অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മനോരോഗങ്ങള്‍

മനോരോഗങ്ങള്‍  ഒളിച്ചുവെക്കണമോ

ഒരു വ്യക്തി, തനിക്കോ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള ശാരീരിക രോഗങ്ങള്‍ പിടിപെട്ടാല്‍ അതേക്കുറിച്ച് വാചാലരാവുന്നതുകാണാം. അതേസമയം, ശാരീരിക രോഗത്തിന് പകരം മാനസിക പ്രശ്നങ്ങളാണെങ്കിലോ? അതേക്കുറിച്ച് മൗനംപാലിക്കാനോ ഒളിച്ചുവെക്കാനോ ശ്രമിക്കുന്നു. എന്തുകൊണ്ടാണിത്?
മനോരോഗിയെന്നാല്‍ ‘ഭ്രാന്ത’നാണെന്നും മനോരോഗമെന്നാല്‍ ‘ഭ്രാന്താ’ണെന്നുമുള്ള വിശ്വാസം സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നു. താടിയും മുടിയും നീട്ടിയ, തനിയെ സംസാരിക്കുകയും ചിരിക്കുകയും അവിചാരിതമായി അക്രമാസക്തമാവുകയും ചെയ്യുന്ന വൃത്തികെട്ട ഒരു രൂപമാണ് പലരുടെയും മനസ്സില്‍ തെളിയുക. ഇത് അറപ്പും വെറുപ്പും പരിഹാസവും ഭയവും ദേഷ്യവുമൊക്കെയാണ് അവരിലുണ്ടാക്കുക. ഈ തെറ്റിദ്ധാരണതന്നെയാണ് സമൂഹത്തിന് മനോരോഗങ്ങളോട് തോന്നുന്ന തൊട്ടുകൂടായ്മയുടെ അടിസ്ഥാന കാരണവും.
ഇതിനെ ശക്തിപ്പെടുത്താന്‍ വേറെയും കാരണങ്ങളുണ്ട്; അജ്ഞത, അന്ധവിശ്വാസം, വ്യാജ വൈദ്യന്മാരുടെ ദുഷ്പ്രചാരണം, അക്രമാസക്തരായ രോഗികളെ നേരിടേണ്ടിവന്ന അനുഭവങ്ങള്‍ മുതലായവ. രോഗത്തെപ്പറ്റിയും രോഗകാരണങ്ങളെപ്പറ്റിയും ചികിത്സയെപ്പറ്റിയും മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെപ്പറ്റിയും നിരവധി തെറ്റിദ്ധാരണകളുണ്ട്. ചികിത്സിക്കുന്നവരും ക്രമേണ രോഗികളായി മാറുമെന്നതാണ് വിചിത്രമായ മറ്റൊരു തെറ്റിദ്ധാരണ!
രോഗങ്ങളുടെ പ്രത്യേകത കൊണ്ടും ചികിത്സയില്‍ ബന്ധുക്കള്‍ കാണിക്കുന്ന അനാസ്ഥയും കൃത്യതയില്ലായ്മയുംകൊണ്ടും ചിലര്‍ ‘മാറാരോഗി’കളാകാറുണ്ട്. ഇവരെ മാതൃകയാക്കിയുള്ള സാമാന്യവത്കരണം എല്ലാ മനോരോഗങ്ങളും ഒന്നാണെന്നും ഇതിന് ചികിത്സയില്ളെന്നുമുള്ള വിശ്വാസം ജനിപ്പിക്കുന്നു. മനോരോഗങ്ങള്‍ നിരവധിയുണ്ട്. വൈദ്യശാസ്ത്രം നൂറോളം മനോരോഗങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്. അവക്കെല്ലാം ഉപവിഭാഗങ്ങളുമുണ്ട്.
ശരീരത്തിന്‍െറ ഏതുഭാഗത്തുനിന്നുമുള്ള ഉദ്ദീപനങ്ങളെയും കൈകാര്യം ചെയ്യുന്നത് മസ്തിഷ്കമാണ്. ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം തുടക്കം നാഡീവ്യൂഹത്തിന്‍െറ ഏറ്റവും ചെറിയ ഘടകമായ നാഡീകോശത്തില്‍നിന്നാണ്. ഒരു നാഡീകോശത്തെ മറ്റൊന്നുമായി ബന്ധിപ്പിക്കുന്ന സ്ഥലത്ത് സൂക്ഷ്മമായൊരു വിടവുണ്ട് (Synapse). ഇവിടെ ന്യൂറോ ട്രാന്‍സ്മിറ്റേഴ്സ് എന്ന് പേരുള്ള സിറോട്ടൊണിന്‍, നോര്‍ അഡ്രിനലില്‍, ഡോപമിന്‍ മുതലായ രാസവസ്തുക്കള്‍ വഴിയാണ് സന്ദേശങ്ങള്‍ ഒരു കോശത്തില്‍നിന്ന് മറ്റൊന്നിലേക്ക് കടന്നുപോകുന്നത്. ഈ പ്രവര്‍ത്തനം ഒരേസമയം നിരവധി കോശങ്ങളില്‍ സന്തുലിതമായി നടന്നുകൊണ്ടിരിക്കുന്നു. ഈ സന്തുലിതാവസ്ഥയാണ് ആരോഗ്യമുള്ള ഒരാള്‍ക്കുണ്ടാവുക. രോഗാവസ്ഥയില്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം അസന്തുലിതമാകുന്നു.
ഇത് പെട്ടെന്നുണ്ടാവുന്ന ഒരവസ്ഥയല്ല. ജനിതകവും ജീവശാസ്ത്രപരവും മനശ്ശാസ്ത്രപരവും സാമൂഹികവുമായ വിവിധ കാരണങ്ങള്‍കൊണ്ട് രോഗം വരാന്‍ സാധ്യതയുള്ള ഒരാള്‍ക്ക് (Predisposed Person), പെട്ടെന്നുണ്ടാകുന്ന ഒരാഘാതം മൂലമോ ദീര്‍ഘകാലമായി സഹിച്ചുകൊണ്ടിരിക്കുന്ന സമ്മര്‍ദംകൊണ്ടോ ചിലപ്പോള്‍ ഒരു കാരണവുമില്ലാതെയോ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയാണ് പതിവ്.
ഇതൊന്നുമറിയാത്തതുകൊണ്ടാണ് പലരും മനോരോഗ ചികിത്സയുടെ ഭാഗമായി അന്ധവിശ്വാസത്തിനടിമപ്പെടുന്നത്. വിഷയത്തെക്കുറിച്ച് കുറെയൊക്കെ അറിവുള്ളവരും അന്ധവിശ്വാസത്തിലധിഷ്ഠിതമായ ചികിത്സാരീതി തേടുന്നുണ്ട്. ഒരേ സംസ്കാര (culture)മുള്ളവരുടെ സമൂഹത്തിലലിഞ്ഞുചേര്‍ന്ന വിശ്വാസപ്രമാണങ്ങളെ പൂര്‍ണമായി ധിക്കരിക്കാന്‍ കഴിയാത്തതുകൊണ്ടാണിത്. നിരവധി പേര്‍ ആധുനിക ചികിത്സയും താന്ത്രിക ചികിത്സയും മന്ത്രവാദ ചികിത്സയുമെല്ലാം ഒരേസമയം സ്വീകരിക്കുന്നതായും കാണാം.
മനോരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളെല്ലാം ‘നാഡീഞരമ്പു’കള്‍ തളര്‍ത്തി രോഗിയെ മയക്കിക്കിടത്തുകയാണ് ചെയ്യുന്നത് എന്നൊരു തെറ്റിദ്ധാരണ നിലവിലുണ്ട്. എന്നാല്‍, അക്രമാസക്തരായ രോഗികള്‍, ഏറെ നാളായി ഉറക്കംകിട്ടാതെ, ഇരിക്കപ്പൊറുതിയില്ലാതെ ഓടിനടക്കുന്നവര്‍, ആത്മഹത്യാപ്രവണതയുള്ളവര്‍-ഇവരെയൊക്കെ തല്‍ക്കാലം മയക്കിക്കിടത്തേണ്ടിവരും. പക്ഷേ, ഇതിനായി ‘ഞരമ്പ്’ തളര്‍ത്തുന്ന മരുന്നുകളല്ല കൊടുക്കുന്നത്. ഓരോ രോഗത്തിനും അതിനനുസരിച്ചുള്ള മരുന്നുകളാണ് കൊടുക്കുന്നത്.
മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെപ്പറ്റിയും സമൂഹത്തിന് ആശങ്കകളുണ്ട്. മരുന്നിനടിമയാവുക, ദേഹം തളരുക, കിഡ്നി നശിക്കുക എന്നു തുടങ്ങി അനന്തമായി ആ പട്ടിക നീണ്ടുപോകും!
പ്രധാനപ്പെട്ട ഒരു വസ്തുത മനസ്സിലാക്കണം. പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത ഒരു മരുന്നിന് ഫലങ്ങളുമുണ്ടാവില്ല! ഏതു ചികിത്സാരീതിയിലും മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടാവും.  രോഗങ്ങളെപ്പറ്റിയും അവയുടെ പാര്‍ശ്വഫലങ്ങളെപ്പറ്റിയുമെല്ലാം വിശദമായി പഠിച്ചവരാണ് അതതു ചികിത്സാരീതികളില്‍ അംഗീകൃതബിരുദം നേടിയവര്‍. അവര്‍ വിശദമായ പരിശോധനകള്‍ക്കുശേഷമേ മരുന്നെഴുതൂ. ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ദീര്‍ഘകാലം മരുന്നുകഴിക്കുന്നവരും വ്യാജവൈദ്യന്മാരുടെ മരുന്നുകള്‍ ദീര്‍ഘകാലം കഴിക്കുന്നവരുമൊക്കെയാണ് മരുന്നുകള്‍ക്കടിമകളാകുന്നതും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് വിധേയരാവുന്നതും.
ദീര്‍ഘകാലം കഴിച്ചാല്‍ അടിമത്തമുണ്ടാക്കുന്ന ചില മരുന്നുകളുണ്ട്. അവ അത്യാവശ്യമുണ്ടെങ്കിലേ ഡോക്ടര്‍ എഴുതുകയുള്ളൂ.  രോഗം ഭേദമാവുന്നതിനനുസരിച്ച് സാവധാനത്തില്‍ അവ നിര്‍ത്തുകയും ചെയ്യും. ചില രോഗങ്ങള്‍ക്ക് ദീര്‍ഘകാലം, ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കേണ്ടിവരും. ഉദാ: ബൈപോളാര്‍ ഡിസോഡര്‍, പഴക്കംചെന്ന സ്കിഡോഫ്രേനിയ.
മരുന്നുകള്‍ക്ക് ഫലം കണ്ടുതുടങ്ങാന്‍ കുറച്ചുദിവസങ്ങള്‍ വേണ്ടിവരും; പ്രത്യേകിച്ച് വിഷാദരോഗങ്ങള്‍ക്കും മറ്റും. എന്നാല്‍ രോഗലക്ഷണമായ ക്ഷീണം, മരുന്നുകൊണ്ടാണെന്ന് വ്യാഖ്യാനിക്കപ്പെടാറുണ്ട്. മരുന്നുകളെല്ലാം ക്ഷീണമുണ്ടാക്കുന്നവയാണെന്ന മുന്‍വിധിയാണിതിനു കാരണം.
മരുന്നുകഴിച്ചാല്‍ വൃക്കകള്‍ തകരാറിലാകുമെന്നതാണ് മറ്റൊരാരോപണം. സ്ഥിരമായി മരുന്നുകഴിക്കാത്തവര്‍ക്കും വൃക്കരോഗം വരാറുണ്ട്. പ്രമേഹം, രക്താതിസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുന്നവരില്‍ വൃക്കകളുടെ തകരാറ് സാധാരമാണ്. സ്ഥിരമായി ഇത്തരം മരുന്നുകഴിക്കുന്ന മനോരോഗികള്‍ക്കും മറ്റെല്ലാവരെയുംപോലെ വൃക്കരോഗം വരാന്‍ സാധ്യതയുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകള്‍ക്കുപുറമെ മറ്റു വൈദ്യശാസ്ത്രങ്ങളിലെ മരുന്നുകളിലും വൃക്ക തകരാറാക്കുന്ന മരുന്നുകളുണ്ട്. രോഗി അവ കഴിച്ചിട്ടില്ളെന്നുറപ്പുവരുത്താന്‍ കഴിയുകയില്ല. അതുകൊണ്ട്, ആധുനിക വൈദ്യശാസ്ത്രത്തെ മാത്രം കുറ്റപ്പെടുത്തുന്നതിലര്‍ഥമില്ല.
മനോരോഗ ചികിത്സകരും കുറെക്കാലം രോഗികളെ ചികിത്സിച്ച് അവസാനം മനോരോഗികളായിത്തീരുമെന്ന ദുഷ്പ്രചാരണം അസംബന്ധമാണ്. രോഗം വരാന്‍ വിവിധ കാരണങ്ങള്‍ വേണമെന്നതാണ് വാസ്തവം.
അക്രമാസക്തരായ രോഗികളെ ശ്രദ്ധിക്കുകതന്നെ വേണം. രോഗം അധികരിച്ച അവസ്ഥയില്‍ അവര്‍ കൊലപാതകംപോലും നടത്താന്‍ സാധ്യതയുണ്ട്. ആ അവസ്ഥയില്‍ രോഗിയെ തനിയെ സമീപിക്കരുത്.
ലോക പ്രശസ്തരായ സാഹിത്യകാരന്മാര്‍, ചിത്രകാരന്മാര്‍, ശാസ്ത്രജ്ഞര്‍, ഭരണാധികാരികള്‍ മുതലായവര്‍ പലരും കടുത്ത മനോരോഗമുള്ളവരായിരുന്നുവെന്ന് നമുക്കറിയാം. രോഗം ഭേദമായ അവസ്ഥയില്‍ ഇവര്‍ ലോകത്തിന് നല്‍കിയിട്ടുള്ളത് ഉദാത്തമായ സംഭാവനകളാണെന്നുകൂടി മനസ്സിലാക്കണം.
സമ്പൂര്‍ണമായ ആരോഗ്യം ഒരു മിഥ്യയാണ്. പെട്ടെന്നുണ്ടാകുന്ന വൈകാരിക വിക്ഷോഭത്തിനടിപ്പെട്ട് ഒരാള്‍ മറ്റൊരാളെ കൊല്ലാം. ആശുപത്രിയില്‍ കഴിയുന്ന ഒരു രോഗി മറ്റൊരു രോഗിയെ ആക്രമിക്കുന്നതുകണ്ട് രോഗം ഭേദമായ മറ്റു രോഗികള്‍ ഓടിവന്ന് അയാളെ രക്ഷിക്കുന്നത് മനോരോഗാശുപത്രികളില്‍ സാധാരണമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നാലും മനോരോഗത്തോടുള്ള സമൂഹത്തിന്‍െറ തൊട്ടുകൂടായ്മ അഥവാ കളങ്കമുദ്ര ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇതില്ലാതാവാന്‍ ബോധവത്കരണം അത്യാവശ്യമാണ്. ചര്‍ച്ചാക്ളാസുകള്‍, രോഗികളുടെയും ബന്ധുക്കളുടെയും കൂട്ടായ്മകള്‍, സൗജന്യമായി മരുന്നു വിതരണത്തിനുള്ള സൗകര്യങ്ങള്‍ ഇതൊക്കെ ആവശ്യമാണ്.  ഒൗഷധചികിത്സ മുടങ്ങുന്നതിന്‍െറ ഒരു പ്രധാനകാരണം, സാമ്പത്തികമായ പിന്നാക്കാവസ്ഥ തന്നെയാണ്. മനോരോഗ വിദഗ്ധരും മനശ്ശാസ്ത്രജ്ഞരും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാരും സന്നദ്ധ സംഘടനകളും ഗവണ്‍മെന്‍റുമെല്ലാം ചേര്‍ന്നുള്ള കൂട്ടായ പരിശ്രമംകൊണ്ടുമാത്രമേ ഫലമുണ്ടാവൂ. ഈ ദിശയില്‍ ഏറെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്


കടപ്പാട് : ഡോ. എന്‍. സുബ്രഹ്മണ്യന്‍

സ്കീസോഫ്രീനിയ

ഒരു വ്യക്തിയുടെ ചിന്തകള്‍, പെരുമാറ്റം, വികാരങ്ങള്‍, പ്രവര്‍ത്തനശേഷി എനിവയില്‍ മസ്തിഷ്ക കോശങ്ങളില്‍ സംഭവിക്കുന്ന ഭൗതികവും രാസായനികവുമായ മാറ്റങ്ങളാല്‍ വരുന്ന താളപ്പിഴകള്‍ മൂലമാണ് സ്കീസോഫ്രീനിയ എന്ന മനോരോഗം ഉണ്ടാവുന്നത്. 
ഇന്ത്യയില്‍ ഒരു കോടിയിലധികം ജനങ്ങള്‍ക്ക് ഈ അസുഖമുണ്ട്. കേരളത്തില്‍ ഏകദേശം മൂന്നുലക്ഷം ജനങ്ങള്‍ക്ക് ഈ രോഗമുണ്ട്. 20നും 30നും ഇടക്കു വയസ്സുള്ള യുവതീയുവാക്കളെ ഈ രോഗം ഒരുപോലെ ബാധിക്കുന്നു.

രോഗത്തിനുള്ള കാരണങ്ങള്‍
ജീവശാസ്ത്രപരമായ ഘടകങ്ങള്‍ പ്രധാനമായും മസ്തിഷ്കത്തിലെ ജീവരാസ വ്യവസഥയുടെ അസന്തുലിതാവസ്ഥ, പ്രത്യേകിച്ചും നാഡീകോശങ്ങള്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിനുള്ള ഡോപ്പമില്‍ എന്ന പദാര്‍ഥത്തിന്‍െറ അളവു കൂടുന്നതാണ് സ്കീസോഫ്രീനിയയുടെ അടിസ്ഥാനപരമായ കാരണം. ഇതുകൂടാതെ പാരമ്പര്യത്തിനുള്ള സാധ്യതയും ഈ അസുഖത്തിന് കൂടുതലാണ്. മനശാസ്ത്രപരാമായ വസ്തുതകള്‍, കുടുംബപ്രശ്നങ്ങള്‍, സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതം, സാമൂഹിക സാംസ്കാരിക സ്വാധീനങ്ങള്‍ എന്നിവ ഈ അസുഖം ഉണ്ടാക്കുകയില്ല. മറിച്ച് ആക്കം കൂട്ടുന്നു.

രോഗലക്ഷണങ്ങള്‍
സ്കീസോഫ്രീനിയ ഒരാളുടെ ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും പ്രവര്‍ത്തനശേഷിയേയും ബാധിക്കുന്നു.  ഈ അസുഖം തുടങ്ങുന്നത് പെട്ടന്നല്ല, ക്രമേണയാണ്. അസുഖത്തിന് ഒരായിരും മുഖങ്ങളുണ്ട്.
1. ഒന്നിലും താല്‍പര്യമില്ല, മറ്റുള്ളവരില്‍നിന്നും ഒഴിഞ്ഞുമാറുക, പഠനം, ജോലി, വൃത്തി, ആഹാരം എന്നിവയില്‍ അലസതയും താല്‍പര്യക്കുറവും.
2. സംശയസ്വഭാവം. തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നു, പിന്തുടരുന്നു, ബാഹ്യശക്തികള്‍ തന്‍െറ ചിന്തകളെയും പ്രവര്‍ത്തികളെയും നിയന്ത്രിക്കുന്നു എന്നീ തരത്തിലുള്ള തെറ്റായതും സംഭവിക്കാന്‍ സാധ്യതയുമില്ലാത്ത ചിന്തകള്‍.
3. മിഥ്യാനുഭവങ്ങള്‍. മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത സാങ്കല്‍പിക ശബ്ദങ്ങള്‍ കേള്‍ക്കുക.
4. വൈകാരിക മാറ്റങ്ങള്‍. ഭയം ഉത്കണ്ഠ, നിര്‍വികാരത, കരണമില്ലാതെ ചിരിക്കുക, കരയുക.
5. ഇല്ലാത്ത വ്യക്തികളുമായി സംസാരിക്കുക, ബന്ധമില്ലാത്ത അര്‍ഥമില്ലാത്ത സംസാരം, കണ്ണാടി നോക്കി ചേഷ്ഠകള്‍ കാണിക്കുക, ആത്മഹത്യാ പ്രവണത.

സ്കീസോഫ്രീനിയയുടെ ഗതി
സ്കീസോഫ്രീനിയ രോഗിയില്‍ 30-40 ശതമാനം വരെ പൂര്‍ണമായും രോഗമുക്തി നേടുമ്പോള്‍ 30-40 ശതമാനം പേര്‍  തുടര്‍ച്ചയായ പരിചരണത്തിന്‍െറയും  മരുന്നുകളുടെയും സഹായത്താല്‍ ഏറെക്കുറെ മുന്നോട്ടുപോകാന്‍ കഴിവുള്ളവരാണ്.

ചികിത്സാരീതികള്‍
ആരംഭദശയില്‍തന്നെ ചികിത്സ ആരംഭിച്ചാല്‍ രോഗം സുഖപ്പെടുന്നതിനുള്ള      സാധ്യത  കൂടുതലാണ്. സ്കീസോഫ്രീനിയക്ക് ഒൗഷധ ചികിത്സ, മന$ശാസ്ത്ര ചികിത്സ, അസുഖത്തെക്കുറിച്ചുള്ള ബോധവത്കരണം, പുനരധിവാസം എന്നിവ വളരെ പ്രധാനമാണ്. ഇത്തരത്തില്‍ പൂര്‍ണമായ ചികിത്സക്ക് സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് നഴ്സ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് എന്നിവരുടെ പരസ്പരധാരണയോടുകൂടിയ കൂട്ടായ ചികിത്സയാണ് അഭികാമ്യം.

ഒൗഷധ ചികിത്സ
ആന്‍റി സൈക്കോട്ടിക് ഒൗഷധങ്ങള്‍ രോഗിയുടെ മസ്തിഷ്കകോശങ്ങളിലെ രാസമാറ്റങ്ങളെ സാധാരണ രീതിയിലാക്കുന്നു. പഴയകകാല ഒൗഷധങ്ങളായ ക്ളോര്‍പ്രോമസിന്‍, ട്രൈഫ്ളുപെറാസിന്‍, ഹാലോപരിഡോര്‍ എന്നിവക്കു പുറമേ പാര്‍ശ്വഫലങ്ങള്‍ തീരെ കുറഞ്ഞതും കൂടുതല്‍ ഫലം ലഭിക്കുന്നതുമായ നവീന ഒൗഷധങ്ങായ റിസ്പെരിഡോണ്‍, ഒളാന്‍സപിന്‍, ക്വറ്റിയാപ്പില്‍, അരിപിപ്രസോള്‍, ക്ളോസപ്പിന്‍ എന്നിവ ഇന്ന് ലഭ്യമാണ്. മരുന്ന് കഴിക്കാന്‍ വിസമ്മതിക്കുന്ന രോഗികള്‍ക്കായി ഭക്ഷണത്തില്‍ ചേര്‍ത്ത് കൊടുക്കാവുന്നതും മാസത്തിലൊരിക്കല്‍ ഇന്‍ജക്ഷന്‍ രൂപത്തില്‍ കൊടുക്കാവുന്നതുമായ മരുന്നുകളും ലഭ്യമാണ്.
അക്രമവാസനയും ആത്മഹത്യാ പ്രവണതയുമുള്ള രോഗികള്‍ക്ക് മോഡിഫൈഡ് ഇ.സി.റ്റി (അനസ്തേഷ്യ കൊടുത്ത് മയക്കി കിടത്തിയുള്ള ഷോക്ക് ചികിത്സ) ഫലപ്രദമായ ചികിത്സാരീതയാണ് ഇവ രോഗം വീണ്ടും വരുന്നത് തടയുവാന്‍ ദീര്‍ഘകാല ചികിത്സ വളരെ ആവശ്യമാണ്.

സൈക്കോതെറാപ്പി
സൈക്യാട്രിസ്റ്റോ, സൈക്കോളജിസ്റ്റോ ആയി പതിവായി നടത്തുന്ന വ്യക്തിപരമായ സംഭാഷണങ്ങള്‍ രോഗിയുടെ മാനസിക ക്ളേശങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഗണ്യമായ പരിഹാരം നല്‍കും. രോഗിക്ക് സമൂഹത്തില്‍ മറ്റുള്ളവരുമായി ആരോഗ്യകരമായി എങ്ങനെ ബന്ധപ്പെടാം എന്നത് ഇത്തരം തെറാപ്പി കാണിച്ചുകൊടുക്കുന്നു.

പുനരധിവാസ ചികിത്സ
രോഗിക്ക് സ്വന്തം കാലില്‍ നില്‍ക്കാനും തന്‍െറ കഴിവിനനുസരിച്ച് സ്വന്തമായി വരുമാനം ഉണ്ടാക്കാനും സമൂഹത്തിന്‍െറ സാധാരണ വ്യക്തികളെപ്പോലെ ജീവിക്കുന്നതിനും മുഖ്യധാരയിലേക്ക് എത്തിപ്പെടാനും പുനരധിവാസം അതിപ്രധാനമാണ്.

ഫാമിലി തെറാപ്പി
അസുഖത്തെക്കുറിച്ചും അസുഖലക്ഷണങ്ങളെക്കുറിച്ചും ലഭ്യമായ ചികിത്സാരീതികളെക്കുറിച്ചും രോഗിയോട് കുടുംബാംഗങ്ങള്‍ പെരുമാറേണ്ട രീതികളെക്കുറിച്ചും നടത്തുന്ന വിശദമായ ചര്‍ച്ചകളാണ് ഫാമിലി തെറാപ്പിയില്‍ പ്രധാനം.

ഫാമിലി സപോര്‍ട്ട് ഗ്രൂപ്പുകള്‍
സ്കീസോഫ്രീനിയ രോഗികളുടെ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നുള്ള സംഘടനകളാണ് ഇവ. സ്കീസോഫ്രീനിയ രോഗികളുടെ പുനരധിവാസത്തിലും തുടര്‍പരിചാരണത്തിലും ദൂരവ്യാപകമായി ഫലങ്ങള്‍ ഉളവാക്കുന്ന പരിഷ്ക്കാരങ്ങള്‍ വരുത്തുന്നതിനും ഇത്തരം സംഘടനകള്‍ക്ക് കഴിയുന്നു. മാത്രമല്ല സ്കീസോഫ്രീനിയ അസുഖത്തെക്കുറിച്ച് പൊതുജനത്തെ ബോധവല്‍ക്കരിക്കാനും രോഗികള്‍ക്ക് മികച്ച പരിചരണം ലഭിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനും ഇത്തരം സംഘടനകള്‍ ആവശ്യമാണ്.

കുടുംബാംഗങ്ങളുടെയും ശുശ്രൂഷകരുടെയും പങ്ക്
രോഗിയെ ശുശ്രുഷിക്കുന്ന ആള്‍ എന്ന നിലയില്‍ പരിചാരകള്‍ രോഗിയും ചികിത്സിക്കുന്ന ആളുമായി യോജിച്ച് പ്രവര്‍ത്തിക്കണം. ആവശ്യങ്ങള്‍ മനസ്സിലാക്കി ഓരോ കാര്യങ്ങളും പതുക്കെ പടിപടിയായി ചെയ്യുക.
രോഗിക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കുക. അതേസമയം ആവശ്യമെങ്കില്‍ രോഗിക്ക് കൂടുതല്‍ സംരക്ഷണം നല്‍കുകയോ ആവശ്യത്തില്‍ കൂടുതല്‍ അവരുടെ കാര്യങ്ങളില്‍ ഇടപെടുകയോ കുറ്റം പറയുകയോ അരുത്.
രോഗിയുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കുക, ക്ഷമശീലം പുലര്‍ത്തുക,  മറ്റു വ്യക്തികളുടെ ജോലിയിലോ സ്കൂളിലോ സാമൂഹ്യജീവിതത്തിലോ ഉള്ള വിജയവുമായി രോഗിയെ താരതമ്യം ചെയ്യാതിരിക്കുക.
മരുന്നു കഴിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക. രോഗിയെ ശൂശ്രൂഷിക്കുന്ന ആള്‍ എന്ന നിലയില്‍ നിങ്ങളുടെ ബന്ധു ചികിത്സകന്‍െറ നിര്‍ദേശാനുസരണം മരുന്ന് കഴിക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. പുറകെ നടന്നു ശല്യം ചെയ്യുകയോ കുറ്റം  പറയുകയോ ചെയ്യാതെ ചെയ്ത കാര്യങ്ങള്‍ക്ക് പ്രശംസിച്ച് സമയത്തിന് മരുന്ന് കഴിക്കാന്‍ ഓര്‍മപ്പെടുത്തുക.
സമൂഹഭാവിയില്‍ രോഗിക്ക് നേടാവുന്ന സാധ്യമായ പരിമിതമായ ലക്ഷ്യങ്ങള്‍ തിരിച്ചറിയുകക, അതിനനുസരിച്ച് പ്രവര്‍ത്തിക്കുക.
പുരോഗതി, അത് ആശിച്ചതിലും കുറവാണെങ്കിലും അറിഞ്ഞ് പ്രോത്സാഹിപ്പിക്കുക, ഏതെങ്കിലും കോഴ്സില്‍ പഠിക്കുന്നതിനോ പാര്‍ട്ട് ടൈം സേവനമോ ആകാം.
സമ്മര്‍ദം കുറക്കാനുള്ള  മാര്‍ഗങ്ങള്‍ പരിശീലിപ്പിക്കുക. ഒട്ടുമിക്കവരും സാധാരണ ജീവിതത്തില്‍ നേരിടുന്ന സമ്മര്‍ദങ്ങളും പ്രയാസങ്ങളും ഒരു രോഗിക്ക് താങ്ങാവുന്നതിലും കൂടുതലായിരിക്കും. സമ്മര്‍ദം മനോരോഗികള്‍ക്ക് രോഗം കൂടാന്‍ ഇടയാകും.
ചികിത്സിക്കുന്ന ആളുകളും രോഗികളുമായി ആശയ വിനിമയം നടത്തണം. ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാവരുമായി കാര്യങ്ങള്‍ സംസാരിക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും വളരെ പ്രധാനമാണ്. 
രോഗം മൂര്‍ച്ഛിക്കുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങള്‍ മനസ്സിലാക്കി മാറിയ രോഗം വീണ്ടും വരാതെ നോക്കുക. എല്ലാം കാര്യങ്ങളിലും താല്‍പര്യം കുറയുക, കൂടുതല്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ബുദ്ധിമുട്ട് തോന്നുക. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രയാസപ്പെടുക. ഉറക്കം കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ രോഗിയില്‍ കാണുകയോ ചില പ്രത്യേകമായ വിചാരങ്ങളും വികാരങ്ങളും പ്രവര്‍ത്തികളും പ്രകടിപ്പിക്കുകയോ ചെയ്താല്‍ ഉടനെ ചികിത്സകനുമായി ബന്ധപ്പെടുക. എത്രയും വേഗം വിദഗ്ധ ചികിത്സ  നല്‍കുന്നത് രോഗം വീണ്ടും വരുന്നത് തടയാനാവും.

കടപ്പാട് : ഡോ. പി.എന്‍. സുരേഷ് കുമാര്‍

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate