অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മദ്യവും മയക്കുമരുന്നും

അരുത് ആല്‍ക്കഹോള്‍ മരുന്നുകള്‍ക്കൊപ്പം

രോഗം മാറാന്‍ മരുന്ന് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. മദ്യം കഴിച്ചാല്‍ നിങ്ങളുടെ മരുന്നുകളുടെ പ്രവര്‍ത്തനം സാധാരണ രീതിയില്‍ നടക്കില്ല. മാത്രമല്ല, അവ കൊണ്ട് അവയവ നാശം അടക്കമുള്ള നിരവധി ദോഷഫലങ്ങളും ഉണ്ടാകാം.  ചില മരുന്നുകളോട് അനുബന്ധിച്ച് ഉള്ള നിബന്ധനകളില്‍  വളരെ വ്യക്തമായിത്തന്നെ മദ്യം ചേര്‍ന്നാലുള്ള അപകടത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ടാകും. ചുമ, കോള്‍ഡ്, അലര്‍ജി തുടങ്ങിയവക്കുള്ള മെഡിസിനുകളില്‍ ആല്‍ക്കഹോളിന് പ്രതികൂലമായ ഏതെങ്കിലും ഒരു ഘടകമെങ്കിലും ചേര്‍ന്നിട്ടുണ്ടാകും. നാം കഴിക്കുന്ന മരുന്നുകളുടെ സ്വഭാവം അനുസരിച്ച് അപകടം കൂടിയും കുറഞ്ഞും ഇരിക്കും എന്നാണ് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.

ചില മരുന്നുകളെ ആല്‍ക്കഹോള്‍ ഉപയോഗം അധികം ബാധിക്കില്ലെന്നത് ശരിതന്നെ. എന്നാല്‍ ഡയസെപാമും (diazepam) വാലിയമും (Valium) പോലുള്ള ‘സെഡേറ്റീവ്’ മരുന്നുകളും ആന്‍റി ഡിപ്രസന്‍റുകളും ഉപയോഗിക്കുന്നവര്‍ ആല്‍ക്കഹോള്‍ പാടേ വര്‍ജ്ജിക്കേണ്ടതാണ്. മദ്യവുമായി ചേരാത്ത ചില ആന്‍റി ബയോട്ടിക്കുകളുമുണ്ട്. അവക്കൊപ്പം ആല്‍ക്കഹോള്‍ കഴിച്ചാല്‍ രോഗം വര്‍ദ്ധിക്കും.   ദീര്‍ഘകാലത്തേക്കുള്ള മരുന്നുകള്‍ കഴിക്കുന്നവരും ആല്‍ക്കഹോളിനെ അകറ്റിനിര്‍ത്തണം. അത്തരം മരുന്നുകളുടെ ഫലപ്രാപ്തി ഗണ്യമായി കുറയ്ക്കാന്‍ ആല്‍ക്കഹോള്‍ കാരണമാകും. ഇതോടൊപ്പംതന്നെ രോഗംവര്‍ദ്ധിക്കാനും സാധ്യത ഉണ്ട്.

അപസ്മാരം,  ഡയബറ്റിസ് എന്നിവയ്ക്കുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കുക. നമ്മുടെ രോഗ പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ആല്‍ക്കഹോള്‍ സഹായിക്കുമെന്നതിന് ഒരു തെളിവുമില്ല. ആല്‍ക്കഹോളിന്‍റെ സഹജമായ ചില  സ്വഭാവ സവിശേഷതകള്‍   തന്നെയാണ് ഈ ദോഷങ്ങള്‍ക്ക് കാരണം.തലച്ചോറിലാണ്  അതിന്‍റെ പ്രവര്‍ത്തനം. അതുകൊണ്ടാണ് ആന്‍റി ഡിപ്രസന്‍റ് മരുന്നുകള്‍ കഴിക്കുന്നവരുടെ  മാനസിക ആരോഗ്യ നിലയെ ആല്‍ക്കഹോള്‍  അപകടപ്പെടുത്തുന്നത്. ശരീരത്തിലേക്ക് മരുന്നുകള്‍ ‘പിടിയ്ക്കുന്ന’ പ്രക്രിയയെ ആല്‍ക്കഹോള്‍ തടസ്സപ്പെടുത്തും. കരളിന്‍റെ പ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളും  പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

മെട്രോനിഡാസോള്‍ (Metronidazole) ടിനിഡാസോള്‍ (Tinidazole)തുടങ്ങിയ ആന്‍റി ബയോട്ടിക്കുകള്‍ ക്കൊപ്പം ആല്‍ക്കഹോള്‍ ഒരിക്കലും പാടില്ല. ഇവ അടുത്തടുത്ത് കഴിച്ചാല്‍ ഓക്കാനം, ഛര്‍ദി, ചര്‍മ്മം ചൊറിഞ്ഞ് തടിക്കുക, ഹൃദയ മിടിപ്പ് ക്രമാതീതമായി കൂടുക തുടങ്ങിയ  ലക്ഷണങ്ങള്‍ കാണിക്കും.ഹൃദ്രോഗം, പക്ഷാഘാതം,, കരള്‍ രോഗങ്ങള്‍, കരള്‍ മാറ്റിവെക്കല്‍,  അലര്‍ജി ,കൊറോളറി ഹാര്‍ട്ട്ഡിസീസ്, ആകാംക്ഷാരോഗം,ആര്‍ത്രിറ്റിസ്,  ബ്ലഡ് ക്ലോട്ട്,   പ്രൊസ്റ്റേറ്റ് വളരല്‍, ദഹനക്കുറവ്,  പേശീ വേദന,  തുടങ്ങിയവക്കുള്ള മരുന്നിന്‍റെ കൂടെ ഒരിക്കലും  മദ്യം കഴിക്കരുത്.

മരുന്നുകളുടെ സ്വാഭാവികമായ പ്രവര്‍ത്തനത്തെയാണ്  ആല്‍ക്കഹോള്‍ തടസ്സപ്പെടുത്തുന്നത്. മരുന്നിന്‍റെ ഘടനയെത്തന്നെ മാറ്റിമറിച്ച്  ആല്‍ക്കഹോള്‍ അപകടങ്ങള്‍  വിളിച്ചുവരുത്തുന്നു.

കുട്ടികളെ രക്ഷിക്കാന്‍ പുതിയ നിയമം

പുകയില, ബീഡി, സിഗററ്റ് അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കുട്ടികളുടെ ഇടയില്‍നിന്ന് ഉന്മൂലനം ചെയ്യുന്നതിനുള്ള കര്‍ശനമായ നിയന്ത്രണച്ചട്ടങ്ങളുമായി  കേന്ദ്ര വനിതാ, ശിശു ക്ഷേമ മന്ത്രാലയം. കുട്ടികളെ സംരക്ഷിക്കുന്ന ബാല സംരക്ഷണ കേന്ദ്രങ്ങളുടെ തൊട്ടടുത്ത് ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കാനാണ്  മന്ത്രാലയത്തിന്‍റെ തീരുമാനം. പുതിയ കെയര്‍ ആന്‍റ് പ്രൊട്ടെക്ഷന്‍ ഓഫ് ചില്‍ഡ്രണ്‍ ചട്ടമനുസരിച്ച് കുട്ടികളെ പാര്‍പ്പിക്കുന്ന സ്ഥാപനങ്ങളുടെ 200 മീറ്റര്‍ ചുറ്റളവില്‍ ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും കടകളും പ്രവര്‍ത്തിക്കാന്‍ പാടില്ല.

മാതാപിതാക്കള്‍ ഉപേക്ഷിച്ചവര്‍ അടക്കമുള്ള അനാഥക്കുട്ടികള്‍ താമസിക്കുന്ന സ്ഥാപനങ്ങളെ ലക്ഷ്യമാക്കി ലഹരി ഉല്‍പ്പന്ന ലോബികള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ഇത്തരം സ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി ഏറെ പരാതികള്‍ കിട്ടിയതിതിന്‍റെ വെളിച്ചത്തിലാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഈ നടപടി. ഈ നിയമം അനുസരിക്കാതെ കുട്ടികള്‍ക്ക് ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏഴുവര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും കൊടുക്കേണ്ടിവരും. സ്കൂളുകളുടെ 100 മീറ്റര്‍ പരിധിയില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല എന്ന നിയമം ഇപ്പോഴും പ്രാബല്യത്തിലുണ്ട്

പുകവലിക്കാത്തവരും സൂക്ഷിക്കുക !

പുകവലിക്കുന്നവരില്‍ നിന്ന് കിട്ടുന്ന പുക കൊണ്ട് പുകവലിക്കാത്തവര്‍ക്കും മസ്തിഷ്കാഘാത സാധ്യത വര്‍ദ്ധിക്കുന്നതായി പഠനം തെളിയിക്കുന്നു. പുകവലിക്കുന്നവരുടെ വീട്ടില്‍ താമസിക്കുന്ന മറ്റുള്ളവര്‍ക്കും സ്ട്രോട്രോക്ക്  സംഭവിക്കുന്നതിന്‍റെ രഹസ്യം അറിയാനുള്ള അന്വേഷണത്തിലാണ് ഈ വസ്തുത പുറത്തുവന്നത്. പുകവലിക്കാരുടെ വീട്ടില്‍ താമസിക്കുന്നവരുടെ മസ്തിഷ്കാഘാത രോഗ സാധ്യത 50 ശതമാനമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ‘സെക്കന്‍റ് ഹാന്‍റ് പുക’ വലിയൊരു റിസ്ക് ആണ്. കഴിയാവുന്നത്ര അത് ഉഛ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുട്ടികളും യുവാക്കളും പരമാവധി പുകവലിക്കാരുടെ അടുത്തുനിന്നകന്നു നില്‍ക്കണം’ ഗവേഷണത്തില്‍ നേതൃസ്ഥാനം വഹിക്കുന്ന, ബാല്‍ട്ടിമോറിലെ ജോണ്‍ ഹോപ്കിന്സ് സ്കൂള്‍ ഒഫ് മെഡിസിനിലെ ഡോ. മൈക്കിള്‍ ലിന്‍ പറയുന്നു.

സിഗററ്റ് വലിക്കുന്നവരുടെ രോഗ സാധ്യതയെപ്പറ്റി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അവരില്‍നിന്ന് വരുന്ന പുക മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന  രോഗസാധ്യതയെ സംബന്ധിച്ചുള്ള ആദ്യ പഠനമാണിതെന്നും  ഗവേഷകര്‍ പറയുന്നു. 18 വയസ്സിനു മുകളിലുള്ള, പുക വലിയ്ക്കാത്ത 28000 യുവാക്കളെ നിരീക്ഷിച്ചാണ് ഈ നിഗമനത്തിലെത്തിയത്. അവരിലെ കോട്ടിനൈന്‍-cotinine ( നിക്കോട്ടിനില്‍ നിന്നുണ്ടാകുന്ന ഒരു വസ്തു) നില പരിശോധിച്ചപ്പോഴാണ്  ഈ രോഗസാധ്യത കൂടുതല്‍ വ്യക്തമായത്

മദ്യം ആസ്ത്മ വര്‍ദ്ധിപ്പിക്കും

മദ്യത്തിന്‍റെ ഉപയോഗം  ആസ്തമാരോഗം വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തല്‍. ഒരു  സംഘം ആസ്ത്രേലിയന്‍ ഡോക്റ്റര്‍മാര്‍ 350-ഓളം ആളുകളില്‍  പരിശോധന നടത്തിയാണ് ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്. മദ്യം  കഴിച്ച്  അധികം സമയം കഴിയുന്നതിന് മുന്‍പ് തന്നെ ആസ്ത്മയുടെ ലക്ഷണങ്ങള്‍ ഉണ്ടായെന്ന് പരിശോധിക്കപ്പെട്ടവരില്‍ 33 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

ആല്‍ക്കഹോളുമായി ബന്ധപ്പെട്ട ആസ്ത്മ ഒരു മണിക്കൂറിനകം  വ്യക്തിയെ ബാധിക്കുമെന്നും ഡോക്റ്റര്‍മാര്‍ പറയുന്നു.  വിവിധയിനം  മദ്യങ്ങളില്‍ ചേരുന്ന രണ്ട് ഘടകങ്ങളായ സള്‍ഫൈറ്റുകളും (sulfite), ഹിസ്റ്റാമൈനുകളുമാണ് (histamine) ആസ്ത്മക്ക് കാരണമാകുന്നത്. ആസ്ത്മ ബാധിക്കാന്‍ കാരണമായ  രണ്ട് അലര്‍ജി വസ്തുക്കളാണവ. മദ്യം കേടാകാതെയിരിക്കാന്‍ ഉപയോഗിക്കുന്ന ‘പ്രിസര്‍ വേറ്റീവ്’ ആണ്  സള്‍ഫൈറ്റുകള്‍. ആല്‍ക്കഹോള്‍ ഉണ്ടാക്കുമ്പോള്‍ പുളിപ്പിക്കുന്നതിനായി (Ferment) ഉപയോഗിക്കുന്നതാണ് ഹിസ്റ്റാമൈന്‍. എല്ലാത്തരം മദ്യങ്ങളിലും ഹിസ്റ്റാമൈന്‍ അടങ്ങിയിരിക്കുന്നു. അലര്‍ജിക്ക് മുഖ്യമായ ഒരു കാരണക്കാരനാണ് ഈ രാസവസ്തു.

പരോക്ഷമായും മദ്യം ആസ്ത്മാ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. അമിതമായി മദ്യം കഴിക്കുന്ന നേരത്തുണ്ടാകുന്ന സ്ട്രസ്സ് വര്‍ദ്ധന ആസ്ത്മക്ക് കാരണമാകുന്നു. വൈനാണ് ഏറ്റവും ആസ്ത്മാ സാധ്യതയുണ്ടാക്കുന്ന മദ്യമെന്നും പഠനം പറയുന്നു. സള്‍ഫൈറ്റുകള്‍ കൂടുന്നതിനാല്‍ ബിയറും അപകടകാരിയാണ്. കുടിക്കുന്നതിന്‍റെ അളവ് കൂടുന്നതനുസരിച്ച് ആസ്ത്മക്കുള്ള ‘റിസ്ക്’ വര്‍ദ്ധിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു

ഡ്രഗ് അഡിക്ഷന്‍ എന്ന ക്രോണിക്ക് ഡിസീസ്

ഒരാൾ എങ്ങിനെയാണ് മയക്കുമരുന്നുകൾക്ക് അടിമപ്പെടുന്നത്? മയക്കുമരുന്നുകളുടെ  ലഭ്യത മാത്രമാണോ ഈ അഡിക്ഷന്‍റെ  കാരണം?     ഒരു ശീലമായിത്തുടങ്ങി ഒരു മാനസികരോഗമായി മാറുന്ന ഡ്രഗ് അഡിക്ഷനെക്കുറിച്ച് ഇന്ന്  കേരളം വളരെ ആശങ്കയിലാണ്.

വിട്ടുമാറാത്ത ഒരു ക്രോണിക്ക് ഡീസീസ് ആണ് ഡ്രഗ് അഡിക്ഷൻ. ഡ്രഗ് ഉപയോഗം ഒരു നിർബന്ധ ശീലമായി വന്ന നമ്മെ കീഴ്പ്പെടുത്തുന്നു. ശീലമായിക്കഴിഞ്ഞാല്‍ വിട്ടുമാറാന്‍ മടിക്കുന്ന ഒരു  മനോവൈകല്യമായി  അത്  വ്യക്തിയുടെ സുഗമജീവിതത്തെ തകര്‍ത്തുകളയുന്നു. അപകടകരമായ ശാരീരിക, മാനസിക പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നറിഞ്ഞിട്ടും ഒരു അഡിക്റ്റ് അതിൽ നിന്നും പിന്മാറുന്നില്ല.

മയക്കുമരുന്നുകളുടെ  ഉപയോഗം തുടങ്ങുന്നത് വളരെ ലളിതമായിട്ടാണ്. ഒരു മയക്കുമരുന്നടിമ ആകണമെന്ന് ബോധപൂർവമായുള്ള  ഒരാലോചന  ഒരാളില്‍ സംഭവിക്കുന്നില്ല. എന്നാൽ ആദ്യം നിസ്സാരമായി ഒരു രസത്തിനായി  തുടരുന്ന ഹാബിറ്റ്  പിന്നീട് ഒരു നിത്യശീലമായി മാറുന്നു. അത് വ്യക്തിയുടെ തലച്ചോറിന്‍റെ ഘടനയിൽ  ഒട്ടേറെ  മാറ്റങ്ങളുണ്ടാക്കുകയും തന്‍റെ  ഹാബിറ്റിനെ പ്രതിരോധിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട് നിയന്ത്രണാതീതമായി മയക്കുമരുന്നിനടിമയാവുകയും ചെയ്യുന്നു. ഒരു തവണ  അഡിക്ഷനിൽ നിന്ന് മോചനം പ്രാപിച്ചാലും  വീണ്ടും ആ ശീലം തിരിച്ചുവരുന്നതിനുള്ള സാധ്യതകൾ ഏറെയുള്ള ഒരു   ദുസ്വഭാവമാണ് ഡ്രഗ് അഡിക്ഷൻ. അതുകൊണ്ടുതന്നെ അതിനെ ഒരു ‘relapsing disease’  ആയാണ് ചികിത്സാലോകം കണക്കാക്കുന്നത്.  എന്നാൽ ഈ പ്രവണത നിലനിൽക്കുന്നുണ്ടെങ്കിലും പൂർണമായി മുക്തിപ്രാപിക്കാനുള്ള സാധ്യത ഇല്ലെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. തുടർച്ചയായ നിഷ്ഠയോടെയുള്ള ട്രീറ്റ്മെന്‍റ്, രോഗികളുടെ പ്രതികരണങ്ങൾ കൃത്യമായി നിരീക്ഷിച്ചുകൊണ്ടുള്ള സമീപനം എന്നിവ വഴി ഡ്രഗ് അഡിക്ഷൻ പൂർണമായും ഇല്ലാതാക്കാൻ കഴിയും. രോഗിയുടെ സ്വഭാവമനുസരിച്ച് ചികിത്സാശൈലികൾ മാറ്റാൻ തയ്യാറാവുക.രോഗിക്ക് വിശ്വാസമുള്ള ഒരു പ്രൊഫഷണലിനേയോ, സ്ഥാപനത്തെയോ ചികിത്സക്കായി കണ്ടെത്തുക.

തലച്ചോറിലെ വിവിധ ഭാഗങ്ങൾ ചേർന്ന ‘റിവാർഡ് സർക്യൂട്ടി’ നെയാണ്( reward circuit) ഡ്രഗ്ഗുകൾ തകരാറിലാക്കുന്നത്. സന്തോഷം അനുഭവിക്കാൻ പ്രാപ്തമാക്കുന്ന ഈ സർക്യൂട്ടിനെ ആവർത്തിച്ചുള്ള മയക്കുമരുന്നുപയോഗം കൂടുതൽ പ്രചോദിതമാക്കുകവഴി അഡിക്ഷന് നാന്ദി കുറിക്കുന്നു. ‘ഓവർ സ്റ്റിമുലേഷൻ‘ എന്ന അപകടമാണ് ഈ കെണിയിൽ വീഴാൻ രോഗികളെ പ്രേരിപ്പിക്കുന്നത്. തലച്ചോറിലെ വിവിധ പ്രവർത്തന മേഖലകളിലും  രാസഘടനയിലും കോശഘടനയിലും വലിയ ക്രമക്കേടുകൾ ഉണ്ടാക്കുകയാണ് ദീർഘകാലത്തെ ഉപയോഗം വഴി സംഭവിക്കുന്നത്. സാധാരണഗതിയിൽ ഒരു വ്യക്തിയിൽ ഡ്രഗ് അഡിക്ഷൻ ഉണ്ടാക്കുന്ന മാറ്റങ്ങൾ താഴെപ്പറയുന്ന മേഖലകളിലാണ്.

  • ധാരണാശക്തി
  • തീരുമാനമെടുക്കൽ
  • കാര്യങ്ങൾ വിവേചിച്ച് അറിയാനുള്ള പ്രായോഗിക വിവേകം
  • മനസ്സംഘർഷം, സ്ട്രെസ്സ്
  • ഓർമ്മശക്തി
  • വ്യക്തിപരമായുള്ള പെരുമാറ്റങ്ങളും, സാമൂഹ്യജീവി എന്ന നിലയിലുള്ള പെരുമാറ്റങ്ങളും

അപകടം തിരിച്ചറിയാനുള്ള  കഴിവ് ഉണ്ടാകുമെങ്കിലും അഡിക്റ്റ് ഈ ശീലത്തിൽ നിന്ന് വിട്ടുപോരാൻ തയ്യാറാകുന്നില്ല എന്നതാണ് ഏത് മയക്കുമരുന്ന് അഡിക്ഷന്‍റേയും  സ്വഭാവം.  ദിവസം ചെല്ലുന്തോറും റിസ്കുകള്‍ കൂടിക്കൊണ്ടിരിക്കുന്നു.

ഘടകങ്ങള്‍

ഒരാൾ മയക്കുമരുന്നിനടിമയാകുമോ എന്ന് നിർണയിക്കുന്നത് ഒരൊറ്റ  ഘടകത്തെ മാത്രം കണക്കിലെടുത്തില്ല. ഒന്നിലധികം ഘടകങ്ങൾ അഡിക്ഷനിലേക്ക് നയിച്ചേക്കാം. ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളും പ്രതികരണങ്ങളുടെ പാറ്റേണുമെല്ലാം കണക്കിലെടുത്തേ പറ്റൂ. ഒരാൾ ജനിക്കുമ്പോൾ അയാളിലുള്ള ജീനുകളുടെ പ്രത്യേകതയാണ് ഭൂരിഭാഗം അഡിക്റ്റുകളുടേയും നിർണായക ശക്തി.

സാഹചര്യങ്ങൾ ഒരാളെ അഡിക്റ്റാക്കാം. വീട്ടിലെ അന്തരീക്ഷം, കൂട്ടുകാർ, ചെയ്യുന്ന ജോലികളുടെ സ്വഭാവം ഇങ്ങനെ നിരവധി ഘടകങ്ങൾ ഇവിടെ പരിഗണിക്കേണ്ടതുണ്ട്. ഡ്രഗ്ഗുകളുമായി കൂടുതൽ പരിചിതമാകാനുള്ള സാഹചര്യങ്ങൾ, വളരെ ചെറുപ്പത്തിലേ അവ ഉപയോഗിക്കാനുള്ള സന്ദർഭങ്ങൾ, മാതാപിതാക്കളുടെ ശീലങ്ങൾ,  അവരുടെ നിയന്ത്രണത്തില്‍ നിന്നും  വിട്ടുള്ളജീവിതം ഇവയെല്ലാം കണക്കിലെടുക്കണം. ഏതുപ്രായത്തിലുള്ള ഡ്രഗ് ഉപയോഗവും ഇതൊരു ശീലമാക്കാൻ പ്രേരിപ്പിക്കുമെങ്കിലും ചെറുപ്രായത്തിലുള്ള ഉപയോഗം കൂടുതൽ അഡിക്ഷൻ സാധ്യത ഉണ്ടാക്കുന്നു.  ചെറുപ്രായത്തിലുള്ളവർക്ക് ഡ്രഗ്ഗിൽ നിന്നുണ്ടാകുന്ന സ്റ്റിമുലേഷൻ അവരെ പെട്ടെന്ന് വൈകാരികമായി അടിമപ്പെടുത്തുകയും പിന്നീടുള്ള  സ്വഭാവമാറ്റത്തില്‍ കൂടുതൽ  പ്രേരകശക്തിയായി പ്രവർത്തിക്കുന്നു.

പെട്ടെന്ന് ഫലം കാണില്ലെങ്കിലും ചികിത്സിച്ച് മാറ്റാവുന്ന ഒരു രോഗമാണ് ഡ്രഗ് അഡിക്ഷൻ. ചികിത്സയെ എത്ര ശാസ്ത്രീയമായി രോഗിയും  ബന്ധുക്കളും ‘മാനേജ്’ ചെയ്യുന്നു എന്നതാണ് പ്രധാനം. കൺസൾറ്റിന്‍റേയും ഡി അഡിക്ഷൻ സ്ഥാപനത്തിന്‍റേയും വിശ്വസ്തതയും സുപ്രധാനമാണ്. അഡിക്ഷൻ മാറിയ വ്യക്തി വീണ്ടും ആ ശീലത്തിലേക്ക് വീഴാനുള്ള സാധ്യതകൾ നിലനിൽക്കുന്നുവെന്നതാണ് ഈ  ദുശ്ശീലത്തിന്‍റെ ‘ റിസ്ക് ഫാക്റ്റർ‘ എന്നറിയുക. അഡിക്ഷൻ ട്രീറ്റ്മെന്‍റ്  മെഡിസിനുകളും ബിഹേവിയർ തെറാപ്പിയും ഒന്നിച്ചു കൊണ്ടുപോകുന്നത് കൂടുതൽ ഫലപ്രദമാണ്. ഓരോ രോഗിയുടേയും സ്വഭാവത്തിനും അവൻ ഉപയോഗിക്കുന്ന ഡ്രഗ്ഗുകളുടെ പ്രത്യേകതകൾക്കുമനുസരിച്ച്  ചികിത്സ പ്ലാൻ ചെയ്യുക എന്നതാണ് പ്രധാനം.  മെഡിക്കലും മാനസികവും സാമൂഹ്യവുമായ മൂന്ന് സമീപനങ്ങളും ഒന്നിച്ച് കൊണ്ടുപോവുക.

മോചനമില്ലാത്ത ഒരു വൈകല്യമാണ് ഡ്രഗ് അഡിക്ഷൻ എന്ന് ധരിക്കേണ്ടതില്ല. കുടുംബങ്ങളിലും സ്കൂളുകളിലും മറ്റ് സാമൂഹ്യവേദികളും പരീക്ഷിക്കുന്ന പ്രതിരോധ മാർഗങ്ങളെല്ലാം തന്നെ ഡ്രഗ് അഡിക്ഷനിൽ നിന്ന് വ്യക്തികളെ പിന്തിരിപ്പിക്കുന്നുണ്ട്.  ഇതൊരു മാരക ശീലമാണെന്ന് ചെറുപ്പക്കാർ മനസ്സിലാക്കിവരുന്നുമുണ്ട്. മാതാപിതാക്കളും, അദ്ധ്യാപകരും, സാമൂഹ്യപ്രവർത്തകരും ചേർന്ന  ബോധവത്കരണം ഡ്രഗ് അഡിക്ഷനെ   ഒരു പരിധിവരെ നിയന്ത്രിക്കും.

ഡ്രഗ് അഡിക്ഷനെപ്പറ്റി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഇതൊരു ക്രോണിക്ക് ഡിസീസ് ആണ്
  • ക്രമമായ ചികിത്സ നിർബന്ധം
  • തലച്ചോറിൽ മാരകമായ തകരാറുകൾ ഉണ്ടാക്കും
  • വീണ്ടും പഴയ സാഹചര്യങ്ങളിലേക്ക് രോഗി വഴുതിവീഴാതിരിക്കുക
  • ഒരു ട്രീറ്റ്മെന്‍റ് രീതി പരാജയപ്പെടുകയാണെങ്കിൽ കൂടുതൽ അഡ്വാൻസ്ഡ് ആയ ചികിത്സയിലേക്ക് മാറുക.
  • നിരാശരാകാതിരിക്കുക എന്നതാണ് പ്രധാനം.
  • ഒരൊറ്റക്കാരണം കൊണ്ടുണ്ടാകുന്ന ക്രമക്കേടല്ല ഡ്രഗ് അഡിക്ഷന്‍ എന്ന് മനസ്സിലാക്കുക
  • കൂടുതൽ ശാസ്ത്രീയമായ ചികിത്സാരീതികൾ പ്രതിദിനം കണ്ടുപിടിക്കപ്പെടുന്നു.
  • അറിവുള്ള ഉപദേഷ്ടാക്കളുടെ അഭിപ്രായം അനുസരിക്കുക.
  • തെരഞ്ഞെടുക്കുന്ന ഡോക്റ്ററുടെയും, സ്ഥാപനത്തിന്‍റെയും ആധികാരികത പരിശോധിക്കുക.
  • കടപ്പാട്-http:channellife.in

അവസാനം പരിഷ്കരിച്ചത് : 2/18/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate