മദ്യം മനുഷ്യ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞ കാലമാണിത്. ഇന്ത്യയിൽ 2000 ബിസിയിൽ പോലും ലഹരിയുള്ള പാനീയങ്ങൾ ഉപയോഗിച്ചിരുന്നതായി ചരിത്രകാരന്മാർ അവകാശപ്പെടുന്നു. ഇതു സ്വതന്ത്രയാകുന്നതിന് മുമ്പുള്ള ഏകദേശം 200 വർഷക്കാലം ബ്രിട്ടീഷ് സംസ്കാര സമ്മിശ്രണത്താൽ മദ്യപാനം നമ്മുടെ സമൂഹത്തിൽ വേരുറപ്പിച്ചു. യോദ്ധാക്കൾക്ക് ധൈര്യം പകരാനും ആഘോഷങ്ങൾ കേമമാക്കാനുമായിരുന്നു പണ്ട് മദ്യം കൂടുതലും ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോഴത് സർവസാധാരണമായി മാറി.
ദിവസേന രണ്ടിൽ കൂടുതൽ പെഗ് മദ്യം ഉപയോഗിക്കുന്നവർക്ക് ഏകദേശം ഒരു മാസത്തിനുള്ളിൽ Fatty Liver (കരളിൽ കൊഴുപ്പടിയുന്ന അവസ്ഥ) ഉണ്ടാകുകയും തുടർന്ന് കഴിച്ചാൽ ഏകദേശം ഒരു വർഷ സമയത്തിൽ ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് (മദ്യം കൊണ്ടുണ്ടാകുന്ന മഞ്ഞപ്പിത്തം) ഉണ്ടാകുവാനും സാധ്യതയുണ്ട്. തുടർ മദ്യപാനികളിൽ ഏകദേശം പത്തു വർഷം കൊണ്ട് സിറോസിസ് അഥവാ കരൾവീക്കം എന്ന ജീവനു തന്നെ അപകടം സൃഷ്ടിക്കുന്ന അവസ്ഥയിൽ എത്തിച്ചേരാം.
എങ്ങനെയാണ് മദ്യം കരളിനെ ബാധിക്കുന്നത്?
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരൾ. വയറിന്റെ വലതുഭാഗത്ത് മുകളിലായാണ് കരൾ സ്ഥിതിചെയ്യുന്നത്. ഏകദേശം രണ്ട് കിലോ ഭാരമുള്ള കരളിന് ശരീരത്തിൽ വളരെ നിർണായകമായ ജോലികളാണ് ഉള്ളത്. നമ്മൾ കഴിക്കുന്ന ആഹാരങ്ങൾ സൂക്ഷിക്കുന്ന ഒരു കലവറയാണ് കരൾ. ശരീരത്തിൽ ഉണ്ടാകുന്ന അമോണിയ, നമ്മൾ കഴിക്കുന്ന പല മരുന്നുകൾ ഇവയെല്ലാം ശരീരത്തിൽ നിന്ന് പുറംതള്ളുന്നതിനും കരൾ സഹായകരമാകുന്നു. രക്തം കട്ട പിടിക്കുന്നതിനാവശ്യമായ ചില ആവശ്യഘടകങ്ങൾ ഉൽപാദിപ്പിക്കുന്നതും ചില വിറ്റാമിനുകളെ ശരീരത്തിൽ ശേഖരിച്ച് വയ്ക്കുന്നതും കരളിന്റെ ജോലിയാണ് ഇത്രത്തോളം പ്രധാന ജോലികളുള്ള കരളിന്റെ മുഖ്യ ശത്രുവാണ് മദ്യം.
മദ്യം അതേ രൂപത്തിലോ അല്ലെങ്കിൽ മദ്യത്തിൽ നിന്നും ശരീരം ഉൽപാദിപ്പിക്കുന്ന ആൽഡി ഹൈഡ് എന്ന രാസവസ്തുവോ കരളിന് ഹാനികരമായിത്തീരുന്നു. ഈ ആൽഡിഹൈഡ് കരളിലെ കോശങ്ങളെ നശിപ്പിക്കുന്നതോടൊപ്പം കരളിലുള്ള പ്രോട്ടീനുമായി ചേർന്ന് കരളിലെ രാസപദാർഥങ്ങളുടെ ഘടന തന്നെ മാറ്റിമറിക്കുന്നു. അങ്ങനെ ഒരവസ്ഥ വരുമ്പോൾ നമ്മുടെ ശരീരം തന്നെ കരളിനെതിരായി പ്രതിപ്രവർത്തിക്കുകയും കരളിന്റെ ഘടനയെയും പ്രവർത്തനത്തെയും ക്രമേണ അത് ബാധിക്കുകയും ചെയ്യുന്നു.
കരളിൽ കൊഴുപ്പടിയുക എന്ന അവസ്ഥയാണ് മദ്യം കരളിനെ ബാധിക്കുന്നതിന്റെ തുടക്കം. കരളിന്റെ പ്രവർത്തനങ്ങൾക്ക് കുഴപ്പമില്ലെങ്കിലും പരിശോധനയിൽ കരളിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്ന ചില എൻസൈമുകൾ (ഉദാ. എ എൽ പി, എസ് ജി പി ടി) കൂടുതലായി കാണുന്നു. അൾട്രാ സൗണ്ട് സ്കാൻ വഴിയും കരളിൽ കൊഴുപ്പടിയുന്നത് കണ്ടുപിടിക്കാം. ഈ അവസ്ഥയിൽ മദ്യപാനം തികച്ചും നിറുത്തുകയാണെങ്കിൽ കരളിനെ അതിന്റെ പൂർവ സ്ഥിതിയിലാക്കാൻ കഴിയും.
തുടർന്നും മദ്യം ഉപയോഗിക്കുമ്പോൾ അടുത്ത അവസ്ഥ മദ്യം മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം ചിലർക്ക് ഉണ്ടാകാം. മദ്യം ഉപേക്ഷിക്കുന്നതോടെ ഈ അവസ്ഥയിൽ നിന്നും നമുക്ക് കരളിനെ രക്ഷിക്കാം. എന്നാൽ, തുടർച്ചയായ മദ്യപാനം കരൾ വീക്കത്തിലേക്ക് നയിച്ചാൽ പിന്നെ മദ്യം തികച്ചും ഉപേക്ഷിച്ചാൽ പോലും ഒരു തിരിച്ചുപോക്ക് അസാധ്യമാണ്.
മദ്യം ഉപയോഗിക്കുന്ന എല്ലാവർക്കും കരൾവീക്കം ഉണ്ടാകുമോ?
ഇല്ല. ഒരപാടുകാലം മദ്യം ഉപയോഗിക്കുന്ന ഏകദേശം 15 ശതമാനം ആളുകളിൽ മാത്രമേ കരൾവീക്കം കണ്ടുവരാറുള്ളൂ. സ്ത്രീകൾക്ക് കരൾവീക്ക സാധ്യത കൂടുതലാണ്. കൂടാതെ അമിത ഭാരമുള്ളവർ, പോഷകാഹാര കുറവുള്ളവർ ഹെപ്പറ്റൈറ്റിസ് ബി രോഗബാധിതർ, കരളിന് ക്ഷതം സംഭവിക്കാൻ സാധ്യതയുള്ള മരുന്നുകൾ ഉപയോഗിക്കുന്നവർ മുതലായവരിൽ കരൾവീക്കം വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ചിലരിൽ ജന്മനാ കരൾരോഗ സാധ്യത കൂടുതലായി കാണപ്പെടുന്നു.
കരൾ വീക്കത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ക്ഷീണം, ഓക്കാനം, ഛർദി, വയറുവേദന, ഉറക്കക്കുറവ്, വിശപ്പില്ലായ്മ മുതലായ രോഗലക്ഷണങ്ങളാണ് ആദ്യം പ്രത്യക്ഷപ്പെടുക. തുടർന്ന് ശരീരത്തിലും, പ്രത്യേകിച്ച് കാലിൽ നീരുണ്ടാകുകയും ക്രമേണ വയറ്റിൽ നീരു നിറഞ്ഞ് വയറ് വലുതാവുകയും ചെയ്യുന്നു. ചെറിയ മുറിവിൽ നിന്നുപോലും രക്തം കട്ടപിടിക്കാതെ പോകുന്നതും ഈ രോഗത്തിന്റെ ലക്ഷണമാകാം. ആമാശയത്തിനുള്ളിൽ നിന്നും മൂലക്കുരുവിൽ നിന്നും ചിലപ്പോൾ അതികഠിനമായ രക്തസ്രാവമുണ്ടാകാം. അടിയന്തിര ശുശ്രൂഷ ലഭിച്ചില്ലെങ്കിൽ മരണത്തിന് വരെ ഇത് കാരണമാകാം.
രോഗം വർധിക്കുന്നതോടെ പോഷകാഹാരക്കുറവും നീരു വർധിക്കുകയും രോഗിക്ക് മഞ്ഞപ്പിത്തം പ്രത്യേക്ഷപ്പെടുകയും ചെയ്യുന്നു. ഇതോടൊപ്പം, വയറിനുള്ളിലെ രക്തസമ്മർദം വർധിക്കുകയും പ്ലീഹ ക്രമാതീതമായി വലുതാവുകയും ചെയ്യുന്നു.. ഈ അവസ്ഥയിൽ രോഗമുക്തി അസാധ്യമായിത്തീരുകയും ഹൃദയത്തിലും ശ്വാസകോശങ്ങളിലും നീരു നിറഞ്ഞോ രക്തം ഛർദ്ദിച്ചോ അല്ലെങ്കിൽ മഞ്ഞപ്പിത്തം അധികരിച്ചോ രോഗി മരണത്തിന് കീഴ്പ്പെടുന്നു.
എങ്ങനെയാണ് രോഗനിർണയം?
രക്ത പരിശോധനയിലൂടെയും അൾട്രാസൗണ്ട് സ്കാനിങ് സി ടി സ്കാനിങ് മുതലായ പരിശോധനയിലൂടെയുമാണ് രോഗം നിർണയിക്കുന്നത്. ലിവർ പ്രൊഫൈൽ അഥവാ കരളിലെ പ്രവർത്തനക്ഷമത മനസിലാക്കുന്നതിന് രക്ത പരിശോധന സഹായിക്കും. കൂടാതെ, എൻഡോസ്കോപ്പി പരിശോധനയിലൂടെ ആമാശയത്തിനുള്ളിലും മലദ്വാരത്തിനുള്ളിലുമുള്ള രക്തക്കുഴലുകളുടെ വീക്കം കണ്ടുപിടിക്കാനും ചികിത്സിക്കാനും കഴിയും. ചിലരിൽ ബയോപ്സി ടെസ്റ്റ് വേണ്ടിവന്നേക്കാം.
കരൾ വീക്കത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമാണോ?
മുമ്പ് പറഞ്ഞപോലെ മദ്യം കരളിനെ ബാധിച്ചു തുടങ്ങുന്ന അവസരത്തിൽ തന്നെ മദ്യം പൂർണമായും ഉപേക്ഷിച്ചാൽ കരൾവീക്കം എന്ന ഈ മാരകരോഗത്തിൽ നിന്ന് തികച്ചും മുക്തിനേടാം. എന്നാൽ ഒരിക്കൽ കരൾവീക്കം തുടങ്ങിയാൽ പിന്നീടൊരു തിരിച്ചുപോക്ക് അസാധ്യമാണ്. മദ്യം നിറുത്തുന്നതോടെ രോഗത്തിന്റെ മുന്നോട്ടുള്ള പോക്കിനെ പതുക്കെയാക്കാൻ സാധിക്കും.
രോഗചികിത്സയിൽ മുഖ്യമായുള്ളത് പോഷകാഹാരക്കുറവ് നികത്തുകയും രോഗസങ്കീർണതകൾ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് ഫലപ്രദമായി ചികിത്സിക്കുക എന്നതുമാണ്. ഉദാഹരണമായി, ആമാശയത്തിനുള്ളിലെ രക്തക്കുഴലുകളുടെ വീക്കം എൻഡോസ്കോപ്പി വഴി ചികിത്സിക്കുന്നതിലൂടെ വയറ്റിനുള്ളിലെ രക്തസ്രാവ സാധ്യത ഗണ്യമായി കുറയ്ക്കാനും അതിലൂടെ മരണത്തിൽ നിന്നും രോഗിയെ ഒരു പരിധിവരെ രക്ഷിക്കാനും സാധിക്കും.
എന്നാൽ രോഗം മൂർച്ഛിച്ചാൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമേ വഴിയുള്ളൂ. 15 മുതൽ 20 ലക്ഷം വരെ ചെലവുള്ള ഈ ചികിത്സാരീതി കരൾവീക്ക രോഗത്താൽ കഷ്ടപ്പെടുന്ന രോഗിക്കും കുടുംബത്തിനും പലപ്പോഴും അപ്രാപ്യമായിരിക്കും. അതുകൊണ്ടു തന്നെ വിധിക്ക് കീഴടങ്ങുകയേ വഴിയുള്ളൂ. മദ്യം കരളിനെ മാത്രം ബാധിക്കുന്ന ഒന്നല്ല. വായിലും അന്നനാളത്തിലും അർബുദ രോഗങ്ങൾ, മാനസിക വിഭ്രാന്തി, അപകട മരണങ്ങൾ, ആത്മഹത്യ, കുടുംബപ്രശ്നങ്ങൾ അക്രമവാസന, സമൂഹത്തിലും കുടുംബത്തിലും ദുഷ്പേര് മുതലായവയ്ക്കും ഈ ശീലം കാരണമാകുന്നു. മദ്യത്തിന്റെ ഈ ദോഷഫലങ്ങൾ തിരിച്ചറിഞ്ഞ് വരും തലമുറയെങ്കിലും ഈ ദുശ്ശീലത്തിൽ നിന്ന് പിന്മാറട്ടെ
കുടിയന്മാർക്കും ഒടുവിൽ ബോധം തെളിഞ്ഞു തുടങ്ങുകയാണ്. ഒരു കാലത്തു കുടിച്ചു കുന്തംമറിഞ്ഞു നന്നായി പേരു കേൾപ്പിച്ച പല കുടിയന്മാരും ഇപ്പോൾ ആരുമറിയാതെ കുടിനിർത്തിത്തുടങ്ങി. അനാരോഗ്യവും മരണഭീതിയും സാമ്പത്തികനഷ്ടവും ദൈവഭയവുമെല്ലാം കുടി നിർത്തലിനു കാരണമാകുന്നുണ്ടെങ്കിലും, മദ്യപാനം ഒരു രോഗമാണെന്നും അതിനു ചികിൽസയുണ്ടെന്നുമുള്ള തിരിച്ചറിവാണു മിക്ക കുടിയന്മാരുടെയും കണ്ണു തുറപ്പിക്കുന്നത്. ആ തിരിച്ചറിവുണ്ടാക്കാൻ കുടിയന്മാർക്കിടയിൽ ബോധവൽക്കരണം നടത്തുന്ന ആൽക്കഹോളിക് അനോണിമസ് എന്ന സന്നദ്ധപ്രസ്ഥാനം ഉത്തര മലബാറിലെ മലയോരത്തു നിശ്ശബ്ദവിപ്ലവം സൃഷ്ടിക്കുകയാണ്. മദ്യപാനം നിർത്തിയവരുടെ കൂട്ടായ്മയിലേക്കു മദ്യപരെ വിളിച്ചുവരുത്തി ബോധവൽക്കരിക്കുകയാണ് ‘എഎ’ എന്നറിയപ്പെടുന്ന ആൽക്കഹോളിക് അനോണിമസിന്റെ പ്രധാന രീതി. കൈവിട്ടുപോയ ജീവിതത്തിലേക്കു തിരിച്ചുവന്നവരുടെ വിജയകഥകൾ കുടിയന്മാർക്കു പ്രചോദനമാകുന്നു. കണ്ണൂർ ജില്ലയുടെ മലയോര മേഖലയിലെ കൊട്ടിയൂർ പഞ്ചായത്തിൽ മാത്രം 390 പേരാണു കുറഞ്ഞ കാലം കൊണ്ട് എഎ വഴി കുടി നിർത്തിയത്.
നിരീശ്വരവാദികൾ ക്ഷമിക്കുക ദൈവത്തിൽ വിശ്വസിക്കുന്ന കുടിയന്മാരെ മാത്രമേ എഎ വിശ്വസിക്കുന്നുള്ളൂ. എഎയിൽ അംഗമാകണമെങ്കിൽ ദൈവവിശ്വാസം നിർബന്ധം. ഏതു മതവും ഏതു ദൈവവുമാകാം. അതു മറ്റൊന്നും കൊണ്ടല്ല, തങ്ങളേക്കാൾ വലിയൊരു ശക്തി തങ്ങൾക്കു മുകളിലുണ്ടെന്നു വിശ്വസിക്കുന്നവരെ മാത്രമേ ഈ രീതിയിൽ തിരുത്താനാകൂ എന്നാണ് എഎയുടെ അനുഭവസാക്ഷ്യം. ഏതു പ്രത്യയശാസ്ത്രത്തിലോ മതത്തിലോ വിശ്വസിച്ചിരുന്ന ആളായാലും കുഴപ്പമില്ല. ആത്മീയത പലർക്കും പഴഞ്ചൻ ആശയമെന്നു തോന്നാമെങ്കിലും മദ്യത്തിൽ നിന്നു മോചിപ്പിക്കപ്പെടാൻ ആത്മീയതയിൽ അധിഷ്ഠിതമായി വ്യക്തിത്വം രൂപപ്പെടുത്തണം എന്നത് എഎയുടെ നിർബന്ധവ്യവസ്ഥയാണ്.
നല്ല ജീവിതത്തിന് ആദർശങ്ങൾ ആവശ്യമാണ് എന്ന ബോധം പകരാൻ കൂടിയാണ് ഈ നിഷ്കർഷ. അതിൽ പരീക്ഷണത്തിന് അനുമതിയില്ല. ആരെയും ഭയമില്ലാത്ത കുടിയന്മാർ ഒരു കാലത്തും കുടി നിർത്താനിടയില്ലെന്നു ചുരുക്കം. രണ്ടു കുടിയന്മാർ കണ്ട ഒറ്റ സ്വപ്നം മറ്റുള്ളവരോടു വെളിപ്പെടുത്താതെ മദ്യപാനം നിർത്തിയവരുടെ രാജ്യാന്തര സംഘടനയാണ് എഎ അഥവാ ആൽക്കഹോളിക് അനോണിമസ്. ഇരുനൂറോളം രാജ്യങ്ങളിലായി ലക്ഷക്കണക്കിനു കുടിയന്മാരാണു കുടുംബജീവിതത്തിലേക്കും ആദർശപരമായ വ്യക്തിത്വങ്ങളിലേക്കും അവ നൽകുന്ന സന്തോഷങ്ങളിലേക്കും എഎയിലൂടെ തിരിച്ചെത്തുന്നത്. ലക്ഷക്കണക്കിനു വിപ്ലവകാരികൾ ആരോരുമറിയാതെ പ്രതിദിനം രൂപപ്പെടുന്നു. തകർന്നടിഞ്ഞ കുടുംബങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും വില മനസ്സിലാക്കി സ്വന്തം ജീവിതത്തിലേക്കും കുടുംബത്തിലേക്കും തിരിച്ചെത്തുന്നവരുടെ സംഭവബഹുലമായ കഥകളാണ് ഓരോ അനോണിമസ് വ്യക്തിത്വത്തിനും വെളിപ്പെടുത്താനുള്ളത്. ഈ മാറ്റം നല്ല വ്യക്തിത്വങ്ങളെയും നല്ല കുടുംബങ്ങളെയും നല്ല സമൂഹത്തെയും നല്ല ഗ്രാമങ്ങളെയും നല്ല വംശങ്ങളെയും നല്ല സംസ്കാരങ്ങളെയും ഒടുവിൽ ഒരു നല്ല രാജ്യത്തെയും സൃഷ്ടിക്കുമെന്ന് ആൽക്കഹോളിക് അനോണിമസ് വിശ്വസിക്കുന്നു.
1935ൽ അമേരിക്കയിലെ ഒഹിയോയിലെ അക്രോണിൽ ബിൽ വിൽസൺ, ഡോ. ബോബ് സ്മിത്ത് എന്നിവർ ചേർന്നാണ് എഎ ആരംഭിച്ചത്. ഇരുവരും അമിതമദ്യാസക്തരായിരുന്നു. മദ്യത്തിൽ നിന്നു മോചനം നേടാൻ ഇരുവരും ആഗ്രഹിച്ചു. രണ്ടുപേരും ഒന്നിച്ചിരുന്ന് ആസക്തിയുടെ ദൂഷ്യഫലങ്ങൾ പരസ്പരം പങ്കുവച്ചു. അതുവഴിയുള്ള ജീവിതപ്രശ്നങ്ങൾ പരസ്പരം ഏറ്റുപറഞ്ഞു. മദ്യത്തിൽ നിന്നു രക്ഷപ്പെടാൻ പരസ്പരം സഹായിക്കാമെന്ന് ഇരുവരും വ്യവസ്ഥയുണ്ടാക്കി. അതിൽ വിജയിച്ചതോടെ ഇരുവരും കൂടുതൽ പേരെ ഈ പരസ്പരസഹായ സഹകരണ കൂട്ടുകെട്ടിലേക്ക് ആകർഷിക്കാൻ തുടങ്ങി. ആ കൂട്ടായ്മയാണ് ആൽക്കഹോളിക് അനോണിമസ് അഥവാ അജ്ഞാതരായ മദ്യാസക്തർ എന്ന പ്രസ്ഥാനം. അമിത മദ്യപാനത്തിലൂടെ ഉണ്ടായ ദുരനുഭവങ്ങളും മദ്യമുക്തി വന്ന ശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളും മറ്റുള്ളവർക്കു വിവരിച്ചു നൽകുകയാണ് എഎ എന്നു ലളിതമായി പറയാം. നൻമയുടെ ബിഗ് ബുക്ക് എഎ ഇന്ത്യയിൽ എത്തിയത് 1957 ലാണ്. ന്യൂയോർക്കാണ് ആസ്ഥാനം. ഇന്ത്യയിൽ ആസ്ഥാനം മുംബൈയിലാണ്. 1957ൽ ഡൽഹിയിലെ കനേഡിയൻ എംബസി ഉദ്യോഗസ്ഥൻ എം. ചാർലിയാണ് ഇന്ത്യയിൽ എഎയ്ക്കു തുടക്കം കുറിച്ചത്. മുംബൈ സെന്റ് ജോൺസ് സ്കൂളിന്റെ പ്രിൻസിപ്പൽ ആയിരുന്ന എം. ഹാരിയുടെ സഹകരണവും ഉണ്ടായിരുന്നു.
കേരളത്തിൽ ഇന്റർ ഗ്രൂപ്പ് ആദ്യം ആരംഭിച്ചത് കോഴിക്കോടാണ്. ഇപ്പോൾ ഇരുപതോളം സന്നദ്ധപ്രവർത്തക കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ജില്ലകൾ തോറും ഇന്റർ ഗ്രൂപ്പുകൾ സ്ഥാപിതമായി. അതിൽ ഒരെണ്ണത്തിന്റെ പ്രവർത്തനഫലമായി മാത്രം 10 വർഷങ്ങൾ കൊണ്ടു 3763 കുടുംബങ്ങൾ മദ്യപാനവിപത്തിൽ നിന്നു രക്ഷപ്പെട്ടു . ഈ കണക്കു തന്നെ ഒരു നിശ്ശബ്ദ വിപ്ലവത്തിന്റെ ശക്തി വ്യക്തമാക്കുന്നു. ആൽക്കഹോളിക് അനോണിമസ് എന്ന പുസ്തകമാണ് ലോകപ്രശസ്തമായ എഎ തത്വങ്ങൾ ലോകത്തിന് സമ്മാനിച്ചത്. എഎ അംഗങ്ങൾ ഇതിനെ ബിഗ് ബുക്ക് എന്നാണ് വിളിക്കുന്നത്. ക്രിസ്ത്യൻ സോഷ്യലിസ്റ്റ് മനോഭാവമാണ് എഎ ഗ്രൂപ്പുകൾ പിൻതുടരുന്നത്. ആത്മീയതയാൽ നിറഞ്ഞു ഡോ. സ്മിത്ത് അവസാനത്തെ പെഗ് മദ്യവും കഴിച്ചു മദ്യപാനം ഉപേക്ഷിച്ച ജൂൺ 10നാണു ലോകമെങ്ങും എഎ ഗ്രൂപ്പുകൾ വാർഷികം ആഘോഷിക്കുന്നത്.
എഎയുടെ പ്രവർത്തനം ഇങ്ങനെ .
മദ്യപാനി എഎ കൂട്ടായ്മയുടെ സഹകരണത്തോടെ ഏതെങ്കിലും ഒരു എഎ സന്നദ്ധ കേന്ദ്രത്തിലെത്തി കുടുംബസമേതം ക്ലാസുകളിൽ പങ്കാളിയാകണം. തുടർന്ന് എല്ലാ ആഴ്ചയും എഎയുടെ യോഗങ്ങളിൽ പങ്കെടുക്കണം. സാമ്പത്തിക സഹായങ്ങളോ, പണപ്പിരിവുകളോ, സംഘടനാ രൂപീകരണമോ, ഒന്നും എഎയുടെ ഇടയിൽ പാടില്ല. എഎ ഒരു സ്വയംഭരണ സ്ഥാപനമാണ് എന്നാണു സങ്കൽപ്പം. ചുരുങ്ങിയ കാലയളവിലേക്ക് ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പു നടത്തിയാണു നേതാക്കളെ നിശ്ചയിക്കുന്നത്. സ്ഥിരം നേതൃത്വം അനുവദനീയമല്ല. അടിസ്ഥാന തത്വങ്ങൾക്കു പുറത്തുള്ള ഒരു വിഷയവും എഎയിൽ ചർച്ച ചെയ്യാൻ പോലും പാടില്ല.
മദ്യപാനം ഒരു രോഗം കൂടിയാണ്. അതിൽ നിന്നു ശാരീരികമായും മാനസികമായും മോചിതരാകണം. വ്യക്തിത്വം വീണ്ടെടുത്തു കുടുംബാന്തരീക്ഷവും സാമൂഹികാന്തരീക്ഷവും സന്തോഷകരമാക്കണം. ഇതാണ് എഎയുടെ മുദ്രാവാക്യം. . മദ്യപാനം നിർത്തുന്നവർ ജീവിതത്തിലേക്കു തിരിച്ചെത്തുമ്പോൾ കുടുംബം ഒരു പക്ഷേ തകർന്ന പരുവത്തിലായിട്ടുണ്ടാകും. നീണ്ട മദ്യപാന കാലവും അതിന്റെ കസർത്തുകളും കുടുംബാംഗങ്ങളുടെ മനോഭാവത്തിലും സ്വഭാവത്തിലും സദാചാര ബോധത്തിലും വരെ മാറ്റം വരുത്തിയിരിക്കാം. മദ്യപൻ മദ്യപാനം നിർത്തി വീട്ടിലെത്തുമ്പോൾ അതിന്റെ നല്ലവശം മനസ്സിലാക്കാനോ അതനുസരിച്ചു പ്രതികരിക്കാനോ കഴിയാത്ത വിധം ബന്ധങ്ങൾ നശിച്ചിട്ടുണ്ടാകും. പുതിയ ബന്ധങ്ങൾ അവിഹിതമായി തുടങ്ങിയവരും കണ്ടേക്കാം. സുബോധത്തോടെ എത്തുന്ന മദ്യവിമുക്ത വ്യക്തിത്വത്തിന് ഈ സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ സാധിക്കാതെ വരികയും നല്ല ജീവിതത്തിലേക്കുള്ള വഴി അടയുകയും ചെയ്തേക്കാം. അതിനാലാണ് എഎയിൽ ചേരുമ്പോൾ കുടുംബാംഗങ്ങളോടെ ചേരണം എന്ന് എഎ പ്രവർത്തകർ നിഷ്കർഷിക്കുന്നതും കർശനമായി അതു പാലിക്കുന്നതും. മദ്യപരുടെ ഭാര്യമാരുടെ ഐക്യസംഘടനയും ഇതിനായി രൂപീകരിച്ചിരുന്നു. അൽ അനോൺ എന്നാണ് ഇത് അറിയപ്പെടുന്നത്. ഭർത്താക്കൻമാരുടെ മദ്യപാന ശീലത്താൽ സ്വഭാവ വ്യതിയാനത്തിലേക്കും സ്വഭാവ വൈകല്യത്തിലേക്കും പതിച്ച ഭാര്യമാരെ അവരുടെ പരാജയഘടകങ്ങൾ പരസ്പരം ബോധ്യപ്പെടുത്തി സ്നേഹത്തിലും വിട്ടുവീഴ്ചയിലും ഒന്നിപ്പിക്കുകയാണ് അൽ അനോൺ ചെയ്യുന്നത്.
ജോയ് ജോസഫ്
ഓണക്കാലത്ത് ആശുപത്രികളിൽ കാഷ്വൽറ്റി ഡ്യൂട്ടിയെടുക്കാൻ ഡോക്ടർമാർക്കു മടിയാണ്. ഓണനാളുകളിൽ അത്യാഹിതവിഭാഗം കുടിച്ചു ലക്കുകെട്ട മദ്യപരെക്കൊണ്ടു നിറയും. അമിതമായി മദ്യപിച്ചു രക്തം ഛർദിച്ചവർ, മദ്യലഹരിയിൽ വാഹനമോടിച്ചു പരുക്കേറ്റവർ, മദ്യം തലയ്ക്കുപിടിച്ചു തല്ലുകൂടി തല തല്ലിപ്പൊട്ടിച്ചവർ, മദ്യവിഭ്രാന്തിയിൽ തൂങ്ങിച്ചാകാൻ തുനിഞ്ഞവർ... ഇതിനു പുറമേ മദ്യപിച്ചു പൊതുസ്ഥലങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കിയവരെ പൊലീസുകാരും കൊണ്ടുവരും. മദ്യപിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചു സർട്ടിഫിക്കറ്റ് കൊടുക്കാനാണ്. ആശുപത്രി വാർഡുകളിലെ സ്ഥിതിയും വ്യത്യസ്തമായിരിക്കുകയില്ല. ഓണാഘോഷം മദ്യത്തിൽ കലക്കി കുടിച്ചവരായിരിക്കും വാർഡുകളിലേറെയും. മദ്യാസക്തിമൂലം സമനില തെറ്റിയവരെ കൈയും കാലും കൂട്ടിക്കെട്ടി കിടത്തിയിരിക്കും. കൂട്ടത്തിൽ വ്യാജമദ്യം കഴിച്ചു ഗുരുതരാവസ്ഥയിലായവരും കാണും. സിറോസിസ് രോഗികളും മഹോദരബാധിതരും വേറെ. വീട്ടുകാരുടെ പ്രാർഥനകൊണ്ടും ചികിൽസയുടെ ഫലമായും മദ്യവിമുക്തി നേടിയവരായിരിക്കും ഇവരിൽ പലരും. എന്നാൽ ഓണം ആഘോഷിക്കാൻ അടുത്തുകൂടിയ അഭ്യുദയകാംക്ഷികളുടെ പ്രലോഭനങ്ങളിൽപ്പെട്ട് ഒരു പെഗ്ഗിൽ തുടങ്ങി കുപ്പികൾ പലതും കാലിയാക്കി എത്തിയിരിക്കുകയാണിവർ. ഇവരുടെയെല്ലാം കട്ടിലിനരികിൽ നിർജീവമായി തലകുനിച്ചിരിക്കുന്ന ചിലരെ കാണാം ഭാര്യ, മകൻ, മകൾ.
നാടും നഗരവും ഓണക്കാഴ്ചകളിൽ മതിമറക്കുമ്പോൾ ആശുപത്രിയിലെ നിറംമങ്ങിയ കാഴ്ചവസ്തുക്കളാണിവർ. ഉത്രാടപ്പാച്ചിൽ, ക്യൂ നിൽക്കാൻ! കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യം ചെലവാകുന്ന ദിവസങ്ങളാണ് ഓണം ഉൾപ്പെടെയുള്ള ആഘോഷദിനങ്ങൾ. പണ്ടൊക്കെ ഉത്രാടപ്പാച്ചിൽ സദ്യവട്ടങ്ങൾ സംഭരിക്കാനും വീട്ടുകാർക്കുള്ള തുണിത്തരങ്ങൾ വാങ്ങാനുമൊക്കെ ആയിരുന്നെങ്കിൽ ഇന്നു ജനം പായുന്നതു ക്യൂനിൽക്കാനാണ്. പൂരാടത്തിനും ഉത്രാടത്തിനുമൊക്കെ കുടിച്ചു കുന്തംമറിയുന്നവർ തിരുവോണമെത്തുമ്പോഴേക്കും തീർത്തും അവശനിലയിലാകുന്നു. കുടുംബാംഗങ്ങളുടെ പൊന്നോണസ്വപ്നങ്ങളാണ് ഇവിടെ കരിന്തിരി കത്തുന്നത്. പുനർപതനം എന്ന ദുരന്തം ഭാര്യയുടെ കണ്ണീരും പ്രാർഥനയും വീട്ടുകാരുടെ പ്രേരണയും ചികിൽസയുമൊക്കെക്കൊണ്ടു മദ്യമോചിതനായി അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്നയാൾ വീണ്ടും ലഹരിയിലേക്കു മടങ്ങാനുള്ള സാധ്യത ഏറ്റവും കൂടുതൽ ഓണം പോലെയുള്ള ആഘോഷവേളകളിലാണ്. ഇതിനു പുനർപതനമെന്നാണു പറയുന്നത്.
മദ്യവിമുക്തി നേടിയ വ്യക്തിക്ക് അതു നിലനിർത്താൻ പറ്റാത്ത തരത്തിൽ പ്രലോഭനങ്ങൾ സൃഷ്ടിക്കുന്ന ഒരു സമൂഹമാണ് ഇന്നു കേരളത്തിൽ നിലവിലുള്ളത്. വല്ലപ്പോഴും രണ്ടു പെഗ്ഗടിച്ചാൽ കുഴപ്പമൊന്നുമില്ലെന്നേ! സ്മോളടിക്കാതെ എന്ത് ഓണാഘോഷം! എന്നൊക്കെപ്പറഞ്ഞു പഴയ കുടിക്കൂട്ടം വീണ്ടും ഒപ്പംകൂടും. പ്രലോഭനങ്ങൾക്കു വശംവദനായി വീണ്ടും കുടിച്ചുതുടങ്ങുന്ന വ്യക്തി മഹാദുരന്തത്തിന്റെ നിലയില്ലാക്കയത്തിലേക്കായിരിക്കും നിപതിക്കുന്നത്. മദ്യപാനരോഗത്തിന്റെ ഭാഗംതന്നെയാണു പുനർപതനം. പുനർപതനം ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ഉണ്ടാകുന്നതല്ല. അതിനുള്ള തയാറെടുപ്പുകൾ നേരത്തേ തന്നെ രോഗിയുടെ മനസ്സിൽ ബോധപൂർവമോ അല്ലാതെയോ നടക്കുന്നു. വീണ്ടും കുടിച്ചുതുടങ്ങുന്നതിനു കുറച്ചു ദിവസങ്ങൾക്കു മുൻപുതന്നെ രോഗിയിൽനിന്നു ചില അപായസൂചനകൾ ഉണ്ടായെന്നുവരാം. പലരും ഇതിനെ സ്വഭാവദൂഷ്യമായോ മനോരോഗലക്ഷണമായോ തെറ്റിദ്ധരിക്കാനിടയുണ്ട്. ഈ ലക്ഷണങ്ങളെ ഡ്രൈഡ്രങ്ക് സൂചനകൾ എന്നാണു വിളിക്കുന്നത്. ഇവയെ തിരിച്ചറിയാൻ കുടുംബാംഗങ്ങൾക്കു കഴിയണം. എങ്കിൽ മാത്രമേ രോഗിക്കു തക്കസമയത്തുതന്നെ ആവശ്യമായ ചികിൽസയും കൗൺസിലിങ്ങും നൽകി പുനർപതനം ഒഴിവാക്കാൻ സാധിക്കുകയുള്ളൂ. മദ്യപിക്കാതെ തന്നെ മദ്യം ഉപയോഗിച്ചതുപോലെയുള്ള ചില ലക്ഷണങ്ങൾ ഡ്രൈഡ്രങ്ക് ലക്ഷണങ്ങളുടെ ഭാഗമായുണ്ടാക ാം. പെട്ടെന്നു ദേഷ്യംവരിക, അലസത, മന്ദത, ജോലിയിലുള്ള താൽപര്യക്കുറവ്, ആത്മനിന്ദ, വാക്കുപാലിക്കാതെയിരിക്കുക, ദിനചര്യകളുടെ താളംതെറ്റുക തുടങ്ങിയവയും വീണ്ടും കുടിതുടങ്ങാനുള്ള അപായസൂചനകളാണ്.
പുനർപതനത്തിന്റെ സൂചനകൾ മനസ്സിലാക്കിയാൽ ഉടൻതന്നെ ലഹരിപദാർഥ വിധേയത്വ ചികിൽസയിൽ പരിശീലനം നേടിയിട്ടുള്ള ഒരു കൗൺസിലറുടെ സഹായം തേടുന്നതാണു നല്ലത്. കുടിനിർത്തിയ ആൾ വീണ്ടും കുടിച്ചുതുടങ്ങിയതായി മനസ്സിലാക്കിയാൽ അയാളെ ഒറ്റപ്പെടുത്തുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യാതെ റിലാപ്സ് ട്രീറ്റ്മെന്റ് നൽകാൻ കുടുംബാംഗങ്ങൾ തയാറാകണം. ഓണത്തെ പൊന്നോണമാക്കാൻ ഇത്തവണ മദ്യം മണക്കാത്ത ഓണത്തെ വരവേൽക്കാൻ നേരത്തെ തന്നെ പ്ലാൻ ചെയ്യാം. കുടിയൊക്കെ നിർത്തിയവർക്കു മദ്യം വീണ്ടും രുചിക്കാൻ പ്രേരണ നൽകുന്നതു പലപ്പോഴും ആഘോഷവേളകളിലെ മദ്യം വിളമ്പുന്ന കുടുംബസദസ്സുകളാണ്. വീട്ടിൽനിന്നു മദ്യസദസ്സുകളെ പൂർണമായും ഒഴിവാക്കാം. ഓണമൊരുങ്ങുന്നതും സദ്യവട്ടങ്ങൾ ഒരുക്കുന്നതും വിളമ്പുന്നതും കഴിക്കുന്നതുമൊക്കെ കുടുംബാംഗങ്ങൾ ഒരുമിച്ചാകട്ടെ. മദ്യം വിളമ്പുന്ന സൽക്കാരങ്ങളിൽനിന്നും മദ്യക്കൂട്ടായ്മയിൽനിന്നും വിട്ടുനിൽക്കാൻ കഴിയണം. അണഞ്ഞുപോയ മദ്യാസക്തി വീണ്ടും ആളിക്കത്താതിരിക്കട്ടെ. സംഘടനകളും ക്ലബ്ബുകളും മറ്റും സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ കുടുംബാംഗങ്ങളുമൊത്തു സജീവമായി പങ്കെടുക്കുക. മദ്യമോചനം നേടിയവരുടെ കൂട്ടായ്മയായ ആൽക്കഹോളിക് അനോണിമസ്, കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ അൽ അനോൺ, കുട്ടികളുടെ ഗ്രൂപ്പായ അൽ അറ്റീൻ എന്നിവയിൽ വീട്ടുകാരോടൊത്തു സജീവമായി പങ്കാളിയാവുക. ഈ ഓണത്തിന് ഓരോ വീടിന്റെയും മുറ്റത്തും മനുഷ്യമനസ്സുകളിലും ഒരുമയുടെ ആഹ്ലാദാനുഭവങ്ങൾ ഒരുപോലെ പൂക്കളമിടട്ടെ. അങ്ങനെയുള്ള വീടുകൾ കാണാനായിരിക്കും മാവേലി എത്തുന്നത്. ലഹരിയുടെ നിഴൽപ്പാടുകൾ വീഴാത്ത പൊന്നോണദിനങ്ങൾ വീടിന്റെ ഉൽസവമാകട്ടെ. ഈ ഓണത്തിന് ഓണം തന്നെയാകട്ടെ ലഹരി.
ഡോ. ബി. പത്മകുമാർ
കൊച്ചി∙ ലഹരിമരുന്ന് വ്യാപനം തടയാൻ ലഹരിപദാർഥ നിരോധന നിയമം കൂടുതൽ ശക്തമാക്കണമെന്നു മലയാള മനോരമ സംഘടിപ്പിച്ച ആശയക്കൂട്ടം അഭിപ്രായപ്പെട്ടു. ലഹരി വിമുക്തി ലക്ഷ്യമിട്ടു സർക്കാർ ആരംഭിച്ച സുബോധം പ്രചാരണപരിപാടിയുമായി സഹകരിച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്, നഗരകാര്യ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് ചർച്ച നിയന്ത്രിച്ചു. വിവിധ മേഖലകളിൽ നിന്നായി 16 പ്രമുഖർ പങ്കെടുത്തു. ചെറിയ അളവിൽ ലഹരിപദാർഥങ്ങൾ എത്തിക്കുന്നവർക്കു പോലും ജാമ്യം ലഭിക്കാത്ത വിധത്തിൽ നിയമം ഭേദഗതി ചെയ്യുക, ലഹരി വിമോചന പ്രവർത്തകർക്കു പരിശീലന കേന്ദ്രം ആരംഭിക്കുക, ലഹരി നിരോധനം, ബോധവത്ക്കരണം എന്നിവയ്ക്കായി നയം രൂപീകരിക്കുക തുടങ്ങിയ ആശയങ്ങളും കൂട്ടായ്മ മുന്നോട്ടു വച്ചു.
മറ്റു നിർദേശങ്ങൾ:
∙ ലഹരിമരുന്നുവിരുദ്ധ പ്രചാരണത്തിന് മൊബൈൽ അപ്ലിക്കേഷനുകളും കംപ്യൂട്ടർ ഗെയിമുകളും നിർമ്മിക്കണം.
∙ലഹരി വിരുദ്ധ, വിമോചന രംഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളേയും ഏജൻസികളേയും ഒരു കുടക്കീഴിൽ കൊണ്ടുവരണം.
∙ ലഹരി വിരുദ്ധ പരിപാടികൾ ലഹരി ഉപയോഗം പഠിപ്പിച്ചു കൊടുക്കുന്നതായി മാറരുത്.
∙ വിദ്യാർഥികൾ ലഹരിയിലേക്ക് ആകർഷിക്കപ്പെടുന്നത് തടയാൻ അധ്യാപകർക്ക് പരിശീലനം നൽകണം.
∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, വ്യാപാരികൾ, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ജാഗ്രതാനിര രൂപീകരിക്കണം. ക്ലാസ് അടിസ്ഥാനത്തിൽ നിരീക്ഷണ സമിതികളും വേണം.
∙ കലാ, കായിക രംഗത്തു കുട്ടികളുടെ അഭിരുചികൾ വളർത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലുണ്ടാവണം.
∙ ജില്ലാ ആശുപത്രികളിൽ ലഹരി മോചന ചികിത്സയ്ക്കും പുനരധിവാസത്തിനും സൗകര്യം ഒരുക്കണം. ലഹരി വിമോചന കേന്ദ്രങ്ങൾക്ക് മാനദണ്ഡം വേണം.
മദ്യപാനാസക്തി രോഗമാണന്ന് അറിയുന്നവർ എത്ര പേരുണ്ടാകും?. മാനസികവും ശാരീരികവുമായ ചികിത്സകളിലൂടെ മാറ്റിയെടുക്കേണ്ട ഇൗ രോഗത്തെ മലയാളി കാണുന്നത് അൽപം പരിഹാസത്തോടെയും ചിരിയുടെ ലഹരി നുരപ്പിച്ചു കൊണ്ടുമായിരിക്കും. അമിതമായി മദ്യപിക്കുന്നവർ നമുക്കു ‘ അയ്യപ്പ ബൈജുവും ’, ‘പാമ്പും’ മാത്രമാണ്. പരിഹസിച്ചു ചിരിക്കാനുള്ള കാർട്ടുൺകാഴ്ചകൾ. അത്തരം കാഴ്ചകളെ സഹതാപപൂർവവും അനുതാപപൂർവവും നാം കണ്ടുരസിക്കാറുമുണ്ട്..എന്നാൽ കുടിയുടെ ചതിക്കുഴികൾ നമ്മുടെ കുടുംബങ്ങളിലും ദുരിതം സൃഷ്ടിക്കുമ്പോൾ മാത്രമേ കുടിനിർത്താനുള്ള മാർഗങ്ങളെക്കുറിച്ച് ആലോചിക്കാറുള്ളൂ.
വഴികൾ പലത്
രണ്ടു വഴികളായിരിക്കും നമ്മുടെ മുന്നിൽ തെളിയുക. ഒന്നുകിൽ മദ്യപാനി അറിയാതെ ഭക്ഷണത്തിൽ മരുന്നു കലർത്തികൊടുക്കുക. അങ്ങനെയുള്ള മരുന്നുകൾ ലാഭ്യമാണെന്ന പരസ്യങ്ങൾ പത്രങ്ങളിലും മാസികകളിലും കാണുന്നതാണല്ലോ. െകെവിഷം കൊടുക്കുന്നതു പോലെ ഭർത്താവറിയാതെ ഭക്ഷണത്തിൽ കലർത്തിക്കൊടുത്തു പ്രാർത്ഥിക്കുന്ന പാവം വീട്ടമമ്മാർ എത്രയോ. അതിലും ഫലം കണ്ടില്ലെങ്കിൽ ഡിഅഡിക്ഷൻ സെന്ററുകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിയുന്നു. അതുപോലെ പ്രാർത്ഥനയും മന്ത്രവാദവും വഴി കുടി നിർത്താനാകുമെന്ന മറ്റുള്ളവരുടെ ആശ്വാസവാക്കുകളെ നാം മുഖവിലയ്ക്കെടുക്കാനും സാധ്യതയുണ്ട്.
ദൈവത്തിലേക്കുള്ള വഴി മദ്യപാനത്തിൽ നിന്നും രക്ഷനേടാനുള്ള മാർഗമായിക്കണ്ട് ധ്യാനകേന്ദ്രങ്ങളിലേക്ക് പോകാനും ചിലർ തയാറായേക്കാം. അവിടെ നിന്ന് കുടിനിർത്തി തിരിച്ചു വരുന്നുവരുണ്ടാകാം. ദൈവവഴിയിൽ പോകാൻ വിസമ്മതിയ്ക്കുന്ന മഹാഭൂരിപക്ഷത്തിനു മുന്നിൽ ഇനിയുള്ളത് ആകെ ഒരേയൊരു മാര്‍ഗം. ഡി അഡിക്ഷൻ സെന്ററിലേക്കു പോവുക. ഡി അഡിക്ഷൻ സെന്ററുകളിൽ കുടി നിർത്താനായി കടന്നു ചെല്ലുന്നവരെ എന്തൊക്കെയാണ് കാത്തിരിക്കുന്നത്? എന്തുതരം ചികിത്സയാണ് ഇവർക്കായി നൽകുന്നത് ? ഇത്തരം ചോദ്യങ്ങളൊന്നും ആരും ചോദിക്കാറില്ല. 21 ദിവസത്തെ ചികിത്സയ്ക്കായി മദ്യപാനിയെ വലിച്ചെറിഞ്ഞു കൊടുത്തു പണവും നൽകി തിരികെ പോവുന്നവരോട് ഏറെയും. മദ്യപാനിയുടെ വാക്കുകൾക്ക് പലപ്പോഴും ആരും ചെവി കൊടുക്കാറില്ല.
ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
‘ മനോരമ ആരോഗ്യം ’ കേരളത്തിലെ ഡി അഡിക്ഷൻ സെന്ററുകളിൽ നടത്തിയ അന്വേഷണം ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്ത കൊണ്ടുവന്നത്. മർദ്ദന മുറകൾ മുതൽ മരുന്നു കൊണ്ട് മന്ദബുദ്ധികളാക്കിത്തീർക്കുന്ന ചികിത്സകൾ വരെ ഇത്തരം സെന്ററുകളിൽ നടക്കുന്നു. മനുഷ്യാവകാശങ്ങളെ കാറ്റിൽ പ്പറത്തുന്ന തടവറകളാണ് പല ഡി അഡിക്ഷൻ സെന്ററുകളും.
പൂരത്തിന്റെ നാട്ടിൽ മറ്റൊരു പൂരം
കേരളത്തിൽ ഒൗദ്യോഗികവും അനൗദ്യോഗികവുമായി പ്രവർത്തിക്കുന്ന ഡിഅഡിക്ഷൻ സെന്ററുകളുടെ സമ്പത്താണ് തൃശൂർ. മിക്കതിലും ഭക്തിയുടെ നിറം കൂടി കലർത്തപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ യാത്ര തൃശൂർ ടൗണിൽ നിന്നും അധികം അകലെയല്ലാതെ പ്രവർത്തിക്കുന്ന ഒരു ഡിഅഡിക്ഷന്‍ െസന്ററിലേക്കായിരുന്നു. കുടി നിർത്താനാഗ്രഹിക്കുന്ന മദ്യപാനിയും മദ്യപാനിയുടെ സുഹൃത്തും ആയി ഞങ്ങൾ. സെന്ററിന്റെ മുറ്റത്തേക്ക് കാലെടുത്തു വെച്ചപ്പോൾ തന്നെ മുകള്‍ നിലയിലെ ജനലുകളുടെ ഇരുമ്പഴികളിൽ കുറേ മുഖങ്ങൾ പ്രത്യക്ഷപ്പെട്ടു. എല്ലാ മുഖങ്ങളിലും തടവുപുള്ളികളുടെ മുഖഭാവം. തടവറയിൽ അകപ്പെട്ടതിന്റെ ദൈന്യത.
താഴത്തെ നിലയിലെ പ്രധാന വാതിൽ താഴിട്ടു പൂട്ടിയിരിക്കുന്നു. ഒരാള്‍ വന്നു. കാര്യം ചോദിച്ചു. അയാൾ പോയ ശേഷം അൽപ്പസമയം കഴിഞ്ഞ് താക്കോൽക്കൂട്ടവുമായി പ്രത്യക്ഷപ്പെട്ടു. വാതിൽതുറന്ന് അയാൾ അകത്തേക്കു നയിച്ചു. ഇരിക്കാൻ പറഞ്ഞു. മറ്റൊരാളെത്തി. പോലീസുകാരുടെ ചോദ്യം ചെയ്യലിന്റെ ഭാഷയായിരുന്നു അയാളുടേത്. 21 ദിവസത്തെ ട്രീറ്റ്മെന്റാണ്. മരുന്നുണ്ട്. 2500 രൂപയാകും. ദിവസവും പ്രാർത്ഥനയും കുർബാനയുമുണ്ട്. അതിൽ പങ്കെടുക്കുന്നതു നിർബന്ധമാണ്. ഇവിടെ കയറിക്കഴിഞ്ഞാൽ പുറത്തൊന്നും വിടില്ല. മദ്യപാനിയെ പരുഷമായി നോക്കാനും ‘ നീ കുടി നിർത്തുമോടാ ’ എന്നു ചോദിക്കാനും അയാൾ മറന്നില്ല. ‘‘ ചികിത്സ തുടങ്ങിയാൽ ഇവിടെ ആകെ പ്രശ്നമാണ്, ഞങ്ങൾ ഉപദ്രവിക്കുമെന്നൊക്കെ ഇവൻ പറയും. ഇവനെ കണ്ടിട്ട് ഒരു കുഴപ്പക്കാരനാെണന്നു തോന്നുന്നു. 21 ദിവസമെന്നു പറഞ്ഞാൽ അത്രയും ദിവസം തന്നെ ഇവിടെ നില്‍ക്കണം. അതിനു മുമ്പ് ചാടാനൊന്നും ഞങ്ങൾ സമ്മതിക്കില്ല. സമ്മതമാണെങ്കിൽ നിന്നാൽ മതി .’’
കെണിയൊരുക്കി കെണിയൊരുക്കി
മുകളില്‍ പറഞ്ഞതു ഞങ്ങൾ നേരിട്ടു കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ. പല ഡി അഡിക്ഷൻ സെന്ററുകളിലും എത്തുന്നവരോടുള്ള സമീപനം ഏതാണ്ടീ വിധമാണെന്ന് എറണാകുളം ജില്ലയിലെ ഡി അഡിക്ഷൻ സെന്ററിലെ ദുരിതദിനങ്ങൾ കഴിഞ്ഞ് തിരിച്ചെത്തിയ സുരേന്ദ്രനും ഭാര്യയും പറയുന്നു. രാമകൃഷ്ണൻ ഇപ്പോൾ കുടിനിർത്തിയ നല്ല കുട്ടിയാണ്. മറ്റൊരു ഡി അഡിക്ഷന് സെന്ററിലെ ചികിത്സയാണു സുരേന്ദ്രനെ കുടി നിർത്തിയത്.
സുരേന്ദ്രനോടു ഞങ്ങൾ പോയ ഡി അഡിക്ഷന് സെന്ററിന്റെ അനുഭവങ്ങൾ പറഞ്ഞു. സുരേന്ദ്രൻ ഞങ്ങൾക്കു പറഞ്ഞുതന്നത് ഡി അഡിക്ഷൻ സെന്ററുകളിൽ നടത്തുന്നവരുടെ കെണിയൊരുക്കലിന്റെ വൈദഗ്ദ്ധ്യത്തെക്കുറിച്ചാണ്.
‘‘ എന്നെ കൊണ്ടു ചെന്നാക്കിയപ്പോൾ ഭാര്യയോടും ഇതുതന്നാ പറഞ്ഞത്. ഉപദ്രവിക്കുമെന്നൊക്കെ പേഷ്യന്റ് പറയാൻ സാധ്യതയുണ്ട്. കുറച്ചു ദിവസം മദ്യം കഴിക്കാതിരിക്കുമ്പോൾ അങ്ങനെയൊക്കെ തോന്നും. പിന്നെ നിങ്ങള്‍ ഇടയ്ക്കൊന്നും വരേണ്ട കാര്യമില്ല. എല്ലാം ശരിയാകുമ്പോൾ ഞങ്ങൾ വിളിക്കാം. ശരിക്കും അവിടെ ജയിലിൽ കിടക്കും പോല തന്നാ..... വീട്ടിലേക്കു വിളിക്കാനൊന്നും സമ്മതിക്കുകേലാ.
വീട്ടിൽ നിന്നു വിളിക്കുമ്പോൾ ഭാര്യയോടു പറയും സുരേന്ദ്രൻ വയലന്റാണ്.. ശരിയായിട്ടില്ല എന്നൊക്കെ. വീട്ടുകാര്‍ വിചാരിക്കും എന്തായാലും ഇത്രേം ആയി... ഇനി ആള് കുടിനിർത്തിയിട്ട് വരട്ടെയെന്ന്. ഒരു മാസം കഴിയുമ്പോൾ വീട്ടുകാരോട് ഇവരു തന്നെ പറയും ഒരു പതിനഞ്ചു ദിവസം കൂടി കഴിയട്ടെയെന്ന്. നമ്മള് ഒാകെ ആയിട്ടുണ്ടാവും. ഇവരുടെ ബിസിനസല്ലേ. വീട്ടുകാര്‍ പൈസയടയ്ക്കും. ഒാരോ ടെസ്റ്റെന്നൊക്കെ പറഞ്ഞ് പിന്നെയും വാങ്ങും കുറേ പണം .ഭാഗ്യത്തിന് അവർക്കു പുതിയ അഡ്മിഷൻ കിട്ടിയപ്പോള്‍ എന്നെ പുറത്തുവിട്ടു. ’’. സുരേന്ദ്രന്റെ വാക്കുകളിൽ ഒരു തടവറയിൽ നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസം.
പുറംലോകം അറിയാതെ
മദ്യപാനി പറയുന്നതൊന്നും വിശ്വസിക്കേണ്ട കാര്യമില്ലന്ന് ഡി അഡിക്ഷന് സെന്ററുകളുടെ നടത്തിപ്പുകാർക്ക് ബന്ധുക്കളെ പറഞ്ഞു വിശ്വസിപ്പിക്കാൻ കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പമായി. മർദ്ദനമുറകളാണു കുടി നിർത്താനായി അവർ സ്വീകരിക്കുന്നതെങ്കിൽപ്പോലും ആരു ചോദിക്കാന്‍ ? വീട്ടുകാരെ വിവരങ്ങൾ അറിയിക്കാൻ ശ്രമിക്കുന്നതു പാഴ്ശ്രമമാണ്. ഫോൺ ചെയ്യാനാകില്ല. കത്തെഴുതിയാൽ പോലും അയയ്ക്കാനാകില്ല. ചികിത്സ കഴിഞ്ഞു പുറത്തു പോകുന്നവരുടെ കൈയിൽ കത്തു കൊടുത്തു വിടാൻ പോലും അധികൃതർ സമ്മതിയ്ക്കില്ല. സൂക്ഷമമായ ദേഹപരിശോധനയ്ക്കു ശേഷമാണ് ഒാരോരുത്തരേയും പുറത്തു വിടുന്നത്.
കുടിനിർത്തിയ റോബോർട്ടുകൾ
മറ്റൊരു ഡി അഡിക്ഷൻ സെന്ററില്‍ വെച്ചാണ് സുശീലിനെക്കണ്ടത്. 28 കാരൻ. അവിവാഹിതൻ. സുശീൽ എറണാകുളം ജില്ലയിലെ ഡിഅഡിക്ഷൻ സെന്ററിൽ കഴിഞ്ഞത് ആറുമാസത്തോളമാണ്. വീട്ടുകാർ 21 ദിവസത്തെ പാർപ്പിക്കലിനായി അവിടെ കൊണ്ടു ചെന്നാക്കിയതാണ്. പിന്നീട് അവിടെ നിന്ന് പുറത്തു കടക്കാനായത് ആറുമാസത്തിനു ശേഷവും.
ഡി അഡിക്ഷൻ സെന്ററുകാരുടെ നിർദ്ദേശാനുസരണം നല്ലവണ്ണം കുടിപ്പിച്ചിട്ടാണ് ബന്ധുക്കൾ സുശീലിനെ ഡി അഡിക്ഷൻ സെന്ററിെലത്തിച്ചത്. ചെന്നപാടേ ഡോക്ടർ പരിശോധിച്ചു. രക്തം പരിശോധിക്കാനായി ഒരു കുത്തിവെപ്പ് എടുത്തതേ സുശീലിനോർമ്മയുള്ളൂ. പിന്നെ കണ്ണു തുറന്നത് അടുത്ത ദിവസം . അപ്പോൾ സെല്ലിൽ അടയ്ക്കപ്പെട്ടിരിക്കുകയാണ് . ഒരാഴ്ച കഴിഞ്ഞപ്പോൾ രണ്ടു മൂന്നു പേരുള്ള മുറിയിൽ അടച്ചിട്ടു. കട്ടിലിൽ കിടക്കുമ്പേൾ ഒരു ബെല്റ്റു കൊണ്ട് കെട്ടിയിടും.
അവിടെ മരുന്നു തരുന്നതുപോലും ഗുണ്ടായിസം കാണിച്ചുകൊണ്ടാണ്. ഗുണ്ടകളെപ്പോലുള്ള മെയിൽ നഴസുമാരാണ് കൂടുതൽ അവരിലൊരാൾ കവിളിൽ കുത്തിപ്പിടിക്കും. വാതുറക്കുമ്പോൾ കുറേ ഗുളികകൾ ഇട്ടുതരും. അടുത്തയാൾ വായിലേക്കു വെള്ളം ഒഴിക്കും. അതിനടുത്തു നിൽക്കുന്നയാൾ ടോർച്ചുമായാണു നിൽക്കുന്നത്. അയാൾ വായിൽ ടോർച്ചടിച്ചു നോക്കും. ഗുളിക ഇറങ്ങിപ്പോയോന്നു നോക്കാൻ.
ഗുളിക കഴിച്ചാൽ ആകെ മയക്കമാണ്. അവിടെയെല്ലാവരും റോബോട്ടുകളെപ്പോലെയാണു നടക്കുന്നത്. വീട്ടിൽപ്പോയാലും കഴിക്കാൻ ഈ ഗുളികയാണു തരുന്നത്. നേരെ എഴുന്നേറു നിൽക്കാൻ കഴിയില്ല. പിന്നല്ലേ കുടിക്കണമെന്ന ചിന്ത വരുന്നത്. കുടി നിർത്താൻ കൊണ്ടാക്കിയ മകൻ മന്ദബുദ്ധിയെപ്പോലെ ഇരിക്കുന്നതു കണ്ടു വീട്ടുകാരുടെ മനസലിഞ്ഞു. അവരാണ് ഈ ഡി അഡിക്ഷൻ സെന്ററിലെത്തിച്ചിരിക്കുന്നതെന്ു സുശീൽ പറയുന്നു.
യഥാർഥ ചോദ്യങ്ങൾ
മദ്യപാനാസക്തി ഒരു ശാരീരകരോഗാവസ്ഥ മാത്രമല്ല. ഇതിൽ മനസിനും കൂടി നൽകുന്ന ചികിത്സ പ്രധാനമാണെന്നു സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും സമ്മതിക്കുന്നു. എന്നാൽ നിർബന്ധിച്ചും പൂട്ടിയിട്ടും മദ്യപാനാസക്തിയിൽ നിന്നും മോചിതരാക്കാൻ കഴിയുമെന്ന സന്ദേശമാണ് കേരളത്തിലെ പല ഡി അഡിക്ഷൻ സെന്ററുകളും നൽകുന്നത്. വൈദ്യശാസ്ത്ര ചികിത്സ പോെല തന്നെ മനശാസ്ത്ര-സാമൂഹിക ചികിത്സയും മദ്യപാനാസക്തിയിൽ നിന്നും പിന്തിരിപ്പിക്കാൻ അനിവാര്യമാണ്. ഇതിൽ മദ്യപാനിയുടെ കുടുംബത്തിന്റേയും അടുത്ത ബന്ധുക്കളുടേയും ഇടപെടലും ആവശ്യമാണ്. അതായതു തനിച്ചു താമസിപ്പിച്ച് നിർബന്ധപൂർവം നടത്തുന്ന ചികിത്സാ നടപടികളിലൂടെ മദ്യപാനം നിർത്താനാകുമെന്നു വ്യാമോഹിക്കേണ്ടെന്നു ചുരുക്കം.
മദ്യപാനം നിർത്താൻ സ്വമേധയാ ആഗ്രഹിക്കുന്നയാളായി പരിചയപ്പെടുത്തിക്കൊണ്ടാണ് ഞങ്ങൾ ഡി അഡിക്ഷൻ സെന്ററുകളിലും ചെന്നത്. പക്ഷേ പൊലീസ് മുറയിലുള്ള ചോദ്യം ചെയ്യലും ഭയപ്പെടുത്തുന്ന പ്രതികരണങ്ങളും ഞങ്ങൾക്കു നേരെ ഉണ്ടായി. മദ്യപാനം നിർത്താൻ ആഗ്രഹിക്കുന്നവരെ കുറ്റവാളികളെപ്പോലെ കാണണമെന്നാണു പലരുടേയും ധാരണ. ഇവരോട് ഒന്നു ചോദിച്ചോട്ടെ, മദ്യപാനം നിർത്താൻ മോഹിക്കുന്നത് അത്ര വലിയ കുറ്റമാണോ സാർ....?
മദ്യപാനത്തെക്കുറിച്ച് പ്രശസ്തമായ ഒരു ചൊല്ലുണ്ട്. മദ്യപാനം തുടങ്ങുന്നത് കേവലമൊരു പെഗ് കഴിച്ചു കൊണ്ടായിരിക്കും. അതായതു വ്യക്തി ആദ്യം ഒരു ഡ്രിങ്ക് എടുക്കുന്നു. അതിനു ശേഷം രക്തത്തിലെത്തിയ ഡ്രിങ്ക് വ്യക്തിയെക്കൊണ്ട് നിർബന്ധിച്ച് ഏറ്റെടുപ്പിക്കുന്നു.
പിന്നെ സംഭവിക്കുന്നതു വ്യക്തിയെ മദ്യം ഒട്ടാകെ ഏറ്റെടുക്കുന്നതാണ്. മദ്യപാനിയുടെ വ്യക്തി ജീവിതവും സാമൂഹിക ജീവിതവും തകർക്കുകയാണല്ലോ മദ്യം ചെയ്യുന്നത്. മദ്യം പരിധിയിൽ കൂടുതൽ അകത്തു ചെല്ലുന്നതോടെ അകാരണമായ സന്തോഷം (യൂഫോറിയ) കൈവരികയും അരുതാത്തതും സാധിക്കാത്തതുമായ കാര്യങ്ങൾ സംഭവിക്കുമെന്നുള്ള തോന്നലുകൾ സംഭവിക്കുകയും ചെയ്യുന്നു. അന്തിമമായി കോമ അല്ലെങ്കില്‍ ബോധക്ഷയം രോഗിയ്ക്കു സംഭവിക്കുന്നു.
ഇതിനേക്കാൾ അപകടകരം മദ്യം ഏറ്റവും കൂടുതൽ ആസക്തി ഉണ്ടാക്കുന്ന വസ്തുവാണ് എന്നതാണ്. ഇൗ ആസക്തി ഉണ്ടാക്കുന്ന വസ്തുവാണ് എന്നതാണ്. ഇൗ ആസക്തിയെ അഡിക്ഷൻ എന്നു പറയാം. അഡിക്ഷന് ലോകാരോഗ്യ സംഘടന നൽകിയിട്ടുള്ള നിർവചനത്തിൽ ഇങ്ങനെ പറയുന്നു. ഇടവിട്ടോ അല്ലെങ്കിൽ സ്ഥിരമായോ കാണപ്പെടുന്ന ലഹരിയുടെ അവസ്ഥയാണ് അഡിക്ഷൻ. പ്രകൃത്യാ ഉള്ളതോ നിർമ്മിക്കപ്പെട്ടതോ ആയ വസ്തുക്കളോട് ഇൗ അഡിക്ഷൻ തോന്നാം. ഇൗ ആസക്തിയുടെ പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെയാണ്- മരുന്ന് ഏതു തരത്തിലെങ്കിലും ലഭിക്കാനും അതു കൂടെക്കൂടെ ഉപയോഗിക്കുവാനുള്ള അടങ്ങാത്ത അഭിനിവേശവും ആഗ്രഹവും ഉണ്ടാകുന്നു. കഴിക്കുന്ന ലഹരി വസ്തുവിന്റെ അളവു ക്രമേണ വർദ്ദിപ്പിക്കാനുള്ള ആഗ്രഹം. ലഹരിയോടും ഭൗതികമായും മാനസികമായും ഉണ്ടാകുന്ന വിധേയത്വം. വ്യക്തിയേയും സാമൂഹികജീവിതത്തേയും നശിപ്പിക്കുവാനുള്ള പ്രവണത.
വിവിധ ചികിത്സാ മോഡലുകൾ
മദ്യപാന വിടുതൽ ചികിത്സയ്ക്കായി നിരവധി മോഡലുകൾ നിലവിലുണ്ട്. പല ചികിത്സാ കേന്ദ്രങ്ങളിലും പല രീതിയിലാണു ചികിത്സിക്കുന്നത്. എന്നിരുന്നാലും ഡി അഡിക്ഷൻ ചികിത്സയ്ക്കു ചില തത്വങ്ങളുണ്ട്. മറ്റു ചികിത്സകളിൽ നിന്നു വ്യത്യസ്തമാണു ഡി അഡിക്ഷൻ ചികിത്സ. ഇതു മദ്യപന്റെ ജീവിതത്തില്‍ നടത്തുന്ന ഒരു ഇടപെടലാണ്. ഇവിടെ ഒരു തെറാപിസ്റ്റിന്റേയോ കൗൺസിലറുടേയോ ക്രിയാത്മകമായ ഇടപെടലിനു വളരെയധികം പ്രാധാന്യമുണ്ട്. വിജയകരമായ മദ്യപാനവിടുതൽ ചികിത്സയിൽ താഴെ പറയുന്ന ഘടകങ്ങൾ വേണം ചികിത്സകനെ നയിക്കാൻ
പ്രത്യേകം ശ്രദ്ധിക്കാൻ
∙മദ്യപാന കേന്ദ്രീകൃതമായ ഒരു ജീവിതമായിരിക്കും രോഗിയുടേത്. അതിൽ നിന്നുള്ള വിടുതലിനു രോഗി ആഗ്രഹിക്കുന്നുണ്ടാകില്ല. ചികിത്സ ഇൗ അവസ്ഥയിൽ നിന്നു വിടുതൽ നേടാനുള്ള ശ്രമങ്ങളിൽ വേണം തുടങ്ങാൻ.
∙ കൂടുതൽ പേരും മാനസികസമ്മർദ്ദങ്ങളെ അഭിമുഖീകരിക്കുന്നതിൽ നിന്നുള്ള ഒളിച്ചോട്ടമായി മദ്യപാനത്തെ സമീപിച്ചവരായിരിക്കും. മദ്യപാനത്തില്‍ നിന്നുള്ള വിടുതലിനൊപ്പം മദ്യത്തിന്റെ സഹായമില്ലാതെ മാനസിക സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള പ്രാപ്തി ചികിത്സിക്കപ്പെടുന്നവർക്കുണ്ടാക്കി കൊടുക്കുക.
∙മാനസികമായി മുറിവേറ്റവർക്ക് അതിൽ നിന്നുള്ള മോചനം സാധ്യമാക്കണം. ആദ്യം ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം.
∙ദീർഘനാളത്തെ മദ്യപാനം ഉണ്ടാക്കിയ ശാരീരിക രോഗങ്ങൾക്കുള്ള ചികിത്സകൾ.
∙ ആൽക്കഹോളിസം അല്ലെങ്കിൽ ആൽക്കഹോൾ അഡിക്ഷൻ ഒരു മാരകരോഗം തന്നെയാണ്. ഇത്തരത്തിലുള്ള ഏതു രോഗങ്ങൾക്കും തുടർചികിത്സകൾ വേണ്ടി വരുന്നതു പോലെ മദ്യപാന വിടുതൽ ചികിത്സയ്ക്കും തുടർ ചികിത്സ ആവശ്യമാണ്
ചികിത്സയിലെ പല ഘട്ടങ്ങൾ
ഒരാൾ തീവ്രമദ്യപാനിയാകുന്നതു വളരെപ്പെട്ടെന്നല്ല. അതേ പോലെ തന്നെ മദ്യപാനാസക്തിയിൽ നിന്നുള്ള വിടുതലും വളരെപ്പെട്ടെന്നു സംഭവിക്കുകയില്ല. യഥാർത്ഥ ഡി അഡിക്ഷനു പല ഘട്ടങ്ങളുണ്ട്.
ആദ്യഘട്ടം വ്യക്തിയുടെ ഉള്ളിൽത്തന്നെയാണ്. മദ്യപാനം മൂലം താന്‍ തകരുന്നു എന്ന തോന്നൽ, ഞാൻ സന്തോഷവാനല്ല എന്ന തോന്നൽ അയാളിൽ തന്നെ ഉണ്ടാക്കി വരേണ്ടതാണ്. ആൽക്കഹോളിസത്തിൽ നിന്നുള്ള മോചനത്തിനു രോഗിയിൽത്തന്നെ ഒരു സ്വയം പരിശോധന സംഭവിക്കേണ്ടതാണ്. ഇതു ഡി അഡിക്ഷൻ ചികിത്സയുടെ ആരംഭദിശയിൽ അയാളിൽ ഉടലെടുക്കേണ്ടതാണ്. ഇതിനു സഹായിക്കുകയാണു ചികിത്സകൻ അല്ലെങ്കിൽ കൗണ്‍സിലിങ് ചെയ്യുന്നായാൾ ആദ്യം ചെയ്യേണ്ടത്.
∙ 20 ദിവസം മുതൽ 31 ദിവസം വരെ ഡി അഡിക്ഷൻ സെന്ററുകളിൽ കഴിയേണ്ടി വരും. സ്വച്ഛമായ അന്തരീക്ഷത്തിൽ വേണം ചികിത്സക്കപ്പെടുന്നവർ കഴിയാൻ.
∙ ഒാരോ രോഗിയേയും വ്യക്തിഗതമായി മനസിലാക്കാനും അവരുടെ ശാരീരിക മാനസിക സ്ഥിതികൾ അപഗ്രഥിക്കാനുള്ള സംവിധാനമുണ്ടാക്കിയിരിക്കണം. ഒാരോരുത്തരുടേയും ഭൂതകാലം കൂടി ചികിത്സകൾ പൂർണമായി മനസിലാക്കിയ ശേഷം വേണം കൗൺസിലിങ്ങും ചികിത്സകളെല്ലാം തീരുമാനിക്കാന്‍
∙ മദ്യപാനാസക്തി ഒരാളിൽ സ്വാധീനം ചൊലുത്തുന്നതിനു പിന്നിൽ പല തലങ്ങൾ ഉള്ളതിനാൽ കൗൺസലിങ് വിദഗ്ദ്ധൻ, മനശാസ്ത്രജ്ഞൻ, മെഡിക്കൽ ഡോക്ടർ എന്നിവരുടെ മേൽനോട്ടത്തിൽ വേണം ചികിത്സ നടത്താൻ. രോഗിയെ പൂർണ്ണമായി മനസ്സിലാക്കൽ, അയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു വ്യക്തമായി രേഖപ്പെടുത്തൽ എന്നിവയ്ക്കു ശേഷം മാത്രമേ അയാൾക്കിണങ്ങിയ ചികിത്സ എന്തു വേണമെന്നു തീരുമാനിക്കപ്പെടാവൂ. അതായത് ബയോ-സൈക്കോസോഷ്യൽ ഘടകങ്ങളെപ്പറ്റിയുള്ള വിലയിരുത്തൽ പ്രധാനമാണ്. അതേപോലെതന്നെ അയാളിലെ ദൈവവിശ്വാസത്തിന്റെ അളവും അറിഞ്ഞിരിക്കണം. ഇത്തരം വിലയിരുത്തലുകൾക്കും പരിശോധനകൾക്കും പലവിധത്തിലുള്ള മാർഗങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്.
കൗൺസിലിങ് ആർക്കൊക്കെ?
മദ്യപാന വിടുതൽ ചികിത്സയിൽ കൗൺസിലിങ്ങിനുള്ള പങ്ക് പ്രധാനമാണ്. അഡിക്ഷൻ ഉണ്ടാക്കുന്ന സങ്കീർണമായ പ്രശ്നങ്ങളിലേക്കു യഥാർഥ ഉൾക്കാഴ്ചയോടെ രോഗിയെ നയിക്കുകയാണ് ഇതിൽ ചെയ്യുന്നത്. തന്നെക്കുറിച്ചുള്ള ചിന്തകളിലേക്കും അയാളെ കൗൺസിലിങ് വഴി നയിക്കുന്നു. ഇതുവഴി തന്നിൽ നിന്നു മാറി നിന്നുകൊണ്ട് തന്നിലേക്കു തന്നെ നോക്കാനുള്ള ഉൾക്കാഴ്ച അയാളിൽ സൃഷ്ടിച്ചെടുക്കുന്നു. കൗൺസിലറും രോഗിയും തമ്മിൽ സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടാണു കൗൺസിലിങ് സാധ്യമാക്കേണ്ടത്.
മദ്യപാന വിടുതൽ ചികിത്സയിൽ കുടുംബത്തിനുള്ള പങ്ക് വലുതാണ്. മദ്യപാനിയ്ക്കു മാത്രമല്ല കുടുംബാംഗങ്ങൾക്കും കൗൺസിലിങ്ങിലൂടെ പ്രശ്ന പരിഹാരം സാധ്യമാക്കേണ്ടതുണ്ട്. മദ്യപാന വിടുതൽ ചികിത്സയ്ക്കുശേഷം ഇനി മദ്യപിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ തീർച്ചയായും കുടുംബാംഗങ്ങളുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ മദ്യപാന വിടുതൽ ചികിത്സയിൽ മദ്യാസക്തനുള്ള അതേ പങ്കു തന്നെ കുടുംബാംഗങ്ങൾക്കുമുണ്ട്.
അഡിക്ഷൻ തെറപികൾ
മനശാസ്ത്രപരമായ അഡിക്ഷൻ തെറാപികളിലൂടെയും മദ്യാസക്തനെ കടത്തി വിടേണ്ടതായി വരും. ഇതിനായി ജെസ്റ്റാൾട്ട് തെറാപി, റാഷണൽ ഇമോട്ടീവ് തെറാപി എന്നിവ ഉപയോഗിക്കപ്പെടുന്നു. ഈ തെറപികൾക്കു വിവിധ ഘട്ടങ്ങളും ടെക്നിക്കുകളുമുണ്ട്. സൈക്കോ തെറപികളും ഉപയോഗിക്കപ്പെടുന്നു. ഇതുവഴി രോഗിയുടെ വൈകാരികാവശ്യങ്ങൾ അപഗ്രഥിക്കുവാനും പ്രകടമായതോ ഉപബോധ മനസിലോ ഉള്ളതുമായ വൈകാരിക സംഘട്ടനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണു വേണ്ടത്. തന്റെ ബുദ്ധിക്കു മനസിലാക്കാൻ കഴിയാതിരുന്ന അവസ്ഥകളെ അറിയാനും കൂടുതൽ പക്വതയുള്ള മനസിനുടമയായി തീരാനും ഈ തെറപികൾ സഹായിക്കും ഇതോടൊപ്പം തന്നെ വിവിധങ്ങളായ ബിഹേവിയറൽ തെറപികളും ഉപയോഗിക്കപ്പെടുന്നു. മദ്യാസക്തനിലെ മനോസമ്മർദ്ദം കുറയ്ക്കാനായി റിലാക്സേഷൻ മാർഗങ്ങൾ അനിവാര്യമാണ്. റിലാക്സേഷനായി യോഗ, മെഡിറ്റേഷൻ തുടങ്ങിയ മാർഗങ്ങൾ ഉപയോഗിക്കാം.
മരുന്നും തെറപികളും
മദ്യപാനത്തോടു വെറുപ്പുണ്ടാക്കുകയും മദ്യത്തെക്കുറിച്ചു ചിന്തിക്കുന്നതിൽ നിന്നും രോഗിയെ പിന്തിരിപ്പിക്കുന്നതിനുമായി വിവിധ തരത്തിലുള്ള അവേർഷൻ തെറപികൾ മുൻ കാലങ്ങളിൽ ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്നവയ്ക്ക് അത്രയധികം പ്രാധാന്യം ചികിത്സകർ നൽകുന്നില്ല. മദ്യത്തോടൊപ്പം ഛർദ്ദിക്കാനുള്ള മരുന്നുകൾ നൽകുക, മദ്യഗ്ലാസ് ചുണ്ടോടടുപ്പിക്കുമ്പോൾ ഷോക് നൽകുക എന്നിവയൊക്കെ വഴി മദ്യപാനത്തെക്കുറിച്ചോർക്കുമ്പോൾ തന്നെ വെറുപ്പോ വിമ്മിഷ്ടമോ ജനിപ്പിക്കാനാണു ശ്രമിക്കുന്നത്. ഇതിനേക്കാൾ ഫലപ്രദമായ ബിഹേവിയറൽ തെറപികൾ ഇന്നു വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക ബിഹേവിയറൽ ടെക്നിക് ഉപയോഗിച്ചുകൊണ്ടല്ല ഇതു സാധ്യമാക്കുന്നത്. ഇതിനായി പലവിധ മാർഗങ്ങൾ ഉപയോഗിക്കപ്പെടുന്നു. ഓരോ രോഗികൾക്കും അവരുടെ രോഗാവസ്ഥകൾക്കനുസൃതമായി മരുന്നുകൾ കൊടുക്കുന്നതു പോലെ ഓരോരുത്തർക്കും അനുയോജ്യമായ ബിഹേവിയറൽ തെറപികളാണു നൽകുന്നത്.
സിസ്റ്റമാറ്റിക്ക് ഡി സെൻസിറ്റൈസേഷൻ
മദ്യപാനാസക്തി ഉണ്ടായി വരുന്നത് ഏതെങ്കിലും ഒരു ശീലത്തിന്റെയോ രീതിയുടേയോ ചുവടുപിടിച്ചായിരിക്കില്ല. അതിനു കാരണമായി ഒരു പാടു കാരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടാവും. അതിനാൽ പലവിധ തെറപികളെ സംയോജിപ്പിച്ചു കൊണ്ട മാത്രമേ ചികിത്സ നിശ്ചയിക്കാനാകൂ. ഇതിനായി പ്രചുരപ്രചാരത്തിൽ ഉപയോഗിക്കപ്പെടുന്ന രണ്ടു കൂട്ടം ടെക്നിക്കുകളാണ് സിസ്റ്റമാറ്റിക് ഡി സെൻസിറ്റൈസേഷനും ബിഹേവിയർ മോഡിഫിക്കേഷനും.
സിസ്റ്റമാറ്റിക്ക് ഡി സെൻസിറ്റൈസേഷൻ മാനസിക സമ്മർദ്ദവും ഉത്ക്കണ്ഠയും പരിഹരിക്കാനായി മുമ്പേ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മാർഗങ്ങളാണ്. ഉത്ക്കണ്ഠ വർദ്ധിക്കുമ്പോൾ അതിൽ നിന്നു രക്ഷനേടാൻ മദ്യം ഉപയോഗിച്ചു തുടങ്ങുന്നവരുണ്ട്. ഇവർ കാലക്രമേണ മദ്യാസ്കതരാകും. ഉത്ക്കണ്ഠ കുറയ്ക്കാനുള്ള മറ്റു മാർഗങ്ങൾ വഴി മദ്യാസക്തിയും കുറയ്ക്കാം. സ്വഭാവത്തിൽ കൂടുതൽ പോസിറ്റീവ് ആയ കാര്യങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്നതാണ് ബിഹേവിയറൽ മോഡിഫിക്കേഷൻ. ഉദാഹരണത്തിന് മറ്റുള്ളവരുടെ നിർബന്ധത്തിനു എളുപ്പം വഴങ്ങുന്നവരുണ്ട്. അവർ മദ്യാസക്തിയിലേക്കും എളുപ്പം വീഴാം . ഇങ്ങനെയുള്ളവരെ മദ്യസക്തിയിൽ നിന്നു മോചിപ്പിക്കാനും മദ്യപാനത്തിൽ നിന്നു വിടുതൽ നേടാനും ബിഹേവിയർ മോഡിഫിക്കേഷൻ മാർഗങ്ങൾ സഹായിക്കും.
ഡൈസൾഫിറാം
ഇൗ മരുന്നു സാധാരണ ഗതിയിൽ ദോഷരഹിതങ്ങളാണ്. പക്ഷേ, മദ്യം കഴിച്ചാൽ അവ തിക്ത ഫലങ്ങളുണ്ടാക്കും. ഇവ ആൽക്കഹോളിന്റെ ഉപാപാചയത്തെ തടസപ്പെടുത്തുകയും ശരീരതത്ിൽ അസിറ്റാൽഡിഹൈഡ് സൃഷ്ടിക്കുകയുമാണു ചെയ്യുന്നത്. ഇതു കാരണം മയക്കം, ഒാക്കാനം, രക്തമർദ്ദത്തിന്റെ കുറവു തളർച്ച എന്നിവ രോഗിയ്ക്ക് അനുഭവപ്പെടും. ഇൗ ചികിത്സാ രീതി കൊണ്ടു പരിചയസമ്പന്നായ ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ ആശുപത്രിയിൽ വെച്ചു മാത്രമേ ഇതു നടത്താൻ പാടുള്ളൂ.
മദ്യത്തിന് ഒരിക്കൽ അടിമകളായിരിക്കുകയും അതിൽ നിന്നു വിമോചനം നേടുകയും ചെയ്തവരുടെ ലോകമൊട്ടാകെ പടർന്നു കിടക്കുന്ന കൂട്ടായ്മയാണ് ആൽക്കഹോളിക് അനോണിമസ്. ഇൗ സംഘടനയ്ക്കു നോതാക്കളില്ല. ഇതിലെ അംഗങ്ങളുടെയോ പ്രവർത്തകരുടേയോ പേരുകളും പുറത്തു പറയറില്ല. സ്വയം കൃതമായ ദുരിതത്തിൽപ്പെട്ടു നശിക്കാറായതിനു േശഷം അതിൽ നിന്നും മോചനം ലഭിച്ചവർക്ക്, അത്തരത്തിലുള്ള മറ്റു വ്യക്തികളെ സഹായിക്കാനാകും. ഇൗ ആശയമാണ് എ എ യെ നാൾക്കുനാൾ ലക്ഷക്കണക്കിനു അംഗങ്ങളുമായി വളർത്തുന്നത്. 150 രാജ്യങ്ങളിലായി എ എയ്ക്കു ശാഖകളുണ്ട്. ഇന്ത്യയിൽത്തന്നെ അറുനൂറിലധികം ശാഖകള്‍ പ്രവർത്തിക്കുന്നു. കേരളത്തിൽ പല ജില്ലകളിലും ഇൗ കൂട്ടായ്മകള്‍ പ്രവർത്തിക്കുന്നു. കേരളത്തിൽ പത്തോളം ഇന്റർ ഗ്രൂപ്പുകള്‍ പ്രവർത്തിക്കുന്നുണ്ട്. പത്തോ ഇരുപതോ ഗ്രൂപ്പുകളെ സഹായിക്കുന്ന കേന്ദ്രമാണ് ഒരു ഇന്റർഗ്രൂപ്പ്.
വായിലും അന്നനാളത്തിലും തൊണ്ടയിലും കരളിലും മുലയിലും ക്യാന്‍സറുകള്‍, ആമാശയത്തില്‍ അള്‍സറ്,കരള്‍വീക്കം, ഡിപ്രഷന്, അപസ്മാരം, മദ്യത്തിനടിമയാവല്‍,രക്താതിസമ്മര്‍ദ്ദം, ധമനീ സംബന്ധിയായ ഹൃദ്രോഗം, പക്ഷാഘാതം….മനോഹരമായ ഈ ലിസ്റ്റ് മദ്യപാനവുമായി ശക്തമായ കാര്യകാരണ ബന്ധമുള്ളതെന്ന് പഠനങ്ങള്‍ ഉറപ്പിച്ച രോഗങ്ങളുടേതാണ്. വേറെ പത്തുനാല്പതെണ്ണം സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഗവേഷണത്തിലിരിക്കുന്നു. മദ്യം മൂലമുള്ള അസുഖം കാരണം നേരിട്ടോ അക്രമസംഭവങ്ങളില്‍ പരോക്ഷമായോ വര്‍ഷം തോറും 20 ലക്ഷം ആളുകള്‍ പരലോകം പൂകുന്നു. ഇന്ത്യയിലെ കഥ നോക്കിയാല്‍ റോഡപകടങ്ങളില്‍ 25%വും മസ്തിഷ്കക്ഷതങ്ങളില്‍ 20%വും, മാനസികരോഗങ്ങളില്‍ 17%വും മദ്യപാനവുമായിബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്…
അടിച്ച് കോണ്‍ തിരിഞ്ഞ് വീട്ടില്‍ വന്ന് പെണ്ണുമ്പിള്ളയെ എടുത്തിട്ട് വീക്കുന്നവര്‍ ഉയര്‍ത്തുന്ന ചിരി മാഞ്ഞ് പോകാന്‍ ഇത്രയൊക്കെ കേട്ടാല്‍ പോരേ.
എഥില്‍ ആല്‍ക്കഹോള്‍ (Ethyl Alcohol, ഈതൈല്‍ എന്നത് തെറ്റായ ഉച്ചാരണം) അഥവാ എഥനോള്‍ ആണ് കുടിക്കാനുപയോഗിക്കുന്ന മദ്യത്തിന്റെ വീര്യദാതാവ്. ബിയറും വീഞ്ഞും പോലെ വീര്യം കുറഞ്ഞ മദ്യങ്ങള്‍ നമ്മുടെ ‘വാറ്റ്’ ഗണത്തില്‍ സാധാരണ പെടാറില്ല. 4 – 8% എഥനോള്‍ ഉള്ള ബിയറും 11 – 15% ഉള്ള വീഞ്ഞും, വീഞ്ഞിന്റെ കാര്‍ബണേറ്റഡ് രൂപമായ ഷാമ്പെയ്നുമെല്ലാം വലിയ അളവുകളില്‍ അടിക്കാത്തിടത്തോളം താരതമ്യേന നിരുപദ്രവകാരികളാണ്. സ്പിരിറ്റ്സ്, അഥവാ വാറ്റ് മദ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ‘യഥാര്‍ത്ഥ’ വീരന്മാരാണ് പൊതുവേ നമ്മുടെ ഉപാസനാമൂര്‍ത്തികള്‍ .
മുന്തിരിവാറ്റിയതാണ് സാദാ ബ്രാന്റി (Brandy). അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് വാറ്റുകഴിയുമ്പോള്‍ ആകാവുന്ന ആല്‍ക്കഹോള്‍ കണ്ടെന്റ് പരമാവധി 50%വും ഏറ്റവും ചുരുങ്ങിയത് 36%വും. കരിമ്പും ചക്കരയും വാറ്റി റം (Rum) ഉണ്ടാക്കുന്നു. നമ്മുടെ സാദാ വൈറ്റ് റമ്മിന് 40% ആല്‍ക്കഹോള്‍ കണ്ടെന്റെ ഉള്ളൂ. ഓവര്‍ പ്രൂഫ്ഡ് റം എന്നപേരില്‍ കിട്ടുന്നതില്‍ അതിന്റെയിരട്ടി ആല്‍ക്കഹോളു കാണും.(അമേരിക്കയിലും മറ്റും പ്രൂഫ് കണക്കിനാണ് ആല്കഹോള് അളവ് പറയുക: 80 പ്രൂഫ് എന്നുവച്ചാല്‍ 40%)
വിസ്കി (Whisky)യാണ് സലീംകുമാറ് പറയുമ്പോലെ ശരിക്കും “ബാറിലെ വെള്ളം” – എന്നുച്ചാ ‘ബാര്‍ളി’ വാറ്റിയത് :) ശരിക്കുള്ള സ്കോട്ട്ലന്റുകാരന്റെ പരമ്പരാഗത വിസ്കിയാണ് സ്കോച്ച്; മരഭരണിയില്‍ 3 – 4 കൊല്ലം വച്ച് പഴക്കിയത്. അമേരിക്കയില്‍ ഇത് ചോളത്തില്‍ നിന്നു വാറ്റാറുണ്ട്. ഇന്ത്യയില്‍ കിട്ടുന്നത് ചക്കരയില്‍ നിന്ന് വാറ്റിയ സാധനം തന്നെ. (അതിനു സ്കോച്ചെന്ന് പേരെങ്കിലും സാങ്കേതികമായി അതും റമ്മാണ്.)
വോഡ്ക (Vodka) യാകട്ടെ പ്രധാനമായും ഗോതമ്പു വാറ്റിയതാണ് . ഉരുളക്കിഴങ്ങും മുന്‍പ് വ്യാപകമായി ഉപയോഗിച്ചിരുന്നു. ആല്‍ക്കഹോള്‍ കണ്ടെന്റ് പരമ്പരാഗതമായി കൂടുതലാണ് ഇതില്‍ – 50-52% വരെ സാധാരണകിട്ടും. പ്രൊപ്പനോളും ബ്യൂട്ടനോളും ഫര്‍ഫ്യൂറാലുകളുമൊന്നുമില്ലാത്ത പരുവം വരെ വാറ്റുന്നതിനാല്‍ “കള്ളിന്റെ” ആ ടിപ്പിക്കല്‍ മണം വോഡ്കയ്ക്ക് ഉണ്ടാവില്ല. നമ്മുടെ നാട്ടില്‍ ഇതിനെല്ലാം 40% എന്ന ഒറ്റ അളവിലേ കിട്ടൂ. (സായിപ്പ് പല തരം അളവില്‍ ഉണ്ടാക്കുന്നുണ്ട്)
യേക്ച്വലി സ്പീക്കിംഗ്, മദ്യം എവിടുന്നു വാറ്റുന്നു എന്നതിനേക്കാള്‍ എത്രയാണ് ആല്‍ക്കഹോള്‍ കണ്ടെന്റ് എന്നതിലാണ് വീര്യവും, ശാരീരിക പ്രതികരണങ്ങളും ഇരിക്കുന്നത്. അതായത് ബ്രാന്റേതായാലും ‘കിക്ക്’ കിട്ടണത് ‘പിടിപ്പിക്കണ’ റേറ്റനുസരിച്ചിരിക്കുമെന്ന്. എന്നാല്‍ വാറ്റിയെടുക്കുന്ന വസ്തുവിലടങ്ങിയ രാസവസ്തുക്കള്‍ – ഫര്‍ഫ്യൂറാലുകള്‍ , പ്രൊപ്പനോള്‍ തുടങ്ങിയവ – കാരണം സ്വാദും ലഹരിയും അല്പാല്പം വ്യത്യാസപ്പെടാറുണ്ട്.
അയ്യപ്പന് വിളക്ക്, വാള്, പിന്നെ പാമ്പുകളും
ആല്‍ക്കഹോള്‍ ശരീരത്തില്‍ ചെന്നാല്‍ കരളിലെ ഒരു രാസത്വരകമുണ്ട് (എന്‍സൈം)- ആല്‍ക്കഹോള്‍ ഡീഹൈഡ്രജെനേയ്സ് – ഓന് കേറി ഇതിനെ ഓക്സീകരിച്ച് ആല്‍ഡിഹൈഡ് ആക്കും. തലക്കറക്കവും ഛര്‍ദ്ദിയുമൊക്കെ ഉണ്ടാക്കുന്നത് ആല്‍ഡിഹൈഡ് ആണ് . ഈ ആല്‍ഡിഹൈഡ് പിന്നെ ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സ് എന്ന വേറൊരു എന്‍സൈമിന്റെ പ്രഭാവത്താല്‍ രണ്ടാമതൊരു ഓക്സീകരണം കൂടി നടന്ന് അസെറ്റിക് ആസിഡാകും. ഇവന് സാമാന്യേന പാവമാണ് – കരളിലിത് വേഗത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡും വെള്ളവുമായി പിരിഞ്ഞ് പൊയ്ക്കോളും.
മദ്യത്തിലൂടെ ശരീരത്തിലെത്തുന്ന ആല്‍ക്കഹോള്‍ (എഥനോള്‍ ) രക്തത്തില്‍ എത്ര നേരം രൂപാന്തരമില്ലാതെ അങ്ങനെതന്നെ കിടക്കുന്നോ അതനുസരിച്ചിരിക്കും ഇതിന്റെ ഇഫക്റ്റുകളും. മദ്യത്തോടൊപ്പം ആഹാരം കൂടി കഴിക്കുമ്പോള്‍ നാം ആമാശയത്തില്‍ നിന്നും രക്തത്തിലേക്ക് ആല്‍ക്കഹോള്‍ ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുന്നു. അപ്പോള്‍ മദ്യം തലയ്ക്ക് പിടിക്കുന്നതിന്റെ വേഗവും കുറയുന്നു.
രക്തത്തിലേക്ക് കലരുന്ന ആല്‍ക്കഹോള്‍ തലച്ചോറിലും മറ്റുഭാഗങ്ങളിലുമുള്ള നാഡീകോശങ്ങളിലെ ചില സ്വീകരിണികളെ ഉത്തേജിതരാക്കുകയോ നിസ്തേജരാക്കുകയോ ചെയ്താണ് “കിക്ക്” ഉണ്ടാക്കുക. തലച്ചോറിലെ മദ്യത്തിന്റെ പ്രവര്‍ത്തനം മറ്റു പല ‘മയക്കു’മരുന്നുകളേയും പോലെ സങ്കീര്‍ണ്ണമാണെങ്കിലും ചില പൊതു നിരീക്ഷണങ്ങള്‍ താഴെ പറയുന്നു:
ഗാമാ അമിനോ ബ്യൂട്ടിരിക് ആസിഡ് എന്ന നാഡീരസം കേറി വിളയാടുന്ന ഒരു സ്വീകരിണിയുണ്ട്: GABA receptor എന്ന് ചുരുക്കപ്പേര്. നമ്മുടെ മസ്തിഷ്കപ്രതികരണങ്ങളെ മന്ദീഭവിപ്പിക്കുന്ന നാഡികളിലാണ് (inhibitory) ഈ സ്വീകരിണികള്‍ പൊതുവെ കാണുന്നത് . പ്രധാന ജോലിയും ഈ “മന്ദീഭവിപ്പിക്കല്‍” തന്നെ. മദ്യത്തിലെ എഥനോള്‍ GABA സ്വീകരിണികളെ ഉത്തേജിപ്പിക്കുക വഴി, അവയുടെ ‘മന്ദീഭവിപ്പിക്ക’ലിന് ആക്കം കൂട്ടുന്നു. ചെറിയതോതിലുള്ള മയക്കം ഇതിന്റെ ഒരു ഫലമാണെങ്കിലും ആകാംക്ഷയെയും മാനസിക പിരിമുറുക്കത്തെയും കുറയ്ക്കാനും ഇതേ സ്വീകരിണികളുടെ ത്വരിതപ്രവര്‍ത്തനം തന്നെ കാരണമാകുന്നു. ഇതിന്റെ മറ്റൊരു പാര്‍ശ്വഫലം, വികാരങ്ങളെയും പ്രവര്‍ത്തികളെയും നിയന്ത്രിക്കാനുള്ള കഴിവിനെക്കൂടി തടയുമെന്നതാണ്. ‘കനത്ത’ വെള്ളമടി സമയത്തും അതിനു ശേഷവുമുള്ള ഓര്‍മ്മകള്‍ മസ്തിഷ്കത്തില്‍ പലപ്പോഴും ഉറയ്ക്കാതെ മാഞ്ഞു പോകാനുള്ള ഒരു കാരണവുംഗാബാ വഴിയുള്ള മന്ദീഭവിക്കല്‍ തന്നെ.
മറ്റൊരു വിഭാഗം നാഡീരസങ്ങളായ ഗ്ലൂട്ടമേയ്റ്റുകളും അസ്പാര്‍ട്ടേയ്റ്റുകളും പ്രതിപ്രവര്‍ത്തിക്കുന്ന NMDA(എന്‍ മെഥൈല്‍ ഡി- അസ്പാര്‍ട്ടേയ്റ്റ്) സ്വീകരിണികളാണ് മദ്യത്തിന്റെ മറ്റൊരു ലക്ഷ്യം. ഈ സ്വീകരിണികള്‍ മസ്തിഷ്കത്തിന്റെ “ഉത്തേജക” സിഗ്നലുകള്‍ക്കായുള്ളവയാണ്. ഇതിനെ ആല്‍ക്കഹോള്‍ തടയുമ്പോള്‍ മുകളില്‍ പറഞ്ഞ “മന്ദത”യ്ക്ക് ആക്കം കൂടുന്നു.
തലച്ചോറിന്റെ വികാരക്ഷേത്രമായ അമിഗ്ഡാലയും, സമീപസ്ഥമായ ന്യൂക്ലിയസ് അക്യുംബെന്‍സ്, വെണ്ട്രല്‍ ടെഗ്മെന്റല്‍ ഏരിയ, ഹൈപ്പോതലാമസിന്റെ പാര്‍ശ്വഭാഗങ്ങള്‍, ഹിപ്പോകാമ്പസ്, എന്നിവയും അടങ്ങുന്ന “മീസോ കോര്‍ട്ടിക്കോ ലിംബിക് ഡോപ്പമീന്‍ സിസ്റ്റം” എന്ന ഒരു ഭാഗം മയക്കുമരുന്നിന്റെ ഇഫക്റ്റുകള്‍ പഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. ഡോപ്പമീന്‍, സീറട്ടോണിന്‍,ഗാബാ, ഗ്ലൂട്ടമേയ്റ്റ് എന്നീ നാലു നാഡീരസങ്ങളാണ് ഈ ഭാഗങ്ങളില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. മയക്കു മരുന്നോ മദ്യമോ പോലെ അഡിക്ഷന് ഉണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഈ ഭാഗത്തെ അതിസങ്കീര്‍ണ്ണമായ ചില നാഡീ സിഗ്നല്‍ വ്യൂഹങ്ങള്‍ മൂലം ആ അനുഭവം അതുപയോഗിക്കുന്നയാളില്‍ ഒരു ‘അനുഭൂതി’യായി രേഖപ്പെടുത്തുന്നു. മസ്തിഷ്കത്തിന്റെ അന്തരാളങ്ങളിലുള്ള ന്യൂക്ലിയസ് അക്യുംബെന്‍സ് എന്ന ഭാഗമാണ് ഈ “പരമാനന്ദ”ത്തിന്റെ പ്രധാന ഉദ്ഭവം. ഓരോ വട്ടവും മദ്യമോ മരുന്നോ ഉപയോഗിക്കുമ്പോഴും ഈ നാഡീശൃംഖല ഉത്തേജിതമാകുകയും സുഖാനുഭവത്തോടൊപ്പം ഭാവിയില്‍ ആ മരുന്ന് അല്ലെങ്കില്‍ മദ്യം കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കാന്‍ താല്പര്യവുമുളവാക്കുന്നു. മദ്യത്തെ സംബന്ധിച്ചിടത്തോളം ഗാബാ സ്വീകരിണികളും എന്‍.എം.ഡി.ഏ (ഗ്ലൂട്ടമേയ്റ്റ്) സ്വീകരിണികളുമാണ് ഇതിനു മുന്‍ കൈ എടുക്കാറ്. ഡൈഗ്രഷന്‍ : ആത്മീയമെന്ന് പറയുന്ന വഴികളിലൂടെയും ഹിപ്നോസിസിലെ ഓട്ടോ സജഷന്‍ വഴിയുമൊക്കെ ‘ലഹരിസമാനമായ ആനന്ദം’ ഉണ്ടാക്കുന്നതും ഈ നാഡീ വ്യൂഹങ്ങളാണ് എന്നൊരു നിരീക്ഷണമുണ്ട്.
ചില മനുഷ്യരില്‍ ആല്‍ക്കഹോളിനെ ‘ദഹിപ്പിക്കുന്ന’ ഈ എന്‍സൈമുകള്‍ രണ്ടും (ആല്‍ക്കഹോള്‍ ഡീഹൈഡ്രജിനേയ്സും ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സും) പെട്ടെന്ന് പ്രവര്‍ത്തിച്ചുതുടങ്ങും; ആല്‍ക്കഹോള്‍ വേഗം ആല്‍ഡിഹൈഡ് ആയി മാറ്റപ്പെടുന്നു. ആല്‍ഡിഹൈഡ് വേഗം ആസിഡും ആക്കപ്പെടുന്നു. അപ്പോ ആല്‍ക്കഹോളിന്റെ അളവ് ശരീരത്തില്‍ വേഗം കുറയും. ആല്‍ക്കഹോള്‍ തലച്ചോറില്‍ നടത്തുന്ന ചില ചുറ്റിക്കളികളും കുറയുന്നു. ഇങ്ങനെയുള്ളവര്‍ക്ക് കിക്കാവുന്നതും മെല്ലെ, മെല്ലെ. ഇത് എന്‍സൈമിന്റെ പ്രശ്നം കൊണ്ടുമാത്രമല്ല, ശരീരഭാരം കൂടിയാലും ഉണ്ടാവാം. രക്തവും ശരീരത്തിലെ ഉയര്‍ന്ന ജലാംശവും ചേര്‍ന്ന് മദ്യത്തിന്റെ പ്രഭാവം കുറയ്ക്കുന്നു. അങ്ങനെയുള്ളവരാണ് “ടാങ്കുകള്‍ ” . കുപ്പിക്കണക്കിനു ചെലുത്തിയാല്‍ മാത്രം ‘പ്രയോജനം’ കിട്ടുന്നവര്‍ . ഇത്തരക്കാര്‍ അമിതമദ്യപാനത്തിലേക്ക് വീഴാനും സാധ്യതയുണ്ട്.
ആദ്യം പറഞ്ഞ – മദ്യത്തെ ആല്‍ഡിഹൈഡാക്കുന്ന എന്‍സൈം – ആണ് വേഗം പ്രവര്‍ത്തിക്കുന്നതെങ്കിലോ. ആല്‍ഡിഹൈഡ് ശരീരത്തില്‍ വേഗം അടിഞ്ഞുകൂടും. ഇതിനൊത്ത വേഗത്തില്‍ ഈ ആല്‍ഡിഹൈഡിനെ ദഹിപ്പിച്ച് ആസിഡാക്കുന്ന എന്‍സൈം പ്രവര്‍ത്തിക്കാതാകുമ്പോള്‍ ആല്‍ഡിഹൈഡ് ശരീരത്തില്‍ അടിഞ്ഞു കൂടുന്നു. ഇങ്ങനെയുള്ളവരാണ് രണ്ടാമത്തെ പെഗ്ഗിനു വാളു വയ്ക്കുന്ന “പൊതുവാള്‍സ്”. തലക്കനം, മന്ദത മുടിഞ്ഞ തലവേദന എന്നിവ അടുത്ത ദിവസം കാലത്തെഴുന്നേല്‍ക്കുമ്പോഴും തോന്നുന്നതും പൊതുവേ ഇതാണ് കാരണം. പൊതുവാള്‍സിന് സാധാരണ മദ്യം അധികം കഴിക്കാന്‍ പറ്റില്ല – പ്രകൃത്യാ തന്നെ മദ്യപാനശീലത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടവരാണിവര്‍ എന്നും പറയാം. ഇതിന് കാരണമാകുന്ന ജീനുകള്‍ ലഹരിവിരുദ്ധ മരുന്നുകള്‍ ഗവേഷിക്കുന്ന ശാസ്ത്രജ്ഞര്‍ തപ്പുന്നുണ്ട്.
മദ്യം ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗങ്ങളായ സെറിബെല്ലത്തെയും ചെവിക്കുള്ളിലെ ‘സെമിസര്‍ക്കുലര്‍ കനാലു’കളെയും ബാധിക്കുമ്പോഴാണ് ആടിക്കുഴച്ചിലും തലക്കറക്കവും വരുന്നത്. കാഴ്ച നിര്‍ണ്ണയിക്കുന്ന മസ്തിഷ്ക ഭാഗങ്ങളിലാകട്ടെ ഊര്‍ജ്ജോല്‍പ്പാദനപ്രക്രിയ തകരാറിലാവുന്നു: ഫലം, കാഴ്ചമങ്ങല്‍ . വ്യാജമദ്യമടിച്ച് കണ്ണു പോകുന്നത് ഏറ്റവും താഴെയായി വിശദീകരിച്ചിട്ടുണ്ട്.
കിണ്ടി…പാമ്പ്…പടം…ബുദ്ധന്
മദ്യശാസ്ത്ര(?)പ്രകാരം ഒരു ശരാശരി ഡ്രിങ്കിന്റെ Alcohol Equivalence ആണ് അപ്പോള്‍ കിക്ക് നിശ്ചയിക്കുന്നത്. ഒരു ശരാശരി ഡ്രിങ്ക് എന്നാല്‍ 0.6 ഔണ്‍സ് ആല്‍ക്കഹോള്‍ അടങ്ങിയത് എന്നര്‍ത്ഥം. അതായത് അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവു വച്ചു നോക്കുമ്പോള്‍ 5 ഔണ്‍സ് വൈന്‍ = 12 ഔണ്‍സ് ബിയര്‍ (ഒരു സാദാ ക്യാന്‍/കുപ്പി) = 1.5 ഔണ്‍സ് വാറ്റ് മദ്യം (വിസ്കി/റം /ബ്രാന്റി ആദിയായവ) എന്നാണ് കണക്ക്. ഏകദേശം ഒരു മണിക്കൂറില്‍ കാല് ഔണ്‍സ് എന്ന തോതിലാണ് ആല്‍ക്കഹോളിനെ ശരീരം ദഹിപ്പിക്കുന്നത് എന്നു കൂടി മനസിലാക്കണം. ഈ കണക്ക് ഓര്‍ത്തിരുന്നാല്‍ വീശുമ്പോള്‍ ചില നിയന്ത്രണങ്ങള്‍ വയ്ക്കാം.
അടിക്കുന്നവന്റെ രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് – ബ്ലഡ് ആല്‍ക്കഹോള്‍ കോണ്‍സന്റ്രേയ്ഷന്‍ – ആണ് തണ്ണിയടിയുടെ പലവിധ ഇഫക്റ്റുകളെ നിശ്ചയിക്കുന്നത്. അടിക്കുന്ന സാധനത്തിന്റെ ആല്‍ക്കഹോള്‍ അളവല്ല. അതിനാല്‍ത്തന്നെ മദ്യപന്റെ ശരീരത്തൂക്കം ലിംഗവ്യത്യാസം, അടിച്ച സാധനം, അതിന്റെ അളവ്, എത്രമണിക്കൂറിനുള്ളിലാണ് അത്രയും കഴിച്ചത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന് 70 കിലോ തൂക്കമുള്ള പുരുഷന് ഒരു മണിക്കൂറിനുള്ളില്‍ 3 ഡ്രിങ്ക് വിസ്കി അകത്താക്കിയെന്നിരിക്കട്ടെ, അയാളുടെ 100 മില്ലി രക്തത്തിലെ അപ്പോഴത്തെ ആല്‍ക്കഹോള്‍ നില ഏതാണ്ട് 0.06 ഗ്രാം ആയിരിക്കും. അതായത് 0.06%. (സ്ത്രീകളില്‍ അല്പം വ്യത്യസ്തമായ തോതിലാണ് മദ്യം ദഹിക്കുന്നത്. )
0.12% ത്തില്‍ താഴെയാണ് ആല്‍ക്കഹോള്‍ ലെവലെങ്കില്‍ ആദ്യഘട്ടത്തിലെ “പിരുപിരുപ്പും”, ആനന്ദവും പിന്നെ വാചകമടിയും പൊട്ടിച്ചിരിയും, ഒരിത്തിരി കുഴച്ചിലും ഒക്കെ ഉണ്ടാവുന്നു. ഈ പരുവത്തില്‍ അടി നിര്‍ത്തുന്നതാണ് സാമൂഹികാരോഗ്യത്തിനു നല്ലത് ;) 0.1% ല്‍ താഴെ നിര്‍ത്തിയാല്‍ ആടിക്കുഴയുന്ന പരുവത്തിലെങ്കിലും പോരാം . ഇത് മൂത്ത് മൂത്ത് 0.30%-0.40% വരെയൊക്കെ പോയാല്‍ – ആഹാ… അവനെയല്ലോ നാം “പാമ്പ്” എന്നു വിളിക്കുക. സ്വര്‍ഗ്ഗരാജ്യം അവനുള്ളതാകുന്നു…!
ഈ ശതമാനക്കണക്കൊന്നും നോക്കി വെള്ളമടിക്കാന്‍ ആരെക്കൊണ്ടുമാവില്ല. അതുകൊണ്ട് ശാരീരിക പ്രതികരണങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ അവനവന് തന്നെ നിരീക്ഷിക്കുകയും പരിധി സൂക്ഷിക്കുകയും ചെയ്താല്‍ നല്ലത് എന്നേ പറയാനാവൂ (ചില ‘ടിപ്പുകള്‍ ’ പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുള്ളത് നോക്കുക). US National Institute on Alcohol Abuse and Alcoholism-ന്റെ നിരീക്ഷണത്തില്‍ മിതമായ വെള്ളമടി എന്നാല്‍ പ്രതി ദിനം 2 ഡ്രിങ്കില്‍ താഴെ എന്നതാണ്. പരിധിവിട്ടുള്ള “കിണ്ടിയാവല്‍ ” എന്നാല്‍ 2 മണിക്കൂറിനുള്ളില്‍ 5 ഡ്രിങ്ക് (വാറ്റ് മദ്യം) എന്ന തോതിലുള്ള വീശലും. (സ്ത്രീകളില്‍ 4 ഡ്രിങ്ക്)
‘ഹൃദയ’രാഗ രമണ ദു:ഖം
മിതമായ തോതില്‍ – എന്നൂച്ചാ പ്രതിദിനം 2 ഡ്രിങ്കില്‍ താഴെ – അടിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കുറയുന്നു എന്ന് അനവധി പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്. ആദ്യം ഈ ഇഫക്റ്റ് തെളിയിക്കപ്പെട്ടത് വീഞ്ഞിലാണെങ്കിലും പിന്നീട് പലരാജ്യങ്ങളിലായി നടന്ന ഗവേഷണങ്ങളില്‍ ഈ മെച്ചം എല്ലാത്തരം മദ്യങ്ങളിലും ഉണ്ട് എന്ന് കണ്ടെത്തി. HDL എന്നുവിളിക്കുന്ന ‘ഉപകാരി’ കൊളസ്റ്റെറോള്‍ ‘മിതമദ്യപാനി’കളില്‍ വര്‍ദ്ധിക്കുന്നുണ്ട്. മാത്രവുമല്ല, ധമനികളില്‍ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യതയും, ധമനികള്‍ക്കുള്ളില്‍ കാലപ്പഴക്കം കൊണ്ടു വരുന്ന നീര്‍ക്കെട്ടുമൊക്കെ(inflammatory changes) മിതമായി മദ്യപിക്കുന്നവരില്‍ കുറവാണ്. രക്തക്കട്ട അലിയാനും മിതമായ അളവിലെ മദ്യം സഹായിക്കുമെന്നതിനാല്‍ ധമനികളിലെ രക്തക്കട്ട മൂലമുള്ള മസ്തിഷ്കാഘാത(സ്ട്രോക്ക്) സാധ്യതയും ഇവരില്‍ കുറവാണ് എന്നു കണ്ടിട്ടുണ്ട്.
ഇക്കാരണങ്ങളാലാവാം, പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ചില പഠനങ്ങളില്‍ മദ്യപിക്കാത്തവരെ അപേക്ഷിച്ച് മിതമായി മദ്യപിക്കുന്നവരില്‍ ധമനികളിലെ ബ്ലോക്ക് മൂലമുള്ള ഹൃദ്രോഗസാധ്യത 30%ത്തോളം കുറവാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ പഠനങ്ങളെ വളച്ചൊടിക്കുന്ന വേന്ദ്രന്മാര് എവിടെയും തക്കം പാര്‍ത്തിരുപ്പാണല്ലോ. ഇതുവരെ കുടിക്കാത്തവരോട് ഹൃദയാരോഗ്യത്തിനു വേണ്ടി മദ്യപാനം ആരംഭിക്കാന്‍ ഈ പഠനം നിര്‍ദ്ദേശിക്കുന്നു എന്ന് പറഞ്ഞ് ആഘോഷം തുടങ്ങാന്‍ വലിയ താമസമുണ്ടായില്ല.ഇപ്പോഴും അതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല.
മിതമായ നിലയില്‍ മദ്യപാനം തുടങ്ങാനും മുന്നോട്ട് കൊണ്ടു പോകാനും മിക്കവര്‍ക്കും പ്രായോഗികമായി കഴിയാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രതി ദിനം മൂന്ന് ഡ്രിങ്കോ അതിനു മേലോ വീശുന്നവരുടെ രക്ത സമ്മര്‍ദ്ദം ഒറ്റയാഴ്ച കൊണ്ട് 10mmHgയോളം ഉയരുന്നു. സിമ്പതെറ്റിക് നാഡികളില്‍ നിന്നുമുള്ള അഡ്രീനലിന്‍/നോര് അഡ്രീനലിന്‍ ഉത്സര്‍ജ്ജനങ്ങള്‍ വര്‍ദ്ധിക്കുന്നു. രക്താതിസമ്മര്‍ദ്ദത്തിനു കഴിക്കുന്ന മരുന്നു പോലും ഇത്തരക്കാരില്‍ ഫലപ്രദമായി മര്‍ദ്ദം നിയന്ത്രിക്കുന്നില്ല.
മിതമായ അളവിലും ഉയര്‍ന്ന സ്ഥിരം മദ്യപാനം ഹൃദയ പേശികളുടെ ചുരുങ്ങാനും വികസിക്കാനുമുള്ള കഴിവ് കുറച്ച് അവയെ തളര്‍ത്തുന്നു. കാര്‍ഡിയോ മയോപ്പതിയിലേക്കുള്ള വഴിയാണ് അത്.ഹൃദയ അറകളുടെ വീക്കം, ഹൃദയത്തിനുള്ളില്‍ രക്തം കട്ടപിടിക്കല്‍ , ഹൃദയതാളത്തില്‍ അകാരണമായി വരുന്ന പിഴവുകള്‍ ഇങ്ങനെ ഒത്തിരി പ്രശ്നങ്ങള്‍ വെള്ളമടികാരണം ഉണ്ടാവുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ആഴ്ചയറുതിക്ക് അടിച്ച് കിണ്ടിയാകുന്ന സംസ്കാരം കൂടുതലുള്ള രാജ്യങ്ങളില്‍ (ജര്‍മ്മനി, റഷ, സ്കോട്ട്ലന്റ്) വീക്കെന്റിനു ശേഷമുള്ള ദിവസങ്ങളില്‍ ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ തന്നെ കണക്കുകള്‍ കാണിക്കുന്നു.
സാധാരണ ആരോഗ്യമുള്ള ഹൃദയത്തില്‍ മിതമായ അളവിലെ മദ്യം ചെയ്യുന്ന ഗുണങ്ങള്‍ ഹൃദ്രോഗമോ വര്‍ദ്ധിച്ച കൊളെസ്റ്റ്രോള്‍ നിലയോ പാരമ്പര്യമായുള്ളവരിലും ഹൃദയാഘാതം, ആഞ്ചൈന, ബ്ലോക്കുകള്‍ എന്നിവ ഉള്ളവരിലും ദോഷങ്ങളായാണ് ഭവിക്കാറ് എന്ന് പഠനങ്ങള്‍ പറയുന്നു. എല്ലായിടത്തോട്ടും രക്തം പമ്പുചെയ്യുന്നവനെങ്കിലും ഹൃദയത്തിനു അതിന്റെ പ്രവര്‍ത്തനത്തിനായി കിട്ടുന്ന രക്തം മറ്റ് അവയവങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ തീരെ കുറവാണ്. ഉള്ള രക്തത്തില്‍ നിന്ന് തന്നെ പരമാവധി (80%ത്തോളം!) പ്രാണവായു വലിച്ചെടുത്താണ് ഹൃദയം ഈ കളിയത്രയും കളിക്കുന്നത്. മേല്പറഞ്ഞ ഹൃദ്രോഗാവസ്ഥകളുള്ളവരില്‍ വ്യായാമം ചെയ്യുമ്പോള്‍ ഹൃദയത്തിനു പ്രവര്‍ത്തിക്കാന്‍ വേണ്ടി വരുന്ന പ്രാണവായുവിന്റെ അളവ് കൂടുതലായിരിക്കും. മദ്യം കൂടെ ഉണ്ടെങ്കില്‍ ഈ അളവ് പിന്നെയും ഉയരുന്നു. സ്വതേ ദുര്‍ബല, ഇപ്പോ ഗര്‍ഭിണീം എന്നതാവും ഫലം!
ഈ സംഗതികളൊക്കെക്കൂടി കണക്കിലെടുക്കുമ്പോള്‍ നിലവില്‍ വെള്ളമടി ശീലമില്ലാത്തവര്‍ ഹൃദയാരോഗ്യത്തിനെന്നു പറഞ്ഞ് പുതുതായി വെള്ളമടി തുടങ്ങുന്നതിനെ ഒരു രീതിയിലും വൈദ്യശാസ്ത്രം ന്യായീകരിക്കുന്നില്ല.
മാത്രവുമല്ല പാരമ്പര്യമായി ഹൃദ്രോഗമുള്ളവര്‍, ഉയര്‍ന്ന കൊളസ്റ്റ്രോള്‍, മധുമേഹം(ഡയബീടിസ്), ഹൃദയബ്ലോക്കുകള്‍ എന്നിവ ഉള്ളവര്‍, ആഞ്ചിയോപ്ലാസ്റ്റി, വാല്‍വ് ശസ്ത്രക്രിയ, ഹൃദയം മാറ്റിവയ്ക്കല്‍ എന്നിവ കഴിഞ്ഞവര്‍, ഹൃദ്രോഗത്തിന് (Aspirin പോലുള്ള) മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരൊന്നും ഒരു അളവിലും മദ്യപിക്കുന്നത്പ്രോത്സാഹിപ്പിക്കുന്നുമില്ല.
കരളിലാണ് ആല്‍ക്കഹോളിന്റെ ദഹനം പ്രധാനമായും നടക്കുന്നതെന്ന് പറഞ്ഞു. നമ്മുടെ ഊര്‍ജ്ജത്തിന് വേണ്ടുന്ന ഗ്ലൂക്കോസിനെ ശേഖരിച്ചു വയ്ക്കുന്നതും കരളാണ്. കരളിലെ മദ്യത്തിന്റെ ദഹനപ്രക്രിയയില്‍ ഓക്സിജന്‍ വേഗം ഉപയോഗിച്ചു തീര്‍ക്കപ്പെടുന്നതു മൂലം കൊഴുപ്പിന്റെ കണികകളെ കരളിനു ശരിയാം വണ്ണം ദഹിപ്പിക്കാന്‍ സാധിക്കാതെ വരുന്നു. ഇങ്ങനെ ദഹിപ്പിക്കാനാവാതെ വരുന്ന കൊഴുപ്പ് എണ്ണത്തുള്ളികളായി കരള്‍ കോശങ്ങളിലടിയുമ്പോള്‍ ഫാറ്റീ ലിവര്‍ എന്ന അവസ്ഥയുണ്ടാകുന്നു.
കുടി നിര്‍ത്തുന്നവരില്‍ ഈ മാറ്റം കുറേശ്ശെയായി ശരിയായി വരുമെങ്കിലും സ്ഥിരം കുടിയന്മാരില് ഇത് കരള്‍ വീക്കത്തിലേക്ക് പോകുന്നു (ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്). കരള്‍ കോശങ്ങള്‍ നശിക്കുകയും മുറിവുണങ്ങുമ്പോള്‍ ഉണ്ടാകുന്ന ‘പൊരിക്ക’ പോലുള്ള വസ്തു വന്ന് നിറയുകയും ചെയ്യുന്നതോടെ കരള്‍ ചുരുങ്ങി സിറോസിസ് എന്ന അവസ്ഥയിലാകുന്നു. കടുത്ത മഞ്ഞപ്പിത്തം, അന്നനാളത്തിലും ആമാശയത്തിലും രക്തസ്രാവം, രക്തം ഛര്‍ദ്ദിക്കല്‍ എന്നിവ വന്ന് രോഗി മരണമടയുന്നു. കുടിയന്മാരില് 20%ത്തോളം മരിക്കുന്നത് ഈ ഭീകരമായ അവസ്ഥയിലേക്ക് വഴുതിയാണ്.
ആഗ്നേയ ഗ്രന്ഥി (pancreas)നെയാണ് മദ്യം രൂക്ഷമായി ബാധിക്കുക.ആഗ്നേയഗ്രന്ഥിയുടെ നീരുവീക്കമായ പാന്‍ക്രിയാറ്റൈറ്റിസ് ആണ് മനുഷ്യനെ വേദനിപ്പിക്കുന്ന അസുഖങ്ങളില്‍ ഒന്നാമനെന്നാണ് വയ്പ്പ്. (പ്രസവവേദനയാണെന്നും ഒരു പക്ഷമുണ്ട് ;) അതികഠിനമായ വയറ് വേദനയായിട്ടാണ് ഇത് വരുന്നത്. രൂക്ഷമായ ദഹനശേഷിയുള്ള രസങ്ങള്‍ പലതും അടങ്ങിയ ഒരു ചെപ്പാണ് ആഗ്നേയഗ്രന്ഥി. നീര്‍വീക്കം വരുന്നതോടെ ഈ ദഹനരസങ്ങള്‍ രക്തത്തിലേക്ക് ഒഴുകുന്നു, ശരീരത്തെ സ്വയം കാര്‍ന്നു തിന്നുന്ന അവസ്ഥ സംജാതമാകുന്നു. രക്തക്കുഴലോ മറ്റോ ഈ ദഹനരസത്തിന്റെ ഫലമായി ദ്രവിച്ചു പോയാല്‍ … സ്വാഹ!
ഞരമ്പുകളുടെ സ്വാഭാവിക പ്രവര്‍ത്തനത്തിനു വേണ്ടുന്ന ഒന്നാണ് ബി-വര്‍ഗ്ഗത്തിലുള്ള വൈറ്റമിനുകള്‍ . തയമീന്‍ (thiamine) ആണിതില്‍ മുഖ്യം. സ്ഥിരം കുടിയന്മാരില് ആഹാരത്തിന്റെ കുറവിനാല്‍ ഈ ധാതു വേഗം കുറയുന്നു. സ്വാഭാവികമയും ഞരമ്പുകളുടെയും ചില മസ്തിഷ്കഭാഗങ്ങളുടെയും പ്രവര്‍ത്തന ശേഷി തകരാറിലാവുന്നു.
ഈ വക ഭീകരന്മാരുടെയൊക്കെ മേലെയാണ് മദ്യവും പുകവലി/മുറുക്കും ചേര്‍ന്നുണ്ടാക്കുന്ന ക്യാന്‍സര്‍ സാധ്യത. വായിലെയും തൊണ്ടയിലെയും അന്നനാളത്തിലെയും ആമാശയത്തിലെയും ചര്‍മ്മത്തെ സ്ഥിരമായ മദ്യവും പുകവലിയും ചേര്‍ന്ന് “ചൊറിയുന്നു”. ഈ irritation ക്യാന്‍സറിനു വഴിവയ്ക്കുകയും ചെയ്യുന്നു. മറ്റു പല ക്യാന്‍സറുകളുടെയും കാരകന്മാരിലൊന്ന് മദ്യമാണെങ്കിലും നേരിട്ടുള്ള ഒരു കാര്യ-കാരണബന്ധം പലതിലും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകാന്‍ മദ്യത്തില്‍ നിന്നുമുണ്ടാകുന്ന ഉപ-രാസവസ്തുക്കള്‍ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്ന് പഠനങ്ങളില്‍ വ്യക്തമാണ്.
‘അയ്യപ്പ’ബൈജുവിന്റെ ജാതകം
മിക്ക മാനസികരോഗങ്ങളേയും പോലെ മദ്യാസക്തിയും മനുഷ്യജനിതകത്തില്‍ വേരുകളുള്ള ഒരു രോഗാവസ്ഥയാണ്. സ്ഥിരം കുടിയന്മാരില് ഏതാണ്ട് 10 – 15%ത്തോളം പേര് മുഴുക്കുടിയന്മാരും മദ്യത്തിനടിമകളുമായി തീരുന്നുവെന്നാണ് കണക്ക്. മദ്യമുള്‍പ്പടെയുള്ള ലഹരികള്‍ ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ‘സുഖാനുഭൂതി’ ആളുകളില്‍ വ്യത്യസ്തമായിരിക്കും. അതിനു കാരണം, നേരത്തേ പറഞ്ഞ “ആനന്ദലഹരിയുടെ” മസ്തിഷ്ക മേഖലകളും പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത രീതിയിലാകുന്നതാണ് . അതിനും കാരണം ആ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന ജീനുകളുടെ ഈഷദ് വ്യത്യാസവും. ഒരേ ജീന്‍ പകര്‍പ്പുകള്‍ പങ്കിടുന്ന ഇരട്ടക്കുട്ടികളിലെയും കുടുംബാംഗങ്ങളിലെയും പഠനങ്ങള്‍ കാണിക്കുന്നത് മദ്യപാനാസക്തി ജീനുകളിലൂടെ തലമുറകളിലേക്ക് കൈമാറപ്പെടുന്ന ഒരു അവസ്ഥയാണെന്നത്രെ. അതിവൈകാരികമായി (എടുത്തുചാട്ടം?) പ്രതികരിക്കുക, സാധാരണയില്‍ കവിഞ്ഞ അളവില്‍ മദ്യം കഴിച്ചാല്‍ മാത്രം ലഹരി തോന്നുക, പുകവലിയടക്കമുള്ള ലഹരികളോട് താല്പര്യം എന്നിങ്ങനെ ചില സ്വഭാവവിശേഷങ്ങളും ജനിതകതലത്തില്‍ മദ്യപാനപ്രവണതയുള്ളവരില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പഠനങ്ങളെ ആറ്റിക്കുറുക്കിയാല്‍ മദ്യത്തിനടിപ്പെട്ട അച്ഛനോ അമ്മയ്ക്കോ ജനിക്കുന്ന കുട്ടിയും അനുകൂല സാഹചര്യങ്ങളില്‍ മദ്യത്തിനടിപ്പെടാനുള്ള സാധ്യത ഏതാണ്ട് 60 % ആണ് എന്ന് !
ദീര്‍ഘകാലം മദ്യമുപയോഗിക്കുന്നവരില്‍ മൂന്ന് പ്രധാന മാറ്റങ്ങള്‍ കാണപ്പെടാറുണ്ട് : 1. കരളില്‍ ആല്‍ക്കഹോള്‍ ദഹിപ്പിക്കുന്നതിന്റെ തോതിലുണ്ടാകുന്ന വര്‍ദ്ധന. മദ്യം ഇങ്ങനെ വേഗം ദഹിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ തന്നെ കിക്ക് കിട്ടിയിരുന്ന ആദ്യനാളുകള്‍ക്ക് ശേഷം ക്രമേണ അളവ് കൂട്ടിയാലേ പഴയത് പോലുള്ള കിക്ക് കിട്ടൂ എന്നാവുന്നു. ഇത് പക്ഷേ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുന്ന ഒരു പ്രതിഭാസമത്രെ. 2. മദ്യത്താല്‍ ഉത്തേജിതരോ നിസ്തേജിതരോ ആക്കപ്പെടുന്ന നാഡികള്‍ മദ്യപാനശീലങ്ങള്‍ക്കനുസൃതമായി സ്വയം മാറുന്നു. ആദ്യകാലത്ത് കുറഞ്ഞ അളവില്‍ ലഹരിയുടെ അനുഭവമുണ്ടായ നാഡികള്‍ക്ക് അതേ അവസ്ഥ ഉണ്ടാക്കാന്‍ ഉയര്‍ന്ന അളവില്‍ മദ്യം വേണ്ടിവരുന്നു. 3. മദ്യപന്റെ മാനസിക ഘടനയില്‍ വരുന്ന മാറ്റം കാരണം സാധാരണ അളവുകളില്‍ ‘വീശി’യാലൊന്നും പഴയ പോലെ ആടിക്കുഴച്ചിലോ സ്വഭാവമാറ്റങ്ങളോ വരുന്നില്ല എന്ന ഘട്ടമെത്തുന്നു. സ്വാഭാവികമായും മദ്യപാനം നിയന്ത്രിക്കുന്നതില്‍ അയാള്‍ പരാജയപ്പെടുകയും ചെയ്യുന്നു.
അമിതമദ്യപാനാസക്തി (Alcohol abuse) മദ്യത്തിനടിമപ്പെടലും (Alcohol dependence) തമ്മില്‍ വ്യത്യാസമുണ്ട്. ഒരാള്‍ മദ്യത്തിനടിമപ്പെടുക എന്നു പറയണമെങ്കില്‍ ചില ലക്ഷണങ്ങളുണ്ട്: മുന്‍പുപയോഗിച്ചിരുന്നതിലും ഉയര്‍ന്ന അളവിലും സമയത്തേക്കും മദ്യം ഉപയോഗിക്കുക, മദ്യം ഉപയോഗിക്കാതിരുന്നാല്‍ വിറയലും വിഭ്രാന്തിയും മറ്റു ലക്ഷണങ്ങളും കാണിക്കുക, മദ്യപാനം അനിയന്ത്രിതമാകുക, മദ്യപാനത്തെപറ്റിയും മദ്യം കിട്ടാനുള്ള വഴികളെപ്പറ്റിയുമൊക്കെ ആലോചിച്ച് അധികസമയവും ചെലവാക്കുക, മദ്യമുപയോഗിക്കുന്നതിനു വേണ്ടി ജീവിതത്തിലെ പല പ്രധാന സംഗതികളും മാറ്റിവയ്ക്കുക,തന്റെ മാനസിക/ശാരീരിക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം മദ്യമാണെന്നറിഞ്ഞിട്ടു പോലും മദ്യപാനം ഉപേക്ഷിക്കാന്‍ വയ്യായ്ക എന്നിവയാണ് പ്രധാനം. ഈ വക ലക്ഷണങ്ങള്‍ 12 മാസമോ അതില്‍ക്കൂടുതലോ ആയി അലട്ടുന്നവരെയാണ് വൈദ്യശാസ്ത്രം മദ്യത്തിനടിമപ്പെട്ടവര്‍ എന്ന് വിളിക്കുന്നത്. അമിതമദ്യപാനാസക്തരുടെ പ്രശ്നം ഇത്രയും രൂക്ഷമല്ല. അവരെ ചികിത്സിക്കാനും കുറച്ചുകൂടി എളുപ്പമാണ്.
സാധാരണ മദ്യപാനസംബന്ധിയായ മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് വൈദ്യന് പരീക്ഷിക്കുന്നത് ഡോ:ജോണ്‍ യൂവിംഗ്വികസിപ്പിച്ച ലളിതമായ 4 ചോദ്യങ്ങളിലൂടെയാണ് (CAGE questionnaire):
ഈ ചോദ്യങ്ങളില്‍ 2 എണ്ണത്തിനെങ്കിലും “അതേ” എന്നാണുത്തരമെങ്കില്‍ നിങ്ങള്‍ക്ക് അമിതമദ്യപാന സംബന്ധിയായ പ്രശ്നങ്ങളുണ്ട് എന്ന് പറയാം. അങ്ങനെയുള്ളവര്‍ കൂടുതല്‍ വിശദമായ ടെസ്റ്റുകള്‍ക്കും കൌണ്‍സലിങ്ങിനും വിധേയരാകുന്നതാവും നല്ലത്.
അമിതമദ്യപാനത്തെ മാനസിക രോഗാവസ്ഥയായിട്ടാണ് ചികിത്സിക്കാറ്. അതുകൊണ്ടു തന്നെ രോഗിയുടെ പരമാവധി സഹകരണം ഇതിനാവശ്യവുമുണ്ട്. ലഹരിയാല്‍ സ്വാധീനിക്കപ്പെടുന്ന നാഡീവ്യൂഹങ്ങളെ പഴയ അവസ്ഥയിലേക്ക് എത്തിക്കുകയെന്നത് എളുപ്പമല്ല. കടുത്ത കരള്‍ രോഗമോ നാഡീക്ഷയമോ ഒക്കെ വരുന്ന ആതുരാവസ്ഥയില്‍ മദ്യപാനശീലം കൈവിടാന്‍ രോഗി തയ്യാറായാല്‍ തന്നെയും അല്‍പ്പം ആരോഗ്യം വീണ്ടെടുക്കുന്നതോടെ പഴയ ശീലത്തിലേക്ക് തിരിച്ചു പോകും. ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സ് എന്ന രാസത്വരകത്തെ തടയുന്ന ഡൈസള്‍ഫിറാം (disulfiram) എന്ന മരുന്ന് രോഗിയുടെ സമ്മതത്തോടെ കൊടുക്കുന്നു. ഈ മരുന്ന് കഴിക്കുന്നയാള്‍ മദ്യപിച്ചാല്‍ ആല്‍ക്കഹോള്‍ ആല്‍ഡിഹൈഡ് ആയി ശരീരത്തില്‍ കെട്ടിക്കിടക്കാനിടവരുകയും തന്മൂലം രോഗിക്ക് കടുത്ത ഛര്‍ദ്ദിയും തലക്കറക്കവും അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് അയാളെ കൂടുതല്‍ മദ്യപിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുമെന്നാണ് സിദ്ധാന്തം. ഇതിനു പാര്‍ശ്വഫലങ്ങളൊത്തിരിയുള്ളതിനാല്‍ ഇപ്പോള്‍ അപൂര്‍വ്വമായേ ഉപയോഗിക്കുന്നുള്ളൂ. മദ്യപാനം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന കൈവിറയല്‍, വിഭ്രാന്തി, ആകാംക്ഷ, ഡിപ്രഷന് എന്നിവയ്ക്കാണ് പ്രധാനമായും മരുന്നുകള്‍ നല്‍കുക. എല്ലാറ്റിലും പ്രധാനം ഭാവിയില്‍ മദ്യപാനത്തിലേയ്ക്ക് വഴുതാനുള്ള സാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്ന കൌണ്‍സലിങ്ങാണ്.മറ്റേതൊരു മാനസികരോഗവും പോലെ ബന്ധുമിത്രാദികളുടെ പൂര്‍ണസഹകരണമില്ലാതെ ഇത് ചികിത്സിക്കുക അസാധ്യമാണ് എന്നും നാമോര്‍ക്കേണ്ടതുണ്ട്.
താത്തയുടെ കവറും ആലിലക്കണ്ണനും
മെത്ഥില്‍ ആല്‍ക്കഹോള്‍ (Methyl Alcohol) അഥവാ മെത്ഥനോള്‍ ആണ് സര്‍ജ്ജിക്കല്‍ സ്പിരിറ്റ് എന്ന പേരില്‍ കിട്ടുന്ന, അണുനാശന/ശുചീകരണ ഉപയോഗങ്ങള്‍ക്കുള്ള സ്പിരിറ്റിന്റെ ഒരു ഘടകം . മെത്ഥില്‍ ആല്‍ക്കഹോള്‍ എത്ഥനോളിനേപ്പോലല്ല, മാരക വിഷമാണ് ജന്തുക്കളില്‍. പെയിന്റ് നിര്‍മ്മാണത്തിനും ശുചീകരണ ദ്രാവകങ്ങള്‍ക്കും പ്ലാസ്റ്റിക്കും പ്ലൈവുഡും നിര്‍മ്മിക്കാനുമൊക്കെ മെത്ഥനോള്‍ ഉപയോഗിക്കുന്നു.
വ്യാവസായികാടിസ്ഥാനത്തില്‍ സ്പിരിറ്റ് നിര്‍മ്മിക്കുമ്പോള്‍ അത് മദ്യമുണ്ടാക്കാനായി ഉപയോഗിക്കാതിരിക്കാന്‍ മെത്ഥില്‍ ആല്‍ക്കഹോള്‍ (methanol) അതില്‍ ചേര്‍ക്കുന്നു. ഈ ‘മെത്ഥിലേറ്റഡ് സ്പിരിറ്റാ’ണ് ചില അണ്ണന്മാര് കടത്തിക്കൊണ്ടുപോയി ചാരായത്തില്‍ ചേര്‍ക്കുന്നത്. മെത്ഥിലേറ്റ് ചെയ്തതാണെന്ന് അറിയാതെയാണ് ഇത് ചെയ്യുന്നതെങ്കിലും വില്‍ക്കുന്ന കവറ് താത്തമാര് ഒടുക്കം ആളെകൊല്ലുന്നു. കവറ് താത്തമാര് മാത്രമല്ല, വിദേശരാജ്യങ്ങളില്‍ ഈ സാധനം പാചകവാതകരൂപത്തില്‍ (sterno) കിട്ടുന്നതും ഇതുപോലെ ആളുകള്‍ വാറ്റിയടിക്കാറുണ്ട്. വലിയ അളവില്‍ അടിക്കുന്നവന് ഭാഗ്യവാന്മാരാണ്: എളുപ്പം സിദ്ധികൂടും. ചെറിയ അളവില്‍ അടിക്കുന്നവന്റെ കണ്ണടിച്ചു പോവും, കരള്‍ വെന്തും !
മുന്‍പേ പറഞ്ഞ ആല്‍ക്കഹോള്‍ /ആല്‍ഡിഹൈഡ് ഡീഹൈഡ്രജനേയ്സ് എന്‍സൈമുകള്‍ തന്നെ ഈ മെത്ഥനോളിനെ ഫോര്‍മാല്‍ഡിഹൈഡും പിന്നെ ഫോര്‍മിക് ആസിഡും ആക്കും. രണ്ടും നല്ല തങ്കപ്പെട്ട സ്വഭാവക്കാര്‍ . ഞരമ്പുകളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയെന്നതാണ് ഫലം. പ്രധാനമായും ഊര്ജ്ജോല്പ്പാദന പ്രക്രിയ വേഗം തകരാറിലാവാന്‍ സാധ്യതയുള്ള കണ്ണിന്റെ നാഡീനാരുകളില്‍ . വ്യാജനടിച്ച് ആലിലക്കണ്ണനാഹറത് ഇപ്പടി താന്‍.
മെത്ഥനോളിനെ ആല്‍ഡിഹൈഡ് രൂപമാകുന്നതില്‍ നിന്ന് തടയുന്നതാണ് ചികിത്സയുടെ മര്‍മ്മം. അതിനു നല്ല മദ്യത്തിലടങ്ങിയ എഥനോള്‍ തന്നെ രോഗിക്ക് കൊടുക്കും. വ്യാജമദ്യദുരന്തം ഉണ്ടായാല്‍ മെഡിക്കല്‍ കോളെജ് കാഷ്വാല്‍റ്റിയിലെ കൂട്ടപ്പെരളിക്കിടയില്‍ ഇത്തിരി ഒറിജിനല്‍ അടിക്കാന്‍ ഓടി വന്ന് കിടക്കുന്ന വേന്ദ്രന്മാരുമുണ്ട് ! (ഇപ്പോ fomepizole എന്ന മരുന്നും ലഭ്യമാണ്.)
[എഡിറ്റ്] മദ്യപാനത്തിനു ശേഷമുള്ള “ഹാംഗ് ഓവറി”നെക്കുറിച്ച് പലരും കമന്റുകളില്‍ സംശയം ചോദിച്ചതിനാല്‍ ഒരു ചെറു കൂട്ടിച്ചേര്‍ക്കല്‍ ഇവിടെ:
മദ്യത്തിന്റെ ആദ്യഘട്ട ദഹനത്തില്‍ ഉണ്ടാകുന്ന ആല്‍ഡിഹൈഡ് ആണ് ഹാംഗ് ഓവറിനു പ്രധാനകാരണം എന്ന് മുകളില്‍ പറഞ്ഞു. ഇവയെ രണ്ടാംഘട്ട ദഹനത്തിനു വിധേയമാക്കാന്‍ കരള്‍ കൂടുതല്‍ സമയമെടുക്കുന്നു. വിശേഷിച്ച് വലിയ അളവില്‍ മദ്യപിക്കുമ്പോള്‍ (ഇത് വീശുന്നവന്റെ ശാരീരികപ്രകൃതി പോലിരിക്കും). ആല്‍ക്കഹോള്‍ മുഴുവനും രക്തത്തിലേക്ക് ആഗിരണം ചെയ്തുകഴിഞ്ഞാലും ആല്‍ഡിഹൈഡ് ഏതാണ്ട് 6-10 മണിക്കൂറോളം രക്തത്തില്‍ ഉയര്‍ന്നുതന്നെ നില്ക്കുന്നു. ആല്‍ഡിഹൈഡ് ആണ് തലക്കനം, തലക്കറക്കം,ഓക്കാനം എന്നിവ ഉണ്ടാക്കുന്നതില്‍ മുന്പന്. ആല്‍ഡിഹൈഡോളം തന്നെ പ്രധാനമായ മറ്റൊരു കാരണം ആല്‍ക്കഹോള്‍ ഉണ്ടാക്കുന്ന നിര്‍ജ്ജലീകരണമാണ് (dehydration). രക്തത്തിലെ വെള്ളവും ലവണങ്ങളും മൂത്രമായി നഷ്ടപ്പെടാനും ആല്‍ക്കഹോള്‍ കാരണമാകുന്നു. (മൂത്രം ഒഴിച്ചു കളഞ്ഞില്ല എന്നു വച്ച് ഇതു സംഭവിക്കാതിരിക്കില്ല കേട്ടോ; ആ വെള്ളം വൃക്കയിലെ ട്യൂബ്യൂളുകളിലും മൂത്രസഞ്ചിയിലുമായി നഷ്ടപ്പെട്ടാലും ഇതു തന്നെ അവസ്ഥ)
മദ്യങ്ങള്‍ വാറ്റുമ്പോള്‍ ഉണ്ടാകുന്ന ടാനിനുകളും മറ്റ് അശുദ്ധപദാര്‍ത്ഥങ്ങളും ഹാംഗോവറുകള്‍ക്ക് ഒരു കാരണമാണ്. കണ്ജീനേഴ്സ്എന്ന് വിളിക്കപ്പെടുന്ന ഇവ വര്‍ഷങ്ങള്‍ പഴക്കിയെടുത്ത വാറ്റു മദ്യങ്ങളിലാണ് കൂടുതല്‍ . പല മദ്യങ്ങള്‍ മിക്സ് ചെയ്തു കഴിക്കുമ്പോള്‍ ഇങ്ങനെയുള്ള പലതരം ‘അശുദ്ധ’ പദാര്‍ത്ഥങ്ങളും കലര്‍ന്ന് ഉള്ളില്‍ പോകുന്നതിനാലാവാം, ‘കെട്ടും’ കൂടുതലായിക്കാണുന്നത്. ഗ്ലൂട്ടമീന്‍ എന്ന നാഡീരസം ഉണര്വ്വിനു സഹായിക്കുന്ന മസ്തിഷ്ക രാസവസ്തുവാണ്. ഗ്ലൂട്ടമീന്റെ മസ്തിഷ്കത്തിലെ അളവ് മദ്യപാനസമയത്ത് താഴ്ന്നിരിക്കുകയും മദ്യത്തിന്റെ നേരിട്ടുള്ള “മന്ദിപ്പിക്കലി”ന്റെ ഇഫക്റ്റ് പോയാല്‍ ഉയരുകയും ചെയ്യുന്നു. ഉറക്കത്തെയാണ് ഇത് ബാധിക്കുക. വെള്ളമടികഴിഞ്ഞുള്ള ഉറക്കം പലപ്പോഴും “മുറിഞ്ഞ് മുറിഞ്ഞ്” ആണ് സംഭവിക്കുക – REM stage ഉറക്കം ശരിയാകുന്നില്ല, മൊത്തത്തിലുള്ള ഉറക്കസ്റ്റേജുകളുടെ ക്രമവും തെറ്റുന്നു. ഇവയൊക്കെക്കൂടിച്ചേര്‍ന്നാണ് “ഹാംഗ് ഓവറി”നു രൂപം നല്‍കുക.
ഹാംഗ് ഓവര്‍ സമയത്ത് രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവ് തീരെ താഴ്ന്നുതുടങ്ങും. കാരണം ആല്‍ക്കഹോള്‍ ഏതാണ്ട് മുഴുവനും തന്നെ ആദ്യഘട്ട ദഹനം കഴിഞ്ഞ് ആല്‍ഡിഹൈഡ് ആയിട്ടുണ്ടാവും. അപ്പോള്‍ ആല്‍ക്കഹോളിന്റെ ആഗിരണം തടയുമെന്ന് വിചാരിച്ച് തൈരോ കരിഞ്ഞ ബ്രെഡ്ഡോ പാലോ കുടിപ്പിച്ചാലൊന്നും പ്രയോജനമില്ല. ആല്‍ഡിഹൈഡ് ഉണ്ടാക്കുന്ന “രക്തക്കുഴല്‍ വികാസം” മൂലം വരുന്ന തലവേദനയെ തടയാന്‍ കാപ്പി ഒരു മറുമരുന്നാണ്. എങ്കിലും കാപ്പി ആല്‍ക്കഹോളിനെ പോലെത്തന്നെ ശരീരജലാംശം കുറയ്ക്കുന്നു.
“കെട്ട്” ഇറങ്ങാന്‍ ശാസ്ത്രീയമായി സാധുതയുള്ള ചില സാധനങ്ങള്‍ ഇവയാണ് :
1.ഏറ്റവും നല്ല മരുന്ന്, വിശ്രമവും, ഉറക്കവും തന്നെയാണ്.
2.പഴച്ചാര്‍ , ഓറഞ്ച് , വാഴപ്പഴം – ഇവയില്‍ പൊട്ടാഷ്യവും മറ്റ് ലവണങ്ങളും ഉള്ളതിനാല്‍ ലവണനഷ്ടം നികത്താം .
3. വെള്ളമടിപ്പിറ്റേന്ന് മുട്ട, തൈര്, പാല് എന്നിവ കഴിക്കുന്നത് – ഇതിലെ സിസ്റ്റീന്‍ എന്ന അമിനോ അമ്ലം ഗ്ലൂട്ടാത്തയോണ്‍ എന്ന മാംസ്യം നിര്‍മ്മിക്കാന്‍ ആവശ്യമുണ്ട്. കരളിന് ആല്‍ഡിഹൈഡിനെ ദഹിപ്പിക്കുവാന്‍ ആവശ്യമുള്ളതാണ് ഗ്ലൂട്ടാത്തയോണ്‍ . എന്നാല്‍ ഈ ‘ഒറ്റമൂലി’ക്ക് പ്രവര്‍ത്തിച്ചു വരാന്‍ സമയമൊത്തിരി എടുക്കും. (മദ്യപാനികള്‍ക്കുള്ള ചില ടിപ്പുകള്‍ താഴെകൊടുത്തിട്ടുള്ളത് കൂടി നോക്കുക)
ഇത്രവായിച്ചിട്ടും ‘കണ്ട്രോള് ’ കിട്ടാത്തവര്‍ക്കായ് ചില മദ്യപാന ടിപ്പുകള്‍
(‘വനിത’ സ്റ്റൈലില്‍)
മദ്യപാനം മിതമായി മാത്രം: പുരുഷന്മാരില് പ്രതിദിനം 2 ഡ്രിങ്കും സ്ത്രീകള്‍ക്ക് 1 ഡ്രിങ്കും ആണ് പഠനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പരിധി. രണ്ടാഴ്ച അടിക്കാതിരുന്നിട്ട് എല്ലാ ദിവസത്തേം കൂടി ക്വോട്ടാ ഒറ്റയിരുപ്പിനു അടിക്കുന്ന ആ നമ്പരുണ്ടല്ലോ, അത് കൈയ്യീ വച്ചേരണ്ണാ.
പബ്ലിക്കായി അടിച്ചാല്‍ അയ്യപ്പന്‍വിളക്കും വില്ലടിച്ചാമ്പാട്ടും കഴിച്ചിട്ടേ ഇറങ്ങൂ എന്നുറപ്പുള്ളവര്‍ കുടിക്കുമ്പോള്‍ ആഹാരം കൂടെ കഴിക്കുക. ആഹാരം വയറ്റിലെ ആല്‍ക്കഹോളിന്റെ ആഗിരണം പതുക്കെയാക്കുന്നു. മാംസ്യം(പ്രോട്ടീന്‍) കൂടുതലുള്ള ആഹാരമായാല്‍ നല്ലത് : മാംസമോ കപ്പലണ്ടിയോ ഒക്കെ.
ഒരേ വീര്‍പ്പിനിരുന്ന് അടിക്കാതിരിക്കുക. ഡ്രിങ്കുകള്‍ക്കിടയില്‍ ഇടവേളകള്‍ നല്‍കുക. ആ ഗ്യാപ്പില്‍ ആഹാരമോ ജ്യൂസോ കഴിക്കാവുന്നതാണ്. രക്തത്തിലെ മദ്യത്തിന്റെ അളവ് താഴാന്‍ ഇടവേളകള്‍ ഉപകരിക്കും. മാത്രവുമല്ല, പിറ്റേദിവസം കാലത്തുണ്ടാകാന്‍ സാധ്യതയുള്ള തലവേദന, ഓക്കാനം എന്നിവയ്ക്ക് ഒരു കാരണം ശരീര ജലാംശം കുറയുന്നതാണ്. ഇത് ഒരു പരിധിവരെ ഒഴിവാക്കാനും ഡ്രിങ്കുകള്‍ക്കിടയില്‍ മറ്റു ലഹരിരഹിതപാനീയങ്ങള്‍ കഴിക്കുന്നതുകൊണ്ട് സാധിക്കും.
പാര്‍ട്ടികള്‍ക്കും ഒത്തുചേരലുകള്‍ക്കുമൊക്കെ മദ്യപിക്കുമ്പോള്‍ പലപ്പോഴും ഫിറ്റാണോ അല്ലയോ എന്നൊന്നും സ്വയം അറിയാന്‍ പലര്‍ക്കും പറ്റാറില്ല. ഒരു സ്ഥലത്ത് തന്നെയിരുന്ന് മദ്യപിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക എന്നത് അതിനൊരു പോംവഴിയാണ്. നടപ്പിലും കൈകാലുകളുടെ ചലനങ്ങളിലുമൊക്കെയുള്ള മാറ്റങ്ങള്‍ അറിയാന്‍ ഇതുപകരിക്കും.
‘കെട്ട്’ ഇറങ്ങാന്‍ തൈര് കുടിപ്പിക്കുക, തലയിലൂടെ വെള്ളമൊഴിക്കുക, കാപ്പി കുടിപ്പിക്കുക തുടങ്ങിയ പല വിദ്യകളും പല നാട്ടുകാര്‍ പരീക്ഷിക്കാറുണ്ട്. വിശ്വാസങ്ങള്‍ എന്നല്ലാതെ അവയില്‍ യാഥാര്‍ത്ഥ്യം ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആല്‍ക്കഹോളിന്റെ രക്ത അളവും അതിനെ “ദഹിപ്പിക്കുന്ന”തിന്റെ തോതും അനുസരിച്ചാണ് ലഹരിയുടെ ഇഫക്റ്റ് കുറഞ്ഞു വരുന്നത്. ബാക്കിയെല്ലാം പടം! (തൈരിനും പാലിനും ലഹരി ഇറക്കാന്‍ കഴിവില്ലെങ്കിലും ഹാംഗ് ഓവര്‍ മാറ്റാന്‍ കഴിവുണ്ട്.)
നിങ്ങള്‍ മദ്യപിക്കുമ്പോള്‍ ആ അന്തരീക്ഷമാണ് മദ്യത്തിന്റെ ഇഫക്റ്റുകളെ എറ്റവും നന്നായി സ്വാധീനിക്കുക. സന്തോഷം നിറഞ്ഞ/ആഘോഷ വേളകളിലെ മദ്യപാനം (തല്‍ക്കാലത്തേയ്ക്കാണെങ്കില്‍ പോലും) ആഹ്ലാദം കൂട്ടുകയും ഊര്‍ജ്ജസ്വലരാക്കുകയും ചെയ്യുമ്പോള്‍ ദു:ഖം നിറഞ്ഞ അന്തരീക്ഷത്തിലെ മദ്യപാനം , ആ സങ്കടം വര്‍ധിപ്പിക്കുന്നതായാണ് പൊതുവേ നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ദു:ഖിതരേ, വെള്ളമടിച്ച് ദു:ഖം മറക്കാമെന്ന് വിചാരിച്ച് കാശ് കളയണ്ട.
ഏതെങ്കിലുമൊക്കെ രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ കഴിവതും മദ്യം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മിക്ക മരുന്നുകളും കരളിലാണ് അവസാനമായി ചയാപചയാപ്രക്രിയകളിലൂടെ ദഹിപ്പിക്കപ്പെടുക. ഇതിനു സഹായിക്കുന്ന രാസത്വരകങ്ങളെ മദ്യം പലവിധത്തില്‍ സ്വാധീനിക്കാമെന്നതിനാല്‍ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്.
അധികമായാല്‍ …എന്നല്ല, അല്പമായാല്‍ തന്നെ വിഷമാണ് ഈ ‘അമൃത്’. നിരോധനവും ‘കിട്ടാക്കനി’ ആക്കലുമല്ല ഉത്തരവാദിത്വത്തോടെയുള്ള ആസ്വാദനമാണ് പ്രായോഗികമായിട്ടുള്ളത്.
കേരളം മദ്യത്തിന്റെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുളള കേരളത്തില്‍ ഏകദേശം ഒരു കോടിയോളം സ്ഥിര മദ്യപാനികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനത്തിന്റെ ആളോഹരി വിഹിതം പഞ്ചാബില്‍ 7.9 ലിറ്ററാണെങ്കില്‍ കേരളത്തില്‍ 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്.
കേരളീയര്‍ മദ്യപാനം ആരംഭിക്കുന്ന ശരാശരി പ്രായം 13 വയസ്സാണെന്ന് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ കടന്ന് മദ്യം സ്ത്രീകളിലേക്കും വ്യാപിച്ചു എന്നതാണ് നടുക്കുന്ന വസ്തുത. മദ്യാസക്തി വൈദ്യശാസ്ത്രപരമായും മന:ശാസ്ത്രപരമായും ചികിത്സ ആവശ്യമുളള ഒരു രോഗമാണ്. ലോകാരോഗ്യസംഘടനയുടെ നിര്‍വ്വചനം അനുസരിച്ച് മദ്യപാനം ഒരുവന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നുവെങ്കില്‍, തൊഴില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കുന്നുവെങ്കില്‍, സാമൂഹ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, തുടര്‍ന്നും അയാള്‍ മദ്യം ഉപയോഗിക്കുന്നുവെങ്കില്‍ അയാളൊരു മദ്യപാന രോഗിയാണ്.
മദ്യത്തിന്റെ ആഗിരണം
മദ്യത്തിന്റെ 10% ആമാശയത്തില്‍നിന്നും 90% ചെറുകുടലില്‍നിന്നുമാണ് ശരീരം വലിച്ചെടുക്കുന്നത്. കഴിച്ചു കഴിഞ്ഞാല്‍ 45 മുതല്‍ 60 മിനിട്ടിനുളളില്‍തന്നെ രക്തത്തില്‍ പരമാവധി അളവിലെത്തുന്നു. വലിച്ചെടുക്കപ്പെട്ട മദ്യം ഉടനെ തന്നെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. വലിച്ചെടുക്കപ്പെട്ട മദ്യത്തിന്റെ 90%വും കരള്‍ വിഘടിപ്പിച്ച് നിരുപദ്രവ വസ്തുക്കളാക്കി ശരീരത്തില്‍നിന്നും ശ്വാസത്തിലൂടെയും മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും പുറംതളളുന്നു.
മദ്യപാനം - വിവിധ ഘട്ടങ്ങള്‍
പ്രാഥമിക ഘട്ടം
തുടക്കത്തില്‍ പാര്‍ട്ടികളിലോ, വിനോദയാത്രയിലോ, കുടുംബ പരിപാടിയിലോ മദ്യപാനം തുടങ്ങിവെയ്ക്കുന്നു. ലഭിക്കുന്ന ലഹരിമൂലം കാലക്രമേണ വ്യക്തി കഴിക്കുന്ന മദ്യത്തിന്റെ അളവും കഴിക്കുന്ന ദിവസങ്ങളും കൂടിക്കൊണ്ടു വരുന്നു. മാത്രമല്ല ലഹരി നിലനിര്‍ത്താന്‍ വ്യക്തിക്ക് കൂടുതല്‍ അളവില്‍ മദ്യപിക്കേണ്ടി വരുന്നു. മദ്യപിച്ച നേരത്ത് കാട്ടിക്കൂട്ടിയ സംഭവങ്ങള്‍ പിന്നീട് ഓര്‍ക്കാന്‍ കഴിയാത്ത ബ്ളാക്ക് ഔട്ട് എന്ന അവസ്ഥയും ചിലര്‍ക്ക് ഉണ്ടാകാം. മദ്യം പൊടുന്നനെ നിര്‍ത്തുമ്പോള്‍ വിറയല്‍, ഓക്കാനം, ക്ഷീണം, ച്ഛര്‍ദ്ദി, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ് എന്നീ തരത്തിലുളള പ്രയാസങ്ങളും ഉണ്ടാകാം. ഈ അവസ്ഥയില്‍നിന്നും രക്ഷപ്പെടുന്നതിനായി വ്യക്തി വീണ്ടും മദ്യം കഴിക്കുന്നു. ഇവര്‍ മദ്യപാനത്തിനായി ഭൂരിഭാഗം സമയവും ചിലവാക്കുകയും മദ്യത്തിന്റെ ദോഷവശങ്ങളെക്കുറിച്ചുളള സംഭാഷണങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.
മധ്യഘട്ടം
ഈ അവസ്ഥയില്‍ ആത്മനിയന്ത്രണം പാടെ നഷ്ടപ്പെട്ട രോഗി മദ്യപാനത്തെ സ്വയം ന്യായീകരിക്കാന്‍ സാമ്പത്തിക പ്രശ്നങ്ങളാലോ, കുടുംബപ്രശ്നങ്ങളാലോ ആണ് താന്‍ മദ്യപിക്കുന്നതെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നു. കുടുംബന്ധം തകരല്‍, ദാമ്പത്യബന്ധം വേര്‍പ്പെടല്‍, ജോലി നഷ്ടപ്പെടല്‍, ശാരീരികാരോഗ്യം കുറയുക തുടങ്ങിയ നിരവധി പ്രശ്നങ്ങളാല്‍ ഇവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുന്നു. ഇത്തരക്കാര്‍ ഇടക്ക് മദ്യപാനം താല്‍ക്കാലികമായി ഉപേക്ഷിക്കുകയും വീണ്ടും കഴിച്ച് തുടങ്ങുകയും ചെയ്യുന്നു.
അവസാനഘട്ടം
ഈ ഘട്ടത്തില്‍ രോഗി ശാരീരികമായും മാനസികമായും പാടെ നശിക്കുന്നു. സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥയില്‍ മദ്യപിക്കാന്‍വേണ്ടി കടം വാങ്ങുക, നുണ പറയുക, കളവ് നടത്തുക എന്നിവ സ്വഭാവത്തിന്റെ ഭാഗമായി തീരുന്നു. കുടി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ശാരീരികമാനസിക ബുദ്ധിമുട്ടുകള്‍ കാരണം മദ്യം ഉപേക്ഷിക്കുക ഇവര്‍ക്ക് ബുദ്ധിമുട്ടായി തീരുന്നു.
ആരോഗ്യപ്രശ്നങ്ങള്‍
കുറച്ചു സമയത്തേക്ക് അനുഭവപ്പെടുന്ന സുഖകരമായ അവസ്ഥ കഴിഞ്ഞാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും, ഏകാഗ്രത കുറയുകയും, ചിന്ത പതുക്കെയാവുകയും, ചുറ്റുപാടുകളോട് പ്രതികരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരികയും ചെയ്യുന്നു. പേശീനിയന്ത്രണം കുറയുകയും, സംസാരത്തിന് കുഴച്ചില്‍ ഉണ്ടാവുകയും, നടത്തത്തിനും ചലനത്തിനും നിയന്ത്രണമില്ലാതാവുകയും ചെയ്യുന്നു. ഇക്കാരണങ്ങള്‍കൊണ്ടാണ് മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ അപകട സാധ്യത വര്‍ധിക്കുന്നത്.
ആമാശയം, കുടല്
മദ്യം ആമാശയത്തിന്റെയും, കുടലിന്റേയും സങ്കോചവികാസങ്ങള്‍ തടസ്സപ്പെടുത്തുകയും ഈ ഭാഗങ്ങളിലെ സംരക്ഷണ കവചങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതു കൊണ്ട് കുടലില്‍ പുണ്ണ്, ചെറുകുടലിലെ വ്രണങ്ങള്‍ വികസിച്ച് ദ്വാരമുണ്ടാകുന്ന അവസ്ഥ എന്നിവ ഉണ്ടാകാം. പോഷകാഹാരങ്ങള്‍ കുടലില്‍നിന്നും വലിച്ചെടുക്കാനുളള കഴിവ് കുറയുന്നതുകൊണ്ട് വിറ്റാമിന്‍ ബി12, തയമിന്‍ എന്നിവയുടെ കുറവ് മദ്യപരില്‍ സാധാരണമാണ്.
കരള്‍
മദ്യം കരളിനെ നേരിട്ട് ബാധിക്കുന്ന വിഷമാണ്. തുടക്കത്തില്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി ഉണ്ടാകുന്ന ഫാറ്റിലിവറും പിന്നീട് മദ്യപാനം തുടര്‍ന്നാല്‍ കരള്‍വീക്കം, മഹോദരം എന്നീ അവസ്ഥകളും ഉണ്ടാകുന്നു. കൂടാതെ പ്ളീഹ തുടങ്ങി പല അവയവങ്ങളുടേയും പ്രവര്‍ത്തനശേഷി കുറഞ്ഞ് കുടലില്‍ രക്തസ്രാവമുണ്ടായും രക്തം ചര്‍ദ്ദിച്ചും രോഗിക്ക് മരണം വരെ സംഭവിക്കാം. ഇന്‍സുലിന്‍ ഉദ്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിക്ക് വീക്കം സംഭവിക്കുന്നതു കൊണ്ട് മദ്യപരില്‍ പ്രമേഹരോഗ സാധ്യതയും കൂടുതലാണ്.
ഇന്‍സുലിന്‍ ഉദ്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിക്ക് വീക്കം സംഭവിക്കുന്നതു കൊണ്ട് മദ്യപരില്‍ പ്രമേഹരോഗ സാധ്യതയും കൂടുതലാണ്.
ഹൃദയം
ഹൃദ്രോഗം, അമിത രക്തസമ്മര്‍ദ്ദം, ഹൃദയപേശികളെ ബാധിക്കുന്ന കാര്‍ഡിയോമയോപ്പതി എന്നിവയും മദ്യപരില്‍ കൂടുതലാണ്.
രക്തം
ഫോളിക് ആസിഡ് എന്ന വിറ്റമിന്റെ കുറവ് കാരണം വിളര്‍ച്ച, മുറിവില്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ളേറ്റ്ലെറ്റുകളുടെ കുറവ് കാരണം രക്തം വാര്‍ന്നുപോകുക എന്നിവയും മദ്യപരില്‍ കൂടുതലാണ്.
അണുബാധകള്‍
രോഗപ്രതിരോധശേഷി കുറവായതിനാല്‍ അണുബാധകള്‍ മദ്യപരില്‍ കൂടുതലാണ്. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയില്‍ ചര്‍ദ്ദിച്ചാല്‍ ചര്‍ദ്ദില്‍ ശ്വാസകോശത്തിലെത്തി ഉണ്ടാകുന്ന ആസ്പിരേഷന്‍ ന്യൂമോണിയ, ക്ഷയരോഗം എന്നിവയും മദ്യപരില്‍ കൂടുതലാണ്.
പേശികള്‍, അസ്ഥി, ത്വക്ക്
പേശികളുടെ ബലക്കുറവ്, പേശികള്‍ ഭാഗികമായി നശിക്കുന്ന മയോപ്പതി, എല്ലുകളുടെ തേയ്മാനം, ബലക്കുറവ്, സോറിയാസിസ് ലുള്ള ത്വക്ക് രോഗങ്ങള്‍ എന്നിവയും മദ്യപരില്‍ കൂടുതലാണ്.
ലൈംഗികപ്രശ്നങ്ങള്‍
മദ്യം ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുമെന്നാണ് പൊതുവായ ധാരണയെങ്കിലും ഫലത്തില്‍ അത് ലൈംഗിക ശേഷി കുറയ്ക്കുകയാണ് ചെയ്യുന്നത്.
തലച്ചോറിനും ഞരമ്പിനുമുണ്ടാകുന്ന തകരാറുകള്‍
തുടര്‍ച്ചയായ മദ്യപാനം തലച്ചോറിന്റെ വലിപ്പം കുറയ്ക്കുന്നതോടൊപ്പം ഓര്‍മ്മക്കുറവും, ചിന്തയില്‍ മാന്ദ്യവും ഉണ്ടാക്കുന്നു. മദ്യപാനം മൂലം ഉണ്ടാകുന്ന പോഷകാഹാരക്കുറവ് വെര്‍ണിക്കീസ് എന്‍സഫലോപതി, കോര്‍സകോഫ് സൈക്കോസിസ് എന്നീ ഗുരുതരമായ രോഗങ്ങളും ഉണ്ടാക്കാം.
സ്ഥിരമായി മദ്യം കഴിക്കുന്നവര്‍ മദ്യം നിര്‍ത്തുകയോ അളവ് കുറക്കുകയോ ചെയ്താല്‍ 48 മണിക്കൂറിനുള്ളില്‍ അപസ്മാരവും പേടിപ്പിക്കുന്നതോ കുറ്റപ്പെടുത്തുന്നതോ ആയ അശരീരി ശബ്ദങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. മദ്യം നിര്‍ത്തി 72 മണിക്കൂറിനുള്ളില്‍ സ്ഥലകാല വിഭ്രാന്തി, നെഞ്ചിടിപ്പ്, അമിത രക്തസമ്മര്‍ദ്ദം, വിയര്‍പ്പ്, ഉറക്കക്കുറവ്, അശരീരി ശബ്ദങ്ങള്‍, വിഭ്രമജനകമായ കാഴ്ചകള്‍, പിച്ചും പേയും പറയുക എന്നിവ ഉള്‍ക്കൊള്ളുന്ന ഡെലീറിയം എന്ന ഗുരുതരമായ അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്.
മാനസിക രോഗങ്ങള്‍
പല മാനസിക രോഗങ്ങളും മദ്യപിക്കുന്നവരില്‍ കൂടുതലായി കണ്ടുവരുന്നു. വിഷാദ രോഗം മദ്യപരില്‍ സാധാരണമാണ്. മദ്യപരില്‍ ആത്മഹത്യാനിരക്ക് 15% ആണ്. പുകവലിക്കാനും മറ്റ് ലഹരിസാധനങ്ങള്‍ ഉപയോഗിക്കാനുമുള്ള സാധ്യതയും കൂടുതലാണ്. പങ്കാളിയുടെ ചാരിത്ര്യം സംശയിക്കുന്ന ഡെലൂഷന് ഓഫ് ഇന്‍ഫെഡിലിറ്റി എന്നപ്രശ്നവും ഇവരില്‍ കൂടുതലാണ്.
ചികിത്സയുടെ ഘട്ടങ്ങള്‍
രോഗത്തെ വിലയിരുത്തല്‍
മദ്യപാനശീലത്തെ വിശദമായി മനസ്സിലാക്കുകയാണ് ചികിത്സയിലെ ആദ്യപടി.
മദ്യപാനശീലത്തെ വിശദമായി മനസ്സിലാക്കുകയാണ് ചികിത്സയിലെ ആദ്യപടി. മദ്യപാനശീലത്തിന്റെ കാലയളവ്, കഴിക്കുന്ന അളവ്, കഴിക്കാനുള്ള കാരണങ്ങള്‍, മാനസിക, ശാരീരിക, കുടുംബ, സാമൂഹിക പ്രശ്നങ്ങള്‍, സാമ്പത്തിക, സാമൂഹിക പിന്തുണ എന്നിവയെക്കുറിച്ച് മനസ്സിലാക്കിയിട്ടേ ചികിത്സ ആരംഭിക്കാവൂ. പലപ്പോഴും ഇത്തരം വ്യക്തികള്‍ പ്രശ്നത്തിന്റെ തീവ്രത കുറച്ചു കാണിക്കാനിടയുള്ളതുകൊണ്ട് അയാളെ നന്നായി അറിയാവുന്ന ഒരു ബന്ധുവിനെ കൂടി പങ്കാളിയാക്കുന്നത് നന്നായിരിക്കും. മദ്യപാന ചികിത്സയുടെ ലക്ഷ്യം ഈ ശീലം പൂര്‍ണ്ണമായും മാറ്റുക എന്നതാണ്. ഇത് പൂര്‍ണ്ണമായി ഉടനെ സാധിച്ചില്ലെങ്കില്‍ പോലും ഭാവിയില്‍ പൂര്‍ണ്ണമുക്തിക്ക് രോഗിയെ പ്രേരിപ്പിക്കാന്‍ കഴിയും.
വിഷമുക്തി ചികിത്സ
മദ്യപാനം നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ വിഷമതകളെ തടഞ്ഞുനിര്‍ത്തുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്ന്. ശാരീരികമായ വൈഷമ്യങ്ങള്‍ ഉണ്ടാകാതിരിക്കാനും, മദ്യം കഴിക്കാനുള്ള പ്രേരണ ഇല്ലാതാക്കുവാനും, രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കുന്നു. തയാമിന്‍ വൈറ്റമിന്‍, ക്ളോര്‍ഡയാസിപോക്സൈഡ് തുടങ്ങിയ മരുന്നുകളാണ് ഈ ഘട്ടത്തില്‍ ചികിത്സക്കായി ഉപയോഗിക്കുന്നത്.
തുടര്‍ചികിത്സ
വീണ്ടും മദ്യപാനം ആരംഭിക്കുന്നത് ഒഴിവാക്കുക, കുടുംബവും ജീവിതപങ്കാളിയും സമൂഹവുമായി ഇണങ്ങി ജീവിക്കാന്‍ പ്രേരിപ്പിക്കുക, പുനരധിവാസം, ജീവിത നിലവാരം ഉയര്‍ത്തല്‍ എന്നിവയാണ് ഈ ഘട്ടത്തിലെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എന്നിവരടങ്ങിയ ഒരു വിദഗ്ദ്ധ ടീമിന്റെ മരുന്നുകളും കൌണ്സിലിങ്ങും വഴി ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാവുന്നതാണ്. മദ്യത്തോടുള്ള ആസക്തി കുറയ്ക്കുന്ന നാല്‍ട്രക്സോണ്‍, അക്കാംപ്രോസേറ്റ്, ബാക്ളോഫന്‍, ഡൈസള്‍ഫിറാം എന്നീ മരുന്നുകളും രോഗിയുടെ അവസ്ഥക്കനുസരിച്ച് ഉപയോഗിക്കുന്നു.രോഗിയുടെ വിശ്വാസത്തോടെയും, സഹകരണത്തോടെയുമുള്ള ചികിത്സകളാണ് കൂടുതല്‍ ഫലപ്രദം. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ രോഗിയുടെ പങ്കാളിയുടെ/കുടുംബത്തിന്റെ സഹകരണവും സമൂഹത്തിന്റെ പിന്തുണയും വളരെ അത്യാവശ്യമാണ്.
സ്വയം സഹായകസംഘങ്ങള്‍
രോഗവിമുക്തി നേടിയവരുടെ കൂട്ടായ്മകള്‍ മദ്യപാനം നിര്‍ത്താന്‍ പലവിധത്തില്‍ സഹായിക്കുന്നു. വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലും അല്ലാതെയും ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തരം കൂട്ടായ്മകളില്‍ അംഗങ്ങള്‍ തങ്ങളുടെ അനുഭവങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കുകയും പരസ്പരം വൈകാരിക സുരക്ഷ നല്‍കുകയും ചെയ്യുന്നു. നമ്മുടെ നാട്ടിലും വ്യാപകമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്ന ഇത്തരമൊരു പ്രസ്ഥാനമാണ് "ആല്‍ക്കഹോളിക്സ് അനോണിമസ്''.
കേരളം മദ്യത്തിന്റെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുളള കേരളത്തില്‍ ഏകദേശം ഒരു കോടിയോളം സ്ഥിര മദ്യപാനികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനത്തിന്റെ ആളോഹരി വിഹിതം പഞ്ചാബില്‍ 7.9 ലിറ്ററാണെങ്കില്‍ കേരളത്തില്‍ 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്.
കേരളീയര്‍ മദ്യപാനം ആരംഭിക്കുന്ന ശരാശരി പ്രായം 13 വയസ്സാണെന്ന് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ കടന്ന് മദ്യം സ്ത്രീകളിലേക്കും വ്യാപിച്ചു എന്നതാണ് നടുക്കുന്ന വസ്തുത. മദ്യാസക്തി വൈദ്യശാസ്ത്രപരമായും മന:ശാസ്ത്രപരമായും ചികിത്സ ആവശ്യമുളള ഒരു രോഗമാണ്. ലോകാരോഗ്യസംഘടനയുടെ നിര്‍വ്വചനം അനുസരിച്ച് മദ്യപാനം ഒരുവന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നുവെങ്കില്‍, തൊഴില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കുന്നുവെങ്കില്‍, സാമൂഹ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, തുടര്‍ന്നും അയാള്‍ മദ്യം ഉപയോഗിക്കുന്നുവെങ്കില്‍ അയാളൊരു മദ്യപാന രോഗിയാണ്.
മദ്യത്തിന്റെ ആഗിരണം
മദ്യത്തിന്റെ 10% ആമാശയത്തില്‍നിന്നും 90% ചെറുകുടലില്‍നിന്നുമാണ് ശരീരം വലിച്ചെടുക്കുന്നത്. കഴിച്ചു കഴിഞ്ഞാല്‍ 45 മുതല്‍ 60 മിനിട്ടിനുളളില്‍തന്നെ രക്തത്തില്‍ പരമാവധി അളവിലെത്തുന്നു. വലിച്ചെടുക്കപ്പെട്ട മദ്യം ഉടനെ തന്നെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. വലിച്ചെടുക്കപ്പെട്ട മദ്യത്തിന്റെ 90%വും കരള്‍ വിഘടിപ്പിച്ച് നിരുപദ്രവ വസ്തുക്കളാക്കി ശരീരത്തില്‍നിന്നും ശ്വാസത്തിലൂടെയും മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും പുറംതളളുന്നു.
മദ്യപാനം - വിവിധ ഘട്ടങ്ങള്‍
പ്രാഥമിക ഘട്ടം
തുടക്കത്തില്‍ പാര്‍ട്ടികളിലോ, വിനോദയാത്രയിലോ, കുടുംബ പരിപാടിയിലോ മദ്യപാനം തുടങ്ങിവെയ്ക്കുന്നു. ലഭിക്കുന്ന ലഹരിമൂലം കാലക്രമേണ വ്യക്തി കഴിക്കുന്ന മദ്യത്തിന്റെ അളവും കഴിക്കുന്ന ദിവസങ്ങളും കൂടിക്കൊണ്ടു വരുന്നു. മാത്രമല്ല ലഹരി നിലനിര്‍ത്താന്‍ വ്യക്തിക്ക് കൂടുതല്‍ അളവില്‍ മദ്യപിക്കേണ്ടി വരുന്നു. മദ്യപിച്ച നേരത്ത് കാട്ടിക്കൂട്ടിയ സംഭവങ്ങള്‍ പിന്നീട് ഓര്‍ക്കാന്‍ കഴിയാത്ത ബ്ളാക്ക് ഔട്ട് എന്ന അവസ്ഥയും ചിലര്‍ക്ക് ഉണ്ടാകാം. മദ്യം പൊടുന്നനെ നിര്‍ത്തുമ്പോള്‍ വിറയല്‍, ഓക്കാനം, ക്ഷീണം, ച്ഛര്‍ദ്ദി, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ് എന്നീ തരത്തിലുളള പ്രയാസങ്ങളും ഉണ്ടാകാം. ഈ അവസ്ഥയില്‍നിന്നും രക്ഷപ്പെടുന്നതിനായി വ്യക്തി വീണ്ടും മദ്യം കഴിക്കുന്നു. ഇവര്‍ മദ്യപാനത്തിനായി ഭൂരിഭാഗം സമയവും ചിലവാക്കുകയും മദ്യത്തിന്റെ ദോഷവശങ്ങളെക്കുറിച്ചുളള സംഭാഷണങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.
മധ്യഘട്ടം
ഈ അവസ്ഥയില്‍ ആത്മനിയന്ത്രണം പാടെ നഷ്ടപ്പെട്ട രോഗി മദ്യപാനത്തെ സ്വയം ന്യായീകരിക്കാന്‍ സാമ്പത്തിക പ്രശ്നങ്ങളാലോ, കുടുംബപ്രശ്നങ്ങളാലോ ആണ് താന്‍ മദ്യപിക്കുന്നതെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നു. കുടുംബന്ധം തകരല്‍, ദാമ്പത്യബന്ധം വേര്‍പ്പെടല്‍, ജോലി നഷ്ടപ്പെടല്‍, ശാരീരികാരോഗ്യം കുറയുക തുടങ്ങിയ നിരവധി പ്രശ്നങ്ങളാല്‍ ഇവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുന്നു. ഇത്തരക്കാര്‍ ഇടക്ക് മദ്യപാനം താല്‍ക്കാലികമായി ഉപേക്ഷിക്കുകയും വീണ്ടും കഴിച്ച് തുടങ്ങുകയും ചെയ്യുന്നു.
അവസാനഘട്ടം
ഈ ഘട്ടത്തില്‍ രോഗി ശാരീരികമായും മാനസികമായും പാടെ നശിക്കുന്നു. സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥയില്‍ മദ്യപിക്കാന്‍വേണ്ടി കടം വാങ്ങുക, നുണ പറയുക, കളവ് നടത്തുക എന്നിവ സ്വഭാവത്തിന്റെ ഭാഗമായി തീരുന്നു. കുടി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ശാരീരികമാനസിക ബുദ്ധിമുട്ടുകള്‍ കാരണം മദ്യം ഉപേക്ഷിക്കുക ഇവര്‍ക്ക് ബുദ്ധിമുട്ടായി തീരുന്നു.
ആരോഗ്യപ്രശ്നങ്ങള്‍
കുറച്ചു സമയത്തേക്ക് അനുഭവപ്പെടുന്ന സുഖകരമായ അവസ്ഥ കഴിഞ്ഞാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും, ഏകാഗ്രത കുറയുകയും, ചിന്ത പതുക്കെയാവുകയും, ചുറ്റുപാടുകളോട് പ്രതികരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരികയും ചെയ്യുന്നു. പേശീനിയന്ത്രണം കുറയുകയും, സംസാരത്തിന് കുഴച്ചില്‍ ഉണ്ടാവുകയും, നടത്തത്തിനും ചലനത്തിനും നിയന്ത്രണമില്ലാതാവുകയും ചെയ്യുന്നു. ഇക്കാരണങ്ങള്‍കൊണ്ടാണ് മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ അപകട സാധ്യത വര്‍ധിക്കുന്നത്.
ആമാശയം, കുടല്
മദ്യം ആമാശയത്തിന്റെയും, കുടലിന്റേയും സങ്കോചവികാസങ്ങള്‍ തടസ്സപ്പെടുത്തുകയും ഈ ഭാഗങ്ങളിലെ സംരക്ഷണ കവചങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതു കൊണ്ട് കുടലില്‍ പുണ്ണ്, ചെറുകുടലിലെ വ്രണങ്ങള്‍ വികസിച്ച് ദ്വാരമുണ്ടാകുന്ന അവസ്ഥ എന്നിവ ഉണ്ടാകാം. പോഷകാഹാരങ്ങള്‍ കുടലില്‍നിന്നും വലിച്ചെടുക്കാനുളള കഴിവ് കുറയുന്നതുകൊണ്ട് വിറ്റാമിന്‍ ബി12, തയമിന്‍ എന്നിവയുടെ കുറവ് മദ്യപരില്‍ സാധാരണമാണ്.
കരള്‍
മദ്യം കരളിനെ നേരിട്ട് ബാധിക്കുന്ന വിഷമാണ്. തുടക്കത്തില്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി ഉണ്ടാകുന്ന ഫാറ്റിലിവറും പിന്നീട് മദ്യപാനം തുടര്‍ന്നാല്‍ കരള്‍വീക്കം, മഹോദരം എന്നീ അവസ്ഥകളും ഉണ്ടാകുന്നു. കൂടാതെ പ്ളീഹ തുടങ്ങി പല അവയവങ്ങളുടേയും പ്രവര്‍ത്തനശേഷി കുറഞ്ഞ് കുടലില്‍ രക്തസ്രാവമുണ്ടായും രക്തം ചര്‍ദ്ദിച്ചും രോഗിക്ക് മരണം വരെ സംഭവിക്കാം. ഇന്‍സുലിന്‍ ഉദ്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിക്ക് വീക്കം സംഭവിക്കുന്നതു കൊണ്ട് മദ്യപരില്‍ പ്രമേഹരോഗ സാധ്യതയും കൂടുതലാണ്.
ഇന്‍സുലിന്‍ ഉദ്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിക്ക് വീക്കം സംഭവിക്കുന്നതു കൊണ്ട് മദ്യപരില്‍ പ്രമേഹരോഗ സാധ്യതയും കൂടുതലാണ്.
ഹൃദയം
ഹൃദ്രോഗം, അമിത രക്തസമ്മര്‍ദ്ദം, ഹൃദയപേശികളെ ബാധിക്കുന്ന കാര്‍ഡിയോമയോപ്പതി എന്നിവയും മദ്യപരില്‍ കൂടുതലാണ്.
രക്തം
ഫോളിക് ആസിഡ് എന്ന വിറ്റമിന്റെ കുറവ് കാരണം വിളര്‍ച്ച, മുറിവില്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ളേറ്റ്ലെറ്റുകളുടെ കുറവ് കാരണം രക്തം വാര്‍ന്നുപോകുക എന്നിവയും മദ്യപരില്‍ കൂടുതലാണ്.
അണുബാധകള്‍
രോഗപ്രതിരോധശേഷി കുറവായതിനാല്‍ അണുബാധകള്‍ മദ്യപരില്‍ കൂടുതലാണ്. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയില്‍ ചര്‍ദ്ദിച്ചാല്‍ ചര്‍ദ്ദില്‍ ശ്വാസകോശത്തിലെത്തി ഉണ്ടാകുന്ന ആസ്പിരേഷന്‍ ന്യൂമോണിയ, ക്ഷയരോഗം എന്നിവയും മദ്യപരില്‍ കൂടുതലാണ്.
പേശികള്‍, അസ്ഥി, ത്വക്ക്
പേശികളുടെ ബലക്കുറവ്, പേശികള്‍ ഭാഗികമായി നശിക്കുന്ന മയോപ്പതി, എല്ലുകളുടെ തേയ്മാനം, ബലക്കുറവ്, സോറിയാസിസ് ലുള്ള ത്വക്ക് രോഗങ്ങള്‍ എന്നിവയും മദ്യപരില്‍ കൂടുതലാണ്.
ലൈംഗികപ്രശ്നങ്ങള്‍
മദ്യം ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുമെന്നാണ് പൊതുവായ ധാരണയെങ്കിലും ഫലത്തില്‍ അത് ലൈംഗിക ശേഷി കുറയ്ക്കുകയാണ് ചെയ്യുന്നത്.
തലച്ചോറിനും ഞരമ്പിനുമുണ്ടാകുന്ന തകരാറുകള്‍
തുടര്‍ച്ചയായ മദ്യപാനം തലച്ചോറിന്റെ വലിപ്പം കുറയ്ക്കുന്നതോടൊപ്പം ഓര്‍മ്മക്കുറവും, ചിന്തയില്‍ മാന്ദ്യവും ഉണ്ടാക്കുന്നു. മദ്യപാനം മൂലം ഉണ്ടാകുന്ന പോഷകാഹാരക്കുറവ് വെര്‍ണിക്കീസ് എന്‍സഫലോപതി, കോര്‍സകോഫ് സൈക്കോസിസ് എന്നീ ഗുരുതരമായ രോഗങ്ങളും ഉണ്ടാക്കാം.
സ്ഥിരമായി മദ്യം കഴിക്കുന്നവര്‍ മദ്യം നിര്‍ത്തുകയോ അളവ് കുറക്കുകയോ ചെയ്താല്‍ 48 മണിക്കൂറിനുള്ളില്‍ അപസ്മാരവും പേടിപ്പിക്കുന്നതോ കുറ്റപ്പെടുത്തുന്നതോ ആയ അശരീരി ശബ്ദങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. മദ്യം നിര്‍ത്തി 72 മണിക്കൂറിനുള്ളില്‍ സ്ഥലകാല വിഭ്രാന്തി, നെഞ്ചിടിപ്പ്, അമിത രക്തസമ്മര്‍ദ്ദം, വിയര്‍പ്പ്, ഉറക്കക്കുറവ്, അശരീരി ശബ്ദങ്ങള്‍, വിഭ്രമജനകമായ കാഴ്ചകള്‍, പിച്ചും പേയും പറയുക എന്നിവ ഉള്‍ക്കൊള്ളുന്ന ഡെലീറിയം എന്ന ഗുരുതരമായ അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്.
മാനസിക രോഗങ്ങള്‍
പല മാനസിക രോഗങ്ങളും മദ്യപിക്കുന്നവരില്‍ കൂടുതലായി കണ്ടുവരുന്നു. വിഷാദ രോഗം മദ്യപരില്‍ സാധാരണമാണ്. മദ്യപരില്‍ ആത്മഹത്യാനിരക്ക് 15% ആണ്. പുകവലിക്കാനും മറ്റ് ലഹരിസാധനങ്ങള്‍ ഉപയോഗിക്കാനുമുള്ള സാധ്യതയും കൂടുതലാണ്. പങ്കാളിയുടെ ചാരിത്ര്യം സംശയിക്കുന്ന ഡെലൂഷന് ഓഫ് ഇന്‍ഫെഡിലിറ്റി എന്നപ്രശ്നവും ഇവരില്‍ കൂടുതലാണ്.
ചികിത്സയുടെ ഘട്ടങ്ങള്‍
രോഗത്തെ വിലയിരുത്തല്‍
മദ്യപാനശീലത്തെ വിശദമായി മനസ്സിലാക്കുകയാണ് ചികിത്സയിലെ ആദ്യപടി.
മദ്യപാനശീലത്തെ വിശദമായി മനസ്സിലാക്കുകയാണ് ചികിത്സയിലെ ആദ്യപടി. മദ്യപാനശീലത്തിന്റെ കാലയളവ്, കഴിക്കുന്ന അളവ്, കഴിക്കാനുള്ള കാരണങ്ങള്‍, മാനസിക, ശാരീരിക, കുടുംബ, സാമൂഹിക പ്രശ്നങ്ങള്‍, സാമ്പത്തിക, സാമൂഹിക പിന്തുണ എന്നിവയെക്കുറിച്ച് മനസ്സിലാക്കിയിട്ടേ ചികിത്സ ആരംഭിക്കാവൂ. പലപ്പോഴും ഇത്തരം വ്യക്തികള്‍ പ്രശ്നത്തിന്റെ തീവ്രത കുറച്ചു കാണിക്കാനിടയുള്ളതുകൊണ്ട് അയാളെ നന്നായി അറിയാവുന്ന ഒരു ബന്ധുവിനെ കൂടി പങ്കാളിയാക്കുന്നത് നന്നായിരിക്കും. മദ്യപാന ചികിത്സയുടെ ലക്ഷ്യം ഈ ശീലം പൂര്‍ണ്ണമായും മാറ്റുക എന്നതാണ്. ഇത് പൂര്‍ണ്ണമായി ഉടനെ സാധിച്ചില്ലെങ്കില്‍ പോലും ഭാവിയില്‍ പൂര്‍ണ്ണമുക്തിക്ക് രോഗിയെ പ്രേരിപ്പിക്കാന്‍ കഴിയും.
വിഷമുക്തി ചികിത്സ
മദ്യപാനം നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ വിഷമതകളെ തടഞ്ഞുനിര്‍ത്തുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്ന്. ശാരീരികമായ വൈഷമ്യങ്ങള്‍ ഉണ്ടാകാതിരിക്കാനും, മദ്യം കഴിക്കാനുള്ള പ്രേരണ ഇല്ലാതാക്കുവാനും, രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കുന്നു. തയാമിന്‍ വൈറ്റമിന്‍, ക്ളോര്‍ഡയാസിപോക്സൈഡ് തുടങ്ങിയ മരുന്നുകളാണ് ഈ ഘട്ടത്തില്‍ ചികിത്സക്കായി ഉപയോഗിക്കുന്നത്.
തുടര്‍ചികിത്സ
വീണ്ടും മദ്യപാനം ആരംഭിക്കുന്നത് ഒഴിവാക്കുക, കുടുംബവും ജീവിതപങ്കാളിയും സമൂഹവുമായി ഇണങ്ങി ജീവിക്കാന്‍ പ്രേരിപ്പിക്കുക, പുനരധിവാസം, ജീവിത നിലവാരം ഉയര്‍ത്തല്‍ എന്നിവയാണ് ഈ ഘട്ടത്തിലെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എന്നിവരടങ്ങിയ ഒരു വിദഗ്ദ്ധ ടീമിന്റെ മരുന്നുകളും കൌണ്സിലിങ്ങും വഴി ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാവുന്നതാണ്. മദ്യത്തോടുള്ള ആസക്തി കുറയ്ക്കുന്ന നാല്‍ട്രക്സോണ്‍, അക്കാംപ്രോസേറ്റ്, ബാക്ളോഫന്‍, ഡൈസള്‍ഫിറാം എന്നീ മരുന്നുകളും രോഗിയുടെ അവസ്ഥക്കനുസരിച്ച് ഉപയോഗിക്കുന്നു.രോഗിയുടെ വിശ്വാസത്തോടെയും, സഹകരണത്തോടെയുമുള്ള ചികിത്സകളാണ് കൂടുതല്‍ ഫലപ്രദം. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ രോഗിയുടെ പങ്കാളിയുടെ/കുടുംബത്തിന്റെ സഹകരണവും സമൂഹത്തിന്റെ പിന്തുണയും വളരെ അത്യാവശ്യമാണ്.
സ്വയം സഹായകസംഘങ്ങള്‍
രോഗവിമുക്തി നേടിയവരുടെ കൂട്ടായ്മകള്‍ മദ്യപാനം നിര്‍ത്താന്‍ പലവിധത്തില്‍ സഹായിക്കുന്നു. വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലും അല്ലാതെയും ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തരം കൂട്ടായ്മകളില്‍ അംഗങ്ങള്‍ തങ്ങളുടെ അനുഭവങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കുകയും പരസ്പരം വൈകാരിക സുരക്ഷ നല്‍കുകയും ചെയ്യുന്നു. നമ്മുടെ നാട്ടിലും വ്യാപകമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്ന ഇത്തരമൊരു പ്രസ്ഥാനമാണ് "ആല്‍ക്കഹോളിക്സ് അനോണിമസ്''.
മദ്യപാനം പുരുഷനെ ഷണ്ഡന് ആക്കും
സ്ഥിരമായ മദ്യപാനം, മിതമായ തോതിലാണെങ്കില്‍ പോലും അത് പുരുഷന്റെ പ്രത്യുല്പാദന ശേഷിയെ ബാധിക്കുമെന്നാണ് പഠനം പറയുന്നത്
അമിത മദ്യപാനം ആരോഗ്യത്തിന്റെ വില്ലനാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അമിതമല്ലേ അല്‍പ്പമൊക്കെ ആകാലോ എന്ന് ആശ്വസിക്കാന്‍ വരട്ടെ. മിതമായ തോതിലുള്ള മദ്യപാനം പോലും യുവാക്കളുടെ പ്രത്യുല്പാദന ശേഷിയെ ബാധിക്കുമെന്ന് പുതിയൊരു പഠനം പറയുന്നു. യുവാക്കളിലെ മദ്യപാനം ബീജങ്ങളുടെ എണ്ണത്തെയും ഗുണനിലവാരെത്തയും ബാധിക്കുമെന്നാണ് ജേണല്‍ ബിഎംജെയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
പ്രത്യുല്പാദന കാലഘട്ടത്തില്‍ പുരുഷന്മാര് മദ്യപാനശീലം കഴിവതും ഒഴിവാക്കണമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍ നല്കുന്ന സൂചന.
18നും 28നും മദ്ധ്യേ പ്രായമുള്ള 1,200 ഓളം ഡച്ച് പൗരന്മാരെയാണ് പഠനത്തിന് വിധേയരാക്കിയത്. 2008-2012 കാലഘട്ടത്തില്‍ ഇവരെ ചില ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കി. ഇവരുടെ മദ്യപാന ശീലം സംബന്ധിച്ച കാര്യങ്ങളും ഗവേഷണസംഘം ചോദിച്ചറിഞ്ഞു. പരിശോധനയ്ക്ക് ഒരാഴ്ച മുമ്പ് മദ്യം കുടിച്ചവരുടെ പ്രത്യുല്പാദന ഹോര്‍മോണുകളുടെ നിലയില്‍ ചില മാറ്റങ്ങള്‍ കണ്ടെത്താന്‍ സംഘത്തിന് കഴിഞ്ഞു. മദ്യത്തിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് ബീജത്തിന്റെ എണ്ണത്തിലും ഗുണനിലവാരത്തിലും പ്രകടമായ മാറ്റങ്ങള്‍ ദൃശ്യമായി.
മിതമായ തോതില്‍ മദ്യം കഴിച്ചവരില്‍ പോലും രക്തത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ തോത് കൂടുകയും അതേസമയം എസ്എച്ച്ബിജി(സെക്സ് ഹോര്‍മോണ്‍ ബൈന്‍ഡിംഗ് ഗ്ലോബുലിന്‍) കുറയുന്നതായും പഠനസംഘം കണ്ടെത്തി. അല്പം കൂടുതല്‍ മദ്യം കഴിച്ചവരുടെ ബീജങ്ങളുടെ ഗുണമേന്മ, എണ്ണം എന്നിവയില്‍ കുറവ് ഉണ്ടായി. മാത്രമല്ല, ശുക്ലത്തില്‍ ശരിയായ വലുപ്പത്തോടും ആകൃതിയോടും കൂടിയ ബീജങ്ങളുടെ എണ്ണവും കുറഞ്ഞു.
സ്ഥിരമായ മദ്യപാനം, മിതമായ തോതിലാണെങ്കില്‍ പോലും അത് പ്രത്യുല്പാദന ശേഷിയെ ബാധിക്കുമെന്നാണ് പഠനം പറയുന്നത്. എന്നാല്‍ അമിതമായി മദ്യം കഴിക്കുന്നവരാണ് കൂടുതല്‍ ഭയക്കേണ്ടത്.
പഠനഫലം ഇതൊക്കെയാണെങ്കിലും മദ്യം വിരളമായി കഴിക്കുന്നവരുടെയും മദ്യം കഴിക്കാത്തവരുടെയും ബീജത്തിന്റെ ഗുണമേന്മയും എണ്ണവും കുറയുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. മദ്യപാന ശീലത്തെ പോലെ മറ്റ് ജീവിതശൈലികളും പുരുഷന്മാരുടെ പ്രത്യുല്പാദന ശേഷിയെ ബാധിക്കുന്നുണ്ട്. ഇവ കൂടി തിരിച്ചറിഞ്ഞ് കരുതലോടെ ജീവിക്കേണ്ടത് ആവശ്യമാണ്. എന്നിരുന്നാലും കുഞ്ഞുങ്ങള്‍ക്കായി തയ്യാറെടുക്കുന്നവര്‍ മദ്യപാനത്തോട് താത്കാലികമായെങ്കിലും റ്റാറ്റാ പറയുന്നതാണ് ഉചിതം.
മദ്യപാനം കവരുന്നത് ആയുസ്സില്‍ നിന്ന് എട്ടുവര്‍ഷം
മദ്യപാനം ആരോഗ്യം തകര്‍ക്കുക മാത്രമല്ല മരണത്തെ നേരത്തേ വിളിച്ചു വരുത്തുമെന്നും പഠനറിപ്പോര്‍ട്ട്. മദ്യം ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ മദ്യാസക്തരുടെ ആയുസ്സ് എട്ടുവര്‍ഷത്തോളമാണ് കുറയുന്നത്!
ജര്‍മനിയിലെ ബോണ്‍ സര്‍വകലാശാലയിലെ സമീകൃതാഹാര വിദഗ്ധനായ ഷോയെഫും സംഘവും നടത്തിയ പഠനത്തിലാണ് മദ്യാസക്തര്‍ക്ക് മുന്നറിയിപ്പുള്ളത്. മദ്യപാനം മാനസികമായും ശാരീരികമായും വ്യക്തികളെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിലാണ് ഷോയെഫും സംഘവും പഠനം നടത്തിയത്.
ബ്രിട്ടനിലെ ആസ്പത്രികളില്‍ ചികിത്സയിലുള്ള മദ്യാസക്തരെയും അല്ലാത്തവരെയുമാണ് പഠനവിധേയമാക്കിയത്. ഇതിനായി മാഞ്ചസ്റ്ററിലുള്ള എഴ് ജനറല്‍ ആസ്പത്രികളിലെ 12 വര്‍ഷത്തെ ചികിത്സാ രേഖകള്‍ പരിശോധിച്ച സംഘം മദ്യാസക്തര്‍ മറ്റുള്ളവരേക്കാള്‍ 7.6 വര്‍ഷം മുമ്പേ മരിക്കുന്നതായാണ് കണ്ടെത്തിയത്. മദ്യപാനവുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങളുടെ ഒന്നിച്ചുള്ള ആക്രമണമാണ് അവരെ നേരത്തേ മരണത്തിലേക്കെത്തിക്കുന്നത്
മദ്യപാനം തടി കുറയ്ക്കുമോ? മദ്യം ആരോഗ്യത്തിന് ഹാനീകരം എന്നാണ് നമ്മള് കാലങ്ങളായി കേട്ടു പഴകിയിട്ടുള്ളത്. അത് ശരിയാണെങ്കിലും അമിത മദ്യപാനം നമ്മളെ അനാരോഗ്യത്തിലേക്കെത്തിക്കുമെന്ന് നമുക്കറിയാം എന്നാല്‍ മദ്യത്തിന് തടി കുറയ്ക്കാനുള്ള കഴിവുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നിങ്ങള്‍ക്ക് മദ്യപാനം ഉപേക്ഷിക്കേണ്ടേ? ഇതും പറഞ്ഞ് അടിച്ചു പാമ്പായി നടക്കണം എന്നല്ല പറയുന്നത്. മദ്യത്തില്‍ ഫ്രഷ് ജ്യൂസ് മിക്സ് ചെയ്ത് കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ മദ്യപിക്കുമ്പോഴുള്ള വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍ പാടേ ഉപേക്ഷിക്കണം. മദ്യപാനം ആരോഗ്യത്തിന്!!? ഓര്‍ക്കുക അമിത മദ്യപാനം എപ്പോഴും നമ്മുടെ അനാരോഗ്യത്തിലാണ് അവസാനിക്കുക. പക്ഷേ മിതമായ മദ്യപാനം എങ്ങനെയെല്ലാം തടി കുറയ്ക്കും എന്നു നോക്കാം
കൊഴുപ്പു നിറഞ്ഞ കോശങ്ങള്‍ക്ക്
വിട ആല്‍ക്കഹോളില്‍ അടങ്ങിയ്ട്ടുള്ള ആസിഡ് പുതിയ കൊഴുപ്പ് നിറഞ്ഞ് കോശങ്ങള്‍ ഉണ്ടാവുന്നതിനെ പ്രതിരോധിക്കുന്നു. ഇത് ഒബിസിറ്റിയേയും ലിവര്‍ ഡിസീസിനേയും തടയുന്നു. ബ്രാന്‍ഡി, വിസ്കി, വൈന്‍ തുടങ്ങിയവയാണ് പ്രധാനമായും കഴിക്കേണ്ടവ. എന്നാല്‍ അതും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം.
കലോറിയെ എരിച്ചു കളയുന്നു
ശരീരത്തിലുള്ള അമിത കലോറി എരിച്ചു കളയുന്നതില്‍ മദ്യത്തിന് വ്യക്തമായ പങ്കുണ്ട്. കലോറി ഇല്ലാതാക്കാന്‍ ബിയര്‍ ആണ് ഏറ്റവും ഉത്തമം. ആരോഗ്യമുള്ള പേശികള്‍ക്കും ബിയര്‍ നല്ലതാണ്.
ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നു
ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് മദ്യത്തിന് കഴിയും. എന്നാല്‍ പലപ്പോഴും ഇതിന്റെ അമിത ഉപയോഗം നമ്മുടെ ശാരീരിക ക്ഷമതയെ ഇല്ലാതാക്കുകയാണ് ശരിക്കും ചെയ്യുന്നത്. ശാരീരിക ക്ഷമത വര്‍ദ്ധിക്കുന്നതോടൊപ്പം ശരീരത്തിലെ അമിത കൊഴുപ്പും പടിക്കു പുറത്താവുന്നു.
ശരീരം ആദ്യം വര്‍ജ്ജിക്കുന്നു നമ്മള് ഒരു പുതിയ ശീലം തുടങ്ങുമ്പോള്‍ ശരീരം ശരിയായ രീതിയിലായിരിക്കില്ല പ്രതികരിക്കുന്നത്. അതുകൊണ്ടു തന്നെ അധികം ബലപ്രയോഗത്തിനു നില്‍ക്കാതിരിക്കുന്നതാണ് നല്ലത്. എന്നിരുന്നാലും പലരും ചെറിയ അളവിലെങ്കിലും ബിയര്‍ ഉപയോഗിച്ച് തടി കുറയ്ക്കാന്‍ ശ്രമിക്കാറുണ്ട്
പ്രമേഹത്തിന് തടയിടുന്നു
പ്രമേഹം തടയുന്നതിന് മദ്യം തടയിടുന്നു. പ്രമേഹമുള്ളവരെല്ലാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അമിത വണ്ണം എന്നത്. എന്നാല്‍ മദ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
1. മദ്യപാനം ഒരു ഫാഷനാണ്. അതു കഴിക്കാത്തവന് കണ്ട്രി ( പക്ഷേ, സ്വയം നശിപ്പിക്കുന്നതു മാന്യതയല്ല; അന്യതയാണ്).
2. ആണുങ്ങളായാല്‍ കുടിക്കണം ( പക്ഷേ, അത് ആണത്തത്തിന്റെ ബലഹീനതയാണ്).
3. അല്പം കുടിക്കാത്തവന് അല്പനാണ് ( അല്ല ഭാവിയെപ്പറ്റി സുബോധമുള്ളവനാണ്).
4. അതിയാനല്പം കുടിച്ചെന്നു കരുതി കെറുവിക്കേണ്ടതില്ല ( സൂക്ഷിച്ചോളൂ. കൊത്തിക്കൊത്തി മുറത്തെക്കേറി കൊത്തും)
5. വിരുന്നുകാര്‍ക്കു മദ്യം വിളമ്പിയില്ലെങ്കില്‍ ചീത്തപ്പേരാണ് ( മദ്യം വിളമ്പിയാല്‍ അവരുടെ ചീത്തയും കേള്‍ക്കണം).
6. മദ്യം ഒരു പോഷകവസ്തുവാണ് ( തെറ്റ്. മദ്യം വിറ്റാമിനോ പ്രോട്ടീനോ ധാതുക്കളോ ഇല്ലാത്ത വിഷവസ്തുവാണ്).
7. മദ്യം ഒരു നല്ല മരുന്നാണ് ( അല്ല. അതു നിങ്ങളുടെ ആരോഗ്യം കെടുത്തും).
8. കുടിച്ചാല്‍ എല്ലാ പ്രശ്നവും തീരും ( പക്ഷേ, ബോധം തെളിയുമ്പോള്‍ പ്രശ്നങ്ങള്‍ കൂടും).
9. മദ്യം കഴിച്ചാല്‍ ലൈംഗികശേഷി കൂടും ( തെറ്റ്. ലൈംഗികവൈകൃതമായിരിക്കും).
10. കുടിച്ചാല്‍ മറുമരുന്നു കൊടുത്ത് ലഹരിയിറക്കാം ( ഇല്ല. ഓക്സിഡേഷന് കഴിയാതെ ലഹരി പോവില്ല).
11. എഴുത്തുകാരും കലാകാരന്മാരുമൊക്കെ കുടിച്ചാലേ സൃഷ്ടി വരൂ ( കുടിച്ചു മരിച്ച ജോണ്‍ എബ്രഹാമിനെ ഓര്‍ക്കുക. സൃഷിടികള്‍ സുബോധത്തില്‍ നിന്നേ വരൂ).
12. ക്രിയാത്മകത വര്‍ദ്ധിക്കും ( ഇല്ല. ഏകാഗ്രത, ചിന്ത, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ നശിക്കും)
13. ഞാന്‍ ഒരിക്കലും മദ്യപാനിയാവില്ല ( സ്ഥിരമായി മദ്യപിക്കുന്നവര്‍ അതിനടിമയാകുന്നു).
14. കള്ളോ ബിയറോ അപകടമല്ല ( തെറ്റ്. പക്ഷേ, അമിതമായാല്‍ അമൃതും വിഷം. കുറച്ചു തുടങ്ങി കൂടുതലാവാനാണു വഴി).
15. മദ്യപാനം രോഗമല്ല ( തെറ്റ്. മദ്യപാനം ഒരു ശാരീരിക-മാനസികരോഗമാണ്).
16. വല്ലപ്പോഴും ഒരു കമ്പനിക്കുവേണ്ടി മാത്രം ( അതെ. എല്ലാ മദ്യപരും അങ്ങനെയാണു തുടങ്ങിയത്).
മദ്യം നമ്മുടെ ജീവത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ട്ട്ടിക്കുണ്ട്.പല കുടുംബത്തിന്റെ തകർച്ചക്ക് പിന്നിലും മദ്യപാനം തന്നെയാണ് മൂലകാരണം .മദ്യപാനശീലം നമ്മുടെ ചില ആഹാര രീതികൊണ്ട് മാറ്റിയെടുക്കാൻ സാധിക്കും
1.സെലറി:-സെലറിയുടെ ജ്യൂസ് എല്ലാ ദിവസവും കഴിക്കുക. ഇത് ഒരു മാസത്തേക്ക് തുടരണം. മദ്യപാനാസക്തിയില്‍ നിന്ന് മുക്തി നേടാന്‍ ഇത് സഹായിക്കും.
2. മുന്തിരി ജ്യൂസ്:- മുന്തിരി ജ്യൂസ് പതിവായി കുടിച്ച് അത് ഒരു സാധാരണ ആഹാരശീലമാക്കിയാല് മദ്യത്തെ ഒഴിവാക്കാം.
3. ഇന്തപ്പഴം :-മദ്യപാനാസക്തിയെ ചെറുക്കാനുള്ള ലളിതമായ പരിഹാരമാര്‍ഗ്ഗമാണിത്. വെള്ളത്തോടൊപ്പം ഈന്തപ്പഴം ഒരു മാസത്തേക്ക് പതിവായി കഴിക്കുക.
4. ചൂട് വെള്ളത്തില്‍ നാരങ്ങനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് മദ്യപാനാസക്തിക്ക് മികച്ച പരിഹാരമാണ്. തേനില്‍ അടങ്ങിയിരിക്കുന്ന ഫ്രൂട്ട്കോസും പഞ്ചസാരയും ശരീരത്തില്‍ അവശേഷിക്കുന്ന മദ്യത്തില്‍ നിന്ന് മുക്തി
5. ഓറഞ്ച് ജ്യൂസ് :-പഞ്ചസാരയുടെ മികച്ച സ്രോതസ്സായ ഓറഞ്ച് ജ്യൂസ് ശരീരത്തില്‍ നിന്ന് മദ്യത്തെ പുറന്തള്ളും.
6. അപ്പിൾ :-മദ്യപാനാസക്തി കുറയ്ക്കാന്‍ ആപ്പിള്‍ ഉത്തമമാണ്. മദ്യപാനശീലമുള്ളവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ ആപ്പിള്‍ ജ്യൂസ് നല്‍കുന്നത് നല്ലതാണ്
മദ്യപാനം ശീലമല്ല, രോഗം തന്നെയാണ്
മദ്യപാനം ഒരു ശീലമാണെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ ഇതൊരു രോഗമാണ്. തുടര്‍ച്ചയായ മദ്യപാനവും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യക്തിയുടെ മാനസികശാരീരിക അവസ്ഥയെ രോഗാതുരമാക്കുന്നു. മറവി, ആക്രമണോത്സുകത, സംശയരോഗം, വിഷാദരോഗം തുടങ്ങി ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാന്‍ സാധ്യതയുള്ള മാനസികപ്രശ്നങ്ങള്‍ നിരവധിയാണ്. മദ്യപാനിയാണെങ്കില്‍ ഹൃദയം, കരള്‍, വൃക്ക, ആമാശയം, തലച്ചോര്‍ തുടങ്ങിയ ഭാഗങ്ങളെയും പുകയില ഉപയോഗിക്കുന്നവരാണെങ്കില്‍ ശ്വാസകോശം, വായ, തൊണ്ട തുടങ്ങിയ ഭാഗങ്ങളെയും ബാധിക്കുന്ന രോഗങ്ങള്‍ ഇതിനെല്ലാം പുറമെയാണ്. ഇത്തരം ശാരീരികമാനസിക രോഗങ്ങള്‍ പിടിപെടുന്ന വ്യക്തിയാവട്ടെ ലഹരിമോചനത്തിനുള്ള ചികിത്സക്ക് തയാറാവാതെ ഇവയില്‍ നിന്നെല്ലാം ഒളിച്ചോടാനായി തുടര്‍ച്ചയായി ലഹരിവസ്തുക്കളെ അഭയം പ്രാപിക്കുന്നു. ഇത്തരക്കാരെ ചികിത്സയുടെ പാതയിലേക്ക് കൊണ്ടുവരുക എളുപ്പമല്ല.
ഒരാള്‍ ലഹരിക്കടിമയാവുന്നത് പലഘട്ടങ്ങളിലൂടെയാണ്. ആദ്യഘട്ടങ്ങളില്‍ ലഹരിവസ്തുക്കളോട് മാനസികവും ശാരീരികവുമായ അടിമത്തം കുറവായതിനാല്‍ ചികിത്സ എളുപ്പവും ഫലപ്രദവുമാണ്. എന്നാല്‍, ഇത് പലപ്പോഴും നടക്കാറില്ല. ഒരാള്‍ ലഹരിയുടെ പിടിയിലകപ്പെട്ട് അവസാനഘട്ടങ്ങളില്‍ എത്തുമ്പോള്‍ മാത്രമാണ് ബന്ധുക്കളും മറ്റും ചികിത്സയെപ്പറ്റി ആലോചിക്കുന്നത്. ഈ ഘട്ടത്തില്‍ രോഗിയെ പൂര്‍ണമായി രോഗമുക്തമാക്കല്‍ എളുപ്പമല്ല.
ബന്ധുക്കളോ പുരോഹിതരോ സ്നേഹപൂര്‍വം ഉപദേശിച്ചാലോ പൊലീസിനെക്കൊണ്ടോ മറ്റോ ഭീഷണിപ്പെടുത്തിയാലോ ലഹരി ഉപയോഗിക്കുന്നയാളുടെ മനസ് മാറില്ല. മറിച്ച് ചികിത്സയാണ് ഏകവഴി. ഇതാവട്ടെ ശ്രമകരവും വളരെനാള്‍ നീണ്ടുനില്‍ക്കുന്നതുമാണ്. ചികിത്സയുടെ ആദ്യഘട്ടത്തില്‍ വിറയല്‍, ഛര്‍ദി, സ്ഥലകാലവിഭ്രാന്തി തുടങ്ങിയ അസ്വസ്ഥതകള്‍ രോഗിയില്‍ കാണാവുന്നതാണ്. ഈ വേളയില്‍ രോഗി ചികിത്സ അവസാനിപ്പിച്ച് ചികിത്സാകേന്ദ്രത്തില്‍നിന്ന് ഓടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, ഇത്തരം അസ്വസ്ഥതകള്‍ താത്കാലികവും മരുന്നുകള്‍കൊണ്ട് മറികടക്കാവുന്നതുമാണ്.
ഒരു മനോരോഗ വിദഗ്ധന്റെ സഹായത്താല്‍ രോഗിയുടെ മാനസികാവസ്ഥ വിശകലനം ചെയ്ത് ലഹരി ഉപയോഗത്തിലേക്ക് രോഗിയെ നയിക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതനുസരിച്ചുള്ള സൈക്കോതെറപ്പിയാണ് ചികിത്സയുടെ അടുത്ത ഘട്ടം. മദ്യപാനരോഗിയാണെങ്കില്‍ മദ്യാസക്തി കുറക്കുന്നതും മദ്യത്തോട് വിരക്തിതോന്നിക്കുന്നതുമായ മരുന്നുകളും കൂടെ നല്‍കേണ്ടതുണ്ട്. രോഗിക്കും ബന്ധുക്കള്‍ക്കും രോഗത്തെ ഉള്‍ക്കൊള്ളാനുള്ള കൗണ്‍സലിങ്ങും
ഇന്ന് ലോകം മുഴുവനും മദ്യപാനികളുടെ പറുദീസയാണു, അല്പം മദ്യം അകത്താക്കാത്തവൻ എന്തിനു കൊള്ളാമെന്ന് വരെ ആയിട്ടുണ്ട് നമ്മുടെ സമൂഹത്തിൽ. പാശ്ചാത്യരിൽ ഭൂരിഭാഗവും മദ്യപിക്കുന്നവരാണു, അതിനെ പിൻ പറ്റുന്ന നമ്മളും അവരും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ടെന്ന് ഭൂരിഭാഗം മദ്യപാനികളും മനസ്സിലാക്കിയിട്ടില്ലെന്നതാണു സത്യം. പാശ്ചാത്യരിൽ ഭൂരിഭാഗവും കഴിക്കുന്ന മദ്യത്തിൻറെ അളവ് വളരെ കുറവും, ഏറ്റവും വീര്യം കുറഞ്ഞതുമായ വൈൻ വർഗ്ഗത്തിൽ പെട്ട മദ്യമാണു, അതിൽ ആൾക്കൊഹോളിൻറെ അംശം തുലോം കുറഞ്ഞതിനാൽ കൂടുതൽ കിക്കുണ്ടാകുന്നില്ലെന്ന് മാത്രമല്ല, ആരോഗ്യത്തിനു കൂടുതൽ ഹാനികരമാകുന്നുമില്ല, തന്നെയുമല്ല അവർ മദ്യപിക്കുന്നത് പലപ്പോഴും ഒന്നോ രണ്ടോ പെഗ്ഗിൽ ഒതുങ്ങുമ്പോൾ, നമ്മൂടെ കേരളീയർ കഴിക്കുന്ന മദ്യത്തിൽ ഭൂരിഭാഗവും കൂടുതൽ അളവും, ഏറ്റവും അധികം ആൾക്കഹോൾ അടങ്ങിയിട്ടുള്ളതുമാണു, നമ്മുടെ നാട്ടിൽ വിദേശ മദ്യം എന്ന് പറഞ്ഞ് വിൽക്കുന്ന മദ്യത്തിൽ 70% ആൾക്കഹോൾ ആണടങ്ങിയിട്ടുള്ളത്, അതും പോരാഞ്ഞിട്ടു കൂടുതൽ കിക്ക് കിട്ടാൻ വേണ്ടി സിഗരറ്റിൻറെ പുകയില പോലും കലക്കി കഴിക്കുന്നവരെ കാണാം. കേരളീയ മദ്യപാനികൾക്ക് കിക്കാണു മുഖ്യം കൊടുക്കുന്ന പണത്തിനു കൂടുതൽ വീര്യം എന്നതാണവരുടെ നിലപാട്.
യുവാക്കൾ ഇന്നു കൂടുതൽ പേരും മദ്യപാനത്തിലേക്ക് കടന്ന് വരുന്നത് വിദ്യാഭ്യാസ കാലഘട്ടത്തിലാണു, ആദ്യമെല്ലാം ഒരു രസത്തിനായി തുടങ്ങുന്ന മദ്യപാനം, നാളുകൾ കഴിയുമ്പോൾ മദ്യത്തിൻറെ അളവുകൾ വർദ്ദിച്ച് സ്ഥിരം മദ്യപാനത്തിലേക്ക് കൂപ്പ് കുത്തുന്നു. മറ്റൊരു കൂട്ടർ പാർട്ടികളിൽ അല്പം സൊസൈറ്റി മൂല്യം കൂട്ടുകയെന്ന് ലക്ഷ്യത്തോടെ തുടങ്ങുന്ന മദ്യപാനം , പിന്നെ, ക്ലബ്ബുകളിൽ രാവുകൾ ഏറും വരെ തുടരുന്നു, ആ ശീലം വർദ്ദിച്ച് പിന്നെ, മദ്യം വീടുകളിലെത്തുകയായി, ഇനിയൊരു കൂട്ടർ എന്നും രാത്രികളിൽ വീട്ടിലിരുന്ന് അല്പം മദ്യം കഴിക്കുന്നവരാണു, ഇവർ തുടക്കത്തിൽ ഒന്നിലും, രണ്ടിലും അവസാനിപ്പിക്കുമ്പോൾ ഭാര്യമാർ അതിൽ വലിയ കുറ്റമാരോപിക്കുന്നില്ല, അവർ നട്ട്സും മറ്റു ഭക്ഷ്യ സാധനങ്ങളും മദ്യപാന മേശയിൽ എതിർപ്പില്ലാതെ എത്തിക്കുന്നു, നാളുകൾ കഴിയുമ്പോൾ ചിലപ്പോൾ അത് സുഹൃത്തുക്കളുമായി ആകുന്നു, അത് പിന്നീട് , വലുതായി കുടുംബം തന്നെ തകരുന്ന നിലയിലേക്ക് പോകുന്നുമുണ്ട്.
പുരാതന കാലങ്ങളിൽ മദ്യപാനം (സുരപാനം) വളരെ നല്ലതായി കണക്കാക്കപ്പെട്ടിരുന്നു, പിന്നെ, ജൂത ക്രിസ്ത്യൻ മതങ്ങളിലും മസ്തുണ്ടാക്കുന്ന പാനീയങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. അതിൻറെ പിന്തുടർച്ചയായി വന്ന അറബ് വംശജരിലും കടുത്ത മദ്യപാന ശീലരായിരുന്നു. മദ്യാസക്തി വർദ്ദിച്ച് രോഗാതുരനായി മരണക്കിടക്കയിൽ കിടക്കുമ്പോൾ മക്കളോടെ തൻറെ അവസാന ആഗ്രഹം പ്രകടിപ്പിച്ചതിങ്ങനെ “ താൻ മരണപ്പെട്ടാൽ തൻറെ മൃദശരീരം മറവു ചെയ്യുന്നിടത്ത് ഒരു മുന്തിരി വള്ളി നടണം അതിൻറെ വേരുകൾ ഇറങ്ങി വന്ന് തൻറെ ശരീരത്തിൽ പിണയുമ്പോൾ അതിൻറെ വീര്യം നുകരണമെന്ന് പോലും പറയപ്പെട്ടതായി” പുരാതന അറബി കവി പാടിയിട്ടുണ്ട്.
എന്നാൽ, ഈ മദ്യപാന ശീലം അവസാനിപ്പിച്ച് കൊണ്ട് പ്രവാചകൻ (സ,അ) ഹിജ്റ വർഷം അഞ്ചിനു (എൻറെ ഓർമ്മ ശരിയാണെങ്കിൽ) മദ്യം നിരോധിച്ച് കൊണ്ട് പ്രഖ്യാപനം നടത്തി, അതോടെ കൊടും മദ്യപാനികളായിരുന്ന മുസ്ലീം സമൂഹം അറേബ്യയിൽ മദ്യപാനത്തിൽ നിന്ന് പിന്മാറിയെങ്കിലും, നിർഭാഗ്യകരമെന്ന് തന്നെ പറയട്ടെ ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ മദ്യം കഴിക്കുന്നവർ അവരാണെന്ന് തന്നെ പറയാം.
ഒരാളുടെ ശാരീരികാരോഗ്യത്തേയോ, തൃപ്തികരമായി ജോലി ചെയ്യാനുള്ള കഴിവിനേയോ സാമൂഹികബന്ധങ്ങളേയോ ഏതെങ്കിലും തരത്തിൽ മദ്യം ദോഷകരമായി ബാധിക്കുന്നുവെങ്കിൽ അയാളെ തീർച്ചയായും മദ്യപാനിയെന്ന് വിളിക്കാം. ലോകാരോഗ്യ സംഘടന നിർവ്വചിക്കുന്നതിങ്ങനെയാണു. ഒരു പ്രാവശ്യം മദ്യം കഴിച്ചാൽ അത് പോലുള്ള എന്തും മദ്യത്തിൻറെ ജാരണ പ്രക്രിയയിലെ ഉപോൽപ്പന്നമായ ത്വിക്ക് തലച്ചോറിൽ കയറി കൂടുന്നു, ഇതാണു ആജീവനാന്തം മദ്യപാനാസക്തരാക്കുന്ന മദ്യപാന രോഗം. അതിൻറേ മറ്റ് പ്രശ്നങ്ങൾ താഴെ പറയും പ്രകാരമാണു.
1. തലച്ചോറിലെ സെറിബല്ലത്തെ ബാധിച്ച് സന്തുലനാവസ്ഥ നഷ്ടപ്പെടുകയും നടത്തം വേച്ച് പോകുകയും, മദ്യപൻ വീഴുകയും ചെയ്യുന്നു.
2. തലച്ചോറിലെ ശ്വസന കേന്ദ്രത്തിലെ പ്രവർത്തനം തകരാറിലാക്കും.
3. വിവേചന ശക്തി നഷ്ടപ്പെടുത്തുന്നു.
4. സം വേദന ക്ഷമത കുറഞ്ഞ് വേദനയറിയാതെ അപകടങ്ങളിൽ പോയി ചാടുന്നു.
5. പേശികളുടെ പ്രവർത്തനം താറുമാറാകുന്നു.
6. ആമാശയത്തെ ബാധിച്ച് ഗാസ്റ്റ്രായിറ്റിസ് അലങ്കോലപ്പെടുന്നു.
7. ആഗ്നേയ ഗ്രഹ്നിയെ തളർത്തുന്നു.
8. ഹൃദയ പേശികൾ ദുർഭലമായി തീരുന്ന് നാഡികൾക്ക് ബലക്ഷയമുണ്ടാകുന്നു,
9. വൃക്കകളുടെ പ്രവർത്തനം തകരാറിലായി ദേഹത്ത് നീർക്കെട്ട് വരുന്നു.
10. കരൾ വീക്കം ഉണ്ടായി ശരീരത്തിൻറെ പ്രതിരോധ ശേഷി നക്ഷ്ടമാകുന്നു.
11. ആത്മ ബലം കുറയുക, ഭയം, വിഷാദം, അപകർഷതാ ബോധം, ആത്മനിന്ദ എന്നിവയും സാമൂഹിക ഒറ്റപ്പെടൽ, അക്രമാസക്തി, നശീകരണ പ്രവണത, ലൈംഗിക ശേഷിക്കുറവ്, വന്ധ്യത എന്നിവയുണ്ടാകുന്നു.
12. ആൾക്കഹോളീക്ക് ഡെമൻഷ്യ അഥവാ കാലകാലത്തേക്കും സ്ഥലകാല ബോധം, ഓർമ്മ ശക്തി എന്നിവ നഷ്ടമാകുന്നു.
13.കോർസാച്ചോസ് സൈക്കൊസിസ് എന്ന രോഗം , ചിത്സയിൽ ഇരിക്കുമ്പോൾ മദ്യം കഴിക്കുമ്പോൾ ശരീരത്തിനു പല വിധ ദോഷങ്ങൾ ചെയ്യും. മദ്യത്തിൽ അടങ്ങിയിട്ടുള്ള ഈതൈൽ ആൾക്കഹോളും, ഔഷധങ്ങളും തമ്മിൽ പ്രതിപ്രവർത്തിക കൂടി ചെയ്താൽ കൂടുതൽ രോഗം മൂർച്ഛിക്കുകയും ജീവനു തന്നെ അപകടം വന്നേക്കാം.
നമ്മുടെ കേരളത്തിലെ കാൻസർ രോഗികളുടെ കണക്ക് നോക്കിയാൽ 60% പുരുഷ കാൻസറിനു കാരണം മദ്യപാനവും, പുകയില ഉപയോഗവുമാണെന്ന് കാണാം. കരൾ വീക്കം വന്ന് മരിക്കുന്ന ഭൂരിഭാഗം പേരും മദ്യപാനികളാണെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു.
ഇത്രയൊക്കെ ബോധവത്ക്കരണം നടത്തിയിട്ടും, മദ്യ പാനം ജനങ്ങളിൽ വർദ്ധിച്ചു വരുന്നു, അതിനു പ്രധാനമായൊരു കാരണം പലരും തൻറെ ദുഃഖങ്ങൾ മറക്കാമെന്ന വ്യാമോഹത്തോടെ മദ്യപാനം ശീലമാക്കുന്നു, എന്നാൽ, അവരറിയാതെ മദ്യത്തിൻറെ കരാള ഹസ്തത്തിലേക്ക് ചെന്നെത്തിപ്പെടുകയാണെന്ന് മനസ്സിലാക്കാതെ പോയതാണു.
ഇതിനു അല്പമെങ്കിലും പരിഹാരം കാണാൻ നമ്മുടെ ഒരു സർക്കാരും മുൻ കയ്യെടുക്കുന്നില്ലെന്നതാണു ദാരുണമായ സത്യം. മദ്യത്തിൻറെ ടാക്സുകൾ വർദ്ദിപ്പിച്ച് മദ്യപാനത്തിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാമോയെന്ന് ഒരു ശ്രമം നടത്താവുന്നതാണു, അധികമായി ലഭിക്കുന്ന നികുതി പണം ഉപയോഗിച്ച് മദ്യാസക്തരായവരെ മദ്യവിമുക്തമാക്കാനുള്ള ഒരു കേന്ദ്രം തുടങ്ങാവുന്നതേയുള്ളു. മദ്യപരിൽ നിന്ന് വാങ്ങുന്ന അധിക പണം അങ്ങനെ അവർക്ക് തന്നെ ചെലവഴിച്ച് മാതൃക കാട്ടാവുന്നതേയുള്ളു. ബാറുകളിൽ അമിതമായി മദ്യപിക്കുന്നവർക്ക് മദ്യം അധികമായി നൽകരുതെന്ന് നിയമം കൊണ്ട് വരാം, ബീവറേജസിൽ നിന്ന് മദ്യം വിൽക്കുമ്പോൾ ഒരാൾക്ക് ഒരു കുപ്പിയിൽ അധികം നൽകാതിരിക്കുക. ഇത്തരം നിയമങ്ങൾ നടപ്പാക്കിയാൽ ഒരു പരിധി വരെ മദ്യപാനം നിയന്ത്രിക്കാമെന്നാണു ഞാൻ അനുമാനിക്കുന്നത്.
കുടിയന്മാരുടെ സ്വന്തം നാട് എന്ന നിലയിലേക്കാണ് ഇപ്പോള്‍ കേരളം അതിവേഗം മാറികൊണ്ടിരിക്കുന്നത്.സാധാരണ മദ്യപാനം എന്ന നിലയില്‍ നിന്ന് അനിയന്ത്രിതമായ അമിത മദ്യാപാനം എന്ന സ്ഥിതിയിലേക്ക് കേരളം മാറി കൊണ്ടിരിക്കുന്നു.വിശേഷ ദിവസങ്ങളില്‍ 'ചാലക്കുടി'യിലേ കുടിയന്മാരും 'കരുനാഗപ്പള്ളി'യിലേ കുടിയന്മാരും പരസ്പരം മത്സരിച്ച് കുടിച്ച് അഭിമാനം പങ്കുവക്കുന്നു.പ്രോട്ടീന്‍ പ്രാധാന്യമുള്ള ആഹാരം കഴിച്ച് സാവധാനം മദ്യപിക്കുന്ന പാശ്ചാത്യരുടെ ശീലമൊന്നും മലയാളിക്ക് പണ്ടു മുതല്ക്കേ ഇല്ല.നല്ല എരിവുള്ള അച്ചാര്‍ മാത്രം തൊട്ട് നക്കി ഒരു കുപ്പി ഒന്നിച്ചടിച്ച് കുടല് വെന്ത് കുടിക്കുന്നവരോടാണ് നമുക്ക് താല്പര്യം.വിദേശ രാജ്യങ്ങളില്‍ കരുത്ത് പകരാന്‍ കുതിരക്ക് കൊടുക്കുന്ന 'റമ്മാണ്'മലയാളികളുടെ ഇഷ്ട മദ്യം.മുന്തിയ ഇനം മദ്യം ബിവറേജസിന്റെ വില്‍പ്പന പട്ടികയില്‍ തുലോം ചുരുക്കമാണ്.
സംസ്ഥാനത്ത് ശരാശരി ഒരു ദിവസം 18 മുതല്‍ 20 കോടി രൂപവരെയുള്ള മദ്യമാണ് കേരളാ സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന് വിറ്റഴിക്കുന്നത്.കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ 338 വില്‍പ്പനാ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമുള്ള വിറ്റുവരവാണിത്.ക്ലബുകള്‍,ബാറുകള്‍,ഉല്ലാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിറ്റുവരവുകള്ക്ക് പുറമേയാണിത്.1984-85ല്‍ ബിവറേജസ് കോര്പ്പറേഷന് ആരംഭിക്കുമ്പോള്‍ വിറ്റുവരവ് 55.46 കോടി രൂപയുടേത് മാത്രമായിരുന്നു.2009-10ലേ കണക്കനുസരിച്ച് വിറ്റുവരവ് 5538.90 കോടി രൂപയായി അത് വര്‍ദ്ധിച്ചു.
എന്തിനും ഏതിനും മദ്യം കൊണ്ട് ആഘോഷിക്കുന്ന മലയാളി 2011 മാര്‍ച്ച് 30ന് കൊച്ചിയില്‍ ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള മത്സരം ആഘോഷിച്ചത് ഏകദേശം ഒരു കോടി രൂപയുടെ അധിക മദ്യ ഉപയോഗത്തിലൂടെയാണ്.അന്ന് 21 കോടിയുടെ വിറ്റുവരവുണ്ടായിരുന്നു.ബാറുകളിലെ ആഘോഷ കണക്കുകള്‍ പരിശോധിച്ചാല്‍ ഇതിലും കൂടുതല്‍ ഉണ്ടാകും.
എല്ലാ ആഘോഷങ്ങളും മലയാളികള്‍ ഇപ്പോള്‍ മദ്യം കൊണ്ടാണ് ആഘോഷിക്കുന്നത്.മുമ്പ് ഓണവും ക്രിസ്മസും പുതുവത്സരവും മാത്രമാണ് പ്രധാന ആഘോഷങ്ങളെങ്കില്‍ ഇപ്പോള്‍ ഹര്‍ത്താലും ക്രിക്കറ്റുമെല്ലാം ഈ പട്ടികയിലേക്ക് കടന്നു കയറിയിരിക്കുകയാണ്.ആഘോഷങ്ങള്‍ അതിര് കടക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവിലേക്കും ബീവറേജസ് അക്കൗണ്ടിലേക്കും കോടികളാണ് ഒഴുകിയെത്തുന്നത്.
മദ്യസല്‍ക്കാരത്തിന് മാന്യതയും മദ്യപന്മാര്ക്ക് സമൂഹത്തില്‍ മുമ്പില്ലാത്ത അംഗീകാരവും ലഭിച്ചതാണ് അമിത മദ്യപാനം കേരളത്തില്‍ ഇത്രയധികം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം.മദ്യത്തിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് തന്നെ ഉള്ളപ്പോള്‍ ഒരു വലിയ മലയാളി സമൂഹം ഇതിന്റെ ദുര്യോഗം ഏറ്റുവാങ്ങുകയാണ്.
2009-10ലെ കണക്കനുസരിച്ച് 4256 കോടി രൂപയാണ് ബിവറേജസ് കോര്പ്പറേഷന് നികുതിയായി സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്.(വര്‍ദ്ധിച്ച നികുതി മൂലമാണ് സര്‍ക്കാരിന് ഇത്ര അധികം വരുമാനം സര്‍ക്കാരിന് ലഭിക്കുന്നത്).സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികള്‍ ഒഴുകിയെത്തുന്നത് കൊണ്ട് സമൂഹത്തിന്റെ സുരക്ഷാ ,ആരോഗ്യം ,കുറ്റകൃത്യങ്ങള്‍ എന്നിവയേ കുറിച്ചൊന്നും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു.ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം മദ്യം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്.അത് കൊണ്ട് തന്നെ വാഹനാപകട നിരക്ക് കേരളത്തിലാണ് ഏറ്റവും അധികവും.വാഹനാപകടങ്ങളിലും കുറ്റകൃത്യങ്ങളിലും ഏറിയ പങ്ക് കേരളത്തിലെ മദ്യ പാനികള്ക്കാണ്.കേരളത്തിലെ സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയപ്പോഴാണ് പുരുഷന്മാര് ഇത്രയധികം മദ്യപാനത്തിന് അടിമയായതെന്നാണ് അടുത്ത കാലത്ത് നടന്ന ഒരു പഠനം വ്യക്തമാക്കുന്നത്.സ്ത്രീകള്‍ സാമ്പത്തീക സ്വാതന്ത്രം നേടിയപ്പോള്‍ കുടുംബത്തിലേക്ക് വരുമാനം നല്‍കണമെന്ന മുന്‍ കാല നിര്‍ബന്ധം ഒന്നും ഇല്ലാതെയായി.കിട്ടുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കുടിച്ച് തീര്‍ക്കണമെന്ന വാശി പുലര്‍ത്തുന്നവരാണ് കേരളത്തിലെ കുടിയന്മാര്.
ജോലിയില്‍ നിന്ന് അര്‍ഹതയില്ലാതെ ലഭിക്കുന്ന വരുമാനം ,കൈക്കൂലി ,ഇതര വരുമാനങ്ങള്‍ എന്നവയെല്ലാം മദ്യപാനത്തിലൂടെ ധൂര്‍ത്തടിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.സ്വന്തം കുടുംബത്തോടെ സമൂഹത്തോടോ ബാധ്യതയില്ലാത്ത ഈ കൂട്ടരാണ് മദ്യത്തിന്റെ ഉപഭോഗം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം.യുവ തലമുറയ്ക്ക് മദ്യം ഒഴിച്ച് കൂടാനാകാത്ത അവസ്ഥയും മദ്യ വില്‍പ്പന ഗണ്യമായി വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.
കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയും അണു കുടുംബങ്ങളുടെ വളര്‍ച്ചയുമാണ് മദ്യപാനം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം.വ്യക്തികള്‍ക്ക് കുടുംബങ്ങളോടുള്ള ഉത്തരവാദിത്വം അനുദിനം കുറയുകയാണ്.പ്രതിസന്ധികള്‍ ഏറ്റെടുക്കാനുള്ള മലയാളികളുടെ പഴയ മനോഭാവത്തിന് മാറ്റങ്ങള്‍ വന്നിരിക്കുന്നു.മദ്യത്തില്‍ അഭയം തേടുന്ന ഒരു മലയാളി സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്.ഈ കൂട്ടര്‍ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാനോ പ്രതിസന്ധികള്‍ അഭിമുഖീകരിക്കാനോ കഴിവില്ലാതെ വരുന്നു.
ചില പ്രത്യേക മത വിഭാഗങ്ങള്‍ തങ്ങളുടെ വിശ്വാസികള്‍ മദ്യത്തിനടിമപ്പെട്ട് നശിക്കുന്നത് തടയാനായി ബോധ വല്‍ക്കരണ പരിപാടികള്‍ അടുത്തിടെ ആരംഭിച്ചിട്ടുണ്ട്.മലയാളി സമൂഹത്തിന്റെ തകര്‍ച്ചയ്ക്ക് തടയിടണമെങ്കില്‍ കൂട്ടായ പ്രവര്‍ത്തനം വേണമെന്ന ചിന്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെയുണ്ട്.
അമിത മദ്യപാനം മൂലം കേരളത്തില്‍ ഉദര രോഗികളുടെ എണ്ണം അടുത്ത കാലത്ത് വര്‍ദ്ധിച്ച് വരുന്നതായി സൂചനയുണ്ട്.മലയാളികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അമിത മദ്യപാനം ആരോഗ്യ കേരളത്തിന് മുന്നില്‍ വലിയോരു ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്.സാമ്പത്തീക സുരക്ഷിതത്വമില്ലായ്മ,രോഗികളായ പുതിയോരു മലയാളി സമൂഹത്തിന് ഇവിടെ ഉരുത്തിരിയുന്നത്.ഒരു വലിയ ദുരന്തമാണ് കേരളത്തിന്റെ മുന്നിലുള്ളതെന്ന തിരിച്ചറിവ് വൈകിയായിരിക്കും നമുക്ക് ബോധ്യപ്പെടുക.
കേരളത്തിലെ സ്ത്രീകളിലും കുട്ടികളിലും മദ്യപാനം വര്‍ദ്ധിക്കുന്നു: സര്‍വ്വെ
തൃശ്ശൂര്‍: കേരളത്തില്‍ സ്ത്രീകളിലും, കുട്ടികളിലും മദ്യപാന ശീലം വര്‍ദ്ധിക്കുന്നതായി സര്‍വ്വെ. എക്സ്സൈസ് വകുപ്പും, പോലീസിന്റെ ഒ.ആര്.സി (അവര്‍ റസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) യും സംയുക്തമായി നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
സ്ത്രീകളില്‍ 20 ശതമാനമാളുകളും മദ്യപാനത്തിന് അടിമകളാണെന്നാണ് കണക്കുകളില്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളില്‍ മദ്യപാനത്തിന് ഇടയാക്കുന്നതിന്റെ പ്രധാന കാരണമായി കണ്ടെത്തുന്നത് ജോലിയിലെ ഭാരിച്ച ഉത്തരാവാദിത്തവും, അമിത സമ്മര്‍ദ്ദവും, കൂടാതെ കുടുംബ പ്രശ്നങ്ങളുമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഇതിന് പുറമെ കുടുംബ സദസ്സുകളില്‍ മദ്യപാനത്തിന് വേദിയൊരുങ്ങുന്ന സമയങ്ങളില്‍ സ്ത്രീകള്‍ മദ്യം വിളമ്പാനും, കൂട്ടത്തില്‍ മദ്യപിക്കാനും
നിര്‍ബന്ധിതമാകുന്നെന്നും സര്‍വ്വെയില്‍ വ്യക്തമാക്കുന്നുണ്ട്. അമിത മദ്യപാനികളായ ഭര്‍ത്താക്കനമാര്‍ക്കിടയിലാണ് വിവാഹ മോചന കേസുകളുംമറ്റ് പീഡന കേസുകളും ധാരാളമായി കണ്ടു വരുന്നതെന്നും സര്‍വ്വേയിലുണ്ട്.
ബിവറേജസ് വില്പനശാലകളില് ക്യൂ നില്ക്കുന്നവരില് സ്ത്രീകളുടെ സാന്നിധ്യം വര്‍ധിക്കുന്നുണ്ടെന്നും സര്‍വ്വെയില്‍ കണ്ടത്തിയിട്ടുണ്ട്.ക്യൂവില്‍ നില്ക്കാല് സ്ത്രീകള്‍ക്ക് മടിയില്ലെന്നും വ്യക്തമാക്കുന്നു. സ്ത്രീകളെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പാര്‍ലറുകള്‍ പോലും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഗ്രാമങ്ങളിലെ സ്ത്രീകളില്‍ മദ്യപാന ശീലം കുറവാണെങ്കിലുംഗ്രാമങ്ങളും കൂടി പരിഗണിക്കുമ്പോള്‍ കേരളത്തില്‍ അഞ്ച് ശതമാനം സ്ത്രീകള്‍ മദ്യപരാണ്. ഇക്കാര്യത്തില്‍ വര്‍ഷത്തിനിടക്ക് നാലിരട്ടിയാണ് വര്‍ധന.പ്രഫഷനല്‍ കോളജുകളിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ മദ്യപാനം വ്യാപകമാണ്.
കുട്ടികള്‍ക്കിടയില്‍ മദ്യപാനവും ലഹരി ഉപയോഗങ്ങളും വര്‍ധിക്കുകയാണെന്ന് പൊലീസിന്റെ അവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിഅധികൃതര് പറയുന്നു. ഏപ്രിലില്‍ തൃശൂര്‍ ജില്ലയിലെ എയ്ഡഡ്സി.ബി.സ്.ഇ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് നടത്തിയ ക്യാമ്പിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായത്. കുട്ടികളില്‍ മദ്യം ഉപയോഗിക്കുന്നവരുടെ കുറഞ്ഞ പ്രായം വയസ്സാണെന്നാണ് കണക്കാക്കിയിട്ടുള്ളത്.
അവസാനം പരിഷ്കരിച്ചത് : 2/15/2020
കൂടുതല്‍ വിവരങ്ങള്‍
അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിന...
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍