অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

എന്‍ജിനീയറിങ് പഠനം

എന്‍ജിനീയറിങ്

എന്‍ജിനീയറിങ്ങിന്‍െറ മാര്‍ജിനലൈസേഷന്‍ കഴിഞ്ഞുള്ള ഫൈനല്‍ ലിസ്റ്റിന് ഇനിയും സമയമെടുക്കുമെങ്കിലും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും കരിയര്‍ കൗണ്‍സിലര്‍മാര്‍ക്കും ഇത് ഫോണ്‍കോളുകളുടെ പ്രളയകാലം കൂടിയാണ്. പത്തു വര്‍ഷം മുമ്പ് പോലുമില്ലാത്തവിധം രക്ഷിതാക്കളും വിദ്യാര്‍ഥികളുമിന്ന് കോഴ്സുകളും കോളജുകളും തെരഞ്ഞെടുക്കുന്നതില്‍ അതീവ ജാഗ്രത കാട്ടുന്നത് പ്രഫഷനല്‍ പഠനംപോലും ജോലിസുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്നതിന്‍െറ തെളിവുകൂടിയാണ്. രണ്ട് പതിറ്റാണ്ടു മുമ്പുവരെ കൊച്ചിന്‍ യൂനിവേഴ്സിറ്റി ഉള്‍പ്പെടെ ഏഴ് എന്‍ജിനീയറിങ് കോളജുകള്‍ മാത്രമുണ്ടായിരുന്ന കേരളത്തിലിന്ന് സീറ്റുകളുടെ എണ്ണം അര ലക്ഷത്തിനു മുകളിലാണ്. കഴിഞ്ഞവര്‍ഷം ആകെ സീറ്റുകളില്‍ എടുക്കാനാളില്ലാതെ വിവിധ സ്ഥാപനങ്ങിലായി ഒഴിഞ്ഞുകിടന്നത് 18,000 സീറ്റുകളും.

കേരളത്തില്‍ വൈകാതെ എന്‍ട്രന്‍സ് സ്കോര്‍ മാര്‍ക്കും പ്ളസ്ടു മാര്‍ക്കും നോര്‍മലൈസ് ചെയ്ത ശേഷമുള്ള ലിസ്റ്റിടും. കേരളത്തില്‍ 26 ബ്രാഞ്ചുകള്‍ വിവിധ കോളജുകളിലായുണ്ടെങ്കിലും ആദ്യമായി സീറ്റുകള്‍ നിറയുന്നത് ഇന്നും അടിസ്ഥാന വിഷയങ്ങളായ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്നിവക്കുതന്നെ. ന്യൂ ജനറേഷന്‍ മുഖവുമായെത്തിയ ബയോടെക്നോളജി, ബയോ മെഡിക്കല്‍ എന്നിവയെ ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും ജനങ്ങള്‍ സംശയത്തോടെയാണ് കാണുന്നത്. പ്ളേസ്മെന്‍റ് ലഭ്യതയുണ്ടായിട്ടും കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള അഗ്രികള്‍ചര്‍ എന്‍ജിനീയറിങ്ങിനും ഇതാണവസ്ഥ. ഡെയറി ടെക്നോളജി പഠിച്ചിറങ്ങിയ ആരും വെറുതെ നില്‍ക്കുന്നില്ലെന്നറിയാമെങ്കിലും മലയാളിയുടെ ഇഷ്ടങ്ങളില്‍ ഇതിന്‍െറ സ്ഥാനം വിദൂരത്തുതന്നെ.

ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്

എന്‍ജിനീയറിങ് എന്നാല്‍, ‘സിവിലും മെക്കാനിക്കും’ മാത്രമേ ഉള്ളൂ എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്‍ജിനീയറിങ് മേഖലയിലെ പുതിയതും വളര്‍ന്നുവരുന്നതുമായ ശാഖകളെ കണ്ടത്തെുന്നതിനും അവയുടെ സാധ്യത ആരായുന്നതിനും നാം മെനക്കെടാറില്ലന്നെതാണ് സത്യം. സ്പെഷലൈസ്ഡ് എന്‍ജിനീയറിങ്ങിന്‍െറ കാലത്താണ് നാമുള്ളത്. എന്‍ജിനീയറിങ്ങില്‍തന്നെ ഏതെങ്കിലുമൊരു ശാഖയില്‍ സ്പെഷലൈസേഷനോടുകൂടിയ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ ഇന്ന് നമ്മുടെ രാജ്യത്തെ സര്‍വകലാശാലകളിലുണ്ട്. രാജ്യത്തെയും വിദേശത്തെയും കമ്പനികളും റിക്രൂട്ടിങ് ഏജന്‍സികളുമെല്ലാം തിരയുന്നതും ഇപ്പോള്‍ സ്പെഷലൈസ്ഡ് എന്‍ജിനീയര്‍മാരെയാണ്. മുന്‍കാലങ്ങളില്‍ ന്യൂക്ളിയാര്‍ പവര്‍ പ്ളാന്‍റുകളിലും മറ്റും നിയമിച്ചിരുന്നത് സാധാരണ എന്‍ജിനീയര്‍മാരെയായിരുന്നു. ഇന്നിപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് എന്നൊരു ശാഖതന്നെ ഇന്ന് പഠിപ്പിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ പോലുള്ള സ്ഥാപനങ്ങളില്‍ ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്ങില്‍തന്നെ വീണ്ടും സ്പെഷലൈസേഷനോടുകൂടിയ കോഴ്സുകള്‍ ഉണ്ട്. കൂടാതെ, ഒരു പ്രഫഷന്‍ എന്നതിനപ്പുറം, ഗവേഷണതലത്തിലേക്ക് കൂടി നമ്മുടെ കരിയര്‍ വ്യാപിപ്പിക്കണമെന്നുണ്ടെങ്കില്‍ അതിനേറ്റം ഉചിതം ഇത്തരം സ്പെഷലൈസ്ഡ് എന്‍ജിനീയറിങ് കോഴ്സുകളായിരിക്കും. ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് എന്ന ശാഖയെ പരിചപ്പെടുത്തുകയാണ് ഈ ലക്കത്തില്‍. അണു ഭൗതികത്തിന്‍െറ (ന്യൂക്ളിയര്‍ ഫിസിക്സ്) അപ്ളിക്കേഷനുകള്‍ ഉള്‍ക്കൊള്ളുന്ന എന്‍ജിനീയറിങ് ശാഖയെന്ന് ഇതിനെ സാമാന്യമായി വിശേഷിപ്പിക്കാം. ആണവ റിയാക്ടറുകളുടെ രൂപകല്‍പന, നിര്‍മാണം തുടങ്ങിയവയൊക്കെ ഉള്‍പ്പെടുന്നതാണിത്. റിയാക്ടറുകള്‍ മാത്രമല്ല, ന്യൂക്ളിയാര്‍ പവര്‍ പ്ളാന്‍റുകള്‍ തുടങ്ങി ആണവായുധങ്ങളുടെ നിര്‍മാണങ്ങളില്‍വരെ ഒരു ന്യൂക്ളിയാര്‍ എന്‍ജിനീയര്‍ക്ക് കാര്യമായ പങ്കുണ്ട്. ഇതുകൂടാതെ മെഡിക്കല്‍രംഗത്തും ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാര്‍ക്ക് സാധ്യതകളുണ്ട്. മെഡിക്കല്‍ ഫിസിക്സിന്‍െറ ലോകവും ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാരെ സംബന്ധിച്ചിടത്തോളം വിശാലമാണ്. റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള ആധുനിക ചികിത്സാരീതിയായ ന്യൂക്ളിയാര്‍ മെഡിസിന്‍െറ മേഖലയാണ് മറ്റൊരു സാധ്യതയുള്ള മേഖല. മിക്കവാറും ആളുകള്‍ പൊതുവെ അവഗണിക്കുന്ന ഒരു കോഴ്സാണ് ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്. ആണവോര്‍ജ ഉല്‍പാദനവുമായും ആണവ സുരക്ഷയുമായും ബന്ധപ്പെട്ട് നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യറുണ്ട്. ആവശ്യത്തിന് ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാര്‍ രാജ്യത്തില്ല എന്നതാണ് യാഥാര്‍ഥ്യം. ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്ങില്‍തന്നെ വീണ്ടും സ്പെഷലൈസേഷനുകള്‍ ഉണ്ട്. ന്യൂക്ളിയാര്‍ മെഡിക്കല്‍ എന്‍ജിനീയറിങ്, ന്യൂക്ളിയാര്‍ ഡിസൈനിങ് എന്‍ജിനീയറിങ് തുടങ്ങി മറ്റൊരു ലോകം തന്നെയുണ്ട്. ഗവേഷണരംഗത്ത് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒന്നായി ഈ എന്‍ജിനീയറിങ് ശാഖ മാറിയിരിക്കുന്നു. മറ്റ¥േതാരു എന്‍ജിനീയറിങ് ശാഖ പോലത്തെന്നെ ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് ബിരുദ കോഴ്സുകള്‍ നാലുവര്‍ഷവും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ രണ്ട് വര്‍ഷവുമാണ്. പ്ളസ്ടുവിന് ശാസ്ത്ര വിഷയം പഠിച്ചവര്‍ക്കാണ് ബിരുദ കോഴ്സിന് യോഗ്യത. പ്രവേശ പരീക്ഷയും പാസായിരിക്കണം. ഭൗതിക ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളില്‍ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒരു കോഴ്സാണിത്.

ജനിതക എന്‍ജിനീയറിങ്.

സമീപകാലത്ത് വികസിച്ചുവന്ന ശാസ്ത്ര മേഖലയാണ് ജനിതക എന്‍ജിനീയറിങ്. ഒരു അണുജീവിയുടെ (ഓര്‍ഗാനിസം) ഡി.എന്‍.എയില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തുന്ന സാങ്കേതിക വിദ്യയാണിത്. ഇതിനായി അണുജീവിയുടെ ജീനുകള്‍ നീക്കംചെയ്യുകയോ പുതിയവ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നു. ഒൗഷധ നിര്‍മാണം മുതല്‍ കാര്‍ഷിക മേഖലയില്‍ വരെ ഏറെ പ്രയോജനങ്ങളുള്ള സാങ്കേതിക വിദ്യയാണിത്.
ഏറെ പുരോഗമിച്ച ബയോടെക്നോളജിയുടെ ഒരു ശാഖയാണ് ജനിതക എന്‍ജിനീയറിങ്. പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള ഭക്ഷണ പദാര്‍ഥങ്ങളുടെ ഉല്‍പാദനം, പരിസ്ഥിതി സംരക്ഷണം, ഡി.എന്‍.എ പരിശോധന ആവശ്യമായ കേസുകള്‍ എന്നിവയിലും ജനിതക എന്‍ജിനീയറിങ് സങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വരുന്നു.
ജീവനുള്ള ഏത് വസ്തുവിന്‍െറയും സുപ്രധാന ഘടകമാണ് കോശങ്ങള്‍. ന്യൂക്ളിയസ് കോശങ്ങളുടെ പ്രധാന ഭാഗവും. ഇതിലാണ് ഡി.എന്‍.എ, ആര്‍.എന്‍.എ എന്നിവ അടങ്ങിയിരിക്കുന്നത്. തലമുറകളുടെ വിവരങ്ങള്‍ അടങ്ങിയിരിക്കുന്ന ജീനുകള്‍ ഡി.എന്‍.എയുടെ ചെറിയൊരു ഭാഗമാണ്. ജീവനുള്ള ഒരു വസ്തുവിന്‍െറ എല്ലാ സ്വഭാവ സവിശേഷതകളും പെരുമാറ്റങ്ങളുമെല്ലാം ഡി.എന്‍.എയില്‍ അടങ്ങിയിട്ടുള്ള ജീനുകളെ അടിസ്ഥാനമാക്കിയായിരിക്കും. ഈ ജീനുകളില്‍ ഒന്ന് മാറ്റി മറ്റൊന്ന് ചേര്‍ത്താല്‍ ജീവവസ്തുവിന്‍െറ സ്വഭാവ സവിശേഷതകളിലും ഗുണത്തിലും മറ്റും മനുഷ്യന്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. ഇതിനായി വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കപ്പെടുന്നു. ഈ സാങ്കേതികവിദ്യകളെയാണ് ജനിതക എന്‍ജിനീയറിങ് എന്ന് വിളിക്കുന്നത്.
ജനിതക എന്‍ജിനീയറിങ് വഴി രൂപപ്പെടുത്തിയെടുക്കുന്ന ജീവവസ്തുക്കളെ ജനറ്റിക്കലി മോഡിഫൈഡ് ഓര്‍ഗാനിസംസ് (ജി.എം.ഒ) എന്ന് വിളിക്കുന്നു. കാര്‍ഷിക മേഖലയില്‍ ഇതിനകം വഴുതന, തക്കാളി, പരുത്തി എന്നിവയുടെ ഉല്‍പാദനത്തിന് ജി.എം.ഒ ഉപയോഗിക്കുന്നുണ്ട്. ഈ ഉല്‍പന്നങ്ങളുടെ ജീനുകളില്‍ ചിലത് മാറ്റി മറ്റ് ചിലത് സ്ഥാപിക്കുക വഴി ഇവക്ക് കീടങ്ങളുടെ ആക്രമണം ചെറുക്കാനുള്ള ശേഷിയാണ് ലഭ്യമാക്കിയത്. ജീനില്‍ വരുത്തിയ മാറ്റം വഴി കീടങ്ങള്‍ വിളയെ ആക്രമിക്കുമ്പോള്‍ ചെടിതന്നെ ചില കീടനാശിനികള്‍ ഉല്‍പാദിപ്പിക്കുകയും കീടങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഈ സാങ്കേതികത പ്രയോജനപ്പെടുത്തുക വഴി രാസ കീടനാശിനികളുടെ ഉപയോഗം ഗണ്യമായി കുറക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതുപോലെ മണ്ണില്‍ അലിഞ്ഞുചേരാത്ത പ്ളാസ്റ്റിക് പോലുള്ള വസ്തുക്കളെ അഴുകിപ്പിക്കുന്ന ചില ബൈക്രോബുകളും ജനിതക എന്‍ജിനീയറിങ് സങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒൗഷധനിര്‍മാണ മേഖലയില്‍ ഇന്‍സുലിന്‍, ആന്‍റിബയോട്ടിക്കുകള്‍, വാക്സിനുകള്‍ എന്നിവയുടെ വികസനത്തിനും ജനിതക എന്‍ജിനീയറിങ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

പഠന സാധ്യതകള്‍

ഏറെ സാധ്യതകളുണ്ടെങ്കിലും ജനിതക എന്‍ജിനീയറിങ് ഇനിയും ഒരു പ്രധാന എന്‍ജിനീയറിങ് ശാഖയായി ഇന്ത്യയില്‍ വികസിച്ചിട്ടില്ല. ജനിതക എന്‍ജിനീയറിങ്ങില്‍ കോഴ്സുകള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങളും ഇന്ത്യയിലും കേരളത്തിലും കുറവാണ്. എന്നാല്‍, ബയോടെക്നോളജിയുമായി ബന്ധപ്പെടുത്തി നിരവധി സ്ഥാപനങ്ങള്‍ ജനിതക എന്‍ജിനീയറിങ് പഠിപ്പിക്കുന്നുണ്ട്.
പ്ളസ്ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നീ വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്കാണ് പിന്നീട് ജനിതക എന്‍ജിനീയറിങ്ങിലേക്ക് കടക്കാന്‍ കഴിയുക.
ബി.ടെക് തലത്തില്‍ ജനിതക എന്‍ജിനീയറിങ് കോഴ്സുകള്‍ ലഭ്യമല്ല. എന്നാല്‍, പല സര്‍വകലാശാലകളും എന്‍ജിനീയറിങ് സ്ഥാപനങ്ങളും ബയോടെക്നോളജി, മൈക്രോ ബയോളജി, ബയോ കെമിസ്ട്രി എന്നീ ശാഖകളുടെ ഭാഗമായി ജെനറ്റിക് എന്‍ജിനീയറിങ് പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഈ രംഗത്ത് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ ജെനറ്റിക്സ്, ബയോടെക്നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്സ്, ബോട്ടണി, സുവോളജി എന്നിവയിലോ അനുബന്ധ മേഖലകളിലോ ആണ് ബിരുദ കോഴ്സുകള്‍ തെരഞ്ഞെടുക്കേണ്ടത്.
എന്‍ജിനീയറിങ് പ്രവേശമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ബയോടെക്നോളജി, ബയോകെമിക്കല്‍ എന്നീ ശാഖകളിലെ എന്‍ജിനീയറിങ് കോഴ്സുകളും തെരഞ്ഞെടുക്കാം. അല്ളെങ്കില്‍ ജെനറ്റിക്സ്, ബയോളജിക്കല്‍ സയന്‍സ്, ബയോടെക്നോളജി എന്നിവ ബിരുദ പഠനത്തിന് തെരഞ്ഞെടുക്കുകയും പിന്നീട് ബിരുദാനന്തര ബിരുദ പഠനത്തിന് ജെനറ്റിക്സ് തെരഞ്ഞെടുക്കുകയും ചെയ്യുക.

കോഴ്സുകള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍


ചെന്നൈയിലെ എസ്.ആര്‍.എം യൂനിവേഴ്സിറ്റി അവരുടെ രാമപുരം കാമ്പസില്‍ ജെനറ്റിക് എന്‍ജിനീയറിങ്ങില്‍ നാലു വര്‍ഷ ബി.ടെക് കോഴ്സ് ലഭ്യമാക്കുന്നുണ്ട്. ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ പഠിച്ച് ചുരുങ്ങിയത് 50 ശതമാനം മാര്‍ക്കോടെ പ്ളസ്ടു പാസാകുന്നവര്‍ക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.srmuniv.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ഇന്ത്യയിലെ ഐ.ഐ.ടികള്‍ ഒന്നും ജനിതക എന്‍ജിനീയറിങ്ങില്‍ ബി.ടെക് കോഴ്സുകള്‍ ലഭ്യമാക്കുന്നില്ല. എന്നാല്‍, ജെനറ്റിക്സ് പാഠ്യവിഷയമായ രീതിയില്‍ പല ഐ.ഐ.ടികളും ബയോടെക്നോളജിയില്‍ നാലു വര്‍ഷ ബി.ടെക് കോഴ്സുകളും അഞ്ചു വര്‍ഷത്തെ ഇരട്ട ബിരുദ എം.ടെക് കോഴ്സുകളും ലഭ്യമാക്കുന്നുണ്ട്. ഐ.ഐ.ടി മദ്രാസില്‍ ഇത്തരം കോഴ്സ് ലഭ്യമാണ്. വെബ് വിലാസം http://jee.iitm.ac.in
ഗൊരഖ്പൂര്‍ ഐ.ഐ.ടിയും ബയോടെക്നോളജിയില്‍ നാലു വര്‍ഷ ബി.ടെക് ബിരുദവും അഞ്ചു വര്‍ഷ എം.ടെക് ഇരട്ട ബിരുദവും ലഭ്യമാക്കുന്നുണ്ട്. വെബ് വിലാസം www.iitkgp.ernet.in/jee
ഗുവാഹതി (www.iitg.ernet.in/jee), റൂര്‍ക്കി (www.iitr.ac.in/jee) ഐ.ഐ.ടികള്‍ ബയോടെക്നോളജിയില്‍ ബി.ടെക്കും ദല്‍ഹി (www.iitd.ernet.in/jee.) ബയോകെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ അഞ്ചു വര്‍ഷ ഇരട്ട ബിരുദ എം.ടെക് കോഴ്സും ലഭ്യമാക്കുന്നുണ്ട്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടക്കുന്ന മത്സര പ്രവേശ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഐ.ഐ.ടികളിലെ പ്രവേശം. ഇതിനായി അഖിലേന്ത്യാ സംയുക്ത എന്‍ജിനീയറിങ് പ്രവേശ പരീക്ഷക്ക് ഹാജരാകണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി എന്നീ വിഷയങ്ങളില്‍ ചുരുങ്ങിയത് 60 ശതമാനം മാര്‍ക്കോടെ പ്ളസ്ടു പാസായവര്‍ക്ക് ഈ മത്സര പരീക്ഷക്ക് അപേക്ഷിക്കാം. 2014ലെ പ്രവേശത്തിനുള്ള പരീക്ഷയുടെ രജിസ്ട്രേഷന്‍ 2013 നവംബര്‍ 15 മുതല്‍ ആരംഭിക്കും.
പുണെ സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് ബയോടെക്നോളജി, ബയോടെക്നോളജിയില്‍ ഇന്‍റഗ്രേറ്റഡ് എം.എസ്സി/എം. ടെക് കോഴ്സ് ലഭ്യമാക്കുന്നുണ്ട്. എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലും പ്രവേശം നല്‍കുക. വിശദവിവരങ്ങള്‍ www.unipune.ernet.in/ibbwww.unipune.ac.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (www.jnu.ac.in), ഐ.ഐ.ടി മുംബൈ (www.iitb.ac.in), വിശ്വഭാരതി യൂനിവേഴ്സിറ്റി (www.visvabharati.ac.in), അണ്ണാ യൂനിവേഴ്സിറ്റി , ചെന്നൈ (www.annauniv.edu), സര്‍ദാര്‍ പട്ടേല്‍ യൂനിവേഴ്സിറ്റി, ഗുജറാത്ത് (www.spuvvn.edu), അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി (www.amu.ac.in) എന്നീ സ്ഥാപനങ്ങള്‍ എം.എസ്സി, പിഎച്ച്.ഡി കോഴ്സുകളും ലഭ്യമാക്കുന്നുണ്ട്.
യൂനിവേഴ്സിറ്റി ഓഫ് ദല്‍ഹി, ഉസ്മാനിയ യൂനിവേഴ്സിറ്റി ഹൈദരാബാദ്, ലുധിയാനയിലെ പഞ്ചാബ് അഗ്രികള്‍ചറല്‍ യൂനിവേഴ്സിറ്റി, സ്കൂള്‍ ഓഫ് ബേസിക് മെഡിക്കല്‍ സയന്‍സസ് യൂനിവേഴ്സിറ്റി ഓഫ് മദ്രാസ്, വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവ ജെനറ്റിക്സ് അനുബന്ധമേഖലകളില്‍ എം.എസ്സി കോഴ്സുകളും ലഭ്യമാക്കുന്നു.

കേരളത്തിലെപഠന സാധ്യതകള്‍

കോഴിക്കോട് പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി) ബയോടെക്നോളജിയില്‍ ബി.ടെക് കോഴ്സ് ലഭ്യമാക്കുന്നുണ്ട്. കേരളത്തിലെ ചില എന്‍ജിനീയറിങ് കോളജുകള്‍ ബയോടെക്നോളജി, ബയോകെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് കോഴ്സുകള്‍ ലഭ്യമാക്കുന്നുണ്ട്. ശ്രീ ചിത്തിരതിരുന്നാള്‍ (സി.എസ്.ടി) കോളജ് ഓഫ് എന്‍ജിനീയറിങ് -തിരുവനന്തപുരം, എം.ഇ.ടി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്-മാള എന്നിവ അതില്‍ ചിലതാണ്. കൂടുതല്‍ വിവരങ്ങള്‍ www.ceekerala.org എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
കോഴിക്കോട്ടുള്ള എ.ഡബ്ള്യൂ.എച്ച് കോളജ് ബയോടെക്നോളജി, ബയോകെമിസ്ട്രി കോമ്പിനേഷനില്‍ ബി.എസ്സി ജെനറ്റിക്സ് കോഴ്സും നടത്തുന്നു.

എം.എസ്സി ജെനറ്റിക്സ്കോഴ്സുകള്‍
കേരള സര്‍വകലാശാലയുടെ ബോട്ടണി വകുപ്പ് കാര്യവട്ടത്ത് ജെനറ്റിക്സ് ആന്‍ഡ് പ്ളാന്‍റ് ബ്രീഡിങ്ങില്‍ എം.എസ്സി കോഴ്സ് നടത്തുന്നുണ്ട്. കാസര്‍കോട്ടെ സെന്‍ട്രല്‍ യൂനിവേഴ്സിറ്റി എം.എസ്സി ജിനോമിക് സയന്‍സ് എന്ന കോഴ്സും നടത്തുന്നു. (ww.cuk.edu.in.)
കോട്ടയം മഹാത്മ ഗാന്ധി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ബയോ സയന്‍സസ് ബയോടെക്നോളജിയില്‍ എം.എസ്സി കോഴ്സ് നടത്തുന്നുണ്ട്.
കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച് മാസ്റ്റര്‍ ഓഫ് ഫിലോസഫി (ബയോടെക്നോളജി) എന്ന കോഴ്സും കൊച്ചി സാങ്കേതിക സര്‍വകലാശാല ബയോടെക്നോളജിയില്‍ പിഎച്ച്.ഡി കോഴ്സും നടത്തുന്നു.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലും ബയോടെക്നോളജി മേഖലയില്‍ കോഴ്സ് ലഭ്യമാണ്.

സംശയങ്ങള്‍

ജോലിസാധ്യത തന്നെയാണ് കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നതിന്‍െറ പിന്നിലെന്നറിയുമ്പോഴും സാധാരണ എന്‍ജിനീയറിങ് പ്രവേശവുമായി ഉയര്‍ന്നുവരുന്ന രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും സ്ഥിരമായുള്ളതും പ്രധാനപ്പെട്ടതുമായ സംശയങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

  • ഓപ്ഷന്‍ കൊടുക്കുന്ന സമയത്തെ ഏറ്റവും സങ്കീര്‍ണമായ പ്രശ്നം ഏതു കോഴ്സിന് പരിഗണന കൊടുക്കണമെന്നതാണ്. സര്‍ക്കാര്‍ സര്‍വീസാണ് ലക്ഷ്യമെങ്കില്‍ അനുയോജ്യമായ ബ്രാഞ്ചുകള്‍ ഏതൊക്കെയാണ്?

ഓപ്ഷന്‍ സമയം ഓരോ ബ്രാഞ്ചുകളെക്കുറിച്ച് വേവലാതിപ്പെടാതെ നേരത്തേതന്നെ വിവിധ ബ്രാഞ്ചുകളെക്കുറിച്ച് അന്വേഷിക്കാവുന്നതേയുള്ളൂ. സാധ്യതകളും മറ്റും നെറ്റ്വഴിയും അറിയാന്‍ കഴിയും. സര്‍ക്കാര്‍ സര്‍വീസുകളില്‍ ഇപ്പോഴും പരിഗണിക്കുന്നത് സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് കോഴ്സുകള്‍ തന്നെയാണ്. 26 ബ്രാഞ്ചുകളാണ് കേരളത്തിലെ വിവിധ കോളജുകളിലായി എന്‍ട്രന്‍സ് വഴി കയറാവുന്നത്. ഇതില്‍ ഏറ്റവും അവസാനം വന്ന എയ്റോനോട്ടിക്കലും ഫുഡ് ടെക്നോളജിയും പെടും.

  • ഫുഡ് ടെക്നോളജി കോഴ്സിന്‍െറ സാധ്യത എത്രത്തോളമാണ്?

വസ്ത്രക്കയറ്റുമതി കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് പ്രോസസ്ഡ് ഫുഡാണ്. സംസ്കരിച്ച പാല്‍, ഇറച്ചി ഉല്‍പന്നങ്ങളും അനുബന്ധ ഉല്‍പന്നങ്ങളുടെയും കയറ്റുമതി കേന്ദ്രം കൂടിയാണ് ഇന്ത്യ. യോഗ്യതയുള്ളവരുടെ കുറവ് വലിയതോതില്‍ നേരിടുന്ന വ്യവസായരംഗം കൂടിയാണ് ഫുഡ് ഇന്‍ഡസ്ട്രി. പ്രോഡക്ട് ഡെവലപ്മെന്‍റ് സയന്‍റിസ്റ്റ്, സെന്‍സറി സയന്‍റിസ്റ്റ്, ഫുഡ് മൈക്രോ ബയോളജിസ്റ്റ്, ഫുഡ് അനലിസ്റ്റ്, ഫുഡ് പ്രോസസ് എന്‍ജിനീയര്‍, നുട്രീഷ്യന്‍ സ്പെഷലിസ്റ്റ്, ഫുഡ് ഫെര്‍മെന്‍േറഷന്‍ സ്പെഷലിസ്റ്റ്, ക്വാളിറ്റി കണ്‍ട്രോള്‍ സൂപ്പര്‍വൈസര്‍ എന്നീ പ്രധാന തസ്തികകള്‍ ഈ രംഗത്തെ ബിരുദബിരുദാനന്തരക്കാര്‍ക്കുള്ളതാണ്. ഹരിയാനയിലെ സോനാപെട്ടിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രണര്‍ഷിപ് ആന്‍ഡ് മാനേജ്മെന്‍റ് എന്ന സ്ഥാപനത്തില്‍ ഫുഡ് ടെക്നോളിയില്‍ എം.ടെക് കോഴ്സുണ്ട്.

  • എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങിന്‍െറ തൊഴില്‍ സാധ്യത എത്രത്തോളമാണ്?എയ്റോസ്പേസ് എന്‍ജിനീയറിങ് എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു?

ഇന്ത്യ വിമാനങ്ങള്‍ നിര്‍മിക്കുന്നില്ല. ആകെയുള്ളത് മെയിന്‍റനന്‍സും റിപ്പയറിങ്ങുമാണ്. അതിന് കൂടുതലും AME ഡിപ്ളോമ കോഴ്സ് കഴിഞ്ഞവര്‍ മതിയാകും. ഒരളവുവരെ ബി.ടെക്കുകാര്‍ക്കും തൊഴില്‍ കിട്ടിയെന്നുവരും. എന്നാല്‍, പ്രതിവര്‍ഷം 100150 പേര്‍ക്ക് മാത്രമാണിങ്ങനെ ജോലി ലഭിക്കുക. എയ്റോസ്പേസ് എന്‍ജിനീയറിങ് റോക്കറ്റ് സാങ്കേതികവിദ്യ കൂടിയുള്ളതാണ്. ചില ഐ.ഐ.ടികളിലും തിരുവനന്തപുരത്തെ IISTയിലുമാണ് ഈ കോഴ്സുള്ളത്. മിസൈലുകള്‍, കൃത്രിമ ഉപഗ്രഹങ്ങള്‍, ഹെലികോപ്ടറുകള്‍, ഗൈ്ളഡേഴ്സ് എന്നിവയെല്ലാം എയ്റോസ്പേസിലും ഏവിയോണിക്സിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. എയര്‍ക്രാഫ്റ്റുകളെക്കുറിച്ച് മാത്രമുള്ള പഠനമാണ് എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ്.

  • കേരളത്തില്‍ കെമിക്കല്‍ എന്‍ജിനീയറിങ് കോഴ്സുണ്ടല്ലോ?ഇതിലെ സാധ്യതകള്‍ എത്രമാത്രമാണ്?

ഇന്ത്യയില്‍ മുഴുവനായി ഈ ബ്രാഞ്ചിന് 8707 സീറ്റുകള്‍ മാത്രമേയുള്ളൂ. കേരളത്തില്‍ തൃശൂര്‍ എന്‍ജിനീയറിങ് കോളജ്, കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജ്, കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലാണ് കെമിക്കല്‍ എന്‍ജിനീയറിങ്ങുള്ളത്. കെമിക്കല്‍ ഇന്‍ഡസ്ട്രിയല്‍ പ്ളാന്‍റുകളുടെ രൂപകല്‍പന, മെയിന്‍റനന്‍സ്, കെമിക്കല്‍ വേസ്റ്റ് മാനേജ്മെന്‍റ്, കെമിക്കല്‍ റീസൈക്ളിങ് ടെക്നോളജി, ഡിറ്റര്‍ജന്‍റ്, പെയിന്‍റ്, ഫെര്‍ട്ടിലൈസര്‍ വ്യവസായം എന്നീ മേഖലകളില്‍ വന്‍തോതില്‍ ആവശ്യത്തിന് വിദഗ്ധരെ ഇപ്പോഴും കിട്ടാനില്ല. വിദേശങ്ങളിലും വന്‍തോതില്‍ ജോലിസാധ്യതയുണ്ട്. തൃശൂര്‍ എന്‍ജിനീയറിങ് കോളജില്‍ ഇപ്പോള്‍ M.Tech കെമിക്കല്‍ എന്‍ജിനീയറിങ് പഠിക്കാനും സൗകര്യമുണ്ട്.

  • മൈനിങ് എന്‍ജിനീയറിങ്, പെട്രോളിയം എന്‍ജിനീയറിങ് തുടങ്ങിയ കോഴ്സുകളുടെ പരസ്യം പത്രങ്ങളില്‍ വരുന്നുണ്ടല്ലോ. ഈ കോഴ്സുകള്‍ ജോലി ഉറപ്പാക്കുമോ?

പേരുകള്‍പോലെ അത്ര സുഖകരമല്ല ഈ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശം. മൈനിങ് എന്‍ജിനീയറിങ്ങിന് ഇന്ത്യയിലാകെ 1172 സീറ്റുകളാണുള്ളത്. ഏറ്റവും കൂടുതല്‍ കോളജുകള്‍ മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. പെട്രോളിയത്തിന് മൂന്ന് പ്രധാന സര്‍വകലാശാലകള്‍തന്നെ ഇന്ത്യയിലുണ്ട്. ഇവിടെ ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനും സൗകര്യമുണ്ട്. ഈ രണ്ട് കോഴ്സുകളും കേരളത്തിലില്ല. കര്‍ണാടകയിലും മറ്റും പ്രവേശം വാങ്ങുന്നവര്‍ കോളജിന്‍െറ അംഗീകാരവും പ്ളേസ്മെന്‍റ് സ്ഥിതിവിവരക്കണക്കുകളും പരിശോധിച്ചുവേണം പ്രവേശം നേടാന്‍. പഠിച്ചിറങ്ങുന്ന മിടുക്കര്‍ക്ക് ഇന്ത്യയില്‍ത്തന്നെ വന്‍ ജോലിസാധ്യതയുണ്ട്. മൈനുകള്‍, ഗെയ്ല്‍, എച്ച്.പി.സി.എല്‍, കോള്‍ ഇന്ത്യ, ആര്‍സിലര്‍ മിറ്റല്‍, കോണ്‍കോള, കോപ്പര്‍ മൈന്‍സ് എന്നീ വന്‍ കമ്പനികളാണ് ഈ മേഖലയിലെ തൊഴില്‍ദാതാക്കള്‍.
പെട്രോളിയം സര്‍വകലാശാലകളിലും ഐ.എസ്.എം ധന്‍ബാദിലും എം.ടെക്കില്‍ ഓപണ്‍ കാസ്റ്റ് മൈനിങ്, റോക്ക് എക്സ്കവേഷന്‍ എന്‍ജിനീയറിങ്, മൈന്‍ പ്ളാനിങ് ആന്‍ഡ് ഡിസൈന്‍, ജിയോമാറ്റിക് എന്‍ജിനീയറിങ് എന്നിവ സ്പെഷലൈസ് ചെയ്യാന്‍ കഴിയും.

 

  • ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, ബയോടെക്നോളജി, പോളിമര്‍ എന്‍ജിനീയറിങ് എന്നിവയുടെ ഉപരിപഠന സാധ്യതയും തൊഴില്‍സാധ്യതയും എത്രത്തോളമാണിപ്പോള്‍?

തൃക്കാക്കരയിലെ മോഡല്‍ എന്‍ജിനീയറിങ് കോളജിലാണ് ആദ്യമായി ബയോമെഡിക്കല്‍ എന്‍ജിനീയറിങ് കോഴ്സ് തുടങ്ങുന്നത്. കൊടകര സഹൃദയ കോളജിലും പിന്നീട് ഈ കോഴ്സ് തുടങ്ങി. ജോലിയുടെയും ഉപരിപഠനത്തിന്‍െറയും ചില പ്രശ്നങ്ങള്‍ ഒഴിവാക്കാനായി ഇലക്ട്രോണിക് ആന്‍ഡ് ബയോമെഡിക്കല്‍ എന്‍ജിനീയറിങ് എന്നാക്കിക്കൊണ്ട് CUSAT കോഴ്സ് പരിഷ്കരിക്കുകയുണ്ടായി. ബയോടെക്നോളജി കോഴ്സുകള്‍ ഒരിക്കലും ചെന്നൈ ഐ.ഐ.ടിയുടെ ഇന്‍റഗ്രേറ്റഡ് കോഴ്സിന് തുല്യമാകില്ല. ബയോടെക്നോളജി അടിസ്ഥാനപരമായി ഒരു റിസര്‍ച് ആന്‍ഡ് ഡെലപ്മെന്‍റ് വിഷയമാണ്. ഉപരിപഠന സാധ്യത ഇന്ത്യയില്‍ അത്ര വിശാലമല്ല. ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി ഉള്‍പ്പെടെ മികച്ച 20 സര്‍വകലാശാലകളില്‍ എം.എസ്സി ബയോടെക്നോളജി, എം.ഫില്‍, പിഎച്ച്.ഡി സൗകര്യമുണ്ടെന്നുള്ള കാര്യംകൂടി അറിയണം. എന്നാല്‍, ലോകത്ത് ഏറ്റവും കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ നടക്കുന്ന ഈ മേഖലയിലെ മികച്ച ജോലികളെല്ലാം പിഎച്ച്.ഡി കഴിഞ്ഞവര്‍ക്കാണ് ലഭിക്കാറുള്ളത്. എം.എസ്സി ബയോടെക്നോളജിക്കാരും ധാരാളമായി പിഎച്ച്.ഡിയിലേക്കും തുടര്‍ന്ന് ബയോകോണ്‍ പോലുള്ള വന്‍കിട കമ്പനികളില്‍ സയന്‍റിസ്റ്റായി എത്തുന്നു. എന്നാല്‍, ബി.ടെക് കഴിഞ്ഞവര്‍ക്ക് ലാബ് മാനേജര്‍, ഇന്‍ഫര്‍മേഷന്‍/ക്ളിനിക്കല്‍ അനലിസ്റ്റ്, റിസര്‍ച് ടെക്നീഷ്യന്‍, ഡാറ്റാ പ്രോസസര്‍, പ്രോട്ടോണിക് റിസര്‍ച് അസിസ്റ്റന്‍റ് എന്നീ കേഡറുകള്‍ ലഭിക്കുന്നുണ്ട്.
ഐ.ഐ.ടി ഗൊരഖ്പൂരില്‍ എം.ടെക് ഇന്‍ഡസ്ട്രിയല്‍ ബയോടെക്നോളജി കോഴ്സുണ്ട്. അണ്ണാ യൂനിവേഴ്സിറ്റി, ഐ.ഐ.ടി ചെന്നൈ, ന്യൂദല്‍ഹി എന്നിവിടങ്ങളിലും പി.ജിയും തുടര്‍ന്ന് പിഎച്ച്.ഡിയും ചെയ്യാം. ചുരുക്കം എന്‍.ഐ.ടികളിലും എം.ടെക് കോഴ്സുണ്ട്. ഹിന്ദുസ്ഥാന്‍ ലിവര്‍, ഹൈബ്രിഡ് സീഡ്സ്, ഹിന്ദുസ്ഥാന്‍ ആന്‍റിബയോട്ടിക്സ്, ടാറ്റാ എന്‍ജിനീയറിങ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവരാണ് നമ്മുടെ രാജ്യത്തെ പ്രധാന തൊഴില്‍ദാതാക്കള്‍.
പോളിമര്‍ എന്‍ജിനീയറിങ്ങിനും ജോലിസാധ്യത ഏറെയാണിന്ന്. കാര്‍ഷികരംഗം, മെഡിക്കല്‍ രംഗം, പ്ളാസ്റ്റിക് എന്‍ജിനീയറിങ് വ്യവസായം, റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങിയവയിലെല്ലാമിന്ന് പോളിമര്‍ എന്‍ജിനീയര്‍മാരുടെ നിറസാന്നിധ്യമുണ്ട്. CUSAT, CIPET സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാസ്റ്റിക് എന്‍ജിനീയറിങ് ടെക്നോളജിയുടെ ഭുവനേശ്വര്‍ കാമ്പസ് എന്നിവിടങ്ങളില്‍ എം.ടെക്, എം.എസ്സി, പിഎച്ച്.ഡി എന്നിവ ചെയ്യാന്‍ കഴിയും. കാമ്പസ് പ്ളേസ്മെന്‍റ് ലഭിക്കാത്തവര്‍ക്ക് CIPETതല പി.ജി ഡിപ്ളോമ ജോലി ഉറപ്പാക്കും.

  • കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബ്രാഞ്ചുകള്‍ ഇക്കാലത്ത് വിശ്വസിച്ചെടുക്കാമോ?ജോലി ലഭിക്കുമോ? ഉപരിപഠന മേഖല എത്രമാത്രം?

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ ഡിസൈനും ഡെവലപ്മെന്‍റുമാണ് പ്രധാനം. കമ്പ്യൂട്ടേഷനല്‍ ആപ്ളിക്കേഷനാണ് ഈ മേഖലയുടെ പ്രത്യേകത. അല്‍ഗോരിതവും അഡാന്‍സ്ഡ് മാത്തമാറ്റിക്സും ഉപയോഗിച്ചുകൊണ്ടുള്ള പുതിയ സോഫ്റ്റ്വെയറുകളും ഹാര്‍ഡ്വെയറുകളും രൂപകല്‍പന ചെയ്യുന്നവരാണ് കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാര്‍. എന്നാല്‍, ഐ.ടി വിദഗ്ധര്‍ ഈ സോഫ്റ്റ്വെയറുകളുടെ വൈവിധ്യമാര്‍ന്ന ഉപയോഗം നടപ്പാക്കുന്നവരാണ്. നിലവില്‍ ലഭ്യമായ ഓപറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിച്ച് മികച്ച നെറ്റ്വര്‍ക്കും സെക്യൂരിറ്റിയും കണ്ടെത്തുകയാണ് ഐ.ടി പ്രഫഷനലുകള്‍ ചെയ്യുന്നത്. ഡാറ്റാബേസ് അഡ്മിനിസ്ട്രേഷനും ഇവരുടെ മേഖലയാണിന്ന്. കേരളത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സിന് മാത്രം 6500 സീറ്റുകളും ഐ.ടിക്ക് 2955 സീറ്റുകളുമാണുള്ളത്.

  • കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രികള്‍ചര്‍ എന്‍ജിനീയറിങ്, ഡെയറി ടെക്നോളജി എന്നീ കോഴ്സുകളുടെ സാധ്യതകൂടി പറയാമോ?

ഇന്ത്യയില്‍ 27 കാര്‍ഷിക സര്‍വകലാശാലകളുണ്ട്. ഇവയില്ലൊം കൂടി ബി.ടെക് അഗ്രികള്‍ചര്‍ എന്‍ജിനീയറിങ്ങിന് 738 സീറ്റുകളാണുള്ളത്. കേരളത്തിലാകട്ടെ 46 മാത്രവും. ക്രോപ് പ്രൊഡക്ഷന്‍ ടെക്നോളജി, സോയില്‍ സയന്‍സ്, ഫാം ഇംപ്ളിമെന്‍റ്സ് ആന്‍ഡ് മെഷിനറി, പ്രിന്‍സിപ്പ്ള്‍ ഓഫ് ഫുഡ് എന്‍ജിനീയറിങ്, ഇറിഗേഷന്‍ എന്‍ജിനീയറിങ് എന്നിവയാണ് പഠനശാഖകള്‍. പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം ജോലി ലഭിക്കുന്നുവെന്നാണ് അറിവ്. സര്‍ക്കാര്‍ സര്‍വീസിലും ഇവര്‍ക്ക് ജോലി ലഭിക്കും.
എം.ടെക് കോഴ്സില്‍ പരിശീലനം കൊടുക്കുന്ന ധാരാളം കാര്‍ഷിക സര്‍വകലാശാലകളുണ്ട്. ധര്‍വാദിലെ യൂനിവേഴ്സിറ്റി ഓഫ് അഗ്രികള്‍ചര്‍ സയന്‍സ്, ഹൈദരാബാദിലെ ആചാര്യ എന്‍ജി. രംഗ അഗ്രികള്‍ചറല്‍ യൂനിവേഴ്സിറ്റി, തമിഴ്നാട് അഗ്രികള്‍ചറല്‍ യൂനിവേഴ്സിറ്റി, ന്യൂദല്‍ഹിയിലെ ഗുരുഗോവിന്ദ ഇന്ദ്രപ്രസ്ഥ യൂനിവേഴ്സിറ്റി എന്നിവക്കുപുറമെ സിക്കിമിലുള്ള സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയായ കോളജ് ഓഫ് അഗ്രികള്‍ചര്‍ എന്‍ജിനീയറിങ് ആന്‍ഡ് പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്നോളജി എന്ന സ്ഥാപനത്തിലും എം.ടെക് ഉണ്ട്. ഫാം മെഷീനറി ആന്‍ഡ് പവര്‍ എന്‍ജിനീയറിങ്, സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍, ഫാം പവര്‍ മെഷീനറി എന്നിവയാണ് സ്പെഷലൈസേഷനുകള്‍. ഡെയറി ടെക്നോളജി പഠിച്ചിറങ്ങുന്നവര്‍ക്കും വന്‍ തൊഴില്‍സാധ്യതയുണ്ടിപ്പോള്‍. ഹരിയാനയിലെ കര്‍ണാലിലുള്ള നാഷനല്‍ ഡെയറി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ടെക് ചെയ്യാം.

കടപ്പാട് : സത്താര്‍ ശ്രീകാര്യം

അവസാനം പരിഷ്കരിച്ചത് : 10/22/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate