অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നയനം പ്രധാനം

നയനം പ്രധാനം

സര്വ്വേന്ദ്രിയാണാം നയനം പ്രധാനം

എല്ലാ ഇന്ദ്രിയങ്ങളിലും വച്ച് കണ്ണാണ് ഏറ്റവും പ്രധാനം എന്ന് ആയുര്‍വേദം പറയുന്നു. എന്നാല്‍ പൊതുവില്‍ എല്ലാ ഇന്ദ്രിയങ്ങളുടെയും പ്രത്യേകിച്ച് കണ്ണിന്റെ പരിചരണത്തിന്റെ കാര്യത്തില്‍ സാധാരണയായി ആരും അത്ര ഗൌരവമായി ശ്രദ്ധകൊടുത്തു കാണുന്നില്ല. അതുകൊണ്ടു തന്നെ നേത്രരോഗികളുടെ എണ്ണം പ്രതിവര്‍ഷം കൂടിവരുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 

കാലം മാറിയതിനനുസൃതമായി ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ വരുന്നത് കണ്ണുകള്‍ക്കാണെന്ന് ചുറ്റുപാടും നിരീക്ഷിച്ചാല്‍ ബോധ്യമാകുന്ന വസ്തുതയാണ്. കണ്ണടയോ കോണ്‍ടാക്ട് ലെന്‍സുകളോ വയ്ക്കാത്തവര്‍ വിരളം. തിമിര ശസ്ത്രക്രിയ ഇന്ന് ഏതാണ്ട് സാധാരണമാത്രം . ഇതൊക്കൊയിട്ടും സാധാരണ ജനങ്ങള്‍ കണ്ണുകളുടെ ആരോഗ്യത്തിന് യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല എന്നതാണ് ദുഃഖകരമായ സത്യം. എങ്കിലും കണ്ണുകളെ സംബന്ധിക്കുന്ന ഏതാണ്ട് എല്ലാ രോഗങ്ങള്‍kക്കും വൈകല്യങ്ങള്‍ക്കും ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികില്‍സ ഇന്നും ലഭ്യമാണെന്നതാണ് ആശ്വാസകരമായ വസ്തുത. 

കണ്ണുനീരിന്റെ അപര്യാപ്തതയാണ് ഇന്നു കാണുന്ന പല നേത്രരോഗങ്ങളുടെയും മൂലകാരണം. കണ്ണിന്റെ ആരോഗ്യവും കാഴ്ചയുടെ വ്യക്തതയും ഒക്കെ നഷ്ടപ്പെടുന്നതും പൊതുവില്‍ കണ്ണുനീരിന്റെ അപര്യാപ്തതകൊണ്ടുണ്ടാകുന്ന അസന്തുലിതാവസ്ഥയില്‍ നിന്നാണ്. സ്വാഭാവികമായ കണ്ണുനീര്‍ ഉത്പാദിപ്പിക്കപ്പെടാത്ത സാഹചര്യത്തില്‍ ഐ ഡ്രോപ്പ്സ് കണ്ണിലൊഴിച്ച് കൃത്രിമമായി കണ്ണുനീര്‍ ഉത്പാദിപ്പിക്കേണ്ടതായി വരുന്നു. മൂന്നു വ്യത്യസ്ത സാഹചര്യത്തിലാണ് പ്രധാനമായി കണ്ണില്‍ കണ്ണീര്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. 

1 ബേസല്‍ ടിയേഴ്സ് : ആരോഗ്യമുള്ള കണ്ണുകളുടെ കോര്‍ണിയയ്ക്ക് ഈര്‍പ്പവും ആരോഗ്യവും നല്‍കാനും കണ്ണില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറന്തള്ളുവാനുമാണ് ബേസല്‍ ടിയേഴ്സ് ഉത്പാദിപ്പിക്കുന്നത്. കണ്ണിനുള്ളില്‍ കടന്നുകൂടുന്ന ബാക്ടീരിയകളോടും മറ്റു രേഗാണുക്കളോടും പൊരുതാന്‍ ബേസല്‍ ടീയേഴ്സിന് ശക്തിയുണ്ട്. 

2 റിഫ്ളെക്സ് ടിയേഴ്സ്: കണ്ണിനുള്ളില്‍ പൊടിയോ കരടോ പോലുള്ള എന്തെങ്കിലും അന്യവസ്തുക്കള്‍ പെട്ടുപോയാലുടന്‍ ഉത്പാദിപ്പിക്കപ്പെടുന്ന കണ്ണുനീരാണ് റിഫ്ളെക്സ് ടിയര്‍. ഉള്ളി അരിയുമ്പോഴും ടിയര്‍ഗ്യാസ് പ്രയോഗിക്കുമ്പോഴും മറ്റും കണ്ണീന് അസ്വസ്ഥത ഉണ്ടാക്കുന്ന വാതകങ്ങളുടെ സാന്നിധ്യത്തിലും ഉടന്‍ റിഫ്ളെക്സ് ടിയര്‍ ഉത്പാദിപ്പിക്കപ്പെടുന്നു. 

3 സൈക്കിക്ക് ടിയേഴ്സ് : അമിതമായ ദുഃഖം, സന്തോഷം, ശാരീരിക വേദന തുടങ്ങിയവയുടെ ഫലമായി വരുന്ന വികാരവിക്ഷോഭംമൂലം പുറപ്പെടുന്ന കണ്ണുനീര്‍. 

മേല്‍പ്പറഞ്ഞ മൂന്നുതരം കണ്ണുനീരും കണ്ണിന് ഗുണകരം തന്നെയാണ്. 

ആധുനിക തൊഴില്‍ സംസ്കാരത്തിന്റെ ഇരകളാണ് പൊതുവില്‍ പുതുതലമുറയില്‍പ്പെട്ട നേത്രരോഗികള്‍. തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ മോണിട്ടറിന്റെയും പൊതുവില്‍ കാഥോഡ് റേ ട്യൂബ് മോണിട്ടര്‍ ഉപയോഗിക്കുന്ന ഏതു യന്ത്രത്തിന്റെയും മുന്നില്‍ ഏറെനേരം ചെലവഴിക്കുന്നവര്‍ക്ക് നേത്രരോഗ സാധ്യത 80 ശതമാനത്തിലധികമാണ്. പൊടിയും പുകയും നിറഞ്ഞ തിരക്കേറിയ നിരത്തിലൂടെ ഹെല്‍മറ്റോ കൂളിംഗ് ഗാസോ ഉപയോഗിക്കാതെ സഞ്ചരിക്കുന്ന വാഹനയാത്രക്കാരും നേത്രരോഗത്തിന്റെ പിടിയിലകപ്പെടാന്‍ അധികംകാലം വേണ്ട. ഇതൊന്നുമില്ലാതെ വീട്ടിലിരുന്ന് മുഴുവന്‍ സമയവും ടെലിവിഷന്‍ ആസ്വദിക്കുന്ന ഒട്ടനവധി വീട്ടമ്മമാരും കുട്ടികളും ഇന്ന് കേരളത്തിലുണ്ട്. കമ്പ്യൂട്ടര്‍ മോണിട്ടറുകളേക്കാളും എത്രയോ ഇരട്ടി വികീരണ സാധ്യതയുള്ളതാണ് ടെലിവിഷന്‍ എന്നു പലര്‍ക്കും അറിയാമെങ്കിലും ടെലിവിഷന്‍ കാണരുതെന്ന് ആര്‍ക്കും പറയാനാകില്ല. 

ഒരു മനുഷ്യന്‍ സാധാരണഗതിയില്‍ ഒരു മിനിറ്റില്‍ 16 മുതല്‍ 30 തവണ വരെയാണ് കണ്ണുകള്‍ ചിമ്മുന്നത്. എന്നാല്‍ മോണിട്ടറിലേക്ക് കണ്ണുനട്ടിരിക്കുമ്പോള്‍ കണ്ണു ചിമ്മുന്നതിന്റെ എണ്ണം മിനിറ്റില്‍ രണ്ടോ മൂന്നോ എന്ന നിലയിലേക്ക് താഴുന്നു. 16ല്‍ നിന്നാണ് ഇത്രയും കുറയുന്നതെന്നുകൂടി മനസിലാക്കുമ്പോഴേ ഇതിന്റെ ഭീകരത തിരിച്ചറിയാനാകൂ. കണ്ണിനെ സംരക്ഷിക്കുന്ന രക്ഷാകവചമായ കണ്‍പോളകള്‍ക്ക് വേണ്ടത്ര വ്യായാമം ലഭിച്ചില്ലെങ്കില്‍ അതു കണ്ണിന്റെ ആരോഗ്യത്തെ നേരിട്ടു ബാധിക്കും. ദീര്‍ഘനേരം ഇമചിമ്മാതെ കമ്പ്യൂട്ടര്‍ പോലുള്ള വികിരണസാധ്യതയേറിയ പ്രകാശ സ്രോതസിലേക്ക് നോക്കിയിരിക്കുന്നത് കണ്ണിനെ സംബന്ധിച്ച് ഏറെ അപകടകരമാണ്. അരമണിക്കൂര്‍ എങ്കിലുമുള്ള ഇടവേളകളില്‍ മോണിട്ടറില്‍ നിന്നുള്ള ശ്രദ്ധമാറ്റി വിദൂരതയിലേക്ക് നോക്കുന്നത് കണ്ണിന് വേണ്ടത്ര വിശ്രമം നല്‍കാന്‍ സഹായിക്കും. അതുപോലെ കൃഷ്ണമണികള്‍ ചലിപ്പിക്കുന്നതും, ഇമവെട്ടുന്നതും ഒരു വ്യായാമമുറയാക്കി പരിശീലിക്കേണ്ടത് ഇത്തരത്തിലുള്ള ജോലി ചെയ്യുന്നവര്‍ ഒരു ശീലമാക്കി വളര്‍ത്തിയെടുക്കണം. 

നിര്‍മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും വെല്‍ഡിംഗ് പോലുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമാണ് നേത്രരോഗങ്ങളുടെ മറ്റൊരു ഇര. സേഫ്റ്റി ഗാസുകള്‍ ഉപയോഗിക്കാത്തതുമൂലം നേത്രസംബന്ധമായ പരിക്കുകള്‍ ഇക്കൂട്ടര്‍ക്കിടയില്‍ വ്യാപകമാണ്. 

കണ്ണിന്റെയും കാഴ്ചയുടെയും ആരോഗ്യത്തിനായി ഒരു ദിവസം നാം എത്രസമയം ചെലവിടുന്നുണ്ട്? ഒരു പക്ഷേ ആരും അതേപ്പറ്റി ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല. കണ്ണുകളുടെ ആരോഗ്യത്തില്‍ നാം പുലര്‍ത്തുന്ന അശ്രദ്ധകളില്‍ നിന്നാണ് മിക്കവാറും എല്ലാ നേത്രരോഗങ്ങളുടെയും തുടക്കം. കണ്ണുകളെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടെങ്കില്‍ മാത്രമേ കാണുന്ന കാഴ്ചകള്‍ക്ക് എന്നും വ്യക്തതയും കൃത്യതയും ഉണ്ടാകൂ. 

കണ്ണ്, ആരോഗ്യത്തോടെയിരിക്കുമ്പോള്‍ കാഴ്ച എന്ന വരദാനത്തെപ്പറ്റി ആരും വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. എന്നാല്‍ ഒരു നിമിഷമാത്ര നേരമെങ്കിലും അന്ധകാരത്തില്‍പ്പെട്ടുപോയാല്‍ നാം ആകെ അസ്വസ്ഥരാകും. കണ്ണിന്റെ ആരോഗ്യത്തില്‍ ശ്രദ്ധയൂന്നിക്കൊണ്ട് നേത്രരോഗങ്ങള്‍ കഴിവതും വരാതെ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ കാഴ്ച എന്ന ആ അനുഗ്രഹീതമായ വരദാനത്തെ ജീവിതത്തില്‍ നമുക്കെന്നും ഒരു കെടാവിളക്കുപോലെ നിലനിര്‍ത്താനാവൂ. 

കടപ്പാട് ഡോ. എന്‍ പി പി നമ്പൂതിരി

കണ്ണിനു കരുതല്‍ വേനലില്‍

അതിതീവ്രമായ ചൂട് കണ്ണിനെപ്പോഴും ദോഷം ചെയ്യും. നിസാരമായ ചൊറിച്ചില്‍ മുതല്‍ ഗുരുതരമായ കോര്‍ണിയല്‍ അള്‍സര്‍ വരെയുള്ള നേത്രരോഗങ്ങള്‍ ഈ വേനല്‍ചൂടിന്റെ ഭാഗമാണ്. അതിന് ആവശ്യമായ മുന്‍കരുതലുകളെടുക്കുകയും കണ്ണുകള്‍ക്കു രോഗബാധയുണ്ടായാല്‍ അതു തിരിച്ചറിഞ്ഞ് ഉടന്‍ തന്നെ വിദഗ്ധപരിഹാരം തേടുകയും വേണം. 

തീവ്രമായ സൂര്യപ്രകാശം, നീന്തല്‍ക്കുളങ്ങളിലെ അമിതമായ ക്ളോറിന്റെ അംശം, മലീമസമായ ജലം, പൊടിപടലങ്ങള്‍, മലിനീകരണം എന്നിവ വേനല്‍ക്കാലത്തിന്റെ പ്രത്യേകതകളാണ്. ഇത്തരം സാഹചര്യങ്ങള്‍ കണ്ണുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. കണ്ണിനു കൂടുതല്‍ പരിചരണവും ശ്രദ്ധയും ആവശ്യമുള്ള സമയമാണ് വേനല്‍ക്കാലം. വേനലില്‍ കണ്ണിനെ ബാധിക്കുന്ന നിരവധി രോഗാവസ്ഥകളുണ്ട്. അവയുടെ പരിഹാരങ്ങളും വീട്ടുചികിത്സകളുമറിയാം.

അള്‍ട്രാവയലറ്റ് കണ്ണിനു ഹാനികരം

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കണ്ണില്‍ പതിക്കുന്നതു മൂലം തിമിരം വളരെ നേരത്തെതന്നെ ഉണ്ടാകാനിടയുണ്ട്. മാത്രമല്ല, ദൃഷ്ടിപടലം അഥവാ റെറ്റിനയ്ക്കു നാശമുണ്ടാകുന്നതിനും ഇതു കാരണമാകുന്നു. സ്ഥിരമായി കൊടുംവെയിലത്തു ജോലി ചെയ്യുന്ന കൂലിപ്പണിക്കാരില്‍ തിമിരം കൂടുതലായി കാണുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പതിവായി വെയിലേറ്റു ജോലി ചെയ്യുന്നവര്‍ കണ്ണിനു സംരക്ഷണം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

സൂര്യപ്രകാശത്തിലേക്ക് ഒരു കാരണവശാലും നേരിട്ടു നോക്കാന്‍ പാടില്ല. വെയിലേറ്റു ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ നല്ല തണുത്ത വെള്ളത്തില്‍ കണ്ണു തണുപ്പിച്ചു മുഖം കഴുകണം. ജോലി ചെയ്യുന്ന സമയത്ത്, കണ്ണിലേക്ക് ചൂടേല്‍ക്കാത്ത രീതിയിലുള്ള തൊപ്പിയോ തലയില്‍ തന്നെ ഫിറ്റു ചെയ്യാവുന്നതരം കുടയോ വയ്ക്കുന്നത് നല്ലതാണ്.

വേനല്‍ക്കാലവും നേത്രരോഗങ്ങളും

വേനല്‍ക്കാലം നേത്രരോഗങ്ങളുടെ കാലം കൂടിയാണ്. അലര്‍ജി, ചെങ്കണ്ണ്, കണ്‍കുരു, ഡ്രൈ ഐ അഥവാ കണ്ണിനുണ്ടാകുന്ന വരള്‍ച്ച എന്നിവയെല്ലാം വ്യാപകമാകാം. കണ്ണിനുണ്ടാകുന്ന കുരുക്കളും ചെങ്കണ്ണുമാണു സാധാരണയായി വേനല്‍ക്കാലത്തു കൂടുതല്‍ കണ്ടുവരുന്നത്. 

അലര്‍ജി

കണ്ണുകള്‍ക്കുണ്ടാകുന്ന ഏറ്റവും സാധാരണ പ്രശ്നം അലര്‍ജിയാണ്. കാറ്റിലൂടെ വ്യാപിക്കുന്ന പൊടിപടലങ്ങളുടെയും പൂമ്പൊടിയുടെയും ഫലമായാണ് അലര്‍ജി ഉണ്ടാകുന്നത്. വായുവിലൂടെയുള്ള മറ്റു മലിനീകരണവസ്തുക്കളും കണ്ണിനു ചെറിയ ചൊറിച്ചില്‍ മുതല്‍ ചുവപ്പുവരെ ഉണ്ടാക്കാം. താപം, പൂമ്പൊടി, വേനല്‍ക്കാലത്തെ സൂര്യപ്രകാശം എന്നിവ കാരണം അലര്‍ജി ഉണ്ടാകാം. വേനല്‍ക്കാലത്തു യുവാക്കളില്‍ സാധാരണയായി വരുന്ന അലര്‍ജി കൊണ്ടുള്ള ചെങ്കണ്ണാണ് സ്പ്രിങ് കറ്റാര്‍ അല്ലെങ്കില്‍ വെര്‍ണല്‍ കണ്‍ജങ്ക്റ്റിവൈറ്റിസ്, അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളെ (അലര്‍ജനുകള്‍) കണ്ടെത്തുകയും അവയുമായുള്ള ഇടപെടല്‍ ഒഴിവാക്കുകയുമാണ് അലര്‍ജിക്കുള്ള ഉത്തമമായ ചികിത്സ. മിക്കവാറും അവസരങ്ങളില്‍ അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളെ കണ്ടെത്താല്‍ കഴിയില്ല. മറ്റു ചില അവസരങ്ങളില്‍ അലര്‍ജിയുടെ കാരണം കണ്ടെത്തിയാലും അവയില്‍ നിന്നു പൂര്‍ണമായി നമുക്ക് അകന്നുനില്‍ക്കാനും കഴിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ അലര്‍ജിക്കെതിരെയുള്ള മരുന്നുകളുപയോഗിക്കേണ്ടി വരുന്നു. അലര്‍ജി തീവ്രമായ അവസ്ഥയില്‍ സ്റ്റിറോയിഡുകള്‍ ആവശ്യമായി വന്നേക്കാം. 

ചെങ്കണ്ണ്

കണ്ണുകളുടെ വെളുത്ത പ്രതലത്തിലും കണ്‍പോളകളുടെ പുറകിലെ പ്രതലത്തിലുമായി കാണപ്പെടുന്ന ഒരു നേര്‍ത്ത സംരക്ഷിതപാളിയാണു കണ്‍ജങ്ക്ടിവ. ഈ കണ്‍കങ്ക്ടിവയ്ക്കുണ്ടാകുന്ന ചുവപ്പിനും തടിപ്പിനുമാണു ചെങ്കണ്ണ് എന്നു പറയുന്നത്. 

ചെങ്കണ്ണിന്റെ പ്രധാന കാരണങ്ങളിവയാണ്. 
വൈറസ്, ബാക്ടീരിയ, ക്ളമീഡിയ തുടങ്ങിയവയില്‍ നിന്നുണ്ടാകുന്ന അണുബാധ. 
പൊടിപടലങ്ങള്‍, പൂമ്പൊടി, ജീവജാലങ്ങളിലെ താരന്‍, മരുന്നുകള്‍, ലേപനങ്ങള്‍, കോണ്ടാക്ട് ലെന്‍സുകള്‍ തുടങ്ങിയവ കൊണ്ടുണ്ടാകുന്ന അലര്‍ജി 
അമ്ളം, ക്ഷാരം (ആല്‍ക്കലി), കോണ്ടാക്ട് ലെന്‍സുകള്‍ വൃത്തിയാക്കാനുപയോഗിക്കുന്ന ദ്രാവകം, നീന്തല്‍ക്കുളങ്ങളിലുള്ള ബ്ളീച്ച് എന്നിവ മൂലം 
ആഘാതങ്ങള്‍, ചൂട്, റേഡിഷേയന്‍ എന്നിവ മൂലം കണ്ണിനുണ്ടാകുന്ന ക്ഷതങ്ങള്‍. 

ചെങ്കണ്ണാണെന്നു സംശയിക്കുമ്പോള്‍ തന്നെ ഒരു നേത്രരോഗവിദഗ്ധനെ സമീപിച്ച് ചികിത്സ നടത്തണം. ഒഫ്താല്‍മോളജിസ്റ്റിനെ കാണുന്നതിനു മുമ്പുതന്നെ ശുദ്ധജലമുപയോഗിച്ചു കണ്ണുകളെ സാവധാനം കഴുകി ഐസ്പാക്ക് ഉപയോഗിച്ചു തണുപ്പിക്കണം. സ്വയം ചികിത്സ ഒഴിവാക്കുകയും കൃത്യമായ ഉപദേശമില്ലാതെ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക. മറ്റുള്ളവരിലേക്ക് അണുബാധയുടെ വ്യാപനം തടയാന്‍ ചെങ്കണ്ണു ബാധിച്ച വ്യക്തിയുടെ ടവ്വലുകള്‍, തോര്‍ത്ത് എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. 

ഡ്രൈ ഐ

കണ്ണുനീരിന്റെ ഗുണവും അളവും മതിയാകാതെ വരുന്ന അവസ്ഥയാണു ഡ്രൈ ഐ. ഇതുമൂലം കണ്ണുകളില്‍ സ്ഥിരമല്ലാത്ത ഒരു ടിയര്‍ ഫിലിം ഉണ്ടായി അവ കണ്ണുകളുടെ മുന്‍ഭാഗത്തുള്ള സുതാര്യമായ കോര്‍ണിയയെ പൂര്‍ണമായും ആവരണം ചെയ്യാതെ വരുന്നു. കണ്ണില്‍ തട്ടല്‍, ചുവപ്പ്, വേദന, വരള്‍ച്ച, കണ്ണില്‍ തരിതരിപ്പ് മൂലം അമിതമായ വെള്ളമെടുപ്പ് എന്നിവ ഡ്രൈ ഐയുടെ ലക്ഷണങ്ങളാണ്. വരണ്ട വായുവിലും ചൂടുകാറ്റുള്ളപ്പോഴും ഈ ലക്ഷണങ്ങള്‍ വര്‍ധിക്കുന്നു. കൂടാതെ, കംപ്യൂട്ടറില്‍ ജോലി ചെയ്യുമ്പോഴും ടിവി കാണുമ്പോഴും തുടര്‍ച്ചയായി വായിക്കുമ്പോഴും കണ്ണുചിമ്മുന്നതിന്റെ തോത് കുറയുന്നതിന്റെ ഫലമായും ഇത്തരം ലക്ഷണങ്ങള്‍ വര്‍ധിക്കാം. ഇത്തരം അസ്വസ്ഥതകള്‍ കണ്ടാല്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. 

കണ്‍കുരു

കണ്‍പോളകളിലെ ഗ്രന്ഥികള്‍ക്കുണ്ടാകുന്ന അണുബാധയാണ് കണ്‍കുരു. കണ്‍പോളകള്‍ വേദനയുള്ളതും പഴുപ്പുനിറഞ്ഞതുമായ അവസ്ഥയിലെത്തുന്നു. ഈ കുരുക്കള്‍ പൊട്ടുമ്പോള്‍ പഴുപ്പും ചോരയും കലര്‍ന്ന സ്രവം പുറത്തുവരുന്നു. 

വൃത്തിഹീനമായ കൈകള്‍ കൊണ്ടു കണ്ണുകള്‍ തിരുമ്മുന്നത്, അമിതവായന, കംപ്യൂട്ടറിന്റെ ഉപയോഗം എന്നിവ കാരണം കണ്ണിനു സ്ട്രെയിന്‍ ഉണ്ടാകുകയും കണ്‍കുരുവായി മാറുകയും ചെയ്യുന്നു. ചൂടുകൂടിയ കാലാവസ്ഥയിലും ചൂടുപിടിക്കുന്നതിനോടൊപ്പം ആന്റിബയോട്ടിക് തുള്ളിമരുന്നുകളും ചികിത്സയ്ക്കായി ഉപയോഗിക്കാം. സങ്കീര്‍ണമായ അവസ്ഥയില്‍ ഉള്ളില്‍ കഴിക്കാവുന്ന ആന്റിബയോട്ടിക്കുകളും വേദന സംഹാരികളും ആവശ്യമായി വരുന്നു. 

കോര്‍ണിയല്‍ അള്‍സര്‍

കണ്ണിനു മുമ്പിലുള്ള സുതാര്യമായ കോര്‍ണിയയില്‍ ഉണ്ടാകുന്ന അണുബാധയാണു കോര്‍ണിയല്‍ അള്‍സര്‍. മണല്‍തരിപോലുള്ള വസ്തുക്കളോ ആഘാതമോ ഇവയ്ക്കു കാരണമാകാം. ചെങ്കണ്ണു മുഖേനയോ, മലീമസമായ കോണ്ടാക്റ്റ് ലെന്‍സിന്റെ ഉപയോഗം കൊണ്ടോ ഈ അവസ്ഥ ഉണ്ടാകാം. 

അതികഠിനമായ വേദന, ചുവപ്പ്, വെള്ളം വരല്‍, കാഴ്ചമങ്ങല്‍, പ്രകാശത്തേക്കു നോക്കാനുള്ള വൈഷമ്യം, പ്രകാശത്തെ കടത്തിവിടാത്ത തരത്തിലുള്ള അതാര്യത എന്നിവ കോര്‍ണിയയില്‍ അള്‍സറിന്റെ ഭാഗമായി കണ്ടുവരുന്നു. ഒരു നേത്രവിദഗ്ധനെ സമീപിക്കുക. 

നീന്താനിറങ്ങും മുമ്പു കരുതല്‍

വേനല്‍ക്കാലങ്ങളില്‍ നീന്തല്‍കുളങ്ങളിലും മറ്റും വെള്ളത്തിന്റെ ശുദ്ധീകരണത്തിനുപയോഗിക്കുന്ന ക്ളോറിന്റെ തോത് ക്രമാതീതമായി വര്‍ധിക്കുന്നു. ഇത്തരം രാസവസ്തുക്കളുടെ അമിത ഉപയോഗം കണ്ണുകള്‍ക്കു വൈഷമ്യം സൃഷ്ടിക്കുന്നു. ജലവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴെല്ലാം സ്വിമ്മിങ് ഗോഗിള്‍സ് (നീന്തല്‍ സമയത്തുപയോഗിക്കുന്ന കണ്ണടകള്‍) ഉപയോഗിക്കുക. നീന്തല്‍ക്കുളത്തില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ശുദ്ധജലമുപയോഗിച്ചു കണ്ണുകള്‍ കഴുകണം.

വേനല്‍ക്കാലത്തു ശ്രദ്ധിക്കേണ്ടത്

പുറത്തുപോകുമ്പോള്‍ സൺഗ്ലാ‍സുകള്‍ ഉപയോഗിക്കുക. മങ്ങിയ സൂര്യപ്രകാശത്തിലും അള്‍ട്രാവയലറ്റ് രശ്മികള്‍ ഉള്ളതിനാല്‍ സൺഗ്ലാസുകള്‍ ധരിക്കണം. അവ പോറല്‍ വീഴാതെ സൂക്ഷിച്ചു വയ്ക്കണം. 
സൺഗ്ലാസുകള്‍ക്കു പുറമേ തൊപ്പിയോ, കുടയോ ഉപയോഗിച്ചാല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണുകളില്‍ പതിക്കാതെ തടയാം. 
വാഹനം ഓടിക്കുമ്പോള്‍ പോളറൈസ്ഡ് ലെന്‍സുകള്‍ ധരിക്കണം. 
ദിവസേന കുറഞ്ഞതു രണ്ടു ലീറ്റര്‍ വെള്ളം കുടിച്ചാല്‍ കണ്ണുകളുടെ ഈര്‍പ്പം നിലനിര്‍ത്താം. 
സൂര്യരശ്മികളുടെ തീവ്രത കൂടുതലുള്ള സമയങ്ങളില്‍ കഴിവതും പുറത്തുപോകാതിരിക്കുക. 
സണ്‍സ്ക്രീന്‍ ലേപനങ്ങള്‍ കണ്ണിനുള്ളില്‍ പെടാതെ സൂക്ഷിക്കുക. 
സൂര്യകിരണങ്ങളിലെ 80 ശതമാനത്തോളം അള്‍ട്രാവയലറ്റ് കിരണങ്ങളെ കുടകള്‍ തടയുന്നു. ഇളംനിറത്തിലുള്ള കുടകളെ അപേക്ഷിച്ച് 10 ശതമാനത്തോളം കൂടുതല്‍ ഫലപ്രദമായി കറുത്ത കുടകള്‍ സൂര്യരശ്മികളെ തടയുന്നു. 
പഞ്ഞി തണുത്തവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് കണ്ണടച്ച് കണ്ണിനു മേല്‍ കുറച്ചു നേരം വയ്ക്കുക. 
ഐസ് ക്യൂബുകള്‍ ടവ്വലില്‍ പൊതിഞ്ഞു കണ്ണിനു മേലെ വയ്ക്കാം. പട്ടാണിപ്പയറിന്റെ പായ്ക്കറ്റുകള്‍ ഫ്രീസ് ചെയ്ത് ഐസ്പായ്ക്കായി കണ്ണിനു മുകളില്‍ വയ്ക്കുന്നതും കുളിര്‍മയും ഉന്മേഷവും നല്‍കും. 

ഡോ. ദേവിന്‍ പ്രഭാകര്‍ ഡയറക്ടര്‍,

കണ്ണിനു വേണം വ്യായാമം

കണ്ണിനു വ്യായാമമോ എന്ന് അതിശയിക്കേണ്ട. കംപ്യൂട്ടറില്‍ മണിക്കൂറുകള്‍ കണ്ണുനട്ടിരിക്കുമ്പോള്‍ കടച്ചിലും ക്ഷീണവും തോന്നാറില്ലേ. ഇത് കണ്ണിന് ഉണ്ടാകുന്ന കടുത്ത സമ്മര്‍ദം മൂലമാണ്. ഇതു കുറയ്ക്കാന്‍ കണ്ണിനു ചില ലളിത വ്യായാമങ്ങള്‍ ചെയ്യണം. കണ്ണിന്റെ ആയാസം കുറയ്ക്കാനും കണ്‍പേശികളെ ദൃഢമാക്കി കാഴ്ച സുവ്യക്തമാക്കാനും ഈ വ്യായാമങ്ങള്‍ സഹായിക്കും. 

സുഖപ്രദമായി ഇരുന്നശേഷം കഴുത്തോ തലയോ അനക്കാതെ കണ്ണുകള്‍ പരമാവധി മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. 10 തവണ ആവര്‍ത്തിക്കാം. ഇനി ഇരുവശങ്ങളിലേക്കുമായി കണ്ണു ചലിപ്പിക്കാം, 10 തവണ. ശേഷം കണ്ണടച്ച് റിലാക്സ് ചെയ്യുക. 

തല നേരെ പിടിച്ച് ആദ്യം മുകളില്‍ ഇടതുവശത്തേക്കു നോക്കുക. ഇനി കണ്ണുകള്‍ പതിയെ താഴെ വലതുവശത്തേക്കു ചലിപ്പിക്കാം. എന്നിട്ട് വീണ്ടും മുകളില്‍ വലതുവശത്തേക്കു നോക്കുക. ഇനി താഴെ ഇടതുവശത്തേക്കു നോക്കുക. ഇത് അഞ്ചു തവണ ആവര്‍ത്തിക്കാം. പുരികങ്ങള്‍ക്കു നടുവിലുള്ള ഭാഗത്തേക്കു നോക്കുക. ഏതാനും സെക്കന്‍ഡ് നോക്കിയശേഷം നോട്ടം താഴെ മൂക്കിന്‍ തുമ്പത്തേക്കു മാറ്റുക. ഏതാനും തവണ ആവര്‍ത്തിക്കുക. 

ക്ളോക്കില്‍ നോക്കാം

നിങ്ങളുടെ മുന്നില്‍ ഒരു വലിയ ക്ളോക്ക് വച്ചിട്ടുള്ളതായി സങ്കല്‍പ്പിക്കുക. അതിന്റെ നടുവിലേക്ക് നോട്ടമുറപ്പിക്കുക. ഇനി തല അനക്കാതെ തന്നെ അവിടെ നിന്നു 12 മണിയുടെ സ്ഥാനത്തേക്കു നോക്കുക. രണ്ടു സെക്കന്‍ഡ് നേരം അങ്ങനെ തുടരുക. വീണ്ടും ക്ളോക്കിന്റെ നടുവിലേക്കു നോട്ടം മാറ്റുക. അടുത്തതായി ഒരു മണിയുടെ സ്ഥാനത്തേക്കു നോക്കുക. രണ്ടു സെക്കന്‍ഡ് നേരം തുടരുക. വീണ്ടും നടുവിലേക്കു നോട്ടം മാറ്റുക. ഇങ്ങനെ ഒരു പ്രാവശ്യം ഘടികാരദിശയില്‍ നോട്ടം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ എതിര്‍ഘടികാരദിശയില്‍ (ഉദാ: 12,11,10....) ചെയ്യുക. 

പാമിങ്

ഇരുകൈത്തലങ്ങളും കൂട്ടിത്തിരുമ്മിയശേഷം കണ്ണിനു മേല്‍ വച്ചു മൃദുവായി മൂടുക. കസേരയില്‍ ഇരുന്ന് കൈമുട്ടുകള്‍ മേശയില്‍ ഊന്നിയശേഷം കണ്ണടച്ച് കൈപ്പത്തി കൊണ്ട് കണ്ണു മൂടുന്നതാണ് ഏറ്റവും മികച്ച മാര്‍ഗം. മനോഹരമായ ഒരു ഉദയമോ നീലാകാശത്തില്‍ ഒഴുകി നീങ്ങുന്ന മേഘങ്ങളോ സങ്കല്‍പത്തില്‍ കണ്ടു റിലാക്സ് ചെയ്യുക. കണ്ണിനു ക്ഷീണം തോന്നുമ്പോഴൊക്കെ ഇങ്ങനെ ചെയ്യുക.

ടിവിയും കംപ്യൂട്ടറും

കളിച്ചതു മതി, ഇനി വീട്ടില്‍ക്കേറ് എന്നാണു പണ്ടൊക്കെ കുട്ടികളോടു പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നു പറയുന്നതു നേരെ തിരിച്ചാണ്. കണ്ടതു മതി, ഇനി മുറ്റത്തേക്കൊക്കെ ഒന്ന് ഇറങ്ങ്. കാണുന്നതു ടിവി അല്ലെങ്കില്‍ കംപ്യൂട്ടര്‍. പണ്ട് കളിച്ചു തളരുമ്പോള്‍ വീട്ടില്‍ കയറും. ഇന്നു കണ്ടുകൊണ്ടിരിക്കുന്നവര്‍ക്കു തളര്‍ച്ചയില്ല; അതുകൊണ്ട് മുറ്റത്തേക്കിറങ്ങാന്‍ മനസില്ല. 

ടിവിയോ കംപ്യൂട്ടറോ കുട്ടിയുടെ ശത്രുവല്ല; മിത്രം തന്നെയാണ്. പക്ഷേ അധികമായാല്‍ ആ മിത്രം ശത്രുവാകും. കുട്ടിയുടെ ചിന്ത, ഭാവന, സര്‍ഗപ്രക്രിയകള്‍ക്കുള്ള വാസന, മൃദുലവികാരങ്ങള്‍ എന്നിവയെല്ലാം വിഴുങ്ങുന്ന ശത്രു. കാഴ്ചത്തകരാറുകള്‍, പൊണ്ണത്തടി, തലവേദന, കഴുത്തു വേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ക്കു പുറമെ 'ഒാട്ടിസവും (അവനവനിലേക്കു തന്നെ ഉള്‍വലിയുന്ന ഗുരുതരമായ മാനസികാവസ്ഥ) അമിതമായ ടി വി (കംപ്യൂട്ടര്‍) ഭ്രമത്തില്‍ നിന്നു കുട്ടികള്‍ക്കുണ്ടാകാമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

കംപ്യൂട്ടര്‍ കാണും നേരം

കംപ്യൂട്ടര്‍ മോണിറ്റര്‍ കണ്ണുകളുടെ അതേ തലത്തിലോ, അല്‍പം താഴെയോ ആയിരിക്കണം. ദൃഷ്ടി ഉയര്‍ത്തി സ്ക്രീനി ലേക്കു നോക്കേണ്ടി വരുന്നത് കണ്ണുകള്‍ക്കു ചുറ്റുമുള്ള പേശികള്‍ക്ക് ആയാസമുണ്ടാക്കും. കുട്ടികള്‍ കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കുമ്പോള്‍ അവരുടെ ഉയരമനുസരിച്ച് കംപ്യൂട്ടര്‍ വയ്ക്കണം. കണ്ണും കംപ്യൂട്ടറും തമ്മിലുള്ള അകലവും കണ്ണും കീബോര്‍ഡും തമ്മിലുള്ള അകലവും തുല്യമായിരിക്കുന്നതാണ് അനുയോജ്യം. 

കംപ്യൂട്ടറില്‍ നിന്നുള്ള പ്രകാശം അതിതീവ്രമാകാതിരിക്കാനും തീരെ മങ്ങിയതാകാതിരിക്കാനും ശ്രദ്ധിക്കണം. ആന്റി ഗെയര്‍ സ്ക്രീനുകള്‍ നല്ലതാണ്. നമ്മുടെ കണ്ണിലേക്കു നേരെ പ്രകാശം പതിക്കുന്ന തരത്തില്‍ കംപ്യൂട്ടറിനു പിന്നില്‍ ലൈറ്റ് ഇടരുത്. കംപ്യൂട്ടറിനു നേരെ എതിരെയും ലൈറ്റ് വേണ്ട, പ്രകാശം സ്ക്രീനില്‍ തട്ടി കണ്ണിലേക്കു പ്രതിഫലിക്കും. നമ്മുടെ നിഴല്‍ കീബോര്‍ഡില്‍ വീഴാത്ത തരത്തില്‍ വശങ്ങളിലായിരിക്കണം പ്രകാശസജ്ജീകരണം. 

കുട്ടികള്‍ അര മണിക്കൂറിലേറെ കംപ്യൂട്ടറിനു മുന്നില്‍ ഒരേ ഇരിപ്പ് ഇരിക്കുന്നത് ഒഴിവാക്കണം. ഇടയ്ക്കു കൈകള്‍ കൊണ്ട് കണ്ണുകള്‍ മൂടിപ്പിടിക്കുന്നതും അലസമായി കുറച്ചു നേരം അകലേക്കു നോക്കുന്നതും കണ്ണുകള്‍ കഴുകുന്നതും ആയാസം കുറയ്ക്കും. 

ടിവിക്ക് മുന്നില്‍

കണ്ണില്‍ നിന്നു മൂന്നു മീറ്ററെങ്കിലും അകലെയായിരിക്കണം ടെലിവിഷന്‍ സെറ്റ്. കണ്ണിന്റെ അതേ തലത്തിലാകുന്ന താണു നല്ലത്. ടിവി കാണുമ്പോള്‍ മുറിയില്‍ തീവ്രപ്രകാശമോ, കൂരിരുട്ടോ പാടില്ല. പ്രകാശക്രമീകരണം കംപ്യൂട്ടറിന്റെ കാര്യത്തിലെന്ന പോലെ കാഴ്ചക്കാരന്റെ നേരെ എതിരെ വേണ്ട. എത്ര വിലക്കിയാലും കുട്ടി എപ്പോഴും ടിവിയുടെ തൊട്ടടുത്തു ചെന്നാണു കാണുന്നതെങ്കില്‍ നേത്രപരിശോധന നടത്തണം. കുട്ടി എപ്പോഴും കണ്ണുകള്‍ ചുളിച്ചു സ്ക്രീനില്‍ നോക്കുന്നതും കൂടുതല്‍ സമയം ടിവിക്കു മുന്നിലിരിക്കുന്ന കുട്ടി തലവേദനയെന്നു പരാതിപ്പെടുന്നതും നിസാരമായി കാണരുത്. ചിലപ്പോള്‍ കാഴ്ചത്തകരാറിന്റെ ലക്ഷണമാകാം.

കണ്ണിന് പ്രത്യേക പരിചരണം

കാഴ്ച എന്ന മഹാവിസ്മയം സാധ്യമാക്കുന്ന കണ്ണിന്റെ പരിചരണം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? നമ്മള്‍ ഉണര്‍ന്നിരിക്കുന്ന സമയം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന അവയവമെന്ന നിലയില്‍ കണ്ണിനു നല്‍കേണ്ട ശ്രദ്ധയും പ്രഥമശുശ്രൂഷകളും അറിയാം. 

പൊടിയോ മണലോ പോയാല്‍

കണ്ണില്‍ പൊടിയോ മണലോ പോയാല്‍ തിരുമ്മാന്‍ പാടില്ല. തിരുമ്മുന്നതുമൂലം കണ്ണിലെ കൃഷ്ണമണിക്കു പോറല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. രണ്ടോ മൂന്നോ പ്രാവശ്യം കഴുകിയതിനുശേഷവും പൊടിപോലെ കിടക്കുന്നതു തോന്നുകയാണെങ്കില്‍ നേത്രരോഗവിദഗ്ധനെ സമീപിക്കുക 

വസ്തുക്കള്‍ തറച്ചാല്‍ (മുള്ളോ, ആണിയോ മറ്റോ)

കണ്ണില്‍ ഏതെങ്കിലും തരത്തിലുള്ള മൂര്‍ച്ചയുള്ള വസ്തുക്കള്‍ തറച്ചാല്‍ എത്രയും വേഗം ഡോക്ടറുടെ സഹായം തേടുക. ചിലപ്പോള്‍ ആണിയുടെ അഗ്രഭാഗം (പരന്നിരിക്കുന്ന ഭാഗം) മാത്രമായി കണ്ണിന്റെ ഉള്ളില്‍ കടന്നുപോകാന്‍ സാധ്യതയുണ്ട്. പ്രധാനമായും വര്‍ക്ക്ഷോപ്പുകളിലും അതുപോലുള്ള മറ്റു സ്ഥലങ്ങളിലും ആണിയും ചുറ്റികയും കൊണ്ടു ജോലി ചെയ്യുന്നതിനിടയിലാണ് ഇതുപോലെയുള്ള ആപത്തുകള്‍ സംഭവിക്കുന്നത് . ജോലി സ്ഥലത്തു വൃത്തിയായിട്ടുള്ള ഗ്രോസ് (മുറിവ് കെട്ടാന്‍ ഉപയോഗിക്കുന്ന ഒരു തരം കോട്ടണ്‍ തുണി)ഉപയോഗിച്ചു ബാന്‍ഡേജ് ചെയ്യുക. ആണി തറച്ചിരിക്കുകയാണെങ്കില്‍ അതു തനിയെ വലിച്ചെടുക്കരുത്. അത് കൂടുതല്‍ ആപത്തുകളിലേക്കു നയിക്കാം 

കണ്ണിനു ക്ഷതമേറ്റാല്‍ (വീഴുമ്പോഴും മറ്റും )

വീഴ്ചയില്‍ പ്രധാനമായും കണ്ണിന്റെ പോളകള്‍ക്കാണ് മുറിവേല്‍ക്കുന്നത്. കണ്ണിലും സാരമായ മുറിവുകള്‍ക്കു സാധ്യതയുണ്ട്. അതിനാല്‍ ഒരു ഡോക്ടറെ പെട്ടെന്നു കാണുന്നതാണ് ഉചിതം. 

കണ്ണില്‍ പ്രാണി പോയാല്‍

പ്രാണി പോയാല്‍ രണ്ടു രീതിയില്‍ കണ്ണിനു മുറിവു പറ്റുന്നതിനു സാധ്യതയുണ്ട്. ഒന്നാമതായി പ്രാണിയുടെ സ്രവത്തില്‍ നിന്നുള്ള പ്രതിപ്രവര്‍ത്തനം മൂലം കണ്ണില്‍ കെമിക്കല്‍ അലര്‍ജി സംബന്ധിച്ച ആപത്തുകള്‍ക്കു സാധ്യതയുണ്ട്. രണ്ടാമതായി പ്രാണിയുടെ ശരീരത്തില്‍ നേരിയ രോമങ്ങളുണ്ട്. രോമം കണ്ണില്‍ കൃഷ്ണമണിയുടെ വെള്ളയില്‍ തറച്ചിരുന്നു പഴുപ്പിനും സാധ്യതയുണ്ട്. ഒരു വിദഗ്ധ ഡോക്ടറെ കണ്ടു പരിശോധിക്കുന്നതാണ് നല്ലത് 

സൺഗ്ലാസ് ധരിക്കുക

യാത്ര ചെയ്യുമ്പോള്‍ കണ്ണിന്റെ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ചൂടുള്ള കാലാവസ്ഥയില്‍ സൺഗ്ലാ‍സുകള്‍ ഉപയോഗിക്കുന്നത് ഉത്തമം. കണ്ണില്‍ അള്‍ട്രാവയലറ്റ് റേഡിയേഷനുകള്‍ കൊണ്ടുള്ള ആപത്ത് ഇതു മൂലം ഒഴിവാക്കുവാന്‍ സാധിക്കും അമിതമായ എയര്‍കണ്ടീഷനിങ്ങും കാറ്റും മൂലം കണ്ണു വരളാനുള്ള സാധ്യത കൂടുതലാണ്. ആയതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്രിമമായുള്ള കണ്ണുനീര്‍ ഉപയോഗിക്കുന്നതു ഫലപ്രദമാണ്. കണ്ണുനീര്‍ വരുന്ന അസുഖമുള്ള വ്യക്തിയാണെങ്കില്‍ മരുന്നു തീര്‍ച്ചയായും കരുതേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ കണ്ണുപുറത്തുവരിക, കണ്‍പോള തടിച്ചു വരിക എന്നിവ വന്നാല്‍ ഡോക്ടറെ കാണാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അങ്ങനെ ചെയ്യുന്നതാണ് ഉത്തമം. അതിനുള്ള സാധ്യത കുറവാണെങ്കില്‍ എല്ലാ മൂന്നു മണിക്കുറിലും കണ്ണു വൃത്തിയാക്കി കഴുകുക 

കണ്ണില്‍ കൂടെ വെള്ളം വന്നാല്‍

കണ്ണില്‍ നിന്നു വെള്ളം വരിക എന്നതു വളരെ സാധാരണയായി കണ്ടുവരാറുള്ള ഒരു രോഗമാണ്. കൃഷ്ണമണിയുടെ പ്രശ്നം , വെള്ളപ്പാടയുടെ രോഗം , കണ്ണുനീര്‍ ചാലിലുള്ള തടസം, അലര്‍ജി എന്നിങ്ങനെ നിരവധി കാരണങ്ങളാല്‍ ഇതു സംഭവിക്കാം. കണ്ണില്‍ നിന്നും തുടര്‍ച്ചയായി വെള്ളം വരുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും കണ്ണുഡോക്ടറെ സമീപിക്കണം. ചികിത്സ തീരുമാനിക്കുന്നത് അതിന്റെ കാരണത്തെ ആശ്രയിച്ചാണ്. അലര്‍ജി സാധാരണയായി തുള്ളിമരുന്നുകള്‍ കൊണ്ടു ഭേദമാക്കുവാന്‍ സാധിക്കും. കണ്ണുനീര്‍ ചാലിലെ തടസം നീക്കുവാനായി ചെറിയൊരു ശസ്ത്രക്രിയ ആവശ്യമായി വരും. 

കണ്ണില്‍ ചെറുചൂടു വയ്ക്കുക

കണ്‍കുരു വന്നാല്‍ തുടക്കത്തിലെ തന്നെ ചെറുചൂടുവച്ചു കൊടുക്കുക. കണ്‍പോളയിലെ മെയ്ബോബീന്‍ ഗ്രന്ഥിയുടെ വീക്കത്തില്‍ നിന്നാണു കണ്‍കുരു വരുന്നത്. തുടരെത്തുടരെ കണ്‍കുരു വരുന്ന ശീലമുള്ളവര്‍ കാഴ്ചശക്തി പരിശോധിക്കണം. പ്രമേഹരോഗികളില്‍ ഇതു വളരെ സാധാരണയായി കാണാറുണ്ട്. ചികിത്സിച്ചിട്ടും മാറാത്ത കണ്‍കുരു പ്രത്യേകിച്ച് 50 വയസ്സിനു മേലില്‍ പ്രായമുള്ളവരില്‍ കാണുന്നത് ഡോക്ടറെ കണ്ടു കാന്‍സര്‍ സാധ്യത ഇല്ലെന്ന് ഉറപ്പ് വരുത്തണം 

ചെങ്കണ്ണും കണ്ണിന്റെ വൃത്തിയും

ചെങ്കണ്ണ് വന്നാല്‍ ആദ്യമായി ചെയ്യേണ്ടതു കണ്ണു വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. എല്ലാ രണ്ടു മണിക്കൂര്‍ കൂടുമ്പോഴും നല്ല ശുദ്ധമായ തണുത്ത വെള്ളത്തില്‍ കണ്ണു വൃത്തിയാക്കണം. സാധാരണയായി വേനല്‍ക്കാലത്താണ് ഇതു കാണുന്നത്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ഈച്ചകളും വഴി ഈ രോഗം പകരാം. രോഗി ഉപയോഗിക്കുന്ന സാധനങ്ങള്‍ വഴിയും രോഗം പകരാനുള്ള സാധ്യതയുണ്ട്. കൈനഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം. അനാവശ്യമായി ഒരിക്കലും കൈകൊണ്ടു കണ്ണില്‍ തൊടരുത് . ചെങ്കണ്ണ് വന്നാല്‍ നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നു വാങ്ങണം 

സാധാരണയായി ബാക്ടീരിയല്‍ ചെങ്കണ്ണ് ഒരാഴ്ചകൊണ്ടു ഭേദമാകാറുണ്ട്. അഡെനൊ വൈറസ് മൂലമുള്ള ചെങ്കണ്ണ് ശരിയാകുവാന്‍ ഏകദേശം രണ്ടാഴ്ചയോളം എടുക്കും. അതില്‍ 30 ശതമാനം രോഗികള്‍ക്കു കൃഷ്ണമണിയെ ബാധിക്കാറുണ്ട്. നീണ്ടുനില്‍ക്കുന്ന ചെങ്കണ്ണുകള്‍ മൂന്നു നാലു ദിവസങ്ങള്‍ കൂടുമ്പോള്‍ ഡോക്ടറെ കണ്ട് പരിശോധിപ്പിക്കുക. കണ്ണു ചുമന്നിരിക്കുന്ന എല്ലാവര്‍ക്കും ചെങ്കണ്ണ് ആവണമെന്നില്ല. ചിലതരം ചെങ്കണ്ണുകള്‍ കണ്ണിന്റെ കാഴ്ചയെ ത്തന്നെ ബാധിക്കുമെന്നുള്ളതുകൊണ്ടു ചികിത്സാ നിര്‍ദേശം നിര്‍ബന്ധമായും പാലിക്കണം. വേദന കൂടുകയാണെങ്കില്‍ വേദന സംഹാരി കഴിക്കേണ്ടി വരും. 

ഡോ. എ. ഗിരിധര്‍

അന്ധതയിലേക്കു നീങ്ങുന്ന കേരളം

മറ്റു നാടുകളെ പോലെ കേരളത്തിലും അന്ധത കൂടി വരികയാണ്. ജീവിതശൈലി മാറ്റങ്ങള്‍, മലിനീകരണം, റേഡിയേഷന്‍ എന്നിവയെല്ലാമാണ് കാഴ്ചയെ തകരാറിലാക്കുന്ന പ്രധാന കാരണങ്ങള്‍. ടെലിവിഷനിലെ കാര്‍ട്ടൂണുകളാണ് കുട്ടികളുടെ കണ്ണിന്റെ ഞരമ്പിന്റെ പ്രവര്‍ത്തനത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. 

ശൈലീരോഗങ്ങളില്‍ പ്രധാനം കണ്ണിലെ വരള്‍ച്ചയാണ്. മരുന്ന് ഇറ്റിക്കുകയാണെങ്കില്‍ പിന്നീട് ഒാരോ മണിക്കൂറിലും ഇറ്റിക്കേണ്ട അവസ്ഥയിലെത്തും. ആയൂര്‍വേദ ചികില്‍സാപ്രകാരം കണ്ണിന് അസുഖം വരുമ്പോള്‍ കണ്ണിനെയല്ല ചികില്‍സിക്കേണ്ടത്. ഉദരത്തില്‍ നിന്നാണ് ചികില്‍സ തുടങ്ങേണ്ടത്. ദഹനപ്രശ്നത്തിലായിരിക്കും രോഗത്തിന്റെ തുടക്കം. അതിന്റെ വേര് അന്വേഷിച്ചുപോകുമ്പോഴാണ് യഥാര്‍ഥ കാരണം കണ്ടെത്തുക. 

കണ്ണിന് രോഗം വരാതിരിക്കാന്‍

കണ്ണിന് അസുഖം വരാതിരിക്കാന്‍ ഏറ്റവും നല്ലത് മനസ്സ് ശാന്തമായിരിക്കുകയാണ്. മനോനിര്‍വൃതിരഞ്ജനം എന്നാണ് പറയാറുള്ളത്. പക്ഷേ ഇന്ന് മനസ്സിനെ അങ്ങനെ ശാന്തമാക്കാന്‍ കഴിയുന്നര്‍ അപൂര്‍വമായിരിക്കും. കണ്ണിന് ഏറ്റവും നല്ല ഒൌഷധം പച്ചവെള്ളമാണ്. രാവിലെ എഴുന്നേറ്റ് എണ്ണതേച്ചു കുളി, ഇടയ്ക്കിടെ മുഖം കഴുകല്‍ എന്നിവയുണ്ടെങ്കില്‍ അത്ര പെട്ടെന്നൊന്നും രോഗങ്ങള്‍ കണ്ണിലേക്ക് കയറിവരില്ല. ശിവശ്രവണപാദേഷു എന്നാണ് എണ്ണതേപ്പിനെക്കുറിച്ചു പറയുന്നത്. തലയിലും ചെവിയിലും പാദത്തിനടിയിലും എണ്ണതേച്ചു പിടിപ്പിച്ചുവേണം കുളിക്കാന്‍. കുളിച്ചു കഴിഞ്ഞാല്‍ നല്ല ഉന്‍മേഷം ലഭിക്കുമെന്നു മാത്രമല്ല, രാത്രിയില്‍ സുഖശയനവും സാധ്യമാകും. 

മഴവെള്ളം കണ്ണില്‍ കൊള്ളിക്കുന്നതും നല്ലതാണ്. ആലിപ്പഴവും ചികില്‍സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. കണ്ണിലുണ്ടാകുന്ന ക്ഷതങ്ങള്‍ മുലപ്പാല്‍ ഇറ്റിച്ചാല്‍ ഭേദമാകും. 

നന്ത്യാര്‍വട്ടപൂവിന്റെ നീര് കണ്ണിലിറ്റിച്ചാല്‍ തെളിച്ചം കൂടും. പ്രാണികള്‍ വീണാല്‍ ഇതിറ്റിച്ചാല്‍ മിനിറ്റുകള്‍ക്കകം കണ്ണു തെളിഞ്ഞുവരും. മുരിങ്ങയുടെ തളിരലയും തേനും ചേര്‍ത്തു കഴിച്ചാല്‍ കണ്ണിന്റെ പ്രതിരോധശേഷി കൂടും. സ്ഥിരമാക്കിയാല്‍ തിമിരം പ്രതിരോധിക്കാം. കണ്ണിനു ക്ഷതമുണ്ടായാല്‍ വെള്ളിലതണ്ടിന്റെ തോലും ഉപ്പും ചേര്‍ത്തു പൊടിച്ച് കണ്ണില്‍ സേവിച്ചാല്‍ മതി. 

കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ചെറുപയര്‍. തേന്‍, നെല്ലിക്ക എന്നിവ. തേന്‍ മറ്റേതെങ്കിലും ഔഷധത്തിനൊപ്പം കഴിച്ചാല്‍ അതിന്റെ വീര്യം ഇരട്ടിയാകും. കടുക്ക, നെല്ലിക്ക, താന്നിക്ക എന്നീ ത്രിഫലകളുടെ ചൂര്‍ണം പശുവിന്‍ നെയ്യും തേന്‍ ചേര്‍ത്തുകഴിക്കുന്നതും നന്ന്. 

അഞ്ജനകണ്ണെഴുതിയ പെണ്ണിനെ വര്‍ണിക്കാത്ത കവികള്‍ ഇല്ല. പക്ഷേ ഇത് വെറും വര്‍ണനയല്ല. കണ്ണെഴുതുന്നത് നല്ലതാണ്. പൂവാംകൂറുന്നിലയുടെ നീരെടുത്ത് പാത്രത്തില്‍ തേച്ച് അതൊരു വിളക്കിനു സമീപം വയ്ക്കുക. വിളക്കിലെ കരി ഈ പാത്രത്തില്‍ പറ്റിപ്പിടിക്കും അതുകൊണ്ട് കണ്ണെഴുതിയാല്‍ തല്‍ക്കാലം കണ്ണുനിറയുമെങ്കിലും പിന്നീട് കാഴ്ചയില്ല എന്നു കരയേണ്ടി വരില്ല. 

ചൂടും കുളിയും മുഖം കഴുകലും

അജ്ഞതകൊണ്ട് ചെയ്യുന്ന ചില കാര്യങ്ങള്‍ നേത്രരോഗത്തിലേക്ക് എത്തിക്കും. ചൂടുകാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കുന്ന പതിവുണ്ട്. ശരീരം ചൂടായിരിക്കുമ്പോള്‍ തണുത്തവെള്ളത്തില്‍ കുളിക്കരുത്. ചൂടുള്ള അവസ്ഥയില്‍ നിന്ന് പെട്ടെന്ന് ശീതികരിച്ച മുറിയിലേക്കു കടക്കുന്നതും കണ്ണിനു ദോഷമാണ്. ശരീരഊഷ്മാവ് താണശേഷമേ ശീതീകരണമുറിയിലേക്കു പ്രവേശിക്കാവൂ. ഇത്തരം മുറികളില്‍ ദീര്‍ഘനേരം ഇരിക്കുന്നതും കണ്ണിന് അസുഖം വരാന്‍ കാരണമാകും. ചൂടുകാലത്ത് ഉറക്കം കുറവായിരിക്കും. അതും ഏറ്റവുമധികം ബാധിക്കുക കണ്ണിനെയാണ്. ചൂടുകാലത്ത് ശുദ്ധമായ പച്ചവെള്ളം കൊണ്ടു കണ്ണ് കഴുകികൊണ്ടിരിക്കണം. കണ്ണുകളിലേക്ക് ശുദ്ധമായ പച്ചവെള്ളം ഇറ്റിക്കുന്നതും നല്ലതാണ്. കൈത്തലം പരസ്പരം ഉരസിയശേഷം മെല്ലേ കണ്ണടച്ച് കൈത്തലം കണ്ണുകളില്‍ സ്പര്‍ശിക്കാം. 

ശരീരത്തിലെ ചില വേഗങ്ങളെ പിടിച്ചമര്‍ത്തുന്നതും കണ്ണിനു ദോഷമാണ്. മൂത്രം പിടിച്ചമര്‍ത്തിയാല്‍ കാഴ്ച തന്നെ നഷ്ടപ്പെട്ടേക്കാം. അതുപോലെ കണ്ണുനീരും പിടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്.

കണ്ണു തിളങ്ങാന്‍, സുന്ദരിയാവാന്‍

നമ്മുടെ തിളക്കവും പ്രസരിപ്പും പ്രതിഫലിക്കുന്നതു കണ്ണിലൂടെയാണ്. കണ്ണിന്റെ ആരോഗ്യത്തിന് ഇലക്കറികള്‍, കാരറ്റ് തുടങ്ങി വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണം കഴിക്കാം. തണുത്ത കട്ടന്‍ചായയിലോ പനിനീരിലോ പഞ്ഞിമുക്കി കണ്‍പോളകള്‍ക്കു മുകളില്‍ കുറച്ചു നേരം വച്ചാല്‍ കണ്ണുകഴപ്പും ക്ഷീണവും മാറും. ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞതും വെള്ളരിക്ക വട്ടത്തില്‍ മുറിച്ചതും ഇതുപോലെ കണ്ണിനു മുകളില്‍ വയ്ക്കാം. എട്ടുമണിക്കൂര്‍ ഉറക്കവും എട്ടുഗാസ് വെള്ളവും കണ്ണിന്റെ ആരോഗ്യ ഫോര്‍മുലയാണ്. കണ്ണിനു ചുറ്റുമുള്ള കറുപ്പു മാറാന്‍ ബദാം എണ്ണയും നാരങ്ങാനീരുമോ, തക്കാളിനീരും നാരങ്ങാനീരുമോ, ഗിസറിനും തേനുമോ അല്ലെങ്കില്‍ പാലും നാരങ്ങാനീരുമോ യോജിപ്പിച്ചു പുരട്ടാം. പാല്‍പ്പാടയും പുതിനയിലയരച്ചതും പുരട്ടുന്നതും നന്ന്. 

പുരികത്തിന്റെ രൂപഭംഗി കണ്ണിന്റെ അഴകു കൂട്ടും. പരിചയസമ്പന്നയായ ബ്യൂട്ടീഷ്യന്‍ പുരികത്തിന്റെ പോരായ്മകള്‍ നികത്തി ഭംഗിയായി ത്രെഡ് ചെയ്തു നല്‍കും. പുരികക്കൊടികള്‍ക്ക് ഒരേ നീളമാകാന്‍ ശ്രദ്ധിക്കണം കണ്ണിനു ഭംഗി കൂട്ടാന്‍ ഐഷാഡോ ഇടാം. പകല്‍ നേര്‍മയായും രാത്രി കട്ടിയായും ഇടാം. കണ്ണിന്റെ അകംമൂലയില്‍നിന്ന് പുറംമൂലയിലേക്കാണ് ഐഷാഡോ വരയ്ക്കേണ്ടത്. കുഴിഞ്ഞ കണ്ണുള്ളവര്‍ക്ക് ഇളം ഷേഡുകളാണ് നല്ലത്. ഉണ്ടക്കണ്ണുള്ളവര്‍ അകംമൂലയില്‍ കടുത്ത ഷേഡും പുറത്തേക്കു വരുംതോറും ഇളം ഷേഡും ഉപയോഗിക്കണം. 

ചെറിയ കണ്ണുള്ളവര്‍ അകംമൂലയില്‍ ചെറിയ ഡോട്ട് കണ്‍സീലര്‍ ഉപയോഗിക്കുന്നത് നന്ന്. ഐഷാഡോ നടുവില്‍ വളരെ നേര്‍മയായി ഇടണം. കണ്ണിന്റെ ഭംഗിക്ക് ഐലൈനര്‍ അത്യാവശ്യം. കറുപ്പ്, നീല, മെറൂണ്‍ തുടങ്ങി പല നിറത്തിലും ഐ ലൈനര്‍ ലഭിക്കും. മുടിക്കും ചര്‍മത്തിനും യോജിക്കുന്ന കളര്‍ തിരഞ്ഞെടുക്കാം. വാട്ടര്‍പ്രൂഫ് ഐലൈനറും പീല്‍ ഒാഫ് ഐലൈനറുകളും ഇപ്പോള്‍ ലഭിക്കും. 

കണ്‍പീലികളുടെ ഭംഗി കൂട്ടാന്‍ മസ്കാര ഉപയോഗിക്കാം. കണ്ണിന്റെ മേക്കപ്പിന് ഉപയോഗിക്കുന്ന കോസ്മെറ്റിക്കുകളെല്ലാം നല്ല നിലവാരമുള്ളതായിരിക്കാന്‍ ശ്രദ്ധിക്കാം. കണ്ണിനുള്ളില്‍ കണ്‍മഷിയോ കാജലോ ഉപയോഗിക്കാം. പരക്കാതെ എഴുതാന്‍ ശ്രദ്ധിക്കണം. കണ്ണിലെ മേക്കപ്പ് ഉറങ്ങും മുമ്പ് പൂര്‍ണമായും കഴുകിക്കളയണം. ഇതിന് പ്രത്യേക ഐ മേക്കപ്പ് റിമൂവര്‍ ലഭ്യമാണ്. മറ്റുള്ളവരുടെ ഐ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കരുത്. 

കണ്ണട സുന്ദരന്‍

കണ്ണിന്റെയും മുഖത്തിന്റെയും എടുപ്പു കൂട്ടാന്‍ കണ്ണടകള്‍ ഉപയോഗിക്കാം. പല നിറത്തിലുള്ള കോണ്‍ടാക്ട് ലെന്‍സ് അണിയുന്നവരുമുണ്ട്. 

ആകര്‍ഷകമായ ഫ്രെയിമുകളുള്ള കണ്ണടകള്‍ തിരഞ്ഞെടുക്കാം.

മുഖത്തിന്റെ രൂപത്തിനു കോണ്‍ട്രാസ്റ്റ് ആയ ഫ്രെയിം തിരഞ്ഞെടുക്കുകയാണ് പൊതുനിയമം. ഉദാഹരണത്തിനു വട്ടമുഖത്തിന് ഒാവലോ ചതുരമോ സ്ട്രെയിറ്റോ ആയ ഫ്രെയിം. ചതുരമുഖത്തിന് ഒാവല്‍, ത്രികോണമുഖത്തിനു ഫ്രെയിമിന്റെ മുകളിലെ ലൈന്‍ നേരേയോ വൃത്തമായുള്ളതോ ഒാവല്‍ മുഖത്തിന് ഏതു ഫ്രെയിമും എന്നിങ്ങനെ തിരഞ്ഞെടുക്കാം. 
ഫ്രെയിമിന്റെ സൈസും മുഖവും തമ്മില്‍ കൃത്യമായ അനുപാതമുണ്ടാവണം. 
നിത്യോപയോഗത്തിന് ഒരു കണ്ണടയും (കണ്‍സര്‍വേറ്റീവ് ഡിസൈന്‍) പാര്‍ട്ടികള്‍ക്കും മറ്റും പോകാനായി വളരെ ട്രെന്‍ഡിയായുള്ള ഒന്നും ആവാം. 
കറുത്ത കണ്ണുള്ളവര്‍ക്കു പിങ്ക്, സില്‍വര്‍, ഗോള്‍ഡന്‍ ഫ്രെയിമുകള്‍ ചേരും. ബ്രൌണ്‍ കണ്ണുള്ളവര്‍ക്ക് ബ്രോണ്‍സും നീലക്കണ്ണുകാര്‍ക്ക് ചാരക്കളറും നീലയും പച്ചക്കണ്ണുള്ളവര്‍ക്ക് ബര്‍ഗന്‍ഡി, വയലറ്റ്, ഗ്രീന്‍ നിറ ഫ്രെയിമുകളുമാണു ചേരുക. 
കറുപ്പോ ബ്രൌണോ നിറമുള്ള മുടിയുള്ളവര്‍ക്കു കറുപ്പ്, നേവി ബ്ളൂ നിറമുള്ള ഫ്രെയിം ചേരും. ബ്ളോന്‍ഡ് മുടിയുള്ളവര്‍ക്കു ബ്രോണ്‍സ് ഫ്രെയിമാണു ചേരുക. ഇത്തരക്കാര്‍ സ്വര്‍ണഫ്രെയിം ഉപയോഗിക്കേണ്ട. ഇപ്പോള്‍ മുടിയും കണ്ണും കളര്‍ മാറുന്ന കാലമല്ലേ. ഫ്രെയിമും അതനുസരിച്ചായിക്കോട്ടെ... 

കണ്ണെന്തിനു കരയുന്നു?

കണ്ണീരാണു കണ്ണിലെ പൊടിയും അഴുക്കും നീക്കി വൃത്തിയാക്കുന്നത്. 
കണ്ണ് എപ്പോഴും കഴുകുന്നതു നല്ലതല്ല. കണ്ണീരിലുള്ള ആന്റിബോഡികളുടെ ശക്തി കുറയുകയും കണ്ണു വരളുകയും ചെയ്യും. കുളിക്കുമ്പോള്‍ വൃത്തിയായി കഴുകുക. ഇടയ്ക്ക് മുഖം കഴുകുമ്പോള്‍ കണ്ണില്‍ ഒരുപാടു വെള്ളം ഒഴിക്കേണ്ട. കണ്ണ് അടച്ച് പുറമേ വെള്ളം ഒഴിക്കാം. രാത്രി കിടക്കുന്നതിനു മുമ്പ് കണ്ണു നന്നായി കഴുകാം. 
എന്നാല്‍ കണ്ണില്‍ പൊടിയോ രാസവസ്തുക്കളോ പോയാല്‍ ധാരാളം വെള്ളമുപയോഗിച്ചു കഴുകണം.

പോറല്‍ വീണ കണ്ണട വേണ്ട

വായിക്കുമ്പോള്‍ മുറിയില്‍ വെളിച്ചത്തിനു പിശുക്കു വേണ്ട. 
കണ്ണില്‍ പൊടിയോ മറ്റോ പോയാല്‍ നന്നായി കഴുകുകമാത്രം ചെയ്യുക. തിരുമ്മരുത്. വിരലോ തൂവാലയോ ഉപയോഗിച്ച് എടുക്കാന്‍ ശ്രമിക്കരുത്. 
മഞ്ഞവെളിച്ചത്തേക്കാള്‍ നല്ലതു ട്യൂബും സിഎഫ്എലും മറ്റും. 
പോറല്‍ വീണ കണ്ണട ഉപയോഗിക്കരുത്. കണ്ണിനു സമ്മര്‍ദം കൂടും. 
ഡബിള്‍ ഗ്ലാസ് വച്ചു വായിക്കുമ്പോള്‍ പുസ്തകം കൃത്യമായ അകലത്തില്‍ പിടിക്കാന്‍ ശ്രദ്ധിക്കണം. 
ഡബിള്‍ ഗ്ലാസിന്റെ പുതിയ രൂപമായ പ്രോഗ്രസീവ് ഗ്ലാസ് കൂടുതല്‍ ഗുണകരം. 
യാത്രയ്ക്കിടയില്‍ വായന വേണ്ട. 
ഡോക്ടറുടെ നിര്‍ദേശാനുസരണം കണ്ണിനു വ്യായാമമാവാം. ഇതു കണ്ണിലെ പേശികളുടെ ആയാസം കുറയ്ക്കാന്‍ സഹായിക്കും. 

ഇമ പാവം, ചിമ്മിക്കോട്ടെ ... 
കംപ്യൂട്ടറിനു മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്ന ആളാണോ? എങ്കില്‍ ഒരു മണിക്കൂര്‍ ഇടവിട്ട് കണ്ണിനു 10 മിനിറ്റ് വിശ്രമം കൊടുക്കുക. ഇമയടയുന്നതിന് കണ്ണിന്റെ ആരോഗ്യത്തില്‍ പ്രധാന പങ്കുണ്ട്. മിനിറ്റില്‍ 1220 പ്രാവശ്യം കണ്ണിന്റെ ഇമ അടഞ്ഞു തുറക്കും (ബ്ളിങ്കിങ് റേറ്റ്). എന്നാല്‍ കംപ്യൂട്ടറില്‍ തുടര്‍ച്ചയായി ശ്രദ്ധിച്ചിരിക്കുമ്പോള്‍ ഇമ അടയുന്നത് വളരെ സാവധാനത്തിലാകും. ഇതു പരിഹരിക്കാനാണു 10 മിനിറ്റ് വിശ്രമം. 

യാത്രചെയ്യുമ്പോള്‍ (പ്രത്യേകിച്ച് ബൈക്കില്‍) പ്ളെയിന്‍ ഗ്ലാസ് ധരിക്കുന്നത് പൊടിയില്‍നിന്നു മാത്രമല്ല, ചെറിയ കല്‍ച്ചീളുകളില്‍നിന്നും പ്രാണികളില്‍നിന്നും കണ്ണിനെ രക്ഷിക്കും. ബൈക്ക് ഒാടിക്കുമ്പോള്‍ കണ്ണില്‍ പ്രാണി കുത്തിയെന്ന പരാതിയുമായി എത്തുന്നവര്‍ ധാരാളമെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

അവസാനം പരിഷ്കരിച്ചത് : 7/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate