অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അദ്ധ്യാപക വിഭാഗം

അധ്യാപകന്‍

പഠിപ്പിക്കുന്നയാള്‍ അഥവാ അധ്യാപനം നടത്തുന്നയാള്‍. അധ്യാപകന്‍ വിദ്യാഭ്യാസത്തിന്റെ മര്‍മപ്രധാനമായ ഒരു ഘടകമാണ്.

ലോകചരിത്രത്തിന്റെ പ്രാരംഭത്തില്‍ അധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല. തന്മൂലം അന്ന് അധ്യാപകര്‍ എന്ന ഒരു പ്രത്യേകവര്‍ഗം ഉണ്ടായിരുന്നില്ല. പൌരോഹിത്യവും അധ്യാപനവും ഒരുമിച്ചു കൊണ്ടുപോവുകയായിരുന്നു അന്നത്തെ സമ്പ്രദായം. പുരാതന യഹൂദ പുരോഹിതന്മാര്‍ ഇതിന് ദൃഷ്ടാന്തമാണ്. പ്രാചീന ഈജിപ്തില്‍ രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസാര്‍ഥം ചില ഉദ്യോഗസ്ഥന്മാരെ പ്രത്യേകം നിയോഗിച്ചിരുന്നു. സ്പാര്‍ട്ടായില്‍ തിരഞ്ഞെടുക്കപ്പെട്ട ചില പൌരന്മാരാണ് അധ്യാപനം നടത്തിയിരുന്നത്. എന്നാല്‍ ആഥന്‍സില്‍ തദ്ദേശീയര്‍ക്കു പുറമേ വിദേശീയരും അടിമകളും അത് നിര്‍വഹിച്ചിരുന്നു. പ്രതിഫലം വാങ്ങിക്കൊണ്ട് ആദ്യമായി അധ്യാപനം നടത്തിയിരുന്നത് ആഥന്‍സിലെ സോഫിസ്റ്റുകളാണ്. ആധ്യാത്മികകാര്യത്തിന് പ്രാധാന്യം കല്പിച്ചിരുന്ന പ്രാചീനജനത മതപുരോഹിതന്മാരെ അധ്യാപകരായി അംഗീകരിച്ചു. ബുദ്ധന്‍, ക്രിസ്തു, മുഹമ്മദ്നബി മുതലായ മഹാന്മാര്‍ അധ്യാപകന്മാരായിരുന്നു. ആദിമവര്‍ഗക്കാരില്‍ പല കൂട്ടരിലും പ്രത്യേകം അധ്യാപകവിഭാഗം ഇല്ലായിരുന്നു. കുടുംബത്തിലെ പുരുഷന്മാര്‍ തൊഴിലും ഭാഷയും അഭ്യസിപ്പിക്കുക എന്നതായിരുന്നു അവര്‍ക്കിടയിലെ പതിവ്. മധ്യകാലഘട്ടത്തില്‍ പാശ്ചാത്യരാജ്യങ്ങളില്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്നത് ക്രൈസ്തവ പുരോഹിതന്മാരായിരുന്നു. നവോത്ഥാനത്തോടുകൂടി അതുവരെ പുരോഹിതന്മാരുടെ കുത്തകയായിരുന്ന അധ്യാപനകര്‍മം മറ്റുള്ളവരും ഏറ്റെടുത്തു തുടങ്ങി. അന്ന് മുതല്‍ക്കാണ് യൂറോപ്പില്‍ ഒരു പ്രത്യേക അധ്യാപകവര്‍ഗം ഉരുത്തിരിഞ്ഞുവന്നത്.

ഇന്ത്യയില്‍ പണ്ട് ഗുരുകുലവിദ്യാഭ്യാസമാണ് നിലവിലുണ്ടായിരുന്നത്. അധ്യാപനം നടത്തിയിരുന്നവര്‍ ഋഷികളും ഋഷിതുല്യരുമായിരുന്നു. ആധ്യാത്മികാചാര്യന്‍മാരായിരുന്ന അവര്‍ തന്നെയാണ് അധ്യേതാക്കള്‍ക്കു ഭൌതികവിദ്യാഭ്യാസവും നല്കിയിരുന്നത്. വിദ്യാഭ്യാസത്തിന്റെ പരമലക്ഷ്യം അധ്യാത്മജ്ഞാനമാണെന്നും വിജ്ഞാനം അതിലേക്കുള്ള മാര്‍ഗങ്ങളാണെന്നും വിശ്വസിക്കപ്പെട്ടിരുന്നതുകൊണ്ടാണ് ആധ്യാത്മികാചാര്യന്മാരെ അധ്യാപകരായി സമൂഹം അംഗീകരിച്ചത്. ഇന്ത്യയില്‍ ബൌദ്ധ-ജൈനകാലഘട്ടത്തില്‍ ഭൌതികവിദ്യാഭ്യാസം നിര്‍വഹിക്കുന്നതിന് ഒരു പ്രത്യേക വര്‍ഗംതന്നെ ഉടലെടുത്തു. നളന്ദ, തക്ഷശില മുതലായവ ബൌദ്ധകാലഘട്ടത്തിലെ വിഖ്യാത വിദ്യാഭ്യാസകേന്ദ്രങ്ങളായിരുന്നു. ഇന്ത്യയില്‍ മുഗള്‍ഭരണകാലത്ത് മദ്രസകളില്‍ മതപുരോഹിതന്മാരും മതപണ്ഡിതന്മാരും അധ്യാപനം നടത്തിയിരുന്നു. ശില്പകലയും ഇതര കലകളും പ്രായോഗിക പരിശീലനത്തിലൂടെ വിദഗ്ധന്‍മാരില്‍നിന്ന് അഭ്യസിക്കുവാന്‍ കളം ഒരുക്കിയത് മതശാലകളാണ്. എങ്കിലും വിദ്യാഭ്യാസം സാര്‍വത്രികമായിരുന്നില്ല. അതു സാര്‍വത്രികമായതോടെയാണ് 'അധ്യാപകന്‍' എന്ന ഒരു പുതിയ വര്‍ഗം പ്രത്യേകമായി രൂപംകൊണ്ടത്. ക്രമേണ ഒരു അധ്യാപകന്‍ മാത്രമുള്ള പാഠശാലകള്‍ ആവിര്‍ഭവിച്ചു. കുടിപ്പള്ളിക്കൂടങ്ങള്‍ അഥവാ എഴുത്തുപള്ളികള്‍ എന്നാണ് കേരളത്തില്‍ അവയെ വിളിച്ചിരുന്നത്. ആശാന്‍ അഥവാ എഴുത്തശ്ശന്‍ (എഴുത്തച്ഛന്‍) എന്ന പേരില്‍ അധ്യാപകന്‍ അറിയപ്പെട്ടിരുന്നു. വിദ്യാഭ്യാസത്തിനായി കുട്ടികള്‍ അധികം വന്നുതുടങ്ങിയതോടെ ബഹ്വധ്യാപകവിദ്യാലയങ്ങള്‍ സ്ഥാപിതങ്ങളായി. അങ്ങനെ അധ്യാപകസമൂഹവും വികസിതമായി.

അധ്യാപക പദവി.

അധ്യാപകനു സമൂഹം നല്കിയിരുന്ന സ്ഥാനം, പരിവര്‍ത്തന വിധേയമായിക്കൊണ്ടിരിക്കുന്നു. ജപ്പാനില്‍ ആദ്യകാലത്ത് അധ്യാപകന് വലിയ ബഹുമാന്യപദവിയുണ്ടായിരുന്നു. പാശ്ചാത്യദേശത്തെ ആദ്യകാലാധ്യാപകന്മാരായ സോഫിസ്റ്റുകള്‍ക്ക് അത്രമാത്രം പൂജ്യപദവി കല്പിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് ഭരണത്തിനുമുമ്പ് ചൈനയില്‍ അധ്യാപകന്റെ സ്ഥാനം ഏറ്റവും താഴ്ന്നപടിയില്‍ ആയിരുന്നു. ഭാരതത്തില്‍ അധ്യാപകന്‍ എല്ലാവര്‍ക്കും മാന്യനായിരുന്നു. പരമ്പരാഗതവിശ്വാസത്താല്‍ ആ പദവി നിലനിന്നുപോരുകയും ചെയ്തു. അന്ന് സാമ്പത്തികനില പദവിനിര്‍ണയിക്കുന്നതിനുള്ള ഘടകമായിരുന്നില്ല. പിന്നീട് സാമൂഹികപരിവര്‍ത്തനം മൂലം, വരുമാനം ഒരുവന്റെ പദവി നിശ്ചയിക്കുന്ന സുപ്രധാന ഘടകമായിത്തീര്‍ന്നു. സാര്‍വത്രിക നിര്‍ബന്ധിത വിദ്യാഭ്യാസത്തിന്റെ വികസനം വിദ്യാഭ്യാസത്തില്‍ അടിസ്ഥാനപരമായ പല വ്യതിയാനങ്ങള്‍ വരുത്തി. പ്രാഥമികതലത്തില്‍ വളരെയധികം അധ്യാപകരെ വേണ്ടിവന്നതിനാല്‍ കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയുള്ള വ്യക്തികളെ പ്രാഥമികാധ്യാപകരായി നിയമിക്കേണ്ടിവന്നു. തുച്ഛശമ്പളക്കാരായ ഇവരുടെ പദവി തന്മൂലം സമൂഹത്തില്‍ താഴുവാനിടയായി. സാമ്പത്തികാടിസ്ഥാനത്തില്‍ പ്രാഥമികാധ്യാപകരില്‍ ഭൂരിഭാഗം പേരും നിമ്നവിഭാഗത്തില്‍ (lower class) പെട്ടവരും, സെക്കണ്ടറി അധ്യാപകര്‍ ഉന്നതനിമ്നവിഭാഗം (upper lower class), നിമ്നമധ്യവിഭാഗം (lower middle class) എന്നിവയില്‍പെട്ടവരും, സര്‍വകലാശാലാധ്യാപകര്‍ ഉന്നത-മധ്യവിഭാഗം (upper middle class), നിമ്ന-ഉന്നതവിഭാഗം (lower upper class) എന്നിവയില്‍പ്പെട്ടവരും ആണെന്ന് കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ഈ അടിസ്ഥാനത്തില്‍ ഹൈസ്കൂള്‍ അധ്യാപകരെയും സര്‍വകലാശാലാധ്യാപകരെയും ഈ പദവി ഭ്രംശം സാരമായി ബാധിച്ചില്ലെന്നു പറയാം. അധ്യാപകപദവി ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത ഇന്ന് ഇന്ത്യാ ഗവണ്‍മെന്റിനു ബോധ്യമായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ 1959 മുതല്‍ രാഷ്ട്രത്തിലെ വിവിധഭാഗങ്ങളില്‍നിന്നും തിരഞ്ഞെടുത്ത അധ്യാപകര്‍ക്ക് ദേശീയ അവാര്‍ഡ് നല്കിവരുന്നു. തുടര്‍ന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും അധ്യാപകര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തി. അധ്യാപകപരിശീലനഗവേഷണ-ദേശീയസമിതി, 1963 മുതല്‍ അധ്യാപകര്‍ക്കായി പ്രബന്ധമത്സരം നടത്തിവരുന്നു. വര്‍ഷംതോറും സെപ്. 5-ന് ദേശീയ അധ്യാപകദിനമായി ആചരിക്കുന്നു. ഈ സംരംഭങ്ങള്‍ സമൂഹത്തില്‍ അധ്യാപകന്റെ പദവി ഉയര്‍ത്തുന്നതിനുവേണ്ടി ആവിഷ്കരിച്ചിട്ടുള്ളവയാണ്. വിദ്യാലയങ്ങളില്‍ ആരോഗ്യപരമായ പഠനാന്തരീക്ഷം സൃഷ്ടിക്കുകയും ബാഹ്യവും സാമൂഹികവുമായ പ്രതിലോമശക്തികളില്‍ നിന്ന് വിദ്യാഭ്യാസത്തെ ആരോഗ്യപരമായ അന്തരീക്ഷത്തിലേക്ക് മാറ്റുകയും ചെയ്യുന്നതിനും അദ്ധ്യാപകപദവിയുടെ മേന്മ വര്‍ധിപ്പിക്കേണ്ടതാവശ്യമാണ്. യു.ജി.സി.യുടെ ശിപാര്‍ശകള്‍ നടപ്പിലാക്കിയത് കലാശാലാധ്യാപകരുടെ പദവി ഉയര്‍ത്തുന്നതിന് സഹായകരമായി ഭവിച്ചിട്ടുണ്ട്.

പരിശീലനം.

പണ്ടത്തെ ആചാര്യന്മാര്‍ അസാധാരണധിഷണാശാലികളും ബഹുമുഖപാണ്ഡിത്യമുള്ളവരും സിദ്ധന്മാരുമായിരുന്നതിനാല്‍ അധ്യാപനയോഗ്യത നേടുന്ന കാര്യം പരിഗണിക്കേണ്ടതായി വന്നിരുന്നില്ല. കൂടാതെ മനുഷ്യനാര്‍ജിച്ചിരുന്ന വിജ്ഞാനത്തിന്റെ സീമകള്‍ക്ക് ഇത്ര വികാസമുണ്ടായിരുന്നില്ല. ഒരാള്‍ക്ക് അനേകം വിഷയങ്ങളില്‍ അവഗാഹം നേടാന്‍ അത്ര വിഷമമില്ലായിരുന്നു. അതിനാല്‍ അധ്യാപകന്റെ യോഗ്യത ഒരു വലിയ പ്രശ്നമായിരുന്നില്ല. എന്നാല്‍ വിദ്യാര്‍ഥികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുകയും വിജ്ഞാനമണ്ഡലത്തില്‍ അഭൂതപൂര്‍വമായ വിസ്ഫോടനം സംഭവിക്കുകയും ചെയ്തതോടെ ഓരോ വിഷയവും അതില്‍ പ്രത്യേകം നൈപുണ്യമാര്‍ജിച്ചവര്‍തന്നെ പഠിപ്പിക്കേണ്ടതാണെന്ന നില വന്നുചേര്‍ന്നു. അപ്പോള്‍ ഈ നൈപുണ്യമാര്‍ജിക്കല്‍ അധ്യാപകന്റെ അവശ്യയോഗ്യതയായി പരിഗണിക്കേണ്ടിവന്നു. വിവിധഘട്ടങ്ങള്‍ക്കനുസരിച്ച് പ്രൈമറി, സെക്കണ്ടറി, സര്‍വകലാശാല എന്നീ തലങ്ങളിലെ അധ്യാപകര്‍ക്കുവേണ്ട സാമാന്യ വിദ്യാഭ്യാസ യോഗ്യതകളും പ്രത്യേക യോഗ്യതകളും ഇന്നവയെല്ലാമെന്ന് തിട്ടപ്പെടുത്തി. പ്രൈമറി അധ്യാപകന്റെ സാമാന്യവിദ്യാഭ്യാസയോഗ്യത എസ്.എസ്.എല്‍.സി.യും അധ്യാപനയോഗ്യത ടി.ടി.സി. യുമാണ്. സെക്കണ്ടറി അധ്യാപകന് സര്‍വകലാശാലാബിരുദവും ബി.എഡും ഉണ്ടായിരിക്കണം. സര്‍വകലാശാലാധ്യാപകന്‍ മാസ്റ്റര്‍ ബിരുദധാരിയും എം.ഫിലോ, ഗവേഷണബിരുദമോ ഉള്ളവരോ ദേശീയ/സംസ്ഥാന യോഗ്യതാ നിര്‍ണയ പരീക്ഷയില്‍ വിജയം നേടിയവരോ ആയിരിക്കണം. നോ: അധ്യാപക വിദ്യാഭ്യാസം

സ്വഭാവ യോഗ്യത.

ആധുനികവിദ്യാഭ്യാസം ഒരു സാമൂഹിക പ്രവര്‍ത്തനമാണ്. ഏതു സമൂഹത്തിന്റെയും പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകം അതിന്റെ നേതൃത്വമാണല്ലോ. അനേകം കുട്ടികളുള്ള ക്ളാസ് എന്ന സമൂഹത്തിന്റെ നേതാവാണ് അധ്യാപകന്‍. ആകയാല്‍ ക്ളാസ് പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത മിക്കവാറും അധ്യാപകന്റെ നേതൃത്വത്തെ ആശ്രയിച്ചിരിക്കുന്നു.

സ്വേച്ഛാധിപതി (autocrat), ജനായത്തവിശ്വാസി (democrat), ഉദാസീനന്‍ (laissez) എന്നിങ്ങനെ അധ്യാപകര്‍ മൂന്നു വിധത്തിലാണ്. ഇവരില്‍വച്ച് ജനായത്തരീതികള്‍ അവലംബിച്ച് അധ്യാപനം നടത്തുന്ന അധ്യാപകന്റെ ക്ളാസ്സിലാണ് വിദ്യാഭ്യാസത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം ഉണ്ടാവുക എന്ന് നിരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു. അതിനാല്‍ പഴയ കാലത്തുണ്ടായിരുന്ന ഒരുതരം ഭീകരത്വം ഉപേക്ഷിച്ച് കുട്ടികളെ സ്നേഹിച്ചും അവരുടെ കഴിവുകളെ മാനിച്ചും അവരിലുള്ള ന്യൂനതകളില്‍ അനുഭാവം ഉള്‍ക്കൊണ്ടും അധ്യാപനം ചെയ്യുവാനുള്ള കഴിവ് അധ്യാപകന്റെ ഒരു യോഗ്യതയായി (അലിഖിത നിയമപ്രകാരം) അംഗീകരിക്കപ്പെട്ടിരിക്കയാണ്.

ചുമതലകള്‍.

അധ്യാപകന്റെ കര്‍ത്തവ്യങ്ങള്‍ പലതാണ്. വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവും സാമ്പത്തികവും സാമൂഹികവും ജാതിപരവും മതപരവും ആയ പരിഗണനകള്‍ കൂടാതെ അവരോട് നിഷ്പക്ഷമായി പെരുമാറണം. ഓരോ വിദ്യാര്‍ഥിയുടെയും വ്യക്തിത്വ വ്യത്യാസത്തെ കണക്കിലെടുത്ത് ആവശ്യങ്ങള്‍ക്കനുസരണമായി പ്രവര്‍ത്തിച്ച് ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി, ബുദ്ധിപരവും സര്‍ഗാത്മകവും ആത്മപ്രകാശനപരവുമായ സിദ്ധികള്‍ പുഷ്ടിപ്പെടുത്തുന്നതിന് അവരെ പ്രോത്സാഹിപ്പിക്കണം. രക്ഷാകര്‍ത്താക്കളുടെ അടിസ്ഥാനോത്തരവാദിത്വത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത് അവരോട് സഹകരിച്ച് ഓരോ വിദ്യാര്‍ഥിയുടെയും സ്വഭാവ രൂപവത്കരണത്തിന് ശ്രമിക്കണം.

അക്രമണാസക്തി, കലഹപ്രിയം, അപക്വവ്യക്തിത്വം ഇവയുള്ള അധ്യാപകന്‍ തന്റെ കീഴില്‍ ശിക്ഷണത്തിന് വിധേയരാകുന്നവരുടെ മാനസിക വളര്‍ച്ചയെ മുരടിപ്പിക്കുന്നു. ധൈര്യം, ഭാവന, അച്ചടക്കം, സഹിഷ്ണുത, ക്ഷമാശീലം, സമര്‍പ്പണമനോഭാവം, കര്‍ത്തവ്യബോധം, സ്വയം ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ച നില സ്വീകരിക്കല്‍ എന്നിവയില്‍ നിപുണനായ അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് അനുകരണീയമായ മാതൃകയായിത്തീരുന്നു. നിലവിലുള്ള കാലഘട്ടത്തിന്റെ സവിശേഷതകളെ കണക്കിലെടുത്തുകൊണ്ട് അധ്യാപകന്‍ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്. സമൂഹത്തിന്റെ ഉന്നതിക്ക് നിദാനമായ കാര്യങ്ങള്‍ തന്റെ കഴിവനുസരിച്ച് സമര്‍പ്പണമനോഭാവത്തോടെ ചെയ്യാനുള്ള സന്നദ്ധത അദ്ദേഹത്തിന് ഉണ്ടായിരിക്കണം. ജനാധിപത്യത്തെ കാത്തു ശക്തിപ്പെടുത്തുകയും പൌരന്മാരെ സ്വാശ്രയശീലമുള്ളവര്‍ ആക്കുകയുമാണ് ആധുനികഭരണസംവിധാനത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യങ്ങള്‍. ഈ ലക്ഷ്യപ്രാപ്തിക്കു വേണ്ടതായ അറിവും വൈദഗ്ധ്യവും ജനലക്ഷങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതിന് അധ്യാപകന്‍ മാര്‍ഗനിര്‍ദേശം നല്‍കണം. ജനായത്തസംവിധാനത്തിന്റെ ഉത്കൃഷ്ടവശങ്ങളെപ്പറ്റി അറിവും, അതിനോട് തനിക്കുള്ള കടമയെക്കുറിച്ചുള്ള യാഥാര്‍ഥ്യബോധവും അദ്ദേഹത്തിന് ഉണ്ടായിരിക്കണം. ലോകജനതയോടും അവരുടെ സംസ്കാരത്തോടും സഹാനുഭൂതി പ്രകടിപ്പിച്ച് രാഷ്ട്രങ്ങളിലെ ജനകോടികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനുംവേണ്ടി പ്രവര്‍ത്തിച്ച് ഏകലോകചിന്താഗതി വളര്‍ത്തിയെടുക്കാനും അധ്യാപകര്‍ സദാസന്നദ്ധരായിരിക്കണം.

അധ്യാപക വിദ്യാഭ്യാസം

അധ്യാപനയോഗ്യത നേടുന്നതിനുള്ള പരിശീലനം. പ്രാചീനകാലങ്ങളില്‍ പണ്ഡിതന്മാര്‍ (ഗുരുക്കന്മാര്‍) വിദ്യ അര്‍ഥിക്കുന്നവര്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുക എന്ന രീതിയിലായിരുന്നു അധ്യാപനം നടന്നിരുന്നത്. സാമൂഹികപരിവര്‍ത്തനം വിദ്യാഭ്യാസം കൂടുതല്‍ വ്യാപകമാക്കുകയും വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു. അതോടുകൂടി കൂടുതല്‍ അധ്യാപകരെയും ആവശ്യമായി വന്നു. അധ്യാപനം ഒരു തൊഴിലായി മാറുകയും തുടര്‍ന്ന് തൊഴിലില്‍ പരിശീലനത്തിന്റെ ആവശ്യകത ബോധ്യമാകുകയും ചെയ്തു. അധ്യാപനം ക്രമേണ കലയും ശാസ്ത്രവുമായി ഉയര്‍ന്നതോടെ ചില നിയമങ്ങളും പ്രവിധികളും അനുവര്‍ത്തിക്കേണ്ടതായി വന്നു. അങ്ങനെ വിദ്യാഭ്യാസപ്രക്രിയയെപ്പറ്റിയുള്ള പഴയ ചിന്താഗതിക്ക് സ്ഥായിയായ മാറ്റം സംഭവിച്ചതോടുകൂടി അധ്യാപകവിദ്യാഭ്യാസം അനിവാര്യമായിത്തീര്‍ന്നു.

ഭാരതത്തില്‍.

19-ാം ശ.-ത്തോടെയാണ് അധ്യാപക വിദ്യാഭ്യാസത്തിന് ഭാരതത്തില്‍ പ്രാധാന്യം സിദ്ധിച്ചത്. 1826 ല്‍ മദ്രാസ് ഗവര്‍ണറായിരുന്ന സര്‍ തോമസ് മണ്‍ട്രോയാണ് അധ്യാപകര്‍ക്ക് പരിശീലനം ലഭിച്ചിരിക്കണമെന്ന നിര്‍ദേശം ആദ്യമായി മുന്നോട്ടു വച്ചത്. വിദ്യാഭ്യാസപുരോഗതിക്കാധാരം മെച്ചപ്പെട്ട യോഗ്യതകളുള്ള സുശിക്ഷിതരായ അധ്യാപകരാകയാല്‍ അവരെ പരിശീലിപ്പിക്കുന്നതിന് മദ്രാസ് പ്രസിഡന്‍സിയില്‍ ഒരു കേന്ദ്രവിദ്യാലയം സ്ഥാപിക്കണമെന്ന് അദ്ദേഹം ശിപാര്‍ശ ചെയ്തു. കാലക്രമേണ മദ്രാസ്, ബോംബെ, കല്‍ക്കട്ട എന്നീ പ്രവിശ്യാ സംസ്ഥാനങ്ങളില്‍ അധ്യാപകരെ പരിശീലിപ്പിക്കാന്‍ ട്രെയിനിങ് സ്കൂളുകള്‍ സ്ഥാപിതമായി. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ 1853-ല്‍ അധ്യാപകപരിശീലനത്തിനായി ഒരു ഇംഗ്ളീഷ് നോര്‍മല്‍ ക്ളാസ് ആരംഭിച്ചു. അധ്യാപകരെ പരിശീലിപ്പിക്കുവാനായി ഭാരതത്തിലെ എല്ലാ പ്രവിശ്യകളിലും ഉടനടി ട്രെയിനിങ് സ്കൂളുകള്‍ സ്ഥാപിക്കപ്പെടണമെന്ന് 1854-ലെ 'വുഡ്സ് ഡെസ്പാച്ചി'ല്‍ (Woods Despatch) ആവശ്യപ്പെട്ടിരുന്നു. 1857 ആയപ്പോഴേക്കും ആഗ്ര, മീററ്റ്, ബനാറസ് എന്നിവിടങ്ങളിലും ട്രെയിനിങ് സ്കൂളുകള്‍ സ്ഥാപിതമായി. 1859-ലെ ഗ്രാന്റ്-ഇന്‍-എയ്ഡ് കോഡും സ്റ്റാന്‍ലി പ്രഭുവിന്റെ 'ഡെസ്പാച്ചും' അധ്യാപകവിദ്യാഭ്യാസപുരോഗതിയില്‍ എണ്ണപ്പെടേണ്ട നാഴികക്കല്ലുകളാണ്. അധ്യാപനത്തിന് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് മാത്രമേ ഗ്രാന്റ് നല്കുകയുള്ളു എന്ന് നിശ്ചയിച്ചത് കൂടുതല്‍ നോര്‍മല്‍ സ്കൂളുകളാരംഭിക്കാന്‍ കാരണമായി.

ഹൈസ്കൂളില്‍ അധ്യാപകരാകാന്‍ സര്‍വകലാശാലാ ബിരുദം നിര്‍ബന്ധിതമാക്കിയതും ബിരുദധാരികള്‍ക്ക് പ്രത്യേക അധ്യാപനപരിശീലനം ആവശ്യമില്ലെന്ന് നിര്‍ദേശിച്ചതും അനന്തരകാലത്തെ പരിഷ്കാരങ്ങളില്‍പ്പെടുന്നു. പുതിയ അധ്യാപകരെ പരിചയസമ്പന്നരായ അധ്യാപകരുടെയോ ഹെഡ്മാസ്റ്റര്‍മാരുടെയോ മേല്‍നോട്ടത്തില്‍ കുറേക്കാലം ിശീലിപ്പിക്കുന്ന (apprenticeship) സമ്പ്രദായം ബോംബെയില്‍ പ്രചാരത്തിലിരുന്നു. സെക്കണ്ടറി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം വേണമോ എന്നത് വിവാദവിഷയമായി. ഗവണ്‍മെന്റ്-പ്രൈവറ്റ് ഭേദം കൂടാതെ ഏതൊരു സെക്കണ്ടറി സ്കൂളിലും സ്ഥിരാധ്യാപകനായി നിയമിക്കപ്പെടുന്നതിന് അധ്യാപകപരിശീലനപരീക്ഷ പാസ്സായിരിക്കണമെന്ന് 1882-ലെ വിദ്യാഭ്യാസകമ്മീഷന്‍ അസന്ദിഗ്ധമായി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ബിരുദധാരികള്‍ക്കും അല്ലാത്തവര്‍ക്കും വ്യത്യസ്തമായ പരിശീലനപദ്ധതികളും കമ്മീഷന്‍ നിര്‍ദേശിക്കുകയുണ്ടായി. 19-ാം ശ.-ത്തിന്റെ അവസാനം ഇന്ത്യയില്‍ ഒട്ടാകെ ആറു ട്രെയിനിങ് കോളജുകളും 40 ട്രെയിനിങ് സ്കൂളുകളും പ്രൈമറി അധ്യാപകപരിശീലനത്തിനു മാത്രമായുള്ള 54 സ്ഥാപനങ്ങളുമാണ് ഉണ്ടായിരുന്നത്. ഇന്നത് ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.

വിദ്യാഭ്യാസനയത്തെ സംബന്ധിച്ച ഇന്ത്യാ ഗവണ്‍മെന്റ് പ്രമേയത്തില്‍ (1904) അധ്യാപകവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ പര്യാപ്തമായ പല നിര്‍ദേശങ്ങളുമുണ്ട്. കഴിവും പരിശീലനവും നേടിയവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂ എന്നും ആര്‍ട്സ് കോളജുകളെപ്പോലെ തന്നെ ട്രെയിനിങ് കോളജുകളും പരിഗണിക്കപ്പെടണമെന്നും അധ്യാപകവിദ്യാഭ്യാസത്തില്‍ ഡിഗ്രിയോ ഡിപ്ളോമയോ നല്കുന്ന ഒരു വര്‍ഷകോഴ്സ് എല്ലാ ബിരുദധാരികള്‍ക്കും നിര്‍ബന്ധിത യോഗ്യതയാകണമെന്നും അതില്‍ നിര്‍ദേശിച്ചിരുന്നു. അധ്യാപനകലയുടെ തത്ത്വങ്ങള്‍, പ്രായോഗികാധ്യാപനത്തിലുള്ള വൈദഗ്ധ്യം ഇവ ലക്ഷ്യമാക്കി വേണം അധ്യാപകപരിശീലനം ആസൂത്രണം ചെയ്യുക എന്നും ഓരോ കോളജിനും ഓരോ പ്രാക്റ്റീസിങ് സ്കൂള്‍ ഉണ്ടായിരിക്കണമെന്നും ട്രെയിനിങ് കോളജും സമീപത്തുള്ള വിദ്യാലയങ്ങളും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തണമെന്നും ആ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

സ്വാതന്ത്യ്രപ്രാപ്തിക്കുശേഷം ഇന്ത്യ അധ്യാപകപരിശീലനം മെച്ചപ്പെടുത്താനുള്ള പല യത്നങ്ങളും ആരംഭിച്ചു. അധ്യാപകവിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണത്തില്‍ പില്ക്കാലത്തു ഗണ്യമായ വര്‍ധനവുണ്ടായി. 1965-ല്‍ 267 ട്രെയിനിങ് കോളജുകളിലായി ഏകദേശം 26,000 പേര്‍ പരിശീലനം നേടുന്നുണ്ടായിരുന്നു. യൂണിവേഴ്സിറ്റി എഡ്യൂക്കേഷന്‍ കമ്മീഷനും, സെക്കണ്ടറി എഡ്യൂക്കേഷന്‍ കമ്മീഷനും, കോഠാരി കമ്മീഷനും അധ്യാപകവിദ്യാഭ്യാസം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലാകമാനം ബിരുദധാരികള്‍ക്ക് അധ്യാപക വിദ്യാഭ്യാസത്തിനുശേഷം ബി.എഡ്. (B.Ed) ബിരുദമാണ് ഇപ്പോള്‍ നല്കിപ്പോരുന്നത്. ബി.എഡ്. കഴിഞ്ഞ് എം.എഡും, തുടര്‍ന്ന് വിദ്യാഭ്യാസത്തില്‍ ഡോക്ട്രേറ്റും (Ph.D) നേടാനുള്ള സൌകര്യങ്ങള്‍ സര്‍വകലാശാലാ ഡിപ്പാര്‍ട്ടുമെന്റുകളിലും ചില ട്രെയിനിങ് കോളജുകളിലും ഇന്നുണ്ട്. ഇവയ്ക്ക് പുറമേ നാലു റീജിയണല്‍ കോളജുകളും പ്രവര്‍ത്തിച്ചുപോരുന്നു. ഇവിടെ പ്രധാനമായും ബിരുദധാരികള്‍ക്കായുള്ള ഏകവര്‍ഷകോഴ്സും അല്ലാത്തവര്‍ക്കുള്ള നാലുവര്‍ഷകോഴ്സും നടത്തപ്പെടുന്നു. പരിശീലനം ലഭിക്കാത്ത അധ്യാപകരുടെ എണ്ണം കഴിയുന്നത്ര കുറയ്ക്കാനായി സമ്മര്‍ സ്കൂള്‍കം കറസ്പോണ്ടന്‍സ് (S.S.C.C) ഈ കേന്ദ്രങ്ങളില്‍ നടത്തുന്നു. 'റ്റീച്ചര്‍ എഡ്യൂക്കേറ്റേഴ്സി'ന്റെ അഖിലേന്ത്യാ സംഘടനയുടെ (I.A.T.E) ശ്രമഫലമായി അധ്യാപകപരിശീലനമെന്നത് അധ്യാപകവിദ്യാഭ്യാസമായി മാറ്റിക്കഴിഞ്ഞു. ട്രെയിനിങ് കോളജുകള്‍ കോളജ് ഒഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ (CTE) എന്ന പേര് സ്വീകരിച്ചു കഴിഞ്ഞു. അവയില്‍ ചിലവയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ എഡ്യൂക്കേഷന്‍ (IASE) ആയി ഉയര്‍ത്തിയിട്ടുണ്ട്. ഗവണ്‍മെന്റ് തലത്തില്‍ മാത്രമാണ് ഈ സംവിധാനം ഇപ്പോഴുള്ളത്. ഇന്റന്‍സീവ് ടീച്ചര്‍ എഡുക്കേഷന്‍ പ്രോഗ്രാം (I.T.E.P) ചില സംസ്ഥാനങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞു. യു.എസ്സുമായി സഹകരിച്ച് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ടീച്ചര്‍ എക്സ്ചേഞ്ച് പ്രോഗ്രാം എന്ന പേരില്‍ മെച്ചപ്പെട്ട പരിശീലനസൌകര്യങ്ങളും നല്കിവരുന്നു. സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും അധ്യാപകവിദ്യാഭ്യാസബോര്‍ഡുകള്‍ സംഘടിപ്പിച്ചു വരുന്നു. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളേ ഇനിയും ഇത്തരം ബോര്‍ഡുകള്‍ രൂപീകരിക്കാതെയുള്ളു. എല്ലാ തലങ്ങളിലുമുളള അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളെ (PPTTI,TTI,B.ED,LTTC,etc.) ഉള്‍പ്പെടുത്തി ഒരു അധ്യാപക വിദ്യാഭ്യാസബോര്‍ഡ് രൂപീകരിക്കേണ്ടതുണ്ട്.

കേരളത്തില്‍.

അധ്യാപകപരിശീലനത്തിനായുള്ള കേരളത്തിലെ പ്രഥമ നോര്‍മല്‍ സ്കൂള്‍ 1861-ല്‍ കണ്ണൂരിലാണ് ആരംഭിച്ചത്. തിരുവിതാംകൂര്‍ പ്രദേശത്തുള്ളവര്‍ക്ക് ഏതാനും സീറ്റുകള്‍ ആ സ്ഥാപനത്തില്‍ നീക്കിവച്ചിരുന്നു. 1868-ല്‍ തിരുവനന്തപുരത്ത് ഒരു വെര്‍ണാകുലര്‍ നോര്‍മല്‍ സ്കൂള്‍ സ്ഥാപിതമായി. തുടര്‍ന്ന് കോട്ടാറും പാലക്കാട്ടും നോര്‍മല്‍ സ്കൂളുകള്‍ സ്ഥാപിതമായി. ഒരു വര്‍ഷത്തേക്കുള്ള ഈ കോഴ്സില്‍ ചേരുന്നവര്‍ക്ക് പ്രതിമാസം മൂന്നര രൂപാവീതം സ്റ്റൈപ്പന്റ് നല്കിപ്പോന്നു. ഓരോ വിദ്യാലയത്തിലും 25 പേരിലധികം വേണ്ടെന്നും നിര്‍ദേശിച്ചിരുന്നു. 1884-ല്‍ മദ്രാസ് നോര്‍മല്‍ സ്കൂള്‍ എല്‍.ടി. ഡിഗ്രി ആരംഭിച്ചതോടെ കേരളീയര്‍ക്ക് അവിടെ സീറ്റുകള്‍ സംവരണം ചെയ്തുതുടങ്ങി. പെണ്‍കുട്ടികള്‍ക്കു മാത്രമായി 1887-ല്‍ ഒരു നോര്‍മല്‍ സ്കൂള്‍ തിരുവനന്തപുരത്തു സ്ഥാപിച്ചതും 1894-ല്‍ ഇംഗ്ളീഷ് നോര്‍മല്‍ സ്കൂള്‍ ആരംഭിച്ചതും കേരളത്തിലെ അധ്യാപക വിദ്യാഭ്യാസരംഗത്തെ പ്രധാന സംഭവങ്ങളാണ്.

ലോവര്‍ സെക്കണ്ടറി, മെട്രിക്കുലേഷന്‍, ഇന്റര്‍മീഡിയറ്റ് എന്നിവ പാസ്സായവര്‍ക്കായി മൂന്നു പ്രത്യേക ബാച്ചുകള്‍ ഇംഗ്ളീഷ് നോര്‍മല്‍ സ്കൂളില്‍ ആരംഭിച്ചു. 1895 മുതല്‍ വര്‍ഷംതോറും ബിരുദധാരികളായ നാലു പേരെവീതം സൈദാപ്പെട്ട് ട്രെയിനിങ് കോളജില്‍ സ്കോളര്‍ഷിപ്പുകളും നല്കി അയച്ച് പരിശീലിപ്പിച്ചുപോന്നു. 1904-05-ല്‍ നോര്‍മല്‍ സ്കൂളിലെ പരിശീലനകാലം രണ്ടു വര്‍ഷമായി വര്‍ധിപ്പിച്ചു. പിന്നോക്കസമുദായങ്ങളില്‍പെട്ടവര്‍ക്കു മാത്രമായി നാലു സ്പെഷ്യല്‍ നോര്‍മല്‍ സ്കൂളുകള്‍ ആരംഭിച്ചതും ഇക്കാലത്തായിരുന്നു. നോര്‍മല്‍ സ്കൂളുകള്‍ 1910 മുതല്‍ ട്രെയിനിങ് സ്കൂളുകള്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്.

1911-ലാണ് തിരുവനന്തപുരത്തെ ഗവ. ട്രെയിനിങ് കോളജ് ആരംഭിച്ചത്. അധ്യാപകരായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് മാത്രമായി 24 സീറ്റാണ് തുടക്കത്തിലുണ്ടായിരുന്നത്. കൊച്ചി പ്രദേശത്തുള്ളവര്‍ക്ക് ഏതാനും സീറ്റുകള്‍ സംവരണം ചെയ്തു പോന്നു. പരിശീലനകാലത്ത് ഡെപ്യൂട്ടേഷന്‍ അലവന്‍സും സ്റ്റൈപ്പന്റും നല്കിയിരുന്നു. നിശ്ചിതവിഷയങ്ങളില്‍ താത്ത്വികജ്ഞാനം ഉണ്ടെന്നു ബോധ്യപ്പെട്ടവരെ പ്രാക്റ്റിക്കല്‍ പരീക്ഷയ്ക്ക് വിളിച്ചിരുന്നു. കേരളത്തിലെ രണ്ടാമത്തെ ട്രെയിനിങ് കോളജ് 1945-ല്‍ തൃശൂരില്‍ സ്ഥാപിതമായി. തുടര്‍ന്ന് കോഴിക്കോട്ടും തലശ്ശേരിയിലും ട്രെയിനിങ് കോളജുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബിരുദധാരികള്‍ക്കുള്ള പരിശീലനം (B.T.) ഒരു വര്‍ഷമായും അല്ലാത്തവരുടേത് (T.T.C.) രണ്ടു വര്‍ഷമായും ക്ളിപ്തപ്പെടുത്തിയിരുന്നു. എന്നാല്‍ T.T.C. കോഴ്സിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷമായി കുറച്ചു. ഇതു പില്ക്കാലത്തു വീണ്ടും രണ്ടു വര്‍ഷമായി ഉയര്‍ത്തി.

1933-ല്‍ തിരുവിതാംകൂര്‍ വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റി റിപ്പോര്‍ട്ടില്‍, അധ്യാപകര്‍ നേരത്തെ പരിശീലനം നേടിയിരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ട്രെയിനിങ് കോളജും സ്കൂളുകളും തമ്മില്‍ മെച്ചപ്പെട്ട ബന്ധം പുലര്‍ത്തണമെന്നും കോഴ്സിന്റെ ദൈര്‍ഘ്യം രണ്ടു വര്‍ഷമാണെന്നും കമ്മിറ്റി പ്രത്യേകം നിര്‍ദേശിച്ചു. പരിശീലനം നേടാത്ത ആരെയും ഗവണ്‍മെന്റ് സ്കൂളുകളില്‍ അധ്യാപകരായി നിയമിക്കരുതെന്നും ട്രെയിനിങ്ങില്ലാത്തവരെ പ്രൈവറ്റ് സ്കൂളില്‍ രണ്ടു വര്‍ഷത്തിലധികം തുടരാന്‍ അനുവദിക്കരുതെന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. പരിശീലനം നേടിയവര്‍ക്കു മാത്രമേ അധ്യാപനത്തിനുള്ള ലൈസന്‍സ് നല്കൂ എന്നു നിശ്ചയിക്കുകയും ചെയ്തു.

1945-ലെ വിദ്യാഭ്യാസപരിഷ്കരണക്കമ്മിറ്റി തിരുവനന്തപുരം ട്രെയിനിങ് കോളജിലെ അണ്ടര്‍ ഗ്രാഡ്വേറ്റ് വിഭാഗം നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചതിനു പുറമേ 10 വര്‍ഷത്തിലധികം സര്‍വീസുള്ളവരെയും 40 വയസ്സിലധികം പ്രായമുള്ളവരെയും ട്രെയിനിങ്ങില്‍നിന്നൊഴിവാക്കാനും വ്യവസ്ഥ ചെയ്തു. രണ്ടു വര്‍ഷത്തെ കോഴ്സ് നല്കി ഗ്രാഡ്വേറ്റുകള്‍ക്ക് ബി.എഡ്. ബിരുദം നല്കാനും എം.എഡ്. കോഴ്സ് സമാരംഭിക്കാനും കമ്മിറ്റി നിര്‍ദേശിക്കയുണ്ടായി. പക്ഷേ ഇവ നടപ്പിലായില്ല. ട്രെയിനിങ് സ്കൂളുകള്‍ക്ക് പ്രത്യേക ഇന്‍സ്പെക്റ്ററേറ്റ് സ്ഥാപിക്കാനുള്ള നിര്‍ദേശവും ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അധ്യാപകവിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പ്, അധ്യാപികാധ്യാപകരുടെ യോഗ്യതകള്‍, പാഠ്യപദ്ധതി, സേവനകാലവിദ്യാഭ്യാസം എന്നിവയെ സംബന്ധിച്ചുള്ള ശിപാര്‍ശകളും ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. സ്വകാര്യമേഖലയില്‍ ആദ്യത്തെ ട്രെയിനിങ് കോളജ് 1953-ല്‍ കോട്ടയത്തും 1954-ല്‍ ചങ്ങനാശ്ശേരിയിലും ആരംഭിച്ചു. 1965 ആയപ്പോഴേക്കും കേരളത്തില്‍ 19 ട്രെയിനിങ് കോളജുകളും 105 ട്രെയിനിങ് സ്കൂളുകളും സ്ഥാപിതമായി. ശ്രീ എ.എന്‍. തമ്പി അധ്യക്ഷനും ഡോ. എന്‍.പി. പിള്ള മെംമ്പര്‍ സെക്രട്ടറിയുമായി 1964-ല്‍ രൂപീകരിച്ച ട്രെയിനിങ് കോളജ് ഇന്‍സ്പെക്ഷന്‍ കമ്മിഷന്‍ അടുത്ത 25 വര്‍ഷത്തേക്ക് പുതുതായി ഒരു ട്രെയിനിങ് കോളജും തുടങ്ങേണ്ടതില്ല എന്ന് നിര്‍ദേശിക്കുകയുണ്ടായി. അങ്ങനെ 1989 വരെയും ബി.എഡ്. തലത്തില്‍ പുതിയ സ്ഥാപനങ്ങള്‍ ഒന്നും ഉണ്ടായില്ല.

എന്നാല്‍ 1989-90-ല്‍ കേരളത്തിലെ സര്‍വകലാശാലകള്‍ നേരിട്ട് ബി.എഡ്. സെന്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തു. തുടക്കത്തില്‍ കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി സര്‍വകലാശാലകളുടെ കീഴില്‍ ഏതാനും ബി.എഡ് സെന്ററുകള്‍ (യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ റ്റീച്ചര്‍ എഡ്യൂക്കേഷന്‍ - UCTE) തുടങ്ങിയത് ഇപ്പോള്‍ നാല്പതിലേറെയായി വര്‍ധിച്ചു. സര്‍വകലാശാലകളുടെ പ്രധാന ധനാഗമമാര്‍ഗമായും ഇത് മാറിയിട്ടുണ്ട്. യു.സി.റ്റി.ഇ.കളില്‍ എം.എഡ് കോഴ്സുകളും തുടങ്ങിയിട്ടുണ്ട്.

എയിഡഡ്, അണ്‍ എയ്ഡഡ് (സെല്‍ഫ് ഫൈനാന്‍സിങ്) മേഖലകളിലായി 1990 നുശേഷം ബി.എഡ്. കോളജുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.

1995-ല്‍ നാഷനല്‍ കൌണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ (NCTE) ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായി കേന്ദ്രഗവണ്മെന്റ് രൂപീകരിച്ചതിനുശേഷം അതിന്റെ കേന്ദ്ര ആസ്ഥാനത്തും മേഖലാ ആസ്ഥാനങ്ങളിലുമായി സംവിധാനങ്ങള്‍ ഉണ്ടാക്കുകയും പുതിയ കോളജുകള്‍ക്ക് അപേക്ഷ സ്വീകരിച്ച്, പരിശോധന നടത്തി, അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. ബാംഗ്ളൂര്‍ ആസ്ഥാനമായി ദക്ഷിണമേഖലയിലുള്‍പ്പെട്ടതാണ് കേരള സംസ്ഥാനം. പുതുതായി കോളജുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഗവണ്മെന്റ് എന്‍.ഒ.സി.യ്ക്കും യൂണിവേഴ്സിറ്റി അംഗീകാരത്തിനും വിധേയമായി എന്‍.സി.റ്റി.ഇ. അനുമതിപത്രം നല്‍കുന്നുണ്ട്. എന്‍.സി.റ്റി.ഇ.യുടെ പാനലുകള്‍ സ്ഥല ഭൌതിക സൌകര്യങ്ങള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സ്റ്റാഫ് ലഭ്യത തുടങ്ങിയവ പരിശോധിക്കുന്നുണ്ട്. അങ്ങനെ കേരളത്തിലിപ്പോള്‍ ഇരുന്നൂറോളം ബി.എഡ്. കോളജുകള്‍ (ഗവ. എയിഡഡ്, യൂണി. സെന്റര്‍, സെല്‍ഫ് ഫൈനാന്‍സിങ് ഇനങ്ങളിലായി) പ്രവര്‍ത്തിക്കുന്നുണ്ട്.

സംസ്ഥാന ഗവണ്മെന്റിന്റെയും യൂണിവേഴ്സിറ്റികളുടെയും എന്‍.ഒ.സി. അഥവാ അനുമതി കിട്ടുംമുമ്പേ നേരിട്ടു എന്‍.സി.റ്റി.ഇ. അംഗീകാരം നല്‍കുന്ന പ്രവണതയും ഉണ്ടായിട്ടുണ്ട്. ഇത് അഭിലഷണീയമാണോ എന്ന് പരിശോധിക്കേണ്ടതാണ്.

ട്രെയിനിങ് കോളജുകള്‍ നാഷനല്‍ അസ്സസ്സ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കമ്മിറ്റി (NAAC) യുടെ പരിശോധനക്കും അംഗീകാരത്തിനും വിധേയമാണ് ആദ്യം സ്റ്റാര്‍ (Star) പദവിയാണ് നല്കിയതെങ്കിലും പീന്നീട് അത് ഗ്രേഡാക്കിയിട്ടുണ്ട്. A++, A+, A1, B++, B+, B എന്നിങ്ങനെയാണ് ഗ്രേഡുകള്‍ നിശ്ചയിച്ചിട്ടുള്ളത്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പുനര്‍നിര്‍ണയവും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ കേരളത്തിലെ ഇരുന്നൂറോളം ബി.എഡ്. കോളജുകളിലായി 30000-ഓളം സീറ്റുകളാണുള്ളത്. 2004-05-ല്‍ എല്‍.ബി.എസ്.ലൂടെയും 2005-06-ല്‍ ഗവ. പരീക്ഷാ കമ്മിഷണര്‍ മുഖേനയും B.Ed. കോഴ്സിന് എന്‍ട്രന്‍സ് ടെസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ സര്‍വകലാശാലകളിലെ ബി.എഡ്. കോഴ്സുകള്‍ക്ക് ഒരു ഐകരൂപ്യവുമില്ല. ഒരു വര്‍ഷത്തെ കോഴ്സ് ദൈര്‍ഘ്യം രണ്ടുവര്‍ഷമാക്കുന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. സെമസ്റ്റര്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയത് മൂല്യനിര്‍ണയ വിധേയമാണ്. ഏകീകൃത നിയമവും പ്രാക്ടിക്കല്‍ സംവിധാനവും പരിഷ്കൃതരീതിയും അവലംബിക്കുന്നതാണ് അഭിലഷണീയം.

എന്‍.സി.റ്റി.ഇ. നിലവില്‍ വന്നതോടെ ടി.ടി.ഐ., പി.പി.റ്റി.റ്റി.ഐ. തുടങ്ങിയവയും കൂടുതലായി അനുവദിച്ചുവരുന്നു.

തിരുവനന്തപുരത്തും തൃശൂരും പ്രവര്‍ത്തിച്ചിരുന്ന ഹിന്ദി ട്രെയിനിങ് കോളജുകള്‍ നിര്‍ത്തലാക്കിയെങ്കിലും അവ ഹിന്ദി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളായി തുടര്‍ന്നുവരുന്നു. പ്രിന്‍സിപ്പലിന്റെ സ്ഥാനത്ത് ചീഫ് ഇന്‍സ്ട്രക്റ്ററും ലക്ചറര്‍മാരുടെ സ്ഥാനത്ത് ഇന്‍സ്ട്രക്റ്റര്‍മാരുമാണിപ്പോഴുള്ളത്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ഗവ. ട്രെയിനിങ് കോളജുകളില്‍ ഹിന്ദി ഐച്ഛിക വിഷയങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ കേരളത്തില്‍ ഭാഷാധ്യാപകപരിശീലനകേന്ദ്രങ്ങള്‍ ഏഴെണ്ണമുണ്ട്. അവിടെ മലയാളം, തമിഴ്, കന്നഡ, അറബി എന്നിവയില്‍ ഭാഷാധ്യാപകരെ പരിശീലിപ്പിച്ചുവരുന്നു. നഴ്സറി അധ്യാപകരെ പരിശീലിപ്പിക്കാന്‍ പ്രത്യേകം ഗവണ്‍മെന്റ് ട്രെയിനിങ് സ്കൂളുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. കേരള സംസ്ഥാന ശിശുക്ഷേമ സമിതി, ബി.എസ്.എസ്. തുടങ്ങിയ സന്നദ്ധ സംഘടനകള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തു വരുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജുകള്‍ കായിക വിദ്യാഭ്യാസപരിശീലനം നല്കുന്നുണ്ട്. 1956-57-ലാണ് തിരുവനന്തപുരം ട്രെയിനിങ് കോളജിനോടനുബന്ധിച്ച് എം.എഡ്. കോഴ്സ് ആരംഭിച്ചത്. കേരള സര്‍വകലാശാലയിലെ എം.എഡ്. കോഴ്സിനെ തുടര്‍ന്ന് കാലിക്കറ്റ്, മഹാത്മാഗാന്ധി, ശ്രീ ശങ്കരാ സര്‍വകലാശാലകളിലും എം.എഡ്. കോഴ്സ് ഏര്‍പ്പെടുത്തി. NCTE യുടെ അംഗീകാരത്തോടെ സംസ്ഥാനത്തെ പല എയിഡഡ് കോളജുകളും സ്വാശ്രയ സംവിധാനത്തില്‍ എം.എഡ്. കോഴ്സ് ആരംഭിച്ചുകഴിഞ്ഞു. കുറേയെണ്ണം 2006-07-ല്‍ തുടങ്ങാന്‍ അനുമതി നേടിക്കഴിഞ്ഞിട്ടുമുണ്ട്. ഗവ. ട്രെയിനിങ് കോളജുകളില്‍ തിരുവനന്തപുരത്തുമാത്രമേ ഇപ്പോള്‍ എം.എഡ്. കോഴ്സുള്ളു.

എഡ്യൂക്കേഷന്‍ ഫാക്കല്‍റ്റി കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി, ശ്രീ ശങ്കരാ സര്‍വകലാശാലകളിലുണ്ട്. അവിടങ്ങളില്‍ ഫുള്‍ ടൈം, പാര്‍ട്ട് ടൈം ഗവേഷണ പഠനങ്ങള്‍ നടന്നു വരുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ട്രെയിനിങ് കോളജിനെ റിസര്‍ച്ച് സെന്ററായി 2005-06-ല്‍ അംഗീകരിച്ചിട്ടുണ്ട്. ചില എയിഡഡ് കോളജുകളും ഈ വഴിക്ക് നീങ്ങിയിട്ടുണ്ട്.

ബ്യൂറൊ ഒഫ് എഡ്യുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസ് ആയിരുന്ന സ്ഥാപനം, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷന്‍ (SIE) എന്നും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് എഡ്യൂക്കേഷന്‍ (SISE) എന്നും പുനര്‍ നാമകരണം ചെയ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളുടെ പാത പിന്തുടര്‍ന്ന് സ്വസ്ഥാപനങ്ങളെ ഒന്നിപ്പിച്ച് സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (SCERT) ആയി മാറി. ഒരു കമ്മിറ്റിയുടെ പഠനത്തിനും ശിപാര്‍ശകള്‍ക്കും ശേഷമാണ് ഈ നടപടി സ്വീകരിച്ചത്. ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള സിലബസ്, പാഠപുസ്തകം, മൂല്യനിര്‍ണയരീതികള്‍ ഇവ ആവിഷ്കരിക്കുന്നതിനുപുറമേ പ്രാഥമിക അധ്യാപക വിദ്യാഭ്യാസ (TTC) കോഴ്സിന്റെ രൂപകല്പനയും എസ്.സി.ഇ.ആര്‍.ടി. ആണ് നടത്തുന്നത്.

മറ്റു സംസ്ഥാനങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലും 2005-06-ല്‍ ഒരു സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എഡ്യൂക്കേഷനല്‍ മാനേജ്മെന്റ് ആന്‍ഡ് ട്രെയിനിങ് (SIEMAT) സ്ഥാപിതമായി. ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ മുതല്‍ മേലോട്ടുള്ള ഉദ്യോഗസ്ഥ പരിശീലനവും ആസൂത്രണ കാര്യങ്ങളുമാണിതിന്റെ ചുമതല. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എഡ്യൂക്കേഷനല്‍ പ്ളാനിങ് ആന്‍ഡ് അഡ്മിനിസ്റ്റ്രേഷന്‍ (NIEPA) ന്റെ സംസ്ഥാനതല സ്ഥാപനമാണിത്.

റ്റി.റ്റി.സി. കോഴ്സ്.

നിശ്ചിത ശ.മാ. മാര്‍ക്കില്‍ കുറയാതെ വാങ്ങി മെട്രിക്കുലേഷനോ തത്തുല്യ പരീക്ഷയോ ജയിക്കുന്നവരില്‍ നിന്നാണ് പഠിതാക്കളെ തിരഞ്ഞെടുക്കുന്നത്. രണ്ടു വര്‍ഷമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ആദ്യവര്‍ഷാവസാനമുള്ള വെക്കേഷന്‍കാലം ഒരു മാസം 'കമ്യൂണിറ്റി ലിവിങ്' നടത്തണമെന്ന് വ്യവസ്ഥയുണ്ട്. ബേസിക് മാതൃകയിലാണ് പരിശീലനം നല്കപ്പെടുന്നത്. പ്രൈമറി സ്കൂളുകളില്‍ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും ഉള്ളടക്ക (content) വും ബോധനരീതിയും ഇവര്‍ പഠിച്ചിരിക്കണം. പൊതുവിദ്യാഭ്യാസ വിഷയങ്ങളും സ്കൂള്‍ സംഘാടനം, പൊതുജനാരോഗ്യം തുടങ്ങിയവയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാംവര്‍ഷം പാഠ്യവിഷയങ്ങളുടെ ഉള്ളടക്കത്തിനാണ് പ്രാധാന്യം. വര്‍ഷാവസാനം പൊതുപരീക്ഷ നടത്തിപ്പോരുന്നു. രണ്ടാംവര്‍ഷം പ്രാക്റ്റീസ് റ്റീച്ചിങ്ങിനാണ് മുന്‍തൂക്കം. രണ്ടു വര്‍ഷത്തെ കര്‍ത്തവ്യനിര്‍വഹണം (performance) കൂടെ കണക്കിലെടുത്താണ് ക്ളാസ് നിര്‍ണയിക്കുന്നത്. 1970-71-ല്‍ ഒരു ബാച്ചിലെ പരമാവധി സംഖ്യ 20 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക വിഷയത്തിലോ വിദ്യാഭ്യാസത്തിലോ മാസ്റ്റര്‍ ബിരുദമുള്ളവരെ മാത്രമേ ട്രെയിനിങ് സ്കൂള്‍ അധ്യാപകരായി നിയമിക്കാവൂ എന്ന് കോഠാരി കമ്മീഷന്‍ നിര്‍ദേശിച്ചെങ്കിലും ചില പ്രായോഗിക വൈഷമ്യങ്ങള്‍ മൂലം അത് പരിഗണിക്കപ്പെട്ടിട്ടില്ല. ടീച്ചേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് (T.T.C.) നേടിയവരാണ് ലോവര്‍ പ്രൈമറി സ്കൂളുകളിലും അപ്പര്‍ പ്രൈമറി സ്കൂളുകളിലും പഠിപ്പിക്കുന്നത്.

ബി.എഡ്. കോഴ്സ്.

ബിരുദധാരികള്‍ക്ക് സെക്കണ്ടറി സ്കൂളുകളില്‍ അധ്യാപകരാകാന്‍ നല്കുന്ന പരിശീലനമാണിത്. ഇതാണു വിദ്യാഭ്യാസ പരിശീലനത്തിലെ പ്രഥമബിരുദം. ഒരു വര്‍ഷമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ബിരുദതലത്തില്‍ സെലക്റ്റീവായി പഠിച്ച വിഷയമാവും ബി.എഡ്.ന് എടുക്കുന്ന വിഷയം. ഒറ്റവിഷയത്തിന്റെ പ്രാക്ടിക്കല്‍/തിയറിയില്‍ മാത്രമേ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ശ്രദ്ധിക്കുന്നുള്ളു. ഡബിള്‍ ഓപ്ഷന്റെ സ്ഥാനത്ത് ഇപ്പോള്‍ സിംഗിള്‍ ഓപ്ഷനെ ഉള്ളൂ. സോഷ്യോളജി, സൈക്കോളജി, ഫിലോസഫി, പൊളിറ്റിക്സ്, എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രത്യേക സ്പെഷ്യലൈസേഷന്‍ ഇല്ല. ബിരുദത്തിലോ പ്രീഡിഗ്രി തലത്തിലോ പഠിച്ച വിഷയത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യലൈസേഷനാവാം. കോമേഴ്സ്, ഹോം സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ക്ക് ബി.എഡ്.പഠനസൌകര്യം നല്‍കിയിട്ട് നാളേറെയായിട്ടില്ല. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജുകളില്‍ ബി.എഡ്, എം.എഡ്. എന്നീ കോഴ്സുകള്‍ നിലവിലുണ്ട്. കേരളത്തില്‍ കാര്യവട്ടത്ത് പ്രവര്‍ത്തിക്കുന്ന എന്‍.സി.പി.ഇ. മാത്രമാണിത്തരത്തിലുള്ള സ്ഥാപനം.

കേരള ഹിന്ദി പ്രചാരസഭയും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയും നടത്തുന്ന 'ആചാര്യ' കോഴ്സുകള്‍ B.Ed. ന് തുല്യമായി പരിഗണിച്ച് സെക്കന്‍ഡറി തലംവരെ അധ്യാപകരാവാനുള്ള യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. പുറമേ വിദ്യാഭ്യാസ മനഃശാസ്ത്രം, വിദ്യാഭ്യാസത്തിന്റെ താത്ത്വികാടിസ്ഥാനം, ഇന്ത്യയിലെ വിദ്യാഭ്യാസം എന്നീ പൊതുവിഷയങ്ങള്‍ ഓരോ വിദ്യാര്‍ഥിയും പഠിക്കേണ്ടതുണ്ട്. സ്കൂള്‍ ഓര്‍ഗനൈസേഷന്‍, ലൈബ്രറി ഓര്‍ഗനൈസേഷന്‍, കേസ്സ്റ്റഡി, മെഷര്‍മെന്റ്, ആഡിയോവിഷ്വല്‍ എഡ്യൂക്കേഷന്‍ എന്നിവയും പ്രാക്റ്റീസ് റ്റീച്ചിങും ഈ കോഴ്സിന്റെ ഭാഗങ്ങളാണ്. മൂന്ന് ആഴ്ചകളോളം നീണ്ടുനില്ക്കുന്ന ബ്ളോക്റ്റീച്ചിങ് കാലത്ത് ഓരോരുത്തരും ഐച്ഛികവിഷയങ്ങളില്‍ പത്തില്‍ കുറയാതെ ക്ളാസ്സുകള്‍ എടുക്കണമെന്നാണ് വ്യവസ്ഥ. കൂടാതെ മാതൃകാപാഠം (model lesson), നിരൂപണപാഠം (criticism lesson), പാഠക്കുറിപ്പുകള്‍, നിരീക്ഷണം (observation) എന്നിവയ്ക്കും പ്രാധാന്യം നല്കിയിട്ടുണ്ട്. തിയറിക്കും പ്രാക്റ്റിക്കലിനും വെവ്വേറെയാണ് ജയാപജയങ്ങള്‍ നിശ്ചയിക്കുന്നത്.

എം.എഡ്. കോഴ്സ്.

ബിരുദതലത്തില്‍ രണ്ടാംക്ളാസെങ്കിലും ഉള്ളവരും ബി.എഡ്.-ന് മുമ്പ് രണ്ടുവര്‍ഷത്തെയോ അതിനുശേഷം ഒരു വര്‍ഷത്തെയോ അധ്യാപനപരിചയമുള്ളവരുമാണ് എം.എഡ്. കോഴ്സിന് അപേക്ഷിക്കാവുന്നവര്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12 മാസത്തെ കോഴ്സാണിതിന് നല്കുന്നത്. അഞ്ച് തിയറി പേപ്പറും പതിനായിരത്തിനും ഇരുപതിനായിരത്തിനും മധ്യേ വാക്കുകളുള്ള ഒരു തീസിസുമാണ് എം.എഡ്. പരീക്ഷയുടെ പ്രധാന ഭാഗങ്ങള്‍.

മറ്റു രാഷ്ട്രങ്ങളില്‍.

1963-ല്‍ ഇംഗ്ളണ്ടില്‍ സമര്‍പ്പിക്കപ്പെട്ട റോബിന്‍സ് (Robbins) റിപ്പോര്‍ട്ട് അവിടെ മാത്രമല്ല ലോകത്താകമാനം വിദ്യാഭ്യാസവികസനത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടാവുന്നതാണ്. പ്രസ്തുത റിപ്പോര്‍ട്ടിലെ ഒന്‍പതാം അധ്യായം അധ്യാപകപരിശീലനമാണ് ചര്‍ച്ച ചെയ്യുന്നത്. 1944-ലെ മക്നയര്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെ ഇതില്‍ കുറെയൊക്കെ വിലയിരുത്തുന്നു. പ്രൈമറി അധ്യാപകരെന്നും സെക്കണ്ടറി അധ്യാപകരെന്നും അധ്യാപകരെ രണ്ടായി കാണേണ്ടതില്ലെന്നാണ് കമ്മിറ്റിയുടെ അഭിപ്രായം. വെവ്വേറെ ട്രെയിനിങ് നല്കേണ്ട ആവശ്യവും അവര്‍ കാണുന്നില്ല. അക്കാദമിക് ഡിഗ്രിക്കും അധ്യാപനപരിശീലനത്തിനുമായി ഒരാള്‍ നാലു വര്‍ഷമാണ് പഠിക്കേണ്ടത്. ആദ്യത്തെ മൂന്നു വര്‍ഷം ജനറല്‍ കോഴ്സും അവസാനത്തെ ഒരു വര്‍ഷം പ്രൊഫഷണല്‍ കോഴ്സുമാണ്. വിവിധ പാഠ്യവിഷയങ്ങള്‍, ബോധനരീതികള്‍, വിദ്യാഭ്യാസ തത്ത്വങ്ങള്‍ എന്നിവ താത്ത്വികമായും പ്രായോഗികമായും ഓരോ വിദ്യാര്‍ഥിയും അഭ്യസിക്കുന്നു. പ്രാക്റ്റിസ് റ്റീച്ചിങ്ങിന് വളരെ പ്രാധാന്യം നല്കുന്നുണ്ട്. അധ്യാപകരും അധ്യാപകവിദ്യാര്‍ഥികളും താരതമ്യേന മെച്ചപ്പെട്ട നിലവാരമാണ് പുലര്‍ത്തുന്നത്. സ്ഥാപനങ്ങളെല്ലാംതന്നെ ദേശീയ സ്വഭാവമുള്ളവയാണെങ്കിലും അവ നടത്തുന്നത് ലോക്കല്‍ എഡ്യൂക്കേഷണല്‍ അതോറിറ്റികളും സാമൂഹ്യസംഘടനകളും സര്‍വകലാശാലകളുമാണ്.

യു.എസ്.

യു.എസ്സില്‍ ഓരോ സ്റ്റേറ്റും അതതിന്റെ വിദ്യാഭ്യാസ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് പതിവ്. അധ്യാപകവിദ്യാഭ്യാസത്തിന് ഒരു ദേശീയനിലവാരമോ പരിപാടിയോ ഇല്ലെന്നതാണ് അവിടത്തെ പ്രത്യേകത. പൊതുവിദ്യാഭ്യാസയോഗ്യത നേടിക്കഴിഞ്ഞാല്‍ നാലോ അഞ്ചോ വര്‍ഷംകൊണ്ടു മാത്രമേ അധ്യാപകയോഗ്യത നേടാന്‍ കഴിയുകയുള്ളു. പാഠ്യവിഷയങ്ങളെപ്പറ്റിയുള്ള വിശദമായ പഠനം, വിദ്യാഭ്യാസ ചരിത്രം, വിദ്യാഭ്യാസ സാമൂഹികശാസ്ത്രം, വിദ്യാഭ്യാസ തത്ത്വശാസ്ത്രം, വിദ്യാഭ്യാസ മനഃശാസ്ത്രം, എന്നിവ ഓരോ വ്യക്തിയും പഠിക്കേണ്ട വിഷയങ്ങളാണ്. പുറമേ അധ്യാപന പരിശീലനത്തിന് ഗണ്യമായ സ്ഥാനം നല്കിയിട്ടുണ്ട്. ഇടയ്ക്കിടെയുള്ള റ്റീച്ചിങ് പ്രാക്റ്റീസ് കൂടാതെ ബ്ളോക്ക് ടീച്ചിങ് പ്രാക്റ്റീസും അവിടെ നിര്‍ബന്ധിതമാണ്. ഒന്‍പതു ആഴ്ചയാണ് ഇതിന് നീക്കിവച്ചിട്ടുള്ളത്. തിയറിയിലെ വിജയത്തിനു പുറമേ പ്രായോഗിക പരിശീലനവും മികച്ചതാണെന്ന് ബോധ്യപ്പെട്ടാലേ യോഗ്യതാപത്രം ലഭിക്കുകയുള്ളു. അധ്യാപകനിയമനത്തിന് ഈ യോഗ്യതാപത്രം അനിവാര്യമാകുന്നു. അതായത് പ്രീ-സര്‍വീസ് ട്രെയിനിങ്ങിനാണ് അവിടെ മുന്‍തൂക്കം നല്കിയിട്ടുള്ളത്. പുറമേ ഇന്‍സര്‍വീസ് ട്രെയിനിങ്ങിനുള്ള സൌകര്യങ്ങളും വ്യവസ്ഥകളും ഉണ്ട്. അധ്യാപകന്‍ എവിടെ പ്രവൃത്തിയെടുക്കുന്നുവെന്നതിനെക്കാള്‍ എന്തെല്ലാം യോഗ്യതകള്‍ നേടിയിട്ടുണ്ടെന്നുള്ളതാണ് ശമ്പളം നിര്‍ണയിക്കുന്നതിന്റെ പ്രധാന മാനദണ്ഡം. അതുകൊണ്ടുതന്നെയാകാം ഉന്നതബിരുദധാരികള്‍ സ്കൂളുകളില്‍ ധാരാളമുള്ളത്.

റഷ്യ.

റഷ്യയില്‍ അധ്യാപകവിദ്യാഭ്യാസത്തിനായി പെഡഗോഗിക്കല്‍ സ്കൂള്‍, പെഡഗോഗിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് രണ്ടിനം സ്ഥാപനങ്ങളുണ്ട്. അധ്യാപകന് നല്കുന്ന പദവിയുടെയും പരിശീലനത്തിന്റെയും ഫലമായാണ് അവിടെ വിദ്യാഭ്യാസം മെച്ചപ്പെട്ടിരിക്കുന്നതെന്ന് പറയാം. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പില്‍ വരുത്തുന്നതിനുമിടയ്ക്ക് ഏറ്റവും കുറഞ്ഞ സമയം എടുക്കുന്ന രാഷ്ട്രമെന്ന ബഹുമതി റഷ്യ കരസ്ഥമാക്കിയിട്ടുണ്ട്. കിന്റര്‍ഗാര്‍ട്ടനിലേക്കും പ്രൈമറിക്ളാസ്സുകളിലേക്കും-1 മുതല്‍ 4 വരെ ക്ളാസ്സുകള്‍-ഉള്ള അധ്യാപകരെ പെഡഗോഗിക്കല്‍ സ്കൂളുകളിലും 5 മുതല്‍ 11 വരെ ക്ളാസ്സുകളിലേക്കുള്ള അധ്യാപകരെ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും അതിനു മുകളിലുള്ളവരെ സര്‍വകലാശാലകളിലുമാണ് പരിശീലിപ്പിക്കുന്നത്. എട്ടുവര്‍ഷത്തെ വിദ്യാഭ്യാസം നേടിയവര്‍ക്ക് നാലുവര്‍ഷത്തെയും പത്തുവര്‍ഷത്തെ വിദ്യാഭ്യാസം നേടിയവര്‍ക്ക് രണ്ടുവര്‍ഷത്തെയും പരിശീലനമാണ് പെഡഗോഗിക്കല്‍ സ്കൂളുകളില്‍ നല്കുന്നത്. പാഠ്യവിഷയങ്ങള്‍ക്കു പുറമേ സംഗീതം, കായികവിദ്യാഭ്യാസം, ഡ്രോയിങ് എന്നിവ നിര്‍ബന്ധിതമാണ്. പ്രൈമറിസ്കൂളുകളിലെ അധ്യാപകര്‍ എല്ലാ വിഷയങ്ങളും പഠിപ്പിക്കേണ്ടതുകൊണ്ട് പ്രത്യേക വിഷയത്തില്‍ വിശിഷ്ടാധ്യയനം നടത്താറില്ല. അവസാനവര്‍ഷം ആറ് ആഴ്ച ഒരംഗീകൃത സ്കൂളില്‍ ഇവര്‍ പഠിപ്പിക്കവേയാണ് പ്രായോഗിക പരിശീലനം വിലയിരുത്തപ്പെടുന്നത്.

സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ന്ന് അഞ്ചുവര്‍ഷത്തെ പരിശീലനം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നല്കുന്നു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. രണ്ടുവര്‍ഷം ഫാക്റ്ററിയിലോ പാടത്തോ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കായി 80 ശതമാനം സീറ്റുകള്‍ നീക്കിവയ്ക്കാന്‍ 1958 മുതല്‍ നിയമമുണ്ട്. പൊതുവിഷയങ്ങള്‍ക്കു പുറമേ പാഠ്യപദ്ധതിയില്‍ വിദ്യാഭ്യാസതത്ത്വങ്ങള്‍, ചരിത്രം, വിദ്യാഭ്യാസത്തിന്റെ സാമൂഹിക താത്വികമനഃശാസ്ത്രാടിസ്ഥാനങ്ങള്‍ എന്നിവയും പ്രായോഗിക പരിശീലനവും ഉള്‍പ്പെടുന്നുണ്ട്. 'വിദ്യാഭ്യാസവും ജീവിതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം' എവിടെയും കാണുന്നു. അധ്യാപകനാകുന്നതോടൊപ്പം യൂത്ത്ലീഡറായും കമ്മ്യൂണിറ്റിലീഡറായും സേവനമനുഷ്ഠിക്കാനുള്ള തയ്യാറെടുപ്പും അധ്യാപകപരിശീലനകാലത്ത് ഓരോ വ്യക്തിയും നേടണം. നാലാം വര്‍ഷം വിദ്യാര്‍ഥി ഒരംഗീകൃത സ്കൂളില്‍ പൂര്‍ണകാലാധ്യാപകനായി പ്രവര്‍ത്തിക്കണം. താന്‍ തിരഞ്ഞെടുക്കുന്ന രണ്ടു വിഷയങ്ങള്‍ ഏതു ക്ളാസ്സിലും പഠിപ്പിക്കാനുള്ള പ്രാഗല്ഭ്യം അഞ്ചാം വര്‍ഷത്തിനകം ഓരോരുത്തരും നേടിയിരിക്കും. താന്താങ്ങളുടെ അനുഭവങ്ങളും നേട്ടങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ലിഖിതറിപ്പോര്‍ട്ടും ഓരോ വ്യക്തിയും നല്കണമെന്നാണ് വ്യവസ്ഥ. വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങള്‍, പാഠ്യപദ്ധതി മുതലായവയെപ്പറ്റി വിശേഷജ്ഞാനം പരിശീലനകാലത്ത് ഓരോ വിദ്യാര്‍ഥിയും നേടിയിരിക്കും. ഇതിനുപുറമേ 'കാന്‍ഡിഡേറ്റ്' ഡിഗ്രിക്കുവേണ്ടി ഗവേഷണം നടത്താനും സ്വയം തയ്യാറാക്കുന്ന പ്രബന്ധം വിദഗ്ധന്മാരുടെ മുമ്പാകെ അവതരിപ്പിച്ച് ബിരുദം കരസ്ഥമാക്കാനും ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ സൌകര്യമുണ്ട്. പെഡഗോഗിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകര്‍ 'കാന്‍ഡിഡേറ്റ്' അഥവാ 'ഡോക്ടറേറ്റ്' ഡിഗ്രി ഉള്ളവരായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഓരോ അധ്യാപകനും ഏതെങ്കിലും ഇന്‍സര്‍വീസ് ട്രെയിനിങ് പൂര്‍ത്തിയാക്കിയിരിക്കണം. ഈ വ്യവസ്ഥ ഇംക്രിമെന്റ് നേടുന്നതിനുള്ള യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്.

പുതിയ സമീപനം.

കോഠാരി കമ്മീഷന്റെ ശുപാര്‍ശകള്‍ അധ്യാപനപരിശീലനത്തിന് മുന്‍തൂക്കം നല്കിക്കൊണ്ട് ഒരു പുതിയ സമീപനത്തിന് വഴിതെളിച്ചിരിക്കുകയാണ്. പാഠ്യവിഷയങ്ങളുടെ ഉള്ളടക്കത്തെ അവഗണിക്കാതെ അധ്യാപകവിദ്യാഭ്യാസം പുനരാവിഷ്കരിക്കുകയാണ് അഭികാമ്യം. ട്രെയിനിങ് സ്കൂളുകളുടെ പദവി ജൂനിയര്‍ കോളജുകളുടേതിന് തുല്യമാക്കണം. പാഠ്യവിഷയത്തിലോ എഡ്യൂക്കേഷനിലോ പോസ്റ്റ്ഗ്രാഡ്വേറ്റ് ബിരുദമുള്ളവരെ മാത്രമേ അവിടെ അധ്യാപകരാക്കാവൂ എന്ന് നിര്‍ദേശിച്ച് മെച്ചപ്പെട്ട ശമ്പളസ്കെയിലുകള്‍ നല്കുകയും വേണം. ട്രെയിനിങ് കോളജുകളില്‍ ഡബിള്‍ മാസ്റ്റേഴ്സ് ഡിഗ്രി ഉള്ളവരെ മാത്രമേ അധ്യാപകരാക്കാവു. അവിടെയും മികച്ച സേവനവ്യവസ്ഥകളും ശമ്പളസ്കെയിലുകളും നല്കപ്പെടണം. ഗവേഷണസൌകര്യങ്ങള്‍ എല്ലാ ട്രെയിനിങ് കോളജുകളിലും ഉണ്ടാകണം. അധ്യാപനം തൊഴിലാക്കാന്‍ ഒരുമ്പെടുന്നവരെയെല്ലാം പരിശീലനത്തിന് നിയോഗിക്കാതെ അതില്‍ അഭിരുചിയുള്ളവരെ മാത്രം തിരഞ്ഞെടുക്കുന്നരീതി അനുവര്‍ത്തിക്കപ്പെടണം. ഇന്‍സര്‍വീസ്കോഴ്സുകള്‍ നിര്‍ബന്ധിതമാക്കണം. ഒരു നിശ്ചിതകാലയളവില്‍ (മൂന്നോ അഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍) ഓരോ അധ്യാപകനും ഈ കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നത് അധ്യാപകന്റെ കഴിവും കാഴ്ചപ്പാടും മെച്ചപ്പെടുത്താന്‍ ഉപകരിക്കുകതന്നെ ചെയ്യും. ഒരേ കാമ്പസില്‍ തന്നെ പ്രീ-പ്രൈമറി മുതല്‍ ഉന്നതവിദ്യാഭ്യാസപരിശീലനകേന്ദ്രം വരെ ഉള്‍ക്കൊള്ളുന്ന കോംപ്രിഹെന്‍സീവ് കോളജുകള്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്ഥാപിക്കപ്പെടണം. ഒരു യൂണിവേഴ്സിറ്റി ഡിസിപ്ളിനായി അംഗീകരിച്ച് ബിരുദതലത്തിലും ബിരുദാനന്തരതലത്തിലും എഡ്യൂക്കേഷന്‍ പാഠ്യവിഷയമാകണം. വസ്തുനിഷ്ഠമായ മൂല്യനിര്‍ണയരീതികളും സ്വീകരിക്കപ്പെടണം. റ്റീച്ചര്‍ എഡ്യൂക്കേറ്റര്‍മാരുടെ പ്രൊഫഷനല്‍ സംഘടനയാണ് കൌണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ (CTE). മുമ്പ് ഐ.എ.റ്റി.ഇ., എന്‍.എ.റ്റി.ഇ. എന്നീ പേരുകളില്‍ അറിഞ്ഞിരുന്ന സംഘടനയുടെ പുതിയ രൂപമാണിത്. മധ്യപ്രദേശിലെ ഭോപ്പാല്‍ ആണ് ഇതിന്റെ ആസ്ഥാനം. സംസ്ഥാനങ്ങളില്‍ സ്റ്റേറ്റ് ചാപ്റ്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 2000 മുതല്‍ കേരളാ ചാപ്റ്റര്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. വാര്‍ഷിക സെമിനാറുകള്‍, കണ്‍വെന്‍ഷനുകള്‍, സുവനീറുകള്‍, റെഗുലേറ്ററുകള്‍ എന്നിവയുടെ പ്രൊഫഷനല്‍ ഇംപ്രൂവ്മെന്റ് ഉറപ്പിക്കുന്നത് ഈ സംഘടനയാണ്. 2006 ആദ്യം കേരളത്തില്‍ 500-ലധികം ആയുഷ്കാല വ്യക്ത്യംഗങ്ങളും 25 സ്ഥാപനാംഗങ്ങളും ഉണ്ട്. ആണ്ടുതോറും 'ബെസ്റ്റ് ടീച്ചര്‍ എഡ്യൂക്കേറ്റര്‍ അവാര്‍ഡ്' നല്‍കിവരുന്നു. ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ് ഭേദചിന്തയോ ബി.എഡ്/എം.എഡ്/ടി.ടി.ഐ. ഭേദചിന്തയോ കൂടാതെയാണ് സി.റ്റി.ഇ. പ്രവര്‍ത്തിക്കുന്നത്. അധ്യാപക വിദ്യാഭ്യാസ നവീകരണവും നിലവാരം മെച്ചപ്പെടുത്തുകയും ആണ് സംഘടനയുടെ ലക്ഷ്യം. ഒരു അധ്യാപക വിദ്യാഭ്യാസ ഡയറക്റ്ററേറ്റ്, പെഡഗോഗിക്കല്‍ യൂണിവേഴ്സിറ്റി എന്നിവയ്ക്കും സി.റ്റി.ഇ. ശബ്ദമുയര്‍ത്തുന്നുണ്ട്.

അധ്യാപന രീതികള്‍

ആമുഖം

ഒരു കാലത്ത് പഠനമെന്നത് വെറും ഹൃദിസ്ഥീകരണമായിരുന്നു. അതായത്, അധ്യാപകന്‍ നിര്‍ദിഷ്ടവിഷയങ്ങള്‍ പഠിപ്പിക്കുകയും കുട്ടികള്‍ പഠിക്കുകയും, പഠിച്ചതിനെ അധ്യാപകന്‍ പരിശോധിക്കുകയും ചെയ്യുക മാത്രം. പുതിയ കാഴ്ചപ്പാട് അനുസരിച്ച്, അനുഭവങ്ങളില്‍കൂടി പെരുമാറ്റത്തിന് ഉണ്ടാകുന്ന പരിവര്‍ത്തനമാണ് പഠനം. പഠനവസ്തുവും പഠനക്രിയകളും തിരഞ്ഞെടുത്ത് സംഘടിപ്പിച്ച് കുട്ടികളെ അവയുമായി പ്രതിപ്രവര്‍ത്തിപ്പിച്ച് അവരില്‍ പെരുമാറ്റ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നു. ഈ പ്രതിപ്രവര്‍ത്തനത്തെ അനുഭവം (experience) എന്നു പറയാം. സമൂഹം അംഗീകരിക്കുന്ന രീതിയിലുള്ള പെരുമാറ്റ പ്രരൂപങ്ങള്‍ വികസിപ്പിക്കുന്നതിനുവേണ്ടി കുട്ടികളെ സഹായിക്കുക എന്നതാണ് അധ്യാപകധര്‍മം. ഈ ലക്ഷ്യപ്രാപ്തിക്കായി അധ്യാപകന്‍ നല്കുന്ന മാര്‍ഗ നിര്‍ദേശങ്ങളാണ് അധ്യാപനത്തിന്റെ ഉള്ളടക്കം. ഈ ഉള്ളടക്കത്തെ കുട്ടികള്‍ക്ക് നല്കുന്നതിനുള്ള ഉത്തമമാര്‍ഗങ്ങളാണ് അധ്യാപനരീതികള്‍.

അധ്യാപനം ഒരു കലയായും ശാസ്ത്രമായും വളര്‍ച്ച പ്രാപിച്ചെങ്കിലും അതിന് ഗണ്യമായ വികാസമുണ്ടായത് 20-ാം ശ.-ത്തില്‍ ആണ്. ഈ ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ ഹെര്‍ബാര്‍ട്ടിയന്‍ രീതിക്ക് പ്രചാരം സിദ്ധിച്ചു. അതിനുശേഷം ഡാള്‍ട്ടന്‍ പദ്ധതി, പ്രശ്നരീതി, പ്രായോജനാരീതി (project method), സഹകൃതകഥനം (socialised recitation), പര്യവേക്ഷിതപഠനം (supervised study), ഏകകരീതി (unit method), ക്രിയാപ്രധാനരീതി (activity method) എന്നിവയും പ്രചാരത്തില്‍ വന്നു. ഈ ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ വിദ്യാഭ്യാസപ്രവര്‍ത്തകരുടെ താത്പര്യം അധ്യാപനരീതിയില്‍നിന്നും പാഠ്യക്രമത്തി(curriculum)ലേക്ക് മാറി. അതായത് എങ്ങനെ പഠിപ്പിക്കണമെന്നതിനേക്കാള്‍ കൂടുതല്‍ പരിഗണന എന്തു പഠിപ്പിക്കണം എന്നതിന് നല്കാന്‍ തുടങ്ങി. വ്യവഹാര മനഃശാസ്ത്രത്തിന്റെ (behaviorism) സ്വാധീനതമൂലം ഉദ്ദേശ്യാധിഷ്ഠിതാബോധനം, ക്രമബദ്ധ-അധ്യാപനം (programmed instruction) തുടങ്ങി മനഃശാസ്ത്രധിഷ്ഠിതമായ രീതികള്‍ ആവിഷ്കരിക്കപ്പെട്ടു. അധ്യാപനരീതികളുടെ വിപ്ളവകരമായ പരിവര്‍ത്തനത്തിന്റെ മുന്നോടിയായി ഇവയെ കണക്കാക്കാം. പ്രധാനപ്പെട്ട ചില അധ്യാപനരീതികള്‍ താഴെ ചേര്‍ക്കുന്നു.

വാചിക രീതി

Oral Method

ആദികാലം മുതല്‍ നിലവിലുള്ളതും കുടിപ്പള്ളിക്കൂടം മുതല്‍ സര്‍വകലാശാല വരെ പ്രയോഗത്തിലിരിക്കുന്നതുമായ ബോധനരീതിയാണിത്. ഇതില്‍ ഭാഷണരീതിയും (telling) പ്രസംഗരീതിയും (lecture) ഉള്‍പ്പെടുന്നു. അറിവുള്ളവര്‍ അറിവില്ലാത്തവര്‍ക്ക് 'പറഞ്ഞു കൊടുക്കുക' എന്നതാണ് ഈ രീതിയുടെ അടിസ്ഥാന തത്ത്വം. കുടിപ്പള്ളിക്കൂടത്തില്‍ ആശാന്‍ ചൊല്ലിക്കൊടുക്കുന്നത് കുട്ടികള്‍ ഏറ്റുചൊല്ലുന്നു. പാഠഭാഗങ്ങള്‍ വിശദീകരിച്ച് പറഞ്ഞുകൊടുക്കുകയാണ് സ്കൂളിലെ മുഖ്യപ്രബോധനരീതി. ഉയര്‍ന്ന ക്ളാസ്സുകളില്‍ പ്രത്യേകിച്ച് കുട്ടികളുടെ എണ്ണം അധികമായതിനാല്‍ തുടര്‍ച്ചയായുള്ള ഭാഷണമാണ് സര്‍വസാധാരണമായിട്ടുള്ളത്. ഇതിനെ പ്രസംഗരീതിയെന്നോ പ്രഭാഷണരീതിയെന്നോ പറയാം.

കുട്ടികളും അധ്യാപകരും തമ്മില്‍ അഭിമുഖമായുള്ള പ്രവര്‍ത്തനംമൂലം കുട്ടികളുടെ ആവശ്യാനുസരണം പാഠം കൈകാര്യം ചെയ്യുവാന്‍ കഴിയുമെന്നതാണ് ഭാഷണരീതിയുടെ മേന്മ. തന്നെയുമല്ല അനേകം കുട്ടികളെ ഒരു സമയത്ത് ഒരധ്യാപകന്‍ പഠിപ്പിക്കേണ്ടിവരുമ്പോള്‍ ഇത്രത്തോളം സൌകര്യമുള്ള മറ്റൊരു രീതിയില്ല. ഉയര്‍ന്ന ക്ളാസ്സുകളില്‍ പ്രസംഗരീതിക്ക് ഗണനീയമായ സ്ഥാനമുണ്ട്. പാഠങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധമുണ്ടായിരിക്കുക, പ്രസംഗപാഠത്തിനുവേണ്ടി അവര്‍ മുന്‍കൂട്ടി തയ്യാറെടുക്കുക, പ്രസംഗാവസാനം സംശയങ്ങള്‍ ചോദിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുക, പാഠ്യവിഷയത്തെ സംബന്ധിച്ച് പൂരകപഠനം നടത്തുക എന്നിവയില്‍ ശ്രദ്ധപതിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ പ്രഭാഷണരീതി വളരെ ഉപയോഗപ്രദമായിരിക്കും.

എന്നാല്‍ പ്രസംഗരീതി വിദ്യാര്‍ഥികളില്‍ വിരസത ഉണ്ടാക്കുന്നതായി കാണുന്നു. കൂടാതെ വ്യക്തിപരമായ ശ്രദ്ധ ഒരോ വിദ്യാര്‍ഥിക്കും ലഭിക്കുന്നുമില്ല. ഇതിനൊരു പരിഹാരമായി കോളജുകളില്‍ 'ട്യൂട്ടോറിയല്‍ സമ്പ്രദായം' ഏര്‍പ്പെടുത്തിയിട്ടുള്ളത് ഒരളവില്‍ പ്രയോജനകരമാണ്.

ചോദ്യോത്തര രീതി

ഭാഷണരീതിയുടെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും പഠനത്തെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ചോദ്യോത്തര രീതി പ്രയോജനപ്രദമാണ്. ചോദ്യങ്ങള്‍ ബോധനപരവും ശോധനപരവുമാകാം. ബോധനത്തിനുവേണ്ടിയുള്ള പ്രാരംഭപ്രശ്നങ്ങള്‍ പാഠാരംഭത്തിലും വികസന പ്രശ്നങ്ങള്‍ പാഠവികസനഘട്ടത്തിലും അവതരിപ്പിക്കുന്നു. കുട്ടികളുടെ മുന്‍ അറിവ് പരിശോധിക്കയെന്നതാണ് പ്രാരംഭപ്രശ്നങ്ങളുടെ ഉദ്ദേശ്യം. പാഠാവതരണഘട്ടത്തില്‍ ചിന്തോദ്ദീപകങ്ങളായ ചോദ്യങ്ങളില്‍കൂടി ഉത്തമങ്ങളായ പഠനാനുഭവങ്ങള്‍ നല്കുന്നു. കുട്ടികള്‍ ഊര്‍ജിതമായി ചിന്തിക്കുന്നതിന് ഇത്തരം ചോദ്യങ്ങള്‍ കൂടിയേ തീരു. പാഠാവസാനത്തില്‍ കുട്ടികള്‍ എത്രമാത്രം ഗ്രഹിച്ചു എന്നളക്കുന്നതിന് ഉതകുന്നതരം ചോദ്യങ്ങള്‍ ചോദിക്കുന്നു. ചോദ്യങ്ങള്‍ എപ്പോള്‍, എങ്ങനെ ഏതുവിധത്തില്‍ ആരോടു ചോദിക്കണം ഉത്തരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം ഇത്യാദി കാര്യങ്ങളെപ്പറ്റിയുള്ള വിദഗ്ധപരിജ്ഞാനം അധ്യാപനത്തെ കൂടുതല്‍ ഫലപ്രദമാക്കുന്നു. സോക്രട്ടിക് രീതി ഇതിന്റെ പ്രാകൃത രൂപമാണ്.

സോക്രട്ടീസിന്റെ അഭിപ്രായത്തില്‍ കേവലജ്ഞാനം മനുഷ്യന്റെ ഉള്ളില്‍തന്നെ സ്ഥിതിചെയ്യുന്നു. എന്നാല്‍ ഓരോ പുനര്‍ജന്മത്തോടുംകൂടി അവ വിസ്മൃതമാകുന്നു. ബോധനത്തില്‍കൂടിയല്ല നാം ജ്ഞാനം സമ്പാദിക്കുന്നത്. നേരത്തേതന്നെ അറിയാമായിരുന്നതും എന്നാല്‍ മറന്നുപോയതുമായ കാര്യങ്ങള്‍ പുനഃസ്മരിക്കുവാന്‍ സഹായിക്കുകയാണ് ബോധനത്തിന്റെ ഉദ്ദേശ്യം. ജനങ്ങളെ പ്രബുദ്ധരാക്കുന്നതിന് ഒന്നുംതന്നെ പറഞ്ഞുകൊടുക്കാതെ ചോദ്യങ്ങള്‍ ചോദിച്ച് അവരെക്കൊണ്ട് ചിന്തിപ്പിക്കുകയാണ് വേണ്ടത് എന്ന് സോക്രട്ടീസ് അഭിപ്രായപ്പെട്ടു. സംശയത്തിന് ഇടയില്ലാത്തതെന്നു കരുതപ്പെടുന്ന ഏതെങ്കിലും കാര്യത്തെപ്പറ്റി ഒരു ചെറിയ ചോദ്യം ചോദിച്ച് ഒരുവന്റെ അജ്ഞതയെക്കുറിച്ച് അവനെ ബോധവാനാക്കുക; അങ്ങനെ ആത്മാഭിമാനത്തിന് ആഘാതമേല്പിക്കുക; പിന്നീട് ചോദ്യങ്ങള്‍ ചോദിച്ചു ചിന്തിപ്പിച്ച് സത്യം കണ്ടെത്തുന്നതിന് അവനെ സഹായിക്കുക ഇതായിരുന്നു സോക്രട്ടിക് രീതി. അന്തര്‍ദൃഷ്ടിയില്‍ക്കൂടിയാണ് നാം കാര്യങ്ങള്‍ ഗ്രഹിക്കുന്നത്. അന്തഃസ്ഥിതാശയങ്ങളും പുനഃസ്മരണവുമാണ് പഠനത്തിന് അടിസ്ഥാനം. ബോധനമെന്നത് ഒരു സൂതികര്‍മം ആകുന്നു. സ്വന്തം ധാരണകളെപ്പറ്റിയുള്ള ഉറച്ചവിശ്വാസത്തിന് ഏല്‍ക്കുന്ന ആഘാതമാണ് ബുദ്ധിപരമായ ഈ സൂതികര്‍മത്തിന് നാന്ദി കുറിക്കുന്നത് എന്നാണ് സോക്രട്ടീസിന്റെ സിദ്ധാന്തം.

കിന്‍ഡര്‍ഗാര്‍ട്ടന്‍ രീതി

Kindergarten Method

വിദ്യാലയത്തെ ആരാമമായും വിദ്യാര്‍ഥികളെ അതിലെ ചെടികളായും അധ്യാപകനെ തോട്ടക്കാരനായും വിഭാവന ചെയ്തുകൊണ്ട് ഫ്രോബല്‍ സംവിധാനം ചെയ്ത ശിശുവിദ്യാലയമാണ് കിന്‍ഡര്‍ഗാര്‍ട്ടന്‍ (ഗശിറലൃഴമൃലിേ) അഥവാ കുട്ടികളുടെ പൂന്തോട്ടം. തോട്ടത്തിലെ ചെടികളെപ്പോലെ നൈസര്‍ഗികമായും സ്വതന്ത്രമായും കുട്ടികള്‍ വളരണം. തോട്ടക്കാരനെപ്പോലെ അധ്യാപകന്‍ അതിനുള്ള സാഹചര്യം സൃഷ്ടിക്കണം. അധ്യയനം എന്നത് നൈസര്‍ഗികമായ വികസനമാണ്.

വിദ്യാഭ്യാസത്തില്‍ കളിയുടേയും കളിയില്‍ക്കൂടിയുള്ള വിദ്യാഭ്യാസത്തിന്റേയും സൈദ്ധാന്തികവും പ്രായോഗികവുമായ സ്ഥാനം വ്യക്തമാക്കിയത് ഫ്രോബല്‍ ആണെന്നു പറയാം. അദ്ദേഹം തന്റെ അധ്യയനരീതിയെ സ്വതഃപ്രവൃത്തി (self activity) എന്ന പദത്തില്‍ സംക്ഷേപിച്ചിരിക്കുന്നു. സ്വതഃപ്രവൃത്തി എന്നത് നൈസര്‍ഗികാവേശങ്ങളും അഭിലാഷങ്ങളും പ്രകടിപ്പിക്കുന്നതിന് പരപ്രേരണ കൂടാതെയുള്ള പ്രവര്‍ത്തനമാണ്. ആത്മസാക്ഷാത്കാരവും സമൂഹവത്കരണവും സ്വതഃപ്രവര്‍ത്തനത്തില്‍കൂടിയാണ് സാധ്യമാവുക. പ്രകൃതിയുമായുള്ള സംസര്‍ഗത്തില്‍കൂടിയാണ് വികസനം നടക്കുന്നത്. ബാല്യകാലത്തില്‍ ഈ പ്രവണതകള്‍ക്ക് കൈക്കൊള്ളാവുന്ന ഉചിതമായ രൂപം ഒന്നേയുള്ളു-കളി. അതിനാല്‍ കളിയില്‍ക്കൂടിയുള്ള പഠനത്തിനു ഫ്രോബല്‍ മുഖ്യസ്ഥാനം കല്പിച്ചു.

ക്രമീകൃതമായ കളികള്‍, ഗാനങ്ങള്‍, നൃത്തങ്ങള്‍ എന്നിവ വസ്തുമൂലകപാഠ(object lesson)ങ്ങളുമായി സമന്വയിപ്പിച്ച് കുട്ടികളുടെ സര്‍ഗശക്തിയെ വികസിപ്പിക്കത്തക്കവണ്ണമാണ് കിന്‍ഡര്‍ ഗാര്‍ട്ടനിലെ അധ്യയനം ആസൂത്രണം ചെയ്തിട്ടുള്ളത്. കുട്ടികളുടെ പൊതു താത്പര്യങ്ങളെ കണക്കിലെടുക്കുന്നതുമൂലം കിന്‍ഡര്‍ഗാര്‍ട്ടനില്‍ കുട്ടികള്‍ ദീര്‍ഘനേരം ഒരേ പ്രവൃത്തിയിലേര്‍പ്പെടുവാന്‍ ആവശ്യപ്പെടുന്നില്ല. കളികള്‍, അഭ്യാസങ്ങള്‍, രസകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ക്കൂടി അവര്‍ക്ക് വേണ്ടുവോളം സോല്ലാസപ്രവര്‍ത്തന സൌകര്യങ്ങള്‍ നല്കുന്നു. പ്രവര്‍ത്തനാവസരങ്ങളില്‍ ദാനങ്ങള്‍ (gifts), വ്യാപൃതികള്‍ (occupations) എന്നിവ സര്‍ഗാത്മകപ്രവണതകളെ പരിപോഷിപ്പിക്കുന്നു. കായികാഭ്യാസങ്ങള്‍ പേശിവികസനത്തെ സഹായിക്കുന്നു. അങ്ങനെ സര്‍വതോന്മുഖമായ വികാസമാണ് കിന്‍ഡര്‍ഗാര്‍ട്ടന്റെ ലക്ഷ്യം.

മോണ്ടിസോറി രീതി

Montessori Method

സ്വതന്ത്രവും വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തില്‍ക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം. കുട്ടികളുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രബോധനോപകരണങ്ങള്‍ (didactic apparatus) യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് മോണ്ടിസോറി സ്കൂളില്‍ നല്കുന്നത്.

മോണ്ടിസോറിയുടെ പ്രശസ്തിക്കു മുഖ്യനിദാനം ബോധേന്ദ്രിയ പരിശീലന സിദ്ധാന്തമാണ്. ജഞാനസമ്പാദനത്തിന്റേയും സുഖജീവിതത്തിന്റേയും അടിസ്ഥാനം സംവേദനക്ഷമതയാണെന്നും അതിനാല്‍ ബോധേന്ദ്രിയങ്ങളെ ശരിയായി പരിശീലിപ്പിച്ച് അവയുടെ കൂര്‍മതയും പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കേണ്ടതാണെന്നും മോണ്ടിസോറി ഊന്നിപ്പറഞ്ഞു. ഇതിനുവേണ്ടി പ്രത്യേകോപകരണങ്ങള്‍ അവര്‍ നിര്‍മിച്ചിട്ടുണ്ട്.

മോണ്ടിസോറി സ്കൂളില്‍ ടൈംടേബിളില്ല, അധ്യാപകരില്ല, ബോധനമില്ല; കളിക്കുവാനുള്ള ചില ഉപകരണങ്ങള്‍ മാത്രമുണ്ട്. അവ സ്വയംശോധക(self-correcting)ങ്ങളായ പ്രബോധനോപകരണങ്ങളാണ്. കുട്ടികള്‍ അവകൊണ്ടു കളിക്കുന്നു. കളിയില്‍ക്കൂടി പഠനം നടക്കുന്നു. അധ്യാപികയുടെ സ്ഥാനത്ത് നിര്‍ദേശിക(directress)യാണ് ഉള്ളത്. അവര്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചുകൊണ്ട് പിന്നണിയില്‍ കഴിയുന്നു. കുട്ടികളെ സ്വതന്ത്രരായി വിട്ടാല്‍ അവര്‍ തിരഞ്ഞെടുത്തേക്കാവുന്ന പ്രവര്‍ത്തനക്രമത്തെ അടിസ്ഥാനമാക്കി ഗ്രേഡുകള്‍ നിശ്ചയിക്കുന്നു. ഏതു ഗ്രേഡിലെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനും കുട്ടികള്‍ക്ക് സ്വാതന്ത്യ്രമുണ്ട്.

മോണ്ടിസോറി സ്കൂളില്‍, വായിക്കുന്നതിന് മുമ്പാണ് എഴുതാന്‍ പഠിക്കുന്നത്. ചാലകവികാസം മാനസികവികാസത്തേക്കാള്‍ മുമ്പു നടക്കുന്നു എന്ന തത്ത്വമാണ് ഇതിന് ആധാരം. 'ചാലകസ്മൃതി'(motor memory)യുടെ സഹായത്തോടെ എഴുത്തു പഠിപ്പിക്കുന്നതിനാല്‍ കണ്ണടച്ചുകൊണ്ട് എഴുതുന്നതിനുപോലും കുട്ടികള്‍ക്കു കഴിയും. അക്ഷരങ്ങളുടെ രൂപം പഠിക്കുന്നതിനു മണല്‍ക്കടലാസില്‍ വെട്ടിവച്ചിട്ടുള്ള അക്ഷരമാതൃകകളുടെമേല്‍ കുട്ടികള്‍ വിരലോടിക്കുന്നു. കടലാസിന്റെ പരുപരുപ്പ്, വിരലോട്ടത്തെ നിയന്ത്രിക്കുന്നു. അക്ഷരരൂപം പഠിക്കുന്നതോടെ അതിന്റെ ശബ്ദം അവരെ പഠിപ്പിക്കുന്നു. വെട്ടിവച്ച അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകളുണ്ടാക്കുന്നു. ഈ പ്രാരംഭപരിശീലനങ്ങള്‍ ലഭിച്ച കുട്ടി അറിയാതെ തന്നെ എഴുതിത്തുടങ്ങും. അവനില്‍ എഴുത്തു 'പൊട്ടിപ്പുറപ്പെടുന്നു.' അക്ഷരങ്ങള്‍ എഴുതാന്‍ പഠിച്ചു കഴിഞ്ഞാല്‍ വാക്കുകള്‍ എഴുതിയിട്ടുള്ള കാര്‍ഡുകള്‍ നല്കുന്നു. കുട്ടി അതിലെ അക്ഷരങ്ങള്‍ ഓരോന്നായി വായിക്കുന്നു. അവയെ ചേര്‍ത്ത് തുടര്‍ച്ചയായി വേഗത്തില്‍ വായിക്കുവാന്‍ ആവശ്യപ്പെടുന്നതോടെ ഒറ്റതിരിഞ്ഞു നില്ക്കുന്ന അക്ഷരങ്ങളുടെ നിരര്‍ഥകശബ്ദങ്ങള്‍ കൂടിച്ചേര്‍ന്ന് സാര്‍ഥകമായ പദങ്ങളായിത്തീരുന്നകാര്യം അവന് അനുഭവപ്പെടുന്നു.

അര്‍ഥബോധത്തോടെ വായിക്കുവാന്‍ കുട്ടികളെ പഠിപ്പിക്കുന്നതിന് ആജ്ഞകള്‍ എഴുതിയിട്ടുള്ള കാര്‍ഡുകള്‍ നല്കുകയും ആജ്ഞാനുസരണമുള്ള കൃത്യം ചെയ്യുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. വായന ആശയഗ്രഹണത്തിനുള്ളതാകയാല്‍ അത് മാനസിക പ്രവര്‍ത്തനമാകണം; വാച്യമായാല്‍ പോരാ.

കണക്ക് തുടങ്ങിയ വിഷയങ്ങള്‍ക്കും കളിരീതിയിലുള്ള അധ്യയനമാര്‍ഗങ്ങള്‍ സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന ക്ളാസ്സുകളില്‍ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള രീതികളും മോണ്ടിസോറി ആവിഷ്കരിച്ചു. എന്നാല്‍ അവ അധികം പ്രചരിച്ചു കാണുന്നില്ല. 2 മുതല്‍ 7 വരെ വയസ്സുള്ള കുട്ടികള്‍ക്കായുള്ള വിദ്യാലയങ്ങളിലാണ് മോണ്ടിസോറിരീതിക്ക് കൂടുതലായി പ്രചാരമുള്ളത്.

ഡാള്‍ട്ടന്‍ പദ്ധതി

Dalton plan

മോണ്ടിസോറിയുടെ സിദ്ധാന്തങ്ങളില്‍നിന്നും പ്രചോദനം നേടിയ ഹെലന്‍ പാര്‍ക്ക്ഹേസ്റ്റ് (Helon parkhurst) 1920-ല്‍ മാസച്യൂസെറ്റ്സില്‍ ഡാള്‍ട്ടന്‍ (ഉമഹീി) നഗരത്തിലെ ഹൈസ്കൂളില്‍ നടപ്പാക്കിയ വ്യക്തികേന്ദ്രിതാധ്യാപനരീതിയാണ് 'ഡാള്‍ട്ടന്‍ പദ്ധതി' അഥവാ 'ഡാള്‍ട്ടന്‍ ലാബറട്ടറി പദ്ധതി'.

ഇവിടെ ക്ളാസുകള്‍ക്കുപകരം ഗ്രന്ഥങ്ങള്‍, അധ്യയനോപകരണങ്ങള്‍ എന്നിവകൊണ്ട് സജ്ജീകൃതമായ ഓരോ പരീക്ഷണശാല, ഓരോ വിഷയത്തിനുമുണ്ട്. നിശ്ചിത സമയങ്ങളില്‍ അതതു വിഷയത്തിന്റെ അധ്യാപകന്‍ അവിടെ സന്നിഹിതനായിരിക്കും.

ഓരോ വര്‍ഷവും കുട്ടികള്‍ ചെയ്തുതീര്‍ക്കേണ്ട പഠനപ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നു. ഇതിനെ കോണ്‍ട്രാക്റ്റ് (contract) അതായത് കരാര്‍ എന്നു പറയുന്നു. 'കോണ്‍ട്രാക്റ്റി'നെ ഓരോ മാസത്തേക്കുള്ള 'അസൈന്‍മെന്റ്' (assignment)കളായും ഓരോ ആഴ്ചത്തേക്കുള്ള 'പീരിയേഡ്' (period)കളായും ഓരോ ദിവസത്തേക്കുള്ള 'യൂണിറ്റു'കളായും വിഭജിച്ചിരിക്കും. ഇവ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ ചെയ്തുതീര്‍ത്തിരിക്കണം. എന്തെല്ലാം, എപ്പോഴെല്ലാം പഠിക്കുന്നു എന്നതു കുട്ടിയുടെ ഇഷ്ടത്തിനു വിടുന്നു.

അധ്യാപകന്‍ പഠിപ്പിക്കുന്നില്ല. ആവശ്യമുള്ള സഹായം നല്കുകമാത്രം ചെയ്യുന്നു. പൂര്‍വാഹ്നം കുട്ടികള്‍ക്കു ഇഷ്ടമുള്ളതു പഠിക്കുന്നതിനും അപരാഹ്നം ഒന്നിച്ചു ചേര്‍ന്നുള്ള സമ്മേളനങ്ങള്‍ക്കും വിനിയോഗിക്കുന്നു.

ഓരോ കുട്ടിയുടേയും പുരോഗതി കൃത്യമായി അളന്നു ഗ്രാഫുകളായി രേഖപ്പെടുത്തുന്നു. 'കരാര്‍' അനുസരിച്ച് പുരോഗമിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഇതു സഹായകമാണ്.

വിനെറ്റ്ക പദ്ധതി

Winnetka plan

ഈ പദ്ധതിയുടെ ജനയിതാവ് കാള്‍ട്ടന്‍ വാഷ്ബേണ്‍ (Carleton Washburne) ആണ്. ഇതിലെ പാഠപദ്ധതിക്ക് രണ്ടു വിഭാഗങ്ങളുണ്ട്. ഒന്നാം വിഭാഗത്തില്‍ വായന, എഴുത്ത്, ഗണിതം തുടങ്ങിയ അടിസ്ഥാനവിഷയങ്ങളും രണ്ടാം വിഭാഗത്തില്‍ സര്‍ഗാത്മകവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളും മോഡല്‍ നിര്‍മാണം, പ്രോജക്ടുകള്‍, നാടകം, സംഗീതം, കളികള്‍ മുതലായവയും ഉള്‍പ്പെടുന്നു. ഒന്നാം വിഭാഗം നിര്‍ബന്ധിതവും രണ്ടാം വിഭാഗം ഐച്ഛികവുമാണ്.

പാഠവസ്തുക്കളെ ക്രമമായി തരംതിരിച്ച യൂണിറ്റുകളായി വിഭജിച്ചിരിക്കും. ഓരോ യൂണിറ്റിനേയും ലക്ഷ്യം (goal) എന്നു വിളിക്കുന്നു. സ്വയം ബോധകഗ്രന്ഥങ്ങളുടെ സഹായത്തോടെ പടിപടിയായി സ്വയം ശിക്ഷണം നടത്തുന്നു. ഓരോ വിഷയത്തിലും ഒരു യൂണിറ്റില്‍ നിന്ന് അടുത്ത യൂണിറ്റിലേക്കും ഒരു ഗ്രേഡില്‍ നിന്ന് അടുത്ത ഗ്രേഡിലേക്കും കയറ്റം നല്കുന്നു. അതിനാല്‍ ഒരു കുട്ടി വിവിധ വിഷയങ്ങളില്‍ വിവിധ ഗ്രേഡുകളിലായിരിക്കും പഠിക്കുക. ഓരോ വിഷയത്തിലും വ്യക്തിയുടെ കഴിവിനൊത്ത് പുരോഗമിക്കാം.

പ്രായോജനാ രീതി

project method

ജെ.എ. സ്റ്റീവന്‍സന്റെ (J.A.Stevenson) അഭിപ്രായത്തില്‍ 'പ്രശ്നബദ്ധമായ ഒരു കൃത്യം യഥാര്‍ഥ പരിതഃസ്ഥിതിയില്‍ പൂര്‍ണമാക്കുക' എന്നതത്രെ പ്രായോജനാരീതി. കില്‍പാട്രിക് (kilpatrick) ആകട്ടെ, ഇതിനെ 'സാമൂഹിക പരിസരത്തില്‍ ശ്രദ്ധാപൂര്‍വം നടത്തുന്ന സോദ്ദേശ്യപ്രവര്‍ത്തനം' എന്നു നിര്‍വചിക്കുന്നു.

സ്കൂളില്‍വച്ച് തത്ത്വങ്ങളും സിദ്ധാന്തങ്ങളും പഠിച്ചിട്ട് അവയെ പുതിയ സംസ്ഥിതികളില്‍ പ്രയോഗിക്കുകയല്ല ചെയ്യുന്നത്. പുതിയ പ്രശ്നപരമായ സംസ്ഥിതികളെ കൈകാര്യം ചെയ്തു ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ക്കൂടി തത്ത്വങ്ങളില്‍ എത്തിച്ചേരുകയാണ്. അങ്ങനെയുള്ള പഠനം അര്‍ഥവത്തും പ്രയോഗക്ഷമവും ചിരസ്ഥായിയുമായിരിക്കും. പ്രശ്നങ്ങള്‍ തിരഞ്ഞെടുക്കുക, ലക്ഷ്യങ്ങള്‍ സ്പഷ്ടമാക്കുക, പ്രവര്‍ത്തനപദ്ധതി ആസൂത്രണം ചെയ്യുക, അതു നടപ്പിലാക്കുക എന്നിവയെല്ലാം കുട്ടികള്‍ തന്നെ ചെയ്യുന്നു. അധ്യാപകന്‍ ഉപദേശകനും മാര്‍ഗദര്‍ശകനുമായി വര്‍ത്തിക്കുന്നു.

കില്‍പാട്രിക്, പ്രോജക്റ്റുകളെ നാലായി തരംതിരിക്കുന്നു: ഉത്പാദന (production) പ്രോജക്റ്റ്, പഠന (study) പ്രോജക്റ്റ്, ഉപഭോക്തൃ (consumer) പ്രോജക്റ്റ്, പ്രശ്ന (problem) പ്രോജക്റ്റ്. എന്നാല്‍ കോളിങ്സിന്റെ വിഭജനം കഥാപ്രോജക്റ്റ്, ഹസ്തപ്രോജക്റ്റ്, കളി പ്രോജക്റ്റ്, പഠനയാത്രാ പ്രോജക്റ്റ് എന്നിങ്ങനെയാണ്.

സാധാരണയായി വിദ്യാലയങ്ങളില്‍ നടത്താവുന്ന പ്രോജക്റ്റുകളുടെ കൂട്ടത്തില്‍ തപാലാപ്പീസ്, സഹകരണ സ്റ്റോര്‍, കാഴ്ചബംഗ്ളാവ്, തോട്ടം, കളിസ്ഥലം, റോഡ് എന്നിവയുടെ നിര്‍മാണം, ആരോഗ്യസര്‍വേ, നാടകാവതരണം മുതലായവ ഉള്‍പ്പെടുത്താം. പ്രോജക്റ്റുകളുടെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതികള്‍പോലും തയ്യാറാക്കപ്പെട്ടിട്ടുണ്ട്.

അന്വേഷണ രീതി

Heuristic Method

കുട്ടിക്ക് ഒന്നും പറഞ്ഞുകൊടുക്കരുത്, എല്ലാം അവന്‍ തന്നെ കണ്ടുപിടിക്കണം' എന്നാണ് അന്വേഷണരീതിയുടെ ജനയിതാവായ ആംസ്റ്റ്രോങ് (Armstrong) പറയുന്നത്. 'കണ്ടുപിടിക്കുക' എന്നര്‍ഥമുള്ള വലൌൃശസെലശി എന്ന ഗ്രീക് പദത്തില്‍ നിന്നാണ് heuristic എന്ന പദം ഉദ്ഭവിച്ചത്. അന്വേഷകന്റെ സ്ഥാനത്ത് കുട്ടിയെ അവരോധിച്ച് സ്വന്തം യത്നംകൊണ്ട് ആവശ്യമുള്ള അറിവ് കണ്ടുപിടിക്കുന്നതിന് അവനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ രീതി. കുട്ടി അന്വേഷകനായി പ്രവര്‍ത്തിച്ച് പ്രശ്നപരിഹാരത്തിലെത്തിച്ചേരുന്നു.

ഈ രീതിയില്‍ക്കൂടി നിരീക്ഷണ പരീക്ഷണങ്ങള്‍, യുക്തി, ചിന്ത, അന്വേഷണ-ഗവേഷണ മനഃസ്ഥിതി എന്നിവ പരിപോഷിപ്പിക്കുന്നതിന് സാധിക്കും. ശാസ്ത്രീയ ഗവേഷണപരവും സത്യാന്വേഷണപരവുമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായ എല്ലാ വിഷയങ്ങളിലും അന്വേഷണ രീതിയിലുള്ള പഠനം സ്വീകാര്യമാണ്.

കളി രീതി

play way

'കളിരീതി' എന്ന പ്രയോഗം കാള്‍ഡ്വെല്‍ കുക്ക് (Caldwell Cook) ആണ് ആദ്യമായി പ്രയോഗിച്ചതും പ്രചരിപ്പിച്ചതും. 'കളിരീതി' സക്രിയമായ പഠനരീതിയാണ്. 'കളി'ക്കല്ല, 'രീതി'ക്കാണ് ഇവിടെ പ്രാധാന്യം. ഗൌരവമുള്ള പ്രവര്‍ത്തനങ്ങളെ വെറും വിനോദങ്ങളായി തരംതാഴ്ത്തുകയല്ല, കഠിനമായ ജോലിയില്‍ ആഹ്ളാദത്തിന്റെ അംശം കൂട്ടിച്ചേര്‍ക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ശിശുവിദ്യാഭ്യാസത്തില്‍ കളിക്കുള്ള സ്ഥാനം നേരത്തെ അംഗീകൃതമായിട്ടുണ്ട്. കിന്റര്‍ഗാര്‍ട്ടനിലും മോണ്ടിസോറി സ്കൂളിലും നഴ്സറി സ്കൂളിലും കളിരീതിയിലാണ് അധ്യയനം സംവിധാനം ചെയ്തിട്ടുള്ളത്. കുട്ടികള്‍ പ്രവര്‍ത്തിച്ചുകൊണ്ടു പഠിക്കുന്നതിനും കളിരീതി അനുയോജ്യമാണ്. ക്രിയാപ്രധാനരീതികളിലെല്ലാം കളിയുടെ അംശം കാണാം. ഇതിന് ഉത്തമോദാഹരണങ്ങളാണ് പ്രോജക്റ്റ്, സ്കൌട്ടിങ് മുതലായവ.

വസ്തുമൂലക രീതി

Object Method

'വാക്കുകള്‍ക്കു മുന്‍പേ വസ്തുക്കള്‍' എന്നാണ് പെസ്തലോത്സി പറഞ്ഞിട്ടുള്ളത്. മൂര്‍ത്ത(concrete)ത്തില്‍ നിന്ന് അമൂര്‍ത്ത(abstract) ത്തിലേക്ക് എന്ന ബോധനതത്ത്വമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഒരു വസ്തുവിനെപ്പറ്റി പഠിപ്പിക്കുന്നതിന് ആ വസ്തുതന്നെ അവതരിപ്പിക്കുകയാണ് വെറും വാചികവിവരണത്തേക്കാള്‍ ഫലപ്രദം. അതേ വസ്തു അവതരിപ്പിക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ അതിനെ പ്രതിനിധാനം ചെയ്യുന്ന മോഡലുകള്‍, ചിത്രങ്ങള്‍ എന്നിവയെങ്കിലും ഉപയോഗിക്കണം. ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള ബോധനത്തെ 'വസ്തുമൂലകരീതി' എന്നു പറയുന്നു.

വസ്തുക്കള്‍ ക്ളാസ്സില്‍ കൊണ്ടുവരുവാന്‍ പ്രയാസമുണ്ടെങ്കില്‍ കുട്ടികളെ വസ്തുക്കളുടെ അടുത്തേക്ക് കൊണ്ടുപോവുകയാണ് വേണ്ടത്. പഠനയാത്രകളുടെ പ്രാധാന്യം ഇക്കാര്യത്തില്‍ തെളിഞ്ഞുകാണാം.

ചര്‍ച്ചാ രീതി

Discussion Method

ക്ളാസ്സ്-സമൂഹത്തെ ആകെക്കൂടി സജീവമായി പങ്കെടുപ്പിച്ചുകൊണ്ടുള്ള ബോധനരീതികളില്‍ ചര്‍ച്ചയ്ക്കു വളരെ പ്രധാനമായ സ്ഥാനമുണ്ട്. ഒരു പ്രശ്നത്തെ സംബന്ധിച്ച് എല്ലാവരുംകൂടി പര്യാലോചിച്ച് അഭിപ്രായങ്ങള്‍ കൈമാറ്റം ചെയ്ത് നിഗമനങ്ങളിലോ തീരുമാനങ്ങളിലോ എത്തുകയാണ് ചര്‍ച്ചയുടെ ഉദ്ദേശ്യം

ചര്‍ച്ചകള്‍ ഔപചാരികമാകാം, അനൌപചാരികമാകാം. ചര്‍ച്ചയുടെ നേതൃത്വം വഹിക്കുന്നത് അധ്യാപകനോ വിദ്യാര്‍ഥിയോ ആകാം.

ഔപചാരിക ചര്‍ച്ചകളുടെ പ്രധാന രൂപങ്ങള്‍ സെമിനാര്‍, സിംപോസിയം, പാനല്‍ ചര്‍ച്ച എന്നിവയാണ്. ഇവ ഉയര്‍ന്ന ക്ളാസ്സുകളില്‍ നടപ്പിലാക്കാവുന്നതാണ്.

പ്രശ്നപരിഹരണ രീതി

Problem-Solving Method

കുട്ടികള്‍ 'അഹംബദ്ധരാ'യി അവരുടെ ധിഷണാശക്തിയെ ഊര്‍ജിതമായി പ്രവര്‍ത്തിപ്പിച്ച് വിജ്ഞാനവും നൈപുണ്യങ്ങളും വര്‍ധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഒരു മാര്‍ഗമാണ് ഈ രീതി.

ഒരു ലക്ഷ്യമുണ്ടായിരിക്കുകയും അതു പ്രാപിക്കുവാന്‍ പ്രേരിതനായിരിക്കുകയും ചെയ്യുക, ലക്ഷ്യപ്രാപ്തിക്കു പ്രതിബന്ധമുണ്ടാകുക, പ്രതിബന്ധം തരണം ചെയ്തു ലക്ഷ്യത്തെ പ്രാപിക്കുന്നതിന് ലഭ്യമായ ഉപാധികള്‍ അപര്യാപ്തമായിരിക്കുക-എന്നീ കാര്യങ്ങള്‍ ചേര്‍ന്നുവരുമ്പോഴാണ് ഒരു പ്രശ്നാവസ്ഥ സംജാതമാകുന്നത്. പ്രശ്നങ്ങള്‍ രണ്ടുതരമുണ്ട്. പ്രായോഗികവും ബുദ്ധിപരവും. ആദ്യത്തേത് എന്തെങ്കിലും ചെയ്യുന്നതിനും രണ്ടാമത്തേത് എന്തെങ്കിലും അറിയുന്നതിനുമുള്ള യത്നവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ജോണ്‍ ഡ്യൂയി (John Dewey) പ്രശ്ന പരിഹരണ പ്രക്രിയയെ അഞ്ചു ഘടകങ്ങളായി അപഗ്രഥിക്കുന്നു.

പ്രശ്ന ബോധം

ഒരു ലക്ഷ്യത്തിലേക്കുള്ള ഗതി തടയപ്പെടുകയും സാധാരണ പരിഹാരമാര്‍ഗങ്ങള്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍ പ്രശ്നസ്ഥിതി അനുഭവപ്പെടുന്നു.

പ്രശ്ന വിശദീകരണം

ലഭ്യമായ ദത്ത(data)ങ്ങളും പ്രാപിക്കേണ്ട ലക്ഷ്യവും വ്യക്തമാകേണ്ടിയിരിക്കുന്നു. ഉള്ളതും (ദത്തങ്ങള്‍) വേണ്ടതും (ലക്ഷ്യം) തമ്മിലുള്ള വിടവ് നികത്തലാണ് പ്രശ്നപരിഹരണം.

പരികല്പനാ രൂപവത്കരണം

പ്രശ്നപരിഹാരത്തിനുള്ള താത്കാലിക പരിഹാരങ്ങള്‍ അഥവാ പരികല്പനകള്‍ (hypotheses) രൂപവത്കരിക്കുക. ഇതു വ്യക്തിയുടെ അനുഭവസമ്പത്ത്, ബുദ്ധിപരമായ പക്വത, സ്ഥിതിയുടെ ഗതികസംരചന (dynamic structure) എന്നിവയെ ആശ്രയിച്ചിരിക്കും.

പരികല്പനകളുടെ പരിഗണന

പരികല്പനകളുടെ സ്വീകാര്യത സസൂക്ഷ്മം പരിശോധിച്ച് മൂല്യനിര്‍ണയം ചെയ്ത് അവസാനം അനുയോജ്യമായവ സ്വീകരിക്കുക; അല്ലാത്തവ നിരാകരിക്കുക.

പരികല്പനകളുടെ പരീക്ഷണം

നിഗമനം ശരിയാണോ എന്നു ബോധ്യപ്പെടുന്നതിനായി അനുഭവങ്ങളുമായി ഒത്തുനോക്കുക. ഇതിന് സാധാരണ നിരീക്ഷണം മുതല്‍ നിയന്ത്രിത പരീക്ഷണംവരെ ആവശ്യമായിത്തീരാം.

കുട്ടികളുടെ ദൈനംദിന വിദ്യാലയ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി അവരെ ബോധവാന്മാരാക്കി സ്വയം പ്രശ്നപരിഹരണത്തിന് അവരെ പ്രോത്സാഹിപ്പിച്ച് ബുദ്ധിപരമായ അഭ്യാസങ്ങള്‍ക്കു സൌകര്യം നല്കുന്ന അധ്യാപനമാണ് ഇവിടെ ഉത്തമമായിട്ടുള്ളത്.

വികസന രീതി

Development Method

ഈ രീതിയുടെ ധര്‍മം പ്രത്യക്ഷമാര്‍ഗത്തില്‍ക്കൂടി സംപ്രത്യയങ്ങളും (concept) വിധികളും രൂപവത്കരിക്കുന്നതിന് കുട്ടികളെ സഹായിക്കുകയാണ്. ഇതിന് രണ്ടു രൂപങ്ങളുണ്ട്, ആഗമ(inductive)രീതിയും നിഗമന(deductive)രീതിയും. വിശേഷാനുഭവങ്ങളില്‍ (particular) നിന്ന് സാമാന്യവിധികള്‍ (generalisations) രൂപവത്കരിക്കുന്ന പ്രക്രിയയാണ് ആഗമം. നിഗമനരീതിയിലാവട്ടെ സാമാന്യവിധികളില്‍നിന്നു വിശേഷവിധികളില്‍ എത്തിച്ചേരുന്നു.

ആഗമവികാസ രീതി

Inductive Development

ഇത് ഹെര്‍ബാര്‍ട്ടും (Herbart) അനുയായികളും കൂടി ആവിഷ്കരിച്ചിട്ടുള്ളതാണ്. ചില നിശ്ചിത 'യൌക്തികഘട്ട'ങ്ങള്‍ (formal stage) അടങ്ങിയ ഒരു ഏകകമാണ് ആഗമവികാസപാഠം. ഇതിന്റെ നാലു ഘട്ടങ്ങളെ സ്പഷ്ടത (clearness), സാഹചര്യം (association), വ്യവസ്ഥ (system), സമ്പ്രദായം (method) എന്നിങ്ങനെ വിഭജിച്ചിരുന്നു. സില്ലര്‍ (Ziller) സ്പഷ്ടതയെ പ്രാരംഭം, അവതരണം എന്നു രണ്ടായി തിരിച്ചു. റൈന്‍ (Rein), ഉദ്ദേശ്യപ്രസ്താവന എന്നൊരു ഉപഘട്ടം കൂട്ടിച്ചേര്‍ത്തു. ഇപ്പറഞ്ഞ ഭേദഗതികളോടെ ഹെര്‍ബാര്‍ട്ടിയന്‍ വികാസപാഠത്തില്‍ താഴെപറയുന്ന ഘട്ടങ്ങള്‍ രൂപംകൊണ്ടു.

പ്രാരംഭം

പഠിക്കുവാന്‍ പോകുന്ന പ്രകരണത്തെ സംബന്ധിച്ചു വിദ്യാര്‍ഥിയുടെ മനസ്സിലുള്ള ആശയങ്ങളെ വെളിയില്‍ കൊണ്ടുവരികയെന്നതാണ് ഈ ഘട്ടത്തിന്റെ മുഖ്യോദ്ദേശ്യം. പുതിയ പഠനാനുഭവത്തെ ഉള്‍ക്കൊള്ളുന്നതിനു സഹായകമായ പൂര്‍വബോധസമുച്ചയത്തെ (Apperceptive mass) സജ്ജമാക്കുന്നു. ചോദ്യങ്ങള്‍ മുഖേന കുട്ടികളുടെ പൂര്‍വാനുഭവങ്ങളെ തട്ടിയുണര്‍ത്തുന്നു.

ഉദ്ദേശ്യ പ്രസ്താവന

പൂര്‍വജ്ഞാനവും പുതിയ പാഠവും തമ്മില്‍ ബന്ധിപ്പിച്ച് പുതിയ പാഠവസ്തുവിനെപ്പറ്റി ആവശ്യബോധം കുട്ടികളിലുളവാക്കുകയാണ് ഈ ഉപഘട്ടത്തിന്റെ ഉദ്ദേശ്യം.

പാഠാവതരണം

സാമാന്യവത്കരണമോ വിധിരൂപവത്കരണമോ നടത്തുന്നതിനു നിദാനമായ പുതിയ പാഠാനുഭവങ്ങള്‍ അവതരിപ്പിക്കുന്നു. ഇതിനു വിവിധ ബോധനരീതികള്‍ സ്വീകരിക്കാം. പ്രത്യക്ഷാനുഭവങ്ങളോ പരോക്ഷാനുഭവങ്ങളോ ആകാവുന്നതാണ്.

താരതമ്യവും നിഷ്കര്‍ഷണവും

വിവിധ ആശയങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മനസ്സിലാക്കി താരതമ്യ വിവേചനം ചെയ്ത് സാരാംശങ്ങള്‍ നിഷ്കര്‍ഷിക്കുന്നു.

സാമാന്യ നിഗമനം

പഠനാനുഭവങ്ങളുടെ വെളിച്ചത്തിലുള്ള വിധി രൂപവത്കരണമാണ് ഇവിടെ നടക്കുന്നത്. ഇത് നിര്‍വചനം, തത്ത്വം, സിദ്ധാന്തം, നിയമം, പ്രമേയം എന്നീ രൂപങ്ങളിലാകാം. പാഠവസ്തുവിന്റെ അന്തിമ പുനഃസംഘടനയാണിത്. ശരിയായി പുരോഗമിക്കുന്ന പാഠത്തില്‍ ഓരോ ഘട്ടവും ക്രമാനുഗതമായി കടന്ന് അറിയാതെ തന്നെ കുട്ടികള്‍ സാമാന്യനിഗമനത്തിലെത്തിച്ചേരും. ഒരുവിധത്തില്‍ പറഞ്ഞാല്‍ ഉദ്ദേശ്യപ്രസ്താവനയില്‍ അടങ്ങിയിരിക്കുന്ന പ്രശ്നത്തിന്റെ ഉത്തരമായിരിക്കും ഈ ഘട്ടത്തില്‍ ആവിര്‍ഭവിക്കുന്നത്.

പ്രയോഗം

സാമാന്യനിഗമനത്തെ വിശേഷവസ്തുക്കളിലേക്ക് പ്രവര്‍ത്തിപ്പിക്കുക, പ്രത്യേക സ്ഥിതികളില്‍ പ്രയോഗിക്കുക എന്നതാണ് ഇവിടെ ചെയ്യുന്നത്.

നിഗമനവികാസ രീതി

Deductive Development

പൊതുതത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക വസ്തുതകളെ വിശദീകരിക്കുകയും പൊതുതത്ത്വങ്ങളില്‍ നിന്നുള്ളഅനുമാനങ്ങള്‍ വഴി അനുഭവങ്ങളെ മുന്‍കൂട്ടി കാണുകയുമാണ് നിഗമനത്തിന്റെ ധര്‍മം.

ആഗമരീതിയില്‍തന്നെ നിഗമനവും ഉള്‍പ്പെടുന്നുണ്ട്. ഒരു പ്രശ്നം പരിഹരിക്കേണ്ടിവരുമ്പോള്‍ അതിനാവശ്യമുള്ള സാമാന്യതത്ത്വം അന്വേഷിക്കേണ്ടതാണ്. വിശേഷവസ്തുതയെ സാമാന്യതത്ത്വവുമായി ബന്ധിപ്പിച്ചുകഴിഞ്ഞാല്‍ അത് അനുമാനത്തിലേക്ക് നയിക്കുന്നു. അറിവില്‍പെട്ട മറ്റു വസ്തുക്കളുമായി ഒത്തുനോക്കി അനുമാനത്തിന്റെ സാധുത പരീക്ഷിക്കുകയെന്നതാണ് അടുത്തപടി. അങ്ങനെ പ്രശ്നം, സാമാന്യതത്ത്വം, അനുമാനം, സത്യാപനം എന്നീ പടികളില്‍കൂടിയാണ് നിഗമനപാഠം കടന്നു പോകുന്നത്.

പഠനപ്രക്രിയയിലെ മാനസികപ്രവര്‍ത്തനങ്ങളില്‍ മുഖ്യം, വിശ്ളേഷണസംശ്ളേഷണങ്ങളാണ്. ആഗമ-നിഗമനരീതിയിലും ഇതുതന്നെയാണ് കാണുന്നത്. അതിനാല്‍ ഈ രീതിയെ വിശ്ളേഷണ-സംശ്ളേഷണ (analytic-synthetic) രീതിയെന്നോ മനഃശാസ്ത്ര രീതിയെന്നോ (psychological) പറയാം.

ഏകക രീതി

Unit Method

അധ്യാപനത്തിന്റെ സംഘാടനം രണ്ടു വിധമാകാം. (1)പാഠനിര്‍ദേശ-പഠന-കഥന-ശോധനരീതി, (2) ഏകകരീതി. ഏകകം (യൂണിറ്റ്) എന്ന പദത്തില്‍ ഏകത്വം, ഐക്യം, സാകല്യം എന്നീ ആശയങ്ങള്‍ ഉള്‍പ്പെടുന്നു. ഏകകപ്രരൂപങ്ങള്‍ മുഖ്യമായി രണ്ടാണ്-പാഠവസ്തു ഏകകങ്ങളും (subject-matter unit) അനുഭവ ഏകകങ്ങളും (experience unit). പാഠവസ്തു ഏകകങ്ങള്‍ രണ്ടുവിധമാകാം-പ്രകരണം-ഏകകവും (ഉദാ. ഗതാഗതമാര്‍ഗങ്ങള്‍) പ്രശ്ന-ഏകകവും (ഉദാ. പഠനാനന്തരം തൊഴില്‍ സമ്പാദിക്കാന്‍ എന്തു ചെയ്യണം). അനുഭവ-ഏകകം കുട്ടികളുടെ സ്വന്തം പ്രശ്നത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനാനുഭവങ്ങളാണ് (ഉദാ. വിദ്യാലയത്തില്‍ ഒരു വര്‍ത്തമാനപത്രം എങ്ങനെ ആരംഭിക്കാം?). മേല്പറഞ്ഞ രണ്ടു ഏകക പ്രരൂപങ്ങളും തമ്മിലുള്ള വ്യത്യാസം, ഒന്ന് സംഘടിത പാഠവസ്തുവിനെയും മറ്റേത് വിദ്യാര്‍ഥിയുടെ സമഗ്രാനുഭവത്തേയും ഊന്നുന്നു എന്നതാണ്. ഒന്നില്‍ മറ്റേതിന്റെ അംശങ്ങള്‍ കലര്‍ന്നിരിക്കും. അധ്യാപനത്തില്‍ രണ്ടിനും സ്ഥാനവുമുണ്ട്.

കൊച്ചുകുട്ടികള്‍, വിദ്യാഭ്യാസം ആരംഭിക്കുന്നവര്‍ എന്നിവര്‍ക്ക് സാമാന്യവിദ്യാഭ്യാസത്തില്‍ അനുഭവ-ഏകകകങ്ങളാണ് കൂടുതല്‍ അനുയോജ്യം. പക്വത സിദ്ധിച്ചവര്‍ക്കും വിദഗ്ധപഠനത്തിന് പ്രാപ്തിയുള്ളവര്‍ക്കും നിര്‍ദേശ-പഠന-കഥന-ശോധനരീതികൊണ്ടാണ് കൂടുതല്‍ പ്രയോജനമുണ്ടാകുക. രണ്ടിലും അധ്യാപകരുടെ യോഗ്യത ഒരു നിര്‍ണായക ഘടകമത്രെ.

ഉദ്ദേശ്യാധിഷ്ഠിത ബോധനം

Objective Based Teaching

വ്യവഹാര മനഃശാസ്ത്ര(Objective Based Teaching)ത്തിനു വര്‍ധമാനമായ അംഗീകാരം ലഭിച്ചതോടുകൂടി അതു വിദ്യാഭ്യാസത്തിലും സ്വാധീനം ചെലുത്തിത്തുടങ്ങി. തത്ഫലമായി നിരീക്ഷണവിധേയമായ വ്യവഹാരങ്ങളായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ എന്ന ചിന്താഗതി പ്രബലപ്പെട്ടു വന്നു. അസ്പഷ്ടവും അപ്രായോഗികവുമായ ലക്ഷ്യങ്ങള്‍ക്ക് പിമ്പേ പോകുന്നതിനു പകരം പ്രായോഗികവും പ്രാപ്യവും വസ്തുനിഷ്ഠവുമായ ലക്ഷ്യങ്ങളെ മുന്‍നിറുത്തിയാവണം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംവിധാനം ചെയ്യുക. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം, അഭിലഷണീയമായ ചില വ്യവഹാരപരിവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളില്‍ വരുത്തുകയായിരിക്കണം. ഈ ഉദ്ദേശ്യങ്ങളെ മുന്‍ നിര്‍ത്തി പഠനാനുഭവങ്ങള്‍ ആസൂത്രണം ചെയ്യുന്നു. ഉദ്ദിഷ്ടപഠനം (വ്യവഹാരപരിവര്‍ത്തനം) നടന്നോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ മനഃശാസ്ത്രജ്ഞനായ ബഞ്ചമിന്‍ ബ്ളൂമും (Benjamin Bloom) സഹപ്രവര്‍ത്തകരും കൂടി അനേകവര്‍ഷങ്ങളായി നടത്തിയ പഠനങ്ങളിലൂടെ വിദ്യാഭ്യാസോദ്ദേശ്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ബ്ളൂമിന്റെ ടാക്സോണമി ഒഫ് എഡ്യൂക്കേഷണല്‍ ഓബ്ജകറ്റീവ്സ് (Taxonomy of Educational Objectives) ആണ് ഉദ്ദേശ്യാധിഷ്ഠിതബോധനത്തിന് ആധാരമായ മുഖ്യഗ്രന്ഥം. ഉദ്ദേശ്യങ്ങളെ മൂന്നു മണ്ഡലങ്ങളായിട്ടാണ് ബ്ളൂം തരംതിരിച്ചിരിക്കുന്നുത്-സംജ്ഞാനാത്മകം (cognitive), വികാരാത്മകം (affective), മനശ്ചാലകം (psychomotor). ഇവയെ ആധാരമാക്കിക്കൊണ്ട് ഭാരതീയ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തിട്ടുള്ള ബോധനോദ്ദേശ്യങ്ങള്‍ താഴെ പറയുന്നവയാണ്: ജ്ഞാന (knowledge) സമ്പാദനം, ധാരണാ (undrstanding) വികസനം, പ്രയോഗസാമര്‍ഥ്യ (application) വികസനം, വൈദഗ്ധ്യ (skill) സമ്പാദനം, അഭിഭാവ (attitude) രൂപവത്കരണം, അഭിരുചി (interest) സംവര്‍ധനം.

വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം പഠനമാണ്. പഠിക്കുന്നത് കുട്ടിയാണ്. അതിനാല്‍ ബോധനോദ്ദേശ്യങ്ങള്‍ കുട്ടികളിലുള്ള വ്യവഹാര പരിവര്‍ത്തനങ്ങളായിരിക്കണം. ഇതാണ് പുതിയ സമീപനം. ഉദാഹരണമായി ഇന്ത്യന്‍ സംസ്ഥാനങ്ങളെപ്പറ്റിയുള്ള ഒരു പാഠത്തിന്റെ ഉദ്ദേശ്യങ്ങളിലൊന്ന് ജ്ഞാനസമ്പാദനമാകാം. ഈ ഉദ്ദേശ്യത്തെ ഇങ്ങനെ പ്രസ്താവിക്കാം: 'വിദ്യാര്‍ഥി ഇന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച അറിവു സമ്പാദിക്കുന്നു'. എന്നാല്‍ ഈ ഉദ്ദേശ്യപ്രസ്താവന തന്നെയും അവ്യക്തമാണ്. കുട്ടികള്‍ക്ക് മുമ്പില്ലാത്ത അറിവ് പഠനഫലമായി ലഭിക്കുന്നുവെന്നാണല്ലോ ഈ ഉദ്ദേശ്യത്തിന്റെ അര്‍ഥം. കുട്ടികള്‍ക്ക് ഈ അറിവ് ലഭിച്ചു എന്ന് അധ്യാപകനോ കുട്ടിക്കോ തോന്നിയാല്‍ പോരാ. അറിവു സമ്പാദിച്ചതിനു തെളിവു വേണം. ആ തെളിവ് ആര്‍ക്കും നിരീക്ഷിക്കാവുന്നതും അളക്കാവുന്നതുമാകണം. അതായത് ഉദ്ദേശ്യത്തെ സ്പഷ്ടമായ വ്യവഹാരരൂപത്തില്‍ അപഗ്രഥിച്ചു പ്രസ്താവിക്കണം. ഉദാഹരണമായി പഠിച്ച വസ്തുതകള്‍ അവന്‍ ഓര്‍മിച്ചു പറയുമെങ്കില്‍ അവന് അറിവു ലഭിച്ചുവെന്നു കരുതാം. അപ്പോള്‍ ജ്ഞാനസമ്പാദനത്തിന്റെ സ്പഷ്ടീകരണം പുനഃസ്മരണയാണ്. ഇങ്ങനെ ഓരോ ഉദ്ദേശ്യത്തിനും അനേകം വിശിഷ്ടീകരണ(specification)ങ്ങള്‍ വിദഗ്ധന്‍മാര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഉദ്ദേശ്യപ്രാപ്തിയില്‍ അന്തര്‍ഭൂതമായിരിക്കുന്ന മനോവ്യാപാരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശിഷ്ടീകരണങ്ങള്‍ നിര്‍ണയിക്കുന്നത്. ദൃഷ്ടാന്തത്തിന് ഓരോ ഉദ്ദേശ്യത്തിന്റേയും ഓരോ വിശിഷ്ടീകരണം കൊടുക്കുന്നു.

ജ്ഞാനം - തിരിച്ചറിയുന്നു.

ധാരണ - ബന്ധങ്ങള്‍ കാണുന്നു.

പ്രയോഗം - പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നു.

വൈദഗ്ധ്യം- പടം വരയ്ക്കുന്നു.

അഭിഭാവം - ഗുരുക്കന്‍മാരെ ബഹുമാനിക്കുന്നു.

അഭിരുചി - ഗ്രന്ഥങ്ങള്‍ വായിച്ചു വസ്തുതകള്‍ ശേഖരിക്കുന്നു.

ഉദ്ദേശ്യങ്ങള്‍ നിര്‍ണയിച്ചു കഴിഞ്ഞാല്‍ അവ സാക്ഷാത്കരിക്കുന്നതിന് അനുയോജ്യമായ പാഠ്യക്രമവും പാഠവസ്തുക്കളും തിരഞ്ഞെടുക്കണം. ഇത് സാധാരണയായി വിദ്യാഭ്യാസ വിദഗ്ധന്‍മാര്‍ മുന്‍കൂട്ടിത്തന്നെ ചെയ്യുന്നതിനാല്‍ അധ്യാപകന് അക്കാര്യത്തില്‍ ബദ്ധപ്പെടേണ്ടി വരുന്നില്ല.

ഇന്ന ഉദ്ദേശ്യങ്ങളോടുകൂടി ഇന്നയിന്നകാര്യങ്ങള്‍ പഠിപ്പിക്കണമെന്നുവന്നാല്‍ അതിനുള്ള മാര്‍ഗം നിശ്ചയിക്കുകയാണ് അടുത്തപടി. ഏതുവിധത്തിലുള്ള പഠനാനുഭവങ്ങളാണ് ഉദ്ദേശ്യപ്രാപ്തിക്ക് ഏറ്റവും അനുയോജ്യമെന്നാലോചിച്ച് അവ വിദ്യാര്‍ഥിക്ക് ഉണ്ടാകുവാനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നതാണ് അധ്യാപകന്റെ കടമ. അധ്യാപകന്റെ മനോധര്‍മം ഇവിടെയാണ് കാണിക്കേണ്ടത്. അധ്യാപകന്റെ പ്രസംഗമോ ഭാഷണമോ സാധാരണഗതിയില്‍ വെറും ജ്ഞാനസമ്പാദനത്തില്‍ മാത്രമേ കലാശിക്കുകയുള്ളു. അര്‍ഥഗ്രഹണവും പ്രയോഗക്ഷമതയും ഉണ്ടാകണമെങ്കില്‍ കുട്ടികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കണം. അതിന് ആധുനിക ഗതികരീതികള്‍ അവലംബിക്കുക ആവശ്യമാകുന്നു.

പഠനം നടന്നതോടുകൂടിതന്നെ അതിന്റെ മൂല്യനിര്‍ണയനവും നടക്കണം. കുട്ടികളുടെ ഉപലബ്ധിയേയും നിര്‍വഹണപടുതയേയും വിലയിരുത്തേണ്ടത് മുന്‍കൂട്ടി തിരഞ്ഞെടുത്തിട്ടുള്ള ബോധനോദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആകണം. അങ്ങനെ സുവ്യക്തവും പ്രായോഗികവുമായ ഉദ്ദേശ്യങ്ങള്‍ തിരഞ്ഞെടുത്ത് അവയുടെ സാക്ഷാത്കാരത്തിന് അനുയോജ്യമായ പഠനാനുഭവങ്ങള്‍ സംവിധാനം ചെയ്ത് പഠനത്തെ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി നടത്തുന്ന അധ്യാപനരീതിയാണ് ഉദ്ദേശ്യാധിഷ്ഠിതബോധനം.

കാര്യക്രമബദ്ധ-അധ്യാപനം

Programmed Instruction

പഠന മനഃശാസ്ത്രതത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ശാസ്ത്രീയമായി തയ്യാറാക്കിയിട്ടുള്ളതും വിദ്യാഭ്യാസരംഗത്ത് വ്യാവസായിക വിപ്ളവത്തിന്റെ നാന്ദികുറിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടിട്ടുള്ളതുമായ ഒരു അധ്യയനരീതിയാണ് കാര്യക്രമബദ്ധ-അധ്യാപനം. ബുദ്ധിയും സിദ്ധിയും സ്വയം അളക്കുന്നതിന് 1920-ല്‍ സിഡ്നി എല്‍.പ്രെസി (Sydney L.Pressey) കണ്ടുപിടിച്ച യന്ത്രമാണ് ഇതിന് ആരംഭമിട്ടത്. പില്ക്കാലത്ത് സ്കിന്നര്‍ (B.F.Skinner), ക്രൌഡര്‍ (Crowder) തുടങ്ങിയവരുടെ ശ്രമഫലമായാണ് ഇത് ഒരു അംഗീകൃത സ്വാധ്യയനരീതിയായി വികസിച്ചത്.

പാഠവസ്തുവിനെ അപഗ്രഥിച്ച് പല ചെറിയ യൂണിറ്റുകളായി തിരിക്കുന്നു. ഒരു ബോധന ബിന്ദുവിന്റെ സുവ്യക്തമായ വിശദീകരണം അടങ്ങിയതാണ് ഓരോ യൂണിറ്റും. പാഠഭാഗം മനസ്സിലാക്കി ഉത്തരം കണ്ടുപിടിക്കേണ്ട ഒരു ചോദ്യവും കൊടുത്തിരിക്കും. ഇത്രയും കാര്യങ്ങളടങ്ങിയ യൂണിറ്റിനെ 'ചട്ടം' (Frame) അഥവാ പുരോധാനം (presentation) എന്നു പറയുന്നു. അനേകം ചട്ടങ്ങളുടെ ശ്രേണിയാണ് പാഠവസ്തുകാര്യക്രമം.

കാര്യക്രമങ്ങള്‍ രണ്ടുവിധമുണ്ട്: രേഖീയവും (Linear) ശാഖീയവും (Branching). സ്കിന്നറുടെ രേഖീയ കാര്യക്രമത്തില്‍ ഉത്തരങ്ങള്‍ സ്വയം രചിക്കുവാനാവശ്യപ്പെടുന്നു. ക്രൌഡറിന്റെ ശാഖീയകാര്യക്രമത്തിലാകട്ടെ ബഹുവികല്പ മാതൃകയിലുള്ള ചോദ്യങ്ങളാണ് ഉള്ളത്. ഒരുസമയം ഒരു ചട്ടം മാത്രം യന്ത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. അതു പഠിച്ച് ഉത്തരം കണ്ടുപിടിച്ചതിനുശേഷം ബട്ടന്‍ അമര്‍ത്തിയാല്‍ അടുത്തചട്ടം പ്രത്യക്ഷപ്പെടുന്നു. കാര്യക്രമപാഠവസ്തു പുസ്തകരൂപത്തിലും ലഭ്യമാണ്. ഇതില്‍ ഒരു പേജില്‍ ഒരു ചട്ടം മാത്രമേ കാണുകയുള്ളു. അടുത്തു വായിക്കേണ്ട ചട്ടം ഏതു പേജിലാണെന്നു അതില്‍ നിര്‍ദ്ദേശിച്ചിരിക്കും.

കാര്യക്രമ-അധ്യാപനത്തിന്റെ സവിശേഷതകള്‍ താഴെ പറയുന്നവയാണ്.

1. പാഠവസ്തു, വിദഗ്ധന്‍മാര്‍ തയ്യാറാക്കുന്നു. 2. ഓരോ വിദ്യാര്‍ഥിക്കും തന്റെ കഴിവിനനുസരിച്ച് പുരോഗമിക്കാം. 3. ഓരോ അംശവും പഠിച്ചു എന്ന് ഉറപ്പുവരുത്തിയതിനുശേഷമേ അടുത്ത യൂണിറ്റിലേക്കു പ്രവേശിക്കുന്നുള്ളു. 4. പഠനപുരോഗതിയെപ്പറ്റി ഉടനുടന്‍ മനസ്സിലാക്കുന്നതില്‍ നിന്നുള്ള 'പ്രതിപുഷ്ഠി' (Feedback) പഠനത്തെ പ്രബലപ്പെടുത്തുന്നു. 5. ഓരോ വിദ്യാര്‍ഥിയും സ്വയം പഠിക്കുന്നു. ആവശ്യമുള്ള മാര്‍ഗനിര്‍ദ്ദേശം പാഠവസ്തുകാര്യക്രമത്തില്‍ തന്നെയുണ്ട്. 6. എത്ര കുട്ടികള്‍ക്കു വേണമെങ്കിലും ഒരേസമയം പഠിക്കുന്നതിനു സാധിക്കുന്നു.

അധ്യയന സമ്പ്രദായത്തെ ഉത്തരോത്തരം ഫലപ്രദമാക്കുന്നതിന് അധ്യാപനരീതികളില്‍ വന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍ ഗണ്യമായി സഹായിച്ചുകൊണ്ടിരിക്കുന്നു.

ക്രിയാനിരതപഠനം. വ്യവഹാരമനഃശാസ്ത്രത്തിന്റെ അടിത്തറയില്‍ പ്രമുഖ വിദ്യാഭ്യാസ ചിന്തകനായ ഡോ. ബഞ്ചിന്‍ ബ്ളൂമിന്റെ സിദ്ധാന്തങ്ങളനുസരിച്ചുളള ബോധനസമ്പ്രദായമാണ് നമ്മുടെ വിദ്യാലയങ്ങളില്‍ സമീപകാലം വരെ നടന്നു വന്നിരുന്നത്. എന്നാല്‍ മനഃശാസ്ത്രത്തില്‍ പില്‍ക്കാലത്തുണ്ടായ ഗവേഷണങ്ങള്‍ മനുഷ്യന്റെ ബുദ്ധിമണ്ഡലത്തിന് വ്യത്യസ്ത തലങ്ങളുണ്ടെന്ന് കണ്ടെത്തി. പ്രമുഖ വിദ്യാഭ്യാസ മനഃശാസ്ത്രചിന്തകനായ ഹോവാര്‍ഡ് ഗാര്‍ഡ്നര്‍ ഈ രംഗത്ത് വളരെയധികം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മനുഷ്യന്റെ ബുദ്ധിയുടെ ബഹുതല(Multiple intelligence)ത്തിന്റെ സവിശേഷതകളെ അദ്ദേഹം വിവേചിച്ചുകാട്ടിയിട്ടുണ്ട്.

അറിവ് മനുഷ്യന്‍ സ്വയം നിര്‍മിക്കുന്നു എന്ന വാദഗതി ആധുനിക കാലഘട്ടത്തില്‍ പ്രബലപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത സിദ്ധാന്തമാണ് ജ്ഞാനനിര്‍മിതിവാദം (cognitive constructivism).

മേല്‍പ്പറഞ്ഞ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ പഠനസമ്പ്രദായമാണ് ക്രിയാനിരതപഠനം. ഇതനുസരിച്ച് കുട്ടികള്‍ തങ്ങള്‍ക്കു ലഭിക്കുന്ന പഠനസന്ദര്‍ഭങ്ങളില്‍ സ്വയം നിരീക്ഷിച്ചും അന്വേഷിച്ചും ചര്‍ച്ച ചെയ്തും താരതമ്യം ചെയ്തും അപഗ്രഥിച്ചും നിഗമനങ്ങളിലെത്തുന്നു. പഠനത്തിന് സാമൂഹികമായ കൂട്ടായ്മയും പ്രയോജനപ്പെടുത്തുന്നു. രസകരമായ പഠനാന്തരീക്ഷത്തില്‍ പഠിതാവ് പഠനപ്രക്രിയയില്‍ പങ്കാളിയാകുന്നു. അവിടെ അധ്യാപകന്‍ സഹായിയോ സന്ദര്‍ഭങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന ആളോ (facilitator) ആയി മാറുകയാണ്. അനുസ്യൂതവും സമഗ്രവുമായ മൂല്യനിര്‍ണയവും പഠനത്തോടൊപ്പം തന്നെ നടക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ നിലവാരമനുസരിച്ച് ഗ്രേഡുകള്‍ നല്‍കി വരുന്നു.

ഈ സമ്പ്രദായം ഇന്ന് നമ്മുടെ വിദ്യാലയങ്ങളില്‍ സാര്‍വത്രികമായി നടപ്പിലാക്കിക്കഴിഞ്ഞു

അധ്യാപകദിനം

അധ്യാപകരെ ആദരിക്കുന്ന ദിനം. അധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ കഴിവുകള്‍ പരമാവധി, വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചര്‍ച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.

വിവിധരാജ്യങ്ങളില്‍ ഈ ദിനം കൊണ്ടാടപ്പെടുന്നു. 1961 മുതല്‍ ഇന്ത്യയില്‍ അധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്. 5 ആണ് അധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.

കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ 1962-ല്‍ ഒരു ദേശീയ അധ്യാപകക്ഷേമനിധി ഏര്‍പ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികള്‍, സിനിമാപ്രദര്‍ശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അധ്യാപകദിനത്തില്‍ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അധ്യാപകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സാമ്പത്തികസഹായം നല്കുക, ആത്മാര്‍ത്ഥവും സ്തുത്യര്‍ഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അധ്യാപകര്‍ക്ക് പെന്‍ഷന്‍ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങള്‍. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് നല്കപ്പെടുന്ന ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും പ്രഖ്യാപനം ചെയ്യുന്നതും അധ്യാപകദിനത്തിലാകുന്നു. സമൂഹം അധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാന്‍ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങള്‍.

സര്‍ക്കാര്‍ തലത്തില്‍നിന്ന് ഉടലെടുത്ത ഈ നിര്‍ദേശത്തിന് ഇന്ത്യയിലെ എല്ലാ അധ്യാപകരുടെയും ബഹുജനങ്ങളുടെയും പിന്‍തുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉല്‍കൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അധ്യാപകദിനം, അധ്യാപകരെ കര്‍ത്തവ്യത്തില്‍ കൂടുതല്‍ ബോധവാന്മാരാക്കുവാന്‍ സഹായകമാണ്

അധ്യാപക-വിദ്യാര്‍ഥി അനുപാതം

ഒരു വിദ്യാലയത്തിലെ അധ്യാപകരുടെ ആകെ എണ്ണവും വിദ്യാര്‍ഥികളുടെ എണ്ണവും തമ്മിലുള്ള അനുപാതം. താത്ത്വികമായി ഇതാണ് വിവക്ഷയെങ്കിലും സാമാന്യേന ഒരു ക്ളാസ്സിലെ കുട്ടികളുടെ എണ്ണം അഥവാ ഒരധ്യാപകന്റെ ചുമതലയിലുള്ള കുട്ടികളുടെ എണ്ണം ആണ് അനുപാതമായി കണക്കാക്കുന്നത്. ക്ളാസ്സധ്യാപകര്‍ക്കു പുറമേ ക്രാഫ്റ്റ്, ഡ്രായിങ്, ഡ്രില്‍ തുടങ്ങിയവയ്ക്കുള്ള അധ്യാപകരെയും ഒന്നിച്ചുചേര്‍ത്ത് ആകെ വിദ്യാര്‍ഥികളുടെ എണ്ണത്തെ ഹരിക്കുന്നതുകൊണ്ടാണ് അധ്യാപക വിദ്യാര്‍ഥി അനുപാതവും ക്ളാസ്സിലെ കുട്ടികളുടെ എണ്ണവും പൊരുത്തപ്പെടാത്തത്. ക്ളാസ്സിലെ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് അധ്യാപകരും വിദ്യാഭ്യാസചിന്തകരും ആവശ്യപ്പെടുന്നത്. വ്യക്തിപരമായ ബോധനം കൂടുതല്‍ സാധ്യമാക്കാനും ആന്തരികമൂല്യനിര്‍ണയനത്തിനും അധ്യേതാക്കളുടെ എണ്ണം കുറഞ്ഞിരിക്കുന്നതാണ് നല്ലത്. ജനസംഖ്യാവര്‍ധനവിന് ആനുപാതികമായി വിദ്യാലയങ്ങളുടെ എണ്ണം വര്‍ധിക്കാത്തതിനാല്‍ വളരെയേറെ കുട്ടികളെ ഓരോ ക്ളാസ്സിലും ഉള്‍പ്പെടുത്തേണ്ടിവരുന്നു.

കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍.

1953-ലെ മുതലിയാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍, അധ്യാപകരും വിദ്യാര്‍ഥിയും തമ്മില്‍ വ്യക്തിപരമായ ബന്ധം പുലര്‍ത്തുന്നതിനും അധ്യേതാവില്‍ പൂര്‍ണമായ ശ്രദ്ധ പതിപ്പിക്കുന്നതിനും ഉതകുമാറ് ഓരോ ക്ളാസ്സിലെയും കുട്ടികളുടെ എണ്ണം പരമാവധി പരിമിതപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. അതില്‍ 20 മുതല്‍ 30 വരെ കുട്ടികളേ ഒരു ക്ളാസ്സില്‍ ഉണ്ടാകാവു എന്നാണെങ്കിലും പ്രായോഗികതയെ ആധാരമാക്കി 30 മുതല്‍ 40 വരെ ആകാമെന്ന് സമ്മതിച്ചിട്ടുണ്ട്.

1966-ല്‍ കോഠാരി കമ്മിഷന്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കണ്ടറി വിഭാഗങ്ങളില്‍ ഒരു ക്ളാസ്സ് ഡിവിഷനിലെ കുട്ടികളുടെ എണ്ണം യഥാക്രമം 50, 45, 40-ല്‍ അധികമാകാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയ വികസനം മുഖ്യലക്ഷ്യമാക്കിയതുകൊണ്ടാകാം കോഠാരി കമ്മിഷന്‍ ക്ളാസ്സിലെ പരമാവധി സംഖ്യ ഉയര്‍ത്തി പറഞ്ഞിരിക്കുന്നത്. 6 മുതല്‍ 10 വരെ സ്റ്റാന്‍ഡേര്‍ഡുകളില്‍ യഥാക്രമം 13.2 ശ.മാ., 10.2 ശ.മാ., 19.3 ശ.മാ., 24.1 ശ.മാ., 19.8 ശ.മാ. അധ്യാപകര്‍ 50-ലധികം കുട്ടികളുള്ള ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നവരാണെന്ന് കോഠാരി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസപ്രശ്നങ്ങള്‍ അപഗ്രഥിച്ചിട്ടുള്ള കമ്മിഷനുകളെല്ലാം തന്നെ അധ്യാപകവിദ്യാര്‍ഥി അനുപാതം ലഘുവാക്കണമെന്നും ക്ളാസ്സിലിരിക്കുന്ന കുട്ടികളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ലണ്ടനിലെ പ്രസിദ്ധമായ റോബിന്‍സ് റിപ്പോര്‍ട്ടില്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ അനുപാതം പോസ്റ്റ് ഗ്രാഡ്വേറ്റ് ലവലില്‍ 1:5-ഉം ഗ്രാഡ്വേറ്റ് ലവലില്‍ 1:10-ഉം ആയി നിര്‍ദേശിച്ചിട്ടുണ്ട്. 1970-ല്‍ കേരളത്തില്‍ പ്രൈമറി, സെക്കണ്ടറി തലങ്ങളിലെ അനുപാതം 1:30 അഥവാ 1:35 ആയി കുറയ്ക്കണമെന്ന് കേരളത്തിലെ അധ്യാപകരുടെ അധ്വാനഭാരത്തെക്കുറിച്ച് പഠിച്ച ദേവഗൌഡാകമ്മിഷനും നിര്‍ദേശിച്ചിട്ടുണ്ട്.

അധ്യാപക രക്ഷാകര്‍ത്തൃ സംഘടന

അധ്യാപകരും രക്ഷാകര്‍ത്താക്കളും ചേര്‍ന്നു രൂപവത്കരിക്കുന്ന സംഘടന. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാന്‍ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. പി.ടി.എ. എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്.

വിദ്യാര്‍ഥികള്‍ക്ക് രണ്ടുതരം ജീവിതാനുഭവങ്ങള്‍ ഉണ്ട്: ഒന്ന് വിദ്യാലയത്തിനകത്തും മറ്റേത് വിദ്യാലയത്തിനു പുറത്തും. ഈ രണ്ടനുഭവങ്ങളും അവന്റെ വ്യക്തിത്വത്തെ സാരമായി സ്വാധീനിക്കുന്നു. ഈ സ്വാധീനശക്തികള്‍ അവനില്‍ പരസ്പരപൂരകങ്ങളായോ ഒന്നിനു മറ്റൊന്നു അനുബന്ധമായോ അല്ലെങ്കില്‍ ഘടകവിരുദ്ധമായോ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. വിദ്യാലയങ്ങളില്‍ സദാചാരത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന കുട്ടി അതിനു വിരുദ്ധമായ ഒരു സാഹചര്യത്തില്‍ വീട്ടില്‍ വളരാന്‍ ഇടവരുമ്പോള്‍ അവന്റെ ഈ അനുഭവങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടാകുന്നു എന്നത് ഒടുവില്‍ പറഞ്ഞ വസ്തുതയ്ക്ക് ഒരു ദൃഷ്ടാന്തമാണ്. ഏതായാലും ഈ രണ്ട് അനുഭവങ്ങളുടെയും ആകെത്തുക വിദ്യാര്‍ഥിയുടെ വ്യക്തിത്വത്തെ സ്വാധീനിച്ചുകൊണ്ടിരിക്കും.

അടുത്തകാലത്ത് നടത്തിയ നിരീക്ഷണപരീക്ഷണങ്ങളില്‍നിന്ന് രണ്ടു പ്രധാന സംഗതികള്‍ വ്യക്തമായിട്ടുണ്ട്: 1. കുട്ടിയുടെ വിദ്യാലയത്തിനു പുറത്തുള്ള അനുഭവങ്ങളെപ്പറ്റി ശരിയായ അറിവുണ്ടെങ്കില്‍ അധ്യാപകന്റെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായിത്തീരും; 2. ഗാര്‍ഹിക പരിതഃസ്ഥിതികളിലുള്ള മാറ്റം കുട്ടിയുടെ സ്കൂള്‍ ജീവിതത്തെയും ബാധിക്കും. ഇത്രയും കാര്യം വ്യക്തമായതോടുകൂടി വിദ്യാര്‍ഥിയുടെ ഗാര്‍ഹികവും സാമൂഹികവുമായ പശ്ചാത്തലവും മറ്റു ബന്ധപ്പെട്ട കാര്യങ്ങളും അറിഞ്ഞിരിക്കുക എന്നത് അധ്യാപകര്‍ക്ക് സ്വന്തം കര്‍ത്തവ്യനിര്‍വഹണത്തിന് അനുപേക്ഷണീയമാണെന്ന് ബോധ്യപ്പെട്ടു തുടങ്ങി. അതുപോലെ കുട്ടിയുടെ വിദ്യാലയജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയാലേ അവനെ വീട്ടില്‍ വേണ്ടപോലെ നയിക്കുന്നതിന് തങ്ങള്‍ക്ക് സാധ്യമാകൂ എന്ന് രക്ഷകര്‍ത്താക്കള്‍ക്കും മനസ്സിലായി. രണ്ടു ഭാഗത്തുനിന്നും ഇപ്രകാരമുണ്ടായ പ്രതികരണങ്ങള്‍മൂലം അധ്യാപകരും രക്ഷകര്‍ത്താക്കളും പരസ്പരധാരണയും സഹകരണവും പുലര്‍ത്തേണ്ടതാണെന്ന അഭിപ്രായം ഉടലെടുത്തു. ഇതാണ് അധ്യാപക രക്ഷാകര്‍തൃസംഘടനയുടെ താത്ത്വിക പശ്ചാത്തലം.

രൂപവത്കരണം.

അധ്യാപകരക്ഷാകര്‍ത്തൃസംഘടന മൂന്നു തരത്തിലാണ് രൂപംകൊണ്ടത്: 1. അധ്യാപകര്‍ മുന്‍കൈയെടുത്തതിന്റെ ഫലമായി; 2. രക്ഷകര്‍ത്താക്കള്‍ മുന്‍കൈ എടുത്തതിന്റെ ഫലമായി; 3. അധ്യാപകരും രക്ഷകര്‍ത്താക്കളും ഒന്നിച്ച് ആസൂത്രണം ചെയ്തതിന്റെ ഫലമായി. ഇപ്രകാരമുണ്ടായ അധ്യാപകരക്ഷാകര്‍ത്തൃസംഘടനകള്‍ പ്രയോജനമുള്ള പലവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാര്‍ഥിയുടെ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങളില്‍ രക്ഷകര്‍ത്താക്കള്‍ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകര്‍ വിദ്യാര്‍ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ച് രക്ഷകര്‍ത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകര്‍ത്താക്കള്‍ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുകയും വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളില്‍ ഉള്‍പ്പെടുന്നു.

അധ്യാപക രക്ഷാകര്‍ത്തൃ സംഘടനകള്‍ (പി.ടി.എ.-Parent Teacher Association) ഇന്നു മിക്ക പരിഷ്കൃത രാജ്യങ്ങളിലും ഉടലെടുത്തിട്ടുണ്ട്. യു.എസ്., ഇംഗ്ളണ്ട്, കാനഡ, സ്കോട്ട്ലന്‍ഡ്, ഇന്ത്യ, ജപ്പാന്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ അധ്യാപക രക്ഷാകര്‍ത്തൃസംഘടനകള്‍ ഊര്‍ജിതമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പ്രാദേശികാടിസ്ഥാനത്തിലും ദേശീയാടിസ്ഥാനത്തിലും ഇത്തരം സംഘടനകള്‍ ഇന്ന് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അധ്യാപകരക്ഷാകര്‍ത്തൃസംഘടനകള്‍ രൂപം കൊണ്ടുകഴിഞ്ഞു. ഇവയുടെ ഒരു കേന്ദ്രസംഘടനയും പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളത്തില്‍ സ്വകാര്യ (മാനേജ്മെന്റ്) സ്കൂളുകളിലാണ് ഇത് ആദ്യം ആരംഭിച്ചത്. സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫര്‍ണിച്ചര്‍, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സംഘടിതയത്നത്തിലൂടെയാണ് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ രൂപമെടുത്തത്. ഇപ്പോള്‍ ഗവണ്‍മെന്റ് നല്കിയ മാതൃകാ നിയമാവലികളുടെ അടിസ്ഥാനത്തില്‍ ഒട്ടുമുക്കാലും സ്കൂളുകളില്‍ പി.ടി.എ. പ്രവര്‍ത്തിക്കുന്നുണ്ട്. കോളജുതലത്തിലും ഇവ പ്രവര്‍ത്തിച്ചുവരുന്നു.

ചുമതലകള്‍, ലക്ഷ്യങ്ങള്‍.

പഠിതാക്കളുടെ സര്‍വതോമുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവര്‍ത്തിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അധ്യാപക രക്ഷാകര്‍ത്തൃസംഘടനയുടെ പ്രധാനലക്ഷ്യം. കലാപരിപാടികള്‍, ബനിഫിറ്റ്ഷോ, കൂപ്പണ്‍സമ്പ്രദായം മുതലായവവഴി ധനശേഖരണം നടത്തി സ്കൂളിലേക്ക് അവശ്യംവേണ്ട ഉപകരണങ്ങളും മറ്റു സൌകര്യങ്ങളും ഉണ്ടാക്കുകയും അവ അധികൃതരെ ഏല്പിച്ചുകൊടുക്കയുമാണ് പ്രധാന ചുമതലകളില്‍ ഒന്ന്. സ്കൂളിന്റെ യശസ്സ് വളര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനും പി.ടി.എ. കടപ്പെട്ടിരിക്കുന്നു. അച്ചടക്കപാലനത്തിലും ഇതിന് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാര്‍ഥ്യമാക്കുന്നത് ഈ സംഘടനയാണ്.

ഒരു രക്ഷകര്‍ത്താവ് പ്രസിഡന്റും പ്രധാനാധ്യാപകന്‍ കാര്യദര്‍ശിയും കണ്‍വീനറും ആയുള്ള ഒരു ഭരണസമിതി, പി.ടി.എ. അംഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു പേട്രണ്‍ ഉണ്ടാകാമെന്നും വ്യവസ്ഥയുണ്ട്. ജോയിന്റ് സെക്രട്ടറിയോ ജോയിന്റ് കണ്‍വീനറോ രക്ഷിതാക്കളില്‍നിന്നാകാം. ഇതിന്റെ ഭരണസമിതികളില്‍ ഏതാണ്ട് സമപ്രാതിനിധ്യമാണ് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉള്ളതെങ്കിലും, മിക്കപ്പോഴും രക്ഷിതാക്കള്‍ക്ക് മുന്‍തൂക്കം നല്കിപ്പോരുന്നു

അധ്യാപക സമാജങ്ങള്‍

ഒരു നിശ്ചിതപ്രദേശത്തെ അധ്യാപകരെ അംഗങ്ങളായി ചേര്‍ത്തു നടത്തപ്പെടുന്ന സംഘടനകള്‍. ബോധനപ്രക്രിയയിലെ പരിവര്‍ത്തന വിധേയമായ രീതികളും വിജ്ഞാനവുമായി നിത്യസമ്പര്‍ക്കം പുലര്‍ത്തുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, യു.എസ്. എന്നീ രാജ്യങ്ങളില്‍ അധ്യാപകര്‍ മുന്‍കൈയെടുത്ത് ഇത്തരം സമാജങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിലെ നൂതനപ്രവണതകള്‍, പാഠ്യപദ്ധതി, പാഠപുസ്തകങ്ങള്‍ എന്നിങ്ങനെ പല പ്രധാന വിഷയങ്ങളെപ്പറ്റിയും ഇവര്‍ ചര്‍ച്ച ചെയ്യുന്നു. ബോധനനിലവാരം മെച്ചപ്പെടുത്തുന്നതിന് റിഫ്രഷര്‍ കോഴ്സുകള്‍ സംഘടിപ്പിക്കുന്നു. വിദേശപര്യടനത്തിനുവേണ്ടി സൌകര്യങ്ങള്‍ ഉണ്ടാക്കി സമാജാംഗങ്ങളായ അധ്യാപകരുടെ അനുഭവസമ്പത്ത് വര്‍ധിപ്പിക്കുന്നു. മാത്രമല്ല, ഉയര്‍ന്ന ബിരുദങ്ങള്‍ നേടുവാനും ഗവേഷണങ്ങള്‍ നടത്തുവാനും ഗവേഷണഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തുവാനുമുള്ള സൌകര്യങ്ങളും സാഹചര്യങ്ങളും അധ്യാപകര്‍ക്ക് ലഭിക്കത്തക്കവണ്ണം പല പദ്ധതികളും സംഘടിപ്പിച്ചുവരുന്നു.

ഇപ്രകാരം അധ്യാപകരുടെ പൊതുതാത്പര്യങ്ങളെ മുന്‍നിറുത്തി സമാജങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം ഓരോ പ്രത്യേക വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ അവരുടേതായ സമാജങ്ങള്‍ ഉണ്ടാക്കുന്ന രീതിയും വികസിതരാജ്യങ്ങളില്‍ സാധാരണമാണ്. ഉദാഹരണമായി ബ്രിട്ടനിലെ ഗണിതശാസ്ത്രാധ്യാപകരുടെ സമാജം ഗവേഷണം ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ലഘുലേഖകള്‍ ആ വിഷയത്തിലെ പാഠ്യപദ്ധതിയേയും ബോധനരീതിയേയും സാരമായി സ്വാധീനിച്ചിട്ടുണ്ട്. ഇതേ രീതിയില്‍ പ്രത്യേക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ സമാജങ്ങളെപ്പറ്റി കോഠാരി കമ്മീഷന്‍ (1964) പ്രാധാന്യം കൊടുത്തുകൊണ്ട് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ വിദ്യാലയാധികൃതരുടെ നിര്‍ദേശാനുസരണമാണ് അധ്യാപകസമാജങ്ങള്‍ പ്രവര്‍ത്തിക്കാറുള്ളത്. അതും പ്രധാനമായി പ്രാഥമികവിദ്യാലയങ്ങളില്‍ മാത്രം. കേരളത്തിലെ പ്രാഥമികവിദ്യാലയങ്ങളിലെ ഓരോ അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ആഫീസറുടെയും കീഴിലുള്ള അധ്യാപകര്‍ മാസത്തിലൊരിക്കല്‍ ഒന്നിച്ചുകൂടി മാതൃകാക്ളാസ്സുകള്‍ നിരീക്ഷിക്കുക, ചര്‍ച്ചയില്‍ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന പതിവുണ്ടായിരുന്നു. പിന്നീട് അതിന്റെ സ്ഥാനത്ത് മറ്റൊരു പരിപാടി പരീക്ഷിക്കപ്പെട്ടു. സ്കൂള്‍ കോംപ്ളക്സ് എന്നായിരുന്നു ഈ പുതിയ സമാജത്തിന്റെ പേര്. ഒരു പ്രത്യേക പ്രദേശത്തെ ഹൈസ്കൂള്‍ അല്ലെങ്കില്‍ ട്രെയിനിങ് സ്കൂള്‍ കേന്ദ്രമാക്കി അതതു പ്രദേശത്തെ പ്രാഥമിക വിദ്യാലയങ്ങളുടെ കോംപ്ളക്സ് രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നു. നൂതനങ്ങളായ വിദ്യാഭ്യാസ പ്രവണതകളുമായി അധ്യാപകരെ പരിചയപ്പെടുത്തുക, അവരുടെ പ്രശ്നങ്ങള്‍ ക്ളാസ്സുകളിലൂടെയും ചര്‍ച്ചകളിലൂടെയും മറ്റും പരിഹരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ നടത്താം. ഹൈസ്കൂളുകളിലെ അധ്യാപകരുടെ സേവനവും പരീക്ഷണശാലകളുടെ ഉപയോഗവും പ്രാഥമികവിദ്യാലയങ്ങള്‍ക്ക് ലഭ്യമാക്കാം എന്നത് ഈ പദ്ധതിയുടെ ഒരു മേന്മയാണ്.

കോംപ്ളക്സുകള്‍ നടപ്പില്‍ വന്നത് കോഠാരി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഫലമായിട്ടാണെങ്കിലും പ്രതീക്ഷക്കനുസൃതമായി അവ പ്രവര്‍ത്തിച്ചില്ല. അധ്യാപകര്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കുന്നതിന് പകരം അധികൃതനിര്‍ദേശമായിരുന്നു അവയ്ക്ക് പിന്നിലെ പ്രചോദനമെന്നതാകാം കാരണം. 1970-നോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ (ഉദാ. തൃശൂര്‍, കോഴിക്കോട്) അക്കാദമിക് കൌണ്‍സിലുകള്‍ എന്ന പേരില്‍ അധ്യാപകസമാജങ്ങള്‍ രൂപവത്കരിക്കുവാന്‍ ശ്രമങ്ങള്‍ നടന്നു.

എല്ലാ നിലവാരത്തിലുമുള്ള അധ്യാപകര്‍, കഴിയുമെങ്കില്‍ പ്രത്യേക വിഷയങ്ങളുടെ അടിസ്ഥാനത്തില്‍, സമാജങ്ങള്‍ സ്വയം രൂപവത്കരിക്കുകയും അക്കാദമീയമായ കാര്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വിദ്യാഭ്യാസ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്

അധ്യാപക സംഘടനകള്‍

അധ്യാപകരുടെ തൊഴില്‍പരമായ കാര്യക്ഷമതയും മാന്യതയും ഉയര്‍ത്തുക, അവകാശങ്ങള്‍ നേടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി വ്യാപകമായ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തിട്ടുള്ള സംഘടനകള്‍.

പത്തൊന്‍പതാം ശ.-ത്തിലാണ് അധ്യാപനം ഒരു ജീവിതവൃത്തിയെന്നനിലയില്‍ പരക്കെ അംഗീകാരം നേടിത്തുടങ്ങിയത്. അതോടെ അധ്യാപകസംഘടനകളും രൂപംകൊള്ളാന്‍ തുടങ്ങി. പ്രാരംഭഘട്ടത്തില്‍ പ്രാദേശികനിലവാരത്തിലുള്ള ചെറിയ അധ്യാപകസംഘടനകളാണ് രൂപമെടുത്തത്. അക്കാലത്ത് വിദ്യാഭ്യാസത്തിന്റെ വിവിധ നിലവാരത്തില്‍പെട്ട അധ്യാപകര്‍ പ്രത്യേകം പ്രത്യേകം സംഘടിച്ച് അവയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു പതിവ്. വിസ്തൃതമേഖലകള്‍ ഉള്‍ക്കൊള്ളുന്ന വലിയ സംഘടനകള്‍ കൂടുതല്‍ കാര്യക്ഷമവും സുശക്തവുമായിരിക്കും എന്ന ധാരണ ക്രമേണ വളര്‍ന്നുവന്നു. അങ്ങനെ പ്രാദേശികതലത്തിലും സംസ്ഥാനതലത്തിലും ഉള്ള വിവിധസംഘടനകള്‍ സംയോജിപ്പിച്ച് ദേശീയ സംഘടനകള്‍ സ്ഥാപിക്കപ്പെട്ടു. ചെറിയ സംഘടനകളുടെ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ (അധ്യാപകര്‍, പരിശോധനോദ്യോഗസ്ഥന്മാര്‍, ഭരണകര്‍ത്താക്കള്‍) ഒരേ സംഘടനയ്ക്കകത്തു കൊണ്ടുവരികയായിരുന്നു ദേശീയ സംഘടനകളുടെ ലക്ഷ്യം. എങ്കിലും ഓരോ രാജ്യത്തിലും ദേശീയനിലവാരത്തില്‍ തന്നെ അനേകം സംഘടനകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ ചിലത് അധ്യാപകരില്‍ ബഹുഭൂരിപക്ഷത്തിന്റെയും പ്രാതിനിധ്യം നേടി വളര്‍ന്നുവന്നിട്ടുണ്ട്.

ക്രമേണ അധ്യാപകസംഘടനകളുടെ അതിരുകള്‍ വിസ്തൃതമാകുവാന്‍ തുടങ്ങി. അന്തര്‍ദേശീയധാരണ വളര്‍ത്തുക, പഠനനിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്ന അനേകം അന്താരാഷ്ട്ര സംഘടനകള്‍ അങ്ങനെ നിലവില്‍വന്നു.

ആദ്യമാദ്യം അക്കാദമീയമായ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം കല്പിച്ച സംഘടനകള്‍ പില്ക്കാലത്ത് അധ്യാപകരുടെ വേതനം, പദവി, സൌകര്യങ്ങള്‍ മുതലായവ വര്‍ധിപ്പിക്കുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും കൂടുതല്‍ പ്രാധാന്യം നല്കി. ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ശക്തമായതോടുകൂടി അവയുടെ മാതൃകയില്‍ അധ്യാപകസംഘടനകളേയും രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുതുടങ്ങി. എന്നാല്‍ പ്രധാനപ്പെട്ട ദേശീയസംഘടനകളെല്ലാം ഈ പ്രവണതയ്ക്ക് എതിരാണ്.

പ്രസിദ്ധ അധ്യാപക സംഘടനകള്‍.

നാഷനല്‍ എഡ്യൂക്കേഷന്‍ അസോസിയേഷന്‍ (N.E.A)

യു.എസ്സില്‍ നിലവിലുള്ള അഞ്ഞൂറോളം അധ്യാപക സംഘടനകളില്‍ ഏറ്റവും ബൃഹത്തും ശക്തവുമാണ് എന്‍.ഇ.എ. 1857-ല്‍ ചുരുങ്ങിയ തോതില്‍ ആരംഭിച്ച ഈ സംഘടനയില്‍ ഇപ്പോള്‍ 2.5 ദശലക്ഷത്തിലേറെ അംഗങ്ങളുണ്ട്. പ്രൈമറിസ്കൂള്‍ അധ്യാപകര്‍ മുതല്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍മാര്‍വരെ അംഗങ്ങളായ ഈ ബൃഹത്സംഘടനയില്‍ പരിശോധനോദ്യോഗസ്ഥന്മാര്‍ക്കും വിദ്യാലയഭരണകര്‍ത്താക്കള്‍ക്കും അംഗത്വമുണ്ട്. പ്രാദേശികതലത്തിലുള്ള വിവിധ വിദ്യാഭ്യാസസംഘടനകളെ ഇതുമായി സംയോജിപ്പിച്ചിരിക്കുന്നു. പ്രാദേശികസംഘടനകള്‍ക്ക് സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ അംഗസംഘടനകളായി പ്രവര്‍ത്തിക്കത്തക്കവിധം ജനാധിപത്യപരമാണ് ഇതിന്റെ ഭരണഘടന.

തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ഉള്‍പ്പെട്ട 'ഡലിഗേറ്റ് (റപ്രസന്റേറ്റീവ്) അസംബ്ളി'യാണ് ഒരാഴ്ച നീണ്ടുനില്ക്കുന്ന വാര്‍ഷിക കണ്‍വെന്‍ഷനില്‍ വച്ച് സംഘടനയുടെ നയപരിപാടികള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുന്നത്. കേന്ദ്ര ആസ്ഥാനം വാഷിങ്ടണ്‍ ആണെങ്കിലും കണ്‍വെന്‍ഷനോടനുബന്ധിച്ച് അതു നടത്തുന്ന നഗരത്തില്‍ താത്കാലികമായി ആസ്ഥാനങ്ങള്‍ സ്ഥാപിക്കുകയാണ് പതിവ്.

ഗവേഷണപ്രവര്‍ത്തനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയിലൂടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതോടൊപ്പം അധ്യാപകരുടെ മാന്യതയും അവകാശങ്ങളും ഭദ്രമാക്കുന്നതിന് എന്‍.ഇ.എ. യത്നിക്കുന്നു. യു.എസ്സിലെ മറ്റൊരു പ്രമുഖ അധ്യാപക സംഘടനയായ അമേരിക്കന്‍ ഫെഡറേഷന്‍ ഒഫ് ടിച്ചേഴ്സുമായി(AFT)സഹകരിച്ച് എന്‍.ഇ.എ. നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

നാഷനല്‍ യൂണിയന്‍ ഒഫ് ടീച്ചേഴ്സ് (N.U.T).

ഇംഗ്ളണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ അധ്യാപകരെ പ്രതിനിധാനം ചെയ്യുന്ന ദേശീയസംഘടനയാണ് എന്‍.യു.ടി. വമ്പിച്ച പ്രാതിനിധ്യമുള്ള ഒരു അധ്യാപകസംഘടനയാണ് ഇത്. 1870-ലെ വിദ്യാഭ്യാസ നിയമത്തിന്റെ ഫലമായാണ് ഇങ്ങനെ ഒരു സംഘടനയുടെ ആവശ്യം അധ്യാപകര്‍ക്ക് ബോധ്യമായത്. പ്രൈമറി അധ്യാപകര്‍ മുതല്‍ കോളജു പ്രൊഫസര്‍മാര്‍വരെ ഇതില്‍ അംഗങ്ങളാണ്. അഖിലലോക-അധ്യാപകരുടെ ഐക്യമാണ് എന്‍.യു.ടി.യുടെ ലക്ഷ്യം.

ട്രേഡ് യൂണിയന്‍ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തെ എന്‍.യു.ടി. എതിര്‍ക്കുന്നു. എങ്കിലും അക്കാദമീയവും സാമ്പത്തികവുമായ കാര്യങ്ങളില്‍ ശക്തമായ നിലപാട് എടുക്കാന്‍ സംഘടന ശ്രദ്ധിക്കാറുണ്ട്. ഇംഗ്ളണ്ടിലേയും വെയില്‍സിലേയും വിദ്യാഭ്യാസരംഗത്ത് എന്‍.യു.ടി.യുടെ സ്വാധീനശക്തി കുറച്ചൊന്നുമല്ല. നാഷണല്‍ അസ്സോസിയേഷന്‍ ഒഫ് സ്കൂള്‍ മാസ്റ്റേഴ്സ് യൂണിയന്‍ ഒഫ് വുമണ്‍ ടീച്ചഴ്സ് (NASUWT) ആണ് യു.കെ.യിലെ ഏറ്റവും വലിയ അധ്യാപക സംഘടന.

എഡ്യൂക്കേഷന്‍ ഇന്റര്‍നാഷനല്‍ (EI).

അന്തര്‍ദേശീയധാരണ വളര്‍ത്തുക, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ അന്തര്‍ദേശീയ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന വേള്‍ഡ് കോണ്‍ഫെഡറേഷന്‍ ഒഫ് ഓര്‍ഗനൈസേഷന്‍ ഒഫ് ദി ടീച്ചിങ് പ്രൊഫഷന്‍ (WCOTP), ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഒഫ് ഫ്രീ ടീച്ചേഴ്സ് യൂണിയന്‍സ് (IFFTU) എന്നിവയുടെ ലയനത്തിലൂടെ 1993-ല്‍ രൂപീകൃതമായ സംഘടന. 166 രാജ്യങ്ങളില്‍ നിന്നായി 348 സംഘടനകള്‍ ഇതിലംഗങ്ങളാണ്.

കൌണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ (CTE).

അധ്യാപകരുടെ അധ്യാപകരും അധ്യാപകവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മറ്റുള്ളവരും അംഗങ്ങളായുള്ള ഇന്ത്യന്‍ ദേശീയ സംഘടന. വിദ്യാഭ്യാസ പരിഷ്കരണം, അധ്യാപക പരിശീലനം എന്നീ മണ്ഡലങ്ങളിലാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ളത്.

ആള്‍ ഇന്ത്യാ ഫെഡറേഷന്‍ ഒഫ് എഡ്യൂക്കേഷണല്‍ അസോസിയേഷന്‍സ്. ഇന്ത്യയിലെ വിവിധ അധ്യാപക സംഘടനകളെ സംയോജിപ്പിച്ച് രൂപവത്കരിച്ചിട്ടുള്ള ദേശീയസംഘടനയാണിത്. 1925-ല്‍ കോണ്‍പൂരില്‍ നടന്ന ഒരു സമ്മേളനമാണ് ഈ ദേശീയസംഘടനക്ക് അടിസ്ഥാനമിട്ടത്. 1933-ല്‍ ഇപ്പോഴത്തെ പേര് നല്കപ്പെട്ടു. ലോകത്തിലെ വിവിധ ദേശീയസംഘടനകളുമായും അന്തര്‍ദേശീയ സംഘടനകളുമായും ഇത് ബന്ധം പുലര്‍ത്തുന്നുണ്ട്.

കേരളത്തില്‍.

ഒരേ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍തന്നെ വിഭന്നങ്ങളായ സംഘടനകള്‍ രൂപവത്കരിക്കുന്ന പ്രവണതയാണ് കേരളത്തില്‍ ഇപ്പോഴും കാണുന്നത്. പൊതു താത്പര്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യാന്‍ ചിലപ്പോഴൊക്കെ യോജിക്കാറുണ്ടെങ്കിലും അവ ഏകനേതൃത്വത്തെ അംഗീകരിച്ചു പ്രവര്‍ത്തിക്കുന്നില്ല. ദ കേരളാ എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയന്‍, ദ കേരളാ ഗവ. പ്രൈമറി ടീച്ചേഴ്സ് അസോസിയേഷന്‍, ദ കേരളാ ഗവ. ടീച്ചേഴ്സ് ഫെഡറേഷന്‍, ആള്‍ കേരളാ ഗവ. ഓറിയന്റല്‍ ലാംഗ്വേജ് ടീച്ചേഴ്സ് അസോസിയേഷന്‍, അറബിക് ടീച്ചേഴ്സ് അസോസിയേഷന്‍, ദ കേരളാ പ്രൈവറ്റ് സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷന്‍, കേരളാ സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍, ഗവണ്‍മെന്റ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍, ആള്‍ കേരളാ പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍, പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് ഫെഡറേഷന്‍, ആള്‍ കേരളാ ഗവ. കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍, ഗവ. കോളജ് ടീച്ചേഴ്സ് യൂണിയന്‍ എന്നിവയാണ് കേരളത്തിലെ പ്രധാന അധ്യാപക സംഘടനകള്‍. എല്ലാത്തരത്തിലുള്ള അധ്യാപകരുടേയും പൊതുതാത്പര്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപകസംഘടന കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ ഇന്നില്ല.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate