മോനെ നോക്കൂ, എന്തൊരുത്സാഹമാണെന്ന്....'' ചാടിമറിയുന്ന മകനെ നോക്കി അഭിമാനം കൊള്ളുന്നവർ പലപ്പോഴും കുഞ്ഞുങ്ങളിലെ ശരിയായ രോഗാവസ്ഥ അറിയുന്നില്ല. കുട്ടികളിൽ ഏകാഗ്രത കുറയുകയും അതേ സമയം മറ്റു കുട്ടികൾക്കില്ലാത്ത അമിത ഉത്സാഹം കാണിക്കുകയും ചെയ്യുകയാണെങ്കിൽ അവരെ കൃത്യമായി വിലയിരുത്തണം. കാരണം അമിത ചുറുചുറുക്ക് അഥവാ
(Attention Deficit Hyperactivity Disorder-ADHD) എന്ന സ്വഭാവവൈകല്യത്തിന്റെ പിടിയിലാകാം അവർ.
രോഗാവസ്ഥ പലവിധം
ഈ പ്രത്യേക രോഗാവസ്ഥയെ ശ്രദ്ധക്കുറവ്, അമിത ചുറുചുറുക്ക്, എടുത്തുചാട്ടം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. മിക്ക കുട്ടികളിലും ചിലപ്പോൾ പ്രായപൂർത്തിയായവരിൽപ്പോലും ഇത്തരം അവസ്ഥ കാണപ്പെടുന്നു എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം. തുടർച്ചയായി മൂന്നുമാസത്തിലേറെ ഇത്തരം രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഒരു മനോരോഗവിദഗ്ദ്ധനെ കണ്ട് രോഗനിർണയം നടത്തേണ്ടതും ആവശ്യമാണ്. മനോരോഗ വിദഗ്ദ്ധൻ എന്നതു കേട്ട് ഒരിക്കലും പേടിക്കേണ്ട കാര്യമില്ല. ഒരിക്കലും കുട്ടികളുടെ തെറ്റു കൊണ്ടു വരുന്നതല്ല രോഗമെന്നും ജീവിതസാഹചര്യങ്ങളുൾപ്പെടെ പല കാരണങ്ങളും അതിനുണ്ടാകുമെന്നും രക്ഷിതാക്കൾ തിരിച്ചറിയണം.
ശ്രദ്ധക്കുറവ്
അമിത ചുറുചുറുക്ക്.
ശാന്തനായി ഇരിക്കുവാൻ പറഞ്ഞാൽ വളരെയധികം അസ്വസ്ഥനായി കാണപ്പെടുക.
എടുത്തുചാട്ടം.
ഏതെങ്കിലും ഒരു കാര്യം ചോദിച്ചു തീരുന്നതിന് മുമ്പ് ചാടിക്കയറി മറുപടി പറയുക.
ചികിത്സാ വഴികൾ
എ.ഡി.എച്ച്.ഡി ഒരു പരിധിവരെ മരുന്ന് കൊണ്ട് നിയന്ത്രിക്കാൻ കഴിയുമെങ്കിലും കൗൺസലിംഗ്, ഒക്യുപേഷണൽ തെറാപ്പി, പ്രത്യേക വിദ്യാഭ്യാസം നൽകൽ തുടങ്ങിയ മറ്റു ചില ഘട്ടങ്ങളുമുണ്ട്. എതിർപ്പോടുകൂടിയ പെരുമാറ്റം, അമിതദേഷ്യം, പഠന വൈകല്യങ്ങൾ, ഉത്കണ്ഠ എന്നിവയ്‌ക്കും മനഃശാസ്ത്രപരമായ ചികിത്സ വേണ്ടിവന്നേക്കാം.
രക്ഷിതാക്കളുടെ മനസിലേക്ക്
വാര്ത്ത ചൂണ്ടികാണിച്ചത് - ശ്രി കുണ്ടുവാറ ബാലഗോപലാൻ മേനോൻ
തിരക്കേറുന്ന ജീവിതചര്യകളില്‍ നമ്മുടെ ശരീരം ശ്രദ്ധിക്കാനും വ്യായാമം ചെയ്യാനും സമയം ലഭിക്കാറില്ല. ഡയറ്റിലൂടെ ഒരു പരിധിവരെ നമുക്ക് നമ്മുടെ ശരീരം സംരക്ഷിക്കാം. ഇന്ന് ലോകശ്രദ്ധയാകര്‍ഷിച്ച ഒരു ഡയറ്റാണ് ജി.എം. ഡയറ്റ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ജനറല്‍ മോട്ടോര്‍ കമ്പനി തങ്ങളുടെ തൊഴിലാളികളെ അമിത വണ്ണത്തില്‍നിന്നും മോചിപ്പിക്കാനും ആരോഗ്യദൃഢരാക്കാനും കണ്ടെത്തിയ ഡയറ്റാണിത്.ഏഴു ദിവസത്തെ ഭക്ഷണ ക്രമീകരണത്തിലൂടെ ഈ ഡയറ്റിലൂടെ ശരീരഭാരം കുറയ്‌ക്കാന്‍ സാധിക്കും. അഞ്ചുകിലോ ഭാരംവരെ ഈ ഡയറ്റിലൂടെ കുറയ്‌ക്കാം. ക്രമമായി ചിട്ടപ്പെടുത്തിയ ഭക്ഷണക്രമം മാത്രമേ ഉപയോഗിക്കാവൂവെന്ന് മാത്രം. പച്ചക്കറികളും പഴങ്ങളും പ്രധാനമായി ഉള്‍പ്പെടുത്തുന്ന ഡയറ്റ് വ്യായാമം ചെയ്‌ത് ശരീരഭാഗം കുറയ്‌ക്കുന്നതിനു തുല്യമാണ്. ഇന്ത്യയിലും ജനകീയമായ ഡയറ്റാണിത്.
ഒന്നാം ദിവസം:
നേന്ത്രപ്പഴം ഒഴികെയുള്ള എല്ലാ പഴങ്ങളും കഴിക്കാം. ജലാംശം കൂടുതലുള്ള തണ്ണിമത്തനും പൈനാപ്പിളും കൂടുതല്‍ ഉപയോഗിക്കാം.
രണ്ടാം ദിവസം:
പച്ചക്കറികള്‍ മാത്രം ഈ ദിവസം ഉപയോഗിക്കാവൂ. വേവിച്ചതും അല്ലാതെയുള്ളതുമായ പച്ചക്കറികള്‍ ആവശ്യാനുസരണം കഴിക്കാം. അന്നജത്തിന്റെ കുറവുണ്ടാകാതിരിക്കാന്‍ കിഴങ്ങുവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
മൂന്നാം ദിവസം:
പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് ഈ ദിവസം കഴിക്കാം. എന്നാല്‍ ഉരുളക്കിഴങ്ങും നേന്ത്രപ്പഴവും കഴിക്കരുത്.
നാലാം ദിവസം:
നേന്ത്രപ്പഴവും പാലും മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. എട്ടു നേന്ത്രപ്പഴവും മൂന്നു ഗ്ലാസ് പാലുമാണ് ഈ ദിവസം കഴിക്കേണ്ടത്. ചെറിയ അളവില്‍ പച്ചക്കറി സൂപ്പും ഉപയോഗിക്കാം.
അഞ്ചാം ദിവസം:
ബീഫ്, ചിക്കന്‍, മീന്‍ തുടങ്ങിയ മത്സ്യ മാംസാഹാരങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതോടൊപ്പം തക്കാളിയും ഉപയോഗിക്കാം.
ആറാം ദിവസം:
ആവശ്യാനുസരണം പച്ചക്കറികളും മത്സ്യ-മാംസാഹരങ്ങളും കഴിക്കാം. ഈ സമയം ധാരാളം വെള്ളവും കുടിക്കണം.
ഏഴാം ദിവസം:
നല്ല ചമ്പാവരി ചോറ്, പച്ചക്കറികള്‍, പഴച്ചാറുകള്‍ തുടങ്ങിയവ ആവശ്യാനുസരണം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
പിറ്റേ ദിവസംതന്നെ നമുക്ക് ഈ ഡയറ്റിന്റെ ഫലം ശരീരത്തില്‍ കണ്ടു തുടങ്ങും. 5-8 കിലോവരെ ഭാരം ഉറപ്പായും കുറഞ്ഞിരിക്കും.കുറച്ചു നാളുകള്‍ മാത്രമേ ഈ ഡയറ്റ് തുടരാവൂ. ചെറിയ സമയംകൊണ്ടും കുറഞ്ഞ ചെലവിലും ഇതിലെ ഭക്ഷണക്രമീകരണങ്ങള്‍ പാലിക്കാം. എന്നാല്‍ ഭക്ഷണത്തിന്റെ ക്രമീകരണാനുസരണം നമ്മുടെ ശരീരത്തിനാവശ്യമായ എല്ലാ പോഷക ഘടകങ്ങളും ദിവസേന ഉള്‍പ്പെടുന്നില്ല. അതിനാല്‍ ഇത് തുടരെ ചെയ്യരുത്.
ചെവി, മൂക്ക്, തൊണ്ട, സൈനസുകൾ ഇവയെ ബാധിക്കുന്ന അസുഖങ്ങളാണ് പലപ്പോഴും തലവേദനയ്ക്ക് കാരണമാകുന്നത്. അത്കൊണ്ട് തന്നെ തലവേദനയുണ്ടാകുന്നവർ ആദ്യം ഒരു ഇ.എൻ.ടി സർജനെ കാണുന്നത് കൂടുതൽ അഭികാമ്യമാണ്. തലവേദനയ്ക്ക് ആരുടെ ചികിത്സയാണ് കൂടുതൽ നല്ലതെന്ന് തീരുമാനിക്കാൻ ഒരു ഇ.എൻ.ടി സർജന് സാധിക്കും.
തലവേദനയുടെ കാരണങ്ങളെ പൊതുവെ രണ്ടായി തിരിക്കാം-തലച്ചോറിൽ ഉണ്ടാകുന്ന കാരണങ്ങളെന്നും മറ്റ് ഭാഗങ്ങളെ ബാധിക്കുന്ന രോഗങ്ങളെന്നും. മൈഗ്രേൻ(ചെന്നിക്കുത്ത്), മാനസികസമ്മർദ്ദം എന്നിവമൂലമുണ്ടാകുന്ന തലവേദന, തലച്ചോറിലെ രക്തക്കുഴലുകളുടെയും നാഡികളുടെയും കുഴപ്പംകൊണ്ടുണ്ടാകുന്ന തലവേദന എന്നിങ്ങനെയുള്ളവയും ഉണ്ട്. എല്ലാം പ്രാഥമികമായി തലച്ചോറിനെ ബാധിക്കുന്ന തലവേദനകളാണ്. എന്നാൽ തലച്ചോറിലുണ്ടാകുന്ന വളർച്ചകൾ, ക്ഷതങ്ങൾ, അണുബാധ, തലയോട്ടിയിലെ സമ്മർദ്ദം കൂടുന്നത് നിമിത്തമുണ്ടാകുന്ന തലവേദന ഇവയെല്ലാം പ്രാഥമികവിഭാഗത്തിൽപ്പെടാത്ത ഇനം തലവേദനകളാണ്. 69 ശതമാനം തലവേദനയും മാനസിക സമ്മർദ്ദംമൂലമുമാണ് ഉണ്ടാകുന്നത്. 16 ശതമാനം മൈഗ്രേൻമൂലവും.
പെട്ടെന്നുണ്ടാകുന്ന കടുത്ത തലവേദനയ്ക്ക് ഗുരുതരമായ കാരണങ്ങൾ മിക്കപ്പോഴും ഒളിഞ്ഞിരിക്കാമെന്നുള്ളതിനാൽ എത്രയും നേരത്തെയുള്ള രോഗനിർണ്ണയവും ചികിത്സയും അനിവാര്യമാണ്. തലച്ചോറിലെ രക്തസ്രാവം, അണുബാധ, ക്ഷതംമൂലമുണ്ടാകുന്ന കുഴപ്പങ്ങൾ, കണ്ണുകളിലെ പ്രഷർ കൂടുമ്പോഴുണ്ടാകുന്ന ഗ്ലോക്കോമ, സൈനസുകളിലെ പഴുപ്പ് എന്നിവ ശക്തമായ പെട്ടെന്നുള്ള തലവേദനയ്ക്ക് കാരണമാകാം.
തലച്ചോറിലെ വളർച്ചകൾമൂലം സാധാരണഗതിയിൽ കടുത്ത തലവേദന ഉണ്ടാകാറില്ല. എന്നാൽ തലച്ചോറിലെ അണുബാധമൂലം കടുത്ത തലവേദനയും അതിനോടൊപ്പം പനി, ഛർദ്ദി, കഴുത്തിന് പിടിത്തം, കണ്ണ് അനങ്ങുമ്പോൾ വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. പെട്ടെന്നുള്ള തലവേദനയ്ക്ക് സ്കാനിംഗ് അനിവാര്യമാണ്.
ഡോ. വി.എസ്. ജോയി
(എം.എസ്, ഡി.എൽ.ഒ ചീഫ് കൺസൾട്ടന്റ് (ഇ.എൻ.ടി)
കേരള ഹെൽത്ത് സർവ്വീസസ് കൊല്ലം ജില്ലാ ആശുപത്രി)
ലവണങ്ങളായ കാത്സ്യം ഓക്സലേറ്റ്, കാത്സ്യം ഫോസ്ഫേറ്റ്, യൂറിക് ആസിഡ് എന്നിവ കൂടിയ അളവിൽ ശരീരത്തിലെത്തുമ്പോഴാണ് വൃക്കകളിൽ കല്ല് രൂപം കൊള്ളുന്നത്. ഇതിന് നിരവധി കാരണങ്ങളുണ്ട്. നല്ല ചൂടുള്ള കാലാവസ്ഥ, വെള്ളം വേണ്ടത്ര കുടിക്കാതിരിക്കുന്നത്, ആഹാരത്തിൽ കൂടിയ അളവിലുള്ള ഉപ്പ്, ആഹാരത്തിൽ കാത്സ്യത്തിന്റെ അളവ് തീരെ കുറഞ്ഞിരിക്കുക, മൂത്രാശയ രോഗങ്ങൾ, യൂറിക് ആസിഡ് കൂടിയ അളവിലടങ്ങിയിരിക്കുന്ന ആഹാര പദാർത്ഥങ്ങൾ, പാരമ്പര്യം എന്നിവയും ചില തൈറോയ്ഡ് പ്രശ്നങ്ങളും ഈ കാരണങ്ങളിൽ പെടുന്നു.
ആഹാര ക്രമീകരണങ്ങൾ
കിഡ്നി സ്റ്റോൺ ഉണ്ടാകാതിരിക്കാൻ ചില ആഹാര ക്രമീകരണങ്ങൾ സഹായിക്കുന്നതാണ്. ഓക്സലേറ്റുകൾ കൂടിയ അളവിലടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ ഒഴിവാക്കുകയാണ് നല്ലത്. അണ്ടിപ്പരിപ്പുകൾ, സോയാ ബീൻസ്, ഇലക്കറികൾ ബീൻസ്, ബീറ്റ്‌റൂട്ട്, ചോക്കളേറ്റുകൾ, മധുരക്കിഴങ്ങ് എന്നിവ അധികമായി കഴിക്കുന്നത് അപകടം ചെയ്യും.
ഒരു ദിവസം ആഹാരത്തിൽ എണ്ണൂറ് മില്ലി ഗ്രാമെങ്കിലും കാത്സ്യം ഉറപ്പ് വരുത്തണം. പാൽ, ചീസ് എന്നിവ ഇതിന് സഹായിക്കുന്നതാണ്. ഉപ്പിന്റെ അളവ് തീരെ കുറയ്ക്കുന്നതാണ് നല്ലത്. ഒരു ദിവസത്തെ ഉപയോഗം രണ്ട് ഗ്രാമിൽ നിറുത്തണം. ടിന്നിലടച്ച് വരുന്ന ആഹാര പാനീയങ്ങൾ ഒഴിവാക്കുക. മാംസ്യത്തിന്റെ അളവും നിയന്ത്രിക്കണം. മാംസം, മുട്ട, മത്സ്യം എന്നിവ പതിവായി കഴിക്കുന്നത് ഒഴിവാക്കണം. പച്ചക്കറികൾ ധാരാളം കഴിക്കണം. ചെറുനാരങ്ങാ, ഓറഞ്ച് എന്നിവ വളരെ നല്ല ഫലം ചെയ്യും.
യൂറിക് ആസിഡിന്റെ നില ഉയരാൻ കാരണമാകുന്ന മാംസം, കരൾ, കിഡ്നി, മത്സ്യം, കക്കായിറച്ചി, യീസ്റ്റ്, കൂൺ എന്നിവയും എള്ളും ഒഴിവാക്കണം. ശരീരത്തിന് അമിത ഭാരമുണ്ടെങ്കിൽ അത് സാവധാനമായി കുറയ്ക്കേണ്ടതാണ്. എന്നാൽ പെട്ടെന്ന് ഭാരം കുറയ്ക്കുന്നത് യൂറിക് ആസിഡിന്റെ നില ഉയരാൻ കാരണമായേക്കും. വേണ്ടത്ര വെള്ളം കുടിക്കണം. അങ്ങനെ വൃക്കകളിൽ കല്ലുണ്ടാക്കുന്നത് തടയാവുന്നതാണ്. ഒരു ദിവസം രണ്ടുമുതൽ രണ്ടര ലിറ്റർ വരെ വെള്ളം കുടിക്കണം. ചായയും കാപ്പിയും കൂടുതൽ കുടിക്കുന്നത് നല്ലതല്ല. എന്നാൽ നാരങ്ങാവെള്ളം വളരെ നല്ലതാണ്. മദ്യം, സോഡ, കോളാ പാനീയങ്ങൾ എന്നിവ പൂർണ്ണമായി ഒഴിവാക്കണം.
കിഡ്നി സ്റ്റോൺ ചികിത്സിച്ച് മാറ്റാവുന്ന രോഗം തന്നെയാണ്. ശസ്ത്രക്രിയയിലൂടെയും മരുന്ന് കഴിഞ്ഞ സ്റ്റോണിനെ സാവധാനം പൊടിച്ചു കളഞ്ഞും രോഗം ഭേദമാക്കാം. എന്നാൽ രോഗം വരാതിരിക്കുന്നത് തന്നെയല്ലേ എല്ലായ്പോഴും നല്ലത്. മേൽ പറഞ്ഞ ആഹാര ക്രമീകരണം ശ്രദ്ധിച്ചാൽ കിഡ്നി സ്റ്റോണിനെ ഭയക്കാതെ ജീവിക്കാം.
ഡോ.എം.പി. മണി`
`തൂലിക', കൂനത്തറ,ഷൊർണൂർ - 679523
ഇരുപത് മുതൽ മുപ്പത് വയസുവരെ പ്രായത്തിനിടയ്ക്കാണ് നമ്മുടെയൊക്കെ ഓർമ്മശക്തി ഏറ്റവും ഉയർന്ന അവസ്ഥയിൽ എത്തുന്നത്. അതിനുശേഷം പതുക്കെ പതുക്കെ അത് കുറഞ്ഞുതുടങ്ങും. ഓർമ്മ മാത്രമല്ല, മറ്റ് ശാരീരിക പ്രവർത്തനങ്ങളുടെ ശേഷിയും പ്രായം കൂടുന്നതിനനുസരിച്ച് കുറയാറുണ്ട്. പുതിയ ഏതെങ്കിലും വിഷയം പഠിക്കാൻ കഴിയാതാവുകയാണ് അതിലൊന്ന്. ഒരു വിഷയത്തിൽ നിന്ന് വേറൊന്നിലേക്ക് വേണ്ട രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ചിലർക്ക് കഴിയാതാകും. എന്നാൽ, മനസ്സിലുള്ള ആശയങ്ങൾ, വാക് സാമർത്ഥ്യം, ഭാഷാപരമായ കഴിവുകൾ എന്നിവയിൽ കുറവ് സംഭവിക്കുകയുമില്ല. മാത്രമല്ല, കൂടുതൽ പേരിലും ഈ കഴിവുകൾ മെച്ചപ്പെടാറുമുണ്ട്. മനുഷ്യന്റെ തലച്ചോറ് ഉപയോഗിക്കുംതോറും കൂടുതൽ പ്രവർത്തനക്ഷമമാകുകയും നിഷ് ക്രിയമാക്കുന്നതിനനുസരിച്ച് കാര്യശേഷി കുറഞ്ഞതാകുകയും ചെയ്യുന്നതാണ് ഇതിന് മുഖ്യ കാരണം.
തലച്ചോറിന് കൂടുതൽ നല്ല ജോലികൾ കൊടുക്കുന്നതനുസരിച്ച് ഓർമ്മശക്തിയും നല്ല നിലയിലാകും. തലച്ചോറിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചില വ്യായാമങ്ങളുണ്ട്. അത്തരം വ്യായാമങ്ങൾ പതിവായി ശീലിക്കുകയാണെങ്കിൽ ഓർമ്മശക്തി വർദ്ധിക്കും. പദപ്രശ്നങ്ങൾ പൂരിപ്പിക്കുക, പദപ്രശ്നങ്ങൾ ഉണ്ടാക്കുക, കടക്കഥ പറയൽ, അക്ഷരശ്ളോക സദസുകളിൽ പങ്കെടുക്കുക എന്നിവ നല്ല വ്യായാമങ്ങളാണ്. രാവിലത്തെ നടത്തം, തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് ഒരു ടോണിക്കായി പ്രവർത്തിക്കും. മറ്റ് ശാരീരിക വ്യായാമങ്ങളും വീട്ടുജോലികൾ ചെയ്യുന്നതും നല്ലതു തന്നെ.
താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.
പുതിയ വിഷയങ്ങൾ ഏതെങ്കിലും പഠിക്കാൻ ശ്രമിക്കുന്നത് നല്ല ഗുണം ചെയ്യും. തലച്ചോറിന്റെ കാര്യക്ഷമത നിലത്തിറുത്താൻ അത് ഒരുപാട് സഹായിക്കും. അങ്ങനെയാകുമ്പോൾ ഓർമ്മശക്തി എന്നും മങ്ങാതെ കൂടെയുണ്ടാവുകയും ചെയ്യും.
ഡോ. എം.പി. മണി
തൂലിക, കരുമ്പുള്ളി, പട്ടാമ്പി
നേരംപോക്കിനായുള്ള ലഹരി ഉപയോഗം പ്രാചീനകാലം മുതല്‍ മനുഷ്യസമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഈ ആവശ്യത്തിനായി ഇന്ന് സമൂഹത്തില്‍ വ്യാപകമായി കാണുന്ന പ്രധാന ശീലങ്ങള്‍ പുകവലിയും വെറ്റിലമുറുക്കും മദ്യപാനവുമാണ്. മയക്കുമരുന്നുകളുടെ ഉപയോഗവും ഏറിവരികയാണ്. വെറ്റിലമുറുക്ക് പോലുള്ള ശീലങ്ങള്‍ യുവജനങ്ങളില്‍ കുറഞ്ഞെങ്കിലും കൂടുതല്‍ അപകടകാരികളായ പാക്കറ്റ് ഉത്പന്നങ്ങള്‍ (ഗുഡ്ക്ക, പാന്‍ മസാല) വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്.
മേല്‍പ്പറഞ്ഞ ശീലങ്ങള്‍ വായില്‍ പലവിധത്തിലുള്ള വ്യതിയാനങ്ങള്‍ക്കു കാരണമാകാം. അത് വായിലെ ചര്‍മത്തിന്റെ നിറംമാറ്റം മുതല്‍ വായ് അര്‍ബുദം വരെ ആകാം. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയുള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ വായ് അര്‍ബുദങ്ങളില്‍, തൊണ്ണൂറ് ശതമാനവും പുകവലിയും വെറ്റിലമുറുക്കും മൂലം ഉണ്ടാകുന്ന സ്വാമസ് സെല്‍കാര്‍ഡിനോമയാണ്. ഇന്ത്യയില്‍ വായ് അര്‍ബുദം പുരുഷന്മാരില്‍ ഒന്നാം സ്ഥാനത്തും സ്ത്രീകളില്‍ മൂന്നാം സ്ഥാനത്തും ആണെന്ന വസ്തുത, ഇതിന്റെ ഉയര്‍ന്ന തോതിന്റെ സൂചനയാണ്. നമ്മുടെ രാജ്യത്ത് കാണപ്പെടുന്ന വായ് അര്‍ബുദങ്ങളില്‍, എണ്‍പത് ശതമാനത്തിനും മുന്നോടിയായി അര്‍ബുദമുന്‍ഗാമികള്‍ എന്ന അവസ്ഥയുണ്ടാകുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവയെ ഫലപ്രദമായി ചികിത്സിച്ചാല്‍ വായ് അര്‍ബുദമായി പരിണമിക്കുന്നത് തടയാം.
കാരണങ്ങള്‍
അര്‍ബുദ മുന്‍ഗാമികള്‍
അര്‍ബുദബാധയ്ക്ക് മുന്നോടിയായി വായിലെ ചര്‍മത്തില്‍ ചില വ്യതിയാനങ്ങള്‍ ഉണ്ടാകാം. ഈ അവസ്ഥയെയാണ് അര്‍ബുദമുന്‍ഗാമികള്‍ എന്ന് വിളിക്കുന്നത്. വായ് അര്‍ബുദവുമായി തുലനം ചെയ്യുമ്പോള്‍ ഇവയുടെ ചികിത്സ എളുപ്പവും കൂടുതല്‍ ഫലപ്രദവുമാണ്. അതിനാല്‍ ഈ അവസ്ഥ തിരിച്ചറിയുന്നതിന് വലിയ പ്രാധാന്യമുണ്ട്.
പ്രധാനപ്പെട്ട അര്‍ബുദ മുന്‍ഗാമികള്‍:
1. ലൂക്കോപ്ലേക്കിയ: പുകവലിയും വെറ്റിലമുറുക്കും മൂലം വായില്‍ ഉണ്ടാകുന്ന വെളുത്തപാടാണ് ലൂക്കോപ്ലേക്കിയകള്‍. പുകയിലയാണ് ഇതുണ്ടാകാന്‍ കാരണമായി പറയുന്നത്.കവിളുകള്‍ക്കുള്ളിലും മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും കൂടി ചേരുന്നതിന് പിന്നിലായുമാണ് ഇവ കൂടുതലും കാണപ്പെടുന്നത്. ചില ലൂക്കോപ്ലേക്കിയകളില്‍ വെളുത്തപാടുകള്‍ക്കിടയില്‍ ചുവന്ന കുത്തുകളോ ചുവപ്പുതരിയോ കാണപ്പെടും. ഇവ, വെളുത്തവയെക്കാള്‍ അപകടകാരികളാണ്.
2.എറിത്രോപ്ലേക്കിയ: പുകവലിയും മുറുക്കാന്‍ ഉപയോഗവും മൂലം വായില്‍ ഉണ്ടാകുന്ന ചുവന്നപാടാണ് എറിത്രോപ്ലേക്കിയ. ഇത് ലൂക്കോപ്ലേക്കിയയേക്കാള്‍ അപകടകാരിയും അര്‍ബുദമായി മാറാന്‍ ഉയര്‍ന്ന സാധ്യതയുമുള്ള അവസ്ഥയാണ്. 3.ഓറല്‍ സബ്മ്യൂക്ക്‌സ് ഫൈബ്രോസിസ്: വെറ്റിലമുറുക്കും ഗുഡ്ക്കയും പാന്‍മസാലയും ഉപയോഗിക്കുന്നവരില്‍ കാണപ്പെടുന്ന ഈ അവസ്ഥയില്‍ വായില്‍ മൊത്തത്തില്‍ വിളര്‍ച്ച കാണപ്പെടുന്നു. കൂടാതെ വായിലെ ചര്‍മം കട്ടികൂടിയിരിക്കും. ഇവര്‍ക്ക് വായ്തുറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. എരിവും പുളിയും ഉള്ള ആഹാരസാധനങ്ങള്‍ കഴിക്കുമ്പോള്‍ വായില്‍ പുകച്ചില്‍ അനുഭവപ്പെടും.
ചികിത്സാരീതികള്‍
ബയോപ്‌സി മുതലായ പരിശോധനകളിലൂടെ അര്‍ബുദ മുന്‍ഗാമികള്‍ എന്ന് സ്ഥിരീകരിച്ച അവസ്ഥകളുടെ ചികിത്സ മുഖ്യമായും രണ്ടു വിധത്തിലാണ്. ആന്റി ഓക്‌സിഡന്റ് മരുന്നുകള്‍, ശസ്ത്രക്രിയ വഴി രോഗബാധയുള്ള ഭാഗങ്ങള്‍ മുറിച്ചുമാറ്റല്‍. വായിലെ ഫംഗസ് ബാധയ്‌ക്കെതിരായ മരുന്നുകളും വേദനയ്ക്കും പുകച്ചിലിനുമായി വേദന സംഹാരി ജെല്ലുകളും മൗത്ത്‌വാഷുകളും നല്‍കാറുണ്ട്. വായിലെ ചര്‍മത്തിന്റെ കട്ടികുറയ്ക്കാന്‍ എടുക്കുന്ന കുത്തിവെപ്പ് മുതലായ മറ്റു ചില ചികിത്സാരീതികളും ഉപയോഗിക്കാറുണ്ട്. ഈ മാറ്റങ്ങളെ അവഗണിക്കരുത്
By: ഡോ: ഫിലിപ്‌സ് മാത്യു
ശിശുക്കളെ പ്രധാന മാരകരോഗങ്ങളില്‍നിന്ന് രക്ഷപ്പെടുത്താനാണ് ദേശീയമായി സാര്‍വത്രിക പ്രതിരോധപരിപാടി ആവിഷ്‌കരിച്ചിട്ടുള്ളത്. ഈ പരിപാടിയുടെ കീഴില്‍, രാജ്യത്തിനു ഭീഷണിയായ '6' പ്രധാന മാരകരോഗങ്ങള്‍ക്കെതിരെയുള്ള വാക്‌സിനുകളാണ് നല്‍കിവരുന്നത്. 2007-നുശേഷം ഹെപ്പറ്റൈറ്റിസ് ബി രോഗത്തിനെതിരെയും ചില ജില്ലകളില്‍ 'ജപ്പാന്‍ജ്വര'ത്തിനെതിരായും കുത്തിവെപ്പുകള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം ശിശുമരണങ്ങളും വൈകല്യങ്ങളും വലിയൊരു ശതമാനം തടയപ്പെടുന്നുവെങ്കിലും ഇപ്പോഴും വാക്‌സിന്‍കൊണ്ട് തടയാവുന്ന രോഗങ്ങള്‍മൂലം ആയിരങ്ങള്‍ മരണപ്പെടുന്നുണ്ട്.
ഇന്ത്യയിലെ രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 'ശരിയായി പ്രതിരോധചികിത്സ' ലഭിച്ചവര്‍ 43.5 ശതമാനം മാത്രമാണ്. പ്രതിവര്‍ഷം ഇവിടെ ജനിക്കുന്ന 2.7 കോടി ശിശുക്കളില്‍ ഒരു കോടിയിലധികം പേര്‍ക്കും വേണ്ട പ്രതിരോധ ഔഷധങ്ങള്‍ നല്‍കപ്പെടുന്നില്ല. കേന്ദ്രസര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സര്‍വേപ്രകാരം കേരളത്തിലെ 79.5ശതമാനം കുട്ടികള്‍ക്കു മാത്രമേ ദേശീയ പ്രതിരോധപരിപാടിപ്രകാരം 'സമ്പൂര്‍ണമായി വാക്‌സിന്‍' നല്‍കപ്പെട്ടിട്ടുള്ളൂ.
നിര്‍ബന്ധമായും കുട്ടികള്‍ക്ക് നല്‍കാന്‍ നിര്‍ദേശിക്കപ്പെട്ട വാക്‌സിനുകള്‍: (1) ബി.സി.ജി. (2) ഓറല്‍ പോളിയോ വാക്‌സിന്‍(ഒ.പി.വി) (3) ഡി.പി.ടി. (4) മീസില്‍സ് (അഞ്ചാംപനി) (5) ഹെപ്പറ്റൈറ്റിസ് ബി.
(1) ബി.സി.ജി:
പ്രതിരോധിക്കുന്ന രോഗം: ക്ഷയം. വായുമാര്‍ഗമാണ് രോഗം പകരുന്നത്. ഇന്ത്യയില്‍ ജനിക്കുന്ന ശിശുവിലേക്ക് ആദ്യശ്വാസത്തില്‍ത്തന്നെ അന്തരീക്ഷത്തില്‍നിന്ന് രോഗാണു എത്താവുന്നതാണ്. സമയക്രമം: കുട്ടി ജനിച്ച ഉടന്‍-കഴിയുന്നത്ര നേരത്തേതന്നെ നല്‍കണം. ഒരു ഡോസ് മാത്രം. ഇടത് കൈത്തണ്ടയില്‍ തൊലിക്കടിയിലാണ് ബി.സി.ജി. കുത്തിവെക്കുന്നത്. 80 ശതമാനത്തോളം ഫലപ്രാപ്തിയുള്ള വാക്‌സിന്റെ പ്രതിരോധശക്തി 20 വര്‍ഷത്തോളം നീണ്ടുനില്‍ക്കും. ഇതുമൂലം തലച്ചോറിനെ ബാധിക്കുന്ന ടി.ബി.യും രക്തത്തില്‍ വ്യാപിക്കുന്ന ടി.ബി.യും തടയാം. ബി.സി.ജി. വാക്‌സിന്‍ കുഷ്ഠരോഗത്തേയും കാന്‍സറിനെയും തടയുന്നതാണ്.
(2) ഓറല്‍ പോളിയോ വാക്‌സിന്‍:
കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യങ്ങള്‍ക്കും മരണത്തിനും കാരണമായ 'പിള്ളവാത'ത്തിനെതിരെയാണ് ഇത് നല്‍കുന്നത്. രോഗബാധിതരുടെ മലത്തിലൂടെ പുറത്തെത്തുന്ന 'പോളിയോ വൈറസ്' പ്രധാനമായും വെള്ളത്തിലൂടെയാണ് പകരുന്നത്. ഈ രോഗം ഇപ്പോള്‍ നാലു രാജ്യങ്ങളില്‍നിന്നുമാത്രമേ റിപ്പോര്‍ട്ടുചെയ്യുന്നുള്ളൂ-ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, നൈജീരിയ. കേരളത്തില്‍ 2000ത്തിനുശേഷം പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വായവഴി നല്‍കുന്ന തുള്ളിമരുന്നാണ് ഇത്. കുട്ടികള്‍ക്ക് സാധാരണ നല്‍കുന്ന ഒ.പി.വി. വാക്‌സിന്‍ തന്നെയാണ് 'പള്‍സ് പോളിയോ' പരിപാടിയിലും അധികമായി നല്‍കുന്നത്. ഒ.പി.വി. നല്‍കിയശേഷം ഉടനെ മുലപ്പാലും നല്‍കാവുന്നതാണ്. 'പോളിയോ' നിര്‍മാര്‍ജനം ചെയ്യപ്പെട്ട രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് ഇഞ്ചക്ഷന്‍ രൂപത്തിലുള്ള വാക്‌സിനാണ് നല്‍കിവരുന്നത്.
(3) ഡി.പി.ടി. (ട്രിപ്പിള്‍ വാക്‌സിന്‍):
ഡിഫ്ത്തീരിയ, വില്ലന്‍ചുമ, ടെറ്റനസ് രോഗങ്ങള്‍ക്കെതിരെ നല്‍കുന്ന ഒറ്റ വാക്‌സിനാണ് ഡി.പി.ടി. (എ) ഡിഫ്തീരിയ (തൊണ്ടമുള്ള്): പ്രധാനമായും കുട്ടികളുടെ തൊണ്ടയില്‍ ബാധിക്കുന്ന രോഗമാണിത്. ശ്വാസതടസ്സം, ഹൃദയാഘാതം മൂലം മരണസാധ്യതയും കൂടുതലുണ്ട്. രോഗബാധിതരുടെ തൊണ്ടയിലും മൂക്കിലുമുള്ള സ്രവങ്ങളിലൂടെ വായുമാര്‍ഗമാണ് രോഗം പകരുന്നത്. 2008-09ല്‍ കേരളത്തില്‍ വാക്‌സിന്‍ എടുക്കുന്ന കുട്ടികളില്‍ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3 ഡോസ് വാക്‌സിന്‍ 95 ശതമാനം സംരക്ഷണം നല്‍കുന്നു.
(ബി) വില്ലന്‍ചുമ: തുടര്‍ച്ചയായ ചുമമൂലം രോഗി വില്ലുപോലെ വളയുന്നതിനാലാണ് ഈ പേരിലറിയപ്പെടുന്നത്. തുടര്‍ന്ന് 'ന്യൂമോണിയ', പോഷകാഹാരക്കുറവ് തുടങ്ങിയവയിലേക്ക് നയിക്കാം. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറുകണങ്ങള്‍ വഴിയാണ് ഇതുപകരുന്നത്. കേരളത്തിലെ മുതിര്‍ന്ന കുട്ടികളില്‍ ഈ രോഗം തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 3 ഡോസ്‌വാക്‌സിന്‍ 80 ശതമാനം സംരക്ഷണം നല്‍കും.
(സി) ടെറ്റനസ്(കുതിരസന്നി): പൊക്കിള്‍ കൊടി, മുറിവുകള്‍, ചെവിപഴുപ്പ് വഴി പകരുന്ന മാരക രോഗമാണിത്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് നല്‍കുന്ന 'ടെറ്റനസ്' (ടി.ടി.) കുത്തിവെപ്പും ഈ രോഗത്തെ പ്രതിരോധിക്കാനാണ്. മൂന്ന് ഡോസ് വാക്‌സിന്‍ 100 ശതമാനം സംരക്ഷണം നല്‍കും.
തുടയുടെ വശങ്ങളിലുള്ള പേശിയിലാണ് ഡി.പി.ടി. കുത്തിവെപ്പ് നല്‍കുന്നത്. കൃത്യമായദിവസം തന്നെ നല്‍കാന്‍ പറ്റിയില്ലെങ്കില്‍ ഏറ്റവും അടുത്തദിവസം കുട്ടിക്ക് വാക്‌സിന്‍ നല്‍കേണ്ടതാണ്. ഡി.പി.ടി. യോടൊപ്പം തന്നെ ഓരോതവണയും പോളിയോ വാക്‌സിനും ഒ.പി.വൈ.യും നല്‍കാം. ഏതെങ്കിലും ഡോസ് എടുക്കാന്‍ വിട്ടുപോയാല്‍ വീണ്ടും മൂന്ന് ഡോസ് എടുക്കാതെ വിട്ടുപോയവമാത്രം നല്‍കിയാല്‍ മതി. രണ്ടു വയസ്സായ കുട്ടി ഡി.പി.ടി. ഒരു ഡോസും എടുത്തില്ലെങ്കില്‍ ഒരുമാസത്തെ ഇടവേളയ്ക്കുള്ളില്‍ രണ്ട് ഡോസ് ഡി.പി.ടി. നല്‍കിയാല്‍ മതി.
(4) അഞ്ചാം പനി(മീസില്‍സ്):
കഠിനമായ പനിയും ചുമയും, തുടര്‍ന്ന് ശരീരത്തില്‍ പൊങ്ങുന്ന ചുവന്ന പാടുകളുമാണ് (ഉണലുകള്‍) രോഗലക്ഷണങ്ങള്‍. വയറിളക്കം, ന്യൂമോണിയ, ചെവിപഴുപ്പ്, പോഷകാഹാരക്കുറവ് ഇവ തുടര്‍ന്നുണ്ടാകാം. വായുവിലൂടെയാണ് രോഗം പകരുന്നത്. വലതു കൈത്തണ്ടയില്‍ കുത്തിവെക്കുന്നു. സമീപപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് രോഗബാധയുണ്ടായാല്‍ നേരത്തേ തന്നെ വാക്‌സിന്‍ നല്‍കണം.85 ശതമാനം സംരക്ഷണം നല്‍കുന്നു.
(5) ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍:
എച്ച്.ഐ.വി. വൈറസിനെപോലെ രക്തത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും അമ്മയില്‍ നിന്ന് ശിശുവിലേക്കും പകരാവുന്ന രോഗമാണിത്. കരളിനെ ബാധിച്ച് ദീര്‍ഘസ്ഥായി രോഗമാകാന്‍ സാധ്യതയുണ്ട്. തുടയില്‍ കുത്തിവെക്കുന്നു.
പലപ്പോഴും തലമുടിയുടെ ആരോഗ്യത്തെക്കുറിച്ച് നമ്മള്‍ ശ്രദ്ധിക്കാറേയില്ല. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും മുടിയുടെ പരിചരണത്തിനായി നീക്കം വയ്ക്കാം. എങ്ങനെയെന്നക്കേ? ഒരു പാത്രത്തില്‍ കുറച്ച് എണ്ണയെടുക്കുക. പാത്രം ചൂടുവെള്ളത്തില്‍ ഇറക്കിവച്ച് ചൂടാക്കുക(തലയില്‍ തേക്കാന്‍ ഉപയോഗിക്കുന്ന ഏത് എണ്ണയുമാകാം). ചെറുതായി ചൂടായ എണ്ണ ഉപയോഗിച്ച് തലപതിയെ മസാജ് ചെയ്യണം. അരമണിക്കൂറിന് ശേഷം കഴുകി കളയാം. തേയില തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നതും തലമുടിയുടെ തിളക്കം നിലനിര്‍ത്താന്‍ സഹായിക്കും.
കാല്‍പ്പാദങ്ങളിലൂടെ പെണ്‍കുട്ടികളുടെ വൃത്തിമനസ്സിലാക്കാമെന്ന് പണ്ടുള്ളവര്‍ പറയുന്നത് വെറുതെയെല്ല. പൊട്ടിപൊളിഞ്ഞ കാല്‍പ്പാദങ്ങള്‍ അഭംഗിയാണ്. വൃത്തിയായി സൂക്ഷിക്കാന്‍ ദിവസവും നേരവും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. ഈര്‍പ്പം മാറിയശേഷം ആന്റിഫംഗല്‍ പൗഡര്‍ ഉപയോഗിക്കുക. കാല്‍വിരലുകള്‍ക്കിടയിലും ഇതിടാന്‍ ശ്രദ്ധിക്കണം. കാല്‍പ്പാദങ്ങള്‍ ഉപ്പിട്ട് ചൂടുവെള്ളത്തില്‍ ഇറക്കി വയ്ക്കുന്നതും വളരെ നല്ലതാണ്. ഉറങ്ങുന്നതിനു മുമ്പ് ഏതെങ്കിലും ഒരു ഫ്രൂട്ട് ക്രീമും പുരട്ടാം. അതിന് ശേഷം സോക്സ് ഇട്ട് കിടക്കുന്നത് കാല്‍പ്പാദങ്ങള്‍ക്ക് മുദൃത്വമേകാന്‍ സഹായിക്കും. മഴക്കാലങ്ങളില്‍ നഖങ്ങള്‍ക്ക് ശ്രദ്ധ നല്‍ക്കണം. നറിഷിങ് ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്ത് ക്യൂട്ടിക്കള്‍ നല്ല രൂപത്തിലാക്കുക. നിങ്ങള്‍ക്ക് ചേരുന്ന നിറം ഉപയോഗിച്ച് വൃത്തിയാക്കിയ നഖങ്ങള്‍ കൂടുതല്‍ ഭംഗിയുള്ളവയാക്കുക. മാസത്തിലൊരിക്കല്‍ പെഡികൂര്‍ ചെയ്യന്നതും ഉത്തമമാണ്. കാല്‍പ്പാദം പൂമിക് സ്റ്റോണുപയോഗിച്ച് ഉരച്ച് കഴുകുകയാണ് വേണ്ടത്. പാദങ്ങള്‍ പാടു പോലെ മനോഹരമാകും. വീണ്ടു കീറുകയുമില്ല.
കറുത്ത കൈകാല്‍ മുട്ടുകള്‍ക്ക്
കറുത്ത കൈകാല്‍മുട്ടുകള്‍ ഉള്ളവര്‍ മിനിസ്കര്‍ട്ട്സും ഷോര്‍ട്ട്സ്ലീവുകളും ധരിക്കുമ്പോള്‍ അപഹാസ്യരാവാറുണ്ട്. ഇത്തരക്കാര്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളിതാ. കൈകാല്‍ മുട്ടുകളില്‍ നിര്‍ജീവമായ തൊലിയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ക്രബ് ഉപയോഗിച്ച് ഇവിടം തുരച്ചു കഴുകുകയാണ് വേണ്ടത്. ബ്ലീച്ച് ചെയ്യുന്ന അവസരങ്ങളില്‍ കൈ കാല്‍മുട്ടുകളിലും ചെയ്യണം. ഇത് ചര്‍മത്തിന് നിറമേകാന്‍ സഹായിക്കും. ആഴ്ചയിലൊരിക്കല്‍ ഇളംചൂടോടെ ഉപ്പുവെള്ളത്തില്‍ തേച്ചുകുളിക്കുന്നതും നല്ലതാണ്. കുളി കഴിഞ്ഞാലുടനെ മോയിസ് ചറൈസറോ ക്രീമുകളോ പുരട്ടുക.
പോളിസികള്‍ പലതരം
വ്യത്യസ്ത വിഭാഗം ആളുകളെ ലഭ്യമാക്കിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും പ്രായമായവര്‍ക്കും കുടുംബങ്ങള്‍ക്കുമൊക്കെ പ്രത്യേകം പ്രത്യേകം ആരോഗ്യ പോളിസികള്‍ ലഭ്യമാണ്.
ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസി:
പേരു സൂചിപ്പിക്കുന്നതുപോലെ മാരക രോഗങ്ങള്‍ക്കെതിരെ എടുക്കുന്ന ഇന്‍ഷുറന്‍സ് ആണ്. മാരക രോഗങ്ങള്‍ക്കുള്ള ചികില്‍സ വന്‍ ബാധ്യതയാണ് പലപ്പോഴും കുടുംബങ്ങള്‍ക്കു വരുത്തിവയ്ക്കുക. ഇതില്‍ നിന്നുള്ള സംരക്ഷണമാണ് ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസി നല്‍കുന്നത്. ഇത് കവര്‍ ചെയ്യുന്ന രോഗങ്ങളുടെ പേര് പോളിസിയില്‍ വ്യക്തമാക്കിയിരിക്കും. ക്യാന്‍സര്‍, പക്ഷാഘാതം തുടങ്ങി 9 മുതല്‍ 35 വരെ രോഗങ്ങള്‍ക്ക് ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി ലഭ്യമാണ്. ഓരോ കമ്പനിക്കും ഇക്കാര്യത്തില്‍ വ്യത്യസ്ത രോഗ പട്ടികയാണുള്ളത്. അതേപോലെ ഓരോ കമ്പനിയുടെയും നിബന്ധനകളും വ്യത്യസ്തമായിരിക്കും.
ഇതൊരു ബെനിഫിറ്റ് പോളിസിയാണ്. പോളിസിയില്‍ പറയുന്ന രോഗങ്ങള്‍ കണ്ടുപിടിച്ചാല്‍ സം അഷ്വേഡ് തുക ലഭിക്കുന്നു. രോഗം കണ്ടുപിടിച്ച് 30 ദിവസമെങ്കിലും ജീവിച്ചിരുന്നാലേ തുക ലഭിക്കുകയുള്ളൂ. സം അഷ്വേഡ് തുക ഒരുമിച്ചു നല്‍കും. ഒന്നില്‍ കൂടുതല്‍ കമ്പനികളില്‍ നിന്നു പോളിസി എടുക്കാം. ഇത് അടിസ്ഥാന ആരോഗ്യ പോളിസിക്കു പകരമല്ല. മറിച്ച് അതിനോട് കൂട്ടിച്ചേര്‍ക്കാവുന്ന പ്രത്യേക ആവശ്യത്തിനുള്ള പോളിസിയാണെന്ന് ഓര്‍മിക്കുക.
രണ്ടു തരത്തില്‍ ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസി എടുക്കാം. ഒന്നു ലൈഫ് ഇന്‍ഷുറന്‍സിനൊപ്പമോ, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിക്കൊപ്പമോ റൈഡറായി എടുക്കാം. ഒരു തവണയില്‍ കൂടുതല്‍ ക്ലെയിം നടത്തുവാന്‍ സാധിക്കുകയില്ല. പോളിസി സമയത്ത് റൈഡര്‍ എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാം. എന്നാല്‍, വീണ്ടും റൈഡര്‍ എടുക്കുവാന്‍ സാധിക്കുകയില്ല.
ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നു ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസി എടുക്കാം. ഇവ സ്വതന്ത്രമായി നില്‍ക്കുന്നവയാണ്. ഒരു വര്‍ഷമാണ് കാലാവധി. ഓരോ വര്‍ഷവും പുതുക്കണം. പോളിസി ഉടമയുടെ ആവശ്യത്തനനുസരിച്ച് സം അഷ്വേഡ് തുക വര്‍ധിപ്പിക്കുവാന്‍ സാധിക്കും. ഒരു രോഗത്തിന് ഒരിക്കല്‍ മാത്രമേ ക്ലെയിം ലഭിക്കുകയുള്ളു. അറുപതു വയസ്സുവരെ ഈ പോളിസി എടുക്കാം. മാക്‌സിമം 50 ലക്ഷം രൂപ വരെയുള്ള കവറേജ് ലഭിക്കും. ആദായനികുതി വകുപ്പിന്റെ 80 ഡി അനുസരിച്ച് ക്രിട്ടിക്കല്‍ ഇല്‍നെസ് പ്ലാന്‍ പ്രീമിയത്തിനു നികുതിയിളവ് ലഭിക്കും.
ഹെല്‍ത്ത് യുലിപ്
ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയെന്ന് ഹെല്‍ത്ത് യുലിപ് പദ്ധതികളെ വിശേഷിപ്പിക്കാം. സാധാരണ യുലിപ്പിലെന്നതുപോലെ ഹെല്‍ത്ത് യുലിപ്പിലും ഇന്‍ഷുറന്‍സ് പ്ലാനും ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുമുണ്ട്. ഇന്‍ഷുറന്‍സ് വിഭാഗം മെഡിക്ലെയിം പോലെ പ്രവര്‍ത്തിക്കുന്നു. പോളിസി ഉടമ, പങ്കാളി, കുട്ടികള്‍ എന്നിവരടങ്ങിയ കുടുബത്തിന് കവറേജ് ലഭിക്കും. ഹോസ്പിറ്റല്‍ കാഷ് ബെനിഫിറ്റ്, സര്‍ജിക്കല്‍ ബെനിഫിറ്റ് എന്നിവയുണ്ടായിരിക്കും. സം അഷ്വേഡ് തുകയാണ് പരമാവധി ലഭിക്കുക. ക്ലെയിമുകള്‍ക്ക് നിയന്ത്രണമുണ്ട്.
യുലിപ്പിലെ ഇന്‍വെസ്റ്റ്‌മെന്റ് ഭാഗം ഇന്‍കം/ഗ്രോത്ത്/ഇക്വിറ്റി ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്നു. ഇതിന് ഫണ്ട് മാനേജ്‌മെന്റ് ചാര്‍ജുകളുണ്ട്. നിബന്ധനകള്‍ക്കു വിധേയമായി ചികില്‍സാവശ്യത്തിന് ഈ ഫണ്ടില്‍നിന്നു തുക പിന്‍വലിക്കാം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഫണ്ട് മൂല്യം തിരികെ ലഭിക്കും. കാലാവധിക്കു മുന്‍പോ പോളിസി ഉടമ മരണമടഞ്ഞാല്‍ ഫണ്ടിന്റെ മൂല്യം ആശ്രിതര്‍ക്കു ലഭിക്കും.
അടിസ്ഥാന ആരോഗ്യ പോളിസിക്കും ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസിക്കും പകരമായി ഇതിനെ കരുതുവാന്‍ വയ്യ. പക്ഷേ അധിക തുക ആവശ്യമായി വരുമ്പോഴോ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ പരിധിയില്‍ വരാത്ത രോഗങ്ങള്‍ക്കു ചികില്‍സിക്കുമ്പോഴോ യുലിപ് ഹെല്‍ത്ത് പോളിസി ഉപയോഗപ്രദമാകും. ചികില്‍സയ്ക്കുള്ള അധിക നിക്ഷേപമായി ഇതിനെ കണക്കാക്കാം.
ആരോഗ്യമോ ലൈഫോ യുലിപ്പോ തുടങ്ങി ഏതു പോളിസി എടുത്താലും ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് നല്‍കുന്നത്. പ്രീമിയം തുടങ്ങിയ ക്ലെയിം ലഭിക്കുന്നതുവരെ പല നിബന്ധനകള്‍ പോളിസി ഡോക്കുമെന്റില്‍ ഉണ്ടായിരിക്കും. ഇതു മനസിലാക്കിക്കഴിഞ്ഞാല്‍ ശരിയായ പോളിസി തിരഞ്ഞെടുക്കാന്‍ കഴിയും. എന്നു മാത്രമല്ല, ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള തര്‍ക്കങ്ങളും ഒഴിവാക്കാം. അത്തരം ചില നിബന്ധനകള്‍ പരിശോധിക്കാം.
നേരത്തെ എടുക്കാം
പോളിസി എടുക്കുന്നതില്‍ വയസ് ഒരു പ്രധാന ഘടകമാണ്. ഒരേ ആരോഗ്യസ്ഥിതിയുള്ള രണ്ടു പ്രായത്തിലുള്ളവര്‍ക്ക് രണ്ടു പ്രീമിയം ആയിരിക്കും കമ്പനികള്‍ ഈടാക്കുക. ആരോഗ്യ ഇന്‍ഷുറന്‍സ് എത്രയും നേരത്തെ എടുക്കുക. പ്രായം കുറയുന്നതിനനുസരിച്ച് പ്രീമിയം കുറവായിരിക്കും. മെഡിക്കല്‍ ചെക്കപ്പും വേണ്ടിവരികയില്ല. ഒരിക്കല്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നല്‍കിയാല്‍ അതു പുതുക്കി നല്‍കുന്നത് നിഷേധിക്കരുതെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതായത് ജീവിതാവസാനം വരെ കുറഞ്ഞ പ്രീമിയത്തില്‍ പോളിസി റിന്യൂ ചെയ്യുവാന്‍ സാധിക്കും. പ്രായം കൂടുന്തോറും പ്രീമിയം കൂടുമെന്നു മാത്രമല്ല, പല രോഗങ്ങള്‍ക്കും കവറേജ് ലഭിക്കാതെയും വരും. അല്ലെങ്കില്‍ കവറേജിനായി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായി വരും. ഏറ്റവും കൂടുതല്‍ കവറേജ് നല്‍കുന്നതും നിബന്ധനകള്‍ കുറഞ്ഞതും കൂടുതല്‍ കാലത്തേക്ക് പുതുക്കാവുന്നതുമായ പോളിസികള്‍ ഏറ്റവും ചെറുപ്പത്തില്‍ത്തന്നെ എടുക്കുക.
പോളിസി എവിടെനിന്ന്
ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നുതന്നെ ആകുന്നതാണ് ഉത്തമം. പോളിസി ഉടമയ്ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുവാന്‍ ഇടയുണ്ട്. മെച്ചപ്പെട്ട ഉല്‍പന്നവും കാഷ്‌ലെസ് സൗകര്യവും നല്‍കുന്ന കമ്പനികളുടെ പോളിസികള്‍ക്ക് മുന്‍ഗണന നല്‍കുക.
ഹെല്‍ത്ത് കാര്‍ഡ്
അപേക്ഷയും മെഡിക്കല്‍ ടെസ്റ്റും (ആവശ്യമെങ്കില്‍) കഴിഞ്ഞു പണം നല്‍കിയാല്‍ 2-3 ദിവസത്തിനുള്ളില്‍ പോളിസി ലഭിക്കും. തുടര്‍ന്ന് ഹെല്‍ത്ത് കാര്‍ഡും ലഭിക്കും. അതിന് ചിലപ്പോള്‍ ഒരു മാസം വരെ താമസമുണ്ടാകാം. ആശുപത്രികളില്‍നിന്നു സേവനം ലഭിക്കുവാനുള്ള ഐഡന്റിറ്റി കാര്‍ഡാണിത്. ഈ കാര്‍ഡ് ലഭിച്ചുവെന്ന് ഉറപ്പാക്കുക.
ഉപപരിധികള്‍ (സബ് ലിമിറ്റ്)
ചികില്‍സയ്ക്കിടയില്‍ വിവിധ ഘട്ടങ്ങളിലുണ്ടാകുന്ന ചെലവുകള്‍ക്കുള്ള ക്ലെയിം തുകയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിധി വയ്ക്കാറുണ്ട്. ആശുപത്രി മുറി വാടക, ഡോക്ടര്‍മാര്‍ക്കുള്ള ഫീസ്, ഓപ്പറേഷന്‍ തീയറ്റര്‍ ചാര്‍ജ്, ഐസിയു ചാര്‍ജ്, ആംബുലന്‍സ് ചാര്‍ജ് തുടങ്ങിയവയ്ക്ക് നല്‍കുന്ന തുകയ്ക്ക് കമ്പനികള്‍ പരിധി വയ്ക്കാറുണ്ട്. ഇക്കാര്യം പോളിസി ഡോക്കുമെന്റില്‍ പറഞ്ഞിരിക്കും. അടുത്തയിടെ കമ്പനികള്‍ ഇത് എടുത്തു കളയുവാന്‍ തുടങ്ങിയിട്ടുണ്ട്.
കോ-പേമെന്റ്
പോളിസി ഉടമകളും ഇന്‍ഷുറന്‍സ് കമ്പനികളും സംയുക്തമായി ചെലവുകള്‍ വഹിക്കുന്ന രീതിയാണിത്. ഇത്തരം പോളിസികളില്‍ പോളിസി ഉടമ ആശുപത്രിച്ചെലവലിന്റെ നിശ്ചിത ശതമാനം വഹിക്കേണ്ടതായി വരും. ബാക്കി തുകയേ ഇന്‍ഷുന്‍സ് കമ്പനികള്‍ നല്‍കുകയുള്ളു. മുതിര്‍ന്ന പൗരന്മാരുടെ പോളിസികളിലാണ് സാധാരണ കോ-പേമെന്റ് ക്ലോസ് കമ്പനികള്‍ ചേര്‍ക്കാറ്. നെറ്റ്‌വര്‍ക്ക് ആശുപത്രികള്‍ക്കു പുറത്തു ചികില്‍സ നടത്തുന്നതിന് ചില കമ്പനികള്‍ കോ-പേമെന്റ് നിബന്ധന വയ്ക്കാറുണ്ട്.
നെറ്റ് വര്‍ക്ക് ആശുപത്രികള്‍
കഴിയുന്നതും നെറ്റ് വര്‍ക്ക് ആശുപത്രികളില്‍ ചികില്‍സ നടത്തുക. പോളിസി എടുക്കുന്ന കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ കാഷ് ലെസ് സൗകര്യമുണ്ടായിരിക്കും. പിന്നീട് റീ ഇംബേഴ്‌സിനും മറ്റുമായി സമയം കളയേണ്ടതായി വരില്ല. പോളിസി ഉടമയുടെ താമസ സ്ഥലത്തിനടുത്ത് കമ്പനിയുടെ പട്ടികയില്‍പ്പെട്ട ആശുപത്രി ഉണ്ടെന്ന് ഉറപ്പു വരുത്തുക. എങ്കിലും ചില ചികില്‍സകള്‍ക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടതായി വരുമെന്നും ഓര്‍മിക്കുക.
ആരോഗ്യ ഇന്‍ഷുറന്‍സ്: റൈഡറുകള്‍
ലൈഫ് ഇന്‍ഷുറന്‍സില്‍ എന്നതുപോലെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കൊപ്പവും റൈഡറുകള്‍ എടുക്കാം. അടിസ്ഥാന പോളിസിയുടെ ഗുണഫലങ്ങള്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ വിപുലപ്പെടുത്തുവാന്‍ റൈഡറുകള്‍ സഹായിക്കുന്നു. അടിസ്ഥാന പോളിസിയുടെ കവറേജില്‍ വരാത്ത കാര്യങ്ങള്‍ റൈഡര്‍ ഉപയോഗിച്ചു കവര്‍ ചെയ്യുവാന്‍ സാധിക്കും. എത്ര റൈഡറുകള്‍ വേണമെങ്കിലും എടുക്കാം. എന്നാല്‍ റൈഡറുകളുടെ മൊത്തം പ്രീമിയം അടിസ്ഥാന പോളിസിയുടെ പ്രീമിയത്തിന്റെ 30 ശതമാനത്തില്‍ കൂടുവാന്‍ പാടില്ല. പോളിസി എടുക്കുമ്പോഴോ പോളിസി പുതുക്കുന്ന സമയത്തോ റൈഡറുകള്‍ കൂട്ടിച്ചേര്‍ക്കാം.
ക്രിട്ടിക്കല്‍ ഇല്‍നെസ് റൈഡര്‍:
അടിസ്ഥാന പോളിസിക്ക് ഒപ്പം എടുക്കാവുന്ന പ്രധാന റൈഡറാണിത്. സ്വതന്ത്രമായ ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയേക്കാള്‍ കുറഞ്ഞ പ്രീമിയമേ ഇതിനുള്ളു.
ഹോസ്പിറ്റല്‍ കാഷ് അലവന്‍സ്:
ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സമയത്ത് ഉണ്ടാകുന്നതും അടിസ്ഥാന പോളിസിയില്‍ കവര്‍ ചെയ്തിട്ടില്ലാത്തതുമായ ചെലവുകള്‍ കവര്‍ ചെയ്യുന്നു.
ഹോം നഴ്‌സിങ് ചാര്‍ജ്:
ആരോഗ്യ പോളിസികള്‍ ഒന്നുംതന്നെ ഹോം നഴ്‌സിങ് ചെലവുകള്‍ കവര്‍ ചെയ്യുന്നില്ല. ഈ റൈഡര്‍ അത്തരം ചെലവുകള്‍ വഹിക്കുന്നു.
ഇന്‍പേഷ്യന്റ് ഫിസിയോ തെറപ്പി ചാര്‍ജ്:
മിക്ക പോളിസികളിലും ഫിസിയോതെറപ്പിക്ക് കവറേജ് ഉണ്ടായിരിക്കുകയില്ല. ചികില്‍സയ്ക്കിടയില്‍ ഫിസിയോതെറപ്പി ആവശ്യമായി വന്നാല്‍ അതിനുള്ള ചെലവ് വഹിക്കുന്ന റൈഡറാണിത്.
ഇ-ഒപ്പീനിയന്‍:
രോഗം കണ്ടെത്തിയാല്‍ വിദഗ്ധനായ മറ്റൊരു ഡോക്ടറുടെ അഭിപ്രായം തേടുന്നതിനുള്ള ചെലവുകള്‍ വഹിക്കുന്ന റൈഡറാണിത്. ലോകത്തെവിടെയുമുള്ള ഡോക്ടറുടെ പക്കല്‍നിന്നും അഭിപ്രായം തേടാം. ബജാജ് അലയന്‍സ് ഇത്തരത്തിലുള്ള റൈഡര്‍ പുറത്തിറക്കിയിട്ടുണ്ട്.
കടപ്പാട്- http:www.gopur.in
അവസാനം പരിഷ്കരിച്ചത് : 5/1/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍