অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

പ്രമേഹം നേരത്തേ കണ്ടെത്തി ചികിത്സിക്കൂ; ഹൃദയാഘാത സാധ്യത ഒഴിവാക്കാം

പ്രമേഹം നേരത്തേ കണ്ടെത്തി ചികിത്സിച്ചാല്‍ ഹൃദയാഘാത സാധ്യത കുറയുമെന്ന് പഠനം. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്താണ് പഠനം നടത്തിയത്. ജീവിത ശൈലിയിലെ മാറ്റവും പ്രമേഹത്തിനുള്ള മരുന്നായ മെറ്റഫോര്‍മിന്‍ കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും നിലയില്‍ വരുത്തുന്ന മാറ്റവുമാണ് പ്രമേഹ പ്രതിരോധ പദ്ധതിയുടെ ഭാഗമായി പഠന വിധേയമാക്കിയത്.

രണ്ട് ചികിത്സകളും രക്തത്തിലെ കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കാര്യമായി കുറക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. രക്തകുഴലുകളില്‍ ആവരണമുണ്ടാകുന്നതിനുള്ള സാധ്യത ഇത് കുറക്കുമെന്നും പഠനം ചൂണ്ടികാണിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് കൂടുതല്‍ പ്രമേഹ രോഗികളുടെയും മരണത്തിന് കാരണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ റൊണാള്‍ഡ് ഗോള്‍ഡ് ബര്‍ഗ് പറയുന്നു. പ്രമേഹം നേരത്തേ കണ്ടെത്തി മരുന്നുകളും ഒപ്പം ജീവിത ശൈലിയിലെ മാറ്റവും യാഥാര്‍ത്ഥ്യമാക്കിയാല്‍ ഹൃദ്രോഗ സാധ്യത കുറക്കാമെന്നും ഗോള്‍ഡ് ബര്‍ഗ് വ്യക്തമാക്കി

വാര്ത്ത ചൂണ്ടികാണിച്ചത് - ശ്രി കുണ്ടുവാ റ ബാലഗോപലാൻ മേനോ

അഞ്ചൈന അ​റ്റാക്കിന് മുന്നോടി

ഹൃദയപേശികൾക്ക് രക്തം പ്രദാനം ചെയ്യുന്ന കൊറോണറി ധമനികളുടെ ആന്തരപാളിയിൽ കൊഴുപ്പ് അടിഞ്ഞുകൂടിയാണല്ലോ ബ്ലോക്കുണ്ടാകുന്നത്. കൊഴുപ്പുനിക്ഷേപത്തെ തുടർന്ന് ധമനിയുടെ ഉൾവ്യാസം പതിയെപതിയെ കുറയും. കൊറോണറി ധമനിയിലെ ബ്ലോക്കുമൂലം ഹൃദയപേശികൾക്ക് പ്രവർത്തിക്കുവാൻ ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദനയാണ് അഞ്ചൈന.

കൊറോണറി ധമനിയുടെ ഉൾവ്യാസം ഏതാണ്ട് 50% വരെ കുറഞ്ഞാലും രോഗിക്ക് കാര്യമായ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടാകാറില്ല എന്നതാണ് അത്ഭുതകരമായ കാര്യം. കൊറോണറി ധമനിയിൽ സാരമായ ബ്ലോക്കുകളുള്ള രോഗികളിൽ ബ്ലോക്കിന്റെ വ്യാപ്തിക്കനുസൃതമായി കഠിനമായ ജോലികൾ ചെയ്യുമ്പോഴോ (ഏകദേശം 50-70%ബ്ലോക്ക്), വേഗത്തിൽ നടക്കുമ്പോഴോ (70-80%), സാവധാനം നടക്കുക, കുളിക്കുക തുടങ്ങിയ പ്രവർത്തികൾചെയ്യുമ്പോഴോ (80-90%), ചിലപ്പോൾവെറുതെ ഇരിക്കുമ്പാഴോ (90%ന്‌മേൽബ്ലോക്ക്) നെഞ്ചു വേദന അനുഭവപ്പെടാം. അധ്വാനിക്കുമ്പോൾ ഹൃദയപേശികൾക്ക് പ്രവർത്തിക്കുവാൻ കൂടുതൽ ഊർജ്ജം ആവശ്യമാണ്. ധമനിയിൽ സാരമായ ബ്ലോക്കുള്ളവരുടെ ഹൃദയപേശികൾക്ക് പ്രവർത്തിക്കുവാൻ ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോൾ, രോഗിക്ക് നെഞ്ചിന്റെ നടുഭാഗത്തായി ഒരുഭാരം കയ​റ്റിവെച്ചതുപോലെയുള്ള തോന്നലോ, കഴപ്പോ, അരപ്പോ, അനുഭവെപ്പടുന്നു. ഈ നെഞ്ചുവേദനയാണ് അഞ്ചൈന. പലകാരണങ്ങൾ മൂലം നെഞ്ചുവേദന വരാം. ഉദാഹരണത്തിന് പേശിവേദന, ഗ്യാസ്ട്രബിൾ, ന്യുമോണിയ എന്നിവയെല്ലാം നെഞ്ചുവേദന ഉണ്ടാക്കിയേക്കാം. പക്ഷേ അൻജൈന മൂലമുള്ള നെഞ്ചുവേദനയ്ക്ക് ചില പ്രത്യേക സ്വഭാവവിശേഷങ്ങളുള്ളതിനാൽ ഇതിനെ മറ്റുകാരണങ്ങൾ മൂലമുള്ള നെഞ്ചുവേദനയിൽ നിന്നും മിക്കപ്പോഴും തിരിച്ചറിയാൻ സാധിക്കും.

നെഞ്ചിന്റെനടുഭാഗത്ത് വലിയൊരുഭാരം കയറ്റിവച്ചിരിക്കുന്നതുപോലെയോ, അരപ്പ് പോലെയോ അസഹനീയമായ വിമ്മിഷ്ടം പോലെയോ ആണ് അഞ്ചൈന സാധാരണ അനുഭവപ്പെടാറുള്ളത്. ചിലരിൽ ഈ കഴപ്പ് അഥവാ അരപ്പ് ഇടതുകൈയുടെ ഉൾവശത്തേയ്‌ക്കോ, കീഴ്‌ത്താടിയിലേയ്‌ക്കോ, വലതുകൈയുടെ ഉൾവശത്തേയ്‌ക്കോ വ്യാപിച്ചേക്കാം. ഇതിനോടനുബന്ധമായി മിക്കരോഗികളും ശക്തിയായി വിയർക്കുകയും, ചിലർക്ക് ഛർദ്ദിക്കണമെന്നോ മലമൂത്രവിസർജ്ജനം ചെയ്യണമെന്നോ തോന്നിയേക്കാം. അഞ്ചൈന മൂലമുണ്ടാകുന്ന നെഞ്ചുവേദന അദ്ധ്വാനിക്കുമ്പോൾ കൂടുകയും, വിശ്രമിക്കുകയോ ഗുളികകൾ നാക്കിന്റെ അടിയിലിട്ട് അലിയിപ്പിച്ചിറക്കുകയോ ചെയ്യുമ്പോൾ കുറയുകയും ചെയ്യും. വയറ് നിറച്ച് ആഹാരം കഴിച്ചതിനുശേഷം നടക്കുകയോ, ജോലികൾ ചെയ്യുകയോ ചെയ്താൽ അഞ്ചൈന മൂലമുണ്ടാകുന്ന നെഞ്ചുവേദന കലശലാകും. ആഹാരം ദഹിപ്പിക്കുവാൻ വേണ്ടി ഹൃദയം കൂടുതൽ രക്തം പമ്പ് ചെയ്യേണ്ടി വരുന്നതാണ് ഇതിന്റെ കാരണം. അധികഠിനമായ നെഞ്ചുവേദന ഏകദേശം അരമണിക്കൂറിന് മുകളിൽ തുടർച്ചയായി നീണ്ടുനിന്നാൽ ഹാർട്ട് അറ്റാക്ക് വന്നതായി കരുതേണ്ടിയിരിക്കുന്നു. അതിനാൽ ഇങ്ങനെയുള്ള രോഗികൾ എത്രയും വേഗം വിദഗ്ധചികിത്സ തേടേതാണ്.

അൻഞ്ചൈനയെ പ്രധാനമായും രണ്ട് വിഭാഗമായി തരംതിരിച്ചിരിക്കുന്നു.

സ്​റ്റേബിൾ അൻഞ്ചൈന

രണ്ട് മാസമായി നടക്കുകയോ ജോലികൾ ചെയ്യുമ്പോഴോ മാത്രം ഉണ്ടാകുന്ന അൻഞ്ചൈന ആണിത്.

അൺസ്​റ്റേബിൾ അൻഞ്ചൈന

വിശ്രമിക്കുമ്പോഴോ, ഒരുമാസമായി ചെറിയ ജോലികൾ ചെയ്യുമ്പോഴോ ഉണ്ടാകുന്ന അൻജൈനയാണ് അൺസ്​റ്റേബിൾ അൻഞ്ചൈന. ഇങ്ങനെയുള്ള മിക്കരോഗികളിലും അടുത്ത സമയത്തായി.

കൊറോണറി ധമനിയിലെ അതറോസ്‌ക്ലീറോട്ടിക് പ്ലാക്കിൽ നീരുവന്ന്‌വീർത്ത് പൊട്ടി അവിടെ രക്തം കട്ടപിടിച്ച്, ഭാഗികമായ ബ്ലോക്ക് ഉള്ളതായിട്ടാണ് കാണപ്പെടുന്നത്. അതിനാൽ ഈ വിഭാഗത്തിൽപ്പെട്ട രോഗികളിൽ മിക്കവർക്കും, ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത്, രക്തക്കട്ട അലിയുവാൻ വേണ്ട കുത്തിവയ്പ്പുകൾ എടുക്കേിവരും. ഇങ്ങനെ ചെയ്തില്ലെങ്കിൽ ഈ ഭാഗികമായ ബ്ലോക്കുകളിൽ വീണ്ടും രക്തം കട്ടപിടിച്ച് പൂർണ്ണ ബ്ലോക്കുകളായി മാറി ഹാർട്ട് അറ്റാക്ക് ഉണ്ടാകുവാനും സാധ്യതയേറയാണ്.

ഡോ.വി ജയറാം

അസോസിയേറ്റ് പ്രൊഫസർ(കാർഡിയോളജി)

മെഡിക്കൽ കോളേജ്, ആലപ്പുഴ

വ്യായാമവും ഹൃദ്രോഗവും

ആധുനിക മനുഷ്യരിൽ ജീവിതശൈലീരോഗങ്ങൾ ഏറിവരാനുള്ള ഒരു പ്രധാനകാരണമാണ് വ്യായാമരഹിതമായ ജീവിതരീതി. സമയക്കുറവും തിരക്കും കാരണം വ്യായാമരഹിതമായ ജീവിതശൈലി തുടരുന്നത് കേരളത്തിൽ വർദ്ധിച്ചുവരുന്ന ഹൃദ്രോഗനിരക്കിന്റെ ഒരു പ്രധാനകാരണമായാണ് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.

വ്യായാമങ്ങൾ പ്രധാനമായി മൂന്ന് വിധമുണ്ട്:

  • എയറോബിക് വ്യായാമങ്ങൾ: നടത്തം, ജോഗിങ്, നീന്തൽ, നടകയറിയിറങ്ങൽ, സൈക്കിളിംങ് എന്നിവയാണ് പ്രധാനപ്പെട്ട എയറോബിക് വ്യായാമങ്ങൾ. ശരീരത്തിലെ വലിയ പേശികൾ (കൈകാലുകളിലെ) ഉപയോഗിച്ചുള്ള പ്രവർത്തനമാണ് എയറോബിക് വ്യായാമങ്ങൾ.
  • ഫ്‌ളെക്‌സിബിലി​റ്റി വ്യായാമങ്ങൾ: സ്‌ട്രച്ചിങ്, യോഗാ മുതലായ വ്യായാമ മുറകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
  • അൺ എയ്‌റോബിക് വ്യായാമങ്ങൾ: ഭാരോദ്വഹനം, പുഷ്-അപ്പ് മുതലായ പേശി ബലപ്പെടുത്തുന്ന വ്യായാമ മുറകളാണ് ഇത്. ശ്വാസം പിടിച്ചുകൊണ്ടാണ് വളരെയധികം ഊർജ്ജം വിനിയോഗിക്കപ്പെടുന്ന ഇത്തരം വ്യായാമങ്ങൾ ചെയ്യുന്നത്. ശരീരത്തിൽ പ്രാണവായുവിന്റെ അളവ് ഇത്തരം വ്യായാമങ്ങൾ ചെയ്യുമ്പോൾ വളരെക്കുറഞ്ഞുപോകുന്നതിനാൽ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും അമിതമായി വർദ്ധിക്കുവാൻ ഇടയാക്കുന്നു.

ഓരോ വ്യക്തിയുടേയും പ്രായത്തിനും ആരോഗ്യസ്ഥിതിക്കും അനുയോജ്യമായ വ്യായാമപദ്ധതി തയ്യാറാക്കി നടപ്പാക്കേതാണ്. എയ്‌റോബിക് വ്യായാമങ്ങളാണ് 40 വയസ്സ് കഴിഞ്ഞവർക്കും, ഹൃദ്രോഗമുള്ളവർക്കും ഉത്തമം. ഫുട്‌ബാൾ, ഷട്ടിൽ കോക്ക്, ടെന്നീസ്, ഭാരം ഉയർത്തൽ, പുഷ്-അപ്പ് തുടങ്ങിയ ആയാസകരമായ വ്യായാമങ്ങൾ ഇക്കൂട്ടർ ഒഴിവാക്കേതാണ്. യോഗയിലെ മിക്ക ആസനങ്ങളും പ്രാണായാമം പോലുള്ള ശ്വസനവ്യായാമങ്ങളും ഹൃദ്രോഗികൾക്ക് നല്ലതാണ്. നടത്തമാണ് ഹൃദ്രോഗികൾക്ക് ഏ​റ്റവും ഇണങ്ങിയ വ്യായാമമുറ. വീടിന് വെളിയിൽ ഇഷ്ടാനുസരണം നടക്കുവാൻ സമയവും, സൗകര്യവുമില്ലാത്തവർക്ക് യന്ത്രവൽക്കൃതമോ അല്ലാത്തതോ ആയ ട്രെഡ്മിൽ ഉപയോഗിച്ച്, അതിൽ നടക്കാവുന്നതാണ്. സ്​റ്റേഷനറി സൈക്ലിംഗും വീട്ടിനുള്ളിൽ പ്രായഭേദമന്യേ ചെയ്യാവുന്ന വ്യായാമമാണ്. മിതമായ വേഗത്തിൽ വ്യായാമം ആരംഭിക്കുക. വ്യായാമം ആരംഭത്തിൽ മെല്ലെ തുടങ്ങണം. ഏകദേശം 5 മിനി​റ്റ് പേശികൾ ചൂടാകുവാനായി നൽകിയതിനുശേഷമേ വേഗത വർദ്ധിപ്പിക്കാവൂ. അതുപോലെ വ്യായാമം നിർത്തുന്നതും സാവധാനത്തിൽ വേണം. കുറഞ്ഞത് അര മണിക്കൂറെങ്കിലും ശരീരമനങ്ങി വ്യായാമം ചെയ്താലെ ഉദ്ദേശിക്കുന്ന ഫലം ലഭിക്കു. പ്രഭാതത്തിൽ ആഹാരമൊന്നും കഴിക്കാതെ വ്യായാമം ചെയ്യുന്നതാണ് കൊളസ്‌ട്രോളും, പൊണ്ണത്തടിയും കുറയ്ക്കുവാൻ നല്ലത്.

രാവിലെ വ്യായാമത്തിന് സമയം ലഭിക്കാത്തവർക്ക് വൈകിട്ട് വ്യായാമത്തിലേർപ്പെടാം. രാവിലെ കിടക്കയിൽ നിന്ന് എഴുന്നേ​റ്റ ഉടനെ വ്യായാമം ആരംഭിക്കരുത്. ഏകദേശം 15-30 മിനി​റ്റ് സമയം പേശികൾ അയക്കുവാനുള്ള ആയാസരഹിതമായ പ്രവർത്തികൾ ചെയ്യണം. മാംസപേശികൾ ഒന്ന് അയഞ്ഞതിനുശേഷം വ്യായാമം തുടങ്ങാം.

വ്യായാമം ഹൃദ്രോഗസാദ്ധ്യത കുറയ്ക്കുന്നത് താഴെ കൊടുത്തിരിക്കുന്ന മാർഗ്ഗങ്ങളിലൂടെയാണ്

  1. നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എൽ ധമനികളിൽ ചീത്തകൊളസ്‌ട്രോളായ എൽ.ഡി.എൽ അടിഞ്ഞു കൂടാതെ സംരക്ഷിക്കുന്നു.
  2. ബ്ലോക്കുകൾക്ക് കാരണമാകുന്ന ട്രൈഗ്ലിസറൈഡിന്റെ രക്തത്തിലെ അളവ് കുറയ്ക്കുന്നു.
  3. വ്യായാമം ഇൻസുലിന്റെ പ്രവർത്തനക്ഷമത കൂട്ടി പ്രമേഹത്തെ പ്രതിരോധിക്കുന്നു. പ്രമേഹം ഹൃദ്രോഗമുണ്ടാകാനുള്ള ഒരു പ്രധാന ആപത്ഘടകമാണ്.
  4. ചിട്ടയായ വ്യായാമം രക്തസമ്മർദ്ദം നിയന്ത്രിച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു.
  5. വർദ്ധിച്ച മനോസംഘർഷം ഹൃദ്രോഗമുണ്ടാകുവാനുള്ള ഒരു പ്രധാനകാരണമാണ്. കൃത്യമായി വ്യായാമം ചെയ്യുന്നത് മനോസംഘർഷം അക​റ്റി ഹൃദയാരോഗ്യം സംരക്ഷിക്കും.
  6. വ്യായാമം ഹൃദയപേശികളെ ബലപ്പെടുത്തുന്നു, കൂടാതെ രക്തചംക്രമണ വ്യവസ്ഥയേയും ശ്വസനവ്യവസ്ഥയേയും ചിട്ടപ്പെടുത്തി ഹൃദയാരോഗ്യം കാക്കുന്നു.
  7. പൊണ്ണത്തടിയും കുടവയറും ഹൃദ്രോഗമുണ്ടാകുവാനുള്ള ഒരു പ്രധാന കാരണമാണ്. ക്രമമായ വ്യായാമത്തിലൂടെ ശരീരഭാരവും വയറും കുറച്ച് ഹൃദ്രോഗത്തെ പ്രതിരോധിക്കാമെന്നും രോഗം ബാധിച്ചവരിൽ അതിന്റെ കാഠിന്യം കുറയ്ക്കാമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

ഹൃദ്രോഗം ഒഴിവാക്കാം

കേരളത്തില്‍ ഹൃദ്രോഗവുമായി എത്തുന്നവരില്‍ ഏകദേശം 16-25% പേരും ചെറുപ്പക്കാരാണ്. ഹൃദയാഘാതം ഉള്‍പ്പെടുന്ന ഹൃദ്രോഗങ്ങള്‍ നിയന്ത്രിക്കാന്‍ നമുക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗം മുന്‍കൂര്‍ പ്രതിരോധമാണ്. പാരമ്പര്യത്തിനു പുറമെ വളരെ പരിചിതമായ കാരണങ്ങളാലാണ് ഹൃദ്രോഗം ഉണ്ടാകുന്നത്. ഇത്തരം അപായഘടകങ്ങള്‍ ഒഴിവാക്കുന്നതിലൂടെത്തന്നെ 90% ഹൃദ്രോഗത്തെയും തടയാനാകും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി, അമിത കൊഴുപ്പ്, മാനസിക സമ്മര്‍ദം, പഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഭക്ഷണരീതി, ഗര്‍ഭിണിയാകുമ്പോള്‍ പോഷകദാരിദ്ര്യം ഉണ്ടാകാനിടയാകുക, വ്യായാമവും വിശ്രമവും ഇല്ലാതിരിക്കുക, മദ്യപാനം, പൊണ്ണത്തടി... എന്നിവയാണ് ഹൃദ്രോഗത്തെ കൂട്ടുന്ന അപായഘടകങ്ങള്‍.

പ്രമേഹം ഹൃദ്രോഗനിരക്ക് ഉയര്‍ത്തും

ഹൃദയാരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് പ്രമേഹം. ചെറുപ്പത്തില്‍ത്തന്നെ പ്രമേഹം ബാധിക്കുന്നത് രക്തധമനികളെ നേരത്തെത്തന്നെ ജരിതാവസ്ഥയിലെത്തിക്കുകയും ഹൃദ്രോഗസാധ്യത ഇരട്ടിപ്പിക്കുകയും ചെയ്യും. പ്രമേഹം അനിയന്ത്രിതമാകുമ്പോള്‍ രക്തക്കുഴലുകളില്‍ കൊഴുപ്പ് നിറയുകയും ഹൃദയപേശികളിലേക്കുള്ള രക്തക്കുഴലുകള്‍ ചുരുങ്ങി ഹൃദയപേശികള്‍ നിര്‍ജീവമാവുകയും ചെയ്യുന്നു. കൂടാതെ വേദനയില്ലാതെ ഹൃദയാഘാതമുണ്ടാകുക, ഹൃദ്രോഗാനന്തരം ഗുരുതരമായ പ്രശ്നങ്ങളിലേക്കെത്തിക്കുക തുടങ്ങിയ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാനും പ്രമേഹത്തിനാകും. അതിനാല്‍ ഹൃദ്രോഗം ഒഴിവാക്കാന്‍ പ്രമേഹം നിയന്ത്രണവിധേയമാക്കുക എന്നത് അതീവ പ്രധാനമാണ്.

രക്തസമ്മര്‍ദം ഹൃദയാധ്വാനം കൂട്ടും

രക്തസമ്മര്‍ദം കൂടുതലാണെന്ന് അറിയാതെ ജീവിക്കുന്നവരാണ് ഏറെയും. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കും. രക്തസമ്മര്‍ദം ഉയരുമ്പോള്‍ രക്തചംക്രമണം നിലനിര്‍ത്താന്‍ ഹൃദയം തീവ്രമായി പ്രവര്‍ത്തിക്കും. ഇത് ഹൃദയപേശികളുടെ കനം കൂട്ടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷി കുറയ്ക്കുകയും ചെയ്ത് ഹൃദ്രോഗം ഉണ്ടാക്കും. ഔഷധം, ജീവിതശൈലി ക്രമീകരണം ഇവയിലൂടെ രക്തസമ്മര്‍ദം നിയന്ത്രണത്തിലാക്കാം.

പുകയിലയുടെ ഉപയോഗം

ഹൃദ്രോഗംമൂലം മരിക്കുന്നവരില്‍ ഏറിയ പങ്കും പുകയിലയുടെ ഉപയോഗം ഉള്ളവരാണ്. പുകയില വലിക്കുകയോ, ചവയ്ക്കുകയോ ചെയ്യുന്നതിലൂടെ ഉള്ളിലെത്തുന്ന നിക്കോട്ടിന്‍ ഉന്മേഷം നല്‍കുന്നതോടൊപ്പം വ്യക്തിയെ കുറഞ്ഞ സമയംകൊണ്ട് പുകയിലയ്ക്ക് അടിമയാക്കും. അതിനാല്‍ ബോധപൂര്‍വം പുകയിലയുടെ ഉപയോഗം അവസാനിപ്പിക്കുകയാണ് വേണ്ടത്. പുകയില ഹൃദയധമനികള്‍ക്ക് കേടുവരുത്തിയും, നല്ല കൊഴുപ്പിനെ കുറച്ചും രക്തം കട്ടപിടിപ്പിച്ചും ഹൃദ്രോഗം ഉണ്ടാക്കും.

അമിതകൊഴുപ്പ് ഗുണകരമല്ല

നിയന്ത്രണമില്ലാത്ത ഭക്ഷണവും വ്യായാമമില്ലായ്മയും കൊളസ്ട്രോള്‍ നില ഉയര്‍ത്തും. ചീത്ത കൊളസ്ട്രോള്‍ ഉയര്‍ന്ന അവസ്ഥ ധമനികളുടെ ജരാവസ്ഥയ്ക്കും ഹൃദ്രോഗത്തിനും ഇടയാക്കും. ലളിതമായ ഭക്ഷണരീതികളും നിത്യവുമുള്ള വ്യായാമവും നല്ല കൊഴുപ്പ് വര്‍ധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

മാനസികസമ്മര്‍ദം

മാനസികസമ്മര്‍ദങ്ങള്‍ സ്ഥിരമായി അനുഭവിക്കുന്നത് ഹൃദയപ്രവര്‍ത്തനത്തിന്റെ താളംതെറ്റിക്കും. ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞ് പേശികളുടെ പ്രവര്‍ത്തനക്ഷമതയെ പ്രതികൂലമായി ബാധിക്കും. മാനസിക പിരിമുറുക്കം ഉള്ളവരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുന്നതും ഹൃദ്രോഗത്തിനിടയാക്കും. ക്ഷമയില്ലായ്മ, അധിക മത്സരബുദ്ധി, ദേഷ്യം, നിരാശ, താങ്ങാനാവാത്ത ജോലിഭാരം ഇവയൊക്കെ സ്ഥിരമായി തുടരുന്നത് ഹൃദയത്തിന് ഒട്ടും ഗുണകരമല്ല. യോഗപോലുള്ള വ്യായാമങ്ങളും നല്ലസൗഹൃദങ്ങളും മനസ്സിന് ആശ്വാസം നല്‍കും. പുസ്തകവായന, സംഗീതം ഇവയും മാനസികസമ്മര്‍ദം കുറയ്ക്കും.

ഗര്‍ഭകാലം ശ്രദ്ധയോടെ

പോഷകക്കുറവും മാനസികസമ്മര്‍ദങ്ങളും ഗര്‍ഭിണി കര്‍ശനമായും ഒഴിവാക്കുന്നതിലൂടെ ഗര്‍ഭസ്ഥശിശുവിന്റെ ഹദ്രോഗസാധ്യതയെ കുറയ്ക്കാനാകും. ജനസമയത്ത് തൂക്കം കുറവായ കുട്ടികളില്‍ ഭാവിയില്‍ ഹൃദയാഘാതം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് സാധ്യത ഏറെയാണ്. അതുപോലെ പ്രമേഹമുള്ള സ്ത്രീകളിലും ഹൃദയവൈകല്യമുള്ള കുട്ടികള്‍ ജനിക്കാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭധാരണവും പ്രസവവും 30 വയസ്സിനു മുമ്പ് ആകുന്നതാണ് ഉചിതം. കുഞ്ഞിന്റെ ക്രമാനുഗതമായ വളര്‍ച്ചയ്ക്കും അവയവ രൂപീകരണത്തിനും കുറുന്തോട്ടി, ചുക്ക്, ജീരകം ഇവ ചേര്‍ത്ത പാല്‍ക്കഷായം ഗര്‍ഭിണി കഴിക്കുന്നത് ഏറെ ഫലപ്രദമാണ്.

പഴങ്ങളും പച്ചക്കറികളും നല്ലത്

ഹൃദ്രോഗം വരുത്തുന്നതില്‍ ഒട്ടും അപ്രധാനമല്ലാത്ത പങ്ക് വ്യക്തിയുടെ ആഹാരരീതിക്കുണ്ട്. പഴങ്ങളും പച്ചക്കറികളും സമൃദ്ധമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ധമനികളുടെയും ഹൃദയത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാകും. ബീറ്റ്റൂട്ട്, ബീന്‍സ്, പയര്‍, വെള്ളക്കടല, ചീര ഇവയ്ക്ക് ധമനികളില്‍ കൊഴുപ്പടിയുന്നതിനെ തടയാന്‍ കഴിവുണ്ട്. നാരുകളാല്‍ സമ്പന്നമായ ഉലുവ, ഉഴുന്ന്, തുവര, ഓട്സ്, ഗോതമ്പ്, ചെറുപയര്‍ ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുക വഴി ഹൃദ്രോഗത്തെ ഒഴിവാക്കും. വെളുത്തുള്ളി, ചുമന്നുള്ളി, സവാള ഇവയ്ക്കും ധമനികളുടെ ആരോഗ്യം സംരക്ഷിക്കാനാവും. പാവയ്ക്ക, പടവലങ്ങ, വെള്ളരി, കുമ്പളം, നെല്ലിക്ക, കാരറ്റ് തുടങ്ങിയവയും ഹൃദയാരോഗ്യം സംരക്ഷിക്കും. പാചകത്തിന് മിതമായി വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് ഉചിതം. പേരയ്ക്ക, പപ്പായ, ഓറഞ്ച് ഇവയും ഹൃദയാരോഗ്യം ഉറപ്പാക്കും. കൊഴുപ്പടങ്ങിയ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുന്നത് ഹൃദയസംരക്ഷണത്തിന് അനിവാര്യമാണ്. ഫാസ്റ്റ്ഫുഡ്, സോസ്, മൃഗക്കൊഴുപ്പ്, ഉപ്പിലിട്ടവ, ദഹിക്കാന്‍ പ്രയാസമുള്ളവ എന്നിവ കഴിയുന്നത്ര ഒഴിവാക്കുക. അസമയത്തുള്ള ഭക്ഷണവും ഒഴിവാക്കുക.

സമ്മർദ്ദങ്ങൾക്കിടയിൽപാവം ഹൃദയം

പലതരംസമ്മർദ്ദങ്ങൾക്കിടയിലാണ് നാം ജീവിക്കുന്നത്. സാമ്പത്തികം, അവഗണന, നിരാശ, ദാമ്പത്യം അങ്ങനെ പ്രശ്‌നകാരണങ്ങൾ നിരവധി. അതിനിടയിൽ രക്തസമ്മർദ്ദം കൂടിയായാലോ? രക്തസമ്മർദ്ദംരാഷ്‌ട്രീയ സമ്മർദ്ദം പോലെ തള്ളിക്കളയാവുന്നതല്ല. രാഷ്‌ട്രീയ സമ്മർദ്ദം ഭരണത്തെ താഴെയിറക്കും. രക്തസമ്മർദ്ദം കാര്യമായെടുത്തില്ലെങ്കിൽ നമ്മുടെ ഓഫീസ് പൂട്ടി താക്കോലെടുത്തിരിക്കും.

''രോഗംഉണ്ടാകുന്നതുവരെ ആരോഗ്യത്തിന്റെ വില അറിയുകയില്ല''

ആധുനികജീവിതശൈലീരോഗങ്ങളിൽ ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് രക്താതിസമ്മർദ്ദം. അഥവാ ഹൈപ്പർടെൻഷൻ. ഭാരതത്തിൽ രക്താദിസമ്മർദ്ദമുള്ളവരുടെ എണ്ണം അതിവേഗം കുടിക്കൊണ്ടിരിക്കുകയാണെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. 2000 ൽ 1182 ദശലക്ഷം രോഗികളുണ്ടായിരുന്നുവെങ്കിൽ 2025 ആകുമ്പോഴേക്കും അമിത രക്തസമ്മർദ്ദമുള്ളവരുടെ എണ്ണം 213.5 ദശലക്ഷം ആകുമെന്നാണ് സൂചന.

നിയന്ത്രണാധീനമല്ലാത്ത രക്തസമ്മർദ്ദം ഗുരുതരമായ പല ഭവിഷ്യത്തുകൾക്കും കാരണമാകുന്നു. അമിത രക്തസമ്മർദ്ദമുള്ളവരിൽ ഹൃദ്രോഗത്തിനുള്ള സാധ്യത 3 മടങ്ങ് വരെ കൂടുതലാണ്. ഹൃദയത്തിന്റെ പ്രവർത്തനമാന്ദ്യത്തിനുള്ള സാധ്യത 6 മടങ്ങും പക്ഷാഘാതത്തിനുള്ള സാധ്യത 4 മ‌ടങ്ങും രക്താദിസമ്മർദ്ദമുള്ളവരിൽ കൂടുതലാണ്. രക്തസമ്മർദ്ദം ഫലപ്രദമായി നിയന്ത്രിച്ചും പ്രതിരോധ നടപടികളിലൂടെ ഒഴിവാക്കിയും ഈ സങ്കീർണതകളെ തടയുവാൻ സാധിക്കും.

ശരീരത്തിലെ പ്രധാന അവയവങ്ങളിലേക്ക് രക്തം ഒഴുകിയെത്തുന്നത് സിരകളിലൂടെയും ധമനികളിലൂടെയുമാണ്. മനുഷ്യശരീരത്തിലെ രക്തത്തിന്റെ 64 ശതമാനവും സിരകളിലൂടെയാണ് ഒഴുകുന്നത്. ഹൃദയം സങ്കോചിക്കുമ്പോൾ പമ്പു ചെയ്യപ്പെടുന്ന ശുദ്ധരക്തം ധമനികളിലൂടെ മറ്റവയവങ്ങളിലേക്ക് എത്തിച്ചേരുന്നു. അവിടെ നിന്ന് സ്വീകരിക്കുന്ന അശുദ്ധ രക്തം സിരകളിലൂടെ തിരികെ ഹൃദയത്തിലെത്തിച്ചേരുകയും ചെയ്യുന്നു. രകത്ക്കുഴലുകളിൽ കൂടി പ്രവഹിക്കുന്ന രക്തം അതിന്റെ ഭിത്തികളിൽ ചെലുത്തുന്ന മർദ്ദത്തെയാണ് രക്തസമ്മർദ്ദം എന്നുപറയുന്നത്.

ഹൃദയം ങ്കോചിക്കുമ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന മർദ്ദത്തെ സിസ്റ്റോളിക് മർദ്ദമെന്നു പറയുന്നു. ഇതാണ് ധമനികളിലെ ഏറ്റവും കൂടിയ മർദ്ദം. പ്രായപൂർത്തിയായ ആരോഗ്യവാനായ ഒരാളിൽ ഇത് 100 മുതൽ 140 മി.മി. മെർക്കുറി വരെയായിരിക്കും. ഹൃദയം വികസിക്കുന്ന അവസരത്തിൽ ധമനികളിൽ അനുഭവപ്പെടുന്ന മർദ്ദമാണ് ഡയസ്റ്റോളിക് മർദ്ദം. ഇത് ധമനികളിലെ ഏറ്റവും കുറഞ്ഞ മർദ്ദമാണ്. പ്രായപൂർത്തിയായ ഒരാളിൽ ഇത് 60 മുതൽ 90 വരെ ആയിരിക്കും. ആരോഗ്യവാനായ ഒരു വ്യക്തിയുടെ രക്തസമ്മർദ്ദം രേഖപ്പെടുത്തുന്നത് 120/80 മി.മ്ര. മെർക്കുറി എന്നാണ്.

രക്തസമ്മർദ്ദത്തെസാധാരണഗതിയിൽ നിയന്ത്രിക്കുന്ന രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് ഹൃദയം സങ്കോചിക്കുമ്പോൾ പുറത്തേക്ക് പമ്പു ചെയ്യപ്പെടുന്ന രക്തത്തിന്റെ അളവ്. ഇത് കൂടുമ്പോൾ രക്തസമ്മർദ്ദവും കൂടുന്നു. രക്തധമനികളുടെ വികാസസങ്കോച കഴിവാണ് രണ്ടാമത്തെ ഘടകം. രക്തധമനികളുടെ വഴക്കം കുറഞ്ഞ്, കൂടുതൽ കട്ടിയുള്ളതായി മാറുമ്പോൾ രക്തപ്രവാഹത്തിന് തടസം നേരിടുന്നു. ഇതാണ് പ്രായമാകുമ്പോൾ രക്തക്കുഴലുകളിലുണ്ടാകുന്ന ജലാവസ്ഥ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുവാൻ കാരണം. ഇത്രയും സാമാന്യമായി അറിഞ്ഞിരുന്നാൽ രക്തസമ്മർദ്ദത്തെ ഭയക്കേണ്ട.

ഹൃദയാഘാതം വേദനയില്ലാതെയും

ഹൃദയാഘാതത്തിന്റെ പ്രധാനലക്ഷണം മരണഭീതി ജനിപ്പിക്കുന്ന അസഹനീയമായ നെഞ്ചു വേദനയാണ്. നെഞ്ചിന്റെ നടുഭാഗത്ത് വലിയൊരുഭാരം കയറ്റി വച്ചിരിക്കുന്നതുപോലെയോ അസഹനീയമായ വിമ്മിഷ്ടം പോലെയോ ആണ് സാധാരണ അനുഭവപ്പെടാറുള്ളത്. ചിലരിൽ ഈ കഴപ്പ് അഥവാ അരപ്പ് ഇടതുകൈയുടെ ഉൾവശത്തേയ്‌ക്കോ കീഴ്‌ത്താടിയിലേയ്‌ക്കോ വലതുകൈയുടെ ഉൾവശത്തേയ്‌ക്കോ വ്യാപിച്ചേക്കാം.

ഇതിനോടനുബന്ധമായി മിക്ക രോഗികളും ശക്തിയായി വിയർക്കുകയും, ചിലർക്ക് ഛർദ്ദിക്കണമെന്നോ മലമൂത്രവിസർജ്ജനം ചെയ്യണമെന്നോ തോന്നിയേക്കാം. എന്നാൽ ഏകദേശം 30% ത്തോളം ഹാർട്ട് അ​റ്റാക്കും, പ്രത്യേകിച്ചും പ്രമേഹരോഗികളിൽ നെഞ്ചുവേദനയില്ലാതെ ഉണ്ടാകുന്നുവെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.

വേദനരഹിത ഹൃദയാഘാതം ഉണ്ടാകുന്നവരിൽ ഏതാണ്ട് പകുതിയോളം രോഗികൾക്കും അ​റ്റാക്കുണ്ടാകുമ്പോൾ യാതൊരുവിധ ലക്ഷണങ്ങളും ഉണ്ടാകാറില്ല. മ​റ്റെന്തെങ്കിലും കാരണങ്ങൾക്കുവേണ്ടി ഇ.സി.ജി പരിശോധന നടത്തുമ്പോഴായിരിക്കും നേരത്തേ ഹൃദയാഘാതമുണ്ടായതായി മനസ്സിലാവുന്നത്. ബാക്കിയുള്ളവരിൽ വേദനയില്ലായെങ്കിൽകൂടി പെട്ടെന്നുളള വിയർപ്പ്, ബോധക്ഷയം, ശ്വാസംമുട്ടൽ, ഗ്യാസ് വന്ന് തടഞ്ഞതുപോലെ വയറിന്റെ മുകൾഭാഗത്ത് അനുഭവപ്പെടുന്ന വിമ്മിഷ്ടം എന്നിവയാകാം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ

പ്രമേഹരോഗികളിൽ സ്വയം നിയന്ത്രിത നാഡിവ്യൂഹത്തിനുണ്ടാകുന്ന പ്രവർത്തന വൈകല്യമായ ന്യൂറോപ്പതി (ഞരമ്പ് രോഗം) നെഞ്ചുവേദനയുടെ ആവേഗങ്ങളെ തലച്ചോറിലെത്തിക്കുന്നതിൽ പരാജയപ്പെടുന്നതുമൂലമാണ് ഇവരിൽ ഹൃദയാഘാതം വേദനാരഹിതമാകുന്നത്. പ്രമേഹരോഗികൾക്ക് പുറമേ രക്താതിസമ്മർദ്ദമുള്ളവരിലും പ്രായാധിക്യം ചെന്നവരിലും വേദനരഹിത ഹൃദയാഘാതമുണ്ടാകാം.

വേദനരഹിത ഹൃദയാഘാതം

വേദനരഹിത ഹൃദയാഘാതം ഒരനുഗ്രഹമല്ല. മറിച്ച് കൃത്യസമയത്ത് ചികിത്സാസഹായം തേടുന്നതിന് ഇത് തടസ്സമാകുന്നു. അ​റ്റാക്കിനു കാരണമായ കൊറോണറി ധമനികളിലെ ബ്ലോക്ക് അലിയിപ്പിച്ചു കളയുന്ന പ്രത്യേക ചികിത്സ ഏ​റ്റവും ഫലപ്രദമാകുന്നത് ആദ്യത്തെ ആറ് മണിക്കൂറിനുള്ളിലാണ്. ഹൃദയാഘാതത്തെ തുടർന്ന് ഹൃദയസ്‌തംഭനമൂലമുള്ള മരണവും ഏ​റ്റവും കൂടുതൽ സംഭവിക്കുന്നത് അ​റ്റാക്കിനുശേഷമുള്ള ആദ്യ മണിക്കൂറുകളിലാണ്. അതിനാൽ അ​റ്റാക്കുണ്ടായാൽ ഉടനെ വൈദ്യസഹായം തേടേത് അനിവാര്യമാണ്. ഹൃദയാഘാതം വേദനാരഹിതമാകുമ്പോൾ, രോഗി വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുകയും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നു.

നെഞ്ചുവേദന ഇല്ലെങ്കിൽകൂടി അകാരണമായ വിയർപ്പ്, പെട്ടെന്നുണ്ടാകുന്ന ശ്വാസതടസ്സം, ഇടതുകൈയുടെ ഉൾവശത്തുമുണ്ടാകുന്ന കഴപ്പ്, ഗ്യാസ് വന്ന് നിറയുന്നതുപോലെയുള്ള വിമ്മിഷ്ടം, ബോധക്ഷയം മുതലായ ലക്ഷണമുള്ള ഹൃദ്രോഗസാദ്ധ്യത കൂടിയവർ (പ്രമേഹം, പ്രഷർ, കൊളസ്‌ട്രോൾ, 55 വയസ്സിന് മുകളിൽ പ്രായം, പാരമ്പര്യമായി ഹൃദ്രോഗസാദ്ധ്യത),പ് റത്യേകിച്ചും പ്രമേഹരോഗികൾ, ഒരു ഡോക്ടറെ സമീപിച്ച് ഇ.സി.ജി. പരിശോധന നടത്തുന്നതാണ് ഉത്തമം

ഈ സ്പന്ദനം നിലനിൽക്കാൻ വേണ്ടത് മുൻകരുതൽ

ഹൃദയം ശരീരത്തിലെ രക്തപ്രവാഹത്തെ നിയന്ത്രിക്കുന്ന ഒരു പമ്പാണ്. സാധാരണ ഗതിയിൽ മിനിറ്റിൽ 70 മുതൽ 100 വരെ പ്രാവശ്യം ഇത് വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. ജീവൻ നിലനിറുത്തുന്നതിലുപരി, ആത്മാവ്, മനസ്, സ്നേഹം, വികാരം എന്നിവയ്ക്കൊക്കെ നാം കൊടുക്കുന്ന വേറൊരു നാമം കൂടിയാണ് ഹൃദയം.

മനുഷ്യശരീരത്തിൽ ഏറ്റവും ആദ്യം അനങ്ങിത്തുടങ്ങുന്നതും മരണത്തിൽ ഏറ്റവും അവസാനം അണയുന്നതും ഹൃദയം തന്നെയാണ്.

ഹൃദ്രോഗസാധ്യത

ഇന്ത്യയിലെ ജനങ്ങളിൽ അഞ്ച് ശതമാനം പേരെങ്കിലും വിവിധതരത്തിലുള്ള ഹൃദയ രക്തധമനിപരമായ അസുഖത്താൽ കഷ്ടപ്പെടുന്നവരാണെന്നാണ് കണക്കുകൾ. നഗരപ്രദേശങ്ങളിൽ അത് 20 ശതമാനം വരെയാണെന്നതാണ് സത്യാവസ്ഥ. പാശ്ചാത്യരാജ്യങ്ങളുടേതെന്ന് നാം കരുതിയിരുന്ന ഹൃദ്രോഗം ഇന്ന് നമുടെ നാടിനെ ആകമാനം വ്യാപിച്ചിരിക്കുകയാണ്.

ഏഷ്യൻ രാജ്യങ്ങളിൽ ഹൃദ്രോഗം യുവാക്കളെ കൂടുതലായി ബാധിക്കുന്നു എന്നതാണ് മറ്റൊരു. പാശ്ചാത്യ രാജ്യങ്ങളെക്കാൾ ഹൃദ്രോഗം ഏകദേശം 10 വയസ് മുൻപ് ഏഷ്യാക്കാരിൽ ആരംഭിക്കുന്നു. നമ്മുടെ രാജ്യത്ത് 35 മുതൽ 45 വയസ് വരെയുള്ള പ്രായത്തിനിടയിൽ ഹൃദ്രോഗം വന്ന് മരിക്കുന്ന പുരുഷന്മാരുടെ എണ്ണം വളരെ കൂടുതലാണ്.

ഹൃദ്രോഗം വിവിധ തരം

ഹൃദ്രോഗം പ്രധാനമായും തരത്തിലാണുള്ളത്.

<[>ഹൃദയ രക്തധമനികൾക്കുണ്ടാകുന്ന തടസങ്ങൾ (കൊറോണി ആർട്ട് ഡിസീസ്), ഹൃദയത്തിലെ വാൽവുകളുടെ അസുഖം (വാൽവുലാർ ഹാർട്ട് ഡിസീസ്), ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങൾ (കൺജനീറ്റൽ ഹാർട്ട് ഡിസീസ്).

 

ഹൃദയ രക്തധമനികളുടെ അസുഖങ്ങൾ

ഈ കാലഘട്ടങ്ങളിൽ ഹൃദ്രോഗം എന്ന് പറയുന്നത് ഹൃദയത്തിലെ രക്തധമനികളിൽ ഉണ്ടാകുന്ന അസുഖങ്ങളാണ്. ഹൃദയത്തിലെ മാംസപേശികൾക്ക് ആവശ്യമായ രക്തം നൽകുന്ന മൂന്ന് രക്തധമനികളാണുള്ളത്. അവയെ കൊറോണറി രക്തധമനികൾ എന്നാണ് വിളിക്കുന്നത്. ഇത്തരത്തിൽ ഹൃദയത്തിന്റെ ഇടതു വശത്ത് രണ്ടും വലതുവശത്ത് ഒന്നും ധമനികളാണ് ഉള്ളത്. രക്തധമനികളിലൂടെ പ്രവഹിക്കുന്ന രക്തം ഹൃദയപേശികൾക്ക് ആവശ്യമായ ഊർജ്ജം നൽകുന്നു. വിവിധ കാരണങ്ങളാൽ ഊ ധമനികളിൽ വിവിധ ശതമാനത്തിലുള്ള തടസങ്ങൾ ഉണ്ടാകാം. വീടുകളിൽ ടാപ്പിൽ വെള്ളമെത്തിക്കുന്ന പൈപ്പുകളിൽ ഉണ്ടാകുന്ന തുരുമ്പുപോലെ രക്തധമനികളുടെ ഉള്ളിൽ അടിയുന്ന അമ്ളവും, രക്തക്കട്ടകളും കാത്സ്യവുമെല്ലാം രക്തപ്രവാഹത്തെ തടസപ്പെടുത്താം. പൂർണമായി തടസമുണ്ടാകുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കും.

രക്താതി സമ്മർദ്ദം

രക്തസമ്മർദ്ദം 140/90 മില്ലിമീറ്ററിൽ കൂടിയാൽ അത് അപകടത്തിന് കാരണമാകും. രണ്ടുതരത്തിലുള്ള സമ്മർദ്ദമാണ് കാണുന്നത്. പ്രൈമറിയും സെക്കൻഡറിയും പ്രൈമറി രക്താതിസമ്മർദ്ദത്തിന്റെ കാരണങ്ങൾ വ്യക്തമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

നമ്മുടെ പ്രായവും രക്തസമ്മർദ്ദവും തമ്മിലും ചില ബന്ധങ്ങളുണ്ട്. ലഹരി കൂടുതലായി ഉപയോഗിക്കുന്നവരിലും മാനസിക സംഘർഷം അമിതമായി അനുഭവിക്കുന്നവരിലും ഗർഭിണികളിലും രക്താതിസമ്മർദ്ദം കാണുവാനുള്ള സാധ്യത കൂടുതലാണ്. രക്താതി സമ്മർദ്ദം ഹൃദ്രോഗം പോലെതന്നെ തലച്ചോറ്, വൃക്ക തുടങ്ങിയ അവയവങ്ങളിലേക്കുള്ള രക്തധമനികളെയും ബാധിക്കും.

നമ്മുടെ നാട്ടിലെ സാധാരണക്കാരായ മധ്യവയസ്ക്കരിൽ 20 ശതമാനം പേരും രക്താതിസമ്മർദ്ദത്തിനടിമകളാണ്. ശരിയായ ഭക്ഷണ രീതി, ജീവിതക്രമീകരണം, വ്യായാമം എന്നിവവഴി രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുകയും അതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കുവാനും കഴിയും.

രക്തസമ്മര്‍ദം ചെറുക്കുക

ആധുനിക ജീവിതരീതികളില്‍ ഏറെപ്പേരെയും കീഴടക്കിക്കഴിഞ്ഞിരിക്കുന്ന രണ്ടുരോഗങ്ങളാണ് രക്തസമ്മര്‍ദവും പ്രമേഹവും. ആ ഭീതിയുടെ തടവറയില്‍ ജീവിതം ഹോമിക്കുന്നവരുമേറെ. മരുന്നുകളേക്കാളേറെ ജീവിത ശൈലിയിലും ഭക്ഷണത്തിലും വരുത്തുന്ന മാറ്റങ്ങള്‍കൊണ്ട് ഈ രണ്ടുരോഗങ്ങളെയും നിയന്ത്രിക്കാവുന്നതാണ്. ഫാസ്റ്റ് ഫുഡും വഴി യാന്ത്രിക ജീവിത രീതികളുമാണിവയ്ക്കു പ്രധാന കാരണമെന്നതും വസ്തുതയാണ്.

ചെറിയ കുട്ടികളില്‍ത്തന്നെ കൂടുതല്‍ ഉപ്പ് ഉപയോഗിക്കാനുള്ള പ്രവണത, ഭാവിയില്‍ രക്തസമ്മര്‍ദത്തിനുള്ള സാധ്യതയേറ്റുന്നുണ്ട്. കായികാധ്വാനമേറെ ചെയ്യുകയും നാടന്‍ ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്തിരുന്ന കാലത്ത് മലയാളികളില്‍ രക്തസമ്മര്‍ദം അപൂര്‍വമായിരുന്നു. 1980-കള്‍ക്കുശേഷമാണ് രക്തസമ്മര്‍ദം മലയാളിയെ വലയം ചെയ്തു തുടങ്ങിയത്. ഫാസ്റ്റ് ഫുഡും അമിതാഹാരവും മാനസിക സഘര്‍ഷവും മരുന്നുകളുടെ അമിത ഉപയോഗവും ജീവിതത്തിന്റെ ഭാഗമായതോടെ ഉയര്‍ന്ന രക്തസമ്മര്‍ദവും കൂടെയെത്തി. കാലത്ത് വൈകിയുള്ള ഭക്ഷണം അല്ലെങ്കില്‍ കാലത്ത് ഭക്ഷണം ഒഴിവാക്കുക, മാനസിക പിരിമുറുക്കം, ക്രമം തെറ്റിയുള്ള ഭക്ഷണക്രമങ്ങള്‍ ഇവ രക്തക്കുറവിനും കുറഞ്ഞ രക്തസമ്മര്‍ദത്തിനും വഴിതുറക്കുന്നു. കുറഞ്ഞരക്തസമ്മര്‍ദമുള്ളവരില്‍ ഉപ്പിന്റെ ഉപയോഗം കൂട്ടുവാനാണ് സാധാരണ നിര്‍ദേശിക്കുക.

ഹൃദയത്തിന്റെ പമ്പിങ് പ്രക്രിയയിലെ ഏറ്റക്കുറച്ചിലുകളാണ് രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തിനു കാരണം. പ്രായവ്യത്യാസങ്ങള്‍ക്കനുസരിച്ചും മാനസിക-ശാരീരിക വ്യതിയാനങ്ങള്‍ക്കനുസരിച്ചും നേരിയ വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും 140/ 90 മില്ലിമീറ്റര്‍ മെര്‍ക്കുറിക്ക് മുകളിലുള്ളതിനെ രക്താതിമര്‍ദം അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നും 100/60 നു താഴെയുള്ളതിനെ ന്യൂന രക്തസമ്മര്‍ദം അഥവാ കുറഞ്ഞ രക്തസമ്മര്‍ദം എന്നും പറയുന്നു.

രക്താതിമര്‍ദസമയത്ത് തലചുറ്റല്‍, ക്ഷീണം, മന്ദത, ഉറക്കക്കുറവ്, വേഗം ദേഷ്യംവരിക, ഉത്സാഹക്കുറവ്, വിശപ്പില്ലായ്മ, ഓര്‍മക്കുറവ്, കിതപ്പ്, കണ്ണില്‍ ഇരുട്ടുകയറുക, കൈകാല്‍ വിരലുകളില്‍ മരവിപ്പ്, സന്ധികളില്‍ വേദന, തലവേദന, ഛര്‍ദി തുടങ്ങിയവയില്‍ പലതും കണ്ടുവരുന്നു. ന്യൂനമര്‍ദ സമയത്തും ഇതിലെ പലതും പ്രകടമാകാറുണ്ട്.

രക്തസമ്മര്‍ദം കൂടിയാലും കുറഞ്ഞാലും അപകടമാണ്. മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായാല്‍ ബോധക്ഷയം സംഭവിക്കാം. ശിരസ്സിലേക്കുള്ള ധമനികള്‍ പൊട്ടി പക്ഷാഘാതത്തിനും മരണത്തിനും കാരണമാവാറുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദം ചിലരില്‍ അന്ധതയ്ക്കും വഴിതെളിച്ചേക്കാം.

വൃക്കകളാണ് നമ്മുടെ ശരീരത്തിലെ രക്തസമ്മര്‍ദം നോര്‍മലായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. വൃക്കകള്‍ ഉത്പാദിപ്പിക്കുന്ന 'റെനിന്‍' എന്ന ഹോര്‍മോണിന്റെ അളവുകൂടിയാല്‍ രക്തസമ്മര്‍ദമുയരും.

കൊളസ്റ്ററോള്‍ (കൊഴുപ്പ്) അടിഞ്ഞുകൂടി രക്തക്കുഴലുകളുടെ ഉള്‍വ്യാസം കുറഞ്ഞ് സംക്രമണം മന്ദഗതിയിലാവുകയോ തടസ്സപ്പെടുകയോ ചെയ്യുന്നത് ഹൃദയസ്തംഭനത്തിനുവരെ കാരണമായേക്കാം. രോഗം വന്നശേഷം ചികിത്സ തേടുന്നതിനേക്കാള്‍ നല്ലത് വരാതിരിക്കാനുള്ള ഉപാധി തേടുകയാണ്.

രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍

ഉപ്പ് നിയന്ത്രിക്കുക

ഒരു ദിവസം ശരീരപ്രക്രിയയ്ക്ക് ആവശ്യമായ അളവിന്റെ എത്രയോ ഇരട്ടി അളവില്‍ ഉപ്പ് നാം ഭക്ഷണത്തിലുള്‍പ്പെടുത്തുന്നു. ഉപ്പിന്റെ അമിത ഉപയോഗം നിയന്ത്രിക്കുക. അച്ചാര്‍, പപ്പടം, ഉണക്കമത്സ്യം ഇവ ഒഴിവാക്കുകയാണ് ഇതിന്റെ ആദ്യപടി.

വ്യായാമം ജീവിതചര്യയാക്കുക

ദിവസവും കുറഞ്ഞത് അഞ്ചു കിലോമീറ്ററെങ്കിലും നടക്കുക. നീന്തല്‍, സൈക്കിള്‍ ചവിട്ടല്‍ തുടങ്ങിയ വ്യായാമങ്ങളും നല്ലതാണ്. എന്നാല്‍, ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ കഠിനവ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതല്ല.

തൂക്കം കുറയ്ക്കുക

ശരീരത്തില്‍ കൊഴുപ്പടിയുന്നതും തടി കൂടുന്നതും നിയന്ത്രിക്കുക. വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍, എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കുക.

പുകവലിയും മദ്യപാനവും

പുകവലി, മദ്യപാനം ഇവയുടെ ഉപയോഗം ക്രമേണ കുറച്ചുകൊണ്ടുവരികയോ പൂര്‍ണമായും ഒഴിവാക്കുകയോ വേണം.

മാനസികസംഘര്‍ഷം ഒഴിവാക്കുക

ഇത്തരക്കാരില്‍ അരക്ഷിതാവസ്ഥയും ഭയവും സാധാരണമായതിനാല്‍ പെട്ടെന്ന് ദേഷ്യപ്പെടുക, ക്ഷമാശീലമില്ലായ്മ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയും കണ്ടുവരുന്നു. വീട്ടിലെയും ജോലിസ്ഥലത്തെയും തിരക്കും സംഘര്‍ഷവും ഇതിന് ആക്കംകൂട്ടുന്ന ഘടകങ്ങളാണ്. ഇത്തരക്കാരോട് സ്നേഹത്തോടെയും സൗമ്യതയോടെയും പെരുമാറുക.

കടപ്പാട്-http:www.gopur.in

അവസാനം പരിഷ്കരിച്ചത് : 6/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate