অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജല ഉപയോഗവും വിതരണവും

ജലം ഉപയോഗിക്കുന്നതിന് പുതിയ പെരുമാറ്റച്ചട്ടം

നൂറ്റാണ്ടുകളായി ജലസുഭിക്ഷതയില്‍ കഴിഞ്ഞവരാണ് നാം. ഈ പൈതൃകത്തിന്റെ ഫലമായി വെള്ളത്തിന്റെ കാര്യത്തില്‍ നാം കുറ്റകരമായ പാഴാക്കലും അമിത ഉപയോഗവും ഇന്നും തുടര്‍ന്നുപോരുന്നുണ്ട്. പക്ഷേ, ഇന്ന് വെള്ളം തികച്ചും ദുര്‍ലഭമായ ഒരു വസ്തുവാണ്. ഈ മാറ്റം ഉള്‍ക്കൊള്ളുവാന്‍ നാം കേരളീയര്‍ക്ക് ഇന്നും കഴിഞ്ഞിട്ടില്ല. അതിനാല്‍ വെള്ളം ഉപയോഗിക്കുന്ന നാനാരംഗങ്ങളിലും അമിത ഉപയോഗവും, തെറ്റായ ഉപയോഗവും വ്യാപകമായി തന്നെയുണ്ട്. ഈ യാഥാര്‍ഥ്യത്തിന്‍റെ വെളിച്ചത്തില്‍ വെള്ളത്തിന്റെ ഉപയോഗം സംബന്ധിച്ച് സമഗ്രമായ ഒരു പെരുമാറ്റച്ചട്ടം ആവിഷ്കരിക്കുകയും അത് ബോധവല്‍ക്കരണത്തില്‍ കൂടി എല്ലാ ജനങ്ങളെക്കൊണ്ടും സ്വീകരിപ്പിക്കുകയും ചെയ്യണം. എന്നാല്‍ മാത്രമേ കടുത്ത പ്രതിസന്ധിയുടെ രൂപം പ്രാപിച്ചുവരുന്ന ഇന്നത്തെ ജലക്ഷാമം ഒരു പരിധിവരെയെങ്കിലും പരിഹൃതമാകുകയുള്ളൂ. ഓരോ രംഗത്തെ ഉപയോഗത്തെ സംബന്ധിച്ചും അനുയോജ്യവും പ്രായോഗികവുമായ പെരുമാറ്റ ചട്ടങ്ങളാണ് വേണ്ടത്. ഇത് സംബന്ധിച്ച ചില സൂചനകള്‍ മാത്രമാണ് താഴെ കൊടുക്കുന്നത്.

കാര്‍ഷികരംഗം

ആദ്യമായി കാര്‍ഷികരംഗം തന്നെ നോക്കാം. ശുദ്ധജലത്തിന്റെ സിംഹഭാഗവും (83 ശതമാനം) ഉപയോഗിക്കുന്നത് കൃഷിക്കാണ്. ഈ വസ്തുതയുടെ വെളിച്ചത്തില്‍ ഈ രംഗത്തെ ഉപയോഗത്തില്‍ കുറവ് നേരിടുന്നതത്രയും ശുദ്ധജലം കൂടുതലായി ലഭ്യമാക്കിയതിന് തുല്യമായിരിക്കും.

അജ്ഞത കൊണ്ടും തെറ്റായ ധാരണ കൊണ്ടും പല കര്‍ഷക സുഹൃത്തുക്കളും ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്. കിണറുകള്‍, കുളങ്ങള്‍ തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നും, സര്‍ക്കാര്‍ വക ജലസേചന കനാലുകള്‍ വഴിയും ധാരാളം വെള്ളം ലഭ്യമാണെന്ന കാരണത്താല്‍, തെങ്ങ്, ജാതി മുതലായ വൃക്ഷങ്ങളുടെ തടത്തിലും വെള്ളം കെട്ടിനിര്‍ത്തുന്ന കൃഷിക്കാരും, പാടത്ത് ആവശ്യത്തില്‍ കൂടുതല്‍ സമയം വെള്ളം കെട്ടിനിര്‍ത്തുന്ന നെല്‍ക്കൃഷിക്കാരും ദുര്‍ലഭമല്ല. പലപ്പോഴും ആവശ്യത്തിലധികമായ ജലസേചനം കൊണ്ട് ദോഷവും ഉണ്ടാകാറുണ്ട്. മണ്ണിന്‍റെ തരം, വിളകളുടെ സ്വഭാവം തുടങ്ങി പല ഘടകങ്ങളുടെയും അടിസ്ഥാനത്തില്‍, ഓരോ വിളയ്ക്കും വേണ്ടത്ര വെള്ളം മാത്രം ഉപയോഗിക്കേണ്ട ആവശ്യകത കര്‍ഷകരെ മനസ്സിലാക്കുവാന്‍ സംവിധാനങ്ങള്‍ അത്യാവശ്യമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ദുര്‍ലഭമായ വെള്ളം ഓരോ വിളയ്ക്കും വേണ്ടത് മാത്രം ഉപയോഗിക്കുന്ന ഒരു അവസ്ഥ ഉണ്ടാകണം.

മാത്രമല്ല, വളരെ കൂടുതല്‍ ജലം വേണ്ട കാര്‍ഷിക വിളകളിലേയ്ക്കുള്ള മാറ്റം നിരുത്സാഹപ്പെടുത്തേണ്ടതാണ്. സമഗ്രമായ ഒരു ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായി, ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു സ്ഥലത്ത് മാത്രമേ, കൂടുതല്‍ ജലം വേണ്ട വിളകള്‍ കൃഷി ചെയ്യാവൂ. ലാഭം മാത്രം അടിസ്ഥാനമാക്കി ഏതു വിള കൃഷി ചെയ്യണമെന്ന കര്‍ഷകന്‍റെ തീരുമാനം മേല്‍പ്പറഞ്ഞ സമഗ്രഭൂവിനിയോഗ പദ്ധതിയ്ക്ക് അനുസരിച്ചായിരിക്കണം.

മറ്റു ഉപയോഗങ്ങള്‍ക്ക് ശേഷമുള്ള വെള്ളം കൃഷിക്കായി ഉപയുക്തമാക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളും കര്‍ഷകരില്‍ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. പുനര്‍വിനിയോഗം ഏറ്റവും കൂടുതലായി പ്രയോഗിക്കേണ്ടത് വെള്ളത്തിന്റെ കാര്യത്തിലാണ്. ഉദാഹരണത്തിന് പട്ടണങ്ങളില്‍ കാര്‍ കഴുകുന്നതിനുപയോഗിക്കുന്ന വെള്ളം, പൂന്തോട്ടം നനയ്ക്കാനോ, പച്ചക്കറി കൃഷി ചെയ്യുവാനോ മറ്റോ ഉപയുക്തമാക്കുവാന്‍ സാധിക്കുന്നതാണ്.

ചുരുക്കത്തില്‍ കാര്‍ഷികരംഗത്തെ ജലഉപയോഗം അത്യാവശ്യത്തിനുമാത്രം എന്ന അവസ്ഥയില്‍ ഒതുക്കേണ്ടിയിരിക്കുന്നു. കൂടാതെ എല്ലാ കര്‍ഷക സുഹൃത്തുക്കളും അവരവരുടെ കൃഷിയിടത്തില്‍ പരമാവധി മഴവെള്ളം കെട്ടിനിര്‍ത്തി ഭൂഗര്‍ഭജലം സമ്പുഷ്ടമാക്കുകയും വേണം. ജൈവകൃഷിയിലെ ഒരു പ്രധാന നടപടിയായ, ജൈവപദാര്‍ത്ഥങ്ങളെകൊണ്ടുള്ള പുതയിടല്‍ ജലത്തിന്‍റെ ബാഷ്പീകരണം തടയുവാനും വിളകള്‍ക്ക് നല്‍കേണ്ട വെള്ളം കുറയ്ക്കുവാനും സഹായകമാകും. കൃഷി വിളകളിലെ വൈവിധ്യം നിബിഡമായ സസ്യാവരണം ലഭിക്കുന്നതിനു സഹായിക്കും. ഈ അവസ്ഥ ഭൂഗര്‍ഭജലസംഭരണം എളുപ്പമാക്കും. മാത്രമല്ല വൈവിദ്ധ്യമാര്‍ന്ന കൃഷിരീതി അന്തരീക്ഷവും മേല്‍മണ്ണും വരളുവാന്‍ ഇടയാക്കുകയില്ല. തെറ്റായ കാര്‍ഷിക ജലസേചന നയങ്ങള്‍ മൂലം കൃഷിക്ക് ഉപയുക്തമാക്കുന്ന വെള്ളം ആദ്യം വര്‍ദ്ധിപ്പിക്കുകയും പിന്നീട് വേണ്ടത്ര വെള്ളം നല്‍കാനാകാതെ കൃഷിക്കാരെ വിഷമിപ്പിക്കുകയും ചെയ്തതിന് എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. പുതിയ ജലസേചന പദ്ധതിയില്‍ കുടിവെള്ളം ലഭിക്കുമ്പോള്‍ കൂടുതല്‍ വെള്ളം വേണ്ട വിളകളിലേയ്ക്ക് മാറുകയും പിന്നീട് വേണ്ടത്ര വെള്ളം ലഭിക്കാതാകുമ്പോള്‍ ഒരു തിരിച്ചുപോക്ക് വിഷമകരവും ആകുന്ന അവസ്ഥ നമ്മുടെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇതുവരെയും വെള്ളം ലഭിക്കാതിരുന്ന സ്ഥലങ്ങളില്‍ പുതുതായി ലഭിച്ച ജലസേചനം മൂലം ഉണ്ടായിട്ടുള്ള വെള്ളക്കെട്ടും ലവണീകരണവും ഈ അവസരത്തില്‍ വിസ്മരിക്കാവുന്നതല്ല.

അടുത്തതായി വ്യവസായരംഗത്തെ ജലഉപയോഗം നോക്കാം. ഉപകാരം ചെയ്യുന്നവനെ ഉപദ്രവിക്കുന്ന നയമാണ് മിക്ക വ്യവസായങ്ങളും പിന്തുടരുന്നത്. വ്യവസായശാലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ വെള്ളം എടുക്കുന്ന അതേ പുഴയിലേക്ക് (അഥവാ ജല സ്രോതസ്സിലേയ്ക്ക്) തന്നെ മാരകമായ വിഷാംശങ്ങള്‍ കലര്‍ന്ന വെള്ളം വിടുന്നതില്‍ വ്യവസായശാലകള്‍ക്ക് യാതൊരു മടിയുമില്ല. മലിനജലം പരിചരിക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ടെങ്കിലും മിക്ക അവസരങ്ങളിലും അവയൊന്നും ഫലപ്രദമായി പ്രവര്‍ത്തിച്ചു കാണുന്നില്ല. സമൂഹത്തിന്‍റെ മുഴുവന്‍ അത്യാവശ്യമായ ജലസ്രോതസ്സിലേയ്ക്ക് വ്യവസായമാലിന്യങ്ങള്‍ തള്ളുന്നതിലെ അധാര്‍മ്മികതയ്ക്ക് നിയമത്താല്‍ കഴിയുംവിധം മാതൃകാപരമായ ശിക്ഷ നല്‍കിയും, സമൂഹ മനസ്സാക്ഷിയെ ഉണര്‍ത്തുന്ന പ്രചരണോപാധികള്‍ വ്യാപകമാക്കിയും നേരിടേണ്ടതാണ്. പ്രായോഗിക തലത്തില്‍ സാധ്യമായിടത്തെല്ലാം വെള്ളം പുനര്‍ചംക്രമണം ചെയ്ത് വീണ്ടും, വീണ്ടും ഉപയോഗിക്കേണ്ടതാണ്. വെള്ളം സുലഭമായിരുന്ന കാലത്ത് വ്യവസായങ്ങള്‍ക്ക് അത് വെറുതെ കൊടുത്തിരുന്നത് സ്വാഭാവികം മാത്രം. പക്ഷേ, ഇന്ന് ദുര്‍ലഭമായിത്തീരുന്ന വെള്ളം വെറുതെ കൊടുക്കുന്നതില്‍ നീതിയോ യുക്തിയോ ഉണ്ടെന്ന് തോന്നുന്നില്ല. വ്യവസായശാലകളിലെ വെള്ളം – പ്രത്യേകിച്ച് തണുപ്പിക്കുവാന്‍ ഉപയോഗിക്കുന്നത് – അതേ വ്യവസായശാലയില്‍ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുവാനുള്ള സംവിധാനം ഉണ്ടാക്കുവാന്‍ കഴിയും. ഇത്തരത്തില്‍ വ്യവസായ ആവശ്യത്തിനുപയോഗിക്കുന്ന വെള്ളത്തിന്‍റെ പുനര്‍ചംക്രമണത്തിന് വളരെയേറെ സാധ്യതകളുണ്ട്. ഒരു നിശ്ചിത കാലഘട്ടത്തില്‍ വ്യാവസായികോല്‍പാദനം വര്‍ദ്ധിച്ചിട്ടും വ്യാവസായിക ഉത്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തില്‍ ഒട്ടും വര്‍ധനയില്ലാത്ത അനുഭവങ്ങളും ഉണ്ട്. നിരവധി ആവശ്യങ്ങള്‍ നിറവേറ്റുന്ന വെള്ളം, വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനായി ആസൂത്രണം ചെയ്യുമ്പോള്‍, മറ്റ് ആവശ്യങ്ങള്‍മേല്‍ - പ്രത്യേകിച്ചും കുടിവെള്ളത്തിനുമേല്‍ - ഉണ്ടാകുന്ന പ്രത്യാഘാതം വിശദമായി പഠിക്കേണ്ടതും ഭാവിയില്‍പ്പോലും ഒരു പ്രതിസന്ധി ഉണ്ടാകുവാനിടയില്ലാത്തവിധം ജലലഭ്യതയും ജലഉപയോഗവും തമ്മില്‍ പൊരുത്തപ്പെടല്‍ ഉറപ്പാക്കേണ്ടതുമാണ്.

ഗാര്‍ഹികരംഗം

ഗാര്‍ഹികരംഗത്തെ ഉപഭോഗം ആകെ ഉപയോഗത്തിന്‍റെ ശതമാന കണക്കില്‍ (10%) കുറവാണെങ്കിലും രൂക്ഷമായ ജലപ്രതിസന്ധി നേരിടാന്‍ ഓരോ തുള്ളിയും അമൂല്യമായി കരുതേണ്ടതാണ്. അപ്രകാരം നിരവധി പേര്‍ ചെറിയ തോതില്‍ സംരക്ഷിക്കപ്പെടുന്ന ഓരോ തുള്ളി വെള്ളവും വലിയ അളവായിത്തീരുകയും പ്രശ്നപരിഹാരത്തിന് വലിയ സംഭാവന നല്‍കുകയും ചെയ്യും. ഒരു തുള്ളി വെള്ളം പോലും പാഴാക്കുന്നതിന് രാജ്യദ്രോഹമാണെന്ന ബോധം ഓരോ പൗരനും ഉണ്ടാകണം.

ഗാര്‍ഹിക ജലഉപയോഗം കുറയ്ക്കുവാനുള്ള ഒരു പ്രധാന നടപടി നഗരങ്ങളിലെ കക്കൂസുകളിലെ ഫ്ലഷുകളുടെ രൂപകല്‍പ്പന മാറ്റുകയാണ്. ഒറ്റ വലിയ്ക്ക്‌ പത്തോ പതിനാറോ ലിറ്റര്‍ വെള്ളം വരെ നഷ്ടമാകുന്ന ഫ്ലഷുകള്‍ നഗരങ്ങളില്‍ കാണുന്നുണ്ട്. ഇതിനുപകരം 5 മുതല്‍ 6 ലിറ്റര്‍ വരെ വെള്ളം ശക്തമായി പ്രയോഗിച്ചാല്‍ ഇപ്പോഴത്തെ ഫലം ലഭിയ്ക്കുന്നതുമാണ്. മാത്രമല്ല മൂത്രമൊഴിച്ചു കഴിഞ്ഞാല്‍ ഫ്ലഷ് ചെയ്യുവാനായി ചെറിയ തോതില്‍ മാത്രം വെള്ളം നഷ്ടപ്പെടുത്തുന്ന പ്രത്യേക രീതിയിലുള്ള ഫ്ലഷിംഗ് രൂപകല്‍പ്പന ചെയ്യാവുന്നതാണ്.

കുടിവെള്ളത്തിനും മറ്റും ഉപയോഗിക്കുന്ന ടാപ്പുകള്‍, കൈവിട്ടാല്‍ താനേ അടയുന്നവയാക്കാം. അങ്ങനെയല്ലാത്ത ടാപ്പുകള്‍ മുഴുവനായി തുറക്കാതിരിക്കുക. പൈപ്പുപയോഗിക്കുമ്പോള്‍ ആവശ്യമില്ലാത്തപ്പോള്‍ അടയ്ക്കുവാനായി ഇടതുകൈ സദാ ടാപ്പിലായിരിക്കണം. പല്ല് തേയ്ക്കുമ്പോഴോ, ഷേവു ചെയ്യുമ്പോഴോ ടാപ്പ് തുറന്നിട്ടാല്‍ 10-15 ലിറ്റര്‍ വെള്ളം പാഴായിപ്പോകും. ജലം തുള്ളികളായി പാഴാകുന്നതും, കവിഞ്ഞൊഴുകി നഷ്ടപ്പെടുന്നതും ഒഴിവാക്കണം. ഒരു സെക്കന്‍റില്‍ ഒരു തുള്ളി വെള്ളം എന്ന തോതില്‍ ടാപ്പില്‍ നിന്നും ലീക്ക് ചെയ്‌താല്‍, ഒരു ദിവസം 1.5 ലിറ്റര്‍ വെള്ളം പാഴായിപ്പോകും എന്ന് ഓര്‍ക്കുക. ഗാര്‍ഹിക ജലസംരക്ഷണത്തിന്റെ ഭാഗമായി കുറച്ചുവെള്ളം കൊണ്ട് കുളിക്കുവാന്‍ ശീലിക്കണം. കുളിമുറിയിലെ ഉപയോഗം കഴിഞ്ഞ വെള്ളം പറമ്പിലേയ്ക്ക് (മറ്റു ചെടികള്‍ക്കോ, വൃക്ഷങ്ങള്‍ക്കോ) ഒഴുക്കിവിട്ടാല്‍ ഭൂഗര്‍ഭജലം സമ്പുഷ്ടമാകും. പച്ചക്കറികള്‍, അരി തുടങ്ങിയവ കഴുകിയ വെള്ളം അടുക്കള തോട്ടത്തിലോ, പൂന്തോട്ടത്തിലോ ചെടികള്‍ നനയ്ക്കുവാന്‍ ഉപയോഗിക്കാം. ചെടികള്‍ നനയ്ക്കുന്നത് സായാഹ്നത്തിലാക്കിയാല്‍ ഒട്ടധികം ബാഷ്പീകരണം ഒഴിവാക്കാം. വെള്ളം കുറച്ച് ഉപയോഗിക്കുവാന്‍ വീട്ടമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉദാ: പച്ചക്കറികള്‍ വേവിച്ച വെള്ളത്തില്‍ അരിയോ, പരിപ്പോ വേവിക്കാം. വീടിന്‍റെ മുറ്റം കോണ്‍ക്രീറ്റ് ചെയ്യാതിരുന്നാല്‍ അത്രമാത്രം ജലം ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങും.

കാറ് കഴുകുമ്പോള്‍ ഹോസിലൂടെ വെള്ളം ഉപയോഗിക്കുന്നതിന് പകരം ബക്കറ്റില്‍ വെള്ളം പിടിച്ച് കഴുകിയാല്‍ ഏറെ വെള്ളം ലാഭിക്കാം. വീടുകളിലെ ഉപയോഗത്തിന് ടാങ്കുകളിലെയ്ക്ക് മോട്ടോര്‍ വഴി വെള്ളം പമ്പ് ചെയ്യുമ്പോള്‍ ടാങ്ക് കവിഞ്ഞൊഴുകുന്നതിന് മുമ്പേ മോട്ടോര്‍ ഓഫ്‌ ചെയ്യണം.

പട്ടണപ്രദേശങ്ങളില്‍ നിരന്തരമായി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്നു വരികയാണല്ലോ. ഇത്തരത്തില്‍ കെട്ടിടങ്ങള്‍ ഉണ്ടാകുമ്പോള്‍ അത്രയും സ്ഥലത്ത് ലഭിക്കുന്ന ജലം സംഭരിക്കാത്ത അവസ്ഥയിലേക്ക് പോവുകയാണ്. ഇതിനു പരിഹാരമായി അഥവാ പകരമായി കെട്ടിടത്തിന്‍റെ മുകള്‍ഭാഗത്ത് വീഴുന്ന മുഴുവന്‍ വെള്ളവും മഴവെള്ളസംഭരണികളില്‍ സംഭരിച്ച് ഉപയോഗിക്കുകയോ, കിണറ്റിലേക്ക് തിരിച്ചു വിടുകയോ ചെയ്യേണ്ടതാണ്.

പൊതു ടാപ്പ് കേടുവന്നോ, ലീക്കുണ്ടായതുകൊണ്ടോ വെള്ളം നഷ്ടപ്പെടുമ്പോള്‍ ആ വിവരം അധികാരികളെ അറിയിക്കുവാനുള്ള പൗരബോധം നമുക്കുണ്ടാകണം. ഗാര്‍ഹിക ആവശ്യത്തിനുള്ള വെള്ളം ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കുവാനുള്ള അവബോധം ഉണ്ടാകണം. ഇതെല്ലാം പ്രാവര്‍ത്തികമാക്കുവാന്‍ വെള്ളത്തിന്റെ യഥാര്‍ത്ഥ വില നമ്മളറിയണം.

ജല അതോറിട്ടി വഴി നടത്തപ്പെടുന്ന കുടിവെള്ളപദ്ധതികളില്‍ 15-25 ശതമാനത്തോളം ഗാര്‍ഹിക കണക്ഷനുകളുടെയും ജല റീഡിംഗ് മീറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതിയുണ്ട്. ഇത് പരിഹരിക്കപ്പെടുന്നതിന് അധികൃതരും പൊതുജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.

ജലത്തിന്‍റെ പൊതുവിതരണവും വിലയും

ചുരുങ്ങിയ കാലം കൊണ്ട്, പ്രദാനം (supply) വര്‍ദ്ധിപ്പിക്കാന്‍ മഴവെള്ള സംഭരണം വ്യാപകമാക്കുക, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വര്‍ധിച്ച പ്രദാനം ഉറപ്പാക്കാന്‍ നദികളെ സംരക്ഷിക്കുക, വെള്ളത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കാന്‍ പുത്തന്‍ പെരുമാറ്റച്ചട്ടം പ്രചരിപ്പിക്കുക എന്നീ ത്രിമുഖ പദ്ധതികളില്‍ കൂടി ഇന്ന് നാം നേരിടുന്ന ജാലപ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമത്തില്‍ ഏറെ സംഗതമായ മറ്റൊരു കാര്യം വെള്ളത്തിന്റെ വിതരണവും അതിനു ഈടാക്കേണ്ട വിലയും സംബന്ധിച്ചാണ്. വിവാദപരമായ ഇക്കാര്യത്തെപ്പറ്റി ചില സൂചനകള്‍ മാത്രമാണ് താഴെ കൊടുക്കുന്നത്.

ജനസാന്ദ്രത കൂടിയ വന്‍ നഗരങ്ങള്‍ക്കും, മറ്റൊരു മാര്‍ഗത്തില്‍ക്കൂടിയും ശുദ്ധജലം ലഭ്യമല്ലാത്ത പ്രദേശങ്ങളിലേയ്ക്കും ഇന്നത്തെ സമ്പ്രദായത്തിലുള്ള ശുദ്ധജല വിതരണം അനുപേക്ഷണീയമാണ്. ഈ സമ്പ്രദായത്തില്‍ ലഭ്യമായ ജലം ഒരു കേന്ദ്രത്തിലെ വലിയ ടാങ്കുകളില്‍ എത്തിച്ച്, വെള്ളം എത്തേണ്ട സ്ഥലങ്ങളിലെല്ലാം കുഴല്‍ ഇട്ട്, വെള്ളം എത്തിക്കുക എന്നതാണല്ലോ രീതി. വളരെയധികം മൂലധനം മുടക്കേണ്ട ഒന്നാണ്. അതായത് മൂലധനചെലവ് കൂടും. ഒരു മതിപ്പ് അനുസരിച്ച് കേരളത്തിലെ എല്ലാ വീടുകളിലും കുഴലില്‍ കുടിവെള്ളം എത്തിക്കാന്‍ 10000 മുതല്‍ 20000 കോടി രൂപ വരെ ചിലവും 25 കൊല്ലക്കാലം കാത്തിരിപ്പും വേണം.

ഭീമമായ മുതല്‍മുടക്ക് വേണമെന്നതോ, കാലതാമസം ഉണ്ടാകുമെന്നതോ കൂടാതെ, ഈ രീതിയിലുള്ള ശുദ്ധജല പദ്ധതിയ്ക്ക് മറ്റു ചില ദോഷങ്ങള്‍ കൂടിയുണ്ട്. വെള്ളം പോലെ അത്യാവശ്യമായ ഒരു കാര്യത്തിനു മറ്റു ഏജന്‍സികളെ – അതും ഒട്ടും തന്നെ കാര്യക്ഷമമല്ലാത്ത സര്‍ക്കാര്‍ അഥവാ പൊതു ഏജന്‍സികളെ മാത്രം – പൂര്‍ണ്ണമായും ആശ്രയിക്കുന്നത് അഭികാമ്യമാണോ? മറ്റു മാര്‍ഗ്ഗങ്ങളില്‍ കൂടി ശുദ്ധജലം മുഴുവന്‍ ആവശ്യത്തിനോ ഭാഗികമായോ ലഭ്യമാണെങ്കില്‍ (ലഭ്യമാക്കാമെങ്കില്‍) അത്രയെങ്കിലും സ്വയം പര്യാപ്തതയല്ലേ നല്ലത്? ഏവരും ആലോചിക്കേണ്ട കാര്യമാണ് ഇത്.

മറ്റൊരപകടം, ടാപ്പ് തുറന്നാല്‍ കുഴലില്‍ കൂടെ വരുന്ന വെള്ളം കിട്ടുമെങ്കില്‍പ്പിന്നെ, ജലസ്രോതസ്സുകളും, എക്കാലവും വെള്ളം നല്‍കാന്‍ കഴിവുള്ള കിണറുകളും കുളങ്ങളും സംരക്ഷിക്കുവാന്‍ ആരും തന്നെ തയ്യാറാവുകയില്ല. അവ അവഗണിക്കപ്പെടും. ഭൂഗര്‍ഭജല റീചാര്‍ജിംഗ് തന്നെ കുറയും. കേന്ദ്രീകൃത വിതരണ സമ്പ്രദായത്തിനുള്ള വെള്ളം പോലും ചിലയിടങ്ങളില്‍ ലഭ്യമല്ലാതാകും.

മറ്റൊന്ന് വെള്ളത്തിന്‍റെ വില സംബന്ധിച്ചാണ്. വെള്ളം പ്രകൃതിയുടെ വരദാനമാണെന്നും അത് സമൂഹത്തിന്‍റെ പൊതുമുതലാണെന്നും പറയുന്നത് ശരി തന്നെ. പക്ഷേ വെള്ളത്തിന്‌ വില എന്നു പറയുമ്പോള്‍ വെള്ളം ആവശ്യക്കാരന്റെ വിരല്‍ത്തുമ്പില്‍ എത്തിക്കുന്നതിനുള്ള ചെലവ് ഒരു പ്രധാന ഘടകമാണ്. അതിന് ചാര്‍ജ് ഈടാക്കിയേ പറ്റൂ. പ്രകൃതി നല്‍കുന്ന വെള്ളത്തിന്‌ - അത് ലഭ്യമായിടങ്ങളില്‍ നിന്നും മറ്റും ചിലവുകള്‍ ഒന്നുമില്ലാതെ എടുക്കുമ്പോള്‍ - വില വേണ്ടെന്നുവയ്ക്കാമെന്ന വാദം പോലും ഭാഗികമായി മാത്രമേ അംഗീകരിക്കാന്‍ പറ്റൂ. എന്തുകൊണ്ടെന്നാല്‍, അത്യാവശ്യമുള്ള ഏതൊരു പദാര്‍ത്ഥവും ദുര്‍ലഭമാകുമ്പോള്‍, അത് ഒരു സാമ്പത്തിക പദാര്‍ഥമായിത്തീരും. അതിനു വിലയുണ്ടാകും. പ്രദാന – ഡിമാന്ടുകള്‍ അനുസരിച്ച് വിലമാറും. നേരത്തെ സൂചിപ്പിച്ചതുപോലെ ആവശ്യക്കാരന്റെ വിരല്‍ത്തുമ്പില്‍ എത്തിക്കാനുള്ള ചിലവ് എങ്കിലും ഈടാക്കിയേ പറ്റൂ. അല്ലെങ്കില്‍ കാലക്രമത്തില്‍ വിതരണ സംവിധാനം – അത് എത്രതന്നെ ചുരുങ്ങിയ തോതിലായാലും – നിലയ്ക്കും.

ഇവിടെ നാം നമ്മള്‍ക്ക് പരിചിതമായ ദീര്‍ഘകാല സാംസ്കാരിക പൈതൃകവും മാറിയ സാമ്പത്തിക – സാമൂഹിക യാഥാര്‍ത്യങ്ങളും തമ്മിലുള്ള സംഘര്‍ഷമല്ലേ നേരിടുന്നത്? മിക്ക സംസ്കാരങ്ങളിലും വെള്ളം വെറുതേ ലഭിച്ചു പോന്നിരുന്നു. ആവശ്യത്തിന് വേണ്ടത്ര വെള്ളം ഉണ്ടായിരുന്നത് കൊണ്ടും, അത്യാവശ്യമുള്ളതായതുകൊണ്ടും ഈ സാംസ്കാരിക പാരമ്പര്യം വെള്ളത്തെ ഒരു വിലയില്ലാത്ത (സാമ്പത്തികാര്‍ത്ഥത്തില്‍) സാമൂഹ്യവസ്തു(social good)വാക്കി തീര്‍ത്തു. ഇപ്പോള്‍ കാലം മാറി. വെള്ളത്തിന്‍റെ ആവശ്യം കൂടി.

ജലവിതരണം

വെള്ളത്തിന്‍റെ സപ്ലൈ കൂട്ടുവാന്‍ നമുക്ക് പരിമിതികളുണ്ട്. അത് യഥാര്‍ത്ഥത്തില്‍ ഒരു സാമ്പത്തിക പദാര്‍ഥമായി കഴിഞ്ഞു. അത് ഏവര്‍ക്കും വെറുതെ കൊടുക്കുവാന്‍ പറ്റാത്ത അവസ്ഥ. ഈ മാറിയ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍, ഒരു വശത്ത് വെള്ളം ഉപയോഗിക്കുന്ന എല്ലാവര്‍ക്കും, മറുവശത്ത് അത് എല്ലാവര്‍ക്കും എത്തിക്കാന്‍ ബാധ്യസ്ഥരായവര്‍ക്കും സാധിക്കുന്നില്ല എന്നതാണ് പ്രശ്നം. ചുരുക്കത്തില്‍, അത്യാവശ്യമുള്ളതെങ്കിലും വേണ്ടത്ര വെള്ളം വെറുതെ കിട്ടിയിരുന്ന അവസ്ഥയില്‍ നിന്നും, കടുത്ത ക്ഷാമം എന്ന അവസ്ഥയില്‍ നാം എത്തിനില്‍ക്കുന്നു. നീതിക്ക് കോട്ടം തട്ടാതെ ഈ മാറ്റം എങ്ങനെ നേരിടാം? ഇത് ഒരു സമഗ്രമായ ചര്‍ച്ചയിലൂടെ ഉത്തരം കണ്ടെത്തേണ്ട വസ്തുതയാണ്.

വെള്ളം ഇന്ന് ഒരു വിലപിടിച്ച വസ്തുവാണെന്നും, അതിന് ക്ഷാമം ഉണ്ടെന്നും ഉള്ള അവബോധം എല്ലാ ജനങ്ങളിലും ഉണ്ടാകത്തക്കവണ്ണം ജലസാക്ഷരത വ്യാപകവും ഫലപ്രദവുമാക്കണം. ഈ ബോധവല്‍ക്കരണത്തില്‍ക്കൂടി ജലലഭ്യത വര്‍ദ്ധിപ്പിക്കാനും അതിന്‍റെ ഉപയോഗത്തില്‍ അതീവ മിതത്വം പാലിക്കാനും ജനങ്ങളെ സജ്ജരാക്കണം. എനാല്‍ മാത്രമേ ഇന്നത്തെ ജലപ്രതിസന്ധി തരണം ചെയ്യാനാകൂ. ജലക്ഷാമം കുടിവെള്ളം മുട്ടിക്കുക മാത്രമല്ല, അത് നമ്മുടെ ഭക്ഷ്യ സുരക്ഷിതത്വത്തെയും ഭാവിവികസനത്തെയും പ്രതികൂലമായി ബാധിക്കും.

പ്രാദേശിക ജലനയത്തിന്റെ ആവശ്യകത

നാളിതുവരെ നമ്മള്‍ അനുഭവിച്ച വരള്‍ച്ചയില്‍ നിന്നും നാം കേരളീയര്‍ എന്ത് പഠിച്ചു എന്ന് തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. വരള്‍ച്ച നമ്മുടെ ഒരു പ്രതിവര്‍ഷ ചര്‍ച്ചാവിഷയമായി തുടരുന്നു. പതിവിലും കൂടുതല്‍ മഴ ലഭിച്ചിട്ടും കേരളത്തിലെ പല ജില്ലകളിലും ജലക്ഷാമം അതിരൂക്ഷമായി അനുഭവപ്പെട്ടു തുടങ്ങി. ആഗോളതാപനം കേരളത്തെ രൂക്ഷമായി ബാധിച്ചു തുടങ്ങി എന്ന് നാം തിരിച്ചറിയുന്നു. ഭൂമിശാസ്ത്രപരമായി കേരളം ഭൂമധ്യരേഖയ്ക്ക് അടുത്തായതിനാല്‍ ആഗോളതാപനത്തിന്‍റെ തീവ്രത ഇനിയുമേറെ വര്‍ധിക്കുമെന്നും ഇതുവരെ അനുഭവിച്ച വരള്‍ച്ചകളെക്കാളുമേറെ രൂക്ഷമായി ഇനി വരാനിരിക്കുമെന്ന് നാം അറിഞ്ഞിരിക്കണം. നമ്മുടെ നാട് ശക്തമായ സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോകുന്നത്. ഓരോ വര്‍ഷവും വരള്‍ച്ചാ ദുരിതാശ്വാസത്തിനായി ക്രമാതീതമായി പണം ചെലവാക്കുവാന്‍ നമുക്കാവില്ല. ഓരോ വര്‍ഷവും ശിഥിലമായ ചില പദ്ധതികള്‍ ഉണ്ടാക്കി, അത് ധൃതിപിടിച്ച് നടപ്പിലാക്കുന്നു. നാമിന്ന് പഞ്ചായത്തിരാജിനു കീഴിലാണല്ലോ. അതിനാല്‍ പഞ്ചായത്ത്തലത്തില്‍ നമുക്ക് സമഗ്രവും, സുസ്ഥിരവും, ക്രിയാത്മകവും, ശാസ്ത്രീയവുമായ ഒരു പരിഹാരം വേണം.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും അതിന്‍റെ പരിധിയിലുള്ള ജനങ്ങള്‍ അനുഭവിക്കുന്ന ശുദ്ധജലക്ഷാമത്തിന് പ്രതിവിധി കണ്ടെത്തുവാനുള്ള ഉത്തരവാദിത്വമുണ്ട്. കാരണം ശുദ്ധജലം ഓരോ പൗരന്‍റെയും അടിസ്ഥാന ആവശ്യവും അവകാശവുമാണ്. ഇരുപത്തിനാലു മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും ശുദ്ധജലം ഓരോ പൗരനും ലഭ്യമാക്കണം എന്നത് ഓരോ തദ്ദേശസ്ഥാപനവും ആഗ്രഹിക്കുന്നു. എന്നാല്‍ ഇത് ഒരു ദശാബ്ധത്തിനുള്ളിലെങ്കിലും സാധിക്കണമെങ്കില്‍ ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിലും വ്യക്തമായ നയവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അതിനനുസൃതമായ പദ്ധതികളും ആവശ്യമാണ്‌. ഇതിനര്‍ഥം തദ്ദേശസ്ഥാപനങ്ങള്‍ ഈ ലക്ഷ്യത്തിനായി യാതൊന്നും ഇപ്പോള്‍ ചെയ്യുന്നില്ല എന്നല്ല. വളരെയധികം പണം ചെലവഴിക്കുകയും പദ്ധതികള്‍ പല ഘട്ടത്തിലായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്, ഈ സ്ഥാപനങ്ങള്‍. പക്ഷേ, അനുദിനം ചൂടുകൂടുന്ന അന്തരീക്ഷം നമ്മുടെ ജലാവശ്യം പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുമെന്നത് കൊണ്ടും ഈ നാടിന്‍റെ ഭക്ഷ്യോത്പാദനത്തിനും, പൊതുജനാരോഗ്യത്തിനും, പാരിസ്ഥിതിക സന്തുലനത്തിനും, ഊര്‍ജ്ജലഭ്യതയ്ക്കും ഈ അവസ്ഥ വലിയ വിലങ്ങുതടി ആകുമെന്നതുകൊണ്ടും അടിയന്തിരമായി ശുദ്ധജലലഭ്യതയെ അതിന്‍റെ സമഗ്രതയില്‍ കാണുന്ന പ്രാദേശികനയവും അതിന്‍റെ വെളിച്ചത്തില്‍ ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള ആക്ഷന്‍ പ്ലാനുകളും ഉടനടി നടപ്പിലാക്കേണ്ടതാണ്.

പ്രാദേശികനയത്തിന്‍റെ വ്യാപ്തി എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത് പൈപ്പിലൂടെ ലഭിക്കുന്ന കുടിവെള്ളം മാത്രമല്ല എന്ന് നാം ഓര്‍ക്കണം. മറിച്ച് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ അതിര്‍ത്തിയില്‍ ഉള്‍പ്പെടുന്ന കേരള വാട്ടര്‍ അതോറിറ്റി വഴി നല്‍കപ്പെടുന്ന ജലം, ഗാര്‍ഹിക – കാര്‍ഷിക – വ്യാവസായിക ആവശ്യങ്ങള്‍ക്കുവേണ്ടി കിണറുകളില്‍ നിന്നും കുഴല്‍ക്കിണറുകളില്‍ നിന്നും എടുക്കുന്ന ഭൂഗര്‍ഭജലം, കുടിവെള്ളത്തിനായി ടാങ്കര്‍ ലോറികളിലും മറ്റുമായി വിതരണം ചെയ്യപ്പെടുന്ന ജലം, മഴയായി ലഭിക്കുന്ന ജലം തുടങ്ങിയ നിരവധി കാര്യങ്ങള്‍ ജലനയത്തിന്റെ ഭാഗമായി വരും. ഇത്തരത്തില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളെ ഒരു നയത്തിന്‍റെ പരിധിയില്‍ ഏകോപിപ്പിക്കുവാന്‍ കഴിയുക അതതു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് മാത്രമാണ്. ദേശീയ ജലനയത്തിന്റെയും സംസ്ഥാന ജലനയത്തിന്‍റെയും അതിവിശാലമായ തലത്തില്‍ തികച്ചും പ്രാദേശികവും എന്നാല്‍ അത്യന്തം സങ്കീര്‍ണ്ണമായതുമായ ജലാധിഷ്ടിത പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായി പരിഹാരം കാണുവാനാകുന്നില്ല. എന്നാല്‍ തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ ജലസംബന്ധമായ പരിസ്ഥിതി പ്രശ്നങ്ങളെ വിലയിരുത്തി അതിന്‍റെ വെളിച്ചത്തില്‍ രൂപീകരിക്കുന്ന പ്രാദേശിക ജലനയവും അതിനെ തുടര്‍ന്നുള്ള കാര്യപരിപാടികളും തീര്‍ച്ചയായും കൂടുതല്‍ ഫലം ചെയ്യും. ആയതിനാല്‍ ഇത്തരം പ്രാദേശിക ജലനയങ്ങള്‍ തീര്‍ച്ചയായും ദേശീയ-സംസ്ഥാന ജലനയങ്ങളുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് മാത്രമാണ് തയ്യാറാക്കേണ്ടത്.

ജനപങ്കാളിത്തം ഉറപ്പാക്കുവാനും, സ്വകാര്യപങ്കാളിത്തം ആവശ്യമെങ്കില്‍ അതിനുള്ള അവസരവും ഏതെങ്കിലും അടിയന്തിര സാഹചര്യം ഉണ്ടാവുകയാണെങ്കില്‍, ജലലഭ്യതയ്ക്കായി മറ്റു മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അതിനെ കരുതിവെയ്ക്കുവാനും, ആസ്തികളും, ജലസ്രോതസ്സുകളും സംരക്ഷിക്കുകയും, കാലാവസ്ഥാ വ്യതിയാനം എത്രമാത്രം ജലഗുണനിലവാരത്തെയും ലഭ്യതയെയും സ്വാധീനിക്കുമെന്ന് ഏകദേശം മുന്നില്‍ കണ്ട്, മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും മലിനജല നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍, ആവശ്യമായ ബോധവല്‍ക്കരണവും, പരിശീലനവും കപ്പാസിറ്റി ബില്‍ഡിങ്ങിനു വേണ്ട നിര്‍ദേശങ്ങളും പ്രാദേശിക ജലനയ രൂപീകരണത്തിന്റെ ഭാഗമാണ്. എസ്.സി.എം.എസ് സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ലെ എസ്.സി.എം.എസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ ജലനയ രൂപീകരണത്തില്‍ സാങ്കേതിക സഹായം നല്‍കിയിരുന്നത്. അനുദിനം രൂക്ഷമായികൊണ്ടിരിക്കുന്നതും കേരളം അതിതീവ്രമായി അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാലാവസ്ഥാമാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് നാം വരള്‍ച്ചയെ നേരിടുന്നത് നിഴലിനോട് യുദ്ധം ചെയ്യുന്നത് പോലെയാണ്. പക്ഷേ, ജനത്തെ മുഴുവനായി ബാധിക്കുന്ന ഏറ്റവും പൊതുവായ ഒരു സുപ്രധാന ആവശ്യമെന്നത് മുന് നിര്‍ത്തി ഉത്തരവാദിത്തപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണ് കൊച്ചി കോര്‍പ്പറേഷന്‍ തയ്യാറാക്കിയ ജലനയം. ഈ വിപത്തിനെ നേരിടുവാന്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവരുടേതായ പ്രാദേശിക ജലനയം രൂപീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഏറെ ഗുണകരമാകും. പൊതുജനങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും, അനുദിനം രൂക്ഷമാകുന്നതുമായ ഈ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടുവാനുള്ള വസ്തുനിഷ്ഠമായ പദ്ധതികള്‍ക്ക് ഈ നയരേഖ കൃത്യമായ ദിശാബോധം നല്‍കും.

ജല ഓഡിറ്റിംഗ്

മുകളില്‍ പ്രതിപാദിച്ച ജലനയം നടപ്പിലാക്കുവാന്‍ ആദ്യപടിയായി നടപ്പിലാക്കിയത് സിറ്റി വാട്ടര്‍ ഓഡിറ്റാണ്. വാട്ടര്‍ ഓഡിറ്റ്‌ എന്നത് ജലത്തിന്‍റെ സപ്ലൈയും ഡിമാന്‍ഡും തമ്മിലുള്ള ഒരു താരതമ്യമാണ്‌. ജലം ഏതെല്ലാം തരത്തില്‍ ലഭ്യമാകുന്നു എന്നും ഏതെല്ലാം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുവെന്നും വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിനും, അമിതമായും തെറ്റായും അത് എങ്ങിനെ വിനിയോഗിക്കപ്പെടുമെന്നും വാട്ടര്‍ ഓഡിറ്റില്‍ വ്യക്തമാക്കപ്പെടും. ജലം അമൂല്യമായ ഒരു വിഭവമാണ് എന്ന് മുന്‍ ഭാഗങ്ങളില്‍ കണ്ടുവല്ലോ. അതിനാല്‍ ജലത്തെ ഓഡിറ്റിങ്ങില്‍ പണത്തോട് താരതമ്യം ചെയ്ത് നഷ്ടപ്പെടുന്ന ഓരോ തുള്ളി ജലവും എത്രമാത്രം വിലപ്പെട്ടതെന്ന് കണക്കാക്കാം. ഉദാഹരണത്തിന് കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്നും കോര്‍പ്പറേഷന്‍ പ്രദേശത്തെയ്ക്ക് സപ്ലൈ ചെയ്യുന്ന വെള്ളത്തിന്‍റെ കണക്കും പിന്നീട് അതിനു കരമായി ലഭിക്കുന്ന പണവും തമ്മില്‍ ഓഡിറ്റ്‌ താരതമ്യം ചെയ്തപ്പോള്‍ കൊച്ചി കോര്‍പ്പറെഷന്‍ അതിര്‍ത്തിയില്‍ ഒരു വര്‍ഷം 47 കോടി രൂപയാണ് വാട്ടര്‍ അതോറിറ്റിയ്ക്ക് നഷ്ടപ്പെടുന്നതെന്ന് കണ്ടെത്തി. ഈ തദ്ദേശ സ്വയംഭരണ പ്രദേശത്തിനകത്ത് മേല്‍പ്പറഞ്ഞ എല്ലാ വിഭാഗങ്ങളിലും, ജലത്തിന്‍റെ സപ്ലൈയും ഗാര്‍ഹികം, വ്യവസായം, ജലസേചനം, വാണിജ്യം (ആശുപത്രികള്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, മാളുകള്‍, സ്റ്റേഡിയം, റെയില്‍വേ സ്റ്റേഷന്‍, ബസ്‌ സ്റ്റാന്റുകള്‍) എന്നിവയ്ക്ക് വേണ്ട ഡിമാന്ഡും വ്യക്തമായി മനസ്സിലാക്കുന്നതിന് ഇതിലൂടെ സാധിച്ചു. ഇത്തരം ആവശ്യങ്ങള്‍ ഓരോ വാര്‍ഡ്‌ തലത്തിലും അടുത്ത പത്തോ ഇരുപതോ വര്‍ഷത്തിനുള്ളില്‍ എത്ര കണ്ട് വര്‍ധിക്കുമെന്ന് ഏതാണ്ട് കൃത്യതയോടെ കണക്കുകൂട്ടി അനുമാനിക്കുവാനും ഇന്ന് ശാസ്ത്രീയമായി സാധിക്കും. അത് ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് മാപ്പ് ചെയ്യുവാനും അങ്ങനെ പ്രാദേശികമായി വര്‍ധിക്കുന്ന ഡിമാന്‍ഡിനെ ക്രിയാത്മകമായി നേരിടുവാന്‍ അനുയോജ്യമായ സാങ്കേതികവിദ്യ അതതു പ്രദേശങ്ങളില്‍ ഉപയോഗിക്കുവാനും ഇന്ന് സാധ്യമാണ്.

സിറ്റി വാട്ടര്‍ ഓഡിറ്റില്‍ ജലത്തിന്‍റെ ലഭ്യത മാത്രമല്ല, ഗുണനിലവാരവും പ്രാധാന്യം അര്‍ഹിക്കുന്നു. ഓരോ വാര്‍ഡ്‌ തലത്തിലുള്ള കുടിവെള്ള സ്രോതസ്സുകളില്‍ നിന്നും ജലം പരിശോധിച്ച് നിര്‍മ്മിക്കുന്ന കോര്‍പ്പറേഷന്‍ തലത്തിലെ ജല ഗുണനിലവാര അറ്റ്‌ലസ്, ജി.പി.എസ്. സംവിധാനത്തോടെ ലഭ്യമാക്കുവാനും, അതിലൂടെ വര്‍ഷാവര്‍ഷങ്ങളില്‍ ജല ഗുണനിലവാരത്തില്‍ വരുന്ന മാറ്റങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുവാനും കഴിയും.

ഉപ്പുവെള്ളം കരയിലേക്ക് കയറുന്നത് കൊച്ചി കോര്‍പ്പറേഷന്‍ പ്രദേശത്തെ ഭീതിയുണര്‍ത്തുന്ന ഒരു സാഹചര്യമാണ്. ജലനയരൂപീകരണത്തിനു അനുബന്ധമായ അന്വേഷണങ്ങളില്‍ ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം കൃത്യമായ മോഡലിങ്ങിലൂടെ മനസ്സിലാക്കുവാനും, അതിന്‍റെ തീവ്രത അടുത്ത 10-20 വര്‍ഷങ്ങള്‍ക്കുള്ളില്‍ എത്ര ഉള്‍നാടന്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കുമെന്നതും, അതിനെ എങ്ങനെ ചെറുക്കുവാനാകുമെന്നതും കൊച്ചി ജലഓഡിറ്റിന്റെ പഠന വിഷയം ആയിരുന്നു.

തദ്ദേശ സ്വയംഭരണതലത്തില്‍ മാത്രമല്ല വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, മാളുകള്‍, സ്റ്റേഡിയം, റെയില്‍വേ സ്റ്റേഷന്‍, ബസ്‌ സ്റ്റാന്റുകള്‍ തുടങ്ങിയ എവിടെയും ജലഓഡിറ്റ്‌ നടത്താവുന്നതാണ്. അനുദിനം വര്‍ദ്ധിക്കുന്ന ജലദൌര്‍ലഭ്യം അളന്നു തിട്ടപ്പെടുത്തി പരിഹരിക്കുന്നതിനും, വെള്ളത്തിന്‍റെ നിരക്ക് കുറയ്ക്കുന്നതിനുമായി ഇത് ഏറെ സഹായിക്കുന്നു. അമിത ഉപയോഗം, തെറ്റായ ഉപയോഗം എന്നിവ മനസ്സിലാക്കുന്നതിനും ജലഓഡിറ്റ്‌ സഹായിക്കും. ഓരോ സ്ഥാപനത്തിലെയും അല്ലെങ്കില്‍ പൊതുസ്ഥലങ്ങളിലുമുള്ള ജലസ്രോതസ്സുകളുടെ ഗുണനിലവാരം, സുസ്ഥിരത, ജലവിതരണ ശൃഖലയുടെ പ്ലാന്‍, കാര്യക്ഷമത കുറയുന്നുണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍, അതിനെ അതിജീവിക്കുവാനുള്ള നിര്‍ദേശങ്ങള്‍, ജലം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ എവിടെയൊക്കെ, എങ്ങനെയൊക്കെ എന്ന് കണ്ടെത്തല്‍, ഒഴുക്കിന്‍റെ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അത് മനസ്സിലാക്കല്‍, പമ്പുകളുടെ കാര്യക്ഷമത പരിശോധന, ജലവിനിയോഗ രീതിയുടെ അപഗ്രഥനവും മെച്ചപ്പെടുത്തേണ്ടതുണ്ടെങ്കില്‍ അതിനുള്ള നിര്‍ദേശങ്ങളും തുടങ്ങിയ നിരവധി വസ്തുതകള്‍ ജലഓഡിറ്റിന്റെ പരിധിയില്‍ വരുന്നു.

ജലഓഡിറ്റിംഗ് വഴി ജലോപയോഗം കാര്യക്ഷമമാകുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ജലത്തിന് വേണ്ടി നമ്മള്‍ ചിലവാക്കുന്ന പണം പരമാവധി കുറയ്ക്കുവാന്‍ കഴിയുക എന്നുള്ളതും. ജലം അമൂല്യമാണെന്നു (പ്രത്യേകിച്ചും പണവുമായി ബന്ധപ്പെടുത്തി ഒരു ലിറ്ററിന് ഇത്ര രൂപ എന്ന നിലയ്ക്ക്) ജനങ്ങളെ ബോധ്യപ്പെടുത്തുമ്പോള്‍ ജലത്തിന്‍റെ അമിത ഉപയോഗവും, തെറ്റായ ഉപയോഗവും വളരെയേറെ കുറയ്ക്കുവാന്‍ സാധിക്കും. ഉദാഹരണത്തിന് ഏറണാകുളത്ത് ഒരു അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ ജലഓഡിറ്റ്‌ വഴി അവിടുത്തെ വെള്ളക്കരം 37 ശതമാനമാണ് കുറയ്ക്കുവാന്‍ കഴിഞ്ഞത്. ഇതുവഴി ജലക്ഷാമം കാര്യക്ഷമമായി നേരിടുക മാത്രമല്ല; ജലാവശ്യത്തിനായി ചിലവാക്കുന്ന പണവും കുറയ്ക്കുവാനാവും.

ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനകത്തും പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ മൂന്നോ, അഞ്ചോ വര്‍ഷത്തിലൊരിക്കലെങ്കിലും അതാതു സ്ഥാപനങ്ങളില്‍ ജലഓഡിറ്റ്‌ നടത്തണമെന്ന  ഒരു നിബന്ധന തീര്‍ച്ചയായും ഈ സ്ഥാപനങ്ങളിലെ ജലോപയോഗത്തിന്റെ കാര്യക്ഷമത കൂട്ടുവാനും, ജലത്തിനായി ചിലവാക്കുന്ന പണം ഗണ്യമായി കുറയ്ക്കുവാനും ജലം സംരക്ഷിയ്ക്കുവാനും സഹായിക്കും.

കടപ്പാട്: കേരള സോഷ്യല്‍ സര്‍വീസ് ഫോറം

 

അവസാനം പരിഷ്കരിച്ചത് : 7/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate