অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പുകവലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍

ശ്വാസകോശം സ്പോഞ്ചുപോലെയാണ്

ശ്വാസകോശം സ്പോഞ്ചു പോലെയാണ് വായു വലിച്ചെടുക്കാനായി രൂപപ്പെടുത്തിയത്. പക്ഷേ, ചിലർ സിഗരറ്റിന്റെ പുക വലിച്ചുകയറ്റാൻ ലങ്സ് ഉപയോഗിക്കുന്നു....'' ഈ ഡയലോഗ് ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത മലയാളികൾ കുറവായിരിക്കും. സിനിമ കാണാൻ തിയറ്ററിൽ കയറിയാൽ ആദ്യം കേൾക്കുന്നത് ഇതാണ്. അപ്പോൾ അതിനെ ചിരിച്ചു തള്ളുകയും ഇടവേള സമയത്ത് പരമാവധി സിഗരറ്റ് വലിച്ചുകയറ്റുകയും ചെയ്യുന്നവരാണ് പലരും. പക്ഷേ, ഒരിക്കലെങ്കിലും ഗൗരവത്തോടെ ചിന്തിച്ചിട്ടുണ്ടോ സ്പോഞ്ചു പോലുള്ള ആ ശ്വാസകോശം നമുക്ക് പണി തരുന്ന അവസ്ഥയെക്കുറിച്ച്?

എന്താണ് സിഒപിഡി?

ലോകത്ത് മരണകാരണങ്ങളായ രോഗങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമനറി ഡിസീസ്). ശ്വാസനാളികൾക്കുള്ളിൽ നീർക്കെട്ട് ഉണ്ടാകുകയും ശ്വാസനാളികളുടെ വികാസം കുറയുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.

പുകവലിയും അന്തരീക്ഷ മലിനീകരണവും അടുക്കളയിലെ പുക നിരന്തരം ശ്വസിക്കുന്നതുമാണ് സിഒപിഡിക്ക് പ്രധാന കാരണങ്ങൾ. ജനിതക, പരിസ്ഥിതി ഘടകങ്ങളും കാരണമാകാം. 40 വയസ്സു പിന്നിട്ടവർക്കാണ് പൊതുവെ ഈ രോഗം കാണാറുള്ളതെങ്കിലും ചെറുപ്പത്തിൽ തന്നെ ചെയിൻ സ്മോക്കർ ആയിട്ടുള്ളവർക്ക് വളരെ നേരത്തെ ഈ അസുഖം വരാം. മറ്റുള്ളവർ സിഗരറ്റ് വലിക്കുമ്പോൾ അതിന്റെ പുക ശ്വസിക്കുന്നവർക്കും (പാസീവ് സ്മോക്കിങ്) രോഗം വരാം. പക്ഷേ, സിഒപിഡി മറ്റൊരാളിലേക്ക് പകരില്ല.

ലക്ഷണങ്ങൾ

ശ്വാസതടസ്സമാണ് സിഒപിഡിയുടെ പ്രധാന ലക്ഷണം. തുടർച്ചയായുള്ള ചുമ, കഫക്കെട്ട്, കിതപ്പ് എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. രോഗാവസ്ഥയുടെ ആരംഭകാലത്ത് ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. അസുഖം കൂടുന്നതിന് അനുസരിച്ച് ഹൃദയം പോലെയുള്ള അവയവങ്ങളെ ബാധിക്കുകയും ഹൃദയത്തിന്റെ വലതുവശം വികസിക്കുകയും ഹൃദയാഘാതം സംഭവിക്കാൻ സാധ്യതയേറുകയും ചെയ്യുന്നു.

ശ്വാസനാളികൾക്കുണ്ടാകുന്ന ക്ഷതം ചികിൽസിച്ച് 100% പഴയപോലെ ആക്കാൻ കഴിയില്ല. രോഗാവസ്ഥയുടെ കാഠിന്യം കുറയ്ക്കാനും മറ്റു പ്രശ്നങ്ങൾ തടയാനുമാണ് ചികിൽസ. ആസ്ത്‌മയാണെങ്കിൽ ചികിൽസയിലൂടെ ശ്വാസനാളത്തെ പൂർണമായും പൂർവാവസ്ഥയിൽ എത്തിക്കാൻ കഴിയും.

ലക്ഷണങ്ങൾ കൊണ്ട് സാമ്യമുണ്ടെങ്കിലും ആസ്‌ത്‌മയും സിഒപിഡിയും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്.

ചികിൽസ

രോഗിയുടെ ജീവിതസാഹചര്യങ്ങൾ പഠിച്ചശേഷം വിദഗ്ധ ഡോക്ടറുടെ നിർദേശ പ്രകാരം പൾമനറി ഫംക്‌ഷൻ ടെസ്റ്റ് (പിഎഫ്ടി) നടത്തി സിഒപിഡി ആണോ എന്ന് ഉറപ്പാക്കാം. രോഗിയുടെ അവസ്ഥ അനുസരിച്ച് ചിലപ്പോൾ ചിലർക്ക് എക്സ് റേ, ഇസിജി, ഇക്കോ തുടങ്ങിയ പരിശോധനകളും വേണ്ടിവന്നേക്കും. പുകവലി പൂർണമായി നിർത്തുകയാണ് ചികിൽസയുടെ ആദ്യഘട്ടം. തുടർന്ന് ഡോക്ടർമാർ നിർദേശിക്കുന്ന പ്രകാരം ശ്വാസനാളം വികസിക്കുന്നതിനുള്ള മരുന്നുകളും സ്റ്റിറോയ്ഡ് ഇൻഹെയ്‌ലറും കൃത്യമായി ഉപയോഗിക്കണം. മരുന്ന് നേരിട്ട് ശ്വാസകോശത്തിൽ എത്തിക്കാനും വേഗം രോഗശമനം ഉണ്ടാകാനും ഇൻഹെയ്‌ലർ സഹായിക്കും. സിഒപിഡിക്കുള്ള മരുന്നുകൾ ഉപയോഗിക്കുമ്പോൾ മറ്റ് പാർശ്വഫലങ്ങൾ ഉണ്ടാകില്ല. സ്ഥിരമായ ശ്വാസകോശ തകരാർ (റസ്പിറേറ്ററി ഫെയിലർ) ആണെങ്കിൽ ശ്വസന സഹായ ഉപകരണങ്ങൾ വേണ്ടിവരും. രോഗിക്ക് രക്തത്തിൽ ഓക്സിജൻ അളവ് കുറയുകയാണെങ്കിൽ വീട്ടിൽ തന്നെ ഓക്സിജൻ കൊടുക്കാൻ സൗകര്യം ഒരുക്കേണ്ടി വരും.

സ്പൈറോമെട്രി

ശ്വസനപരിശോധനയെയാണ് സ്പൈറോമെട്രി എന്നു പറയുന്നത്. ശ്വാസകോശങ്ങളുടെ ഉള്ളിലേക്കും പുറത്തേക്കും വായു എത്തിക്കുന്ന ശ്വാസക്കുഴലുകളിലെ തടസ്സം അളക്കുന്ന ലളിതമായ പരിശോധനയാണ് സ്പൈറോമെട്രി. സിഒപിഡി ഉണ്ടോ എന്ന് സംശയം തോന്നിയാൽ സ്പൈറോമെട്രി ചെയ്യാവുന്നതാണ്.

പൾമനറി റീഹാബിലിറ്റേഷൻ

ചികിൽസയുടെ ഭാഗമായി പൾമനറി റീഹാബിലിറ്റേഷനും ഉണ്ട്. ശ്വസന വ്യായാമം (ബ്രീത്തിങ് എക്സർസൈസ്) ഇതിന്റെ ഭാഗമാണ്. രോഗിയുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്താനും ശ്വാസകോശ പേശികളെ ബലപ്പെടുത്താനും കഴിയുന്ന വ്യായാമങ്ങളും ഭക്ഷണരീതികളും ബോധവൽക്കരണവും ഉൾപ്പെടുത്തിയാണ് പൾമനറി റീഹാബിലിറ്റേഷൻ നിശ്ചയിക്കുന്നത്.

രോഗികൾ സ്വീകരിക്കേണ്ട മുൻകരുതൽ

∙ നിർബന്ധമായും പുകവലി ഒഴിവാക്കണം.

∙ വീടുകളിൽ പരമാവധി ശുദ്ധവായു ഉറപ്പാക്കണം.

∙ രോഗികൾ കഫക്കെട്ടും ശ്വാസകോശ രോഗബാധയും ഉള്ളവരിൽനിന്ന് പരമാവധി അകലം പാലിക്കണം.

∙ ഇടക്കിടെ ശ്വാസകോശ അണുബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സിഒപിഡി വന്നവർക്ക് ഇൻഫ്ലുവൻസ വാക്സിൻ, ന്യൂമോകോക്കൽ വാക്സിൻ എന്നിവ കൊടുക്കാറുണ്ട്. ഇത് ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യാം.

∙ കൃത്യമായി ചികിൽസ ചെയ്തില്ലെങ്കിൽ രക്തത്തിൽ ഓക്സിജന്റെ അളവു കുറയുകയും കാർബൺ ഡൈ ഓക്സൈഡ് അളവു കൂടുകയും മരണത്തിനു വരെ കാരണമാകുകയും ചെയ്യാം. അതുകൊണ്ട് കൃത്യമായ ചികിൽസ തേടുക, മരുന്നുകൾ മുടങ്ങാതെ കഴിക്കുക.

പുകവലിയും ആരോഗ്യപ്രശ്നങ്ങളും

.ദൂഷ്യഫലങ്ങള്‍ മാത്രമുള്ള ഗുണപരമായ യാതൊന്നുമില്ലാതെ ഒന്നാണ് പുകവലിയും, പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും എന്നു പറയാതെ വയ്യ.

പുകയില ഒരു വര്‍ഷം 60 ലക്ഷം പേരുടെ മരണത്തിന് കാരണമാകുന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ ഏകദേശം 10 ലക്ഷം പേര്‍ ഇന്ത്യക്കാരാണ്. 90 ശതമാനം ശ്വാസകോശ കാന്‍സറിന്റെയും 25 ശതമാനം ഹൃദ്രോഗത്തിന്റെ കാരണവും പുകവലിയല്ലാതെ മറ്റൊന്നുമല്ല. യഥാര്‍ഥ കണക്കുകള്‍ ഇതിലുമെത്രയോ കൂടുതല്‍ ആയിരിക്കാനാണ് സാധ്യത. പുകവലി മൂലമുണ്ടാകുന്ന അസുഖങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. പ്രധാനപ്പെട്ട പുകയില പുകവലി ജന്യ രോഗങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിച്ചു നോക്കാം.

ശ്വാസകോശം: ശ്വാസകോശ കാന്‍സര്‍, വിട്ടുമാറാത്ത ചുമ(ക്രോണിക് ബ്രോങ്കിറ്റിസ്, എംഫിസീമ), കുട്ടികളിലെ ആസ്ത്മ, കൂടാതെ ആസ്ത്മ അധികരിക്കല്‍)

ഹൃദയം : ഹൃദയാഘാതം, രക്തക്കുഴലുകളെ ബാധിക്കുന്ന ഗാന്‍ഗ്രീന്‍, രക്തപ്രവാഹം തടസപ്പെടല്‍.

മസ്തിഷ്കം: പക്ഷാഘാതം, ബുദ്ധിമാന്ദ്യം, വിഷാദരോഗങ്ങള്‍

മറ്റുള്ളവ: വിവിധ അവയവങ്ങളിലെ കാന്‍സറുകള്‍ (വായ , തൊണ്ട, അന്നനാളം, ആമാശയം, പാന്‍ക്രിയാസ്, വൃക്ക, മൂത്രസഞ്ചി, ഗര്‍ഭാശയ കാന്‍സറുകള്‍) രക്താര്‍ബുദം, ആമാശയത്തിിലേയും കുടലിലേയും വ്രണങ്ങള്‍, വന്ധ്യത, ഉദ്ദാരണശേഷിക്കുറവ്, പ്രമേഹം, ഗര്‍ഭമലസല്‍. ഈ പട്ടിക അപൂര്‍ണമാണെന്നും ഇനിയും നിരവധി രോഗങ്ങള്‍ ഇതിലേയ്ക്ക് ചേര്‍ക്കാനുണ്ടെന്നുമുള്ള വസ്തുത നാം മനസിലാക്കണം.

എന്താണീ ദൂഷ്യഫലങ്ങള്‍ക്കു കാരണം?

പുകയിലയിലും പുകയിലും നാലായിരത്തിലധികം രാസവസ്തുക്കളുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. അതിലേതാണ്ട് 40ല്‍ അധികം ഘടകങ്ങള്‍ മാരകമായ കാന്‍സര്‍ ഉണ്ടാക്കുന്നവയാണ്. പോളിസൈക്ളിക്ക് ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകള്‍, നൈട്രോസമിനുകള്‍, വിനൈല്‍ക്ളാറൈഡ്, ആര്‍സെനിക്ക്, നിക്കല്‍ തുടങ്ങിയവ പുകയിലയടങ്ങിയ പ്രധാന കാന്‍സര്‍ ജന്യ വസ്തുക്കളാണ്. കൂടാതെ ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന നിരവധി പദാര്‍ഥങ്ങള്‍ പുകയിലയില്‍ അടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ നിഷ്ക്രിയ പുകവലി (പാസ്സീവ് സ്മോക്കിങ്) പുകവലിക്കാത്തവര്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും രോഗങ്ങള്‍ സമ്മാനിക്കുന്നു എന്ന സത്യം വിസ്മരിക്കരുത്.

പുകവലി മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഇതിനൊക്കെ പുറമെയാണ്. നമ്മുടെ നാട്ടിലെ അല്‍പ വരുമാനക്കാരും, അര്‍ധ പട്ടിണിക്കാരുമൊക്കെ വരുമാനത്തിന്റെ 30 ശതമാനം വരെ പുകവലിക്കായി ഉപയോഗിക്കുന്നു എന്ന വസ്തുത ഭീകരമായ ഒരുഅവസ്ഥയല്ലേ വരച്ചുകാട്ടുന്നത്.

എങ്കില്‍ പുകവലി നിര്‍ത്തിയേക്കാം എന്നു വിചാരിക്കുമ്പോഴാണ് മറ്റൊരു പ്രശ്നം കടന്നുവരുന്നത്. പുകയില ഉപയോഗിക്കാനും അങ്ങനെ നമ്മെ അതിനടിമയാക്കാനും കാരണക്കാരന്‍ നിക്കോട്ടിനാണ്. നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന ഈ രാസവസ്തുവാണ് വീണ്ടും വീണ്ടും പുകവലിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.

പുകവലി എന്നെന്നേക്കുമായി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ധാരാളം പുകവലിക്കാര്‍ നമ്മുടെ ഇടയിലുണ്ട്. നിരവധി പ്രാവശ്യം. പുകവലി നിര്‍ത്താന്‍ ശ്രമിച്ച പരാജയപ്പെട്ടവരും ഒട്ടേറെയുണ്ട്. ഇത്തരക്കാരുടെ പ്രശ്നം അനുതാപപൂര്‍ണം കണ്ട് അവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്.

ആധുനിക വൈദ്യശാസ്ത്രത്തിന് ഇതിലെന്തു ചെയ്യാന്‍ കഴിയുമെന്ന് നമുക്ക് പരിശോധിക്കാം. പുകവലിക്കാരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുവാനും വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുവാനും നമുക്ക് കഴിയണം. കൂടാതെ ശരീരത്തിലെ നിക്കോട്ടിന്റെ അളവ് പടിപടിയായി കുറച്ച് പുകവലി പൂര്‍ണമായി നിര്‍ത്താന്‍ അവരെ സഹായിക്കേണ്ടതുണ്ട്. പലര്‍ക്കും പുകവലി നിര്‍ത്താന്‍ വേണ്ടിയുള്ള മരുന്നുകള്‍ കുറച്ച് കാലത്തേക്ക് ഉപയോഗിക്കേണ്ടി വന്നേക്കാം. എന്നാല്‍ അവ ഒരു വിദഗ്ധ ഡോക്ടറുടെ നിര്‍ദേശാനുസരണമേ കഴിക്കാവൂ എന്ന കാര്യം മറക്കരുത്.

ബോധവല്‍ക്കരണ ക്ളാസുകള്‍ക്കും, സെമിനാറുകള്‍ക്കും പുകയില-പുകവലി നിയന്ത്രണ കാര്യത്തില്‍ ഏറെ പങ്ക് വഹിക്കാനാകും. സ്കൂള്‍ കുട്ടികളുടെയും, യുവജനങ്ങളുടെയുമിടയില്‍ പുകയില വിരുദ്ധ പ്രചാരണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സാമൂഹ്യ-സന്നദ്ധ സംഘടനകള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. പുകവലിക്കെതിരെയുള്ള നിയമ നിര്‍മ്മാണങ്ങള്‍ക്കും പ്രസക്തി ഏറെയാണ്. പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിയും, പുകയില- പുകവലി പരസ്യങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രഗവണ്‍മെന്റ് നടപടിയും ഈ രംഗത്തുണ്ടായ സുപ്രധാന കാല്‍വയ്പ്പുകളാണ്. പാന്‍മസാല നിരോധിച്ച കേരള സര്‍ക്കാരിന്റെ നടപടി പൊതുജനാരോഗ്യ രംഗത്ത് ഏറെ ഗുണം ചെയ്യുന്ന ഒന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

അടുത്ത പത്ത് വര്‍ഷം കൊണ്ടെങ്കിലും ഒരു പുകയില, പുകവലി രഹിത ലോകം കെട്ടിപ്പെടുക്കാന്‍ നമുക്ക് സാധിക്കുമെങ്കില്‍ അതു നമ്മോടും ഭാവി തലമുറയോടും ചെയ്യുന്ന ഏറ്റവും വലിയ സേവനമായിരിക്കും

പുകയിലവിരുദ്ധ ദിനത്തിന്റെ പ്രസക്തി

എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. രാജ്യന്തര തലത്തിൽ പൊതു ജനാരോഗ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുകയും അവ ഏകോപിപ്പിക്കുകയും ചെയ്യുന്ന ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിലാണ് ദിനാചരണം.

എന്താണീ ദിനത്തിന്റെ പ്രസക്തി ? പുകയില – പുകവലി ജന്യ രോഗങ്ങൾ സമൂഹത്തിൽ വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഒരു വർഷം 60 ലക്ഷത്തോളം ആളുകളാണ് പുകയില ജന്യ രോഗങ്ങളാൽ മരണമടയുന്നത്. പുകവലിക്കാരുടെ സാമീപ്യം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജീവൻ വെടിയേണ്ടി വരുന്ന ആറു ലക്ഷത്തോളം പേരും ഈ കണക്കിലുണ്ട്. ഈ നിരക്കിൽ പോയാൽ 2030 ആകുമ്പോഴേക്കും ഇത്തരം പ്രശ്നങ്ങൾ മൂലം പ്രതിവർഷം 80 ലക്ഷം പേരുടെ ജീവൻ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം ആരോഗ്യ സൂചികൾ വേണ്ടവിധം പരിശോധിക്കപ്പെടാത്ത ഇന്ത്യയിലെയും മറ്റ് വികസ്വര രാജ്യങ്ങളിലേയും സ്ഥിതി പടിഞ്ഞാറൻ രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ ഗുരുതരമാകാനാണിട. ഏകദേശം 10 ലക്ഷത്തോളം ഇന്ത്യക്കാർ വർഷം തോറും പുകയില ജന്യ രോഗങ്ങളാൽ മരണമടയുന്നു എന്നാണ് വർഷങ്ങൾക്കു മുമ്പുളള കണക്ക്. ഇന്നത് ഇരട്ടിയെങ്കിലും ആയിക്കാണും.

പുകയിലയുടെയും അതിന്റെ ഉൽപന്നങ്ങളുടേയും വിപണനം നിയന്ത്രിക്കാൻ ലോക രാഷ്ട്രങ്ങളും വിവിധ ആരോഗ്യ സംഘടനകളും കൊണ്ടു പിടിച്ചു ശ്രമിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിച്ചതും പുകവലി– പുകയില പരസ്യങ്ങൾ നിരോധിച്ചതുമൊക്കെ ഇതിനു വേണ്ടി തന്നെ.

ശ്വാസകോശ രോഗ വിദഗ്ധരുടെ സംഘടനയായ അക്കാദമി ഓഫ് പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ (APCCM) അതിന്റെ സമ്മേളനങ്ങളുടെ മുഖ്യ പ്രമേയമായി തിരഞ്ഞെടുക്കുന്നത് മിക്കപ്പോഴും പുകയിലക്കും പുകവലിക്കും എതിരേ ആരോഗ്യ പ്രവർത്തകർ എന്ന സന്ദേശമാണ്.

എന്നാൽ ഇതിനെയൊക്കെ മറികടക്കാനാവും വിധം ശക്തമാണ് ഈ ബഹുരാഷ്ട്ര പുകയില കമ്പനികൾ. പല ലോക രാഷ്ട്രങ്ങളേയും നിയന്ത്രിക്കാനുളള പണവും സ്വാധീനവും അവർക്കുണ്ട്. കുട്ടികളിലും ചെറുപ്പക്കാരിലും തങ്ങളുടെ ബ്രാന്റിന്റെ ഓർമ്മ കുത്തിവെയ്ക്കുക എന്ന ലക്ഷ്യത്തോടെ കളികൾ സ്പോൺസർ ചെയ്യുക. ബ്രാന്റിന്റെ പേരുളള കളിപാട്ടങ്ങൾ സൗജന്യമായി നൽകുക തുടങ്ങി ഒട്ടനവധി രീതികളിൽ ഇത്തരം തന്ത്രങ്ങൾ ആവിഷ്കരിച്ചു വരുന്നു. ഇതിനെയെല്ലാം പ്രതിരോധിക്കാൻ നമുക്കെല്ലാം ബാധ്യതയുണ്ട്.

ഇത്തരം പ്രവർത്തനങ്ങൾ തടയാനും വിവിധ ലോക രാജ്യങ്ങളിൽ നിയമങ്ങളുണ്ട്. ഇന്ത്യയിലും ഇതിന് തടയിടാനുളള നിയമങ്ങൾ ശക്തമത്രേ. എന്നാൽ ഈ ‘ഓൺ ലൈൻ’ യുഗത്തിൽ നിയമങ്ങൾ കൊണ്ടു മാത്രം കാര്യമില്ല. ഏതു സാധനവും ആർക്കും എവിടെയിരുന്നു വാങ്ങാവുന്ന ഒരു കാലത്താണ് നാമൊക്കെ ജീവിക്കുന്നത്. ലോകത്ത് ഇന്ന് വിൽക്കപ്പെടുന്ന പുകയില ഉൽപന്നങ്ങളുടെ പത്ത് ശതമാനത്തോളം അനധികൃത വ്യാപാരമാണ് (Illicit Trade) എന്നാണ് കണക്കുകൾ. ഇന്ത്യയടക്കമുളള പല രാജ്യങ്ങളിലും ഇത് ഈ കണക്കിലും കൂടുതലായിരിക്കാം. പുകയില നിയന്ത്രണ പരിപാടികളെ തകിടം മറിക്കുന്ന അനധികൃത വ്യാപരത്തിനെതിരേ വിരൽ ചൂണ്ടുന്ന സന്ദേശമാണ് ഈ വർഷം ലോകാരോഗ്യ സംഘടന മുന്നോട്ടു വെക്കുന്നത്.

പുകയില ഉൽപന്നങ്ങളുടെ അനധികൃത കച്ചവടം ഇല്ലാതാക്കുക അഥവാ നിർത്തുക(Stop illicit trace of tobaco products) എന്നതാണ് ഈ വർഷത്തെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ സന്ദേശം. എന്താണീ മുദ്രാവാക്യത്തിന്റെ പ്രസക്തി ? ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന പുകയിലക്കെതിരെ സന്ദേശം നൽകുന്നതിനു പകരം അനധികൃത വ്യാപാരത്തിനെതിരേയുളള മുഖ്യപ്രമേയമായി എടുത്തതെന്തിന് ? സംശയം സ്വാഭാവികം.

നിയമ വിധേയമല്ലാത്ത മാർഗ്ഗങ്ങളിലൂടെ പുകയില ഉൽപന്നങ്ങൾ വിലകുറച്ചുകിട്ടാൻ സാധ്യതയേറും. ഇത് കുട്ടികളിലും ചെറുപ്പകാരിലും പുകയില– പുകവലി ഉപയോഗം കൂട്ടാൻ കാരണമാകുന്നു. നികുതി വെട്ടിച്ച് രഹസ്യ മാർഗ്ഗങ്ങളിലൂടെ എത്തിക്കുന്ന ഇത്തരം ഉൽപന്നങ്ങളിൽ മറ്റ് അനധികൃത വസ്തുക്കളോ, അവകാശികളായ ഘടകങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കാൻ നിർവാഹമില്ലാതെ വരുന്നു. ഇതിനു പുറമേ അനധികൃത വ്യാപാരം ക്രിമിനൽ സംഘടനകളുടെ ഒത്തുചേരലിനും വളർച്ചയ്ക്കും അതുവഴി ഈ വ്യാപാരത്തിനു പുറമേ മയക്കു മരുന്നുകൾ അടക്കമുളള വസ്തുക്കളുടെ വിപണന ശൃംഖല വിപുലപെടാനും ഇടയാക്കാം. പുകയില നിയന്ത്രണ പരിപാടികളുടെ താളം തെറ്റിക്കുന്നതോടൊപ്പം ഇത്തരം വ്യാപാരം നമ്മുടെ സാമൂഹിക ജീവിതത്തേയും ബാധിക്കാം. ഇതുകൊണ്ടൊക്കെ തന്നെ പുകയില ഉൽപന്നങ്ങളുടെ അനധികൃത കച്ചവടം ഇല്ലാതാക്കാം.

സ്ത്രീകൾ പുകവലിച്ചാൽ?

പുകവലിയുടെ പുകിലുകള്‍ പറഞ്ഞതു തന്നെ വളരെയേറെയുണ്ട്. അതു നിങ്ങളെ രോഗിയാക്കും, വലിയ രോഗി എന്നു പരസ്യത്തില്‍ ആവര്‍ത്തിച്ചു പറയുന്നതു കേട്ടാലും വലി കുറയ്ക്കാത്തവരെ പിന്നെയും പേടിപ്പിക്കാന്‍ പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ്സെന്റ് ലൂയിസ് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍. ഇത്തവണ പൊണ്ണത്തടിയുള്ള സ്ത്രീകള്‍ പുകവലിച്ചാലുള്ള അപകടത്തെപ്പറ്റിയാണ് മുന്നറിയിപ്പ്. ഇവര്‍ക്ക് മധുരവും കൊഴുപ്പിന്റെ സാന്നിധ്യവും തിരിച്ചറിയാനുള്ള ശേഷി കുറയുമെന്നും കഴിക്കുന്നതിന്റെ രുചി നാവിനു പിടിക്കാതെ പിന്നെയും പിന്നെയും കഴിച്ച് അപകടത്തില്‍ ചാടുമെന്നുമാണ് പഠനത്തില്‍നിന്നു വ്യക്തമാകുന്നതത്രേ.

21 മുതല്‍ 41 വരെ പ്രായമുള്ള സ്ത്രീകളെ നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം. അമിതവണ്ണമുള്ള പുകവലിക്കാര്‍, അമിതവണ്ണമുള്ള പുകവലിക്കാത്തവര്‍, സാധാരണ തടിയും തൂക്കവുമുള്ള പുകവലിക്കാര്‍, ഈ വിഭാഗത്തിലെ പുകവലിക്കാത്തവര്‍ എന്നിവരിലായിരുന്നു പഠനം. ഇവര്‍ക്ക് വ്യത്യസ്ത അളവില്‍ വാനില പുഡ്ഡിങ്ങുകള്‍ നല്‍കിയശേഷം അവയുടെ മധുരത്തിന്റെയും, കൊഴുപ്പിന്റെ സൂചികമായ ക്രീമിന്റെയും തോതു പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ പൊണ്ണത്തടിക്കാരായ പുകവലിക്കുന്ന സ്ത്രീകള്‍ക്ക് ഇതൊന്നും ഉള്ള അളവില്‍ തിരിച്ചറിയാനാവുന്നില്ലെന്നു വ്യക്തമായി. അതുകൊണ്ടുതന്നെ ഇവര്‍ക്ക് യഥാര്‍ത്ഥ രുചി തിരിച്ചറിയാനോ ഭക്ഷണം ആസ്വദിച്ചു കഴിക്കാനോ ഉള്ള ശേഷി കുറവാണെന്നും തെളിഞ്ഞു. ഇതുകാരണം പലപ്പോഴും ഇവര്‍ വീണ്ടും വീണ്ടും കഴിക്കുകയും ഇത് രോഗകാരണമാവുകയും ചെയ്യുന്നു എന്നാണു കണ്ടെത്തല്‍.

പുകവലി അമിതവണ്ണത്തെ നിയന്ത്രിക്കുമെന്നുള്ള ധാരണയുള്ളതിനാല്‍ ഇക്കാരണത്താല്‍ മാത്രം പുകവിലിക്കുന്ന സ്്ത്രീകളുണ്ടെന്ന് പഠനത്തില്‍ പറയുന്നു. എന്നാല്‍ ഇത് രുചി കുറച്ച് ആര്‍ത്തി കൂട്ടി അമിതമായി ഭക്ഷണം കഴിപ്പിച്ച് കാലറി കൂട്ടി പഴയതിലും വണ്ണം വയ്ക്കാനാണ് വഴിവയ്ക്കുകയെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു. പിന്നെ പുകവലിയുടെ സ്വാഭാവിക ഫലങ്ങളായ കാന്‍സര്‍ മുതല്‍ ഹൃദയാഘാതം വരെയുള്ള രോഗസാധ്യതയും. ആരും പുകവലിക്കേണ്ട, പൊണ്ണത്തടിക്കാര്‍ പ്രത്യേകിച്ചും എന്നു പറഞ്ഞ ശേഷം പൊണ്ണത്തടിയുള്ള സ്ത്രീകളാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട എന്നാണ് ഗവേഷകസംഘം വ്യക്തമാക്കുന്നത്.

പുകയെ വലിച്ചെടുക്കാൻ പുതിയ ഉപകരണം

 

പുകവലിക്കാരെക്കൊണ്ട് പൊറുതിമുട്ടിയ കാലമാണിത്. വിഷം മൂക്കിലൂടെ വലിച്ചുകേറ്റി വായിലൂടെ വിട്ട് വഴിയേ പോകുന്ന മാറാ വ്യാധിയെയാല്ലാം അകത്താക്കി രസിക്കുന്നവരാണിവർ. പോരാഞ്ഞിട്ടോ ഇവർ രസിച്ച് പുറത്തേക്ക് തള്ളുന്ന പുക അടുത്ത് നിൽക്കുന്ന പാവപ്പെട്ടവരിലേക്കു വലിഞ്ഞു കേറി അവർക്ക് ഇതിലും വലിയ ദോഷം നൽകുന്നു. ഇതാണ് പ്രധാന പ്രശ്നം.

പാസിവ് സ്മോക്കിങ് നൽകുന്ന ദോഷങ്ങളെ കുറിച്ചുള്ള ആശങ്ക ഓരോദിനവും ഏറെയാണ്. പുകവലി നിർത്തിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് സർക്കാരും സംഘടനകളും ജനങ്ങളുമെല്ലാം. അക്കൂട്ടർക്ക് സന്തോഷം നൽകി ശാസ്ത്രജ്ഞർ പുതിയൊരു കണ്ടുപിടിത്തം നടത്തിയിരിക്കുന്നു. പുകവലിക്കാർ വലിച്ചുതള്ളുന്ന പുകയെ മിനട്ടുകൾക്കകം അരിച്ചെടുത്ത് അന്തരീക്ഷ വായുവിനെ ശുദ്ധമാക്കുന്ന ഉപകരണം. മാംഗനീസ് ഓക്സൈഡ് കൊണ്ട് ലേപനം ചെയ്ത ഫിൽട്ടറാണ് കണ്ടുപിടിച്ചിരിക്കുന്നത്. മുപ്പത് സ്ക്വയർ മീറ്ററിലുള്ള ഒരു മുറിക്കുള്ളിലെ വിഷപ്പുകയെല്ലാം മുപ്പത് മിനുട്ടിനുള്ളിൽ ഇവ അരിച്ചെടുത്തോളും. പത്തു പേർ ഇവിടെ മെനക്കെട്ടിരുന്നു പുകവലിച്ചാൽ പോലും അതെല്ലാം ഈ ഫിൽട്ടർ അകത്താക്കിക്കോളുമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം.

ചാർക്കോളിൽ നിർമ്മിച്ച ഫിൽട്ടറാണ് സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാൽ അസെറ്റാൽഡീഹൈഡ് പോലുള്ള വാതക പദാർഥങ്ങളെ നീക്കാനുള്ള കഴിവ് ഇവയ്ക്കു ഇല്ല. അടച്ചിട്ട മുറികളിലിരുന്നുള്ള പുകവലിക്കു ശേഷമുള്ള വിഷപദാർഥങ്ങളെ നീക്കം ചെയ്യാനുള്ള ഇവയുടെ കഴിവ് പെട്ടെന്ന് ക്ഷയിക്കുകയും ചെയ്യും. മാത്രമല്ല ഇവ ഇടയ്ക്കിടെ മാറ്റി സ്ഥാപിക്കുകയും ചെയ്യണം. ഓക്സിജൻ ധാതുവിനെ ഉപയോഗിച്ചാണ് പുകവലിയിലൂടെ പുറത്തുവരുന്ന വിഷാംശങ്ങളെ നാനോ ‌-കാറ്റലിസ്റ്റ് ഫിൽട്ടർ നശിപ്പിക്കുന്നത്.

അന്തരീക്ഷത്തിലുള്ള ഓസോൺ മാംഗനീസ് ക്സൈഡ് അടങ്ങിയ നാനോ കാറ്റലിസ്റ്റ് ‌ഫിൽട്ടറിൻറെ പ്രതലത്തിൽ തട്ടി അന്തരീക്ഷത്തിലെ ഓസോൺ വിഘടിക്കുമ്പോഴാണ് ഓക്സിജൻ ധാതുക്കളുണ്ടാകുന്നത്. പരീക്ഷണത്തിൽ 98 ശതമാനം വിഷപദാർഥങ്ങളേയും ഫിൽട്ടർ ജീർണിപ്പിക്കുന്നതായി കണ്ടെത്തി. സിയോളിലെ കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷക സംഘത്തിൻറേതാണ് കണ്ടെത്തല്‍.

അന്തരീക്ഷത്തെ ശുദ്ധമാക്കുന്നതിനുള്ള പുതിയ ഉപകരണം ഡോ.ഗ്വി-നാം, ഡോ.ജോങ്സോ ജേങ് എന്നിവരാണ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തത്. തങ്ങളുടെ ഉപകരണം നിലവില്‍ ഉപയോഗത്തിലുള്ള എയർ പ്യൂരിഫയർ, എയർ കണീഷണേഴ്സ് എന്നിവയുമായി സംയോജിപ്പിച്ച് ഉപയോഗിക്കാമെന്നും ഇവർ പറഞ്ഞു.

അവസാനം പരിഷ്കരിച്ചത് : 5/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate