অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൊതുജനാരോഗ്യം

പ്രശ്‌നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും

ആഗോളചിത്രം- രാജ്യങ്ങള്‍ തമ്മിലുള്ള അസമത്വം

ആഗോളമായിത്തന്നെ ആരോഗ്യസംരക്ഷണത്തിനുവേണ്ടിയുള്ള ചെലവുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും രാജ്യങ്ങള്‍ തമ്മിലുള്ള അസമത്വം എത്ര വലുതാണന്ന്.  വികസിതരാജ്യങ്ങളില്‍ ആളോഹരിച്ചെലവ് വളരെ വലുതാണ്. ലോകജനസംഖ്യയുടെ 20 ശതമാനം മാത്രമുള്ള ഒ.ഇ.സി.ഡി രാജ്യങ്ങളാണ് 2000ത്തില്‍ ആരോഗ്യത്തിനായ് ലോകം മുഴുവന്‍ ചെലവാക്കിയതിന്റെ 90 ശതമാനവും ചെലവാക്കിയത്. ലോകത്തുളള രോഗങ്ങളുടെ 25 ശതമാനവും ആഫ്രിക്കയിലാണെങ്കിലും ആരോഗ്യത്തിനായ് ലോകം ചെലവാക്കിയ പണത്തിന്റെ  2 ശതമാനം മാത്രമായിരുന്നു അവരുടെ വിഹിതം.

വികസ്വര രാഷ്ട്രങ്ങള്‍

വികസ്വര രാഷ്ട്രങ്ങളില്‍ 13 ദശലക്ഷം കുട്ടികള്‍ ഓരോ വര്‍ഷവും 5 വയസ്സ് പൂര്‍ത്തിയാകുന്നതിനു മുമ്പ് മരിക്കുന്നു.  ഈ മരണങ്ങളില്‍ 70 ശതമാനവും വളരെ ലളിതമായ ഇടപെടലുകള്‍കൊണ്ട് ഒഴിവാക്കാവുന്നതേയുള്ളൂ. മറ്റേത് രോഗത്തെക്കാളും കൂടുതല്‍ ആളുകള്‍ ലോകത്ത് മരിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ മൂലമാണ്. പഠനങ്ങള്‍ തെളിയിക്കുന്നത് ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ മരണനിരക്കില്‍ കുറവു വരുത്താമെന്നാണ്. 40 ദശലക്ഷമാളുകള്‍ ലോകത്ത് എയ്ഡ്‌സുമായി ജീവിക്കുന്നു. 2003-ല്‍ ക്ഷയരോഗം 1.7 ദശലക്ഷം ആളുകളുടെ മരണത്തിന് കാരണമായി. മലേറിയ മൂലം ലോകത്ത് ഒരു ദശലക്ഷം കുട്ടികള്‍ വര്‍ഷംതോറും മരിക്കുന്നു. ലോകാരോഗ്യസംഘടനയുടെ ചില നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ ചുരുങ്ങിയ ചെലവില്‍, രോഗങ്ങള്‍ മൂലമുള്ള മരണനിരക്ക് താഴേക്കു കൊണ്ടുവരാന്‍ സാധിക്കും.

മനുഷ്യവിഭവശേഷി

2005-ലെ കണക്കനുസരിച്ച് ആഗോളമായ് 39.2 ദശലക്ഷം ആളുകള്‍ ആരോഗ്യ പരിരക്ഷാ മേഖലയില്‍ പണിയെടുക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ ലോകജനസംഖ്യയുടെ 26 ശതമാനം വസിക്കുന്നുവെങ്കിലും ആഗോളമായ് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ 12.8 ശതമാനം മാത്രമാണ് ഇവിടെ പണിയെടുക്കുന്നത്. നിലവാരമുള്ള പ്രവര്‍ത്തകരുടെ പുറത്തേക്കുള്ള ഒഴുക്ക് തടയാനായി ഈ രാജ്യങ്ങളില്‍ത്തന്നെ അവസരങ്ങള്‍ സൃഷ്ടിക്കണം.

നഷ്ടപ്പെടുന്ന മാനുഷികമുഖം

ലാഭക്കൊതിമൂത്ത ഡോക് ടര്‍മാരും, സ്വകാര്യസ്ഥാപനങ്ങളും വൈദ്യശാസ്ത്രരംഗം പിടിച്ചടക്കി.  ഉന്നത സാങ്കേതികവിദ്യയിലധിഷ്ഠിതമായ രോഗനിര്‍ണയം മൂലം  എക്കാലത്തും പ്രസക്തമായ ഡോക്ടര്‍-രോഗി ബന്ധം അവസാനിച്ചിരിക്കുകയാണ്. 1990 കളുടെ അവസാനത്തില്‍ അമേരിക്കയിലെ 75 നഗരങ്ങളില്‍ നടത്തിയ ഒരു പഠനമനുസരിച്ച് 75 ശതമാനം ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടത് അവരുടെ രോഗികളുമായി ആവശ്യത്തിനു സമയം അവര്‍ ചെലവഴിക്കുന്നില്ലെന്നാണ.് രോഗികള്‍ക്ക് ഡോക്ടര്‍മാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.  ഡോക്ടര്‍മാരുടെ സൗഹാര്‍ദ്ദപരമല്ലാത്ത പെരുമാറ്റം, രോഗികളുമായ് കൂടുതല്‍ സമയം ചെലവഴിക്കാതിരിക്കുക, രോഗികളുടെ സംശയങ്ങള്‍ക്ക് തൃപ്തികരമല്ലാത്ത മറുപടി നല്‍കാതിരിക്കുക, അവരോട് ബഹുമാനമില്ലാതെ പെരുമാറുക ഈ കാരണങ്ങളാലാണ് രോഗികള്‍ ഡോക്ടര്‍മാരെ മാറുന്നത്. മെഡിക്കല്‍ കോളേജുകള്‍ക്കും വിദ്യാഭ്യാസത്തിനും മാനുഷികമുഖം നഷ്ടപ്പെട്ടതാണ് ഇവിടെ യഥാര്‍ത്ഥ പ്രശ്‌നം. അമേരിക്കയിലെ മേയോക്ലിനിക്, ജോണ്‍ ഹോപ്കിന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഡോക്ടര്‍മാര്‍ രോഗികളുമായ് കൂടുതല്‍ സമയം ചെലവിടാനും, രോഗികളുടെ ബന്ധുക്കളുമായി ഇടപഴകാനും, രോഗികള്‍ക്ക് പൂര്‍ണ ശ്രദ്ധ നല്‍കാനും വേണ്ടി ഒരു തിരിച്ചുപോക്കിനു ശ്രമിക്കുകയാണ്.

ഇന്‍ഡ്യ : പൊതുജനാരോഗ്യം

ഇന്‍ഡ്യയില്‍ പൊതുജനാരോഗ്യസംരക്ഷണത്തിന്റെ അവ സ്ഥ പരിതാപകരമാണ്. പൗരന്റെ ആയുര്‍ദൈര്‍ഘ്യം 64 ലെത്തിയെങ്കിലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള നിലവാരമുള്ള പൊതുജനാരാഗ്യ സംവിധാനങ്ങള്‍ സൃഷ്ടിക്കു ന്നതില്‍ ഇന്‍ഡ്യ ദയനീയമായി പരാജയപ്പെട്ടു.  പൂര്‍ണ്ണമായും പ്രതിരോധിക്കാവുന്ന രോഗങ്ങള്‍മൂലം എത്രയോ ദശലക്ഷങ്ങളാണ് ഓരോ വര്‍ഷവും മരിക്കുന്നത്.  ശുദ്ധജലത്തിന്റെയും, സാനിട്ടേഷന്റെയും അഭാവത്തില്‍ വര്‍ഷംതോറും ലക്ഷങ്ങള്‍ പകര്‍ച്ചവ്യാധികള്‍മൂലം മരിക്കുന്നു.  മാതൃ-ശിശു മരണനിരക്കിന്റെ കണക്കെടുത്താല്‍ ഇന്‍ഡ്യയുടെ നിലവാരം ചൈന ശ്രീലങ്ക മുതലായ രാജ്യങ്ങളെക്കാള്‍ പുറകിലാണ്. മാതൃ മരണനിരക്ക് (1 ലക്ഷം പ്രസവത്തിന്) ശ്രീലങ്ക 92, തായ്‌ലന്‍ഡ് 44, ചൈന 56, ഇന്‍ഡ്യ 407 എന്ന കണക്കിലും, ശിശുമരണനിരക്ക് (1000 ജനനത്തിന്) ശ്രീലങ്ക 17, തായ്‌ലന്‍ഡ് 29, ചൈന 31,  ഇന്‍ഡ്യ 67 എന്ന നിരക്കിലുമാണ്.  ലോകാരോഗ്യസംഘടനയുടെ നിലവാരമനുസരിച്ച് ദേശീയവരുമാനത്തിന്റെ 5 ശതമാനം പൊതുജനാരോഗ്യത്തിനായ് ചെലവാക്കണം.  എന്നാല്‍ ഇന്‍ഡ്യയുടെ കാര്യത്തില്‍ ഇത് 0.9 ശതമാനം മാത്രമാണ്.

വര്‍ദ്ധിച്ചുവരുന്ന ജീവിതരീതീ രോഗങ്ങള്‍: ബോധവല്‍ക്കരണത്തിന്റെ ആവശ്യകത

പ്രമേഹം, ക്യാന്‍സര്‍, ഹൃദ്രോഹം, ശ്വാസകോശരോഗങ്ങള്‍, കിഡ്‌നി രോഗങ്ങള്‍ എന്നിവ ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തെയും ബാധിക്കുന്നതായി. 53 ശതമാനം മരണങ്ങളും മുകളില്‍പ്പറഞ്ഞ രോഗങ്ങള്‍ മൂലമാണ്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 2020 ആകുമ്പോഴേക്കും ലോകത്തേറ്റവും കൂടുതല്‍ ഹൃദ്രോഹബാധിതരും പ്രമേഹരോഗികളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും ഇന്‍ഡ്യയിലായിരിക്കും.  ജീവിതരീതിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കേരളത്തിലും പൊട്ടിത്തെറിയുടെ വക്കിലാണ്. 1960 കളില്‍ ഇതേപ്രശ്‌നം നേരിട്ട ഫിന്‍ലന്‍ഡും, അമേരിക്കയും ബോധവല്‍ക്കരണത്തിലൂടെ ജനങ്ങളുടെ ജീവിതരീതിയിലും രോഗാവസ്ഥയിലും മാറ്റങ്ങള്‍ വരുത്തി

മനുഷ്യവിഭവശേഷി

ഇന്‍ഡ്യയില്‍ 6 ലക്ഷത്തോളം മെഡിക്കല്‍, പാരാമെഡിക്കല്‍ വിദ്ഗ്ദര്‍ ഉണ്ട്. ഇതിനുപുറമേ 6,80,000 രജിസ്റ്റര്‍ ചെയ്ത അലോപ്പതി ഡോക്ടര്‍മാരുണ്ട്. (ഇവര്‍ക്കുപുറമെ ആയുര്‍വേദം, ഹോമിയോപ്പതി വിഭാഗങ്ങളിലായ് 6 ലക്ഷം ഡോക്ടര്‍മാരും ഉണ്ട്). ഇതില്‍ 41191 ഡോക്ടര്‍മാര്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നത്. ഇന്‍ഡ്യന്‍ ജനതയുടെ 72 ശതമാനവും താമസിക്കുന്ന ഗ്രാമങ്ങളില്‍ ജോലി ചെയ്യുന്നത് വെറും 31480 ഡോക്ടര്‍മാര്‍ മാത്രം. ഗ്രാമങ്ങളിലെ ആശുപത്രികളിലെ 40 ശതമാനം സ്‌പെഷ്യലിസ്റ്റുകളുടെ ഒഴിവും നികത്താതെ കിടക്കുകയാണ്. 1947ല്‍ 25 മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ 2007ല്‍ അത് 400 ആയി. ഒരു വര്‍ഷം 35,000 മെഡിക്കല്‍ ബിരുദധാരികള്‍ ഈ സ്ഥാപനങ്ങളില്‍ നിന്നു പഠിച്ചിറങ്ങുന്നു. (അലോപ്പതിക്കായ് 271 മെഡിക്കല്‍ കോളജുകളും 30,000 എം.ബി.ബി.എസ്. കാരും) അമേരിക്കയിലെ ആകെ ഡോക്ടര്‍മാരില്‍ 38 ശതമാനം ഇന്‍ഡ്യയില്‍ നിന്നാണ്.

2004 ല്‍ മെക്കിന്‍സി ആന്‍ഡ് കമ്പനി നടത്തിയ ഒരു പഠനമനുസരിച്ച് ഇന്‍ഡ്യയില്‍ ഹെല്‍ത്ത് സബ് സെന്ററുകളില്‍ 80,000 സ്റ്റാഫിന്റെയും, പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ 5000 സ്റ്റാഫിന്റെയും, കമ്മ്യൂണിറ്റി സെന്ററുകളില്‍ 2500 മെഡിക്കല്‍, പാരാമെഡിക്കല്‍ അനുബന്ധ മേഖലകളിലെയും സ്റ്റാഫിന്റെ കുറവുണ്ട്.

അംഗന്‍വാടികളും ആരോഗ്യമേഖലയും

യൂണിസെഫ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്താകെയുള്ള, പോഷകാഹാരക്കുറവുള്ള കുട്ടികളുടെ മൂന്നിലൊന്ന് (146 ദശലക്ഷത്തില്‍ 57) ഇന്‍ഡ്യയിലാണ്. ഒരു കുട്ടിയുടെ മാനസികവും, ശാരീരികവുമായ വളര്‍ച്ചയെ ബാധിക്കുന്ന ഗുരുതരമായ ന്യൂനതയാണ് പോഷകാഹാരക്കുറവ്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും കൗമാരത്തിലുള്ള പെണ്‍കുട്ടികളുടെയും കുട്ടികളുടെയും ആരോഗ്യവിഷയത്തിലും കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിലും പ്രധാന പങ്കുവഹിക്കുന്ന സ്ഥാപനമാണ് അംഗന്‍വാടികള്‍. ഇന്‍ഡ്യയില്‍ ആകെ 7 ലക്ഷം അംഗന്‍വാടികളാണുള്ളത്. 1000 ജനസംഖ്യയെടുത്താല്‍ 150-160 കുട്ടികളും, 35-40 ഗര്‍ഭിണികളും, 75-80 കൗമാരത്തിലുള്ള പെണ്‍കുട്ടികളും കാണും. ആയിരം പേര്‍ക്ക് ഒരംഗന്‍വാടി എന്ന കണക്കില്‍ നോക്കിയാലും ഗ്രാമങ്ങളില്‍ 14 ലക്ഷവും പട്ടണങ്ങളില്‍ 3 ലക്ഷവും അംഗന്‍വാടികള്‍ ആവശ്യമുണ്ട്.  പട്ടിക ജാതി-വര്‍ഗ്ഗ വിഭാഗത്തിലെ  55 ശതമാനവും പോഷകാഹാരക്കുറവുള്ളവരാണ്. മുംബൈ നഗരത്തിലെ 6 വയസ്സിനുതാഴെയുള്ള കുട്ടികളുടെ 50 ശതമാനവും പോഷകാഹാരക്കുറവുള്ളവരാണ്.

ശുദ്ധജലം, സാനിട്ടേഷന്‍

പൊതുജനാരോഗ്യത്തിന്റെ പ്രധാന ഘടകങ്ങളാണ് ശുദ്ധ ജലവും, സാനിട്ടേഷനും. പകര്‍ച്ചവ്യാധികള്‍ തടയാന്‍ എല്ലാവര്‍ക്കും ഈ സൗകര്യങ്ങളോടുകൂടിയ ഭവനം നല്‍കിയാല്‍ മതി. 10-ാം പഞ്ചവത്സരപദ്ധതിയുടെ (2002-07) ഇടക്കാല വിലയിരുത്തലനുസരിച്ച് ഇന്‍ഡ്യയില്‍ 17 ശതമാനം ഗ്രാമീണ ജനതക്കുമാത്രമാണ് നിലവാരമുള്ള സാനിട്ടേഷന്‍ സൗകര്യമുള്ളത്.  നഗരങ്ങളിലും പട്ടണങ്ങളിലും 40 ശതമാനം ജനത്തിനും ഈ സൗകര്യമില്ല. ആകെ ജനസംഖ്യയുടെ 70 ശതമാനത്തിനും വൃത്തിയുള്ള ടോയ്‌ലറ്റ്  സൗകര്യമില്ല.

പൊതുജനാരോഗ്യരംഗത്ത് ചെലവാകുന്ന തുകയുടെ ഉല്പാദനക്ഷമത വര്‍ദ്ധിക്കണമെങ്കില്‍ നിലവാരമുള്ള സ്റ്റാഫ് ഉണ്ടായിരിക്കണം. 2007-12 കാലഘട്ടങ്ങളില്‍ ആശുപത്രിക്കിടക്കകളുടെ എണ്ണം ഓരോവര്‍ഷവും ഉണ്ടായിരിക്കണം.  80,000 വീതം വര്‍ദ്ധിക്കണമെന്ന് മെക്കിന്‍സിയുടെ പഠനം ചൂണ്ടിക്കാണിക്കുന്നു.

അടിസ്ഥാനസൗകര്യങ്ങള്‍ - 1951 മുതല്‍ 2004 വരെ

ഇന്‍ഡ്യയിലെ സബ് സെന്റര്‍, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഇവയുടെ ആകെ എണ്ണം 1951 ലെ 725 ല്‍ നിന്ന് 2004 ല്‍ 1,68,986 ആയി ഉയര്‍ന്നു.  1951 ല്‍ 4,98,000 പേര്‍ക്ക് ഒരു മെഡിക്കല്‍ സഹായകേന്ദ്രം ഉണ്ടായിരുന്നുവെങ്കില്‍ 2001 ല്‍ അത് 6087 പേര്‍ക്ക് ഒന്ന് എന്ന നിലയിലായി പട്ടണങ്ങളിലിത് 1951 ലെ 3081-ല്‍ നിന്നും 2004 ല്‍ 1124-ല്‍ എത്തി.  1951 ല്‍ 5842 പേര്‍ക്ക് ഒരു ഡോക്ടറായിരുന്നുവെങ്കില്‍ 2004ലത് 1654 പേര്‍ക്ക് ഒന്ന് എന്ന നിലയിലെത്തി. 1951-ല്‍ 3081 പേര്‍ക്ക് ഒരു നേഴ്‌സിംഗ് സ്റ്റാഫ് ആയിരുന്നുവെങ്കില്‍ 2004 ല്‍ അത് 1230 പേര്‍ക്ക് ഒന്ന് എന്ന നിലയിലെത്തി.  ലോകാരോഗ്യസംഘടനാനിലവാരം 600 പേര്‍ക്ക് 1 ആശുപത്രിക്കിടക്കയാണങ്കില്‍, ഇന്‍ഡ്യയില്‍ ശരാശരി 1000ന് 1ല്‍ താഴെമാത്രമാണ്.

ആരോഗ്യസംരക്ഷണച്ചെലവ്

ഇന്‍ഡ്യയില്‍ 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 2003 ലെ 76 ദശലക്ഷത്തില്‍നിന്നും 2013 ല്‍ 100 ദശലക്ഷവും 2030ല്‍ 198 ദശലക്ഷവും ആകും. 1215 രൂപയാണ് 2003ല്‍ രാജ്യത്തെ ആളോഹരി ആരോഗ്യസംരക്ഷണച്ചെലവ്.  ആരോഗ്യസംരക്ഷണത്തിനായി മൊത്തം ചെലവാക്കുന്ന തുകയുടെ 20 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്, ബാക്കി 80 ശതമാനം സ്വകാര്യ വ്യക്തികള്‍ അവരുടെ തുച്ഛമായ വരുമാനത്തില്‍നിന്നും സമ്പാദ്യത്തില്‍ നിന്നും കിടപ്പാടം വരെ വിറ്റും പണയപ്പെടുത്തിയുമാണ് ചെലവാക്കുന്നത്.  സ്വകാര്യവ്യക്തികള്‍ ചെലവാക്കുന്ന ഈ 80 ശതമാനം ജി.ഡി.പി.യുടെ 4.2 ശതമാനം വരും. ഈ 80 ശതമാനം ലഭിക്കുന്നത് സ്വകാര്യ ആശുപത്രികള്‍ക്കാണ്.  ആരോഗ്യരംഗത്തെ സര്‍ക്കാര്‍ സേവനം രോഗപ്രതിരോധത്തിലും ചികിത്സയിലും ഊന്നിയതാണെങ്കില്‍ സ്വകാര്യരംഗം ചികിത്സയിലും ലാഭത്തിലും ഊന്നിയതാണ്.  പല വികസിത രാജ്യങ്ങളിലും സര്‍ ക്കാര്‍ 60 ശതമാനം ചെലവുവരെ വഹിക്കുന്നു. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ 80 ശതമാനം ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്. സ്വകാര്യ കുത്തകളെ പ്രോത്സാഹിപ്പിക്കുന്ന അമേരിക്കയില്‍പ്പോലും 40 ശതമാനംവരെ ചെലവ് സര്‍ക്കാര്‍ ആണ് വഹിക്കുന്നത്.  കുടുംബങ്ങളിലെ ആരോഗ്യ സംരക്ഷണച്ചെലവ് ആകെ ഗാര്‍ ഹിക ഉപഭോഗചെലവിന്റെ ശതമാനത്തില്‍ കണക്കാക്കിയാല്‍ ഗ്രാമീണ ഇന്‍ഡ്യയില്‍ 93-94 ല്‍ 5.43, 99-2000ത്തില്‍ 6.09, 2004-05ല്‍ 6.61 ക്രമത്തില്‍ ആയിരുന്നുവെങ്കില്‍, പട്ടണങ്ങളില്‍ 4.6, 5.06, 5.19 എന്നീ ശതമാനത്തിലായിരുന്നു.

കേരളം

ഇന്‍ഡ്യയില്‍ 2006-ല്‍ പ്രസിദ്ധീകരിച്ച സാമൂഹികവികസന റിപ്പോര്‍ട്ട് (സോഷ്യല്‍ ഡെവലപ്പ്‌മെന്റ് റിപ്പോര്‍ട്ട്) അനുസരിച്ച് വികസനകാര്യത്തില്‍ ഗ്രാമീണ കേരളത്തിനാണ് ഒന്നാംസ്ഥാനം.  21 വികസന മാനദണ്ഡങ്ങളാണ് റിപ്പോര്‍ട്ടിന് ആധാരമായി ഉപയോഗിച്ചത്. എന്നാല്‍ നഗരകേരളം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഹിമാചല്‍ പ്രദേശും, പഞ്ചാബുമാണ് നമുക്കു മുന്നില്‍. ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങളുമായ് താരതമ്യം ചെയ്യുമ്പോള്‍ പൊതുജനാരോഗ്യത്തിന്റെ കാര്യത്തില്‍ നമുക്ക് അഭിമാനിക്കാനായി ഒരുപാട് കാര്യങ്ങളുണ്ട്.  എങ്കിലും പല കാര്യങ്ങളിലും ലോകനിരവാരത്തിലെത്താന്‍ നമുക്ക് ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.

പിന്‍വാങ്ങുന്ന സര്‍ക്കാര്‍

1960-61 ല്‍ കേരളസര്‍ക്കാര്‍ ആകെ വരുമാനത്തിന്റെ 9.61 ശതമാനം ആരോഗ്യമേഖലയില്‍ ചെലവാക്കിയെങ്കില്‍, 2007 ലത് ലോകബാങ്ക് നിര്‍ദ്ദേശിക്കുന്ന നിലവാരമായ 15 ശതമാനത്തിന്റെ പകുതിയില്‍ താഴെ മാത്രമായി 6.3 ശതമാനത്തിലെത്തി. സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം 1986 ലെ 49,000 ത്തില്‍നിന്നും 1996 ല്‍ 67,000ത്തിലെത്തിയെങ്കില്‍ സര്‍ക്കാരാശുപത്രികളിലെ കിടക്കകളുടെ എണ്ണം കഴിഞ്ഞ ഒരു ദശകമായി മാറ്റമില്ലാതെ 38,000 ത്തില്‍ നില്‍ക്കുകയാണ്.

പ്രതിശീര്‍ഷ ചികിത്സച്ചെലവ്

കഴിഞ്ഞ 10 വര്‍ഷംകൊണ്ട് പ്രതിശീര്‍ഷ ചികിത്സച്ചെലവ് കേരളത്തില്‍ 19 ഇരട്ടിയായ്. കേരളത്തിലെ 61 ശതമാനം കുടുംബങ്ങളും കടക്കാരാണ്. വിവാഹ ആവശ്യം കഴിഞ്ഞാല്‍ കടം വാങ്ങുന്നതിനുള്ള അടുത്തകാരണം രോഗചികിത്സയാണ്. ഒരുതവണ ആശുപത്രിയില്‍ കിടത്തിച്ചികിത്സിക്കുമ്പോള്‍ ശരാശരി ചെലവാകുന്നത് 9680 രൂപയാണ്. ദരിദ്രരുടെ ദിവസവരുമാനത്തിന്റെ മുന്നിലൊന്നും ചികിത്സാച്ചെലവിനാണ് വിനിയോഗിക്കുന്നത്.  ആവശ്യത്തിനും അനാവശ്യത്തിനും കേരളീയര്‍ ധാരാളം മരുന്ന് കഴിക്കുന്നു.  ജനസംഖ്യയുടെ 3 ശതമാനം മാത്രമുള്ള കേരളത്തിലാണ് ഇന്‍ഡ്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മരുന്നിന്റെ 12 ശതമാനവും വില്‍ക്കുന്നത്.

നിര്‍ദ്ദേശങ്ങള്‍

ശക്തമായ ആരോഗ്യസംരക്ഷണത്തിന് സാമൂഹികസുരക്ഷാപദ്ധതികളില്‍ സര്‍ക്കാര്‍ പണം മുടക്കണം. സര്‍ക്കാര്‍ ആശുപത്രികളിലെ നിലവിലുള്ള സൗകര്യങ്ങളും, പുതിയ അടിസ്ഥാന സൗകര്യങ്ങളും സ്‌പോണ്‍സര്‍മാരെ കണ്ടെത്തി നിലവാരം ഉയര്‍ത്തുന്നതിനും, പുതിയവ നിര്‍മ്മിക്കുന്നതിനും സാധിക്കും. പൊതു-സ്വകാര്യ കൂട്ടുകെട്ടുകളും പരീക്ഷിക്കാവുന്നതാണ്.  ആശുപത്രികളും പരിസരവും വൃത്തിയാക്കുന്ന ജോലികള്‍ ക്ലീനിംഗ് കോണ്‍ട്രാക്ടര്‍മാരെ ഏല്‍പ്പിച്ചാല്‍ സ്ഥിതി മെച്ചപ്പെടും.  അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് ഏജന്‍സിയെക്കൊണ്ട് പഠനം നടത്തി സര്‍ക്കാരാശുപത്രികളില്‍ വ്യാപകമായ് സേവനങ്ങള്‍ ഔട്ട് സോഴ്‌സ് ചെയ്യണം. ചെലവുചുരുക്കാനും സേവനനിലവാരം മെച്ചപ്പെടാനും അത് ഇടയാക്കും.

മരുന്നുകളും ഉപകരണങ്ങളും വാങ്ങുന്നതിനും ഉപകരണങ്ങളുടെ മെയിന്റനന്‍സ് ഇവയ്ക്ക് ഒരു കോര്‍പ്പറേഷന്‍ രൂപീകരിക്കണം.  ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കണം, കംപ്യൂട്ടര്‍വല്‍ക്കരിക്കണം. സര്‍ക്കാരാശുപത്രിയലെ രേഖകളും ചികിത്സാവിവരങ്ങളും ഫാര്‍മസിയും, ലാബും, പേവാ ര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമൊക്കെ സുതാര്യവും, കംപ്യൂട്ടര്‍വത്കൃതവുമായിരിക്കണം. സര്‍ക്കാരാശുപത്രികളെയും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് ജോലിക്കാരെയും നല്‍കുന്ന സേവനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരം നല്‍കണം.  അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആസുപത്രികളെയും, സംവിധാനങ്ങളെയും, മനുഷ്യവിഭവശേഷിയെയും വിലയിരുത്തണം. ഈ വിലയിരുത്തലുകള്‍ കാലാകാലങ്ങളില്‍ പ്രസിദ്ധപ്പെടുത്തണം.  സേവനനിലവാരം മെച്ചപ്പെടാന്‍ ഇത് സഹായകമാകും.

രോഗികളും ബന്ധുക്കളും ആശുപത്രി സ്റ്റാഫും തമ്മിലുള്ള പരാതികളും, പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുവാനും, പരിഹരിക്കുവാനും ഒരു സ്വതന്ത്യ ഏജന്‍സി വേണം. ആശുപത്രി സ്റ്റാഫിന്റെ ട്രാന്‍സ്ഫര്‍, പ്രൊമോഷന്‍, ഉത്തരവാദിത്വങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സുതാര്യവും, കംപ്യൂട്ടര്‍വല്‍കൃതവുമായിരിക്കണം. അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനങ്ങള്‍.

ആരോഗ്യരംഗത്തെ ആഗോളവല്‍ക്കരണം നാട്ടിലെ ചികിത്സയുടെയും, സ്ഥാപനങ്ങളുടെയും നിലവാരം ഉയര്‍ത്താന്‍ സഹായിക്കും.  ടെലിമെഡിസിന്‍ വഴി ഗ്രാമങ്ങളിലും നിലവാരമുള്ള വൈദ്യസഹായമെത്തിക്കാം.  ഇക്കാര്യത്തില്‍ മദ്രാസ് ഐ. ഐ. ടി. യും ന്യൂറോ സയന്‍സസ് ഇന്‍ഡ്യ ഗ്രൂപ്പും തുടങ്ങിയ 'ന്യൂറോ സൈക്യാട്രി ഓണ്‍ലൈന്‍', 'പബ്‌മെഡ് ഇന്‍ഫൊ. കോം എന്നിവയെ നമുക്ക് മാതൃകയാക്കാം. മെഡിക്കല്‍ കോളജുകളിലെ ഓരോ വിഭാഗത്തിലെയും വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഇതുപോലുള്ള സേവനങ്ങള്‍ തുടങ്ങാം. ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരും, സ്വകാര്യസംരഭകരും മുന്നിട്ടിറങ്ങണം.

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ കൂടുതല്‍ വ്യാപകമാകണം.  തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും ഇത് നിര്‍ബദ്ധമാക്കണം. സര്‍ക്കാര്‍  കൂട്ടായ്മകള്‍ ഈ വിഷയത്തില്‍ അനിവാര്യമാണ്.  സമുദായസംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ നല്കണം. നല്‍കണം.

അലോപ്പതി എല്ലാ രോഗങ്ങള്‍ക്കും അവസാനവാക്കെന്ന കാലം കഴിഞ്ഞു.  അലോപ്പതിയോടൊപ്പം ആയൂര്‍വേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ, യൂനാനി, സിദ്ധ, യോഗ തുടങ്ങി സമാന്തര ചികിത്സാവിഭാഗങ്ങളും ഉള്‍പ്പെടുത്തി 'റഫറല്‍ സെന്ററുകള്‍' തുടങ്ങണം.  ഏതു രോഗത്തിന്, ഏതു ചികിത്സയാണ് നല്ലതെന്ന ഉപദേശം ഈ റഫറല്‍ സെന്ററുകള്‍ നല്‍കണം.

എല്ലാ സേവനരംഗങ്ങളിലുമെന്നതുപോലെ പൊതുജനാരോഗ്യ വിഷയത്തിലും സന്നദ്ധ സംഘടനകളുടെ സേവനം പരമാവധി ഉപയോഗിക്കുക എന്നതാണ് പുതിയ പ്രവണത. ആരോഗ്യരംഗത്ത് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഗുജറാത്തിലെ സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ (SEWA) എന്ന സംഘടന നടത്തിയ മൂന്നു പദ്ധതികളുടെ വലിയ വിജയം.  അവരുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളായ് ചൂണ്ടിക്കാട്ടുന്നത്. (1) സേവനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യം അല്ലെങ്കില്‍ കുറഞ്ഞ ചെലവില്‍ നല്‍കി.  (2) ജനത്തിനു സൗകര്യപ്രദമായ സമയത്ത് സേവനം നല്‍കി.  (3) മൊബൈല്‍ വാനുകളില്‍ ജനങ്ങളുടെ വീടുമുറ്റത്ത് സേവനം നല്‍കി. (4) ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കഴിയുന്ന സ്ത്രീകളോട് അടുപ്പമുള്ള സ്ത്രീകളാണ് സേവനം നല്‍കിയത്.  ഇവിടെ ഏറ്റവും പ്രധാന വിഷയം സേവനം ആവശ്യമുള്ള സമൂഹത്തിന്റെ പ്രത്യേകതകളും, ആവശ്യങ്ങളും മനസ്സിലാക്കി യോജിച്ച മാര്‍ഗ്ഗം അവലംബിച്ചുവെന്നതാണ്.

കാലന്റെ കണക്കെഴുത്തുകാര്‍

പൗരന്റെ ജീവനും, സ്വത്തിനും സംരക്ഷണം.  ഇന്‍ഡ്യന്‍ ഭരണഘടന പൗരനു നല്‍കുന്ന ഉറപ്പാണിത്. സ്വത്തിന്റെ കാര്യം പിന്നീട.് പൗരന്റെ ജീവനും, ആരോഗ്യത്തിനും ഇത്രയും വില കല്‍പ്പിക്കാത്ത ഒരു നാട് ഈ ഭൂമിമലയാളംപോലെ ലോകത്തെവിടെയെങ്കിലും കാണുമോ?  മലയാളി നിത്യവും കഴിക്കുന്ന ആഹാരത്തിലെ വിഷങ്ങള്‍ എന്തൊക്കെയാണ്?

അരി - റെഡ് ഓക്‌സൈഡ്, കല്ല്

പാല്‍ - വെള്ളം, വെളിച്ചെണ്ണയും സോപ്പുലായനിയും, ഡെക്‌സ്‌ട്രോസും

ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതത്തില്‍ പാല്‍പ്പൊടി ചേര്‍ത്തുണ്ടാക്കുന്ന കൃതൃമ പാല്‍

മുളകുപൊടി - സുഡാന്‍ റെഡ്, ഇഷ്ടികപ്പൊടി, മണല്‍

വെളിച്ചെണ്ണ - പാരഫിന്‍ വാക്‌സ്, ശുദ്ധീകരിച്ച കരി ഓയില്‍, പാം കെര്‍ണല്‍ ഓയില്‍, ഗന്ധകം

നെയ്യ് - വനസ്പതി, മൃഗക്കൊഴുപ്പ്, സസ്യഎണ്ണകള്‍

തേയില - കശുവണ്ടിത്തൊലി, ഉഴുന്ന് തൊലി, പുളിങ്കുരുത്തൊണ്ട്, മാരകവിഷം കലര്‍ന്ന ചായങ്ങള്‍

ഉപ്പ് - വെള്ളമണല്‍, കുപ്പിച്ചില്ല്

മല്ലിപ്പൊടി - ലെഡ് ക്രോമേറ്റ്, മണല്‍, കോള്‍ടാര്‍, ചായങ്ങള്‍

ഗോതമ്പ് മാവ് - ചോക്കുപൊടി, പൊടിച്ച മണല്‍

കുരുമുളക് - പപ്പായയുടെ ഉണക്കവിത്ത്, പൂച്ചെടിക്കായയുടെ ഉണക്കിയ വിത്ത്

പച്ചക്കറികള്‍ - ഓര്‍ഗാനോ ക്ലോറോ, ഓര്‍ഗാനോ ഫോസ്‌ഫോ, കാര്‍ബോഫുറാന്‍, കാര്‍ബറൈല്‍, ഫുരി     ഡാന്‍ എന്നീ കീടനാശിനികള്‍

പഴങ്ങള്‍ - മാമ്പഴം - കാല്‍സ്യം കാര്‍ബൈഡ്

വാഴപ്പഴം- നുവാക്രോണ്‍, അമോണിയ, യൂറിയ-കെമിക്കലുകള്‍

മുന്തിരി, ഓറഞ്ച്, ആപ്പിള്‍- എന്‍ഡോസള്‍ഫാന്‍ കീടനാശിനി

മത്സ്യം - എന്‍ഡോസള്‍ഫാന്‍ കീടനാശിനി

ഉണക്കമത്സ്യം - ന്യൂവാക്രോണ്‍ കീടനാശിനി

ചീഞ്ഞമാംസം - അമിതമായ തോതില്‍ അജിനാമോട്ടോ

കാന്‍സറിനു കാരണമാകുമെന്ന കാരണത്താല്‍ ലോകം മുഴുവന്‍ നിരോധിച്ച കെമിക്കലാണ് അജിനാമോട്ടോ.  ഇത് നമ്മുടെ വീടുകളിലും ഹോട്ടലുകളിലും രുചി കൂട്ടാനായി മിതമായും അമിതമായും ഉപയോഗിച്ചുവരുന്നു. ദീര്‍ഘകാലം ഉപയോഗിച്ചാല്‍ കാന്‍സറിനു പുറമേ ഇത് അമിതമായികലര്‍ന്ന ഭക്ഷണം കഴിച്ച് 2 മണിക്കൂറിനകം തലവേദന, തലകറക്കം, നെഞ്ചുവേദന, വിയര്‍പ്പ്, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാക്കുമെന്ന് ഈ രംഗത്തെ പഠനങ്ങള്‍ തെളിയിക്കുന്നു.

പൗരന്റെ ആരോഗ്യത്തിനായ് സര്‍ക്കാര്‍ ചെയ്യുന്ന ചെറിയ സേവനത്തിന്റെപോലും പ്രയോജനം സമൂഹത്തിനു നഷ്ടപ്പെടില്ലെ അമിതമായ തോതില്‍ വിഷം കഴിക്കുന്നതുവഴി?  ജീവിതശൈലീരോഗങ്ങള്‍ പേറുന്ന വളര്‍ന്നുവരുന്ന ഒരു തലമുറ ഒരു വലിയ ടൈംബോംബാണ്.  ഭക്ഷണത്തില്‍ ഈ വിഷം കലര്‍ത്തുന്നവരെയും അതുവില്‍ക്കുന്നവരെയും കണ്ടിട്ടും കണ്ടില്ലന്നു നടിക്കുന്ന ഭരണാധികാരികളെയും മനുഷ്യഗണത്തില്‍പ്പെടുത്താന്‍ പറ്റില്ല.  അതുകൊണ്ടാണ് ഇവരെ കാലന്റെ കണക്കെഴുത്തുകാരെന്ന് വിശേഷിപ്പിക്കുന്നത്.

നിര്‍ദ്ദേശം

സര്‍ക്കാരിന്റെ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മായം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ലാബുകള്‍ സ്വകാര്യമേഖലയില്‍ പ്രോത്സാഹിപ്പിക്കണം.

ആരോഗ്യവും വ്യക്തിസന്തോഷവും

പൗരന്മാരുടെ ജീവിതത്തിലെ സന്തോഷം, സംതൃപ്തി എന്നീ വിഷയങ്ങളില്‍ 178 രാജ്യങ്ങളിലായി 80,000 ത്തില്‍പ്പരം ആളുകളില്‍ നടത്തിയ 100 ലധികം പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഏഡ്രിയന്‍ വൈറ്റ് എന്ന ബ്രിട്ടീഷ് സാമൂഹികശാസ്ത്രജ്ഞന്റെ കണ്ടെത്തലനുസരിച്ച് സന്തോഷത്തിന്റെ ഏറ്റവും പ്രധാന കാരണമായി ജനങ്ങള്‍ കാണുന്നതു ആരോഗ്യമാണ്.  അതിനുശേഷം മാത്രമാണ് സമ്പത്തും, വിദ്യാഭ്യാസവും ആരോഗ്യധനം സര്‍വ്വധനാല്‍ പ്രധാനം.

ജലസമ്പത്ത്

അമൂല്യമായ ജലസമ്പത്തിന്റെ സംരക്ഷണം, വിനിയോഗം,നിയന്ത്രണം

ആഗോളരംഗം

ആഗോളമായി 100 കോടി ജനങ്ങള്‍ കുടിവെള്ളത്തിന്‌യാതൊരു മാര്‍ഗ്ഗവുമില്ലാതെ കഷ്ടപ്പെടുന്നവരാണ്.  260 കോടി ജനങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തവരാണ്.  ഓരോ ദിവസവും ലോകത്ത് 6000 കുട്ടികള്‍ ജലജന്യരോഗങ്ങള്‍മൂലം മരിക്കുന്നു.  യുദ്ധത്തെക്കാളും ഭീകരതയെക്കാളും മനുഷ്യരാശി നേരിടുന്ന വലിയ ഭീഷണിയാണ് ശുദ്ധജലക്ഷാമം.  വികസ്വരരാഷ്ട്രങ്ങളിലെ മൊത്തം ജനങ്ങളുടെ പകുതി ശുദ്ധമല്ലാത്ത ജലത്തിന്റെ ഉപയോഗംമൂലം കഷ്ടപ്പെടുന്നവരായിരിക്കും എപ്പോഴും.

ദരിദ്ര-സമ്പന്ന അന്തരം

ബ്രിട്ടനിലെ ഒരു പൗരന്‍ ഒരു ദിവസം 160 ലിറ്റര്‍ ശുദ്ധജലം ഉപയോഗിക്കുമ്പോള്‍, ഭൂരിഭാഗം ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇത് 5-10 ലിറ്റര്‍ മാത്രമാണ്. ഇന്‍ഡ്യ ഉള്‍പ്പെടെ പലരാജ്യങ്ങളിലെയും സ്ഥിതി എടുത്താല്‍ പണക്കാരെക്കാള്‍ വെള്ളത്തിനു കൂടുതല്‍ വിലകൊടുക്കുന്നത് പാവപ്പെട്ടവര്‍ ആയിരിക്കും. കാരണം, നികുതിദായകന്റെ പണം ഉപയോഗിച്ച് വിലകുറച്ചു വില്‍ക്കുന്ന  സര്‍ക്കാര്‍വെള്ളം പലപ്പോഴും പാവപ്പെട്ടവന്റെ അടുത്തേക്കെത്തില്ല.

ശുദ്ധജലവും ഉല്പാദനക്ഷമതയും

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 400 കോടി ഡോളര്‍ മുടക്കിയാല്‍ ശുദ്ധജലമില്ലാതെ വിഷമിക്കുന്നവരുടെ എണ്ണം 260 കോടിയില്‍ നിന്നു പകുതിയായി കുറയ്ക്കാം.  ഈ തുകയെന്നു പറയുന്നത് യൂറോപ്പിലെയും അമേരിക്കയിലെയും ജനങ്ങള്‍ മിനറല്‍ വാട്ടറിനായി ഒരു മാസം ചെലവാക്കുന്ന തുക മാത്രമാണ്.  ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ശുദ്ധജലത്തിനായി മുടക്കുന്ന ഓരോ ഡോളറും 3-4 ഡോളറിന്റെ ലാഭം ആരോഗ്യത്തിന്റെ കണക്കിലും വര്‍ദ്ധിച്ച ഉല്പാദനക്ഷമതയുടെ കണക്കിലും ഉണ്ടാക്കുന്നു .

പരാജയപ്പെടുന്ന പൊതുമേഖല

ലോകജനസംഖ്യയുടെ വലിയൊരു ശതമാനം, പ്രത്യേകിച്ച് ദരിദ്രവിഭാഗം അവരുടെ ശുദ്ധജല ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നതു ഭൂഗര്‍ഭ സ്രോതസ്സുകളെയും അരുവികളെയും കുളങ്ങളെയുമാണ്.  ഈ സ്രോതസ്സുകളൊക്കെ അമിതമായ ചൂഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്.  സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജലവിതരണ സംവിധാനങ്ങള്‍, നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ജനസംഖ്യയുടെ എല്ലാ വിഭാഗത്തിനും എല്ലാ സമയത്തും ആവശ്യത്തിനുള്ള അളവില്‍ നിലവാരമുള്ള ജലം എത്തിക്കുന്നതില്‍ പരാജയമാണ്. ഈ പരാജയത്തിന് ഇരയാവുന്നത് കൂടുതലും ദരിദ്രവിഭാഗങ്ങളായിരിക്കും.

സ്വകാര്യമേഖലയുടെ പങ്ക്

ആഗോളമായിത്തന്നെ ജലവിതരണരംഗം സ്വകാര്യകുത്തകകള്‍ കൈയടക്കുകയാണ്.  1990-ല്‍ 30 ദശലക്ഷം ജനങ്ങള്‍ക്ക് സ്വകാര്യ സംരംഭകര്‍ ജലം എത്തിച്ചുവെങ്കില്‍ 2005- ല്‍ അത് 330 ദശലക്ഷമായി. വിഭവസമാഹരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും ജനങ്ങള്‍ക്കു മെച്ചപ്പെട്ട സേവനം നല്‍കുന്നതില്‍ പൊതുമേഖലയുടെ പരാജയം, നവസാമ്പത്തിക സിദ്ധാന്തങ്ങള്‍, പൊതുമേഖലയുടെ പരാജയങ്ങള്‍ക്കുള്ള ഉത്തരം സ്വകാര്യമേഖലയാണെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ സ്വകാര്യകമ്പനികളുടെ വിജയം, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദം ഇവയാണ് ഈ രംഗത്ത് സ്വകാര്യകുത്തകകളുടെ വളര്‍ച്ചയ്ക്കു കാരണം.  അമിതമായ വെള്ളക്കരത്തിലൂടെയും നിലവാരമില്ലാത്ത സേവനത്തിലൂടെയും എല്ലാ വിഭാഗത്തിനും ജലം എത്തിക്കുന്നതില്‍ പരാജപ്പെടുന്നതി

ഭൂഗര്‍ഭജലം

ഭൂമിയുടെ ആകെ വിസ്തൃതിയില്‍  കരഭൂമി മൂന്നിലൊന്നു മാത്രമാണ്.  ഇതില്‍ത്തന്നെ എട്ടിലൊന്നു മേഖലയില്‍ മാത്രമേ മേല്‍മണ്ണിനോടടുത്ത് ജലവിതരണം ലഭ്യമായിട്ടുള്ളൂ. ജനവാസയോഗ്യമല്ലാത്ത മറ്റുമേഖലകളില്‍ ജലം ഉപരിതലത്തില്‍നിന്ന് കിലോമീറ്ററുകള്‍ താഴെയാണ്. പൊതുവായി ഭൂമിയുടെ ജലവിതാനം നിലനര്‍ത്താന്‍ കഴിയുന്നു എന്നതൊഴിച്ചാല്‍ ഈ ജലസ്രോതസ്സുകള്‍ മനുഷ്യന് ലഭ്യമല്ലെന്നു കാണാം.

നിലവിലുള്ള കുളങ്ങളും കിണറുകളും മണ്ണിട്ടു നികത്തുന്നത് ഏറെ ആപല്‍ക്കരമായ സമീപനമാണ്.  ഇത്തരത്തില്‍ സ്രോതസ്സുകള്‍ അടയുന്നതോടെ മേല്‍മണ്ണിലേക്കുള്ള മര്‍ദ്ദം കുറയുകയും ജലം ഭൂമിയുടെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. ഇതു ഭൂജലവിതാനം താഴ്ത്തുന്നു. ഒരു പ്രദേശത്തിന്റെതന്നെ ജലസ്രോതസ്സുകള്‍ അടഞ്ഞുപോകുന്നതിന് ഇതു കാരണമാകും.

ഇന്‍ഡ്യയില്‍ ഭൂഗര്‍ഭജലം, ജലസേചനത്തിന്റെ 50 ശതമാനവും ഗ്രാമീണജനതയുടെ 85 ശതമാനവും നഗര-പട്ടണ ജനതയുടെ 50 ശതമാനവും ജലആവശ്യങ്ങള്‍ നിറവേറ്റുന്നു.

യൂറോപ്യന്‍ ജലനയം

ആധുനിക ഇന്‍ഡ്യയില്‍ ജലദൗര്‍ലഭ്യം ഒരു തുടര്‍ക്കഥയാണ്.  നിയമനിര്‍മ്മാണത്തിലൂടെയും ജനപങ്കാളിത്തത്തിലൂടെയും കാര്യക്ഷമമായ മേല്‍നോട്ടത്തിലൂടെയും ഈ സമ്പത്തിന്റെ വിനിയോഗത്തിലും സംരക്ഷണത്തിലും യൂറോപ്പ് ലോകത്തിനു വഴികാട്ടിയാണ്.

2006-ല്‍ 25 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ജനങ്ങളെ ഏറ്റവുംകൂടുതല്‍ വിഷമിപ്പിക്കുന്ന പരിസ്ഥിതിപ്രശ്‌നം ഏതാണന്ന് ഒരു സര്‍വേ നടത്തിയപ്പോള്‍, 47 ശതമാനവും അഭിപ്രായപ്പെട്ടത് ജലമലിനീകരണത്തെക്കുറിച്ചാണ്.  യൂറോപ്യന്‍ ജലനയം പ്രധാനമായി രണ്ടുകാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.  (1) മലിനീകൃതജലം ശുദ്ധീകരിക്കുക, (2) ശുദ്ധജലം ആ അവസ്ഥയില്‍ത്തന്നെ തുടരുന്നുവെന്ന് ഉറപ്പു വരുത്തുക. ലക്ഷ്യപ്രാപ്തിക്ക് ജനപങ്കാളിത്തം പ്രധാന ഘടകമാണ്.

ലൂടെയും സ്വകാര്യകമ്പനികള്‍ ആഗോളമായിത്തന്നെ ജനങ്ങളുടെ എതിര്‍പ്പു നേരിടുകയാണ്.

ഭാവിയിലെ യുദ്ധങ്ങള്‍

അടുത്ത ദശകങ്ങളിലെയോ നൂറ്റാണ്ടിലെയോ യുദ്ധങ്ങള്‍ എണ്ണയ്ക്കുവേണ്ടിയായിരിക്കില്ല.  വെള്ളത്തിനുവേണ്ടിയായിരിക്കും.  ഇസ്മയില്‍ സെറാജെള്‍ഡിന്‍ എന്ന ചിന്തകന്റെ ഈ പ്രവചനം ഇന്നു ലോകം മുഴുവന്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. ഭൂമിയില്‍ ജീവജാലങ്ങള്‍ക്കാവശ്യമുള്ള ശുദ്ധജലത്തിന്റെ അളവ് പരിമിതമാണ്.  വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയും നഗരവത്കരണവും സാമ്പത്തികപുരോഗതിയും കണക്കിലെടുക്കുമ്പോള്‍ ഈ പരിമിത വിഭവത്തിന്റെ വിതരണം മനുഷ്യസമൂഹം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ്.

ജലവിനിയോഗനയം

ജലം, ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമായതുകൊണ്ടുതന്നെ ഇതിന്റെ വിനിയോഗം സംബന്ധിച്ച് ഒരു പൊതുനയം അത്യാവശ്യമാണ്.  ഇന്‍ഡ്യയില്‍ 1987-ലും 2002-ലുമായി നാഷണല്‍ വാട്ടര്‍ പോളിസി രൂപീകരിച്ചുവെങ്കിലും അത് ദുര്‍ബ്ബലവും കാഴ്ചപ്പാടില്ലാത്തതും അപര്യാപ്തതകള്‍ നിറഞ്ഞതുമാണ്. ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഒരു പ്രമേയമനുസരിച്ച് ജലം മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളിലൊന്നാണെന്നും അതുകൊണ്ടുതന്നെ അതു മനുഷ്യാവകാശത്തിന്റെ ഭാഗമാണന്നും വിശ്വസിക്കുന്നു.

വികേന്ദ്രീകൃത തീരുമാനത്തിന്റെ ആവശ്യം

ജലത്തിന്റെ ഉപയോഗവും വിതരണവും സംബന്ധിച്ച തീരുമാനങ്ങള്‍ വികേന്ദ്രീകൃതമായിരിക്കണം. നൂറുകണക്കിനു മൈല്‍ അകലെയുള്ള സര്‍ക്കാരുകള്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനുപകരം തീരുമാനമെടുക്കേണ്ട ഉത്തരവാദിത്വം പ്രാദേശിക സമൂഹങ്ങള്‍ക്ക് വിട്ടുകൊടുക്കണം. ആന്ധ്രപ്രദേശിലെ മേഡക് ജില്ലയിലെ കോരംപള്ളി ഗ്രാമത്തിലെ അനുഭവം ഈ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. ജലവിതരണസംവിധാനത്തിന്റെ മേല്‍നോട്ടം സ്വകാര്യവല്‍ക്കരിച്ച ഡല്‍ഹിയിലെ പരിസ്ഥിതിയിലും കാര്യങ്ങള്‍ ഭംഗിയായി നടക്കണമെങ്കില്‍ ഉപഭോക്താക്കളുടെ നിരീക്ഷണവും നിയന്ത്രണവും അത്യാവശ്യമാണന്ന് മനസ്സിലാക്കാന്‍ സാധിച്ചു. കൃഷിക്കും കുടിക്കാനുമുള്ള വെള്ളത്തിന്റെ സ്രോതസ്സ്, അളവ്, വിനിയോഗം, വിതരണമാനദണ്ഡങ്ങള്‍, ഗുണനിലവാരം, വില തുടങ്ങിയ കാര്യങ്ങളിലെ തീരുമാനങ്ങളൊക്കെ അതിന്റെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടുന്ന സമൂഹത്തിനുവിട്ടുകൊടുക്കണം. ഗവണ്‍മെന്റിന് ഒരു റഫറിയുടെ പങ്കുമാത്രം മതി.

ഭൂഗര്‍ഭജലം ഇന്‍ഡ്യയില്‍ ഇന്‍ഡ്യയില്‍ 86 ശതമാനം ജനങ്ങള്‍ക്കും കുടിവെള്ളമെത്തിച്ചുവെന്നു സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പത്തില്‍ ആറുഭവനത്തില്‍ കുടിവെള്ളമെത്തുന്നില്ല.  ഇന്‍ഡ്യയിലെ ഭൂരിഭാഗം ജനങ്ങളും  (80%) കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഭൂഗര്‍ഭ ജലസ്രോതസ്സിനെയാണ്. കേരളത്തിലും സ്ഥിതി മറിച്ചല്ല. അമിതമായ ചൂഷണംമൂലം ഈ സ്രോതസ്സ് വറ്റിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഇന്‍ഡ്യയിലെ 306 ജില്ലയില്‍ ഭൂഗര്‍ഭ ജലം നാലുമീറ്ററിലധികം താഴോട്ടുപോയി. ഇന്‍ഡ്യയിലെ ഭൂഗര്‍ഭജലത്തിന്റെ 58 ശതമാനവും അമിത ചൂഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത് 70%-ത്തിനു

ജലനഷ്ടം ലണ്ടന്‍ ആസ്ഥാനമായ 'വാട്ടര്‍ സെക്ടര്‍ അഡൈ്വസറി ഗ്രൂപ്പിന്റെ (WSAG) പഠനം അനുസരിച്ച് ഇന്‍ഡ്യയില്‍ ജല അതോറിറ്റികള്‍ വിതരണത്തിനായി നല്‍കുന്ന ശുദ്ധജലത്തിന്റെ 40-50 ശതമാനവും പാഴായിപ്പോകുന്നു.  തന്മൂലം വിലയേറിയ ശുദ്ധജലത്തിനു പുറമേ വരുമാന നഷ്ടവും സംഭവിക്കുന്നു. ആധുനിക സാങ്കേതിക വിദ്യയും മാനേജ്‌മെന്റ് വൈദഗ്ദ്ധ്യവും വഴി ഈ നഷ്ടം 50 ശതമാനത്തില്‍നിന്ന് 10-20 ശതമാനമായി കുറയ്ക്കാന്‍ സാധിക്കും. ജലം പാഴായിപ്പോകുന്നത് തടയാനായി വാട്ടര്‍ പോലീസിനെ നിയമിക്കണം. നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ബോധവത്കരണം നടത്തി നഷ്ടം അധികാരികളെ സമയത്തുതന്നെ അറിയിക്കാന്‍ സംവിധാനം സൃഷ്ടിക്കണം. എവിടെയെങ്കിലും ജലം പാഴാകുന്നതുകണ്ടാല്‍ വിളിക്കാനായി ഒരു ഫോണ്‍ നമ്പര്‍ സൃഷ്ടിക്കുക. (ബി. എസ്.എന്‍. എല്ലുമായി ധാരണയിലെത്തിയാല്‍ കേരളം മുഴുവന്‍ ഒരു നമ്പര്‍ - അതും ഓര്‍മ്മിക്കാന്‍ എളുപ്പമുള്ള നമ്പര്‍). വ്യവസായം, കൃഷി, ഗാര്‍ഹിക മേഖലകള്‍ക്കായി പ്രത്യേകം

ജലനയം സൃഷ്ടിക്കണം.  വ്യവസായങ്ങളും വാണിജ്യ സ്ഥാപനങ്ങളും  പാഴായിപ്പോകുന്ന ഉപയോഗിച്ച ജലം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാനായി നിയമം കൊണ്ടുവരണം. മുകളില്‍പ്പോയാല്‍ അപകടകരമായ നിലയിലെത്തും കാര്യങ്ങള്‍. കേരളത്തില്‍ വര്‍ഷംതോറും ഭൂഗര്‍ഭജലത്തിന്റെ അളവില്‍ 0.2 മുതല്‍ 0.5 മീറ്റര്‍വരെ കുറവുവരുന്നു.  പല ജില്ലകളിലും സ്ഥിതി ആശങ്കാജനകമാണ്. 151 ബ്ലോക്കുകളില്‍ 3-ല്‍ സ്ഥിതി ഗുരുതരമാണ്.

ആളോഹരി ജലസംഭരണം: ഇന്‍ഡ്യയും ലോകവും

ജനപങ്കാളിത്തത്തോടെ പാഴായിപ്പോകുന്ന ജലം ഭൂമിക്കടിയിലേക്കുതിരിച്ചുവിടാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളും ജനങ്ങളും തമ്മില്‍ നിരന്തര സമ്പര്‍ക്കം ആവശ്യമാണ്.  മലനിരകളില്‍നിന്ന് താഴേയ്‌ക്കൊഴുകുന്ന ജലം മഴക്കുഴികളും ചെക്ക് ഡാമുകളും ഡാമുകളും സൃഷ്ടിച്ച, കടലിലേക്കൊഴുകി പാഴാകാതെ സംരക്ഷിക്കണം. നദികളിലൂടെ ഒഴുകുന്ന ജലത്തിന്റെ 80%വും കടലില്‍ പതിച്ച് പാഴാവുകയാണ് ഇന്‍ഡ്യയില്‍. നമ്മുടെ രാജ്യത്തെ ജലസംഭരണികള്‍ ആളോഹരി 200 ക്യുബിക് മീറ്റര്‍ ജലം സംഭരിക്കുമ്പോള്‍, അമേരിക്ക, ആസ്‌ത്രേലിയ മുതലായ രാജ്യങ്ങള്‍ 5000 ക്യു.മീറ്ററും സൗത്ത് ആഫ്രിക്ക, മെക്‌സിക്കോ, മൊറോക്കോ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ആളോഹരി 1000 ക്യു.മീ. വീതവും ജലം സംഭരിക്കുന്നു.

നിര്‍ദ്ദേശങ്ങള്‍

കമ്പോസ്റ്റ് ടോയ്‌ലറ്റുകളുടെ വ്യാപനം മൂന്നിലൊന്ന് ജലം ലാഭിക്കും. കൃഷിക്കാര്‍ വളം, വിത്ത് ഇവയ്‌ക്കൊപ്പം വെള്ളത്തിന്റെ ഉല്പാദനക്ഷമതയിലും ശ്രദ്ധിക്കണം. ഡ്രിപ് ഇറിഗേഷന്‍ വ്യാപകമാകണം. കുടുംബങ്ങളെയും സ്ഥാപനങ്ങളെയും ഉദ്ദേശിച്ച് ഒരു ജലനയം രൂപീകരിക്കണം. വെള്ളം പാഴാക്കുന്നവരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സ്‌കൂള്‍ കുട്ടികളെ വിവരശേഖരണത്തിനായി നിയമിക്കണം.

ഇരുളടഞ്ഞ ഭാവി

ഐക്യരാഷ്ട്ര സംഘടനാ വികസനപദ്ധതി (യു.എന്‍.ഡി.പി.) യുടെ 2005-06- ലെ റിപ്പോര്‍ട്ട് അനുസരിച്ച് 20 ലിറ്റര്‍ ശുദ്ധജലം പ്രതിദിനം ഒരാളുടെ അവകാശമാണെന്നിരിക്കെ ജലപ്രതിസന്ധികാരണം 20 ലക്ഷം കുട്ടികളാണ് ലോകത്ത് ഒരു വര്‍ഷം മരിക്കുന്നത്.  ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ശുദ്ധജലദൗര്‍ലഭ്യം 2007-ല്‍ 70 കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണങ്കില്‍ 2025-ല്‍ ഇത് 300 കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാകും. വര്‍ത്തമാനകാലപ്രവണത തുടര്‍ന്നാല്‍ ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടിനും 2025-ല്‍ ശുദ്ധജലം ഒരു പ്രശ്‌നമായിരിക്കും.  തന്മൂലം ഇന്നത്തെപ്പോലെ അന്നും കൂടുതല്‍ കഷ്ടത അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമായിരിക്കും. പ്രത്യേകിച്ചും ഇന്ത്യയിലെ സ്ത്രീകളും കുട്ടികളും. കാരണം ലോകജനസംഖ്യയുടെ 18 ശതമാനം അധിവസിക്കുന്നത് ഇന്ത്യയിലാണ്.ലോകത്താകെയുള്ള ശുദ്ധജലത്തിന്റെ 4 ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്!

കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും

ജീവിതച്ചെലവ്: കേരളവും ഇന്‍ഡ്യയും

2005 നവംബര്‍ 6 ലെ 'ബിസിനസ്സ് ടുഡേ' എന്ന മാസികയില്‍ അദ്ഭുതവാര്‍ത്തകളുടെ പേജില്‍ ഒരു വാര്‍ത്ത കണ്ടു: കേരളത്തിലെ കൊല്ലം ജില്ലയില്‍ ആളോഹരി വാര്‍ഷിക ഗാര്‍ഹിക ഉപഭോക്തൃ ചെലവ് പൂനയുടെ 32648 നെയും വെല്ലുന്ന 39891 രൂപയാണെന്ന്! നാഷണല്‍ സാംപിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍ സര്‍വ്വേയില്‍ ഉപഭോക്തൃ ചെലവില്‍ കേരളം വീണ്ടും ഇന്‍ഡ്യയില്‍ ഒന്നാമതെത്തി. കേരളത്തിലെ ഗ്രാമങ്ങളില്‍ 11800 രൂപയും നഗരങ്ങളില്‍ 16464 രൂപയുമാണ് പ്രതിശീര്‍ഷ വാര്‍ഷികച്ചെലവ്. ബീഹാറിലെ ഗ്രാമങ്ങളില്‍ ഇത് 5400 രൂപയും നഗരങ്ങളില്‍ 9600 രൂപയും മാത്രം. ദേശീയ ശരാശരി ഗ്രാമങ്ങളില്‍ 6780- ം നഗരങ്ങളില്‍ 12720-ം ആണ്. നഗരങ്ങളില്‍ ജീവിക്കുന്നതിന്റെ പകുതി ച്ചെലവില്‍ ഗ്രാമങ്ങളില്‍ ജീവിക്കാമെന്നാണ് ദേശീയ ശരാശരി പറയുന്നതെങ്കില്‍, കേരളത്തിന്റെ കാര്യത്തില്‍ ഇത് 70 ശതമാനമാണ്. കേരളത്തിന്റെ ശരാശരി ആളോഹരിവരുമാനം 24053 രൂപയാണ്. ഈ വിഷയത്തില്‍ കേരളത്തിന് ഇന്‍ഡ്യയില്‍ 8-ാം സ്ഥാനമാണ്. ഇന്‍ഡ്യയുടെ ജനസംഖ്യയില്‍ 3 ശതമാനം മാത്രമായ കേരളീയര്‍ രാജ്യത്തുണ്ടാക്കുന്ന ഉപഭോക്തൃ ഉല്പന്നങ്ങളുടെ 26% വാങ്ങുന്നു.

എന്തിനൊക്കെയാണ് കേരളീയര്‍ പണം ചെലവാക്കുന്നത്? ഗ്രാമങ്ങളില്‍ മൊത്തം ചെലവിന്റെ 54 ശതമാനം ഭക്ഷണത്തിനായിരുന്നുവെങ്കില്‍ നഗരങ്ങളിലത് 42 ശതമാനം മാത്രമായിരുന്നു. നഗരവാസികള്‍ ബാക്കി 58% ചെവലാക്കിയത് വസ്ത്രത്തിനും പാദരക്ഷയ്ക്കും വൈദ്യുതിക്കും ഇന്ധനത്തിനുമൊക്കെയായിരുന്നു. ഇനി ഭക്ഷണത്തിന്റെ കാര്യമെടുത്താല്‍, ഗ്രാമങ്ങളിലുള്ളവര്‍ മൊത്തം ചെലവിന്റെ 18% ധാന്യങ്ങള്‍ക്കുവേണ്ടി ചെലവാക്കിയപ്പോള്‍, നഗരവാസികള്‍ അത് 10% ത്തില്‍ ഒതുക്കി.

ഇന്‍ഡ്യയുടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ധാന്യങ്ങള്‍ക്കും പച്ചക്കറികള്‍ക്കും മറ്റ് ഉപഭോഗവസ്തുക്കള്‍ക്കും വിലകൂടുതലാണ്. അതിന്റെ പ്രധാന കാരണം ഭൂമിശാസ്ത്രപരമായ കേരളത്തിന്റെ കിടപ്പുതന്നെ. ഇന്‍ഡ്യയുടെ തെക്കേ അറ്റത്തു കിടക്കുന്ന കേരളത്തിലേക്ക് പ്രധാനമായും റോഡുമാര്‍ഗ്ഗമാണ് സാധനങ്ങള്‍ കൊണ്ടുവരുന്നത്. പകരം പ്രകൃതി നമുക്കു കനിഞ്ഞു നല്‍കിയ 1900 കിലോ മീറ്റര്‍ ഉള്‍നാടന്‍ ജലാശയങ്ങളും 595 കിലോമീറ്റര്‍ കടല്‍ സാമീപ്യവും ഉപയോഗിച്ചിരുന്നുവെങ്കില്‍? (കേരളത്തിന്റെ നഷ്ടക്കണക്കുകള്‍ വായിക്കുക).

കേരളത്തിന്റെ നഷ്ടക്കണക്കുകള്‍

അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ശരാശരി 4000 ലോറി ഒരു ദിവസം ചരക്കുമായിവരുന്നു. 10 ടണ്‍ ഭാരവുമായി ഡല്‍ഹിയില്‍നിന്ന് ഒരു ലോറി കേരളത്തിലെത്തുമ്പോള്‍ 45,000 രൂപ ചരക്കുകൂലിയാവും (2006- ലെ കണക്കുകള്‍).  കേരളത്തില്‍നിന്ന് ഒരു ലോറി ഡല്‍ഹിയിലേക്കു പോകുന്നതിന് 35,000 രൂപയാകും. ജലമാര്‍ഗ്ഗം അയയ്ക്കുകയാണെങ്കില്‍ ഇതിന്റെ അഞ്ചിലൊന്നേ ആകു. അതായത് ഒരു ലോറിയുടെ കണക്കില്‍ ഒരു ദിവസത്തെ നഷ്ടം 64,000 രൂപയാണ്.

തീരക്കടല്‍ കപ്പല്‍ഗതാഗതം (Coastal shipping)

ഇന്‍ഡ്യയ്ക്ക് 7000 കി. മീ. കടല്‍ത്തീരവും 15 വന്‍കിട തുറമുഖവും 185 ചെറുതും ഇടത്തരവും തുറമുഖവും ഉണ്ട്. ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗ്ഗമാണെങ്കിലും ഇന്‍ഡ്യയുടെ മൊത്തം ചരക്കുഗതാഗതത്തിന്റെ 7 ശതമാനം മാത്രമാണ് തീരദേശകപ്പല്‍മാര്‍ഗ്ഗം നടക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഇതു 40% ആണ്. റോഡുഗതാഗതത്തിന്റെ 15% ഇന്ധനച്ചെലവില്‍ തീരദേശകപ്പല്‍വഴി ചരക്ക് അയയ്ക്കാം. ഇന്‍ഡ്യയിലെ ചെറുകിട തുറമുഖങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും കുറഞ്ഞ നിലവാരവും വന്‍കിടതുറമുഖങ്ങളിലെ ഉയര്‍ന്ന ചെലവുമാണ് ഇന്‍ഡ്യയുടെ ഈ രംഗത്തെ പിന്നാക്കാവസ്ഥയ്ക്കു കാരണം.

2006-ലെ കണക്കനുസരിച്ച് റോഡുകളിലെ അപകടങ്ങളും ഗതാഗതതടസ്സങ്ങളും കാരണം 40,000 കോടിരൂപയാണ് ഇന്‍ഡ്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു വര്‍ഷം ഉണ്ടാകുന്ന നഷ്ടം.

ലോജിസ്റ്റിക്‌സ്

ഉല്പാദകനില്‍നിന്ന് ഉപഭോക്താവിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ലോജിസ്റ്റിക്‌സ് എന്നു പറയുന്നത്. ശരിയായ സാധനം, ശരിയായ അളവില്‍, ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത്, ശരിയായ വിലയ്ക്ക് എത്തിക്കുകയെന്നതാണ് കാതലായ വിഷയം.

ഇന്‍ഡ്യയില്‍ ലോജിസ്റ്റിക്‌സ് 41/2 ലക്ഷം കോടിരൂപയുടെ ബിസിനസ്സാണ് (2007-ലെ കണക്ക്). 4 കോടിയാളുകള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നു. വാര്‍ഷികവളര്‍ച്ച 7-8 ശതമാനം. 12 വലിയ പോര്‍ട്ട് ഉള്‍പ്പെടെ ഇന്‍ഡ്യയ്ക്ക് 180 പോര്‍ട്ട്, 65,000 കിലോമീറ്റര്‍ നാഷണല്‍ ഹൈവേ, 14,000 കി.മീ. ഉള്‍നാടന്‍ ജലഗതാഗതപാത, 63,000 കിലോമീറ്റര്‍ റെയില്‍പാത, 7000 കി.മീ. കടല്‍ത്തീരം.  ഇതാണ് അടിസ്ഥാന കണക്കുകള്‍.

ലോകവാണിജ്യത്തിന്റെ 80 ശതമാനം കടല്‍വഴിയാണ്. ഇന്‍ഡ്യയിലെ ലോജിസ്റ്റിക്‌സ് രംഗം നേരിടുന്ന പ്രധാന പ്രശ്‌നം റോഡ്, റെയില്‍, പോര്‍ട്ട്, വിമാനത്താവളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ്.  ഇന്‍ഡ്യയില്‍ ജി. ഡി. പി. യുടെ 13 ശതമാനം ലോജിസ്റ്റിക്‌സ് മേഖലയില്‍ ചെലവാകുമ്പോള്‍ യു. എസ്.-ല്‍ അത് 8%-ം യൂറോപ്പില്‍ 10%-ം ജപ്പാനില്‍ 11%-ം ആണ്.  ഇന്‍ഡ്യയില്‍ ഈ ഉയര്‍ന്ന ശതമാനത്തിനു കാരണം സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയാണ്. ട്രക്കുകളുടെ കുറഞ്ഞ ശരാശരി വേഗം, പോര്‍ട്ടുകളിലെ കാലതാമസം, അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളിലെ കാലതാമസം ഇവയൊക്കെ കാരണങ്ങളാണ്.  ലോജിസ്റ്റിക്‌സ് ചെലവിന്റെ 40% ട്രാന്‍സ്‌പോര്‍ട്ടേഷന്‍, 24% ഇന്‍വെന്ററി, വെയര്‍ഹൗസിംഗ് 20-25%, ഓര്‍ഡര്‍ പ്രോസസിംഗ് & അഡ്മിനിസ്‌ട്രേഷന്‍ 10%. ഇതാണ് ലോകനിലവാരം. വേള്‍ഡ് ബാങ്ക് ... കണക്ടിംഗ് ടു കംപീറ്റ് : ട്രേഡ്  ലോജിസ്റ്റിക്‌സ് ഇന്‍ ദി ഗ്ലോബല്‍ ഇക്കോണോമി .. എന്ന സര്‍വേ പ്രകാരം ഓരോ രാജ്യത്തെയും ലോജിസ്റ്റിക്‌സ് രംഗത്തെ വിലയിരുത്തി 1 (ഏറ്റവും മോശം) മുതല്‍ 5 (ഏറ്റവും നല്ലത്) വരെയുളള റാങ്കിംഗ് നടത്തിയപ്പോള്‍ 3.09 മാര്‍ക്കോടെ ഇന്ത്യ 39 ാം സ്ഥാനം കരസ്ഥമാക്കി. 4.19 മാര്‍ക്കോടെ സിംഗപ്പൂര്‍ ഒന്നാംസ്ഥാനവും ചൈന 30-ാം സ്ഥാനവും കരസ്ഥമാക്കി. അന്താരാഷ്ട്ര കണ്‍സല്‍ട്ടന്റുമാരായ ഡ്‌റീവറിയുടെ അഭിപ്രായത്തില്‍ ഇന്‍ഡ്യയുടെ ജി.ഡി.പി. വളര്‍ച്ച 1-2 ശതമാനം വര്‍ദ്ധിക്കും ലോജിസ്റ്റിക്‌സ് ലോകനിലവാരത്തിലെത്തുകയാണെങ്കില്‍. ഇന്‍ഡ്യയില്‍ ഈ വ്യവസായം നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് പരിശീലനം സിദ്ധിച്ച തൊഴിലാളികളുടെ അഭാവം, പ്രത്യേകിച്ച് റോഡ് ചരക്കുഗതാഗതം, വെയര്‍ഹൗസിംഗ് മേഖലകളില്‍.

ലോജിസ്റ്റിക്‌സ് കമ്പനികള്‍ കസ്റ്റംസ് ക്ലിയറിംഗ്, ഫോര്‍വേഡിംഗ്, വെയര്‍ ഹൗസിംഗ്, ലേബലിംഗ്, പാക്കേജിംഗ്, ഫ്‌ളീറ്റ് മാനേജ്‌മെന്റ്, ഓര്‍ഡര്‍ സ്വീകരിക്കല്‍, ഇന്‍വെന്ററി മാനേജ്‌മെന്റ് എന്നീ മേഖലകളിലും ശ്രദ്ധിക്കാന്‍ തുടങ്ങി.  ഈ രംഗത്തെ പുതുതലമുറ കമ്പനികള്‍ ഈ പ്രവൃത്തികളൊക്കെത്തന്നെ പുറംകരാര്‍ നല്‍കുന്ന പ്രവണതയിലേക്ക് നീങ്ങുകയാണ്.

സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്

ഉല്പാദകനില്‍നിന്ന് ഉപഭോക്താവിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന കണ്ണികളുടെ കാര്യക്ഷമമായ മാനേജ്‌മെന്റിനാണ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്നുപറയുന്നത്.  അസംസ്‌കൃത വസ്തുക്കള്‍, പണിനടന്നുകൊണ്ടിരിക്കുന്നതും പൂര്‍ത്തിയായതുമായ വസ്തുക്കള്‍- ഇവയുടെ ശേഖരണവും ഗതാഗതവും ഉല്പാദകനില്‍നിന്ന് ഉപഭോക്താവിലേക്ക്. വസ്തുക്കളുടെ ആവശ്യവും അതിനനുസരിച്ചുള്ള വിതരണവും ഇവിടെ പ്രധാനമാണ്.  ചിലര്‍ ലോജിസ്റ്റിക്‌സും സപ്ലൈ ചെയിന്‍ മാനേജ്‌മെന്റും ഒന്നായി കാണുമ്പോള്‍, മറ്റു ചിലര്‍ അതു വ്യത്യസ്ത പ്രവൃത്തികളായി കാണുന്നു.

സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിന്റെ ഘടകങ്ങള്‍ ഇവയാണ്: (1) ഉപഭോക്തൃസേവനങ്ങളുടെ മാനേജ്‌മെന്റ് (2) ഉല്പന്നങ്ങളുടെ വികസനവും വിപണനവും (3) ഉല്പന്നങ്ങളുടെ സമ്പാദനം, നിര്‍മ്മാണസഹായം, വിതരണം (4) പ്രവൃത്തി വിലയിരുത്തല്‍ (5) പ്രവൃത്തികള്‍ പുറംകരാറിലൂടെ ചെയ്യിക്കുക.

ഇനി പറയുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്ന പ്രക്രിയ: (1) ഉപഭോക്തൃ ബന്ധങ്ങളുടെ മാനേജ്‌മെന്റ് (2) ഉപഭോക്തൃസേവനങ്ങളുടെ മാനേജമെന്റ് (3) ഡിമാന്‍ഡ് മാനേജ്‌മെന്റ് (4) ഓര്‍ഡര്‍ പൂര്‍ത്തീകരിക്കുക (5) ഉല്പാദനപ്രക്രിയയുടെ ഒഴുക്ക് മാനേജ് ചെയ്യുക (6) വിതരണക്കാരുമായുള്ള ബന്ധങ്ങളുടെ മാനേജ്‌മെന്റ് (7) ഉല്പന്നങ്ങള്‍ വികസിപ്പിക്കുക, വിപണനം ചെയ്യുക (8) വരുമാനം മാനേജ് ചെയ്യുക.

ആഗോളമായി 2000-ല്‍ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് 23 ബില്യണ്‍ ഡോളറിന്റെ വ്യവസായമായിരുന്നുവെങ്കില്‍ 2005-ലത് 82 ബില്യണ്‍ ഡോളറിലെത്തി.  യഥാര്‍ത്ഥ സമയത്ത്, യഥാര്‍ത്ഥ സ്ഥലത്ത്, യഥാര്‍ത്ഥ വിലയ്ക്ക്, യഥാര്‍ത്ഥ അളവില്‍ സാധനങ്ങള്‍ എത്തിക്കുക.  അതാണ് കാതലായ വിഷയം.

അന്താരാഷ്ട്ര കണ്‍സല്‍ട്ടിംഗ് കമ്പനിയായ 'ക്രിസിലി'ന്റ കണക്കനുസരിച്ച് ഇന്‍ഡ്യയില്‍ ഫുഡ്, ഗ്രോസറി മേഖലയിലെ ഒഴിവാക്കാവുന്ന വാര്‍ഷിക സപ്ലൈ ചെയിന്‍ ചെലവുകള്‍ 1 ലക്ഷം കോടി രൂപയാണ്.  ഇതിന്റെ 57 ശതമാനവും 5 തട്ടില്‍വരെയുള്ള കമ്മീഷനുകളും ഒന്നിലധികം സംഭരണസംവിധാനങ്ങളും മൂലമുള്ളതാണ്. ഇതിന്റെ ഫലമായി ഇന്‍ഡ്യയില്‍ സാധനങ്ങളുടെ റീട്ടെയില്‍ വിലയുടെ 35-40 ശതമാനം മാത്രം കര്‍ഷകര്‍ക്ക് കിട്ടുമ്പോള്‍ അമേരിക്കയിലത് 60-65 ശതമാനമാണ്. ആത്യന്തികമായി കര്‍ഷകനു കൊടുക്കുന്ന വിലയുടെ 2.6 ഇരട്ടി കൊടുത്താണ് ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങുന്നത്.

ഇന്‍ഡ്യയിലെ ആകെ പഴങ്ങളുടെയും പച്ചക്കറികളുടെയും 30 ശതമാനം ശീതീകരിച്ച സംഭരണികളുടെ അഭാവത്തില്‍ നഷ്ടപ്പെടുന്നു.  ഈ ഇനത്തില്‍ വാര്‍ഷികനഷ്ടം 50,000 കോടിരൂപയാണ്.  ഇന്‍ഡ്യയിലാകെ 3500 ശീതീകരിച്ച സംഭരണികളേ ഉള്ളൂ.

മദ്ധ്യവര്‍ത്തികളെ ഒഴിവാക്കിയും മികച്ച ഗതാഗതം വഴിയും ശീതീകരിച്ചതുള്‍പ്പെടെയുള്ള മികച്ച സംഭരണ സംവിധാനങ്ങളുടെ അഖിലേന്ത്യാ കണ്ണികള്‍ വഴിയും കാര്യങ്ങള്‍ മെച്ചപ്പെടുത്താം.

ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍

ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍ സംവിധാനങ്ങള്‍ എന്നിവ അന്താരാഷ്ട്ര നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ കാര്യക്ഷമതയില്ലാത്ത അവസ്ഥയിലാണ് കേരളത്തില്‍. നമ്മുടെ തീരദേശജില്ലകളിലെല്ലാം തുറമുഖങ്ങളും അതിനോടനുബന്ധിച്ച് ഗോഡൗണുകളും കോള്‍ഡ് സ്റ്റോറേജുകളും ഉയരണം.  അന്യസംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറികളും മാംസവും മത്സ്യവും മറ്റ് ഉപഭോഗവസ്തുക്കളും കപ്പല്‍മാര്‍ഗ്ഗം കൊണ്ടുവരണം. 1895 കിലോമീറ്റര്‍ ജലപാതയും ഉപയോഗയോഗ്യമാകണം. ഇവയില്‍ 5 കിലോമീറ്റര്‍ ഇടവിട്ടെങ്കിലും ബോട്ട് ജെട്ടികള്‍ ഉയരണം. അവിടെയെല്ലാം യാത്രാവാഹനങ്ങളും ചരക്കുവാഹനങ്ങളും അടുക്കണം.  അടിസ്ഥാനസൗകര്യങ്ങളായ കോള്‍ഡ് സ്റ്റോറേജുകളും ഗോഡൗണ്‍ സൗകര്യങ്ങളും സൃഷ്ടിക്കപ്പെടണം. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഒരു കിലോ തക്കാളിക്ക് ബാംഗ്ലൂരില്‍ 11/2 രൂപ വിലയുള്ളപ്പോള്‍ കേരളത്തില്‍ 24 രൂപ കൊടുക്കേണ്ട ഗതികേട് ഉണ്ടാവില്ല (2005 നവംബറില്‍ ഇതു സംഭവിച്ചു). കേരളത്തില്‍ ഉള്‍നാടന്‍ ജലമാര്‍ഗ്ഗം 2005-ല്‍ കയറ്റിയിറക്കിയത് 13 ലക്ഷം ടണ്ണാണെങ്കില്‍ 2015-ലത് 130 ലക്ഷം ടണ്ണായി ഉയരണം.

400 ഗ്രാമീണവികസന തുരുത്ത്

ഈ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ ഉറങ്ങിക്കിടക്കുന്ന നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതുജീവന്‍ കിട്ടും. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ചുരുങ്ങിയത് 400 ചെറുകിട തുറമുഖവും ഗോഡൗണ്‍ സൗകര്യങ്ങളും സ്യഷ്ടിക്കപ്പെടും. കുറഞ്ഞ ചെലവില്‍ ഗ്രാമങ്ങളിലെ ഉല്പന്നങ്ങള്‍ ദേശീയ, അന്താരാഷ്ട്ര മാര്‍ക്കറ്റുകളിലെത്താന്‍ ഇതു സഹായിക്കും.  റോഡുകളിലെ തിരക്ക് കുറയും. റോഡപകടങ്ങളും കുറയും, അന്തരീക്ഷമലിനീകരണം കുറയും, ഗ്രാമങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അങ്ങനെ 400 ഗ്രാമീണവികസന തുരുത്ത് സൃഷ്ടിക്കപ്പെടും.

അവസാനം പരിഷ്കരിച്ചത് : 3/3/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate