অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അറിവിലൂടെ ഉള്ള ആരോഗ്യവും ജീവിതവും

അറിവിലൂടെ ഉള്ള ആരോഗ്യവും ജീവിതവും

  1. സ്‌ത്രീകളില്‍ സാധാരണ കാണപ്പെടുന്ന രോഗങ്ങളും ഹോമിയോപ്പതി അവയ്‌ക്ക് നിര്‍ദ്ദേശിക്കുന്ന ചികിത്സകളും
  2. സുന്ദരിയാവാന്‍ 15 വഴികള്‍
  3. വായിലുണ്ടാകുന്ന അര്‍ബുദമാണ് ഓറല്‍ കാന്‍സര്‍
  4. ആരോഗ്യവും ജീവിതവും,
  5. ഹൃദയാരോഗ്യമേകും പിയർ
  6. വേണം, ബിഹേവിയര്‍ ചികിത്സ
  7. ധ്യാനം മസ്തിഷ്‌കത്തിന്റെ ചെറുപ്പം നിലനിര്‍ത്തും
  8. ഇഷ്ടപ്പെട്ട രീതിയില്‍ ഇനി കുട്ടികളെ ജനിപ്പിക്കാം
  9. പകലുറക്കത്തിന് പിന്നില്‍ കൊഴുപ്പ് നിറഞ്ഞ ഭക്ഷണം
  10. മദ്യപിക്കാത്തവരിലും കരള്‍രോഗം എന്തുകൊണ്ട്?
  11. ഇനി അരോമ തെറാപ്പിയൊന്ന് പരീക്ഷിക്കാം
  12. തൊണ്ടയിൽ മരണം കുടുങ്ങുമ്പോൾ
  13. എത്രത്തോളം വെള്ളം കുടിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  14. ആഹാരശീലംമാറ്റി ചെറുപ്പം നിലനിര്‍ത്താം
  15. ചൂട് കുറയ്ക്കാന്‍ തണുത്തപാനീയത്തിനാകുമോ?
  16. ഹെൽത്ത് മിക്സ് കഴിക്കുമ്പോൾ
  17. അമൃതം എന്ന പോഷകക്കൂട്ട്
  18. കുട്ടികൾക്ക് ദിവസവും വാഴപ്പഴം നൽകാം
  19. സൂര്യഘാതം; അത്ര നിസ്സാരമാക്കേണ്ട
  20. സ്ത്രീകളിലെ നടുവേദനയും, മുന്‍കരുതലുകളും
  21. കരള്‍ രോഗത്തെ അറിയാം; പ്രതിരോധിക്കാം
  22. വെളിച്ചെണ്ണയിലും പാലിലും മായം; കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്
  23. വേനലില്‍ തണ്ണിമത്തന്‍ കഴിക്കുന്നവര്‍ പൊള്ളലേല്‍ക്കാതെ സൂക്ഷിക്കുക
  24. കുട്ടികളില്‍ ജംഗ്ഫുഡ് കഴിക്കുന്ന ശീലമുണ്ടോ എങ്കില്‍ ഒന്നു ശ്രദ്ധിച്ചോളൂ
  25. ജീവിക്കാം ഹൃദയപൂര്‍വ്വം ; ഹൃദയത്തെ കുറിച്ച് അറിയേണ്ടതെല്ലാം
  26. ഓരോ ദിവസവും ഓരോ നെല്ലിക്ക…ഗുണങ്ങളേറെ
  27. ഗ്രില്‍ഡ് ചിക്കന്‍ കിഡ്നിയ്ക്ക് പണി തന്നേക്കാം
  28. അൽഷിമേഴ്‌സ് പകർച്ചവ്യാധിയെന്ന് പുതിയ പഠനം
  29. ഇല മുതല്‍ വേരുവരെ അടിമുടി പേരക്ക ഔഷധം
  30. പച്ചക്ക് തിന്നണം വെള്ളരിക്ക
  31. വെണ്ടക്ക: വിറ്റാമിൻ സമൃദ്ധിയുടെ പര്യായം
  32. കുട്ടികളിലെ വയറുവേദന നിസ്സാരമാക്കരുത്
  33. കട്ടൻ ചായ ശീലമാക്കാൻ 10 കാരണങ്ങൾ

സ്‌ത്രീകളില്‍ സാധാരണ കാണപ്പെടുന്ന രോഗങ്ങളും ഹോമിയോപ്പതി അവയ്‌ക്ക് നിര്‍ദ്ദേശിക്കുന്ന ചികിത്സകളും

സ്‌ത്രീകളില്‍ സാധാരണ കാണപ്പെടുന്ന രോഗങ്ങളും ഹോമിയോപ്പതി അവയ്‌ക്ക് നിര്‍ദ്ദേശിക്കുന്ന ചികിത്സകളും
ഒരു തലമുറ നിലനിര്‍ത്തികൊണ്ട്‌ പോകുന്ന മഹത്തായ സൃഷ്‌ടിയാണ്‌ സ്‌ത്രീ. ഈസ്‌ട്രജന്‍, പ്ര?ജസ്‌റ്ററോണ്‍ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ സ്‌ത്രീ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. സ്‌ത്രീ-പ്രത്യുത്‌പാദന അവയവങ്ങളായ ഗര്‍ഭപാത്രം, അണ്ഡാശയം, അണ്ഡവാഹിനിക്കുഴല്‍ എന്നിവയ്‌ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക്‌ ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്‌. ഗര്‍ഭാശയ കാന്‍സര്‍, വിളര്‍ച്ച, ഫൈബ്രോയ്‌ഡ്, വെള്ളപോക്ക്‌, പോളിസിസ്‌റ്റിക്‌ ഒവേറിയന്‍ ഡിസീസ്‌, തൈറോയിഡ്‌ സംബന്ധമായ അസുഖങ്ങള്‍ എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്ക്‌ ഹോമിയോപ്പതി ചികിത്സ ഗുണകരമാണ്‌.
ഗര്‍ഭാശയ കാന്‍സര്‍
കേരളത്തില്‍ സ്‌ത്രീകളില്‍ കണ്ടുവരുന്ന കാന്‍സറുകളില്‍ മൂന്നാം സ്‌ഥാനത്താണ്‌ ശര്‍ഭാശയഗള കാന്‍സര്‍. ആരംഭത്തിലേ തിരിച്ചറിയുകയും ശരിയായ രീതിയില്‍ ചികിത്സിക്കുകയും ചെയ്‌താല്‍ പൂര്‍ണമായും സുഖപ്പെടുത്താവുന്ന ഒരു രോഗമാണിത്‌. കാന്‍സറിന്റെ പ്രാരംഭഘട്ടത്തില്‍ ഹോമിയോ ചികിത്സ ഫലപ്രദമാണ്‌. ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ മൂലമുണ്ടാകുന്ന അണുബാധയാണ്‌ ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രധാന കാരണം. ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവര്‍, ലൈംഗിക ശുചിത്വമില്ലായ്‌മ, അടുപ്പിച്ചുള്ള പ്രസവം എന്നിവ ഇതിന്‌ മുഖ്യ കാരണമാണ്‌. കാന്‍സറിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ടങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. രോഗം ഗര്‍ഭാശയമുഖത്തു നിന്നും സമീപമുള്ള ശരീരകലകളിലേയ്‌ക്കു വ്യാപിക്കുമ്പോള്‍ രക്‌തസ്രാവം കാണപ്പെടുന്നു.
ലക്ഷണങ്ങള്‍
ആര്‍ത്തവവിരാമത്തിനു ശേഷവും നിലനില്‍ക്കുന്ന രക്‌തസ്രാവം, രക്‌തം കലര്‍ന്ന വെള്ളപോക്ക്‌, സംഭോഗത്തിനു ശേഷം രക്‌തസ്രാവം എന്നിവ രോഗത്തിന്റെ തുടക്കത്തില്‍ കാണപ്പെടുന്നു.പാപ്‌സ്മിയര്‍ പോലുള്ള ലഘുപരിശോധനകള്‍ വഴി ഗര്‍ഭാശയ കാന്‍സര്‍ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കും. ഈ പരിശോധനയില്‍ കോശവ്യതിയാനംശ്രദ്ധയില്‍പെട്ടാല്‍ കോള്‍പോസ്‌കോപ്പി എന്ന പരിശോധന നടത്തുന്നു. ഗര്‍ഭാശയമുഖം 8 മുതല്‍ 21 ഇരട്ടി വരെ വലുതാക്കി കാണിക്കുന്ന ഈ പരിശോധന കാന്‍സറായി മാറാന്‍ സാധ്യതയുള്ള ഭാഗം വ്യക്‌തമായി ചൂണ്ടികാണിക്കുന്നു. കൃത്യമായ ഹോമിയോപ്പതി ചികിത്സയിലൂടെ ഇത്‌ കാന്‍സറാകാതെ തടയാം.കാര്‍സിനോസിന്‍, സെപിയ, ഹൈഡ്രാസ്‌റ്റിസ്‌, ഫൈറ്റൊലക്ക, കോണിയം മാക്ക്‌, പള്‍സാറ്റില, ലാക്കസിസ്‌ എന്നീ മരുന്നുകള്‍ ശര്‍ഭാശയഗള കാന്‍സറിന്‌ ഫലപ്രദമായി ഹോമിയോപ്പതിയില്‍ ഉപയോഗിച്ചു വരുന്നു.
തൈറോയിഡ്‌
തൈറോയിഡ്‌ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ അലട്ടുന്നത്‌ സ്‌ത്രീകളെയാണ്‌. അന്തഃസ്രാവ ഗ്രന്ഥിയായ തൈറോയിഡാണ്‌ ടി3, ടി4 എന്നീ ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കുന്നത്‌. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം എന്നീ അവസ്‌ഥകളോടനുബന്ധിച്ച്‌ ഹോര്‍മോണുകളിലുണ്ടാകുന്ന മാറ്റങ്ങള്‍, തുടര്‍ന്ന്‌ പ്രതിരോധശക്‌തിയിലും മാനസികാവസ്‌ഥയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയാണ്‌ സ്‌ത്രീകളില്‍ തൈറോയിഡ്‌ തകരാര്‍ കൂടുതലായി കാണപ്പെടുന്നതിനു കാരണം. ഹോമിയോപ്പതി രോഗത്തെയല്ല, രോഗലക്ഷണത്തെയാണ്‌ ചികിത്സിക്കുന്നത്‌. കാല്‍ക്കേരിയ കാര്‍ബ്‌, അയഡിന്‍, തൈറോയ്‌ഡിനം, നാട്രം മ്യൂര്‍, ലാക്കസിന്‍ ബ്രേമിയം, പൈലോകാര്‍പ്പസ്‌ എന്നീ മരുന്നുകള്‍ രോഗതീവ്രത, രോഗസ്വഭാവം, രോഗിയുടെ പ്രായം, മാനസികനില എന്നിവയുടെ അടിസ്‌ഥാനത്തില്‍ നല്‍കി വരുന്നു.
വിളര്‍ച്ച
ലോകജനസംഖ്യയുടെ 30 ശതമാനം ആളുകള്‍ക്ക്‌ വിളര്‍ച്ച രോഗമുണ്ടെന്നാണ്‌ കണക്ക്‌. ഇതില്‍ ഭൂരിഭാഗവും സ്‌ത്രീകളാണെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശരീരകോശങ്ങളില്‍ പ്രാണവായു എത്തിക്കുക എന്ന സുപ്രധാന ധര്‍മം നിര്‍വഹിക്കുന്നത്‌ രക്‌തത്തിലെ ഹീമോഗ്ലോബിന്‍ ആണ്‌. ചുവന്ന രക്‌താണുക്കളുടെയും ഹീമോഗ്ലോബിന്റെയും എണ്ണത്തിലും ഗുണത്തിലുമുള്ള കുറവിനെയാണ്‌ വിളര്‍ച്ച എന്നു പറയുന്നത്‌. ഇരുമ്പിന്റെ അംശം കുറയുക, രക്‌തസ്രാവം, അര്‍ബുദം, മലേറിയ, വാതപ്പനി, കരള്‍ രോഗങ്ങള്‍ എന്നിവ മൂലം വിളര്‍ച്ചയുണ്ടാകാം. സ്‌ത്രീകളില്‍ ആര്‍ത്തവസമയത്തുള്ള അമിത രക്‌തസ്രാവമാണ്‌ ഈ രോഗാവസ്‌ഥയ്‌ക്കുള്ള മറ്റൊരു കാരണം.
ലക്ഷണങ്ങള്‍
ഹൃദയമിടിപ്പു കൂടുക, ത്വക്കിന്റെ എണ്ണമയം നഷ്‌ടപ്പെടുക, ക്ഷീണം, തളര്‍ച്ച, ശരീരം മെലിയുക, ഉത്സാഹം കുറയുക എന്നീ ലക്ഷണങ്ങളാണ്‌ പൊതുവെ കാണപ്പെടുന്നത്‌. വിളര്‍ച്ചയ്‌ക്ക് ഹോമിയോപ്പതി ചികിത്സയില്‍ കൂടുതലായി ഉപയോഗിച്ചു വരുന്നത്‌ ഫെറംഫോസ്‌, ഫെറം അസറ്റിക്കം, ലെസിത്തിന്‍, ഫോസ്‌ഫറസ്‌, ഫെറം മെറ്റ്‌ എന്നീ മരുന്നുകളാണ്‌.
ഫൈബ്രോയ്‌ഡ്
30-45 വയസിനിടയ്‌ക്കുള്ള സ്‌ ത്രീകളില്‍ കാണുന്ന ഗര്‍ഭാശയ രോഗമാണ്‌ ഫൈബ്രോയ്‌ഡ്. ഇത്‌ പല തരത്തിലുണ്ട്‌. ഗര്‍ഭപാത്രത്തിന്റെ ഭിത്തികള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന മുഴകളെ 'ഇന്‍ട്രാമ്യൂറല്‍' എന്നും ഗര്‍ഭപാത്രത്തിനു വെളിയിലേക്കു വളരുന്ന മുഴകളെ 'സബ്‌സീറസ്‌' എന്നും ഗര്‍ഭപാത്രത്തിനകത്തേക്കു വളരുന്ന മുഴകളെ 'സബ്‌മ്യൂക്കസ്‌ ഫൈബ്രോയ്‌ഡ്' എന്നും വിളിക്കുന്നു. സ്‌ത്രീകളില്‍ ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ ഈ മുഴകളുടെ വളര്‍ച്ചയെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ആര്‍ത്തവ വിരാമത്തിനു ശേഷം ഈ മുഴകള്‍ ചുരുങ്ങുന്നു. വളരെ ചെറുപ്പത്തിലേ ഋതുമതിയാകുന്നവരിലും പ്രസവിക്കാത്ത സ്‌ത്രീകളിലും വന്ധ്യതയുള്ളവരിലും അമിതഭാരമുള്ളവരിലും ഫൈബ്രോയ്‌ഡിനുള്ള സാധ്യത കൂടുതലാണ്‌. ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങളാണ്‌ ഗര്‍ഭാശയമുഴയുടെ പ്രധാന ലക്ഷണം. പെട്ടെന്നുണ്ടാകുന്ന, ശക്‌തമായ വയറുവേദന രോഗസങ്കീര്‍ണതയുടെ ലക്ഷണമാണ്‌. ആര്‍ത്തവസമയത്തെ അമിത രക്‌തസ്രാവം, ക്രമം തെറ്റിയ ആര്‍ത്തവം, വിളര്‍ച്ച, തുടരെയുള്ള ഗര്‍ഭം അലസല്‍, വന്ധ്യത തുടങ്ങിയവ ഫൈബ്രോയ്‌ഡിന്റെ ലക്ഷണങ്ങളാവാം. രോഗിയുടെ മാനസികവും ശാരീരികവുമായ പ്രത്യേകതകളനുസരിച്ച്‌ സെപിയ, ലാക്കസിസ്‌, പള്‍സാറ്റില, നാട്രം മ്യൂര്‍, ഓവടോസ്‌റ്റ, കാല്‍ക്കേരിയ ഫ്‌ളൂര്‍ എന്നീ മരുന്നുകള്‍ നല്‍കുന്നു.
പോളിസിസ്‌റ്റിക്‌ ഒവേറിയന്‍ ഡിസീസ്‌ (പിസിഒഡി)
അണ്ഡമുകുളങ്ങള്‍ വികസനഘട്ടത്തില്‍ മുന്നേറാനാകാതെ മുരടിച്ചു നില്‍ക്കുന്ന രോഗാവസ്‌ഥയാണ്‌ പിസിഒഡി. അമിതവണ്ണമുള്ളവരില്‍ ഇതിനു സാധ്യത കൂടുതലാണ്‌.മുഖത്തും ശരീരഭാഗങ്ങളിലുമുണ്ടാകുന്ന അമിത രോമവളര്‍ച്ച, മുഖക്കുരു, മുടികൊഴിച്ചില്‍, ക്രമരഹിതമായ ആര്‍ത്തവചക്രം, അമിതവണ്ണം എന്നിങ്ങനെ ഏതെങ്കിലും ഒരു രോഗലക്ഷണം പ്രകടമാകുന്നു. അപൂര്‍വം ആളുകളില്‍ എല്ലാ രോഗലക്ഷണങ്ങളും പ്രകടമായേക്കാം.
സെപിയ, ഫൈറ്റൊലക്ക, പള്‍സാറ്റില, കാല്‍ക്കേരിയ കാര്‍ബ്‌, അയഡിന്‍, ഫോസ്‌ഫറസ്‌, ലാക്കസിസ്‌, ഫെറംഫോസ്‌ എന്നീ മരുന്നുകളാണ്‌ നല്‍കുന്നത്‌.
വെള്ളപോക്ക്‌
സ്‌ത്രീകളില്‍ സാധാരണ കാണപ്പെടുന്ന രോഗമാണ്‌ വെള്ളപോക്ക്‌. സ്‌ത്രീഹോര്‍മോണായ ഈസ്‌ട്രജനില്‍ വരുന്ന വ്യതിയാനമാണ്‌ ഈ രോഗാവസ്‌ഥ. യോനിയില്‍ നിന്നും വെള്ളയോ മഞ്ഞയോ നിറത്തില്‍ കട്ടിയായി വരുന്ന ദ്രാവകമാണ്‌ വെള്ളപോക്ക്‌. ചിലരില്‍ യോനീഭാഗത്ത്‌ ചൊറിച്ചില്‍, ദുര്‍ഗന്ധം എന്നിവ ഉണ്ടാക്കുന്നു. ഗര്‍ഭാശയ ഭിത്തികളും യോനീഭിത്തികളുമാണ്‌ ഈ ദ്രാവകം ഉത്‌പാദിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്‌. ആര്‍ത്തവസമയങ്ങളിലും ഗര്‍ഭിണിയായിരിക്കുമ്പോഴും വെള്ളപോക്ക്‌ കൂടുതലായിരിക്കും. ശുചിത്വമില്ലായ്‌മ, അണുബാധ, പൂപ്പല്‍ബാധ തുടങ്ങിയവയും ഇതിന്‌ കാരണമാകാറുണ്ട്‌. മാനസികസമ്മര്‍ദങ്ങളുള്ളവരിലും ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുന്നവരിലും വെള്ളപോക്ക്‌ പ്രശ്‌നക്കാരനാകാറുണ്ട്‌. ചൂടുവെള്ളത്തില്‍ ഉപ്പിട്ട്‌ യോനീഭാഗം വൃത്തിയാക്കുന്നത്‌ ഒരു പരിധി വരെ ആശ്വാസം നല്‍കും.ദ്രാവകത്തിന്‌ വെള്ളനിറം, യോനീ ഭാഗത്ത്‌ കഠിനമായ ചൊറിച്ചില്‍, പുകച്ചില്‍ എന്നിങ്ങനെ ലക്ഷണങ്ങളിലുള്ള വ്യതിയാനമനുസരിച്ച്‌ കാല്‍ക്കേരിയ കാര്‍ബ്‌, സള്‍ഫര്‍ കോളോഫില്ലം, പള്‍സാറ്റില, ലിലിയം ടിഗ്‌, ഹൈഡ്രാസ്‌റ്റിസ്‌, സെപിയ എന്നീ മരുന്നുകള്‍ നല്‍കുന്നു.

സുന്ദരിയാവാന്‍ 15 വഴികള്‍


ഒരൗണ്‍സ് തേന്‍ അര ഔണ്‍സ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം നിത്യവും രാത്രി കിടക്കുന്നതിനു മുമ്പ് കഴിക്കുക. അമിതവണ്ണം കുറയ്ക്കാന്‍ ഇതു സഹായിക്കും.

രണ്ടോ മൂന്നോ കാബേജ് ഇലയുടെ നീരെടുത്ത് ഏഴു ഗ്രാം യീസ്റ്റും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് നല്ല കനത്തില്‍ പുരട്ടുക. പത്തോ,
പതിനഞ്ചോ മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക. കൈകാലുകളിലും മുഖത്തും ചര്‍മത്തിന് തിളക്കം കിട്ടും.

എള്ളും അമുക്കുരപ്പൊടിയും യോജിപ്പിച്ച് ദിവസേന രാത്രി നേരത്ത് തേനില്‍ക്കുഴച്ച് കഴിച്ചാല്‍ ശരീരത്തിന് നല്ല തുടിപ്പുണ്ടാവും.

ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് തേച്ചു കുളിച്ചാല്‍ വസൂരിക്കലകള്‍ നിശ്ശേഷം മാഞ്ഞുപോകും.

ദീര്‍ഘനേരം വായിക്കുന്നവര്‍ക്കും ഉറക്കമൊഴിക്കുന്നവര്‍ക്കും കണ്‍തടങ്ങളില്‍ കറുപ്പ് കാണാറുണ്ട്. ഇതിന് വെള്ളരിക്കാ നീര് പുരട്ടുന്നത് നല്ലതാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

ശരീരത്തിലെ അനാവശ്യ മേദസ്സ് കുറയ്ക്കാനും ദേഹവടിവ് നിലനിര്‍ത്താനും പോഷകാംശങ്ങളടങ്ങിയ ഭക്ഷണം പ്രധാനമാണ്. പച്ചക്കറികള്‍, പഴങ്ങള്‍, കൂണുകള്‍ എന്നിവ നന്നായി കഴിക്കുക. വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയ കൂണുകള്‍ അമിനോ ആസിഡുകളുടെ കലവറയാണ്.

നല്ല തണുപ്പുള്ള കാലത്ത് ചര്‍മത്തില്‍ ഉണ്ടാകുന്ന മൊരിച്ചില്‍ ഒഴിവാക്കാനും വഴിയുണ്ട്. വെള്ളത്തില്‍ മൂന്നു നാലു തുള്ളി ഒലിവെണ്ണ ചേര്‍ത്ത് കുളിക്കാനുപയോഗിക്കുക.

ചിലര്‍ക്ക് മുഖത്ത് രോമം വളരുന്നത് കാണാറുണ്ട്. ഇത് പരിഹരിക്കാന്‍ മഞ്ഞള്‍ കട്ടിയായി പൂശുന്നത് ശീലമാക്കാം. രാവിലെ കഴുകിക്കളയുക. ക്രമേണ രോമം മുഴുവന്‍ കൊഴിഞ്ഞുപോകും.

ചിലര്‍ക്ക് വരണ്ട ചര്‍മമായിരിക്കും. ഇതിന് ഉലുവ നല്ലൊരു ഔഷധമാണ്. ഉലുവയരച്ച് മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മാര്‍ദ്ദവവും കാന്തിയും കൈവരും.

വിളര്‍ച്ച ഒഴിവാക്കാന്‍ നിത്യവും ഓരോ ഗ്ലാസ് തക്കാളിനീര് കഴിക്കുന്നത് ഗുണം ചെയ്യും. മുഖക്കുരു മാറാന്‍ പഴുത്ത മധുരനാരങ്ങയുടെ തൊലിയും മരമഞ്ഞള്‍തോലും കൂട്ടിയരച്ച് ഉറങ്ങുന്നതിനു മുമ്പ് പുരട്ടി കാലത്ത് കഴുകിക്കളയുക. കുരുക്കള്‍ കരിഞ്ഞുണങ്ങി ഇല്ലാതെയാവും.

അകാലനര തടയാന്‍ വൈറ്റമിന്‍ ബി, കോപ്പര്‍, അയേണ്‍, അയഡിന്‍ എന്നിവ അടങ്ങിയിട്ടുള്ള നെല്ലിക്ക, കാരറ്റ്, ഏത്തക്കായ കഴിക്കുക.

വിയര്‍പ്പുമൂലമുള്ള ദുര്‍ഗന്ധം ഒഴിവാക്കാന്‍ കുളിക്കുന്നതിന് മുമ്പ് ശരീരത്തില്‍ മഞ്ഞള്‍ അരച്ച് പുരട്ടുന്നത് സഹായിക്കും. ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് കുളിച്ചാല്‍ മതി.

കറിവേപ്പില ധാരാളം ചേര്‍ത്ത് വെളിച്ചെണ്ണ തിളപ്പിക്കുക. തലമുടി വളരുന്നതിന് മാത്രമല്ല നര വരാതിരിക്കാനും നല്ലതാണ്. തലമുടിക്ക് നല്ല മിനുസവും തിളക്കവും കിട്ടുകയും ചെയ്യും.

തലമുടി കഴുകുന്ന വെള്ളത്തില്‍ രണ്ടു മൂന്നു തുള്ളി പനിനീര് ചേര്‍ത്താല്‍ മുടിക്ക് തിളക്കമേറും.

കയ്യോന്നി ഇടിച്ച് പിഴിഞ്ഞ് എടുത്ത നീരില്‍ സമം വെളിച്ചെണ്ണ ചേര്‍ത്ത് അതില്‍ രണ്ട് മണി കുരുമുളക് കൂടി ഇട്ട് തിളപ്പിക്കുക. കുരുമുളക് പൊട്ടി വരുമ്പോള്‍ എണ്ണയിറക്കി ഉപയോഗിക്കുക. ഇത് തലമുടി തഴച്ച് വളരാന്‍ സഹായിക്കും. മുടിയിലെ കായ പോവാനും മുടികൊഴിച്ചില്‍ തടയാനും വഴിയുണ്ട്. തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ മുടികൊഴിച്ചില്‍ ശമിക്കും. കാപ്പിപ്പൊടിയും മൈലാഞ്ചിയും തലയില്‍ തേച്ച് പിടിപ്പിക്കുന്നതും മുടിയിലെ കായ് പോകാന്‍ സഹായിക്കും.

വായിലുണ്ടാകുന്ന അര്‍ബുദമാണ് ഓറല്‍ കാന്‍സര്‍

ലക്ഷണങ്ങള്‍
ചര്‍മ്മത്തില്‍ പാടുകള്‍, മുഴ, അള്‍സര്‍. · ഇത് കലകളില്‍ ആഴത്തിലുള്ള, കടുത്ത വക്കുകളോട് കൂടിയ പൊട്ടലുപോലെയാകാം
· സാധാരണ മങ്ങിയ നിറമായിരിക്കും. ചിലപ്പോള്‍ ഇരുണ്ടും നിറമില്ലാതെയും കാണപ്പെടാറുണ്ട്.
· നാവ്, ചുണ്ട്, വായിലെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും പ്രത്യക്ഷപ്പെടുക
· സാധാരണ തുടക്കത്തില്‍ വേദനയുണ്ടാകില്ല( അര്‍ബുദം പുരോഗമിക്കുമ്പോള്‍ പിന്നീട് പുകച്ചിലും വേദനയും അനുഭവപ്പെടും).
· വലിപ്പത്തില്‍ വളരെ ചെറിയതായിരിക്കും.

രോഗവുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മറ്റു ലക്ഷണങ്ങള്‍
1. വായില്‍ അസാധാരണമായ രുചി
2. വായില്‍ കുരുക്കള്‍
3. വിഴുങ്ങാനുള്ള പ്രയാസം
4. നാവിന്റെ പ്രശ്‌നങ്ങള്‍

ചികില്‍സ
അര്‍ബുദം ചെറുതാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. അര്‍ബുദം വലുതും കഴുത്തിലെ ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിട്ടുമുണ്ടെങ്കില്‍ റേഡിയേഷന്‍ തെറാപ്പിയും കീമോതെറാപ്പിയുമാണ് ചെയ്യാറുള്ളത്. അര്‍ബുദം വലുതായിട്ടുണ്ടെങ്കില്‍ ശസ്ത്രക്രിയ അത്യാവശ്യമായിത്തീരും. ചലനം, ചവക്കല്‍, വിഴുങ്ങല്‍, സംസാരം എന്നിവ മെച്ചപ്പെടുത്തുന്നതിന് സ്പീച്ച് തെറാപ്പി പോലുള്ള മറ്റു തുടര്‍ ചികില്‍സകള്‍ ആവശ്യമായി വരും.

കാരണങ്ങള്‍
ചുണ്ട്, നാവ് എന്നീ ഭാഗങ്ങളിലെ കലകളെയാണ് സാധാരണ ഓറല്‍ കാന്‍സര്‍ ബാധിക്കുക. വായയുടെ താഴ്ഭാഗം, കവിളിന്റെ ഉള്‍ഭാഗം, മോണ, വായുടെ മേല്‍ഭാഗം എന്നിവിടങ്ങളിലും കാന്‍സര്‍ കാണപ്പെടാറുണ്ട്. അധികം ഓറല്‍ കാന്‍സറുകളും മൈക്രോസ്‌കോപിക് പരിശോധനയില്‍ ഒരുപോലെയാണ് കാണപ്പെടാറ്. വളരെ വേഗത്തില്‍ വ്യാപിക്കുന്ന ഇവയെ സ്‌ക്വാമസ് സെല്‍ കാര്‍സിനോമ എന്നുവിളിക്കുന്നു.

70-80 ശതമാനം ഓറല്‍ കാന്‍സറുകളും പുകവലിയും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. സിഗററ്റ്, ബീഡി, പൈപ്പ് എന്നിവയില്‍ നിന്നുള്ള പുകയും ചൂടും വായിലെ ശ്‌ളേഷ്മ സ്ഥരത്തിന് കോടുപാടുകളുണ്ടാക്കും. ശ്‌ളേഷ്മ സ്ഥരവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകുന്നതിനാല്‍ പുകയില ചവക്കുന്നതും പൊടിവലിക്കുന്നതും പ്രശ്‌നമുണ്ടാക്കും.

ഓറല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റൊന്ന് അമിത മദ്യപാനമാണ്. ദന്ത, വായ ശുചിത്വം പാലിക്കാത്തത്, പല്ലുകള്‍ പൊട്ടുന്നതും പോട് അടക്കുന്നതും മറ്റും മൂലം ഉണ്ടാകുന്ന സ്ഥിരമായ അസ്വസ്ഥത തുടങ്ങിയവയാണ് കാന്‍സറിന് കാരണമായേക്കാവുന്ന മറ്റു സാധ്യതകള്‍. ചില കാന്‍സറുകള്‍ ലൂക്കോപഌക്കിയ, വായ് പുണ്ണ് തുടങ്ങിയവയായിട്ടാണ് തുടങ്ങുക. അപകടകരമായ വളര്‍ച്ചകളില്‍ എട്ടു ശതമാനം അര്‍ബുദമാകാറുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ ഓറല്‍ കാന്‍സറിനുള്ള സാധ്യത ഇരട്ടിയാണ്, പ്രത്യേകിച്ച് 40 നു മുകളില്‍ പ്രായമുള്ളവരില്‍.

പരിശോധനയും രോഗനിര്‍ണ്ണയവും
ഒരു ഡോക്ടറോ ഡെന്റിസ്റ്റോ നടത്തുന്ന വായ പരിശോധനയിലൂടെ ചുണ്ടിലോ, നാക്കിലോ, വായയുടെ മറ്റുഭാഗങ്ങളിലോ ദൃശ്യമാകുന്ന വൃണങ്ങളുണ്ടെങ്കില്‍ അവ കണ്ടെത്താനാവും.അര്‍ബുദം വലുതാകുമ്പോള്‍ അള്‍സറായി മാറാനും രക്തസ്രാവമുണ്ടാകാനും സാധ്യതയുണ്ട്. അര്‍ബുദം നാവിലാണെങ്കില്‍ സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ചവക്കാനുള്ള പ്രയാസം, വിഴുങ്ങാന്‍ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നാവിന്റെയും മോണയുടെയും ബയോപ്‌സി, വ്രണത്തിന്റെ മൈക്രോസ്‌കോപ്പിക് പരിശോധന എന്നിവയിലൂടെ കാന്‍സര്‍ രോഗനിര്‍ണ്ണയം ഉറപ്പുവരുത്താനാകും.

രോഗപൂര്‍വ്വ നിരൂപണം
ഓറല്‍ കാന്‍സര്‍ രോഗികളില്‍ 50 ശതമാനം പേര്‍ക്കും രോഗനിര്‍ണ്ണയത്തിനും ചികില്‍സയ്ക്കും ശേഷം അഞ്ച് വര്‍ഷത്തിലധികം ജീവിക്കാന്‍ കഴിയാറുണ്ട്. മറ്റു കലകളിലേക്ക് അര്‍ബുദം വ്യാപിക്കുന്നതിന് മുമ്പ് നേരത്തേ കണ്ടെത്താനായാല്‍ 75 ശതമാനത്തോളം ഭേദമാക്കാനാവും. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ 50 ശതമാനം ഓറല്‍ കാന്‍സറും കണ്ടെത്തുമ്പോള്‍ വൈകിയിരിക്കും. അധികവും തൊണ്ടയിലേക്കും കഴുത്തിലേക്കും വ്യാപിച്ച് കഴിഞ്ഞിരിക്കും. ഓറല്‍ കാന്‍സര്‍ രോഗികളില്‍ 25 ശതമാനവും മരണപ്പെടുന്നത് രോഗം കണ്ടെത്തുന്നതും ചികില്‍സിക്കുന്നതും വൈകുന്നതുമൂലമാണ്.

നമ്മുടെ നാട്ടില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്തനാര്‍ബുദം

നമ്മുടെ നാട്ടില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്തനാര്‍ബുദം. അടുത്തകാലത്തായി ഒരു പകര്‍ച്ചവ്യാധി പോലെ ഈ രോഗം പടരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടില്‍ ഓരോ വര്‍ഷവും ലക്ഷം സ്ത്രീകളില്‍ 90 പേര്‍ക്ക് ഈ അസുഖം പിടിപെടുന്നുണ്ട്. നാല്പത്തഞ്ച് വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് സ്തനാര്‍ബുദം കൂടുതല്‍ കാണുന്നതെങ്കിലും മുപ്പത് വയസ്സ് കഴിയുന്നതോടെ തന്നെ പലരെയും ഇപ്പോള്‍ ഈ അസുഖം പിടികൂടുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ എട്ട് സ്ത്രീകളില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം ഉണ്ടെന്നാണ് കണക്ക്. രോഗവ്യാപനത്തിന്റെ തോത് നമ്മുടെ നാട്ടിലും ഭീതിദമായി കൂടിവരികയാണ്.

സ്തനാര്‍ബുദം കൂടുന്നതിന് പല കാരണങ്ങളുമുണ്ട്. മെയ്യനങ്ങാത്ത ജീവിതശൈലിയും ഫാസ്റ്റ്ഫുഡ് ഭക്ഷണ രീതികളും ശരീരത്തിലെ കൊഴുപ്പ് കൂടാന്‍ ഇടയാക്കുന്നു. ഇതായിരിക്കാം അടുത്ത കാലത്തായി സ്തനാര്‍ബുദം വര്‍ധിച്ചുവരാനുള്ള പ്രധാന കാരണം. ചില കുടുംബങ്ങളില്‍ പാരമ്പര്യമായി സ്തനാര്‍ബുദം കണ്ടുവരുന്നുണ്ട്. അമ്മയ്ക്കുണ്ടെങ്കില്‍ മകള്‍ക്കും ചേച്ചിക്കുണ്ടെങ്കില്‍ അനിയത്തിക്കും തിരിച്ചും ഒക്കെ സ്തനാര്‍ബുദം പിടിപെടാറുണ്ട്.

ആരംഭദശയില്‍ കണ്ടുപിടിച്ചാല്‍ തികച്ചും ലളിതമായ ചികിത്സകള്‍ കൊണ്ട് സ്തനാര്‍ബുദം പൂര്‍ണമായും മാറ്റിയെടുക്കാന്‍ കഴിയും. സ്തനങ്ങളില്‍ ചെറിയ മുഴകളായാണ് അര്‍ബുദം പ്രത്യക്ഷപ്പെടുക. അതുകൊണ്ടുതന്നെ സ്വയം പരിശോധിച്ച് ഇത് കണ്ടെത്താനുമാവും. സ്തനഭാഗങ്ങളില്‍ മുഴകളോ മുഴ പോലുള്ള തടിപ്പുകളോ കണ്ടാല്‍ എത്രയും വേഗം അടുത്തുള്ള ഒരു സര്‍ജനെ കണ്ട് ചികിത്സ തേടണം. മുലക്കണ്ണില്‍ നിന്നുള്ള നീരൊലിപ്പും അപകടകാരിയാണ്.

മാമ്മോഗ്രാഫി പരിശോധനയിലൂടെ സ്തനാര്‍ബുദം വളരെ നേരത്തേ കണ്ടെത്താനാവും. മുഴകളായി പ്രത്യക്ഷപ്പെടുന്നതിനു മുന്‍പുതന്നെ അര്‍ബുദം തിരിച്ചറിയാനാവും എന്നതാണ് ഈ പരിശോധനയുടെ ഗുണം. നാല്പത്തഞ്ച് വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ എല്ലാ വര്‍ഷവും ഈ പരിശോധന ചെയ്യുന്നത് നല്ലതാണ്.

സ്തനാര്‍ബുദത്തിന് ചികിത്സ തേടാന്‍ പല സ്ത്രീകളും മടിക്കുന്നതിനു പ്രധാന കാരണം സ്തനം നീക്കം ചെയ്യേണ്ടി വരുമോ എന്ന പേടിയാണ്. എന്നാല്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തിയാല്‍ സ്തനം നീക്കംചെയ്യേണ്ടി വരില്ല. മുഴ മാത്രം എടുത്തു കളഞ്ഞാല്‍ മതിയാവും. തുടര്‍ന്ന് സ്തനത്തിന്റെ മറ്റുഭാഗങ്ങളില്‍ അസുഖം വരാതിരിക്കാന്‍ ഏകദേശം നാലാഴ്ചയോളം റേഡിയേഷന്‍ ചികിത്സ വേണ്ടിവരും. സ്തനം പൂര്‍ണമായും നീക്കംചെയ്യേണ്ടി വരില്ല എന്ന അറിവ് സ്തനാര്‍ബുദം നേരത്തേ കണ്ടെത്താനും ചികിത്സിച്ചു മാറ്റാനും സഹായകമാവും.

വളരെ ചെറിയ മുഴയാണെങ്കില്‍ പോലും സ്തനാര്‍ബുദ കോശങ്ങള്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ എത്തിപ്പെടാറുണ്ട്. ഇത് രോഗം വഷളാവാനും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവാനും വഴിയൊരുക്കും. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് പലപ്പോഴും കീമോ തെറാപ്പി ചികിത്സ വേണ്ടി വരിക. കീമോ തെറാപ്പിയിലൂടെ കാന്‍സര്‍ കോശങ്ങളുടെ വ്യാപനം തടയാന്‍ കഴിയും.

രോഗം തുടക്കത്തില്‍ കണ്ടെത്തിയാല്‍ കീമോ തെറാപ്പിയും ലളിതമായ തോതില്‍ മതിയാവും. ചികിത്സയുടെ ചെലവും കുറയും. മാത്രമല്ല, തുടക്കത്തിലുള്ള സ്തനാര്‍ബുദത്തിന് പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും മുടികൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാത്തതുമായ കീമോ തെറാപ്പി മതിയാവും. അതേസമയം അസുഖം കണ്ടുപിടിക്കാന്‍ താമസിച്ചാല്‍ വളരെ ചെലവേറിയതും പാര്‍ശ്വഫലങ്ങള്‍ കൂടിയതുമായ ചികിത്സ വേണ്ടിവരും.ഈ വസ്തുതകളെല്ലാം വിരല്‍ചൂണ്ടുന്നത് ഒരേയൊരു കാര്യത്തിലേക്കാണ്. സ്തനാര്‍ബുദം എന്ന അസുഖത്തെ പേടിക്കുകയല്ല മറിച്ച് നേരത്തേ കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. എങ്കില്‍ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ചികിത്സ കൊണ്ട് രോഗത്തെ പൂര്‍ണമായും കീഴടക്കാന്‍ കഴിയും.

യൗവനം കഴിയുന്നതോടെ സ്ത്രീകള്‍ സ്തനാര്‍ബുദ സാധ്യതയെക്കുറിച്ച് ജാഗരൂകരാവണം. സ്വയം പരിശോധന ശീലമാക്കണം. വസ്ത്രധാരണ സമയത്തും കുളിക്കുമ്പോഴുമൊക്കെ ഏതാനും മിനിറ്റുകള്‍ ചെലവഴിച്ച് സ്തനങ്ങള്‍ പരിശോധിക്കുക. അസ്വാഭാവികമായി വല്ല മുഴയോ തടിപ്പോ ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ കണ്ട് അത് കാന്‍സര്‍ അല്ലെന്ന് ഉറപ്പാക്കുക. ആണെന്ന് തെളിഞ്ഞാല്‍ എത്രയും വേഗം ചികിത്സ തേടുക.

ഒരു കാര്യം ഓര്‍മിക്കുക: രോഗികളുടെ എണ്ണം കൂടിവരുന്നുണ്ടെങ്കിലും സ്തനാര്‍ബുദം ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന അസുഖമായി മാറിക്കഴിഞ്ഞു. അതിനാല്‍ സ്തനാര്‍ബുദത്തെ ഭയപ്പെടേണ്ട കാര്യമില്ല. മറിച്ച് മുന്‍കരുതലുകള്‍ എടുക്കുകയും രോഗം നേരത്തേ കണ്ടെത്തി ചികിത്സ തേടുകയുമാണ് വേണ്ടത്.

എന്താണ് ഗൗട്ട്,രക്തത്തില്‍ യൂറിക് ആസിഡ് വര്‍ധിച്ചിരിക്കുന്ന അവസ്ഥ ഹൈപ്പര്‍ യൂറിസിമിയ എന്നറിയപ്പെടുന്നു

രക്തത്തില്‍ യൂറിക് ആസിഡ് വര്‍ധിച്ചിരിക്കുന്ന അവസ്ഥ ഹൈപ്പര്‍ യൂറിസിമിയ എന്നറിയപ്പെടുന്നു. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന പ്യൂരിനുകള്‍ ദഹിച്ചുണ്ടാകുന്ന മലിനപദാര്‍ഥമാണ് യൂറിക് ആസിഡ്. ഇതിനെ എന്‍സൈമുകള്‍ വിഘടിപ്പിക്കുന്നില്ല. മൂന്നില്‍ രണ്ടുഭാഗം യൂറിക് ആസിഡ് മൂത്രത്തിലൂടെയും മൂന്നിലൊരു ഭാഗം മലത്തിലൂടെയുമാണ് ശരീരം പുറന്തള്ളുന്നത്. ശരീരത്തിന്റെ തൂക്കം, കഴിക്കുന്ന ഭക്ഷണം, വ്യായാമം ഇവയെ ആശ്രയിച്ചാണ് യൂറിക്ക് ആസിഡ് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. യൂറിക് അമ്ലം വര്‍ധിച്ചിരിക്കുന്ന എല്ലാവര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമാകുകയില്ല. യൂറിക് ആസിഡ് വര്‍ധിച്ച് അതിന്റെ ക്രിസ്റ്റലുകള്‍ സന്ധികളില്‍ അടിഞ്ഞുകൂടും. ഇങ്ങനെ അടിഞ്ഞുകൂടുന്ന എല്ലാവരിലും വേദന അനുഭവപ്പെടണമെന്നില്ല. കോശകവചമുള്ള ക്രിസ്റ്റലുകളോട്, ശരീരത്തിലെ രോഗപ്രതിരോധവ്യൂഹം പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ഗൗട്ട് രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുന്നത്.

ഗൗട്ട് വര്‍ധിച്ചിരിക്കുന്ന സമയം രക്തത്തില്‍ യൂറിക് ആസിഡ് നില കുറഞ്ഞിരിക്കാം. ക്രിസ്റ്റലുകളായി സന്ധികളില്‍ അടിയുന്നതാണ് കാരണം. യൂറിക് ആസിഡ് തോത് രക്തത്തില്‍ വീണ്ടും കുറയുമ്പോള്‍ ക്രിസ്റ്റലുകളും ലയിക്കും. നാലു മണിക്കൂര്‍ ഭക്ഷണം കഴിക്കാതെ രക്തമെടുത്ത് യൂറിക് ആസിഡ് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യാം. 3 മുതല്‍ 7 മില്ലി/ ലിറ്റര്‍ സാധാരണമാണ്. കാത്സ്യം പൈറോഫോസ്‌ഫേറ്റ് സന്ധിയില്‍ അടിഞ്ഞുകൂടി ഉണ്ടാവുന്ന കോണ്‍ഡ്രോ കാല്‍സിനോസിസ് എന്ന രോഗാവസ്ഥ യൂറിക് ആസിഡ് വാതവുമായി വളരെ സാമ്യമുള്ള ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുക.

എന്താണ് ഗൗട്ട്
ഗൗട്ട് എന്നാല്‍ പെരുവിരല്‍ വീര്‍ത്ത് വേദനിക്കുന്ന അവസ്ഥ എന്നാണ് പലരുടെയും മിഥ്യാധാരണ. പെരുവിരലിന്റെ ചുവട്ടില്‍ തുടരെത്തുടരെ സൂചികൊണ്ട് കുത്തുന്ന പോലെയും വേദനയും മരവിപ്പും അനുഭവപ്പെടുന്നതാണ് ഗൗട്ടിന്റെ പ്രാരംഭ ലക്ഷണം. ചിലപ്പോള്‍ കാല് മുഴുവനും മരവിപ്പ്, പാദത്തിന് നൊമ്പരം തുടങ്ങിയ ലക്ഷണങ്ങളോടെയാവാം തുടക്കം. കണങ്കാല്‍, മുട്ട് തുടങ്ങിയ സന്ധികളെയും ബാധിക്കും. പക്ഷേ, ഒരു സമയം ഒരു സന്ധി-അപൂര്‍വമായി രണ്ടു സന്ധികളില്‍- മാത്രമേ വേദനയും നീരും അനുഭവപ്പെടുകയുള്ളൂ. ഒരു സന്ധിയില്‍ നിന്നും മറ്റൊരു സന്ധിയിലേക്ക് മാറി മാറിയും അനുഭവപ്പെടും. ഇതാണ് ഗൗട്ടിന്റെ പ്രത്യേകത. മറ്റ് സന്ധിവേദന രോഗങ്ങളില്‍ (ഉദാ: റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, സിസ്റ്റമിക് ലൂപ്പസ്) ഒരേസമയം വിവിധ സന്ധികളില്‍ വേദനയും നീരും അനുഭവപ്പെടും.

ഗൗട്ട് പഴകിക്കഴിയുമ്പോള്‍ ത്വക്കില്‍ നിറംമാറ്റം സംഭവിക്കാം. ത്വക്കിനടിയില്‍ ചെറുമുഴ ഉണ്ടാകുന്നു. ടോഫി എന്നാണിത് അറിയപ്പെടുന്നത്. ടൊഫേഷ്യസ് ഗൗട്ട് ഇങ്ങനെയാണുണ്ടാവുന്നത്. ഗൗട്ട് തുടങ്ങിയാല്‍ ചികിത്സിച്ച് ഭേദപ്പെടുന്നില്ലെങ്കില്‍ കിഡ്‌നിയില്‍ യൂറിക് ആസിഡ് സ്റ്റോണ്‍ ഉണ്ടാവും. സന്ധിയില്‍ യൂറിക് ആസിഡ് കണ്ടെത്തുന്നതാണ് ഗൗട്ട് ടെസ്റ്റ്.

മാംസ കൊഴുപ്പിലും വിവിധയിനം ഈസ്റ്റ് ഉപയോഗിച്ചുള്ള വിഭവങ്ങളിലും പ്യൂരിന്‍ ധാരാളമായുണ്ട്ബ്രഡ്, കേക്ക്, ബിയര്‍, മദ്യം, അവയവ മാംസങ്ങളായ കരള്‍, കിഡ്‌നി ഇവ പ്രധാനമായും ഒഴിവാക്കണം. നെയ്യുള്ള മത്സ്യം, ഒലിവ് എണ്ണ, വെര്‍ജിന്‍ വെളിച്ചെണ്ണ, ഉരുക്ക് വെളിച്ചെണ്ണ, ഇഞ്ചി, വാഴപ്പഴം, തക്കാളി, കൈതച്ചക്ക, ചുവന്ന കാബേജ്, നാരങ്ങവര്‍ഗങ്ങള്‍, തവിട് അധികമുള്ള അരി, റാഗി തുടങ്ങിയവ ഉള്‍പ്പെടുത്തി -മിതമായ പ്രോട്ടീന്‍, അധികം തവിടുള്ള അന്നജം, കുറഞ്ഞ കൊഴുപ്പുചേര്‍ന്ന ഭക്ഷണക്രമം സ്വീകരിച്ചുകൊണ്ട് ഓര്‍ഗാനോപ്പതിക് ഹോമിയോ ഔഷധങ്ങള്‍ കഴിച്ചാല്‍ യൂറിക് ആസിഡ്, ഗൗട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ഞാവല്‍പ്പഴം, കറുത്ത ചെറി, സെലറിയുടെ അരി തുടങ്ങിയവയില്‍ യൂറിക് ആസിഡ് കുറയ്ക്കുന്നതും വേദനയും നീരും ശമിപ്പിക്കുന്നതുമായ ഘടകങ്ങള്‍ ഉണ്ട്.

ശരീരതൂക്കം അധികമുണ്ടെങ്കില്‍ ഭക്ഷണക്രമീകരണം, വ്യായാമം ഇവ ശീലിച്ച് കുറയ്ക്കണം. പട്ടിണി കിടന്നാല്‍ യൂറിക് ആസിഡ് വര്‍ധിക്കും. മൂത്രം എപ്പോഴും ജലനിറത്തില്‍ പോകുന്നു എന്ന് ഉറപ്പാകുംവിധം വെള്ളം കുടിക്കുന്നത് ശീലിക്കുക. മുസമ്പിജ്യൂസ്, നാരങ്ങവെള്ളം ഇവ ശീലിക്കുക. ടിന്നിലടച്ചവ, കോള തുടങ്ങിയവ ഒഴിവാക്കണം.

ആരോഗ്യവും ജീവിതവും,

രോഗമെന്ന് കരുതി മാതാപിതാക്കള്‍ ഭയപ്പെട്ട് ചികില്‍സ തേടുകയാണ് പതിവ്. സാധാരണയായി മരുന്ന് ഉപയോഗിച്ചുളള ചികില്‍സക്ക് പകരം കുറച്ചുകൂടി ശ്രദ്ധാപൂര്‍വമായ പരിചരണം കൊണ്ടുമാത്രം സുഖപ്പെടാവുന്ന അവസ്ഥയാണിത്. അതേസമയം, കഫക്കെട്ടിന്‍െറ കുടെ ചുമ, പനി, ശ്വാസംമുട്ടല്‍, മറ്റെന്തെങ്കിലും അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ്.
രണ്ട് രീതിയിലാണ് കുട്ടികളില്‍ കഫക്കെട്ടുകള്‍ കണ്ടുവരുന്നത്. രോഗാണുബാധമൂലവും അലര്‍ജിമൂലവും. ശ്വാസകോശം, തൊണ്ട, മൂക്ക് തുടങ്ങിയ ഇടങ്ങളിലെ അണുബാധമൂലം ഉണ്ടാകുന്ന കഫക്കെട്ടിന്‍െറ കൂടെ പലപ്പോഴും പനിയുമുണ്ടാകും. രോഗാണുക്കളോടുള്ള ശരീരത്തിന്‍െറ ചെറുത്തുനില്‍പിന്‍െറ ഭാഗമായാണ് ഈ അവസ്ഥയില്‍ കഫക്കെട്ടുണ്ടാകുന്നത്. രോഗിക്ക് വിശ്രമത്തിന് പുറമെ ചികില്‍സയും ആവശ്യമായി വരുന്ന സന്ദര്‍ഭമാണിത്.
അലര്‍ജിയാണ് രോഗത്തിന് മറ്റൊരു കാരണം. ശരീരത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വസ്തുക്കളുടെയോ അന്തരീക്ഷത്തിന്‍െറയോ സാന്നിധ്യമാണ് അലര്‍ജിക്ക് കാരണമാകുന്നത്. അലര്‍ജിവസ്തുക്കളെ പുറംതള്ളാനുള്ള ശരീരത്തിന്‍െറ പ്രതിപ്രവര്‍ത്തനമാണ് ഇവിടെ കഫത്തിന് കാരണം.
മുലപ്പാലിനു പുറമെ മറ്റ് പാലുകള്‍ നല്‍കുന്നതാണ് കുട്ടികളില്‍ കഫത്തിന് കാരണമായി തീരുന്നത് എന്നൊരു അഭിപ്രായം ചിലര്‍ പറയുന്നുണ്ടെങ്കിലും ഇതിന് ശാസ്ത്രീയ തെളിവുകളില്ല. അതേസമയം, ചില കുട്ടികളില്‍ പാല്‍ ഉപയോഗിക്കുമ്പോള്‍ അലര്‍ജി ഉള്ളതായി കണ്ടുവരുന്നുണ്ട്. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് പാല്‍ നല്‍കേണ്ടതില്ല. കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്ന് മാസം പ്രായമായ കുട്ടികള്‍ക്ക് പാലില്‍ രണ്ടിരട്ടിയും നാലു മാസമുള്ള കുട്ടികള്‍ക്ക് ഇരട്ടിയും ആറുമാസമാകുമ്പോള്‍ അതേ അളവിലും വെള്ളം ചേര്‍ത്താണ് നല്‍കേണ്ടത്. എളുപ്പം ദഹിക്കുന്നതിനുവേണ്ടിയാണ് പാല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്നത്. വെള്ളം ചേര്‍ത്തശേഷം പാല്‍ തിളപ്പിച്ച് കുറുക്കുമ്പോള്‍ നേര്‍പ്പിക്കുന്നതിനായി ചേര്‍ത്ത ജലം നഷ്ടമാവുകയാണ് ചെയ്യുന്നത്. ഇത് കുഞ്ഞുങ്ങളുടെ ദഹനം പ്രയാസമുള്ളതാക്കും. അതുകൊണ്ട് തിളപ്പിച്ച പാലില്‍ ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കുകയാണ് ചെയ്യേണ്ടത്. എട്ടുമാസം മുതല്‍ മാത്രമേ നേര്‍പ്പിക്കാത്ത പാല്‍ നല്‍കാവൂ.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് രണ്ടുവയസ്സുവരെ കുഞ്ഞിനെ മുലയൂട്ടേണ്ടതും ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കേണ്ടതുമാണ്. മുലയൂട്ടുന്ന അമ്മമാരുടെ ശുചിത്വക്കുറവും അണുബാധക്ക് ഒരു പ്രധാനകാരണമാണ്.
കഴിയുന്നതും ഇരുന്ന്് മുലയൂട്ടാന്‍ ശ്രദ്ധിക്കണം. കിടന്ന് മുലയൂട്ടുമ്പോള്‍ കുട്ടികള്‍ക്ക് തരിപ്പില്‍കയറാന്‍ സാധ്യതയേറെയാണ്. ഇങ്ങനെ സംഭവിക്കുന്നതാണ് കുട്ടികള്‍ക്ക് ഇന്‍ഫെക്ഷന്‍ വരാന്‍ ഒരുകാരണം. മുലപ്പാല്‍ യൂസ്റ്റേഷ്യന്‍ ട്യൂബിലുടെ ചെവിയില്‍ പ്രവേശിക്കുന്നതും ഇന്‍ഫെക്ഷന് കാരണമാകും. ഇതുമൂലം കഫക്കെട്ടും ചെവിവേദനയും ഉണ്ടായേക്കാം.
പാരമ്പര്യമായി ശ്വാസംമുട്ടല്‍, കരപ്പന്‍ എന്നിവയുള്ള കുടുംബത്തിലെ കുട്ടികളില്‍ കഫക്കെട്ട് കണ്ടുവരുന്നുണ്ട്. ഇതിനു പുറമെ ചുറ്റുപാട്, ജനനസമയത്തെ ക്രമക്കേടുകള്‍ എന്നിവയും കുട്ടികളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കുകയും ഇടക്കിടെ അലര്‍ജിക്കും അണുബാധകള്‍ക്കും കാരണമാകുന്നുമുണ്ട്. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളിലും ഗര്‍ഭപാത്രത്തിലെ സ്രവം അകത്താക്കുന്ന കുട്ടികളിലും തൂക്കക്കുറവുള്ളവരിലും ഭാവിയില്‍ ഇടക്കിടെ അണുബാധയും അലര്‍ജിയും കണ്ടുവരാറുണ്ട്.
ദിവസേന നല്ലപോലെ എണ്ണതേപ്പിച്ച് കുളിപ്പിക്കുന്ന കുട്ടികളിലും കഫത്തിന്‍െറ ശല്യം കൂടുതലായി കണ്ടുവരുന്നുണ്ട്. കളിച്ച് വിയര്‍ത്തിരിക്കുന്ന അവസ്ഥയില്‍ പെട്ടെന്ന് തണുത്ത വെള്ളത്തില്‍ കുളിക്കുന്നവരിലും ചൂടുള്ള കാലാവസ്ഥയില്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍നിന്ന് ഇടക്കിടെ പുറത്തേക്കും അകത്തേക്കും പ്രവേശിക്കുന്നവരിലും ജലദോഷവും തുടര്‍ന്ന് കഫക്കെട്ടും കണ്ടുവരുന്നുണ്ട്. പെട്ടെന്നുള്ള ഊഷ്മാവിന്‍െറ വ്യതിയാനം ശരീരത്തിന്‍െറ പ്രതിരോധ ശേഷിയെ തകര്‍ക്കുന്നതാണ് ഇതിന് കാരണം.
ചെറിയകുഞ്ഞുങ്ങള്‍ മുലപ്പാല്‍ ശരിയായ രീതിയില്‍ കുടിക്കാതിരിക്കുക, ഇടക്കിടക്ക് ഉണരുക, നിരന്തരം കരയുക, ശോധന കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ കഫക്കെട്ടിനോടൊപ്പം കണ്ടാല്‍ ഉടന്‍ ചികില്‍സ തേടേണ്ടതാണ്.
തൊണ്ടയുടെ ഭാഗത്തുള്ള അഡ്രിനോയിഡ് ഗ്രന്ഥികളിലെ നീര്‍ക്കെട്ടും കഫക്കെട്ടിന് കാരണമാവാറുണ്ട്. കുട്ടികള്‍ വളരുന്നതിനനുസരിച്ച് സങ്കോചിച്ച് കൗമാരത്തോടെ പ്രവര്‍ത്തനം നിലക്കുന്ന ഈ ഗ്രന്ഥി ചുരുങ്ങാതിരിക്കുകയോ വലുതാവുകയോ ചെയ്യുമ്പോഴാണ് പ്രശ്നമാവുന്നത്. ശസ്ത്രക്രിയ കൂടാതെ മരുന്ന് ഉപയോഗിച്ചുതന്നെ ഈ അസുഖം ഭേദമാക്കാം.
കഫക്കെട്ടിനും ഇടക്കിടെയുണ്ടാകുന്ന അണുബാധകള്‍ക്കും അലര്‍ജിരോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികില്‍സയുണ്ട്. കുഞ്ഞുങ്ങള്‍ക്ക് എളുപ്പത്തില്‍ നല്‍കാന്‍ കഴിയുന്നതും ഹോമിയോ മരുന്നുകളുടെ ഒരു ഗുണമാണ്. കൃത്യമായ അളവില്‍ ആവശ്യമുള്ള കാലയളവില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ നല്‍കിയാല്‍ ഈ രോഗത്തെ വളരെ എളുപ്പത്തില്‍ നേരിടാവുന്നതാണ്.


കാന്‍സര്‍ എന്ന് കേട്ടാല്‍ മരണത്തിന്‍െറ വിളിയെന്നാണ് സാധാരണക്കാര്‍ കരുതുന്നത്. ശരീരത്തിനൊപ്പം മനസും തളര്‍ന്ന് മരണത്തിലേക്ക് നടന്നുനീങ്ങുന്ന രോഗബാധിതര്‍ക്ക് മുന്നില്‍ പലപ്പോഴും വൈദ്യശാസ്ത്രവും നിസ്സഹായമാകുന്നു. തുടക്കത്തിലേ കണ്ടുപിടിക്കാത്തതാണ് കാന്‍സറിനെ മരണകാരണമാക്കുന്നത്. തലച്ചോര്‍, കരള്‍, ആമാശയം തുടങ്ങി നിരവധി അവയവങ്ങളാല്‍ നിര്‍മിതമാണ് മനുഷ്യശരീരം. ഈ അവയവങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നതാകട്ടെ കോശങ്ങള്‍ കൊണ്ടുമാണ്. ജീവന്റെഅടിസ്ഥാനമായ കോശങ്ങള്‍ നിയന്ത്രിതമായും ശരീരത്തിന് വേണ്ട രീതിയിലും വിഭജിക്കപ്പെടുമ്പോഴാണ് ഓരോ അവയവും വളരുന്നതും ശരിയായി പ്രവര്‍ത്തിക്കുന്നതും. നശിക്കുകയോ കേടുപാടുകളുണ്ടാവുകയോ ചെയ്യുന്നവക്ക് പകരമായി പുതിയ കോശങ്ങള്‍ വിഭജിക്കപ്പെടുന്നു. ഇവ മാതൃകോശത്തിന്‍െറ അതേ രൂപവും ഗുണവുമുള്ളതായിരിക്കും. വൈദ്യശാസ്ത്രത്തിന് ഇന്നും അജ്ഞാതമായ ചില കാരണങ്ങള്‍ കൊണ്ട് ശരീരത്തിലെ ചില കോശങ്ങള്‍ അനിയന്ത്രിതമായി വിഭജിച്ചുകൊണ്ടിരിക്കും. മാതൃകോശങ്ങളുടെ രൂപമോ ഗുണമോ ഇല്ലാത്തവയായിരിക്കും ഇവ. ഇത് ശരീരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തകിടം മറിക്കുന്നു. അമിതമായി വിഭജിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളുടെ കൂട്ടങ്ങള്‍ മുഴയായോ മാംസപിണ്ഡമായോ മറ്റോ മാറുന്നു. ഇതിനെയാണ് നാം ട്യൂമര്‍ എന്ന് വിളിക്കുന്നത്. എല്ലാ ട്യൂമറുകളും കാന്‍സറല്ല. ചില ട്യൂമറുകള്‍ നീക്കം ചെയ്താല്‍ പിന്നീടുണ്ടാകാന്‍ സാധ്യത കുറവാണ്. നിരുപദ്രവകരമായ കാന്‍സറുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. മരണത്തിന് കാരണമാകില്ല എങ്കിലും അടുത്തുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഇവ അസ്വസ്ഥതപ്പെടുത്തും. എന്നാല്‍ ഉപദ്രവകാരികളായ കാന്‍സര്‍ കോശങ്ങള്‍ ശരീരത്തിലെ മറ്റ് കോശങ്ങളിലേക്ക് പടരുകയും അവയവങ്ങളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. കാന്‍സര്‍ എന്നത് ഒരൊറ്റ രോഗമല്ല. ഒരു കൂട്ടം രോഗങ്ങളുടെ ഒരൊറ്റ പേരായി നമുക്ക് കാന്‍സറിനെ വിലയിരുത്താം. നൂറില്‍പരം കാന്‍സറുകളാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്. അധികവും അവ ബാധിച്ച അവയവങ്ങളുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നത്. എങ്ങനെയാണ് കാന്‍സര്‍ ഉണ്ടാകുന്നത്? ഓരോ ശരീരത്തിലും രോഗത്തിന്‍െറ സ്വഭാവമുള്ള കോശവും അതിനെ നിയന്ത്രിക്കാന്‍ കഴിവുള്ള കോശങ്ങളും ഉണ്ട്. എന്നാല്‍ ചില ഘട്ടങ്ങളില്‍ തങ്ങളെ നിയന്ത്രിക്കുന്നവയെ മറികടന്ന് സാധാരണ കോശങ്ങള്‍ രോഗസ്വഭാവമുള്ളവയായി മാറുന്നു. ഇതിന്‍െറ കാരണം വൈദ്യശാസ്ത്രത്തിന് ഇന്നും അവ്യക്തമാണ്. എന്നിരുന്നാലും പുകയില,മദ്യം എന്നിവയുടെ ഉപയോഗം,ചിലയിനം രാസവസ്തുക്കള്‍,വൈറസുകള്‍,റേഡിയേഷനുകള്‍,ശരീരത്തിലെ അമിതമായ കൊഴുപ്പ് ,അമിത വണ്ണം തുടങ്ങിയവയെല്ലാം രോഗത്തിന് കാരണമാകാം. കാന്‍സറുകളെ പ്രധാനമായും താഴെ പറയുംവിധം തരംതിരിക്കാം 1. കാര്‍സിനോമ -തൊലിപ്പുറത്തും ആന്തരികാവയങ്ങളെ ബാധിക്കുന്നതുമായ ക്യാന്‍സര്‍ 2. സര്‍കോമ -എല്ലുകള്‍, അസ്ഥികള്‍,മജ്ജ, പേശികള്‍, രക്ത ധമനികള്‍ അല്ളെങ്കില്‍ സഹായ കോശങ്ങള്‍ എന്നിവയെ ബാധിക്കുന്നത് 3. ലുക്കീമിയ -രക്തകോശങ്ങളെ ബാധിക്കുന്ന ക്യാന്‍സര്‍, ലിംഫോമ മൈക്ളോമ എന്നും അറിയപ്പെടുന്ന ഈ ക്യാന്‍സര്‍ ശരീരത്തിന്‍െറ പ്രതിരോധ സംവിധാനത്തെ തകിടം മറിക്കുന്നു 4.സെന്‍ട്രല്‍ നെര്‍വ് സിസ്റ്റം കാന്‍സര്‍ -തലച്ചോറിലെയും സ്പൈനല്‍ കോര്‍ഡിലെയും കലകളെ ബാധിക്കുന്നത്. വായ,ശ്വാസകോശം,തൊണ്ട, ആമാശയം,തൊണ്ട എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകളാണ് പൊതുവെ ഇന്ത്യയിലെ പുരുഷന്‍മാരില്‍ കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളിലാകട്ടെ ഗര്‍ഭപാത്രം,ഗര്‍ഭാശയമുഖം, സ്തനം,വായ,തൊണ്ട എന്നിവിടങ്ങളിലെ ക്യാന്‍സറാണ് കണ്ടുവരാറ്. ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത് വായിലെ കാന്‍സര്‍ -മൂന്നാഴ്ച കഴിഞ്ഞിട്ടും ഭേദമാകാത്ത വായ്പുണ്ണും ഒപ്പം പല്ലുകളിലെ പ്രശ്നങ്ങളും തൊണ്ടയിലെ ക്യാന്‍സര്‍ -ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴുമുള്ള ബുദ്ധിമുട്ട്; ആന്‍റിബയോട്ടിക് കഴിച്ചിട്ടും മാറാത്ത ചുമയും ശബ്ദത്തിന് വ്യത്യാസവും സ്തനാര്‍ബുദം -സ്തനങ്ങളിലെ തടിപ്പ്,മുഴ ഒപ്പം സ്രവം വരല്‍ കുടലിലെയോ,ആമാശയത്തിലെയോ കാന്‍സര്‍ -വയറുവേദന,വയറിന് കനംവെക്കല്‍, മലബന്ധം,മലത്തില്‍ രക്തം വരുക തൊലിയിലെ കാന്‍സര്‍ ശരീരത്തിലെ മറുകുകളോ കാക്കാപ്പുള്ളികളോ വലിപ്പം വെക്കുക, നിറം മാറുകചര്‍മത്തില്‍ ചൊറിച്ചില്‍, പാടുകള്‍ കാണുക,ചൊറിഞ്ഞു പൊട്ടി രക്തം വരുക ശ്വാസകോശ കാന്‍സര്‍ -കഫത്തിലെ രക്തം കിഡ്നി കാന്‍സര്‍ -മൂത്രത്തില്‍ രക്തചുവപ്പ്, കാരണമൊന്നുമില്ലാതെ പെട്ടെന്ന് ഭാരം കുറയല്‍; ശരീരത്തിന്‍െറ ഏതെങ്കിലും ഭാഗത്തെ അസ്വാഭാവിക ബ്ളീഡിംഗ് കഴുത്തിലോ കക്ഷത്തിലോ ശരീരത്തിന്‍െറ മറ്റേതെങ്കിലും ഭാഗത്തോ കാണുന്ന വേദനയില്ലാത്ത മുഴകള്‍,എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ഡോക്ടറെ കാണേണ്ടതാണ്. ക്യാന്‍സര്‍ പാരമ്പര്യമായി കണ്ടുവരുന്നത് വളരെ കുറവാണ്. നേരത്തേ കണ്ടത്തെുന്നത് പ്രധാനം ലക്ഷണങ്ങള്‍ തോന്നിയാല്‍ വിശദ പരിശോധനക്കും ലാബോറട്ടറി ടെസ്റ്റുകള്‍ക്കും വിധേയമാകേണ്ടതാണ്. എങ്കില്‍ മാത്രമേ രോഗം ശരീരത്തെ എത്രമാത്രം ബാധിച്ചുവെന്ന് മനസിലാക്കാന്‍ സാധിക്കൂ. ഇത് ഒരുപക്ഷെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്‍െറ സാധ്യത വര്‍ധിപ്പിക്കുന്നു. കാന്‍സര്‍ ഉത്ഭവിച്ച കോശത്തില്‍ നിന്ന് വ്യാപിച്ചിട്ടില്ലെങ്കില്‍ ഒരുപക്ഷേ പരിപൂര്‍ണമായും സുഖപ്പെടുത്താം. ഉദാഹരണത്തിന് സ്തനങ്ങളിലെ കാന്‍സര്‍ നേരത്തേ കണ്ടത്തെി ചികില്‍സിക്കുന്ന പക്ഷം അഞ്ച് വര്‍ഷത്തിലധികം ആ രോഗി ജീവിക്കാനുള്ള സാധ്യത 85 ശതമാനത്തില്‍ കൂടുതലാണ്. രോഗം ശ്വാസകോശത്തിലേക്ക് കൂടി വ്യാപിക്കുകയാണെങ്കില്‍ ആ രോഗി അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ജീവിക്കാനുള്ള സാധ്യത വെറും 10 ശതമാനമാകും. തുടക്കത്തില്‍ വേദന അനുഭവപ്പെടാത്തതിനാലാണ് ക്യാന്‍സര്‍ സധാരണ തിരിച്ചറിയാന്‍ വൈകുന്നത്. കഠിനമായ വേദന രോഗം മൂര്‍ഛിച്ചതിന്‍െറ ലക്ഷണമാണ്. കാന്‍സറിന് തടയിടാം പുകയില,മദ്യം എന്നിവ ഒഴിവാക്കിയാല്‍ വായ,ശ്വാസകോശം,തൊണ്ട എന്നിവയെ ബാധിക്കുന്ന കാന്‍സറില്‍ നിന്ന് രക്ഷപ്പെടാം. കൊഴുപ്പുകുറഞ്ഞ ഭക്ഷണവും ഇലകളുള്ള പച്ചക്കറിയും പാലും ഓറഞ്ച് പോലുള്ള ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. തവിടുകളയാത്ത ധാന്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ചുവന്ന ഇറച്ചി വല്ലപോഴും മാത്രമേ, അതും അധികം എണ്ണ ഉപയോഗിക്കാതെ പാചകം ചെയ്ത് കഴിക്കാവൂ. എണ്ണ വല്ലാതെ തിളപ്പിക്കുന്നതും ഒരേ എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും ഒഴിവാക്കുക. വറുത്ത ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ചെറിയ ഉള്ളി രക്താര്‍ബുദം തടയാന്‍ നല്ല മരുന്നാണെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിരുന്നു. ചികിത്സ കാന്‍സര്‍ ബാധിച്ച സ്ഥലം, തരം, രോഗത്തിന്‍െറ വ്യാപനം,രോഗിയുടെ ആരോഗ്യം എന്നിവ അടിസ്ഥാനമാക്കിയാണ് കാന്‍സര്‍ ചികിത്സ. ചിലയിനം കാന്‍സറുകള്‍ ഓപ്പറേഷനിലൂടെ ഭേദമാകുമ്പോള്‍ മറ്റുചിലതിന് റേഡിയേഷന്‍ തന്നെ വേണ്ടിവരും. മരുന്നുകള്‍ ഉപയോഗിച്ചുള്ള (കീമോതെറാപ്പി)ചികിത്സയാണ് മൂന്നാമത്തേത്. ചില കാന്‍സറുകള്‍ക്ക് ഈ മൂന്ന് ചികിത്സയും വേണ്ടിവരും. ചില കേസുകളില്‍ ഓപ്പറേഷന് ശേഷമാണ് റേഡിയേഷന്‍ നടത്താറ്. റേഡിയേഷന് ശേഷം സര്‍ജറി നടത്തേണ്ടതായ കേസുകളുമുണ്ട്. നാം പോലുമറിയാതെ നമ്മുടെ ശരീരം കാന്‍സര്‍ എന്ന പേരില്‍ കാണിക്കുന്ന വികൃതികള്‍...തലമുടി പൊഴിഞ്ഞ്..രോമങ്ങള്‍ കൊഴിഞ്ഞ്..ശരീരഭാരം കുറഞ്ഞ്..ചിതലരിച്ച കരിയില പോലെ കൊഴിയുമ്പോള്‍..ജീവിതത്തിന്‍െറ അവസാന വര്‍ണങ്ങളും ചാലിച്ച് പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം. വൈദ്യശാസ്ത്രത്തിന് എന്നെങ്കിലും ഈ വികൃതിയെ വരുതിയില്‍ കിട്ടുമെന്ന്.

ഹൃദയാരോഗ്യമേകും പിയർ

സബർജിൽ അഥവാ പിയർ പഴം ദിവസവും കഴിക്കുന്നത് രക്തസമ്മർദ്ദം കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ലോകത്തെമ്പാടുമുള്ള ആളുകൾക്ക് പ്രിയപ്പെട്ട പഴമാണ് സബർജിൽ. ഇത് ജീവകം സിയുടെയും നാരുകളുടെയും കലവറയാണ്. കൊളസ്ട്രോളും ഫാറ്റുമൊന്നും ഈ പഴത്തിൽ അടങ്ങിയിട്ടില്ല. ഒരു ദിവസം ആവശ്യമായ നാരുകളുടെ 24 ശതമാനം ഇടത്തരം വലുപ്പമുള്ള ഒരു പിയർ കഴിച്ചാൽ ലഭിക്കും.

മധ്യവയസ്കരിൽ ഹൃദയരോഗങ്ങളും ടൈപ്പ് 2 ഡയബറ്റിസും വരാനുള്ള സാധ്യത കൂടുതലാണ്. ദിവസവും പിയർ പഴം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് യു.എസിലെ കൊളറാഡോ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നു.

45നും 65നും ഇടയിൽ പ്രായമുള്ള 50 പേരെ പഠനവിധേയരാക്കി. ഹൃദയരോഗങ്ങളും ടൈപ്പ് 2 പ്രമേഹവും ഉൾപ്പടെയുള്ള രോഗങ്ങൾ വരാൻ സാധ്യതയുള്ള, അതായത് മെറ്റബോളിക് സിൻഡ്രോമിന്റെ ലക്ഷണങ്ങളിൽ അഞ്ചിൽ മൂന്നെണ്ണം ഉള്ളവരെയാണ് പഠനത്തിനു തിരഞ്ഞെടുത്തത്. ഇവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. ഇവർക്ക് 12 ആഴ്ച ഇടത്തരം വലുപ്പമുള്ള പിയർ പഴമോ 50 ഗ്രാം പിയറിന്റെ ഗന്ധമുള്ള ഡമ്മി പാനീയമോ നൽകി.

12 ആഴ്ചത്തെ പിയർ പഴം ഉപയോഗത്തിനു ശേഷം പഠനത്തിൽ പങ്കെടുത്ത 36 പേരുടെ രക്തസമ്മർദ്ദം– സിസ്റ്റോളിക് പ്രഷറും പൾസ് പ്രഷറും –വളരെയധികം കുറഞ്ഞതായി കണ്ടു. എന്നാൽ കൺട്രോൾ ഗ്രൂപ്പിൽപ്പെട്ടവർക്ക് യാതൊരു മാറ്റവും കണ്ടില്ല.

മധ്യവയസ്കരിൽ ഹൃദയരോഗങ്ങൾ വരാനുള്ള സാധ്യതയും രക്തസമ്മർദ്ദം കുറയ്ക്കാൻ പിയർ പോലുള്ള ചില ഭക്ഷണപദാർത്ഥങ്ങൾക്കാവുമെന്ന് ഈ പഠനഫലം സൂചിപ്പിക്കുന്നു. ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും പിയർ ഉൾപ്പടെയുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെട്ട സമീകൃത ഭക്ഷണം ശരീരത്തിനാവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുമെന്നും പഠനത്തിനു നേതൃത്വം നൽകിയ സാറ എ ജോൺസ് പറയുന്നു.

കുപ്പിവെള്ളവും മാംസവും സെക്‌സും അര്‍ബുദത്തിന് കാരണമാകുമോ?

നമുക്കുചുറ്റും കാന്‍സറിന് കാരണമാകുന്ന നിരവധി വസ്തുക്കളുണ്ട്. ഭക്ഷ്യവസ്തുക്കളോ ഉപകരണങ്ങളോ ആകാം ഇവ. ഇക്കാര്യങ്ങള്‍ മനസിലാക്കി ജീവിതരീതിയില്‍ മാറ്റംവരുത്തിയാല്‍ ഒരുപരിധിവരെ അര്‍ബുദത്തെ അകറ്റിനിര്‍ത്താം.

കൃത്രിമ മധുരങ്ങള്‍

മധുരം കഴിക്കാന്‍ ആഗ്രഹിക്കാത്തവരില്ല. എന്നാല്‍ ഭക്ഷണത്തിന് രുചികൂട്ടാന്‍ ഉപയോഗിക്കുന്ന ഈ കൃത്രിമ മധുരങ്ങള്‍ കാന്‍സറിന് കാരണവുമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

സാക്കറിന്‍ എന്ന കൃത്രിമ മധുരപദാര്‍ത്ഥം എലികളില്‍ പരീക്ഷിച്ച് ഇത് തെളിഞ്ഞിട്ടുണ്ട്. സാക്കറിന്‍ ഇന്ന് നമുക്ക് ഏറെ ഇഷ്ടപെടുന്ന മധുരപലഹാരങ്ങളിലെ സ്ഥിരം സാനിധ്യമാണ്. അതുകൊണ്ട്തന്നെ ഇനി മധുരം കഴിക്കുന്നത് ഒന്നു സൂക്ഷിച്ചിട്ട്മതി

എക്‌സ്- റേ
പല്ല് പറിക്കുമ്പോഴും ചെറിയ പരിക്കുകളേല്‍ക്കുമ്പോഴും മറ്റും നാം എക്‌സ് -റേ എടുക്കുന്നവരാണ് . എന്നാല്‍ ഈ എക്‌സ് -റേ അത്രനല്ലതല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത് .

എക്‌സ്-റേ തരംഗങ്ങള്‍ കുറഞ്ഞ തോതിലെങ്കിലും കാന്‍സറിന് കാരമാണെന്ന് പറയപ്പെടുന്നു. സാധാരണ എക്‌സ്- റേകള്‍ അത്ര അപകടകരമല്ലെങ്കിലും കൂടുതല്‍ റേഡിയേഷനുള്ള എക്‌സ്- റേകള്‍ സൂക്ഷിക്കേണ്ടതാണ്. അനിവാര്യമായ സാഹചര്യത്തില്‍ എക്‌സ്‌റേ ഒഴിവാക്കേണ്ടതില്ല. അതേസമയം, ഇടക്കിടെയുള്ള എക്‌സറെയെടുക്കല്‍ ഒഴിവാക്കേണ്ടതുമാണ്.

മൊബൈല്‍ ഫോണ്‍ ഉപയോഗം

മൊബൈല്‍ ഫോണ്‍ ഇന്ന് ശരീരത്തിന്റെ ഒരു ഭാഗമായിട്ടാണ് നാം കൊണ്ട് നടക്കുന്നത്. എന്നാല്‍ അത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ..? തുടര്‍ച്ചയായുള്ള മൊബൈല്‍ ഉപയോഗംമൂലം നമ്മുടെ ശരീരത്തിലെത്തുന്ന വികിരണങ്ങള്‍ കാന്‍സറിന് കാരണമായേക്കും. ചാറ്റിംങിന്റെ ദൈര്‍ഘ്യം കുറക്കുക. ഡിവൈസുകള്‍ എപ്പോഴും ശരീരത്തില്‍ നിന്ന് കുറച്ച് അകറ്റിനിര്‍ത്തുന്നതും ദീര്‍ഘസംഭാഷണങ്ങള്‍ക്ക് ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നതും അപകടംകുറയ്ക്കാന്‍ സാധിക്കും

ഇറച്ചി

നിങ്ങളുടെ ആയുസിനെ കുറക്കാന്‍ ഒരു എളുപ്പമാര്‍ഗം പറയട്ടെ, ദിവസവും ഒരു ഹോട്ട് ഡോഗ് കഴിച്ചാല്‍ മതി, കുടലില്‍ കാന്‍സര്‍ എളുപ്പത്തിലെത്തിക്കൊള്ളും. സിഗരറ്റ് വലിച്ചാലുണ്ടാകുന്നതിന് സമാനമായ ദോഷഫലം ഉണ്ടാകും ഉയര്‍ന്ന ചൂടില്‍ സംസ്‌കരിച്ചെടുക്കുന്ന ഇറച്ചിക്കെന്നാണ്‌ ലോകാരോഗ്യ സംഘടന പറയുന്നത്. ഹോട്ടലുകളില്‍നിന്ന് ലഭിക്കുന്ന ഫാസ്റ്റ്ഫുഡ് ഐറ്റങ്ങളില്‍ മിക്കതും ഇത്തരത്തില്‍ ഉയര്‍ന്നചൂടില്‍ സംസ്‌കരിച്ചെടുക്കുന്നതാണ്.

കുപ്പി വെള്ളം

ചൂടുകാലത്ത് കുപ്പിവെള്ളത്തെ
കൂടുതല്‍ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായിയിരിക്കുന്നു. യാത്രയിലും മറ്റും അതല്ലാതെ മറ്റ് പോംവഴികളില്ല. എന്നാല്‍ കുപ്പിവെള്ളത്തെ കുറിച്ച് കൂടുതലൊന്നും നമ്മള്‍ ചിന്തിക്കാറില്ല. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുക്കള്‍ കൊണ്ടാണ് ഈ പ്ലാസറ്റിക് ബോട്ടിലുകളുടെ നിര്‍മ്മാണം. നിശ്ചിത താപനിലക്ക്‌മേലെ ഉയര്‍ന്നാല്‍ കുപ്പി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം വെള്ളത്തില്‍ കലര്‍ന്ന് നമ്മുടെ വയറ്റിലേക്കെത്താം. അതുപോലെതന്നെ വെള്ളം കേടുവരാതെ സൂക്ഷിക്കുന്നതിന് ചേര്‍ക്കുന്ന വസ്തുക്കളും ഏറെ അപകടകരം തന്നെ. സ്ഥിരമായി കുപ്പിവെള്ളവും സോഫ്റ്റ് ഡ്രിങ്കും കുടിക്കുന്നവരില്‍ കാന്‍സര്‍ സാധ്യത വളരെകൂടുതലാണെന്നതാണ് ഗവേഷകര്‍ പറയുന്നത്.

സെക്‌സ്

ഞെട്ടേണ്ട, സെക്‌സും കാന്‍സറിന് കാരണമാകുന്നു! ജനങ്ങളുടെ ലൈംഗിക സ്വഭാവത്തില്‍വന്ന മാറ്റങ്ങളാണ് ഇതിന് കാരണമായി പറയുന്നത്. വദനസുരതംവഴി പടരുന്ന ഓറല്‍ കാന്‍സര്‍ ആണ് കൂടതലായി കാണുന്നത്. ഹ്യൂമന്‍ പാപിലോമ വൈറസ് ആണ് നാവ് വായ തൊണ്ട എന്നിവിടങ്ങളില്‍ കാന്‍സറിന് ഇടയാക്കുന്നത്. അശാസ്ത്രീയമായ ലൈംഗീകരീതികളും സുരക്ഷിതമല്ലാത്ത ബന്ധങ്ങളുമാണ് പ്രധാന വില്ലന്‍. യുവജനങ്ങള്‍ക്കിടയിലാണ് ഇത് വ്യാപകമാകുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.

പല്ലിന്റെ ദ്വാരം അടയ്ക്കല്‍

പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താനാണ് കേടുവന്ന പല്ലുകളുടെ ദ്വാരംഅടയക്കുന്നത്. എന്നാല്‍ ഈ ദ്വാരം അടയ്ക്കാനുപയോഗക്കുന്ന മെര്‍ക്കുറി എന്ന പദാര്‍ത്ഥം കാന്‍സറിന് കാരണാകുന്നതായി ഗവേഷകര്‍ പറയുന്നു.

കോഫി

നാമ്മുടെ ദിവസത്തിന്റെ തുടക്കംതന്നെ കോഫിയില്‍ നിന്നാണ്. എന്നാല്‍ ദിവസത്തില്‍ നാല് കപ്പില്‍കൂടുതല്‍ കാപ്പികുടിക്കുന്നത് തൊലി, ലിവര്‍ വന്‍കുടല്‍ എന്നിവയില്‍ കാന്‍സര്‍ ബാധയുണ്ടാക്കാന്‍ ഇടയാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

സുഗന്ധ വസ്തുക്കള്‍


വിയര്‍പ്പുനാറ്റത്തില്‍നിന്ന് മുക്തിനേടാന്‍ ശരീരത്തില്‍ തേച്ച്പിടിപ്പിക്കുന്ന ലേപനങ്ങലും സ്പ്രേകളും സ്തനാര്‍ബുദത്തിന് കാരണമാകുമെന്നാണ് ശാസ്ത്രം പറയുന്നത്. സുഗന്ധം പരത്തുന്ന കൃത്രിമ രാസപദാര്‍ത്ഥങ്ങള്‍വഴി ശരീരത്തിലെത്തുന്ന ഈസ്ട്രജന്‍ ഹോര്‍മോണ്‍ ശരീരത്തില്‍ അര്‍ബുദകോശങ്ങള്‍ വളരാനിടയാക്കും. ഇതേക്കുറിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു

ഫ്‌ളൂറൈഡ്

നിത്യേന ഉപയോഗിക്കുന്ന വെള്ളം, ടൂത്ത്പേസ്റ്റ്, മൗത്ത് വാഷുകള്‍ തുടങ്ങിയവയിലുണ്ടാകാനിടയുള്ള അപകടകരമായ ഒന്നാണ് ഫ്ളൂറൈഡ്. അനുവദിനീയമായതിലും കൂടുതല്‍ ഇതിന്റെ ലവണങ്ങള്‍ പദാര്‍ത്ഥങ്ങളിലടങ്ങിയാല്‍ കാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്കിടയാക്കും. അതുകൊണ്ടുതന്നെ പുറത്തുനിന്ന് വാങ്ങി ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളിലുമുള്ള ഫ്ളൂറൈഡിന്റെ അളവ് പരിശോധിച്ച ശേഷമേ ഉപയോഗിക്കാവൂ.

ഗൃഹോല്‍പന്നങ്ങള്‍


വീട്ടില്‍ നിര്‍മിക്കുന്നതുകൊണ്ട് എല്ലാം സുരക്ഷിതമാകണമെന്നില്ല. കീടനാശിനികള്‍,  വാര്‍ണീഷ്, മെഴുകുതിരി, ക്ലീനിങ് പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയ നിര്‍മിക്കാനുപയോഗിക്കുന്ന രാസവസ്തുക്കളൊക്കെ മനുഷ്യര്‍ക്കര്‍ക്കും മൃഗങ്ങള്‍ക്കും ബാധിക്കുന്ന കാന്‍സറിന് കാരണമാകുന്നുണ്ട്. ഇവയുടെ നിര്‍മാണങ്ങള്‍ക്ക് പെട്ടന്ന് ജീര്‍ണ്ണിക്കിന്ന ജൈവ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതാവും നന്നാവുക.

പവര്‍ ലൈനുകള്‍

വൈദ്യുതിയില്ലാതെ നമുക്ക് ജീവിക്കാനാവില്ല. മനുഷ്യന്‍ ഉള്ളിടത്തെല്ലാം വൈദ്യുതി ലൈനുകളുമുണ്ട്. വൈദ്യുതി ലൈനുകളില്‍നിന്നുള്ള റേഡിയേഷന്‍വഴി അര്‍ബുദം ബാധിക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. വൈദ്യുതി ഉപകരണങ്ങളില്‍നിന്ന് ഒരുകയ്യകലമെങ്കിലും നീങ്ങിനില്‍ക്കുന്നത് നല്ലതാണ്. ശക്തിയേറിയ വൈദ്യുതി ലൈനുകള്‍ക്ക് സമീപം നില്‍ക്കുന്നതും നല്ലതല്ല.

മലിനീകരണം

വായു മലിനീകരണംമൂലം ശ്വാസകോശ കാന്‍സര്‍ ബാധിച്ച് ലോകത്ത് പ്രതിവര്‍ഷം രണ്ടുലക്ഷത്തി ഇരുപതിനായിരത്തോളം പേരാണ് മരിക്കുന്നത്. ഇതില്‍ കൂടുതല്‍പേരും ഏഷ്യക്കാരാണ്. ലോകം നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവുംവലിയ വെല്ലുവിളികളില്‍ ഒന്നാണ് മലിനീകരണം. അതുമൂലമുണ്ടാകുന്ന ഭവിഷത്ത് അനുഭവിച്ചറിഞ്ഞിട്ടും കൂടുതല്‍ പേരും പരിഹാരത്തിന് ശ്രമിക്കുന്നില്ല.

വേണം, ബിഹേവിയര്‍ ചികിത്സ

നുഷ്യശരീരത്തിലുണ്ടാകുന്ന മിക്കരോഗങ്ങള്‍ക്കും ശാരീരികവും മാനസികവുമായ രണ്ട് മാനങ്ങളുണ്ട്. ശാരീരികമായ ചികിത്സയ്ക്കാണ് ഡോക്ടര്‍മാരും രോഗികളും പ്രാധാന്യം നല്‍കുന്നത്.

പ്രഷറും ആസ്ത്മയും തടയാന്‍ ബ്രീത്തിങ് എക്‌സര്‍സൈസ് ചെയ്യാമെന്നുപറഞ്ഞാല്‍ അതൊക്കെ നടക്കുന്ന കാര്യമാണോ എന്ന രീതിയിലാണ് നാം പ്രതികരിക്കുക. എന്നാല്‍, എത്രദൂരം യാത്രചെയ്തും വിദഗ്ധ ഡോക്ടറെ കണ്ട് എത്ര വിലകൂടിയ മരുന്നും കഴിക്കാനുള്ള ക്ഷമയും വിശ്വാസവും നമുക്കുണ്ട്. അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍തന്നെ രോഗങ്ങളുടെ മാനസിക തലങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും ശ്രമിക്കാറില്ല.

രോഗങ്ങളുണ്ട് എന്ന തോന്നല്‍, പലപ്പോഴും അതിഗുരുതരമായ ഒരു രോഗമാവാറുണ്ട്. സൈക്കോസൊമാറ്റിക് രോഗങ്ങള്‍ എന്ന ഗണത്തിലാണ് ഇതിനെ കണക്കാക്കാറുള്ളത്. മെഡിക്കല്‍ പരിശോധനകള്‍ക്കുശേഷം കൗണ്‍സലിങ്ങും ബിഹേവിയര്‍ തെറാപ്പിയുമാണ് ഇത്തരം രോഗങ്ങള്‍ക്കുള്ള പരിഹാരം. മറ്റു മാനസികരോഗങ്ങളെ അപേക്ഷിച്ച് സൈക്കോസൊമാറ്റിക് രോഗങ്ങള്‍ക്ക് കൗണ്‍സലിങ് വളരെ ഫലപ്രദമാണ്. വയറിലോ നെഞ്ചിലോ തലയിലോ എന്തോ കാര്യമായ രോഗങ്ങളുണ്ടെന്ന തോന്നല്‍ കൂടിക്കൂടി നിത്യരോഗികളായിത്തീരുന്ന എത്രയോ പേര്‍ നമ്മുടെ ഇടയിലുണ്ട്.

മെഡിക്കല്‍ പരിശോധനകളില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് കണ്ടാല്‍, ഉത്കണ്ഠയകറ്റാനുള്ള ചില മരുന്നുകള്‍ കുറിച്ചുകൊടുക്കുന്നതിന് പകരം വിദഗ്ധ മനഃശാസ്ത്ര വിശകലനം നടത്തിയാല്‍ വളരെ ഫലപ്രദമായി ഇവ മാറ്റിയെടുക്കാവുന്നതാണ്.

അടുത്തിടെ എനിക്ക് വിഷമമുണ്ടാക്കിയ ഒരു കേസ് ഞാനിവിടെ കുറിക്കുന്നു. ഏകദേശം 35 വയസ്സുമുതല്‍ ഒരു സ്ത്രീ വയറുവേദനയ്ക്കും തലവേദനയ്ക്കും കിഡ്‌നിരോഗങ്ങള്‍ക്കുമായി നൂറിലധികം തവണ വിദഗ്ധ ഡോക്ടര്‍മാരെ ചികിത്സയ്ക്കുവേണ്ടി സമീപിച്ചു.

എല്ലാ പരിശോധനകളിലും ഒരു രോഗവുമില്ലെന്ന് വിധിയെഴുതി ഏകദേശം 30 വര്‍ഷത്തോളം അവര്‍ ഒരു മാറാരോഗിയായി ജീവിച്ചു. ഏകമകന്‍ ആയുഷ്‌കാലം മുഴുവന്‍ ഉള്ള സ്വത്തുമുഴുവന്‍ വിറ്റുപെറുക്കി അമ്മയുമായി വിവിധ ആസ്പത്രികളില്‍ കയറിയിറങ്ങി. ഇതൊന്നും വിശ്വാസമാവാതെ എനിക്കെന്തോ മാരകരോഗമുണ്ടെന്ന് ഉറച്ചുവിശ്വസിച്ച് അവര്‍ ഒരുദിവസം സ്വയം ജീവനൊടുക്കി.
മരണത്തെ നമുക്ക് തടുത്തു നിര്‍ത്താനാവില്ലെങ്കിലും തുടക്കത്തില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വിദഗ്ധമായ മനഃശാസ്ത്ര വിശകലനവും ബിഹേവിയര്‍ ചികിത്സയും കിട്ടിയിരുന്നെങ്കില്‍ അവരുടെ ജീവിതം എത്രയോ മെച്ചപ്പെടുമായിരുന്നു എന്നെനിക്കു തോന്നി.

ഇവിടെ പൂച്ചയ്ക്ക് ആര് മണികെട്ടും എന്നതാണ് പ്രശ്‌നം. മെഡിക്കല്‍ ഡോക്ടര്‍മാര്‍ മനഃശാസ്ത്രത്തില്‍ പരിശീലനം നേടിയിട്ടില്ല. സൈക്കോളജിസ്റ്റുകള്‍ മെഡിക്കല്‍ സയന്‍സിലും പരിശീലനം നേടിയിട്ടില്ല.

പത്രക്കാര്‍ക്കും സംഘടനകള്‍ക്കും ഇത്തരം വിഷയങ്ങള്‍ വൈകാരികമായി ചര്‍ച്ചചെയ്യാന്‍ വളരെ എളുപ്പമാണെങ്കിലും ഇത് പരിഹരിക്കാന്‍ പാശ്ചാത്യ മോഡല്‍, സൈക്കോളജിയും സൈക്യാട്രിയും മെഡിസിനും 'സ്വത്വ' ബോധമില്ലാതെ പരസ്പരം സഹകരിച്ച് മുന്നോട്ടുപോകുമെന്ന പ്രതീക്ഷ ഈ മേഖലയില്‍ എട്ടുവര്‍ഷമായി പ്രാക്ടീസ് ചെയ്യുന്ന എനിക്കില്ല.

മനഃശാസ്ത്ര ടെക്‌നിക്കുകള്‍ ഉപയോഗിച്ച് ശാരീരിക രോഗങ്ങളെ പ്രതിരോധിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ബിഹേവിയറല്‍ മെഡിസിന്‍ എന്ന പുതിയൊരു ശാസ്ത്രശാഖ നിലവിലുണ്ടെങ്കിലും ഇന്ത്യയില്‍ ഇത്തരത്തിലൊരു രീതിക്ക് കാര്യമായി പ്രചാരമില്ല

ധ്യാനം മസ്തിഷ്‌കത്തിന്റെ ചെറുപ്പം നിലനിര്‍ത്തും

സ്ഥിരമായി ധ്യാനത്തിലേര്‍പ്പെടുന്നവരുടെ തലച്ചോറ് കൂടുതല്‍ ചെറുപ്പമാകുമെന്ന് പഠനം. അതിലൂടെ അല്‍ഷൈമേഴ്‌സിനെ ചെറുക്കാമെന്നും ഗവേഷകര്‍ പറയുന്നു.

ജര്‍മ്മനിയിലെ ജിനെ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ധ്യാനിക്കുന്നവരുടെ തലച്ചോറില്‍ പുതിയ കോശങ്ങള്‍ വേഗത്തില്‍ ഉണ്ടാകും. സ്ത്രീകളും പുരുഷന്‍മാരുമുള്‍പ്പെടെയുള്ള 100 അമേരിക്കന്‍ മധ്യവയസ്‌കരില്‍ നടത്തിയ നിരീക്ഷണത്തിലാണ് കണ്ടെത്തല്‍.

സ്ഥിരമായി ധ്യാനിക്കുന്നവര്‍ അല്ലാത്തവര്‍ എന്നിങ്ങനെ ഇവരെ പകുതിയായി തിരിച്ചായിരുന്നു നിരീക്ഷണം. കൃത്യമായ ഇടവേളകള്‍ക്കുശേഷം ഇവരുടെ മസ്തിഷ്‌കം സ്‌കാന്‍ ചെയ്തപ്പോള്‍ ധ്യാനിക്കുന്നവരുടെ മസ്തിഷ്‌കം കൂടുതല്‍ ചെറുപ്പമായി  നിലനില്‍ക്കുന്നതായി കണ്ടെത്തി.

ധ്യാനം പരിശീലിക്കാത്ത 50-55 വയസുള്ളവരില്‍ തലച്ചോറിന്റെ പ്രായം 50-55 ആയി നിലല്‍ക്കുമ്പോള്‍ ധ്യാനം ശീലമാക്കിയവരില്‍ 42-43ന്റെ ചെറുപ്പമാണ് കാണിച്ചത്. ഇവരുടെ തലച്ചോറില്‍ പുതിയകോശങ്ങള്‍ വളരെപെട്ടന്ന് വളര്‍ന്നതാണ് ചെറുപ്പമാകാന്‍ കാരണമായി പറയുന്നത്.

ധ്യാനിച്ചാലും ഇല്ലെങ്കിലും പുരുഷന്‍മാരേക്കാള്‍ മൂന്ന് വയസ് ചെറുപ്പമായിരിക്കും സ്ത്രീകളുടെ തലച്ചോറിനെന്നും പഠനത്തില്‍ പറയുന്നു. കുറഞ്ഞത് 20 വര്‍ഷമെങ്കിലും സ്ഥിരമായി ധ്യാനംപരിശീലക്കുന്നവരിലാണ് നിരീക്ഷണം നടത്തിയത്. ശരീരത്തില്‍ സന്തോഷത്തിന് കാരണമാകുന്ന ഹോര്‍മോണുകളുടെ അളവ് വര്‍ധിക്കുകയും അതുവഴി രോഗപ്രതിരോധശേഷി വര്‍ധിക്കാനും ധ്യാനം സഹായിക്കും.

ധ്യാനത്തിന് മാത്രമല്ല സമീകൃതമായ ആഹാരം കൃത്യമായ വ്യായാമം എന്നിവയ്ക്കും മസ്തിഷ്‌കത്തിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.

ഇഷ്ടപ്പെട്ട രീതിയില്‍ ഇനി കുട്ടികളെ ജനിപ്പിക്കാം

പാരമ്പര്യമായി കിട്ടിയ രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി പരിഷ്‌ക്കരിച്ച ജീനുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

മനുഷ്യന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് രൂപകല്‍പന ചെയ്ത കുട്ടികള്‍ വരും കാലങ്ങളില്‍ നമുക്കൊപ്പം ഉണ്ടായേക്കാം.

ജാപ്പനീസ് ശാസ്ത്രജ്ഞരുടെ നേത്യത്വത്തിലാണ് മനുഷ്യന്റെ സിക്താണ്ഡ(അണ്ഡവും ബീജവും സംയോജിച്ചുണ്ടാകുന്ന ഒറ്റകോശം)ത്തില്‍ മാറ്റങ്ങള്‍ വരുത്തി നമുക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ കുട്ടികളെ ജനിപ്പിക്കാന്‍ സഹായിക്കുന്ന പരീക്ഷണം പുരോഗമിക്കുന്നത്.

എന്നാല്‍, സ്വന്തമായി രൂപകല്‍പ്പന ചെയ്ത കുട്ടികളെ ജനിപ്പിക്കുവാന്‍ മാതാപിതാക്കള്‍ക്ക് തല്‍ക്കാലം കഴിയില്ല. ഇതിന് ആവശ്യമുള്ള അടിസ്ഥ പരിക്ഷണങ്ങള്‍ നടത്താന്‍ മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

സസ്യങ്ങളില്‍ ജനിതകഘടനയില്‍ മാറ്റം വരുത്തി നിലവില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മൃഗങ്ങളിലും മനുഷ്യനിലും ഇത് പരീക്ഷിക്കുന്നതില്‍ നീതിശാസ്ത്രപരമായ വിലക്കുകളുണ്ട്.

സിക്താണ്ഡത്തിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ നിരീക്ഷിക്കാന്‍ മാത്രമെ ഈ പരീക്ഷണത്തെ ഉപയോഗിക്കാന്‍ അനുവദിക്കുവെന്ന് ജാപ്പനീസ് സര്‍ക്കാര്‍ ബയോഎത്തിക്സ് പാനല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പാരമ്പര്യമായി കിട്ടിയ രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി പരിഷ്‌ക്കരിച്ച ജീനുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

ചൈനയിലെ സണ്‍ യെറ്റ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ സംഘം വിജയകരമായി മനുഷ്യ ഭ്രൂണങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ജനിക്കുന്ന കുട്ടികളെ, ഇത്തരത്തില്‍ വരുത്തുന്ന രൂപകല്‍പന  എപ്രകാരമായിരിക്കും ബാധിക്കുകയന്നെ് വ്യക്തമല്ല.

ഏതായാലും മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള കുട്ടികള്‍ ജനിക്കുന്നതിന് ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ വരുംകാലങ്ങളില്‍ സഹായിച്ചേക്കാം.

പകലുറക്കത്തിന് പിന്നില്‍ കൊഴുപ്പ് നിറഞ്ഞ ഭക്ഷണം

പിസയും ബര്‍ഗറും സമോസയുമടക്കമുള്ള കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ക്ക് രാത്രി ഉറക്കം കുറയുകയും പകലുറക്കം വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ് എന്നതിന് ശരീരം തരുന്ന മുന്നറിയിപ്പാണ് ഇത്.

പകല്‍ ഓഫീസില്‍ ഇരുന്ന് സ്ഥിരമായി ഉറങ്ങുന്നവരാണോ നിങ്ങള്‍? രാത്രിയിലെ ഉറക്കക്കുറവിനപ്പുറം പകലുറക്കത്തിന് കാരണങ്ങള്‍ തേടുന്നുണ്ടെങ്കില്‍ പ്രതികള്‍ മറ്റാരുമല്ല. നിങ്ങള്‍ അകത്താക്കുന്ന പിസയും ബര്‍ഗറും സമോസയുമടക്കമുള്ള കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ തന്നെ.

പകലുറക്കം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ് എന്നതിന് ശരീരം തരുന്ന മുന്നറിയിപ്പാണ്. അത് അവഗണിച്ചാല്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പകല്‍ ഉറക്കം വര്‍ദ്ധിച്ചാല്‍ നിങ്ങളുടെ ശരീരത്തിന്റെ ഊര്‍ജ്ജം കുറയുന്നുവെന്നാണ് മനസിലാക്കേണ്ടത്‌. ഉയര്‍ന്ന അളവില്‍ കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ്‌ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നവരിലാണ് ഇത് കണ്ടുവരുന്നത്.

കൂര്‍ക്കം വലിക്ക് ഒരു പ്രധാന കാരണവും കൂടിയ അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നതാണ്.

ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് കൂടിയ അളവില്‍ കൊഴുപ്പുനിറഞ്ഞ ഭക്ഷണം കഴിക്കുന്നവരില്‍ രാത്രിയില്‍ ഉറക്കം കുറയുന്നതായും പകലുറക്കം വര്‍ദ്ധിക്കുന്നതായും കണ്ടെത്തിയത്. 12 മാസക്കാലം 1800 ഓസ്‌ട്രേലിയക്കാരുടെ ഭക്ഷണശീലം പഠനവിധേയമാക്കിയ ശേഷമാണ് ഗവേഷകര്‍ ഈ നിഗമനങ്ങളില്‍ എത്തിയത്. 35 മുതല്‍ 80 വരെ പ്രായത്തിലുള്ളവരിലാണ്ഗവേഷകര്‍ പഠനങ്ങള്‍ നടത്തിയത്.

മദ്യപിക്കാത്തവരിലും കരള്‍രോഗം എന്തുകൊണ്ട്?

സ്ഥിരമായി മദ്യപിക്കുവരില്‍ മാത്രം കണ്ടുവരുന്ന രോഗമാണ് ലിവര്‍ സിറോസിസ് എന്ന തെറ്റിദ്ധാരണ ആളുകളുടെയിടയിലുണ്ട്. ലിവര്‍ സിറോസിസ് ഉണ്ടാകുന്നതിനുള്ള നിവധി കാരണങ്ങളില്‍ ഒുന്നുമാത്രമാണ് മദ്യപാനം.

ബാങ്ക് മാനേജരായ അച്ഛനുമൊത്ത് ഇതുരണ്ടാം തവണയാണ് ശ്രീനിവാസ് ഡോക്ടറെ കാണാന്‍ വരുന്നത്. അച്ഛന്‍ ദേഷ്യത്തോടെ ശ്രീനിവാസനെ നോക്കി പറഞ്ഞു, 'ഇവന്‍ കള്ളം പറയുകയാണ് ഡോക്ടര്‍. ഒരിക്കല്‍പ്പോലും മദ്യം തൊട്ടിട്ടില്ലെന്നാണ്‌ ഇവന്‍ പറയുന്നത്. മദ്യപിച്ചിട്ടല്ലെങ്കില്‍പ്പിന്നെ എങ്ങനെയാണ് ഇവന് കരളിനെ തകര്‍ക്കുന്ന സിറോസിസ് ഉണ്ടാകുന്നത്?'

സ്ഥിരമായി മദ്യപിക്കുന്നവരില്‍ മാത്രം കണ്ടുവരുന്ന രോഗമാണ് ലിവര്‍ സിറോസിസ് എന്ന തെറ്റിദ്ധാരണ ആളുകളുടെയിടയിലുണ്ട്. ലിവര്‍ സിറോസിസ് ഉണ്ടാകുന്നതിനുള്ള നിരവധി കാരണങ്ങളില്‍ ഒന്നുമാത്രമാണ് മദ്യപാനം. കഴിഞ്ഞ കുറെ ദശകങ്ങളായി ജീവിതശൈലിയിലുണ്ടായ മാറ്റങ്ങള്‍ മൂലം ജീവിതശൈലീരോഗങ്ങളായ പ്രമേഹം, അമിതവണ്ണം, കുടവയര്‍, രക്തത്തില്‍ അധികമായി കൊഴുപ്പിന്റെ അംശം കാണപ്പെടുന്ന ഹൈപ്പര്‍ലിപിഡേമിയ എന്നീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നു.

ഈ രോഗാവസ്ഥകള്‍ കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിയുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിന്(എന്‍എഎഫ്എല്‍ഡി) കാരണമാകുന്നു. എന്‍എഎഫ്എല്‍ഡി സാധാരണഗതിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറില്ല. എന്നുമാത്രമല്ല ഇപ്പോള്‍ ഒട്ടേറെപ്പേരില്‍ കണ്ടുവരുന്നുമുണ്ട്. എന്നിരുന്നാലും വളരെ കുറച്ച് ശതമാനം പേരില്‍ ഇത് കരളില്‍ വ്രണങ്ങളുണ്ടാകുന്നതിനും കുറേ കഴിയുമ്പോള്‍ സിറോസിസിനും കാരണമാകുന്നു.

കരള്‍ സ്വയം കേടുതീര്‍ക്കും എന്നൊരു തെറ്റിദ്ധാരണ ആളുകളുടെ ഇടയിലുണ്ട്. ആരോഗ്യമുള്ള കരള്‍ പുനരുജ്ജീവിക്കും; എന്നാല്‍ സിറോസിസ് ബാധിച്ച കരളിന്റെ കാര്യത്തില്‍ ഇത് ശരിയല്ല. സിറോസിസ് കരളില്‍ മൊത്തമായി വ്യാപിച്ച് കരള്‍ കടുപ്പമേറിയതാകും; ചകിരിനാരുപോലെയുമാകും. മുഴകളും വീക്കവും ഉണ്ടാകുകയുംചെയ്യും.

വൈറസ് രോഗബാധമൂലമുള്ള ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, സ്വയം പ്രതിരോധസംവിധാനങ്ങള്‍, ഇരുമ്പിന്റെയും ചെമ്പിന്റെയും ഉപാപചയപ്രവര്‍ത്തനംമൂലം രാസവസ്തുക്കള്‍ ശരീരത്തില്‍ അടിയുന്നതുകൊണ്ട് ശരീരത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയും ലിവര്‍ സിറോസിസിന് കാരണമാകാറുണ്ട്.

സിറോസിസ് ഒരു നിശബ്ദ കൊലയാളിയായാണെന്ന്‌ വേണമെങ്കില്‍ പറയാം. കാരണം കരളിന്റെ 65-70 ശതമാനംവരെ സിറോസിസ് ബാധിച്ചാലും കരളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നില്ല. ഇത് ലക്ഷണങ്ങളില്ലാത്തഘട്ടം എന്നാണറിയപ്പെടുത്. പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലാതെയും വളരെ സാവധാനത്തിലുമായിരിക്കും സിറോസിസ് വ്യാപിക്കുന്നത്. സിറോസിസിന്റെ സങ്കീര്‍ണ്ണതകള്‍ പ്രത്യക്ഷത്തിലല്ലാതെ സാവധാനം വളര്‍ന്നുകൊണ്ടിരിക്കുകയാവും.

വന്‍കുടല്‍, പ്ലീഹ എന്നിവയില്‍നിന്നുള്ള രക്തം കരളിലെത്തിക്കുന്ന ധമനികളില്‍ രക്തത്തിന്റെ സമ്മര്‍ദ്ദം കൂടുന്നതുമൂലം പോര്‍ട്ടല്‍ ഹൈപ്പര്‍ടെന്‍ഷനില്‍ ചെറിയതോതില്‍ വര്‍ധനവ് ഉണ്ടാകുന്നു. സിറോസിസ് മൂലമുള്ള കരളിന്റെ പ്രതിരോധഫലമായാണ് പോര്‍ട്ടല്‍ ധമനിയില്‍ രക്തത്തിന്റെ സമ്മര്‍ദ്ദംകൂടുന്നത്. അങ്ങനെ പോര്‍ട്ടല്‍ ധമനിയില്‍ സമ്മര്‍ദ്ദം കൂടുകയും അന്നനാളത്തിന്റെ അടിഭാഗത്തോ വയറ്റിലോ രക്തക്കുഴലുകള്‍ തുറക്കുകയും വലുതാവുകയും ചെയ്യുന്നു.

ഇങ്ങനെ വലുതായ രക്തക്കുഴലുകളേതെങ്കിലും പൊട്ടിയാല്‍ രോഗി രക്തം ഛര്‍ദ്ദിച്ച് മരണം സംഭവിക്കാവുന്ന അവസ്ഥയിലെത്തുന്നു. കരളില്‍ കൊഴുപ്പിന്റെ സംശ്ലേഷണം നടക്കുന്നത് തടസ്സപ്പെടുന്നതാണ് മറ്റൊരു സങ്കീര്‍ണ്ണത. ഇത് ഫ്‌ളൂയിഡ് സന്തുലിതാവസ്ഥയെ ബാധിക്കുകയും കോശങ്ങളില്‍ നീരുകെട്ടിക്കിടക്കുന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നു.

കൈകാലുകളിലും അടിവയറിലുമായിരിക്കും നീര് കാണപ്പെടുക. കരളില്‍ രക്തം കട്ടപിടിക്കുതിനുള്ള ഘടകങ്ങള്‍ രൂപപ്പെടുന്നത് കരളിലാണ്. സിറോസിസ് മൂലം ഈ ഘടകങ്ങളുടെ കുറവ് അനുഭവപ്പെടുകയും ശരീരത്തിന്റെ പലഭാഗങ്ങളില്‍നിന്നും രക്തം വരുന്നത് അടക്കമുള്ള ലക്ഷണങ്ങള്‍ കാണുകയും ചെയ്യുന്നു.

പുറംതള്ളപ്പെടുന്ന വസ്തുക്കളില്‍നിന്നും വിഷാംശങ്ങള്‍ നീക്കംചെയ്യുന്നത് കരളാണ്. ഈ പ്രവര്‍ത്തനങ്ങളെ സിറോസിസ് തടസ്സപ്പെടുത്തുകയും തുടര്‍ന്ന് ഓര്‍മ്മയെ ബാധിക്കുകയും തലച്ചോറില്‍ വിഷാംശം കെട്ടിക്കിടക്കുന്ന ഗൗരവമാര്‍ന്ന ഹെപാറ്റിക് എന്‍സെഫലോപതി എന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നു.

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, നോണ്‍ ആല്‍ക്കഹോളിക് സ്റ്റിയാറ്റോഹെപ്പറ്റൈറ്റിസിലേക്കു (എന്‍എഎസ്എച്ച്) നയിക്കാന്‍ സാധ്യതയുണ്ട്. കൊഴുപ്പടിയുന്നതുകൂടാതെ വ്രണങ്ങളും അതോടൊപ്പം കരളിന് കേടുപാടുകളും ഉണ്ടാകുന്ന അവസ്ഥയാണ് നോണ്‍ ആല്‍ക്കഹോളിക് സ്റ്റിയാറ്റോഹെപ്പറ്റൈറ്റിസ്. ഇതു പിന്നീട് വിട്ടുമാറാത്ത കരള്‍ രോഗമായി മാറുന്നു.

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിനുള്ള ചികിത്സ ലക്ഷ്യം വെയ്ക്കുന്നത് അത് കരള്‍രോഗം അല്ലെങ്കില്‍ സിറോസിസായി മാറുത് തടയുക എന്നതിലാണ്. രോഗിയെ പറഞ്ഞുമനസ്സിലാക്കേണ്ട പ്രധാനകാര്യം എല്ലാ ഫാറ്റി ലിവറുകളും സിറോസിസിനു കാരണമാകുന്നില്ല എതാണ്. എറ്റവും പ്രധാനം ജീവിതശൈലിയിയില്‍ മാറ്റങ്ങള്‍ വരുത്തുക എന്നുള്ളതാണ്.

പ്രധാനമായും ആരോഗ്യകരമായഭാരം നിലനിര്‍ത്തുക, പതിവായി വ്യായാമം ചെയ്യുക, സമീകൃത ഭക്ഷണക്രമം പാലിക്കുക, സിഗരറ്റ്, മദ്യം എന്നിവ ഒഴിവാക്കുക. കൃത്യമായ വൈദ്യപരിശോധനകള്‍ക്കൊപ്പം അള്‍ട്രാ സോണോഗ്രഫി, ലിവര്‍ ഫംങ്ഷന്‍ ടെസ്റ്റുകള്‍ എന്നിവ കരളിന്റെ അവസ്ഥ മനസ്സിലാക്കാന്‍ വളരെ പ്രധാനമാണ്.

(ലേഖകന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ കസള്‍ട്ടന്റ് ഗ്യാസ്ട്രോ എന്ററോളജിസ്റ്റാണ്)

ഇനി അരോമ തെറാപ്പിയൊന്ന് പരീക്ഷിക്കാം

തിരക്കും മാനസികപിരിമുറുക്കവും നിറഞ്ഞ ഇന്നത്തെ ജീവിതസാഹചര്യത്തില്‍ സുരക്ഷിതമായ ഉപയോഗത്തിലൂടെ അരോമാതെറാപ്പി ഒരനുഗ്രഹമാക്കാം.

സുഗന്ധം എന്ന വാക്കിന് നമ്മളെ ആനന്ദിപ്പിക്കാന്‍ കഴിയും. എന്നാല്‍ സുഗന്ധം ഒരു ഔഷധം കൂടിയാണ് എന്നത് അതിലേറെ ആനന്ദകരമാണ്. സസ്യങ്ങളില്‍ നിന്നെടുക്കുന്ന സുഗന്ധതൈലങ്ങള്‍ ഉപയോഗിച്ച് മനസ്സിനും ശരീരത്തിനും ഉണര്‍വ് നല്‍കുന്ന ചികില്‍സാരീതിയാണ് അരോമാതെറാപ്പി. തിരക്കും മാനസികപിരിമുറുക്കവും നിറഞ്ഞ ഇന്നത്തെ ജീവിതസാഹചര്യത്തില്‍ സുരക്ഷിതമായ ഉപയോഗത്തിലൂടെ അരോമാതെറാപ്പി ഒരനുഗ്രഹമാക്കാം.

ശ്വസിക്കുന്നതിലൂടെ ഉള്ളിലേക്കെത്തുന്ന ഗന്ധത്തിന് തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നതിനും അതിലൂടെ ആരോഗ്യവും സൗന്ദര്യവും കൂട്ടുന്നതിനും കഴിയും.യൂക്കാലിപ്റ്റസ് തൈലം മണപ്പിച്ചാല്‍ ശ്വാസതടസ്സം മാറുന്നത് നമ്മള്‍ക്കറിയാവുന്നതാണ്.

സുഗന്ധതൈലങ്ങള്‍ ശരീരത്തിനു പുറമേ പുരട്ടുന്നത് വളരെ ഗുണകരമാണ്. സിരകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കാന്‍ ഇത് സഹായിക്കും. പക്ഷെ നേര്‍പ്പിച്ചു മാത്രമേ ഇത്തരം തൈലങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. പുരട്ടിക്കഴിഞ്ഞാല്‍ സിരകളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന തൈലം ശരീരത്തിന് ഒരു ഉത്തേജകമാണ്.

സുഗന്ധതൈലങ്ങള്‍ കൂടാതെ മറ്റു പ്രകൃതിവിഭവങ്ങളും അരോമാതെറാപ്പിയില്‍ ഉപയോഗിക്കുന്നു. സസ്യഎണ്ണകള്‍, മെഴുക്, ഔഷധസസ്യങ്ങള്‍, സമുദ്രലവണങ്ങള്‍, കളിമണ്ണ് തുടങ്ങിയവയൊക്കെ ചികില്‍സക്കുപയോഗിക്കുന്നുണ്ട്. ഇവ തൈലങ്ങള്‍ക്കൊപ്പം കൂട്ടിക്കലര്‍ത്തിയോ രണ്ടോ അതിലധികമോ തൈലങ്ങളുടെ മിശ്രിതമായോ ഉപയോഗിക്കാം.

അംഗീകൃത വ്യാപാരികളില്‍ നിന്നു മാത്രം സുഗന്ധ തൈലങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. ഇരുണ്ട നിറമുള്ള ചില്ലുകുപ്പികളിലാണ് ഇവ സൂക്ഷിക്കേണ്ടത്. രോഗികളും ഗര്‍ഭിണികളും ഇതുപയോഗിക്കുന്നതിനു മുന്‍പ് വിദഗ്‌ധോപദേശം തേടേണ്ടതാണ്.

ഇനി വൈകിക്കേണ്ട. ഇന്നുതന്നെ അരോമാതെറാപ്പി ദിനചര്യയില്‍ ഉള്‍പ്പെടുത്തി ജീവിതത്തിന്റെ സൗരഭ്യം ആസ്വദിച്ചു തുടങ്ങാം.

തേന്‍ ശീലമാക്കൂ: പ്രതിരോധശേഷി വര്‍ധിപ്പിക്കാം; കൊളസ്‌ട്രോള്‍ കുറയ്ക്കാം

തേന്‍ ഉപയോഗിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. പ്രതിരോധശേഷി വര്‍ധിപ്പിക്കാം, ഹൃദ്രോഗം തടയാം. ചുമമരുന്നായും ഉപയോഗിക്കാം...

 

വാനമ്പാടിയോട് തേനും വയമ്പും നാവില്‍ തൂവുന്നുണ്ടെന്നു പറയുന്ന കവിയോ, ഭാര്യയെയോ കാമുകിയെയോ ഒരിക്കലെങ്കിലും തേനേ എന്നു വിളിക്കുന്ന വ്യക്തിയോ തേനിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച്  ചിന്തിക്കാനിടയില്ല. ഏവരേയും ആകര്‍ഷിക്കുന്ന നിറവും മധുരവും തേനിനുണ്ട്. ഇരുമ്പ്,കാല്‍സ്യം,മഗ്നീഷ്യം എന്നിവയുടെ ഉത്തമ കലവറയുമാണ് തേന്‍. കൊളസ്‌ട്രോള്‍,സോഡിയം എന്നിവ തീരെയില്ലാത്ത പ്രകൃതിഭക്ഷണമാണിത്. പ്രതിരോധശേഷി കൂട്ടുന്നതിനുപുറമെ ശരീരം മെലിയുന്നതിനുമുള്‍പ്പെടെ ഒരുപാട് നേട്ടങ്ങള്‍ തേനുപയോഗം കൊണ്ട് ലഭിക്കും.

തേനുണ്ടാവുന്നത് എങ്ങനെ
ഏതാണ്ട് 60,000 തേനീച്ചകള്‍ രണ്ടുലക്ഷം പൂക്കളില്‍ നിന്ന് ശേഖരിക്കുന്ന ദ്രാവകം തേനാവുന്നത് നീണ്ട പ്രക്രിയയിലൂടെയാണ്. ഈച്ചകള്‍ കുടിക്കുന്ന ദ്രാവകം അവയുടെ ആമാശയത്തിലുള്ള അറയില്‍ എന്‍സൈമുകളുമായി കലര്‍ന്നതിനു ശേഷം വായിലേക്ക് തിരിച്ചെത്തിക്കുന്നു. കൂട്ടിലെ ആറകളില്‍ പകരുന്ന ഈ ദ്രാവകത്തില്‍നിന്ന്  ജലാംശം ഇല്ലാതാക്കുന്നതിന് ചിറകുകള്‍ വീശി ബാഷ്പീകരണംനടത്തുകയാണ് തേനീച്ചകള്‍ ചെയ്യുന്നത്. അവസാനം കട്ടിയുള്ള തേനായി അത് മാറും.

തേനിന്റെ പതിനൊന്ന് ഉപയോഗങ്ങള്‍
ഉന്മേഷദായനി
പഞ്ചസാരയ്ക്കും മറ്റു മധുരങ്ങള്‍ക്കും പകരം തേനുപയോഗിച്ചാല്‍ അവയില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ വേഗത്തില്‍ ഊര്‍ജ്ജം ലഭിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും തേന്‍ സഹായിക്കും.

ചുമമരുന്ന്
രണ്ടു സ്പൂണ്‍ തേന്‍കൊണ്ട് ദീര്‍ഘകാലമായുള്ള ചുമ മാറുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തൊണ്ടയ്ക്ക് ആശ്വാസം നല്‍കുന്നതിനോടൊപ്പം അണുബാധയുണ്ടാക്കുന്ന ചില ബാക്ടീരിയെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട് തേന്‍.

സുഖനിദ്ര
നിദ്രാവിഹീനങ്ങളല്ലോ എന്ന് പാടാന്‍ വരട്ടെ ഒരു ഗ്ലാസ്സ് ചൂട് പാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍ ഉറക്കമില്ലായ്മ മാറിക്കിട്ടും.

മുറി(വ്)മരുന്ന്
മുറിവിനും പൊള്ളലിനും ഫലപ്രദമായ മരുന്നാണ് തേന്‍. ഇതിന്റെ അണുനാശകശേഷി രോഗാണുക്കളുടെ വളര്‍ച്ചയെ തടയും. വീക്കവും വേദനയും കുറയാനും മുറിപ്പാടുകള്‍ മായ്ക്കാനും തേന്‍ സഹായിക്കും.

പ്രതിരോധശേഷി
പ്രഭാതഭക്ഷണത്തിനു മുന്‍പ് ഒരുഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ തേനും പകുതി നാരങ്ങയുടെ നീരും ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കും.അത് ദഹനവ്യവസ്ഥ മെച്ചപ്പെടുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.

മന്ദത മാറ്റാം
മദ്യപാനത്തിനു ശേഷമുണ്ടാകുന്ന എല്ലാതരം അലസതയും എതാനും ടീസ്പൂണ്‍ തേന്‍ കുടിച്ച് മാറ്റാം.

ഹൃദ്രോഗം തടയും
തേന്‍കുടിക്കുന്നതു ശീലമായാല്‍ ഹൃദ്രോഗബാധ പോലും തടയാം. കൊളസ്‌ട്രോള്‍ കുറയാന്‍ തേന്‍ സഹായിക്കും.

സ്ലിം ബ്യൂട്ടിയാവാം
ഉറങ്ങുന്നതിനു മുന്‍പ് തേന്‍ കുടിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പ് സംഭരിക്കുന്നത് കുറയും. മധുരപലഹാരങ്ങളോടുള്ള ആര്‍ത്തി തേന്‍ ഉപയോഗിക്കുന്നതു കൊണ്ട് കുറയ്ക്കാന്‍ കഴിയും.

സുന്ദരചര്‍മത്തിന്
വരണ്ടചര്‍മം സുന്ദരമാവാന്‍ തേന്‍ നല്ലതാണ്. ചുണ്ടുകള്‍ വിണ്ടുപൊട്ടുന്നതു തടയാന്‍ തേന്‍പുരട്ടിയാല്‍ മതി. കൈമുട്ടുകളിലേയും കാല്‍മുട്ടുകളിലേയും ചര്‍മം മൃദുലമാക്കാന്‍ തേന്‍ പുരട്ടാം.

താരന്‍ നിയന്ത്രിക്കാം
തേന്‍ കുറച്ച് ചൂട് വെള്ളത്തില്‍ കലര്‍ത്തി തലയില്‍ പുരട്ടുന്നതു ചൊറിച്ചില്‍ കുറയ്ക്കുന്നതിനും ഒരാഴ്ചയോളം താരന്‍ നിയന്ത്രിക്കുന്നതിനും സഹായിക്കും. മുടികൊഴിച്ചിലും തടയാം.

മുടിയുടെ പട്ടഴക്
ഒരു സ്പൂണ്‍ തേന്‍ സാധാരണ ഉപയോഗിക്കുന്ന ഷാംപൂവിലോ ഒലിവെണ്ണയിലോ കലര്‍ത്തി കുളിക്കുന്നതിന് 20 മിനിറ്റു മുന്‍പ് തലയില്‍ പുരട്ടി കഴുകിക്കളഞ്ഞാല്‍ പട്ടു പോലെ മൃദുലമായ മുടി സ്വന്തമാക്കാം.

തേന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നന്നെങ്കിലും ഒരു വയസ്സ് തികയുന്നതിനു മുന്‍പ് കുഞ്ഞുങ്ങള്‍ക്ക് നല്‍കാതിരിക്കുന്നതാണുത്തമം.

തൊണ്ടയിൽ മരണം കുടുങ്ങുമ്പോൾ

ഭക്ഷണം തൊണ്ടയിൽ കുരുങ്ങി തൃശ്ശൂരിൽ വനിതാ ഡോക്ടർ മരിച്ച വാർത്ത കേരളം ഞെട്ടലോടെയാണ് വായിച്ചത്. ഇത്തരം സംഭവങ്ങൾ കണ്മുന്നിലുണ്ടായാൽ എന്താണ് ചെയ്യേണ്ടത് ?

കസ്മികമായി തൊണ്ടയിൽ ആഹാരമോ മറ്റെന്തെങ്കിലും വസ്തുക്കളോ കുടുങ്ങിയാൽ പൊതുവേ സംസാരിക്കാനോ ശ്വസിക്കാനോ ചുമയ്ക്കാനോ സാധിക്കാതെ വരും. അതോടെ പ്രാണവായു ലഭിക്കാതെ ചുണ്ടും വിരൽത്തുമ്പുകളും നീലനിറമാകും. യഥാസമയം പ്രഥമശുശ്രൂഷ നല്കിയില്ലെങ്കിൽ നിമിഷങ്ങൾക്കകം ഹൃദയസ്തംഭനമുണ്ടായി മരിക്കും.

തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് ചോദിക്കുക. പൊതുവേ രണ്ട്‌ കൈകളും കഴുത്തിൽ കൂട്ടിപ്പിടിച്ച് അസ്വാസ്ഥ്യം കാണിച്ചാൽ തൊണ്ടയിൽ എന്തോ കുടുങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കാം.

പ്രഥമശുശ്രൂഷ നല്കുന്നയാൾ രോഗിയെ കുറച്ച് കുനിച്ച് നിർത്തി പിന്നിലൂടെ തന്റെ ഇരുകൈകളും രോഗിയുടെ വയറിന്റെ മുകൾഭാഗത്തായി ചേർത്തുവച്ച് ശക്തിയായി, തുടർച്ചയായി മുകളിലേക്ക് അമർത്തുക (തൊണ്ടയിൽ കുടുങ്ങിയ വസ്തു വായിൽക്കൂടി പുറത്തേക്ക് വരാൻ പാകത്തിന്).

ബോധരഹിതനായാൽ അടിയന്തര ചികിത്സാ വിഭാഗത്തെ ഫോണിലൂടെ വിവരമറിയിക്കുക. തുടർന്ന് പരന്ന പ്രതലത്തിൽ മലർത്തിക്കിടത്തി വായ തുറന്ന് ശ്വാസതടസ്സമുണ്ടാക്കിയ വസ്തു എടുത്തുകളയുക. ഹൃദയസ്തംഭനം സംഭവിച്ചിട്ടുണ്ടെങ്കിൽ നെഞ്ചിന്റെ താഴെ മധ്യഭാഗത്തായി മിനിട്ടിൽ 100 മുതൽ 120 തവണ വരെ അഞ്ച്‌ മുതൽ ആറ് സെന്റിമീറ്റർ ആഴത്തിൽ മർദം നല്കുക.

ഓരോ തവണയും വായ തുറക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയ വസ്തു കാണുന്നുണ്ടെങ്കിൽ എടുത്തുമാറ്റുക. തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തേക്കെടുത്താൽ രക്ഷാ ശ്വാസമോ മർദമോ ആവശ്യമെങ്കിൽ നല്കുക.

സഹായത്തിന്‌ അരുമില്ലെങ്കിൽ തനിയെ ഇങ്ങനെയും രക്ഷപ്പെടാൻ ശ്രമിക്കാം.

ഹൈംലിക്‌ മന്യൂവർ
ശ്വാസകോശത്തിലേക്ക്‌, ശ്വാസം കിട്ടാത്ത വിധം ഭക്ഷണമോ മറ്റെന്തെങ്കിലും വസ്തുക്കളോ (കുട്ടികളിൽ കളിപ്പാട്ടങ്ങളുടെ ഭാഗങ്ങൾ ആണ് പ്രധാന വില്ലൻ) തടസ്സം സൃഷ്ടിക്കുന്നത് വളരെ പെട്ടന്നു തന്നെ മരണത്തിലേക്ക്‌ നയിക്കും. പൊതുവേ ഇത്തരം തടസ്സങ്ങളെ ‘അപ്പർ എയർ വേ ഒബസ്ട്രക്‌ഷൻസ്’ അല്ലെങ്കിൽ, ‘ചോക്കിങ്‌’ എന്നാണ് വൈദ്യശാസ്ത്രത്തിൽ പറയുക. എന്നാൽ സ്വയം ചെയ്യാവുന്നതോ മറ്റൊരാൾക്ക്‌ ചെയ്തുകൊടുക്കാവുന്നതോ ആയ ചില കാര്യങ്ങൾ ഒരുപക്ഷേ ഒരു ജീവൻ രക്ഷിച്ചേക്കാം.

1974-ൽ ഡോക്ടർ ഹെൻട്രി ജൂഡാ ഹൈംലിക്‌  ആണ് ആദ്യമായി ഇതിനൊരു പ്രതിവിധി എന്ന നിലയിൽ ഹൈംലിക്‌ മന്യൂവറിനെ കുറിച്ച് പരാമർശം നടത്തുന്നത്. അതുവരെ പ്രഥമശ്രുശൂഷ എന്ന നിലയിൽ ചെയ്തിരുന്നത് രണ്ട്‌ തോളെല്ലുകൾക്കിടയിൽ ശരീരത്തിന്റെ പിൻഭാഗത്ത് ശക്തിയായി ഇടിക്കുകയോ അടിക്കുകയോ ചെയ്യുക എന്നുള്ളതായിരുന്നു. 

1976 മുതൽ 1985 വരെ അമേരിക്കൻ ഹാർട്ട്‌ അസോസിയേഷനും അമേരിക്കൻ റെഡ്ക്രോസ്സും ആദ്യം ശക്തമായ ബലം കൊടുക്കാനും അത് വിജയിച്ചില്ലെങ്കിൽ മാത്രം ഹൈംലിക്‌ മന്യൂവർ ചെയ്യാനും ആണ് പഠിപ്പിച്ചിരുന്നത്. എന്നാൽ 1985 മുതൽ 2006 വരെ ഹൈംലിക്‌ മന്യൂവർ മാത്രം മതിയെന്നും എന്നാൽ, അതിനെ ‘അബ്ഡോമിനൽ ത്രസ്റ്റ്‌’ എന്ന് വിളിക്കാനും തീരുമാനിച്ചു. 

2006 മുതൽ ഇതിൽ വീണ്ടും മാറ്റം വരികയും തടസ്സമുള്ള ആൾക്ക് ബോധം ഉണ്ടെങ്കിൽ പുറത്ത് അഞ്ച് പ്രാവശ്യം ശക്തിയായി സമ്മർദം നൽകുകയും ബോധം നഷ്ടപ്പെട്ട ആൾക്ക് നെഞ്ചിൽ ശക്തിയായി അമർത്തുകയും വേണമെന്ന് നിർദേശം നൽകുകയുണ്ടായി.

(കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം അസി. പ്രൊഫസറും കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍)

എത്രത്തോളം വെള്ളം കുടിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കണം. എന്നാല്‍ ശരീരം ആവശ്യപ്പെടാതെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ദ്രവ തുലനാവസ്ഥയെ ദോഷകരമായി ബാധിക്കും. അമിതമായി വെള്ളം കുടിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ ഒരു പക്ഷെ നിങ്ങള്‍ കരുതുന്നതിനേക്കാള്‍ അപ്പുറമാണ്.

വേനല്‍ക്കാലമാണ്. ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന ഉപദേശം പലയിടങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടാകും. വേനല്‍ കാലത്ത് ശരീര താപനില നിയന്ത്രിക്കുന്നതിന് വെള്ളം അത്യാവശ്യമാണ്. രോഗങ്ങളും അണുബാധയും തടയാന്‍ ഇത് സഹായിക്കും. എങ്കിലും വെള്ളം കുടിക്കുമ്പോള്‍ പലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് വിദഗ്ദരുടെ അഭിപ്രായം. വെള്ളം കുടിക്കുന്ന അളവ് മുതല്‍ വെള്ളം കുടിക്കുന്ന രീതിയില്‍ വരെ കൃത്യതയും ശ്രദ്ധയും പാലിക്കേണ്ടതുണ്ട്.

ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കണം. അത് സാധാരാണവും അനിവാര്യവുമാണ്. എന്നാല്‍ ശരീരം ആവശ്യപ്പെടാതെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ദ്രവ തുലനാവസ്ഥയെ ദോഷകരമായി ബാധിക്കും. അമിതമായി വെള്ളം കുടിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ ഒരു പക്ഷെ നിങ്ങള്‍ കരുതുന്നതിനേക്കാള്‍ അപ്പുറമാണ്.

വെള്ളം അല്‍പ്പാല്‍പ്പമായി മൊത്തിക്കുടിക്കുക
വേനല്‍ കാലത്ത് ഇടക്കിടെ ദാഹം വരുന്നതും തൊണ്ടവരളുന്നതും സാധാരണമാണ്. എന്നാല്‍ ഇങ്ങനെ തോന്നുമ്പോഴെല്ലാം വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം വര്‍ധിക്കാന്‍ കാരണമായേക്കും. ഇങ്ങനെ വരുമ്പോള്‍ ഒരു കാര്യം ശീലിച്ചാല്‍ മതി.  വെള്ളം ധാരാളമായി വായിലേക്കൊഴിച്ച് വിഴുങ്ങുന്നതിന് പകരം ഗ്ലാസില്‍ നിന്നോ കുപ്പിയില്‍ നിന്നോ അല്‍പ്പാല്‍പ്പമായി മൊത്തിക്കുടിക്കുക. ദാഹം വരുമ്പോഴെല്ലാം വെള്ളം ഇങ്ങനെ മൊത്തിക്കുടിക്കാം. ഇത് ദാഹമകറ്റുകമാത്രമല്ല ജലാംശവര്‍ധനവ് തടയുകയും ചെയ്യും.

വൃക്കകളെ ബാധിച്ചേക്കാം
അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തില്‍ വലിയ സമ്മര്‍ദ്ദത്തിനിടയാക്കും. ഇത്തരം സമയങ്ങളില്‍ നിങ്ങളുടെ വൃക്കകള്‍ക്ക് അധികജോലി ചെയ്യേണ്ടതായിവരും. അത് ചിലപ്പോള്‍ അവയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചേക്കാം. സാധാരണ നിലയില്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്നതാണ്.  എന്നാല്‍ ജലയളവ് വര്‍ധിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുക.

ഹൃദയത്തിനും അമിതഭാരമാകുന്നു
അമിതമായി ജലംകുടിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളിലും സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. അത് രക്തത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും സമ്മര്‍ദ്ദം നല്‍കുകയും ചെയ്യുന്നു.

അവശ്യ ധാതുക്കള്‍ നഷ്ടപ്പെടുന്നതിനിടയാക്കും
വെള്ളം ധാരാളമായി ശരീരത്തില്‍ എത്തുമ്പോള്‍ അധിക തവണ മൂത്രൊമൊഴിക്കേണ്ടിവരികയും അതുവഴി ശരീരത്തിന് ആവശ്യമായ ധാതുക്കള്‍ നഷ്ടപ്പെടുന്നതിനും  ഇടയാക്കും. ശരീരത്തിന് വേണ്ട സോഡിയവും നഷ്ടപ്പെടുന്നു.

ശരീരത്തിന്റെ പര്യയന വ്യവസ്ഥയെ ക്ഷീണിപ്പിക്കുന്നു
അമിത ജലാംശം താങ്ങാനുള്ള ശേഷി ശരീരത്തില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. അത് ശരീരത്തിന്റെ പര്യയന വ്യവസ്ഥയെ ക്ഷീണിപ്പിക്കുകയും അത് തലവേദന, മനംപിരട്ടല്‍, പേശീവേദന, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഉണ്ടാക്കുകയും ചെയ്യും.

ലിംഗം, വയസ്, ഉയരം, ഭാരം, വ്യായാമക്രമം, ദിനചര്യ, രോഗങ്ങള്‍, തുടങ്ങിയ ഘടങ്ങളെ അടിസ്ഥാനപ്പെടുത്തിവേണം വെള്ളം കുടിക്കാന്‍. ഒരോരുത്തര്‍ക്കും ആവശ്യമായ വെള്ളത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും. മറ്റൊരാളുടെ വെള്ളംകുടി ശീലം അനുകരിക്കാന്‍ ആരും ശ്രമിക്കരുത്.

ആഹാരശീലംമാറ്റി ചെറുപ്പം നിലനിര്‍ത്താം

ചെറുപ്പം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം ആഹാരത്തില്‍ പ്രോട്ടീന്‍ ധാരാളമായി ഉള്‍പ്പെടുത്തണമെന്നതാണ്. അതിനു വേണ്ടി മാംസാഹാരികള്‍ക്ക് തങ്ങളുടെ ആഹാരത്തില്‍ കോഴിയിറച്ചി, മുട്ട, മത്സ്യം എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്.

നിങ്ങള്‍ ചെറുപ്പം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടോ? അതിനുള്ള വഴി ഒളിഞ്ഞുകിടക്കുന്നത് നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിലാണെന്ന് വിദ്ഗദര്‍ പറയുന്നു. ഒരോ ദിവസവും അത് ശരിവെയ്ക്കുന്ന നിരവധി തെളിവുകളും  പുറത്തുവരുന്നുണ്ട്.

ചെറുപ്പം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം ആഹാരത്തില്‍ പ്രോട്ടീന്‍ ധാരാളമായി ഉള്‍പ്പെടുത്തണമെന്നതാണ്. അതിനു വേണ്ടി മാംസാഹാരികള്‍ക്ക് തങ്ങളുടെ ആഹാരത്തില്‍ കോഴിയിറച്ചി, മുട്ട, മത്സ്യം എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്. സസ്യാഹാരികള്‍ക്ക് പീനട്ട് ബട്ടര്‍, കൊഴുപ്പില്ലാത്ത പാല്‍, തൈര്, കൊഴുപ്പ് കുറഞ്ഞ ചീസ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം.

ഇനിയുള്ളത് പര്‍പ്പിള്‍ ഫുഡ്‌സ് അഥവാ കരിഞ്ചുവപ്പ് നിറമുള്ള ആഹാര പദാര്‍ത്ഥങ്ങള്‍ കഴിക്കുകയാണ്. പ്ലം, ബെറീസ് പോലുള്ള പഴങ്ങളും, ചുവന്ന കാബേജ്, പൊട്ടാസ്യവും സിങ്കും ധാരാളമായി അടങ്ങിയട്ടുള്ള വന്‍പയര്‍, എന്നിവയും ഈ ഗണത്തില്‍പ്പെടുന്ന ആഹാരങ്ങളാണ്.

പച്ചക്കറി കഴിക്കേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ നിങ്ങള്‍ കഴിക്കുന്ന ഒരോ പച്ചക്കറിയും നിങ്ങള്‍ക്ക് എന്ത് തരുന്നുവെന്ന് അറിഞ്ഞിരിക്കേണ്ടതും അതുപോലെ തന്നെ അത്യാവശ്യമായ കാര്യമാണ്. കടുംപച്ച നിറത്തിലുള്ള ഇലക്കറികള്‍ നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. കാരറ്റിലും തക്കാളിയിലും ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അത് പ്രായത്തെ നേരിടാന്‍ നിങ്ങളെ സഹായിക്കും. ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള ബ്രോക്കോളിയും ശരീരത്തിന്റെ പ്രായാധിക്യം ചെറുക്കാന്‍ നിങ്ങളെ സഹായിക്കും. ഒപ്പം നിങ്ങളുടെ ഹൃദയാരോഗ്യത്തിനും ബ്രോക്കോളി നല്ലതാണ്.

ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊന്നാണ് വിത്തുകള്‍. ബദാം, വാല്‍നട്ട്‌സ്, തുടങ്ങിയ വിത്തിനങ്ങള്‍ ശരീരത്തിന് ഊര്‍ജ്ജം പകരുകയും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ചോക്കലേറ്റ് കഴിക്കുന്നതും പ്രായത്തെ നേരിടാന്‍ നിങ്ങളെ ഏറെ സഹായിക്കും

ചൂട് കുറയ്ക്കാന്‍ തണുത്തപാനീയത്തിനാകുമോ?

ശരീരത്തിന് യോജിച്ച താപനില നിലനിര്‍ത്തുന്ന പ്രക്രിയ(തെര്‍മോ റെഗുലേഷന്‍)യെക്കുറിച്ച് അറിഞ്ഞാലേ തണുത്ത പാനീയങ്ങള്‍ ശരീരത്തില്‍ ചെയ്യുന്നതെന്തെന്ന് മനസ്സിലാകൂ.

ഉള്ളിലും പുറത്തും ചൂട് കൂടുമ്പോള്‍ നമ്മളെന്തു ചെയ്യും. തണുപ്പിച്ച ജ്യൂസ് അല്ലെങ്കില്‍ സോഫ്റ്റ് ഡ്രിങ്ക് കഴിക്കും. ചിലര്‍ തണുപ്പിച്ച ബിയറാകും കഴിക്കുന്നത്. വേനലില്‍ ഐസ്‌ക്രീം പതിവാക്കുന്നവരും കറവല്ല. എന്നാല്‍ ഇവ യഥാര്‍ത്ഥത്തില്‍ ചൂട് കുറയ്ക്കുന്നുണ്ടോ?

ശരീരത്തിന് യോജിച്ച താപനില നിലനിര്‍ത്തുന്ന പ്രക്രിയ(തെര്‍മോ റെഗുലേഷന്‍)യെക്കുറിച്ച് അറിഞ്ഞാലേ തണുത്ത പാനീയങ്ങള്‍ ശരീരത്തില്‍ ചെയ്യുന്നതെന്തെന്ന് മനസ്സിലാകൂ. ഉഷ്ണരക്തജീവിയയാ മനുഷ്യന് പരിസരത്തെ ചൂടില്‍നിന്ന് വ്യത്യസ്തമായി സ്വന്തം ശരീരത്തിന്റെ താപനില നിയന്ത്രിക്കാന്‍ കഴിയുമെന്നതാണ് തെര്‍മോ റെഗുലേഷന്റെ അടിസ്ഥാനം. പുറത്തു ചൂടുകൂടാത്ത സമയത്തും ശരീരത്തില്‍ നടക്കുന്ന ചയാപചയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശരീരം ചൂട് ഉത്പാദിപ്പിക്കുന്നുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഭക്ഷണത്തിലെ പോഷകങ്ങള്‍ വിഘടിപ്പിച്ച് കോശങ്ങളിലേക്ക് ആഗിരണം ചെയ്യുന്ന സമയത്ത് ചൂട് ഉണ്ടാകുന്നുണ്ട്. തണുപ്പുള്ളവേളയില്‍ ഇത് നമുക്ക് ആശ്വാസകരമാണ്. എന്നാല്‍ ചൂടുകാലത്ത് ഇത് കൂടുതല്‍ ചൂടുണ്ടാക്കുന്ന അവസ്ഥയിലേക്ക് നീങ്ങും. ഇവിടെയാണ് തണുപ്പിനായി ഐസ്‌ക്രീം കഴിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്ന് പരിശോധിക്കേണ്ടത്. താത്കാലികമായി തോന്നുന്ന തണുപ്പ് ഐസ്‌ക്രീമിലെ പോഷകങ്ങള്‍ ഊര്‍ജ്ജമായി മാറുന്ന പ്രക്രിയയില്‍ ഇല്ലാതാകുന്നു. കൂടുതല്‍ കലോറിയുള്ള ഐസ്‌ക്രീം ദഹിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ശരീരത്തില്‍ ചൂട് കൂടുകയാണ് ചെയ്യുന്നത്.

ഇനി തണുത്ത പാനീയങ്ങളുടെ കാര്യമെടുക്കാം. ഇവിടെയും പാനീയങ്ങളുടെ കലോറിയനുസരിച്ചായിരിക്കും താത്കാലികമായ തണുപ്പ് അതുണ്ടാക്കുന്ന ചൂടിനെ അതിജീവിക്കുമോ എന്നകാര്യം  നിശ്ചയിക്കുക. കൂടിയ കലോറിയുള്ളവ ചൂടുകൂട്ടുമെന്ന് ചുരുക്കം. കുറഞ്ഞ അളവില്‍  വയറിലെത്തുന്ന പാനീയത്തിന്റെ തണുപ്പ്  പെട്ടെന്ന് തന്നെ ശരീരത്തിലെ ചൂട് കൊണ്ട്  നഷ്ടപ്പെടും. എന്നാല്‍ കൂടിയ അളവില്‍ തണുത്ത ശുദ്ധജലം കുടിക്കുമ്പോള്‍ കുറച്ച് മെച്ചമുണ്ട്. കാരണം, അത് രക്തചംക്രമണത്തെ മന്ദഗതിയിലാക്കുന്നു. അതുവഴി ചൂട് മറ്റിടത്തേക്ക് പകരുന്നത് സാവധാനമാക്കുന്നു.

ശരീരത്തിലെ താപനിയന്ത്രണം പുനര്‍ജലീകരണ(rehydration) പ്രക്രിയയുമായി ബന്ധപ്പെട്ടുകിടക്കുന്നു.  ചൂട് കൂടുമ്പോള്‍ അത് പ്രധാന അവയവങ്ങളെ ബാധിക്കാതിരിക്കാന്‍ ശരീരം ശ്രദ്ധിക്കും. ത്വക്ക് വഴിയാണ് അധികതാപം കളയുന്നത്. വിയര്‍ക്കുന്നത് ഇതിനുവേണ്ടിയാണ്. ശരീരതാപനില ഉയരന്നുവെന്ന് മസ്തിഷ്‌കം തിരിച്ചറിയുമ്പോഴാണ് വിയര്‍ക്കാനുള്ള നിര്‍ദ്ദേശം കൊടുക്കുന്നത്. ശരീരത്തിലാകമാനുള്ള വിയര്‍പ്പുഗ്രന്ധികള്‍ ഈ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കുന്നു. പ്രായപൂര്‍ത്തിയ ഒരാളുടെ ശരീരത്തില്‍നിന്ന് ചൂടുകാലത്ത് അര ലിറ്റര്‍മുതല്‍ ഒരു ലിറ്റര്‍വരെ ജലം വിയര്‍ത്തുപോകുന്നുണ്ട്. ഇതുകൊണ്ടാണ് ശരീരതാപനില നിയന്ത്രിക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്ന് പറയുന്നത്.

ചൂടുകുറയ്ക്കാന്‍ തണുത്ത ബിയര്‍ കുടിക്കുന്നവരുണ്ട്. എന്നാല്‍ അത് അശാസ്ത്രീയമാണ്. ബിയര്‍ കൂടുതല്‍ മൂത്രംപോകാന്‍ കാരണമാകും. ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കുന്നു. ചുരുക്കത്തില്‍  ചൂട് കൂടാന്‍ കാരണമാകുന്നു. 

ഉഷ്ണം ഉഷ്‌ണേന ശാന്തി- എന്നൊരു ചൊല്ലുണ്ട്. ഇത് കുറേയൊക്കെ ശാസ്ത്രീയമാണ്. കാരണം,വായയില്‍ ചൂടുള്ള പാനീയം എത്തുമ്പോള്‍ മസ്തിഷ്‌കം ചൂട് കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ഇത് വിയര്‍പ്പുണ്ടാക്കുകയും അതുവഴി ശരീരം  തണുക്കുകയും ചെയ്യും. സുഗന്ധനവ്യഞ്ജനങ്ങളും മസ്തിഷ്‌കത്തിന് സമാനമായ ഉത്തേജനം നല്‍കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ചൂടിനെ പ്രതിരോധിക്കാന്‍ മസാലചേര്‍ത്ത ഭക്ഷണം സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

ഹെൽത്ത് മിക്സ് കഴിക്കുമ്പോൾ

ഹെൽത് മിക്സുകളുടെ ചേരുവകൾ എന്തെല്ലാം? ഹെൽത് മിക്സ് തയാറാക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ അറിയാം

പലതരം ധാന്യങ്ങൾ, പയർ, പരിപ്പ് വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, ശർക്കര തുടങ്ങിയവ നിർദിഷ്ട അനുപാതത്തിൽ ചേർത്തു പൊടിച്ചുണ്ടാക്കിയ മിശ്രിതത്തെയാണ് ഹെൽത് മിക്സ് എന്നു വിശേഷിപ്പിക്കുന്നത്. ഇത്തരം മിശ്രിതങ്ങളെ ആരോഗ്യപ്രദായങ്ങളായ ഭക്ഷ്യവസ്തുക്കളായാണു കണക്കാക്കുന്നത്. ഇവ നവധാന്യം, ഫുഡ്മിക്സ്, അമൃതം, പുഷ്ടി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.

ഹെൽത് മിക്സിന്റെ ചരിത്രം

1950–കളിൽ ഇന്ത്യയിൽ വ്യാപകമായ പോഷകാഹാരക്കുറവു കൊണ്ടുണ്ടാകുന്ന രോഗാവസ്ഥകളെ (മാൽനൂട്രിഷൻ) പരിഹരിക്കാൻ തയാറാക്കിയ പ്രത്യേക ഭക്ഷണക്കൂട്ടുകളാണ് ഹെൽത് മിക്സുകൾ. ഈ രോഗാവസ്ഥയെ ഉന്മൂലനം ചെയ്യുന്നതിന് ഇന്ത്യയിലെ പല പ്രമുഖ സ്ഥാപനങ്ങളും (NIN, CFTRI) പ്രവർത്തിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഇന്ത്യയിൽ തുടങ്ങിയ സംരംഭങ്ങൾ (ICDS, Midday meal programme) മാൽനൂട്രിഷനെ ഗണ്യമായി കുറയ്ക്കാനും സഹായിച്ചു. ഇപ്പോഴും ഇത്തരം ഹെൽത് മിക്സുകൾ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളായ അങ്കണവാടി, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പോഷകാഹാരക്കുറവു പരിഹരിക്കുന്നതിന് ഉപയോഗിച്ചുവരുന്നുണ്ട്.

ചേരുവകളും പോഷകങ്ങളും

വിപണിയിൽ ഹെൽത് മിക്സുകൾ ധാന്യരൂപത്തിലും പൊടിരൂപത്തിലും ലഭ്യമാണ്. ധാന്യരൂപത്തിൽ ലഭ്യമാകുന്നത്. പായ്ക്കറ്റിൽ എഴുതിയ നിർദേശപ്രകാരം വറുത്തുപൊടിച്ചുവേണം ഉപയോഗിക്കാൻ. ഒട്ടുമിക്ക ഹെൽത് മിക്സുകളും വെള്ളത്തിലോ പാലിലോ കാച്ചിയാണ് ഉപയോഗിക്കേണ്ടത്.

ഒാരോ പ്രായക്കാര്‍ക്കും

കുഞ്ഞുങ്ങൾക്ക്: കുറുക്കുകൾ നൽകാവുന്ന പ്രായമായ കുഞ്ഞുങ്ങൾക്ക് (ആറുമാസം തികഞ്ഞ കുഞ്ഞുങ്ങൾക്ക്) ഹെൽത് മിക്സുകൾ ആദ്യ ഭക്ഷണമായി നൽകാൻ പാടില്ല. ഇത്തരത്തിലുളള ഭക്ഷണത്തിലെ എല്ലാ ചേരുവകളും കുഞ്ഞുങ്ങൾക്കു ദഹിക്കാൻ വിഷമമാണ്. മൂന്നു വയസ്സു കഴിഞ്ഞ കുട്ടികൾക്ക് ഇവ സുരക്ഷിതമായി നൽകാം.

മൂന്നു മുതൽ 12 വയസ്സുവരെയുളള കുട്ടികൾക്ക് ഃ ഭാരക്കുറവും ഭക്ഷണം കഴിക്കാൻ മടിയുളള കുട്ടികൾക്കു ഹെൽത് മിക്സുകൾ നൽകുന്നതു പോഷക അഭാവം ഉണ്ടാകാതിരിക്കാനും തൂക്കം വർധിപ്പിക്കാനും ഏറെ സഹായകമാണ്.

കൗമാരപ്രായം : ഈ പ്രായക്കാർക്കും ഹെൽത് മിക്സുകൾ പോഷകമൂല്യത്തിന്റെ കുറവുനികത്താൻ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്താം. എന്നാൽ ഇവ ഊർജസ്രോതസ്സുകളായതുകൊണ്ട്. അമിതഉപയോഗം പാടില്ല.

ചെറുപ്പക്കാർക്ക്: തിരക്കുപിടിച്ചു ജോലിക്കു പോവുമ്പോൾ ഭക്ഷണക്രമം ശരിയാവാതെ വരുന്നവർക്ക് ഇവ ഉപയോഗിക്കാം. ശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും ഇതിൽ നിന്നു ലഭ്യമാകും.

പ്രയമായവർഃ പ്രായമാവുന്നതനുസരിച്ചു ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും വ്യത്യാസങ്ങൾ വരും. ആമാശയവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണു കൂടുതലായും കാണുന്നത്. ദഹനശേഷി കുറയാൻ സാധ്യത ഏറെയാണ്. ഹെൽത് മിക്സ് പോലുളള ആദ്യം കുറഞ്ഞ അളവിൽ ഉപയോഗിച്ചു സ്വന്തം ശരീരത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം ഉപയോഗിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹെൽത് മിക്സുകൾ വലിയ അളവിൽ പൊടിച്ചു സൂക്ഷിക്കുന്നത് പെട്ടെന്ന് ചീത്തയാകുന്നതിനു കാരണമാകും. അതിനാൽ ആവശ്യമുളള അളവിൽ മാത്രം പൊടിച്ച് വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുക.

ഹെൽത് മിക്സുകൾ സൂക്ഷിക്കാനായി ഫുഡ്ഗ്രേഡ് പ്ലാസ്റ്റിക് പാത്രങ്ങൾ, സ്റ്റീൽ പാത്രങ്ങൾ, ചില്ലു പാത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നതാണ് ഉത്തമം.

ഹെൽത് മിക്സ് പാചകത്തിനായി പാത്രത്തിൽ നിന്നും എടുക്കുമ്പോൾ ഏറെ കരുതൽ വേണം. ഈർപ്പമുളള സ്പൂൺ, നനഞ്ഞ കൈകൾ ഇവയെല്ലാം പൂപ്പലിനു കാരണമാകുന്നു. പൂപ്പൽ ബാധയുണ്ടായ ഭക്ഷണം കുഞ്ഞുങ്ങളിൽ ഛർദി, വയറിളക്കം, മറ്റ് ആമാശയ അസ്വസ്ഥതകൾ എന്നിവ ഉണ്ടാകുന്നതിനു കാരണമാകും.

ഹെൽത് മിക്സ് പാകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുക. ഇവ പാകം ചെയ്യാൻ തിളപ്പിച്ച വെളളം മാത്രം ഉപയോഗിക്കുക.

ഒരു തവണ പാകപ്പെടുത്തിയ ഹെൽത് മിക്സ് കുഞ്ഞ് മുഴുവൻ കഴിച്ചില്ലെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക. രണ്ടു മണിക്കൂറിനുളളിൽ ചൂടാക്കി ഉപയോഗിക്കുക. കൂടുതൽ നേരം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും പല തവണ ചൂടാക്കി ഉപയോഗിക്കുന്നതും ഹാനികരമാണ്.

ഹെൽത് മിക്സിനായി ധാന്യങ്ങൾ പൊടിക്കുമ്പോൾ നിർദേശപ്രകാരം ചേരുവകൾ പൊടിക്കുക. അളവുകൾ കൃത്യമായിരിക്കണം. അളവ് കൂടുന്നതും കുറയുന്നതും പോഷക മൂല്യത്തിൽ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു.

ഹെൽത് മിക്സിൽ പലതരം ധാന്യങ്ങളും പയറുപരിപ്പു വർഗങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ഇതിൽ ഏതെങ്കിലും ഘടകത്തോട് അലർജി ഉളളവർ, ഇതിലടങ്ങിയ ഘടകങ്ങൾ അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്തുക.

ഹെൽത് മിക്സിന്റെ അമിത ഉപയോഗം നല്ലതല്ല. ഇവയിലെ ഊർജം, കൊഴുപ്പ് എന്നിവ ശരീരഭാരം കൂട്ടുകയും അതുവഴി പൊണ്ണത്തടി പോലുളള അവസ്ഥയിലേക്ക് വഴിതിരിക്കുകയും ചെയ്യുന്നു. ഇതു പ്രമേഹം, അമിത കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഹ‍ൃദ്രോഗം തുടങ്ങിയവ വരാനുളള സാധ്യത ഏറുന്നു.

ഹെല്‍ത് മിക്സിനെ സമ്പൂർണ ഭക്ഷണമായി കരുതുക സാധ്യമല്ല. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ലഭ്യമാകാൻ ഇവയോടൊപ്പം ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി കഴിക്കണം.

വിപണിയില്‍ ഒട്ടേറെ ഹെൽത് മിക്സുകൾ ലഭ്യമാണ്. ഇവയിലെ ചേരുവകളും വിഭിന്നമാണ്. ഇവയുടെ ഗുണനിലവാരം നല്ലതല്ലെങ്കിൽ ആമാശയസംബന്ധമായ പല അസ്വസ്ഥതകളും ഉണ്ടാകാം. അതിനാൽ സർക്കാരിന്റെയോ ഭക്ഷ്യസുരക്ഷാബോർഡിന്റെയോ അംഗീകാരം ലഭിച്ച ഹെൽത് മിക്സുകൾ ഉപയോഗിക്കുക.

പ്രമേഹം, ഹൃദ്രോഗം, അമിതരക്തസമ്മർദം, വൃക്കരോഗങ്ങൾ എന്നിവ ഉളളവർ വളരെ കരുതലോടെ മാത്രമേ ഹെൽത് മിക്സ് ഉപയോഗിക്കാവൂ. കാരണം ഇതിലെ ഘടകങ്ങൾ ശരീരത്തിൽ പലതരം വ്യതിയാനങ്ങൾ ഉണ്ടാക്കാം. ഉദാഹരണത്തിന് മധുരം, അന്നജം തുടങ്ങിയവ പ്രമേഹരോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസ് വര്‍ധിപ്പിക്കാൻ കാരണമാകുന്നു.

അമൃതം എന്ന പോഷകക്കൂട്ട്

കേരളമൊട്ടാകെ കുഞ്ഞുങ്ങൾ കഴിക്കുന്ന രുചികരവും പോഷകസമൃദ്ധവുമായ ഹെൽത് മിക്സാണ് അമൃതം ന്യൂട്രിമിക്സ് പൗഡർ. സെന്റർ പ്ലാന്റേഷൻ ക്രോപ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടാണ് കൃഷിവിജ്ഞാൻ കേന്ദ്രയുമായി ചേർന്ന് അമൃതം ന്യൂട്രിമാക്സ് പൗഡറിന്റെ സാങ്കേതിക വിദ്യ കുടുംബശ്രീക്കു വേണ്ടി വികസിപ്പിച്ചെടുത്തത്. 2006 മുതൽ കുടുംബശ്രീയാണ് അമൃതംപൊടി തയാറാക്കുന്നക്കുന്നത്. ആറു മാസം മുതല്‍ മൂന്നു വയസ്സുവരെയുളള കുട്ടികൾക്കായാണ് ഇതു തയാറാക്കുന്നത്. ചില ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇത് ഏറെ സുരക്ഷിതമായാണ് തയാറാക്കുന്നതെന്നും വിതരണം ചെയ്യുന്നതെന്നും കുടുംബശ്രീ അധികൃതർ പറയുന്നു.

കേരളമൊട്ടാകെ 254 കേന്ദ്രങ്ങളിലൂടെയാണ് വിതരണം ചെയ്യുന്നത്. ഒാരോ ജില്ലകളിലുമുളള യൂണിറ്റുകളിൽ അതാതു ജില്ലയിലേക്കുളള അമൃതം പൊടി തയാറാക്കി അംഗൻവാടികളിലൂടെ വിതരണം ചെയ്യുന്നു. 2,000ലേറെ സ്ത്രീകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഗോതമ്പ്, സോയ, കപ്പലണ്ടി, കടല, പഞ്ചസാര ഇവ നിശ്ചിത അനുപാതത്തിൽ വറുത്തു പൊടിച്ചു മിക്സു ചെയ്താണ് ഇതു തയാറാക്കുന്നത്. സോയ, കപ്പലണ്ടി, കടല ഇവ കാൽസ്യത്തിന്റെയും പ്രോട്ടീന്റെയും നാരുകളുടെയും മികച്ച ഉറവിടമാണ്. ഗോതമ്പിൽ നിന്നു കാലറിയും ലഭിക്കുന്നു. ആറു മാസം മുതൽ മൂന്നുവയസ്സു വരെയുളള കുട്ടികളുടെതലച്ചോറിന്റെ വികാസപ്രക്രിയ ലക്ഷ്യം വച്ചാണ് ഇതു രൂപപ്പെടുത്തിയിരിക്കുന്നത്.

500 ഗ്രാം വീതമുളള പായ്ക്കറ്റുകളായാണ് അമൃതം വിതരണം ചെയ്യുന്നത്. ഒരു കുട്ടിക്ക് മാസം മൂന്നരകിലോഗ്രാം അമൃതം പൊടി (6–7 പായ്ക്കറ്റുകൾ) നൽകുന്നു. ഇത് വായു കടക്കാത്ത, ജലാംശമില്ലാത്ത ടിന്നുകളിൽ അടച്ചു സൂക്ഷിക്കണം. ആവശ്യം കഴിഞ്ഞ് ടിന്നുകൾ അടച്ചു വച്ചാൽ പ്രാണികൾ കടക്കില്ല. പാലിലോ ചൂടുവെളളത്തിലോ പൊടി കുറുക്കി നൽകാം. കുട്ടികളുടെ ഇഷ്ടമനുസരിച്ച് ഒട്ടേറെ വിഭവങ്ങളും തയാറാക്കാം. പുതിയ പാചകരീതികൾ പഠിപ്പിക്കുന്നതിനു വാർഡ്, പഞ്ചായത്തു തലങ്ങളിൽ ക്ലാസ്സുകൾ നൽകുന്നു. അമൃതം പൊടി വൃത്തിയായും കൃത്യ അനുപാതത്തിലുമാണ് തയാറാക്കുന്നത് എന്നൊക്കെ ഉറപ്പു വരുത്തുന്നതിന് പ്രോട്ടോക്കോൾ ഉണ്ട്. യൂണിറ്റുകളുടെ പ്രവർത്തനം വിലയിരുത്തന്നതിനു മോണറ്ററിങ് കമ്മിറ്റിയും ഉണ്ട്. അംഗൻവാടികളിൽ പോകുന്ന കുട്ടികൾക്കു മാത്രമല്ല, മറ്റു കുട്ടികൾക്കും ഈ പൊടി സൗജന്യമായി ലഭിക്കും. അതിന് അവരവരുടെ പ്രദേശത്തെ അംഗൻവാടികളിൽ കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

വിവരങ്ങൾക്കു കടപ്പാട്

സഞ്ജയൻ, പ്രോഗ്രാം ഒാഫിസർ, ന്യൂട്രി മിക്സ്

ജാസ്മി ബീഗം, മാർക്കറ്റിംങ് കൺസൽട്ടന്റ്, കുടുംബശ്രീ

കുട്ടികൾക്ക് ദിവസവും വാഴപ്പഴം നൽകാം

കുട്ടികൾക്ക് ഏറ്റവും അത്യാവശ്യമായി കൊടുക്കേണ്ട ഫലവർഗം ഏതാണെന്ന കാര്യത്തിൽ ഇനി സംശയം വേണ്ട, വാഴപ്പഴം തന്നെ. കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നുണ്ട് വാഴപ്പഴത്തിൽ എന്നാണ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്.

ആഫ്രിക്കയിലും തെക്കുകിഴക്കൻ ഏഷ്യയിലുമായി പ്രതിവർഷം രണ്ടരലക്ഷം മുതൽ അഞ്ചുലക്ഷം വരെ കുട്ടികൾക്കാണ് വിറ്റാമിൻ എയുടെ കുറവുമൂലം അന്ധത ബാധിക്കുന്നത്. ഇതിൽ പകുതിയോളം കുട്ടികൾ ഒരു വർഷത്തിനുള്ളിൽ മരിക്കുകയും ചെയ്യുന്നു. വിറ്റാമിൻ എയുടെ കുറവു പരിഹരിക്കുന്നതിനുള്ള ഭക്ഷണപദാർഥത്തിനു വേണ്ടിയുള്ള അന്വേഷണങ്ങളിലായിരുന്നു ഇത്രനാൾ ഒരു സംഘം ഗവേഷകർ. ആ അന്വേഷണത്തിനൊടുവിലാണ് വാഴപ്പഴം വിറ്റാമിൻ എയുടെ കലവറയായി കണ്ടെത്തിയത്.

പഴങ്ങളെയും പച്ചക്കറികളെയും ചുവപ്പ്, മഞ്ഞ, ഓറ‍ഞ്ച് നിറങ്ങളിലേക്കു പാകപ്പെടുത്തുന്ന ഘടകമാണ് ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ. കരോട്ടിനോയിഡ് ധാരാളമടങ്ങിയ വാഴപ്പഴം കഴിക്കുന്നതുമൂലം വിറ്റാമിൻ എയുടെ ദൗർലഭ്യം പരിഹരിക്കാൻ സാധിക്കുന്നു. കരോട്ടിനോയിഡ് ധാരാളം അടങ്ങുന്ന വാഴപ്പഴം കൃഷി ചെയ്യുന്നതിനുള്ള ശാസ്ത്രീയ കൃഷിരീതികൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള തിരക്കിലാണ് ഇപ്പോൾ ഗവേഷകസംഘം.

അറ്റാക്ക് വന്നവർ ആന്റിബയോട്ടിക് കഴിക്കാമോ?

ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ മുൻകരുതൽ വേണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുന്നറിയിപ്പ്. രോഗികൾക്ക് ആന്റിബയോട്ടിക് മരുന്നുകൾ കുറിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്നതു സംബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗങ്ങൾക്ക് ബോധവൽക്കരണം തുടങ്ങിക്കഴിഞ്ഞു.

ഹൃദയത്തിന് എന്തെങ്കിലും ചെറിയ തകരാറുകൾ ഉള്ളവരിൽ ആന്റിബയോട്ടിക്കുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങൾ വരുത്തിവച്ചേക്കാം. ഹൃദയസ്തംഭനത്തിനു വരെ ഇത് കാരണമായേക്കാമത്രേ. ഒരു തവണ അറ്റാക്ക് വന്നവരിൽ ഇതിനു കൂടുതൽ സാധ്യതയുണ്ട്. എന്തെങ്കിലും അനാവശ്യ രോഗങ്ങളുടെ പേര് പറഞ്ഞ് സ്വയം ചികിൽസ നടത്തുന്നവരാണ് കൂടുതൽ സൂക്ഷിക്കേണ്ടത്. ഡോക്ടറുടെ നിർദേശത്തോടെയല്ലാതെ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് ഹൃദ്രോഗികളെ അപകടത്തിലാക്കും.

ഓരോ തവണ ആന്റിബയോട്ടിക് കോഴ്സ് തുടങ്ങുന്നതിനു മുൻപും ഹൃദയത്തിന്റെ ആരോഗ്യനില പരിശോധിച്ച് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇക്കാരണങ്ങൾ കൊണ്ടാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിനെതിരെ ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സൂര്യഘാതം; അത്ര നിസ്സാരമാക്കേണ്ട

ദിവസം കൂടും തോറും ചൂട് ഏറി വരികയാണ്. സംസ്ഥാനമൊട്ടാകെ വെന്തുരുകുന്നു. ശരാശരി താപനില ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത റെക്കോഡിലേക്ക് ഉയര്‍ന്നു. വെയില്‍ ഉദിച്ച് കുറച്ചു കഴിയുമ്പോഴേക്കും അതിഭീകരമായ ചൂട്. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. പലയിടങ്ങളിലും ആളുകള്‍ക്ക് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ടുകള്‍. കേള്‍ക്കുമ്പോള്‍ അത്ര നിസ്സാരമെന്ന് തോന്നുമെങ്കിലും അപകടകാരിയാണ്.

കാലവും കാലാവസ്ഥയും മാറുമ്പോള്‍ ഉണ്ടാകുന്ന പുതിയ രോഗങ്ങളെപ്പോലെ തന്നെ മലയാളികള്‍ക്ക് കേട്ടറിവുപോലുമില്ലാതിരുന്ന സൂര്യതാപവും കേരളത്തില്‍ അനുഭവപ്പെടുന്നു. സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നതാണ് ഇപ്പോള്‍ കേരളത്തില്‍ എങ്കിലും ഓരോ വര്‍ഷം ചെല്ലുതോറും ഇരട്ടിച്ചു വരികയാണ്. ഇതുകൊണ്ടുതന്നെ കേരളീയര്‍ സൂര്യാഘാതത്തെപ്പറ്റി കൂടുതല്‍ ബോധവാന്മാരാകേണ്ടിയിരിക്കുന്നു

അത്യുഷ്ണമേഖലയില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടിവരുമ്പോഴുണ്ടാകുന്ന സൂര്യാഘാതം കേരളത്തില്‍ വേനല്‍ക്കാലമായാല്‍ നേരിടുന്ന പുതിയ പ്രതിഭാസമാണ്.കടുത്ത സൂര്യ കിരണങ്ങള്‍ നേരിട്ട് ഏല്‍ക്കുന്ന തൊഴിലിലേര്‍പ്പെടുന്നവര്‍ക്കാണ് ഇത് അധികവും കണ്ടുവരുന്നത്. ഉച്ചവെയിലിലും മറ്റും തൊഴിലെടുക്കുന്നവരാണ് ഇതിന്റെ ഇരകള്‍.

സൂര്യകിരണങ്ങള്‍ തൊലിയെ പൊള്ളിക്കുക വഴി കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതകളുണ്ട്.

വളരെ അപൂര്‍വ്വമായിട്ടുമാത്രം മാരകമാകാവുന്ന സൂര്യതാപം മൂലമുള്ള തൊലിപൊള്ളല്‍ വേനലില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് അസ്വസ്ഥതകള്‍ നല്‍കും. നിരന്തരം സൂര്യാഘാതത്തിന് വിധേയരാവുന്നവര്‍ക്ക് ത്വക്ക് അര്‍ബ്ബുദം ഉണ്ടാകാന്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ഇതുകൊണ്ട് തന്നെ കടുത്ത വെയിലേറ്റുണ്ടാകുന്ന തൊലിപൊള്ളലും മറ്റും ശ്രദ്ധിക്കേണ്ടതുണ്ട്.

 

സൂര്യനില്‍ നിന്നുള്ള കിരണങ്ങളില്‍ അടങ്ങിയ അള്‍ട്രാവൈലറ്റ് വികിരണങ്ങള്‍ ഏല്‍ക്കാനിടവരുന്നവരുടെ തൊലി കരുവാളിക്കുകയോ, പൊള്ളുകയോ ചെയ്യുന്നു. കടുത്ത സൂര്യകിരണങ്ങള്‍ ഏറ്റ് അരമണിക്കൂറിനുള്ളില്‍ തന്നെ ഇത് ഉണ്ടാകുന്നു. ചെറിയ തോതിലുള്ള വെയില്‍കായല്‍ വിറ്റാമിന്‍ ‘ഡി’ ത്വക്കിന് നല്‍കുന്നുണ്ട്. രാവിലെയുള്ള ഇളംവെയിലും സന്ധ്യക്കു മുമ്പുള്ള പോക്കുവെയിലും സൂര്യാഘാതത്തിന് വഴിവെക്കുകയില്ല

സൂര്യാഘാത ലക്ഷണങ്ങള്‍

സൂര്യാഘാതം ഏല്‍ക്കുന്നതിന്റെ ലക്ഷണങ്ങള്‍ രണ്ട് മുതല്‍ ആറ് മണിക്കൂറിനുള്ളിലായിരിക്കും അറിയാനാകുക. പൊള്ളലേറ്റ ഭാഗത്ത് എരിച്ചിലും അസ്വസ്ഥതയും പുകച്ചിലും അനുഭവപ്പെടുന്നു. 12 മുതല്‍ 24 മണിക്കൂറിനുള്ളില്‍ സൂര്യതാപമുള്ള പൊള്ളല്‍ ഉണ്ടാകാറുണ്ട്. ഇതിനകം ഉണ്ടായില്ലെങ്കില്‍ സൂര്യതാപമേറ്റിട്ടില്ലെന്ന് ഉറപ്പിക്കാം.കടുത്ത വെയില്‍ കൊള്ളുന്നവര്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സൂര്യതാപമേറ്റിട്ടുണ്ടെങ്കില്‍ ലക്ഷണങ്ങള്‍ കാണാം.

സൂര്യതാപമേറ്റവരുടെ തൊലിക്ക് ചുവപ്പു നിറവും അല്‍പ്പം വേദനയും അനുഭവപ്പെടുന്നു.

രണ്ടു മുതല്‍ ആറു മണിക്കൂറിനുള്ളിലാകും ഇത് കാണുക. ഇത് മൂര്‍ദ്ദന്യാവസ്ഥയിലാകുന്നത് 12 മുതല്‍ 24 മണിക്കൂറുകള്‍ക്കുള്ളിലാണ്.സൂര്യതാപമേറ്റ് സാരമായ പരുക്കുകള്‍ ഉണ്ടാകുക അപൂര്‍വ്വമാണ്. തൊലി പൊള്ളുകയും അടര്‍ന്ന് പോകുകയും സാധാരണയാണ്. സൂര്യതാപമേറ്റ് ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടുന്നു. കടുത്ത സൂര്യാഘാതമേറ്റവര്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യതകളുമുണ്ട്.

സാരമായേല്‍ക്കുന്ന സൂര്യതാപത്തെ തുടര്‍ന്ന് ചികിത്സ നല്‍കാതിരുന്നാല്‍ രക്തചക്രംമണം ഇല്ലാതാകുകയും അവയവങ്ങള്‍ക്കോ, ശരീരത്തിന്റെ വശങ്ങള്‍ക്കോ തളര്‍ച്ച വരാനും ഇടയുണ്ട്.

പനി, മനം പുരട്ടല്‍, തണുപ്പു തോന്നല്‍, ജലദോഷം പോലെയുള്ള അവസ്ഥ എന്നിവയും സൂര്യാഘാതമേറ്റതിന്റെ ലക്ഷണങ്ങളായി കണ്ടുവരുന്നു. സൂര്യാഘാതമേറ്റതിന് നാലു മുതല്‍ ഏഴു ദിവസത്തിനകം തൊലി പൊളിഞ്ഞുപോകും. സൂര്യതാപം ഏല്‍ക്കുന്നവര്‍ക്ക് തൊലി എരിച്ചില്‍, നീറ്റല്‍ തുടങ്ങിയവയും അനുഭവപ്പെടും.

ചികിത്സയും മുന്‍കരുതലുകളും

സൂര്യാഘാതം ഗുരുതരമാണെന്ന് തോന്നുന്നപക്ഷം ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. നിസ്സാരമാണ് ആഘാതമെങ്കില്‍ പ്രാഥമിക ചികിത്സകള്‍ തന്ന് ബാക്കി വീട്ടില്‍ നടത്താന്‍ ഉപദേശിക്കാറാണ് പതിവ്. എന്നാല്‍, ഗുരുതരാവസ്ഥയിലാണെങ്കില്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കുന്നു.

ഗുരുതരമായ മറ്റേതെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ സൂര്യാഘാത ചികിത്സക്ക് തിരഞ്ഞെടുക്കുന്ന മരുന്നുകളും മറ്റും ഉപദ്രവകാരികളാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

സൂര്യാഘാതം ഒഴിവാക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് കടുത്ത സൂര്യതാപമുള്ളപ്പോള്‍ പുറത്തിറങ്ങാതിരിക്കുന്നതാണ്. ഇറങ്ങുകയാണെങ്കില്‍ ശരീരഭാഗങ്ങള്‍ കടുത്ത വെയില്‍ ഏല്‍ക്കാത്തവിധം വസ്ത്രധാരണം ചെയ്യണം.

കഴിയുന്നതും ഇളം നിറത്തിലുള്ളതും കോട്ടണ്‍ വസ്ത്രങ്ങളും ധരിക്കാന്‍ ശ്രദ്ധിക്കണം

സൂര്യന്‍ കുത്തനെ ശരീരത്തില്‍ കിരണങ്ങള്‍ ചൊരിയുന്ന അവസ്ഥയുണ്ടാകരുത്.

നട്ടുച്ച സമയത്തും മറ്റും വളരെ ശ്രദ്ധയോടെ പുറത്തിറങ്ങുക.

കുട ഉപയോഗിക്കുന്നത് നന്നായിരിക്കും.

വേനലില്‍ ധാരാളം കുടിക്കുക.

സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുമ്പോഴും വെയിലിലേക്ക് പോകാതിരിക്കുക.

കറ്റാര്‍വാഴയില്‍ നിന്നുള്ള ചില ലായിനികള്‍ മാര്‍ക്കറ്റില്‍ നിന്നും ലഭ്യമാണ് – ഇതിന്റെ ഉപയോഗം സൂര്യതാപം തടയാനായി സഹായിക്കുന്നുണ്ട്. അധികം ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളില്‍ ഇടയ്ക്കിടെ കുളിക്കുക കുളിക്കുമ്പോഴോ, കുളികഴിഞ്ഞീട്ടോ എണ്ണയോ, ഉപ്പ് ചേര്‍ന്ന ലായിനികളോ ഉപയോഗിക്കാതിരിക്കുക. മാത്രമല്ല, പെര്‍ഫ്യൂമുകളോ, ഇതിനുവേണ്ടിയുള്ള സ്പ്രേകളോ ഉപയോഗിക്കുന്നത് അപകടകരമാണ്. കുളിയ്ക്കുമ്പോള്‍, പരുക്കനായ വസ്തുക്കളെകൊണ്ട് ശരീരം തേക്കരുത്. തോര്‍ത്താന്‍ ഉപയോഗിക്കുന്ന ടവ്വല്‍ മാര്‍ദ്ദവമുള്ളതാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ സൂര്യതാപമേറ്റ തൊലി പരുക്കനായ തോര്‍ത്തുമുണ്ടിനോടൊപ്പം ഉരിഞ്ഞുചേരാനുള്ള സാധ്യതകളുണ്ട്. ആവുന്നതും വിവിധയിനം ലായിനികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

കടുത്തവെയിലില്‍ സഞ്ചാരം ഒഴിവാക്കുക. പ്രത്യേകിച്ച് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിവരെയെങ്കിലും.

അള്‍ട്രാവയലറ്റ് രശ്മികള്‍ തടുക്കാന്‍ പര്യാപ്തമായ കണ്ണടകള്‍ ധരിക്കുക.

സൂര്യതാപം ഏല്‍ക്കാന്‍ സാധ്യതകളുള്ള തൊഴിലുകള്‍ ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവര്‍ മദ്യപിക്കാതിരിക്കുക. സൂര്യതാപമേറ്റവര്‍ മദ്യപിച്ചാല്‍ ചികിത്സകള്‍ സങ്കീര്‍ണ്ണമായി മാറുന്നു. നിര്‍മ്മാണമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കാണ് അത്യുഷ്ണകാലത്ത് സൂര്യാഘാതം ഏല്‍ക്കുന്നത് അധികവും.

സ്ത്രീകളിലെ നടുവേദനയും, മുന്‍കരുതലുകളും

 

പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് നടുവേദന. ചെറിയ പ്രായം മുതല്‍ വാര്‍ധക്യം വരെ ഏത്പ്രായത്തിലുള്ളവര്‍ക്കും സാധാരണയായി  കണ്ടുവരുന്ന അസുഖമാണ് ഇത്. പല കാരണങ്ങളാലും സ്ത്രീകളിലും പുരുഷന്മാരിലും ഈ അസുഖം ഉണ്ടാവുന്നു. ​എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതല്‍ കാലം ഇത് നിലനില്‍ക്കുകയും ചെയ്യുന്നു. കഠിനമായ ജോലി, ആരോഗ്യം,  ഫാഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് സ്ത്രീകളിലെ നടുവേദനയ്ക്ക് കാരണമാവുന്നത്. ഗര്‍ഭാവസ്ഥ, കുട്ടികളെ സംരക്ഷിക്കേണ്ട സമയം, മാസമുറ സമയം, ആര്‍ത്തവം നിലക്കുന്ന സമയം എന്നിവയും സ്ത്രീകളിലെ നടുവേദനയുടെ പ്രധാന കാരണങ്ങളാണ്.

നടുവേദനയുടെ മറ്റുകാരണങ്ങള്‍

ഡിസ്ക് തെറ്റല്‍

നട്ടെല്ലിലെ കശേരുക്കളുടെ തേയ്മാനം,

മാംസപേശികളുടെയും ലിഗ് മെന്‍റുകളുടെയും ചതവും ഇന്‍ഫെക്ഷനും വാതം

ക്ഷയം

നട്ടെല്ലില്‍ ഉണ്ടാകുന്ന ട്യൂമര്‍

ഹൈഹീല്‍ ചെരുപ്പുകളുടെ ഉപയോഗം,

കൂടുതല്‍ സമയം ഒരേപോലെ ഇരുന്നുള്ള ജോലി

തെറ്റായ രീതിയിലുള്ള കിടപ്പ് ഇവയെല്ലാം രോഗത്തിന്‍റെ പ്രധാന കാരണങ്ങളാണ്.

ആര്‍ത്തവം നിലക്കുന്നതോടൊപ്പം ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനവും മറ്റുമാണ് നടുവേദനയുടെ കാരണം. എല്ലിന്‍റെ ദൃഢത വര്‍ധിപ്പിക്കുന്നതില്‍ കാത്സ്യത്തിന‍് വലിയ പങ്കുണ്ട്. ഇക്കാര്യത്തില്‍ ഈസ്ട്രജന്‍ എന്ന സ്ത്രീഹോര്‍മോണ്‍ വളരെ പ്രാധാനപ്പെട്ടതാണ്. എന്നാല്‍ ആര്‍ത്തവം നിലക്കുന്നതോടെ ഈസ്ട്രജന്‍റെ അളവ് കുറയുകയും എല്ലില്‍ കാത്സ്യം അടിയുന്നത് കുറയുകയും ചെയ്യുന്നു. ഇതുമൂലം എല്ലുകളുടെ ദൃഢത കുറയുന്നത് നട്ടെല്ലിനെ ബാധിക്കുകയും അപ്പോള്‍ നടുവേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഹൈഹീല്‍ഡ് ചെരുപ്പിന്‍റെ ഉപയോഗവും സ്ത്രീകളില്‍ നടുവേദന ഉണ്ടാക്കുന്നതില്‍ പ്രധാന കാരണമാണ്.

മുന്‍കരുതലുകള്‍

അമിതവണ്ണം വരാതെ ഭക്ഷണക്രമീകരണം നല്ലരീതിയില്‍ നടത്തുക.

ശരിയായ വിധത്തിലുള്ള വ്യായാമ ശീലം വളര്‍ത്തുക

ശരീരംപെട്ടെന്നു വളയുന്ന വിധത്തിലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ വളരെയധികം ശ്രദ്ധിക്കുക

ദീര്‍ഘനേരം ഇരുന്നുകൊണ്ടോ, നിന്നുകൊണ്ടോ ജോലി ചെയ്യുന്നവര്‍, ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തല്‍, ശരീരം വളക്കല്‍ എന്നീ ജോലികളില്‍ ഏര്‍പേപെടുന്നവര്‍ നന്നായി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഒരുപരിധിവരെ നടുവേദന വരാതെ തടയാന്‍ സാധിക്കും.

കരള്‍ രോഗത്തെ അറിയാം; പ്രതിരോധിക്കാം

>

കരള്‍ രോഗങ്ങള്‍ ഇന്ന് ഏറെ ആളുകളില്‍ കണ്ടുവരുന്നതാണ്. എന്നാല്‍ പലര്‍ക്കും അസുഖത്തെ വേണ്ടവിധത്തില്‍ അറിയാത്തതാണ് ഏറ്റവും വലിയ പ്രശ്നം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായതിനാല്‍ ചെറിയൊരു തകരാര്‍ പോലും വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു. എത്രയും നേരത്തെ അസുഖത്തെ കണ്ടുപിടിക്കുന്നതാണ് നല്ലത്. കൃത്യസമയത്ത് വേണ്ട ചികിത്സ നല്‍കാന്‍ ശ്രദ്ധിച്ചാല്‍ കരള്‍ രോഗത്തെ ഒരു പരിധിവരെ തടയാവുന്നതേയുള്ളൂ.

കരള്‍ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍

ഇടക്കിടെയുണ്ടാകുന്ന ഛര്‍ദിയും മനംപുരട്ടലും

കണ്ണ്, ത്വക്ക്, നഖം എന്നിവ മഞ്ഞ നിറമാകുന്നത് കരള്‍ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.

പ്രശ്നമുള്ള കരളിൻറെ ആദ്യ ലക്ഷണം അടിവയറിൻറെ വലതുഭാഗത്തായുള്ള വിങ്ങലാണ്. ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യായാമം ചെയ്തിട്ടും അടിവയറിൻറെ ഭാഗത്ത് ഭാരം വര്‍ധിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതുണ്ട്. അടിവയറ്റില്‍ നീര് വരുന്നത്. കരളിന്‍റെ പ്രവര്‍ത്തനം രോഗം മൂര്‍ഛിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് അടിവയറ്റില്‍ നീര് വരുന്നത്.

തലചുറ്റലും മയക്കവുമാണ് കരള്‍ രോഗത്തിന്‍റെ മറ്റൊരു പ്രധാന ലക്ഷണം. കരള്‍ രോഗം ഗുരുതരമായവരില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനശേഷി കുറയും.

 

കരളിൻറെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ജങ്ക് ഫുഡ്സ്  കരളിന് ഒട്ടും നല്ലതല്ല. ശരീരത്തിലെ കൊഴുപ്പിൻറെ അധികരിച്ച അളവ് കരളിൻറെ സാധാരണ പ്രവര്‍ത്തനത്തെ ഒരു വിധത്തില്‍ അല്ലെങ്കിൽ മറ്റൊരു വിധത്തില്‍ ബാധിക്കും.

അമിത മദ്യപാനം കരളിന് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ അറിയാത്തവര്‍ ആരുമുണ്ടാകില്ല. ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ ദിവസം മൂന്നോ നാലോ പെഗില്‍ കൂടുതല്‍ കഴിക്കരുത്. ഇതിന് സാധിക്കാത്തവര്‍ ഡോക്ടറുടെ സഹായം തേടണം.

പുകവലി ശീലം ശാരീരികാവയവങ്ങളുടെ നാശത്തിന്. കരള്‍ രോഗങ്ങള്‍ക്ക് പ്രത്യേകിച്ചും പുകവലി അപകടകരമാണ്.

ഭാരം കുറക്കാനുള്ള ഭക്ഷണരീതികള്‍ ഫലം കണ്ടില്ലെങ്കിൽ അത് കരളിനെ ബാധിച്ചതായി മനസിലാക്കുക. കരളില്‍ അനാവശ്യ സമ്മര്‍ദമുണ്ടാക്കി പ്രവര്‍ത്തനം താളം തെറ്റിക്കുകയാണ് ചെയ്യുക.

പരിഹാര മാര്‍ഗ്ഗങ്ങള്‍

 

കരള്‍ രോഗത്തില്‍ നിന്നുള്ള പൂര്‍ണമായ പരിഹാരം ഒരിക്കലും നമ്മുടെ കൈകളില്‍ അല്ല. ആരോഗ്യകരമായ ഭക്ഷണവും ജീവിത രീതിയും പിന്തുടര്‍ന്നാല്‍ ഒരളവുവരെ കരളിനെ സംരക്ഷിക്കാം. ഹെപ്പറ്റൈറ്റിസിനെതിരെ സമയത്തിനുള്ള വാക്സിനേഷന്‍,പതിവായുള്ള രക്ത പരിശോധന, കോഡ് ലിവര്‍ ഓയില്‍ കഴിക്കല്‍, സുരക്ഷിതമായ സെക്സ് എന്നിവ പിന്തുടര്‍ന്നാല്‍ കരള്‍രോഗത്തില്‍ നിന്നുള്ള സംരക്ഷണം നല്ല ഒരു ശതമാനം ഉറപ്പാക്കാം.

വ്യയാമം ശീലമാക്കുക

 

ജീവിതശൈലീ ക്രമീകരണങ്ങള്‍നിത്യവുമുള്ള വ്യായാമവും പോഷകങ്ങള്‍ നിറഞ്ഞ നാടന്‍ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തിന് അനിവാര്യമാണ്.

മദ്യപാനവും പുകവലിയും തീര്‍ത്തും ഉപേക്ഷിക്കണം. കൊഴുപ്പും നീര്‍ക്കെട്ടും കുറച്ച് കരളിനെ പ്രവര്‍ത്തന സജ്ജമാക്കാന്‍ വ്യായാമത്തിനാകും. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം വ്യായാമം ശീലിക്കുകയാണ് വേണ്ടത്.

കരള്‍ രോഗികള്‍ പൊതുവെ ദഹനശക്തി കുറഞ്ഞവരാണ്. അതിനാല്‍, പെട്ടെന്ന് ദഹിക്കുന്നതും പോഷകം നിറഞ്ഞതുമായ ഭക്ഷണമാണ് അവര്‍ക്ക് അനുയോജ്യം.

പാല്‍ക്കഞ്ഞി, കഞ്ഞി, ഇഡ്ഡലി, സൂചിഗോതമ്പ്, മലര്, ഓട്‌സ്, പാട നീക്കിയ പാല്‍, ഇളനീര്, കാച്ചിയ മോര് ഇവ മാറിമാറി കുറഞ്ഞ അളവില്‍ പല തവണകളായി നല്‍കാം. പടവലങ്ങ, കാരറ്റ്, പപ്പായ, കുമ്പളങ്ങ, വെള്ളരിക്ക, ഇലക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ ഇവയും കരളിനെ സംരക്ഷിക്കാന്‍ നിത്യഭക്ഷണത്തില്‍പ്പെടുത്തണം.

വെളുത്തുള്ളിക്കും മഞ്ഞളിനും കരളിന്റെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധേയമായ പങ്കുണ്ട്. കരളില്‍ കൊഴുപ്പടിയുന്നതിനെ തടയാന്‍ വെളുത്തുള്ളി ഉത്തമമാണ്. കരളിനെ ബാധിക്കുന്ന അണുബാധയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിക്കാവും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ഗന്ധകമാകട്ടെ വിഷവസ്തുക്കള്‍ കരളിനെ നശിപ്പിക്കുന്നതു തടയുന്നു. കരളിനെ ബാധിക്കുന്ന അര്‍ബുദത്തിനെതിരെ മഞ്ഞള്‍ പ്രവര്‍ത്തിക്കും. മിതമായ അളവില്‍ മാത്രം ഇവയെ നിത്യഭക്ഷണത്തില്‍പ്പെടുത്തണം. ക്ഷീണമുള്ളപ്പോള്‍ ചെറുപയര്‍ വെന്ത വെള്ളം സൂപ്പാക്കി കഴിക്കുന്നത് കരള്‍ രോഗത്തിന് ഗുണം ചെയ്യും. ഉള്ളി, തക്കാളി, നെല്ലിക്ക, മുരിങ്ങ, മുന്തിരി, തണ്ണിമത്തന്‍, പേരയ്ക്ക ഇവയും കരളിന് ഗുണകരമാണ്.

ചികിത്സയില്‍ ഭക്ഷണം പ്രധാനപ്പെട്ട ഘടകമാണ്. തകരാറിലായ കരള്‍കോശങ്ങള്‍ക്ക് ഉണര്‍വേകാന്‍ ഭക്ഷണത്തിനാകണം. ഒപ്പം, വേണ്ടത്ര വിശ്രമവും അനിവാര്യമാണ്. ശുചിത്വം കര്‍ശനമായി പാലിക്കുകയും രോഗിയുടെ രക്തം, മലം, മൂത്രം ഇവയൊക്കെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം.

ഒഴിവാക്കേണ്ടവവറുത്തതും പൊരിച്ചതുമായ ആഹാരപദാര്‍ഥങ്ങള്‍, മാംസോത്പന്നങ്ങള്‍, കേക്ക്, കടുപ്പംകൂടിയ ചായ, കാപ്പി, പപ്പടം, അച്ചാര്‍, സോസുകള്‍ ഇവ ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കണം.

വെളിച്ചെണ്ണയിലും പാലിലും മായം; കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വെളിച്ചെണ്ണയിലും, പാലിലും വ്യാപകമായി മായം കലര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് 15 കമ്പനികളുടെ വെളിച്ചെണ്ണയും നാലു ബ്രാന്‍ഡ് പാലും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു. നേരത്തെ പച്ചക്കറികളിലും, പഴവര്‍ഗങ്ങളിലും മായം കലര്‍ത്തുന്നതായി ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

എടക്കര പത്തിരിപ്പാടത്ത് നിന്ന് ഉത്പാദിപ്പിക്കുന്ന കേര പ്ലസ്, പാലക്കാട് നിന്നും വരുന്ന ഗ്രീന്‍ കേരള, തിരുപ്പൂരില്‍ ഉത്പാദിപ്പിക്കുന്ന കേര സൂപ്പര്‍, രാമനാട്ടുകര പുതുക്കോട്ടെ കേരം ഡ്രോപ്‌സ്, മലപ്പുറത്തെ ബ്ലെയ്‌സ്, പത്തനംതിട്ടയിലെ പുലരി, കൊച്ചിയിലെ കൊക്കോ സുധം, ഇരിങ്ങാലക്കുടയിലെ കല്ലട പ്രിയം, കേര നന്‍മ, തൃശൂരിലെ കൊപ്രാനാട്, കോക്കനട്ട് നാട്, കോഴിക്കോട്ടെ കേരശ്രീ, വര്‍ക്കലയിലെ കേര നന്മ, രാമനാട്ടുകരയിലെ കേരം ഡ്രോപ്‌സ് എന്നീ വെളിച്ചെണ്ണകളും ഹെരിറ്റേജ് പത്മനാഭ, ജെഷ്മ മില്‍ക്ക്, മെയ്മ, ലയ മില്‍ക്ക് എന്നീ പാല്‍ കമ്പനികളുമാണ് നിരോധിച്ചത്.

സംസ്ഥാനത്ത് വിറ്റഴിക്കുന്ന ബ്രാന്‍ഡഡ് വെളിച്ചെണ്ണകളുടെയും പാലിന്റെയും സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ ലാബുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ആരോഗ്യത്തിന് ഹാനികരമായ പല വസ്തുക്കളും ഇവയില്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയത്.

നിരോധിച്ച കമ്പനികള്‍ നടത്തുന്ന ഉത്പാദനവും, വിതരണവും തടഞ്ഞതായും, നിരോധനം ലംഘിച്ച് ഇവ വിറ്റാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

വേനലില്‍ തണ്ണിമത്തന്‍ കഴിക്കുന്നവര്‍ പൊള്ളലേല്‍ക്കാതെ സൂക്ഷിക്കുക

വേനലിലെ ചൂടില്‍ നിന്നും രക്ഷ നേടാന്‍ തണ്ണിമത്തനെ ആശ്രയിക്കുന്നവര്‍ പൊള്ളലേല്‍ക്കാതെ സൂക്ഷിക്കണം. വഴിയരികിലെ ചുവന്നു തുടുന്ന തണ്ണിമത്തനുകള്‍ നിങ്ങളുടെ വായും വയറും പൊള്ളിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. തലസ്ഥാനത്ത് തണ്ണിമത്തന്‍ കഴിച്ച നാലംഗ കുടുംബത്തിന്റെ വായ്ക്കുളളില്‍ കഴിഞ്ഞ ദിവസം പൊള്ളലേറ്റിരിക്കുന്നു. വായ്ക്കുള്ളിലും കവിളുകളിലും നാക്കിലും പൊള്ളലേറ്റ കുടുംബം ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് സുഖം പ്രാപിച്ചത്. പേട്ട കാഞ്ഞിരംവിള ക്ഷേത്രത്തിന് സമീപത്ത് പിക്കപ്പ് വാനില്‍ വില്‍പ്പനയ്‌ക്കെത്തിച്ച തണ്ണിമത്തന്‍ വാങ്ങി മുറിച്ച് കഴിച്ചവര്‍ക്കാണ് അസ്വസ്ഥകള്‍ അനുഭവപ്പെട്ടത്. തണ്ണിമത്തന്റെ പകുതി കഴിച്ച രണ്ട് കുട്ടികളുള്‍പ്പെട്ട നാലംഗ കുടുംബത്തിന് മണിക്കൂറുകള്‍ക്കകം വായ്ക്കകം ചുവന്ന് തടിക്കുകയും തൊലിയ്ക്ക് പൊള്ളലേറ്റ നിലയില്‍ ചെറുകുമിളകള്‍ രൂപപ്പെടുകയുമായിരുന്നു.

രുചി അറിയാനും കട്ടിയുള്ള ആഹാരം കഴിക്കാനും പറ്റാതായ ഇവര്‍ക്ക് ചൂടുള്ള ആഹാരം കഴിക്കാനും കഴിയാതായി. തുടര്‍ന്ന് കണ്ണമ്മൂലയിലുള്ള ബന്ധുവായ ഡോക്ടറെ കണ്ട് ചികിത്സ തേടിയപ്പോഴാണ് രാസപ്രയോഗം നടത്തിയ തണ്ണിമത്തന്‍ ഭക്ഷിച്ചതില്‍ നിന്നുണ്ടായ അസ്വസ്ഥതകളാണ് ഇതെന്ന് ബോദ്ധ്യപ്പെട്ടത്. വായ്ക്കുള്ളില്‍ ജെല്‍ പുരട്ടിയും മൗത്ത് വാഷ് ഉപയോഗിച്ച് കഴുകിയും ദിവസങ്ങളോളം മരുന്നുകഴിച്ചുമാണ് രോഗം ഭേദപ്പെടുത്തിയത്. തണ്ണിമത്തല്‍ ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കാനും നിറവും മധുരവും ലഭിക്കാനും മത്തനില്‍ പലതരത്തിലുള്ള രാസ പദാര്‍ത്ഥങ്ങള്‍ സിറിഞ്ചുവഴി നിറയ്ക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, വിഷതണ്ണിമത്തനെപ്പറ്റി തങ്ങള്‍ക്ക് ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്.

കുട്ടികളില്‍ ജംഗ്ഫുഡ് കഴിക്കുന്ന ശീലമുണ്ടോ എങ്കില്‍ ഒന്നു ശ്രദ്ധിച്ചോളൂ

മാറിയ ഭക്ഷണരീതികള്‍ പ്രായഭേദമന്യേ എല്ലാവരിലും ബാധിച്ചിരിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിലും. ജംഗ്ഫുഡുകള്‍ കുട്ടികള്‍ ഏറെ കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. പലപ്പോഴും മാതാപിതാക്കളാണ് കുട്ടികളില്‍ ഈ ശീലമുണ്ടാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കൊടുക്കുന്നതിനു പകരം കുട്ടികള്‍ വാശിപിടിക്കുമ്പോഴേക്കും മാതാപിതാക്കള്‍ ഇത്തരം ഭക്ഷണങ്ങളാണ് മിക്ക സമയത്തും കുട്ടികള്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്. ജംഗ്ഫുഡുകള്‍ കുട്ടികള്‍ക്ക് വാങ്ങി കൊടുക്കുന്ന മാതാപിതാക്കള്‍ അല്‍പ്പം ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും

പോഷകങ്ങള്‍ അടങ്ങിയിട്ടില്ല

കാണാനേറെ ഭംഗിയോടു കൂടിയ ജംഗ്ഫുഡുകള്‍ കുട്ടികളെ വല്ലാതെ ആകര്‍ഷിക്കുകയും കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഒട്ടും തന്നെ പോഷകഘടകങ്ങളടങ്ങിയിട്ടില്ല. ജംഗ്ഫുഡുകള്‍ കഴിച്ചുകഴിഞ്ഞാല്‍ പിന്നെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ സാധിക്കുകയുമില്ല. അത് ചെറിയപ്രായത്തില്‍ തന്നെ കുട്ടിയുടെ ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കും.

അമിതവണ്ണം

ജംഗ്ഫുഡുകള്‍ കഴിക്കുന്നത് കുട്ടികളില്‍ അമിതവണ്ണത്തിന് ഇടയാക്കുന്നു. കഴിയുന്നതും വേഗത്തില്‍ കുട്ടികളിലെ ജംഗ്ഫുഡുകള്‍ കഴിക്കുന്ന ശീലം ഒഴിവാക്കുക. അല്ലെങ്കില്‍ അത് കുട്ടിയുടെ ആരോഗ്യത്തിന് ഭീഷണിയാകും.

രോഗപ്രതിരോധശേഷി കുറയുന്നു

പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളിലെ ടോക്സിനുകളാല്‍ കുട്ടികളുടെ ശരീരം നിറയുകയും പോഷകങ്ങളുടെ ലഭ്യത കുറയുകയും ചെയ്യുന്നതിനാല്‍ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കുറക്കാനിടയാക്കുന്നു.

അടിമത്തം

തുടര്‍ച്ചയായി ഇത്തരം ഭക്ഷണം കുട്ടികള്‍ കഴിക്കുമ്പോള്‍ അവര്‍ അതിനടിമപ്പെടാന്‍ ഇടയാവുന്നു. ഈ അവസ്ഥ ആരോഗ്യത്തെ അപകടത്തിനിടയാക്കുന്നതിനാല്‍ പൂര്‍ണ്ണമായും കുട്ടികളില്‍ നിന്ന് ഈ ശീലം ഒഴിവാക്കുന്നത് നന്നായിരിക്കും.

വേനലിനെ വെല്ലാന്‍

വളരെ നേരത്തെ വേനലെത്തിയ വര്‍ഷമാണ് ഇത്. ജനുവരി പകുതിയോടെ തന്നെ വേനല്‍ കേരളത്തെ പിടിമുറുക്കി കഴിഞ്ഞു. ഇനി ആവശ്യം വേനലിനെ വെല്ലാനുള്ള മാര്‍ഗങ്ങളാണ്. അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിച്ച് വരുന്നതിനനുസരിച്ച് ആരോഗ്യം പരിപാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. വേനല്‍കാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.

വേനല്‍ കാലത്ത് ശരീരത്തില്‍ നിന്നും ധാരളം ദ്രവ നഷ്ടം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പുറത്തേക്ക് പോവുമ്പോള്‍ കൈയ്യില്‍ വെള്ളം നിറച്ച കുപ്പി കരുതുകയും ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. സാധാരണ കുടിക്കുന്നതിനേക്കാള്‍ ഇരട്ടി വെള്ളം വേനല്‍കാലങ്ങളില്‍ ദിവസേന കുടിക്കണം. വേനല്‍ കാലങ്ങളില്‍ അത് അത്യാവശ്യമാണ്. വെള്ളം കുടിക്കാതിരിക്കുകയോ അളവ് താരതമ്യേന കുറയുകയോ ചെയ്താല്‍ അത് നിര്‍ജ്ജലീകരണത്തിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

വേനല്‍കാലങ്ങളില്‍ ഭക്ഷണത്തില്‍ ധാരാളം പഴങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. നിങ്ങള്‍ കഴിക്കുന്ന ആഹാരത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. മാങ്ങ, സപ്പോട്ട, ലിച്ചി,തണ്ണിമത്തന്‍ തുടങ്ങിയ പഴങ്ങള്‍ വേനല്‍കാലത്ത് സുലഭമായി ലഭിക്കും. പഴങ്ങളിലടങ്ങിരിക്കുന്ന  വിറ്റാമിനുകളും, ജലാംശവും വേനലിനെ പ്രതിരോധിക്കാന്‍ ശരീരത്തെ സജ്ജമാക്കുന്നു.

പുറത്തിറങ്ങേണ്ടി വരുമ്പോള്‍ കഠിനമായ വെയിലിനെ പരമാവധി ഒഴിവാക്കി നിര്‍ത്താന്‍ ശ്രമിക്കുക. വെയിലത്തിറങ്ങുമ്പോള്‍ തൊപ്പിയോ കുടയോ ഉപയോഗിച്ച് തല മറയ്ക്കുക. വേനല്‍കാലത്ത് ഉച്ച സമയങ്ങളില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വെയിലത്ത് ജോലി ചെയ്യേണ്ടവര്‍ ഇതനുസരിച്ച് ജോലി സമയം ക്രമീകരിക്കുന്നത് നല്ലതായിരിക്കും. വളരെ രാവിലെ ജോലി തുടങ്ങി ഉച്ച സമയങ്ങളില്‍ വിശ്രമിക്കുകയും വെയില്‍ മങ്ങിയിലാല്‍ ജോലി തുടരുകയും ചെയ്യാന്‍ ശ്രമിക്കുക.

വേനല്‍ കാലത്ത് ചര്‍മ്മത്തിന് കൂടുതല്‍ പരിചരണം ആവശ്യമാണ്. വെയിലത്തിറങ്ങുമ്പഴെല്ലാം സണ്‍സക്രീന്‍ ലോഷനും യുവി പ്രൊട്ടക്ഷന്‍ ലോഷനും പുരട്ടാന്‍ ശ്രമിക്കുക. നിശ്ചിത ഇടവേളകളില്‍ ആവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. അത് നിങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഉച്ചഭക്ഷണം ഒഴിവാക്കരുത്. രണ്ട് നേരം കുളിക്കുന്നതും ഇടയ്ക്കിടെ മുഖം കഴുകുന്നതും ഗുണം ചെയ്യും.

പ്രമേഹ രോഗികള്‍ക്ക് അരിഭക്ഷണം വിലക്കേണ്ട; പരിഹാരവുമായി ഡയാബ് റൈസ്

കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം കുതിച്ചുയരുകയാണെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിന്റെ അവസ്ഥ മാത്രമല്ല, കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യം പ്രമേഹരോഗികളുടെ തലസ്ഥാനം ആവുകയുമാണ്. അതായത് നമ്മുടെ രാജ്യം ലോകത്ത് ഏറ്റവുമധികം പ്രമേഹരോഗികളുള്ള രാജ്യമായി മാറിയിരിക്കുന്നു. എന്നാല്‍ ദേശീയ ശരാശരിയുമായി താരതമ്യം ചെയ്താല്‍ അതിനേക്കാള് ഉയര്‍ന്നതാണ് കേരളത്തിലെ പ്രമേഹരോഗികളുടെ എണ്ണം; മൂന്നുപേരില്‍ ഒരാള്‍ വീതം ഇവിടെ പ്രമേഹരോഗിയാണ്. മാറുന്ന ജീവിതശൈലിയും പുത്തന്‍ ഭക്ഷണശീലങ്ങളും ഒപ്പം വ്യായാമമില്ലായ്മയും കൂടി ആയപ്പോള്‍ പ്രമേഹത്തിന് വളരാന്‍ ഏറ്റവും പറ്റിയ ഇടമായി കേരളം മാറിക്കഴിഞ്ഞു.

ചരിത്രാതീതകാലം മുതല്‍ ചോറാണ് കേരളത്തിന്റെ പ്രധാന ആഹാരം. അരിയാഹാരം പ്രമേഹം വരുത്തുമെങ്കില്‍ ഇതിനു മുമ്പ് തന്നെ കേരളം പ്രമേഹരോഗികള്‍ മാത്രമുള്ള നാടായി മാറുമായിരുന്നു. എന്നാല്‍ പ്രമേഹരോഗികളിലും പ്രമേഹം വരാന്‍ സാദ്ധ്യതയുള്ളവരിലും രോഗം വര്‍ദ്ധിക്കുന്നതിന് അരിയാഹാരം ഒരു കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നു. മൂന്ന് നേരവും അരിയാഹാരം കഴിച്ച് ജീവിക്കുന്ന മലയാളികള്‍ക്ക് ഒരു നേരമെങ്കിലും അരിയാഹാരം ഇല്ലാത്ത കാര്യം ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ ജീവിതശൈലി രോഗത്തിലെ പ്രധാന വില്ലനായ പ്രമേഹം പിടിപെടുന്നതോടെ അരിയാഹാരം എന്നത് വെറും സ്വപ്‌നം മാത്രമായി മാറും. പക്ഷെ പ്രമേഹ രോഗികള്‍ ഇനി അരിയാഹാരത്തെ കുറിച്ച് ആലോചിച്ച് സ്വയം ശപിക്കേണ്ട. പ്രമേഹരോഗികള്‍ക്കും അമിതവണ്ണമുള്ളവര്‍ക്കും വയറ് നിറയെ ചോറുകഴിക്കാമെന്നത് വെറും പരസ്യ വാചകമല്ല. 100% ജൈവ സാങ്കേതിക രീതിയില്‍ തയ്യാര്‍ ചെയ്ത ഡയാബ് റൈസ് കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാര വര്‍ദ്ധിക്കുമെന്ന് ഭയക്കേണ്ടതില്ല.

പ്രമേഹരോഗത്തിന്റെ ലക്ഷണം കണ്ടാലുടന്‍ തന്നെ അരിയാഹാരത്തില്‍ നിയന്ത്രണം വരുത്താനും ഉയര്‍ന്ന തോതില്‍ രോഗമുള്ളവര്‍ അരിയാഹാരം ഒഴിവാക്കാനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. അരിയുടെ ഉയര്‍ന്ന ഗ്ലൈസമിക് ഇന്‍ഡക്‌സ് ആണി

തിന് കാരണം. അരിയുടെ ഗ്ലൈസമിക് ഇന്‍ഡക്‌സ് (ഏക) 7085 ആണ്; ചിലതരം അരി

യുടെ ഗ്ലൈസമിക് ഇന്‍ഡക്‌സ് 95 വരെയുമാണെന്ന് കാണുന്നു. അരിയാഹാരം ഇങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ തന്നെ മിക്ക പ്രമേഹരോഗികളും ഗോതമ്പ് ഭക്ഷണത്തില്‍ ശരണം പ്രാപിക്കുന്നു. അരിയുടെ പ്രധാന ഘടകമായ അന്നജത്തിന്റെ (Starch/Carbohydrate) ഘടനയാണ് അതിന്റെ ഗ്ലൈസമിക് ഇന്‍ഡക്‌സ് നിര്‍ണ്ണയിക്കുന്നത്. അരിയില്‍ ദ്രുതദഹന അന്നജമാണ് (RDS-Rapidly Digestive Starch) കൂടുതല്‍, എന്നാല്‍ ഗോതമ്പില്‍ കൂടുതലുള്ളത് മന്ദദഹന അന്നജമാണ് (SDS-Slowly Digestive Starch).

പ്രമേഹം ഒരു ജീവിതശൈലീ രോഗമായതിനാലും ഒരിക്കല്‍ വന്നുകഴിഞ്ഞാല്‍ പിന്നെ മിക്കപ്പോഴും ജീവിതകാലം മുഴുവന്‍ നമ്മോടൊപ്പമുണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാലും  മരുന്ന് കൊണ്ട് മാത്രം രോഗനിയന്ത്രണം സാദ്ധ്യമല്ല. ആഹാരനിയന്ത്രണവും ഒപ്പം വ്യായാമം പോലുള്ള മറ്റ് ആരോഗ്യപരിപാലനങ്ങളും രോഗനിയന്ത്രണത്തിന് അനിവാര്യമാണ്. ആഹാരനിയന്ത്രണത്തിലേയ്ക്ക് കടക്കുമ്പോള്‍ ആദ്യം വിലക്ക് വീഴുന്നത് അരിഭക്ഷണത്തിനായിരിക്കും. തലമുറകളായി ഉപയോഗിച്ചു പോരുന്ന, ജീവിതകാലം മുഴുവന്‍ കഴിച്ച് ശീലിച്ച അരിയാഹാരം നിയന്ത്രിക്കാനോ ഉപേക്ഷിക്കാനോ മലയാളികള്‍ക്ക് പെട്ടെന്ന് സാധിക്കില്ല. ലോകാസകലമുള്ള പ്രമേഹരോഗ ശാസ്ത്രജ്ഞര്‍ എത്രയോ കാലമായി ഇതിനൊരു ശരിയായ പ്രതിവിധി കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. മരുന്നുകൊണ്ട് മാത്രം പ്രമേഹത്തെ ചെറുക്കാനാവില്ല. രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ ഉയര്‍ന്ന ഏക യുള്ള ഭക്ഷണം ഒഴിവാക്കിയേ  മതിയാകൂ. നിലവില്‍ ആളുകള്‍ ഉപയോഗിച്ച് ശീലിച്ച ഭക്ഷണത്തിന്റെ ഏക, രുചി വ്യത്യാസമൊന്നും സംഭവിക്കാതെ കുറച്ചു കൊണ്ടുവരാനുള്ള പരീക്ഷണങ്ങള്‍ വിജയിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് വൈദ്യ ശാസ്ത്രം.  ഇവിടെയാണ് ഡയാബ് റൈസിന്റെ പ്രസക്തിയും പ്രാധാന്യവും.

ലോകത്ത് ആദ്യമായി യാതൊരു കൃത്രിമ രാസപദാര്‍ത്ഥങ്ങളും ഉപയോഗിക്കാതെ, പൂര്‍ണ്ണമായും ജൈവ സാങ്കേതിക രീതിയില്‍ ഹൈഡ്രോതെര്‍മല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അരിയുടെ ഗ്ലൈസമിക് ഇന്‍ഡക്‌സ് പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമായ വിധത്തില്‍ താഴ്ത്തി കൊണ്ടുവരാന്‍ അഡ്‌സാ ബയോസയന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണ പഠനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സാധാരണ അരിയുടെ ഗ്ലൈസമിക് ഇന്‍ഡക്‌സ് 7085 ല്‍ നിന്ന് 4248 ലേക്ക് കുറച്ചതാണ് ഡയാബ് റൈസ്. അരിയുടെ ഗ്ലൈസമിക് ഇന്‍ഡക്‌സ് 50ല്‍ താഴെയാക്കി മാറ്റിയ ഡയാബ് റൈസ് കാഴ്ചയിലോ നിറത്തിലോ മണത്തിലോ രുചിയിലോ സാധാരണ അരിയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. അരികൊണ്ട് പാകം ചെയ്യാവുന്ന എല്ലാ ഭക്ഷ്യവിഭവങ്ങളും തയ്യാറാക്കാന്‍ ഡയാബ് റൈസ് ഉപയോഗിക്കാം.

ആദ്യ ഉപയോഗത്തില്‍ തന്നെ ഫലം ബോദ്ധ്യപ്പെടും ഭക്ഷണശേഷം നമ്മുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് 4080 വരെ വര്‍ദ്ധിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഡയാബ് റൈസിന്റെ ഭക്ഷണം കഴിച്ചാല്‍ ബ്ലഡ് ഷുഗര്‍ വര്‍ദ്ധിക്കുന്നില്ല. ഡയാബ് റൈസിന്റെ തുടര്‍ച്ചയായ ഉപയോഗം രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കും.

ഉന്നത സാങ്കേതിക വിദ്യയിലൂടെ പൂര്‍ണ്ണമായും ജൈവസാങ്കേതിക രീതിയില്‍ അരി സംസ്‌ക്കരിച്ചെടുക്കുന്നതിനാല്‍ ഡയാബ് റൈസ് ആഴ്‌സെനിക് വിമുക്തവുമാണ്. കേരളത്തിലെ എല്ലാ പ്രമുഖ കടകളിലും ഡയാബ് റൈസ് ലഭ്യമാണ്. ഇതിനകം തന്നെ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ഡയാബ് റൈസ് അവരുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കി ശീലമാക്കി കഴിഞ്ഞു. അധികം താമസിയാതെ കേരളത്തിന് പുറത്തും വിദേശത്തുമുള്ള വിപണികളിലും ഡയാബ് റൈസ് ലഭ്യമാകും. ഡയാബ് റൈസ് മാത്രമല്ല പ്രമേഹ രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന പൊടിയരിയും അരിപ്പൊടിയും ബിരിയാണിയരിയും ഉടന്‍ വിപണിയിലെത്തും, സംസ്‌ക്കരിച്ച ഓട്‌സും ഗോതമ്പും വിപണന സജ്ജമാകുന്നു.

മരണമൊഴികെ മറ്റെന്തിനും പരിഹാരം കരിഞ്ചീരകം

അവഗണിക്കുന്നതിനെ തൃണവത്കരിക്കുക എന്ന് പറയുമെങ്കിലും ആയുര്‍വേദത്തില്‍ തൃണം പോലും അപൂര്‍വ്വമായ മരുന്നിലെ ചേരുവയായിരിക്കാം. അതുകൊണ്ട് തന്നെ ചെറുതെന്നോ വലുതെന്നെതോ  അല്ല ആയുര്‍വേദത്തില്‍ മരുന്നുകളുടെ സ്ഥാനം. അതിന്റെ ഉപയോഗവും ശക്തിയുമാണ്. നിത്യജീവിതത്തില്‍ അധികം ഉപയോഗിക്കില്ലെങ്കിലും കരിഞ്ചീരകത്തിന്റെ ആയുര്‍വേദ പ്രാധാന്യം എണ്ണിയാലൊടുങ്ങില്ല. കരിഞ്ചീരകത്തിന് മരണം ഒഴികെയുള്ള എല്ലാ രോഗത്തിനും പരിഹാരമാകാനാകുമെന്ന് പ്രവാചക ഭാഷ്യം.

അനുഗ്രഹത്തിന്റെ  വിത്ത് എന്നാണ് കരിഞ്ചീരകത്തിന്റെ വിശേഷണം തന്നെ. ആയുര്‍വേദത്തെ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരാണ് കരിഞ്ചീരകത്തിന്റെ കരിഞ്ചീരകത്തിലൂടെ രോഗമുക്തി നേടിയിരിക്കുന്നത്. കരിഞ്ചീരകത്തിന് മനുഷ്യ ശരീരത്തിന് പ്രകൃത്യാലുള്ള  രോഗ പ്രതിരോധ ശക്തിയെ നിലനിര്‍ത്താനും ദൃഢീകരിക്കാനും കഴിയും. വൈറസ്, ബാക്ടീരിയ, ഫംഗസുകള്‍, പരോപജീവികള്‍  തുടങ്ങിയ സൂക്ഷമ രോഗാണുക്കളും കീടങ്ങളും ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തെയോ വ്യവസ്ഥയെയോ ബാധിക്കുന്നതിലൂടെയാണ് നമ്മുടെ മിക്ക ആരോഗ്യ പ്രശ്‌നങ്ങളും ആരംഭിക്കുന്നത്. അലോപ്പതിയില്‍ ഇതിനോരോന്നിനും വ്യത്യസ്തമായ ചികിത്സയും മരുന്നുകളുമാണ്. എന്നാല്‍ കരിഞ്ചീരക ചികിത്സ ശരീരത്ത ഒരൊറ്റ ഏകകമായി കണ്ട് രോഗത്തിന്റെ  അടിസ്ഥാന കാരണത്തോടുള്ള ഫലപ്രദമായി പോരാടുന്നു.

പഴക്കമേറിയ രോഗങ്ങള്‍ക്കും അലര്‍ജിക്കും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍  മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കുമെല്ലാം കരിഞ്ചീരകം ഉത്തമമായ ഔഷധമാണ്. അറേബ്യന്‍  പേര്‍ഷ്യന്‍ ഗള്‍ഫ് നാടുകളില്‍  ദീര്‍ഘകാലമായി ഒരു പാരമ്പര്യ ഔഷധമായും നാട്ടുമരുന്നായും കരിഞ്ചീരകം ഉപയോഗിച്ചു വരുന്നു. പനി, ചുമ, ശ്വാസതടസ്സം, ആസ്ത്മ, സ്ഥിരമായതും ആവര്‍ത്തിച്ചു വരുന്നതുമായ തലവേദനകള്‍, മൈഗ്രെയിന്‍ , തലകറക്കം, മൊഹാലസ്യം, നെഞ്ചെരിച്ചില്‍, നെഞ്ചിലെ നീര്‍വീക്കം, ഡിസ്മനോറിയ, പൊണ്ണത്തടി, പക്ഷാഘാതം, ഹെമിപ്ലജിയ, മുതുക് വേദന, അണുബാധ, നീര്‍വീക്കം, വാതം, രക്തസമ്മര്‍ദ്ദം, പിരിമുറുക്കം, വയറിളക്കം, ദ്രവനഷ്ടം, വിരശല്യം, പൈല്‍സ്, മൂക്കില്‍ ദശ തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്ക് ഈ പ്രദേശങ്ങളിലെ കരിഞ്ചീരക ചികിത്സ കാലങ്ങളായി തുടര്‍ന്നുവരുന്നു. കൂടാതെ നല്ലൊരു ഊര്‍ജദായകമായും ക്ഷീണവും തളര്‍ച്ചയും അകറ്റാനും പ്രസവാനനന്തരം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും കരിഞ്ചീരകം ജനസഹസ്രങ്ങള്‍ ഉപയോഗിച്ചു വരുന്നു.

വേദന സംഹാരിയായും കരിഞ്ചീരക ഔഷധങ്ങള്‍ പരമ്പരാഗതമായി ഉപയോഗിക്കുന്നുണ്ട്. വിട്ടുമാറാത്ത ചൊറി, സോറിയാസിസ്, പലതരം അലര്‍ജികള്‍, അണുബാധ, വിരശല്യം എന്നിവയ്ക്കും കരിഞ്ചീരക ചികിത്സ ഫലപ്രദമാണ്. നാട്ടുവൈദ്യന്മാര്‍ അവകാശപ്പെടുന്നതും ജനകീയ സ്വീകാര്യത നേടിയതുമായ കരിഞ്ചീരകത്തിന്റെ അപാരമായ സിദ്ധി വിശേഷങ്ങളെക്കുറിച്ച് വൈദ്യശാസ്ത്ര പഠനങ്ങളും ശാസ്ത്രീയ ഗവേഷണങ്ങളും ഒട്ടേറെ നടന്നു കഴിഞ്ഞു. ഇന്നും അത് തുടരുന്നുമുണ്ട്. കഴിഞ്ഞ അഞ്ച് ദശകങ്ങളായി നടത്തപ്പെട്ട 150 ഓളം പഠനങ്ങള്‍ കരിഞ്ചീരകത്തില്‍  അടങ്ങിയിരിക്കുന്ന രാസഔഷധ ഘടകങ്ങളെന്താല്ലാമാണെന്നു തെളിയിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി കരിഞ്ചീരകവും കരിഞ്ചീരക തൈലവും ഏഷ്യ, ആഫ്രിക്ക, മദ്ധ്യ  വിദൂര പൗരസ്തൃ രാജ്യങ്ങള്‍  എന്നിവിടങ്ങളില്‍  ആരോഗ്യ വര്‍ദ്ധനവിനും രോഗപ്രതിരോധത്തിനും ഫലപ്രദമായ ഔഷധമായി ഉപയോഗിച്ചു വരുന്നു.

കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അരണ്യ ആയുര്‍വേദിക്ക് ആണ് കേരളത്തില്‍ കരിഞ്ചീരക സത്ത് ഉല്‍പാദനത്തിലും വിതരണത്തിലും പ്രമുഖര്‍. കരിഞ്ചീരക സത്ത് കാപ്‌സ്യൂള്‍, ലിക്വിഡ് രൂപത്തിലാക്കി ഇന്ത്യയിലും വിദേശത്തുമുള്ള വിപണിയില്‍ എത്തിക്കുന്നതായി അരണ്യ ആയുര്‍വേദിക്കിന്റെ ജനറല്‍ മാനേജര്‍ മോഹന്‍ ദാസ് മേക്കുന്നത്ത് പറയുന്നു

ജീവിക്കാം ഹൃദയപൂര്‍വ്വം ; ഹൃദയത്തെ കുറിച്ച് അറിയേണ്ടതെല്ലാം

മെട്രോ ഇന്‍റര്‍നാഷല്‍ കാര്‍ഡിയാക് സെന്‍റര്‍ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. പി പി മുഹമ്മദ് മുസ്തഫയുടെ കുറിപ്പ്

 

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ശ്വാസകോശത്തിലേക്കും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും വിശ്രമമില്ലാതെ രക്തം പമ്പ് ചെയ്യുക എന്ന ശ്രമകരമായ ജോലിയാണ് ഹൃദയത്തിന്‍റേത്. ഹൃദയം ഒരു ദിവസം 800 ലിറ്റര്‍ രക്തം പമ്പ് ചെയ്യുന്നു. ലക്ഷംതവണ സ്പന്ദിക്കുന്നു. ശിശു അമ്മയുടെ ഉദരത്തില്‍ രൂപം കൊള്ളുന്നതു മുതല്‍ ഹൃദയം മരണം വരെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നു.  ഈ പമ്പിങ്ങിന് തടസ്സമുണ്ടാവുമ്പോഴാണ് ഹൃദ്രോഗമുണ്ടാകുന്നത്. സമ്പന്നരുടെ രോഗം എന്നറിയപ്പെട്ടിരുന്ന ഹൃദ്രോഗം സാധാരണക്കാരുടെ രോഗമായി മാറിയത് വളരെ പെട്ടെന്നാണ്. കണക്കുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് ആഗോളതലത്തില്‍ ഹൃദ്രോഗത്തിന്‍റെ തലസ്ഥാനം എന്ന ഖ്യാതിയിലേക്ക് ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും ക‍ൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനം കേരളമാണെന്നതും വസ്തുതയാണ്. കേരളത്തില്‍ ഹൃദ്രോഗവുമായി വരുന്നവരില്‍ ഏകദേശം 25 ശതമാനം ചെറുപ്പക്കാരാണ്. ഇതിന് പ്രധാന കാരണം നമ്മില്‍ പെട്ടെന്ന് വേരുപിടിച്ച ഫാസ്റ്റ്ഫുഡ് സംസ്കാരവും നാം പിന്തുടരുന്ന അനാരോഗ്യമായ ജീവിതരീതികളുമാണ്. പുകയിലയുടെ ഉപയോഗം, നിയന്ത്രണമില്ലാത്ത ഭക്ഷണം, വ്യായാമമില്ലാത്ത് ജീവിതചര്യ, അമിത മാനസിക സമ്മര്‍ദം, രക്തത്തിലെ കൊളസ്ട്രോളിന്‍റെ ആധിക്യം, അമിതവണ്ണം എന്നിവയെല്ലാം ഹൃദയത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് വിഘാതമായ ഘടകങ്ങളാണ്.

ഹൃദ്രോഗത്തെക്കുറിച്ച് കണക്കുകള്‍ സൂചിപ്പിക്കുന്ന വര്‍ധനവ് ആശങ്കാജനകമാണെങ്കിലും ഈ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുമെന്ന് വസ്തുത പലരും ഗൗരവമായി എടുക്കുന്നില്ല. രക്തസമ്മര്‍ദം, കൊളസ്ട്രോളിന്‍റെ ആധിക്യം, രക്തത്തിലെ പഞ്ചസാരയുടെ വര്‍‌ധനവ് എന്നിവയെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ ജീവിക്കുന്നവരാണ് രോഗം പിടിപെടുന്നവരില്‍ ഭൂരി‌ഭാഗവും. പലപ്പോഴും രോഗം വന്നതിനു ശേഷമാണ് പലരും പ്രതിരോധത്തെ കുറിച്ച് ചിന്തിക്കുന്നത്.

ഹൃദ്രോഗം പലപ്പോഴും അറിയാതെ പോകുന്നത് അജ്ഞത കൊണ്ടാണ്. നെഞ്ചെരിച്ചിലോ വേദനയോ വന്നാല്‍ വെറും ഗ്യാസിന്‍റെ പ്രശ്നമാണെന്ന് പറഞ്ഞ് ഗുളിക കഴിക്കുകയാണ് പലരും. ഹൃദ്രോഗത്തെ പ്രതിരോധിക്കണമെങ്കില്‍ അതുണ്ടാകാനുള്ള സാഹചര്യത്തെയും കാരണങ്ങളെയും കുറിച്ച് അറിവ് അത്യന്താപേക്ഷികമാണ്. കൂടാതെ സി. റിയാക്ടീവ് പ്രോട്ടീന്‍, ഹോമോസിസ്റ്റില്‍, ഫൈബ്രിണോജന്‍, ലിപ്പോ പ്രോട്ടീന്‍ തുടങ്ങിയവയും ഹൃദ്രോഗത്തിന് കാരണമാകുന്നു എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

 

രക്തസമ്മര്‍ദം

അമിത രക്തസമ്മര്‍ദമുള്ളവരില്‍ ഹൃദ്രോഗമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കൂടുന്നതിനനുസരിച്ച് ഹൃദയത്തിലേക്കുള്ള രക്തചംക്രമണ കുഴലുകളില്‍ സമ്മര്‍ദം വരികയും ഹൃദയത്തിലേക്കെത്തുന്ന രക്തത്തിന്‍റെ അളവില്‍ കുറവ് വന്ന് ഹൃദയാഘാതത്തിന് കാരണമാവും. രക്ത സമ്മര്‍ദം സാധാരണനിലയിലാക്കുക എന്നതാണ് ഹൃദയാഘാതത്തെ അകറ്റിനിര്‍ത്താനുള്ള മാര്‍ഗങ്ങളില്‍ പ്രധാനം. രക്ത സമ്മര്‍ദം പൂര്‍ണ്ണമായി ചികിത്സിച്ച് മാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും മരുന്നുകളിലൂടെ തടയാനും നിയന്ത്രിക്കാനും സാധിക്കും.

പുകയിലയുടെ ഉപയോഗം

ഹൃദ്രോഗം മൂലം മരിക്കുന്നവരില്‍ ഭൂരിഭാഗവും പുകയില ഉപയോഗിക്കുന്നവരാണ്. പുകയില ഹൃദയധമനികളെ കേടുവരുത്തുകയും രക്തത്തിലെ പൂരിത കൊഴുപ്പിനെ കുറക്കുകയും ചെയ്യുന്നു. തന്മൂലം രക്തക്കുഴലുകളില്‍ തടസ്സങ്ങള്‍ രൂപപ്പെട്ട് ഹൃദയാഘാതത്തിന് ഇടയാക്കുന്നു. മദ്യത്തിന്‍റെ മിത ഉപയോഗം രക്തത്തിലെ നല്ല കൊഴുപ്പായ എച്ച്. ഡി. എല്‍ കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമിത മദ്യപാനം ഹൃദയത്തിനും ശരീരത്തിലെ മറ്റു പ്രധാന അവയവങ്ങള്‍ക്കും രോഗങ്ങള്‍ കാരണമാകുന്നുണ്ട്.രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യും.

കൊളസ്ട്രോളിന്‍റെ ആധിക്യം

ശരീരത്തിന് വളരെ പ്രയോജനമുള്ള കൊഴുപ്പാണ് കൊളസ്ട്രോള്‍. എന്നാല്‍, ശരീരം സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കുന്ന കൊളസ്ട്രോളിനൊപ്പം ക്രമീകൃതമല്ലാത്ത ഭക്ഷണരീതിയിലുള്ള ആവശ്യത്തിലധികം കൊഴുപ്പ് ശരീരത്തില്‍ എത്തിച്ചേരും. ഇതോടെ കൊളസ്ട്രോള്‍ പ്രശ്നക്കാരനായി മാറും. രക്തത്തിലെ കൊളസ്ട്രോളിന്‍റെ ആധിക്യമാണ് ഏറ്റവുമധികമായി ഹൃദയസ്തംഭനങ്ങള്‍ക്കും ഹൃദയധമനികളിലെ കേടുപാടുകള്‍ക്കും കാരണമാകുന്നത്. ചിട്ടയായ ജീവിതരീതിയിലൂടെയും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളും മറ്റു ചികിത്സകളും കൃത്യമായി പിന്തുടരുന്നതിലൂടെയും ഈ അപകടാവസ്ഥ തരണം ചെയ്യാന്‍ സാധിക്കും.

മാനസിക സമ്മര്‍ദം

സ്ഥിരമായി അനുഭവിക്കുന്ന മാനസിക സമ്മര്‍ദം ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. മാനസിക സമ്മര്‍ദം ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം കുറക്കുകയും ഹൃദയത്തിന്‍‌റെ പ്രവര്‍ത്തനക്ഷമതയില്‍ ഗണ്യമായ വ്യതിയാനം വരുത്തുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദമുള്ളവരില്‍ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത് ഹൃദ്രോഗത്തിന് കാരണമാകുന്നു. അമിത ജോലിഭാരം, നിരാശ, ദേഷ്യം, ക്ഷമയില്ലായ്മ എന്നിവയെല്ലാം സ്ഥിരമായി അനുഭവിക്കുന്നത് ഹൃദയത്തിന് ഹാനികരമാണ്. ധ്യാനം, യോഗ, സംഗിതം, വായന എന്നിവ മാനസിക പിരിമുറുക്കത്തിന് അയവ് വരുത്തും.

പ്രമേഹം

പ്രമേഹമുള്ളവര്‍ക്ക് ഹൃദ്രോഗ സാധ്യത മൂന്നിരട്ടിയാണ്. പക്ഷേ, പ്രമേഹത്തെ നന്നായി നിയന്ത്രിക്കാനായാല്‍ അത് അപകടകാരിയേ അല്ല. പ്രമേഹ രോഗികളിലെത്തുന്ന ഗ്ലൂക്കോസ് വിഘടിപ്പിക്കാതെ പോവുന്നു. ഈ ഗ്ലൂക്കോസ് കൊഴുപ്പായി രൂപാന്തരപ്പെടുകയും അത് ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. പ്രമേഹരോഗികള്‍ക്ക് ഈ രോഗം പലപ്പോഴും നിശബ്ദ കൊലയാളിയാണ്. കാരണം, പ്രമേഹ രോഗികളില്‍ വേദനയില്ലാതെയാണ് ഹൃദയാഘാതമുണ്ടാവുക. അതിനാല്‍, ചിട്ടയായ ജീവിത ക്രമത്തിലൂടെ പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുന്നത് അത്യാവശ്യമാണ്.

ഹൃദയസംബന്ധമായ അസുഖങ്ങളുടെ വര്‍ധന ആശങ്കാജനകമാണെങ്കിലും ഹൃദ്രോഗ ചികിത്സാരംഗത്തെ പുരോഗതി ആശാവഹമാണ്. ഇലക്ട്രോഫിസിയോളജി, റോട്ടോ അബ്ലേറ്റര്‍, പിന്‍ഹോള്‍ ശസ്ത്രക്രിയ തുടങ്ങിയവ ഹൃദ്രോഗത്തെ കണ്ടെത്താനും ഫലപ്രദമായി ചികിത്സിക്കാനും സഹായിക്കുന്നു.

ഇലക്ട്രോഫിസിയോളജി

ഹൃദയമിടിപ്പിലെ അപാകതകള്‍ കണ്ടെത്താനും രോഗനിര്‍ണ്ണയം നടത്താനുമുള്ള പഠനവിഭാഗമാണ് ഇലക്ട്രോഫിസിയോളജി. ഹൃദയത്തിന്‍റെ ഏത് ഭാഗത്തെ പ്രശ്നമാണ് ക്രമരഹിത ഹൃദയമിടിപ്പിന് കാരണമെന്ന് മനസ്സിലാക്കാനും ഇതുമൂലം സാധിക്കും. കാര്‍ഡിയാക് അബ്ലേഷന്‍ ചികിത്സയിലൂടെ ഹൃദയമിടിപ്പിലെ ന്യൂനത പരിഹരിക്കുകയും ചെയ്യാം.

റോട്ടോ അബ്ലേറ്റര്‍

ഹൃദയധമനികളില്‍ വളരെ കാഠിന്യമുള്ള കാത്സ്യം അടിഞ്ഞുകൂടുന്നതിന്‍റെ ഫലമായി രൂപപ്പെടുന്ന തടസ്സങ്ങളെ സാധാരണ ആന്‍ജിയോപ്ലാസ്റ്റിയിലൂടെ നീക്കം ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ള അവസ്ഥകളില്‍ തടസ്സങ്ങളെ റോട്ടോ അബ്ലേറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ച് പൊടിച്ചു കളഞ്ഞ ശേഷം ആന്‍ജിയോപ്ലാസ്റ്റിയിലൂടെ ഹൃദയധമനികളില്‍ അടിഞ്ഞു കൂടിയ കാത്സ്യത്തെ ചെറിയ കത്തീറ്ററിന്‍റെ സഹായത്തോടെ അതിവേഗം കറക്കി (മിനിറ്റില്‍ 200,000) പൊടിച്ചു ചെറിയ കഷ്ണങ്ങളാക്കി രക്തത്തിലൂടെ പുറന്തളളുന്നു.

ഹൃദ്രോഗം മനുഷ്യന് ‌ഭീഷണിയായ കാലം മുതല്‍ അനവധി പഠന റിപ്പോര്‍ട്ടുകളും നടന്നിട്ടുണ്ടെങ്കിലും രോഗാതുരമായ അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്കും മുന്‍കരുതലുകള്‍ക്കും നാം വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല.

ചിട്ടയായ വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തിയും ഹൃദ്രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും.

ഓരോ ദിവസവും ഓരോ നെല്ലിക്ക…ഗുണങ്ങളേറെ

ഇന്ത്യന്‍ ഗൂസ്ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്. ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ അമിത പണച്ചെലവോ സമയ നഷ്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ തീരുകയുമില്ല. അമിതവണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ദിവസവും നെല്ലിക്ക കഴിക്കുന്നത്.

വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്, ഫൈബര്‍, മിനറല്‍സ്, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ് നെല്ലിക്ക. സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു നെല്ലിക്ക ദിവസവും കഴിച്ചാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍.

1, ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു.

2, വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ് നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ കാഴ്ച ശക്തി വര്‍ധിക്കും.

3, ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് പരിഹാരമായി സ്ഥിരമായി നെല്ലിക്ക കഴിക്കുക.

4, പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്ഥിരമായി കഴിക്കുക.

5, നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു.

6, ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച് ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയും.

7, നെല്ലിക്കയിലുള്ള ആന്റി ഓക്‌സിഡന്റെുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന് സംരക്ഷിക്കും.

8, നെല്ലിക്ക ജൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും.

9, സ്ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.

10, ഓര്‍മ്മക്കുറവുള്ളവര്‍ സ്ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്തി വര്‍ധിക്കും.

11, സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിച്ച് ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

12, വായിലുണ്ടാകുന്ന അള്‍സറിന് പരിഹാരമായ നെല്ലിക്ക കഴിക്കുക.

13, ദിവസവും രാവിലെ ഒരുഗ്ലാസ്സ് നെല്ലിക്ക ജൂസ് കഴിക്കുന്നത് വാതരോഗങ്ങള്‍ ഇല്ലാതാകും.

14,ശരീരത്തിലെ അഴുക്കുകള്‍ പുറന്തള്ളി ശരീരശുദ്ധിവരുത്താന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയും.

15, ആസ്മയും ബ്രോങ്കയിറ്റിസും മാറാന്‍ സ്ഥിരമായി നെല്ലിക്ക കഴിക്കുക.

16, സ്ഥിരമായി കഴിച്ചാല്‍ മലബന്ധവും പൈയില്‍സും മാറും.

17, രക്തശുദ്ധി വരുത്തനായി സ്ഥിരമായി നെല്ലിക്ക കഴിക്കാം.

18, അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ പരിഹരിച്ച് ശരീര താപനില നിയന്ത്രിച്ചു നിര്‍ത്താന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ സാധിക്കും.

19, മുഖത്തിന്റെ തിളക്കം വര്‍ധിക്കാന്‍ തേന്‍ ചേര്‍ത്ത നെല്ലിക്കാജൂസ് സ്ഥിരമായി കഴിക്കുക.

20, ചുവന്ന രക്താണുക്കള്‍ വര്‍ധിക്കാന്‍ നെല്ലിക്ക കഴിക്കുക. ഇത് വിളര്‍ച്ച മാറാന്‍ സഹായിക്കും.

21, മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ച് മുടി കൊഴിച്ചില്‍ മാറാന്‍ സ്ഥിരമായി നെല്ലിക്ക കഴിക്കുക. കണ്ണിന്റെ തിളക്കം വര്‍ധിപ്പിച്ച് കാഴ്ച ശക്തി കൂടാന്‍ സ്ഥിരമായി നെല്ലിക്ക കഴിക്കുക.

22, മാനാസികാരോഗ്യം വര്‍ധിക്കാന്‍ സ്ഥിരമായി നെല്ലിക്ക കഴിക്കുക.

ആയുര്‍വേദ ഫെസ്റ്റ് അഥവാ പ്രകൃതിയിലേക്കും പാരമ്പര്യത്തിലേക്കുമുള്ള തീര്‍ത്ഥയാത്ര

തൊടിയിലും വഴിയിലുമെല്ലാം കണ്ടു പരിചരിച്ച ചെടികള്‍, മഹാരോഗങ്ങളെ പോലും വേരോടെ പിഴുതെറിയുന്ന അമൂല്യ മരുന്നുകളാണെന്ന് അറിയുമ്പോള്‍ അത്ഭുതം തോന്നിയേക്കാം. ഇതേ അത്ഭുതമാണ് കോഴിക്കോട് സ്വപ്‌ന നഗരിയിലെ ആയുര്‍വേദ ഫെസ്റ്റിവലിലെത്തിയപ്പോള്‍ പകരുടെയും കണ്ണുകളില്‍ വിടര്‍ന്നതും. ചികിത്സയ്ക്കായി ലക്ഷങ്ങള്‍ പൊടി പൊടിക്കുമ്പോള്‍ വീട്ടുപറമ്പില്‍ നിന്നും കളകളെന്ന് കരുതി പറിച്ചെറിഞ്ഞവയെല്ലാം ഒറ്റമൂലികളാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അത്ഭുതത്തിനൊപ്പം കുറ്റബോധവും തോന്നിയേക്കാം. കാട്ടുചെടികള്‍ എന്ന് കരുതി വെട്ടി കളഞ്ഞതില്‍ പലതും ഔഷധച്ചെടികളാണെന്നും അവയ്ക്ക് എണ്ണിയാലൊടുങ്ങാത്ത ഉപയോഗങ്ങളുണ്ടെന്നും മനസിലാക്കുന്നതിനൊപ്പം ഭാരതം ലോകത്തിന് സമ്മാനിച്ച ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതായിരുന്നു ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന്റെ ഭാഗമായി നടന്ന പ്രദര്‍ശനം.

ആരോഗ്യമുള്ള സ്ത്രീ, ആരോഗ്യമുള്ള കുടുംബം, ആരോഗ്യമുള്ള സമൂഹം എന്ന സന്ദേശവുമായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം നടത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഒരുക്കിയ സ്റ്റാളുകള്‍ ഫെസ്റ്റിലുണ്ട്. നെല്ലിക്കയുടെ ഗുണങ്ങള്‍ മാത്രം വിശദീകരിച്ചുകൊണ്ട് ദേശീയ നെല്ലി മിഷന്‍ ഒരുക്കിയ പ്രത്യേക സ്റ്റാള്‍ വിവിധ രോഗങ്ങള്‍ക്ക് എങ്ങനെയെല്ലാം നെല്ലിക്ക ഉപയോഗിക്കാം, ഔഷധ പാനീയങ്ങള്‍ എങ്ങനെ നിര്‍മ്മിക്കാം തുടങ്ങി  നെല്ലിക്കയുടെ ഗുണഗണങ്ങള്‍ വിശദമാക്കുന്നു. വര്‍ഷങ്ങളായി ആയുര്‍വേദ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍പനയ്ക്ക് എത്തിച്ചിട്ടുണ്ട്.

ആയുര്‍വേദ ആശുപത്രികള്‍ സൗജന്യ ചികിത്സയും മരുന്നു വിതരണവും നടത്തുന്നതിനൊപ്പം മേളയിലെത്തുന്നുവര്‍ക്ക് ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കുന്നു. ആയുര്‍വേദത്തിലെ വിവിധ ചികിത്സാ രീതികള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം അത് അനുഭവിച്ചറിയാനും മേളയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ആയുര്‍വേദത്തിനൊപ്പം കളരി മര്‍മ്മ ചികിത്സയും പരമ്പരാഗത കളരി ആയുധങ്ങളെ കുറിച്ച് പരിചയപ്പെടുത്തുകയും ചെയ്യുന്ന സ്റ്റാളും ഫെസ്റ്റിലുണ്ട്. മലബാര്‍ ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ ഒരുക്കിയ ഹോര്‍ത്തൂസ് മലബാറിക്കസ് വാലി അത്യപൂര്‍വ്വ ആയുര്‍വേദ ചെടികളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ്. ആയുര്‍വേദം മാത്രമല്ല യുനാനി, സിദ്ധ, ഹോമിയോ, സ്റ്റാളുകളും സ്വപ്‌ന നഗരിയിലെ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റില്‍ കാണാം.

ഗ്രില്‍ഡ് ചിക്കന്‍ കിഡ്നിയ്ക്ക് പണി തന്നേക്കാം

ഗ്രില്‍ഡ് ചിക്കന്‍ വിഭവങ്ങള്‍ വൃക്കയിലെ അര്‍ബുദത്തിന് കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍.  ഉയര്‍ന്ന താപനിലയില്‍ തീയില്‍വെച്ച് നേരിട്ട് പാചകം ചെയ്യുന്ന മാംസ വിഭവങ്ങളും ഇത് പാചകം ചെയ്യാനുപയോഗിക്കുന്ന മറ്റ് വസ്തുക്കളും കിഡ്നിയെ പ്രതികൂലമായി ബാധിക്കും.

അമേരിക്ക അടക്കമുള്ള  രാജ്യങ്ങളില്‍  പ്രായപൂര്‍ത്തിയായവരില്‍ റീനല്‍ സെല്‍ കാര്‍സിനോമ എന്ന അര്‍ബുദം വളരെ വലിയ തോതില്‍ വ്യാപകമാവുകയാണ്. ഫാസ്റ്റ് ഫുഡിന്‍റെ അമിത ഉപയോഗമാണ് ഇതിനു പ്രധാന കാരണമെന്ന കണ്ടെത്തലിലാണ് ടെക്സാസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍.

മാംസം നേരിട്ട് തീയില്‍വെച്ച് ചൂടാക്കുമ്പോള്‍ രൂപം കൊള്ളുന്ന  രാസവസ്തുക്കളാണ് ആരോഗ്യത്തിനു ഹാനികരമാകുന്നത്.

അൽഷിമേഴ്‌സ് പകർച്ചവ്യാധിയെന്ന് പുതിയ പഠനം

അൽഷിമേഴ്‌സ് രോഗം പകരാൻ സാധ്യതയുളള രോഗമായി പുതിയ  പഠനം കണ്ടെത്തിയിരിക്കുന്നു. മനുഷ്യനിലെ വളർച്ചയ്ക്ക് സഹായിക്കുന്ന ഹോർമോൺ ഇഞ്ചക്ഷൻ എടുത്ത ശേഷം തലച്ചോറിൽ പ്രത്യേകതരം രോഗം ബാധിച്ച് മരിച്ചവരെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ പേടിപ്പിക്കുന്ന സത്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് അൽഷി‌മേഴ്‌സ് പകർച്ചവ്യാധിയാണെന്നു കണ്ടെത്തുന്നത്.

രോഗനിർണയ, പരിചരണ പ്രക്രിയയിലൂടെയാണ് പകരാൻ സാധ്യത എന്നാണ് പറയുന്നത്.ആദ്യമായാണ് അൽഷി‌മേഴ്‌സ് പകർച്ച വ്യാധിയാണെന്ന് കണ്ടെത്തുന്നത്. രക്തം മാറ്റലും ദന്തപരിചരണവും അടക്കമുള്ളവയാണ് ഇത്തരത്തിൽ ഭീഷണിയുയർത്തുന്ന ചികിത്സ രീതികള്‍. ഇത്തരം പ്രക്രിയകളിലൂടെ രോഗബാധിതമായ കോശങ്ങളും ശസ്ത്രക്രിയാ ഉപകരണങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടാം.

എന്നാല്‍ പഠനവും തെളിവുകളും പ്രാഥമിക ഘട്ടത്തിലാണെന്നതിനാല്‍ കൂടുതൽ പഠനം ഇക്കാര്യത്തിൽ ആവശ്യമാണെന്നാണ് ലണ്ടനിലെ ഗവേഷകർ അഭിപ്രായപ്പെടുന്നത്.

ഇല മുതല്‍ വേരുവരെ അടിമുടി പേരക്ക ഔഷധം

 

അനേകം ഔഷധഗുണങ്ങളുള്ള ഒട്ടനവധി സസ്യങ്ങള്‍ നമ്മുടെ ചുറ്റുപാടും ഉണ്ട്. അതില്‍ പ്രധാനമാണ് പേരക്ക. ഇല മുതല്‍ വേരുവരെയും ഔഷധഗുണങ്ങളോടുകൂടിയതാണ് പേരക്ക. വൈറ്റമിന്‍ സി,ഇ,കെ, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം അയണ്‍, എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക. രോഗപ്രതിരോധശേഷി കൂട്ടാനായി ദിവസേന ഒരു പേരക്കയെങ്കിലും കഴിക്കുന്നത് നല്ലതാണ്.

പേരയില

ദന്തരോഗങ്ങള്‍ക്ക് ഏറ്റവും നല്ല മരുന്നാണ് പേരയില. പല്ല് വേദന, വായ്നാറ്റം, മോണരോഗങ്ങള്‍ എന്നിവക്ക് പേരയില പ്രധാനമാണ്.     പേരയിലയിട്ടു തിളപ്പിച്ചാറിയവെള്ളത്തില്‍ ഉപ്പിട്ട് ചേര്‍ത്തതിനുശേഷം വായില്‍കൊള്ളുന്നത് ദന്തരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ സാധിക്കും. പേരയുടെ തളിരില വായിലിട്ട് ചവക്കുന്നത് വായ്നാറ്റം കുറക്കും.

പേരയില ഉണക്കിപ്പൊടിച്ചുചേര്‍ത്ത വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറക്കാന്‍ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ്  നിയന്ത്രിക്കാനും കഴിയും.

പേരയിലയിട്ടു വെന്ത വെള്ളം കുടിച്ചാല്‍ അതിസാരം കുറയും.

പേരക്ക

ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സിയാണ് ഒരു പേരക്കയിലടങ്ങിയിരിക്കുന്നത്.

ദിവസവും ഒരു പേരക്ക വീതം കഴിക്കുന്നത്  ഹൃദയാരോഗ്യത്തിന് നല്ലതാണ്. പേരക്കയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദം കുറക്കാനും, രക്തത്തില്‍ കൊഴുപ്പടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും.

തൊലി കളയാത്ത പേരക്ക ദിവസവും ഒന്നോ, രണ്ടോ കഴിച്ചാല്‍ പ്രമേഹം കുറയും. ചുമ, ജലദോഷം എന്നിവയില്‍ നിന്നും മുക്തിനേടാനും പേരക്ക കഴിക്കുന്നത് നല്ലതാണ്.

പേരക്കയിലടങ്ങിയ വൈറ്റമിന്‍ എക്ക് സ്തനാര്‍ബുദം, സ്കിന്‍ കാന്‍സര്‍, പുരുഷന്‍മാരിലെ പ്രോസ്റ്റേറ്റ് കാന്‍സര്‍, വായിലുണ്ടാകുന്ന കാന്‍സറുകള്‍ എന്നിവ തടയാന്‍ സാധിക്കും. മാത്രമല്ല വൈറ്റമിന്‍ എ അടങ്ങിയതുകൊണ്ടു തന്നെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാനായി പേരക്കയോ, ജ്യൂസോ കഴിക്കുന്നത് ഏറെ സഹായകരമാണ്

പച്ചക്ക് തിന്നണം വെള്ളരിക്ക

 

വേവിച്ചു കഴിക്കുന്നതിനേക്കാള്‍ പച്ചയില്‍ കഴിക്കാന്‍ ഏറെ രുചിയുള്ള, ധാരാളം വൈറ്റമിനും ജലാംശവും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വെള്ളരിക്ക. തലചുറ്റല്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും വെള്ളരി ഫലപ്രദമാണ്.

വെള്ളരിയുടെ ചാറ് നാരങ്ങനീരുമായി ചേര്‍ത്ത് കഴിക്കുന്നത് ഉന്മേഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വെള്ളരിക്ക അരച്ച് പാലും പഞ്ചസാരയും ചേര്‍ത്ത് സേവിച്ചാല്‍ ശരീരത്തിന് തണുപ്പ് ലഭിക്കും. വെള്ളരിക്ക കഴിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നാല്‍ ചിക്കന്‍ പോക്സ്, വസൂരി പോലുളള രോഗങ്ങളെ തടയാന്‍ കഴിയും.

വെള്ളരിയുടെ ചെറുത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

പ്രായഭേദമന്യേ എല്ലാവര്‍ക്കും തലയിലെ താരന്‍ ഒരു വലിയ പ്രശ്നമാണ്. യുവത്വം മുതല്‍ മധ്യവയസ്സു വരെയും ഇതുകണ്ടുവരുന്നു. ചിലപ്പോള്‍ കുട്ടികളിലും താരന്‍റെ പ്രശ്നം ഉണ്ടാവാറുണ്ട്. ഫംഗസാണ് താരന് പ്രധാന കാരണമായി പറയുന്നത്. ശിരോചര്‍മ്മത്തില്‍ വെളുത്ത പൊടിപോലെയാണ് താരന്‍ കണ്ടുവരുന്നത്. മുടിയുടെ വളര്‍ച്ചയെയും, ബലത്തെയും ഇത് ദോഷകരമായി ബാധിക്കുന്നു. ഒപ്പം തലചൊറിച്ചിലും മറ്റു ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കാരണമാവുന്നു.

പ്രധാന കാരണങ്ങള്‍

ശിരോചര്‍മ്മത്തിലെ അധിക എണ്ണമയം, വീര്യം കൂടിയ സോപ്പ്, ഷാംപൂ എന്നിവയുടെ അമിത ഉപയോഗം, ചില മരുന്നുകളുടെ പാര്‍ശ്വഫലം, വിറ്റാമിന്‍റെ കുറവ് ഇവയെല്ലാം താരന്‍ വരാന്‍ പ്രധാന കാരണങ്ങളാണ്.

പരിഹാരങ്ങള്‍

തലേദിവസം വെള്ളത്തിലിട്ടു വെച്ച ഉലുവ പിറ്റേദിവസം അരച്ച് കൊഴമ്പുരൂപത്തില്‍ ആക്കിയത് അരമണിക്കൂര്‍ തലയില്‍ പിടിപ്പിച്ച് വെക്കുക. ശേഷം ഷാംപു ഉപയോഗിച്ച് കഴുകികളയുക.

ചെറുനാരങ്ങനീര് തലയില്‍ തേക്കുന്നതും, ചെറുനാരങ്ങനീര് എണ്ണ ചൂടാക്കി അതില്‍ കലര്‍ത്തി തേക്കുന്നതും നല്ലതാണ്.

ആഴ്ചയില്‍ രണ്ടുതവണ നല്ല പുളിയുള്ള തൈര് തലയില്‍ തേച്ച് പിടിപ്പിച്ചതിനുശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

ഹെന്ന ഉപയോഗിക്കുന്നതു നല്ലതാണ്.

വെണ്ടക്ക: വിറ്റാമിൻ സമൃദ്ധിയുടെ പര്യായം

 

വൈറ്റമിന്‍ എ, ബി, സി, ഇ, കെ തുടങ്ങി ഒട്ടനവധി ആരോഗ്യഗുണങ്ങളോടു കൂടിയതാണ് വെണ്ടക്ക. വൈറ്റമിനു കാല്‍സ്യം, അയണ്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടക്കയിലടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍ എ ധാരാളം അടങ്ങിയതിനാല്‍ കാഴ്ചശക്തി കൂട്ടാനും ത്വക്കിന്റെ ആരോഗ്യസംരക്ഷണത്തിനും വെണ്ടക്ക ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ഇമ്മ്യൂണ്‍ സിസ്റ്റത്തെ ഉദ്ദീപിപ്പിക്കുകയും അതുവഴി ശ്വേതരക്താണുക്കളുടെ അളവ് കൂട്ടുകയും ചെയ്യുന്നു.

ശരീരത്തിലെ ഫ്‌ളൂയിഡ് ശരിയായ തോതില്‍ നിലനിര്‍ത്താനാവശ്യമായ പൊട്ടാസ്യവും ഇതില്‍ ധാരാളമായി ഉണ്ട്. ഹൃദയപേശികള്‍ക്കു രക്തം നല്‍കുന്ന ധമനികളുടെയും പിരിമുറുക്കം കുറയ്ക്കാനും പൊട്ടാസ്യത്തിനു സാധിക്കും.

വെണ്ടക്ക രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയത്തെ കഠിനാധ്വാനത്തില്‍ നിന്നു മോചിപ്പിക്കാനും സഹായിക്കുന്നു. എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന ഓക്‌സലേറ്റുകള്‍ കിഡ്‌നി സ്‌റ്റോണിന് കാരണമാകുന്നതായും വിദഗ്ദര്‍ പറയുന്നു. ഫ്രൈ ചെയ്ത വെണ്ടയ്ക്കയില്‍ ധാരാളം കൊളസ്‌ട്രോളും അടങ്ങിയിട്ടുണ്ട്.

കുട്ടികളിലെ വയറുവേദന നിസ്സാരമാക്കരുത്

പലകാരണങ്ങള്‍ കൊണ്ടും കുട്ടികളില്‍ വയറുവേദന സംഭവിക്കാം. പലപ്പോഴും വയറുവേദന മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. പ്രായത്തിനനുസരിച്ചും വയറു വേദനയുടെ സ്വഭാവമനുസരിച്ചും വയറുവേദനയുടെ കാരണങ്ങള്‍ വ്യത്യാസപ്പെടുന്നു. പെട്ടെന്നു വരുന്ന വയറു വേദന, സ്‌ഥിരമായിട്ടുള്ള വയറുവേദന, അതികഠിനമായ വയറുവേദന എന്നിങ്ങനെയെല്ലാം ഉണ്ടാകുന്ന വയറുവേദനകള്‍ പലതാണ്.

ദഹനക്കേട്‌,വയറിളക്കം, ഛര്‍ദി, അതിസാരം, വൈറ്റമിന്‍റെ കുറവ്‌ എന്നിവയെല്ലാം സാധാരണയായി കണ്ടുവരുന്ന വയറുവേദനയുടെ കാരണങ്ങളാണ്‌. എന്നാല്‍ പലപ്പോഴും ഇത് നിസ്സാരമായി കാണുന്നത് വലിയ രോഗങ്ങളിലേക്ക് ചെന്നെത്തിക്കുന്നു.

കുടല്‍മറിച്ചില്‍ ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ സാധാരണയായി കണ്ടുവരാറുണ്ട്. ഈ സമയത്തും കുഞ്ഞുങ്ങള്‍ക്ക്‌  വയറുവേദന മൂലം അസഹ്യമായ വേദന അനുഭവപ്പെടാറുണ്ട്. ഈ ഭാഗത്തേക്കുള്ള രക്തയോട്ടം നിലക്കുന്നതാണ് വേദനക്കു കാരണം. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ പ്രതിവിധി കണ്ടെത്താവു. സ്വയം ചികിത്സ കഴിയുന്നതും ഒഴിവാക്കണം.

അസിഡിറ്റി

അസിഡിറ്റി മൂലമുള്ള വയറുവേദന പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്നതാണ്. ആമാശയത്തില്‍ അമിതമായി അമ്ലാംശം നിറയുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നമാണ്‌ അസിഡിറ്റി. ഗ്യാസ്‌ ട്രബിള്‍ എന്ന പേരിലും ഈ അവസ്‌ഥ അറിയപ്പെടുന്നു.

ദഹനത്തെ സഹായിക്കുവാനായി ആമാശയം ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ എന്ന അമ്ലം സ്രവിപ്പിക്കുന്നു. അമ്ലം പൊതുവെ ശരീരകോശങ്ങള്‍ക്ക്‌ അപകടകാരിയാണെങ്കിലും ആമാശയത്തിന്‍റെ ഉള്‍വശം ഇതിനെ ചെറുക്കാന്‍ പൊതുവേ സജ്ജമാണ്‌.

ഫങ്‌ഷണല്‍ ഡയറിയ

ഫങ്‌ഷണല്‍ ഡയറിയ മൂന്നും നാലും വയസുള്ള കുട്ടികളിലാണ്‌ സാധാരണ കണ്ടുവരുന്നത്‌. ഭക്ഷണം കഴിച്ചാല്‍ ഉടനെ വയറുവേദന ന്നതാണ്‌ ഇതിന്‍റെ ലക്ഷണം. പെട്ടെന്ന്‌ ഉണ്ടാകുന്നതും സഹിക്കാന്‍ കഴിയാത്തതുമായ വയറു വേദന ഒരിക്കലും നിസ്സാരമായി കാണരുത്.

കട്ടൻ ചായ ശീലമാക്കാൻ 10 കാരണങ്ങൾ

 

ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ബീവറേജസുകളാണ് ചായയും കാപ്പിയും. ഇവയിൽ കട്ടൻ ചായയാണ് ആരോഗ്യത്തിന് ഏറ്റവും നല്ലതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ചർമസംരക്ഷണം മുതൽ കാൻസറിനെ ചെറുക്കാൻ വരെ കട്ടൻചായയ്ക്ക് കഴിയുമത്രേ!

കട്ടൻ ചായയുടെ 10 ഗുണങ്ങൾ ഇവയാണ്ഃ

-ചർമസംരക്ഷണം- കട്ടൻചായ ശീലമാക്കിയവർക്ക് ആരോഗ്യമുള്ള ചർമവുമുണ്ടാകും. ചായയിലെ ആന്റിഓക്സിഡൻസാണ് ചർമത്തിന് ഗുണം ചെയ്യുന്നത്. എന്നാൽ ചായയുടെ അമിത ഉപയോഗം ചർമത്തിന് ദോഷം.

-കേശസംരക്ഷണം- മുടിയഴക് വർദ്ധിപ്പിക്കാനും ആരോഗ്യമുള്ള മുടിയിഴകളെ നിലനിർക്കാനും കട്ടൻ ചായ നല്ലതാണ്.

-പാർക്കിൻസൺസ് രോഗത്തെ ചെറുക്കാനും കട്ടൻ ചായയ്ക്ക് കഴിയും. പുകവലിക്കുന്നവരിൽ പാർക്കിൻസൺസ് രോഗം വരാനുള്ള സാധ്യതകൾ കുറയ്ക്കാൻ ചായ ഉപയോഗം നല്ലതാണ്. ഇതിനായി ദിവസവും 421-2716 മി.ഗ്രാം  ചായ ഉപയോഗിക്കണമെന്നാണ് പഠനങ്ങൾ.

-ശരീരത്തിലെ ദഹനപ്രവർത്തനങ്ങളെ എളുപ്പമാക്കി ദഹനക്കേടിൽ നിന്നും രക്ഷതരാൻ കട്ടൻ ചായ ഉത്തമമാണ്.

-കുടൽ സംബന്ധമായുള്ള അസുഖങ്ങളുടെ പരിഹാരത്തിന് കട്ടൻ ചായ നല്ലതാണ്. ഡയേറിയക്ക് ഡോക്ടർമാർ പലപ്പോഴും ചായകുടി ഉപദേശിക്കാറുണ്ട്.

-ചായയിൽ അടങ്ങിയിട്ടുള്ള ശക്തമായ ആന്റിഓക്സിഡൻസിന് പലവിധ കാൻസറുകളെയും ചെറുക്കാനാകും. ചായ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് കാൻസറിനുള്ള സാധ്യതകൾ കുറയ്ക്കാനാകും.

-കൊളസ്ട്രോൾ കുറയ്ക്കാനും കട്ടൻ ചായ മതി.

-ഹൃദയത്തിന്റെ ആരോഗ്യത്തിന് കട്ടൻചായ നല്ലതാണ്. ഹൃദയത്തിലെ കൊറോണറി, ആർട്ടെറി തകരാറുകൾ ഇല്ലാതാക്കാൻ ഇത് സഹായിക്കും.

-ആസ്മയിൽ നിന്ന് ആശ്വാസം കിട്ടാൻ ചൂടുള്ള പാനീയങ്ങൾ നല്ലതാണ്. അക്കൂട്ടത്തിൽത്തന്നെ ഏറ്റവും നല്ലത് കട്ടൻ ചായയാണ്.

-മാനസികാരോഗ്യത്തിന് കട്ടൻ ചായ ഏറ്റവും ഉത്തമമാണ്. ഹൃദയത്തിന് ദോഷം ചെയ്യാതെ മസ്തിഷ്കത്തെ ഉത്തേജിപ്പിക്കാൻ കട്ടൻ ചായയിലെ രാസപദാർത്ഥങ്ങൾക്ക് സാധിക്കും.

 

അവസാനം പരിഷ്കരിച്ചത് : 7/11/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate