অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നിയമം

നിയമം

വ്യവസ്ഥാപിത സമൂഹത്തിന്റെ സുസ്ഥിര നിലനില്പിനായി അതിലെ അംഗങ്ങളായ വ്യക്തികളുടെ സ്വഭാവം, പെരുമാറ്റം, പ്രവൃത്തി, സ്വാതന്ത്ര്യം, അവകാശം തുടങ്ങിയവയ്ക്കുമേല്‍ ബാധകമാക്കപ്പെടുന്ന നിയന്ത്രണം, അതിര്, വിലക്ക് എന്നിവയുടെ സമാഹാരമോ സംഹിതയോ സംഘാടനമോ ആണ് നിയമം. ഇത് മനുഷ്യര്‍ തങ്ങളുടെ പെരുമാറ്റം മറ്റുള്ളവ അംഗീകരിക്കുന്നതിനായി അനുഷ്ഠിക്കേണ്ടതോ പാലിക്കേണ്ടതോ ആയ ക്രിയാപരവും പെരുമാറ്റപരവും ആയ നിയന്ത്രണവ്യവസ്ഥയാണ്. സമൂഹത്തിന്റെ കൂട്ടായ്മയുടെ ആധികാരികതയാല്‍ വ്യക്തിയ്ക്കുമേല്‍ പ്രാബല്യത്തിലാക്കുന്ന ആചാരം, മുറ, അടക്കം, നിയന്ത്രണം ഇവയൊക്കെ നിയമത്തില്‍ ഉള്‍പ്പെടുന്നു.

നിര്‍വചനം

കാല-ദേശ-സമൂഹ വ്യത്യാസങ്ങള്‍ക്കനുസരിച്ച് നിയമം എന്ന വാക്കിന്റെ നിര്‍വചനവും വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം. ഓരോ വ്യക്തിക്കും തനതായ താത്പര്യങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കും. അവ പാലിക്കപ്പെടണം. അതിനൊപ്പം തന്റെ സഹജീവിയായ മറ്റൊരു വ്യക്തിയുടെ താത്പര്യവും അവകാശവും മാനിക്കപ്പെടുകയും പാലിക്കപ്പെടുകയും വേണം. സമൂഹജീവിയായ മനുഷ്യന് സമാധാനപരവും ക്രമാനുസൃതവും സുസ്ഥിരവുമായ ജീവിതാവസ്ഥ ഉറപ്പാക്കുന്നതിനായി നിര്‍ദേശിക്കപ്പെടുന്നതും പാലിക്കപ്പെടുന്നതുമായ ഇത്തരം പെരുമാറ്റച്ചട്ടങ്ങളാണ് നിയമങ്ങള്‍ എന്ന് പ്രാഥമികമായി നിര്‍വചിക്കാം.

സ്വന്തം പൗരര്‍ക്കുവേണ്ടി പരമാധികാരരാഷ്ട്രം രൂപപ്പെടുത്തുന്നതും പുറപ്പെടുവിക്കുന്നതുമായ കല്പനകളും അവലംഘിക്കപ്പെട്ടാല്‍ ബാധകമാക്കപ്പെടുന്ന ശിക്ഷകളും സംബന്ധിച്ച വ്യവസ്ഥകളുടെ സമാഹാരമാണ് നിയമങ്ങള്‍ എന്നതായിരുന്നു ജോണ്‍ ആസ്റ്റിന്‍ എന്ന ബ്രിട്ടീഷ് സൈദ്ധാന്തികന്‍ നിയമത്തിന് നല്കിയ താത്ത്വിക നിര്‍വചനം. തുടര്‍ന്ന് ജോണ്‍ സാല്‍മണ്ട് (John Salmond) നിയമത്തെ നിര്‍വചിച്ചത് നീതിയുടെ നിര്‍വഹണത്തിനായുള്ള ഉപാധിയായ ചട്ടവ്യവസ്ഥകളുടെ സംഹിത എന്നാണ്. നീതിനിര്‍വഹണം എന്ന അന്തിമലക്ഷ്യത്തിലേക്കുള്ള മാര്‍ഗം മാത്രമാണ് നിയമം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 19-ാം നൂറ്റാണ്ടില്‍ വ്യക്തിസ്വാതന്ത്ര്യമത്സരാധിഷ്ഠിത സമൂഹ സിദ്ധാന്തത്തിന്റെ പ്രചാരകര്‍ നല്കിയ നിര്‍വചനമനുസരിച്ച് ഓരോരുത്തരുടെയും അവകാശങ്ങളുടെയും അരുതുകളുടെയും സമാഹാരമാണ് നിയമം. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കന്‍ നിയമശാസ്ത്രകാരനായ റേസ്കോ പൗണ്ട് സാമൂഹ്യ പുനര്‍നിര്‍മാണത്തിനുള്ള ഒരു ഉപകരണമാണ് നിയമമെന്ന് നിര്‍വചിച്ചു. ഇന്നത്തെ സമൂഹത്തെ ഗുണപരമായി മാറ്റിത്തീര്‍ക്കാന്‍ ഉപയോഗിക്കാവുന്ന ഒരു ആയുധമാണ് നിയമം എന്ന പ്രായോഗിക സമീപനമാണ് അദ്ദേഹം അവതരിപ്പിച്ചത്. ചുരുക്കത്തില്‍, പരിമിതവും സങ്കുചിതവുമായ തലത്തില്‍ നിയതവും നിശ്ചിതവുമായ ചട്ടവ്യവസ്ഥയോ തത്ത്വമോ വിധിയോ ആണിത്. എന്നാല്‍ വിശാലവും വിപുലവുമായ തലത്തില്‍ ധാര്‍മികവും ഭൗതികവും സാങ്കേതികവും ജൈവികവും നിയാമകവുമായ ഏതൊരു തത്ത്വവും പ്രമാണവും സമവാക്യവും നിയമം എന്ന് ഗണിക്കപ്പെടും. അതായത് പ്രത്യേക നിയമശാസ്ത്രശാഖ വ്യവസ്ഥകള്‍, വ്യക്തിഗത വ്യവഹാരമൂല്യങ്ങള്‍ സമാഹൃത സംഹിതാതത്ത്വങ്ങള്‍ എന്നിവയെല്ലാം ഒരേസമയം നിയമം എന്ന് വ്യവഹിക്കപ്പെടുന്നു.

പുരാതന സമൂഹങ്ങളില്‍ സ്വേച്ഛാധിഷ്ഠിത വ്യക്തിതാത്പര്യം ആയിരുന്നു നിയാമകഘടകം. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗത്തിനുമേല്‍ സമൂഹനിയന്ത്രണാര്‍ഥം രുപപ്പെട്ടതാണ് പൊലീസ് സ്റ്റേറ്റ് സംവിധാനം. എന്നാല്‍, രാഷ്ട്രപരമാധികാര സമ്പ്രദായം കടുത്ത അമിതാധികാര ദുഷ്പ്രവണതയ്ക്കിടയാക്കുന്നുവെന്ന നിരീക്ഷണത്തില്‍നിന്ന് ഉറവയെടുത്തതാണ് മത്സാരാധിഷ്ഠിത സ്വതന്ത്രസമൂഹതത്ത്വം. പരമാവധി കാലത്തേക്ക് പരമാവധി പേര്‍ക്ക് പരമാവധി നന്മ എന്നതായിരുന്നു ഈ വീക്ഷണത്തിന്റെ കാതല്‍. എന്നാല്‍ അനിയന്ത്രിതവും അധാര്‍മികവുമായ മത്സരം സമൂഹത്തെ അരാജകത്വത്തിലേക്കാവും നയിക്കുക എന്ന തിരിച്ചറിവില്‍നിന്ന് പരിമിതമായ രാഷ്ട്ര നിയന്ത്രണമെന്ന അംഗീകൃത തത്ത്വത്തിലേക്ക് എത്താനിടയാക്കി. ഇതില്‍നിന്നാണ് ക്ഷേമസംരക്ഷണാത്മക സ്വഭാവമാര്‍ജിച്ച രാഷ്ട്രസങ്കല്പനം അഥവാ ക്ഷേമരാഷ്ട്രതത്ത്വം രൂപപ്പെടുന്നത്. വ്യക്തിതാത്പര്യപരിരക്ഷയും സമൂഹതാത്പര്യപരിപാലനവും സമാന്തരമായി നിലനില്‍ക്കുന്ന പരസ്പര സമ്മതക്കരാര്‍സമ്പ്രദായമെന്ന സാമൂഹ്യ ഉടമ്പടി സങ്കല്പനവും പില്ക്കാലത്ത് പ്രസക്തമായിത്തീര്‍ന്നു. അതായത് സംബോധനചെയ്യപ്പെടുന്ന കാലം, രീതി, വിഷയം എന്നിവയെ ആശ്രയിച്ചും സാമൂഹ്യ അവസ്ഥയെ അധികരിച്ചും നിയമത്തിന്റെ നിര്‍വചനവും സങ്കല്പനവും മാറാം. അവയൊന്നും സ്വയം സമ്പൂര്‍ണമെന്നോ അപ്രമാദിതമെന്നോ കരുതാനാവില്ല. അതേസമയം, അവയേതെങ്കിലും അപ്രസക്തമെന്നോ കാലഹരണപ്പെട്ടതെന്നോ കരുതുന്നതും ശരിയല്ല. അതാതിന്റെ പ്രസക്തിയോടെയും പ്രയോഗക്ഷമതയോടെയും ആ നിര്‍വചനങ്ങളോരോന്നും ഇന്നും നിലനില്‍ക്കുന്നു. അവ കൂടുതല്‍ സ്വീകാര്യവും കാലികവുമായ മറ്റൊരു നിര്‍വചനത്തിലേക്കും സങ്കല്പനത്തിലേക്കും നയിക്കാനും ഇടയുണ്ട്.

നിയമത്തിന്റെ ഉറവിടങ്ങള്‍

ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടില്‍ അഭിപ്രായപ്പെട്ടപ്രകാരം മനുഷ്യന്‍ ഒരു സാമൂഹ്യ മൃഗമാണ്. പരസ്പരം പ്രതിപ്രവര്‍ത്തിച്ചു മാത്രമേ മനുഷ്യര്‍ക്ക് നിലനില്‍ക്കാനും വികസിക്കാനും സ്വയം നിര്‍മിക്കാനും കഴിയൂ. ഓരോ മനുഷ്യന്റെയും ധാര്‍മികവും, നൈതികവും സാമൂഹ്യവും സംഘടിതവുമായ പാരസ്പര്യത്തില്‍ നിന്നും പ്രതിപ്രവര്‍ത്തനത്തില്‍ നിന്നുമാണ് നിയമം ഉടലെടുക്കുന്നത്.

പ്രാചീന മനുഷ്യന് കേവല വ്യക്തിഗത ഇച്ഛയ്ക്കപ്പുറം നിയാമക നിയന്ത്രണവ്യവസ്ഥ ബാധകമായിരുന്നില്ല. എന്നാല്‍, വേട്ടക്കാരുടെ സമൂഹമായി പരിണമിക്കുമ്പോഴേക്കും നായാട്ടിന്റെ നിയമ തത്ത്വങ്ങള്‍ ഉടലെടുക്കുന്നതുകാണാം. ഇരകള്‍ക്കും നായാടികള്‍ക്കുമിടയില്‍ പരിപാലിക്കപ്പെടേണ്ടുന്ന തത്ത്വങ്ങളായാണവ രൂപപ്പെട്ടത്. മനുഷ്യന്റെ യുക്തിബോധത്തിലധിഷ്ഠിതവും പ്രപഞ്ചപ്രകൃതിയുടെ മൗലികപ്രഭാവത്തിന് വിധേയവുമായി വെളിപ്പെടുന്ന മാനുഷികവൃത്തികളാണ് നിയമം. അലിഖിതവും അനാദിയും അഭംഗുരവും അചഞ്ചലവും നൈതികവുമായ ധാര്‍മിക മൂല്യാവബോധത്തെ പ്രകൃതിനിയമസ്രോതസ്സായി ഗ്രീക്ക് തത്ത്വചിന്തകര്‍ അവരോധിക്കുന്നു. മനുഷ്യാവബോധത്തില്‍ അലംഘനീയമായി സന്നിവേശിപ്പിക്കപ്പെട്ട പ്രാമാണിക തത്ത്വങ്ങളുടെ പാലനമാണ് നിയമമെന്ന മതം ഇന്ത്യന്‍ ചിന്താധാരകളിലും സൂചിപ്പിക്കപ്പെടുന്നു. ശ്രുതി-സ്മൃതികള്‍ ഇതിനുദാഹരണങ്ങളാണ്.

ആധുനികകാല നിയമശാസ്ത്രം പ്രകൃതിനിയമ തത്ത്വത്തില്‍ തൃപ്തരായില്ല. ജോണ്‍ ആസ്റ്റിന്‍ നിയമസ്രോതസ്സുകളെ രണ്ടായി വ്യവഹരിച്ചിരിക്കുന്നു: യഥാര്‍ഥമെന്നും അയഥാര്‍ഥമെന്നും. പ്രജകള്‍ക്കുവേണ്ടി രാഷ്ട്രപരമാധികാരകേന്ദ്രം രൂപപ്പെടുത്തി വ്യവസ്ഥാപിതമാക്കുന്ന തത്ത്വങ്ങളാണ് യഥാര്‍ഥ നിയമസ്രോതസ്സുകള്‍. പ്രത്യക്ഷമായോ പരോക്ഷമായോ രാഷ്ട്രപരമാധികേന്ദ്രത്തില്‍ നിന്നല്ലാതെ ഉറവെടുക്കുന്നതും വ്യക്തിവ്യവഹാരാര്‍ഥം പാലിക്കപ്പെടുന്നതുമായ വ്യവസ്ഥകളാണ് അയഥാര്‍ഥ സ്രോതസ്സുകള്‍. ക്ലാസ്സിക്കല്‍ നിയമശാസ്ത്രകാരനായ ജോണ്‍ സാല്‍മണ്ട് നിയമത്തിന് മൂല്യവും പവിത്രതയും ബലവും നല്കുന്ന പ്രാമാണികസ്രോതസ് എന്നും ഓരോ നിയമത്തിനും സവിശേഷ രൂപവും ഭാവവും ഫലവും പ്രദാനം ചെയ്യുന്ന ഭൗതികസ്രോതസ് എന്നും രണ്ടുതരം ഉറവിടങ്ങള്‍ നിര്‍ദേശിക്കുന്നു. പ്രൊഫസര്‍ അല്ലന്‍ പരമാധികാര രാഷ്ട്രത്തെ പ്രാമാണികസ്രോതസ്സായി പ്രതിഷ്ഠിക്കുന്നു. ഭൗതികസ്രോതസ്സുകളെ അവയുടെ ആധികാരികതയെ ആശ്രയിച്ച് രണ്ടായി തിരിക്കാം. സ്വയം സിദ്ധവും ജന്മനാ നിയാമകസ്വഭാവമാര്‍ജിച്ചവയുമായ സ്രോതസ്സുകളാണ് ഒന്ന്. നിയാമക ഭൗതികസ്രോതസ്സുകള്‍, നിയമനിര്‍മാണസഭകള്‍ രൂപീകരിക്കുന്ന നിയമസംഹിതകള്‍ ഇതില്‍പ്പെടുന്നു. പ്രേരകസ്വഭാവത്തോടുകൂടിയതും പ്രയോഗചരിത്രത്തെ ആശ്രയിച്ചു പുലരുന്നതുമായ സ്രോതസ്സുകളാണ് രണ്ടാമത്തേത്. ചരിത്രപരമായ ഭൗതികസ്രോതസ്സുകള്‍, നീതിന്യായ പ്രസ്താവങ്ങള്‍, ഉദ്ധരണികള്‍, നിഗമനങ്ങള്‍ മുതലായവ ഉദാഹരണം.

പ്രധാനപ്പെട്ട നിയാമക ഭൗതികസ്രോതസ്സുകള്‍ പാരമ്പര്യ ആചാരങ്ങള്‍, നീതി-ന്യായ വഴക്കങ്ങള്‍, നിര്‍മിത നിയമസംഹിതകള്‍, പരസ്പര സമവായ കരാറുകള്‍, ഏകമുഖശാസനങ്ങള്‍, രാഷ്ട്രാന്തര ഉടമ്പടികള്‍ എന്നിവയാണ്. ഇവയ്ക്ക് ഓരോന്നിനും അതാതിന്റെ സ്വഭാവവിശേഷങ്ങളും പ്രയോഗവ്യത്യാസങ്ങളും പരിമിതികളും സാധ്യതകളും ഉണ്ട്.

നിയമത്തിന്റെ ഉപയോഗം


[ഫ്രെഞ്ച് പൗരാവകാശ പ്രഖ്യാപന ഫലകം]

നീതിയുടെ പരിപാലനത്തിനും അനീതിയെ പ്രതിരോധിക്കുന്നതിനുമുള്ള ഉപകരണമാണ് നിയമം. ഓരോ വ്യക്തിയുടെയും താത്പര്യങ്ങളുടെ സംരക്ഷണത്തിനും മറ്റൊരു വ്യക്തിയുടെയും താത്പര്യം ഹനിക്കപ്പെടാതെ സൂക്ഷിക്കുന്നതിനുംവേണ്ടി ഉപയോഗിക്കുന്ന ഉപാധിയായും നിയമത്തെ കാണാം. എന്നാല്‍, ഇത്തരം താത്പര്യങ്ങള്‍ ചിലപ്പോള്‍ പരസ്പരവിരുദ്ധവും സംഘര്‍ഷാത്മകവും ആകാം. വ്യക്തി, സമൂഹം, രാഷ്ട്രം എന്നിവയ്ക്കിടയിലും അവ തമ്മിലും ഉണ്ടായേക്കാവുന്ന താത്പര്യവൈരുധ്യങ്ങളെയും അവകാശ സംഘര്‍ഷങ്ങളെയും സമീകരിച്ച് സമരസപ്പെടുത്താനും പരിഹരിക്കാനും സുസ്ഥിര സമൂഹാവസ്ഥ പുലര്‍ത്തനുംവേണ്ടി ഉപയോഗിക്കപ്പെടുന്ന ഉപകരണംകൂടിയാണ് നിയമം. സാര്‍വദേശീയ പ്രമാണങ്ങള്‍, ഉടമ്പടികള്‍, പ്രഖ്യാപനങ്ങള്‍ എന്നിവയാകട്ടെ രാഷ്ട്രാന്തര-സമൂഹാന്തര ക്രയ-വിക്രയങ്ങളെ ബാധിക്കുന്നതായ നിയമങ്ങളാണ്. ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതും അര്‍ഹതപ്പെട്ടതും നീതിപൂര്‍വകമായി ഉറപ്പാക്കാനും അനീതി ഇല്ലാതാക്കാനും അതുവഴി അവകാശത്തര്‍ക്കങ്ങള്‍ ഒഴിവാക്കി സുസ്ഥിരസാമൂഹ്യക്രമം നിലനിര്‍ത്താനും സമൂഹത്തെ ഉയര്‍ന്ന അവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാനുമുള്ള ഉപാധിയാണ് നിയമം. നിയമലംഘനം ശിക്ഷകള്‍ക്ക് ഇടംനല്കും. ശിക്ഷാനടപടികള്‍ അസ്വസ്ഥതയ്ക്കിടയാക്കും. അതിനെതിരെയുണ്ടാകാവുന്ന പ്രതിരോധം അരാജകത്വത്തിലേക്ക് എത്തും. രാഷ്ട്രവും സമൂഹവും വ്യക്തിയും തമ്മിലുള്ള ബന്ധം തകരും. അതുകൊണ്ടുതന്നെ ഏതൊരു സാമൂഹ്യ-വര്‍ഗഘടനയ്ക്കും അതാതിന്റെ നിയമങ്ങള്‍ ഉണ്ടായിരിക്കും. അത്തരം വര്‍ഗവൈരുധ്യം മറികടന്ന് ഏവര്‍ക്കും സമാനവും സമശീര്‍ഷവുമായി ബാധകമാകുന്ന നിയമ-നീതി വ്യവസ്ഥകളെ വര്‍ഗരഹിതസമൂഹത്തില്‍ സംജാതമാകും എന്ന സ്വപ്നം നിലനില്‍ക്കുന്നു. രാഷ്ട്രപരമാധികാര വ്യവസ്ഥതന്നെ അപ്രത്യക്ഷമാകുന്ന, അതിരുകളും അരുതുകളും നിലനില്‍ക്കുന്ന നിയമവ്യവസ്ഥയ്ക്കുപകരം, സാര്‍വലൌകികവും സര്‍വവ്യാപിയും സാര്‍വജനീനവുമായ നൂതന നിയമക്രമം അന്ന് രൂപപ്പെടുകയും നിലവില്‍ വരികയും ചെയ്യുമെന്ന് കാള്‍ മാര്‍ക്സ് നിരീക്ഷിക്കുന്നു.

നിയമത്തിന്റെ ശാഖകള്‍

തോമസ് അക്വിനാസ് അഭിപ്രായപ്പെടുന്നത് നിയമത്തിന് പരമമായ പ്രാപഞ്ചികനിയമം എന്നും സവിശേഷമായ മനുഷ്യ നിര്‍മിതനിയമം എന്നും രണ്ട് ശാഖകള്‍ ഉണ്ടെന്നാണ്. മനുഷ്യാതീത പ്രാപഞ്ചികസ്രോതസ്സില്‍ നിന്ന് ഉദ്ഭവിക്കുന്ന മൗലികവും ഉദാത്തവുമായ നിയമതത്ത്വങ്ങളാണ് ആദ്യത്തേത്. അവയെ ആശ്രയിച്ച് മനുഷ്യര്‍ തങ്ങളുടെ നിത്യജീവിത നിര്‍വഹണാര്‍ഥം രൂപപ്പെടുത്തുന്നതും പ്രയോഗിക്കുന്നതുമായ നിയമങ്ങളാണ് രണ്ടാമത്തേത്.

താരതമ്യശാസ്ത്രകാരന്മാര്‍ നല്കുന്ന തരംതിരിവനുസരിച്ച് രാഷ്ടാന്തരവ്യവഹാര സംബന്ധിയായ അന്തര്‍ദേശീയ നിയമശാഖയും അതത് രാജ്യങ്ങളിലെ വ്യക്തി-സമൂഹക്രമം സംബന്ധിച്ച തദ്ദേശീയ നിയമവ്യവസ്ഥകളും എന്ന രണ്ട് ശാഖകളാണ് നിലവിലുള്ളത്.

ക്ലാസ്സിക്കല്‍ നിയമശാസ്ത്ര വിശകലനമനുസരിച്ച് നിയന്ത്രണാത്മകനിയമങ്ങള്‍, ധാര്‍മിക നിയമങ്ങള്‍, സാമാന്യനിയമങ്ങള്‍, നൈതികനിയമങ്ങള്‍, ഉടമ്പടി നിയമങ്ങള്‍, ആചാരനിയമങ്ങള്‍, ശിക്ഷാനിയമങ്ങള്‍ തുടങ്ങിയ വിവിധ ശാഖകള്‍ നിരീക്ഷിക്കപ്പെട്ടിരിക്കുന്നു.

മറ്റൊരു പ്രധാന തരംതിരിവ് പൊതുനിയമങ്ങള്‍ എന്നും സ്വകാര്യനിയമങ്ങള്‍ എന്നുമുള്ളതാണ്. സമൂഹം, സംഘടന, രാഷ്ട്രം, സ്ഥാപനം എന്നിങ്ങനെ സംയുക്തസ്വഭാമുള്ള സംവിധാനം, അവയുടെ അവകാശാധികാരങ്ങള്‍, അവയ്ക്ക് സ്വകാര്യനിയമവുമായുള്ള ബന്ധവ്യത്യാസങ്ങള്‍, ഒഴിവുകഴിവുകള്‍, അപവാദങ്ങള്‍, പരിഹാരങ്ങള്‍ എന്നിവയ്ക്കെല്ലാമുള്ള വ്യവസ്ഥകളാണ് പൊതുനിയമങ്ങള്‍. വ്യക്തിഗത അവകാശങ്ങള്‍, അധികാരങ്ങള്‍, നിയന്ത്രണങ്ങള്‍, അരുതുകള്‍, ഉപാധികള്‍, പരിഹാരങ്ങള്‍ എന്നിവയ്ക്കെല്ലാമുള്ള വ്യവസ്ഥകളാണ് സ്വകാര്യനിയമങ്ങള്‍. ഭരണഘടന, നടപടിക്രമങ്ങള്‍, ശിക്ഷാക്രമങ്ങള്‍, തെളിവു വ്യവസ്ഥകള്‍ എന്നിവയെല്ലാം പൊതുനിയമങ്ങളാണ്. സ്വത്തവകാശം, ദത്തവകാശം, കുടുംബാവകാശം, വ്യക്തിസ്വാതന്ത്ര്യാവകാശം, ജീവനാവകാശം എന്നിവയെല്ലാം സംബന്ധിച്ചുള്ളവ സ്വകാര്യനിയമങ്ങളാണ്. പഠന-പ്രയോഗസൗകര്യാര്‍ഥം പൊതുനിയമത്തെത്തന്നെ വിവിധ ശാഖകളായി തിരിക്കാനാകും. സിദ്ധാന്തപരമായ പൊതുനിയമങ്ങള്‍, നടപടിക്രമനിയമങ്ങള്‍, ക്ഷേമകാര്യനിയമങ്ങള്‍, ഭരണകാര്യനിര്‍വഹണനിയമം, ക്രിമിനല്‍ നിയമങ്ങള്‍ അന്തര്‍ദേശീയ നിയമം എന്നിങ്ങനെ വിവിധ ശാഖകള്‍ ഇതുവഴി രൂപപ്പെടുന്നു. വ്യക്തിഗത-സ്വകാര്യനിയമങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്ന മറ്റൊന്നാണ് അനുഷ്ഠാനനിയമശാഖ.

നിയമവാഴ്ചയും നിയമപാലനവും

വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളെ ആശ്രയിച്ച് നടത്തപ്പെടുന്ന അവസ്ഥയെ മനുഷ്യവാഴ്ച എന്നു കരുതാമെങ്കില്‍ നിയമവ്യവസ്ഥയുടെ അംഗീകൃതപരിധിക്കുള്ളില്‍ പരിപാലിക്കപ്പെടുന്ന സമൂഹാവസ്ഥയെ സൂചിപ്പിക്കുന്നതായ പ്രയോഗമാണ് നിയമവാഴ്ച എന്നത്. നിയമമാണ് പരമമായ സ്ഥാനത്ത് വര്‍ത്തിക്കുന്നത്; എല്ലാ വ്യക്തികളും നിയമത്തിന് വിധേയരാണ്. നിയമത്തിനുമുമ്പില്‍ എല്ലാ വ്യക്തികളും തുല്യരായി ഗണിക്കപ്പെടുകയും നിയമത്താല്‍ തുല്യപരിരക്ഷയ്ക്ക് അര്‍ഹരായിരിക്കുകയും നീതിപൂര്‍വകമായ തുല്യാവസരം ഉറപ്പാക്കുകയും ചെയ്യും. അതിജീവനം-അടിസ്ഥാനാവശ്യങ്ങള്‍-മൗലികവ്യക്തിസ്വാതന്ത്ര്യം എന്നിവ പരിരക്ഷിക്കപ്പെടും; സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തികനീതി സാര്‍വജനീനമായി പാലിക്കപ്പെടും സ്വതന്ത്രവും പക്ഷപാതിത്തരഹിതവുമായ നീതിവ്യവസ്ഥ പുലരും: ഇതൊക്കെ ഉറപ്പാക്കുന്ന അവസ്ഥാവിശേഷത്തെയാണ് നിയമവാഴ്ച എന്ന് അര്‍ഥമാക്കുന്നത്.

നിയമവാഴ്ച അനുശാസിക്കുന്ന രാഷ്ട്രീയഘടകങ്ങള്‍ മുഖ്യമായും മൂന്നെണ്ണമാണെന്ന് വിവക്ഷിക്കപ്പെടുന്നു. നിയമനിര്‍മാണം, കാര്യനിര്‍വഹണം, നീതിപരിപാലനം എന്നിവയാണ് ഈ രാഷ്ട്രസ്തംഭങ്ങള്‍. ഇവയ്ക്കുപുറമേ വാര്‍ത്താമാധ്യമങ്ങള്‍, ശാസ്ത്ര-സാങ്കേതികവിദ്യ എന്നിവയും രണ്ട് പ്രധാന ഘടകങ്ങളായി ആധുനിക രാഷ്ട്രഘടനയില്‍ ചിന്തകര്‍ ഉള്‍ച്ചേര്‍ക്കുന്നു. മൗലികാര്‍ഥത്തില്‍ നിയമവാഴ്ചയുടെ ചുമതല നിറവേറ്റുന്നതില്‍ അതിര്‍വരമ്പുകള്‍ സാധ്യമല്ല. എന്നാല്‍ പ്രായോഗികമായി നിയമങ്ങള്‍ രൂപപ്പെടുത്താന്‍ അധികാരപ്പെട്ട വേദി, നിര്‍മിത നിയമങ്ങളുടെ നിര്‍വഹണവിഭാഗം, ഇവ രണ്ടിന്റെയും ശരിതെറ്റുകള്‍ അവലോകനം ചെയ്യാനും നിയമവ്യാഖ്യാനത്തിനും നീതിപരിപാലനത്തിനും ഉത്തരവാദപ്പെട്ട നീതിന്യായാസനങ്ങള്‍ എന്നീ മൂന്ന് വിഭാഗമായി നിയമവാഴ്ചാഘടകങ്ങള്‍ സൂചിപ്പിക്കപ്പെടുന്നു. പ്രയോഗത്തില്‍ ചിലപ്പോഴെല്ലാം ഈ ഘടകങ്ങള്‍ പരസ്പരം കടന്നുകയറുകയും അപ്പോഴൊക്കെ ഗൗരവാവഹമായ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും അവ പരിഹരിച്ച് നിയമവാഴ്ച പുലരുകയും ചെയ്യുന്നതാണ് അനുഭവം.

നിയമനീതിയുടെ പരിപാലനത്തിനും വ്യത്യസ്തവേദികള്‍ ഇന്ന് സ്വീകരിക്കപ്പെടുന്നുണ്ട്. അതില്‍ മുഖ്യം നീതിന്യായ കോടതികളാണ്. അര്‍ധനീതിന്യായസ്ഥാപനങ്ങളാണ് മറ്റൊരു വിഭാഗം. നിയുക്തമാക്കപ്പെടുന്ന നിര്‍വഹണാധികാരസ്ഥരും ഇപ്രകാരം നിയമതീര്‍പ്പുകള്‍ നല്കുകയും പരിപാലിക്കുകയും ചെയ്യുന്നതായി കാണാം. ഇവയ്ക്കു മൂന്നിനുമൊപ്പം സമീപകാലത്ത് വികസിച്ചുവന്ന ഉപാധിയാണ് ബദല്‍ തര്‍ക്കപരിഹാരമാര്‍ഗങ്ങള്‍ എന്നത്. അന്യായങ്ങള്‍ പ്രതിരോധിച്ചും നീതിശാസന പരിപാലിച്ചും മാത്രമേ നിയമവാഴ്ച പുലരുന്നത് ഉറപ്പാക്കാനാകുകയുള്ളു. അതിനുള്ള വേദികളും നിര്‍വഹണകര്‍ത്താക്കളുമാണ് ന്യായാധികരണ തീര്‍പ്പിന് നിയുക്തരാക്കപ്പെട്ടവര്‍. നിര്‍മിത നിയമത്തിന്റെ പ്രഥമസ്ഥാനം, ഭരണഘടനയുടെ പ്രാമാണികത, സ്വതന്ത്രനീതിന്യായവ്യവസ്ഥ എന്നിവ നിയമശാസ്ത്രവും നീതിശാസ്ത്രവും അംഗീകരിക്കുന്ന നിയമവാഴ്ചാഘടകങ്ങളായി എ.വി.ഡൈസി സിദ്ധാന്തിക്കുന്നു.

നിയമശാസ്ത്രവും നീതിശാസ്ത്രവും

യൂഫ്രട്ടീസ്-ട്രൈഗ്രീസ് നദീമുഖത്ത് നിലനിന്ന മൊസൊപ്പൊട്ടേമിയന്‍ സംസ്കാരത്തിന്റെ സൃഷ്ടിയായ ഹമുറാബിയന്‍ നിയമശാസ്ത്രസംഹിതയാണ് അറിയപ്പെടുന്നതില്‍ ഏറ്റവും പ്രാചീനമായത്. ബി.സി. 1700-കളില്‍ പ്രാബല്യത്തിലിരുന്ന ഗ്രീക്ക് നിയമവ്യവസ്ഥ പൗരാണിക നിയമശാസ്ത്രവികാസത്തിന്റെ മറ്റൊരുദാഹരണമായിരുന്നു. പുരോഹിതന്മാരാല്‍ നിയുക്തമായ നിയമ-നീതിനിര്‍വഹണസമ്പ്രദായം - ദല്‍ഫി സമ്പ്രദായം - നിലനിന്ന ഗ്രീസ്, പ്രാചീനനിയമ നിര്‍വഹണവികാസത്തില്‍ നിര്‍ണായകസ്ഥാനം വഹിച്ചിട്ടുണ്ട്. പിന്നീട് സോഫിസ്റ്റ് കാലത്തോടെ നിയമം മതപൗരോഹിത്യത്തില്‍നിന്ന് വിമോചിതമായി. പ്ളേറ്റോ, അരിസ്റ്റോട്ടില്‍, സിസ്റോ തുടങ്ങിയ ചിന്തകര്‍ ഇത്തരം നിയമശാസ്ത്രവികാസത്തില്‍ പങ്കുവഹിച്ചവരാണ്. ധാര്‍മികനീതി, സ്വാഭാവികനീതി, ഏകമാനനീതി തുടങ്ങിയ ചിന്തകള്‍ക്ക് ഇക്കാലം ഇടം നല്കി സിസ്റോയുടെ ചിന്തകളും പരികല്പനകളും ഇതില്‍ പ്രധാനമാണ്. റോമാസാമ്രാജ്യത്തിന്റെ ആവിര്‍ഭാവത്തോടെ ജഡ്സിവിലെ, ജഡ്ജന്‍ഷിയം എന്നീ അവാന്തരവിഭാവങ്ങള്‍ രൂപപ്പെടുന്നതിനും നെപ്പോളിയനിക് സംഹിതയ്ക്കും സാഹചര്യമൊരുങ്ങി. ക്രിസ്തീയതയുടെ വികാസവും വ്യാപനവും നിയമശാസ്ത്രരംഗത്തും സുപ്രധാന സ്വാധീനം ചെലുത്തി. തോമസ് അക്വിനാസ്, പ്യൂഫെന്‍ ഡോര്‍ഫ്, ഹോബ്സ്, ലോകെ, മൊണ്ടെസ്ക്യൂ, റൂസ്സോ തുടങ്ങിയവര്‍ വ്യത്യസ്തനിലയ്ക്ക് നിയമശാസ്ത്രവളര്‍ച്ചയില്‍ സംഭാവന നല്കിയവരാണ്. കാന്റിന്റെയും ഹെഗലിന്റെയും മാര്‍ക്സിന്റെയും സാന്നിധ്യം സാമൂഹ്യനിയമ-നീതി ശാഖകളെ സമ്പുഷ്ടമാക്കി. ചരിത്രാനുസാരിയായ നിയമശാസ്ത്രവിശകലനത്തിന് ഹെന്റിമെയ്നിയും സാമൂഹ്യചരിത്രാധിഷ്ഠിത നിയമവികാസത്തില്‍ സാവിഗ്നിയും പ്രായോഗിക നിയമശാസ്ത്രശാഖയില്‍ ജേര്‍മി ബന്‍താം, ജെ.എസ്. മില്‍ തുടങ്ങിയവരും മുതല്‍ക്കൂട്ട് നടത്തി. ഓരോ രാഷ്ട്രീയ-സാമൂഹ്യ ചുറ്റുപാടും മനുഷ്യസ്വഭാവത്തിലും പെരുമാറ്റത്തിലും ചെലുത്തപ്പെടുന്ന നിയാമകസ്വാധീനഘടകങ്ങളാണ് നിയമങ്ങള്‍. അതുകൊണ്ടുതന്നെ സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, തത്ത്വശാസ്ത്രം, രാഷ്ട്രമീമാംസാശാസ്ത്രം, മനഃശാസ്ത്രം, ധര്‍മശാസനകള്‍, മൂല്യബോധങ്ങള്‍ തുടങ്ങിയവയുമായി ബന്ധിപ്പിച്ചു മാത്രമേ നിയമശാസ്ത്രപഠനവും വിശകലനവും സാധ്യമാവുകയുള്ളു.

നീതി എന്നത് നിയമം ഉളവാക്കുന്ന അമൂര്‍ത്തഫലമാണ്. ഓരോരുത്തര്‍ക്കും അര്‍ഹമായതും അവകാശപ്പെട്ടതും കൃത്യമായും നിശ്ചിതമായും ഉറപ്പുവരുത്തുകയും ലഭ്യമാക്കുകയും ചെയ്യുന്ന വ്യവസ്ഥാപിത സാഹചര്യമാണ് നീതി. അതിനുള്ള ഉപാധികളെ ആശ്രയിച്ച് വ്യത്യസ്ത മാനങ്ങളില്‍ നീതി വ്യവഹരിക്കപ്പെടുന്നു. നിയമ-ചട്ടങ്ങളെ അവലംബിച്ച് ന്യായാസനങ്ങള്‍ പരിപാലിക്കുന്ന നീതിസാധ്യതയാണ് നിയമനീതി. പ്രാപഞ്ചികവും പ്രാകൃതികവുമായ വ്യവസ്ഥകള്‍ക്കനുരോധമായി പാലിക്കപ്പെടുന്നവയാണ് പ്രാപഞ്ചികനീതിതത്ത്വങ്ങള്‍. കേള്‍ക്കപ്പെടാനുള്ള അവകാശം, പക്ഷപാതരഹിതമായ തീര്‍പ്പിനുള്ള അവസരം, യുക്തിസഹവും കാര്യകാരണനിബദ്ധവുമായ തീരുമാനം ഉറപ്പാക്കുന്ന സാമാന്യനീതി, മര്‍ദനം, ചൂഷണം, അധീശത്വം എന്നിവയ്ക്കതീതമായി സമത്വവും തുല്യാവസരവും നീതിപൂര്‍വകതയും ഉറപ്പാക്കുന്നതിനായുള്ള സാമൂഹ്യനീതി, സാമ്പത്തിക സമത്വം ഉറപ്പാക്കാനുതകുന്ന സാമ്പത്തിക നീതി, സ്ത്രീപദവി തുല്യതസംരക്ഷിക്കാനും സ്ത്രീവിവേചനം അവസാനിപ്പിക്കാനും സഹായകമാകുന്ന ലിംഗപദവിനീതി, പരിസ്ഥിതി നശീകരണങ്ങള്‍ക്കെതിരെ പരിപാലിക്കപ്പെടുന്ന പാരിസ്ഥിതികനീതി, സാര്‍വലൗകിക മനുഷ്യ-മാനവികാവകാശപരിപാലനം മുന്‍ നിര്‍ത്തി അനുശാസിക്കപ്പെടുന്ന മനുഷ്യാവകാശനീതി എന്നിവയെല്ലാം നീതിശാസ്ത്രത്തിന്റെ വികാസപരിണതികളാണ്. ഇത്തരത്തില്‍ സമാര്‍ജിതമായ ഘടകങ്ങളാല്‍ നിരന്തരം സമ്പുഷ്ടമാകുന്നതും നവീകരിക്കപ്പെടുന്നതും പരിവര്‍ത്തനാത്മകവുമായ സാമൂഹ്യ-മാനവിക ശാസ്ത്രവിഷയമാണ് നിയമനീതി ശാസ്ത്രം. നോ: നീതിശാസ്ത്രം

ഇന്ത്യന്‍ നിയമ സംവിധാനം

സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയെ ഒറ്റഗണമെന്ന നിലയ്ക്കു പരിഗണിക്കാനാവില്ല. അത് വിവിധ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടതായിരുന്നു. വിവിധ മതദര്‍ശനങ്ങള്‍ ഇവരുടെ നിയമങ്ങള്‍ക്ക് പ്രേരകശക്തിയായിരുന്നു. ഏങ്കിലും പലനാട്ടുരാജ്യങ്ങളും ചാതുര്‍വര്‍ണ്യത്തെ അടിസ്ഥാനപ്പെടുത്തിയ സവര്‍ണ ഹൈന്ദവ നിയമാവലികള്‍ പിന്തുടര്‍ന്നതായി കാണാം. പ്രധാനമായും സവര്‍ണ വരേണ്യരുടെ ചതുര്‍കര്‍മങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണിത്. ധര്‍മാര്‍ഥകാമമോക്ഷങ്ങള്‍ എന്ന് അവയെ പരമാര്‍ശിക്കാം. മോക്ഷം എന്ന പരമമായ ലക്ഷ്യപ്രാപ്തിക്കായി ധര്‍മ മാര്‍ഗത്തില്‍ ചരിക്കുന്ന ഓരോ വ്യക്തിയും പാലിച്ചിരിക്കേണ്ടുന്ന അര്‍ഥ-കാമ വ്യവസ്ഥാപനമാണ് ഇതിന്റെ ആത്യന്തിക ഉള്ളടക്കം. കാമാര്‍ഥങ്ങള്‍ ധര്‍മത്തിന് വിധേയപ്പെട്ട് വര്‍ത്തിക്കുകയാണിവിടെ. ധര്‍മത്തിന് വ്യവഹാരധര്‍മമെന്നും രാജ്യധര്‍മമെന്നും രണ്ട് ഉപവിഭാഗങ്ങളുണ്ട്. ഒന്നാമത്തേത് വ്യക്തിഗതാവകാശ പരിപാലനത്തിനും രണ്ടാമത്തേത് രാഷ്ട്ര ഭരണ-സാമൂഹിക നിലനില്പിനുവേണ്ടിയുമാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഇവയുടെ അടിത്തറ നിര്‍മിക്കപ്പെട്ടിരിക്കുന്നത് ജാതിവ്യവസ്ഥയുടെ മനുഷ്യത്വരഹിതമായ വിവേചനങ്ങള്‍ക്കുമേലാണ്. ശ്രുതികള്‍ അഥവാ വേദങ്ങള്‍, സ്മൃതികള്‍ അഥവാ ആഖ്യാനങ്ങള്‍, മീമാംസകള്‍ അഥവാ വ്യാഖ്യാനങ്ങള്‍, നിബന്ധങ്ങള്‍ അഥവാ ഉപാഖ്യാനങ്ങള്‍, ഉപനിഷത്തുക്കള്‍, ധര്‍മസൂത്രങ്ങള്‍, നീതിസാരങ്ങള്‍, അര്‍ഥശാസ്ത്രങ്ങള്‍, രാജ്യശാസനകള്‍ എന്നിവയെല്ലാം ഇന്ത്യന്‍ നിയമ സംവിധാനത്തിന്റെ പ്രാചീന സ്രോതസ്സുകളായി കരുതപ്പെടുന്നു.

വ്യവഹാരധര്‍മത്തിന്റെ ഭാഗമായി കരാറുകള്‍, ക്രയ-വിക്രയങ്ങള്‍, ജാമ്യവ്യവസ്ഥകള്‍, പണയ-പാട്ട വ്യവസ്ഥകള്‍, നിക്ഷേപങ്ങള്‍, കട-വായ്പകള്‍, സ്ഥാവര-ജംഗമ ഉടമസ്ഥതകള്‍, കൈമാറ്റങ്ങള്‍, കൈവശാവകാശങ്ങള്‍, ദാനവ്യവസ്ഥകള്‍, ദായക്രമങ്ങള്‍, സംയുക്തസംരംഭകത്വവ്യവസ്ഥകള്‍, സേവന-വേതന വ്യവസ്ഥകള്‍, തൊഴിലാളി-തൊഴിലുടമ വ്യവസ്ഥകള്‍, സ്വത്ത്-വസ്തു അവകാശ അതിര്‍ത്തി വ്യവസ്ഥകള്‍, സ്വത്ത് വിഭജന-സ്വത്ത് വിതരണ വ്യവസ്ഥകള്‍, ദാമ്പത്യാവകാശ-ഉത്തരവാദിത്ത വ്യവസ്ഥകള്‍, ചൂതാട്ടം-ഭാഗ്യപരീക്ഷണം തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകള്‍ മുതലായവ ഉള്‍പ്പെടുന്നു. ഇതിനുപുറമേ വ്യാപാര-വാണിജ്യകാര്യം, നിലനിര്‍ത്തവകാശം, നികുതി-നിരക്ക് നടത്തിപ്പ് സംബന്ധമായ വ്യവസ്ഥകള്‍ (ഉടമസ്ഥത-കൈവശം-കൈമാറ്റം), കാരണങ്ങള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ മുതലായവയും വ്യവഹാരവിഭാഗത്തില്‍ ഉള്‍പ്പെടുത്തപ്പെടുന്നു.

രാജധര്‍മസംബന്ധിയായി നിയമക്രമസമാധാനം, നിയമലംഘനം, നിയമനിഷേധം, വിചാരണവ്യവസ്ഥകള്‍, തെളിവുവ്യവസ്ഥകള്‍, കുറ്റകൃത്യങ്ങളുടെ വിഭാഗങ്ങള്‍, ശിക്ഷാശാസനങ്ങള്‍ എന്നിവയാണ് മുഖ്യമായും പരാമര്‍ശിച്ചിട്ടുള്ളത്. മീമാംസകളിലാവട്ടെ നിയമ-ന്യായ വ്യാഖ്യാനങ്ങള്‍, ഖണ്ഡനപരവും മണ്ഡനപരവുമായ വിശകലനങ്ങള്‍, നിരീക്ഷണ-നിഗമനങ്ങള്‍, പരിഷ്കരണശിപാര്‍ശകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. നീതിനിര്‍വഹണാര്‍ഥമുള്ള നീതി-ന്യായ വ്യവഹാര നടപടിക്രമം, വിചാരണാനടപടിക്രമം, വിധിതീര്‍പ്പ് നടപടിക്രമം, വിധിനടത്ത് നടപടിക്രമം, പുനഃപരിശോധന, അപ്പീലധികാര നടത്തിപ്പ് മുതലായവയും ഇതിന്റെ തുടര്‍ച്ചയായി നിര്‍ണയിക്കപ്പെട്ടിരിക്കുന്നു.

എന്നാല്‍ വൈദേശികാധിപത്യത്തിന്റെയും ദീര്‍ഘകാലത്തെ മാറ്റങ്ങളുടെയും ഫലമായി ഇന്ത്യന്‍ നിയമസംവിധാനം പില്ക്കാലത്ത് ഒരു സങ്കര വ്യവസ്ഥയായി പരിണമിച്ചതായി കാണാം. പ്രത്യേകിച്ച്, മുസ്ലിം ഭരണാധികാരികള്‍ പാശ്ചാത്യ ഭരണാധികാരികള്‍ എന്നിവരുടെ കോയ്മയ്ക്കു കീഴില്‍ ഒട്ടേറെ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ഒഴിവാക്കലുകള്‍ക്കും ഇന്ത്യന്‍ നിയമസംവിധാനം വിധേയമായി.

ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യാകമ്പനിയുടെ വരവോടെ ഇംഗ്ലീഷ്-ഇന്ത്യന്‍ സംയുക്തനിയമ-നീതി സംവിധാനം ഉടലെടുക്കുന്നതായി കാണാം. ഇംഗ്ലീഷ് വ്യാപാരസമുച്ചയമായ കോട്ടകള്‍, ഇംഗ്ളീഷ് ഭരണാധികാരികള്‍ക്ക് കീഴില്‍ മെഫ്യൂസില്‍ ഭരണക്രമം, റവന്യൂ-ക്രമസമാധാന-സിവില്‍ ഭരണ സംവിധാനങ്ങളുടെ വ്യവസ്ഥാപനം, ബ്രിട്ടീഷ് രാജാധികാരത്തിന്റെയും പാര്‍ലമെന്റിന്റെയും അധികാരവ്യാപനം, നിയമ-ചട്ടങ്ങളുടെ ക്രോഡീകരണവും സംഹിതവത്കരണവും, മുസ്ലിം-ക്രിസ്ത്യന്‍-ഹിന്ദുവിഭാഗ കോഡുകളുടെ പ്രയോഗം, ലോകമ്മിഷനുകളുടെ ആവിര്‍ഭാവവും സ്വാധീനവും ഇവയൊക്കെ ഇന്ത്യന്‍ നിയമസംവിധാനത്തിന്റെ ആധുനികവത്കരണത്തില്‍ കാണാം. ഇതിന്റെ ഭാഗമായാണ് സിവില്‍-ക്രിമിനല്‍ നീതിന്യായ സംവിധാനവും പ്രാദേശിക-പ്രോവിന്‍ഷ്യല്‍-പരമോന്നത തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോടതി സംവിധാനങ്ങളും നിലവില്‍ വന്നത്. പില്ക്കാല ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ പരിണാമ വികാസം ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിനൊപ്പം കൂട്ടിവായിക്കാവുന്നതാണ്.

1781-ലെ സെറ്റില്‍മെന്റ് ആക്റ്റ്, 1793, 1885 എന്നീ ചാര്‍ട്ടര്‍ ആക്റ്റുകള്‍, പ്രിവികൗണ്‍സില്‍ വ്യവസ്ഥകള്‍, 1773-ലെ റഗുലേറ്റിങ് ആക്റ്റ്, 1858-ലെ ഗവണ്‍മെന്റ് ഒഫ് ഇന്ത്യ ആക്റ്റ്, 1892-ലെ ഇന്ത്യന്‍ കൗണ്‍സില്‍ ആക്റ്റ്, 1915, 1935 എന്നീ വര്‍ഷങ്ങളിലെ ഗവണ്‍മെന്റ് ഒഫ് ഇന്ത്യ ആക്റ്റ്, 1947-ലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്റ് ആക്റ്റ്, 1949-ലെ ഇന്ത്യന്‍ ഭരണഘടനാ നിയമം എന്നിവയെല്ലാം ഈ പരിണാമത്തിലെ നിര്‍ണായ ഘടകങ്ങളായി കരുതാവുന്നതാണ്.

പുരാതന ഭാരതത്തില്‍ നിലനിന്ന നിയമവ്യവസ്ഥയുടെ അവശേഷിപ്പുകളും വൈദേശികാധിപത്യത്തിന്‍കീഴില്‍ രൂപപ്പെട്ട് വികസിച്ച വ്യവസ്ഥാപിത ഘടകങ്ങളും ഏകോപിപ്പിച്ചാണ് ഇന്ന് ഇന്ത്യയിലെ നിയമസംവിധാനം തുടരുന്നത്. നിയമവാഴ്ചയുടെ ആധാരമായ ഭരണഘടനയിലധിഷ്ഠിതമായ രാഷ്ട്രഘടനയും തുല്യത-സ്വാതന്ത്യ്രം-നീതി എന്നിവയിലടിയുറച്ച പൌരാവകാശവും സാഹോദര്യം-അഖണ്ഡത-സമഭാവന എന്നിവ പ്രകടമാക്കുന്ന സമൂഹക്രമവും ആണ് സമകാലിക ഇന്ത്യന്‍ നിയമസംവിധാനത്തിന്റെ പ്രത്യക്ഷസ്വഭാവം. ഇതിനുതകുന്ന ജനാധിപത്യ-മതനിരപേക്ഷ-സ്ഥിതിസമത്വ-പരമാധികാര റിപ്പബ്ലിക്കായും അത് പാലിക്കപ്പെടുന്നതിനുള്ള നിയമനിര്‍മാണ-കാര്യനിര്‍വഹണ-നീതിന്യായ ഘടകങ്ങളായും അതില്‍ത്തന്നെ അധികാര-ഉത്തരവാദിത്വ വിതരണത്തിനായി കേന്ദ്ര-സംസ്ഥാന-തദ്ദേശഭരണസ്ഥാപന സംവിധാനമായും ഇന്ത്യന്‍ നിയമനിര്‍വഹണ സംവിധാനം ഇന്ന് വ്യവസ്ഥാപിതമായിരിക്കുന്നു. ഭരണഘടന, നിര്‍മിതനിയമങ്ങള്‍, പരമോന്നതവിധി തീര്‍പ്പുകള്‍, വഴക്കങ്ങള്‍, അംഗീകൃതാചാരക്രമങ്ങള്‍, ഉപനിയമാവലികള്‍ എന്നിവയെല്ലാം ഈ നിയമസംവിധാന പാലനത്തിനായി നാം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

ഇന്ത്യന്‍ ഭരണഘടന

ഭരണഘടന എന്നു പറഞ്ഞാല്‍ രാജ്യത്തിന്റെ ലിഖിതമായ മൗലിക നിയമസംഹിതയാണ്. ഒരു രാജ്യത്തെ സര്‍ക്കാരിന്റെ ഘടന, അധികാരം, ഉത്തരവാദിത്തങ്ങള്‍ ജനങ്ങളോടുള്ള കടപ്പാട്, ബാധ്യത തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന രാജ്യത്തിന്റെ മൗലികമായ നിയമത്തെയാണ് ഭരണഘടനാനിയമം എന്ന് വിവക്ഷിക്കുന്നത്.

ഇന്ത്യയുടെ ഭരണഘടന നിലവില്‍വന്നത് 1950 ജനു. 26-നാണ്. 1946 മാ. 4-ന് ഇന്ത്യയിലെത്തിയ കാബിനറ്റ് മിഷന്റെ (ബ്രിട്ടനിലെ മൂന്ന് കാബിനറ്റ് മന്ത്രിമാരുടെ സംഘം) ശിപാര്‍ശകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭാരതത്തിന് മാത്രമായി ഭരണഘടന നിര്‍മിക്കുന്നതിന് ഒരു ഭരണഘടനാ നിര്‍മാണസഭ ഉണ്ടാക്കുക എന്നതായിരുന്നു. പ്രസ്തുത ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഭരണഘടനാ നിര്‍മാണസഭ (Constituent Assembly) രൂപീകരിക്കപ്പെട്ടത്. ജവാഹര്‍ലാല്‍ നെഹ്റു, ഡോ. രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ഡോ. ബി.ആര്‍. അംബേദ്കര്‍, അല്ലാടി കൃഷ്ണസ്വാമി അയ്യങ്കാര്‍ തുടങ്ങിയവര്‍ അംഗങ്ങളായ ഭരണഘടനാ നിര്‍മാണസഭയുടെ ആദ്യത്തെ സമ്മേളനം 1946 ഡി. 9 മുതല്‍ കൂടുകയും 11-ാം തീയതി ഡോ. രാജേന്ദ്രപ്രസാദിനെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്തു. മുസ്ലിംലീഗ് നിയമനിര്‍മാണസഭ ബഹിഷ്കരിച്ചതിനെത്തുടര്‍ന്ന് 1947-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യനിയമമനുസരിച്ച് 1947 ആഗ. 29-ന് ഡോ. ബി.ആര്‍. അംബേദ്കര്‍ ചെയര്‍മാനായി ഏഴ് പേരടങ്ങിയ ഭരണഘടനയുടെ കരട് എഴുതുന്നതിനുള്ള ഒരു കമ്മിറ്റിയെ നിയോഗിച്ചു (Drafting Committee). ഭരണഘടനയുടെ കരടു രൂപം 1948 ജനുവരിയില്‍ പ്രസിദ്ധീകരിച്ചു. ആവശ്യമായ ഭേദഗതികള്‍ വരുത്തിയ ഇന്ത്യയുടെ ഭരണഘടന 1949 ന. 26-ന് അംഗീകരിച്ചു. തുടര്‍ന്ന് 1950 ജനു. 26-ന് നിലവില്‍ വന്നു.

ഇന്ത്യയുടെ ഭരണഘടനയ്ക്ക് വളരെയധികം സവിശേഷതകള്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും വലുതും ബൃഹത്തുമായ ഭരണഘടനാണിത്. ലോകത്തിലെ ലിഖിത ഭരണഘടനകളില്‍ അമേരിക്കന്‍ ഭരണഘടനയ്ക്ക് ഏഴ് ഖണ്ഡികകളും, ആസ്റ്റ്രേലിയന്‍ ഭരണഘടനയ്ക്ക് 128 ഖണ്ഡികകളും, കാനഡയുടെ ഭരണഘടനയ്ക്ക് 147 ഖണ്ഡികകളും ഉള്ളപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് 395 ഖണ്ഡികകളും, 22 പാര്‍ട്ടുകളും, എട്ട് ഷെഡ്യൂളുകളുമാണ് അത് നിലവില്‍ വന്നപ്പോള്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2003-ലെ 92-ാം ഭരണഘടനാ ഭേദഗതി നിയമം കഴിഞ്ഞപ്പോള്‍ 444 ഖണ്ഡികകളും, 26 പാര്‍ട്ടുകളും, 12 ഷെഡ്യൂളുകളുമായി വര്‍ധിക്കുകയുണ്ടായി. ഭരണഘടനയ്ക്ക് ഇത്രയും വലുപ്പം ഉണ്ടാകാനുള്ള കാരണങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.

ഭരണഘടനാശില്പികള്‍ ഭരണഘടനയുടെ കരട് തയ്യാറാക്കുന്ന അവസരത്തില്‍ ലോകത്തിലെ എഴുതപ്പെട്ട മറ്റു ഭരണഘടനകള്‍ ശ്രദ്ധാപൂര്‍വം പഠിക്കുകയും അത്തരം ഭരണഘടനകളില്‍ നിന്നും ജനങ്ങള്‍ക്കനുഗുണമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു എന്നു വ്യക്തമാണ്. ഉദാഹരണമായി മൗലികാവകാശങ്ങള്‍ (Fundamental Rights) നാം അമേരിക്കന്‍ ഭരണഘടനയില്‍നിന്നും എടുത്തിട്ടുള്ളതാണ്. നിര്‍ദേശകതത്ത്വങ്ങള്‍ (Directive Principle of State Policy) അയര്‍ലണ്ടില്‍നിന്ന് മാതൃകയാക്കിയിട്ടുള്ളതാണ്. പാര്‍ലമെന്ററി ജനാധിപത്യസമ്പ്രദായം (Parliamentary Democracy) ബ്രിട്ടനില്‍ നിന്നും സ്വീകരിച്ചിട്ടുള്ളതാണ്. ഭരണഘടനയിലെ വിമര്‍ശനവിധേയമായ ദേശീയ അടിയന്തരാവസ്ഥ (National Emergency) പ്രഖ്യാപിക്കുന്നതിനുള്ള വകുപ്പുകള്‍ ജര്‍മനിയുടെ ഭരണഘടനയില്‍ നിന്നും എടുത്തിട്ടുള്ളതാണ്. കൂടാതെ 1935-ല്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ഭാരത സര്‍ക്കാര്‍ നിയമത്തിലും (Government of India Act 1935) പ്രസ്തുത വകുപ്പുകള്‍ ഉണ്ടായിരുന്നതായി മനസ്സിലാക്കാം.

മൗലികമായി, ഭരണഘടന ഫെഡറല്‍ സമ്പ്രദായത്തില്‍ അധിഷ്ഠിതമായതാണ്. എന്നാല്‍ പൂര്‍ണമായി ഫെഡറല്‍ സമ്പ്രദായമാണോ എന്നു പരിശോധിച്ചാല്‍ ചില വിഷയങ്ങളില്‍ ഫെഡറല്‍ സംവിധാനത്തില്‍ നിന്നും വ്യത്യസ്തമായിട്ടുള്ളതാണ് എന്നു മനസ്സിലാക്കാന്‍ കഴിയും. സംസ്ഥാന ഭരണത്തലവനായി ഗവര്‍ണര്‍മാരെ പ്രസിഡന്റ് നിയോഗിക്കുന്നതും, പാര്‍ലമെന്റിനു ഉചിതമായരീതിയില്‍ പുതിയ സംസ്ഥാനങ്ങള്‍ ഉണ്ടാക്കുവാനുള്ള അധികാരവും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അധികാരവും ഫെഡറല്‍ സമ്പ്രദായത്തിന് അന്യമായിട്ടുള്ളതാണ്. അതിനാല്‍ നമ്മുടെ ഭരണഘടനയെ അര്‍ധ ഫെഡറല്‍ (Quasi-federal) സമ്പ്രദായമായി വിവക്ഷിക്കാറുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പാര്‍ലമെന്ററി ഭരണസമ്പ്രദായത്തിന് അനുയോജ്യമായ ചില പ്രത്യേകതകളും സവിശേഷതകളും നിറഞ്ഞതാണ് നമ്മുടെ ഭരണഘടന. പ്രസ്തുത ഭരണസമ്പ്രദായത്തില്‍ എല്ലാ പൗരന്മാര്‍ക്കും പ്രായപൂര്‍ത്തി വോട്ടവകാശം ഏറ്റവും പ്രധാനപ്പെട്ട അവകാശമായി നിലനില്‍ക്കുന്നു.

ഇന്ത്യയുടെ ഭരണഘടനയില്‍ നിയമനിര്‍മാണസഭകള്‍ക്കും (കേന്ദ്രത്തില്‍ പാര്‍ലമെന്റും സംസ്ഥാനങ്ങളില്‍ നിയമസഭകളും) ഭരണനിര്‍വഹണവിഭാഗത്തിനും (Executive) നീതിന്യായ കോടതികള്‍ക്കും (Judiciary) ഉള്ള അധികാരങ്ങള്‍ വളരെ വ്യക്തമായി ഭരണഘടനയില്‍ നിര്‍വചിച്ചിട്ടുണ്ട്. രാജ്യത്ത് നിയമനിര്‍മാണസഭകള്‍ ഉണ്ടാക്കുന്ന എല്ലാ നിയമങ്ങളും ഭരണഘടനാനുസൃതമായിരിക്കണം. ഭരണഘടനാവിരുദ്ധമായ നിയമങ്ങള്‍ നിലനില്‍ക്കുന്നതല്ല. നിയമങ്ങളെ വ്യാഖ്യാനിച്ച്, അവ ഭരണഘടനാനുസൃതമാണോ അല്ലയോ എന്നു പരിശോധിക്കാനുള്ള അധികാരം ഉയര്‍ന്ന നീതിപീഠങ്ങളില്‍ നിക്ഷിപ്തമാണ് (Supreme Court and High Court).

എല്ലാ നിയമങ്ങള്‍ക്കും ഒരു ആമുഖം എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും ഭരണഘടനയുടെ ആമുഖത്തിന് സവിശേഷ സ്ഥാനമാണുള്ളത്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ പ്രസ്താവം വളരെ പ്രസക്തമാണ്: "നമ്മുടെ ഭരണഘടനയുടെ ആമുഖം ശരിയായി അപഗ്രഥിച്ചാല്‍ ഭരണഘടനാ ശില്പികളുടെ മനസ് തുറന്നുവായിക്കാന്‍ കഴിയും എന്നു മാത്രമല്ല ഭരണഘടനാ ശില്പികള്‍ എന്തുകൊണ്ടാണ് ഇത്രയും വസ്തുനിഷ്ഠമായി ഭരണഘടനയില്‍ വളരെയധികം അനുഗ്രഹീതമായ ഖണ്ഡികകള്‍ കൂട്ടിച്ചേര്‍ത്തു എന്നു മനസ്സിലാക്കുവാനും കഴിയും.

ആമുഖം (Preamble).

"ഭാരതത്തിലെ ജനങ്ങളായ നാം, ഭാരതത്തെ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാര്‍ക്കെല്ലാം:

സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ നീതിയും; ചിന്തയ്ക്കും, ആശയപ്രകടനത്തിനും, വിശ്വാസത്തിനും, മതനിഷ്ഠയ്ക്കും, ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും; സംപ്രാപ്തമാക്കുവാനും;

അവര്‍ക്കെല്ലാമിടയില്‍ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സഹോദര്യം പുലര്‍ത്തുവാനും;

സഗൗരവം തീരുമാനിച്ചിരിക്കയാല്‍;

നമ്മുടെ ഭരണഘടനാനിര്‍മാണസഭയില്‍ ഈ 1949 ഇരുപത്തിയാറാം ദിവസം ഇതിനാല്‍ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ഭരണഘടനയുടെ മൗലികമായ അന്തസ്സത്ത ആമുഖത്തില്‍ വളരെ ഭംഗിയായി ആലേഖനം ചെയ്തിരിക്കുന്നതായി മനസ്സിലാക്കുവാന്‍ കഴിയും.

ഇന്ത്യയുടെ ഭരണഘടന ദൃഢവും അതോടൊപ്പം ജനോപകാരപ്രദമായ നിലയില്‍ കാലത്തിനനുസരിച്ച് ഭേദഗതികള്‍ വരുത്താന്‍ പര്യാപ്തവുമാണ്. പാര്‍ലമെന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് (ഖണ്ഡിക 368). ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്താവുന്നതാണ്. ഭരണഘടനയുടെ മൗലികമായ അന്തഃസത്ത (Basic structure) നിലനിര്‍ത്തിക്കൊണ്ടുവേണം ഭരണഘടന ഭേദഗതി ചെയ്യേണ്ടത്.

നിയമനിര്‍മാണം

നിയമ-നീതിശാസ്ത്ര അനുശാസനപ്രകാരം നിയമപ്രക്രിയ(ലീഗല്‍ പ്രോസസ്)യിലുള്ള മൂന്ന് അടിസ്ഥാനഘടകങ്ങളില്‍ ഒന്ന്. നിയമനിര്‍മാണപ്രക്രിയ, നിയമനിര്‍വഹണപ്രക്രിയ; നീതിന്യായപ്രക്രിയ എന്നിവയാണ് മൂന്ന് അടിസ്ഥാന പ്രക്രിയകള്‍.

നിയമനിര്‍മാണപ്രക്രിയ എന്നത് വ്യത്യസ്തതലത്തില്‍ പ്രയോഗിക്കാവുന്നതാണ്. ഏറ്റവും വിശാലമായ അര്‍ഥത്തില്‍ ഏതൊരു മാര്‍ഗത്തിലുള്ള നിയമരൂപീകരണവും ഈ പദത്താല്‍ സൂചിപ്പിക്കപ്പെടുന്നു. നിയമജ്ഞരാലോ ന്യായാധിപന്മാരാലോ നിര്‍മിക്കപ്പെട്ട നിയമങ്ങളും ഇതില്‍പ്പെടും. പരിമിത അര്‍ഥത്തില്‍ പരമോന്നതനിയമനിര്‍മാണ സ്ഥാപനമോ അത് നിയുക്തമാക്കുന്നതോ അധികൃതമാക്കുന്നതോ ആയ അധികാരസ്ഥരോ രൂപപ്പെടുത്തുന്ന നിയമനിര്‍മാണം എന്ന് സൂചിപ്പിക്കാം. നിയന്ത്രിത അര്‍ഥത്തില്‍ ഏതെങ്കിലും ഒരു നിയമനിര്‍മാണസഭയുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമായി രൂപപ്പെടുത്തപ്പെടുന്ന നിര്‍മിതനിയമമെന്നോ ലിഖിതനിയമമെന്നോ സൂചിപ്പിക്കപ്പെടുന്നു.

ആംഗ്ലോ സാക്സണ്‍ നിയമപഠനസമ്പ്രദായത്തില്‍ നിയമനിര്‍മാണത്തെ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

നിയുക്ത നിയമനിര്‍മാണസഭകള്‍ തയ്യാറാക്കി, ചര്‍ച്ച ചെയ്ത് അംഗീകരിച്ച്, പ്രസിദ്ധീകരിച്ച് പ്രാബല്യം നല്കുന്നതായ നിയമങ്ങള്‍ (നിര്‍മിതനിയമങ്ങള്‍); കോളനി സമൂഹങ്ങള്‍ക്കുവേണ്ടി സാമ്രാജ്യത്വരാഷ്ട്രം രൂപപ്പെടുത്തുന്ന നിയമങ്ങള്‍ (കൊളോണിയല്‍ നിയമങ്ങള്‍); കാര്യനിര്‍വഹണാര്‍ഥം സര്‍ക്കാരിന്റെ ഭരണകാര്യവകുപ്പുകള്‍ രൂപംനല്കുന്ന നിയമങ്ങള്‍ (കാര്യനിര്‍വഹണനിയമം); ന്യായാധികാരസഭകള്‍ അഥവാ ന്യായാധിപന്മാര്‍ വ്യാഖ്യാനിച്ച് പ്രഖ്യാപിക്കുന്ന നിയമങ്ങള്‍ (നീതിന്യായനിയമങ്ങള്‍); തദ്ദേശഭരണസ്ഥാപനങ്ങള്‍ രൂപപ്പെടുത്തുന്ന ഉപനിയമാവലികള്‍ (പ്രാദേശികനിയമങ്ങള്‍); സ്വയംഭരണ സ്ഥാപനങ്ങള്‍ നിയുക്താധികാരമോ നിക്ഷിപ്താധികാരമോ വിനിയോഗിച്ച് രൂപപ്പെടുത്തുന്ന നിയമങ്ങള്‍ (സ്വയം ഭരണനിയമങ്ങള്‍) തുടങ്ങിയവയാണ് ഈ വിഭാഗങ്ങള്‍.

ചരിത്രം.

പ്രാചീനസമൂഹത്തില്‍ നിര്‍മിതനിയമങ്ങളെക്കാള്‍ സ്വാഭാവികനീതിക്കും ഗോത്ര നിയമങ്ങള്‍ക്കുമായിരുന്നു സ്വാധീനം. പിന്നീട് അംഗീകൃത ആചാരങ്ങളും വഴക്കങ്ങളും ഉടലെടുത്തു. രാജാധികാരകാലമെത്തുമ്പോഴേക്കും സാമാന്യനീതിക്കും പ്രമാണങ്ങള്‍ക്കും പ്രസക്തി കൈവന്നു. എന്നാല്‍ രാജശാസനയെ പിന്തുണയ്ക്കാനും കുറ്റമറ്റതാക്കാനുമായി വിവിധരംഗങ്ങളില്‍ വൈദഗ്ധ്യം നേടിയവരുടെ സഭ രൂപീകരിക്കപ്പെട്ടിരുന്നതായി കാണാം. അത്തരം രാജസഭകള്‍ രാജനീതിയുടെ അടിത്തറയായ തത്ത്വങ്ങള്‍ക്കും അവയുടെ പ്രയോഗത്തിനും രൂപംനല്കിയിരുന്നതായും കാണാം. നികുതി നിരക്ക്, നിര്‍മിതികള്‍, മരാമത്ത്, ഭരണപരിഷ്കാരങ്ങള്‍, ശിക്ഷാക്രമങ്ങള്‍ മുതലായവയുടെ കാര്യത്തില്‍ ഈ ഇടപെടല്‍ ദര്‍ശിക്കാം. രാജശാസനങ്ങളുടെ പരിപാലനകര്‍ത്താക്കളും ഉപദേശകരും എന്നതിനപ്പുറം സ്വതന്ത്രവും സ്വയംനിര്‍ണയക്ഷമവുമായ നിയമനിര്‍മാണാധികാരം ഇത്തരം സഭകള്‍ക്കുണ്ടായിരുന്നില്ല. ഗ്രീസ്, റോം, ഇംഗ്ളണ്ട്, ഇന്ത്യ, ബാബിലോണിയ, മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളിലെല്ലാം ഇത്തരം സഭകള്‍ നിലനിന്നിരുന്നു. ക്രമേണ ഭരണാധികാരിയും ഭരണവിധേയരും തമ്മിലുള്ള ആശയവിനിമയ വേദികള്‍ ഉടലെടുത്തു. നഗരപ്രമാണിമാര്‍, നാട്ടുപ്രമാണിമാര്‍, പൌരജനങ്ങള്‍ തുടങ്ങിയവരുമായി സംവദിക്കുന്നതിനായുള്ള ഇത്തരം സദസ്സുകളാണ് പില്ക്കാല നിയമനിര്‍മാണസഭകളുടെ പ്രാഗ്രൂപം. 16-ാം നൂറ്റാണ്ടാകുമ്പോഴേക്കും ബ്രിട്ടനില്‍ പ്രഭുസഭയും പ്രജാസഭയും ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്റും, 18-ാം നൂറ്റാണ്ടിലെത്തിയപ്പോഴേക്കും അമേരിക്കയില്‍ ഉപരിസഭയും അധോമണ്ഡലസഭയും ഉള്‍പ്പെടുന്ന പാര്‍ലമെന്റും രൂപപ്പെട്ടു. ഇക്കാലയളവില്‍ത്തന്നെ ന്യായാധികാര്യസ്ഥര്‍ പ്രഖ്യാപിക്കുന്ന വിധിപ്രസ്താവങ്ങളും പ്രാമാണികമായി നിലനിന്നതായി കാണാം. നിയമനിര്‍മാണത്തിന്റെ മൂന്നാമത്തെ ശ്രേണിയായി മതാചാര്യന്മാരുടെയും തിരുസഭകളുടെയും കല്പനളും അനുവര്‍ത്തിച്ചു പോന്നിട്ടുണ്ട്. രാജാധികാരി, ന്യായാധികാരി, മതാധികാരി എന്നിങ്ങനെ മൂന്ന് ഉറവിടങ്ങളില്‍ നിന്നായി നിയമ-നീതി തത്ത്വങ്ങള്‍ രൂപപ്പെടുകയും പലപ്പോഴും ഇവ സമാന്തരമായി നിലനില്ക്കുകയും ചിലപ്പോഴൊക്കെ പരസ്പരം വിരുദ്ധമായിമാറുകയും ചെയ്തിട്ടുണ്ട്. ഇംഗ്ളണ്ടില്‍ 1154-89 കാലയളവില്‍ ഹെന്റി കകന്റെ ഭരണത്തില്‍ നിലവിലിരുന്ന അസീസ്സെയും അതിന്റെ കൂടിയിരുപ്പും തീരുമാനവും ഈ സംവിധാനത്തിന്റെ മികച്ച ഉദാഹരണമാണ്. സ്വത്തവകാശസംബന്ധിയായ നിയമങ്ങള്‍, അവയുടെ പ്രാബല്യം, തത്സംബന്ധമായ തര്‍ക്കങ്ങളില്‍ ന്യായവിചാരണയും പരിഹാരത്തീര്‍പ്പും, പ്രാദേശികവിഷയങ്ങളില്‍ ക്ളര്‍ജിയുടെ തീരുമാനവും ഇവയെല്ലാം ഒന്നിച്ച് നിലനില്ക്കുന്ന ഘട്ടമായി ഇതിനെ കാണാം. ക്രമേണ ഫ്യൂഡല്‍ഭൂപ്രഭുക്കള്‍ക്കുമേല്‍ കൈവശഭൂമിക്ക് നികുതിനിരക്ക് ഏര്‍പ്പെടുത്തുന്ന നിയമനിര്‍ദേശം ചക്രവര്‍ത്തിസഭയില്‍ രൂപപ്പെടുന്നു. അതുമായി ബന്ധപ്പെട്ട സംവാദം തിരുസഭയുടെ ചര്‍ച്ചാരേഖയായി സമാഹൃതമാകുന്നു. ഇന്നു കാണുന്ന നിയമനിര്‍മാണപ്രക്രിയയുടെ പ്രാഥമികരൂപമായി ഇതിനെ മനസ്സിലാക്കാം.

1215-ല്‍ നിര്‍ദേശിക്കപ്പെടുകയും തുടര്‍ന്ന് 1216, 1217, 1225 എന്നീ ഘട്ടങ്ങളില്‍ പരിഷ്കരിക്കപ്പെടുകയും ചെയ്ത വിശ്വപ്രസിദ്ധമായ 'മാഗ്നാകാര്‍ട്ട'യുടെ രൂപീകരണമാണ് ഈ ചരിത്രവികാസത്തിലെ മറ്റൊരേട്. എന്നാല്‍ ന്യായാധിപരുടെ ന്യായവിധി പ്രസ്താവങ്ങള്‍ തുടര്‍ന്നും നിയമനിര്‍മാണത്തിന്റെ ഒരു സ്രോതസ്സായി (വഴക്കങ്ങള്‍) നിലനിന്നുപോന്നു.

ത്രിഭാഗസിദ്ധാന്തത്തിന്റെ പ്രസക്തി.

സമൂഹം-ജനത-രാഷ്ട്രം എന്ന നിയതമായ അതിരുകള്‍ക്കുള്ളില്‍ മനുഷ്യരാശി ക്രമീകൃതമായതിനെത്തുടര്‍ന്ന് ഒട്ടേറെ വ്യതിയാനങ്ങള്‍ സംഭവിച്ചു. കേവല നിയമക്രമപാലകരാഷ്ട്രം എന്നതില്‍നിന്ന് മത്സരാധിഷ്ഠിത സ്വതന്ത്രരാഷ്ട്രം എന്ന നിലയിലേക്കും അതില്‍ നിന്ന് പൊലീസ് സ്റ്റേറ്റിലേക്കും വീണ്ടും സമ്പൂര്‍ണസ്വാതന്ത്ര്യതലത്തിലേക്കും ഒടുവില്‍ ക്ഷേമരാഷ്ട്ര ഘടനയിലേക്കും രാഷ്ട്രസംവിധാനം പരിണമിക്കുന്നുണ്ട്. ഇതനുസരിച്ച് നിയമനിര്‍മിതിയുടെ അധികാരകേന്ദ്രങ്ങളും മാറിവരുന്നുണ്ട്.

ആധുനിക ക്ഷേമരാഷ്ട്രസമ്പ്രദായത്തിന്റെ ഘട്ടത്തില്‍ ഏതെങ്കിലും ഒരു ബിന്ദുവിലോ ഘടകത്തിലോ അധികാരങ്ങള്‍ കേന്ദ്രീകരിക്കപ്പെടുന്നത് അപകടകരവും അനുചിതവും ആയിരിക്കുമെന്ന നിരീക്ഷണം ശക്തമായി. മൊണ്‍ടെസ്ക്യുവും സഹചാരികളും ഈ ഘട്ടത്തില്‍ മുന്നോട്ടുവച്ചതാണ് അധികാരത്തിന്റെ ത്രിഭാഗസിദ്ധാന്തം. ഇതിന്റെ ഫലമായി രാഷ്ട്രത്തില്‍ നിക്ഷിപ്തമായ അധികാരം മൂന്ന് മുഖ്യസ്തംഭങ്ങളിലേക്കായി വിഭജിക്കപ്പെട്ടു. ഒന്ന് നിയമനിര്‍മാണം, രണ്ട് കാര്യനിര്‍വഹണം, മൂന്ന് നീതിന്യായം. ഇതില്‍ നിയമനിര്‍മാണസഭ തയ്യാറാക്കുന്ന നിയമങ്ങള്‍ മുഖ്യസ്രോതസ്സായും നിയമനിര്‍മാണസഭ തയ്യാറാക്കുന്ന നിയമങ്ങളെ നിയമവിധേയമായ അധികാരമുപയോഗിച്ച് വ്യാഖ്യാനിച്ച് കാര്യനിര്‍വഹണവിഭാഗം തയ്യാറാക്കി വിജഞാപനം ചെയ്യുന്ന നിയമ-ചട്ടങ്ങളെ ഉപനിയമങ്ങള്‍ എന്നും പരിഗണിച്ചുതുടങ്ങി.


നിയമനിര്‍മാണത്തിന്റെ മേന്മ.

ഇതര നിയമസ്രോതസ്സുകളെ അപേക്ഷിച്ച് ഇതുവഴി രൂപപ്പെടുന്ന നിയമങ്ങള്‍ക്ക് മേന്മകളേറെയുണ്ട്-നിരന്തരം പരിഷ്കരിക്കാനും ഭേദഗതിചെയ്യാനും തെറ്റുകുറ്റങ്ങള്‍ തിരുത്താനുമുള്ള അവസരം, കാര്യക്ഷമവും പ്രയോഗക്ഷമവും ആയ നിയമവ്യവസ്ഥകള്‍ രൂപപ്പെടുത്താനുള്ള സന്ദര്‍ഭം, ആവശ്യവും സാധ്യതയും തിരിച്ചറിഞ്ഞ് അഭിപ്രായ സമന്വയത്തിലൂടെ നിയമങ്ങള്‍ക്ക് രൂപം നല്കാനുളള അവസരം, നിലവിലുള്ള സ്ഥിതി; ഭൂതകാലസാഹചര്യം; ഭാവി ആവശ്യകത ഇവ മൂന്നും പരിഗണിക്കാനാകുന്നുവെന്നത്, ചട്ടക്കൂടുകളും കേന്ദ്രനയങ്ങളും നിര്‍വചിച്ചുറപ്പാക്കുവാനും മുന്‍കൂട്ടിയുള്ള നിയമ-ചട്ടരൂപീകരണത്തിനുള്ള അവസരം ലഭിക്കുന്നുവെന്നത് എന്നിവയാണവ.

ഇക്കാരണങ്ങളാല്‍ സമൂഹഘടന, കാലഘട്ടം, ജീവിതസാഹചര്യം, സ്വഭാവസവിശേഷതകള്‍, ഭാവിമാറ്റങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി നിയമനിര്‍മാണവും പരിഷ്കരണവും ഇതുവഴി സാധ്യമാകുന്നു എന്നതാണ് നിര്‍ണായകസവിശേഷത.

നിയമസഹായം

എല്ലാ ജനങ്ങള്‍ക്കും നിയമസംരക്ഷണം ഉറപ്പുവരുത്തുന്നതിനും നിയമത്തിന് മാനുഷികമുഖം നല്കുന്നതിനുമായുള്ള സേവനങ്ങള്‍.

നമ്മുടെ നിയമങ്ങളും നീതിന്യായസംവിധാനവും സാമൂഹ്യനീതി പ്രദാനം ചെയ്യുന്നതിനുതകുന്നില്ല എന്ന പരാതി സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം വളരെ പ്രബലമായിത്തീര്‍ന്നു. സമൂഹത്തിലെ താഴെക്കിടയിലുള്ള ബഹുഭൂരിപക്ഷം ജനതയ്ക്കും തുല്യനീതി അപ്രാപ്യമായിരുന്നു. ഭരണഘടന വളരെ പാവനമായും ഉറപ്പായും പ്രഖ്യാപിക്കുന്ന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്വാതന്ത്ര്യം എന്ന ലക്ഷ്യം ആ വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു എന്നതായി അനുഭവം. തത്ഫലമായി നിയമവാഴ്ച എന്ന അടിസ്ഥാനതത്ത്വം തന്നെ അവര്‍ക്കു വെറും പൊള്ളയായ മുദ്രാവാക്യമായി മാറി. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഈ സ്ഥിതി ഒട്ടും ആശാസ്യമല്ല. തുല്യനീതി ഉറപ്പാക്കുന്നതിനും അതു നിഷേധിക്കപ്പെട്ടുകൊണ്ടിരുന്നവര്‍ക്ക് നീതി ലഭ്യമാക്കുന്നതിനും അടിയന്തിര നടപടികള്‍ അനിവാര്യമാണെന്ന ചിന്ത ക്രമേണ രൂപപ്പെട്ടു. കൊളോണിയല്‍ വാഴ്ചയുടെ സംഭാവനയായി ലഭിച്ച ദാരിദ്ര്യം, നിരക്ഷരത, സാമൂഹ്യാസമത്വങ്ങള്‍ തുടങ്ങിയ ശാപങ്ങള്‍ സ്വതന്ത്രഭാരതത്തിലും വേരുപിടിച്ചു. ഇതാണ് ഭൂരിപക്ഷം ജനതയ്ക്കും നീതിന്യായ സംവിധാനവുമായുള്ള അകല്‍ച്ച വര്‍ധിപ്പിക്കുന്നു എന്ന ധാരണ ബലപ്പെടുത്തിയത്. ഈ ദുഃസ്ഥിതിയ്ക്കുള്ള പരിഹാരമായിട്ടാണു സൗജന്യ നിയമസഹായം എന്ന മുദ്രാവാക്യം അംഗീകരിക്കപ്പെട്ടത്. അതുവഴി തുല്യനീതി ഉറപ്പാക്കാം എന്നാണു പ്രതീക്ഷ.

നീതി നിഷേധിക്കപ്പെട്ട പ്രധാനവിഭാഗങ്ങളെ ഇതിനായി തിട്ടപ്പെടുത്തി. അവ ചുവടെ പറയുന്നവയാണ്.

(1) ദരിദ്രര്‍ (2) നൂറ്റാണ്ടുകളായി സാമൂഹ്യമായും സാമ്പത്തികമായും ചൂഷണം ചെയ്യപ്പെട്ട പട്ടികജാതി പട്ടികവര്‍ഗവിഭാഗക്കാര്‍. (3) ഭൂമിശാസ്ത്രപരമായി പിന്നോക്കമായ പ്രദേശങ്ങളില്‍ വസിക്കാന്‍ വിധിക്കപ്പെട്ടവര്‍ (4) പട്ടികജാതിപ്രദേശങ്ങളില്‍ നിവസിക്കുന്നവര്‍, തൊഴിലാളികള്‍, കര്‍ഷകര്‍, രാജ്യരക്ഷയ്ക്കുനിയോഗിക്കപ്പെടുന്ന സൈനികര്‍ എന്നിവര്‍. സൗജന്യ നിയമസഹായം ഈ വിഭാഗങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ഫലപ്രദമായ ഉപകരണങ്ങളാകാന്‍ സാധിക്കുന്നവരെയും അതുപോലെ തിട്ടപ്പെടുത്തി. അഭിഭാഷകര്‍, ജഡ്ജിമാര്‍, നിയമനിര്‍മാതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, നിയമാധ്യാപകര്‍, നിയമവിദ്യാര്‍ഥികള്‍ എന്നിവര്‍ അവരില്‍ പ്രധാനികളായി ഗണിക്കപ്പെട്ടു.

ഏതെല്ലാം മാര്‍ഗത്തില്‍ക്കൂടി ഈ സേവനം ചെയ്യാമെന്നും ധാരണ ഉണ്ടാക്കി. അവകാശങ്ങളെക്കുറിച്ചും അതുലഭ്യമാക്കാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുക, വ്യവഹാരച്ചെലവും അനാവശ്യമായ കാലതാമസവും കുറയ്ക്കുക, നിയമ പരിഷ്കരണ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുക, നീതിന്യായ സംവിധാനത്തെ മൊത്തത്തില്‍ ജനസേവനതത്പരമാക്കുക, ആവശ്യമുള്ള തലങ്ങളില്‍ നീതിന്യായ പ്രക്രിയയില്‍ സമൂഹത്തെ ഫലപ്രദമായി ബന്ധപ്പെടുത്തുക എന്നിവയാണ് നിര്‍ദേശിക്കപ്പെട്ടവ.

ഈ പരിപാടിയുടെ താത്ത്വികവശം നിയമത്തിനു മാനുഷികമുഖം നല്കുക എന്ന ഭരണഘടനാലക്ഷ്യമാണ്. നിയമസംരക്ഷ ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ ലഭ്യമാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. അത് നേടിയില്ലെങ്കില്‍, നീതിനിഷേധിക്കപ്പെടുന്നവര്‍ മറ്റു രക്ഷാമാര്‍ഗങ്ങള്‍ തേടും. അതിനായി നിയമം അവര്‍ കൈയിലെടുക്കും. അതുവഴി നിയമവാഴ്ച തന്നെ പരാജയപ്പെടും എന്നതാണിതിന്റെ രാഷ്ട്രീയവശം. ഈ ധാരണകള്‍ ലോകത്തെ മറ്റു പരിഷ്കൃത രാജ്യങ്ങളിലെ അനുഭവത്തില്‍ നിന്നും ചരിത്രപാഠങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ളതാണ്. ഇതിന് പ്രേരകമായ മറ്റു ഘടകങ്ങള്‍ പ്രധാനമായും താഴെപ്പറയുന്നവയാണ്.

(1) ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ രൂപപ്പെട്ട 1948-ലെ മനുഷ്യാവകാശ പ്രഖ്യാപനം (അനുച്ഛേദം 8). (2) 1966-ലുണ്ടായ അന്താരാഷ്ട്ര ഉടമ്പടികള്‍. (3) ഇന്ത്യാ ഗവണ്‍മെന്റ് നിയമിച്ച ഇന്ത്യന്‍ ലാ കമ്മിഷന്റെ റിപ്പോര്‍ട്ട് (14-ാം റിപ്പോര്‍ട്ട്). ഈ രംഗത്തു സമഗ്രപരിപാടിക്കു തുടക്കം കുറിച്ചത് 1973-ല്‍ ഇന്ത്യാഗവണ്‍മെന്റു നിയമിച്ച ഒരു വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടാണ്. ഈ കമ്മിറ്റി പ്രധാനമായും ഊന്നല്‍ നല്കിയത് ഭരണഘടനയുടെ പ്രിയാംബിളിലെ പ്രഖ്യാപനങ്ങള്‍, അനുഛേദം 41, 46 എന്നിവയിലെ അനുശാസനങ്ങള്‍ തുടങ്ങിയവയ്ക്കാണ്. അതിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റി ഇപ്രകാരം പ്രഖ്യാപിച്ചു. "നിയമസഹായം ഒരു ഔദാര്യമല്ല, ഒരവകാശമാണ്; അതുറപ്പാക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണ്. സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്കുമായി സൗജന്യ നിയമസഹായം ലഭ്യമാക്കാന്‍ താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ക്കു പ്രാധാന്യം നല്കി.

1.നിലവിലുള്ള സിവില്‍ ക്രിമിനല്‍ നടപടി നിയമങ്ങള്‍ ഭേദഗതി ചെയ്യുക.

2.കേസുകളുടെ ബാഹുല്യംമൂലം കോടതികള്‍ക്കുണ്ടാകുന്ന ജോലിത്തിരക്കു കുറയ്ക്കുക.

3.കേസുകളിലെ കക്ഷികളാകുന്നവര്‍ക്കു അവരുടെ അവകാശങ്ങളെയും പരിഹാരങ്ങളെയും കുറിച്ചു ഉപദേശം നല്കി, കേസുകളില്‍ സംഭവിക്കാവുന്ന പരാജയം ഒഴിവാക്കുക.

4.അനാവശ്യ വ്യവഹാരം ഒഴിവാക്കല്‍-അതിനായി കോടതിക്കു പുറത്തു വച്ചു തര്‍ക്കങ്ങള്‍ ഒത്തു തീര്‍പ്പിലെത്തിച്ചു പരിഹാരം ലഭ്യമാക്കുക.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യാഗവണ്‍മെന്റ് 1980-ല്‍ ഒരു നടപ്പാക്കല്‍ സമിതിയെ നിയമിച്ചു. ഈ കമ്മിറ്റിയുടെ പ്രധാനചുമതല സൌജന്യ നിയമസഹായം ഉറപ്പാക്കുന്നതിനുള്ള നിയമസഹായപരിപാടികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുമേല്‍നോട്ടം വഹിക്കുക എന്നതായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒരുപോലെയുള്ള നിയമസഹായപരിപാടി നടപ്പാക്കാനുദ്ദേശിച്ചുകൊണ്ട് ഈ കമ്മിറ്റി ഒരു മാതൃകാപരിപാടിക്കു രൂപം നല്കി. ഈ മാതൃകാ പരിപാടി ബന്ധപ്പെട്ട സര്‍ക്കാരുകള്‍ നടപ്പാക്കാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് നടത്തിയ വിലയിരുത്തലില്‍ ഈ സമ്പ്രദായം തൃപ്തികരമല്ലെന്നു കണ്ടു. പകരം നിയമപ്രാബല്യമുള്ള ഒരു അധികാരസ്ഥാപനത്തെ ഈ ചുമതല ഏല്‍പ്പിക്കുന്നതാണ് അഭികാമ്യമെന്നും അഭിപ്രായമുണ്ടായി. അതുപോലെ തന്നെ വേഗത്തിലും കുറഞ്ഞ ചെലവിലും കേസുകള്‍ തീര്‍പ്പാക്കുന്നതിനായി പ്രവര്‍ത്തിച്ചുവന്ന ലോക അദാലത്തുകള്‍ക്കും നിയമപ്രാബല്യം നല്കണമെന്നു നിര്‍ദേശിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പാസ്സാക്കപ്പെട്ട ഒരു സുപ്രധാന നിയമമാണ് "ലീഗല്‍ സര്‍വീസസ് അതോറിട്ടീസ് ആക്റ്റ് 1987, ഈ നിയമം 1994, 95, 2002 എന്നീ വര്‍ഷങ്ങളില്‍ അത്യാവശ്യഭേദഗതികള്‍ക്കും വിധേയമാക്കി. ഈ നിയമത്തിലെ വ്യവസ്ഥകളാണ് ഇന്ന് ഈ രംഗത്ത് ഇന്ത്യ മുഴുവന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ലക്ഷ്യങ്ങള്‍.

(1) സ്വതന്ത്രവും സൗജന്യവും ഫലപ്രദവുമായ നിയമസേവനാധികാരസ്ഥാപനം സ്ഥാപിക്കുക (2) സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്കു സാമ്പത്തികമോ മറ്റു വിധത്തിലോ ഉള്ള പരാധീനതകള്‍മൂലം നീതി നിഷേധിക്കുന്നതു ഒഴിവാക്കുക (3) നീതിന്യായ സമ്പ്രദായം തുല്യതയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉറപ്പ് വരുത്തുംവിധം ലോക അദാലത്തുകള്‍ സ്ഥാപിക്കുക.

'നിയമസേവനം' എന്ന സംജ്ഞയ്ക്കു നല്കിയ നിര്‍വചനപ്രകാരം ഇനിപ്പറയുന്നവ അതില്‍ ഉള്‍പ്പെടുന്നു (1) കോടതികള്‍, മറ്റധികാരികള്‍, ട്രിബൂണലുകള്‍ എന്നിവയില്‍ നിലവിലുള്ള കേസുകള്‍ മറ്റു നിയമനടപടികള്‍ എന്നിവയുടെ നടത്തിപ്പിനുവേണ്ട സഹായം (2) നിയമസംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും ഉപദേശം.

നിയമസഹായ സ്ഥാപനങ്ങള്‍.

ഈ നിയമത്തിന്റെ ലക്ഷ്യം നേടുന്നതിനായി നിര്‍ദേശിക്കപ്പെട്ട നിയമപ്രാബല്യമുള്ള സ്ഥാപനം വികേന്ദ്രീകൃത സംവിധാനത്തോടെ ദേശീയം, സംസ്ഥാനം, ജില്ല, താലൂക്ക് എന്നിവിടങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്.

ദേശീയതലം.

കേന്ദ്രഗവണ്‍മെന്റാണ് ഈ അധികാരസ്ഥാപനത്തിന്റെ നിയമാധികാരി. പ്രധാന രക്ഷാധികാരിയായി ഇന്ത്യന്‍ ചീഫ് ജസ്റ്റിസും നിശ്ചിത എണ്ണം സുപ്രീംകോടതി ജഡ്ജിമാരും മറ്റു നിശ്ചിത എണ്ണം അംഗങ്ങളും ചേര്‍ന്നതാണ് ഇത്.

പ്രധാന ചുമതലകള്‍.

(1) ഉപഭോക്തൃസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളില്‍ 'സോഷ്യല്‍ ജസ്റ്റിസ് വ്യവഹാരം' നടത്തുക.

(2) നിയമസഹായ ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, അവകാശങ്ങളെപ്പറ്റി ബോധവത്കരണം, ലോക അദാലത്തുകളുടെ സഹായം തേടാന്‍ പ്രേരിപ്പിക്കല്‍.

(3) തര്‍ക്കങ്ങള്‍, കൂടിയാലോചന, മധ്യസ്ഥത, ഒത്തുതീര്‍പ്പ് എന്നീ മാര്‍ഗങ്ങള്‍ വഴി പരിഹാരം തേടല്‍.

(4) പൗരന്മാരുടെ കടമകള്‍ നിര്‍വഹിക്കാന്‍ ക്ഷേമപരിപാടികളെ സംബന്ധിച്ചു ബന്ധപ്പെട്ടവര്‍ക്കു ബോധവത്കരണം.

(5) നിയമസാക്ഷരത പ്രചരിപ്പിക്കല്‍.

(6) സന്നദ്ധസേവാ സംഘടനകളുടെ സഹായം ഫലപ്രദമായി സംയോജിപ്പിക്കല്‍.

(7) സംസ്ഥാനതലം മുതല്‍ കീഴോട്ടുള്ള അധികാരികളുടെയും സന്നദ്ധസംഘടനകളുടെയും പ്രവര്‍ത്തനം സംയോജിപ്പിക്കുക, മേല്‍നോട്ടം വഹിക്കലും.

സംസ്ഥാനതലം.

ഓരോ സംസ്ഥാനത്തും സംസ്ഥാനതല അധികാരി ഉണ്ടായിരിക്കും. സംസ്ഥാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ്സും രക്ഷാധികാരിയായി ദേശീയതലത്തിലെപ്പോലെ ഹൈക്കോടതി ജഡ്ജിമാരും മറ്റംഗങ്ങളും ചേര്‍ന്നതാണിത്.

ചുമതലകള്‍.

(1) ദേശീയാധികാരിയുടെ നയങ്ങളും നിര്‍ദേശങ്ങളും നടപ്പിലാക്കുക.

(2) അര്‍ഹരായവര്‍ക്കു നിയമസേവനം നല്കുക, ലോക അദാലത്തുകള്‍ സംഘടിപ്പിക്കുക, പ്രതിരോധപരവും, തന്ത്രപ്രധാനവുമായ നിയമസേവന പരിപാടികള്‍ ഏറ്റെടുക്കുക, ദേശീയ തലത്തില്‍ നിന്നും ചുമതലപ്പെടുത്തുന്ന മറ്റു ചുമതലകള്‍ നിര്‍വഹിക്കുക.

ജില്ലാതലം.

ഇതില്‍ അധ്യക്ഷനായി ജില്ലാജഡ്ജിയും, നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മറ്റ് അംഗങ്ങളും. ചുമതലകള്‍ സംസ്ഥാനതലത്തിലേതിനു സമാനം.

താലൂക്കുതലം.

നിയമസേവന കമ്മിറ്റി എന്നാണ് ഈ അധികാരിയുടെ പേര്. ജില്ലയിലെ ഏറ്റവും സീനിയറായ ജഡ്ജി അധ്യക്ഷന്‍. ചുമതലകള്‍ ജില്ലയിലേതിനു സമാനം.

നിയമസേവനം ലഭിക്കാനുള്ള മാനദണ്ഡം.

ഈ നിയമത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണിത് (ഭാഗം 4). ഇതനുസരിച്ചു താഴെപ്പറയുന്ന വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കു മാത്രമേ ഈ നിയമസേവനം ലഭ്യമാകൂ.

(1) പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങള്‍.

(2) ഭരണഘടനയുടെ 23-ാം അനുച്ഛേദത്തില്‍ പരാമര്‍ശിക്കുന്ന ഭിക്ഷക്കാര്‍, ലൈംഗികപീഡനത്തിനിരയായവര്‍.

(3) വനിതകള്‍, കുട്ടികള്‍

(4) അവകാശങ്ങളുടെ നിഷേധം അനുഭവിക്കുന്ന ദുര്‍ബലവ്യക്തികള്‍

(5) കൂട്ടക്കലാപങ്ങള്‍, വംശകലാപങ്ങള്‍, വര്‍ഗീയകലാപം, പ്രളയം, വരള്‍ച്ച, ഭൂകമ്പം, വ്യാവസായിക ദുരന്തം എന്നിവയ്ക്ക് ഇരയായവര്‍.

(6) വ്യവസായത്തൊഴിലാളികള്‍

(7) വ്യഭിചാര നിരോധന നിയമലംഘനം, ബാലകുറ്റങ്ങള്‍ എന്നിവയുടെ പേരില്‍ തടവിലുള്ളവര്‍, മാനസികാരോഗ്യംമൂലം മനോരോഗ ചികിത്സാകേന്ദ്രങ്ങളില്‍ അടയ്ക്കപ്പെട്ടവര്‍.

(8) സുപ്രീം കോടതിക്കു താഴെയുള്ള ഏതെങ്കിലും കോടതികളില്‍ വാദിയായോ പ്രതിയായോ ഭവിച്ചിട്ടുള്ളവര്‍ അവരുടെ വാര്‍ഷികവരുമാനം 9,000 രൂപയില്‍ താഴെയാണെങ്കില്‍ (ഈ കേസ് സുപ്രീം കോടതിയിലാണെങ്കില്‍, തുക 12,000 രൂപയും).

നിയമസഹായനിധി

നിയമസേവനം ലഭ്യമാക്കാനുള്ള ചെലവുകള്‍ക്കായി ദേശീയ, സംസ്ഥാന, ജില്ലാതലങ്ങളില്‍ പ്രത്യേകനില ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലോക് അദാലത്തുകള്‍

മുകളില്‍ പരാമര്‍ശിക്കപ്പെട്ട ഓരോ നിയമസേവന അധികാരിക്കും അവരവരുടെ അധികാരപരിധിക്കുള്ളില്‍ കാലാകാലങ്ങളില്‍ ലോക അദാലത്തുകള്‍ സംഘടിപ്പിക്കാം. ഈ അദാലത്തുകളില്‍ നിശ്ചിത യോഗ്യതയും പരിചയവും ഉള്ളവരായിരിക്കും അംഗങ്ങളായി സേവനം ചെയ്യുന്നത്.

ഇവയുടെ പ്രധാന അധികാരങ്ങള്‍

(1) അതാതിന്റെ അധികാരാതിര്‍ത്തിയിലുള്ള കോടതികളില്‍ നിലവിലുള്ളതോ, വരാവുന്നതോ ആയ കേസുകള്‍ തീര്‍പ്പാക്കുക അല്ലെങ്കില്‍ (2) ഒത്തുതീര്‍പ്പാക്കുക അല്ലെങ്കില്‍ (3) മറ്റു വിധത്തില്‍ പരിഹരിക്കുക.

നിയമപ്രകാരം കക്ഷികള്‍ തമ്മില്‍ രാജിയാകാന്‍ സാധ്യമല്ലാത്ത ക്രിമിനല്‍ കേസുകള്‍ക്കു ഇതു ബാധകമല്ല.

ഇതു കൂടാതെ ബന്ധപ്പെട്ട കോടതികള്‍ക്കു അവിടെ നിലവിലുള്ള കേസുകള്‍ കക്ഷികളുടെ അപേക്ഷപ്രകാരം ബന്ധപ്പെട്ട സ്ഥലത്തു നിലവിലുള്ള അദാലത്തിലേക്കു തീര്‍പ്പിനായി വിടാം. ബന്ധപ്പെട്ട സര്‍ക്കാരുകള്‍ക്കു അനുയോജ്യമായ സ്ഥലത്ത് സ്ഥിരം ലോക അദാലത്തുകള്‍ സ്ഥാപിക്കാനും അധികാരമുണ്ട്. ലോക അദാലത്തു തീര്‍പ്പുകല്പിക്കുന്നതു 'അവാര്‍ഡുകള്‍' വഴിയാണ്. അവയ്ക്കു സിവില്‍ കോടതിയുടെ ഡിഗ്രിക്കു തുല്യമായ പ്രാബല്യം ഉണ്ടായിരിക്കും. സിവില്‍ നടപടി നിയമപ്രകാരം സാക്ഷികളെ വരുത്തുന്നതിനും, രേഖകള്‍ ഹാജരാക്കിക്കാനും, തെളിവുകള്‍ സ്വീകരിക്കുന്നതിനും സിവില്‍ കോടതികള്‍ക്കുള്ള അധികാരങ്ങള്‍ ലോക അദാലത്തുകള്‍ക്കും നല്കിയിട്ടുണ്ട്.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate