অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാഴ്‌ചവൈകല്യം

കാഴ്‌ചവൈകല്യത്തിന്‌ പരിഹാരം ആയുര്‍വേദത്തില്‍

 

നവലോകത്ത്‌ കണ്ണട ധരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്‌. പുതിയ കണക്കുകള്‍ അനുസരിച്ച്‌ കണ്ണട ധരിച്ചാല്‍ കാഴ്‌ച കിട്ടുന്നവരുടെ എണ്ണം ആഗോളതലത്തില്‍ ഏകദേശം അഞ്ചു മുതല്‍ 123 ദശലക്ഷത്തോളമുണ്ട്‌.

ശതകോടി ജനങ്ങള്‍ കണ്ണട ധരിക്കുന്നവരായും ലോകത്തുണ്ട്‌. കുട്ടികളിലാണ്‌ ഈ പ്രവണത കൂടുതയായി കണ്ടുവരുന്നത്‌. അതുകൊണ്ടുതന്നെ ചെറുപ്രായത്തില്‍ പരിഹരിക്കപ്പെടേണ്ടത്‌ ഭാവിയില്‍ കണ്ണട ആശ്രയിക്കേണ്ടിവരുന്നവര്‍ അനുഭവിക്കുന്ന സാമൂഹികവും ആരോഗ്യകരവുമായ പരാശ്രയത്തിന്‌ വിരാമമിടുന്നതിന്‌ സഹായകരമാകും.

ഇതിന്‌ ശക്‌തമായ ഒരു ബദല്‍ മാര്‍ഗം എന്ന നിലയില്‍ ആയുര്‍വേദ നേത്ര ചികിത്സ ആശാവഹമായ പരിഹാര മാര്‍ഗങ്ങള്‍ കാണിച്ചുതരുന്നു.

ലഘുവായ നേത്ര വ്യായാമമുള്‍പ്പെടെ മറ്റ്‌ ചികിത്സാമുറകള്‍ വര്‍ഷാവര്‍ഷം ചെയ്യുന്നത്‌ കാഴ്‌ച മാത്രമല്ല, നേത്രാരോഗ്യവും മെച്ചപ്പെടുത്തുന്നതിനും വളരെയധികം സഹായിക്കുന്നു.

എന്താണ്‌ കാഴ്‌ചത്തകരാര്‍

പ്രധാനമായും മൂന്ന്‌ രീതിയിലുള്ള കാഴ്‌ച വൈകല്യങ്ങള്‍ക്കാണ്‌ കണ്ണടയെ ആശ്രയിക്കുന്നത്‌. കണ്ണടകള്‍ കൃത്യമായ കാഴ്‌ച ഉറപ്പുവരുത്തുന്നു എന്നതിലുപരി അവയെ ഒരിക്കലും ഒരു ചികിത്സ എന്ന നിലയില്‍ കാണരുത്‌.

കാലാന്തരത്തില്‍ കണ്ണടകളുടെ 'പവര്‍' വര്‍ധിച്ചു വരുന്നതായി മനസിലാക്കാം. കൂടാതെ ചില അവസരങ്ങളിലെങ്കിലും തീവ്രമായ ഹ്രസ്വദൃഷ്‌ടിയിലേക്ക്‌ നയിക്കുകയും കണ്ണിനകത്തെ റെറ്റിനയെത്തന്നെ നശിപ്പിക്കുന്നതിന്‌ ഇടവരുത്തുകയും ചെയ്യുന്നു.

പ്രധാനമായും ഷോര്‍ട്ട്‌ സൈറ്റ്‌ അഥവാ ഹ്രസ്വദൃഷ്‌ടി ആണ്‌ കുട്ടികളില്‍ കണ്ടുവരുന്നത്‌. പുതിയ തലമുറയില്‍പ്പെട്ട കുട്ടികള്‍ കൂടുതല്‍ സമയം വീടിനകത്ത്‌ പെരുമാറുകയോ കണ്ണിനെ അടുത്ത വസ്‌തുക്കള്‍ നോക്കുന്നതിന്‌ ഉപയോഗിക്കുകയോ ചെയ്യുന്നതുകൊണ്ട്‌ കണ്ണിന്റെ ഫോക്കല്‍ പോയന്റ്‌ റെറ്റിനയുടെ പിന്നിലേക്ക്‌ നീളുകയും അവ പരിഹരിക്കുന്നതിന്‌ കണ്ണട ആവശ്യമാവുകയും ചെയ്യുന്നു. ഇത്‌ പഠന വിധേയമാക്കിയ വസ്‌തുതയാണ്‌.

ദീര്‍ഘദൃഷ്‌ടി അഥവാ ഹൈപ്പര്‍മെട്രോപിയ. പ്രധാനമായും നേത്ര ഗോളത്തിന്റെ കൃഷ്‌ണമണിയുടെ അല്ലെങ്കില്‍ ലെന്‍സ്‌ ക്രമീകരിക്കുന്ന പേശലികളുടെ അപര്യാപ്‌തമായ വളര്‍ച്ചകൊണ്ടോ ക്ഷീണം കൊണ്ടോ സംഭവിക്കുന്നതാണ്‌.

പ്ലസ്‌ ലെന്‍സുകളാണ്‌ ഇതിന്‌ ധരിക്കുന്നത്‌. ഇവയും കാലാന്തരത്തില്‍ കണ്ണടമാറ്റുവാന്‍ സാധിക്കാതെ വരികയും ചിലപ്പോള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

മൂന്നാമത്‌ അസ്‌റ്റിഗ്‌ മാറ്റിസം എന്ന തകരാര്‍ ആണ്‌. പ്രധാനമായും കൃഷ്‌ണമണിയുടെ രൂപത്തകരാര്‍ കൊണ്ട്‌ ഒരു വസ്‌തുവിന്റെ ഫോക്കസ്‌ വിവിധ ദൃശ്യങ്ങളില്‍ വിവിധ സ്‌ഥലങ്ങളില്‍ പതിക്കുന്നതാണ്‌ ഇതില്‍ സംഭവിക്കുന്നത്‌.

ഇതു കണ്ണടധരിച്ച്‌ മറികടക്കാമെങ്കിലും, ഈ മൂന്ന്‌ അവസ്‌ഥകളിലും ചെറുപ്രായത്തില്‍ത്തന്നെ അഥവാ കണ്ടുപിടിക്കപ്പെട്ട ഉടനെയുള്ള ആയുര്‍വേദ ചികിത്സയിലൂടെ വലിയൊരളവ്‌ വരെ ഫലപ്രദമായി ഭേദമാക്കാം. കണ്ണട ഒഴിവാക്കുകയും ചെയ്യാം.

എന്താണ്‌ ആയുര്‍വേദ ചികിത്സാ രീതി

ആധുനിക നേത്രചികിത്സ ശസ്‌ ത്രക്രികളില്‍ അധിഷ്‌ഠിതമാണ്‌. എങ്കില്‍ ഔഷധങ്ങളെ ആശ്രയിച്ചുള്ള ചികിത്സയാണ്‌ ആയുര്‍വേദം അനുവര്‍ത്തിക്കുന്നത്‌.

കേവലം അര്‍മ്മഛേദനം, തിമിരം എടുത്തു കളയല്‍ എന്നീ ചുരുക്കം ശസ്‌ത്രക്രിയകള്‍ നിഷ്‌ക്കര്‍ഷിക്കുന്ന തൊഴിച്ചാല്‍ ഭൂരിഭാഗം അസുഖങ്ങളും ഔഷധങ്ങള്‍കൊണ്ടും ചികിത്സാമുറകൊണ്ടുമാണ്‌ ഭേദമാകുന്നത്‌.

അര്‍ബുദം, അജക തുടങ്ങി അസാധ്യങ്ങളായ അസുഖങ്ങള്‍ പറയുന്നുണ്ടെങ്കിലും കാഴ്‌ച വൈകല്യങ്ങള്‍ വലിയൊരളവുവരെ ചികിത്സാ സാധ്യങ്ങളായി ആയുര്‍വേദം കാണുന്നു.

ത്രിഫല, (കടുക്ക, നെല്ലിക്ക, താന്നിക്ക) ജീവന്തി (അടപതിയന്‍ കിടഴങ്ങ്‌) തുടങ്ങിയവ നേത്രസംരക്ഷണത്തിന്‌ അത്യുത്തമമാണെന്ന്‌ ഏറെക്കുറെ പഴയ തലമുറക്കാര്‍ക്ക്‌ അറിയാം.

അതോടൊപ്പമോ അതിലധികമോ ഉദ്ദിഷ്‌ടഫലം തരുന്ന ചികിത്സാ രീതികളാണ്‌ തര്‍പ്പണം, പുടപാകം, നസ്യം, കഷായധാര, ശിരോവസ്‌തി, ചാക്ഷൂഷ്യവസ്‌തി, ഞവരക്കിഴി തുടങ്ങിയവ.

ഇതു കൂടാതെ ജളൂകാവചരണം, അശ്‌ച്യോതനം, അഞ്‌ജനം തുടങ്ങി മറ്റ്‌ ചികിത്സാ രീതികളും നേത്രരോഗങ്ങളില്‍ വിവിധ ഘട്ടങ്ങളില്‍ ചെയ്‌തുവരുന്നു.

ഒന്നരപതിറ്റാണ്ടായി സുദര്‍ശനത്തില്‍ ആരംഭിച്ച ഈ ചികിത്സാ രീതികള്‍ കുട്ടികളിലെ അസ്‌റ്റിഗ്മാറ്റിസം, മുതിര്‍ന്നവരിലെ നേത്രപേശികള്‍, കണ്‍പോള എന്നിവയുടെ ക്ഷീണം തുടങ്ങിയവയില്‍ വളരെ പ്രയോജനകരമായി കണ്ടിട്ടുണ്ട്‌.

പാര്‍ശ്വഫലങ്ങള്‍ ഏതുമില്ലാതെ നേത്രാരോഗ്യം നിലനിര്‍ത്തുന്നതിനും ഏതൊരാള്‍ക്കും കാഴ്‌ചശക്‌തി വര്‍ധിപ്പിക്കുന്നതിനും ആയുര്‍വേദ ചികിത്സകള്‍ കാലാകാലങ്ങളില്‍ ചെയ്യുന്നത്‌ പ്രയോജപ്രദമാണ്‌.

കടപ്പാട് :ഡോ. ബി.ജി.ഗോഗുലന്‍

ചീഫ്‌ ഫിസിഷന്‍ ആന്‍ഡ്‌ കണ്‍സള്‍ട്ടന്റ്‌
സുദര്‍ശനം നേത്രചികിത്സാലയം
പഞ്ചകര്‍മ്മ സെന്റര്‍, തിരുവല്ല

കണ്ണിനും വേണം കരുതല്‍

അന്ധതയ്‌ക്കുള്ള മുഖ്യ കാരണങ്ങളില്‍ ഒന്നാണ്‌ പ്രമേഹം. പ്രമേഹം മുലം റെറ്റിനയ്‌ക്കും കണ്ണിലെ ചെറു രക്‌തക്കുഴലുകള്‍ക്കും ഉണ്ടാകുന്ന വൈകല്യങ്ങള്‍ക്ക്‌ ഡയബറ്റിക്‌ റെറ്റിനോപ്പതി (ഡി.ആര്‍.) എന്നു പറയുന്നു.

അന്ധതയ്‌ക്കുള്ള മുഖ്യ കാരണങ്ങളില്‍ ഒന്നാണ്‌ പ്രമേഹം. പ്രമേഹം മുലം റെറ്റിനയ്‌ക്കും കണ്ണിലെ ചെറു രക്‌തക്കുഴലുകള്‍ക്കും ഉണ്ടാകുന്ന വൈകല്യങ്ങള്‍ക്ക്‌ ഡയബറ്റിക്‌ റെറ്റിനോപ്പതി (ഡി.ആര്‍.) എന്നു പറയുന്നു.

പ്രമേഹമുള്ള വ്യക്‌തിക്ക്‌ ഗ്ലൂക്കോസ്‌ ശരിയായ രീതിയില്‍ ശരീരത്തില്‍ സംഭരിച്ചുവയ്‌ക്കാനും ഉപയോഗപ്പെടുത്താനും കഴിയാതെ വരുന്നു. ഇങ്ങനെ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടിയും കുറഞ്ഞുമിരിക്കുന്നത്‌ കാഴ്‌ചശക്‌തിയെ ബാധിക്കും.

ടൈപ്പ്‌ 2 - പ്രമേഹരോഗികളെ അപേക്ഷിച്ച്‌ ടൈപ്പ്‌ 1 പ്രമേഹ രോഗികള്‍ക്കാണ്‌ ഡയബറ്റിക്‌ റെറ്റിനോപ്പതി അധികമായും കണ്ടുവരുന്നത്‌. ടൈപ്പ്‌ - 2 രോഗികളില്‍ ഇത്‌ വരാനുള്ള സാധ്യത 20 ശതമാനം മാത്രമാണ്‌.

പെട്ടെന്ന്‌ കാഴ്‌ചമങ്ങുക, കണ്ണില്‍ കറുത്ത വരകള്‍ ഓടിനടക്കുന്നത്‌ പോലെ കാണുക, വെളിച്ചത്തിന്‌ ചുറ്റും വൃത്തങ്ങള്‍ കാണുക, കാഴ്‌ച കുറഞ്ഞുവരിക തുടങ്ങിയവയാണ്‌ ഡയബറ്റിക്‌ ററ്റിനോപ്പതിയുടെ പ്രധാന ലക്ഷണങ്ങള്‍.

രോഗ തീവ്രത

പ്രമേഹം ബാധിച്ച ഒരാള്‍ക്ക്‌ ഉടന്‍തന്നെ ഡയബറ്റിക്‌ റെറ്റിനോപ്പതി പിടിപെടുന്നില്ല. കാലക്രമേണയാണ്‌ ഇത്‌ കണ്ണുകളെ കീഴ്‌പ്പെടുത്തുന്നത്‌.

ഉദാഹരണമായി 30 വയസിനു മുമ്പ്‌ പ്രമേഹം വന്ന ഒരാള്‍ക്ക്‌ 10 വര്‍ഷത്തിനുശേഷം ഡയബറ്റിക്‌ റെറ്റിനോപ്പതി വരാനുള്ള സാധ്യത 50 ശതമാനവും 30ന്‌ ശേഷം ഇതേ രോഗം വരാന്‍ 90 ശതമാനവുമാണ്‌ സാധ്യത. അതിനാല്‍ പ്രമേഹം ബാധിച്ച വ്യക്‌തിയില്‍ ഡയബറ്റിക്‌ റെറ്റിനോപ്പതി തിരിച്ചറിയപ്പെടാതെ പോകുന്നു.

2025 ആകുമ്പോഴേക്കും ഇന്ത്യയില്‍ പ്രമേഹം മൂലമുള്ള നേത്രരോഗികളുടെ എണ്ണം 20 ദശലക്ഷം ആയിരിക്കുമെന്നാണ്‌ കണക്കുകള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍.

ഗര്‍ഭത്തിന്റെ ആദ്യസമയത്തു കണ്ടുവരുന്ന പ്രമേഹം മിക്കവരിലും പ്രസവത്തോടെ മാറുന്നതായാണ്‌ കണ്ടുവരുന്നത്‌. എന്നാല്‍ ഡയബറ്റിക്‌ റെറ്റിനോപ്പതി (ഡി. ആര്‍.) വരാനുള്ള സാധ്യത ഗര്‍ഭാവസ്‌ഥയില്‍ പ്രമേഹം ബാധിച്ചവര്‍ക്ക്‌ കൂടുതലാണ്‌.

ഗര്‍ഭിണികളെകൂടാതെ ഉയര്‍ന്നതോതിലുള്ള രക്‌തസമര്‍ദ്ദം , അനീമിയ, നെേ്രഫാപതി എന്നിവയുള്ളവര്‍ക്കും ഡയബറ്റിക്‌റെറ്റിനോപ്പതി വരാനുള്ള സാധ്യത കൂടുതലാണ്‌.

കാഴ്‌ചയും പ്രമേഹവും

കണ്ണിലെ നേത്രാന്തരപടലത്തേയും (റെറ്റിന) കേന്ദ്രഭാഗമായ മാക്കുലയേയും പ്രമേഹം തകരാറിലാക്കുന്നു. രക്‌തത്തിലെ പഞ്ചസാര കൂടുമ്പോള്‍ റെറ്റിനയിലെ രക്‌തക്കുഴലുകളില്‍നിന്ന്‌ രക്‌തം ചോര്‍ന്ന്‌ റെറ്റിനയ്‌ക്ക് വീക്കം സൃഷ്‌ടിക്കുന്നു.

തുടര്‍ന്ന്‌ പുതിയ രക്‌തക്കുഴലുകള്‍ വികസിച്ചുവരുമെങ്കിലും അവ ദുര്‍ബലവും പെട്ടെന്ന്‌ പൊട്ടി പോകുന്നവയും ആയിരിക്കും. ഇതാണ്‌ ഡയബറ്റിക്‌ റെറ്റിനോപ്പതിയുടെ ആദ്യ ഘട്ടം.

തുടക്കത്തിലേയുള്ള ചികിത്സ രോഗം മൂര്‍ച്‌ഛിക്കാതെയിരിക്കാന്‍ സഹായിക്കും. യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ വൈകുംതോറും കണ്ണില്‍ രക്‌തസ്രാവം കൂടുകയും കാഴ്‌ചശക്‌തി പൂര്‍ണ്ണമായും നശിക്കുകയും ചെയ്യുന്നു.

റെറ്റിനയിലും നേത്രനാഡിയിലും ഉണ്ടാകുന്ന ചെറിയ പ്രശ്‌നം പോലും കാഴ്‌ചയെ തകരാറിലാക്കും. ഇതുമൂലം റെറ്റിനയില്‍ കൃത്യമായ പ്രതിബിംബങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയാതെവരികയും പ്രതിബിംബങ്ങള്‍ കൃത്യമായി തലച്ചോറിലെത്തിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു.

റെറ്റിനയിലെ പ്രശ്‌നങ്ങളുടെ തോതനുസരിച്ച്‌ കാഴ്‌ചയ്‌ക്ക് വ്യതിയാനം സംഭവിക്കുകയും ചെയ്യുന്നു. നേര്‍ത്ത അവ്യക്‌തത മുതല്‍ പൂര്‍ണ്ണ അന്ധത വരെയാണ്‌ ഇതിന്റെ പരിണിത ഫലം.

മറ്റെല്ലാ ശാരീരികാവയവങ്ങളെയും പോലെ റെറ്റിനയും നേത്രനാഡിയും പോഷകങ്ങള്‍ സ്വീകരിക്കുന്നതും രക്‌തത്തില്‍നിന്നാണ്‌. പ്രമേഹത്തിന്റെ തോത്‌ വര്‍ധിക്കുന്നതോടെ ഈ ഭാഗത്തേക്കുള്ള രക്‌തക്കുഴലുകള്‍ സങ്കോചിക്കുകയും രക്‌തപ്രവാഹം കുറയുകയും ചെയ്യുന്നു, പിന്നീട്‌ രക്‌തചംക്രമണം പൂര്‍ണമായി നിലയ്‌ക്കുകയും കാഴ്‌്ചയെ തകരാറിലുമാക്കുന്നു.

ലേസര്‍ ചികിത്സ

ഡയബറ്റിക്‌ റെറ്റിനോപ്പതിക്ക്‌ ലേസര്‍ ചികിത്സ ആവശ്യമായേക്കാം. ശക്‌തിയേറിയ പ്രകാശരശ്‌മികള്‍ ഉപയോഗിച്ച്‌ കേടുവന്ന കോശങ്ങള്‍ കരിയിച്ചുകളയുന്ന രീതിയാണിത്‌. വേദനയോ മറ്റുപ്രശ്‌നങ്ങളോ ഉണ്ടാവുകയില്ല എന്നതിനൊപ്പം ആശുപത്രിയില്‍ കിടക്കേണ്ട എന്ന ഗുണവുമുണ്ട്‌.

കണ്ണിനുള്ളില്‍ രക്‌തസ്രാവം ഉണ്ടാവുകയോ റെറ്റിനയ്‌ക്ക് വലിവുണ്ടായി കാഴ്‌ചക്കുറവ്‌ സംഭവിക്കുകയോ ചെയ്‌താല്‍ വിട്രക്‌റ്റമി എന്ന ശസ്‌ത്രക്രിയയിലൂടെ പ്രശ്‌നം പരിഹരിക്കാവുന്നതാണ്‌. വിട്രിയസ്‌ നീക്കി ഫ്‌ളൂയിഡ്‌ നിറയ്‌ക്കുകയാണ്‌ ഈ ശസ്‌ത്രക്രിയയില്‍ ചെയ്യുന്നത്‌.

ശ്രദ്ധയും മുന്‍കരുതലും

പ്രമേഹം നിയന്ത്രിച്ചുനിര്‍ത്തുകയാണ്‌ രോഗം തടയാനുള്ള മാര്‍ഗം. പ്രമേഹത്തെക്കുറിച്ച്‌ ആഴത്തിലുള്ള അറിവ്‌ ഉണ്ടായിരിക്കുക എന്നതാണ്‌ മുഖ്യം. രോഗമുണ്ടെന്ന്‌ കണ്ടാല്‍ ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിച്ചുനിര്‍ത്തുക.

മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന പ്രമേഹമായാലും കുട്ടികളില്‍ ഉണ്ടാകുന്ന പ്രമേഹമായാലും രോഗം നിയന്ത്രിക്കാന്‍ വൈകുംതോറും ഡയബറ്റിക്‌ റെറ്റിനോപ്പതിക്കുള്ള സാധ്യതയും വര്‍ധിക്കുന്നു.

എല്ലാവര്‍ഷവും പ്രമേഹരോഗികള്‍ നേത്രപരിശോധന നടത്തണം. കാഴ്‌ചയ്‌ക്ക് മ ങ്ങല്‍ സംഭവിച്ചിട്ടില്ലെങ്കില്‍പോലും ഡയബറ്റിക്‌ റെറ്റിനോപ്പതിയുടെ ഭാഗമായ കാഴ്‌ചക്കുറവ്‌ ആരംഭത്തിലേ കണ്ടെത്തി തടയാന്‍ ഇത്‌ സഹായിക്കും.

കാഴ്‌ചത്തകരാറിന്‌ കാരണങ്ങള്‍ പലത്‌

 

ക്ലാസ്‌ റൂമിലെ ബോര്‍ഡ്‌ ശരിക്കും വായിക്കാന്‍ സാധിക്കുന്നില്ല. തുടര്‍ച്ചയായ തലവേദന, എഴുതുമ്പോള്‍ അക്ഷരത്തെറ്റുകള്‍ വരുത്തുക ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക്‌ റിഫ്രാക്‌ടീവ്‌ ഇറര്‍ ഉള്ളതായി കണ്ടുവരുന്നു .

'കാണുന്നവരുടെ കാഴ്‌ചപ്പാടിലാണ്‌ സൗന്ദര്യം' എന്ന പഴമൊഴി കേട്ടിട്ടില്ലേ? അതിനാല്‍ ദൈവത്തിന്റെ കരവിരുതിനാല്‍ സുന്ദരമായ ഈ ലോകസൃഷ്‌ടികളുടെ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ തീര്‍ച്ചയായും നല്ല കാഴ്‌ചയുള്ള കണ്ണുകള്‍ ഉണ്ടായിരിക്കണം.

പക്ഷേ, എന്താണ്‌ ഈ നല്ല കാഴ്‌ചശക്‌തി? ഏതൊക്കെ കാരണങ്ങളാണ്‌ കാഴ്‌ച കുറയ്‌ക്കുന്നത്‌? കണ്ണാടിക്കടയില്‍ പോയി വെറുതെ ഒന്ന്‌ കണ്ണ്‌ പരിശോധിച്ചാല്‍ കണ്ണിന്റെ തകരാര്‍ തിരിച്ചറയാന്‍ സാധിക്കുമോ?

കാരണങ്ങള്‍ തിരിച്ചറിയുക

കാഴ്‌ചയ്‌ക്ക് പല മാനദണ്ഡങ്ങളുണ്ട്‌. അതിലൊന്ന്‌ ദൂരക്കാഴ്‌ചയാണ്‌. മറ്റൊന്ന്‌ അച്ചടിച്ചു വരുന്ന ഏറ്റവും ചെറിയ അക്ഷരങ്ങള്‍ വരെ വായിക്കാന്‍ കഴിയുന്നവിധമുള്ള കാഴ്‌ചശക്‌തി. എന്നാല്‍ പല കാരണങ്ങള്‍കൊണ്ടും കാഴ്‌ച തകരാര്‍ സംഭവിക്കാം.

ദൃഷ്‌ടിവൈകല്യം :

ഈ അവസ്‌ഥ ഹൃസ്വ ദൃഷ്‌ടി എന്നു ദീര്‍ഘദൃഷ്‌ടി എന്നും അറിയപ്പെടുന്നു. സ്‌കൂള്‍ കുട്ടികളില്‍ കാണുന്ന ഒരു പരാതിയാണ്‌. ക്ലാസ്‌ റൂമിലെ ബോര്‍ഡ്‌ ശരിക്കും വായിക്കാന്‍ സാധിക്കുന്നില്ല.

തുടര്‍ച്ചയായ തലവേദന, എഴുതുമ്പോള്‍ അക്ഷരത്തെറ്റുകള്‍ വരുത്തുക ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക്‌ റിഫ്രാക്‌ടീവ്‌ ഇറര്‍ ഉള്ളതായി കണ്ടുവരുന്നു. ചില കുട്ടികളില്‍ പഠനനിലവാരം താഴുന്നതും കാഴ്‌ചത്തകരാര്‍ മൂലമാകാം.

ഈ അവസ്‌ഥ കുട്ടികളെ മാനസികമായി വളരെയധികം ബാധിക്കാന്‍ സാധ്യതയുണ്ട്‌. മറ്റൊരു റിഫ്രാക്‌ടീവ്‌ ഇറര്‍ ആണ്‌ കൃഷ്‌ണമണിയുടെ തകരാര്‍ മൂലം സംഭവിക്കുന്ന അസ്‌റ്റിഗ്മാറ്റിസം. ഈ അവസ്‌ഥയുള്ളവര്‍ക്ക്‌ കെരാറ്റോകോണസ്‌ എന്ന അവസ്‌ഥ ഉണ്ടായേക്കാം.

തിമിരം:

നമ്മുടെ കണ്ണുകളുടെ ദൂരക്കാഴ്‌ചയെയും സമീപ കാഴ്‌ചയെയും ഒരു വലിയ അളവുവരെ നിയന്ത്രിക്കുന്നത്‌ കണ്ണിനുള്ളിലെ ലെന്‍സാണ്‌. ഈ ലെന്‍സ്‌ ഒരാളില്‍ അയാളുടെ ചെറുപ്പകാലത്ത്‌ ഒരു ജല്‍ പോലെയും പ്രായം കൂടുന്നതിന്‌ അനുസരിച്ച്‌ ക്രമേണ ഈ ജല്ലിന്‌ കട്ടികൂടി വരികയും ചെയ്യുന്നു.

കണ്ണിനുള്ളിലെ ലെന്‍സിന്റെ ഈ കട്ടികൂടിയ അവസ്‌ഥയെ കാറ്ററാക്‌ട് എന്നു പറയുന്നു. ചില നവജാത ശിശുക്കളിലും കുട്ടികളിലും തിമിരം കാണാറുണ്ട്‌.

പ്രമേഹം:

പ്രമേഹരോഗം കണ്ണുകളെയും പല രീതിയില്‍ ബാധിക്കാം. അടിയ്‌ക്കടി കണ്ണിന്റെ പവര്‍ മാറുന്ന അവസ്‌ഥ, തിമിരം ഉണ്ടാകുക, ഏറ്റവും അപകടകാരിയായ ഡയബറ്റിക്‌ റെറ്റിനോപ്പതി എന്നിവയെല്ലാം അവയില്‍ ചിലതാണ്‌.

ബി.പി, രക്‌തത്തില്‍ കൊളസ്‌ട്രോള്‍ ലെവല്‍ കൂടിയ അവസ്‌ഥ, മറ്റ്‌ ശാരീരിക രോഗങ്ങളും അവയ്‌ക്കു വേണ്ടി ഉപയോഗിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും എല്ലാം കണ്ണിലെ റെറ്റിനയെയും അതുപോലെ തന്നെ ഓപ്‌ടിക്‌ ഞരമ്പിനെയും ബാധിക്കുന്നതും കാഴ്‌ചയ്‌ക്ക് തകരാര്‍ ഉണ്ടാകാന്‍ ചില കാരണങ്ങളാണ്‌.

ഇങ്ങനെയുള്ള ഏതെങ്കിലു, ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നവരും, 40 വയസിനു മുകളില്‍ പ്രായമുള്ളവരും കണ്ണിലെ പ്രഷര്‍ കൂടുതലായുള്ള അവസ്‌ഥ പാരമ്പര്യമായി ഉള്ളവരും എത്രയും വേഗം നേത്രരോഗവിദഗ്‌ധനെ കാണിച്ച്‌ പരിശോധന നടത്തേണ്ടതാണ്‌.


കടപ്പാട് : ഡോ. സഞ്‌ജയ്‌ ജേക്കബ്‌ എം.

കണ്‍സള്‍ട്ടന്റ്‌ ഓഫ്‌താല്‍മോളജിസ്‌റ്റ്
എസ്‌. എച്ച്‌. മെഡില്‍ക്കല്‍ സെന്റര്‍, കോട്ടയം

കാഴ്‌ചത്തകരാര്‍ പ്രത്യേക ചോദ്യോത്തരം

 

കണ്ണിനെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്‌. കാഴ്‌ചയും കണ്ണുകളുമായി ബന്ധപ്പെട്ട്‌ നിത്യജീവിതത്തില്‍ സാധാരണ ഉണ്ടാകാറുള്ള സംശയങ്ങളും അവയ്‌ക്കുള്ള മറുപടിയും.

കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട്‌ നിരവധി സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ട്‌. സാധാരണ ഉണ്ടാകാവുന്ന 30 ചോദ്യങ്ങളും അവയ്‌ക്കുള്ള മറുപടിയുമാണ്‌ ചുവടെ.

1. കണ്ണില്‍ നേരിട്ട്‌ സൂര്യപ്രകാശമേറ്റാല്‍ കാഴ്‌ച നഷ്‌ടപ്പെടുമെന്ന്‌ പറയുന്നത്‌ ശരിയാണോ? എന്തുകൊണ്ടാണ്‌ കാഴ്‌ച ഇത്തരത്തില്‍ നഷ്‌ടപ്പെടുന്നത്‌?

സൂര്യനുനേരെ നോക്കിയെന്നു കരുതി കാഴ്‌ച നഷ്‌ടപ്പെടില്ല. എന്നാല്‍ അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ കൂടുതലുള്ള സൂര്യഗ്രഹണസമയത്ത്‌ നഗ്നനേത്രങ്ങള്‍കൊണ്ട്‌ സൂര്യനെ നോക്കിയാല്‍ കാഴ്‌ച നഷ്‌ടപ്പെട്ടെന്നു വരാം.

അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ കണ്ണിലെ റെറ്റിനയെ പൊള്ളലേല്‍പ്പിക്കുന്നു. ഇതിന്റെ ഫലമായി കാഴ്‌ച നഷ്‌ടപ്പെടുന്നു. അതിനാലാണ്‌ സൂര്യഗ്രഹണസമയത്ത്‌ പ്രത്യേകതരം കണ്ണടകൂടാതെ സൂര്യനെ നോക്കരുത്‌ എന്നു പറയുന്നത്‌.

2. ചെങ്കണ്ണ്‌ രോഗിയുടെ കണ്ണില്‍ നോക്കിയാല്‍ രോഗം പകരാന്‍ സാധ്യതയുണ്ടോ?

ചെങ്കണ്ണ്‌ രോഗമുള്ള രോഗിയുടെ കണ്ണില്‍ നോക്കിയെന്നു കരുതി രോഗം മറ്റൊരാളിലേക്ക്‌ പകരില്ല. നാട്ടിന്‍പുറങ്ങളില്‍ ഇത്തരത്തിലുള്ള വിശ്വാസം ഉപ്പോഴുമുണ്ട്‌. സ്‌പര്‍ശനത്തിലൂടെ മാത്രമേ ചെങ്കണ്ണ്‌ രോഗം പകരുകയുള്ളൂ.

രോഗി ഉപയോഗിച് ടവച്ചല്‍, തോര്‍ത്ത്‌, സോപ്പ്‌, തലയിണ മുതലായവയിലൂടെ രോഗം വളരെ വേഗത്തില്‍ പകരും. രോഗാണുക്കള്‍ ഇവയില്‍ പറ്റിപ്പിടിക്കുന്നു.

അതേസമയം രോഗിയോട്‌ വളരെ ചേര്‍ന്നുനിന്ന്‌ സംസാരിച്ചാല്‍ വായുവിലൂടെ രോഗാണുക്കള്‍ മറ്റൊരാളുടെ ശരീരത്തില്‍ കടന്നെന്നുവരാം.

3. തുളസിയില, നന്ത്യാര്‍വട്ടപ്പൂവ്‌ മുതലായവ കണ്ണില്‍ പിഴിയുന്നതില്‍ തെറ്റുണ്ടോ?

തുളസിയിലയും നന്ത്യാര്‍വട്ടവുമൊക്കെ കണ്ണില്‍ പിഴിഞ്ഞൊഴിക്കുന്നത്‌ ഏതെങ്കിലും വിധത്തില്‍ നല്ലതാണെന്ന്‌ അലോപ്പതിയില്‍ തെളിഞ്ഞിട്ടില്ല.

കണ്ണില്‍ പുറമേനിന്നുള്ള വസ്‌തു പ്രവേശിക്കുന്നതുമൂലമുണ്ടാകുന്ന അസ്വസ്‌ഥതകള്‍ മാത്രമാവും ഫലം. തുളസിനീരും നന്ത്യാര്‍വട്ടവും പിഴിഞ്ഞൊഴിക്കുമ്പോള്‍ കണ്ണില്‍ സ്വാഭാവികമായി കണ്ണുനീര്‍ കൂടുതല്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു.

ഇവ പിഴിയുന്നതുകൊണ്ട്‌ കണ്ണില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്‌.

4. മുലപ്പാല്‍ കണ്ണില്‍ ഒഴിക്കുന്നത്‌ കാഴ്‌ചയെ സഹായിക്കുമെന്നും കണ്ണിന്‌ കുളിര്‍മകിട്ടുമെന്നും കേട്ടിട്ടുണ്ട്‌. ഇതിന്‌ ശാസ്‌ത്രീയ അടിസ്‌ഥാനമുണ്ടോ?

മുലപ്പാല്‍ കാഴ്‌ചയെ സഹായിക്കുമെന്നും കണ്ണില്‍ കുളിര്‍മതരുമെന്നും ശാസ്‌ത്രീയമായി തെളിഞ്ഞിട്ടില്ല. എന്നാല്‍ മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡികള്‍ കണ്ണിന്‌ ഗുണം ചെയ്യാം. മുലപ്പാലില്‍ മറ്റ്‌ വിഷാംശങ്ങള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ കണ്ണില്‍ ഒഴിക്കുന്നതുകൊണ്ട്‌ തെറ്റില്ല.

5. കണ്ണിന്‌ പൊള്ളലേറ്റാല്‍ എന്തുചെയ്യണം?

കണ്ണില്‍ പൊള്ളലേറ്റുള്ള അപകടം സാധാരണമാണ്‌. പടക്കനിര്‍മ്മാണം, വെല്‍ഡിംഗ്‌ തുടങ്ങിയ ജോലിയിലേര്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ്‌ കണ്ണിന്‌ പൊള്ളലേറ്റുള്ള അപകടത്തിന്‌ സാധ്യത.

കണ്ണിന്‌ പൊള്ളലേറ്റാല്‍ ഉടന്‍തന്നെ കണ്ണ്‌ നല്ലതുപോലെ തണുത്ത വെള്ളത്തില്‍ കഴുകണം. ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക്‌ ഓയിന്‍മെന്റുകള്‍ ഉപയോഗിക്കാം.

6. ആസിഡ്‌പോലുള്ള ലായനികള്‍ കണ്ണില്‍ വീണാല്‍ കാഴ്‌ച പൂര്‍ണമായും നഷ്‌ടപ്പെടുമോ? പ്രഥമ ശുശ്രൂഷ എങ്ങനെയാവണം?

നേര്‍പ്പിച്ച ആസിഡ്‌ കണ്ണില്‍ വീണാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ നേര്‍പ്പിക്കാത്ത ആസിഡ്‌ കണ്ണില്‍ വീണാല്‍ കൃഷ്‌ണമണിക്ക്‌ പൊള്ളലേല്‍ക്കുകയും കാഴ്‌ച നഷ്‌ടമാവുകയും ചെയ്യും.

ആസിഡിനേക്കാള്‍ മാരകം ആല്‍ക്കലികളാണ്‌. ചുണ്ണാമ്പ്‌, കുമ്മായം മുതലായവ കണ്ണില്‍ വീണുള്ള പൊള്ളല്‍ താരതമ്യേന ഗുരുതരമാവും. കണ്ണ്‌ ശുദ്ധവെള്ളത്തില്‍ നന്നായി കഴുകുക തന്നെയാണ്‌ ആദ്യം ചെയേ്േണ്ടത്‌. എത്രയും വേഗം ഡോക്‌ടറുടെ സഹായം തേടണം.

7. കണ്‍കുരു ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണ്‌? കണ്‍കുരുവിന്‌ ചികിത്സ ലഭ്യമാണോ?

കണ്‍പോളയില്‍ വേദനയും ചുവപ്പും വീക്കവുമാണ്‌ കണ്‍കുരുവിന്റെ പ്രത്യേകത. കണ്‍പോളയില്‍ ഉണ്ടാകുന്ന പ്രത്യേകതരം ഇന്‍ഫെക്ഷനാണ്‌ പ്രധാന കാരണം.

കണ്‍പോളയിലെ മെയ്‌ബോമിയന്‍ ഗ്രന്ഥിക്ക്‌ അണുബാധയുണ്ടാകുന്നതുമൂലമോ, ഈ ഗ്രന്ഥിയുടെ വായ്‌ഭാഗത്ത്‌ തടസമുണ്ടായി ഉള്ളിലെ ദ്രവം പുറത്ത്‌ കല്ലിച്ചുപോകുന്നതിനാലോ ആണ്‌ കണ്‍കുരു ഉണ്ടാകുന്നത്‌.

കണ്‍കുരു ഏതു പ്രായക്കാരിലും കണ്ടെന്നുവരാം. മുതിര്‍ന്നവരില്‍ കണ്‍കുരു പ്രമേഹത്തിന്റെ ലക്ഷണമായും കണ്ടുവരുന്നു. എല്ലാ കണ്‍കുരുവിനും വേദനയുണ്ടാവില്ല. ഇത്‌ ചികിത്സിച്ചു മാറ്റാനാകും.

8. കണ്‍പോളയ്‌ക്ക് ചുറ്റും കണ്‍പീലി സ്‌ഥിതിചെയ്യുന്ന ഭാഗം രക്‌തം നിറഞ്ഞതുപോലെ കാണപ്പെടുന്നു. ഇതൊരു രോഗമാണോ?

ബ്ലഫറൈറ്റിസ്‌ എന്ന രോഗമാണിത്‌. കണ്‍പീലിയുടെ അരികുകളിലുണ്ടാകുന്ന ഒരുതരം അണുബാധയാണിത്‌. താരനാണ്‌ ബ്ലഫറൈറ്റിസ്‌ ഉണ്ടാകാന്‍ പ്രധാനകാരണം. ഈ രോഗത്തിന്‌ ചികിത്സയുണ്ട്‌.

9. കണ്ണിന്‌ പ്രത്യേക അസുഖങ്ങള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ കണ്ണട വയ്‌ക്കുന്നതില്‍ കുഴപ്പമുണ്ടോ? ഏതു തരത്തിലുള്ള കണ്ണടയാണ്‌ തെരഞ്ഞെടുക്കേണ്ടത്‌?

കണ്ണിന്‌ പ്രത്യേക അസുഖമില്ലാത്തവര്‍ക്കും കണ്ണട വയ്‌ക്കുന്നതില്‍ തെറ്റില്ല. ആര്‍ക്കും ഉപയോഗിക്കാം. അള്‍ട്രാവയലറ്‌ സംരക്ഷണംകൂടിയുണ്ടായാല്‍ കൂടുതല്‍ നന്ന്‌. നേത്രസുരക്ഷയ്‌ക്ക് കണ്ണട ഉപയോഗിക്കാം.

എന്നാല്‍ കണ്ണട തെരഞ്ഞെടുക്കുമ്പോള്‍ പവര്‍ ഇല്ലെന്ന്‌ ഉറപ്പുവരുത്തണം. കണ്ണടയുടെ ആവശ്യമുള്ള രോഗമുണ്ടെങ്കില്‍ അതിനനുയോജ്യമായ പവറുള്ള കണ്ണടവേണം തെരഞ്ഞെടുക്കാന്‍.

10. വെയില്‍ കൊള്ളുമ്പോള്‍ തലവേദനയുണ്ടാകുന്നത്‌ കാഴ്‌ചയുടെ തകരാറാണോ? കണ്ണും തലവേദനയും തമ്മില്‍ എന്താണ്‌ ബന്ധം?

കണ്ണട വയ്‌ക്കേണ്ട തകരാര്‍ ഉള്ളവര്‍ കണ്ണട ഉപയോഗിക്കാതിരുന്നാല്‍ തലവേദനയുണ്ടാവും. അതിനാല്‍ വെയിലത്ത്‌ നടക്കുമ്പോള്‍ പതിവായി തലവേദനയുള്ളവര്‍ ഉടന്‍ ഒരു നേത്രരോഗ വിദഗ്‌ധനെ കണ്ട്‌ പരിശോധിപ്പിക്കണം.

അനുയോജ്യമായ കണ്ണട തെരഞ്ഞെടുത്ത്‌ ഉപയോഗിച്ചാല്‍ തലവേദന ഒഴിവാക്കാം. തലവേദനയ്‌ക്ക് കണ്ണ്‌ മാത്രമല്ല, നിരവധി കാരണങ്ങള്‍ ഉണ്ട്‌.

11. കോണ്‍ടാക്‌ട് ലെന്‍സ്‌ ധരിച്ച്‌ ഉറങ്ങുന്നത്‌ കണ്ണിനോ ലെന്‍സിനോ ദോഷമാണോ?

കോണ്‍ടാക്‌ട് ലെന്‍സ്‌ ധരിച്ചുകൊണ്ട്‌ ഉറങ്ങരുത്‌. കൃഷ്‌ണമണിക്കുള്ള ഓക്‌സിജനേഷന്‍ കുറയാന്‍ ഇത്‌ കാരണമാകും. ഇത്‌ കണ്ണില്‍ നീര്‍ക്കെട്ട്‌ ഉണ്ടാക്കി കടുത്തവേദനയും ചുവപ്പും ചിലപ്പോള്‍ കാഴ്‌ചത്തകരാര്‍ ഉണ്ടാവുകയും ചെയ്യുന്നു. അതിനാല്‍ ഉറങ്ങാന്‍ പോകുംമുമ്പ്‌ കോണ്‍ടാക്‌ട് ലെന്‍സ്‌ എടുത്തുമാറ്റണം.

12. കണ്ണില്‍ സദാ വെള്ളം നിറയുന്നത്‌ എന്തുകൊണ്ടാണ്‌? ഇത്‌ രോഗമാണോ? പരിഹാരമുണ്ടോ?

കണ്ണുനീര്‍ മൂക്കിലേക്ക്‌ പ്രവഹിക്കുന്ന കുഴല്‍ തടസമുണ്ടാകുന്നതാണ്‌ ഇതിനു കാരണം. ഗുരുതരമായ രോഗമല്ല. ചെറിയൊരു ഓപ്പറേഷന്‍കൊണ്ട്‌ മാറ്റിയെടുക്കാവുന്നതേയുള്ളൂ.

13. തിമിരശസ്‌ത്രക്രിയയ്‌ക്കുശേഷം കാഴ്‌ച വീണ്ടും മങ്ങാനുള്ള സാഹചര്യങ്ങള്‍ എന്തൊക്കെയാണ്‌?

തിമിരശസ്‌ത്രക്രിയയ്‌ക്കുശേഷവും കാഴ്‌ച മങ്ങാനുള്ള സാധ്യതയുണ്ട്‌. മാറ്റിവയ്‌ക്കുന്ന ലെന്‍സിനു പിന്നില്‍ തടിപ്പുണ്ടാകുന്നതാണ്‌ ഇങ്ങനെ സംഭവിക്കാന്‍ കാരണം. ഇതിനെ ആഫ്‌ടര്‍ കാറ്ററാക്‌ട് എന്നു പറയുന്നു. ലേസര്‍ ചികിത്സയിലൂടെ ഇതു പരിഹരിക്കാനാകും.

14. കണ്ണുകള്‍ തിരുമ്മരുത്‌ എന്നു പറഞ്ഞുകേട്ടിട്ടുണ്ട്‌. കണ്ണ്‌ തിരുമ്മിയാല്‍ കണ്ണിനെന്താണ്‌ പ്രശ്‌നം?

കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാകുമ്പോഴും അന്യവസ്‌തുക്കള്‍ കണ്ണില്‍ പോകുമ്പോഴും പലരും കണ്ണ്‌ ശക്‌തിയായി തിരുമ്മും. കണ്ണ്‌ തിരുമ്മുന്നത്‌ നല്ലതല്ല. അത്‌ കണ്ണിന്‌ ദോഷമാണ്‌.

ശക്‌തിയായി കണ്ണ്‌ തിരുമ്മുമ്പോള്‍ കൃഷ്‌ണമണിയില്‍ മുറിവുണ്ടാകാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ കണ്ണില്‍ അസ്വസ്‌ഥതകള്‍ തോന്നുമ്പോള്‍ നല്ല വെള്ളത്തില്‍ പലവട്ടം കണ്ണുകള്‍ കഴുകുകയാണ്‌ വേണ്ടത്‌.

15. കണ്ണിനുചുറ്റും ഇരുണ്ടിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഇത്‌ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ?

കണ്ണിനുചുറ്റും കറുത്തവലയം സാധാരണ ആളുകളില്‍ കണ്ടുവരുന്നുണ്ട്‌. ഇത്‌ ഒരു രോഗമല്ല. സ്‌ത്രീകളില്‍ ഇതൊരു സൗന്ദര്യപ്രശ്‌നം കൂടിയാണ്‌. ഈ കറുപ്പുനിറം മാറാന്‍ പ്രത്യേക ചികിത്സ ലഭ്യമല്ല.

ബ്യൂട്ടിപാര്‍ലറുകളിലും മറ്റും കറുപ്പ്‌ നിറം കുറയ്‌ക്കാന്‍ സഹായിക്കുന്ന ഫേഷ്യല്‍ ഉണ്ടായേക്കാം. എന്നാല്‍ കണ്ണിനുചുറ്റുമുള്ള കറുത്തവലയം ചിലപ്പോള്‍ രോഗലക്ഷണമായും കണ്ടെന്നുവരും. കരളിന്‌ തകരാര്‍ ഉള്ളവര്‍ക്ക്‌ ഇത്തരത്തില്‍ കറുപ്പുവലയം ഉണ്ടാകാറുണ്ട്‌.

ശാരീരിക അസ്വസ്‌ഥതകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഡോക്‌ടറുടെ പരിശോധന ആവശ്യമാണ്‌. പ്രായാധിക്യംകൊണ്ട്‌ കണ്ണിനുചുറ്റും കറുത്തപാട്‌ ഉണ്ടാകാറുണ്ട്‌. ഇത്‌ സ്വാഭാവികമാണ്‌.

16. അമിതമായാല്‍ അമൃതും വിഷം എന്നു പറഞ്ഞപോലെ കണ്ണ്‌ കൂടെക്കൂടെ കഴുകുന്നത്‌ നന്നല്ലെന്നു കേള്‍ക്കുന്നു. എന്തുകൊണ്ടാണിത്‌?

കണ്ണ്‌ കൂടെക്കൂടെ കഴുകുന്നത്‌ കണ്ണിന്റെ ആരോഗ്യത്തിന്‌ നല്ലതുതന്നെ. പൊടിയും പുകയും നിറയുന്ന നമ്മുടെ കാലാവസ്‌ഥയില്‍, അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പൊടി കണ്ണില്‍ അടിഞ്ഞുകൂടി കണ്ണില്‍ അണുബാധ ഉണ്ടാകാനുളള സാധ്യത ഇല്ലാതാകും.

17. സയോപ്‌ടിക്‌സ് ചികിത്സ എന്നാല്‍ എന്താണ്‌? ഇത്‌ ഏതു രോഗത്തിന്‌ പ്രതിവിധിയായാണ്‌?

കണ്ണാടി ആവശ്യമുള്ള നേത്രരോഗങ്ങളില്‍, കണ്ണാടി ഒഴിവാക്കാനായി നടത്തുന്ന ലേസര്‍ ചികിത്സയാണ്‌ ബയോപ്‌ടിക്‌.

18. വെള്ളെഴുത്ത്‌ ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണ്‌? ഇതു വരാതിരിക്കാന്‍ എന്തു ചെയ്യണം?

പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന നേത്രരോഗമാണ്‌ വെള്ളെഴുത്ത്‌. പ്രായമാകുന്തോറും കണ്ണിലെ പേശികള്‍ ദുര്‍ബലമാകുന്നതാണ്‌ രോഗകാരണം.

വെള്ളെഴുത്തിന്‌ കണ്ണാടി ഉപയോഗിക്കുക മാത്രമാണ്‌ പ്രതിവിധി. നാല്‍പ്പതു വയസിനുശേഷമാണ്‌ വെള്ളെഴുത്ത്‌ കണ്ടുവരുന്നത്‌. എന്നാല്‍ സ്‌ത്രീകളില്‍ ഈ പ്രായത്തിന്‌ മുമ്പുതന്നെ വെള്ളെഴുത്ത്‌ ബാധിക്കാം.

19. ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിച്ച വെള്ളത്തില്‍ കണ്ണ്‌ കഴുകിയാല്‍ കണ്ണിന്‌ ദോഷമുണ്ടോ?

ഫ്രിഡ്‌ജില്‍ തണുപ്പിച്ച വെള്ളം ഉപയോഗിച്ച്‌ കണ്ണു കഴുകുന്നതുകൊണ്ട്‌ കുഴപ്പമില്ല. ചൂട്‌ അധികമുള്ള സമയത്ത്‌ തണുത്തവെള്ളത്തില്‍ കണ്ണ്‌ കഴുകുമ്പോള്‍ കണ്ണിന്‌ കുളിര്‍മ്മ ലഭിക്കുന്നു.

എന്നാല്‍ മുമ്പു പറഞ്ഞതുപോലെ അണുബാധയുണ്ടായാല്‍ ഇളംചൂടുവെള്ളത്തില്‍ കണ്ണ്‌ കഴുകുന്നതാണ്‌ ഉത്തമം.

20. കണ്‍മഷി ഉപയോഗിച്ച്‌ കണ്ണെഴുതുന്നത്‌ നല്ലതല്ലെന്ന്‌ ചിലര്‍ പറയുന്നു. കണ്‍മഷി കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ?

ചികിത്സ ആവശ്യത്തിനല്ലാതെ കണ്ണില്‍ അന്യവസ്‌തുക്കള്‍ പുരട്ടുന്നത്‌ നല്ലതല്ല. അതിനാല്‍ കണ്‍മഷി എഴുതുന്നത്‌ നന്നല്ല. കണ്ണില്‍ അണുബാധയുണ്ടാകാന്‍ ഇത്‌ ഇടയാകുന്നു.

21. ചിലപ്പോള്‍ ദൃശ്യങ്ങളെ രണ്ടായി കാണുന്നു. എന്തുകൊണ്ടാണിത്‌. ഇതിന്‌ ചികിത്സയുണ്ടോ? ഇതു പൂര്‍ണമായും മാറ്റാനാകുമോ?

ദൃശ്യങ്ങളെ രണ്ടായി കാണുന്നതിന്‌ പല കാരണങ്ങളുണ്ട്‌. ഇത്തരത്തില്‍ ദൃശ്യങ്ങളെ രണ്ടായി കാണുന്നതിനെ Diplopia എന്നു പറയുന്നു.

കാഴ്‌ചയെ സഹായിക്കുന്ന കണ്ണിലെ ഞരമ്പുകളുടെ പ്രവര്‍ത്തനത്തകരാര്‍ മൂലമാണ്‌ ഇങ്ങനെ വസ്‌തുക്കളെ രണ്ടായി കാണുന്നത്‌. ബ്രയിന്‍ പരാലിസിസ്‌കൊണ്ടും ഇങ്ങനെ സംഭവിക്കാം. ഈ പ്രശ്‌നത്തിന്‌ വിദഗ്‌ധ ചികിത്സ ആവശ്യമാണ്‌.

22. കണ്‍പീലികള്‍ പൊഴിഞ്ഞുപോകുന്നത്‌ രോഗമാണോ? എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌? ഇതിന്‌ മരുന്നുണ്ടോ?

കണ്ണിനുണ്ടാകുന്ന അണുബാധയാണ്‌ പ്രധാന കാരണം. എന്നാല്‍ അണുബാധ കൂടാതെയും ഉണ്ടാകാം. എത്രയും വേഗം ഡോക്‌ടറുടെ സേവനം തേടണം. കാരണം കണ്ടെത്തി അടിയന്തിരചികിത്സ നല്‍കേണ്ടതുണ്ട്‌.

23. കാഴ്‌ചയ്‌ക്ക് തകരാറുണ്ടോ എന്ന്‌ സ്വയം പരിശോധനയ്‌ക്ക് എന്തു ചെയ്യണം?

കാഴ്‌ചശക്‌തി പരിശോധിക്കുന്നതിന്‌ കാലങ്ങളായി ഉപയോഗിച്ചുവരുന്നത്‌ സ്‌നെല്ലന്‍ ചാര്‍ട്ട്‌ ആണ്‌. അക്ഷരങ്ങളെ പല വലിപ്പത്തില്‍ എഴുതി ഒരു നിശ്‌ചിത അകലത്തില്‍ വായിപ്പിച്ചാണ്‌ ചാര്‍ട്ട്‌ ഉപയോഗിച്ച്‌ കാഴ്‌ച പരിശോധന നടത്തുന്നത്‌.

ഐ ക്ലിനിക്കില്‍ മാത്രം ഉപയോഗിക്കുന്ന ഇത്തരം ചാര്‍ട്ടിന്റെ സഹായം കൂടാതെ ഒരാള്‍ക്ക്‌ കാഴ്‌ചപരിശോധന സ്വയം നടത്താം. ദൂരെയുള്ള ബോര്‍ഡും മറ്റും വായിച്ച്‌ കാഴ്‌ചയ്‌ക്ക് കുഴപ്പമുണ്ടോ എന്ന്‌ സ്വയം മനസിലാക്കാം. ഇതിനായി ഒരു സുഹൃത്തിന്റെ സഹായം തേടാവുന്നതാണ്‌.

24. കണ്‍പോളയ്‌ക്കുള്ളില്‍ ചെറിയ വെളുത്ത കുരുക്കള്‍ കാണുന്നു. ഇത്‌ കണ്ണില്‍ കരുകരുപ്പും വേദനയുമുണ്ടാക്കുന്നു. എന്തുകൊണ്ടാണിത്‌?

ഇതിനെ കോണ്‍ക്രീഷന്‍സ്‌ എന്നു പറയുന്നു. കണ്ണില്‍ ജലാംശം കുറയുന്നതാണ്‌ ഇതിന്‌ പ്രധാന കാരണം. കുരുക്കള്‍ എടുത്തുകളയുന്ന ചികിത്സാരീതി നിലവിലുണ്ട്‌.

25. പോഷകാഹാരക്കുറവ്‌ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുമോ? ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്‌?

പോഷകാഹാരക്കുറവ്‌ കണ്ണിന്റെ ആരോഗ്യത്തെ, പ്രത്യേകിച്ച്‌ കാഴ്‌ചയെ ബാധിക്കും. കണ്ണില്‍ പഴുപ്പ്‌, വേദന, വരള്‍ച്ച തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പോഷകാഹാരക്കുറവുകൊണ്ട്‌ ഉണ്ടാകും.

കണ്ണിന്റെ ആരോഗ്യത്തിന്‌ ആവശ്യമായ വിറ്റമിനുകള്‍ അടങ്ങിയിട്ടുള്ള ചാളമീന്‍, ഗ്രീന്‍ വെജിറ്റബിള്‍ തുടങ്ങിയ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം.

26. ഐലൈനര്‍, മസ്‌കാര, ഐഷാഡോ തുടങ്ങിയവയുടെ ഉപയോഗം കണ്ണിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ?

സൗന്ദര്യവര്‍ധക വസ്‌തുക്കളാണ്‌ ഇവയെല്ലാം. സ്‌ത്രീകള്‍ക്ക്‌ ഒഴിച്ചുകൂടാനാവാത്തതുമാണ്‌. കണ്‍പോളയിലും മറ്റും ഉപയോഗിക്കുന്ന വസ്‌തുക്കള്‍ അലര്‍ജി ഉണ്ടാക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം. കണ്ണിനുള്ളില്‍ കലരാതിരിക്കാനും ശ്രദ്ധിക്കണം.

27. വസ്‌തുക്കളെ നോക്കുമ്പോള്‍ കണ്ണിനുമുന്നില്‍ എന്തോ പാടുകള്‍ ഓടിനടക്കുന്നതായി തോന്നുന്നു. ഇത്‌ ചിലപ്പോള്‍ കാഴ്‌ചയെ അലോസരപ്പെടുത്തുന്നു. കണ്ണില്‍ നോക്കിയാല്‍ ഒന്നും കാണാനുമില്ല. എന്താണിതിന്‌ കാരണം?

പ്രധാനമായും ഈ പ്രശ്‌നം പ്രായമായവരിലാണ്‌ കണ്ടുവരുന്നത്‌. അതേസമയം റെറ്റിനല്‍ ഡിറ്റാച്ച്‌മെന്റ്‌ എന്ന അസുഖത്തിന്റെ ലക്ഷണമായും ഇതു കണ്ടുവരുന്നു.

കണ്ണിലെ ഞരമ്പ്‌ വിട്ടുപോകുന്നതാണ്‌ ഈ രോഗത്തിന്റെ പ്രത്യേകത. നേത്രരോഗവിദഗ്‌ദ്ധനെ കണ്ട്‌ പരിശോധന നടത്തണം. ആവര്‍ത്തിച്ച്‌ ഉണ്ടാവുകയാണെങ്കില്‍ വിദഗ്‌ധ പരിശോധന ആവശ്യമായി വരും.

28. കണ്ണിന്റെ കോണില്‍, ഇടയ്‌ക്ക് രക്‌തം കട്ടപിടിചു കിടക്കുന്നതുപോലെ ചുവന്ന്‌ കാണപ്പെടുന്നു. യാതൊരുവിധ വേദനയോ നീറ്റലോ ഇല്ല. ഇതു രോഗമാണോ? കൂടെക്കൂടെ ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണ്‌?

കണ്ണിനുള്ളില്‍ രക്‌തം കട്ടപിടിച്ചു കിടക്കുന്നതുപോലെ കാണുന്നത്‌ രക്‌തസ്രാവം തന്നെയാണ്‌. ഉറക്കത്തിലോ മറ്റോ അറിയാതെ കണ്ണില്‍ കൈവിരല്‍ കൊള്ളുകയോ തിരുമ്മുകയോ ചെയ്യുമ്പോള്‍ ബ്ലീഡിംഗ്‌ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.

ബ്ലഡ്‌പ്രഷര്‍ കൂടുമ്പോഴും കണ്ണില്‍ കട്ടപിടിച്ചു കാണാറുണ്ട്‌. പ്രത്യേകിച്ച്‌ വേദനയോ കരുകരുപ്പോ കാണണമെന്നില്ല. പത്തു മുതല്‍ മൂന്ന്‌ ആഴ്‌ച കൊണ്ട്‌ ചുവപ്പ്‌ മാറിക്കിട്ടും.

29. തലകറങ്ങുമ്പോള്‍ കണ്ണടച്ചിരുന്നാല്‍ ശമനം കിട്ടുന്നു. തലകറക്കവും കണ്ണുകളും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു?

കണ്ണു തുറന്നിരിക്കുന്നതുകൊണ്ടാണ്‌ തലകറങ്ങുന്നതായി അനുഭവപ്പെടുന്നത്‌. തലകറക്കം ഉണ്ടാകുമ്പോള്‍ കണ്ണടകള്‍ അടച്ചാല്‍ തലകറക്കം നിലയ്‌ക്കുന്നത്‌ അതുകൊണ്ടാണ്‌.

30. നടന്നുകൊണ്ടും ബസ്‌ യാത്രയിലുമൊക്കെ വായിക്കുന്നത്‌ കണ്ണിന്‌ ദോഷം ചെയ്യുമോ?

നടന്നുകൊണ്ട്‌ വായിക്കുക യാത്രയ്‌ക്കിടെ വായിക്കുക ഇവ കൊണ്ട്‌ കണ്ണിന്‌ ബുദ്ധിമുട്ട്‌ ഉണ്ടാകാം. എന്നാല്‍ കണ്ണിനെ ഇത്‌ ഏതെങ്കിലും തരത്തില്‍ ദോഷം ചെയ്യുന്നില്ല. ചിലര്‍ക്ക്‌ തലവേദനയും മനംപുരട്ടലും കണ്ണിന്‌ വേദനയും അനുഭവപ്പെട്ടേക്കാം.

കടപ്പാട്‌:

ഡോ. അലക്‌സ് ജോസഫ്‌, തൃശൂര്‍

അറിയുന്നുണ്ടോ ഇരുളിന്റെ ലോകം

 

കാഴ്‌ചയില്ലാത്ത അവസ്‌ഥയാണ്‌ അന്ധത. എന്നാല്‍ ഒട്ടും കാഴ്‌ചയില്ലാത്ത അവസ്‌ഥ മാത്രമല്ല അന്ധത. ഉപയോഗശൂന്യമായ കാഴ്‌ചപോലും അന്ധതയായാണ്‌ പരിഗണിക്കപ്പെടുന്നത്‌ .

കാഴ്‌ചയുടെ വില അറിയണമെങ്കിലും അന്ധതയുടെ ആഴം അറിയണം. 'കണ്ണുള്ളപ്പോള്‍ കാഴ്‌ചയുടെ വില അറിയില്ലെന്ന്‌' പഴമക്കാര്‍ പറയുന്നത്‌ ഇതുകൊണ്ടാണ്‌.

കാഴ്‌ച എത്ര വലിയ അനുഗ്രഹമാണെന്ന്‌ തിരിച്ചറിയാന്‍ കഴിയുന്നതും അപ്പോള്‍ മാത്രമാണ്‌. കണ്ണിനെയും കാഴ്‌ചയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ അന്ധതയുടെ ഇരുള്‍ വരല്‍ച്ചൂണ്ടുന്നത്‌.

കാഴ്‌ചയില്ലാത്ത അവസ്‌ഥയാണ്‌ അന്ധത. എന്നാല്‍ ഒട്ടും കാഴ്‌ചയില്ലാത്ത അവസ്‌ഥ മാത്രമല്ല അന്ധത. ഉപയോഗശൂന്യമായ കാഴ്‌ചപോലും അന്ധതയായാണ്‌ പരിഗണിക്കപ്പെടുന്നത്‌.

ലോകാരോഗ്യസംഘടനയുടെ നിര്‍വചനമനുസരിച്ച്‌ 20/200 എന്ന കണക്ക്‌ പ്രകാരം അല്‍പകാഴ്‌ചയുള്ളവരെയും അന്ധരായിട്ടാണ്‌ കണക്കാക്കുന്നത്‌.

കണ്ണടകള്‍ ഉപയോഗിക്കാലും ഇവരുടെ അന്ധതയ്‌ക്ക് മാറ്റം വരാത്ത വിധം കാഴ്‌ചശക്‌തി കുറഞ്ഞവരെയാണ്‌ ഈ ഗണത്തില്‍പ്പെടുത്തുന്നത്‌.

വികസിത രാജ്യങ്ങളേക്കാള്‍ വികസ്വരരാജ്യങ്ങളിലാണ്‌ അന്ധത കൂടുതല്‍ കാണപ്പെടുന്നത്‌. വിവിധ കാരണങ്ങളാല്‍ അന്ധരായ അനേകലക്ഷം ആളുകളാണ്‌ ഇന്ത്യയില്‍ ഇന്നുള്ളത്‌.

ഇവരില്‍ നല്ല ശതമാനം ആളുകളും അന്ധത ഒഴിവാക്കാവുന്നതായിരുന്നു എന്നതാണ്‌ വാസ്‌തവം. അജ്‌ഞതയും അന്ധവിശ്വാസവും ഇക്കാര്യത്തില്‍ മുഖ്യ പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

അന്ധതയുടെ കാരണങ്ങള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്ധതയുടെ കാരണങ്ങള്‍ വ്യത്യസ്‌തമായിരിക്കും. വികസിത രാജ്യങ്ങളില്‍ ഗ്ലോക്കോമയും വാര്‍ധക്യത്തിലുണ്ടാകുന്ന തിമിര രോഗവും പ്രമേഹരോഗത്തിന്റെ ഭവിഷ്യത്തായി ഉണ്ടാകുന്ന നേത്ര രോഗങ്ങളുമാണ്‌ അന്ധതയ്‌ക്ക് കാരണമാകുന്നത്‌.

എന്നാല്‍ വികസ്വരരാജ്യങ്ങളിലെ സ്‌ഥിതി വ്യത്യസ്‌തമാണ്‌. പോഷക ന്യൂനതകളും ജീവകം - എയുടെ കുറവുകളും കണ്ണിനുണ്ടാകുന്ന രോഗാണു ബാധകളും കണ്ണിന്‌ ഏല്‍ക്കുന്ന ക്ഷതങ്ങളും മറ്റുമായിരിക്കും അന്ധതയുണ്ടാക്കുന്ന പ്രധാന കാരണങ്ങള്‍.

ജന്മനാലുണ്ടാകുന്ന വൈകല്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്‌. അന്ധത പ്രധാനമായും രണ്ടുതരമുണ്ട്‌. ജന്മനായുള്ളതും പിന്നീട്‌ ഉണ്ടായതും.

ഒരിക്കല്‍ കാഴ്‌ചയുണ്ടായിരുന്ന ഒരാള്‍ക്ക്‌ കാഴ്‌ച നഷ്‌ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ജന്മനാ അന്ധനായ ഒരാളുടെ പ്രശ്‌നങ്ങളില്‍ നിന്നും കുറച്ചുകൂടി വിഭിന്നമാണ്‌.

അന്ധതാ നിര്‍ണയം

കാഴ്‌ചശക്‌തി പരിശോധനയിലൂടെയാണ്‌ അന്ധത സ്‌ഥിരീകരിക്കുക. അടിസ്‌ഥാന കാരണങ്ങളെ മനസിലാക്കുവാന്‍ പല പ്രത്യേകതരം പരിശോധനകളും വേണ്ടിവരും.

ആ പരിശോധനകള്‍ നടത്തിയും വിദഗ്‌ധ ഡോക്‌ടറുടെ വിലയിരുത്തലും ചികിത്സ ആസൂത്രണം ചെയ്യുവാന്‍ അത്യാവശ്യമാണ്‌. അതിനാല്‍ കാഴ്‌ചശക്‌തി കുറഞ്ഞുവെന്ന്‌ തോന്നുന്നവര്‍ നേത്രരോഗവിദഗ്‌ധനെ കണ്ട്‌ പരിശോധനകള്‍ നടത്തേണ്ടതാണ്‌.

അന്ധതയുടെ പ്രശ്‌നങ്ങള്‍

അന്ധത വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുക സ്വാഭാവികമാണ്‌. മാനുഷികമായ പ്രശ്‌നങ്ങള്‍, സൂമൂഹികപ്രശ്‌നങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിങ്ങനെ വിവിധ പ്രശ്‌നങ്ങള്‍ അന്ധതയുമായി ബന്ധപ്പെട്ട്‌ ഉണ്ടാകാറുണ്ട്‌.

അന്ധതയൊന്നുമില്ലാത്ത നല്ല കഴ്‌ചശക്‌തിയുള്ള കുട്ടികളെ ചില ക്രൂന്മാര്‍ കാഴ്‌ച നശിപ്പിച്ച്‌ ഭക്ഷാടനത്തിന്‌ ഉപയോഗിക്കുന്ന വാര്‍ത്ത നാം പലപ്പോഴും കേട്ടിട്ടുണ്ട്‌.

മാനുഷിക പ്രശ്‌നങ്ങള്‍

അന്ധരെയും മനുഷ്യനായി കാണുകയെന്നുള്ളതാണ്‌ പ്രാഥമികമായി സമൂഹത്തിന്‌ ഇവര്‍ക്ക്‌ നല്‍കാവുന്ന ഏറ്റവും വലിയ സഹായം.

അവരെ അവഗണിക്കാതിരിക്കുക, അവര്‍ക്ക്‌ വേണ്ട സഹായങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തി അവരെ സ്വയം പര്യാപതരാക്കുക എന്ന ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ്‌ ഉണ്ടാകേണ്ടത്‌.

സമൂഹത്തില്‍ അവര്‍ക്ക്‌ വേണ്ട അംഗീകാരഗമുണ്ടാകണം. അനുകമ്പയല്ല അവര്‍ക്ക്‌ വേണ്ടത്‌. പകരം സ്‌നേഹവും സൗഹാര്‍ദവും അംഗീകാരവുമാണ്‌.

സാമൂഹികപ്രശ്‌നം

ലക്ഷക്കണക്കണക്കിന്‌ ആളുകള്‍ ഇന്ത്യയില്‍ അന്ധത അനുഭവിക്കുന്നു. അന്ധത പലപ്പോഴും ഒഴിവാക്കാവുന്ന രോഗമാണ്‌. ശരിയായ പ്രതിരോധ മാര്‍ഗം അവലംബിച്ചാല്‍ നല്ലതശതമാനവും അന്ധതയുണ്ടാവില്ല.

സമൂഹത്തെ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച്‌ അവബോധമുള്ളവരാക്കിയാല്‍ പലപ്പോളും അനേകരെ അന്ധതയില്‍ നിന്നും മോചിപ്പിക്കാന്‍ സാധിക്കും.

ഒരു വ്യക്‌തിയുടെ മാത്രം പ്രശ്‌നമായി അതിനെ കാണാതെ സാമൂഹിക പ്രശ്‌നമാലി കണ്ട്‌ അതെങ്ങനെ നേരിടാമെന്ന്‌ കണ്ടെത്തുവാന്‍ സമൂഹം പ്രബുദ്ധരാകണം.

മാനസിക പ്രശ്‌നങ്ങള്‍

അന്ധനായ ഒരു വ്യക്‌തി അനുഭവിക്കുന്ന മാനസികപ്രശ്‌നങ്ങള്‍ പലതാണ്‌. മറ്റുള്ളവരുടെ അടുക്കല്‍ താന്‍ എങ്ങനെ സ്വീകരിക്കപ്പെടുമെന്നുള്ള ആശങ്കയുണ്ടാകും.

വിവാഹം, കുടുംബജീവിതം ഇവയെപ്പറ്റിയുള്ള ആകുലതകള്‍, ചിന്തകള്‍ എന്നിവയൊക്കെ അന്ധനായ ഒരാള്‍ക്ക്‌ മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കും.

സാധാരണ കാഴ്‌ചയുള്ള ഒരാള്‍ക്ക്‌ ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളാണ്‌ ഇവയൊക്കെ. എങ്കില്‍ അന്ധനായ ഒരു വ്യക്‌തിക്കുണ്ടാകുന്ന മാനസിക പ്രശ്‌നജ്‌ങ്ങള്‍ എത്രയെന്ന്‌ ചിന്തിക്കാവുന്നതേയുള്ളൂ.

അന്ധതയും ചികിത്സയും

അന്ധതയുണ്ടാക്കുന്ന അടിസ്‌ഥാന കാരണമെന്തെന്നുള്ള ശരിയായ നിര്‍ണയവവും സ്‌ഥിരീകരണവും ഉണ്ടായാല്‍ മാത്രമേ ചികിത്സ ശരിയായവിധം ആസൂത്രണം ചെയ്യാനാവുകയുള്ളൂ.

ഒരു നേത്രരോഗവിദഗ്‌ധന്റെ പരിശോധനയില്‍ നിന്നും വിലയിരുത്തലില്‍ നിന്നും ചികിത്സ എപ്രകാരം വേണമെന്ന്‌ തീരുമാനിക്കപ്പെടുന്നു. നേത്രപടലസുതാര്യത നഷ്‌ടപ്പെട്ടിട്ടുണ്ടാകുന്ന അന്ധതയും തിമിരം മൂലമുള്ള അന്ധതയും മാറ്റുവാനായി ശസ്‌ത്രക്രിയകള്‍ വേണ്ടിവരും.

തിമിരത്തിനുള്ള ശസ്‌ത്രക്രിയ ഇന്ന്‌ വളരെയേറെ മുന്നേറിയിട്ടുണ്ട്‌. നേത്രപടലത്തിന്റെ സുതാര്യത നഷ്‌ടപ്പെട്ടുണ്ടാകുന്ന അന്ധത മാറ്റാന്‍ നേത്രപടലം മാറ്റിവയ്‌ക്കുന്ന ശസ്‌ത്രക്രിയയും ഇന്ന്‌ സാധ്യമാണ്‌.

കടപ്പാട് :  മംഗളം

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate