অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇന്ത്യയുടെ പരിസ്ഥിതി പ്രശ്നങ്ങളും പരിസ്ഥിതി സംഘടനകളും

ഇന്ത്യയുടെ പരിസ്ഥിതി പ്രശ്നങ്ങളും പരിസ്ഥിതി സംഘടനകളും

ആമുഖം

നമ്മുടെ രാജ്യമായ ഇന്ത്യ നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട നാളുകള്‍ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഗ്രാമങ്ങള്‍ നഗരങ്ങളായി മാറുകയും നഗരങ്ങളില്‍ ജനസാന്ദ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നതോടെ പരിസ്ഥിതി സന്തുലനം തന്നെ താളം തെറ്റാന്‍ തുടങ്ങുന്നു എന്നതാണ് പൊതുവായ നിഗമനം.

അനുദിനം വര്‍ധിച്ചുവരുന്ന ജനസംഖ്യയാണ് ഇന്ത്യയിലെ പരിസ്ഥിതി പ്രശ്നങ്ങളുടെ മുഖ്യ കാരണങ്ങളിലൊന്ന്. വ്യവസായവല്‍ക്കരണത്തോടും നഗരവല്‍ക്കരണത്തോടുമൊപ്പം ജനസംഖ്യയും ഇവിടെ അനുദിനം പെരുകുന്നു. വനനശീകരണം, മണ്ണൊലിപ്പ്, ജലമലിനീകരണം എന്നിവ ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുമ്പോള്‍ പ്രശ്നങ്ങളാല്‍ ശ്വാസം മുട്ടുകയാണ് ഇന്ത്യയിലെ മെട്രോ നഗരങ്ങള്‍. 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിനു ശേഷം ഇന്ത്യയുടെ പരിസ്ഥിതി സംരക്ഷണത്തിനായി ബോധവല്‍ക്കരണ പരിപാടികളും നിരവധി കര്‍മ്മ പദ്ധതികളും നടപ്പിലാക്കാന്‍ ഫലവത്തായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. ഇതിനിടെ 1986ല്‍ ഇന്ത്യയിലെ വനം പരിസ്ഥിതി മന്ത്രാലയം മുന്‍കൈയെടുത്തുകൊണ്ട് പരിസ്ഥിതി സംരക്ഷണ നിയമം പാസാക്കി. ഇതിനു പുറമേ വനനിയമങ്ങളും നയങ്ങളും നടപ്പിലാക്കാനുള്ള സര്‍വ അധികാരങ്ങളും വനം പരിസ്ഥിതി മന്ത്രാലയത്തിന്   കൈമാറുകയും ചെയ്തു. രാജ്യത്തിന്‍റെ പുരോഗതിയ്ക്കായി കൈക്കൊള്ളുന്ന ഏതൊരു നടപടിയും പരിസ്ഥിതി നിയമങ്ങളുമായി സംയോജിപ്പിച്ച് നടപ്പിലാക്കണമെന്നതും വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിയമങ്ങളില്‍പ്പെടുന്നു.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വര്‍ധനവുണ്ടാക്കാന്‍ വ്യവസായവല്‍ക്കരണം കാരണമായിട്ടുണ്ടെങ്കിലും വ്യവസായവല്‍ക്കരണം മൂലമുള്ള മലിനീകരണ പ്രശ്നങ്ങള്‍ നേരിടാനാണ് ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ നല്ലൊരു പങ്കും ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ പരിസ്ഥിതി മലിനീകരണ നിയന്ത്രണമാണ് ഇന്ന് ഇന്ത്യയുടെ വനം-പരിസ്ഥിതി മന്ത്രാലയങ്ങള്‍ മുഖ്യമായും കൈകാര്യം ചെയ്യുന്നത്.

ലോകത്ത് ഇന്ന് ഏറ്റവും അധികം വികസനം നടക്കുന്നത് മെട്രോ സിറ്റികളിലാണ്. മലിനീകരണ പ്രശ്നങ്ങള്‍ ഏറ്റവും വ്യാപകമായതും ഇവിടെ തന്നെ.

വായു മലിനീകരണവും ഇന്ത്യയും

വ്യവസായവല്‍ക്കരണത്തിന്‍റെയും നഗരവല്‍ക്കരണത്തിന്‍റെയും ഏറ്റവും ശോചനീയമായ ഫലമാണ് ഇന്ത്യന്‍ നഗരങ്ങളിലെ വായുവിന്‍റെ ഗുണനിലവാരത്തിലുണ്ടായ വന്‍ തകര്‍ച്ച. ഒരു കോടിയിലേറെ ജനങ്ങളുള്ള ഇരുപതോളം പട്ടണങ്ങളുണ്ട് ഇന്ത്യയില്‍. ഇവയില്‍ ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങള്‍ ലോകത്തിലെ മാലിന്യപൂരിതമായ നഗരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഇന്ത്യന്‍ നഗരങ്ങളിലെ വായുവിന്‍റെ നിലവാരം ലോകത്തിലെ മറ്റേതു പ്രദേശത്തേക്കാളും വളരെ പരിതാപകരമാണ്. ലോകത്തില്‍ വായുമലിനീകരണം മൂലം പ്രതിവര്‍ഷം ഏകദേശം മൂന്ന് കോടി ജനങ്ങള്‍ മരിക്കുമ്പോള്‍ അതില്‍ ഭൂരിഭാഗവും സംഭവിക്കുന്നത് ഇന്ത്യയിലാണ് എന്നത് അത്യന്തം ശ്രദ്ധിക്കപ്പെടേണ്ട കാര്യം തന്നെ.

ഇന്ത്യലെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നമായ വായുമലിനീകരണത്തിന് പ്രധാനമായും കാരണമാകുന്നത് വാഹനങ്ങളില്‍ നിന്നും വ്യവസായ ശാലകളില്‍ നിന്നും പുറന്തള്ളുന്ന വിഷവാതകങ്ങളാണ്. ഈ വായുമലിനീകരണം മൂലം ജനങ്ങളില്‍ ഭൂരിഭാഗവും പാരിസ്ഥിതിക പ്രശ്നങ്ങള്‍ മൂലമുള്ള അസുഖങ്ങള്‍ക്ക് ഇരയാകുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ റോഡുകളില്‍ ഏകദേശം മൂന്നുകോടി വാഹങ്ങള്‍ ഓടുന്നുണ്ട്. ഇതില്‍നിന്നും വായു മലിനീകരണത്തില്‍ വാഹനങ്ങളുടെ പങ്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്ത്യയിലെ മലിനീകരണ പ്രശ്നങ്ങളിലെ വര്‍ധനവ് മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനെയും ബാധിച്ചു കഴിഞ്ഞു. മലിനീകരണ രൂക്ഷത അനുഭവിക്കുന്ന ന്യൂഡല്‍ഹിയിലെ നഗരങ്ങളില്‍ വായുവിലടങ്ങിയിരിക്കുന്ന ഹാനികരമായ പൊടിപടലങ്ങള്‍, പരിസ്ഥിതി നിയമങ്ങള്‍ അനുശാസിക്കുന്നതിനേക്കാള്‍ പത്തിരട്ടിയാണെന്നാണ് കണക്കുകള്‍ പറയുന്നത്.

ഗാസോലിന്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന പുകയുടെ അളവിന് പരിധി നിശ്ചയിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയ നിയമം 1991,1992 വര്‍ഷങ്ങളില്‍ ന്യൂഡല്‍ഹിയില്‍ പ്രാബല്യത്തില്‍ വന്നു. ഇത് പ്രകാരം പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ പെര്‍മിറ്റ്‌ നിരോധിച്ചു. ഇത് ഒരു പരിധിവരെ വാഹനപുക നിയന്ത്രിക്കാനും സഹായകമായി.

ഫലപ്രദമായ പരിസ്ഥിതി നിയമങ്ങളുടെ അഭാവം കൊണ്ടല്ല ഇന്ത്യയിലെ മലിനീകരണ പ്രശ്നം ഇത്രയും രൂക്ഷമായത്. മറിച്ച് താഴെത്തട്ടില്‍ നിന്ന് പരിസ്ഥിതി നിയന്ത്രണം നടപ്പിലാക്കുന്നതിലുണ്ടായ പിഴവ് മൂലമാണ്. ന്യൂഡല്‍ഹി പോലുള്ള ചില നഗരങ്ങളില്‍ വായുമലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യം വെച്ച് പരിഷ്കരിച്ച പല നിയന്ത്രണങ്ങളും നടപ്പിലാക്കാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ട്. ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന വായുമലിനീകരണം കുറയ്ക്കാന്‍ അസാധ്യമാണെന്നതുകൊണ്ട് 1998ല്‍ എല്ലാ ബസ്സുകളിലും സി.എന്‍.ജി.(കംപ്രസ്ട് നാച്ചുറല്‍ ഗ്യാസ്) ഇന്ധനം ഉപയോഗിക്കാന്‍ സുപ്രീം കോടതി വിധിച്ചു. വിധി പാലിക്കാന്‍ വേണ്ടി നിലവിലുള്ള ഡീസല്‍ എന്‍ജിനുകളും പഴയ ബസ്സുകളും ഒഴിവാക്കേണ്ടി വന്നു. എന്നാല്‍ ഏകദേശം 200 ബസ്സുടമകള്‍ മാത്രമാണ് കോടതിവിധി അനുസരിച്ചത്. മലിനീകരണം തടയുന്നതിന് കൊണ്ടുവരുന്ന നിയമങ്ങളെ എത്ര ലാഘവ ബുദ്ധിയോടെയാണ് സമൂഹം സമീപിക്കുന്നതെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം.

വൈദ്യുതോല്‍പ്പാദനത്തിന് കല്‍ക്കരിയെ അമിതമായി ആശ്രയിക്കുന്ന ഒരു രാജ്യമാണല്ലോ ഇന്ത്യ. എന്നാല്‍ കല്‍ക്കരി വന്‍തോതില്‍ വായുമലിനീകരണത്തിന് കാരണമാകുന്നു എന്നത് ശ്രദ്ധിക്കാതെ പോകുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് സള്‍ഫര്‍ ഡൈ ഓക്സൈഡിന്‍റെ അളവില്‍ പരിധി നിശ്ചയിച്ചുകൊണ്ട് നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ല. വായു നിലവാര അളവുകള്‍ നിശ്ചയിച്ചുകൊണ്ട് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാത്തതും മലിനീകരണ പ്രശ്നങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി.

ഊര്‍ജ്ജസ്രോതസ്സുകളുടെ ക്രമീകൃതവും ശ്രധാപൂര്‍വ്വവുമായ ഉപയോഗരീതികളും ഇന്ന് അനിവാര്യമായിരിക്കുന്നു. സൗരോര്‍ജ്ജം, ജലശക്തി എന്നിവയുടെ ഫലപ്രദമായ ഉപയോഗത്തിന് ആധുനിക നാളുകളില്‍ ഏറെ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. പരമ്പരാഗത ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രത്യേക ഭരണവകുപ്പും ഇന്നുണ്ട്. ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് നല്‍കുന്ന ഇത്തരം പ്രാധാന്യവും സംരക്ഷണവും പരിസ്ഥിതി മേഖലയില്‍ രാജ്യത്തിനു മുതല്‍ക്കൂട്ടാവുന്നതായി കണക്കാക്കാം.

പരിസ്ഥിതിയെ മലിനീകരണ\ത്തില്‍ നിന്ന് സംരക്ഷിക്കുന്നതോടൊപ്പം വര്‍ധിച്ചുവരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുക എന്നതും ഇന്ത്യ അഭിമുഖീകരിക്കുന്ന ഒരു വെല്ലുവിളിയാണ്. ഇന്ത്യയില്‍ ഊര്‍ജ്ജാവശ്യം നേരിടാന്‍ ഇനിയും നടപടികള്‍ കൈക്കൊള്ളാനുണ്ട്. പരമ്പരാഗത ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് ഇന്ത്യ ഊന്നല്‍ നല്‍കുന്നുണ്ടെങ്കിലും ഇത് ഒരിക്കലും സാധാരണ ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് പകരമാവില്ല. വായു മലിനീകരണത്തിനും ജല മലിനീകരണത്തിനും ഇന്ന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് നമ്മുടെ തലസ്ഥാന നഗരം തന്നെയാണ്.

ഇവിടുത്തെ വായുമലിനീകരണം എത്രത്തോളമാണെന്ന് നേരത്തെ കണ്ടല്ലോ. മാനസിക വൈകല്യം സംഭവിച്ച കുട്ടികളുടെ എണ്ണവും ഇവിടെ കൂടുതലാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജലത്തിലടങ്ങിയിരിക്കുന്ന ലെഡിന്‍റെ അംശമത്രേ ഇതിനു കാരണം. വ്യവസായശാലകളില്‍ നിന്നും മറ്റും പുറന്തള്ളുന്ന വിഷമാലിന്യങ്ങള്‍ ജലസ്രോതസ്സുകളിലേക്കാണ് ഒഴുക്കി വിടുന്നത്. ഇത് ജലജന്യ രോഗങ്ങള്‍ക്കും കാരണമാകുന്നു.

ഊര്‍ജ്ജപ്രതിസന്ധി നേരിടാന്‍ ആണവോര്‍ജ്ജവും ഇവിടെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യം ജീവ വംശത്തെ തന്നെ തുടച്ചുനീക്കാന്‍ തക്ക ശേഷിയുള്ളതാണെന്ന കാര്യം മനുഷ്യര്‍ ഓര്‍ക്കുന്നില്ല. ഇന്ത്യയിലെ വായുമലിനീകരണ തോത് കുറയ്ക്കാന്‍ വേണ്ടി പല പദ്ധതികളും ഇവിടെ രൂപം കൊണ്ടിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയെക്കുറിച്ചുള്ള ലഘുവിവരം ചുവടെ ചേര്‍ക്കുന്നു.

ക്യോട്ടോ ഉടമ്പടി

ഇന്ത്യയിലെ വായു മലിനീകരണത്തിന്‍റെ തോത് കുറയ്ക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് നിലവില്‍ വന്ന ഒരു പദ്ധതിയാണ് ക്യോട്ടോ ഉടമ്പടി. കാര്‍ബണ്‍ ഡൈ ഓക്സൈഡ് പോലെയുള്ള ഹരിത ഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിപ്പിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി ആഗോള താപനത്തിന്‍റെ തോത് കുറയ്ക്കുക എന്നതാണ് ക്യോട്ടോ ഉടമ്പടിയുടെ അന്തസത്ത. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെയും ഉപഭോഗം മൂലം പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റും അന്തരീക്ഷത്തെ മലിനമാക്കുക മാത്രമല്ല അന്തരീക്ഷ താപനില വര്‍ദ്ധിക്കാനും ഇടയാക്കുന്നു. ഈ തിരിച്ചറിവാണ് 1997ലെ ക്യോട്ടോ ഉടമ്പടി തയ്യാറാക്കാന്‍ ലോക രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചത്.

വ്യവസായശാലകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കല്‍, പുറന്തള്ളപ്പെടുന്ന വാതകങ്ങളുടെ വീര്യം കുറയ്ക്കല്‍ തുടങ്ങിയ നടപടികളിലൂടെ ഇത് പ്രാവര്‍ത്തികമാക്കണം. സമ്പന്ന രാജ്യങ്ങളിലെ വ്യവസായ ഉടമകള്‍ക്ക് ആവശ്യമെങ്കില്‍ ഈയിനത്തില്‍ നഷ്ടപരിഹാരവും ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നതിന്‍റെ തോത് കുറയ്ക്കാന്‍ സാങ്കേതികവിദ്യാ ചെലവും നല്‍കാന്‍ ഉടമ്പടിയില്‍ വ്യവസ്ഥ ചെയ്തിരുന്നു.

വിവാദ വിഷയമാകുന്ന ഡാമുകള്‍

ഇന്ത്യന്‍ ഡാമുകള്‍ എന്നും വിവാദ വിഷയമാണ്. എത്രയോ കാലമായി ഇന്ത്യന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈയൊരു പ്രശ്നത്തിന് പരിഹാരം തേടുന്നു. ഡാമുകളുടെ അശാസ്ത്രീയമായ നിര്‍മ്മാണ രീതിയും പരിഷ്കരണ രീതിയും പരിസര പ്രദേശങ്ങളിലെ പരിസ്ഥിതി സന്തുലനത്തെയും ജനവാസ കേന്ദ്രങ്ങളെയും അപകടാവസ്ഥയിലാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ് നര്‍മ്മദാ പ്രശ്നം.

നര്‍മ്മദാ ബച്ചാവോ ആന്തോളന്‍

സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടത്തിന്‍റെ പ്രതീകമായി തീരുകയായിരുന്നു വര്‍ഷങ്ങള്‍ നീണ്ട നര്‍മ്മദാ വിവാദം. നര്‍മ്മദാ നദിയിലും അതിന്‍റെ ഉപനദികളിലുമായി 30 വലിയ ഡാമുകളും 135 ഇടത്തരം ഡാമുകളും 3000 ചെറിയ ഡാമുകളും പണിതുയര്‍ത്താന്‍ ഇതുമായി ബന്ധപ്പെട്ട അധികൃതരില്‍ നിന്നും തീരുമാനമുണ്ടായി.

ഇത് രാജ്യത്തിന്‍റെ വ്യാവസായിക പുരോഗതിക്കാവശ്യമായ ജലവും വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കുന്നതിന് ഗുണകരമായിരിക്കുമെന്നു ഡാമിന് വേണ്ടി വാദിക്കുന്നവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ നര്‍മ്മദാ തീരവികസന പദ്ധതിയുടെ അടിസ്ഥാന ആശയങ്ങളെ ചോദ്യം ചെയ്തവരാകട്ടെ ഈ പദ്ധതി അന്യായവും പക്ഷപാതപരവുമാണെന്ന് തിരിച്ചറിഞ്ഞു. ഡാം നിര്‍മ്മാണത്തില്‍ നിന്നുണ്ടാകുന്ന സാമ്പത്തിക ലാഭങ്ങള്‍ക്ക് മാത്രമാണ് പദ്ധതിയില്‍ മുന്‍‌തൂക്കം നല്‍കുന്നതെന്ന് അവര്‍ ആരോപിച്ചു. ഡാമിന്‍റെ പരിസരപ്രദേശത്തെ ജലഘടനയോ, ഭൂകമ്പ സാധ്യതയോ ആരും കണക്കിലെടുത്തിരുന്നില്ല. ഡാം നിര്‍മ്മാണം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും പാവപ്പെട്ടവരും അധകൃതരുമായ ജനവിഭാഗത്തിന്‍റെ വാസസ്ഥലം നഷ്ടമാകാന്‍ കാരണവുമാകുന്നുവെന്നും അധികൃതര്‍ ഓര്‍ത്തില്ല.

ഇതിനിടയിലാണ് നര്‍മ്മദാ തീരത്തെയും ഗുജറാത്തിലെയും മറ്റു പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ജലവും ഊര്‍ജ്ജവും ലഭ്യമാക്കുന്നതിനായി ഡാമുകള്‍ക്ക് പകരമുള്ള സാങ്കേതികവിദ്യകളുപയോഗിക്കണമെന്ന ആവശ്യവുമായി പദ്ധതിയെ എതിര്‍ക്കുന്ന ഒരു വിഭാഗം മുന്നോട്ടിറങ്ങിയത്. സാമൂഹ്യ-സാമ്പത്തിക സമത്വവും പരിസ്ഥിതി സന്തുലനവും ഉറപ്പാക്കുന്ന പദ്ധതികള്‍ ഇതിനായി കൈക്കൊള്ളണമെന്നും അവര്‍ ആവശ്യപ്പെടുന്നു. നര്‍മ്മദാ തീരത്തെ ജനങ്ങളുടെ സുരക്ഷയ്ക്കായി ഡാം പദ്ധതിയ്ക്കെതിരെ നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ സമര രംഗത്ത് വന്നു. ഈ സമരം നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ എന്നറിയപ്പെട്ടു.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയായ മേധാ പട്കര്‍ സമര രംഗത്ത് നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു. നര്‍മ്മദാ ഡാമിന്‍റെ ഉയരം കൂട്ടാനുള്ള അധികാരികളുടെ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച ഇവര്‍ 2006 മാര്‍ച്ച് 28 ന് ഇരുപത് ദിവസം നീണ്ട നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു. ഇതിനെ തുടര്‍ന്ന് ഡാം നിര്‍മ്മാണ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും പ്രദേശവാസികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. എന്നാല്‍ ഡാം നിര്‍മ്മാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരപ്രവര്‍ത്തകരുടെ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരിക്കുകയാണ്.

നര്‍മ്മദ സമര പ്രവര്‍ത്തകര്‍ ഉന്നയിച്ച പല ചോദ്യങ്ങളും ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണത്തില്‍ വേണ്ടിയുള്ള വിവിധ പദ്ധതികള്‍ക്ക് നേരെയുള്ള ചൂണ്ടുപലകയായിരുന്നു. ഈ പദ്ധതികളില്‍ മിക്കതും സാമ്പത്തിക പുരോഗതി ലക്ഷ്യമാക്കിയിട്ടുള്ളതാണ്. സാമൂഹിക സമത്വത്തിനും അനന്തര ഫലങ്ങള്‍ക്കും ഈ പദ്ധതികളൊന്നും യാതൊരു വിലയും കല്‍പ്പിക്കുന്നില്ല.

ഡാം നിര്‍മ്മാണം പരിസ്ഥിതിയിലുണ്ടാക്കുന്ന ദോഷങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് സമരരംഗത്തിറങ്ങിയ മറ്റൊരു പരിസ്ഥിതി പ്രവര്‍ത്തകയാണ് അരുന്ധതി റോയ്. നര്‍മ്മദാ ഡാം പദ്ധതിയോടുള്ള അവരുടെ എതിര്‍പ്പിനെ ഗുജറാത്ത് വിരുധമെന്നാണ് രാഷ്ട്രീയ അധികാരികള്‍ വിമര്‍ശിച്ചത്.

സര്‍ദാര്‍ സരോവര്‍ പദ്ധതി

ഗുജറാത്തിലെ വരള്‍ച്ചാ പ്രദേശങ്ങളായ കച്ച്, സൗരാഷ്ട്ര എന്നിവിടങ്ങളിലെ ജലസേചന പ്രശ്നങ്ങള്‍ പരിഹരിക്കാനായിരുന്നു സര്‍ദാര്‍ സരോവര്‍ ഡാം പദ്ധതിയ്ക്ക് രൂപം നല്‍കിയത്. എന്നാല്‍ പദ്ധതി ലക്ഷ്യപ്രാപ്തി കൈവരിക്കില്ലെന്ന് അതിന്‍റെ അടിസ്ഥാന രൂപരേഖ തന്നെ തെളിയിക്കുന്നുണ്ട്. ഇന്ത്യ കൈക്കൊണ്ട ഏറ്റവും ചെലവേറിയ പദ്ധതിയാണ് സര്‍ദാര്‍ സരോവര്‍. ബജറ്റില്‍ ഗുജറാത്തിലെ ജലസേചന പദ്ധതികള്‍ക്കായി നീക്കിവെച്ചിട്ടുള്ള വിഹിതത്തിന്‍റെ 80% ചെലവാക്കിയത് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്‍റെ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു. എന്നാല്‍ കച്ചിലും ഗുജറാത്തിലുമാവട്ടെ ഏകദേശം 32% മാത്രമാണ് കൃഷിയ്ക്ക് അനുയോജ്യമായ പ്രദേശങ്ങളുള്ളത്. പദ്ധതി എത്രത്തോളം വിജയം കൈവരിക്കുമെന്ന് ഇതില്‍ നിന്നുതന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ.

പരിസ്ഥിതി പ്രശ്നങ്ങളും കേരളവും

പരിസ്ഥിതി പ്രശ്നങ്ങള്‍ കേരളത്തിലെ ജനസമൂഹത്തെ ബാധിക്കുന്നത് എങ്ങനെയെന്നു ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. പലപ്പോഴും പ്രകൃതിയ്ക്ക് കനത്ത നാശങ്ങള്‍ ഉണ്ടാകുമ്പോഴും ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും മാത്രമാണ് പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് നാം ബോധാവന്മാരാകുന്നത്. സംസ്ഥാനത്തെ വലിയ തോതില്‍ ബാധിച്ച ഏതാനും പരിസ്ഥിതി പ്രശ്നങ്ങളാണിവിടെ പരാമര്‍ശിക്കുന്നത്.

മുല്ലപ്പെരിയാര്‍ വിവാദം

കേരളത്തിലെ പെരിയാര്‍ നദിക്കു കുറുകെ കെട്ടിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് സമീപ പ്രദേശങ്ങളെ അപകട ഭീഷണിയിലാക്കിയിരിക്കുകയാണ്. കേരളത്തിലെ തേക്കടിയില്‍ സ്ഥിതി ചെയ്യുന്നതാണെങ്കിലും തമിഴ്നാട് സര്‍ക്കാരിനും അതിന്മേല്‍ ഉടമസ്ഥാവകാശം ഉണ്ട്. പടിഞ്ഞാറോട്ടൊഴുകിയിരുന്ന പെരിയാര്‍ നദീജലത്തെ കിഴക്കോട്ടു തരിച്ചുവിടാനായി ബ്രിട്ടീഷ് സര്‍ക്കാര്‍ പണികഴിപ്പിച്ച താല്‍ക്കാലിക ജലസംഭരണിയിലെ ജലം കനാല്‍ വഴി തമിഴ്നാട്ടിലെ തേനി, മധുര, ശിവഗംഗ, രാമനാഥപുറം എന്നീ ജില്ലകളിലെ ജലസേചനാവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് തുടങ്ങി. 1886ല്‍ മദ്രാസ്‌ സര്‍ക്കാരിന് 999 വര്‍ഷത്തെ അണക്കെട്ടിന്‍റെ കൈവശാവകാശം നല്‍കുന്നത് സംബന്ധിച്ചുള്ള ഉടമ്പടിയില്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഒപ്പുവെച്ചു. ബ്രിട്ടീഷ് സൈന്യത്തിലെ എഞ്ചിനീയറിംഗ് വിഭാഗം പണികഴിപ്പിച്ച ആദ്യത്തെ ജലസംഭരണി വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയെങ്കിലും 1895ല്‍ രണ്ടാമതൊരു ജലസംഭരണി പണിതുയര്‍ത്തി. ഡാം നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും കാലപ്പഴക്കവും ഇന്ന് മുല്ലപ്പെരിയാര്‍ പ്രദേശവാസികളെ അപകട ഭീഷണിയിലാക്കിയിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 142 ആക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ ആവശ്യം കേരള സര്‍ക്കാര്‍ എതിര്‍ക്കുകയാണ്. പഴക്കമേറിയ ഡാമിലെ ജലത്തിന്‍റെ അളവ് കൂട്ടുന്നത് ഡാം തകരാന്‍ കാരണമാകുകയും ഇടുക്കിയടക്കം നാല് ജില്ലകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്യും.

കുടിവെള്ളത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കും തമിഴ്നാട് ഡാമിലെ ജലം ഉപയോഗിക്കുന്നു. ഇതിനു പുറമേ വൈദ്യുതി ഉത്പാദനത്തിനും മുല്ലപ്പെരിയാര്‍ ഡാമിലെ ജലം തമിഴ്നാട് ഉപയോഗപ്പെടുത്തുന്നു. കേരളത്തില്‍ വൈദ്യുതോല്‍പ്പാദനത്തിനും ജലസേചന ആവശ്യങ്ങള്‍ക്കും ആശ്രയിക്കുന്നതും മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ തന്നെ. കേരളത്തിലെ ഇടുക്കി ജലവൈദ്യുത നിലയം സ്ഥാപിച്ചിരിക്കുന്നത് മുല്ലപ്പെരിയാര്‍ അണക്കെട്ടിനു താഴെയാണ്. 1930 മുതല്‍ക്കു തന്നെ അണക്കെട്ടില്‍ നിന്ന് ക്രമാതീതമായി വെള്ളം ചോരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. കൂടാതെ 1979 ലുണ്ടായ ഭൂകമ്പത്തില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ചെറിയ വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. അന്ന് കേരള സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് 142 അടിയില്‍ നിന്ന് 136 അടിയായി ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് തമിഴ്നാട്ടിലെ കാര്‍ഷിക രംഗത്തെ വളരെയധികം ബാധിച്ചു. കൃഷിയില്‍ വളരെയധികം നഷ്ടം നേരിടേണ്ടിവന്നു.

കേരളത്തിലെ ചില ഏജന്‍സികള്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം ഡാമിലെ ജലനിരപ്പുയര്‍ത്തുന്നത് പെരിയാര്‍ വന്യജീവി സങ്കേതത്തെ ദോഷകരമായി ബാധിക്കുമെന്നാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടും സമീപപ്രദേശങ്ങളും തമിഴ്നാട് സര്‍ക്കാരിന് കീഴിലാണ്. എന്നാല്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയര്‍ത്തുന്നതിനെതിരെ കേരളസര്‍ക്കാര്‍ നിയമം കൊണ്ടുവന്നപ്പോള്‍ അത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. തമിഴ്നാട് ജലം കൊടുക്കുന്നതിനല്ല മറിച്ച് ഡാമിന്റെ സുരക്ഷയെ കരുതിയാണ് കേരള സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. പുതിയൊരു ഡാം നിര്‍മ്മിക്കുക എന്നതിലുപരി മറ്റൊരു പോംവഴിയും ഈ പ്രശ്നത്തിനില്ല.

ജീരകപ്പാറയിലെ വനനശീകരണം

പ്രകൃതിയുടെ വരദാനമായ സസ്യലതാദികളെയും വൃക്ഷങ്ങളെയും നശിപ്പിക്കുന്നതില്‍ മനുഷ്യന്‍റെ വ്യഗ്രത എടുത്തുകാട്ടുന്നതാണ് ജീരകപ്പാറയിലെ വനനശീകരണം. കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശത്താണ് ജീരകപ്പാറ വനഭൂമി സ്ഥിതിചെയ്യുന്നത്. വ്യത്യസ്തമായ ജീവജാലങ്ങള്‍ സ്വൈര്യമായി കഴിഞ്ഞിരുന്ന ഇവിടെ മനുഷ്യന്‍റെ കച്ചവട താല്‍പ്പര്യങ്ങള്‍ ഉണരുന്നതിനു ഏറെ നാളുകളൊന്നും വേണ്ടിവന്നില്ല. വിപണിയില്‍ ലക്ഷങ്ങളുടെ വിലവരുന്ന അമൂല്യമായ മരത്തടികളിലായിരുന്നു സ്വാര്‍ത്ഥ താല്‍പ്പര്യക്കാരുടെ കോടാലിമുനകള്‍ ചെന്നുവീണത്. അരിഞ്ഞു വീഴ്ത്തിയ മരങ്ങള്‍ വനത്തിനു പുറത്തു കടത്താനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് വനംകൊള്ളയേക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ എത്താന്‍ തുടങ്ങി. പരിസ്ഥിതി സ്നേഹികളുടെയും സാധാരണക്കാരായ ജനങ്ങളുടെയും ചെറുത്തു നില്‍പ്പുകളെത്തുടര്‍ന്ന് മരംമുറി തല്‍ക്കാലത്തേക്ക് ശമിച്ചെങ്കിലും പിന്നീട് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നിയമങ്ങളുടെ കണ്ണുവെട്ടിച്ച്‌ പ്രകൃതിജന്യമായ ആവാസവ്യവസ്ഥയെ ചവിട്ടി മെതിച്ച് വനംകൊള്ള കൂടുതല്‍ ശക്തി പ്രാപിച്ചു.

ജനങ്ങള്‍ ചെറുത്തു നിന്നാല്‍ ഇത്തരം വനനശീകരണ പ്രവര്‍ത്തനങ്ങളെ തടയുമെന്നതിനു ഉദാഹരണം കൂടിയായിരുന്നു പിന്നീടുള്ള നാളുകള്‍. കേരള ജനതയുടെ മുഴുവന്‍ പിന്തുണ നേടിയെടുത്ത സമര പരിപാടികളിലൂടെ ജീരകപ്പാറ വനം മേഖലയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള തീവ്രമായ ശ്രമങ്ങള്‍ നടന്നു.

എന്നാല്‍ അതിനുമീതെ പണത്തിന്‍റെയും അധികാരത്തിന്‍റെയും ശക്തി ഉപയോഗിച്ച് വനം നശിപ്പിക്കുന്നതിനുള്ള ഗൂഡ നീക്കമുണ്ടായി. വര്‍ഷങ്ങളെത്ര കഴിഞ്ഞിട്ടും ഫലപ്രദമായ രീതിയില്‍ മരംമുറി തടയുന്നതിനോ വനം നശിപ്പിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനോ ആര്‍ക്കും കഴിഞ്ഞില്ല. ഒരു മരം കടപുഴകുമ്പോള്‍ അവിടുത്തെ ആവാസവ്യവസ്ഥയുടെ അടിവേരുകളാണ് നശിക്കുന്നതെന്ന ബോധ്യമില്ലാതെ ഇന്നും ഒളിഞ്ഞും തെളിഞ്ഞും ഇവിടെ മരങ്ങള്‍ നശിപ്പിക്കപ്പെടുന്നു.

മതികെട്ടാനിലെ വനം കൊള്ള

കേരളത്തില്‍ ഹൈറേഞ്ചിലെ മതികെട്ടാനില്‍ നടന്ന വനംകൊള്ള സമീപകാല ചരിത്രത്തില്‍ സംഭവിച്ച വലിയ പ്രകൃതി നശീകരണങ്ങളിലൊന്നാണ്. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ വനമേഖലകളിലൊന്നാണ് മതികെട്ടാന്‍. ഹരിതവനമായ ഇവിടെയുണ്ടായിരുന്ന ജൈവസമൃദ്ധിയുടെ മേലാണ് വനം കൊള്ളക്കാരുടെ കരാള ഹസ്തങ്ങള്‍ പതിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 660 മീറ്റര്‍ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വനമേഖല അപൂര്‍വയിനം ജീവജാലങ്ങളുടെയും സസ്യലതാദികളുടെയും മഹാവൃക്ഷങ്ങളുടെയും ഇടമാണ്. വനംകൊള്ളയുടെ ദൂഷ്യഫലങ്ങള്‍ വരള്‍ച്ചയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും രൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്ന സത്യാവസ്ഥ ബോധ്യപ്പെടാന്‍ അധിക നാളുകളൊന്നും വേണ്ടിവരില്ല എന്നത് ഈ പ്രകൃതി നശീകരണത്തിന്‍റെ ബാക്കിപത്രമായി മാറുന്നു.

സൈലന്‍റ് വാലി, പാത്രക്കടവ്

സൈലന്‍റ് വാലി ജല വൈദ്യുത പദ്ധതിക്കെതിരെ നടന്ന വലിയ സമരങ്ങള്‍ കേരളത്തിലെ പരിസ്ഥിതി സംരക്ഷണ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു ഏടാണ്. പരിസ്ഥിതിയുടെ സ്വച്ഛതയ്ക്ക് ഭംഗം വരുത്തി നേടുന്ന സൌകര്യങ്ങള്‍ ഒരിക്കലും മനുഷ്യന് ഗുണം ചെയ്യില്ല എന്ന ഉറച്ച ബോധ്യമായിരുന്നു സൈലന്‍റ് വാലി പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനമായത്. വലിയൊരു ഭൂപ്രദേശത്തിന്‍റെയും അവിടുത്തെ ജീവജാലങ്ങളുടെയും നിലനില്‍പ്പിനു നേരെയുയര്‍ന്ന ഭീഷണികള്‍ എന്ത് വിലകൊടുത്തും പദ്ധതി തടയണമെന്ന നിലപാടില്‍ പരിസ്ഥിതി സ്നേഹികളെ ചെന്നെത്തിച്ചു.

എന്നാല്‍ 20 വര്‍ഷങ്ങള്‍ക്കുശേഷം സൈലന്‍റ് വാലി ബയോസ്ഫിയറിന്‍റെ ബഫര്‍സോണില്‍ പാത്രക്കടവ് പദ്ധതി എന്ന പേരില്‍ ഒരു ജലവൈദ്യുത പദ്ധതി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. സൈലന്‍റ് വാലി ദേശീയോദ്യാനത്തിന്‍റെ സംരക്ഷണ വനപ്രദേശത്ത് ഉള്‍പ്പെടുന്ന പ്രദേശമാണ് പാത്രക്കടവ്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി അപൂര്‍വ്വ സസ്യജീവജാലങ്ങളും പദ്ധതി പ്രദേശത്തുണ്ട്. വരയാടുകളും സിംഹവാലന്‍ കുരങ്ങുകളുമെല്ലാം ഇതിലുള്‍പ്പെടുന്നു. എത്ര സുരക്ഷിതത്വത്തോടുകൂടി പദ്ധതി നടത്തിയാലും ജീവജാലങ്ങളുടെ നാശമുണ്ടാകില്ല എന്ന് ഉറപ്പുനല്‍കാന്‍ ആര്‍ക്കും കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഒരിക്കല്‍ കേരളത്തെ മുഴുവന്‍ ഇളക്കി മറിച്ച സൈലന്‍റ് വാലി വിരുദ്ധ പ്രക്ഷോഭങ്ങള്‍ പാത്രക്കടവ് പദ്ധതിയിലും ആവര്‍ത്തിക്കേണ്ടി വരുമെന്ന നിലപാടിലാണ് പരിസ്ഥിതി സ്നേഹികള്‍.

പരിസ്ഥിതി പ്രശ്നവും കോള ഫാക്ടറിയും

കേരളം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ക്കുദാഹരണമാണ് പാലക്കാട്ടെ പെരുമാട്ടി പഞ്ചായത്തിലെ കൊക്കോകോള ഫാക്ടറി. കൃത്രിമ ശീതളപാനീയ നിര്‍മ്മാതാക്കളായ കൊക്കോ കോളയുടെ ഫാക്ടറി പാലക്കാട്ടെ പെരുമാട്ടി പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടുത്തെ അശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജ്ജന രീതി സമീപ പ്രദേശത്തെ കിണര്‍ ജലത്തെ പോലും മലിനീകരിച്ചു. ഫാക്ടറിയോടടുത്തുള്ള കിണറുകളിലെ ജലത്തിലും ക്ലോറൈടുകള്‍ പോലുള്ള ഖരമാലിന്യാംശം കണ്ടെത്തി. ഇത് ഇവിടുത്തെ ജലസ്രോതസ്സുകളെ ഉപയോഗയോഗ്യമല്ലാതാക്കി തീര്‍ത്തു. ഇവിടുത്തെ പ്രദേശവാസികള്‍ കൊക്കോകോള വിരുദ്ധ സമിതി രൂപീകരിക്കുകയും കമ്പനിക്കെതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തു. ഭൂഗര്‍ഭജലത്തിന്‍റെ അമിത ചൂഷണം മൂലം സമീപത്തെ കിണറുകളിലും മറ്റും ജലനിരപ്പ് താഴുകയും മണ്ണില്‍ ലവണാംശം വര്‍ദ്ധിക്കുകയും ചെയ്തു. പഞ്ചായത്തിലെ 250 ഹെക്ടറോളം വരുന്ന നെല്‍വയലുകള്‍ കൃഷി നശിച്ചു തരിശായി തീര്‍ന്നു.

ഫാക്ടറിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ജനപ്രതിഷേധം കാരണം കമ്പനി പൂട്ടുകയും പെരുമാട്ടി പഞ്ചായത്ത് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. എന്നാല്‍ കമ്പനി പ്രവര്‍ത്തിക്കാനും ലൈസന്‍സ് പുതുക്കാനുമാണ് ഹൈക്കോടതി വിധിച്ചത്. അതിനാല്‍ കേരള സര്‍ക്കാരും പെരുമാട്ടി പഞ്ചായത്തും കൊക്കോ കോള വിരുദ്ധ സമിതിയും കക്ഷി ചേര്‍ന്ന് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.

ഭാരതപ്പുഴയിലെ മണല്‍വാരല്‍

കേരളത്തിലെ ഭാരതപ്പുഴയുടെ ഇന്നത്തെ ശോചനീയാവസ്ഥയ്ക്ക് കാരണമായത് നിരന്തരമായ മണല്‍വാരല്‍ പ്രക്രിയയാണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ ഭാരതപ്പുഴയുടെ അടിത്തട്ടില്‍ നിന്നും അമിതമായി മണല്‍ വാരുന്നത് ആ പ്രദേശത്ത് നിന്നും നദിയെ അപ്രത്യക്ഷമാക്കുന്നതിലെക്കെത്തിച്ചു. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലെ ഏകദേശം 175 ഗ്രാമങ്ങള്‍ ദൈനംദിന ജീവിതാവശ്യങ്ങള്‍ക്ക് ആശ്രയിച്ചിരുന്നത് ഭാരതപ്പുഴയെ ആയിരുന്നു. എന്നാല്‍ മണല്‍ വാരല്‍ മൂലം പുഴ വറ്റുകയും അവിടുത്തെ ഭൂഗര്‍ഭജലനിരപ്പ് അമിതമായി താഴുകയും ചെയ്തു. കേരളത്തിന്‍റെ നെല്ലറയെന്നു പ്രശസ്തി നേടിയ പാലക്കാട് ജില്ലയെ ആണ് ഇത് ഏറ്റവുമധികം ബാധിച്ചത്. സുലഭമായി ജലസേചനം നടത്തിവന്നിരുന്ന ഇവിടുത്തെ നെല്‍പ്പാടങ്ങള്‍ വരണ്ടുണങ്ങുകയും കാര്‍ഷികരംഗത്തിന്‍റെ തകര്‍ച്ചയ്ക്ക് ഇത് കാരണമാവുകയും ചെയ്തു.

ഇന്ത്യന്‍ പരിസ്ഥിതി സംഘടനകള്‍

ലോകത്തെല്ലായിടത്തുമെന്നപോലെ ഇന്ത്യയിലും പരിസ്ഥിതി സംരക്ഷണത്തിനും വനസംരക്ഷണത്തിനുമായി നിരവധി സംഘടനകള്‍ രൂപംകൊണ്ടിട്ടുണ്ട്. ഒരു തരത്തില്‍ ഇത്തരം പ്രസ്ഥാനങ്ങളുടെ പരിശ്രമമായിരിക്കാം ഒരു പരിധിവരെ ഇന്ത്യയിലെ കാടുകളും, വന്യമൃഗങ്ങളും അന്യം നിന്നുപോവാതിരിക്കാന്‍ കാരണമായത്. ഇന്ത്യയിലെ പ്രധാന പരിസ്ഥിതി സംഘടനകളെക്കുറിച്ച് നമുക്ക് പരിശോധിക്കാം.

ചിപ്കോ പ്രസ്ഥാനം

ഇന്ത്യയില്‍ വനനശീകരണത്തിനെതിരേ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ചിപ്കോ. ഉത്തര്‍പ്രദേശിലെ ഉത്തരാഖണ്ഡ് മേഖലയില്‍ താമസിക്കുന്ന ഗ്രാമീണരാണ് 1970കളില്‍ ഇതിനു രൂപം നല്‍കിയത്. ഹിന്ദി പദമായ ചിപ്കൊയുടെ അര്‍ഥം മരങ്ങളെ പുണരുക എന്നാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, വനത്തെ ജീവനുതുല്യം സ്നേഹിക്കുന്നവരാണിവിടുത്തുകാര്‍. ഗ്രാമത്തിലെ സ്ത്രീകളാണ് ഈ പ്രസ്ഥാനത്തിന്‍റെ മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ എന്നതും ഏറെ ശ്രദ്ധിക്കപ്പെടുന്നു. സുന്ദര്‍ലാല്‍ ബഹുഗുണയാണ് ചിപ്കോ പ്രസ്ഥാനത്തെ നയിക്കുനത്. ചണ്ഡി പ്രസാദ്‌ ഭട്ട്, സരളാ ബെന്‍ തുടങ്ങിയവരും ഈ പ്രസ്ഥാനത്തിന്‍റെ സജീവപ്രവര്‍ത്തകരായിരുന്നു.

ഉത്തരാഖണ്ഡിലെ ചെറുകിട വ്യവസായ ശാലകള്‍ക്ക് വനവിഭവങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ചിപ്കോ പ്രസ്ഥാനം ആരംഭിച്ചതെങ്കിലും പിന്നീട് വനനശീകരണത്തിനെതിരെയുള്ള മഹാപ്രസ്ഥാനമായി അത് വളര്‍ന്നു.

1973 മാര്‍ച്ചിലാണ് ചിപ്കോയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ സമരം ആരംഭിച്ചത്. മണ്ഡലിലെ അളകനന്ദ താഴ്വരയില്‍ നിന്നും മരം വെട്ടുന്നതിനെതിരെയായിരുന്നു ഈ സമരം. തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മറ്റ് പ്രദേശങ്ങളിലേക്കും ചിപ്കോ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പൊലീസിന്‍റെ സഹായത്തോടെ മരം വെട്ടാനുള്ള വനംവകുപ്പ് അധികൃതരുടെ നീക്കത്തെ സ്ത്രീകളടക്കമുള്ള ഗ്രാമീണര്‍ ശക്തമായി എതിര്‍ത്തു. ഗ്രാമീണര്‍ സംഘമായി വനത്തിലെത്തി മരങ്ങള്‍ക്ക് ചുറ്റും നിലയുറപ്പിച്ചു. അളകനന്ദയുടെ തീരത്തുതന്നെയുള്ള മാല്‍ഗാദിയിലെ മരംമുറിക്കെതിരെ 1979 ജനുവരി 9 ന് സുന്ദര്‍ലാല്‍ ബഹുഗുണ വനത്തിനുള്ളില്‍ ഉപവാസം നടത്തി. മരം വെട്ടുന്നത് തടഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സമ്പാദിക്കാന്‍ ഈ സമരം സഹായിച്ചു.

ഹിമാലയന്‍ വനങ്ങളിലെ വനനശീകരണം തടയുക മാത്രമല്ല ചിപ്കോയുടെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ചെയ്യുന്നത്. അവര്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ച്  വനം നിര്‍മ്മിക്കാനും തുടങ്ങിയിട്ടുണ്ട്.

സ്ഥിരമായ സാമ്പത്തിക മേഖലയാണ് പരിസ്ഥിതി എന്നതാണത്രേ ചിപ്കോ പ്രസ്ഥാനത്തിന്‍റെ   മുദ്രാവാക്യം. സാമ്പത്തികവും പാരിസ്ഥിതികവുമായ പരിഗണനകള്‍ യോജിപ്പിച്ചുകൊണ്ട് ചിപ്കോ വനനശീകരണത്തിനെതിരേ പ്രവര്‍ത്തിക്കുന്നു. സാമ്പത്തികശാസ്ത്രവും പരിസ്ഥിതിശാസ്ത്രവും വ്യത്യസ്തമല്ലെന്നും ഇവര്‍ കരുതുന്നു. സാമ്പത്തിക ശാസ്ത്രത്തിന്‍റെ അടിത്തറയില്‍, പരിസ്ഥിതിശാസ്ത്രത്തിനനുകൂലമായ വനനയം രൂപീകരിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള വനസംരക്ഷണമാണ് അവര്‍ ചെയ്യുന്നത്.

എപ്പികോ പ്രസ്ഥാനം (Appiko Movement)

ഇന്ത്യയില്‍ പരിസ്ഥിതി പ്രശ്നം പരിഹരിക്കാന്‍ വേണ്ടി രൂപംകൊടുത്ത ഒരു സംഘടനയാണ് എപ്പികോ. ഹിമാലയന്‍ വനങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന ചിപ്കോ പ്രസ്ഥാനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കര്‍ണാടകയില്‍ രൂപം നല്‍കിയ സംഘടനയാണിത്. (പുണരുക എന്നര്‍ത്ഥമുള്ള കന്നഡ പദമാണ് എപ്പികോ). 1983ല്‍ കര്‍ണാടകയിലെ കലാസേ വനത്തിലെ മരങ്ങളെ പുണര്‍ന്നുകൊണ്ട് ഉത്തര കന്നഡ ജില്ലയിലെ ഗ്രാമീണരാണ് എപ്പികോ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.

1950കളില്‍ ഉത്തര കന്നഡയുടെ 81 ശതമാനം ഭൂപ്രദേശങ്ങളും വനമായിരുന്നു. എന്നാല്‍ വികസനത്തിന്‍റെ പേരില്‍ വ്യവസായശാലകളും അണക്കെട്ടുകളും നിര്‍മ്മിച്ചതോടെ ഇവിടുത്തെ വനഭൂമി 25 ശതമാനമായി ചുരുങ്ങി. ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു. ഇത് ഇവിടുത്തെ ജനങ്ങളെ രോഷാകുലരാക്കിയതോടെ ഗ്രാമീണര്‍ പശ്ചിമഘട്ടത്തിലെ വനനശീകരണത്തിനെതിരേ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

പശ്ചിമഘട്ടത്തിലെ ഉഷ്ണമേഖലാ വനങ്ങള്‍ ഒരുകാലത്ത് പ്രകൃതിവിഭവങ്ങളുടെ കലവറയായി അറിയപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ 30ലേറെ വര്‍ഷങ്ങളിലായി നടന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായുള്ള വനനശീകരണം ഇവിടുത്തെ ആവാസവ്യവസ്ഥ ദുര്‍ബലമാക്കിയിരിക്കുകയാണ്. കൂടാതെ കര്‍ണാടക, മഹാരാഷ്ട്ര, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ തുടര്‍ച്ചയായി വരള്‍ച്ചയുണ്ടാകുന്നതിനും ജലലഭ്യത കുറയുന്നതിനും ഇത് ഇടയാക്കി. അതിനാല്‍ ഈ വനസമ്പത്ത് സംരക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങി. തെക്കേ ഇന്ത്യ മുഴുവനും ഇതിന്‍റെ പേരില്‍ പ്രശ്നങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന് തെക്കേ ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ട് പശ്ചിമഘട്ടത്തെ രക്ഷിക്കാനാണ് എപ്പികോ പ്രസ്ഥാനത്തിന്‍റെ ശ്രമം.

സംരക്ഷിക്കുക, വളര്‍ത്തുക, ആവശ്യത്തിനു ഉപയോഗിക്കുക എന്ന മുദ്രാവാക്യവുമായി മുന്നോട്ട് വന്ന എപ്പികോ പ്രസ്ഥാനത്തിന് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. അവശേഷിക്കുന്ന ഉഷ്ണമേഖലാ വനങ്ങള്‍ സംരക്ഷിക്കുക, പശ്ചിമഘട്ടത്തിലെ ചില പ്രദേശങ്ങള്‍ക്ക് നഷ്ടമായ പച്ചപ്പ്‌ വീണ്ടെടുക്കുക, വനവിഭവങ്ങളുടെ ബുദ്ധിപൂര്‍വമുള്ള ഉപയോഗം എന്നിവയാണവ.

വനസംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കാന്‍ എപ്പികോ നിരവധി മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. വനത്തിനകത്ത് പദയാത്ര നടത്തുക, സ്ലൈഡ് ഷോ, നാടന്‍ കലകള്‍, തെരുവു നാടകങ്ങള്‍ എന്നിവ സംഘടിപ്പിക്കുക തുടങ്ങിയവ അവയില്‍ ചിലതാണ്. ഇപ്പോള്‍ കര്‍ണാടകയിലെ നാല് മലയോര ജില്ലകളിലായി വ്യാപിച്ചിരിക്കുന്ന സംഘടന തമിഴ്നാട്ടിലേക്കും ഗോവയിലേക്കും വ്യാപിക്കാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്.

നിര്‍മ്മാണാത്മകമായ ശൈലിയിലാണ് എപ്പികോ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. നശിപ്പിക്കപ്പെട്ട പ്രകൃതിവിഭവങ്ങളെ ഇത്തരം പ്രവൃത്തികളിലൂടെ പുനര്‍നിര്‍മ്മിക്കാന്‍ സാധിച്ചേക്കാമെന്ന് അവര്‍ വിശ്വസിക്കുന്നു. മനുഷ്യനും പ്രകൃതിയുമായി സൗഹാര്‍ദ്ദപരമായ ഒരു ബന്ധം സൃഷ്ടിക്കുകയാണ് എപ്പികോയുടെ ലക്ഷ്യം. ഇന്നത്തെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ ഭാവിയിലെ സുസ്ഥിര സാമ്പത്തികാവസ്ഥയ്ക്ക് അടിത്തറ പാകുമെന്നും എപ്പികോ വിശ്വസിക്കുന്നു. പ്രകൃതി സംരക്ഷണത്തിന് ആഹ്വാനം നല്‍കി വ്യത്യസ്ഥ ഭാഷകളില്‍ ബുള്ളറ്റിനുകള്‍ പ്രസിദ്ധീകരിക്കാനും എപ്പികോ ശ്രദ്ധിക്കുന്നു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

കേരളത്തിലെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. 1962ല്‍ ശാസ്ത്ര എഴുത്തുകാരുടെ ഒരു കൂട്ടായ്മ എന്ന നിലയില്‍ രൂപംകൊണ്ട ഈ സംഘടന പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ട്. പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാവുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിടുമ്പോള്‍ പരിഷത്ത് അതിന്‍റെ ദോശവശങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ബദലുകള്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമേ കേരളജനതയെ പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചും അതിന്‍റെ സംരക്ഷണത്തെക്കുറിച്ചും ബോധവാന്മാരാക്കാനും പരിഷത്ത് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്. സൈലന്റ് വാലി പദ്ധതി, പ്ലാച്ചിമടയിലെ കോള ഫാക്ടറി, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഭീഷണി, ജീരകപ്പാറ വനനശീകരണം, ചാലിയാര്‍ മലിനീകരണം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളില്‍ പരിഷത്ത് കൈക്കൊണ്ട പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.

പരിസ്ഥിതി പ്രവര്‍ത്തകര്‍

പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി അഹോരാത്രം പ്രയത്നിച്ചു മാതൃക കാണിക്കുന്ന നിരവധി വ്യക്തികളുണ്ട്. പലപ്പോഴും പരിസ്ഥിതിയെ ബാധിക്കുന്ന ചെറിയ ഒരു പ്രശ്നത്തില്‍ നിന്നോ സംഭവത്തില്‍ നിന്നോ പ്രചോദനമുള്‍ക്കൊണ്ടായിരിക്കും അവര്‍ മുന്നോട്ട് വരുന്നത്. എന്തായാലും അവരുടെ ഉറച്ച ശബ്ദങ്ങള്‍ക്കും പതറാത്ത പോരാട്ട വീര്യത്തിനും മുന്നില്‍ വഴിമാറിയ പരിസ്ഥിതി പ്രതിസന്ധികള്‍ ഏറെയാണ്‌. അത്തരം ചില വ്യക്തികളെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

നര്‍മ്മദയുടെ ധീര നായിക

സാമൂഹിക സേവനങ്ങളാല്‍ ജനമനസ്സുകളില്‍ ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യന്‍ വനിതയാണല്ലോ മേധാ പട്കര്‍. സാമൂഹ്യ പ്രവര്‍ത്തക എന്നതിലുപരി നല്ലൊരു പരിസ്ഥിതി പ്രവര്‍ത്തക എന്ന സ്ഥാനത്തിനും ഇവര്‍ അര്‍ഹയാണ്. മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വന്തം ജീവിതം തന്നെ മാറ്റിവെച്ച ഈ വനിത നര്‍മ്മദ ബച്ചാവോ ആന്തോളന്‍ പ്രസ്ഥാനത്തിലൂടെയാണ് ജനഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടിയത്.

ഗുജറാത്തില്‍ നര്‍മ്മദാ നദിയ്ക്ക് കുറുകെ സര്‍ദാര്‍ സരോവര്‍ ഡാം പണികഴിപ്പിക്കുന്നതിനെതിരെ മേധാ പട്കര്‍ രൂപം കൊടുത്ത ഒരു പ്രസ്ഥാനമാണ് നര്‍മ്മദ ബച്ചാവോ ആന്തോളന്‍. നര്‍മ്മദയുടെ സംരക്ഷണവും ഗ്രാമീണരുടെ സുരക്ഷിതത്വവും ആണ് പ്രസ്ഥാനത്തിലൂടെ മേധാ പട്കര്‍ ലക്ഷ്യമിട്ടത്. സാധാരണക്കാരായ ഗ്രാമീണരുടെ കാര്‍ഷികാവശ്യങ്ങള്‍ക്കും അതുവഴി അവരുടെ സാമൂഹിക ഉന്നമനത്തിനും വേണ്ടി ഏറെ പ്രയത്നിക്കുന്ന വ്യക്തിയാണ് ഇവര്‍.

സുനിത നാരായണ്‍

പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുകയും അതിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയും ചെയ്ത ഇന്ത്യയുടെ പരിസ്ഥിതി പ്രവര്‍ത്തകയാണ് സുനിതാ നാരായണ്‍. 1982ല്‍ സ്ഥാപിതമായ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയന്‍മെന്റിന്‍റെ ഇപ്പോഴത്തെ ഡയറക്ടറായ സുനിത നിരവധി പരിസ്ഥിതി സംഘടനകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന, സുനിതയുടെ നേതൃത്വത്തിലുള്ള മാഗസിനാണ് ഡൌണ്‍ ടു എര്‍ത്ത്. തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്താകമാനമുള്ള ജനങ്ങളില്‍ പരിസ്ഥിതി പ്രശ്നങ്ങളുടെ ഭീകരതയെക്കുറിച്ചും അതിന്‍റെ ഫലങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണിവര്‍. സൊസൈറ്റി ഫോര്‍ എന്‍വയന്‍മെന്റല്‍ കമ്മ്യൂണിക്കേഷന്‍സിന്‍റെ ഡയറക്ടര്‍ കൂടിയായ സുനിതയെ 2005ല്‍ പദ്മശ്രീ പുരസ്കാരം നല്‍കി ഭാരത സര്‍ക്കാര്‍ ആദരിച്ചു.

പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍

പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി കാലാകാലങ്ങളില്‍ നിയമങ്ങള്‍ കൊണ്ടുവരുന്നതില്‍ ഇന്ത്യാ ഗവണ്മെന്‍റ് ശ്രദ്ധ പുലര്‍ത്തുന്നു. ഒരു പരിധിവരെ പരിസ്ഥിതി സംരക്ഷണത്തിനും ജനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനും ഇത്തരം നിയമങ്ങള്‍ സഹായകമാകുന്നു. അടുത്ത കാലങ്ങളിലായി രൂപംകൊടുത്ത ചില നിയമങ്ങളെ ഇവിടെ പരാമര്‍ശിക്കുന്നു. 1999ല്‍ വ്യാവസായിക പദ്ധതികളുമായി ബന്ധപ്പെട്ട് ദ എന്‍വയന്‍മെന്‍റ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നു. വ്യവസായ സ്ഥാപനങ്ങള്‍ക്ക് സ്ഥലം കണ്ടെത്തുന്നത് മുതലുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക, പല ഘട്ടങ്ങളിലായി പുരോഗതി പ്രാപിക്കുന്ന വ്യവസായ സംരംഭങ്ങളെ പരിസ്ഥിതിയെ മുന്‍നിര്‍ത്തി വിലയിരുത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇതുവഴി ശ്രദ്ധിക്കുന്നത്.

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ മുനിസിപ്പാലിറ്റികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നതിന് 2000ത്തില്‍ ദ മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് നിയമം കൊണ്ടുവന്നു. മാലിന്യങ്ങളുടെ ശേഖരണം, നിക്ഷേപം, സംസ്ക്കരണം തുടങ്ങിയവയില്‍ കാര്യക്ഷമത ഉറപ്പുവരുത്താന്‍ ഈ നിയമം ശ്രദ്ധിക്കുന്നു.

ബാറ്ററികളുടെ ഉല്‍പ്പാദനം മുതലുള്ള പ്രക്രിയകളില്‍ പരിസ്ഥിതിയുമായുള്ള ബന്ധത്തിന് കോട്ടം വരാതെ നോക്കുന്നതിനു 2001ല്‍ ദ ബാറ്ററീസ് നിയമം പ്രാബല്യത്തില്‍ വരുത്തി. ഉല്‍പ്പാദകന്‍, ഉപഭോക്താവ്, ഉല്‍പ്പാദന പ്രക്രിയകളിലെ സാങ്കേതിക വിദഗ്ദര്‍ എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ നിയമത്തിന്‍റെ പരിധിയില്‍ പ്രധാനമായും വരുന്നത്.

2002ല്‍ ദ നോയിസ് പോലൂഷന്‍ നടപ്പില്‍ വരുത്തി. ശബ്ദമലിനീകരണത്തിനെതിരായി കൊണ്ടുവന്ന നിയമമാണിത്. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതില്‍ സമയപരിധികള്‍ നിര്‍ണയിച്ചാണ് നിയമം പ്രാബല്യത്തിലാക്കിയത്. വലിയ തോതിലുള്ള ശബ്ദത്തിന്‍റെ ഉപയോഗം നിയന്ത്രിക്കുന്നതിനു ഈ നിയമം ഏറെ സഹായകമായിത്തീര്‍ന്നു.

2002ല്‍ കൊണ്ടുവന്ന ദ ബയോളജിക്കല്‍ ഡൈവേഴ്സിറ്റി ആക്റ്റ്, ജൈവവൈവിധ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് നിര്‍മ്മിച്ചത്. പ്രകൃതിയിലെ ജൈവ സമ്പത്തിനെയും അതിന്‍റെ ഉറവിടങ്ങളെയും നാശമേല്‍ക്കാതെ സംരക്ഷിച്ചു നിര്‍ത്തുന്നതിന് ഇത് ശ്രദ്ധ പുലര്‍ത്തുന്നു.

പരിസ്ഥിതിയിലെ പ്രശ്നങ്ങള്‍ കേന്ദ്രീകൃതമായ ഒരു സംവിധാനത്തിലൂടെയും മികച്ച ആസൂത്രണത്തിലൂടെയും പരിഹരിക്കാന്‍ കഴിയുമെന്നതിന് വികസിത രാജ്യങ്ങള്‍ മാതൃക നല്‍കിയിട്ടുണ്ട്. വ്യക്തിപരമായ ശ്രദ്ധയില്‍ നിന്നും പരിഹൃതമാകുന്നവയും, കൂട്ടായ യത്നത്തിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയുന്ന പരിസ്ഥിതി പ്രശ്നങ്ങളുമാണ് പ്രധാനമായും ഒരു രാജ്യത്തിന്‍റെ അല്ലെങ്കില്‍ സമൂഹത്തിന്‍റെ മുന്നില്‍ വരുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഗരങ്ങളും വീര്‍പ്പുമുട്ടിക്കുന്ന ജീവിത സാഹചര്യങ്ങളും അടിസ്ഥാന സൌകര്യങ്ങള്‍ പോലും കടന്നുചെല്ലാത്ത ഗ്രാമങ്ങളും പരിസ്ഥിതി സംരക്ഷണമെന്ന ആശയത്തിന്‍റെ ഇരു ധ്രുവങ്ങളിലായി നിലകൊള്ളുന്നു.

സാമ്പത്തികമായ നേട്ടങ്ങള്‍ക്ക്‌ വേണ്ടി തത്വദീക്ഷയില്ലാതെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ്  നല്‍കുന്നത്, പരിസ്ഥിതിയ്ക്ക് തെല്ലും പ്രാധാന്യം നല്‍കാതെ വന്‍കിട പദ്ധതികള്‍ ആരംഭിക്കുന്നത്, പിഴവുകള്‍ വരുന്ന മേഖലകള്‍ യഥാസമയം ശ്രദ്ധിക്കാതെ മുന്നോട്ട് പോകുന്നത് എന്നിങ്ങനെ പാളിച്ച വരുത്തുന്ന അരക്ഷിതാവസ്ഥയാണ് പലപ്പോഴും നമ്മുടെ രാജ്യത്ത് വലിയ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് വഴി തുറക്കുന്നത്. ചെറുതും വലുതുമായ എത്രയോ ഉദാഹരണങ്ങള്‍ പല കാലങ്ങളിലായി നമ്മുടെ രാജ്യം കണ്ടുകഴിഞ്ഞു.

വര്‍ധിച്ചുവരുന്ന ജനസംഖ്യയ്ക്കനുസൃതമായി ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്ന കടുത്ത വെല്ലുവിളി അഭിമുഖീകരിക്കുന്ന നമ്മുടെ രാജ്യത്തിനു പരിസ്ഥിതിയില്‍ വരുന്ന വ്യതിയാനങ്ങളോടും പ്രശ്നങ്ങളോടും യഥാസമയം പ്രതികരിക്കാനോ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനോ കഴിയാതെ വരുന്നു. സാമ്പത്തിക കാര്യങ്ങള്‍ക്ക് കാര്‍ഷിക മേഖലയെ അമിതമായി ആശ്രയിക്കുന്നത് കൊണ്ടുതന്നെ മണ്ണ്, വെള്ളം, വളം എന്നിങ്ങനെയുള്ള ഘടകങ്ങളുടെ ശാസ്ത്രീയമായ ഉപയോഗങ്ങള്‍ നടപ്പില്‍ വരുത്താന്‍ പലപ്പോഴും സാധിക്കുന്നില്ല.

അടിസ്ഥാനപരമായി പ്രകൃതിയോടു ചേര്‍ന്ന് നില്‍ക്കുന്ന മനുഷ്യന്‍റെ ജീവിതം പരിസ്ഥിതിയുടെ താള ക്രമങ്ങളോട് ഒത്തുപോകുമ്പോഴാണ് സന്തുലിതമായ ഈ ഭൂമിയുടെ അവസ്ഥകളില്‍ ഭാഗഭാക്കാകാന്‍ അവനു കഴിയുന്നത്. അതുകൊണ്ടുതന്നെ പരിസ്ഥിതി പ്രശ്നങ്ങളില്‍ നല്‍കുന്ന ശ്രദ്ധയിലൂടെയും സൂക്ഷ്മമായ സമീപനത്തിലൂടെയും മാത്രമേ വ്യക്തികള്‍ക്കും സമൂഹത്തിനും രാജ്യത്തിനും മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ.

കടപ്പാട്: നമ്മുടെ പരിസ്ഥിതി

Poorna Reference Series - Science

അവസാനം പരിഷ്കരിച്ചത് : 12/13/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate