മനുഷ്യര്‍, മൃഗങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍ മുതലായവ സ്വഭാവിക വസ്തുക്കളെയും ഫാക്ടറികള്‍, തുണികള്‍, സോദ്ദേശകലാസൃഷ്ടികള്‍ മുതലായ മനുഷ്യനിര്‍മ്മിത വസ്തുക്കളെയും സുന്ദരമെന്നോ വിരൂപമെന്നോ സാധാരണ തരം തിരിക്കാറുണ്ട്. എന്നാല്‍ തരം തിരിക്കലിനുള്ള പൊതുവായ ഒരു നിയമം ആരും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഒരാള്‍ക്കു സുന്ദരമെന്നു തോന്നുന്നത് മറ്റൊരാള്‍ക്കു വിരൂപം എന്നു തോന്നാം. പ്ലേറ്റോയുടെ അഭിപ്രായത്തില്‍ സുന്ദരവസ്തുക്കളില്‍നിന്ന് ഓരോരുത്തനും അവനവന്റെ അഭരുചിക്കനുസരിച്ച് പ്രിയപ്പെട്ടതിനെ തെരഞ്ഞെടുക്കുന്നു"
ഉദാഹരണത്തിന് മനുഷ്യന്റെ കാര്യം തന്നെ എടുക്കുക. ഓരോ വര്‍ഗ്ഗത്തിനും ഒരു പരിധിവരെ ഓരോ വ്യക്തിക്കും സ്വന്തമായി പ്രത്യേക മാതൃകയുണ്ട്. ഈ കാര്യത്തില്‍ അന്തിമമായ അഭിപ്രായപ്പൊരുത്തത്തിന് ആഗ്രഹിച്ചിട്ടുകാര്യമില്ല. മംഗോളിയന്‍ മുഖലക്ഷണങ്ങള്‍ യൂറോപ്യനോ യൂറോപ്യന്‍ മുഖച്ഛായ മംഗോളിയനോ ഇഷ്ടപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ലല്ലോ? ഓരോരുത്തര്‍ക്കും സ്വന്തം അഭിരുചിക്കു പരമാവധി വിലകല്‍പ്പിക്കാനും മറ്റുള്ളതിനെയൊക്കെ വിരൂപം എന്നുപറയാനും എളുപ്പമാണ്. ഒരു വീരയോദ്ധാവിന് ആയുധബലം കൊണ്ട് തന്റെ പ്രിയതമയാണ് മറ്റാരെക്കളും സുന്ദരി എന്നു സ്ഥാപിക്കാമല്ലോ. അതുപോലെ ഓരോ വര്‍ഗ്ഗവും അവരുടെ നീതിശാസ്ത്രത്തിന് വലിയ വില കല്‍പിക്കുന്നു. പക്ഷേ ഈ അവകാശവാദങ്ങളെല്ലാം മുന്‍ വിധിയോടെയുള്ളവയാണെന്ന് വ്യക്തമാണ്. കാരണം ഏതുവര്‍ഗ്ഗത്തിന്റെ മാതൃകയോ സദാചാരമാണോ നല്ലതെന്ന് ആരാണ് നിശ്ചയിക്കേണ്ടത്? നമ്മുടേതാണ് നല്ലതെന്നു തീരുമാനിക്കാന്‍ വളരെ എളുപ്പമാണ്. നമുക്ക് അതാണ് നല്ലത് എന്നുവിശ്വസിക്കാനുള്ള അവകാശവുമുണ്ട്. ഈ താരതമ്യം നന്നായി കാണുന്നത് ലൈലാമജ്നു എന്ന കഥയിലെ മജ്നുവിന്റെ വാക്കുകളിലാണ്. ലൈല ഒട്ടും സുന്ദരിയല്ല എന്നു പറഞ്ഞവര്‍ക്ക് മജ്നു നല്‍കിയ മറുപടിയിതാണ്: "ലൈലയുടെ സൌന്ദര്യം കാണണമെങ്കില്‍ മജ്നുവിന്റെ കണ്ണുകള്‍ വേണം..
കലാസൃഷ്ടികളുടെ കാര്യത്തിലും ഇതു വാസ്തവമാണ്. കലാകരന്മാക്കു പലവസ്തുക്കളില്‍ നിന്നായിരിക്കും പ്രചോദനം ലഭിക്കുന്നത് ഒരാള്‍ക്ക് ആകര്‍ഷകവും ഉത്തേജകവും ആയത് മറ്റൊരാള്‍ക്ക് മ്ലാനവും അനാകര്‍ഷകവും ആയിരിക്കും. ഈ ഇഷ്ടാനിഷ്ടങ്ങള്‍ വര്‍ഗ്ഗം അനുസരിച്ചും കാലഘട്ടം അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും. കൃതികളുടെ ആസ്വാദനവും അങ്ങനെതന്നെ. കാരണം വിദ്യാഭാസം കൊണ്ടോ സ്വഭാവമനുസരിച്ചോ താത്പര്യം ഉണ്ടാകാന്‍ ഇടയുള്ളകാര്യങ്ങളേ ആളുകള്‍ സാധാരണ ഇഷ്ടപ്പെടാറുള്ളൂ. അപരിചിതമായ കലയുടെ ആത്മാവിലേക്കിറങ്ങിച്ചെല്ലാന്‍ വലിയ പരിശ്രമം വേണം. മിക്ക ആളുകളും അതിന് തയ്യാറല്ല. ക്ലാസ്സിക് പണ്ഡിതന്‍ ചര്‍ച്ച തുടങ്ങുന്നതുതന്നെ ഗ്രീക്കുകലയ്ക്കു തുല്യമായോ അതിനെക്കാള്‍ മികച്ചതായോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകുകയുമില്ല എന്ന ഉറപ്പോടെയായിരിക്കും. ഇറ്റാലിയന്‍ ചിത്രകല നല്ലതായതുകൊണ്ട് നല്ലചിത്രങ്ങളെല്ലാം ഇറ്റാലിയനായിരിക്കും എന്നുവിശ്വസിക്കുന്നവര്‍ മൈക്കലാഞ്ജലോയെപ്പോലെ അനേകം പേരുണ്ട്. ഈജിപ്റ്റിലെ ശില്‍പങ്ങളുടെയും ചൈനയിലെയും ഇന്ത്യയിലെയും ചിത്രകലയുടെയും സംഗീതത്തിന്റെയും കലാഭംഗി അനുഭവിച്ചിട്ടില്ലാത്ത അനേകം പേരുണ്ട്. അവയുടെ സൌന്ദര്യം നിഷേധിക്കാനുള്ള നിഷ്ഠുരത കൂടി ഇക്കൂട്ടര്‍ക്കുണ്ട് എന്നത് പറഞ്ഞിട്ട് കാര്യമൊന്നുമില്ല.
അതുപോലെ തന്നെ ചിലരചനകള്‍ സുന്ദരമാണന്ന കാര്യം വിസ്മരിക്കപ്പെടാനും ഇടയുണ്ട്. ഗോഥിക് ശില്‍പകലയുടെയും ഇറ്റാലിയന്‍ ചിത്രകലയുടെയും സൌന്ദര്യം പതിനെട്ടാം നൂറ്റാണ്ടിലെ ആളുകള്‍ മറന്നിരുന്നു. പിന്നീട് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഒരുവലിയ പരിശ്രമത്തിന്റെ ഫലമായാണ് അവയുടെ സൌന്ദര്യത്തെക്കുറിച്ചുള്ള സ്മരണ വീണ്ടെടുക്കാന്‍ കഴിഞ്ഞത്. പ്രകൃതിയിലുള്ള പലവസ്തുക്കളും കലാസൃഷ്ടികളും സുന്ദരമാണെന്ന് മനുഷ്യന്‍ തിരിച്ചറിയുന്നതുതന്നെ വളരെ സാവകാശത്തിലാണ് പടിഞ്ഞാറന്‍ നാടുകളില്‍ മരുഭൂമിയുടെയും പര്‍വതദൃശ്യങ്ങളുടെയും സൌന്ദര്യാസ്വാദനം ആരംഭിച്ചത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ മാത്രമാണ്. അത്യുന്നതരായ പല കലാകാരന്മാരും അവരുടെ മരണത്തിനു വളരെ ക്കാലത്തിനുശേഷം മാത്രമാണ് അംഗീകരിക്കപ്പെട്ടത് എന്നകാര്യം കുപ്രസിദ്ധമാണ്. അങ്ങനെ മനുഷ്യരുടെ തെരഞ്ഞെടുപ്പിന്റെ വൈവിധ്യം മനസ്സിലാക്കുന്തോറും അഭിരുചികളുടെ ആപേക്ഷികത അംഗീകരിക്കാനും നാം തയ്യാറാകും.
സമ്പൂര്‍ണ്ണമായ നന്മയും പരമമായ സത്യവുംപോലെതന്നെ സമ്പൂര്‍ണ്ണമായ സൌന്ദര്യ(രസം) വും നിലനില്‍ ക്കുന്നു എന്നും വിശ്വസിക്കുന്ന ജ്ഞാനികള്‍ ഉണ്ട്. ഇവയും ഈശ്വരനും ഒന്നാണന്നും ഈ പരിപൂര്‍ണ്ണതകളിലൂടെ മാത്രമെ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയൂ എന്നും ഭക്തന്മാര്‍ തിരിച്ചറിയുന്നു. അതുപോലെതന്നെ പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ് യഥാര്‍ത്ഥ നിരൂപകന്(രസികന്) ഏതൊക്കെ കൃതികള്‍ രസവത്താണന്നും ഏതൊക്കെ രസവത്തല്ലെന്നും തീരുമാനിക്കാന്‍ കഴിയും എന്നുള്ളതും - അതായത് ഒരു രസികന് ഉത്തമകലാസൃഷ്ടികളെ അങ്ങനെയല്ലാത്തവയില്‍ നിന്ന് വേര്‍തിരിച്ചറിയാനും കഴിയും. അതേസമയം തന്നെ അഭിരുചികളുടെ ആപേക്ഷികത നാം അമഗീകരിച്ചേപറ്റൂ. എല്ലാ ദൈവങ്ങളും മനുഷ്യന്റെ രൂപത്തില്‍ ചമയ്ക്കപ്പെട്ടവരാണല്ലോ.
ഇനിയും വേണ്ടത് പുറമേയ്ക്ക് പൊരുത്തക്കേടുകള്‍ എന്നുതോന്നിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുകയാണ് കൂടുതല്‍ കൃത്യമായ വാക്കുകള്‍ ഉപയോഗിച്ചാലേ ഇതുസാധിക്കൂ. ഞാന്‍ ഇതുവരെ സൌന്ദര്യത്തെപ്പറ്റി പറഞ്ഞത് ഉദ്ദേശിച്ച അര്‍ത്ഥം നിര്‍വചിക്കാതെയാണ്. ഒരേ പദം പല ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ഉപയോഗിക്കുകയായിരുന്നു. സുന്ദരിയായ പെണ്‍കുട്ടിയെന്നും സുന്ദരമായ കവിതയെന്നും പറയുമ്പോള്‍ നാം ഒരേ കാര്യമല്ല ഉദ്ദേശി ക്കുന്നത്. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ സുന്ദരമായ കാലാവസ്തയെന്നും സുന്ദരമായ ചിത്രം എന്നും പറയുമ്പോള്‍ നാം വ്യത്യസ്ത കാര്യങ്ങളെയല്ലേ ഉദ്ദേശിക്കുന്നത്? വാസ്തവത്തില്‍ സൌന്ദര്യം എന്ന ആശയവും സുന്ദരം എന്ന വിശേഷണ പദവും സൌന്ദര്യശാസ്ത്രത്തിന്റേതുമാത്രമാണ്. സൌന്ദര്യശാസ്ത്ര നിരൂപണത്തില്‍ മാത്രം ഉപയോഗിക്കേണ്ടതാണ്. പ്രകൃതിയിലുള്ള വസ്തുക്കളെ സുന്ദരമെന്ന് പറയുമ്പോള്‍ നാം അങ്ങനെയുള്ള വിധികല്‍പനയൊന്നും നടത്താറില്ല. നാം സുന്ദരമെന്നു വിളിക്കുന്ന വസ്തുക്കള്‍ നമുക്ക് പ്രയോഗികമായോ ധാര്‍മ്മികമായോ സ്വീകാര്യമാണന്നേ ഉദ്ദേശിക്കാറുള്ളൂ. കലാസൃഷ്ടികളെയും ഇതേരീതിയിലാണ് വിലയിരുത്താറ് പതിവ്. നാം ശരിക്കും അംഗീകരിക്കുന്‍ ഒരു പ്രവൃത്തിയോ രൂപമോ ചിത്രീ കരിക്കുന്നതാണങ്കില്‍, ചലനത്തിന്റെ ഭംഗികൊണ്ടോ നാദത്തിന്റെ മാധുര്യം കൊണ്ടോ, നിറത്തിന്റെ പകിട്ടോ ആര്‍ദ്രതയോകൊണ്ടോ അതു നമ്മെ ആകര്‍ ഷിക്കുകയാണങ്കില്‍ അതിനെ സുന്ദരമെന്നു വിളിക്കുന്നു. പക്ഷേ നൃത്തത്തിന്റെ ആശയത്തോടോ നര്‍ത്തകന്റെ (നര്‍ത്തകിയുടെ) വശ്യതയോടോ കഴിവിനോടോ ഉള്ള നമ്മുടെ തത്പര്യമനുസരിച്ചു നൃത്തത്തെ വിലയിരുത്തുമ്പോള്‍ ശുദ്ധ സൌന്ദര്യശാസ്ത്രത്തിന്റേതായ പദങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഒരു കലാസൃഷ്ടിയെ സൌന്ദര്യശാസ്ത്രനിയമപ്രകാരം വിമര്‍ശിക്കുമ്പോഴേ സൌന്ദര്യത്തിന്റെ സാന്നിദ്ധ്യത്തെയോ അസാന്നിദ്ധ്യത്തേയോപറ്റി സംസാരിക്കാവൂ. കലാസൃഷ്ടിയെ അപ്പോള്‍ രസവത്തെന്നോ അല്ലന്നോ വിളിക്കാം പക്ഷേ , പ്രായോഗികമായോ നൈതികമായോ ആയ പ്രവര്‍ത്തനത്തിന്റെ നിലപാടില്‍ നിന്നു വിലയിരുത്തുമ്പോള്‍ അതനുസരിച്ചപദങ്ങള്‍ വേണം ഉപയോഗിക്കാന്‍. ചിത്രത്തെയോ പാട്ടിനെയോ നടനെയോപറ്റി പറയാന്‍ 'പ്രിയങ്കരം' (ഇഷ്ടപ്പെടാവുന്നത്) എന്നോ മറിച്ചോ നിറത്തെ ' ഉജ്ജ്വലം' ചേഷ്ടയെ മനോഗ്നജ്ഞം എന്നോ അല്ലാതെന്നോ ഉള്ള രീതിയില്‍ വിശേഷിപ്പിക്കണം. അങ്ങനെ വിവക്ഷിക്കുമ്പോള്‍ നാം ഒരു കലാസൃഷ്ടിയെ ഒന്നായിട്ടല്ല അതെന്തുകോണ്ട് ഉണ്ടാക്കിയിരിക്കുന്നുവോ ആ പദാര്‍ ത്ഥത്തെയും അതിന്റെ പല ഘടകങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും അവ ആവിഷ്കരിക്കുന്ന വികാരങ്ങളെയും പ്രത്യേകമയാണ് വിധിനിര്‍ണ്ണയം ചെയ്യുന്നത്
കലാസൃഷ്ടികളെ സ്വന്തം ഉപയോഗത്തിന് തെരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ താത്പര്യവും നീതിബോധവും ഒക്കെ നമ്മെ സ്വാധീനിച്ചേക്കാം. തന്റെ മുറിയില്‍ ഒരു നഗ്നചിത്രം തൂക്കിയിട്ട് ഒരു സന്യാസി എന്തിന് സ്വൈര്യക്കേട് ക്ഷണിച്ചുവരുത്തണം യുദ്ധത്തിന്റെ തലേന്ന് വാദ്യം വായിക്കാനായി സൈന്യാധിപന്‍ എന്തിന് ഒരു താരാട്ട് തിരഞ്ഞെടുക്കണം. എല്ലാ സന്യാസിമാരും എല്ലാപട്ടാളക്കാരും കലാകാരന്മാരായിക്കഴിഞ്ഞാല്‍ പിന്നെ കലസൃഷ്ടികളുടെ ആവശ്യമില്ല. അതുവരെ ഒരുവിധം നീതിനിഷ്ഠെരഞ്ഞെടുപ്പ് അനുവദനീയവും ആവശ്യമുള്ളതുമാണ്. പക്ഷേ എന്താണുചെയ്യുന്നതെന്നു നല്ലവണ്ണം മനസ്സിലാക്കിവേണം തെരഞ്ഞെടുക്കാന്‍. എന്നാലേ എണ്ണമറ്റതെറ്റുകള്‍ ഒഴിവാകാന്‍ പറ്റൂ. പ്രയോജനകരവും ഉത്തേജകവും ധാര്‍ മ്മികവുമായ കാര്യങ്ങളാണ് കലാസൃഷ്ടിയുടെ അവശ്യഘടകം എന്നു കരുതുന്ന വികാരതീവ്രതയിലേക്കുവരെ കാര്യങ്ങള്‍ എത്തിയേക്കാം. നാടകത്തിന്റെ വില്ലന്‍ വേഷം കെട്ടുന്ന ആള്‍ ചിലപ്പോള്‍ നായകവേഷക്കരനെക്കാളും നല്ല നടനായിരിക്കാം എന്നകാര്യം മറന്നുപോകരുത്. കാരണം മില്ലെറ്റിന്റെ സുചിന്തിതമായ അഭിപ്രായത്തില്‍ സൌന്ദര്യം ഉദിക്കുന്നത്കലാസൃഷ്ടിയുടെ പ്രതിപാദ്യത്തില്‍ നിന്നല്ല. ആ വിഷയം ആവിഷ്കരിച്ചേപറ്റൂ എന്നുള്ള ആവശ്യബോധത്തില്‍ നിന്നാണ്.
ഒരുകലാസൃഷ്ടിയുടെ രസവിജ്ഞാനപരമായ മേന്മ അനുസരിച്ചേ അതിനെ നല്ലതെന്നോ മോശമെന്നോ പറയാന്‍ കഴിയൂ. ആശവും ഇതിവൃത്തവും മാത്രമേ താരതമ്യത്തില്‍ കുടുങ്ങികിടക്കുന്നുള്ളൂ. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ ഒരു കലാസൃഷ്ടി എത്രമാത്രം സുന്ദരമാണെന്നോ അല്ലങ്കില്‍ രസവത്താണന്നോ തീരുമാനിക്കുന്നത് അത് വെറുമൊരുചിത്രീകരണത്തിനപ്പുറം എത്രമാത്രം ഒരുകലാസൃഷ്ടിയായിരിക്കുന്നു എന്നു
നിര്‍വചിച്ചിട്ടാണ്. സഹാനുഭൂതിയുടെ മാന്ത്രികശക്തിയും പ്രായോഗികമായ പ്രയോജനവും ആ കൃതിയിലെ എത്ര പ്രധാനപ്പെട്ട ഘടകങ്ങളായിരുന്നാലും ശരി അവയിലൊന്നുമല്ല അതിന്റെ സൌന്ദര്യം അടങ്ങിയിരിക്കുന്നത്.
അപ്പോള്‍ എന്താണ് സൌന്ദര്യം? എന്താണ് രസം? വിവിധ കൃതികളെ സുന്ദരമെന്നും രസവത്തെന്നും പറയാന്‍ നമ്മെ യോഗ്യരാക്കുന്നത് എന്താണ്? അങ്ങേയറ്റം വ്യത്യസ്തങ്ങളായ കലാസൃഷ്ടികള്‍ക്കു പൊതുവായുള്ള അദ്വി തീയമായ ഈ ഗുണം എന്താണ്? ഇതുമനസിലാക്കാന്‍ വേണ്ടി ഒരു കലാസൃഷ്ടിയുടെ ചരിത്രം നമുക്കൊന്ന് നോക്കാം
1) കൃതിക്ക് കാരണഭൂതനായ കലാകാരന് കവിക്ക്, സ്രഷ്ടാവിന് - ഉണ്ടാകുന്ന സൌന്ദര്യബോധം
2) ഈ അവബോധത്തിന്റെ ആന്തരികപ്രകടനം - യഥാര്‍തഥ സൃഷ്ടി അല്ലെങ്കില്‍ സൌന്ദര്യദര്‍ശനം.
3) ആശയവിനിമയത്തിനുവേണ്ടി ബാഹ്യചിഹ്നങ്ങളിലൂടെ (ഭാഷ ഉപയോഗിച്ച്) യുള്ള സൃഷ്ടികര്‍മ്മം - സാങ്കേതികമായപ്രവര്‍ത്തനം , ഒടുവില്‍
4) ഇതിന്റെ ഫലമായി ആദ്യാവബോധമോ അതിന് ഏകദേശം സദൃ ശമായ ഒരു അന്തര്‍ജ്ഞാന്മോ പുനഃസൃഷ്ടിക്കാന്‍ നിരൂപകന് അതായത് രസികനുണ്ടാകുന്ന ഉത്തേജനം
നേരത്തെ കണ്ടതുപോലെ ആദ്യത്തെ അവബോധത്തിന്റെ ഉറവിടം ജീവിത്തിന്റെ ഏതുവശവുമാകാം ഒരു സൃഷ്ടാവിനെ മീന്‍ ചെതുമ്പലുള്‍ താളാത്മകമായ ഒരുരൂപകല്‍പന ഓര്‍മ്മിപ്പിച്ചേക്കാം മറ്റൊരാളിനെ ചില പ്രത്യേക ദൃ ശ്യങ്ങളായിരിക്കും സ്വാധീനിക്കുന്നത്. മൂന്നാമതൊരാള്‍ കുടിലുകളെപ്പറ്റി പറയാനായിരിക്കും തീരുമാനിക്കുന്നത്. നാലാമന്‍ കൊട്ടാരങ്ങളെക്കുറിച്ചു പാടിയെന്നിരിക്കും. അഞ്ചാമത്തെ ആള്‍ അവതരിപ്പിക്കുന്നത് സര്‍വ്വ വസ്തുക്കളും സാര്‍വ്വത്രികമായ ജീവിതനൃത്തത്താല്‍ പരസ്പരബന്ധിതവും പരസ്പരവലയിതവും അന്യോന്യപ്രേരിതവുമാണ് എന്ന ആശയമായിരിക്കും ഇതേ ആശയം തന്നെ
"ഒരു കുരുവിപോലും പതിക്കില്ല താഴേയ്ക്ക്
പരമപിതാവറിയാതെയെന്നോര്‍ക്കുക." എന്ന് അയാള്‍ വിശദമാക്കിയേക്കാം
ഒരോ കലാകാരനും സൌന്ദര്യം കണ്ടെത്തുന്നു; ബാഹ്യചിഹ്നങ്ങളിലൂടെ ആ അനുഭവം ആസ്വദിക്കുമ്പോള്‍ ഓരോ നിരൂപകനും അതുവീണ്ടും കണ്ടെത്തുന്നു. പക്ഷേ എവിടെയാണ് സൌന്ദര്യം സ്ഥിതിചെയ്യുന്നത്? അത് ചിലവസ്തുക്കളില്‍ ഉണ്ടെന്നും മറ്റു ചിലതില്‍ ഇല്ലെന്നും പറയാന്‍ കഴിയുകയില്ല. അപ്പോള്‍ സൌന്ദര്യം എല്ലായിടത്തും നിലനില്‍ക്കുന്നു എന്ന് അവകാശപ്പെടാമോ? ഞാനതു നിഷേധിക്കുന്നില്ല. എന്നാല്‍ സൌന്ദര്യം എവിടെയും കണ്ടെത്താം എന്ന കുറെക്കൂടി വ്യക്തമായ പ്രസ്താവനയാണ് എനിക്കിഷ്ടം. ഭൌതികവും നൈസര്‍ഗ്ഗികവുമായ രീതിയില്‍ അത് എല്ലായിടത്തും നിലനില്‍ക്കുന്നു. എങ്കില്‍ പരീക്ഷണതത്പരരായ മനഃശാസ്ത്രജ്ഞരെപ്പോലെ ക്യാമറയും ത്രാസുമായി നമുക്കും സൌന്ദര്യത്തെ പിന്തുടരാമായിരുന്നു. അങ്ങനെ ചെയ്യുന്നതുകൊണ്ട് ശരാശരി സഹൃദത്വവുമായി പരിചയപ്പെടാമെന്നേയുള്ളൂ. സുന്ദരവസ്തുക്കളും അസുന്ദരവസ്തുക്കളും തമ്മില്‍ തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗം നമുക്ക് കണ്ടെത്താനാവില്ല. സൌന്ദര്യം ഒരിക്കലും അങ്ങനെ അളക്കാന്‍ കഴിയുന്നതല്ല. അതിനു കലാകാരനില്‍ നിന്നും അദ്ദേഹത്തിന്റെ അനുഭവത്തിലേക്കും ചെന്നെത്തുന്ന രസികനില്‍ നിന്നും വേറിട്ട് ഒരു നിലനില്‍പില്ല.
"എല്ലാ വാസ്തുവിദ്യയും നിങ്ങള്‍ അതിനെ എന്താക്കിത്തീര്‍ക്കുന്നോ അതാണ്. വെളുപ്പ് നിറമോ ചാരനിറമോ ഉള്ള കല്ലിലാണ് അതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? അതോ കമാനങ്ങളിലെയും പ്രകാരശീര്‍ഷങ്ങളിലെയും ചിഹ്നങ്ങളിലോ? വാദ്യശബ്ദം കേട്ട് നിങ്ങള്‍ സംഗീതത്തെ ഓര്‍മ്മിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉണരുന്നതെന്തോ അതാണ് സംഗീതം അല്ലാതെ വയലിനും കോര്‍നെറ്റുമല്ല. ഗംഭീരപുരുഷസ്വരത്തിന് ഉടമയായ ഗായകന്റെ നേട്ടവുമല്ല. സംഗീതം ഇവയൊക്കെ വളരെ അടുത്തും എന്നാല്‍ വളരെ അകലെയുമാണ്."
അനുഭാവപൂര്‍ണ്ണമായ പരിഗണനകളെല്ലാം ഒഴിവാക്കിയാലും കലാസൃഷ്ടികളെ സുന്ദരമെന്നും വിരൂപമെന്നും തരംതിരിക്കുന്നതില്‍ പ്രായോഗികമായ ഒരു മൂല്യനിര്‍ണ്ണയം അടങ്ങിയിട്ടുണ്ട്. പക്ഷേ ഈ വിശേണങ്ങള്‍ ഒരു വസ്തുവിനെപ്പറ്റി പറയാന്‍ ഉപയോഗിക്കുമ്പോള്‍ നാം ശരിക്കുമെന്താണ് ഉദ്ദേശിക്കുന്നത് സുന്ദരമെന്നു പറയുന്ന കൃതികളില്‍ ആശയവും അവതരണവുമായി , ഉള്ളടക്കവും രൂപവുമായി,ഉള്ള ഒരു പൊരുത്തം നാം തിരിച്ചറിയുന്നു. അതേ സമയം വിരൂപമെന്നു വിളിക്കപ്പെടുന്നവയില്‍ ഈ പൊരുത്തം കുറവാണ്. സമയത്തിന്റെയും സ്ഥ ലത്തിന്റെയും കാര്യത്തില്‍ ചേര്‍ച്ച ഒരിക്കലും പൂര്‍ണ്ണമായിരിക്കുകയില്ല. കലാസൃഷ്ടിയുടെ സാന്നിദ്ധ്യത്തിലുള്ള നമ്മുടെ തന്നെ പ്രവര്‍ത്തനമാണ് ആശയവും രൂപവുമായുള്ള ബന്ധത്തിനു പൂര്‍ണ്ണതനല്‍കുന്നത്. ഈ അര്‍ത്ഥത്തിലാണ് നാം കൃതിയെ എന്താക്കിതീര്‍ക്കുന്നുവോ അതാണ് സൌന്ദര്യം അല്ലാതെ വസ്തുവില്‍ത്തന്നെ അടങ്ങിയിരിക്കുന്ന ഒരു ഗുണമല്ല എന്നുപറയുന്നത്. വസ്തുവിനെപ്പറ്റി ആകുമ്പോള്‍ കൂടുതല്‍ സുന്ദരമെന്നോ കുറച്ച് സുന്ദരമേന്നോ പറഞ്ഞാല്‍ അത് സൂചിപ്പിക്കുന്നത് ആശയവും രൂപവുമായുള്ള സഥിരപൊരുത്തത്തിലെ ഏറ്റക്കുറച്ചിലുകളാണ് വസ്തുവിനെക്കുറിച്ച് നമുക്ക് ഇത്രയേപറയാനാകൂ. സ്വന്തം വിഭാഗത്തില്‍ വെച്ച് നല്ലതായ കല മെച്ചം തന്നെ സൌന്ദര്യശാസ്ത്രം അനുസരിച്ചുളള പൂര്‍ണ്ണമായ ആന്തരികപ്രവര്‍ത്തനത്തെക്കുറിച്ചു കര്‍ശനമായി പറഞ്ഞാല്‍ സൌന്ദര്യം പരമമാണ്. അതിനു വ്യത്യസ്ത നിലകളില്ല
സൌന്ദര്യദര്‍ശനം സ്വയം നടക്കുന്നതാണ്. ഭക്തന്റെ ഉള്ളില്‍ തെളിയുന്ന പ്രകാശം പോലെ, മനഃ പൂര്‍വമായ ശ്രമം കൊണ്ടു നേടാനാവാത്ത ഒരു ദൈവകാരുണ്യമാണത്. എങ്കിലും അതിന്റെ സാക്ഷാത്കാരത്തിനുള്ള തടസ്സങ്ങള്‍ മാറ്റാന്‍ നമുക്ക് കഴിഞ്ഞേക്കും. ആത്മവിസ്മൃതിയിലാണ് എല്ലാ കലകളുടെയും രഹസ്യം ദര്‍ശിക്കാവുന്നത് എന്നതിനു തെളിവുകളുണ്ട്. ഈ കാരുണ്യാവസ്ഥ, സുഖാന്വേഷണത്തിലൂടെ നേടാന്‍ കഴിയുകയില്ല. എന്നു നമുക്കറിയാം. സുഖാന്വേഷികള്‍ക്ക് അവരാഗ്രഹിക്കുന്ന പ്രതിഫലം കിട്ടും പക്ഷേ അവര്‍ എന്നും ബാഹ്യസൌന്ദര്യത്തിന്റെ തടവിലായിരിക്കും കലാകാരന്‍ യഥാര്‍ത്ഥ സൌന്ദര്യത്തില്‍ സ്വതന്ത്രനായി വിരാജിക്കുകയും ചെയ്യും.
മറ്റൊരുകാര്യം കൂടി കണക്കിലെടുക്കാനുണ്ട്. വിഷയത്തിനും പരസ്പരബന്ധത്തിനും സാങ്കേതികമികവിനും ഒക്കെ അതീതമായി ചില കലാസൃഷ്ടികളെ അവ യഥാര്‍ത്ഥ കലാസൃഷ്ടികളാണന്‍ അര്‍ത്ഥത്തില്‍ ഗൌരവമായിത്തന്നെ നാം സുന്ദരം എന്നു വിളിക്കാരുണ്ട് അപ്പോഴും നാം പറയാനുള്ളതു മുഴുവന്‍ പറയുന്നില്ല. കവിതകള്‍, ചിത്രങ്ങള്‍, നൃത്തങ്ങള്‍ മുതലായ ബാഹ്യചിഹ്നങ്ങള്‍ കൃതിയുടെ മേന്മയെ ഓര്‍മ്മിപ്പിക്കാന്‍ പര്യാപ്തമാണ് എന്നാണ് നാം ഉദ്ദേശിക്കുന്നത്. അവയ്ക്ക് സാരവത്തായ രൂപമുണ്ട് എന്നു നാം പറഞ്ഞേക്കാം. അതിന്റെ അര്‍ത്ഥം സൌന്ദര്യത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനും അങ്ങനെ നമ്മില്‍ രസബോധം ഉണര്‍ത്താനും പ്രാപ്തമായരൂപമാണ് അവയ്ക്കുള്ളത് എന്നാണ്. സാരവത്തായ രൂപം എന്നതിനുള്ള കൃത്യമായ വ്യാഖ്യാനം "കാര്യങ്ങളുടെ ആന്തരികബന്ധം പ്രകടമാക്കുന്ന രൂപം " എന്നതാണ്. അല്ലെങ്കില്‍ സെയ്ഹോ പറയുന്നതുപോലെ "ജീവജാലങ്ങളുടെ ചേഷ്ടകളിലൂടെ ആത്മാവിന്റെ താളം വ്യക്തമാക്കുന്ന രൂപം" സാരവത്തായ രൂപങ്ങളുള്ള കലാസൃഷ്ടികളെല്ലാം തന്നെ ഭാഷാപപരമാണ്. ഇതോര്‍മ്മിച്ചിരുന്നാല്‍പ്പിന്നെ, ഭാഷയ്ക്കുവേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നുവാദിക്കുന്നവരുടെ തെറ്റ് നാം ആവര്‍ത്തിക്കില്ല. അതുപോലെതന്നെ സാരവത്തായ രൂപങ്ങളോ അവയുടെ യുക്തിപരമായ അര്‍ത്ഥമോ ധാര്‍മ്മികമൂല്യമോ ഒന്നും തന്നെ അവ നമ്മെ ഓര്‍മ്മിപ്പിക്കുന്ന സൌന്ദര്യവുമായി കൂട്ടിക്കുഴയ്ക്കുകയുമില്ല.
എന്തായാലും ശരി സൌന്ദര്യം എന്ന സങ്കല്‍പം ഉദിച്ചത് കലാകാരനിലല്ല. ജ്ഞാനിയിലാണ് എന്നു നമുക്കു തീര്‍ച്ചയായും വിശ്വസിക്കാം പറയേണ്ടത് വ്യക്തമായി പറയുക എന്ന കര്‍മ്മത്തില്‍ അദ്ദേഹം എന്നും മുഴുകിയിരുന്നു. സൃഷ്ടിയുടെ എല്ലാ മുഹൂര്‍ത്തത്തിലും കലാകാരന്‍ തന്റെ പ്രത്യേക വിഷയവുമായി പ്രേമത്തിലാണ്. അങ്ങനെയല്ലെങ്കില്‍ അയാളുടെ കൃതി ആരെയും സ്പര്‍ശിക്കില്ല. തികച്ചും സൌന്ദര്യശാസ്ത്രപരമായ സുന്ദരവസ്തു നേടിയെടുക്കാന്‍ അയാള്‍ ഒരിക്കലും ഇറങ്ങിപ്പുറപ്പെടുകയില്ല. ചിറകില്ലാതെ പറക്കാനൊരുങ്ങുന്നതു പോലെ അപകടത്തെ ക്ഷണിച്ചുവരുത്തുന്നതായിരിക്കും അത്.
ഒരു കൃതിയുടെ പ്രമേയത്തിനല്ല പ്രാധാന്യം എന്നു കലാകാരനോടല്ല പറയേണ്ടത് ഈ കാര്യം പറയേണ്ടത് ജ്ഞാനിയും കേള്‍ക്കേണ്ടത് കൃതിയെ അകാരണമായി വെറുക്കുന്ന സംസ്കാരരഹിതനുമാണ്.
കലാകരന്‍ പ്രദര്‍ശിപ്പിക്കുന്ന അടയാളങ്ങളിലൂടെയാണ് യഥാര്‍ത്ഥനിരൂപകന്‍ (രസികന്‍) കൃതിയില്‍ സൌന്ദര്യം ദര്‍ശിക്കുന്നത്. എന്നുകരുതി കലാകാരന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം നിരൂപകന്‍ അംഗീകരിക്കണം എന്നില്ല. (ഓരോ കലാസൃഷ്ടിയും അനേകം അര്‍ത്ഥം പ്രദാനം ചെയ്യുന്ന കാമധേനുവാണ്.) കൃതി എന്തിനെക്കുറിച്ചാണ് എന്ന് മനസ്സ് ചോദ്യം ചെയ്തു തുടങ്ങുന്നതിനു മുമ്പ് ഒരു യുക്തിവിചാരവും കൂടാതെതന്നെ അത് സുന്ദരമാണോ അല്ലയോ എന്ന് അയാള്‍ തിരിച്ചറിയുന്നതുതന്നെ കാരണം. സൌന്ദര്യദര്‍ശനത്തിന് രസാസ്വാദനത്തിനുള്ള കഴിവ് അഭ്യാസം കൊണ്ടു നേടാവുന്നതല്ല. പൂര്‍വ്വജന്മത്തിലെ സദ്കര്‍മ്മത്തിന്റെ ഫലമാണ് എന്നാണ് ഹൈന്ദവ ഗ്രന്ഥകാരന്മാര്‍ പറയുന്നത് കാരണം പല നല്ല ആളുകളും ഭാവിയില്‍ കലാചരിത്രകാരന്മാരാകേണ്ടവരും ഒരിക്കലും ശരിയായ സൌന്ദര്യം ദര്‍ശിച്ചിട്ടില്ലാത്തവരുമാണ്. കവി ജനിക്കുകയാണ്, അല്ലാതെ ഉണ്ടാക്കിയെടുക്കുകയല്ല. അതുപോലെ തന്നെയാണ് രസികനും. അയാളുടെ പ്രതിഭയ്ക്കു കലാകരന്റേതില്‍ നിന്നു സ്വഭാവത്തിലല്ല മേന്മയിലേ വ്യത്യാസമുള്ളൂ. ഈ കാര്യം പാശ്ചാത്യശൈലിയില്‍ ഇങ്ങനെ പറയാം - അനുഭവങ്ങള്‍ കൊടുത്താലേ അനുഭവങ്ങളെ വാങ്ങാന്‍ സാധിക്കൂ. അഭിപ്രായങ്ങള്‍ കഠിനയത്നം കൊണ്ട് സമാര്‍ജ്ജിക്കേണ്ടവയാണ്. ആരെങ്കിലും പറയുന്നതുകേട്ട് ഏതെങ്കിലും കൃതികള്‍ സുന്ദരമാണന്നു കരുതുന്നതുകൊണ്ട് നമുക്ക് ഒരു നേട്ടവുമില്ല. നാം ഒന്നും അനുഭവിക്കുന്നുമില്ല. അവയുടെ സൌന്ദര്യം കാണാന്‍ കഴിയുന്നില്ല എന്നു സമ്മതിച്ച് സത്യസന്ധതപുലര്‍ത്തുന്നത് എത്രയോ ഭേദമാണ്. നാം കുറേക്കൂടി പ്രാപ്തനാകുന്ന ഒരു കാലം വരും.
നിരൂപകന്‍ വ്യാഖ്യാതാവാകുമ്പോള്‍ അയാള്‍ക്കു സ്വന്തം നിലപാട് തെളിയിക്കേണ്ടിവരും. വാദപ്രയോഗംകൊണ്ടൊന്നുമല്ല ഒരു പുതിയകലാസൃഷ്ടി - നിരൂപണം - രചിച്ചുകൊണ്ടാണ് അയാള്‍ ഇക്കാര്യം സാധിക്കുന്നത്. രണ്ടാമനില്‍ക്കൂടി പ്രകാശം പിടിച്ചെടുക്കുന്ന - പ്രകാശം ഒന്നേയുള്ളൂ അത് നിത്യമാണ് - അയാളുടെ പ്രേക്ഷകര്‍ക്ക് ആദ്യകൃതിയെ ഒരിക്കല്‍ക്കൂടി കൂടുതല്‍ ഭക്ത്യാദരങ്ങളോടെ സമീപിക്കാന്‍ അങ്ങനെ അവസരം ലഭിക്കുന്നു.
കലാസൃഷ്ടികള്‍ ഉദ്ബോധകങ്ങളാണ്, (അതായത് സൌന്ദര്യത്തെ ഓര്‍മ്മിപ്പിക്കുന്നവയാണ്) നിരൂപകന്റെ ധര്‍മ്മം പുനഃസൃഷ്ടിയുമാണ് എന്നുപറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത് ഒരു പക്ഷേ ആദ്യകലാകാരനുണ്ടാകുന്ന ദര്‍ശനം പോലും സൃഷ്ടിയെക്കാളുമേറെ ഒരു കണ്ടെത്തലായിരിക്കാം എന്നാണ്. അങ്ങനെ കണ്ടെത്തപ്പെടാനായി സൌന്ദര്യം എല്ലായിടത്തും നമ്മെ പ്രതീക്ഷിച്ചിരിക്കുകയാണെങ്കിലോ? സൂഫികളും വേര്‍ഡ്സ്‌വര്‍ത്തും വിശ്വസിക്കുന്നതുപോലെ അത് നമ്മുടെ ഓര്‍മ്മയോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണങ്കിലോ? എങ്കില്‍ പ്രേമത്തിനും ജ്ഞാനത്തിനുമെന്നപോലെ കലാവിചിന്തനത്തില്‍ കൂടിയും വ്യക്തിത്വത്തില്‍ നിന്ന് സ്വതന്ത്രമായ ആത്മൈക്യം നമുക്ക് താത്കാലികമായി വീണ്ടെടുക്കാം.
സൌന്ദര്യത്തിന് ഏറ്റക്കുറച്ചിലില്ല. എറ്റവും സങ്കീര്‍ണ്ണവും ഏറ്റവും ലളിതവുമായ ആവിഷ്കരണങ്ങള്‍ ഒരേ അവസ്ഥയെത്തന്നെയാണ് ഓര്‍മ്മിപ്പിക്കുന്നത് കൂടുതല്‍ സങ്കീര്‍ണ്ണമായതുകൊണ്ട് സൊണാറ്റ (വാദ്യസംഗീതത്തിന്റെ ഗാനം) ലളിതമായ ലിറിക്കിനെന (ഭാവഗാനം) ക്കാളും പെയിന്റിംഗ് (വര്‍ണ്ണചിത്രം) ഡ്രായിങ്ങിനെക്കാളും (രേഖാചിത്രം) സുന്ദരമാകുന്നില്ല. പരിഷ്കൃതകലയ്ക്ക് കുറക്കൂടി മെച്ചപ്പെട്ട ധര്‍മ്മചിന്തയുണ്ടെന്നുകരുതി അത് ആദിമകലയേക്കാള്‍ സുന്ദരമല്ല. ഗണിതശാസ്ത്രത്തില്‍ നിന്ന് ഒരു ഉദാഹരണമെടുക്കാം വലിയ വൃത്തവും ചെറിയ വൃത്തവും നോക്കൂ. രണ്ടിനും തമ്മില്‍ ഉള്ളടക്ക (അകവിസ്ത്രിതി) ത്തില്‍ അല്ലാതെ അവയുടെ വൃത്തസ്വഭാവത്തില്‍ വ്യത്യാസമില്ല. അതുപോലെ തന്നെ കലയിലും തുടര്‍ച്ചയായ പുരോഗതി സാദ്ധ്യമല്ല. പ്രത്യേക അന്തര്‍ചോദനയുടെ വ്യക്തവും പൂര്‍ണ്ണവുമായ ആവിഷ്കാരം നേടിക്കഴിഞ്ഞാല്‍ പിന്നെ ആ ആവിഷ്കാരത്തെ പകര്‍ത്തുകയും വര്‍ദ്ധിപ്പിക്കുകയും ആണ് വേണ്ടത്. ഈ ആവര്‍ത്തനം പല കാരണങ്ങള്‍ കൊണ്ടും ആഗ്രഹിക്കാത്തതു തന്നെ. പക്ഷേ അത് മിക്കവാറും അനിവാര്യവും അനുക്രമവുമായ അധോഗതിയിലേക്കാണ് ചെന്നെത്തുന്നത്. കാരണം പെട്ടന്നുതന്നെ ഈ അനുഭവത്തെ നാം സ്വാഭാവികമായ ഒന്നായി കരുതി ശ്രദ്ധിക്കാതെ വരുന്നു. ഭാവനയുടെ തീവ്രതകൊണ്ട് പരിപോഷിപ്പിക്കപ്പെടുന്നിടത്തോളം കാലമേ ഒരു സിദ്ധാന്തത്തിന്റെ ചൈതന്യം നിലനില്‍ക്കൂ. വിഷയത്തില്‍ പുതുമയാകാമെങ്കിലും അതിനു സൃഷ്ടിപരമായ കലയുമായി നേരിട്ടു ബന്ധമില്ല. സൃഷ്ടിപരമായ കല ചെയ്യുന്നത് നമ്മുടെ കാഴ്ചയില്‍ പെടാതിരുന്ന സൌന്ദര്യം കാണിച്ചുതരികയും നാം കണ്ടത് കൂടുതല്‍ വ്യക്തമാക്കിത്തരികയുമാണ്. ചിലപ്രയോഗങ്ങള്‍ അനേകം തവണ ഉപയോഗിക്കപ്പെട്ടവയായതിനാല്‍ നാം അവയിലൂടെ സൌന്ദര്യത്തെ കാണാതെ പോകും. ആ വിഷയം കൈകാര്യം ചെയ്യുന്ന സര്‍ഗ്ഗധനനായ കലാകാരന്‍ നമ്മുടെ ഓര്‍മ്മപുതുക്കുന്നു. പഴയതും പുതിയതുമായ എല്ലാ അനുഭവങ്ങളുടെയും സൌന്ദര്യം വെളിപ്പെടുത്തുക എന്നതാണ് കലാകാരന്‍ നേരിടുന്ന വെല്ലുവിളി.
ഒരു കലാസൃഷ്ടിയുടെ സൌന്ദര്യവും അതിന്റെ വിഷയവുമായി ബന്ധമില്ലെന്ന വാസ്തവം പലരും തുറന്നു പറഞ്ഞിട്ടുണ്ട് എവിടെ നിന്നും പ്രചോദനം കണ്ടെത്തുന്ന കലയുടെ വിനീതത്വവും നായയെയും ബ്രാഹ്മണനെയും ഒരുപോലെ കാണുന്ന സ്നേഹത്തിന്റെയും ഏറ്റവും താണജീവവസ്തുവിനും ഏറ്റവും ഉയര്‍ന്നതിനും തുല്യപ്രാധാന്യം കൊടുക്കുന്ന ശാസ്തത്തിന്റെയും എളിമയും ഒന്നുതന്നെയാണ്. ഇത് സാദ്ധ്യമാകുന്നത് ഇവയെല്ലാം ആ അപരിച്ഛേദ്യമായ പൂര്‍ണ്ണതതന്നെ ആയതുകൊണ്ടാണ്.
നാം പരമമായ സൌന്ദര്യത്തെക്കുറിച്ചും ആ സൌന്ദര്യം തന്നെയാണ് ഈശ്വരന്‍ എന്നും പറഞ്ഞത് ഏതര്‍ത്ഥത്തിലാണ് ശരിയാകുന്നത് എന്നുനോക്കാം. പൂര്‍ണ്ണമായ ഈശ്വരന് ഒരു സുന്ദരരൂപമുണ്ടെന്നും അത് നമുക്ക് അറിവു നല്‍കുന്നു എന്നുമല്ല ഇതിനര്‍ത്ഥം. നാം സൌന്ദര്യം കാണുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ ഈശ്വരനെ കാണുകയും അദ്ദേഹത്തോട് ചേരുകയുമാണ് എന്നാണ്. ഈശ്വരനാണ് ആദ്യത്തെ കലാകാരന്‍ എന്നു പറയുമ്പോള്‍ അദ്ദേഹം രൂപങ്ങള്‍ സൃഷ്ടിച്ചു. ആ കൈ അല്‍പമൊന്നിടറിയിരുന്നെങ്കില്‍ രൂപങ്ങള്‍ ഇത്ര സുന്ദരമായിരിക്കുകയില്ലായിരുന്നു എന്നല്ല അര്‍ത്ഥം. പിന്നെയോ പ്രകൃതിയിലെ ഒരോ വസ്തുവിനും ഈശ്വരസാന്നിദ്ധ്യത്തിന്റെ നേരിട്ടുള്ള സാക്ഷാത്കാരമാണ് എന്നാണ്. സ്വേച്ഛാപരമല്ലാത്ത പ്രവൃത്തി എന്നനിലയില്‍ ഈ സൃഷ്ടികര്‍മ്മത്തെ കലാവിഷ്കാരവുമയി താരതമ്യപ്പെടുത്താം ഭാവനയുടെയും അനന്തതയുടെയും ആ ലോകത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഒരംശവും കടന്നുചെല്ലുന്നില്ല. പക്ഷേ അവിടെ അവ ബോധവും പ്രകാശനവും ആത്മാവും ശരീരവും താദാത്മ്യം പ്രാപിച്ചിരിക്കുന്നു. അവിടെയും ഇവിടെയും സൌന്ദര്യം കണ്ടെത്തുന്ന മനുഷ്യനായ കലാകാരന്‍ കബീറിന്റെ മാതൃകാ ഗുരുവാണ് അദ്ദേഹം മനസ്സ് തങ്ങുന്നിടത്തെല്ലാം ഈശ്വരനെ പ്രത്യക്ഷമാക്കുന്നു.
ഉടുരാജമുഖി, മൃഗരാജഖഡി,ഗജരാജ വിലാസിത മന്ദഗതി….
സ്ത്രീ സൌന്ദര്യത്തെ വര്‍ണിക്കാന്‍ കവിയെഴുതിയത് എന്നതിനപ്പുറം സ്ത്രീ സൌന്ദര്യത്തിന്‍റെ മൂര്‍ത്തീ ഭാവങ്ങളായി ഈ ലക്ഷണങ്ങളെ സാമാന്യജനങ്ങള്‍ കരുതി പോരുന്നുണ്ട്. ഒന്നു ചോദിക്കട്ടെ, എന്താണ്, സൌന്ദര്യം? സുന്ദരമായ മുഖം, ശരീരം, ഇടതൂര്‍ന്ന മുടി, ഇതൊക്കെയാണോ സൌന്ദര്യത്തിന്‍റെ ഭാഷ്യമായി പറയാവുന്നത്?
“Grammar is necessary but not sufficient for good prose.” എന്നു പറയാറുണ്ട്. മനോഹരമായൊരു ഗദ്യത്തിന്, വ്യാകരണനിയമങ്ങള്‍ ബാധിക്കുന്ന പ്രശ്നമേയില്ല. അതുപോലെ തന്നെ കൃത്യമായ നിയമങ്ങള്‍ക്കപ്പുറം നിന്ന് സൌന്ദര്യത്തെ വിശകലനം ചെയ്യാനുമാകില്ല. ശരീരം, മനസ്സ് എന്നിങ്ങനെ രണ്ടു വ്യക്തിത്വങ്ങളുണ്ട് ഒരു മനുഷ്യന്‍ അതു രണ്ടും തന്നെ ഏകീഭവിച്ചു നില്‍ക്കുന്ന അവസ്ഥയിലാണ്, സൌന്ദര്യത്തിന്‍റെ തീരുമാനങ്ങളുണ്ടാവുക. വെറും നൂറ്റന്‍പതു മില്ലിസെക്കന്റ് കൊണ്ട് നമ്മള്‍ മുന്നിലുള്ള ഒരാളുടെ സൌന്ദര്യം തിരിച്ചറിയുമെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. അപ്പോള്‍ അത് എന്തു തരം സൌന്ദര്യമാണ്?
സ്ത്രീകളുടെ ശരീരത്തിന്‍റെ സമൂഹം കൊടുക്കുന്ന സൌന്ദര്യത്തിന്‍റെ അളവുകോലുകളുണ്ട്. അവളുടെ ശരീരത്തിന്, അവയവങ്ങള്‍ക്ക് ഒക്കെയും കൃത്യമായ മൂല്യവും സൌന്ദര്യവും കല്‍പ്പിച്ചു പോരുന്നു, അതുകൊണ്ടു തന്നെയാണല്ലോ പരസ്യ വിപണികളില്‍ പെണ്‍ശരീരങ്ങള്‍ തിളക്കമായി നില്‍ക്കുന്നതും. മനുഷ്യവര്‍ഗ്ഗങ്ങളിലൊഴിച്ച് മറ്റു ജീവി വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ സ്ത്രീ സൌന്ദര്യത്തേക്കാള്‍ ഡിമാന്‍റ്, പുരുഷ സൌന്ദര്യത്തിനാണെന്നത് എതിരില്ലാത്ത കാര്യമാണ്. അവയ്ക്ക് അവയുടെ പ്രത്യുല്‍പ്പാദന വ്യവസ്ഥയോ ഭക്ഷണ കാര്യങ്ങളോ വിഷയവുമല്ല. സിംഹങ്ങള്‍ക്കിടയില്‍ “ഗ്ലാമര്‍ ” ആണ്‍ സിംഹത്തിനാനെങ്കിലും സിംഹികളുടെ നിയന്ത്രണത്തിലാണ്, ആഹാര കാര്യങ്ങളും പരിപാലനവും, എന്നു വച്ചാല്‍ നിലനില്‍പ്പിനു വേണ്ടി പോരാടുന്നത് അവള്‍ മാത്രമാണ്.
മനുഷ്യന്‍റെ കാര്യം വ്യത്യസ്തമാണ്. പുരുഷ കേന്ദ്രീകൃതമായ സാമൂഹിക അവസ്ഥയില്‍ സ്ത്രീയുടെ ധൈര്യവും ധൈര്യക്കേടും സൌന്ദര്യം തന്നെയാണ്, എന്ന അവസ്ഥയിലാണ്, കാര്യങ്ങള്‍ . പുരുഷനെ ആകര്‍ഷിക്കുക എന്നതിനപ്പുറം സൌന്ദര്യത്തിന്, പ്രസക്തിയില്ലാത്ത അവസ്ഥയിലാണ്, അവളുടെ വ്യക്തിത്വം ഒന്നിലുമെത്താതെ നില്‍ക്കുന്നത്. സ്ത്രീ- പുരുഷ ആകര്‍ഷണം പ്രത്യുല്‍പാദന വ്യവസ്ഥിതിയുടെ ബലം എന്നതാണ്, പരയപ്പെടുന്നത്. ലോകത്തിന്‍റെ നിലനില്‍പ്പിനു അടിസ്ഥാനമായ പ്രസവത്തിനും മറ്റും പ്രായ പരിധി സ്ത്രീയ്ക്കുണ്ട്. പിന്നീടുള്ള പ്രസവം ബുദ്ധിമുട്ടിലാകുമെന്ന് പറയപ്പെടുന്നു. അതുകൊണ്ടു തന്നെ കൌമാരം മുതല്‍ യൌവ്വനം വരെ അവളില്‍ അടിസ്ഥാന സൌന്ദര്യത്തിന്‍റെ നിഴലാട്ടങ്ങള്‍ കാണാം. പുരുഷനെ ആകര്‍ഷിക്കുക എന്നതിനപ്പുറം സ്ത്രീ സൌന്ദര്യത്തിന്, പ്രാധാന്യമില്ലാതെ വരുന്നു. എന്നാല്‍ ആ പ്രായ പരിധി പുരുഷനെ ആകര്‍ഷിക്കുവാനല്ല അവനോടൊപ്പം പ്രത്യുല്‍പ്പാദന വ്യവസ്ഥയില്‍ തുല്യ പങ്കു വഹിക്കുവാനാണെന്നതാണ്, പരമമായ സത്യം.
സ്ത്രീയും പുരുഷനും ഇണയെ കണ്ടെത്താനുപയോഗിക്കുന്ന ഘടകങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. സ്ത്രീ പുരുഷനിലെ സാമ്പത്തിക അടിത്തറ, സ്നേഹം, എന്നിവയ്ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ പുരുഷന്‍ സ്ത്രീയിലെ സൌന്ദര്യത്തിനു തന്നെയാണ്, ഇപ്പോഴും പരമമായ പ്രാധാന്യം നല്‍കുന്നത്. ഇവിടെ മനസ്സും, ശരീരവും ഇരുകൂട്ടരിലും തുല്യമായി സമ്മേളിക്കുന്നു. അവിടെ നല്ല ദാമ്പത്യങ്ങളുണ്ടാകുന്നു. കുഞ്ഞുങ്ങള്‍ ഉണ്ടകുന്നു. സമൂഹത്തിന്‍റെ ശരാശരി ഘടന അങ്ങനെ തന്നെയാണ്. അതുകൊണ്ടു തന്നെ സൌന്ദര്യം, മനസ്സ് എന്നിവയെ താരതമ്യം ചെയ്തു ഇതു വലുത്, ഇത് ചെറുത് എന്ന് പറയാനാകില്ല.
സൌന്ദര്യം എന്നത് ആപേക്ഷികമായ മനസ്സിന്‍റെ തോന്നല്‍ എന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാം. കാരണം ഓരോ വ്യക്തിയ്ക്കും ആ തോന്നല്‍ വ്യത്യസ്തമായിരിക്കും , അതിനനുസരിച്ച് സൌന്ദര്യം എന്നത് മാറി വരാം.
ഇന്നത്തെ കാലത്ത് വിവാഹം, എന്നത് ചട്ടക്കൂടുകള്‍ക്കുള്ളിലുള്ള ഒന്നല്ല. അതിന്‍റെ പുറത്തു നിന്ന് സൌന്ദര്യത്തേയും ജീവിതത്തേയും വ്യവസ്ഥിതിയേയും നിരീക്ഷിക്കുന്നവരുടെ കാലമാണ്. അതുകൊണ്ടു തന്നെ സൌന്ദര്യത്തിന്‍റെ പ്രസക്തി ഏറെ കുറഞ്ഞു വരുന്നു. ശരീരം എന്നത് അത്യാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഒരു ഉപകരണം എന്ന നിലപാടിലേയ്ക്ക് ഇറങ്ങി വന്നിരിക്കുന്നു. ഇതുകൊണ്ട് ഗുണവും ദോഷവുമുണ്ടാകാം. സൌന്ദര്യത്തിന്‍റെ അടിസ്ഥാന ഗണനയായ പ്രത്യുല്‍പ്പാദനതത്വവും ഇന്ന് കാലഹരണപ്പെട്ടു. ശാരീരികമായി സ്ത്രീയും പുരുഷനും ആകര്‍ഷിക്കപ്പെടുന്നത് ആനന്ദത്തിനു വേണ്ടി എന്ന നിലയില്‍ മാത്രം ഒതുക്കപ്പെടുന്നു. കുട്ടികള്‍ എന്നത് കാരണവന്‍മാരുടെ ഇമോഷണല്‍ ആങ്സൈറ്റി മാത്രമായി ഒതുങ്ങുന്നു. ഇതൊരു മാറ്റമാണ്, സ്ത്രീ ശരീരമെന്നാല്‍ സൌന്ദര്യത്തിനുള്ള ഉപാധി എന്ന നിലയില്‍ ശരീരം ഉപയോഗിച്ച് ഒരു വശത്ത് പരസ്യങ്ങളിലൂടെ കച്ചവടം അരങ്ങു കൊഴുക്കുമ്പോള്‍ മറു വശത്ത് ഇതിന്‍റെ ആപേക്ഷികതയെ പുറംതള്ളാന്‍ ധൈര്യമുള്ളവര്‍.
അല്ലെങ്കിലും കാലവും നിയമങ്ങളും മാറുവാന്‍ ഉള്ളതു തന്നെയല്ലേ?
പാര്‍ട്ടിയില്‍ തിളങ്ങാന്‍ സുന്ദരമായ മുഖം മാത്രം പോര, ബോഡി മേക്കപ്പിലും അല്പ്പം ശ്രദ്ധ നല്കിയാല്‍ മുഖം പോലെ തന്നെ ശരീരവും തിളങ്ങും. അതിനാണ് ബോഡി മേക്കപ്പ്. ശരീര വടിവ് തെളിയുന്ന വസ്ത്രങ്ങള്‍ അണിയുമ്പോള്‍ വേണം ബോഡി മേക്കപ്പ് അണിയാന്‍. വസ്ത്രങ്ങള്‍ക്ക് പുറത്തു കാണുന്ന ശരീര ചര്‍മ്മത്തിന് മുഴുവന്‍ മേക്കപ്പ് നല്‍കിയാലേ ശരീരത്തിന് വേണ്ടത്ര ശ്രദ്ധ ലഭിക്കൂ എന്നാണ് പെണ്‍ കുട്ടികളുടെ അഭിപ്രായം.
വിശേഷാവസരത്തില്‍ ഡ്രസ്സ് അണിയുന്നതിന് മുന്‍പ് വേണം ബോഡി മേക്കപ്പ് ചെയ്യാന്‍. വസ്ത്രം ധരിക്കുന്നതിന് മുന്‍പ് ചെയ്തില്ലെങ്കില്‍ വസ്ത്രങ്ങളുടെ അരികുകളില്‍ മേക്കപ്പ് പുരളും. ഇളം നിറങ്ങളുള്ള വസ്ത്രങ്ങളാണെങ്കില്‍ പ്രത്യേകിച്ചും. മുടി മുകളിലേക്ക് ഉയര്‍ത്തിക്കെട്ടിയതിന് ശേഷം വേണം മേക്കപ്പ് തുടങ്ങാന്‍.
സാരിയാണ് അണിയുന്നതെങ്കില്‍ കഴുത്ത്, പുറം, കൈകള്‍ ഇവ മാത്രം മേക്കപ്പ് ചെയ്താല്‍ മതി. സ്കര്‍ട്ടുകളും ത്രീ ഫോര്‍ത്തുകളും അണിയുമ്പോള്‍ കാലുകള്‍ക്ക് മേക്കപ്പ് നല്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. സ്കിന്‍ ടോണിനനുസരിച്ച് വേണം ബോഡിമേക്കപ്പ് നല്കാന്‍. മുഖത്തിന്‍റെ സ്വാഭാവിക നിറം എന്താണെന്ന് ഒരു ബ്യൂട്ടീഷന്‍റെ സഹായത്തോടെ മനസ്സിലാക്കേണ്ടതാണ്.
സ്കിന്‍ ടോണിന് അനുയോജ്യമായ ബോഡി മേക്കപ്പ് നല്‍കി യില്ലെങ്കില്‍ വിപരീതഫലമാകും ഉണ്ടാകുക. എണ്ണമയമുള്ള ചര്‍മ്മത്തിന് വാട്ടര്‍ ബേസ്ഡ് മേക്കപ്പ് നല്‍കുന്നതുപോലെ വരണ്ട ചര്‍മ്മക്കാര്‍ ഓയിലി മേക്കപ്പ് ആണ് തിരഞ്ഞെടുക്കേണ്ടത്. നല്ല നിലവാരമുള്ള വാട്ടര്‍ പ്രൂഫ് മേക്കപ്പ് തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
മേക്കപ്പ് ശ്രദ്ധയോടെ
പാര്‍ട്ടിയില്‍ പങ്കെടുക്കേണ്ട രണ്ടു ദിവസത്തിന് മുന്‍പ് തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങണം. കൈ കാലുകള്‍ക്ക് മുഖം പോലെ തന്നെ പരിചരണം നല്കേണ്ടതാണ്. ഇതിനായി പെഡി ക്യൂര്‍ മാനി ക്യൂര്‍ എന്നിവ ചെയ്യേണ്ടത് അത്യാവശ്യമാണ്. വസ്ത്രത്തിന് പുറത്തു കാണുന്ന ഭാഗങ്ങള്‍ വാക്സ് ചെയ്തു ഭംഗിയാക്കാം. മുടി അഴിച്ചിടുകയാണ് ചെയ്യുന്നത് എങ്കില്‍ മുടി ട്രിം ചെയ്യണം.
വാക്സിങ്ങിന് നിലവാരമുള്ള വാക്സ് ഉപയോഗിക്കേണ്ടതാണ്. വാക്സിങ്ങിന് ശേഷം കലാമിന്‍ ലോഷന്‍ പുരട്ടേണ്ടതാണ്. കുരുക്കള്‍ പൊന്തുന്നത് തടയാന്‍ ഇത് സഹായിക്കും. കഴുത്തും പുറവും ക്ലെന്‍സിങ് മില്‍ക്ക് കൊണ്ട് തുടച്ചതിന് ശേഷം ടോണര്‍ ഉപയോഗിക്കുക. കഴുത്തിലും പുറത്തുമുള്ള കറുത്ത പാടുകള്‍ മറയ്ക്കുവാന്‍ ഒരു പ്രൊട്ടെക്ഷന്‍ ക്രീം പുരട്ടിയതിന് ശേഷം കണ്‍സീലര്‍ ഉപയോഗിക്കാം. അതിനു ശേഷം കോംപാക്റ്റ് പൌഡര്‍ ഉപയോഗിക്കണം. വസ്ത്രങ്ങള്‍ക്ക് പുറമെയുള്ള ഭാഗത്തിന് അല്പ്പം ഉള്ളിലേക്ക് കൂടി മേക്കപ്പ് പുരട്ടിയാല്‍ വസ്ത്രങ്ങള്‍ നീങ്ങിപ്പോയാലും പ്രശ്നമുണ്ടാവില്ല.
കഴുത്തിലും പുറത്തും മേക്കപ്പ് നല്‍കിയ അതേ രീതി തന്നെ കൈ കാലുകളിലും തുടരണം. വരണ്ട ചര്‍മ്മമാണെങ്കില്‍ മേക്കപ്പിന് ശേഷം മോയ്സ്ചറൈസര്‍ പുരട്ടാം. വിരലുകളുടെ മടക്കിലും കൈമുട്ടിലും കാല്‍മുട്ടിലുമെല്ലാം മേക്കപ്പ് ഇടുമ്പോള്‍ സ്കിന്‍ വലിച്ചു പിടിക്കണം.
മേക്കപ്പ് കട്ട പിടിക്കാതിരിക്കാന്‍ ഇത് സഹായിക്കും. ലാറ്റെക്സ് സ്പോഞ്ച് ഉപയോഗിച്ച് മേക്കപ്പ് ഇടുന്നത് ചര്‍മ്മത്തില്‍ അവിടിവിടെ ഉണ്ടാകുന്ന പാച്ചസ് ഒഴിവാക്കാന്‍ സഹായിക്കും. നീളമുള്ള മുടിയാണെങ്കില്‍ സെറ്റ് ചെയ്ത് അഴിച്ചിടാം. ഡ്രസ്സിന് യോജിക്കുന്ന ആഭരണങ്ങള്‍ തിരഞ്ഞെടുക്കേണ്ടതും പ്രധാനമാണ്. ആഭരണങ്ങള്‍ ആവശ്യമില്ലെങ്കില്‍ ഒഴിവാക്കാന്‍ ഒട്ടും മടി കാണിക്കരുത്.
മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള മാറ്റങ്ങള്‍ വരുത്തും. ചര്‍മ്മം ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗമാണ്. അതിന് കൂടുതല്‍ പരിചരണവും ശ്രദ്ധയുംവേണം. ഓരോ കാലാവസ്ഥകളിലും വ്യത്യസ്ഥമായ സംരക്ഷണ രീതികള്‍ ആവശ്യമാണ്. മഞ്ഞു കാലവും, വേനല്‍ക്കാലവും സൌന്ദര്യത്തിന് പ്രത്യേക സംരക്ഷണം വേണ്ട സമയമാണ്.
ചെറിയ ശ്രദ്ധ മാത്രം ആവശ്യമുള്ള വലിയ സൌന്ദര്യ പ്രശ്നമാണ് വീണ്ടു കീറിയ കാല്‍പാദങ്ങള്‍. വൃത്തിയിലാത്ത ഈ കാലുകള്‍ പലരുടേയും മനസ്സിനെ അലട്ടുന്ന പ്രശ്നമാണ്. സൌന്ദര്യ പ്രശ്നം എന്നതു പോലെത്തന്നെ പൊട്ടിയ പാദങ്ങള്‍ അസഹ്യമായ വേദനയും ഉണ്ടാക്കും. സാധാരണയായി ഇത് മഞ്ഞുകാലത്താണ് ഉണ്ടാവുകയെങ്കിലും ചിലയാളുകള്‍ക്ക് ഇത് വേനല്‍ക്കാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതായി കാണാം. പ്രായമായവര്‍ മുതല്‍ ചെറിയ കുട്ടികളില്‍ വരെ ഈ പ്രശ്നം കാണാം. നിരന്തരമായുള്ള മണ്ണില്‍ ഇറങ്ങിയുള്ള ജോലി , വരണ്ട ചര്‍മ്മം, പരുക്കന്‍ പ്രതലത്തിലൂടെയുള്ള നടത്തം, പിന്‍ഭാഗം തുറന്നുള്ള ചെരുപ്പുകള്‍, പ്രമേഹമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചര്‍മ്മ പ്രശ്നം, ഇങ്ങനെയുള്ളവര്‍ക്കാണ് ഇത് കാണാറുള്ളത്. ശരിയായ സംരക്ഷണത്തിലൂടെ ഇത് മാറ്റാവുന്നതാണ്.
വേനൽ കാലത്ത് കേശസംരക്ഷണം
മൈലാഞ്ചി ഉള്ളം കൈയ്യില്‍ ഡിസൈന്‍ ചെയ്ത് ഇടുന്ന ശീലം മലയാളി പെണ്‍ക്കുട്ടികള്‍ക്കുണ്ട്. എന്നാല്‍ അത്രതന്നെ തലയില്‍ ഹെന്ന ചെയ്യുന്ന പതിവ് നമുക്കില്ല. നരച്ച മുടിയുള്ള ചില ആളുകള്‍ മുടി കറപ്പിക്കുന്നതിന് ഹെന്ന ചെയ്യാറുണ്ട്. ഒരുപക്ഷെ ഹെന്ന തലയില്‍ ഇടുന്നതിന്റെ പ്രധാന്ന്യം നാം ഇനിയും വേണ്ടത്ര മനസ്സിലാകിയിട്ടില്ല. മുടിയുടെ അഴകിന്ന്‍ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. രാസവസ്തുകള്‍ ഇല്ലാതെ നാടന്‍ ഹെന്ന വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാം. നാല് ടിസ്പൂണ്‍ കാപ്പിപൊടിയില്‍ അതേ അളവില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് യോജിപ്പിക്കുക. ഇതില്‍ ആവശ്യത്തിന് മൈലാഞ്ചിപ്പൊടി ചേര്‍ക്കുക. ഇതിലേക്ക് ഒരു മുട്ടയും അല്‍പ്പം ഉലുവാപ്പൊടിയും അടിച്ചു ചേര്‍ക്കുക.
തേയില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ ഈ മിശ്രിതം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കുക. ഒരു മണിക്കുറിനുശേഷം ഹെന്ന മിശ്രിതം ബ്രഷ് ഉപയോഗിച്ച്തലയില്‍ തേച്ചു പിടിപ്പികുക. ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ കഴുകിക്കളയാം.
മുടികൊഴിച്ചല്‍, താരന്‍, മുടിയുടെ അറ്റം വിണ്ടുകീറല്‍, ആകലാനിര, സ്ത്രി പുരുഷ്യ ഭേദമന്യേ എല്ലാവരും ഒരേ സ്വരത്തില്‍ പരാതിപ്പെടുന്ന കാര്യങ്ങളാണിത്. ജീവിത രീതിയില്‍ വരുന്ന മാറ്റമാണ് ഇതിനു കാരണം. പുറത്ത് ജീവിക്കുമ്പോള്‍ നമുക്ക് ക്ലോറിന്‍ ചേര്‍ത്ത വെള്ളത്തില്‍ കുളിക്കേണ്ടി വരുന്നു. അത് നമ്മുടെ മുടിക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ഈ ബുദ്ധിമുട്ടുകളില്‍ നിന്ന് ഒരു പരിധിവരെ രക്ഷ നേടാന്‍ ഹെന്ന ചെയ്യുന്നത് കൊണ്ട് സാധിക്കും. വേനല്‍ക്കാലത്ത് മുടിയുടെ സംരക്ഷണത്തിനും തലക്ക് തണുപ്പ് നല്‍കാനും ഹെന്ന വളരെ നല്ലതാണ്.
അസുഖം വന്ന ശേഷം ചികിത്സിക്കുന്ന പതിവാണ് പൊതുവേയുള്ളത്. അസുഖം വരാതിരിക്കാന്‍ ഒരു ക്രമം ഉണ്ടാക്കുന്ന പതിവ് നമുക്കില്ല. ചെറുപ്രായത്തില്‍ തന്നെ ഇടക്കെല്ലാം ഹെന്ന ചെയ്താല്‍ പ്രായമാകുമ്പോള്‍ മുടിക്ക് വരാവുന്ന അസുഖങ്ങളില്‍ നിന്ന് നമുക്ക് മാറി നില്‍ക്കാം. തലമുടി കൊഴിയാതിരിക്കാനും, നെര വരാതിരിക്കാനും ഹെന്ന ചെയ്യുന്നത് വളരെ നല്ലതാണ്. പുരുഷനും സ്ത്രീകള്‍ക്കും ഒരു പോലെ ശല്യമാണ് താരന്‍. ഇത് തടയാന്‍ ഹെന്നയും ഹോട്ട് ഓയില്‍ മസ്സാജും മാറി മാറി പരീക്ഷിക്കുന്നത് നല്ലതാണ്.
പുതിയ കാലത്തെ നമ്മുടെ ജോലി/ബിസിനസ് തിരക്കുകള്‍ നമ്മുടെ തലക്ക് നല്ല ചൂടും ഭാരവും നല്‍കുന്നു. മനസ്സിനെ ശാന്തമാക്കാന്‍ കഴിയാതെ വരുമ്പോള്‍ നമ്മുടെ ഉറക്കത്തെ വരെ അത് ബാധിക്കുന്നു. ഇത് വിഷാദരോഗത്തിലേക്ക് വരെ എത്താവുന്നതാണ്. ഇടക്കെല്ലാം ഹെന്ന ചെയ്യുന്നത് വഴി നമുക്ക് തലയെ തണുപ്പിക്കാന്‍ സാധിക്കും. അത് എളുപ്പത്തില്‍ ഉറക്കത്തിലേക്ക് എത്തിക്കാന്‍ നമ്മെ ഏറെ സഹായിക്കുന്നു. അത് തീച്ചയായും നമ്മുടെ മനസ്സിനെ ശന്തമാക്കാനും, ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കുവാനും, ചെയ്യുന്ന ഏതു പ്രവര്‍ത്തിയിലും ഏകാഗ്രതയോടെ അത് നിര്‍വഹിക്കാനും സാധിക്കും. കുട്ടികള്‍ക്കും ഹെന്ന ഉപയോഗിക്കുന്നത് നല്ലതാണ്. മുതിര്‍ന്നവരുടെ ജോലിയുടെ സമ്മര്‍ദം പോലെതന്നെയാണ് ഇന്ന് കുട്ടികളുടെ പഠന സമ്മര്‍ദവും.
ഒരു കാലത്ത് നമ്മുടെ തൊടികളില്‍ ധാരാളമായി മൈലാഞ്ചി വെച്ച് പിടിപ്പിക്കുമായിരുന്നു. മറ്റു പല ചെടികളോടൊപ്പം ഇന്ന് മൈലാഞ്ചിയും അപ്രത്യക്ഷമായിരിക്കുന്നു. ഇത് വീണ്ടെടുക്കാന്‍ ശ്രമിച്ചാല്‍ കെമിക്കല്‍ ഇല്ലാത്ത നല്ല മൈലാഞ്ചി നമുക്ക് ഉപയോഗിക്കാം. അത് വഴി കൂടുതല്‍ ആരോഗ്യമുള്ള തലയും മുടിയും നമുക്ക് നിലനിര്‍ത്താം.
ഒരാളുടെ പ്രായവും, ആരോഗ്യവും പ്രകടമാക്കുന്നതില്‍ ഒരു പ്രധാനപങ്ക് വഹിക്കുന്ന ഒരവയവമാണ് അയാളുടെ ത്വക്ക്. പ്രായമേറുംതോറും ആ വ്യക്തിയുടെ ത്വക്കില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ തന്നെയാണ് ത്വക്കിനെ ബാധിക്കുന്ന രോഗങ്ങള്‍. കാലാവസ്ഥ, ഭക്ഷണരീതി, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ഇവയെല്ലാം ത്വക്കിന് പ്രതികൂലമായി ബാധിച്ചേക്കാം. നമ്മുടെ അടുക്കള തോട്ടങ്ങളില്‍ തന്നെ കാണുന്ന ഇലകളും, ഫലവര്‍ഗ്ഗങ്ങളും കഴിക്കുന്നത് ത്വക്കിനെ സംരക്ഷിക്കുന്നതിനായുള്ള ഒരു മാര്‍ഗ്ഗമാണ്. ഇവയിലടങ്ങിയിരിക്കുന്ന പോക്ഷകസമൃദ്ധി ത്വക്കിനെ ആരോഗ്യകരമായും, സൌന്ദര്യപരമായും സംരക്ഷിക്കുന്നതില്‍ നല്ല പങ്കുവഹിക്കുന്നു.
തക്കാളി
തക്കാളി നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഒരു ഫലമാണ്. അടുക്കള തോട്ടങ്ങളില്‍ കൂടുതലായും കാണപെടുന്ന ഒന്നാണ് തക്കാളി. കീട നാശിനി ഉപയോഗിക്കാത്ത തക്കാളി ത്വക്കിന് വളരെ ഗുണകരമായ ഒരു ഫലമാണ് നല്‍കുന്നത്. ഇതില്‍ ധാരാളം ആന്റി ഓക്സിഡാന്റ് അടങ്ങിയിരിക്കുന്നു. ഈ ആന്റി ഒക്സിഡാന്റിനെ ലൈക്കൊവെന്‍ എന്ന് വിളിക്കുന്നു. ഇത് ത്വക്കിനെ ആര്യോഗ്യമുള്ളതായി തീര്‍ക്കുകയും, ത്വക്കിന് വരുന്ന പാടുകള്‍ നിറങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
മധുരകിഴങ്ങ്
ഒരുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ സമൃദ്ധമായി കണ്ടിരുന്ന ഒരു കായ്കനിയാണ് മധുരകിഴങ്ങ്. നമ്മുടെ ത്വക്കിന് വളരെയധികം ഗുണം ചെയ്യുന്ന ഒരു ഫലമാണ് ഇത്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി.എന്നിവ ചേര്‍ന്ന ഒരു സമ്പുഷ്ട ആഹാരമാണ് മധുരകിഴങ്ങ്. ഇത് ത്വക്കിനു തിളക്കവും, ആരോഗ്യവും നല്‍കുന്നു. ത്വക്കിനാവശ്യമായ കൊളോജിന്‍ വിറ്റാമിന്‍ സി ഉത്പാദിപ്പിക്കുന്നതിനാല്‍ അതുവഴി ത്വക്ക് മൃദുവാകുകയും, തിളക്കമുള്ളതാവുകയും ചെയ്യുന്നു. വിറ്റാമിന്‍ എ യില്‍ ആന്റി ഓക്സിഡന്‍റെ ധാരാളിത്തം ഉള്ളതിനാല്‍ ഇത് ത്വക്കിനുണ്ടാകുന്ന ക്യാന്‍സര്‍ തടയുന്നു.
ചീര
നാട്ടിന്‍പുറങ്ങളിലും, അടുക്കളതോട്ടത്തിലും ധാരാളമായി കണ്ടുവരുന്ന ഒരു സസ്യമാണ് ചീര. ഇത് ഒരു പോക്ഷകസമൃദ്ധമായ വിഭവമാണ്. വിറ്റാമിന്‍ ഇ, ഇരുമ്പ്, ഹരിതകം, നാരുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഒന്നാണ് ചീര. ഇവയെല്ലാം ത്വക്കിന് അത്യന്താപേക്ഷിതമാണ്. ചീരയില്‍ ആന്റി ഓക്സിഡാന്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ത്വക്കിനുള്ള പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുന്നു. ചീര തീര്‍ച്ചയായും നിങ്ങളുടെ സലാഡില്‍ ചേര്‍ത്താല്‍ നിങ്ങളുടെ ത്വക്ക് വൃത്തിയുള്ളതായിതീരുന്നു.
സൂര്യകാന്തി വിത്തുകള്‍.
സൂര്യകാന്തി എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരു പുഷ്പമാണ്. സൂര്യകാന്തി എണ്ണയും ധാരാളമായി ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇതിന്‍റെ വിത്ത് എത്രമാത്രം നമ്മുടെ ത്വക്കിന് ഗുണകരമാണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ. സൂര്യകാന്തിയുടെ വിത്തില്‍ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദിവസേനയുണ്ടാകുന്ന സൂര്യാഘാതത്തില്‍ നിന്ന് ത്വക്കിനെ സംരക്ഷിക്കുന്നതിന് ഏറെ സഹായകമാണ്. സൂര്യകാന്തി വിത്തുകള്‍ സമ്പൂര്‍ണ്ണവും, മാറ്റാവുന്നതുമായ ഒരു സ്നാക്ക് ആയി നിങ്ങളുടെ ഭക്ഷണമേശയില്‍ സ്ഥാനംപിടിക്കുന്നു.
കാപ്സിക്കം
പച്ചയായോ, പാകംചെയ്തോ കാപ്സികം കഴിക്കുന്നത് നിങ്ങള്‍ക്ക് വളരെ നല്ല ഒരു ത്വക്ക് പ്രധാനം ചെയ്യുന്നു. ഒരു കാപ്സികത്തില്‍ 100 ശതമാനം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. വളരെ ഉയര്‍ന്നതോതില്‍ വിറ്റാമിന്‍ ബി, അതുപോലെതന്നെ ശരീരത്തിനാവശ്യമായ നാരുകള്‍ എന്നിവയും കാപ്സികത്തില്‍ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിന് ചുളിവുകള്‍ വരാതെ സൂക്ഷിക്കുകയും, ശരീരത്തിലെ രക്തവ്യാപനവ്യവസ്ഥയെ പരിപോഷിപ്പിക്കുകയും, എല്ലായ്പ്പോഴും യൌവ്വനം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല മുഖക്കുരുവിനെ ചെറുക്കാനും കാപ്സികം സഹായിക്കുന്നു. ഇത് വളരെ രുചികരമായ ഒരു സ്നാക്സ് ആണ് ഒരു കാപ്സികത്തില്‍ 30 കലോറി ഊര്‍ജ്ജം അടങ്ങിയിരിക്കുന്നു.
കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വെറുതെ പറയുന്നതായി തോന്നാം .
പക്ഷെ , കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണ്.
എന്താണ് മുഖ സൌന്ദര്യവും വെള്ളവും തമ്മിലുള്ള ബന്ധം ?
ഒന്നുമില്ല , വെറും നിസ്സാര കാര്യം മാത്രം !
പക്ഷെ, നമുക്കൊക്കെ അറിയാം ; നാം ചെയ്യാറില്ലെന്നു മാത്രം .
ഇടക്കൊന്നു മുഖം കഴുകുക ; അത്രമാത്രം .
കഴുകുവാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഊഷ്മാവ് കാലാവസ്ഥക്ക് അനുസരിച്ചുള്ളതായിരിക്കണം എന്നൊരു പ്രത്യേകതയുണ്ട്.
അതായത് , ചൂടുകാലത്താണെങ്കില്‍ തണുത്തതും തണുപ്പുകാലത്താണെങ്കില്‍ ചൂടുള്ളതും എന്നേ ഇവിടെ അര്‍ത്ഥമുള്ളൂ.
മുഖത്തിന് അഥവാ മുഖ ചര്‍മ്മത്തിന് ചൂടുകാലത്ത് തണുത്ത ജലം കൊണ്ട് മുഖം കഴുകിയാല്‍ എന്തു സംഭവിക്കും?
നമുക്ക് മിശ്രണ തത്ത്വം അറിയാമല്ലോ
അതനുസരിച്ച് മുഖത്തിന് താപ നഷ്ടവും വെള്ളത്തിന് താപ ലാഭവും ലഭിക്കുന്നു.
അതായത് മുഖത്തെ ചൂടിനെ വെള്ളം ആഗിരണം ചെയ്തു എന്നുവേണമെങ്കില്‍ പറയാം.
ഇത് മുഖത്തിന് ആശ്വാസമാണെന്നോര്‍ക്കുക.
ഇനി മറ്റൊരു കാര്യം ?
മുഖം കഴുകുമ്പോള്‍ ഒരു തവണ മാത്രം മതിയോ ?
അത് സൌകര്യം പോലെ എന്നല്ലാതെ എന്തുപറയാന്‍ .
കഴുകുന്ന സമയത്ത് സൌകര്യമുണ്ടെങ്കില്‍ രണ്ടോ മൂന്നോ പ്രാവശ്യം സാവധാനത്തില്‍ ആയിക്കോട്ടെ .
എന്താണ് സാവധാനത്തില്‍ .......
അതായത് മിശ്രണതത്ത്വപ്രകാരം താപം മുഖത്തു നിന്ന് നീക്കം ചെയ്യുന്നതിന് സമയമെടുക്കും .
ഇതുകൊണ്ടാണ് സാവധാനത്തിലും ... ആവര്‍ത്തിച്ചും എന്നൊക്കെ പറഞ്ഞത്
മുഖം കഴുകിക്കഴിഞ്ഞയുടനെ ടവ്വല്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കിയാല്‍............
അപ്പോള്‍പിന്നെ മിശ്രണതത്ത്വപ്രാകരം മാത്രമേ മുഖത്തിന് താപ നഷ്ടം സംഭവിക്കുകയുള്ളൂ.
ടവ്വല്‍ ഉപയോഗിച്ചില്ലെങ്കിലോ ?
അങ്ങനെയായാല്‍ , ബാഷ്പീകരണം എന്ന പ്രക്രിയ വഴി മുഖത്തു നിന്ന് താപം നീക്കം ചെയ്യും .
അതായത് ഏറെ നേരം ഈ തണുത്ത അവസ്ഥയില്‍ ഇരിക്കാമെന്നര്‍ത്ഥം .
(എങ്ങനെയാണ് ബാഷ്പീകരണം വഴി മുഖത്തുനിന്ന് താപത്തിനെ നീക്കം ചെയ്യുന്നത് ?
മുഖത്തിലെ ചര്‍മ്മത്തിലെ ‘നനവ്’ അഥവാ ഈര്‍പ്പം ശരീരത്തില്‍ നിന്ന് താപം സ്വീകരിച്ച് നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് പോകുന്നു.
ഇങ്ങനെ ശരീരത്തില്‍ നിന്നുമാത്രമാണൊ ഈ ജലതന്മാത്രകള്‍ താപം സ്വീകരിക്കുന്നത് .
തീര്‍ച്ചയായും അല്ല , വായുവില്‍ നിന്നും താപം സ്വീകരിക്കാം .)
ഓ , ഇതൊക്കെ ഞങ്ങള്‍ ക്കറിയാം കേട്ടൊ .
പനി വരുമ്പോള്‍ ഞങ്ങള്‍ നെറ്റിയില്‍ നനച്ച തുണി ഇടാറുണ്ട് .
നെറ്റിയിലെ ചൂട് കുറയാനാണ് അങ്ങനെ ചെയ്യുന്നത് എന്നതും ഞങ്ങള്‍ക്കറിയാവുന്ന കാര്യമാണ്
ഇതില്‍ ഒരു പുതുമയുമില്ല .
എങ്കിലും ഞാന്‍ പറഞ്ഞുവരുന്നത് എന്നു വെച്ചാല്‍ ...
അങ്ങനെ മുഖം കഴുകുമ്പോള്‍ കുറച്ച് അഴുക്കും തൊലിയില്‍ നിന്ന് പോകും കേട്ടൊ
എന്ത് അഴുക്കോ , അതും മുഖത്തോ ...
അതെ , വായുവിലെ പൊടിപടലങ്ങള്‍ - മുഖത്ത് പറ്റിപ്പിടിച്ചിരിക്കില്ലേ ...
അതിന്റെ കാര്യമാ ഞാന്‍ പറഞ്ഞേ ..
ഓ , അതു ശരി ..
എന്നാലും ഇത്ര മാത്രം അഴുക്ക് ഉണ്ടാകുമോ ...
അത് പറ്റിപ്പിടിച്ചിരിക്കുന്നത് കണ്‍പീലികളില്‍ ഒക്കെ ആയാല്‍ എങ്ങന്യാ ..
ഓ , അതു ശരി .
അപ്പോള്‍ ഇപ്രകാരം മുഖത്തെ അഴുക്ക് പോകുന്നതു നിമിത്തം മുഖചര്‍മ്മത്തിന് ഒരു തിളക്കം കിട്ടിയെന്നുമിരിക്കാം കേട്ടോ .
ഇതൊക്കെ കൂടിയാ ഒരു സൌന്ദര്യ വര്‍ദ്ധക വസ്തുവായി വെള്ളത്തെ കണ്ടത് .
പക്ഷെ , ഒരു പ്രശ്നം ...
ഇങ്ങനെ മുഖം കഴുകിയാല്‍ ...
മുഖത്തെ പൌഡര്‍ ,റോസ് പൌഡര്‍ , കണ്‍മഷി .... എന്നിവയുടെ കാര്യം ..
അവയൊക്കെ അത്യാവശ്യമാണോ ...
അതിലാണോ നമ്മുടെയൊക്കെ സൌന്ദര്യമിരിക്കുന്നത് എന്നു വിചാരിച്ചാല്‍ പിന്നെ രക്ഷയില്ല .
ങാ , എന്തെങ്കിലും ആകെട്ടെ .
തീര്‍ന്നില്ല കേട്ടോ ഇനിയുമുണ്ട് കാര്യങ്ങള്‍
എന്താണ് ഇവിടെ വെള്ളത്തിനു ‘കൊമ്പുണ്ടോ “ എന്ന് ചിലര്‍ക്ക് സംശയം തോന്നാം.
ഒന്നു മില്ല , വെറുതെ തൊലിപ്പുറമെയുള്ള രക്തോട്ടം ക്രമപ്പെടുത്താനാണ് ഈ തണുത്ത വെള്ള പ്രയോഗം
അതുളവാക്കുന്ന ഉന്മേഷം മുഖത്ത് പ്രകടമാകും .
ഇത്തരത്തില്‍ പ്രകടമാകുന്ന ഉന്മേഷം മുഖകാന്തി വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയമൊന്നുമില്ല.
ഓഫീസില്‍ ഇന്റര്‍വെല്‍ സമയത്ത് ഉന്മേഷത്തിനു വേണ്ടി നിങ്ങള്‍ ചായയൊ , കാപ്പിയോ കഴിക്കുന്നവരായിരിക്കാം .
എന്നാല്‍ ഈ ടെക് നിക്കൊന്നു പരീക്ഷിച്ചു നോക്കൂ.
എന്നീട്ട് അഭിപ്രായം പറയൂ.
ഇതുകൊണ്ടു മാത്രമായൊ ഈ വെള്ള പുരാണം.
ഇനിയെന്താ അടുത്തത് ?
അടുത്തതായി പറയാനുള്ളത് ..........
നിങ്ങള്‍ ദാഹിക്കുന്നവന്റെ കണ്ണുകള്‍ കണ്ടിട്ടുണ്ടോ ?
ദൈന്യത തോന്നിക്കുന്നതല്ലേ ആ കണ്ണൂകള്‍ .
ഈ ദൈന്യത നാം വെച്ചു പുലര്‍ത്തണോ ?
ആവശ്യത്തിന് ജലപാനം ആയിക്കൂടെ .
വെള്ളം കുടിക്കല്‍ , മൂത്രം മൊഴിക്കല്‍ എന്നിവ പിടിച്ചുനിര്‍ത്തുന്നതില്‍ പ്രമുഖരാണല്ലോ നമ്മള്‍ .
അതൊക്കെ അവസരത്തിനൊത്ത് എന്നതാണല്ലോ പ്രമാണം .
ഈയ്യിടെ ഒരു നവ ദമ്പതികള്‍ ഒരു അനുഭവം പറഞ്ഞു,
കല്യാണം കഴിഞ്ഞ് ചെന്നിടത്തൊക്കെ .........
ഇങ്ങനെയൊരു പറച്ചില്‍
“ ആദ്യമായി വരുന്നതല്ലേ , എന്തെങ്കിലും കഴിക്കണം “
ആദ്യം ആതിഥേയരുടെ കടുമ്പിടുത്തം നവ ദമ്പതികള്‍ക്കിഷ്ടമായി.
പിന്നെ ......
വീടുകളില്‍ പോകുന്നതിന് രണ്ടു ദിവമാണ് ടൈംടേബിളില്‍ വെച്ചിരിക്കുന്നത് ..
അതിനാല്‍ ..
നാലാ മത്തേയും അഞ്ചാമത്തേയും വീടായപ്പോള്‍ പ്രശ്ന മായി .
ഒരു ഗ്ലാസ് വെള്ള മെങ്കിലുംകുടിച്ചു പോ എന്നായി ..
എല്ലായിടത്തും നിര്‍ഭാഗ്യത്തിന് ഈ കളറുവെള്ളവും
ഒരു രക്ഷയുമില്ല , കുരുത്തക്കേടു വാങ്ങണ്ട എന്നു വിചാരിച്ച് കുടി തുടങ്ങി.
പുതിയൊരു ജീവിതം തുടങ്ങുന്നതല്ലേ .
അതിന്റെ ഫലം മണിക്കൂറുകള്‍ക്കകം ലക്ഷണം കാണിച്ചും
-മൂത്രമൊഴിക്കണം .
വരനോ നാണക്കാരന്‍ , വധുവോ അതിലും ഇരട്ടിയുള്ളവള്‍ .
ടൂവീലറുലുള്ള യാത്രയില്‍, വരന്‍ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് കാര്യം സാധിച്ചു
എങ്കിലും വധു ..
ഈ നാണ പ്രശ്നം , അവസാനം പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്നായപ്പോള്‍
അടുത്ത വീട്ടില്‍ ചെന്ന് കാര്യം പറഞ്ഞ് ബാത്ത് റൂമില്‍ പോയി .
വീട്ടില്‍ വരുന്നവരോട് ഭക്ഷണം കഴിക്കാന്‍ നമുക്ക് പറയാം
പാനീയം കുടിക്കാന്‍ നമുക്ക് പറയാം
പക്ഷെ , ടോയ്‌ലെറ്റില്‍ പോകുന്നുണ്ടോ എന്ന് എങ്ങനെ പറയും ( ഏതാണ്ടൊരു രാജ്യത്ത് അതിഥിയെ സല്‍ക്കരിക്കുന്നത് കുളിക്കാനുള്ള സൌകര്യം നല്‍കിയാണ് എന്ന് സുപ്രസിദ്ധ സഞ്ചാര സാഹിത്യകാരനായ പൊറ്റേക്കാട്ടിന്റെ യാത്രാവിവരണത്തില്‍ വായിച്ചതോര്‍മ്മവരുന്നു. തണുപ്പുള്ള രാജ്യമാണെന്നാണന്റെ ഓര്‍മ്മ .- ഫിന്‍ലാഡ് ആണൊ എന്നൊരു സംശയവും ഉണ്ട് . അവര്‍ ചൂടുവെള്ള സ്നാനം നല്‍കുന്നതു വഴി അതിഥിയെ തൃപ്തിപ്പെടുത്തുന്നു. ഇതു വായിക്കുന്ന ഏതെങ്കിലും വിദേശമലയാളികള്‍ അത്തരം രീതികള്‍ അവരുടെ നാട്ടില്‍ ഇപ്പോഴും ഉണ്ടെങ്കില്‍ അത് സൂചിപ്പിച്ചാല്‍ നന്നായിരിക്കും)
നമുക്ക് വിഷയത്തിലേക്കു തിരിച്ചുവരാം .
അതായത് ഇവിടെ ഇത്രയൊക്കെ വിവരണം നല്‍കിയതിന്റെ ഉദ്ദേശം വെള്ളം മാത്രം കുടിച്ചാല്‍ പോര ; മുത്രവും ഒഴിക്കണം എന്ന് വ്യക്തമാക്കാനാണ് )
അല്ലെങ്കില്‍ , അതിന്റെ ദൈന്യത മുഖത്ത് പ്രകടമാകും .
ആ ദൈന്യതയില്‍ സൌന്ദര്യം ഇല്ലാതാകും.
ഇത്തരത്തില്‍ ശരീരത്തിനാവശ്യമായ വെള്ളം കുടിച്ചാല്‍ മെച്ചം വേറെയുമുണ്ട് .
പിറ്റേന്നത്തെ ‘ മോഷന്‍ “ ( ടോയ് ലറ്റില്‍ പോക്ക് ) ആയാസ രഹിതമാകും .
അത് അതികാലത്തെ തന്നെ സംഭവിക്കും .
മുക്കുകയൊ ഞെരങ്ങുകയോ , അല്ലെങ്കില്‍ സിഗരറ്റ് - ചുടുകാപ്പി എന്നിവയെ ആശ്രയിക്കുകയോ വേണ്ട.
ഇതൊക്കെ പറയുമ്പോള്‍ ഞാന്‍ എന്തു വൃത്തികേടാണ് പറയുന്നത് എന്ന് നിങ്ങള്‍ക്കു തോന്നാം ,
പക്ഷെ , കാര്യങ്ങള്‍ അങ്ങനെയാണ് .
മനുഷ്യശരീരത്തിനകത്തേക്കു ആഹാരാദികള്‍ പ്രവേശിപ്പിക്കുന്നതില്‍ മാത്രം നാം സന്തോഷം കണ്ടെത്തിയാല്‍ പോരെ
അവശിഷ്ടങ്ങള്‍ യഥാ വിധി പുറത്തു പോകുന്നുണ്ടോ എന്ന കാര്യവും നാം അന്വേഷിക്കണം .
അത് നമ്മുടെ കടമയാണ് .
കുഞ്ഞിനെ കാണിക്കാന്‍ അമ്മ ഡോക്ടറുടെ അടുത്തു കൊണ്ടു വന്നു .
കുഞ്ഞ് കരയുകയാണ് .
ഡോകടര്‍ കുറേ ചോദ്യങ്ങള്‍ ചോദിച്ചു.
ഇതൊക്കെ എന്നോട് എന്തിനാ ചോദിക്കുന്നേ എന്ന മട്ടില്‍ അമ്മ നില്‍ക്കുന്നു.
മരുന്നങ്ങ് എഴുതിതന്നാല്‍ പോരെ
അവസാനം ഡോകടര്‍ അമ്മയൊട് ചോദിച്ചു
നിങ്ങളുടെ ടോയിലറ്റില്‍ പോക്ക് എങ്ങനെയാ ?
ഡോക്ടര്‍ എനിക്കല്ല രോഗം , മോനാ -- എന്ന അമ്മ
അതു തന്ന്യാ ചോദിച്ചേ എന്നായി ഡോക്ടര്‍
അപ്പോള്‍ അതു വരെ മിണ്ടാതെനിന്നിരുന്ന കുഞ്ഞിന്റെ അമ്മയുടെ അമ്മ മറുപടി പറഞ്ഞു.
അങ്ങനെയൊന്നുമില്ല , ആഴ്ചയില്‍ രണ്ടോ മൂന്നോ .
മുലപ്പാലെങ്ങനെ
എന്നുവെച്ചാല്‍ ..
കുഞ്ഞിന് കൊടുക്കാന്‍ തികയുന്നുണ്ടോ എന്ന്
അല്പം നാണം വരുത്തി , അത് മറക്കാന്‍ ശ്രമിച്ചുകൊണ്ട് അമ്മ നിന്നപ്പോള്‍
മുത്തശ്ശി വീണ്ടും സഹായത്തിനെത്തി ...
അതിന് മുലപ്പാലേ ഇല്ല സാറേ
തുടന്ന് ഡോക്ക്റ്റര്‍ വിശദമായി ചോദ്യം ചെയ്യുകയും അമ്മക്ക് ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്തു
ആവശ്യത്തിന് വെള്ളം കുടിക്കുക
മുലപ്പാല്‍ തനിയെ വന്നുകൊള്ളും
അങ്ങനെയായാല്‍ പിന്നെ മറ്റൊന്നും ഈ ഇളം പ്രായത്തില്‍ കൊടുക്കേണ്ട .
വെള്ളം കുടിക്കാതെ വന്നാല്‍ മുലപ്പാലിലെ വെള്ളത്തിന്റെ അളവ് കുറയുകയും അതുവഴി കുഞ്ഞിനു ലഭിക്കുന്ന പാലിന് കട്ടികൂടുകയും തന്മൂലം കുഞ്ഞിന് ദഹനക്കേട് പിടിക്കാനുള്ള സാദ്ധ്യുതയും അദ്ദേഹം പറഞു മനസ്സിലാക്കി .
ഞാന്‍ പറഞ്ഞു വന്നത് ടോയ് ലറ്റില്‍ പോക്കിനെക്കുറിച്ചാണ്
പ്രസിദ്ധ ജര്‍മ്മന്‍ പ്രകൃതിചികിത്സകനായ ‘.ലൂയി കൂനി ‘ തന്റെ ഒരു അനുഭവം വിവരിച്ചീട്ടുണ്ട് .
അദ്ദേഹത്തെ കാണുവാന്‍ ഏകദേശം 70 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ വന്നു.
ശ്വാസമുട്ടി വലിക്കുന്നുണ്ട് ആ അമ്മാമ .
എന്തു ചെയ്യും എല്ലാ ചികിത്സയും പയറ്റിനൊക്കി
രോഗം മാറിയില്ല.
അവസാനം ഇങ്ങനെ ഒരു സ്ഥലമുണ്ട് എന്ന് കേട്ട് വന്നതാണ് .
ലൂയികൂനി അവരോട് ആദ്യം ചോദിച്ചത് ഈ ‘ ടോയ് ലറ്റില്‍ പോക്കിനെക്കുറിച്ചാണ് .
അവര്‍ ആദ്യം ഒന്നും പറഞ്ഞില്ല , പിന്നെ സത്യം പറഞ്ഞു.
പിന്നീട് കൂനി മടിച്ചുനിന്നില്ല.
അവര്‍ക്ക് ഒരു എനിമ കൊടൂത്തു.
അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവരുടെ മുഖത്ത് പുഞ്ചിരിവിടര്‍ന്നത്രെ!!.
ശ്വാസം മുട്ടിന്റെ കാഠിന്യവും കുറഞ്ഞത്രെ.!!
( ലൂയി കൂനി ജനിച്ചത് ജര്‍മ്മനിയിലാനെങ്കിലും അവിടെ അദ്ദേഹത്തിന് വലിയ പേരൊന്നും ഇല്ല എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത് .. കേരളത്തില്‍ 1900 ത്തിനടുത്ത് കൂനി ചികിത്സ എന്നപേരില്‍ ഈ ചികിത്സാരീതി പ്രചാരത്തില്‍ നേടിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട് . എങ്കിലും കൂനിയെക്കുറിച്ച് എന്തെങ്കിലും കൂടുതല്‍ അറിയാന്‍ കഴിയുന്ന - ഇപ്പോള്‍ ജര്‍മ്മനിയില്‍ താമസിക്കുന്നവരുണെങ്കില്‍ വ്യക്തമാക്കാനപേക്ഷ) .
അതിനാല്‍ ഈ ടോയ്‌ലറ്റില്‍ പോക്ക് ശരിയായാല്‍ തന്നെ മുഖത്ത് നല്ല ഭാവം വരും .
ഇത്തരത്തില്‍ ശരിയായ രീതിയില്‍ ടോയ്‌ലറ്റില്‍ പോകുന്നതിന് ‘ ജല’ ത്തിന് മുഖ്യസ്ഥാനമുണ്ടെന്നു മനസ്സിലായല്ലോ.
ഈ വിഷയത്തെക്കുറിച്ച് നിത്യചൈതന്യ യതിയും പറഞ്ഞിട്ടുണ്ട് .
അമ്മമാര്‍ കുഞ്ഞുങ്ങളില്‍ ശീലങ്ങള്‍ ഉണ്ടാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നവരാണ് .
അതില്‍ ഒരു പ്രധാന ശീലമാണ് വെള്ളം , ഭക്ഷണം എന്നിവ കഴിക്കുന്നതിനെ സംബന്ധിച്ചുള്ളത് .
അതുപോലെ അതിലും വലിയ ഒരു ശീലമാണ് “ടോയ്‌ലറ്റ് ശീലങ്ങള്‍ “!!
ഇപ്പോഴത്തെ ഉദ്യാഗസ്ഥകളായ വീട്ടമ്മമാര്‍ക്ക് മുകളിപ്പറഞ്ഞ ശീലങ്ങളില്‍- കുട്ടികളില്‍- എത്രമാത്രം സ്വാധീനമുണ്ടെന്ന് പറയാന്‍ പ്രയാസമാണ്.
അവരെ കുറ്റം പറഞ്ഞീട്ടുകാര്യമില്ല
അതാണ് ഇപ്പോഴത്തെ സാഹചര്യം.
മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ മറ്റൊരു ഘടകമാണ് മുഖത്തെ ഭാവങ്ങള്‍
മുഖം മനസ്സിന്റെ കണ്ണാടിയാണല്ലോ .
അതുകൊണ്ടുതന്നെ മനസ്സില്‍ നടക്കുന്ന കാര്യങ്ങള്‍ അഥവാ ഉണ്ടാകുന്ന വികാരങ്ങള്‍ ക്കനുസരിച്ച് മുഖത്തെ മാംസ പേശികളും രൂപമെടുകുമല്ലോ . മാംസപേശി എന്നു പറഞ്ഞത് അത് ഉളവാക്കുന്ന ഭാവത്തെ മാത്രം സൂചിപ്പിച്ചാല്‍ മതി.
ഈയ്യിടെ ഒരു സുഹൃത്ത് ഒരു കാര്യം പറഞ്ഞു.
അദ്ദേഹത്തിന്റെ ഏത് ഫോട്ടോയിലും അദ്ദേഹം സുന്ദരനല്ലത്രെ .
എന്താ ഇത്
ഒന്നു മാറ്റിയെടുക്കാന്‍ എന്താ ഒരു മാര്‍ഗ്ഗം
സുഹൃത്ത് സ്റ്റുഡിയൊയില്‍ പോയി .
വക്കീലിനോടും ഡോക്ടറോടും സത്യം പറയണമെന്നതുപോലെ ഫോട്ടോഗ്രാഫറോടും സത്യം പറഞ്ഞു.
ആ നിഷ്ക്കളങ്കതയില്‍ ഫോട്ടൊഗ്രാഫര്‍ വീണു
സഹായിക്കാമെന്നേറ്റു
വിഷയം പഠിച്ചു.
പ്രശനം ഫൊട്ടൊയുടെ ഏങ്കിളൊന്നുമല്ല.; ഫൊട്ടോഷോപ്പും വേണ്ട !
മുഖത്തെ ഭാവമാണ് .
പുഞ്ചിരിക്കാന്‍ അറിയില്ല .
ഒന്നു നല്ലവണ്ണം പുഞ്ചിരിക്കാന്‍ അറിയാത്തവര്‍ നമ്മുടെ ഇടയില്‍ എത്ര പേരാണെന്നോ ?
അപ്പോള്‍ ആദ്യം ഫോട്ടോഗ്രാഫര്‍ പ്രസ്തുത വ്യക്തിയെ ഒന്നു പുഞ്ചിരിപ്പിക്കാന്‍ പരിശീലിപ്പിക്കുകയാണ് ചെയ്തത് .
സ്റ്റുഡിയോവില്‍ വെച്ച് പല തവണ കാണിച്ചു കൊടുത്തെങ്കിലും ശരിയായില്ല .
അവസാനം പുഞ്ചിരിക്കാനായി ഹോം വര്‍ക്ക് കൊടുത്തു.
വീട്ടില്‍ പോയി കണ്ണാടിയുടെ മുന്നില്‍വെച്ച് പുഞ്ചിരിച്ച് പരിശീലനം നടത്തി.
കാലത്തും വൈകീട്ടും അത് നല്ലവണ്ണം നടത്തി.
അങ്ങനെ ഒരാഴ്ച ആ പരിശീലനം നടന്നു .
അങ്ങനെ അയാള്‍ ഭംഗിയായി പുഞ്ചിരിക്കാന്‍ പഠിച്ചു.
അതോടെ ഫോട്ടൊയും നാന്നായി എന്നു പറയേണ്ടതില്ലല്ലോ .
മുമ്പ് പുഞ്ചിരിക്കാന്‍ പറഞ്ഞപ്പോള്‍ കണ്ണുതുറിപ്പിച്ച് ചുണ്ടുകള്‍ വക്രിപ്പിച്ച രീതിയിലായിരുന്നു
ഇപ്പോള്‍ അത് മാറി . മുഖത്ത് ആ സുന്ദര ഭാവം വന്നു.
ഇക്കാര്യം രജനീഷ് തന്റെ പുസ്തകങ്ങളില്‍ പറയുന്നുണ്ട് .
( രജനീഷിന്റെ ആശ്രമങ്ങള്‍ - അമേരിക്കയിലുള്ളവ - ആരാണാവോ നടത്തുന്നത് - അവിടത്തുകാര്‍ ഒന്നു വ്യക്തമാക്കാനപേക്ഷ) പുഞ്ചിരിക്കാനറിയാത്തവരെ ക്കുറിച്ച് ...
സൌമ്യമായ വാക്കുകളുപയൊഗിക്കാന്‍ അറിയാത്തവരെക്കുറിച്ച്
നല്ലതുകണ്ടാല്‍ നല്ലതെന്നും അതിനെ അഭിനന്ദിക്കുവാനും പറ്റാത്തവരെക്കുറിച്ച് ..
അത് എന്തുകൊണ്ടാണ് നല്ലതായത് എന്നു മനസ്സിലാക്കാനും അത് വ്യക്തമാക്കാനും കഴിയാത്തവരെകുറിച്ച്
.. എന്തിനും ഏതിനും വിപരീതാര്‍ത്ഥം കാണുന്നവരെ ക്കുറിച്ച് ..
എന്തിലും മോശത്തരം കാണുന്നവരെക്കുറിച്ച്
എന്തിനും മോശമായി പ്രതികരിക്കുന്നവരെക്കുറിച്ച് ..
നാം സാധാരണ ഇങ്ങനെയുള്ളവരെ നെഗറ്റീവിസത്തിന് അടിമയായവര്‍ എന്നല്ലേ പറയുക
ഞാനിതൊക്കെ എഴുതി എന്നു വെച്ച് വെറുതെയങ് വായിച്ചു പോകല്ലേ
നിങ്ങള്‍ക്കും നിങ്ങളുടെ മുഖഭാവം ചെക്ക് ചെയ്തുകൂടെ
അതെ , ഞാന്‍ ആത്മാര്‍ത്ഥമായി പറയുകയാണ് .
നിങ്ങള്‍ക്ക് ഒരു ആത്മാര്‍ഥ സുഹൃത്തുണ്ടോ ..
രണ്ടോ ,മൂന്നോ പേര്‍...
ഇല്ലെങ്കില്‍ ഒരു നിവൃത്തിയില്ല
പകരത്തിന് കുടുംബാംഗങ്ങളെ എടുത്താല്‍ മതി.
സാധാരണ അവസ്ഥയില്‍ നിങ്ങളുടെ മുഖഭാവത്തെ നിരീക്ഷിക്കാന്‍ പറഞ്ഞാല്‍ മതീ.
അവര്‍ ഉത്തരം തരും
അനുകൂലമല്ലെങ്കില്‍ പരിശീലിക്കതന്നെ .
ഇത്രയുമൊക്കെ പരിശീലിച്ചുകഴി ഞാല്‍ നിങ്ങളുടെ മുഖം സുന്ദരമാകും
എന്നാല്‍ , ഇപ്പോള്‍ ഞാന്‍ വേറൊരു കാര്യം പറയട്ടെ .
ഈ സൌന്ദര്യം മറ്റുള്ള വരുടെ മനസ്സില്‍ എന്നും നിലനില്‍ക്കണമെന്നില്ല കേട്ടോ
അങ്ങേനെ നിത്യഹരിതമായി നില്‍ക്കണമെങ്കില്‍
നല്ല പെരുമാറ്റം വേണം .
( ഈ നല്ല പെരുമാറ്റം കുടുംബത്തില്‍നിന്നാണ് തുടങ്ങേണ്ടത് എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ).
നല്ല പെരുമാറ്റത്തില്‍ നല്ല വാക്കുകള്‍ ഉപയോഗിക്കേണ്ടതാണ് .
അതും നല്ല ടോണില്‍ , നല്ല ശൈലിയില്‍ ഉപയോഗിക്കണം .
അറിയില്ലെങ്കില്‍ പരിശീലിക്കണം.
നിങ്ങളോട് ഒരാള്‍ അഞ്ചു പ്രാവശ്യം മോശമായിപെരുമാറി എന്നു വിചാരിക്കുക .
ആറാമത്തെ പ്രാവശ്യം നിങ്ങള്‍ക്ക് അയാളെക്കാണുമ്പോഴുള്ള മനോവികാരം എങ്ങേനെയായിരിക്കും ?
അപ്പോഴത്തെ നിങ്ങളുടെ മുഖഭാവം എങ്ങനെയായിരിക്കും ?
അതു കൊണ്ടുതന്നെ ഈ വസ്തുത നിങ്ങള്‍ മനസ്സിലാക്കിയിരിക്കുക.
നിങ്ങള്‍ കുടുംബത്തില്‍ മോശമായി പെരുമാറാറുണ്ടോ ?
അഥവാ , നിങ്ങള്‍ കുടുംബാംഗങ്ങളുമായി പിണങ്ങാറുണ്ടൊ ?
ഉണ്ടെങ്കില്‍ ....
അത് എത്ര സമയം ആ പിണക്കം നീണ്ടു നില്‍ക്കും?
ദിവസങ്ങള്‍ എടുക്കുമോ ?
എങ്കില്‍ കഷ്ടം തന്നെ
പോയി നിങ്ങളുടെ കാര്യം .
അല്പ സമയം മാത്രം അഥവാ സെക്കന്‍ഡുകള്‍
ഒ .കെ , കുഴപ്പമില്ല .
ഒരു പിണക്കത്തിന്റെ ( വഴക്ക് ) കാര്യം ഇണങ്ങിക്കഴിഞ്ഞാലും വീണ്ടും വീണ്ടും അക്കാര്യത്തെക്കുറിച്ച് പറഞ്ഞ് കുത്തുന്ന ആളാണോ നിങ്ങള്‍
പോയി തുലയുക നിങ്ങള്‍
ഇത്രയും മോശമായ ആള്‍ വേറെ ഇല്ല .
കുടുംബാഗത്തിന് എന്തെങ്കിലും തെറ്റുപടിയാല്‍ അഥവാ അബദ്ധം സംഭവിച്ചാല്‍ .......
നിങ്ങള്‍ എന്തുചെയ്യും ?
കുറ്റപ്പെടൂത്തുമോ , അവിടെനിന്നോടിപ്പോകുമോ? , കൂട്ടുകാരോടു പറയുമൊ
നിങ്ങള്‍ക്ക് രക്ഷയില്ല
അതല്ല , പ്രസ്തുത അംഗത്തെ ആശ്വസിപ്പിച്ച് അതില്‍നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുവാന്‍ സഹായിക്കുമോ
നിങ്ങള്‍ക്കുള്ളതാണ് ഈ ലോകം
നോക്കൂ അമേരിക്കയെ
നോക്കൂ ഹിലാരി ക്ലിന്റണെ
അവര്‍ അനുഭവിച്ച വേദനകള്‍ ഒന്നോര്‍ത്തുനൊക്കൂ
ഇത്രയും ദുഃഖം അനുഭവിച്ച സ്ത്രീയുടെ കഥ വിരളമല്ലേ
അവര്‍ അതില്‍ നിന്നും ഉണര്‍ത്തെഴുന്നേറ്റില്ലേ .
അതുകൊണ്ടുതന്നെ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിലല്ല, അത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് പ്രാധാന്യം അടങ്ങിയിരിക്കുന്നത് .
അതിലാണ് മനസ്സമാധാനം അടങ്ങിയിരിക്കുന്നത് .
ആ മനസ്സമാധാനത്തിലാണ് മുഖസൌന്ദര്യം സുസ്ഥിരമാകുന്നത് .!!
ദിവസം മുഴുവന്‍ ഫ്രെഷായിരിക്കാന്‍ മേക്കപ്പിനൊപ്പം ഒരു പെര്‍ഫ്യൂം സുഗന്ധം കൂടിയാകാം. പക്ഷേ ഏത് തരത്തിലുള്ള ഡിയോഡറന്റ് തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം തോന്നാം. സ്കിന്നിന് യോജിച്ചതല്ലെങ്കില്‍ അലര്‍ജിയടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകാം. പ്രിയപ്പെട്ട ഡിയോഡറന്റ് തിരഞ്ഞെടുക്കുന്നതിനു മുന്‍പ് ഇക്കാര്യങ്ങള്‍ ഒന്നറിയാം.
ഡിയോഡറന്റോ ആന്റിപെര്‍സ്‌പിരന്റോ?
ഡിയോഡറന്റ് എന്ന പേരില്‍ അലമാരയില്‍ സൂക്ഷിച്ചിരിക്കുന്നത് ചിലപ്പോള്‍ ആന്റിപെര്‍സ്‌പിരന്റുകള്‍ ആകാം. ആദ്യം അറിയേണ്ടത് ഇവ തമ്മിലുള്ള വ്യത്യാസമാണ്. ഇവയ്‌ക്ക് രണ്ടും രണ്ട് ഉപയോഗങ്ങളാണെന്നും തിരിച്ചറിയണം. ശരീരം വിയര്‍ക്കുന്നതു വഴി ഉണ്ടാകുന്ന ദുര്‍ഗന്ധം അകറ്റാനാണ് സാധാരണയായി ഡിയോഡറന്റുകള്‍ ഉപയോഗിക്കുന്നത്. വിയര്‍ക്കുന്പോള്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനഫലമായാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്. എന്നാല്‍ ആന്റിപെര്‍സ്പിരന്റുകള്‍ ശരീരം വിയര്‍ക്കുന്ന പ്രക്രിയ തടയുകയാണ് ചെയ്യുക. ഇവ വിയര്‍പ്പുഗ്രന്ധികളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിച്ച് അമിതമായി വിയര്‍ക്കുന്നത് ഒഴിവാക്കും. അമിതമായി വിയര്‍ക്കുന്നവര്‍ക്ക് ആന്റിപെര്‍സ്പിരന്റുകള്‍ തന്നെയാണ് ഉത്തമം. അതുകൊണ്ട് ഡിയോഡറന്റാണോ, ആന്റിപെര്‍സ്‌പിരന്റാണോ നിങ്ങള്‍ക്ക് ആവശ്യമെന്നു നോക്കി വേണം വാങ്ങാന്‍. മാത്രമല്ല വിപണിയില്‍ ഇപ്പോള്‍ ഡ്യുവല്‍ ആക്ഷന്‍ ഡിയോഡറന്റുകളും ലഭിക്കും. ഒരേസമയം സുഗന്ധം നല്‍കുകയും അമിതമായി വിയര്‍ക്കുന്നതിനെ തടയുകയും ചെയ്യും ഇവ.
ഒഴിവാക്കാം ആല്‍ക്കഹോള്‍ അടങ്ങിയവ
മിക്ക ഡിയോഡറന്റുകളിലും കാണപ്പെടുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങളില്‍ ബെന്‍സൈല്‍ ആല്‍ക്കഹോള്‍ പോലുള്ളവ അടങ്ങിയിരിക്കും. ഡിയോഡറന്റുകള്‍ പെട്ടെന്ന് ഉണങ്ങുന്നതും തണുപ്പ് അനുഭവപ്പെടുന്നതും ആല്‍ക്കഹോള്‍ ബേസ്‌ഡ് ആയതിനാലാണ്. ചിലരില്‍ ഇത്തരം ആല്‍ക്കഹോള്‍ അടങ്ങിയ ഡിയോഡറന്റുകള്‍ അലര്‍ജിക്ക് കാരണമാകും. ആല്‍ക്കഹോള്‍ ഫ്രീ ഡിയോഡറന്റാണ് എപ്പോഴും ഉത്തമം. അലുമിനിയം ക്ളോറൈഡ് പോലുള്ള ദോഷകരമായ കെമിക്കലുകള്‍ അടങ്ങിയ പെര്‍ഫ്യൂമുകള്‍ ശരീരത്തിന് ഏറെ അപകടകരമാണ്. അതുകൊണ്ട് പെര്‍ഫ്യൂമുകള്‍ തിരഞ്ഞെടുക്കുന്പോള്‍ കവറിനു പുറത്ത് കണ്ടന്റ് എഴുതിയിരിക്കുന്നത് വായിച്ചു നോക്കി വേണം വാങ്ങാന്‍. ഡിയോഡറന്റുകളില്‍ അടങ്ങിയിരിക്കുന്ന ദോഷകരമായ കെമിക്കലുകള്‍ ചര്‍മ്മത്തില്‍ ചൊറിച്ചില്‍, പുകച്ചില്‍, തുടങ്ങിയ അലര്‍ജികള്‍ക്ക് കാരണമാകും.
സെന്‍സിറ്റീവ് സ്കിന്‍സ്കിന്‍ അനുസരിച്ചുവേണം ഡിയോഡറന്റുകള്‍ തിരഞ്ഞെടുക്കാന്‍. വില കുറഞ്ഞതാണെങ്കിലും കൂടിയതാണെങ്കിലും 615 ശതമാനം വാസനതൈലങ്ങളില്‍ 80 ശതമാനം ആല്‍ക്കഹോള്‍ ഘടകങ്ങള്‍ ചേര്‍ത്താണ് ഡിയോഡറന്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
സെന്‍സിറ്റീവ് സ്കിന്‍ ആണെങ്കില്‍ ഡിയോഡറന്റുകള്‍ ഉപയോഗിക്കുന്പോള്‍ ശ്രദ്ധിക്കണം. സെന്‍സിറ്റീവ് സ്കിന്‍ ഉള്ളവര്‍ക്ക് വാസന കുറവുള്ള ഡിയോഡറന്റ് തിരഞ്ഞെടുക്കാം. വില കുറഞ്ഞ, നിലവാരമില്ലാത്തവ പല തരത്തിലുള്ള അലര്‍ജിക്ക് കാരണമാകാം. ഇവ കൈകളിലും കക്ഷങ്ങളിലും മാത്രമല്ല, മുഖം, കഴുത്ത് , നെഞ്ച് ഈ ഭാഗങ്ങളിലൊക്കെ അലര്‍ജി ഉണ്ടാക്കാം. ആല്‍ക്കഹോള്‍ അടങ്ങിയവ സെന്‍സിറ്റീവ് സ്കിന്‍ ഉള്ളവരില്‍ ത്വക്ക് വരണ്ടതാകാന്‍ കാരണമാകും. മാത്രമല്ല ഇവയിലടങ്ങിയിരിക്കുന്ന ആന്റിബാക്‌ടീരിയല്‍, ആിസെപ്ര്രിക് ഘടകങ്ങളും ത്വക്കില്‍ ചൊറിച്ചില്‍ ഉണ്ടാക്കാം. അതുകൊണ്ട് പായ്‌ക്കറ്റിലെ കണ്ടന്റ് നോക്കി വേണം വാങ്ങാന്‍.
ശ്രദ്ധിക്കാംഡിയോഡറന്റുകള്‍ ഉപയോഗിക്കുന്പോള്‍ കക്ഷങ്ങളിലും വസ്ത്രങ്ങിലും മാത്രം പുരട്ടാന്‍ ശ്രദ്ധിക്കുക. ശരീരത്തിന്റെ മുകള്‍ ഭാഗം മുഴുവനും പെര്‍ഫ്യൂം പൂശരുത്. ഡിയോഡറന്റുകള്‍ക്ക് പകരം റോള്‍ ഓണ്‍ ഉപയോഗിക്കാം. റോള്‍ ഓണില്‍ അലുമിനിയം സാള്‍ട്ട് കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഡിയോഡറന്റിനെ അപേക്ഷിച്ച് ഇത് കൂടുതല്‍ ഇഫക്ടറ്റീവായിരിക്കും. പക്ഷേ സ്‌പ്രേ കൂടുതല്‍ ഫ്രഷ്നെസ് തോന്നിപ്പാക്കാന്‍ സഹായിക്കും.
ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കണമെന്നു ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.. എരിവും പുളിയും ഉപ്പും നിറഞ്ഞ പല നിറങ്ങളിലുള്ള ഭക്ഷണങ്ങള്‍ കൊതിയോടെ തിന്നാന്‍ തോന്നിയാലും നോ പറഞ്ഞു മാറി നില്‍ക്കുക. വേവിക്കാത്ത പച്ചക്കറി കൊണ്ടു സാലഡും ജ്യൂസുമൊക്കെയുണ്ടാക്കി മതിയാവോളം കഴിക്കുക.. സൗന്ദര്യം നിങ്ങളെ തേടിയെത്തും.. വെറുതേ പറയുന്നതല്ല, ബ്രിട്ടീഷുകാരിയുടെ ജീവിതത്തിലൂടെ കാണിച്ചു തന്നതാണീ കാര്യങ്ങള്‍.
സൂസന്‍ റെയ്നോള്‍ഡ്സ് എന്ന സ്ത്രീയാണു വര്‍ഷങ്ങളായി വേവിക്കാത്ത പച്ചക്കറി മാത്രം കഴിച്ചു ജീവിക്കുന്നത്. തന്‍റെ മുടിയുടെയും ത്വക്കിന്‍റെയും സൗന്ദര്യത്തിന്‍റെയും ആരോഗ്യത്തിന്‍റെയും രഹസ്യം വേവിക്കാത്ത പച്ചക്കറിയാണെന്നു സൂസന്‍ പറയുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി സൂസന്‍റെ ഭക്ഷണരീതിയാണിത്.
വറുത്തതും വേവിച്ചതുമായ ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ ഊര്‍ജ്ജം നല്‍കുന്നുണ്ട് വേവിക്കാത്ത പച്ചക്കറികളും ഇലകളും. അമിതവണ്ണം കുറയ്ക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കും ഈ ഭക്ഷണ രീതി പിന്തുടരാവുന്നതാണ്. കേക്കും ചോക്ലേറ്റും കഴിക്കണമെന്നു തോന്നിയാല്‍ പാകം ചെയ്യാത്ത ചോക്ലേറ്റു കഴിക്കും. കോക്കോയില്‍ പാലിനു പകരം തേങ്ങാപാലു ചേര്‍ത്താണു ചോക്ലേറ്റുണ്ടാക്കി കഴിക്കുന്നത്. ഈന്തപ്പഴവും ബദാമും വെണ്ണയുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന കേക്കാണു കഴിക്കുന്നത്.
പച്ചക്കറി വേവിക്കുയാണെങ്കില്‍ തന്നെ നാല്‍പ്പതു ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ വേവിക്കരുതെന്നും സൂസന്‍. ഏറെ നേരം വേവിച്ചാല്‍ പച്ചക്കറികളിലെ പോഷകാംശം നഷ്ടപ്പെടുമെന്നും സൂസന്‍ പറയുന്നു. ഇരുപത്തിരണ്ടാമത്തെ വയസു മുതല്‍ വേവിക്കാത്ത പച്ചക്കറികളും ഇലകളും മാത്രമാണു സൂസന്‍റെ ഭക്ഷണം. സൂസന്‍ പഠിച്ച യൂണിവേഴ്സിറ്റിയിലെ കൂട്ടുകാരനാണ് ഈ ഭക്ഷണ രീതിയെക്കുറിച്ചു ആദ്യമായി പറയുന്നത്. കൂട്ടുകാരനെ പോലെ സൂസനും പിന്നീട് വേവിക്കാത്ത ഭക്ഷണം കഴിക്കാന്‍ ശീലിക്കുകയായിരുന്നു.
വേവിക്കാത്ത പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ എന്നും അമിതവണ്ണമോ മാരകരോഗങ്ങളോ പിടിപ്പെടാതെ ആരോഗ്യത്തോടെ കഴിയാനാകും. വര്‍ഷങ്ങളായി ഈ ഭക്ഷണ രീതി തുടരുന്ന സൂസനു ധാന്യാഹാരങ്ങള്‍ കഴിക്കാത്തതിന്‍റെ പോഷകകുറവുണ്ടാകുമെന്ന സംശയിക്കുന്നവരോടു സൂസന്‍ പറയുന്നതു പച്ച നിറത്തിലുള്ള ഇലയാഹാരങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു കൊണ്ടു അത്തരം പ്രശ്നങ്ങളുണ്ടാകില്ലെന്നാണ്. വേവിക്കാത്ത പച്ചക്കറി മാത്രമായി ഭക്ഷണരീതി പരിമിപ്പെടുത്തിയതോടെ സാമ്പത്തികമായും ലാഭമുണ്ടെന്നും സൂസന്‍.
സൂസന്‍റെ പ്രഭാത ഭക്ഷണം ഇലകള്‍ കൊണ്ടുണ്ടാക്കുന്ന ജ്യൂസ് ആണ്. തക്കാളിയും കാരറ്റും പോലുള്ള പച്ചക്കറികള്‍ ചൂടാക്കുന്നതോടെ അതിലെ വൈറ്റമിനുകള്‍ നഷ്ടപ്പെടും. അതിരാവിലെ ഉറക്കമുണരുന്ന സൂസന്‍ കൃത്യമായ ഭക്ഷണരീതിക്കൊപ്പം യോഗയും തുടരുന്നുണ്ട്. (Courtesy: Metrovartha )
സൗന്ദര്യവും ആരോഗ്യവും കൂട്ടാന്‍ ഇനി നാരങ്ങയും. വിറ്റാമിന്‍ സിയുടെ
സാന്നിധ്യമാണ് സൗന്ദര്യവര്‍ധനത്തില്‍ നാരങ്ങ സഹായിയാകുന്നത്. ഇതിനായി
ചില ടിപ്‌സുകള്‍. രാവിലെ ബെഡ്‌കോഫിക്ക് പകരം ചൂടുവെള്ളത്തില്‍ നാരങ്ങ
പിഴിഞ്ഞൊഴിച്ച് അല്‍പ്പം തേനും ചേര്‍ത്ത്കഴിക്കുന്നത് പതിവാക്കൂ. വണ്ണം
കുറയാനും ചര്‍മത്തിന്റെ തിളക്കം കൂട്ടാനും ഇത് ഏറെ സഹായകമാകും.
എണ്ണമയമുള്ള ചര്‍മമുള്ളവര്‍ നാരങ്ങാ നടുവെ മുറിച്ച് മുഖത്ത് ഉരസിയാല്‍ മതി.
കഴുത്തിലും ഇങ്ങനെ ചെയ്യാം. നാരങ്ങാ നീര് ഹെയര്‍കണ്ടീഷണറായും ഉപയോഗിക്കാം.
നാരങ്ങാനീരു തലയില്‍ തേക്കുന്നത് പതിവാക്കിയാല്‍ ഡാന്‍ഡ്രഫ് മാറാനും
സഹായകമാണ്. ഹെന്നയുമായി ചേര്‍ത്താണ് തലയില്‍ തേക്കുന്നതെങ്കില്‍ മുടിക്ക്
തിളക്കവും ലഭിക്കും. കുളിക്കുന്നതിന് മുന്‍പ് നാരങ്ങാനീരും പാലോ
അല്ലെങ്കില്‍ ക്രീമോ ചേര്‍ത്ത മിശ്രിതം ശരീരത്താകെ പുരട്ടുക. 15 മിനിറ്റ്
ഇങ്ങനെ വച്ച ശേഷം കഴുകികളയുക. ഇത് പതിവാക്കിയാല്‍ സ്കിന്നിന്റെ തിളക്കം
വര്‍ധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . നാരങ്ങയും മറ്റു
പച്ചക്കറികളും ചേര്‍ത്ത് ഉപയോഗിക്കുന്നത് ചര്‍മത്തിന്റ ആരോഗ്യത്തിന് ഏറെ
സഹായകരമാണ്. നാരങ്ങാനീരും വെള്ളരിക്കാ നീരും മഞ്ഞളും ചേര്‍ത്ത മിശ്രിതം
മുഖത്ത് തേക്കുക. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകി കളയുക. പ്രായം കുറഞ്ഞ
തിളക്കമേറിയ ചര്‍മം ലഭിക്കും. ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ്
തിളപ്പിച്ച പാല്‍ തണുപ്പിച്ച് നാരങ്ങാ നീരും ഗ്ലിസറിനും ചേര്‍ത്ത മിശ്രിതം
മുഖത്ത് തേച്ച ശേഷം ഉറങ്ങുക. ചര്‍മത്തിന് നല്ല നിറം ലഭിക്കും.
പട്ടിണി കിടന്നും വെള്ളം മാത്രം കുടിച്ചും
സൗന്ദര്യം ഉണ്ടാക്കാന്‍ പാട് പെടുന്നവരാണോ നിങ്ങള്‍.
എങ്കില്‍ നിങ്ങള്‍ സ്വാഭാവിക സൗന്ദര്യത്തിന്റെ വഴികളില്‍നിന്ന് അകന്ന് പോകുകയാണ്
ചെയ്യുന്നതെന്ന് അറിയുക. കാരണം
നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തെനിര്‍ണയിക്കുന്നതിലും നിങ്ങള്‍ എന്ത് കഴിക്കുന്നു എന്നത്
പ്രധാനമാണ്. സൗന്ദര്യം പ്രദാനം ചെയ്യുന്ന പോഷകങ്ങളില്‍
പ്രധാനം വൈറ്റമിന്‍
എ, വൈറ്റമിന്‍
ബി കോംപ്ലക്‌സ്, വൈറ്റമിന്‍
സി, ഡി,
ഇ, എന്നിവയാണ്.
വൈറ്റമിന് എ
കണ്ണുകളുടെയും മുടിയുടെയും ആരോഗ്യത്തിനും
സൗന്ദര്യത്തിനും വൈറ്റമിന്‍ എ
അത്യാവശ്യ ഘടകമാണ്. ചര്‍മത്തിന് വരുന്ന
അസ്വസ്ഥതകള്‍ക്കും അണുബാധകള്‍ക്കും എതിരേ
പ്രതിരോധിക്കാനും വിറ്റാമിന്‍ എയ്ക്ക്
സാധിക്കും. രക്തയോട്ടം വര്‍ധിപ്പിക്കുന്നതു വഴിചര്‍മത്തിന് തിളക്കം
നല്‍കുകയും
ഡ്രൈ സ്കിന്‍,
താരന്‍, ചുളിവുകള്‍
എന്നിവയ്‌ക്കെതിരേ പ്രവര്‍ത്തിക്കുകയും ചെയ്യും.
വൈറ്റമിന്‍ എയുടെ കുറവ് നഖങ്ങള്‍ക്ക്
താഴെയുള്ള ചര്‍മ്മം ഉരിഞ്ഞു പോകുക,
മുഖക്കുരു, ദുര്‍ബലവും വരണ്ടതുമായ മുടി,
തളര്‍ച്ച
തോന്നുന്ന കണ്ണുകള്‍ എന്നിവയ്ക്ക്
കാരണമാകും.
കാരറ്റ്, പച്ച നിറമുള്ള ഇലക്കറികള്‍, പപ്പായ,
മത്തങ്ങ, തക്കാളി, എന്നിവ വൈറ്റമിന്‍ എ
ധാരാളം അടങ്ങിയ
പച്ചക്കറികളാണ്. ഇത് കൂടാതെ
മുട്ട, പാല്‍
ഉത്പന്നങ്ങള്‍, കോഡ് ലിവര്‍ ഓയില്‍ എന്നിവ
ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതും വൈറ്റമിന്‍
എ യുടെ
കുറവ് നികത്തും.
വൈറ്റമിന് ബി കോംപ്ലക്സ്
യുവത്വം നിലനിര്‍ത്തുന്നതില്‍ പ്രധാന
പങ്ക് വഹിക്കുന്ന
പോഷകമാണ് വൈറ്റമിന്‍ ബി കോംപ്ലക്‌സ്.
ചര്‍മത്തിന്റെയും
മുടിയുടെയും ആരോഗ്യത്തെയും ബലത്തെയും
വര്‍ധിപ്പിക്കാന്‍
ബി കോംപ്ലക്‌സ് സഹായിക്കും.
ഡെര്‍മാറ്റൈറ്റിസ്
രോഗബാധിതരില്‍ നാല്പത് ശതമാനം പേരിലും ബി
കോംപ്ലക്‌സിന്റെ കുറവ് കണ്ടെത്തിയിട്ടുണ്ട്. ബികോംപ്ലക്‌സിന്റെ കുറവ്
മയം കൂടുതലുള്ള
മുടിയ്ക്കും, അത് മൂലമുണ്ടാകുന്ന താരനും, ചുണ്ടുകളുടെ
വരള്‍ച്ചയ്ക്കും
മുടിയുടെ വളര്‍ച്ചക്കുറവിനും കാരണമാകും.
തോട് കളയാത്ത
പയറ് വര്‍ഗ്ഗങ്ങള്‍, തവിട്
കളയാത്ത ധാന്യങ്ങള്‍
എന്നിവയില്‍ നിന്നു വൈറ്റമിന്‍ ബി കോംപ്ലക്‌സ്ധാരാളമായി
ലഭിക്കും. ഗോതമ്പ് ഇക്കൂട്ടത്തില്‍
പ്രധാനപ്പെട്ട ധാന്യമാണ്. ഇത് കൂടാതെ കശുവണ്ടിപ്പരിപ്പ്
ആല്‍മണ്ട്
തുടങ്ങിയവയിലും ഇറച്ചി, കരള്‍ എന്നിവയിലും പച്ച
ഇലക്കറികളിലും ബി കോംപ്ലക്‌സ് ധാരാളം
അടങ്ങിയിട്ടുണ്ട്.
വൈറ്റമിന് സി
പല്ലുകളുടെയും ആരോഗ്യത്തിന് പ്രധാനമാണ്
വൈറ്റമിന്‍ സി. പല്ലിലുണ്ടാകുന്ന പാടുകള്‍, നിറക്കുറവ്,
മോണകളില്‍ നിന്ന് രക്തം വരിക തുടങ്ങിയ
പ്രശ്‌നങ്ങള്‍
വൈറ്റമിന്‍ സിയുടെ കുറവ് കൊണ്ട് ഉണ്ടാകാം.
ഇത് കൂടാതെ
മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നതിനും
അലര്‍ജി
അണുബാധ എന്നിവ
പ്രതിരോധിക്കുന്നതിനും ശരീരത്തെ വൈറ്റമിന്‍
സി സഹായിക്കും.
പച്ച നിറമുള്ള
പച്ചക്കറികള്‍, ബ്രോക്കോളി, കാബേജ്, പച്ചക്കുരുമുളക്,തക്കാളി
എന്നിയും നാരങ്ങ, ഓറഞ്ച്,
മുന്തിരി, ചെറി, എന്നീ പഴങ്ങളും, ഉരുളക്കിഴങ്ങും
വൈറ്റമിന്‍ സിയുടെ കലവറയാണ്.
വൈറ്റമിന് ഡി
പല്ലിന്റെയും എല്ലിന്റെയും ചര്‍മ്മത്തിന്റെയുംആരോഗ്യത്തെ സംരക്ഷിക്കുന്ന
ഘടകമാണ് വൈറ്റമിന്‍
ഡിയും. രാവിലെയും
വൈകുന്നേരവും സൂര്യപ്രകാശം ശരീരത്തിലേല്‍ക്കുന്നത്വൈറ്റമിന്‍
ഡിയുടെ കുറവ്
നികത്തും. കരള്‍, ചൂര, പാല്‍, വെണ്ണ,
മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ
വൈറ്റമിന്‍ ഡി ധാരാളമായി ലഭിക്കുന്ന ഭക്ഷണമാണ്.
മീന്‍ എണ്ണകളും
വൈറ്റമിന്‍ ഡി വലിയ തോതിലുണ്ട്.
വൈറ്റമിന് ഇ
ചര്‍മത്തില്‍
വെയിലേല്ക്കുകയും മുറിയുകയും മറ്റും
ചെയ്യുന്നതിലൂടെ ഉണ്ടാക്കുന്ന പാടുകള്‍,
വെളുത്തതും കറുത്തതുമായ മറ്റ് പാടുകള്‍, എന്നിവ
കുറയ്ക്കുകയും ചര്‍മത്തിന് മൃദുത്വവും ഈര്‍പ്പവുംനല്‍കുകയും ചെയ്യുന്നത്
വൈറ്റമിന്‍ ഇ ആണ്. ചെറുപ്രായത്തില്‍ തന്നെ വൈറ്റമിന്‍ഇ യുടെ
നില ശരീരത്തില്‍
തൃപ്തികരമാണെങ്കില്‍ പ്രായം ഏറി
വരുമ്പോഴും ചര്‍മത്തിന് യുവത്വം നഷ്ടപ്പെടാതിരിക്കും.
ഗോതമ്പില്‍ നിന്ന് തയ്യാര്‍ ചെയ്ത ബ്രഡ്,
റെസ്ക്ക്, തവിട് കളയാത്ത ധാന്യങ്ങള്‍ വേവിയ്ക്കാത്ത
മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍, നട്‌സ്, സോയാബീന്‍,
സസ്യ എണ്ണകള്‍,
സൂര്യ കാന്തി
എണ്ണ ,ബ്രോക്കോളി,
എന്നിവയില്‍ നിന്ന് വൈറ്റമിന്‍ ഇ ധാരാളമായി
ലഭിക്കും. കരള്‍ മുട്ടയുടെ മഞ്ഞക്കരു, വെണ്ണ,
പാല്‍ എന്നിവയിലും
വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്.
സാധാരണ ഭക്ഷണങ്ങളില്‍
നിന്ന് ഈ
വൈറ്റമിനുകള്‍ വേണ്ടത്ര ലഭ്യമാകുന്നില്ലെങ്കില്‍
ഇവ പ്രത്യേകമായി
കഴിക്കേണ്ടി വരും. ഡോക്ടറുടെ നിര്‍ദേശപ്രകാരം
ആവശ്യമെങ്കില്‍ വൈറ്റമിന്‍ സപ്ലിമെന്റുകള്‍
കഴിക്കാം. എന്നാല്‍ പ്രമേഹം , രക്താതിസമ്മര്‍ദം,
തൈറോയിഡ് എന്നിവയുള്ളവര്‍ വിദഗ്ദനിര്‍ദേശംസ്വീകരിച്ച
ശേഷം മാത്രമേ
വൊറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിക്കാവൂ.
മഞ്ഞുകാലം നോല്‍ക്കാം
ഇത് മഞ്ഞുകാലം. വരണ്ട ചര്‍മ്മമുളളവരെ സംബന്ധിച്ച് വിണ്ടു കീറിയ കാല്‍പാദങ്ങളും, വലിഞ്ഞു പൊട്ടിയ ചുണ്ടുകളും, ചുക്കി ചുളിഞ്ഞ തൊലിയും ഉറക്കം കെടുത്തുന്ന സമയമാണ് മഞ്ഞുകാലം. അല്‍പം ശ്രദ്ധയോടെ ചര്‍മ്മത്തെ പരിരക്ഷിച്ചാല്‍ ഇത്തരം ബുദ്ധിമുട്ടുകളില്‍ നിന്നും ആശ്വാസം കണ്ടെത്താവുന്നതേയുളളൂ.
മോയ്‌സ്ച്ചുറൈസിംഗ് ക്രീമുകളും നറിഷിംഗ് ക്രീമുകളുമായി കോസ്‌മെറ്റിക് വിപണി സജീവമാകുന്ന സീസണാണിത്. ചുണ്ടിനും കൈകാലുകള്‍ക്കും മുഖത്തിനും പ്രത്യേകം പ്രത്യേകം ക്രീമുകളുമായി കോസ്‌മെറ്റിക് കമ്പനികളുടെ മത്സരവും ആരംഭിക്കും.ആരോഗ്യമുളള ചര്‍മ്മത്തെ അത്ര പെട്ടന്നൊന്നും ആക്രമിക്കാന്‍ മഞ്ഞുകാലത്തിന് സാധിക്കില്ല. അത്‌കൊണ്ട് കൃത്രിമമായ ചര്‍മ്മസംരക്ഷണത്തിലേക്ക് തിരിയും മുമ്പ് ആരോഗ്യമുളള ഒരു ചര്‍മ്മം ഉണ്ടാക്കിയെടുക്കാനാണ് ശ്രദ്ധിക്കേണ്ടത്.
പഴം, പച്ചക്കറികള്‍, സാലഡുകള്‍, ഉണങ്ങിയ പഴങ്ങള്‍ തുടങ്ങി ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഭക്ഷണ
രമ്യ ഹരികുമാര്‍
ഇത് മഞ്ഞുകാലം. വരണ്ട ചര്‍മ്മമുളളവരെ സംബന്ധിച്ച് വിണ്ടു കീറിയ കാല്‍പാദങ്ങളും, വലിഞ്ഞു പൊട്ടിയ ചുണ്ടുകളും, ചുക്കി ചുളിഞ്ഞ തൊലിയും ഉറക്കം കെടുത്തുന്ന സമയമാണ് മഞ്ഞുകാലം. അല്‍പം ശ്രദ്ധയോടെ ചര്‍മ്മത്തെ പരിരക്ഷിച്ചാല്‍ ഇത്തരം ബുദ്ധിമുട്ടുകളില്‍ നിന്നും ആശ്വാസം കണ്ടെത്താവുന്നതേയുളളൂ.
മോയ്‌സ്ച്ചുറൈസിംഗ് ക്രീമുകളും നറിഷിംഗ് ക്രീമുകളുമായി കോസ്‌മെറ്റിക് വിപണി സജീവമാകുന്ന സീസണാണിത്. ചുണ്ടിനും കൈകാലുകള്‍ക്കും മുഖത്തിനും പ്രത്യേകം പ്രത്യേകം ക്രീമുകളുമായി കോസ്‌മെറ്റിക് കമ്പനികളുടെ മത്സരവും ആരംഭിക്കും.ആരോഗ്യമുളള ചര്‍മ്മത്തെ അത്ര പെട്ടന്നൊന്നും ആക്രമിക്കാന്‍ മഞ്ഞുകാലത്തിന് സാധിക്കില്ല. അത്‌കൊണ്ട് കൃത്രിമമായ ചര്‍മ്മസംരക്ഷണത്തിലേക്ക് തിരിയും മുമ്പ് ആരോഗ്യമുളള ഒരു ചര്‍മ്മം ഉണ്ടാക്കിയെടുക്കാനാണ് ശ്രദ്ധിക്കേണ്ടത്.
പഴം, പച്ചക്കറികള്‍, സാലഡുകള്‍, ഉണങ്ങിയ പഴങ്ങള്‍ തുടങ്ങി ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കഴിവതും ഭക്ഷണം ചൂടോടെ തന്നെ കഴിക്കണം. നല്ല പോലെ വെളളം കുടിക്കണം. ഗ്രീന്‍ ടീ, ഫ്രഷ് ജ്യൂസുകള്‍, തുടങ്ങി ദ്രാവക രൂപത്തിലുളള എന്തും ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ശരീരത്തിലെ ടോക്‌സിന്‍ നിയന്ത്രിക്കുന്നതിന് ദ്രാവകരൂപത്തിലുളള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആവശ്യമാണ്.
മഴക്കാലത്തും വേനല്‍ക്കാലത്തും നിങ്ങള്‍ ഉപയോഗിക്കുന്ന മോയ്‌സ്ച്ചുറൈസര്‍ ഒരുപക്ഷേ മഞ്ഞുകാലത്ത് ഉപയോഗപ്പെട്ടെന്നു വരില്ല. അത് കൊണ്ട് മഞ്ഞുകാലത്തിന് മോയ്‌സ്ച്ചുറൈസര്‍ തിരഞ്ഞെടുക്കുമ്പോള്‍ എണ്ണമയം കൂടുതലുളളവ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ഇത്തരം ക്രീമുകളില്‍ അടങ്ങിയിട്ടുളള എണ്ണയുടെ അംശം ചര്‍മ്മത്തില്‍ ഒരു സംരക്ഷണകവചം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കും. മോയ്ച്ചുറൈസിംഗ് ക്രീമുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവക്കാഡോ ഓയില്‍, ആല്‍മണ്ട് ഓയില്‍, മിനറല്‍ ഓയില്‍, പ്രിംറോസ് ഓയില്‍ എന്നിവ അടങ്ങിയവ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എണ്ണമയമുളള ചര്‍മ്മക്കാര്‍ക്ക് ഇത്തരം ക്രീമുകളുടെ ആവശ്യം വരില്ല.
പാലും നല്ലൊരു മോയ്‌സ്ച്ചുറൈസര്‍ ആണ്. ക്ലിയോപാട്ര രാജ്ഞി പാലിലാണ് കുളിച്ചിരുന്നതെന്ന് കേട്ടിട്ടില്ലേ അത് വെറുതെയല്ല. പാലിലെ ലാക്ടിക് ആസിഡ് നല്ല ഒന്നാന്തരം മോയ്‌സ്ച്ചുറൈസര്‍ ആണ്. മാത്രമല്ല മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും.
മഞ്ഞുകാലമാണെന്ന് കരുതി സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ട കാര്യമില്ല. മഞ്ഞായാലും വേനലായാലും സൂര്യരശ്മികള്‍ക്ക് വ്യത്യാസമൊന്നുമില്ല. അവ ശരീരത്തിനേല്‍പ്പിക്കുന്ന ദോഷങ്ങളും വ്യത്യാസപ്പെടില്ല.
അതുപോലെ മഞ്ഞല്ലേ തണുപ്പല്ലേ എന്നൊക്കെ കരുതി ചൂടുവെളളത്തില്‍ കുളിക്കുന്നവര്‍ അത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഇനിയിപ്പോള്‍ ചൂടുവെളളം കൂടിയേ തീരൂ എന്ന നിര്‍ബന്ധമാണെങ്കില്‍ ചെറുചൂടുവെളളത്തില്‍ കുളിക്കാന്‍ ശ്രമിക്കണം. നല്ല ചൂടുളള വെളളത്തില്‍ കുളിക്കുന്നത് ശരീരത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നതിന് കാരണമാകും.
കുളിക്കുമ്പോള്‍ സോപ്പുകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ചര്‍മ്മത്തിന്റെ സ്വാഭാവികമായ ഇലാസ്തികത നഷ്ടപ്പെടാന്‍ ഒരുപക്ഷേ ഇതു കാരണമാകും. അത്‌കൊണ്ട് ചെറുപയര്‍പൊടി പോലെ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പ്രകൃതിദത്ത കൂട്ടുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് വരണ്ട ചര്‍മ്മമുളളവര്‍. അതല്ലെങ്കില്‍ ഗ്ലിസറിന്‍ അടങ്ങിയിട്ടുളള സോപ്പുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഓട്ട്മീല്‍ ബാത്ത്, സീ സാള്‍്ട്ട് ബാത്ത് എന്നിവയും നല്ലതാണ്. സാള്‍ട്ട് ബാത്തിനു ശേഷം വരണ്ട ചര്‍മ്മമുളളവരാണെങ്കില്‍ മോയ്‌സുറൈസര്‍ ക്രീമുകള്‍ നിര്‍ബന്ധമായും പുരട്ടണം.
വരണ്ട ചര്‍മ്മക്കാരാണെങ്കില്‍ കൈകളിലും കാലുകളിലും പ്രത്യക്ഷപ്പെടുന്ന മൊരി (വെളുത്ത നിറത്തിലുളള മൃതചര്‍മ്മം) ഒഴിവാക്കുന്നതിന് വേണ്ടി വീട്ടില്‍ തന്നെ നിഷ്പ്രയാസം നിര്‍മ്മിക്കാവുന്ന സ്‌ക്രബ് ഉപയോഗിക്കാം. തേനും പഞ്ചസാരയും യോജിപ്പിച്ച സ്‌ക്രബ് ചര്‍മ്മത്തില്‍ പുരട്ടി കുറച്ചു സമയം മസാജ് ചെയ്യണം.തേന്‍ ചര്‍മ്മത്തിന്റെ ജ്വലനം തടയാന്‍ സഹായിക്കും. സ്‌ക്രബിലെ പഞ്ചസാരത്തരികള്‍ ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാനും സഹായിക്കും.
മറ്റൊന്ന് ചുണ്ടുകളുടെ സംരക്ഷണമാണ്. അതിനുളള മികച്ച മാര്‍ഗം ലിപ് ബാം തന്നെയാണ്. ഇപ്പോള്‍ മഞ്ഞെന്നോ മഴയെന്നോ നോക്കാതെ ഭൂരിഭാഗം പേരും ചുണ്ടുകളില്‍ ലിപ് ബാം പുരട്ടുന്നുണ്ട്. ലിപ് ബാം പുരട്ടുന്നതിന് പുറമേ രാവിലെ ബ്രഷ് ചെയ്യുന്നതിനോടൊപ്പം ടൂത്തബ്രഷ് കൊണ്ട് ചുണ്ടുകളില്‍ മൃദുവായി ഉരസുന്നത് ചുണ്ടുകളിലെ മൃതകോശങ്ങള്‍ ഉരിഞ്ഞു പോകുന്നതിന് സഹായിക്കും.
വിണ്ടുകീറിയ കാല്‍പാദങ്ങളാണ് മഞ്ഞുകാലത്തെ മറ്റൊരു പ്രധാന പ്രശ്‌നം. വൈകുന്നേരം ഉറങ്ങുന്നതിന് മുമ്പായി പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ച് കാല്‍പാദങ്ങള്‍ കഴുകണം. ഹൈഡ്രേറ്റിംഗ് സ്‌ക്രബുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. അതിനു ശേഷം മോയ്‌സ്ച്ചറൈസര്‍ കാല്‍പാദങ്ങളില്‍ പുരട്ടാം. ഒ ടി സി, ആര്‍ എക്‌സ് ക്രീമുകളായിരിക്കും കൂടുതല്‍ നല്ലത്. ഇവയിലെ ഗ്ലൈക്കോളിക് ആസിഡുകളും യൂറിയയും പാദങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ഉറങ്ങുമ്പോള്‍ കാലുകളില്‍ സോക്‌സ് ധരിക്കുന്നതും നല്ലതാണ്.
തണുപ്പിനെ ചെറുക്കുന്നതിന് വേണ്ടി കമ്പിളി വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അവ നേരിട്ട് ധരിക്കാതെ കോട്ടണ്‍ വസ്ത്രങ്ങള്‍ക്കു മുകളിലായി ധരിക്കുന്നതാണ് നല്ലത്. കാരണം കമ്പിളി ചില ചര്‍മ്മങ്ങളില്‍ തടിപ്പുകള്‍ വരുന്നതിനോ ചൊറിഞ്ഞുപൊട്ടുന്നതിനോ കാരണമായേക്കാം.
തണ്ണുപ്പ് കാലത്ത് കേശസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുടിയുടെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കി അതിനനുസരിച്ചുള്ള കേശസംരക്ഷണരീതികള്‍ വേണം എപ്പോഴും സ്വീകരിക്കാന്‍
ശൈത്യകാലം ചര്‍മ്മത്തെ എന്ന പോലെ തന്നെ മുടിയേയും ദുര്‍ബലമാക്കുന്ന സമയമാണ്. ശീതകാലത്ത് മുടിയിലേയും ശിരോചര്‍മ്മത്തിലേയും ഈര്‍പ്പം നന്നായി കുറയും ഇത് താരന്റെ ശല്യം വര്‍ധിപ്പിക്കാനും, മുടിയുടെ ബലം കുറഞ്ഞ് മുടികൊഴിച്ചില്‍ കൂടാനും കാരണമാക്കും. നേരത്തെ തന്നെ മുടികൊഴിച്ചിലും മുടിക്ക് ബലകുറവുമുള്ള ആളുകൡ ശീതകാലത്ത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കും. ശൈത്യകാലത്ത് കേശസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഇളംചൂടുള്ള എണ്ണ ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്യുക. വെറുതെ തേച്ച് വിടുന്നതിന് പകരം കൈവിരലുകള്‍ നന്നായി ഉപയോഗിച്ച് തലയുടെ എല്ലാ ഭാഗത്തും എണ്ണയെത്തിയെന്ന് ഉറപ്പാക്കണം. നന്നായി സമയെടുത്ത് തലമുടി മസാജ് ചെയ്താല്‍ ഗുണങ്ങള്‍ പലതാണ്. എല്ലാ ഭാഗത്തും എണ്ണപിടിക്കും. മസാജിംഗിലൂടെ തലയോട്ടിയിലെ രക്തയോട്ടം കൂടും.വെളിച്ചെണ, ബദാം എണ്ണ, ഒലീവ് ഓയില്‍, ജോജോബാ ഓയില്‍ തുടങ്ങിയവയെല്ലാം മുടി മസാജ് ചെയ്യാന്‍ അനുയോജ്യമാണ്.
മുടിയുടെ സംരക്ഷണത്തിനായി വില കൂടിയതും ബ്രാന്‍ഡഡ് ഉത്പനങ്ങള്‍ തന്നെ ഉപയോഗിക്കണം എന്നില്ല. വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന എണ്ണ ആയാലും മതി.കൃത്യമായ ഇടവേളകളില്‍ ഇവ ചെയ്യുന്നുണ്ടോ എന്നുള്ളതാണ് പ്രധാനം.
മുടി കണ്ടീഷനിംഗ് ചെയ്യുന്നത് ശീതകാലത്തും മുടി നന്നായി സംരക്ഷിക്കാന്‍ സഹായിക്കും. കണ്ടീഷനിംഗ് ചെയ്യാന്‍ ബ്രാന്‍ഡഡ് കണ്ടീഷണുകള്‍ തന്നെ വേണമെന്നില്ല, തേങ്ങപ്പാല്‍ ഒരു നല്ല പ്രകൃതിദത്ത കണ്ടീഷണര്‍ ആണ്. ഇതു പോലെ ആഴ്ചയിലൊരിക്കല്‍ ഒലീവ് ഓയില്‍ തലയില്‍ തേച്ചു പിടിപ്പിക്കുന്നത്. മുടിയുടെ തിളക്കം കൂട്ടാന്‍ സഹായിക്കും.
ചൂടുവെള്ളത്തില്‍ സ്ഥിരം കുളിക്കുന്നത് കൊണ്ട് മുടിക്ക് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടില്ല മുടി കൂടുതല്‍ വരണ്ടതാക്കാന്‍ മാത്രമേ ഇതു സഹായിക്കൂ. ഇളം ചൂടു വെള്ളത്തില്‍ ഇടയ്ക്ക് വേണമെങ്കില്‍ മുടി കഴുക്കാം. ഷാംപൂ സ്ഥിരമായി ഉപയോഗിക്കുന്നതും നിര്‍ത്തേണ്ട ശീലമാണ്. തുടര്‍ച്ചായായി ഷാംപൂ ഉപയോഗിച്ചാല്‍ അത് മുടിയുടെ സ്വാഭാവികമായ എണ്ണമയം ഇല്ലാതാക്കും.ശീതകാലത്ത് ഹെയര്‍ ഡ്രൈയറുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കാന്‍ ശ്രമിക്കുക.
ശീതകാലത്ത് മുടിയില്‍ പെട്ടന്നെ് അഴുക് പറ്റും ഇതോടെ താരന്റെ ശല്യം കൂടും. ഡാന്‍ഡ്രഫ് ഓയിലുകള്‍ എത്ര ഉപയോഗിച്ചാലും ശീതകാലത്ത് താരന്റെ ശല്യം പൂര്‍ണമായും പരിഹരിക്കാനാവില്ല. ഇളം ചൂടുള്ള എണ്ണയില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് ആഴ്ചയിലൊരിക്കല്‍ തലമുടി മസാജ് ചെയ്യുക. മുടി വീണ്ടുകീറുന്നതും ശീതകാലത്ത് സ്ഥരിമാണ്. മുടിയുടെ വീണ്ടു കീറിയ അഗ്രഭാഗം മുറിച്ച് കളഞ്ഞ് കൂടുതല്‍ വീണ്ടുകീറല്‍ വരാതെ നോക്കുക എന്നത് മാത്രമാണ് പരിഹാരം.റബര്‍ ബാന്‍ഡുകള്‍ കൊണ്ട് മുടി കെട്ടിയിടുന്ന ശീലം ഒഴിവാക്കുകയും വേണം.
എണ്ണയിടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.....
ആഴ്ചയിലൊരിക്കല്‍ ഒന്നോ രണ്ടോ ണിക്കൂര്‍ കേശസംരക്ഷണത്തിനായി മാറ്റിവയ്ക്കാം, മുടി നന്നായി ചീകി താരനും കെട്ടുപിണഞ്ഞ മുടികളും ഇളക്കി ഒഴിവാക്കിയ ശേഷം നന്നായി കഴുകുക, മുടി ഉണങ്ങിയ ശേഷം ചെറുചൂടുള്ള എണ്ണ മുടിയില്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കുളിക്കുക. എണ്ണയ്ക്ക് പകരം ഇടയ്ക്ക് തേനും പരീക്ഷിക്കാം. മുടിയുടെ തിളക്കം കൂട്ടാന്‍ ഉപകരിക്കും.
ശ്രദ്ധിക്കുക...
സ്വന്തം ചര്‍മ്മത്തെക്കുറിച്ചും, മുടിയുടെ സ്വഭാവത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കി അതിനനുസരിച്ചുള്ള കേശസംരക്ഷണരീതികള്‍ വേണം അവലംബിക്കാന്‍
തടിച്ചമുഖമുള്ളവരുടെ മുഖം മെലിഞ്ഞതുപോലെ തോന്നിക്കാനായി നാല് സ്റ്റെപ്പ് മേക്കപ്പിലൂടെ സാധിക്കും. മുഖത്തിന്റെ ഘടന നീണ്ടതല്ലെങ്കിലും ഇതൊന്ന് പരീക്ഷിച്ചു നോൽക്കാവുന്നതാണ്.
1. ഹൈലൈറ്റിങ്
മുഖം ഉയർന്ന പോലെയുള്ള എഫക്ട് ലഭിക്കാനായി ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം ശരിയാ സ്ഥലത്ത് നൽകലാണ് ഹൈലൈറ്റിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. വെളിച്ചം തട്ടിത്തെളിക്കുന്ന ഭാഗങ്ങളിലാണ് ഹൈലൈറ്റർ ഉപയോഗിക്കേണ്ടത്. കവിളെല്ലുകൾ, നെറ്റിയുടെ താഴ്ഭാഗം ചുണ്ടിന് മുകളിലും താഴെയും തുടങ്ങി ചിത്രത്തിൽ കാണിച്ച ഭാഗങ്ങളെല്ലാം ഹൈലൈറ്റ് ചെയ്യണം.
2. അതിരുകൾ
മുഖത്തിന്റെ അതിരുകൾ തെളിക്കുകയാണ് അടുത്തഘട്ടം. കവിളുകളിലും കീഴ്ത്താടിയും നെറ്റിയുടെ മുകളിലും ഇരുവശങ്ങളിലുമായി ബ്രോൺസർ നൽകുകയാണ് ഇത്. ആങ്കുലാർ ബ്രഷ് ഉപയോഗിച്ചാണ് ഇത് ചെയ്യേണ്ടത്. മൂക്കിന്റെ ഇരുവശത്തും സമാനമായി ചെയ്യേണ്ടതാണ്.
3. ബ്ലഷർ
പിങ്ക് നിറമോ ഫ്ളഷ് നിറമോ കവിളുകളിൽ നൽകുകയാണ് ഈ ഘട്ടത്തിൽ. ഒരു കണ്ണാടിയിൽ നോക്കി ചിരിച്ചുകൊണ്ട് കവളിന്റെ മുകളിൽ നിന്നും ചുഴികൾ പോലെ ബ്രഷ് ചെയ്യുക.
4. ബ്ലന്റിങ്
മൂന്നു ഘട്ടങ്ങളിലായി നൽകിയ മേക്കപ്പുകളുടെ അതിരുകൾ തിരിച്ചറിയാത്ത പോലെ ബ്ലന്റ് ചെയ്തെടുക്കുകയാണ് അടുത്ത ഘട്ടം. നിറങ്ങള്‍ തമ്മിൽ ഒഴുകിയിറങ്ങിയപോലെതോന്നിപ്പിക്കണം. വലിയ പൗഡർ ബ്ലഷിന്റെ സഹായത്തോടെ ചുഴികൾ പോലെയാണ് ബ്ലന്റ് ചെയ്യേണ്ടത്.
ഉപകാരപ്പെടുന്നവ
പോയന്റഡ് ഫൗണ്ടേഷൻ ബ്രഷ് - മുഖത്തിന്റെ അതിരുകൾ ബ്രോൺസർ ചെയ്യാൻ ഉപയോഗിക്കാം.
കോൺടൂർ ഫൗണ്ടേഷൻബ്രഷ് - ബ്ഷറിങ്ങിനും ബ്ലന്റിങ്ങിനും ഉപയോഗിക്കാം
ബ്ലൻഡിങ് സ്പോഞ്ച് - ബ്ലന്റിങ്ങിന് സഹായിക്കും.
മുഖത്തിന്റെ തിളക്കം കൂട്ടാനും ബ്ലാക്ക് ഹെഡ്‌സ് അകറ്റാനും വരണ്ട ചര്‍മത്തിനോടും മുഖക്കുരുവിനോടും കറുത്ത പാടുകളോടുമൊക്കെ പൊരുതാനുമുള്ള മാന്ത്രിക ശക്തി ഓറഞ്ചിനുണ്ട്.
ഇത് ഓറഞ്ച് കാലമാണ്... മധുരം പകരാനും ദാഹമകറ്റാനും മാത്രമല്ല ഓറഞ്ച്. സൗന്ദര്യം വര്‍ധിപ്പിക്കാനും ഓറഞ്ച് മുന്‍പന്തിയിലാണ്. വിറ്റമിന്‍ സി യും സിട്രസും അടങ്ങിയ ഓറഞ്ചിന്റെ ഗുണങ്ങള്‍ എത്രവേണമെങ്കിലും വാഴ്ത്തിപ്പാടാനുണ്ട്. ഓറഞ്ച് നീരിന് മാത്രമല്ല, ഓറഞ്ചിന്റെ തൊലിയ്ക്കും കുരുവിനുമെല്ലാം ധാരാളം ഗുണങ്ങളുണ്ട്. മുഖത്തിന്റെ തിളക്കം കൂട്ടാനും ബ്ലാക്ക് ഹെഡ്‌സ് അകറ്റാനും വരണ്ട ചര്‍മത്തിനോടും മുഖക്കുരുവിനോടും കറുത്ത പാടുകളോടുമൊക്കെ പൊരുതാനുമുള്ള മാന്ത്രിക ശക്തി ഓറഞ്ചിനുണ്ട്. ഒപ്പം പല്ലുകള്‍ തൂവെള്ളനിറം നല്‍കാനും ഇവന്‍ മുന്‍പന്തിയില്‍ത്തന്നെ.
മുഖ കാന്തിക്ക്
മുഖം തിളങ്ങാന്‍ ഓറഞ്ച് നീര് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇതിന് ചില രീതികളൊക്കെ പിന്‍തുടരണമെന്ന് മാത്രം. എങ്കിലേ മുഖത്തിന് ഉദ്ദേശിക്കുന്ന ഗുണം ലഭിക്കൂ. കൈ ഉപയോഗിച്ച് പിഴിഞ്ഞോ മിക്‌സിയിലടിച്ചോ ഓറഞ്ച് നീര് പുരട്ടാന്‍ പാകത്തില്‍ തയ്യാറാക്കി വെയ്ക്കണം. വിരലുകള്‍ ഐസില്‍ അമര്‍ത്തിയ ശേഷമാണ് ഓറഞ്ച് നീര് വിരലിലെടുക്കേണ്ടത്. ഓരോ തവണ മുഖഭാഗങ്ങളിലേക്ക് ഓറഞ്ച് നീര് പുരട്ടുമ്പോഴും ഇത് ആവര്‍ത്തിക്കണം. പത്ത് മിനിട്ടിന് ശേഷം മുഖത്ത് നിന്ന് നീക്കം ചെയ്യാവുന്നതാണ്. ഇപ്പോള്‍ ഓറഞ്ച് വിലക്കുറവില്‍ ലഭിക്കുന്നതിനാല്‍ ഓറഞ്ച് നീര് തയ്യാറാക്കി ഫ്രീസറില്‍ സൂക്ഷിക്കാം. വരും ദിവസങ്ങളില്‍ ഇത് കേട് കൂടാതെ ഉപയോഗിക്കുകയും ചെയ്യാം.
ഓറഞ്ച് നീരും പാലും ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും മുഖകാന്തിക്ക് ഗുണകരമാണ്. ഇത് മൃതകോശങ്ങള്‍ അകറ്റി ചര്‍മത്തെ സുന്ദരമാക്കും. ഓറഞ്ച് തൊലി പൊടിച്ച് പാലിനൊപ്പം ചേര്‍ത്ത് മുഖത്ത് തേയ്ക്കുന്നതും ചര്‍മത്തിന്റെ മൃദുത്വം നിലനിര്‍ത്തും.
ഓറഞ്ച് നീരും, മുള്ളങ്കി നീരും, പൊടിച്ച ഉഴുന്നും ചേര്‍ത്ത് ഒരു സ്പൂണ്‍ വീതം ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് തേക്കുന്നത് ചര്‍മത്തിന്റെ മൃദുത്വം സംരക്ഷിക്കാന്‍ മികച്ചതാണ്. ദിവസവും ചെയ്താല്‍ മാത്രമേ ഈ കൂട്ടിന്റെ ഗുണം മുഖത്തിന് ലഭിക്കുകയുള്ളൂ.
ബ്ലാക്ക് ഹൈഡ്‌സ് അകറ്റാന്‍
ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിക്കുകയാണ് ആദ്യം വേണ്ടത്. ഈ പൊടി ഓട്‌സും തൈരുമായി കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കണം. ഈ പേസ്റ്റിട്ട് മസാജ് ചെയ്യുന്നതോടെ ബ്ലാക്ക് ഹെഡ്‌സ് മുഖത്തിനോട് വിട പറയും.
മുഖക്കുരു അകറ്റാന്‍
ഓറഞ്ചിന്റെ കുരു ഉണക്കി പൊടിച്ചെടുത്ത് ഓറഞ്ച് നീരില്‍ ചാലിച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരുവും പാടുകളും അകറ്റാം.
പല്ലുകള്‍ക്ക് വെണ്മ
ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് ഉപ്പും ചേര്‍ത്ത് പല്ലുതേയ്ക്കുന്നത് പല്ലുകളുടെ വെണ്‍മ കൂട്ടും.
കടപ്പാട്:ഷൈല രമേശന്‍, വീനസ് ബ്യൂട്ടി പാര്‍ലര്‍, പള്ളുരുത്തി
നെല്ലിക്കാപ്പൊടിയും ആവണക്കെണ്ണയും തലയോട്ടിയിൽ പുരട്ടിയാൽ മുടിക്ക് നിറവും കരുത്തും ഉണ്ടാകും
സാരിയില്‍ വിരിയുന്ന മ്യൂറല്‍ വസന്തം
വെള്ളിമേഘങ്ങളുടെ നിറമുള്ള സാരിയില്‍ പ്രേമാതുരരായ രാധയുടെയും, കൃഷ്ണന്റെയും അനുപമ സൌന്ദര്യം വിതറുന്ന മ്യൂറല്‍ ചിത്രം. നിറങ്ങളുടെയും, വരകളുടെയും പരിപൂര്‍ണ്ണതയും, സങ്കലനവും സാരിയെ ആകര്‍ഷകവും, അനുപമവുമാക്കുന്നു. മ്യൂറല്‍ ചിത്രകല സാരികളില്‍ ഒരു കവിതപോലെ വരച്ചു തീര്‍ക്കുകയാണ് ഇരിങ്ങാലകുട കുഞ്ഞിലിക്കാട്ടില്‍ ജിതബിനോയ് എന്ന വീട്ടമ്മ. വെണ്ണ കണ്ണനും, രാധയും, കൃഷ്ണനും, ഗണപതിയും, മയിലും, മയില്‍പ്പീലിയും അങ്ങിനെ ചീത്രങ്ങളൊരുപാട് സാരികളിലും, ചുരിദാറുകളിലും, ഷര്‍ട്ടുകളിലും വരയ്ക്കുകയാണ് ഈ അനുഗ്രഹീത ചിത്രകാരി. ചെറുപ്പത്തിലെ ചിത്രക്കലയില്‍ തല്‍പരയായിരുന്ന ജിത വിവാഹത്തിനുശേഷം ഒരു ഹോബിയ്ക്ക് വേണ്ടിയാണ് സാരികളില്‍ മ്യൂറല്‍ പേയിന്‍റിങ് ചെയ്യാന്‍ തുടങ്ങിയത്. മൂന്നു വര്‍ഷം മ്യൂറല്‍ ചിത്രകല അഭ്യസിച്ച ജിത കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ മാഷില്‍ നിന്നും മ്യൂറല്‍ പേയിന്‍റ്ങിന്റെ കൂടുതല്‍ അറിവുകള്‍ സമ്പാദിച്ചു. ഇത് മ്യൂറല്‍ ചിത്രകലയില്‍ ജിതയ്ക്ക് ഒരു വഴിത്തിരിവായി. വിനോദത്തിന് തുടങ്ങിയ ഈ കല ഇന്ന് വിപണിയിലെ വരുമാനവും, തൊഴില്‍ കൂട്ടായ്മയും ഉണ്ടാക്കിയിരിക്കുകയാണ്. ഇത് വീട്ടമ്മമാര്‍ക്ക് നല്ലൊരു വരുമാനമാര്‍ഗ്ഗം ഉണ്ടാക്കാവുന്ന ഒന്നാണ്. അല്പം കലാവാസനയുണ്ടെങ്കില്‍ ഏതൊരാള്‍ക്കും മ്യൂറല്‍ ചിത്രക്കല പഠിക്കാവുന്നതേയുള്ളൂ. ഇവിടെയിപ്പോള്‍ സ്ത്രീകള്‍ സാരികളില്‍ മ്യൂറല്‍ ചിത്രകല ചെയ്യുന്നത് പഠിക്കാന്‍ വരുന്നുണ്ട്. ഇത് പഠിച്ചുകഴിഞ്ഞാല്‍ അത് തീര്‍ച്ചയായും അവര്‍ക്കൊരു വരുമാന മാര്‍ഗ്ഗമായിരിക്കും. ജിത നടത്തുന്ന ഐതിഹ്യ മ്യൂറല്‍ പേയിന്‍റിങ് ഫാബ്രിക്സ് ഇന്ന് ഏറെ പ്രസിദ്ധമാണ്. സാരികളില്‍ ഇഷ്ടപ്പെട്ട ചിത്രങള്‍ വരയ്ക്കുന്നത് ഇന്നൊരു ഫാഷനായി മാറി കൊണ്ടിരികുകയാണ്. സാരികളില്‍ മാത്രമല്ല ചുരിദാര്‍, ഷര്‍ട്ട്, കിഡ്സ് വെയര്‍, പാത്രങ്ങള്‍, തുടങ്ങിയവയിലെല്ലാം മ്യൂറല്‍ ചിത്രങള്‍ വരയ്ക്കുന്നുണ്ട് ഇവിടെ. ഒരു സാരിയ്ക്ക് 800 രൂപയുടെ മുകളിലാണ് വില. ഒരുമാസം പത്തോളം സാരികളുടെ ഓര്‍ഡര്‍ ലഭിക്കാറുണ്ട്. കേരള സാരികളിലാണ് ഏറെയും ചിത്രങള്‍ ചെയ്യാറുള്ളത്. മറ്റ് സാരികളിലും ചിത്രങ്ങള്‍ വരയ്ക്കാറുണ്ട്. സിംഗപ്പൂര്‍, മലേഷ്യ, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിലും ഐതിഹ്യയിലെ സാരികള്‍ക്ക് ആവശ്യക്കാര്‍ ഉണ്ട്. പ്രധാനമായും ഫേസ്ബുക്ക് മുഖേനയാണ് ഇതിന് വിപണി കണ്ടെത്തുന്നത്. ഫേസ്ബുക്കില്‍ ഐതിഹ്യ മ്യൂറല്‍ പെയിന്റിംഗ് ഫാബ്രിക്സ് പേജ് സന്ദര്‍ശിച്ചാല്‍ ഐതിഹ്യ ചെയ്യുന്ന വര്‍ക്കുകളുടെ ചിത്രങ്ങള്‍ കാണാം. ഇത് കണ്ടിട്ടാണ് പലരും ഓര്‍ഡറുകള്‍ നല്‍കുന്നത്. ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട ചിത്രങ്ങളാണ് വരച്ചുകൊടുക്കുന്നത്. സാരികളിലും, ഷര്‍ട്ടുകളിലും മ്യൂറല്‍ ചെയ്യുവാനായി 12 ഓളം ചിത്രക്കാരന്‍മാര്‍ ഇവിടെയുണ്ട്. ഇവര്‍ ഗുരുവായൂരും, കാലടിയിലും, ചുമര്‍ച്ചിത്രക്കല അഭ്യസിച്ചവരാണ്. വെറുതെയിരിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് മറ്റ് സ്ത്രീകളെ കൂടിചേര്‍ത്ത് വീടിനോട് ചേര്‍ന്ന് ഈ യൂണിറ്റ് തുടങ്ങിയത്. ഇതില്‍ നിന്നുള്ള വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. സ്ത്രീകള്‍ സ്വാശ്രയത്തിലൂടെ വരുമാനം കണ്ടത്തേണ്ടത് ഇന്നത്തെ സമൂഹം ആവശ്യപ്പെടുന്ന ഒരു പ്രധാനവിഷയമാണ്. കുടുംബശ്രീ പോലുള്ള സംവിധാനങ്ങളിലൂടെ പലയിടങ്ങളിലും സ്ത്രീകള്‍ സാമ്പത്തികമായി സ്വയം പ്ര്യാപ്തത നേടിയിട്ടുണ്ട്. ജിതയുടെ നേതൃത്തത്ത്വത്തിലുള്ള ഐതിഹ്യ ഒട്ടനവധി സ്ത്രീകള്‍ക്കും, കുടുംബങ്ങള്‍ക്കും ഇന്ന് പ്രധാന വരുമാനമാര്‍ഗ്ഗമാണ്.
കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ജിതയെ ഈ രംഗത്തെത്തിച്ചത്. ഈ രംഗത്തുള്ള ജിതയുടെ ആത്മാര്‍പ്പണമാണ് ഐതിഹ്യയുടെ വിജയഗാഥ. ഇച്ഛാശക്തിയും, സ്വപ്നങ്ങളും ഉണ്ടെങ്കില്‍ ഏതൊരു സ്ത്രീക്കും, ഏത് രംഗത്തും വിജയം കൈവരിക്കാം എന്നുതന്നെയാണ് ജിതയുടെ വിശ്വാസം, ഈ വിശ്വാസത്തിനോടൊപ്പം ഭര്‍ത്താവ് ബിനോയിയും, മക്കളും ജിതയോടൊപ്പമുണ്ട്
കൈത്തണ്ടയില്‍, നീളത്തില്‍ തീതുപ്പുന്ന വ്യാളി. നെഞ്ചില്‍, അമ്പുകൊണ്ട് മുറിവേറ്റ് രകതം ഇറ്റുന്ന ഹൃദയം. ശരീരത്തിന്റെ പുറം ഭാഗത്ത് നിറയെ സങ്കീര്‍ണ്ണമായ ട്രൈബല്‍ പെയിന്റിംഗ്....
സംഗതി പിടികിട്ടിയില്ല അല്ലേ ?
ഇതാണ് ടാറ്റൂ.. കേരളത്തില്‍ ഈയടുത്ത കാലത്ത് മാത്രം സജീവമായ ഫാഷന്‍. അതിപുരാതനമായ
കാലം മുതല്‍ക്കേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശരീരത്തില്‍ ടാറ്റൂ പതിപ്പിക്കുന്ന ഏര്‍പ്പാട് നിലനിന്നിരുന്നു. ചിലയിടങ്ങളില്‍ അത് വിശ്വാസവുമായി ബന്ധപ്പെട്ടായിരുന്നു. മറ്റിടങ്ങളില്‍ അത് ചെയ്യുന്ന തൊഴിലിനു അനുസരിച്ചുമായിരുന്നു. യോദ്ധാക്കളും, കൊള്ളക്കാരും, അടിമകളും തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പെട്ടവര്‍ ഇത് ചെയ്തു പോന്നിരുന്നു
കാലം മാറിയതോടെ ടാറ്റൂ പതിപ്പിക്കല്‍ ഒരു ഫാഷനെന്ന നിലയില്‍ ലോകം മുഴുവന്‍ പരന്നു തുടങ്ങി. ഇന്ത്യയിലെ അതിന്റെ രൂപഭേദങ്ങളായിരുന്നു ഹെന്നയും മൈലാഞ്ചിയുമൊക്കെ. ടാറ്റൂ പതിപ്പിക്കല്‍ ഒരു സാര്‍വത്രികമായ ഫാഷനായതോട് കൂടി ഇങ്ങ് കേരളത്തിലും അതിന്റെ അലയൊലികള്‍ എത്താന്‍ തുടങ്ങി. ഏകദേശം അഞ്ചു വര്‍ഷം മുമ്പാണ് കേരളത്തില്‍ ടാറ്റൂ പതിപ്പിക്കല്‍ ഫാഷനായി മാറാന്‍ തുടങ്ങിയതെന്ന് കേരളത്തിലെ ഈ രംഗത്തെ വിദഗ്ദ്ധനായ പ്രമോദ് പറയുന്നു. കേരളത്തില്‍ ശാസ്ത്രീയമായ രീതിയില്‍ ടാറ്റൂ പതിപ്പിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയതില്‍ ഒരാള്‍ കൊച്ചി സ്വദേശി പ്രമോദാണ്.
ഏഴു വര്‍ഷം മുമ്പാണ് പ്രമോദ് മലേഷ്യയില്‍ നിന്ന് ഇതിന്റെ പഠനം
പൂര്‍ത്തിയാക്കി കേരളത്തില്‍ എത്തിയത്. കൊച്ചിയില്‍ കൂടുതല്‍ വിദേശ സഞ്ചാരികള്‍ വരുന്ന ഫോര്‍ട്ട് കൊച്ചിയില്‍ അവരെ ലക്ഷ്യമിട്ടാണ് ഇദ്ദേഹം തന്റെ ആദ്യത്തെ സ്ഥാപനം ആരംഭിക്കുന്നത്. പിന്നീട് ഈ ഫാഷന്‍ കേരളീയരും ചെയ്തു തുടങ്ങിയതോടെ പനമ്പിള്ളി നഗറില്‍ മറ്റൊരു സ്ഥാപനം കൂടി പണിതു. ഏത് ഫാഷനേയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കേരളയുവത്വത്തിന് പക്ഷേ ഇത് ഇപ്പോഴും അത്ര സമീപത്തല്ല. കാരണം ചിലവു തന്നെ. ടാറ്റൂ പതിപ്പിക്കാന്‍ മിനിമം വേണ്ടത് രണ്ടായിരം രൂപയാണ്. സ്ക്വയര്‍ ഇഞ്ചിനാണ് പൈസ ഈടാക്കുന്നത്. നാലാളു കാണുന്ന വലിപ്പത്തില്‍ വേണമെങ്കില്‍ നാലായിരമെങ്കിലും വേണ്ടിവരും. അതു കൊണ്ടു തന്നെ നമ്മുടെ
കോളേജ് പിള്ളേര്‍ക്ക് സംഗതി ഇപ്പോഴും അകലെയാണ്. ഇന്ന് പ്രധാനമായും കേരളത്തില്‍ ടാറ്റൂ പതിപ്പിക്കുന്നത് സാമ്പത്തികമായി ഉയര്‍ന്ന ഡോക്ടേഴ്സ്, എഞ്ചിനിയേഴ്സ്, ഐ ടി പ്രൊഫഷണലുകള്‍, മീഡിയ പ്രൊഫഷണല്‍സ്, തുടങ്ങിയവരാണ്. സ്ത്രീകളും ടാറ്റുവിന്റെ ആരാധകരാണ്. ടാറ്റൂ പതിപ്പിക്കാനുള്ള പ്രത്യേക തരം മഷികളും, മെഷിനറിയും യൂറോപ്പില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഒരിക്കല്‍ ഉപയോഗിച്ച സിറിഞ്ചും മറ്റും പിന്നീട് ഉപയോഗിക്കാറില്ല. ടാറ്റൂ പതിപ്പിക്കാന്‍ ചിലവു വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം ഈ ഇറക്കുമതി ചിലവാണ്. വിവിധ സിനിമകള്‍ക്ക് വേണ്ടിയും പ്രമോദ് വര്‍ക്ക് ചെയ്തിട്ടുണ്ട്. ചില കഥാപാത്രങ്ങള്‍ക്ക് വേണ്ടി വരുന്ന ടാറ്റൂ പതിപ്പിച്ചു നല്‍കുന്നത് ഇദ്ദേഹമാണ്. ഇത് സാധാരണടാറ്റൂവില്‍ നിന്ന് വ്യത്യസ്തമായി അഞ്ചോ ആറോ ദിവസം കഴിഞ്ഞാല്‍ തനിയെ മാഞ്ഞുപോകുന്ന രീതിയിലിലുള്ളതാണ്. എന്നാല്‍ സാദാ ടാറ്റൂവിനെ അപേക്ഷിച്ച് ഇത് ചിലവു കൂടിയ ഏര്‍പ്പാടാണ്. ഉടനെ പുറത്തിറങ്ങാന്‍ പോകുന്ന കോബ്രയാണ് പ്രമോദ് അവസാനമായി ചെയ്ത ചിത്രം.
ഓരോരുത്തരും അവരവരുടെ പ്രൊഫഷന് യോജിച്ച ടാറ്റൂവാണ് പതിപ്പിക്കുന്നത്. കൂടുതല്‍ ആരാധകരുള്ളത് ട്രൈബല്‍ പെയിന്റിംഗ്സിനാണ്. സങ്കീര്‍ണ്ണവും പൌരാണികവുമായ ഇത്തരം പെയിന്റിംങുകളാണ് ഒട്ടുമിക്കവരേയും ആകര്‍ഷിക്കുന്നത്. അയ്യായിരം മുതല്‍ നാല്പത്തയ്യായിരം വരെയാണ് സാധാരണ വരുന്ന നിരക്ക്. എന്നാല്‍ ടാറ്റൂ പതിപ്പിക്കലിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്തോറും കാശും കൂടും. ചൈന, മലേഷ്യ, തായ്ലന്‍ഡ്
തുടങ്ങിയ രാജ്യങ്ങളിലെ പൌരാണികവും സംസ്ക്കാരവുമായി ബന്ധപ്പെട്ടതുമായ ചിത്രങ്ങളും ടാറ്റൂ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഈ വര്‍ഷം ഓള്‍ ഇന്ത്യ ടാറ്റൂ ആര്‍ട്ടിസ്റ് എന്ന പേരില്‍ ഒരു ദേശീയ സംഘടന ഇവര്‍ രൂപീകരിച്ചിട്ടുണ്ട്. അതിന്റെ പ്രഥമ സമ്മേളനം കഴിഞ്ഞ മാസം ന്യൂഡല്ലിയില്‍ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രമുഖ ടാറ്റൂ ആര്‍ട്ടിസ്റുകളുടെ ക്ളാസ്സുകളുമുണ്ടായിരുന്നു. മാറി വരുന്ന മോഡലുകള്‍ പരിചയപ്പെടാനും പുത്തന്‍ സാങ്കേതിക വിദ്യകള്‍ അഭ്യസിക്കാനും ഇത്തരം സമ്മേളനങ്ങള്‍ സഹായിക്കുമെന്ന് സംഘടനയിലെ ഏക മലയാളി സാന്നിദ്ധ്യമായ പ്രമോദ് പറയുന്നു. എന്തായാലും ഏതാനും വര്‍ഷങ്ങള്‍ക്കൂടി കഴിഞ്ഞാല്‍ ടാറ്റൂ ഫാഷന്‍ നമ്മുടെ ചെത്തു പിള്ളേര്‍ക്കും കയ്യെത്തും ദൂരത്താവും..
തക്കാളിയും നാരങ്ങയും കൊണ്ട് മുഖം ബ്ലീച്ച് ചെയ്യാം, പാര്‍ശ്വഫലങ്ങള്‍ ഭയക്കാതെ -
മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന ബ്ലീച്ചിങ് ക്രീമില്‍ പല കെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ സുന്ദരമെന്നു തോന്നിക്കുമെങ്കിലും അതിനൊപ്പം പല സൈഡ് എഫക്ടുകളും ഉണ്ടാക്കുന്നുണ്ട്. ചര്‍മ്മത്തെ സുന്ദരമാക്കാന്‍ വീട്ടില്‍ വെച്ചു തന്നെ ചെയ്യാവുന്ന ഏതെങ്കിലും മാര്‍ഗമുണ്ടോയെന്നു നിങ്ങള്‍ ആലോചിക്കാറുണ്ടോ? തീര്‍ച്ചയായും കഴിയും.
പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് നിങ്ങള്‍ വീട്ടില്‍ നിന്നുതന്നെ ബ്ലീച്ച് ചെയ്യാം. സ്‌കിന്നിന്റെ കളറും തിളക്കവും വര്‍ധിപ്പിക്കാം. അങ്ങനെ ഉപയോഗിക്കാവുന്ന ചില ബ്ലീച്ചിങ് ഫെയ്‌സ്പാക്കുകള്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
1. പോട്ടാറ്റോ ബ്ലീച്ചിങ് പാക്ക്
പ്രകൃതിദത്തമായ ബ്ലീച്ചിങ് ഏജന്റാണ് ഉരുളക്കിഴങ്ങ്. ഇത് വെയിലേറ്റ് സ്‌കിന്നിലുണ്ടാവുന്ന തവിട്ടുനിറം കളയാന്‍ ഏറെ സഹായിക്കും.
1. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞശേഷം ചുരണ്ടിയെടുക്കുക.
2. അതിലേക്ക് അല്പം റോസ് വാട്ടര്‍ ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക.
3. നിങ്ങളുടേത് വളരെയധികം ഡ്രൈ ആയ സ്‌കിന്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് ഈ മിശ്രിതത്തിലേക്ക് അല്പം തേന്‍ ചേര്‍ക്കാം. ഓയിലി സ്‌കിന്നിന്റെ കാര്യത്തില്‍ തേനിനുപകരം നാരങ്ങ നീര് ഉപയോഗിക്കാം.
4. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക.
5. ഉണങ്ങിയശേഷം വെള്ളം ഉപയോഗിച്ച് കഴുകുക.
2.ടൊമാറ്റോ പാക്ക്
വിറ്റാമിന്‍ സി ധാരാളമുള്ള പഴമാണ് തക്കാളി. സ്‌കിന്നിനു ഏറെ നല്ലതാണ് വിറ്റാമിന്‍ സി.
1. പഴുത്ത തക്കാളിയെടുത്ത് പിഴിയുക.
2. അരിപ്പ ഉപയോഗിച്ച് ഇതിലെ കുരുക്കള്‍ നീക്കുക.
3. അല്പം തൈര് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
4. ഇതു മുഖത്തു പുരട്ടുക.
5. ഇളംചൂടു വെള്ളത്തില്‍ മുഖം കഴുകുക.
3. വെള്ളരികൊണ്ടുള്ള ബ്ലീച്ച്
1. വെള്ളരി തൊലി കളഞ്ഞെടുക്കുക
2. ഇതു ചെറുതായി അരിഞ്ഞ് ജ്യൂസാക്കിമാറ്റുക.
3. ഇതിലേക്ക് അല്പം കറ്റാര്‍വാഴ നീര് ചേര്‍ത്ത് മുഖത്തു പുരട്ടാം.
4. ഓറഞ്ച് തൊലിയുടെ ഫേസ്പാക്ക്
1. ഓറഞ്ച് തൊലി വെയിലത്ത് ഉണക്കി മിക്‌സിയില്‍ പൊടിച്ചെടുക്കുക.
2. ഇതിലേക്ക് അല്പം തേനും റോസ് വാട്ടറും ചേര്‍ക്കുക. ഈ പാക്ക് മുഖത്തു പുരട്ടുക.
3. ഉണങ്ങിയശേഷം ശുദ്ധജലത്തില്‍ മുഖം കഴുകുക.
5. നാരങ്ങാനീര്
1. ചെറുനാരങ്ങാ നീര് പിഴിഞ്ഞെടുത്ത് നേരിട്ട് മുഖത്തു പുരട്ടാം.
2. ഇതിലേക്ക് തേനോ, തൈരോ ഗ്ലിസറിനോ ചേര്‍ത്താല്‍ ജ്യൂസിന്റെ ആസിഡ് ലെവല്‍ കുറയും.
3. നല്ല ഫലം കിട്ടാന്‍ ആഴ്ചയില്‍ ഒരുതവണയെന്ന രീതിയില്‍ ഈ പാക്ക് ഉപയോഗിക്കാം.
തേജസുമുള്ള ചര്‍മ്മം പെണ്‍കുട്ടികളുടെ സ്വപ്‌നമാണ്. എന്നാല്‍ അത് വിദൂരമല്ലാത്ത സ്വപ്‌നമാണെന്നാണ് ഗവേഷകരുടെ മതം. പഞ്ചസാര ഒഴിവാക്കൂ..അതോടൊപ്പം ഒലിവ് ഓയില്‍, ബട്ടര്‍ ഫ്രൂട്ട് തുടങ്ങിയവ
ഭക്ഷണത്തിന്റെ ഭാഗമാക്കൂ..എങ്കില്‍ നിങ്ങളുടേത് അഴകുള്ള ചര്‍മമാകും. ഭക്ഷണത്തില്‍നിന്ന് പഞ്ചസാരെയ പടിക്ക് പുറത്താക്കിയെ പറ്റൂ. അല്പം ആകാമെങ്കിലും പരമാവധി ഒഴിവാക്കണം. തേന്‍ തുടങ്ങിയ പ്രകൃതിദത്ത മധുരങ്ങളും കുറച്ചുമാത്രമേ ഉപയോഗിക്കാവൂ. മധുരമുള്ള പഴങ്ങളും പഴച്ചാറുകളും ഒഴിവാക്കേണ്ടതുതന്നെ.
കൃത്രിമ മധുരം പാടെ ഉപേക്ഷിക്കണം. അവ പ്രമേഹത്തിനും പൊണ്ണത്തടിക്കും കൂടി കാരണമാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യകരമായ കൊഴുപ്പാണ് ചര്‍മ്മത്തെ ആകര്‍ഷകമാക്കുന്നത്. അതിന് സഹായിക്കുന്ന അപൂരിത
കൊഴുപ്പുകള്‍ അടങ്ങിയതാണ് ഒലിവ് ഓയില്‍, ബട്ടര്‍ ഫ്രൂട്ട് തുടങ്ങിയവ. അതിനാല്‍ത്തന്നെ ഒലിവ് ഓയില്‍ അടങ്ങിയ ഭക്ഷണം ചര്‍മ്മതിന് തിളക്കമേകുമെന്നാണ് യു.കെയിലെ ഗവേഷകരുടെ അഭിപ്രായം.
സൗന്ദര്യം കൂട്ടാൻ തക്കാളി മതി !
ചര്‍മസംരക്ഷണത്തിന് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പലതുണ്ട്. ഇതിലൊന്നാണ് തക്കാളി. നല്ലൊരു ഭക്ഷ്യവിഭവമെന്നതിലുമുപരിയായി സൗന്ദര്യവര്‍ദ്ധനവിനു സഹായിക്കുന്നൊരു വസ്തുവാണ് തക്കാളി. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നതു കൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു കാണൂ,
ചര്‍മത്തിലെ സുഷിരങ്ങള്‍ക്കു വലിപ്പം കൂടുന്നത് നല്ലതല്ല. ഇത് ചര്‍മത്തില്‍ ചെളി അടിഞ്ഞു കൂടുവാന്‍ കാരണമാകും. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് ചര്‍മസുഷിരങ്ങള്‍ ചെറുതാകാന്‍ കാരണമാകും.
തക്കാളി നീര് മുഖക്കുരുവിനുള്ളൊരു പരിഹാരം കൂടിയാണ്. തക്കാളി നീര് മുഖത്തു പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്. വേനല്‍ക്കാലത്ത് പുറത്തിറങ്ങിയാല്‍ വെയിലേറ്റ് ചര്‍മം കരുവാളിയ്ക്കാനുള്ള സാധ്യത കൂടുതലാണ്. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് കരുവാളിപ്പു കുറയ്ക്കും.
സണ്‍ടാന്‍ അകറ്റുന്നതിനും ചര്‍മത്തിലുണ്ടാകുന്ന ഡാര്‍ക് സ്‌പോട്‌സിന്റെ നിറം കുറയ്ക്കുന്നതിനും തക്കാളി നീര് നല്ലതാണ്. ചര്‍മം വൃത്തിയാക്കാനുള്ള ഒരു സ്വാഭാവിക ക്ലെന്‍സറാണ് തക്കാളി നീര്. ഇത് മുഖത്തു പുരട്ടുന്നത് ചര്‍മം വൃത്തിയാക്കാന്‍ സഹായിക്കും. മുഖചര്‍മത്തിന് തിളക്കം നല്‍കാനും തക്കാളിയുടെ നീര് നല്ലതു തന്നെ. ഇതിന് ബ്ലീച്ചിംഗ് ഇഫക്ടുമുണ്ട്.
കണ്ണിനടിയില്‍ പടരുന്ന കറുപ്പ് സൗന്ദര്യമുള്ള മിഴികളുടെ തിളക്കം കെടുത്തുന്നു. ഇതിന് കാരണങ്ങള്‍ പലതാണ്. ഉറക്കക്കുറവ്, കണ്ണിന് സ്‌ട്രെയിന്‍ കൊടുക്കുന്ന പ്രവര്‍ത്തികള്‍, ടെന്‍ഷന്‍, പോഷകക്കുറവ്, പാര്യമ്പര്യം, പിഗ്‌മെന്റേഷന്‍ തുടങ്ങിയവയാണ് കാരണങ്ങളില്‍ ചിലത്.
ഇത് സാധാരണയായി കൗമാരക്കാരില്‍ മുതല്‍ പ്രായമായവരിലും കാണപ്പെടുന്നു. പ്രായമേറിയവരുടെ കണ്ണിന് താഴെ നേര്‍ത്ത ചര്‍മ്മമായതിനാല്‍ കണ്ണിനടിയിലുള്ള രക്തക്കുഴലുകളെ കാണാനാകുന്നു. ഇത് കറുപ്പായി തോന്നുന്നതാണ് പ്രായമായവരുടെ കണ്ണിനടിയിലുണ്ടാകുന്ന കറുപ്പിന് കാരണം. കണ്‍സീലര്‍ ഉപയോഗിക്കുന്നതിലൂടെ ഇതിന് താത്കാലിക പരിഹാരമാകും. കണ്ണിന്റെ അകത്തെ കോണില്‍ നിന്നും പുറത്തേയ്ക്കാണ് കണ്‍സീലര്‍ പുരട്ടേണ്ടത്.
കണ്ണിനടിയിലെ കറുപ്പകറ്റി മനോഹര നേത്രം വീണ്ടെടുക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ദിവസവും വെള്ളരിക്കയുടെ ജ്യൂസ് കണ്ണിന് ചുറ്റും പുരട്ടി 15 മിനിറ്റിന് ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയുക.
നാരങ്ങയുടെയും വെള്ളരിക്കയുടെയും ജ്യൂസുകള്‍ തുല്യ അളവിലെടുത്ത് കണ്ണിന് ചുറ്റും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകികളയുക.
തക്കാളിയുടെ ജ്യൂസും ഇതുപോലെ ചെയ്യുന്നത് നല്ലതാണ്. ബദാം ഓയില്‍ പുരട്ടി മസാജ് ചെയുന്നതും കണ്ണിനടിയിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു.
വീടിന് പുറത്തിറങ്ങുന്നതിന് മുമ്പ് കണ്ണിനടിയില്‍ സണ്‍സ്‌ക്രീന്‍ പുരട്ടുക. ഇത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കണ്ണിന് സംരക്ഷണമേകും. അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണിനടിയിലെ കൊളാജന്‍ കുറയ്ക്കുകയും അകാലത്തിലുള്ള ചുളിവുകള്‍ക്കും ചര്‍മ്മം തൂങ്ങലിനും ഇടയാക്കും.
രാത്രി കിടക്കുന്നതിന് മുമ്പായി മോയിസ്ചറൈസര്‍ പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്. റെട്ടിനോയിക് ആസിഡ് അടങ്ങിയ വിറ്റമിന്‍ എ ക്രീമുകളും ഏറെ ഗുണം ചെയ്യും.
ആര്യവേപ്പ് ഔഷധഗുണങ്ങള്‍ ധാരാളമുള്ള ആര്യവേപ്പ് , പ്രമേഹമടക്കമുള്ള പല രോഗങ്ങള്‍ക്കും നല്ല മരുന്നാണിത്. രോഗങ്ങള്‍ക്ക് മാത്രമല്ല, ചര്‍മസംരക്ഷണത്തിനും പറ്റിയ ഒന്നാണ് ആര്യവേപ്പ്. ആര്യവേപ്പില സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലും ഉപയോഗിക്കും. ആര്യവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് അരയ്ക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക. തിളങ്ങുന്ന ചര്‍മം ലഭിക്കാനുള്ള നല്ലൊന്നാന്തരം വഴിയാണിത്. ഇതിനു മാത്രമല്ല, ചര്‍മത്തിലെ ചുവപ്പും തടിപ്പും മാറാനും ഇത് നല്ലതാണ്. ചെറുനാരങ്ങാനീര്, പനിനീര് എന്നിവ ചേര്‍ത്ത് മുഖത്തു തേയ്ക്കാം. ഇത് മുഖക്കുരു മാറാനുള്ള ഏറ്റവും നല്ലൊരു വഴിയാണ്. ആര്യവേപ്പില അരച്ച് ഇതില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് മുഖത്തിടാം. എണ്ണമയമുള്ള ചര്‍മത്തിനു പറ്റിയ ഫേസ് പായ്ക്കാണിത്. ചര്‍മത്തിലെ മൃതകോശങ്ങള്‍ അകറ്റാനും പിഗ്മെന്റേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു മരുന്നാണ്. മുഖക്കുരുവിന്റെ പാടുകള്‍ മാറാനും ഈ കൂട്ട് നല്ലതു തന്നെ. ആര്യവേപ്പില അരച്ചതോ, പൊടിയോ കടലമാവ്, തൈര് എന്നിവയുമായി ചേര്‍ത്ത് മുഖത്തിടുന്നതും നല്ലതു തന്നെ. ഇത് വരണ്ട ചര്‍മത്തിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. ചര്‍മത്തിളക്കത്തിനും ഇത് നല്ലതു തന്നെ. ആര്യവേപ്പിലയും മഞ്ഞളും അരച്ചിടുന്നത് നല്ലതാണ്. മുഖത്തിന് നിറം നല്‍കാനും ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങളുടെ വടുക്കളും കലകളും പോകാനും ഇത് നല്ലതാണ്. ആര്യവേപ്പും പാലും ചെറുനാരങ്ങാനീരും ചേര്‍ത്ത് മുഖത്തിടുന്നത് ചര്‍മത്തിന് മൃദുത്വം നല്‍കും. മുഖം തിളങ്ങാനും ചര്‍മം വൃത്തിയാക്കാനും ഇത് നല്ലതു തന്നെ. ആര്യവേപ്പ്, തുളസി, തേന്‍ എന്നിവ ചേര്‍ത്തും ഫേസ് പായ്ക്കുണ്ടാക്കാം. ഇത് വരണ്ട ചര്‍മമുള്ളവര്‍ക്ക് ഏറ്റവും നല്ലതാണ്. മുഖക്കുരുവും മറ്റ് ചര്‍മപ്രശ്‌നങ്ങളും അകറ്റാനും ഈ മിശ്രിതം നല്ലതു തന്നെ.
മുഖ സൗന്ദര്യത്തിനു അരി ഉപയോഗിക്കാം!
കഴിക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും അരി വളരെ നല്ലതാണ്. ചര്‍മ്മത്തിന് തെളിച്ചം നല്‍കുന്നതിനും ദീര്‍ഘനാള്‍ ചര്‍മ്മ കാന്തി നിലനിര്‍ത്താനും അരി സഹായിക്കും. നിങ്ങളും മനോഹരമായ ചര്‍മ്മം ആഗ്രഹിക്കുന്നുവെങ്കില്‍ അരി കൊണ്ടുള്ള പരീക്ഷണങ്ങള്‍ നടത്തി നോക്കു. മുഖം മങ്ങിയിരിക്കുകയാണെങ്കില്‍ ചര്‍മ്മത്തിന് തിളക്കം നല്‍കേണ്ടത് ആവശ്യമാണ്. ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാന്‍ അരി ഉപയോഗിക്കാം. അപകടകാരികളായ സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ക്ക് പകരം അരി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മ സൗന്ദര്യം ലളിതമായി പരിപാലിക്കാം. അരി കഴുകിയ വെള്ളത്തില്‍ പഞ്ഞി മുക്കി മുഖത്ത് തേയ്‌ച്ച് ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാം. ഗുണങ്ങള്‍ ,ചര്‍മ്മത്തിന് തിളക്കം നല്‍കുംചര്‍മ്മം മൃദുലമാകും. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ചെറുതാക്കുംചെലവ് കുറവാണ് സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കുംനിറം തെളിച്ചമുള്ളതാക്കുംചര്‍മ്മത്തിന് പുതുജീവന്‍ നല്‍കും പ്രകൃതി ദത്ത ഓര്‍ഗാനിക് ക്ലീന്‍സറായി പ്രവര്‍ത്തിക്കും. ഒരിക്കല്‍ ഇത് ഉപയോഗിച്ച് ചര്‍മ്മം വൃത്തിയാക്കി കഴിഞ്ഞാല്‍ ചര്‍മ്മം എത്ര മൃദുവായെന്ന് തൊട്ടു നോക്കി മനസ്സിലാക്കാം. മങ്ങിയ നിറമുള്ള ചര്‍മ്മത്തെ തിളക്കമുള്ളതാക്കി മാറ്റും.
ലര്‍ക്ക് ചെറിയ വയസ്സായിരിക്കും ഉണ്ടാവുക എന്നാല്‍ ഉള്ള പ്രായത്തില്‍ കൂടുതല്‍ കാണുമ്പോള്‍ തോന്നും. ആരെങ്കിലും വയസ്സു ചോദിക്കുമ്പോള്‍ നമ്മുടെ യഥാര്‍ത്ഥ വയസ്സു പറഞ്ഞാലും അവരു വിശ്വസിക്കില്ല. കാരണമെന്താ നമ്മുടെ ചര്‍മ്മം തന്നെ. പ്രായക്കുറവ് തോന്നിക്കാന്‍ ചില വഴികളുണ്ട്.
• പച്ചക്കറി പഴവര്‍ഗങ്ങള്‍ നന്നായി കഴിക്കുന്നത് വളരെ നല്ലതാണ്. ആപ്പിള്‍, ക്യാരറ്റ്, തണ്ണിമത്തന്‍ തുടങ്ങിയ പച്ചക്കറികളും പഴങ്ങളും പ്രായക്കുറവ് തോന്നിക്കാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങള്‍ കളയുക, ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും. സ്‌ട്രോബറി, തക്കാളി എന്നിവ ചര്‍മ്മത്തിന് പ്രായക്കുറവ് തോന്നാനും സഹായിക്കും. സ്‌ട്രോബറിയിലെ വൈറ്റമിന്‍ സി ചര്‍മ്മത്തിലെ ചുളിവുകളകറ്റും. തക്കാളി ചര്‍മം മൃദുവാകാനുംപാകം ചെയ്യുമ്പോള്‍ അധികം വേവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം. സാലഡോ സൂപ്പോ ആയി പച്ചക്കറികള്‍ കഴിക്കുന്നതാണ് നല്ലതും.
• ടിവി കാണുന്നത് കുറയ്ക്കുന്നത് നല്ലതാണ്. ടിവിയില്‍ നിന്നും പുറപ്പെടുന്ന വികിരണങ്ങള്‍ ചര്‍മ്മത്തില്‍ ക്ഷതമേല്‍പ്പിക്കാന്‍ പര്യാപ്തമാണ്. ഒരു നിശ്ചിത അകലത്തിലിരുന്നു മാത്രമേ ടിവിയില്‍ ശ്രദ്ധിക്കാവൂ. അല്ലാത്തപക്ഷം പ്രായക്കൂടുതല്‍ തോന്നിക്കാന്‍ കാരണമാകും.
• ധാരാളം വെള്ളം കുടിക്കുന്നത് ശരീര ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കും. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് നല്ലതാണ്. ഗ്രീന്‍ ടീ കുടിക്കുന്നത് പ്രായക്കുറവ് തോന്നിക്കാന്‍ ഒരു പരിധിവരെ സഹായിക്കും. ശരീരത്തിന് ഊര്‍ജ്ജവും മനസിന് ഉണര്‍വും നല്‍കാന്‍ ഇതിലെ ആന്റി ഓക്‌സൈഡുകള്‍ സഹായിക്കും.
• അല്‍പം മധുരമൊഴിവാക്കുന്നത് നല്ലതാണ്. മധുരം ഗ്ലൈക്കേഷന്‍ പ്രക്രിയയെ ത്വരിതപ്പെടുത്തും. ചര്‍മ്മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ നശിക്കലാണ് ഇതിന്റെ അനന്തരഫലം. ചര്‍മ്മം അയഞ്ഞുതൂങ്ങുന്നതോടെ 18കാരന്‍ 30കാരനും 16കാരി 30കാരിയുമാകുന്നു.
• ചര്‍മ്മത്തിന് ഹാനികരമായവയാണ് എയര്‍ കണ്ടീഷനുകള്‍. ചര്‍മ്മത്തിലെ ഈര്‍പ്പം വലിച്ചെടുക്കുന്നതിനും വരണ്ടതാക്കുന്നതിനും പര്യാപ്തമാണ് അവ. ഈര്‍പ്പം നഷ്ടപ്പെടുന്നത് ചുളിവുകള്‍ വരുത്തും. പ്രായമേറുന്തോറും ചര്‍മ്മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. അല്ലാത്തത് അത്ര നല്ലതല്ല.
• ഇടയ്ക്കിടെ നെറ്റി ചുളിക്കുന്നത് ദോഷകരമാണ്. ദേഷ്യം വരുമ്പോഴും അസ്വസ്ഥരാകുമ്പോഴും നെറ്റി ചുളിക്കുന്നവരാണെങ്കില്‍ അത് ആദ്യം നിര്‍ത്തണം. നെറ്റിയില്‍ ക്രമേണ ചുളിവുകള്‍ വരുത്താന്‍ ഇത് കാരണമാകും. ക്രമേണ ഇത് പ്രായക്കൂടുതല്‍ തോന്നിപ്പിക്കും.
• ആവി പിടിക്കുന്നത് നല്ലതാണ്. മുഖത്ത് ആവി പിടിക്കുന്നത് ത്വക്കിന് പ്രായം കുറയ്ക്കാന്‍ സഹായിക്കും. ആഴ്ചയിലൊരിക്കല്‍ ആവി പിടിക്കണം. മഞ്ഞുകാലത്ത് ആവി പിടിക്കുന്നത് മുഖത്തെ സുഷിരങ്ങള്‍ വൃത്തിയാക്കുവാനും ചര്‍മ്മത്തിന് ഓക്‌സിജന്‍ ലഭിക്കാനും സഹായിക്കും.
പ്രായമേറുന്തോറും സുന്ദരമായ പല്ലിന്റെ ഭംഗി നഷ്ടപ്പെടുന്നതിന്റെ വിഷമം, പിന്നെ ദന്തിസ്റ്റിനെ കാണുകയും പല്ല് വെളുപ്പിക്കാന്‍ എത്ര രൂപ വേണമെങ്കിലും ചെലവാക്കാനും തയ്യാറാകുന്നു. കാരണം, നിങ്ങളുടെ പല്ലിലാണ്, നിങ്ങളുടെ സൗന്ദര്യം. സുന്ദരമായ ചിരി എന്നും നിലനിര്‍ത്താന്‍ നിങ്ങള്‍ റെഡി ആണോ? എങ്കില്‍ ഒരു റെഗുലര്‍ ടീത്ത് വൈറ്റനിംഗ് ടിപ്പ് പറഞ്ഞു തരാം.
ഇതിനായി ആവശ്യമുള്ള സാധനങ്ങള്‍: ഹൈഡ്രജന്‍ പെറോക്‌സൈഡ്, ബേക്കിംഗ് സോഡ, റെഗുലര്‍ മൗത്ത്‌വാഷ് ടൂത്ത്‌പേസ്റ്റ്
ഇനി ഇവ ഉപയോഗിച്ച് ടീത്ത് വൈറ്റനിംഗ് മിക്‌സ്ചര്‍ തയ്യാറാക്കാം.
•1/2 ഹൈഡ്രജന്‍ പെറോക്‌സൈഡും 1/2 മൗത്ത് വാഷും മിക്‌സ് ചെയ്യുക.
•ഈ മിശ്രിതം അല്പം നേരം കവിള്‍കൊണ്ടതിനു ശേഷം വായ് കഴുകുക.
•ബേക്കിംഗ് സോഡയും ടൂത്ത്‌പേസ്റ്റും മിക്‌സ് ചെയ്ത് പല്ല് ബ്രഷ് ചെയ്യുക. (അല്പം ടൂത്ത്‌പേസ്റ്റും 1 ടീസ്പൂണ്‍ സോഡയും അര ടീസ്പൂണ്‍ വെള്ളവും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യണം)
വളരെ കരുതലോടെ വേണം ബ്രഷ് ചെയ്യാന്‍. ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ചെയ്യുന്നത് പല്ലിന്റെ ഇനാമലിന് മോശമാണ്. അതുകൊണ്ട്, ദിവസം ഒന്നില്‍ കൂടുതല്‍ തവണ ആവര്‍ത്തിക്കരുത്. എടുക്കുന്ന അളവും അധികമാവാന്‍ പാടില്ല. ഇനി കോണ്‍ഫിഡന്റോടെ സ്‌മൈല്‍ പ്ലീസ്
ബോളിവുഡ് താരങ്ങളെ പോലെ ആകാരവടിവ് സ്വന്തമാക്കാനായി ഇന്ത്യയിലെ സ്ത്രീകള്‍ അപകടകാരിയായ ഗുളികകള്‍ കഴിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് താരവും ലോക സുന്ദരിയുമായ ഐശ്വര്യ റായിയുടെ പ്രസവത്തിനു ശേഷം വണ്ണം വെച്ചതിന് ആരാധകര്‍ അവരെ വിമര്‍ശിച്ചിരുന്നു. ഡെലിവറിക്ക് ശേഷം സീറോ സൈസിലേക്കെത്തിയ വിക്ടോറിയ ബെക്കാമിനെ പോലെ ഇന്ത്യന്‍ സുന്ദരി ആഷിന് ഒരിക്കലും സ്ലിം ആവാന്‍ കഴിയില്ലെന്നായിരുന്നു കുറ്റപ്പെടുത്തലുകള്‍. എന്നാല്‍ പ്രസവത്തിനുശേഷം തന്റെ പഴയ ശരീര സൗന്ദര്യം ഐശ്വര്യ തിരിച്ചുപിടിച്ചു.
ഇപ്പോള്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ആഷിനെ പോലെ ശരീരവടിവ് സ്വന്തമാക്കിക്കൂടേ എന്നാണത്രേ ചിന്ത. ഇതിനായി അവര്‍ കഴിക്കുന്ന പല ഗുളികകളും അപകടകാരിയാണ്. വൃക്കകള്‍ തകരാറിലാക്കുവാനും അസ്ഥികള്‍ക്ക് ക്ഷയം സംഭവിക്കുന്ന ഒസ്റ്റിയോപൊറോസിസ് ഉണ്ടാകാനും എന്തിന് കാഴ്ച ശക്തി നഷ്ടപ്പെടുത്താനും കാരണമാകുന്ന പാര്‍ശ്വഫലങ്ങളുള്ളതാണ് വണ്ണം കുറച്ച് സ്ലിം ബ്യൂട്ടി ആവാന്‍ സ്ത്രീകള്‍ കഴിക്കുന്ന ഈ ഫാറ്റ് പില്‍സ്. ചിലര്‍ പ്രാക്ടിന്‍ കഴിക്കാറുണ്ട്. ഇതാകട്ടെ, ശരീരത്തിന് വളരെ അപകടകാരിയും. മഞ്ഞപ്പിത്തം, കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കല്‍, മനംപിരട്ടല്‍, വിഭ്രാന്തി തുടങ്ങിയ ശാരീരിക വെല്ലുവിളികള്‍ക്ക് പ്രാക്ടിന്‍ കാരണമായേക്കും.
പഞ്ചസാര
പഞ്ചസാരയും ഒലീവെണ്ണയും കൂട്ടിച്ചേര്‍ത്ത് മുഖം സ്‌ക്രബ്ബ് ചെയ്യാം. മുഖത്തെ മൃതകോശങ്ങള്‍ അകറ്റുവാനും നിറം വര്‍ദ്ധിക്കാനുമുളള നല്ലൊരു മാര്‍ഗമാണിത്.
നാരങ്ങ
നാരങ്ങ ഇനത്തില്‍ പെട്ട എല്ലാ തരം പഴവര്‍ഗങ്ങളും ബ്ലീച്ച് ഉണ്ടാക്കാന്‍ നല്ലതാണ്. ഓറഞ്ചിന്റെ തൊലി ഒരു ദീവസം വെയിലത്ത് വച്ച് ഉണക്കുക. ഇത് മിക്‌സിയില്‍ അടിച്ച് അതിന്റെ കൂടെ പാല്‍പ്പാടയും ചേര്‍ത്ത് ഉപയോഗിക്കാം. 10 മിനിറ്റിന് ശേഷം കഴുകിക്കളയാം.
തേന്‍
ഒരു സ്പൂണ്‍ തേനെടുക്കുക. ഇതില്‍ അര സ്പൂണ്‍ പാല്‍പ്പാടയും ഒരു സ്പൂണ്‍ നാരങ്ങാനീരും ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
പനിനീര്,
നാരങ്ങാനീര് പനിനീര്, എന്നിവയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് ബ്ലീച്ചായി ഉപയോഗിക്കാം.
കുക്കുമ്പര്‍
ചെറുവെള്ളരി മിക്‌സിയില്‍ അടിച്ച് അതിലേക്ക് നാരങ്ങാനീരും അല്‍പം കടലമാവും ചേര്‍ത്ത് ബ്ലീച്ചായി ഉപയോഗിക്കാം.
തക്കാളി
അസിഡിക് ഗുണമുള്ളതു കൊണ്ട് തക്കാളി കൊണ്ട് ബ്ലീച്ച് ചെയ്താല്‍ ഗുണവും ഉടനടി ലഭിക്കും.
തക്കാളി മിക്‌സിയിലടിച്ച് അല്‍പം നാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടുക. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം.
നെയില്‍ പോളിഷ് വില്ലനാകുന്നു
ഇന്നു പെണ്‍കുട്ടികള്‍ക്കിഷ്ടം കടുത്ത കളറിലെ നെയില്‍ പോളിഷ് ഉപയോഗിക്കാനാണ്. പ്രത്യേകിച്ചും ഫ്‌ളൂറസന്റ്, നിയോണ്‍ നിറങ്ങള്‍.
പക്ഷേ പല നെയില്‍ പോളിഷുകളും ഉപയോഗിച്ചു കഴിയുമ്പോള്‍ നഖം മഞ്ഞച്ചിരിക്കും. നെയില്‍ പോളിഷിന്റെയും റിമൂവറിന്റെയും അമിത ഉപയോഗം നഖത്തെ നശിപ്പിക്കും.
നെയില്‍ പോളിഷ് ഉപയോഗിക്കും മുന്‍പ് എടുക്കേണ്ട മുൻകരുതലുകൾ :-
കടുത്ത കളറിലെ നെയില്‍ പോളിഷ് ഉപയോഗിക്കുന്നതിനു മുന്‍പ് ട്രാന്‍സ്പാരന്റ് ബേസ് കോട്ട് ഇടുക. അതിനു പുറമേ മാത്രം കടുത്ത കളര്‍ ഇടുക. ഇടയ്ക്കിടെ നെയില്‍ പോളിഷ് ഒന്നും ഇടാതെ നഖത്തിന് ശ്വസിക്കാന്‍ അവസരം കൊടുക്കുന്നതും പ്രധാനമാണ്
തക്കാളി നല്ലൊരു ഭക്ഷണവസ്തുവാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. പല വിഭവങ്ങളിലും ഒരു പ്രധാന ചേരുവയായി ചേര്‍ക്കുന്ന ഒന്നാണ് തക്കാളി. ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും തടയാന്‍ തക്കാളിയ്ക്കാവുകയും ചെയ്യും. നഖങ്ങളുടെ അഴക് കൂട്ടാം തക്കാളി ആരോഗ്യത്തിന് മാത്രല്ല, ചര്‍മസംരക്ഷണത്തിനും നല്ലതാണ്. ഏതെല്ലാം വിധത്തിലാണ് തക്കാളി ചര്‍മസംരക്ഷണത്തിന് ഉപയോഗിക്കുന്നതെന്നു നോക്കൂ,
സണ്‍സ്‌ക്രീന്‍
തക്കാളിയില്‍ ധാരാളം ലൈകോഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. നല്ലൊര്ു സണ്‍സ്‌ക്രീന്‍ ആയി പ്രവര്‍ത്തിയ്ക്കാന്‍ തക്കാളിയ്ക്കു കഴിയും. സണ്‍ടാന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ തക്കാളിയുടെ ജ്യൂസ് പുരട്ടിയാല്‍ മതിയാകും.
പ്രായക്കുറവു തോന്നിയ്ക്കാന്‍
ചര്‍മത്തിലെ ചുളിവുകള്‍ അകറ്റി പ്രായക്കുറവു തോന്നിയ്ക്കാന്‍ തക്കാളി നല്ലതാണ്.
ചര്‍മസൗന്ദര്യം
തക്കാളി നീര് തേനുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് തിളങ്ങുന്ന ചര്‍മം നല്‍കും
ക്ലെന്‍സര്‍
ചര്‍മം വൃത്തിയാക്കാനുള്ള ഒരു സ്വാഭാവിക ക്ലെന്‍സറാണ് തക്കാളി നീര്.
കരുവാളിപ്പു കുറയ്ക്കും
തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് കരുവാളിപ്പു കുറയ്ക്കും.
മുഖക്കുരു
തക്കാളി നീര് മുഖക്കുരുവിനുള്ളൊരു പരിഹാരം കൂടിയാണ്. തക്കാളി നീര് മുഖത്തു പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്.
ചര്‍മസുഷിരങ്ങള്‍
ചര്‍മത്തിലെ സുഷിരങ്ങള്‍ക്കു വലിപ്പം കൂടുന്നത് നല്ലതല്ല. ഇത് ചര്‍മത്തില്‍ ചെളി അടിഞ്ഞു കൂടുവാന്‍ കാരണമാകും. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് ചര്‍മസുഷിരങ്ങള്‍ ചെറുതാകാന്‍ കാരണമാകും.
മുടി
മുടിയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. തക്കാളിയുടെ നീര് മുടിയില്‍ പുരട്ടി അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടിയുടെ പിഎച്ച് മൂല്യം നില നിര്‍ത്തും. മുടിയുടെ സ്വാഭാവികമായ കറുപ്പു നിറം കാത്തു സൂക്ഷിയ്ക്കും.
താരന്‍
താരന്‍ മാറുന്നതിനും തക്കാളിനീര് തലയോട്ടിയില്‍ പുരട്ടുന്നത് നല്ലതാണ്.
സുന്ദര ചര്‍മത്തിന് ഇനി ഒച്ചു മസാജും. മുഖത്തെ ചുളിവൊന്നു മാറികിട്ടാന്‍ ചെയ്യാത്ത ചികിത്സയൊന്നുല്ല... മുഖക്കുരു, മുഖക്കുരുവിന്റെ പാടുകള്‍, സണ്‍ബേണ്‍, ചുളിവുകള്‍ (പ്രായമായതാണെങ്കിലും) അങ്ങനെ സൌന്ദര്യ പ്രശ്നങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഇതൊക്കെയൊന്നു മാറിക്കിട്ടാന്‍ എന്തിനും തയാറായി നില്‍ക്കുന്നവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ഒച്ച് മസാജിലൂടെ മുഖത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടത്രേ...
ഒച്ചിനെ നേരെ മുഖത്തേയക്ക്വയ്ക്കുകയാണ് ഒച്ച് മസാജിങ്ങില്‍. ആഫ്രിക്കന്‍ ലാന്‍ഡ് ഒച്ചിനെയാണ് മസാജിന് ഉപയോഗിക്കുന്നത്. ഒച്ചിന്റെ, ശരീരത്തില്‍ നിന്നും പുറപ്പെടുവിക്കുന്ന പശപശപ്പുള്ള സ്രവം ഒരു പ്രധാന സൌന്ദര്യ വര്‍ദ്ധകവസ്തുവാണ്. സൌന്ദര്യവര്‍ദ്ധക ക്രീമുകളിലും മറ്റും ഇതുപയോഗിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഒച്ച് പയ്യെ ഇഴഞ്ഞ് മുഖത്താകമാനം നീങ്ങുന്നതോടൊപ്പം ഈ സ്രവം നമ്മുടെ ത്വക്കില്‍ പടരുന്നു. ഇങ്ങനെ ഡയറക്ടായിത്തന്നെ ഒച്ചിന്റെ സ്രവം ത്വക്കിലെത്തുന്നു. ഒച്ച് മസാജിങ്ങ് ചെയ്യാന്‍ അഞ്ച് മിനിട്ട് മാത്രം മതി.
ഒച്ച് മസാജിങ്ങ് മുഖക്കുരുവിനും മുഖക്കുരുമൂലമുള്ള പാടുകള്‍ക്കും സണ്‍ബേണിനും ചുളിവുകള്‍ക്കും ശാശ്വത പരിഹാരമാണെന്നാണ് എന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത് . ബാക്ടീരയയില്‍ നിന്നും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ഒച്ചിന്റെ സ്രവം ത്വക്കിനെ സംരക്ഷിക്കുന്നു. നല്ലൊരു ആന്റി ഏജിങ് ഏജന്റ് കൂടെയാണിത്. ശ്രവം ഒച്ചില്‍ നിന്ന് തന്നെ നേരിട്ട് ത്വക്കിലെത്തുന്നതിനാല്‍ ഇതിന്റെ ഗുണങ്ങള്‍ പൂര്‍ണമായി തന്നെ ലഭിക്കുന്നു.
കേട്ടപാടെ നമ്മുടെ നാട്ടില്‍ കാണുന്ന ഒച്ചിനെയെടുത്തൊന്നും മുഖത്തു വെച്ചേക്കല്ലേ... ആഫ്രിക്കന്‍ ലാന്‍ഡ് ഒച്ചിനെത്തന്നെ വേണ മന്നാണ് വിദഗ്ധാഭിപ്രായം. ജപ്പാനിലും കൊറിയയിലും അമേരിക്കയിലുമൊക്കെ പാര്‍ലറുകളില്‍ ഒച്ച് മസാജിങ്ങ് ഇപ്പോള്‍ ലഭ്യമാണ്.
മുഖകാന്തി വർധിപ്പിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഇതാ..
വെളുത്ത ചര്‍മം ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. വെളുപ്പ് കുറേയൊക്കെ പാരമ്പര്യമാണെന്നു പറയാം. ഒരു പരിധി വരെ ചര്‍മസംരക്ഷണമാര്‍ഗങ്ങള്‍ കൊണ്ട് ഇത് അല്‍പം നേടിയെടുക്കാനും സാധിയ്ക്കും. വെളുക്കുന്നതിന് പൊതുവെ ചെയ്യുന്ന ഒന്നാണ് ബ്ലീച്ചിംഗ്. സാധാരണയായി ബ്യൂട്ടിപാര്‍ലറുകളില്‍ ചര്‍മം വെളുപ്പിയ്ക്കാന്‍ ചെയ്യുന്ന ഒരു മാര്‍ഗമാണിത്. കെമിക്കലുകള്‍ അടങ്ങിയ ക്രീമുകള്‍ വഴിയാണ് ഇത് ചെയ്യുന്നത്. ഇവ കടകളിലും ലഭ്യമാണ്. എന്നാല്‍ ഇത്തരം ക്രീമുകള്‍ പലപ്പോഴും ചര്‍മത്തിനു ദോഷം വരുത്തും. മാരകമായ ചര്‍മരോഗങ്ങള്‍ക്കും സ്‌കിന്‍ ക്യാന്‍സറിനും വരെ ഇവ വഴി വയ്ക്കും. ഇത്തരം സാധ്യതകള്‍ മുന്നില്‍ കണ്ട് പ്രകൃതിദത്തമായ ബ്ലീച്ചിംഗ് രീതികള്‍ അവലംബിയ്ക്കുന്നതാണ് നല്ലത്. പ്രകൃതിദത്തമായ ചില ബ്ലീച്ചിംഗ് രീതികള്‍ കാണൂ,
നാരങ്ങ
നാരങ്ങ ഇനത്തില്‍ പെട്ട എല്ലാ തരം പഴവര്‍ഗങ്ങളും ബ്ലീച്ച് ഉണ്ടാക്കാന്‍ നല്ലതാണ്. ഓറഞ്ചിന്റെ തൊലി ഒരു ദീവസം വെയിലത്ത് വച്ച് ഉണക്കുക. ഇത് മിക്‌സിയില്‍ അടിച്ച് അതിന്റെ കൂടെ പാല്‍പ്പാടയും ചേര്‍ത്ത് ഉപയോഗിക്കാം. 10 മിനിറ്റിന് ശേഷം കഴുകിക്കളയാം.
തേന്‍
ഒരു സ്പൂണ്‍ തേനെടുക്കുക. ഇതില്‍ അര സ്പൂണ്‍ പാല്‍പ്പാടയും ഒരു സ്പൂണ്‍ നാരങ്ങാനീരും ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
പനിനീര്
നാരങ്ങാനീര് പനിനീര്, നാരങ്ങാനീര് എന്നിവയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് ബ്ലീച്ചായി ഉപയോഗിക്കാം.
പഞ്ചസാര
പഞ്ചസാരയും ഒലീവെണ്ണയും കൂട്ടിച്ചേര്‍ത്ത് മുഖം സ്‌ക്രബ്ബ് ചെയ്യാം. മുഖത്തെ മൃതകോശങ്ങള്‍ അകറ്റുവാനും നിറം വര്‍ദ്ധിക്കാനുമുളള നല്ലൊരു മാര്‍ഗമാണിത്.
കുക്കുമ്പര്‍
ചെറുവെള്ളരി മിക്‌സിയില്‍ അടിച്ച് അതിലേക്ക് നാരങ്ങാനീരും അല്‍പം കടലമാവും ചേര്‍ത്ത് ബ്ലീച്ചായി ഉപയോഗിക്കാം.
തക്കാളി
അസിഡിക് ഗുണമുള്ളതു കൊണ്ട് തക്കാളി കൊണ്ട് ബ്ലീച്ച് ചെയ്താല്‍ ഗുണവും ഉടനടി ലഭിക്കും. തക്കാളി മിക്‌സിയിലടിച്ച് അല്‍പം നാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടുക. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം.
മഞ്ഞള്‍പ്പൊടി
മഞ്ഞള്‍പ്പൊടിയും നാരങ്ങാനീരും ചേര്‍ത്താന്‍ നല്ല ബ്ലീച്ചായി.
പുളിച്ച തൈര്
പുളിച്ച തൈര് മുഖത്തു പുരട്ടുന്നതും നല്ലൊരു ബ്ലീച്ചിന്റെ ഗുണം തരും.
പാല്‍
രണ്ട് സ്പൂണ്‍ പാല്‍, ഒരു സ്പൂണ്‍ നാരങ്ങാനീര് എന്നിവ കൂട്ടിച്ചേര്‍ത്ത് മുഖത്തിടാം. ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയാം.
വൈറ്റ് വിനാഗിരി
വൈറ്റ് വിനാഗിരി മുഖത്തെ പാടുകള്‍ മാറാനും നിറം വര്‍ദ്ധിക്കുവാനും നല്ലതാണ്. ഇത് പഞ്ഞിയില്‍ മുക്കി മുഖത്ത് പുരട്ടാം.
കൈകളുടെ നിറം വര്‍ദ്ധിപ്പിയ്ക്കാം
ഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ എല്ലാവരും ശ്രമിയ്ക്കും. എന്നാല്‍ ശരീരത്തിന്റെ, പ്രത്യേകിച്ചും കൈകളുടെ നിറം പലപ്പോഴും പലരും അവഗണിയ്ക്കുന്ന ഒന്നായിരിയ്ക്കും. കൈകകള്‍ക്ക് നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,
പപ്പായ
പപ്പായ കൈകളുടെ നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്. കൈകകളുടെ നിറം പോകുകയോ ടാന്‍ ആവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പഴുത്ത പപ്പായ ഉടച്ചു പുരട്ടാം.
പാല്‍
പാല്‍ കൈകളുടെ നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ്.
കടലമാവ്
കടലമാവ്, തിളപ്പിയ്ക്കാത്ത പാല്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി ഒരു മിശ്രിതമുണ്ടാക്കുക. ഇത് കൈകളില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
കറ്റാര്‍ വാഴ
കറ്റാര്‍ വാഴയുടെ ജെല്‍ ഉരുളക്കിഴങ്ങുനീരിലോ കുക്കുമ്പര്‍ ജ്യൂസിലോ കലര്‍ത്തുക. ഇത് കൈകളില്‍ പുരട്ടിയ ശേഷം അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് നല്ലൊരു സണ്‍സ്‌ക്രീനിന്റെ ഗുണം നല്‍കും.
ചെറുനാരങ്ങാനീര്
ബ്ലീച്ചിംഗ് ഗുണങ്ങളുള്ളതു കൊണ്ട് ചെറുനാരങ്ങാനീര് കൈകള്‍ വെളുപ്പിയ്ക്കാനുള്ള ഒരു വഴിയാണ്. ഇതും പാല്‍പ്പൊടിയും തേനും കലര്‍ത്തി ഒരു മിശ്രിതമുണ്ടാക്കുക. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് അരച്ചു പുരട്ടുന്നതും കൈകള്‍ക്ക് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ്.
തലമുടി വളരാൻ വീട്ടിൽ ചെയ്യാവുന്ന പൊടിക്കൈകൾ...
ചെമ്പരത്തിപ്പൂ
വെളിച്ചെണ്ണയില്‍ മയിലാഞ്ചിയില, കറിവേപ്പില, ചെമ്പരത്തിപ്പൂ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഈ വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നത് മുടി വളരാനും മുടി നരയ്ക്കാതിരിക്കാനും സഹായിക്കും.
മുട്ട
ഒരു മുട്ട, അരക്കപ്പ് പച്ച പശുവിന്‍ പാല്‍, ഒരു സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
നാരങ്ങ
മൂന്നു സ്പൂണ്‍ തേങ്ങാപ്പാലെടുത്ത് ഇതില്‍ പകുതി നാരങ്ങ പിഴിഞ്ഞ നീരു ചേര്‍ത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക.
തേങ്ങാപ്പാല്‍
തേങ്ങാപ്പാല്‍, ആട്ടിന്‍പാല്‍ എന്നിവ തുല്യ അളവിലെടുത്ത് തലയോടില്‍ തിരുമ്മിപ്പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത് നല്ലതാണ്.
ചീകുക
മുടി ദിവസവും പല തവണ ചീകുക. ഇങ്ങനെ ചെയ്യുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇത് മുടിവളര്‍ച്ചെയ ത്വരിതപ്പെടുത്തുകയും ചെയ്യും.
മസാജ്
വെളിച്ചെണ്ണ ചെറുചൂടോടെ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നതാണ് മുടി വളരാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം. ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും ഇത് ചെയ്യണം.
കറ്റാര്‍ വാഴ
മുടി വളര്‍ച്ചക്കു പറ്റിയ നല്ലൊരു വസ്തുവാണ് കറ്റാര്‍ വാഴ. ഇത് വെളിച്ചെണ്ണയില്‍ കാച്ചി തേക്കുകകയോ മിക്‌സിയില്‍ അരച്ച് തലയില്‍ പുരട്ടുകയോ ചെയ്യാം. മുടി വളരുമെന്നു മാത്രമല്ലാ, മുടിയുടെ തിളക്കവും മൃദുത്വവും കൂടുകയും ചെയ്യും.
മയിലാഞ്ചി
നെല്ലിക്കയും മയിലാഞ്ചി ഇലയും അരച്ച് മുടിയില്‍ പുരട്ടുന്നതും മുടിവളര്‍ച്ചയെ സഹായിക്കും.
ഓരോ മുടിയിഴകളിലും എത്തുകയും അവയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന പരിചരണത്തിന് നിങ്ങളുടെ കേശസൗന്ദര്യത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. മിനുസമുള്ളതും തിളങ്ങുന്നതുമായ മുടിയിഴകള്‍ക്ക് വേണ്ടി നിരവധി വസ്‌തുക്കള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. വരണ്ട മുടിയുടെ പരിചരണത്തിന് ഉപയോഗിക്കാവുന്ന വളരെ വില കുറഞ്ഞതും എളുപ്പം ലഭിക്കുന്നതുമായ വസ്‌തുവാണ് മയൊണൈസ്. വെളുത്ത നിറമുള്ള ഈ കൊഴുത്ത മിശ്രിതത്തില്‍ ധാരാളം എണ്ണ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയിഴകള്‍ക്ക് എണ്ണമയം നല്‍കും. ഇതിനായി ഒരു ടിന്‍ മയൊണൈസ് വാങ്ങേണ്ട കാര്യമില്ല. കുറച്ച് മാത്രം മതി. കുറച്ച് മയൊണൈസ് കൈയ്യിലെടുത്ത് രോമകൂപം മുതല്‍ മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കുക. ഇതിന്റെ ഗന്ധം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ അല്‍പ്പം സുഗന്ധംദ്രവ്യം കൂടി കലര്‍ത്തി തേയ്‌ക്കുക. ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് മയൊണൈസ് നന്നായി കഴുകി കളയുക. ഈ സമയം കൊണ്ട് മയൊണൈസിലെ എണ്ണ മുടിയിഴകളില്‍ പിടിച്ചിരിക്കും. താരന്‍ മാറാന്‍ നാരങ്ങാനീരും ഒലിവെണ്ണയും ചേര്‍ത്ത് ഉപയോഗിക്കാറുണ്ട്. സുഗന്ധദ്രവ്യങ്ങളൊന്നും ചേര്‍ക്കാത്ത എണ്ണ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. രണ്ട് ടേബിള്‍ സ്‌പൂണ്‍ ശുദ്ധമായ നാരങ്ങാ നീര് ഒരു കിണ്ണത്തില്‍ എടുക്കുക. അതിലേക്ക് അത്ര തന്നെ ഒലിവെണ്ണ ഒഴിച്ച് നന്നായി ഇളക്കി തലമുടിയില്‍ തേയ്‌ച്ചുപിടിപ്പിക്കുക. ചൂടുവെള്ളത്തില്‍ മുക്കിയെടുത്ത ടവല്‍ കൊണ്ട് തല പൊതിയുന്നത് നല്ലതാണ്. അധികമുള്ള എണ്ണ ബാഷ്‌പീകരിച്ച് പോകാതിരിക്കാന്‍ ഇത് സഹായിക്കും. ഇതിന്റെ ഏറ്റവും വലിയ മേന്മ അനായാസം ഉണ്ടാക്കാമെന്നതാണ്. അതിനാല്‍ ആഴ്‌ചയില്‍ ഒന്നോ രണ്ടോ തവണ ഇത് തലയില്‍ തേയ്‌ക്കുക
നിങ്ങളുടെ മുഖഭംഗി ഇല്ലാതാക്കുന്ന ചില ഭക്ഷണങ്ങൾ
ചില ഭക്ഷണങ്ങൾ കഴിച്ചാൽ പലവിധ സൗന്ദര്യപ്രശ്നങ്ങൾ ഉണ്ടാക്കി മുഖത്തിന്റെ ഭംഗി നഷ്ട്ടപ്പെടാൻ ഇടയാകും .അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ ക്കുറിച്ചും ഭക്ഷണചേരുവകളെ ക്കുറിച്ചുമാണ് താഴെ പറയുന്നത് .
കാപ്‌സിക്കം വിറ്റാമിന്‍ സി കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ്. മുഖക്കുരുവില്ലാത്ത നല്ല ചര്‍മ്മം വേണമെങ്കില്‍ അമ്ലഗുണമുള്ള ഭക്ഷണത്തിനൊപ്പം കാപ്‌സിക്കം ഒരിക്കലും അരുത്.
തുടുത്ത മാംസം കഴിക്കാന്‍ രുചികരമായിരിക്കും. കൊഴുപ്പ് കുമിഞ്ഞിരിക്കുന്ന മാംസം കഴിച്ചാല്‍ മുഖത്തിനാണ് ദേഷം.
ഇത് ആരോഗ്യമായ ചര്‍മ്മം വേണമെങ്കില്‍ പീനട്ട് ബട്ടര്‍ തീര്‍ത്തും ഒഴിവാക്കുക. കട്ടയായി രോമങ്ങള്‍ വളരുന്നതിനും മുഖക്കുരുവിനും കാരണമാകും. അതുപോലെ പഞ്ചസാര കാലജന്‍ നശിപ്പിച്ച് ചര്‍മ്മത്തിന് ഉലച്ചിലുണ്ടാക്കും. മൃദുവായ ചുളിവുകളില്ലാത്ത നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കും. നിര്‍ജ്ജീവമായ, വരണ്ട ചര്‍മ്മമായിരിക്കും ഫലം. മധുരം കൂടിയ ഭക്ഷണം ഒഴിവാക്കുക. മദ്യപാനം സ്ഥിരമാക്കിയാല്‍ ചര്‍മ്മത്തിലെ ജലാംശം ഇല്ലാതാകും. ചര്‍മ്മത്തിന് യൗവ്വനം നഷ്ടമാകും. ചര്‍മ്മത്തിലെ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ മദ്യപാനം ഒഴിവാക്കി കൂടുതല്‍ വെള്ളം
പാൽ മുഖഭംഗിക്ക് ഒരു വിലങ്ങുതടിയാണ് . വളര്‍ച്ച കൂട്ടുന്നതിനുള്ള ഘടകങ്ങളാണ് പാലില്‍ അടങ്ങിയിരിക്കുന്നത്. ചര്‍മ്മത്തിനും എളുപ്പം വയസ്സാകും. ഭക്ഷണത്തിന് സ്വാദ് പകരുവാന്‍ ഉപ്പിന് കഴിയും. പക്ഷേ ഉപ്പ് അധികമായാല്‍ കണ്ണ് ചീര്‍ക്കും. നിങ്ങളുടെ ചര്‍മ്മം വരണ്ടതാക്കുവാന്‍ കാപ്പിക്ക് കഴിയുമെന്നോര്‍ക്കുക. വരണ്ട ചര്‍മ്മത്തില്‍ എളുപ്പത്തില്‍ ചുളിവുകള്‍ വരും. ചോക്ലേറ്റ് ഇടയ്ക്കിടെ കഴിക്കുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കുവാനുള്ള ശേഷി ഇല്ലാതാക്കും
ഭക്ഷണമെന്ന രീതിയില്‍ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഉരുളക്കിഴങ്ങ് നല്ലതാണ്. ഉരുളക്കിഴങ്ങ് കട്ടി കുറച്ച് വട്ടത്തില്‍ അരിഞ്ഞ് കണ്ണിനു മുകളില്‍ അല്‍പനേരം വയ്ക്കുന്നത് കണ്ണിനടിയിലെ കറുപ്പു മാറ്റുവാന്‍ നല്ലതാണ്.
തക്കാളി അരച്ച് മുഖത്തിടുക. ഇത് പി്ന്നീട് ഉരുളക്കിഴങ്ങു തൊലിയുപയോഗിച്ച് മസാജ് ചെയ്യുക. ഇത് ചര്‍മത്തിന് തിളക്കവും ഭംഗിയും നല്‍കും.
പഞ്ചസാരയും ഉരുളക്കിഴങ്ങു തൊലിയും ചേര്‍ത്തരച്ച് മുഖത്തിടുന്നത് മുഖത്തെ അമിത എണ്ണമയം നീങ്ങാന്‍ നല്ലതാണ്. ഇത് സ്‌ക്രബറായും ഉപയോഗിയ്ക്കാം
മഞ്ഞള്‍പ്പൊടിയും ഉരുളക്കിഴങ്ങു തൊലിയും ചേര്‍ത്തരച്ച് മുഖത്തിടുക. ഇത് മുഖത്തിന് തിളക്കം നല്‍കാന്‍ നല്ലതാണ്.
പാല്‍പ്പാടയില്‍ മുക്കി ഉരുളക്കിഴങ്ങിന്റെ തൊലി മുഖത്തു മസാജ് ചെയ്യുന്നത് മുഖക്കുരുവകലാന്‍ നല്ലതാണ്.
ഉരുളക്കിഴങ്ങിന്റെ തൊലി ഒലീവ് ഓയിലില്‍ മുക്കി മുഖം മസാജ് ചെയ്യുക. ഇത് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്.
ചുണ്ടിനടുത്ത കറുത്ത കുത്തുകള്‍ പലരുടേയും സൗന്ദര്യപ്രശ്‌നമാണ്. തൈരില്‍ ഉരുളക്കിഴങ്ങിന്റെ തൊലി രാത്രി മുഴുവന്‍ ഇട്ടു വയ്ക്കുക. ഇത് അരച്ച് കറുത്ത പാടുകളുള്ളിടത്തു പുരട്ടാം.
അവസാനം പരിഷ്കരിച്ചത് : 6/12/2020
ആഹാരപദാര്ഥടങ്ങള് ദഹിക്കാതിരിക്കുന്ന അവസ്ഥ
കൂടുതല്‍ വിവരങ്ങള്‍
അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിന...
കൂടുതല്‍ വിവരങ്ങള്‍