অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തൃശൂര്‍ നഗരസഭ

ഇന്ത്യക്ക് വഴികാട്ടിയായി എന്നും രണ്ടടി മുന്നില്‍ നടന്നിട്ടുള്ള കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന ഖ്യാതിയിലാണ് തൃശൂര്‍ ചരിത്രത്തില്‍ ഇടം തേടുന്നത്. മനുഷ്യസാഹോദര്യത്തിന്റെ ഒരു മഹാമാതൃക പോലെയാണ് തൃശൂര്‍ പട്ടണം ഉയര്‍ന്നുവന്നത്. കൊച്ചിമഹാരാജാവായിരുന്ന ശക്തന്‍തമ്പുരാനാണ് ഏതാണ്ട് രണ്ടരനൂറ്റാണ്ട് മുമ്പ് ഒരു കുന്നുംപുറം പോലെ കിടന്നിരുന്ന തൃശൂരിനെ അതീവസുന്ദരമായ ആധുനിക നഗരമാക്കി ആസൂത്രണം ചെയ്തത്.

തേക്കിന്‍കാടിനു ചുറ്റും അദ്ദേഹം തീര്‍ത്ത പാത കേരളത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്കാരികധാരകളെ സമന്വയിപ്പിക്കുന്നതു കൂടിയായിരുന്നു. കൊച്ചിയില്‍ നിന്ന് ക്രിസ്ത്യാനികളെ ഇവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു. പള്ളി പണിയാനും കച്ചവടത്തിനും വേണ്ട സൌകര്യം ഉണ്ടാക്കിക്കൊടുത്തപ്പോള്‍ കേരളസമൂഹം മതേതരമായ ഒരു നഗരത്തിന് ജന്മം നല്‍കുകയായിരുന്നു. ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഇടനാട്ടു പ്രദേശമാണ് തൃശൂര്‍.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനും മാനവീയതാവാദിയുമായിരുന്ന അപ്പന്‍തമ്പുരാന്റെ സാന്നിദ്ധ്യം തൃശൂരിന് മനുഷ്യസാഹോദര്യത്തിന്റെയും സംസ്കാരത്തിന്റെയും മഹനീയമായ ഈണം നല്‍കുകയായിരുന്നു. വിജ്ഞാനത്തെയും വിവരവിനിമയ സംവിധാനങ്ങളെയും ജനാധിപത്യവല്‍ക്കരിച്ച അച്ചുകൂട സംസ്കാരം എന്ന തൃശൂരിന്റെ സവിശേഷതയില്‍ അപ്പന്‍ തമ്പുരാന്റെ കര്‍മ്മമണ്ഡലമാണ് പ്രതിഫലിക്കുന്നത്. അങ്ങനെയാണ് തൃശൂര്‍ സാംസ്കാരിക സ്ഥാപനങ്ങളുടെ നഗരിയെന്ന സവിശേഷതയിലേയ്ക്കു ചുവടുവെയ്ക്കുന്നത്. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ ആസ്ഥാനകോവിലായ വടക്കുംനാഥ ക്ഷേത്രത്തിനു ചുറ്റും പുത്തന്‍പള്ളിയും ലൂര്‍ദ്ദു പള്ളിയും ജൂമാമസ്ജിദും മതസാഹോദര്യത്തിന്റെ അലകളുയര്‍ത്തി നില്‍ക്കുന്നു. അതോടൊപ്പം കേരള സാഹിത്യ അക്കാദമിയും സംഗീതനാടക അക്കാദമിയും ലളിതകലാ അക്കാദമിയും ശക്തന്‍തമ്പുരാന്റെ കൊട്ടാരവും ആര്‍ക്കിയോളജിക്കല്‍ മ്യൂസിയവും മനുഷ്യസംസ്കാരത്തിന്റെ ഔന്നത്യം പ്രദര്‍ശിപ്പിച്ച് ഇവിടെ നിലനില്‍ക്കുന്നു.

പൊതുവിവരങ്ങള്‍

ജില്ല
:
തൃശ്ശൂര്‍
വിസ്തീര്‍ണ്ണം
:
101.42(ച.കി.മീ)
കോര്‍പ്പറേഷന്‍
ഡിവിഷനുകളുടെ എണ്ണം
:
55
ജനസംഖ്യ
:
317474 (2001 സെന്‍സസ്)
പുരുഷന്‍മാര്‍
:
154188 (2001 സെന്‍സസ്)
സ്ത്രീകള്‍
:
163286 (2001 സെന്‍സസ്)
ജനസാന്ദ്രത
:
5897 (2001 സെന്‍സസ്)
സ്ത്രീ : പുരുഷ അനുപാതം
:
1086 : 1000
മൊത്തം സാക്ഷരത
:
95.61%
സാക്ഷരത (പുരുഷന്‍മാര്‍)
:
97.26%
സാക്ഷരത (സ്ത്രീകള്‍)
:
94.12%
Source : Census data 2001.
മേയര്‍
പേര്
:
ഐ പി പോള്‍
ഫോണ്‍ (ആപ്പീസ്)
:
0487 2423375
ഫോണ്‍ (വീട്)
:
0487 2336185

കലയും സംസ്കാരവും

 

വാസ്തുകലാ സംബന്ധമായ ഐതിഹ്യം
ആദ്യകാലത്ത് ഒരു തച്ചുശാസ്ത്രവിദഗ്ധനുണ്ടായിരുന്നു. അദ്ദേഹം ഒട്ടനവധി വീടുകളും അമ്പലങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിനും വീട്ടുകാര്‍ക്കും നല്ലൊരു സാമ്പത്തികസ്ഥിതി ഇല്ലാത്തതുമൂലം അയാള്‍ മഹാലക്ഷ്മിയോട് പ്രാര്‍ത്ഥിക്കുമായിരുന്നു. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിനും, വീടിന് ഐശ്വര്യം ഉണ്ടാകുന്നതിനുംവേണ്ടിയായിരുന്നു പ്രാര്‍ത്ഥന. ഒരു ദിവസം അയാള്‍ ജോലികഴിഞ്ഞ് വരുമ്പോള്‍ അയാളില്‍ കനിവുതോന്നിയ മഹാലക്ഷ്മി അയാളുടെകൂടെ വീട്ടിലേക്കുവന്നു. മറ്റേതോ സ്ത്രീയാണ് തന്റെ ഭര്‍ത്താവിന്റെ കൂടെയുള്ളതെന്നുകരുതി ഇയാളുടെ ഭാര്യ ശാപവാക്കുകള്‍ പറഞ്ഞുപുറത്താക്കി. ഇവരില്‍ അസംതൃപ്തയായി തിരിച്ചുപോകുകയായിരുന്ന മഹാലക്ഷ്മി കണ്ടത് തന്ന ഭക്തിപൂര്‍വ്വം പൂജിക്കുന്ന ഒരു ‘തട്ടാന്‍' കുടുംബത്തേയാണ്. അവരില്‍ സംതൃപ്തയായ ദേവി അവരെ അനുഗ്രഹിച്ചുവെന്നും അറിയപ്പെടുന്നു. അതുകൊണ്ട് തച്ചുകുടുംബങ്ങളില്‍ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയില്‍ എത്തുന്നവര്‍ വളരെ കുറവാണ്.

വടക്കുന്നാഥ ക്ഷേത്രം ഉണ്ടായ ഐതിഹ്യം
പരമശിവന്റെ ശിഷ്യനായ പരശുരാമന്‍ വെണ്‍മഴു എറിഞ്ഞ് കേരളക്കര ഉണ്ടായി. ഈ സന്തോഷ വാര്‍ത്ത ഗുരുവായ പരമശിവനോട് പറയുന്നതിന് പരശുരാമന്‍ കൈലാസത്തില്‍ ചെന്നപ്പോള്‍ ഭഗവാന്‍ ശ്രീപരമേശ്വരനും പാര്‍വ്വതിയും അന്തപ്പുരത്തില്‍ ആയിരുന്നു.കാവലിനായി ഗണപതിയെ പടിക്കല്‍ നിര്‍ത്തിയിരുന്നു.അകത്തുകടക്കുവാന്‍ തുനിഞ്ഞ പരശുരാമനെ ഗണപതി തടഞ്ഞുനിര്‍ത്തി. ഇതിനെതുടര്‍ന്ന് രണ്ടുപേരും വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന ഗണപതിയുടെ ഒരു കൊമ്പ് മുറിഞ്ഞുവീണു. ഈ സമയം മൂന്നുലോകങ്ങളും പ്രകമ്പനംകൊണ്ടു. ഗണപതിയുടെ ഹളവും കരച്ചിലും കേട്ട് ശ്രീപാര്‍വ്വതി വന്ന് ഗണപതിയെ മടിയില്‍വെച്ച് കാര്യങ്ങള്‍ ആരായുകയും സംഭവിച്ച കഥകള്‍ ഗണപതി അമ്മയെ ധരിപ്പിക്കുകയും ചെയ്തു. ഇതില്‍ ക്ഷുഭിതയായ ദേവി ഭര്‍ത്താവായ ശിവനോട് ദേഷ്യപ്പെടുകയും പരിഭവിക്കുകയും ചെയ്തു. ഭഗവാന്‍ വിഷമിച്ചുനില്‍ക്കുമ്പോള്‍ മഹാവിഷ്ണുവും മഹാലക്ഷ്മിയും അവിടെ പ്രത്യക്ഷപ്പെടുകയും പാര്‍വ്വതിദേവിയോട് ശിഷ്യനേയും മകനേയും വേറിട്ട് കാണരുത് എന്നും വാക്കുതര്‍ക്കം സുബ്രഹ്മണ്യനും ഗണപതിയും തമ്മിലാണെങ്കില്‍ ഇങ്ങനെ പറയുമോ എന്നു ചോദിച്ചപ്പോള്‍ പാര്‍വ്വതിദേവിക്ക് മാനസാന്തരം ഉണ്ടായി. അങ്ങനെ എല്ലാവരും കൂടി സന്തോഷത്തോടൂകൂടി കേരളം സന്ദര്‍ശിക്കുവാന്‍ യാത്ര പുറപ്പെട്ടു. ശിവകുടുംബം പടുകൂറ്റന്‍ കാളയുടെ പുറത്തും ശിഷ്യഗണങ്ങള്‍ പിന്നാലെയും യാത്ര തുടര്‍ന്നു. യാത്രമദ്ധ്യേ തേക്കിന്‍കാട്ടില്‍ വിശ്രമിക്കാനായി കാള കിടന്നു. ശിവന്‍ കാളയുടെ അടുത്തും പാര്‍വ്വതിദേവി കാളയുടെ പുറകുവശത്തും ഇരുന്നു. ഗണപതിയും മറ്റുഭൂതഗണങ്ങളും ഓരോ സ്ഥലങ്ങളിലായി ഇരുന്നുവെന്നും ഈ ഓര്‍മ്മക്കായിട്ടാണ് അവിടെ അമ്പലം പണികഴിപ്പിച്ചതെന്നുമാണ് ഐതിഹ്യം.

അമ്പലം പണികഴിപ്പിക്കാന്‍ പൈസ എവിടെ നിന്നും കിട്ടും എന്ന് ആലോചിച്ചപ്പോള്‍ ഒരു ഗൌളി ഗണപതി ഇരുന്ന വശത്തായി ഒരു വട്ടം വരച്ചു. അവിടെ കുഴിച്ചപ്പോള്‍ നിധി കിട്ടിയെന്നും ഇതുകൊണ്ടാണ് അമ്പലത്തിന്റെ പണിപൂര്‍ത്തീകരിച്ചതെന്നും പറയപ്പെടുന്നു.

 

ആരോഗ്യം

 

തൃശ്ശൂര്‍കോര്‍പ്പറേഷനുള്ളിലെ പ്രധാന ആശുപത്രികള്‍

ഗവണ്‍മെന്റ് മേഖല :-

1) മെഡിക്കല്‍കോളേജ് - മുളങ്കുന്നത്തുകാവ്.

2) ജില്ലാ ആശുപത്രി - തൃശ്ശൂര്‍ റൌണ്ട്

3) മാനസികാരോഗ്യ ആശുപത്രി - പടിഞ്ഞാറെ കോട്ട

4) ഇ.എസ്.കെ. ആശുപത്രി - ഒളരി

5) ജില്ലാആയുര്‍വ്വേദ ആശുപത്രി

6) ജില്ലാഹോമിയോ ആശുപത്രി

സഹകരണമേഖല :-

1)ജില്ലാസഹകരണ ആശുപത്രി - തൃശ്ശൂര്‍ റൌണ്ട് 

സ്വകാര്യമേഖല :-

1)അശ്വിനി ആശുപത്രി - തൃശ്ശൂര്‍

2) ജി.ഇ.എം. ആശുപത്രി

3) രാജി നഴ്സിംഗ് ഹോം

4) മെഡിക്കല്‍ സെന്റര്‍

5) സരോജ നഴ്സിംഗ് ഹോം

6) കാര്‍ത്ത്യായനി നഴ്സിംഗ് ഹോം

7) ജൂബിലി മിഷന്‍ ആശുപത്രി

8) ബാല്യ ആശുപത്രി

9) മെട്രോപൊളിറ്റിന്‍ ആശുപത്രി

10) ട്രിച്ചൂര്‍ നഴ്സിംഗ് ഹോം

11) നമ്പീശന്‍സ് ആശുപത്രി

12) വിജയശ്രീ കണ്ണാശുപത്രി

13) വെസ്റ് ഫോര്‍ട്ട് ആശുപത്രി

14) പ്രശാന്തി ആശുപത്രി

15) വെസ്റ്ഫോര്‍ട്ട് ബി - ടെക്

16) സെന്റ്മേരീസ് ആശുപത്രി

17) കെ.എം.എം.ക്ളിനിക്

18) ഹാര്‍ട്ട് ആശുപത്രി

19) മദര്‍ ഹോസ്പിറ്റല്‍

20) എലൈറ്റ് ആശുപത്രി

21) ബ്ളഡ് ബാങ്ക് വില്‍വട്ടം

22) എല്‍.ആര്‍.കെ.എ.ആയുര്‍വേദ ആശുപത്രി - വില്‍വട്ടം

 

കൃഷി

 

കര്‍ക്കിടകമാസത്തില്‍ വീടിന്റെ ഐശ്വര്യത്തിനു വേണ്ടി പാടത്തുപോയി പുതിയനെല്ലിന്റെ പഴുത്ത കതിര് പൊട്ടിച്ച് കൊണ്ട്വന്ന് പടിയുടെ പുറത്ത് കളം മെഴുകി അതില്‍ കൊണ്ടുവക്കും കൂടെയുള്ള ആള്‍ കൊമ്പോറത്തില്‍ വെച്ച് ഈ ആളുകളുടെ തലയില്‍ വീണ്ടും ഏറ്റികൊടുക്കും. ഇത് പിന്നീട് വീടിന്റെ മുറ്റത്ത് ചാണകം കൊണ്ട് മെയവുകി ചാന്തണിഞ്ഞ് വിളക്ക് കൊളുത്തി വച്ച് കളത്തില്‍ കൊണ്ടുവക്കും. എന്നിട്ട് അതിന്റെ ചുറ്റും നടന്ന് ഇല്ലംനിറ, വല്ലംനിറ, പെട്ടിനിറ, വട്ടിനിറ, പത്തായംനിറ-നിറ എന്ന് മൂന്ന് പ്രാവശ്യം ചൊല്ലിയിട്ട് ഈ കതിരിനെ പൂജിക്കും. പിന്നീട് ഇല്ലി, നെല്ലി, ആല്, മാവ്, എന്നിവ വച്ച് വയറ വള്ളി കൊണ്ട് കൂട്ടി കെട്ടി വീടിന്റെ മച്ചില്‍ തൂക്കിയിടും. കര്‍ക്കിടക മാസത്തിലെ വാവ് കഴിഞ്ഞ് ആദ്യത്തെ ഞായറാഴ്ചയാണ് ഈ ചടങ്ങുകള്‍ നടത്തുന്നത്.

 

വ്യവസായം

 

ഒല്ലൂര്‍ പാക്കിംഗ്
പാക്കിംഗ് കെയ്സ് വ്യവസായത്തിന് പ്രസിദ്ധമാണല്ലോ ഒല്ലൂര്‍. ഈ വ്യവസായത്തിന് ആരംഭം കുറിച്ചത് തന്റെ പൂര്‍വ്വികനായ കാട്ടൂക്കാരന്‍ ദേവസി കുരിയ ആയിരുന്നന്ന് ശ്രീ.ലോനപ്പന്‍ പറഞ്ഞു. ഒന്നാം ലോക മഹായുദ്ധകാലത്ത് ബ്രട്ടീഷുകാര്‍ക്ക് പാക്കിങ്ങ് കെയ്സുകള്‍ ആവശ്യമായിരുന്ന കാലഘട്ടത്തില്‍ ആണ് ശ്രീ. ദേവസി കുരിയ ഈ വ്യവസായം ആരംഭിച്ചത്.

കേരളത്തില്‍ ടിപ്പുസുല്‍ത്താന്റെ പടയോട്ടം ഉണ്ടായതായും പടയോട്ടക്കാലത്ത് ഒരിക്കല്‍ ഒല്ലൂരില്‍ ടിപ്പുസുല്‍ത്താന്‍ വന്നതായും ഒല്ലൂര്‍ പള്ളിക്ക് തീവെച്ചതായും ലോനപ്പന്‍ ഓര്‍ക്കുന്നു. ആ തീവെപ്പില്‍ പള്ളിയുടെ മേല്‍ക്കൂരക്ക് കേടുസംഭവിച്ചു.

ഒരിക്കല്‍ തൃശൂരില്‍ മഹാത്മാഗാന്ധി വരികയുണ്ടായി. അക്കൂട്ടത്തില്‍ അദ്ദേഹം ഒല്ലൂരിലും വന്നു. അന്ന് ലോനപ്പന്‍ ചിത്രകല പഠിക്കുന്നതിനായി തൃശൂരിലായിരുന്നു. ഇദ്ദേഹം പഠിക്കുന്ന ചിത്രകലാ സ്കൂളിലെ താഴത്തെ നിലയില്‍ ഗാന്ധിജിക്ക് സ്വീകരണം ഒരുക്കി. അവിടെ ജനങ്ങളാല്‍ തിങ്ങിനിറഞ്ഞിരുന്നു. ഏവരും അക്ഷമരായി ഗാന്ധിജിയുടെ ആഗമനവും പ്രതീക്ഷിച്ച് നില്‍ക്കുകയാണ്. അന്നരം എവിടെനിന്നാ ഒരു കാള അവിടെ വന്നുപെട്ടു. ജനങ്ങളുടെ ശബ്ദാരവം കൊണ്ട് ഭയചകിതനായ കാള പരക്കംപായുവാന്‍ തുടങ്ങി. പുറത്തുകടക്കാന്‍ മറ്റൊരുവഴിയും കാണാതെ കാള ഗാന്ധിജിക്ക് സ്വീകരണം നല്‍കാന്‍ ഒരുക്കിയിരുന്ന വേദിയിലേക്കാണ് പാഞ്ഞത്. ജനങ്ങളുട തിക്കും തിരക്കും കേട്ടവരെല്ലാം ഗാന്ധിജി വന്നു എന്നാണ് വിചാരിച്ച് മുദ്രാവാക്യം വിളിച്ചു. പക്ഷേ വേദിയിലേക്ക് ഓടിക്കയറിയത് പ്രസ്തുത കാളയായിരുന്നു.

അന്നുകാലത്ത് കല്‍ക്കരിയുപയോഗിച്ച് ബസ് ഓടിച്ചിരുന്നു. ഇതിനെ കരിവണ്ടി എന്നാണ് പറഞ്ഞിരുന്നത്.

 

വാണിജ്യം

 

നാണയങ്ങളുടെ വരവിനു മുന്‍പ് സാധനങ്ങള്‍ക്കു പകരം മറ്റൊരു സാധനം എന്ന സമ്പ്രദായമാണ് നിലവില്‍ നിന്നിരുന്നത്. ഒല്ലൂറ് പ്രദേശത്ത് വ്യവസായങ്ങള്‍ മുഖമുദ്രയായി മാറിയപ്പോള്‍ പണത്തിന് ആവശ്യക്കാരുണ്ടായി. പണം കടം കൊടുക്കുന്ന വ്യക്തികള്‍ തന്നെ വ്യവസായികളായി മാറി. ഇതുമൂലം വ്യവസായം ഇവരില്‍ തന്നെ കേന്ദ്രീകരിച്ചു. വ്യക്തികള്‍ പണം കടം കൊടുക്കുന്നതിന് ചില പരിമിതികള്‍ ഉണ്ട്. ഈ സ്ഥിതി കണ്ടപ്പോള്‍ ഒല്ലൂരിലെ കച്ചവട മനസ്സുള്ള ഒരു വിഭാഗം ആളുകള്‍ പണമിടപാട് ഒരു സ്ഥാപനത്തിലൂടെ നടത്തുവാന്‍ തീരുമാനിച്ചു. ആ സ്ഥാപനത്തിന്റെ പങ്കാളികള്‍ കൂടി തീരുമാനിച്ച് നടത്തുന്ന പണമിടപാടിന് പോരായ്മകളും പരിമിതികളും ഉണ്ടായിരുന്നു. ഇവിടെയാണ് ബാങ്കുകളുടെ രംഗ പ്രവേശം ഉണ്ടായത്.

ഞങ്ങളെ ബന്ധപെടുക

 

രാജന്‍ ജെ പല്ലന്‍
മേയര്‍ 
ജോസ് വില്ല,

കുണ്ടുവറ,ചെമ്പുക്കാവ്
തൃശ്ശൂര്‍‌.

ഫോണ്‍:0487 2422070, 0487-2423375, 9447024233

mayor@corporationofthrissur.org

കെ എം ബഷീര്‍
സെക്രട്ടറി
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍

ഫോണ്‍: 0487 2422070, 0487-2423522
ഇ-മെയില്‍: secretary@corporationofthrissur.org

വിവരാവകാശ നിയമം

 

വിവരാവകാശ നിയമം - 2005

പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സര്‍ക്കാര്‍ സഹായധനം നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കല്‍ , സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ , ഏതു പദാര്‍ത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കല്‍ , കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍ , പ്രിന്റൌട്ടുകള്‍ ,  ഫ്ലോപ്പികള്‍ , ഡിസ്കുകള്‍ , ടേപ്പുകള്‍ , വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തില്‍ പകര്‍പ്പായി ലഭിക്കാനും ഏതൊരു പൌരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് വിവരം ലഭിക്കേണ്ടവര്‍ 10 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. രേഖാമൂലമോ ഇലക്ട്രോണിക് മാധ്യമം വഴിയോ അപേക്ഷ നല്‍കാം. അപേക്ഷ എഴുതി നല്കാന്‍ കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി അപേക്ഷ തയ്യാറാക്കുന്നതിന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സഹായിക്കണം. അപേക്ഷകന്‍ വിവരം തേടുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തേണ്ടതില്ല. ബന്ധപ്പെടുന്നതിനുള്ള വിലാസം മാത്രമേ അപേക്ഷയില്‍ കാണിക്കേണ്ടതുള്ളു. വിവരങ്ങളും രേഖകളും ലഭിക്കുന്നതിനുള്ള ഫീസുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരെ അവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കുന്ന പക്ഷം നിര്‍ദ്ദിഷ്ട ഫീസ് ഈടാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷകന് വിവരം നല്‍കണം. അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വഴി ലഭിച്ച അപേക്ഷയാണെങ്കില്‍ 35 ദിവസത്തിനകം വിവരം നല്‍കിയാല്‍ മതി. എന്നാല്‍ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്യ്രത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കില്‍ അത് 48 മണിക്കൂറിനകം നല്‍കിയിരിക്കണം. ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലെങ്കിലോ അപൂര്‍ണ്ണവും അവാസ്തവവുമായ വിവരമാണ് കിട്ടിയതെങ്കിലോ അക്കാര്യത്തില്‍ പരാതിയുള്ള വ്യക്തിക്ക് അപ്പീല്‍ സംവിധാനവും നിയമത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. നിയമം അനുശാസിക്കും വിധം വിവരം നല്‍കുന്നില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടികളും നിയമം വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷനാണ് വിവരാവകാശ നിയമം നടപ്പിലാക്കുന്നതും അവയിലെ പരാതികള്‍ തീര്‍പ്പാക്കുന്നതും ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതുമായ അധികാരസ്ഥാനം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പൊതു ജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഒരു ഇന്‍ഫര്‍മേഷന്‍ ഓഫീസറേയും ഒരു അപ്പലേറ്റ് അതോറിറ്റിയേയും നിശ്ചയിക്കാറുണ്ട്.സാധാരണ ഗതിയില്‍:

പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍- മുനിസിപ്പല്‍ സെക്രട്ടറിയുടെ പി.എ ആയിരിക്കും
അപ്പലേറ്റ് അതോററ്റി മുനിസിപ്പല്‍ സെക്രട്ടറിയും ആയിരിക്കും
സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍

വെബ് സൈറ്റ് http://keralasic.gov.in/

സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍
Email
sic@kerala.nic.in

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate