অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരാധനകൾ

നമസ്ക്കാരം

ഖുശൂഅ് നഷ്ടപ്പെടുന്ന നമസ്‌കാരം

നമസ്‌കാരത്തിനിടയില്‍ നമസ്‌കാരത്തിലില്ലാത്ത കര്‍മങ്ങളില്‍ കൂടുതലായി വ്യാപൃതനാവുന്നതിനെയാണ് പൊതുവെ നമസ്‌കാരത്തിലെ ‘ഖുശൂഅ്’ ഇല്ലായ്മയായി വിശേഷിപ്പിക്കപ്പെടുന്നത്. ശരീരം ചൊറിയുക, സമയം നോക്കുക, തിരിഞ്ഞു നോക്കുക, തൊപ്പിയും വസ്ത്രവും ശരിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്. നമസ്‌കാരം നഷ്ടപ്പെടുത്തുന്ന തരത്തില്‍ ഇത്തരം ചലനങ്ങള്‍ ധാരാളമായി നടത്തുന്നവരെ കാണാം. തന്റെ നാഥന്റെ മുമ്പില്‍ നില്‍ക്കുകകയാണെന്ന ബോധത്തോടെയും ചിന്തയോടെയും നമസ്‌കരിക്കുന്ന ഒരു മുസ്‌ലിമിന് ചേര്‍ന്നതല്ല ഇത്. അവന്‍ നമസ്‌കാരത്തെ ആദരിക്കുന്നവനും അതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാനുമായിരിക്കും.

നമസ്‌കാരത്തില്‍ ചെറിയ ചെറിയ ചലനങ്ങള്‍ ഉണ്ടാവുന്നു, ചിലപ്പോഴെക്കെ ശ്രദ്ധ മാറി പോകുന്നു എന്ന അര്‍ത്ഥത്തിലുള്ള ഖുശൂഅ് ഇല്ലായ്മ നമസ്‌കാരത്തെ നഷ്ടപ്പെടുത്തില്ലെങ്കിലും അതിന്റെ ചൈതന്യം ചോര്‍ത്തിക്കളയുന്നതാണ്. കാരണം നമസ്‌കാരത്തിന്റെ ചൈതന്യമാണ് ഖുശൂഅ്. അല്ലാഹു പറയുന്നത് കാണുക: ‘നിശ്ചയം, സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. അവരോ, നമസ്‌കാരത്തില്‍ ഖുശൂഅ് ഉള്ളവരാകുന്നു.’ (23:1-2) ഹൃദയത്തിന്റെ ഖുശൂഅ് എന്നും അവയവങ്ങളുടെ ഖുശൂഅ് എന്നും അതിനെ രണ്ടായി വേര്‍തിരിക്കാം.

അല്ലാഹുവിന്റെ മഹത്വവും അവന്‍ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധവും നമസ്‌കാരത്തിലേക്ക് കൊണ്ടുവരലാണ് ഹൃദയത്തിന്റെ ഖുശൂഅ്. ഖുര്‍ആന്റെ ആശയത്തെ കുറിച്ച് അവന്‍ ആലോചിക്കും, പാരായണം ചെയ്യുന്ന അല്ലെങ്കില്‍ കേള്‍ക്കുന്ന ആയത്തുകളെയും പ്രാര്‍ത്ഥനകളെയും കുറിച്ചവന്‍ ചിന്തിക്കും. തക്ബീറിന്റെയും തസ്ബീഹിന്റെയും ‘സമിഅല്ലാഹു ലിമന്‍ ഹമിദ’ എന്നു പറയുന്നതിന്റെയും ആശയം അവന്റെ മനസ്സിലെത്തും. താന്‍ ശരിക്കും അല്ലാഹുവിന്റെ മുന്നില്‍ തന്നെയാണ് നില്‍ക്കുന്നതെന്ന് അപ്പോള്‍ അവന് അനുഭവപ്പെടുകയും നമസ്‌കാരമെന്നത് കളിതമാശകളില്‍ നിന്ന് തീര്‍ത്തും മുക്തമാകേണ്ട ഒന്നാണെന്ന് മനസ്സിലാക്കുകയും ചെയ്യും.

പ്രമുഖ പണ്ഡിതനായ ഹാതിം അല്‍-അസ്വമിനോട് എങ്ങനെയാണ് അദ്ദേഹം നമസ്‌കാരം നിര്‍വഹിക്കാറുള്ളത് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഉറപ്പോടെ ഞാന്‍ തക്ബീര്‍ ചൊല്ലും, പിന്നെ അവധാനതയോടെ ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യും, ഖുശൂഓടെ റുകൂഅ് ചെയ്യും, കീഴ്‌വണക്കത്തോടെ സൂജൂദ് ചെയ്യും. എന്റെ വലതുവശത്ത് സ്വര്‍ഗമാണ് ഇടതുവശത്ത് നരകവും, എന്റെ കാല്‍ചുവട്ടില്‍ സ്വിറാതാണ്, മുന്നില്‍ കഅ്ബയാണ്, തലക്ക് മുകളില്‍ മരണത്തിന്റെ മലക്കാണ്, എന്റെ പാപകങ്ങള്‍ എന്നെ വലയം ചെയ്തിരിക്കുകയാണ്, അല്ലാഹുവിന്റെ കണ്ണുകള്‍ എന്നെ നോക്കി കൊണ്ടിരിക്കുകയാണ് എന്ന ബോധമായിരിക്കും എന്നില്‍. എന്റെ ആയുസ്സിലെ അവസാന നമസ്‌കാരമായി ഞാനതിനെ കണക്കാക്കും. കഴിയുന്നിടത്തോളം അതില്‍ ആത്മാര്‍ത്ഥത കാണിക്കും. പിന്നെ ഞാന്‍ സലാം വീട്ടും. അല്ലാഹു എന്നില്‍ നിന്നത് സ്വീകരിക്കുമോ അതല്ല നമസ്‌കരിച്ചവന്റെ മുഖത്തേക്ക് തന്നെ വലിച്ചെറിയാന്‍ അവന്‍ പറയുമോ എന്നെനിക്കറിയില്ല.’

എന്നാല്‍ ഒരാള്‍ നമസ്‌കരിക്കുമ്പോള്‍ അയാളില്‍ ഉണ്ടാകുന്നത് തന്റെ മുഴുവന്‍ ഐഹിക പ്രശ്‌നങ്ങളുമാണെങ്കിലോ? നമസ്‌കാരമല്ലാത്ത എല്ലാം അതിലേക്ക് കടന്നു വരുന്നു. ഇത്തരത്തിലുള്ള നമസ്‌കാരം ഒരു മുസ്‌ലിമിന് യോജിച്ചതല്ല. എന്തൊക്കെയാണെങ്കിലും മനുഷ്യനെ അതിന് നിര്‍ബന്ധിക്കുന്ന പല കാരണങ്ങളുണ്ടായേക്കും. അത്തരം കാര്യങ്ങളും ചിന്തകളും തലയില്‍ നിന്നും ഇറക്കി വെക്കുകയാണ് വേണ്ടത്. ഖുശൂഅ് ലഭിക്കുന്ന സ്ഥാനത്ത് നില്‍ക്കുകയും ചൊല്ലുന്നതിന്റെ ആശയങ്ങളെ കുറിച്ച് ചിന്തിക്കുകയും വേണം. സാധ്യമാകുന്നിടത്തോളം ശ്രദ്ധയെ കേന്ദ്രീകരിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയും ശേഷം വരുന്ന പിഴവുകള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. ഇതാണ് ഹൃദയത്തിന്റെ ഖുശൂഅ്.

ഹൃദയത്തിന്റെ ഖുശൂഇന്റെ പൂര്‍ത്തീകരണമാണ് അവയവങ്ങളുടെ ഖുശൂഅ്. ‘ഒരാളുടെ ഹൃദയം ഖുശൂഅ് ഉള്ളതാകുമ്പോള്‍ അവയവങ്ങളും ഖുശൂഅ് ഉള്ളതാകും.’ എന്ന് പറയാറുണ്ട്. (സഈദ് ബിന്‍ മുസ്സയിബിന്റെ വാക്കുകളാണിതെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.) അതിന്റെ ആശയം അവന്‍ നമസ്‌കാരത്തിന്‍ കുറുക്കന്‍ നോക്കുന്നത് പോലെ നോക്കുകയില്ല. കുട്ടികളുടെ കളി കളിക്കുകയുമില്ല. ഖുശൂഇനെ നശിപ്പിക്കുന്ന തരത്തിലുള്ള നിരന്തര ചലനങ്ങളും അവന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയില്ല. അല്ലാഹുവിന്റെ മുന്നില്‍ വളരെയധികം ഭവ്യതയോടെയായിരിക്കും അവന്‍ നില്‍ക്കുക. നമസ്‌കാരത്തില്‍ അങ്ങനെ നില്‍ക്കാനാണ് നം കല്‍പിക്കപ്പെട്ടിരിക്കുന്നതും.

ഡോ. യൂസുഫുല്‍ ഖറദാവി

നമസ്‌കാരത്തിലേക്ക് വരൂ; വിജയത്തിലേക്ക് വരൂ..

ശൈഖ് മുഹമ്മദുല്‍ ഗസ്സാലി

 

ജീവിതപ്രയാസങ്ങളില്‍ ലക്ഷ്യമില്ലാതെ അലയേണ്ട ഒന്നാണോ നമ്മുടെ മനസ്സ് ? മനസ്സിന് ആശ്വാസം നല്‍കാനും സുരക്ഷ നല്‍കാനും ഒരു രക്ഷിതാവിന്റെ തണല്‍ നമുക്കാവശ്യമില്ലേ ?

മനുഷ്യന്‍ പൊതുവേ ദുര്‍ബലനാണ്, അവന്‍ എത്ര ശക്താനാണെന്ന് വാദിച്ചാലും. ഏകനായിരിക്കുമ്പോഴെല്ലാം നിരാശയും ജീവിതത്തിലെ അനിശ്ചതത്വവും അവനെ വല്ലാതെ അലോസരപ്പെടുത്തും. മുന്നോട്ട്‌പോക്കിനിടയില്‍ രണ്ടു ശാഖകളുള്ള പാതയിലെത്തി ഏത് തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ അവന്‍ പകച്ച് നില്‍ക്കും. തെറ്റായ പാതയാണ് അവന്‍ തെരഞ്ഞെടുത്തതെങ്കില്‍ ലക്ഷ്യത്തിലെത്താനാവാതെ മാസങ്ങളോളം, ചിലപ്പോള്‍ വര്‍ഷങ്ങളോളം ദുര്‍ഘടസന്ധിയില്‍ അകപ്പെടും.

ഉത്തമമായ ഒരു മാര്‍ഗദര്‍ശനത്തിന്റെ അഭാവത്തില്‍ യാത്ര തുടങ്ങിയതാണ് ഇതിനൊക്കെ കാരണം.
ശരിയായ തെരഞ്ഞെടുപ്പിന് പ്രചോദിപ്പിക്കുന്ന, സത്യത്തിലേക്ക് ആനയിക്കുന്ന ഒരു സഹായിയുടെ ആവശ്യം തീര്‍ച്ചയായും മനുഷ്യനുണ്ട്. മനുഷ്യശരീരത്തിന് എപ്പോഴും അസ്വസ്ഥതകള്‍ ബാധിക്കാം. ഏത് ഭാഗത്ത് ആക്രമണമുണ്ടായേക്കാവുന്ന ഒരു തുറന്ന പട്ടണംപോലെയാണത്. മനുഷ്യന്‍ ഇക്കാര്യം ചിന്തിക്കുകയാണെങ്കില്‍, അവന്റെ ശരീരത്തിലെ ഓരോ ആറ്റവും ഒരു മഹാവ്യാധിയിലേക്കുള്ള പ്രവേശനമാര്‍ഗമായേക്കാമെന്ന് അവന് ബോധ്യപ്പെടും.

യഥാര്‍ഥത്തില്‍, പ്രയാസകരമായ ഇത്തരം അവസ്ഥകളില്‍ നിന്ന് മോചനം ലഭിക്കാനും ജീവിതം സമാധാനപരവും അനുഗ്രഹീതമാക്കാനും ഒരു രക്ഷിതാവിന്റെ തണല്‍ നമുക്കാവശ്യമുണ്ട്. ആ സ്രഷ്ടാവുമായി നമുക്ക് ആത്മബന്ധം ഉണ്ടാവേണ്ടതുണ്ട്.

നമസ്‌കാരം വിശ്വാസിക്ക് അത്തരമൊരു ദൈവിക തണലും ആശ്വാസവുമാണ് നല്‍കുന്നത്. ഒരു ദിവസത്തെ ഓട്ടത്തിനിടയില്‍ കരുണാവാരിധിയായ റബ്ബിന് വേണ്ടി വിശ്വാസി അഞ്ച് തവണ നില്‍ക്കുന്നു; നിശ്ചിത സമയങ്ങളില്‍. തുറന്ന ഹൃദയത്തോടെ തങ്ങളുടെ രക്ഷിതാവിനെ അഭിമുഖീകരിക്കുകയും അവനോട് നേരിട്ട് സംവദിക്കുകയുമാണ് അവിടെ വിശ്വാസി. റബ്ബിന്റെ മഹത്വത്തെ വാഴ്ത്തിയും സ്തുതിച്ചുമാണ് വിശ്വാസി നമസ്‌കാരം തുടങ്ങുന്നത്. പിന്നീട് അവന്റെ സഹായത്തില്‍ മാത്രം പ്രതീക്ഷയര്‍പിച്ച് അനുഗ്രഹങ്ങള്‍ തേടലായി; ഒപ്പം ദുര്‍മാര്‍ഗങ്ങളില്‍ നിന്ന് അകറ്റണമേയെന്ന പ്രാര്‍ഥനയും. അല്ലാഹുവിന്റെ പരമമായ ജ്ഞാനത്തെ അപേക്ഷിച്ച് തന്റെ അറിവ് അങ്ങേയറ്റം പരിമിതമാണെന്നും അവന്റെ വിശ്വശക്തി തന്റെ പരിമിത ശക്തിയേക്കാള്‍ ബൃഹത്താണെന്നും വിശ്വാസി അപ്പോഴെല്ലാം മനസ്സില്‍ ഊട്ടിയുറപ്പിക്കും.

ഖുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നതായി നബി(സ) പറയുന്നു: നമസ്‌കാരം നമുക്കും നമ്മുടെ ദാസനുമിടയില്‍ രണ്ടാം പകുത്തിരിക്കുന്നു. ദാസന്‍ സര്‍വസ്തുതിയും സര്‍വലോകനാഥനായ അല്ലാഹുവിന്നാകുന്നു എന്നു പറയുമ്പോള്‍ അല്ലാഹു പറയും: ‘എന്റെ ദാസന്‍ എന്നെ സ്തുതിച്ചിരിക്കുന്നു.’ അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘എന്റെ ദാസന്‍ എന്നെ പ്രശംസിച്ചിരിക്കുന്നു.’ പ്രതിഫലദിനത്തിന്റെ ഉടമസ്ഥന്‍ എന്നു ദാസന്‍ പറയുമ്പോള്‍ അല്ലാഹു പറയും: ‘എന്റെ ദാസന്‍ എന്നെ പ്രകീര്‍ത്തിച്ചിരിക്കുന്നു. ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം സഹായമര്‍ഥിക്കുകയും ചെയ്യുന്നു എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘ഞാനും എന്റെ ദാസനും തമ്മിലുള്ള ബന്ധം ഇതാണ്.’ ദാസന്‍, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കേണമേ എന്നു പറയുമ്പോള്‍ അല്ലാഹു പറയും: ‘അത് എന്റെ ദാസന്നുള്ളതാണ്; എന്റെ ദാസന്ന് അവന്‍ ചോദിച്ചതുണ്ട്.’
അഥവാ നമസ്‌കരിക്കുന്ന വിശ്വാസിയില്‍ നിന്ന് അല്ലാഹു അകലെയല്ല. മറിച്ച്, അവന് മറുപടി നല്കിക്കൊണ്ടേയിരിക്കയാണ്.

നമസ്‌കാരവും ആത്മസംസ്‌കരണവും
ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പാച്ചിലിനിടയില്‍ മനുഷ്യന്റെ മനസ്സിന് പലപ്പോഴും ആത്മീയ ശോഷണം സംഭവിച്ചേക്കാം. നിരാശയുടെ കറുത്ത ധൂമപടലങ്ങള്‍ അതിനെ ആവരണം ചെയ്‌തേക്കാം. ഈ സന്ദര്‍ത്തില്‍ തീര്‍ച്ചയായും അവന്‍ തന്റെ മനസ്സിനെ അതിന്റെ സ്വാഭാവിക വിശുദ്ധിയിലേക്ക് കൊണ്ടുവരാനാഗ്രഹിക്കും. നമസ്‌കാരമാണ് മനസ്സിനെ കളഞ്ഞുപോയ ആത്മീയവിശുദ്ധിയിലേക്ക് അവനെ വീണ്ടും ആനയിക്കുന്നത്.
അബൂസഈദില്‍ ഖുദ് രിയ്യ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകന്‍(സ) പറയുന്നു:  അഞ്ച് നേരത്തെ നമസ്‌കാരം അവക്കിടയില്‍ ഉണ്ടായേക്കാവുന്ന പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാണ്. ഒരാളുടെ വീടിനും ജോലസ്ഥലത്തിനുമിടയില്‍ ഒരു നദിയുണ്ടെന്ന് വിചാരിക്കുക. മാലിന്യം പുരണ്ട അദ്ദേഹം ജോലിക്ക് പോവുമ്പോഴെല്ലാം ആ നദിയില്‍ കുളിക്കാറുമുണ്ട്. എങ്കില്‍ അയാളുടെ ശരീരത്തില്‍ എന്തെങ്കിലും മാലിന്യം അവശേഷിക്കുമോ ? ഇതുപോലെയാണ് അഞ്ചുനേരത്തെ നമസ്‌കാരവും. തെറ്റു ചെയ്യുമ്പോഴെല്ലാം നമസ്‌കാരക്കാരന്‍ പാപമോചനത്തിന് അര്‍ഥിക്കുകയും അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു ദിവസത്തിനിടക്ക് അദ്ദേഹത്തിന് സംഭവിച്ചുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നു.

മനുഷ്യരിലധികപേരും നിലനില്‍പിനും ഭക്ഷണത്തിനും വേണ്ടിയുള്ള പരിശ്രമങ്ങളിലേര്‍പ്പെടുന്നവരാണ്. അതിനാല്‍തന്നെ സ്വാര്‍ഥത അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അതാവട്ടെ, പലപ്പോഴും അവരിലെ മാനുഷികമായ കരുണ, സ്‌നേഹം, പരക്ഷേമ തല്‍പരത, അലിവ് തുടങ്ങിയ വികരങ്ങളെ കരിച്ചുകളയുന്നു. ഇത്തരം അധമമായി വികാരങ്ങളില്‍ മനുഷ്യനെവിഹരിക്കാന്‍ വിട്ടാല്‍ അത് തീര്‍ച്ചയായും മാനുഷിക മൂല്യങ്ങളെ കാര്‍ന്നുതിന്നും. അത്തരമൊരവസ്ഥയില്ലാതിരിക്കാനാണ്, ആ അധമവികാരത്തെ തച്ചുടക്കാനാണ് അല്ലാഹു നമസ്‌കാരം നിര്‍ണയിച്ചു തന്നിരിക്കുന്നത്.
റസൂല്‍(സ) പറഞ്ഞു: ഓരോ നമസ്‌കാരത്തിനും അല്ലാഹുവിന്റെ ഒരു മലക്ക് വന്ന വിളംബരം ചെയ്യും: ആദമിന്റെ മക്കളേ, നിങ്ങളിലെ പാപചൂടിനെ കെടുത്താന്‍ നമസ്‌കാരത്തിലേക്ക് കടന്നുവരൂ.
ഇബ്‌നു മസ്ഊദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ റസൂല്‍ (സ) പറഞ്ഞു: നിങ്ങള്‍ (പാപച്ചൂടില്‍) എരിഞ്ഞുകൊണ്ടിരിക്കയാണ്, നിങ്ങള്‍ എരിഞ്ഞുകൊണ്ടിരിക്കുകയാണ്. അങ്ങനെ നിങ്ങള്‍ സുബ്ഹ് നമസ്‌കരിച്ചാല്‍ ആ പാപങ്ങള്‍ കുറെ നിങ്ങള്‍ കഴുകിക്കളയുകയാണ്. വീണ്ടും നിങ്ങള്‍ പാപച്ചൂടില്‍ എരിയുമ്പോള്‍ ദുഹ് ര്‍ നമസ്‌കരിക്കുന്നു. അപ്പോഴും പാപങ്ങള്‍ കഴുകിക്കളയുന്നു. അസര്‍, മഗ് രിബ്, ഇശാഅ് എന്നിവ നമസ്‌കരിക്കുമ്പോഴെല്ലാം അവക്കിടയിലെ നിങ്ങളുടെ തിന്‍മകളെല്ലാം ഇല്ലാതാകുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. (ത്വബറാനി).

തിരക്കുപിടിച്ചതും സങ്കീര്‍ണവുമായ ജീവിതത്തിന്റെ മുന്നോട്ടുപോക്കില്‍ മനുഷ്യന് സംഭവിച്ചേക്കാവുന്ന തെറ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്ന മേല്‍ ഹദീസുകള്‍, പാപങ്ങള്‍ക്ക് മേല്‍ നമസ്‌കാരം ചെലുത്തുന്ന, നൈര്‍മല്യവും തികവുറ്റതുമായ സ്വാധീനത്തെക്കുറിച്ചും ഏറെ പറയുന്നു.

നമസ്‌കാരവും മാനസിക ശക്തിയും
മനസ്സ് ഇഹലോകത്തിന്റെ നശ്വര സുഖാനന്ദങ്ങളോട് ഒട്ടിപ്പോവാന്‍ വെമ്പുമ്പോള്‍ നമസ്‌കാരം അതിനെ ശാശ്വത സ്വര്‍ഗീയാനുഗ്രഹങ്ങളിലേക്ക് മാടിവിളിക്കുന്നു. അശ്രദ്ധയും ഭൗതിക ഇടപാടുകളും ദൈവസ്മരണയില്‍നിന്ന് അകറ്റുമ്പോള്‍ നമസ്‌കാരം മനസ്സിനെ അതിന്റെ സ്രഷ്ടാവുമായി കൂട്ടിയിണക്കുന്നു. നമസ്‌കാരം, അത് യഥാവിധം നിര്‍വഹിക്കുന്നവന് നല്‍കുന്ന മാനസിക ശക്തിയെക്കുറിച്ച് അമേരിക്കന്‍ എഴുത്തുകാരനും പ്രഭാഷകനുമായ ഡെയ്ല്‍ കാര്‍നീഷെ പറഞ്ഞതു നോക്കുക: ‘തീര്‍ച്ചയായും വലിയ ശാസ്ത്രജ്ഞര്‍ വരെ മതകീയതത്വങ്ങളിലേക്ക് തിരുയുന്നതായാണല്ലോ നാമിപ്പോള്‍ കാണുന്നത്. Man, The Unknown എന്ന വിഖ്യാത കൃതിയുടെ കര്‍ത്താവും നോബേല്‍ ജേതാവുമായ ഡോ.അലെക്‌സിസ് കാറല്‍ തന്നെ ഒരിക്കല്‍ Reader’s Digest ല്‍ എഴുതിയത് കാണുക: മാനസിക ശക്തി കൈവരിക്കാന്‍ ഉപയുക്തമായ എറ്റവും ശക്തമായ മാര്‍ഗമാണ് നമസ്‌കാരം. ഭൂഗുരുത്വാകര്‍ഷണ ശക്തിയപോലുള്ള ഊര്‍ജവുമാണത്.
പല തരം ചികിത്സകള്‍ നടത്തി പരാജയപ്പെട്ട് അവസാനം ശാന്തമായ നിര്‍വഹണംകൊണ്ട് മാത്രം രോഗാപീഡാവസ്ഥകളില്‍നിന്ന് മോചിതരായ പലരെയും ഒരു ഡോക്ടറെന്ന നിലക്ക് എനിക്കറിയാം. സ്വയം പ്രസരണശക്തിയുള്ള റേഡിയം മൂലകം പോലെ നമസ്‌കാരം സ്വയം ഉത്തേജനവും ഊര്‍ജവും പ്രസരപ്പിക്കുന്ന ആരാധനാ കര്‍മമാണ്. അനന്തമായ ശക്തിവിശേഷങ്ങളുടെ അധിപനായ അല്ലാഹുവില്‍ തന്നെ സ്വയം സമര്‍പിക്കുന്ന നമസ്‌കാരത്തിലൂടെ വിശ്വാസി നേടുന്നത്, എപ്പോഴും കെട്ടുപോകാവുന്ന തന്റെ മാനസിക ഊര്‍ജത്തിന്റെ പരിപോഷണമാണ്. ഈ ലോകത്തെ ചരിപ്പിക്കുന്ന രക്ഷിതാവില്‍ നിന്നുള്ള അനന്തമായ പ്രചോദകശക്തിയിലേക്ക് നാമറിയാതെ നമ്മെ ഇണക്കിച്ചേര്‍ക്കുകയും ചെയ്യുന്നു നമസ്‌കാരത്തില്‍. പ്രപഞ്ചനാഥന്റെ മഹാശക്തിയുടെ ഒരുഭാഗം നമ്മുടെ ആവശ്യങ്ങള്‍ക്കായി അവന്‍ പകുത്തുതരികയാണെന്നും നമുക്ക് തോന്നും. (How to stop Worrying 80).

വേദഗ്രന്ഥം പറയുന്നതു കാണുക: ‘എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാല്‍ പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം.’ (അല്‍ബഖറ: 182)

ദിനേന ഉണരുമ്പോള്‍ നിങ്ങളുടെ ആദ്യ ചിന്ത പ്രപഞ്ച സ്രഷാടാവിനെക്കുറിച്ചാവുമ്പോള്‍ ദിവസവും മുഴുവന്‍ അവന്റെ സുരക്ഷയും സമാധാനവും നിങ്ങളെ ചൂഴ്ന്ന് നില്‍ക്കുന്നു. ഉണര്‍ച്ചയില്‍ തന്നെ ദൈവസ്മരണ നിലനിര്‍ത്തുന്ന, അല്ലാഹുവില്‍ അഭയവും രക്ഷയും തേടുന്ന നിങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കാന്‍ എങ്ങനെയാവാണ് അല്ലാഹുവിനാവുക. പ്രവാചകന്‍ (സ) പറഞ്ഞല്ലോ: ‘ആരെങ്കിലും സുബ്ഹ് നമസ്‌കാരം നിര്‍വഹിച്ചാല്‍ അവന്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്. അവന്റെ സംരക്ഷണത്തെ അതിലംഘിക്കാതിരിക്കുവിന്‍. ആരെങ്കിലും അതിലംഘിക്കാന്‍ ശ്രമിച്ചാല്‍ അല്ലാഹു അവനെ പിടികൂടി നരകത്തിലേക്ക് മൂക്കി കുത്തിയെറിയും.’

അല്ലാഹുവും അവന്റെ ദാസരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഈ ഹദീസില്‍ നമുക്ക് മനസ്സിലാക്കാനാവുന്നു. അല്ലാഹു അവരെ തന്റെ സംരക്ഷണത്തിലേക്ക് ചേര്‍ക്കുക മാത്രമല്ല, അവര്‍ തന്റേതുമാത്രമായി പരിഗണിക്കുകയും ചെയ്യുന്നു. ആ ദാസര്‍ക്ക് നേരെയുള്ള ഏത് അതിക്രമവും തനിക്കെതിരെയുള്ള കയേറ്റമായി അല്ലാഹു സുബ്ഹാനഹു തആല പറയുകയും ചെയ്യുന്നു.
മറ്റൊരു ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നതായി പ്രവാചകന്‍ (സ) പറഞ്ഞു: ‘എന്റെ ഒരു  ഉത്തമ ദാസനോട് ആരെങ്കിലും ശത്രുത പുലര്‍ത്തിയാല്‍ ഞാനവനോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നു. എന്റെ അടിമ ഞാനവനോട് നിര്‍ബന്ധമാക്കിയ തിനേക്കാളുപരി എനിക്കിഷ്ടമുള്ള ഒരു കാര്യംകൊണ്ടും എന്നോട് അടുത്തിട്ടില്ലതന്നെ. നിര്‍ബന്ധകര്‍മ്മങ്ങളുടെ പൂരകങ്ങളായ സുകൃതങ്ങള്‍ മൂലം എന്റെ അടിമ എന്നോട് അടുത്തു കൊണ്ടേയിരിക്കുകയും അങ്ങനെ ഞാനവനെ ഇഷ്ടപ്പെടുകയും ചെയ്യും. ഞാനവനെ സ്‌നേഹിച്ചാല്‍ അവന്‍ കേള്‍ക്കാനാഗ്രഹിക്കുന്ന ശ്രവണ ശക്തിയും കാണാനാഗ്രഹിക്കുന്ന ദൃഷ്ടിയും  ഗ്രഹിക്കാനുപയോഗിക്കുന്ന കരവും നടക്കാനുപയോഗിക്കുന്ന കാലുമെല്ലാം ഞാനായിരിക്കും.  നിശ്ചയം, അവനെന്നോട് ചോദിക്കുന്നപക്ഷം ഞാനവന് നല്‍കും. എന്നോട് അഭയം തേടുന്നപക്ഷം ഞാനവന് അഭയം നല്‍കുക തന്നെ ചെയ്യും’ (ബുഖാരി)

നമസ്‌കാരാദി കര്‍മങ്ങളിലൂടെ അല്ലാഹുമായി ഹൃദയബന്ധം സ്ഥാപിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്ന അനുഗ്രഹത്തിന്റെ ആധിക്യത്തെക്കുറിച്ചാണ് മേല്‍ ഹദീസ് സൂചിപിക്കുന്നത്. അത്തരം ഉത്തമ ദാസര്‍ക്ക് അവരുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രയാസം നേരിടുമ്പോള്‍ അല്ലാഹുവിന്റ സ്‌നേഹകരങ്ങളിലേക്ക് സംരക്ഷണത്തിനും രക്ഷക്കുമായി ഓടിയടുക്കും; കൊച്ചുകുട്ടികള്‍ ഭയത്തില്‍ നിന്ന് രക്ഷതേടാന്‍ മാതാപിതാക്കളുടെ മടിത്തട്ടിലേക്ക് ഓടിയടുക്കുന്നതുപോലെ.

ഇക്കാര്യം തന്നെയാണ് ഒരു ഹദീസില്‍ സൂചിപ്പിക്കപ്പെട്ടത്. അതിങ്ങനെ: എന്തെങ്കിലും പ്രയാസം അനുഭവപ്പെട്ടാല്‍ നബി(സ) ഉടനെ നമസ്‌കാരത്തിലേക്ക് മുഴുകും.

മനുഷ്യപ്രക്യതിയില്‍ നിലീനമായ അവന്റെ എല്ലാ മാനസിക ആവശ്യങ്ങളെയും നമസ്‌കാരം പൂര്‍ത്തീകരിക്കുന്നു.
ഡെയ്ല്‍ കാര്‍നീഷെ വീണ്ടും എഴുതുന്നു:’എന്തുകൊണ്ടാണ് മതവിശ്വാസം മനുഷ്യന് ശാന്തിയും സമാധാനവും ആത്മവിശ്വാസവും നല്‍കുന്നതെന്ന് നാം ചിന്തിച്ചുനോക്കിയിട്ടുണ്ടോ ? അമേരിക്കന്‍ തത്വശാസ്ത്രജ്ഞനും സൈക്കോളജിസ്റ്റുമായ വില്യം ജെയിംസ് തന്നെ അതിനെക്കുറിച്ച് പറയട്ടെ: ‘അത്യന്തം ക്ഷോഭിച്ച തിരമാലകളുള്ള സമുദ്രഭാഗങ്ങള്‍ അന്തര്‍ഭാഗങ്ങള്‍ ഏപ്പോഴും വളരെ ശാന്തമായാണ് കാണപ്പെടുന്നത്. അവ്വിധം യാഥാര്‍ഥ്യങ്ങളെ എറ്റവും മികച്ച രീതിയില്‍ മനസ്സിലാക്കിയ ഒരാള്‍ക്ക് നിമിഷങ്ങളില്‍ തന്നെ തിരമാലകള്‍ പോലെ പലതരം ജീവാതാവസ്ഥകള്‍ അഭിമുഖീകരിച്ചാലും അതയാളെ പ്രയാസത്തിലാക്കില്ല. അയാളെപ്പോഴും ശാന്തനായിരിക്കും.
അഥവാ, ജീവിത യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ശരിയായ ബോധ്യമുള്ള ഒരു യഥാര്‍ഥ സത്യവിശ്വാസി എല്ലായ്‌പോഴും ഉറച്ച മനസ്സുള്ളവനും ശാന്തനും ഏത്് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ കെല്‍പുള്ളവനുമായിരിക്കും.
നിങ്ങള്‍ ദുഃഖിതനാണോ, അല്ലെങ്കില്‍ ഉത്കണഠകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ, എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ദൈവവിശ്വാസത്തില്‍ അഭയം തേടിക്കൂടാ ? ജര്‍മന്‍ തത്വശാസ്ത്രജ്ഞനായ ഇമ്മാനുവല്‍ കാന്റ് പറഞ്ഞതു പോലെ: എന്തുകൊണ്ട് നമുക്ക് ദൈവിക വിശ്വാസം മനസ്സില്‍ കാത്തുസൂക്ഷിച്ചുകൂടാ ? അത്തരമൊരു വിശ്വാസം നമുക്ക് ആവശ്യവുമാണല്ലോ. ലോകത്തെ നിലനിര്‍ത്തുന്ന, അനന്തമായ ശക്തിയുടെ അധിപനായ ദൈവവുമായി നമുക്ക് എന്തുകൊണ്ട് ഒരു ആത്മബന്ധം സൃഷ്ടിച്ചെടുത്തുകൂടാ ?’

ഇതുവായിക്കുന്ന എന്റെ സഹൃദര്‍ ദൈവവിശ്വാസിയോ അതല്ലാത്തവരോ ആയിക്കൊള്ളട്ടെ, അല്ലെങ്കില്‍ വിശ്വാസകാര്യങ്ങളില്‍ സംശയങ്ങള്‍ നിലനിര്‍ത്തുന്നവരോ ആയിക്കൊള്ളട്ടെ, അവര്‍ക്കെല്ലാം തീര്‍ച്ചയായും നമസ്‌കാരത്തില്‍ ഒരുപാട് പ്രയോജനം ചെയ്യും. കാരണമതിന് ഒരു പ്രാക്റ്റിക്കല്‍ സ്വഭാവമാണുള്ളത്.
പ്രാക്റ്റിക്കല്‍ എന്നാല്‍ ഞാനുദ്ദേശിച്ചത്, വിശ്വാസിയോ അവിശ്വാസിയോ ആയ എല്ലാം മനുഷ്യന്റെയും മുന്ന് മാനസികമായ ആവശ്യങ്ങളെ നമസ്‌കാരം പൂര്‍ത്തീകരിച്ചു തരുന്നവെന്നതാണ്.

അവ താഴെ:

1. നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നതും പ്രയാസപ്പെടുത്തുന്നതുമായ കാര്യങ്ങളെ വാക്കുകളിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ നമസ്‌കാരമാണ് നമ്മെ സഹായിക്കുന്നത്. അവ്യക്തവും കൃത്യമായ ധാരണയില്ലാത്തതുമായ ഒരു പ്രശ്‌നത്തെ അഭിമൂഖീകരിക്കാന്‍ പലപ്പോഴും അസാധ്യമാണ്. നമസ്‌കാരമാവട്ടെ നമ്മുടെ പ്രയാസങ്ങളെ ഒരു വെള്ള പേപ്പറില്‍ എഴുതുന്നത് പോലെയാണ്. തീര്‍ച്ചയായും നമ്മുടെ ഒരു പ്രയാസത്തില്‍ നമുക്ക് സഹായം ആവശ്യമാണെങ്കില്‍ -അത് ദൈവത്തില്‍ നിന്നാണെങ്കിലും- നാമതിലെ വാക്കുകളിലേക്ക് മാറ്റിയെഴുതേണ്ടതുണ്ട്.

2. മനസ്സിന്റെ വേദനകളെ പങ്കുവെക്കാനുള്ള മാനസികാവസ്ഥയിലേക്ക് നമസ്‌കാരം നമ്മെ ഉയര്‍ത്തും. പിന്നെയവിടെ ഏകാന്തതയുടെ അന്തരീക്ഷമുണ്ടാവില്ല. നമ്മില്‍ പലര്‍ക്കും എത്ര വലിയ വിഷമമുണ്ടായാലും അത് സഹിക്കാനുള്ള മനക്കരുത്തുണ്ടാവും. ചില പ്രയാസങ്ങള്‍, മറ്റാരോടും പങ്കുവെക്കാന്‍ സാധിക്കാത്ത വിധം തീര്‍ത്തും വൈയക്തികമായിരിക്കും. ഈ സന്ദര്‍ഭങ്ങളിലെല്ലാം നമസ്‌കാരമാണ് നമുക്ക് ഏറെ ആശ്വാമാവേണ്ടത്. മാനസിക പിരുമുറുക്കം അനുഭവിക്കുന്ന എല്ലാവര്‍ക്കും മനഃശാസ്ത്ര വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ഒരേ ഒരു ചികിത്സ, നിങ്ങള്‍ നിങ്ങളുടെ വേദനകള്‍ അടുത്തവരുമായി പങ്കുവെക്കുകയെന്നാണ്. ഇനി നമ്മുടെ പ്രയാസങ്ങള്‍ പറയാന്‍ ആരുമില്ലെങ്കില്‍ എന്തിന് മടിക്കണം, നമുക്ക് അല്ലാഹുവിനോട് പറയാമല്ലോ.

3. നമസ്‌കാരം തീര്‍ച്ചയായും കര്‍മനിരതനാവാനുള്ള ഒരു തരം ശക്തി ഉളവാക്കുന്നുണ്ട്. കര്‍മനൈരന്തര്യത്തിനുള്ള പ്രാഥമിക ഘട്ടവുമാണത്. എന്തെങ്കിലും ഒരു പ്രയോജനം ലഭിക്കാതെ ഒരാളും ദിവസേന നമസ്‌കാരം നിര്‍വഹിക്കുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഡോ.അലെക്‌സിസ് കാറല്‍ എഴുതിയത് ഞാന്‍ നേരത്തെ സൂചിപ്പിച്ചല്ലോ : മാനസിക ശക്തി കൈവരിക്കാന്‍ ഉപയുക്തമായ എറ്റവും ശക്തമായ മാര്‍ഗമാണ് നമസ്‌കാരം.

ചുരുക്കത്തില്‍, അല്ലാഹു അതിരറ്റ വാത്സല്യത്തോടയും സ്‌നേഹത്തോടെയും സൃഷ്ടികളോട് പറയുന്നതിപ്രകാരമാണ് : നിങ്ങള്‍ നിങ്ങളുടെ പരിമിതമായ കഴിവിനെ വല്ലാതെ ആശ്രയിക്കരുത്. ആ കഴിവിനെ നിങ്ങള്‍ അതിരുകവിഞ്ഞ രീതിയില്‍ അവലംബിച്ചാല്‍ ദൈവികമായ സന്‍മാര്‍ഗത്തില്‍ നിന്ന് നിങ്ങള്‍ അകറ്റപ്പെടും. സ്വന്തം ദൗര്‍ബല്യത്തിന്റെയു അജ്ഞതയുടെയും ഇരുണ്ട അറകളില്‍ ബന്ധിക്കപ്പെടുകയും ചെയ്യും. അതിനാല്‍ വിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിലാണ് ശക്തി തേടേണ്ടത്.

ഖുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നത് കാണുക: എന്റെ സൃഷ്ടികളേ, നിങ്ങള്‍ നാം വ്യക്തമായ മാര്‍ഗദര്‍ശനം നല്‍കിയവരല്ലാത്ത എല്ലാവരും തെറ്റായ പാതയിലാണ് സഞ്ചരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ എന്റെ സന്മാര്‍ഗം തേടുക. തീര്‍ച്ചയായും നാമത് നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങള്‍ നാം ഭക്ഷണം നല്‍കിയവരല്ലാത്ത എല്ലാവരും വല്ലാതെ വിശപ്പനുഭവിക്കുന്നവരാണ്. അതിനാല്‍ നിങ്ങള്‍ നമ്മോട് ആഹാരം തേടുക, നാമത് നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങളില്‍ നാം ഉടുപ്പിച്ചവരല്ലാത്ത എല്ലാവരും വിവസ്ത്രരാണ്. അതിനാല്‍ നിങ്ങള്‍ നമ്മോട് വസ്ത്രം ചോദിക്കുക, നാമത് നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങളില്‍ പലര്‍ക്കും രാപകലുകളില്‍ വീഴ്ചകളും തെറ്റുകുറ്റങ്ങളും സംഭവിക്കുന്നവരാണ്. നാമാവട്ടെ എല്ലാം തെറ്റുകുറ്റങ്ങളും പൊറുത്തുകൊടുക്കുന്നവനും. അതിനാല്‍ നിങ്ങള്‍ മാപ്പപേക്ഷിക്കുക, നാം മാപ്പ് നല്‍കുന്നതാണ് (മുസ് ലിം).

അതിനാല്‍, അല്ലാഹുവിന്റെ സന്മാര്‍ഗത്തില്‍ വഴിതെറ്റിപ്പോയവരെ അവനിലേക്ക് അടുപ്പിക്കാനും സര്‍വാതിശായിയായ അവന്റെ  ശക്തികൊണ്ട് അവരുടെ മനസ്സിനെ ഊര്‍ജസ്വലമാക്കാനും ആത്മാര്‍ഥതയോടെ വിശ്വാസികള്‍ കടന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്ന്. ഇത് വായിക്കുന്ന സഹൃദയര്‍ക്ക് അത്തരമൊരു മാനസികാവസ്ഥ വന്നിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

ഖുത്ബയും ഇമാമതും

തിരുമേനി(സ) അരുള്‍ ചെയ്തു: ‘ജനങ്ങളേ, നിങ്ങളില്‍ (ജനങ്ങളെ) വെറുപ്പിക്കുന്ന ചിലരുണ്ട്. നിങ്ങളില്‍ ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കുന്നവന്‍ ചുരുക്കി നമസ്‌കരിക്കട്ടെ. കാരണം പ്രായം ചെന്നവരും ചെറിയകുഞ്ഞുങ്ങളും ആവശ്യക്കാരുമെല്ലാം അവന് പിന്നില്‍ നിന്ന് നമസ്‌കരിക്കുന്നുണ്ട്.’ ജനങ്ങള്‍ക്ക് ഇമാമായി നിന്ന് നമസ്‌കാരം ദീര്‍ഘിപ്പിച്ചതിന്റെ പേരില്‍ മുആദ് ബിന്‍ ജബലി(റ)നോട് തിരുമേനി(സ) കോപിക്കുകയുണ്ടായി. അദ്ദേഹം ചോദിച്ചത് ഇപ്രകാരമാണ് : ‘അല്ലയോ മുആദ്, താങ്കള്‍ കുഴപ്പമുണ്ടാക്കുന്നവനാണോ ?’  ചില ഇമാമുമാരുടെയും ഖത്തീബുമാരുടെയും ‘പീഡന’ങ്ങളാല്‍  മുസ്‌ലിം ലോകം ഇക്കാലത്ത് പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എളുപ്പത്തെയും നൈര്‍മല്യത്തെയും പഠിപ്പിക്കുന്ന  ഇസ്‌ലാമികാധ്യാപനങ്ങളെക്കുറിച്ച് അജ്ഞരാണ് അവര്‍.

 

വിശുദ്ധ ഖുര്‍ആന്‍ പാരായണത്തെ ആര്‍പ്പുവിളികളാക്കി മാറ്റിയവര്‍ അവരിലുണ്ട്. ഖുര്‍ആന്‍ പാരായണത്തിന്റെ പേരില്‍  മൈക്രോഫോണില്‍ അട്ടഹസിക്കുന്നവരും അവരിലുണ്ട്. അവരുടെ ശബ്ദകോലാഹലം കേള്‍ക്കുന്ന പക്ഷം ഗര്‍ഭിണികള്‍ പ്രകമ്പിതരായി പ്രസവിച്ചേക്കും. തറാവീഹിലെ പ്രാര്‍ത്ഥനകളെ മിമ്പറില്‍ പ്രഭാഷണമാക്കി മാറ്റുന്നവര്‍ അവരിലുണ്ട്. മരണത്തെക്കുറിച്ച വിവരണങ്ങളും, ഖബ്‌റാളികളുടെ അനുഭവങ്ങളും മറ്റുമാണ് അതിലെ പ്രതിപാദ്യവിഷയം. മരണപ്പെട്ടതും, കുളിപ്പിച്ചതും, കഫന്‍ ചെയ്തതും, നമസ്‌കരിച്ചതും, മറമാടിയതും, മണ്ണ് വാരിയിട്ടതും, മൃതദേഹം മണ്ണോട് ചേര്‍ന്നതും, പുഴുവരിച്ചതും, അനന്തരസമ്പത്ത് വീതിച്ചതുമെല്ലാം പരാമര്‍ശിക്കുന്നതിനിടയില്‍ മരണപ്പെട്ടവന് കരുണ ചൊരിയുന്നതിന് വേണ്ടിയുള്ള പ്രാര്‍ത്ഥന മാത്രം ഇവര്‍ മറന്നുപോവുന്നു. പിന്നീട് ഫലസ്തീന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ചെച്‌നിയ, സോമാലിയ, ബോസ്‌നിയ, ഫിലിപ്പൈന്‍സ്,തായ്‌ലന്റ് , കൊസോവോ , ദാര്‍ഫൂര്‍ തുടങ്ങി ലോകത്തുള്ള രാജ്യങ്ങളിലൂടെയും സംഘര്‍ഷപ്രദേശങ്ങളിലൂടെയും കടന്നുപോവുമ്പോഴേക്കും സദസ്യര്‍ ഉറക്കത്തിലേക്ക് വഴുതിയിരിക്കും. പ്രാസവും, കൃത്രിമത്വവും, കരച്ചിലും, അട്ടഹാസവുമൊക്കെയാണ് ഇന്ന് പള്ളി മിമ്പറുകളിലെ ഖുത്തുബകള്‍. അതിലൂടെ ജനങ്ങളിലെ ഏറ്റവും മികച്ച പ്രഭാഷകനും, പണ്ഡിതനും ഭക്തനുമായിത്തീരാമെന്നാണ്  അവരുടെ വിശ്വാസം. ഇപ്രകാരം നാല്‍പത് മിനിറ്റോളം അവര്‍ പ്രഭാഷണം തുടരുന്നു. പ്രഭാഷണത്തിലൂടെ ജനങ്ങള്‍ക്ക് യാതൊരു മാറ്റവും സംഭവിക്കുന്നില്ല. അവരുടെ പ്രഭാഷണങ്ങള്‍ക്ക് യാതൊരു പുരോഗതിയും ഉണ്ടാവുന്നുമില്ല.

മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ആഗോള ഗൂഢാലോചനയാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്. വുദുവിന്റെ ശര്‍ത്വു പോലും അറിയാത്ത ജനങ്ങളുള്ള ഏതെങ്കിലും കുഗ്രാമത്തില്‍ ചെന്ന് ആഗോളീകരണത്തെയും, ധൈഷണികയുദ്ധത്തെയും കുറിച്ച് നടത്തുന്ന പ്രഭാഷണത്തെ ഏതര്‍ത്ഥത്തിലാണ് നാം വിലയിരുത്തേണ്ടത് ?  ഇത്തരം സന്ദര്‍ഭങ്ങളില്‍ ആയത്തുല്‍ കുര്‍സി ഓതി ഈ ഖത്ത്വീബുമാരുടെ നെഞ്ചത്ത് മൂന്നുപ്രാവശ്യം തടവി അവര്‍ക്ക് ശിഫാ നല്‍കാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്. ഇന്റര്‍നെറ്റില്‍ നിന്ന് എടുത്തതോ, ഗ്രന്ഥങ്ങളില്‍ നിന്ന് പകര്‍ത്തിയതോ ആയ ഏതെങ്കിലും രേഖ വായിക്കുകയാണ് മിക്ക ഖത്ത്വീബുമാരും ചെയ്യുന്നത്. യാതൊരു ചൈതന്യവുമില്ലാത്ത, നിര്‍ജീവമായ, സമൂഹത്തിന് യോജിക്കാത്ത ഖുത്വുബകളാണ് അവര്‍ നടത്തുന്നത്.

ഒരിക്കല്‍ ഞാന്‍ ഒരു ഇമാമിന് പിന്നില്‍ പ്രഭാത നമസ്‌കാരം നിര്‍വഹിക്കുകയുണ്ടായി. അദ്ദേഹം നൂന്‍ എന്ന് തുടങ്ങുന്ന അധ്യായമാണ് പാരായണം ചെയ്തത്.  നൂന്‍ ദീര്‍ഘിപ്പിക്കുന്നതുകേട്ട എനിക്ക് അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കഴുത്തിലെ ബട്ടണ്‍ പൊട്ടിപ്പോകുമെന്ന് തോന്നി. നമസ്‌കാരം കഴിഞ്ഞതും പ്രഭാഷണത്തിനായി എഴുന്നേറ്റുനിന്ന് അദ്ദേഹം വീണ്ടും പീഡനം തുടര്‍ന്നു. അവയെല്ലാം അവസാനിച്ചശേഷം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു:’ശൈഖ് ഇബ്‌നു ബാസിന് പിന്നിലും, ഇബ്‌നു ഉഥൈമിന് പിന്നിലും ഞാന്‍ നമസ്‌കരിച്ചിട്ടുണ്ട്. അക്കാലഘട്ടത്തിലെ ഏറ്റവും വലിയ പണ്ഡിതരും ദൈവബോധമുള്ളവരുമായിരുന്നു അവര്‍. അവരുടെ നമസ്‌കാരം വളരെ ലളിതവും ദൈര്‍ഘ്യം കുറഞ്ഞതുമായിരുന്നു. അവരുടെ പാരായണം വളരെ നിര്‍മലവും ലോലവുമായിരുന്നു’. തന്റെ കൂടെ നമസ്‌കരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ വേറെ വല്ല പള്ളിയിലും ചെന്ന് നമസ്‌കരിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ വ്യംഗ്യമായ പരാമര്‍ശം.

കേവലം പത്തുപേരെ പിന്നില്‍ നിര്‍ത്തി അങ്ങാടി മുഴുവന്‍ കേള്‍ക്കുന്ന ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഇമാമുമാരുണ്ട്. അവരുടെ തക്ബീറുകള്‍ ആര്‍പ്പുവിളികളും പാരായണങ്ങള്‍ ദീനരോദനങ്ങളുമാണ്. അതെന്താണങ്ങനെയെന്ന് എനിക്കറിയില്ല. ഒരാള്‍ ബാങ്കുവിളിച്ച് മൈക്രോഫോണില്‍ ഊതിയതിനെ തുടര്‍ന്ന് അതിന്റെ ബാറ്ററിയും മറ്റ് ഉപകരണങ്ങളും കത്തിയതായി പറയപ്പെടുന്നു. ഖുത്വ്ബയും ഇമാമതും ബാങ്കുവിളിയും നിര്‍വഹിക്കുന്നതിന് പകരം പ്രവാചക സുന്നത്ത് പഠിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. തിരുമേനി(സ) അരുള്‍ ചെയ്തു:’ഖുത്വ്ബയുടെ ചുരുക്കവും നമസ്‌കാരത്തിന്റെ ദൈര്‍ഘ്യവുമാണ് ഒരാളുടെ ഫിഖ്ഹിനെ അടയാളപ്പെടുത്തുന്നത്’. ഈ ദീന്‍ വളരെ എളുപ്പമാണ് എന്നാണ് തിരുമേനി(സ) ഈ ഉമ്മത്തിനെ പഠിപ്പിച്ചിരിക്കുന്നത്

നമസ്‌കാരം ആത്മാനുഭൂതിയുടെ ഇടവേള

ശൈഖ്‌ മുഹമ്മദുല്‍ ഗസ്സാലി

ജീവിതപ്രയാസങ്ങളില്‍ ലക്ഷ്യമില്ലാതെ അലയേണ്ട ഒന്നാണോ നമ്മുടെ മനസ്സ്‌? മനസ്സിന്‌ ആശ്വാസംനല്‍കാനും സുരക്ഷനല്‍കാനും ഒരു രക്ഷിതാവിന്റെ തണല്‍ നമുക്കാവശ്യമില്ലേ?

മനുഷ്യന്‍ പൊതുവെ ദുര്‍ബലനാണ്‌, അവന്‍ എത്ര ശക്തനാണെന്ന്‌ വാദിച്ചാലും. ഏകനായിരിക്കുമ്പോഴെല്ലാം നിരാശയും ജീവിതത്തിലെ അനിശ്ചിതത്വവും അവനെ വല്ലാതെ അലോസരപ്പെടുത്തും. മുന്നോട്ടുപോക്കിനിടയില്‍ രണ്ടു ശാഖകളുള്ള പാതയിലെത്തി ഏത്‌ തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ അവന്‍ പകച്ച്‌ നില്‍ക്കും.

തെറ്റായ പാതയാണ്‌ അവന്‍ തെരഞ്ഞെടുത്തതെങ്കില്‍ ലക്ഷ്യത്തിലെത്താനാവാതെ മാസങ്ങളോളം, ചിലപ്പോള്‍ വര്‍ഷങ്ങളോളം ദുര്‍ഘടസന്ധിയില്‍ അകപ്പെടും. ശരിയായ തെരഞ്ഞെടുപ്പിന്‌ പ്രചോദിപ്പിക്കുന്ന, സത്യത്തിലേക്ക്‌ ആനയിക്കുന്ന ഒരു സഹായിയുടെ ആവശ്യം തീര്‍ച്ചയായും മനുഷ്യനുണ്ട്‌. മനുഷ്യശരീരത്തിന്‌ എപ്പോഴും അസ്വസ്ഥതകള്‍ ബാധിക്കാം. ഏത്‌ ഭാഗത്തും ആക്രമണമുണ്ടായേക്കാവുന്ന ഒരു തുറന്ന പട്ടണം പോലെയാണത്‌. മനുഷ്യന്‍ ഇക്കാര്യം ചിന്തിക്കുകയാണെങ്കില്‍, അവന്റെ ശരീരത്തിലെ ഓരോ ആറ്റവും ഒരു മഹാവ്യാധിയിലേക്കുള്ള പ്രവേശനമാര്‍ഗമായേക്കാമെന്ന്‌ അവന്‌ ബോധ്യപ്പെടും.

യഥാര്‍ഥത്തില്‍, പ്രയാസകരമായ ഇത്തരം അവസ്ഥകളില്‍ നിന്ന്‌ മോചനംലഭിക്കാനും ജീവിതം സമാധാനപരവും അനുഗൃഹീതവുമാക്കാനും ഒരു രക്ഷിതാവിന്റെ തണല്‍ നമുക്കാവശ്യമുണ്ട്‌.

നമസ്‌കാരം വിശ്വാസിക്ക്‌ അത്തരമൊരു ദൈവികതണലും ആശ്വാസവുമാണ്‌ നല്‍കുന്നത്‌. ഒരു ദിവസത്തെ ഓട്ടത്തിനിടയില്‍ കരുണാവാരിധിയായ റബ്ബിന്‌ മുന്നില്‍ വിശ്വാസി അഞ്ച്‌ തവണ നില്‍ക്കുന്നു; നിശ്ചിത സമയങ്ങളില്‍. തുറന്ന ഹൃദയത്തോടെ തങ്ങളുടെ രക്ഷിതാവിനെ അഭിമുഖീകരിക്കുകയും അവനോട്‌ നേരിട്ട്‌ സംവദിക്കുകയുമാണ്‌ അവിടെ വിശ്വാസി. റബ്ബിന്റെ മഹത്വത്തെ വാഴ്‌ത്തിയും സ്‌തുതിച്ചുമാണ്‌ വിശ്വാസി നമസ്‌കാരം തുടങ്ങുന്നത്‌. പിന്നീട്‌ അവന്റെ സഹായത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച്‌ അനുഗ്രഹങ്ങള്‍ തേടലായി; ഒപ്പം ദുര്‍മാര്‍ഗങ്ങളില്‍ നിന്ന്‌ അകറ്റണമേയെന്ന പ്രാര്‍ഥനയും. അല്ലാഹുവിന്റെ പരമമായ ജ്ഞാനത്തെ അപേക്ഷിച്ച്‌ തന്റെ അറിവ്‌ അങ്ങേയറ്റം പരിമിതമാണെന്നും അവന്റെ വിശ്വശക്തി തന്റെ പരിമിത ശക്തിയെക്കാള്‍ ബൃഹത്താണെന്നും വിശ്വാസി അപ്പോഴെല്ലാം മനസ്സില്‍ ഊട്ടിയുറപ്പിക്കും.

ഖുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നതായി നബി(സ) പറയുന്നു: നമസ്‌കാരം നമുക്കും നമ്മുടെ ദാസനുമിടയില്‍ രണ്ടായി പകുത്തിരിക്കുന്നു. ദാസന്‍ സര്‍വസ്‌തുതിയും സര്‍വലോകനാഥനായ അല്ലാഹുവിന്നാകുന്നു എന്നു പറയുമ്പോള്‍ അല്ലാഹു പറയും: `എന്റെ ദാസന്‍ എന്നെ സ്‌തുതിച്ചിരിക്കുന്നു.’ അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു എന്ന്‌ പറയുമ്പോള്‍ അല്ലാഹു പറയും: `എന്റെ ദാസന്‍ എന്നെ പ്രശംസിച്ചിരിക്കുന്നു.’ പ്രതിഫലദിനത്തിന്റെ ഉടമസ്ഥന്‍ എന്നു ദാസന്‍ പറയുമ്പോള്‍ അല്ലാഹു പറയും: `എന്റെ ദാസന്‍ എന്നെ പ്രകീര്‍ത്തിച്ചിരിക്കുന്നു.’ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട്‌ മാത്രം സഹായമര്‍ഥിക്കുകയും ചെയ്യുന്നു എന്ന്‌ പറയുമ്പോള്‍ അല്ലാഹു പറയും: `ഞാനും എന്റെ ദാസനും തമ്മിലുള്ള ബന്ധം ഇതാണ്‌.’ ദാസന്‍, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കേണമേ എന്നു പറയുമ്പോള്‍ അല്ലാഹു പറയും: `അത്‌ എന്റെ ദാസന്നുള്ളതാണ്‌; എന്റെ ദാസന്ന്‌ അവന്‍ ചോദിച്ചതുണ്ട്‌.’

അഥവാ നമസ്‌കരിക്കുന്ന വിശ്വാസിയില്‍ നിന്ന്‌ അല്ലാഹു അകലെയല്ല. മറിച്ച്‌, അവന്‌ മറുപടി നല്‍കിക്കൊണ്ടേയിരിക്കയാണ്‌.

നമസ്‌കാരവും ആത്മസംസ്‌കരണവും

ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പാച്ചിലിനിടയില്‍ മനുഷ്യമനസ്സിന്‌ പലപ്പോഴും ആത്മീയശോഷണം സംഭവിച്ചേക്കാം. നിരാശയുടെ കറുത്ത ധൂമപടലങ്ങള്‍ അതിനെ ആവരണം ചെയ്‌തേക്കാം. ഈ സന്ദര്‍ത്തില്‍ തീര്‍ച്ചയായും അവന്‍ തന്റെ മനസ്സിനെ അതിന്റെ സ്വാഭാവിക വിശുദ്ധിയിലേക്ക്‌ കൊണ്ടുവരാനാഗ്രഹിക്കും. നമസ്‌കാരമാണ്‌ മനസ്സിനെ കളഞ്ഞുപോയ ആത്മീയവിശുദ്ധിയിലേക്ക്‌ അവനെ വീണ്ടും ആനയിക്കുന്നത്‌.

തെറ്റു ചെയ്യുമ്പോഴെല്ലാം നമസ്‌കാരക്കാരന്‍ പാപമോചനത്തിന്‌ അര്‍ഥിക്കുകയും അല്ലാഹുവോട്‌ പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു ദിവസത്തിനിടക്ക്‌ അദ്ദേഹത്തിന്‌ സംഭവിച്ചുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നു.

മനുഷ്യരിലധികപേരും നിലനില്‍പിനും ഭക്ഷണത്തിനും വേണ്ടിയുള്ള പരിശ്രമങ്ങളിലേര്‍പ്പെടുന്നവരാണ്‌. അതിനാല്‍ തന്നെ സ്വാര്‍ഥത അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. അതാവട്ടെ, പലപ്പോഴും അവരിലെ മാനുഷികമായ കരുണ, സ്‌നേഹം, പരക്ഷേമ തല്‍പരത, അലിവ്‌ തുടങ്ങിയ വികാരങ്ങളെ കരിച്ചുകളയുന്നു. ഇത്തരം അധമമായ വികാരങ്ങളില്‍ മനുഷ്യനെവിഹരിക്കാന്‍ വിട്ടാല്‍ അത്‌ തീര്‍ച്ചയായും മാനുഷികമൂല്യങ്ങളെ കാര്‍ന്നുതിന്നും. അത്തരമൊരവസ്ഥയില്ലാതിരിക്കാനാണ്‌, ആ അധമവികാരത്തെ തച്ചുടക്കാനാണ്‌ അല്ലാഹു നമസ്‌കാരം നിര്‍ണയിച്ചു തന്നിരിക്കുന്നത്‌.

ഇബ്‌നു മസ്‌ഊദ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു ഹദീസില്‍ റസൂല്‍ (സ) പറഞ്ഞു: നിങ്ങള്‍ (പാപച്ചൂടില്‍) എരിഞ്ഞുകൊണ്ടിരിക്കയാണ്‌, നിങ്ങള്‍ എരിഞ്ഞുകൊണ്ടിരിക്കുകയാണ്‌. അങ്ങനെ നിങ്ങള്‍ സുബ്‌ഹ്‌ നമസ്‌കരിച്ചാല്‍ ആ പാപങ്ങള്‍ കുറെ നിങ്ങള്‍ കഴുകിക്കളയുകയാണ്‌. വീണ്ടും നിങ്ങള്‍ പാപച്ചൂടില്‍ എരിയുമ്പോള്‍ ദുഹ്‌ര്‍ നമസ്‌കരിക്കുന്നു. അപ്പോഴും പാപങ്ങള്‍ കഴുകിക്കളയുന്നു. അസര്‍, മഗ്‌രിബ്‌, ഇശാഅ്‌ എന്നിവ നമസ്‌കരിക്കുമ്പോഴെല്ലാം അവക്കിടയിലെ നിങ്ങളുടെ തിന്മകളെല്ലാം ഇല്ലാതാകുന്ന അവസ്ഥയാണ്‌ ഉണ്ടാവുന്നത്‌. (ത്വബറാനി)

തിരക്കുപിടിച്ചതും സങ്കീര്‍ണവുമായ ജീവിതത്തിന്റെ മുന്നോട്ടുപോക്കില്‍ മനുഷ്യന്‌ സംഭവിച്ചേക്കാവുന്ന തെറ്റുകളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന മേല്‍ ഹദീസുകള്‍, പാപങ്ങള്‍ക്ക്‌ മേല്‍ നമസ്‌കാരം ചെലുത്തുന്ന, നൈര്‍മല്യവും തികവുറ്റതുമായ സ്വാധീനത്തെക്കുറിച്ചും ഏറെ പറയുന്നു.

നമസ്‌കാരവും മാനസിക ശക്തിയും

മനസ്സ്‌ ഇഹലോകത്തിന്റെ നശ്വര സുഖാനന്ദങ്ങളോട്‌ ഒട്ടിപ്പോവാന്‍ വെമ്പുമ്പോള്‍ നമസ്‌കാരം അതിനെ ശാശ്വത സ്വര്‍ഗീയാനുഗ്രഹങ്ങളിലേക്ക്‌ മാടിവിളിക്കുന്നു. അശ്രദ്ധയും ഭൗതിക ഇടപാടുകളും ദൈവസ്‌മരണയില്‍ നിന്ന്‌ അകറ്റുമ്പോള്‍ നമസ്‌കാരം മനസ്സിനെ അതിന്റെ സ്രഷ്‌ടാവുമായി കൂട്ടിയിണക്കുന്നു. നമസ്‌കാരം, അത്‌ യഥാവിധം നിര്‍വഹിക്കുന്നവന്‌ ലഭിക്കുന്ന മാനസിക ശക്തിയെക്കുറിച്ച്‌ അമേരിക്കന്‍ എഴുത്തുകാരനും പ്രഭാഷകനുമായ ഡെയ്‌ല്‍ കാര്‍നീഷെ പറഞ്ഞതു നോക്കുക: `തീര്‍ച്ചയായും വലിയ ശാസ്‌ത്രജ്ഞര്‍ വരെ മതകീയതത്വങ്ങളിലേക്ക്‌ തിരിയുന്നതായാണല്ലോ നാമിപ്പോള്‍ കാണുന്നത്‌. `മാന്‍ ദ അണ്‍നോണ്‍’ എന്ന വിഖ്യാത കൃതിയുടെ കര്‍ത്താവും നോബെല്‍ ജേതാവുമായ ഡോ. അലെക്‌സിസ്‌ കാറല്‍ തന്നെ ഒരിക്കല്‍ റീഡേഴ്‌സ്‌ ഡൈജസ്റ്റില്‍ എഴുതിയത്‌ കാണുക: മാനസിക ശക്തി കൈവരിക്കാന്‍ ഉപയുക്തമായ എറ്റവും ശക്തമായ മാര്‍ഗമാണ്‌ പ്രാര്‍ഥന. ഭൂഗുരുത്വാകര്‍ഷണശക്തി പോലുള്ള ഊര്‍ജവുമാണത്‌.

പലതരം ചികിത്സകള്‍ നടത്തി പരാജയപ്പെട്ട്‌ അവസാനം ശാന്തമായ പ്രാര്‍ഥനാ നിര്‍വഹണം കൊണ്ട്‌ മാത്രം രോഗാപീഡാവസ്ഥകളില്‍ നിന്ന്‌ മോചിതരായ പലരെയും ഒരു ഡോക്‌ടറെന്ന നിലക്ക്‌ എനിക്കറിയാം. സ്വയം പ്രസരണശക്തിയുള്ള റേഡിയം മൂലകം പോലെ നമസ്‌കാരം സ്വയം ഉത്തേജനവും ഊര്‍ജവും പ്രസരപ്പിക്കുന്ന ആരാധനാ കര്‍മമാണ്‌. അനന്തമായ ശക്തിവിശേഷങ്ങളുടെ അധിപനായ അല്ലാഹുവില്‍ തന്നെ സ്വയം സമര്‍പിക്കുന്ന നമസ്‌കാരത്തിലൂടെ വിശ്വാസി നേടുന്നത്‌, എപ്പോഴും കെട്ടുപോകാവുന്ന തന്റെ മാനസിക ഊര്‍ജത്തിന്റെ പരിപോഷണമാണ്‌. ഈ ലോകത്തെ ചരിപ്പിക്കുന്ന രക്ഷിതാവില്‍ നിന്നുള്ള അനന്തമായ പ്രചോദകശക്തിയിലേക്ക്‌ നാമറിയാതെ നമ്മെ ഇണക്കിച്ചേര്‍ക്കുകയും ചെയ്യുന്നു നമസ്‌കാരത്തില്‍. പ്രപഞ്ചനാഥന്റെ മഹാശക്തിയുടെ ഒരുഭാഗം നമ്മുടെ ആവശ്യങ്ങള്‍ക്കായി അവന്‍ പകുത്തുതരികയാണെന്നും നമുക്ക്‌ തോന്നും. (How to stop Worrying).

ദിനേന ഉണരുമ്പോള്‍ നിങ്ങളുടെ ആദ്യ ചിന്ത പ്രപഞ്ച സ്രഷാടാവിനെക്കുറിച്ചാവുമ്പോള്‍ ദിവസവും മുഴുവന്‍ അവന്റെ സുരക്ഷയും സമാധാനവും നിങ്ങളെ ചൂഴ്‌ന്നുനില്‍ക്കുന്നു. ഉണര്‍ച്ചയില്‍ തന്നെ ദൈവസ്‌മരണ നിലനിര്‍ത്തുന്ന, അല്ലാഹുവില്‍ അഭയവും രക്ഷയും തേടുന്ന നിങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കാന്‍ എങ്ങനെയാണ്‌ അല്ലാഹുവിനാവുക. പ്രവാചകന്‍ (സ) പറഞ്ഞല്ലോ: “ആരെങ്കിലും സുബ്‌ഹ്‌ നമസ്‌കാരം നിര്‍വഹിച്ചാല്‍ അവന്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്‌.

അല്ലാഹു അവരെ തന്റെ സംരക്ഷണത്തിലേക്ക്‌ ചേര്‍ക്കുക മാത്രമല്ല, അവരെ തന്റേതുമാത്രമായി പരിഗണിക്കുകയും ചെയ്യുന്നു. ആ ദാസര്‍ക്ക്‌ നേരെയുള്ള ഏത്‌ അതിക്രമവും തനിക്കെതിരെയുള്ള കയേറ്റമായി അല്ലാഹു പറയുകയും ചെയ്യുന്നു.

മറ്റൊരു ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നതായി പ്രവാചകന്‍ (സ) പറഞ്ഞു: `എന്റെ ഒരു ഉത്തമ ദാസനോട്‌ ആരെങ്കിലും ശത്രുത പുലര്‍ത്തിയാല്‍ ഞാനവനോട്‌ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നു. എന്റെ അടിമ ഞാനവനോട്‌ നിര്‍ബന്ധമാക്കിയതിനേക്കാളുപരി എനിക്കിഷ്‌ടമുള്ള ഒരു കാര്യംകൊണ്ടും എന്നോട്‌ അടുത്തിട്ടില്ല തന്നെ. നിര്‍ബന്ധ കര്‍മ്മങ്ങളുടെ പൂരകങ്ങളായ സുകൃതങ്ങള്‍ മൂലം എന്റെ അടിമ എന്നോട്‌ അടുത്തു കൊണ്ടേയിരിക്കുകയും അങ്ങനെ ഞാനവനെ ഇഷ്‌ടപ്പെടുകയും ചെയ്യും. ഞാനവനെ സ്‌നേഹിച്ചാല്‍ അവന്‍ കേള്‍ക്കാനാഗ്രഹിക്കുന്ന ശ്രവണശക്തിയും കാണാനാഗ്രഹിക്കുന്ന ദൃഷ്‌ടിയും ഗ്രഹിക്കാനുപയോഗിക്കുന്ന കരവും നടക്കാനുപയോഗിക്കുന്ന കാലുമെല്ലാം ഞാനായിരിക്കും. നിശ്ചയം, അവനെന്നോട്‌ ചോദിക്കുന്നപക്ഷം ഞാനവന്‌ നല്‍കും. എന്നോട്‌ അഭയം തേടുന്ന പക്ഷം ഞാനവന്‌ അഭയം നല്‍കുക തന്നെ ചെയ്യും.” (ബുഖാരി)

നമസ്‌കാരാദി കര്‍മങ്ങളിലൂടെ അല്ലാഹുവുമായി ഹൃദയബന്ധം സ്ഥാപിക്കുന്നവര്‍ക്ക്‌ അവന്‍ നല്‍കുന്ന അനുഗ്രഹത്തിന്റെ ആധിക്യത്തെക്കുറിച്ചാണ്‌ മേല്‍ ഹദീസ്‌ സൂചിപ്പിക്കുന്നത്‌. അത്തരം ഉത്തമ ദാസര്‍ക്ക്‌ അവരുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രയാസം നേരിടുമ്പോള്‍ അല്ലാഹുവിന്റ സ്‌നേഹകരങ്ങളിലേക്ക്‌ സംരക്ഷണത്തിനും രക്ഷക്കുമായി ഓടിയടുക്കും; കൊച്ചുകുട്ടികള്‍ ഭയത്തില്‍ നിന്ന്‌ രക്ഷതേടാന്‍ മാതാപിതാക്കളുടെ മടിത്തട്ടിലേക്ക്‌ ഓടിയടുക്കുന്നതുപോലെ.

ഇക്കാര്യം തന്നെയാണ്‌ ഒരു ഹദീസില്‍ സൂചിപ്പിക്കപ്പെട്ടത്‌. അതിങ്ങനെ: എന്തെങ്കിലും പ്രയാസം അനുഭവപ്പെട്ടാല്‍ നബി(സ) ഉടനെ നമസ്‌കാരത്തിലേക്ക്‌ മുഴുകും.

മനുഷ്യപ്രക്യതിയില്‍ നിലീനമായ അവന്റെ എല്ലാ മാനസിക ആവശ്യങ്ങളെയും നമസ്‌കാരം പൂര്‍ത്തീകരിക്കുന്നു. ഡെയ്‌ല്‍ കാര്‍നീഷെ വീണ്ടും എഴുതുന്നു: `എന്തുകൊണ്ടാണ്‌ മതവിശ്വാസം മനുഷ്യന്‌ ശാന്തിയും സമാധാനവും ആത്മവിശ്വാസവും നല്‍കുന്നതെന്ന്‌ നാം ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അമേരിക്കന്‍ തത്വശാസ്‌ത്രജ്ഞനും സൈക്കോളജിസ്‌റ്റുമായ വില്യം ജെയിംസ്‌ തന്നെ അതിനെക്കുറിച്ച്‌ പറയട്ടെ: `അത്യന്തം ക്ഷോഭിച്ച തിരമാലകളുള്ള സമുദ്രത്തിന്റെ അന്തര്‍ഭാഗങ്ങള്‍ ഏപ്പോഴും വളരെ ശാന്തമായാണ്‌ കാണപ്പെടുന്നത്‌. അവ്വിധം യാഥാര്‍ഥ്യങ്ങളെ എറ്റവും മികച്ച രീതിയില്‍ മനസ്സിലാക്കിയ ഒരാള്‍ക്ക്‌ നിമിഷങ്ങളില്‍ തന്നെ തിരമാലകള്‍ പോലെ പലതരം ജീവാതാവസ്ഥകള്‍ അഭിമുഖീകരിച്ചാലും അതയാളെ പ്രയാസത്തിലാക്കില്ല. അയാളെപ്പോഴും ശാന്തനായിരിക്കും.

അഥവാ, ജീവിത യാഥാര്‍ഥ്യങ്ങളെക്കുറിച്ച്‌ ശരിയായ ബോധ്യമുള്ള ഒരു യഥാര്‍ഥ സത്യവിശ്വാസി എല്ലായ്‌പ്പോഴും ഉറച്ച മനസ്സുള്ളവനും ശാന്തനും ഏത്‌ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ കെല്‍പുള്ളവനുമായിരിക്കും.

നിങ്ങള്‍ ദുഃഖിതനാണോ, അല്ലെങ്കില്‍ ഉത്‌കണഠകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ, എങ്കില്‍ എന്തുകൊണ്ട്‌ നിങ്ങള്‍ക്ക്‌ ദൈവവിശ്വാസത്തില്‍ അഭയം തേടിക്കൂടാ? ജര്‍മന്‍ തത്വശാസ്‌ത്രജ്ഞനായ ഇമ്മാനുവല്‍ കാന്റ്‌ പറഞ്ഞതു പോലെ: എന്തുകൊണ്ട്‌ നമുക്ക്‌ ദൈവിക വിശ്വാസം മനസ്സില്‍ കാത്തുസൂക്ഷിച്ചുകൂടാ? അത്തരമൊരു വിശ്വാസം നമുക്ക്‌ ആവശ്യവുമാണല്ലോ. ലോകത്തെ നിലനിര്‍ത്തുന്ന, അനന്തമായ ശക്തിയുടെ അധിപനായ ദൈവവുമായി നമുക്ക്‌ എന്തുകൊണ്ട്‌ ഒരു ആത്മബന്ധം സൃഷ്‌ടിച്ചെടുത്തുകൂടാ?’

ഇതു വായിക്കുന്ന എന്റെ സഹൃദയര്‍ ദൈവവിശ്വാസിയോ അതല്ലാത്തവരോ ആയിക്കൊള്ളട്ടെ, അല്ലെങ്കില്‍ വിശ്വാസകാര്യങ്ങളില്‍ സംശയങ്ങള്‍ നിലനിര്‍ത്തുന്നവര്‍ ആയിക്കൊള്ളട്ടെ, അവര്‍ക്കെല്ലാം തീര്‍ച്ചയായും നമസ്‌കാരം ഒരുപാട്‌ പ്രയോജനം ചെയ്യും. കാരണമതിന്‌ ഒരു പ്രാക്‌റ്റിക്കല്‍ സ്വഭാവമാണുള്ളത്‌. പ്രാക്‌റ്റിക്കല്‍ എന്നാല്‍ ഞാനുദ്ദേശിച്ചത്‌, വിശ്വാസിയോ അവിശ്വാസിയോ ആയ എല്ലാ മനുഷ്യന്റെയും മൂന്ന്‌ മാനസികമായ ആവശ്യങ്ങളെ നമസ്‌കാരം പൂര്‍ത്തീകരിച്ചു തരുന്നവെന്നതാണ്‌. അവ താഴെ:

1. നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നതും പ്രയാസപ്പെടുത്തുന്നതുമായ കാര്യങ്ങളെ വാക്കുകളിലേക്ക്‌ പരിവര്‍ത്തിപ്പിക്കാന്‍ നമസ്‌കാരമാണ്‌ നമ്മെ സഹായിക്കുന്നത്‌. അവ്യക്തവും കൃത്യമായ ധാരണയില്ലാത്തതുമായ ഒരു പ്രശ്‌നത്തെ അഭിമൂഖീകരിക്കാന്‍ പലപ്പോഴും അസാധ്യമാണ്‌. നമസ്‌കാരമാവട്ടെ നമ്മുടെ പ്രയാസങ്ങളെ ഒരു വെള്ള പേപ്പറില്‍ എഴുതുന്നത്‌ പോലെയാണ്‌. തീര്‍ച്ചയായും നമ്മുടെ ഒരു പ്രയാസത്തില്‍ നമുക്ക്‌ സഹായം ആവശ്യമാണെങ്കില്‍ അത്‌ ദൈവത്തില്‍ നിന്നാണെങ്കിലും നാമതിലെ വാക്കുകളിലേക്ക്‌ മാറ്റിയെഴുതേണ്ടതുണ്ട്‌.

2. മനസ്സിന്റെ വേദനകളെ പങ്കുവെക്കാനുള്ള മാനസികാവസ്ഥയിലേക്ക്‌ നമസ്‌കാരം നമ്മെ ഉയര്‍ത്തും. പിന്നെയവിടെ ഏകാന്തതയുടെ അന്തരീക്ഷമുണ്ടാവില്ല. നമ്മില്‍ പലര്‍ക്കും എത്ര വലിയ വിഷമമുണ്ടായാലും അത്‌ സഹിക്കാനുള്ള മനക്കരുത്തുണ്ടാവും. ചില പ്രയാസങ്ങള്‍, മറ്റാരോടും പങ്കുവെക്കാന്‍ സാധിക്കാത്ത വിധം തീര്‍ത്തും വൈയക്തികമായിരിക്കും. ഈ സന്ദര്‍ഭങ്ങളിലെല്ലാം നമസ്‌കാരമാണ്‌ നമുക്ക്‌ ഏറെ ആശ്വാസമാവേണ്ടത്‌. മാനസിക പിരിമുറുക്കം അനുഭവിക്കുന്ന എല്ലാവര്‍ക്കും മനശ്ശാസ്‌ത്ര വിദഗ്‌ധര്‍ നിര്‍ദേശിക്കുന്ന ഒരേ ഒരു ചികിത്സ, നിങ്ങള്‍ നിങ്ങളുടെ വേദനകള്‍ അടുത്തവരുമായി പങ്കുവെക്കുകയെന്നാണ്‌. ഇനി നമ്മുടെ പ്രയാസങ്ങള്‍ പറയാന്‍ ആരുമില്ലെങ്കില്‍ എന്തിന്‌ മടിക്കണം, നമുക്ക്‌ അല്ലാഹുവിനോട്‌ പറയാമല്ലോ.

3. നമസ്‌കാരം തീര്‍ച്ചയായും കര്‍മനിരതനാവാനുള്ള ഒരു തരം ശക്തി ഉളവാക്കുന്നുണ്ട്‌. കര്‍മനൈരന്തര്യത്തിനുള്ള പ്രാഥമിക ഘട്ടവുമാണത്‌. എന്തെങ്കിലും ഒരു പ്രയോജനം ലഭിക്കാതെ ഒരാളും ദിവസേന നമസ്‌കാരം നിര്‍വഹിക്കുന്നില്ലെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഡോ.അലെക്‌സിസ്‌ കാറല്‍ എഴുതിയത്‌ ഞാന്‍ നേരത്തെ സൂചിപ്പിച്ചല്ലോ.

ചുരുക്കത്തില്‍, അല്ലാഹു അതിരറ്റ വാത്സല്യത്തോടയും സ്‌നേഹത്തോടെയും സൃഷ്ടികളോട്‌ പറയുന്നതിപ്രകാരമാണ്‌ : നിങ്ങള്‍ നിങ്ങളുടെ പരിമിതമായ കഴിവിനെ വല്ലാതെ ആശ്രയിക്കരുത്‌. ആ കഴിവിനെ നിങ്ങള്‍ അതിരുകവിഞ്ഞ രീതിയില്‍ അവലംബിച്ചാല്‍ ദൈവികമായ സന്‍മാര്‍ഗത്തില്‍ നിന്ന്‌ നിങ്ങള്‍ അകറ്റപ്പെടും. സ്വന്തം ദൗര്‍ബല്യത്തിന്റെയും അജ്ഞതയുടെയും ഇരുണ്ട അറകളില്‍ ബന്ധിക്കപ്പെടുകയും ചെയ്യും. അതിനാല്‍ വിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിലാണ്‌ ശക്തി തേടേണ്ടത്‌.

ഖുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നത്‌ കാണുക: എന്റെ സൃഷ്ടികളേ, നിങ്ങളില്‍ നാം വ്യക്തമായ മാര്‍ഗദര്‍ശനം നല്‍കിയവരല്ലാത്ത എല്ലാവരും തെറ്റായ പാതയിലാണ്‌ സഞ്ചരിക്കുന്നത്‌. അതിനാല്‍ നിങ്ങള്‍ എന്റെ സന്മാര്‍ഗം തേടുക. തീര്‍ച്ചയായും നാമത്‌ നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങളില്‍ നാം ഭക്ഷണം നല്‍കിയവരല്ലാത്ത എല്ലാവരും വല്ലാതെ വിശപ്പനുഭവിക്കുന്നവരാണ്‌. അതിനാല്‍ നിങ്ങള്‍ നമ്മോട്‌ ആഹാരം തേടുക, നാമത്‌ നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങളില്‍ നാം ഉടുപ്പിച്ചവരല്ലാത്ത എല്ലാവരും വിവസ്‌ത്രരാണ്‌. അതിനാല്‍ നിങ്ങള്‍ നമ്മോട്‌ വസ്‌ത്രം ചോദിക്കുക, നാമത്‌ നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങളില്‍ പലര്‍ക്കും രാപകലുകളില്‍ വീഴ്‌ചകളും തെറ്റുകുറ്റങ്ങളും സംഭവിക്കുന്നവരാണ്‌. നാമാവട്ടെ എല്ലാം തെറ്റുകുറ്റങ്ങളും പൊറുത്തു തരുന്നവനും. അതിനാല്‍ നിങ്ങള്‍ മാപ്പപേക്ഷിക്കുക, നാം മാപ്പ്‌ നല്‍കുന്നതാണ്‌ (മുസ്‌ലിം).

അതിനാല്‍, അല്ലാഹുവിന്റെ സന്മാര്‍ഗത്തില്‍ വഴിതെറ്റിപ്പോയവരെ അവനിലേക്ക്‌ അടുപ്പിക്കാനും അവന്റെ ശക്തികൊണ്ട്‌ അവരുടെ മനസ്സിനെ ഊര്‍ജസ്വലമാക്കാനും ആത്മാര്‍ഥതയോടെ വിശ്വാസികള്‍ കടന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്‌ വായിക്കുന്ന സഹൃദയര്‍ക്ക്‌ അത്തരമൊരു മാനസികാവസ്ഥ വന്നിരിക്കുമെന്നാണ്‌ ഞാന്‍ കരുതുന്നത്‌.

(ശൈഖ്‌ മുഹമ്മദുല്‍ ഗസ്സാലിയുടെ Renew Your Life എന്ന പുസ്‌തകത്തില്‍ നിന്ന്‌)

അല്ലാഹുവിന്റെ ഭവനങ്ങളുടെ പരിപാലനം:


 

എഴുതിയത് : വി. റസൂല്‍ ഗഫൂര്‍

മുസ്ലിംകളുടെ ആരാധനാലയങ്ങള്‍ ‘പള്ളി’ എന്നാണ് പൊതുവില്‍ വിളിക്കപ്പെടുന്നത്. ഈ പ്രയോഗം ഒരു പരമാബദ്ധമാണ്. ‘മസ്ജിദ്’ എന്ന അറബി പദത്തിനു പകരമെന്ന നിലയില്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന ‘പള്ളി’ എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്ന ഒരു ചരിത്ര സാംസ്‌കാരിക അര്‍ത്ഥമുണ്ട്. അതു പരിഗണിക്കുമ്പോള്‍ നമുക്കത് ഒഴിവാക്കുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്.

പ്രാചീന കേരളത്തില്‍ ജൈനബൗദ്ധ ധര്‍മങ്ങള്‍ക്ക് വലിയ സ്വാധീനമായിരുന്നു. ഇന്നത്തെ പല ഹൈന്ദവ ക്ഷേത്രങ്ങളും ഒരു കാലഘട്ടത്തില്‍ ബൗദ്ധജൈന മതക്കാരുടെ ആരാധനാലയങ്ങളായിരുന്നു എന്നതും സത്യം.

ആ ആരാധനലയങ്ങളും അവരുടെ ധര്‍മ്മകേന്ദ്രങ്ങളുമാണ് ‘പള്ളി’ എന്ന് പേരില്‍ അന്നറിയപ്പെട്ടിരുന്നത്. ഹൈന്ദവ സംസ്‌കാരത്തിനു പുറത്തു നില്‍ക്കുന്നവരെയെല്ലാം ബൌദ്ധന്മാര്‍ എന്നും അഞ്ചാംവേദക്കാര്‍ എന്നും വിളിക്കുന്ന സമ്പ്രദായവും അക്കാലത്തുണ്ടായിരുന്നു.

ഇക്കൂട്ടത്തില്‍ ഇസ്ലാംമത വിശ്വാസികളെയും അഞ്ചാംവേദക്കാരെന്നോ ബൗദ്ധരെന്നോ വിളിക്കുന്ന ശീലത്തിന്റെ ഭാഗമായി പള്ളി എന്ന വിശേഷണം മുസ്ലിം ആരാധനലയങ്ങള്‍ക്കും ബാധകമാക്കുകയാണ് അവര്‍ ചെയ്തത്. മുസ്ലിംകളെ ബൗദ്ധന്മാരാക്കിയ സവര്‍ണ്ണ പാരമ്പര്യത്തിന്റെ സംഭാവനയായ പള്ളി എന്ന വാക്കിനെ ഇക്കാലത്തും മുസ്ലിംകള്‍ ഏറ്റെടുത്തു കൊണ്ടു നടക്കുന്നതു ശരിയാണോ ? ഇസ്ലാമിന്റെ സംസ്‌കാരികവും ആത്മീയവുമായ വ്യതിരിക്തതകളെക്കുറിച്ച് അവബോധം ഉരുത്തിരിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇക്കാലത്തും മസ്ജിദുകളെ പള്ളി എന്നു വിളിക്കുന്നത് ശരിയല്ല. മസ്ജിദ് എന്ന ഇസ്ലാമികവും സാംസ്‌കാരിക വ്യതിരിക്തതയുള്ളതുമായ പദം തന്നെ നാം ഉപയോഗിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

‘അല്ലാഹുവിന്റെ ഭവനങ്ങള്‍’ എന്നാണ് മസ്ജിദുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ശാന്തിയും സമാധാനവും നല്‍കുകയും വിശ്വാസികളെ ആത്മീയ ചിന്തകളിലേക്ക് വഴിതിരിച്ചു വിടുകയും മനുഷ്യര്‍ക്കിടയില്‍ കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും വികാര വിചാരങ്ങള്‍ പ്രസരിപ്പിക്കുകയും ചെയ്യുന്നവയാണ് ഇസ്ലാമിലെ മസ്ജിദുകള്‍. മുസ്ലിം സാംസ്‌കാരിക ജീവിതത്തിന്റെ വിവിധ തലങ്ങളിലേക്ക് പടര്‍ന്നു കിടക്കുന്ന വിപുലമായ ദൌത്യങ്ങളുടെ കേന്ദ്രസ്ഥാനങ്ങളാണ് യഥാര്‍ത്ഥത്തില്‍ അവ. വിജ്ഞാന വ്യാപനത്തിനും, മതപരമായ അവബോധ വ്യാപനത്തിലുമൊക്കെ മസ്ജിദുകള്‍ക്ക് പരമപ്രധാന്യമുണ്ട്.

വലിയ ഷോപ്പിംഗ് സമുച്ചയങ്ങള്‍ക്കിടയില്‍ ഞെങ്ങിഞെരുങ്ങിയമര്‍ന്ന് നില്‍ക്കുന്ന മസ്ജിദുകള്‍ ഇന്ന് കേരളത്തിലെ ദയനീയ കാഴ്ചയാണ്. മസ്ജിദുകളോടു ചേര്‍ന്ന് ഷോപ്പിംഗ് കോപ്‌ളക്‌സുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നത് നടത്തിപ്പിനായുള്ള പണം കണ്ടെത്താനായിരിക്കാം. പക്ഷേ, അത് പള്ളിയുടെ പ്രൌഢികുറച്ചും അനുബന്ധ കെട്ടിടങ്ങളുടെ പ്രൌഢി കൂട്ടിയുമാവുന്നത് ശരിയല്ല. മസ്ജിദുകള്‍ സ്വതന്ത്രമായി വേറിട്ടു തന്നെ നില്‍ക്കണം. അവയ്ക്ക് ചുറ്റും ധാരാളം തുറസ്സായ സ്ഥലങ്ങളും, പച്ചപ്പുകളും, ശുദ്ധവായു ലഭിക്കുന്നതിനുള്ള അന്തരീക്ഷവുമാണ് ഉണ്ടായിരിക്കേണ്ടത്. കച്ചവടത്തിന്റെയും വ്യാപാരത്തിന്റെയും അന്തരീക്ഷ സാഹചര്യങ്ങളില്‍ നിന്ന് മസ്ജിദുകളെ മാറ്റി നിര്‍ത്തി അവയുടെ പവിത്രതയും സാംസ്‌കാരിക ഗൌരവവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

പ്രാചീന മുസ്ലിംചരിത്രത്തിലെ വൈജ്ഞാനിക അദ്ധ്യാത്മിക വിനിമയങ്ങളുടെ കേന്ദ്രബിന്ദുക്കളായിരുന്നു മസ്ജിദുകളെങ്കില്‍ ആ സാംസ്‌കാരിക ഔന്നത്യത്തിലേക്കവയെ തിരികെ കൊണ്ടുപോവേണ്ടതാവശ്യമാണ്.
മസ്ജിദുകള്‍ നിര്‍മിക്കുന്നത് വലിയ പുണ്യപ്രവൃത്തിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. മസ്ജിദുകള്‍ നിര്‍മിക്കുന്ന ഒരാള്‍ സ്വര്‍ഗത്തില്‍ ഒരിടം നേടി’യെന്നാണ് പ്രവാചക അധ്യാപനം. എന്നാല്‍ അറബികളുടെയും മറ്റും പണം കൊണ്ട് നിര്‍മിക്കപ്പെടുന്ന മുസ്ലിം ആരാധനാലയങ്ങള്‍ക്ക് സ്‌പോണ്‍സറുടെ പേര് നല്‍കുകയും ആ പേരിലവ അറിയപ്പെടുകയും ചെയ്യുന്നത് കണ്ടുവരുന്നു. അല്ലാഹുവിന്റെ ഗേഹങ്ങളായ മസ്ജിദുകള്‍ വ്യക്തികളുടെ പേരില്‍ അറിയപ്പെടുന്നത് ശരിയാണോ എന്നു ചിന്തിക്കണം. പ്രവാചകന്മാരുടെയും ഖുലഫാഉര്‍റാശിദുകളുടെയും മറ്റ് പുണ്യാത്മാക്കളുടെയും പേരുകള്‍ മസ്ജിദുകള്‍ക്ക് നല്‍കപ്പെടുന്നത് പഴയകാല മുസ്ലിം സാമൂഹികതയിലെ പതിവായിരുന്നു. അത് അംഗീകൃതവുമാണ്. എന്നാല്‍ കുബേരന്മാരുടെ പ്രൌഢി കൂട്ടാന്‍ ആരാധനലായങ്ങള്‍ നിമിത്തമാവുന്നതിലെ സാംസ്‌കാരികമായ അപചയം തിരിച്ചറിയപ്പെടേണ്ടതുണ്ട്.

പ്രാര്‍ത്ഥനാലയങ്ങള്‍ എന്ന നിലയില്‍ മസ്ജിദുകള്‍ വൃത്തിയുടെയും വിശുദ്ധിയുടെയും കേന്ദ്രങ്ങളായിരിക്കണമല്ലോ. അംഗശുദ്ധി വരുത്തുക എന്നതില്‍ മാത്രമൊതുങ്ങുന്ന ഒരു ശുദ്ധി സങ്കല്‍പമാണ് ഇന്ന് പലര്‍ക്കുമുള്ളത്. എന്നാല്‍ നിസ്‌കാരത്തിനു വേണ്ടി വന്നെത്തുന്ന ഒരു വ്യക്തി എല്ലാത്തരം അസ്വസ്ഥതകളില്‍ നിന്നും മുക്തനായിരിക്കേണ്ടതാണ്. ആ നിലക്ക് മൂത്രമൊഴിക്കുവാനും, അംഗശുദ്ധി വരുത്താനുമുള്ള സൌകര്യത്തോടൊപ്പം തന്നെ മലവിസര്‍ജനത്തിനുള്ള സൌകര്യം കൂടി പള്ളികളില്‍ അത്യാവശ്യമാണ്. മനുഷ്യന്റെ നിയന്ത്രണത്തിനും കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തുള്ള ശാരീരികമായ ആവശ്യങ്ങള്‍ എന്ന നിലയില്‍ മലമൂത്ര വിസര്‍ജനത്തിനുള്ള സൌകര്യങ്ങള്‍ നിസ്‌കരിക്കാന്‍ എത്തുന്നവര്‍ക്കായി ഒരുക്കണം. മലവിസര്‍ജനത്തിന്റെ ആവശ്യകത നേരിടുന്ന ഒരാള്‍ക്ക് അസ്വസ്ഥത സഹിച്ചുകൊണ്ട് നിസ്‌കരിക്കേണ്ടി വരികയോ, അല്ലെങ്കില്‍ നിസ്‌കാരം മാറ്റിവച്ച് ഒരു കാര്യം നിര്‍വഹിക്കാനായി ഓടേണ്ടി വരികയോ ചെയ്യുന്നത് ദുരവസ്ഥയാണ്. ഇക്കാര്യം നമ്മുടെ മസ്ജിദുകള്‍ അക്കാര്യം ചെയ്യുന്നവരും മതപണ്ഡിതന്മാരും മറ്റും ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്.

നസ്കാരത്തിന്റെ ഫലങ്ങള്‍

ഭൌതികവും ആത്മീയവുമായ നേട്ടങ്ങള്‍ നിസ്കാരം നിലനിര്‍ത്തുന്നതിലൂടെ ലഭിക്കുന്നതാണ്. ഓരോ ദിവസവും ചുരുങ്ങിയത് പതിനേഴ് തവണ ശരീരത്തിന്റെ പേശികളെയും ഞരമ്പുകളെയും മറ്റും സജീവമായ പ്രവര്‍ത്തനത്തിന് വിധേയമാക്കുന്നതിലൂടെ ശരീരത്തിന് പുതിയ ഉന്മേഷം ലഭ്യമാകുന്നു. സര്‍വ്വ ശ്രദ്ധയും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ചുകൊണ്ടാ കുമ്പോള്‍ പ്രത്യേകിച്ചും.. നിസ്കാരത്തില്‍ നിന്ന് സലാം വീട്ടലോടുകൂടി വലിയൊരു ബാധ്യത നിറവേറ്റിയതുപോലെ ആശ്വാസവും സന്തോഷവും വന്നു ചേരുന്നു. ഇതിനെല്ലാം പുറമെ താന്‍ നിര്‍വ്വഹിച്ച ഈ ആരാധനക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്ന അംഗീകാരവും പ്രതിഫലവും കൂടി അറിയുമ്പോള്‍ മനുഷ്യന്‍ സമാധാനത്തോടെയും ഒതുക്കത്തോടെയും അടുത്ത നിസ്കാരത്തിനായി കാത്തിരിക്കുകയാണ്.

 

നിസ്കാരത്തിന് മാത്രമല്ല അതിനായി ഒരുങ്ങുന്ന വിശ്വാസിക്ക് തന്നെയും വലിയ പ്രതിഫലമാണ് ഇസ്ലാം വാഗ്ദാനം ചെയ്യുന്നത്. വുളു (അംഗസ്നാനം) ചെയ്യുന്നതിനും നിസ്കാരത്തിനായി വസ്ത്രം ധരിക്കുന്നതിനും അതിനായി കാത്തിരിക്കുന്നതിന് വരെയും എണ്ണമറ്റ ഗുണങ്ങള്‍ വിശുദ്ധ വചനങ്ങളില്‍ കാണാവുന്നതാണ്. നിസ്കാരത്തിലേക്കുള്ള വിളി (ബാങ്ക്) കേള്‍ക്കുന്നവന് അതിന്റെയും ഇഖാമത്തിന്റെയും ഇടയിലുളള ദുആഅ് തട്ടുകയില്ല. അവിടുന്നങ്ങോട്ട് പ്രതിഫലങ്ങളുടെ പരമ്പരയാണ്. പരിപൂര്‍ണ്ണമായ നിസ്കാരം മനുഷ്യനെ തെറ്റില്‍ നിന്നും നീചവൃത്തികളില്‍ നിന്നും തടയുമെന്ന സത്യം തന്നെ എത്ര സമാധാനമാണ്. ഭയ ഭക്തിയോടെയും ഹൃദയ സാന്നിധ്യത്തോടെയും നിസ്കരിക്കുന്ന വിശ്വാസികള്‍ നിശ്ചയമായും വിജയിച്ചിരിക്കുന്നു എന്ന സൂറത്തുല്‍ മുഅ്മിനിലെ പരാമര്‍ശവും വിശ്വാസിയെ പ്രതീക്ഷയുടെ തേരിലേറ്റുകയാണ്. പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയുടെ ആദ്യയാമങ്ങളിലും നീ നിസ്കാരം നിലനിര്‍ത്തുക, കാരണം നിശ്ചയമായും സത്കര്‍മ്മങ്ങള്‍ തിന്മകളെ നീക്കി കളയുന്നതാണ് എന്ന സൂറത്തുല്‍ ഹൂദിലെ നൂറ്റി പതിനാലാമത്തെ ആയത്തും നിസ്കാരം നിലനിര്‍ത്തുന്നവന് സുവിശേഷമാണ്.

വിശുദ്ധ ഖുര്‍ആനില്‍ ഇനിയും ധാരാളം സൂക്തങ്ങളില്‍ നിസ്കാരക്കാര്‍ക്കുളള പ്രതിഫലത്തെ കുറിച്ച് പറയുന്നുണ്ട്. തിരു നബി (സ്വ) യുടെ വിശുദ്ധ ഹദീസുകളിലും ഫര്‍ള് നിസ്കാരങ്ങള്‍ക്കും സുന്നത്ത് നിസ്കാരങ്ങള്‍ക്കും സ്രഷ്ടാവ് നല്‍കുന്ന സ്വീകാര്യതയെക്കുറിച്ചും പ്രതിഫലത്തെ സംബന്ധിച്ചും നമുക്ക് കാണാവുന്നതാണ്. ഹസ്റത്ത് ഉസ്മാന്‍ (റ) പറയുന്നു, നബി (സ്വ) പറയുന്നതായി ഞാന്‍ കേട്ടു. ‘മുസ്ലിമായ ഒരാളുമില്ല, അയാള്‍ക്ക് നിസ്കാര സമയമാവുകയും അതിന്റെ വുളൂഉം ഭക്തിയും റുകൂഉമെല്ലാം അയാള്‍ നന്നാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ആ നിസ്കാരം അതിനു മുമ്പ് അവന്‍ ചെയ്ത എല്ലാ ചെറു ദോഷങ്ങള്‍ക്കും പ്രായശ്ചിത്തമാകും. ഇത് സര്‍വ്വ കാലവുമാകുന്നു (മുസ്ലിം). അബൂഹുറൈറഃ (റ) യില്‍ നിന്ന് മുസ്ലിമിന്റെ തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയും കാണാം: “അഞ്ച് നേരത്തെ നിസ്കാരങ്ങളും ഒരു ജുമുഅഃ തൊട്ട് അടുത്ത ജുമുഅ വരെയും അവകള്‍ക്കിടയിലുളള വീഴ്ചകള്‍ക്ക് പരിഹാരമാണ് (വന്‍ദോഷം ചെയ്യാതിരിക്കുമ്പോള്‍).”അഞ്ച് നേരത്തെ നിസ്കാരങ്ങളില്‍ സ്വുബ്ഹിക്കും അസ്വറിനും പ്രത്യേകം ശ്രേഷ്ഠതയും പ്രതിഫലവും പറഞ്ഞതായി ഹദീസില്‍ കാണാം. ആരെങ്കിലും ‘ബര്‍ദയ്നി’ നിസ്കരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. ‘ബര്‍ദയ്നി’ കൊണ്ട് ഉദ്ദേശിക്കുന്നത് സ്വുബ്ഹിയും അസ്വറുമാണ്. അബൂമൂസ (റ) യില്‍ നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നതാണ് പ്രസ്തുത ഹദീസ്. അബൂഹുറൈറഃ (റ) യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസിന്റെ സാരം ഇങ്ങനെ മനസ്സിലാക്കാം. നബി(സ്വ) പറഞ്ഞു. ‘രാവിലും പകലിലും ചില മലകുകള്‍ നിങ്ങളുടെ അടുക്കല്‍ വന്നുപോയിക്കൊണ്ടിരിക്കും, സ്വുബ്ഹി നിസ്കാരത്തിലും അസ്വറ് നിസ്കാരത്തിലും അവര്‍ ഒരുമിച്ച് കൂടുകയും ശേഷം അവര്‍ ആകാശത്തേക്കുയരുകയും ചെയ്യും. അപ്പോള്‍ അല്ലാഹു അവരോട് ചോദിക്കും. നിങ്ങള്‍ ഭൂമിയില്‍ നിന്ന് പോരുമ്പോള്‍ എന്റെ ദാസന്മാര്‍ എന്ത് ചെയ്യുന്നു? (അവന് അടിമകളെക്കുറിച്ച് നന്നായി അറിയാം) അപ്പോള്‍ മലക്കുകള്‍ പറയും ‘ഞങ്ങള്‍ ചെന്നപ്പോഴും തിരിച്ച് പോരുമ്പോഴും അവര്‍ നിസ്കരിക്കുക തന്നെയാണ് (ബുഖാരി, മുസ്ലിം). അല്ലാഹു വിനോടുള്ള സംഭാഷണത്തില്‍ മലകുകളുടെ സാന്നിധ്യവും അംഗീകാരവും കൂടി ആകുമ്പോള്‍ അത് മൂലം അടിമക്കുണ്ടാകുന്ന ആനന്ദവും പ്രതിഫലവും അവര്‍ണ്ണനീയമാണ്. ഇമാം ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ആരെങ്കിലും അസ്വര്‍ നിസ്കാരം ഉപേക്ഷിച്ചാല്‍ അവന്റെ സര്‍വ്വ അമലുകളും നിഷ്ഫലമായി. അബൂ ഹുറൈറഃ (റ) യില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ് കൂടി ശ്രദ്ധിക്കുക, നബി (സ്വ) പറഞ്ഞു: നിങ്ങളില്‍ നിന്ന് ഓരോരുത്തരും അവന്റെ നിസ്കാര ശേഷം തെറ്റുകള്‍ ഒന്നും ചെയ്യാതെ അതേ സ്ഥലത്ത് തന്നെ ഇരിക്കുമ്പോഴെല്ലാം മലകുകള്‍ അയാള്‍ക്ക് വേണ്ടി പൊ റുക്കലിനെ തേടുന്നതാണ്. ‘അല്ലാഹുവെ ഇയാള്‍ക്ക് നീ പൊറുക്കണെ…, ഇയാള്‍ക്ക് നീ കരുണ ചെയ്യണെ… എന്ന് മലകുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് (ബുഖാരി). തനിച്ച് നിസ്കരിക്കുന്ന തിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചാണ് ഇത്രയും നാം മനസ്സിലാക്കിയത്. ഇനി സംഘടിതമായിട്ടാണ് നിസ്കരിക്കുന്നതെങ്കില്‍ ധാരാളം പ്രതിഫലം വേറെയും പറഞ്ഞതായി കാണാവുന്നതാണ്.

നമസ്കാരം

അബ്ടു റസ്സാക്ക്

ഇസ്‌ലാമിലെ ഏറ്റവും പ്രധാനവും നിര്‍ബന്ധവുമായ കര്‍മമാണ് നമസ്‌കാരം. ശരീരം കൊണ്ട് നിര്‍വഹിക്കപ്പെടുന്ന ഏറ്റവും ശ്രേഷ്ഠമായ ആരാധന. നമസ്‌കാരം സമയബന്ധിതമായ ആരാധനയാണ്. അത് അതിന്റെ സമയത്തുതന്നെ നിര്‍വഹിച്ചിരിക്കണം. നിര്‍ബന്ധ നമസ്‌കാരം അഞ്ചു നേരമാണ്. നിശ്ചിത രൂപത്തില്‍ അംഗശുദ്ധി വരുത്തിയ ശേഷമാണ് നമസ്‌കാരം നിര്‍വഹിക്കേണ്ടത്. ശുദ്ധിയാക്കിയ ശരീരത്തില്‍ ശുദ്ധിയുള്ള വസ്ത്രമണിഞ്ഞ് ശുദ്ധിയുള്ള സ്ഥലത്തുവെച്ചു വേണം നമസ്‌കാരം നിര്‍വഹിക്കാന്‍. നമസ്‌കാരം ഒരു സാമൂഹിക അനുഷ്ഠാനമാണ്. പള്ളിയില്‍ വെച്ച് സംഘടിതമായിട്ടാണത് നിര്‍വഹിക്കേണ്ടത്. പള്ളിയില്‍ ഹാജരാകാന്‍ തടസ്സമുള്ളവര്‍ക്ക് വീട്ടിലോ തൊഴില്‍സ്ഥലത്തോ വഴിയിലോ തങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെ വെച്ച് നമസ്‌കരിക്കാവുന്നതാണ്. ഓരോ നമസ്‌കാരത്തിന്റെയും സമയമായാല്‍ പള്ളിയില്‍ നിന്ന് ഒരാള്‍ അത് വിളിച്ചറിയിക്കുന്നു. ഈ അറിയിപ്പ് ബാങ്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. മക്കയിലെ കഅ്ബഃയെ അഭിമുഖീകരിച്ചുകൊണ്ടാണ് ലോകത്തെങ്ങുമുള്ള മുസ്‌ലിംകള്‍ നമസ്‌കരിക്കേണ്ടത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ മധ്യാഹ്ന നമസ്‌കാരത്തിന്റെ സ്ഥാനത്ത് ജുമുഅഃയാണ് നടത്തുക. ജുമുഅഃ സ്ഥാപിക്കേണ്ടതും തദ്ദേശത്തെ എല്ലാ മുസ്‌ലിംകളും അതില്‍ പങ്കെടുക്കേണ്ടതും സവിശേഷ ബാധ്യതയാണ്.

വിശ്വാസിയുടെ മനസ്സും ശരീരവും സദാ ദൈവോന്മുഖമായിരിക്കേണ്ടതിനുള്ള ഉപാധിയാകുന്നു നമസ്‌കാരം. ദൈവത്തിനു മുന്നില്‍ ചെന്നുനിന്ന് ചില ചലനങ്ങളിലൂടെ അവനോടുള്ള ദാസ്യവും വണക്കവും പ്രകടിപ്പിക്കുകയും അവനെ സ്തുതിക്കുകയും സന്മാര്‍ഗ ലബ്ദിക്കും ദുര്‍മാര്‍ഗ മുക്തിക്കുമായി പ്രാര്‍ഥിക്കുകയും ഒടുവില്‍ തന്റെ ചുറ്റുമുള്ള ലോകത്തിന് ശാന്തി നേര്‍ന്നുകൊണ്ട് ആ പ്രാര്‍ഥനയില്‍ നിന്ന് വിരമിക്കുകയാണ് വിശ്വാസി ചെയ്യുന്നത്. ദിവസം അഞ്ചു പ്രാവശ്യം ഈ കര്‍മം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിശ്വാസിയില്‍ ദൈവബോധവും സന്മാര്‍ഗാഭിമുഖ്യവും സജീവമായി നില നില്‍ക്കുന്നു. ഇത് അവരെ ദൈവത്തിനിഷ്ടമില്ലാത്തതില്‍ നിന്നെല്ലാം തടയുകയും ദൈവപ്രീതിയുടെ മാര്‍ഗത്തിലേക്ക് ചരിപ്പിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ പ്രസ്താവിച്ചു ”നമസ്‌കാരം നിലനിര്‍ത്തുക, നിശ്ചയം നമസ്‌കാരം ആഭാസങ്ങളെയും ദുര്‍വൃത്തികളെയും വിലക്കുന്നു. ദൈവസ്മരണ ഏറ്റം മഹത്തരമാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതൊക്കെയും അല്ലാഹു അറിയുന്നു” (29:45). പ്രവാചകന്‍ നമസ്‌കാരത്തെ വര്‍ണിച്ചതിങ്ങനെയാണ്: ”നിങ്ങളുടെ വീടിനരികിലൂടെ ഒരു തെളിനീരരുവി ഒഴുകികൊണ്ടിരിക്കുന്നു. നിങ്ങള്‍ അഞ്ചുനേരം അതിലിറങ്ങി കുളിക്കുന്നുണ്ട്. എങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ വല്ല മാലിന്യവുമുണ്ടായിരിക്കുമോ?അതുപോലെ സംശുദ്ധവും സംസ്‌കൃതവുമായിത്തീരുന്നു നമസ്‌കരിക്കുന്നവന്റെ മനസ്സ്.”

മാനുഷികൈക്യത്തിന്റെയും സാമൂഹിക അച്ചടക്കത്തിന്റെയും പ്രായോഗിക പരിശീലനം കൂടിയാണ് സംഘടിത നമസ്‌കാരം. ഭരണാധികാരിയും ഭരണീയനും ഉള്ളവനും ഇല്ലാത്തവനും വെളുത്തവനും കറുത്തവനും പണ്ഡിതനും പാമരനും എല്ലാം ഒരേ അണിയില്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് കൊണ്ട്,അല്ലാഹുവിന്റെ ദാസന്‍മാരെന്ന നിലയില്‍ മനുഷ്യരെല്ലാം തുല്യരാണെന്ന ആശയം മൂര്‍ത്തരൂപത്തില്‍ പ്രകാശിപ്പിച്ചു കൊണ്ടാണത് നിര്‍വഹിക്കപ്പെടുന്നത്. പള്ളിയില്‍ ആദ്യമെത്തുന്നത് ശിപായിയാണെങ്കിലും അയാള്‍ ഒന്നാം നിരയിലെ ഒന്നാമനാകുന്നു. അയാളുടെ ഓഫീസിലെ കലക്ടറോ പ്രധാനമന്ത്രിയോ എത്തുമ്പോള്‍ ആ നിരയില്‍ സ്ഥലമുണ്ടെങ്കില്‍ അയാള്‍ക്കൊപ്പം തോള്‍ ചേര്‍ന്നു നില്‍ക്കണം. ഇല്ലെങ്കില്‍ അയാള്‍ തന്റെ ഓഫീസിലെ ശിപായിയുടെ പിന്നണിയില്‍ നിലകൊള്ളണം. അപ്പോള്‍ സാഷ്ടാംഗവേളയില്‍ അദ്ദേഹത്തിന്റെ തല വെക്കുക ശിപായിയുടെ കാലിനടുത്തായിരിക്കും. എല്ലാ ഉച്ചനീചത്വങ്ങളും തിരസ്‌കരിക്കപ്പെടുന്ന ഇടമാണ് പള്ളി. അല്ലാഹുവിന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന സ്ഥലമാണത്. വിശ്വാസികള്‍ക്ക് അവരുടെ ചുറ്റുവട്ടത്തുള്ള സഹവിശ്വാസികളെ ദിവസം അഞ്ചു പ്രാവശ്യം കണ്ടുമുട്ടാന്‍ അവസരമൊരുക്കുന്നുവെന്നതാണ് സംഘടിത നമസ്‌കാരത്തിന്റെ മറ്റൊരു സാമൂഹിക മാനം. ഏതെങ്കിലും ഭൌതിക താല്‍പര്യങ്ങളല്ല ഈ ഒത്തുചേരലിന്റെയും കണ്ടുമുട്ടലിന്റെയും പ്രേരകം. അതുകൊണ്ടുതന്നെ അത് നിഷ്‌കളങ്കമാണ്. അതവരില്‍ പരസ്പരം പരിചയവും ധാരണയും സൗഹൃദവും ഐക്യവും സാഹോദര്യവും വളര്‍ത്തുന്നു. ഒരേ നേതാവിന്റെ മുന്നില്‍ അണിനിരക്കുക, അദ്ദേഹത്തിന്റെ അനക്കങ്ങളെയും അടക്കങ്ങളെയും കണിശമായി പിന്തുടരുക, നമസ്‌കാരത്തിന്റെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക ഇതൊക്കെ വിശ്വാസികളെ അച്ചടക്കത്തിന്റെ പാഠങ്ങള്‍ ശീലിപ്പിക്കുന്നു. വ്യക്തിപരമായും സാമൂഹികമായും ദൈവത്തിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിതം നയിക്കുന്നതിനുള്ള പരിശീലനവുമാണത്.

നമസ്‌കാരത്തിന്റെ ഉദ്ദിഷ്ട ഫലങ്ങള്‍ ഉളവാക്കുന്നതിന് അത് ഭക്തിയോടെയും ജാഗ്രതയോടെയും നിര്‍വഹിക്കേണ്ടതുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്. ”അന്ത്യവിചാരണയെ തള്ളിപ്പറയുന്നവനെ നീ കണ്ടുവോ? അനാഥരെ ആട്ടിയകറ്റുന്നവനും അഗതികള്‍ക്ക് അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനുമത്രെ അവന്‍. എന്നാല്‍ തങ്ങളുടെ നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധരാകുന്ന നമസ്‌കാരക്കാര്‍ക്ക് നാശമാണുള്ളത്. അവര്‍ ആളുകളെ കാണിക്കുക മാത്രമാകുന്നു. നിസ്സാരമായ ഉപകാരങ്ങള്‍ പോലും അവര്‍ വിലക്കുന്നു”(107:17). യഥാര്‍ഥ നമസ്‌കാരത്തില്‍ നിന്നുളവാകേണ്ടത് പരലോക വിചാരവും സമത്വഭാവനയും സാഹോദര്യ വികാരവും പരോപകാര തല്‍പരതയുമാണെന്നും അതുളവാക്കാത്ത നമസ്‌കാരം കേവലം ജാഡയാണെന്നുമാണ് ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നത്.

മയ്യിത്തു നമസ്കാരം

നിസ്കാരത്തിന്റെ രൂപം

സാന്നിദ്ധ്യത്തിലുള്ള മയ്യിത്തിനു വേണ്ടിയാണു നിസ്കരിക്കുന്നതെങ്കില്‍ ‘ഈ മയ്യിത്തിന്റെ മേല്‍ എനിക്ക് ഫര്‍ളായ നിസ്കാരം ഞാന്‍ നിസ്കരിക്കുന്നു’ എന്നു കരുതിയാല്‍ നിയ്യത്തായി. ഇതോടൊപ്പം തന്നെ കൈകള്‍ രണ്ടും ഉയര്‍ത്തി തക്ബീറത്തുല്‍ ഇഹ്റാമോടു കൂടി നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയില്‍ താഴ്ത്തിവെക്കണം. പിന്നെ ഫാതിഹ ഓതുക. ശേഷം രണ്ടാമത്തെ തക്ബീര്‍ ചൊല്ലുക. നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലേണ്ടത് ഇതിനു ശേഷമാണ്. ‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍’ എന്നു പറഞ്ഞാല്‍ ചുരുങ്ങിയ രൂപത്തിലുള്ള സ്വലാത്തായി. അവസാനത്തെ അത്തഹിയ്യാത്തില്‍ ചൊല്ലുന്ന ദീര്‍ഘമായ സ്വലാത്ത് ചൊല്ലിയാല്‍ പൂര്‍ണമായി. അതിപ്രകാരമാണ്.

അര്‍ഥം: അല്ലാഹുവേ, ഇബ്റാഹീം നബി(അ)ക്കും കുടുംബത്തിനും നീ കരുണ ചെയ്തതുപോലെ മുഹമ്മദ് നബി(സ്വ)ക്കും കുടുംബത്തിനും നീ കരുണ ചെയ്യേണമേ. ഇബ്റാ ഹീം നബി(അ)യെയും കുടുംബത്തെയും അനുഗ്രഹിച്ചതുപോലെ മുഹമ്മദ് നബി(സ്വ) യെയും കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ. ഈ പ്രാര്‍ഥനയെ ലോകത്തു നീ ശാശ്വതമാക്കണേ. തീര്‍ച്ച, നീ സ്തുത്യര്‍ഹനും മഹത്വത്തിനുടമയുമാണ്.

സ്വലാത്ത് കഴിഞ്ഞാല്‍ മൂന്നാമത്തെ തക്ബീര്‍ ചൊല്ലണം. തുടര്‍ന്ന് മയ്യിത്തിനുവേണ്ടി ദുആ ചെയ്യണം. ‘അല്ലാഹുമ്മഗ്ഫിര്‍ലഹു’ എന്നു പറഞ്ഞാല്‍ പ്രാര്‍ഥനയായി. ഇതിന്റെ പൂര്‍ണരൂപം ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീസില്‍ വന്നതിപ്രകാരമാണ്.

അര്‍ഥം: അല്ലാഹുവേ, ഈ മയ്യിത്തിനു നീ പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും സൌഖ്യം നല്‍കുകുയും മാപ്പു കൊടുക്കുകയും ചെയ്യേണമേ. ഇദ്ദേഹത്തിന് ആദരപൂര്‍ണമായ വിരുന്നു നല്‍കുകയും ഖബ്റ് വിശാലമാക്കുകയും ചെയ്യേണമേ. വെള്ളം കൊണ്ടും മഞ്ഞുവെള്ളം കൊണ്ടും ആലിപ്പഴം കൊണ്ടും ഇദ്ദേഹത്തെ നീ കഴുകുകയും വെള്ള വസ്ത്രം അഴുക്കില്‍ നിന്നു ശുദ്ധിയാക്കുന്നതു പോലെ പാപ മാലിന്യങ്ങളില്‍ നിന്നു ഇദ്ദേഹത്തെ നീ ശുദ്ധിയാക്കുകയും ചെയ്യേണമേ. ഇദ്ദേഹത്തിന്റെ വീടിനെക്കാള്‍ നല്ല വീടിനെയും കുടുംബത്തേക്കാള്‍ നല്ല കുടുംബത്തേയും ഇണയെക്കാള്‍ നല്ല ഇണയെയും നീ പകരം നല്‍കേണമേ. ഖബറിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്നു മോക്ഷം നല്‍കി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ.

ഈ ദുആയില്‍ പറഞ്ഞ വെള്ളം, മഞ്ഞ്, ആലിപ്പഴം എന്നിവ കൊണ്ടുള്ള ശുചീകരണവും നല്ല വീട്, കുടുംബം, ഇണ എന്നിവ കൊണ്ടുള്ള പരാമര്‍ശവും ആലങ്കാരികമാണെന്ന് മനസ്സിലാക്കണം. ഇനി മയ്യിത്ത് കുട്ടിയുടേതാണെങ്കില്‍ താഴെ പറയുന്ന പ്രാര്‍ ഥന കൂടി ചൊല്ലണം. മക്കളുടെ മരണം മാതാപിതാക്കളില്‍ ഉണ്ടാക്കുന്ന മാനസിക വ്യഥ കണക്കിലെടുത്താണ് ഈ ദുആ.

അര്‍ഥം: അല്ലാഹുവേ, ഈ കുട്ടിയെ അതിന്റെ മാതാപിതാക്കള്‍ക്കു പരലോകത്തേക്കുള്ള സൂക്ഷിപ്പു മുതലും മുന്‍കടന്ന പുണ്യകര്‍മ്മവും നിക്ഷേപവും ചിന്തക്കും ഗുണപാഠത്തിനുമുള്ള കാരണവും ആക്കേണമേ. ഈ കുട്ടി കാരണമായി പരലോകത്തു മാതാപിതാക്കളുടെ സുകൃതങ്ങളുടെ തൂക്കം കൂട്ടുകയും അവരുടെ ഹൃദയങ്ങളില്‍ സഹനവും ക്ഷമയും ചൊരിയുകയും ചെയ്യേണമേ.

ഇമാം ശാഫിഈ(റ) പല ഹദീസുകളില്‍ നിന്നായി സംഗ്രഹിച്ച

എന്നു തുടങ്ങുന്ന ദീര്‍ഘമായ മറ്റൊരു പ്രാര്‍ഥനയും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്.  അടുത്തതായി നാലാമത്തെ തക്ബീര്‍ ചൊല്ലണം. നാലാം തക്ബീറിനു ശേഷം സലാം വീട്ടുന്നതിനുമുമ്പ് താഴെ പറയുന്ന ദുആ കൂടി വേണം.

അര്‍ഥം: അല്ലാഹുവേ, ഈ മയ്യിത്തിന്റെ മേല്‍ നിസ്കരിച്ചതിനുള്ള പ്രതിഫലം നീ ഞ ങ്ങള്‍ക്കു തടഞ്ഞുവെക്കരുതേ. ഇയാളുടെ ശേഷം ഞങ്ങളെ നീ കൂടുതല്‍ പരീക്ഷണത്തിനു വിധേയമാക്കരുതേ. ഞങ്ങള്‍ക്കും ഇയാള്‍ക്കും നീ പൊറുത്തു തരേണമേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കു നീ ഇഹപരവിജയം നല്‍കേണമേ.

ദുആക്കു ശേഷം സലാം വീട്ടണം. സാധാരണ നിസ്കാരത്തിലെ സലാം വീട്ടുന്ന പദത്തിനു പുറമെ ‘വബറകാതുഹു’ എന്നു കൂടി പറയണം.

മയ്യിത്തിന്റെ മേല്‍ ദുആ ചെയ്യുമ്പോള്‍ ‘അല്ലാഹുമ്മഗ്ഫിര്‍ലഹു’ എന്ന സര്‍വ്വനാമം പുല്ലിംഗമായി ഉപയോഗിക്കേണ്ടതു മയ്യിത്ത് പുരുഷന്റേതാണെങ്കിലാണ്. സ്ത്രീയുടെ മയ്യിത്താണെങ്കില്‍ ‘ഇഗ്ഫിര്‍ ലഹാ’ എന്നു സ്ത്രീലിംഗപദം ഉപയോഗിക്കണം. ഒരു വ്യക്തി എന്ന നിലക്ക് ‘ലഹു’ ഉപയോഗിച്ചു സ്ത്രീക്കു വേണ്ടിയും പ്രാര്‍ഥിക്കാം എന്ന് അഭിപ്രായമുണ്ട്. അതേപോലെ ഒന്നിലേറെ മയ്യിത്തിനുവേണ്ടി നിസ്കരിക്കുമ്പോള്‍ ‘അല്ലാഹുമ്മഗ്ഫിര്‍ലഹും’ എന്നു ബഹുവചനം ഉപയോഗിക്കണം.

മറഞ്ഞ മയ്യിത്തിന്റെ മേല്‍ നിസ്കരിക്കുമ്പോള്‍ നിയ്യത്തില്‍ മാറ്റം വരും. മയ്യിത്ത് മു ന്നില്‍ വെച്ചു നിസ്കരിക്കുമ്പോള്‍ ഈ മയ്യിത്തിന്റെ മേല്‍ എന്നു കരുതിയാല്‍ മതി. ഇന്ന ആളുടേതെന്നു വ്യക്തമാക്കേണ്ട. മറഞ്ഞ മയ്യിത്താണെങ്കില്‍ പേരുകൊണ്ടോ മറ്റോ ആളെ നിജപ്പെടുത്തണം. ഇമാമിന്റെ കൂടെ നിസ്കരിക്കുകയാണെങ്കില്‍ ‘ഇമാം നിസ്കരിക്കുന്ന മയ്യിത്തിന്റെ മേല്‍ ഫര്‍ളായ നിസ്കാരം നാല് തക്ബീറോടെ ഞാന്‍ നിസ്കരിക്കുന്നു’ എന്നു കരുതിയാല്‍ മതി. ജമാഅത്തായി നിസ്കരിക്കുമ്പോള്‍ ഇമാമിന്റെ കൂടെ എന്നു കരുതല്‍ നിര്‍ബന്ധമാണെന്നറിയാമല്ലോ.

ജമാഅത്തായി നിസ്കരിക്കുമ്പോള്‍ മയ്യിത്ത് പുരുഷന്റേതാണെങ്കില്‍ ഇമാം തലയുടെ ഭാഗത്തു നില്‍ക്കണം. സ്ത്രീയുടേതാണെങ്കില്‍ നടുഭാഗത്താണ് നില്‍ക്കേണ്ടത്. പ്രസവസംബന്ധമായ കാരണത്താല്‍ മരിച്ച ഒരു സ്ത്രീയുടെ മധ്യത്തില്‍ നിന്നുകൊണ്ടു നബി (സ്വ) നിസ്കരിച്ചതായി ബുഖാരി(റ) നിവേദനം ചെയ്തിട്ടുണ്ട്. സ്ഥലത്തില്ലാത്ത മയ്യിത്തിനുവേണ്ടി നിസ്കരിക്കുന്ന ഒരാള്‍ക്കു സ്ഥലത്തുള്ള മയ്യിത്തിനുവേണ്ടി നിസ്കരിക്കുന്ന ആളെ തുടരാം. മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുക. മരണം സംഭവിച്ച നാട്ടിലെ ആള്‍ മയ്യിത്തിന്റെ സാന്നിദ്ധ്യത്തില്‍ വെച്ചു നിസ്കരിച്ചാലേ സാധുവാകൂ. ആ നാട്ടിനു പുറത്തുള്ളവര്‍ക്കു മറഞ്ഞ മയ്യിത്തായി കരുതി നിസ്കരിക്കാം.

മരിച്ച സ്ഥലത്തു പോകാനോ മയ്യിത്തിന്റെ സാന്നിദ്ധ്യത്തില്‍ നിസ്കരിക്കാനോ രോഗം കാരണമോ മറ്റോ കഴിയാതെ വന്നാല്‍ മറഞ്ഞ മയ്യിത്തായി കരുതി നാട്ടിലുള്ളയാള്‍ക്കു നിസ്കരിക്കാം

സുന്നത് നമസ്കാരങ്ങള്‍

റവാതിബ് സുന്നത്

ഒരു ദിവസത്തെ റവാതിബ് ആകെ ഇരുപത്തിരണ്ടാണ്. ഇതില്‍ വെള്ളിയാഴ്ചയും ഒഴിവല്ല. റവാതിബുകള്‍ ളുഹ്റിന് മുമ്പ് 4, ശേഷവും 4, അസ്വ്റിമു മുമ്പ് 4, മഗ്രിബിന് മുമ്പ് 2, ശേഷം 2. ഇശാഇന് മുമ്പ് 2, ശേഷം 2, സ്വുബ്ഹിന് മുമ്പ് 2.

വീത്റ് നമസ്കാരം

എല്ലാ രാത്രിയിലും വീത്റ് നിസ്കാരമുണ്ട്. ഏറ്റം കുറഞ്ഞത് ഒരു റക്അത്. കൂടിയാല്‍ 11 റക്അത്. വിത്റ് ശക്തമായ സുന്നതാണെന്ന് ഇമാംശാഫി ഈ(റ)പറയുമ്പോള്‍ വാജിബാണെന്ന് അബൂഹനീഫഃ(റ)പറയുന്നു. ആകയാല്‍ ഉപേക്ഷിക്കരുത്. വിത്റ് നി സ്കരിച്ചേ വേദി വിട്ടുപോകാവൂ. വിത്റിന്റെ സമയം ഇശാ നിസ്കരിച്ചശേഷം ഫജ്റുസ്സ്വാദിഖ് വരെയാണ്. വിത്റ് നിസ്കരിച്ചശേഷം തന്റെ ഇശാഅ് ബാത്വിലായിരുന്നു എന്ന് ബോദ്ധ്യപ്പെട്ടാല്‍ വിത്റിനെ മടക്കി നിസ്കരിക്കണം. വിത്റ് റമളാനില്‍ ജമാഅതായി നിര്‍വ്വഹിക്കല്‍ സുന്നതാണ്. മറ്റു മാസങ്ങളില്‍ ഒറ്റക്ക് നിസ്കരിക്കണം.

തഹജ്ജുര്‍ദ് നിസ്കാരം രാത്രിയില്‍ ഉറങ്ങിയെഴുന്നേറ്റ് നിസ്കരിക്കുന്നതാണ്. എത്രയുമാവാം. പെരുന്നാള്‍ നിസ്കാരം, രണ്ടു ഗ്രഹണ നിസ്കാരം, മഴയെ തേടുന്ന നിസ്കാരം, തറാവീഹ് നിസ്കാരം തുടങ്ങിയവ ജമാഅത്ത് സുന്നതുള്ള നിസ്കാരമാണ്.

തഹിയ്യത് നിസ്കാരം.

പള്ളിയില്‍ കയറിയാല്‍ ഇരിക്കുന്നതിന് മുമ്പ് രണ്ട് റക്അത് നിസ്കാരമുണ്ട്. പേര് തഹിയ്യത് നിസ്കാരം. പള്ളിയില്‍ ജമാഅത് തുടങ്ങാന്‍ സമയമടുത്തുവെങ്കില്‍ ഇതില്‍ പ്രവേശിക്കരുത്.തഹിയ്യത്, ഇസ്തിഖാറതിന്റെ രണ്ട്റക്അത്, ഇഹ്റാമിന്റെ മുമ്പായുള്ള രണ്ട് റക്അത്, വുളുവിന്റെ രണ്ട്റക്അത് ഇവയെല്ലാം ഒരു ഫര്‍ളിന്റെയോ ഇതര സുന്നതിന്റെയോ ഉള്ളില്‍ കൂടി പ്രതിഫലം നേടാനാവുന്ന നിസ്കാരങ്ങളാണ്.

യാത്രക്കാരുടെ നമസ്കാരം

ഹജ്ജ് യാത്ര വേളയില്‍ മാത്രമല്ല എല്ലാ യാത്രകളിലും നിസ്കാരം ജംഉം ഖസ്വ്റും ആക്കി നിര്‍വഹിക്കാനുള്ള ആനുകൂല്യം ഇസ്ലാം നല്‍കിയിരിക്കുന്നു. കൃത്യനിഷ്ഠയോടെ നിസ്കരിക്കുന്ന പലരും യാത്ര സന്ദര്‍ഭങ്ങളില്‍ നിസ്കാരം ഉപേക്ഷിക്കുകയും പിന്നീട് ഖള്വാഅ് വീട്ടുക യും ചെയ്യുന്ന സമ്പ്രദായം വളരെ കുറ്റകരമാകുന്നു. അനുവദിച്ച സമയത്തില്‍ നിന്നും നിസ് കാരം പിന്തിക്കുന്നത് വന്‍കുറ്റമാണ്. ഖള്വാഅ് വീട്ടിയത് കൊണ്ട് മാത്രം കുറ്റം ഇല്ലാതാവുകയില്ല. ജംഉം ഖസ്വ്റും ആക്കുന്ന ആനുകൂല്യം പഠിച്ചുവെച്ചാല്‍ പലവര്‍ക്കും നിസ്കാരം ഖള്വാഅ് ആക്കേണ്ടിവരില്ല.

 

ജംഉം ഖസ്വ്റും

നാല് റക്അത്തുള്ള ളുഹ്ര്‍, അസ്വര്‍, ഇശാഅ് എന്നീ നിസ്കാരങ്ങള്‍ രണ്ട് റക്അത്താക്കി ചുരുക്കി നിസ്കരിക്കുന്നതിനാണ് ഖസ്വ്ര്‍ എന്ന് പറയുന്നത്. ളുഹ്റും അസ്വ്റും രണ്ടിലൊന്നിന്റെ സമയത്തും മഗ്രിബും ഇശാഉം രണ്ടിലൊന്നിന്റെ സമയത്തും നിസ്കരിക്കുന്നതിന് ജംഅ് എന്നും പറയുന്നു. സ്വുബ്ഹി നിസ്കാരത്തിന് ജംഉം ഖസ്വ്റും, മഗ്രിബിന് ഖസ്വ്റും ബാധകമല്ല. രണ്ട് നിസ്കാരവും കൂടി ആദ്യ നിസ്കാരത്തിന്റെ സമയത്ത് നിസ്കരിക്കുന്നതിന് ജംഉത്തഖ്ദീം (മുന്തിച്ച് ജംആക്കുക) എന്നും രണ്ടും കൂടി രണ്ടാമത്തേതിന്റെ സമയത്ത് നിസ്കരിക്കുന്നതിന്  ജംഉത്തഅ്ഖീര്‍ (പിന്തിച്ച് ജംആക്കുക) എന്നും പറയുന്നു. യാത്ര ആരംഭിക്കുന്ന പ്രദേശത്തിന്റെ അതിര്‍ത്തി കടന്ന മുതല്‍ ഈ ആനുകൂല്യം തുടങ്ങുന്നു. യാത്ര അവസാനി ക്കും മുമ്പ് നിസ്കാരം പൂര്‍ത്തിയാവുകയും വേണം.

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate