অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരളത്തിലെ പക്ഷികള്‍

കേരളത്തിലെ പക്ഷികള്‍

  1. ആല്‍ക്കിളി
  2. ഉപ്പൂപ്പന്‍
  3. കരിമാറന്‍ കാട
  4. കാക്ക മീന്‍കൊത്തി, വലിയ മീന്‍കൊത്തി
  5. ചെമ്പന്‍ മുള്ളന്‍ കോഴി
  6. കാട്ടുപനങ്കാക്ക
  7. കാട്ടുരാച്ചുക്ക്
  8. മുഴയല്‍ താറാവ് (കൊമ്പന്‍ താറാവ്)
  9. കോഴിവേഴാമ്പല്‍
  10. കോഴിക്കാട, കൗതാരി (Grey Francolin)
  11. ചക്രവാകം, തങ്കത്താറാവ്, ബ്രാഹ്മിണി താറാവ്
  12. ചാര കാട്ടുകോഴി
  13. ചാരക്കാട - Common Quail
  14. ചിന്നക്കുട്ടുറുവന്‍
  15. ചെങ്കണ്ണന്‍ കുട്ടുറുവന്‍
  16. ചെന്തലയന്‍ വേലിത്തത്ത
  17. ചെമ്പന്‍ നത്ത്
  18. ചെമ്പന്‍ മരംകൊത്തി
  19. ചെമ്പന്‍ മുള്ളന്‍ കോഴി
  20. ചെമ്പുകൊട്ടി
  21. തത്തച്ചിന്നന്‍, വാഴക്കിളി
  22. ത്രിയംഗുലി മരംകൊത്തി
  23. നാട്ടുതത്ത, മോതിരതത്ത
  24. നാട്ടുമരംകൊത്തി
  25. നാട്ടുവേലിത്തത്ത
  26. നാട്ടുവേഴാമ്പല്‍
  27. നീലത്തത്ത
  28. നീലമാറന്‍കാട
  29. പനങ്കാക്ക
  30. പാണ്ടന്‍ വേഴാമ്പല്‍
  31. പാണ്ടന്‍പൊന്നി മരംകൊത്തി
  32. പാറവരിക്കാട
  33. പുള്ളി നത്ത്
  34. പുള്ളുനത്ത്
  35. പൂന്തത്ത
  36. പൊന്തവരിക്കാട
  37. മഞ്ഞക്കാഞ്ചി മരംകൊത്തി
  38. മഞ്ഞപ്പിടലി മരംകൊത്തി
  39. മയില്‍
  40. മരംകൊത്തിച്ചിന്നന്‍
  41. മലമുഴക്കി വേഴാമ്പല്‍
  42. മറാട്ടാ മരംകൊത്തി
  43. മൂങ്ങ
  44. വലിയ പൊന്നിമരംകൊത്തികള്‍
  45. വെള്ളിമൂങ്ങ

ആല്‍ക്കിളി

താടി,തൊണ്ട,നെറ്റി,മുഖം എന്നിവ നല്ല ചുമപ്പാണ്.ശരീരം ആകെ പച്ച. ചിറകുകള്‍,പിന്‍ കഴുത്തുമുതല്‍ വാലിനറ്റം വരെ കടും പച്ചനിറം.കാലിന് നല്ല ചുമന്ന നിറം. പശ്ചിമഘട്ടത്തില്‍ ഗോവ മുതല്‍ ദക്ഷിണകേരളം വരെയുള്ള 1200 മീറ്റര്‍ വരെ ഉയരമുള്ള മലമ്പ്രദേശങ്ങളിലെ ആണ്‍ വര്‍ഗ്ഗത്തില്‍ പെട്ട വൃക്ഷങ്ങള്‍, കാപ്പിച്ചെടി തുടങ്ങിയവയുടെ വിത്തുകളാണു് പ്രിയാഹാരം. സമൃദ്ധമായി ആഹാരം ലഭിക്കുന്നയിടങ്ങളില്‍ പ്രാവിനങ്ങള്‍, മൈന തുടങ്ങിയ പക്ഷിക്കൂട്ടങ്ങളോടൊപ്പം ഒരുമിച്ചും ഇവയെ കാണാം. ചില സന്ദര്‍ഭങ്ങളില്‍ ഉറുമ്പ്, ചെറുകീടങ്ങള്‍, ഈയാമ്പാറ്റ എന്നിവയേയും ഇവ ആഹാരമാക്കാറുണ്ടു്.

ഉപ്പൂപ്പന്‍

കേരളത്തില്‍ കാണാവുന്ന ഒരു പക്ഷിയാണ് ഉപ്പൂപ്പന്‍ (ശാസ്ത്രീയനാമം: Upupa epops). ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും നിരവധി ഉപജാതികളായി കണ്ടുവരുന്ന ഈ പക്ഷി ഇസ്രയേലിന്റെ ദേശീയപക്ഷിയുമാണ്. മലയാളമടക്കം ഒട്ടുമിക്ക ഭാഷകളിലും ഈ പക്ഷിയുടെ പേര് ഇവ സൃഷ്ടിക്കുന്ന ശബ്ദത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. ശാസ്ത്രീയനാമവും അങ്ങനെ തന്നെ. ലോകത്തെമ്പാടുമായി ഒന്‍പത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികള്‍ നിറത്തിന്റെ ഏറ്റക്കുറച്ചിലിനാലും വലിപ്പവ്യത്യാസത്താലുമാണ് വ്യത്യസ്തമായിരിക്കുന്നത്.

ആണ്‍പക്ഷിയും പെണ്‍പക്ഷിയും തമ്മില്‍ വ്യത്യാസമുണ്ടാകാറില്ല. തലയില്‍ മുന്നില്‍ നിന്ന് പിന്നിലോട്ട് വിശറി പോലുള്ള കിരീട തൂവലുകളാണ് പക്ഷിയുടെ പ്രധാന പ്രത്യേകത. കിരീടത്തൂവലുകള്‍ക്ക് തവിട്ട് കലര്‍ന്ന ഓറഞ്ച് നിറവും അഗ്രഭാഗത്ത് കറുത്തനിറവുമാണ് ഉണ്ടാവാറ്. 

ദക്ഷിണ ഇന്ത്യയ്ക്ക് പുറത്തുള്ള മിക്ക ഉപജാതികളിലും കിരീടത്തൂവലുകളില്‍ ഓറഞ്ച് നിറത്തിന്റേയും കറുത്ത നിറത്തിന്റേയും മദ്ധ്യത്തിലായി ഒരു വെളുത്ത പട്ട കൂടി കാണാവുന്നതാണ്. കേരളത്തില്‍ കണ്ടുവരുന്ന ഇനത്തിന് മറ്റ് ഉപജാതികളെ അപേക്ഷിച്ച് തീക്ഷ്ണമായ നിറമാണുള്ളത്. കിരീടത്തൂവലില്‍ തുടങ്ങി തലയും കഴുത്തും ശരീരത്തിന്റെ മുന്‍ഭാഗവും ഓറഞ്ച് കലര്‍ന്ന തവിട്ട് നിറത്തിലാണുണ്ടാവുക. ശരീരത്തിനടിഭാഗം കാലുകള്‍ക്ക് പിന്നിലേയ്ക്ക് വെളുപ്പുനിറത്തിലോ, തവിട്ട് കലര്‍ന്ന വെളുപ്പുനിറത്തിലോ ആണുണ്ടാവുക.

കരിമാറന്‍ കാട

തെക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന ഒരിനം കാടയാണ് കരിമാറന്‍ കാട. Coturnix coromandelica എന്നു ശാസ്ത്രനാമം. Rain Quail അല്ലെങ്കില്‍ Black-breasted Quail എന്ന് ഇംഗ്ലീഷില്‍ അറിയുന്നു. പുല്‍മേടുകളിലും കൃഷിയിട്ങ്ങളോടു ചേര്‍ന്ന പൊന്തക്കാടുകളിലും കാണപ്പെടുന്നു.മധ്യപാക്കീസ്ഥാനിലും ഇന്ത്യയിലെ ഗംഗാതടങ്ങളിലും ശ്രീലങ്കയിലും കാണുന്നു. തണുപ്പു കാലത്ത് ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളിലും കാണാറുണ്ട്.
കൂടൊരുക്കല്‍ മാര്‍ച്ച്‌ മുതല്‍ ഒക്ടോബര്‍ വരെ ഉള്ള കാലം ആണ് പ്രധാനമായും കൂടൊരുക്കല്‍ . സാധാരണ ആയി 6-8 മുട്ട ഇടാറുണ്ട്.

കാക്ക മീന്‍കൊത്തി, വലിയ മീന്‍കൊത്തി

പ്രാവിനോളം വലിപ്പമുള്ള മീന്‍കൊത്തിയാണ്‌ 'കാക്കമീന്‍കൊത്തി. ഇംഗ്ലീഷ്: Stork billed Kingfisher ശാസ്ത്രീയനാമം: Pelagopsis capensis. കേരളത്തിലെ മീന്‍കൊത്തികളില്‍ ഏറ്റവും വലിപ്പമുള്ളത് ഇതിനാണ്‌. ജലാശയങ്ങള്‍ക്ക് അരികിലെ മരങ്ങളിലിരുന്ന് നിരീക്ഷിച്ച് വെള്ളത്തിലേക്ക് ചെരിഞ്ഞ് പറന്നാണ്‌ ഇര പിടിക്കുന്നത്.  15 ഇഞ്ച് (38 സെ.മീ.) വലിപ്പമുള്ള ഇതിന്റെ വലിപ്പം മൂലമാണ്‌ കാക്കമീന്‍ കൊത്തി എന്ന പേര്‍ വന്നത്.

ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ദക്ഷിണ പൂര്‍വ്വേഷ്യ മുതല്‍ സുലാവേസി വരെ ഇതിന്റെ ആവാസ കേന്ദ്രങ്ങള്‍ ആണ്. ഇന്ത്യയിലാണ്‌ ഇത് കൂടുതലും കാണപ്പെടുന്നത്. സാധാരണയായി മനുഷ്യരുടെ ദൃഷ്ടിയില്‍പ്പെടാതെ മറഞ്ഞിരിക്കുന്നതിനാല്‍ കാട്ടുപക്ഷിയാണ്‌ ഇത് എന്ന് പൊതുവെ ധാരണയുണ്ടെങ്കിലും നാട്ടിന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന പക്ഷിയാണിത്. നാണം കുണുങ്ങിയും മറ്റു മീന്‍കൊത്തികളെ അപേക്ഷിച്ച് ഒച്ചവെക്കുന്നത് കുറവുമായതിനാല്‍ ഈ പക്ഷിയെ കണ്ടെത്തുക ബുദ്ധിമുട്ടായതിനാലായിരിക്കണം ഈ ധാരണ പരന്നത്. എന്നാല്‍കേരളത്തിലേയും മറ്റുമുള്ള വലിയ ജലാശയങ്ങള്‍ക്കരികിലും പാടങ്ങളിലും ഈ പക്ഷിയെ ധാരാളം കാണാന്‍ സാധിക്കും.

ചെമ്പന്‍ മുള്ളന്‍ കോഴി

കോഴികളും കാടകളും മയിലുകളും അടങ്ങുന്ന ഫാസിയാനിഡ എന്ന കുടുംബത്തില്‍ പെട്ട ഒരു പക്ഷിയാണ് ചെമ്പന്‍ മുള്ളന്‍ കോഴി. ഇവയുടെ ഇംഗ്ളീഷ് പേര് Red Spurfowl എന്നാണ്. കുന്നിന്‍ ചരിവുകളിലും പറങ്കിമാവ് തോട്ടങ്ങളിലുമൊക്കെ കാണുന്ന ഈ പക്ഷി നാടന്‍കോഴിയേക്കാള്‍ ചെറുതാണ്. 

പൂവന് തിളങ്ങുന്ന ചെമ്പന്‍ നിറമാണ്. പിട പൂവനെക്കാള്‍ ചെറുതും ഇരുണ്ട നിറക്കാരിയുമാണ്. നിലത്താണ് കൂട് കെട്ടുന്നത്. മുട്ടകള്‍ ചന്ദനനിറം ഉള്ളതും 3 സെ.മീ നീളവും കോഴിമുട്ടയുടെ ആകൃതി ഉള്ളതുമാണ്.ഒരുതവണ രണ്ടോ മൂന്നോ മുട്ടകളാണ് ഇടാറ്. 

കുഞ്ഞുങ്ങള്‍ മുതിര്‍ന്നവര്‍ക്കൊപ്പം ഇരതേടാനിറങ്ങുന്നു പറക്കാന്‍ കഴിവ് കുറവായ ഇവ അതിവേഗം ഓടുന്നു. തെക്കന്‍ മലബാറിലെ വീട്ടുവളപ്പുകളില്‍ ഈ പക്ഷി കാണപ്പെടുന്നു. ഇവയെകാട്ടുകോഴി എന്ന് വിളിക്കുന്നു.

കാട്ടുപനങ്കാക്ക

കാട്ടുപനങ്കാക്ക യുടെ ശാസ്ത്രീയ നാമം Eurystomus orientalis എന്നാണ്. ഇംഗ്ലീഷില് Oriental Dollarbird എന്നും Dollar Roller എന്നും വിളിക്കും. ചിറകില്‍ നാണയം പോലുള്ള നീല നിറത്തിലുള്ള അടയാളം ഉള്ളതുകൊണ്ടാണ് ഈ പേര്. കിഴക്കന്‍ ഏഷ്യയിലും വടക്കേ ആസ്ത്രേലിയ മുതല്‍ ജപ്പാന്‍ വരേയും കാണപ്പെടുന്നു. മിക്കപ്പോഴും ഒറ്റയ്ക്കാണ് കാണപ്പെടുക. 

30 സെ.മീറ്റര്‍ നീളമുണ്ട്. പ്രായമെത്താത്ത പക്ഷികള്‍ക്ക് കൊക്കില്‍ കടുത്ത നിറമാണ്. പ്രായമാവുംതോറും കൂടുതല്‍ ഓറഞ്ചുനിറമാവും. പ്രാണികളാണ് ഭക്ഷണം. പറക്കുന്നതിനിടയിലാണ്. ഇര പിടുത്തം. ഉയരമുള്ള മരങ്ങളുടെ ഒഴിഞ്ഞകൊമ്പിലിരുന്ന് അവിടെന്ന് പറന്ന് ഇര പിടിക്കും. അല്പ സമയത്തിനുള്ളില്‍ അവിടെ തന്നെ തിരിച്ചെത്തും.

കാട്ടുരാച്ചുക്ക്

കുടുംബം: Caprimulgidae (രാപ്പക്ഷികള്‍)

ഇംഗ്ലീഷിലെ പേര് Jungle Nightjar എന്നാണ്. ശാസ്ത്രീയനാമം Caprimulgus indicus എന്നുമാണ്. കുറ്റിക്കാടുകളിലും വലിയകാടുകളുടെ അരികുകളിലുമാണ് താമസിക്കുന്നത്. സന്ധ്യ മുതല്‍ പുലരുംവരെ ഇവ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. മിക്ക സമയത്തും തറയില്‍ ചേര്‍ ന്നിരിക്കുകയാണ് ഇവ ചെയ്യുക. തവിട്ടു നിറമാണ്. ശരീരത്തിനു നെടുകെ കുറെ കറുത്ത അടയാളങ്ങളും വെളുത്ത കുത്തുകളുമുണ്ട്. കഴുത്തില്‍ വെള്ള വരയുണ്ട്.പ്രജനനം ജനുവരി മുതല്‍  മാര്‍ ച്ചു വരെയാണ് മുട്ടയിടുന്ന കാലം. രണ്ടുമുട്ടകള്‍  വരെയിടും. ആണും പെണ്ണും മാറി മാറി അടയിരിക്കും. 16 -17 ദിവസങ്ങള്‍ക്കുള്ളില്‍ മുട്ട വിരിയും.

മുഴയല്‍ താറാവ് (കൊമ്പന്‍ താറാവ്)

വലിയ വാത്തയുടെയത്രയും വലിപ്പമുള്ള ഒരു താറാവിനമാണ് മുഴയല്‍ താറാവ് (ഇംഗ്ലീഷ്: Comb Duck ശാസ്ത്രീയനാമം: Sarkidiornis melanotos ) ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലുമുള്ള തടാകങ്ങളിലും ചതുപ്പ് നിലങ്ങളിലും കാണപ്പെടുന്നു. ആണ്‍താറാവുകളുടെ കൊക്കിനു മുകളിലൊരു തടിച്ച മുഴ കാണാം. തിളക്കമുള്ള കറുത്ത തൂവലുകളാണ് ഇവയുടെ ശരീരത്തിന്റെ മുകള്‍ ഭാഗത്തുള്ളത്. തലയുംകഴുത്തും അടിഭാഗവും വെളുത്തതായിരിക്കും. തലയിലും കഴുത്തിലും പുള്ളികുത്തുകള്‍ കാണാം. കാലുകള്‍ക്ക് കറുത്ത നിറമാണ്. പെണ്‍താറാവുകള്‍ ഒരു സമയം 12 മുട്ടകള്‍ വരെയിടും. കൊമ്പന്‍ താറാവ് എന്നും അറിയപ്പെടുന്നു.

കോഴിവേഴാമ്പല്‍

സഹ്യപര്‍വതവനനിരകളില്‍ മാത്രം കാണുന്ന ഒരു തദ്ദേശീയ (Endemic) കാട്ടുപക്ഷിയാണ്‌ കോഴിവേഴാമ്പല്‍ (Malabar Grey Hornbill, Ocyceros griseus). പരുക്കന്‍ ശബ്ദം മുഴക്കി പറന്നു നടക്കുന്ന കോഴിവേഴാമ്പല്‍ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ഒരിടത്തും അടങ്ങിയിരിക്കുന്ന പ്രകൃതമല്ല കോഴിവേഴാമ്പലിന്റേത്‌, അവയുടെ ചാഞ്ഞും ചരിഞ്ഞും ഉള്ള നോട്ടവും, കഴുത്തു നീട്ടിയും കുറുക്കിയുമുള്ള നോട്ടവും ആരേയും ആകര്‍ഷിക്കും. കേരളത്തില്‍ ഇവ പൊട്ടന്‍ വേഴാമ്പല്‍, മഴയമ്പുള്ള്‌എന്നൊക്കെ അറിയപ്പെടുന്നു.

ഒരു പരുന്തിനോടൊപ്പം വലിപ്പമുള്ള കോഴിവേഴാമ്പലിന്റെ പുറം തവിട്ടു കലര്‍ന്ന ചാരനിറമാണ്‌. തൊണ്ടയിലും നെഞ്ചിലും അല്‍പം വെളുപ്പുനിറം കാണാം. ചിറകുകളുടെ കീഴ്‌പകുതിയും വാലും കറുപ്പുനിറമാണ്‌. വാലിലെ നടുക്കുള്ള തൂവലുകള്‍ ഒഴിച്ച്‌ മറ്റു തൂവലുകളുടെ അറ്റം വെളുപ്പാണ്‌. ചിറകുകളിലെ വലിയ തൂവലുകളുടെ അഗ്രവും വെളുപ്പാണ്‌. കണ്ണിനു മുകളില്‍ ഒരു വെളുത്ത പുരികം കാണാം, പെണ്‍പക്ഷിയുടെ കൊക്ക്‌ മഞ്ഞനിറത്തിലും ആണ്‍പക്ഷിയുടെ കൊക്ക്‌ ഓറഞ്ചുകലര്‍ന്ന ചുവപ്പുനിറത്തിലുമാണ്‌ കാണപ്പെടുക. കോഴിയുടെ ശബ്ദത്തോടു സാമ്യമുള്ള ഇവയുടെ ചിലയ്ക്കല്‍ പെട്ടെന്നു തിരിച്ചറിയാം.

പഴങ്ങളാണ്‌ കോഴിവേഴാമ്പലിന്റെ പ്രധാനഭക്ഷണം. ആല്‍, പേരാല്‍, കാരകം, വാഴപുന്ന, കുളമാവ്‌, വട്ട, അകില്‍, ഞാവല്‍ മുതലായവയുടെ പഴങ്ങള്‍ ഭക്ഷിക്കാന്‍ കോഴിവേഴാമ്പല്‍ കൂട്ടമായ്‌ എത്താറുണ്ട്‌. മറ്റിനം വേഴാമ്പലുകളെ പോലെ പഴം വായുവിലെറിഞ്ഞ്‌ കൊക്കുകൊണ്ട്‌ പിടികൂടുന്ന സ്വഭാവം കോഴിവേഴാമ്പലിനുമുണ്ട്‌. കാട്ടിലവ്‌, പ്ലാശ്‌, മുരിക്ക്‌ മുതലായ പൂക്കുമ്പോള്‍ തേല്‍കുടിക്കാനും ഇവ എത്താറുണ്ട്‌..

പ്രജനനകാലം
പ്രജനനകാലത്ത്‌ ഇവ ഒന്നിനു പുറകേ ഒന്നായി ശബ്ദകോലാഹലത്തോടെ പറന്നു നടക്കുന്നു. ആണ്‍ പെണ്‍ പക്ഷികളുടെ ശൃംഗാരനടനം കണ്ടാല്‍ കോമാളിക്കളികൾ ആണെന്നു തോന്നും. 

മുട്ടയിടാൻ കാലമായാല്‍ പെണ്‍ വേഴാമ്പല്‍ കൂടിനു യോജ്യമായ ഒരു മരപ്പൊത്തു കണ്ടെത്തി അതിനകത്ത്‌ ഇരുപ്പുറപ്പിക്കുന്നു. ആണ്‍പക്ഷിക്ക്‌ ഭക്ഷണം എത്തിക്കാനുള്ള ഇടം മാത്രം അവശേഷിപ്പിച്ച്‌ കവാടം പെണ്‍പക്ഷി സ്വന്തം കാഷ്ഠം ഉപയോഗിച്ച്‌ അടക്കുന്നു. 

മൂന്നോ നാലോ വെളുത്തമുട്ടകളാണിടുക. ആണ്‍പക്ഷിയാണ്‌ പെണ്‍പക്ഷിക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം തേടിപ്പിടിക്കുന്നതും എത്തിക്കുന്നതും. പഴങ്ങളാണ്‌ മുഖ്യ ആഹാരമെങ്കിലും കുഞ്ഞുങ്ങള്‍ക്കായി അരണ, പുല്‍ച്ചാടി മുതലായവയേയും കൊണ്ടു നല്‍കാറുണ്ട്‌. ... .,.

പൊതുവേ ശബ്ദകോലാഹല പ്രിയനും കോമാളിയുമായി ഭാവിക്കുന്ന കോഴിവേഴാമ്പല്‍ പ്രജനനകാലത്ത്‌ തികഞ്ഞ ഗൗരവക്കാരനും നിശ്ശബ്ദനും ആണ്‌. കൂട്ടിലേക്കുള്ള വരവും പോക്കും എല്ലാം അതീവ രഹസ്യമാണ്‌. ദൂരെയെവിടെയെങ്കിലും നിശബ്ദനായി ഇരുന്ന് പരിസരവീക്ഷണം നടത്തിയതിനു ശേഷം മാത്രമേ കൂട്ടിന്റെ പരിസരത്തേക്കു ചെല്ലാറുപോലുമുള്ളു. 

കേരളത്തിലെ വനങ്ങളുടെ ശബ്ദം എന്നു പറയുന്നത്‌ കോഴിവേഴാമ്പലിന്റെ ശബ്ദമാണ്‌. പക്ഷേ തികച്ചും തദ്ദേശ്ശീയമായ വംശം ആയതിനാല്‍ ഇവിടുത്തെ പരിസ്ഥിതിയിലുള്ള ഓരോ ചെറിയമാറ്റവും ഈ പക്ഷിയേ ഗുരുതരമായിട്ടായിരിക്കും ബാധിക്കുക.

കോഴിക്കാട, കൗതാരി (Grey Francolin)

ഒരു നാടന്‍കോഴിയുടെ പകുതി വലിപ്പം മാത്രമേ കൗതാരിപക്ഷികള്‍ക്കൊള്ളൂ.(ഇംഗ്ലീഷ്: Grey Francolin ശാസ്ത്രീയനാമം: Francolinus pondicerianus ) ചിലയിടങ്ങളില്‍ ഇവ കോഴിക്കാട എന്ന പേരിലറിയപ്പെടുന്നു. വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഇവയെ ഉത്തരേന്ത്യയിലാണ് കാണപ്പെടുക. നീണ്ട മഴയുള്ളതിനാല്‍ കേരളത്തില്‍ ഇവ കുറവാണ്. മുതുകിലെ തൂവലുകളില്‍ കറുപ്പും ചെമ്പുനിറവുമിടകലര്‍ന്നതാണ്. നീണ്ട കഴുത്തും ചെറിയ കാലുകളും ചെമ്പിച്ച അടിഭാഗവും കുറിയ വാലുകളുമാണ് കൗതാരികളുടെ പ്രത്യേകത.

നിറവ്യത്യാസത്തെ അടിസ്ഥാനമാക്കി കൗതാരികളെ മൂന്ന് ജാതികളായി വിഭജിച്ചിട്ടുണ്ട്. ശത്രുക്കളെ കാണുമ്പോള്‍ ഇവ പൊന്തകള്‍ക്കിടയിലേക്ക് തലയും താഴ്തി ഓടി രക്ഷപെടാറുണ്ട്. കൗതാരികളുടെ ഭക്ഷണം പുല്‍വിത്തുകളും കൃമികീടങ്ങളുമാണ്. വളരെ വേഗത്തില്‍കൂടുതല്‍ ദൂരം പറക്കാന്‍ ഇവയ്ക്കാവില്ല

ചക്രവാകം, തങ്കത്താറാവ്, ബ്രാഹ്മിണി താറാവ്

ഹംസജനുസ്സില്‍ (Genus:Anas) പെട്ട ഒരു പക്ഷിയാണ്‌ചക്രവാകം അല്ലെങ്കില്‍ തങ്കത്താറാവ് (ബ്രാഹ്മിണി താറാവ്) (Brahmini Duck). ശാസ്ത്രനാമം : Anas Casarca. എപ്പോഴും ഇണയുമായി കാണപ്പെടുന്നു ഈ പക്ഷികള്‍ ഗാഢപ്രണയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഇവ മുട്ടയിടുന്നത് ഹിമാലയത്തിലോ മധ്യേഷ്യയിലോ ആണ്‌. ഓറഞ്ച് ബ്രൗണ്‍ നിറമുള്ള തൂവലുകളാണുള്ളത്. തലയ്ക്ക് മഞ്ഞ നിറവും വാലിന് കറുപ്പ് നിറവുമാണ് ഉള്ളത്. ദക്ഷിണേന്ത്യയില്‍ ഇവ താരതമ്യേന കുറവാണ്. 

മിശ്രഭോജികളാണിവ. പ്രാണികളും, കീടങ്ങളും, മത്സ്യങ്ങളും, ചെറിയ ഉരഗങ്ങളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. പ്രത്യേക രീതിയിലുള്ള ശബ്ദങ്ങളാണ് ഇവ പുറപ്പെടുവിക്കാറ്. ഇവ ചിലപ്പോള്‍ കെട്ടിടങ്ങളിലും കൂട് വയ്ക്കാറുണ്ട്. ഇവയില്‍ അധികവും തണുപ്പുകാലത്ത് തെക്കന്‍ ഏഷ്യയിലേക്ക് ചേക്കേറുന്നവയാണ്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ വടക്കെ ഇന്ത്യയില്‍ എത്തുന്ന ഇവ ഏപ്രില്‍ പകുതിയോടെ തിരിച്ച്പോകും. അപൂര്‍വമായെ തെക്കേ ഇന്ത്യയില്‍ എത്താറുള്ളു.

ഉയർന്ന പാറക്കൂട്ടങ്ങളിലും മരപ്പൊത്തുകളിലൊ വെള്ളത്തില്‍ നിന്നകന്ന മാളങ്ങളിലൊ 6 മുതല്‍ 12 വരെ മഞ്ഞ കലര്‍ന്ന വെള്ളമുട്ടകളിട്ട് 30 ദിവസംകൊണ്ട് വിരിയിക്കും. സാധാരണ ഇണകളായാണ് കാണുന്നതെങ്കിലും ചെറുകൂട്ടമായും കാണാറുണ്ട്. എന്നാല്‍ തണുപ്പുകാലത്ത് തടാകങ്ങളിലും ഒഴുക്കു കുറഞ്ഞ നദികളിലും വലിയ കൂട്ടമായി കാണാറുണ്ട്. 

ശരീരത്തിലെ തൂവലുകള്‍ ഓറഞ്ച്- തവിട്ടു നിറമാണ്. നരച്ച തലയും. ചിറകിലുള്ള ലോഹ പച്ച നിറവും അതിനു മുമ്പിലെ വെള്ള നിറവും കണ്ണില്‍ പെടുന്നതാണ്. നന്നായി നീന്താനുള്ള കഴിവുണ്ട്. ആണും പെണ്ണും ഒരേ പോലെ ഇരിക്കുമെങ്കിലും ആണിനു കഴുത്തിനു താഴെ കറുത്ത വളയം കാണുന്നു, പെണ്ണിനു പലപ്പോഴും മുഖത്ത് വെള്ളപാണ്ടും.

ചാര കാട്ടുകോഴി

ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന ഒരിനം കാട്ടുകോഴിയാണ് ചാര കാട്ടുകോഴി. മുഖ്യ ഭക്ഷണം ധാന്യങ്ങളാണ് (മുള്ള അരി) ചെറുപുഴുക്കളും കൃമികീടങ്ങളുമാണ് ഉപ തീറ്റ. മീന്‍ പിടുത്തക്കാര്‍ ഇവയുടെ തൂവല്‍ ചൂണ്ടയില്‍ കൊരുക്കാന്‍ ഉപയോഗിച്ച് വരുന്നു. തന്മൂലംഇവയുടെ നിലനില്‍പിന് ഒരു ഭീക്ഷണിയായി തീര്‍ന്നിട്ടുണ്ട്.
ഫെബ്രുവരി മുതല്‍ മേയ്‌ വരെ ഉള്ള സമയത്താണ് ഇവയുടെ പ്രജനന കാലം. മുട്ടകള്‍ മങ്ങിയ ചന്ദനനിറത്തില്‍ കാണപ്പെടുന്നു. ഒരു തവണ നാലു മുതല്‍ ഏഴു മുട്ടകളാണ് ഇടാറ്. ഇരുപത്തിമൂന്നു ദിവസം കഴിയുമ്പോള്‍ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ ഇറങ്ങും.

ചാരക്കാട - Common Quail

കാടകളിലെ ഒരിനമാണ് ചാരക്കാട - Common Quail. (ശാസ്ത്രീയനാമം: Coturnix coturnix). അപൂര്‍വമായി മാത്രം കേരളത്തിലെത്തുന്ന ഒരു ദേശാടനക്കിളിയാണിത്.17 സെ.മീറ്ററോളം മാത്രം വലിപ്പമുള്ള ചെറിയ പക്ഷിയാണ്. തവിട്ടു നിറത്തിലുള്ള വരകളോടുകൂടിയതാണ്. ആണിന് കവിളില്‍ വെളുത്ത നിറമാണ്. ദേശാടനകിളിക്കു വേണ്ട നീണ്ട ചിറകുകളുണ്ട്.
തറയില്‍ കൂടുതലായി കഴിയുന്ന പക്ഷിയാണ്. തറയില്‍ കാണുന്ന വിത്തുകളും പ്രാണികളും തിന്നു ജീവിക്കുന്നു. പറക്കാന്‍ മടിയുള്ള, എപ്പോഴും ചെടികളില്‍ മറഞ്ഞു കഴിയുന്ന ഈ കിളിയെ കാണാന്‍ പ്രയാസമാണ്. പറക്കുകയ്യാണെങ്കില്‍ തന്നെ, ഉടനെ തന്നെ ചെടികള്‍ക്കുള്ളില്‍ മറയുന്ന പക്ഷിയാണ്. സാന്നിദ്ധ്യം അറിയാന്‍ ആണിന്റെ ശബ്ദം മാത്രമാണ് പ്രഥാന ആശ്രയം. കാലത്തും വൈകീട്ടും അപൂര്‍വമായി രാത്രിയിലും ശബ്ദമുണ്ടാക്കും.
പ്രജനനം:  ആറു മുതല്‍ എട്ടുമാസം പ്രായമാകുമ്പോള്‍ യൂറോപ്പിലും ഏഷ്യയിലുമുള്ള കൃഷിയിടങ്ങളിലും പുല്പ്രദേശങ്ങളിലും നിലത്തുള്ള കൂടുകളില്‍ 6-12 മുട്ടകളിടുന്നു . 16-18 ദിവസങ്ങള്‍ക്കുള്ളില്‍ മുട്ട വിരിയുന്നു.

ചിന്നക്കുട്ടുറുവന്‍

കേരളത്തിലെ നാട്ടിന്‍പുറങ്ങളിലും കാടുകളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ്‌ ചിന്നക്കുട്ടുറുവന്‍ അഥവാ പച്ചിലക്കുടുക്ക. (ഇംഗ്ലീഷ്: White-cheeked Barbet അഥവാ Small Green Barbet). ദേഹം പൊതുവേ പച്ച നിറം. തലയും കഴുത്തും മിക്കവാറും തവിട്ടു നിറം. കണ്ണില്‍ നിന്നും പുറകോട്ട് വീതിയുള്ള ഒരു പട്ടയും അതിനു മുകളിലും താഴെയും ഓരോ വെളുത്ത പട്ടകളും കാണാറുണ്ട്.

കുട്രൂ-കുട്രൂ എന്ന് കൂടെക്കൂടെ പുറപ്പെടുവിക്കുന്ന ഉച്ചത്തിലുള്ള ശബ്ദത്തില്‍ നിന്നാണ് പക്ഷിക്ക് ഈ പേരു വന്നത്. മിക്കവാറും സമയം പച്ചിലക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന പക്ഷിയെ പച്ചിലകള്‍ക്കിടയില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഒരു പക്ഷി തന്നെ ഉണ്ടാക്കുന്ന ശബ്ദം മാറ്റൊലി കൊള്ളുന്നതാണോ മറ്റ് പക്ഷികള്‍ ഉണ്ടൊ എന്ന് കണ്ടുപിടിക്കുവാന്‍ ബുദ്ധിമുട്ടാണ്‌.

ചെങ്കണ്ണന്‍ കുട്ടുറുവന്‍

വലിയ ചെങ്കണ്ണന്‍ കുട്ടുറുവന്റെ ശാസ്ത്രീയ നാമം Megalaima zeylanica ഇംഗ്ലീഷില്‍ Brown-headed Barbet അല്ലെങ്കില് Large Green Barbet എന്നുമാണ്. ഏഷ്യയില്‍ കണ്ടു വരുന്ന ഒരു ബാര്‍ബെറ്റാണ്. കട്ടിയുള്ള കൊക്കുകളുടെ അരികിലുള്ള മീശകൊണ്ടാണ് ഇവയ്ക്ക് ബാര്‍ബെ റ്റ് എന്ന പേര്‍ കിട്ടിയത്. ഈ കുട്ടുറുവന്‍ ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നവയും ഇവിടെ തന്നെ മുട്ടയിട്ട് വളരുന്നവയുമാണ്.

വലിപ്പം 27 സെ.മീറ്ററാണ്. ചെറിയ കഴുത്തും വലിയ തലയും ചെറിയ വാലുമാണുള്ളത്. മുതിര്ന്ന പക്ഷിയ്ക്ക് വരകളുള്ള തവിട്ടു തലയും കഴുത്തും മാറിടവുമാണുള്ളത്. ബാക്കി മുഴുവന്‍ ഭാഗങ്ങളും പച്ച നിറവും. ചുവന്ന കട്ടിയുള്ള കൊക്കുകളാണുള്ളത്. പൂവനും പിടയ്ക്കും ഒരേ രൂപമാണുള്ളത്. പഴങ്ങളും പ്രാണികളുമാണ് ഭക്ഷണം. കൃഷിചെയ്യുന്ന പഴങ്ങളായ മാമ്പഴം, പഴുത്ത ചക്ക, പപ്പായ, വാഴപ്പഴം തുടങ്ങിയവയാണ്.

ചെന്തലയന്‍ വേലിത്തത്ത

വേലിത്തത്ത വിഭാഗത്തില്‍ പെട്ടതും കേരളത്തിലെ കാടുകളില്‍ കാണപ്പെടുന്നതുമായ ചെറിയ ഇനം പക്ഷികളാണ്‌ ചെന്തലയന്‍ വേലിത്തത്ത. ഇംഗ്ലീഷ്: Chestnut headed bee eater. ശാസ്ത്രീയനാമം: Merops leschenaulti. ദക്ഷീണേന്ത്യന്‍ കാടുകളില്‍ സാധാരണയായി കാണപ്പെടുന്നു എങ്കിലും മഴക്കാലത്ത് നാട്ടിന്‍പുറത്തേക്ക് സഞ്ചരിക്കാറുണ്ട്. മറ്റു വേലിത്തത്തകളില്‍ നിന്നിതിനെ വ്യത്യസ്തമാക്കുന്ന പ്രത്യേകത ഇതിന്‌ വാലില്‍ കമ്പിത്തൂവലില്ല എന്നതാണ്‌....

ഇവയുടെ കാല്‍ വളരെ കുറിയതും കമ്പികളിലും ചുള്ളികളിലും മാത്രം പിടിച്ചിരിക്കാന്‍ സഹായിക്കുന്നവയാകയാല്‍ നിലത്തിറങ്ങാതെ എപ്പോഴും വേലികളിലും ഇലയില്ലാത്ത മരച്ചില്ലകളിലും മാത്രമേ കാണാറുള്ളൂ. അതിനാലാണ്‌ വേലിത്തത്ത എന്ന പേര് ഈ വര്‍ഗ്ഗത്തിന് ലഭിച്ചത്. തലയില്‍ ചുവന്ന തവിട്ടുനിറം കാണപ്പെടുന്നതിനാല്‍ ചെന്തലയന്  ചെമ്പന്‍ വേലിത്തത്ത എന്നും പേരുണ്ട്.

മൈനയോളം വലിപ്പമേയുള്ളൂ. വാലില്‍ കമ്പ്ത്തൂവല് ഉണ്ടാവാറില്ല. ‌വാലിനു മുകളില്‍ കുറേ നീലനിറം കാണാമെങ്കിലും വാല്‍ മൊത്തമായും നീലയല്ല. ചിറകുകളും വാലും കരിമ്പച്ച നിറമാണ്. മാറിടത്തിനു താഴെയുള്ള ഭാഗങ്ങള്‍ പുല്‍പ്പച്ചയാണ്. മറ്റു ഭാഗങ്ങള് ഇളം തവിട്ടുനിറം. മാറില്‍ കടുത്ത തവിട്ടുനിറത്തില്‍ ഒരു ശൃംഖലയുണ്ട്. തൊണ്ടയിലെ മഞ്ഞനിറത്തിനും 18-20 സെ.മീ നീളമുണ്ടാവും. 

ആണിനേയും പെണ്ണിനേയും കണ്ടാല്‍ ഒരേ പോലെയിരിക്കും. കേരളത്തിലെ കാടുകളിലെ സ്ഥിരതാമസക്കാരനായ ഇവ ഇടക്ക് മഴക്കാലത്ത് ഇരതേടി നഗരങ്ങളില്‍ കാണപ്പെടാറുണ്ട്. ഏതെങ്കിലും മരത്തിന്‍റെ നഗ്നമായ ശിഖകളില്‍ ഒറ്റക്കൊ കൂട്ടമായോ ഇരിക്കുകയും പ്രാണികളെയും മറ്റും കണ്ടാല്‍ പൊടുന്നനെ പറന്ന് അവയെ പിടിക്കുകയുമാണ് ചെയ്യുക. ശരപ്പക്ഷികളെപ്പോലെ എപ്പോഴും പറന്നുകൊണ്ടേയിരിക്കാറില്ല. കരച്ചിലിനും പറക്കലിനും ആകപ്പാടെയുള്ള പെരുമാറ്റത്തിനും വലിയവേലിത്തത്തയുടേതുമായി വ്യത്യാസമില്ല.

ചെമ്പന്‍ നത്ത്

ഇന്ത്യയിലേയും ശ്രീലങ്കയിലേയും വരണ്ട പ്രദേശങ്ങളില്‍  കാണാനാവുന്ന മൂങ്ങകളില്‍ ഒന്നാണ് ചെമ്പന്‍ നത്ത് (ശാസ്ത്രീയനാമം: Glaucidium radiatum), ഒറ്റയ്ക്കോ ഇണയോടൊപ്പമോ ചെറിയ സംഘങ്ങളായോ സാധാരണ കാണാവുന്നതാണ്. രാവിലെയും വൈകുന്നേരവും ശബ്ദം പ്രത്യേകം തിരിച്ചറിയാനാവുന്നതാണ്. പശ്ചിമഘട്ടത്തില്‍  ഇവയുടെ ഒരു ഉപജാതിയേയും കാണാവുന്നതാണ്. കേരളത്തില്‍  സാധാരണ കാണപ്പെടുന്നത് ഉപജാതി ആണ് (ശാസ്ത്രീയനാമം: Glaucidium radiatum malabaricum). സാധാരണ നത്ത് എന്ന വിളിപ്പേരുള്ള ചെറിയ മൂങ്ങകളില്‍  പെടുന്ന, ഇവയ്ക്ക് വൃത്താകാരത്തിലുള്ള തലയാവും ഉണ്ടാവുക. ശരീരത്തില്‍  നിന്ന് മുഖം, ചില മറ്റിനം മൂങ്ങകളെ പോലെ വേറിട്ട് നില്‍ ക്കില്ല. ചിറകുകള്‍ തവിട്ട് നിറമുള്ളതും വാലില്‍  വെളുത്ത കുറികളുള്ളവയും ആയിരിക്കും. ഇന്ത്യയിലേയും ശ്രീലങ്കയിലേയും സമതലങ്ങളില്‍  കാണുന്നവയെ ആണ് പ്രധാന ജാതിയായി കണക്കാക്കുന്നത്. പശ്ചിമഘട്ടത്തില്‍  മലബാറിക്കം എന്ന ഉപജാതി കൂടി നിലവിലുണ്ട്. ഇവയെ ഒരു പൂര്‍ണ്ണജാതിയായി കണക്കാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഉപരിഭാഗത്തെ തൂവലുകള്‍ കടും തവിട്ടു നിറത്തില്‍  വെള്ളക്കുറികള്‍ ഉള്ളവയായിരിക്കും. ചിറകുകളില്‍ ചാരനിറത്തിലും വെള്ളനിറത്തിലുമുള്ള ഭാഗങ്ങള്‍ കാണാനാകും. അടിഭാഗം ഗോതമ്പുനിറത്തിലോ ഇളം ചാരനിറത്തിലോ കറുപ്പു പുള്ളികള്‍ ഉള്ളവയായിരിക്കും. പുരികങ്ങള്‍ മഞ്ഞനിറത്തിലും, ചുണ്ടും കാലും പച്ചകലര്‍ന്ന കറുപ്പുനിറത്തിലും, കാല്‍നഖങ്ങള്‍ കറുപ്പുനിറത്തിലുമായിരിക്കും.

പ്രഭാതത്തിലും വൈകിട്ടുമാണ് ഈ നത്ത് പ്രധാനമായും സക്രിയമാകുന്നതെങ്കിലും പകല്‍  നേരങ്ങളിലും പറക്കുന്നതും ചിലയ്ക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ശബ്ദം പ്രത്യേകിച്ച് തിരിച്ചറിയാന്‍ കഴിയുന്നതാണ്. ഖുഹ്....ഖുഹ്...ഖുഹ്..ഖുഹ്.ഖുഹ്' എന്ന മട്ടിലുള്ള ചിലയ്ക്കല്‍  അവസാനമാകുമ്പൊഴേക്ക് ഉയര്‍ന്ന ശബ്ദത്തിലായി പെട്ടന്ന് അവസാനിക്കുകയാണുണ്ടാവുക. പകല്‍ സമയങ്ങളില്‍  ഇരട്ടവാലനും മറ്റും ഇവയെ അനുകരിക്കാറുണ്ട്. കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ 'ടിക്' എന്ന രീതിയിലുള്ള ഒച്ച വെയ്ക്കാറുണ്ട്.

മരപ്പൊത്തുകളിലാണ് തണുപ്പിലും മറ്റും അഭയം പ്രാപിക്കുക, ചേക്കേറുന്നതിനു മുമ്പ് വൈദ്യുതിക്കമ്പികളിലോ മറ്റോ ഇരുന്ന് പ്രഭാതസൂര്യന്റെ വെയില്‍  കായുന്നത് കാണാറുണ്ട്. പകല്‍സമയത്ത് ഇലക്കുരുവികളെ വേട്ടയാടുന്നത് കണ്ടെത്തിയിട്ടുണ്ടെങ്കിലും, പ്രധാന ഇരതേടല്‍  സമയം സൂര്യോദയത്തിനു തൊട്ടുമുമ്പും, സൂര്യാസ്തമയത്തിനു തൊട്ടുശേഷവുമാണ്. പ്രാണികള്‍, ചെറിയ പക്ഷികള്‍, ഉരഗങ്ങള്‍, എലി വര്‍ഗ്ഗത്തില്‍  പെടുന്ന ജീവികള്‍ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം.

ഇന്ത്യയില്‍  ഇണചേരല്‍  കാലം മാര്ച്ച് മുതല്‍  മെയ് വരെയാണ്. പൊള്ളയായ മരത്തില്‍  മൂന്നുമുതല്‍  അഞ്ച് മീറ്റര്‍ വരെ ഉയരത്തിലുള്ള പൊത്തുകളിലാണ് മുട്ടയിടുക. സാധാരണ നാല് (മലബാറിക്കത്തിനു മൂന്ന്) മുട്ടകളാണുണ്ടാവുക.

ചെമ്പന്‍ മരംകൊത്തി

ശരീരമാകെ കടുത്ത ചെമ്പിച്ച തവിട്ട് നിറമുള്ള ചെമ്പന്‍ മരംകൊത്തിയ്ക്ക് (ഇംഗ്ലീഷ്:Rufous Woodpecker) ഉച്ചിപ്പൂ കാണാറില്ല. പുറത്തെ ചിറകുകളിലും വാലിലും അനവധി കറുത്ത വരകള്‍ കാണാം. പൂവന്റെ കണ്ണിനു താഴെ ചുവന്ന നിറത്തിന്‍ ഒരു ചന്ദ്രക്കല കാണാം. പെണ്‍പക്ഷിക്കതില്ല. വലിയ മരത്തിലെ ശിഖരങ്ങളിന്‍ കാണുന്ന ദ്വാരങ്ങളിന്‍ കറുത്ത ഉറുമ്പുകളുണ്ടാക്കുന്ന കൂടുകളിലാണ് ഇവ മുട്ടയിടുന്നത്.

ചെമ്പന്‍ മുള്ളന്‍ കോഴി

കോഴികളും കാടകളും മയിലുകളും അടങ്ങുന്ന ഫാസിയാനിഡ എന്ന കുടുംബത്തില്‍ പെട്ട ഒരു പക്ഷിയാണ് ചെമ്പന്‍ മുള്ളന്‍ കോഴി. ഇവയുടെ ഇംഗ്ളീഷ് പേര് Red Spurfowl എന്നാണ്. കുന്നിന്‍ ചരിവുകളിലും പറങ്കിമാവ് തോട്ടങ്ങളിലുമൊക്കെ കാണുന്ന ഈ പക്ഷി നാടന്‍കോഴിയേക്കാള്‍ ചെറുതാണ്. 

പൂവന് തിളങ്ങുന്ന ചെമ്പന്‍ നിറമാണ്. പിട പൂവനെക്കാള്‍ ചെറുതും ഇരുണ്ട നിറക്കാരിയുമാണ്. നിലത്താണ് കൂട് കെട്ടുന്നത്. മുട്ടകള്‍ ചന്ദനനിറം ഉള്ളതും 3 സെ.മീ നീളവും കോഴിമുട്ടയുടെ ആകൃതി ഉള്ളതുമാണ്.ഒരുതവണ രണ്ടോ മൂന്നോ മുട്ടകളാണ് ഇടാറ്. 

കുഞ്ഞുങ്ങള്‍ മുതിര്‍ന്നവര്‍ക്കൊപ്പം ഇരതേടാനിറങ്ങുന്നു പറക്കാന്‍ കഴിവ് കുറവായ ഇവ അതിവേഗം ഓടുന്നു. തെക്കന്‍ മലബാറിലെ വീട്ടുവളപ്പുകളില്‍ ഈ പക്ഷി കാണപ്പെടുന്നു. ഇവയെകാട്ടുകോഴി എന്ന് വിളിക്കുന്നു.

ചെമ്പുകൊട്ടി

ശരീരം ആകെ പച്ചനിറം.ചിറകുകള്‍,പിന്‍ കഴുത്തുമുതല്‍ വാലിനറ്റം വരെ കടുപച്ച നിറം.കൊക്കിന്റെ കടമുതല്‍ പിന്‍ കഴുത്തുവരെ കടുംചുമപ്പ്.ഈ ചുമപ്പിനും പിന്‍ കഴുത്തിലെ പച്ചയ്ക്കുമിടയില്‍ കറുത്തപ്പട്ട.കണ്ണിനുചുറ്റുമുള്ള മഞ്ഞപ്പൊട്ടിനെ രണ്ടാക്കുന്ന കറുത്തപ്പട്ട.താടിയും തൊണ്ടയും മഞ്ഞ.ചുമന്ന കാലുകള്‍.നെഞ്ചില്‍ ചുമന്ന ഒരു ചന്ദ്രകല.ഉയരമുള്ള മരങ്ങളുടെ നെറുകയില്ലുള്ള ചില്ലകളില്‍ ഇരിക്കാൻ കൂടുതല്‍ താല്പര്യം.

തത്തച്ചിന്നന്‍, വാഴക്കിളി

ആറ്റക്കുരുവിയോളം മാത്രം വലുപ്പമുള്ള തത്തയാണ് തത്തച്ചിന്നന്‍ (ഇംഗ്ലീഷ്: Vernal Hanging Parrot). ഇത്വാഴക്കിളി എന്ന പേരിലും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രനാമം ലോറിക്കുലസ് വെര്‍ണാലിസ് എന്നാണ്.

തത്തച്ചിന്നന്റെ ദേഹത്തിന് മരതകപ്പച്ച നിറമായിരിക്കും. വാലിന്റെ അല്പം മുകളിലായി രക്തവര്‍ണത്തില്‍ വീതിയുള്ള ഒരു പട്ടയുണ്ട്. ചിറക് ഒതുക്കിയിരിക്കുമ്പോള്‍ ഈ പട്ട കാണാന്‍ കഴിയില്ല. ആണ്‍പക്ഷിയുടെ കഴുത്തിന് നീല നിറവും പെ ണ്‍പക്ഷിയുടേതിന് പച്ചയുമാണ്. വൃക്ഷങ്ങളില്‍ത്തന്നെ കഴിഞ്ഞുകൂടാനിഷ്ടപ്പെടുന്ന ഈ പക്ഷികള്‍ ആഹാരം സമ്പാദിക്കുന്നത് മരങ്ങളുടെ ഇലകള്‍ക്കിടയില്‍ നിന്നാണ്. എപ്പോഴും ച്വീ-ച്വീ-ച്വീ എന്നുറക്കെ ശബ്ദിച്ചുകൊണ്ട് ചുറ്റും പറക്കുന്നു. വലുപ്പം കുറഞ്ഞ ശരീരവും തത്തക്കൊക്കും ചുവന്ന അടയാളവും തത്തച്ചിന്നനെ തിരിച്ചറിയാന്‍ സഹായിക്കുന്നു. പൊതുവേ എല്ലാ തത്തകള്‍ക്കും കാണപ്പെടുന്ന നീണ്ടു കൂര്‍ത്ത വാല്‍ ഈ പക്ഷിക്കില്ല.

മഴക്കാലത്താണ് തത്തച്ചിന്നന്‍ ധാരാളമായി കാണപ്പെടുന്നത്. ചുരുങ്ങിയ തോതില്‍ ദേശാടനസ്വഭാവമുള്ളതിനാല്‍ എല്ലാക്കാലത്തും ഇവ ഒരു സ്ഥലത്തു കാണപ്പെടാറില്ല. തെങ്ങ്, തേക്ക്, ആല്‍വൃക്ഷം തുടങ്ങിയ ഉയരം കൂടിയ വൃക്ഷങ്ങളിലേക്ക് ഇവ ച്വീ-ച്വീ-ച്വീ ശബ്ദമുണ്ടാക്കിക്കൊണ്ട് വളരെ വേഗത്തില്‍ പറന്നു നടക്കും. അരയാലിലും പേരാലിലും പഴങ്ങള്‍ തിന്നാനും പൂവരശിന്‍ പൂവിലെ തേന്‍ കുടിക്കാനും വാഴച്ചുണ്ടിലെ തേന്‍കുടിക്കാനും തത്തച്ചിന്നന്‍ പറന്നടുക്കുന്നു. 

വാഴച്ചുണ്ടില്‍ പലപ്പോഴും ഇവയെ കാണാന്‍ കഴിയുന്നതിനാല്‍ വാഴക്കിളിയെന്നും ഇതിനു പേരുണ്ട്. കടവാവലുകളെപ്പോലെ തൂങ്ങിക്കിടന്നാണ് ഇവ രാത്രിയില്‍ ഉറങ്ങുന്നത്.

ത്രിയംഗുലി മരംകൊത്തി

നാട്ടുമരംകൊത്തിയോട് ഏറെ സാദൃശ്യമുള്ള ഒരു മരംകൊത്തിയാണ് ത്രിയംഗുലി മരംകൊത്തി. ഈ മരംകൊത്തിയുടെ വാല്‍മൂടി ചുവപ്പുനിറമാണ്. മറ്റുമരംകൊത്തികളില്‍നിന്ന് വ്യത്യസ്ഥമായി ഇവയ്ക്ക് മൂന്ന് വിരലുകളേ ഉള്ളൂ. അതിനാലാണ് ത്രിയംഗുലി എന്ന പേര് കിട്ടിയത്. കൊക്കില്‍നിന്നും കവിളിലേയ്ക്ക് മീശപോലുള്ള കറുത്ത പട്ട ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. കാട്ടുനിവാസികളയാവ ഇവ അപൂര്‍വ്വമായേ നാട്ടിന്‍പുറങ്ങളിലേയ്ക്ക് ഇറങ്ങാറുള്ളൂ. ഇടയ്ക്കിടയ്ക്ക് "ക് രി..രി..രി" എന്ന് ശ്ബ്ദിച്ച് കൊണ്ടിരിക്കും.

നാട്ടുതത്ത, മോതിരതത്ത

നാട്ടുതത്ത എന്നും വിളിക്കും .കൊക്കിന്റെ നിറം ചുകപ്പാണെങ്കിലും കൊക്കിന് അവസാനമായി ഒരു കറുത്തവര അതിരായി നിര്‍ക്കുന്നു .കഴുത്തിനെ ചുറ്റിപോകുന്ന ഒരു കറുത്ത വളയവും അതിനു തൊട്ടു താഴേയായി ഒരു ഇളംചുമപ്പ് വര പൂവന്റെ ലക്ഷണമാണ് .പെണ്ണിനു ഈ വളയങ്ങള്‍ക്കു പകരം ഇളമ്പച്ച നിറത്തിലുള്ള വളയമാകും കാണുക .മുകള്‍ വശത്തെ നീലയും അടിവശത്തെ മഞ്ഞയുള്ള വാലുമൊഴിച്ചാല്‍ മുഴുവനും പച്ചനിറമാണ് .കുഞ്ഞുങ്ങള്‍ക്കും കറുത്തവളയം കാണുകയില്ല .

നാട്ടുമരംകൊത്തി

മരങ്ങള്‍ തുരന്ന് മാളമുണ്ടാക്കി അതില്‍ താമസിക്കുന്ന മരംകൊത്തി പക്ഷികളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വര്‍ഗ്ഗമാണ് നാട്ടുമരംകൊത്തി. ഇംഗ്ലീഷ്: Kerala Goldenbacked Woodpecker (Black-rumped Flameback). ശാസ്ത്രീയനാമം: Dinopium benghalese പച്ചകലര്‍ന്ന മഞ്ഞ വേഷക്കാരായ ഇവയുടെ വാല്‍മൂടി കറുപ്പുനിറമാണ്. ആണ്‍പക്ഷിയുടെ ശിഖ ചുവപ്പും പെണ്‍പക്ഷിയുടേത് കറുപ്പും ചുവപ്പുമാണ്. ജോടിയായിട്ടാണ് ഇവ സാധാരണ ഇരതേടാനിറങ്ങുക. ക്ളർ...ക്ളർ.. ക്ളെർ..ക്ളെ..ക്ളെ എന്നിങ്ങനെയാണ് ഇവ പുറപ്പെടുവിക്കുന്ന ശബ്ദം. ഒന്നിനുപുറകെ ഒന്നായി ഉയർന്നും താഴ്നുമായിട്ടുള്ള ഇവയുടെ പറക്കല്‍ ശ്രദ്ധേയമാണ്. തലപോയ തെങ്ങുകളും പൊള്ളയായ മരങ്ങളും തുരന്ന് മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ഇവ കൂടൊരുക്കും.

നാട്ടുവേലിത്തത്ത

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഒരിനം പക്ഷിയാണ് നാട്ടുവേലിത്തത്ത (ശാസ്ത്രീയ നാമം: Merops Orientalis). ചിലയിടങ്ങളില്‍ വാഴക്കിളിയെന്നും വിളിക്കുന്നു. 

വയലേലകള്‍, വാഴത്തോപ്പുകള്‍, തുറസായ സ്ഥലങ്ങള്‍, അധികം പൊക്കമില്ലാത്ത ചെടികളുള്ളിടം എന്നിവിടങ്ങളോട് ഇത്തരം വേലിത്തത്തകള്‍ക്ക് കൂടുതല്‍ പ്രതിപത്തിയുള്ളതായി തോന്നാം. ഇവിടങ്ങളിലെ അല്പം പൊക്കമുള്ള കുറ്റികള്‍, വേലികള്‍, വൈദ്യുതിക്കമ്പികള്‍ എന്നിവയില്‍ തീര്‍ച്ചയായും കണ്ടെത്താന്‍ കഴിയും. നാട്ടുവേലിത്തത്തയെന്ന പേരുതന്നെ അവയുടെ ഈ സ്വഭാവത്തെ കുറിക്കുന്നതാണ്. 

പ്രത്യേകതകള്‍:   കാഴ്ചക്ക് വര്‍ണമേറിയതും ശബ്ദം ഇമ്പമുള്ളതും ആണു്. മണിനാദം പോലെ ഈ ശബ്ദം അനുഭവപ്പെടുന്നു. റ്റ്‌രീ റ്റ്‌രീ റ്റ്‌രീ.......റ്റ്‌രീ റ്റ്‌രീ റ്റ്‌രീ എന്നിങ്ങനെയോ വ്യത്യസ്തമായതോ ആയ താളത്തില്‍ തുടര്‍ച്ചയായാവും അവയുണ്ടാവുക. നാട്ടുവേലിത്തത്തകള്‍ ഇരിക്കുമ്പോഴും പറക്കുമ്പോഴുമെല്ലാം ഈ ശബ്ദം പ്രവഹിക്കുന്നു. ചെമ്മന്‍ പ്രദേശങ്ങള്‍ കാണുമ്പോള്‍ ഇവ പൊടിമണ്ണില്‍ കുളിക്കുന്നതു കാണാം. ചിലപ്പോള്‍ മണിക്കൂറുകളോളം ഇവ ഇത്തരത്തില്‍ മൺകുളി നടത്തിക്കൊണ്ടിരിക്കും

നാട്ടുവേഴാമ്പല്‍

നാട്ടുവേഴാമ്പലിന്റെ ദേഹം ഏറെക്കുറെ ചാരനിറമാണ്. വാലിന്റെ അറ്റത്ത് വെള്ളയും കറുപ്പും കാണാം. കണ്ണിന് മുകളില്‍ വെള്ള അടയാളമുണ്ട്. കൊക്കിന് മഞ്ഞ കലര്‍ന്ന കറുപ്പുനിറം. കേരളത്തില്‍ തൃശ്ശൂരിന് തെക്കോട്ട് മാത്രമേ ഇവയെ കാണാറുള്ളൂ.

നീലത്തത്ത

തൂവലുകള്‍ക്ക് പച്ചനിറത്തിനു പകരം ചാരനിറവും നീലനിറവുമുള്ള തത്തയാണിത്.(ഇംഗ്ലീഷ്: Blue Winged Parakeet ശാസ്ത്രീയ നാമം: Psittacula columboides ). യഥാര്‍ത്ഥത്തില്‍ ഒരു മൈനയുടെ വലിപ്പം മാത്രമേ നീലതത്തയ്ക്കുള്ളൂ. നീളമേറിയ വാല്‍ കാരണം ഇവയ്ക്ക് വലിപ്പം കൂടുതലാണെന്നു തോന്നിപ്പോകും. വാലിന്റെ അഗ്രം മഞ്ഞയാണ്. കൊക്കിന്റെ മേല്‍പകുതി ചുവപ്പും കീഴ്പകുതി മഞ്ഞയും കറുപ്പും കലര്‍ന്ന നിറമാണ്. കാടുകളില്‍ കൂടുതലായി കാണുന്ന ഇവയെ മുളന്തത്ത എന്നും വിളിക്കാറുണ്ട്. മിക്കപ്പോറും കൂട്ടമായാണ് മുളന്തത്തകള്‍ കാണുന്നത്. തറയില്‍ നിന്നും ആറ് മീറ്റര്‍ മുതല്‍ ഇരുപത് മീറ്റര്‍ വരെ ഉയരത്തിലുള്ള വൃക്ഷങ്ങളിലാണ് ഇവ കൂടുണ്ടാക്കുന്നത്.

നീലമാറന്‍കാട

ഒരു കാട വര്‍ഗ്ഗമാണ് നീലമാറന്‍ കാട. (ശാസ്ത്രീയ നാമം: Coturnix chinensis chinensis) ഇംഗ്ലീഷില്‍ Blue-breasted Quail , Asian Blue Quail, Chinese Painted Quail, King Quail എന്നൊക്കെ പേരുകളുണ്ട്. കരിമാറന്‍ കാടകളേക്കാള്‍ ചെറിയവയാണ്. പൂവന് പുരികം, നെറ്റി, കഴുത്തിന്റെ വശങ്ങള്‍ , മാറിടത്തിന്റെ താഴെ പകുതി, ദേഹത്തിന്റെ വശങ്ങള്‍ എന്നിവ ചാരനിറം കലര്‍ന്ന നീലനിറമാണ്. ബാക്കി എല്ലാ ഭാഗവും തവിട്ടുനിറമാണ്. താടി കറുത്തതാണ്. താടിയുടെ രണ്ടു വശവും വെള്ളനിറമാണ്. തൊണ്ടയുടെ താഴെ വെളുത്തനിറമാണ്.
ജീവിത കാലം സാദാരണ ആയി 5-7 കൊല്ലം ആണ് ജീവിത കാലം നല്ല സംരക്ഷണയില്‍ 17 കൊല്ലം വരെ ജീവിക്കും. 
ഡിസംബറിനും മാര്‍ച്ചിനും ഇടക്കാണ് മുട്ടകളിടുന്നത്. മണ്ണില്‍ ചെറിയ കുഴികള്‍ ഉണ്ടാക്കിയാണ് മുട്ടകളിടുന്നത്.

പനങ്കാക്ക

വയലുകളും പറമ്പുകളും ചരല്‍പ്രദേശങ്ങളുമുള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്ന പക്ഷിയാണ് പനങ്കാക്ക (Indian Roller).ഇവയ്ക്കു ഏകദേശം മാടപ്രാവിന്റെ വലിപ്പമുണ്ട്. ഇവയുടെ ദേഹം തടിച്ചതും, തല വലിപ്പമുള്ളതും, വാല്‍ ചെറുതുമാണ്. പനങ്കാക്കയുടെ തല, കഴുത്ത്, ശരീരത്തിന്റെ മുകള്‍ഭാഗം എന്നിവയ്ക്ക് തവിട്ട് നിറമാണ്. ചിറകുകളും ശരീരത്തിന്റെ അടിഭാഗവും ഇളം നീലനിറത്തിലാണ് കാണപ്പെടുന്നത്. പറക്കുന്ന സമയത്ത് ചിറകുകള്‍ കൂടുതല്‍ ഭംഗിയുള്ളതായി തോന്നും.

സാധാരണയഅയി ഈ പക്ഷികളെ തെങ്ങ്, പന, തുടങ്ങിയ വൃക്ഷങ്ങളുടെ മുകളിലായി കണ്ടു വരാറുണ്ട്. ടെലിഫോണ്‍ കമ്പിത്തൂണുകള്‍, വൈദ്യുതകമ്പികള്‍, എന്നിവടങ്ങളിലും ഇവയെ കാണാം. പനങ്കാക്ക വളരെ ശ്രദ്ധയുള്ള പക്ഷിയാണ്. ഏതെങ്കിലും ഒരു ചെറിയ ജീവി ശ്രദ്ധയില്‍പ്പെട്ടാല്‍ മതി സാവധാനം താഴേക്ക് പറന്നു തുടങ്ങും. വലിയ ഇരയാണ് കിട്ടുന്നതെങ്കില്‍ കല്ലിലോ മരത്തിലോ അടിച്ച് കൊന്നതിനു ശേഷമാണ് ഭക്ഷിക്കുക.  കര്‍ണ്ണാടക, ബിഹാര്‍, ഒറീസ്സ, ആന്ധ്രാപ്രദേശ്‌ എന്നിവടങളിലെ സംസ്ഥാനപക്ഷി കൂടിയാണ് പനങ്കാക്ക.

പാണ്ടന്‍ വേഴാമ്പല്‍

മലമുഴക്കി വേഴാമ്പലിനേക്കാള്‍ അല്പം ചെറുതാണ് പാണ്ടന്‍ വേഴാമ്പല്‍ .കേരളമുള്‍പ്പെടെയുളള തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ് ഈ വേഴാമ്പല്‍ കാണപ്പെട്ടിരുന്നത് . നിത്യ ഹരിതവനങ്ങളും ഇല പൊഴിയും കാടുകളുമായിരുന്നു ഇവയുടെ ആവാസ സ്ഥലങ്ങള്‍ . ശരീരത്തിനും കഴുത്തിനും കറുപ്പുനിറവും അടിവശം വെള്ളനിറവുമാണ്. കൊക്ക് മഞ്ഞ നിറമാണ്. തലയിലെ തൊപ്പിയില്‍ കറുത്ത പാട് കാണാം. വാലില്‍ വെള്ളയും കറുപ്പും തൂവലുകളുണ്ട്. തിളക്കമുള്ള കറുപ്പ് നിറമാണ് പാണ്ടന്‍ വേഴാമ്പലിനുള്ളത്.

കണ്ണിനു താഴെയായി കീഴ്ത്താടിയില്‍ ഒരു വെള്ള അടയാളവും ഇവയ്ക്കുണ്ട്. ഇവയിലെ പെണ്ണും ആണും ഏതാണ്ട് ഒരേ നിറമാണ്. പരന്ന്, മുള്‍വശം കൂര്‍ത്ത വലിയ കൊക്കാണ് പാണ്ടന്‍ വേഴാമ്പലിനുള്ളത്. മിക്കവാറും ഇണയോടൊപ്പവും ചിലപ്പോള്‍ ചെറുസംഘങ്ങളായുമാണ് ഇവയുടെ സഞ്ചാരം. ഇവ ചിറകടിച്ച് പറക്കുമ്പോള്‍ വലിയ ശബ്ദമുണ്ടാകും. പഴങ്ങളും പ്രാണികളുമാണ് ഇഷ്ടഭക്ഷണം. കാടിനോട് ചേര്‍ന്ന നാട്ടിള്‍പ്രദേശത്ത് ആല്‍മരങ്ങള്‍ കായ്ക്കുന്ന സമയത്ത് പാണ്ടന്‍ വേഴാമ്പലുകള്‍ എത്താറുണ്ട്.

പാണ്ടന്‍പൊന്നി മരംകൊത്തി

കേരളത്തില്‍ കാണപ്പെടുന്ന ഒരിനം മരംകൊത്തിയാണ് പാണ്ടന്‍പൊന്നി മരംകൊത്തി - White Naped Woodpecker (ശാസ്ത്രീയ നാമം: Chrysocola വളവില്ലാത്ത കൂര്‍ത്ത കൊക്കും മരത്തില്‍ബലം കൊടുക്കാവുന്നത്ര ശക്തിയുള്ള വാലും ഉണ്ട്. വാലിനുമീതെയുള്ള ഭാഗം കറുത്തതാണ്. മുതുകില്‍ തൂവെള്ളയായ ഒരു തൃകോണവും അതിനു ചുട്ടും കറുപ്പും മഞ്ഞയും നിറവുമുണ്ട്. ആണ്‍പക്ഷിക്ക് ചുവന്ന ഉചിപ്പൂവും പിടയ്ക്ക് മഞ്ഞ ഉചിപ്പൂവുമാണ്. കഴുത്തിന്റെ മുന്‍ഭാഗത്ത് നീളത്തിലുള്ള അഞ്ച് വരകള്‍ കാണാം. കാലിലെ രണ്ടു വിരലുകള്‍ മുമ്പോട്ടും രണ്ടെണ്ണം പുറകോട്ടുമാണ്. നല്ല നീളമുള്ള നാവ് ഇരകളെ പിടിക്കാന്‍ നല്ലതാണ്. ഉറുമ്പുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ശരീരത്തിന്റെ അടിഭാഗം വെളുത്ത നിറമാണ്. പാണ്ടന്‍പൊന്നി മരംകൊത്തിയ്ക്ക് നാട്ടുമരംകൊത്തിയുടെ അതേ വലിപ്പമാണ്.ptes festivus). ഇതിന്റെ രൂപം നാട്ടുമരംകൊത്തിയോട് സാമ്യമുണ്ട്.

പാറവരിക്കാട

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടുവരുന്ന ഒരു കാട വര്‍ഗ്ഗമാണ് പാറവരിക്കാട. (ശാസ്ത്രീയനാമം :- Perdicula argoondah - ഇംഗ്ലീഷിലെ പേര് : Rock Bush Quail ). ഇവയ്ക്ക് പൊന്തവരിക്കാടയുമായി (Perdicula asiatica) നല്ല സാമ്യമുണ്ട്. ഇവ ചെറിയ കൂട്ടമായാണ് കാണപ്പെടുന്നത്. ചെടികളുടെ ഇടയില്‍ നിന്ന് പെട്ടെന്ന് പറന്നു പോകുന്നതായി കാണാം. ഇന്ത്യയില്‍ വംശനാശം സംഭവിച്ചുകൊണ്ടിറിക്കുന്ന ഒരു പക്ഷിയാണ്.

പുള്ളി നത്ത്

ശരീരമാകെ തവുട്ടുകലര്‍ന്ന ചാരനിറത്തോടുകൂടിയ മൂങ്ങ വര്‍ഗ്ഗത്തില്‍പെട്ട ചെറിയ പക്ഷികളാണു് പുള്ളി നത്ത്.തല ,പുറം,ചിറകുകള്‍ ഇവയിലെല്ലാം നിറയെ വെള്ളപ്പുള്ളിക്കുത്തുകള്‍ കാണാം. അടിവശത്ത് ഇളംതവിട്ടുനിറത്തില്‍ പാടുകളും വെള്ളപുള്ളികളും കാണാം.തൊണ്ടയും പുരികവും വെള്ള.മഞ്ഞ കണ്ണുകള്‍. കമ്പി പീച്ചാന്‍ എന്നും ഇവ അറിയപ്പെടുന്നുണ്ടു്. വണ്ടുകളെയും പാറ്റകളെയും പറക്കുന്ന സമയത്ത് തുരത്തിപ്പിടിച്ചാണ് ഇവയുടെ ആഹാരം തേടുന്നത്.

പുള്ളുനത്ത്

പുള്ളി നത്തിനെക്കാള്‍ വലിപ്പം കൂടിയ ഇനമാണ് പുള്ളുനത്ത്. ശാസ്ത്രനാമം: നിനോക്സ് സ്കുറ്റുലേറ്റ (Ninox scutulata). തലയും മുഖവും ചാരം കലര്‍ന്ന തവിട്ടുനിറം.പുറവും ചിറകുകളും മാറിടവും കടുത്ത തവിട്ടു നിറം .മാറിനു താഴെയുള്ള ഭാഗം വെള്ള .ഈ ഭാഗത്ത് അനവധി പുള്ളികള്‍ കൊണ്ട് നിറഞ്ഞിരിക്കും.മഞ്ഞ കണ്ണുകള്‍. പറന്നു നടക്കുന്ന പ്രാണികളെ പറന്ന് നടന്ന് ഭക്ഷിക്കുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണു. ജനുവരി മുതല്‍ മെയ് വരെയാണിതിന്റെ പ്രജനനകാലം.

പൂന്തത്ത

തല കടുംചുവപ്പുനിറത്തോടു കൂടിയ തത്തയിനമാണ് പൂന്തത്ത (ഇംഗ്ലീഷ്: Blossom headed Parakeet ശാസ്ത്രീയനാമം:Psittacula roseata). സഞ്ചാരപ്രിയരായ ഇവര്‍ ഭക്ഷണത്തിന്റെ ലഭ്യതയമുസരിച്ച് വളരെ ചെറിയ ദൂരത്തേക്ക് ദേശാടനം നടത്താറുണ്ട്. 30 സെന്റീമീറ്ററോളം വലിപ്പമുള്ള പൂന്തത്തയുടെ വാലിനു മാത്രം ഏകദേശം 18 സെ.മീ കാണും. കഴുത്തിലൊരു കറുത്ത വളയമുണ്ട്. ആണ്‍പക്ഷിയുടെ തലയുടെ മുന്‍ഭാഗം ചുവപ്പ് നിറത്തിലാണ്. പുറകോട്ട് പോകും നിറം നീലയായി മാറും. പെണ്‍തത്തകള്‍ക്ക് തലയ്ക്ക് ഇളം പച്ച നിറമാണ്. കൂടാതെ ഇവയ്ക് കഴുത്തില്‍ വളയം കാണാറില്ല. ഇന്ത്യയിലെ വനങ്ങളിലും തുറസ്സായ മരക്കൂട്ടങ്ങള്‍ക്കിടയിലും കാണാറുള്ള ഇവ ഒറ്റത്തവണ 5 - 6 മുട്ടയിടും.

പൊന്തവരിക്കാട

കാടകളില് ഒരിനമാണ് പൊന്തവരിക്കാട - Jungle Bush Quail. ഇവ മാടത്തയേക്കാള്‍ ചെറുതും ഉരുണ്ടതുമാണ്. ആ ണ്‍പക്ഷികള്‍ക്ക് തലയും മുഖവും താടിയും ചെമ്പിച്ച കടും തവിട്ടുനിറമാണ്. കണ്ണിനു മുകളിലും താഴേയും വളഞ്ഞ ഒരു വെള്ള വരയുണ്ട്. ദേഹത്തിന്റെ അടിഭാഗം മാറിടം മുതല്‍ അടിവയറു വരെ വെളുത്ത നിറമാണ്. അതില്‍ അവിടവിടെയാ‍യി കറുത്ത വരകളാണ്. പെ ണ്‍പക്ഷിക്ക് മുഴുവനും തവിട്ടു നിറമാണ്. പുരികം പോലെയുള്ള വരകളുണ്ടെന്നു മാത്രം.ചെറുകൂട്ടമായാണ് ജീവിക്കുക. പുല്പ്രദേശങ്ങളിലൂടെ നടക്കുമ്പോള്‍ തൊട്ടടുത്തുനിന്നും ടുര്‍... ...... എന്നു ശബ്ദമുണ്ടാക്കി കുറച്ചുദൂരേക്ക് അധികം ഉയരത്തിലല്ലാതെ പറന്ന് പൊന്തക്കാട്ടിലൊളിക്കുന്ന പക്ഷിയാണിത്. ഇവ വീണുകിടക്കുന്ന ധാന്യങ്ങളും പുല്‍വിത്തുകളും ചെറുപ്രാണികളുമാണ്. മണ്ണില്‍ ചെറിയ കുഴിയുണ്ടാക്കി അതില്‍ ആറോ ഏഴോ മുട്ടകളിടും. മഴക്കു മുമ്പാണ് മുട്ടകളിടുന്നത്. മുട്ട വിരിയാന്‍ 16- 18 ദിവസങ്ങള്‍ വേണം.

മഞ്ഞക്കാഞ്ചി മരംകൊത്തി

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ഒരു മരംകൊത്തിയാണ് മഞ്ഞക്കാഞ്ചി മരംകൊത്തി - Streak-throated Woodpecker (ശാസ്ത്രീയ നാമം : Picus xanthopygaeus)  പച്ച കലര്‍ന്ന മഞ്ഞനിറം. കഴുത്തില്‍  കറുത്ത വരകള്‍ . മങ്ങിയ അടിവശം. അടിവശത്ത് ചിതമ്പല്‍  പോലെ അടയാളം. കണ്ണിനു മുകളില്‍  വെളുത്ത വര. അതിനു മുകളില്‍ കറുത്ത വര. കവിളില്‍  കറുത്ത വര. പൂവന് നെറ്റിയും ശിഖയും തലയും ചുവപ്പ്. പിടയുടെ തലയും ശിഖയും കറുത്തത്. വാല്‍  കറുപ്പ്.

മഞ്ഞപ്പിടലി മരംകൊത്തി

നാട്ടുമരംകൊത്തിയുടെ അതേ വലിപ്പമുള്ള മഞ്ഞപ്പിടലി മരംകൊത്തിയുടെ (Small Yellow Naped Woodpecker) ശരീരത്തിന്റെ മുകള്‍ ഭാഗമെല്ലാം ഇരുണ്ട പച്ചനിറമാണ്. അടിവശം ഇളംതവിട്ട് നിറത്തിലും ഈ ഭാഗത്ത് നിരവധി വെള്ള കുത്തുകളും വലയങ്ങളും കാണാം. ചിറകിലെ വലിയ തൂവലുകളില്‍ ചുവപ്പു നിറവും വെള്ളപൊട്ടുകളുമുണ്ട്. ചുവന്ന ഉച്ചിപ്പൂവ്, മഞ്ഞ നിറത്തിലുള്ള പിടലി, കറുത്ത വാല്‍ എന്നിവയൊക്കെ മഞ്ഞപ്പിടലി മരംകൊത്തിയുടെ പ്രത്യേകതയാണ്. ആണ്‍പക്ഷിക്ക് നെറ്റി മുതല്‍ ഉച്ചിപ്പൂ അടക്കം പിന്‍കഴുത്ത് വരെ ചുവപ്പ് നിറമാണ്. കവിളില്‍ ഒരു ചുവന്ന വര കാണാം. പിടയ്ക്ക് ഈ വരയില്ല. ഉറുമ്പുകളാണ് മഞ്ഞപ്പിടലി മരംകൊത്തിയുടെ ഇഷ്ടഭക്ഷണം.

മയില്‍

മയിലുകള്‍ (ഇംഗ്ലീഷ്: Peafowl) ജന്തുവിഭാഗത്തില്‍ പക്ഷി ജാതിയില്‍പ്പെടുന്ന കോഴികളുടെ കുടുംബത്തില്‍പ്പെട്ടവയാണ്. പൊതുവെ മയില്‍ എന്നുപറയുമ്പോള്‍ ആണ്‍ മയിലിനെയാണ് കണക്കാക്കുക. ആണ്‍മയിലിനും(peacock) പെണ്‍മയിലിനും(peahen) രൂപത്തില്‍ കാര്യമായ വ്യത്യാസമുണ്ട്. ആണ്‍ മയിലുകള്‍ക്ക് നീണ്ട വര്‍ണ്ണാഭമായ പീലികള്‍ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാല്‍ പെണ്‍ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ ഇന്ത്യയിലും (എഷ്യന്‍) ആഫ്രിക്കയിലുമാണ് കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ. സൂക്ഷ്മമായ കേള്‍വിശക്തിയും കാഴ്ചശക്തിയും ഇവക്കുണ്ട്. ശത്രുക്കളുടെ ആഗമനം വളരെപ്പെട്ടെന്ന് തിരിച്ചറിയാന്‍ ഇതിനാകും.

ഏഷ്യന്‍ ഇനമായ ഇന്ത്യന്‍ മയിലിനെ നീലമയില്‍ എന്നും വിളിക്കാറുണ്ട്. ഇന്ത്യയില്‍ മിക്കയിടത്തും ഇവയെ കണ്ടുവരുന്നു. മയില്‍ ഇന്ത്യയുടെ ദേശീയ പക്ഷിയാണ്. മറ്റൊരു അപൂര്‍വ ഏഷ്യന്‍ ഇനമായ പച്ചമയില്‍ അഥവാ ഡ്രാഗണ്‍പക്ഷി ഇന്ത്യയിലെ ആസ്സാമിലും ഇന്തോനേഷ്യയിലെ ജാവദ്വീപിലും മ്യാന്‍മറിലും കാണുന്നുണ്ട്. വംശനാശഭീഷണി കാരണം ഇതിനെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. കോംഗോ മയില്‍ മധ്യ ആഫ്രിക്കയില്‍ ആണ് കണ്ടുവരുന്നത്.

മയിലുകള്‍ മിശ്രഭുക്കുകളാണ്. ഇലകള്‍,ചെടികളുടെ ഭാഗങ്ങള്‍, പുഷ്പദളങ്ങള്‍, വിത്തുകള്‍, പ്രാണികള്‍, ഉരഗങ്ങള്‍ മുതലായവയാണ് ഭക്ഷണം. ചിലപ്പോള്‍ ചെറിയ പാമ്പുകളെപ്പോലും ഇവ ഭക്ഷണമാക്കാറുണ്ട്. രാവിലെയും വൈകുന്നേരവുമാണ്‌ പ്രധാന ഇരതേടല്‍. ഉച്ചയ്ക്കും രാത്രിയും മരപൊത്തുകളില്‍ വിശ്രമിക്കുകയാണ് പതിവ്.

മരംകൊത്തിച്ചിന്നന്‍

കാടുകളില്‍ കാണാവുന്ന ഒരു മരംകൊത്തിയാണ് മരംകൊത്തിച്ചിന്നന്‍ (Picumnus innominatus)(en:Speckled_Piculet) .ഇന്ത്യയില്‍ കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാന്‍ , ശ്രീലങ്ക, ചൈന, ഹോങ്‌കോങ്, ഇന്ത്യോനേഷ്യ, മലേഷ്യ, മ്യാന്‍മര്‍, നേപ്പാള്‍, പാകിസ്ഥാന്‍, തായ്ലന്റ്, വിയറ്റ്നാം എന്നിവടങ്ങളിലും ഇവയെ കാണാം.

മലമുഴക്കി വേഴാമ്പല്‍

വേഴാമ്പല്‍ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പല്‍ അഥവാ മരവിത്തലച്ചി. ഇംഗ്ലീഷ്: Greater Indian Hornbill അഥവാ Two-horned Calao,അഥവാ Great Pied Hornbill . ശാസ്ത്രീയനാമം: ബുസെറൊസ് കൊർണിസ്. ( Buceros bicornis) .കേരളത്തിന്റെയും അരുണാചല്‍ പ്രദേശിന്റെയും  സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പല്‍. മലകളില്‍ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റര്‍ പറക്കുമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്. 

വംശംനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും മലായ് പെനിൻസുലയിലും സുമാത്ര, ഇന്തോനേഷ്യയിലുമാണ് കണ്ടുവരുന്നത്. ഈ പക്ഷിയുടെ ആയുസ്സ് ഏകദേശം 50 വര്‍ഷമാണ്. കേരളത്തിലെ നെല്ലിയാമ്പതി, അതിരപ്പിള്ളി-വാഴച്ചാല്‍, ചെന്തുരുണി കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്.

ശരീരപ്രകൃതി
ഏഷ്യയില്‍ ഉള്ളതില്‍ ഏറ്റവും വലിപ്പമേറിയ വേഴാമ്പലാണിത്. പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍ വേഴാമ്പലിന് മൂന്നു മുതല്‍ നാല് അടി വരെ ഉയരവും അഞ്ചടിയോളം ചിറകളവും രണ്ടു മുതല് നാലു കിലോഗ്രാം വരെ ഭാരവും ഉണ്ടായിരിക്കും. ശരീരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തലയിലായി കറുപ്പുമഞ്ഞയും കലര്‍ന്ന ഒരു തൊപ്പി ഉണ്ട് എന്നതാണ്. കൊക്കുകള്‍ വളരെ വലിയതും ശക്തിയേറിയതുമാണ്. പെണ്‍ വേഴാമ്പലുകള് ആണ്‍ വേഴാമ്പലുകളേക്കാളും വലിപ്പം കുറവാണ്. ആണ്‍ വേഴാമ്പലുകള്‍ക്ക് ചുവന്ന കണ്ണും പെണ്‍വേഴാമ്പലുകള്‍ക്ക് നീല കലർന്ന വെളുത്ത കണ്ണുമാണുള്ളത്. 

ഭക്ഷണം
പഴങ്ങള്‍ പുഴുക്കള്‍, പ്രാണികള്‍, ചിലതരം ഇലകള്‍ എന്നിവയാണ് പൊതുവെയുള്ള ഭക്ഷണം. ചിലപ്പോള്‍ ഇവ ചെറിയ സസ്തനികളെയും പാമ്പുകളെയും പക്ഷികളെയും പല്ലികളെയും പിടിച്ച് തിന്നാറുണ്ട്.

പ്രത്യുല്‍പാദനം
പെണ്‍ വേഴാമ്പലുകല്‍ മരങ്ങളുടെ പൊത്തുകളിലുള്ള കൂടുകളില്‍ മുട്ടയിടുന്ന കാലത്ത് കടന്ന ശേഷം മരത്തിന്റെ തൊലിയും ചെളിയും വിസര്‍ജ്ജ്യവും കൊണ്ട് കൊക്കുകള്‍ മാത്രം പുറത്തു കാണത്തക്ക വിധം ബാക്കി ഭാഗങ്ങള്‍ അടക്കുന്നു. പെണ്‍പക്ഷി തൂവലുകല്‍ കൊഴിച്ച് കുഞ്ഞുങ്ങള്‍ക്ക് പതുപതുത്ത കൂടൊരുക്കും. ഒന്നോ രണ്ടോ മുട്ടയിടും. മുട്ടകള്‍ വിരിയുന്നതുവരെ അവ പൊത്തിനുള്ളില്‍ നിന്ന് പുറത്ത് വരാതെ അടയിരിക്കും. ആ സമയത്ത് ആണ്‍ വേഴാമ്പല്‍ ആണ് പെണ്‍ വേഴാമ്പലുകള്‍ക്ക് ഭക്ഷണം തേടിക്കൊണ്ടുകൊടുക്കുന്നത്. 38-40 ദിവസത്തിനുള്ളില്‍ മുട്ട വിരിഞ്ഞ് കുട്ടികള്‍ പുറത്തുവരുന്നു. മുട്ടവിരിഞ്ഞു രണ്ടാഴ്ചയ്ക്കു ശേഷം കൂടിന്റെ അടച്ച ഭാഗം പൊളിച്ച് പെണ്‍കിളി പുറത്തു വരും. കുഞ്ഞുങ്ങള്‍ കൂടിന്റെ ദ്വാരം ചെറുതാക്കും. പിന്നീട് ആണ്‍പക്ഷിയും പെണ്‍പക്ഷിയും കുട്ടികള്‍ക്ക് തീറ്റ കൊടുക്കും. പൊതുവെ കൂട്ടമായിട്ടാണ് വേഴാമ്പലുകല്‍ കഴിയുക. ഒരുകൂട്ടത്തില്‍ 20ല്‍ താഴെ വേഴാമ്പലുകല്‍ ഉണ്ടാകും.

മറാട്ടാ മരംകൊത്തി

നാട്ടിന്‍പുറങ്ങളിലും കാട്ടിലും ഒരു പോലെ കണ്ടുവരാറുള്ള പക്ഷിയാണ് മറാട്ടാ മരംകൊത്തി (ഇംഗ്ലീഷ്: Yellow Fronted Pied Woodpecker) ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളൊഴിച്ച് മറ്റ് ഭാഗങ്ങളിലെല്ലാം ഇവയെ കാണാറുണ്ട്. ചിറകുകള്‍, മുതുക്, വാല്‍  എന്നിവയില്‍ വെള്ളകുത്തുകളുണ്ട്. ആണ്‍പക്ഷിയുടെ നെറ്റിയും തലയും മഞ്ഞ നിറവും ഉച്ചിപ്പൂവ് ചുവന്നതുമാണ്. ശരീരത്തിന്റെ അടിവശത്ത് തവിട്ട് വരകളുണ്ട്. പിറ്റയുടെ തലയ്ക്ക് വൈക്കോലിന്റെ നിറമാണ്. വയറ്റത്ത് നടുവിലായി തവിട്ട് നിറവും.

മൂങ്ങ

200-ലധികം സ്പീഷുസുകള്‍ അടങ്ങുന്ന ഒരു ഇരപിടിയന്‍ പക്ഷിവര്‍ഗ്ഗമാണ് മൂങ്ങ. മിക്കവയും ഏകാന്ത ജീവിതം നയിക്കുന്നവയും പകല്‍ വിശ്രമിച്ച് രാത്രി ഇരപിടിക്കുന്നവയുമാണ്. മൂങ്ങകള്‍ സാധാരണയായി ചെറിയ സസ്തനികള്‍, പ്രാണികള്‍, മറ്റ് പക്ഷികള്‍ എന്നിവയെയാണ് വേട്ടയാടാറ്. മത്സ്യങ്ങളെ പിടിക്കുന്നതില്‍ മാത്രം പ്രഗല്‍ഭരായ മൂങ്ങകളുമുണ്ട്. അന്റാര്‍ട്ടിക്കയും ഗ്രീല്‍ലാന്റിന്റെ മിക്കഭാഗങ്ങളും ചില വിദൂര ദ്വീപുകളും ഒഴിച്ച് മറ്റെല്ലാ പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ജീവിച്ചിരിക്കുന്ന മൂങ്ങകളെ സ്ട്രിജിഡെ, ടൈറ്റോനിഡെ എന്നിങ്ങനെ രണ്ട് കുടുംബങ്ങളായി വിഭാഗീകരിച്ചിരിക്കുന്നു. 

എല്ലാ മൂങ്ങകള്‍ക്കും പരന്ന മുഖംവും ചെറിയ കൊക്കുക്കളും ആണ് സാധാരണയായി കാണുന്നത്. ഇവക്കു  കഴുത്തില്‍ 14 ഗ്രൈവ കശേരുക്കളാണുള്ളത് , ഇത് ഇവക്കു കഴുത്ത് 270 ° വരെ തിരിക്കാന്‍ സഹായിക്കുന്നു.

വലിയ പൊന്നിമരംകൊത്തികള്‍

ത്രിയംഗുലി മരംകൊത്തിയേക്കാള്‍ അല്പം വലുതും നീണ്ട കൊക്കുമുള്ളവയാണ് വലിയ_പൊന്നിമരംകൊത്തികള്‍ (Large Golden-backed Woodpecker). കൊക്കില്‍ നിന്നും കവിളിലേയ്ക്ക് മീശപോലെ കറുത്ത പട്ട രണ്ടായി പിരിഞ്ഞ് കാണപ്പെടുന്നു. പിന്‍കഴുത്തിലെ കറുത്ത പട്ടയിയിലുള്ള വെളുത്ത പൊട്ടുകള്‍ ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. കാട്ടില്‍ വസിക്കുന്ന ഇവ വന്‍മരങ്ങളില്‍ വളരെ വേഗം കയറി പ്രാണികളെ പിടിച്ച് തിന്നാന്‍ സമര്‍ഥരാണ്. ശബ്ദം ഏകദേശം ത്രിയംഗുലി മരംകൊത്തിയുടേതു പോലെയാണ്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് മാസം വരെയുള്ള കാലഘട്ടത്തിലാണ് കൂടുണ്ടാക്കുന്നത്. മുട്ടയുടെ ആകൃതിയിലായിരിക്കും ഇവയുണ്ടാക്കുന്ന മരപ്പൊത്തുകള്‍.

വെള്ളിമൂങ്ങ

വെള്ളിമൂങ്ങയുടെ മുഖം ഹൃദയാകൃതിയിലായിരിക്കും, മുഖവും ശരീരത്തിന്റെ അടിഭാഗവും വെള്ളനിറത്തിലായിരിക്കും, തലയുടെ പിന്‍ഭാഗവും ചിറകുകളും ഇളംതവിട്ട് നിറവും. ചാരനിറത്തിലുള്ള പുള്ളികള്‍ ശരീരത്തില്‍ ധാരാളമായി ഉള്ള ഈ മൂങ്ങ സൗന്ദര്യമുള്ളവയെങ്കിലും ഇവയുടെ കരച്ചില്‍ മനുഷ്യന് വളരെ അരോചകമാണ്. 

ഇരപിടിത്തം
നല്ല കാഴ്ചശക്തിയുള്ള ഈ ജീവികള്‍ക്ക് അസാമാന്യമായ കേഴ്‌വിശക്തിയുമുണ്ട്. ചെറിയശബ്ദം വരെ നന്നായി മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ഇവക്ക് കഴിവുണ്ട്. ഇരയുടേ ശബ്ദം ചെവിയില്‍ പെട്ടാല്‍ തലതിരിച്ച് ഇരുചെവിയിലും ഒരേതീവ്രതയില്‍ ശബ്ദം വരുന്ന ദിശമനസ്സില്ലാക്കുകയും അങ്ങനെ ഇരയെ കണ്ടെത്തുകയും ഇരയെ പറന്നു വന്ന് കൊത്തിയെടുത്താണ് പിടിക്കുക. ചെറിയ ഇരകളെ ഒന്നായി വിഴുങ്ങുന്നു. രോമങ്ങള്‍ നഖങ്ങള്‍ മുതലായ ദഹിക്കാത്ത ഭാഗങ്ങള്‍ സാധാരണ ഛര്‍ദ്ദിച്ച് കളയുന്നതു കാണാം. ലോകത്ത് ഏറ്റവും കൂടുതല്‍ എലികളെ പിടിക്കുന്ന ജീവിയാണ് വെള്ളിമൂങ്ങ. ഓന്ത് മുതലായ മറ്റു ചെറിയ ജീവികളേയും വെള്ളിമൂങ്ങ ഭക്ഷണമാക്കാറുണ്ട്. 
കൂട്‌ 
മരപ്പൊത്തുകള്‍, ഇരുളടഞ്ഞ മാളങ്ങള്‍, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലെ ഇരുണ്ട മൂലകള്‍ മുതലായവ വാസസ്ഥലമാക്കാറുണ്ട്. തൂവലുകളും, ചവറുകളും നിരത്തിവെച്ച് കൂടുണ്ടാക്കുന്നു.

കടപ്പാട് : AUPS Chittilanchery

അവസാനം പരിഷ്കരിച്ചത് : 3/31/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate