অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

റോഡപകടങ്ങളും പ്രഥമ ശുശ്രൂഷയും

അപകട നിരക്കും ഗോള്‍ഡന്‍ അവറും

നാല്പത് വയസ്സിന് താഴെയുള്ളവരുടെ ഏറ്റവും പ്രധാന മരണകാരണം റോഡപകടങ്ങളാണ്. അതിനാല്‍ ഇതിനെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ മഹാ പകര്‍ച്ചാവ്യാധി എന്നാണ് വിളിക്കുന്നത്. മറ്റ് രാജ്യങ്ങളെക്കാള്‍ അപകടനിരക്ക് ഭാരതത്തില്‍ കൂടുതലാണ്. കേരളത്തിലെ നിരക്ക് ഇന്ത്യന്‍ നിരക്കിന്‍റെ ഇരട്ടിയാണ്. കേരളത്തിലെ നിരക്ക് ഇന്ത്യന്‍ നിരക്കിന്‍റെ ഇരട്ടിയാണ്. ഏകദേശം എട്ടുപേരോളം ഓരോ ദിവസവും അപകടങ്ങള്‍ മൂലം കേരളത്തില്‍ മരണപ്പെട്ടു കൊണ്ടിരിക്കുകയാണ്.

അപകടങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന മരണനിരക്കുകളെ മൂന്ന് പട്ടികയില്‍ പെടുത്താം. ആദ്യത്തേത് അപകടങ്ങള്‍ക്ക് ശേഷം ഉടനടി ഉണ്ടാകുന്നതാണ്. ഇതിന്‍റെ പ്രധാന കാരണം തലക്കുള്ള പരിക്കാണ്. രണ്ടാമത്തെ ഉയര്‍ന്ന മരണ നിരക്ക് ആദ്യത്തെ നാല് മണിക്കൂറിനുള്ളില്‍ സംഭവിക്കുന്നതാണ്. ഇതിനെ ഗോള്‍ഡന്‍ അവര്‍ എന്ന് പറയുന്നു. ഇതിന്‍റെ പ്രധാന കാരണം രക്തനഷ്ടമാണ്. മൂന്നാമത്തെ ഉയര്‍ന്ന നിരക്ക് ശരീരത്തിലെ വിവിധ അവയവവ്യൂഹങ്ങളുടെ പരാജയം നിമിത്തം മൂന്ന് വാരത്തിന് ശേഷം ഉണ്ടാകുന്നതാണ്. കൃത്യമായ പ്രഥമശുശ്രൂഷ നല്‍കി പരിക്കേറ്റയാളെ എത്രയും പെട്ടെന്ന് ഉചിതമായ ആശുപത്രിയില്‍ എത്തിച്ചാല്‍ ഗോള്‍ഡന്‍ അവറില്‍ നടക്കുന്ന മരണങ്ങളില്‍ മുക്കാല്‍ പങ്കിനെയും നമുക്ക് തടയാന്‍ കഴിയുമെന്ന് മാത്രമല്ല അപകട ചികിത്സക്ക് ശേഷമുള്ള കായിക പ്രവര്‍ത്തന നിലവാരത്തെയും മെച്ചപ്പെടുത്താന്‍ കഴിയും.

    അപകട സ്ഥലത്ത് ശ്രദ്ധിക്കേണ്ടവ

റോഡപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യമായി വാഹനത്തിന്‍റെ ഇഗ്നീഷന്‍ ഓഫാക്കണം. സിഗരറ്റോ മറ്റ് തീപിടുത്തം ഉണ്ടാക്കുന്ന സാധനങ്ങളോ അലക്ഷ്യമായി വലിച്ചെറിഞ്ഞാല് അത് വാഹനത്തില് നിന്നും വീണുകിടക്കുന്ന ഇന്ധനവുമായി പ്രവര്ത്തിച്ച് വലിയ തീപിടുത്തം ഉണ്ടാക്കാം. അപകടത്തില്പ്പെട്ട ആളുകളെ വലിച്ചെടുക്കാതെ ശരീരത്തില് വീണുകിടക്കുന്ന ഭാരമുള്ള സാധനങ്ങളെല്ലാം എടുത്ത്മാറ്റിയതിന് ശേഷം സാവകാശം പുറത്തെടുത്ത് സുരക്ഷിതമായ സ്ഥലത്ത് കിടത്തണം. ഒന്നില് കൂടുതല് ആളുകള് അപകടസ്ഥലത്ത് ഉണ്ടെങ്കില് പ്രഥമശുശ്രൂഷകള് ഒറ്റയ്ക്ക് ചെയ്യാതെ അവരുടെയും സഹായം തേടേണ്ടതാണ്. അപകടത്തില്പ്പെട്ടവരുടെ ബന്ധുജനങ്ങള്, പോലീസ് എന്നിവരെയും കൂടാതെ ആംബുലന്സ് എത്തിക്കേണ്ട ആശുപത്രി എന്നിവിടങ്ങളിലേക്കും ഫോണ് ചെയ്ത് അറിയിക്കാന് കുറച്ചാളുകളെ അയയ്ക്കാവുന്നതാണ്.

ധാരാളം ആളുകള് അപകടത്തില്പ്പെട്ടിട്ടുണ്ടെങ്കില് അവരെ ഒരു വിദഗ്ദന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കേണ്ട മുന്‍ഗണന അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു വിവിധ നിറ കോഡുകള്‍ കൊടുക്കുന്നതിനെയാണ് ട്രെയേജ് എന്ന് പറയുന്നത്. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കേണ്ടവര്‍ക്ക് ചുവന്നതും പിന്നീട് എത്തിക്കേണ്ടവര്‍ക്ക് മഞ്ഞയും പെട്ടെന്ന് എത്തിക്കേണ്ട ആവശ്യമില്ലാത്തവര്‍ക്ക് പച്ചയും മരിച്ചവര്‍ക്ക് വെള്ളയും വളരെ ഗുരുതരമെങ്കിലും പെട്ടെന്ന്‍ എത്തിച്ചാല്‍ രക്ഷപ്പെടാന്‍ ഇടയില്ലാത്തവര്‍ക്ക് പിങ്ക് എന്നീ നിറ കോഡുകള്‍ ആണ് കൊടുക്കുന്നത്. അപകടത്തില്‍ പെട്ട ആളുകള്‍ക്കുള്ള പ്രഥമശിശ്രൂഷ ‘എയര്‍വേ, ബ്രീത്തിംഗ്, സര്‍ക്കുലേഷന്‍ ബാന്‍ഡെജ്, സ്പ്ലിന്റെജ്, ട്രാന്‍സ്പോര്‍ട്ട് എന്ന ക്രമത്തിലാണ് ചെയ്യേണ്ടത്.

    ശ്വാസോച്ഛ്വാസ പ്രഥമശുശ്രൂഷ

ആദ്യമായി ശ്വാസമാര്‍ഗ്ഗം അഥവാ എയര്‍വേ പരിശോധിക്കണം. മൂക്കിലൂടെ ശ്വാസം വരുന്നുണ്ടോ എന്ന് കൈവിരല്‍ വച്ച് നോക്കണം. വരുന്നിലെങ്കില്‍ വായും മൂക്കും പരിശോധിച്ച് നോക്കി തടസ്സമുണ്ടാക്കുന്ന ഇളകിയ വെപ്പുപല്ല്, അഴുക്ക് എന്നിവ നീക്കം ചെയ്യണം. മുഖത്തെ അസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ടെങ്കില്‍ വായു ശ്വാസ നാളത്തില്‍ കടക്കാന്‍ സഹായിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള എയര്‍വേ വായില്‍ വൈക്കാവുന്നതാണ്. എന്നിട്ടും വായു കടക്കുന്നില്ലെങ്കില്‍ കഴുത്തിലെ ശ്വാസനാളത്തില്‍ വലിപ്പമുള്ള അഞ്ചോ ആറോ ഇഞ്ചക്ഷന്‍ സൂചികള്‍ കയറ്റി വായുവിനെ കയറ്റി വിടാവുന്നതാണ്.

അടുത്തതായി ബ്രീത്തിംഗ് അഥവാ രോഗി ശ്വാസം എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. നെഞ്ചിന്‍റെ ചലനം നോക്കിയോ നെഞ്ചില്‍ വെച്ച കൈപ്പത്തി ഉയരുന്നുണ്ടോ എന്ന് നോക്കിയും സ്റ്റെതസ്കോപ്പ്‌ ഉപയോഗിച്ചോ ആണ് ഇത് കണ്ടുപിടിക്കുന്നത്. ശ്വസിക്കുന്നിലെങ്കില്‍ വായോട്വായ്‌ ചേര്‍ത്ത് വച്ചുള്ള കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കണം. അതിനായി അപകടത്തില്‍പ്പെട്ട ആളെ കിടത്തി തല പിന്നിലേക്ക് ചെരിച്ച് വച്ച് താടിയെല്ല് താഴ്ത്തി വായ്ക്ക് മുന്‍പില്‍ ഒരു ടവല്‍ വെച്ച് ശുശ്രൂഷിക്കുന്ന ആളുടെ ശ്വാസം ആഴത്തില്‍ അപകടത്തില്‍ പെട്ട ആളുടെ വായോട് വായ്‌ ചേര്‍ത്ത് വച്ച് ഊതുക. അതിനുശേഷം വായ്‌ എടുക്കുക. ഇങ്ങനെ ഒരു മിനിറ്റില്‍ പന്ത്രണ്ട് പ്രാവശ്യം ചെയ്യണം.

    രക്തചംക്രമണ പ്രഥമശുശ്രൂഷ

അടുത്തതായി പരിശോധിക്കേണ്ടത് സര്‍ക്കുലേഷന്‍ അഥവാ ഹൃദയ രക്ത കുഴലുകളുടെ പ്രവര്‍ത്തനം ഉണ്ടോയെന്നാണ്. ഹൃദയമിടിപ്പ്‌ ഉണ്ടോ എന്ന് അറിയുന്നത് സാധാരണ പള്‍സ് നോക്കിയാണ്. സാധാരണയായി റെഡിയല്‍ പള്‍സ് ആണ് നോക്കുക. ഇത് കണ്ടുപിടിക്കുന്നത് കൈപ്പത്തിയിലെ തള്ളവിരലിന്റെ താഴെ ഭാഗത്തായുള്ള കുഴയുടെ താഴെ ഉള്‍ഭാഗത്ത് മൂന്ന് വിരലുകള്‍ വെച്ച് തള്ള വിരല്‍ പിന്‍ഭാഗത്ത് വച്ച് അമര്‍ത്തി വിരലുകള്‍ പൊങ്ങുന്നുണ്ടോ എന്ന് നോക്കിയാണ്. റെഡിയല്‍ പള്‍സ് ലഭിക്കുന്നില്ലെങ്കില്‍ കരോറ്റിഡ് പള്‍സ് നോക്കണം. കഴുത്തിന്‌ മുകളില്‍ താടിയെല്ലിന്റെ മൂലയ്ക്ക് താഴെയായി അമര്‍ത്തിയാണ് ഇത് കണ്ടുപിടിക്കുന്നത്. ഇതും ലഭിക്കുന്നില്ലെങ്കില്‍ ഹൃദയം പ്രവര്‍ത്തിക്കുന്നില്ല എന്ന് നിശ്ചയിക്കാം.

ഹൃദയം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഹൃദയത്തെ അമര്‍ത്തി രക്തം ശരീര ഭാഗങ്ങളില്‍ എത്തിക്കുന്ന കൃത്രിമ ഹൃദയപ്രവര്‍ത്തനം അഥവാ കാര്‍ഡിയാക് മസ്സാജ് കൊടുക്കേണ്ടതാണ്. അതിനായി പരിക്കേറ്റയാളെ മാര്‍ദ്ദവമില്ലാത്ത തറയില്‍ മലര്‍ത്തി കിടത്തി, നെഞ്ചെല്ലിന്റെ താഴെ പകുതിയില്‍ കൈപത്തിയുടെ മുഴച്ചുനില്‍ക്കുന്ന അകഭാഗം മീതേക്ക് മീതെ വച്ച് കൈമുട്ട് നേര്‍ക്ക് പിടിച്ചു തോളില്‍ നിന്ന് ബലം കൊടുത്ത് നെഞ്ചെല്ല് ഒന്നര ഇഞ്ച് താഴുന്ന അളവില്‍ അമര്‍ത്തണം. ഇത് ഒരു മിനിറ്റില്‍ 72  പ്രാവശ്യം ചെയ്യേണം.  കുട്ടികള്‍ക്ക് ഒരു കൈപത്തി ഉപയോഗിച്ച് നെഞ്ചെല്ല് ഒരിഞ്ചു താഴുന്ന അളവിലും ശിശുക്കള്‍ക്ക് രണ്ട് വിരലുകള്‍ ഉപയോഗിച്ച് നെഞ്ചെല്ല് അരയിഞ്ച് താഴുന്ന അളവിലും ആണ് ബലം കൊടുക്കേണ്ടത്. ഇത് ഏകദേശം അരമണിക്കൂറോളം ഹൃദയ പ്രവര്‍ത്തനം തരിച്ചു വരുന്നത് വരെ തുടരാം. ഹൃദയം സ്വയം പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ രോഗിയെ റികവറി സ്ഥാനത്ത് അഥവാ ചരിച്ചു കിടത്തണം. ഹൃദയവും ശ്വാസോച്ഛ്വാസവും നടക്കുന്നില്ലെങ്കില്‍ 2:30 അതായത് രണ്ട് പ്രാവശ്യം വായോട് വായ്‌ ചേര്‍ത്ത് വച്ചുള്ള ശ്വാസോച്ഛ്വാസം, മുപ്പത് പ്രാവശ്യം ഹൃദയത്തെ അമര്‍ത്തല്‍ എന്ന ക്രമത്തിലാണ് ചെയ്യേണ്ടത്.

അടുത്തതായി ശ്രദ്ധിക്കേണ്ടത് ശരീരത്തില്‍ നിന്നും രക്തം നഷ്ടപ്പെടുന്നുണ്ടോ എന്നാണ്. കൈകാലുകളില്‍ നിന്നാണ് രക്തം നഷ്ടപ്പെടുന്നതെങ്കില്‍ അവ ഉയര്‍ത്തി പിടിച്ചാല്‍ രക്തപ്രവാഹം കുറയും. അതിനുശേഷം പാഡുകള്‍ വെച്ച് ബാന്ടെജ് കൊണ്ടമര്‍ത്തി കെട്ടണം. ഇതിനെ ആണ് പ്രഷര്‍ ബാന്ഡേജ് എന്ന് പറയുന്നത്. ടൂര്ണ്ണിക്കെറ്റ് അഥവാ കയര്‍ കൊണ്ട് മുറുക്കിക്കെട്ടുന്നത് ശരീരഭാഗങ്ങള്‍ക്ക് കൂടുതല്‍ കേടുവരുത്താമെന്നതിനാല്‍ ഒഴിവാക്കണം.

    പരിശോധനയും ഷോക്കും

അതിനുശേഷം തല, കണ്ണ്,മൂക്ക്, ചെവി, നെഞ്ചെല്ലുകള്‍, വയര്‍, ഇടുപ്പ്, കൈകാലുകള്‍ എന്നിവയിലുള്ള മുറിവുകളും പരിക്കുകളും വളരെ വേഗത്തില്‍ പരിശോധിച്ച് നോക്കണം. പരിശോധനക്കായി ടോര്‍ച്ച് ഉപയോഗിക്കാവുന്നതാണ്. ആദ്യം നോക്കിയും പിന്നീട് അമര്‍ത്തിയുമാണ്‌ പരിശോധിക്കേണ്ടത്. നെഞ്ചെല്ല്, ഇടുപ്പെല്ല്, കൈകാലുകള്‍ എന്നിവയിലെ അസാധാരണമായ അനക്കം വേദന എന്നിവ അസ്ഥികളുടെ ഒടിവിനെ കാണിക്കുന്നു. അപകടത്തില്‍പ്പെട്ടയാളോട് കൈകാലുകള്‍, വിരലുകള്‍ എന്നിവ അനക്കാന്‍ പറയുന്നത് അവ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കുന്നതിന് സഹായിക്കും. പിന്നീട് രണ്ടാളുകള്‍ ചേര്‍ന്ന് രോഗിയെ ചെരിച്ച് കിടത്തി ശരീരത്തിന്‍റെ പിന്‍ഭാഗത്തുള്ള നട്ടെല്ലിന്റെ നടുഭാഗത്തും കഴുത്തിന്‍റെ നടുഭാഗത്തും നോക്കിയും അമര്‍ത്തിയും പരിശോധിക്കണം. ഈ പരിശോധനകളെല്ലാം തന്നെ വെറും രണ്ട് മിനിട്ടുകള്‍ക്ക് ഉള്ളില്‍ വേഗത്തില്‍ ചെയ്യേണ്ടതാണ്.

ഇടുപ്പെല്ലില്‍ ഒടിവുണ്ടെങ്കില്‍ ആ ഭാഗത്ത് നിന്ന് വയറിനുള്ളിലേക്ക് രക്തം വാര്‍ന്ന് മരണം ഉണ്ടാകുമെന്നതിനാല്‍ അങ്ങനെ ഉള്ളവരെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം. ഇടുപ്പെല്ലിലെ ഒടിവ്, ഒന്നില്‍ കൂടുതല്‍ എല്ലുകളുടെ ഒടിവ്, ആഴമേറിയ മുറിവുകള്‍ എന്നിവ മൂലം ശരീരത്തിലെ നാല്‍പത് ശതമാനത്തില്‍ കൂടുതല്‍ രക്തം നഷ്ടപ്പെട്ടാല്‍ ഉണ്ടാകാവുന്ന അവസ്ഥക്കാണ്‌ ഷോക്ക് എന്ന് പറയുന്നത്. പള്‍സ്‌ ദുര്‍ബലമാകുക, ശരീരം തണുത്തും വിളറിയും ഇരിക്കുക, ശ്വാസോച്ഛ്വാസം ദ്രുതഗതിയിലും ആഴം കുറഞ്ഞതുമാകുക, ബോധക്കേട് ഉണ്ടാകുക എന്നിവയാണ് ഷോക്കിന്‍റെ ലക്ഷണങ്ങള്‍. അങ്ങനെ ഉള്ള അവസ്ഥയില്‍ രക്തം അപ്രധാനമായ ഭാഗങ്ങളില്‍ നിന്ന് പ്രധാനപ്പെട്ട തലച്ചോര്‍ മുതലായ ഭാഗങ്ങളിലേക്ക് പോകുവാനായി കാലുകള്‍ പൊക്കിവൈക്കണം. ശരീരത്തില്‍ തറഞ്ഞ്‌ കയറിയിരിക്കുന്ന വസ്തുക്കള്‍ അപകട സ്ഥലത്ത് വെച്ച് ഊരിയാല്‍ മുറിവിലൂടെ ആന്തരാവയവങ്ങളിലേക്ക് രക്തം വാര്‍ന്ന് രോഗി മരണപ്പെടാം എന്നതിനാല്‍ വലിച്ച് ഊരരുത്.

    ബാന്ഡേജ്, സ്പ്ലിന്റേജ്, ട്രാന്സ്പോര്ട്ട്

മുറിവുകളെല്ലാം പാഡുകളും ബാന്ഡേജുകളും ഉപയോഗിച്ച് മൂടി വക്കണം. അനേകം വാരിയെല്ലുകള്‍ ഒടിഞ്ഞത് മൂലം നെഞ്ചെല്ലില്‍ ഉണ്ടാകുന്ന അസാധാരണ അനക്കത്താല്‍ ശ്വാസതടസ്സം ഉണ്ടെങ്കില്‍ ഒടിഞ്ഞ ഭാഗങ്ങള്‍ അനങ്ങാതിരിക്കാനായി തുണി ഉപയോഗിച്ച് നെഞ്ചെല്ലിനെ ചുറ്റിവൈക്കണം. വയറിലെ കുടലുകള്‍ പുറത്താണെങ്കില്‍ അവ വയറിനുള്ളില്‍ വെച്ച് വൃത്തിയുള്ള തുണി കൊണ്ട് മൂടണം.

അസ്ഥികള്‍ക്ക് ഒടിവുണ്ടെങ്കില്‍ ഒടിഞ്ഞ ഭാഗത്തിന് ചുറ്റുമുള്ള ശരീരഭാഗത്തിനു കൂടുതലായി കേട് പറ്റാതിരിക്കാനും കൂടുതല്‍ രക്തം നഷ്ടപ്പെടാതിരിക്കാനും നീരും വേദനയും കുറയ്ക്കാനും ആ ഭാഗത്തെ അനക്കാതെ വയ്ക്കാന്‍ സ്പ്ലിന്റുകള്‍ ഉപയോഗിച്ച് കെട്ടിവയ്ക്കണം. ലഭ്യമായ വടി, കുട, മാസിക മുതലായവ ഇതിനായി ഉപയോഗിക്കാം. ഒടിഞ്ഞ കൈഭാഗങ്ങള്‍ അനങ്ങാതെ ഇരിക്കാന്‍ തുണി മടക്കി ത്രികോണ ആകൃതിയില്‍ ആക്കി കൈയെ പൊതിഞ്ഞ് കഴുത്തിന്‌ പിന്നിലൂടെ കെട്ടിവയ്ക്കാം. ഇതിനെ ട്രയാംഗുലര്‍ സ്ലിംഗ് എന്ന് പറയുന്നു. ഒടിഞ്ഞ കാല്‍ അനങ്ങാതിരിക്കാന്‍ നാല് തുണികഷണങ്ങള്‍ ഉപയോഗിച്ച് ഒടിയാത്ത കാലിനോട് ചേര്‍ത്ത് കെട്ടിവയ്ക്കാവുന്നതാണ്.

കഴുത്തിന്‌ പുറകില്‍ നടുവിലായി വേദന ഉണ്ടെങ്കില്‍ നട്ടെല്ലില്‍ ഒടിവുണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെ ഉള്ളവരുടെ കഴുത്ത് അനങ്ങിയാല്‍ ഒടിഞ്ഞ ഭാഗങ്ങള്‍ സുഷ്മുനാ നാഡിയില്‍ അമര്‍ന്ന് കൈകാലുകള്‍ക്ക് തളര്‍ച്ച വരാമെന്നത് കൊണ്ട് കഴുത്ത് അനങ്ങാതിരിക്കാന്‍ കട്ടിയുള്ള കോളര്‍ വച്ച് ചുറ്റിക്കെട്ടണം. പുറത്ത് നട്ടെല്ലിന്റെ ഭാഗത്ത് പരിക്കുണ്ടെങ്കില്‍ കാലുകള്‍ തളരാതെ ഇരിക്കാന്‍ അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്കുള്ള വാഹനത്തില്‍ കയറ്റുമ്പോള്‍ നട്ടെല്ല് വളയാതെ ഒരു വടി പോലെ നാലാള്‍ ചേര്‍ന്ന് വേണം കൊണ്ടുപോകാന്‍.

    ആശുപത്രികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍

ഓപ്പറേഷന്‍ ചെയ്യാനായി ബോധം കെടുത്തുന്നതിന് മുമ്പായി ആറുമണിക്കൂര്‍ എങ്കിലും ഭക്ഷണപാനീയങ്ങള്‍ കഴിക്കാതെ ഇരിക്കണം. കഴിവതും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോകുകയാണ് നല്ലത്. തലക്ക് പരിക്കേറ്റവരെ സി.റ്റി സ്കാനും ന്യൂറോസര്‍ജ്ജനും ഉള്ള ആശുപത്രിയിലേക്കാണ് കൊണ്ട്പോകേണ്ടത്. അറ്റുപോയ കൈകാല്‍ ഭാഗങ്ങള്‍ വൃത്തിയുള്ള പ്ലാസ്റ്റിക് ഉറയിലിട്ട്, ആ ഉറയെ ഐസ് കഷണങ്ങള്‍ ഇട്ട മറ്റൊരു ഉറയിലാക്കി ഭദ്രമായി കെട്ടി രോഗിയോടൊപ്പം മൈക്രോസ്കൊപിന്റെ സഹായത്തോടെ തുന്നിചെര്‍ക്കുന്ന ഓപ്പറേഷന്‍ ചെയ്യാന്‍ സൗകര്യമുള്ള ആശുപത്രിയില്‍ ആറുമണിക്കൂറിനുള്ളില്‍ എത്തിക്കണം. കൈകാലുകളില്‍ നിന്ന് മസ്സിലുകള്‍ നഷ്ടപ്പെട്ടവരെ അവ വച്ച് പിടിപ്പിക്കാന്‍ സൗകര്യം ഉള്ളതും പ്ലാസ്റ്റിക് സര്‍ജ്ജന്‍ ഉള്ളതുമായ ആശുപത്രിയിലേക്കാണ് എത്തിക്കേണ്ടത്. കൈവിരലുകള്‍ക്ക് മുറിവുണ്ടെങ്കില്‍ ഞരമ്പുകള്‍ മുറിഞ്ഞിരിക്കാം എന്നതിനാല്‍ അസ്ഥിരോഗവിദഗ്ധനോ പ്ലാസ്റ്റിക് സര്‍ജ്ജനോ ഉള്ള ആശുപത്രിയിലേക്ക് വേണം കൊണ്ട് പോകാന്‍. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ കൊണ്ടുപോയി അവിടെ ഉപേക്ഷിച്ച് പോകാതെ ഡോക്ടര്‍ക്ക് പോലീസിനെ അറിയിക്കാനുള്ള വിവരങ്ങള്‍ പറഞ്ഞുകൊടുക്കണം. രോഗിയുടെ ബന്ധുക്കളെ അറിയിക്കണം. കഴിയുമെങ്കില്‍ രോഗിക്ക് ആവശ്യമുള്ള രക്തം മുതലായ സംവിധാനം ഏര്‍പ്പാടാക്കി കൊടുക്കണം.

    കാരണങ്ങളും പരിഹാരവും

ചെറിയ അളവില്‍ മദ്യം കഴിച്ചാലും കാഴ്ചയിലും കേള്‍വിയിലും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവിലും മസ്സിലുകളുടെ പ്രവര്‍ത്തനത്തിലും കുറവ് വരും എന്നതിനാല്‍ മദ്യപിച്ച് വാഹനമോടിക്കരുത്. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, ഉറങ്ങി വാഹനമോടിക്കുക, ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കുക, സീറ്റ്ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അശ്രദ്ധ, ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാതിരിക്കുക എന്നിവയെല്ലാം വാഹനാപകടങ്ങള്‍ ഉണ്ടാക്കാനോ പരിക്കുകള്‍ ഗുരുതരമാക്കാനോ കാരണമാകും എന്നതിനാല്‍ അവയെല്ലാം ഒഴിവാക്കേണ്ടതാണ്.

വാഹനമോടിക്കുന്നവര്‍ സമയാസമയങ്ങളില്‍ ആരോഗ്യ പരിശോധനകള്‍ നടത്തി ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതാണ്. പനി മുതലായ ക്ഷീണം ഉണ്ടാക്കുന്ന രോഗാവസ്ഥയില്‍ ഇരിക്കുന്നവര്‍, ഹാര്‍ട്ട് അറ്റാക്ക്, അപസ്മാരം, തലചുറ്റല്‍ മുതലായ രോഗങ്ങള്‍ ഉള്ളവര്‍, അലര്‍ജി മുതലായവക്ക് ഉപയോഗിക്കാവുന്ന ക്ഷീണം വരുത്താവുന്ന മരുന്നുകള്‍ കഴിച്ചവര്‍, ഇങ്ങനെ ഉള്ളവര്‍ വാഹനങ്ങള്‍ ഓടിക്കരുത്. വര്‍ദ്ധിച്ചു വരുന്ന ചികിത്സാ ചിലവുകളുടെയും റോഡ്‌ അപകടനിരക്കിന്റെയും സാഹചര്യത്തില്‍ എല്ലാവരും നിശ്ചയമായും റോഡ്‌ അപകട ആരോഗ്യ ഇന്ഷുറന്സ് എടുത്തിരിക്കണം. വാഹനങ്ങളില്‍ സുസജ്ജമായ പ്രഥമശുശ്രൂഷ പെട്ടി വയ്ക്കുന്നതും വാഹനമോടിക്കുന്നവരും യാത്രക്കാരും പ്രഥമശുശ്രൂഷ പരിശീലനം നേടുന്നതും റോഡ്‌ അപകട മരണങ്ങളെ ഗണ്യമായി കുറയ്ക്കാനും റോഡ്‌ അപകട പരിക്കുകളുടെ ചികിത്സക്ക് ശേഷം ലഭിക്കുന്ന കായിക പ്രവര്‍ത്തന നിലവാരത്തെ വര്‍ധിപ്പിക്കാനും സഹായിക്കും.

കടപ്പാട് : ഡോ. ജിമ്മി എം.എല്‍

എം ബി ബി എസ്, ഡി – ഓര്‍ത്തോ

നാഷണല്‍ എക്സിക്യുട്ടീവ്‌ കമ്മിറ്റി മെമ്പര്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തോപീഡിക്  അസോസിയേഷന്‍

അവസാനം പരിഷ്കരിച്ചത് : 3/17/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate