অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൊച്ചി സ്ഥാപനങ്ങള്‍

കൊച്ചി സ്ഥാപനങ്ങള്‍

  1. പ്രമുഖ സ്ഥാപനങ്ങള്‍
    1. ഹൈക്കോടതി
    2. കൊച്ചി ഫിലിം സൊസൈറ്റി
    3. ഭാരത് ഭവന്‍
    4. കേരള ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി
    5. ആയുര്‍വേദ കോളേജ് : പുതിയ കാവ് ക്യാംപസ്
    6. കേന്ദ്രീയ ഭവന്‍
    7. സ്പോര്‍ട്സ് അക്കാദമി
    8. എറണാകുളം ജില്ലാ സഹകരണ ബാങ്ക്
    9. നിര്‍മ്മല ശിശുഭവന്‍ , എസ് ആര്‍‍ എം റോഡ്
    10. യത്തിംഖാന
    11. കൊച്ചി തുറമുഖം
    12. വൈ.എം.സി.എ എറണാകുളം (യംഗ് മെന്‍സ് ക്രിസ്ത്യന്‍ അസോസിയേഷന്‍ )
    13. ബോയ്സ് ഹോം
    14. ചൈതന്യ ട്രസ്റ്റ്
    15. വീഗാലാന്റ്
    16. റീജിയണല്‍ അനലറ്റിക്കല്‍ ലബോറട്ടറി, കാക്കനാട്
    17. മൈത്രി
    18. കരുണാലയം
    19. സ്നേഹ ഭവന്‍
    20. ടൌണ്‍ ഹാള്‍
  2. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
    1. സെന്റ് തെരേസാസ്
    2. കൊച്ചിന്‍ കോളേജ്
    3. അക്വിനാസ് കോളേജ് - ഇടക്കൊച്ചി
    4. എസ്.എച്ച്.കോളേജ്, തേവര (സേക്രഡ് ഹാര്‍ട്ട് കോളേജ് തേവര)
    5. എറണാകുളം ലോ കോളേജ്
    6. മഹാരാജാസ്
    7. കുസാറ്റ് (കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി)
    8. ആര്‍ ‍എല്‍ ‍വി തൃപ്പൂണിത്തുറ
    9. ഭാരതീയ വിദ്യാഭവന്‍
    10. ചിന്മയാ വിദ്യാലയം

പ്രമുഖ സ്ഥാപനങ്ങള്‍

ഹൈക്കോടതി

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഹൈക്കോടതികളില്‍ ഒന്നാണ് കേരള ഹൈക്കോടതി. 1956 നവംബര്‍ ഒന്നിനാണ് കേരള ഹൈക്കോടതി സ്ഥാപിച്ചത്. ഷണ്‍മുഖം റോഡും ബാനര്‍ജി റോഡും സന്ധിക്കുന്നിടത്തെ റാം മോഹന്‍ പാലസ് ആയിരുന്നു ഹൈക്കോടതി മന്ദിരമായി രൂപാന്തരം പ്രാപിച്ചത്. 1938-ല്‍ അന്നത്തെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മിന്‍ലിത്ത് ഗോ പ്രഭു കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ പണി കഴിച്ചതായിരുന്നു റാം മോഹന്‍പാലസ്. രണ്ടാം ലോക മഹായുദ്ധകാലത്ത് റാം മോഹന്‍ പാലസ് സൈനിക ആശുപത്രിയായിരുന്നു. 1949 വരെ കൊച്ചി നിയമസഭാ സെക്രട്ടേറിയേറ്റ് ഇവിടെയായിരുന്നു. 1812 വരെ കൊച്ചിയില്‍ ആസൂത്രിത നിയമ വ്യവസ്ഥ ഉണ്ടായിരുന്നില്ല. ഗൌരവമേറിയ തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ചിരുന്നത് കാര്യക്കാരായിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ കാര്യക്കാര്‍ക്കു കഴിഞ്ഞില്ലെങ്കില്‍ രാജാവായിരുന്നു അന്തിമ തീര്‍പ്പു കല്‍പ്പിച്ചിരുന്നത്. 1812-ല്‍ കേണല്‍ മണ്‍റോ കാര്യക്കാരുടെ നീതി നിര്‍വ്വഹണ ചുമതല അവസാനിപ്പിച്ചു. തൃപ്പൂണിത്തുറയിലും തൃശൂരിലും ഓരോ സബ്കോടതികളും സ്ഥാപിച്ചു. എറണാകുളത്ത് അപ്പലേറ്റ് അധികാരമുള്ള മൂന്നു ജഡ്ജിമാരടങ്ങുന്ന ഒരു ഹജ്ജൂര്‍ കച്ചേരിയും സ്ഥാപിച്ചു. ഒരു ഹിന്ദു ജഡ്ജി ഒരു ക്രിസ്ത്യന്‍ ജഡ്ജി ഒരു ശാസ്ത്രി എന്നിങ്ങനെയായിരുന്നു ക്രമം. കോടതിയുടെ മേലധ്യക്ഷ പദവി വഹിച്ചിരുന്നത് ദിവാന്‍ തന്നെയായിരുന്നു. പിന്നീട് വന്ന ജില്ലാകോടതികളുടെ മുന്‍ഗാമികളാണ് ഈ സബ്കോടതികള്‍ ‍. ഹജ്ജൂര്‍ കച്ചേരി കൊച്ചി ചീഫ് കോര്‍ട്ടിന്റെ മുന്‍ഗാമിയും. 1818-ല്‍ ദിവാനായ നഞ്ചപ്പ തൃശൂരിലേയും തൃപ്പൂണിത്തുറയിലേയും സബ്കോടതികള്‍ നിര്‍ത്തലാക്കി. തൃശൂരില്‍ ജില്ലാകോടതിയും എറണാകുളത്ത് അഞ്ചിക്കൈമളും സ്ഥാപിച്ചു. 1938 ജൂണ്‍ 18-ന് ദിവാന്‍ ഷണ്‍മുഖം ചെട്ടിയാരുടെ ഭരണകാലത്താണ് ചീഫ് കോര്‍ട്ട് ഓഫ് കൊച്ചിന്‍ കൊച്ചി ഹൈക്കോടതിയായി രൂപാന്തരം ചെയ്യപ്പെട്ടത്. 1949 ജൂലൈ 7-ന് പ്രവര്‍ത്തനമാരംഭിച്ച തിരു-കൊച്ചി ഹൈക്കോടതി കേരളപ്പിറവി വരെ പ്രവര്‍ത്തനം തുടര്‍ന്നു. ജസ്റ്റീസ് കെ.ടി.കോശി ആയിരുന്നു ആദ്യ ചീഫ് ജസ്റ്റീസ്. അക്കാലത്ത് ചീഫ് ജസ്റ്റീസ് അടക്കം 8 ജഡ്ജിമാരുണ്ടായിരുന്നു. തിരുകൊച്ചി ഹൈക്കോടതിയുടെ പ്രവര്‍ത്തന രീതികളെ പരിഷ്കരിക്കുകയും ക്രമീകരിക്കുകയും ചെയ്തുകൊണ്ടാണ് കേരള ഹൈക്കോടതി അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തിനു പുറമെ ലക്ഷദ്വീപും ഹൈക്കോടതിയുടെ അധികാരപരിധിയില്‍ വരുന്നുണ്ട്. കൊച്ചി ഹൈക്കോടതിയിലും തിരുകൊച്ചി ഹൈക്കോടതിയിലും ചീഫ് ജസ്റ്റീസ് കെ.ടി.കോശി 1956 മുതല്‍ 1959 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ വനിത ജഡ്ജിയും കേരളത്തില്‍ നിന്നു തന്നെയാണ്. 1959 മുതല്‍ 1967 വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു. ഈ ബഹുമതിക്ക് അന്നചാണ്ടിയാണ് അര്‍ഹയായത്. അന്നാ ചാണ്ടിയെ തുടര്‍ന്ന് പി.ജാനകിയമ്മയും എം.ഫാത്തിമാ ബീവിയും ഹൈക്കോടതി ജഡ്ജിമാരായി.

കൊച്ചി ഫിലിം സൊസൈറ്റി

1984-ല്‍ പ്രവര്‍ത്തനമാരംഭിച്ച കൊച്ചിന്‍ ഫിലിം സൊസൈറ്റി കേരളത്തിലെ പ്രധാനപ്പെട്ട ഫിലിം സൊസൈറ്റികളില്‍ ഒന്നാണ്. ബാറ്റിന്‍ ഷിപ്പ് പോട്ടന്‍കീംനോടുകൂടി ആരംഭിച്ച ചിത്രപ്രദര്‍ശനം ഒരുമാസം പോലും മുടങ്ങാതെ തുടരുന്നു. ഇതാണ് കൊച്ചിന്‍ ഫിലിം സൊസൈറ്റിയുടെ ശ്രദ്ദേയമായ നേട്ടം.

ഭാരത് ഭവന്‍

നൂറ്റാണ്ടുകളായി ഏറ്റവും അധികം അന്യഭാഷ സംസ്ഥാനക്കാര്‍ അധിവസിക്കുന്ന നഗരമാണ് കൊച്ചി . കലയും സംസ്കാരവും ഭാഷയും പരിരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിക വകുപ്പ് സ്ഥാപനമാണ് ഭാരത് ഭവന്‍ . ഇത് പ്രവര്‍ത്തിക്കുന്നത് കൊച്ചിയിലാണ്. സാംസ്കാരിക സമന്വയവും ദേശീയോദ്ഗ്രഥനവുമാണ് ഭാരത് ഭവന്റെ പ്രധാന ലക്ഷ്യം. 1998-ലാണ് ഭാരത് ഭവന്‍ തിരുവനന്തപുരത്തു നിന്ന് മാറ്റി സ്ഥാപിച്ചത്. എറണാകുളം ഡര്‍ബാര്‍ ഹാളിലാണ് ഭാരത് ഭവന്‍

കേരള ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി

1956-ല്‍ കേരള ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി നിലവില്‍ വന്നു. എസ് ആര്‍ ‍വി സ്ക്കൂള്‍ മുറ്റത്തു നിന്നു തുടങ്ങിയ സംരംഭം ഇന്ന് 1200 പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയമുള്ള സ്ഥാപനമായി മാറി. കല, സാംസ്കാരിക പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കാനായി ആരംഭിച്ചതാണ് ഈ സൊസൈറ്റി. കൊച്ചിന്‍ ഫിലിം സൊസൈറ്റി, ബീം തുടങ്ങിയ സംഘടനകളുമായി സഹകരിച്ച് പരിപാടികള്‍ നടത്തുന്നുണ്ട്. സംഗീത നൃത്ത ക്ലാസ്സുകള്‍ ഇവിടെ നടത്തുന്നുണ്ട്. സൊസൈറ്റിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ പ്രമുഖരായിരുന്നു ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ , ജസ്റ്റീസ് പി.കെ.സുബ്രഹ്മണ്യയ്യര്‍‍ , കെ.വി.സൂര്യനാരായണയ്യര്‍ , ജോസഫ് ചക്കോള തുടങ്ങിയവര്‍ . ആര്‍ മാധവന്‍ നായര്‍ ദീര്‍ഘകാലം പ്രസിഡണ്ടായിരുന്നു.

ആയുര്‍വേദ കോളേജ് : പുതിയ കാവ് ക്യാംപസ്

ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ ആയുര്‍വ്വേദ മന്ദിര സമുച്ചയം ആധുനിക സംവിധാനങ്ങളുമായി പുതിയ കാവിലാണ്. 12 കോടി രൂപ ചിലവില്‍ പൂര്‍ത്തിയാകുന്ന ഈ ആശുപത്രിയില്‍ 350 കിടക്കകളുടെ സൌകര്യമാണ് ഒരുക്കിയിട്ടുള്ളത്. വിദേശികളെ ഉദ്ദേശിച്ച് 25 - 30 മുറികള്‍ എയര്‍ കണ്ടീഷന്‍ ഇന്റര്‍കോം ഫ്രിഡ്ജ് ടിവി സൌകര്യങ്ങളോടെ സജ്ജീകരിക്കുന്നു.1998-ല്‍ ആരംഭിച്ചതാണ് ഈ സമുച്ചയ നിര്‍മ്മാണം. നിലവിലുള്ള സൌകര്യങ്ങള്‍ വിപുലീകരിക്കുന്നതോടെ ആയുര്‍വേദ വിദ്യാഭ്യാസ മേഖലയില്‍ ലോകത്തിലെ തന്നെ സെന്റര്‍ ഫോര്‍ എക്സലന്‍ഡ് എന്ന പദവിയിലേക്കു മാറുന്ന ഏക സര്‍ക്കാര്‍ സ്ഥാപനമാവും പുതിയ കാവ് ആയുര്‍വേദ കോളേജ്.

കേന്ദ്രീയ ഭവന്‍

കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കായി 2005 ജൂലൈയില്‍ തൃക്കാക്കരയില്‍ കേന്ദ്രീയ ഭവന്‍ നിലവില്‍ വന്നു. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ് ), കമ്മ്യൂണിറ്റി ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ എക്സറ്റന്‍ഷന്‍ ഓഫീസ്, ഇന്‍കം ടാക്സ് അപ്പലറ്റ് ട്രൈബ്യൂണല്‍ , ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസ്, പി.ഐ.ബി, സെന്‍ട്രല്‍ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്റ് സെന്റര്‍ , അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ മേഖലാകാര്യാലയം, സി.പി.ഡബ്ല്യൂ.ഡി. കൊച്ചി, തൃശൂര്‍ ഡിവിഷന്‍ ഓഫീസുകള്‍ , എന്‍ എ സി വൈല്‍ഡ് ലൈഫ് സബ് റീജനല്‍ ഓഫീസ്, ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്‌പ്ലോസിവ്സ് നാഷണല്‍ സാംപിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍ , ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, ജോ: ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് തുടങ്ങിയ ഓഫീസുകളാണ് കേന്ദ്രീയ ഭവനിലുള്ളത്.

സ്പോര്‍ട്സ് അക്കാദമി

സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലും നഗരസഭയും ചേര്‍ന്ന് പനമ്പിള്ളി നഗര്‍ ഗവ: സ്കൂളില്‍ സ്പോര്‍ട്സ് അക്കാദമിക്ക് തുടക്കം കുറിച്ചു. ട്രയല്‍സ് നടത്തി പരിശീലനത്തിനായി തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് പനമ്പിള്ളി നഗര്‍ സ്കൂളില്‍ പരിശീലനത്തോടൊപ്പം പഠനസൌകര്യം ഒരുക്കുന്നു. ഫുട്ബോള്‍ , ഹാന്‍ഡ് ബോള്‍ , എന്നിവയ്ക്കും ജംപ് ഇനങ്ങള്‍ക്കും ആദ്യഘട്ടം പരിശീലനം നല്‍കുന്നു. രണ്ടാം ഘട്ടത്തില്‍ ബാസ്ക്കറ്റ് ബോള്‍ , വോളി ബോള്‍ , എന്നിവയ്ക്കും പരിശീലനം നല്‍കും.

എറണാകുളം ജില്ലാ സഹകരണ ബാങ്ക്

1961 ജൂണ്‍ 30-നാണ് തൃശൂര്‍ ജില്ലാസഹകരണ ബാങ്കില്‍ നിന്ന് വിഭജിച്ച് എറണാകുളം ജില്ലാ ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ന് കാക്കനാടാണ് ബാങ്കിന്റെ ആസ്ഥാന മന്ദിരം. 2.95 ലക്ഷം രൂപ മൂലധനവും 9.59 ലക്ഷം രൂപ നിക്ഷേപവും തുടക്കത്തില്‍ ഉണ്ടായിരുന്ന സ്ഥാപനം 8 കോടിയില്‍ പരം മൂലധനവും 560 കോടിയോളം നിക്ഷേപവുമായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.

നിര്‍മ്മല ശിശുഭവന്‍ , എസ് ആര്‍‍ എം റോഡ്

1974 മെയ് 9-നാണ് ശിശുഭവന്‍ ആരംഭിച്ചത്. സിറിയന്‍ കാത്തലിക്ക് സഭയുടെ കര്‍ദ്ദിനാള്‍ പാറേക്കാട്ടിലിന്റെ നിര്‍ദ്ദേശ പ്രകാരം സ്ഥാപിച്ചതാണ് ഇത്. അനാഥരാകുന്ന കുട്ടികള്‍ക്ക് വേണ്ടി മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി ആരംഭിച്ച അനേകം അനാഥാലയങ്ങളില്‍ ഒന്നാണ് എറണാകുളം എസ് ആര്‍ ‍എം റോഡിലെ ശിശുഭവന്‍

യത്തിംഖാന

പുല്ലേപ്പടി അരങ്ങത്ത് ക്രോസ് റോഡില്‍ മൂന്നു നില കെട്ടിടത്തിലായി യത്തിംഖാന പ്രവര്‍ത്തിക്കുന്നു. മുസ്ലീം വിമന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന മുസ്ലീം സ്ത്രീ അനാഥാലയം കേരളത്തില്‍ സ്ത്രീകളുടെ ആദ്യത്തെ സംരംഭമാണ്. മുസ്ലീം വിമന്‍സ് അസോസിയേഷന്റെ കീഴിലുള്ള നാലു വനിതാ ഹോസ്റ്റലുകളിലെ വരുമാനം അനാഥാലയത്തിനു വേണ്ടി ചിലവിടുന്നു. ഹെല്‍പേജ് ഇന്ത്യയുടെ ഗ്രാനി സ്കീം അനുസരിച്ച് ദാരിദ്രരേഖയ്ക്ക് താഴെ 65 വയസ്സിനു മേല്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് 200 രൂപയും 200 രൂപയുടെ പലചരക്കും വിതരണം ചെയ്യുന്നു.

കൊച്ചി തുറമുഖം

646 വര്‍ഷത്തെ ചരിത്രം അവകാശപ്പെടാനുള്ള ഒരു തുറമുഖമാണ് കൊച്ചി. തുറമുഖത്തിന് ലോക വാണിജ്യ ഭൂപടത്തില്‍ സ്ഥാനം ലഭിച്ചത് പോര്‍ട്ടുഗീസുകാരുടെ ആഗമനത്തോടെയാണ്. ജനറല്‍ കല്ലന്‍ റസിഡന്റായിരുന്ന കാലത്താണ് (1840 - 60) ക്യാപ്റ്റന്‍ കാസ്റ്റര്‍ കൊച്ചിയിലെ ആദ്യത്തെ പോര്‍ട്ട് ഓഫീസറായി ചാര്‍ജ്ജെടുത്തത്. 1854 ഡിസംബര്‍ 28-ന് കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്സ് രൂപവത്കൃതമായി. കൊച്ചി രാജാവിനു വേണ്ടി 800 ടണ്‍ കപ്പല്‍ പണിതു കൊടുത്തത് ഓട്ടേഴ്സണ്‍ ക്യാംപ്ബെല്‍ ആന്റ് കമ്പനിയുടെ പങ്കാളിയും കപ്പല്‍ നിര്‍മ്മാതാവുമായ ജയിംസ് ഓട്ടേഴ്സണ്‍ ആയിരുന്നു. 1920 ഏപ്രില്‍ 13-ന് റോബര്‍ട്ട് ബ്രിസ്റ്റോ കൊച്ചിയില്‍ എത്തി. പോര്‍ട്ട്സ് മൌത്തിനു എതിര്‍വശത്തുള്ള ‌‍ഹസ്ല‍‌ര്‍ പെനിന്‍സുലയോട് സാദൃശ്യമുള്ളതാണ് കൊച്ചി തുറമുഖത്തിന്റെ സ്ഥിതി എന്ന് അദ്ദേഹം മനസ്സിലാക്കി തുറമുഖ വികസന പരിപാടി ആസൂത്രണം ചെയ്യാന്‍ ഗവണ്‍മെന്റ് തുറമുഖ എന്‍ജിനീയറായ റോബര്‍ട്ട് ബ്രിസ്റ്റോയെ നിയോഗിച്ചു. 1341-ലാണ് തുറമുഖം സ്ഥാപിതമായത്.

വൈ.എം.സി.എ എറണാകുളം (യംഗ് മെന്‍സ് ക്രിസ്ത്യന്‍ അസോസിയേഷന്‍ )

എറണാകുളം നഗരത്തിലെ സാമൂഹ്യ സേവന രംഗത്ത് പ്രധാന സ്ഥാനമാണ് വൈ.എം.സി.എ-ക്കുള്ളത്. യുവജനങ്ങളുടെ മാനസികവും ആദ്ധ്യാത്മികവും ബൌദ്ധികവൂമായ വളര്‍ച്ച ലക്ഷ്യമിടുന്ന വൈ.എം.സി.എ.യുടെ എറണാകുളം ശാഖ 1939-ലാണ് ആരംഭിക്കുന്നത്. കാനന്‍ഷെഡ് റോഡിലെ വാടക കെട്ടിടത്തിലായിരുന്നു തുടക്കം. പിന്നീട് ടി.ഡി.റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. കൊച്ചിയിലാദ്യത്തെ ചീഫ് മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ: ടി.വര്‍ഗ്ഗീസ് ആയിരുന്നു സ്ഥാപക പ്രസിഡന്റ്. ജോസഫ്.എ.ഫിലിപ്പ് ആയിരുന്നു ആദ്യ സെക്രട്ടറി. നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള വൈ.എം.സി.എ.യുടെ ഹോസ്റ്റലുകളില്‍ കുറഞ്ഞനിരക്കിലുള്ള താമസ സൌകര്യം ലഭ്യമാണ്. മത രംഗത്തും, സേവന കാരുണ്യ രംഗത്തും ഇത് പ്രവര്‍ത്തിക്കുന്നു. കലാകായിക പരിപാടികളും വൈ.എം.സി.എ സംഘടിപ്പിക്കുന്നു. പാലാരിവട്ടത്തും സൌത്തിലും ഓരോ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. എറണാകുളം വൈ.എം.സി.എ-യുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പാലാരിവട്ടം ബ്രാഞ്ച് തുടങ്ങുന്നത്. 1992-ലാണ് സൌത്ത് ബ്രാഞ്ച് തുടങ്ങുന്നത്. 2004 മേയില്‍ ബോയ്സ് ഹാളിനോടനുബന്ധിച്ച് വിമന്‍സ് ഹോസ്റ്റലിനും തുടക്കമായി. തെരുവില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന അനാഥ കുട്ടികളുടെ സംരക്ഷണത്തിനായി ബോയ്സ് ഹോമും മാനസിക വൈകല്ല്യമുള്ള കുട്ടികള്‍ക്കായി ചൈതന്യയും വൈ.എം.സി.എ.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് റോയ് വര്‍ഗ്ഗീസും സെക്രട്ടറി ജെ. ഉമ്മനുമാണ്.

ബോയ്സ് ഹോം

തെരുവുകളില്‍ നിന്ന് കിട്ടുന്ന അനാഥ കുട്ടികളുടെ സംരക്ഷണത്തിനായി 1942-ല്‍ സ്വാന്‍ലി ബംഗ്ലാവിനോടു ചേര്‍ന്ന് ഒരു കേന്ദ്രം തുടങ്ങി. പിന്നീട് ‘ബാലമന്ദിരം’ എന്ന പേരില്‍ എട്ട് കുട്ടികളുമായി മുല്ലശ്ശേരി കനാല്‍ റോഡില്‍ വാടക കെട്ടിടത്തിലേക്കുമാറി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടു കാരണം 1947-ല്‍ സ്ഥാപനം നിറുത്തി. 1961-ല്‍ ബോയ്സ് ഹോം എന്ന പേരില്‍ 12 കുട്ടികളുമായി പാലാരിവട്ടത്ത് വീണ്ടും പ്രവര്‍ത്തനം തുടങ്ങി. പിന്നീട് ഇത് തൃക്കാക്കരയിലേക്ക് മാറ്റി. ഇപ്പോള്‍ 28 ആണ്‍കുട്ടികളാണ് ഇവിടെയുള്ളത്. ഇതില്‍ 27 പേര്‍ ഇടപ്പള്ളിയിലെ സെന്റ് ജോസഫ് ഹൈസ്ക്കുളിലും ഒരാള്‍ തോപ്പില്‍ സെന്റ് ജോസഫ് എല്‍ ‍പി സ്ക്കൂളിലും പഠിക്കുന്നു. ഓരോ വര്‍ഷവും 30-ലധികം പേരെ ഇവിടെ താമസിപ്പിക്കുന്നു. ഇവിടെ നിന്നു പുറത്തിറങ്ങിയ എല്ലാവരും ഇന്ന് നല്ല നിലയില്‍ ജോലി ചെയ്തു ജീവിക്കുന്നു.

ചൈതന്യ ട്രസ്റ്റ്

മാനസിക വളര്‍ച്ച കുറഞ്ഞ കുട്ടികള്‍ക്കായി 1983-ല്‍ ചേതസ് എന്ന പേരില്‍ വടവുകോട് ഒരു കേന്ദ്രം ആരംഭിച്ചു. ഏഴ് അന്തേവാസികളുമായി വടവുകോട് ക്രിസ്ത്യന്‍ സെന്ററിന്റെയും എറണാകുളം വൈ.എം.സി.എ.യുടെയും സംയുക്ത സംരഭമായി തുടങ്ങിയ ചേതസ് 1991-ല്‍ ചൈതന്യ ട്രസ്റ്റായി മാറ്റി. തൃക്കാക്കരയിലെ ബോയ്സ് ഹോമിനു സമീപത്തേക്ക് മാറ്റുകയും ചെയ്തു. ഇന്ന് ഇവിടെ 18 പേരാണുള്ളത്. സ്പോര്‍ട്സ്, പെയിന്റിംഗ്, ഡ്രോയിംഗ്, സംഗീതം എന്നിവയില്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. ഈ വര്‍ഷം കൊച്ചിയില്‍ നടന്ന സ്പെഷ്യലില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു.

വീഗാലാന്റ്

കാക്കനാടിനടുത്ത പള്ളിക്കരയിലെ 18.5 ഏക്കര്‍ കുന്നില്‍ ചെരുവില്‍ പരന്ന കിടക്കുന്ന വീഗാലാന്റ് ഇന്ത്യയിലെ മികച്ച വാട്ടര്‍ തീം പാര്‍ക്കുകളിലൊന്നാണ്. സമുദ്ര നിരപ്പില്‍ നിന്നു 300 അടി ഉയരത്തിലുള്ള ഈ പ്രദേശം കൊച്ചി നഗരത്തില്‍ നിന്നു 14 കിലോമീറ്റര്‍ അകലെയാണ്. വെള്ളം ഉപയോഗിക്കുന്നതും അല്ലാത്തതുമായ നിരവധി റൈഡുകളാണ് ഇവിടെയുള്ളത്. കരിങ്കല്ലും വെട്ടുകല്ലും ഉപയോഗിച്ച് തീര്‍ത്തിരിക്കുന്ന കോട്ടകള്‍ , മനോഹരമായ പൂന്തോട്ടങ്ങള്‍ , സംഗീത ജലധാര, കൃത്രിമ തിരമാലകളുള്ള വേവ് പൂള്‍ , കൂറ്റന്‍ ശില്‍പങ്ങള്‍ യക്ഷി കഥകളെ ഓര്‍മ്മിപ്പിക്കുന്ന കൊട്ടാര സദൃശ്യമായ ഏഴു നിലയിലുള്ള വിന്റേജ് കാസില്‍ തുടങ്ങി സന്ദര്‍ശകരെ ആഹ്ലാദിപ്പിക്കുന്നവ ഇവിടെ നിരവധിയാണ്. ഉദ്യോഗം ജനിപ്പിക്കുന്ന തരത്തിലുള്ള റൈഡുകളും ഏറെയുണ്ട്. വിപുലമായ ജലശുദ്ധീകരണ സംവിധാനമാണ് ഇവിടെയുള്ളത്. എട്ട് മണിക്കൂറില്‍ 25 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നു. ഒരു ദിവസം 12000 പേര്‍ക്ക് ഒരു മിച്ച് സന്ദര്‍ശം നടത്താനുള്ള സൌകര്യം ഇവിടെയുണ്ട്. പ്രകൃതി സൌകര്യവും സാങ്കേതിക വിദ്യയും ഒരുമിക്കുന്ന വീഗാലാന്റില്‍ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ദിനംപ്രതി എത്തുന്നത്. വി.ഗാര്‍ഡ് ചീഫ് എക്സിക്യുട്ടീവ് കൊച്ചൌസേഫ് ചിറ്റിലപ്പള്ളിയാണ് രാജ്യാന്തര നിലവാരമുള്ള ഈ പാര്‍ക്ക് തുടങ്ങിയത്. 2000 ഏപ്രിലിലായിരുന്നു ഉദ്ഘാടനം. തുടക്കത്തില്‍ 21 കോടിയാണ് ഇതിനായി മുടക്കിയത്. പാര്‍ക്കിനെ മലയാളത്തനിമയോടെ രൂപപ്പെടുത്തിയെടുത്തത് ആര്‍ക്കിടെക്റ്റ് ജോസഫ് ജോണാണ്.


റീജിയണല്‍ അനലറ്റിക്കല്‍ ലബോറട്ടറി, കാക്കനാട്

ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് കണ്ടെത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് റീജിയണല്‍ അനലറ്റിക്കല്‍ ലബോറട്ടറി. സംസ്ഥാനത്തെ മൂന്ന് ലാബുകളില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളുടെ ചുമതല കാക്കനാട്ടെ ലാബിനാണുള്ളത്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ അധികാരമുള്ള കേരളത്തിലെ ഏക ലബോറട്ടറിയാണിത്. മായം ചേര്‍ക്കല്‍ നിരോധിച്ചുകൊണ്ട് 1954-ല്‍ പുറപ്പെടുവിച്ച നിയമമാണ് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗ്ഗരേഖ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫുഡ് ഇന്‍സ്പെക്ടര്‍ വഴിയെത്തുന്ന സാമ്പിളുകളാണ് ഇവിടെ പരിശോധിക്കുന്നവയില്‍ ഏറിയ പങ്കും. സ്വകാര്യ വ്യക്തികള്‍ക്ക് നിശ്ചിത ഫീസ് അടച്ചാല്‍ സാമ്പിളുകള്‍ പരിശോധിച്ച് ഫലം അറിയിക്കുന്നതിനുള്ള സംവിധാനം ഇവിടെയുണ്ട്. പരിശോധന വഴി കൃത്രിമം കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഹെല്‍ത്ത് ഓഫീസര്‍ക്ക് നല്‍കുന്നു. 1975-ലാണ് ലാബ് തുടങ്ങുന്നത്. ഇവിടെ നാല് വിഭാഗങ്ങള്‍ പ്രവര്‍ത്തികുന്നു. ഭക്ഷ്യ എണ്ണകള്‍ , തേയില, കാപ്പി, പാലും പാല്‍ ഉല്‍പ്പന്നങ്ങളും, ജലം എന്നിവയുടെ പരിശോധനകള്‍ നടത്താനാണിവ. ഒരോ വിഭാഗത്തിന്റെയും തലവന്‍ റിസര്‍വ്വ് ഓഫീസറാണ്.

റീജിയണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോട്ടറി, കാക്കനാട്

കേരള സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് കാക്കനാട് സിവില്‍ സ്റ്റേഷനു സമീപമുള്ള റീജിയണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോട്ടറി. 1989-ലാണ് ലബോട്ടറി തുടങ്ങിയത്. കേരളത്തിലാകെയുള്ള മൂന്നു കെമിക്കല്‍ ലബോട്ടറികളില്‍ ഒന്നാണ് ഇത്. ഇടുക്കി, എറണാകുളം, തൃശൂര്‍ , പാലക്കാട് ജില്ലകളിലെ കേസുകളാണ് ഈ ലാബിനു കീഴില്‍ വരുന്നത്. 
അഞ്ചു വിഭാഗങ്ങളിലായാണ് ഇവിടെ പരിശോധന നടത്തുന്നത്.

  1. സീറോളജി : ക്രിമിനല്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് സീറോളജിയില്‍ പരീക്ഷിക്കുന്നത്.
  2. ടോക്സിക്കോളജി : ആത്മഹത്യ, വിഷം കൊടുത്തു കൊല്ലുക തുടങ്ങിയ കേസുകളാണ് ടോക്സിക്കോളജിയില്‍ വിശകലനം ചെയ്യുന്നത്.
  3. നാര്‍ക്കോട്ടിക് : കഞ്ചാവ്, ഹഷീഷ്, ബ്രൌണ്‍ ഷുഗര്‍ തുടങ്ങിയ മയക്കുമരുന്നിനെതിരെയാണ് നാര്‍ക്കോട്ടിക് വിഭാഗം പ്രവര്‍ത്തിക്കുന്നത്.
  4. എക്സൈസ് : അബ്കാരി കേസുകളുമായി ബന്ധപ്പെട്ടാണ് എക്സൈസ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. വിദേശ മദ്യത്തിന്റെ പരിശോധനക്ക് പ്രത്യേക പരിശീലനം നേടിയ ഒരു വിഭാഗവും ലാബിലുണ്ട്.
  5. മിസ്സലേനിയസ് : സിമന്റ്, പെട്രോള്‍ , ഡീസല്‍ , പടക്കം മുതലായവ പരിശോധനക്കു വിധേയമാക്കുകയും സ്ഫോടന വസ്തുക്കള്‍ ലൈസന്‍സില്ലാതെ കൈവശം വെച്ചാല്‍ പിടിച്ചെടുക്കുകയും സ്ഥിരീകരിക്കുകയുമാണ് മിസ്സലേനിയസ് വിഭാഗത്തിന്റെ ജോലി. മണ്ണെണ്ണ, ചന്ദനത്തൈലം, സ്വര്‍ണ്ണ പണയത്തില്‍മേല്‍ കൃത്രിമം തുടങ്ങിയ കേസുകളിലും തെളിവുകള്‍ നല്‍കുന്നു. കുറ്റകൃത്യങ്ങള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു പുറമെ പരിശോധകര്‍ കോടതിയിലെത്തി മൊഴി നല്‍കാറുണ്ട്.

 

മൈത്രി

ഫോണ്‍ നമ്പര്‍ : 04842396272

കേരളത്തിലെ ആത്മഹത്യ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മൈത്രി. കൊച്ചിയിലെ കച്ചേരിപ്പടി ആശീര്‍ ഭവന്‍ റോഡിനു സമീപമാണ് മൈത്രിയുടെ ആസ്ഥാനം. ജീവിതത്തില്‍ ഒറ്റപ്പെട്ട് അല്ലങ്കില്‍ അപമാനഭാരം സഹിക്കാനാവാതെ ആത്മഹത്യയുടെ വക്കിലെത്തിയവര്‍ ഫോണിലൂടെയോ നേരിട്ടോ മൈത്രിയുമായി ബന്ധപ്പെട്ടാല്‍ മതി. മൈത്രി വാളണ്ടിയര്‍മാര്‍ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണ്. അവര്‍ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. മൈത്രിയുടെ പ്രവര്‍ത്തന ഫലമായി ജീവിതത്തിലേക്കു തിരിച്ചു വന്നവര്‍ നിരവധിയാണ്. ജന പങ്കാളിത്തത്തോടെ ആത്മഹത്യ തടയുക എന്നതാണ് മൈത്രിയുടെ ലക്ഷ്യം. കേരളീയര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത എന്ന വിഷയത്തെക്കുറിച്ച് 1994-ല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ റിസര്‍വ്വ് ആന്റ് എജുക്കേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കൊച്ചിയില്‍ ഇങ്ങനെ ഒരു കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനമായത്. ചെന്നൈയിലെ സ്നേഹ എന്ന സംഘടനയുടെ പിന്തുണയോടെ 1995 ജൂണില്‍ മൈത്രി തുടങ്ങുകയും ചെയ്തു. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് ഡയറക്ടര്‍ ഫാദര്‍ ജോസ് അലക്സ് ആയിരുന്നു ആദ്യ പ്രസിഡന്റ്. പി.ഒ.ജോര്‍ജ് സെക്രട്ടറിയും.

കരുണാലയം

ഫാദര്‍ വര്‍ഗീസ് പയ്യപ്പിള്ളി ചുണങ്ങം വേലിയില്‍ സ്ഥാപിച്ച സ്ഥാപനമാണ് ‘അഗതികളുടെ സഹോദരിമാര്‍ .’ അഗതികളുടെ സഹോദരിമാരുടെ ചുമതലയിലാണ് കരുണാലയം. 1971-ല്‍ കരുണാലയം സ്ഥാപിച്ചു. ഫാദര്‍ ജോര്‍ജ് വെല്ല്യാറമ്പത്തും മദര്‍ റോസ് മേരിയും ചേര്‍ന്നാണ് കരുണാലയം സ്ഥാപിച്ചത്.

സ്നേഹ ഭവന്‍

1974 മെയ് 26-ന് വേമ്പനാട്ടു കായലരുകിലായി കുട്ടികള്‍ക്കു വേണ്ടിയുള്ള ഭവനം നിലവില്‍ വന്നു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ മേയറായിരുന്ന ഹംസ കുഞ്ഞിന്റേയും ഫാദറിന്റേയും ഫലമായി പണിതതാണ് സ്നേഹഭവന്‍ . സ്നേഹഭവന്‍ അനെക്സ്, സ്നേഹഭവന്‍ , ബോസ്കോ ഭവന്‍ , ബോസ്കോ നിലയം എന്നീ നാലു ഘട്ടങ്ങളിലൂടെയാണ് കുട്ടികളുടെ പുനരധിവാസം പൂര്‍ത്തിയാകുന്നത്. കുട്ടികളുടെ കായികവും മാനസികവുമായ ഉന്നമനം ലക്ഷ്യമാക്കിയുള്ളതാണ് സ്നേഹ ഭവനിലെ ശിക്ഷണരീതി. ഡോണ്‍ ബോസ്കോ സഭയുടെ മേല്‍ നോട്ടത്തില്‍ കുട്ടികളുടെ ഭൂരിഭാഗം ചെലവും കോര്‍പ്പറേഷനാണ് വഹിക്കുന്നത്. മുപ്പതു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കയാണ് സ്നേഹ ഭവനം.

ടൌണ്‍ ഹാള്‍

നഗരസഭക്ക് രണ്ടു ടൌണ്‍ ഹാളുകള്‍ ഉണ്ട്. മട്ടാഞ്ചേരിയിലും എറണാകുളം നോര്‍ത്തിലും. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മാരകമാണ് മട്ടാഞ്ചേരി ടൌണ്‍ ഹാള്‍ . ഇ.എം.എസ്.ന്റെ ഓര്‍മ്മയ്ക്കായാണ് എറണാകുളത്തേത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

സെന്റ് തെരേസാസ്

1886-ല്‍ നിലവില്‍വന്ന വരാപ്പുഴ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്നു ആര്‍ച്ച് ബിഷപ്പ് ലെയോനാര്‍ഡ് മെല്ലാനൊ. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ഫാദര്‍ കാന്‍ഡിഡസ് എന്ന കര്‍മ്മലീത്ത മിഷനറി വൈദികന്‍ സിസ്റ്റര്‍ ടെറിസ് എന്ന സന്യാസിനിയുടെ സഹകരണത്തോടെ 1887-ല്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടി സ്ഥാപിച്ച വിദ്യാലയമാണ് സെന്റ് തെരേസാസ്. അലീവിലാ സെന്റ് തെരീസയുടെ നാമധേയത്തിലുള്ള കോളേജിന് 75 വര്‍ഷത്തിലധികമുള്ള പാരമ്പര്യമുണ്ട്. കൊച്ചിയിലെ ആദ്യത്തേതും കേരളത്തിലെ രണ്ടാമത്തേതുമായ വനിത കോളേജുമായ സെന്റ് തെരേസാസ് 1925-ലാണ് ആരംഭിച്ചത്. സേവന ശൂശ്രൂഷാ രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ച മദര്‍ ഡിഗ്നയായിരുന്നു തെരേസാസിന്റെ ആദ്യ പ്രിന്‍സിപ്പല്‍ ‍

സെന്റ് ആല്‍ബര്‍ട്സ്

1892 ഫെബ്രുവരി ഒന്നാം തിയതി തുമ്പപറമ്പ് എന്നറിയപ്പെട്ടിരുന്ന സഥലത്താണ് ഒരു പ്രൈമറി വിദ്യാലയം തുടങ്ങിയത്. സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ് എന്ന കലാലയത്തിന്റെ പ്രശസ്തിയില്‍ എത്തി നില്‍ക്കുകയാണ് ഇന്ന് തുമ്പപറമ്പ്. 31 വിദ്യാര്‍ത്ഥികളോടു കൂടെ തുടങ്ങിയ പ്രൈമറി വിദ്യാലയം തന്നെയാണ് ഇന്നത്തെ സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂള്‍ , സെന്റ് ആല്‍ബര്‍ട്സ് കോളേജ് എന്നീ സ്ഥാപനങ്ങളായി മാറിയിരിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് ലെയൊനാര്‍ഡ് ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1892-ലാണ് സെന്റ് ആര്‍ബര്‍ട്സ് ഹൈസ്കൂള്‍ സ്ഥാപിച്ചത്. ഗോഥിക് ശില്പകലാ ശൈലിയിലാണ് സെന്റ് ആല്‍ബര്‍ട്സ് സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 1946 ജൂലൈ 16-ന് സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളിന്റെ കെട്ടിടങ്ങളിലായി സെന്റ് ആല്‍ബര്‍ട്സ് കോളേജ് പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചി നിയമസഭ സ്പീക്കറായിരുന്നു എം എല്‍ പൈലിയായിരുന്നു ആല്‍ബര്‍ട്സിന്റെ ആദ്യ പ്രിന്‍സിപ്പല്‍

കൊച്ചിന്‍ കോളേജ്

1967 ജൂലൈ 15-നാണ് കൊച്ചിന്‍ കോളേജ് സ്ഥാപിച്ചത്. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ മട്ടാഞ്ചേരി മുന്‍സിപ്പല്‍ കൌണ്‍സില്‍ രുപീകരിച്ച കൊച്ചിന്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയാണ് കൊച്ചിന്‍ കോളേജ് രൂപീകരണത്തിന് മുന്‍കൈ എടുത്തത്. കൊച്ചി പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങിയ ഒന്നാണ് കൊച്ചിന്‍ കോളേജ്. പ്രിന്‍സിപ്പലും അഡ്മിനിസ്ട്രേറ്റീവ് സമിതിയുമാണ് കോളേജ് ഭരണം നടത്തുന്നത്. പി സി ജോര്‍ജ്, ആവികിലികാര്‍ എന്നിവരായിരുന്നു ആദ്യകാല പ്രിന്‍സിപ്പല്‍മാര്‍‍ . കൊച്ചിന്‍ കോര്‍പ്പറേഷന്റെ സ്ഥലത്താണ് ഇന്നത്തെ കോളേജ്. നഗരസഭാ മേയറും ഡെപ്യൂട്ടി മേയറും കോളേജ് മാനേജ്മെന്റില്‍ പങ്കാളികളായിരിക്കും.

അക്വിനാസ് കോളേജ് - ഇടക്കൊച്ചി

1981-ല്‍ ഫോര്‍ട്ടുകൊച്ചിയിലാണ് അക്വിനാസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തോപ്പുംപടി മുതല്‍ ചേര്‍ത്തല വരെയുള്ള പിന്നോക്ക മേഖലയിലെ വിദ്യാഭ്യാസത്തിനുള്ള സ്ഥാപനമാണ് അക്വിനാസ് കോളേജ്. ഡോ:പി.എം.ജോസഫ് ആയിരുന്നു അക്വിനാസിന്റെ ആദ്യ പ്രിന്‍സിപ്പല്‍

എസ്.എച്ച്.കോളേജ്, തേവര (സേക്രഡ് ഹാര്‍ട്ട് കോളേജ് തേവര)

സി.എം.ഐ സഭ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വന്തമായ ഒരു സ്ഥാപനം എന്ന ലക്ഷ്യത്തോടെ റവ: ഫാദര്‍ ജോണ്‍ ബെര്‍ക്മാന്‍ , ഫാ: ഫ്രാന്‍സിസ് സെയില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തേവര കോളേജിന്റെ തുടക്കം. 1944 ജൂണ്‍ 16-ാം തീയതി കോളേജ് പ്രവര്‍ത്തനം തുടങ്ങി. റവ:ഫാദര്‍ പീറ്റര്‍ തോമസ് ആയിരുന്നു ആദ്യ പ്രിന്‍സിപ്പല്‍ . ആണ്‍കുട്ടികള്‍ക്കു മാത്രമായിരുന്ന കോളേജ് ഇന്ന് മിക്സഡ് കോളേജാണ്. രാഷ്ട്രീയ രംഗത്തും വിദ്യാഭ്യാസ രംഗത്തും പ്രശസ്തരായ പലരേയും ഈ കോളേജ് സംഭാവന ചെയ്തിട്ടുണ്ട്.

എറണാകുളം ലോ കോളേജ്

1874-ല്‍ ഹിസ് ഹൈനസ് കോളേജിനോട് ചേര്‍ന്ന് ഒരു നിയമ പഠന വിഭാഗം തുടങ്ങാന്‍ തിരുവിതാംകൂര്‍ മഹാരാജാവ് തീരുമാനിച്ചു. മദിരാശി സര്‍വ്വകലാശാലയുടെ നിയമ പരീക്ഷയെഴുതാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരത്ത് സൌകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. 1894-ല്‍ നിയമ പഠന വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. 1894-ല്‍ ഹിസ് ഹൈനസ്, ‘ദി മഹാരാജാ ലോ കോളേജ്’ എന്ന പേരില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സ്വതന്ത്ര ചുമതലയുള്ള ഒരു കോളേജായി മാറി. തിരുവിതാംകൂര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ഡബ്ല്യു.റ്റി.എ.കോസ്ബി ആയിരുന്നു ആദ്യ പ്രിന്‍സിപ്പല്‍ ‍.1931-ല്‍ മദ്രാസ് സര്‍വ്വകലാശാലയുടെ നിര്‍ദ്ദേശപ്രകാരം മുവുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ലോ കോളേജ് ആയി മാറി. സംസ്ഥാന പുന:സംഘടനയോടെ തിരുവിതാംകൂര്‍ - കൊച്ചിന്‍ ഹൈക്കോടതിക്കൊപ്പം മഹാരാജാസ് ലോ കോളേജും എറണാകുളത്തേക്കു മാറ്റി. 1957-ല്‍ കേരള സര്‍വ്വകലാശാലയുടെ കീഴിലും 1983 മുതല്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ പരിധിയിലുമാണ് പ്രവര്‍ത്തിക്കുന്നത്.

മഹാരാജാസ്

1845-ല്‍ ദിവാന്‍ ശങ്കരവാര്യരുടെ കാലത്ത് തുടങ്ങിയതാണ് എച്ച്.എസ്. ദി രാജാസ്. എഫ്.എസ്.സീലി എന്ന ഇംഗ്ലീഷുകാരന്‍ 1865-ല്‍ സ്ക്കൂളിന്റെ പ്രിന്‍സിപ്പലായി. 1870-ല്‍ സ്കൂള്‍ ഇന്നത്തെ ജനറല്‍ ലൈബ്രറി കെട്ടിടത്തിലേക്ക് മാറ്റി. ശങ്കുണ്ണി മേനോന്‍ ദിവാനായപ്പോള്‍ സ്ക്കൂള്‍ കോളേജാക്കി ഉയര്‍ത്തി. അങ്ങനെ 1875-ല്‍ എറണാകുളം കോളേജ് സ്ഥാപിതമായി. അക്കൊല്ലം തന്നെ എഫ്.എ.ക്ലാസ് ആരംഭിച്ചു. ഈ എഫ്.എ.ക്ലാസാണ് പിന്നീട് ഇന്റര്‍മീഡിയറ്റും പ്രീഡിഗ്രിയുമായി മാറിയത്. 1899-ല്‍ പ്രിന്‍സിപ്പലായി വന്ന ക്രൂക്ക് ഷാങ്ക് സീലി പുതിയ കെട്ടിടം പണികഴിപ്പിച്ചു. 1925-ല്‍ സുവര്‍ണജൂബിലി ആഘോഷിച്ചപ്പോഴാണ് കോളേജനിന് മഹാരാജാസ് എന്ന് പുനര്‍നാമകരണം ചെയ്തത്. 18 ഭാഷകള്‍ അറിയാമായിരുന്ന എന്‍ വി രാമസ്വാമി അയ്യര്‍ എന്ന മഹാപണ്ഡിതനടക്കം ഒട്ടേറെ പ്രഗല്‍ഭരെ കൊച്ചിക്കു പരിചയപ്പെടുത്തിയ സ്ഥാപനമാണ് മഹാരാജാസ്. യു.ആര്‍ വെങ്കിടേശ്വരയ്യര്‍ ആയിരുന്നു ആദ്യത്തെ ഇന്ത്യന്‍ പ്രിന്‍സിപ്പല്‍

കുസാറ്റ് (കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി)

1971-ലാണ് കൊച്ചി സര്‍വ്വകലാശാല രൂപീകരിച്ചത്. ശാസ്ത്ര സാങ്കേതിക വാണിജ്യ വ്യവസായ പഠന ശാഖകളുടെ ബിരുദാനന്തര ഗവേഷണതലത്തിലുള്ള വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച എന്ന ലക്ഷ്യത്തോടെ 1971-ലാണ് കൊച്ചി സര്‍വ്വകലാശാല രൂപീകരിച്ചത്. അതിനുമുമ്പ് കേരള സര്‍വ്വകലാശാലയുടെ എറണാകുളം കേന്ദ്രമാണ് ഇവിടെയുണ്ടായിരുന്നത്. 1986-ലാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയായി ഉയര്‍ത്തപ്പെട്ടത്. പ്രൊ: ജോസഫ് മുണ്ടശ്ശേരിയായിരുന്നു സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ . ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ക്കാണ് സര്‍വ്വകലാശാല ഊന്നല്‍ കൊടുത്തിരിക്കുന്നത്. ഇന്ന് വിദേശ ഭാഷാ വകുപ്പുകള്‍ സര്‍വ്വകലാശാലയിലുണ്ട്. ആകെ ഇരുപത്തി ഏഴോളം സര്‍വ്വകലാശാലയുടെ കീഴിലുണ്ട്. 180 ഏക്കറില്‍ പരന്നു കിടക്കുന്ന ക്യാമ്പസില്‍ നിന്ന് അമേരിക്കയുമായി സഹകരിച്ച് സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പരിപാടികളും നടപ്പിലാക്കുന്നുണ്ട്.

ആര്‍ ‍എല്‍ ‍വി തൃപ്പൂണിത്തുറ

രാധാലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സ് കൊച്ചിയുടെ കലാകേദാരമാണ്. സംഗീതലോകത്ത് വെന്നിക്കൊടി പാറിച്ച കെ.ജെ.യേശൂദാസില്‍ തുടങ്ങി പല സംഗീത പ്രതിഭകളും ആര്‍ ‍എല്‍ വി യുടെ സന്തതികളാണ്. കേരള വര്‍മ്മ രാജാവിന്റെ കാലത്ത് അദ്ദേഹത്തിന്റെ പത്നിയായ കോലോത്ത് ലക്ഷ്മിക്കുട്ടി നേത്യാരമ്മ ‌മുന്‍കൈ എടുത്താണ് ഈ കലാ പഠനകേന്ദ്രം സ്ഥാപിച്ചത്. ലക്ഷ്മികുട്ടിയമ്മയുടെ ഇളയമകളായ രാധയുടെ പേര്‍ കോര്‍ത്തിണക്കിയാണ് രാധാലക്ഷ്മി വിലാസം എന്ന പേര്‍ സ്വീകരിച്ചത്. തുടക്കം ഫൈന്‍ ആര്‍ട്സ് സ്ക്കൂള്‍ എന്ന നിലയിലായിരുന്നു. 1942-ല്‍ കേരളവര്‍മ്മ രാജാവായപ്പോള്‍ കൊച്ചി ഗവണ്‍മെന്റ് ആര്‍ എല്‍ വി ഏറ്റെടുത്തു. 1956-ല്‍ സ്ഥാപനം സര്‍ക്കാരിനു കൈമാറി പിന്നീട് ആര്‍ ‍എല്‍ ‍വി സംഗീത അക്കാദമി രൂപീകരിച്ചു. 1998-ല്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ അഫിലിയേഷന്‍ ലഭിക്കുകയും ബിരുദ ബിരുദാനന്തര കോഴ്സുകള്‍ ആരംഭിക്കുകയും ചെയ്തു.

ഭാരതീയ വിദ്യാഭവന്‍

1970 ആഗസ്റ്റ് 17-നാണ് ഭാരതീയ വിദ്യാഭവന്‍ കേരള കേന്ദ്രത്തിന് ഹരിശ്രീ കുറിച്ചത്. ചിറ്റൂര്‍ റോഡിലെ വാടക കെട്ടിടത്തിലാണ് വിദ്യാഭവന്‍ ആരംഭിച്ചത്. വിദ്യാഭവന്റെ 14-ാമത് കേന്ദ്രമായിരുന്ന ഇത്. 1972-ല്‍ ടി.ഡി.റോഡിലേക്ക് മാറ്റി സ്ഥാപിച്ചു. സംഗീതം, സംസ്കൃതം, ഗീത എന്നിവയും ജേര്‍ണലിസം, മാര്‍ക്കറ്റിംഗ് എന്നിവയില്‍ പിജി ഡിപ്ലോമ ക്ലാസുകളും ഇവിടെയുണ്ട്. ഇന്‍ഡസ്ട്രിയന്‍ റിലേഷന്‍ , പബ്ലിക് റിലേഷന്‍ , അഡ്വര്‍ടൈസിംഗ് എന്നിവയില്‍ പിജി ഡിപ്ലോമയും നടത്തിവരുന്നു. കൊച്ചി നഗരത്തില്‍ അഞ്ചോളം പ്രധാന സ്കൂളുകള്‍ ഭാരതീയ വിദ്യാഭവന് ഇന്നുണ്ട്. കൊച്ചിയിലെ വിദ്യാഭവന്‍ സമുച്ചയത്തിന്റെ സ്ഥാപക സെക്രട്ടറിയാണ് ആര്‍ വാസുദേവന്‍ പിള്ള.

ചിന്മയാ വിദ്യാലയം

1971-ല്‍ വടുതലയിലാണ് ചിന്മയാ വിദ്യാലയം തുടങ്ങിയത്. ചിന്മയാനന്ദ സ്വാമികളുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനം അത്യാധുനിക സൌകര്യങ്ങളോടെ സി.ബി.എസ്.ഇ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നു. കലാഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഭാരതാര്‍ച്ചന എന്ന ഒരു വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കഥകളി, കര്‍ണാടിക് സംഗീതം എന്നീ കലകള്‍ക്ക് ഇവിടെ പരിശീലനം നല്‍കുന്നുണ്ട്. കോളേജ് വിഭാഗമായ ‘ചിന്മയാ വിദ്യാ പീഠം’ എറണാകുളം വാരിയം ലൈനില്‍ പ്രവര്‍ത്തിക്കുന്നു.

അവസാനം പരിഷ്കരിച്ചത് : 7/1/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate