অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മലിനീകരണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും

വിഷമയമാകുന്ന ജീവശ്വാസം

ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതിപ്രശ്നം വായുമലിനീകരണമാണെന്നാണ് വിദഗ്ധാഭിപ്രായം. ഉപരിതലജലം, ഭൂഗര്‍ഭജലം, മണ്ണ് എന്നിവയിലുണ്ടാകുന്ന മലിനീകരണത്തേക്കാളും കൂടുതല്‍ മാലിന്യം വായുവില്‍ വിസര്‍ജ്ജിക്കപ്പെടുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ജലം പോലെതന്നെ ജീവന്‍റെ സമൃദ്ധിക്കും നിലനില്‍പ്പിനും അനിവാര്യമായ പ്രാണവായു വിഷലിപ്തമാകുന്ന ദുരവസ്ഥയാണ് ഇതുണ്ടാക്കുന്നത്. ശ്വസിക്കാന്‍ ശുദ്ധവായു ലഭിക്കാതിരുന്നാല്‍ മനുഷ്യന്‍ ശ്വാസംമുട്ടി മരണമടയും; മൃഗങ്ങളുടെ കാര്യവും വ്യത്യസ്തമല്ല.

പ്രാണവായുവില്‍ വിഷവാതകം കലര്‍ന്നാല്‍ മരണകാരണമായ രോഗങ്ങള്‍ അതുണ്ടാക്കും. ശ്വാസകോശാര്‍ബുദം, ഹൃദ്രോഗം, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് ഇതിന്‍റെ ഫലമായാണ്. ലക്ഷോപലക്ഷം ജനങ്ങള്‍ വര്‍ഷംതോറും ഇവമൂലം മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടന (WHO) നല്‍കുന്ന കണക്ക്. ലോകത്തില്‍ പത്തില്‍ ഒമ്പത് പേരും ശ്വസിക്കുന്നത് മലിനവായു ആണെന്നാണ്‌ ശാസ്ത്രജ്ഞരുടെ നിഗമനം. ലോകത്തില്‍ മുന്നൂറ് ദശലക്ഷം കുട്ടികള്‍ ശ്വസിക്കുന്നത് വിഷവായു ആണെന്നും അവരില്‍ ഇരുനൂറ്റി ഇരുപത്തിരണ്ടു ദശലക്ഷം പേര്‍ സൗത്ത് ഏഷ്യയിലാണെന്നും UNICEF കണക്കുകൂട്ടുന്നു. ഇത് കുട്ടികളില്‍ മാരകമായ രോഗങ്ങളുണ്ടാക്കുന്നതിനോടൊപ്പം അവരുടെ ബുദ്ധിശക്തി ക്ഷയിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

പലതരത്തിലാണ് അന്തരീക്ഷവായു മലിനമാക്കപ്പെടുന്നത്. പ്രധാന മലിനവസ്തുക്കള്‍ വ്യവസായശാലകള്‍ പുറത്തുവിടുന്ന വിഷവാതകങ്ങള്‍, വാഹനഗതാഗതം മൂലമുണ്ടാകുന്ന പുക, പാഴ്വസ്തുക്കളും വിറകും മറ്റും കത്തിക്കുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ഡയോക്‌സൈഡ്, വായുവില്‍ പടരുന്ന പൊടിപടലങ്ങള്‍ തുടങ്ങിയവയാണ്. കരിയില, മരക്കമ്പുകള്‍ തുടങ്ങിയ പാഴ്വസ്തുക്കള്‍ തുറസ്സായ സ്ഥലത്ത് കത്തിക്കുന്നത് നിയമവിരുദ്ധമാണ്. യൂറോപ്പിലെ പല രാജ്യങ്ങളിലും പ്രകൃതിസൗഹൃദപ്ലാന്‍റുകള്‍ സ്ഥാപിച്ച് അത്തരം പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കൊച്ചിയില്‍ ഇത്തരമൊരു പ്ലാന്‍റ് സ്ഥാപിക്കാന്‍ ഒരു സ്വകാര്യകമ്പനി തയ്യാറാകുന്നുവെന്ന ശുഭവാര്‍ത്തയുണ്ട്.

ഡല്‍ഹിയെ വിഷപ്പുക വിഴുങ്ങിയെന്ന വാര്‍ത്ത (2016 നവംബര്‍ 6,7) വലിയ അപകടസൂചനയാണ്. ദീപാവലിയുടെ അവസരത്തിലെ പടക്കം പൊട്ടിക്കലും അയല്‍പ്രദേശങ്ങളിലെ പാടങ്ങളില്‍ കൊയ്ത്തുകഴിഞ്ഞ് കര്‍ഷകര്‍ വയ്ക്കോല്‍ കത്തിച്ചതുമാണ് കാരണമായി പറയുന്നത്. വിഷപ്പുക നിറഞ്ഞ് നഗരം ഗ്യാസ്ചേമ്പറായി മാറി. മൂന്നു ദിവസത്തേക്ക് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാനും ഡീസല്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനം അഞ്ചു ദിവസത്തേക്ക് നിരോധിക്കാനും സര്‍ക്കാര്‍ തയ്യാറാകേണ്ടിയും വന്നു. ചില രാജ്യങ്ങളില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചത് നമുക്ക് കൗതുകവാര്‍ത്തയായിരുന്നു. അതൊരു അപകട സൂചനയായി നാം എടുത്തില്ല. നമ്മുടെ രാജ്യത്തിന്‍റെ തലസ്ഥാനത്ത് ഓക്സിജന്‍ കുപ്പിയിലാക്കി വില്‍ക്കുന്നുവെന്ന ഭീതിജനകമായ വാര്‍ത്തയുണ്ട്. താമസിയാതെ മറ്റു വലിയ നഗരങ്ങളുടെയും ഗതി ഇതുതന്നെയാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മോട്ടോര്‍ വാഹനങ്ങളുടെ ഉപയോഗമാണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷവായു മലിനീകരണത്തിന് കാരണമാകുന്നത്. അമേരിക്കയിലെ അറുപതു ശതമാനം വായുമലിനീകരണവും വാഹനങ്ങളാണെന്നാണ് കണക്ക്. നഗരങ്ങളില്‍ അത് തൊണ്ണൂറ്റിയഞ്ചു ശതമാനവും. കീടനാശിനികള്‍, കളനാശിനികള്‍ മുതലായവ മൂലമുണ്ടാകുന്ന വിഷാംശങ്ങളും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുണ്ട്.

ശ്വാസകോശാരോഗ്യത്തില്‍  ഇന്ത്യക്കാര്‍ ഏറെ പിന്നിലാണെന്ന് പ്രമുഖ ശ്വാസകോശ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ വ്യവസായ ശാലകള്‍, വാഹനങ്ങള്‍ തുടങ്ങിയവയില്‍നിന്ന് വിഷലിപ്തമായ വാതകങ്ങള്‍ ഏറിയ തോതില്‍ നിര്‍ഗമിക്കുന്നതാണ് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മലിനാന്തരീക്ഷമുള്ള പത്തുനഗരങ്ങളില്‍ നാലെണ്ണം ഇന്ത്യയിലാണ്. വേണ്ടത്ര ഫലപ്രദമായ നിയന്ത്രണത്തിന്റെ അഭാവമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമാകുന്നത്.

വിഷവാതകങ്ങള്‍ ഉണ്ടാക്കുന്ന വേറൊരു വലിയ പ്രശ്നം ഭൂമിക്ക് അപകടകരമായ സൂര്യകിരണങ്ങളെ തടയുന്ന സംരക്ഷണ കവചത്തെ (ഓസോണ്‍ ലെയര്‍) ലോലമാക്കുകയും ചിലപ്പോള്‍ അതില്‍ വിള്ളല്‍ ഉണ്ടാക്കുകയും ചെയ്യുന്നു എന്നതാണ്.

പ്രകൃതിയുടെ സംരക്ഷണം

മനുഷ്യജീവന് അനിവാര്യമായ ഓക്സിജന്‍ സമൃദ്ധമായി ഉണ്ടാകത്തക്കവിധമാണ് പ്രകൃതിയുടെ ക്രമവത്ക്കരണം. മരങ്ങളും സസ്യവര്‍ഗ്ഗങ്ങളും ഇടതൂര്‍ന്നു വളരുന്ന പ്രദേശങ്ങളില്‍ പ്രാണവായു ധാരാളമായുണ്ടാകും. അന്തരീക്ഷത്തിലുണ്ടാകുന്ന കാര്‍ബണ്‍ഡയോക്‌സൈഡ് ആഗിരണം ചെയ്യുന്നതും പ്രാണവായു പ്രദാനം ചെയ്യുന്നതും അവ മാത്രമാണല്ലോ. വിവിധയിനം മരങ്ങള്‍ ഇടതൂര്‍ന്നു വളരുന്ന വനങ്ങള്‍ പ്രകൃതിയുടെ വലിയ വരദാനമാണ്. എങ്കിലും വര്‍ധമാനമായ വ്യാവസായികാവശ്യങ്ങള്‍ക്കും മറ്റുമായി അവ നശിപ്പിക്കപ്പെടുന്നു. മനുഷ്യകുലം നേരിടുന്ന വലിയൊരു ഭീഷണിയാണിത്. അന്തരീക്ഷത്തിലുണ്ടാകുന്ന കാര്‍ബണ്‍ഡയോക്‌സൈഡ് ആഗിരണം ചെയ്ത് പകരം ഓക്സിജന്‍ പ്രദാനം ചെയ്യുന്ന വനസമ്പത്താണ്‌ അതുമൂലം അപ്രത്യക്ഷമാകുന്നത്. ഇതിന് അടിയന്തരമായ പരിഹാരം കണ്ടെത്തണമെന്ന ബോധ്യം ശക്തിപ്പെടുന്നു എന്നത് പ്രതീക്ഷ നല്‍കുന്നു. മാധ്യമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധ സംഘങ്ങളും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ രംഗത്ത് എല്ലാവരും കൈകോര്‍ക്കുക അനിവാര്യമാണ്.

പ്രായോഗിക നിര്‍ദേശങ്ങള്‍

  • സ്വകാര്യവാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനും പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ കഴിയുന്നിടത്തോളം കൂടുതലായി ഉപയോഗിക്കാനും ഓരോരുത്തരും തയ്യാറാകേണ്ടിവരും. യാത്രയ്ക്ക് ഒരു ബസ്‌ ഉപയോഗിക്കുമ്പോള്‍, നാല്‍പ്പത് കാറുകള്‍ നിരത്തിലിറക്കാതിരിക്കാം.
  • കൃഷിയിടങ്ങളില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിക്കാതിരിക്കുക.
  • വ്യവസായശാലകള്‍ പുറംതള്ളുന്ന പുക പരമാവധി കുറയ്ക്കണം. അതു സംബന്ധിച്ച നിബന്ധനകള്‍ കര്‍ശനമാക്കുക.
  • നാം ശ്വസിക്കുന്ന വായു ഒരിക്കലും മലിനീകരിക്കപ്പെടരുതെന്നു എല്ലാവരും തീരുമാനമെടുക്കുന്നതിന് ആവശ്യമായ ബോധവല്‍ക്കരണം നടത്തണം.
  • വഴിയോരങ്ങളിലും പൊതു-സ്വകാര്യസ്ഥലങ്ങളിലും മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ എല്ലാവരും താല്‍പ്പര്യമെടുക്കണം. ഇതൊരു ഗൗരവമേറിയ  ധാര്‍മികകടമയാണെന്ന ചിന്ത വളര്‍ത്താന്‍ ശ്രമിക്കണം.

സൈക്കിള്‍ യാത്ര: ഒരു പരിഹാരം

സൈക്കിള്‍യാത്ര ആരോഗ്യത്തിനു നല്ലതാണെന്ന് പറയുന്നതോടൊപ്പം വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായുമലിനീകരണത്തിന് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നുമുണ്ട്. യൂറോപ്പില്‍ സൈക്കിളിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ പല പദ്ധതികളും നിലവിലുണ്ട്. ഇറ്റലിയിലെ പല പട്ടണങ്ങളിലും റെയില്‍വേസ്റ്റേഷന്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ സൈക്കിളുകള്‍ പൊതു ജനത്തിന്‍റെ ഉപയോഗത്തിന് ലഭ്യമാണ്. ഉപയോഗം കഴിയുമ്പോള്‍ വീടിനു അടുത്തുള്ള സൈക്കിള്‍ സ്റ്റാന്‍ഡില്‍ വച്ചിട്ട് പോകാം. നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് നഗര പ്രദേശങ്ങളില്‍ പ്രായോഗികമാക്കാന്‍ പറ്റുന്ന പല മാതൃകകളുമുണ്ട്.

വറ്റിവരളുന്ന ജലസ്രോതസ്സുകളും വിഷലിപ്തമായ ജീവജലവും

അടുത്തകാലം വരെ നമ്മുടെ കിണറുകളും കുളങ്ങളും സ്ഫടികതുല്യമായ ജലംകൊണ്ട് നിറഞ്ഞുതുളുമ്പുമായിരുന്നു. തോടുകളുടെയും പുഴകളുടെയും കാര്യവും വ്യത്യസ്ഥമായിരുന്നില്ല. പ്രകൃതിയുടെ വരദാനമായ ജലസമൃധിയുടെ വഴികള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നവയാണ്. കാലാകാലങ്ങളില്‍ പെയ്തിറങ്ങുന്ന മഴവെള്ളം ഭൂമിയുടെ ആഴങ്ങളിലേയ്ക്ക് ഒഴുകിയെത്തി ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ക്ക് രൂപം കൊടുക്കുന്നു; അവയില്‍നിന്നു രൂപപ്പെടുന്ന ഉറവകള്‍ അരുവികളായി, തോടുകളായി ഒഴുകുന്നു. ഇതെല്ലാം നമുക്കെന്നും സൗന്ദര്യക്കാഴ്ചകളാണ്. അവയിലെ മത്സ്യസമ്പത്തും തോട്ടുവക്കത്തും പുഴവക്കത്തും തഴച്ചുവളരുന്ന മരങ്ങളും ഹരിതസസ്യങ്ങളും അവയുടെ പുഷ്പങ്ങളും നമ്മുടെ മനസ്സിനു സുഖവും ശരീരത്തിന് കുളിരും നല്‍കിയിരുന്നു.

ഇതിനെല്ലാം പെട്ടെന്ന് മാറ്റം സംഭവിക്കുകയാണ്. മനുഷ്യനുള്‍പ്പെടെയുള്ള സകല ജീവജാലങ്ങളും ജീവന്‍റെ സമൃദ്ധി കണ്ടെത്തിയിരുന്ന ജലസ്രോതസ്സുകള്‍ ഇന്ന് നാം നോക്കിനില്‍ക്കേ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും മഴയുടെ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇതു നമ്മില്‍ ഭീതിയുണര്‍ത്താന്‍ പോരുന്നതാണ്. പുഴകളുടെ മഴക്കുറിപ്പ് രചിക്കാന്‍ കവികള്‍ ധൈര്യം കാണിക്കുന്ന അവസ്ഥ. നീരൊഴുക്ക് നിലച്ച, വറ്റിവരണ്ട നദികളും തോടുകളും നാം നേരിടുന്ന ജലക്ഷാമത്തിന്റെ ഗൗരവസ്വഭാവം കാണിക്കുന്ന ചൂണ്ടുപലകകളാണ്.

ആസന്നഭാവിയില്‍ ജലം ജീവന്‍മരണ യുദ്ധത്തിന്‍റെ ഭൂമികയാകുമെന്ന് ശാസ്ത്രജ്ഞരും ലോകനേതാക്കളും മുന്നറിയിപ്പ് നല്‍കുന്നത് വെറുതേ തള്ളിക്കളയാനാകില്ല. കുടിവെള്ളക്ഷാമം നമ്മുടെ ഗ്രാമാന്തരങ്ങളിലും പട്ടണങ്ങളിലും ഇപ്പോള്‍തന്നെ നാം അനുഭവിക്കുന്നു. ജലം കയറ്റിക്കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികള്‍ നമ്മുടെ തെരുവുകളിലെ സ്ഥിരം കാഴ്ച്ചയാണല്ലോ. ഭൂഗര്‍ഭജലത്തിന്‍റെ അളവും അപകടകരമായവിധം താഴ്ന്നതിന്റെ സൂചനയാണ് പുതുതായി ബോര്‍ വെല്‍സ് കുഴിക്കുന്നത് നിയമവിരുദ്ധമായി പല സംസ്ഥാന സര്‍ക്കാരുകളും നിരോധിച്ചത്.

ജലക്ഷാമം പരിഹരിക്കാന്‍ തീവ്രമായ ശ്രമം എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ദേശീയ-സംസ്ഥാനതലങ്ങളില്‍ സര്‍ക്കാരുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടേണ്ട മാനുഷികപ്രശ്നമാണ് ജലക്ഷാമം.അതുകൊണ്ടുമാത്രം ഇതിനു ശാശ്വതപരിഹാരമാകില്ല. വ്യക്തികളും സന്നദ്ധ സംഘടനകളും കര്‍മ്മനിരതരാകേണ്ടതുണ്ട്. സ്വന്തം ഭൂമിയില്‍ പെയ്തിറങ്ങുന്ന മഴവെള്ളം ഒരു തുള്ളിപോലും നഷ്ടപ്പെടാതെ മണ്ണില്‍ താഴ്ന്നിറങ്ങുന്നത്എളുപ്പമാക്കാന്‍ മഴക്കുഴികള്‍ നിര്‍മ്മിക്കാന്‍ ഓരോ ഭൂവുടമയും തയ്യാറാകണം. ഇതൊരു പൊതുസമൂഹത്തോടുള്ള കടപ്പാടായി പരിഗണിക്കുന്നത് മഹത്വപൂര്‍ണ്ണമായ സമീപനമാണ്. ഇതില്‍ വരുത്തുന്ന വീഴ്ച്ച സ്വന്തം കുടിവെള്ളം മുട്ടിക്കുന്നതിനും വഴി തെളിക്കുമെന്ന വസ്തുത ആരും മറക്കരുത്.

ജലക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ രാജ്യത്തിന്‍റെ പലഭാഗത്തും നടക്കുന്നുണ്ട്. ജലക്ഷാമം ഉണര്‍ത്തുന്ന പ്രശ്നങ്ങളിലേയ്ക്ക് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ മാധ്യമങ്ങള്‍ നല്‍കുന്ന സംഭാവന വലുതാണ്‌. മനോരമ ദിനപത്രം ജലക്ഷാമത്തിന്‍റെ രൂക്ഷതയും അതു പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും സമൂഹത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘പലതുള്ളി’ എന്നത് ഏറെ ശ്ലാഘനീയമായ പദ്ധതിയാണ്.

ജലക്ഷാമം ഏറ്റവും രൂക്ഷമായ രാജസ്ഥാനില്‍ ഇന്ത്യയിലെ ‘ജലമനുഷ്യന്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജേന്ദര്‍ സിംഗ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജലസമൃദ്ധിക്കായുള്ള പ്രവര്‍ത്തനം ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ആവേശം നല്‍കുന്ന വാര്‍ത്തയാണിന്ന്. ജലത്തിനുവേണ്ടിയുള്ള നോബേല്‍ സമ്മാനമായി പരിഗണിക്കപ്പെടുന്ന സ്റ്റോക്ക്ഹോം വാട്ടര്‍ പ്രൈസ് ന്  രാജേന്ദര്‍ സിംഗ് 2015-ല്‍ അര്‍ഹനായി. അദ്ദേഹം 1975-ല്‍ ആരംഭിച്ച ‘Tarun Bharat Sangh’ (TBS) എന്ന സന്നദ്ധസംഘടന വഴി 1000 ത്തിലധികം ഗ്രാമങ്ങളില്‍ ജലസ്രോതസ്സുകള്‍ ജലസമൃദ്ധമാക്കാനും രാജസ്ഥാനിലെ അഞ്ചു നദികള്‍ പുനര്‍ജനിപ്പിക്കാനും അദേഹത്തിനു കഴിഞ്ഞു. കാലങ്ങളായി ഗ്രാമങ്ങളില്‍ ഉണ്ടായിരുന്ന ഉപയോഗശൂന്യമായ മഴവെള്ള സംഭരണികള്‍ ജനപങ്കാളിത്തത്തോടെ പുനര്‍ജനിപ്പിക്കുന്നതില്‍ അദ്ദേഹം വിജയം കണ്ടെത്തി.

ആഗോളതാപനവും ജലക്ഷാമവുംമൂലം ജീവിതം ദുര്‍വഹമാകുന്ന സാഹചര്യത്തില്‍ രാജസ്ഥാനില്‍ വിജയം കണ്ടെത്തിയ രാജേന്ദര്‍ സിങ്ങിന്‍റെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് മാതൃകയാകണം. സുഭിക്ഷമായി ജലം ലഭ്യമാക്കാന്‍ കഴിയുകയാണ് വികസനത്തിന്‍റെ വഴിയെന്ന്‍ അവിടത്തെ കര്‍ഷകര്‍ നമ്മെ പഠിപ്പിക്കുന്നു. അടുത്തകാലത്ത് എറണാകുളം ജില്ലാ കളക്ടറായിരുന്ന രാജമാണിക്യം ഐ.എ.എസ്. ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ കാടുകയറി ഉപേക്ഷിക്കപ്പെട്ട ചിറകളും കുളങ്ങളും തന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ ഭാഗമായി പൊതുജനസഹകരണത്തോടെ വൃത്തിയാക്കിയത് വലിയ വാര്‍ത്തയായിരുന്നുവല്ലോ. ഇതും ഒരു മാതൃക തന്നെ. പ്രാദേശികഭരണ സാരഥികള്‍ ശ്രദ്ധിച്ചാല്‍ കേരളത്തിലുടനീളം നീര്‍ക്കുളങ്ങള്‍ പുനര്‍ജീവിപ്പിക്കാനാകും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള താത്പര്യം ഓരോ പ്രദേശത്തുള്ളവര്‍ക്കും ഉണ്ടായെങ്കിലെ നാം നേരിടുന്ന ജലക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയൂ.

ജലമാന്ത്രികന്‍, ജലയോദ്ധാവ്, ജലഗാന്ധി എന്ന പേരുകളില്‍ അറിയപ്പെടുന്ന അയ്യപ്പ മഹാദേവപ്പാ മസഗി രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്തിയ വ്യക്തിയാണ്. ആന്ധ്രയിലും കര്‍ണാടകയിലുമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ജലക്ഷാമം മൂലം തരിശുകിടന്ന 26,000 ഹെക്ടര്‍ പ്രദേശമാണ് അദ്ദേഹത്തിന്റെ പരിശ്രമത്തിലൂടെ കൃഷിയോഗ്യമായിത്തീര്‍ന്നിരിക്കുന്നത്. വറ്റിവരണ്ട് ഉപയോഗശൂന്യമായ രണ്ടരലക്ഷത്തോളം കുഴല്‍ക്കിണറുകള്‍ പുനര്‍ജീവിപ്പിക്കാന്‍ അദേഹത്തിന് ഇതിനകം കഴിഞ്ഞു. ജലദൌര്‍ലഭ്യം മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലായ അനേകം വ്യവസായ യൂണിറ്റുകള്‍ക്കും മഹാദേവപ്പാ മസഗിയുടെ പ്രവര്‍ത്തനം സഹായകമായി. മഴക്കുഴികളും കുളങ്ങളും നിര്‍മ്മിച്ചു മഴവെള്ളം ശേഖരിക്കുന്നത് വഴിയാണ് അദ്ദേഹം ജലക്ഷാമത്തിന് പരിഹാരം കണ്ടെത്തുന്നത്.വറ്റിവരണ്ട ഭൂഗര്‍ഭജലസ്രോതസ്സുകള്‍ മഴവെള്ളം കൊണ്ട് നിറയ്ക്കുന്ന ഈ പദ്ധതി വലിയ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

ഭയജനകമായ ജലമലിനീകരണം

എവിടെനിന്നും വെള്ളമെടുത്ത് കുടിക്കത്തക്കവിധം ശുദ്ധമായിരുന്നു നമ്മുടെ ജലസമ്പത്ത്. ഇന്ന് അതിനു അവിശ്വസനീയമായവിധം  മാറ്റം സംഭവിച്ചിരിക്കുന്നു. ശുദ്ധീകരിച്ച കുടിവെള്ളം ബോട്ടിലുകളിലാക്കി വില്‍ക്കുന്നത് വലിയ വ്യവസായമായി മാറിക്കഴിഞ്ഞു. അതിലും ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ജലം നിറയ്ക്കുന്ന പ്ലാസ്റ്റിക്‌ കുപ്പികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതും വലിയ പ്രശ്നമാണിന്ന്. പ്രത്യേകിച്ച്, ദരിദ്രര്‍ക്ക് ശുദ്ധജലം ലഭിക്കുക ഒട്ടും സാധ്യമല്ലാത്ത അവസ്ഥയായിരിക്കുന്നു. മനുഷ്യകുലം നേരിടുന്ന ജീവന്‍മരണ പ്രശ്നമാണിന്നിത്.

മാലിന്യസ്രോതസ്സുകള്‍

വ്യവസായശാലകള്‍ പുറംതള്ളുന്ന വിഷദ്രാവകങ്ങളും അഴുക്കുചാലുകളിലെ വെള്ളവും ടോയ്ലറ്റ് മാലിന്യവും നേരിട്ട് ജലാശയങ്ങളിലേയ്ക്കും പുഴകളിലെയ്ക്കും ഒഴുകിയെത്തുന്നു. ഭൂഗര്‍ഭജലം പോലും മലിനമാക്കപ്പെടുന്നുവെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. മിക്കവാറും ജലസ്രോതസ്സുകളില്‍ മനുഷ്യവിസര്‍ജ്യത്തിന്റെ അംശങ്ങളും അതില്‍ വളരുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യവും ദൃശ്യമാണ്. തുറസ്സായ സ്ഥലങ്ങളിലെ മലവിസര്‍ജ്ജനവും അശാസ്ത്രീയമായ സെപ്ടിക് ടാങ്ക് നിര്‍മ്മാണവും ഇതിന് കാരണമാകുന്നു.

കീടനാശിനികളും കളനാശിനികളും ജലത്തില്‍ വ്യാപകമായി കലരുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ മുതല്‍ ഫ്യൂറഡാന്‍ വരെയുള്ള കീടനാശിനികള്‍ അവയില്‍പ്പെടും. കശുമാവിന്‍തോട്ടം, റബ്ബര്‍ തോട്ടം, പൈനാപ്പിള്‍ കൃഷിയിടം, തുടങ്ങിയവയില്‍ ഒരു വിവേകവും കൂടാതെ തളിക്കുന്ന വിഷലായനികള്‍ മഴക്കാലത്ത് ഊര്‍ന്നിറങ്ങി ജലസ്രോതസ്സുകളിലെത്തുമെന്ന വസ്തുത നാം മറന്നുപോകുന്നു. പെട്ടെന്ന് ലാഭമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ ധാര്‍മികോത്തരവാദിത്വങ്ങളാണ് നാം വിസ്മരിക്കുന്നത്.

ഇനി വരുന്നൊരു തലമുറയ്ക്ക്

ഇവിടെ വാസം സാധ്യമോ?

മലിനമായ ജലാശയം-അതി

മലിനമായൊരു ഭൂമിയും !!! (സോഷ്യല്‍ മീഡിയ)

രോഗവാഹിയായ ജലം

വ്യവസായശാലകളുടെ സമീപത്തുള്ള നദികളിലും തോടുകളിലും ഇടയ്ക്കിടയ്ക്ക് മത്സ്യക്കൂട്ടങ്ങള്‍ ചത്തുപൊങ്ങുന്നത് അപകട സൂചനയാണ്. പുഴകളില്‍ നിന്നും കായലില്‍നിന്നും പിടിക്കുന്ന മത്സ്യങ്ങള്‍ മനുഷ്യര്‍ കഴിക്കുമ്പോഴും വിഷാംശത്തിന്റെ ഒരു പങ്ക് നമുക്ക് ലഭിക്കുന്നു. മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതുപോലെ മനുഷ്യരും കിഡ്ണി സംബന്ധമായ രോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച് മരണമടയും എന്നതിന് ധാരാളം തെളിവ് നമ്മുടെ ഇടയില്‍ത്തന്നെയുണ്ട്. കൂടാതെ, ജലജന്യരോഗങ്ങളായ എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ വളരെയേറെ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ സുചിന്തിതമായ നിരീക്ഷണം.

വ്യവസായശാലകളില്‍ നിന്നും മറ്റും വെള്ളത്തില്‍ ലയിക്കുന്ന കാഡ്മിയം, ലെഡ്, നിക്കല്‍, ക്രോമിയം, മെര്‍ക്കുറി, സിങ്ക് തുടങ്ങിയ ലോഹങ്ങളുടെ അംശങ്ങള്‍ കേരളത്തിലെ നദികളിലും വേമ്പനാട്ടു കായലിലും കണ്ടെത്തിയിട്ടുണ്ട്. ഇവ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് ശാസ്ത്രനിഗമനം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ശുദ്ധമായ ജലം മനുഷ്യനുള്‍പ്പെടെ എല്ലാ ജീവജാലങ്ങളുടെയും പൊതുസ്വത്താണ്. വരുംതലമുറകള്‍ക്കും നിര്‍മ്മലമായ ജലത്തിന് മൗലികമായ അവകാശമുണ്ട്. ഈ സത്യം അംഗീകരിക്കപ്പെടണം.
  • ജലം ദുരുപയോഗിക്കുന്നതും മലിനമാക്കുന്നതും മനുഷ്യകുലത്തിനും എല്ലാ ജീവജാലങ്ങള്‍ക്കും ദോഷമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കണം.
  • വീട്ടില്‍നിന്നോ, ആശുപത്രികളില്‍ നിന്നോ, വ്യവസായ സ്ഥാപനങ്ങളില്‍ നിന്നോ, അഴുക്കുവെള്ളം ശുദ്ധിചെയ്യാതെ തോട്ടിലേയ്ക്കും പുഴയിലേയ്ക്കും ഒഴുക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാകണം.
  • മാലിന്യവും വിഷാംശങ്ങളും കലര്‍ന്ന വെള്ളം നീരുറവകളിലെത്തി വീണ്ടുമത് കുടിവെള്ളമായി തിരിച്ചുവരും എന്ന വസ്തുതയെപ്പറ്റി ശരിയായ ബോധവത്ക്കരണം നടത്താന്‍ ഫലപ്രദമായ സമീപനങ്ങള്‍ ഉണ്ടാകണം.
  • നദികളിലേയ്ക്ക് മലിനജലം ഒഴുക്കാന്‍ പാടില്ലെന്ന നിയമവ്യവസ്ഥകളുണ്ട്. അവ കര്‍ശനമായി നടപ്പാക്കുന്നതിലുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കുറ്റകരമായ നിഷ്ക്രിയത്വം പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഇതിനെതിരേ പ്രതികരിക്കണം.
  • മഴവെള്ളം ശേഖരിക്കാനും മണ്ണില്‍ ജലം താഴ്ന്നിറങ്ങാനും സംവിധാനങ്ങളുണ്ടാകണം. ഒരു കാരണവശാലും ജലം ദുരുപയോഗിക്കപ്പെടാതിരിക്കാനും നഷ്ടപ്പെടാതിരിക്കാനും ഓരോരുത്തരും ശ്രദ്ധിക്കണം.

ശബ്ദമലിനീകരണം

നമ്മുടെ പഞ്ചേന്ദ്രിയങ്ങളോരോന്നിനും അതിന്‍റേതായ കര്‍മമുണ്ട്. ഭക്ഷണപദാര്‍ത്ഥങ്ങളുടെ രുചിഭേദങ്ങള്‍ തിരിച്ചറിയാന്‍ നാവിനും വസ്തുക്കളുടെ ബാഹ്യരൂപം കാണാന്‍ കണ്ണുകള്‍ക്കും സ്വരം ശ്രവിക്കാന്‍ ചെവികള്‍ക്കും കഴിയുന്നു. ഭക്ഷണത്തില്‍ ഉപ്പ് കൂടുതലായാല്‍ നാം അസ്വസ്ഥരാകുന്നു. അതുപോലെതന്നെ, ഒരു പരിധിയില്‍കൂടുതല്‍ സ്വരമുണ്ടായാല്‍ ശ്രവണെന്ദ്രിയങ്ങള്‍ക്ക് അതു താങ്ങാനാകില്ല. ചെവിക്കത് ക്രമേണ കേടുവരുത്തെന്നു മാത്രമല്ല, അതു നമ്മെ അസ്വസ്ഥമാക്കും. മനസ്സിനെ മാത്രമല്ല ശരീരത്തെയും അതു ക്ഷീണിപ്പിക്കും.

മൃദുലവും മധുരവുമായ സ്വരം ചെവികള്‍ക്ക് ഇമ്പം നല്‍കുന്നതോടൊപ്പം മനസ്സിന് കുളിര്‍മയും ശരീരത്തിന് ആരോഗ്യവും നല്‍കാന്‍ സഹായകമാകും. ശ്രുതിമധുരമായ സംഗീതാലാപം ശ്രവിക്കുമ്പോള്‍ ആര്‍ക്കും അനുഭവപ്പെടുന്നത് ഇതാണ്. സംഗീതത്തില്‍ അപസ്വരം കലര്‍ന്നാല്‍ പശു കയറുപൊട്ടിക്കുമെന്ന പഴമൊഴി നല്‍കുന്ന സന്ദേശത്തിനു വലിയ അര്‍ത്ഥമുണ്ട്.

അടുത്തകാലം വരെ നമ്മുടെ ഗ്രാമങ്ങളില്‍ നിലനിന്നിരുന്ന നിശബ്ധത മനസ്സിന് എന്തെന്നില്ലാത്ത ശാന്തതയും ധ്യാനാനുഭവവും നല്‍കിയിരുന്നു. ഗാഡനിദ്രയ്ക്കും അതു സഹായകമായിരുന്നു. ഇന്ന് അതിന് ആകെ മാറ്റം സംഭവിച്ചിരിക്കുന്നു. അന്തരീക്ഷം ശബ്ദകോലാഹലങ്ങള്‍ കൊണ്ട് മുഖരിതമായിരിക്കുന്നു. ജലം, വായു, മണ്ണ് തുടങ്ങിയവ മലിനമാക്കപ്പെടുന്നതുപോലെയല്ലെങ്കിലും സ്വരമലിനീകരണം ആധുനികസമൂഹത്തിന്‍റെ വലിയ പ്രശ്നം തന്നെയാണ്. മനസ്സിന് അതുണ്ടാക്കുന്ന അസ്വസ്ഥത ക്ഷിപ്രകോപത്തിനും വാക്കുതര്‍ക്കങ്ങള്‍ക്കും വഴിതെളിക്കാന്‍ സാധ്യതയുണ്ടെന്നാണ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം. ഗാഡനിദ്രയും ശാന്തമായ വിശ്രമവും നഷ്ടപ്പെടുന്നതിനും അസഹനീയമായ ശബ്ദം കാരണമാകും.

വിവാഹാഘോഷം, പള്ളിത്തിരുനാള്‍, ഉത്സവങ്ങള്‍ തുടങ്ങിയ അവസരങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗം വളരെയധികം കൂടുന്നുണ്ട്. ഒച്ചപ്പാടിലും ബഹളത്തിലുമാണ് ആഘോഷങ്ങളുടെ വിജയമെന്ന് ചിന്തിക്കുന്ന ആഘോഷക്കമ്മിറ്റിക്കാരുണ്ട്. വീടുകളിലിരുന്നു പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് സ്വൈര്യം കൊടുക്കാത്ത അവസ്ഥപോലും ഉണ്ടായാലും അവര്‍ക്കത് പ്രശ്നമല്ല. സംഘാടകരുടെ അറിവില്ലായ്മയും സംസ്കാരശൂന്യതയുമാണ് അതിനുകാരണം. മതപുരോഹിതരും നേതാക്കളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടി വരും. പാശ്ചാത്യസമൂഹങ്ങളില്‍ പള്ളികളിലെ ഉച്ചഭാഷിണികളുടെ സ്വരം പള്ളിക്ക് പുറത്തുകേള്‍ക്കാത്തവിധമുള്ള സംവിധാനങ്ങളുണ്ട്. നമ്മള്‍ ഇനിയും ഏറെ വളരേണ്ടതുണ്ടെന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഉച്ചഭാഷിണികള്, ഡിസ്കോ സംഗീതം തുടങ്ങിയവയുടെ സ്വരം മറ്റുള്ളവര്‍ക്ക് ശല്യമാകരുത്.
  • പള്ളികള്‍, അമ്പലങ്ങള്‍ തുടങ്ങിയവയിലെ ചടങ്ങുകള്‍ ഒരുവിധത്തിലും ശബ്ദമലിനീകരണത്തിന് കാരണമാകരുത്.ഉത്സവങ്ങളുടെയും തിരുനാളുകളുടെയും ഭാഗമായി നടത്തപ്പെടുന്ന വെടിക്കെട്ടുകള്‍ക്കും കതിനാവെടികള്‍ക്കും പരിധി നിശ്ചയിക്കണം.
  • വാഹനങ്ങളുടെ ഹോണുകള്‍ വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നത് മാന്യമായ പെരുമാറ്റമായി എല്ലാവരും മനസ്സിലാക്കണം.
  • ടിവിയും ടേപ്പ് റിക്കോര്‍ഡറും ഉപയോഗിക്കുമ്പോള്‍ അടുത്ത മുറിയിലുള്ളവര്‍ക്കും അയല്പക്കത്തുകാര്‍ക്കുംശല്യമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. നന്നേ ചെറുപ്പത്തിലേ ലഭിക്കേണ്ട പരിശീലനമാണത്.
  • ദേവാലയം, വിദ്യാലയം തുടങ്ങിയവയുടെ സമീപത്തുകൂടെ ജാഥയും മറ്റും പോകുമ്പോള്‍ നിശബ്ദത പുലര്‍ത്തണമെന്ന അംഗീകരിക്കപ്പെട്ട തത്വം ലംഘിക്കരുത്.

മാലിന്യനിര്‍മ്മാര്‍ജ്ജനം

ആഗോളവത്ക്കരണവും ഭൗതികതയുടെ അതിപ്രസരവും മൂലം മനുഷ്യന്‍ ഒരു ഉപഭോഗജീവിയായി അധപതിക്കുന്നുവെന്നാണ് സാമൂഹിക ശാസ്ത്രജ്ഞരുടെ നിഗമനം. പരസ്യങ്ങളുടെ മാസ്മരികതയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്ന സ്വഭാവം ശക്തമാണിന്ന്. ഫാഷന്‍റെ പേരില്‍ വസ്ത്രങ്ങള്‍, അലങ്കാരവസ്തുക്കള്‍ തുടങ്ങിയവ കൂടെക്കൂടെ മാറ്റുന്ന സ്വഭാവം രൂപപ്പെട്ടിട്ടുണ്ട്. ‘വലിച്ചെറിയലിന്‍റെ സംസ്കാരം’ എന്ന് ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. ജീവിതം ‘അടിച്ചുപൊളിക്കാനുള്ളതാണെന്ന’ ചിന്ത പ്രത്യേകിച്ചും യുവജനങ്ങളുടെ ഇടയില്‍ ശക്തമാണിന്ന്. പാഴ്വസ്തുക്കളുടെ അളവ് കൂടുന്നതിന് ഇത് കാരണമാകുന്നു.

വ്യവസായവല്‍ക്കരണത്തിന്‍റെയും ഉപഭോക്തൃ സംസ്കാരത്തിന്‍റെയും ഫലമായി അടുത്തകാലത്ത് പാഴ്വസ്തുക്കളുടെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു. നഗരവല്‍ക്കരണത്തിന്‍റെയും വികസനത്തിന്‍റെയും തോതനുസരിച്ച് പാഴ്വസ്തുക്കള്‍ കൂടും. വികസിതരാജ്യങ്ങളായ യൂറോപ്പില്‍ ഒരു ശരാശരി വ്യക്തി ഒരു വര്‍ഷം മൂന്നര ടണ്‍ മാലിന്യം സൃഷ്ടിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ നമ്മുടെ നഗരങ്ങളും പട്ടണങ്ങളും ഒട്ടും പുറകിലല്ല. പ്രധാന പട്ടണങ്ങളുടെ തെരുവുകളും മറ്റും പാഴ്ക്കൂമ്പാരം കൊണ്ട് നിറയുന്ന കാഴ്ച നിത്യസംഭവങ്ങളായി മാറുന്നുണ്ടല്ലോ. ആഡംബര കല്യാണാഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും ഫലമായുണ്ടാകുന്ന വേസ്റ്റ് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് പലപ്പോഴും പ്രാദേശിക ഭരണസമിതികള്‍ക്ക് പ്രശ്നം സൃഷ്ടിക്കുന്നു.

വ്യവസായശാലകള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ വളരേയധികം പാഴ്‌വസ്തുക്കളുണ്ടാകുന്നു. ഭക്ഷണപദാര്‍ത്ഥങ്ങള്‍ പായ്ക്ക് ചെയ്യുന്നതിനും കഴിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന പൊതികളും കപ്പ് മുതലായ പാത്രങ്ങളും പാഴ്വസ്തുവായി മാറുന്നു. സോപ്പ്, പേസ്റ്റ്, തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍, സമ്മാനങ്ങള്‍, അലങ്കാരങ്ങള്‍ക്കായി ഉപയോഗിക്കുന്ന പുഷ്പങ്ങള്‍, അവ പൊതിയാനായി ഉപയോഗിക്കുന്ന വര്‍ണക്കടലാസ്സുകള്‍, വിലപിടിപ്പുള്ള അലങ്കാരവസ്തുക്കള്‍ പ്ലാസ്റ്റിക്‌ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ പാഴ്വസ്തുക്കളായിത്തീരുന്നു.

ഇലക്ട്രോണിക് ഉപകരണങ്ങള്‍, കളിക്കോപ്പുകള്‍, വസ്ത്രങ്ങള്‍, പ്ലാസ്റ്റിക്‌ ഉപകരണങ്ങള്‍ തുടങ്ങി വിവിധ സാധനങ്ങള്‍ ചുരുങ്ങിയ ഉപയോഗത്തിനുശേഷം ഉപേക്ഷിക്കുന്ന പ്രവണത ശക്തമാണിന്ന്. അതുണ്ടാക്കുന്ന വേസ്റ്റ് പുറന്തള്ളുന്നത് വലിയ പ്രശ്നമാണ്. വസ്ത്രത്തിന്‍റെയും മറ്റും കാര്യത്തിലുണ്ടാകുന്ന പുതിയ പുതിയ ഫാഷനും പാഴ്വസ്തുക്കളുടെ തോത് വര്‍ദ്ധിപ്പിക്കുന്നു.

ഖരമാലിന്യംകൂടാതെ ദ്രാവകരൂപത്തിലുള്ള മാലിന്യവും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. വ്യവസായശാലകള്‍ പുറംതള്ളുന്ന മാലിന്യം സംസ്കരിക്കാനുള്ള സംവിധാനങ്ങളും നിയമവ്യവസ്ഥകളും നമുക്കുണ്ടെങ്കിലും അവയൊന്നും ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ല. വിഷവാതകങ്ങളും മണ്ണിനെയും കുടിവെള്ളത്തെയും വിഷമയമാക്കുന്ന മാലിന്യങ്ങളും പല വ്യവസായങ്ങളും പുറംതള്ളുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

വര്‍ധമാനമായ വേസ്റ്റ് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് എന്ത് പ്രതിവിധി എന്ന ചോദ്യം പ്രസക്തമാണ്. പാഴ്വസ്തുക്കള്‍ അഥവാ മാലിന്യമില്ലാത്ത അവസ്ഥയാണ് പ്രകൃതിയുടെത്. ക്ഷയിച്ചു മണ്ണിന്‍റെ ഭാഗമായി മാറാത്ത ഒരു വസ്തുവും പ്രകൃതിയിലില്ല. വ്യാവസായിക ഉത്പാദന പ്രക്രിയയുടെ ഫലമായി പാഴ്വസ്തുക്കള്‍ ഉണ്ടാകുന്നത് പൂര്‍ണ്ണമായും നമുക്ക് തടയാനാകില്ല. എങ്കിലും, പാഴ്വസ്തുക്കള്‍ കഴിയുന്നിടത്തോളം ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കാനാകണം.

പ്രധാനമായും ചെയ്യാവുന്ന കാര്യങ്ങള്‍

  1. വേസ്റ്റ് പരമാവധി കുറയ്ക്കുക.
  2. സാധനങ്ങളുടെ പുനരുപയോഗം സാധ്യമാക്കുക.
  3. വേസ്റ്റ് പുതിയ ഉത്പന്നമായി മാറ്റുക.

ലളിതജീവിതശൈലി സ്വീകരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരിക്കല്‍ ഉപയോഗിച്ച് പല വസ്തുക്കളും വലിച്ചെറിയുന്ന ശൈലി അടുത്തകാലത്ത് രൂപപ്പെട്ടതാണ്. അത്തരം വസ്തുക്കള്‍ക്ക് പകരം ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്നവ പ്രോത്സാഹിപ്പിക്കപ്പെടണം. കടലാസും പേനയും കപ്പുകളും പ്ലേറ്റുകളും മറ്റും അങ്ങനെ ഉപയോഗിക്കാവുന്നതാണ്. പരിസ്ഥിതി സൗഹൃദസംസ്കാരം വളര്‍ത്താന്‍ കഴിഞ്ഞെങ്കിലെ ഇത്തരം സമീപനം സാധ്യമാകുകയുള്ളൂ.

ഇലക്ട്രോണിക് ഉപകരണങ്ങള്‍, മേശകള്‍, കസേരകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗം കഴിഞ്ഞ് കുറഞ്ഞവിലയ്ക്ക് വില്‍ക്കുന്നതിനുള്ള മാര്‍ക്കറ്റുകള്‍ സജ്ജീകരിക്കുകയും മറ്റും ചെയ്യാവുന്നതാണ്. യൂറോപ്പിലും അമേരിക്കയിലും മറ്റും ‘ഫ്ളീ മാര്‍ക്കറ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന ധാരാളം ചന്തകളുണ്ടെന്നത് ശ്രദ്ധേയമാണ്. അടുത്തകാലത്ത് ശുചിത്വമിഷന്‍റെ ഭാഗമായി കേരളത്തില്‍ ആരംഭിച്ച സ്വാപ് ഷോപ്പുകള്‍ മറ്റൊരു മാതൃകയാണ്.

പല സാധനങ്ങളും ഉപയോഗം കഴിഞ്ഞ് പുനര്‍നിര്‍മിക്കാനാകും. മാലിന്യം സമ്പത്താണ്‌ എന്ന് പറയാറുണ്ടല്ലോ. പ്ലാസ്റ്റിക്‌, ഗ്ലാസ്സ്‌, മെറ്റല്‍, കടലാസ് തുടങ്ങിയവ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാം. പല രാജ്യങ്ങളിലും ഇതിന് സഹായകമായ നിയമങ്ങളും സംവിധാനങ്ങളുമുണ്ട്. ഈ രംഗത്ത് സര്‍ക്കാരും പൗരബോധമുള്ള വ്യക്തികളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം.

സൗഹൃദകൂട്ടായ്മകള്‍

നമ്മുടെ നാട്ടില്‍ പരിസ്ഥിതി സൗഹൃദ കൂട്ടായ്മകള്‍ രൂപപ്പെട്ടുവരുന്നുണ്ടെന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. പരിസരങ്ങളും തെരുവീഥികളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്ന ചിന്ത ശക്തിപ്പെടുന്നതിന്‍റെ സൂചനയാണത്. പ്രകൃതിയോട് ചേര്‍ന്ന്, ലളിതജീവിതശൈലി അഭ്യസിക്കാന്‍ കര്‍ക്കശബുദ്ധിയോടെ ശ്രമിക്കുന്നവരുണ്ട്. അതൊരു പൊതുസംസ്കാരമായി മാറണം. വേസ്റ്റ് സുരക്ഷിതമായും എളുപ്പത്തിലും സംസ്കരിക്കാനുള്ള മാര്‍ഗങ്ങള്‍ നാം കണ്ടെത്തണം. പലതും ജൈവവളങ്ങളായും ബയോഗ്യാസായും പരിവര്‍ത്തനം ചെയ്യാന്‍ സഹായകമായ രീതികളുണ്ട്. അവ ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണം. നല്ല മനസ്സുണ്ടാകുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. സംഘാതമായ ശ്രമം ഈ രംഗത്ത് അനിവാര്യമാണ്. റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്കും കുടുംബ കൂട്ടായ്മകള്‍ക്കും ഇക്കാര്യത്തില്‍ ഏറെ ചെയ്യാനാകും.

കടപ്പാട്: ബിഷപ്പ് തോമസ്‌ ചക്യത്ത്

അവസാനം പരിഷ്കരിച്ചത് : 6/18/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate