অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കലാസാംസ്ക്കാരികം

കലാസാംസ്കാരിക ചരിത്രം

ചിരപുരാതനമായ സാംസ്കാരിക പാരമ്പര്യമുള്ള ഒരു നഗരമാണ് തിരുവനന്തപുരം. കേരള സംസ്ക്കാരത്തിന്റെ വളര്‍ച്ചയ്ക്കു വിലപ്പെട്ട പല സംഭാവനകളും ഈ നഗരത്തിലൂടെ ലഭിച്ചിട്ടുണ്ട്. തിരുവിതാംകൂറില്‍ നിലനിന്നിരുന്ന അതിപുരാതനമായ ലിപികളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു വട്ടെഴുത്ത് ലിപി. ഉത്രാടം തിരുനാള്‍ മഹാരാജാവിന്റെ കാലം വരെ തിരുവിതാംകൂറില്‍ ഔദ്യോഗിക രേഖകളില്‍ വട്ടെഴുത്താണ് ഉപയോഗിച്ചിരുന്നത്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുവിതാംകൂറിന്റെ തലസ്ഥാനം തിരുവനന്തപുരമാക്കിയപ്പോള്‍ ധാരാളം കലാകാരന്‍മാരും കവികളും തിരുവനന്തപുരത്ത് താമസിച്ചിരുന്നതായി കാണാം. കുഞ്ചന്‍ നമ്പ്യാര്‍, ഉണ്ണായി വാര്യര്‍, രാമപുരത്തു വാര്യര്‍ എന്നിവര്‍ ഇവരില്‍ എടുത്തു പറയേണ്ടവരാണ്. വഞ്ചി രാജവംശത്തിന്റെ ആസ്ഥാനമായതു മുതല്‍ തന്നെ തിരുവനന്തപുരം കേരളത്തിലെ ഏറ്റവും വലിയ സംഗീത കേന്ദ്രമായി വളരാന്‍ തുടങ്ങിയിരുന്നു. പക്ഷേ സ്വാതിതിരുനാളിന്റെ കാലത്താണ് കര്‍ണാടക സംഗീതത്തിന്റെ പരമ പ്രധാന കേന്ദ്രമായി തിരുവനന്തപുരം മാറിയത്. കലാ പ്രോത്സാഹനത്തിന് പ്രശസ്തിയാര്‍ജ്ജിച്ച രാജകുടുംബമാണ് തിരുവിതാംകൂര്‍ രാജകുടുംബം. കാര്‍ത്തിക തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് ‘ബാലരാമഭാരതം’ എന്ന പേരില്‍ ഒരു നാട്യശാസ്ത്രഗ്രന്ഥവും അനേകം ആട്ടക്കഥകളും ചില കീര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്. 
തിരുവനന്തപുരം നഗരത്തിന്റെ സാംസ്കാരിക വളര്‍ച്ചയ്ക്ക് സ്വാതി തിരുനാള്‍ രാമവര്‍മ നല്‍കിയ സംഭാവനകള്‍ എടുത്തു പറയേണ്ട ഒന്നാണ്. മുന്‍സിഫ് കോടതികള്‍, ജില്ലാ കോടതികള്‍,  ആശുപത്രികള്‍, ഗ്രന്ഥശാലകള്‍, നക്ഷത്ര ബംഗ്ലാവ്, ഗവണ്‍മെന്റ് ഇംഗ്ലീഷ് സ്കൂള്‍ എന്നിവ സ്ഥാപിച്ചതിലൂടെ തിരുവനന്തപുരം നഗരം സാംസ്കാരികമായി വളരുകയായിരുന്നു. സംഗീതശാസ്ത്രത്തിനു അപാരമായ സംഭാവനകള്‍ നല്‍കിയ സ്വാതി തിരുനാള്‍ പത്മനാഭ ശതകള്‍, ഭക്തി മഞ്ജരി, സ്യാനന്ദൂര വര്‍ണ്ണന പ്രബന്ധം, കുചേലോപാഖ്യാനം, ഉത്സവബന്ധം എന്നീ പ്രശസ്ത കൃതികളുടെ കര്‍ത്താവു കൂടിയാണ്.
സ്വാതിതിരുനാള്‍ മഹാരാജാവിന്റെ സദസ്സില്‍ പ്രമുഖനായിരുന്ന ഇരയിമ്മന്‍ തമ്പി സാഹിത്യലോകത്തെ കെടാവിളക്കാണ്. 1782-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. സംഗീതത്തിലും സാഹിത്യത്തിലും പാണ്ഡിത്യം നേടിയ, ഇരയിമ്മന്‍ തമ്പി എന്ന പേരിലറിയപ്പെട്ടിരുന്ന രവി വര്‍മ്മന്‍ തമ്പിയുടെ രചനകളായി നിരവധി ആട്ടക്കഥകളും, കീര്‍ത്തനങ്ങളും, താരാട്ടുകളും, പദങ്ങളുമുണ്ട്. സംഗീതവും, സാഹിത്യവും നാട്യവുമെല്ലാം വഴി തിരുവനന്തപുരത്തിനെ ഉന്നതിയിലെത്തിച്ച മറ്റു വിശിഷ്ടവ്യക്തികളായിരുന്നു കണ്ണയ്യഭാഗവതര്‍, പരമേശ്വരഭാഗവതര്‍, ഗോവിന്ദമാരാര്‍, വിദ്വാന്‍ രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍, വടിവേലുവും സഹോദരന്‍മാരും, മാളിയേക്കല്‍ കൃഷ്ണമാരാര്‍ തുടങ്ങിയവര്‍. കലാസാംസ്കാരിക രംഗത്തും തിരുവനന്തപുരം വിലപ്പെട്ട സംഭാവനകളര്‍പ്പിച്ചു പോരുന്നുണ്ട്. എണ്ണമറ്റ സാഹിത്യ സദസ്സുകളും പ്രസ്ഥാനങ്ങളും നല്‍കിയതും, നല്‍കിക്കൊണ്ടിരിക്കുന്നതുമായ സംഭാവനകളും വിസ്മരിക്കാനാവില്ല.

1939-ല്‍ പ്രൊഫ. ആര്‍.ശ്രീനിവാസന്റെ മഹനീയാധ്യക്ഷതയില്‍ രൂപം കൊണ്ട സ്വാതി തിരുനാള്‍ സംഗീത അക്കാദമി അനന്തപുരിക്ക് സാംസ്കാരിക ശോഭയേകുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അമ്മ മഹാറാണി സേതു പാര്‍വ്വതി ഭായിയുടെ തളരാത്ത യത്നം കൃതഞ്ജതാപൂര്‍വ്വം സ്മരിക്കേണ്ടതുണ്ട്. പ്രശസ്ത നര്‍ത്തകനായ ഗുരുഗോപിനാഥിനെ കൊട്ടാരം നര്‍ത്തകനായി നിയമിച്ചതും തിരുവനന്തപുരത്ത് ഗോപിനാഥ് നൃത്തകലാ വിദ്യാലയം ആരംഭിക്കുന്നതിനു പ്രേരണയേകിയതും അമ്മ മഹാറാണിയാണ്. ഗുരുഗോപിനാഥിന്റെ ശിക്ഷണത്തില്‍ നിരവധി പേര്‍ നൃത്തകലാരംഗത്തും ചലച്ചിത്ര രംഗത്തും ആധിപത്യമുറപ്പിച്ചു. കഴിഞ്ഞ തലമുറയുടെ ആദരവിന് പാത്രമായ ലളിത, പത്മിനി, രാഗിണി തുടങ്ങി നിരവധി കലാപ്രതിഭകളുണ്ട് ഇക്കൂട്ടത്തില്‍. മഹാകവി വള്ളത്തോളിന്റെ പോലും തികഞ്ഞ ബഹുമതിക്ക് പാത്രമായ പ്രൊഫ. വി.കൃഷ്ണന്‍ തമ്പിയുടെ പ്രയത്നഫലമായി തിരുവനന്തപുരത്ത് രൂപം കൊടുത്ത തിരുവനന്തപുരം കഥകളി ക്ലബ്, കഥകളിയുടെ വളര്‍ച്ചയ്ക്കു നല്‍കിയ സംഭാവനകളും അവിസ്മരണീയമാണ്. ഒരു ക്ളാസിക്കല്‍ കലാകേന്ദ്രമായി വളര്‍ന്ന് രാജ്യമെമ്പാടുമുള്ള കഥകളി ആരാധകരുടെ പ്രശംസ നേടിയ ഡി.അപ്പുക്കുട്ടന്‍ നായരുടെ യത്നത്തിന്റെ ഫലമായി ശക്തിയാര്‍ജ്ജിച്ചതാണ് “മാര്‍ഗി” കഥകളി വിദ്യാലയം. പ്രൊഫ. സി.ജി.രാജഗോപാലും സഹപ്രവര്‍ത്തകരും ചേര്‍ന്ന് രൂപം കൊടുത്തിട്ടുള്ള ദൃശ്യവേദി, കുടമാളൂരിന്റെ ശിക്ഷണത്തില്‍ വെങ്ങാനൂരില്‍ പ്രവര്‍ത്തിക്കുന്ന കഥകളി ക്ലബ്ബ്, കൂടാതെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു പോരുന്ന ഒട്ടേറെ കഥകളി ക്ളബ്ബുകള്‍ വേറെയുമുണ്ട്. കഥകളിയുടെ അഭിവൃദ്ധിക്കായി കിളിമാനൂര്‍ കുട്ടന്‍പിള്ള ഒരു പതിറ്റാണ്ടിലേറെ കാലമായി പ്രസിദ്ധീകരിച്ചു പോരുന്ന ‘നൃത്തകലാരംഗം’ ബഹുസഹസ്രം സഹൃദയരുടെ ആദരവാര്‍ജ്ജിച്ചു കഴിഞ്ഞു. നാടകപ്രസ്ഥാനങ്ങള്‍, സാംസ്കാരിക സംഘടനകള്‍, സംഗീത സഭകള്‍ ഇവയെല്ലാം തന്നെ തിരുവനന്തപുരത്തിന്റെ കലാസാംസ്കാരിക രംഗത്തുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നവയാണ്.

കലാസാംസ്കാരിക കേന്ദ്രങ്ങള്‍

വിവിധോദ്ദേശ സാംസ്കാരിക സമുച്ചയം, നാളന്ദ
സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സാംസ്കാരിക സമുച്ചയത്തിലാണ് വൈലോപ്പിള്ളി സംസ്കൃതിഭവനും ആര്‍ട്ട് ഗാലറിയും കേരള ചരിത്ര ഗവേഷണകേന്ദ്രവും മറ്റും സ്ഥിതി ചെയ്യുന്നത്. കലയുടെയും സംസ്കാരത്തിന്റേയും വളര്‍ച്ചക്കും പരിപോഷണത്തിനും എന്നും ഒരു മുതല്‍ക്കൂട്ട് തന്നെയാണ് ഈ വേദി. ഇടയ്ക്കിടെ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ അതിമനോഹരമായ നൃത്തസംഗീതപരിപാടികള്‍ അരങ്ങേറാറുണ്ട്. കേരളത്തിലേയും പുറത്തേയും അതിപ്രശസ്തരായ ചിത്രകാരന്മാരുടെയും ശില്പികളുടേയും ചിത്ര-ശില്പപ്രദര്‍ശനങ്ങള്‍ ഇതിനോടനുബന്ധിച്ചുള്ള ആര്‍ട്ട്ഗാലറിയില്‍ നടക്കാറുണ്ട്. സാസ്കാരിക വകുപ്പു മന്ത്രിയാണ് ഈ സ്ഥാപനത്തിന്റെ ചെയര്‍മാന്‍.
ഫോണ്‍ :- 04712321228
വെബ്സൈറ്റ്:- www.keralaculture.org

വൈലോപ്പിള്ളി സംസ്കൃതി ഭവന്‍
നഗരത്തിലെ പൊതുമേഖലയിലുള്ള സാംസ്കാരിക കലാകേന്ദ്രമാണ് വൈലോപ്പിള്ളി സംസ്കൃതി ഭവന്‍. മനോഹരമായ പൂന്തോട്ടവും കൂത്തമ്പലവും ആര്‍ട്ട് ഗാലറിയും അനുബന്ധമായിട്ടുള്ള വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ സംഗീത നൃത്ത സാംസ്കാരിക പരിപാടികള്‍ മുടങ്ങാതെ നടക്കാറുണ്ട്. പി.എം.ജി ജംഗ്ഷന് ഒരു കിലോമീറ്റര്‍ അകലെയായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമീപത്തായിട്ടാണ് ഈ സാംസ്കാരിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

സരസ്വതി മണ്ഡപം
അനന്തപുരിയുടെ സാംസ്കാരികപാരമ്പര്യത്തിന്റെ ഉത്തമഉദാഹരണമാണു  പൂജപ്പുരയിലെ സരസ്വതി മണ്ഡപം. രാജഭരണത്തിന്റെ സുവര്‍ണ്ണ ദിനങ്ങളില്‍ ആയുധവിദ്യയുടെ ആരംഭം കുറിക്കുന്നതിന് തിരുവിതാംകൂര്‍ മഹാരാജാക്കന്‍മാര്‍ ആര്‍ഭാടപൂര്‍ണ്ണമായ ഘോഷയാത്രയായി വിജയദശമി ദിവസം ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. പൂജപ്പുരയ്ക്കു ആ പേര് നേടിക്കൊടുത്ത വര്‍ണ്ണപ്പൊലിമയാര്‍ന്ന അസംഖ്യം പൂജയെടുപ്പ് മഹോത്സവങ്ങള്‍ക്ക് ഈ മണ്ഡപം വേദിയൊരുക്കിയിട്ടുണ്ട്. നവരാത്രിപൂജയ്ക്കു തിരുവനന്തപുരത്ത് എത്തിച്ചേരുന്ന കുമാരസ്വാമി വിഗ്രഹം വിജയദശമി ദിവസം രാവിലെ സരസ്വതി മണ്ഡപത്തില്‍ എഴുന്നള്ളിക്കപ്പെടുന്നു. തുടര്‍ന്നാരംഭിക്കുന്ന പൂജാപരിപാടികള്‍ രാജാവിന്റെ ആയുധവിദ്യാരംഭത്തോടെ വൈകുന്നേരം സമാപിക്കുന്നു.

യൂണിവേഴ്സിറ്റി സെനറ്റ്ഹാള്‍
സര്‍വ്വകലാശാല സ്ഥിതിചെയ്യുന്ന മന്ദിരത്തില്‍ പ്രധാന കവാടത്തിനു സമീപത്തായി നിലകൊള്ളുന്ന സെനറ്റുഹാള്‍ നിരവധി കലാസാംസ്കാരിക സമ്മേളനങ്ങളുടെ വേദികൂടിയാണ്. വിദ്യാഭ്യാസപരമായ രംഗങ്ങളില്‍ പുരോഗതി ആര്‍ജ്ജിക്കുക എന്നതു മാത്രമല്ല സാഹിത്യ-കലാസാംസ്കാരിക രംഗങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ്  യൂണിവേഴ്സിറ്റി സെനറ്റുഹാള്‍ സ്ഥാപിച്ചത്.

ശ്രമിക്ക് വിദ്യാപീഠം
നഗരത്തിലെ തൊഴില്‍ രഹിതരായ പാവപ്പെട്ടവര്‍ക്കു തൊഴില്‍ പരിശീലനം നല്‍കുവാന്‍ കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ശ്രമിക്ക് വിദ്യാപീഠം. ജനറല്‍ പോസ്റ്റോഫീസിനു പിന്നിലുള്ള ലെയിനിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. ഈ സ്ഥാപനവും സാംസ്കാരികമായ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു.

സാഹിത്യ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
ബാലസാഹിത്യം പരിപോഷിപ്പിക്കുന്നതിനായി രൂപം കൊടുത്ത ഇന്‍സ്റ്റിറ്റ്യൂട്ടാണിത്. ശിശുക്കളുടെ മാനസികോന്നമനത്തിനും വിജ്ഞാനപോഷണത്തിനും ഉതകുന്ന സാംസ്കാരിക പ്രാധാന്യമുള്ള ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖ്യകര്‍മ്മ പരിപാടി. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓഫീസ് സംസ്കൃത കോളേജ് വളപ്പില്‍ പ്രവര്‍ത്തിക്കുന്നു. ധീരദേശാഭിമാനികളായ മഹാപുരുഷന്മാരുടെ ജീവചരിത്രഗ്രന്ഥങ്ങളും ശിശുഭാവന വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന പ്രസിദ്ധീകരണങ്ങളും പുറത്തിറക്കുക, ബാലസാഹിത്യത്തെപ്പറ്റി ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുക, കുട്ടികള്‍ക്ക് വേണ്ടിയുള്ള മാസിക പുറത്തിറക്കുക എന്നിവ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനപരിധിയില്‍പ്പെടുന്നു. ‘വിശ്വകൈരളി’ വിശ്വസാഹിത്യത്തിലെ മഹോന്നത ഗ്രന്ഥങ്ങളുടെ പുനരാഖ്യാനമാണ്. മലയാളനാടകവേദിയില്‍ ശ്രദ്ധേയനായിരുന്ന എബ്രഹാം ജോസഫായിരുന്നു ആദ്യ ഡയറക്ടര്‍.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
മലയാള ഭാഷയെ പരിപോഷിപ്പിക്കുവാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ രൂപം കൊടുത്ത ഒരു സ്ഥാപനമാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 1968 സെപ്തംബര്‍ 16-ാം തീയതി  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തിനു പ്രാരംഭം കുറിച്ചു. രണ്ടു പതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഭാഷാ സാഹിത്യത്തിനും വിജ്ഞാന സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കുവാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു കഴിഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ ‘വിജ്ഞാനകൈരളി’ ഉന്നത നിലവാരം പുലര്‍ത്തുന്ന പ്രസിദ്ധീകരണമാണ്. ഡോ. എന്‍.വി.കൃഷ്ണവാര്യര്‍, ഡോ. എം.പി.പരമേശ്വരന്‍, സി.പി.നാരായണന്‍, പ്രൊഫ. എസ്.ഗുപ്തന്‍ നായര്‍, കെ.എസ്.നാരായണപിളള, വിഷ്ണുനാരായണന്‍ നമ്പൂതിരി, പി.നാരായണക്കുറുപ്പ് എന്നിവര്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നന്ദന്‍കോടിനു സമീപം വൈലോപ്പിള്ളി സംസ്കൃതി ഭവന് അടുത്തായാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്. ഇപ്പോഴത്തെ ഡയറക്ടര്‍ ഡോ. പി.കെ.പോക്കര്‍ ആണ്.

സര്‍വ്വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
മലയാളഭാഷ സംസാരിക്കുന്നവര്‍ക്ക് വിജ്ഞാനമാര്‍ജ്ജിക്കുന്നതിന് ഉപകരിക്കുന്ന ഒരു പൊതുമേഖലാസ്ഥാപനമാണ് കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സ്. 1961-ല്‍ പട്ടം താണുപിള്ള സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലാണ് വിശ്വവിജ്ഞാനകോശം പ്രസിദ്ധീകരിക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചത്. പത്ത് വാല്യങ്ങളായി വിശ്വവിജ്ഞാനകോശം പുറത്തിറക്കാനായിരുന്നു പദ്ധതി. അതിനായി പ്രൊഫ. എന്‍.ഗോപാലപിള്ളയെ എഡിറ്ററായി നിയമിച്ചു. വിജ്ഞാനകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ വ്യതിയാനങ്ങള്‍ വന്നത് 1962-ല്‍  പ്രൊഫ. കെ.എം.ജോര്‍ജ് ചീഫ് എഡിറ്ററായതോടെയാണ്. വാല്യങ്ങളുടെ എണ്ണം 20 ആക്കുവാനും ശീര്‍ഷകങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനും തീരുമാനിച്ചു. 1975 ല്‍ ഡോ. വെള്ളായണി അര്‍ജ്ജുനന്‍ ചീഫ് എഡിറ്ററായിരുന്നപ്പോള്‍ 3 മുതല്‍ 7 വരെയുള്ള വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇന്‍സ്റ്റാള്‍മെന്റ്, ക്രെഡിറ്റ് പദ്ധതികള്‍ ആരംഭിച്ചത് മൂലം വിശ്വവിജ്ഞാനകോശത്തിന്റെ വില്പനയില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചു.
ഫോണ്‍ :- 0471 3015666, 2325301

സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്

കേന്ദ്രസര്‍ക്കാരിന്റെ പ്രസിദ്ധീകരണവിഭാഗത്തിന്റെ മാതൃകയില്‍ സംസ്ഥാനത്ത്  രൂപം കൊടുത്ത സ്ഥാപനമാണ് സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്. ഗവേഷണ പ്രധാനമായ ‘സാംസ്കാരിക കേരളം’ എന്ന പ്രസിദ്ധീകരണം വകുപ്പിന്റേതായി പുറത്ത് വന്നു. സാംസ്കാരിക മൂല്യമാര്‍ന്ന ഗ്രന്ഥങ്ങള്‍ വ്യാഖ്യാനസഹിതം അച്ചടിച്ച് പ്രകാശിപ്പിക്കുക, വിസ്മൃതിയില്‍പ്പെട്ടുപോയ മഹാപുരുഷന്മാരുടെ ജീവചരിത്രങ്ങള്‍ പ്രസിദ്ധീകരിക്കുക, പഴയ സാഹിത്യമൂല്യമാര്‍ന്ന വിശിഷ്ട ഗ്രന്ഥങ്ങള്‍ പുന:പ്രകാശനം ചെയ്യുക ഇവയാണ് ഈ വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

പബ്ലിക് റിലേഷന്‍സ് വകുപ്പ്
ഗവണ്‍മെന്റ് സെക്രട്ടറിയേറ്റിനോടനുബന്ധമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന പബ്ളിക് റിലേഷന്‍സ് വകുപ്പ് കേരളസംസ്ഥാന രൂപീകരണത്തോടെയാണ് പ്രാധാന്യം കൈവരിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരും ഡെപ്യൂട്ടി ഡയറക്ടര്‍മാരും രണ്ട് അഡീഷണല്‍ ഡയറക്ടര്‍മാരും ഒരു കള്‍ച്ചറല്‍ ഡയറക്ടറും അടങ്ങുന്ന ഈ വിഭാഗത്തിന്റെ മേധാവി പബ്ളിക് റിലേഷന്‍സ് ഡയറക്ടറാണ്. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വകുപ്പിന്റെ മേധാവി ഗവണ്‍മെന്റില്‍ എക്സ് ഒഫീഷ്യോ അഡീഷണല്‍ സെക്രട്ടറി കൂടിയാണ്. വളരെ പ്രശസ്തരായ സാഹിത്യകാരന്‍മാരും പത്രപ്രവര്‍ത്തകരും എഴുത്തുകാരും ഈ വകുപ്പില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളപ്പിറവിയോടെ എം.ഗോവിന്ദന്‍ ഈ വകുപ്പില്‍ ഉദ്യോഗസ്ഥനായി. പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ സൂത്രധാരന്‍, പ്രഥമ ഡയറക്ടര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു വി.ആര്‍.നാരായണന്‍നായര്‍. തുടര്‍ന്ന് ജി.വിവേകാനന്ദന്‍, തോട്ടം രാജശേഖരന്‍, കെ.അശോകന്‍, ജി.എന്‍.പണിക്കര്‍ എന്നിവര്‍ ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു.

ലക്സിക്കണ്‍
1953 ജൂണില്‍ ലക്സിക്കണ്‍ രൂപമെടുത്തു. പുരാതനരേഖകള്‍, ശിലാശാസനങ്ങള്‍, സഞ്ചാരികളുടെ കുറിപ്പുകള്‍ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ നിഘണ്ടു നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

ഹസ്തലിഖിത ഗ്രന്ഥശാല
ഹസ്തലിഖിത ഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്നതിനും സമാഹരിക്കുന്നതിനും വിപുലമായ ശ്രമം നടത്തിയതിന്റെ പരിണിതഫലമാണ് ഹസ്തലിഖിത ഗ്രന്ഥശാല. തിരുവനന്തപുരം ഹസ്തലിഖിത ഗ്രന്ഥശാല, വലിയ കൊട്ടാരം ഗ്രന്ഥപ്പുര, കിളിമാനൂര്‍ കൊട്ടാരം, തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂര്‍ കോവിലകങ്ങള്‍ എന്നിവിടങ്ങളില്‍ ആയിരത്തിലേറെ ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. സാംസ്കൃതത്തിലെ അപൂര്‍വ്വ ഗ്രന്ഥങ്ങള്‍, ഭാസനാടകങ്ങള്‍, ആര്യ മഞ്ജു ശ്രീകല്പം, ശില്പരത്നം, അര്‍ത്ഥ ശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ഹസ്തലിഖിത ഗ്രന്ഥശാല സഹൃദയശ്രദ്ധ പിടിച്ചുപറ്റി. നാലായിരത്തോളം സംസ്കൃത-മലയാളഭാഷാഗ്രന്ഥശേഖരങ്ങള്‍ അടങ്ങുന്നതായിരുന്നു വലിയ കൊട്ടാരം ഗ്രന്ഥപ്പുര. വിശാഖം തിരുനാളിന്റെ കാലം മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥപ്പുരയോടനുബന്ധിച്ച് ക്യൂറേറ്റര്‍ ഓഫീസ് രൂപം കൊണ്ടു. ഇന്ത്യയിലെ ഏറ്റവും വലിയ താളിയോല ഗ്രന്ഥശാല ഇതായിരുന്നു. കേരള സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അപൂര്‍വ്വ ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരം ഉള്‍ക്കൊള്ളുന്ന ഹസ്തലിഖിത ഗ്രന്ഥശാലയാണ് ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് മാനുസ്ക്രിപ്റ്റ് ലൈബ്രറി എന്ന പേരില്‍ അറിയപ്പെടുന്നത്.

മാനുവല്‍ - ഗസറ്റിയര്‍
1817-ല്‍ വില്ല്യം ലോഗണ്‍ പ്രസിദ്ധീകരിച്ച മലബാര്‍ മാനുവലുകളാണ് കേരളത്തിലെ ഗസറ്റിയറുകളുടെ തുടക്കം. ദി മലബാര്‍ ജില്ല ഗസറ്റിയറാണ് കേരള ഗസറ്റിയറിന് സഹായകമായത്. നാഗമയ്യയുടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍ 1911-ല്‍ പ്രസിദ്ധീകരിച്ചു. 1956-ല്‍ കേരള ഗസറ്റിയര്‍ വകുപ്പ് സ്ഥാപിതമായി. വിവിധ ജില്ലകളെ സംബന്ധിച്ചുള്ള ഗസറ്റിയറുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

കെ.സി.എച്ച്.ആര്‍ (കേരള ചരിത്ര ഗവേഷണകേന്ദ്രം)
ഒരു നാടിന്റെ ചരിത്രം അതിലെ ജനതയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നിരിക്കെ രണ്ടും വേറിട്ടു വീക്ഷിക്കാനാവില്ല. അതിജീവന ശ്രമങ്ങളിലൂടെ രൂപപ്പെട്ടുവരുന്ന സംസ്ക്കാരത്തിന്റെ കണികകള്‍ കണ്ടെത്തി ഒരുമിച്ച് കൂട്ടിയിണക്കുക എന്നതാണ് ചരിത്ര ഗവേഷണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം. സാമൂഹ്യശാസ്ത്രത്തിലും ചരിത്രത്തിലും ശാസ്ത്രീയമായ ഗവേഷണങ്ങള്‍ നടത്തുന്നതിനായി സ്ഥാപിക്കപ്പെട്ട സ്വയംഭരണ സ്ഥാപനമാണ് കെ.സി.എച്ച്.ആര്‍ (ദി കേരള കൌണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്) എന്ന പേരില്‍ അറിയപ്പെടുന്ന കേരള ചരിത്ര ഗവേഷണ കേന്ദ്രം. മുന്‍കാലത്തുണ്ടായിരുന്ന സ്റ്റേറ്റ് ഗസറ്റിയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന് രൂപാന്തരം സംഭവിച്ചതാണ് ഇന്നത്തെ കെ.സി.എച്ച്.ആര്‍. കേരളസര്‍ക്കാരിന്റെ സാംസ്ക്കാരിക മന്ത്രാലയത്തിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന കെ.സി.എച്ച്.ആര്‍ കേരള സര്‍വ്വകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രം കൂടിയാണ്. തലസ്ഥാനനഗരിയായ തിരുവനവന്തപുരത്തെ വിവിധോദ്ദേശ സാംസ്ക്കാരിക സമുച്ചയമായ വൈലോപ്പിള്ളി സംസ്കൃതിഭവനിലാണ് കെ.സി.എച്ച്.ആര്‍ സ്ഥിതിചെയ്യുന്നത്. പ്രമുഖ ചരിത്രപണ്ഡിതന്മാരും ഗവേഷകന്മാരുമായിരുന്ന പ്രൊഫ: ഏലംകുളം കുഞ്ഞന്‍പിള്ളയുടെയും കെ.പി.പത്മനാഭപിള്ളയുടെയും സ്മരണയ്ക്കായി സമര്‍പ്പിക്കപ്പെട്ടതാണ് കെ.സി.എച്ച്.ആര്‍ സ്ഥിതിചെയ്യുന്ന പ്രത്യേക ബ്ലോക്ക്. ഡോക്ടറല്‍,  പോസ്റ്റ്ഡോക്ടറല്‍ ബിരുദം, ഇന്റേന്‍ഷിപ്പ് പ്രോഗ്രാമുകള്‍, സോഷ്യല്‍ തിയറിയുടെ ഹ്രസ്വകാലകോഴ്സുകള്‍, ഗവേഷണ മാര്‍ഗ്ഗങ്ങള്‍, എപ്പിഗ്രാഫി, പാലിയോഗ്രാഫി,   ന്യൂമിസ്മാറ്റിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ കെ.സി.എച്ച്.ആര്‍ മുഖേന നടത്തപ്പെടുന്നു. ഗവേഷണം, പ്രസിദ്ധീകരണം, ഡോക്യുമെന്റേഷന്‍, ട്രെയിനിംഗ്, കോ-ഓര്‍ഡിനേഷന്‍ തുടങ്ങിയവയാണ് കെ.സി.എച്ച്.ആറിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. കേരളചരിത്രത്തെയും, കേരളീയ സമൂഹത്തെയും പറ്റിയുള്ള ആകര്‍ഷകവും വിപുലവുമായ പുസ്തക ശേഖരമടങ്ങുന്ന അതീവ സൌകര്യങ്ങളോടുകൂടിയ ഒരു ലൈബ്രറി കെ.സി.എച്ച്.ആറിന് സ്വന്തമായുണ്ട്. പാട്രണ്‍സ് കൌണ്‍സില്‍, അഡ്വൈസറി കൌണ്‍സില്‍, എക്സിക്യൂട്ടീവ്  കൌണ്‍സില്‍ എന്നിങ്ങനെ ത്രിതലസമിതിയാണ് കെ.സി.എച്ച്.ആറിന്റെ നടത്തിപ്പ് കൈകാര്യം ചെയ്യുന്നത്.

സത്യന്‍ സ്മാരക മന്ദിരം
പ്രശസ്ത മലയാള ചലച്ചിത്ര നടനായ സത്യന്റെ ഓര്‍മ്മയ്ക്കായിട്ടാണ് സത്യന്‍ സ്മാരക മന്ദിരം സ്ഥാപിച്ചത്. 1978-ല്‍ തുടക്കം കുറിച്ച ഈ സ്ഥാപനം കേരള കള്‍ച്ചറല്‍ ഫോറം എന്ന സംഘടനയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സത്യന്‍ അഭിനയിച്ച 149 ചിത്രങ്ങളിലെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോട്ടോ ഗ്യാലറിയും ഈ സ്ഥാപനത്തിലുണ്ട്. എല്ലാ വര്‍ഷവും സത്യന്റെ ജന്‍മദിനത്തിന്,  മികച്ച അഭിനയം കാഴ്ചവെച്ച ഒരു സിനിമാതാരത്തിനു ‘സത്യന്‍ അവാര്‍ഡ്’ കൊടുക്കാറുണ്ട്. 10001 രൂപയാണ് അവാര്‍ഡായി നല്‍കുന്നത്. നഗരസഭാ കാര്യാലയത്തിനു സമീപം രാജവീഥിക്കരികിലായാണ് ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്.

റഷ്യന്‍ സാംസ്കാരിക കേന്ദ്രം
ബേക്കറി ജംഗ്ഷനിലെ ഗോര്‍ക്കിഭവനിലാണ് റഷ്യന്‍ സാംസ്കാരിക കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. റഷ്യന്‍ നയതന്ത്രകാര്യാലയത്തിന്റെ കീഴിലാണ് ഈ സാംസ്കാരിക കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പ്രശസ്ത റഷ്യന്‍ ചിത്രകാരനായ സ്വതോസ്ളാവ് റോറിച്ചിന്റെ പേരില്‍ ഒരു ആര്‍ട്ട് ഗ്യാലറി ഇവിടെ പ്രവര്‍ത്തിക്കുന്നു. റഷ്യന്‍ സംസ്കാരവുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികളും, റഷ്യന്‍ സിനിമകളുടെ സ്ക്രീനിംഗും, റഷ്യന്‍ ഭാഷാ പ്രചാരണ പരിപാടികളും ഇവിടെ നടത്തിവരുന്നുണ്ട്. ഈ കേന്ദ്രത്തിന്റെ ഭാഗമായി “ന്യൂ സ്പ്രിംഗ്” എന്ന ത്രൈമാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതു കൂടാതെ നിരവധി കോഴ്സുകളും നടത്തിവരുന്നുണ്ട്.
റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടത്തുന്ന കോഴ്സുകള്‍ :
റഷ്യന്‍ ലാംഗ്വേജ് ക്ലാസ്സ്
പിയാനോ ക്ലാസ്സ്
ഗിത്താര്‍ ക്ലാസ്സ്
ചെസ്സ് ക്ലബ്ബ് & കോച്ചിംഗ് വീക്കിലി ടൂര്‍ണമെന്റ്
ഡ്രാമാ ക്ലാസ്സ്

എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ട്
1890-ല്‍ (കൊ.വ 1064 കുംഭം 17-ന്) ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ഷഷ്ടിപൂര്‍ത്തി സ്മാരക ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ ഒരു കരകൌശല മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിതമായി. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചതിന്റെ സ്മാരകമായിട്ടായിരുന്നു കരകൌശല മ്യൂസിയം തുടങ്ങിയത്. കൊത്തുപണിയും ദന്തവേലയുമാണ് ആദ്യകാലത്ത് നിര്‍വ്വഹിച്ചിരുന്നത്. കരകൌശല ഉല്പന്നങ്ങളുടെ രൂപകല്പനാ കേന്ദ്രമെന്ന നിലയില്‍ ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ത്തന്നെ ഈ സ്ഥാപനം തികഞ്ഞ ബഹുമതിയാര്‍ജ്ജിച്ചു. പിന്നീട് പാത്രങ്ങള്‍ നിര്‍മ്മിക്കുക, ഡയിംഗ്, ദന്തവേല, കൊത്തുപണി തുടങ്ങിയ കൈത്തൊഴിലുകളില്‍ അഭ്യസനം നല്‍കുന്ന സ്ഥാപനമായി മാറി. രാജാരവിവര്‍മ്മയുടെ ഭാഗിനേയനായ കെ.ആര്‍.രവിവര്‍മ്മയായിരുന്നു ആദ്യകാല മേലാധികാരി. ഇവിടെ നിന്നും 4 വര്‍ഷത്തെ കോഴ്സു പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മദ്രാസ് ഗവണ്‍മെന്റിന്റെ സാങ്കേതിക പരീക്ഷകളില്‍ പങ്കെടുക്കാനര്‍ഹതയുണ്ടായിരുന്നു. 1972 ആയപ്പോഴേക്കും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമായി. 1962-ല്‍ കേരള സര്‍ക്കാര്‍ ഈ സ്ഥാപനത്തെ ഒരു വാണിജ്യ സ്ഥാപനമാക്കി മാറ്റി. കരകൌശല വസ്തുക്കളുടെ ഉല്‍പാദന ശേഖരണ വിപണനകേന്ദ്രമായി വിപുലീകരിക്കപ്പെട്ടു. 1968-ല്‍ കേരള സംസ്ഥാന കരകൌശല വികസന കോര്‍പ്പറേഷന്‍ നിലവില്‍ വന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി ഇരുപതിലധികം വ്യാപാരകേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ തന്നെ പത്ത് കേന്ദ്രങ്ങളുണ്ട്.

കലാസാംസ്കാരിക പ്രസ്ഥാനങ്ങള്‍

ജ്ഞാന പ്രജാഗരം
പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ ശ്രമഫലമായി അനന്തപുരിയിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും യുവാക്കളായ സഹൃദയന്‍മാര്‍ക്കും വേണ്ടി സമാരംഭിച്ച ‘ജ്ഞാനപ്രജാഗരം’ ആകണം ഒരു പക്ഷേ പൊതുജന പങ്കാളിത്തത്തോടെയുള്ള ആദ്യത്തെ ശ്രദ്ധേയമായ സാംസ്കാരിക പ്രസ്ഥാനം. വിജ്ഞാനദാഹികള്‍ക്ക് ഒരഭയകേന്ദ്രമായിരുന്നു അവിടം. മതപ്രബോധനപരമായ വാദപ്രതിവാദങ്ങള്‍, സാഹിത്യ ചര്‍ച്ചകള്‍, സംഗീത പാഠങ്ങള്‍, വേദാന്ത പ്രവചനങ്ങള്‍ എന്നിവ ജ്ഞാനപ്രജാഗരത്തിലെ മുഖ്യ ചര്‍ച്ചാവിഷയങ്ങളായിരുന്നു. ചര്‍ച്ചകളില്‍ പേട്ടയില്‍ രാമന്‍പിള്ള ആശാനും വിദ്യാധിരാജ ചട്ടമ്പി സ്വാമികളും പങ്കെടുത്തിരുന്നു.

കേസരി സദസ്സ്
കേസരിസദസ്സുകളും സാഹിത്യ പ്രവര്‍ത്തനങ്ങളുമാണ് ഒരു കാലത്ത് മലയാള സാഹിത്യത്തിന്റെ വിവിധ ശാഖകളെ സമ്പുഷ്ടമാക്കിയിരുന്നത്. പുതിയ തലമുറയ്ക്ക് മാര്‍ഗ്ഗ ദര്‍ശനമേകിയ കേസരിയുടെ സ്മാരകത്തിന്റെ ബഹുനില കെട്ടിടം പഴയ പുളിമൂട് ജംഗ്ഷനില്‍ (കേസരി ജംഗ്ഷന്‍) അനന്തപുരിക്ക് ശോഭയേകിക്കൊണ്ട് നിലകൊള്ളുന്നു. കേസരിയിലെ എല്ലാവരും തന്നെ പരന്ന വായനയും അനുഭവജ്ഞാനവും സ്വതന്ത്രമായ അഭിപ്രായവും ഉള്ളവരായിരുന്നു. കേസരി സദസ്സില്‍ അവിടെ ചര്‍ച്ചകള്‍ക്ക് വരാത്ത വിഷയങ്ങളുണ്ടായിരുന്നില്ല. നാലോ അഞ്ചോ കൊല്ലം നിലനിന്നിട്ട് കേസരി സദസ്സു പിരിഞ്ഞു.

തിരുവനന്തപുരം കഥകളി ക്ലബ്ബ്
1932-ല്‍  പ്രൊഫസര്‍ വി.കൃഷ്ണന്‍ തമ്പിയുടെ ശ്രമഫലമായി തിരുവനന്തപുരത്തു കഥകളിക്ളബ്ബ് രൂപമെടുത്തു. മാസം തോറും ഓരോ കഥകളി അവതരിപ്പിക്കുക എന്ന സമ്പ്രദായത്തിനു മാറ്റം വരുത്തി. കഥകളി ചുരുക്കി സംവിധാനം ചെയ്തു. രാത്രി 10 മണിയോടെ കഥകളി അവസാനിപ്പിക്കുന്ന രീതി ആവിഷ്ക്കരിച്ചു. വി.കൃഷ്ണന്‍തമ്പിക്കു ശേഷം സി.ഐ.ഗോപാലപിള്ളസാറിന്റെ നേതൃത്വത്തില്‍ കഥകളി ക്ലബ്ബ് സജീവമായി.

മാര്‍ഗി-കഥകളി പഠനകേന്ദ്രം
1974-ല്‍ ഈ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. കഥകളിയും കൂടിയാട്ടവും പഠിക്കാനും ഉപരിപഠനത്തിനും സൌകര്യമുള്ള തിരുവനന്തപുരത്തെ അപൂര്‍വ്വ സ്ഥാപനങ്ങളിലൊന്നാണ് മാര്‍ഗി. കഥകളി പഠനകേന്ദ്രം മുഖ്യമന്ത്രി സി.അച്ചുതമേനോനാണ് ഉദ്ഘാടനം ചെയ്തത്. ബ്രഹ്മശ്രീ മാങ്കുളം വിഷ്ണു നമ്പൂതിരിയാണ് ആദ്യത്തെ മുഖ്യ ആചാര്യന്‍. 1980-ല്‍ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, അമ്മന്നൂര്‍ മാധവചാക്യാര്‍ എന്നിവര്‍ ഗുരുക്കളായി വന്നശേഷം മാര്‍ഗി പഠനകേന്ദ്രം വിപുലീകരിച്ചു. മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഹരിദാസ്, മാര്‍ഗി സതി, മൂഴിക്കുളം കൊച്ചുകുട്ടന്‍ ചാക്യാര്‍ തുടങ്ങിയവരുടെ അത്യുന്നത കലാമൂല്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന കലാസംഘടനയായി ഈ പഠനകേന്ദ്രം മാറി.
കൂടിയാട്ടത്തിന് യുനസ്കോയുടെ അംഗീകാരം നേടിയിട്ടുണ്ട്. കഥകളി, കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് എന്നീ കലകള്‍ ശാസ്ത്രീയ നിയമങ്ങള്‍ക്ക് കോട്ടം വരുത്താതെ അര്‍പ്പണ മനോഭാവത്തോടെ പഠിപ്പിക്കുന്നു. കഥകളിയില്‍ ഉപരിപഠന സൌകര്യവും ഇവിടെയുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഒട്ടനവധിപേര്‍ പഠിക്കാനിവിടെ എത്തുന്നു. വിദേശ രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിക്കാന്‍ ഇവിടെ നിന്ന് കലാകാരന്‍മാര്‍ പോകാറുണ്ട്. കോട്ടയ്ക്കകം ഫോര്‍ട്ട് ഹൈസ്ക്കൂളിന് പിറകുവശത്തും വലിയശാല മഹാദേവര്‍ ക്ഷേത്രത്തിനടുത്തുമായി രണ്ട് സ്ഥലങ്ങളില്‍ മാര്‍ഗി പ്രവര്‍ത്തിക്കുന്നു.

സോപാനം
1960-നു ശേഷം കാവ്യനാടക രംഗത്ത് ആധുനിക പ്രസ്ഥാനം രൂപം കൊണ്ടതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കാവാലം നാരായണപ്പണിക്കരുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത കലാ സാംസ്കാരിക സംഘടനയാണ് സോപാനം എന്ന നാടക കളരി. സോപാനത്തിന്റെ പ്രവര്‍ത്തനത്തെ സംസ്കൃത നാടകാഭിനയം, നാടോടി ശൈലിയിലുള്ള  നാടക അവതരണം എന്നിങ്ങനെ രണ്ടായി തിരിക്കാം. ആദ്യത്തേതില്‍ കൂടിയാട്ടത്തിന്റെ സങ്കേതങ്ങളും രണ്ടാമത്തേതില്‍ പടയണി, സംഘക്കളി തുടങ്ങിയ നാടന്‍ രംഗകലകളുടെ സ്വാധീനവുമുണ്ട്. സംസ്കൃത നാടകയിനത്തില്‍ ഭഗവദച്യുതം, സ്വപ്നവാസവദത്തം, ഊരുഭംഗം, കര്‍ണ്ണഭാരം, മധ്യമവ്യായോഗം എന്നിവയും പുതിയ നാടകങ്ങളുടെ കൂട്ടത്തില്‍ അവനവന്‍ കടമ്പ, ദൈവത്താല്‍, ഒറ്റയാന്‍ തുടങ്ങിയവയും എടുത്തുപറയേണ്ടവയാണ്. ഭാസന്റെ നാടകങ്ങളെപ്പറ്റി ഗവേഷണം നടത്തുകയും വര്‍ഷംതോറും ഭാസമഹോത്സവങ്ങള്‍ സംഘടിപ്പിക്കുകയും  ഈ സ്ഥാപനത്തിന്റെ മറ്റൊരു മുഖ്യകര്‍മ്മ പരിപാടിയാണ്. ആദ്യകാലത്തു നെടുമുടി വേണു, ജഗന്നാഥന്‍, കൃഷ്ണന്‍കുട്ടിനായര്‍ തുടങ്ങി ഒട്ടേറെ നടന്‍മാര്‍ സോപാനത്തിന്റെ കളരിയില്‍ അഭ്യസിച്ചവരാണ്.

തപസ്യ
കോഴിക്കോട്ട് രൂപമെടുത്ത തപസ്യയുടെ ഒരു ശാഖ തിരുവനന്തപുരത്ത് രൂപമെടുത്തത് 1980-ലാണ്. അടിയന്തിരാവസ്ഥകാലത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി സജീവമായി രംഗത്തിറങ്ങിയ സ്വതന്ത്ര ചിന്താഗതിക്കാരുടെ സമ്മേളന രംഗമാണ് തപസ്യ. പരമേശ്വര്‍ജി,  പ്രൊഫ. എന്‍.കൃഷ്ണപിള്ള, എം.പി.മന്മഥന്‍, ഒ.എന്‍.വി.കുറുപ്പ് തുടങ്ങിയവര്‍ ഇതിന്റെ പ്രാരംഭകാലശില്പികളാണ്. പി.നാരായണക്കുറുപ്പ്, പ്രൊഫ.സി.ജി.രാജഗോപാല്‍, വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, പ്രേമചന്ദ്രന്‍ നായര്‍, രഘുവര്‍മ്മ, മണ്ണടി ഹരി തുടങ്ങിയവരാണ് തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകരില്‍ പ്രമുഖര്‍. ‘വാര്‍ത്തിക’ എന്നൊരു പ്രതിമാസ പത്രിക തപസ്യയുടേതായി പ്രസിദ്ധീകരിക്കുന്നുണ്ട്. ഭാരതീയ സാംസ്കാരിക പ്രവര്‍ത്തകരുടെ വേദി എന്ന നിലയിലാണ് തപസ്യ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.

ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതി
ഭാഷാപിതാവായ തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്റെ കൃതികള്‍ പ്രചരിപ്പിക്കുക, പഠനഗവേഷണങ്ങളും ചര്‍ച്ചകളും  സെമിനാറുകളും സംഘടിപ്പിക്കുക, ആശയപ്രചാരണത്തിനുതകുന്ന കൃതികള്‍ പ്രകാശിപ്പിക്കുക, വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതിക്കുതകുന്ന സ്ഥാപനങ്ങള്‍ക്കു രൂപം കൊടുക്കുക ഇവയൊക്കെയാണ് ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതിയുടെ മുഖ്യ കര്‍മ്മപരിപാടികള്‍. അരലക്ഷത്തോളം ഗൃഹങ്ങളില്‍ ഇതിനകം ഹരിനാമകീര്‍ത്തനം അച്ചടിച്ച് എത്തിച്ചു കഴിഞ്ഞു. എഴുത്തച്ഛന്റെ സമാധി ദിനാചരണം, വിജയദശമി (കര്‍ക്കിടകമാസം), രാമായണമാസാചരണം തുടങ്ങിയവയാണ് സമിതിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. സമിതിയുടെ ആഭിമുഖ്യത്തില്‍ ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, പ്രിന്റിംഗ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, നഴ്സറി സ്കൂള്‍, വായനശാല എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്.

രംഗപ്രഭാത്
തിരുവനന്തപുരത്ത് വെഞ്ഞാറമൂടിന് സമീപം ആലുംതറയില്‍ രൂപമെടുത്ത രംഗപ്രഭാത്, കുട്ടികള്‍ക്കായുള്ള നാടകപരിശീലനകേന്ദ്രമാണ്. മലയാള നാടകവേദിയില്‍  ശ്രദ്ധേയനായ പ്രൊഫ. ജി.ശങ്കരപ്പിള്ളയുടെ ശ്രമഫലമായി രൂപമെടുത്ത രംഗപ്രഭാത് മുപ്പത്തിയാറ് വര്‍ഷങ്ങള്‍ പിന്നിടുന്നു. അഞ്ചിനും പതിനാലിനും മദ്ധ്യേ പ്രായമുള്ള കുട്ടികളാണ് ഈ സ്ഥാപനത്തിലെ അംഗങ്ങള്‍. രംഗപ്രഭാതത്തിന് തുടക്കം കുറിച്ചത് 1970 സെപ്തംബര്‍ 19-ാം തീയതിയാണ്. വൈകുന്നേരം അഞ്ചു മണിക്ക് കേളി കൊട്ടോടെ രംഗപ്രഭാത് പ്രവര്‍ത്തനസജ്ജമാകുന്നു. പഴയ കലാരൂപങ്ങള്‍, കഥപറച്ചില്‍, കവിത ചൊല്ലല്‍, അഭിനയം, സംഭാഷണം ഇവയിലൊക്കെ പരിശീലനം നല്‍കുന്നു.

നര്‍മ്മകൈരളി
നര്‍മ്മത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി ഹാസ്യ സാഹിത്യകാരന്‍മാര്‍ 1980 ഏപ്രില്‍ രണ്ടിന് തിരുവനന്തപുരത്ത് രൂപം കൊടുത്ത സംഘടനയാണ് നര്‍മ്മകൈരളി. പൊതുജനോല്ലാസത്തിനും ഹാസ്യ കലാകാരന്‍മാരുടെ പ്രോത്സാഹനത്തിനുമായി ഹാസ്യവേദികളും ചിരിയരങ്ങുകളും സംഘടിപ്പിക്കുക, മികച്ച ഹാസ്യ സാഹിത്യരചനകള്‍ സമാഹരിച്ചു പ്രസിദ്ധീകരിക്കുക ഇവയൊക്കെയാണ് സംഘടനയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ജഗതി എന്‍.കെ.ആചാരി, ചെമ്മനം ചാക്കോ, സുകുമാര്‍, പത്മാലയം വിജയകുമാര്‍ എന്നിവരാണ് പ്രധാന പ്രവര്‍ത്തകര്‍.

നവധാരാസദസ്സ്
സൂര്യനു താഴെയുള്ള ഏതു വിഷയത്തെപ്പറ്റിയും നവധാരാ സദസ്സ് ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും സാഹിത്യസംബന്ധിയായ വിഷയങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. 1970-80-കളില്‍ തിരുവനന്തപുരത്ത് രാമനിലയത്തില്‍ 20-ാം നമ്പര്‍ മുറിയില്‍ സായാഹ്നങ്ങളില്‍ ഒത്തുകൂടുന്ന സഹൃദയ സദസുകളില്‍ പ്രമുഖന്‍ പി.കെ.ബാലകൃഷ്ണനായിരുന്നു. കടമ്മനിട്ട രാമകൃഷ്ണന്‍, പുനലൂര്‍ ബാലന്‍, പി.പത്മരാജന്‍, പി.നാരായണക്കുറുപ്പ്, ഇ.എന്‍.മുരളീധരന്‍ നായര്‍ എന്നിവരൊത്തുകൂടുന്ന സദസ്സില്‍ ഡോ. കെ.അയ്യപ്പപണിക്കര്‍, എം.പി.അപ്പന്‍ ഇവരൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു.

മിത്രാനികേതന്‍
വെള്ളനാട്ടെ മിത്രാനികേതന്‍ ഒരു സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ അഖിലേന്ത്യാ പ്രശസ്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. 1965-ലാണ് മിത്രാനികേതന്‍ സ്ഥാപിക്കപ്പെട്ടത്. ഗാന്ധിയനായ വിശ്വനാഥനാണ് മിത്രാനികേതന്‍ കെട്ടിപ്പടുത്തത്. പട്ടുനൂല്‍പ്പുഴുക്കൃഷിയും കൃത്രിമ ബീജസങ്കലനവുമൊക്കെ തിരുവനന്തപുരം ജില്ലയില്‍ ആദ്യം വ്യാപിപ്പിച്ചതും മിത്രാനികേതനാണ്. തിരുവനന്തപുരത്ത് ഒരു വലിയ വനിതാ ഹോസ്റ്റലും മിത്രാനികേതന്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ പടിഞ്ഞാറെ കോട്ടയിലുള്ള കൊട്ടാരക്കെട്ടുകളിലൊന്നില്‍ ഒരു സാംസ്കാരിക മ്യൂസിയം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

കലാകാരന്‍മാരുടെ ചരിത്രം

കുഞ്ചന്‍ നമ്പ്യാര്‍

തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാര്‍ (1705-1770) പാലക്കാട് കിള്ളിക്കുറിശ്ശി മംഗലത്തു കലക്കത്തു നമ്പ്യാര്‍ മഠത്തില്‍ 1705 ല്‍ ജനിച്ചു. കുട്ടിക്കാലജീവിതം പിന്നിട്ടത് കോട്ടയം ജില്ലയിലെ കിടങ്ങൂരിലായിരുന്നു. തുടര്‍ന്ന് അമ്പലപ്പുഴയിലും കുടമാളൂരും താമസമാക്കിയ നമ്പ്യാര്‍ ചെമ്പകശ്ശേരി രാജാവായ ദേവനാരായണന്റെ സ്നേഹവാത്സല്യങ്ങള്‍ക്കു പാത്രമായി.
അമ്പലപ്പുഴനിന്നു തിരുവനന്തപുരത്തിനു കൈവന്ന മഹാഭാഗ്യങ്ങള്‍ മൂന്നെണ്ണമാണ്. ഒന്ന് കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍, രണ്ട് അമ്പലപ്പുഴ പാല്‍പായസം, മൂന്ന് വേലകളി. സാധാരണജനങ്ങളുടെ വൈകാരിക അനുഭൂതികളുമായി ഇണങ്ങിച്ചേര്‍ന്ന കലാസൃഷ്ടികളാണ് കുഞ്ചന്‍ നമ്പ്യാരുടേത്. 1770 ല്‍ നമ്പ്യാര്‍ അന്തരിച്ചു.

രാമപുരത്തു വാര്യര്‍

കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ കര്‍ത്താവായ രാമപുരത്തു വാര്യരും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവും സമകാലികരായിരുന്നു. ഭക്താഗ്രണിയായ ഒരു മഹാപണ്ഡിതന്‍ എന്നതിലുപരി അനുഗ്രഹീതനായ ഒരു കവി കൂടിയായിരുന്നു വാര്യര്‍. കൊ. വ 878 കുംഭം 2 നു (1703) മീനച്ചല്‍ താലൂക്കിലെ രാമപുരത്തു ജനിച്ചു. ശങ്കരന്‍ എന്നായിരുന്നുവത്രേ പേര്. രാമയ്യന്‍ ദളവയുമൊത്തു ക്ഷേത്രദര്‍ശനത്തിനെത്തിയ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് വാര്യരുടെ കവിത വായിക്കാന്‍ ഇടവന്നതോടെയാണ് വാര്യര്‍ പ്രശസ്തിയിലേക്കുയര്‍ന്നത്. മഹാരാജാവിന്റെ മടക്കയാത്ര വാര്യരേയും കൂട്ടിയായിരുന്നു. ‘യാത്രയ്ക്കിടയില്‍ ഒരു വഞ്ചിപ്പാട്ടു രചിച്ചു പാടരുതോ?’ എന്ന രാജകല്പന ശിരസാ വഹിച്ച് ധര്‍മ്മോപദേശമടങ്ങുന്ന ആത്മകഥയുമായി സാദൃശ്യമുള്ള കുചേലകഥ വാര്യര്‍ വഞ്ചിപ്പാട്ടു രീതിയില്‍ ആലോചിച്ചു. മൂന്നുനാളുകള്‍ക്കു ശേഷം വഞ്ചിപ്പാട്ടിന്റെ രചനയും പൂര്‍ത്തിയായിരുന്നു. ഇതാണ് വഞ്ചിപ്പാട്ടിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യം. ഹ്രസ്വകാലം തിരുവനന്തപുരത്ത് താമസിച്ച ശേഷം വാര്യര്‍ നാട്ടിലേക്കു മടങ്ങി. സ്വവസതിയിലെത്തിയ അദ്ദേഹത്തിനു ശ്രീകൃഷ്ണ ദര്‍ശനത്തിനു ശേഷം മടങ്ങിച്ചെന്ന കുചേലനുണ്ടായ അനുഭവമാണത്രെ ഉണ്ടായത്. തകര്‍ന്നടിഞ്ഞ തന്റെ വസതി ഒരു മണിമാളികയായി മാറിയിരിക്കുന്നു. മഹാരാജാവിന്റെ നിര്‍ദ്ദേശമനുസരിച്ച് പണിയിച്ചതായിരുന്നു ആ മാളിക.

ഉണ്ണായി വാര്യര്‍

ഉണ്ണായി വാര്യരുടെ ജനനസ്ഥലത്തെപ്പറ്റി ഭാഷാപണ്ഡിതന്‍മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 940 ല്‍ അദ്ദേഹം തിരുവനന്തപുരത്ത് വന്നതായും മഹാരാജാവിനെ കണ്ടതായും മലയാളത്തിലെ ആദ്യചരിത്രകാരനായ പി.ഗോവിന്ദപ്പിള്ള അഭിപ്രായപ്പെടുന്നു. അക്കാലത്ത് കുഞ്ചന്‍ നമ്പ്യാരും തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവത്രെ. അഗാധമായ ജീവിതാവബോധവും അവികലമായ കലാമര്‍മ്മജ്ഞതയും പ്രതിഫലിപ്പിക്കുന്ന നളചരിതം ആട്ടക്കഥ മലയാളത്തിലെ മരണമില്ലാത്ത മഹാകവികളുടെ കൂട്ടത്തില്‍ ഉണ്ണായി വാര്യര്‍ക്കുള്ള സ്ഥാനം മഹത്തരമാണെന്നു പ്രഖ്യാപിക്കുന്നു. നളചരിതം ആട്ടക്കഥ ഒന്നുകൊണ്ടു മാത്രം വാര്യര്‍ ആട്ടക്കഥാരംഗത്തു ശാശ്വതമായ യശസ്സാര്‍ജ്ജിച്ചു. ‘നളചരിതം ആട്ടക്കഥ’ എന്ന ആ ഒറ്റ കൃതി അന്നുവരെയുണ്ടായിരുന്ന മലയാള സാഹിത്യത്തില്‍ ഭാസുരമായ ഒരു വ്യതിയാനം സൃഷ്ടിച്ചു.

ഇരയിമ്മന്‍ തമ്പി

ആട്ടക്കഥാ പ്രസ്ഥാനം പുരോഗതിയുടെ പടവുകള്‍ പിന്നിട്ടത് ഇരയിമ്മന്‍ തമ്പിയുടെ ആഗമനത്തോടെയാണ്. ‘ഓമനത്തിങ്കള്‍ക്കിടാവോ’ എന്ന ഗാനത്തിന്റെ കര്‍ത്താവ് എന്ന നിലയില്‍ അനശ്വരനായ അദ്ദേഹം ശ്രദ്ധേയനായ ഒരു ആട്ടക്കഥാകാരനും, കൈരളിയെ ധന്യമാക്കാന്‍ ഉപകരിച്ച വേറെയും നിരവധി വിശിഷ്ട ഗ്രന്ഥങ്ങളുടെ കര്‍ത്താവും കൂടിയാണ്. കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം തുടങ്ങിയ കൃതികള്‍ പാടിയും അഭിനയിച്ചും രസിക്കാവുന്നതാണ്. കര്‍ണ്ണാടക സംഗീതം, കഥകളി എന്നീ ക്ളാസിക് കലാരൂപങ്ങള്‍ക്ക് ഒരു പോലെ ശോഭചാര്‍ത്തിയ ഇരയിമ്മന്‍ തമ്പി ആദ്യകവികുല ഗുരു എന്ന അത്യുന്നത പദവിക്കും അര്‍ഹനായി തീര്‍ന്നു. സ്വാതി തിരുനാളിന്റേയും ഉത്രം തിരുനാളിന്റേയും സദസ്സിനെ അലങ്കരിച്ചിരുന്ന ഇരയിമ്മന്‍ തമ്പിയുടെ ആട്ടക്കഥകള്‍ സഹൃദയ ലോകത്തെയാകെ ആകര്‍ഷിച്ചു. തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് വിറകുപുരക്കോട്ട വാതിലിനരികിലുള്ള കിഴക്കേ മഠത്തില്‍ 1783 (കൊ.വ 958 തുലാമാസത്തില്‍) ഇരയിമ്മന്‍ തമ്പി ജനിച്ചു.
നിരവധി കീര്‍ത്തനങ്ങള്‍ സംസ്കൃതത്തിലും മലയാളത്തിലുമായി അദ്ദേഹം രചിച്ചു. “കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ” തുടങ്ങിയ കീര്‍ത്തനങ്ങള്‍ സംഗീതസദസ്സുകളില്‍ ഉയരുമ്പോള്‍ സഹൃദയലോകമാകെ അതിലലിഞ്ഞു ചേര്‍ന്നിരുന്നു പോകും. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ കൃതികള്‍ പരിശോധിച്ചു പൂര്‍ണ്ണതയേകുന്ന ചുമതലയും ഇരയിമ്മന്‍ തമ്പി നിര്‍വ്വഹിച്ചിരുന്നു. സ്വാതി തിരുനാളിന്റെ സംഗീതകലാരംഗത്തെ യശസ്സിനു പിന്നില്‍ ഇരയിമ്മന്‍ തമ്പിയുടെ വിദഗ്ദ്ധഹസ്തം പ്രവര്‍ത്തിച്ചിരുന്നു എന്ന യാഥാര്‍ത്ഥ്യം ഇനിയും വെളിപ്പെടാനിരിക്കുന്നതേയുളളൂ. സംഗീത നാടക അക്കാദമി ഇരുപതിലേറെ ഗാനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേറെയും നിരവധി കീര്‍ത്തനങ്ങളും ആട്ടക്കഥകളും 200-ാം ജന്‍മദിനം ആഘോഷിച്ചുകഴിഞ്ഞിട്ടും അപ്രകാശിതങ്ങളായി അവശേഷിക്കുന്നു എന്നതാണ് ദു:ഖസത്യം.

കുട്ടിക്കുഞ്ഞു തങ്കച്ചി

ഇരയിമ്മന്‍ തമ്പിയുടെ മകളായി 1820 ല്‍ കുട്ടിക്കുഞ്ഞു തങ്കച്ചി ജനിച്ചു. പിതാവായ ഇരയിമ്മന്‍തമ്പിയും കൊച്ചുപിള്ളവാര്യരുമായിരുന്നു ഗുരുക്കന്‍മാര്‍. തിരുവാതിരപ്പാട്ടുകള്‍, കുറത്തിപ്പാട്ടുകള്‍, ഊഞ്ഞാല്‍പ്പാട്ടുകള്‍, സങ്കീര്‍ത്തനങ്ങള്‍, ആട്ടക്കഥകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട നിരവധി കൃതികളിലൂടെ അവര്‍ ഭാഷയെ സമ്പന്നമാക്കി. പാര്‍വ്വതീ സ്വയംവരം, തിരുവനന്തപുരം സ്ഥലപുരാണം, വൈക്കം സ്ഥലപുരാണം, കിളിപ്പാട്ടുകള്‍, ശിവരാത്രി മാഹാത്മ്യം, സീതാസ്വയംവരം, നാരദമോഹനം തുടങ്ങി മൂന്നു തിരുവാതിരപ്പാട്ടുകള്‍ കിരാതം, നളചരിതം കുറത്തിപ്പാട്ടുകള്‍, സ്വര്‍ഗ്ഗവാതില്‍ ഏകാദശി, മാഹാത്മ്യം കിളിപ്പാട്ട് മൂന്ന് എന്നീ ആട്ടക്കഥകള്‍, ആയില്യം തിരുനാളിന്റെ കാശിയാത്രയെ പുരസ്ക്കരിച്ചു രചിച്ച ഗംഗാസ്നാനം ഓട്ടന്‍തുള്ളല്‍, അജ്ഞാതവാസം നാടകം എന്നിങ്ങനെ നിരവധി കൃതികള്‍ അവരുടേതായിട്ടുണ്ട്. സംസ്കൃത സാഹിത്യത്തിലും അവര്‍ അങ്ങേയറ്റം പ്രാവീണ്യം നേടിയിരുന്നു. സംസ്കൃതത്തില്‍ ഗ്രന്ഥ രചനയും നടത്തിയിട്ടുണ്ട്. 1904 ല്‍ അന്തരിച്ചു.

ഈശ്വരപിള്ള വിചാരിപ്പുകാര്‍

കഥകളി നടന്‍, ഒട്ടേറെ വിശിഷ്ട ഗ്രന്ഥങ്ങളുടെ പ്രസാധകന്‍ എന്നീ നിലകളിലൊക്കെ ആദരണീയനായിരുന്ന ഈശ്വരപിള്ള വിചാരിപ്പുകാര്‍ 1815 ല്‍ കൊട്ടാരത്തിലെ ഒരു ജീവനക്കാരിയുടെ മകനായി ജനിച്ചു. ഇളം പ്രായത്തില്‍ തന്നെ വേണ്ടത്ര കലാഭിരുചി പ്രകടമായിരുന്ന കുട്ടി വളര്‍ന്നപ്പോള്‍ കൊട്ടാരം കളിയോഗത്തില്‍ അംഗമായി. അക്കാലത്തെ പ്രഗത്ഭ കഥകളിനടനായിരുന്ന വലിയ കൊച്ചയ്യപ്പണിക്കര്‍, കൊച്ചുകുഞ്ഞപ്പിള്ള എന്നിവരുടെ ശിക്ഷണത്തില്‍ ഈശ്വരപിള്ള വളരെ വേഗം പ്രസിദ്ധ കഥകളി നടന്‍ എന്ന നിലയിലേക്കുയര്‍ന്നു. കഥകളി രംഗത്ത് പ്രധാന വേഷങ്ങളിലെല്ലാം അതിപ്രശംസാര്‍ഹമായ നിലയിലേക്കുയരാന്‍ ഈശ്വരപിള്ളയ്ക്കു കഴിഞ്ഞു.

തിരുവിതാംകൂറില്‍ ഒരു സ്വകാര്യ വ്യക്തിയുടെ വകയായി ഒരച്ചടിശാല ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചത് ഉത്രം തിരുനാളിന്റെ നിര്‍ദ്ദേശപ്രകാരം 1853 ല്‍ ഈശ്വരപിള്ള വിചാരിപ്പുകാരുടെ നിയന്ത്രണത്തിലായിരുന്നു. കേരളവിലാസം അച്ചുകൂടം തിരുവനന്തപുരത്താണ് സ്ഥാപിച്ചത്. എഴുത്തച്ഛന്‍, നമ്പ്യാര്‍ തുടങ്ങിയവരുടെ കൃതികളും, സ്വാതിതിരുനാളിന്റെയും ഇരയിമ്മന്‍ തമ്പിയുടേയും കീര്‍ത്തനങ്ങളും അക്കാലത്തു പ്രചാരത്തിലിരുന്ന 54 ദിവസത്തെ ആട്ടക്കഥകളും, രാമായണം, നളചരിതം എന്നീ ഗ്രന്ഥങ്ങളും കേരള വിലാസം പ്രസ്സിലാണ് അച്ചടിച്ചത്.

കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍

കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ (1845-1914) 1845 ഫെബ്രുവരി 19 ന് ജനിച്ചു. 10-മത്തെ വയസ്സില്‍ തിരുവനന്തപുരത്തെത്തി. അര ശതാബ്ദക്കാലം ഭാഷാസാഹിത്യ രംഗത്ത് ജ്വലിച്ചു നിന്ന വ്യക്തിത്വമായിരുന്നു കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റേത്. മലയാള ഭാഷയെ അതിന്റെ ശൈശവാവസ്ഥയില്‍ തന്നെ പാശ്ചാത്യ സാഹിത്യവുമായി ബന്ധപ്പെടുത്തുകയും സംസ്കൃത സാഹിത്യത്തില്‍ നിന്നും മലയാള സാഹിത്യത്തിലേക്കുള്ള വിവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്ത്, വിവിധ സാഹിത്യശാഖകളെ ധന്യമാക്കിയ തമ്പുരാന്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ വളര്‍ച്ചയിലും മുഖ്യപങ്കു വഹിച്ചു. 22-മത്തെ വയസ്സില്‍  പാഠപുസ്തക കമ്മിറ്റിയില്‍ അംഗമായും തുടര്‍ന്ന് അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 3-ാം ക്ളാസ്സുവരെയുള്ള പാഠപുസ്തകങ്ങള്‍ക്കും ഇന്ത്യാ ചരിത്രം, ഭൂമി ശാസ്ത്രം, തിരുവിതാംകൂര്‍ചരിത്രം എന്നിങ്ങനെ വിവിധ ക്ളാസ്സുകളിലെ പാഠപുസ്തകങ്ങള്‍ക്കും രൂപം കൊടുത്തു.

പി ഗോവിന്ദപിള്ള

ജനസേവനത്തിനും ഭാഷാഭിവൃദ്ധിക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച അപൂര്‍വ്വം ചില വ്യക്തി ശ്രേഷ്ഠരില്‍ ഒരാളായിരുന്നു പി.ഗോവിന്ദപ്പിള്ള. കൊട്ടാരത്തിലെ ഗ്രന്ഥശേഖരങ്ങളുമായി വേണ്ടത്ര ഇഴുകിച്ചേര്‍ന്ന അദ്ദേഹം വായിച്ചാര്‍ജ്ജിച്ച സംസ്കാരം ഉള്‍ക്കൊണ്ടുകൊണ്ടു തന്നെയാണ് സാഹിത്യ ചരിത്ര രചനയ്ക്ക് തുടക്കം കുറിച്ചത്. അഭിഭാഷകവൃത്തിയിലേര്‍പ്പെട്ട അദ്ദേഹം ഭാഷാചരിത്ര നിര്‍മ്മാണത്തില്‍ മുഴുകി. ഹ്രസ്വകാലം ഒരു ഇംഗ്ളീഷ് പ്രസിദ്ധീകരണവും “കേരളചന്ദ്രിക” എന്ന മലയാള പ്രസിദ്ധീകരണവും നടത്തി.

എ ആര്‍ രാജരാജവര്‍മ്മ

ആധുനിക മലയാള സാഹിത്യത്തിന്റെ നൂതന പ്രസ്ഥാനങ്ങളുടെ പുരസ്കര്‍ത്താവ്, ഭാഷാസേവനവും സാഹിത്യപോഷണവും ജീവിതവ്രതമായി അംഗീകരിച്ച പ്രതിഭാധനന്‍, ഔദ്യോഗികരംഗത്ത് ഉന്നതാധികാരി ഈ നിലകളിലൊക്കെ മലയാളികളുടെ തികഞ്ഞ ആദരവാര്‍ജിച്ച ശ്രേഷ്ഠ വ്യക്തിയാണ് എ.ആര്‍. രാജരാജ വര്‍മ (1863-1918). കവി, അഭിഭാഷകന്‍, വൈയാകരണന്‍, ഭാഷാശാസ്ത്രവിശാരദന്‍ എന്നീ നിലകളില്‍ പ്രശോഭിച്ചിരുന്ന അദ്ദേഹം തിരുവനന്തപുരം മഹാരാജാസ് കോളേജിലെ ആദ്യ മലയാളി പ്രിന്‍സിപ്പല്‍ എന്ന ബഹുമതിക്കുമര്‍ഹനായി.  പണ്ഡിതന്‍മാരില്‍ പണ്ഡിതനും കവികളില്‍ കവിയുമായ അദ്ദേഹം ഒരു മികച്ച സാഹിത്യ പ്രസ്ഥാനമായിട്ടാണ് തിരുവനന്തപുരത്ത് കഴിഞ്ഞു കൂടിയത്.  ഭാഷാ വ്യാകരണ ശാസ്ത്രവും, അലങ്കാര-വൃത്തശാസ്ത്രവും തിരുവനന്തപുരത്ത് താമസിക്കവേയാണ് അദ്ദേഹം രചിച്ചത്.  കേരള പാണിനീയം, ഭാഷാ ഭൂഷണം, ശബ്ദശോധിനി, വൃത്തമഞ്ജരി, സാഹിത്യസാഹ്യം തുടങ്ങിയ കൃതികള്‍ മലയാള സാഹിത്യത്തിന് ബലിഷ്ഠമായ അടിത്തറയിട്ട കൃതികളാണ്.

സി.വി രാമന്‍പിള്ള

സി.വി.രാമന്‍പിള്ള (1858-1922) 1858-ല്‍ തിരുവനന്തപുരത്ത് ജനിച്ചു.  മലയാളത്തിലെ ഇതിഹാസ കാവ്യങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്നതാണ് സി.വി യുടെ ആഖ്യായികകള്‍.  അത്രത്തോളം മഹത്വമേറിയ കൃതികള്‍ മലയാളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല എന്ന് പറയാം.  തന്റെ സാഹിത്യ സൃഷ്ടികളിലൂടെ തിരുവിതാംകൂറിന്റെ പഴയകാല ചരിത്ര സംഭവങ്ങള്‍ വര്‍ണ്ണശോഭയോടെ സി.വി അവതരിപ്പിച്ചു. സര്‍ഗ്ഗാത്മകപ്രതിഭകളുള്ള ഒരു പുതിയ തലമുറയ്ക്ക് നേതൃത്വം കൊടുത്ത സാംസ്കാരിക നായകനെന്ന നിലയ്ക്കും സി.വിയുടെ നാമം എക്കാലവും ജ്വലിച്ചു നില്‍ക്കും. ”രാമരാജാബഹദൂര്‍”, “മാര്‍ത്താണ്ഡ വര്‍മ്മ”, “ധര്‍മ്മരാജാ” എന്നീ ചരിത്രനോവലുകള്‍ തിരുവിതാംകൂര്‍ രാഷ്ട്രീയ ചരിത്രത്തെ പശ്ചാത്തലമാക്കി രചിച്ചവയാണ്.

രാജാരവി വര്‍മ്മ

ചിത്രമെഴുത്ത് കോയിത്തമ്പുരാന്‍ എന്ന പേരില്‍ വിശ്വവിഖ്യാതിയാര്‍ജ്ജിച്ച രാജാരവി വര്‍മ്മ (1848-1906), കിളിമാനൂര്‍ രാജകുടുംബാംഗമായിരുന്നു.  ജന്മസിദ്ധമായ വാസനയും നിരന്തരമായ അഭ്യാസവും കൊണ്ട് വളരെ വേഗം അദ്ദേഹം ഭാരതീയ ചിത്രകാരന്മാരുടെ മുന്‍നിരയിലേക്ക് കയറിച്ചെല്ലാന്‍ തക്ക പ്രാഗത്ഭ്യം നേടി.  അതിപ്രശസ്ത പാരമ്പര്യമുള്ള രാജകുടുംബത്തില്‍ ജനിച്ച രാജാരവിവര്‍മ്മ അമ്മാവനില്‍ നിന്നു തന്നെയാണ് ചിത്രരചനയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്.  രവിവര്‍മ്മയില്‍ മൊട്ടിട്ട് നിന്ന കലാഭിരുചി വേണ്ടത്ര ഗ്രഹിച്ച ആയില്യം തിരുനാള്‍ മാഹാരാജാവാണ് ആവശ്യമായ പ്രേത്സാഹനം നല്‍കിയത്.  തിയഡോര്‍ജെന്‍സണ്‍ എന്ന പ്രസിദ്ധ ഡച്ച് എണ്ണച്ചായാ ചിത്രകാരന്റെ മാര്‍ഗ്ഗദര്‍ശിത്വം കൂടിയായപ്പോള്‍ രവിവര്‍മ്മ ആ രംഗത്തും അസാധാരണ പ്രാഗല്‍ഭ്യം ആര്‍ജിച്ചു. രവിവര്‍മ്മച്ചിത്രങ്ങള്‍ മദിരാശിയിലും, വിയന്നയിലും നടന്ന ചിത്രകലാ മത്സരങ്ങളില്‍ സമ്മാനാര്‍ഹമായതോടെ രവിവര്‍മ്മ ലോക പ്രശസ്തിയാര്‍ജ്ജിച്ചു. രവിവര്‍മ്മയുടെ രചനകള്‍ക്ക്  തിരുവനന്തപുരം ചിത്രാലയത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കി ഇന്നും ആദരിക്കുന്നു. ഭാരതീയ ചിത്രകലയെ പാശ്ചാത്യവല്‍ക്കരിച്ചത് രാജാ രവിവര്‍മ്മയാണ്.

മഹാകവി ഉള്ളൂര്‍

തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ സുബ്രഹ്മണ്യയ്യരുടേയും പെരുണ താമരശ്ശേരി ഇല്ലത്തെ ഭഗവതി അമ്മാളിന്റേയും മകനായി 1877 ജൂണ്‍ 5 ന് ജനിച്ചു. മഹാകവിത്രയത്തില്‍ ശ്രദ്ധേയനായ ഉള്ളൂര്‍ പരമേശ്വരയ്യര്‍ (1877-1949) സാഹിത്യചരിത്ര ഗവേഷകന്‍, പണ്ഡിതന്‍ എന്നീ നിലകളില്‍ തികഞ്ഞ ആദരവിനര്‍ഹനായി. അഞ്ചു വാല്യങ്ങളുള്ള സാഹിത്യ ചരിത്ര ഗ്രന്ഥമാണ് ഉള്ളൂരിന്റെ  ഗവേഷണ ഗ്രന്ഥങ്ങളില്‍ പ്രമുഖം.  പതിറ്റാണ്ടുകളുടെ തപസ്സ് ഇതിന്റെ രചനക്ക് വേണ്ടി വന്നു. ഇതു കൂടാതെ രാമചരിതം, കണ്ണശ്ശരാമായണം, ഉമാകേരളം, ഭക്തിദീപിക, കര്‍ണ്ണഭൂഷണം, പിംഗള തുടങ്ങിയ കൃതികള്‍ ഉള്‍പ്പെടെ മുപ്പതിലേറെ കൃതികള്‍ അദ്ദേഹം രചിച്ചു.  ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തില്‍ അഭിമാനം കൊണ്ട കവി, ദേശീയപ്രസ്ഥാനത്തിന്റെ മേഖലയിലും തന്റേതായ സംഭാവനകളര്‍പ്പിച്ചു. 1937 ല്‍ തിരുവിതാംകൂര്‍ രാജഭരണകൂടം മഹാകവി ബിരുദം സമ്മാനിച്ചു.

മഹാകവി കുമാരനാശാന്‍

കവിത്രയത്തില്‍ പ്രമുഖനായ കുമാരനാശാന്‍ (1873-1924) മണിപ്രവാളത്തിലാണ്ടു കിടന്ന മലയാളകവിതയെ ആധുനിക ഭാവുകത്വത്തിലേക്ക് നയിച്ചതില്‍ മുഖ്യസ്ഥാനമാണുള്ളത്. വള്ളത്തോളിനോടൊപ്പം മലയാള കവിതയെ വിശ്വമാനവികതയുടെ മണ്ഡലത്തിലേക്കെത്തിച്ച കാര്യത്തിലും പ്രഥമഗണനീയനാണ് ആശാന്‍. ശ്രേഷ്ഠങ്ങളായ ഖണ്ഡകാവ്യങ്ങളുടെയും, ഒട്ടേറെ ഭാവഗീതങ്ങളുടെയും കര്‍ത്താവെന്ന നിലയിലും മലയാള സാഹിത്യത്തില്‍ കുമാരനാശാന് സമുന്നതമായ ഒരു സ്ഥാനമുണ്ട്. മലയാളകാവ്യ സാഹിത്യശാഖയില്‍ ശ്രദ്ധേയങ്ങളായ കൃതികള്‍ രചിച്ച ആശാന്‍ 1922-ല്‍ വെയില്‍സ് രാജകുമാരനില്‍ നിന്നും പട്ടും, വളയും സ്വീകരിച്ചു.  മലയാളസാഹിത്യത്തില്‍ നവോത്ഥാന കാലഘട്ടത്തിനു പ്രാരംഭം കുറിച്ച മഹാകവി കുമാരനാശാന്‍ മലയാളഭാഷാ സാഹിത്യത്തിനു മുതല്‍ക്കൂട്ടേകുന്ന നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. വീണപൂവ്, നളിനി, ലീല, ശ്രീബുദ്ധചരിതം, കിളിപ്പാട്ട്, ബാലരാമായണം, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ തുടങ്ങിയ നിരവധി കൃതികള്‍ കുമാരനാശാന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1913 ല്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രതിനിധിയായി ശ്രീമൂലം പ്രജാസഭയില്‍ അംഗമായി.

മഹാരാജാക്കന്‍മാരും കലാരംഗവും

സാഹിത്യാദികലകള്‍ പരിപോഷിപ്പിക്കുന്നതിലും കവികളേയും എഴുത്തുകാരേയും ആദരിക്കുന്നതിലും ആയ് ഭരണകാലം മുതല്‍ക്കു തന്നെ രാജാക്കന്‍മാര്‍ മുന്‍നിരയിലായിരുന്നു. അവരില്‍ ചിലരെങ്കിലും ഭാഷാസാഹിത്യത്തിനു അമൂല്യങ്ങളായ സംഭാവനകളര്‍പ്പിച്ചവരുമാണ്. രാമചരിതം, ലീലാതിലകം, കണ്ണശ്ശഭാരതം, കണ്ണശ്ശരാമായണം, കണ്ണശ്ശഭാഗവതം, കൃഷ്ണഗാഥ, എഴുത്തച്ഛന്റെ കൃതികള്‍, നിരവധി ചമ്പു ഗ്രന്ഥങ്ങള്‍, ആട്ടക്കഥകള്‍ തുടങ്ങി ഒട്ടേറെ കൃതികള്‍ അക്കാലത്തു പുറത്തു വന്നു. മലയാളത്തിന്റെ ആദ്യകൃതി എന്നു വിശ്വസിച്ചു പോരുന്ന രാമചരിത കാവ്യം 13-ാം നൂറ്റാണ്ടിലോ അതിനുമുന്‍പോ രചിച്ചതാണെന്നു കരുതാം. അതിന്റെ കര്‍ത്താവായ ചീരാമന്‍, വേണാട്ടധിപനായിരുന്ന മണികണ്ഠ രാമവര്‍മ്മ തന്നെയാണെന്ന് മഹാകവി ഉള്ളൂര്‍ രേഖപ്പെടുത്തിക്കാണുന്നു. അക്കാലത്ത് കലയും സാഹിത്യവും രാജസദസ്സുകളില്‍ രാജമാഹാത്മ്യത്തേയും ഇഷ്ടദേവതകളേയും പ്രകീര്‍ത്തിക്കുന്ന ചര്‍ച്ചയായിരുന്നു. പാട്ടും നൃത്തവും ചിത്രമെഴുത്തും കവിതചൊല്ലലുമെല്ലാം അക്കാലങ്ങളില്‍ കൊട്ടാരങ്ങളിലെ കനത്ത മതില്‍കെട്ടുകള്‍ക്കുള്ളില്‍ ഒതുങ്ങി നിന്നിരുന്നു. കുലപതികളായി എണ്ണപ്പെടേണ്ട നമ്മുടെ കലാ-സാഹിത്യ നായകന്‍മാരെല്ലാം ഈ സദസ്സുകളില്‍ അംഗങ്ങളും രാജശാസനത്തിന്റെ തണലിലാണെങ്കിലും നിരങ്കുശം അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളവരുമാണ്. മലയാള ഭാഷയുടെ വളര്‍ച്ചയിലും ആദ്യകാലം മുതല്‍ക്കേ അനന്തപുരി സുപ്രധാന പങ്കു വഹിച്ചു. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ കാലഘട്ടം മുതല്‍ അവസാനത്തെ നാടുവാഴി ശ്രീ ചിത്തിരതിരുനാളിന്റെ കാലം വരെ കലാസാഹിത്യ രംഗം പരിപോഷിപ്പിക്കുന്നതില്‍ മഹാരാജാക്കന്‍മാര്‍ നല്‍കിയ സംഭാവന പ്രശംസനീയമാണ്.

സംഗീത-സാഹിത്യ-നൃത്തകലകളില്‍ മഹാരാജാക്കന്‍മാര്‍ എക്കാലവും പുലര്‍ത്തിയിരുന്ന പ്രതിപത്തി പ്രശംസനീയമായിരുന്നു. പഴയ കലാരൂപങ്ങള്‍ക്ക് പുതുജീവന്‍ പ്രദാനം ചെയ്യുന്നതില്‍ രാജവാഴ്ചക്കാലത്ത് പ്രദര്‍ശിപ്പിച്ചിരുന്ന താല്പര്യത്തിനു ഉദാഹരണമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് നടത്തിവന്നിരുന്ന കലാപ്രദര്‍ശനങ്ങള്‍. ആ കലാരൂപങ്ങളില്‍ ചിലതെങ്കിലും ഇന്നു നാമാവശേഷമായിപ്പോയി. വിവിധതരം പാട്ടുകള്‍ക്കു പുറമേ, രാജവംശങ്ങള്‍ ഭരണം നടത്തിയ കാലത്ത് രാമചരിതം, ലീലാതിലകം, കൃഷ്ണഗാഥ, എഴുത്തച്ഛന്‍ കൃതികള്‍, ചമ്പുക്കള്‍ , ആട്ടക്കഥകള്‍ തുടങ്ങി നിരവധി വിശിഷ്ടഗ്രന്ഥങ്ങളും ഭാഷാസാഹിത്യത്തെ സമ്പുഷ്ടമാക്കിക്കൊണ്ട് പ്രകാശിതങ്ങളായി. അതോടെ അക്ഷരമാല പൂര്‍ണ്ണത കൈവരിക്കുകയും ചെയ്തു. ഡച്ചു ഗവര്‍ണറായ വാന്റീസ് പ്രസാധനം ചെയ്ത സസ്യശാസ്ത്ര കൃതിയാണ് മലയാളത്തിലെ ആദ്യ ശാസ്ത്രകൃതിയെന്നു കരുതപ്പെടുന്നു.
മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കുഞ്ചന്‍ നമ്പ്യാരെപ്പോലുളള കവികളെ അംഗീകരിച്ചാദരിക്കുന്നതില്‍ വേണ്ടത്ര താല്പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. കാര്‍ത്തിക തിരുനാള്‍ധര്‍മ്മരാജാവിന്റെ കാലമായപ്പോഴേക്കും കുഞ്ചന്‍നമ്പ്യാര്‍ പോലും മഹാരാജാവിന്റെ കഥകളിഭ്രമം കണക്കിലെടുത്ത് ആട്ടക്കഥാരചനയില്‍ വ്യാപൃതനായി‘ശംബരീശവധം’ തുടങ്ങിയ കഥകള്‍ രചിച്ചു. എന്നാല്‍ കഥയും സംഗീതവും സമഞ്ജസമായി സമ്മേളിച്ചവയാണ് ഉണ്ണായിവാര്യരുടെ നളചരിതം നാലു ദിവസത്തെ ആട്ടക്കഥകള്‍. ധര്‍മ്മരാജാവിന്റെ ഭാഗിനേയനായ അശ്വതി തിരുനാള്‍ രചിച്ച ‘അംബരീഷചരിതം’ ആട്ടക്കഥയും സംസ്കൃതചമ്പുഗ്രന്ഥങ്ങളും തികഞ്ഞ പ്രശംസയ്ക്കര്‍ഹമായി. ധര്‍മ്മരാജാവിന്റെ കൃതികളായ അംബരീഷചരിതം, സുഭദ്രാഹരണം, പൂതനാമോക്ഷം, രാജസൂയം, രുഗ്മിണി സ്വയംവരം, കല്യാണ സൌഗന്ധികം തുടങ്ങിയ കൃതികള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്. നവരാത്രി ഉത്സവങ്ങളില്‍ കഥകളി നിര്‍ബന്ധമാക്കി.

ഷഡ്കാല ഗോവിന്ദമാരാരില്‍ തുടങ്ങുന്ന സംഗീതജ്ഞരുടെ നീണ്ട പട്ടിക ഇന്ന് ശെമ്മാങ്കുടി ശ്രീനിവാസ അയ്യരിലും നെയ്യാറ്റിന്‍കര വാസുദേവനിലും എത്തി നില്‍ക്കുന്നു. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് കലാസാഹിത്യ രംഗവും, വിദ്യാഭ്യാസ രംഗവും പുരോഗതിയുടെ പടവുകള്‍ പിന്നിട്ടു. ഇരയിമ്മന്‍തമ്പിയുടെ ‘ഓമനത്തിങ്കള്‍ക്കിടാവോ’ എന്ന താരാട്ടുപാട്ട് കേട്ടു വളര്‍ന്ന സ്വാതി തിരുനാള്‍ സംഗീതാദിസാഹിത്യ കലകള്‍ക്ക് വളരെ  പ്രാധാന്യം നല്‍കിയിരുന്നു. സംഗീത അദ്ധ്യാപകര്‍ക്ക് തഹസീല്‍ദാര്‍മാരേക്കാള്‍ വേതനം നല്‍കി ആദരിച്ച മഹാനുഭാവനാണ് സ്വാതി തിരുനാള്‍ മഹാരാജാവ്. സ്വാതി തിരുനാളിനെ തുടര്‍ന്ന് അധികാരത്തില്‍ വന്ന ഉത്രം തിരുനാള്‍ കഥകളിയെന്ന കലാരൂപത്തിന് ഉറച്ച അടിത്തറ പാകി. കൊട്ടാരം കളിയോഗത്തിനു രൂപം കൊടുത്തു. കഥകളി വിചാരിപ്പുകാര്‍ എന്ന പദവിയും സൃഷ്ടിച്ചു. സ്വാതി തിരുനാളിന്റെ ഭരണകാലം ഗദ്യ-പദ്യസാഹിത്യങ്ങളുടെ നവോത്ഥാന കാലഘട്ടമെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു. ശാകുന്തളം നാടകം, സി.വി യുടെ മാര്‍ത്താണ്ഡവര്‍മ്മ, പി.ഗോവിന്ദപിള്ളയുടെ ഭാഷാചരിത്രം ഇവയെല്ലാം തിരുവനന്തപുരത്തു നിന്നാണ് പ്രകാശനം ചെയ്തത്. 

ഭാഷാ സാഹിത്യത്തിന്റെ പുരോഗതിക്കു ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ നഗരങ്ങളിലൊന്നാണ് അനന്തപുരി. ശില്പഭംഗിയാര്‍ന്ന വിവിധ വാസ്തുശില്പങ്ങളും കൊത്തുപണികളും കൊണ്ട് സമൃദ്ധമാണ് ഈ പ്രദേശം. വിദ്യാഭ്യാസരംഗത്തും അനന്തപുരിയുടെ സ്ഥാനം എക്കാലവും മുന്‍നിരയിലാണ്. കലാസാഹിത്യ പാരമ്പര്യത്തിലും ഈ നഗരം ഒരിക്കലും പിന്‍നിരയിലായിരുന്നില്ല. നാടന്‍ പാട്ടുകളുടെ രംഗാവിഷ്ക്കരണം മുതല്‍ ആധുനിക സാഹിത്യ കൃതികളുടെ രചനയില്‍ വരെ ഈ നഗരത്തിന് പ്രാമുഖ്യം അവകാശപ്പെടാനാവും. വേണാടിന്റെ തനിമയാര്‍ന്നതാണ് തെക്കന്‍ പാട്ടുകള്‍. തെക്കന്‍ തിരുവിതാംകൂറില്‍ വില്ലടിച്ചാന്‍ പാട്ട് അല്ലെങ്കില്‍ വില്ലുകൊട്ടിപ്പാട്ട് എന്നൊരു കഥാഗാന സമ്പ്രദായം ഇന്നും പ്രചാരത്തിലുണ്ട്.
അയ്യിപ്പിള്ളി ആശാന്റെ രാമകഥാപാട്ട് അവതരിപ്പിച്ചിരുന്നത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഇതര വിഷ്ണുക്ഷേത്രങ്ങളിലുമാണ്. ചന്ദ്രവളയത്തിന്റെ സഹായത്തോടെയാണ് രാമകഥാപാട്ട് പാടിവരുന്നത്. ഇരവിക്കുട്ടിപ്പിള്ളപ്പോര് പാട്ട്, പഞ്ചവങ്കാട്ടു നീലിപ്പാട്ട്, തെക്കന്‍ പാട്ടുകള്‍ എന്നിവയും സാധാണക്കാരില്‍ ഏറെ ആവേശം ഉണര്‍ത്തിയിരുന്നു.

തിരക്കുപിടിച്ച ഭരണകാര്യങ്ങള്‍ക്കിടയിലും കാളിദാസന്റേയും, ഷേക്സ്പിയറുടേയും നാടകങ്ങള്‍ പരിഭാഷപ്പെടുത്തിയും ശാകുന്തളം ഗദ്യവിവര്‍ത്തനത്തിലൂടെയും പ്രശംസക്കര്‍ഹനായത് ആയില്യം തിരുനാള്‍ ആയിരുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ പോലും കഥകളി അഭ്യസിക്കുന്നതിനു വേണ്ടി ഇന്നും കേരളത്തിലെത്തുന്നു.

ഇരയിമ്മന്‍ തമ്പിയുടെ താരാട്ട് കേട്ടുറങ്ങുകയും സ്വാതി തിരുനാളിന്റെ കീര്‍ത്തനങ്ങള്‍ കേട്ടുണരുകയും ചെയ്തിരുന്ന അനന്തപുരി അതിനും മുന്‍പ് പ്രതിഷ്ഠ നേടിയ മറ്റൊരു പാരമ്പര്യത്തിന് സാക്ഷ്യം വഹിച്ചിരുന്നു എന്നത് മറന്നുകൂടാ. കുഞ്ചന്‍ നമ്പ്യാരുടേയും രാമപുരത്ത് വാര്യരുടെയും ഉണ്ണായി വാര്യരുടെയും പാരമ്പര്യം ആണത്. നമ്പ്യാരുടെ തുള്ളലില്‍ ആര്‍ത്തുല്ലസിക്കുകയും വാര്യരുടെ വഞ്ചിപ്പാട്ടിനു താളം പിടിക്കുകയും ചെയ്ത സഹൃദയ ലോകം ഉണ്ണായിയുടെ കലാസാക്ഷാല്‍ക്കാരമായ നളചരിതം ആടി ചിട്ടപ്പെടുത്തിയതില്‍ ആഹ്ലാദം കൊള്ളുകയും ചെയ്തു. ഷഡ്കാല ഗോവിന്ദമാരാരും വടിവേലുനട്ടുവനും ഏറെക്കാലം സംഗീത സാന്ദ്രമാക്കിയ ഈ നഗരം കലാസാംസ്കാരിക രംഗത്ത് എക്കാലവും മുന്‍നിരയിലായിരുന്നു.

അവസാനം പരിഷ്കരിച്ചത് : 9/27/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate