অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിദ്യാഭ്യാസ മൂല്യങ്ങൾ

വിദ്യാഭ്യാസം മൂല്യങ്ങളിലേക്കുള്ള തിരിഞ്ഞുപോക്കുകള്‍

പ്രപഞ്ചത്തില്‍ തന്റെ ദൌത്യം വിജയകരമായി നിര്‍വഹിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. വലുപ്പത്തിലും, ശക്തിയിലും ഇതര കഴിവുകളിലും തന്നേക്കാള്‍ ഔന്നത്യം പുലര്‍ത്തുന്നവയും അല്ലാത്തവയുമായ മുഴുവന്‍ സൃഷ്ടി ജാലങ്ങളെയും അധീനപ്പെടുത്താനും തന്റെ ഇഛക്കനുസരിച്ച് അവയെ ഉപയോഗപ്പെടുത്താനും കെല്‍പുറ്റ ഏക സൃഷ്ടി മനുഷ്യന്‍ മാത്രമാകുന്നു. അതിനാല്‍ ഈ പ്രാപഞ്ചിക ഘടനയും വ്യവസ്ഥയും തകരാതെ സൂക്ഷിക്കുകയും അവയെ നിര്‍മാണാത്മകമായി, അഥവാ മാനവ കുലത്തിനും പ്രപഞ്ചത്തിന്നഖിലവും ഉപകാരപ്രദമായി പ്രയോജനപ്പെടുത്തുകയുമാണ് അവന്റെ ദൌത്യം. ഈ മഹാ പ്രപഞ്ചത്തില്‍ സ്വയം തീരുമാനാധികാരവും അതിന്നു സഹായകമായ വിശേഷ ബുദ്ധിയും പ്രപഞ്ച സ്രഷ്ടാവ് കനിഞ്ഞരുളിയതും മനുഷ്യന്ന് മാത്രമാണ്.  ഈ മഹാ പ്രപഞ്ചത്തിലെ ജൈവികവും ജൈവേതരവുമായ ശതകോടിക്കണക്കിനു സൃഷ്ടി ജാലങ്ങള്‍ക്കും നിലനില്‍ക്കാനും സ്വൈരവിഹാരം നടത്താനും തന്നെ പോലെ അവകാശവും സ്വാതന്ത്യ്രവുമുണ്ടെന്ന് തിരിച്ചറിഞ്ഞ് മുഴുവന്‍ സൃഷ്ടിജാലങ്ങളോടും സ്രഷ്ടാവിന്റെ ഇംഗിതത്തിന്നനുസരിച്ച് വര്‍ത്തിക്കുകയെന്നതാണ് മനുഷ്യന്റെ പ്രഥമ ദൌത്യമെന്ന് ഈ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.

വിജ്ഞാനാര്‍ജനത്തിലൂടെ അഥവാ വിദ്യാഭ്യാസത്തിലൂടെ മാത്രമേ തന്നിലര്‍പ്പിതമായ ഈ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാനും പ്രപഞ്ചത്തില്‍ തനിക്കുള്ള മഹനീയ സ്ഥാനം നേടാനും സാധിക്കുകയുള്ളുവെന്നും ഉപരിസൂക്തങ്ങള്‍ ബോധ്യപ്പെടുത്തുന്നു. സത്യവും അസത്യവും, നന്മയും തിന്മയും കൃത്യമായും വ്യക്തമായും തിരിച്ചറിയാന്‍ മനുഷ്യനെ പ്രാപ്തനാക്കുമാറ് തെരഞ്ഞെടുത്ത പ്രവാചകന്മാരിലൂടെ വിദ്യയഭ്യസിപ്പിക്കുക എന്ന പ്രക്രിയ ആദിമ മനുഷ്യന്‍ മുതല്‍ തന്നെ ആരംഭിച്ചതായും ചരിത്രം രേഖപ്പെടുത്തുന്നു. സാര്‍വ ലൌകികവും സാര്‍വ കാലികവുമായ ഏതാനും സനാതന മൂല്യങ്ങളിലും ധാര്‍മിക സദാചാരങ്ങളിലും അധിഷ്ഠിതമായിരുന്നു ആ വിദ്യാഭ്യാസ പ്രക്രിയയെന്നതും വസ്തുതയാകുന്നു. ഈ വിദ്യാഭ്യാസ പ്രക്രിയയിലൂടെ ആര്‍ജിതമായ ആശയാദര്‍ശങ്ങളില്‍ അധിഷ്ഠിതമായ സാമൂഹിക ക്രമവുമായി മുന്നോട്ടു നീങ്ങിയ കാലഘട്ടങ്ങളിലെല്ലാം മനുഷ്യരാശി ശാന്തിയും സമാധാനവും പുരോഗതിയും കൈവരിച്ചുവെന്നതും താനര്‍ഹിക്കുന്ന മഹനീയ പദവി അലങ്കരിച്ചിരുന്നുവെന്നതും ചരിത്രം തെളിയിച്ച വസ്തുതകളാകുന്നു. ഇതില്‍ നിന്നു പിന്നോട്ടു പോയപ്പോഴെല്ലാം അവന്‍ അധാര്‍മികതയുടെയും ദുരാചാരങ്ങളുടെയും അഗാധ ഗര്‍ത്തങ്ങളിലേക്കാപതിച്ചുവെന്നും ചരിത്രം നമ്മോടു പറയുന്നു.

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മതപ്രബോധന പ്രവര്‍ത്തനങ്ങളും മതകീയചിന്തകളും ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്ന സമകാലിക കാലഘട്ടത്തില്‍ ആധുനിക മാനവസമൂഹത്തെയും അവന്‍ നേരിടുന്ന പ്രശ്നങ്ങളെയും കുറിച്ച് പഠനം നടത്തുന്ന ഏതൊരാളെയും അസ്വസ്ഥനാക്കാന്‍ പോന്ന സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. യുനസ്കൊ തുടങ്ങിയ ദേശീയ അന്തര്‍ദേശീയ സംഘടനകള്‍ മുതല്‍ ഭരണകൂടങ്ങളും മതസംഘടനകളും വിദ്യാഭ്യാസ ചിന്തകരും കമീഷനുകളും എന്തിനധികം ഗ്രാമാന്തരങ്ങളിലെ ചെറുകിട ക്ളബ്ബുകള്‍ വരെ വിദ്യാഭ്യാസവും അതിന്റെ ലക്ഷ്യപ്രാപ്തിയും ചര്‍ച്ച ചെയ്യുന്നു. അഭ്യസ്ത വിദ്യരെന്നോ വിദ്യാസമ്പന്നരെന്നോ വിളിക്കപ്പെടുന്ന ആധുനിക സമൂഹത്തില്‍ പെരുകി വരുന്ന ധാര്‍മികച്യുതിയും, മൂല്യരാഹിത്യവും അപമാനവീകരണവുമൊക്കെയാണ് ഈ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് കാരണമായിത്തീരുന്നത്. ഈ വശം ബോധ്യപ്പെടുത്താന്‍ കൂടുതല്‍ വിശദീകരണമോ ഉദാഹരണങ്ങളോ ആവശ്യമില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി മുതല്‍ തന്നെ ഈ വഴിക്കുള്ള ചിന്തകളും ചര്‍ച്ചകളും ആരംഭിച്ചിരുന്നു. ദേശീയവും അന്തര്‍ദേശീയവുമായ ശതക്കണക്കിനു വിദ്യാഭ്യാസ കമീഷനുകള്‍, ധാര്‍മിക സദാചാര ബോധവല്‍ക്കരണത്തിനുതകുന്നതും മൂല്യാധിഷ്ഠിതവുമായിരിക്കണം വിദ്യാഭ്യാസ പ്രക്രിയയെന്ന് അര്‍ഥശങ്കക്കിടമില്ലാത്ത വിധം ഊന്നി പറയുകയും സമര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. അധികമൊന്നും ആഴത്തലേക്കിറങ്ങാതെ തന്നെ ഈ മേഖല വീക്ഷിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്ന ചില നഗ്ന യാഥാര്‍ഥ്യങ്ങള്‍ അറിഞ്ഞോ അറിയാതെയോ തമസ്കരിക്കപ്പെടുന്നു എന്നതാണ് സത്യം.

മനുഷ്യനും അവന്റെ ജീവിതവും പല ഭാഗങ്ങളായി മുറിച്ചു പങ്കു വെക്കാന്‍ സാധിക്കാത്ത ഒരു ഏകകമാണെന്ന യാഥാര്‍ഥ്യം കാണാതെ പോകുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നു.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിര്‍വഹിക്കുന്നതില്‍ അതിപ്രധാനമായ പങ്കാണ് ദര്‍ശനങ്ങള്‍ക്കുള്ളത് എന്ന വസ്തുത അതര്‍ഹിക്കുന്ന ഗൌരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

ആധുനിക വിദ്യാഭ്യാസ മേഖലയില്‍ അന്തര്‍ദേശീയമായിത്തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ദര്‍ശനങ്ങളുടെ ശക്തിദൌര്‍ബല്യങ്ങള്‍ കാര്യഗൌരവത്തോടെ പഠനവിധേയമാക്കുന്നില്ല.

ഭാസുരമായ ഭാവി തലമുറയുടെ സൃഷ്ടിപ്പിന്നാധാരമായി വര്‍ത്തിക്കത്തക്ക വിധത്തിലുള്ള ഒരു സാമൂഹ്യശാസ്ത്രവും(വിദ്യാഭ്യാസ സാമൂഹ്യശാസ്ത്രം) അന്വേഷണവിധേയമാക്കുന്നില്ല.

ആധുനിക വിദ്യാഭ്യാസ മേഖലകളില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന പരിഷ്കരണങ്ങളും കൊട്ടിഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മാറ്റത്തിരുത്തലുകളും മനഃശാസ്ത്ര മേഖലകളിലും പഠനബോധന രീതികളിലും പരിമിതമാണ്.

ആധുനിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന തത്ത്വശാസ്ത്രങ്ങളുടെ (ദര്‍ശനങ്ങളുടെ) വേരുകള്‍ അന്വേഷിച്ചാല്‍ ചെന്നെത്തുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിലെ യൂറോപ്യന്‍ നവോത്ഥാനത്തിലാണ്. മനുഷ്യ ജീവിതത്തെ ഭൌതികമെന്നും ആത്മീയമെന്നും രണ്ടായി പകുത്തു വേര്‍പെടുത്തി എന്നതായിരുന്നു യൂറോപ്പിന്റെ സംഭാവന. ആദ്യ കാലങ്ങളില്‍ യൂറോപ്പും പിന്നീട് അമേരിക്കയടക്കമുള്ള പാശ്ചാത്യ സാമ്രാജ്യത്വ രാജ്യങ്ങളും ഈ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ പ്രക്രിയകള്‍ക്ക് രൂപം നല്‍കി ലോകത്തവതരിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തു. രാഷ്ട്രീയമായ (സാമ്രാജ്യത്വത്തിലധിഷ്ഠിതമായ) മേല്‍ക്കോയ്മ ഈ വിദ്യാഭ്യാസ രീതിക്ക് അംഗീകാരവും സ്വീകാര്യതയും നേടിയെടുക്കാന്‍ സഹായകമായിത്തീര്‍ന്നു. അതിനാല്‍ മനുഷ്യന്‍, പ്രപഞ്ചം, ഭൌതികജീവിതം, പ്രയോജനം തുടങ്ങിയവയിലധിഷ്ഠിതമായ ക്രൈസ്തവ സങ്കല്‍പങ്ങള്‍ക്കനുസൃതമായ കാഴ്ചപ്പാടുകളാണ് ആധുനിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതെന്നാണ് കാണാന്‍ കഴിയുക. ആധുനിക വിദ്യാഭ്യാസ പ്രക്രിയകളുടെ അടിസ്ഥാനങ്ങളായി വര്‍ത്തിക്കുന്ന ആശയവാദം, യാഥാര്‍ഥ്യവാദം , പ്രകൃതിവാദം , പ്രായോഗികതാവാദം ), അസ്തിത്വവാദം  തുടങ്ങിയവയെല്ലാം തന്നെ തനി ഭൌതിക കാഴ്ചപ്പാടിലും ആത്മീയ നിരാസത്തിലും അധിഷ്ഠിതമാണ്. വിദ്യാഭ്യാസ ദര്‍ശനങ്ങളുടെ ചട്ടക്കൂടുകള്‍ എന്നറിയപ്പെടുന്ന മൂല്യസിദ്ധാന്തം , ജ്ഞാനസിദ്ധാന്തം , ആത്യന്തികസിദ്ധാന്തം  എന്നിവ വിശദീകരിക്കുന്നതില്‍ ഈ ദര്‍ശനങ്ങളെല്ലാം വ്യത്യസ്തങ്ങളായ നിലപാടുകളാണ് സ്വീകരിക്കുന്നതെങ്കിലും തനി ഭൌതികതയില്‍ ഊന്നിയും ആത്മീയത, ദൈവികത തുടങ്ങിയവക്ക് ഒട്ടും സ്ഥാനം നല്‍കാതെയുമാണ് ഇവ നിലകൊള്ളുന്നത്. മനുഷ്യന്‍ തന്റെ ശക്തിയിലും വിജ്ഞാനത്തിലും ബുദ്ധിയിലും അന്ധമായും അമിതമായും വിശ്വാസമര്‍പ്പിച്ചു കൊണ്ട് പതിനെട്ട്, പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിലായി നെയ്തെടുത്ത മനുഷ്യ നിര്‍മിത ദര്‍ശനങ്ങളായ കമ്യൂണിസം, മെറ്റീരിയലിസം, ഡാര്‍വിനിസം, കാപ്പിറ്റലിസം എന്നിവയുടെ സ്വാധീനം ഉപരിസൂചിത വിദ്യാഭ്യാസ ദര്‍ശനങ്ങളില്‍ പ്രകടമാണ്. മാനവസമൂഹം ഇന്നനുഭവിക്കുന്ന ബീഭത്സമായ ഈ ദുരവസ്ഥ ഇത്തരം ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കി നടപ്പിലാക്കികൊണ്ടിരിക്കുന്ന പാഠ്യപദ്ധതിയുടെ തിക്ത ഫലമാകുന്നു.

സകലമാന അന്ധകാരങ്ങളില്‍ നിന്നും ദാസ്യങ്ങളില്‍ നിന്നും മാനവരാശിയെ മോചിപ്പിച്ചെടുത്ത് യഥാര്‍ഥ പ്രകാശത്തിലേക്കും സ്വാതന്ത്യ്രത്തിലേക്കും ആനയിക്കാന്‍ കെല്‍പുറ്റ ഒരു ദര്‍ശനവും ജീവിതവ്യവസ്ഥയും കൈവശമുള്ള സമൂഹം കണ്ണു തുറന്ന് രംഗ പ്രവേശം ചെയ്യേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. ഇസ്ലാമിക ജീവിത വ്യവസ്ഥയുടെ അസ്ഥിവാരമായ ഖിലാഫത്ത് (പ്രാതിനിധ്യ ഭരണക്രമം) മൂലൂക്കിയ്യത്തിലേക്ക് (രാജാധിപത്യത്തിലേക്ക്) വഴിമാറിയതാണ് ഈ പതിതാവസ്ഥക്ക് ആക്കം കൂട്ടിയത്. ഇസ്ലാം മുന്നോട്ട് വെക്കുന്ന സാമൂഹികശാസ്ത്രവും തദടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ ദര്‍ശനവും അതിനനുസൃതമായ വിദ്യാഭ്യാസ ലക്ഷ്യവും രൂപപ്പെടുത്തി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് മാത്രമല്ല, നിലനില്‍ക്കുന്ന വിദ്യാഭ്യാസ പ്രക്രിയകളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ദര്‍ശനങ്ങളെ നിരൂപണ ബുദ്ധ്യാ പഠന വിഷയമാക്കുന്നതിലും അതിന്റെ പോരായ്മകളും ദൂഷ്യങ്ങളും പൊതുസമൂഹത്തെ വേണ്ട വിധത്തില്‍ ബോധ്യപ്പെടുത്തുന്നതിലും ഒട്ടും ശ്രദ്ധിച്ചതുമില്ല. സമൂഹത്തിലെ 92 ശതമാനവും വിശ്വാസികളായിരുന്നിട്ടും തികച്ചും ഭൌതികതയിലൂന്നിയ ഒരു വിദ്യാഭ്യാസ ക്രമം മറുത്തൊരു വാക്കു പോലും ഉച്ചരിക്കപ്പെടാതെ നടപ്പിലാക്കാന്‍ സാധിച്ചുവെന്നതാണ് ആശ്ചര്യജനകമായ വസ്തുത.

ഈ പ്രതിസന്ധികള്‍ക്കിടയില്‍ നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തെ തീര്‍ത്തും നിരാകരിച്ചോ അതിന്റെ കൂടെ ധാര്‍മിക/മത വിദ്യാഭ്യാസം കൂടി നല്‍കിയോ ഉള്ള പ്രവര്‍ത്തനങ്ങള്‍ ചില കോണുകളില്‍ നിന്ന് ആരംഭിച്ചു എന്ന വസ്തുത കാണാതിരിക്കുന്നില്ല. താല്‍ക്കാലികമായ ചില സദ്ഫലങ്ങള്‍ ഇതു മുഖേനയുണ്ടായി എങ്കിലും അതിലുപരി ദൂഷ്യങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു എന്നതും വിലയിരുത്തപ്പെടേണ്ടതാണ്. അടിസ്ഥാനപരമായി വ്യത്യസ്തമായ രണ്ടു അടിത്തറകളില്‍ പടുത്തുയര്‍ത്തപ്പെട്ട രണ്ടു രീതികളെ ഒന്നിച്ചുള്‍ക്കൊള്ളാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിതരാക്കുന്നുവെന്നതായിരുന്നു പ്രധാന ദൂഷ്യം. ഇതു മുഖേന വളരെ വലിയ മാനസിക സംഘര്‍ഷങ്ങള്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കേണ്ടിവരുന്നു. സ്വാഭാവികമായും പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥി തനിക്ക് ഏറ്റവും എളുപ്പവും തന്റെ ഭാവിക്ക് കൂടുതല്‍ ഗുണകരമായതുമെന്ന് തോന്നുന്നതിലേക്ക് ചായുവാനും മറുഭാഗം ഉപേക്ഷിക്കുവാനും നിര്‍ബന്ധിതനാകുന്നു. ഭൌതിക വിദ്യാഭ്യാസത്തിലും ഭൌതികതയിലും വിരക്തി കാണിച്ച് തികഞ്ഞ ആത്മീയതയിലും മതവിദ്യാഭ്യാസത്തിലും അഭയം പ്രാപിക്കുന്ന ഒരു വിഭാഗത്തെയും, ആത്മീയത തീരെ കൈവെടിഞ്ഞ് തികഞ്ഞ ഭൌതികതയില്‍ ജീവിതം തുലക്കാന്‍ വിധിക്കപ്പെട്ട മറ്റൊരു വിഭാഗത്തെയും സൃഷ്ടിച്ചുവെന്നതാണ് ഇതിന്റെ അനന്തരഫലം. സമഗ്രവും സന്തുലിതവുമായ വിധത്തില്‍ വ്യക്തിവികാസം കൈവരിച്ച് സമൂഹത്തിനുപയുക്തനായ പൌരനെ വാര്‍ത്തെടുക്കുകയെന്ന വിദ്യാഭ്യാസ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കാതെ പോയിയെന്നതാണ് ഇതു മുഖേന സംഭവിച്ചത്.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസംഎന്ന ആശയത്തിന്റെ പ്രസക്തി ഈ സാഹചര്യത്തിലാണ് ഏറിവരുന്നത്. മനുഷ്യരാശി എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചതും ഒരുത്തമ മനുഷ്യനായി ഈ ഭൂമുഖത്ത് ജീവിക്കാന്‍ സഹായകവുമായ മൂല്യങ്ങളും ധര്‍മങ്ങളും അവനു നല്‍കുകയും വിദ്യാലയാന്തരീക്ഷത്തില്‍ മൊത്തത്തില്‍ തന്നെ മൂല്യ പോഷണത്തിനും ധാര്‍മിക വളര്‍ച്ചക്കും സഹായകമായ വിധത്തില്‍ പഠനബോധന പ്രവര്‍ത്തനങ്ങളും പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിലൂടെയും മാത്രമേ ഇത് സാധ്യമാകൂ. വിദ്യാഭ്യാസ ലക്ഷ്യത്തെ കുറിച്ച് കൃത്യമായ തിരിച്ചറിവും അതിനനുസൃതമായ ദര്‍ശനത്തെ കുറിച്ച വ്യക്തമായ ധാരണയും ഇതിന്നത്യന്താപേക്ഷിതമാണ്. ഒരാണ്ടറുതിപോലെയോ വാര്‍ഷികാഘോഷം പോലെയോ ചില ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതു കൊണ്ടോ, ഏതാനും സെമിനാറുകള്‍ നടത്തിയതു കൊണ്ടോ മാത്രം സാധിതമാകുന്ന ഒന്നല്ലയിത്. വ്യക്തമായ ലക്ഷ്യബോധത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും രൂപപ്പെടുത്തിയ കര്‍മ്മ പരിപാടിയുമായി പൊതു സമൂഹത്തെയും വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തകരെയും ബോധവല്‍ക്കരിക്കുകയാണ് ആദ്യമായി വേണ്ടത്. ഇസ്ലാമിക ലോകം രാജാധിപത്യത്തിലേക്ക് വഴിമാറുകയും പാശ്ചാത്യ സാമ്രാജ്യത്വം ലോകത്ത് മേല്‍ക്കോയ്മ നേടുകയും ചെയ്തതിന്റെ ഫലമായി സത്യസന്ധമായ വൈജ്ഞാനിക മേഖലയിലൂടെ മനുഷ്യനെ കൈപിടിച്ചു നടത്തിയ, ഉദാത്തമായ സാമൂഹ്യ ക്രമത്തിലേക്കും സാംസ്കാരിക ഉന്നതിയിലേക്കും അവനെ നയിച്ച യൂറോപ്യന്‍ നവോത്ഥാനത്തിനു മുമ്പുള്ള സുവര്‍ണ കാലഘട്ടം തമസ്കരിക്കപ്പെടുകയാണുണ്ടായത്. എന്നാല്‍ ഇന്ന് വളര്‍ച്ച പ്രാപിച്ച ഒട്ടു മിക്ക വൈജ്ഞാനിക ശാഖകളുടെയും ആവിര്‍ഭാവവും വികാസവും യൂറോപ്പ് അന്ധകാരത്തില്‍ മൂടപ്പെട്ട് കിടന്നിരുന്ന ഏഴു മുതല്‍ പന്ത്രണ്ട് വരെയുള്ള നൂറ്റാണ്ടുകളിലായിരുന്നു എന്നതും മാനവരാശിയുടെ മാര്‍ഗ ദര്‍ശനത്തിനായി ദൈവം കനിഞ്ഞരുളിയ ഖുര്‍ആന്റെ വാഹകരായ അറബികളിലൂടെയായിരുന്നു എന്നതും അവിതര്‍ക്കിതവും മൂടിവെക്കപ്പെട്ടതുമായ യാഥാര്‍ഥ്യമാണ്.

ആധുനിക മനുഷ്യന്‍ ഇന്നഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സകലമാന പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കാന്‍ കെല്‍പുറ്റതും അത്തരം പരിഹാരങ്ങള്‍ വിജയകരമായി പ്രാവര്‍ത്തികമാക്കി നിലനിറുത്തിയതുമായ ഒരു ദര്‍ശനത്തിന്റെയും വ്യവസ്ഥയുടെയും അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ദര്‍ശനം രൂപപ്പെടുത്തിയെടുക്കുകയും, നിലനില്‍ക്കുന്ന ദര്‍ശനങ്ങളുടെ പോരായ്മകളും അവ മൂലം ഉത്ഭൂതമായ ദുരവസ്ഥയും, ഇവ മാറ്റിപ്പണിയേണ്ടതിന്റെ ആവശ്യകതയും ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുകയും വേണം. വ്യത്യസ്ത മതങ്ങളും ആചാരങ്ങളും ആദര്‍ശങ്ങളും മനോഹരമായ ഒരു പൂന്തോട്ടം കണക്കെ പൂത്തുലഞ്ഞു നില്‍ക്കുന്ന ഭാരതീയ ബഹുസ്വരതക്ക് ഒട്ടും തന്നെ കോട്ടം തട്ടാതെ മാനവിക ഐക്യത്തിലും സാംസ്കാരിക ഉന്നതിയിലും ജീവിത വിശുദ്ധിയിലും സദാചാര ധാര്‍മിക മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു സാമൂഹിക സൃഷ്ടിക്ക് തികച്ചും അനുഗുണമായ ഈ ദര്‍ശനത്തെ അത്തരം വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് അതിന്റെ തനിമ ഒട്ടും ചോര്‍ന്നു പോകാതെ തന്നെ പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു മാറ്റിപ്പണിയലിനു വിദ്യാഭ്യാസ മേഖല വിധേയമാക്കേണ്ടതിന്റെ ആവശ്യകത ഉത്തരവാദപ്പെട്ടവരെയും പൌരസഞ്ചയത്തെയും വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ പ്രവര്‍ത്തകരെയും വിദ്യാര്‍ഥി സമൂഹത്തെയും ബോധ്യപ്പെടുത്താനാവശ്യമായ കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കി നടപ്പിലാക്കുകയും വേണം.

അറിവ് നേടലിന്റെ പുതുകാലത്തെ രീതിഭേദങ്ങള്‍

പുതിയൊരു അക്കാദമിക വര്‍ഷം ആരംഭിക്കുന്ന സന്ദര്‍ഭത്തില്‍ പതിവുപോലെ രക്ഷിതാക്കളുടെയും കുട്ടികളുടെയും പരക്കം പാച്ചിലാണ് നാം കാണുന്നത്. വിജയം നേടിയതിന്റെ സന്തോഷത്തിനപ്പുറം ഇനിയെന്ത് എന്ന ആശങ്ക. കുട്ടികളുടെ വിദ്യാഭ്യാസം നമ്മുടെ സുപ്രധാനമായ ഒരു അജണ്ടയായി മാറിയിരിക്കുന്നു. നമ്മുടെ ജീവിതം തന്നെ 'child centred' ആയി പരിവര്‍ത്തിപ്പിക്കപ്പെട്ടിരിക്കുന്നു.

ആശാവഹമായ കാര്യം നമ്മില്‍ വളര്‍ന്നുവന്ന അവബോധം തന്നെ. കോഴ്‌സുകള്‍, സ്ഥാപനങ്ങള്‍, അവിടെയുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍, അധ്യാപക-വിദ്യാര്‍ഥി അനുപാതം, സ്ഥാപനത്തിന്റെ വിദ്യാഭ്യാസ സമീപനം എന്നിവയെ സംബന്ധിച്ചൊക്കെ ഇന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും അന്വേഷണങ്ങള്‍ നടത്തുന്ന പ്രവണത വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍, ഗുണപരമായ വിദ്യാഭ്യാസം പ്രദാനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. 'Quality education' എന്ന പദപ്രയോഗം ഓരോ ദിവസവും ആവര്‍ത്തിച്ച് കേള്‍ക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു.

എന്താണ് ക്വാളിറ്റി എജുക്കേഷന്‍? സ്ഥാപനങ്ങളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ തീര്‍ച്ചയായും ഒരു സ്ഥാപനത്തിലെ വിദ്യാഭ്യാസത്തെ സ്വാധീനിക്കുമെന്ന കാഴ്ചപ്പാട് ഗൗരവമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് അത്തരത്തില്‍ സൗകര്യമൊരുക്കുന്നതിനുള്ള മത്സരം തന്നെ ഇന്ന് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തുണ്ട്. 'സമ്പൂര്‍ണമായ ഡിജിറ്റലൈസേഷന്‍' തങ്ങളുടെ പ്രത്യേകതയായി പരിചയപ്പെടുത്തുന്ന പരസ്യ ഹോര്‍ഡിംഗുകള്‍ വഴിയോരങ്ങളില്‍ കാണാം. സാങ്കേതികവിദ്യകള്‍ മായിക കാഴ്ചകളുടെ പ്രപഞ്ചം തന്നെ സൃഷ്ടിച്ചിരിക്കുന്നതിനാല്‍ കുട്ടികളില്‍ വലിയൊരു വിഭാഗം 'വിഷ്വല്‍' പഠിതാക്കളായി രൂപപ്പെട്ടിരിക്കുന്നു. അതിനാല്‍ ഇ-ബുക്കുകളും ഡിജിറ്റല്‍ ക്ലാസ് റൂമുകളും ഒരു അനിവാര്യതയായി മാറിയിട്ടുണ്ട്. ഒപ്പം സാങ്കേതിക സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രീതികള്‍ വികസിപ്പിച്ചെടുക്കണം.

ഡിജിറ്റല്‍ ക്ലാസ് മുറികള്‍ സന്ദര്‍ശിക്കുമ്പോള്‍ പലപ്പോഴും ആദ്യ പ്രഭാഷണത്തിനെത്തുന്ന പ്രഭാഷകന്റെ ശരീരഭാഷ പോലെ, അധ്യാപകര്‍ വിഷമിക്കുന്നത് കണ്ടിട്ടുണ്ട്. എവിടെയാണ് തന്നെ സ്ഥാപിക്കേണ്ടതന്നറിയാതെ അവര്‍ കുഴങ്ങിപ്പോകുന്നു. ചിലര്‍, നേരത്തേ തയാറാക്കി വെച്ച പാഠഭാഗങ്ങള്‍ പ്ലേ ചെയ്ത് ആവര്‍ത്തിക്കുന്നു. ക്ലാസ് മുറികളിലെ വ്യത്യസ്ത രീതികളില്‍ ക്രിയാത്മകമായി സംയോജിപ്പിച്ച് നല്‍കുന്ന അധ്യാപകരാണ് ഡിജിറ്റല്‍ ക്ലാസ് റൂമുകളില്‍ വിജയിക്കുന്നത്. അധ്യാപകരുടെ ടെക്‌നോഫോബിയ മാറണം. സാങ്കേതികതയുടെ അമിത പ്രയോഗം ഉദ്ദേശിച്ച ഫലം ലഭ്യമാക്കുന്നില്ലെന്ന നിരീക്ഷണങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ പഠനങ്ങളില്‍ വന്നുതുടങ്ങിയിട്ടുണ്ട്.

കുട്ടിയെയും അവന്റെ/ അവളുടെ പരിസരത്തെയും ക്രിയാത്മകമായി സമീപിക്കുന്ന രീതികള്‍ ഗുണപരമായ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയാണ്. നിത്യ ചൈതന്യയതി അഭിപ്രായപ്പെട്ടതുപോലെ, തെരുവിലെ കാളക്കൂറ്റന്‍ ക്ലാസ് മുറിയിലേക്ക് കടന്നുവരുന്ന പ്രതീതിയാകരുത് അധ്യാപകന്റെ ക്ലാസ് റൂം പ്രവേശനം. യൂനിസെഫ് ലോകത്തെ ഏറ്റവുമധികം കൊഴിഞ്ഞുപോകല്‍ നിരക്കുള്ള മഡഗാസ്‌ക്കറില്‍ നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനത്തെക്കുറിച്ച ഒരു റിപ്പോര്‍ട്ടില്‍, നോര്‍മെല്ല എന്ന പതിനൊന്നുകാരി പറയുന്നു: ''കഴിഞ്ഞ വര്‍ഷം എനിക്ക് സ്‌കൂളിലേക്ക് മടങ്ങിപ്പോകാന്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഞാന്‍ സ്‌കൂള്‍ തുറക്കാന്‍ കാത്തിരിക്കുകയാണ്.'' നോര്‍മെല്ല കൂട്ടിച്ചേര്‍ക്കുന്നു: ''ഞങ്ങളിപ്പോള്‍ ക്ലാസ്സിലിരിക്കുന്നത് 'യു' രൂപത്തിലാണ്. പിന്നെ, അധ്യാപിക ഞങ്ങളെ ഗ്രൂപ്പുകളാക്കി മാറ്റും. എന്നിട്ട് ഞങ്ങള്‍ ചര്‍ച്ച ചെയ്യും. കൂട്ടുകാര്‍ പറയുന്നത് ടീച്ചര്‍ പറയുന്നതിനേക്കാള്‍ ഞങ്ങള്‍ക്ക് മനസ്സിലാകും.'' വിദ്യാര്‍ഥി ഒഴിഞ്ഞ പാത്രമല്ലെന്നും സ്വയമേവ അറിവ് നേടാന്‍ ദൈവം നല്‍കിയ കഴിവുകള്‍ കുട്ടിക്കുണ്ടെന്നുമുള്ള നിരീക്ഷണങ്ങള്‍ നാം മുഖവിലക്കെടുക്കണം. നോം ചോംസ്‌കി ഭാഷാ പഠനത്തിലുള്ള പ്രകൃതിപരമായ കഴിവിനെ Language Acquisition Device എന്നാണ് പരിചയപ്പെടുത്തിയത്. അധ്യാപകര്‍ വിജ്ഞാനം പകര്‍ന്നു നല്‍കുന്നവരും വിദ്യാര്‍ഥികള്‍ സ്വീകര്‍ത്താക്കളുമാകുന്ന 'Banking Education' വിരസമായ ഒരു രീതിയാണെന്ന് പൗലോ ഫ്രെയര്‍ സമര്‍ഥിക്കുന്നു. പഠന പ്രക്രിയയില്‍ കുട്ടിയുടെ പങ്കാളിത്തം വളരെ പ്രധാനമാണെന്നര്‍ഥം. ഈ പങ്കാളിത്തം ഉറപ്പാക്കുന്നതോടൊപ്പം സ്‌കൂളും പരിസരവും പാഠങ്ങളായി മാറുന്നത് സ്വാഭാവികമായ പഠനത്തെ പ്രോത്സാഹിപ്പിക്കും. ക്ലാസ് റൂമിലെ ചുമരും ജനലും വാതില്‍പടിയും തറയുമെല്ലാം വര്‍ണങ്ങളും ചിത്രങ്ങളും ലിഖിതങ്ങളും കൊണ്ട് അലങ്കരിക്കുന്ന 'ബാല' പഠന പ്രവര്‍ത്തനങ്ങളുടെ ഉത്തേജകങ്ങളും ഉള്‍പ്രേരകങ്ങളുമായി വര്‍ത്തിക്കുന്നു.

മിടുക്കന്മാരും മണ്ടന്മാരും ഇടകലര്‍ന്ന ഒരു ക്ലാസ് റൂമല്ല ഇന്നുള്ളത് - മിടുക്കന്മാര്‍ മാത്രമുള്ളതാണ്. ഹോവാര്‍ഡ് ഗാര്‍ഡ്‌നറുടെ ബഹുമുഖ ബുദ്ധിയെ കുറിച്ച സിദ്ധാന്തം ഇന്നേറെക്കുറെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ച് കഴിഞ്ഞു. ഏതെങ്കിലും ഒരു തരത്തിലുള്ള ബുദ്ധിയെങ്കിലുമില്ലാത്ത കുട്ടിയെ ക്ലാസ് റൂമില്‍ കണ്ടെത്താനാവില്ല. ഭാഷാപരമായ ബുദ്ധി, യുക്തി ചിന്താപരവും ഗണിതപരവുമായ ബുദ്ധി, ദൃശ്യ-സ്ഥാനപര ബുദ്ധി, ശാരീരിക-ചലനപരമായ ബുദ്ധി, സംഗീതപരമായ ബുദ്ധി, വ്യക്ത്യാന്തര ബുദ്ധി, ആന്തരിക വൈയക്തിക ബുദ്ധി, പ്രകൃതിപരമായ ബുദ്ധി, അസ്തിത്വപരമായ ബുദ്ധി എന്നിങ്ങനെ ബഹുമുഖ ബുദ്ധിയെ ഗാര്‍ഡ്‌നര്‍ പരിചയപ്പെടുത്തുന്നു. വ്യത്യസ്തങ്ങളായ ബൗദ്ധിക മേഖലകളില്‍ ഏതാണ് കുട്ടിയുടെ ബുദ്ധിയെന്ന് കണ്ടെത്തി, അതിനനുസരിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും വേണ്ടതെന്നര്‍ഥം. പ്രവാചക സമീപനങ്ങള്‍ വിശകലനം ചെയ്ത പലരും പ്രവാചകന്റെ വ്യക്ത്യാധിഷ്ഠിത രീതിയെക്കുറിച്ച് പ്രത്യേകം എടുത്തു പറഞ്ഞത് കാണാം. അധ്യാപനരീതി എല്ലാവര്‍ക്കും ഒന്നാകാന്‍ പാടില്ല. Individualised approach ഇന്ന് അധ്യാപന സമീപനത്തില്‍ ഏറെ ഇടം നേടിയിട്ടുണ്ട്.

ഗുണപരമായ വിദ്യാഭ്യാസം നല്‍കാനുള്ള നമ്മുടെ ആഗ്രഹം കേവലം ട്രെന്റുകളുടെ സ്വാധീനമാകരുത്. ഇന്ന് ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടക്കുന്നത് പ്രീ സ്‌കൂള്‍ മേഖലയിലാണെന്ന് തോന്നുന്നു. ഫ്രോബലിന്റെ 'കിന്റര്‍ഗാര്‍ട്ടനും' മരിയാ മോണ്ടിസോറിയുടെ 'മോണ്ടിസോറി സിസ്റ്റവും' മാത്രമല്ല, ഉദ്ഗ്രഥിതമായ പുതിയ നിരവധി രീതികളും സമീപനങ്ങളും ഈ രംഗത്താണ്. ഇപ്പോള്‍ പൗരസ്ത്യ-പാശ്ചാത്യ വിദ്യാഭ്യാസ കാഴ്ചപ്പാടുകളെ കൂട്ടിയോജിപ്പിച്ച് പുതിയ കരിക്കുലം രീതികള്‍ വികസിപ്പിച്ച് വിപണനം ചെയ്യപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, ബ്രെയിന്‍ ബേസിഡ് ഗവേഷണ രീതിയെ അടിസ്ഥാനമാക്കി തയാറാക്കിയ iDiscoveri Xseed കരിക്കുലം ശ്രീ അരവിന്ദോ, ഹോവാര്‍ഡ് ഗാര്‍ഡ്‌നര്‍, കൃഷ്ണമൂര്‍ത്തി, റെഗിയോ എമിലിയ, മരിയ മോണ്ടിസോറി എന്നിവരുടെ വിദ്യാഭ്യാസ സമീപനങ്ങളും സിദ്ധാന്തങ്ങളും അടിസ്ഥാനമാക്കി വികസിപ്പിച്ചതാണ്. വ്യക്തിപരവും സാമൂഹികവും വൈകാരികവുമായ വികാസം, ലോകത്തെ അറിയാനും മനസ്സിലാക്കാനുമുള്ള കഴിവ്, കായികമായ വികാസം, ഭാഷ-ആശയവിനിമയ-സാഹിത്യപരമായ വളര്‍ച്ച, ഗണിതപരമായ വികാസം, ക്രിയാത്മകതയുടെ വികാസം എന്നിങ്ങനെയാണ് ആറു വയസ്സു വരെയുള്ള ഘട്ടത്തിലെ പഠന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

അസസ്‌മെന്റ് രീതികളിലും ഇവാല്യൂവേഷന്‍ രീതികളിലുമുള്ള പുതിയ സമീപനങ്ങള്‍ നമുക്ക് പരിചിതമായി കഴിഞ്ഞു. continuous evaluation എന്നത് ഇപ്പോഴും ഒരു റെക്കോര്‍ഡ് വര്‍ക്കായി ചുരുങ്ങിപ്പോകുന്നുവെന്ന വിമര്‍ശനം കുറേയേറെ ശരിയാണ്. ശരിയായ വിലയിരുത്തലുകളില്ലാതെ ഗുണപരമായ മാറ്റമുണ്ടാകുന്നതെങ്ങനെ?

ഗുണമേന്മ ഉറപ്പാക്കാന്‍ നമുക്ക് നമ്മുടേതായ ചില രീതികള്‍ വികസിപ്പിക്കേണ്ടതുണ്ട്. പഠന രംഗത്തും അധ്യാപന രംഗത്തും പടിഞ്ഞാറന്‍ ലോകത്തുണ്ടായ വികാസങ്ങളെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കണം. പടിഞ്ഞാറ് വികസിപ്പിച്ചത് കൊണ്ട് അത് തള്ളിക്കളയേണ്ടതില്ല. പക്ഷേ, ഓരോ രീതിയും വികസിപ്പിച്ചതിന്റെ പശ്ചാത്തലവും നാമറിയണം. ബുദ്ധിപരമായി വെല്ലുവിളി ഉയര്‍ത്തുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് മോണ്ടിസോറി സിസ്റ്റം വികസിപ്പിച്ചത്. പട്ടാളക്കാരുടെ പരിശീലകനായി പ്രവര്‍ത്തിക്കുമ്പോഴാണ് ബെഞ്ചമിന്‍ ബ്ലൂം തന്റെ വര്‍ഗീകരണം സമര്‍പ്പിക്കുന്നത്. ഖനി തൊഴിലാളികളുടെ രാത്രി ക്ലാസ്സുകളിലാണ് പൗലോ ഫ്രെയര്‍ തന്റെ പ്രശ്‌നോന്നീത അധ്യാപന രീതി പ്രയോഗിച്ചത്. ഇങ്ങനെ പാശ്ചാത്യവും പൗരസ്ത്യവുമായ വ്യത്യസ്ത രീതികളുടെ ഗുണവശം ഉള്‍ക്കൊണ്ട്, ഇസ്‌ലാമിക അധ്യാപന ശാസ്ത്രത്തെയും വിദ്യാഭ്യാസ സമീപനങ്ങളെയും ഉള്‍പ്പെടുത്തി ഒരു പുതിയ കരിക്കുലം തീര്‍ച്ചയായും പ്രീ സ്‌കൂള്‍ മുതല്‍ വികസിപ്പിക്കേണ്ടതുണ്ട്. ദല്‍ഹിയിലും മദ്രാസിലും അത്തരം ചില പരീക്ഷണങ്ങള്‍ക്ക് ആരംഭം കുറിച്ചിട്ടുണ്ട് എന്നത് സന്തോഷകരമാണ്.

വിടുതല്‍ വേണ്ട വിദ്യാഭ്യാസം

കേരളത്തില്‍ ജൂണില്‍ രണ്ട് പ്രകൃതി പ്രതിഭാസങ്ങളാണ് ഉണ്ടാകുന്നത്, സ്വാശ്രയ സമരങ്ങളും മഴയും. പിറവം തെരഞ്ഞെടുപ്പിന് മുന്നോടിയായി സഭകളുമായും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായും ചര്‍ച്ച നടത്തി കച്ചവടമുറപ്പിച്ചാണ് സര്‍ക്കാര്‍ സ്വാശ്രയ കരാറുമായി രംഗത്ത് വരുന്നത്. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന പ്രശ്‌നത്തെ താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഒറ്റികൊടുക്കുകയാണ് സ്വാശ്രയ മേഖലയില്‍ എല്ലാ സര്‍ക്കാറുകളും ചെയ്തിട്ടുള്ളത്. സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ഫീസ് ഘടനയെ കുറിച്ച് മാത്രമാണ് കേരളത്തില്‍ ചര്‍ച്ചകളും സമരങ്ങളും നടക്കുന്നത്. ഒരു ദശാബ്ദം പിന്നിട്ട സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, സാമൂഹിക നീതി, സാമുദായിക പ്രാതിനിധ്യം തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ ഇതുവരെ നടന്നിട്ടില്ല. സ്വാശ്രയ വിദ്യാഭ്യാസത്തെക്കുറിച്ച് സമഗ്രമായ ഒരു സോഷ്യല്‍ ഓഡിറ്റിംഗും നടക്കേണ്ടതുണ്ട്.

കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ പങ്കുവഹിച്ചവരെന്ന നിലക്കും ഏറ്റവും കൂടുതല്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്നവരെന്ന നിലക്കും സേവനമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നവരെന്ന നിലക്കും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളായിരുന്നു സ്വാശ്രയ സ്ഥാപനങ്ങളുടെ മാതൃകാപരമായ പ്രവര്‍ത്തനത്തിനു വഴികാണിക്കേണ്ടിയിരുന്നത്. എന്നാല്‍, അധികാരത്തിന്റെയും നിയമത്തിന്റെയും അവസാന പഴുതുവരെ ഉപയോഗിച്ച് വിദ്യാഭ്യാസമേഖലയില്‍ തങ്ങളുടെ തന്നിഷ്ടം ധിക്കാരപൂര്‍വം എങ്ങനെ നടപ്പിലാക്കാം എന്നതിന്റെ മാതൃകകളാണ് നാം കാണുന്നത്. വിദ്യാഭ്യാസരംഗത്ത് വര്‍ഗീയ ചിന്താഗതികള്‍ക്ക് ആക്കം കൂട്ടുന്നതിനുള്ള സാധ്യതകളാണ് ഇതിലൂടെ തെളിയുന്നത്.

സ്വാശ്രയ വിദ്യാഭ്യാസം കേരള സമൂഹത്തിന്റെ മുഖ്യധാരാ വിദ്യാഭ്യാസ പ്രശ്‌നമായി വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും പരിഹരിക്കപ്പെടാത്ത സമസ്യയായി തീരുന്നതിന്റെ കാരണങ്ങള്‍ നാം പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ മധ്യവര്‍ഗ സമൂഹത്തെ കാര്യമായി അസ്വസ്ഥപ്പെടുത്തുന്ന വിഷയം എന്ന നിലക്ക് ഭരണപ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയ നേട്ടത്തിനും അധികാര ലബ്ധിക്കുമുള്ള മുഖ്യ ആയുധമായി വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് യാഥാര്‍ഥ്യം. മാനേജ്‌മെന്റുകളും സര്‍ക്കാറുകളും രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള അവിഹിത വ്യാപാരങ്ങളുടെ നാറ്റക്കഥകള്‍ പുറത്താവുമ്പോള്‍ ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണെന്ന യഥാര്‍ഥ്യം ജനം തിരിച്ചറിയുന്നുണ്ട്. കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസമെന്നത് അതിസങ്കീര്‍ണമായ വിഷയമാണെന്നും അത് പരിഹരിക്കാനുള്ള ഒറ്റമൂലിയൊന്നും തങ്ങളുടെ കൈയിലില്ലെന്നും പരിതപിക്കുന്ന അധികാരികളും ഭരണ-പ്രതിപക്ഷ കക്ഷികളും വര്‍ഷങ്ങളായി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ്.

സ്വാശ്രയവും സര്‍ക്കാര്‍ ഇടപെടലുകളും

2000 മുതലാണ് കേരളത്തില്‍ സ്വാശ്രയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമാകുന്നത്. പൊതുവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം ലഭിച്ചിരുന്ന, വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ മാത്രം നിലനിന്നിരുന്ന, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സജീവമായിരുന്ന കേരളത്തില്‍ സ്വാശ്രയ സ്ഥാപനങ്ങളുടെ കടന്നുവരവ് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. കേരളത്തിന്റെ സാമൂഹിക ഘടനയില്‍ വന്ന മാറ്റങ്ങള്‍ സ്വാശ്രയ വിദ്യാഭ്യാസത്തിന് മണ്ണൊരുക്കിയ വലിയ ഘടകങ്ങളായിരുന്നു. ഗള്‍ഫ് കുടിയേറ്റത്തോടെ വന്നുചേര്‍ന്ന സാമ്പത്തിക അഭിവൃദ്ധി, കൂട്ടു കുടുംബത്തില്‍ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള ധ്രുതഗതിയിലുള്ള മാറ്റം, സാമൂഹിക സാമ്പത്തിക കാരണങ്ങളാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും പിന്നീട് സാമ്പത്തികമായി മികച്ച നില കൈവരിക്കുകയും ചെയ്തവരുടെ വിദ്യാഭ്യാസത്തോടുള്ള അഭിനിവേശം, കേരളത്തിന്റെ സാമ്പത്തിക വിഭവം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപകമായി ഒഴുകിയത്, ആഗോള മാര്‍ക്കറ്റില്‍ പ്രഫഷണല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിച്ച ഉയര്‍ന്ന ശമ്പളം തുടങ്ങിയവ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തി. സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ പ്രതിഷേധം ശക്തിപ്പെട്ടതോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആന്റണി 50:50 ഫോര്‍മുല കൊണ്ടുവന്നു. രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. സ്വാശ്രയ സ്ഥാപനങ്ങളിലെ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ കോളേജിലെ ഫീസ് നിരക്കില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും മെറിറ്റടിസ്ഥാനത്തില്‍ സംവരണങ്ങള്‍ പൂര്‍ത്തിയാക്കി പ്രവേശനം നല്‍കുക, ബാക്കി 50 ശതമാനം സീറ്റില്‍ മാനേജ്‌മെന്റിനു ഇഷ്ടമുള്ള രീതിയില്‍ പ്രവേശനം നടത്താം എന്നതായിരുന്നു മാനേജ്‌മെന്റുമായി ഉണ്ടാക്കിയ അലിഖിത ധാരണ. എന്നാല്‍ 2002-ലെ സുപ്രിംകോടതിയുടെ ടി.എം.എ പൈ കേസിന്റെയും 2003-ലെ ഇസ്‌ലാമിക അക്കാദമി കേസിന്റെയും വിധിയുടെ പിന്‍ബലത്തില്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാറുമായി ഉണ്ടാക്കിയ ധാരണ ലംഘിച്ചു. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ സ്വന്തമായി പ്രവേശന പരീക്ഷ നടത്തി തോന്നിയ പോലെ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് ശക്തമായ നിയമം വേണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ സംസ്ഥാനം നിയമം നിര്‍മിച്ചാല്‍ തന്നെ അതിനെ ശക്തിപ്പെടുത്തുന്ന കേന്ദ്രനിയമമില്ല, അതിനാല്‍ കേന്ദ്രമാണ് നിയമം നിര്‍മിക്കേണ്ടത് എന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ മാറി നിന്നു. പിന്നീട് എല്‍.ഡി.എഫ് അധികാരത്തില്‍ വന്ന് സി.പി.എം തന്നെ വിദ്യാഭ്യാസം ഏറ്റെടുത്തപ്പോള്‍ സ്വാശ്രയത്തില്‍ സാമൂഹിക നീതി ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. യഥാര്‍ഥത്തില്‍ ഇടതുപക്ഷ സര്‍ക്കാറിനോ വലതുപക്ഷ ഗവണ്‍മെന്റിനോ സ്വാശ്രയ മേഖലയില്‍ അടിസ്ഥാന മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിച്ചില്ല. വലിയ പ്രഖ്യാപനങ്ങളും പണമുള്ളവരുടെ മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കലും മാത്രമാണ് വിദ്യാഭ്യാസ വകുപ്പുകള്‍ ഈ മേഖലയില്‍ എടുത്ത നയരൂപീകരണങ്ങള്‍.

പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സ്വാശ്രയ വിഷയത്തില്‍ സങ്കീര്‍ണതകള്‍ വര്‍ധിക്കുന്നുണ്ട്. മെഡിക്കല്‍ പി.ജി കോഴ്‌സുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും തൊലിയുരിക്കു ന്നതായിരുന്നു. കോടതി സ്വാശ്രയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിരവധി നിരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. ന്യൂനപക്ഷ പദവികളുടെ ദുരുപയോഗവും ഗുണമേന്മയുമൊക്കെ കോടതിയുടെ നിരീക്ഷണങ്ങളില്‍ ഉണ്ടായിരുന്നു. പക്ഷേ, ക്രിയാത്മകമായ ഇടപെടലുകള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സ്വാശ്രയമെന്ന എറ്റവും വലിയ തട്ടിപ്പിന് അപാരമായ മതസൗഹാര്‍ദമാണ് മാനേജ്‌മെന്റുകള്‍ പ്രകടിപ്പിച്ചത്. പുരോഹിതനും പൂജാരിയും പാതിരിയും ഒരുപോലെ ഈ പാപത്തിന്റെ പങ്ക് പറ്റി.

സ്വാശ്രയം ഓഡിറ്റിംഗിന് വിധേയമാക്കുമ്പോള്‍

കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നത്തെ കേവലം ഫീസിന്റെ അക്കങ്ങളില്‍ തളച്ചിട്ട് വിവാദമാക്കുന്നതാണ് പതിവുരീതി. എന്നാല്‍, സ്വാശ്രയ വിദ്യാഭ്യാസത്തെ കൂടുതല്‍ വിശദമായ തലങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്വാശ്രയവിവാദങ്ങള്‍ ആരംഭിക്കുന്ന ഘട്ടത്തിലുള്ള സാഹചര്യവും സാമൂഹികാവസ്ഥയുമല്ല നിലവിലുള്ളത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ നിലവാരം, വിവിധ ജനവിഭാഗങ്ങളുടെ പങ്കാളിത്തം, തൊഴില്‍ ലഭ്യത, നിയമനിര്‍മാണത്തിലെ അപര്യാപ്തതയും കാലതാമസവും, സ്വാശ്രയ സ്ഥാപനങ്ങളുടെ സാമ്പത്തിക പുരോഗതി, അധ്യാപകരുടെ നിലവാരം, വിദ്യാര്‍ഥികളോടുള്ള സമീപനം, സ്വാശ്രയ സ്ഥാപനങ്ങളിലെ ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണം തുടങ്ങിയ വിവിധ വശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സോഷ്യല്‍ ഓഡിറ്റിന് സ്വാശ്രയ വിദ്യാഭ്യാസത്തെ വിധേയമാക്കണം.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ അവസ്ഥ പരിശോധിച്ചാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളേക്കാള്‍ പതിന്മടങ്ങ് സ്വാശ്രയസ്ഥാപനങ്ങളും കോഴ്‌സുകളുമാണ് നിലവില്‍ വന്നത്. കേരളത്തിലെ 86 എഞ്ചിനീയറിംഗ് കോളേജുകളില്‍ 15 എണ്ണം മാത്രമാണ് സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലുള്ളത്. 19 മെഡിക്കല്‍ കോളേജുകളില്‍ 13-ഉം 143 നഴ്‌സിംഗ് കോളേജുകളില്‍ 131-ഉം 18 ഡെന്റല്‍ കോളേജുകളില്‍ 15-ഉം 13 ആയുര്‍വ്വേദകോളജുകളില്‍ 8-ഉം 24 ഫാര്‍മസി കോളേജുകളില്‍ 21-ഉം സ്വാശ്രയമേഖലയിലാണ്. ഇതിനുപുറമെ ആര്‍ട്‌സ് ആന്റ് സയന്‍സ്, മാനേജ്‌മെന്റ്, മീഡിയ, ബി.എഡ് തുടങ്ങിയ മേഖലകളില്‍ നിരവധി സ്വാശ്രയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ മേഖലകളില്‍ നൂറുകണക്കിന് സ്ഥാപനങ്ങള്‍ രാഷ്ട്രീയ മത-സാമുദായിക ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കുന്നു. ലാഭകരവും ഭദ്രവുമായ ഒരു കച്ചവടം എന്ന നിലക്കുതന്നെയാണ് ഭൂരിഭാഗം ആളുകളും ഇതിനെ സമീപിക്കുന്നത്. അതുകൊണ്ടാണല്ലോ ആധ്യാത്മികതയുടെ ആള്‍രൂപങ്ങളും സേവനത്തിലൂടെ വാഴ്ത്തപ്പെട്ടവരും സ്വാശ്രയത്തിന്റെ പേരില്‍ രക്തസാക്ഷി മണ്ഡപം പണിത് ആണ്ടറുതി കൊണ്ടാടുന്നവരുമൊക്കെ സാമൂഹിക നീതിയും രാഷ്ട്രപുരോഗതിയുമൊക്കെ വിസ്മരിച്ച് സ്വാശ്രയ ഷൈലോക്കുമാരായി അരങ്ങുവാഴുന്നത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ കാര്യമായി സ്വാധീനിക്കുന്ന രീതിയിലേക്ക് സ്വാശ്രയ വിദ്യാഭ്യാസ മേഖല വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. അധികാര സ്ഥാപനങ്ങളെപ്പോലും ദുര്‍ബലപ്പെടുത്തുന്ന, പൊതു സമൂഹത്തിന് പുല്ലുവില കല്‍പ്പിക്കുന്ന സാഹചര്യത്തിലേക്ക് സ്വാശ്രയ സ്ഥാപനങ്ങളുടെ അധികാരവും സമീപനങ്ങളും വളര്‍ന്നു കഴിഞ്ഞ സാഹചര്യത്തില്‍ സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന നിയമങ്ങളും സര്‍ക്കാറിന്റെ ഇച്ഛാശക്തിയും മാനേജ്‌മെന്റുകളുടെ സഹകരണവും അനിവാര്യമാണ്.

കേരളത്തിലെ സ്വാശ്രയ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യത്തെയും അക്കാദമിക നിലവാരത്തെയും കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വരണം. ആവശ്യമായ ലാബുകള്‍, പഠന സാമഗ്രികള്‍, അനുയോജ്യമായ ക്ലാസ്മുറികള്‍, ഉന്നതപഠനത്തിന് വേണ്ട മറ്റു സൗകര്യങ്ങള്‍ തുടങ്ങിയവ ഇനിയും വേണ്ട രീതിയില്‍ ഒരുക്കാത്ത നിരവധി സ്ഥാപനങ്ങള്‍ ഇവിയെയുണ്ട്. യോഗ്യരായ അധ്യാപകര്‍ ഇല്ലാത്തത് കേരളത്തിലെ സ്വാശ്രയ മേഖല അനുഭവിക്കുന്ന ഹിമാലയന്‍ പ്രശ്‌നമാണ്. നമ്മുടെ നാട്ടിലെ പാരലല്‍ കോളേജുകളെ അനുസ്മരിപ്പിക്കും വിധം വര്‍ഷത്തില്‍ ഒരു വിഷയം പഠിപ്പിക്കാന്‍ തന്നെ 14-ഉം 16-ഉം അധ്യാപകര്‍ വരെ എത്തുന്ന അവസ്ഥ വളരെ ദയനീയമാണ്. വളരെ കുറഞ്ഞ ശമ്പളത്തിനാണ് നിരവധി അധ്യാപകര്‍ തൊഴിലെടുക്കുന്നത്. അധ്യാപകരുടെ ഗുണനിലവാരമോ അധ്യാപന പരിചയമോ അക്കാദമിക നിലവാരമോ പരിഗണിക്കാതെ കുറഞ്ഞ ശമ്പളത്തില്‍ ജോലിയെടുക്കാന്‍ തയ്യാറുള്ളവര്‍ക്കാണ് മാനേജ്‌മെന്റിന്റെ പരിഗണന.

സ്വാശ്രയ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവരുടെ തൊഴില്‍ ലഭ്യതയെക്കുറിച്ച് പഠനം നടത്തേണ്ടതുണ്ട്. പഠനത്തിനുവേണ്ടി ലക്ഷങ്ങള്‍ ബാങ്കില്‍നിന്നും കടമെടുത്ത് പഠനശേഷം തിരിച്ചടക്കാന്‍ സാധിക്കാത്ത ആയിരങ്ങള്‍ സ്വന്തമായി സംഘടന രൂപീകരിച്ചിരിക്കുകയാണ്. വയനാട്ടില്‍ മാത്രം 600-ലധികം പേര്‍ക്ക് ജപ്തി നോട്ടീസ് വന്നുകഴിഞ്ഞു. ഒരേ മേഖലയില്‍ തന്നെ നിരവധിയാളുകള്‍ എത്തിയതോടെ കുറഞ്ഞ വേതനത്തിന് തൊഴിലെടുക്കേണ്ട അവസ്ഥയാണ്. കോഴ്‌സിനു ശേഷം പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. ഇന്ത്യയില്‍ ഒരു വര്‍ഷം ബി.ടെക് ഡിഗ്രി പൂര്‍ത്തീകരിക്കുന്ന ഒരു ലക്ഷത്തിലധികം പേരില്‍ അയ്യായിരത്തോളം പേര്‍ക്കു മാത്രമാണ് ഒരു എഞ്ചിനീയര്‍ക്കു ലഭിക്കേണ്ട ശമ്പളം ലഭിക്കുന്നുള്ളൂ. സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ വിദ്യാഭ്യാസ ആത്മഹത്യയുടെ വിളനിലമായി കേരളം മാറുന്ന കാലം വിദൂരമല്ല.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെയും വിദ്യാര്‍ഥികളുടെ മനോഭാവത്തെയും എങ്ങനെ സ്വാധീനിച്ചുവെന്ന് വിലയിരുത്തപ്പെടണം. പണം കൊടുത്ത് പഠിക്കാനുള്ള സ്ഥാപനങ്ങള്‍ ഒത്തു വന്നപ്പോള്‍ മികച്ച നിലവാരത്തോടുകൂടി കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കണമെന്ന ചിന്തയില്‍നിന്ന് ഒരു കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കിയാല്‍ മതിയെന്ന അവസ്ഥയിലേക്ക് വിദ്യാര്‍ഥികളും രക്ഷിതാക്കളും പിറകോട്ടുപോയോ എന്ന് പരിശോധിക്കണം. മികച്ച അക്കാദമിക നിലവാരത്തോടുകൂടി മാത്രം പ്രവേശനം ലഭിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ മലയാളിസാന്നിധ്യം വളരെ കുറവാണ്. പ്രവേശനത്തിന് ദേശീയ എന്‍ട്രന്‍സ് ബാധകമായ കൊച്ചിന്‍ യൂനിവേഴ്‌സിറ്റിയില്‍ (കുസാറ്റ്) മെറിറ്റ് സീറ്റില്‍ എട്ട് ശതമാനത്തില്‍ താഴെ മാത്രം കേരളക്കാര്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. (2008-09ല്‍ 525 മെറിറ്റ് സീറ്റില്‍ ആകെ 11 മലയാളികള്‍ മാത്രം).

സ്വാശ്രയ സ്ഥാപനങ്ങളുടെ കടന്നുവരവ് വിവിധ ജനവിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതേസമയം സാമ്പത്തികമായി അല്‍പമെങ്കിലും കഴിവുള്ളവര്‍ക്കുമാത്രം എത്തിപ്പിടിക്കാവുന്ന മേഖലയായി ഉന്നത വിദ്യാഭ്യാസം മാറി എന്നതും യാഥാര്‍ഥ്യമാണ്. ബുദ്ധിയും കഴിവും താല്‍പര്യവുമുള്ള നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠനം നിഷേധിക്കപ്പെടുകയോ പഠനത്തിന്റെ പേരില്‍ അവര്‍ വലിയ കടക്കാരായിത്തീരുകയോ ചെയ്തിട്ടുണ്ട്. സര്‍ക്കാറും സ്വകാര്യ ഏജന്‍സികളും ഒരുക്കിയ സ്‌കോളര്‍ഷിപ്പ് സംവിധാനങ്ങള്‍ പത്ത് ശതമാനം വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ പോലും മതിയായതല്ല.

സ്വാശ്രയം സാമൂഹികനീതിയെ അട്ടിമറിക്കുമ്പോള്‍

സ്വാശ്രയ വിദ്യാഭ്യാസപ്രശ്‌നം പരിഹരിക്കപ്പെടണമെങ്കില്‍ സാമൂഹികനീതി ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ നിയമനിര്‍മാണവും ഇഛാശക്തിയുള്ള ഭരണകൂടവും അനിവാര്യമാണ്. നിലവില്‍ ആഘോഷപൂര്‍വം കൊട്ടിഘോഷിക്കുന്ന 50:50 സമ്പ്രദായം നിര്‍ത്തലാക്കണം. നിലവിലെ നിയമം മാനേജ്‌മെന്റുകള്‍ക്ക് കോടികള്‍ കട്ടുമുടിക്കാനുള്ള നിയമ പിന്‍ബലമാണ്. മുഴുവന്‍ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുകയും ഏകീകരിച്ച ഫീസ്ഘടന നടപ്പിലാക്കുകയും വേണം. 2004-ലെ കോടതിവിധിയില്‍ ഫീസിന്റെ കാര്യത്തില്‍ ക്രോസ് സബ്‌സിഡി പാടില്ല എന്നതാണ് നിര്‍ദേശം. പക്ഷേ, ഈ ഏകീകരിച്ച ഫീസ് നിശ്ചയിക്കേണ്ടത് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലോ മാനേജ്‌മെന്റുകളോ അല്ല. അതിനപ്പുറത്ത് ശക്തമായ സര്‍ക്കാര്‍ സംവിധാനം നിലവില്‍ വരണം. നിലവിലെ മുഹമ്മദ് കമ്മിറ്റി പിരിച്ചുവിട്ട് കൂടുതല്‍ അധികാരമുള്ള ഭരണഘടനാ പിന്‍ബലമുള്ള മറ്റൊരു സംവിധാനം കൊണ്ടുവരണം. ഓരോ കോഴ്‌സിന്റെയും ചെലവുകളെ അടിസ്ഥാനപ്പെടുത്തി സ്ഥാപനങ്ങളുടെ നിലവാരത്തെയും അധ്യാപകരുടെ കഴിവിനെയും മാനദണ്ഡമാക്കി ഏകീകരിച്ച ഫീസ് സംവിധാനം ഏര്‍പ്പെടുത്തണം. ഇങ്ങനെ ഫീസ് നിശ്ചയിക്കുന്നതിന് ഫീസ് റഗുലേറ്ററി കമീഷനെ സര്‍ക്കാര്‍ നിയോഗിക്കണം.

നിലവില്‍ വര്‍ഷങ്ങളുടെ പാരമ്പര്യവും മികച്ച അധ്യാപകരും സൗകര്യങ്ങളുമുള്ള കോളേജുകളിലും പുതുതായി ആരംഭിക്കുന്ന കോളേജുകളിലും ഒരേ ഫീസ് ഘടനയാണ് നിലനില്‍ക്കുന്നത്. എല്ലാ സീറ്റിലും ഒരേ ഫീസ് നിശ്ചയിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നത് സ്വാഭാവികമാണ്. നിലവില്‍ സ്വാശ്രയ കോഴ്‌സുകള്‍ക്കുള്ള പ്രവേശന മാനദണ്ഡവും രീതിയും സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്നവര്‍ക്ക് സഹായകരമായതാണ്. മികച്ച സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഫീസ് നല്‍കി കോച്ചിംഗ് നേടി എന്‍ട്രന്‍സില്‍ ഉയര്‍ന്ന റാങ്കിലെത്തുന്ന ഭൂരിഭാഗവും സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വലിയൊരു വിഭാഗമാണ് മാനേജ്‌മെന്റ് സീറ്റില്‍ ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടുന്നത്. പാവപ്പെട്ടവന്റെ സഹായം കൊണ്ട് പണക്കാരന്‍ പഠിക്കുന്ന തലതിരിഞ്ഞ രീതിയാണ് നടക്കുന്നത്. അതിനാല്‍ തന്നെ മുഴുവന്‍ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനവും ഏകീകരിച്ച ഫീസും നിശ്ചയിച്ചാല്‍ മാത്രമേ ഈ അസന്തുലിതത്വം മറികടക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പുകളും പലിശരഹിത വായ്പകളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. ഓരോ വര്‍ഷവും എന്‍ട്രന്‍സ് പരീക്ഷാ നടത്തിപ്പിലൂടെ കിട്ടുന്ന ലാഭം കോടിക്കണക്കിന് രൂപയാണ്. അത്തരം തുകകള്‍ സ്‌കോളര്‍ഷിപ്പിനുവേണ്ടി നീക്കിവെക്കണം. അതുപോലെ മുഖ്യമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് സ്‌കീം, ദേശീയ-സംസ്ഥാന സ്‌കോളര്‍ഷിപ്പ് സ്‌കീമുകള്‍ തുടങ്ങിയവ ഏകോപിപ്പിച്ച് കൂടുതല്‍ കാര്യക്ഷമതയോടെ ഇത്തരം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തണം. പ്രഫഷണല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തുന്ന കമ്പനികളുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് സ്‌കീമുകളും കരാര്‍ സ്‌കീമുകളും ആരംഭിക്കാവുന്നതാണ്.

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate