരുത്താനും രോഗനിര്‍ണയം നടത്താനും ചികിത്സിക്കാനും യോഗ്യതനേടിയിട്ടുള്ള മാനസികാരോഗ്യ വിദഗ്ധരാണ് സൈക്യാട്രിക് നേഴ്സുമാര്‍. അവര്‍ വ്യക്തികള്‍, കുടുംബങ്ങള്‍, ഗ്രൂപ്പുകള്‍, സാമൂഹ്യസംഘടനകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും അവരുടെ മാനസികാരോഗ്യപരമായ ആവശ്യങ്ങള്‍ തിട്ടപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ക്ക് അതോടൊപ്പം തന്നെ രോഗത്തെ സംബന്ധിച്ച അറിവ് കൊടുക്കുന്നവര്‍, കൗണ്‍സിലര്‍, രോഗിക്കും കുടുംബത്തിനും തെറാപ്പി ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ള സേവനങ്ങളും ചെയ്യാനാകും.
സാമൂഹികമായ പരിചരണം മാനസിക രോഗമുള്ളവരെ സുഖപ്പെടാന്‍ കൂടുതല്‍ സഹായിക്കും
രോഗിയെ അവരുടെ സ്വന്തം സാമൂഹിക ചുറ്റുപാടില്‍ തന്നെ രോഗമുക്തി നേടാന്‍ സഹായിക്കുന്നതിലൂടെ രോഗമുക്തി നേടലിന്‍റെ വേഗത കൂട്ടാനും സാമൂഹിക മായ അപമാനത്തിനെതിരെ പൊരുതാനും സാധിക്കും.
കര്‍ണാടകയിലെ പാവഗഡ താലൂക്കില്‍ മംഗളവാഡയില്‍ തന്‍റെ കുടിലില്‍ ചുറ്റം കൂടിയിരിക്കുന്നവരെ ശ്രദ്ധിക്കാതെ ഒരൊറ്റ ഇരിപ്പിരിക്കുകയായിരുന്നു ഹനുമന്തരായ എന്ന 32 വയസുകാരന്‍. ഹനുമന്തരായ കുട്ടിയായിരിക്കുമ്പോള്‍ അയാള്‍ക്ക് ബുദ്ധിമാന്ദ്യവും ചിത്തഭ്രമവും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അവനെ പരിചരിക്കാന്‍ ആകെയുള്ളത് അവന്‍റെ അമ്മ ലക്ഷ്മമ്മ മാത്രമായിരുന്നു. 80 വയസു കഴിഞ്ഞ ആ അമ്മ ആകെ ആവശയായിരുന്നു. "എപ്പോഴും അവന്‍റെ മേല്‍ ഒരു കണ്ണുണ്ടായിരിക്കണം എന്നത് എന്നെ വല്ലാതെ തളര്‍ത്തിക്കളയുന്നു. ചിലപ്പോളൊക്കെ അവനു ചുറ്റുമുള്ള ആളുകളോട് അവന്‍ ദേഷ്യപ്പെടുകയും അക്രമാസക്തനാകുകയും ചെയ്യുന്നു. ഞാന്‍ പോയിക്കഴിഞ്ഞാല്‍ ഇവനെ ആര് നോക്കും?" അവര്‍ ചോദിക്കുന്നു. ലക്ഷ്മമ്മ മംഗളവാഡയിലെ വൈകല്യമുള്ളവര്‍ക്കായുള്ള സ്വയം -സഹായക സംഘത്തിന്‍റെ ഭാഗമായിരുന്നു. പാവഗാഡയിലെ നരേന്ദ്ര ഫൗണ്ടേഷന്‍റേയും ബാംഗ്ലൂര്‍ ആസ്ഥാനമാക്കി മാനസികാരോഗ്യമേഖലയില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ബേസിക് നീഡ്സ് ഇന്ത്യ (ബി എന്‍ ഐ) യുടേയും സഹായത്തോടെ രൂപീകരിച്ചിട്ടുള്ളതാണ് ഈ സംഘം. ഈ സംഘടനകള്‍ മംഗള വാഡ പോലുള്ള ഗ്രാമങ്ങളില്‍ മാനസികാരോഗ്യ പരിപാലനത്തിന് സാമൂഹ്യമായ പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.
ലക്ഷ്മമ്മ തനിക്ക് വീട്ടില്‍ നിന്നും ദൂരേക്ക് ഒന്നു മാറിനില്‍ക്കേണ്ട ആവശ്യം വരുമ്പോള്‍ ആ ദിവസങ്ങളില്‍ തന്‍റെ മകന്‍റെ പരിചരണം ഏല്‍പ്പിക്കുവാനായി ഈ സംഘത്തെ സമീപിക്കാറുണ്ട്. "പരിചരിക്കുന്നയാള്‍ എന്ന നിലയ്ക്ക് അവര്‍ക്ക് ഒറ്റപ്പെടലും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടാകാം. ഇവരെപ്പോലുള്ള പരിചരിക്കുന്നവര്‍ക്ക് ഒരു വിശ്രമം എടുക്കാനും അവരുടെ മറ്റ് കാര്യങ്ങള്‍ ഒന്ന് ഗൗനിക്കാനും ഞങ്ങള്‍ സഹായിക്കുന്നു. അവര്‍ക്ക് പകരം ഞങ്ങള്‍ ആ ദിവസങ്ങളില്‍ അവരുടെ കുടുംബത്തിലെ മാനസികാരോഗ്യ പ്രശ്നമുള്ള വ്യക്തിയുടെ സംരക്ഷണം ഏറ്റെടുക്കുന്നു," ഈ സഹായക സംഘത്തിലെ ഒരംഗമായ സതീഷ് പറയുന്നു. പക്ഷെ അടുത്ത കടയില്‍ ഒന്നു പോയിവരുക പോലുള്ള ആവശ്യങ്ങള്‍ വരുമ്പോള്‍ അവര്‍ക്ക് അയല്‍വാസികളുടെ സഹായം തേടാനാകുന്നുണ്ട്.
മാനസികാരോഗ്യ വിദഗ്ധര്‍ ജില്ലാ തലത്തില്‍ നടത്തിയ നിരവധി മെഡിക്കല്‍ ക്യാമ്പുകളിലൂടേയും അതോടൊപ്പം വികസന പ്രവര്‍ത്തകര്‍ നിരവധി തവണ സംഘടിപ്പിച്ച അവബോധ പരിപാടികളിലൂടേയും ഈ ഗ്രാമത്തിലെ അംഗങ്ങളും മറ്റ് നിരവധി പേരും മാനസിക രോഗമുള്ളവരുടെയും അവരെ പരിചരിക്കുന്നവരുടേയും ആവശ്യങ്ങളെക്കുറിച്ച് മനസിലാക്കുകയും അവയോട് സഹാനുഭൂതിയോടെ പെരുമാറുകയും ചെയ്യുന്ന അവസ്ഥയിലെത്തിയിരുന്നു. ഈ തിരിച്ചറിവ് അല്ലെങ്കില്‍ സഹാനുഭൂതി ലക്ഷമമ്മയെപ്പോലെ പരിചരിക്കുന്നവര്‍ക്ക് ഗുണകരമാകുന്നു.
സാമൂഹ്യമായ മാനസികാരോഗ്യ പരിചരണം പ്രസക്തമാകുന്നത് എന്തുകൊണ്ട്?
മാനസിക രോഗമുള്ളവരെ പരിചരിക്കുക
എന്നത് കേവലം മരുന്നു കൊടുക്കുന്നതുകൊണ്ട് അവസാനിക്കുന്നില്ല. അവരുടെ രോഗമുക്തിക്ക് ആവശ്യമായ ഒരു പ്രധാനപ്പെട്ട കാര്യം പുനരധിവാസവും പരിചരിക്കുന്നവരുടേയും രോഗി താമസിക്കുന്ന ചുറ്റുപാടുമുള്ളവരുടെയും പിന്തുണയുമാണ്. മാനസിക രോഗമുള്ളവര്‍ക്ക് വൈദ്യ ചികിത്സ നേടിക്കഴിഞ്ഞ്, അവരുടെ ദൈനംദിന ജീവിതത്തിലേക്ക് തിരിച്ചു വരാനും ജോലി ചെയ്തു തുടങ്ങാനും സ്വയവും കുടുംബത്തേയും സഹായിക്കാനും സാമൂഹികമായ കാര്യങ്ങളില്‍ പങ്കാളിയാകാനും പുനരധിവാസവും ആവശ്യമാണ.്
സാമൂഹ്യമായ മാനസികാരോഗ്യ പരിപാടികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് മതിയായ വൈദ്യ സഹായം ലഭ്യമല്ലാതെ ഓരോരോ പ്രദേശത്തും താമസിക്കുന്ന വലിയൊരു സമൂഹത്തെ എത്തിപ്പിടിക്കുന്നതിനായി മാനസികാരോഗ്യ പരിചരണം പ്രഥമികാരോഗ്യ പരിചരണത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ്.ബി എന്‍ ഐ പോലുള്ള സംഘടനകള്‍ അവരുടെ പങ്കാളിത്ത സംഘടനകളും മാനസികാരോഗ്യ വിദഗ്ധരുമായി ഒത്തുചേര്‍ന്ന് ഇത്തരം മേഖലകളില്‍ മാനസികാരോഗ്യ പരിചരണ സേവനം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്നു. സാമൂഹ്യ പ്രവര്‍ത്തകര്‍ ബോധവത്ക്കരണം നടത്തുക, രോഗികളെ സമീപിക്കുക, അവരെ ചികിത്സയ്ക്കായി മെഡിക്കല്‍ ക്യാമ്പുകളില്‍ കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. തെരുവ് നാടകങ്ങളിലൂടേയും പാട്ടുകളിലൂടേയും മറ്റുമുള്ള ബോധവത്ക്കരണം ഗ്രാമീണര്‍ക്കിടയില്‍ വളരെ യോജിക്കുന്ന രീതിയാണ്.
എന്താണ് സാമൂഹ്യമായ പരിചരണം?
ശാന്താറാം, ഒരു മാനസിക രോഗമുള്ള വ്യക്തിയായിരുന്നു. കുറച്ചുനാള്‍ മുമ്പ് ഇയാള്‍ ഈറോഡ് ജില്ലയിലെ താല്‍വാഡി പ്രദേശത്ത് അലഞ്ഞുതിരിയുന്നതായി കാണപ്പെട്ടു. ഒരു സര്‍ക്കാരേതര സന്നദ്ധ സംഘടന ശാന്താറാമിനെ അടുത്തുള്ള മെഡിക്കല്‍ ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ അയാള്‍ക്കുള്ള മരുന്ന് കൊടുത്തു, പക്ഷെ തുടര്‍ന്നും അയാളെ മരുന്നു കഴിപ്പിക്കാന്‍ ആരും ഇല്ലായിരുന്നു. അങ്ങനെ വന്നപ്പോള്‍ അവിടത്തെ പോലീസ് സ്റ്റേഷന്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. ഏതാണ്ട് മൂന്നു മാസം എല്ലാ ദിവസവും പോലീസുകാര്‍ അയാള്‍ക്ക് മരുന്നു കൊടുത്തു. അങ്ങനെ ശാന്താറാം തന്‍റെ രോഗത്തില്‍ നിന്നും മുക്തനാകുകയും താന്‍ എവിടെ നിന്നാണ് വന്നതെന്ന കാര്യം ഓര്‍ത്തെടുക്കുകയും ചെയ്തു. പോലീസുകാര്‍ ശാന്താറാമിനെ ആയാളുടെ ഗ്രാമത്തില്‍ കൊണ്ടുചെന്നാക്കി.
(ഇത് ഒരു സംഭവ കഥയാണ്, സ്വകാര്യത സംരക്ഷിക്കുന്നതിനായി വ്യക്തിയുടെ പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്).
വിട്ടുമാറാത്ത മാനസിക രോഗമുള്ള ഒരു വ്യക്തിക്ക് അയാളുടെ ചുറ്റുമുള്ള ജനസമൂഹത്തിലെ വ്യക്തികള്‍ പിന്തുണയും പരിചരണവും നല്‍കുന്നതിനെയാണ് സാമൂഹികമായ പരിചരണം എന്ന് പറയുന്നത്. പരിചരിക്കല്‍ എന്നതില്‍ സാധാരണായി ഈ വ്യക്തിക്ക് മരുന്ന് കൊടുക്കുക, അയാളുടെ സുരക്ഷയും മാനസിക സൗഖ്യവും ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെടുന്നു. മാനസിക രോഗമുള്ള വ്യക്തിയുടെ പ്രധാന പരിചാരകന് ഒരു താത്ക്കാലിക വിശ്രമം അല്ലെങ്കില്‍ ഇടവേള എടുക്കുന്നതിനായി തങ്ങളുടെ സമയവും അധ്വാനവും ചെലവഴിക്കാന്‍ സ്വയം സന്നദ്ധരായ കുടുംബാംഗങ്ങള്‍, അകന്ന ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അല്ലെങ്കില്‍ അയല്‍ക്കാര്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടും.
പരിചരിക്കുന്നയാള്‍ രോഗിയെ പരിചരിക്കുകയും മരുന്നു കൊടുക്കുകയും ചെയ്യുന്ന കാര്യത്തില്‍ മാനസികാരോഗ്യ വിദഗ്ധന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഓര്‍ക്കണം. അതുപോലെ തന്നെ ഒരു രോഗിക്കുള്ള ചികിത്സാ മുറ മറ്റൊരു രോഗിയുടേത് പോലെയായിരിക്കില്ല എന്ന കാര്യവും പ്രത്യേകം ഓര്‍ക്കണം.
സാമൂഹികമായ പരിചരണം നഗരപ്രദേശങ്ങളില്‍ സാധ്യമാണോ?
നഗരങ്ങളില്‍, പരിചരിക്കുന്നവര്‍ തങ്ങള്‍ക്ക് ഒത്തുകൂടാനും പരിചരിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും തങ്ങള്‍ക്കിടയില്‍ നിന്നു തന്നെ പിന്തുണ കണ്ടെത്താനും ഉപകരിക്കുന്ന സഹായക സംഘങ്ങള്‍ രൂപീകരിക്കുന്നുണ്ട്. പക്ഷെ സാമൂഹികമായ പിന്തുണ എന്നത് നഗരപ്രദേശങ്ങളില്‍ ഇനിയും സാധാരണമായിട്ടില്ല. " ഗ്രാമീണര്‍ക്കിടയില്‍ സമൂഹം എന്ന ഒരു ധാരണ നഗരത്തിലേക്കാള്‍ ശക്തമാണ്. ഗ്രാമപ്രദേശങ്ങളില്‍ മറ്റൊരാളെ സഹായിക്കാനും പരിചരിക്കാനും ആളുകള്‍ സ്വയം സന്നദ്ധരാകുന്നു. എന്നാല്‍ നഗരത്തില്‍ അത്തരത്തില്‍ അടുത്തിടപഴകുന്ന സാമൂഹ്യ കൂട്ടായ്മകള്‍ ഇല്ല എന്നു തന്നെ പറയാം. അതിന് കാരണം നഗരത്തിലെ ആളുകള്‍ ഒട്ടുമുക്കാലും അവരവരുടെ ജോലിയില്‍ വ്യാപൃതരായിരിക്കുന്നവരും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നവരും അതുകൊണ്ടൊക്കെ തന്നെ ഒരു 'സമൂഹം' എന്നൊരു വിചാരം ഇല്ലാത്തവരുമാണ്. പക്ഷെ അങ്ങനെയൊരു സംവിധാനം ഉണ്ടായിരിക്കുന്നത് രോഗികള്‍ക്കും പരിചരിക്കുന്നവര്‍ക്കും വലിയ സഹായമായിരിക്കും," നിംഹാന്‍സിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. ജനാര്‍ദ്ദന പറയുന്നു.
വിദഗ്ധര്‍ പറയുന്നത്, മാനസിക രോഗമുള്ള ആളുകളുടെ പരിചരണത്തില്‍ സമൂഹത്തിന്‍റെ വലിയ പങ്കാളിത്തം ഉണ്ടാകുമ്പോള്‍ അവിടെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിക്കുകയും അതിന്‍റെ ഫലമായി മറ്റുള്ളവരുടെ പ്രശ്നങ്ങളോടുള്ള സഹാനുഭൂതി കൂടുകയും ചെയ്യും എന്നാണ്.
പരിചരിക്കുന്നവര്‍ക്കും രോഗിക്കുമുള്ള പ്രയോജനങ്ങള്‍
സ്കിസോഫ്രീനിയ, ബൈപോളാര്‍ തകരാര്‍ എന്നിവ പോലുള്ള ഗുരുതരവും ദീര്‍ഘകാലം തുടരുന്നതുമായ മാനസിക രോഗങ്ങളുള്ളവരെ പരിചരിക്കുക എന്നത് വലിയ തളര്‍ച്ചയും മാനസിക പിരിമുറുക്കവും മറ്റും ഉണ്ടാക്കുന്ന കാര്യമാണ്. രോഗമുള്ള വ്യക്തിയോടൊപ്പം എപ്പോഴും ഉണ്ടാകേണ്ടി വരും എന്നതിനാല്‍ അവര്‍ക്ക് അവരുടെ ജോലിക്ക് പോകുന്നതിനോ സാമൂഹ്യമായ ഒത്തുചേരലുകള്‍ക്കോ ആഘോഷങ്ങള്‍ക്കോ പോകുന്നതിനോ ഒന്നും കഴിയാതെ വന്നേക്കും. എന്നാല്‍ കുടുംബത്തിന്‍റേയോ അയല്‍ക്കാരുടേയോ പിന്തുണയും സഹായവും ഉണ്ടെങ്കില്‍ പരിചരിക്കലിന്‍റെ ഭാരം കുറച്ച് ലഘൂകരിക്കപ്പെട്ടേക്കും. ഇത് ലക്ഷമമ്മയെപ്പോലുള്ള പരിചാരകരെ ജോലിക്ക് പോകാനും കുടുംബത്തിന് സാമ്പത്തിക പിന്തുണ നല്‍കാനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നു. പല ഗ്രാമീണ ജീവിത സംവിധാനങ്ങള്‍ക്കകത്തും കാണപ്പെടുന്നതുപോലുള്ള ശക്തമായ പരസ്പര സഹായ സംഘങ്ങളില്‍, അയല്‍ക്കാര്‍ പലപ്പോഴും രോഗമുള്ള വ്യക്തിക്കുമേല്‍ ഒരു ശ്രദ്ധവെയ്ക്കുന്നു. ഒരു സാമൂഹികമായ കൂട്ടായ്മ ഉണ്ടെങ്കില്‍ പരിചരിക്കുന്നയാള്‍ക്ക് ഒരു ആശ്വാസം തോന്നുകയും താന്‍ ഒറ്റയ്ക്കാണ് എന്ന തോന്നലിന് കുറവ് വരുകയും ചെയ്യും. രോഗിയും തനിക്ക് സമൂഹത്തിന്‍റെ ഭാഗമായിരിക്കുന്നതിനുള്ള ശക്തമായ ഒരു സഹായക സംവിധാനമായി ഇതിനെ കാണുകയും അയാളെ അറിയാവുന്ന സമൂഹത്തിന് രോഗംമൂലം ആള്‍ക്കുണ്ടായിരിക്കുന്ന പെരുമാറ്റം എളുപ്പത്തില്‍ അംഗീകരിക്കാവുന്നതാകുകയും ചെയ്യും. അതുകൊണ്ടു തന്നെ ആ വ്യക്തി രോഗത്തില്‍ നിന്നും മുക്തി നേടുമ്പോള്‍ അയാളെ സമൂഹത്തിലെ ഒരു സജീവ അംഗമാക്കി മാറ്റാന്‍ അയാളുടെ ചുറ്റുമുള്ള പരിചിത സമൂഹത്തിന് സാധിക്കുകയും ചെയ്യും.
സമൂഹത്തിലെ ഒരു വ്യക്തിയെന്ന നിലയ്ക്ക് നിങ്ങള്‍ക്ക് എങ്ങനെയാണ് സഹായിക്കാനാകുക?
സാമൂഹിക അവബോധം വളര്‍ത്തിയെടുക്കുക
സ്വന്തം വീട്ടില്‍, അല്ലെങ്കില്‍ തന്‍റെ ചുറ്റിനുമുള്ള സമൂഹത്തില്‍ മാനസിക രോഗത്തിന്‍റെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പം ചേര്‍ന്ന്, അവര്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന വിഭവങ്ങളും പിന്തുണാ ശൃംഖലകളും ഉപയോഗപ്പെടുത്തി വിഷാദ രോഗം, സ്കിസോഫ്രീനിയ എന്നിവ പോലുള്ള പല മാനസികാരോഗ്യപ്രശ്നങ്ങളും ഫലപ്രദമായി ചികിത്സിപ്പിക്കാവുന്നതാണ്. അവബോധം വളര്‍ത്തുന്നതിനുള്ള പരിപാടികളും വലിയ തോതില്‍ അറിവും നൈപുണ്യവും പ്രചരിപ്പിക്കുന്നതും മാനസിക രോഗവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അപമാനം കുറയ്ക്കാന്‍ സഹായിക്കും.(1) മാനസിക രോഗവുമായി ബന്ധപ്പെട്ടുള്ള തെരുവു നാടകം, ചുമരെഴുത്ത് തുടങ്ങിയവ സമൂഹത്തില്‍ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം പ്രയോജനപ്പെടും. " ഇത്തരം വിവരങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്നത് അളുകള്‍ക്കിടയില്‍ മാനസിക രോഗത്തെക്കുറിച്ചുള്ള അവബോധം കൊണ്ടുവരികയും അതിന്‍റെ ഫലമായി അപമാനം കുറയുകയും ചെയ്യും," ഡോ. ജനാര്‍ദ്ദന പറയുന്നു. " വിവിധ തരം ചികിത്സകളും മരുന്നു കഴിക്കലും കൊണ്ട് മാനസിക രോഗം മാറിയിട്ടുള്ള ആളുകള്‍ക്കും ആളുകള്‍ക്കിടയില്‍ അനുകൂലമായ ഒരു സ്വാധീനം ചെലുത്താന്‍ സാധിക്കും," എന്ന് അദ്ദേഹം കൂട്ടി ചേര്‍ക്കുകയും ചെയ്യുന്നു.
സാങ്കേതിക വിദ്യയോടുള്ള ആസക്തി
എന്റെ കൌമാരക്കാരനായ കുട്ടിക്ക് സാങ്കേതികവിദ്യയോട് ആസക്തിയുണ്ടെങ്കിൽ എന്തുകൊണ്ട് അതിന്റെ ഉപയോഗം പൂർണ്ണമായും നിർത്തിക്കൂടാ?
ഞാൻ അടിമപ്പെട്ടിരിക്കുകയാണെന്ന് എങ്ങനെ തിരിച്ചറിയാം?
എനിക്ക് തോന്നുന്നത് ഞാൻ ഫോണിന് അടിമപ്പെട്ടിരിക്കുകയാണെന്നാണ്. എന്താണ് ഞാൻ ചെയ്യേണ്ടത്?
ജീവിതരീതിയിൽ കൃത്യമായ മാറ്റം വരുത്തുന്നത് മൂന്ന് മുതൽ ആറുമാസത്തിനുള്ളിൽ ഒരു ആരോഗ്യകരമായ ദിനചര്യ രൂപപ്പെടുത്തുവാൻ സഹായിക്കുന്നു.
ഒരു കുട്ടിയുടെ സാങ്കേതിക വിദ്യയോടുള്ള ആസക്തി കൈകാര്യം ചെയ്യുന്നതിൽ രക്ഷാകർത്താക്കൾക്ക് എന്ത് പങ്കാണ് വഹിക്കാൻ പറ്റുക?
കടപ്പാട് : malayalam.whiteswanfoundation.org
അവസാനം പരിഷ്കരിച്ചത് : 2/15/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
മദ്യത്തിന്റെ അമിതമായ ഉപയോഗം ഒരു വ്യക്തിയുടെ ശാരീരി...
കൂടുതല്‍ വിവരങ്ങള്‍