മാലിന്യ പ്രശ്‌നപരിഹാരത്തിനായി അധികാരികളും ജനങ്ങളും നേട്ടോട്ടമോടുന്നതിനെ കുറിച്ച് ചോദിച്ചാല്‍ കോഴിക്കോട്ടുകാരനായ അബൂബക്കര്‍ ചിരിക്കും. കാരണം എന്തെന്നല്ലേ? മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും അത് ലാഭകരമാക്കുന്നതിനും പല വഴികളുണ്ടെങ്കിലും ജനങ്ങള്‍ അത് സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് ബക്കറിന്റെ അഭിപ്രായം. ജൈവമാലിന്യങ്ങളില്‍ നിന്നു കൂടുതല്‍ വൈദ്യുതിയും ഗ്യാസും ഉത്പാദിപ്പിക്കാനുള്ള പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയും ഇതിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം നേടിയെടുക്കാനും അബൂബക്കറിന് കഴിഞ്ഞു. കേരളത്തിലെ നഗരങ്ങള്‍ മാലിന്യ പ്രശ്‌നത്തില്‍ ചീഞ്ഞു നാറുമ്പോള്‍ അതിന് പരിഹാരം കാണാന്‍ തന്റെ നേതൃത്വത്തിലുള്ള കമ്പനി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ജൈവോര്‍ജ രംഗത്ത് പുതിയ നേട്ടം ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സ്‌കൈലേന്‍ ഗ്രീനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്വന്തമാക്കിയപ്പോള്‍ അതിന്റെ അമരത്ത് അബൂബക്കറായിരുന്നു. കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് കോഴിക്കോട് കുരുവട്ടൂര്‍ സ്വദേശിയായ പി. അബൂബക്കര്‍. ചെയര്‍മാന്‍ ചെങ്ങന്നൂര്‍ സ്വദേശി ഡോ. രാജ വിജയകുമാറും. എട്ട് വര്‍ഷത്തെ ഗവേഷണത്തിലൂടെ സെറിഗ്യാസ് എന്ന ജൈവ ഗ്യാസ് പിറവിയെടുത്തപ്പോള്‍ അതിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരവും ലഭിച്ചു. വീടുകളിലും പരിസരത്തും മാലിന്യം എന്നും ഭീഷണി ഉയര്‍ത്തുമ്പോള്‍ കുറച്ച് മാലിന്യങ്ങളില്‍ നിന്നു കൂടുതല്‍ ബയോഗ്യാസ് എന്ന സന്ദേശമാണ് ഇവര്‍ സമൂഹത്തിന് നല്‍കുന്നത്. പ്ലാസ്റ്റിക് ഒഴികയുള്ള ഏത് മാലിന്യങ്ങളും ഉപയോഗിച്ച് പാചകവാതകം ഉണ്ടാക്കുന്ന സംവിധാനമാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. കെമിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരിയായ അബൂബക്കര്‍ 25 വര്‍ഷമായി ഈ രംഗത്തുണ്ട്. ഗള്‍ഫില്‍ ഓയില്‍ റിഫൈനറിയില്‍ ജോലി നോക്കിയതിനുശേഷം ബാംഗ്ലൂരിലെത്തി മാലിന്യ സംസ്‌കരണ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തുടക്കത്തില്‍ മലിനജലം ശുദ്ധീകരിക്കുന്ന മേഖലയിലായിരുന്നു. തുടര്‍ന്ന് മാലിന്യ സംസ്‌കരണത്തെ കുറിച്ച് പഠിക്കുന്നതിനായി ചൈനയിലേക്ക് പോയി. മാലിന്യ സംസ്‌കരണ രംഗത്ത് ചൈന നേടിയ നേട്ടം ആരേയും അത്ഭുതപ്പെടുത്തുന്നതാണെന്ന് അബൂബക്കര്‍ പറയുന്നു. നമ്മള്‍ ചാണകം നേരെ വളമായാണ് ഉപയോഗിക്കുന്നതെങ്കില്‍ ചൈനയില്‍ ചാണകത്തില്‍ നിന്നു ഗ്യാസ് എടുത്തതിന് ശേഷം മാത്രമേ വളമായി ഉപയോഗിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ഗ്യാസ് എടുത്തുമാറ്റിയാല്‍ മാത്രമേ ചാണകത്തിന് വളത്തിന്റെ യഥാര്‍ഥ ഗുണം ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ചാണകം അടക്കം എല്ലാ ജൈവ മാലിന്യങ്ങളില്‍ നിന്നും മീഥയിന്‍ ഗ്യാസ് മാറ്റിയില്ലെങ്കില്‍ അത് അന്തരീക്ഷത്തിന് ഭിഷണിയാണ്, ഒരു കിലോ മീഥേന്‍ ഗ്യാസില്‍ ഇതിന്റെ എത്രയോ മടങ്ങ് കാര്‍ബണ്‍ഡയോക്‌സൈഡ് ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് ഓസോണ്‍ പാളികള്‍ക്ക് ഹാനികരമാണ്. ജൈവ മാലിന്യങ്ങള്‍ തുറസ്സായ സ്ഥലത്ത് നിക്ഷേപിച്ചാലുണ്ടാകുന്ന ഈ പ്രശ്‌നം അധികൃതര്‍ കണക്കാക്കുന്നില്ലെന്ന് പരാതിയും ബക്കറിനുണ്ട്. എന്നാല്‍ വീടുകളില്‍ നിന്നു പുറംതള്ളുന്ന ജൈവ മാലിന്യങ്ങള്‍ ഗ്യാസാക്കി മാറ്റിയാല്‍ സാമ്പത്തികമായും കുടുംബത്തിന് നേട്ടമാണ്. മാലിന്യങ്ങള്‍ സംഭരിച്ച ഇന്ധനമാക്കി മാറ്റാന്‍ പല കമ്പനികളും തയ്യാറാണെങ്കിലും സര്‍ക്കാര്‍തലത്തില്‍ അനുകൂല നടപടി ഉണ്ടാവാറില്ലെന്ന് അബൂബക്കര്‍ കുറ്റപ്പെടുത്തുന്നു. സ്‌കെയിലേന്‍ ഗ്രീനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് വികസിപ്പിച്ചെടുത്ത സെറി ഓര്‍ഗാനിക് ഫ്യുവല്‍ ടെക്‌നോളജിയിലൂടെ ജൈവമാലിന്യങ്ങളില്‍ നിന്നു 65 ശതമാനം കൂടുതല്‍ ബയോഗ്യാസ് ഉത്പാദിപ്പിക്കാന്‍ കഴിയും. മാത്രമല്ല അപകടനിരക്ക് കുറവും ചൂട് കണക്കാക്കുന്ന കലോറി ഫിക് എല്‍.പി.ജിക്ക് തുല്യമാണ്. ഇതേത്തുടര്‍ന്നാണ് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ വകുപ്പ് ഇതിന് അംഗീകാരം നല്‍കിയത്. സെറിഗ്യാസില്‍ കാര്‍ബണ്‍ ഡയോകൈ്‌സഡിന്റെ അളവ് കുറവാണെന്നതും പ്രത്യേകതയാണ്. ഹോട്ടലുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും സെറിഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് മാത്രമല്ല പാചകവാതകത്തിന് ഓയില്‍ കമ്പനികളെ ആശ്രയിക്കേണ്ടിയും വരില്ല. ഗാര്‍ഹിക പ്ലാന്റുകള്‍ നേരിട്ട് ആവശ്യക്കാരില്‍ എത്തിക്കുന്നതിനുള്ള പദ്ധതിയും ഉണ്ട്. ഗ്യാസിന് ശേഷം പ്ലാന്റില്‍ ശേഷിക്കുന്നവ വളമായും ഉപയോഗിക്കാം.
ചോദ്യം ഒന്ന്: എന്താണു പരിഹാരം.? നമ്മുടെ വീട്ടിലെ, ഫ്ളാറ്റിലെ, റസിഡന്റ്സ് അസോസിയേഷനിലെ, ഹോട്ടലിലെ ഒക്കെ മാലിന്യങ്ങള്‍ നാം തന്നെ സംസ്കരിക്കുക.
D ചോദ്യം രണ്ട്: ആഗ്രഹമുണ്ട്. പക്ഷെ എങ്ങനെ സംസ്കരിക്കും? വീട്ടിലെ മാലിന്യം സംസ്കരിക്കാന്‍ 500 രൂപമുതല്‍ ചെവലാക്കി നടപ്പാക്കാവുന്ന മാതൃകകള്‍ മെട്രോ മനോരമ പരിചയപ്പെടുത്തുന്നു. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുക.
D എന്റെ മാലിന്യം മൂലം ഞാന്‍ നഗരം നാശമാക്കില്ലെന്നു പ്രതിജ്ഞയെടുക്കുക. തൃശൂര്‍ . മലയാള മനോരമ ശക്തന്‍ നഗറിലെ എക്സിബിഷന്‍ ഗ്രൌണ്ടില്‍ നടത്തുന്ന പാര്‍പ്പിടം പ്രദര്‍ശനത്തിന്റെ ഭാഗമായി ഇരുപതോളം സ്റ്റാളുകളില്‍ വിവിധ മാലിന്യ സംസ്കരണ മാതൃകകള്‍ പരിചയപ്പെടുത്തിയിരിക്കുന്നു. നാട് മലിനമാകാതെ കാത്തുസൂക്ഷിക്കുന്നതിന് മനോരമ വര്‍ഷങ്ങള്‍ക്കു മുന്‍പു തുടക്കമിട്ട സുകൃത കേരളം പദ്ധതിയുടെ ഭാഗമായാണിത്. ഇതില്‍ ചില മാതൃകകള്‍ തൃശൂരിലെ പല ഫ്ലാറ്റുകളും സ്ഥാപനങ്ങളും വിജയകരമായി പരീക്ഷിച്ചതും നടപ്പാക്കുന്നതുമാണ്. ഒരു വീട്ടിലെ മാലിന്യം വളമാക്കുന്നതിനുള്ള ചെറുതും ലളിതവുമായ മാതൃക മുതല്‍ വന്‍ കെട്ടിടസമുച്ചയങ്ങളിലെ മാലിന്യ സംസ്കരണത്തിനുള്ള മാതൃകകള്‍ വരെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്റ്റാളില്‍ നേരിട്ടു സംശയങ്ങള്‍ തീര്‍ത്ത് ബോധ്യപ്പെട്ട് ഇഷ്ടമുള്ള മാതൃക തിരഞ്ഞെടുക്കാം. പാര്‍പ്പിടം പ്രദര്‍ശനവും സുകൃതകേരളം പ്രദര്‍ശനവും നാളെ സമാപിക്കും. ഓര്‍ക്കുക പ്രവേശനം സൌജന്യമാണ്. മൂന്നുനില മണ്‍ഭരണി വരാന്തയില്‍ ചെടിച്ചട്ടികള്‍ക്കിടയില്‍ വയ്ക്കാം കണ്ടാല്‍ ഒരു അലങ്കാര മണ്‍ഭരണി. മൂന്നു നിലയുള്ള ഈ ഭരണിക്കൂട്ടം അടുക്കള മാലിന്യം പൊടിച്ചു വളമാക്കും. രണ്ടു കിലോഗ്രാം ജൈവവസ്തുക്കള്‍ ദിവസവും സംസ്കരിക്കാന്‍ ശേഷിയുണ്ട് ഈ യൂണിറ്റിന്. മൂന്നു ഭരണിയേയും വേര്‍തിരിച്ച് ഇടയില്‍ പ്ളാസ്റ്റിക് ചരടുകൊണ്ട് കെട്ടിയ വലയുടെ മുകളില്‍ പത്രക്കടലാസ് വിരിക്കുക. കമ്പനി നല്‍കുന്ന സ്റ്റാര്‍ട്ടര്‍ സൂക്ഷ്മാണു ലായനി കലര്‍ത്തിയ മരപ്പൊടി ആദ്യം ഇടുക. ഇതിനു മുകളില്‍ ഓരോ ദിവസത്തെയും ജൈവവളം ഇട്ടുപോവുക. പ്രത്യേക ലായനി ഒരു വട്ടം സ്പ്രേ ചെയ്യുക. മുകളിലത്തെ ഭരണി നിറഞ്ഞാല്‍ രണ്ടാമത്തെ ഭരണി മുകളില്‍ വയ്ക്കുക. ഭരണികള്‍ മൂന്നും നിറഞ്ഞാല്‍ താഴത്തെ ഭരണിയില്‍ രൂപപ്പെട്ട വളം ചെടികള്‍ക്കിട്ടു കൊടുക്കുക. എറണാകുളത്തെ ക്രെഡായി എന്ന സ്ഥാപനം പരിചയപ്പെടുത്തുന്ന ഈ സംവിധാനത്തിന് ബയോ പോട്ട് എന്നാണു പേര്. 1,700 രൂപയാണ് വില. ഇതിന് സര്‍ക്കാര്‍ സബ്സിഡി ലഭിച്ചാല്‍ വില പകുതിയാകും. രണ്ടു കുടം ധാരാളം അടുക്കളയുടെ സൈഡിലോ, പച്ചക്കറിത്തോട്ടത്തിലോ, ടെറസിലോ, വരാന്തയിലോ രണ്ടു കുടം വയ്ക്കുക. ഇതിന്റെ അടിയില്‍ ഒരു ചെറിയ ഓട്ടയിടുക. ഇതിനു താഴെ ഒരു പ്ളാസ്റ്റിക് പാത്രവും വയ്ക്കുക. ദിവസേന അടുക്കള മാലിന്യത്തില്‍നിന്നു പ്ളാസ്റ്റിക്കും ചില്ലും ചിരട്ടയും മാറ്റി ബാക്കിയുള്ളത് ഈ കുടത്തില്‍ നിക്ഷേപിക്കുക. കുടം അടച്ചുവയ്ക്കുക. ആദ്യം ഒരുകുടം ഉപയോഗിക്കുക. ഒരു മാസംകൊണ്ട് ഇതു നിറയുമ്പോള്‍ അടുത്ത കുടം ഉപയോഗിക്കുക. അതു നിറയുമ്പോഴേക്കും ആദ്യ കുടത്തിലെ മാലിന്യം വളമായി മാറിയിരിക്കും. തിരുവനന്തപുരം ആസ്ഥാനമായ തണല്‍ സംഘടന പരിചയപ്പെടുത്തുന്ന ഈ ലളിത മാതൃകയ്ക്ക് 500 രൂപ ചെലവേ വരൂ. തിരുവനന്തപുരത്ത് വിജയകരമായി ചെയ്യുന്ന മാതൃകയാണ്. സ്റ്റാളിലെത്തിയാല്‍ നേരിട്ടു സംശയങ്ങള്‍ തീര്‍ക്കാം. തിരുവനന്തപുരം തണലിലെ നമ്പര്‍- 04712727150.
മാലിന്യം വളമാക്കി കളയാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് മാലിന്യം പാചകവാതകമാക്കി ഉപയോഗിക്കാം. ഒരു അടുക്കളയിലെ മാലിന്യത്തില്‍നിന്നു ദിവസം രണ്ടു മണിക്കൂര്‍ വരെ ഗ്യാസ് ലഭിക്കുന്ന സംവിധാനങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. ഒരു വീടിനുള്ള ബയോഗ്യാസ് പ്ളാന്റിന് 8,000 രൂപ മുതല്‍ മുകളിലേക്കുള്ള വിവിധ മോഡലുകള്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അതില്‍തന്നെ 15 മീറ്റര്‍ അകലത്തിലേക്ക് പൈപ്പ് വലിച്ചു ഗ്യാസ് എത്തിക്കാവുന്ന സംവിധാനവുമുണ്ട്. വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും ആവശ്യമായ വിവിധ ബയോഗ്യാസ് പ്ളാന്റുകള്‍ ബയോടെക് ഇന്ത്യയുടെ സ്റ്റാളില്‍ ലഭ്യമാണ്. രണ്ടു കിലോഗ്രാം ഖരമാലിന്യത്തില്‍നിന്നു രണ്ടര മണിക്കൂര്‍ നേരത്തേക്കുള്ള എല്‍പിജി ഇത്തരം പ്ളാന്റുകളില്‍നിന്നു ലഭിക്കും. പ്ളാന്റില്‍നിന്നു പുറത്ത് ലഭിക്കുന്ന സ്ളറി വളമായും ഉപയോഗിക്കാം. രാജഗിരി ഒൌട്ട് റീച്ചിന്റെ ഭൂമിക പദ്ധതി പ്രകാരം പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ളാന്റും ഫിക്സഡ് ബയോഗ്യാസ് പ്ളാന്റുമുണ്ട്. ഇവരുടെ സ്റ്റാളില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഫോണ്‍: 0484 4111330. ബയോഗ്യാസ് ബലൂണില്‍ മാലിന്യത്തില്‍നിന്നു ലഭിക്കുന്ന പാചകവാതകം ആര് ഉപയോഗിക്കുമെന്ന് ആശയക്കുഴപ്പമുള്ള ഫ്ലാറ്റുകളിലും മറ്റും ഉപയോഗപ്രദമാകുന്ന സംവിധാനമാണ് ബലൂണ്‍ ടെക്നോളജി. ബയോഗ്യാസ് പ്ളാന്റില്‍നിന്നുള്ള കുഴലിനറ്റത്ത് ഒരു എയര്‍ബാഗ് ഘടിപ്പിച്ച് ഇതിനുള്ളില്‍ പാചകവാതകം ശേഖരിച്ച് എല്‍പിഡി സിലിണ്ടര്‍ മാതൃകയില്‍ ഉപയോഗിക്കാം. ബലൂണ്‍ ടെക്നോളജി പരിചയപ്പെടുത്തിയിരിക്കുന്നത് സൈടെക് സിസ്റ്റംസ് ആണ്. 7,500 രൂപ മുതലുള്ള മോഡലുകളുണ്ടെന്ന് ഇവര്‍ പറയുന്നു. പത്തു വീടുകളുള്ള ഫ്ലാറ്റിന് 20,000 രൂപയുടെ മോഡല്‍ മതിയാകും. ഫോണ്‍: 9895715037. നൂറ് ഫ്ലാറ്റിന് ബയോ ബിന്‍ നൂറ് ഫ്ലാറ്റുള്ള അപ്പാര്‍ട്ടുമെന്റോ, അത്രയും വീടുകളുള്ള വില്ലയോ ആണു നിങ്ങളുടേതെങ്കില്‍ ഒന്നിലേറെ മോഡലുകള്‍ തിരഞ്ഞെടുക്കാം. 80,000 രൂപമുതല്‍ നാലു ലക്ഷം രൂപ വരെയുള്ള മാതൃകകളുണ്ട്. ഒരു ലക്ഷം രൂപയുടെ സംവിധാനമാണെങ്കില്‍ ഒരു വീട്ടുകാര്‍ ആയിരം രൂപവച്ച് നിക്ഷേപിച്ചാല്‍ മതി. ക്രെഡായിയുടെ ബയോ ബിന്‍ ഈ പ്രദര്‍ശനത്തിലുണ്ട്. മാലിന്യം ഒരു വലിയ ബിന്നിലിട്ട് ദിവസവും ജൈവമിശ്രിതം സ്പ്രേ ചെയ്ത് ഇളക്കിയിടുന്ന സംവിധാനമാണിത്. തൃശൂരിലെ പല ഫ്ലാറ്റുകളിലും വിജയിച്ച ഈ സംവിധാനം മെട്രോ മനോരമ മുന്‍പും പരിചയപ്പെടുത്തിയിട്ടുണ്ട്. ക്രെഡായി ഏജന്‍സിയുടെ നമ്പര്‍: 9446053365 (ചാര്‍ളി) മണമില്ലാത്ത സ്ളറി ബയോഗ്യാസ് പ്ളാന്റിന്റെ സ്ളറി മണം പരത്തുന്നതിനു പരിഹാരമായി സ്ളറി ടാങ്കിനുള്ളില്‍ ശേഖരിക്കുകയും വാല്‍വ് തുറന്നു പുറത്തെടുത്തു കളയുകയും ചെയ്യുന്ന സംവിധാനമാണ് ഹൈ-ടെക് ബയോഗ്യാസ് പ്ളാന്റിന്റെ സ്റ്റാളിലുള്ളത്. ഫോണ്‍: 9946164175. മറ്റു മോഡലുകള്‍ D ജില്ലാ ഊര്‍ജകേന്ദ്രത്തിന്റെ ബയോഗ്യാസ് സംവിധാനം- ഫോണ്‍: 0487 2206590, 9447412638. D 15 മിനിറ്റുകൊണ്ട് മാലിന്യം സംസ്കരിക്കാം - എം.വേ കണ്‍സല്‍ട്ടന്റ്സ് - 9895439947 D ചെലവ് കുറഞ്ഞ ഫെറോസിമന്റ് ടാങ്ക് സംവിധാനം. കോണ്‍ ടെക് - 9020192827 D വൈദ്യുതിയോ, ഇന്ധനമോ ഇല്ലാതെ വലിയ സ്ഥാപനങ്ങള്‍ക്കു ഗാര്‍ബേജ് കത്തിക്കാനുള്ള സംവിധാനം. ഇന്നവേറ്റീവ് എന്‍വയണ്‍മെന്റല്‍ സൊലൂഷന്‍സ് - 0487 2385052 D വന്‍കിട സ്ഥാപനങ്ങള്‍ക്കുള്ള ചെലവ് കുറഞ്ഞ മാലിന്യ സംസ്കരണ സംവിധാനം, പ്ളാസ്റ്റിക് പൊടിക്കും യന്ത്രം- എഐഎം എന്‍ജിനീയറിങ്- 9020858007. D ബയോ ഗ്യാസില്‍നിന്ന് വൈദ്യുതി വരെ ഉല്‍പാദിപ്പിക്കാം- ദീപം ബയോഗ്യാസ് ഏജന്‍സി - 9847243763. D മണ്ണില്‍ കുഴിച്ചിടുന്ന ബയോഗ്യാസ് പ്ളാന്റ് - ശാരദ ഫെര്‍ട്ടിലൈസേഴ്സ്- 9447235305 D ഫാം കെമിക്കല്‍സ് ആന്‍ഡ് എക്വിപ്മെന്റ്സ്- 9447740809. D എവര്‍ഗ്രീന്‍ മിഷന്‍- 8089636101. പ്ലാസ്റ്റിക്ക് ശത്രുവിനെ പൊടിയാക്കാം തൃശൂര്‍ . നഗരത്തിനു കീറാമുട്ടിയായ പ്ളാസ്റ്റിക് ഇനി റോഡ് ടാറിങ്ങിന് അസംസ്ക്യത വസ്തുവായി ഉപയോഗിക്കാം. വിദ്യാ കോളജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കെ.എസ്. അരുണ്‍, പി.ജി. നിര്‍മല്‍, രാംദാസ് സൂര്യനാരായണന്‍, ഷെയ്ഖ് അഫ്താഫ്, വിവേക് രാജന്‍ എന്നിവരാണ് പ്ളാസ്റ്റിക് പൊടിക്കാനുള്ള യന്ത്രവുമായി രംഗത്ത് വന്നിരിക്കുന്നത്. മലയാള മനോരമ ശക്തന്‍ നഗറിലെ എക്സിബിഷന്‍ ഗ്രൌണ്ടില്‍ നടത്തുന്ന പാര്‍പ്പിടം പ്രദര്‍ശനത്തില്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നു. രണ്ട് അറകളാണ് യന്ത്രത്തിനുള്ളത്. മുകളിലത്തെ അറ പാഴാകുന്ന പ്ളാസ്റ്റിക് കുപ്പികള്‍ നിറയ്ക്കാനും താഴെയുള്ള അറ ബ്ളേഡിന്റെ പ്രവര്‍ത്തനത്തിനായും ക്രമീകരിച്ചിരിക്കുന്നു. പൊടിഞ്ഞു വീഴുന്ന പ്ലാസിറ്റിക് താഴെ ഘടിപ്പിച്ചിരിക്കുന്ന അരിപ്പയിലൂടെ പുറത്തേക്കു വരുന്നു. റോഡ് ടാറിങ്ങിനു പുറമേ പുനരുപയോഗിക്കാനുള്ള പ്ളാസിറ്റിക്കായും ഇത് ഉപയോഗിക്കാം. 40,000 രൂപയാണ് യന്ത്രത്തിന്റെ നിര്‍മാണച്ചെലവ്.
തൃശൂര്‍ ലാലൂരില്‍ സമരക്കാര്‍ വണ്ടിതടയുന്നു എന്ന വാര്‍ത്ത വായിച്ചാല്‍ 'തപസ്യ അപ്പാര്‍ട്ട്മെന്റ് നിവാസികളുടെ നെഞ്ചിടിപ്പ് കൂടില്ല. മാലിന്യം റോഡരികിലിട്ടാല്‍ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തയും അവരെ പേടിപ്പിക്കുന്നില്ല. കാരണം, തപസ്യയില്‍ പുറത്തേക്കു 'തള്ളാന്‍ മാലിന്യമില്ല. അമ്പതോളം ഫ്ളാറ്റുകളുള്ള ഇവിടെ ആറുമാസമായി മാലിന്യം സംസ്കരിച്ചു വളമാക്കി മാറ്റുകയാണ്. വളം കിലോ രണ്ടുരൂപ നിരക്കില്‍ വില്‍ക്കാനും വഴിതെളിയുന്നു. നഗരത്തിലെ മാലിന്യപ്രശ്നം രൂക്ഷമാകുമ്പോഴൊക്കെ വീട്ടുപടിക്കല്‍ പൊതിക്കെട്ടിന്റെ എണ്ണം കൂടുകയും മാലിന്യം ഒഴിയാബാധയാകുകയും ചെയ്തിരുന്ന കാലം ഇവര്‍ മറന്നു കഴിഞ്ഞു. ഫ്ളാറ്റില്‍നിന്നു മാലിന്യം ശേഖരിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ കൃത്യമായി എത്താതിരുന്ന ദിവസങ്ങളിലും മാലിന്യം ഇവര്‍ക്കു നാറ്റക്കേസായി. ഒടുവില്‍ ഫ്ളാറ്റ് നിവാസികള്‍ നിര്‍മാണകമ്പനിയുടെ സഹകരണത്തോടെ മാലിന്യസംസ്കരണ സംവിധാനമൊരുക്കുകയായിരുന്നെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വിജയനും സെക്രട്ടറി ഡോ. ജോസ് പൈകടയും പറയുന്നു. 80,000 രൂപ ചെലവിലാണ് ഇതു നിര്‍മിച്ചത്. മാലിന്യം ഉണക്കി വളമാക്കുന്നതിന് 15 ദിവസം തളിക്കേണ്ട സ്പ്രേ (ചാണകലായനിയില്‍ നിന്നുണ്ടാക്കുന്നത്)യ്ക്കും ചെലവു വരും. ഇത് എല്ലാവരും ചേര്‍ന്നു കണ്ടെത്തുന്നു. മാലിന്യം നല്ല വളമായതിനാല്‍ ആവശ്യക്കാരെത്തുന്നുമുണ്ട്. എറണാകുളം ആസ്ഥാനമായ ക്രെഡായ് ഏജന്‍സിയുടെ സഹായത്തോടെയാണ് സംസ്കരണം നടപ്പാക്കിയത്. മാലിന്യം വീട്ടുമുന്നില്‍നിന്നു ശേഖരിച്ചു പ്ളാന്റിലെത്തിക്കാനും വേണ്ട സംസ്കരണം നടത്താനും ഒരു വനിതാ തൊഴിലാളിയെയും കെയര്‍ടേക്കറെയും നിയമിച്ചിട്ടുമുണ്ട്.
ഉറവിടത്തിലെ മാലിന്യ സംസ്കരണത്തിനായി തിരുവനന്തപുരം കോര്‍പറേഷനിലെ ഒരു ലക്ഷം വീടുകളില്‍ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുന്നു. കോര്‍പറേഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ ഇതിനുള്ള പദ്ധതി തയാറാക്കിവരികയാണ്. ഇത്രയും കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതോടെ റോഡിലെത്തുന്ന മാലിന്യത്തില്‍ വലിയ അളവുവരെ കുറവുണ്ടാവുമെന്നാണു കണക്കാക്കുന്നത്. ബയോഗ്യാസ് പ്ളാന്റ് അല്ലാതെയും മാലിന്യസംസ്കരണ മാര്‍ഗങ്ങളുണ്ടെന്ന പ്രചാരണത്തിനു കൂടി പദ്ധതി ഉപകരിക്കും. വീടിനോടു ചേര്‍ന്നു പത്തടി സ്ഥലമെങ്കിലും ഉള്ളവര്‍ക്കു പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കഴിയും. രണ്ടു പൈപ്പുകളും അതിനുള്ള അടപ്പും അടങ്ങിയ യൂണിറ്റിനു 340 രൂപയോളം വില വരും. ഇതിന്റെ 75% സബ്സിഡി ലഭിക്കുമെന്നതിനാല്‍ നൂറു രൂപയില്‍ താഴെ മാത്രമേ ഒരു വീടിനു ചെലവ് വരികയുള്ളു. ഇതു സ്ഥാപിക്കാനുള്ള ചുമതല കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കാനാണ് ആലോചന. ഒന്നര മീറ്റര്‍ വീതം നീളമുള്ള പിവിസി പൈപ്പോ സിമന്റ് പൈപ്പോ ഉപയോഗിക്കാം. 250 മില്ലീമീറ്റര്‍ വ്യാസം ഉണ്ടായിരിക്കും ഇതിന്. ഇത് ഒരടി താഴ്ചയില്‍ കുത്തനെ കുഴിച്ചിടും. ഇതില്‍ ആദ്യം കുറച്ചു ചാണകം നിക്ഷേപിക്കും. അതിനു മുകളിലേക്കു ദിവസവും ഉണ്ടാവുന്ന മാലിന്യം നിക്ഷേപിച്ചു പൈപ്പ് അടച്ചുവയ്ക്കാം. മാലിന്യത്തില്‍ നിന്നുള്ള ജലാംശം മണ്ണിലേക്കു താഴ്ന്നിറങ്ങി പൊയ്ക്കൊള്ളും. ശേഷിക്കുന്ന മാലിന്യം പൈപ്പിനകത്തു കിടന്നു കമ്പോസ്റ്റാവും. ഒന്നരമാസം കൊണ്ടാണ് ഒരു പൈപ്പിലെ മാലിന്യം കമ്പോസ്റ്റാവുക. അപ്പോഴേക്കും അടുത്ത പൈപ്പ് സ്ഥാപിക്കുകയും നിലവിലുള്ളത് ഇളക്കിയെടുത്ത് അതിനകത്തെ കമ്പോസ്റ്റ് പുട്ടുകുറ്റി കുത്തുന്ന തരത്തില്‍ കുത്തി പുറത്തെടുക്കുകയും ചെയ്യാം. ഈ കമ്പോസ്റ്റ് ഉപയോഗിച്ചു വീട്ടുവളപ്പിലും ടെറസിലും ചട്ടികളിലും പച്ചക്കറി കൃഷി നടത്തുകയും ചെയ്യാം. അഞ്ചു പേരടങ്ങുന്ന കുടുംബത്തിനു മാലിന്യം സംസ്കരിക്കാന്‍ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ് മതി. രണ്ടര കിലോ മാലിന്യം ദിവസവും നിക്ഷേപിക്കാം. ഇറച്ചിയുടെയും മീനിന്റെയും അവശിഷ്ടങ്ങളും മുട്ടത്തോടുമെല്ലാം സംസ്കരിക്കാന്‍ കഴിയും. വീടിനോടു ചേര്‍ന്ന് അല്‍പം മണ്ണെങ്കിലും ഉള്ളവര്‍ക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്. പൈപ്പ് അടച്ചുവയ്ക്കുന്നതിനാല്‍ ദുര്‍ഗന്ധവുമുണ്ടാവില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. നഗരത്തില്‍ അങ്ങിങ്ങായി വീണ്ടും മാലിന്യ നിക്ഷേപം കണ്ടുതുടങ്ങി. പ്ളാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചിട്ടു പോവുകയാണു ചിലര്‍. പിടിപി നഗര്‍ മരുതംകുഴി റോഡ്, മെഡിക്കല്‍കോളജ്, പൂന്തീ റോഡ്, ശ്രീചിത്ര ക്വാര്‍ട്ടേഴ്സ് ലെയ്ന്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാലിന്യം വീണുതുടങ്ങി. ശുചീകരണ തൊഴിലാളികള്‍ മാലിന്യം റോഡരികിലിട്ടു കത്തിക്കുന്നുമുണ്ട്. ഹോട്ടലുകളിലെ മാലിന്യം എടുക്കാന്‍ ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ഒരു ചാക്ക് മാലിന്യം എടുക്കാന്‍ 1000 രൂപയാണ് ആവശ്യപ്പെടുന്നതെന്നു ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു മാലിന്യം കുഴിച്ചുമൂടുകയാണു പല ഹോട്ടലുകാരും. ഹോട്ടലുകളില്‍ നിന്നു മാലിന്യം ശേഖരിക്കുന്നതു കോര്‍പറേഷന്‍ നേരത്തെ തന്നെ നിര്‍ത്തിയിരുന്നു. സര്‍ക്കാര്‍ സ്ഥലത്തു മാലിന്യം കുഴിച്ചുമൂടൂന്ന രീതിയും വിജയകരമല്ല. ഒരിക്കല്‍ കുഴിയെടുത്ത സ്ഥലത്തു മാലിന്യം കമ്പോസ്റ്റായിത്തീരുന്നതിനു മുന്‍പു തന്നെ വീണ്ടും കുഴിയെടുക്കേണ്ടിവരുന്നതു ദുരിതമായിരിക്കുകയാണ്. വീടുകളില്‍ പട്ടികളെയും പൂച്ചകളെയും വളര്‍ത്തുന്നവര്‍ക്കു മാലിന്യപ്രശ്നത്തില്‍ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാന്‍ കഴിയുന്നുണ്ട്. ഭക്ഷണത്തിന്റെയും ഇറച്ചിയുടെയും മീനിന്റെയുമെല്ലാം അവശിഷ്ടം വളര്‍ത്തുമൃഗങ്ങള്‍ ഭക്ഷിച്ചുകൊള്ളും.
ചെലവു കുറഞ്ഞ രീതിയില്‍ ഖരമാലിന്യം സംസ്കരിച്ചു ജൈവ വളമാക്കി മാറ്റുന്നതിനുള്ള സാങ്കേതിക വിദ്യ കേരള വിപണിയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി കോഴിക്കോട് ഗ്രീന്‍ കേരള ബയോ സയന്‍സ് എംഡി: ഷാജു ജോസഫ്, വയനാട് ഹരിത കേരള ബയോടെക് എംഡി.: മാത്യു ഏബ്രഹാം, മൈസൂര്‍ ജെഎംഎസ് ബയോടെക് എംഡി: കെ. മധുസൂദനന്‍ എന്നിവര്‍ അറിയിച്ചു. മൂന്നു വര്‍ഷത്തിലധികമായി മൈസൂര്‍ കോര്‍പറേഷനു കീഴിലെ ടണ്‍ കണക്കിനു മാലിന്യം വളമാക്കി മാര്‍ക്കറ്റിലെത്തിക്കുന്ന ജെഎംഎസ് ബയോടെക് സ്ഥാപനവുമായി സഹകരിച്ചാണു കേരളത്തിലും പരിപാടി നടപ്പിലാക്കുന്നത്. കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിലേക്കു ജൈവ ലായനിയും വെള്ളവും വെല്ലവും ചേര്‍ത്തു പ്രത്യേകം തയാറാക്കിയ 'ഒാര്‍ഗാനിക് ലായനി ഒഴിക്കുകയാണു ചെയ്യുന്നത്. ഇതോടെ ദുര്‍ഗന്ധമുണ്ടാകുന്നത് നിലയ്ക്കും. 40 ദിവസത്തിനുള്ളില്‍ മാലിന്യം, വളമായി മാറും. തുടര്‍ന്നു പ്ളാസ്റ്റിക് നീക്കം ചെയ്തു അരിച്ചതിനു ശേഷമാണു വളം വില്‍പനയ്ക്കായി എത്തുന്നത്. അഞ്ചു ലീറ്റര്‍ ലായനി ഉപയോഗിച്ചു ഒരു ടണ്‍ മാലിന്യം വളമാക്കി മാറ്റാന്‍ സാധിക്കും. ലാക്ടിക് ആസിഡ്, ലാക്ടോ ബേസിനസ്, ഫൊട്ടോ സിന്തറ്റിക്, യീസ്റ്റ്, ആക്ടിനോ മേഴ്സിഡസ്, മെഗാ ബേസിനസ് എന്നിവയാണു ലായനിയിലുള്ളത്. 120 രൂപയാണു ഒരു ലീറ്റര്‍ ലായനിയുടെ വില.കൂടാതെ, മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള ലായനിയും തയാറാക്കിയിട്ടുണ്ട്. ഇതും വിജയപ്രദമായി ഉപയോഗിച്ചു വരുന്നുണ്ട്. 38 രൂപയാണു ഒരു ലീറ്റര്‍ ലായനിയുടെ വില. 1000 ലീറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ നാലു രൂപയാണു ചെലവു വരുന്നത്. മാലിന്യം ഒഴുകുന്ന ഒാടകളില്‍ ലായനി തളിക്കുകയാണു ചെയ്യുന്നത്.കേരളത്തില്‍ മാലിന്യ പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണു ലായനി കേരളത്തിലെ മാര്‍ക്കറ്റിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ തയാറായത്.
മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്‌കരിക്കാന്‍ പലവിധ മാര്‍ഗങ്ങളുണ്ട്. 150 രൂപ മാത്രം ചെലവു വരുന്ന മിനി ബയോ പെഡസ്റ്റല്‍ മുതല്‍ ഇവ തുടങ്ങുന്നു. ഹൈടെക് ആക്ടീവ് ബയോഗ്യാസ് പ്ലാന്റിന് വില 12,500 മുതല്‍ 22,000 വരെയാണ്. വിവിധതരത്തിലും വലിപ്പത്തിലും വിലകളിലുമുള്ള പ്ലാന്റുകള്‍ വിപണിയില്‍ ലഭ്യമാണ്. വീട്ടില്‍ പ്രാവര്‍ത്തികമാക്കാവുന്ന ചില മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ. പ്ലാസ്റ്റിക് റെഡ്യൂസര്‍ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പല മാര്‍ഗങ്ങള്‍ ലഭ്യമാണെങ്കിലും എപ്പോഴും കീറാമുട്ടിയാവുന്നത് പ്ലാസ്റ്റിക്കാണ്. പ്ലാസ്റ്റിക് കവറുകള്‍ സംസ്‌കരിക്കാനും ലളിതമായൊരു മാര്‍ഗമുണ്ട്. വായു കയറാതെ അടച്ചുവയ്ക്കാവുന്ന ഒരു ഇരുമ്പ് ടിന്‍ ആണ് ഇതിനായി വേണ്ടത്. സങ്കേതത്തിന്റെ പേര് പ്ലാസ്റ്റിക് റെഡ്യൂസര്‍. പ്ലാസ്റ്റിക് കവറുകള്‍ ഇരുമ്പു ടിന്നില്‍ നിറച്ചതിനു ശേഷം ചൂടു ലഭിക്കുന്നതിനായി അടുപ്പിന്റെയടുത്ത് ഒരാഴ്ചവയ്ക്കുക. അടുത്തയാഴ്ച അടുപ്പില്‍ നിന്ന് മാറ്റിവയ്ക്കുക. പിന്നീട് ടിന്‍ തുറന്നു നോക്കിയാല്‍ പ്ലാസ്റ്റിക് ഉരുകി പുക പുറത്തുപോകാന്‍ പറ്റാതെ ടിന്നിന്റെ ഉള്‍വശത്ത് പറ്റിപ്പിടിച്ച് ചെറിയ ഉണ്ട പോലെയായിരിക്കുന്നതു കാണാം. ഇതിനുമുകളില്‍ വീണ്ടും പ്ലാസ്റ്റിക് നിറച്ച് പഴയ പോലെ ഈ പ്രക്രിയ ആവര്‍ത്തിക്കാനാവും. മിനി ബയോ പെഡസ്റ്റല്‍, പ്ലാസ്റ്റിക് റെഡ്യൂസര്‍ തുടങ്ങിയ സങ്കേതങ്ങളുടെ ഉപജ്ഞാതാവ് കോഴിക്കോട് സ്വദേശിയായ രാജന്‍ മണാട്ടിലാണ്. രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ മാലിന്യപ്രശ്‌നങ്ങള്‍ വലിയൊരു പരിധിവരെ പരിഹരിക്കാന്‍ ഈ മാര്‍ഗങ്ങളിലൂടെ സാധിക്കും എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മിനി ബയോ പെഡസ്റ്റല്‍ ദ്രാവക രൂപത്തിലുള്ള ജൈവ മാലിന്യങ്ങള്‍ വളമാക്കി മാറ്റുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ് മിനി ബയോ പെഡസ്റ്റല്‍. കഞ്ഞിവെള്ളം, കറികള്‍, മീന്‍ വൃത്തിയാക്കുമ്പോഴുണ്ടാവുന്ന അവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ നിക്ഷേപിക്കാം. ചെറിയ പറമ്പെങ്കിലും ഉള്ളവര്‍ക്കാണ് ഈ സങ്കേതം ഏര്‍പ്പെടുത്താന്‍ സാധിക്കുക. ആറിഞ്ച് വ്യാസവും ഒന്നര മീറ്റര്‍ നീളവുമുള്ള പി.വി.സി. പൈപ്പ്, ഓഫീസില്‍ പേപ്പര്‍ മാലിന്യം തള്ളാന്‍ ഉപയോഗിക്കുന്ന വല പോലുള്ള ബക്കറ്റ് എന്നിവയാണ് മിനി ബയോ പെഡസ്റ്റല്‍ നിര്‍മിക്കാനാവശ്യമായ വസ്തുക്കള്‍. പിന്നെ കുറേ ചല്ലിയും ചുടുകട്ടയും. പി.വി.സി. പൈപ്പിന്റെ ഒരറ്റം ഫൗണ്ടന്‍ പേനയുടെ മുന പോലെയാക്കി മുറിക്കണം. വേസ്റ്റ് ബക്കറ്റിന്റെ അടിയില്‍ പി.വി.സി. പൈപ്പ് കടത്തി വയ്ക്കാന്‍ പാകത്തില്‍ ആറിഞ്ച് വ്യാസമുള്ള തുളയുമുണ്ടാക്കണം. ഭൂമിയില്‍ ഒന്നരയടി ആഴത്തില്‍ ഒരു കുഴിയെടുക്കുക. ഈ കുഴിയില്‍ വേസ്റ്റ് ബക്കറ്റ് തലകീഴായി വയ്ക്കാന്‍ സാധിക്കണം. അങ്ങനെ ബക്കറ്റ് കുഴിയിലിറക്കി വെച്ച ശേഷം ചുടുകല്ലും ചല്ലിയുമിട്ട് മൂടുക. ബക്കറ്റിന്റെ അടിയിലിട്ട തുള ഇപ്പോള്‍ മുകളില്‍ കാണാനാവും. അതിലേക്ക് പി.വി.സി. പൈപ്പിന്റെ മുനഭാഗം ഇറക്കിവെച്ച് ഉറപ്പിക്കുക. മിനി ബയോ പെഡസ്റ്റല്‍ തയ്യാര്‍. ഇനി ഇതിലേക്ക് മലിനജലം ഒഴിച്ചുകൊടുത്താല്‍ അത് നീറി വളമായി ഭൂമിയില്‍ ലയിച്ചുപോകും. ദുര്‍ഗന്ധം ഉണ്ടാവുകയുമില്ല. ഒരുവീട്ടില്‍ രണ്ട് ബയോ പെഡസ്റ്റല്‍ വയ്ക്കുകയാണെങ്കില്‍ മുഴുവന്‍ ദ്രവമാലിന്യങ്ങളും സംസ്‌കരിക്കപ്പെടും.
നഗരത്തിലെ മാലിന്യ സംസ്‌കരണം അധികാരികള്‍ക്ക് തലവേദനയാകുമ്പോള്‍ വീടുകളിലും ഫ്ലാറ്റുകളിലും വളരെ ചെറിയ ചെലവില്‍ നടപ്പാക്കാവുന്ന സംസ്‌കരണ പദ്ധതി ശ്രദ്ധയേറുന്നു. സാധാരണ ഉപയോഗിക്കുന്ന റിങ് കമ്പോസ്റ്റ് പദ്ധതിയാണ് ചെലവുകുറഞ്ഞ രീതിയില്‍ ബക്കറ്റ് ഉപയോഗിച്ച് തൈക്കാട് സ്വദേശിയായ പി.കെ.ജയസിംഹ വിജയകരമായി നടപ്പാക്കിയത്. 2004-06 കാലഘട്ടത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഖര മാലിന്യ നിര്‍മാര്‍ജന പദ്ധതിയെക്കുറിച്ച് പഠിച്ച് കേരള സര്‍വകലാശാലയില്‍ ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചതാണ് ഇത്തരം ഒരു പരീക്ഷണത്തിന് പ്രേരകമായത്. സാധാരണ ബയോഗ്യാസ് അടക്കമുള്ള ചെറിയമാലിന്യ പ്ലാന്റുകള്‍ക്ക് 6000 മുതല്‍ 10,000 രൂപ വരെ ചെലവ് വരും. മാത്രമല്ല ഇതിനായി കുറച്ച് സ്ഥലവും മാറ്റി വയ്‌ക്കേണ്ടി വരും. കഷ്ടിച്ച് രണ്ടോ മൂന്നോ സെന്റില്‍ ഇടുങ്ങിയ വീട് വെയ്ക്കുന്നവര്‍ക്ക് റിങ് കമ്പോസ്റ്റ് അടക്കമുള്ളവ സ്ഥാപിക്കാനാവില്ല. ഫ്ലാറ്റുകളില്‍ ജീവിക്കുന്നവരുടെ സ്ഥിതിയും ഇത് തന്നെയാണ്. ഇതിന് പരിഹാരമായാണ് ഒരു പ്ലാസ്റ്റിക് ബക്കറ്റ് വെയ്ക്കാന്‍ മാത്രം സ്ഥലമുണ്ടെങ്കില്‍ മാലിന്യസംസ്‌കരണത്തിനുള്ള സൗകര്യമുണ്ടാക്കാമെന്ന് തെളിയിച്ചത്. ഒരു വര്‍ഷത്തോളം വീടിന്റെ ടെറസ്സിന് മുകളില്‍ നടത്തിയ പരീക്ഷണത്തിനുശേഷമാണ് സംസ്‌കരണ യൂണിറ്റ് വിജയകരമാണെന്ന് കണ്ടെത്തിയതെന്ന് ജയസിംഹ പറയുന്നു. ഫില്‍റ്റര്‍ ടാപ്പ് ഘടിപ്പിച്ച അടപ്പോട് കൂടിയ 30-60 ലിറ്റര്‍ രണ്ട് പ്ലാസ്റ്റിക് ബക്കറ്റുകള്‍, 40-45 സെന്റീമീറ്റര്‍ വ്യാസമുള്ള പ്ലാസ്റ്റിക് ബേസിന്‍, കട്ടിയുള്ള പ്ലാസ്റ്റിക് കൊതുകുവല അര ചതുരശ്രമീറ്റര്‍ വലിപ്പത്തില്‍, കുറച്ചു ചിരട്ടകള്‍ എന്നിവമാത്രമാണ് ഈ ചെറിയ യൂണിറ്റിനാവശ്യം. വീടുകളിലെ ഖരമാലിന്യത്തിനനുസരിച്ച് 30 ലിറ്റര്‍ മുതല്‍ 60 ലിറ്റര്‍ വരെയുള്ള ബക്കറ്റുകള്‍ ഉപയോഗിക്കാം. പ്ലാസ്റ്റിക് ബേസിനില്‍ ഇഷ്ടിക നിരത്തിയശേഷം അതിനുമുകളിലാണ് ടാപ്പ് പിടിപ്പിച്ച ബക്കറ്റ് വെയ്‌ക്കേണ്ടത്. ബക്കറ്റിനുള്ളില്‍ ചിരട്ട കമഴ്ത്തിവെച്ചശേഷം അതിനുമുകളില്‍ നൈലോണ്‍ വല മടക്കി വെയ്ക്കണം. അഴുകിയ മാലിന്യം താഴേക്കെത്തി ടാപ്പ് അടയാതിരിക്കാനാണ് ഈ സംവിധാനം. ജൈവമാലിന്യങ്ങള്‍ ദിവസേന ബക്കറ്റില്‍ നിക്ഷേപിച്ച് അടച്ച് വെയ്ക്കണം. 10 ദിവസം കഴിയുമ്പോള്‍ അഴുകിയ മാലിന്യങ്ങള്‍ ബക്കറ്റിന് താഴ്‌വശത്ത് ദ്രവരൂപത്തില്‍ അടിഞ്ഞുതുടങ്ങും. ഇവ ടാപ്പിലൂടെ ശേഖരിച്ച് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് വളമായി ഉപയോഗിക്കാം. ആഴ്ചയിലൊന്നോ രണ്ടോതവണ ബക്കറ്റിലെ മാലിന്യങ്ങള്‍ കമ്പുപയോഗിച്ച് ഇളക്കിക്കൊടുക്കണം. ഒരു ബക്കറ്റ് ഒരുമാസം വരെയാകുമ്പോള്‍ നിറയുന്ന അളവിലുള്ള ബക്കറ്റുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഒന്ന്‌നിറയുമ്പോള്‍ അടുത്തതുപയോഗിക്കണം. 10 ദിവസം കഴിയുമ്പോള്‍ ആദ്യ ബക്കറ്റിലുള്ള മാലിന്യങ്ങള്‍ ജൈവവളമായി ഉപയോഗിക്കാം. ഇത് ഉണക്കി ചാക്കില്‍ കെട്ടി സൂക്ഷിക്കുകയും ചെയ്യാം. ചെറിയ ഫ്ലാറ്റുകളില്‍ പോലും ഉപയോഗിക്കാം എന്നതാണ് ഈ യൂണിറ്റിന്റെ പ്രത്യേകതയെന്ന് ജയസിംഹ പറയുന്നു. കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ഉറവിടത്തില്‍ തന്നെ മാലിന്യ സംസ്‌കരണ പദ്ധതിയില്‍പ്പെടുത്തി സ്ഥലപരിമിതിയുള്ള വീടുകളിലും ഫ്ലാറ്റുകളിലും ഇത് നടപ്പാക്കാവുന്നതാണെന്നും ചൂണ്ടിക്കാണിക്കുന്നു. ചെലവ് വളരെക്കുറവായതിനാല്‍ സാധാരണക്കാര്‍ക്കും വളരെപ്പെട്ടെന്ന് ഇത് സ്ഥാപിക്കാനാവും. റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തിലും പദ്ധതി നടപ്പാക്കാനാവുമെന്നും ഇദ്ദേഹം പറയുന്നു. ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ തയാറാക്കി കോര്‍പ്പറേഷന്‍ മേയര്‍ക്ക് സമര്‍പ്പിക്കാനുള്ള തീരുമാനത്തിലാണ്ജയസിംഹ. ഫോണ്‍ : 0471-2325887
വിനോദസഞ്ചാരികള്‍ വലിച്ചെറിഞ്ഞ ശീതളപാനീയക്കുപ്പികളും വെള്ളക്കുപ്പികളും ശേഖരിച്ചാണ് സാന്റാ ക്രൂസ് സ്വപ്നഭവനം പണിതത്. അര്‍ജന്റീനയിലെ ഏറ്റവും പ്രശസ്തമായ ഇഗ്വാസു വെള്ളച്ചാട്ടത്തിനു സമീപമാണ് സാന്റക്രൂസിന്റെ 'പ്ലാസ്റ്റിക് വീടെ'ന്നതിനാല്‍ ഇവിടേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് സുന്ദരമായ വീട് എങ്ങനെ നിര്‍മിക്കാമെന്നതിനെക്കുറിച്ച് സന്ദര്‍ശകരെ പഠിപ്പിച്ചും സാന്റാക്രൂസ് വരുമാനമുണ്ടാക്കുന്നു. സാമ്പത്തികമാന്ദ്യം അര്‍ജന്റീനയെ ഉലച്ച 2001-ല്‍ ചവറ്റുകൂനയില്‍ നിന്ന് പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ച് വിറ്റാണ് സാന്റാക്രൂസ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. അതിനിടെ തന്റെ ഇളയമകള്‍ക്കായി പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് കളിവീട് നിര്‍മിച്ചു. കളിവീടിന്റെ പണികള്‍ പൂര്‍ത്തിയായപ്പോള്‍ അതിന്റെ ഉറപ്പ് കണ്ട് കുടുംബത്തിനായി ഒറ്റമുറി പ്ലാസ്റ്റിക് കോട്ടേജും പണികഴിപ്പിച്ചു. ഇവ പ്രചോദനമായപ്പോഴാണ് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് വലിയൊരു വീടുണ്ടാക്കാമെന്ന മോഹം സാന്റാ ക്രൂസിനുണ്ടായതും അതു പ്രാവര്‍ത്തികമാക്കിയതും. കിടക്ക, കസേരകള്‍, ഷെല്‍ഫുകള്‍ എന്നിങ്ങനെ പ്ലാസ്റ്റിക് വീട്ടിലെ മുഴുവന്‍ വസ്തുക്കളും നിര്‍മിച്ചത് കുടിവെള്ളം നിറച്ചെത്തുന്ന പെറ്റ് ബോട്ടിലുകള്‍ ഉപയോഗിച്ചാണ്. രണ്ട് ലിറ്ററിന്റെ കുപ്പികള്‍ ഉപയോഗിച്ചാണ് വീടിന്റെ കതകുകള്‍ പണിതത്. ജൂസിന്റെയും മറ്റും ടെട്രാപാക് കാര്‍ട്ടണുകള്‍ മേല്‍ക്കൂര നിര്‍മാണത്തിന് ഉപയോഗിച്ചു. അലുമിനിയം പൂശിയ ഭാഗം മുകളിലേക്കാക്കി വെയിലിനെ പ്രതിരോധിച്ച് വീടിനുള്ളില്‍ തണുപ്പ് നിലനിര്‍ത്താനും സാന്റാക്രൂസ് ശ്രദ്ധിച്ചു. മഴമൂലം ഇവ നാലഞ്ച് വര്‍ഷത്തിനുള്ളില്‍ നശിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ അതിനു മുകളില്‍ പ്ലാസ്റ്റിക് വിരിച്ചു. ഇത് മേല്‍ക്കൂരയെ 20 വര്‍ഷത്തിലെറെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറയുന്നു.
ഉപയോഗശൂന്യമായ കാലിക്കുപ്പികള്‍ ഉപയോഗിച്ച് ജീവന്‍രക്ഷാ വസ്ത്രങ്ങള്‍ നിര്‍മിച്ചാല്‍ രണ്ടുണ്ട് കാര്യം. ഒന്ന് വെള്ളപൊക്കമുള്‍പ്പെടെ വെള്ളക്കെട്ടുകളില്‍ പെട്ടുപോയവരെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനും സഹായിക്കും. ഒപ്പം, പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക്ക് കുപ്പികള്‍ പറമ്പില്‍ അനാഥമായി കിടന്ന് ദുരിതം ഉണ്ടാക്കില്ല. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളെക്കൊണ്ട് ഇങ്ങനെ രണ്ടു കാര്യമുള്ളത് തിരിച്ചറിഞ്ഞ് ജീവന്‍രക്ഷാവസ്ത്രം രൂപകല്പന ചെയ്തത് കാലിക്കറ്റ് സര്‍വകലാശാലയിലെ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയായ ശ്രീപ്രിയ എടക്കളത്തിലാണ്. പല പ്രായക്കാര്‍ക്ക് ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ക്ക് പുറമെ വെള്ളത്തില്‍ ഉപയോഗിക്കാവുന്ന സ്ട്രച്ചറും ശ്രീപ്രിയ രൂപകല്പനചെയ്തിട്ടുണ്ട്. കുപ്പികള്‍ സ്ഥാപിക്കാന്‍ ധാരാളം അറകളോട് കൂടിയ ജാക്കറ്റും ട്രൗസറും റോമ്പറുമാണ് പുത്തന്‍ രൂപകല്പന. മുളകള്‍ കൊണ്ട് ചങ്ങാടം നിര്‍മിക്കുന്ന മാതൃകയിലാണ് കുപ്പികള്‍ ചേര്‍ത്ത് സ്‌ട്രെച്ചര്‍ നിര്‍മിച്ചിട്ടുള്ളത്. റെക്‌സിന്‍ ഉപയോഗിച്ചാണ് വസ്ത്രം രൂപകല്പന ചെയ്തിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനം രണ്ട് മാര്‍ഗത്തില്‍ എന്ന അര്‍ഥം വരുന്ന ഫ്രഞ്ച് പദമായ ' ഡ്യുവല്‍ ഡെ സൗവിറ്റേജ് ' എന്നാണ് ഈ ജീവന്‍രക്ഷാ വസ്ത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. പ്രോജക്ട് ഗൈഡായ ഷാന്‍ഗ്രെല്ല രാജേഷിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി പൂര്‍ത്തീകരിച്ച് സര്‍വകലാശാലയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. വെള്ളക്കെട്ടുകളില്‍ പെട്ടുപോകുന്ന അവശരായ ആളുകളെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുന്നതിനാണ് സ്‌ട്രെച്ചര്‍ ഉപയോഗിക്കുന്നത്. ട്രൗസറും ജാക്കറ്റും റോമ്പറുമെല്ലാം ഇത്തരം ആപത്ഘട്ടങ്ങളിലും അല്ലാതെ പുഴയിലും കുളത്തിലുമെല്ലാം കുളിക്കാന്‍ ഇറങ്ങുമ്പോഴും ഉപയോഗിക്കാനാകും. ഉപയോഗിക്കാത്ത സമയങ്ങളില്‍ കുപ്പികള്‍ ഊരിയെടുത്താല്‍ വസ്ത്രം ചെറുതായി മടക്കി സൂക്ഷിക്കാനും സാധിക്കും. വളരെ കുറഞ്ഞ ചെലവില്‍ ഇവ നിര്‍മിക്കാനാകുമെന്നും എല്ലാ സ്‌കൂളുകള്‍ക്കും പുഴത്തീരങ്ങളിലും മറ്റുമുള്ള റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും ഇത്തരം വസ്ത്രങ്ങള്‍ നിര്‍മിച്ച് സൂക്ഷിക്കാനാകുമെന്നും ഗോവിന്ദപുരം സ്വദേശിനിയായ ശ്രീപ്രിയ എടക്കളത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലോകം പാഴ് വസ്തുക്കളെക്കൊണ്ട് പൊറുതി മുട്ടുകയാണ്. അവയില്‍ ഏറ്റവും പ്രയാസമേറിയതാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക്കിന് ഏറ്റവും കുറഞ്ഞ പുനരുപയോഗമൂല്യമാണുള്ളത്. ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ലോകത്തെമ്പാടും വീടുകളിലും റോഡുകളിലും ജലാശയങ്ങളിലുമെല്ലാം പെരുകുന്നു. ഏറ്റവും കുറച്ചുമാത്രം റീസൈക്കിള്‍ ചെയ്യപ്പെടുന്ന വസ്തുവും പ്ലാസ്റ്റിക് ആണത്രെ. പത്ത് ശതമാനംപോലും ഫാക്റ്ററികളില്‍ എത്തി മറ്റൊരു ഉല്പന്നമായി മാറുന്നില്ല. അനേകമനേകം തരത്തില്‍ പെട്ടതാണ് പ്ലാസ്റ്റിക് എന്നതുതന്നെ വലിയ പ്രശ്‌നം. അവ വേര്‍തിരിക്കുകയാണ് ഏറ്റവും പ്രയാസമേറിയ കാര്യം. ഇക്കാരണങ്ങള്‍ കൊണ്ട് അത്യുപൂര്‍വം സ്ഥാപനങ്ങളേ പ്ലാസറ്റിക് ശേഖരിക്കുകയോ ഫാക്റ്ററികളില്‍ അവ റീ സൈക്ലിങ് നടത്തുകയോ ചെയ്യുന്നുള്ളൂ. എന്നാല്‍ ഇതാ നല്ല വാര്‍ത്ത. പ്ലാസ്റ്റിക് വെയ്സ്റ്റ് വേര്‍തിരിക്കാനും പുനരുപയോഗിച്ച് പുത്തന്‍ സാധനങ്ങളാക്കി മാറ്റാനുമുള്ള പരീക്ഷണങ്ങളില്‍ വിജയം നേടിയവര്‍ ലോകത്തുണ്ട്.
കടപ്പാട് : thanalmaramblog.blogspot.in
അവസാനം പരിഷ്കരിച്ചത് : 6/10/2020
അപകടകാരികളായ പാരിസ്ഥിതിക മാലിന്യങ്ങളോ വസ്തുക്കളോ സ...