অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രഥമ ചികിത്സ

പ്രഥമ ചികിത്സ

പ്രഥമ ചികിത്സാ സാമഗ്രികള്‍

ഓരോ ഓഫീസിലും, ജോലിസ്ഥലത്തും, വിദ്യാലയത്തിലും, വീട്ടിലും പ്രഥമ ചികിത്സാ സാമഗ്രികള്‍ അടങ്ങിയ ഒരു പെട്ടി സൗകര്യപ്രദമായ സ്ഥലത്ത്‌ ഉണ്ടാവേണ്ടത്‌ ആവശ്യമാണ്‌. അത്തരം പെട്ടികള്‍ കടകളില്‍ വാങ്ങാന്‍ കിട്ടും എങ്കിലും വീട്ടില്‍ തന്നെയുള്ള ഏതെങ്കിലും തകരപ്പെട്ടിയോ കാര്‍ഡുബോര്‍ഡുപെട്ടിയോ നിങ്ങളുടെ പ്രഥമ ചികിത്സാ പെട്ടിയായി ഉപയോഗിക്കാവുന്നതാണ്‌. പ്രഥമ ചികിത്സാപ്പെട്ടിയില്‍ സൂക്ഷിക്കേണ്ട പ്രധാന സാധനങ്ങള്‍ താഴെ പറയുന്നവയാണ്‌.

  • വിവിധ അളവുകളിലുള്ള അണുവിമുക്തമായ പശയുള്ള ബാന്‍റേജുകള്‍
  • നനവ്‌ പിടിച്ചെടുക്കാന്‍ കഴിയുന്ന പരുത്തിനൂല്‍‌കൊണ്ടുള്ള ബാന്‍റേജ്‌ ചുരുളോ . കഷണങ്ങളോ വിവിധ അളവുകളില്‍.
  • പശയുള്ള നാട
  • ത്രികോണാകൃതിയിലും, ചുരുണ്ടും ഉള്ള ബാന്റേജുകള്‍
  • പഞ്ഞി ഒരു ചുരുള്‍
  • ബാന്‍റ് - എയ്ഡ്‌ (പ്ലാസ്റ്ററുകള്‍)
  • കത്രികകള്‍
  • പെന്‍ ടോര്‍ച്ച്‌
  • റബ്ബര്‍ കൈയ്യുറകള്‍ (2 ജോഡി)
  • ചെറു ചവണ (ട്വീസ്സര്‍)
  • സൂചി
  • ടൗവ്വലുകളും, ശുദ്ധവും ഉണങ്ങിയതുമായ തുണിക്കഷണങ്ങളും
  • അണുനാശിനി (സവ്വ്‌ലോന്‍ അല്ലെങ്കില്‍ ടെറ്റോള്‍)
  • തെര്‍മോമീറ്റര്‍
  • പെട്രോളിയം ജെല്ലിയോ മറ്റു എണ്ണകളോ
  • വിവിധ അളവുകളിലെ സേഫ്റ്റി പിന്നുകള്‍
  • ശുചീകരണ സഹായി അഥവാ സോപ്പ്‌

 

മരുന്നുകള്‍

  • ആസ്പ്പിരിന്‍ അഥവാ പാരസെറ്റമോള്‍ വേദനാ സംഹാരികള്‍
  • വയറിളക്കത്തിനെതിരായ മരുന്ന്
  • ആന്‍റിഹിസ്റ്റാമിന്‍ ക്രീം തേനീച്ചക്കുത്തിന്‌
  • അന്‍റാസിഡ്‌ (ആമാശയ പ്രശ്നങ്ങള്‍ക്ക്‌)
  • വയറിളക്കാന്‍

 

നിങ്ങളുടെ പ്രഥമ ചികിത്സാ സാമഗ്രികള്‍ അടങ്ങിയ പെട്ടി എല്ലാപേര്‍ക്കും കാണാനും എടുക്കാനും സൗകര്യപ്രദമായ ഒരു സ്ഥലത്ത്‌ സൂക്ഷിക്കേണ്ടതും കാലപരിധികഴിഞ്ഞ മരുന്നുകള്‍ ഇടക്കിടെ പരിശോദിച്ച്‌ മാറ്റേണ്ടതുമാണ്‌.

പ്രഥമ ചികിത്സ-അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏതെങ്കിലും ഒരാള്‍ക്ക്‌ എന്തെങ്കിലും അപകടം ഉണ്ടാവുകയോ, പെട്ടെന്ന് അസുഖമാവുകയോ ചെയ്തു എന്നു കരുതുക, ഉടനടി അയാളെ ആശുപത്രിയില്‍ എത്തിക്കാനും വിദഗ്ദചികിത്സ നല്‍കാനും ആവും നിങ്ങള്‍ ശ്രമിക്കുക. എന്നാല്‍ അത്‌ പ്രാവര്‍ത്തികമാവുന്നതിന്‌ ഏറിയോ കുറഞ്ഞോ അല്‍പ്പം സമയം വേണ്ടിവരും. രോഗിയെ സംബന്ധിച്ചിടത്തോളം ഈ സമയം വളരെയേറെ നിര്‍ണ്ണായകവുമാണ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രഥമ ചികിത്സയായി ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്‌, അവ ഇപ്രകാരമാണ്‌.

  • നിങ്ങളുടെ വീട്ടിലും ജോലിസ്ഥലത്തും പ്രഥമ ചികിത്സാ സാമഗ്രികളും മരുന്നുകളും ഉണ്ടെന്നും അവ എപ്പോഴും ലഭ്യമാണെന്നും ഉറപ്പു വരുത്തുക.
  • പ്രഥമ ചികിത്സാ പെട്ടിയും മരുന്നുകളും കുട്ടികളുടെ കൈകളില്‍പ്പെടാത്ത വിധം സൂക്ഷിക്കുക.
  • അപകടത്തിലായ വ്യക്തിയെ സഹായിക്കുന്നതിനു മുന്‍പ്‌, നിങ്ങള്‍ സ്വന്തം സുരക്ഷ ഉറപ്പാക്കണം. സാഹചര്യം വിലയിരുത്തുകയും എന്തെങ്കിലും അപകട സാദ്ധ്യത ഉണ്ടോ എന്ന് ഉറപ്പാക്കുകയും വേണം. കഴിയുമെങ്കില്‍ നിങ്ങള്‍ കൈയ്യുറ ധരിക്കണം, അത്‌ രക്തം മറ്റു ശാരീരിക ശ്രവങ്ങള്‍ എന്നിവയില്‍ നിന്നും നിങ്ങളെ സുരക്ഷിതമാക്കും.
  • അപകടം ഉണ്ടാകുമ്പോള്‍, രോഗിയുടെ വായ്ക്കുള്ളില്‍ എന്തെങ്കിലും ദ്രാവകങ്ങളോ മറ്റ്‌ എന്തെങ്കിലും സാധനങ്ങളോ ഇല്ലെന്നും അവയോ നാക്കു തന്നെയോ രോഗിയുടെ ശ്വാസനത്തെ തടസ്സപ്പെടുത്തുന്നില്ലെന്നും ഉറപ്പാക്കാണം. വ്യക്തി നന്നായും സ്വതന്ത്രമായും ശ്വസിക്കുന്നു എന്ന് ഉറപ്പുവരുത്തുക അത്യാവശ്യമാണ്‌. ശ്വസനം ശരിയ്ക്കല്ലെങ്കില്‍ കണിശമായും ഉടനടി കൃത്രിമ ശ്വാസോച്ഛോസം നല്‍കണം.
  • രക്തസ്രാവത്തിന്റെ ലക്ഷണം പരിശോദിക്കുമ്പോള്‍ രോഗിക്ക്‌ നല്ല നാഡിമിടിപ്പും . രക്ത ചംക്രമണവും ഉണ്ടോ എന്ന് നോക്കുക. രോഗിയുടെ രക്തസ്രാവം അമിതം ആവുക, വിഷം ഉള്ളില്‍ കടക്കുക, ഹൃദയമോ ശ്വസനമോ നിലയ്ക്കുക എന്നീ സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ അതിവേഗം പ്രവര്‍ത്തിക്കണ്ടതുണ്ട്‌. ഓരോ നിമിഷവും അപ്പോള്‍ വിലപ്പെട്ടതാണ്‌.
  • നട്ടെല്ലിലോ കഴുത്തിലോ അപകടകരമായ വിധം ക്ഷതം ഏറ്റ ഒരാളെ, കൂടുതല്‍ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയല്ലാതെ, അല്‍പ്പവും ചലിപ്പിക്കാതിരിക്കുക എന്നത്‌ അതീവ പ്രാധാന്യമുള്ള കാര്യമാണ്‌. അയാള്‍ ഛര്‍ദ്ദിച്ചാല്‍, കഴുത്ത്‌ ഒടിഞ്ഞിട്ടുണ്ടെങ്കിലും മറ്റു അപകടങ്ങള്‍ ഇല്ലെങ്കില്‍, ശ്വാസതടസ്സം ഒഴിവാക്കാനായി അയാളെ വശത്തേക്ക്‌ തിരിച്ച്‌ കിടത്താം ഒപ്പം ശരീരത്തിലെ ചൂട്‌ നഷ്ടപ്പെടാതിരിക്കാനായി ബ്ലാങ്കറ്റോ കോട്ടോ കൊണ്ട്‌ പുതപ്പിക്കണം.
  • നിങ്ങള്‍ പ്രഥമ ചികിത്സ നല്‍കുമ്പോള്‍ തന്നെ മറ്റാരെങ്കിലും വിദഗ്ദ്ധ ചികിത്സാ സഹായത്തിനായി ശ്രമിക്കണം. അയാള്‍ രോഗിയുടെ അവസ്ഥയെ പറ്റി ഡോക്ടറെ വിശദമായി ധരിപ്പിക്കയും ആബുലന്‍സ്‌ എത്തുന്നതു വരേക്കും എന്താണ്‌ ചെയ്യേണ്ടതെന്ന വിദഗ്ദ്ധ ഉപദേശം നേടുകയും വേണം.
  • നിങ്ങള്‍ തികഞ്ഞ ശാന്തത പുലര്‍ത്തുകയും അതു വഴി രോഗിക്ക്‌ മാനസ്സികമായ ആശ്വാസവും ധൈര്യവും നല്‍കയും വേണം.
  • അബോധാവസ്ഥയിലോ, അര്‍ദ്ധബോധാവസ്ഥയിലോ ഉള്ള വ്യക്തിക്ക്‌ ദ്രാവകരൂപത്തിലുള്ള ഒന്നും നല്‍കരുത്‌. ദ്രാവകം ശ്വാസനാളത്തില്‍ കടക്കുകയും ശ്വാസതടസ്സം സൃഷ്ടിക്കയും ചെയ്യും. അബോധാവസ്ഥയിലുള്ള വ്യക്തിയെ കുലുക്കിയും തട്ടിയും എണീപ്പിക്കാനും ശ്രമിക്കരുത്‌.
  • അപകടത്തിലായ വ്യക്തിയുടെ പക്കല്‍ ഏതെങ്കിലും വൈദ്യ-സഹായ ഐ.ഡി. കാര്‍ഡുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാം. അതുവഴി രോഗിക്ക്‌ പ്രത്യേക ചികിത്സ ആവശ്യമുള്ള എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ, മരുന്നുകള്‍ക്ക്‌ അലര്‍ജികള്‍ ഉണ്ടോ, എന്ന് മനസ്സിലാക്കാന്‍ ആവും.

മുറിവും ഉരഞ്ഞു പൊട്ടലും

മുറിവ്‌

  • മുറിഞ്ഞ ഭാഗം സോപ്പും ഇളം ചൂടുള്ള വെള്ളവും ഉപയോഗിച്ച്‌, അഴുക്കും . പൊടിയും മറ്റും, ശ്രദ്ധയോടെ കഴുകി വൃത്തിയാക്കുക.
  • മുറിവില്‍ നിന്നും രക്തം ഒഴുകുന്നത്‌ നില്‍ക്കും വരെ അവിടം അമര്‍ത്തിപ്പിടിക്കുക.
  • മുറിവിനുമേല്‍ അണുവിമുക്തമായ ബാന്റേജ്‌ ചുറ്റുക.
  • മുറിവ്‌ ആഴത്തില്‍ ഉള്ളതാണെങ്കില്‍ അടിയന്തിരമായി ഡോക്ടറെ സമീപിക്കുക.

ഉരഞ്ഞു പൊട്ടല്‍

  • സോപ്പും ഇളം ചൂടുവെള്ളവും ഉപയോഗിച്ച്‌ നന്നായി കഴുകി വൃത്തിയാക്കുക
  • രക്തമോ നീരോ ഒലിക്കുന്നെങ്കില്‍, അണുബാധ ഒഴിവാക്കാന്‍ ബാന്‍റേജ്‌ ചുറ്റുക.

മുറിവില്‍ അണുബാധയുണ്ടെങ്കില്‍ അതിന്റെ അടയാളം

  • നീരുവന്ന് വീര്‍ക്കുക
  • ചുമക്കുക (ചുമന്ന നിറം)
  • വേദന
  • പനി
  • പഴുപ്പിന്‍റെ സാന്നിദ്ധ്യ

ശ്വാസതടസ്സം

ഒരു വ്യക്തിയ്ക് ശ്വാസം മുട്ടൽ അനുഭവിക്കുകയാണെങ്കിൽ അദ്ധേഹത്തിന്റെ ചുമ തുടരുന്നിടത്തോളം നേരം നിങ്ങൾ ഇടപെടേണ്ട. ആ വ്യക്തി ശ്വസിക്കുവാൻ തീവ്രമായി ബുദ്ധിമുട്ടുകയാണെങ്കിൽ,ചുമയിലൂടെ ശ്വാസനാളിയിൽ നിന്നും പുറംതല്ലേണ്ട വസ്തു നീക്കപെടുന്നില്ലെങ്കിലും, അതുപോലെ നീല കളറിൽ ആകുകയും, ചുമയ്കുവാനൊ സംസാരിക്കുവാനോ പറ്റാത്ത അവസ്ഥയിൽ നിങ്ങൾക്ക് ശ്വാസം മുട്ടുകയാണോ എന്നു ചോദിക്കണം.ശ്വാസംമുട്ടൽ അനുഭവപെടുന്ന വ്യക്തിയ്കു ഈ അവസരത്തിൽ തലകുലുകി അതെ എന്നു ഉത്തരം നല്കുവാൻ സാധിക്കും. പക്ഷെ അദ്ദേഹത്തിനു സംസാരിക്കുവാൻ സാധിക്കുകയില്ല. ഇതു വളരെ പ്രധാനപെട്ട ഒരു ചോദ്യമാണ്.കാരണം ഹൃദയ സ്തംഭനം അനുഭവിക്കുന്ന വ്യക്തിയ്കും ഈ ലക്ഷണങ്ങൾ കാണിക്കുകയും എന്നാൽ അദ്ദേഹത്തിനു സംസാരിക്കുവാൻ സാധിക്കയില്ല.

അടിയന്തിര സമയങ്ങളിൽ മാത്രം ഉപയോഗിക്കുന്ന ഉദര സംബന്ധമായ മുറകൾ(നടപടികൾ)

1. ആ വ്യക്തിയുടെ പുറകിൽ നിന്നു നിങ്ങളുടെ കൈകൾകൊണ്ടു അരയിൽ ചുറ്റിപിടിക്കുക.

2. കൈ എടുത്തു രോഗിയുടെ ശരീരത്തിന്റെ മധ്യ ഭാഗത്തും തുടർന്നു ചെറുതായി പൊക്കിൾഭാഗത്തിനും ചങ്കിനും ഇടയിൽ തള്ള വിരൽ ഉപയോഗിച്ചു തൊടുക.

3. നിങ്ങളുടെ മുഷ്ടികൾ രണ്ടും ദൃഡ്ഡാമായി കോർത്തു പിടിച്ചുകൊണ്ടു രണ്ടു കൈകൾകൊണ്ടു താഴോട്ടും മുകളിലോട്ടും വലിച്ചുകൊണ്ടിരിക്കുക.

4. ഈ പക്രിയ തുടർച്ചയായി ഉപയോഗിക്കുകയും ഒന്നുങ്കിൽ ആ വസ്തു പുറംതല്ലപെടുന്നതുവരെയോ അല്ലെങ്കിൽ ആ വ്യക്തി അബോധാവസ്ഥയിൽ ആകുന്നതുവരെയോ തുടരുക.

നിങ്ങൾക്ക് ഇത് കൈകാര്യം ചെയ്യുവാൻ സാധിക്കുന്നില്ലെന്ക്കിൽ രോഗിയെ എത്രയും പെട്ടന്ന് ഡോക്ടറിന്റെ അടുത്ത് എത്തിക്കുക.

ബോധക്ഷയം

  • ബോധം നഷ്ടപ്പെടുന്നതിനുമുന്‍പ്‌ രോഗിയ്ക്ക്‌ ഉണ്ടായേക്കാവുന്ന അനുഭവം
  1. തലയ്ക്ക്‌ ഭാരക്കുറവ്‌
  2. ക്ഷീണം
  3. മനം പിരട്ടല്‍
  4. ചര്‍മ്മം വിളറുകയും, തണുത്ത്‌ നനയുകയും
  5. മുന്നിലേക്ക്‌ ചായുക
  6. തല കാല്‍ മുട്ടിലേക്ക്‌ കുനിക്കുക
  • ബോധക്ഷയം ഉണ്ടായേക്കും എന്നു തോന്നിയാല്‍ ഉടന്‍ രോഗി ഇപ്രകാരം ചെയ്യണം

തല ഹൃദയത്തേക്കാള്‍ താഴുന്നതോടെ തലച്ചോറിലേക്ക്‌ രക്തപ്രവാഹം വര്‍ദ്ധിക്കുകയും ബോധക്ഷയം ഒഴിവാകയും ചെയ്യും.

  • രോഗി ബോധരഹിതന്‍ ആയാല്‍ താഴെ പറയുന്ന പ്രകാരം ചെയ്യുക

1.  രോഗിയുടെ തലഭാഗം അല്‍പ്പം താഴ്ത്തി, കാല്‍ഭാഗം ഉയര്‍ത്തി കിടത്തുക.
2.  വസ്ത്രങ്ങള്‍ മൂറുക്കത്തില്‍ ആണെങ്കില്‍ അവ ഇളക്കി ഇടുക.
3.  കഴുത്തും മുഖവും തണുത്ത നനവുള്ള തുണികൊണ്ട്‌ തുടക്കുക

സാധാരണ ഗതിയില്‍, ഇത്തരത്തില്‍ കിടത്തി പരിചരിച്ചാല്‍, വലിയ താമസമില്ലാതെ തന്നെ രോഗിക്ക്‌ ബോധം തിരികെ കിട്ടും. രോഗിയുടെ വിവരങ്ങളും മറ്റും അന്വേഷിക്കുക വഴി അയാള്‍ക്ക്‌ പൂര്‍ണ്ണ ബൊധം ലഭിച്ചു എന്ന് ഉറപ്പാക്കണം.
ഒരു ഡോക്ടറുടെ ഉപദേശം സ്ഥീകരിക്കുന്നത്‌ നല്ലതാണ്‌.

സന്നി

സന്നി(പേശികള്‍ അനിയന്ത്രിതമായും, ശക്തമായും പിടയുക) അപസ്മാരം പെട്ടെന്നുണ്ടാകുന്ന ചില അസുഖങ്ങള്‍ എന്നിവ കാരണം സംഭവിക്കാം. രോഗിയുടേ ശ്വാസോച്ഛോസം നിലച്ചാല്‍ അത്‌ അപകടമാണ്‌. അത്തരം സന്ദര്‍ഭങ്ങളില്‍ അടിയന്തിരമായും ഡോക്ടറുടെ സേവനം ലഭ്യമാക്കുക.

ലക്ഷണങ്ങള്‍

  • പേശികള്‍ ഉറച്ച്‌ ദൃഢമാകുകയും, തുടര്‍ന്ന് ശരീരഭാഗങ്ങള്‍ അനിയന്ത്രിതമായി ഞെട്ടി തെറിക്കയും ചെയ്യും.
  • രോഗി ചിലപ്പോള്‍ സ്വന്തം നാക്ക്‌ കടിച്ചു മുറിക്കും. ശ്വസനം നിലയ്ക്കാനും സാദ്ധ്യതയുണ്ട്‌.
  • മുഖവും ചുണ്ടുകളും നീലിക്കാം.
  • ഉമിനീര്‍ ധാരാളമായി ഒഴുകുകയോ വായില്‍ പതഞ്ഞു നിറയുകയോ ചെയ്യാം

പരിചരണം

  • രോഗിയുടെ ചുറ്റുപാടുമുള്ള സാധനങ്ങള്‍ മാറ്റി തടസ്സങ്ങള്‍ ഒഴിവാക്കയും . തലയ്ക്കുകീഴെ മൃദുവായ എന്തെങ്കിലും തുണിയോ മറ്റോ വയ്ക്കുകയും ചെയ്യുക.
  • രോഗിയുടെ പല്ലുകള്‍ക്കിടയിലോ വായിലോ ഒരു വസ്തുവും വയ്ക്കരുത്‌.
  • രോഗിക്ക്‌ കുടിക്കാന്‍ ഒന്നും നല്‍കരുത്‌.
  • രോഗി ശ്വസിക്കുന്നില്ലെങ്കില്‍, ശ്വാസനാളത്തില്‍ എന്തെങ്കിലും തടസ്സം ഉണ്ടോ എന്ന് പരിശോദിക്കയും തുടര്‍ന്ന് കൃത്രിമ ശ്വാസോച്ഛോസം ആരംഭിക്കയും ചെയ്യുക.
  • സാധാരണയായി ഒരു സന്നിയെ തുടര്‍ന്ന് വീണ്ടും സന്നി ആവര്‍ത്തിക്കുകയോ അല്ലെങ്കില്‍ അല്‍പ്പനേരം അബോധാവസ്ഥ ഉണ്ടാവുകയോ ചെയ്യാം.

എത്രയും വേഗം രോഗിയെ ഡോക്ടറുടെ സമീപം എത്തിക്കുക.

സൂര്യാഘാതം

  • എത്രയും വേഗം രോഗിയുടെ ശരീരം തണുപ്പിക്കുക
  • സാധിക്കുമെങ്കില്‍ രോഗിയെ തണുത്തവെള്ളത്തില്‍ കിടത്തുകയോ, നനഞ്ഞ തണുത്ത തുണികൊണ്ട്‌ പൊതിയുകയോ, തണുത്തവെള്ളം, മഞ്ഞു കട്ട എന്നിവകൊണ്ട്‌ തൊലിപ്പുറമേ ഉഴിയുകയോ ചെയ്യുക. ചുരുക്കത്തില്‍ ശരീരം തണുപ്പിക്കുക.
  • രോഗിയുടെ ശരീരതാപം 101 ഡിഗ്രി ഫാറന്‍ഹീറ്റില്‍ എത്തിയാല്‍, ഒരു തണുത്ത മുറിയില്‍ ഒരു വശത്തേക്ക്‌ ചരിച്ച്‌, റിക്കവറി പൊസിഷനില്‍ (രോഗശമന രിതിയില്‍), അയാളെ കിടത്താം.
  • ശരീര താപം വീണ്ടും വര്‍ദ്ധിക്കാന്‍ തുടങ്ങിയാല്‍, താണുപ്പിക്കല്‍ പ്രക്രീയ ആവര്‍ത്തിക്കണം.
  • രോഗിക്ക്‌ കുടിക്കുവാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ അല്‍പ്പം വെള്ളം നല്‍കാം.
  • മരുന്നുകള്‍ ഒന്നും നല്‍കരുത്‌.
  • വിദഗ്ദ്ധരുടെ സേവനം തേടുക

സൂക്ഷിക്കുക; സൂര്യാഘാതത്തെ

ആഗോള താപനമാണ് കാലാവസ്ഥ വ്യതിയാനത്തിന്‍െറ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൊള്ളുന്ന വേനലിന്‍െറ പ്രശ്നങ്ങള്‍ പലതരത്തിലാണ് മനുഷ്യനെ ബാധിക്കുന്നത്. നിര്‍ജലീകരണത്തെ തുടര്‍ന്നുണ്ടാകുന്ന ക്ഷീണവും തളര്‍ച്ചയും മുതല്‍ അതീവ ഗുരുതരമായ സൂര്യാഘാതത്തിന്‍െറ പ്രശ്നങ്ങള്‍വരെ കടുത്ത ചൂടിന്‍െറ ഫലമായുണ്ടാകും. ഇപ്പോള്‍തന്നെ സംസ്ഥാനത്തിന്‍െറ വിവിധ ജില്ലകളില്‍ സൂര്യാഘാതത്തിന് സമാനമായ നിരവധി പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
അമിത ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ഏറ്റവും സാധാരണ പ്രശ്നം ശരീരക്ഷീണവും തളര്‍ച്ചയുമാണ്. ശരീരത്തില്‍നിന്ന് ജലാംശവും വിയര്‍പ്പിലൂടെ സോഡിയം ഉള്‍പ്പെടെയുള്ള ലവണങ്ങളും നഷ്ടപ്പെടുന്നതാണ് തളര്‍ച്ചയുടെ പ്രധാന കാരണം. ചൂടിനെ തുടര്‍ന്നുണ്ടാകുന്ന നിര്‍ജലീകരണവും മൂലകങ്ങളുടെ കുറവും വൃദ്ധജനങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നത്. കടുത്ത ചൂടില്‍ അമിതമായി അധ്വാനിക്കുന്ന റോഡു പണിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, കായികതാരങ്ങള്‍ തുടങ്ങിയവര്‍ക്ക് ചൂടിന്‍െറ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകാനിടയുണ്ട്. ഏറെനേരം അമിതചൂടില്‍ നില്‍ക്കുന്നതിനെ തുടര്‍ന്ന് ബോധക്ഷയം പോലും ഉണ്ടാകാം. മൂത്രത്തിന്‍െറ അളവ് കുറയുന്നതും സ്വഭാവ വ്യതിയാനവും സ്ഥിതി വഷളാകുന്നതിന്‍െറ ലക്ഷണമാണ്. പ്രായമേറിയവരിലും കുട്ടികളിലും പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം തുടങ്ങിയ ശാരീരിക പ്രശ്നങ്ങളുള്ളവരിലും അമിത താപത്തെ തുടര്‍ന്നുണ്ടാകുന്ന തളര്‍ച്ച സങ്കീര്‍ണമാകാനിടയുണ്ട്.
അമിത ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. ഉടന്‍തന്നെ തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണംപോലും സംഭവിക്കാം. പ്രായമേറിയവരിലും കുട്ടികളിലും മറ്റ് ശാരീരിക പ്രശ്നങ്ങളുള്ളവരിലുമാണ് സൂര്യാഘാതം സാധാരണയുണ്ടാകുന്നത്. എന്നാല്‍, കഠിനമായ ചൂടില്‍ അത്യധ്വാനം ചെയ്യുന്ന അരോഗദൃഢഗാത്രരിലും ഈ പ്രശ്നമുണ്ടാകാം.
കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നു. ആന്തരാവയവങ്ങളായ തലച്ചോര്‍, കരള്‍, വൃക്കകള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിക്കുകയും രോഗി അതീവ ഗുരുതരാവസ്ഥയില്‍ എത്തുകയും ചെയ്യുന്നു.
സൂര്യാഘാതം രണ്ടുതരത്തില്‍ പ്രശ്നങ്ങളുണ്ടാക്കാം. രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിര്‍ന്നവരിലും വൃദ്ധജനങ്ങളിലുമാണ് ഈ വിഭാഗത്തില്‍പെട്ട സൂര്യാഘാതം കണ്ടുവരുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കാണ് ഈ പ്രശ്നമുണ്ടാകുന്നത്. എന്നാല്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരില്‍ അമിത ചൂടില്‍ അത്യധ്വാനത്തിലേര്‍പ്പെടുന്നതിനെ തുടര്‍ന്ന് സൂര്യാഘാതമുണ്ടാകാം. പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും വൃക്ക സ്തംഭനം ഉള്‍പ്പടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു.
തലച്ചോറിന്‍െറ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്‍െറ മുഖ്യലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങി അപസ്മാര ചേഷ്ടകള്‍ക്കും തുടര്‍ന്ന് ഗാഢമായ അബോധാവസ്ഥക്കും (കോമ) ഇടയാക്കുന്നു. വൃദ്ധജനങ്ങളില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ചര്‍മം ഉണങ്ങി വരണ്ടിരിക്കും. എന്നാല്‍, അത്യധ്വാനത്തെ തുടര്‍ന്നുണ്ടാകുന്ന സൂര്യാഘാതമേറ്റവരില്‍ ശരീരം വിയര്‍ത്ത് നനഞ്ഞിരിക്കും.
സൂര്യാഘാതമുണ്ടായാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കുന്നതിന് തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണനിരക്ക് 60-75 ശതമാനം വരെയാകാം. സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുപോലും 20 ശതമാനത്തിനും തലച്ചോറില്‍ സ്ഥായിയായ വൈകല്യമുണ്ടാകാനിടയുണ്ട്. ഓര്‍മക്കുറവ്, നാഡീഞരമ്പുകളുടെ തളര്‍ച്ച എന്നിവ കൂടാതെ വൃക്ക തകരാറുകളും തുടരാനിടയുണ്ട്.
സൂര്യാഘാതമേറ്റാല്എന്തുചെയ്യണം?

  • സൂര്യാഘാതമേറ്റയാളെ തണലുള്ള സ്ഥലത്തേക്ക് ഉടന്‍ മാറ്റുക
  • വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റുക
  • മൂക്കിലും വായിലും പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയും തുടച്ചുമാറ്റുക
  • തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും
  • തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക
  • കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും
  • രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക

വേനല്ചൂടിനെ നേരിടാം

  • നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടുലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം
  • കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും
  • പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതമാക്കുക
  • അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക. രാവിലെ പത്തുമുതല്‍ ഉച്ചക്ക് രണ്ടുമണി വരെയുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക
  • നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്
  • നട്ടുച്ചനേരത്തുള്ള ജാഥകള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക
  • പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക

രക്തം വാര്‍ന്നുപോവുക

ശരീരത്തിലെ രക്ത ചംക്രമണ വ്യവസ്ഥയില്‍ നിന്നും രക്തം നഷ്ടപ്പെടുന്നതാണ്‌ ഈ അവസ്ഥ. ഇത്‌ ആന്തരികമാണെങ്കില്‍ ശരീരത്തിനുള്ളിലെ ഏതെങ്കിലും രക്തക്കുഴല്‍ പൊട്ടിയിട്ടും ബാഹ്യമാണെങ്കില്‍ ശരീരത്തില്‍ സ്വതേ ഉള്ള ദ്വാരങ്ങളായ യോനി, വായ മൂക്ക്‌ എന്നിവയിലൂടെയോ തൊലി മുറിഞ്ഞിട്ടോ ആവും ഇത്‌ സംഭവിക്കുക.

മുറിവില്‍ പുറമേനിന്നുമുള്ള എന്തെങ്കിലും വസ്തുക്കള്‍ ഉണ്ടെങ്കില്‍

അത്‌ ഒരു കഷണം കണ്ണാടിയോ, മരക്കഷണമോ, ലോഹമോ ആവാം.നിങ്ങളുടെ വിരലുകളോ പെരുവിരലോ കൊണ്ട്‌ മുറിവിന്‍റെ അരികിലൂടെ അമര്‍ത്തുക, മുറിവിനുള്ളിലുള്ള വസ്തുവിനെ എടുത്തു കളയാന്‍ ശ്രമിക്കരുത്‌.

 

മുറിവിന്‍റെ അരുകിലൂടെ തുണിവെച്ച്‌ ചുറ്റുകയും, ബാന്റേജ്‌ കൊണ്ട്‌ അത്‌ ഉറപ്പിക്കയും ചെയ്യുക. അപ്പോഴും മുറിവിനുള്ളിലെ വസ്തുവിനെ മാറ്റാന്‍ ശ്രമിക്കേണ്ട.

മുറിവ്‌ കൈയ്യിലോ കാലിലോ ആണെങ്കില്‍, ധാരാളം രക്തം ഒഴുകുന്നുണ്ടെങ്കില്‍, രോഗിയെ കിടത്തുകയും മുറിവ്‌ പറ്റിയ കൈയോ കാലോ അത്‌ ഹൃദയത്തിനെക്കാള്‍ ഉയര്‍ത്തിവക്കുകയും ചെയ്യുക.

രോഗിയെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക.

രക്തം ഛര്‍ദ്ദിക്കല്‍

രക്തം ഛര്‍ദ്ദിക്കുക സാധാരണമല്ല. എന്നാല്‍ അത്‌ സംഭവിക്കുമ്പോള്‍ രോഗിയും ബന്ധുക്കളും ഭയക്കുകയും സംഭ്രമിക്കയും ചെയ്യും. ശ്വാസകോശത്തിലെ എന്തെങ്കിലും അസുഖം മൂലമാവും ഇത്‌ സംഭവിക്കുന്നത്‌. ശ്വാസകോശത്തില്‍ ചില രോഗങ്ങള്‍ കാരണം തുളകള്‍ വീഴുക, കടുത്തക്ഷയം, ക്യാന്‍സര്‍ എന്നിവയും ഇതിന്‌ കാരണമാവാം.

പരിചരണം

  • രോഗിയെ കിടത്തുക. തലയും തോളും അല്‍പം ഉയര്‍ത്തിയും മുറിഞ്ഞ ഭാഗത്തേക്ക്‌ ചെറുതായി ചരിച്ചും ആണ്‌ കിടത്തേണ്ടത്‌.
  • വായയിലൂടെ കഴിക്കാനോ കുടിക്കാനോ ഒന്നും നല്‍കരുത്‌.

നെഞ്ചിലെ ഏതെങ്കിലും മുറിവു കാരണമാണ്‌ രക്തം പോവുന്നതെങ്കില്‍, ആ മുറിവിലൂടെ, മുറിവിനുള്ളിലേക്കും, നെഞ്ചിന്‍ കൂടിലേക്കും, വായു കടന്നു കയറാന്‍ സാദ്ധ്യതുണ്ട്‌. അങ്ങിനെ സംഭവിച്ചാല്‍ അത്‌ രോഗിയുടെ അവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.അതൊഴിവാക്കാന്‍ തുണികൊണ്ടുള്ള അല്‍പ്പം കട്ടിയുള്ള ഒരു പാഡ്‌ പോളിത്തിന്‍ കൊണ്ട്‌ പൊതിഞ്ഞശേഷം അത്‌ മുറിവിനുമേല്‍ നന്നായി അമര്‍ത്തി പിടിക്കുകയോ, പിടിപ്പിക്കുകയോ ചെയ്യുക.

ഡോക്ടറെ വരുത്തുകയോ രോഗിയെ ആശുപത്രിയിലേക്ക്‌ എത്തിക്കയോ ചെയ്യുക.

ആമാശയത്തില്‍ നിന്നും രക്തം ഛര്‍ദ്ദിക്കുക

സാധാരണയായി ആമാശയത്തിലെ മുറിവുകളില്‍നിന്നും (അള്‍സര്‍) രക്തം ഒഴുകുന്നതു കാരണമാണ്‌ ഇത്‌ സംഭവിക്കുന്നത്‌. ആമാശയം രക്തം കൊണ്ട്‌ നിറയുമ്പോള്‍, അത്‌ ഞൊടിയിടയില്‍ ചുരുങ്ങുകയും, രോഗി രക്തം മുഴുവന്‍ അത്‌ ഒരു ലിറ്ററിലും കൂടുതല്‍ ഉണ്ടാവാം, ഒറ്റയടിക്ക്‌ ഛര്‍ദ്ദിക്കയും ചെയ്യും.

പരിചരണം

  • ശരീരത്തേക്കാള്‍ കാലും പാദങ്ങളും ഉയര്‍ന്ന നിലയില്‍ രോഗിയെ കിടത്തുക.
  • രോഗിയുടെ താപനില ന്യായമായ നിലയില്‍ നിലനിര്‍ത്തുക. കൂടുതല്‍ ബ്ലാങ്കറ്റുകളോ, ചൂടുവെള്ളം നിറച്ച കുപ്പികളോ കൊണ്ട്‌, താപനില കൂടുതല്‍ വര്‍ദ്ധിപ്പിക്കരുത്‌ എന്നതു പോലെ തന്നെ രോഗി തണുത്ത്‌ വിറയ്ക്കാനും ഇടവരരുത്‌.
  • വായ വഴി ഭക്ഷണമോ കുടിക്കാനോ നല്‍കരുത്‌.
  • വായ വെള്ളം കൊണ്ട്‌ കഴുകാം എന്നാല്‍ വെള്ളം ഉള്ളില്‍ പോകാന്‍ ഇടയാവരുത്‌.
  • അടിയന്തിരമായി ഡോക്ടറെ വരുത്തുകയോ രോഗിയെ ആശുപത്രിയില്‍ എത്തിക്കയോ ചെയ്യുക.

രോഗി അബോധാവസ്ഥയില്‍ ആയാല്‍, അയാളെ ഉടന്‍ തന്നെ ഒരു വശത്തേക്ക്‌ ചരിച്ച്‌, റിക്കവറി പൊസിഷനില്‍ (രോഗശമന രീതിയില്‍), കിടത്തണം. അപ്പോഴും കാലുകളും പാദവും ഉയര്‍ത്തിത്തന്നെ വയ്ക്കണം.

8.png

അബോധാവസ്ഥ

ബോധം നഷ്ടപ്പെടുക എന്നത്‌ വളരെ ഗൗരവമുള്ള കാര്യമാണ്‌. ഒരു വ്യക്തിയെ ശക്തിയായി കുലുക്കുകയോ, ഉറക്കെ ശബ്ദമുണ്ടാക്കുകയോ, പിച്ചുകയോ ചെയ്താലും അയാള്‍ പ്രതികരിക്കുന്നില്ലെങ്കില്‍, അയാള്‍ അബോധാവസ്ഥയിലാണ്‌ എന്നു നിശ്ചയിക്കാം. അബോധാവസ്ഥയിലാണെന്നു തോന്നിക്കുന്ന ഒരു വ്യക്തി, മേല്‍ പറഞ്ഞവിധം ചെയ്യുമ്പോള്‍, പെട്ടെന്ന് 'ഉണരുകയും' ഉടനടി അയാള്‍ ആരാണെന്നും എവിടെയാണെന്നും സ്വയം അറിയുകയും ചെയ്താല്‍ അയാള്‍ അബോധാവസ്ഥയില്‍ ആയിരുന്നില്ല ആഴ്‌ന്ന ഉറക്കത്തില്‍ ആയിരുന്നു എന്ന് കരുതാം. രോഗി അബോധാവസ്ഥയിലായി അധിക സമയം ആയിട്ടില്ലെങ്കില്‍, ആഴ്‌ന്ന അബോധാവസ്ഥയില്‍ അല്ലെങ്കില്‍, അയാളുടെ കണ്ണുകള്‍ ചലിക്കുന്നുണ്ടാവാം. കണ്ണുകളിലേക്ക്‌ ശക്തമായപ്രകാശം കാണിച്ചാല്‍ കൃഷ്ണമണി (പ്യൂപ്പിള്‍) ചുരുങ്ങുകയും ചെയ്യും. രോഗി ആഴ്‌ന്ന അബോധാവസ്ഥയില്‍ ആണെങ്കില്‍ കണ്ണുകള്‍ നിശ്ചലവും ദൂരെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നതുപോലെയും, കൃഷ്ണമണി സ്വതേ വികസിച്ചും കാണും. ആ അവസരത്തില്‍ കണ്ണിലേക്ക്‌ പ്രകാശം കാണിച്ചാല്‍ കൃഷ്ണമണി ചുരുങ്ങുകയും ഇല്ല. ഈ അവസ്ഥയില്‍ - കൃഷ്ണമണി വികസിച്ചും കണ്ണുകള്‍ നിശ്ചലമായി തുറിച്ചിരിയ്ക്കയും - സാധാരണ ഗതിയില്‍ രോഗി മരണത്തോട്‌ അടുക്കുന്നു എന്നതാണ്‌ അര്‍ത്ഥം. ഒരാള്‍ അബോധാവസ്ഥയില്‍ ആണെന്ന് നിങ്ങള്‍ക്ക്‌ തോന്നിയാല്‍ നന്നായി കുലുക്കുക, ഉറക്കെ ശബ്ദമുണ്ടാക്കുക, പിച്ചുക എന്നീ ക്രീയകള്‍ ചെയ്യുക. പ്രതികരണം ഇല്ലെങ്കില്‍ അയാള്‍ അബോധാവസ്ഥയില്‍ ആണെന്ന് കരുതാം.

പരിചരണം

  • രോഗിയെ താഴെപ്പറയുന്ന വിധം റിക്കവറി പൊസിഷനില്‍ (രോഗശമന രിതിയില്‍) കിടത്തുക. ആദ്യം രോഗിയെ മലര്‍ത്തി കിടത്തുക.
  • തുടര്‍ന്ന് രോഗിയുടെ ഇടത്തേകൈ ഇടതു തുടയുടെ കീഴേ കടത്തി വെയ്ക്കുക.
  • വലതു കൈ തലയ്ക്ക്‌ മേലെ നീട്ടി വെയ്ക്കുക.
  • രോഗിയുടെ ശരീരം മൊത്തം ഇടതുവശത്തേക്ക്‌ തിരിച്ചു കിടത്തുക
  • വലത്തേക്കാല്‍ മടക്കി വെയ്ക്കുക
  • വലത്തേ കൈയ്യും മടക്കി വെയ്ക്കുക
  • തൊണ്ടയിലും വായിലും എന്തെങ്കിലും ഇളകിയ സാധനങ്ങള്‍, വൈപ്പുപല്ല് ഉള്‍‌പ്പെടെ, ഉണ്ടെങ്കില്‍ അവ എടുത്തു മാറ്റുക. ഇതുവഴി രോഗിക്ക്‌ ശ്വസന തടസ്സം ഒഴിവാക്കാനും ശ്വസനം എളുപ്പമാക്കാനും കഴിയും.
  • ഇടതു കൈ സ്വതന്ത്രമാക്കി ശരീരത്തിന്റെ പിന്നില്‍ വെയ്ക്കുക.
  • തുടര്‍ന്ന് രോഗിയുടെ ശ്വസന പാതയില്‍ തടസ്സമില്ലെന്ന് ഉറപ്പാക്കാന്‍, തല മേല്‍ഭാഗത്തെക്കും പിന്നിലേക്കും ഉയര്‍ത്തുക
  • ഈ പറഞ്ഞത്‌ ഇടതു ഭാഗത്തേക്കുള്ള റിക്കവറി പൊസിഷനാണ്‌ (രോഗശമന രീതി). ചിലപ്പോള്‍ വലതു ഭാഗത്തെ രോഗശമന രീതിയാവും കൂടുതല്‍ സൗകര്യപ്രദം ആവുക. അത്തരം സന്ദര്‍ഭത്തില്‍ മേല്‍പ്പറഞ്ഞ ക്രമത്തില്‍ ഇടത്ത്‌ എന്നു പറഞ്ഞിരിക്കുന്നതെല്ലാം വലത്ത്‌ എന്നു മാത്രം മാറ്റി, അതുപ്രകാരം ചെയ്താല്‍ മതി. മറ്റു മുറിവുകള്‍ കാരണമോ, കുടുങ്ങിക്കിടക്കുക കാരണമോ രോഗിയെ റിക്കവറി പൊസിഷനില്‍ (രോഗശമന രീതിയില്‍) കിടത്താന്‍ ആയില്ലെങ്കില്‍, ശ്വസന നാളിയില്‍ രോഗിയുടെ നാവ്‌ തടസ്സം സൃഷ്ടിക്കുന്നുവെങ്കില്‍ അത്‌ ഒഴിവാക്കാന്‍ കീഴ്‌ത്താടിയുടെ കോണിന്‍റെ പിന്നിലായി ഈരണ്ടു വിരലുകള്‍ ഉപയോഗിച്ച്‌ രണ്ടു വശത്തു നിന്നും താടിയെ മുന്നിലേക്ക്‌, മൂക്കിന്‍റെ ഭാഗത്തേക്ക്‌ തള്ളുക. ഇത്‌ നാവിനെ തൊണ്ടയുടെ പിന്നില്‍ നിന്നും അകറ്റി മുന്നിലേക്ക്‌ നീക്കുകയും അതുവഴി ശ്വസന തടസ്സം ഒഴിവാകുകയും ചെയ്യും. ഈ ലളിതമായ പ്രവര്‍ത്തിയിലൂടെ ശ്വാസതടസ്സം മാറിയില്ലെങ്കില്‍, രോഗിയുടെ വായ തുറന്ന് എന്തെങ്കിലും അവശിഷ്ടങ്ങള്‍ വായ്ക്കുള്ളില്‍ ഉണ്ടെങ്കില്‍ അവ എടുത്തു കളയുകയും, തുടര്‍ന്ന് ഒരു കൈലേസിന്‍റെ മടക്കുകള്‍ക്കുള്ളില്‍ നാവിനെ പിടിച്ച്‌ പതുക്കെ മുന്നോട്ട്‌ വലിക്കുക. ഇതു വഴി ശ്വസന നാളി തടസ്സവിമുക്തമാവും. ഇത്തരത്തില്‍ ഏതെങ്കിലും വിധത്തില്‍ ശ്വസന തടസ്സം നീക്കേണ്ടത്‌ അതിപ്രധാനമാണെന്ന് ഓര്‍മ്മിക്കണം. ഒരു ഡോക്ടര്‍‌ക്കോ പരിചയ സമ്പന്നനായ വ്യക്തിക്കോ പ്രത്യേകതരം ശ്വസനക്കുഴല്‍ കടത്തി ഈ പ്രശ്നം പരിഹരിക്കാം, എന്നാല്‍ പരിചയസമ്പന്നനല്ലെങ്കില്‍ അത്‌ രോഗിക്ക്‌ ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷവും ആയേക്കും.
  1. വായയിലൂടെ ഭക്ഷണമോ കുടിക്കാനോ നല്‍കരുത്‌, അത്‌ ശ്വാസ നാളത്തില്‍ തടസ്സം സൃഷ്ടിച്ചേക്കും.
  2. അടിയന്തിരമായി ഡോക്ടറെ വരുത്തുകയോ രോഗിയെ ആശുപത്രിയില്‍ എത്തിക്കയോ ചെയ്യുക.
  3. അതിനിടയിലുള്ള സമയത്തില്‍ നിങ്ങള്‍ രോഗിയുടെ ശ്വസനം ഉറപ്പാക്കുകയും ഒപ്പം അയാള്‍ക്ക്‌ മറ്റ്‌ എന്തെങ്കിലും പരിക്കുകള്‍ ഉണ്ടെങ്കില്‍ അവ പരിചരിക്കുകയും വേണം

രോഗി മരിച്ചതായി കാണപ്പെട്ടാല്‍, ശ്വസനവും ഹൃദയവും നിലയ്ക്കുന്നതായോ നിലച്ചതായോ തോന്നിയാല്‍, ഉടന്‍ തന്നെ 'ജിവന്‍റെ ചുംബനം' നല്‍കാനും ഹൃദയം തിരുമാനും ആരംഭിക്കണം. ശരീരം ഉറച്ചും അല്‍പ്പവും വഴങ്ങാതെയും കാണപ്പെട്ടാല്‍ മരണം സംഭവിച്ച്‌ അല്‍പ്പം നേരമായി എന്നു കരുതാം. അത്തരം സന്ദര്‍ഭത്തില്‍ ജഡം നിലവിലെ അവസ്ഥയില്‍ തന്നെ സൂക്ഷിക്കയും ഡോക്ടറേയും പോലീസിനേയും അറിയിക്കയും ചെയ്യുക.

അബോധാവസ്ഥക്ക്‌ കാരണങ്ങള്‍

മയക്കം, തലയ്ക്കേറ്റ ക്ഷതം, പക്ഷാഘാതം, അപസ്മാരം- ശക്തമായ ജ്വരം, ക്ഷോഭം, ഹൃദയാഘാതം, പ്രമേഹം, മദ്യം, മയക്കുമരുന്ന്, അമിത രക്തസ്രാവം, ശക്തമായ അലര്‍ജി, വൈദ്യുതാഘാതം, ജലത്തില്‍ മുങ്ങുക, വിഷവാതകം.

പൊള്ളല്‍

പൊള്ളല്‍ ക്ലേശകരമായ ഒരു അവസ്ഥയാണ്‌. അത്‌ വ്യക്തികളെ ഭയപ്പെടുത്തുകയും ശരീരത്തില്‍ രൂപമാറ്റം വരുത്തുകയും മനസ്സിനെ വൈകാരിക ആഘാതത്തിലേക്ക്‌ നയിക്കയും ചെയ്യും. ഈ അവസ്ഥ ദീര്‍ഘകാലം തുടര്‍ന്നേക്കും എന്നല്ല പലപ്പോഴും സ്ഥിരവും ആയേക്കും. അതിനാല്‍ ശരിയായതും ശ്രദ്ധയോടുകൂടിയതും സത്വരവുമായ ചികിത്സ പൊള്ളലിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്‌.

പൊള്ളല്‍ ഉണ്ടായാല്‍

ശരീരം, തീജ്വാലയെയോ, ചൂടുള്ള വസ്തുക്കളെയോ ശക്തമായ രാസപദാര്‍ത്ഥങ്ങളെയോ, സ്‌പര്‍ശിക്കുകയോ സമീപിക്കയോ ചെയ്യുമ്പോളാണ്‌ പൊള്ളല്‍ ഉണ്ടാവുന്നത്‌ അത്തരം ചില സന്ദര്‍ഭങ്ങള്‍ ഇവയാണ്‌.

  • അടുക്കളയിലെ പാത്രങ്ങള്‍, ഓവനുകള്‍, കൈപ്പിടികള്‍
  • വൈദ്യുത ഉപകരണങ്ങള്‍, ഇസ്തിരിപ്പെട്ട
  • ചൂള, വാതകം, വൈദ്യുതി എന്നിവയില്‍ നിന്നുള്ള തീപിടിത്തം
  • വസ്ത്രങ്ങള്‍ മറ്റു വസ്തുക്കള്‍ എന്നിവ കത്തുക
  • ബ്ലീച്ച്‌, ഗാഢകൃമിനാശിനികള്‍
  • തീഷ്ണമയ സൂര്യപ്രകാശവും, വായുവും
  • കയറുകള്‍ മൂലം അപകടം

വസ്ത്രങ്ങളാല്‍ മൂടപ്പെടാത്ത ഭാഗങ്ങളിലാണ്‌ പൊള്ളല്‍ പ്രധാനമായും ഉണ്ടാവുന്നത്‌, കയ്യുകള്‍, മണിബന്ധം, തല എന്നിവിടങ്ങളില്‍. ആവി, ചൂടുവെള്ളം, എണ്ണ, കൊഴുപ്പ്‌, മറ്റു ചൂടുള്ള ദ്രാവകങ്ങള്‍ എന്നിവയാലും പൊള്ളല്‍ ഉണ്ടാവാം. പൊള്ളല്‍ എങ്ങനെ ഉണ്ടായാലും അത്‌ തൊലിയില്‍ ഉണ്ടാക്കുന്ന ഫലം ഏറെക്കൂറെ ഒന്നുതന്നെ. പൊള്ളല്‍ ലളിതമെങ്കില്‍ തൊലി ചുമന്നു തുടുക്കാം, അല്‍പം കൂടി കഠിനമെങ്കില്‍ നീരുവന്ന് വീര്‍ക്കാം, പൊള്ളല്‍ കൂടുതല്‍ തീഷ്ണമാണെങ്കില്‍ പേശികള്‍ തന്നെ നശിച്ചു പോയി എന്നും വരാം.

വീടുകളിലാണ്‌ പൊള്ളല്‍ കൂടുതലും സംഭവിക്കുന്നത്‌. അതും അടുക്കളകളില്‍. അതുകൊണ്ട്‌ ചികിത്സക്കു പറ്റിയ സ്ഥലവും അതു തന്നെ. നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌ അപകടം ഒഴിവാക്കാനാണ്‌, അപകടങ്ങളില്‍ ഭൂരിപക്ഷവും ഒഴിവാക്കാന്‍ കഴിയുന്നവയും ആണ്‌. അപകടം കൂടുതലും സംഭവിക്കുന്നത്‌ വൃദ്ധര്‍ക്കും വികലാംഗര്‍ക്കും കൊച്ചുകുട്ടികള്‍ക്കും പ്രത്യേകിച്ച്‌ ഇഴഞ്ഞു നടക്കുന്ന കുട്ടികള്‍ക്ക്‌ ആണെന്നത്‌ പ്രത്യേകം പരിഗണിക്കണം.

ഒഴിവാക്കേണ്ട ചില പ്രധാന കാര്യങ്ങള്‍

പൊള്ളല്‍ മൂലം ശരീരത്തില്‍ എന്താണു സംഭവിക്കുന്നത്‌ എന്നും അതിന്‌ പ്രതിവിധിയായി, വിദഗ്ദ്ധ ചികിത്സ ലഭിക്കും വരെ എന്താണു ചെയ്യേണ്ടതെന്നും വിശദീകരിക്കുന്നതിന് മുന്‍പ്‌, അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ കണിശമായും എന്തെല്ലാം ചെയ്തുകൂടാ എന്നത്‌ വിശദമാക്കാം.

  • വെണ്ണ, മാവ്‌, ബേക്കിംഗ്‌ സോഡാ എന്നിവ പുരട്ടരുത്‌
  • എണ്ണ, ഓയിന്‍മെന്‍റ്, ലോഷന്‍ എന്നിവ ചികിത്സക്കായി പുരട്ടരുത്‌
  • നീരുവന്ന് വീര്‍ത്തിട്ടുണ്ടെങ്കില്‍ അത്‌ പൊട്ടിക്കരുത്‌
  • അത്യാവശ്യ സന്ദര്‍ഭത്തില്‍ അല്ലാതെ പൊള്ളിയ ഭാഗത്തില്‍ തൊടരുത്‌
  • ശരീരത്തില്‍ ഒട്ടിപ്പിടിച്ചിട്ടുള്ള തുണിയും മറ്റും ഇളക്കി മാറ്റാന്‍ ശ്രമിക്കരുത്‌

ഇപ്പോള്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത്‌ പ്രധാനമായും കൃത്രിമനാരുകള്‍ കൊണ്ടാണ്‌. അവ ചൂടില്‍ ഉരുകുകയും തൊലിയില്‍ ഒട്ടിപ്പിടിക്കയും ചെയ്യും. നിങ്ങള്‍ അവയെ വലിച്ചു മാറ്റാന്‍ ശ്രമിച്ചാല്‍ തൊലി ഇളകി ആവശ്യമില്ലാതെ വേദനിക്കും എന്നു മാത്രമല്ല ആ മുറിവായിലൂടെ അണുബാധക്കും കാരണമാവും. കത്തിയ തുണി സ്വയം അണുവിമുക്തം ആകയാല്‍ അത്‌ അതേപടി ഇരിക്കുന്നതാവും ഉത്തമം.

പൊതുവായ ചികിത്സ

ചില പ്രത്യേക തരം പൊള്ളലുകള്‍‌ ഒഴികെ മറ്റു പൊള്ളലുകള്‍‌ക്കെല്ലാം ഒരേ തരത്തിലുള്ള ചികിത്സയാണ്‌ നല്‍കുക. ആദ്യമായി പൊള്ളല്‍ എത്രത്തോളം സംഭവിച്ചിട്ടുണ്ടെന്ന് നോക്കി മനസ്സിലാക്കുക. ചെറിയ പൊള്ളല്‍ ഒഴിച്ചാല്‍ എല്ലാം അപകടകാരികളും, വേദനയും ആഘാതവും ഉണ്ടാക്കുന്നവയാണ്‌. പലപ്പോഴും ഇത്‌ സംഭവിക്കുന്നത്‌ അടിയന്തിര സാഹചര്യങ്ങളില്‍ ആവും. വീട്‌ തീ പിടിച്ചിട്ടോ, വാഹനം അപകടത്തില്‍ പെട്ടിട്ടോ ആവാം പൊള്ളല്‍ ഉണ്ടാവുന്നത്‌. അത്തരം സന്ദര്‍ഭത്തില്‍ നിങ്ങളുടെ ഉത്തരവാദിത്വം ഇരട്ടിക്കുന്നു. അപകടത്തില്‍‌പ്പെട്ട വ്യക്തിക്ക്‌ ആഘാതവും പരിഭ്രമവും ഉണ്ടാവും. അയാളെ സാന്ത്വനിപ്പിക്കയും ധൈര്യം നല്‍കുകയുമാണ്‌ ആദ്യം വേണ്ടത്‌ ഒപ്പം തന്നെ ആദ്യം വേണ്ടത്‌ ആദ്യം എന്ന വിധം ചിട്ടയോടെ എന്നാല്‍ വേഗത്തില്‍ വേണ്ട ചികിത്സാ നടപടികള്‍ നിങ്ങള്‍ സ്വീകരിക്കണം.

ചര്‍മ്മവും പേശികളും പൊള്ളിയാല്‍, അപകടകരമായ വിധം ശരീര ദ്രവം നഷ്ടപ്പെടാന്‍ ഇടയുണ്ട്‌. പൊള്ളിയ പേശികള്‍ താപം ശേഖരിക്കയും അത്‌ അടുത്തുള്ള കൂടുതല്‍ പേശികളെ നശിപ്പിക്കാനും വേദന തുടരാനും കാരണമാവും. അതിനാല്‍ പ്രഥമ ചികിത്സയുടെ ആദ്യ ലക്ഷ്യം പേശികളില്‍ സംഭരിച്ചിരിക്കുന്ന താപം അടിയന്തിരമായി ഒഴിവാക്കുക എന്നതാണ്‌. പ്രഥമ ചികിത്സയിലൂടെ കേടുവന്ന പേശികളിലെ താപം കുറക്കാന്‍ കഴിയണം.

പരിചരണം

  • അപകടത്തില്‍പ്പെട്ട ഭാഗം തണുത്ത വെള്ളത്തില്‍ മുക്കുക. അത്‌ തൊട്ടിയിലോ, പാത്രത്തിലോ, അതൊന്നും അല്ലെങ്കില്‍ സൗമ്യമായി ഒഴുകുന്ന കുഴല്‍ വെള്ളത്തിന്‍ കീഴിലോ ആവാം.
  • പൊള്ളിയ ഭാഗം തണുത്ത വെള്ളത്തില്‍ പതിനഞ്ചു മിനിറ്റോളമോ അല്ലെങ്കില്‍ വേദന നിലയ്ക്കുന്നതു വരെയോ മുക്കി വെയ്ക്കണം. പൊള്ളിയത്‌ വെള്ളത്തില്‍ മുക്കി വെയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഗത്താണെങ്കില്‍, ഉദാഹരണത്തിന്‌ മുഖത്തില്‍ ആണെങ്കില്‍, ശുദ്ധവും മൃദുവുമായ തുണി മടക്കി പാളിയാക്കി അത്‌ തണുത്തവെള്ളത്തില്‍ മുക്കി ക്ഷതമേറ്റ ഭാഗത്തില്‍ വെയ്ക്കണം. ഇടയ്ക്കിടെ ആ പാളി എടുത്ത്‌ തണുത്ത വെള്ളത്തില്‍ വീണ്ടും മുക്കി വെക്കാന്‍ മറക്കരുത്‌. പക്ഷേ പൊള്ളലില്‍ തുണി ഉരയാതെ ശ്രദ്ധിക്കണം. ഈ പരിചരണം വഴി പേശിയിലെ കുറെ ഏറെ താപം നഷ്ടപ്പെടുകയും അതുവഴി കൂടുതല്‍ നാശവും വേദനയും ഒഴിവാകയും ചെയ്യും.
  • ക്ഷതം ഉണ്ടായാല്‍ എത്രയും വേഗം മോതിരം, ഷൂസ്സ്‌ തുടങ്ങിയ ഇറുകി കിടക്കുന്ന വസ്തുക്കള്‍ ഊരി മാറ്റണം. കാരണം അധികം താമസിയാതെ അവിടം നീര്‌ വന്നു വീര്‍ക്കാനും തുടര്‍ന്ന് ഇവ ഊരി മാറ്റാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യും.
  • വേദന നിന്നു കഴിഞ്ഞാല്‍ പുറമേക്കു മാത്രമുള്ള ചെറിയ പൊള്ളലുകള്‍തുണികൊണ്ട്‌ ഒപ്പി ഉണക്കുകയും, അണുമുക്തമായ തുണികൊണ്ട്‌ പൊതിയുകയും ചെയ്യണം. വലുതും ആഴത്തിലുള്ളതുമായ പൊള്ളലുകള്‍, വെള്ളത്തില്‍ നിന്നും ഏടുത്ത ശേഷം, ശുദ്ധവും അടുത്തിടെ അലക്കിയതും നാരുകള്‍ ഇല്ലാത്തതും കനം കുറഞ്ഞതുമായ തുണികൊണ്ട്‌ പൊതിയണം (ശുദ്ധമായ ഒരു തലയണ ഉറ കൈ കാലുകള്‍ക്ക്‌ പറ്റിയതാണ്‌)
  • ഡോക്ടറെ വരുത്താനോ ആശുപത്രിയില്‍ എത്തിക്കാനോ വേണ്ടതു ചെയ്യുക.
  • ഒരു സ്റ്റാമ്പിനെക്കാള്‍ വലിപ്പമുള്ള ഏതു പൊള്ളലും, തണുപ്പിക്കല്‍ പ്രക്രീയക്കു ശേഷം, ഡോക്ടറുടെ പരിശോദനക്ക്‌ വിധേയമാക്കണം.
  • വലിയൊരു ഭാഗം പൊള്ളുകയും, ആശുപത്രി ചികിത്സ ആവശ്യമാവുകയും ചെയ്താല്‍, ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ക്ഷതം തണുപ്പിക്കാനായി ഒരു ടൗവ്വലില്‍ മഞ്ഞുകട്ട പൊതിഞ്ഞ്‌ കൊണ്ടു പോകണം
  • പൊള്ളിയ പേശിഭാഗം പൊതിഞ്ഞു സൂക്ഷിക്കേണ്ടത്‌ അണുബാധ ഒഴിവാക്കാന്‍ അത്യാവശ്യമാണ്‌. അങ്ങിനെ മൂടുക വഴി പൊള്ളലേറ്റ ആള്‍ക്ക്‌ അത്‌ ദൃശ്യമല്ലാതാവുകയും അയാളുടെ പരിഭ്രമം കുറയുകയും ചെയ്യും. മേശവിരിയും പുതപ്പും മൂടാന്‍ നല്ലതാണ്‌. അവ ഇളകി മാറാതെ നേരിയ തോതില്‍ പിടിപ്പിക്കയും വേണം.
  • ഡോക്ടര്‍ക്കോ ആംബുലന്‍സിനോ വേണ്ടി കാത്തിരിക്കുന്ന വേളയില്‍, പൊള്ളലേറ്റ ആള്‍ക്ക്‌ ധൈര്യവും ആത്മ വിശ്വാസവും നല്‍കണം. കുട്ടികളെ എടുക്കയും തലോടുകയും ചെയ്യാം പക്ഷേ ഇതിനിടയില്‍ എന്തെങ്കിലും കുഴപ്പം വരാതെ ശ്രദ്ധിക്കണം എന്നു മാത്രം.

പ്രത്യേക ശിശ്രൂഷ ആവശ്യമാകുന്ന സന്ദര്‍ഭങ്ങള്‍

വസ്ത്രങ്ങള്‍ക്ക്‌ തീ പിടിച്ചാല്‍

  • വസ്ത്രത്തില്‍ തീ കത്തിക്കൊണ്ടിരിക്കുകയാണെങ്കില്‍, വെള്ളം ഒഴിച്ച്‌ കെടുത്താം. അല്ലെങ്കില്‍ വായു പ്രവാഹം തടയാന്‍ ബ്ലാങ്കറ്റോ, കോട്ടോ മറ്റ്‌ എന്തെങ്കിലും വലിയ വസ്തുവോ കൊണ്ട്‌ അപകടത്തില്‍ അകപ്പെട്ട ആളെ പൊതിയാം, തറവിരിയും ഇതിനായി ഉപയോഗിക്കാം. നിങ്ങള്‍ അണയ്ക്കാന്‍ ശ്രമിക്കുന്ന തീ ജ്വാല നിങ്ങളെ ബാധിക്കാതിരിക്കാനായി ബ്ലാങ്കറ്റ്‌ നിങ്ങളുടെ മുന്നില്‍ തന്നെ പിടിക്കാന്‍ മറക്കരുത്‌
  • തീയില്‍പ്പെട്ട ഏതൊരാളും കൊടും ഭീതിയിലാവുകയും, വെപ്രാളത്തില്‍ ഒരു മുറിയില്‍ നിന്നും അടുത്ത മുറിയിലേക്കോ പുറത്തേക്കോ ഓടിയേക്കും, ഇത്‌ കൂടുതല്‍ അപകടകരമാണ്‌, കാരണം തീ മറ്റിസ്ഥലങ്ങളിലേക്കും വ്യാപിക്കും എന്നതിനൊപ്പം കൂടുതല്‍ വായു പ്രവഹിക്കുന്നതോടെ തീ കൂടുതല്‍ ശക്തമായി ജ്വലിക്കും. അത്‌ അപകടത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട്‌ അപകടത്തില്‍പ്പെട്ട വ്യക്തിയെ ഓടാതെ നില്‍ക്കാന്‍ പ്രേരിപ്പിക്കുക.
  • തീ അണഞ്ഞാല്‍ മേല്‍ വിശദീകരിച്ച പ്രകാരമുള്ള പൊതുവായ പരിചരണം ആരംഭിക്കുക.

രാസപദാര്‍ത്ഥങ്ങള്‍ കണ്ണില്‍ വീണാല്‍

രാസവസ്തുക്കള്‍ കണ്ണില്‍ വീണാല്‍ അതു കാരണം സ്ഥിരമായ തകരാറുകളും, ചിലപ്പോള്‍ കാഴ്ച്ച നഷ്ടപ്പെടാനും ഇടയാകാം. അതുകൊണ്ട്‌ പരിചരണവും ചികിത്സയും അതിവേഗം നല്‍കേണ്ടതുണ്ട്‌. രാസവസ്തുവിന്റെ കാഠിന്യം ഉടനടി കുറയ്ക്കുകയാണ്‌ ആദ്യം വേണ്ടത്‌.

  • അപകടത്തില്‍‌പ്പെട്ട വ്യക്തിയെ മലര്‍ത്തിക്കിടത്തുക. തുടര്‍ന്ന് ചൂണ്ടുവിരലും പെരുവിരലും കൊണ്ട്‌ കണ്‍‌പോള അകത്തിപ്പിടിച്ച്‌, തണുത്ത വെള്ളം കണ്ണിലേക്ക്‌ തുടര്‍ച്ചയായി ഒഴിക്കുക (ധാര കോരുക). രാസവസ്തു അടുത്ത കണ്ണിനേയും ബാധിക്കാതിരിക്കാനായി മൂക്കിന്‍റെ വശത്തു നിന്നാവണം കണ്ണിലേക്ക്‌ വെള്ളം ഒഴിക്കേണ്ടത്‌.
  • ഇടയ്ക്കിടെ കണ്‍‌പോളകള്‍ അടച്ചു തുറക്കാന്‍ ആവശ്യപ്പെടുക, പോളകള്‍ക്കിടയില്‍ രാസവസ്തുക്കള്‍ തങ്ങി നില്‍ക്കുന്നത്‌ ഒഴിവാക്കാനാണ്‌ ഇത്‌.
  • ചുരുങ്ങിയത്‌ പത്തു മിനിറ്റ്‌ സമയമെങ്കിലും ഈ പ്രക്രീയ തുടരണം, ഒരു കാരണവശാലും അത്‌ ചുരുക്കരുത്‌.
  • ഈ ചികിത്സക്കു ശേഷം, കണ്‍‌പോളകള്‍ അടച്ച്‌, തുണിയുടേയോ പഞ്ഞിയുടേയോ ഒരു പാളി കണ്ണിനുമേല്‍ വെച്ച്‌ ഇറുകാതെ കെട്ടുക.
  • അപകടത്തില്‍‌പ്പെട്ട വ്യക്തിയെ ആശ്വസിപ്പിക്കയും ആശുപത്രിയില്‍ എത്തിക്കയും ചെയ്യുക.

വൈദ്യുതി മൂലമുള്ള പൊള്ളല്‍

ഇവ പൊതുവെ വ്യാപ്തി കുറഞ്ഞും എന്നാല്‍ നല്ല ആഴത്തിലും ആയിരിക്കും. വൈദ്യുതി ശരീരത്തിലേക്ക്‌ കടക്കുകയും, പുറത്തു പോകുകയും ചെയ്ത സ്പര്‍ശബിന്ദുവില്‍ ആവും ഇത്‌ സംഭവിക്കുക.

  • അപകടത്തിനിരയായ വ്യക്തിയെ പരിചരിക്കുന്നതിനുമുന്‍പ്‌, വൈദ്യുത ബന്ധം നിര്‍ത്തുകയും പ്ലഗ്ഗ്‌ ഊരി മാറ്റുകയും വേണം.
  • അപകടത്തില്‍പ്പെട്ട ആള്‍ വെള്ളത്തിലാണ്‌ കിടക്കുന്നതെങ്കില്‍ നിങ്ങള്‍ അതില്‍ നിന്നും മാറി നില്‍ക്കുക, നനവ്‌ വൈദ്യുതിയുടെ ഏറ്റവും നല്ല സഹായിയാണ്‌. അതുകൊണ്ടു തന്നെ നിങ്ങള്‍ അയാളുടെ കക്ഷത്തിലും പിടിക്കരുത്‌.
  • അപകടത്തില്‍പ്പെട്ട വ്യക്തിയുടെ ശ്വാസനം ശ്രദ്ധിക്കുക. വൈദ്യുതി നെഞ്ചിലൂടെ കടന്നുവെങ്കില്‍ ചിലപ്പോള്‍ ഹൃദയവും ശ്വസനവും നിലച്ചേക്കാം. അങ്ങിനെയാണെങ്കില്‍ 'ജീവന്‍റെ ചുംബനവും' ഹൃദയം തിരുമലും ഉടനടി ആരംഭിക്കുക.
  • തുടര്‍ന്ന് പൊള്ളലിനുള്ള പൊതുവായ ചികിത്സ നല്‍കുക

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിശ്ചിത നിരക്കില്‍ നിന്നും വര്‍ദ്ധിക്കുന്ന അവസ്ഥയാണ്‌ പ്രമേഹം . ഈ അവസ്ഥയില്‍ വ്യക്തിക്ക്‌ ബോധം നഷ്ടപ്പെടാം, രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറഞ്ഞാലും ഇത്‌ സംഭവിക്കാം.

എല്ലാ മനുഷ്യരിലും ബോധം എന്ന അവസ്ഥ നിലനില്‍ക്കുന്നത്‌ രക്തത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള പഞ്ചസാര നിശ്ചിത അളവില്‍ തുടരുമ്പോഴാണ്‌. പ്രമേഹം ചികിത്സിക്കാതെ തുടര്‍ന്നാല്‍ ദിവസങ്ങളും ആഴ്ചകളും കൊണ്ട്‌ രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി വര്‍ദ്ധിക്കുകയും തുടര്‍ന്ന് അയാള്‍ ബോധരഹിതന്‍ ആവുകയും ചെയ്യും.

ചികിത്സയിലുള്ള പ്രമേഹ രോഗിക്ക്‌, ഇന്‍സുലിന്‍ കുത്തിവെക്കുന്ന ആള്‍ക്ക്‌, മറ്റൊരുതരത്തിലുള്ള അബോധാവസ്ഥ അല്ലെങ്കില്‍ കോമ ഉണ്ടായേക്കാം. ഇന്‍സുലിന്‍ ശരീരത്തില്‍ ചെയ്യുന്നത്‌, രക്തത്തിലുള്ള പഞ്ചസാരയുടെ അളവ്‌ കുറയ്ക്കുകയാണ്‌. അത്‌ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ്‌ വേഗത്തിലോ കൂടുതലായോ കുറച്ചുകളഞ്ഞാല്‍ രോഗി വളരെ പെട്ടെന്ന് അബോധാവസ്ഥയില്‍ ആയേക്കാം, സാധാരണയായി ഇതിന്റെ അപകട സൂചന വളരെ ചുരുങ്ങിയ സമയം, നിമിഷങ്ങളോ മിനിറ്റുകളോ മാത്രമേ ഉണ്ടാവൂ. ഈ സന്ദര്‍ഭത്തില്‍ അപകടത്തില്‍പ്പെട്ട വ്യക്തി ശബ്ദമില്ലാതെ സംസാരിക്കയോ, പ്രകോപിതനാവുകയോ പ്രതിബന്ധം സൃഷ്ടിക്കയോ ചെയ്യാം.തുടര്‍ന്ന് ശ്രദ്ധയോടെ പരിശോധിച്ചാല്‍ അയാള്‍ പ്രമേഹരോഗിയാണ്‌ എന്നതിന്റെ മെഡിക്കല്‍ കാര്‍ഡോ മറ്റ്‌ എന്തെങ്കിലും അടയാളങ്ങളോ അയാളില്‍ നിന്നും ലഭിച്ചേക്കാം. ഒരിക്കല്‍ അബോധാവസ്ഥയില്‍ പെട്ടാല്‍, ഡോക്ടറില്‍ നിന്നും വേണ്ട ചികിത്സ ലഭിക്കുന്നതുവരെ അയാള്‍ ആഴ്‌ന്ന അബോധാവസ്ഥയില്‍ അഥവാ കോമയില്‍ തന്നെ തുടരും.

പരിചരണം

  • രോഗി അബോധാവസ്ഥയില്‍ ആകുന്നതിന്‌ മുന്‍പ്‌, ശബ്ദമില്ലാതെ സംസാരിക്കുന്ന പ്രകോപിതനാവുന്ന സന്ദര്‍ഭത്തില്‍, വായിലൂടെ പഞ്ചസാര നല്‍കാം. എന്നാല്‍ അബോധാവസ്ഥയില്‍ ആയിക്കഴിഞ്ഞാല്‍ വായിലൂടെ ഒന്നും നല്‍കരുത്‌. രോഗിയെ എത്രയും വേഗം ഡോക്ടറുടെ സമീപമോ ആശുപത്രിയിലോ എത്തിക്കണം.
  • രോഗി അബോധാവസ്ഥയില്‍ ആയിക്കഴിഞ്ഞാല്‍ അയാളെ 'റിക്കവറി പൊസിഷനില്‍' ചരിച്ച്‌ കിടത്തുകയും ശ്വസനത്തിന്‌ തടസ്സം ഉണ്ടോ എന്ന് പരിശോദിച്ച്‌ അത്‌ ഒഴിവാക്കയും വേണം
  • അപകടത്തിലായ വ്യക്തി അബോധാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ അയാളെ തനിയെ വിട്ട്‌ പോകരുത്‌

മുതിര്‍ന്നവരില്‍ കാണപ്പെടുന്ന ടൈപ്-രണ്ട് പ്രമേഹമാണ് സര്‍വസാധാരണം. ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ ഹോര്‍മോണ്‍ ശരിയായി പ്രവര്‍ത്തിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയാണ് ചെയ്യുക. ഇത്തരം രോഗികളില്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇന്‍സുലിന്‍ ഉല്‍പാദനം നിലക്കുകയും ചെയ്യുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ളത് ചൈനയിലാണ്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 2030 ആകുന്നതോടെ ഇന്ത്യയില്‍ ഏകദേശം 10 കോടിയിലധികം പ്രമേഹ രോഗികള്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലപ്പോഴും പ്രമേഹ രോഗികള്‍ക്ക് തുടക്കത്തില്‍ കാര്യമായ ലക്ഷണമൊന്നും ഉണ്ടാകാറില്ല. മറ്റേതെങ്കിലും ആവശ്യത്തിനായി രക്തം പരിശോധിക്കുമ്പോഴാണ് രോഗം കണ്ടുപിടിക്കുക. അമിതമായ വിശപ്പ്, അമിതമായ ദാഹം, ഇടക്കിടക്കുള്ള മൂത്രവിസര്‍ജനം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. അകാരണമായി ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യും. വലിയ ക്ഷീണവും അനുഭവപ്പെടാം. മുറിവുകള്‍ പഴുക്കുകയും ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യുന്നതും ലക്ഷണങ്ങളാണ്.
പ്രഭാത ഭക്ഷണത്തിനു മുമ്പ് രക്തത്തിലെ ഗ്ളൂക്കോസ് നില 126mg/dlല്‍ കൂടുതലാണെങ്കില്‍ പ്രമേഹമുണ്ടെന്ന് അനുമാനിക്കാം. ഭക്ഷണശേഷം 200mg/dlല്‍ കൂടുതലാണെങ്കിലും അസുഖം ഉണ്ടെന്നര്‍ഥം. ഗൈ്ളക്കോസിലേറ്റഡ് ഹീമോഗ്ളോബിന്‍ എന്ന പരിശോധനയും പ്രയോജനകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആഴ്ചകളായി കൂടുതലാണോ എന്നറിയാന്‍ ഇത് സഹായിക്കും. 6.5 ശതമാനത്തിന് മുകളില്‍ ആണെങ്കില്‍ പ്രമേഹം ഉണ്ടെന്ന് മനസ്സിലാക്കാം.
പ്രമേഹം ജീവിത ശൈലീ രോഗമാണ്. അതുകൊണ്ടുതന്നെ, പ്രമേഹ നിയന്ത്രണത്തിന് രോഗി ജീവിത ശൈലി ക്രമീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ചിട്ടയായ ഭക്ഷണക്രമവും നിത്യേനയുള്ള വ്യായാമവും അതിപ്രധാനമാണ്. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കലും അളവനുസരിച്ചുള്ള ഭക്ഷണക്രമവും അതിപ്രധാനമാണ്. അന്നജം അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാനം. പഞ്ചസാരയിലും അരി തുടങ്ങിയ ധാന്യങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ അന്നജം അടങ്ങിയിട്ടുള്ളത്. പ്രമേഹ രോഗികള്‍ പഞ്ചസാരയും മറ്റു മധുരപദാര്‍ഥങ്ങളും പൂര്‍ണമായും ഉപേക്ഷിക്കണം.
ഗോതമ്പ് ആഹാരമാണ് അരിയാഹാരത്തെക്കാള്‍ നല്ലത്. റാഗി, റവ, ഓട്സ്, ഇലക്കറികള്‍, മുഴു ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, തവിടു കളയാത്ത അരി കൊണ്ടുള്ള ചോറ് എന്നിവയും ആകാം. കിഴങ്ങുവര്‍ഗങ്ങള്‍ മിതമായി മാത്രം ഉപയോഗിക്കുക. പ്രതിദിനം 100 ഗ്രാം പഴവര്‍ഗങ്ങള്‍ കഴിക്കാം. എന്നാല്‍, ഈന്തപ്പഴം പോലുള്ളവ ഒഴിവാക്കുകയാണ് നല്ലത്. എണ്ണ ഉപയോഗവും നിയന്ത്രിക്കണം. മധുരമുള്ള ഭക്ഷണം കഴിച്ചതിനുശേഷം മരുന്ന് കൂടുതലായി കഴിക്കുന്നത് അപകടകരമാണ്. പഞ്ചസാരക്ക് പകരം ഷുഗര്‍ഫ്രീ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത് വളരെ നിയന്ത്രിക്കണം. ഫാസ്റ്റ്ഫുഡ്, ബേക്കറി ആഹാരങ്ങള്‍ എന്നിവ വര്‍ജിക്കണം. ഭക്ഷണ നിയന്ത്രണത്തിന് ഡയറ്റീഷ്യന്‍െറ സഹായം തേടുന്നത് നല്ലതാണ്.
പൊണ്ണത്തടിയാണ് പ്രമേഹത്തിന്‍െറ പ്രധാന കാരണങ്ങളിലൊന്ന്. ശരീര ഭാരം കൂടുതലുള്ളവരില്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം ശരിയായി നടക്കാത്തതാണ് കാരണം. അതിനാല്‍, നിത്യേനയുള്ള വ്യായാമം രോഗനിയന്ത്രണത്തിന് അത്യന്താപേക്ഷിതമാണ്. വ്യായാമം ചെയ്യുമ്പോള്‍ അധിക ഊര്‍ജത്തിനായി രക്തത്തിലെ ഗ്ളൂക്കോസ് ഉപയോഗിക്കപ്പെടുന്നു. പ്രമേഹ രോഗികള്‍ ദിനേന 20 മുതല്‍ 30 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കണം. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്നത് നടത്തമാണ്. പ്രമേഹമുള്ളവരാണെങ്കില്‍ നടക്കുമ്പോള്‍ കാലിന് പരിക്ക് ഉണ്ടാകാതിരിക്കാന്‍ സോക്സും ഷൂസും ധരിക്കണം. വ്യായാമം ചെയ്ത് തുടങ്ങുമ്പോള്‍ ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം. സംസാരിക്കാനോ ശ്വസിക്കാനോ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ വ്യായാമത്തിന്‍െറ തീവ്രത കുറക്കണം.
പ്രവാസികളില്‍ പ്രമേഹ നിയന്ത്രണം ബുദ്ധിമുട്ടുള്ളതായി കാണാറുണ്ട്. ശരീരം അനങ്ങാതെയുള്ള ജോലിയും അസമയത്തുള്ള ഭക്ഷണരീതിയും മാനസിക പിരിമുറുക്കങ്ങളും നിയന്ത്രണം കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കുന്നു. മരുന്ന് കഴിക്കുന്ന പ്രമേഹ ബാധിതരും ഭക്ഷണ നിയന്ത്രണവും വ്യായാമവും തുടരേണ്ടതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നാളുകളോളം ഉയര്‍ന്നുനിന്നാല്‍ അത് കണ്ണ്, വൃക്ക, ഞരമ്പുകള്‍, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാവുകയും ചെയ്യും. അതിനാല്‍ സൂക്ഷിച്ചാല്‍ ദു$ഖിക്കേണ്ട എന്ന ചൊല്ല് പ്രമേഹത്തെ സംബന്ധിച്ച് അന്വര്‍ഥമാണ്.

 

 

വൈദ്യുതാഘാതം, ജലത്തില്‍ മുങ്ങുക

വൈദ്യുതാഘാതം

അപകടത്തില്‍‌പ്പെട്ട ആള്‍ ഏതെങ്കിലും വൈദ്യുത ഉപകരണത്തിനോ കേബിളിനോ അടുത്താണ്‌ അബോധാവസ്ഥയില്‍ കിടക്കുകയാണെങ്കില്‍ അത്‌ വൈദ്യുതാഘാതം മൂലമാണെന്ന് അനുമാനിക്കാം.

മഴക്കാലം അപകടങ്ങളുടേതു കൂടിയാണ്. അവയില്‍ പ്രധാനമാണ് വൈദ്യുതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നവ.

∙ നടക്കുമ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ (ഉദാഹരണത്തിനു വയലുകള്‍) കഴിവതും ചവിട്ടാതിരിക്കുക. ഇടിയും മിന്നലുമുള്ളപ്പോള്‍ ലാന്‍ഡ് ഫോണ്‍ മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിക്കരുത്. ടിവിയുടെ കേബിള്‍ ബന്ധവും വിച്ഛേദിക്കണം.

∙ നനഞ്ഞ കൈകള്‍ കൊണ്ട് സ്വിച്ചിടരുത്. വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ റബര്‍ ചെരിപ്പ് ധരിക്കുക. ഇലക്ട്രിക് വയറുകളുടെ ഇന്‍സ്റ്റലേഷന്‍ ശരിയായ വിധത്തിലാണെന്ന് ഉറപ്പു വരുത്തുക. സ്വിച്ചുകള്‍ക്കുള്ളില്‍ വെള്ളം ഇറങ്ങാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കു.

∙ എല്ലായ്പ്പോഴും 3പിന്‍പ്ളഗ് മാത്രം ഉപയോഗിക്കുക. ശരിയായ ആംപിയറിലുള്ള പ്ളഗുകളും എക്സ്റ്റന്‍ഷന്‍ കോഡുകളും ഉപയോഗിക്കുക.

വൈദ്യുതാഘാതം ഏറ്റാല്

∙ 40 ശതമാനത്തോളം വരുന്ന ഇലക്ട്രിക് ഷോക്കുകളും മരണകാരണമാവുന്നവയാണ്. 500 വോള്‍ട്ടേജില്‍ താഴെയുള്ള വൈദ്യുതിയേറ്റാല്‍ അത് ആന്തരാവയവങ്ങള്‍ക്കു കാര്യമായ തകരാര്‍ ഉണ്ടാക്കാറില്ല. എന്നാല്‍ 500 വോള്‍ട്ടേജിനു മുകളിലുള്ള വൈദ്യുതി ആയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. 220 വോള്‍ട്ടേജിലുള്ള വൈദ്യുതിയാണെങ്കില്‍പോലും അതു കുട്ടികള്‍ക്ക് ഏറ്റാല്‍ ഗുരുതരപ്രശ്നങ്ങള്‍ ഉണ്ടാകാം.

∙ ഹൈവോള്‍ട്ടേജ് ഷോക്ക് ഏതായാലും (മിന്നലായാലും പൊട്ടിവീണ ഇലക്ട്രിക് ലൈനില്‍ നിന്നുള്ളതായാലും) ബാഹ്യമായ പരുക്കുകള്‍ ഒന്നും കണ്ടില്ലെങ്കിലും പെട്ടെന്നു വൈദ്യസഹായം തേടണം. പൊട്ടിക്കിടക്കുന്ന ഹൈവോള്‍ട്ടേജ് വൈദ്യുതിക്കമ്പിക്കു ചുറ്റും ഒരു വൈദ്യുത പ്രഭാവലയം (ആര്‍ക്ക്) ഉണ്ടായിരിക്കും. തന്മൂലം ഇത്തരം കമ്പികളുടെ സമീപത്തു ചെല്ലുന്നതു പോലും ഷോക്കേല്‍ക്കാന്‍ കാരണമാകും.

∙ ഹൈവോള്‍ട്ടേജോ ഇടിമിന്നലോ തലച്ചോറിനെ ബാധിച്ചാല്‍ അപസ്മാരം, ഡിപ്രഷന്‍, ഉത്കണ്ഠ, അപൂര്‍വമായി മാത്രം പരാലിസിസ് എന്നിവയ്ക്ക് സാധ്യതയുണ്ട്.

∙ ലോവോള്‍ട്ടേജ് ഷോക്ക് (വീട്ടുപകരണങ്ങളില്‍ നിന്നുള്ളത്) ആണെങ്കില്‍പോലും ഇനിപറയുന്ന സാഹചര്യങ്ങളില്‍ വൈദ്യസഹായം തേടണം. പുറമേ കാണും വിധം പൊള്ളലുണ്ടെങ്കില്‍, അബോധാവസ്ഥയില്‍ ആയാല്‍, സ്പര്‍ശനശേഷിക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍, കാഴ്ച, കേള്‍വി-സംസാരം എന്നിവയ്ക്ക് തകരാറുണ്ടായാല്‍, ഗര്‍ഭിണികള്‍ക്ക് ഷോക്ക് ഏറ്റാല്‍.

∙ ഷോക്ക് ഏറ്റവരില്‍ ബാഹ്യമായ പരുക്കുകള്‍ ഒന്നും കണ്ടെന്നു വരില്ല. മറ്റു ചിലപ്പോള്‍ ഗുരുതരമായ പൊള്ളല്‍ ഉണ്ടാകാം. കൈകള്‍, കാല്‍പ്പാദം, തല എന്നിവിടങ്ങളിലാണ് പൊള്ളല്‍ കാണുന്നത്.

∙ ഷോക്കേറ്റ് തെറിച്ചു വീണയാള്‍ക്ക് പെട്ടെന്നുള്ള പേശീസങ്കോചം മൂലം കഴുത്തിലെ കശേരുക്കള്‍, നട്ടെല്ല്, ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ എല്ലുകള്‍, എന്നിവയ്ക്ക് വിള്ളലോ ഒടിവോ സംഭവിക്കാം. അതിനാല്‍ സൂക്ഷിച്ചേ ആളെ നീക്കം ചെയ്യാവൂ.

∙ വൈദ്യുതാഘാതത്തെ തുടര്‍ന്ന് ഹൃദയം ഏകോപനമില്ലാതെ മിടിക്കുകയും (വെന്‍ട്രിക്കുലര്‍ ഫിബ്രിലേഷന്‍) അതു ഹൃദയത്തിന്റെ പമ്പിങ് ശേഷിയെ ബാധിക്കുകയും ചെയ്യും. ഇതാണു പലപ്പോഴും മരണകാരണമാകുന്നത്.

∙ പൊള്ളലുകള്‍ക്ക് ടെറ്റ്നസ് വാക്സിനും ഏതെങ്കിലും ആന്റിബയോട്ടിക് ലേപനങ്ങളും മതിയാകും. ഗുരുതരമായതിന് ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവരും

ചികിത്സ

  • അപകടത്തിപ്പെട്ട വ്യക്തിയെ സ്പര്‍ശിക്കുന്നതിനു മുന്‍പ്‌ വൈദ്യുത പ്രവാഹം വിച്ഛേദിച്ചു എന്ന് ഉറപ്പാക്കുക
  • അപകടത്തിലായ ആള്‍ ശ്വസിക്കുന്നുണ്ടെങ്കില്‍, അയാളെ റിക്കവറി പൊസിഷനില്‍ കിടത്തുക
  • രോഗി ശ്വസിക്കുന്നില്ലെങ്കില്‍ ഉടനടി കൃത്രിമശ്വാസോച്ഛോസം നല്‍കുകയും ഹൃദയ- തിരുമല്‍ ആരംഭിക്കയും ചെയ്യുക
  • അടിയന്തിരമായി ഡോക്ടറെ വരുത്തുകയോ ആശുപത്രിയിലേക്ക്‌ രോഗിയെ എത്തിക്കയോ ചെയ്യുക

ജലത്തില്‍ മുങ്ങുക

 

മുങ്ങിയതിന്‌ ചികിത്സ

  • ശ്വാസനാളം തടസ്സ വിമുക്തമാക്കുക. അപകടത്തില്‍പ്പെട്ടയാള്‍ ശ്വസിക്കുകയും അയാളുടെ ഹൃദയം പ്രവര്‍ത്തിക്കയും ചെയ്യുന്നു എന്ന് ഉറപ്പാക്കുക.
  • ഹൃദയവും ശ്വസനവും നടക്കുന്നില്ലെങ്കില്‍ ഉടനടി ജീവന്റെ ചുംബനം അഥവാ കൃത്രിമ ശ്വാസോച്ഛോസവും ഹൃദയ-തിരുമലും ആരംഭിക്കുക
  • രോഗിക്ക്‌ അബോധാവസ്ഥ മാത്രമാണെങ്കില്‍, വെള്ളത്തില്‍ നിന്നും കരയിലേക്ക്‌ കയറ്റിയതും ഉടന്‍ അയാളെ റിക്കവറി പൊസിഷനില്‍ കിടത്തുക
  • ഉടനടി ഡോക്ടറെ വരുത്തുകയോ രോഗിയെ ആശുപത്രിയില്‍ എത്തിക്കയോ ചെയ്യുക

വിഷം

അവശ്യമായ അളവില്‍ ശരീരത്തില്‍ കടന്നാല്‍ ജീവന്‌ ദോഷം വരുത്തുകയോ, മരണം തന്നെ സംഭവിപ്പിക്കയോ ചെയ്യുന്ന പദാര്‍ത്ഥങ്ങളും വാതകങ്ങളും ആണ്‌ വിഷം. മൂന്നു വിധത്തില്‍ അവ ശരീരത്തില്‍ കടക്കാം

  • ശ്വാസകോശത്തിലൂട
  • ചര്‍മ്മത്തിലൂടെ
  • വായിലൂടെ

ശ്വാസകോശത്തിലൂടെ

ബോധപൂര്‍വ്വമോ അല്ലാതെയോ, വായിലൂടെയോ ചര്‍മ്മത്തിലൂടെയോ ശരീരത്തിലേക്ക്‌ കടക്കുന്ന വിഷങ്ങളെയാണ്‌ ഇവിടെ പരിഗണിക്കുന്നത്‌. പല കാര്‍ഷിക കീടനാശിനികളും സ്പര്‍ശ വിഷങ്ങളാണ്‌ അവയുടെ ചികിത്സയും ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. വിഷംതീണ്ടല്‍ ഭൂരിപക്ഷവും അപകടങ്ങളാണ്‌, ബോധപൂര്‍വ്വമായ മുന്‍ കരുതല്‍ വഴി ഈ അപകടങ്ങള്‍ ഒഴിവാക്കാന്‍ ആവും.

ചില പ്രധാന 'അരുതുകള്‍'

  • ഗുളികകളും മരുന്നുകളും കുട്ടികളുടെ കൈ എത്തുന്ന ഭാഗത്ത്‌ വയ്ക്കരുത്‌. അവ പെട്ടിക്കുള്ളില്‍ പൂട്ടി വയ്ക്കണം.
  • ഗുളികകളും മരുന്നുകളും ദീര്‍ഘകാലം സൂക്ഷിക്കരുത്‌. അവയുടെ ഗുണനിലവാരം കുറയും. അവയെ മരുന്നുകടയില്‍ തിരികെ ഏല്‍പ്പിക്കയോ നശിപ്പിച്ചു കളയുകയോ വേണം.
  • ഇരുട്ടില്‍ മരുന്നുകള്‍ ഉപയോഗിക്കരുത്‌. ലേബല്‍ വായിച്ചതിനു ശേഷം മാത്രം മരുന്ന് കഴിക്കുകയോ നല്‍കുകയോ ചെയ്യുക.
  • അപകടകാരികളായ ദ്രാവകങ്ങള്‍ മധുരപാനീയ കുപ്പികളില്‍ വയ്ക്കരുത്‌. കുട്ടികള്‍ തെറ്റിദ്ധരിച്ച്‌ എടുത്തു കുടിച്ചേക്കും.
  • ശുദ്ധീകരണവസ്തുക്കളും ഡിറ്റര്‍ജന്‍റുകളും കുട്ടികള്‍ക്ക്‌ എടുക്കാന്‍ ആവും വിധം വയ്ക്കരുത്‌
  • അപകടത്തില്‍ പെട്ട ആളെ ഛര്‍ദ്ദിപ്പിക്കരുത്‌. ഒരിക്കലും ധാരാളം ഉപ്പുവെള്ളം നല്‍കരുത്‌
  • അപകടത്തില്‍ പെട്ട വ്യക്തിക്ക് ബോധവാനും വായ പൊള്ളിയിട്ടും ഉണ്ടെങ്കില്‍ വായയിലൂടെ ഒന്നും നല്‍കരുത്‌
  • അപകടത്തില്‍‌പ്പെട്ട വ്യക്തി അബോധാവസ്ഥയില്‍ ആണെങ്കില്‍ വായിലൂടെ ഒന്നും നല്‍കാന്‍ ശ്രമിക്കരുത്‌
  • പെട്രോളിയം ഉല്‍പ്പന്നം വിഴുങ്ങി അപകടത്തിലായ വ്യക്തിയെ, ഛര്‍ദ്ദിക്കാനായി കാത്തിരിക്കാതെ ആരംഭത്തില്‍ തന്നെ റിക്കവറി പൊസിഷനില്‍, തല ഹൃദയത്തേക്കാള്‍ താഴ്‌ന്ന നിലയില്‍, കിടത്തണം
  • മദ്യത്തോടൊപ്പം ഒരു ഗുളികയും പ്രത്യേകിച്ച്‌ ഉറക്ക ഗുളിക നല്‍കരുത്‌ കഴിക്കരുത്‌ ആ സംയുക്തം അപകടകാരി ആയേക്കും.
സാധാരണ വിഷങ്ങള്‍

ദൈനംദിന ജീവിതത്തില്‍ കാണുന്ന ചില സാധാരണ വിഷങ്ങള്‍ ഇവയാണ്‌

  • ചില ചെറു പഴങ്ങളും വിത്തുകളും
  • ചില കൂണുകള്‍
  • അഴുകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍
  • ശക്തമായ രാസവസ്തുക്കള്‍; പാരഫിന്‍,ബ്ലീച്ചുകള്‍,കളനാശിനി, വളങ്ങള്‍
  • മരുന്നുകള്‍; ആസ്പ്പിരിന്‍, ഉറക്ക ഗുളിക, മയക്ക ഗുളിക, ഇരുമ്പുസത്ത്‌ ഗുളിക
  • എലി വിഷം
  • ആല്‍ക്കഹോള്‍
  • പച്ച ഉരുളക്കിഴങ്ങ്‌ (കഠിനമായ വയറു വേദന, ഛര്‍ദ്ദി, വയറിളക്കം, തളര്‍ച്ച എന്നിവക്ക്‌ കാരണമാവും)

പൊതുവായ ചികിത്സ

അപകടത്തില്‍‌പ്പെട്ട ആള്‍ ബോധവാനോ ചിലപ്പോള്‍ ബോധരഹിതനോ ആയിരിക്കും. ബോധവാനെങ്കില്‍ നിങ്ങളെ ചെറുതായിട്ടെങ്കിലും സഹായിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞേക്കും.

  1. ബോധവാന്‍ ആണെങ്കില്‍ എന്താണ്‌ വിഴുങ്ങിയത്‌, എപ്പോള്‍, എത്രത്തോളം എന്ന് അറിയാന്‍ ശ്രമിക്കുക
  2. ഏതെങ്കിലും ഗുളികകളോ, കുപ്പികളോ, കവറുകളോ രോഗിയുടെ സമീപം ഉണ്ടെങ്കില്‍ അവ എടുത്തു സൂക്ഷിച്ച്‌ ഡോക്ടറെ കാണിയ്ക്കുക.
  3. അപകടത്തിലായ ആളിന്റെ വായ പരിശോദിക്കുക. വായ പൊള്ളിയിട്ടുണ്ടെങ്കില്‍, അയാള്‍ക്ക്‌ വിഴുങ്ങാന്‍ ആവുമെങ്കില്‍, ആവുന്നത്ര പാലോ വെള്ളമോ കുടിക്കാന്‍ നല്‍കുക
  4. രോഗി ഛര്‍ദ്ദിച്ചാല്‍ അത്‌ പാത്രത്തിലോ, പ്ലാസ്റ്റിക്ക്‌ കവറിലോ ശേഖരിക്കയും ആശുപത്രിയില്‍ പരിശോദിക്കാന്‍ നല്‍കുകയും ചെയ്യുക. വിഷം ഏതാണെന്ന് അറിയാന്‍ അത്‌ ഉതകും
  5. അടിയന്തിരമായി രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുക. എന്നാല്‍ അതിനു മുന്നേ രോഗി ബോധരഹിതന്‍ ആവുകയോ, ബോധരഹിതന്‍ ആവുന്ന അവസ്ഥയില്‍ എത്തുകയോ ചെയ്താല്‍ താഴെപ്പറയുന്ന വിധം പ്രവര്‍ത്തിക്കുക
    • ശ്വസനം ഉണ്ടോ എന്ന് പരിശോധിക്കുക. ശ്വസനം ഇല്ലെങ്കില്‍ ഉടനടി ജീവന്‍റെ ചുംബനം ആരംഭിക്കുക. രോഗിയുടെ ചുണ്ടും വായയും പൊള്ളിയിട്ടുണ്ടെങ്കില്‍, ജീവന്‍റെ ചുംബനം നല്‍കരുത്‌ പകരം കൃത്രിമ ശ്വാസോച്ഛോസം നല്‍കുക
    • അപകടത്തിലായ വ്യക്തി ശ്വസിക്കുന്നുവെങ്കില്‍, അയാളെ റിക്കവറി പൊസിഷനില്‍ കാലുകള്‍ അല്‍പ്പം ഉയര്‍ത്തിവെച്ച്‌ കിടത്തുക. ഒരു കുട്ടി ആണ്‌ അപകടത്തില്‍ എങ്കില്‍, ആശുപത്രിയിലേക്ക്‌ കൊണ്ടു പോകുമ്പോള്‍ തല അല്‍പ്പം താഴ്‌ന്നു കിടക്കുന്ന വിധം നിങ്ങളുടെ മടിയില്‍ കിടത്താം
    • ആശുപത്രിയിലേക്ക്‌ എത്രയും പെട്ടെന്ന് എത്തിക്കുക
    • അപകടത്തില്‍‌പ്പെട്ട വ്യക്തിയുടെ ശരീരം തണുത്ത നിലയില്‍ സൂക്ഷിക്കുക. നെറ്റി, കഴുത്തിന്‍റെ പിന്‍ഭാഗം, നട്ടെല്ല് എന്നീഭാഗങ്ങള്‍ പ്രത്യേകിച്ചും ഇടയ്ക്കിടെ തണുത്തവെള്ളത്തില്‍ മുക്കിയ തുണികൊണ്ട്‌ തുടയ്ക്കുക.
    • ധാരാളം തണുത്ത പാനീയങ്ങള്‍ കുടിക്കാന്‍ പ്രേരിപ്പിക്കുക
    • ജന്നിയോ പുളയലോ ഉണ്ടാകുന്നോ എന്ന് ശ്രദ്ധിക്കുക
    • അപകടത്തിലായ വ്യക്തി അബോധാവസ്ഥയില്‍ ആയാല്‍, ശ്വസനം പരിശോധിക്കുകയും റിക്കവറി പൊസിഷനില്‍ കിടത്തുകയും ചെയ്യുക
    • വിഷത്തിന്‍റെ കുപ്പിയും കവറും പ്രത്യേകം സൂക്ഷിക്കണം. ചികിത്സക്കുള്ള കുറിപ്പ്‌ അതില്‍ ഉണ്ടായേക്കാം, ഡോക്ടര്‍ അതു കാണുന്നതും ആവശ്യമാണ്‌

വിഷം ചര്‍മ്മത്തിലൂടെ പ്രവേശിച്ചാല്‍

ഇപ്പോള്‍ കര്‍ഷകരും നഴ്‌സറിക്കാരും ഉപയോഗിക്കുന്ന പല കീടനാശിനികളും, മാലത്തിയോണ്‍ പോലുള്ളവ, ചര്‍മ്മത്തില്‍ സ്പര്‍ശിച്ചാല്‍ അതിലൂടെ ശരീരത്തില്‍ കടക്കുന്നവയും വളരെ അപകടകാരികളും ആണ്‌.

സൂചന

  • സ്പര്‍ശിച്ചു എന്ന ബോദ്ധ്യം അല്ലെങ്കില്‍ കീടനാശിനി കലരാനുള്ള സാദ്ധ്യത
  • വിറയല്‍, പുളച്ചില്‍, ജന്നി എന്നിവ ഉണ്ടാവുക
  • അപകടത്തിലായ വ്യക്തി പതിയെ അബോധാവസ്ഥയില്‍ ആവുക

പരിചരണം

  • വിഷം ആയ ഭാഗം നന്നായി തണുത്ത വെള്ളം കൊണ്ട്‌ കഴുകുക
  • വിഷം പുരണ്ട വസ്ത്രവും മറ്റും ഊരി മാറ്റുക, അങ്ങിനെ ചെയ്യുമ്പോള്‍ നിങ്ങളുടെ മേല്‍ അവ പുരളാതെ ശ്രദ്ധിക്കുക.
  • അപകടത്തിലായ വുക്തിക്ക്‌ ധൈര്യവും ആശ്വാസവും നല്‍കുക, അയാളെ കിടത്തുകയും ശാന്തമായും അനങ്ങാതെയും കിടക്കാന്‍ പ്രേരിപ്പിക്കയും ചെയ്യുക
  • എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക
  • അപകടത്തില്‍‌പ്പെട്ട വ്യക്തിയുടെ ശരീരം തണുത്ത നിലയില്‍ സൂക്ഷിക്കുക. നെറ്റി, കഴുത്തിന്‍റെ പിന്‍ഭാഗം, നട്ടെല്ല് എന്നീഭാഗങ്ങള്‍ പ്രത്യേകിച്ചും ശരീരമാകെ പൊതുവേയും ഇടക്കിടെ തണുത്തവെള്ളത്തില്‍ മുക്കിയ തുണികൊണ്ട്‌ തുടയ്ക്കുക.
  • കഴിയുന്നേടത്തോളം തണുത്ത പാനീയങ്ങള്‍ കുടിക്കാന്‍ പ്രേരിപ്പിക്കുക
  • പുളച്ചിലോ സന്നിയോ ആരഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക
  • അപകടത്തിലായ വ്യക്തി അബോധാവസ്ഥയില്‍ ആയാല്‍, ശ്വസനം പരിശോധിക്കുകയും റിക്കവറി പൊസിഷനില്‍ കിടത്തുകയും ചെയ്യുക
  • വിഷത്തിന്‍റെ കുപ്പിയും കവറും എപ്പോഴും സൂക്ഷിക്കണം. ചികിത്സക്കുള്ള കുറിപ്പ്‌ അതില്‍ ഉണ്ടായേക്കാം, ഡോക്ടര്‍ അതു കാണുക ആവശ്യമാണ്‌

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate