অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്വയം തൊഴില്‍

സംരംഭകത്വ വികസനം

സ്ഥിരോത്സാഹവും കഴിവുമുള്ളവര്‍ക്ക് നല്ല ഭാവിയിലേക്കുള്ള ചവിട്ടുപടിയാണ് സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങുക എന്നത്. സ്വയം ജോലി ചെയ്യുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കുന്നവരുമാണ് സംരംഭകര്‍.

സ്വന്തമായൊരു സംരംഭം തുടങ്ങുന്നതിന് ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. തങ്ങളുടെ കഴിവിനും അഭിരുചിക്കുമിണങ്ങുന്ന ഒരു മേഖല കണ്ടെത്തണം. അങ്ങനെ കണ്ടെത്തണമെങ്കിലോ, സ്വന്തം കഴിവുകളെപ്പറ്റിയും അഭിരുചിയെപ്പറ്റിയും ധാരണയുണ്ടായിരിക്കണം, കണ്ടെത്തുന്ന മേഖലയിലെ വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ വിലയിരുത്തണം, സാധ്യതകളും പരിമിതികളും കണ്ടറിയണം. അഭിരുചിക്കിണങ്ങുന്ന സംരംഭത്തില്‍ മാത്രമേ ഒരാള്‍ക്ക് പൂര്‍ണ്ണ ശ്രദ്ധയോടെ പ്രവര്‍ത്തിക്കാന്‍ കഴിയൂ.

എന്തു സംരംഭം തുടങ്ങണമെന്ന് തീരുമാനിക്കുമ്പോള്‍ അതിനാവശ്യമായ സാങ്കേതികവിദ്യകള്‍ എന്താണെന്ന് പരിശോധിക്കണം. സാങ്കേതികവിദ്യയുടെ ലഭ്യത, ചെലവ്, ആവശ്യമായ മുതല്‍മുടക്ക്, എന്തെല്ലാം ശേഷിയുള്ള ആള്‍ക്കാരാണ് വേണ്ടിവരിക, അവരുടെ ലഭ്യത ഇതൊക്കെ പരിഗണിക്കണം.

മൂലധനം കണ്ടെത്തലാണ് മറ്റൊരു പ്രധാന കാര്യം. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യക്തികള്‍, തുടങ്ങി നിരവധി മൂലധന സ്രോതസ്സുകളുണ്ട്. നമുക്ക് ഏറ്റവും അനുയോജ്യമായ സ്രോതസ്സ് കണ്ടെത്തി മൂലധനം സ്വരൂപിക്കണം. സ്വപ്നങ്ങള്‍ കാണാനും ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി പ്രയത്നിക്കാനും കഴിയുന്നവര്‍ക്കേ സംരംഭകരാകാന്‍ കഴിയൂ. സ്വന്തം കാലില്‍ നില്‍ക്കാനും പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനും കഴിയണം. ഇന്ന് നാം കാണുന്ന വ്യവസായ സാമ്രാജ്യങ്ങളൊക്കെ ഒരു കാലത്ത് ചെറിയ സംരംഭകര്‍ തുടങ്ങിയവയാണ്. പ്രയത്നിക്കാനുള്ള ശേഷിയും മനോഭാവവും സ്ഥിരോത്സാഹവും സംരംഭകര്‍ക്ക് അനിവാര്യമാണ്.

എങ്ങനെ ഒരു വ്യവസായം തുടങ്ങാം?

കേരളത്തിലെ കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ മേഖലകളിലുള്ള ചെറുകിട വ്യവസായ സംരംഭങ്ങള്‍ ഇന്ന് ഒരു ദശലക്ഷത്തോളം പേര്‍ക്ക് ജോലി നല്‍കുന്ന ഒരു വലിയ വ്യവസായമായി വളര്‍ന്നു കഴിഞ്ഞു. നമ്മുടെ പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ ഇതിനകം തന്നെ ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ചെറുകിട വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. അതുകൊണ്ടുതന്നെ ചെറുകിടവ്യവസായ പദ്ധതികള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്.

വിപണിക്ക് അനുയോജ്യമായ ഒരു ചെറുകിട വ്യവസായ പദ്ധതി തിരഞ്ഞെടുക്കുകയാണ് സംരംഭകര്‍ ആദ്യം ചെയ്യേണ്ടത്. വിപണന സാധ്യതകളും ഉപഭോക്താക്കളുടെ ആവശ്യങ്ങളും നന്നായി മനസ്സിലാക്കിയ ശേഷമായിരിക്കണം പദ്ധതിയേതെന്ന് നിശ്ചയിക്കുന്നത്. വിപണിയിലെ ഏതുതരം ഉല്‍പന്നങ്ങളുമായാണ് മത്സരിക്കേണ്ടത് എന്നും ഇവിടെ പ്രധാനമാണ്. അവ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സേവനം കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുന്നതിലാണ് പദ്ധതിയുടെ വിജയം. അതേസമയം ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുന്ന വിപണന തന്ത്രങ്ങളും ആസൂത്രണം ചെയ്തിരിക്കണം. കയറ്റുമതി ലക്ഷ്യമാക്കിയുള്ള വ്യവസായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമുമ്പ് അവയ്ക്കുണ്ടായിരിക്കേണ്ട ഗുണനിലവാരത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടാക്കിയിരിക്കണം.

ഒരു ചെറുകിട വ്യവസായ പദ്ധതി ആരംഭിക്കുന്നതിനുമുമ്പ് പ്രധാനമായും നാലു കാര്യങ്ങളെപ്പറ്റി വിശദമായി പഠിച്ചിരിക്കണം.

1.  ഉല്‍പന്നത്തിന്‍റെ സ്വഭാവം,

2.  ഉല്‍പാദനത്തിന് ആവശ്യമായ സാങ്കേതികവിദ്യ,

3.  പദ്ധതി തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലം,

4.  ധനാഗമ മാര്‍ഗ്ഗങ്ങള്‍.

കൂടുതല്‍ ഉല്‍പാദനശേഷിയുള്ള യന്ത്രസംവിധാനങ്ങള്‍ ചെറുകിട വ്യവസായ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് അത്യാവശ്യമാണ്. അതുപോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് സാങ്കേതിക വിദഗ്ദ്ധരെയും ജോലിക്കാരെയും തിരഞ്ഞെടുക്കുന്നതും. ജലം, വൈദ്യുതി തുടങ്ങിയ അനുബന്ധ സൗകര്യങ്ങളുടെ ലഭ്യതയും ഒരു ഘടകമാണ്. ഒരു ചെറുകിട വ്യവസായ സംരംഭം ആരംഭിക്കാന്‍ സ്വന്തം വീടും അതിന്‍റെ പരിസരവും തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം.

കാര്യക്ഷമതയുള്ള ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുക ഒരു ചെറുകിട വ്യവസായ സംരംഭത്തെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. ഇത്തരം വിലയേറിയ യന്ത്ര സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ വിഭാഗങ്ങളും, നാഷണല്‍ സ്മാള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (എന്‍.എസ്.ഐ.സി.) തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും ദീര്‍ഘകാല വായ്പാ പദ്ധതികള്‍ നല്‍കി വരുന്നുണ്ട്. സിഡ്ബി, എസ്.ഐ.ഡി.ബി. (സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്‍റ് ബാങ്ക്) കെ.എസ്.ഐ.ഡി.സി., കെ.എഫ്.സി. തുടങ്ങിയ സ്ഥാപനങ്ങള്‍, കൊമേഴ്സ്യല്‍ സഹകരണ ബാങ്കുകള്‍ തുടങ്ങിയവയില്‍ നിന്നും ചെറുകിട പദ്ധതികള്‍ തുടങ്ങാനാവശ്യമായ സ്ഥലം വാങ്ങാനും കെട്ടിട നിര്‍മ്മാണം, മൂലധന നിക്ഷേപം തുടങ്ങിയ ആവശ്യങ്ങള്‍ക്കും വിവിധതരം ലോണുകളും മാര്‍ജിന്‍മണി വായ്പകളും ലഭിക്കും. ഇത്തരം ധനസഹായപദ്ധതികള്‍ കാലതാമസമില്ലാതെ ലഭ്യമാക്കുന്ന ഏകജാലക സംവിധാനവും സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്.

പദ്ധതി തുടങ്ങാനുദ്ദേശിക്കുന്ന കെട്ടിടത്തിന്‍റെ അകവും പുറവും സുരക്ഷിതമായി രൂപകല്പന ചെയ്തതായിരിക്കണം. ലോണിന് അപേക്ഷിക്കുമ്പോള്‍ ചിലവായ തുകയെപ്പറ്റി എഞ്ചിനീയര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. യന്ത്രങ്ങള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും വേണ്ട വൈദ്യുതിയുടെ അനുപാതത്തിനനുസരിച്ചാണ് വൈദ്യുതി ബോര്‍ഡില്‍ അപേക്ഷ നല്‍കേണ്ടത്. ലോ ടെന്‍ഷന്‍, ഹൈ ടെന്‍ഷന്‍ കണക്ഷന്‍ ലഭിക്കാന്‍ നിര്‍ദ്ദിഷട ഫോറത്തില്‍ അപേക്ഷിക്കണം.

ഒരു ചെറുകിട വ്യവസായ സംരംഭം രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് പദ്ധതിയെക്കുറിച്ചും ആവശ്യമായ സാങ്കേതിക വിദഗ്ദ്ധര്‍, തൊഴിലാളികള്‍, കെട്ടിടം, യന്ത്രോപകരണങ്ങള്‍, ജലം, വൈദ്യുതി, തുടങ്ങിയവയെക്കുറിച്ചും പ്രതിപാദിക്കുന്ന പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കണം. ഒരുകോടി രൂപയില്‍ കുറഞ്ഞചിലവു വരുന്ന വ്യവസായ സംരംഭങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഡയറക്ടര്‍ ഓഫ് ഇന്‍ഡസ്ട്രീസിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വിവിധ നികുതിയിളവുകള്‍, സബ്സിഡികള്‍, തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ രജിസ്ട്രേഷന്‍ അത്യാവശ്യമാണ്. പ്രൊവിഷണല്‍ രജിസ്ട്രേഷന്‍, പെര്‍മനന്‍റ് രജിസ്ട്രേഷന്‍ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായാണ് ഒരു ചെറുകിട വ്യവസായ സ്ഥാപനം രജിസ്റ്റര്‍ ചെയ്യേണ്ടത്. ബാങ്കുകളില്‍ നിന്നും ലോണുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ധനസഹായവും ലഭിക്കാന്‍ പ്രൊവിഷണല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സ് ആവശ്യമില്ലാത്ത വ്യവസായ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയില്‍ പ്രൊവിഷണല്‍ ലൈസന്‍സിന് അപേക്ഷിക്കാം. വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദനം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പ്രൊവിഷണല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി അഞ്ച് വര്‍ഷമാണ്. ഇതിന്‍റെ കാലാവധി തീരുന്നതിനുമുമ്പ് പെര്‍മനന്‍റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരിക്കണം. പവര്‍ താരിഫിലും നികുതിയിലും ലഭിക്കുന്ന ഇളവുകള്‍ പെര്‍മനന്‍റ് രജിസ്ട്രേഷന്‍ ലഭിച്ചതിനു ശേഷമേ കിട്ടുകയുള്ളൂ. ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ പെര്‍മനന്‍റ് രജിസ്ട്രേഷന്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പുതുക്കിയിരിക്കണം. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും മറ്റു ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും രജിസ്ട്രേഷന്‍ സമയത്ത് ഹാജരാക്കിയിരിക്കണം. സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കാത്ത ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരംബന്ധപ്പെട്ട വകുപ്പുകള്‍ക്കുണ്ട്.

ഉല്‍പാദനം ആരംഭിക്കുന്നതിനുമുമ്പ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സെയില്‍ ടാക്സ് തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നും അംഗീകാര സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയിരിക്കണം. സാധാരണയായി ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാന്‍ ലൈസന്‍സ് ആവശ്യമില്ല. എന്നാല്‍ സെയില്‍സ് ടാക്സ്, എക്സൈസ്, ഇന്‍കം ടാക്സ്, പവര്‍ കണക്ഷന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്. ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നിന്നും ക്വാളിറ്റി സര്‍ട്ടിഫിക്കറ്റും ലഭിച്ചിരിക്കണം.

കേന്ദ്ര സര്‍ക്കാര്‍ സ്കീമുകള്‍

1. ചെറുകിട വ്യവസായികള്‍ക്കുള്ള കമ്പോള വികസന പദ്ധതി

അന്താരാഷ്ട്ര വിപണിയില്‍ ചെറുകിട വ്യവസായികള്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം ചെറുകിട വ്യവസായികള്‍ക്ക് ഒന്നിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കും. അന്താരാഷ്ട്ര വിപണനമേളകളില്‍ പങ്കെടുക്കുവാനും സ്റ്റാളൊരുക്കുവാനും വിദേശങ്ങളിലേക്ക് പഠന ബിസിനസ് യാത്രകള്‍ നടത്തുവാനും വിദേശ വ്യവസായ പ്രതിനിധികളെ സ്വീകരിക്കുവാനും വ്യവസായ സംബന്ധമായ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങുവാനും ഈ പദ്ധതി ധനസഹായം വാഗ്ദാനം ചെയ്യുന്നു.

2. വ്യക്തിഗത സഹായം

അംഗീകൃത (രജിസ്റ്റര്‍ ചെയ്ത) ചെറുകിട വ്യവസായിക്ക് അനുവദനീയമായ ദൂരപരിധിക്കുള്ളില്‍ വിമാന യാത്രാക്കൂലി ഈ പദ്ധതി പ്രകാരം നല്‍കിവരുന്നു. ഈ ആനുകൂല്യം ലഭിക്കേണ്ടവര്‍ ഡി.സി (എസ്.എസ്.ഐ) ഓഫീസ് മുഖേന എഫ്.ഐ.ഇ.ഒ./ഇ.പി.സി.എസ്./എസ്.എസ്.ഐ. എന്നീ അസോസിയേഷനുകളെ സമീപിക്കണം. ചില നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് ഈ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്. അപേക്ഷകള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള എസ്.എസ്.ഐ.-എം.ഡി.എ. കമ്മിറ്റിയാണ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

3. മേഖലാ കേന്ദ്രീകൃത കമ്പോളം പഠനം

കൃത്യമായ വിപണി കണ്ടെത്താന്‍ നടത്തുന്ന കമ്പോള പഠനത്തിന് ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കും. ചെറുകിട വ്യവസായ പദ്ധതികള്‍ക്കാണ് ഇവിടെ ഊന്നല്‍ കൊടുക്കുന്നത്. പരമാവധി രണ്ടുലക്ഷം രൂപവരെയാണ് പഠനത്തിനായി ഈ പദ്ധതിയില്‍ നിന്നും അനുവദിക്കുക.

4. ബാര്‍കോഡിംഗ്-ഇ-കൊമേഴ്സ് സംവിധാനത്തിനുള്ള ധനസഹായം

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ പുത്തന്‍ പര്യായമായ ബാര്‍കോഡിംഗ്-ഇ-കൊമേഴ്സ് സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനായി, ചെറുകിട വ്യവസായങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്‍റ് ധനസഹായം നല്‍കിവരുന്നു. ഈ പദ്ധതി കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് നടക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ സ്കീമുകള്‍ (കെ.ബി.ഐ.പി)

ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേരള സര്‍ക്കാരും സര്‍ക്കാരിനു കീഴിലുള്ള ഏജന്‍സികളും വിവിധ സ്വയംതൊഴില്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളുമാണ് സ്വന്തമായി തൊഴില്‍ തുടങ്ങാനുള്ള വായ്പകളും പരിശീലനവും നല്‍കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍

1. മൂലധന സബ്സിഡി.

എസ്.എസ്.ഐ., ലാര്‍ജ് ആന്‍ഡ് മീഡിയം, ടൈനി എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന നെഗറ്റീവ് ലിസ്റ്റില്‍ പെടാത്ത എല്ലാ പുതിയ വ്യവസായ സംരംഭങ്ങള്‍ക്കും മൂലധന നിക്ഷേപത്തിന്‍റെ 15 ശതമാനം സബ്സിഡി നല്‍കുന്ന പദ്ധതിയാണിത്. സാധാരണ യൂണിറ്റുകള്‍ക്ക് 15 ലക്ഷംരൂപ വരെയും ഇടുക്കിയിലും വയനാട്ടിലും ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഗ്രോത്ത് സെന്‍ററുകള്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങിയവയില്‍ സ്ഥാപിക്കുന്ന യൂണിറ്റുകള്‍ക്ക് 25 ലക്ഷം രൂപവരെയും ഈ പദ്ധതിപ്രകാരം സബ്സിഡി ലഭിക്കും. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, റബ്ബര്‍ വ്യവസായങ്ങള്‍, ഫുഡ് പ്രോസസിംഗ് അടക്കമുള്ള കൃഷി അധിഷ്ഠിത വ്യവസായങ്ങള്‍, ആയുര്‍വേദ മരുന്നുകള്‍ തുടങ്ങിയ ത്രെസ്റ്റ് സെക്ടറില്‍പ്പെടുന്ന യൂണിറ്റുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ത്രെസ്റ്റ് സെക്ടറില്‍പ്പെടാത്തവര്‍ക്ക് അഞ്ച് ലക്ഷംരൂപവരെ പ്രത്യേക സബ്സിഡി ലഭിക്കും. അപേക്ഷകള്‍ ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്കും, കെ.എഫ്.സി.യില്‍ നിന്നും കെ.എസ്.ഐ.ഡി.സി.യില്‍ നിന്നും വായ്പയെടുത്തവര്‍ അതാത് സ്ഥാപനങ്ങളിലുമാണ് നല്‍കേണ്ടത്.

2. മാര്‍ജിന്‍ മണിവായ്പാ പദ്ധതി

ധനകാര്യ സാഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് ചെറുകിട വ്യവസായം ആരംഭിക്കുന്നവര്‍ക്ക് അവര്‍ മുടക്കേണ്ട തുകയുടെ (മാര്‍ജിന്‍) ഒരു ഭാഗം കുറഞ്ഞ പലിശനിരക്കില്‍ വായ്പയായി നല്‍കുന്ന പദ്ധതിയാണിത്. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചവ ഒഴികെയുള്ള എല്ലാ ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കും ഈ വായ്പ ലഭിക്കും. ധനകാര്യ സ്ഥാപനത്തിന്‍റെ ശുപാര്‍ശയോടുകൂടിയ പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്കാണ് നല്‍കേണ്ടത്.

3. പ്രവാസികളായ കേരളീയര്‍ സ്ഥാപിക്കുന്ന ചെറുകിട വ്യവസായ സംരംഭത്തിനുള്ള മാര്‍ജിന്‍ മണി വായ്പ

സാങ്കേതിക വിദ്യാഭ്യാസം ലഭിച്ച പ്രവാസികളായ കേരളീയര്‍ ആരംഭിക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കുള്ള വായ്പാ പദ്ധതിയാണിത്. വായ്പയെടുത്ത് വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുവേണ്ടി സ്വയം മുടക്കേണ്ട തുകയുടെ ഒരു ഭാഗം കുറഞ്ഞ പലിശ നിരക്കില്‍ ഈ പദ്ധതി പ്രകാരം വായ്പയായി നല്‍കുന്നു. വായ്പയെടുക്കുന്ന ബാങ്കുകളിലാണ് അപേക്ഷകള്‍ നല്‍കേണ്ടത്.

4. പ്രൈംമിനിസ്റ്റേഴ്സ് റോസ്ഗാര്‍ യോജന (പി.എം.ആര്‍.വൈ.) പദ്ധതി

18നും 35നും മദ്ധ്യേ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ നല്‍കാനുള്ള പദ്ധതിയാണിത്. വ്യവസായം, കച്ചവടം എന്നിവ ഉള്‍പ്പടെ സാമ്പത്തിക മേന്‍മ നല്‍കുന്ന ഏതു പദ്ധതിക്കും ഒന്നു മുതല്‍ 10 ലക്ഷംരൂപവരെ വായ്പയായി ഈ പദ്ധതിയിലൂടെ നല്‍കുന്നു.വായ്പ തിരിച്ചടയ്ക്കാന്‍ മൂന്ന് മുതല്‍ ഏഴ് വര്‍ഷംവരെ സമയം അനുവദിക്കും.

5. വാണിജ്യ ബാങ്കുകളുടെ വായ്പാപദ്ധതി

കെട്ടിടം, പ്ലാന്‍റ്, മെഷീനുകള്‍ എന്നിവ വാങ്ങുന്നതിനായി ചെറുകിട വ്യവസായ മേഖലക്ക് ബാങ്കുകള്‍ നല്‍കുന്ന ദീര്‍ഘകാലവായ്പാ പദ്ധതിയാണിത്. വ്യവസായ സ്ഥാപനങ്ങളുടെ നിത്യേനയുള്ള പ്രവര്‍ത്തനത്തിനായി പ്രവര്‍ത്തന മൂലധന വായ്പയും അനുവദിക്കാറുണ്ട്. വായ്പക്കായുള്ള അപേക്ഷകള്‍ തുക എടുക്കാന്‍ ഉദ്ദേശിക്കുന്ന ബാങ്കുകളില്‍ സമര്‍പ്പിക്കണം.

ചെറുകിട വ്യവസായ വികസന ബാങ്ക് പദ്ധതികള്‍.

1. ക്രെഡിറ്റ് ഗ്യാരന്‍റി ഫണ്ട് സ്കീം ഫോര്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ്

വസ്തുജാമ്യമില്ലാതെ വിവിധ ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം 25 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് യാതൊരുവിധ ജാമ്യവും ആവശ്യമില്ല. എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും റീജിയണല്‍ റൂറല്‍ ബാങ്കുകളും ഭാരതസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ള മറ്റു സ്ഥാപനങ്ങളും ഈ പദ്ധതി നടത്തിപ്പില്‍ അംഗങ്ങളായ ധനകാര്യ സ്ഥാപനങ്ങളാണ്. സര്‍ക്കാര്‍ അംഗീകരിച്ച ഈ സ്ഥാപനങ്ങളിലാണ് വായ്പയെടുക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

2. ടെക്നോളജി ഡവലപ്പ്മെന്‍റ് ആന്‍ഡ് മോഡേണൈസേഷന്‍

ചെറുകിട വ്യവസായസ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്‍പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ നിശ്ചിത തുക ഈ പദ്ധതിപ്രകാരം അനുവദിക്കും. ചില നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വായ്പ അനുവദിക്കുന്നത്. പദ്ധതിചിലവിന്‍റെ 20 ശതമാനം സംരംഭകന്‍റെ മുടക്കുമുതലായിരിക്കണം. വായ്പകള്‍ക്കായിട്ടുള്ള അപേക്ഷകള്‍ സിഡ്ബിയുടെ ശാഖകളിലോ റീജിയണല്‍ ഓഫീസിലോ ആണ് സമര്‍പ്പിക്കേണ്ടത്.

3. നാഷണല്‍ ഇക്വിറ്റി ഫണ്ട്

ചെറുകിട മൊത്തമേഖലയില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇക്വിറ്റി മാതൃകയിലുള്ള വായ്പ നല്‍കുന്ന പദ്ധതിയാണിത്. പദ്ധതി ചിലവിന്‍റെ 25 ശതമാനം വരെ വായ്പയായി ലഭിക്കും. സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ബാങ്കുകള്‍ എന്നിവ വഴി വായ്പയ്ക്ക് അപേക്ഷിക്കാം. ധനകാര്യ സ്ഥാപനത്തില്‍ പദ്ധതിരൂപരേഖ സമര്‍പ്പിക്കുമ്പോള്‍ ധനസമാഹരണ രീതിയില്‍ ഈ വായ്പാതുക പ്രത്യേകം കാണിച്ചിരിക്കണം.

4. ഡെവലപ്പ്മെന്‍റ് കമ്മീഷണര്‍-സ്മോള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് പദ്ധതി

ചെറുകിട വ്യാവസായിക ഉല്‍പന്നങ്ങളുടെ ഗുണനിലവാരം, ഉല്‍പാദനം എന്നിവ മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ച് കാര്യക്ഷമമാക്കുന്നതിനായി വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. തിരഞ്ഞെടുത്ത ചെറുകിട വ്യവസായ സംരംഭങ്ങളിലെ ഉല്‍പന്നങ്ങളാണ് ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നത്. പദ്ധതിപ്രകാരം 12 ശതമാനം മൂലധന നിക്ഷേപ സബ്സിഡി ലഭിക്കും.ദേശീയ ചെറുകിട വ്യവസായ കോര്‍പ്പറേഷനിലോ അര്‍ഹതയുള്ള വാണിജ്യ ബാങ്കുകളിലോ അപേക്ഷകള്‍ നല്‍കാം.

5. ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ പദ്ധതി

ഖാദിഗ്രാമ വ്യവസായ കമ്മീഷന്‍ അംഗീകരിച്ച വ്യവസായങ്ങള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്‍റ് നല്‍കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ മൂലധനനിക്ഷേപത്തിന്‍റെ ഓരോ 50,000 രൂപയ്ക്കും കുറഞ്ഞത് ഒരു തൊഴിലവസരമെങ്കിലും നല്‍കാന്‍ സംരംഭകര്‍ തയ്യാറായിരിക്കുകയും വേണം. പദ്ധതി റിപ്പോര്‍ട്ടും നിര്‍ദ്ദിഷ്ട ബയോഡേറ്റയും സഹിതം ഖാദി കമ്മീഷന്‍റെ സംസ്ഥാന ഓഫീസിലോ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ഖാദി കമ്മിഷന്‍റെ സബ്-ഓഫീസിലോ അപേക്ഷകള്‍ സമര്‍പ്പിക്കാം.

6. നബാര്‍ഡ് പദ്ധതി

ഗ്രാമീണ ചെറുകിട കുടില്‍ വ്യവസായം, കൈത്തൊഴില്‍-ഉല്‍പാദന സ്വഭാവമുള്ള വ്യവസായങ്ങള്‍ എന്നിവയുടെ വികസനത്തിനും ഗുണമേന്‍മയ്ക്കും വേണ്ടി ആവിഷ്കരിച്ച വായ്പാ പദ്ധതിയാണിത്. കാര്‍ഷികേതര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും പദ്ധതി ലക്ഷ്യമിടുന്നു. വാണിജ്യ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചര്‍ റൂറല്‍ ഡെവലപ്പ്മെന്‍റ് ബാങ്കുകള്‍, ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ എന്നിവിടങ്ങളിലാണ് വായ്പകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കേണ്ടത്.

7. സാങ്കേതികവിദ്യ വികസന ധനസഹായ പദ്ധതി

ചെറുകിട വ്യവസായങ്ങള്‍ക്ക് ഉല്‍പാദനം കൂട്ടുവാനും നിര്‍മ്മിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുവാനും ആവശ്യമായ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനായി ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സില്‍ രജിസ്റ്റര്‍ ചെയ്ത ചെറുകിട വ്യവസായങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുക. പുതിയതായി വിപണിയില്‍ കടന്നുവന്ന ചെറുകിട വ്യവസായങ്ങളില്‍, മോണിറ്ററിംഗ് ആന്‍ഡ് ടെക്നോളജി അപ്രൂവല്‍ ബോര്‍ഡിന്‍റെ നിയമമനുസരിച്ച് സാങ്കേതികവിദ്യ സ്വീകരിച്ചവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളൂ. വിവിധ ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, കെ.എഫ്.സി., കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ മുഖേനയാണ് ഈ സഹായം ലഭിക്കുക. ഒന്‍പതുലക്ഷം മുതല്‍ 90 ലക്ഷം രൂപ വരെ വായ്പയായി ഈ പദ്ധതി പ്രകാരം ലഭിക്കും. കൂടാതെ വായ്പാ തുകയുടെ 12 ശതമാനം വരെ സബ്സിഡിയായി നല്‍കും. ഈ പദ്ധതിയുടെ മേല്‍നോട്ടം ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സിനാണ്.

സ്ത്രീകള്‍ക്കുള്ള സ്കീമുകള്‍

വനിതകള്‍ക്ക് ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാരും മറ്റ് ഏജന്‍സികളും വിവിധ ധനസഹായ പദ്ധതികളും പരിശീലന പരിപാടികളും ആസൂത്രണം ചെയ്തുവരുന്നു. കേരളത്തില്‍ പ്രധാനമായും വ്യവസായ വകുപ്പ്, വനിതാവികസന കോര്‍പ്പറേഷന്‍, സാമൂഹ്യക്ഷേമ വകുപ്പ്, ഫിഷറീസ്, കുടുംബശ്രീ തുടങ്ങിയവയിലൂടെയാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കി വരുന്നത്.

1. വ്യവസായ വാണിജ്യ വകുപ്പ്

1. വനിതാ വ്യവസായ സംരംഭകര്‍ക്കുള്ള ഗ്രാന്‍റ്

വനിതകള്‍ നടത്തുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കും 80 ശതമാനത്തിലധികം വനിതാജോലിക്കാരുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും സബ്സിഡിയോടുകൂടി ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.പരമാവധി 25000 രൂപവരെ ആനുകൂല്യം ലഭിക്കുന്ന ഈ പദ്ധതിക്കുള്ള അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ ജില്ലാപഞ്ചായത്ത് ഓഫീസിലാണ് നല്‍കേണ്ടത്.

2. വനിതാ വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം

വനിതാവ്യവസായ സഹകരണ സംഘങ്ങള്‍ക്ക് പരമാവധി 3.5 ലക്ഷം രൂപവരെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം നല്‍കുന്ന പദ്ധതിയാണിത്. കൂടാതെ ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് ആനുകൂല്യങ്ങളും ഈ പ്രോജക്ടുകള്‍ വഴി നല്‍കുന്നുണ്ട്. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ താലൂക്ക് വ്യവസായ ഓഫീസര്‍ വഴി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍മാനേജര്‍ക്കാണ് നല്‍കേണ്ടത്.

2. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍

1. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ വായ്പാ പദ്ധതി

50000 രൂപവരെ ചെലവു വരുന്ന പദ്ധതികള്‍ തുടങ്ങാനായി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വനിതകള്‍ക്ക് വായ്പ നല്‍കുന്ന സ്കീമാണിത്. വ്യക്തിഗത പദ്ധതികള്‍ക്കും പരമാവധി രണ്ടുലക്ഷം രൂപവരെ ചെലവുവരുന്ന നാലുപേര്‍ വരെ ചേര്‍ന്നുള്ള കുടുംബ സംരംഭങ്ങള്‍ക്കും സഹായം ലഭിക്കും.

2. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുള്ള വായ്പാ പദ്ധതി

മുസ്ലീം, ക്രിസ്ത്യന്‍, പാഴ്സി, ജൈനര്‍, ബുദ്ധമതക്കാര്‍ തുടങ്ങിയ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് 50000 രൂപവരെ ചെലവുവരുന്ന പദ്ധതികള്‍ക്കും ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിന്നും അനുമതി ലഭിച്ച ചില പദ്ധതികള്‍ക്കും നേരിട്ട് വായ്പ ലഭിക്കുന്ന സ്കീമാണിത്. 50000 രൂപയില്‍ കൂടുതല്‍ ചെലവുവരുന്ന മറ്റു പദ്ധതികള്‍ക്ക് ദേശീയ കോര്‍പ്പറേഷന്‍റെ അംഗീകാരത്തിന് വിധേയമായി വായ്പ ലഭിക്കും.

3. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വായ്പാ പദ്ധതി

കേരളത്തിലെ പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന വനിതകള്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപാവരെ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ സഹായത്തോടെ 50000 രൂപ ചെലവു വരുന്ന പദ്ധതികള്‍ക്കും ദേശീയ കോര്‍പ്പറേഷന്‍റെ അനുമതി ലഭിച്ച ചില നിര്‍ദ്ദിഷ്ട പദ്ധതികള്‍ക്കും നേരിട്ടും 50000 രൂപയ്ക്ക് മുകളില്‍ ചെലവുവരുന്ന പദ്ധതികള്‍ക്ക് ദേശീയ കോര്‍പ്പറേഷന്‍റെ അംഗീകാരത്തിന് വിധേയമായും ധനസഹായം ലഭിക്കും.

4. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള മാര്‍ജിന്‍മണി വായ്പാ പദ്ധതി

പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തിലെ വനിതകള്‍ക്ക് വായ്പ നല്‍കുന്ന പദ്ധതിയാണിത്. ചെലവിന്‍റെ 60 ശതമാനം വരെ ബാങ്ക് വായ്പയുള്ളവര്‍ക്ക് പരമാവധി 175,000 രൂപവരെ ഇതുപ്രകാരം മാര്‍ജിന്‍മണി വായ്പയായി ലഭിക്കും. വനിതാ വ്യവസായ സഹകരണ സംഘങ്ങള്‍ക്കും മഹിളാ സമാജങ്ങള്‍ക്കും തൊഴില്‍ സംരംഭങ്ങളും ചെറുകിട വ്യവസായ സംരംഭങ്ങളും ആരംഭിക്കുന്നതിന് വായ്പ നല്‍കുന്ന പദ്ധതിയാണിത്. വായ്പാതുക കുടിശ്ശിക വരുത്തിയിട്ടില്ലാത്ത സംഘങ്ങള്‍ക്കാണ് വായ്പ ലഭിക്കാനുള്ള അര്‍ഹതയുള്ളത്. സ്വന്തമായി തയ്യാറാക്കിയ അപേക്ഷകള്‍ കോര്‍പ്പറേഷന്‍റെ അതത് മേഖലാ ഓഫീസുകളിലാണ് നല്‍കുന്നത്.

3. കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ഉപദേശക ബോര്‍ഡ്

1. സന്നദ്ധ സംഘടനകള്‍ക്കുള്ള തൊഴില്‍ദാന പദ്ധതികള്‍

ചെറുകിട വ്യവസായ പദ്ധതികള്‍ ആരംഭിക്കാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഈ പദ്ധതി വഴി മൂന്നുലക്ഷം രൂപാവരെ ഗ്രാന്‍റ് ലഭിക്കും. അപേക്ഷാ ഫോറങ്ങള്‍ ലഭിക്കാന്‍ സംഘടനയുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി സഹിതം സാമൂഹ്യക്ഷേമ ബോര്‍ഡിലേക്ക് അപേക്ഷിക്കാം.

2. സംക്ഷിപ്ത വിദ്യാഭ്യാസ പരിപാടി

സാമ്പത്തികവിഷമം മൂലം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നിട്ടുള്ള സ്ത്രീകള്‍ക്ക് വിദ്യാഭ്യാസ യോഗ്യത നേടിക്കൊടുത്ത് തൊഴിലവസരങ്ങള്‍ നല്‍കുന്ന പദ്ധതിയാണിത്.

3. തൊഴിലധിഷ്ഠിത പരിശീലന കോഴ്സുകള്‍

വനിതകള്‍ക്കു ചേരുന്ന തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്താന്‍ സംഘടനകള്‍ക്ക് ഗ്രാന്‍റു നല്‍കുന്ന പദ്ധതിയാണിത്.

4. ഗ്രാമീണ സ്ത്രീകളുടെ ബോധവല്‍ക്കരണ ക്യാമ്പുകള്‍ക്ക് ധനസഹായം

ഗ്രാമീണ സ്ത്രീകളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും ബോധവല്‍ക്കരണ ക്യാമ്പുകള്‍ നടത്താന്‍ ഈ പദ്ധതി ധനസഹായം നല്‍കുന്നു.

5. ഫാമിലി കൗണ്‍സലിംഗ് സെന്‍ററുകള്‍

ഗ്രാമീണ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് നിയമോപദേശം നല്‍കുന്നതിനും കൗണ്‍സലിംഗ് സെന്‍ററുകള്‍ തുടങ്ങാന്‍ സന്നദ്ധ സംഘാടകര്‍ക്ക് ഈ പദ്ധതി ഒരു ലക്ഷം രൂപവരെ ധനസഹായം നല്‍കുന്നു.

4. ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ്, മത്സ്യബോര്‍ഡ് തുടങ്ങിയവയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍

1. വനിതാ ബസ് സര്‍വീസ്

മത്സ്യം കരക്കടുപ്പിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും വിപണന കേന്ദ്രങ്ങള്‍ വരെ യാത്ര ചെയ്യാന്‍ വനിതകള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്ന പദ്ധതിയാണിത്. മത്സ്യവിപണനം നടത്തുന്ന വനിതാ തൊഴിലാളികള്‍ക്ക് മത്സ്യഫെഡ് അനുവദിക്കുന്ന പാസ്സിന്‍റെ അടിസ്ഥാനത്തില്‍ വളരെ കുറഞ്ഞ യാത്രാക്കൂലി നല്‍കി യാത്ര ചെയ്യാം.

2. അലങ്കാരമത്സ്യകൃഷിക്ക് സഹായം

മത്സ്യഫെഡില്‍ അംഗത്വമുള്ള സഹകരണ സംഘങ്ങളിലെ അംഗങ്ങളായ സ്ത്രീകള്‍ക്ക് അലങ്കാര മത്സ്യകൃഷി തുടങ്ങാന്‍ ധനസഹായം നല്‍കുന്ന മത്സ്യഫെഡിന്‍റെ പദ്ധതിയാണിത്. നിര്‍ദ്ദിഷ്ട ഫോറത്തില്‍ അതാതു സ്ഥലത്തെ മത്സ്യഫെഡ് പ്രോജക്ട് ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

3. മത്സ്യവിപണനത്തിന് സഹായം

ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ ധനസഹായത്തോടുകൂടി മത്സ്യവിപണനത്തിനുവേണ്ടി മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ഈ പദ്ധതി വഴി 6000 രൂപ വായ്പയായി നല്‍കി വരുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മത്സ്യവിപണന ബൂത്തുകള്‍ നടത്തുന്നതിന് വനിതാബാങ്ക് മുഖേന 50000 രൂപ സബ്സിഡിയും മത്സ്യവിപണനത്തിന് വനിതകള്‍ക്ക് മോപ്പഡ് നല്‍കുന്ന പദ്ധതിയും ഈ സ്കീമിലുണ്ട്.

4. മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതി

മത്സ്യ അച്ചാര്‍ യൂണിറ്റുകള്‍, തഴപ്പായ നിര്‍മ്മാണം, കോള്‍ഡ് സ്റ്റോറേജുകള്‍, മത്സ്യക്കച്ചവടം, മത്സ്യം ഉണക്കി വില്‍പന, ചെമ്മീന്‍ പീലിംഗ് തുടങ്ങിയവ ആരംഭിക്കാന്‍ മത്സ്യതൊഴിലാളികളായ വനിതകള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേനയും മത്സ്യഫെഡ് വഴിയും ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. മത്സ്യഫെഡിനോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് മത്സ്യഫെഡിന്‍റെയും ഫിഷറീസ് വകുപ്പിന്‍റെയും ഓഫീസുകള്‍ വഴി അപേക്ഷകള്‍ നല്‍കാം.

5. സാമൂഹ്യക്ഷേമ വകുപ്പ്

1. സ്ത്രീകള്‍ക്ക് പരിശീലനത്തിനും തൊഴിലിനും സഹായം നല്‍കുന്ന പദ്ധതി (സ്റ്റെപ്പ്)

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തൊഴില്‍രഹിതരായ വനിതകള്‍ക്ക് പരമ്പരാഗത തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കാന്‍ വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതിയാണിത്. തൊഴില്‍ പദ്ധതികള്‍ നടത്താനുദ്ദേശിക്കുന്ന സന്നദ്ധ സംഘടനകള്‍ വഴിയാണ് ഈ ധനസഹായം ലഭിക്കുക. പ്രോജക്ട് റിപ്പോര്‍ട്ടുകളും അപേക്ഷാ ഫോമുകളും സാമൂഹ്യക്ഷേമ വകുപ്പിനു കീഴിലുള്ള ശിശുവികസന പദ്ധതി ഓഫീസര്‍ക്കാണ് നല്‍കേണ്ടത്.

2. സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്ന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കുന്ന പദ്ധതി(നൊറാഡ്)

പരമ്പരാഗത തൊഴിലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പദ്ധതിയാണിത്. നോര്‍വീജിയന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡെവലപ്പ്മെന്‍റ് (നൊറാഡ്)ന്‍റെ ധനസഹായത്തോടെ ആരംഭിച്ച ഈ പദ്ധതി സന്നദ്ധ സംഘടനകള്‍ വഴിയാണ് നടപ്പാക്കുന്നത്.

6. കുടുംബശ്രീ പദ്ധതികള്‍

1.നഗരപ്രദേശങ്ങളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വികസന പദ്ധതി.(ഡി.ഡബ്ലിയൂ.സി.വി.എ)

സുവര്‍ണ്ണ ജയന്തി നഗര തൊഴില്‍ദാന പദ്ധതി (എസ്.ജെ.എസ്.ആര്‍.വൈ.) പ്രകാരം നഗരപ്രദേശങ്ങളിലെ പാവപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള തൊഴിലവസര പദ്ധതിയാണിത്. ചുരുങ്ങിയത് പത്തു സ്ത്രീകളെങ്കിലുമുള്ള അയല്‍കൂട്ടങ്ങളിലെയോ വാര്‍ഡിലെയോ സംഘങ്ങള്‍ക്ക് ഈ പദ്ധതി വഴി 2.50 ലക്ഷംവരെ ധനസഹായം ലഭിക്കും.

2. വ്യക്തിഗത സ്വയംതൊഴില്‍ പദ്ധതി

നഗരപ്രദേശങ്ങളിലെ ദരിദ്രര്‍ക്ക് വ്യക്തിഗത തൊഴില്‍ സംരംഭം ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ധനസഹായ പദ്ധതിയുടെ 50 ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ പദ്ധതി പ്രകാരം പരമാവധി 50000 രൂപ ധനസഹായം ലഭിക്കും. അയല്‍കൂട്ടങ്ങളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.

പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള സ്കീമുകള്‍

1. സ്വയംതൊഴില്‍ പദ്ധതി

പട്ടികജാതിയില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് വേണ്ടിയുള്ള വായ്പാപദ്ധതിയാണിത്. മൂന്നുലക്ഷം രൂപ മുതല്‍മുടക്കുള്ള വ്യവസായം ആരംഭിക്കാന്‍ ഒരു വ്യക്തിക്ക് ഒരു ലക്ഷംരൂപ സര്‍ക്കാര്‍ സബ്സിഡിയായും പത്തരലക്ഷം വരെ മുതല്‍ മുടക്കുള്ള വ്യവസായം ആരംഭിക്കാന്‍ ഏഴ് പേരുള്ള ഒരു ഗ്രൂപ്പിന് മൂന്നര ലക്ഷംരൂപ സബ്സിഡിയായും നല്‍കുന്നു. ബാക്കി തുക ബാങ്കുവായ്പയായി സ്വരൂപിക്കണം. അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18നും 40നും മദ്ധ്യേ പ്രായമുള്ളവരും എട്ടാംക്ലാസ് പൂര്‍ത്തിയാക്കിയവരും ആയിരിക്കണം. വായ്പയ്ക്കുള്ള അപേക്ഷകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്.

2. വ്യവസായ വായ്പ

ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനും ഉള്ളവ വിപുലപ്പെടുത്താനുമായി പട്ടികജാതിയില്‍പ്പെട്ട വ്യവസായ സംരംഭകര്‍ക്ക് പദ്ധതിയുടെ 20 ശതമാനമോ പരമാവധി 25,000 രൂപ വരെയോ പലിശയില്ലാത്ത വായ്പ അനുവദിക്കുന്നു. വാര്‍ഷിക വരുമാനം 12,000 രൂപയില്‍ കവിയാത്ത പട്ടികജാതിക്കാര്‍ക്ക് ഇതനുസരിച്ചുള്ള വായ്പയ്ക്ക് അര്‍ഹതയുണ്ട്.

അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകള്‍, ലളിതമായ രീതിയില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ സഹിതം അതാതു ബ്ലോക്കിലെ അല്ലെങ്കില്‍ മുനിസിപ്പാലിറ്റിയിലെ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം.

വികലാംഗര്‍ക്കുള്ള സ്കീമുകള്‍

വികലാംഗര്‍ക്കുള്ള സ്വയംതൊഴില്‍ വായ്പാ സഹായം

വികലാംഗര്‍ക്ക് ഉല്‍പാദന സംസ്ക്കരണ സ്ഥാപനങ്ങള്‍, ചെറു സംരംഭങ്ങള്‍ തുടങ്ങി സ്വയംതൊഴില്‍ ചെയ്യുന്നതിനായി അനുവദിക്കുന്ന സഹായ വായ്പാ പദ്ധതിയാണിത്. കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനിലൂടെ ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പ്പറേഷനാണ് ഈ വായ്പാപദ്ധതി നടപ്പിലാക്കുന്നത്. 50000 രൂപ തൊട്ട് അഞ്ച് ലക്ഷത്തിന് മുകളില്‍ വരെ നിബന്ധനകള്‍ക്ക് വിധേയമായി വായ്പകളായി അനുവദിക്കാറുണ്ട്. ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്ക് സ്വന്തം നിലയില്‍ കരാറുകളില്‍ ഏര്‍പ്പെടാന്‍ കഴിയാത്തതുകൊണ്ട് അവരുടെ രക്ഷിതാവിന്‍റെ (അച്ഛന്‍/ അമ്മ/ ഭാര്യ/ ഭര്‍ത്താവ്) പേരില്‍ മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ. അപേക്ഷകന്‍റെ വാര്‍ഷികവരുമാനം 60000 രൂപയില്‍ കൂടരുത്. കുടുംബ വാര്‍ഷികവരുമാന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ബോര്‍ഡില്‍ നിന്നും ലഭിച്ച വികലാംഗത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളും പ്രതിമാസവരവ്, ചെലവ്, ലാഭം, ഒരാണ്ടില്‍ കിട്ടുന്ന ലാഭം, തിരിച്ചടവ് ഇവയുടെ വിശദവിവരം ഉള്‍പ്പടെയുള്ള രേഖകള്‍ സഹിതം അപേക്ഷകള്‍ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ സമര്‍പ്പിക്കണം.

പരമ്പരാഗത വ്യവസായത്തിനുള്ള സ്കീമുകള്‍

1. മാര്‍ജിന്‍ മണി സ്കീം (കെ.വി.ഐ.സി. ഗ്രാമീണ തൊഴില്‍ദായക പദ്ധതി)

ഖാദിഗ്രാമ വ്യവസായ കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഗ്രാമ വ്യവസായങ്ങള്‍ക്ക് ചില നിബന്ധനകള്‍ക്ക് വിധേയമായി നല്‍കിവരുന്ന തൊഴില്‍ദായക വായ്പാപദ്ധതിയാണ് മാര്‍ജിന്‍ മണി സ്കീം. ഗ്രാമീണ വ്യവസായങ്ങളുടെ വികസനത്തിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി രൂപീകരിച്ചിട്ടുള്ളത്. ദേശസാല്‍കൃത ബാങ്കുകള്‍ മുഖേന വായ്പ ലഭ്യമാക്കുന്ന പദ്ധതികള്‍ക്കു മാത്രമേ മാര്‍ജിന്‍ മണി ലഭിക്കുകയുള്ളൂ. മൊത്തം അടങ്കല്‍തുകയുടെ 25 ശതമാനം സാധാരണ വിഭാഗത്തിനും 30 ശതമാനം ദുര്‍ബല വിഭാഗത്തിനും മാര്‍ജിന്‍ മണിയായി അനുവദിക്കും. മാര്‍ജിന്‍മണി വായ്പാ പദ്ധതികള്‍ക്കായിട്ടുള്ള അപേക്ഷകള്‍ ദേശസാല്‍കൃത ബാങ്കിന്‍റെ ഏതെങ്കിലും ശാഖയില്‍ സമര്‍പ്പിക്കാം.

2. കണ്‍സോര്‍ഷ്യം ബാങ്ക് ക്രെഡിറ്റ് പദ്ധതി

ഖാദിഗ്രാമ വ്യവസായ മേഖലയില്‍ ഒരു പ്രോജക്ട് തുടങ്ങാന്‍ ആവശ്യമായ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. ഇതുപ്രകാരം, വ്യക്തികള്‍ക്ക് പത്തുലക്ഷം രൂപ വരെയും സ്ഥാപനങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയുമുള്ള പ്രോജക്ടുകള്‍ സമര്‍പ്പിക്കാം. പത്തുലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 25 ശതമാനം മാര്‍ജിന്‍മണി അനുവദിക്കാറുണ്ട്. മാര്‍ജിന്‍മണി പദ്ധതിയുടെ തുടക്കത്തില്‍ ഒരു വായ്പയായിട്ടാണ് കിട്ടുന്നതെങ്കിലും പദ്ധതി വിഹിതം കൃത്യമായി അടയ്ക്കുകയും പ്രോജക്ട് വിജയകരമാക്കുകയും ചെയ്താല്‍ അത് ഒരു ഗ്രാന്‍റായി മാത്രമേ കണക്കാക്കുകയുള്ളൂ.

3. പലിശയിളവ് നല്‍കുന്ന പദ്ധതികള്‍(ഇന്‍ററസ്റ്റ് സബ്സിഡി സ്കീം)

ഗ്രാമീണ വ്യവസായങ്ങള്‍ തുടങ്ങുവാനായി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന വിവിധ വായ്പകളില്‍ ഈ പദ്ധതിപ്രകാരം വായ്പാതുകയുടെ 8.5 ശതമാനം പലിശയിളവ് ലഭിക്കും. ഖാദി-ഗ്രാമീണ വ്യവസായ ബോര്‍ഡിനാണ് ഈ പദ്ധതിയുടെ ചുമതല.

അവസാനം പരിഷ്കരിച്ചത് : 7/14/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate